Saturday, July 31, 2010

കുട്ടിസ്രാങ്ക്-ദൃശ്യ കവിതയുടെ പുതിയമാനങ്ങള്‍

ഛായാഗ്രാഹകന്റെ സിനിമാനോട്ടമാണ് കുട്ടിസ്രാങ്കിന്റെ സവിശേഷത. എം.പി.സുകുമാരന്‍ നായര്‍ (ശയനം) അടക്കം പലരും മുമ്പ് ദൃശ്യാവിഷ്‌കാരം നല്‍കിയിട്ടുണ്ടെന്നതിനാല്‍ സംവിധായകനായ ഷാജി എന്‍.കരുണിന്റെ പേരില്‍ ചാര്‍ത്തപ്പെട്ട കഥയ്ക്ക് വല്ിയ പുതുമയൊന്നും നല്‍കാനാവില്ല. അതുകൊണ്ട് കുട്ടിസ്രാങ്ക് ഒരിക്കലും ഒരു മോശം സിനിമയാകുന്നുമില്ല. കാരണം ദൃശ്യപരിചരണത്തില്‍, നിര്‍വഹണത്തില്‍ കുട്ടിസ്രാങ്ക് ഒരു വിദേശ ചിത്രം കാണുന്ന പ്രതീതിയാണുളവാക്കുന്നത്. അത്രയ്ക്കു സാങ്കേതിക തികവോടെ, സൂക്ഷ്മമായി നിര്‍വഹിക്കപ്പെട്ട ഒരു പീര്യഡ് സിനിമ. ആകാശഗോപുരവും പഴശ്ശിരാജയും കഴിഞ്ഞ് മലയാളസിനിമയില്‍ ദൃശ്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി പുറത്തുവന്ന ചിത്രമാണ് ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക്.
മറ്റു സിനിമകളുടെ ഛായ അന്വേഷിക്കുന്നവര്‍ക്ക് ഇതില്‍ ടിവി ചന്ദ്രന്റെ ഡാനി മുതല്‍ ആലീസിന്റെ അന്വേഷണത്തിന്റെയും, കഥാവശേഷന്റെയും, അടൂരിന്റെ മുഖാമുഖത്തിന്റെയും, എന്തിന് മുഖ്യധാരാസിനിമയില്‍പ്പോലും പല സിനിമകളുടെയും നിഴലാട്ടങ്ങള്‍ കണ്ടെത്താനാവും. എന്നാല്‍, ഈ സിനിമകള്‍ക്കെല്ലാം കുറോസാവയുടെ റാഷമോണിനോടുള്ള ചാര്‍ച്ച അപ്പോള്‍ സമ്മതിച്ചുകൊടുക്കേണ്ടി വരും. അതുകൊണ്ടുതന്നെ, രൂപപരവും പ്രമേയപരവുമായ അത്തരം ആരോപണങ്ങള്‍ക്കൊന്നും കുട്ടിസ്രാങ്കിന്റെ കാര്യത്തില്‍ പ്രസക്തിയുണ്ടാവുന്നില്ല.ദൃശ്യപരിചരണത്തിലെ അസാമാന്യവും അസൂയാവഹവുമായ കൈയ്യൊതുക്കം കുട്ടി സ്രാങ്കിന് നല്‍കുന്ന മാധ്യമപരമായ ഔന്നിത്യം അംഗീകരിക്കുന്നതിന് ഈ ആരോപണങ്ങള്‍ തടസമാവുന്നുമില്ല.
കോര്‍പറേറ്റ് പണമായാലും വ്യക്തിഗത നിക്ഷേപമായാലും, സിനിമയില്‍ അത് എങ്ങനെ, അര്‍ഥവത്തായി വിനിയോഗിക്കുന്നു എന്നുള്ളതാണല്ലോ പ്രശ്‌നം. കുട്ടിസ്രാങ്കിനെ സംബന്ധിച്ചിടത്തോളമാണെങ്കില്‍, ഷാജി, റിലൈന്‍സിന്റെ മുടക്കുമുതല്‍ സാര്‍ഥകമായി, ലക്ഷ്യബോധത്തോടെയാണ് ചെലവഴിച്ചിട്ടുള്ളത്. ദൃശ്യവിന്യാസത്തിലും സന്നിവേശത്തിലും,ശബ്ദവിന്യാസത്തിലും, ഗ്രാഫിക്‌സിലും തുടങ്ങി സാങ്കേതികമായ എല്ലാ വിഭാഗങ്ങളിലും പണം മൂല്യമറിഞ്ഞ്, അതതു സാങ്കേതികതയുടെ മേന്മയ്ക്കായിത്തന്നെയാണുപയോഗിച്ചിരിക്കുന്നത് എന്നത് ചിത്രത്തിന്റെ ഓരോ ഫ്രെയിമും തെളിയിക്കുന്നു. ഇനി അഥവാ ചിത്രത്തിന്റെ ഏതെങ്കിലും ദൃശ്യം വിസ്മരിക്കപ്പെട്ടാലും, നിശ്ചയമായും ഉള്ളില്‍ തങ്ങുന്നതാണ് ഐസക് തോമസ് കോട്ടുകാപ്പളളിയുടെ പശ്ചാത്തലസംഗീതം. സിനിമയുടെ താളഗതിക്ക് പുതിയൊരു മാനം നല്‍കുന്നുണ്ടത്.
പ്രമേയത്തിനൊപ്പമോ അതിലധികമോ, അതിന്റെ പരിചരണത്തിന് നല്‍കുക വഴി ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഷാജി അല്‍പം കൂടി പാകത നേടിക്കാണിക്കുന്നു.ഒപ്പം ഷാജിയുടെ ഉള്‍ക്കണ്ണു കണ്ടിട്ടെന്നവണ്ണം ഛായാഗ്രാഹകയായ അഞ്ജലി ശുകഌയും.കൃഷ്ണനുണ്ണിയുടെ ശബ്ദലേഖനവും പരാമര്‍ശിക്കാതെ പോയ്ക്കൂടാ.നാളിന്നോളമുള്ള തന്റെ ചിത്രത്തില്‍ നിന്ന് പടിയടച്ചു നിര്‍ത്തിയിരുന്ന ലൈംഗികദൃശ്യങ്ങളും ന്യൂഡിറ്റിയും സ്രാങ്കില്‍ സധൈര്യം പരീക്ഷിക്കാന്‍ ഷാജിക്ക് കരുത്തായത് വനിതാഛായാഗ്രാഹകയുടെ പിന്തുണയായിരിക്കുമോ?
സംവിധായകന്റെ കഥയ്ക്ക് തിരക്കഥാകൃത്തായ പി.എഫ്.മാത്യൂസും പത്രപ്രവര്‍ത്തകനായ കെ.ഹരികൃഷ്ണനും ചേര്ന്നാണ് തിരക്കഥയെഴുതിയിട്ടുള്ളത്. ചവിട്ടുനാടകത്തിന്റെയും തുറകൃസ്ത്യാനികളുടെ ജീവിത, ഭാഷാശൈലിയുടെയും ഛായയുള്ള രണ്ടാംഭാഗത്തില്‍ മാത്യൂസിന്റെ സര്‍ഗ്ഗമുദ്രകള്‍ പ്രകടമാകുന്നതുപോലെ തന്നെ, കാളസര്‍പ്പത്തിന്റെ മിത്ത് ആവിഷ്‌കരിക്കുന്ന മൂകയായ കാളിയുമായുള്ള സ്രാങ്കിന്റെ ബന്ധവും ആ ബന്ധം ദേശത്തിനു വരുത്തുന്ന മാറ്റങ്ങളും വിവരിക്കുന്ന മൂന്നാം ഖണ്ഡത്തില്‍ ഹരികൃഷ്ണന്റെ വിരല്‍സ്പര്‍ശവും വ്യക്തം. പല കാലഭേങ്ങളില്‍, നായകനടക്കം പല ദേശങ്ങളുടെ ഭാഷാഭേദങ്ങളിലൂടെ കുട്ടി എന്നൊരു സാര്‍വദേശീയ നായകസ്വത്വത്തെ അവതരിപ്പിക്കുന്ന ഈ സിനിമ സ്രഷ്ടാക്കള്‍ ല്ക്ഷ്യമാക്കിയതുപോലെതന്നെ ചലച്ചിത്രപരമായും കാലദേശഭേദങ്ങള്‍ക്കുപരി സാര്‍വലൗകിക അസ്തിത്വം ആര്‍ജിക്കുന്നുണ്ട്.
പരിചയസമ്പന്നനായ മമ്മൂട്ടിയേയും സിദ്ദീഖിനെയും പലപ്പോഴും പുതുമുഖങ്ങള്‍ പരാജയപ്പെടുത്തുന്നുണ്ട് ചിത്രത്തില്‍. വിശേഷിച്ച് കമാലിനി മുഖര്‍ജിയും ജോപ്പനെ അവതരിപ്പിച്ച് സന്ദീപും.
എല്ലാം പ്രകീര്‍ത്തിക്കുമ്പോഴും ഒരാശങ്ക പങ്കിടാതിരുന്നുകൂടാ. തിരുവനന്തപുരം കൃപ തീയറ്ററില്‍ ചിത്രം കാണാന്‍ കയറിയപ്പോള്‍ ആകെ ഉണ്ടായിരുന്നത് അമ്പതില്‍ താഴെ പ്രേക്ഷകര്‍. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായി നിര്‍മിച്ച് ലോകമറിയുന്ന മലയാള സംവിധായകന്‍ രചിച്ച് സൂപ്പര്‍താരം അഭിനയിച്ച ഭേദപ്പെട്ടൊരു സിനിമയുടെ ഗതിയാണ്.മലയാളത്തില്‍ മാറ്റങ്ങളുണ്ടാവുന്നില്ല എന്നു മുറവിളികൂട്ടുന്നവര്‍ ഈ സിനിമ കാണാതെപോവുമ്പോള്‍ അവരുടെ മുറവിളി അര്‍ഥമില്ലാത്ത മലര്‍ന്നുകിടന്നു തുപ്പലാണെന്നു പറയാതിരിക്കുന്നതെങ്ങനെ?

Sunday, July 25, 2010

ബാലസാഹിത്യത്തിന്റെ നിഴല്‍രാഗം


ബാലസാഹിത്യത്തിന് ഒരു കുഴപ്പമുണ്ട്. അത്, ലോകമെമ്പാടും പണംവാരിയ ഹാരിപോട്ടറായാലും ശരി, കുട്ടികള്‍ക്കു വേണ്ടി എന്ന നിലയ്ക്ക്, അവര്‍ ഇതൊക്കെയാവും ഇഷ്ടപ്പെടുക എന്ന മുന്‍വിധിയോടെ പ്രായത്തില്‍ മൂത്തവര്‍, ചിലപ്പോള്‍ മുതുമുത്തച്ഛന്മാരാവാന്‍ പ്രായമുള്ളവര്‍ എഴുതുന്ന സാഹിത്യമായിരിക്കും അത്. ലോകമെമ്പാടുമുള്ള ബാലസാഹിത്യത്തിന്റെയും ബാലസിനിമകളുടെയും പ്രധാന പരിമിതിയും പരിധിയുമാണിത്. മലയാളസിനിമയുടെ കാര്യത്തില്‍ ഇപ്പോള്‍ യുവ പ്രേക്ഷകരുടെ ഗതി ബാലവായനക്കാരുടെയും ബാലപ്രേക്ഷകരുടെയും പോലെയാണ്. കാരണം അവര്‍ക്ക് ഇഷ്ടമാവുന്നത് എന്ന മുന്‍വിധിയോടെ, നിര്‍ബന്ധിതവിരമിക്കല്‍ ഇല്ലാത്ത ചലച്ചിത്രരംഗത്തെ മുടിചൂടാമന്നന്മാര്‍ എടുത്തു വയ്ക്കുന്നത് ദഹിച്ചോണം എന്നാണവസ്ഥ. അതുണ്ടാക്കുന്ന ദഹനക്കേടാണ് പലപ്പോഴും അതിര്‍ത്തി കടന്നെത്തുന്ന തമിഴ് -ഹിന്ദി സിനിമകളിലേക്ക് കയ്യും മെയ്യും മറന്ന് അവരെ ആകര്‍ഷിക്കുന്നതും. അതുകൊണ്ടുതന്നെയാണ് ഏറെ വ്യത്യസ്തം എന്ന പ്രചാരണത്തോടെ പുറത്തിറങ്ങുന്നതില്‍ പകുതിയിലേറെ സിനിമകളും നമ്മുടെ സമകാലികയുവത്വം തിരിഞ്ഞുനോക്കാതെ പെട്ടിയിലടയ്ക്കപ്പെട്ട ഡ്രാക്കുളയുടെ അവസ്ഥയിലാവുന്നതും.
ഇത്ര നീണ്ട മുഖവുര വേണ്ട സിബി മലയിലിന്റെ അപൂര്‍വരാഗം എന്ന സിനിമയെ വിലയിരുത്താന്‍ എന്നറിയാം. പക്ഷേ പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ക്യാമ്പസിനുവേണ്ടത് നിറം പോലെ ഒരു സിനിമയാണെന്നു തെറ്റിദ്ധരിച്ച, യുവാക്കള്‍ക്ക് വേണ്ടത് മിന്നാമിന്നിക്കൂട്ടമാണെന്നു ധരിച്ചുവശായ കമലിന്റെ കൂടെച്ചേരുകയാണോ സിബി മലയിലും എന്നൊരു സംശയം. മനോഹരമായ ടേക്കിംഗ്‌സ്. നല്ല ദൃശ്യപരിചരണം, സമീപനം. സിനിമാഭാഷയില്‍ പറഞ്ഞാല്‍ കള്ളര്‍ഫുള്‍. പക്ഷേ, ഉള്‍ക്കാമ്പു നോക്കിയാല്‍ കൊട്ടത്തേങ്ങയല്ലേ എന്നൊരു സംശയം ബാക്കി. പുതുമയ്ക്കു വേണ്ടി പുതുമ അവതരിപ്പിക്കുന്നതില്‍ അര്‍ഥമുണ്ടോ? അല്ലെങ്കില്‍ തന്നെ ഇതില്‍ പുതുമയെന്താണ്? താരനിരയിലെ യുവത്വമാണെങ്കില്‍, പ്രധാനപ്പെട്ട മൂന്നു നായകന്മാരും ശ്യാമപ്രസാദിന്റെ ഋതുവിലൂടെ കഴിവുതെളിയിച്ചവര്‍. നായിക, ആകാശഗോപുരത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിനെപ്പോലും നിഷ്പ്രഭയാക്കിയവള്‍. ദൃശ്യപരിചരണത്തില്‍ അജയന്‍ വിന്‍സന്റും സന്നിവേശകന്‍ ബജിത് പാലും കാഴ്ചവച്ച യൗവനം, അത് അവരുടെ മാത്രം ക്രെഡിറ്റേ ആവുന്നുള്ളൂ. കൊള്ളയും കൊലയും വിട്ട് യുവത്വത്തിനൊരു പ്രതീക്ഷയും ജീവിതത്തോടില്ലെന്നാണോ ആധുനിക റോബിന്‍ഹുഡുകള്‍ പറയുന്നത്? കുറ്റം പറയരുതല്ലോ, കറന്‍സി, റോബിന്‍ഹുഡ്, ഇപ്പോള്‍ അപൂര്‍വരാഗം ഒക്കെ നല്‍കുന്ന സന്ദേശം അങ്ങനെയാണ്. ലൗ ജിഹാദും, പോപ്പുലര്‍ ഫ്രണ്ടുമൊക്കെയായി ഒരു കിടിലന്‍ സിനിമ! അതാണോ അപൂര്‍വരാഗം.
ഏതായാലും, സംഗീത സംവിധായകന്‍ ബിജിപാലിനോടും യുവനടന്‍ ആസിഫ് അലിയോടും ഒരു വാക്ക്. ക്യാംപസ് എന്നും യുവത്വം എന്നും കേട്ടാലുടന്‍ 'ഇനിയും പുന്നകൈ' പാട്ടിന്റെ ബി.ജി.എമ്മില്‍ ഹാരിസ് ജയരാജ് പകര്‍ത്തിവച്ച ഇലക്ട്രിക് ഗിറ്റാറിന്റെ ചെകിടടപ്പിക്കുന്ന ബീറ്റിനെ വെറുതെ വിടണം. സുന്ദരവില്ലനെ ടൈപ്പാക്കി ആസിഫ് കരിയര്‍ നശിപ്പിക്കുകയുമരുത്. കാരണം നിങ്ങളെയൊക്കെ ഇനിയും ഞങ്ങള്‍ക്ക് ഏറെ കാണേണ്ടതും കേള്‍ക്കേണ്ടതുമാണ്.

മമ്മീ ആന്‍ഡ് മീ വ്യത്യസ്തമാകുന്നത്...

നീണ്ട ടേക്കുകള്‍. ടിവി ഭാഷ. സോദ്ദേശ്യ പ്രഭാഷണങ്ങള്‍. എന്നിട്ടും മമ്മി ആന്‍ഡ് മീ വമ്പന്‍ ഹിറ്റായതെന്തുകൊണ്ട് എന്നാരാഞ്ഞൊടുവില്‍ ഉത്തരം കിട്ടി. മമ്മി ആന്‍ഡ് മീ അതിന്റെ ഉള്ളടക്കത്തെയും അവതരണശൈലിയെയും എല്ലാം പിന്നിലാക്കി വലിയൊരു ധൈര്യം പ്രകടിപ്പിക്കുന്നുണ്ട്. സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് ആ ധീരത എന്ന് ജിത്തു ജോസഫിന് അവകാശപ്പെടാനാവില്ല, പൂര്‍ണമായി. കാരണം ശബ്ദം കൊണ്ടും അവസാനരംഗത്തെങ്കിലും രൂപം കൊണ്ടും സുരേഷ് ഗോപി എന്ന താരത്തിന്റെ സാന്നിദ്ധ്യവും കുഞ്ചാക്കോ ബോബനെപ്പോലുള്ള മുഖ്യധാരാ താരങ്ങളെയും മാറ്റിനിര്‍ത്തിയിട്ടില്ല അദ്ദേഹം. എന്നാല്‍ മമ്മി ആന്‍ഡ് മീ യുടെ രചയിതാവും നിര്‍്മ്മാതാവും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്ന മറ്റൊരു കാര്യമുണ്ട്. അതാണ് അതിപ്രധാനം. അതായത്, വെഞ്ഞാറമ്മൂട്ടിലെ കൂതറ തമാശകളില്ലാതെ ഒരു കൊച്ചു സിനിമയ്ക്കു വിജയിക്കാനാകും എന്നു കാട്ടിത്തന്നതിന് മലയാള പ്രേക്ഷകര്‍ ജിത്തു ജോസഫ് എന്ന യുവാവിനോടു കടപ്പെട്ടിരിക്കുന്നു. മുന്‍നിര സംവിധായകര്‍ക്കുപോലുമില്ലാത്ത ചങ്കൂറ്റമാണിതെന്നു പറയാതെ വയ്യ.

Monday, June 28, 2010

ദൈവമേ ഇവരോട് പൊറുക്കേണമേ!

രു സിനിമ കണ്ട ശേഷം അതേപ്പറ്റി ഒറ്റ വരിയെങ്കിലും എഴുതിയേ തീരൂ എന്ന ആഗ്രഹം അപൂര്‍വം അവസരങ്ങളിലേ എനിക്കു തോന്നിയിട്ടുള്ളൂ. അതിലും അപൂര്‍വമായാണ് ഒറ്റവരിയില്‍ മാത്രം എഴുതണമെന്നു തോന്നുന്നതും. പോക്കിരിരാജ കണ്ടപ്പോള്‍ (മുഴുവനും കാണാനുള്ള ഹൃദയകാഠിന്യമില്ലാതിരുന്നതിനു മാപ്പ്) ആ ഒറ്റ വരി ഉള്ളില്‍ തികട്ടിത്തികട്ടി വന്നതുകൊണ്ട് അതു കുറിച്ചേ തീരൂ എന്നു വന്നു. ആയതിനാല്‍, പ്രസ്തുത സിനിമയുടെ അണിയറയിലും പുറത്തുമുള്ള സകല ദൈവങ്ങളോടും മുന്‍കൂര്‍ ക്ഷമാപണമര്‍പ്പിച്ചുകൊണ്ട് എഴുതട്ടെ. ഒരു സിനിമ കണ്ടതിന്റെ പേരില്‍ എനിക്ക് എന്നോടുതന്നെ ലജ്ജയും നാണവും, എന്നെയോര്‍ത്ത് കടുത്ത പുച്ഛവും തോന്നാന്‍ ഇടവന്നു എങ്കില്‍, അത് പോക്കിരി രാജ എന്ന മഹത്തായ ചലച്ചിത്രരചന സമ്മാനിച്ച ദര്‍ശനാനുഭവമാണ്.
ദൈവമേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ!

Thursday, May 20, 2010

Mohanlal Oru Malayaliyude Jeevitham gets reviewed in Malayalam Weekly


Mohanlal Oru Malayaliyude Jeevitham written by A.Chandrasekhar and Girish Balakrishnan gets a good review in the new edition of Samakalika Malayalam weekly published by the New Indian Express Group. Mr.Anil the reviewer opines that the book re-searches history of Kerala duringtthe past 25 years in the background of Mohanlal the actor and his characters.

Wednesday, May 05, 2010

Chandrasekhar in Kairali TV's Subhadinam

Chandrasekhar was featured as guest by Kairali TV in its Subhadinam breakfast show where he was interviewed by Santhosh Palee and Amrita Sohan.Video in three parts.To view videos click links.

Tuesday, May 04, 2010

മണ്ണാറക്കയം ബേബി

അകാലത്തില്‍ പൊലിഞ്ഞ, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മണ്ണാറക്കയം ബേബി (64) യുടെ പാവന സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍.
ടെലി കമ|ണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗസ്ഥനായിരുന്ന മണ്ണാറക്കയം ബേബി സിനിമാ മാസിക, ചിത്രരമ, നാന, ചിത്രകാര്‍ത്തിക, ചിത്രസീമ, മലയാളനാട് സിനിമ, മനശാസ്ത്രം, ചലച്ചിത്രം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ഒട്ടേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലച്ചിത്രം വാരികയുടെ ഓണററി ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995-ല്‍ ദേശീയ
ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ അംഗമായിരുന്നു. 1986 മുതല്‍ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: രാജമ്മ. മക്കള്‍: മൃദുല, മീര. മരുമകന്‍: എന്‍. പ്രമോദ്.

