Sunday, August 15, 2021

Baiju Chandran's Facebook post on Chandrasekhar's Shyamayanam & Malayala Cinemayile Adukkala

 മലയാള സിനിമയിൽ ഒരു ഋതുസംക്രമണത്തിന് വഴിയൊരുക്കിയ സംവിധായകപ്രതിഭയാണ് ശ്യാമപ്രസാദ്.1998ൽ പുറത്തുവന്ന ആദ്യ സിനിമാസംരംഭമായ 'അഗ്നിസാക്ഷി' യ്ക്ക് കൃത്യം പത്തുവർഷങ്ങൾക്കു മുമ്പുതന്നെ 'വേനലിന്റെ ഒഴിവ്' എന്ന മാധവിക്കുട്ടി യുടെ കഥയുടെ ടെലിവിഷൻ രൂപാന്തരത്തിലൂടെ,ശ്യാമിലെ ചലച്ചിത്രകാരനെ സഹൃദയലോകം തിരിച്ചറിയുകയും നെഞ്ചോടു ചേർക്കുകയും ചെയ്തുകഴിഞ്ഞിരുന്നു.പിന്നീട് ശ്യാമൊരുക്കിയ എണ്ണപ്പെട്ട ടെലിച്ചിത്രങ്ങളിലൂടെയും ഫീച്ചർ ഫിലിമുകളിലൂടെയും, യുവതലമുറയുടെ ഏറ്റവും പ്രിയപ്പെട്ട Cult Film maker എന്ന് കാലം അടയാളപ്പെടുത്തിവെച്ചു. എന്നാൽ,ദിനംപ്രതിയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്ന മലയാളത്തിലെ സിനിമാഗവേഷണങ്ങളിലോ അക്കാദമിക് ഉപന്യാസങ്ങളിലോ ഒന്നുംതന്നെ ശ്യാമപ്രസാദും അദ്ദേഹത്തിന്റെ ചിത്രങ്ങളും ഇതുവരെ കാര്യമായ ഒരു പഠനവിഷയമായിട്ടില്ല എന്നത് അതിശയകരമായിരിക്കുന്നു.

തന്റെ സിനിമയുടെ concept ൽ തുടങ്ങി,ഉള്ളടക്കത്തിൽ,കഥാപാത്രസൃഷ്ടിയിൽ,ദൃശ്യപരിചരണത്തിൽ,സംഗീതനിർവഹണത്തിൽ....ഇങ്ങനെ സൃഷ്ടിയുടെ സകലമേഖലകളിലും അപൂർവവും അന്യാദൃശവുമായ കയ്യടക്കം പ്രകടിപ്പിക്കുന്ന ഈ സർഗപ്രതിഭയെ ആഴത്തിൽ വിശകലനം ചെയ്യാനുള്ള നിയോഗം സ്വയമേറ്റെടുത്തു മുന്നോട്ടു വന്നിരിക്കുന്നത് എ ചന്ദ്രശേഖറാണ്. ശ്യാമപ്രസാദിന്റെ ഏറെ അർത്ഥവത്തായ സർഗ്ഗസപര്യയുടെ ഓരോ തലവും ഓരോ കോണും അതിസൂക്ഷ്മമായി പരിശോധിക്കുന്ന ചന്ദ്രശേഖറിന്റെ പുസ്തകമായ 'ശ്യാമായനം' സമഗ്രവും വസ്തുനിഷ്ഠവുമായ ചലച്ചിത്ര പഠനത്തിന്റെ മികച്ച ഉദാഹരണമായി തൊട്ടു കാണിക്കാവുന്നതാണ്.
തീരെ ചെറുപ്പം മുതൽക്കേ ചന്ദ്രശേഖറിന്,സിനിമ എന്നുവെച്ചാൽ passion എന്നുപറഞ്ഞാൽ പോരാ ഒരുതരം obsession തന്നെയാണ്.സിനിമയോടുള്ള ഈ അകമഴിഞ്ഞ പ്രണയം കൊണ്ടുതന്നെ പത്രപ്രവർത്തനരംഗത്ത് എത്തിപ്പെട്ട അയാൾ ഇതിനോടകം സിനിമയെക്കുറിച്ച് ശ്രദ്ധേയങ്ങളായ നിരവധി പുസ്തകങ്ങൾ എഴുതിക്കഴിഞ്ഞു.പ്രധാനപ്പെട്ട പല പുരസ്കാരങ്ങളും ഫിലിം/ ടെലിവിഷൻ ജൂറിയംഗത്വവും ഉൾപ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചി ട്ടുള്ള ചന്ദ്രശേഖർ,ഇപ്പോൾ അച്ചടി/ ദൃശ്യ/ നവ മാദ്ധ്യമങ്ങളിൽ നിന്നൊക്കെയാർജ്ജിച്ച അനുഭവങ്ങളുടെ പിൻബലവുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യുണിക്കേഷനിൽ അദ്ധ്യാപകനായി പ്രവർത്തിച്ചുവരുന്നു
'ശ്യാമായനം' എന്ന പുസ്തകത്തിന് ശേഷം പുറത്തിറങ്ങിയ 'മലയാള സിനിമയിലെ അടുക്കള'യാണ് സിനിമാപഠനത്തിലേയ്ക്കുള്ള ചന്ദ്രശേഖറിന്റെ പുതിയ സംഭാവന.ചലച്ചിത്ര അക്കാദമി യുടെ ഒരു പ്രോജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ ഈ പുസ്‌തകം,പഠനവിഷയത്തിന്റെ പ്രത്യേകതയൊന്നു കൊണ്ടുതന്നെ വേറിട്ടുനിൽക്കുന്നു .നിർജ്ജീവമായ അക്കാദമിക് ഭാഷയിൽ എഴുതിയ 'കനപ്പെട്ട' ചലച്ചിത്രതാത്വികാവലോകനമായി വിരസത ജനിപ്പിക്കാതെ,മലയാളസിനിമയുടെ നാളിതുവരെയുള്ള രൂപഭാവപരിണാമങ്ങളുടെ രസകരമായ കഥാകഥനവും ചലച്ചിത്രകലയുടെ സമസ്ത മേഖലകളെയും സ്പർശിച്ചുകൊണ്ട്‌ മുന്നോട്ട് സഞ്ചരിക്കുന്ന ആസ്വാദ്യകരമായ ചരിത്രാവലോകനവുമായി, ഈ അടുക്കളക്കഥ ചലച്ചിത്രപഠനത്തിൽ സവിശേഷമായ ഒരു ഇടം നേടിയിരിക്കുന്നു.
1
Like
Comment
Share

0 comments


സഞ്ജു മൗനം കൊണ്ട് എഴുതിയത്...

