Saturday, April 09, 2011

ചുണയുള്ള ആണ്‍കുട്ടികളുടെ സ്വാതന്ത്ര്യപ്രഖ്യാപനം


ചരിത്രം ആണ്‍കുട്ടികള്‍ക്കുള്ളതാണ്. അടിച്ചമര്‍ത്തലുകള്‍ക്കും പീഢനങ്ങള്‍ക്കുമെതിരായ ആത്മരോഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുകളുടെയും, വിപ്ളവവീരന്മാരുടെ ആണത്തങ്ങളുടെയും ആഘോഷമാണത്. ഇന്ത്യാചരിത്രവും സാമ്രാജ്യത്വവാഴ്ചകള്‍ക്കെതിരായ ഇത്തരം എത്രയോ ചെറുത്തുനില്‍പ്പുകളുടെ കൂടി ആഖ്യാനഭൂമികയാണ്. കേരളേതിഹാസത്തിന്റെ ഏടുകളിലേക്ക് ഒരു സങ്കല്പവീരനെ ഇഴനെയ്തുകയറ്റി മനോഹരമായൊരു ദൃശ്യാഖ്യായിക രചിച്ചിരിക്കുകയാണ്, ഉറുമിയിലൂടെ ഒരു പറ്റം ആണ്‍കുട്ടികള്‍. മലയാളസിനിമയുടെ ചരിത്രത്തില്‍, ഒറിജിനാലിറ്റിയുടെ അഭാവം കൊണ്ട് സാംസ്‌കാരാധിപത്യത്തിനു മുന്നില്‍ നിലയില്ലാതായി മുങ്ങിത്താഴുന്ന പ്രതിഭാദാരിദ്ര്യത്തിനു നടുവില്‍ നിന്ന് പുതുക്കാഴ്ചയുടെ വിപ്ലവവുമായി ആണ്‍കുട്ടികളുടെ തുനിഞ്ഞിറങ്ങലാണ് ഉറുമി .


ഉറുമി ഒരേ സമയം സംവിധായകന്റെ സിനിമയാണ്, തിരക്കഥാകൃത്തിന്റെയും. മലയാളത്തില്‍ പ്രതിഭാദാരിദ്ര്യമുണ്ടെന്ന ആരോപണത്തിന് ജീവിക്കുന്ന മറുപടിയാണ് ശങ്കര്‍രാമകൃഷ്ണന്റെ കറതീര്‍ന്ന തിരക്കഥ. ദൃശ്യസാധ്യതകളുടെ പാരമ്യതയ്‌ക്കൊപ്പവും കാച്ചിക്കുറുക്കിയ സംഭാഷണങ്ങളുടെ രസതന്ത്രം ഗുരുമുഖത്തുനിന്നു തന്നെ രഞ്ജിത് ശിഷ്യന്‍ സ്വായത്തമാക്കിയിരിക്കുന്നുവെന്ന് ഉറുമി തെളിയിക്കുന്നു. മലയാളസിനിമയില്‍ സൃഷ്ടിയുടെ രസനയുള്ള ആണ്‍കുട്ടികളുടെ കുലം കുറ്റിയറ്റുപോയിട്ടില്ലെന്ന് ശങ്കര്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു.


ജീവിച്ചിരുന്നിട്ടാല്ലാത്തൊരു കൊത്ത്വാള്‍ കേളുനായനാരിലൂടെ വാസ് കോ ദ ഗാമയ്‌ക്കെതിരായ ദേശസ്‌നേഹത്തിന്റെ ചോരചിന്തിയ ചരിത്രം ചുരുളഴിച്ചു കാട്ടുന്ന സിനിമ, ആധുനികലോകത്തെ രാഷ്ട്രീയ ശിഖണ്ഡികളുടെ കൃത്രിമത്വത്തിന്റെ ഉടുമുണ്ടുമുരിഞ്ഞുകാട്ടുന്നു. ചരിത്രത്തെ സമകാലികലോകവ്യവസ്ഥയിലേക്കു പറിച്ചുനടുകവഴി യുക്തിയെ പഴങ്കഥയ്ക്കുള്ളിലെ അയുക്തികമായ ഒട്ടുവളരെ അതീന്ദ്രീയ ഇടപെടലുകളിലൂടെ ഫാന്റസിയുടെ തലത്തിലേക്കുയര്‍ത്തിയത് വേറിട്ടൊരു ദൃശ്യാനുഭവമായി. സന്തോഷ് ശിവനെപ്പോലൊരു ചലച്ചിത്രസാങ്കേതികരാവണന് ദൃശ്യങ്ങള്‍ കൊണ്ട് കൊളാഷുകള്‍ മെനയാന്‍ ആവോളം അവസരവുമായി ആ ഫാന്റസികള്‍. മറുഭാഷയില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന നായികനടിമാരുടെ പള്ളകാട്ടിയാട്ടങ്ങള്‍ക്ക് അതൊരു യുക്തിസഹജമായ ന്യായീകരണവുമായി. എന്നിരുന്നാലും, ഹിന്ദിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ജനീലിയ ഡിസൂസയെക്കാളും, മലയാളിയെങ്കിലും ഹിന്ദിയുടെ ഗ്രാമറും ഗഌമറും ഇണങ്ങുന്ന വിദ്യാബാലനും ഒപ്പത്തിനൊപ്പമായിരുന്നില്ല, മറുനാടന്‍ മലയാളിയായ നിത്യ മേനോന്റെ പ്രകടനം, മറിച്ച് അവരെ നിഷ്പ്രഭമാക്കുന്നതായിരുന്നു. ആകാശഗോപുരത്തിലും മകരമഞ്ഞിലും മറ്റും കണ്ട നടനമികവ് അതിന്റെ എല്ലാ പൂര്‍ണതയോടും കൂടി തിളങ്ങുന്നതായി ഉറുമിയില്‍.പൃഥ്വിരാജും പ്രഭുദേവയും ചേര്‍ന്ന നായകദ്വന്ദ്വം പൂതുമ നല്‍കുന്നു. അതുപോലെതന്നെ ഹിന്ദിയില്‍ നിന്നടക്കമുള്ള നാടകകലാകാരന്മാരുടെ പ്രത്യക്ഷവും. കണ്ടുമടുത്ത മുഖച്ചാര്‍ത്തുകളില്‍ ഈ പുതുമുഖങ്ങള്‍ വേറിട്ട അനുഭവമായി.


ഛായാഗ്രഹണത്തിലെയും സന്നിവേശത്തിലെയും സംഗീതത്തിലെയും ശ്രദ്ധ ആടയാഭരണങ്ങളുടെ കാര്യത്തില്‍ അല്‍പം കൂടി ആകാമായിരുന്നില്ലേ എന്ന സന്ദേഹത്തോടെ, ഇത്തരമൊരു സിനിമയ്ക്കുവേണ്ടി തുനിഞ്ഞിറങ്ങാന്‍ കാട്ടിയ ആര്‍ജ്ജവത്തിന് പൃഥ്വിരാജിനെ അഭിനന്ദിക്കട്ടെ. ഒപ്പം പ്രേക്ഷകസുഹൃത്തുക്കളോടൊരു അപേക്ഷയും-ഉറമി പോലുള്ള സിനിമകള്‍ വിജയിപ്പിക്കേണ്ടത് നമ്മുടെ കൂടി കടമയാണ്. കണ്ട ക്രിസ്ത്യാനി സഹോദരങ്ങളെപ്പോലുള്ള യുകതി തൊട്ടുതീണ്ടാത്ത ചലച്ചിത്രാഭാസങ്ങള്‍ക്കുമുന്നില്‍ മസ്തിഷ്‌കം അടിയറവയ്ക്കുന്ന യുവതലമുറയെ വഴിതെളിച്ചുവിടാനും, അവര്‍ക്ക് കൂടുതല്‍ നല്ലത് അന്വേഷിക്കാനുള്ള പ്രചോദനമാകാനും അത് അത്യാവശ്യം കൂടിയാണ്‌



കണ്ടു മടുത്ത ദൃശ്യശൃംഖലകളില്‍ നിന്നുള്ള ആണ്‍കുട്ടികളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് ഈ സിനിമ. ഓഫ്ബീറ്റ് പന്ഥാവില്‍ മാത്രമല്ല, മുഖ്യധാരാശ്രേണിയിലും വേറിട്ട കാഴ്ചകള്‍ക്കിടമുണ്ടെന്ന് ഉറുമി സ്ഥാപിക്കുന്നു





Monday, March 07, 2011

എ ഫിലിം ബൈ എ ഡയറക്ടര്‍

സല്‍, ഭൂമിഗീതം, പെരുമഴക്കാലം, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങിയ സിനിമകളുടെ ഗണത്തില്‍ കമലിന് തീര്‍ച്ചയായും അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് ഗദ്ദാമ. ഫെസ്റ്റിവല്‍ സര്‍ക്യൂട്ട് സിനിമയുടെ ഭാവുകത്വം ഉള്‍ക്കൊള്ളുന്ന രചന. വകതിരിവോടെ വിനിയോഗിച്ചിട്ടുള്ള പശ്ചാത്തല സംഗീതം. പശ്ചാത്തലശബ്ദത്തിന്റെ പക്വതയോടെയുള്ള വിന്യാസം. അതു നല്‍കുന്ന ഭാവപ്രതീകം. ദൃശ്യങ്ങളുടെ ഭാവഗരിമ. വശ്യതയ്ക്കപ്പുറം മനഃസംഘര്‍ഷത്തിന്റെ മണലാഴികള്‍ വെളിപ്പെടുത്തുന്ന ദൃശ്യപരിചരണം. ബിന്യാമിന്റെ ആടുജീവിതത്തിലൂടെ വായിച്ചറിഞ്ഞ വഴികളും വരികളും കണ്‍മുന്നില്‍ കാണുന്നതിന്റെ അത്ഭുതം. അതെല്ലാമാണ് ഗദ്ദാമ. തീര്‍ച്ചയായും ഒരു സംവിധായകന്റെ രചന. മിതത്വമുള്ള ഫ്രെയിമുകളുടെ സന്നിവേശം ഗദ്ദാമയെ ലാവണ്യമുള്ള ചലച്ചിത്രരചനയാക്കുന്നു. സമയഖണ്ഡങ്ങളിലൂടെയുള്ള മലക്കം മറിച്ചില്‍ ട്രാഫിക്കിലും മറ്റും കതുപോലെ സങ്കീര്‍ണമായല്ലെങ്കിലും രസകരമായി തോന്നി. പ്രത്യേകിച്ചും, ആന്തരികസമയത്തിന്റെ പ്രതീകമായി ചെറിയ ചെറിയ ഫഌഷ്ബാക്കുകളിലൂടെയുള്ള കഥാകഥനരീതി. ശഌഥചിത്രങ്ങളുടെ അടുക്കിപ്പെറുക്കാണല്ലോ സിനിമ. അങ്ങനെയൊരര്‍ഥത്തില്‍ ഈ ലഘുദൃശ്യഖണ്ഡങ്ങളുടെ പരസ്പരപൂരകമായ കെട്ടുറപ്പ് വ്യാകരണപരമായി ഗദ്ദാമയെ മികച്ചൊരു സൃഷ്ടിയായിക്കൂടി മാറ്റുന്നു.
പക്ഷേ,
അറബിക്കഥയില്‍ മുമ്പേ ക ചില തനിയാവര്‍ത്തനങ്ങളില്‍ നിന്നുകൂടി രക്ഷനേടാനായെങ്കില്‍ കമലിന്റെ ഗദ്ദാമ മൗലീകതയില്‍ ഒന്നുകൂടി മുന്നിട്ടു നിന്നേനെ. പ്രത്യേകിച്ചും കെ.ടി.സി അബ്ദുള്ള, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയത് ഒഴിവാക്കാമായിരുന്നു.
എങ്കിലും, ഗദ്ദാമ്മ നൂറുക്കുനൂറും ഒരു സംവിധായകന്റെ സിനിമയാണ്. അല്ലെങ്കിലും ഇപ്പോള്‍ സംവിധായകരുടെ പേരിലല്ലല്ലോ നമ്മുടെ സിനിമകള്‍ അറിയപ്പെടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു പറ്റം സിനിമകളുടെ സംവിധായകരാരെല്ലാം എന്നൊന്നു ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുാേ. ആ നിലയ്ക്ക് എ കമല്‍ ഫിലിം എന്ന് അവകാശപ്പെടാന്‍ പാകത്തിന് ഒരു സിനിമയുാക്കാനായതില്‍ കമലിന് അഭിമാനിക്കാം. നല്ല സിനിമയുടെ പുഷ്‌കരകാലം മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ നമുക്കും സന്തോിക്കാം.


Saturday, February 26, 2011

Detailed interview with Arundhathi Roy in Kannyaka March first issue

സപ്തര്‍ഷി മണ്ഡലത്തില്‍ വസിഷ്ഠന് തൊട്ടടുത്ത് നിലകൊള്ളുന്ന നക്ഷത്രമാണ് അരുന്ധതി. മരണാസന്നര്‍ക്ക് ആ നക്ഷത്രത്തെ കാണാനാവില്ലെന്നാണ് വിശ്വാസം. സമൂഹത്തിലെ നിന്ദിതരുടെയും പീഢിതരുടെയും സങ്കടങ്ങള്‍ കാണാത്ത, സാമൂഹിക പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടച്ചു മരണം കാക്കുന്ന അധികാരതിമരം ബാധിച്ചവര്‍ക്കു തിരിച്ചറിയാനാവാതെ പോവുന്ന നക്ഷത്രം തന്നെയാണ് അരുന്ധതി റോയി സ്വന്തം നിലപാടുകളുടെ കരുത്തില്‍ വ്യക്തിത്വത്തിന്റെ ശക്തിയില്‍ ഇന്ത്യന്‍ മനഃസാക്ഷിയായി മാറുന്ന അരുന്ധതിയുമായി ഒരു കൂടിക്കാഴ്ചയില്‍ നിന്ന്

എ.ചന്ദ്രശേഖര്‍
ശ്മീരിലെ ഒരു ഗ്രാമം. ഗ്രാമത്തിന്റെ പേരു തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. അവിടെ ഞാന്‍ കണ്ടുമുട്ടിയ ഒരു സ്ത്രീ. അവര്‍ എന്നോടു പറഞ്ഞ അനുഭവമുണ്ട്. ഇന്നും ഒരുപക്ഷേ എന്നും എന്റെ മനസ്സില്‍ ഒരു നെരിപ്പോടായി പൊലിഞ്ഞുകത്തുന്ന തീവ്രമായൊരു അനുഭവം. പതിന്നാലു വയസ്സായിരുന്നു അവരുടെ മകന്. ഒരു ദിവസം, അവരുടെ വീടിനു കുറച്ചകലെയുള്ള മറ്റൊരു വീട്ടില്‍ തീവ്രവാദികളുണ്ടെന്നു പട്ടാളത്തിനു വിവരം കിട്ടുന്നു. അവര്‍ സ്ഥലം വളയുന്നു. അപ്പോഴാണ് അതിന്റെ കമാന്‍ഡര്‍ സ്ത്രീയുടെ മകനെ കാണുന്നത്. അവരവനെ നിര്‍ബന്ധപൂര്‍വം വിളിച്ചിറക്കി കൊണ്ടു പോയി. അവന്റെ കയ്യില്‍ ഒരു സാധനം കൊടുത്തിട്ട് അതുകൊണ്ടുപോയി ഭീകരര്‍ ഉണ്ടെന്നു കരുതുന്ന വീട്ടില്‍ ഏല്‍പ്പിച്ചു വരാന്‍ ആജ്ഞാപിക്കുന്നു. കയ്യിലെന്താണെന്നറിയാതെ കുട്ടി അനുസരിക്കുന്നു. അവനതുംകൊണ്ട് വീട്ടിനുള്ളില്‍ പ്രവേശിച്ചതും പട്ടാളസംഘമേധാവി കയ്യിലെ റിമോട്ടമര്‍ത്തിയതും ഒന്നിച്ച്. പൊട്ടിത്തെറിയുടെ അഗ്നിനാളങ്ങള്‍ ഓര്‍മ്മയായി ആ അമ്മയുടെ മനസ്സിലിന്നും ജ്വലിച്ചു നില്‍ക്കുന്നുണ്ട്. കണ്ണീരിനെ കവിളിലെത്തുമ്പോഴേക്ക് നീരാവിയാക്കിക്കളയാന്‍ മാത്രം ശക്തിയുള്ളതാണ് അവരുടെ ആ നേരനുഭവം.

കശ്മീരില്‍ മറ്റ് സ്ഥാപിത താല്‍പര്യങ്ങളൊന്നുമില്ലാതെ, അവിടത്തെ അവസ്ഥകള്‍ തിരക്കിയറിയാനെത്തിയതായിരുന്നു ഞാന്‍. അങ്ങനെ മറ്റ് അജന്‍ഡകളില്ലാതെ ഈ താഴ് വാരത്തിലെത്തുന്ന ആര്‍ക്കും മനസ്സിലാക്കാനാവുന്നതു തന്നെയാണ് ഞാനും അവിടെ കണ്ടത്-കണ്ടറിഞ്ഞതും. പക്ഷേ ഞാന്‍ അതു പുറം ലോകത്തിനു മുന്നില്‍ തുറന്നു പറഞ്ഞതാണ് പലര്‍ക്കും അസ്വാരസ്യമുണ്ടാക്കിയത്. എന്റെ അനുഭവത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പട്ടാളമേഖലയാണ് കശ്മീരിലേത്. സൈന്യമറിയാതെ ഒരിലനയക്കം പോലും അനുവദിക്കപ്പെടാത്ത സ്ഥലം. അവിടെ സത്യം പോലും പട്ടാളത്തെ ഭയന്ന് ഇരുട്ടിലാണ്. ഈ ഇരുള്‍ക്കാഴ്ചകളാണ് ഞാന്‍ വെളിച്ചത്തിലെത്തിച്ചത്. അപ്പോള്‍ ഞാന്‍ അധികാരത്തിന്റെ കണ്ണില്‍ കരടായി.രാജ്യദ്രോഹിയായി.

വ്യാജനിര്‍മ്മിതമായ ആശയക്കുഴപ്പങ്ങളാണ് കശ്മീരിലെ പ്രശ്‌നങ്ങളെന്നാണ് എന്റെ അഭിപ്രായം.അവിടെ ജനാധിപത്യം പരിധിക്കു പുറത്താണ്. ഇതുവരെയായി 68,000 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക സംഖ്യ ഇനിയുമെത്രയോ ആയിരങ്ങളാവാം. പ്രാദേശികമായി തുടങ്ങിയ അസ്വാരസ്യങ്ങള്‍ രാജ്യഹൃദയത്തിലേക്ക് പടര്‍ന്നു പിടിക്കുന്ന കാഴ്ചയാണ് കശ്മീര്‍.

കശ്മീരില്‍ നിന്നു തന്നെ ഇനിയൊരനുഭവം കൂടി. മുഖത്തിന്റെ ഒരുവശം മുഴുവന്‍ കരിഞ്ഞുപോയി പാതിമുഖവുമായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരനെ ഞാന്‍ കണ്ടു. അയാളുടെ കഥ കേട്ടപ്പോള്‍ ഇതെല്ലാം ഇന്ത്യയില്‍ത്തന്നെ നടന്നതാ ണോ എന്നു തോന്നിപ്പോയി! നാലു സഹോദരങ്ങളാണവര്‍.ഒരിക്കല്‍ അവരുടെ താമസസ്ഥലത്തിനടുത്ത് ഒരിടത്ത് ഭീകരവാദികളുടെ സാന്നിദ്ധ്യം മണത്ത് സൈന്യം പാഞ്ഞെത്തി. വഴിയിലൂടെ പോവുകയായിരുന്ന ചെറുപ്പക്കാരനും സഹോദരനും പെട്ടെന്നാണ് പട്ടാളത്തലവന്റെ ശ്രദ്ധയില്‍പ്പെട്ടത്. അയാള്‍ അവരിരുവരെയും വണ്ടിയില്‍ക്കയറ്റി സൈനികത്താവളത്തിലേക്കു കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ അവര്‍ക്കു നേരിടേണ്ടി വന്നത് ക്രൗര്യത്തിന്റെ അങ്ങേയറ്റമായിരുന്നു. പട്ടാളത്തലവന്‍ അവരോടായി ചോദിച്ചു- നിങ്ങള്‍ എത്രപേരാണ്? നാലുപേര്‍ എന്നു മറുപടി. അപ്പോള്‍ തലവന്റെ വിധി വരുന്നു- അതാണു പ്രശ്‌നം. നാലുപേരുണ്ടായിപ്പോയി. അപ്പോള്‍ രണ്ടു പേര്‍ വീട്ടില്‍ നില്‍ക്കും, രണ്ടുപേര്‍ ജിഹാദികളാവും. അതുവേണ്ട. നിങ്ങള്‍ രണ്ടുപേരെ തട്ടിക്കളഞ്ഞാലോ? അപ്പോള്‍ പ്രശ്‌നം തീരുമല്ലോ? ബാക്കി രണ്ടുപേരും വീട്ടുകാരെയും നോക്കി വീട്ടിലിരുന്നോളും, രാജ്യം രക്ഷപ്പെടും. എന്താ എന്തു പറയുന്നു? തങ്ങളുടെ നെഞ്ചിനു നേരെ പിടിച്ച തോക്കിന്മുനയിലാണ് ചെറുപ്പക്കാര്‍. അവര്‍ക്കെന്തെങ്കിലും പറയാനാവുന്നതിനുമുമ്പു തന്നെ പട്ടാളക്കാരന്റെ തോക്കു പൊട്ടി. മൂത്തസഹോദരന്‍ നെഞ്ചുപൊട്ടി പിടഞ്ഞുവീണു. രണ്ടാമത്തയാളിന്റെ തലയ്ക്കുനേരേയായിരുന്നു നിറയൊഴിഞ്ഞത്. അയാളും താഴെ വീണു. രാത്രിയില്‍ പട്ടാളം ഉപേക്ഷിച്ചു പോയ രണ്ടുപേരെ കണ്ട് ഓടിക്കൂടിയ ഗ്രാമവാസികളാണ് പിന്നീട് ഇവരിലൊരാള്‍ക്ക് ജീവനുളള വിവരം തിരിച്ചറിയുന്നത്. അന്നു രക്ഷപ്പെട്ട ചെറുപ്പക്കാരനെയാണ് ഞാന്‍ കണ്ടുമുട്ടിയത്, മുഖത്തിന്റെ ഒരുവശം തന്നെയില്ലാത്ത രൂപത്തില്‍.

കശ്മീരില്‍ ഞാന്‍ തൊട്ടറിഞ്ഞ തീവ്രമായ അനുഭവങ്ങളില്‍ രണ്ടെണ്ണമേ ആവുന്നുള്ളൂ ഇവ. ഇതിലും ഭീകരമാണ് കശ്മീരിലെ യഥാര്‍ഥ അവസ്ഥ. എന്നെ സംബന്ധിച്ചിടത്തോളം, ഈ ഭീകരതയുടെ ഒരു ശഌഥചിത്രമെങ്കിലും എനിക്കു പുറത്തെത്തിക്കാന്‍ കഴിഞ്ഞു. അതിലെനിക്കു കൃതാര്‍ഥതയുണ്ട്്. അതിന്റെ പേരില്‍ ഇനി എനിക്കുനേരെ എന്തു പടപ്പുറപ്പാടുണ്ടായാലും ഞാന്‍ എന്റെ നിലപാടുകളില്‍ത്തന്നെ ഉറച്ചു നില്‍ക്കുന്നു. ഞാനൊരു സ്ത്രീയായിപ്പോയതുകൊണ്ടാണ് അടിച്ചമര്‍ത്തപ്പെടാനോ ആരോപണങ്ങളാല്‍ നിശ്ശബ്ദയാക്കാനോ ശ്രമിക്കുന്നതെന്ന് തോന്നുന്നില്ല. കൂറേക്കൂടി സങ്കീര്‍ണമാണ് കാര്യങ്ങള്‍.അതുകൊണ്ടുതന്നെ എനിക്കെതിരേ ഒച്ചപ്പാടുകളും വിവാദങ്ങളും കത്തിപ്പടര്‍ന്നപ്പോഴും ഞാന്‍ എനിക്കു പറയാനുള്ളത് ഒന്നുകൂടി ആവര്‍ത്തിക്കുകമാത്രമേ ചെയ്തുള്ളൂ. ഇരയാക്കപ്പെടുന്നതിനെ പേടിച്ച്് പറഞ്ഞതു തിരിച്ചെടുക്കാനോ, പിന്‍വലിക്കാനോ, മാറ്റിപ്പറയാനോ എനിക്കു സാധിക്കില്ല. അതൊരുപക്ഷേ, അമ്മ വഴിക്കു തന്നെ എനിക്കു പകര്‍ന്നു കിട്ടിയ തന്റേടം ഒന്നുകൊണ്ടു കൂടിയായിരിക്കാം.

കേരളത്തിന്റെ സ്ത്രീമുഖം
പക്ഷേ, അടുത്തിടെ മലയാളി മാധ്യമപ്രവര്‍ത്തകയായ ടി.കെ.ഷാഹിനയ്ക്കു നേരിടേണ്ടി വന്ന ഭരണകൂട ഭീകരതയെ അപേക്ഷിച്ചു നോക്കുമ്പോള്‍, എനിക്കു നേരെയുണ്ടായ അധികാരവര്‍ഗനീക്കങ്ങള്‍ എത്രയോ ഭേദമായിരുന്നു. എന്നെ നേരിട്ട് ഇരയാക്കി കുടുക്കാന്‍ അവര്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഷാഹിനയുടെ കാര്യത്തില്‍, മദനിയ്‌ക്കെതിരായ കുറ്റപത്രത്തിലെ പല സാക്ഷികമൊഴികളും വ്യാജമാണെന്നു തെളിയിക്കുന്ന തെഹല്‍ക്ക റിപ്പോര്‍ട്ടിന്റെ പേരില്‍ ആ കുട്ടി നേരിട്ട് കേസില്‍ പ്രതിയാക്കപ്പെടുകയായിരുന്നില്ലേ? എന്തിന് കേരളത്തില്‍ത്തന്നെ ഇന്നത്തെ പത്രത്തില്‍ കണ്ടില്ലേ, ട്രെയിനില്‍ നിന്നു തള്ളിയിട്ട് ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ട സൗമ്യയുടെ കഥ. മലയാളിയുടെ ഇരട്ടത്താപ്പിന്റെ, സദാചാരകാപട്യത്തിന്റെ പ്രത്യക്ഷോദാഹരണമാണ് ഈ സംഭവം.എനിക്കു തോന്നുന്നു, മലയാളി സ്ത്രീകള്‍ എത്രത്തോളം സ്വതന്ത്രരായാലുംശരി, ആത്യന്തികമായി അവര്‍ തീര്‍ത്തും യാഥാസ്ഥിതികരാണ്. ഇതൊരു വലിയ വൈരുദ്ധ്യമായിത്തന്നെ തോന്നിയിട്ടുണ്ട്. വിദ്യാഭ്യാസപരമായും സാമ്പത്തികമായുമൊക്കെ ഏറെ മുന്നേറിയിട്ടുള്ളവരാണ് കേരളസ്ത്രീകള്‍. ഇപ്പോള്‍ത്തന്നെ നോക്കൂ, ലോകത്തെവിടെയും നഴ്‌സുമാര്‍ മലയാളികളാണ്. എന്തു ജോലിയുമെടുക്കാനവര്‍ക്കു മടിയില്ല. ഇത്രയൊക്കെ ഉണ്ടായിട്ടും മാനസികമായി അവര്‍ അടിമത്തത്തിലാണ്. എന്തൊക്കെ മാറി എന്നു പറഞ്ഞാലും പാരമ്പര്യ യാഥാസ്ഥിതികത്വത്തിന്റെ നാലതിരുകളില്‍ നിന്നു രക്ഷപ്പെടാനാഗ്രഹിക്കാത്തവരാണവര്‍.

