Friday, September 11, 2020

മണിയറയിലെ അശോകന്‍ അഥവാ പട്ടണത്തില്‍ സുന്ദരന്‍

 

മണിയറയിലെ അശോകന്‍ അഥവാ പട്ടണത്തില്‍ സുന്ദരന്‍


എ.ചന്ദ്രശേഖര്‍
ദുല്‍ഖര്‍ സല്‍മാനും ഗ്രഗറിയും മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ എബിസിഡി എന്ന സിനിമ മുതല്‍ ഒരുറച്ച തിരയിരട്ടകളാണ്. മികച്ച പാരസ്പര്യം വച്ചുപുലര്‍ത്തുന്ന സ്‌ക്രീന്‍ പങ്കാളികള്‍. സ്വാഭാവികമായി അവരൊരുമിച്ചു നിര്‍മിക്കുന്ന ഒരു സിനിമയെപ്പറ്റി ഒരല്‍പം പ്രതീക്ഷ കൂടുക പ്രേക്ഷകരുടെ ഭാഗത്ത് സ്വാഭാവികം മാത്രം. അതും ദുല്‍ഖര്‍ മുന്‍പ് നിര്‍മിച്ച സിനിമകളുടെ നിലവാരം കൂടി പരിഗണിക്കുമ്പോള്‍ ആ പ്രതീക്ഷ അസ്ഥാനത്തെന്നു പറയാനുമാവില്ല. എന്നാല്‍ ഇവരിരുവരും നിര്‍മിച്ച് ഷംസു സായ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകന്‍ ആ പ്രതീക്ഷകളെ അസ്ഥാനത്തു തന്നെ കൊണ്ടു ചെന്നുറപ്പിക്കുന്നു.
സിനിമയുണ്ടെങ്കിലേ നിരൂപകനുള്ളൂ എന്നു വിശ്വസിക്കുന്ന, അതുകൊണ്ടു തന്നെ തീയറ്ററില്‍ റിലീസാവുന്ന പൊളിപ്പടങ്ങളെ പറ്റി കഴിവതും മൗനമവലംബിക്കുകയും നല്ലതിനെ മാത്രം നല്ലതെന്നു പറയുകയും വളരേ മോശമായവയെപ്പറ്റി മാത്രം പരമാവധി നല്ല വാക്കുകളില്‍ മോശം എന്നെഴുതുകയും ചെയ്യുന്ന ആളാണ് ഞാന്‍.എന്നാല്‍ കോവിഡ് കാലത്തെ ഓടിടി റിലീസുകളുടെ കാര്യത്തില്‍ അത്തരമൊരു കരുതല്‍ വേണ്ടാത്തതുകൊണ്ടും നല്ലതെഴുതിയാലുമില്ലെങ്കിലും കാണേണ്ടവര്‍ക്ക് കാണാമെന്നുള്ളതുകൊണ്ടും മറയില്ലാതെ അഭിപ്രായം കുറിക്കുകയാണ്.

മണിയറയിലെ അശോകന്‍ കണ്ടപ്പോള്‍ തോന്നിയത് വിപിന്‍ മോഹന്‍ സംവിധാനം ചെയ്ത ഒരേയൊരു കഥാചിത്രമായ പട്ടണത്തില്‍ സുന്ദരന്‍ ശ്രീനിവാസനെ വച്ച് നിര്‍മ്മിച്ചിരുന്നെങ്കില്‍ എങ്ങനെയാവുമായിരുന്നു എന്നാണ്. ദിലീപിനു പകരം ശ്രീനിവാസനായിരുന്നെങ്കില്‍? അപ്പോഴതാ സിദ്ധാര്‍ത്ഥ ഭരതന്റെ ചന്ദ്രേട്ടനെവിടെയാ എന്ന സിനിമ തികട്ടിത്തികട്ടി മനസിലേക്കോടിയെത്തുന്നു. മണിയറയിലെ അശോകന്‍ ദിലീപായാലോ, എന്താണോ എന്തോ!
ഒരേ കഥ തന്നെ ഒരേ സമയത്ത്് ഒരേ ആളെഴുതി തീയറ്ററിലെത്തി രണ്ടും വന്‍ വിജയമായിട്ട് ഏറെ നാളായിട്ടില്ല, മലയാളത്തില്‍. അയ്യപ്പനും കോശിയും, ഡ്രൈവിങ് ലൈസന്‍സ് എന്നീ രണ്ടു സിനിമകളും ഒരൊറ്റ കഥയുടെ അജഗജാന്തരമുള്ള ആവിഷ്‌കാരങ്ങളായിരുന്നു. രണ്ടും അടുത്തടുത്തു കാണുന്ന ഒരാള്‍ക്കു പോലും അതറിഞ്ഞു കണ്ടാല്‍പ്പോലും ബോറടിക്കുകയോ മറ്റേത് ഓര്‍മ്മയിലെത്തുകയോ ഇല്ല. അത് എഴുത്തുകാരന്റെയും സംവിധായകരുടെയും കഴിവ്. ഇവിടെ ഞാന്‍ സൂചിപ്പിച്ച പട്ടണത്തില്‍ സുന്ദരനോ ചന്ദ്രേട്ടന്‍ എവിടെയാ യ്‌ക്കോ മണിയറയിലെ അശോകന്റെ കഥാതന്തുവുമായി നേരിയൊരു ബന്ധത്തില്‍ കവിഞ്ഞ യാതൊന്നുമില്ല. എ്ന്നിട്ടും മറ്റു രണ്ടു സിനിമകളും ഓര്‍മ്മവന്നെങ്കില്‍ തീര്‍ച്ചയായും അത് മണിയറയിലെ അശോകനെ പടച്ചവരുടെ കുറവു തന്നെയാണ്.
ഒന്നര സിനിമയുടെ കനമുണ്ട് മണിയറയിലെ അശോകന്. അത്രയും തന്നെ താരങ്ങളും. എന്നിട്ടും ഇടമുറിയാതെ സ്‌ക്രീനിനു മുന്നില്‍ പ്രേക്ഷകനെ തളച്ചിടാനോ ഒടിടി കാഴ്ചയുടെ ഭാഷയില്‍ ബിഞ്ജ് വ്യൂവിങില്‍ ഏര്‍പ്പെടുത്തി കുറ്റിയില്‍ക്കെട്ടാനോ സാധിക്കാത്ത സിനിമ. ആവശ്യത്തിലധികം ഉണ്ടായിട്ടും പട്ടിണി എന്ന ദുരവസ്ഥയാണ് മണിയറയിലെ അശോകന്റേത്. നവഭാവുകത്വ സിനിമയില്‍ അധികമൊന്നും കാണാത്തത്ര അയഞ്ഞ അനാസ്ഥ നിറഞ്ഞ ചലച്ചിത്രസമീപനം കൊണ്ട് ചീറ്റിപ്പോയ പടക്കം.

Shyamaayanam@Pachakkuthira Magazine

 ശ്യാമായനത്തെപ്പറ്‌റി പച്ചക്കുതിര മാസികയില്‍ september 2020


ശ്യാമായനത്തെപ്പറ്‌റി മീഡിയമംഗളം ഓണ്‍ലൈനില്‍

 ശ്യാമായനത്തെപ്പറ്‌റി മീഡിയമംഗളം ഓണ്‍ലൈനില്‍



Monday, August 31, 2020

സീ യൂ സൂണ്‍- വിലക്കുകള്‍ ഭേദിക്കുന്ന ദൃശ്യസാധ്യതകള്‍

Movie-Review

സീ യൂ സൂണ്‍- വിലക്കുകള്‍ ഭേദിക്കുന്ന ദൃശ്യസാധ്യതകള്‍

എ.ചന്ദ്രശേഖര്‍

തീര്‍ച്ചയായും ഒരു നിമിഷം ബോറടിക്കാതെ കാണാവുന്ന ഒരു കൊച്ചു ത്രില്ലര്‍ സിനിമയാണ് വിര്‍ച്വല്‍ പ്രൊഡക്ഷന്റെ രൂപഹാവാദികളില്‍ മഹേഷ് നാരായണന്‍ അവതരിപ്പിച്ച സി യൂ സൂണ്‍. സാങ്കേതികത പല തലത്തിലും തരത്തിലും സിനിമയ്ക്കു വിഷയമായിട്ടുണ്ട്. സി.ഐ.ഡി.നസീര്‍ കാലഘട്ടത്തില്‍ വില്ലന്മാരുടെ താവളത്തില്‍ പല കളറില്‍ കത്തുന്ന ബള്‍ബുകളും കണ്‍ട്രോളുകളും പ്രതിമ തിരിച്ചാല്‍ തുറക്കുന്ന രഹസ്യ അധോലോകപാതയുമടക്കം റണ്‍ ബേബി റണ്‍ പോലെ ജോഷിസിനിമയില്‍വരെ നാമതിന്റെ പല വേര്‍ഷനുകള്‍ കണ്ടു. പക്ഷേ, ഒരു കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നമ്മളും ഭാഗഭാക്കാവുന്ന ഒരു ഓണ്‍ലൈന്‍ സിനിമാക്കാഴ്ച ഇതാദ്യമായിട്ടാണ്. രാജ്യാന്തരചലച്ചിത്രമേളയിലായിരുന്നെങ്കില്‍ ഇത്തരമൊരു സിനിമ ആഘോഷിക്കപ്പെട്ടേനെ, അതിന്റെ സങ്കീരണവും മൗലികവുമായ ദൃശ്യപരിചരണത്തിന്റെ പേരില്‍. സി.യു സൂണില്‍ സാങ്കേതിക രണ്ടുതരത്തിലാണ് വിനിയോഗിക്കപ്പെട്ടിട്ടുള്ളത്. ഒന്ന് അതിന്റെ പ്രമേയതലത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന കംപ്യൂട്ടര്‍വിദഗ്ധന്‍ വിനിയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യ. രണ്ടാമത്തേത്, ഇത്തരമൊരു സിനിമയുടെ ദൃശ്യവിന്യാസം നെയ്‌തെടുക്കാന്‍ കംപ്യൂട്ടര്‍-ഓണ്‍ലൈന്‍-സമൂഹമാധ്യമ യൂസര്‍ ഇന്റര്‍ഫെയ്‌സുകളുടെ ദൃശ്യ-ശ്ബദ-തത്സമയ വിനിമയസാധ്യതകള്‍ പ്രയോജനപ്പെടുത്തി അതിവിദഗ്ധമായി സംവിധായകന്‍ നെയ്‌തെടുത്തിട്ടുള്ള ദൃശ്യഭാഷ. വിര്‍ച്വല്‍ എന്നു തോന്നുമാറ് ഒര്‍ജിനല്‍ സിനിമാലേഖനശൈലി തന്നെ പിന്തുടര്‍ന്നു വളരെ വിദഗ്ധമായിട്ടാണ് ഈ സാക്ഷാത്കാരം എന്നതാണ് ഈ ചിത്രത്തിന്റെ മാധ്യമപരമായ വിജയം. സംവിധായകന്റെ അസാമാന്യ കൈയൊതുക്കത്തിന്റെ നിദാനനിദര്‍ശനമായിത്തന്നെ അതിനെ കണക്കാക്കാം.
പതിവുപോലെ, ഫഹദ് ഫാസിലും റോഷന്‍ മാത്യൂസും അഭിനയത്തില്‍ തിളങ്ങിനിറയുമ്പോള്‍  അമ്പിളി, വൈറസ്, വിജയ് സൂപ്പറും പൗര്‍ണമിയും, കൂടെ, ഇരുമ്പു തുറൈ, മായാനദി തുടങ്ങിയ സിനിമകളിലും ജ്വല്ലറിയുടെ പരസ്യത്തിലും മറ്റും ചെറുവേഷങ്ങളിലൂടെ തിളങ്ങിയ ദര്‍ശന രാജേന്ദ്രന്‍ അനു സെബാസ്റ്റ്യന്‍ എന്ന മുഴുനീള വേഷത്തിലൂടെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നു. മുന്‍ പറഞ്ഞ വേഷങ്ങളിലും ഒരു മികച്ച നടിയുടെ സാന്നിദ്ധ്യം തെളിയിച്ച ദര്‍ശനയുടെ കരിയര്‍ ബസ്റ്റായിരിക്കും അനു.
സി യൂ സൂണിന്റെ ഏറ്റവും വലിയ പ്‌ളസുകളിലൊന്ന്, ആര്‍ത്തലയ്ക്കാതെ പതിവില്ലാത്ത മിതത്വത്തോടെ ഗോപിസുന്ദര്‍ കയ്യാളിയ പശ്ചാത്തലസംഗീതമാണ്. സാധാരണ ത്രില്ലറുകളില്‍ കാതടപ്പിക്കുന്ന ഹൃദ്രോഗികള്‍ക്ക് അറ്റാക്ക് ഉറപ്പാക്കുന്ന പശ്ചാത്തലസംഗീതം മാത്രം വിന്യസിക്കാറുള്ള ഗോപി തന്റെ വാദ്യോപകരണങ്ങളോടെല്ലാം മിതത്വം പാലിച്ച് ഒതുക്കത്തില്‍ കാര്യം സാധിച്ചിരിക്കുന്നു. മസ്റ്റ് വാച്ച് എന്ന് നിസ്സംശയം ശുപാര്‍ശ ചെയ്യുന്നതിനോടൊപ്പം, കോവിഡിനല്ല, കാലനുപോലും സിനിമയെ തടയാനാവില്ല എന്ന പ്രഖ്യാപനമായിക്കൂടി ഫഹദ്-നസ്രിയ ടീമിന്റെ ഈ പ്രൊഡക്ഷനെ വിശേഷിപ്പിക്കട്ടെ.
#cusoonmovie