വര്ഷങ്ങളായിക്കാണും സഞ്ജുവിനെ നേരില് കണ്ടിട്ട്. 2001ല് വെബ് ലോകം ഡോട്ട് കോമില്
ചീഫ് സബ് എഡിറ്ററായിരിക്കെ, തിരുവനന്തപുരം പ്രസ്‌ക്‌ളബില് നിന്നുള്ള ഇന്റേണ്ഷിപ്പ് ബാച്ചില് പെട്ടാണ് പത്തനംതിട്ടക്കാരന് വി.കെ.സഞ്ജു വെബ് ലോകത്തെത്തുന്നത്. ഒതുക്കമുള്ളപ്രകൃതവും മനോഹരവും കണിശവുമായ ഭാഷയുംകൊണ്ട് വളരെ വേഗം മനസിലിടംപിടിച്ച സഞ്ജു വൈകാതെ തന്നെ വെബ് ലോകത്തിന്റെ ടീം അംഗമായിത്തീര്ന്നു. രണ്ടു വര്ഷം കഴിഞ്ഞു വെബ് ലോകം വിട്ട് ഞാന് രാഷ്ട്രദീപികയിലെത്തിയപ്പോള്, അവിടെ ട്രെയിനികളെ ആവശ്യമുണ്ടെന്നറിഞ്ഞ് ആദ്യം വിളിച്ചത് സഞ്ജുവിനെയാണ്. അന്ന് അത്രയടുപ്പമില്ലാതിരുന്നിട്ടും രാഷ്ട്രദീപികയുടെ ചീഫ് ന്യൂസ് എഡിറ്ററായിരുന്ന രാജുമാത്യുവിനോട് ഞാന് പറഞ്ഞത് ഒരേയൊരു വാക്യമാണ്. നിങ്ങള്ക്ക് വിശ്വസിക്കാവുന്ന മികച്ചൊരു പത്രപ്രവര്ത്തകനായിരിക്കും സഞ്ജു. സഞ്ജു ദീപികയില് വന്ന് ഏറെക്കഴിയും മുമ്പേ ഞാന് ദീപികവിട്ടു കന്യകയില് ചേക്കേറി. പിന്നീട് എത്രയോ വര്ഷങ്ങള്... ഇടയ്ക്ക് ഓര്ക്കുട്ടില് സഞ്ജു കുറിച്ചൊരു ടെസ്റ്റിമണി ഇപ്പോഴും ചങ്കിലുണ്ട്. ഞാനില്ലായിരുന്നെങ്കില് സഞ്ജു എന്ന മാധ്യമപ്രവര്ത്തകനുണ്ടാവുമായിരുന്നില്ല എന്നോ മറ്റോ അര്ത്ഥം വരുന്ന ഇംഗ്‌ളീഷ് വാചകം. വൈകാതെ സഞ്ജു ദീപിക വിട്ട് മെട്രോ വാര്ത്തയുടെ തുടക്കം മുതലുള്ള പ്രവര്ത്തകനായി. പിന്നീട് ഇടയ്‌ക്കൊക്കെ ഒരു സഹപ്രവര്ത്തകനെന്ന സ്വാതന്ത്ര്യം വച്ച് വാര്ത്തകളുടെ കാര്യത്തിനായി സഞ്ജുവിനെ വിളിക്കുമായിരുന്നു. അപ്പോഴൊക്കെ പഴയ അതേ ശിഷ്യനെപ്പോലെ തന്നെ സഞ്ജു കാര്യങ്ങള് ചെയ്തും തന്നു. ബ്‌ളോഗില് സഞ്ജുവിന്റെ ചില കുറിപ്പുകളില് പഴയ വെബ് ലോകം കാലം കടന്നുവന്നപ്പോള് ഫെയ്‌സ്ബുക്കിലിട്ടതു വായിച്ച് ശരിക്കും അഭിമാനം കൊണ്ട് കണ്ണുനിറഞ്ഞു. കടപ്പാട് എന്ന വാക്കിനു തന്നെ ന്യൂജനറേഷന് പദസമുച്ചയത്തില് അര്ത്ഥം നഷ്ടപ്പെട്ട സത്യാനന്തരകാലത്ത്, ഗുരുത്വം എന്ന സങ്കല്പത്തെ തന്നെ പൊളിറ്റിക്കല് കറക്ട്‌നെസിന്റെ സൂക്ഷ്മദര്ശിനി വച്ചു നോക്കുന്നവരുടെ കാലത്ത്, പഴയ കാര്യങ്ങളോര്ത്ത് സഞ്ജു എഴുതിയ ഓര്മ്മകള് അത്യധികം സന്തോഷം നല്കി. ഭാര്യയോടും മകളോടും വരെ അക്കാര്യം അഭിമാനത്തോടെ പറയുകയും ചെയ്തു.

ഇന്നിപ്പോള് മെട്രോ വാർത്തയിൽ ന്യൂസ് എഡിറ്ററായ സഞ്ജു കോട്ടയത്തെ ഓഫീസില് കാണാന് വന്നത് മൗനത്തിന്റെ പരിഭാഷ എന്ന ആദ്യപുസ്തകത്തിന്റെ ആദ്യകോപ്പികളിലൊന്ന് നേരിട്ടു കണ്ടു തരാന് വേണ്ടിയാണ്. ആത്മകഥാംശമുള്ള ആര്ദ്രവും ആര്ജ്ജവവുമുള്ള കുറിപ്പുകള്.ഒന്നോടിച്ചു നോക്കിയപ്പോള് തന്നെ അതിന്റെ ഉള്ക്കനം ബോധ്യമായി. അവതാരികയില് രഞ്ജി പണിക്കര് പറഞ്ഞതുപോലെ സഞ്ജുവിന്റെ ഭാഷ, അതൊരൊന്നൊന്നര ഭാഷയാണ്. ഇയാള് കഥയോ അയാള്ക്കിഷ്ടപ്പെട്ട കവിതയോ എഴുതാത്തത് മലയാള സാഹിത്യത്തിന്റെ നഷ്ടം എന്നല്ലാതെ എന്തു പറയാന്1
പുസ്തകത്തിലെ ബൈലൈന് എന്ന അധ്യായത്തില് രസകരമായൊരു വാചകമുണ്ട്. ജീവിതത്തിലാദ്യമായി സ്വന്തം പേര് ഒരു മാധ്യമത്തില് പ്രത്യക്ഷപ്പെട്ടതിന്റെ അനുഭവക്കുറിപ്പാണ്. കാവാലത്തിന്റെ ഭഗവദ്ദജുകം നാടകം കണ്ടിട്ട് അതിന്റെ ആസ്വാദനം വെബ് ലോകത്തിനെഴുതിത്തന്നപ്പോള് സ്‌കൂളിലെ ശീലത്തിന് എസ്.എ.എന്.ജെ. യു എന്ന വാക്ക് സന്ജു എന്നെഴുതിത്തന്നപ്പോള് ഞാനത് വെട്ടി സഞ്ജു എന്നാക്കി. സഞ്ജു, അതു മതി എന്നും പറഞ്ഞത്രേ. അതിന്റെ അടുത്ത വാചകമാണ് ക്‌ളാസ്. സഞ്ജു എഴുതുന്നു-മതിയെങ്കില് മതി!
സ്വന്തം പേരിന്റെ കാര്യത്തില് വരെ ഇത്രയും നിര്മമത്വം വച്ചുപുലര്ത്തുന്ന സഞ്ജുവിന്റെ പില്ക്കാല മാധ്യമജീവിതത്തില് വി.കെ സഞ്ജു തന്നെയായി തീരുന്നതില് അങ്ങനെയൊരു നിയോഗവും കൂടി കൈവന്നതില് അഭിമാനമേയുള്ളൂ.
ശിഷ്യര് തിരിച്ചറിയുമ്പോഴും അംഗീകരിക്കുമ്പോഴുമാണ് ഗുരുവിന്റെ ജീവിതം ധന്യമാവുക. എന്റെ മാധ്യമജീവിതത്തില് എനിക്കൊരു സഞ്ജുവും സുപയും (അമൃത ടിവിയിലെ സുപ സുധാകരന്) ഉണ്ട്. പില്ക്കാലത്ത് ഇന്സ്റ്റിറ്റ്യൂട്ടുകളില് പഠിപ്പിക്കുകയും വിവിധ പ്രസിദ്ധീകരണങ്ങളിലും ചാനിലിലും മറ്റും പണി പരിശീലിപ്പിക്കുകയും ചെയ്ത വിദ്യാര്ത്ഥികളില് പലരും പുച്ഛിക്കുകയും അപമാനിക്കുകയും വരെ ചെയ്തിട്ടും അതൊന്നും ഹൃദയത്തെ സ്പര്ശിക്കാത്തത് ഇവരെപ്പോലുള്ള, ഞാന് പഠിപ്പിച്ചിട്ടില്ലാത്ത, ഒപ്പം പ്രവര്ത്തിക്കുക മാത്രം ചെയ്ത ചിലരുടെ പെരുമാറ്റം കൊണ്ടാണ്.
പുസ്തകം അച്ചടി തുടങ്ങിയപ്പോഴേ ഫോണില് വിളിച്ച് പറഞ്ഞതാണ് സഞ്ജു. ഇറങ്ങിയാല് അയച്ചു തരുമെന്നു പ്രതീക്ഷിച്ചു. പക്ഷേ, സഞ്ജു നേരിട്ടു വന്ന് കോപ്പി തന്നിട്ടു പോയി. സന്തോഷമുണ്ട്. സഞ്ജുവിനെപ്പോലൊരാള് അയാളുടെ മേച്ചില്പുറം വൈകിയെങ്കിലും കണ്ടെത്തിയല്ലോ. എഴുത്തില് സഞ്ജുവിന്റെ ബൈലൈന് ഇനി തിളങ്ങാനിരിക്കുന്നതേയുള്ളൂ. അതിന്റെ നേര്സാക്ഷ്യമാണ് കോട്ടയം മാക്‌സ് ബുക്‌സ് പുറത്തിറക്കിയ മൗനത്തിന്രെ പരിഭാഷ

Monday, July 19, 2021

malayala cinemayile adukkala @mathrubhumi weekly

 പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പില് മലയാള സിനിമയിലെ അടുക്കള.പുസ്തകം



Wednesday, July 07, 2021

സാറാസ് എന്ന സാമൂഹികവിരുദ്ധ സിനിമ?