Tuesday, April 06, 2010

Article in Kalakaumudi


എ.ചന്ദ്രശേഖര്‍

ലോകത്ത് ഇന്നേവരെ നിര്‍മ്മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രം. ലോകമെമ്പാടുമുള്ള പ്രദര്‍ശനശാലകളില്‍ നിന്ന് നാളിതുവരെയുള്ള എല്ലാ കളക്ഷന്‍ കണക്കുകളെയും നിഷ്പ്രഭമാക്കി നേടിയെടുത്ത ശതകോടികളുടെ വരുമാനം. പൂര്‍ണമായി സ്റുഡിയോയില്‍ ചിത്രീകരിച്ച് കംപ്യൂട്ടര്‍ ഗ്രാഫിക്സിന്റെ വിസ്യിപ്പിക്കുന്ന ദൃശ്യമാസ്മരികതയിലൂടെ ആവിഷ്കരിക്കപ്പെട്ട ത്രിമാനാത്ഭുതം. ടൈറ്റാനിക്കിലൂടെ വിശ്വസംവിധായകനായി വളര്‍ന്ന ജയിംസ് കാമറൂണിന്റെ ഏറ്റവും പുതിയ സിനിമ-അവതാര്‍- ഓസ്കറില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്തില്ലെങ്കിലും, അതിനെ വെല്ലുന്ന ബോക്സോഫീസ് പ്രകടനത്തിലൂടെ അതിന്റെ ആഗോളജൈത്രയാത്ര തുടരുകയാണ്. ദക്ഷിണേന്ത്യയില്‍ ഇങ്ങു കേരളത്തില്‍ പോലും ചില പ്രാദേശിക സിനിമകള്‍ക്കും സിനിമാതാരങ്ങള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും പോലും അവതാറിന്റെ ഈ അശ്വമേധത്തില്‍ അസ്വസ്ഥതകളുണ്ടായി എന്നറിയുമ്പോഴെ, പ്രദര്‍ശന വിജയത്തിനുള്ള സകലവിധ സൂത്രവാക്യങ്ങളും ചേരുംപടി ചാലിച്ച ഈ ഹോളിവുഡ് സിനിമ മറ്റു ലോകഭാഷാസിനിമകള്‍ക്കുമേല്‍ നേടിയെടുത്തുകഴിഞ്ഞ സാംസ്കാരികാധിനിവേശത്തിന്റെ വ്യാപ്തിയും ആഴവും വെളിപ്പെടുകയുള്ളൂ.
മലയാളം പോലൊരു ഭാഷാ സിനിമയുടെ മേല്‍, പരിമിത വിഭവവും വിപണിസാധ്യതയും മാത്രമുള്ള പ്രാദേശിക സിനിമാവ്യവസായത്തിനുമേല്‍ അതിനേക്കാള്‍ ആയിരമോ പതിനായിരമോ ഇരട്ടി മുതല്‍മുടക്കും ആര്‍ഭാടവുമായി, അതിനു സ്വപ്നം പോലും കാണാവുന്നതിലുമേറെ ദൃശ്യപ്പൊലിപ്പവുമായി അവതാര്‍ പോലൊരു സിനിമ നേടിയെടുക്കുന്ന സാംസ്കാരിക/ കലാ/ സാങ്കേതിക മേല്‍ക്കോയ്മയെക്കുറിച്ചുള്ള വീണ്ടുവിചാരമല്ല ഈ ലേഖനം. മറിച്ച്, ഹോളിവുഡിലെ സിനിമാ സങ്കല്‍പത്തില്‍, പ്രമേയകല്‍പനകളില്‍ തന്നെ അടിസ്ഥാനപരമായി വന്നുഭവിച്ചിട്ടുള്ള കാതലായ പരിവര്‍ത്തനത്തിലേക്കാണ് ഈ അന്വേഷണം വ്യാപിപ്പിക്കുന്നത്. അതാകട്ടെ, ഹോളിവുഡിനോടൊപ്പം അമേരിക്കയുടെതന്നെ ചരിത്രത്തിലേക്കും, ചരിത്രപരമായി അമേരിക്ക വച്ചുപുലര്‍ത്തുന്ന ഭീതികളുടേയും, ആ ഭീതികളുടെ പേരില്‍ അമേരിക്ക, ഇതര ലോകരാഷ്ട്രങ്ങളുടെ മേല്‍ നടത്തിയ അധിനിവേശങ്ങളുടെയും കോളനിവല്‍കരണങ്ങളുടെയും ചരിത്രത്തിലേക്കുമാണ് വിരള്‍ചൂണ്ടുന്നത്.
ഹോളിവുഡില്‍ നിന്ന് അടവച്ചു വിരിയിക്കുന്ന പതിവ് ആക്ഷന്‍ മസാലകളുടെ സ്ഥിരം ചട്ടക്കൂട്ടില്‍ തന്നെയാണ് അവതാറിന്റെയും രൂപകല്‍പന. വംശീയവും/ സാംസ്കാരികവുമായ കടന്നാക്രമണങ്ങളും അവയുടെ പ്രതിരേധത്തനായി അതതു കാലം അവതരിക്കുന്ന അതിമാനുഷനായകന്മാരും എന്നും ഹോളിവുഡിന്റെ ഇഷ്ടപ്രമേയമായിരുന്നു. സ്റാര്‍കോമിക്സിന്റെ സൂപ്പര്‍ നായകന്മാരായ സൂപ്പര്‍മാനിലും സ്പൈഡര്‍മാനിലും, ഹീമാനിലും തുടങ്ങി ആ നിര പിന്നീട് ഗോളാന്തര സൂപ്പര്‍നായകന്മാരില്‍ എത്തിനില്‍ക്കുകയായിരുന്നു. ഇവയിലെല്ലാം പക്ഷേ, പുറം ലോകത്തു നിന്ന് അമേരിക്ക എന്ന ഏകലോകത്തെ, അല്ലെങ്കില്‍ അമേരിക്ക പ്രതിനിധാനം ചെയ്യുന്ന ഭൂലോകത്തെത്തന്നെ ഭീഷണിയിലാക്കിക്കൊണ്ട് ഒരു അന്യന്‍/അന്യ അവതരിക്കുകയും അവനെ/അവളെ, മാലോകരുടെയെല്ലാം പ്രാര്‍ഥനകളേറ്റുവാങ്ങിക്കൊണ്ട്, ഒരു അമേരിക്കന്‍ നായകന്‍ തുരത്തുകയോ എന്നെന്നേക്കുമായി ഇല്ലാതാക്കുകയോ ചെയ്യുന്നതുമാണ് കഥാവസ്തുവായിട്ടുള്ളത്. എന്തുകൊണ്ടായിരിക്കാം ഇത് എന്നതില്‍ ശ്രദ്ധാര്‍ഹമായ ചില പഠനങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്. അതിലെല്ലാം വെളിപ്പെട്ടത്, അമേരിക്കയുടെ ചരിത്രപരമായ ഭയങ്ങളും, അതിനു പുതപ്പിടാനുള്ള കലാപരമായ ശ്രമങ്ങളുമാണെന്നതും ശ്രദ്ധേയമാണ്.
സാഹിത്യത്തില്‍ ഐസക് അസിമോവിനുള്ള സ്ഥാനമാണ് ലോകസിനിമയില്‍ സ്റാന്‍ലി ക്യൂബ്രിക്കിന് എന്നു പറഞ്ഞാല്‍ തെറ്റില്ല. തര്‍ക്കോവ്സ്കിയുടെ സ്റാക്കര്‍ പോലുള്ള ചില ശ്രമങ്ങളെ മറന്നുകൊണ്ടല്ല ഇങ്ങനെ പറയുന്നതും. സ്റാക്കറിന്റെ ശാസ്ത്രഭാവന എന്നതിലുപരിയുള്ള ദാര്‍ശനികത ഒന്നുകൊണ്ടു തന്നെ അതു തട്ടുപൊളിപ്പന്‍ സയന്‍സ് ഫിക്ഷന്‍/ ആക്ഷന്‍ സിനിമകളുടെ ജനുസ്സില്‍ നിന്ന് സ്വാഭാവികമായി ഉയര്‍ന്നുനില്‍ക്കുന്നു. ദാര്‍ശനികമാനങ്ങളുണ്ടെങ്കിലും ക്യൂബ്രിക്കിന്റെ 2001 എ സ്പേസ് ഒഡീസിക്ക് ഹോളിവുഡ് സയന്‍സ് ഫിക്ഷനുകളുടെ വാര്‍പുമാതൃക എന്ന നിലയ്ക്കാണ് പെരുമകൂടുതല്‍. ക്യൂബ്രിക്കിനു ശേഷം വന്ന ശിഷ്യന്‍ സ്റീവന്‍ സ്പീല്‍ബര്‍ഗ്ഗിന്റെ സ്റാര്‍വാര്സ്, എക്സ്ട്രാ ടെറസ്റ്രിയല്‍-ഇ.ടി, ബാക്ക് ടു ദ ഫ്യൂച്ചര്‍, മെന്‍ ഇന്‍ ബ്ളാക്ക്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഴാങ് ഹോഡര്‍ബര്‍ഗിന്റെ സ്റാര്‍ട്രെക് മൂവി, ജയിംസ് കാമറൂണിന്റെ ടെര്‍മിനേറ്റര്‍ പരമ്പര, ദ ഇന്‍ഡീപെന്‍ഡന്‍സ് ഡേ, ഏലിയന്‍ പരമ്പര, മൈനോരിറ്റി റിപ്പോര്‍ട്ട്, മിഷന്‍ ടു മാഴ്സ്, എക്സ് മെന്‍, ദ് ഡേ ആഫ്റ്റര്‍ ടുമോറോ, സൈന്‍സ്, ദ് ടൈം മെഷീന്‍, ഡൂംസ്ഡേ, അടുത്തകാലത്ത് കോളിളക്കം സൃഷ്ടിച്ച 2012, ഇത്തരം ഹോളിവുഡ് പരികല്‍പനകളെ കണക്കിനു കളിയാക്കിക്കൊണ്ട് മൈക്കല്‍ കീറ്റണ്‍ നിര്‍മിച്ച മാഴ്സ് അറ്റാക്സ്...ഇതൊക്കെയും ഭൂഗോളത്തെ ആക്രമിക്കാനോ കീഴടക്കാനോ എത്തുന്ന അന്യഗ്രഹവാസികളുടെ കഥകളായിരുന്നു. പറക്കും തളികയും അന്യഗ്രഹജീവികളും അന്യമായ അവരുടെ ജീവിതങ്ങളുമെല്ലാം എന്നെന്നും ഹോളിവുഡിന്റെ പ്രിയകഥാവസ്തുവായിരുന്നു.
ഇവയുടെയെല്ലാം പൊതുപ്രമേയം അല്ലെങ്കില്‍ പ്രമേയത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുവരുന്ന കഥാമര്‍മ്മം ഭീതിയാണ്. അന്യഗ്രഹവാസികളില്‍ നിന്ന്/ അന്യനാട്ടുകാരില്‍ നിന്ന്/അന്യ സംസ്കാരത്തില്‍ നിന്ന് അമേരിക്കയ്ക്ക്/അമേരിക്ക പ്രതിനിധാനം ചെയ്യുന്ന ഭൂമിക്ക് ഉണ്ടാവുന്ന ഭീഷണിയുളവാക്കുന്ന ഭയം.അതിമാനുഷവും, ശാസ്ത്രീയമായി പരസഹസ്രവര്‍ഷം മുന്നേറിയ സംസ്കാരത്തില്‍ നിന്ന്/ കേവലം പ്രാകൃതമായ സംസ്കാരത്തിന്റെ കായികശേഷിയില്‍ നിന്ന് ഒക്കെയാണ് ഈ ഭീഷണി എന്നും ഓര്‍ക്കണം. തലയ്ക്കുമുകളില്‍ വന്നുപതിക്കുന്ന അഗ്നിസ്ഫുല്ലിംഗം മുതല്‍, അമേരിക്കന്‍ അഹങ്കാരമായ വൈറ്റ്ഹൌസിനു മുകളില്‍ വന്നു നിശ്ചലമായി ഭീതിയുടെ കാര്‍മേഘങ്ങള്‍ വര്‍ഷിക്കുന്ന ഇന്‍ഡിപെന്‍ഡന്‍സ് ഡേയിലെ അന്യഗ്രഹവാഹനം വരെ പ്രേക്ഷകനിലേക്ക് വിക്ഷേപിക്കാന്‍ ചെയ്യിക്കാന്‍ ശ്രമിച്ചത് കൊടിയ ഭീതിയുടെ ഉള്‍ക്കിടിലമാണ്.
മെട്രിക്സ്, റോബോകോപ്പ്, ഹോളോമാന്‍, ജുറാസിക് പാര്‍ക്ക് തുടങ്ങിയ ശാസ്ത്രകഥാചിത്രങ്ങളും തൊട്ടുണര്‍ത്താന്‍ ശ്രമിച്ചത് മനുഷ്യമനസുകളിലെ ഫ്രാങ്കന്‍സ്റൈന്‍ ഭീതിയെത്തന്നെയാണ്. അസാമാന്യ ശക്തിസൌഭാഗ്യമുള്ള പുരാതനവും നൂതനവുമായ ജീവസൃഷ്ടികള്‍ മുതല്‍ മനുഷ്യനിയന്ത്രണങ്ങള്‍ക്കപ്പുറമുള്ള പ്രകൃതിശക്തികളെവരെ ഹോളിവുഡ് ഇത്തരത്തില്‍ ഭീതിയുടെ കാഴ്ചശ്രേണികളിലേക്കു സന്നിവേശിപ്പിച്ചു. ട്വിസ്ററും, എര്‍ത്ത് ക്വേക്കും, സുനാമിയും (സണ്‍ഡേ) അഗ്നിപര്‍വതങ്ങളും, രഹസ്യങ്ങളുടെ ഇരുട്ടുനിലങ്ങളായ കാടകങ്ങളും, ആഫ്രിക്കയും, ഈജിപ്തും, മമ്മികളും, ഭൂത്തുരുത്തുകളും, രക്തദാഹികളായ സ്രാവുകളും മനുഷ്യക്കുരങ്ങും ഇരപിടിയന്മാരുമെല്ലാം ഇത്തരത്തില്‍ ഭീകരപരിവേഷമുള്ള ചലച്ചിത്ര പ്രമേയങ്ങളായി.
എന്നാല്‍, ഇതിലെല്ലാം പൊതുവില്‍ ആരോപിക്കപ്പെടാനാവുന്ന ഒരു അങ്കിള്‍ സാം മനോധാരയുണ്ട്. കോളനിവല്‍കരണത്തിന്റെ അധിനിവേശ ഹുങ്കിന്മേല്‍ ഏര്‍പ്പെടുന്ന ഭീഷണിയും അതിനെ നേരിട്ടു ജയിക്കുന്ന അമേരിക്കന്‍ തന്ത്രജ്ഞതയുമാണ് ഈ മാനസികാവസ്ഥയ്ക്കു പിന്നില്‍. എന്നും അമേരിക്കക്കാര്‍ ഒരര്‍ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ ചില പേടികളുടെ മുള്‍മുനയിലായിരുന്നു. ശീതയുദ്ധത്തിന്റെ ഇരുമ്പുമറയുണ്ടായിരുന്നപ്പോള്‍ റഷ്യ ആയിരുന്നു അവരുടെ ആശങ്കകളുടെ കേന്ദ്രസ്ഥാനം. വീയറ്റ്നാമിനോടു തോറ്റപ്പോള്‍ പിന്നെ അവരോടായി മാറാത്ത പേടി. സെപ്റ്റംബര്‍ 11 നെത്തുടര്‍ന്ന് ശരാശരി അമേരിക്കക്കാരന്റെ സ്വത്വത്തിനു തന്നെ ഭീഷണിയായത് ഇസ്ളാം തീവ്രവാദവും ആക്രമണഭീതിയുമാണ്. ഇതേ പേടിയില്‍ നിന്നുള്ള സ്വാഭാവിക പ്രതിരോധതന്ത്രംതന്നെയാവണമല്ലോ അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും സൈനികനടപടികളിലേക്ക് അമേരിക്കയെ നയിച്ചതും. മറ്റെല്ലാ ലോകരാഷ്ട്രങ്ങളുടെയും സംരക്ഷണാവകാശത്തിന്റെ ക്വട്ടേഷനെടുത്തിട്ടെന്നപോലെയാണ് അമേരിക്ക ഇവിടങ്ങളിലെല്ലാം തോന്നിയപോലെ കയറി ഇടപെട്ടുകളഞ്ഞത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചവരെ, അമേരിക്കന്‍ പ്രമേയങ്ങളില്‍ നിറഞ്ഞുനിന്നത് തുല്യശ്ക്തിയായ മറ്റേതെങ്കിലും കേന്ദ്രങ്ങളില്‍ നിന്നുള്ള വിനാശകരമായ ഭീഷണിയായിരുന്നു. ജയിംസ് ബോണ്ട് ചിത്രപരമ്പരയിലെ ഒന്നിലേറെ സിനിമകള്‍ക്ക് റഷ്യന്‍ ഗുഡാലോചനയും വിനാശകരമായ ഭീഷണിയും വിഷയമായിട്ടുണ്ട് എന്നു ശ്രദ്ധിക്കുക. റഷ്യയോടുള്ള ഈ ഉള്‍ക്കിടിലം, അമേരിക്കന്‍ സിനിമകളില്‍ പലരീതിയിലാണ് പ്രതിഫലിച്ചു കണ്ടത്. റഷ്യക്കാരനോ, റഷ്യക്കാരാടു സാമ്യമുള്ളവരോ ആയ വില്ലന്മാരായിരുന്നു അക്കാലത്തെ ഹോളിവുഡ് സിനിമകളിലെങ്ങും. അധികാരത്തിനുവേണ്ടി, ലോകം കൈക്കുമ്പിളിലൊതുക്കാനുള്ള തീവ്രമോഹത്തില്‍ ആന്ധ്യം ബാധിച്ചവരായിരുന്നു അവരിലേറെയും. ഒപ്പം തന്നെ, ഭൂമുഖത്തെ ആരോടും തങ്ങള്‍ക്കു ഭയമില്ലെന്നും ഭൌമേതര സംസ്കാരത്തില്‍ നിന്നുള്ള ഭീതിയെയാണ് തങ്ങള്‍ ഉറ്റുനോക്കുന്നതെന്നും വ്യക്തമാക്കാന്‍ അന്യഗ്രഹവാസികളില്‍ നിന്നുള്ള ഭീഷണികളുടെ കഥകള്‍ക്കും പ്രാധാന്യം നല്‍കുകയായിരുന്നു ഹോളിവുഡ്. ചൊവ്വ അങ്ങനെ ഹോളിവുഡ് സയന്‍സ് ഫിക്ഷനുകളുടെ ഒരു സ്ഥിരം അച്ചുതണ്ടാശ്രയമായി. സാങ്കേതികമായി മനുഷ്യവര്‍ഗത്തേക്കാള്‍ ബഹുകാതം മുന്നേറിയവരായി ആവിഷ്കരിക്കപ്പെട്ട അന്യഗ്രഹജീവികള്‍ക്കു പക്ഷേ പ്രത്യക്ഷത്തില്‍ത്തന്നെ അമേരിക്കക്കാരെ അപേക്ഷിച്ച പല പ്രാകൃതത്വവും കനിഞ്ഞുചാര്‍ത്തപ്പെട്ടു. സാംസ്കാരികവും സാമൂഹികവുമായ പ്രാകൃതത്വം പലപ്പോഴും ആധുനികജീവിതത്തിനു വിരുദ്ധമായിട്ടാണു ചിത്രീകരിച്ചിരുന്നതും.
ഭുമിക്കുമേല്‍, ഭുമിയിലെ ജീവജാലങ്ങള്‍ക്കുമേല്‍, അമേരിക്കയ്ക്കുമേല്‍ അശനിപാതം കണക്കെ വന്നുപതിക്കുന്ന ഭീഷണികളുടെ ഭയപ്പാടുകളും അവയെ സധൈര്യം നേരിട്ടു വിജയം വരിക്കുന്ന സാധാരണക്കാരനായ സൈനികന്‍ (ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ)/ ശാസ്ത്രജ്ഞന്‍ (2012) മുതല്‍ അമേരിക്കന്‍ പ്രസിഡന്റുവരെ (ഇന്‍ഡിപെന്‍ഡന്‍സ് ഡേ/എയര്‍ഫോഴ്സ് വണ്‍) രക്ഷകാവതാരങ്ങളുമൊക്കെയാണ് ഹോളിവുഡ് മുഖ്യധാര പ്രണയപൂര്‍വം പരിലാളിച്ച സിനിമകളിലേറെയും പ്രമേയമാക്കിയത്. ഇതെല്ലാം ശീതയുദ്ധക്കാലത്തോ, വീയറ്റ്നാം അടക്കമുള്ള പിന്നാക്ക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധങ്ങളുടെ കാലഘട്ടത്തിലോ ആയിരുന്നെന്നതും ഓര്‍ക്കേണ്ടതുണ്ട്.സ്വാഭാവികമായി ലോകരക്ഷകസ്ഥാനത്ത് ആപല്‍ബാന്ധവാവതാരമായി അമേരിക്കയെ സ്വയം ഉപവിഷ്ഠമാക്കുകയായിരുന്നു ഈ സിനിമകളുടെ രാഷ്ട്രീയലക്ഷ്യം. ഒപ്പം ഏതുവിധ ഭീഷണികളുണ്ടായാലുംശരി അതിനെയെല്ലാം തൃണവല്‍ക്കരിച്ച് അമേരിക്ക അന്തിമവിജയം ഉറപ്പാക്കുമെന്ന ധാരണ ലോകപ്രേക്ഷകരിലും വിശേഷ്യാ അമേരിക്കന്‍ പ്രേക്ഷകരിലും ആവര്‍ത്തിച്ചുറപ്പിക്കേണ്ടതും ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ ഭൌമേതര ശത്രുക്കളായി പ്രസ്തുത കഥാചിത്രങ്ങളിലെല്ലാം അസുരഭാഗത്ത്. ദേവഭാവത്തില്‍ അമേരിക്കന്‍ നായകനും!
ശീതയുദ്ധാനന്തരം, സെപ്റ്റംബര്‍ പതിനൊന്നും കഴിഞ്ഞ് ഇറാക്കിനെയും അഫ്ഗാനെയും നിലംപരിശാക്കിക്കഴിഞ്ഞപ്പോള്‍ അമേരിക്കയ്ക്കിപ്പോള്‍ പ്രത്യക്ഷത്തില്‍ തുല്യശക്തിയുളള ശത്രുക്കളായി പരിഗണിക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ട്. ചൈനയേയും ഇന്ത്യയേയും കൊറിയയേയും ഇറാനെയുമെല്ലാം ഭയക്കുന്നു എന്നു ധരിപ്പിക്കുന്നുണ്ടെങ്കിലും അവിടെയെല്ലാം ഒരുതരം നയതന്ത്രത്തോടെയുള്ള അഴകൊഴമ്പന്‍ സമീപനത്തിലാണ് യു,എസ്. പ്രത്യക്ഷത്തില്‍ ആരെയും ഭയമില്ലാത്ത/ ഭയക്കേണ്ടതില്ലാത്ത അവസ്ഥ. ഈ അവസ്ഥാന്തരത്തിന്റെ പ്രതിഫലനമാണ് ജയിംസ് കാമറൂണിന്റെ അവതാറില്‍ കാണാനാവുന്നതും.
അന്യരിലും അപരിചിതരിലും നിന്ന് ഭുമിക്കു നേരിടേണ്ടി വന്ന ഭീഷണി, അന്യ നാടുകളില്‍ നിന്നു സൈനികമായും കായികമായും നേരിടേണ്ടി വരുന്ന ഭീഷണികള്‍. ലോകം മുഴുവന്‍ പരോക്ഷമായും സാസ്കാരികമായെങ്കിലും കോളനിയാക്കിവച്ചിരിക്കുന്ന അമേരിക്കയെ സംബന്ധിച്ചിടത്തോളം ഈ കഥയ്ക്കിനി പ്രസക്തി ലേശവുമില്ല. അതെല്ലാം കേവലം പഴമ്പുരാണങ്ങള്‍മാത്രം. സാംസ്കാരികവും സാമൂഹികവുമായ അധിനിവശകീഴ്പ്പെടുത്തലുകളുടെ നവകോളനീവല്‍കരണകാലഘട്ടത്തില്‍ അമേരിക്കയ്ക്കിപ്പോള്‍ പേടി ഭൂമിയിലെതന്നെ ശത്രുക്കളെയോ, ഭൌമേതരതലങ്ങളില്‍ നിന്ന് നമ്മെ കീഴ്പ്പെടുത്താനെത്തുന്ന ഏതെങ്കിലും വിദേശഗ്രഹവാസികളേയോ അല്ല. മറിച്ച്, നാം കീഴ്പ്പെടുത്തി, ചൂഷണം ചെയ്യാന്‍ പടപ്പുറപ്പെടുന്ന അന്യഗ്രഹങ്ങളിലെ തദ്ദേശവാസികളുടെ പ്രതിരോധത്തിന്റെ തീവ്രരോദനങ്ങളാണ്; നിലനില്‍പിനായുള്ള അവരുടെ ജീവന്മരണ പോരാട്ടങ്ങളാണ്, ഹോളിവുഡിന്റെ പുതിയവിഷയം. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് അവതാര്‍. മുമ്പ്, അല്‍പം വളച്ചുകെട്ടി, മൂടിയും പൊതിഞ്ഞും പറഞ്ഞിരുന്ന പലതും പച്ചയ്ക്ക് ഉറക്കെത്തന്നെ പറയുകയാണ് അവതാര്‍.
അവതാറിലും, ഭൂമിയില്‍ നിന്നുള്ള മനുഷ്യരുടെ ശത്രുപക്ഷത്ത് അന്യഗ്രഹവാസികളാണ്. പക്ഷേ ഇവിടെ ചില വ്യത്യാസങ്ങളുണ്ട്. ഒന്നാമതായി അവര്‍ ഭൂമിയേയോ ഭൂവാസികളേയോ ആക്രമിക്കുകയോ ആക്രമണഭീഷണിയുളവാക്കുകയോ ചെയ്യുന്നില്ല. മറിച്ച്, ഭൂമിയില്‍ യാതൊന്നും ശേഷിപ്പില്ലാത്തവണ്ണം വെറും മണ്ണായി മാറിയപ്പോള്‍ വിദൂരാകാശത്തെങ്ങോ കണ്ടെത്തിയ പാന്‍ഡോര എന്ന ഹരിതഗ്രഹത്തിലെ ധാതുലവണങ്ങള്‍ക്കും പരിസ്ഥിതിക്കുമായി അവിടെ ആധിപത്യം സ്ഥാപിക്കാന്‍ മുതിരുന്ന ഭൂവാസികള്‍ക്ക് അവിടത്തുകാരില്‍ നിന്നുള്ള സ്വാഭാവിക പ്രതിരോധം മാത്രമേ നേരിടേണ്ടി വരുന്നുള്ളൂ. പ്രത്യക്ഷത്തില്‍ ഈ സിനിമയിലെ അസുരവേഷം മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് ഈ ഗോളാന്തരാധിനിവേശ ദൌത്യം ഏറ്റെടുത്തിട്ടുള്ള അമേരിക്കന്‍ സൈന്യത്തിനും കമ്പനിക്കുമാണ്. പാന്‍ഡോരയിലെ അമൂല്യമായ ധാതുനിക്ഷേപത്തിനായി അവിടത്തെ അസുലഭമായ പരിസ്ഥിതിയെ, അഭൌമമായ ഹരിതകത്തെ, പ്രകൃതിയുമായി ഇടംപിണഞ്ഞുള്ള അവിടത്തെ ജൈവാവസവ്യവസ്ഥിതിയെത്തന്നെ തച്ചുതകര്‍ക്കാന്‍ തുനിയുന്ന ഭുമിയില്‍നിന്നുള്ള മനുഷ്യരാണ് അവതാറിലെ പ്രതിനായകര്‍. നായകത്വസ്ഥാനത്തോ പാവം ഗോത്രജീവികളും. പുതിയ ലോകവ്യവസ്ഥയില്‍ ഇതൊരു ആരോഗ്യകരമായ പരിവര്‍ത്തനമായി തെറ്റിദ്ധരിക്കും മുമ്പ്, അവതാറിനു പിന്നിലെ മറ്റു ചില താല്‍പര്യങ്ങള്‍ കൂടിയൊന്നു നോക്കിയേക്കാം.
ഇറാക്കില്‍ സംഭവിച്ചതുതന്നെയാണ് മറ്റോര്‍ഥത്തില്‍ അവതാറിലെ പാന്‍ഡോറയില്‍ സംഭവിക്കുന്നതും. അമേരിക്കയുടെ താല്‍പര്യം സംരക്ഷിക്കപ്പെടാന്‍ അവിടങ്ങളില്‍ അധിനിവേശത്തിന്റെ രാഷ്ട്രീയം കളിക്കുകയായിരുന്നല്ലോ യു.എസ്. ഒടുവില്‍, അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ പ്രസിഡന്റ് ബുഷിനെതിരേ (അദ്ദേഹത്തിന്റെ സ്വാഭാവികമായ ഭരണകാലഘട്ടത്തിന്റെ അസ്തമയത്തോടടുത്തുമാത്രം) ചില വെളിപ്പെടുത്തലുകളും പ്രതിരോധങ്ങളും. ഇറാക്കിനോടു കാട്ടിയ വിവേചനങ്ങളുടേയും മനുഷ്യാവകാശനിഷേധങ്ങളുടെയും കറുത്ത കഥകള്‍.... ഇവയെല്ലാം വെളിപ്പെടുത്തിയത് അമേരിക്കക്കാര്‍ തന്നെയായിരുന്നു. ഈ വൈരുദ്ധ്യം തന്നെയാണ് പാന്‍ഡോറയിലെ പാവത്തുങ്ങളായ ഗോത്രസമൂഹത്തിന്റെ രക്ഷയ്ക്കായി അവരുടെ ജൈവവേഷം ക്ളോണിങ്ങിലൂടെ കടം കൊണ്ട അമേരിക്കന്‍ സഹയാത്രികള്‍ തന്നെയായി മാറുന്നതിലൂടെയും പ്രതിഫലിക്കുന്നത്. ശിക്ഷകന്‍/ ചൂഷകന്‍ തന്നെ രക്ഷകനായി പുനരവതരിക്കുന്ന ഈ ഹോളിവുഡ് ഫോര്‍മുലയിലാണ് അധിനിവേശ രാഷ്ട്രീയത്തിന്റെ കാണാച്ചുഴികള്‍. ഒരു ദേശത്തിന്റെ സ്വയം പ്രിതിരോധങ്ങള്‍ക്കും അപ്പുറത്താണ് തങ്ങളുടെ സ്വാധീനവും ബലവുമെന്ന അമേരിക്കയുടെ ഹുങ്കാണ് അവതാറിലൂടെ അരക്കിട്ടുറപ്പിക്കപ്പെടുന്നത്. മറിച്ച് വിരുദ്ധസ്വരം പോലും തങ്ങളില്‍ നിന്നേ ഉണ്ടാവൂ എന്ന ധാര്‍ഷ്ട്യവും അവതാര്‍ പങ്കുവയ്ക്കുന്നു. നമ്മുടേതെല്ലാം നഷ്ടപ്പെട്ടാലും എരിഞ്ഞു തീര്‍ന്നാലും ഇനിയും അനാഘ്രതമായിട്ടുള്ള ഹരിതകങ്ങളെ എത്രവേണമെങ്കിലും കീഴടക്കാനാകുമെന്നും അതിനു പ്രിതിരോധം നിര്‍മിക്കാന്‍ തങ്ങളിലൊരാള്‍ക്കല്ലാതെ മറ്റാര്‍ക്കുമാവില്ലെന്നുമുള്ള ആത്മവിശ്വാസമാണ് അവതാര്‍ അമേരിക്കയ്ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട അവതാറിന്റെ ദാര്‍ശനിക മാനങ്ങളും കേവലം ഉപരിപ്ളവമായ ജാഡകളാണെന്നതാണു വാസ്തവം. ഇന്ത്യയോട് വെള്ളക്കാരന് എന്നുമുണ്ടായിട്ടുള്ള മിസ്റിക്ക് ആകര്‍ഷണം മാത്രമാണ് ഈ കപട ദാര്‍ശനികതയ്ക്കു പിന്നില്‍. ഇന്ത്യക്കാരെന്നാല്‍ പാമ്പാട്ടികളെന്നും വനവാസികളെന്നും ആനകേറികളെന്നുമെല്ലാമുള്ള പരമ്പരാഗത പാശ്ചാത്യ കാഴ്ചപ്പാടുകളുടെ പിന്തുടര്‍ച്ച മാത്രമാണ് അവതാര്‍. നീലവര്‍ണക്കാരായ ഗോത്രസമൂഹവും അവയ്ക്ക് രാമായണത്തിലെ വാനരന്മാരോടുള്ള സാമ്യവും, പുനര്‍ജ്ജനിയെപ്പറ്റിയുള്ള ഭാരതീയമായ പരികല്‍പനയും, പരകായപ്രവേശസങ്കല്‍പവും, ജീവവൃക്ഷവും,പ്രകൃതിയെ അമ്മയായി, ദേവിയായി കല്‍പിച്ചാരാധിക്കുന്ന പൌരസ്ത്യവീക്ഷണവും സര്‍വോപരി അവതാര്‍ എന്ന പേരും എല്ലാം ചേര്‍ന്ന് ചത്രത്തിനു നല്‍കുന്ന പൌരസ്ത്യ വേദച്ഛായ വ്യാജമാണെന്നും, വിപണി ലാക്കാക്കിയുള്ള കേവലും സാംസ്കാരിക ചൂഷണമാണെന്നും തിരിച്ചറിയാതെ പോകുന്നിടത്താണ് അവതാര്‍ വന്‍ വിജയമാകുന്നത്. ഇവിടെ, ചൂഷകര്‍ വീണ്ടും ചൂഷകരുടെ അവതാരമെടുക്കുന്നു. വീണ്ടും വീണ്ടും വിഡ്ഢികളാക്കപ്പെട്ട ചൂഷിതര്‍ ചൂഷിതരുടെ അവതാരത്തിലും ഒതുങ്ങുന്നു. സംഭവാമി, യുഗേ യുഗേ!