Wednesday, August 26, 2020

Article @kalapoornna onam special 2020




'ചരിത്രം' എഴുതിയ മലയാളസിനിമകള്‍


Article@Prasadhakan Onam Special 2020

ചരിത്രപരമായി ഏറെ വൈരുദ്ധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചലച്ചിത്രമേഖലയാണ് മലയാളത്തിന്റേത്. ആദ്യ സിനിമയുടെ തന്നെ നിര്‍മ്മാണ വര്‍ഷവും, നായികയും പോലും സന്ദിഗ്ധതയായി നിലനില്‍ക്കുന്ന ചരിത്രസന്ധി. ചരിത്രത്തെ ആസ്പദമാക്കിയ ആഖ്യായികയില്‍ നിന്ന് പ്രമേയമുള്‍ക്കൊണ്ടു നിര്‍മിക്കപ്പെട്ടെങ്കിലും ഭാഷയിലെ രണ്ടാമത്തെ ചലച്ചിത്രം തന്നെ പകര്‍പ്പവകാശലംഘനത്തിന്റെ പേരില്‍ പ്രദര്‍ശിപ്പിക്കപ്പെടാന്‍ സാധിക്കാതെ പോയ ചരിത്രവൈരുദ്ധ്യം! ഇങ്ങനെ സ്ഥാപിതചരിത്രത്തെ പോലും സംരംക്ഷിക്കാനാവാതെ തൊണ്ണൂറു വയസ് പിന്നിടുന്ന മലയാള സിനിമയിലെ ചരിത്രസിനിമകളുടെ ചരിത്രമന്വേഷിക്കുമ്പോള്‍ നിരാശയാണ് പ്രത്യക്ഷഫലം. മുടക്കുമുതലിന്റെ പരിമിതിയും വിതരണവ്യാപനങ്ങളിലെ പരിധിയുമൊക്കെ വാണിജ്യപരമായി ചെറുതാക്കിക്കളയുന്നതുകൊണ്ടായിരിക്കണം മലയാളത്തില്‍ ഏറെ ചരിത്രസിനിമകളുണ്ടാവാത്തത്. ഹോളിവുഡും ബോളിവുഡും സിനിമയ്ക്ക് തന്താങ്ങളുടെ മാത്രമല്ല ലോകചരിത്രത്തെയും ചരിത്രപുരുഷന്മാരെയുമൊക്കെ ഇതിവൃത്തങ്ങളാക്കിയപ്പോള്‍, മലയാളം ഇതര ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കൊപ്പം അത്തരം വന്‍കിട സംരംഭങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ് ശ്രദ്ധിച്ചത്. പ്രാദേശിക ചരിത്രങ്ങളെ സാര്‍വലൗകികമാക്കാന്‍ സാധിക്കുമോ എന്ന സൃഷ്ടിപരമായ ആശങ്കയും ഒരുപക്ഷേ ഇതിനു കാരണമായിരുന്നിരിക്കാം. അതേസമയം, ചരിത്രപരമെന്ന അവകാശവാദത്തോടെ നിര്‍മിക്കപ്പെട്ട ചിത്രങ്ങളാവട്ടെ, പ്രാദേശിക മിഥ്യകളെയും നാടോടിക്കടംകഥകളെയും ആസ്പദമാക്കിയുള്ള വടക്കന്‍പാട്ടു സിനിമകള്‍ പോലുള്ളവയായിരുന്നുതാനും. അവയില്‍ ചരിത്രം തെരെയാന്‍ പോകുന്നതാകട്ടെ, കടലില്‍ നിന്ന് വെള്ളാരംകല്ല് കണ്ടെത്തുന്നത്ര ദുഷ്‌കരവും!
മലയാളത്തിലെ രണ്ടാമത്തെ സിനിമയായ മാര്‍ത്താണ്ഡവര്‍മ്മ ചരിത്രപരം എന്ന വിശേഷണം അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്നില്ല. കാരണം തെക്കന്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ അടിസ്ഥാനമാക്കി സി.വി.രാമന്‍പിള്ള രചിച്ച ചരിത്രാഖ്യായികയുടെ ദൃശ്യാവിഷ്‌ക്കാരം മാത്രമായിരുന്നു അത്. അതായത്, ചരിത്രപുരുഷന്മാരെയും സംഭവങ്ങളെയും അണിനിരത്തി രചിക്കപ്പെട്ട സാങ്കല്‍പിക സൃഷ്ടി. അതുകൊണ്ടു തന്നെ വടക്കന്‍പാട്ടു രചനകള്‍ക്കപ്പുറം ചരിത്രപരാമായ സത്യസന്ധതയോ പ്രസക്തിയോ പി.വി.റാവു സംവിധാനം ചെയ്ത അതിന് ആരോപിക്കാന്‍ സാധ്യമല്ല. പില്‍ക്കാലത്ത് പുറത്തിറങ്ങിയ ജീവചരിത്ര/ചരിത്ര സിനിമകളുടെ കാര്യത്തിലും ഈ സന്ദിഗ്ധത പ്രകടമാണ് മലയാളത്തില്‍. 
വളരെ അര്‍ത്ഥപൂര്‍ണമായൊരു രാഷ്ട്രീയ ചരിത്രം അവകാശപ്പെടാനുണ്ടെങ്കിലും അത്രയൊന്നും ആത്മാര്‍ത്ഥമായ ചരിത്രത്തോടു നീതിപുലര്‍ത്തുന്ന ചലച്ചിത്രരചനകള്‍ സ്വന്തമായില്ലാത്ത സാംസ്‌കാരികഭൂമികയാണ് നമ്മുടേത്. പ്രാദേശിക വീരനായകന്മാരെയും ചരിത്രപുരുഷന്മാരെയും കേന്ദ്രീകരിച്ച ഭാവനാസൃഷ്ടികള്‍ക്കാണ് മലയാള ചലച്ചിത്രകാരന്മാര്‍ ഏറെയും ശ്രമിച്ചുകണ്ടിട്ടുള്ളത്. പ്രാദേശിക രാജ്യ ചരിത്രങ്ങളെയും പോരാട്ടങ്ങളെയും പറ്റിയുള്ള സിനിമകളെപ്പോലും വടക്കന്‍പാട്ടു കെട്ടുകഥകളുടെ മൂശയില്‍ വാര്‍ത്ത വ്യാജരചനകളാക്കിത്തീര്‍ക്കുകയായിരുന്നു വാസ്തവത്തില്‍. നിഷ്പക്ഷ ചരിത്രം തന്നെ കേവലസങ്കല്‍പമായിരിക്കെ, രചയിതാക്കളുടെ താല്‍പര്യം സംരക്ഷിക്കുന്ന ആഖ്യാനങ്ങളായി, അവരുടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വീക്ഷണകോണുകള്‍, നിലപാടുകള്‍ വെളിപ്പെടുത്തുന്ന കല്‍പനാസൃഷ്ടികള്‍ മാത്രമായിട്ടേ മലയാളത്തിലെ ബഹുഭൂരിപക്ഷം ചരിത്രസിനിമകളെയും പരിഗണിക്കാനാവൂ.
പ്രാദേശിക സ്ഥലചരിത്രകാരന്മാര്‍ സാമൂതിരിയുടെയും കോലത്തിരിയുടെയും കയ്യേറ്റങ്ങളെ അതിജീവിച്ച പ്രദേശമായി അടയാളപ്പെടുത്തിയ കടത്തനാടിനെ മുഖ്യപശ്ചാത്തലമാക്കി രചിക്കപ്പെട്ട പുത്തൂരം പാട്ടുകളിലും മറ്റും ചരിത്രം ഏതെല്ലാം വിധത്തില്‍ വക്രീകരിക്കപ്പെടുകയും സമകാലിക രാഷട്രീയ/സൈനിക/അധികാര വ്യവസ്ഥയ്ക്കനുസൃതം മാറ്റിമറിക്കപ്പെടുകയും ചെയ്തു എന്ന് ചലച്ചിത്ര ഗവേഷകന്‍ ഡോ.പി.എസ് രാധാകൃഷ്ണന്‍ വടക്കന്‍പാട്ടു സിനിമകള്‍ ദേശീയതയും സാമൂഹികതയും എന്ന പഠനത്തില്‍  (ചരിത്രവും ചലച്ചിത്രവും ദേശ്യഭാവനയുടെ ഹര്‍ഷമൂല്യങ്ങള്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നവംബര്‍ 2010, പേജ്40 -41) സ്ഥാപിക്കുന്നുണ്ട്.'ഭൂതകാലത്തിന്റെ സാംസ്‌കാരികനിക്ഷേപങ്ങളെ താല്‍ക്കാലികതയിലേക്ക് സംക്രമിപ്പിച്ചത് ദേശീയസിനിമയുടെ സൂദീര്‍ഘചരിത്രത്തിലെ ഒരധ്യായമേ ആകുന്നുള്ളൂ...സമാന്തരമായി പോയകാലത്തിലെ ചരിത്രകഥാപാത്രങ്ങളുടെ കാല്‍പനികവീരഗാഥകളുണ്ടായി...വര്‍ത്തമാനരാഷ്ട്രീയ കാലാവസ്ഥയുടെ സമവാക്യങ്ങളുമായി ഒത്തുപോകുന്ന ഗതകാലത്തെയാണ് സിനിമ പുനര്‍നിര്‍മ്മിച്ചത്. ആഖ്യാനത്തിലെ കാല്‍പ്പനികറിയലിസം അതിനു പിന്തുണയുമേകി.  ഭാവിദേശത്തെ ചൂഴുന്ന കാഴ്ചപ്പാടുകളെ കാല്‍പ്പനികമായ സ്ഥലകാലങ്ങളിലേക്കു സന്നിവേശിപ്പിക്കുകയായിരുന്നു ചരിത്രാവലംബചിത്രങ്ങള്‍.' എന്ന് ഡോ. രാധാകൃഷ്ണന്‍ നിരീക്ഷിക്കുന്നു. ചരിത്രത്തെ മാധ്യമത്തിന്റെ അകത്തളങ്ങളിലേക്ക് പാകപ്പെടുത്തിയെടുക്കുകയാണ് സിനിമ ചെയ്യുന്നത് എന്ന രാധാകൃഷ്ണന്റെ നിരീക്ഷണം, ചരിത്രസിനിമയുടെ ഏറ്റവും വലിയ പരിമിതിയെത്തന്നെയാണ് തുറന്നുകാണിക്കുന്നത്.
ഈ വസ്തുത തന്നെയാണ് ഇന്ത്യയിലെ, വിശേഷിച്ച് മലയാളത്തിലെ ചരിത്രസിനിമകള്‍ എത്രത്തോളം വാസ്തവത്തില്‍ നിന്ന്, യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ചരിത്രപരമായി അകലം സൂക്ഷിക്കുന്നു എന്നതിലേക്കും വെളിച്ചം വീശുന്നത്. ചരിത്ര സിനിമകളിലെ ചരിത്രം വസ്തുതാപരമായി സാധുവോ, പൂര്‍ണമോ, യാഥാര്‍ത്ഥ്യമോ ആവണമെന്നില്ല എന്നാണ് ഇതിന്റെ രത്‌നച്ചുരുക്കം. ഒരു ചരിത്രസംഭവത്തെ, ചരിത്രപുരുഷന്റെ ജീവിതത്തെ, തിരക്കഥാകൃത്തോ സംവിധായകനോ എങ്ങനെ നോക്കിക്കാണുന്നുവെന്നതിനെയും അയാളെങ്ങനെ മനസിലാക്കുന്നുവെന്നും വ്യാഖ്യാനിക്കുന്നുവെന്നതിനെയും അടിസ്ഥാനമാക്കിയാണ് ഓരോ ചരിത്രസിനിമയുടെയും നിലനില്‍പ്. ചരിത്രത്തോടല്ല, അതിന്റെ വ്യാഖ്യാനത്തോടാണ് ആ ചലച്ചിത്രസമീപനത്തിന് ചാര്‍ച്ചക്കൂടുതല്‍. അതുകൊണ്ടുതന്നെ അതു വസ്തുനിഷ്ഠമായ ചരിത്രാഖ്യാനമാകുന്നില്ല, മറിച്ച് വ്യക്തിനിഷ്ഠ ചരിത്രവ്യാഖ്യാനമായിട്ടാണ് പരിണമിക്കുന്നത്. ഈ കാഴ്ചപ്പാടോടെ മാത്രമേ മലയാളത്തിലെ ചരിത്രസിനിമകളെ വിലയിരുത്താനും വിശകലനം ചെയ്യാനും സാധിക്കുകയുള്ളൂ
മലയാളത്തിലെ ചരിത്രസിനിമകളില്‍ ശബ്ദയുഗത്തിലെ ശ്രദ്ധിക്കപ്പെട്ട ആദ്യ സംരംഭമെന്നു പരിഗണിക്കപ്പെടുന്നത് ജഗതി എന്‍ കെ ആചാരി രചിച്ച് ജി.വിശ്വനാഥ് സംവിധാനം ചെയ്ത വേലുത്തമ്പി ദളവ(1962) ആണ്. നടപ്പു തമിഴ് സ്വാധീനത്തില്‍ അടുക്കളഹാസ്യം, സംഘട്ടനം, പ്രണയം, പാട്ടുകള്‍, ദേശസ്‌നേഹം എന്നിവയൊക്കെ ചേരും പടി ചേര്‍ത്ത കലാനിലയം നാടകത്തിന്റെ കമ്പോള സമവാക്യങ്ങള്‍ക്കനുസൃതമായ തിരയാവിഷ്‌കരണമെന്നതിലുപരി ഇതിവൃത്തമഹിമയോ മാധ്യമബോധമോ ഒന്നും പ്രകടമാക്കാത്ത ഒരു ശരാശരി സിനിമ മാത്രമായിരുന്നു വേലുത്തമ്പി ദളവ. കൊട്ടാരക്കര ശ്രീധരന്‍ നായരുടെയും അടൂര്‍ഭാസിയുടെയും സുകുമാരിയുടെയും അഭിനയമികവു മാത്രമാണ് എടുത്തുകാട്ടാനുണ്ടായിരുന്നത്. കൊളോണിയല്‍ ഗതകാല ദുരനുഭവങ്ങളില്‍ വളര്‍ന്നുറച്ച ബ്രിട്ടീഷ് വിരുദ്ധത എല്ലാത്തരത്തിലും പ്രകടമാക്കുക എന്ന പൊതുസ്വഭാവം പങ്കിടുന്ന സിനിമ. ചരിത്രത്തോട് നീതി പുലര്‍ത്തുക എന്നതിലുപരി, ചരിത്രത്തിലെ ചില സംഭവങ്ങളെ ബന്ധിപ്പിച്ച് സൃഷ്ടിക്കപ്പെട്ട സാങ്കല്‍പിക ഇതിവൃത്തം മാത്രമായിരുന്നു വേലുത്തമ്പി ദളവ. രാജാവിന്റെ പോലും അപ്രീതിക്കു പാത്രമായ ഒരു മാടമ്പി പ്രഭുവിനെ, ബ്രിട്ടീഷ് വിരോധത്തിന്റെ പൊതുധാരയുടെ പശ്ചാത്തലത്തില്‍ വീരപരിവേഷത്തോടെ അവതരിപ്പിക്കുകയും യാഥാര്‍ത്ഥത്തില്‍ പ്രതിനായകനായ മഹാരാജാവിന്റെ സ്ഥാനത്ത് ബ്രിട്ടീഷുകാരെ പ്രതിഷ്ഠിക്കുകയും ചെയ്തു ചരിത്രത്തെ വളച്ചൊടിക്കുകയായിരുന്നു എന്ന പ്രതിവാദങ്ങളും പില്‍ക്കാലത്ത് ഉയര്‍ന്നുകേട്ടിട്ടുണ്ട്. ഒറ്റുകാരായ നാട്ടുകാരുടെയൊക്കെ കഥാപാത്രങ്ങളേക്കാള്‍ വൈസ്രോയിയുടെ കഥാപാത്രത്തിനു നല്‍കുന്ന പ്രതിനായകത്വ വൈരുദ്ധ്യം സൂചിപ്പിക്കുന്നതും മറ്റൊന്നല്ല.
കുഞ്ചാക്കോ നിര്‍മിച്ചു സംവിധാനം ചെയ്ത പഴശ്ശിരാജ (1964) യും വേലുത്തമ്പിദളവയില്‍ നിന്ന് പ്രമേയതലത്തില്‍ ഏറെ വ്യത്യസ്തമായിരുന്നില്ലെന്നു മാത്രമല്ല, സമാനമായി ബ്രിട്ടീഷുകാരെ പ്രതിനായകസ്ഥാനത്ത് പ്രതിഷ്ഠിച്ച് ഉത്തരകേരളത്തിന്റെ വീരയോദ്ധാവായി ഒരു നാട്ടരചനെ പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഹരിഹരനു വേണ്ടി തിരക്കഥയുടെ മാസ്റ്ററായ എം.ടി.വാസുദേവന്‍ നായരും ഇതേ വീരകഥ യുടെ അല്‍പം കൂടി സിനിമാത്മകമായ മറ്റൊരു ദൃശ്യാഖ്യാനം സമ്മാനിച്ചിട്ടുണ്ട്. കേരളവര്‍മ്മ പഴശിരാജ(2009). സമാനമായി മാര്‍ത്താണ്ഡവര്‍മ്മയില്‍ നിന്നു തന്നെ കുലം (1996) എന്ന പേരില്‍ ലെനിന്‍ രാജേന്ദ്രനും ഒരു ചരിത്രശകലം സിനിമയാക്കിയിട്ടുണ്ട് പില്‍ക്കാലത്ത്. അടിസ്ഥാനപരമായി ചരിത്രവസ്തുതകള്‍ക്കല്ല, വായ്‌മൊഴിപ്പകര്‍ച്ചയിലൂടെ രൂഢമൂലമായ മിത്തുകളുടെ പുനര്‍നിര്‍മിതികള്‍ക്കും അതിന്റെ നാടകീയ സാധ്യതകള്‍ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള വൈകാരികമായ ദൃശ്യാഖ്യാനങ്ങള്‍ക്കുമാണ് അവരൊക്കെ ശ്രമിച്ചു കണ്ടത്. 'ഒരു ചരിത്രകഥയാകുമ്പോള്‍ അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തരുത്. ഒരു എഴുത്തുകാരന്റെ ഭാവന പഴശ്ശിരാജയുടെ കുടുംബാന്തരീക്ഷത്തിലെ ജീവിതനിമിഷങ്ങളിലേക്കു കൊണ്ടുവരാന്‍ കഴിയും. ആ രീതിയില്‍ മാത്രമേ എഴുത്തുകാരന്റെ സ്വാതന്ത്ര്യം ഞാന്‍ എടുത്തിട്ടുള്ളൂ.'(അവഗണനകള്‍ക്കെതിരേ ഒരു ചരിത്രവീരഗാഥ, ടി.എസ്.പ്രതീഷ്, ചിത്രഭൂമി, സെപ്റ്റംബര്‍ 2009) എന്ന്, കേരളവര്‍മ്മ പഴശ്ശിരാജയുടെ എഴുത്തിനെ പറ്റി എം.ടി.വാസുദേവന്‍നായരുടെ വാക്കുകളില്‍ നിന്നു തന്നെ ഈ വൈരുദ്ധ്യം വായിച്ചെടുക്കാം. 