ജൂഡ് ആന്റണി യുടെ കോവിഡ്കാല സിനിമ സാറാസ് നിര്‍വഹണപരമായി നല്ലൊരു സിനിമതന്നെയാണ്. ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു കൊച്ചു സിനിമ. പ്രകടനത്തിന്റെ കാര്യത്തിലും മികച്ച സിനിമ. പക്ഷേ...

ഉള്ളടക്കത്തിലെ പ്രതിലോമത്വത്തിന്റെ കാര്യത്തില്‍ സാറാസിനെ വിമര്‍ശിക്കാതിരിക്കാന്‍ സാധിക്കില്ല. പ്രത്യക്ഷമായും പരോക്ഷമായും സ്വാര്‍ത്ഥതയെ അമാനവികതയെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നൊരു കഥാവസ്തുവാണ് സാറാസിന്റേത്.

ലോകത്ത് മനുഷ്യര്‍ക്കു മാത്രം സാധ്യമാവുന്ന ഒന്നാണ് കുടുംബമെന്നത്. കരുണ, സഹവര്‍ത്തിത്വം സാമൂഹിക ഘടന തുടങ്ങിയവയും മനുഷ്യകുലത്തിനു മാത്രം സവിശേഷമായവയവയാണ്. ഇരകളെന്ന നിലയ്ക്കല്ലാതെ (ലോകത്തെ സകലമാന പക്ഷിമൃഗവൃക്ഷലതാദികളും ഭക്ഷണചക്രത്തിന്റെ ഏതെങ്കിലുമൊക്കെ ഘട്ടങ്ങളില്‍ മറ്റുള്ളവയ്ക്ക് ഇരയായി തീരുന്നതാണ്.) മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാന്‍ കഴിയുന്ന ഒരേയൊരു ജന്തുവര്‍ഗമാണ് മനുഷ്യന്‍. അവര്‍ സന്തതികളെ ഉത്പാദിപ്പിക്കുന്നത് വംശവര്‍ധനയ്ക്കു മാത്രമല്ല. ഉണ്ടാക്കുന്ന സന്തതികളെ സര്‍വൈവല്‍ ഓഫ് ദ് ഫിറ്റസ്റ്റ് സിദ്ധാന്തത്തിനു വിട്ടുകൊടുത്തിട്ട് സ്വന്തം കാര്യം നോക്കി പോകാറുമില്ല. ബലവാന്‍ ദുര്‍ബലനെ സാന്ത്വനിപ്പിക്കുകയും കൂട്ടത്തില്‍ കൂട്ടുകയും മുതിര്‍ന്നവര്‍ കുട്ടികളെയും ചെറുപ്പക്കാര്‍ വൃദ്ധരെയുമെല്ലാം ഒരു ചങ്ങല പോലെ പരിപാലിക്കുകയും ചെയ്യുന്നത് ലോകത്ത് മനുഷ്യരിലല്ലാതെ മറ്റൊരു ജന്തുവര്‍ഗത്തിലും കാണാനുമാവില്ല. അടിസ്ഥാനപരമായി വ്യക്തി സ്വാര്‍ത്ഥനായിരിക്കുമ്പോഴും സമൂഹത്തിലെ അംഗം എന്ന നിലയ്ക്ക് അവന്‍ തനിക്കു ചുറ്റുമുള്ള ലോകത്തിനുവേണ്ടി, സ്വന്തം കുടുംബത്തിനുവേണ്ടി കൂടി ചിലതു ചെയ്യുന്നു. അത്തരത്തിലൊരു സാമൂഹികവ്യവസ്ഥയാണ് മൃഗത്വത്തില്‍ നിന്ന് ഹോമോസാപ്പിയന്‍സിനെ മനുഷ്യത്വമുള്ളവരാക്കിത്തീര്‍ക്കുന്നത്.

സാറാസ് ഉദ്‌ഘോഷിക്കുന്നത് സ്വാര്‍ത്ഥതയാണ്. കഥയിലെ സാറയ്ക്കു മാത്രമല്ല, പ്രസിവക്കണോ വേണ്ടെയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോ സ്ത്രീയ്ക്കുമുണ്ട്. ഇന്ത്യയില്‍ അത് ഭരണഘടനാപരമായിത്തന്നെ ലഭ്യവുമാണ്. അതില്‍ തെറ്റൊന്നുമില്ല. പക്ഷേ, ആ തീരുമാനത്തിന് അവള്‍ മുന്നോട്ടു വയ്ക്കുന്ന ന്യായീകരണങ്ങളിലാണ് പ്രശ്‌നം. ആ ന്യായീകരണങ്ങളെ മഹത്വവല്‍ക്കരിക്കാനും സാധൂകരിക്കാനുമുള്ള സിനിമയുടെ ശ്രമത്തിലാണ് പ്രശ്‌നം.

ചിത്രത്തില്‍ സിദ്ധിക്കിന്റെ ഡോക്ടര്‍ മുന്നോട്ടു വയ്ക്കുന്ന ദര്‍ശനം വളരെയേറെ പ്രസക്തമാണ്. ലോകത്ത് ഏതു തീരുമാനത്തിനും പിന്നില്‍ ചില ആലോചനകളുണ്ട്, ദീര്‍ഘകാലത്തെ ആസൂത്രണവും തയാറെടുപ്പുകളുമുണ്ട്. ജീവിതത്തിലെ എല്ലാ നിര്‍ണായകകാര്യങ്ങളിലും ആഴത്തിലുള്ള ചിന്തയും പരിശീലനവുമെല്ലാമുണ്ട്. പക്ഷേ കുട്ടികളുണ്ടാക്കുന്ന കാര്യത്തില്‍ മാത്രം ഇന്ത്യന്‍ ദമ്പതികളില്‍ ഇത്തരം ആസൂത്രണവും മാനസികവും ശാരീരികവും സാമ്പത്തികവുമായ സജ്ജരാകലും തയാറെടുപ്പുമില്ലെന്ന് സിദ്ധീക്കിന്റെ കഥാപാത്രം ചൂണ്ടിക്കാണിക്കുന്നത് സമകാലിക ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ വാസ്തവമാണ്. തീര്‍ച്ചയായും ദമ്പതികളില്‍ രണ്ടാള്‍ക്കും സ്വയം പാകപ്പെട്ടു എന്നു ബോധ്യംവന്നശേഷമേ അവര്‍ കുട്ടികള്‍ക്കു ജന്മം നല്‍കാവൂ. കാരണം അതൊരു തെരഞ്ഞെടുപ്പാണ്. ഒരു തീരുമാനമാണ്. നല്ല രക്ഷാകര്‍ത്താക്കളാവാന്‍ പലവിധ പരിശീലനങ്ങള്‍ അത്യാവശ്യവുമാണ്. പക്ഷേ അതിന് പ്രസവമേ വേണ്ട എന്നൊരു തീരുമാനമോ, ഉണ്ടായ പ്രസവം അലസിപ്പിക്കലോ ആണ് പരിഹാരമാര്‍ഗം എന്ന വിധത്തിലുള്ള നിലപാടാണ് സാറാസ് മുന്നോട്ടുവയ്ക്കുന്നത്. ആ നിലപാടാണ് സാമൂഹികവിരുദ്ധം.