Tuesday, March 16, 2010

സ്വാതന്ത്ര്യത്തില്‍ ആശ്വസിച്ച് മഹാത്മാവിന്റെ കഥാകാരി

ഇക്കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച പ്രമുഖ മാനവശാസ്ത്രജ്ഞയും ഗാന്ധിയനും ഡര്‍ബനിലെ നാറ്റല്‍ സര്‍വകലാശാല ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ബ്ളാക്ക് റിസേര്‍ച്ച് മുന്‍ ഡയറക്ടറും, തിരക്കഥാകൃത്തു മൊക്കെയായ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജ ഫാത്തിമ മിര്‍ 1997 ല്‍ തിരുവനന്തപുരത്തു നടന്ന ഇന്ത്യുയുടെ രാജ്യാന്തരചലച്ചിത്രമേളയില്‍ അതിഥിയായി എത്തിയപ്പോള്‍ അവരുമായി നടത്തിയ പ്രത്യേകാഭിമുഖത്തില്‍ നിന്ന്. മലയാള മനോരമ ദിനപ്പത്രത്തിന്റെ 1997 ജനുവരി 11 ലക്കത്തില്‍ തിരുവനന്തപുരം പതിപ്പില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചതാണിത്. ഫാത്തിമ മിറിന്റെ സ്മരണയ്ക്കുമുന്നില്‍ ശിരസ്സാ നമിച്ചുകൊണ്ട്...

ക്ഷിണാഫ്രിക്കയില്‍ ഇപ്പോള്‍ ഞങ്ങള്‍ക്കു ശ്വാസം വിടാം. ഇതുവരെ അതായിരുന്നില്ല സ്ഥിതി. രാജ്യം വിട്ടു പോകാന്‍ പോലും വെള്ളക്കാര്‍ എന്നെ അനുവദിച്ചിരുന്നില്ല.-ശ്യാം ബനഗലിന്റെ മേക്കിംഗ് ഓഫ് ദ് മഹാത്മയുടെ കഥാകൃത്തും ദക്ഷിണാഫ്രിക്കയില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കുവേണ്ടി കുരിശുയുദ്ധം തന്നെ നയിച്ചവരുമായ ഫാത്തിമാ മിര്‍. സാരിയുടുത്തു തികച്ചും ഇന്ത്യാക്കാരിയെപ്പോലെ....
ഫാത്തിമയുടെ മുത്തച്ഛന്‍ ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറിയതാണ്. വര്‍ണവിവേചനത്തിനെതിരേ ശബ്ദമുയര്‍ത്തിയതിനു ഭരണകൂടത്തിന്റെ നോട്ടം പതിച്ച കുടുംബത്തില്‍ പിറന്ന ഫാത്തിമ ഹൈസ്കൂളില്‍ പഠിക്കുമ്പോഴെ സമരമുഖത്തേക്കു വന്നു. വെള്ളക്കാരുടെ പീഡനം അത്ര ഭീകരമായിരുന്നു.ഇന്ത്യാക്കാരെന്ന നിലയ്ക്കു നിങ്ങളുടെ മുന്‍ തലമുറ അതറഞ്ഞിട്ടുണ്ടാവും. അവര്‍ പറയുന്നു.
കറുത്ത വര്‍ഗ്ഗക്കാരുടെ സ്വാതന്ത്യ്രത്തിനുവേണ്ടി ഗാന്ധിജി കൊളുത്തിവച്ച കൈത്തിരി ഒടുവില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കു ഭരണം കിട്ടുംവരെ എത്തിനില്‍ക്കുന്നതില്‍ ഞാനും ഒരു പങ്കുവഹിച്ചല്ലോ എന്നതില്‍ സന്തോഷമുണ്ട്. സ്കൂള്‍ ജീവിതം മുതല്‍ ഞാന്‍ മണ്ഡേലയ്ക്കൊപ്പമായിരുന്നു.അദ്ദേഹത്തെ ജയില്‍മോചിതനാക്കാന്‍ പ്രക്ഷോഭം നടത്തി.എന്നെ അവര്‍ ജയിലിലടച്ചു. ക്രൂരമായി പീഡിപ്പിച്ചു. എന്തിന്, മൂന്നുതവണ എന്നെ അവര്‍ കൊല്ലാന്‍ നോക്കി. പഠിക്കാന്‍ പോലും രാജ്യം വിട്ടുപോകാന്‍ അവര്‍ അനുമതി നല്‍കിയില്ല. പാസ്പോര്‍ട്ട് പോലും തന്നില്ല.
കറുത്തവര്‍ക്കു വിലക്കുകള്‍ മാത്രമായിരുന്നു, 1987 വരെയും. അക്ഷരാര്‍ഥത്തില്‍ വെള്ളക്കാരുടെ അടിമകള്‍. സിനിമ കാണാനുള്ള അനുവാദം പോലുമുണ്ടായിരുന്നില്ല.
ഇപ്പോള്‍ കറുത്തവരുടെ ഭരണം വന്നപ്പോള്‍ അവര്‍ക്കു ഭയം കൂടാതെ ശ്വാസം വിടാമെന്നായി.നിയമങ്ങള്‍ മാറി.നയങ്ങള്‍ മാറി.എങ്കിലും ഒരു കാര്യമോര്‍ക്കണം. ദക്ഷിണാഫ്രിക്കയുടെ സമ്പദ്വ്യവസ്ഥ ഇപ്പോഴും വെള്ളക്കാരനായ ആഫ്രിക്കാനോസിന്റെ കൈകളിലാണ്. ആ സ്ഥിതി മാറാതെ പൂര്‍ണസ്വാതന്ത്യ്രം എങ്ങനെ#ാവും?
എങ്കിലും ഭരണം മാറിയതോടെ ഇന്ത്യക്കാര്‍ക്കടക്കം കിട്ടിയ ആശ്വാസം, അതു പറഞ്ഞറിയാക്കാനൊക്കില്ല. ഇന്ത്യക്കാര്‍ക്ക് നെല്‍സണ്‍ മണ്ഡേലയുടെ ഭരണകൂടത്തില്‍പ്പോലും പങ്കാളിത്തമുണ്ട്. ഇപ്പോഴത്തെ സര്‍ക്കാരില്‍ അഞ്ചു മന്ത്രിമാരും 15 എം.പി.മാരും ഇന്ത്യന്‍ വംശജരാണ്. ദക്ഷിണാഫ്രിക്കന്‍ പൌരത്വമുള്ളപ്പോഴും ഭാരതീയ സംസ്കൃതി കൈമോശം വരാതെ ജീവിക്കുന്നവരാണ് അവിടെ. സത്യത്തില്‍ ജനസംഖ്യയുടെ മൊത്തം അനുപാതത്തിലും കൂടുതല്‍ പ്രാതിനിധ്യം അവര്‍ക്കു ഭരണത്തിലുണ്ട്.
ഫാത്തിമ രചിച്ച അപ്രന്റിഷിപ്പ് ഓഫ് ദ് മഹാത്മ എന്ന നോവലില്‍ നിന്നാണ് ബനഗല്‍ മേക്കിംഗ് ഓഫ് ദ് മഹാത്മ നിര്‍മ്മിച്ചത്. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തെപ്പറ്റിയുള്ള സത്യസന്ധമായ ദൃശ്യാവിഷ്കാരമായിരുന്നു അത്. ചിത്രത്തിനു തിരക്കഥയെഴുതിയത് ഫാത്തിമ മിറും ബനഗലും ചേര്‍ന്നാണ്.
വര്‍ഷങ്ങളുടെ ഗവേഷണത്തിനു ശേഷമാണ് 69ല്‍ ഞാന്‍ ആ നോവല്‍ പൂര്‍ത്തിയാക്കിയത്.രചനാവേളയില്‍ത്തന്നെ അതിലൊരു നല്ല സിനിമ ഒളിഞ്ഞിരിക്കുന്നു എന്നു തോന്നിയിരുന്നു.89 ല്‍ ശ്യാമിനെ കണ്ടപ്പാേേഴാണ് ഢാന്ഡ ഇക്കാര്യം ചര്‍ച്ച ചെയ്തത്. വിഷയം ശ്യാമിനും ബോധിച്ചു.
അക്കാലത്തു പക്ഷേ അവിടെ ഒരു ഭരണകൂടമുണ്ടായിരുന്നില്ല. അതുകൊണ്ടു പണം ഒരു പ്രശ്നമായി.പിന്നീട് ഏറെ പണിപ്പെട്ടാണ് അതൊക്കെ തരണം ചെയ്തത്.എന്തായാലും ശ്യാമിന്റെ സിനിമ എന്നെ തൃപ്തിപ്പെടുത്തി. നിങ്ങള്‍ക്കറിയാമോ ലോകത്തു ഹോളിവുഡ്ഡിനും മുമ്പേ ഒരു കഥാ ചിത്രം നിര്‍മിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. പക്ഷേ വെള്ളക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. കറുത്തവര്‍ക്കു സിനിമ നിര്‍മ്മിക്കാനാവാതെ പോയി.
ഇന്ത്യക്കാര്‍ക്കു പണ്ട് നല്ലൊരു സിനിമാവിതരണശ്രംഖലയുണ്ടായിരുന്നു അവിടെ. പക്ഷേ ഇന്ത്യന്‍ വംശജര്‍ താമസിക്കുന്ന സ്ഥലങ്ങളിലല്ല വിതരണം നടത്തുന്നതെന്നു പറഞ്ഞ് വെള്ളക്കാര്‍ അതും തടഞ്ഞു. അവിടെയുള്ള ഒരേയൊരു ആഫ്രിക്കന്‍ നിര്‍മാതാവ് അനന്ത് സിംഗ് ആണ്. ഇന്ത്യന്‍ വംശജനായ അനന്ത് സിംഗ് മണ്ഡേലയുടെ ആത്മകഥ -ലോങ് വാക്ക് ടു ഫ്രീഡം സിനിമയാക്കുകയാണ്- ഫാത്തിമ പറഞ്ഞു നിര്‍ത്തി.

Saturday, February 27, 2010

പൊറാട്ടുനാടകത്തിനൊടുവില്‍

ലയാളസിനിമയിലെ ഊരുവിലക്കിനെച്ചൊല്ലി ഒരു വലിയ പൊറാട്ടുനാടകം, കേരളത്തില്‍ ഇന്നോളം അരങ്ങേറിയ സമാന സാംസ്കാരിക നാടകങ്ങളെപ്പോലെതന്നെ സ്വാഭാവികമായ പരിസമാപ്തിയിലെത്തുകയാണ്. ആത്മവിശ്വാസക്കുറവിന്റെയും വര്‍ഷങ്ങളിലൂടെ ഉള്ളിലിട്ടു തികട്ടിയ വര്‍ഗ്ഗീയവിഷത്തിന്റെയും ബഹിര്‍സ്ഫുരണങ്ങളുമായി തിലകന്‍ രംഗപ്രവേശം ചെയ്തതോടുകൂടായാണ് നാടകത്തിന്റെ നാന്ദി കുറിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ്, കേരളത്തില്‍ ഒരു പാവം പത്രപ്രവര്‍ത്തകനെതിരേ തിലകന്‍ നല്‍കിയ കേസില്‍, സ്വന്തം സുഹൃത്തുകൂടിയായ ആ മാധ്യമപ്രവര്‍ത്തകനോടു വിശ്വാസവഞ്ചനകാട്ടി തിലകനു വേണ്ടി സാക്ഷിപറയാന്‍ കോടതിയിലെത്തിയ മമ്മൂട്ടിക്കെതിരായിരുന്നു അദ്ദേഹത്തിന്റെ ഗ്വോഗ്വാ.
ഉടന്‍ സാംസ്കാരിക കേരളം ഉണര്‍ന്നെണീറ്റു. മാധ്യസ്ഥന്‍മാരുടെ റിലേ റാലി. കേരളത്തിലെ ഏതു സാമൂഹിക കൈകടത്തിലിനെതിരേയും ആഞ്ഞടിക്കുന്ന ഡോ.സുകുമാര്‍ അഴീക്കോട് സജീവമായി. പ്രായത്തിന്റെ വിവേകം നല്‍കിയ പക്വതയുമായി ജ. വി. ആര്‍.കൃഷ്ണയ്യര്‍ പറഞ്ഞതൊന്നും അദ്ദേഹത്തിന്റെ ചെവിയല്‍ പതിഞ്ഞില്ല. എന്നും തന്നെ സുകുമാരന്‍ എന്നു മാത്രം സംബോധനചെയ്യുന്ന കണ്ണൂരിലെ പുലി ടി.പത്മനാഭന്റെ ആക്രമണവും അദ്ദേഹം കണക്കിലെടുത്തില്ല.പല്ലു പോയാലും സിംഹംസിംഹം തന്നെയാണല്ലോ. എന്നാല്‍ അനവസരത്തിലും അസമയത്തിലുമുള്ള ആ ഗര്‍ജ്ജനം സൊമാലിയയിലെ പുലിയുടേതിനു സമമാണെന്ന വകതിരിവില്ലാതെപോയി സുകുമാര്‍ അഴീക്കോടിന്. മോഹന്‍ലാലിന്റെ വിഗ്ഗിലും മേയ്ക്കപ്പിലും മാത്രമല്ല, അദ്ദേഹത്തിന്റെ പിതൃസ്വത്തില്‍ വരെയെത്തി അഴീക്കോടിന്‍റെ സാംസ്കാരികദൃഷ്ടി. ലാല്‍ പരസ്യത്തിലഭിനയിക്കുന്നതിനെ വിമര്‍ശിച്ച പിണറായി വിജയന്റെ ഈ ഉറ്റ അനുഗാമി, പക്ഷേ കലണ്ടര്‍ മനോരമ തന്നെ എന്നാവര്‍ത്തിക്കുന്ന തിലകനെയും, കല്യാണ്‍ ഗ്രൂപ്പിനായി അഴകിയരാവണവേഷമണിഞ്ഞ മമ്മൂട്ടിയേയും സൌകര്യപൂര്‍വം വിസ്മരിച്ചു.(അനാവശ്യമായതു മറക്കുകയും ആവശ്യമായതു പൊലിപ്പിക്കുകയുമാണല്ലോ ഇടതുപക്ഷ സംസ്കാരം എന്നാവും അഴീക്കോടന്‍ തീസസ്).
ഇന്നസെന്റില്‍ നിന്നോ, മോഹന്‍ലാലില്‍ നിന്നോ ബി.ഉണ്ണികൃഷ്ണനില്‍ നിന്നോ പ്രതീക്ഷിക്കാത്തതില്‍ പലതും സാംസ്കാരികകേരളം എന്തോ കാരണം കൊണ്ട് സുകുമാര്‍ അഴീക്കോടില്‍ നിന്നു പ്രതീക്ഷിച്ചുപോയി. പക്വതയെന്നോ വകതിരിവെന്നോ വിളിക്കാവുന്ന എന്തോ ചിലത്. അത് അബദ്ധധാരണയായിരുന്നെന്ന് വൈകിയാണെങ്കിലും അദ്ദേഹം തെളിയിക്കുകയും ചെയ്തു. വ്യക്തിഹത്യയോളം നീണ്ട അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ മോഹന്‍ലാലിന്റേയോ ഇന്നസെന്റിനേയോ വെല്ലുന്നവിധം മാനനഷ്ടവ്യവഹാരസാധ്യതയുള്ളതായിരുന്നെന്ന് അദ്ദേഹമറിഞ്ഞില്ലെങ്കിലും കേരളത്തിലെ സംസ്കാരമുള്ളവര്‍ അറിഞ്ഞിട്ടുണ്ടാവും.
എല്ലാം കഴിഞ്ഞപ്പോള്‍, ഒരു സംശയം ബാക്കി. അറിവില്ലാത്തവര്‍ വിവരദോഷം പറഞ്ഞാല്‍ അവരുടെ അതേ ഭാഷയില്‍ മറുപടി പറയുന്നതാണോ, അതിനെ അര്‍ഹിക്കുന്ന വിധത്തില്‍ അവഗണിക്കുകയും സ്വന്തം നിലവാരം മൌനത്തിലൂടെ, പാകതയാര്‍ന്ന പ്രതികരണത്തിലൂടെ കാത്തുസൂക്ഷിക്കുന്നതാണോ സംസ്കാരം? കഥയ്ക്കിടയില്‍ ചോദ്യമില്ലെന്നതുപോലെ, ഈ ചോദ്യത്തിനിടയില്‍ ഉത്തരവുമില്ല. ഹ ഹ ഹ.
മറ്റൊരു സന്ദേഹം കൂടി ഇത്തരുണത്തില്‍ പ്രസക്തമാണെന്നു തോന്നുന്നു. അതും ദൌര്‍ഭാഗ്യവശാല്‍ സാംസ്കാരികകേരളത്തെ ഒന്നുലച്ച ഒരു സമകാലിക വിവാദത്തെക്കുറിച്ചുള്ളതുതന്നെ. തിലകനെ വിലക്കിയതേയുള്ളൂ. തിലകന്‍ ആരോപിക്കുന്നതു ശരിയാണെങ്കില്‍ കൈവയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും സമ്മതിക്കാം. എന്നാല്‍ കേരളത്തിന് പൊതുവേ സമ്മതിച്ചുകൊടുക്കാന്‍ മടിയുളള ചില സത്യാവസ്ഥകളെ മുഖം നോക്കാതെ വ്യക്തമാക്കിയതിന്റെ പേരില്‍ സഖറിയയ്ക്കെതിരേ കേരളത്തിലെ ഇടതുപക്ഷ സാംസ്കാരിക പോലീസുകാര്‍ ശരിക്കും കൈവച്ചപ്പോള്‍ ഈ സാംസ്കാരിക പുലി-സിംഹങ്ങള്‍ക്ക് ഒച്ചയടപ്പായിരുന്നോ? അതോ എന്റെ കേള്‍വിക്കുറവാണോ എന്നറിയില്ല, ആരുടേയും ഗര്‍ജ്ജനം പോയിട്ട് ഓരിയിടല്‍ പോലും കേട്ടതായി ഓര്‍ക്കുന്നില്ല!
വിവാദം നടക്കുന്ന കാലത്തോ, അത് ആളിപ്പടര്‍ന്ന കാലത്തോ പ്രതികരിക്കാന്‍ മടിച്ചവരാണ് മലയാള സിനിമയിലുള്ള ഭൂരിപക്ഷവും. കാരണമുണ്ട്. കാരണവസ്ഥാനമുള്ള രണ്ടു മുഴുക്കിഴവന്‍മാര്‍ ഇടപെട്ട വിവാദനാടകത്തില്‍ സ്വന്തം മനഃസാക്ഷിക്കുനിരക്കുന്നതായാലും എന്തെങ്കിലും സത്യം വിളിച്ചുപറഞ്ഞുപോയാല്‍ കാരണവന്മാരുടെ പച്ചത്തെറി കേട്ടാലോ. എന്തിനാ വെറുതെ വീട്ടിലുള്ളവരെയും, മരിച്ചുപോയ സ്വന്തക്കാരെയും പോലും ഇവരുടെ തെറിയഭിഷേകം കേള്‍പ്പിക്കുന്നു? മൌനം വിദ്വാന്മാര്‍ക്കു ഭൂഷണം. ഇവിടെ മറ്റൊരുസംശയം. സ്വന്തം അഭിപ്രായം പറയാന്‍ തെറിഭീഷണി മുഴക്കുന്നതും, ആ ഭീഷണിയെപ്പേടിച്ച്, അഭിപ്രായസ്വാതന്ത്യ്രം പോലും വേണ്ട എന്നു വയ്ക്കുന്നതിലുമില്ലേ സാംസ്കാരിക ഫാസിസം? ഇതും ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം.
സംഗതി, ബജറ്റിനും, പെട്രോള്‍ വിലവര്‍ധനയ്ക്കുമടക്കമുള്ള മറ്റൊരാഘോഷം വരുംവരെയുള്ള ഇടവേളയില്‍, മാധ്യമങ്ങള്‍ക്ക് ഉത്സവമായെങ്കിലും, ഈ വിവാദങ്ങള്‍ക്കിടയിലും, സാംസ്കാരികകേരളം തിരിച്ചറിയാതെ അവശേഷിക്കുന്ന മറ്റൊന്നുണ്ട്. മൈ നെയിം ഈസ് ഖാന്റെയും വാരണം ആയിരത്തിന്റെയും അവതാറിന്റെയും ദിഗ്വിജയങ്ങള്‍ക്കിടെ മലയാളസിനിമ എങ്ങോ അപ്രസക്തമാകുന്നു എന്നുള്ളതാണത്. ചില പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെയും അവര്‍ നേതൃത്വം നല്‍കുന്ന അച്ചുതണ്ടുകള്‍ക്കും ചുറ്റും മാത്രം വട്ടം ചുറ്റി വഴിതെറ്റുന്ന മലയാള സിനിമ ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റിലായിട്ട് കാലം കുറച്ചായി. അതിന്റെ നാഡീസ്പന്ദനവും, രക്തയോട്ടവും, മസ്തിഷ്കപ്രവര്‍ത്തനവും, കരള്‍-വൃക്കകളും മന്ദതാളത്തിലായിട്ടോ താളം തെറ്റിയിട്ടോ നാളേറെയായി. അതു നേരെയാക്കാനുള്ള ചികിത്സയോ സുഖചികിത്സയോ ആരും, ഒരു സാംസ്കാരികനായകനും നാളിതുവരെ നിര്‍ദ്ദേശിച്ചു കണ്ടില്ല. എന്തിന് അതെപ്പറ്റി പരിതപിച്ചുപോലും കണ്ടില്ല.
വിവാദമുണ്ടാക്കിയവരും, വ്യക്തമായ അജന്‍ഡയോടെ, ചിലരെ മുന്നില്‍ നിര്‍ത്തി വിവാദം കത്തിച്ചു ചൂടാക്കി, സ്വന്തം ലക്ഷ്യം കണ്ടവരും, കറുത്ത അജന്‍ഡകള്‍ക്ക് അറിഞ്ഞോ അറിയാതെയോ ചട്ടുകമായി നിന്നുകൊടുത്തവരും ഓര്‍ക്കാതെപോയ സത്യം ഒന്നുമാത്രം-സിനിമയുണ്ടെങ്കിലേ താരങ്ങളുള്ളൂ. സംഘടനകളുള്ളൂ. വിവാദങ്ങള്‍ക്കു വിദൂര സാധ്യതപോലുമുള്ളൂ. സ്വന്തം മകളുടെ താലിയറ്റാലും ശരി മരുമകന്റെ തലപോയിക്കണ്ടാല്‍ മതി എന്ന നിലപാടില്‍ അത്രയേറെ ഇന്നസെന്‍സ് കാണാനാവുന്നില്ല. അത്, കൌശലത്തിന്റെ മൌനാവരണമണിഞ്ഞ മമ്മൂട്ടിയുടേതായാലും ശരി, വായില്‍ വന്നതു പറഞ്ഞുപോയ മോഹന്‍ലാലിന്റെയോ ഗണേഷ്കുമാറിന്റെയോ ആയാലും ശരി. ഈ അധരവ്യായാമങ്ങള്‍ സിനിമയെ ഐ.സി.യു വില്‍ നിന്ന് ശ്മശാനത്തിലേക്കെടുക്കുകയേ ഉള്ളൂ എന്നോര്‍മിച്ചാല്‍ നന്ന്.
for more reading