ഡോ.പി.എസ്.രാധാകൃഷ്ണന്റെ നിരീക്ഷണത്തില്‍ എംടി ഇവിടെ ഒരേസമയം നിഷ്പക്ഷനായ ചരിത്രകാരന്റെയും ഭാവനാധിഷ്ഠിതനായ എഴുത്തുകാരന്റെയും വിരുദ്ധവേഷങ്ങള്‍ ഒരുപോലെ കെട്ടിയാടുകയാണ്. സിനിമയുടെ പ്രമേയപരവും ഘടനാപരവുമായ ചട്ടക്കൂടുകളെ ഭദ്രമാക്കാനുള്ള സര്‍ഗാത്മക പരിശ്രമങ്ങള്‍ക്കാണ് തിരയെഴുത്തില്‍ മുന്‍തൂക്കം. അതിന്റെ ആദിമധ്യാന്തങ്ങളെ നാടകീയവും വൈകാരികവുമാക്കാനുള്ള ചേരുവകളാണ് ചരിത്രത്തില്‍ നിന്നായാലും അല്ലെങ്കിലും തിരയെഴുത്തുകാരന്‍ കണ്ടെടുക്കുക. പഴശ്ശിരാജാവിനെപ്പറ്റി ചരിത്രത്തോട് ഏറെ നീതിപുലര്‍ത്തിക്കൊണ്ടെഴുതിയ കേരളസിംഹമെന്ന (1941) നോവലിന്റെ ആമുഖത്തില്‍ സര്‍ദ്ദാര്‍ കെ.എം.പണിക്കര്‍ എഴുതിയത് ഈ വൈരുദ്ധ്യം തുറന്നു കാട്ടുന്നുണ്ട്.'നായകന്റെ ഗുണങ്ങള്‍ തെളിച്ചു കാട്ടുന്നതിനായി പ്രതിനായകന്റെ പേരില്‍ ദോഷങ്ങളാരോപിക്കുന്ന പതിവ് ഗ്രന്ഥകാരന്മാര്‍ക്കുള്ളതാണ്.വെല്ലിങ്ടണെ സംബന്ധിച്ചിടത്തോളം അങ്ങനെ ചെയ്യുന്നതിന് ഞാന്‍ ഉദ്യമിച്ചിട്ടില്ലെന്ന് ഈ ലേഖനങ്ങള്‍ തെളിയിക്കുന്നതാണ്.' എന്നെഴുതിയ കെ.എം.പണിക്കര്‍ നോവലില്‍ അനുബന്ധമായി ചേര്‍ത്തിട്ടുള്ള വെല്ലിങ്ടന്റെ ഔദ്യോഗികക്കുറിപ്പുകള്‍ പോലും അതിലെ ഔദ്യോഗികപക്ഷപാതിത്വത്തിന്റെ, ചരിത്രപരമായ സത്യസന്ധതയുടെ, വാസ്തവകിതയുടെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഫലത്തില്‍, ചരിത്രവസ്തുതകളും കെട്ടുകഥകളും ചേരുംപടി ചേര്‍ത്ത് ഉണ്ടാക്കുന്ന ദൃശ്യപരമായ നവ ഐതിഹ്യനിര്‍മ്മിതികള്‍ മാത്രമാണ് ചരിത്രസിനിമകള്‍ എന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഇതെല്ലാം. 
മലയാളചരിത്രസിനിമകളുടെ ഗണത്തില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട രണ്ട് സംരംഭങ്ങളാണ് ലെനിന്‍ രാജേന്ദ്രന്റെ സ്വാതിതിരുനാളും(1987) കുലവും(1996). ചരിത്രം മുഖ്യ ഇതിവൃത്തമാകുന്ന രണ്ടു സാഹിത്യകൃതികളെയാണ് ഈ രണ്ടു സിനിമകളും അടിസ്ഥാനമാക്കിയിട്ടുള്ളത്. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ നാടകവും സിവി രാമന്‍പിള്ളയുടെ ചരിത്രാഖ്യായികയും. എന്നാല്‍ അതില്‍ നിന്ന് സിനിമയ്ക്കനുയോജ്യമായൊരു കഥ മാത്രമാണ് ലെനിന്‍ കണ്ടെത്തുകയും ആവിഷ്‌കരിക്കുകയും ചെയ്തത്. അതുകൊണ്ടാണ് സ്വാതിതിരുനാള്‍ മലയാള സിനിമയിലെ ഏറ്റവും നല്ല പ്രണയസിനിമകളിലൊന്നായി അളക്കപ്പെടുന്നത്. കുലത്തിലാവട്ടെ നഷ്ടപ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സ്ത്രീപക്ഷത്തെയാണ് ലെനിന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്. മാര്‍ത്താണ്ടവര്‍മ്മയില്‍ സിവി സ്വീകരിച്ച വീക്ഷണകോണില്‍ നിന്ന് സുഭദ്രയുടെ നോട്ടപ്പാടിലേക്കുള്ള നിലപാടു മാറ്റം കൊണ്ടു മാത്രം കുലം ചരിത്രത്തെ തിരിച്ചുവയ്ക്കുന്നുണ്ട്. 
ചരിത്രസത്യങ്ങളെ ഏറെയൊന്നും പോറലേല്‍പ്പിക്കാതെ പശ്ചാത്തലപരാമര്‍ശങ്ങളിലൊതുക്കി ആഖ്യാനത്തിലുപയോഗിക്കുന്നതുകൊണ്ടുമാത്രം സ്വാതിതിരുനാളും കുലവും ചരിത്രസിനിമകളാവുമോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. സ്വാതിയുടെ കാലത്തെ ഭരണനേട്ടങ്ങളും ജനറല്‍ കല്ലനുമായുള്ള ഇടച്ചിലും ദിവാനോടുള്ള ഭിന്നതയുമൊക്കെ പ്രമേയത്തിലുണ്ടെങ്കിലും, കര്‍ണാടകസംഗീതജ്ഞനെന്ന നിലയ്ക്ക് വാഗേയകാരനെന്ന നിലയ്ക്കുള്ള രാജാവിന്റെ ജീവിതവും അതിനു പ്രേരകമായിത്തീര്‍ന്ന തമിഴ് നര്‍ത്തകിയുമായുള്ള പ്രണയവുമാണ് സ്വാതിതിരുനാള്‍ എന്ന സിനിമയുടെ മുഖ്യപ്രമേയം. വാഗേയകാരനെന്ന നിലയ്ക്കു സ്വാതിയുടെ യഥാര്‍ത്ഥത്തിലുള്ള വ്യക്തിത്വം തന്നെ തര്‍ക്കവിഷയമാണ്. ആ സ്ഥിതിക്ക്, അരമനരഹസ്യങ്ങളിലൊതുങ്ങിയ ഒരു ബാന്ധവത്തെ സ്ഥൂലീകരിച്ച് നിര്‍മ്മിക്കപ്പെട്ട ലെനിന്റെ സിനിമയെ റൊമാന്റിക് മ്യൂസിക്കല്‍ ഗണത്തില്‍പ്പെട്ട അതിമനോഹരമായൊരു കാല്‍പനിക പീര്യഡ് സിനിമ എന്ന നിലയ്ക്ക് അംഗീകരിക്കാമെങ്കിലും ചരിത്രസിനിമ എന്ന നിലയ്ക്ക് എത്രത്തോളം പരിഗണിക്കാം എന്നതില്‍ സന്ദേഹമുണ്ട്. ഇതേ വൈരുദ്ധ്യം തന്നെ കുലത്തിന്റെ പ്രമേയകല്‍പനയ്ക്കും ബാധകമാണ്.
മലയാളത്തിന്റെ ചരിത്രസിനിമകളില്‍ പരക്കെ ഉദ്ധരിക്കപ്പെടുന്ന രണ്ടു സിനിമകളാണ് ടി.ദാമോദരന്‍ തിരക്കഥയെഴുതി ഐ.വി.ശശി സംവിധാനം ചെയ്ത 1921 (1988), ദാമോദരന്റെ തന്നെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ ഒരുക്കിയ കാലാപാനി(1996)എന്നിവ. കമ്പോളവിജയം നേടിയ ഈ രണ്ടു മുഖ്യധാരാ സിനിമകളെയും അവ പ്രതിനിധാനം ചെയ്ത ചരിത്രസംഭവങ്ങളോട് വസ്തുതാപരമായ സത്യസന്ധത നൂറുശതമാനം പുലര്‍ത്തിയതെന്ന് തിരക്കഥാകൃത്തിനോ സംവിധായകര്‍ക്കോ ഒരിക്കലും അവകാശപ്പെടാനാവുന്നതല്ല. ഈ നിരീക്ഷണത്തെ ബലപ്പെടുത്തുന്നതാണ് ദാമോദരന്റെ മകളും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്റെ വാക്കുകള്‍. അടുത്തിടെ, മലയാളസിനിമയില്‍ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത് അഹ് മദ് ഹാജിയെ വീരപുരുഷനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച പൃഥ്വിരാജ് ചിത്രത്തെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്, ഇതേ വിഷയത്തില്‍ രണ്ടു പതിറ്റാണ്ടിനു മുമ്പ് പിതാവ് തിരക്കഥയെഴുതിയ 1921 നെപ്പറ്റി മകള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 
1921 ഹിസ്റ്റോറിക്കല്‍ ഡ്രാമയായിരുന്നു എന്നാണ് ദീദിയുടെ വിശദീകരണം;'ടൈറ്റാനിക്ക് പോലൊരു സിനിമയിലെ മുഖ്യകഥാപാത്രങ്ങളായി വന്നവര്‍ ആ കപ്പലില്‍ ഉണ്ടായിരുന്നില്ലെന്നും യഥാര്‍ത്ഥത്തില്‍ മുങ്ങിമരിച്ചത് വേറെ ആളുകളാണെന്നും പറയുന്നത് പോലെയാണ് മറിച്ചുള്ള വാദം. ടൈറ്റാനിക് ഒരു വാണിജ്യ ഹിറ്റ് ചിത്രമാണ്. അതില്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാതിരുന്ന രണ്ട് കഥാപാത്രങ്ങളുിലൂടെ കഥ പറയുകയാണ്. അതുപോലെ തന്നെയാണ് 1921നെയും കാണേണ്ടത്. ടി ദാമോദരന് ചരിത്രത്തോട് കൂടുതല്‍ താല്‍പര്യമുള്ളത് കൊണ്ട് അതിനോട് നീതിപുലര്‍ത്തി. മമ്മൂട്ടിയെന്ന സൂപ്പര്‍സ്റ്റാറിനെ വെച്ച് ധാരാളം പണം ചെലവഴിച്ച് ഉണ്ടാക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അത്. അത്തരം ഒരുപാട് ഘടകങ്ങളുണ്ടായിട്ടും ഇതുപോലൊരു സിനിമ ഒരുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നതാണ് ഞാന്‍ അതില്‍ കാണുന്ന പ്രത്യേകത. ഇവര്‍ ഡോക്യമെന്ററി ഉണ്ടാക്കുന്നവരായിരുന്നില്ലല്ലോ. അവരത് അവകാശപ്പെട്ടിട്ടുമില്ല. കെ കേളപ്പനെ അവതരിപ്പിച്ചത് ചെറിയൊരു നടനാണ്, ഗാന്ധിജിയെക്കുറിച്ച് പരാമര്‍ശം മാത്രം എന്നൊക്കെ പറയുന്നത് പോലെ തന്നെയാണ് 1921ല്‍ വാരിയംകുന്നത്തിനെ അപ്രധാന കഥാപാത്രമാക്കി എന്ന് പറയതും....വളരെ കൃത്യമായി ബാലന്‍സ് ചെയ്താണ് സിനിമയെടുത്തത്. എല്ലാവരുടെയും ഭാഗം ആ സിനിമ പറഞ്ഞു. പിന്നീട് ആര്‍എസ്എസുകാര്‍ക്കോ മുസ്ലിം സംഘട നകള്‍ക്കോ നിഷ്പക്ഷരായവര്‍ക്കോ കുറ്റം പറയാനോ വിവാദമുണ്ടാക്കാനോ ഒന്നും 1921ല്‍ ഉണ്ടായില്ല. എല്ലാം ശാന്തമായിരുന്നു.' (വേേു:െ//ംംം.വേലരൗല.ശി/റലയമലേ/2020/06/24/റലലറശറമാീറമൃമിശിലേൃ്ശലംീി1921ാീ്ശലേറമാീറമൃമി)
ദീദി പറയുന്ന ഈ 'കൃത്യമായ ബാലന്‍സിങി'ല്‍ സിനിമയില്‍ നിന്നു ചോര്‍ന്നുമാറുന്നത് യഥാര്‍ത്ഥ ചരിത്രവസ്തുതകള്‍ തന്നെയാണ്. ഇങ്ങനെ സംഭവിച്ച ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ഗപരമായി നിര്‍മിക്കപ്പെട്ട കേവലം കാല്‍പനികവും സാങ്കല്‍പികവുമായ നിര്‍മ്മിതകഥകളാണ് മലയാളത്തിലുണ്ടായ ചരിത്രസിനിമകളില്‍ ഭൂരിപക്ഷവും.
മലബാര്‍ ലഹളയുടെ പശ്ചാത്തലത്തില്‍, സാങ്കല്‍പിക കഥാപാത്രങ്ങളെ വിളക്കിച്ചേര്‍ത്തു നിര്‍മിച്ച 1921ന്റെ ചരിത്രപരമായ ന്യൂനതകള്‍, അവ സര്‍ഗാത്മകമായി ന്യൂനതകള്‍ എന്നു വിശേഷിപ്പിക്കാനാവില്ലെങ്കിലും, ആരോപിക്കപ്പെടാവുന്ന സിനിമയായിരുന്നു പ്രിയദര്‍ശന്റെ കാലാപാനി. സിനിമയുടെ ചരിത്രമറിയാവുന്നവര്‍ക്കെല്ലാമറിയാവുന്നതാണ് അത് സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ഓസ്‌കര്‍ നേടിയ ഷിന്‍ഡ്‌ലേഴ്‌സ് ലിസ്‌ററ് എന്ന ചരിത്രസിനിമയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് പ്രിയദര്‍ശന്‍ ദൃശ്യവല്‍ക്കരിച്ച ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ ആണെന്ന്. ചരിത്രത്തില്‍ ഫിക്ഷന്, കല്‍പിത കഥയ്ക്ക് സ്ഥാനമേതുമില്ല എന്ന വസ്തുത പരിഗണിക്കുമ്പോള്‍ മാത്രമാണ് ഫിക്ഷനെ എങ്ങനെ ചരിത്രമായി വ്യാഖ്യാനിക്കാനാവും എന്ന ചോദ്യമുയരുന്നത്. സ്വാതന്ത്ര്യസമരവും ശിപായി ലഹളയും ആന്‍ഡമന്‍ സെല്ലുലാര്‍ ജയിലിലെ കലാപവും സവര്‍ക്കര്‍ അടക്കമുള്ള ചരിത്രപുരുഷന്മാരും പശ്ചാത്തലത്തില്‍ വരുന്ന കാലാപാനി പക്ഷേ, ഗോവര്‍ദ്ധന്‍ എന്നൊരു സാങ്കല്‍പിക കഥാപാത്രത്തിന്റെ കേന്ദ്രപ്രതിഷ്ഠയിലൂടെയാണ് ആഖ്യാനം നിര്‍വഹിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ആന്‍ഡമനില്‍ മനുഷ്യഭുക്കുകളായ ആദിവാസിഗോത്രങ്ങളെയും മറ്റും ആവിഷ്‌കരിച്ചതു പോലുള്ള ചരിത്രസ്ഖലിതങ്ങള്‍ സര്‍ഗസ്വാതന്ത്ര്യമായിക്കണ്ട് നമുക്ക് പൊറുക്കാനും ക്ഷമിക്കാനുമാവുന്നത്. വാസ്തവവുമായി പുലബന്ധം പോലുമില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ചരിത്രപശ്ചാത്തലത്തില്‍ അത്തരമൊരു സാധ്യതയുടെ പരികല്‍പനയാണ് ഇത്തരം രചനകള്‍.