വിവാഹം തന്നെ ഒരു തീരൂമാനമാണ്. ദാമ്പത്യത്തിനും രക്ഷാകര്‍തൃത്വത്തിനും മുമ്പേ കൗണ്‍സിലിങ് വേണം എന്ന ചിത്രത്തിലെ ഡോക്ടറുടെ നിരീക്ഷണം നൂറുശതമാനം യോജിക്കാവുന്നതാണ്. അത്തരത്തിലുള്ള ബോധവല്‍ക്കരണത്തിന്റെ കുറവാണ് സമകാലിക കേരളീയ സമൂഹത്തില്‍ സ്ത്രീധനക്കൊലപാതകമായും ആത്മഹത്യകളായും വര്‍ധിക്കുന്ന വിവാഹമോചനങ്ങളായുമൊക്കെ പ്രതിഫലിക്കപ്പെടുന്നത്. ആ നിലയ്ക്ക് പ്രീ മാരിറ്റല്‍ പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലിങ് എന്നത് അത്യന്താപേക്ഷിതം തന്നെയാണ് എന്നംഗീകരിക്കുമ്പോഴും അതിലുപരി കരിയര്‍ നേട്ടങ്ങള്‍ക്കായി മാതൃത്വം ഉപേക്ഷിക്കുക എന്ന തരത്തില്‍ യുവതലമുറയെ മുഴുവന്‍ സ്വാധീനിക്കുംവിധം ഒരു മുദ്രാവാക്യമായി സാറാസ് എന്ന സിനിമ മാറുന്നതിനെയാണ് വിമര്‍ശിക്കേണ്ടത്.

ഒരു സംവിധായകയാവുക എന്ന ചെറുപ്പം മുതല്‍ക്കേയുള്ള സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള നെട്ടോട്ടത്തിലാണ് ചിത്രത്തിലെ നായികയായ സാറ. അവള്‍ക്കു മുന്നില്‍ തന്റെ കരിയര്‍ മാത്രമേ ഉള്ളൂ. കുട്ടികളെ നോക്കുക അവരുടെ മൂത്രം തുടയ്ക്കുക, വിവാഹം കഴിഞ്ഞ് ബന്ധുക്കള്‍ കൂടുമ്പോള്‍ അവരുമായി കൂടുതല്‍ ഇടപഴകുക എന്നതൊക്കെ വിരോധമായി കാണുന്ന പ്രകൃതക്കാരിയാണവള്‍. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞാലും പ്രവസിക്കുക എന്നത് അജന്‍ഡയിലേ ഇല്ലാത്തവള്‍.ചുരുക്കിപ്പറഞ്ഞാല്‍ തന്നിലേക്കൊതുങ്ങുന്ന, വിവാഹം കഴിഞ്ഞാലും താനും ഭര്‍ത്താവും മാത്രമുള്ള ലോകത്തേക്ക് ഉള്‍വലിയാനിഷ്ടപ്പെടുന്ന, അവിടേക്ക് മറ്റാരും കടന്നുവരുന്നതിഷ്ടപ്പെടാത്ത, തന്റെ തൊഴില്‍ മേഖലയിലെ നേട്ടങ്ങളില്‍ മാത്രം സംതൃപ്തി കണ്ടെത്തുന്ന ഞാന്‍, എന്റെ എന്നിത്യാദികളില്‍ മാത്രം സ്വയം പൂര്‍ണമാവാനിഷ്ടപ്പെടുന്ന കറകളഞ്ഞൊരു സ്വാര്‍ഥയാണ് സാറ. മറ്റൊര്‍ത്ഥത്തില്‍ സാമൂഹിക ജീവിതം തന്നെ ഞാന്‍ എനിക്കുവേണ്ടി, എന്‍േത് എന്നതിനപ്പുറം പരിഗണിക്കാത്ത ഒരു മനോരോഗി. അവള്‍ക്കു പറ്റുന്നൊരു ഭര്‍ത്താവിനെത്തന്നെയാണ് അവള്‍ തെരഞ്ഞെടുക്കുന്നതും. പരസ്പരം കുട്ടികള്‍ വേണ്ടെന്നു നിശ്ചയിച്ചു മുന്നേറുന്ന ദാമ്പത്യത്തിനിടെ ആക്‌സിഡന്റല്‍ ആയി ഉണ്ടായിപ്പോകുന്നൊരു ഗര്‍ഭക്കുരുപ്പാണ് സാറാസിലെ ട്വിസ്റ്റ്! അതു വേണ്ടെന്നു വച്ച് തന്റെ കന്നി സിനിമാസംരംഭം വിജയിപ്പിക്കുന്നത് ക്‌ളൈമാക്‌സും! കരിയറിനു വേണ്ടി ആഗ്രഹിക്കാത്തൊരു ഗര്‍ഭം വേണ്ടെന്നുവയ്ക്കുന്നതിലെ നൈതികതയോ ധാര്‍മ്മികതയോ ഉന്നയിച്ച് യാഥാസ്ഥിതികവാദമുയര്‍ത്തുക ഈ നിരൂപണത്തിന്റെ ലക്ഷ്യമേയല്ല. മറിച്ച്, കുട്ടിവേണ്ടെന്ന തീരുമാനത്തെ ന്യായീകരിച്ചു സാറ ചിത്രത്തില്‍ സ്വീകരിക്കുന്ന നിലപാടുകളിലെ ഇരട്ടത്താപ്പ് എങ്ങനെ ചിത്രത്തിന്റെ അന്തസത്തയ്ക്കു തന്നെ വിരുദ്ധമാവുന്നു എന്നു വിശദീകരിക്കുക മാത്രമാണ് ഉദ്ദേശ്യം.

ഗര്‍ഭമലസിപ്പിക്കാനുള്ള സാറയുടെ തീരുമാനം ചോദ്യം ചെയ്യുന്ന ഭര്‍തൃമാതാവിനോട് അവള്‍ ഉന്നയിക്കുന്ന രണ്ടു ചോദ്യങ്ങളുണ്ട്.

1. ജീവിതത്തില്‍ രണ്ടു മക്കളെ പെറ്റുവളര്‍ത്തി എന്നതില്‍ കവിഞ്ഞ് അമ്മ വേറെ എന്തു ചെയ്തു?

2. മക്കളില്‍ ഒരാളെങ്കിലും വയസുകാലത്ത് കൂടെ വന്നു താമസിക്കാന്‍ അമ്മയെ ക്ഷണിച്ചിട്ടുണ്ടോ?

ആദ്യത്തെ ചോദ്യം കേട്ട്, രണ്ടു കുട്ടികളെ വളര്‍ത്തി വലുതാക്കുക എന്നത് എന്താ വലിയൊരു നേട്ടമല്ലേ എന്ന് ആ അമ്മ മറുചോദ്യമുന്നയിക്കുമ്പോഴാണ് സാറയുടെ രണ്ടാമത്തെ ചോദ്യം എന്നോര്‍ക്കുക.

ഒറ്റക്കേള്‍വിയില്‍ ഈ രണ്ടു ചോദ്യങ്ങളും സമൂഹമനഃസാക്ഷിക്കുനേരേ തന്നെയുള്ള ചാട്ടുളികളാണ്. പക്ഷേ ആഴത്തില്‍ പരിശോധിക്കുമ്പോഴാണ് അതിലെ കാപട്യം, വൈരുദ്ധ്യം തിരിച്ചറിയാനാവുക.