എന്റെ അനുഭവത്തില്‍, ഉത്തര്‍പ്രദേശിലെയും, ഹരിയാനയിലെയും,ബിഹാറിലേയും മാടമ്പിസമൂഹത്തിലെ സ്ത്രീകളേക്കാള്‍ ഏറെ അടിച്ചമര്‍ത്തപ്പെടുന്നവരും, പീഢിപ്പിക്കപ്പെടുന്നവരുമാണ് കേരളസമൂഹത്തിലെ സ്ത്രീത്വം. സ്ത്രീ-പുരുഷ ബന്ധത്തിലും ഈ വൈചിത്ര്യം ഏറെ പ്രകടമാണ്.കശ്മീരിലെ നിഷ്ഠുര ഭീകരതയ്ക്കിടയിലും അതിശക്തരും സ്വതന്ത്രരുമായ ഒട്ടേറെ പെണ്‍ജന്മങ്ങളെ എനിക്കു കാണാനായി.അത്രപോലും സ്വതന്ത്രരാണ് മലയാളിപ്പെണ്ണുങ്ങള്‍ എന്നെനിക്കു തോന്നുന്നില്ല. എന്നേപ്പോലൊരാള്‍ക്കു പോലും ഏറെ കലഹിക്കേണ്ടിവന്നു ഈ സമൂഹത്തിന്റെ യാഥാസ്ഥിതികതയുടെ നീരാളഹസ്തങ്ങളില്‍ നിന്നു കുതറിമാറി ജീവിക്കാന്‍.

വഴിത്തിരിവുകളിലെ കരുത്ത്
എനിക്കു തോന്നുന്നു, അതിശക്തയായ ഒരു അമ്മയുടെ മകളായി ജീവിക്കാനായതാണ് എന്നെ ഞാനാക്കി മാറ്റിയത് എന്ന്. എന്നെ അമ്മ വളര്‍ത്തിയത് അത്തരത്തിലാണ്.എന്നെ പരിപൂര്‍ണ സ്വതന്ത്രയാക്കിയാണ് വളര്‍ത്തിയത്. പതിനേഴാം വയസ്സില്‍ അമ്മയോടു കലഹിച്ച് ഡല്‍ഹിയിലേക്കു വീടുവിട്ടിറങ്ങിയതാണു ഞാന്‍. അതുപക്ഷേ, അമ്മയോടുള്ള ആശയപരമായ വൈരുദ്ധ്യം കൊണ്ടായിരുന്നില്ല. സ്വന്തം തട്ടകത്തില്‍ നിന്ന് സ്വന്തം മനഃസാക്ഷിക്കു നേരെന്നു തോന്നുന്നതിനു വേണ്ടി അതിശക്തമായി പോരാടിയ ആളാണ് എന്റെ അമ്മ. അവര്‍ അക്ഷരാര്‍ഥത്തില്‍ ഒരു ശക്തീദുര്‍ഗ്ഗം തന്നെയായിരുന്നു. എന്നാല്‍ ഒരു കൂരയ്ക്കു കീഴില്‍ രണ്ട് ആണവായുധങ്ങള്‍ ഒന്നിച്ചിരുന്നാലുണാടാവുന്ന സ്‌ഫോടനാത്മകത ഒന്നാലോചിച്ചു നോക്കൂ. അത് തീയും മണ്ണെണ്ണയും പോലുള്ള ഒരവസ്ഥയായിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ രണ്ടു കാഴ്ചപ്പാടുകളാണ് ഞാനും അമ്മയും ഉയര്‍ത്തിപ്പിടിച്ചത്.

അത്രയ്ക്ക് ശക്തമായ വ്യക്തിത്വമായിരുന്നു അമ്മ. അത് അമ്മയുടെ പരാധീനതയായല്ല ഞാന്‍ കണക്കാക്കുന്നത്, മറിച്ച് അവരുടെ വ്യക്തിസവിശേഷതയായാണ്. അമ്മ ആഗ്രഹിച്ച ജീവിതത്തിനു പുറത്തായിരുന്നു ഞാന്‍. സുറിയാനി ക്രിസ്ത്യാനിയുടെ സാമൂഹികച്ചട്ടക്കൂട്ടില്‍ ശരാശരി മലയാളിപ്പെണ്ണായി ജീവിതമൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. എന്നാല്‍ അമ്മയുടെ ചിറകിന്‍കീഴില്‍ തന്നെ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ തകര്‍ന്നടിയുമായിരുന്നു.അമ്മ സ്ഥാപനനിര്‍മ്മാതാവാണെങ്കില്‍ ഞാന്‍ സ്ഥാപനവിരുദ്ധയായിരുന്നു.അതുകൊണ്ടാണ് വളരെ ചെറുപ്പത്തിലേ അമ്മയോടു കലപിച്ച് ഞാന്‍ എന്റെ സ്വന്തം വഴിതേടിയിറങ്ങിയത്. സമൂഹം നമുക്കുചുറ്റും വരച്ചിടുന്ന വിലക്കുകളുടെ ലക്ഷ്മണരേഖകളെ വെറുതേ പഴിച്ചിട്ടു കാര്യമൊന്നുമില്ല. അതു മറികടക്കാനുള്ള ഇച്ഛാശക്തിയുണ്ടാവണം.ഭാഗ്യത്തിന് എന്റെ ജീവിതത്തില്‍ എനിക്ക് അതിനുള്ള അവസരങ്ങളുണ്ടായി. അവ ഞാന്‍ തെരഞ്ഞെടുക്കുകയും ചെയ്തു.

സിനിമയുടെ വഴിയേ...
ഡല്‍ഹിയില്‍ സ്‌കൂള്‍ ഓഫ് ആര്‍കിടെക്ചറില്‍ ആര്‍കിടെക്ടിനു പഠിക്കുന്ന കാലത്താണ് ഞാന്‍ ആദ്യമായി ഒരു സിനിമയ്ക്കു തിരക്കഥയെഴുതുന്നത്. അതിനാകട്ടെ,1889ല്‍ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ബഹുമതിയും ലഭിച്ചു.ഞങ്ങളുടെ ക്യാമ്പസിന്റെ തന്നെ അനുഭവങ്ങളായിരുന്നു ഇന്‍ വിച്ച് ആനി ഗീവ്‌സ് ഇറ്റ് ദോസ് വണ്‍സ് എന്ന ആ ചിത്രം. അതിലെ രാധ എന്ന നായികാകഥാപാത്രത്തെയും അന്നിത്തെ ആവേശത്തിന് ഞാന്‍ തന്നെ അവതരിപ്പിച്ചു. എന്റെ ഭര്‍ത്താവ് പ്രദീപ് കിഷനായിരുന്നു സംവിധായകന്‍. എണ്‍പതുകളിലെ മധ്യധാരയില്‍ പിറന്ന ആ സിനിമയില്‍ അര്‍ജജുന്‍ റൈന, റോഷന്‍ സേഥ്്, ഐസക് തോമസ് എന്നിവര്‍ക്കൊപ്പം അന്ന് താരമേയായിട്ടില്ലാത്ത ഷാരൂഖ് ഖാനും എന്നോടൊപ്പം അഭിനയിച്ചിരുന്നു. പ്രദീപിന്റെ തന്നെ ദേശീയ പ്രശസ്തി നേടിയ മാസ്സെ സാഹിബ് (1985)എന്ന സിനിമയില്‍ രഘുബീര്‍ യാദവിനൊപ്പം ഒരു ആദിവാസിയുവതിയായി അഭിനയിച്ച പരിചയത്തില്‍ നിന്നാണ് വാസ്തവത്തില്‍ ഇന്‍ വിച്ച് ആനിയില്‍ അഭിനയിക്കുന്നത്.

പലരും ചോദിക്കാറുണ്ട്.ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തായിട്ടും, തെറ്റില്ലാത്ത നടി എന്ന അഭിപ്രായം നേടിയിട്ടും പിന്നീട് എന്തേ ആ മേഖലകളില്‍ നില്‍ക്കാതെ എഴുത്തിലേക്കു ചാടി എന്ന്. അതിനെനിക്ക് ഒരു മറുപടിയേ ഉള്ളൂ. എന്റെ സിനിമയായാലും, ഗോഡ് ഓഫ് സ്‌മോള്‍ തിങ്്‌സ് നോവലായാലും പിന്നീട് ഞാന്‍ എഴുതിയ അസംഖ്യം ലേഖനങ്ങളായാലും,എല്ലാം എന്റെ ചിന്താധാരയുടെ നൈരന്തര്യം, തുടര്‍ച്ച ഉള്‍ക്കൊള്ളുന്നതായിരുന്നു. അവയ്‌ക്കെല്ലാം തമ്മില്‍ അദൃശ്യമായൊരു തുടര്‍ച്ചയുടെ ചങ്ങലക്കണ്ണിയുടെ ബന്ധനമുണ്ട്. എനിക്കു പറയാനുള്ള അഭിപ്രായങ്ങളുടെ, ശ്രദ്ധ ക്ഷണിക്കാനുള്ള സാമൂഹിപ്രശ്‌നങ്ങളുടെ അന്തര്‍ധാരയുണ്ട്. അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ മാറി മാറി പരീക്ഷിക്കുമ്പോഴും എന്നിലെ എന്നെ കൂടുതല്‍ സ്വയം പ്രകാശിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു ഞാന്‍ തേടിയിരുന്നത്. അഭിനയമെന്നത്, സിനിമയുടെ നിര്‍മാണരഹസ്യങ്ങള്‍ തേടിയുള്ള ഒരു ചെറിയ അന്വേഷണം മാത്രമായിരുന്നു എനിക്ക്. സിനിമയെക്കുറിച്ചുള്ള ആകാംക്ഷകള്‍ തീര്‍ക്കാനുള്ള പരിക്രമണം. എന്നെ സംബന്ധിച്ചിടത്തോളം സിനിമയ്ക്കു മുന്നില്‍ നിന്ന് പിന്നിലേക്കും അവിടെ നിന്ന്് എഴുത്തിലേക്കുമുള്ള മാറ്റം സ്വാഭാവികം മാത്രമാണ്, അല്ലാതെ പുറത്തുനിന്നൊരാള്‍ക്കു തോന്നുന്നതു പോലെ മറുകണ്ടം ചാടലല്ല.

അക്ഷരത്തിന്റെ ആത്മവിശ്വാസം
പക്ഷേ, ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു, എഴുത്താണ് എന്റെ തട്ടകം എന്ന്. ഇന്നും ഞാന്‍ വിശ്വസിക്കുന്നു, അക്ഷരങ്ങളുടെയത്ര കരുത്ത് മറ്റൊരു മാധ്യമത്തിനുമില്ലെന്ന്. ഒരുപക്ഷേ, ക്ഷരങ്ങളല്ലാത്തവയുടെ ആ ശക്തിയിലാണ് ഞാന്‍ പറയുന്നത് സമൂഹം ശ്രദ്ധയോടെ കേള്‍ക്കുന്നത്. എന്നെ നിങ്ങള്‍ അംഗീകരിക്കുന്നത്. എനിക്കു തോന്നുന്നു, ലോകത്ത് സംഗീതത്തിനും സാഹിത്യത്തിനും മാത്രമേ ഇത്രയും വലിയ സ്വാധീനശക്തിയാവാന്‍ ശേഷിയുള്ളൂ എന്ന്. ഇന്ന് ഓരോ ദിവസവും ഞാന്‍ അതിന്റെ ശക്തി ആവര്‍ത്തിച്ചു ബോധ്യപ്പെടുന്നുണ്ട്-അതിന്റെ സ്വാധീനം അനുഭവിച്ചറിയുന്നുണ്ട്. എന്റെ രചനകളുടെ ഭാഷാ മൊഴിമാറ്റങ്ങള്‍ പുറത്തിറങ്ങും വരെ അതിന്റെ ഒറിജിനല്‍ വാങ്ങി വായിക്കുന്നവര്‍. വിവിധ ഭാഷകളിലേക്ക് അവയുടെ മൊഴിമാറ്റങ്ങള്‍...അക്ഷരങ്ങളിലൂടെ എന്നെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വായനക്കാര്‍. വാസ്ഥവത്തില്‍ അവരുടെ മനസ്സുകൊണ്ടുള്ള ആ അംഗീകാരമാണ് എന്റെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടു തന്നെ അംഗീകാരങ്ങള്‍ക്കു മുന്നില്‍ സ്വയം മറക്കാന്‍ ഞാനൊരുക്കമല്ല. എനിക്കു പറയാനുള്ളത് കൂടുതല്‍ ശക്തമായി പറയാനുള്ള പാവനമായ നിലപാടുതറയായിട്ടാണ് എഴുത്തിനെ ഞാന്‍ കണക്കാക്കുന്നത്.

അംഗീകാരത്തെപ്പറ്റി പറഞ്ഞപ്പോഴാണ്. അവാര്‍ഡുകള്‍ അധികാരത്തിന്റെ ഒരായുധമാണ്. അവര്‍ക്കഹിതമായതു പറയുന്നതില്‍ നിന്ന് നമ്മെ വിലക്കാനും നിലയ്ക്കു നിര്‍ത്താനുമുള്ള ആയുധം. ദൗര്‍ഭാഗ്യത്താല്‍ നമ്മുടെ കലാകാരന്മാരും എഴുത്തുകാരുമെല്ലാം ഒരര്‍ഥത്തില്‍ സമ്മാനാര്‍ഥികളാണ്-പ്രൈസ് ഒബ്‌സസ്ഡ് ! ബഹുമതികള്‍ കൊണ്ട് നിശ്ശബ്ദരാക്കുക എന്നതാണ് ഭരണകൂട ശൈലി. മലയാളസാഹിത്യത്തെപ്പറ്റി, അത്ര അടുത്തു പിന്തുടരാത്തതുകൊണ്ടു ഞാനൊരഭിപ്രായം പറയുന്നത് ശരിയല്ല. എന്നാല്‍ ഇന്ത്യന്‍ സാഹിത്യത്തിന്റെ പൊതുവായ അവസ്ഥയെന്തെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാവുന്നതല്ലേ? ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ കാര്യമെടുക്കൂ. അതു സ്‌പോണ്‍സര്‍ ചെയ്യുന്നത് ബഹുരാഷ്ര്ട കുത്തക കമ്പനികളാണ്. അത്തരം സാഹചര്യത്തില്‍ തുറന്നെഴുത്തോ തുറന്നുപറച്ചിലോ സാധ്യമാവുന്നതെങ്ങനെയാണ്?

സത്യത്തിന്റെ ഇരകള്‍
സത്യം പറയുന്നവര്‍ എന്നും അധികാരവര്‍ഗത്തില്‍ നിന്നു നേരിടുന്ന ഭീഷണിയേ എനിക്കും നേരിടേണ്ടി വന്നിട്ടുള്ളൂ. അതുതന്നെയാണ് ഡോ.ബിനായക് സെന്നിനും നേരിടേണ്ടി വന്നത്. ഭരണകൂടത്തിന്റെ അരക്ഷിതബോധത്തില്‍ നിന്നും അപകര്‍ഷയില്‍ നിന്നുമാണ് ഇത്തരം വ്യാജ ആരോപണങ്ങളും സത്യം മൂടിവയ്ക്കാനുള്ള ആക്രാന്തവും ഉടലെടുക്കുന്നത്. നക്‌സലൈറ്റുകള്‍ക്കെതിരേ നടന്ന അതിക്രമങ്ങളുടെ ഇരുണ്ട കഥകളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ഭിഷഗ്വരന്‍ കൂടിയായ പി.യു.സി.എല്‍.പ്രവര്‍ത്തകനായ സെന്‍ പുറത്തുകൊണ്ടുവന്നത്. അവരുടെ മനുഷ്യാവകാശസംരക്ഷണത്തിനു വേണ്ടിയാണ് അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ചത്. മനുഷ്യാവകാശത്തിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടത്തിനിടയിലാണ് തീവ്രവാദി എന്നു മുദ്രകുത്തി ബിനായക് സെന്നിനെ ജയിലിലടച്ചത്. പക്ഷേ അതുകൊണ്ട് ഒരു നേട്ടമുണ്ടായി. സെന്നിനെ പോലെ എത്രയോ ആളുകള്‍ ഇതേ പോലെ തന്നെ നമ്മുടെ ജയിലഴികള്‍ക്കുള്ളില്‍ കഴിയുന്നുണ്ട്. അവരെപ്പറ്റിയൊന്നും ഒരിക്കലും നാം ആലോചിച്ചിട്ടേയില്ല. സെന്നിന്റെ അറസ്റ്റും ജീവപര്യന്തവും, അത്തരക്കാരെക്കുറിച്ച് കൂടുതല്‍ ഉറക്കെ ചിന്തിക്കാന്‍ നമ്മേ പ്രേരിപ്പിച്ചു. അത് അവരുയര്‍ത്തിക്കൊണ്ടു വന്ന പ്രശ്‌നങ്ങളിലേക്ക് കൂടുതല്‍ ആളുകളുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ സെന്‍ ഇരയാക്കപ്പെട്ടു എന്നു വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ക്കൂടിയും പറയാനുള്ള സത്യം കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചു പറയാനും സെന്നിന്റെ അനുഭവം എനിക്കു കരുത്തു പകരുന്നു.

ഇന്ന് അധികാരം നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണ്. നാം ദിവസവും കേള്‍ക്കുന്നത് രണ്ടുലക്ഷം കോടി രൂപയുടെ അഴിമതികളുടെ കണക്കുകളാണ്. അതെല്ലാമാകട്ടെ കോര്‍പറേറ്റുകളുടെ ഇടപെടലുകളിലൂടെ ഉണ്ടായതുമാണ്.ഇക്കാര്യത്തില്‍ രാഷ്ര്ടീയ ഭേദമില്ലെന്നതാണ് എന്നെ സങ്കടപ്പെടുത്തുന്ന കാര്യം.

കോര്‍പറേറ്റുകളുടെ ചട്ടുകമാവുന്നതില്‍ ബി.ജെ.പി. എന്നോ, കോണ്‍ഗ്രസ് എന്നോ കമ്യൂണിസ്റ്റ് എന്നോ ഭേദങ്ങളില്ല. ഇന്ത്യയില്‍ പാര്‍ലമെന്ററി ഇടതുപക്ഷം എന്നൊന്ന് നിലനില്‍ക്കുന്നതേ ഇല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഉണ്ടെങ്കില്‍ തന്നെ അവരും പങ്കിടുന്നത് ബി.ജെ.പി.യുടെയോ കോണ്‍ഗ്രസിന്റെയോ അജന്‍ഡകള്‍ തന്നെയാണ്. അവര്‍ക്കു മാതൃക ഗുജറാത്തിലെ വികസനമാണ്, മോഡിയാണ്. ഗുജറാത്തില്‍ മരിച്ചുവീണ നിഷ്‌കളങ്കരുടെയും, പീഢിപ്പിക്കപ്പെട്ട നൂറുകണക്കിനു സാധാരണക്കാരുടെയും മനുഷ്യാവകാശപ്രശ്‌നങ്ങള്‍ അവര്‍ക്കു വിഷയമേ അല്ല. അവര്‍ക്ക് ഇന്ത്യ തിളങ്ങണം.ഇന്നും ദിവസേന 20 രൂപ മാത്രം വരുമാനമുള്ള എണ്‍പതു കോടി പേരുടെ ജീവിതാവസ്ഥ അവരെ ബാധിക്കുന്നതേയല്ല. അവരെ സ്വാധീനിക്കുന്നത് സാധാരണക്കാരുടെ പ്രശ്‌നങ്ങളല്ല, കോര്‍പറേറ്റ് ഭീമന്മാരുടെ പ്രതിസന്ധികള്‍ മാത്രമാണ്. അതുകൊണ്ടാണ് രാജ്യത്ത് തീവ്രപ്രവര്‍ത്തനങ്ങള്‍ പൊന്തിവരുന്നത്.

കാടുകയറിയപ്പോള്‍
ബംഗാളിലെ മാവോയിസ്റ്റുകളുടെ ദണ്ഡകാരണ്യത്തില്‍ ഞാന്‍ പോയിരുന്നല്ലോ. അതൊരനുഭവമായിരുന്നു. കേവലം പ്രാദേശികം മാത്രമല്ല അവരുടെ പ്രശ്‌നങ്ങള്‍. ജന്മിത്തത്തിന്റെ അടിച്ചമര്‍ത്തലുകളോടുള്ള അടങ്ങാത്ത പ്രതിഷേധത്തില്‍ നിന്നാണ് അത്തരമൊരു സംഘര്‍ഷം ഉടലെടുത്തത്. ഒരു യുദ്ധഭൂമിയിലേക്കു പോകുന്ന ഏതൊരാള്‍ക്കുമുണ്ടാവുന്നതുപോലുള്ള ചില മുന്‍വിധികളോടെയാണ് ഞാന്‍ ദണ്ഡകവനത്തിലേക്കു പോയത്. പക്ഷേ അവിടത്തെ കാഴ്ചകള്‍ അക്ഷരാര്‍ഥത്തില്‍ എന്റെ കണ്ണു തുറപ്പിച്ചു, അമ്പരപ്പിച്ചു. അവിടെ മാവോയിസ്റ്റ് ഒളിപ്പോരാളികളില്‍ 45 ശതമാനത്തിലധികവും പെണ്ണുങ്ങളാണ്. അവര്‍ അവിടത്തെ അഴുകിയ മാടമ്പിത്വത്തിന്റെ ഇരകളാണ്. ജന്മിത്വത്തിന്റെ നിരന്തരചൂഷണത്തിനെതിരേ പ്രതികരിക്കാനും പ്രതിഷേധിക്കാനുമാണ് അവര്‍ ഗറില്ലാക്കൂട്ടങ്ങളായത്. പക്ഷേ, ഇപ്പോഴവര്‍ ഭീകരതയ്ക്കപ്പുറം രാഷ്ര്ടീയമായൊരു കൂട്ടായ്മയായിക്കൂടി മാറിയിട്ടുണ്ട്. ക്രാന്തികാരി ആദിവാസി മഹിളാ സംഘാടന്‍ എന്ന സംഘടനയില്‍ മാത്രം തൊണ്ണൂറായിരം സ്ത്രീകളാണ് പ്രവര്‍ത്തിക്കുന്നത്. അവരാകട്ടെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ര്ടീയ പരിഹാരം ആഗ്രഹിക്കുന്നവരുമാണ്. വാസ്തവത്തില്‍ മാവോയിസ്റ്റുളുടേത് സ്വന്തം സ്വത്വം, അസ്തിത്വം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള കലാപം കൂടിയായിട്ടാണ് എനിക്കനുഭവപ്പെടുന്നത്. ഓര്‍മിക്കുക, ഇടതുപക്ഷം അധികാരത്തിലുള്ള ബംഗാളിലാണ്, അടിച്ചമര്‍ത്തലിനെതിരായി തീവ്രതയുടെ ഈ ജനകീയ പ്രതിരോധം അരങ്ങേറുന്നത്്.

നാടിറങ്ങിയപ്പോള്‍
വികസനം വികസനം എന്നു നാം നിത്യേന കേള്‍ക്കുന്നു.ഭരണകൂടങ്ങള്‍ക്കൊപ്പം രാഷ്ര്ടീയപ്പാര്‍ട്ടികളും അതേറ്റു പാടുന്നു. കേരളത്തിലെയും ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം വികസനപ്രവര്‍ത്തനങ്ങളും അതിന്റെ ബലിയാടുകളായ വാസ്തുഹാരകളുമാണല്ലോ. വികസനത്തിന്റെ പേരില്‍ കുടിയൊഴിക്കപ്പെടുന്നവര്‍. സ്വത്തുക്കള്‍ അന്യാധീനപ്പടുന്നവര്‍. പെരുവഴിയിലേക്ക് ഇറക്കിവിടപ്പെടുന്നവര്‍. അവര്‍ക്കു മുന്നില്‍ എക്‌സ്പ്രസ് ഹൈവേയും ഐ.ടി.പാര്‍ക്കുകളും മാധ്യമങ്ങളില്‍ നിറചര്‍ച്ചകളായി തുടരുന്നു. യഥാര്‍ഥത്തില്‍, ഗുണഭോക്താക്കളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ഇരകളാക്കപ്പെടുന്ന ബലിയാടുകളാണെങ്കില്‍ അതെന്തു വികസനമാണ്? എനിക്കു തോന്നുന്നത്, വികസനം എന്നത് മനുഷ്യന്റെ ആന്തരികവും ആത്മീയവുമായ മുന്നേറ്റമാണ്. പൊതുസമൂഹത്തിന്റെ ഗുണമാവണം വികസനത്തിന്റെ ലക്ഷ്യം. അതല്ലാതെയുള്ള ഒരു വികസനവും വികസനമാവില്ല. ഭൂരിപക്ഷത്തെ വഴിയാധാരമാക്കിക്കൊണ്ട് സമ്പന്ന ന്യൂനപക്ഷത്തിനു മാത്രം ഗുണമാവുന്ന വികസനത്തെ അനുകൂലിക്കുന്നതെങ്ങനെയാണ്? നമ്മുടെ പ്രശ്‌നം യഥാര്‍ഥത്തില്‍ ഇതുതന്നെയാണ്. പാവപ്പെട്ടവന്‍ എന്നും കോര്‍പറേറ്റ് അടിച്ചമര്‍ത്തലിനെതിരേ പോരാടിക്കൊണ്ടേയിരിക്കുന്നു. അവരുടെ പ്രാദേശിക പ്രശ്‌നങ്ങള്‍ പുറംലോകത്തു ജീവിക്കുന്നവര്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതേയില്ല. മറ്റൊരര്‍ഥത്തില്‍ അവര്‍ക്ക് ആ പ്രശ്‌നങ്ങള്‍ മനസ്സിലാവുന്നുമില്ല.ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിസന്ധി ഹാര്‍വാര്‍്ഡ്് വിദ്യാഭ്യാസ്ം നേടിയവര്‍ ചില്ലുമേടയിലിരുന്നു പാവപ്പെട്ടവനെ ഭരിക്കുന്നതിലെ വൈരുദ്ധ്യമാണ്.