Wednesday, February 24, 2010

ഖാന്‍ ഈസ് കിംഗ്

മൈ നെയിം ഈസ് ഖാന്‍ എന്ന സിനിമയുടെ കാഴ്ചാനുഭവം പങ്കിടവേ,എഴുത്തുകാരായ ചാരു നിവേദിതയും എന്‍.പി.ഹാഫിസ് മുഹമ്മദും കലാകൌമുദി വാരികയില്‍ ചിത്രത്തെക്കുറിച്ചു ചില മുന്‍കൂര്‍ ജാമ്യങ്ങളെടുത്തതുകണ്ടു. ചിത്രം അത്യസാധ്യമായ, അനിതരസാധാരണമായ ദൃശ്യാനുഭവവും വൈകാരികാനുഭവവുമാണെന്നു സമര്‍ഥിക്കുന്നതിനുമുമ്പേ, ഈ ചിത്രം ഒരുപക്ഷേ ലോകോത്തര നിലവാരത്തിലുള്ളതാവണമെന്നു നിര്‍ബന്ധമില്ല, ബോളിവുഡ്ഡിന്റെ തനതു ഫോര്‍മുലയില്‍ ഉള്‍പ്പെടുന്നതായിരിക്കാം, സമാന്തരധാരയില്‍പ്പെടുന്നതാവണമെന്നില്ല, എന്നെല്ലാമാണ് അവരുടെ ജാമ്യവ്യവസ്ഥ. എന്നിരുന്നാലും ചിത്രം അവാച്യമായ അനുഭവമായിത്തീരുന്നുവെന്നും കാരണസഹിതം ഇരുവരും വ്യക്തമാക്കുന്നു. അവരുടെ നിലപാടിനോട് അനുകൂലിച്ചുകൊണ്ടുതന്നെ പറയട്ടേ, അവരുടെ ഈ ജാമ്യവ്യവസ്ഥകള്‍ ശുദ്ധ അസംബന്ധമാണ്. അവരെ കണ്ണടച്ച് എതിര്‍ക്കുകയാണ് ഈയുള്ളവന്‍ എന്നു ദുര്‍വ്യാഖ്യാനം ചെയ്യാന്‍ മുതിരും മുമ്പ് ഇനിയുള്ളതു കൂടി വായിക്കാന്‍ ക്ഷമകാട്ടുക.

അതായത്, അവരുടെ ഈ ജാമ്യവ്യവസ്ഥകളൊന്നും തന്നെ ആവശ്യമില്ലാത്തത്ര നിലവാരമുള്ള, ഉള്ളില്‍തട്ടുന്ന, പ്രേക്ഷകഹൃദയങ്ങളിലേക്കു നേരിട്ടു സംവദിക്കുന്ന, തീര്‍ത്തും ഫോര്‍മുലേതര സിനിമയാണ് മൈ നെയിം ഈസ് ഖാന്‍ എന്നാണ് ഞാന്‍ ആണയിടുന്നത്!

ഞാന്‍ അടുത്തകാലത്തു കണ്ട ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ഇത്. ഇതില്‍ പാട്ടിനുവേണ്ടി പാട്ടില്ല. ബോളിവുഡ്ഡിന് ഒഴിച്ചുകൂടാനാവാത്ത, അതിന്റെ ഇംപ്രിന്റ് പോലുമായി മാറിക്കഴിഞ്ഞ സംഘനൃത്തം പേരിനുപോലുമില്ല. സംഘട്ടനമില്ല. സെക്സില്ല. (പാചകത്തിനിടെ നായികയോട് കാന്‍ ഐ ഹാവ് സെക്സ് വിത്ത് യു എന്നാശിക്കുന്ന നായകന്റെ പിന്നാലെ മുറിയിലേക്കോടുന്ന നായികയുടെ രംഗത്തിലൊതുങ്ങുകയാണ് സെക്സിനെക്കുറിച്ചുള്ള വിദൂരസൂചന), അതിമാനുഷ നായകനില്ല. സര്‍വം സഹയായ നായികയില്ല, നായികയുടെ ദുര്‍വാശിക്കാരനായ പിതാവില്ല, കുലപ്പകയുടെ കഥാംശമില്ല. പിന്നെ എന്തു ഫോര്‍മുലയാണ് ഈ സിനിമ പിന്തുടരുന്നത് എന്നാണ് കരുതേണ്ടത്? തീര്‍ച്ചയായും പ്രമേയകല്‍പനയിലും ആവിഷ്കരണത്തിലും മൈ നെയിം ഈസ് ഖാന്‍ സകല ബോളിവുഡ് വ്യാകരണങ്ങളെയും നിരാകരിക്കുന്നതായാണ് എനിക്കനുഭവപ്പെട്ടത്.

ഓട്ടിസ്റിക്ക് ആയ നായകന്‍. നേരത്തേ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ നായിക മന്ദിര.അവളെ ഇഷ്ടപ്പെട്ടു വിവാഹം കഴിക്കുന്ന നായകന്‍. നായികയുടെ കന്യകാവിശുദ്ധിയെന്ന ക്ളീഷേയെപ്പോലും വിദഗ്ധമായി വെല്ലുവിളിക്കുന്ന സിനിമ. സാമൂഹികപ്രശ്നങ്ങള്‍ക്കുനേരെ പിന്തിരിഞ്ഞു നില്‍ക്കാന്‍ മാത്രം ശ്രമിക്കുന്ന മുഖ്യധാരാസിനിമയില്‍ നിന്ന് ഇത്രയും ധീരമായൊരു ചലച്ചിത്രോദ്യമം, അതും 9/11 നെ കുറിച്ചു, മുസ്ളീം തീവ്രവാദവിരുദ്ധനിലപാടില്‍ പ്രതീക്ഷിക്കുക വയ്യല്ലോ. സത്യം പറയട്ടെ, കരണ്‍ ജോഹര്‍ അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞു.

രവി കെ.ചന്ദ്രന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ പൊതു ദൃശ്യപരിചരണത്തില്‍ മുഴച്ചുനിന്നു എന്ന ചാരുനിവേദിതയുടെ നിരീക്ഷണത്തെയും, വിനീതമായി ഭിന്നിക്കാനാണ് എനിക്കിഷ്ടം. കാരണം, ഒരു അമേരിക്കന്‍ മെട്രോയെ കേന്ദ്രീകരിച്ചു ചിത്രീകരിച്ച പാന്‍- ഇന്ത്യന്‍ സിനിമ എന്ന നിലയില്‍ (സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ പോലും ഹിന്ദി/ഇംഗ്ളീഷ് എന്നു രേഖപ്പെടുത്തിക്കൊണ്ടാണെന്നതു ശ്രദ്ധിക്കുക) രവിയുടെ ദൃശ്യപരിചരണം പ്രമേയധാരയോട് അത്യധികം ഇഴുകിച്ചേര്‍ന്ന നിര്‍വഹണമായിട്ടാണ് എനിക്കനുഭവപ്പെട്ടത്.
ഷാരൂഖ് ഖാന്റെ ഏറ്റവും മികച്ചതും ഒതുക്കമുള്ളതുമായ പ്രകടനമാണ് ഖാന്‍. ഒരു ദേശീയ അവാര്‍ഡ് ഷാരൂഖിന് എവിടെയോ മണക്കുന്നുണ്ടോ എന്നേ സംശയിക്കേണ്ടതുള്ളൂ. കാജോലാകട്ടെ അതിസുന്ദരിയായിരിക്കുന്നു. മനസ്സുകളിലേക്കു സംവദിക്കുന്ന നല്ല സിനിമകളുടെ പട്ടികയില്‍, ചെറുതെങ്കിലും സ്വന്തം സ്വത്വപൂര്‍ത്തിയിലേക്കായി നടത്തുന്ന ഒരു ജീവിതയാത്ര പ്രതിപാദിക്കുന്ന ഇറാന്‍/ദക്ഷിണാഫ്രിക്കന്‍/ലാറ്റിനമേരിക്കന്‍ സിനിമകളുടെ ഗണത്തില്‍ പെട്ട മികച്ചൊരു ഇന്ത്യന്‍ ചിത്രമായാണ് ഈ സിനിമ എന്റെയുളളില്‍ പ്രതിഷ്ഠ നേടുന്നത്.
എന്നാല്‍ മൈ നെയിം ഈസ് ഖാന്‍ എന്നിലേല്‍പ്പിക്കുന്ന ആശങ്കയുടെ ഭാരം ചാരുനിവേദിതയുടേതിലും ഹാഫിന്റേതിലും നിന്നു വ്യത്യസ്തമാണ്. തമിഴ്നാട്ടിലെങ്ങും കിട്ടുന്ന നിറം കലര്‍ത്തിയ നാടന്‍ സരബത്തുപോലത്തെ തട്ടുപൊളിപ്പന്‍ പൊള്ളാച്ചി സിനിമകളാണല്ലോ മലയാളത്തിലുണ്ടാവുന്നത്. അവ ഏറ്റുമുട്ടേണ്ടത് മൈ നെയിം ഈസ് ഖാന്‍ പോലുള്ള കാമ്പുള്ള ചലച്ചിത്രരചനകളോടാണല്ലോ എന്നോര്‍ത്തിട്ടാണ് എനിക്കു നാണം വരുന്നത്.

പണ്ട് ചില പറട്ട മലയാള സിനിമകളുടെ പരസ്യങ്ങളില്‍ ആവര്‍ത്തിച്ചുകണ്ടിട്ടുള്ള ഒരു വാചകം കൂട്ടിച്ചേര്‍ത്ത് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ-ഈ ചിത്രം കണ്ടില്ലെങ്കില്‍ ഇന്ത്യയിലിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്ന് നിങ്ങള്‍ കാണാതെ പോകും, തീര്‍ച്ച!

Monday, February 08, 2010

A.Chandrasekhar featured in ACV Samskriti Programme

Video of A.Chandrasekhar featured in Samskriti programme telecast by ACV on Monday the 8th February 2010 at 12.30pm.

മോഹന്‍ലാല്‍ തുറക്കുന്ന പാഠപുസ്‌തകം

ടി.സി രാജേഷ്‌

സിനിമയും സിനിമാ അനുബന്ധ പഠനങ്ങളും ലോകോത്തരമെന്നു വാഴ്‌ത്തപ്പെടുന്ന സിനിമകള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നു കരുതുന്നവര്‍ക്കുള്ള ഒരു മറുപടിയാണ്‌ ഈ പുസ്‌തകം. ചാര്‍ളി ചാപ്ലിന്‍ എന്ന നടനെ നമുക്കു പാഠപുസ്‌തകമാക്കാമെങ്കില്‍ മോഹന്‍ലാലിനെയും അതിനു വിധേയനാക്കാം.

ഒറ്റയൊറ്റ സിനിമകളുടെ വിചാരങ്ങള്‍ക്കിടയില്‍ അവയിലെ കേവലം അഭിനേതാവെന്ന പരാമര്‍ശത്തിലൊതുങ്ങേണ്ടതല്ല മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റെയുമൊന്നും അഭിനയ രസതന്ത്രം. ഗോപിയും മുരളിയുമെല്ലാം അത്തരം ചില സാധ്യതകള്‍ അവശേഷിപ്പിച്ചിട്ടാണ്‌ കടന്നുപോയത്‌. കേവലം സിനിമകളുടെ പാഠ്യക്രമത്തിലൂടെയല്ല, അവയിലെ കഥാപാത്രങ്ങളിലേക്ക്‌ പരകായപ്രവേശം നേടിയവരിലൂടെ മലയാളിയേയും മലയാളിയുടെ ജീവിതപരിസരത്തേയും വ്യാഖ്യാനിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അതിന്‌ ഈ പുസ്‌തകം പ്രേരണയാകുമെന്നുറപ്പാണ്‌.

http://www.keralawatch.com/election2009/?p=27242

Friday, February 05, 2010

ചലച്ചിത്രവിവാദങ്ങളിലെ കോര്‍പറേറ്റ് ബാധ!

എ.ചന്ദ്രശേഖര്‍
വിവാദങ്ങളുടെ മഹാപ്രളയവുമായി ഒരു ദേശീയ ചലച്ചിത്ര പുരസ്കാരപ്രഖ്യാപനം കൂടി സംഭവിക്കുമ്പോള്‍ അവാര്‍ഡുകളുടെ നാലയല്‍പക്ക പരിസരത്തുപോലും അടുക്കാന്‍ പറ്റാത്തതിലുള്ള ഖിന്നതയിലാണ്ടു മലയാളിയും മലയാള സിനിമയും. നഷ്ടപ്രതാപത്തിന്റെ പ്രഭുത്വസ്മരണകളില്‍ അഭിരമിച്ച് കാലം കഴിക്കെ, കാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പ് അറിയാതെ പോയ മലയാള സിനിമയ്ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും ലഭിച്ച ഷോക്ക് ചികിത്സ തന്നെയായിരുന്നു ദേശീയ അവാര്‍ഡ്. പുതിയ തലമുറ പ്രേക്ഷകന്റെ മനസ്സറിയാതെ പോയതിനും അവന്റെ രുചി-അഭിരുചികള്‍ ഉള്‍ക്കൊള്ളാനാവാതെപോയതിനും മലയാള സിനിമ നല്‍കേണ്ടി വന്ന പ്രായശ്ചിത്തമായി ദേശീയ തലത്തിലെ ഈ തിരിച്ചടിയെ കണക്കാക്കുന്നവരുണ്ട്. തീര്‍ച്ചയായും ഇതൊരു വഴിതെറ്റിയ നിരീക്ഷണമല്ല തന്നെ.
മറിച്ച്, പുറത്തൊന്നും അകത്തൊന്നും മനഃസ്ഥിതികള്‍ വച്ച് ആരെല്ലാമോ ആര്‍ക്കെല്ലാമോ നേരെ തൊടുത്തുവിട്ട പ്രതികാരാസ്ത്രങ്ങളായി ഈ അവാര്‍ഡ് നിര്‍ണയത്തെ കരുതുന്നവരും കുറവല്ല. വാദവിവാദങ്ങളുടെ നെല്ലും പതിരും വേര്‍തിരിക്കുക ഈ കുറിപ്പിന്റെ ദൌത്യമല്ലാത്തതിനാല്‍ ആ വശം വിടുന്നു. പകരം അവാര്‍ഡ് നിര്‍ണയത്തെ സംബന്ധിക്കുന്ന ചില വസ്തുതകള്‍, ചില കോമണ്‍ ഫാക്ടര്‍, അവ യാതൊരു വ്യക്തിഗത വീക്ഷണങ്ങളുടെ ഏച്ചുകെട്ടലും കൂടാതെ, വസ്തുനിഷ്ഠമായി തന്നെ വായനക്കാര്‍ സമക്ഷം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നു മാത്രം. വായിക്കുക. സ്വയം വിശകലനം ചെയ്യുക. അന്തിമനിഗമനം വായനക്കാരുടേതാണ്.
പുരസ്കാരാര്‍ഹമായ മറാത്തി ചിത്രം (മറാത്തി സിനിമകള്‍ ദേശീയ തലത്തില്‍ സ്വത്വം ഉറപ്പിക്കുന്നു എന്ന സൂചനയുമായാണ് അവാര്‍ഡിന്റെ മുന്‍നിരയിലെത്തിയത്, ഇക്കുറി.പ്രസ്തുത ചിത്രം നിര്‍മിച്ചത് ഓഹരിരംഗത്തെ അതികായരിലൊരാളായ ആശിഷ് ഭട്ട്നഗറും സ്വകാര്യ ബാങ്കറായ ശ്രീപാല്‍ മൊറാക്കിയയും ചേര്‍ന്നു രൂപം നല്‍കിയ ലിമിറ്റഡ് കമ്പനിയായ ഐ ഡ്രീം പ്രൊഡക്ഷന്‍സാണ്. മണ്‍സൂണ്‍ വെഡ്ഡിംഗ്, ബെന്‍ഡിറ്റ് ലൈക്ക് ബെക്കാം തുടങ്ങിയ പാന്‍-ഇന്ത്യന്‍ സിനിമകളുടെ വിതരണത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കോര്‍പറേറ്റ് സ്ഥാപനം.
മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഫാഷനിലെ അഭിനയത്തിനാണ് പ്രിയങ്ക ചോപ്ര മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്. സഹനടിക്കുള്ള അവാര്‍ഡും ഇതേ ചിത്രത്തിലൂടെയാണ് കങ്കണ റാവത് നേടയിത്. ഫാഷന്റെ നിര്‍മാതാവ് ഒരു വ്യക്തിയല്ല. സംവിധായകനും കോര്‍പറേറ്റ് സിനിമനിര്‍മാതാക്കളില്‍ പ്രമുഖരായ റോണി സ്ക്രൂവാല നേതൃത്വം നല്‍കുന്ന യു.ടി.വിയും സംയുക്തമായാണ് ഈ സിനിമ നിര്‍മിച്ചത്.
അഷുതോഷ് ഗൌരീക്കറിന്റെ ജോധാ അക്ബര്‍ എന്ന ബഹുകോടി സിനിമയുടെ നിര്‍മാണ പങ്കാളിയായുമായിരുന്നു യു.ടി.വി.മാത്രമോ, മികച്ച ജനപ്രിയ സിനിമയായി തെരഞ്ഞെടുക്കപ്പെട്ട എ വെഡ്നസ്ഡേയുടെയും നിര്‍മാതാക്കള്‍ യു.ടി.വി തന്നെയായിരുന്നു.
തിരുവനന്തപുരം ചലച്ചിത്രമേളയുടെ മുന്‍വര്‍ഷത്തെ ഏറ്റവും ആര്‍ദ്രമായ സാന്നിദ്ധ്യമായിത്തീര്‍ന്ന, നന്ദിതാ ദാസിന്റെ ആദ്യ സംവിധാനസംരംഭമായ ഫിറാഖ്, പ്രതിബദ്ധതയുടെ കാര്യത്തില്‍ ഏറെ മുന്നിലായിരുന്നുവെന്നത് നിസ്തര്‍ക്കമായ വസ്തുതമാത്രം. എന്നാല്‍ അതോടൊപ്പം തള്ളിക്കളയാനാവാത്ത സത്യമാണ് ഫിറാഖ് നിര്‍മിച്ചത് കോര്‍പറേറ്റ് സ്ഥാപനമായ പെര്‍സെപ്റ്റ് മോഷന്‍ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് എന്നത്.
ഈയിടെ, ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ ഉയര്‍ന്നുകേട്ട ഒരു വിവാദത്തിലേക്കു ശ്രദ്ധക്ഷണിച്ചുകൊണ്ട് ഈ വസ്തുതാവിവരണം അവസാനിപ്പിച്ചുകൊള്ളട്ടെ. കോര്‍പറേറ്റ് നിര്‍മിതിയായതുകൊണ്ടാണു തന്റെ സിനിമയായ കുട്ടിസ്രാങ്ക് തിരുവനന്തപുരം ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്താതതെന്നും, തന്റെ സിനിമയ്ക്കും കോര്‍പറേറ്റ് നിര്‍മാതാക്കള്‍ക്കുമെതിരേ ചലച്ചിത്ര അക്കാദമിയിലെ ചിലര്‍ ബോധപൂര്‍വം പ്രചാരണം നടത്തുന്നുവെന്നുമുള്ള വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍.കരുണിന്റെ ആരോപണമായിരുന്നു അന്നത്തെ വിവാദം. സിനിമയിലെ കോര്‍പറേറ്റ് ബാധ ഗോവകൊണ്ടും അവസാനിക്കുന്നില്ലെന്നാണോ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം തെളിയിക്കുന്നത്? ഏതായാലും ഈ രണ്ടു വിവാദങ്ങളിലും ഷാജി എന്‍. കരുണ്‍ എന്നൊരു കേന്ദ്രബിന്ദു ഉണ്ടായത് തികച്ചും യാദൃശ്ചികം മാത്രമാണെന്നു വിശ്വസിക്കാം.

Saturday, January 30, 2010

ഇതാണോ വിശ്വാസം ?