വളര്‍ത്തി വലുതാക്കുക എന്നതും ജൈവലോകത്ത് മനുഷ്യര്‍ക്കു മാത്രം പറഞ്ഞിട്ടുള്ള കര്‍മമോ ധര്‍മ്മമോ ആണ്. മറ്റു ജീവജാലങ്ങളിലെല്ലാം സ്വന്തം കാലില്‍ നില്‍ക്കാനാവും വരെ അഥവാ പാലുകുടി നില്‍ക്കുംവരെ മാത്രമേ ഒരു ജന്തുവിന്റെയോ ജീവിയുടെയോ സംരക്ഷണം അവയുടെ ജനയിതാക്കള്‍ക്കുള്ളൂ (പലപ്പോഴും ആണ്‍വര്‍ഗത്തിന് ഇതില്‍ പങ്കേ ഇല്ലാ താനും)അതിനുമപ്പറും അവര്‍ക്ക് ഭൗതികമായ സാഹചര്യങ്ങളൊരുക്കി പഠിപ്പിച്ചു വലുതാക്കി സാമൂഹിക ജീവിതത്തിന് പറ്റിയവരാക്കി മാറ്റുകയെന്നത് മനുഷ്യകുലത്തില്‍ മാത്രം സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. ആ അര്‍ത്ഥത്തില്‍ സായുടെ അമ്മായിയമ്മയുടെ മറുചോദ്യം പ്രസക്തം തന്നെയാണ്. രണ്ടു കുട്ടികളെ പെറ്റുവളര്‍ത്തി വലുതാക്കുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവഗണിച്ചുകളയാവുന്ന ഒരു കാര്യമല്ല തന്നെ.

ഇനി സാറയുടെ രണ്ടാമത്തെ ചോദ്യത്തിലേക്ക്.വാര്‍ധക്യത്തില്‍ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുള്ളതുകൊണ്ട് ലോകത്തെ ദമ്പതികളൊന്നും മക്കളെ ഉണ്ടാക്കേണ്ട എന്നു പറഞ്ഞാല്‍, കൊലപാതകികളും ബാലപീഡകരും കള്ളന്മാരും കൊള്ളക്കാരുമുണ്ടാവുന്നതുകൊണ്ട് ആരുമിനി മക്കളെ ഉണ്ടാക്കണ്ട എന്നു പറയുന്നതുപോലെയേ ഉള്ളൂ. പീഡോഫീലിക്കുകളും സാമൂഹികവിരുദ്ധരും അക്രമികളും കൊലപാതകികളും അധോലോകികളുമുണ്ടാവുന്നത് അവരെ ആരെങ്കിലും ഉണ്ടാക്കി വിട്ടതുകൊണ്ടല്ല. കേരളത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തോക്കു കാട്ടി ബാങ്ക് കൊള്ള നടത്തിയ യുവാവ് പ്രശസ്തമായ ഒരു കലാലയത്തില്‍ അദ്ധ്യാപികയും പിന്നീട് പ്രിന്‍സിപ്പലുമായിരുന്ന ഒരു മാന്യവനിതയുടെ മകനായിരുന്നു. അവനെ പൊലീസിനു മുന്നിലെത്തിച്ച അവര്‍ അവനെ വളര്‍ത്തിക്കൊണ്ടുവന്നത് സാമൂഹികവിരുദ്ധനാക്കാനായിരുന്നില്ല. വളരെ അച്ചടക്കത്തോടെയും നന്നായും തന്നെയായിരുന്നു അവരവനെ വളര്‍ത്തിയത്.പക്ഷേ ചില സാഹചര്യങ്ങളാണ് അവനെ കുറ്റക്കാരനാക്കിയത്. സമകാലിക കേരളത്തില്‍ ഓണ്‍ലൈന്‍ വഞ്ചനയ്ക്കും ഗെയിം തട്ടിപ്പുകള്‍ക്കും ഇരകളാവുന്ന മക്കളെയും രക്ഷാകര്‍ത്താക്കള്‍ അങ്ങനെയാവാന്‍ വളര്‍ത്തുന്നവരല്ല. സമാനമാണ് വയസുകാലത്ത് മാതാപിതാക്കളെ നോക്കാത്ത മക്കളുടെ കാര്യവും. നല്ല അച്ഛനമ്മമാരുടെ നന്നായി വളര്‍ത്തിയ കുട്ടികള്‍ കുറ്റവാളികളായിത്തീരുന്നതെങ്ങനെയോ അങ്ങനെതന്നെയാണ് അവരില്‍ ഒരു കൂട്ടര്‍ രക്ഷാകര്‍ത്താക്കളെ സംരക്ഷിക്കാത്തവരായിത്തീരുന്നതും. അതുകൊണ്ടു മാത്രം ആരുമിനി മക്കളെ ഉണ്ടാക്കേണ്ട എന്നു വിചാരിച്ചാല്‍ അതിനെ സാമൂഹികവിരുദ്ധം എന്നല്ലാതെ എന്തു വിളിക്കാനാവും?

കരിയറിനു വേണ്ടി പ്രസവം മാത്രമല്ല, ബന്ധുക്കളടക്കമുള്ള സാമൂഹികജീവിതം പോലും വേണ്ടെന്നുവയ്ക്കുന്നവളാണ് സാറ. അവള്‍ അറിയാതെപോവുന്ന, അവളെ സൃഷ്ടിച്ച തിരക്കഥാകൃത്ത് അക്ഷയ് ഹരീഷ് തിരിച്ചറിയാതെ പോവുന്ന ഒന്നാണ് മനുഷ്യത്വം. ഒരേ സമയം വ്യക്തിയായും സാമൂഹികജീവിയായും ജീവിക്കാനുള്ള കഴിവ് മനുഷ്യനു മാത്രം അവകാശപ്പെടാനാവുന്നതാണ്.
ഭൂമിയില്‍ മനുഷ്യനു മാത്രമുള്ളതാണ് വൈവിദ്ധ്യമായ സ്‌കില്‍സ്(കഴിവുകള്‍). ഇന്‍സ്റ്റിങ്റ്റില്‍ നിന്നു വ്യത്യസ്തമായി പഠിച്ചെടുക്കുന്നതും പരിശീലിച്ചെടുക്കുന്നതുമായ സ്‌കില്ലുകള്‍ ഹോമോസാപ്പിയന്‍സിനു മാത്രമവകാശപ്പെട്ടതാണ്. അതുകൊണ്ടാണ് മള്‍ട്ടീ ടാസ്‌കിങ് മനുഷ്യനു മാത്രം ചെയ്യാനാവുന്നത്. ഒരേ സമയം ഒന്നിലേറെ കാര്യങ്ങള്‍ ചെയ്യാനാവുന്നതുകൊണ്ടാണ് ഓഫീസ് ജോലിയും വീട്ടുജോലിയും നമുക്ക് ചെയ്യാനാവുന്നത്. ഇതില്‍ ഒന്നേ ചെയ്യാനാവൂ എന്നു നാം തീരുമാനിച്ചാല്‍ നമ്മള്‍ നമ്മുടെ സ്‌കില്ലുകളെ വേണ്ടെന്നു വയ്ക്കുകയാണ്. ഡാര്‍വിന്റെ സിദ്ധാന്തമനുസരിച്ച് പതിയേ നമുക്ക് ആ ബഹുമുഖമായ കഴിവുകള്‍ ഇല്ലാതാവും. ജീവസന്ധാരണത്തിന് ഒരു തൊഴിലെടുത്ത് അതുവഴി സമൂഹത്തിന് തന്റേതായ എന്തെങ്കിലും സംഭാവന നല്‍കിക്കൊണ്ട് അതേസമയം സ്വന്തമായൊരു ജീവിതം കെട്ടിപ്പടുത്ത് അടുത്ത തലമുറയെ പോറ്റിവളര്‍ത്തുകയും തങ്ങളെ പോറ്റിവളര്‍ത്തിയവരെ സംരക്ഷിക്കുകയും ചെയ്യുക എന്നത് പ്രപഞ്ചത്തില്‍ മനുഷ്യര്‍ മാത്രം നിര്‍വഹിക്കുന്ന അവര്‍ക്കു മാത്രം നിര്‍വഹിക്കാന്‍ സാധിക്കുന്ന കാര്യങ്ങളാണ്. ലോകത്ത് പ്രൊഫഷണല്‍ നേട്ടങ്ങള്‍ കൊയ്ത സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സാമൂഹികജീവിതം വേണ്ടെന്നു വച്ചിട്ട് അതു ചെയ്തവരല്ല.സമൂഹത്തോടുള്ള കര്‍ത്തവ്യം നിര്‍വഹിച്ചുകൊണ്ടുതന്നെ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണവര്‍. ജോലിക്കു വേണ്ടി കുടുംബത്തെയോ കുടുംബത്തിനു വേണ്ടി തൊഴിലിനെയോ തൊഴിലിനും കുടുംബത്തിനും വേണ്ടി സമൂഹത്തെയോ മറിച്ചോ തഴയുന്നവരെ നല്ല മനുഷ്യരായി കണക്കാക്കാനുമാവില്ല. സമൂഹത്തെ അവഗണിച്ച് തന്‍കാര്യം നോക്കുന്നവരെ അതുകൊണ്ടാണ് സ്വാര്‍ത്ഥര്‍ എന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലും പരിഷ്‌കൃത സമൂഹം മുദ്രകുത്തുന്നത്. നിസ്വാര്‍ത്ഥതയെയാണ് ആധുനിക ലോകക്രമവും മഹത്വമായി വാഴ്ത്തിപ്പാടുന്നതും.
മാതാപിതാക്കള്‍ക്കോ സമൂഹത്തിനോ വേണ്ടി ത്യാഗം ചെയ്യുക എന്ന ആശയത്തോടൊന്നും യോജിപ്പില്ല. അതൊക്കെ പിന്തിരിപ്പന്‍ തന്നെയാണ്. ത്യാഗം എന്ന ആശയം തന്നെ പ്രതിലോമമാണ്. കാരണം അവിടെ നാം നമ്മളെ ആര്‍ക്കോ മുകളില്‍ പ്രതിഷ്ഠിക്കുകയാണ് അതുകൊണ്ടാണ് നഷ്ടബോധത്തോടെ ത്യാഗം എന്ന വാക്കുപയോഗിക്കുന്നത്. കടമ കര്‍ത്തവ്യം എന്നീ നിലകളിലൊന്നുമല്ലാതെ കാരുണ്യം സഹജീവിസ്‌നേഹം എന്നീ വീക്ഷണകോണില്‍ കണ്ടാല്‍ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഗുണം കിട്ടണം എന്നു ചിന്തിച്ചാല്‍ മാറാവുന്നതേയുള്ളൂ ഈ കാഴ്ചപ്പാട്
ഈ അര്‍ത്ഥത്തില്‍ സാറാസ് മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം സ്വാര്‍ത്ഥതയുടേതു മാത്രമാണ്. വ്യക്തിസന്തോഷത്തിനു വേണ്ടി സമൂഹത്തെ തള്ളിപ്പറയുന്ന ദര്‍ശനമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. അത് മനുഷ്യര്‍ക്കു മാത്രം സാധ്യമായ സഹനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സാന്ത്വനത്തിന്റെയും കരുതലിന്റെയും സാമൂഹിക മാനങ്ങളെ തൃണവല്‍ക്കരിക്കുന്നു.മനഃശാസ്ത്രപരമായി വിശകലനം ചെയ്താല്‍ സാറയുടെ പ്രശ്‌നം അവള്‍ അച്ഛനമ്മമാരുടെ ഒറ്റക്കുട്ടിയാണ് എന്നുള്ളതാണ്.