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ കോര്‍പറേറ്റ് ഭീഷണിയും ഇന്ന് വികസനത്തിന്റെ പേരിലാണ്. പരിസ്ഥിതിയെ പോലും പിടിച്ചുലയ്ക്കുംവിധമാണ് വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നത്. അണക്കെട്ടുകള്‍ക്കു മേല്‍ അണക്കെട്ടുകള്‍. ഉള്‍ഖനനങ്ങള്‍...ഹിമാലയഭൂമി പോലും ഇവയില്‍ നിന്ന് മോചിതമല്ല. രക്തമൂറ്റുന്ന കോര്‍പറേറ്റുകളുടെ മുറിപ്പാടുകളില്‍ നിന്ന് നമ്മുടെ കേരളഭൂമി പോലും രക്ഷപ്പെടുന്നില്ല. എനിക്കറിയില്ല, പശ്ചിമഘട്ട മലനിരകള്‍ നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രതിസന്ധിയെപ്പറ്റി ഇനിയും കേരളീയര്‍ പൂര്‍ണമായി ബോധ്യവാന്മാരാണോ എന്ന്. ടൂറിസം വികസനം എന്ന പേരില്‍ പശ്ചിമഘട്ടമലനിരകളില്‍ അനിയന്ത്രിതമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതിന്റെയൊന്നും പ്രത്യാഘാതത്തെപ്പറ്റി ആരും അത്ര ഗൗരവത്തില്‍ ചിന്തിച്ചിട്ടേ ഇല്ല.

നിരാശപ്പെടുത്തുന്ന നിസ്സംഗത
മധ്യവര്‍ഗഭൂരിപക്ഷമാണ് നമ്മുടെ ബലഹീനത. അവര്‍ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നു.എല്ലാ സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്നും ബുദ്ധിപൂര്‍വമായി ഒരു അകലം സൂക്ഷിക്കാനാണവര്‍ ശ്രദ്ധിക്കുന്നത്. സ്വന്തം കാര്യം സുരക്ഷിതമാക്കുക എന്നതേയുള്ളൂ അവരുടെ ചിന്ത.അവരൊന്നു മാറിച്ചിന്തിച്ചാല്‍ മാത്രം മതി ഈ രാജ്യം ഒന്നാകെ മാറിമറിയാന്‍. അതിനുള്ള ശക്തിയും സ്വാധീനവും അവര്‍ക്കുണ്ട്. പക്ഷേ അതവര്‍ തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ തിരിച്ചറിയുന്നതായി ഭാവിക്കുന്നില്ല. എന്തിനു വെറുതേ ഏടാകൂടങ്ങളില്‍ ചെന്നു ചാടുന്നു എന്നതാണ് ശരാശരിക്കാരന്റെ ചിന്ത. നമ്മുടെ പൊതു ധാരണകളില്‍്ത്തന്നെ വൈരുദ്ധ്യങ്ങളില്ലേ? സ്ത്രീകള്‍ക്കു വായിക്കാന്‍ എന്നു പറഞ്ഞു നല്‍കുന്ന പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കം തന്നെയെടുക്കുക. ഗൗരവമായതൊന്നും സ്ത്രീകള്‍ വായിക്കേണ്ട എന്നൊരു രഹസ്യ അജന്‍ഡ ആ തെരഞ്ഞെടുപ്പിലുണ്ട്. ഇത്തരം മനോഭാവങ്ങളിലാണ് മാറ്റം വരേണ്ടത്.

പെണ്ണായിപ്പോയതുകൊണ്ട് അവള്‍ ഫാഷനും പാചകവും വീട്ടുവര്‍ത്തമാനങ്ങളും മാത്രമേ വായിക്കാവൂ ചിന്തിക്കാവൂ എന്നില്ലല്ലോ. രാഷ്ര്ടീയവും സാമ്പത്തികവുമെല്ലാം അവളും അറിഞ്ഞിരിക്കേണ്ട, ഇടപെടേണ്ട, പ്രതികരിക്കേണ്ട ഇടങ്ങള്‍ തന്നെയാണ്. മറിച്ചൊരു സംഗതിയുമുണ്ട്. നമ്മുടെ രാഷ്ര്ടീയക്കാര്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കുമൊന്നും ഫാഷനോ അതുപോലെയുള്ള കാര്യങ്ങളോ തെല്ലും ബോധ്യമില്ല. അടുത്തിടെ എന്റെയൊരു ചി്ത്രം ജര്‍മ്മനിയിലെ വോഗ് മാസികയില്‍ അച്ചടിച്ചു വന്നു. ഞാനതിനെ വളരെ പോസിറ്റീവായാണ് കാണുന്നത്. ഭേദപ്പെട്ടരീതിയില്‍ തന്നെ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നതു മോശം കാര്യമാണെന്നും ഞാന്‍ കരുതുന്നില്ല.രാഷ്ര്ടീയക്കാര്‍ക്കും നല്ല ഫാഷന്‍ സെന്‍സ് ഉണ്ടായിക്കൂടെന്നില്ലല്ലോ? ഒരു മോഡലിന് നല്ല രാഷ്ര്ടീയ വീക്ഷണമുണ്ടാവുന്നതുപോലെ പ്രധാനമാണ് അത്. അത്തരമൊര ക്രോസ് ഓവറും മാറ്റവും ഉണ്ടാകാത്തതാണ് നമ്മുടെ ദുര്യോഗം.

അമ്മയാവാത്തതിനു പിന്നില്‍
കാടും മലയും കയറിയിറങ്ങുന്നതിനിടയില്‍ ജീവിക്കാന്‍ മറന്നുപോയോ എ്ന്നാണ് എന്നോട് പലരും ചോദിക്കാറുള്ള പ്രധാനപ്പെട്ടൊരു ചോദ്യം. എന്തുകൊണ്ട് കുടുംബബന്ധങ്ങളാല്‍ ബന്ധിക്കപ്പെടുന്നില്ല, എന്തുകൊണ്ട് ഞാനൊരു അമ്മയാവുന്നില്ല. അതെല്ലാമാണ് അവരെ അലട്ടുന്ന പ്രശ്‌നങ്ങള്‍. പതിനേഴാം വയസ്സില്‍ അമ്മയില്‍ നിന്നു സ്വതന്ത്രയായവളാണു ഞാന്‍. കുടുംബത്തിന്റെ അടച്ചുറപ്പു പോലും നമ്മെ പലതില്‍ നിന്നും വിലക്കുന്നുണ്ട്. പാരതന്ത്ര്യത്തിന്റെ വേറൊരു രൂപം തന്നെയാണത്. സ്വതന്ത്രമായി രണ്ടു കയ്യും വീശി നടന്നു വിചാരിക്കുന്ന കാര്യങ്ങള്‍ പലതും ചെയ്യുന്നതില്‍ നിന്ന് അത്തരം ബന്ധനങ്ങള്‍ നമ്മെ വിലക്കുന്നു. എന്റെ കാര്യം തന്നെ എടുക്കുക. നിന്ന നില്‍പ്പില്‍ എനിക്കിപ്പോള്‍ ദണ്ഡകാരണ്യത്തില്‍ പോകാം. കശ്മീരില്‍ പോകാം. നാളെ വേണമെങ്കില്‍ തടവറയിലടയ്ക്കപ്പെടാം. അപ്പോള്‍ ഒരു കുട്ടിയുണ്ടെങ്കില്‍ അതിനോട് അനീതിയാവുമത്.നല്ലൊരമ്മയാവാന്‍ പറ്റിയില്ലെങ്കില്‍ അതൊരു തീരാമുറിവായി മാറാം.അതു കൂടുതല്‍ അപകടകരമാണ്. അതുകൊണ്ടാണ് കെട്ടുപാടുകളില്ലാത്ത ജീവിതം ഞാന്‍ സ്വയം തെരഞ്ഞെടുത്തത്. അതുകൊണ്ട് എനിക്കു മുന്‍പിന്‍ നോക്കാതെ എന്തും പറയാം;എതു സത്യവം വിളിച്ചുപറയാം.

എഴുത്തിന്റെ ഭാവി
ഇത്രയൊക്കെ പരീക്ഷണങ്ങളില്‍ കൂടി കടന്നപോയി. പുതിയ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്തു. ജീവിതത്തില്‍ പുതിയ കാഴ്ചപ്പാടുകള്‍ ഉണ്ടായി, ഉള്‍ക്കാഴ്ചകളും. ഇനിയാണ് ഒരു പക്ഷേ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് എഴുതിയിയിരുന്നെങ്കില്‍ അത് ഈ രൂപത്തിലും ഭാവത്തിലും തന്നെയായിരുന്നിരിക്കുമോ എന്നൊരു ചോദ്യമുണ്ട്. സാങ്കല്‍പികമാണെങ്കിലും ഞാന്‍ മറുപടി പറയാനാഗ്രഹിക്കുന്ന ചോദ്യം. എനിക്കു പറയാനുള്ളത്, പതിനാലു വര്‍ഷം മുമ്പ് ചെറിയകാര്യങ്ങളുടെ തമ്പുരാന്‍ എന്ന നോവലില്‍ ഞാന്‍ വിഭാവന ചെയ്തതിലേറെയൊന്നും മാറ്റങ്ങള്‍ ലോകത്തിനു വന്നുഭവിച്ചിട്ടില്ല എന്നതാണ്.നോവലില്‍ ഞാന്‍ ആവിഷ്തരിച്ച സാമൂഹിക പ്രശ്‌നങ്ങളൊക്കെത്തന്നെ വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഇന്നും കേരളസമൂഹത്തില്‍ നിലനില്‍ക്കുന്നു. അതുകൊണ്ടു തന്നെ ഇനിയുമൊരു ചെറിയകാര്യങ്ങളുടെ തമ്പുരാന്‍ എന്നില്‍ നിന്ന് ഉണ്ടാവുകയില്ല. മറിച്ച്, ഇന്നുവരെ നേടിയ ജീവിതാനുഭവങ്ങളില്‍ നിന്ന്്, നേരിട്ടറിഞ്ഞ കടുത്ത യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് മറ്റൊരു നോവല്‍ ചിലപ്പോള്‍ ഉടലെടുത്തേക്കും. അതിനായി അതിയായി ആഗ്രഹിക്കുന്നുണ്ട് ഞാന്‍. അതെങ്ങനെയായിരിക്കും എന്നതില്‍ നിങ്ങളെപ്പോലെ തന്നെ ആകാംക്ഷയുണ്ട് എനിക്കും.

പ്രത്യാശയുടെ പ്രഭാതത്തിലേക്ക്...
ഇത്രയൊക്കെ പ്രതികൂല സാഹചര്യങ്ങളിലും, ഇരയാക്കപ്പെടുന്ന അടിച്ചമര്‍ത്തലുകളുടെ പുതിയ രാഷ്ര്ടീയസാഹചര്യങ്ങളിലും എന്തു പ്രതീക്ഷയിലാണ് ജീവിതം മുന്നോട്ടു കൊണ്ടു പോവുക എന്നൊരു സന്ദേഹം സ്വാഭാവികമാണ്. പ്രത്യാശയുടെ വെള്ളിവെട്ടം ഇനിയും കെട്ടിട്ടില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം. കാരണം, നമ്മുടേത് അത്തരമൊരു സംസ്‌കാരമാണ്്. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെയും മറ്റും വളരെ വലിയ ഒരു പൈതൃകവും പാരമ്പര്യവും നമുക്കുണ്ട്. അതുകൊണ്ടു തന്നെ,എല്ലാ ഇരുട്ടിനുമപ്പുറം പ്രതീക്ഷിക്കാന്‍ വെളിച്ചത്തിന്റെ ഒരു സുപ്രഭാതമുണ്ടാവുമെന്നു ഞാന്‍ കരുതുന്നു. അതുകൊണ്ടു തന്നെ എ്‌ന്റെ നിലപാടുകളില്‍ വെള്ളം ചേര്‍്ക്കാതെ തന്നെ തുടര്‍ന്നും ജീവിക്കാന്‍ എനിക്കാവുന്നു.

Monday, February 07, 2011

an interview with arundhathi





Today I got an opportunity to meet Ms Arundhathi Roy and have an exclusive interview with her for Kannyaka. You can read it in Kannyaka March first issue.

കേരളത്തിന്റെ ഇരുണ്ടമുഖത്തിന്റെ വെളിപ്പെടല്‍: അരുന്ധതി റോയ്‌

കോട്ടയം: ഒരു പെണ്‍കുട്ടി പരസ്യമായി രാത്രി റെയില്‍വേ ട്രാക്കില്‍ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെടുന്നത് കേരളീയ സാമൂഹിക വ്യവസ്ഥിതിയുടെ ഇരുണ്ട മുഖമാണ് വെളിപ്പെടുത്തുന്നതെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. രാജ്യമെങ്ങും അഭിമാനം കൊള്ളുന്ന കേരളമോഡല്‍ സംസ്‌കാരത്തിലാണ് ഈ അതിക്രമം. ഉത്തര്‍പ്രദേശിനേക്കാളും ബിഹാറിനേക്കാളും ഭീകരമാണ് കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയെന്നും അവര്‍ പറഞ്ഞു. മംഗളം പ്രസിദ്ധീകരണമായ കന്യകയുമായി നടത്തിയ അഭിമുഖത്തിലാണ് അരുന്ധതിയുടെ പ്രതികരണം. കശ്മീരില്‍ യഥാര്‍ഥത്തില്‍ നടന്നതു പറഞ്ഞ തന്നെ ഇരയാക്കിയതിനേക്കാള്‍ രൂക്ഷമായാണ് മഅദനി കേസില്‍ ചില വെളിപ്പെടുത്തലിനു തുനിഞ്ഞ തെഹല്‍ക ലേഖികയും മലയാളിയുമായ ടി.എ. ഷാഹിനയ്ക്കു നേരേ നടന്ന ഗൂഢാലോചനയെന്ന് അവര്‍ പറഞ്ഞു.
തന്നോട് പരോക്ഷമായിട്ടാണ് പ്രതികാരമെങ്കില്‍ ഷാഹിനയുടെ കാര്യത്തില്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ പ്രത്യക്ഷമാണ്. കേന്ദ്രത്തില്‍ ഇപ്പോള്‍ പ്രതിപക്ഷമില്ല. പാര്‍ലമെന്റില്‍ ഇടതുപക്ഷം നിര്‍ജീവമാണ്. ഇടതിനും, കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ പ്രവര്‍ത്തന ശൈലിയാണ്. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളേക്കാള്‍ അവര്‍ക്കു വലുത് കോര്‍പറേറ്റുകളുടെ പ്രശ്‌നങ്ങളാണ്. അവരുടെ കൈയിലെ പാവകള്‍മാത്രമാണ് രാഷ്ട്രനേതൃത്വമെന്നും അവര്‍ പറഞ്ഞു. കാശ്മീരില്‍ താന്‍ നേരിട്ടുകണ്ട കാര്യങ്ങളെ പറഞ്ഞിട്ടുള്ളു. ലോകത്തേക്കുവച്ചേറ്റവും വലിയ മിലിട്ടറി പ്രദേശമെന്നു താന്‍ കരുതുന്ന കാശ്മീരില്‍നിന്ന് ഇത്തരം തുറന്നുപറച്ചിലുകള്‍ പുറംലോകത്തെത്താന്‍ സാധാരണമാര്‍ഗമില്ല. അതുപുറത്തെത്തിച്ചതാണു ചിലരുടെ കണ്ണില്‍ താന്‍ കുറ്റവാളിയാകാന്‍ കാരണം അവര്‍ പറഞ്ഞു.
mangalam 08/02/2011

Tuesday, January 25, 2011

കണ്ണുണ്ടെങ്കിലും....

റുപത്തിരണ്ടാം റിപബഌക് ദിനാഘോഷങ്ങളോടനുബന്ധിച്ചു രാഷ്ട്രപതി പ്രഖ്യാപിച്ച പരമോന്നത ബഹുമതികളുടെ പത്മപ്രഭാവത്തില്‍, മലയാളത്തിനും പതിവുപോലെ പ്രധാനപ്പെട്ട പ്രാതിനിധ്യമുണ്ടായി എന്നതില്‍ അഭിമാനമുണ്ട്. വിശേഷിച്ചും, ഭാവകവി ഒ.എന്‍.വി.ക്ക് പത്മവിഭൂഷണ്‍ ലഭിച്ചതിലും, വൈകിയാണെങ്കിലും ഷാജി എന്‍.കരുണിന് പത്മശ്രീ എങ്കിലും ലഭിച്ചതിലും, പാര്‍പ്പിടമെന്ന കവിതയില്‍ സ്വന്തം വിരല്‍പ്പാടുകള്‍ പതിപ്പിച്ച ശില്‍പി തന്നെയായ ജി.ശങ്കറിനു പത്മശ്രീ ലഭിച്ചതിലുമുള്ള സന്തോഷം അനല്‍പമാണ്. കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ ജീവിതസപര്യക്കും ഈ അംഗീകാരം അര്‍ഹമത്രേ. എന്നാല്‍ രാഘവന്‍ തിരുമുല്‍പ്പാടിന് അദ്ദേഹം ജീവിച്ചിരിക്കെ അംഗീകാരം നല്‍കാത്തതു വഴി അര്‍ഹതപ്പെട്ടത് നിഷേധിക്കുകയായിരുന്നില്ലേ എന്നാണ് എന്റെ സന്ദേഹം.
ഇനി എഴുതുന്നത്, ബ്‌ളോഗുലകം എങ്ങനെ സ്വീകരിക്കുമെന്ന് തീര്‍ത്തും ആശങ്കയുണ്ട്. പ്രത്യേകിച്ചും ബ്‌ളോഗുലകത്തിലെ ആരാധകതീവ്രവാദികള്‍. എങ്കിലും, പറയാതെ വയ്യ. നടന്‍ ജയറാമിന് പത്മശ്രീ നല്‍കിയതിലെ മാനദണ്ഡം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. സിനിമാലോകത്തിനോ, കലാലോകത്തിനോ സ്വന്തം ജീവിതം കൊണ്ടു തന്നെ കനത്ത ഈടുവയ്പ്പുകള്‍ നല്‍കിയവര്‍ക്കാണ് രാഷ്ട്രം പരമോന്നത സിവിലിയന്‍ ബഹുമതികള്‍ സമ്മാനിക്കുക എന്നാണ് എന്റെ അറിവ്. അങ്ങനെയാണെങ്കില്‍ ജയറാമിന്റെ അത്തരത്തിലുള്ള കനപ്പെട്ട സംഭാവനകള്‍ എന്തെല്ലാമെന്ന്, നികുതിദായകനായ പൗരനെന്ന നിലയ്ക്ക് എന്നെക്കൂടി ബോധ്യപ്പെടുത്തേണ്ട ബാധ്യതയും ഉത്തരവാദിത്തവും സ്റ്റേറ്റിനുണ്ടാവേണ്ടതല്ലേ? അതോ ഇതിനായി ഞാനിനി വിവരാവകാശനിയമപ്രകാരം അപേക്ഷിക്കേണ്ടി വരുമോ?
ജയറാമിനെ സ്ംബന്ധിച്ച്,എനിക്കറിയാവുന്നിടത്തോളം, വചനം, ശേഷം, തീര്‍ഥാടനം, സ്‌നേഹം എന്നിങ്ങനെ ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് അസാധാരണം എന്ന് അല്‍പമെങ്കിലും വിശേഷിപ്പിക്കാവുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുള്ളത്. ജയറാം എ്ന്ന പ്രേക്ഷകലക്ഷങ്ങളുടെ ഇഷ്ടനടനിലെ പ്രതിഭയുടെ അളവിനെ ഒട്ടും കുറച്ചുകാട്ടിക്കൊണ്ടല്ല ഇതു പറയുന്നത്. ജയറാമിന്റെ പല മുഖ്യധാരാവേഷങ്ങളെയും, അതിന്റേതായ അര്‍ഥത്തില്‍ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രേക്ഷകരിലൊരാള്‍ തന്നെയാണ് ഞാനും എ്ന്നു തുറന്നു സമ്മതിക്കുന്നതിലും എ്‌നിക്കു നാണക്കേടില്ല. പക്ഷേ, ഇതൊന്നും ഇന്ത്യ എ്ന്ന രാഷ്ട്രം അതിന്റെ പരമോന്നത പദവികളിലൊന്നായ പത്മശ്രീ നല്‍കി ആദരിക്കുന്നതിനുംവേണ്ട്ി മഹത്തരമാണെന്ന്് എനിക്കു തോന്നുന്നില്ല, സാധാരണ പ്രേക്ഷകര്‍ക്കാര്‍ക്കെങ്കിലും തോന്നുമെന്നും വിചാരിക്കുന്നില്ല. ആന വളര്‍ത്തുന്നതോ, ചെണ്ടമേളം പഠിച്ച്് വായിക്കുന്നതോ ആണ്്് കലാരംഗത്തേക്ക് അദ്ദേഹത്തിന്റെ സംഭാവനകളായി മാനിച്ചതെങ്കില്‍ ക്ഷമിക്കുക, അതതു മേഖലകളില്‍ അദ്ദേഹത്തേക്കാള്‍ എത്രയോ ഉയരങ്ങളില്‍ നില്‍ക്കുന്നവരുണ്ട്്
ഇനി സിനിമയുടെ കാര്യം തന്നെയെടുത്താല്‍, മലയാള സിനിമയ്ക്ക് സ്വന്തം രക്തവും വിയര്‍പ്പും അപ്പാടെ നല്‍കി, ഏതാണ്ടൊരു വിശ്രമജീവിതം നയിക്കുന്നൊരു മഹാനടനുണ്ട്്-എല്ലാവരും മധുസാര്‍ എ്ന്നു വിളിക്കുന്ന സാക്ഷാല്‍ മധു. നടന്‍ മാത്രമായിട്ടല്ല അദ്ദേഹം സിനിമയില്‍ തന്നെ സമര്‍പ്പിച്ചത്. സംവിധായകന്‍, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ...അങ്ങനെ ബഹുതലങ്ങളില്‍ സ്വന്തം സമ്പത്തും സര്‍ഗാത്മകതയും നിക്ഷേപിച്ചയാളാണദ്ദേഹം. വിദ്യാഭ്യാസരംഗത്തും ഒരധ്യാപകന്റെ നിഷ്‌കര്‍ഷയോടെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തലസ്ഥാനവാസികള്‍ അനുഭവിച്ചു-സരസ്വതി വിദ്യാലയം എന്ന മഹദ് സ്ഥാപനത്തിന്റെ സ്ഥാപകപ്രിന്‍സേിപ്പലായി. ഒരുപക്ഷേ തിക്കുറിശ്ശിക്കു നിഷേധിക്കപ്പെട്ട ഫാല്‍ക്കേ അവാര്‍ഡിന്റെ അവസ്ഥയാണ് മധുസാറിന് നിഷേധിക്കപ്പെടുന്ന പത്മ പുരസ്‌കാരവും. നല്‍കേണ്ട കാലത്തൊന്നും നല്‍കാതെ, കണ്ട മട്ടു കാണിക്കാതെ, ഒടുവില്‍ രാഘവന്‍ തിരുമുല്‍പ്പാടിന് നല്‍കിയതുപോലെ മരണാനന്തരം നല്‍കിക്കൊണ്ട് അര്‍ഥം നഷ്ടപ്പെടുത്തി ക്്ഌവു പിടിപ്പിക്കേണ്ടതാണോ ഈ പുരസ്‌കാരം എന്ന്് ചിന്തിക്കേണ്ടവര്‍ ചിന്തിക്കേണ്ടതാണ്.
പത്മ പുരസ്‌കാരങ്ങള്‍ നല്‍കുന്നവരോട്, അതു നല്‍കിയാല്‍ സ്വീകരിക്കുമോ എന്നു മുന്‍കൂട്ടി രഹസ്യമായി അന്വേഷിക്കുന്ന പതിവുണ്ടെന്നു കേട്ടിട്ടുണ്ട്. രാഷ്ട്രപതിയുടെ അവാര്‍ഡായതിനാല്‍ നിരസിക്കുകയോ നിഷേധിക്കുകയോ ചെയ്താല്‍ അതു ദേശതാല്‍പര്യവിരുദ്ധമാകുമെന്നതിനാലാണിത്. അങ്ങനെയെങ്കിലും സങ്കടമുണ്ട്. കോക്കസുകളുടെ പി്്ന്‍ബലത്തെ ഒരിക്കല്‍പ്പോലും പ്രോത്സാഹിപ്പിക്കാത്ത മധുസാര്‍ അനുമതി നല്‍കാത്തതുകൊണ്ടാവുമോ അദ്ദേഹത്തിനിതുവരെ ബഹുമതി നല്‍കാത്തത്്?
നാളെ, എനിക്കീ ബഹുമതി നല്‍കട്ടെ എ്ന്നും ചോദിച്ച് ഒരു അന്വേഷണം വന്നാല്‍, ഞാന്‍ ആദ്യം ആലോചിക്കുക എനിക്കിതിന് യഥാര്‍ഥത്തില്‍ അര്‍ഹതയുണ്ടോ എ്ന്നാണ്്. ഈ മേഖലയില്‍ എന്നേക്കാള്‍ അര്‍ഹതപ്പെട്ട മഹാരഥന്മാര്‍ക്കെല്ലാം കിട്ടിയ ശേഷമാണോ എന്നെ പരിഗണിക്കുന്നത് എന്നാണ്്. അതിനര്‍ഥം അങ്ങനെയൊരു സ്വയം വിശകലനത്തിനു കൂടി ബഹുമതിയെക്കുറിച്ചുള്ള ഈ അനുമതിയന്വേഷണം അവസരം നല്‍കുന്നു എന്നാണ്. അപ്പോള്‍ സംശയം നീളുന്നത്, ജയറാമിനോട്് മുന്‍കൂട്ടി അന്വേഷിച്ചില്ലായിരുന്നോ എന്നാവുക സ്വാഭാവികമല്ലേ?
സ്വയം അര്‍ഹതയുണ്ടോ എന്നു തിരിച്ചറിയാതെ ബഹുമതി സ്വീകരിക്കുന്നവരോടും, അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ മെനക്കെടാതെ കണ്ണില്‍ക്കണ്ടവര്‍ക്കെല്ലാം അതു വച്ചുനീട്ടുന്നവരോടും റയില്‍വേയുടെ പരസ്യചിത്രത്തിലെ ഒരു വാചകം മാത്രമേ പറയാനുള്ളൂ-കണ്ണുണ്ടായാല്‍പ്പോരാ, കാണണം!