വിശ്വാസം അതല്ലേ എല്ലാം എന്ന പേരില്‍ വിഖ്യാതമായ ഒരു ടിവി പരസ്യമുണ്ട്. കൈ വളര്‍ന്നോ കാലു വളര്‍ ന്നോ എന്നു നോക്കി വളര്‍ത്തി വലുതാക്കിയ ഏക മകള്‍ ഒരു രാത്രി കാമുകനോടൊപ്പം ഒളിച്ചോടി എന്നറിയുമ്പോഴത്തെ അച്ഛന്റെ മനോവ്യഥയിലൂടെ ഇതള്‍ വിരിയുന്ന കഥാഗതിയുള്ള പരസ്യം കുടും ബമൂല്യങ്ങളെ ഉയര്‍ ത്തിപ്പിടിക്കുന്നു എന്ന നിലയില്‍ ചുരുക്കം സമയത്തിനകം തന്നെ ശ്രദ്ധിക്കപ്പെട്ടു. ഒളിച്ചോടിയ മകള്‍ ദൂരെ ടാക്സിയുമായി കാത്തുനില്‍ക്കുന്ന കാമുകനരികിലേക്ക് ബസില്‍ യാത്രയാകുമ്പോള്‍ അവളുടെ മനസ്സിലും അച്ഛനെക്കുറിച്ചുള്ള ഓര്‍ മകള്‍ കുറ്റബോധം വിതയ്ക്കുന്നു. ഒടുവിലവള്‍ മാനസാന്തരം വന്ന് അച്ഛനരികിലേക്കു മടങ്ങുന്നതാണു പരസ്യത്തിന്റെ ഇതിവ്രുത്തമ്. മാധ്യമപരമായ സമീപനത്താലും നിര്‍വഹണത്തിലും ഭേദപ്പെട്ട പരസ്യം . വിശ്വാസം അതല്ലേ എല്ലാം എന്ന പരസ്യവാചകം അച്ഛന്‍ -മകള്‍ ബന്ധത്തിലെ വിശ്വാസത്തെ കറയറ്റ സ്വര്‍നവും ഉപഭോക്താവും തമ്മിലുള്ള വിശ്വാസത്തോട് സാമ്യപ്പെടുത്തിയിരിക്കുന്നു. സംഗതി ഉഗ്രന്‍ . പക്ഷേ ഇവിടെ എന്റെ സന്ദേഹം മറ്റൊന്നാണ്. അച്ഛനോടുള്ള വിശ്വാസം കാത്തുസൂക്ഷിക്കാന്, മറ്റൊരു അച്ചനേയും അമ്മയേയും കുടുംബത്തെത്തന്നെയും ഉപേക്ഷിച്ച് അവളെ മാത്രം വിശ്വസിച്ച് ഇറങ്ങി പുറപ്പെട്ട് അവള്‍ വരുന്നതും കാത്ത് ടാക്സിയുമായി കാത്തു നില്‍ക്കുന്ന കാമുകനോട് അവള്‍ കാട്ടുന്ന വിശ്വാസാഘാതമോ? ഇതിനേ വിശ്വാസവന്ചന എന്നല്ലേ പറയുക ? ഇതു തന്നെയല്ലേ പഴയ രമണനോട് നളിനി കാട്ടിയതും . ഇതു തന്നെയല്ലേ ഷേയ്ക്സ്പിയറെക്കൊണ്ട്- ഫ്രെയിലിറ്റി ദൈ നെയിം ഇസ് വിമന്‍ എന്നു പാടിപ്പിച്ചത്? ചപലതേ നിന്റെ പേരോ വനിത എന്നു എഴുതിപ്പിച്ചത്? സ്ത്രീവിമോചനവാദികള്‍ ക്ഷമിക്കുക. എന്നാലും ഈ പരസ്യചിത്രത്തിലെ കാമുകി കാമുകനോട് കാണിച്ചത് വന്ചനയെന്നേ പറയാനാകൂ. കല്യാണ്‍ ജുവലേഴ്സും ക്ഷമിക്കുക.നിങ്ങളുടെ പരസ്യത്തില്‍ നിങ്ങള്‍ അറിയാതെ വിശ്വാസവഞ്ചനയുടെ ഒരു പ്രമേയം ഉള്ളടങ്ങിയിരിക്കുന്നു.
click here to watch video
http://www.youtube.com/watch?v=HaJBJjrSg3k

Saturday, January 23, 2010

മലയാളസിനിമയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കുന്ന തിരിച്ചടിയുടെ പാഠഭേദങ്ങള്‍


എ.ചന്ദ്രശേഖര്‍
ലയാളസിനിമയ്ക്ക് എന്തായാലും വീണ്ടുവിചാരത്തിനുള്ള ചൂണ്ടുപലകയാവുകയാണ് 2008ലെ ദേശീയ ചലച്ചിത്രപുരസ്കാര നിര്‍ണയം. കഴിഞ്ഞ 56 വര്‍ഷത്തിനിടെ, ഇത്ര കുറച്ചു മലയാളികള്‍ക്കും മലയാള സിനിമകള്‍ക്കും ബഹുമതി ലഭിച്ച മറ്റൊരവസരമുണ്ടായിട്ടില്ല. മറിച്ചൊരു ഭാഷയില്‍പ്പറഞ്ഞാല്‍ 96 ലോ മറ്റോ ഒന്നു പിന്തള്ളപ്പെട്ടുപോയി എന്നതൊഴിച്ചാല്‍ മലയാളസിനിമ ദേശീയ ചലച്ചിത്ര അവാര്‍ഡുനിര്‍ണയത്തില്‍ മുച്ചൂടും അവഗണിക്കപ്പെട്ടുപോകുന്നത്, തൃണവല്‍ക്കരിക്കപ്പെടുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്. അതുകൊണ്ടുതന്നെ, ഇൌ തിരിച്ചടി, നമുക്ക് ചില പാഠങ്ങളും പാഠഭേദങ്ങളും നല്‍കുന്നുണ്ട്. നിര്‍മാണച്ചെലവുനിയന്ത്രണവും സംഘടനാശക്തിപ്പെടുത്തലും മുഖ്യ അജന്‍ഡയാക്കി മലയാള സിനിമാവ്യവസായത്തെ സംരക്ഷിക്കാന്‍ ഉദ്യമിക്കുന്നവര്‍ക്ക് ഇതൊരു പാഠമാണ്. തലമുറകളായി തുടര്‍ന്നുവരുന്ന അവാര്‍ഡ് സിനിമ എന്ന ജനുസ്സിന് മേല്‍ വീണ ഒരു വെള്ളിടിയുമാണ്. വീണ്ടുവിചാരങ്ങള്‍ക്കും തിരിഞ്ഞുനോട്ടങ്ങള്‍ക്കും, ആത്മവിമര്‍ശനത്തിനും വഴിയാവുമെങ്കില്‍ തീര്‍ച്ചയായും ഇൌ അവസ്ഥ മലയാളസിനിമയ്ക്ക് ഒരു ഷോക്ക് ചികിത്സയായി കണക്കാക്കുന്നതില്‍ തെറ്റില്ല. മറിച്ച് ഇതിനുള്ളിലെ അജന്‍ഡകള്‍ ഇരുളടഞ്ഞതാണെങ്കില്‍? എന്തുകൊണ്ടായിരിക്കാം മലയാള സിനിമ ദേശീയതലത്തില്‍ ഇത്രമാത്രം പിന്തള്ളപ്പെട്ടുപോയത്? തീര്‍ചയയും ഗുണനിലവാരത്തിലെ പിന്‍ നടത്തം മലയാള സിനിമയെ ദേശീയ ശരാശരിയിലും വളരെ പിന്നാക്കം കൊണ്ടുപോയിട്ടുണ്ടെന്നത് പകല്‍പോലെ വാസ്തവം. ബംഗാളും കേരളവും ഇന്ത്യന്‍ സിനിമയുടെ പതാകവാഹകരായിരുന്ന സുവര്‍ണകാലമൊക്കെ വെറും സ്വപ്നമോ ചരിത്രമോ മാത്രമായി മാറിയിരിക്കുന്നു. ബംഗാളി ഇന്നും അന്തഹീനിലൂടെ ആ നിലവാരത്തില്‍ കാലുറപ്പിച്ചുനിര്‍ത്താന്‍ തക്ക പ്രതിഭകളെയും രചനകളെയും സമ്മാനിക്കുമ്പോള്‍, മലയാളത്തില്‍ എത്ര സിനിമയ്ക്ക്/ചലച്ചിത്രകാരന്മാര്‍ക്ക് നെഞ്ചില്‍ കൈവച്ച് തങ്ങളുടെ രചനയുടെ ഗുണത്തെപ്പറ്റി ആത്മവിശ്വാസത്തോടെ വാദിക്കാനാവും? തമിഴ്നാട്ടിലും ബോളിവുഡ്ഡിലും നിന്നുള്ള വേറിട്ട, സ്വത്വമുള്ള സംരംഭങ്ങള്‍ക്കുമുന്നില്‍ അന്തംവിട്ടു സ്വയം മറക്കുന്ന മലയാളി പ്രേക്ഷകര്‍ ഒന്നൊന്നായി മലയാളസിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ ബഹിഷ്കരിക്കുകയും തീയറ്ററുകളോരോന്നായി അടച്ചുപൂട്ടുകയും ചെയ്യുനന്ന അവസ്ഥയിലും പന്തീരാണ്ടുകാലം മുമ്പേ തമിഴകവും ഹിന്ദിയും ചവച്ചുതുപ്പിയ തട്ടുപൊളിപ്പന്‍ പാണ്ടി കമ്പോള സിനിമയുടെ കടും വര്‍ണഫോര്‍മുലയില്‍ അഭിരമിക്കുകയാണ് മലയാള ചലച്ചിത്രവേദിയുടെ മുഖ്യധാര. മാറിയ കാലത്തിന്റെ സ്പന്ദനം ഏറ്റുവാങ്ങാനും പ്രതിഫലിപ്പിക്കാനും മുഖ്യധാരയിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് എത്രകണ്ടു സാധിക്കാതെ പോകുന്നുവോ, അത്രതന്നെ തീവ്രതയോടെ മാറ്റത്തിനു നേരെ മുഖം തിരിഞ്ഞാണ് സമാന്തരപ്രസ്ഥാനവും എന്നു പറയാതെ വയ്യ. വിരസ ദൃശ്യാഖ്യാനങ്ങളുടെ മടുപ്പന്‍ ബുദ്ധിജീവി സമവാക്യം പുതിയ തലമുറയെ സിനിമയില്‍ നിന്ന് എന്തുമാത്രം അകറ്റുമെന്ന് സമാന്തരചലച്ചിത്രകാരന്മാരും തിരിച്ചറിയാതെ പോയി. ഇതിന്റെയെല്ലാം പ്രതിഫലനമാണ് വിവാദമാകുന്ന ദേശിയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ കാണുന്നത്. നിലവാരത്തകര്‍ച്ച കൂടാതെ എന്തെങ്കിലും ഘടകം അവാര്‍ഡുനിര്‍ണയത്തില്‍ മലയാളത്തിനു തിരിച്ചടിയായിരിക്കാമോ? ആ തരത്തില്‍ ഒരു ചിന്ത ചെന്നുനില്‍ക്കുക സ്വാഭാവികമായി, ഏതൊരു ദേശീയ അവാര്‍ഡു നിര്‍ണയത്തിന്റെയും രീതി സമ്പ്രദായത്തിന്റെ അംഗീകരിക്കപ്പെട്ട ചില അണിയറരഹസ്യങ്ങളിലേക്കാവും. ഫെഡറല്‍ ബഹുസ്വരതയക്കും ബഹുഭാഷാ സംവിധാത്തിനും വഴങ്ങി നടത്തപ്പെടുന്ന ഇത്തരത്തിലൊരു അവാര്‍ഡ് നിര്‍ണയം എത്ര നിഷ്പക്ഷമെന്നു വരുത്തിത്തീര്‍ത്താലും ഭാഷാ പ്രാതിനിധ്യത്തിനായി അതതു ഭാഷാ പ്രതിനിധികള്‍ വഴി നിര്‍മിക്കപ്പെടുന്ന സമ്മര്‍ദ്ദവും ലോബീയിങ്ങും തീര്‍ച്ചയായും സ്വാധീനങ്ങളായിത്തീരുമെന്നത് മനസ്സിലാക്കാന്‍ കേവലയുക്തിയുടെ പിന്‍ബലമേ ആവശ്യമുളളൂ. അതിനുവേണ്ടിത്തന്നെയാണല്ലോ ദേശീയതലത്തില്‍ അവാര്‍ഡുനിര്‍ണയസമിതി രൂപീകരിക്കുമ്പോള്‍ മിക്ക ഭാഷകളിലും നിന്നുള്ള പ്രതിനിധികളെ ഉറപ്പാക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കുന്നതും. ഒരേ നിലവാരത്തില്‍ ഒരു ടൈ അഥവാ കട്ടയ്ക്കു കട്ട ഒരു മത്സരം ഉണ്ടാവുമ്പോള്‍ തങ്ങളുടെ ഭാഷാരചനയ്ക്കുവേണ്ടി, സ്രഷ്ടാവിനുവേണ്ടി നടത്തുന്ന വാദഗതികളില്‍ അതതു പ്രതിനിധികള്‍ക്കൊപ്പം ജൂറിയുടെ മഹാഭൂരിപക്ഷം നീങ്ങുമ്പോഴാണ് അവാര്‍ഡ് ആ സിനിമയ്ക്കാവുന്നത്. ഒരുതരത്തിലുളള വോട്ടെടുപ്പുതന്നെയാണ് ഇത്. ശബ്ദവോട്ടെടുപ്പ്. എന്നാല്‍ ഇതിന് ശക്തമായി വാദിക്കാന്‍ ചങ്കുറപ്പുള്ള അംഗങ്ങള്‍ വേണം. അതിനു മനഃസ്ഥിതിയുളള ഭാഷാംഗം സമിതിയിലുണ്ടാവണം. ഇക്കുറി അവാര്‍ഡ് സമിതി പരിശോധിച്ചാല്‍ വിഖ്യാത സംവിധായകന്‍ ഷാജി എന്‍.കരുണ്‍ കഴിഞ്ഞാല്‍ മലയാളിയായ ഒരൊറ്റ ചലച്ചിതകാരനെപ്പോലും മഷിയിട്ടു തപ്പിയാല്‍ കാണില്ല. ഷാജിയെയാവട്ടെ ഒരു തരത്തിലും കുറ്റപ്പെടുത്താനുമാവില്ല. കാരണം ചെയര്‍മാന്റെ കസേരയിലിരുന്നു പക്ഷം പിടിക്കാന്‍ അദ്ദേഹത്തിനാവില്ല.അതുകൊണ്ടുതന്നെ മലയാളസിനിമയ്ക്കു വേണ്ടിയുള്ള ഒരേയൊരു കാസ്റ്റിംഗ് വോട്ട് നിഷ്പക്ഷതയുടെ പേരില്‍ പാഴായിപ്പോയി. ഷാജി പറയുന്നത് ശരിയാണ്- അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമ വന്നാലും ഗുണനിലവാരത്തില്‍ മികച്ചു നിന്നലല്ലേ ദേശീയതലത്തില്‍ പുരസ്കാരത്തിനു പരിഗണിക്കാനാവൂ? വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്യാമപ്രസാദ് അംഗമായിരുന്ന ജൂറി അടൂര്‍ ചിത്രത്തെതഴഞ്ഞപ്പോള്‍ ശ്യാം പറഞ്ഞതും ഇതേ ന്യായമായിരുന്നു. ന്യായമായും യുക്തിപൂര്‍വമായ ചോദ്യം. എന്നാല്‍ ഇൌ ചോദ്യം ഷാജി അറിയാതെ അദ്ദേഹത്തെക്കൊണ്ട് മറ്റൊരു പ്രസ്താവന പറയാതെ പറയിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. മികച്ച സിനിമയ്ക്കോ, സംവിധായകനോ ഉള്ള മത്സരത്തില്‍ അടൂര്‍/ടിവി.ചന്ദ്രന്‍ സിനിമകള്‍ ബംഗാളി, മറാത്തി സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2008ല്‍ പിന്നിലായിരുന്നിരിക്കാം, സംശയം വേണ്ട. അങ്ങനെയാണെങ്കില്‍ അവരുടെ സിനിമകള്‍ ആ വര്‍ഷം മികച്ച പ്രാദേശികസിനിമയ്ക്കുളള പുരസ്കാരം നേടിയ രഞ്ജിത്തിന്റെ തിരക്കഥയേക്കാളും താഴെയായിരുന്നു എന്നല്ലേ ഷാജി സമര്‍ഥിക്കുന്നത്? തിരക്കഥ എന്ന സിനിമ അങ്ങനെയൊരു നിലവാരത്തിലുള്ള സിനിമയാണോ എന്നത് പ്രേക്ഷകര്‍ തീരുമാനിക്കുക. അഭിനേതാക്കളുടെയോ സ്രഷ്ടാക്കളുടെയോ പ്രതിഭയില്‍ മലയാളി, മറ്റു ഭാഷകളെ അപേക്ഷിച്ച് പിന്നിലായേക്കാം, സാധ്യതയില്ലാതില്ല. മറാത്തി സിനിമ, മുംബൈസിനിമയുടെ കരാളഹസ്തത്തില്‍ നിന്ന് പതിയേ മോചിതമായി സ്വന്തം അസ്തിത്വം, സ്വത്വം ഉറപ്പിച്ചിട്ടുമുണ്ടാവാം. മറാത്തി സിനിമകളുടെ സമകാലിക പരിച്േഛദങ്ങളില്‍ ചിലതു നല്‍കുന്ന സന്ദേശം അത്തരത്തിലുള്ളതാണ്.അതുകൊണ്ടു തന്നെ മറാത്തി സിനിമ നേടിയ മേല്‍ക്കൈ സംശയമര്‍ഹിക്കുന്നതല്ല. വെഡ്നസ് ഡേ പോലൊരു സിനിമയുടെ അര്‍ഹതയെപ്പറ്റിയും മറിച്ചൊരഭിപ്രായമുണ്ടാവില്ല. ഫാഷന്‍ എന്ന സിനിമയും അതില്‍ പ്രിയങ്ക ചോപ്രയുടെ പ്രകടനവും അതേപോലെ ജനപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടിയതാണ്. തര്‍ക്കം അവിടെയല്ല. പാതി മലയാളിയായ പ്രിയങ്കയ്ക്കു ലഭിച്ച മികച്ച നടിക്കുളള ബഹുമതിയില്‍ മലയാളി പൈതൃകം ആരോപിച്ചു സമാധാനിക്കുന്നതിനോടൊപ്പം, ഒരു സന്ദേഹം ഉന്നയിക്കാതിരിക്കാനുമാവില്ല. മോഡലായി അരങ്ങത്തുവന്നു വിശ്വസുന്ദരിപ്പട്ടം വരെ കീഴടക്കിയ പ്രിയങ്ക, സ്വന്തം ജീവിതം തന്നെ മറ്റൊരര്‍ഥത്തില്‍ പകര്‍ത്തിവച്ചതാണ് ഫാഷനില്‍. അപ്പോഴാണ് പ്രസക്തമായ ഒരു സംശയം തികട്ടുന്നത്. സ്വന്തം ജീവിതം തന്നെ പകര്‍ന്നാടുന്നതിലാണോ, ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത, മറ്റൊരു കാലത്തെ, അല്ലെങ്കില്‍ മറ്റൊരു പ്രാദേശികതയുടെ ഉൌടും പാവും അഭിനയത്തിലാവഹിക്കുന്നതിലാണോ നടനമികവ്? അതെന്തോ, അഭിനയത്തിന്റെ രസതന്ത്രങ്ങള്‍ ആഴത്തില്‍ പഠിച്ചവര്‍ കണ്ടെത്തട്ടെ! എങ്കിലും ഒരു സഹനടി പട്ടത്തിനുപോലും വട്ടമില്ലാത്തവണ്ണം ദയനീയമായോ നമ്മുടെ അഭിനേതാക്കളെന്നൊരാശങ്ക വന്നുപോയാല്‍ തെറ്റുണ്ടോ. രണ്ടുതവണ ദേശീയ അവാര്‍ഡു നേടിയ അര്‍ച്ചനയുടെ കഴിവിലും പ്രതിഭയിലും സന്ദേഹത്തിന്റെ കണികയ്ക്കുപോലും വശമില്ലെങ്കിലും നഗ്മയുടെ ജൂറിത്വം സമര്‍ഥിക്കാന്‍ ചെയര്‍മാനുപോലും സാധിക്കുമോ എന്നാരെങ്കിലും ചോദിച്ചാല്‍....? സാങ്കേതികവിദഗ്ധരുടെ കാര്യത്തില്‍ വന്ന തിരിച്ചടിയും പ്രത്യാഘാതവുമാണ് വാസ്തവത്തില്‍ ഇൌ ചലച്ചിത്ര പുരസ്കാരം മലയാളിയെ ഏറെ കുണ്ഠിതപ്പെടുത്തുന്നത്. മുമ്പ്, പലകുറി നമ്മുടെ കലാകാരന്മാര്‍ക്കു തിരിച്ചടികളും അവഗണനകളുമുണ്ടായിട്ടുള്ളപ്പോഴും മലയാളത്തിന്റെ സാങ്കേതികകലാകാരന്മാര്‍ അവരുടെ മേല്‍ക്കോയ്മ അടിയറവച്ചിട്ടുണ്ടായിരുന്നില്ല. ബോളിവുഡ്ഡ് പോലും സ്നേഹത്തോടെ ആശ്രയിക്കുന്ന പ്രതിഭാധനരായ സാങ്കേതികവിദഗ്ധരാണ് മലയാളികള്‍. റസൂല്‍പൂക്കുട്ടിയിലൂടെ ഒാസ്കര്‍ നിശയില്‍ വരെ നിറസാന്നിദ്ധ്യമായി, മലയാളിയുടെ പ്രതിഭാനം. പക്ഷേ ഇക്കുറി അവാര്‍ഡിന്റെ നാലയല്‍പക്ക പ്രദേശത്തുപോലും പേരിനൊരാളെ അടുപ്പിച്ചിട്ടില്ല. ഷാജിയുടെ സിനിമകളില്‍ സഹകരിച്ചിട്ടുള്ള എണ്ണം പറഞ്ഞ സാങ്കേതികകലാകാരന്മാരില്‍ പലരും ഇക്കുറി മല്‍സരരംഗത്തുണ്ടായിരുന്നു. അടൂരിന്റെ കാര്യത്തിലെന്നോണം, അവരുടെ കാര്യത്തിലും സമാനനിലപാടാണ് അദ്ദേഹത്തിന്റേതെങ്കില്‍, തീര്‍ച്ചയായും ചെയര്‍മാന്റെ ധൈര്യത്തെ വാഴ്ത്തുകതന്നെവേണം. ഹ്രസ്വചിത്രവിഭാഗമാണ് മലയാളിയുടെ മേല്‍ക്കോയ്മ നിലനിര്‍ത്തിയ ഒരേയൊരു വിഭാഗം. ഏതായാലും ഇക്കഴിഞ്ഞ ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമാ തെരഞ്ഞെടുപ്പില്‍ നിഴലിച്ചു കണ്ടപോലൊരു വിപ്ളവം അമ്പത്താറാമത് ദേശീയ അവാര്‍ഡുകളിലും പ്രതിഫലിച്ചു എന്നുള്ളതാണ് സത്യം. പഴമയുടെ ആവര്‍ത്തനവൈരസ്യത്തെ വൈരാഗ്യബുദ്ധിയോടെ നിരസിക്കാനും പുതുമയേയും പുതുമുഖങ്ങളെയും രണ്ടുകൈയും നീട്ടി സ്വീകരിക്കാനുമുള്ള അടവുനയമാണ് ഇൌ തീരുമാനങ്ങളിലെങ്ങും പ്രകടമായിരുന്നത്.അണിയറനാടകങ്ങളൊന്നും അരങ്ങേറിയില്ലെങ്കില്‍, നിഷ്പക്ഷതയുടെ വിശ്വാസ്യതയില്‍ 916 സംശുദ്ധി അവകാശപ്പെടാനാകുമെങ്കില്‍ ഇൌ അവാര്‍ഡ് നിര്‍ണയം മലയാളിക്കും മലയാള സിനിമയ്ക്കും ആത്മവിമര്‍ശനത്തനുള്ള വഴിയാണ്. രണ്ടു സൂപ്പര്‍ താരങ്ങളുടെ അച്ചുതണ്ടുകള്‍ക്കു ചുറ്റും അര്‍ഥമില്ലാതെ വട്ടം ചുറ്റന്നതിനിടെ, ലോകസിനിമയില്‍പ്പോയിട്ട്, മറ്റു ഭാഷകളിലെ ഇന്ത്യന്‍ സിനിമയില്‍പ്പോലും എന്താണു സംഭവിക്കുന്നതെന്നു നമുക്കു മനസ്സിലാവുന്നില്ലെയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും ഇൌ അധോഗതിയില്‍ നിന്ന്, നാണക്കേടില്‍ നിന്ന് സ്വയം കരകയറേണ്ട ബാധ്യത, ഉയരത്തിലേക്കു കുതിക്കേണ്ട ആവശ്യം നമ്മുടെ ചലച്ചിത്രകാരന്മാര്‍ക്കുണ്ട്. അതിന് ചിലപ്പോള്‍, ആവശ്യത്തിലുമിരട്ടി അധ്വാനം വേണ്ടിവന്നെന്നുമിരിക്കും, നഷ്ടപ്രതാപം വീണ്ടെടുക്കാന്‍. അതവര്‍ തിരിച്ചറിയുകതന്നെവേണം. അങ്ങനെയൊരു തിരിച്ചറിവിന് ഇൌ അവാര്‍ഡ് അവഗണന വഴിവച്ചാല്‍ ഇൌ തിരിച്ചടി നാളെ മലയാള സിനിമയുടെ ചരിത്രത്തിലെ വഴിത്തിരിവായി ഗണിക്കപ്പെടാം. അതല്ല, അനാവരണം ചെയ്തിട്ടില്ലാത്ത ലോബീയിങ് അടക്കമുളള ഏതെങ്കിലും സ്വാധീനങ്ങള്‍ ഇൌ തീരുമാനങ്ങള്‍ക്കു പിന്നിലുണ്ടെങ്കില്‍ തീര്‍ച്ചയായും അത് അടൂരിന്റേതു മാത്രമല്ല, മലയാള സിനിമയുടേയും സിനിമാപ്രവര്‍ത്തകരുടേയും ആത്മവീര്യം കെടുത്തുന്നതായിപ്പോയി എന്നു നിരീക്ഷിക്കേണ്ടിവരും.അങ്ങനെയെങ്കില്‍ ശ്രദ്ധിക്കേണ്ടത് നിഷ്പക്ഷതയുടെ നിസ്സഹായതയുടെ ബന്ധിതരാവുന്ന ചെയര്‍മാന്മാരല്ല. ജൂറിയെ നിയോഗിക്കുന്ന സംഘാടകരാണ്. പനോരമ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും ജൂറിയെക്കുറിച്ചാണ് ജൂറിയുടെ ഘടനയെക്കുറിച്ചായിരുന്നു മുഖ്യ ആരോപണമെന്നോര്‍ക്കുക.