ചരിത്രത്തെ ആസ്പദമാക്കി സാഹിത്യമോ സിനിമയോ രചിക്കുന്നവര്‍ക്കു മുന്നിലുള്ള വെല്ലുവിളി വസ്തുതകള്‍ സംബന്ധിച്ച തെളിവുകളുടെ ലഭ്യതക്കുറവാണ്. ഔദ്യോഗിക രേഖകള്‍ മിക്കപ്പോഴും ഭരണകൂടപക്ഷപാതിത്വം നിറഞ്ഞതായിരിക്കുമെന്നതുകൊണ്ടാണ് അത്തരമൊരു സര്‍ഗാത്മകനിര്‍മിതിക്ക് ദേശചരിത്രത്തേയും നാടോടി ഐതിഹ്യങ്ങളെയും കെട്ടുകഥാപാരമ്പര്യങ്ങളെയും പലപ്പോഴും ആശ്രയിക്കേണ്ടതായി വരുന്നത്. എന്നാല്‍ അതോടെ, ചരിത്രം നിര്‍മ്മിത ചരിത്രമായി തീരുകയാണ് എന്നതാണ് പരമാര്‍ത്ഥം. ഈ പരിമിതിയില്‍ നിന്ന് മലയാളത്തിലെ ചരിത്രസിനിമകള്‍ വളരെ കുറച്ചു മാത്രമേ കുതറിമാറിയിട്ടുള്ളൂ.
കുറേക്കൂടി സമീപകാല ചരിത്രങ്ങളെയും ചരിത്രപുരുഷന്മാരെയും ആസ്പദമാക്കി നിര്‍മിക്കപ്പെട്ട സിനിമകളുടെ കാര്യത്തിലും ഇതേ പരിമിതികള്‍ ആരോപിക്കപ്പെടാം. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നവോത്ഥാന നായകനായ ശ്രീനാരായണഗുരുദേവനെക്കുറിച്ചുണ്ടായ മൂന്ന് മലയാള സിനിമകളുടെ കാര്യത്തിലും ഈ സ്ഖലിതങ്ങള്‍ സാധുവാകുന്നുണ്ട്. വൈക്കം ചന്ദ്രശേഖരന്‍ നായരും ഡോ പവിത്രനും ചേര്‍ന്നു രചിച്ച് പി.എ.ബക്കര്‍ സംവിധാനം ചെയ്ത് ദേശീയോദ്ഗ്രഥനത്തിനുളള ദേശീയ ബഹുമതി നേടിയ ശ്രീനാരായണഗുരു (1986) എന്ന സിനിമ ചരിത്രപുരുഷന്റെ ജീവിതത്തോട് ഏറെക്കുറെ നീതിപുലര്‍ത്തുമ്പോള്‍പ്പോലും മാധ്യമപരമായ നാടകീയതയ്ക്കായുള്ള ഗാനനൃത്തങ്ങള്‍ ചേര്‍ത്തു കാല്‍പനികമാനം പകര്‍ന്ന സിനിമതന്നെയായിരുന്നു. അത്തരം നാടകീയമുഹൂര്‍ത്തങ്ങള്‍ മാത്രം ജീവിതത്തില്‍ നിന്നു തെരഞ്ഞെടുക്കുകയാണ് തിരക്കഥാകൃത്തുകള്‍ ചെയ്തത്. അതേസമയം, വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍.സുകുമാരന്‍ രചിച്ചു സംവിധാനം ചെയ്ത യുഗപുരുഷന്‍ (2010) ആവട്ടെ, കെ.സി.കുട്ടനെയും ഡോ.പല്‍പുവിനെയും പോലെ യഥാര്‍ത്ഥത്തില്‍ ജീവിച്ചവര്‍ക്കൊപ്പം കലാഭവന്‍ മണി അവതരിപ്പിച്ച സാങ്കല്‍പിക കഥാപാത്രങ്ങളെ കൂടി ഉള്‍പ്പെടുത്തി നിര്‍മ്മിക്കപ്പെട്ട ഡോക്യൂഡ്രാമയായിരുന്നു. ഡോക്യൂഡ്രാമ, ഹിസ്‌റ്റോറിക്കല്‍ ഡ്രാമ, ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ എന്നീ സംജ്ഞകളെല്ലാം പങ്കുവയ്ക്കുന്ന പൊതുബോധവും ചരിത്രസിനിമകളില്‍ എത്രമാത്രം ചരിത്രമുണ്ട് എന്നതിലേക്കുള്ള സൂചനയാണ്.
ശ്രീനാരായണഗുരുവിനെപ്പോലൊരാളുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെടുക്കുമ്പോള്‍ അതിലെന്തിനാണ് സാങ്കല്‍പിക കഥാപാത്രങ്ങള്‍ എന്ന ചോദ്യം പ്രസക്തമാണ്.കാലാപാനിയിലെ പട്ടാളക്കാരനായ ഗോവര്‍ദ്ധനും(മോഹന്‍ലാല്‍) 1921ലെ കാളവണ്ടിക്കാരന്‍ ഖാദറും(മമ്മൂട്ടി) ജീവിച്ചിരിന്നിട്ടില്ലാത്ത കഥാപാത്രങ്ങളാകുന്നത് സത്യത്തെ സാങ്കല്‍പികമാക്കി മാറ്റാനുള്ള രചനാതന്ത്രമാണ്. മതിലുകള്‍ എന്ന ഒരു സാഹിത്യ സൃഷ്ടിയെ അധികരിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമ നിര്‍മ്മിച്ചപ്പോള്‍ അതിലെ നായകകര്‍തൃത്വത്തിലേക്ക് ജീവിച്ചിരിക്കുന്ന ബഷീര്‍ എന്ന എഴുത്തുകാരനെ തന്നെ പ്രതിഷ്ഠിക്കുന്നതിനു സമാനമാണിത്. രണ്ടു സമീപനങ്ങളും ചരിത്രത്തോട് കാല്‍പനികമായൊരു അകലം സൂക്ഷിക്കുകയാണ് ചെയ്യുന്നത്.
കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് സമരങ്ങളുടെ ചരിത്രം പറഞ്ഞ സിനിമകളിലും ഇതേ സ്ഖലിതങ്ങളും പരിമിതികളും കാണാനാവും. എസ് എല്‍ പുരത്തിന്റെ രചനയില്‍ കുഞ്ചാക്കോ നിര്‍മിച്ചു സംവിധാനം ചെയ്ത പുന്നപ്ര വയലാര്‍(1968) ആവണം മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ സിനിമ. കമ്പോളം വിജയം മുഖ്യലക്ഷ്യമായിരിക്കെ ഈ സിനിമയ്ക്കും വേലത്തമ്പിദളവയുടെയും പഴശ്ശിരാജയുടെയും ചരിത്രശുദ്ധി തന്നെയേ അവകാശപ്പെടാനുള്ളൂ.ചെറിയാന്‍ കല്‍പകവാടിയുടെ രചനയില്‍ വേണുനാഗവള്ളി സംവിധാനം ചെയ്ത ലാല്‍ സലാം(1989), രക്തസാക്ഷികള്‍ സിന്ദാബാദ് (1998) തുടങ്ങിയവയെ ചരിത്രപശ്ചാത്തലത്തില്‍ നെയ്‌തെടുത്ത കല്‍പിതകഥകളായി മാത്രമേ കരുതാന്‍ സാധിക്കുകയൂള്ളൂ. കാരണം, 1921ലും മറ്റും ഉള്ളത്ര ചരിത്രപരമായ വാസ്തവികതയും സത്യസന്ധതയും പോലും കഥാപാത്രനിര്‍മ്മതിയില്‍ പോലും സ്വീകരിച്ചിട്ടുള്ള അന്യവല്‍ക്കരണം വഴി ഒഴിവാക്കിയിട്ടുണ്ട് രചയിതാക്കള്‍. പേരും നാളും വരെ മാറ്റിയതു വഴി യഥാര്‍ത്ഥ ചരിത്രപുരുഷന്മാരുടെ നിഴല്‍ വീണ കഥാപാത്രങ്ങള്‍ മാത്രമായി അവര്‍ ചുരുങ്ങിപ്പോകുകയാണ്.കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ പല ചരിത്രവസ്തുതകളും പരാമര്‍ശിക്കപ്പെട്ടിട്ടും ചരിത്രപരമായ ഈ നിരുത്തരവാദിത്തം കൊണ്ട് അവയെ സഗൗരവം പരിഗണിക്കാന്‍ സാധിക്കാതെ പോവുകയാണുണ്ടായത്.ഇതു തന്നെയാണ് മുരളി ഗോപിയെഴുതി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്(2013) പോലുള്ള സിനിമകളുടെയും ദുര്‍വിധി. രഞ്ജി പണിക്കരും ഷാജികൈലാസും ചേര്‍ന്നുണ്ടാക്കിയ രാഷ്ട്രീയ സിനിമകളാവട്ടെ പത്രവാര്‍ത്തകള്‍ കോര്‍ത്തുണ്ടാക്കിയ കേവലം മാറ്റൊലിചിത്രങ്ങള്‍ മാത്രമായിത്തീരുകയും ചെയ്തു.ബക്കറിന്റെ കബനീനദി ചുവന്നപ്പോള്‍(1975),മണിസ്വാമി സംവിധാനം ചെയ്ത രാജന്‍ പറഞ്ഞ കഥ (1978) എന്നിവയ്ക്കും പരിമിതികളെ മറികടക്കാനായിട്ടില്ല.
രാഷ്ട്രീയ കേരളത്തില്‍ നിന്ന് ആത്മാര്‍ത്ഥമായ ഒരു ചലച്ചിത്രോദ്യമമുണ്ടായത്, മൃണാള്‍സെന്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ച് പാതിവഴിയിലുപേക്ഷിച്ച കയ്യൂര്‍ വിപ്‌ളവകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ്. സ്വാതി തിരുനാളും കുലവും പോലെ ഈ ജനുസില്‍ ശ്രദ്ധേയങ്ങളായ ചിത്രങ്ങള്‍ സമ്മാനിച്ച ലെനിന്‍ രാജേന്ദ്രന്‍ തന്നെയാണ് മീനമാസത്തിലെ സൂര്യന്‍ (1986)എന്ന ആ ചിത്രവും സംവിധാനം ചെയ്തത്. കയ്യൂര്‍ സമരത്തെ ആസ്പദമാക്കി കന്നട നോവലിസ്റ്റ് നിരഞ്ജന എഴുതിയ ചിരസ്മരണയെ ആസ്പദമാക്കിയാണ് ലെനിന്‍ മീനമാസത്തിലെ സൂര്യന്‍ ഒരുക്കിയത്. ചരിത്രസംഭവത്തെ അധികരിച്ച സാഹിത്യകൃതിയെത്തന്നെയാണ് ഇവിടെയും ലെനിന്‍ ചലച്ചിത്രത്തിനായി ആശ്രയിച്ചത് എന്നതു ശ്രദ്ധേയമാണ്. ചരിത്രത്തെ നേരിട്ട് സിനിമ പോലൊരു ബഹുജന ആവിഷ്‌കാര രൂപത്തിന് അസംസ്‌കൃതവസ്തുവാക്കുന്നതിലെ ദൗത്യപരമായ വെല്ലുവിളി ലെനിനെ പോലൊരു പ്രതിബദ്ധ കലാകാരന്‍ മറികടക്കുന്നത് അതിനെ ആസ്പദമാക്കിയുള്ള സാങ്കല്‍പിക രചനയെ അധികരിക്കുകയും അതിനേക്കാള്‍ കാല്‍പനികമായ സിനിമ രിചിക്കുകയും ചെയ്യുക എന്ന ബുദ്ധിപരമായ ഇടപെടലിലൂടെയാണ്.
ജീവചരിത്ര സിനിമകള്‍ തരംഗമായപ്പോള്‍ മലയാളത്തിലുണ്ടായ ശ്രദ്ധിക്കപ്പെട്ട രണ്ട് ചിത്രങ്ങളും-മലയാളസിനിമയുടെ പിതാവിന്റെ കഥ പറഞ്ഞ സെല്ലുലോയ്ഡും(2013),മലയാളത്തിന്റെ പ്രിയ കഥാകാരിയും കവിയുമായ മാധവിക്കുട്ടിയുടെ ജീവിതം പറഞ്ഞ ആമിയും(2018) സംവിധാനം ചെയ്തത് ഒരാളാണ്-കമല്‍.ജെ.സി.ഡാനയലിന്റെ ജീവിതകഥ പറഞ്ഞ സെല്ലുലോയ്ഡില്‍ വിദതകുമാരന്റെ റിലീസ് തീയതിയെയും അതിന്റെ അവതരണരംഗത്തിലെ പുത്രന്റെ ഏറ്റുപറച്ചില്‍ രംഗത്തിന്റെയും മറ്റും വസ്തുതാപരമായ പിഴവുകളുടെയും, ആമിയില്‍ മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനത്തിനു പ്രേരകമായ പുരുഷകഥാപാത്രത്തെ സര്‍ഗാത്മക സ്വാതന്ത്ര്യമുപയോഗിച്ച് സാങ്കല്‍പികമാക്കിയതിന്റെയും പേരില്‍ ഈ രണ്ടു ചിത്രങ്ങളിലെയും ചരിത്രപരമായ സ്ഖലിതങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
ചലച്ചിത്രഗവേഷകന്‍ ഡോ. പി.എസ്. രാധാകൃഷ്ണന്റെ നിരീക്ഷണം ഇവിടെ ഏറെ പ്രസക്തമാവുന്നുണ്ട്. 'ഇവിടൊരു കാര്യം വ്യക്തമാണ്. വിപണിയുടെ ആവശ്യ-സമ്മര്‍ദ്ദങ്ങളാണ് ഉപഭോഗത്തിന്റെ മാപകങ്ങള്‍ കാണികള്‍ക്കു മേല്‍ തീരുമാനിക്കുന്നത്...ഓര്‍മ്മയും ഔദ്യോഗികരേഖകളും ആഖ്യായികയും ആത്മകഥയും ജീവചരിത്രവുമൊക്കെ സിനിമയുടെ ഉപദാനങ്ങളാണ്. എന്നാല്‍ ആവിഷ്‌കാരരൂപത്തിലുള്ള കാല സൂചകത്തിന്റെ തരംഗദൈര്‍ഘ്യങ്ങള്‍ ചലച്ചിത്രഭാഷയില്‍ എങ്ങനെയെല്ലാം പ്രതിബിംബിക്കുന്നുവെന്ന സംശയം ഉണര്‍ന്നുറവാകുന്നതോടെ കാര്യം കൂടുതല്‍ സങ്കീര്‍ണമാവുന്നു. ചലച്ചിത്രീകരികപ്പെടുന്ന കാലത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളെയും പ്രതിരൂപങ്ങളെയും സിനിമയില്‍ അതേ മട്ടില്‍ നിലനിര്‍ത്താനാവില്ല. ഇവയുടെ സമകാലികീകരണം ആത്യന്തികാവശ്യം എന്നതിനേക്കാള്‍ അനിവാര്യമായ തുടര്‍പ്രക്രിയയുടെ ഭാഗമായിട്ടാണഅ സിനിമയില്‍ സംഭവിക്കുന്നത്. ഭൗതികസാഹചര്യങ്ങളുടെ പ്രേരണയില്‍ നിന്നു വിമുക്തമായ ചരിത്രഭാവന സിനിമയില്‍ അസാധ്യവുമാണ്..:'
ചരിത്രസിനിമകള്‍ എന്ന ജനുസില്‍ മലയാളത്തില്‍ പുറത്തിറങ്ങാനിരിക്കുന്നതും ചിത്രീകരണമാരംഭിക്കാനിരിക്കുന്നതുമായ സംരംഭങ്ങളെ പറ്റിയറിയുമ്പോഴും (മരയ്ക്കാര്‍, വാരിയംകുന്നം) രാധാകൃഷ്ണന്റെ നിരീക്ഷണം ഏറെ ശരിയാകുന്നുണ്ട്. കാരണം, ഡോ.രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നതുപോലെ, നിര്‍മ്മാണ സന്ദര്‍ഭത്തിലെ രാഷ്ട്രീ-സാമുദായിക-സാമ്പത്തിക ബന്ധങ്ങള്‍ക്കുള്ളില്‍ നിന്നു മാത്രമേ ചരിത്രയാഥാര്‍ത്ഥ്യത്തെ സിനിമയ്ക്കു സാക്ഷാത്കരിക്കാനാവൂ. നടപ്പുകാലത്തിന്റെ ഉപാധികള്‍ വിനിയോഗിച്ചു മാധ്യമപരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള ചരിത്രരചനയാണ് സിനിമ നിര്‍വഹിക്കുന്നത്. അതുകൊണ്ട് തന്നെ കൃത്യനിഷ്ഠം എന്നതിനോളം ആത്മനിഷ്ഠം കൂടിയാകുന്നുണ്ടത്. കാണികള്‍ക്കിഷ്ടമാവുന്ന കഥാശരീരത്തിലേക്ക് ചരിത്രത്തെയും ചരിത്രപുരുഷന്മാരെയും വിന്യസിക്കുകയാണ് ബഹുജനമാധ്യമമെന്ന നിലയില്‍ സിനിമ ചെയ്യുന്നത്.