ബോബി സഞ്ജയ് യു ഡിഡ് ഇറ്റ്!

ല്‍പം കുറ്റബോധ ത്തോടെയാണ് ഇതെഴുതുന്നത്. കുറ്റബോധം എന്തിനാണെന്നു വച്ചാല്‍, സ്വതസിദ്ധമായ മടി കൊണ്ട് ഈ കുറിപ്പ് ഇത്രയും കാലം വൈകിച്ചല്ലോ എന്നതിലാണ്. വൈകിയതിന് ക്ഷമാപണപൂര്‍വം....
യാതൊരു പത്രാസും മേളവുമില്ലാതെ ഏറെക്കുറെ നിശ്ശബ്ദമായി പുറത്തിറങ്ങിയ സിനിമയായ ട്രാഫിക്, പതിവുതെറ്റിച്ച് ഇറങ്ങിയതിന്റെ മൂന്നാം നാള്‍ തീയറ്ററില്‍ പോയി കാണാന്‍ തീരുമാനിച്ചത്, അതു കണ്ടവര്‍ കണ്ടവര്‍ വിളിച്ചു പറഞ്ഞ നല്ല അഭിപ്രായങ്ങള്‍ കേട്ടിട്ടായിരുന്നു.സ്ഥിരം പരസ്യങ്ങളില്‍ നിന്നു വേറിട്ട് ഗായത്രി അശോകന്റെ പ്രതിഭ വിളിച്ചോതിയ പോസ്റ്റര്‍ കാമ്പൈന്‍ മനസ്സില്‍ ഉയര്‍ത്തിയ പ്രതീക്ഷകളെ നൂറു ഡിഗ്രി ഉയര്‍ത്തുന്നതായിരുന്നു ഇടവേള വരെയുള്ള കാഴ്ചാനുഭവം. സത്യത്തില്‍, മുമ്പെന്നോ ഒരു രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ റണ്‍ ലോല റണ്‍ കണ്ടിരുന്നപ്പോഴുണ്ടായ വിസ്മയം.കഥയുടെ വഴി ഇനി ഏതെല്ലാം ഊടുവഴികളിലൂടെയാവും മുന്നേറുക എന്നേ സന്ദേഹമുള്ളൂ. പരിസമാപ്തിയൊക്കെ വേണമെങ്കില്‍ നമുക്ക് ഊഹിച്ചെടുക്കാം. പക്ഷേ അതിലേക്കെത്തിപ്പറ്റാനുള്ള വഴി. ചിന്തിക്കുന്തോറും തലച്ചോറിലെ സന്ദേശവാഹകര്‍ കടുത്ത ഗതാഗതക്കുരുക്കിലേക്കാണ്, കുഴഞ്ഞുമറിഞ്ഞ കഥാസന്ദര്‍ഭങ്ങളുടെ, സാധ്യതകളുടെ ഊരാക്കുടുക്കുകളിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞു പോയ ഒരു മണിക്കൂറോളം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിന്നിട്ട് ഇപ്പോള്‍ ഇനി വരാനിരിക്കുന്നതെന്ത് എന്നോര്‍ത്ത് ആശങ്കപ്പെടുന്ന പ്രേക്ഷകരെ കേരളത്തില്‍ ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകള്‍ക്കു പുറത്തു കണികണ്ടിട്ടു തന്നെ നാളേറെയായി. അതിനിടെയിലാണ് ഈ കൊച്ചു ട്രാഫിക് ജാം സൃഷ്ടിക്കുന്ന ഷോക്ക് ചികിത്സയുടെ സുഖം.
ട്രാഫിക്, സിനിമയുടെ സൗന്ദര്യശാസ്ത്രത്തിലും സമയബോധത്തിലും നിര്‍മിക്കുന്ന പുതിയ ലാവണ്യങ്ങള്‍ ഘടനാപരമായ കൈയൊതുക്കം വ്യക്തമാക്കുന്നതാണ്. അത് അതിന്റെ ചലച്ചിത്രലാവണ്യത്തിന് ആക്കം കൂട്ടുന്നു. മുഖ്യധാര സിനിമ, കേവലം ഡയലോഗുകളും പഞ്ച് ഡയലോഗുകള്‍ക്കും അപ്പുറം, വിശാലമായ അരങ്ങില്‍ ആടിത്തകര്‍ക്കുന്ന സ്റ്റേജ് നാടകത്തിന്റെ വ്യാകരണപരിമിതിക്കുമപ്പുറം, ദൃശ്യപരമായ ഉള്‍ക്കരുത്തു നേടുന്നതിന്റെ പ്രത്യക്ഷലക്ഷണങ്ങളാണ് ട്രാഫിക്ക് വെളിപ്പെടുത്തുന്നത്. അത് ഒരേസമയം തിരക്കഥാകൃത്തുക്കളായ സഞ്ജയ്-ബോബിമാരുടെയും സംവിധായകന്‍ രാജേഷ് പിള്ളയുടെയും പ്രതിഭയുടെ മിന്നലാട്ടങ്ങളാണ് വ്യക്തമാക്കുന്നതും. സിനിമയുടെ ഘടനാപരമായ ചര്‍ച്ച നമുക്കു നിരൂപകര്‍്ക്കു വിടാം, അവര്‍ വിലയിരുത്തട്ടെ.
പക്ഷേ, എന്നെ ആകര്‍ഷിച്ച ഏറ്റവും വലിയ കാര്യം അതല്ല. തീര്‍ത്തും ലുബ്ധോടെ ഉപയോഗിച്ചിട്ടുള്ള, ഒരു പക്ഷേ അവാര്‍ഡ് സിനിമകളുടേത് എന്ന നിലയ്ക്ക് മിമിക്രിക്കാര്‍വരെ ആക്ഷേപിക്കാനുപയോഗിക്കുന്ന സംഭാഷണങ്ങളിലൂടെ അനാവരണം ചെയ്യുന്ന കഥാപാത്രങ്ങളുടെ ആന്തരസംഘര്‍ഷങ്ങളും, ഒരു മുഖഭാവത്തിലൂടെ, ശരീരഭാഷയിലൂടെ വെളിപ്പെടുത്തുന്ന അന്തര്‍നാടകങ്ങളും ഈ സിനിമയെ വിസ്മയക്കാഴ്ചയാക്കുന്നു. സ്വന്തം മകള്‍, തന്റെ താരപിതാവിനെ അഭിമുഖം ചെയ്യുന്നയാളിന്, എഴുതിക്കൊടുക്കുന്ന വ്യക്തിനിഷ്ടമായ ചോദ്യങ്ങള്‍ക്ക്, ആ അഭിമുഖത്തിന്റെയും, അഭിമുഖം ചെയ്യപ്പെടുന്ന താരവ്യക്തിത്വത്തിന്റെയും പൊള്ളത്തരവും ഉപരിപഌവതയും, ആര്‍ജ്ജവശൂന്യതയും മുഴുവന്‍ വ്യക്തമാക്കുന്നവിധം ക്യാമറ കട്ട് ചെയ്ത് അടുത്തിരിക്കുന്ന മകളോടു തന്നെ അക്കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് മാധ്യമപ്രവര്‍ത്തകനോട് ഉത്തരവാദിത്തമുള്ള അച്ഛന്‍ ചമയുന്ന ഉത്തരങ്ങള്‍ പറയുന്ന കഥാസന്ദര്‍ഭം മാത്രം മതി, സമകാലിക മൂല്യച്യുതിയുടെ സാമൂഹികപരിച്ഛേദമായി. സ്വന്തം കാറില്‍ ഒപ്പമിരുന്ന് ഫോണില്‍ കാമുകിമാരോട് മാറിമാറി സല്ലപിക്കുന്ന ആത്മാര്‍ഥ സുഹൃത്തിന്റെ കാമിനിമാരിലൊരാള്‍ സ്വന്തം ഭാര്യയാണെന്നു തിരിച്ചറിയുന്ന ഭര്‍ത്താവിന്റെ ധര്‍മ്മസങ്കടവും, ഒരു നിമിഷത്തെ അന്ധതിയില്‍ ഭാര്യയെ കാറിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയും പിന്നീടു പശ്ചാതപിക്കുകയും മാപ്പുനല്‍കുകയും ചെയ്യുന്ന അയാളുടെ മനംമാറ്റവും വീണ്ടുമെന്നെ വിസ്മയിപ്പിച്ചു. എല്ലാമറിയുന്ന ഡോക്ടറായിട്ടും സ്വന്തം മകന്റെ കാര്യം വരുമ്പോള്‍ കഌനിക്കല്‍ മരണത്തിനു മുമ്പ് അവയവദാനത്തിന് അനുവദിക്കുന്ന കാര്യത്തില്‍ ഇരട്ടത്താപ്പു കാട്ടുന്നത് പിതാവിന്റെ വൈകാരികതയുടെ നിദാനമായിത്തോന്നി.
ഒരുപക്ഷേ ഈ സിനിമ അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കുന്നത് യാഥാസ്ഥിതിക കേരളീയനെ അല്ല, മറിച്ച് ആധുനിക മലയാളി തലമുറയേയാണ്, അവരുടെ സെന്‍സിബിലിറ്റിയാണ് ഈ സിനിമ അനാവരണം ചെയ്യുന്നത്. ഡൈവോഴ്‌സിയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന നായകന്‍, ടിവി മാധ്യമത്തിന്റെ സ്വാധീനം, ഐ.ടി രംഗത്തിന്റെയും സാങ്കേതികവിദ്യകളുടെയും ദുഃസ്വാധീനം, ബ്യോറോക്രസിയുടെ പരിമിതി, കേരളീയ സമൂഹത്തെ ഒന്നാകെ ബാധിച്ചു നില്‍ക്കുന്ന ഹിപ്പോക്രിസി...അങ്ങനെ പലതലത്തിലും ട്രാഫിക് സമകാലിക കേരളത്തെ അടയാളപ്പെടുത്തുന്നുണ്ട്. എന്റെ വീട് അപ്പൂന്റെയുമില്‍ തുടങ്ങിയ സഞ്ജയ്-ബോബിമാരിലും ഞാന്‍ മലയാള സിനിമയുടെ ഭാവി കാണുന്നു., പ്രതീക്ഷയോടെ.ഈ സിനിമ സമ്മാനിച്ച താരം യഥാര്‍ഥത്തില്‍ ര്മ്യ നമ്പീശനാണ് എ്ന്നും സമ്മതിക്കട്ടെ.
ലേശമൊരു ആശങ്ക കൂടി പങ്കിട്ടുകൊണ്ടു നിര്‍ത്തട്ടെ. മലയാള സിനിമയുടെ യഥാര്‍ഥ ശാപം, ഒരു മൗലികരചന സൃഷ്ടിക്കുന്ന തരംഗത്തെ അന്ധമായി അനുകരിച്ച് ഒരു പറ്റം നപുംസകരചനകളെ പടച്ചുണ്ടാക്കുന്നതാണ്. വരാനിരിക്കുന്ന ഒരു പിടി സിനിമകളുടെ ശീര്‍ഷകങ്ങള്‍ (അവയുടെ ഉള്ളടക്കങ്ങള്‍ വ്യക്തമായി അറിയില്ലെന്നു തുറന്നു സമ്മതിക്കട്ടെ) മുന്നോട്ടുവയ്ക്കുന്നത് ഇത്തരം ഒരു സന്ദേഹമാണ്. ദ് മെട്രോ, റെയ്‌സ്....ഇവയുടെ പ്രമേയം ട്രാഫിക്കിന്റേതില്‍ നിന്നു വ്യത്യസ്തമാകട്ടെ എന്ന പ്രാര്‍ഥനയോടെ...

Sunday, January 23, 2011

ഈ ശബ്ദത്തിനു മരണമില്ല

എന്നെ മാധ്യമപ്രവര്‍ത്തനരംഗത്തേക്കു കൈപിടിച്ചു നടത്തിയ ആള്‍ അനശ്വരനായി. ശബ്ദം കൊണ്ട് കോരിത്തരിപ്പിച്ച സതീഷ്ചന്ദ്രന്‍ സാറിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ നിശ്ശബ്ദ പ്രണാമം.
സതീഷ്ചന്ദ്രന്‍ അന്തരിച്ചു

ഈ ശബ്ദത്തിനു മരണമില്ല
മാതൃഭൂമി ദിനപ്പത്രം 23 ജനുവരി 2011

1980 കളുടെ അവസാനകാലം. തിരുവനന്തപുരത്തു നടക്കുന്ന നെഹ്രു ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും പെറുവും തമ്മിലുള്ള മത്സരത്തിന്റെ ദൃക്‌സാക്ഷി വിവരണമാണ്. 'കാലില്‍ പന്തുമായി വലതുവിങ്ങിലൂടെ ചാട്ടുളിപോലെ തോമസ് സെബാസ്റ്റ്യ ന്‍ അതാ മുന്നേറുകയാണ്. സമാന്തരമായിത്തന്നെ പാപ്പച്ചനുമുണ്ട്. പെനാല്‍റ്റി ബോക്‌സില്‍ വിജയന്‍ പമ്മി നില്‍ക്കുന്നു. തോമസില്‍നിന്ന് പന്ത് പാപ്പച്ചനിലേക്ക്.. അതാ വിജയന്റെ കൈവശം പന്ത് എത്തിക്കഴിഞ്ഞു. ഉഗ്രന്‍ ഷോട്ട്... ....ഗോള്‍... അല്ല... നേരിയ വ്യത്യാസത്തിന് പന്ത് പുറത്തേക്ക്' റേഡിയോ കമന്‍േററ്റര്‍ക്കൊപ്പം കേട്ടിരുന്നവരും ഒരേസമയം നിശ്വാസമുതിര്‍ത്തു. കസേരയുടെ അരികില്‍ ഇപ്പോള്‍ വീഴുമെന്ന നിലയില്‍ ഉദ്വേഗത്തോടെ ഇരിക്കുന്ന കേള്‍വിക്കാര്‍. സ്‌റ്റേഡിയത്തില്‍ നേരിട്ടു കളി കാണുന്നവര്‍ക്കുപോലും ഈ ആവേശമുണ്ടാവുമെന്നു തോന്നുന്നില്ല. അതു ജനിപ്പിക്കാന്‍ കഴിഞ്ഞത് ആ കമന്‍േററ്ററുടെ മികവാണ്. കളിയുടെ വേഗം വാക്കുകളില്‍ ആവാഹിക്കാന്‍ കഴിഞ്ഞ മികച്ച പ്രക്ഷേപകന്‍ സതീഷ് ചന്ദ്രന്‍. ശ്യാമളാലയം കൃഷ്ണന്‍ നായര്‍, നാഗവള്ളി ആര്‍.എസ്.കുറുപ്പ് എന്നിവര്‍ക്കു ശേഷം ആകാശവാണി സൃഷ്ടിച്ച സ്‌പോര്‍ട്‌സ് സ്റ്റാര്‍.

സതീഷ്ചന്ദ്രന്‍ മികവു പ്രകടിപ്പിച്ച പല മേഖലകളില്‍ ഒന്നു മാത്രമാണ് സ്‌പോര്‍ട്‌സ് കമന്ററി എന്നതാണ് വാസ്തവം. നാടകം, ഫീച്ചര്‍, റേഡിയോ ഡോക്യുമെന്ററി, കമന്ററി, ഫോണ്‍ ഇന്‍ പരിപാടി മൂന്നര പ്പതിറ്റാണ്ടുകാലത്തെ ആകാശവാണി സേവനത്തിനിടെ അദ്ദേഹത്തിന്റെ ശബ്ദം പതിയാത്ത മേഖലകള്‍ ചുരുക്കം. 'റേഡിയോ അമ്മാവന്‍' എന്ന കഥാപാത്രം മാത്രംമതി അദ്ദേഹത്തെ അനശ്വരനാക്കാന്‍. ഏതു നാടകത്തിലും നായകവേഷത്തിനായി സംവിധായകര്‍ മുഖ്യപരിഗണന നല്‍കിയിരുന്നത് സതീഷിനായിരുന്നുവെന്ന് ആകാശവാണിയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും കോളേജ് കാലം മുതലുള്ള സുഹൃത്തുമായ രവീന്ദ്രന്‍ ചെന്നിലോട് ഓര്‍ത്തു. ഏതെങ്കിലും നാടകത്തില്‍ വേറൊരാള്‍ നായകനായാല്‍ സതീഷ് ചന്ദ്രനെ നായകനാക്കാത്തതെന്തെന്ന് ജനങ്ങള്‍ എഴുതിച്ചോദിക്കുന്ന അവസ്ഥപോലുമുണ്ടായിരുന്നു.

മനോഹരമായ ശബ്ദം സതീഷിന് വരദാനമായി ലഭിച്ചതാണ്. റൊമാന്റിക് രംഗങ്ങള്‍ യഥാര്‍ഥ ഭാവത്തോടെ ശ്രോതാക്കളില്‍ എത്തിക്കാന്‍ അദ്ദേഹമതു പ്രയോജനപ്പെടുത്തി. കേള്‍ക്കുമ്പോഴും നാടകം കാണുന്ന പ്രതീതി. ശബ്ദത്തിലൂടെ ദൃശ്യങ്ങള്‍ സൃഷ്ടിച്ചിരുന്ന മാന്ത്രികന്‍. തന്റെ കഥാപാത്രങ്ങള്‍ സദാ സന്തുഷ്ടരായിരിക്കണമെന്ന നിര്‍ബന്ധമായിരുന്നു സതീഷിന്. ദുഃഖ കഥാപാത്രം അദ്ദേഹത്തിന് എടുക്കേണ്ടി വന്നിട്ടില്ല. ജീവിതത്തിലും ആ സന്തോഷം കാത്തുസൂക്ഷിച്ചു. ദുഃഖിതനായി ഒരിക്കല്‍പ്പോലും സതീഷ്ചന്ദ്രനെ കണ്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ സാക്ഷ്യപത്രം. പ്രമേഹം വന്ന്കാല്‍ മുറിക്കേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴും ഹൃദ്രോഗബാധയുണ്ടായപ്പോഴും വൃക്കരോഗം ബാധിച്ചപ്പോഴുമൊന്നും സതീഷിനെ ദുഃഖം ബാധിച്ചില്ല. എന്തു പറഞ്ഞാലും നര്‍മമാണ്, അവസാനം വരെയും.

സതീഷ് ആരോടും പിണങ്ങിയിരുന്നില്ല. പിണങ്ങേണ്ടി വരുന്ന എന്തെങ്കിലും കാര്യം മുന്നില്‍ വരികയാണെങ്കില്‍ അദ്ദേഹം അതേല്‍ക്കില്ല. സൗഹൃദങ്ങള്‍ക്ക് അങ്ങേയറ്റം വില കല്പിച്ചു. അതില്‍ വലിപ്പച്ചെറുപ്പങ്ങളില്ല. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആരും മറക്കാത്തത്ര ഹൃദ്യമായ പെരുമാറ്റം. ആകാശവാണിയിലെ 'മോസ്റ്റ് പോപ്പുലര്‍ ആര്‍ട്ടിസ്റ്റ്' എന്ന പദവി സതീഷ്ചന്ദ്രനു സ്വന്തം. റേഡിയോ സ്‌റ്റേഷനില്‍ മറ്റാവശ്യങ്ങള്‍ക്കു ചെല്ലുന്ന ഒട്ടുമിക്കവരും ഇങ്ങനെ ചോദിക്കാറുണ്ട് 'സതീഷ് ചന്ദ്രന്‍ സാറ് എവിടെയാ ഇരിക്കുന്നേ? ഒന്നു പരിചയപ്പെടാനാ...' അങ്ങനെ പരിചയപ്പെടുന്നവര്‍ വീണ്ടും വന്നു, സുഹൃത്തായി.