Saturday, January 09, 2010

ഇനിയും സ്വര്‍ഗമുണ്ടാകും

ലയാള സിനിമയ്ക്കുമുന്നില്‍ വിജയത്തിന്റെ സ്വര്‍ഗവാതിലുകള്‍ ഇനിയും തുറന്നേക്കും എന്ന സൂചന നല്‍കുന്നതാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗ്ഗമാണ്. റോഷന്‍ ആന്‍ഡ്രൂസിന്റേതെന്നോ, മോഹന്‍ലാലിന്റേതെന്നോ പറയുന്നതിനുമുമ്പ് ഈ സോദ്ദേശ്യസിനിമയുടെ പിതൃത്വത്തിനുമേല്‍ ഒരവകാശിയുണ്ടെങ്കില്‍, ആത്മാര്‍ഥതയോടെ പറഞ്ഞാല്‍ അത് ജയിംസ് ആല്‍ബേര്‍ട്ടാണ്. നൂറുക്കുനൂറും ഇതൊരു തിരക്കഥാകൃത്തിന്റെ സിനിമയാണ്. ഒരു സിനിമ സംവിധായകനെ അപേക്ഷിച്ച് തിരക്കഥാകൃത്തിന്റേതാണെന്നു പറയേണ്ടി വരുന്നതിലെ മാധ്യമപരമായ പാമതരത്വം ഓര്‍ക്കാതെയല്ല ഈ വിലയിരുത്തല്‍. എന്നാല്‍ കഥയില്ലായ്മയുടെ നരകവാതിലില്‍ ഉര്‍ധ്വന്‍ വലിക്കുന്ന മലയാള സിനിമയില്‍ ഒരല്‍പം കഥ ബാക്കിയാക്കി പോകുന്ന ജയിംസ് ആല്‍ബര്‍ട്ടുമാരെ കണ്ടില്ലെന്നു വയ്ക്കരുതല്ലോ എന്നു കരുതുകയാണ്. കാരണം ഇവിടം സ്വര്‍ഗ്ഗമാക്കേണ്ടത് ജയിംസുമാരെപ്പോലുള്ള കാമ്പുള്ള എഴുത്തുകാരാണ്. അവരുടെ കരുത്തുള്ള പ്രമേയങ്ങളുടെ വിളനിലങ്ങളിലേ റോഷന്‍ ആന്‍ഡ്രൂസുമാരെ പോലുള്ളവര്‍ക്ക സിനിമയെന്ന ജൈവകൃഷി വിതച്ച് വിജയകരമായി കൊയ്യാനാവൂ. പ്രമേയപരമായി, യെസ് യുവര്‍ ഓണര്‍ പോലെ, റോഷന്റെ തന്നെ ആദ്യചിത്രമായ ഉദയനാണു താരത്തിന്റെ രണ്ടാം ഭാഗം പോലെ ഒരുപാടു സിനിമകളുമായി സാമ്യമുണ്ടെങ്കിലും, എല്ലാ സോദ്ദേശ്യസിനിമകളിലുമെന്നാേേണം, നീണ്ട ബോധവല്‍കരണങ്ങളുടെ ജഡിലത ഉണ്ടെങ്കിലും, നിര്‍വഹണത്തിലെ, ആവിഷ്കരണത്തിലെ വ്യതിരിക്തത ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയെ ഭേദപ്പെട്ട ഒരു രചനയാക്കിമാറ്റുന്നു. പ്രമേയം ആവശ്യപ്പെടുന്ന ദൃശ്യപരിചരണം മാത്രം നല്‍കാന്‍ കാട്ടിയ കൈയൊതുക്കവും മിതത്വവുമാണ് റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന് ഈ സിനിയുടെ പേരില്‍ നല്‍കേണ്ട വലിയ കയ്യടിക്കു കാരണമാവുക. പാട്ടും, അനാവശ്യ സംഘട്ടനരംഗങ്ങളും തുടങ്ങി എല്ലാ ചേരുവകള്‍ക്കും യഥേഷ്ടം അവസരങ്ങളുണ്ടായിരുന്നിട്ടും, അവ വേണ്ട എന്നു വയ്ക്കാന്‍ കാട്ടിയ ചങ്കൂറ്റമാണ് റോഷനെ സമകാലിക യുവ സംവിധായകരില്‍ വകതിരിവുള്ളവനാക്കുന്നത്. അനേകം അതിമാനുഷ ജാക്കിമാരുടെയും മാലാഖമാരുടെയും അതിദാരുണമായ വീഴ്ചകള്‍ക്കും അവ നല്‍കിയ തിരിച്ചടികള്‍ക്കും ശേഷം, കപടസ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലിറങ്ങി, നിലം തൊട്ടുനിന്ന് അഭിനയിച്ചിട്ട്, ഇവിടം സ്വര്‍ഗമാണ് അന്യഭാഷാ അവതാരങ്ങളുടെ വര്‍ണ്ണപ്പകിട്ടുകള്‍ക്കുമുന്നില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നതില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ അസ്വസ്ഥനായത് സ്വാഭാവികം. എന്നാല്‍ ആ ആശങ്കകള്‍ക്ക് യാതൊരു കാര്യവുമില്ല. കാരണം, കൂണുപോലെ വര്‍ധിക്കുന്ന പച്ചക്കറി വിലമറന്ന്, ഏതോ രാഷ്ട്രീയക്കാരന്‍റെ ലൈംഗികജീവിതത്തിലേക്കു ഒളിച്ചു നോക്കാനും, ആ ഒളിച്ചുനോട്ടത്തിനെതിരേ പ്രതികരിച്ച സഖറിയയെപ്പോലുള്ള തിരിച്ചറിവുളള പൌരനുനേരെ കയ്യൂക്കുകാട്ടാനുമുള്ള ഉളുപ്പില്ലായ്മയും ഇരട്ടത്താപ്പും പ്രദര്‍ശിപ്പിക്കുന്നിടത്തോളം മാത്രം മാനസിക പക്വത നേടിയ മലയാളി, ഇന്നല്ലെങ്കില്‍ നാളെ ഈ സ്വര്‍ഗത്തെ തിരിച്ചറിയുക തന്നെ ചെയ്യും. ഏതായാലും എണ്ണമറ്റ എയ്ഞ്ചല്‍ ജോണ്‍മാര്‍ക്കിടെ ഇത്തരം ചില സ്വര്‍ഗങ്ങള്‍ മാത്രമേ, താരപരിവേഷത്തിനപ്പുറം നടനും ഗുണമായിരിക്കൂവെന്നത് പരമാര്‍ഥം.

Monday, January 04, 2010

പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

രു നോവലിന്റെ/സാഹിത്യസൃഷ്ടിയുടെ അനുവര്‍ത്തനം ചലച്ചിത്രത്തിന് ബാധ്യതയായിത്തീരുക സ്വാഭാവികമാണ്. രചനയെ അപേക്ഷിച്ച്, അതിന്റെ ദൃശ്യാവിഷ്കാരം നന്നായില്ല എന്ന പഴികേള്‍ക്കേണ്ടി വന്നിട്ടുള്ളവരാണ് ഭൂരിപക്ഷം ചലച്ചിത്രകാരന്മാരും. അതിലെ ശരിതെറ്റുകളെന്തായാലും, സിനിമ നന്നായാല്‍,അതിനു കാരണഹേതുവായ രചനയുമായി മാറ്റുരയ്ക്കേണ്ട കാര്യമില്ല. മറിച്ച് സിനിമയെ സിനിമയുടേതായ മാനദണ്ഡങ്ങളിലൂടെ മാത്രമെ വിലയിരുത്തേണ്ടതും വ്യാഖ്യാനിക്കേണ്ടതുമുള്ളൂ. ബോധാബോധങ്ങള്‍ക്കിടയിലൂള്ള സ്വത്വാനേഷണമാകണം അത്. രഞ്ജിത്ത് എന്ന സംവിധായകനെ സംബന്ധിച്ച്, അദ്ദേഹം ദൃശ്യമാധ്യമത്തില്‍ പ്രായപൂര്‍ത്തി തെളിയിക്കുകയാണ് പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയിലൂടെ.
പാലേരി എന്ന മലബാര്‍ ഗ്രാമത്തിന്റെ അമ്പതുകളുടെ ഉത്തരാര്‍ധത്തിലുള്ള ജീവിതവും സാമൂഹിക ഘടനയും ആവിഷ്കരിച്ച ടി.പി.രാജീവന്റെ ഇതേ പേരിലുളള നോവലിന്റെ ചരിത്രപ്രസക്തി, സ്വതന്ത്രകേരളത്തിലെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട സ്ത്രീപീഡനത്തിന്റെ, കൊലപാതകത്തിന്റെ കഥയാണത് എന്നുളളതാണ്. എന്നാല്‍, നോവലെന്ന സാഹിത്യരൂപത്തില്‍ രാജീവന്‍ പ്രകടിപ്പിച്ച മാധ്യമപരമായ കൈതൊതുക്കവും കൌതുകവും, ഒരു ഗ്രാമത്തിന്റെ ആത്മാവിനൊപ്പം പരമാത്മാവിനെയും ആവിഷ്കരിച്ചതിലൂടെയാണ് പ്രകടമായത്. ഗ്രാമത്തിന്റെ ബോധമായി പഴകായ പാര്‍ട്ടി പ്രവര്‍ത്തകന്‍ ബാര്‍ബര്‍ കുഞ്ഞിക്കണ്ണനെയും, അബോധമായി ഭ്രാന്തനെയും അവതരിപ്പിച്ചുകൊണ്ട് ഈ കൈയൊതുക്കം രഞ്ജിത്ത് തന്റെ ചലച്ചിത്രത്തിലേക്കും വിദഗ്ധമായി അനുവര്‍ത്തനം ചെയ്തിരിക്കുന്നു.
പാലേരിമാണിക്യം മലയാള സിനിമയില്‍, ഒന്നിലേറെ കാരണങ്ങള്‍കൊണ്ട് പരാമര്‍ശവും ശ്രദ്ധയും അര്‍ഹിക്കുന്നു. സിനിമയോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള ഒരു ചലച്ചിത്രകാരന്റെ കൃത്രിമത്വമില്ലാത്ത ആവിഷ്കാരമെന്ന നിലയിലാണ് ആദ്യം അത് അംഗീകാരം നേടുന്നത്. അരനൂറ്റാണ്ടു മുമ്പത്തെ കേരളത്തിന്റെ രാഷ്ട്രീയ വൈചിത്യ്രത്തെ സമകാലിക കേരള രാഷ്ട്രീയ കാലാവസ്ഥയുമായി കോര്‍ത്തിണങ്ങുന്നിടത്താണ് രഞ്ജിത്ത് മറ്റൊരു കയ്യടി അര്‍ഹിക്കുന്നത്. പാര്‍ട്ടിക്കുവേണ്ടിയാണെങ്കില്‍ ആരുടെ പിന്തുണയും, എതളവുവരെയും കൈക്കൊള്ളാനുള്ള കേരളത്തിന്റെ ഇടതുപക്ഷത്തിന്റെ ഉളുപ്പില്ലായ്മ പാലേരി മാണിക്യത്തില്‍ തുറന്നുകാട്ടുന്നതില്‍ നിന്ന് ഏറെ ഭിന്നമല്ല ഇന്നുമെന്നോര്‍ക്കുക. കഥാപാത്രങഅങള്‍ക്കാവശ്യമുളള മുഖങ്ങളെയും ശരീരങ്ങളെയും വഴക്കിയെടുക്കുന്നതില്‍ കാണിച്ച അസാമാന്യ ധൈര്യവും ധിഷണയുമാണ് ഇനിയൊന്ന്. മമ്മൂട്ടി എന്ന നടന്റെ, വിധേയന്‍ കഴിഞ്ഞാലുള്ള ഏറ്റവും വേറിട്ട, കാമ്പുളള കഥാപാത്രമാണ് പാലേരിയിലെ മുരിക്കംകൊമ്പത്ത് അഹ്മദ് ഹാജി. നാടകരംഗത്തുനിന്ന് രഞ്ജിത്ത് കണ്ടെത്തിയ മറ്റുമുഖങ്ങളും പുതുമുഖങ്ങളും ചേര്‍ന്ന് അമ്പതുകളിലെ കേരളത്തെ പുനരുല്‍പാദിപ്പിക്കുകയായിരുന്നു. കഥപറച്ചിലിന്റെ ആഖ്യാനസങ്കേതത്തില്‍ ആണ്‍ പെണ്ണിനോട്/ യുവസംഘത്തോട് കഥപറയുന്ന രീതിയിലുള്ള സംവിധായകന്റെ കൈയൊപ്പു പതിഞ്ഞ ആവര്‍ത്തനം, മറ്റെല്ലാ തലത്തിലും ഉയര്‍ന്നു നില്‍ക്കുന്ന ചിത്രത്തിന്റെ കേവല സ്ഖലിതമായിക്കണ്ടു പൊറുക്കാവുന്നതേയുളളൂ. മനോജ് പിള്ളയുടെ ഛായാഗ്രഹണവും, ശരത്-ബിജിപാല്‍ ദ്വയത്തിന്റെ സംഗീതവും കൂടി പരാമര്‍ശിക്കാതെ വയ്യ.
വാല്‍ക്കഷണം-കേരള ടാക്കീസ് പോലുള്ള സംരംഭങ്ങളാവില്ല രഞ്ജിത്തിനെ നാളെ മലയാള സിനിമാചരിത്രത്തില്‍ അടയാളപ്പെടുത്തുക. മറിച്ച് കൈയൊപ്പും പാലേരിമാണിക്യവും പോലുള്ള ജീവനുള്ള സിനിമകളിലൂടെയാവും അദ്ദേഹം അനശ്വരനാവുക.

Saturday, December 26, 2009

രാജമാണിക്കം കന്നഡ പറയുമ്പോള്‍

ര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തുവരികയും മമ്മൂട്ടിയുടെ അന്നുവരെയുള്ള പ്രതിഛായ തന്നെ മാറ്റിമറിക്കുകയും ചെയ്ത രാജമാണിക്കത്തിനും ഒരു റീമേക്ക്! അതാണു മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചട്ടമ്പി നാട്. രാജമാണിക്കത്തിനും ചട്ടമ്പിനാടിനും പ്രത്യക്ഷത്തില്‍ ചില വ്യത്യാസങളുള്ളത് കാണാതെ പോകുന്നില്ല. രണ്ടിന്റേയും സംവിധായകരും , നിര്‍മാതാക്കളും തിരക്കഥാക്രുത്തുക്കളും വെവ്വേറെ ആളുകളാണ്‌. റഹ്മാനു പകരം വിനു മോഹനും പദ്മപ്രിയക്കു പകരം ലക്ഷ്മി റായിയും ആനന്ദിനു പകരം സിദ്ദീഖും . ഒരു മലയാള സിനിമയ്‌ക്ക് ഇത്രയൊക്കെ പോരെ വ്യത്യാസം ? പിന്നെയുമുന്ട് ഏറ്റവും വലിയ വ്യതാസം . രാജമാണിക്കം തിരുവനന്തപുരം സ്റ്റൈല്‍ മലയാളമാണു പറഞ്ഞതെങ്കില്‍ ചട്ടമ്പി നാടിലെ നായകന്‍ വീരേന്ദ്ര മല്ലയ്യ കന്നഡ കലര്‍ന്ന മലയാളമാണു പേശുന്നത്! പോരേ? മലയാളത്തില്‍ പുതുമകളുണ്ടാവുന്നില്ല എന്നാരാണു പറഞ്ഞത്?(ഇനി അങനെ പറയുന്നവരെ ബ്ളോഗ്ഗര്‍മാര്‍ വച്ചുകൊണ്ടിരിക്കുമോ? മറുപടിയായി സ്വന്തം ബ്ളോഗില്‍ തകര്‍ത്തെഴുതി വധിക്കില്ലേ!) ജയ് മല്ലയ്യ!!!