Saturday, May 29, 2021

Vyajavarthayum Janadhipathyavum reviewed in Kalakaumudi by Sreejith Panavelil

 പ്രിയപ്പെട്ട അമൃത സഹപ്രവര്‍ത്തകനും ടോപ് ടെന്‍ അറ്റ് ടെന്‍ വാര്‍ത്താ അവതരണത്തിന് പിന്നിലെ പ്രധാന ചുക്കാനുകളിലൊരാളുമായ കടുത്ത തര്‍ക്കോവ്‌സ്‌കി ഭ്രാന്തിന്റെ പേരില്‍ ഞങ്ങളെല്ലാം തര്‍ക്കു എന്നു സ്‌നേഹത്തോടെ വിളിക്കുന്ന ശ്രീജിത്ത് ഞാന്‍ എഡിറ്റ് ചെയ്ത വ്യാജവാര്‍ത്തയും ജനാധിപത്യവും എന്ന പുസ്തകത്തെപ്പറ്റി പുതിയ കലാകൗമുദിയില്‍ എഴുതിയ നിരൂപണം. നന്ദി ശ്രീജിത്ത്


നിര്‍മ്മിത സത്യങ്ങളെ 

അപനിര്‍മ്മിക്കുമ്പോള്‍

-ശ്രീജിത്ത് പനവേലില്‍



സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്

നാം ബ്രൂയാത് സത്യം പ്രിയം

പ്രിയം ചനാനാര്‍ത്ഥം ബ്രൂയാത്

യേഷ ധര്‍മ്മം സനാതനഹ

സത്യം പറയുക, മറ്റുള്ളവര്‍ക്ക് പ്രിയം ആകുന്നത് പറയുക, അപ്രിയ സത്യം പറയാതിരിക്കുക, അന്യര്‍ക്ക് പ്രിയമാകുന്ന അസത്യങ്ങള്‍ പറയാതിരിക്കുക

ഇതാണ് സനാധന ധര്‍മ്മമെന്ന് മനുസ്മൃതി പറയുന്നു

അച്ചടി-ശ്രവ്യ-ദൃശ്യ മാധ്യമങ്ങളുടെ എല്ലാ സാധ്യതകളും ഉള്‍ക്കൊണ്ട് പിറവിയെടുത്ത രണ്ട് ആധുനിക മാധ്യമങ്ങളാണ് ഇവയുടെ ഡിജിറ്റല്‍ പതിപ്പുകളും സാമൂഹിക മാധ്യമങ്ങളും.  ഈ രണ്ടു മാധ്യമങ്ങളേയും വ്യത്യസ്ത കളങ്ങളിലാക്കി വേര്‍തിരിക്കുക എളുപ്പമല്ല. കാലപ്രവാഹത്തെ ഒട്ടൊക്കെ അതിജീവിച്ച അച്ചടി-ശ്രവ്യ- ദൃശ്യ മാധ്യമങ്ങള്‍ ദേശത്തിന്റെയും കാലഘട്ടത്തിന്റേയും സമയമാപിനികളുടേയും സ്‌പേസിന്റെയും പരിമിതികളെ അതിജീവിക്കുവാനാണ് ഡിജിറ്റല്‍ / ഓണ്‍ലൈന്‍ മാധ്യമങ്ങളാകുന്നത്.

എല്ലാവിധ അതിര്‍ത്തികളേയും അതിലംഘിച്ച് ജനങ്ങളിലേക്ക് എത്തിച്ചേരുന്ന നവമാധ്യമങ്ങള്‍ക്ക്, അവരുടെ ചിന്താമണ്ഡലത്തെ സ്വാധീനിക്കുവാന്‍ കഴിയുന്നു.  ഇനിയും എത്തിപ്പെടാനാവാത്ത വായനക്കാരനിലേക്ക്/പ്രേക്ഷകനിലേക്ക് എത്തുവാനായാണ് അച്ചടി-ശ്രവ്യ-ദൃശ്യ മാധ്യമങ്ങള്‍ സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളും 3-ജിയും 4-ജിയും ഗ്രാമങ്ങളില്‍ പോലും സര്‍വ്വസാധാരണമായതോടെയാണ് ഇത് സാധ്യമായത്. അംഗീകൃത മാധ്യമങ്ങള്‍ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയുടെ അതത് സാമൂഹിക മാധ്യമത്തിന് അനുയോജ്യമായ രീതിയിലാണ് വാര്‍ത്തകള്‍ അനുവാചകന് നല്‍കുന്നത്.