Tuesday, August 11, 2020

മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഇലക്ഷന്‍ ലൈവ്!

Journalism strokes-8
മലയാളത്തിലെ ആദ്യത്തെ സമ്പൂര്ണ വെബ് പോര്ട്ടല് ആയിരുന്നു വെബ് ലോകം ഡോട്ട് കോം അഥവാ ഇന്നത്തെ മലയാളം വെബ് ദുനിയ.
സത്യം ഓണ്ലൈന് വണ്ഇന്ത്യ തുടങ്ങിയ ചില അന്യ സംസ്ഥാന പോര്ട്ടലുകളുടെ മലയാളം വിഭാഗങ്ങള് നിലവിലുണ്ടായിരുന്നെങ്കിലും ഇന്ഡോര് അടിസ്ഥാനമാക്കി ഇന്ത്യന് ഭാഷകളില് മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ഇന്ര്നെറ്റ് സേവനങ്ങള് സജ്ജമാക്കിക്കൊണ്ട് പൂര്ണമായ അര്ത്ഥത്തില് മലയാളം പോര്ട്ടല് എന്നു പറയാവുന്നത് വെബ് ലോകം മാത്രമായിരുന്നു. മാതൃഭൂമിയില് നിന്ന് ടി.ശശിമോഹന് സാര്, മനോരമയില് നിന്ന് ഞാന്, പിന്നെ ശ്രീദേവി എസ് കര്ത്ത, ഡോ.രാധിക സി.നായര്, രശ്മി അരുണ്(അന്ന് പത്മ) അത്രയും പേരായിരുന്നു തുടക്കത്തില്. പ്രസ് ക്‌ളബില് അക്കാലത്തു പഠിച്ച ഭഗത് ചന്ദ്രശേഖര്, ബി.ഗിരീഷ് കുമാര്, ആര്.എസ് സന്തോഷ് കുമാര്, ശാന്തന്, രമേഷ്‌കുമാര്..ശ്യാംകൃഷ്ണ അങ്ങനെ പലരും പിന്നീട് ഇന്റേണികളായി ഒപ്പം ചേര്ന്നു.
ഓണ്ലൈനില് അതുവരെ കേരളം കേള്ക്കാത്ത പലതും വെബ് ലോകം പരിചയപ്പെടുത്തി. അതിലൊന്നായിരുന്നു ന്യൂസ് ചാനലുകള്ക്കും മുമ്പേ, തത്സമയ പാനല് ചര്ച്ച എന്ന ആശയം. ഓണ്ലൈന് ചാറ്റ് റൂം ഉപയോഗിച്ച് തല്സമയ ചര്ച്ച എന്ന ആശയം പോലും അന്ന് സാഹസമായിരുന്നു, കണക്ടിവിറ്റി പ്രശ്‌നം. വീഡിയോ, ഓഡിയോ എന്നിവയൊന്നും ഉണ്ടായിട്ടില്ല. ആ സമയത്താണ് മാസത്തിലൊന്നുവീതം സാഹിത്യസല്ലാപമടക്കം പലതും വെബ് ലോകം നടപ്പില് വരുത്തിയത്.
അതില് അതിസാഹസമെന്നു തന്നെ പറയാവുന്ന ഒന്നായിരുന്നു അക്കാലത്ത് തെരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം വെബ് ലോകം സംഘടിപ്പിച്ച തത്സമയ പാനല് ചര്ച്ച.അതിഥികളോട് വിദൂരത്തിരിക്കുന്നവര് മംഗ്‌ളീഷിലോ ഇംഗ്‌ളീഷിലോ ടൈപ്പ് ചെയ്ത് ഓരോന്നു ചോദിക്കും. അവര് മറുപടിപറയുന്നത് ടൈപ്പിങ്ങില് അതിവേഗമുള്ള ഡിടിപി ഓപ്പറേറ്റര് സദസ്യ തിലകന് ടൈപ്പ് ചെയ്യും. അവരുടെ ചര്ച്ച മുഴുവന് ടേപ്പ് റെക്കോര്ഡറില് പകര്ത്തും പിന്നീട് മുഴുവന് ടെക്സ്റ്റും പ്രസിദ്ധീകരിക്കും. അങ്ങനെയായിരുന്നു ചര്ച്ച. ഇടതുപക്ഷത്തു നിന്ന് ഇഎംഎസ് ജൂനിയര്. ബിജെപിയില് നിന്ന് എം.എസ്.കുമാര്. യുഡിഎഫില് നിന്ന് ജി കാര്ത്തികേയന്. മോഡറേറ്ററായി ജോര്ജ് കുട്ടി എന്ന ഇലക്ഷന് വിദഗ്ധനും.
പഴയ ചില പടങ്ങള് തപ്പിയ കൂട്ടത്തില് കണ്ടെത്തിയതാണ്. നൊസ്റ്റു അടിച്ചു. പോസ്റ്റാമെന്നു വച്ചു.

Thursday, August 06, 2020

വ്യാജവാര്‍ത്തയും ജനാധിപത്യവും

കോവിഡ്കാല വീട്ടിലിരിപ്പിനിടെ തീര്ത്ത മൂന്നു പുസ്തകങ്ങളില് ആദ്യത്തേത്. ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന് കോട്ടയം ദക്ഷിണേന്ത്യന് ക്യാംപസ് റിജനല് ഡയറക്ടറും അക്കാദമിക്ക് ഹെഡുമായ ശ്രീ അനില് കുമാര് വടവാതൂറിന്റെ മാര്ഗ നിര്ദ്ദേശ പ്രകാരം പൂര്ത്തിയാക്കുന്ന മോണോഗ്രാഫ് ആണ് ആദ്യത്തേത്. വ്യാജവാര്ത്തയും ജനാധിപത്യവും എന്ന വിഷയത്തില് ഗുരുക്കന്മാര് മുതല് ശിഷ്യന്മാര് വരെയുള്ളവര് എഴുതിയ ലേഖനങ്ങളുടെയും പഠനങ്ങളുടെയും അക്കാദമിക്ക് സമാഹാരമാണിത്. വൈകാതെ പുസ്തകമായിട്ടും പുറത്തിറക്കാനാണു ലക്ഷ്യം. സിനിമ വിട്ടുള്ള രണ്ടാമത്തെ പുസ്തകമാണിത്. ഫൂള്സ്‌കാപ്പില് 70ല്പ്പരം പേജുകള്. വരുന്ന ആഴ്ച പ്രസിദ്ധീകരിക്കാനാവുമെന്നാണ് കരുതുന്നത്. അവസാനവട്ട മിനുക്കുപണിയിലാണ്.
ശ്യാമപ്രസാദിന്റെ സിനിമാജീവിതത്തെപ്പറ്റിയെഴുതിയ ശ്യാമായനമാണ് അടുത്തത്. പുസ്തകം അച്ചടിച്ചെങ്കിലും കൈയില് കിട്ടാനിരിക്കുന്നതേയുള്ളൂ. കിട്ടുന്ന മുറയ്ക്ക് അതിന്റെ അപ് ഡേറ്റ് ഉണ്ടാവും. അനുഗ്രഹങ്ങളുണ്ടാവണം.

ശ്യാമായനം




Tuesday, July 28, 2020

മഹച്ചരിതമാല ഒരോര്‍മ്മക്കുറിപ്പ്‌

മലയാള മനോരമയിലെ ഒരു പതിറ്റാണ്ട് നീണ്ട പത്രപ്രവര്‍ത്തന ജീവിതം വിട്ട് വെബ് ലോകം ഡോട്ട് കോം (മലയാളം വെബ്ദുനിയ) എന്ന മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര വെബ് പോര്‍ട്ടലില്‍ ചീഫ് സബ് എഡിറ്ററായി ചേരുമ്പോള്‍ എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു രാജശേഖരന്റെ ഭാര്യയും നിരൂപകയുമായ ഡോ.രാധിക സി.നായര്‍. നേരത്തെ, മാധ്യമരംഗത്ത് ഒരു ജോലിക്കായി ജീവിതത്തില്‍ ആദ്യമായി നേരിട്ട അഭിമുഖത്തില്‍ കേരളകൗമുദിയില്‍ എന്നോടൊപ്പം ഉദ്യോഗാര്‍ത്ഥിയായിരുന്നതുമുതല്‍ക്കെ പരിചയമുണ്ടെങ്കിലും രാജശേഖരനുമായി കൂടുതല്‍ അടുക്കുന്നത് വെബ് ലോകത്തില്‍ വച്ചാണ്. മിക്കദിവസവും വെബ് ലോകത്തിന്റെ ഓഫീസില്‍ വരും. സംസാരിച്ചിരിക്കും. അങ്ങനെയാണ് മഹച്ചരിതമാല എന്ന പദ്ധതിയെപ്പറ്റി പറയുന്നത്. അതിലെ കുറച്ച് വ്യക്തിചിത്രങ്ങള്‍ എഴുതിക്കൊടുക്കാമോ എന്നു ചോദിക്കുന്നു. ഞാനതു സമ്മതിക്കുന്നു. വിജ്ഞാനകോശ ഭാഷ ഞാന്‍ ആദ്യം വശത്താക്കുന്നത് രാജശേഖരന്റെ മാര്‍ഗനിര്‍ദ്ദേശത്തിലൂടെയാണ്. അതുവരെ ശീലിച്ചിട്ടുള്ള ഫീച്ചറെഴുത്തു ശൈലിയിലാണ് ഞാന്‍ മഹച്ചരിതമാല എഴുതിക്കൊടുത്തത്. നാടകീയത ഒഴിവാക്കി വസ്തുനിഷ്ഠമായി എഴുതണമെന്നു കാട്ടി രാജശേഖരന്‍ അവ തിരത്തി ഏല്‍പ്പിച്ചു. പിന്നീട് അവ അത്തരത്തില്‍ മാറ്റിയെഴുതി സമര്‍പ്പിക്കുകയായിരുന്നു. വരമൊഴി എന്ന മംഗ്‌ളീഷ് കീ ബോര്‍ഡില്‍ മലയാളത്തില്‍ ടൈപ് ചെയ്താണ് കൊടുത്തത്. ചലച്ചിത്ര സംബന്ധിയായ ഒരു പുസ്തകം (നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍), കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ബുക്ക്, പി.എന്‍.മേനോനെപ്പറ്റി ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച കാഴ്ചയെ പ്രണയിച്ച കലാപം എന്നീ പുസ്തകങ്ങള്‍ക്കു ശേഷം എന്റെ പേര് അച്ചടിച്ചു വരുന്ന മുഖ്യധാരാപ്രസാധകരുടെ ആദ്യ ചലച്ചിത്രേതര ഗ്രന്ഥമായിരുന്നു മഹച്ചരിതമാല.


2005ലാണ്. ഞാനന്ന് വെബ് ലോകം വിട്ടുകഴിഞ്ഞു. രാഷ്ട്രദീപികയിലാണ്. അപ്പോഴാണ് അടുത്ത സുഹൃത്തും മാധ്യമസഹജീവിയും നിരൂപകനും എഴുത്തുകാരനുമൊക്കെയായ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ.പി.കെ.രാജശേഖരന്റെ മുഖ്യ പത്രാധിപത്യത്തില്‍ ഡിസിബുക്‌സിന്റെ മഹച്ചരിതമാല മഹച്ചരിതങ്ങളിലൂടെ മാനവചരിത്രം എന്ന ബൃഹദ് റഫറന്‍സ് ഗ്രന്ഥം പുറത്തിറങ്ങുന്നത്. മാനവചരിത്രം നിര്‍ണയിച്ച 1000 മഹദ് വ്യക്തികളുടെ ചരിത്രമുള്‍ക്കൊള്ളുന്ന മൂന്നു വോള്യങ്ങളുള്ള വിജ്ഞാന ഗ്രന്ഥസമുച്ചയം ഡി.സി.ബുക്‌സാണ് പുറത്തിറക്കിയത്. അതിന്റെ ഇംപ്രിന്റ് പേജ്, മാധ്യമ/എഴുത്തു ജീവിതത്തില്‍ ഇന്നും എനിക്ക് അഭിമാനിക്കാവുന്ന ഒരു ഈടുവയ്പ്പുതന്നെയാണ്. ഡോ.സുകുമാര്‍ അഴീക്കോട്, പി.ഗോവിന്ദപ്പിള്ള, ഡോ.ജി.എന്‍.പണിക്കര്‍, എം.പി.പരമേശ്വരന്‍ എന്നിവരുടെ ഉപദേശകസമിതിക്കു താഴെ, പത്രാധിപരായ രാജശേഖരന്റെയും പേരിനു താഴെ ലേഖനസഹായം എന്ന ഉപശീര്‍ഷകത്തില്‍ കൊടുത്തിട്ടുള്ള 11 പേരുകളില്‍ മാധ്യമരംഗത്തെ തന്നെ സഹജീവികളായ പി.മനോജിനും, ഡോ.കെ.ശ്രീകുമാറിനും, എം.കെ.മനോജ്കുമാറിനും, ലീനചന്ദ്രനും വി,എസ് ശ്യാംലാലിനുമൊക്കെയൊപ്പം അവസാനമായി എന്റെ പേരും വായിക്കുമ്പോള്‍ ഇപ്പോഴും രാജശേഖരനോട് നന്ദി മാത്രം. 
ഈയിടെ ലോക്ഡൗണ്‍ ബോറടിക്കിടെ ഗ്രന്ഥശേഖരം പൊടിതട്ടി അടുക്കുന്നതിനിടെ വെറുതേ ഒന്നെടുത്തു മറിച്ചു നോക്കിയപ്പോള്‍ മലയാളത്തിലെ യശഃസ്തംഭങ്ങളായി/ആയിരുന്നു അഴീക്കോടിന്റെയും പിജിയുടെയും മറ്റും പേരുകള്‍ക്കൊപ്പം അവസാനമായെങ്കിലും എന്റെ പേരും കണ്ടപ്പോള്‍ തോന്നിയ സന്തോഷം, കൃതാര്‍ത്ഥത അതൊന്നു പങ്കുവയ്ക്കണമെന്നു തോന്നി. എഴുത്തുകാര്‍ക്ക്, മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം പേരടിച്ചു വരുന്ന പുസ്തകമോ ലേഖനമോ മാസികയോ കാണുമ്പോഴുള്ള സന്തോഷം നാഴികയ്ക്കു നാല്‍പതു വട്ടം ക്യാമറയെ അഭിമുഖീകരിച്ച് തത്സമയം റിപ്പോര്‍ട്ട് പറയുന്ന മാധ്യമത്തലമുറയ്ക്ക് മനസിലാവണമെന്നില്ല. എഴുതിയ ഒരു വാര്‍ത്തയ്‌ക്കോ, ലേഖനത്തിനോ പഠനത്തിനോ സ്വന്തം പേര് (ബൈലൈന്‍) അച്ചടിച്ചു കാണാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്ന പത്രപ്രവര്‍ത്തകരുടെ തലമുറയുമല്ല ഇന്നത്തേത്. രണ്ടുവര്‍ഷത്തെ പരിശീലനകാലത്തും ഒരു വര്‍ഷത്തെ പ്രൊബൈഷന്‍ കാലത്തും ബൈലൈന്‍ വെറും സ്വപ്‌നമായിരുന്ന മാധ്യമത്തലമുറയ്‌ക്കേ എന്റെ സന്തോഷം പങ്കിട്ടനുഭവിക്കാനാവൂ.