Monday, December 21, 2009

നിഴല്‍നായികമാരുടെ കാലം

എ.ചന്ദ്രശേഖര്‍
ലയാള സിനിമയെ സംബന്ധിച്ച് സത്യത്തില്‍ അതൊരു ദുര്യോഗം തന്നെയാണ്. ചരിത്രവഴിയില്‍, ആദ്യത്തെ നായികയെക്കുറിച്ചുള്ള അടിസ്ഥാനവിശദാംശങ്ങള്‍ക്കു പോലും ഭാവനയെ ആശ്രയിക്കേണ്ടി വരിക എന്ന ദുര്യോഗം. ഒരുപക്ഷേ, വരേണ്യകേരളം സിനിമ എന്ന സംവേദനമാധ്യമത്തോട് ആദ്യകാലത്തു കാട്ടിയ അയിത്തത്തിന്റെയോ സന്ദേഹത്തിന്റെയോ പ്രതിഫലനമാവണം ചരിത്രത്തിലെ ഈ തമസ്കരണം. നാടകത്തട്ടകം പോലും പെണ്മയ്ക്കു തീണ്ടാപ്പാടായിരുന്ന കാലത്ത് സിനിമ എന്നൊരു അത്ഭുത മാധ്യമത്തില്‍ ആണുങ്ങള്‍ക്കൊപ്പം ഒരു പെണ്ണ് വേഷം കെട്ടുകയോ? (ഇന്ത്യയില്‍ ദാദാസാഹിബ് ഫാല്‍ക്കേ രാജാ ഹരിശ്ചന്ദ്ര നിര്‍മ്മിക്കുമ്പോഴത്തെ സ്ഥിതിയില്‍ നിന്ന് ഏറെയൊന്നും മാറിയിട്ടുണ്ടായിരുന്നില്ല, സിനിമാരംഗത്തെ നായികമരുടെ അവസ്ഥ. ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഫാല്‍ക്കെയ്ക്കു സ്വന്തം മകളെത്തന്നെയാണ് നായികയാക്കേണ്ടിവന്നത്). ജെ.സി.ഡാനിയലിന്റെ വിഗതകുമാരന്റെ നായിക റോസി ഒരു പരിവര്‍ത്തിത ക്രൈസ്തവസമുദായക്കാരിയാണ് എന്ന പരിമിതമായ അറിവു മാത്രമേയുള്ളൂ, നമ്മള്‍ മലയാളികള്‍ക്ക്. മറിച്ച്, റോസിയെ ആംഗ്ളോ ഇന്ത്യാക്കാരിയായി ചിത്രീകരിക്കുന്ന ചലച്ചിത്രചരിത്രങ്ങളും നിരവധി. ഏതായാലും സിനിമ പുറത്തിറങ്ങിയ ശേഷം പലവിധത്തില്‍ ക്രൂശിക്കപ്പെട്ട് നാടുവിട്ടു എന്നുമുണ്ടു കേട്ടുകേള്‍വി. ഇതാണ് ദൌര്‍ഭാഗ്യവശാല്‍ മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രനായികയെപ്പറ്റി നമുക്കു ബാക്കിയുള്ള ചരിത്രശേഷിപ്പ്! ഹോളിവുഡ്ഡിലെ അവസ്ഥയും മറിച്ചായിരുന്നില്ല. പക്ഷേ, അവിടെ താരങ്ങളുടെ, അതു നടനോ നടിയോ ആകട്ടെ, പേരു പോലും വെളളിത്തിരയില്‍ ആദ്യമായി പ്രത്യക്ഷമാവുന്നത് 1909 ല്‍ മാത്രമാണ്. കാരണം അന്നുവരെ സിനിമ സ്റുഡിയോയുടെ മാത്രം ഉല്‍പന്നമായിരുന്നു. എന്നാല്‍ അഭിനേതാവ് താരമാണെന്നും താരം സിനിമയുടെ മൂല്യത്തിന് ആക്കം കൂട്ടുന്നുവെന്നുമുള്ള തിരിച്ചറിവില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന സിനിമാതാരംപോലും ഒരു നടിയായിരുന്നുവെന്നു-ബയോഗ്രാഫ് ഗേള്‍ എന്ന സിനിമയിലെ നായികയായ ഫ്ളോറന്‍സ് ലോറന്‍സ്. ഹോളിവുഡ്ഡിലെ ആദ്യത്തെ സൂപ്പര്‍താരവും ഒരു നടിയായിരുന്നു-ലിറ്റില്‍ മേരി എന്നറിയപ്പെട്ട മേരി പിക്ഫോര്‍ഡ്! പടിപ്പുറത്തെ താരസുന്ദരികള്‍ പുരുഷനോളമോ അവനേക്കാളുമോ പ്രവൃത്തിയെടുക്കുന്നവരാണു സ്ത്രീകള്‍. സമൂഹത്തില്‍ പുരുഷന്റെ ദ്വിമുഖത്വത്തിനെതിരേ ബഹുമുഖത്വകര്‍മ്മം കൊണ്ടാണ് അവള്‍ കേന്ദ്രസ്ഥാനത്തേക്കുയരുന്നത്. അങ്ങനെയാണ് അവള്‍ കുടുംബമെന്ന സ്ഥാപനത്തിന്റെ അച്ചാണിയാവുന്നത്. പക്ഷേ, പുരുഷകേന്ദ്രീകൃത വ്യവസ്ഥസ്ഥിതിയില്‍ പാര്‍ശ്വവല്‍കരിക്കപ്പെടാനാണ് ലോകമെമ്പാടും പെണ്ണിന്റെ വിധി. അതിനെതിരായ പ്രതിരോധങ്ങളിലൂടെ പുതിയൊരു ഉത്തരവാദിത്തം കൂടി തോളിലണിഞ്ഞാണ് സ്ത്രീ മുഖ്യധാരയില്‍ ആണിനൊപ്പം ഇടം കണ്ടെത്തിയിട്ടുള്ളത്, എല്ലാ സംസ്കാരത്തിലും. പെണ്ണിനോടുള്ള ഈ താഴേക്കു നോട്ടം സിനിമയിലും ബാധകമാണ്. പിന്നാമ്പുറത്തെ പെണ്‍സാന്നിദ്ധ്യം കേവലം ശുഷ്കമായിട്ടുള്ള സിനിമയില്‍, ഒരു പെണ്ണിനെ സൂപ്പര്‍താരമായി അംഗീകരിക്കാന്‍ത്തക്ക പക്വത, ഹൃദയവിശാലത നമ്മുടെ സമൂഹം ഇനിയും കൈവരിച്ചിട്ടില്ലെന്നതാണു സത്യം.ഒരു നായികയെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന സിനിമാസംരംഭത്തിന് സാമ്പത്തികഭദ്രത ഉറപ്പാക്കാനാവില്ല.പുരുഷതാരങ്ങളുടെ സാന്നിദ്ധ്യം നിര്‍മ്മാണദിശയില്‍ത്തന്നെ സിനിമ എന്ന ഉല്‍പ്പന്നത്തിന് മൂല്യവര്‍ധനയുണ്ടാവുന്നു, കമ്പോളത്തില്‍ അതിന് മിനിമം ഗ്യാരണ്ടി എന്ന സാമ്പത്തികസുരക്ഷിതത്വം ഉണ്ടാവുന്നു. വിജയം മുന്‍കൂട്ടി കണ്ട്, പ്രദര്‍ശനശാലകളില്‍ നിന്ന് മൂലധനവിഹിതമായി അഡ്വാസ് കിട്ടുന്നു.നലല്ലവിലയ്ക്ക് ഉപഗ്രഹ/സംപ്രേഷണാവകാശം വിറ്റുപോകുന്നു. എന്നാല്‍, ഇന്നത്തെ മുന്‍നിരയിലുള്ള ഏതൊരു നായികയ്ക്കും ഈ സാമ്പത്തിക സുരക്ഷിതത്വം ലഭ്യമാകുന്നില്ല. സുരാജ് വെഞ്ഞാറമ്മൂടിനോ, സലീംകുമാറിനോ ഉണ്ടാക്കാനാവുന്ന തീയറ്റര്‍ ഗ്യാരണ്ടിയും നടിമാരുടെ കാര്യത്തില്‍ ഉണ്ടാവുന്നില്ല. സമൂഹത്തിന്റെ പൊതു കാഴ്ചപ്പാടിന്റെ, സ്ത്രീയോടുള്ള സമീപനത്തിന്റെ പ്രതിഫലനം തന്നെയാണിത്. അതിലുപരി, മറ്റുപല തൊഴില്‍മേഖലകളിലും എന്നപോലെ, ആണ്‍കോയ്മ നിലനിര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിക്കൂടി ഇതിനെ കണക്കാക്കുന്നതില്‍ തെറ്റില്ല. ഒരു നായികയെ സൂപ്പര്‍താരമായി അംഗീകരിക്കാനാവാത്ത പൊതുവികാരമാണ് കേരളീയ സമൂഹം പങ്കിടുന്നത്. അതുതന്നെയാണ് മലയാളസിനിമയില്‍ നായികയ്ക്ക് നായകന്റെ നിഴലില്‍ നിന്നു മോചനമുണ്ടാവാത്തതും. മുഖ്യകഥാവസ്തുവില്‍, സാരമായ യാതൊരു പങ്കാളിത്തവും അവകാശപ്പെടാനില്ലാതെ, കഥാനായകന്റെ പാര്‍ശ്വവര്‍ത്തിത്വസ്ഥാനത്ത് അമ്മയോ, പെങ്ങളോ, കാമുകിയോ ഭാര്യയോ മാത്രമായി ഇടംനേടുന്ന നായികാസ്വത്വങ്ങളില്‍ നിന്ന് പലപ്പോഴും ആധുനികസ്ത്രീത്വം വേറിട്ട അസ്തിത്വത്തിലേക്കു കുടഞ്ഞെഴുന്നേല്‍ക്കുന്നത് ശരീരം കൊണ്ടുള്ള സ്വാതന്ത്യ്രപ്രഖ്യാപനങ്ങളിലൂടെയാണോ എന്നു സംശയം. കാരണം അതിശക്തമായ അഭിനയമുഹൂര്‍ത്തങ്ങളുടെയോ സാമൂഹികമായ ലിംഗസമത്വമോ എന്തിന്, കേവലം ജൈവപരമായ പ്രസക്തിപോലുമോ സിനിമയുടെ കഥാഗതി ഉറപ്പാക്കാത്ത സാഹചര്യത്തില്‍ നായിക മാദകത്വത്തിന്റെ ശരീരസാന്നിദ്ധ്യം കൊണ്ടു സ്വയം അടയാളപ്പെടുത്തുകയാണ് ഇന്നത്തെ സിനിമകളില്‍ എന്നു കരുതുന്നതില്‍ തെറ്റില്ല. ട്വന്റി ട്വന്റി പോലുള്ള ആള്‍ക്കൂട്ട സിനിമകളില്‍ താരപുരുഷന്മാരുടെ പൂരക്കാഴ്ചകള്‍ക്കിടെ പ്രസക്തിയും പ്രശോഭയും നഷ്ടമായ നടി സ്വയം പ്രതിരോധിച്ചിരിക്കുന്നത്, നയന്‍താര എന്ന നടിയുടെ ബാര്‍ ഡാന്‍സിലൂടെയും, ഭാവനയുടെ ഗ്ളാമറിന്റെ പുതിയ ഭാവങ്ങളിലൂടെയുമാണെന്നതു ശ്രദ്ധിക്കുക. നായകനും അത്യാവശ്യം പ്രതിനായകനും മാത്രം പ്രസക്തിയുള്ള സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ സ്ത്രീ അവളുടെ അസ്തിത്വം പ്രതിരോധിക്കുന്നത് ജ്യോതിര്‍മയിയുടെ അതിര്‍വരമ്പുഭേദിക്കുന്ന ഗ്ളാമര്‍ ഗാനത്തിലൂടെയാണെന്നതും ഈ നീരീക്ഷണം ശരിവയ്ക്കും. ഈ പ്രതിരോധങ്ങളാകട്ടെ, മറ്റൊരര്‍ഥത്തില്‍ സ്ത്രീത്വത്തിന്റെ തെറ്റായ പ്രതിനിധാനങ്ങളായി മാറുകയും ചെയ്തു.ഇന്ത്യന്‍ സിനിമയിലെ സ്ത്രീ ഉപഭോഗവസ്തു മാത്രമാണ്. പുരുഷപ്രേക്ഷകര്‍ക്ക് സ്വന്തം സ്വപ്നങ്ങളിലെ കാമനകള്‍ പൂര്‍ത്തീകരിക്കാനുള്ള വിഗ്രഹങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ സിനിമയിലെ നായികമാര്‍. അതുകൊണ്ടു തന്നെയാണ് ചെറുപ്പക്കാരികളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ വിവാഹിതരായ നടിമാരെ വച്ചുവാഴിക്കാത്തതും. മുപ്പതു വര്‍ഷം മുമ്പ് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയം തുടങ്ങിയ നടിമാര്‍ ഇന്ന് അമ്മ നടിമാരും അമ്മൂമ്മ നടിമാരുമാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികമാരായിരുന്ന അംബികയും നളിനിയും സുഹാസിനിയും ഗീതയും സീമയും, ശോഭനയും ചിത്രയും ശാരിയും മുതല്‍ നടി എന്നതിലുപരിയൊരു അസ്തിത്വം സിനിമയില്‍ സ്വന്തമാക്കാനായ രേവതിക്കു പോലും മോഹന്‍ലാലിന്റെ അമ്മയായി അഭിനയിക്കേണ്ടി വന്നു, രാവണപ്രഭുവില്‍. താരതമ്യേന ഇവരേക്കാളെല്ലാം ചെറുപ്പമായ ബിന്ദു പണിക്കരുടെ വിധിയും (വാസ്തുഹാര) മറ്റൊന്നല്ല. പകരം ഇന്നും അവര്‍ക്കൊപ്പം ആടിപ്പാടാന്‍ ഓരോ സിനിമയിലും പുതിയ പുതിയ മുഖങ്ങള്‍ അവതരിക്കുകയായി, നാട്ടില്‍ നിന്നും മറുനാട്ടില്‍നിന്നും. ആ രാത്രി തുടങ്ങി പല സിനിമകളില്‍ മമ്മൂട്ടിയുടെ മകളായി തോളില്‍ കിടന്നഭിനയിച്ച ബേബി അഞ്ജു അങ്ങനെ കൌരവറില്‍ അദ്ദേഹത്തിന്റെ ഭാര്യയായി. മോഹന്‍ലാലിന്റെ തോളില്‍ കിടന്നഭിനയിച്ച ഗീതു മോഹന്‍ദാസ് മുതിര്‍ന്നപ്പോള്‍ അദ്ദേഹത്തോളം പോന്ന വേഷത്തിലെത്തി. കാവ്യാമാധവന്റെയും ദിവ്യ ഉണ്ണിയുടെയുമൊന്നും വിധി വേറിട്ടതല്ല. മോഹന്‍ലാലിന്റെ തന്നെ ചലച്ചിത്ര ജീവിതമെടുക്കുക. ഉര്‍വശി, ശോഭന, ചിത്ര, സുഹാസിനി, സീമ, രേവതി, കാര്‍ത്തിക അംബിക തുടങ്ങി സമപ്രായക്കാരായ നായികമാരോടൊപ്പമായിരുന്നു തുടക്കമെങ്കില്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മഞ്ജുവാര്യര്‍, മീര ജാസ്മിന്‍, ഗീതുമോഹന്‍ദാസ്, കാവ്യാമാധവന്‍, ഭാവന, വിമല രാമന്‍, ലക്ഷ്മി ഗോപാലസ്വാമി, പത്മപ്രിയ തുടങ്ങി ഇന്നിപ്പോള്‍ ആകാശഗോപുരത്തിലെ വിദ്യാര്‍ഥിയായ നിത്യയിലോ, ഛോട്ടാ മുംബൈയിലെ ഭാവനയിലോഎത്തുമ്പോള്‍ നായികയ്ക്കു പകുതിയില്‍ത്താഴെ മാത്രമാണ് പ്രായമെന്നോര്‍ക്കുക. അപക്വമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന കാലഹരണപ്പെട്ട സെന്‍സര്‍വ്യവസ്ഥയ്ക്കുള്ളില്‍, ഇന്ത്യന്‍ സിനിമയില്‍ സ്ത്രീകളുടെ ചിത്രണം തന്നെ ആഭാസമാകുന്ന കാഴ്ചയില്‍ പുതുമയേതുമില്ല.ആഭാസമായ നൃത്തച്ചുവടുകളും ലൈംഗികത ഒളിച്ചുവച്ച അര്‍ധനഗ്നഭാവപ്രകടനങ്ങളും ക്ളോസപ്പിലാക്കിയ ശരീരഭാവങ്ങളും ഒക്കെയായി സ്ത്രീരുപം കാഴ്ചവസ്തു എന്ന എന്ന നിലയ്ക്ക് പ്രദര്‍ശനശാലയിലെ ഇരുട്ടിന്റെ സ്വകാര്യതയില്‍ പുരുഷന് ഒളിഞ്ഞുനോക്കി ആസ്വദിക്കാനുള്ള ഭൌതികവസ്തുവാക്കി മാറുകയാണ് ഇന്ത്യന്‍ സിനിമയില്‍. അസന്തുലിതമായ ലൈംഗിക കാഴ്ചപ്പാടില്‍ കാഴ്ചയുടെ ആനന്ദം പുരുഷന്റെ ചലനാത്മകതയും സ്ത്രീത്വത്തിന്റെ നിശ്ചലതയുമായി വിഭജിച്ചിരിക്കുന്നതായി പാശ്ചാത്യചലച്ചിത്രഗവേഷകനായ ലോറ മെല്‍വി നിരീക്ഷിച്ചിട്ടുള്ളതു ശ്രദ്ധിക്കുക. രസകരമായ വസ്തുത എന്തെന്നാല്‍, ആണ്‍കാഴ്ചയ്ക്കു പിന്നിലെ മാനസികാവസ്ഥയോടു താദാത്മ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യയിലെ വനിതാപ്രേക്ഷകസമൂഹവും തീര്‍ത്തും പ്രതിലോമകരമായ ഈ പെണ്‍വിരുദ്ധരംഗചിത്രീകരണങ്ങളെ സ്വീകരിക്കന്നത് എന്നതത്രേ. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ പുരുഷ (പ്രേക്ഷക)നോട്ടം ലൈംഗികമായി ആസ്വദിക്കാറുണ്ട് എന്നു പറയാമെങ്കിലും എന്നും ഈ പ്രായം പതിനാറോ പതിനേഴോ ആയി നിലനില്‍ക്കുന്നതിനു കാരണം അതുമാത്രമാണെന്നു കരുതാനാവില്ലെന്നു പ്രതാപ് നിരീക്ഷിച്ചിട്ടുണ്ട്(നാല്പതും പതിനേഴും, പച്ചക്കുതിര, ജനുവരി 2005, പേജ് 62). കേരളത്തില്‍ പുരുഷന്മാര്‍ക്കുവേണ്ടി മാത്രമായി പുറത്തിറങ്ങുന്ന സെക്സ് സിനിമകളിലെ അറിയപ്പെടുന്ന നായികമാരെല്ലാം മുഖ്യധാരാസിനിമകളിലെ നായികമാരെ അപേക്ഷിച്ചു വളരെ പ്രായംചെന്നവരാണെന്നും പ്രതാപ് തുടര്‍ന്നെഴുതുന്നു. കേരളീയ മധ്യവര്‍ഗ സാമൂഹിക പരിസരത്തില്‍ വിവാഹത്തോടെയാണു പുരുഷന്‍ അധികാരമുള്ളവനായി മാറുന്നത്. അതുവരെ അച്ഛനും അമ്മയ്ക്കും വിധേയപ്പെട്ടാണ് അവന്റെ നിലനില്‍പ്പെങ്കില്‍ വിവാഹത്തോടെ പുരുഷന്‍ സാമ്പത്തികമായി സ്വതന്ത്രനാ യിത്തീരുകയും ആദ്യം ഭാര്യയുടേയും പിന്നീടു മക്കളുടെയും അധികാരിയായിത്തീരുകയും ചെയ്യുന്നു. സ്ഥിരമായൊരു ജോലി നേടിക്കഴിഞ്ഞാല്‍ ലോകം പുരുഷനോടു പറയുന്നു: ഇനി ഒരു കല്യാണമൊക്കെ ആവാം. സ്ഥിരജോലിയോ വരുമാനമോ കൊണ്ടു മാത്രം ഒരു പുരുഷന്‍ അംഗീകരിക്കപ്പെടുന്നില്ല. വിവാഹം അവന്റെ നിര്‍മ്മിതിയിലെ പ്രധാനപ്പെട്ട ഒരു ഘട്ടമായിത്തീരുന്നു. മക്കള്‍ക്കു വിവാഹപ്രായമെത്തുന്നതുവരെയെങ്കിലും അയാള്‍ കുടുംബത്തിലെ ചോദ്യം ചെയ്യാനാകാത്ത അധികാരിയാണ്. അതായത്, അധികാരവുമായി ബന്ധപ്പെടുത്തിനോക്കുമ്പോള്‍ ഒരു കേരളീയപുരുഷന്റെ സുവര്‍ണകാലമെന്നതു വിവാഹത്തോടെ തുടങ്ങുകയും മക്കളുടെ വിവാഹത്തോടെ അവസാനിക്കുകയും ചെയ്യുന്ന ഒന്നാണ്. പുരുഷന്റെ അധികാരപരിധി വിവാഹത്തോടെ വിപുലമാവുകയാണെങ്കില്‍ സ്ത്രീ വിവാഹാനന്തരം അധികാരവിലോപം കൂടുതല്‍ സംഭവിക്കുന്നവളാണ്. അച്ഛന്റെയും അമ്മയുടെയും നേരിട്ടുള്ള നിയന്ത്രണത്തിലല്ലാതെ ഒരു ക്യാമ്പസിലോ ഹോസ്റലിലോ ഒക്കെ എത്തിച്ചേരുമ്പോഴാണു മലയാളിസ്ത്രീയുടെ നല്ലകാലം ആരംഭിക്കുന്നത്. വിവാഹത്തോടെ അതവസാനിക്കുകയും ചെയ്യുന്നു. പതിനേഴിനും ഏറിവന്നാല്‍ ഇരുപത്തഞ്ചിനും ഇടയിലുള്ള ഈ പ്രായമാണു നമ്മുടെ സിനിമാനായികമാരുടെ ശരാശരിപ്രായം. മലയാളസിനിമയില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന, ഒരു നടനും സംവിധായകനുമൊപ്പം ഏറ്റവുംകൂടുതല്‍ സിനിമകളിലഭിനയിച്ച് ലോകറെക്കോര്‍ഡ് പങ്കിട്ട നടി ഷീല ഒരഭിമുഖത്തില്‍ പറഞ്ഞു:”പുതിയ തലമുറയില്‍ അഭിനയത്തോട് ആത്മാര്‍പ്പണമുള്ള നടിമാരുണ്ടാവുന്നില്ല.ടീനേജിന്റെ ഇടവേളകളില്‍ ഒന്നു ചെത്താനും നാലു കാശുണ്ടാക്കാനുമുള്ള ഒരിടത്താവളം മാത്രമാകുന്നു അവര്‍ക്ക് സിനിമ.” സിനിമയില്‍ ഭാഗ്യപരീക്ഷയ്ക്കെത്തുന്ന പുതുമുഖങ്ങളില്‍ 25 ശതമാനം ഇത്തരക്കാരായിരിക്കാം.പക്ഷേ ഒരിടവേളയാഘോഷിച്ച് നടികളെ യാത്രയാക്കുന്നതില്‍ പ്രേക്ഷകര്‍ക്കും നായകനടന്മാര്‍ക്കും സംവിധായക നിര്‍മാതാക്കള്‍ക്കുമുണ്ട് പങ്ക്. വെള്ളിത്തിരയില്‍ തിളങ്ങിനിന്ന കാലത്ത് കല്യാണം കഴിച്ച് അതിനുശേഷം ഭാര്യമാരെ അഭിനയിക്കാന്‍ വിടാത്ത നടന്‍മാര്‍ക്കില്ലാത്ത പ്രതിബദ്ധത നായികമാരെ കല്യാണം കഴിക്കുന്ന സാധാരണക്കാരില്‍ പ്രതീക്ഷിക്കാനാവില്ലെന്നുമോര്‍ക്കണം. വിവാഹശേഷവും അഭിനയം തുടര്‍ന്നുകൊണ്ട് ജ്യോതിര്‍മയി, ഗോപിക തുടങ്ങി ചിലരെങ്കിലും ഇതിനപവാദവുമാകുന്നുണ്ട്. എന്നും പുതുമ തേടുന്നവരാണല്ലോ മലയാള സിനിമക്കാര്‍. നായികമാരുടെ കാര്യത്തിലും ഈ സ്വഭാവം മാറുന്നില്ല. നായകനായി സൂപ്പര്‍ നടന്റെ ഡേറ്റുകിട്ടാന്‍ എത്രകാലം കാത്തിരിക്കാനും കാലുപിടിക്കാനും തയ്യാറാകുന്നവര്‍ നായികയ്ക്കായി ഇതിനു തയാറാവില്ല. വര്‍ഷങ്ങളോളം ഒരേ മുഖം നിത്യവസന്തമായി സഹിച്ചു പോന്ന മലയാളി പ്രേക്ഷകന്റെ മനോനില 25 വര്‍ഷമായി ഒന്നോ രണ്ടോ മുഖങ്ങളില്‍ ഉടക്കിക്കിടക്കുന്നതില്‍ അദഭുതമില്ല. എന്നാല്‍, ഒരു ഷീലയെയും ജയഭാരതിയെയും മാത്രം കണ്ട അവര്‍ക്കുമുന്നില്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാത്തത്ര നായികമാരുടെ മുഖപ്പകര്‍പ്പുകളുണ്ട്. പ്രേംനസീറിന്റെ ഗിന്നസ് റെക്കോഡ് രണ്ടു മൂന്നു കാര്യങ്ങള്‍ക്കാണ്. ഏറ്റവുമധികം സിനിമകളില്‍ ഒരേ നായികയ്ക്കൊപ്പം ഒരേ സംവിധായകനു കീഴില്‍ അഭിനയിച്ചതിന്. ഒരോ ചിത്രത്തിലും ഓരോ നായിക വേണമെന്ന് നസീര്‍ നിഷ്കര്‍ഷിച്ചിരുന്നെങ്കിലോ? ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയ്ക്ക് ഷീലയും ശാരദയും ജയഭാരതിയും ആടിത്തിമിര്‍ത്ത ഒരു ഭൂതകാലമുണ്ട് മലയാളസിനിമയ്ക്ക്. അതു പക്ഷേ നമ്മുടെ സിനിമയുടെ സുവര്‍ണകാലം കൂടിയായിരുന്നു. അന്ന് നായകതാരങ്ങളായിരുന്നില്ല സൂപ്പര്‍താരങ്ങള്‍. മറിച്ച് കഥയ്ക്കായിരുന്നു, പ്രമേയത്തിനായിരുന്നു മുന്‍തൂക്കം. ഉള്ളടക്കത്തില്‍ സാഹിത്യത്തിനോട് ചാര്‍ച്ചയുണ്ടായിരുന്ന കാലം. സേതുമാധവനും വിന്‍സന്റും പി.എന്‍.മേനോനും പോലുള്ള പ്രതിഭാധനര്‍ സംവിധായകരായും ഉദയായും മെറിലാന്‍ഡും ചന്ദ്രതാരയും കണ്‍മണിഫിലിംസും മഞ്ഞിലാസും ജയമാരുതിയും പോലുള്ള വ്യവസ്ഥാപിത നിര്‍മാതാക്കളുടെയും കാലം. അവര്‍ ഒരു സിനിമയെ കണ്ടിരുന്നത് കഥപറയാനുള്ള ഉപാധിയായിട്ടായിരുന്നു, ഇന്നത്തേപ്പോലെ ഒരു പദ്ധതി ആയിട്ടല്ല. ലബ്ധപ്രതിഷ്ഠമായ രചനകളെയാണ് അവര്‍ ചലച്ചിത്രത്തിന് ആശ്രയിച്ചത്. സ്വാഭാവികമായി നമ്മുടെ സാഹിത്യത്തില്‍ നിലനിന്നിരുന്ന സ്ത്രീത്വം സിനിമകളിലും പ്രതിഫലിച്ചു. നായകനടനോടൊപ്പമോ അതിലുമല്‍പം മുകളിലോ നില്‍ക്കുന്ന സ്വത്വവും അസ്തിത്വവുമുള്ള നായികമാരെയാണ് ഷീല-ശാരദ-ഭാരതിമാര്‍ പ്രതിനിധാനം ചെയ്തത്. അന്നത്തെ സിനിമകളുടെ പേരുകള്‍ പോലും ഈ സ്ത്രീപക്ഷപാതിത്വം വിളിച്ചറിയിക്കുന്നതായി. ജ്ഞാനാംബിക, ചേച്ചി, പ്രസന്ന, ശ്യാമളച്ചേച്ചി, സ്ത്രീ, അധ്യാപിക,ഉദ്യോഗസ്ഥ, മുറപ്പെണ്ണ്,ഒരു പെണ്ണിന്റെകഥ, അഗ്നിപുത്രി, മരുമകള്‍,ഭാര്‍ഗവീ നിലയം, പാടാത്ത പൈങ്കിളി, മണവാട്ടി, വിരുന്നുകാരി, കുടുംബിനി, തറവാട്ടമ്മ, റബോക്ക, നല്ലതങ്ക, അവള്‍ വിശ്വസ്തയായിരുന്നു, ഭാര്യ ഇല്ലാത്ത രാത്രി, പ്രിയ,കുട്ടേടത്തി, താര,ചട്ടക്കാരി, മിസ്സി, റോസി, അര്‍ച്ചനടീച്ചര്‍, കളക്ടര്‍ മാലതി, വെളുത്ത കത്രീന, അഴകുള്ള സെലീന, കള്ളിച്ചെല്ലമ്മ,അമ്മയെന്ന സ്ത്രീ.... മലയാളത്തിലെ ആദ്യത്തെ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയത്തിലെ ഭാര്‍ഗവിക്കുട്ടിയെയും, മലയാളത്തിന് ആദ്യം ദേശീയാംഗീകാരം കൊണ്ടെത്തിച്ച നീലക്കുയിലിലെ നീലിയെയും, ചെമ്മീനിലെ കറുത്തമ്മയെയും തുലാഭാരത്തിലെ കണ്ണീര്‍ നായികയേയുമൊന്നും ഇന്നത്തെ നായികമാര്‍ക്ക് സ്വപ്നം പോലും കാണാനാവാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെയാണ് അത് നായികമാരുടെ സുവര്‍ണകാലമായതും.കൃശഗാത്രത്വമായിരുന്നില്ല അന്നത്തെ സ്ത്രീനായിക സങ്കല്‍പം. അതുകൊണ്ടുതന്നെ ക്ളാസിക്കല്‍ ലക്ഷണങ്ങള്‍ തികഞ്ഞ നടിമാരായിരുന്നു സിനിമകളില്‍ ഇടം നേടിയവരിലേറെയും. കനകദൂര്‍ഗയും ശ്രീവിദ്യയും കെ.