Wednesday, November 10, 2010

സിനിമയിലെ സംഗീതവഴികള്‍

എ.ചന്ദ്രശേഖര്‍
ല്ലാ വര്‍ഷവും ചലച്ചിത്ര അവാ ര്‍ഡുകളെ ച്ചൊല്ലിമാത്രം വിവാദ ങ്ങളുണ്ടാവുന്നത് സാധാര ണമായിക്കഴിഞ്ഞു. സാഹിത്യ അക്കാദമി യുടെയോ സംഗീതനാടക അക്കാദമിയുടെയോ അവാര്‍ഡുകളുടെ കാര്യത്തില്‍ ഉണ്ടാകാത്ത വിധം വിവാദങ്ങള്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അവാര്‍ഡുകളില്‍ മാത്രം ഉടലെടുക്കുന്നതെന്തുകൊണ്ടാവാം? ചരിത്രപരമായി, ഈ അവാര്‍ഡുകള്‍ അക്കാദമിയുടെ കീഴിലായിട്ട് കേവലവര്‍ഷങ്ങളേ ആയിട്ടുള്ളൂ എന്നുള്ളത് ഒരു കാരണമാകാം. സാഹിത്യാദി അക്കാദമികളില്‍ അവാര്‍ഡു നിര്‍ണയത്തിന് അതതു മേഖലകളിലെ വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി ജൂറിയെ ഉണ്ടാക്കുന്നതുകൊണ്ടുമാകാം പ്രസ്തുതരംഗങ്ങളില്‍ അവാര്‍ഡുവിവാദങ്ങള്‍ അത്രയും പ്രസക്തമാകാത്തത്. സാഹിത്യ അക്കാദമിയില്‍ എഴുത്തുകാര്‍ മാത്രം ഉള്‍പ്പെടുന്ന ജൂറി മികച്ച കൃതികളെയും എഴുത്തുകാരെയും തെരഞ്ഞെടുക്കുമ്പോള്‍, സംഗീതനാടക അക്കാദമിയില്‍ അതതു കലകളിലെ പ്രമുഖര്‍ അവാര്‍ഡ് ജേതാക്കളെ തെരഞഅഞെടുക്കുമ്പോള്‍, സിനിമയുടെ കാര്യത്തില്‍ മാത്രം ആര്‍ക്കും അവാര്‍ഡ് നിര്‍ണയിക്കാം വിലയിരുത്താം എന്നുവരുന്നിടത്താണ് വിവാദങ്ങള്‍ അപ്രസക്തങ്ങളല്ലാതാവുന്നത്.ഓസ്‌കറിനു പോലും നാമനിര്‍ദ്ദേശം ഉറപ്പാക്കുന്നതും അവാര്‍ഡ് നല്‍കുന്നതും ചലച്ചിത്രരംഗത്തെ വിദഗ്ധരും നിരൂപകരുമടങ്ങുന്ന വലിയൊരു ജൂറിയാണ്. ചലച്ചിത്ര ഭാഷ എന്തെന്നറിയുന്നവരാണവര്‍. അവരുടെ വിലയിരുത്തല്‍ അതുകൊണ്ടുതന്നെ വിവാദങ്ങള്‍ക്കവകാശമില്ലാത്തവണ്ണം അംഗീകരിക്കപ്പെടുന്നു. അതുകൊണ്ടാണ്, ഏറെ പ്രതീക്ഷകളുണ്ടായ, പ്രദര്‍ശനവിജയം നേടിയ അവതാര്‍ പോലൊരു മഹാസംരംഭത്തെ മറികടന്ന് പ്രധാന അവാര്‍ഡുകളെല്ലാം താരതമ്യേന ചെറിയ ഹര്‍ട്ട് ലോക്കര്‍ എന്ന സിനിമ കരസ്ഥമാക്കിയിട്ടും യാതൊരു അഭിപ്രായഭിന്നതയും ഇംഗഌഷ് സിനിമാലോകത്തുണ്ടാകാത്തത്.
വായനയും കേള്‍വിയും കളിയാസ്വാദനവും എല്ലാം ബഹുജനമാധ്യമാസ്വാദനത്തിന്റെ വിഭാഗത്തില്‍ തന്നെയാണെങ്കിലും, ഇതര കലാരൂപങ്ങളില്‍ നിന്നു വേറിട്ട് സിനിമയെ സകലകലകളുടെയും സംയുക്തമായി കണക്കാക്കുന്ന പ്രാകൃത സൗന്ദര്യശാസ്ത്ര സങ്കല്‍പത്തിലൂന്നിയുള്ള ജൂറി നിര്‍ണയരീതിയാകാം ചലച്ചിത്ര അവാര്‍ഡുകളെ വിവാദങ്ങളിലേക്ക് മുതലക്കൂപ്പു ചാടിക്കുന്നത്. മാധ്യമമെന്ന നിലയില്‍ മറ്റു മാധ്യമങ്ങളേക്കാള്‍ സിനിമ നേടിയെടുത്ത ജനസ്വാധീനവും ഗഌമറുമാകണം മറ്റൊരു സംഗതി. എന്നിരുന്നാലും, മറ്റൊരു നാട്ടിലും നിലവിലില്ലാത്തവിധം ചലച്ചിത്രങ്ങളുടെ വിധിനിര്‍ണയത്തില്‍ മാത്രം ഇതര കലാരൂപങ്ങളിലെ പ്രയോക്താക്കളെ കൂടി ഉള്‍പ്പെടുത്തി ഒരു സങ്കര ജൂറിയെ നിയോഗിക്കുന്നതിലെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തെച്ചൊല്ലിയുണ്ടായ എറ്റവും വലിയ വിവാദങ്ങളിലൊന്ന് ചലച്ചിത്ര സംഗീതത്തിനുള്ള അവാര്‍ഡിനെക്കുറിച്ചുള്ളതായിരുന്നു. സിനിമയുടെ ഗാനസംവിധാനത്തിനും പശ്ചാത്തല സംഗീതസംവിധാനത്തിനും പുറമേ ശാസ്ത്രീയ സംഗീതസംവിധാനം എന്നൊരു വിഭാഗത്തിനു കൂടി അവാര്‍ഡ് നല്‍കിയിട്ടുണ്ട്. ചലച്ചിത്ര സംഗീതസംവിധാനത്തെക്കുറിച്ച് മാധ്യമപരമായ യാതൊരു ധാരണയുമില്ലാത്തവിധം അപക്വവും അബദ്ധജഡിലവുമായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഈ വൈകല്യങ്ങളുടെ പശ്ചാത്തലത്തിലാണ് ചലച്ചിത്ര സംഗീതത്തെക്കുറിച്ചു ചില വീണ്ടുവിചാരങ്ങള്‍ക്കു മുതിരുന്നത്.
ദൃശ്യങ്ങളുടെ സംവേദനത്തിന് മിഴിവും മുഴുപ്പും കൂട്ടാനുള്ള ചലച്ചിത്രബാഹ്യമായ ഉപാധിയാണ് സംഗീതം. സിനിമയില്‍ സംഗീതമുണ്ടാകുന്നത് അതിന്റെ നിശ്ശബ്ദയുഗത്തില്‍ത്തന്നെയാണെന്നതാണ് വൈരുദ്ധ്യം. ചലച്ചിത്രവും സംഗീതവും തമ്മിലുള്ള ചാര്‍ച്ചയെപ്പറ്റി ആന്ദ്രേ തര്‍ക്കോവ്‌സ്‌കി സകള്‍പ്റ്റിംഗ് ഇന്‍ ടൈമിലെ മ്യൂസിക് ആന്‍ഡ് നോയ്‌സസ് എന്ന അദ്ധ്യായത്തില്‍ അതേപ്പറ്റിയെഴുതി. നിശ്ശബ്ദയുഗത്തില്‍ സ്‌ക്രീനിലെ ചലിക്കുന്ന ബിംബങ്ങള്‍ക്കൊത്ത്, അതുളവാക്കുന്ന അര്‍ഥങ്ങള്‍ക്കും സംഭവങ്ങള്‍ക്കും കൂടുതല്‍ ആഴവും കൊഴുപ്പുമേകാന്‍, തീയറ്ററിലെ ഓര്‍ക്കസ്ട്ര പിച്ചിലിരുന്ന പിയാനോവാദകന്‍ തന്തികളില്‍ നിന്നുതിര്‍ത്ത സംഗീതത്തിന്റെ സ്വരവിതാനങ്ങളെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചിട്ടുള്ളത്. ദൃശ്യാഖ്യാനത്തിന്റെ താളത്തിനും വൈകാരികതീവ്രതയ്ക്കും ഗതിക്കുമൊപ്പിച്ചുള്ള സംഗീതത്തിന്റെ അവതരണം ചലച്ചിത്രത്തില്‍ സംഗീതം കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഏറ്റവും പ്രാകൃതയും യാന്ത്രികവുമായ ഉദാഹരണമായാണ് തര്‍ക്കോവ്‌സ്‌കി പരാമര്‍ശിക്കുന്നത്. അച്ചടിച്ച കഥയ്‌ക്കോ കവിതയ്‌ക്കോ ഒപ്പം പ്രസിദ്ധീകരിക്കുന്ന രേഖാചിത്രമോ/ചിത്രണമോ ആ കഥയുടെ/കവിതയുടെ രസാസ്വാദനത്തിന് എന്തുമാത്രം പിന്തുണ/ഉത്തേജനം നല്‍കുന്നുവോ, അതേ മൂല്യവര്‍ധനയാണ് സിനിമയ്ക്ക് സംഗീതം നല്‍കുന്നതും. രചനയ്ക്കപ്പുറമുള്ള ഒരു സ്വത്വം സ്വാഭാവികമായി ആ ചിത്രണങ്ങള്‍ക്കുണ്ടാവുന്നില്ല. അതിന് രവിവര്‍മ്മചിത്രത്തിന്റെയോ റമ്പ്രാന്റ് ചിത്രത്തിന്റെയോ ആയുസും കാലത്തെ അതിജീവിക്കുന്ന നിലനില്‍പുമില്ല. മറിച്ച് അത് സിനിമയുടെ ദൃശ്യശ്രംഖലയുമായി അഭേദ്യമാംവിധം ബന്ധം പുലര്‍ത്തുന്നതാണ്.
ദൃശ്യത്തിന്റെ വൈകാരികനിറവ് സമ്പൂര്‍ണമാക്കാന്‍, ചില അവസരത്തിലെങ്കിലും ഒരു രംഗത്തിന്റെ ഏറ്റവും മികച്ച തികവ് അനുഭവവേദ്യമാക്കാന്‍ ആണ് ചലച്ചിത്രത്തില്‍ സംഗീതം ഉതകുന്നത് എന്നത്രേ തര്‍ക്കോവ്‌സ്‌കി നിരീക്ഷിച്ചിട്ടുള്ളത്. വൈകാരികതയുടെ മൂര്‍ത്തീകരണത്തിന് സംഗീതം തീര്‍ച്ചയായും അടിവരയിടുന്നുണ്ട്, സിനിമയില്‍. കൃതിയുടെ മൂലവൈകാരികതയിലേക്ക്, അന്തഃസത്തിയിലേക്ക്, മൊത്തത്തിലുള്ള ആസ്വാദനത്തിലേക്ക് അനുവാചകനെ മടക്കിക്കൊണ്ടുപോകുന്ന വഴിമുടക്കിപ്രയോഗങ്ങളോടാണു തര്‍ക്കോവ്‌സ്‌കി ചലച്ചിത്രസംഗീതത്തെ വിവക്ഷിക്കുന്നത്. കവിതയിലെ ഇത്തരം വഴിമുടക്കികള്‍, വായനക്കാരനെ കവിതയുടെ ആത്മാവിലേക്ക്, അതിന്റെ പ്രേരണയിലേക്കും കവിയുടെ വൈകാരികപ്രചോദനത്തിലേക്കും കൃതിയിലേക്കു നയിച്ച ചോദനയിലേക്കും വരെ ഒരു തിരിഞ്ഞുനോട്ടത്തിന്/ആത്മപരിശോധനയ്ക്കു വിധേയനാക്കുന്നതുപോലെ സംഗീതം ചലച്ചിത്രത്തിന്റെ ആത്മസത്തിലേക്ക് പ്രേക്ഷകനെ വഴിനത്തണമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. സംഗീതത്തിന്റെ ഇവ്വിധമുളള ഉപയോഗം സിനിമയുടെ ദൃശ്യാഖ്യാനത്തിനു ഒരു സമാന്തരാഖ്യാനം സാധ്യമാക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. ഇതാകട്ടെ, ഒരേ പ്രമേയത്തിന്റെ, രംഗത്തിന്റെ, ആശയത്തിന്റെ നവീനവും സ്വതന്ത്രവുമായ പുതിയൊരു മാനത്തിലുള്ള ആഖ്യാനമായി മാറുകയും ചെയ്യുന്നു. സംഗീതത്തിന്റെ യുക്തിപൂര്‍വമായ ഉപയോഗത്തിലൂടെ സിനിമയുടെ വൈകാരികനിലവാരം ഉയര്‍ത്തുന്നതിനോടൊപ്പം, അതിന്റെ അന്തഃസത്തിലേക്ക് പ്രേക്ഷകനെ ആവര്‍ത്തിച്ചാവര്‍ത്തി മടക്കിക്കൊണ്ടുപോകാനും സാധിക്കുന്നു.
ചലച്ചിത്രകാരന്റെ ആത്മാവിഷ്‌കാരമായി, ആത്മീയാനുഭൂതിയുടെ പങ്കിടലായും ചലച്ചിത്രത്തിലെ സംഗീതത്തെ ഉപയോഗിച്ചു കാണിച്ചു തന്നിട്ടുണ്ട് തര്‍ക്കോവ്‌സ്‌കി. ആത്മകഥാപരമായ മിറര്‍ എന്ന സിനിമയില്‍ സംഗീതം ആത്മീയാനുഭവത്തിന്റെ രേഖപ്പെടുത്തലായിട്ടാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. അത് നായകസ്വത്വത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നു. ആസ്വാദകപരിപ്രേക്ഷ്യത്തിന് പുതിയൊരു നിറവും ഭാവവും നല്‍കാനും സിനിയിലെ സംഗീതം കൊണ്ടു സാധിക്കുമെന്നും തര്‍ക്കോവ്‌സ്‌കി പറഞ്ഞുവച്ചു. തീര്‍ത്തും യാഥാസ്ഥിതികമായ ഒരു രംഗചിത്രീകരണത്തില്‍പ്പോലും സാന്ദര്‍ഭികമായ സംഗീതം എഴുതിച്ചേര്‍ക്കുക വഴി അതുദ്ദ്യേശിക്കാത്ത അര്‍ഥമോ മാനമോ നല്‍കാനും സാധിക്കും. ഒരു രംഗത്തിന്റെ ഭാവതീവ്രത മാറ്റിമറിക്കാനും വക്രീകരിക്കാനും വളച്ചൊടിക്കാനും എന്തിന്, വേറിട്ടൊരു മാനം നല്‍കാനും വരെ സംഗീതസംയോഗംവഴി സാധ്യമാണ്. ഇവിടെ, ദൃശ്യങ്ങളുടെ സ്വഭാവത്തിനോ അതു സംവദിക്കുന്ന അര്‍ഥത്തിനോ അണുവിട മാറ്റം സംഭവിക്കുന്നില്ല എന്നോര്‍ക്കുക. മറിച്ച് സംഗീതം കൊണ്ടുള്ള അടിവരകളിലൂടെ അതു പകര്‍ന്നു തരുന്ന അര്‍ത്ഥമണ്ഡലത്തിനാണ് മാറ്റം സംഭവിക്കുന്നത്. അതാകട്ടെ, ക്രിയാത്മകമായി ചലച്ചിത്രത്തില്‍ തല്‍സമയം സംഭവിക്കുന്നതല്ല; മറിച്ച് പ്രേക്ഷകമനസ്സില്‍ സിനിമ കാണുമ്പോള്‍ സംഭവിക്കുന്നതാണ്. സിനിമയിലെ സംഗീതത്തെ ദൃശ്യാഖ്യാനത്തിനുള്ള അനുബന്ധമായിട്ടല്ല സിനിമയിലെ ആചാര്യന്മാര്‍ കണക്കാക്കിയിട്ടുള്ളത്. മറിച്ച്, സിനിമയുടെ അര്‍ത്ഥസമ്പുഷ്ടീകരണത്തിനു പിന്തുണയ്ക്കുന്ന അവിഭാജ്യമായൊരു ശബ്ദഘടകമായാണ് അവര്‍ സംഗീതത്തെ വിലയിരുത്തിയതും പരിഗണിച്ചതും.
സിനിമയെന്ന ശില്‍പത്തില്‍ സംഗിതത്തിനുള്ള പ്രാധാന്യം ഇന്ത്യന്‍ സംവിധായകര്‍ അവഗണിക്കുകയായിരുന്നു എന്നുറക്കെ വിശ്വസിച്ച വിശ്വവിഖ്യാതനായ സാക്ഷാല്‍ സത്യജിത് റേ നമ്മുടെ സിനിമ അവരുടെ സിനിമ യില്‍ എഴുതി: ഇതിനു കാരണം, ഇന്ത്യന്‍ സംഗീതത്തിന് നാടകീയമായ ഒരാലാപന പാരമ്പര്യം ഇല്ലെന്നുള്ളതാണ്. ബിഥോവന്റെ ഏതെങ്കിലും ഒരു സിംഫണിയെ, സാര്‍വലൗകിക സാഹോദര്യത്തിന്റെ പ്രതിഫലനമായോ അല്ലെങ്കില്‍ വിധിക്കെതിരായിട്ടുള്ള മനുഷ്യന്റെ നിരന്തരമായ പോരാട്ടത്തിന്റെ ആവിഷ്‌കരണമായോ, വ്രണിത ഹൃദയത്തിന്റെ വികാരാധീനമായ ഒരു തേങ്ങലായോ ചിത്രീകരിക്കുന്നത് തികച്ചം യുക്തിസഹമാണ്. സൊണാറ്റോ എന്ന സംഗീതരൂപത്തിന്റെ ആവിര്‍ഭാവത്തോടെ പാശ്ചാത്യ ക്‌ളാസിക്കല്‍ സംഗീതമാകെത്തന്നെ ഒരുതരം മനുഷ്യവല്‍കരണത്തിനു വിധേയമാവുകയുണ്ടായി. പക്ഷേ നമ്മുടെ രാഗം ഒരു രാഗം തന്നെയാണ്. അതു മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള ക്രമത്തിലും സ്വരപ്രമാണത്തിലും ബന്ധിക്കപ്പെട്ടിരിക്കും. ഒരു ക്ഷേത്രത്തിന്റെ ഘടനയാണ് അതിനുള്ളത്. ആലാപനത്തിന്റെ ദൃഢമായ ആധാരങ്ങളില്‍ നിന്നാരംഭിച്ച്, ആരോഹണത്തിന്റെ ഉയര്‍ന്ന അഷ്ടകങ്ങളില്‍, ഉച്ചസ്ഥായിയായ ഘോഷങ്ങളുടെ ശിഖരത്തില്‍ ചെന്നവസാനിക്കുന്ന ഒരു ക്ഷേത്രം. ഭാവനാസമ്പന്നനായ ഒരാള്‍ക്ക് രാഗത്തിന്റെ ശില്‍പം പോലെ വികസിപ്പിച്ചെടുക്കാവുന്ന ഒരു സിനിമാവിഷയത്തെപ്പറ്റി ചിന്തിക്കാന്‍ കഴിഞ്ഞെന്നുവരാം. എന്നാല്‍ ഇത് വ്യാപകമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു രീതിയാണെന്നു ഞാന്‍ കരുതുന്നില്ല.
ബംഗാളി സിനിമയില്‍, വിശേഷിച്ച് റേയുടെ സിനിമകളില്‍ സംഗീതത്തിന് അപാരമായ വിനിയോഗസാധ്യതകളാണ് ആവിഷ്‌കരിച്ചുകാണാവുന്നത്. ഇതിന് ചരിത്രപരവും നരവംശശാസ്ത്രപരവുമായ ഒരു കാരണം ഒരുപക്ഷേ ബംഗാളികള്‍ക്കു വര്‍ഗപരമായും ഭൂമിശാസ്ത്രപരമായിക്കൂടിയും കരഗതമായ നൈസര്‍ഗികമായ നാടോടി സംഗീതപാരമ്പര്യമാണ്. കടുത്ത ശാസ്ത്രീയതയ്ക്കു ബദലായി നാടോടി സംസ്‌കാരം പേറുന്ന അതിസമ്പന്നമായൊരു ഗാനപൈതൃകം അവര്‍ക്കവകാശപ്പെടാനാവും. ബാവൂല്‍ അടക്കമുള്ള നാടോടി സംഗീതപൈതൃകം. നിത്യജീവിതത്തിലും വംഗദേശത്തിന് സംഗീതം ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമാണ്. ആ പാരമ്പര്യത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട രബീന്ദ്രസംഗീതം അവര്‍ക്ക് ജീവശ്വാസവുമാണ്. സ്വാഭാവികമായി ആ സ്വാധീനമാണ് ബംഗാളികളുടെ ദൃശ്യബോധത്തിലും പ്രതിഫലിച്ചുകാണുന്നതും. സത്യജിത് റേ സൂചിപ്പിക്കുന്ന സൊണാറ്റയ്ക്കുള്ള ഇന്ത്യന്‍ മറുപടിയായി രബീന്ദ്രസംഗീതത്തെ കരുതാവുന്നതേയുള്ളൂ. അതില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് സത്യജിത് റേ സ്വന്തം സിനിമകളില്‍ സംഗീതമുപയോഗിച്ചിട്ടുള്ളതും.
നിശ്ശബ്ദതയാണ് സംഗീതത്തിന്റെ ആദിരൂപമെങ്കില്‍, ആ നിശ്ശബ്ദതയും സംഗീതവീചികളും ആകര്‍ഷകമായി, സര്‍ഗാത്മകമായി, ഭാവനാത്കമായി ഇടകലര്‍ത്തുകവഴിയാണ് റേ സിനിമയിലെ ദൃശ്യബിംബങ്ങളെ ഉദ്ധരിച്ചിട്ടുള്ളത്. പഥേര്‍ പാഞ്ജലിയിലെ വിഖ്യാതമായ ആ രംഗം-അപുവും ദുര്‍ഗ്ഗയും കൂടി ട്രെയിന്‍ കാണാന്‍ പോകുന്ന രംഗം- കറുപ്പിലും വെളുപ്പിലുമാണു ചിത്രീകരിച്ചിട്ടുള്ളതെങ്കിലും അതിന് പ്രേക്ഷകമനസ്സില്‍ മഞ്ഞയും പച്ചയും നീലയും തവിട്ടുമിടകലര്‍ന്ന വര്‍ണാഭമായ പ്രതിബിംബമാണ് അവശേഷിപ്പിക്കുകയെങ്കില്‍ അതിനു കാരണം ആ ദൃശ്യസമുച്ചയത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ശബ്ദപഥത്തിലെ സംഗീതത്തിന്റെ സ്വരച്ചാര്‍ത്തുകളാണ്. സ്വരച്ചാര്‍ത്തുകള്‍ പെയിന്റിംഗിലെ നിറച്ചാര്‍ത്തുകള്‍ക്കു പകരമാവുന്ന അപൂര്‍വം ദൃശ്യാവസ്ഥയ്ക്ക് ദൃഷ്ടാന്തമാണ് ഈ രംഗം. തന്റെ സിദ്ധാന്തത്തെ നൂറുശതമാനം ന്യായീകരിക്കുംവിധമേ അദ്ദേഹം സിനിമയില്‍ സംഗീതം വിന്യസിച്ചിട്ടുള്ളൂ. പൂര്‍ണമായി സംഗീതാത്മകമായ ജല്‍സാ ഘര്‍ (സംഗീത മുറി) ചിത്രീകരിച്ചപ്പോള്‍പ്പോലും ഈ കൈയടക്കം പ്രകടമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഗുപ്പി .....എന്ന സിനിമയിലാകട്ടെ നാടോടി സംഗീതത്തിന്റെ ആത്മാവിലേക്കാണ് റേ ക്യാമറയും മൈക്കും തുറന്നുവച്ചത്. സംഗീതത്തിന്റെ ക്ഷേത്രഗണിതം ചലച്ചിത്രത്തിന്റെ ജ്യാമിതിയുമായി ഇഴപിരിയുന്നതിന്റെ അസുലഭ ദൃഷ്ടാന്തങ്ങളാണ് റേ സിനിമകള്‍.
ലോകസിനിമയില്‍ ആചാര്യന്മാര്‍ ചെയ്തുവച്ചതിനു സമാനമായി ഇന്ത്യന്‍ സിനിമയുടെ സമാന്തരധാരയില്‍ സംഗീതത്തെ ജൈവഘടകമായിത്തന്നെയാണ് പരിഗണിച്ചുപോന്നതെങ്കില്‍, ജനപ്രിയ മുഖ്യധാരയില്‍ സംഗീതത്തിന് മറ്റൊരു സ്വഭാവമാണ് കൈവന്നത്. അതിസമ്പന്നമായ ശാസ്ത്രീയ/നാടോടി സംഗീതപാരമ്പര്യങ്ങള്‍ക്കു വിഭിന്നമായി സമാന്തരമായൊരു ലളിതഗാനശാഖതന്നെ സിനിമ ഇന്ത്യയ്ക്കു സംഭാവനചെയ്തു. എന്നാല്‍ ഗാനങ്ങളിലും പശ്ചാത്തലസംഗീതത്തിലുമടക്കം അതിന് ആശ്രയിച്ചത് ദേശീയമോ പ്രാദേശീയമോ ആയ നാടോടി സമ്പ്രദായങ്ങളെ അല്ല, മറിച്ച് ജനപ്രിയ നാടകങ്ങളിലെ സംഗീതവഴികളെയാണ്. സ്റ്റേജ് അവതരണത്തിന്റെ സെല്ലുലോയ്ഡ് പകര്‍പ്പായിട്ടായിരുന്നല്ലോ ആദ്യകാല ഇന്ത്യന്‍ സിനിമ ഉരുത്തിരിഞ്ഞത്. അതുപോലെ തന്നെയാണ് സിനിമയുടെ സംഗീതവഴിയുടെ ചരിത്രവും. അവയ്ക്ക് ചാര്‍ച്ച പ്രൊഫഷനല്‍ നാടകസംഗീതത്തിന്റെ പ്രയോഗമാര്‍ഗ്ഗങ്ങളോടായിരുന്നു, ഇന്നുമതേ. സ്വാഭാവികമായി ദൃശ്യങ്ങള്‍ക്കുമേല്‍ വൈകാരികമായ അടിവരയിടല്‍ തുടങ്ങിയ ക്‌ളാസിക്കല്‍ സൈദ്ധാന്തിക നിലപാടുകളിലൂടെയൊന്നുമല്ല മുഖ്യധാര സിനിമ സംഗീതത്തെ കൈകാര്യം ചെയ്തതും കൊണ്ടുനടക്കുന്നതും. പലപ്പോഴും തട്ടുപൊളിപ്പന്‍ സിനിമകളില്‍ പശ്ചാത്തലസംഗീതം പുതുതായി യാതൊന്നും സൃഷ്ടിക്കുന്നില്ലെന്നു മാത്രമല്ല, കേവലം ശബ്ദഘോഷം മാത്രമായി വേറിട്ടു നില്‍ക്കുകയും ചെയ്യുന്നു.
നാടകത്തില്‍ സംഗീതത്തിന് ചില ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുണ്ട്. നാടകത്തിലെ അഭിനയസമ്പ്രദായം സിനിമാഭിനയത്തില്‍ നിന്ന് എന്തുമാത്രം വ്യത്യാസപ്പെടുന്നുവോ, സമാനമായ വ്യതിരിക്തത നാടക-സിനിമാ സംഗീതസങ്കേതങ്ങളിലുമുണ്ട്. നാടകത്തില്‍ വാചികവും ആംഗികവുമായ നടനരീതിയില്‍ അല്‍പം ഉച്ചസ്ഥായി ആവശ്യമാണ്. അരങ്ങില്‍ നടക്കുന്ന സൂക്ഷ്മാംശങ്ങള്‍ വേദിയോടു ചേര്‍ന്നിരിക്കുന്ന പ്രേക്ഷകര്‍ക്കെന്നോണം അനുഭവവേദ്യമാവില്ല പിന്‍നിര കാണികള്‍ക്ക് എന്നതാണ് കാരണം. അതുകൊണ്ടു തന്നെ അല്‍പം അമിതമായിത്തന്നെ അഭിനയം നിര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ് അരങ്ങിലെ നടന്‍. സംഭാഷണമുരുവിടുന്നതില്‍ പോലും ഈയൊരു അമിതാവസ്ഥ കാത്തുസൂക്ഷിക്കേണ്ടതുണ്ട് അവന്. ഉറക്കെപ്പറഞ്ഞാലേ പിന്‍നിരക്കാര്‍ക്കും ഒരുപോലെ ശ്രവ്യമാകൂ എന്നതുതന്നെ കാരണം. വൈകാരികമുഹൂര്‍ത്തങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ പശ്ചാത്തലസംഗീതവും അല്‍പം അമിതമായിത്തന്നെ ഉപയോഗിക്കേണ്ടി വരും നാടകത്തില്‍. രംഗം ആവശ്യപ്പെടുന്ന വൈകാരികത്തനിമ ചോര്‍ന്നുപോകാതെ കാത്തുസൂക്ഷിക്കാന്‍ ഇത്തരം അമിതോപയോഗങ്ങള്‍ കൂടിയേ തീരു. നാടകീയം എന്ന ശൈലി പോലും അമിതവൈകാരികതയുടെ പര്യായമായി മാറിയിട്ടുണ്ടല്ലോ. ഈ നാടകീയത അരങ്ങില്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ നടനവും ദീപവിതാനവും സംഗീത സംവിധാനവും ഒത്തുചേര്‍ന്നൊരു സ്‌പെഷ്യല്‍ ഇഫക്ട് സൃഷ്ടിക്കപ്പെട്ടേ മതിയാവൂ.
എന്നാല്‍ സിനിമയുടെ കാര്യം വ്യത്യസ്തമാണ്. അതിന് മുന്‍നിര/പിന്‍നിര വ്യത്യാസമില്ല. ഉണ്ടെങ്കില്‍ത്തന്നെ ഏറ്റവും പിന്നിലിരിക്കുന്നവര്‍ക്കാണ് അതിന്റെ ഏറ്റവും മികച്ച ആസ്വാദനം സാധ്യമാവുക. എത്ര സൂക്ഷ്മമായ അംശങ്ങളും ഏറ്റവും പിന്നിലിരിക്കുന്ന കാണിക്കു പോലും വളരെ വലിയതോതില്‍ വ്യക്തവും സ്പഷ്ടവുമാവുന്നതാണ് സിനിമയുടെ സാങ്കേതികാഖ്യാനം. നേരിയ ഭാവവ്യതിയാനം പോലും അതിസമീപദൃശ്യമായി ഒപ്പിയെടുക്കാന്‍ കെല്‍പ്പുള്ളതാണ് സിനിമറ്റോഗ്രാഫി. ഏറ്റവും ചെറിയ ശബ്ദവീചി പോലും പതിന്മടങ്ങു പര്‍വതീകരിച്ചു കേള്‍പ്പിക്കാന്‍ തക്ക ശേഷിയുള്ളതാണ് അതിന്റെ ശബ്ദാലേഖനസംവിധാനം. അതുകൊണ്ടുതന്നെ സിനിമയില്‍ പശ്ചാത്തലസംഗീതത്തിന്റെ ഉപയോഗം നാടകത്തിലേതിന് തുല്യമാവില്ല, ആയിക്കൂടാ. ഒരു ചെറിയ പുല്ലാങ്കുഴല്‍ ധ്വനിക്കുപോലും മൊത്തം ദൃശ്യാഖ്യാനത്തിന്റെ സ്വഭാവവും പരിധിയും മാറ്റിമറിക്കാനാകും സിനിമയില്‍. അതുകൊണ്ടുതന്നെ സിനിമാസംഗീതത്തില്‍ എന്ത് എപ്പോള്‍ കേള്‍പ്പിക്കണം എന്നത് പ്രധാനമാവുന്നു. എത്ര പണ്ഡിതനായൊരു സംഗീതജ്ഞനും മികച്ചൊരു റീ-റെക്കോര്‍ഡിസ്റ്റാകാതെ പരാജയപ്പെടുന്നത് ഇവിടെയാണ്. കാരണം സിനിമ ആവശ്യപ്പെടുന്നത് ശാസ്ത്രീയമായി കൃത്യമായ സംഗീതമല്ല. മറിച്ച് ചലച്ചിത്രഭാഷയ്ക്ക് ഇണങ്ങുന്നതരം സ്വരപ്രത്യയങ്ങള്‍ മാത്രമാണ്. അതിനുമേല്‍ ആത്യന്തികമായ ആധിപത്യം ചലച്ചിത്രസംവിധായകനുമാത്രമാണുതാനും. മികച്ച ചലച്ചിത്രകാരന്മാരൊക്കെ സ്വന്തം ചിത്രങ്ങള്‍ക്ക് സ്വയം സംഗീതം പകര്‍ന്നിട്ടുള്ളവരാണ്. സത്യജിത് റേയും അടൂര്‍ ഗോപാലകൃഷ്ണനും അരവിന്ദനും മുതല്‍ ലോകസിനിമയില്‍നിന്നും മലയാളിസിനിമയില്‍നിന്നും എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്.
സത്യജിത് റേയുടെ സിദ്ധാന്തത്തിനു വിഭിന്നമായ പരീക്ഷണങ്ങള്‍ മലയാളത്തിലും തമിഴിലുമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷാസിനിമകളില്‍ ഉണ്ടായിട്ടുണ്ട്. അരവിന്ദന്‍ പോക്കുവെയില്‍ നിര്‍മിച്ചതിനെച്ചൊല്ലിയുള്ള വിചിത്രമായ വസ്തുത തന്നെ സിനിമയും സംഗീതവും തമ്മിലുള്ള ബന്ധത്തിന്റെ അല്ലെങ്കില്‍ സിനിമയില്‍ സംഗീതത്തിന്റെ സ്ഥാനത്തെ നിര്‍വചിക്കുന്നതാണ്. ഹരിപ്രസാദ് ചൗരാസ്യ എന്ന പുല്ലാങ്കുഴല്‍ വിദ്വാനെക്കൊണ്ട് തനിക്കാവശ്യമുള്ള രാഗങ്ങളുടെ വേറിട്ട രാഗവിസ്താരങ്ങള്‍ സ്വതന്ത്രമായി ആലേഖനം ചെയ്തശേഷം അതിന് അനുസൃതമായ ദൃശ്യാലേഖനത്തിനാണ് അരവിന്ദന്‍ തുനിഞ്ഞത്. ഇതുവഴി സംഗീതം സിനിമയുടെ പ്രമേയധാരയുടെ അനിവാര്യഘടകം തന്നെയായി മാറുകയായിരുന്നു. തര്‍ക്കോവ്‌സ്‌കിയുടെ നിരീക്ഷണത്തിന്റെ മറ്റൊരര്‍ഥത്തിലുള്ള നിര്‍വഹണമായി ഇതിനെ കാണാം. കാരണം, സിനിമയുടെ പ്രമേയധാരയുടെ സമഗ്രത പ്രതിഫലിപ്പിക്കുന്നതാവണം പശ്ചാത്തല സംഗീതം എന്നാണല്ലോ തര്‍ക്കോവസ്‌കി വിവക്ഷിച്ചത്. തമിഴില്‍ ബാലു മഹേന്ദ്രയും സമാനമായൊരു പരീക്ഷണത്തിനു തുനിഞ്ഞിട്ടുണ്ട്. സന്ധ്യാരാഗം എന്ന ലോ ബജറ്റ് സിനിമയ്ക്ക് ഇളയരാജയെപ്പോലൊരു പ്രധാനപ്പെട്ട സംഗീതജ്ഞന്റെ പ്രതിഫലം താങ്ങാനാവില്ലെന്നതുകൊണ്ട്, ഇളയരാജയുടെ ആദ്യത്തെ ഫില്‍ഹാര്‍മോണിക് ആല്‍ബമായ നത്തിംഗ് ബട്ട് വിന്‍ഡ്/ ഹൗ ടു നെയിം ഇറ്റ് കസെറ്റുകളില്‍ നിന്നുള്ള ഉപകരണസംഗീതനിര്‍വഹണങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത ഒന്നു രണ്ടു സംഗീതശകലങ്ങള്‍ കേന്ദ്ര പ്രമേയത്തിനനുയോജ്യമാണെന്നു കണ്ട് സംഗീതജ്ഞന്റെ അനുമതിയോടെ കടംകൊള്ളുകയായിരുന്നു സംവിധായകന്‍. സ്വാഭാവികമായി ഇവിടെ സംഗീതാലേഖനഘട്ടത്തില്‍ സംഗീതജ്ഞന്റെ സാന്നിദ്ധ്യമേ ഉണ്ടായിട്ടില്ല. ബാലുമഹേന്ദ്ര അടയാളപ്പെടുത്തിയ ദൃശ്യഖണ്ഡങ്ങളില്‍ കസെറ്റില്‍ നിന്നുള്‌ള തെരഞ്ഞെടുത്ത ഭാഗങ്ങള്‍ ശബ്ദലേഖകന്‍ നെയ്തുചേര്‍ക്കുകമാത്രമേ ചെയ്തുള്ളൂ. അതുപക്ഷേ, സിനിമയുടെ സമഗ്രതയ്ക്ക് യാതൊരു പോറലുമേല്‍പിച്ചില്ല എന്നുമാത്രമല്ല, സംവേദനതലത്തില്‍ കൂടുതല്‍ സഹായകമാവുകയും ചെയ്തു.
സംഗീതത്തിന് ഇന്ത്യന്‍ ജീവിതവുമായി പൊക്കിള്‍ക്കൊടി ബന്ധം തന്നെയുണ്ട്. ഭാരതീയ ചിത്ര/ശില്‍പ കലകളിലും അതിന്റെ സ്വാധീനം സുവ്യക്തമാണ്. കേരളത്തിലെ പ്രാദേശിക ഉത്സവാഘോഷങ്ങളിലും (തിരുവാതിര) ആരാധനാക്രമങ്ങളിലും (സര്‍പ്പംതുള്ളല്‍, അയ്യപ്പന്‍പാട്ട്, ഭജന) കാര്‍ഷികവൃത്തിയിലും (കൊയ്ത്തുപാട്ട് തേക്കുപാട്ട്) വാക്ചരിത്രത്തിലും (വടക്കന്‍പാട്ട്, തെക്കന്‍പാട്ട്) എല്ലാം സംഗീതത്തിന്റെ നിഴലാട്ടമുണ്ട്. കാലഭേദങ്ങള്‍ക്കൊത്തു രാഗങ്ങളുള്ള സംഗീതസംസ്‌കാരമാണ് നമ്മുടേത്. കൗസല്യ സുപ്രജാ... കേട്ടുണരുകയും ഓമനത്തിങ്കള്‍ക്കിടാവോ കേട്ടുറങ്ങുകയും ചെയ്തിട്ടുള്ളവരാണു നമ്മള്‍. ഈ പാട്ടുസംസ്‌കാരമാവാം മുഖ്യധാരാസിനിമയില്‍ ഗാനരംഗങ്ങളുടെ ഉത്ഭവത്തിനു വഴിവച്ചതും. ഹരികഥയുടെയും കഥാപ്രസംഗത്തിന്റെയും സ്വാധീനവും അവയില്‍നിന്നു ജനപ്രിയ നാടകം സ്വാംശീകരിച്ച ഗാനസംസ്‌കാരവും തുണച്ചിരിക്കണം.
ഗാനചിത്രീകരണത്തിന്റെ കാര്യത്തിലും സിനിമ നാടകസങ്കേതത്തോടാണ് കൂടൂതല്‍ കടപ്പെട്ടിരിക്കുന്നത്. എന്തിലും ഏതിലും അതിഭാവുകത്വം ശീലിച്ച ഇന്ത്യന്‍ സിനിമയില്‍ അതിനാടകീയതയും അമിതാഭിനയവും ആലങ്കാരികതയും പോലെ സംഗീതത്തെയും ദുര്‍വിനിയോഗം ചെയ്തതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ് ഗാനചിത്രീകരണരംഗങ്ങള്‍.ദൃശ്യത്തിന് ഉള്‍ക്കൊള്ളാനാവാത്തത്ര കനപ്പെട്ട പ്രമേയ സന്ദര്‍ഭത്തെ ഊക്കോടെ സ്ഥാപിക്കാനും തരളനിമിഷങ്ങളെ ആര്‍ദ്രതരമാക്കാനുമുള്ള മൂല്യവര്‍ധിനി എന്നതിലുപരി സംഗീതത്തെ ആട്ടവും പാട്ടുമാക്കി മാറ്റുകയായിരുന്നു ഇന്ത്യന്‍ സിനിമ. ലോകസിനിമയുടെ വ്യാകരണത്തില്‍ ഇന്ത്യന്‍ സിനിമയുടെ കൈത്തെറ്റാണ് ഗാനരംഗങ്ങള്‍. അതാകട്ടെ ഇന്ന് ജനപ്രിയസിനിമയില്‍ നിന്നൊഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിരിക്കുന്നു.
പലപ്പോഴും സിനിമയുടെ പ്രമേയധാരയ്‌ക്കൊപ്പം ജൈവപരമായ യാതൊരു സാധൂകരണവുമില്ലാതെ പോലും ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കാണാറുണ്ട്. അപൂര്‍വം ജീവിതാവസരങ്ങളില്‍ അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ സാമൂഹികചുറ്റുപാടുകളില്‍ മാത്രം പാട്ടു മൂളുന്നവരാണ് സാധാരണക്കാര്‍. എന്നാല്‍ നമ്മുടെ ജനപ്രിയ സിനിമകളിലെ നായികാനായകന്മാരാകട്ടെ തികഞ്ഞ ഗായകരും നിമിഷകവികളും സ്വയം സംഗീതം ചിട്ടപ്പെടുത്തി ആലപിക്കാന്‍ കെല്‍പ്പുള്ള സംഗീതജ്ഞരുമാണോ എന്നു നമ്മുടെ സിനിമ കാണുന്ന ഒരു വിദേശിക്കു തോന്നിയാല്‍ അത്ഭുതമില്ല. കാരണം അത്തരത്തില്‍ ബാലിശമായാണ് നാം ഗാനങ്ങളെ നമ്മുടെ സിനിമകളില്‍ ഉള്‍ക്കൊള്ളിക്കുന്നത്. പ്രത്യേകിച്ചൊരാവശ്യവുമില്ലാത്ത സന്ദര്‍ഭത്തിലും ഗാനങ്ങളുള്‍പ്പെടുത്തുന്ന സമ്പ്രദായത്തിന് കലാപരമായ യാതൊരു സാധൂകരണവുമില്ലതാനും. എന്നിരുന്നാലും നമ്മുടെ ചലച്ചിത്രഗാനശാഖ, ടെലിവിഷനുകള്‍ക്ക് അതിനെ അടിസ്ഥാനമാക്കി മാത്രം സംഗീത മെഗാ റിയാലിറ്റി ഷോകള്‍ നിര്‍മ്മിക്കാന്‍ ഉതകുംവിധം പരിപോഷിച്ചുകഴിഞ്ഞു.വാസ്തവത്തില്‍ ഈ ഗാനചിത്രീകരണങ്ങള്‍ സിനിമയുടെ സമഗ്രതയ്ക്ക് എന്തു സംഭാവനയാണ് നല്‍കുന്നത്? പ്രണയം വ്യക്തിയുടെ ഏറ്റവും സ്വകാര്യവും ആത്മീയവുമായ അനുഭവമാണ്. അതിനുപോലും മരംചുറ്റി ഗാനരംഗങ്ങളുടെ ടിപ്പണി നല്‍കുന്നതുവഴി എന്തു മൂല്യവര്‍ധനയാണ് പ്രമേയതലത്തില്‍ സിനിമ സാധ്യമാക്കുന്നത്? കഥാഗതിയില്‍ കാലത്തിന്റെ സംക്രമണം എളുപ്പത്തില്‍ സാധ്യമാക്കാനുള്ള കുറുക്കുവഴിയായി അശരീരി ഗാനരംഗങ്ങളെ ഉപയോഗിക്കുന്ന സമകാലിക ചലച്ചിത്രസങ്കേതം വാസ്തവത്തില്‍ ചലച്ചിത്രരചയിതാവിന്റെ സര്‍ഗാത്മകമായ ബലഹീനതയെ, കഴിവുകേടിനെ അല്ലേ വെളിവാക്കുന്നത്? കേരളത്തില്‍ കുറഞ്ഞൊരു കാലത്തേക്കെങ്കിലും സിനിമയിലെ ഗാനരംഗങ്ങള്‍ ബോറടിയുടെ പരമകാഷ്ടയിലായിരുന്നു. അക്കാലത്ത് ഗാനരംഗങ്ങളില്‍ പ്രേക്ഷകര്‍ മൂത്രമൊഴിക്കാനും ചായകുടിക്കാനും പോകുമായിരുന്നതോര്‍ക്കുക. തര്‍ക്കോവ്‌സ്‌കി പറഞ്ഞതുപോലുള്ള അന്യവല്‍കരണമല്ല ഇവിടെ സംഗീതം സാധ്യമാക്കുന്നത്. മറിച്ച്, കഥാഗതിയുമായി പുലബന്ധം പോലുമില്ലാതെ, അനാവശ്യമായി വിരസവും വിരക്തവുമായി ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയും ചിത്രീകരിക്കുകയും ചെയ്തതുകൊണ്ടാണ് പ്രേക്ഷകര്‍ ഇത്തരത്തില്‍ ഗാനരംഗങ്ങളോടു പ്രതികരിച്ചത്.
ഗാനരംഗങ്ങള്‍ സിനിമയുടെ ഘടനയേയും വ്യാകരണത്തേയും ഏതെങ്കിലും വിധത്തില്‍ ഗുണകരമായി പരിണമിച്ചതിന് ഉദാഹരണങ്ങളോ ലക്ഷണമൊത്ത മാതൃകകളോ ഇല്ല. അതുകൊണ്ടുകൂടിയാണ് ഗാനങ്ങള്‍ സിനിമയ്ക്ക് ആവശ്യമേ അല്ലെന്ന് അടൂരിനെയും ടി.വി.ചന്ദ്രനെയും പോലുള്ള ചലച്ചിത്രപ്രഭൃതികള്‍ അഭിപ്രായപ്പെടുന്നത്. പ്രമേയത്തിന്റെ സ്വാഭാവികമായ പുരോഗതിയെ തടയുന്ന ഏതു ഗാനരംഗത്തെയും ന്യായീകരിക്കാനാവില്ലതന്നെ.