Sunday, June 21, 2020

ആന്റീ ഹീറോയിന്‍: മാറുന്ന പാത്രസൃഷ്ടി, മാറാത്ത വീക്ഷണകോണ്‍


എ.ചന്ദ്രശേഖര്‍

ഇന്ത്യന്‍ സിനിമ തുടങ്ങിയത് പുണ്യപുരാണ കഥകളിലാണെങ്കിലും സാംസ്‌കാരികമായി അത് ഇടം നേടിയതും നിലനിര്‍ത്തിയതും സൂമൂഹിക പ്രമേയങ്ങളിലൂടെയാണ്. ഹിന്ദിയില്‍ മാത്രമല്ല, ഇതര ഇന്ത്യന്‍ ഭാഷകളിലും അങ്ങനെതന്നെയായിരുന്നു.വ്യക്തിയും സമൂഹവും കഥാപാത്രങ്ങളായ സിനിമകളില്‍ സ്വാഭാവികമായി ആണ്‍കന്ദ്രീകൃത സാമൂഹികവ്യവസ്ഥയുടെ പ്രതിഫലനങ്ങളാണ് അധികവുമുണ്ടായത്. ചരിത്രപരമായിത്തന്നെ നായകന് സിനിമയുടെ കര്‍തൃത്വത്തില്‍ മേല്‍ക്കോയ്മയുണ്ടായി. നായിക എന്ന നിലയ്ക്ക് അവഗണിക്കാനാവാത്ത സ്ഥാനം കല്‍പ്പിക്കപ്പെട്ടുവെങ്കിലും പലപ്പോഴും വാര്‍പ്പുമാതൃകകളില്‍ പുരുഷകേന്ദ്രീകൃത അധികാരവ്യവസ്ഥയെ ഊട്ടിയുറപ്പിക്കുന്ന തിരസാന്നിദ്ധ്യങ്ങളോ ഉപരിപ്‌ളവങ്ങളായ കെട്ടുകാഴ്ചകള്‍ മാത്രമായിത്തീര്‍ന്ന തിരപ്രത്യക്ഷങ്ങളോ ആയി തിരയിടത്തെ സ്ത്രീസ്വതം ഒതുക്കപ്പെടുകയായിരുന്നുവെന്നതാണ് വാസ്തവം.സര്‍വംസഹയായ കുലസ്ത്രീ, കുടുംബത്തിന്റെ കെടാവിളക്ക് തുടങ്ങിയ മൂല്യങ്ങളുടെ കെടാവിളക്കായിട്ടാണ് സ്ത്രീത്വം വെള്ളിത്തിരയില്‍ ആഘോഷിക്കപ്പെട്ടത്. മറുവശത്ത്, ആണിന്റെ അടങ്ങാത്ത കാമനകളുടെ പൂര്‍ത്തീകരണത്തിനായി നിര്‍മിക്കപ്പെട്ട മദാലസകളുടെ ഒരു വര്‍ഗവും തിരയിടത്തില്‍ നിര്‍മിക്കപ്പെട്ടു. സര്‍വ മൂല്യങ്ങളെയും നിരസിച്ചുകൊണ്ട് തോന്നിയതു പോലെ ജീവിക്കുന്ന, ആധുനിക വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാംപുകള്‍ പക്ഷേ, പ്രതിനായകന്റെ സ്വകാര്യസംഘാംഗമോ, പിണിയാളോ, വെപ്പാട്ടിയോ ആയിരുന്നു. കുറേക്കൂടി ജനാധിപത്യവല്‍ക്കരിക്കപ്പെട്ടപ്പോഴാണ് 
അവള്‍ കാബറേ ഡാന്‍സര്‍ ആയി പ്രത്യക്ഷപ്പെടുകയും പില്‍ക്കാലത്ത് ഐറ്റം എന്ന കുറേക്കൂടി സ്ത്രീവിരുദ്ധമായ സംജ്ഞയിലൂടെ ഇടമുറപ്പിക്കുകയും ചെയ്തത്. നന്മയുടെ നിറകുടമായ നായികയും തിന്മയുടെ ഇരിപ്പിടമായ ഐറ്റവും എന്ന ദ്വന്ദ്വത്തിനപ്പുറം, മാതൃകാ മാതൃത്വങ്ങളും ദുഷ്ടതയുടെ മൂര്‍ത്തീമദ്ഭാവമായ അമ്മായിയമ്മയായും സ്ത്രീ പ്രമേയത്തിന്റെ രണ്ടാം പാളിയിലും നിറഞ്ഞുനിന്നു. ടെലിവിഷനിലെ ജനപ്രിയ പരമ്പരകളില്‍ ഭാഷാഭേദമെന്യേ ഇന്നും ആഘോഷപൂര്‍വം ആവര്‍ത്തിക്കപ്പെടുന്ന തിരസ്ത്രീത്വത്തിന് ഇതില്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നുമുണ്ടായിട്ടില്ല. 
കുറുപ്പ്-വെളുപ്പ് വൈരുദ്ധ്യത്തോടെയല്ലാതെ, നന്മതിന്മകളുടെ, മനുഷ്യസഹജമായ സ്വാഭാവിക ദേവാസുരഭാവങ്ങളോടെയുള്ള സ്ത്രീയുടെ ആഖ്യാനം ലോകസിനിമയില്‍ ധാരാളമുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സിനിമയില്‍, പ്രത്യേകിച്ച് പ്രാദേശിക ഭാഷാ സിനിമകളില്‍ അതു താരതമ്യേന കുറവായിരുന്നു. ഉണ്ടായിരുന്നതൊക്കെയും മകളെ പൊന്നുപോലെ നോക്കുകയും മരുമകളെ നിഷ്ഠുരമായി പീഡിപ്പിക്കുകയും ചെയ്യുന്ന അമ്മായിയമ്മമാരുടെ വാര്‍പ്പുമാതൃകകള്‍ മാത്രവും. ഈ അമ്മായിമാര്‍ക്കാവട്ടെ ഒരിക്കലും നായകന്മാരോളം പ്രാധാന്യം കല്‍പ്പിക്കപ്പെട്ടതുമില്ല. ഇതില്‍ നിന്നു മാറി, ഇന്ത്യന്‍ മുഖ്യധാരാ സിനിമ നായകനോളമോ അതിനും മുകളില്‍ നില്‍ക്കുന്നതോ ആയ ഒരു വില്ലത്തിയെ ആദ്യമവതരിപ്പിക്കുന്നത് സുഭാഷ് ഗൈയുടെ കര്‍സ്(1980) എന്ന ചിത്രത്തിലാവണം. 
സര്‍ ജുദാ(പ്രേംനാഥ്) എന്ന പ്രധാന വില്ലന്റെ താളത്തിനൊത്തു തുള്ളുന്ന കളിപ്പാവയാണെങ്കില്‍ക്കൂടി, രവിവര്‍മ്മയുടെ വിധവയും കോടീശ്വരിയായ റാണിസാഹിബയുമായി അരങ്ങുവാഴുന്ന കാമിനിദേവി(സിമി ഗരേവാള്‍) നായകനായ മോണ്ടി(ഋഷികപൂര്‍)ക്ക് ഒപ്പമല്ല, അയാള്‍ക്കു മേലെ തോളൊപ്പം അവസാന ഫ്രെയിം വരെ നില്‍ക്കുന്ന കഥാപാത്രമാണ്. നായകന്‍-വില്ലന്‍ ദ്വന്ദ്വമെന്ന വ്യവസ്ഥാപിത പ്രമേയകല്‍പനയനുസരിച്ച് പ്രതിനായിക. പേരിന് അവള്‍ക്കു പിന്നില്‍ ഒരു സര്‍ ജുദാ ഉണ്ടെങ്കില്‍പ്പോലും പരമ്പരാഗത സ്ത്രീ സങ്കല്‍പങ്ങളെയും, ഭാരതീയനാരീസ്വത്വത്തില്‍ ആരോപിക്കപ്പെട്ട എല്ലാ മൂല്യ/ഗുണസവിശേഷതകളെയും വെല്ലുവിളിച്ചുകൊണ്ട് ചിത്രത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു കാമിനിദേവി. സ്വാര്‍ത്ഥയും കുലടയും സ്വഹിതലാഭത്തിന് ഏതു കുത്സിതവഴികളും സ്വീകരിക്കാന്‍ മടിക്കാത്തവളും. നടപ്പു സദാചാരവ്യവസ്ഥിതയെ വെല്ലുവിളിക്കുന്ന ലൈംഗികസ്വാതന്ത്ര്യം വച്ചു പുലര്‍ത്തിയ കാമിനിദേവി സംരംഭകത്വത്തിലും വ്യവസായ കാര്യപ്രാപ്തിയിലുമൊന്നും ആണിന് പിന്നിലല്ല. അന്നോളം ആണിന്റെ മാത്രം കുത്തകയായിരുന്ന കൊലപാതകം പോലും മനസറപ്പില്ലാതെ നിര്‍വഹിക്കുന്നുണ്ട് കാമിനി, അതും ഏതൊരു പുരുഷവില്ലനെയും നാണിപ്പിക്കുംവിധം പൂര്‍വനിശ്ചിതമായി, ആേേലാചിച്ചുറപ്പിച്ച്, തീര്‍ത്തും ആസൂത്രിതമായിത്തന്നെ. കുറ്റകൃത്യങ്ങളെ അതിവിദഗ്ധമായി മൂടിവയ്ക്കാനും അവള്‍ക്കാവുന്നു.ഒരുപക്ഷേ, 20 ഇരുപതുവര്‍ഷത്തിനുശേഷം, തിരച്ചും അതീന്ദ്രിയവും അഭൗമവും അവിശ്വസനീയവുമായ ഒരു ഇടപെടല്‍ ഉണ്ടാവുമായിരുന്നില്ലെങ്കില്‍ രവിവര്‍മ്മയുടെ ഘാതകി കാമിനിയാണെന്ന സത്യം ലോകം അറിയുകപോലുമുണ്ടാവില്ല. സ്വത്തിനും മുന്തിയ ജീവിതസൗകര്യങ്ങള്‍ക്കും വേണ്ടി ഭര്‍ത്താവിനെ വധിച്ച് കേരളത്തില്‍ ജോളി പ്രതിയായി കൂടത്തായി കൊലക്കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 40 വര്‍ഷത്തിനു ശേഷമാണെന്നോര്‍ക്കുക. ആത്മാവിന്റെ ഇടപെടല്‍ പോലൊരു നടക്കാത്ത സംഗതിയില്ലായിരുന്നെങ്കില്‍ കര്‍സിലെ കാമിനി നായകനെ നിഷ്പ്രഭയാക്കി ജീവിച്ചു മരിച്ചേനെ. പക്ഷേ, സമൂഹവും സദാചാരവും വിശ്വാസവും അതിനവരെ അനുവദിച്ചില്ല എന്നതാണ് സത്യം. അതുകൊണ്ട് വിധിയുടെ അനിവാര്യത എന്ന അര്‍ത്ഥത്തില്‍ അവള്‍ക്ക് മരണമേറ്റുവാങ്ങേണ്ടിവന്നു. ഒരര്‍ത്ഥത്തില്‍ തീയറ്ററിലെത്തി സിനിമ കാണുന്ന പ്രേക്ഷകന്റെ മുന്‍വിധികളെ സാധൂകരിക്കാനായിട്ടെങ്കിലുമാണ് പുരുഷ ശക്തിക്കു മുന്നില്‍ അവളുടെ കീഴിടങ്ങല്‍. അതോടെ, മുന്‍കാല കുലടകളുടെ തിരപ്രത്യക്ഷങ്ങളുടെ കൂട്ടത്തിലൊരാള്‍ മാത്രമായി കാമിനിയും മാറ്റിനിര്‍ത്തപ്പെട്ടു. 
എന്നാലും, പുരുഷനു മാത്രം എന്നു നീക്കിവയ്ക്കപ്പെട്ടിരുന്ന പലതുമാണ് അന്നാദ്യം കാമിനി വെള്ളിത്തിരയില്‍ കയ്യാളിയത്. ആദ്യകാല സാഹസിക നായികമാരിലൊരാളായിരുന്ന ഫിയര്‍ലെസ് നാദിയയില്‍ നിന്ന് അവള്‍ വേറിട്ടതാവുന്നതും അങ്ങനെയാണ്. ശരീരം കൊണ്ടാണ് നാദിയമാര്‍ പുരുഷനൊപ്പമാവാന്‍ ശ്രമിച്ചതെങ്കില്‍ മനസുകൊണ്ടും ബുദ്ധികൊണ്ടും പ്രവൃത്തികൊണ്ടും കാര്യക്ഷമതകൊണ്ടുമാണ് കാമിനി വെള്ളിത്തിരയില്‍ പുരുഷനൊപ്പമായത്. അതിന്റെ ക്രെഡിറ്റിന് ഉത്തരവാദികള്‍ തീര്‍ച്ചയായും തിരക്കഥാകൃത്ത് ഡോ റാഹി മാസും റേസയും സുഭാഷ് ഗൈയും സര്‍വോപരി, കാമിനിയെ അസൂയാര്‍ഹമായി വിജയിപ്പിച്ച സിമിയുമാണ്. സിദ്ധാര്‍ത്ഥ, മേരാ നാം ജോക്കര്‍ പോലുളള ചിത്രങ്ങളില്‍ നിര്‍മിച്ചെടുത്ത തിരപ്രതിച്ഛായയെ അപ്പാടെ മാറ്റിവച്ചുകൊണ്ട് കാമിനിയെപ്പോലൊരു കഥാപാത്രത്തെ ഏറ്റെടുക്കാന്‍ അക്കാലത്ത് സിമി ഗരേവാള്‍ കാണിച്ച ധൈര്യം ചെറുതല്ല.
ഋത്വിക് റോഷന്റെ പിതാവും നടനും സംവിധായകനുമായ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ഖൂന്‍ ഭരി മാംഗില്‍(1988)ലാണ് മറ്റൊരു കാമിനിയെ, ആരതി വര്‍മ അഥവാ ജ്യോതി എന്ന കാമാര്‍ത്തയായ സമ്പന്ന വിധവയെ ഇന്ത്യന്‍ മുഖ്യധാരാസിനിമ കണ്ടുമുട്ടുന്നത്. കര്‍സിലെ കാമിനിയുമായി പൊക്കിള്‍ക്കൊടിബന്ധമുള്ള കഥാപാത്രം.റിട്ടേണ്‍ ടു ഏഡന്‍ എന്ന ഇംഗ്‌ളീഷ് ടിവി പരമ്പരയുടെ കഥാംശമുള്‍ക്കൊണ്ട ചിത്രത്തിലെ കേന്ദ്രബിന്ദുവായ ഈ പ്രതിനായികയെ അവതരിപ്പിച്ചത് അക്കാലത്തെ മുന്‍നിരനായികമാരിലൊരാളായ സാക്ഷാല്‍ രേഖയാണ്. കര്‍സില്‍ നിന്നു വിഭിന്നമായി ഖൂന്‍ ഭരി മാംഗിലെ സഞ്ജയ് വര്‍മ്മ(കബീര്‍ ബേഡി) കാമുകിയും ഭാര്യയുമായ ആരതിയുടെ വ്യക്തിപ്രഭാവത്തിനു മുന്നില്‍ പലപ്പോഴും തോറ്റുപോകുന്നുമുണ്ട്.അതിനിടെ, വേശ്യാത്തെരുവിന്റെ കഥ പറഞ്ഞ ശ്യാംബനഗലിന്റെ മണ്ഡി പോലെ ചില സിനിമകളില്‍ സദാചാരവ്യവസ്ഥിതിയെ ചോദ്യം ചെയ്ത സ്ത്രീകഥാപാത്രങ്ങളുണ്ടായി എങ്കിലും അവരൊന്നും പുരുഷനായക കര്‍തൃത്വത്തിന് ബദല്‍ പ്രതിഷ്ഠിക്കപ്പെട്ടവരായിരുന്നില്ല. 