സാമൂഹിക മാധ്യമങ്ങളുടെ ഏറ്റവും വലിയ സവിശേഷത അത് ഒരേസമയം സാമൂഹികവും വ്യക്തിപരവുമാണ്.  ഒരു വ്യക്തിയ്ക്ക് അയാളുടെ കാഴ്ചപ്പാട് അനേകരിലേക്ക് എത്തിക്കുവാനുള്ള നിലപാട്തറയാണ് സാമൂഹിക മാധ്യമങ്ങള്‍.  നിലപാട്തറയുടെ സ്വീകാര്യത വ്യക്തിയുടെ കാഴ്ചപ്പാടിന് കരുത്ത് പകരുന്നു. തന്റെ കാഴ്ചപ്പാടിന് വിപരീതമായ അഭിപ്രായങ്ങളെ പ്രതിരോധിക്കുകയും തന്നെ അനുകൂലിക്കുന്നവരുടെ പിന്തുണയോടെ വിപരീത സ്വരങ്ങളെ ഇല്ലാതാക്കുമ്പോഴാണ് അസത്യങ്ങളും നിര്‍മ്മിതി സത്യങ്ങളും പിറന്നു വീഴുന്നത്.

പാറ്റേണുകളെ, പകര്‍പ്പുകളെ ഏറെ ഇഷ്ടപ്പെടുന്നതാണ് മനുഷ്യ മസ്തിഷ്‌കം. നമ്മുടെ രാഷ്ട്രീയ-മത-വ്യക്തിഗത കാഴ്ചപ്പാടുകള്‍ക്ക് സമാനമായ നിലപാട് സ്വീകരിക്കുന്നവരെ നാം വളരെ പെട്ടെന്ന് ഉള്‍ക്കൊള്ളുന്നു.  എന്നാല്‍ വ്യത്യസ്തമായ രാഷ്ട്രീയ-വ്യക്തിഗത കാഴ്ചപ്പാടുള്ളവരെ നമുക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാനാവില്ല. ലളിതമായ ഈ മനഃശാസ്ത്ര യാഥാര്‍ത്ഥ്യം ആണ് സാമൂഹിക മാധ്യമങ്ങളിലെ ലൈക്കുകള്‍ക്കും ഫോര്‍വേഡുകള്‍ക്കും അണ്‍ലൈക്കുകള്‍ക്കും പിന്നിലുള്ളത്.  അച്ചടി-ശ്രവ്യമാധ്യമങ്ങള്‍ക്ക് അവയുടെ ഓണ്‍ലൈന്‍/ഡിജിറ്റല്‍ പതിപ്പുകളും പിന്നിട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ ലൈക്കുകളും ഹിറ്റുകളും വര്‍ദ്ധിപ്പിക്കാന്‍ മാത്രം ശ്രമിക്കുമ്പോള്‍ ക്രമേണ ശുഷ്‌ക്കമാകുന്നത് കാഴ്ചപ്പാടുകളുടെ  ബഹുസ്വരതയാണ്.

സാമൂഹിക മാധ്യമങ്ങളിലെ വ്യക്തിയുടെ ഇടപെടലിന് സമാനമായി  വ്യവസ്ഥാപിത അച്ചടി-ശ്രവ്യ-ദൃശ്യ മാധ്യമങ്ങള്‍ ഇടപെടല്‍ നടത്തുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് ബഹു ആഖ്യാതികളും (ജീഹ്യ ചമൃൃമശേ്‌ല)െ ബൃഹദാഖ്യായികകളുമാണ്.  ആകെ കിട്ടുന്നതോ ഏകാഖ്യായികയാണ് (ങീിീ ചമൃൃമശേ്‌ല) ജനാധിപത്യ വിരുദ്ധമായി ഇങ്ങനെ പിറവികൊള്ളുന്ന നിര്‍മ്മിത സത്യങ്ങളുടേയും കൃത്രിമസത്യങ്ങലുടേയും ആഴത്തിലുള്ള വിശകലനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍സിന്റെ കോട്ടയം ക്യാമ്പസിലെ അദ്ധ്യാപകനും മുതിര്‍ന്ന അച്ചടി-ദൃശ്യ-ശ്രവ്യ മാധ്യമപ്രവര്‍ത്തകനുമായ എ.ചന്ദ്രശേഖര്‍ എഡിറ്റു ചെയ്ത വ്യാജവാര്‍ത്തയും ജനാധിപത്യവും എന്ന അര്‍ത്ഥവത്തായ പഠനഗ്രന്ഥം.  മലയാളത്തിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകരുടെ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ പഠനഗ്രാന്ഥം മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികല്‍ക്കും സാമൂഹിക മാധ്യമങ്ങളില്‍ ദിനേന ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്കും ഒരുപോലെ ഗുണകരമാണ്. 

ഡോ. അനില്‍കുമാര്‍ വടവാതൂര്‍, എ.ചന്ദ്രശേഖര്‍, എന്‍.പി.രാജേന്ദ്രന്‍, നീലന്‍, എം.ബി.സന്തോഷ്, വി.എസ്.ശ്യാംലാല്‍, അഡ്വ.ഹരീഷ് വാസുദേവന്‍, കലാമോഹന്‍, കെ.ടോണി ജോസ്, സുനില്‍ പ്രഭാകര്‍ എന്നീ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരാണ് തങ്ങളുടെ പ്രവര്‍ത്തന മണ്ഡലത്തിലെ അനുഭവ സമ്പത്തുകളോടെ പഠനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 

     വ്യാജവാര്‍ത്തകളുടെ നിര്‍മ്മിതിയെ കകങഇ ഗീേേമ്യമാ ഞലഴശീിമഹ ഒലമറ ഡോ. അനില്‍ കുമാര്‍ വടവാതൂര്‍ ഇങ്ങനെ വിലയിരുത്തുന്നു.

'വസ്തുതകള്‍ക്ക് രൂപമാറ്റം നല്‍കുന്നതും പുതുരൂപത്തില്‍ വര്‍ണ്ണക്കുപ്പികളില്‍ നിറയ്ക്കുന്നതും വ്യാജവാര്‍ത്താ നിര്‍മ്മാണത്തിന്റെ മറ്റൊരു വശം തന്നെ.  സത്യത്തിന്റെ ഒരുവശം മാത്രം പറയുക, തങ്ങള്‍ക്ക് മെച്ചമുള്ള കാര്യംമാത്രം വെണ്ടയ്ക്ക നിരത്തി പറ്റിയ്ക്കുക, ആരോപണം വാര്‍ത്തയാക്കുകയും ബന്ധപ്പെട്ടവരുടെ വസ്തുതാപൂര്‍ണ്ണമായ  വിശദീകരണം അവസാന ഖണ്ഡികയില്‍ ഒതുക്കുകയും ചെയ്യുക തുടങ്ങിയതൊക്കെ ഫെയ്ക്ക് ന്യൂസിന്റെ ഗണത്തില്‍ വരുന്നു. (കപട വാര്‍ത്തകളുടെ കലാപകാലം-ഡോ. അനില്‍കുമാര്‍ വടവാതൂര്‍, പേജ് 14).

സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിലെ ഏറ്റവും കരുത്തനായ ഒരു രാഷ്ട്രീയ നേതാവിനെ തന്റെ തട്ടകത്തില്‍ നിന്ന് എന്നെന്നേയ്ക്കുമായി ഭ്രഷ്ടനാക്കിയ ചാരക്കേസ് വിലയിരുത്തുകയാണ് അച്ചടി-ദൃശ്യ-ശ്രവ്യമാധ്യമങ്ങളില്‍ ഒരുപോലെ പരിചയസമ്പന്നനായ എ.ചന്ദ്രശേഖര്‍ 'വ്യാജവാര്‍ത്തയും നിര്‍മ്മിതി വാര്‍ത്തയും' എന്ന ലേഖനത്തില്‍.