Tuesday, November 09, 2010

സിനിമ ശ്വാസം പോലെ

ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ അഞ്ചാം ക്ലാസില്‍ പത്രപ്രവര്‍ത്തകനും പത്രാധിപരുമായതാണ് എ.ചന്ദ്രശേഖര്‍. അതും സിനിമാ പത്രപ്രവര്‍ത്തനം! കേള്‍ക്കുമ്പോള്‍ മൂക്കത്തു വിരല്‍യ്‌ക്കേണ്ട. പഠിക്കുന്നകാലത്ത് സഹപാഠികളും അയല്‍വാസികളുമായ കുട്ടികളുമായുള്ള കൂട്ടായ്മയില്‍ നിന്ന് സ്വയം ഉണ്ടാക്കിയെടുക്കുന്ന കൈയെഴുത്തു ചലച്ചിത്രമാസികയുടെ പത്രാധിപരും ലേഖകനും ഡിസൈനറുമെല്ലാമായിരുന്നു ചന്ദ്രശേഖര്‍. അമ്പതു ലക്കത്തോളം മുടങ്ങാതെ മാസാമാസം എഴുതി വരച്ചുണ്ടാക്കിയ ആ കയ്യെഴുത്തുമാസികയ്ക്ക് ചന്ദ്രശേഖര്‍ പ്രി-ഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്കു ചേര്‍ന്നതോടെ അച്ചടി രൂപം കൈവന്നു....

read an interview with me on www.bestofmalayalamnews.com

Saturday, October 23, 2010

അമല്‍ നീരദ് അറിയാന്‍...

ലിയ പ്രതീക്ഷകള്‍ നല്‍കി ബില്‍ഡപ് ചെയ്തു മൂപ്പിച്ച് ഒടുവില്‍ ഒന്നുമില്ലായ്മയില്‍ അവസാനിക്കുന്ന ഒട്ടുവളരെ രചനകളുണ്ടായിട്ടുണ്ട് ഇന്ത്യന്‍ സിനിമയില്‍. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രാഫ്റ്റ്‌സ്മാന്‍ ആയി അറിയപ്പെടുന്ന മണിരത്‌നത്തിന്റെയും രാംഗോപാല്‍വര്‍മ്മയുടേയും വരെ സിനിമകളുടെ ദുരന്തം ഇതുതന്നെയാണ്. അതിമനോഹരമായ ഫ്രെയിമുകള്‍. സൂപ്പര്‍ കോംപസിഷന്‍. നല്ല ദൃശ്യാഖ്യാനം. പക്ഷേ പറയാനുള്ളത് ശുഷ്‌കമായാലോ? സിനിമ കാണാനുള്ളതാണ്. അതിനു ആത്യന്തപൊരുത്തമുള്ള കഥയോ പ്രമേയമോ വേണ്ട എന്ന മാധ്യമപരമായ തീവ്രവാദം സമ്മതിച്ചാല്‍പ്പോലും, ഫോമും കണ്ടെന്റും അഥവാ രൂപവും ഉള്ളടക്കവും എന്ന സൃഷ്ടിയുടെ കാതല്‍ അംഗീകരിച്ചേ തീരൂ. ആ അര്‍ഥത്തില്‍ എത്ര നന്നായി ദൃശ്യവിന്യാസം ചെയ്ത സിനിമയ്ക്കായാലും ഉള്‍ക്കനമുള്ള പ്രമേയം കൂടിയുണ്ടായാലേ അതു വിജയമെന്ന പൂര്‍ണത നേടൂ.
അമല്‍ നീരദിന്റെ അന്‍വറിനു പറ്റിയ പ്രശ്‌നവും ഇതുതന്നെയാണ്. കോയമ്പത്തൂര്‍ സ്‌ഫോടനം, വിവാദമായ മഅദനിയുടെ അറസ്റ്റിന്റെ ഛായയുള്ള സംഭവങ്ങളും കഥാപാത്രവും..അങ്ങനെ ചില സമകാലിക നമ്പരുകളുണ്ടെന്നല്ലാതെ അന്‍വറിന് മലയാളത്തില്‍ മുമ്പു പുറത്തിറങ്ങിയ, അമല്‍ നീരദിന്റെ തന്നെ മുന്‍കാലചിത്രങ്ങളുടെ പ്രമേയജനുസില്‍ നിന്ന് പറയത്തക്ക വ്യത്യസ്തതയൊന്നുമില്ല. ഇവര്‍, ബഌക്ക്, ബിഗ് ബി, തുടങ്ങിയ സിനിമകളുടെ പാരമ്പര്യം അവകാശപ്പെടാവുന്നതാണ് അന്‍വറിന്റെ ഏറ്റവും വലിയ പോരായ്മ.
എന്നാല്‍ ഈ പോരായ്മയുടെ മാത്രം പേരില്‍ അന്‍വറിനെ ഒരു മോശം ചിത്രമായി എഴുതിത്തള്ളാനുമാവില്ല. കാരണം കറകളഞ്ഞ ഒരു സംവിധായകന്റെ സാന്നിദ്ധ്യം ചിത്രത്തിലുടനീളം, അതിന്റെ നിര്‍വഹണത്തില്‍ പ്രകടമാണ്. ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ, വലിയതെന്തോ എന്ന പരിവേഷം തുടക്കം മുതല്‍ അവസാനം വരെ നിലനിര്‍ത്തുന്ന ദൃശ്യപരിചരണം ആ സാന്നിദ്ധ്യത്തിന്റെ സൂചനയാണ്. അമല്‍നീരദ് മികച്ച സംവിധായകനാണ്. ഛായാഗ്രാഹകനും വിഷ്വലൈസറുമാണ്. പക്ഷേ, മികച്ച തിരക്കഥാകൃത്തല്ല. ഒരുപക്ഷേ അത്തരമൊരു തിരക്കഥാകൃത്തിന്റെ സൗഹൃദമുണ്ടായാല്‍ മലയാളത്തില്‍ എക്കാലത്തെയും നല്ലൊരു സിനിമ സൃഷ്ടിക്കാന്‍ നീരദിനു സാധിക്കുമെന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമയും ആവര്‍ത്തിച്ചു പ്രതീക്ഷ നല്കുന്നു. അമല്‍ സൂക്ഷിക്കേണ്ടത്, അമലിനെത്തന്നെയാണ്. ദൃശ്യപരിചരണത്തിലെ വ്യക്തിമുദ്ര, തനിയാവര്‍ത്തനമായി മാറരുത്. അമല്‍ അമലിന്റെ തന്നെ മുന്‍കാല സിനിമകളെ അനുകരിക്കുന്ന അവസ്ഥ വരരുത്. അമലിനൊരുപക്ഷേ ഇനി പരീക്ഷിക്കാവുന്നത്, സത്യന്‍ അന്തിക്കാട് ശൈലിയില്‍ ഒരു ബ്രേക്കാണ്. ലാല്‍ ജോസും റോഷന്‍ ആന്‍ഡ്രൂസും സ്വയം നവീകരിക്കുന്നത്, വേറിട്ട ശൈലിയിലുള്ള സിനിമാസംരംഭങ്ങളിലൂടെയാണ്.
കൊച്ചി അധോലോകത്തിന്റെ കഥപറയാറുള്ള സിനിമകളില്‍ സ്ഥിരം കാണുന്ന ചില കോല്ങ്ങളെ ഒഴിവാക്കാന്‍ അമല്‍കാണിച്ച ധീരതയും പ്രശംസാര്‍ഹം തന്നെ. പ്രത്യേകിച്ച് വിനായകന്‍ പോലുള്ള ചില കാരിക്കേച്ചറുകള്‍.കണ്ടുമടുത്ത താരങ്ങളെ ആവര്‍ത്തിക്കാതിരിക്കുന്നതിനൊപ്പം ഒരു കാര്യത്തില്‍ക്കൂടി അമല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നാളിതുവരെയുള്ള സ്വന്തം ചിത്രങ്ങളിലെ എല്ലാം പൊലീസ് ഉദ്യോഗസ്ഥരെ അവസാനം തോക്കിനിരയാക്കുന്നതും ഒരര്‍ഥത്തില്‍ ആവര്‍ത്തനമല്ലേ?
ചുരു്ക്കിപ്പറഞ്ഞാല്‍ അന്‍വര്‍ ഭേദപ്പെട്ടൊരു സിനിമതന്നെയാണ്. ക്‌ളൈമാക്‌സൊഴികെ. പീസ് എന്ന അമല്‍ നീരദ് ഇംപ്രിന്റുള്ള ആന്റീ ക്‌ളൈമാക്‌സ് പക്ഷേ നന്നായി, അവസാനത്തെ ബോറന്‍ മ്യൂസിക് ആല്‍ബം ഒഴികെ.

Saturday, October 16, 2010

ഈ യന്ത്രത്തില്‍ നിന്നെന്നെ രക്ഷിക്കണേ

രുണാനിധി
ക്ക് ചരിത്രബോധം നല്ലവണ്ണമുണ്ട്. യുക്തിബോധവും. അതിന്റെ ഏറ്റവും സമകാലികമായ ഉദാഹരണമാണ്, ബാബറി മസ്ജിദ് വിധിയുടെ പേരില്‍ അദ്ദേഹത്തിന്റേതായി പുറത്തു വന്ന പ്രതികരണം പോലും. അന്ധവിശ്വാസത്തിന്റെ സവര്‍ണാധിപത്യത്തിനുനേരെയാണ് യുക്തിയുടെ ചാട്ടുളിമൂര്‍ച്ചയുള്ള ദ്രാവിഡവരമൊഴി വണക്കവുമായി മു.കരുണാനിധി എഴുതിത്തെറിച്ചത്.ഡി.എം.കെ.എന്ന സാമ്രാജ്യവും എം.ജി.ആര്‍ എന്ന താരപ്രതിഭാസവും വാസ്തവത്തില്‍ തമിഴകത്തു വേരോടിയതിനുപിന്നില്‍ അണ്ണാദുരയ്‌ക്കൊപ്പം കരുണാനിധിയുടെ വാക്ചാതുര്യത്തിനും ജ്ഞാനാധിഷ്ഠിതമായ യുക്തിബോധത്തിനും ഏറെ പങ്കുമുണ്ട്. ഇത്രയൊക്കെയാണെങ്കിലും സ്വന്തം മക്കളെയും ചെറുമക്കളെയും യുക്തിനിഷ്ഠരാക്കി മാറ്റുന്നതില്‍ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോകുന്നുണ്ടോ? അതോ വാര്‍ധക്യം അദ്ദേഹത്തെ കേവലം ഒരു ഗതകാല പ്രതിഭാസം മാത്രമാക്കി ചുരുക്കിയോ? അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുളള അനന്തരവ മാര•ാര്‍ ചേര്‍ന്ന് ഒരുക്കിയ യന്തിരന്‍ എന്ന ബ്രഹ്മാണ്ഡ കോലം കണ്ടുണ്ടായ സംശയമാണ്.
സയന്‍സിനോടും സയന്‍സ് ഫിക്ഷനോടുമെല്ലാം സംവിധായകന്‍ ശങ്കറിനുളള (വി)പ്രതിപത്തി പണ്ടേ പ്രശസ്തമാണ്. ഐശ്വര്യയുടെ അനശ്വര സൗന്ദര്യം തമിഴകത്തിനു കാട്ടിത്തന്ന ജീന്‍സ് മുതല്‍ ശങ്കറിന്റെ ഈ ചാപല്യം പ്രകടമായതാണ്. വിര്‍ച്വല്‍ പ്രൊജക്ഷന്‍ വഴി നായികയ്ക്ക് അപരയുടെ ഹോളോഗ്രാഫ് ഉണ്ടാക്കുന്നതുമെല്ലാമാണല്ലോ ആ ചിത്രത്തിലൂടെ കക്ഷി അവതരിപ്പിച്ചത്. എന്നാല്‍ വാസ്തവം പറയട്ടെ, ശങ്കറിന്റെ നാളിതുവരെയുള്ള എല്ലാ ചിത്രങ്ങളും അവയുടെ ഏതെങ്കിലും അംശത്തിന്റെ/അംശങ്ങളുടെ പേരില്‍ ഇഷ്ടപ്പെട്ടിട്ടുണ്ട് എനിക്ക്. ശങ്കര്‍ പോലും ഓര്‍മിക്കാനാശിക്കാത്ത ബോക്‌സോഫീസ് ദുരന്തമായിരുന്ന ബോയ്‌സ് എന്റെ ഇഷ്ടചിത്രങ്ങളില്‍ ഒന്നു പോലുമാണ്. രജനീകാന്തിന്റെ തന്നെ ശിവജിയടക്കം ശങ്കറിന്റെ സിനിമകളെയെല്ലാം ഏതെങ്കിലും തലങ്ങളില്‍ സ്‌നേഹിക്കുന്ന എന്നെപ്പോലുള്ളവരെ തീര്‍ത്തും വിഡ്ഢികളാക്കുന്നതാണ് യന്തിരന്‍ എന്ന ഈ സിനിമാഭാസം.
കഥാഗതി നമ്മുടെ ബുദ്ധിയെ ചോദ്യം ചെയ്യുന്നു എന്നതിലല്ല എനിക്കു വിഷമം. അല്ലെങ്കിലും ശങ്കര്‍ സിനിമ ഞാന്‍ കാണാന്‍ പോകുന്നത് കുട്ടിസ്രാങ്കോ,എലിപ്പത്തായമോ കാണാന്‍ പോകുന്ന മാനസികാവസ്ഥയിലല്ലല്ലോ. എന്നാല്‍ യന്തിരന്‍ നിരാശപ്പെടുത്തുന്നത് നല്ലൊരു ഹോളിവുഡ് പ്രമേയത്തെ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഭാഷയില്‍പ്പറഞ്ഞാല്‍ തനി കൂതറയാക്കിയതിനാലാണ്. പിന്നെ, ചാരു നിവേദിത കലാകൗമുദിയില്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുള്ള എല്ലാ കാരണങ്ങളും കൊണ്ടാണ്. ചാരു നിവേദിത പറഞ്ഞു, ഈ സിനിമ കണ്ട് ദേഷ്യം സഹിക്കവയ്യാതെ തമിഴ് നാട്ടില്‍ രണ്ടുപേരുണ്ടെന്ന്-കമല്‍ഹാസനും പിന്നീട് ചാരു നിവേദിതയും. അവരോട് ഒപ്പത്തിനൊപ്പം കയറി ഇരിക്കുന്നതല്ല എന്നു തെറ്റിദ്ധരിക്കില്ലെങ്കില്‍ പറഞ്ഞോട്ടെ, അവര്‍ക്കു കൂട്ടായി ഇങ്ങു കേരളത്തില്‍ ഇതാ ഈ എളിയവനായഞാനുമുണ്ട്.
തറവളിപ്പ് രജനീ കാന്ത് ചെയ്യുന്നത് സഹിക്കാം. കാരണം അദ്ദേഹം എന്നും അങ്ങനെതന്നെയാണ് ചെയ്തിട്ടുള്ളത്. അതിനു തക്ക സംവേദനക്ഷമതയും വിദ്യാഭ്യാസവുമേ അദ്ദേഹത്തിനുള്ളൂ എന്നും സമാധാനിക്കുകം. എന്നാല്‍ അത്യാവശ്യം വിദ്യാഭ്യാസവും, വിശ്വസൗന്ദര്യപ്പട്ടവും ഹോളിവുഡ്ഡ് നടനനാനുഭവവുമൊക്കെയായി ലോകംകുറേ കണ്ട, ഇന്ത്യയുടെ പുതു തലമുറയുടെ പ്രതീകമായ ഐശ്വര്യ റായിയെപ്പോലൊരാള്‍ ഈ കോപ്രായങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നതിനെ കുറ്റകരമായിത്തന്നെയേ കണക്കാക്കാനാവൂ. ഓര്‍ക്കുക, ബുദ്ധിയുടെ വള്ളി ഇനിയും വിട്ടു പോയിട്ടില്ലാത്തതിനാലാണ് അമിതാഭ് ബച്ചന്‍ ഈ കഥാപാത്രം വേണ്ടെന്നു വച്ചത്. അമ്മായിയപ്പന്‍ പോലും വേണ്ടെന്നു വച്ച് ഈ കുരിശിനോടൊപ്പം ആടിപ്പാടി ചുംബിക്കാന്‍ വെറുമൊരു വിളയാട്ടുബൊമ്മയാകാന്‍ ഐശ്വര്യയ്ക്കു നാണമില്ലേ.
ഏതായാലും എ.ആര്‍ റഹ്മാനോടും ശങ്കറിനോടും രജനിയോടും ഐശ്വര്യയോടും ദൈവം പൊറുക്കട്ടെ. അല്ലാതെ നമുക്കു ക്ഷമിക്കാന്‍ സാധ്യമല്ല തന്നെ.കാരണം ഒരു ദിവസം നീണ്ടുനിന്ന ദഹനക്കേടാണ് ഈ ചിത്രം സമ്മാനിച്ചത്. അത്രയ്ക്ക് ഗ്യാസുണ്ടാക്കുന്നതായിരുന്നു യന്തിരന്‍.
ടിപ്പണി. റോബോ (റോബോട്ട് എന്ന് ആവര്‍ത്തിച്ചാല്‍ തെറ്റു ശരിയാവില്ല)യ്ക്ക് അസ്സല്‍ തമിഴില്‍ യന്തിരന്‍ എന്നു മൊഴിമാറ്റം നല്‍കിയതിനെ യന്ത്രന്‍ എന്നു മനസ്സിലാക്കാനുള്ള ബുദ്ധിപോലും കാട്ടാതെ എന്തിരന്‍ എന്നു പദാനുപദം വിവര്‍ത്തനം ചെയ്തുപയോഗിച്ച മലയാളത്തിലെ വിതരണക്കാര്‍ക്കും ഇരിക്കട്ടെ ശാപത്തിലൊരു പങ്ക്. അല്ല പിന്നെ.