മലയാളത്തില്‍ 10 വര്‍ഷം മുമ്പിറങ്ങിയ ഹരിഹരന്റെ ശരപഞ്ജര(1979)ത്തിലെ സൗദാമിനി (ഷീല)യുടെ കഥാപാത്രത്തോട് ഏറെ സാമ്യമുണ്ട് ആരതിക്ക്. സൗദാമിനി ഭര്‍ത്താവിനെ വഞ്ചിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെങ്കില്‍, ആരതി കാമുകനു വേണ്ടി ഭര്‍ത്താവിനെ നിഷ്ഠുരമായി വകവരുത്തുകകൂടി ചെയ്യുന്നു. അതിന്റെ പേരില്‍ ഒരിക്കലും പശ്ചാത്തപിക്കുകയോ കുറ്റബോധത്താല്‍ വേട്ടയാടപ്പെടുകയോ ചെയ്യുന്നതല്ല അവരുടെ സ്വത്വം.അവിടെയാണ് വാര്‍പ് പ്രതിനായികമാരില്‍ നിന്ന് കാമിനിയും ആരതിയും വ്യത്യസ്തരാവുന്നത്.അവരുടെ പാത്രാവിഷ്‌കാരത്തില്‍ സമൂഹത്തിന്റെ മാറുന്ന മൂല്യവ്യവസ്ഥകളുടെ, തച്ചുടയ്ക്കപ്പെടുന്ന ആണധികാരത്തിന്റെ, ചോദ്യം ചെയ്യപ്പെടുന്ന സാമൂഹികാധികാരവ്യവസ്ഥിതിയുടെ ഒക്കെ അനുരണനങ്ങള്‍ കാണാം.കാലത്തിനു മുമ്പേ എന്നു വിശേഷിപ്പിക്കപ്പെടുന്നെങ്കിലും അവ കാലത്തിന്റെ സ്പന്ദനങ്ങള്‍ തന്നെയാണ് പ്രതിഫലിപ്പിച്ചതെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ ബോധ്യപ്പെടും.
പ്രണയത്തിനു വേണ്ടി രക്തിദാഹിയായി കൊലപാതകം ചെയ്യുന്ന, സൈക്കോപ്പാത്ത് എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഒരു നായികയെ ഇന്ത്യന്‍ സിനിമയില്‍ അവതരിപ്പിച്ചു കാണുന്നത് രാജീവ് റായി സംവിധാനം ചെയ്ത ഗുപ്ത്(1997) എന്ന ചിത്രത്തിലാണ്. കാമുകനായ സാഹിലി(ബോബി ദേവല്‍)നെ കൊണ്ട് ശീതളിനെ വിവാഹം കഴിപ്പിക്കാനുള്ള രണ്ടാനച്ഛന്റെ ശ്രമത്തില്‍ മനം നൊന്ത് അയാളെയും തടര്‍ന്ന് പ്രണയനഷ്ടമൊഴിവാക്കാന്‍ പലരെയും കയ്യറപ്പില്ലാതെ കൊല്ലാന്‍ തയാറാവുന്ന ഇഷ ദിവാന്റെ വേഷത്തിലെത്തിയത് അന്നോളം പ്രണയനായികയായി മാത്രം വേഷമിട്ട കാജോള്‍ ആയിരുന്നു. അതുതന്നെയാണ് ആ സിനിമയുടെ പരിണാമഗുപ്തിക്ക് സഹായകമായതും. നിയമപരമായി യാതൊരു സഹതാപവും പരിഗണനയുമര്‍ഹിക്കാത്ത കൊടുംക്രൂരയായ കുറ്റവാളിയും കുറ്റവാളികളുടെ മനസുള്ളവളുമാണ് ഇഷ. അത്തരമൊരു കഥാപാത്രത്തെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയും, കാജോളിന്റെ താരപ്രതിച്ഛായ സംരക്ഷിക്കാനുള്ള ബാധ്യതയും ഉള്ളതുകൊണ്ടാവണം, ക്‌ളൈമാക്‌സില്‍ അവള്‍ക്ക് സാഹിലിനോടുള്ള പരിശുദ്ധ പ്രണയത്തെ ഉദാത്തവല്‍ക്കരിച്ച്, അവളുടെ മുന്‍കാല കഥ വിവരിച്ച് അവളെ നായകന്റെ ആശ്‌ളേഷത്തില്‍ മരിക്കാന്‍ അനുവദിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനും.ചിത്രത്തിന്റെ മൊത്തത്തിലുള്ള ഘടന പരിശോധിച്ചാലും പതിവു പുരുഷകേന്ദ്രീകൃത കഥപറച്ചില്‍ ശൈലി പിന്തുടര്‍ന്ന് നായകന്റെ ധീരസാഹസികതകളും നിഷ്‌കളങ്കത്വവുമൊക്കെ സ്ഥാപിച്ചെടുക്കുന്ന ദൃശ്യാഖ്യാനത്തില്‍ അവസാനം വരെയും മരംചുറ്റിപ്രേമിക്കാനുള്ള പതിവ് നായികാസ്വത്വത്തില്‍ മാത്രം ഒതുക്കിനിര്‍ത്തിയ ഇഷയുടെ പാത്രവല്‍ക്കരണത്തിന് ശീതള്‍ (മനീഷ കൊയ്‌രാള)യുടേതിനു താഴെ മാത്രം തിരസമയമേ മാറ്റിവച്ചിട്ടുമുള്ളൂ. സമാപന രംഗങ്ങളിലെ മിനിറ്റുകള്‍ മാത്രം നീളുന്ന ഫ്‌ളാഷ്ബാക്കിലും ശീതളിനെ അപായപ്പെടുത്താനെത്തി തുടര്‍ന്നുള്ള അവളുടെ മരണരംഗത്തിലുമൊഴികെ ഇഷയ്ക്ക് സിനിമയുടെ മൊത്തം ആഖ്യാനകത്തില്‍ കാര്യമായ പങ്കില്ല. എന്നിട്ടും മികച്ച വില്ലനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ആ വര്‍ഷം ആദ്യമായി ഒരു നടിക്ക് ലഭിച്ചെങ്കില്‍, കാജോളിന്റെ സത്യസന്ധമായ വേഷപ്പകര്‍ച്ച കൊണ്ടാണത്. കൊലപാതകിയായി നായികമാരിലൊരാളെ കണ്ട പ്രേക്ഷകരുടെ ഞെട്ടലോണ് ഗുപ്തിനെ മഹാവിജയമാക്കിയത്. പ്രണയനായകവേഷങ്ങളില്‍ മാത്രം തങ്ങള്‍ കണ്ട ഷാരൂഖ് ഖാനെ ബാസിഗറിലും (1993) ഡറിലും (1993) പ്രതിനായകവേഷത്തില്‍ സ്വീകരിച്ചതിനു സമാനമായ മാനസികാവസ്ഥയിലാണ് പ്രേക്ഷകര്‍ ഗുപ്തിലെ കാജോലിന്റെ ഇഷയേയും പരിഗണിച്ചത്.
ഇന്ത്യന്‍ സിനിമയില്‍, പുരുഷനു മുകളില്‍ നില്‍ക്കുന്ന എന്തിനും പോന്ന സ്ത്രീ കഥാപാത്രങ്ങള്‍ പ്രബലവും വ്യാപകവുമാവുന്നത് എണ്‍പതുകളുടെ ഉത്തരാര്‍ധത്തില്‍ സജീവമായ സെക്‌സും വയലന്‍സും കോര്‍ത്തിണക്കിയ ക്രൈം/ഹൊറര്‍ സിനിമകളിലൂടെയാണ്. മഹേഷ്ഭട്ടിന്റെ തിരക്കഥയില്‍ അമിത് സക്‌സേന സംവിധാനം ചെയ്ത ജിസം(2003) എന്ന ഹിന്ദി സിനിമയിലെ സോണിയ ഖന്ന (ബിപാഷ ബസു) ആണ് ആ തരംഗത്തിന് തുടക്കം കുറിച്ചത്. പാത്രാവിഷ്‌കാരത്തില്‍, കര്‍സ്, ഖൂന്‍ ഭരി മാംഗ് തുടങ്ങിയ ചിത്രങ്ങളിലെ പ്രതിനായികമാരില്‍ നിന്ന് ഏറെ വ്യത്യസ്തയല്ല സോണിയ. സമ്പന്നനായ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യ. അയാളെ സ്വന്തമാക്കാന്‍ അയാളുടെ ആദ്യഭാര്യയെ വകവരുത്തുന്ന സോണിയ പിന്നീട് അയാളെത്തന്നെ വകവരുത്തി സ്വത്തുക്കള്‍ സ്വന്തമാക്കാനാണ് കാമുകന്‍ കബീര്‍ ലാലിനെ (ജോണ്‍ ഏബ്രഹാം) പ്രണയം നടിച്ച് വശംവദനാക്കുന്നത് എന്ന വ്യത്യാസം മാത്രം.
മലയാള സിനിമയില്‍ ഒരു വനിതാ അധോലോകനായിക ആവിഷ്‌കൃതമാവുന്നത് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാട(2016) ത്തിലൂടെയാണ്. കേരളത്തിലെ ആദ്യ വനിതാഗുണ്ട എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ശോഭ ജോണിന്റെ നിഴല്‍ വീണ കഥാപാത്രമായിരുന്നു അതിലെ റോസമ്മ (അമല്‍ഡ ലിസ്). അതിശക്തവും ഏറെ സാധ്യതകളുള്ളതുമായ ഒരു കഥാപാത്രം. തിരസ്ത്രീത്വത്തിന് അന്നോളം മലയാള സിനിമയില്‍ ലഭ്യമല്ലാതിരുന്ന സ്‌പെയ്‌സാണ് റോസമ്മ ഉപയോഗിച്ചത്. സമശീര്‍ഷരായ അധോലോക നായകന്മാര്‍ക്കൊപ്പം തലപ്പൊക്കമുള്ളവള്‍. ആജ്ഞാനുവര്‍ത്തികളായ ആണ്‍പിറന്നോന്മാരെ വരച്ചവരയില്‍ നിര്‍ത്താന്‍ ഇച്ഛാശക്തിയുള്ളവള്‍. എന്നാല്‍, പുരുഷകേന്ദ്രീകൃത കഥാവസ്തുവിന്റെ പരിണതിയില്‍, നന്നായി വികസിപ്പിക്കാമായിരുന്ന റോസമ്മ എന്ന കഥാപാത്രം നിരര്‍ഥകമായി കൊല്ലപ്പെടുകയാണ്.പകരം പതിവു ചാലില്‍ നായകന്റെ കാമുകി റൊമാന്റിക് നായകകര്‍തൃത്ത്വത്തിലേക്ക് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നിടത്താണ് കമ്മട്ടിപ്പാടം പ്രമേയതലത്തില്‍ ചെറുതായെങ്കിലും പിന്നോട്ടുപോകുന്നത്.
സാമ്പത്തിക ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും ഇന്ത്യന്‍ സമൂഹത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പലവിധത്തിലും സാഹിത്യത്തിലെന്നപോലെ സിനിമയിലും പ്രതിനിധീകരിക്കപ്പെട്ടിട്ടുണ്ട്. കോര്‍പറേറ്റ് ലോകത്തെ കുതികാല്‍വെട്ടും അധികാരവടംവലിയുമൊക്കെ മുന്‍പും സിനിമയായിട്ടുണ്ടെങ്കിലും ബിപാഷ ബസു നായികയായ മധുര്‍ ഭണ്ഡാര്‍ക്കറുടെ കോര്‍പറേറ്റ് (2006), പ്രിയങ്ക ചോപ്ര നായികയായ അബ്ബാസ് മസ്താന്റെ ഐത്‌രാസ് (2004) എന്നിവ അതിലെ പ്രതിനായികമാരുടെ ആഖ്യാനത്തില്‍ വേറിട്ടവയാണ്.കോര്‍പറേറ്റിലെ നിഷ, കമ്പോളമുയര്‍ത്തുന്ന തൊഴില്‍പരമായ വെല്ലുവിളികളുടെ, കമ്പനികള്‍ തമ്മിലുള്ള കഴുത്തറപ്പന്‍ കിടമത്സരങ്ങളുടെ ഭാഗമാകുമ്പോള്‍ തന്നെ അതിന്റെ ഇരകൂടിയായിത്തീരുകയാണ്.തത്വദീക്ഷയില്ലാതെ കോര്‍പറേറ്റുകള്‍ക്കു കുടപിടിക്കേണ്ടിവരുന്ന സ്ത്രീത്വത്തെയാണ് നിഷ പ്രതിനിധാനം ചെയ്യുന്നത്. എന്നാല്‍, ഐത്‌രാസിലെ സോണിയയുടേത് കുറേക്കൂടി സങ്കീര്‍ണമായ പാത്രസൃഷ്ടിയാണ്. പ്രത്യക്ഷത്തില്‍ കര്‍സ് മുതല്‍ ജിസം വരെയുള്ള സിനിമകളിലെ സമ്പന്നനായ വ്യവസായിയുടെ ധനാര്‍ത്തയായ രണ്ടാംഭാര്യമാരുടെ വാര്‍പ്പുമാതൃകയിലാണെങ്കിലും ഹോളിവുഡ് സിനിമ ബേസിക് ഇന്‍സ്റ്റിക്റ്റി(1992)ലെ, മലയാളത്തിലെ അക്ഷരത്തെറ്റി(1989)ലെ പ്രതിനായികയുടെ കൂടി നിഴല്‍വെട്ടം വീണ പാത്രാവിഷ്‌കരാമാണ് അവളുടേത്.കാരണം, പണത്തിനുവേണ്ടിയല്ല അവള്‍ വിവാഹേതരബന്ധത്തിനു മുതിരുന്നത്. മറിച്ച്, പൂര്‍വ കാമുകനായ രാജില്‍ (അക്ഷയ് കുമാര്‍) തന്റെ ലൈംഗികതൃഷ്ണകള്‍ തീര്‍ക്കാന്‍ കൂടിയാണ്. ഗുപ്തിലെ ഇഷയടക്കമുള്ളവര്‍ നായകന്റെ പ്രേമം നേടാനും, ഭര്‍ത്താവിന്റെ സ്വത്ത് കരസ്ഥമാക്കാനും ഏതവസ്ഥവരെയും സാഹിസകരാവാന്‍ തയാറാവുന്നവരായിരുന്നെങ്കില്‍ തന്റെ ശരീരത്തിന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനും, മറ്റൊരുവളുമായി സംതൃപ്ത ജീവിതം നയിക്കുന്ന മുന്‍ കാമുകനെ കോര്‍പറേറ്റ് പദവി കാണിച്ചും അയാള്‍ക്കു മേലുളള കോര്‍പറേറ്റ് അധികാരാധിപത്യം സ്ഥാപിച്ചുമാണ് ഐത്‌രാസിലെ നായിക പുരുഷനെ ജയിക്കാന്‍ നോക്കുന്നത്. കഴുതില്‍ തുടലിട്ട നായയെപ്പോലെയാണ് അവള്‍ ശരീരം കൊണ്ട് വഴിക്കി രാജിനെ വട്ടംചുറ്റിക്കുന്നത്.എത്രയോ സിനിമകളില്‍ പുരുഷവില്ലന്മാരിലൂടെ കണ്ടുശീലിച്ച പാത്രധര്‍മ്മമാണ് ഇവിടെ സോണിയ എന്ന പ്രതിനായികയിലൂടെ നിര്‍വഹിക്കപ്പെട്ടത്.