ആര്‍.വിജയയും ഇതിനപവാദങ്ങളല്ല.വാംപ് വേഷത്തിലെത്തിയ വിജയശ്രീ-ഉണ്ണിമേരിമാര്‍ക്കും സ്വഭാവറോളുകളിലെത്തിയ സുകുമാരി-ശ്രീലത-കെ.പി.എ.സി ലളിതമാര്‍ക്കും പോലും അതുകൊണ്ടുതന്നെ സ്വന്തമായ ഇടങ്ങള്‍ അടയാളപ്പെടുത്താനായി. പ്രേംനസീറിനും സത്യനും മധുവിനും ഒപ്പം സ്ഥാനം സിനിമയുടെ ഭാഗധേയത്തില്‍ ഈ അഭിനേത്രികള്‍ക്കുമുണ്ടായി. പക്ഷേ, അന്നെല്ലാം സ്ത്രീയുടെ കണ്ണീര്‍ തീയറ്റര്‍ നിറയ്ക്കാനുളള വജ്രായുധം എന്ന നിലയ്ക്കാണ് സിനിമയുടെ കമ്പോളം സമീപിച്ചിരുന്നത് എന്നതും മറന്നുകൂടാ. ഇന്നും ഈ അവസ്ഥയ്ക്കു കാതലായ മാറ്റമൊന്നും വന്നിട്ടില്ല. ഇനി കരഞ്ഞുവിളിക്കുന്ന നായികവേഷത്തിലേക്കില്ല എന്ന് യുവതലമുറയിലെ ബുദ്ധിയുള്ള അഭിനേത്രി എന്നു ശ്രദ്ധിക്കപ്പെട്ട പത്മപ്രിയ അഭിപ്രായപ്പെടുന്നത് വാണിജ്യസിനിമയുടെ ടൈപ് കാസ്റിംഗിനോടുള്ള ആര്‍ജ്ജവമുള്ള കലാകാരിയുടെ പ്രതിഷേധമായിത്തന്നെവേണം കണക്കാക്കാന്‍. സിനിമ സാഹിത്യത്തിന്റെ ചാര്‍ച്ച വിട്ട് ആഖ്യാസ്വതന്ത്യ്രം നേടിയശേഷവും മലയാളത്തില്‍ വ്യക്തിത്വമുള്ള നായികാകഥാപാത്രങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. മലയാളത്തില്‍ നാഴികക്കല്ലായ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തില്‍ വിശ്വനാഥനോളമോ, അയാളേക്കാള്‍ അസ്തിത്വമുള്ളതോ ആയ പാത്രാവിഷകാരമാണ് ശാരദയുടെ നായികയുടേത്. അടൂരിന്റെതന്നെ എലിപ്പത്തായത്തിലെ ജാനമ്മയും വനജയും വിധേയനിലെ പട്ടേലരുടെ ഭാര്യയും മുതല്‍ നാലുപെണ്ണുങ്ങളിലെയും ഒരുപെണ്ണും രണ്ടാണിലെയും നായികമാര്‍വരെയും സ്വന്തമായ അസ്തിത്വമുളളവര്‍തന്നെയാണ്. ഒരുപക്ഷേ എം.ടിയുടെ കുട്ട്യേടത്തിയുടേതുപോലൊരു നായികാസങ്കല്‍പം ഇന്നും അദ്ഭുതമായി ശേഷിക്കുന്നത് അതിന്റെ ധീരമായ സമീപനവും സാക്ഷാത്കരണവും കൊണ്ടാണ്. ടി.വി.ചന്ദ്രന്റെ സിനിമകളെല്ലാം ശക്തരായ നായികമാരുടേതുകൂടിയാണ്. ഹേമാവിന്‍ കാതലര്‍കളിലെ ഹേമയും ആലീസിന്റെ അന്വേഷണത്തിലെ ആലീസും സൂസന്നയും മങ്കമ്മയും പാഠം ഒന്ന് ഒരു വിലാപത്തിലെ ഷാഹിനയും വിലാപങ്ങള്‍ക്കപ്പുറത്തിലെ സാഹിറയും ഭൂമിമലയാളത്തിലെ നായികമാരും വേറിട്ട സ്വത്വം പേറുന്നവരായത് മനഃപൂര്‍വമല്ല. സ്ത്രീത്വത്തോടുള്ള ചലച്ചിത്രകാരന്റെ കാഴ്ചപ്പാടും സമീപനവും തന്നെയാണ് ഈ ചിത്രങ്ങളില്‍ പ്രതിഫലിച്ചത്. സിനിമയുടെ നാള്‍വഴികളില്‍ കഥ വിട്ട് സിനിമ താരാപഥത്തിനു പിന്നാലെ പോയതോടെയാണ് നായികാസങ്കല്‍പത്തിന് ദിശാബോധം നഷ്ടപ്പെട്ടത്. ഒരേ വാര്‍പുമാതൃകയില്‍ ഒന്നിനുപിറകെ ഒന്നായി ഫാക്ടറി ഉല്‍പന്നം കണക്കെ സിനിമകള്‍ നിര്‍മ്മിച്ചു വിട്ടപ്പോള്‍ സിനിമയുടെ അച്ചുതണ്ട് നായകനായി. മറ്റെല്ലാം ഉപഗ്രഹങ്ങളും. സ്വാഭാവികമായി നായിക കേവലം നിഴലോ നിലാവോ മാത്രമായി.1973 ല്‍ സ്വയംവരത്തിലൂടെ അന്യഭാഷക്കാരിയായ ശാരദയിലൂടെ മലയാളത്തിലെത്തിയ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പിന്നീട് മലയാളത്തെ കനിയാന്‍ 1987 ല്‍ നഖക്ഷതങ്ങളിലെ മോണിഷ വരെ കാത്തിരിക്കേണ്ടി വന്നത് നായികമാരോടുണ്ടായിരുന്ന അലസസമീപനത്തിന്റെ തെളിവായി കണക്കാക്കുന്നതില്‍ തെറ്റില്ല.ഇതില്‍ നിന്ന് മോചനമുണ്ടായത്, ഭരതനും പത്മരാജനും മധ്യവര്‍ത്തി സിനിമയിലും സത്യന്‍ അന്തിക്കാടും ഐ.വി.ശശിയും മറ്റും മുഖ്യധാരയിലും നായികമാര്‍ക്കുകൂടി പ്രാധാന്യം കല്‍പിച്ചുതുടങ്ങിയതോടെയാണ്.അവളുടെ രാവുകള്‍ അതിലെ നഗ്നതാ പ്രദര്‍ശനത്തിന്റെ പേരില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട സിനിമയാണെങ്കിലും, അത് മുന്നോട്ടുവച്ച നായികാസ്വരൂപം സീമയും സുമലതയും സറീന വഹാബും മാധവിയും സരിതയും സൂര്യയും സുരേഖയും ജലജയും കാര്‍ത്തികയും മേനകയും ഉര്‍വശിയും രേഖയും മീനയും മറ്റും പ്രതിനിധാനം ചെയ്ത നായികമാര്‍ക്ക് അങ്ങനെയാണ് വ്യക്തിത്വവും അസ്തിത്വവുമുണ്ടായത്. ആദാമിന്റെ വാരിയെല്ല് പോലെ സ്ത്രീകേന്ദ്രീകൃതമായ ഒരു സിനിമ മലയാളത്തിന്റെ അഭിമാനമാണ്. യവനികയും ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയും തലയണമന്ത്രവും ആകാശദൂതും തകരയും ഓര്‍മ്മയ്ക്കായും നൊമ്പരത്തിപ്പൂവും ഇന്നലെയും കാതോടു കാതോരവും നവംബറിന്റെ നഷ്ടവും രചനയും നീയെത്രധന്യയും ഓപ്പോളും പഞ്ചാഗ്നിയും വൈശാലിയും രുഗ്മിണിയും നോക്കെത്താദൂരത്തു കണ്ണുംനട്ടും മണിച്ചിത്രത്താഴും കണ്ണെഴുതി പൊട്ടുംതൊട്ടും എഴുതാപ്പുറങ്ങളും കന്മദവും കസ്തൂരിമാനും ഭവവും ഒക്കെ അങ്ങനെ സംഭവിച്ച സിനിമകളാണ്. ഏഴോളം ഭാഷകളില്‍ പുനര്‍നിര്‍മിച്ച മണിച്ചിത്രത്താഴിന്റെ മറ്റു പതിപ്പുകള്‍ കാണുമ്പോഴേ ദേശീയ അവാര്‍ഡ് നേടിയ ശോഭനയുടെ മലയാളിത്തത്തിന്റെ വ്യാപ്തിയും ആഴവും ശരിക്കും മനസ്സിലാവൂ. മലയാള സിനിമയുടെ പ്രമേയപരിസരം സാധാരണക്കാരന്റെ അസാധാരണാനുഭവങ്ങള്‍ എന്ന തലം വിട്ട് അസാധാരണനായ അതിമാനുഷന്റെ സാധാരണമായ അനുഭവചിത്രണങ്ങള്‍ എന്ന നിലയിലേക്ക് അധഃപതിച്ചതോടെ മാതൃകാ നായകത്വം അധോലോകനായകത്വത്തിനു വഴിമാറി. അവന്റെ ജീവിതമാകട്ടെ സ്ത്രീകഥാപാത്രത്തിന്റെ സ്വാധീനവലയത്തിനു പുറത്തായിരുന്നുതാനും. നായികാവേഷങ്ങളുടെ ഉള്‍ക്കനം കുറഞ്ഞു, കാമ്പില്ലാതായി.സ്വാഭാവികമായി അമാനുഷകനായകന്മാരുടെ നരസിംഹ/ദേവാസുര ഭാവപ്പകര്‍ച്ചകളില്‍ നായികമാര്‍ക്ക് കേവലം കെട്ടുകാഴ്ചയുടെ പ്രാമുഖ്യമേ ഉണ്ടായുള്ളൂ, അതിന്റെ ആവശ്യമേ ഉണ്ടായുള്ളൂതാനും.നായകന്റെ ഷോവനിസം മുഴുവന്‍ സഹിച്ച് അവനൊപ്പം ആടിപ്പാടാനൊരു നായിക. സംഘര്‍ഷഭരിതമായ കഥാഗതിയില്‍ പുട്ടിനു തേങ്ങാപ്പിര കണക്കേ ഒരിളം സാന്ത്വനം-അതായി നായികയുടെ സാന്നിദ്ധ്യം.അവര്‍ക്ക് വ്യക്തിത്വമുണ്ടായിരുന്നില്ല, അസ്തിത്വവും.എന്തിന് മലയാളി സൌന്ദര്യസങ്കല്‍പത്തിനൊത്ത ആകാരം പോലും അവര്‍ക്കു നഷ്ടപ്പെട്ടു. മംഗലശ്ശേരി നീലകണ്ഠന്റെയും ആറാം തമ്പുരാന്റെയും പേര് കൃത്യമായി ഓര്‍ത്തുവയ്ക്കുന്ന പ്രേക്ഷകരില്‍ എത്ര ശതമാനത്തിന് ആ സിനിമകളിലെ നായികമാരുടെ പേരുകളോര്‍ക്കാനാകുമെന്നൊന്നു പരിശോധിച്ചു നോക്കുക. പുതിയതലമുറയിലും, സിംഹപ്രസവം മാതിരി പുറത്തിറങ്ങുന്ന കമ്പോള ഫോര്‍മുല ചിത്രങ്ങളിലെ പാര്‍ശ്വവല്‍കൃത തനിയാവര്‍ത്തനങ്ങള്‍ക്കിടെ വ്യക്തിത്വമുള്ള നായികമാരുടെ ചില വെള്ളിവെട്ടങ്ങളും ഉണ്ടാകുന്നുണ്ടെന്നതു കാണാതെപോകരുത്. അതിലും പക്ഷേ, ടി.വി.ചന്ദ്രനെയും ലെനിന്‍ രാജേന്ദ്രനെയും ഹരിഹരനെയും അടൂരിനെയും ഫാസിലിനെയും പോലുള്ള സംവിധായകരുടെ ആര്‍ജ്ജവസാന്നിദ്ധ്യം തള്ളിക്കളയാനാവില്ല. ലെനിന്റെ മഴയും, രാത്രിമഴയും വരെ നായികാപ്രാധാന്യമുള്ള സിനിമകളായപ്പോള്‍ ഹരിഹരന്റെ നായക ആഘോഷമായ പഴശ്ശിരാജയില്‍പ്പോലും നീലി എന്ന ആദിവാസി വേഷത്തില്‍ പത്മപ്രിയയുടെ തിളങ്ങുന്ന പ്രകടനം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിച്ചിരിക്കുന്നു.ശ്യാമപ്രസാദ് (കല്ലുകൊണ്ടൊരു പെണ്ണ്, അഗ്നിസാക്ഷി, അകലെ, ഒരേ കടല്‍) എം.ജി.ശശി (അടയാളങ്ങള്‍) മധുപാല്‍ (തലപ്പാവ്) രഞ്ജിത് (കയ്യൊപ്പ്, തിരക്കഥ) പ്രിയനന്ദനന്‍ (പുലിജന്മം, സൂഫി പറഞ്ഞ കഥ), ബ്ളസി (കാഴ്ച, തന്മാത്ര, പളുങ്ക്, കല്‍ക്കട്ട ന്യൂസ്) തുടങ്ങിയ പുതിയതലമുറക്കാരും നായികമാര്‍ക്ക് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടു മാത്രം നമുക്ക് മീരാ ജാസ്മിന്റെയും ജ്യോതിര്‍മയിയുടെയും പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ ഇനിയും പ്രകടമായി കാണാനാവുന്നു.ഇവയില്‍ പലതും സാഹിത്യത്തിന്റെ ചലച്ചിത്രാനുവര്‍ത്തനങ്ങളായിരുന്നുവെന്നതും ബ്ളസിയേയും പ്രിയനന്ദനെയും പോലുള്ള സംവിധായകരും തങ്ങളുടെ ചിത്രത്തിലെ വ്യക്തിത്വമുള്ള നായികമാരെ തേടി തമിഴിലും തെലുങ്കിലും ബംഗാളിയിലുമാണ് പോകുന്നതെന്നതുമുള്ള വിമതസ്വരങ്ങള്‍ കൂടി പരിഗണിച്ചാലും, മറ്റൊരര്‍ഥത്തില്‍ അവര്‍ പിന്തുമ അര്‍ഹിക്കുന്നു. കാരണം, മറ്റ് ചലച്ചിത്രകാരന്മാരൊക്കെയും നായകകേന്ദ്രീകൃതമായ കഥകള്‍ മാത്രം പ്രമേയമായി സ്വീകരിച്ച് തങ്ങളുടെ പദ്ധതികള്‍ സുരക്ഷിതമാക്കാന്‍ ശ്രമിക്കുമ്പോള്‍ മറിച്ചാലോചിച്ച, സ്ത്രീകള്‍ക്കും പ്രാധാന്യം കൊടുത്ത് കഥ കണ്ടെത്താനെങ്കിലും ഇവര്‍ തയാറാകുന്നുണ്ടല്ലോ. ഭാഷാന്തരങ്ങള്‍ തേടുന്ന നായികാത്വം മലയാളത്തില്‍ ഒരുകാലത്തും നായകനടിമാര്‍ക്ക് ക്ഷാമമുണ്ടായിട്ടില്ല.മിസ് കുമാരിയില്‍ തുടങ്ങി ഷീലയിലും ജയഭാരതിയിലും റാണിചന്ദ്രയിലും കൂടി ജലജയിലും സീമയിലും അവരെ കടന്ന് ശോഭനയിലും മോണിഷയിലും നാദിയാ മൊയ്തുവിലും പിന്നീട് മഞ്ജു വാര്യരും സംയുക്തവര്‍മയും മീര ജാസ്മിനും നവ്യനായരും ഭാമയും സംവൃതാ സുനിലും റീമ കല്ലിങ്കലും വരെ പടര്‍ന്നു നില്‍ക്കുന്ന നായികാനിര. ഇവര്‍ക്കൊന്നും പഴയ ഷീലയുടെയോ ശാരദയുടെയോ സ്ഥാനം പ്രേക്ഷകമനസ്സില്‍ നേടിയെടുക്കാനാവാത്തത് അവരുടെ കഴിവുകേടുകൊണ്ടാണെന്ന് അവരോട് വൈരാഗ്യമുള്ളവര്‍ പോലും പറയില്ല. ഇവിടെ നാം പാര്‍ശ്വവല്‍ക്കരിച്ചു നിര്‍ത്തിയ അവരില്‍ പലരും ‘ഭാഷവിട്ടു ‘ഭാഷമാറി തമിഴിലും തെലുങ്കിലും കുടിയേറിയപ്പോള്‍ അവരില്‍ പലരും അതതു ഭാഷകളിലെ മുന്‍നിര നായകന്മാര്‍ പോലും വിലവയ്ക്കുന്ന നായികാസ്ഥാനം നേടിയതിനും നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മലയാളത്തില്‍ പിന്നീടു മാത്രം അരങ്ങേറിയ അനന്യ(നാടോടികള്‍)യുടെയും സംസ്ഥാന അവാര്‍ഡ് ജേതാവ് പ്രിയങ്കയുടെയും പ്രതിഭ നമുക്കു ആദ്യം കാട്ടിത്തരാന്‍ തമിഴ്സിനിമ വേണ്ടി വന്നത് എന്തുകൊണ്ടാവാം? അതുതന്നെയാണ്, അസിന്‍, പാര്‍വതി (നോട്ട് ബുക്ക് ഫെയിം), എന്നിവരുടെ ഗതിയും. ഇന്ന് ഇന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ നായികയാക്കാന്‍ മത്സരിക്കുന്ന അസിനെ മലയാളസിനിമ നിഷ്കരുണം തള്ളിക്കളഞ്ഞതാണെന്ന് എത്ര പേര്‍ക്കറിയാം? സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ആദ്യചിത്രത്തില്‍ പക്ഷേ അസിന് കാര്യമായി ഒന്നും ചെയ്യാനുമുണ്ടായില്ല. നയന്‍താരയേപ്പോലും ഇവിടെ ഉറപ്പിച്ചു നിര്‍ത്താനായില്ല നമുക്ക്. മറിച്ചൊരു അനുഭവമല്ല കൈരളി സമ്മാനിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പുറത്തു വന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങളില്‍,സൂപ്പര്‍ താരങ്ങളുടെ നായികയാകാന്‍ അപൂര്‍വ ഭാഗ്യം ലഭിച്ച മീരാ ജാസ്മിനെ ഒഴിച്ചു നിര്‍ത്തിയാല്‍, എത്രയെണ്ണത്തില്‍ മലയാളികളായ നായികമാര്‍ ഉണ്ടായി എന്നൊന്നന്വേഷിച്ചാല്‍ മാത്രം മതി നായികമാരോടുള്ള ഈ അവഗണന വ്യക്തമാകാന്‍. വാണിവിശ്വനാഥിനെയും ശ്വേതാ മേനോനെയും അന്യഭാഷകളില്‍ കഴിവുതെളിയിച്ച ശേഷമുള്ള രണ്ടാംവരവിലാണ് മലയാളത്തില്‍ മികച്ച വേഷങ്ങള്‍ തേടിച്ചെന്നത്. മീരാ ജാസ്മിന്‍, നവ്യനായര്‍, ഭാമ, സംവൃത തുടങ്ങി നടിമാരുടെ മികച്ച നിരയാണ് കേരളത്തില്‍ ഇന്നുള്ളത്. പക്ഷേ, ഇവര്‍ക്ക് അനുയോജ്യമായ കഥാപാത്രങ്ങള്‍ക്കാണു ക്ഷാമം. അവരുടെ ശരിയായ ടാലന്റ് ആവശ്യപ്പെടുന്ന കഥാപാത്രങ്ങളോ, അത്തരം സ്ത്രീ കേന്ദ്രീകൃതമായ പ്രമേയങ്ങളോ ഉണ്ടാവുന്നില്ല. സമകാലിക സാഹിത്യത്തില്‍ത്തന്നെ ഇത്തരമൊരു മൂല്യച്യുതിയുണ്ട്. വായനക്കാരെ ഞെട്ടിച്ച ഒരു സ്ത്രകഥാപാത്രം മലയാളസാഹിത്യത്തില്‍ ഉണ്ടായകാലം മറന്നു.സ്വാഭാവികമായി ഈ നായികാക്ഷാമം കഥാപാത്രങ്ങഴുടെ,പ്രമേയത്തിന്റെ കാര്യത്തില്‍ സിനിമയിലും പ്രസരിക്കുകയായിരുന്നുവെന്നുവേണം കരുതാന്‍. നിര്‍മ്മാണത്തിലിരിക്കുന്ന നായികാകേന്ദ്രീകൃമായ,പുതുമുഖങ്ങളുടെ നീലത്താമര എന്ന സിനിമയും സാഹിത്യാനുവാദമായ പഴയ എം.ടി. സിനിമയുടെ പുനരാവിഷ്കരണമാണ്.യുവതലമുറയിലെ എഴുത്തുകാരുടെയും സംവിധായകരുടെയും സാഹിത്യ/സാമൂഹിക ബോധത്തിന്റെ പ്രതിസന്ധിയായ പ്രമേയക്ഷാമം ഒരുപരിധിവരെ സ്ത്രീകേന്ദ്രീകൃതസിനിമകളുടെ കുറവിനു കാരണമാകുന്നുണ്ട്. നല്ല അഭിനേത്രികളായിട്ടും യുവതലമുറയിലെ സുന്ദരിയായ മംമ്തയ്ക്കും നയന്‍താരയ്ക്കുമൊന്നും അല്‍പമെങ്കിലും വെല്ലുവിളിയാകാവുന്ന കഥാപാത്രങ്ങള്‍ നല്‍കിയില്ല നാം.മറിച്ച് അവരുടെ ഗ്ളാമറും വേണ്ടത്ര ഉപയോഗിച്ചില്ല. സ്വന്തം ഭാര്യയും സഹോദരിയും ഒഴികെ ആരു മുണ്ടഴിച്ചാലും കുഴപ്പമില്ലെന്ന മലയാളിയുടെ ഇരട്ടത്താപ്പുകൊണ്ടാണിത്. ഷീലയും ജയഭാരതിയും സീമയും വാണ കേരളത്തില്‍ മംമ്തയും ജ്യോതിര്‍മയിയും നയന്‍താരയുമൊന്നും പര്‍ദയിട്ടേ അഭിനയിക്കൂ എന്ന് ഒരിക്കലും വാശിപിടിച്ചിട്ടില്ല. മാത്രമോ, ഭാഷമാറി വന്നപ്പോള്‍ അവരില്‍ ചിലരുടെ ഗ്ളാമര്‍ ആവോളം ആസ്വദിച്ച് പ്രബുദ്ധത പ്രകടിപ്പിച്ചവരാണ് നമ്മള്‍..(എന്നാല്‍ മംമ്ത അതേ ഗ്ളാമര്‍ ലങ്കയിലൂടെ മലയാളത്തില്‍ തന്നെ കാഴ്ചവച്ചപ്പോള്‍ അതിന്റെ പേരില്‍ അവരെ ക്രൂശിക്കാനാണ് മലയാളിയുടെ കപട സദാചാരം ശ്രദ്ധിച്ചത്.ഇതേ മലയാളിയുടെ മുന്‍തലമുറ ജയഭാരതിയെ ഇതാ ഇവിടെവരെയുടെയും രതിനിര്‍വേദത്തിന്റെയും പേരില്‍ ക്രൂശിച്ചിട്ടില്ല.) അതുകൊണ്ടു തന്നെ അവരവരുടെ പാടു നോക്കി കേരളം വിട്ടകന്നു, പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി...അവിടെയാകട്ടെ അവരെല്ലം മികച്ച വിജയങ്ങളുടെ മുന്‍നിര സ്ഥാനം നേടുകയും ചെയ്തു.ചരിത്രവഴിയില്‍ ലളിത-പദ്മിനി-രാഗിണിമാരും മറ്റും മറുഭാഷകളിലേക്കു ചേക്കേറിയത് ഇവിടെ അവര്‍ക്ക് ഭദ്രമായ കഥാപാത്രങ്ങള്‍ കിട്ടാത്തതുകൊണ്ടായിരുന്നില്ല.കൂടിയ സാമ്പത്തികലാഭവും വര്‍ധിച്ച പ്രശസ്തിയും കീര്‍ത്തിയും സ്വാഭാവികമായി അവര്‍ക്കു മറുഭാഷകള്‍ വച്ചുനീട്ടി പ്രലോഭനങ്ങളുമായി. മുറ്റത്തെ മുല്ലപ്പടര്‍പ്പു കണ്ടില്ലെന്നുവച്ചിട്ടാണു വാസ്തവത്തില്‍ നമ്മുടെ സിനിമാക്കാര്‍ മറ്റു ഭാഷകളില്‍ നായികാക്ഷാമത്തിന് പരിഹാരമന്വേഷിക്കുന്നത്. എന്നിട്ടും കാലാകാലങ്ങളില്‍ മറുനാട്ടില്‍ നിന്നുള്ള സുന്ദരികളും അല്ലാത്തവരുമായ നടിമാരെ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് കേരളം. ശാരദയിലും നന്ദിതാബോസിലും തുടങ്ങി അവരില്‍ പലരും സിനിമയില്‍ തരംഗങ്ങള്‍ തന്നെ സൃഷ്ടിച്ചു. ഗീതയും ചിത്രയും ശാരിയും മുതല്‍ പത്മപ്രിയയും ലക്ഷ്മി റായിയും ഗ്രേസി സിങും വരെ നീളുന്നു ഈ നിര. മലയാളിത്തമുളള നടിമാരെ സഹോദരി വഷത്തിലും മറ്റുമായി പിന്നിലേക്കു തള്ളിക്കൊണ്ടാണു പകരം അന്യഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് നായികമാര്‍ കെട്ടിയെഴുന്നള്ളിക്കപ്പെട്ടത്.നമ്മുടെ സംവിധായകരും താരങ്ങളും ആവര്‍ത്തിക്കുംപോലെ ഇവിടെ നടിമാരുടെ ദാരിദ്യ്രമുള്ളതുകൊണ്ടായിരുന്നില്ല ഇത്. ഐശ്വര്യ,നന്ദിനി,മാന്യ, വസുന്ധര ദാസ്, പൂജ ബത്ര, പാര്‍വതി മില്‍ട്ടണ്‍, മോഹിനി, ഖുഷ്ബു, വിമല രാമന്‍, മുതല്‍ അഞ്ജലി സാവരി കത്രീന കൈഫ് റിച്ചാ പാലോട്ട്, സ്നേഹ, ഗ്രേസി സിംഗ,് കനിക വരെയുള്ള പോമറേനിയന്‍ സുന്ദരി കള്‍ക്ക് നമ്മുടെ നായികമാരെ വെല്ലുന്ന എന്തു പ്രകടനമാണ് സിനിമയില്‍ കാഴ്ചവയ്ക്കാനായത് എന്ന ചോദ്യം പ്രസക്തമാണ്. ജൂഹി ചവ്ളയ്ക്കു പോലും കേവലം കെട്ടുകാഴ്ചയില്‍ കവിഞ്ഞ എന്തു ധര്‍മമാണ് മലയാളസിനിമയില്‍ നിര്‍വഹിക്കാനുണ്ടായിരുന്നതെന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. ഇതിനിടെ, സ്മിതാ പാട്ടില്‍,നന്ദിതാദാസ്, രംഭ, മാധവി, ജയപ്രദ, ഭാനുപ്രിയ തുടങ്ങി ചുരുക്കം പേര്‍ക്കുമാത്രമാണ് കെട്ടുകാഴ്ചയില്‍ കവിഞ്ഞ് എന്തെങ്കിലും സംഭാവനചെയ്യാന്‍ സാധിച്ചത്. നമ്മുടെ സിനിമയില്‍ നാടന്‍ ഭാവുകത്വത്തില്‍ പ്രതികരിക്കേണ്ട കഥാപാത്രങ്ങള്‍ക്കും ഹിന്ദിയില്‍ നിന്ന് ഗ്രേസി സിങിനെയും തമിഴില്‍ നിന്ന് ലക്ഷ്മി റായിയെയും റോമയേയും ഇറക്കുമതി ചെയ്യുന്നതിലെ വൈരുദ്ധ്യത്തിന് വ്യാപാരസൂത്രം എന്നല്ലാതെ എന്തു ന്യായീകരണമാണു നല്‍കാനാവുക? ഇതിനിടെ, ആഗോളവല്‍കൃത സേവനവ്യവസ്ഥയില്‍, സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിസ്ഥിരതയില്ലാതെ പ്രവര്‍ത്തിക്കുന്നവരുടെ മനഃസ്ഥിതി പോലെ, കാറ്റുള്ളപ്പോള്‍ തൂറ്റിയേക്കാമെന്ന് നായികമാര്‍ വിചാരിച്ചാല്‍ അതെങ്ങനെ കുറ്റമാകും ഒപ്പമഭിനയിക്കാന്‍ ബിജു മേനോനില്ലായരുന്നെങ്കില്‍ രണ്ടുവര്‍ഷം നീളുമായിരുന്നോ മലയാളത്തില്‍ സംയുക്തവര്‍മ്മയുടെ ആയുസ്? ഇത്രയൊതക്കെയാണെങ്കിലും, പ്രതീക്ഷ ബാക്കിയാണ് മലയാള സിനിമയില്‍.കാരണം ഇവിടെ ഇനിയും നീലത്താമരകള്‍ വിരിയുകയാണ്. സൂഫി പറഞ്ഞ കഥകള്‍ക്കായി കേരളം കാതോര്‍ക്കുകയാണ്. പാട്ടിന്റെ പാലാഴിക്കായി നാം ട്യൂണ്‍ ചെയ്യുകയാണ്.നായികാപ്രാധാന്യമുള്ള സിനിമകളുടെ കുത്തൊഴുക്കൊന്നുമിനി പ്രതീക്ഷിക്കാനില്ല.എഴുപതുകളിലെയും എണ്‍പതുകളിലെയും പോലെ പൂര്‍ണമായി സ്ത്രീകേന്ദ്രീകൃതമായി ഒരു സിനിമയെക്കുറിച്ചുള്ള പ്രതീക്ഷയും അസംബന്ധമാകും. എന്നിരുന്നാലും, പ്രതിബദ്ധതയുള്ള ചലച്ചിത്രരചനകളിലൂടെ മലയാളി സ്ത്രീത്വം ഇനിയും വെള്ളിത്തിരയില്‍ സത്യസന്ധതയോടെ പ്രതിഫലിക്കപ്പെടും. അവ ആവിഷ്കരിക്കാന്‍ പുതിയ തലമുറയില്‍പ്പെട്ട മലയാളികളും അല്ലാത്തവരുമായ അഭിനേത്രികള്‍ക്കു കുറിവീഴുകയും ചെയ്യും.