http://www.newshouse.in/cover-story/yenthiran-different-view.html

Sunday, October 10, 2010

ദേവഭൂമിയുടെ പുണ്യകവാടത്തില്‍











ദേവഭൂമിയിലേക്കുള്ള സ്വര്‍ഗകവാടം- അതാണ് ഹരിദ്വാര്‍. ഗഡ്‌വാള്‍ ഹിമാലയത്തിലേക്കുള്ള വാതായനഭൂമിയാണത്. പുരാണവും ചരിത്രവും, സത്യവും മിഥ്യയും, വിശ്വാസവും പൊരുളും ഇടകലര്‍ന്ന ജൈവസാന്നിദ്ധ്യമുള്ള പുണ്യഭൂമി. ഹൈന്ദവരുടെ പുണ്യസ്ഥലങ്ങളിലൊന്ന്. നിറയേ കടുംചായം ചാലിച്ച പുരാണങ്ങളുടെ ഇതിഹാസഭൂമിക.
കഥകളിലും കവിതകളിലും നിറഞ്ഞുനില്‍ക്കുന്ന ഹരിദ്വാര്‍. എം.മുകുന്ദന്റെ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു വായിച്ചതില്‍ വിരിഞ്ഞ ശ്‌ളഥചിത്രങ്ങളുടെ മനോരേഖകള്‍ കണ്‍മുന്നില്‍...സഖറിയയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും എം.കെ.രാമചന്ദ്രനും വാക്കുകളിലൂടെ വരഞ്ഞിട്ട ഹരിദ്വാര്‍. കുംഭമേളയുടെ കാവിഭൂമിക. ഹരിദ്വാര്‍ ആത്മീയതയുടെ വിശുദ്ധകാശികളില്‍ പ്രഭാമയം തന്നെയാണ്. പുണ്യാശ്രമങ്ങളുടെ ഹൃശികേശും കൂടിയാകുമ്പോള്‍ ധ്യാനഭൂമിക സമ്പൂര്‍ണമാവുന്നു. ഇത് ഭാരതത്തിന്റെ പുണ്യം.ഹൈമവതത്തിന്റെ പ്രാസാദം.
തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്ററുണ്ട് ഹരിദ്വാറിലേക്ക്. രാത്രിയിലാണെങ്കില്‍ ആറുമണിക്കൂര്‍ യാത്ര. പക്ഷേ രാത്രി 12 മണി കഴിഞ്ഞേ ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തേക്കുള്ള ചെക്ക്‌പോസ്റ്റ് തുറക്കൂ. നേരത്തേ ചെന്നാല്‍ വഴിയോരത്ത് പാതിരാത്രി വരെ കാത്തുകിടക്കേണ്ടി വരും. അന്തര്‍സംസ്ഥാന ചുങ്കപ്പിരിവിനുള്ള ഉത്തരാഖണ്ഡ് ഉദ്യോഗസ്ഥന്‍ അപ്പോഴേ കനിഞ്ഞെഴുന്നള്ളുകയൂള്ളൂ. നേരിട്ടാണെങ്കില്‍ ഡല്‍ഹിയില്‍നിന്ന് ഹരിദ്വാറിലേക്ക് തീവണ്ടിയിലും പോകാം.
പഴയ ഉത്തര്‍പ്രദേശിന്റെ ഭാഗമായിരുന്നു ഉത്തരാഖണ്ഡ്. പ്രത്യേക സംസ്ഥാന പദവി ലഭിച്ചപ്പോള്‍ ഉത്തരാഞ്ചലായിത്തീര്‍ന്നെങ്കിലും പിന്നീട് ഉത്തരാഖണ്ഡായി ഉറയ്ക്കുകയായിരുന്നു. അല്ലെങ്കിലും ദേവഭൂമിക്കെന്തിന് പേരിന്റെ തിരിച്ചറിയല്‍ കാര്‍ഡ്? ഗംഗയും യമുനയും ഹിമവാനും ചേര്‍ന്ന് കനിഞ്ഞരുളിയ പ്രകൃതി തന്നെ ഉത്തരാഖണ്ഡിന് സ്വന്തമായൊരു അസ്തിത്വമുണ്ടാക്കിക്കൊടുക്കുന്നുണ്ട്.
ഹിമാലയത്തിന്റെ ശിവാലിക് ഗിരിനിരകളിലേക്കുള്ള പ്രവേശനദ്വാരമാണ് ഹരിദ്വാര്‍. സമൂദ്രനിരപ്പില്‍ നിന്ന് 951 അടി ഉയരത്തില്‍ സ്ഥിതിടചെയ്യുന്ന താഴ്‌വാരം.ഗംഗാതടത്തിലെ ഒരു ചെറിയ നഗരം. പഴമയുടെ പ്രൗഢി അലങ്കാരമാകുന്ന പട്ടണം. ആധുനികതയുടെ ഒഴുക്കിലും ഒലിച്ചുപോകാത്ത ഭൂതാവശിഷ്ടങ്ങള്‍ പോലെ കെട്ടിടങ്ങളും നിരത്തുക്കളും എന്തിന് വാഹനങ്ങള്‍ വരെ. ന്യൂ ജനറേഷന്‍ കാറുകള്‍ക്കൊപ്പം സാധാരണക്കാരുടെ വാഹനമായി സൈക്കിള്‍ റിക്ഷകളും ധാരാളം. ദോ ബീഘാ സെമീനിലും ഓടയില്‍നിന്നിലുമൊക്കെ മാത്രം മലയാളികളുടെ പുതിയ തലമുറ കണ്ടിട്ടുള്ള സൈക്കിള്‍ റിക്ഷകള്‍ മുഖ്യനിരത്തുകളിലൂടെ തലങ്ങും വിലങ്ങും. ഓട്ടോ റിക്ഷയ്ക്ക് നൂറു രൂപ കൊടുക്കേണ്ടിടത്ത് സൈക്കിള്‍ റിക്ഷയില്‍ ആളൊന്നിന് 20 രൂപ മാത്രം. എന്നാലും ഒരുമനുഷ്യന്‍ മൂന്നും നാലും പേരെ, അവരുടെ ഭാണ്ഡങ്ങളടക്കം ചവിട്ടിവലിക്കുന്നതിലെ നീചത്വമോര്‍ക്കുമ്പോള്‍ റിക്ഷാവാലകളോട് സഹതാപമാണ് തോന്നുക. തദ്ദേശീയരൊഴികെ, പുറമേ നിന്നു വരുന്നവരെല്ലാം ഇവര്‍ക്ക് പറഞ്ഞുറപ്പിച്ച തുകയ്ക്കുപുറമേ ഒരു തുക കൂടി പ്രതിഫലമായി കൊടുത്തുകൊണ്ട് അവരുടെ കരുണ പ്രകടമാക്കുകയും ചെയ്യുന്നു. ഇതാണ് വാസ്തവത്തില്‍ റിക്ഷാവാലകളുടെ ലാഭം.കുതിരവണ്ടിയാണ് മറ്റൊരു അത്ഭുതക്കാഴ്ച. പരമ്പരാഗതമായ തടിച്ചക്രമുള്ളതും വായുനിറച്ച ടയറുള്ളതുമായ കുതിരവണ്ടികളും നിരത്തുകളിലെ സ്വാധാരണ കാഴ്ചയാണ്.ഇവ ട്രാഫിക്കിനിടയില്‍ക്കൂടി ഇടകലര്‍ന്നുപോകുന്നത് സന്ദര്‍ശകര്‍ക്ക് കൗതുകക്കാഴ്ചതന്നെ.
ഹരിയുടെ ഭൂമിയിലേക്കുള്ള കവാടം അഥവാ ദ്വാരം എന്ന അര്‍ഥത്തിലാണ് ഹരിദ്വാര്‍ എന്ന പേരെന്നാണ് പൊതുവേ ഉള്ള വിശ്വാസം. ബദരീനാഥന്റെ പ്രാസാദത്തിലേക്കുള്ള വഴി തുടങ്ങുന്നത് ഇവിടെനിന്നാണല്ലോ. മോക്ഷകവാടം എന്ന വ്യംഗ്യാര്‍ഥവുമുണ്ട് ഹരിദ്വാര്‍ എന്ന നാമത്തിന്. ഹരിയിലേക്കുള്ള വഴി എന്നതാണത്.എന്നാല്‍ ഹരന്റെ നിവാസഭൂമികയിലേക്കുള്ള പ്രവേശനദ്വാരം എന്ന അര്‍ഥത്തില്‍ ശൈവര്‍ ഹരിദ്വാറിനെ കണക്കാക്കിപ്പോരുന്നുണ്ട്. ഹരദ്വാരമാണ് പിന്നീട് കാലാന്തരത്തില്‍ ഹരിദ്വാറായി മാറിയത് എന്നാണ് ശൈവവിശ്വാസം.രണ്ടായാലും ഹരിദ്വാര്‍ ഹൈന്ദവര്‍ക്ക് പുണ്യഭൂമിതന്നെയാണ്. അതിന്റെ വിശ്വാസ പ്രസക്തി അവിടത്തെ ക്ഷേത്രങ്ങളുടെ എണ്ണം മാത്രമെടുത്താല്‍ വ്യക്തമാകും. മൂന്നൂറിലേറെ വലുതും ചെറുതുമായ അമ്പലങ്ങളാണ് ഹരിദ്വാറിനും ചുറ്റുപാടുമായി ഉള്ളത്. അവയില്‍ വിഖ്യാതമായ മനസാദേവീ ക്ഷേത്രമുണ്ട്. ചണ്ഡികാദേവീ ക്ഷേത്രവുമുണ്ട്.
കപിലമുനി വര്‍ഷങ്ങളോളം തപസ്സനുഷ്ഠിച്ച ഭൂമിയാണ് ഹരിദ്വാര്‍ എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഇതിന് കപിലസ്ഥാനം എന്നും പേരുകാണാം പുരാണങ്ങളില്‍. മയന്‍ നിര്‍മിച്ചതാകയാല്‍ മായാപുരി എന്നൊരു അപരനാമവും ഹരിദ്വാറിനുണ്ട്. ഹരിദ്വാറിന് എപ്പോഴും പീതവര്‍ണ്ണമാണ്. കാരണം സന്യാസികളുടെ വിഹാരഭൂമിയാണ് ഇത്. എവിടെത്തിരിഞ്ഞാലും ആശ്രമങ്ങള്‍.ധര്‍മ്മസ്ഥലികള്‍.വിവിധ ഗോത്രങ്ങളില്‍ വിവിധ പരമ്പരകളിലുള്ള സന്യാസിവര്യന്മാര്‍. അവരുടെ സമാധിസ്ഥലികള്‍. ഗംഗയുടെ നീലവര്‍ണ്ണത്തിനു സമാന്തരമായി കാവിയുടെ ഒരു കരനിര. കുംഭമേളയില്‍ ഇതു കടലാകുമെന്നുമാത്രം.
ഏപ്രിലിലെ വിശാഖനാളിലും (ബൈശാഖി), ഗംഗ ദസറയ്ക്കും ഏപ്രിലില്‍ തന്നെയുള്ള മഹാകുംഭമേളയ്ക്കുമാണ് ഹരിദ്വാര്‍ ദേശവിദേശങ്ങളില്‍ നിന്നുള്ള ഭക്തസഹസ്രങ്ങളെക്കൊണ്ട് നിറയുക. അന്ന് കരകവിഞ്ഞൊഴുകുന്ന ഗംഗയും കരയില്‍ മനുഷ്യമഹാഗംഗയും തമ്മില്‍ ഒരു ബലാബലം തന്നെ നടക്കും. വ്യാഴവട്ടത്തിലൊരിക്കലുളള മഹാകുംഭമേളയ്ക്കും ആറു വര്‍ഷം കൂടുമ്പോഴുള്ള അര്‍ഥകുംഭമേളയ്ക്കും ഹരിദ്വാറിലെ ഓരോ മണല്‍ത്തരിയും ഭക്തപാദങ്ങളിലെ ദിവ്യധൂളികളായി മാറും. കങ്കല്‍ ഹൃശികേശ് തുടങ്ങിയ പ്രദേശങ്ങളെല്ലാം സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്. ഇവിടെ തദ്ദേശീയര്‍ക്കൊഴികെ ആര്‍ക്കും ഭൂമി സ്വന്തമാക്കാനാവില്ല. ആശ്രമസ്ഥാപനങ്ങള്‍ മാത്രമാണ് സര്‍ക്കാരിതരമായി ഭൂമി സ്വന്തമായിട്ടുള്ളവര്‍.ഇന്ത്യയിലെ മഹാ സന്യാസി പ്രസ്ഥാനങ്ങളുടെയെല്ലാം മുഖ്യ ആശ്രമങ്ങളില്‍ മിക്കതും ഹരിദ്വാറിലാണ്. അവര്‍ പോലും കുംഭമേളക്കാലത്ത് അത് ഭക്തര്‍ക്കു വിരി വയ്ക്കാന്‍ വിട്ടുകൊടുക്കും. ഗംഗാതീരം മുഴുവനും സന്യാസിശ്രേഷ്ഠരെക്കൊണ്ടു പീതവര്‍ണമാര്‍ജ്ജിക്കുന്ന മഹാകുംഭമേള കഴിഞ്ഞിട്ട് ഇപ്പോള്‍ മാസങ്ങളാവുന്നതേയുള്ളൂ.അതിന്റെ ആലസ്യത്തില്‍ നിന്ന് ഗംഗ വിട്ടുണരുന്നതേയുള്ളൂ.
ക്ഷേത്രങ്ങളുടെ ഭൂമിയെന്നതിനേക്കാള്‍ ഹരിദ്വാറിനെ പ്രശസ്തവും പ്രസക്തവുമാക്കുന്ന മറ്റൊരു സാന്നിദ്ധ്യം മാ ഗംഗാ ദീ എന്ന് ഭക്തര്‍ പ്രാര്‍ഥനയോടെ വിളിക്കുന്ന ഗംഗാമാതാവിന്റേതാണ്. ഹിമവാന്റെ നെറുകയിലെ ഹിമാനികളില്‍ നിന്നുറവയെടുത്ത്, പല പേരുകളില്‍ അഞ്ചുവഴിക്ക് ഒഴുകി, ഇടയ്ക്ക് അഞ്ചു പ്രയാഗുകളില്‍ സംഗമിച്ച് ആര്‍ത്തുലച്ചൊഴുകിയെത്തുന്ന ഗംഗ ഹരിദ്വാറിന് 24 കിലോമീറ്റര്‍ മുകളില്‍ ഹൃഷികേശില്‍ വച്ചാണ് ഒന്നിച്ച് മഹാപ്രസ്ഥാനമായി ശിവഗംഗയായി ഹരിദ്വാറിലെ മണിഘട്ടുകളെ തഴുകി പാഞ്ഞൊഴുകുന്നത്. ഒരു സംസ്‌കാരം ഒട്ടാകെ തന്നെ ഇവിടെ ഗംഗയിലധിഷ്ഠിതമായിരിക്കുന്നു. അല്ലെങ്കില്‍ ഗംഗയെ ആശ്രയിച്ചു കഴിയുന്നു. ഗംഗ ഇവര്‍ക്ക് മാതാവാകുന്നത്, മുലപ്പാല്‍ പോലെ പരിശുദ്ധമായ തെളിനീര്‍ പകര്‍ന്നു നല്‍കുന്നതുകൊണ്ടാണ്. അവരുടെ കൃഷിയും കാലിയും വളര്‍ത്തുന്നതുകൊണ്ടുമാണ്.അമ്മ ഗംഗയുടെ സാന്നിദ്ധ്യം കൊണ്ടു പരിപാവനമായ ഹരിദ്വാറിനെ ഗംഗാദ്വാരം എന്നു വിശേഷിപ്പിക്കുന്നതും അപൂര്‍വമല്ലനദീതീരത്തെ ബ്രഹ്മകുണ്ഡില്‍ ഗംഗാദേവിയാണ് പ്രതിഷ്ഠ
ഹരിദ്വാറിലെ ഏറ്റവും വലിയ പുണ്യ ദര്‍ശനങ്ങളിലൊന്ന് എന്നും ത്രസന്ധ്യയ്ക്ക് ഹരി കീ പൗഡി എന്ന പുണ്യസ്‌നാനഘട്ടിലുള്ള ഗംഗാ ആരതിതന്നെയാണ്. (ഹരിയുടെ പടവുകള്‍ എന്നാണ് ഈ പേരിന്റെ അര്‍ഥം. ഹരിയിലേക്കുള്ള സ്‌നാനഘട്ടം എന്നു സാരം.ഇവിടെ പടവുകളില്‍ വിഷ്ണുപാദം പതിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.) അക്ഷരാര്‍ഥത്തില്‍ അതൊരു കാഴ്ചതന്നെയാണ്. കണ്ണിനെ പുണ്യമാക്കുന്ന, മനസ്സില്‍ ദീപം തെളിയിക്കുന്ന കാഴ്ച. ദിവസവും സാന്ധ്യവേളയില്‍ ലക്ഷങ്ങള്‍ ഗംഗയുടെ ഇരുകരകളിലും ഹരി കി പൗഡിയോട് ചേര്‍ന്ന് അണിനിരക്കുന്നു. ഇലക്കുമ്പിളില്‍ പൂജാദ്രവ്യങ്ങളും പൂക്കളും മണ്‍ചെരാതില്‍ കത്തിച്ച ദീപവുമായി അവര്‍ ഗംഗാമാതാവിനെ വന്ദിക്കുന്നു. ക്ഷേത്രമണി മുഴങ്ങുന്നതോടെ ഗംഗാ ആരതിക്കു തുടക്കമാവുകയായി. അമ്പലത്തില്‍ നിന്നുള്ള വെടിപൊട്ടുന്നതോടെ പാണ്ഡേകള്‍ നിറദീപവുമായി ഗംഗയെ ദീപാരാധനചെയ്യുമ്പോള്‍ ഇരു കരകളിലും നിന്നായി ഭക്തലക്ഷങ്ങള്‍ തങ്ങളുടെ ദീപക്കുമ്പിളുകള്‍ ഗംഗയിലേക്ക് ഒഴുക്കിവിടുകയായി.എങ്ങും ബോല്‍ ഗംഗാ മയ്യാ കീ ജയ് വിളികളുടെ ഭക്തപ്രഹര്‍ഷം ക്ഷണനേരത്തേക്കെങ്കിലും നീലനിറമാര്‍ന്ന ഗംഗ അന്തിവെയിലിന്റെ സുവര്‍ണപ്രഭയില്‍ ദീപങ്ങളുടെ മഹാപ്രവാഹമായി മാറുന്ന കാഴ്ച ഹൃദയത്തില്‍ തട്ടുന്നതാണ് .ഗംഗയുടെ കരയില്‍ പൂര്‍ണാകാരമായ ശിവപ്രതിമ അനുഗ്രഹം ചൊരിഞ്ഞു നില്‍ക്കുന്നു.
അമ്മ-ദേവീ സങ്കല്‍പങ്ങളാല്‍ സമൃദ്ധമത്രേ ഹരിദ്വാറിലെ ക്ഷേത്രങ്ങള്‍. അവയില്‍ പ്രധാനമായ മനസാ ദേവീക്ഷേത്രവും ചണ്ഡികാ ക്ഷേത്രവുമെല്ലാം ഗംഗയുടെ കരകളില്‍ത്തന്നെയുള്ള മലമുകളിലാണ് സ്ഥിതിചെയ്യുന്നത്.പഴനിയോ തിരുപ്പതിയോ പോലൊരു കുന്നാണ് ബില്‍വ. അതിന്മേലാണ് മനസാ ദേവിയുടെ ഇരിപ്പിടം. നഗരത്തില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാറിയാണ് ഈ കുന്നുംപുറം
ദക്ഷയാഗത്തെത്തുടര്‍ന്ന് അപമാനഭാരത്താല്‍ ആത്മത്യാഗം ചെയ്യുന്ന സതിയുടെ ശരീരവുമായി വര്‍ഷങ്ങളോളം നീണ്ട പ്രചണ്ഡതാണ്ഡവം നടത്തുന്ന മുക്കണ്ണന്റെ കോപത്തീയണയ്ക്കാന്‍ ദേവന്മാര്‍ വിഷ്ണുവിനെ ആശ്രയിക്കുന്നു. മഹാവിഷ്ണു തന്റെ ചക്രായുധം കൊണ്ട്, ഹരിഹരന്റെ കൈയില്‍ കിടക്കുന്ന സതിയുടെ ശരീരത്തെ തുണ്ടം തുണ്ടമാക്കുന്നു. ഈ തുണ്ടുകളില്‍ പലതും ഭൂമിയില്‍ പലയിടത്തായി ചിതറിവീഴുകയും പ്രാണസഖിയുടെ ശരീരം അവശേഷിക്കാതായതോടെ ശിവകോപം മെല്ലെമെല്ലെ തണുത്തടങ്ങിയെന്നുമാണ് പുരാവൃത്തം. ഇങ്ങനെ ഛേദിക്കപ്പെട്ട സതിയുടെ മാറിടവും ഹൃദയവും വന്നു പതിച്ചത് ഈ കുന്നിരിക്കുന്ന സ്ഥലത്താണെന്നാണ് വിശ്വാസം. അങ്ങനെ സതിയുടെ മനസ്സുവന്നുവീണിടം മനസാ ദേവീ ക്ഷേത്രമായി. പരാശക്തിയുടെ മറ്റൊരു ഭാവത്തില്‍ മനസാദേവി ആരാധിക്കപ്പെടുന്നു.ഇന്ത്യയിലെ പ്രധാന സിദ്ധപീഠങ്ങളിലൊന്നാണിത്.
മനസാ ദേവീ ക്ഷേത്രത്തിലേക്കുള്ള യാത്രതന്നെ ഏറെ വിശേഷപ്പെട്ടതാണ്. ഒന്നുകില്‍ താഴ് വാരം മുതല്‍ കാല്‍നടയായി കുന്നേറണം. അല്ലെങ്കില്‍ ജര്‍മ്മന്‍ സാങ്കേതികതയുപയോഗിച്ച് നിര്‍മിച്ച റോപ് വേയെ ആശ്രയിക്കണം. രാവിലെ തന്നെ നടതുറക്കുമെങ്കിലും ഏഴരമുതല്‍ക്കേ റോപ് വേ പ്രവര്‍ത്തനമാരംഭിക്കുകയുള്ളൂ. മനസാദേവിയിലേക്കുള്ള ടിക്കറ്റുമാത്രമായും മനസാ ദേവിയിലേക്കും ഇതേ പോലെ റോപ് വേയുള്ള ചണ്ഡികാദേവിയിലേക്കും ഒന്നിച്ചും ടിക്കറ്റെടുക്കാനാവും. ആളൊന്നിന് മുകളിലേക്കും താഴേക്കുമായി48 രൂപയാണ് നിരക്ക്.540 മീറ്റര്‍ അഥവാ 1770 അടി ആണ് ഈ റോപ് വേയുടെ മൊത്തം നീളം. 178 മീറ്ററാണ് ഉയരം. നാലുപേര്‍ വീതം കയറാവുന്ന അടച്ചുറപ്പുള്ള റോപ് കാറുകളിലായാണ് ഇവിടെ സന്ദര്‍ശകരെ മലമുകളിലെത്തിക്കുന്നത്. രാവിലെ തന്നെ തുറക്കുന്ന റോപ് വേ പാതയില്‍ ടിക്കറ്റെടുത്തവരെ പ്രതീക്ഷാലയത്തില്‍ ഇരുത്തുന്നു. പിന്നീട് നാലുപേരെ വീതം റോപ് കാറുകളില്‍ സുരക്ഷിതമാക്കി ഉയര്‍ത്തുന്നു. അഞ്ചുമിനിറ്റോളം അന്തരീക്ഷത്തില്‍ ഉരുക്കുകയറിലൂടെ തൂങ്ങിക്കിടന്നുള്ള ആകാശസഞ്ചാരം സാഹസികതമാത്രമല്ല സമ്മാനിക്കുന്നത്. ഈ റോപ് കാറിലൂടെ, അങ്ങു താഴെ ഗംഗയുടെ ഇരുകരകളിലുമായി പടര്‍ന്നു കിടക്കുന്ന ഹരിദ്വാര്‍ പട്ടണത്തിന്റെ ഗരുഡവീക്ഷണം ഒരിക്കലും മായാത്ത ദൃശ്യമായിത്തന്നെ ഉള്ളില്‍ പതിയും. വൈകിട്ട് ആറുമണിവരെയേ റോപ് വേ പ്രവര്‍ത്തിക്കുകയൂള്ളൂ. ദക്ഷിണായനത്തിന്റെ മഞ്ഞുകാലത്ത് രാവിലെ ഒരു മണിക്കൂറു വൈകിയും വൈകിട്ട് അത്ര തന്നെ നേരത്തേയും റോപ് വേ പ്രവര്‍ത്തിക്കും.