'സമീപ ഭൂതകാലത്തെ കേരള മാധ്യമചരിത്രത്തില്‍ നിന്ന് കപടവാര്‍ത്തയ്ക്ക്, നിര്‍മ്മിത (പ്ലാന്‍ഡഡ്) വാര്‍ത്തയ്ക്ക്, അങ്ങനെയൊരര്‍ത്ഥത്തില്‍ വ്യാജവാര്‍ത്തയ്ക്ക് ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാന്‍ പറഞ്ഞാല്‍ കണ്ണടച്ച് ഉദ്ധരിക്കാവുന്ന ഒന്ന് രാജ്യാന്തര ശ്രദ്ധ നേടിയ ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ആണ്. കേസ് തെളിഞ്ഞ് പപ്പും പൂടയുമൊട്ടുണ്ടിയിട്ടും പ്രതിചേര്‍ത്ത് സമൂഹ്യമാധ്യമ വിചാരണയ്ക്ക് വിധേയമായി പീഡിപ്പിക്കപ്പെട്ട് നാശകോടാലിയാക്കിത്തീര്‍ത്തവരെ പരമോന്നത നീതിപീഠം നിഷ്‌ക്കളങ്കരായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അനുവദിച്ച നഷ്ടപരിഹാരവും കൊടുത്തു തീര്‍ത്തിട്ടും ചരുക്കം അന്വേഷണോദ്യോഗസ്ഥരും അവരുടെ വാക്ക് വേദമാക്കി വിശ്വസിക്കുന്ന 'ചെറുകൂട്ടം മാധ്യമപ്രവര്‍ത്തരും ബാക്കിയുണ്ട്'… (വ്യാജവാര്‍ത്തയും നിര്‍മ്മിത വാര്‍ത്തയും - എ.ചന്ദ്രശേഖരന്‍, പേജ് 18)

വിജ്ഞാന വിസ്‌ഫോടനത്തിന്റെ ഡിജിറ്റല്‍ മഹാപ്രപഞ്ചത്തില്‍ സത്യാന്വേഷണ പരിമിതി വലുതാണ് എന്ന് ചന്ദ്രശേഖര്‍ പറയുന്നു.  എന്തിനെക്കുറിച്ചും വിവരം ലഭിക്കുന്ന ഗൂഗിള്‍, ജ്ഞാനത്തിന്റെ അവസാന വാക്കായിത്തീരുന്ന സൈബര്‍ ലോകത്ത്, അങ്ങനെയൊരു ബട്ടണില്‍ തല്‍ക്ഷണം ലഭ്യമാക്കപ്പെടുന്ന വിവരത്തിന്റെ നിജസ്ഥിതി ഉറപ്പാക്കുന്നതെങ്ങനെ എന്നതാണ് സത്യാനന്തരമുയര്‍ത്തുന്ന യഥാര്‍ത്ഥ പ്രതിസന്ധി'  (വ്യാജവാര്‍ത്തയും നിര്‍മ്മിത വാര്‍ത്തയും-എ.ചന്ദ്രശേഖരന്‍, പേജ് 21).

ഈ പഠന സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ലേഖനം മലയാലത്തിലെ ഏറ്റവും മുതിര്‍ന്ന അച്ചടി-ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ശ്രദ്ധേയനായ ശ്രീ നീലന്റേതാണ്.  'അച്ചടി മാധ്യമത്തേക്കാള്‍ എളുപ്പമാണ് ദൃശ്യമാധ്യമത്തില്‍ വ്യാജവാര്‍ത്ത സൃഷ്ടിക്കാന്‍. രണ്ടും രണ്ടു ഭാഷയാണ് ഉപയോഗിക്കുന്നതെന്നതാണ് കാരണം' (വ്യാജവാര്‍ത്തയും ടെലിവിഷനും-പേജ് 32).

ദൃശ്യമാധ്യമ രംഗത്തെ ബിംബ നിര്‍മ്മിതിയെപ്പറ്റി നീലന്‍ ഇങ്ങനെ പറയുന്നു. 'ഇമേജിന്റെ ആധികാരികതയാണ് പ്രധാനം. കോവിഡ് കാലത്ത് മുഖ്യമന്ത്രി എന്നും നടത്തുന്ന പത്രസമ്മേളനത്തിന്റെ സംപ്രേക്ഷണം ചാനലുകളിലെ ഏറ്റവും ജനപ്രിയ പരിപാടി ആയത് അതുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ ഇമേജ് ഇവിടെ ആധികാരികമാണ്. കാണിക്ക് അറിയേണ്ട കാര്യങ്ങള്‍ ആധികാരികമായി ഈ പരിപാടി അവതരിപ്പിക്കുന്നു.  ഇതേ മുഖ്യമന്ത്രി സംസാരിക്കുന്ന 'നാം മുന്നോട്ട്' എന്ന ഇതേ കാലത്തുള്ള പരിപാടി അത്ര ജനപ്രിയമല്ല.  കാരണം ഒരേ ഇമേജാണ് സ്‌ക്രീനിലെങ്കിലും രണ്ടാമത്തേതിന് ആധികാരികത കുറവായിരുന്നു.  ആധികാരികമായ ഇമേജിനെയാണ് കാണി സ്വീകരിക്കുന്നത് (വ്യാജവാര്‍ത്തയും ടെലിവിഷനും - പേജ് 35).

ഗൂഗിള്‍ സര്‍ട്ടിഫൈഡ് ഡിജിറ്റല്‍ മാധ്യമ പരിശീലകനും മാതൃഭൂമി ഓണ്‍ലൈനില്‍ കണ്‍സള്‍ട്ടന്റുമായ സുനില്‍ പ്രാഭാകറിന്റെ 'വ്യാജ വിവരണങ്ങള്‍ : പ്രശ്‌നങ്ങളും പരിഹാരങ്ങളും' എന്ന ലേഖനം സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന  എല്ലാവര്‍ക്കും ഗുണകരമാണ്. തന്റെ ലേഖനത്തില്‍ സുനില്‍ പ്രഭാകര്‍ ഇങ്ങനെ പറയുന്നു, 'ഇന്‍ഫോഹസാന്‍ഡ് അഥവാ വിവരാപകടം തടയുന്നതിന് സാധാരണക്കാരന് സ്വീകരിക്കാവുന്ന ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രശസ്ത വസ്തുതാ പരിശോധകനും എന്റെ സുഹൃത്തുമായ ഇയോഗന്‍ സ്വീനി തയ്യാറാക്കിയത് ഇവിടെ പറയട്ടെ.  നിങ്ങള്‍ക്ക് ഒരു സന്ദേശം ലഭിച്ചാല്‍ അതില്‍ പ്രതിപാദിക്കുന്ന വിവരത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് ഉത്തമ ബോധ്യമില്ലാതെ അത് ഒരിക്കലും പങ്കുവയ്ക്കരുത്. ചിത്രമോ വിവരമോ പ്രഥമദൃഷ്ട്യാ നിങ്ങളെ ആകര്‍ഷിച്ചു എന്നതുകൊണ്ടു മാത്രം അത് വാസ്തവമാകണമെന്നില്ലെന്ന് എപ്പോഴും മനസ്സില്‍ കരുതുക.  നിങ്ങള്‍ പരത്തുന്നതിന് നിങ്ങള്‍ തന്നെയാണ് ഉത്തരവാദി.  മറ്റുള്ളവര്‍ പറഞ്ഞു എന്നത് ഒരു ഒഴിവുകഴിവല്ല. (വ്യാജ വിവരങ്ങള്‍ : പ്രശ്‌നങ്ങളും പരിഹാരങ്ങളും).

മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഒതുങ്ങുന്നതല്ല വ്യാജനിര്‍മ്മിതികള്‍.  മാധ്യമങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകളില്‍ ലഭിക്കുന്ന ഹിറ്റുകളിലും (സന്ദര്‍ശകരുടെ എണ്ണം) ദൃശ്യമാധ്യമങ്ങളിലെ ഠഞജ റേറ്റിംഗുകളിലും കൃത്രിമത്വം അനായാസം സാധ്യമാകുന്ന ഇക്കാലത്ത് നമുക്ക് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്ന് തരുന്നതാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ കോട്ടയം ക്യാമ്പസ് പുറത്തിറക്കിയിരിക്കുന്ന 'വ്യാജ വാര്‍ത്തയും ജനാധിപത്യവും' എന്ന പഠനഗ്രന്ഥം.

 (മുന്‍ അച്ചടി-ഓണ്‍ലൈന്‍-ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)