വൈഷ്‌ണോ ദേവി അടക്കം ഒട്ടേറെ ഉപദേവതാ പ്രതിഷ്ഠകളുള്ള ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠകള്‍ മൂന്ന് വായും അഞ്ചു കൈകളുമുള്ള ദേവീരൂപത്തിന്റെയും മറ്റൊന്ന് അഷ്ടകരങ്ങളുള്ള ദേവീസ്വരൂപത്തിന്റേയുമാണ്.വസുകിയുടെ പത്്‌നിയും കശ്യപമഹര്‍ഷിയുടെ മാനസപുത്രിയുമായിരുന്ന മനസാദേവിയാണ് പിന്നീട് സതിയായി ജന്മമെടുത്തത് എന്നാണ് ഐതീഹ്യം. ഇതില്‍ മനസയുടെ വിഗ്രഹമാണ് മൂന്ന് വായുള്ള രൂപമെന്നാണ് വിശ്വാസം
ക്ഷേത്രപരിസരത്തുള്ള ഒരു പുണ്യവൃക്ഷത്തില്‍ വര്‍ണനൂലുകള്‍ മാടിക്കെട്ടുക ഇവിടത്തെ ഒരാചാരമാണ്. പ്രസാദം, മറ്റ് ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളിലേതുപോലെ, പഞ്ചസാരക്കല്‍ക്കണ്ടവും ലഡ്ഡുവുമൊക്കെയത്തന്നെയാണ്. തൊടുന്ന പ്രസാദത്തേക്കാള്‍ ഉത്തരേന്ത്യയില്‍ നിവേദ്യപ്രസാദത്തിനാണ് പ്രസക്തി. വഴിയരികിലെ ചിന്തുകടകളിലെല്ലാം പല വിലയ്ക്കു വില്‍ക്കാന്‍ കിട്ടുന്ന ഈ പ്രസാദക്കൂട്ടു വാങ്ങി ശ്രീകോവിലില്‍ കൊടുത്താല്‍ നിവേദിച്ചു തിരികെത്തരും. കുങ്കുമമാടിക്കുന്നതും ഇവിടെ വിശേഷമാണ്.
കങ്കല്‍ എന്ന താഴ്‌വാരത്തിനു വലതുമാറി നീലപര്‍വതം എന്ന കുന്നിന്മുകളിലാണ് ചണ്ഡികാദേവീ ക്ഷേത്രം. കടല്‍നിരപ്പില്‍ നിന്ന് 9500 അടി ഉയരത്തിലാണ് ക്ഷേത്രം നാല്‍പത്തഞ്ചോളം മിനിറ്റ കാല്‍നടയായി കുന്നുകയറുകയോ റോപ് വേയിലൂടെ ക്ഷേത്രത്തിലെത്തുകയോ ആവാം. 740 മീറ്ററാണ് റോപ് വേയുടെ നീളം1929ല്‍ കശ്മീര്‍ രാജാവ് സുചാത് സിംഗ് പുതുക്കിപണികഴിപ്പിച്ചതാണീ ക്ഷേത്രം. ഇവിടത്തെ പ്രധാന മൂര്‍ത്തി പ്രതിഷ്ഠിച്ചത് ആദി ശങ്കരനാണെന്നാണ് ഐതീഹ്യം
ദേവലോകം കീഴ്‌പ്പെടുത്തിയ അസുരരാജാക്കന്മാരായിരുന്നു ശുഭനും നിശുംഭനും. അവര്‍ ഇന്ദ്രപുരിയില്‍ നിന്ന് ദേവന്മാരെ ഒട്ടാകെ തുരത്തിയോടിച്ചു. തുടര്‍ന്ന് ശിവപാര്‍വതിമാരെ ആശ്രയിച്ച ദേവസഭാംഗങ്ങളെ രക്ഷിക്കാന്‍ പാര്‍വതി സ്വന്തം കോശകലകളില്‍ നിന്നു സൃഷ്ടിച്ച ചൈതന്യമാണ് ചണ്ഡിക. ചണ്ഡികയെ വിവാഹം കഴിക്കാന്‍ ശുംഭന്‍ ആശിച്ചെങ്കിലും ദേവി കൂട്ടാക്കിയില്ല. കോപാന്ധനായ ശുംഭന്‍ ദേവിയുടെ കഥകഴിക്കാന്‍ സ്വന്തം അനുചരന്മാരായ ചണ്ഡനെയും മുണ്ഡനെയും നിയോഗിക്കുന്നുവെങ്കിലും ഇരുവരും ചണ്ഡികാദേവിയുടെ കോപാഗ്നിയില്‍ വെണ്ണീറാവുകയാണ്.തുടര്‍ന്ന് ദേവിയോടേറ്റുമുട്ടാന്‍ നേരിട്ടെന്നു ശുംഭനിശുംഭന്മാരെ ചണ്ഡിക നിഗ്രഹിക്കുകയും ദേവലോകം ഇന്ദ്രപരമ്പരയ്ക്ക് വീണ്ടെടുത്തുനല്‍കുകയും ചെയ്യുന്നു. ഈ ഐതീഹ്യത്തിലെ ചണ്ഡികാദേവീയുടേതാണ് നീല പര്‍വതത്തിലെ പ്രതിഷ്ഠ. മാ സന്തോഷിയുടെ ഉപപ്രതിഷ്ഠയും ഇവിടെ കാണാം.
ഇവിടെ നിന്ന് 200 മീറ്റര്‍ മാത്രമകലെയാണ് അഞ്ജനാദേവിയുടെയും ഹനുമാന്റെയും ഉപക്ഷേത്രം.ഐതീഹ്യസമ്പത്താല്‍ അനുഗ്രഹീതമാണ് ഈ അമ്പലം. ഇവിടെ വച്ചാണ് അഞ്ജന ഹനുമാന് ജന്മം നല്‍കിയത് എന്നാണ് വിശ്വാസം. അതുകൊണ്ടേതന്നെ ചണ്ഡികാ ദേവീ ക്ഷേത്രത്തിലെ ഈ ഉപക്ഷേത്രം മുഖ്യക്ഷേത്രത്തേക്കാള്‍ പ്രശസ്തമായിരിക്കുന്നു.
ഈ പര്‍വതമുകളില്‍ നിന്നുള്ള താഴ് വാര ദൃശ്യവും അനുപപമാണ്. ഒപ്പം തിരികെവരാന്‍ റോപ് വേ പാതയില്‍ കാത്തുനില്‍ക്കുമ്പോള്‍ ഓരത്തെ ഭക്ഷണശാലയില്‍ ഇലക്കുമ്പിളില്‍ പകര്‍ന്നു വച്ച് പത്തിന പഴവര്‍ണ്മ പ്രാതല്‍ ഏറെ കൗതുകം നല്‍കും. ഹിമാലയത്തില്‍ സുലഭമായ ആപ്പിള്‍, സബര്‍ജില്ലി, കപ്‌ളങ്ങ, വാഴപ്പഴം, മുസമ്പി, മുന്തിരി, പിഞ്ചുവെള്ളരി, കൈതപ്പഴം തുടങ്ങി 10 പഴയിനങ്ങളുടെ ഏതാനും കഷണങ്ങള്‍ ചേര്‌ന്നൊരു സമീകൃത ഫ്രൂട്ട് സാലഡിന് വില വെറും 10 രൂപ. വയറു കേടാകാതെ വിശ്വസിച്ചു കഴിക്കാവുന്ന ഈ ഫ്രൂട്ട് മീല്‍ തയാറാക്കുന്നതു കാണാന്‍ തന്നെ ഒരു കലയാണ്.
ക്ഷേത്രനഗരിയായ ഹരിദ്വാറിലെ മലയാളി സാന്നിദ്ധ്യവും ചെറുതല്ല. മുഖ്യ വ്യാപാരകേന്ദ്രമായ ജസ്സാ മാര്‍ഗില്‍ത്തന്നെയാണ് വിഖ്യാതമായ അയ്യപ്പക്ഷേത്രം.തീര്‍ത്തും മലയാളി ശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ള ക്ഷേത്രത്തിന്റെ ബാഹ്യരൂപം പക്ഷേ തികച്ചും ഉത്തരേന്ത്യനാണ്. ഹരിദ്വാര്‍ റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അഞ്ചു മിനിറ്റ് നടന്നാല്‍ ഇവിടെയെത്താം.
ഈ മലയാളീ ക്ഷേത്രത്തില്‍ നിന്ന് വാരകള്‍ മാത്രമകലെയാണ് കേരളാ ഹോട്ടല്‍.കോട്ടയം ജില്ലയിലെ മണിമലയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഹരിദ്വാറിലെത്തി ഹോട്ടല്‍ തുടങ്ങിയ ശശിധരന്‍ നായര്‍ തന്നെയാണ് ഇന്നും ഇവിടത്തെ ചീഫ് കുക്കും സപ്ലൈയറും എല്ലാം. ഉത്തരേന്ത്യന്‍ ഭക്ഷണത്തിന്റെ കടുകെണ്ണ ചുവ രുചിക്കാത്ത ദക്ഷിണേന്ത്യന്‍ സന്ദര്‍ശകരുടെയും തീര്‍ഥാടകരുടെയും അന്ത്യാശ്രയമാണ് ഈ ചെറിയ ഹോട്ടല്‍. നല്ല വെളിച്ചെണ്ണയില്‍ പാചകം ചെയ്ത ഉഴുന്നുവടയും, ഇഡ്ഡലിയും ദോശയും ഏത്തയ്ക്കാപ്പവുമെല്ലാം ശശിധരന്‍ നായരുടെ കൈപുണ്യം വിളിച്ചോതുന്നവ. രാത്രി പത്തുമണിവരെ ഏതു സമയത്തും അതിഥികള്‍ക്കു വച്ചുവിളമ്പുന്ന കേരളാ ഹോട്ടലില്‍ ഒരു നിബന്ധനമാത്രമേ ഉള്ളൂ- ഉച്ചയൂണ് വേണമെങ്കില്‍ 11 മണിക്കു മുമ്പേ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യണം. അവിയലും തോരനും മെഴുക്കുപുരട്ടിയും അച്ചാറും തൈരുമൊക്കെയായി ഉച്ചയൂണ് തകര്‍പ്പന്‍.
ഹരിദ്വാറില്‍ നിന്ന് 24 കിലോമീറ്റര്‍ മാത്രംഅകലെയാണ് ഹൃഷികേശ്.ഹരിദ്വാര്‍ ക്ഷേത്രനഗരിയാണെങ്കില്‍ ഹൃഷികേശ് ആശ്രമനഗരിയാണ്. യോഗികളുടെ തീര്‍ത്ഥസ്ഥാനം. സന്യാസികളുടെ ധ്യാനനഗരി. ഡെറാഡൂണ്‍ താഴ് വാരത്തിന്റെ നഗരിയാണ് ഹൃഷികേശ്. ഹൃഷീകങ്ങളെ, ഇന്ദ്രിയങ്ങളെ വരുതിയില്‍ നിര്‍ത്തുന്ന ഈശ്വരന്റെ-മഹാവിഷ്ണുവിന്റെ നാടാണത്രേ ഹൃഷീകേശം. ഇവിടെ വച്ചാണ് കഠിനതപശ്ചര്യയിലൂടെ ഭഗവാന്‍ ഇന്ദ്രീയനിഗ്രഹം സാധ്യമാക്കിയതെന്നാണ് ഐതീഹ്യം. അതുകൊണ്ടുതന്നെയാണ് ഹൃഷികേശം തപോഭൂമിയായി മാറിയതും.സ്‌കന്ദപുരാണത്തില്‍ ഈ പ്രദേശം സൂചിപ്പിക്കപ്പെട്ടിട്ടുള്ളത് കുബ്ജമരാകമെന്ന പേരിലാണഅ. ഭഗവാന്‍ വിഷ്ണു റൈഭ്യ മഹര്‍ഷിക്കു മുമ്പാകെ മാഞ്ചോട്ടില്‍ പ്രത്യക്ഷപ്പെട്ടത് ഇവിടെയായിരുന്നത്രേ
കേദാര്‍ഖണ്ഡ് എന്ന് പുരാണങ്ങളില്‍ പരാമര്‍ശമുള്ള ഗഡ് വാളിലെ ഈ നഗരത്തിന് സമീപമാണ് മുനി കേ രേതി അഥവാ ഋഷിമാരുടെ മണ്ണ് സ്ഥിതിചെയ്യുന്നത്. സന്യാസിമാരുടെ പാവനഭുമിക.
ശിവാനന്ദാശ്രമവും രാംദേവ് യോഗാശ്രമവും കാലികമ്പിളിവാലസ്വാമിയുടെ സ്വര്‍്ണ്മാശ്രമവുമടക്കം ഒട്ടേറെ ധര്‍മ്മസ്ഥലികള്‍ കൊണ്ട് അനുഗ്രഹീതമാണീ പുണ്യഭൂമി.ചതുര്‍ധാമയാത്രയ്‌ക്കെത്തിയിരുന്നവര്‍ക്ക് താമസവും ഭക്ഷണവും നല്‍കിയിരുന്ന കറുത്ത കമ്പിളി പുതച്ച യോഗിവര്യന്‍. പിന്നീട് ഇദ്ദേഹം കാലികമ്പിളീവാല എന്ന പേരില്‍ പ്രശസ്തനാവുകയും അദ്ദേഹത്തിന്റെ ധര്‍മ്മാശ്രമം ആ പേരില്‍ അറിയപ്പെടുകയും ചെയ്തു. പരിശുദ്ധമായ രുദ്രാക്ഷമരവും ചന്ദനമരവും ഈ ആശ്രമവാടികയെ ധന്യമാക്കുന്നു. നിരവധി കുരങ്ങന്മാരും, സിംഹവാലനും ഈ ആശ്രമത്തിലെ കൗതുകക്കാഴ്ചയാണ്.
120 വര്‍ഷത്തിലേറെ പഴക്കമുള്ള കൈലാസ് ബ്രഹ്മവിദ്യാപീഠമടക്കം നിരവധി സംസ്‌കൃത പാഠശാലകളാലും ധന്യമാണീ നഗരി. തെഹ്‌റി-ഗഡ്‌വാള്‍ ഹിമാലയപ്രദേശത്ത് 356 മീറ്റര്‍ കടല്‍നിരപ്പിനു മുകളിലായാണ് ഹൃഷികേശിന്റെ സ്ഥിതി. ത്രയമ്പകേശ്വരക്ഷേത്രം, ബലിതര്‍പ്പണത്തിനു പ്രശസ്തമായ ത്രിവേണി ഘട്ട്, നീലകണ്ട മഹാദേവക്ഷേത്രം എന്നിവയാണ് ഇവിടത്തെ മറ്റു പ്രമുഖ തീര്‍ഥാടനകേന്ദ്രങ്ങള്‍. പതിന്നാല് നിലയുള്ള ത്രയമ്പകേശ്വരക്ഷേത്രമാണ് അതില്‍ പ്രധാനം. പ്രതിഷ്ഠാവൈവിദ്ധ്യത്താലും സവിശേഷമാണ് ഈ ക്ഷേത്രം.
യോഗാഭ്യാസത്തിന്റെയും ധ്യാനത്തിന്റെയും ലോകതലസ്ഥാനമായിട്ടാണ് ഹൃഷികേശ് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ലോകമെമ്പാടുമുള്ള തീര്‍ഥയാത്രികരും ആത്മീയവിദ്യാര്‍ഥികളും ജ്ഞാനികളും ഇവിടെയെത്തി ധ്യാനമിരിക്കുന്നു.
ഗംഗയുടെ കിഴക്കന്‍ തീരത്താണ് ഈ ആശ്രമങ്ങളൊക്കെയും. ഇവിടേക്കായി അലറിപ്പായുന്ന ഗംഗയ്ക്കു കുറുക്കെ അരകിലോമീറ്ററോളം നീളത്തില്‍ രണ്ടു തൂക്കു പാലങ്ങളുണ്ട്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ലക്ഷ്മണ്‍ ഝൂലയും, സ്വാതന്ത്രാനന്തരം ശിവാനന്ദാശ്രമത്തിന്റെ കൂടി ശ്രമഫലമായി നിര്‍മിച്ച രാം ഝൂലയും. ഝൂല എന്നല്‍ പാലം. ഐതീഹ്യപ്പഴമയില്‍ ലക്ഷ്മണ്‍ ഝൂലയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. രാവണവധത്തിന്റെ പാപം കഴുകിക്കളയാന്‍ ഗംഗാതീരത്തെത്തിയ രാമന്‍ ഗംഗയില്‍ മുങ്ങവേ, അനുജന്‍ ലക്ഷ്മണന്‍ ഗംഗ മറികടന്നത് ഇന്ന് ഈ പാലം നിലനില്‍ക്കുന്ന സ്ഥാനത്തായിരുന്നത്രേ. ഇവിടെ പിന്നീട് 1869 ല്‍ ഒരു കയര്‍ പാലമുണ്ടാവുകയും അതു പ്രളയത്തില്‍ ഒലിച്ചുപോയപ്പോള്‍ 1924 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിലവിലുള്ള ഇരുമ്പു തൂക്കു പാലം നിര്‍മിക്കുകയും ചെയ്യുകയായിരുന്നു. ഇതിലേ നടക്കുമ്പോള്‍ പാലം ഉലയുന്നത് ഒരനുഭവമാണ്. താഴേ ആര്‍ത്തട്ടഹസിക്കുന്ന മഹാ ഗംഗ. സ്‌കൂട്ടറിലും സൈക്കിളിലും കാല്‍നടയാത്രികരെ വകഞ്ഞുമാറ്റി ഈ പാലത്തിലൂടെ പുഴകടക്കുന്നവര്‍. ലക്ഷ്മണ്‍ ഝൂല എപ്പോഴും തിരക്കിലാണ്.
ഇവിടെ നിന്ന് അല്‍പം മാത്രം അകലെയാണ് ശിവാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച രാംഝൂല. ആധുനിക വാസ്തുശാസ്ത്രത്തിന്റെ അത്ഭുതമാകുന്ന മറ്റൊരു തൂക്കു പാലം. ഐതീഹ്യപ്പെരുമയൊന്നുമില്ലെങ്കിലും ഇത് ഇന്ത്യന്‍ എന്‍ജിനീയറിംഗിന്റെ പ്രതിഭ വിളിച്ചോതുന്ന നിര്‍മ്മിതിയായി അവശേഷിക്കുന്നു.
ഹൃഷികേശിന് 12 കിലോമീറ്ററകലെ, രാജാജി ദേശീയോദ്യാനത്തിന്റെ ഭാഗമായുള്ള വനപ്രദേശത്താണ് വിഖ്യാതമായ വശിഷ്ഠ ഗുഹ.
ഹൃഷികേശം ഇന്ന് ഹിപ്പികളുടെ താവളം കൂടിയാണ്.ആത്മീയത കച്ചവടത്തിനു വഴിമാറുന്ന കാഴ്ച. സംസ്‌കാരം വിപണിയാവുന്ന ലോകം.ഇടുങ്ങിയ തെരുവുകളില്‍ ചിന്തുകച്ചവടത്തിനും രുദ്രാക്ഷക്കടകള്‍ക്കുമിടയില്‍ കഞ്ചാവിന്റെയും ചരസിന്റെയും ഇരുണ്ട മറ്റൊരു ലോകം. സാഹസികയാത്രയ്ക്കും ആത്മീയനിര്‍വാണത്തിനുമായി ലോകത്തെവിടെനിന്നെല്ലാമോ എത്തിച്ചേര്‍ന്നിട്ടുള്ള വിദേശീയര്‍. ഏറെയും 25-35 വയസിനിടയില്‍ പ്രായമുള്ളവര്‍.ചിലര്‍ വാടകയ്‌ക്കെടുത്ത ബൈക്കുകളില്‍.ചിലര്‍ കഞ്ചാവുപുകയുടെ നിര്‍വൃതിയില്‍...മദ്യപിച്ചു നില്‍പുറയ്ക്കാത്ത നാടന്‍ ഗൈഡുകളുടെ വലയില്‍കുടുങ്ങാതെ രക്ഷപ്പെടുക ദുഷ്‌കരം. കയ്യിലിരിക്കുന്ന എന്തും പിടിച്ചു പറിക്കുന്ന കുരങ്ങന്മാരെ കാള്‍ കഷ്ടം ഇവരാണ്. ഒറ്റയ്‌ക്കെത്തിയാല്‍ കഷ്ടപ്പെട്ടതു തന്നെ. എന്നാല്‍, കൂട്ടമായെത്തുന്ന ബിഹാറികള്‍ക്കും പഞ്ചാബികള്‍ക്കും മുന്നില്‍ ഇവര്‍ വെറും എലികള്‍. അല്ലെങ്കില്‍ ഗുണ്ടകള്‍ക്കു സമാനം പുലികളായി ചീറും ഇവര്‍.
ആത്മീയതയുടെ കാവിക്കപ്പുറം ഹൃഷികേശ് മറ്റൊരു ഗോവയോ, ഫോര്‍ട്ട് കൊച്ചിയോ കോവളമോ ആയേ മലയാളിക്ക് അനുഭവപ്പെടൂ.ഇവിടെ വിദേശിയര്‍ക്കു വേണ്ടതെല്ലാമുണ്ട്, ധാരാളം. ആത്മീയത മുതല്‍ വിദേശനാണയം വരെ. ലോകത്തെ ഏതു കറന്‍സിയും അന്നത്തെ വിലയില്‍ മാറ്റാവുന്ന ഫോറിന്‍ എക്‌സ്‌ചേയ്ഞ്ച് കൗണ്ടര്‍ മുതല്‍ ഇറ്റാലിയന്‍ റസ്‌റ്റോറന്റ് വരെ. ജര്‍മ്മന്‍ ഭക്ഷണം മാത്രം വില്‍ക്കുന്ന ബേക്കറി.കോഫി ഡേ കോഫി ഷോപ്പില്‍ കപ്പുച്ചിനോ നുണഞ്ഞിരുന്ന് പ്രണയം ആസ്വദിക്കുന്ന വിദേശികള്‍. ഇതൊക്കെ ഹൃഷികേശിന്റെ ആധുനിക കാഴ്ചകള്‍.വഴി നീളെ രുദ്രാക്ഷവും സാളഗ്രാമവും മുതല്‍ ആത്മീയബിംബങ്ങള്‍ പതിപ്പിച്ച ടീഷര്‍ട്ടും ഉടുപ്പുകളും വരെ വില്‍ക്കുന്ന കമ്പോളസ്ഥാപനങ്ങള്‍ നിരവധി.
വിചിത്രമായ മറ്റൊരു കാഴ്ചയും കണ്ടു ഹൃഷികേശില്‍. സ്വര്‍ഗാശ്രമത്തിലേക്കുള്ള വഴിമധ്യേ നടപ്പാതയ്ക്കിടതുവശത്തായി ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍. ഹോട്ടല്‍ ഛോട്ടേവാല. കുടവയറനായി തലയില്‍ നീളന്‍ കുടുമയുളള ഒരു വാമനരൂപമാണ് ഹോട്ടലിന്റെ ഭാഗ്യമുദ്ര. ഈ വേഷത്തില്‍ രണ്ടുപേര്‍ ഹോട്ടലിന്റെ രണ്ടു കവാടത്തിനുമരികില്‍ ഉയര്‍ന്ന പീഠത്തിലിരുന്ന് തൂക്കിയിട്ട ഓട്ടുമണിയിലടിച്ച് യാത്രികരുടെ ശ്രദ്ധയാകര്‍ഷിച്ച് അവരെ അകത്തേക്കു ക്ഷണിക്കുന്നുണ്ട്. ഛോട്ടേവാല ഹോട്ടലിന് മറ്റു ചില സവിശേഷതകളുമുണ്ട്. വാമനരൂപം ഹോട്ടലിന്റെ ട്രേയ്ഡ്മാര്‍ക്കാണ്. മാത്രമല്ല, ഐ.എസ്. ഒ സര്‍ട്ടിഫിക്കേഷനുളള വെജിറ്റേറിയന്‍ ഭോജനാലയമെന്ന ബഹുമതിയും ഈ ഹോട്ടലിനു സ്വന്തം.
ആധുനികതയുടെ പ്രവാഹത്തില്‍ ഹൃഷികേശം അടിമുടി മാറ്റത്തിനു തുടിക്കുകയാണെങ്കിലും പുരാതന വാസ്തുശൈലിയില്‍ ഇടുങ്ങിയ തെരുവുകളുള്ള ഹരിദ്വാറില്‍ ചെല്ലുമ്പോള്‍ ഏതോ പ്രാക്തന സ്മൃതികളുടെ ആത്മീയതീരങ്ങളിലേക്ക് മനസ്സ് നീന്തിക്കയറിയില്ലെങ്കിലാണത്ഭുതം.
എ.ചന്ദ്രശേഖര്‍