രാജുമായുള്ള പൂര്‍വകാല പ്രണയത്തില്‍ ഗര്‍ഭിണിയായ സോണിയ, സാധാരണ സിനിമാക്കഥകളിലെ സമാനസന്ദര്‍ഭങ്ങളില്‍ നായകനാല്‍ തിരസ്‌കൃതരാവുന്ന നായികമാരുടെ ബദലായി,അയാളെയും അയാളുടെ ഭ്രൂണത്തെയും നിഷ്‌കരുണം നിഷേധിക്കുകയാണ്. ഒരു ഗര്‍ഭത്തോടെ അയാളുടെ ഭാര്യയായി അടുക്കളയില്‍ തീരാനുള്ളതല്ല തന്റെ ജീവിതം എന്നാണ് അവളുടെ കാഴ്ചപ്പാട്. അതുകൊണ്ട് അവള്‍ കൂടുതല്‍ ധനസ്ഥിതിയും സാമൂഹികപദവിയും തേടി ഗര്‍ഭഛിദ്രം നടത്തി അയാളെ ഉപേക്ഷിച്ചു പോവുകയാണ്. പ്രണയത്തിന്റെ വിശുദ്ധിയിലൊന്നും വിശ്വാസമേയില്ല അവള്‍ക്ക്. പില്‍ക്കാലത്ത് തൊഴിലുടമയുടെ ഭാര്യയെന്ന നിലയില്‍ അയാളുടെ ജീവിതത്തിലേക്കു ഒരിക്കല്‍ കൂടി കടന്നുവരുമ്പോഴും, ഭര്‍ത്താവില്‍ നിന്നു ലഭിക്കാത്ത കാമപൂര്‍ത്തിയാണ് അവളയാളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. അതിനയാള്‍ കൂട്ടുനില്‍ക്കാതെവരുമ്പോള്‍, തന്നെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന വ്യാജ ആരോപണവുമായി രാജിനെതിരേ സ്വന്തം ജീവിതം വച്ചുകൊണ്ടൊരു പടനീക്കത്തിനാണ് സോണിയ ശ്രമിക്കുന്നത്.
രാജുമായുള്ള പൂര്‍വകാല പ്രണയത്തില്‍ ഗര്‍ഭിണിയായ സോണിയ, സാധാരണ സിനിമാക്കഥകളിലെ സമാനസന്ദര്‍ഭങ്ങളില്‍ നായകനാല്‍ തിരസ്‌കൃതരാവുന്ന നായികമാരുടെ ബദലായി,അയാളെയും അയാളുടെ ഭ്രൂണത്തെയും നിഷ്‌കരുണം നിഷേധിക്കുകയാണ്. ഒരു ഗര്‍ഭത്തോടെ അയാളുടെ ഭാര്യയായി അടുക്കളയില്‍ തീരാനുള്ളതല്ല തന്റെ ജീവിതം എന്നാണ് അവളുടെ കാഴ്ചപ്പാട്. അതുകൊണ്ട് അവള്‍ കൂടുതല്‍ ധനസ്ഥിതിയും സാമൂഹികപദവിയും തേടി ഗര്‍ഭഛിദ്രം നടത്തി അയാളെ ഉപേക്ഷിച്ചു പോവുകയാണ്. പ്രണയത്തിന്റെ വിശുദ്ധിയിലൊന്നും വിശ്വാസമേയില്ല അവള്‍ക്ക്. പില്‍ക്കാലത്ത് തൊഴിലുടമയുടെ ഭാര്യയെന്ന നിലയില്‍ അയാളുടെ ജീവിതത്തിലേക്കു ഒരിക്കല്‍ കൂടി കടന്നുവരുമ്പോഴും, ഭര്‍ത്താവില്‍ നിന്നു ലഭിക്കാത്ത കാമപൂര്‍ത്തിയാണ് അവളയാളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. അതിനയാള്‍ കൂട്ടുനില്‍ക്കാതെവരുമ്പോള്‍, തന്നെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന വ്യാജ ആരോപണവുമായി രാജിനെതിരേ സ്വന്തം ജീവിതം വച്ചുകൊണ്ടൊരു പടനീക്കത്തിനാണ് സോണിയ ശ്രമിക്കുന്നത്.സ്ത്രീകള്‍ക്ക് അനുകൂലമായ ചില നിയമങ്ങളെങ്ങനെ പുരുഷന്മാര്‍ക്കെതിരേ പ്രതികാരമായി ഉപയോഗിക്കാം എന്ന് തൊലിപ്പുറത്തെങ്കിലും ചര്‍ച്ച ചെയ്ത ചിത്രം കൂടിയാണിത്. ഇതിന്റെ കുറേക്കൂടി ആഴത്തിലുള്ള വിശകലനമാണ് സോണിയയ്‌ക്കൊപ്പം തന്നെ കരളുറപ്പുള്ള, തൊഴില്‍പരമായ ഉയര്‍ച്ചയ്ക്കു വേണ്ടി ഒരു സംവിധായകനെപ്പോലും ആരോപണവിധേയനാക്കി തന്‍കാര്യം കാണാന്‍ മടിക്കാത്ത നായികയെ അവതരിപ്പിച്ച സെക്ഷന്‍ 375(2019) എന്ന ഹിന്ദി ചിത്രം.
മീ ടൂ പോലുള്ള മുന്നേറ്റങ്ങളും നിര്‍ഭയ തടങ്ങിവച്ച സ്ത്രീശാക്തീകരണബോധവല്‍ക്കരണപരിശ്രമങ്ങളുടെയും സമൂഹത്തില്‍ അതുണ്ടാക്കിയ അനുരണനങ്ങളും വളരെ വലുതാണ്. സ്ത്രീയെ ഏതെങ്കിലും തരത്തിലും തലത്തിലും അബലോ അശരണയോ ചപലയോ ആയി കാണരുതെന്നും അവള്‍ക്കു ചോദിക്കാനും പറയാനും മറ്റൊരാളുടെയും സഹായം വേണ്ടെന്നുമുള്ള സന്ദേശം ആധുനികോത്തരാനന്തര കലാവിഷ്‌കാരങ്ങളില്‍ വളരെ ആഴത്തില്‍ തന്നെ പ്രതിനിധാനം ചെയ്യപ്പെടുന്നുമുണ്ട്.പഴയതിലുമധികം നായികാകേന്ദ്രീകൃത ചലച്ചിത്രങ്ങള്‍ ലോകമെമ്പാടും ഉണ്ടാകുന്നതിനും അതില്‍ പലതും നായകന്മാര്‍ അപ്രസക്തമാകും വിധം സ്ത്രീകേന്ദ്രീകൃതമാകുന്നതിനും ഇരുപത്തൊന്നാം നൂറ്റാണ്ട് സാക്ഷ്യം വഹിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയില്‍ അപ്പോഴും മുഖ്യധാരാ സിനിമ ചെയ്യുന്നത് ഒരു ബാലന്‍സിങ് ആക്ട് ആണെന്നു പറയാതെ വയ്യ. പ്രത്യക്ഷത്തില്‍ സ്ത്രീപക്ഷമെന്നു തോന്നിക്കുകയും പരോക്ഷമായി വ്യവസ്ഥാപിത ആണ്‍കോയ്മയെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന പ്രമേയങ്ങളാണ് അവ ആവര്‍ത്തിച്ച് ഉദ്പാതിപ്പിക്കുന്നത്. വിജയഗാഥകള്‍ എന്ന പേരില്‍ പുറത്തുവന്ന പല സിനിമകളിലും അവളുടെ വിജയത്തിനു പിന്നില്‍ കരുത്തനായൊരു പുരുഷനെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ടാണ് സിനിമയുടെ ആഖ്യാനകം പ്രേക്ഷകരുടെ കണ്ണുകെട്ടിയത്. എന്നാല്‍, നവഭാവുകത്വത്തിന്റെ ഉടപ്പിറപ്പോടെ, ഇത്തരം വ്യാജനിര്‍മിതികള്‍ അപ്രസക്തങ്ങളാവുകയും പ്രേക്ഷക പ്രീതി എന്നത് പ്രഥമപരിഗണന പോയിട്ട് പരിഗണന പോലുമല്ലാതാവുകയും ചെയ്തു. യാഥാര്‍ത്ഥ്യങ്ങളെ കൂടുതല്‍ തീഷ്ണതയോടെ അവതരിപ്പിക്കുക എന്ന നവഭാവുകത്വത്തിന്റെ മാധ്യമസമീപനത്തിനുമുന്നില്‍ ക്രമേണ കമ്പോള സിനിമയ്ക്കും അതിന്റെ പിടിവാശികള്‍ പതിയെ ഉപേക്ഷിക്കേണ്ടിവരികയും ഭാവുകത്വം സ്വയം നവീകരിക്കുകയും വേണ്ടിവന്നു.ഈ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ചില സമകാലിക ഇന്ത്യന്‍ ഭാഷാ സിനിമകളിലെങ്കിലും നായികാകര്‍തൃത്വങ്ങളുടെ ആവിഷ്‌കാരത്തില്‍ ചില സമാനതകള്‍ ദര്‍ശിക്കാനാവും.
ദേശീയ ബഹുമതി നേടിയ ശ്രീറാം രാഘവന്റെ അന്ധാധുന്‍(2018) എന്ന ഹിന്ദി സിനിമയിലെ സിമിസിന്‍ഹ (തബു) എന്ന (പ്രതി)നായികയാണ് വേറിട്ട അസ്തിത്വത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അത്തരത്തിലുള്ള പ്രധാന കഥാപാത്രങ്ങളിലൊന്ന്. പണത്തിനു വേണ്ടി ഭര്‍ത്താവിനെ മാത്രമല്ല, കാമുകനെയടക്കം ആരെയും കൊല ചെയ്യാന്‍ മടിക്കാത്ത വില്ലത്തിയാണ് സിമി. ഇന്ത്യന്‍ സിനിമയിലെ ഏതു കൊടുംവില്ലന്മാര്‍ക്കും ഒപ്പം നില്‍ക്കുന്ന കഥാപാത്രം. അവളെ ഭരിക്കുന്ന തത്വചിന്തകള്‍ തീര്‍ച്ചയായും പരമ്പരാഗത മൂല്യങ്ങളുടേതല്ല, തീര്‍ത്തും ഭൗതികമായ, കമ്പോളാധിഷ്ഠിത ഒത്തുതീര്‍പ്പുകളുടേതാണ്. ഇതേ വിട്ടുവീഴ്ചകളുടെയും കൊടുംക്രൂരതകളുടെയും മറ്റൊരു മുഖമാണ് താപ്‌സി പന്നു, അമിതാഭ് ബച്ചന്‍ എന്നിവര്‍ മുഖ്യവേഷമണിഞ്ഞ ബദ്‌ല (2019) എന്ന ഹിന്ദി ചിത്രത്തിലെ നയന സേഥിയും, വാസുവിന്റെ സംവിധാനത്തില്‍ റെജീന കസാന്‍ഡ്രയും അദിവി ശേഷും മുഖ്യവേഷത്തിലെത്തിയ തെലുങ്ക് ചിത്രമായ എവരു(2019)വിലെ സമീറ എന്ന സാമും കാഴ്ചവയ്ക്കുന്നത്.
ബദ്‌ലയുടെയും എവരുവിന്റെയും പ്രമേയത്തിനും കഥാനിര്‍വഹണത്തിനും പരിധിയില്‍ക്കവിഞ്ഞ സാമ്യമുണ്ട്. രണ്ടിന്റെയും ഇതിവൃത്തത്തിലും ദൃശ്യസമീപനത്തിലും ഈ ചാര്‍ച്ച പ്രകടമാണ്. രണ്ടു ചിത്രത്തിലെയും കേന്ദ്രകഥാപാത്രമായ നായികമാരുടെ കഥാപാത്രനിര്‍മിതിയിലും ആവിഷ്‌കാരത്തിലും പ്രകടമായ സമാനതകളും ചെറുതല്ല. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഒരു കൊലപാതക കേസില്‍ പ്രതിസ്ഥാനത്തു ചെന്നുപെടുകയും അതില്‍ നിന്നു വിടുതല്‍ തേടാന്‍ വലിയ വിലകൊടുത്തു വരുത്തിക്കുന്ന അതിസമര്‍ത്ഥനായൊരു അഭിഭാഷകനു മുന്നില്‍ കേസിന്റെ ഉള്‍പ്പിരിവുകളെന്ന നിലയ്ക്ക് പരമാര്‍ത്ഥങ്ങളൊന്നൊന്നായി വെളിപ്പെടുത്തുകയും ചെയ്യുന്ന അതി സമ്പന്നകളും സമര്‍ത്ഥരുമായ ഭര്‍തൃമതികളായ സുന്ദരിമാരാണ് നയനയും (തപ്‌സി പന്നു), സാമും(കസാന്‍ഡ്ര).'സ്മൃതി'കാല സ്ത്രീത്വത്തിന്റെ പ്രതിനിധികളായ വീട്ടമ്മമാരല്ല അവര്‍. മറിച്ച്, സ്വന്തം തൊഴിലിലും പ്രവൃത്തികളിലും കൃത്യമായ ബോധ്യങ്ങളും ലക്ഷ്യങ്ങളും വച്ചുപുലര്‍ത്തുന്ന പുതുതലമുറയുടെ സന്തതികള്‍. പഠിപ്പും ലോകപരിചയവും പരിഷ്‌കൃതലോകത്തിന്റെ ധാടിമോടികളൊക്കെ സ്വായത്തമാക്കിയ ഉല്‍ക്കര്‍ഷേച്ഛുക്കള്‍.അവരുടെ ഓരോ ചെയ്തിയിലും ആലോചിച്ചുറച്ച വ്യക്തവും സ്പഷ്ടവുമായ ബോധ്യങ്ങളുണ്ട്. തങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന പുരുഷന്മാരെയെല്ലാം തങ്ങള്‍ക്കു വേണ്ടി വിദഗ്ധമായി ഉപയോഗിക്കുന്നവരാണവര്‍. പാപബോധമോ കുറ്റബോധമോ അല്ല, തികഞ്ഞ പ്രായോഗികവാദമാണ് അവരെ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ മനസുകൊണ്ടല്ല, ബുദ്ധിയും യുക്തിയും കൊണ്ടാണ് അവര്‍ പ്രാതികൂല്യങ്ങളെ നേരിടുന്നത്. ക്‌ളൈമാക്‌സിനോടടുത്തു മാത്രം വെളിപ്പെടുന്നതാണ് അവരിലെ നിഷ്ഠുരകളായ കൊലപാതകികള്‍. 
ഒരു പ്രത്യേക സാഹചര്യത്തില്‍ ഉണ്ടാവുന്ന ഒരപടകത്തില്‍ നിന്ന്, സ്വന്തം നിലനില്‍പ്പിനു വേണ്ടി കൊലപാതകി തന്നെയായിത്തീരുന്നവരാണ് നയനയും സാമും. പക്ഷേ അതവരിലുണ്ടാക്കുന്നത് കുറ്റബോധമേയല്ല. അവര്‍ക്കു മുഖ്യം അതില്‍ നിന്ന് എങ്ങനെ നിയമപരമായി പുറത്തുവരാം എന്നാണ്.അതിനുള്ള നിയമത്തിലെ പഴുതുകളന്വേഷിക്കാനാണ് എത്ര പണവും ചെലവിട്ട് അവര്‍ പരിശ്രമിക്കുന്നത്. ശരിതെറ്റുകള്‍ അവസാനം വരെ അവരുടെ മനസുകളെ മഥിക്കുന്നില്ല. അവസാനം പൊലീസ് പിടിയിലാവുമ്പോള്‍ പോലും അവരുടെ മനസ് പശ്ചാതാപത്തിന്റെ തലത്തിലേക്കു മാറുന്നതിന്റെ ലക്ഷണങ്ങളും സിനിമ കാണിക്കുന്നില്ല.ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക എന്നതില്‍ മാത്രം തിരക്കഥാകൃത്തും സംവിധായകനും സിനിമ അവസാനിപ്പിക്കുന്നു. ആത്മപരിവര്‍ത്തനം പ്രായശ്ചിത്തം പോലുള്ള മൂല്യങ്ങള്‍ അടിച്ചേല്‍പ്പിച്ച് പ്രതിനായികമാരെ നല്ലനടപ്പിലേക്ക് മാലാഖാവല്‍ക്കരിക്കാനൊന്നുമല്ല ഉദ്ദേശ്യലക്ഷ്യമെന്ന് ഈ സിനിമകള്‍ വ്യക്തമായിത്തന്നെ പ്രസ്താവിക്കുന്നു. 
കപടസദാചാര മൂല്യബോധങ്ങള്‍ക്കനുസൃതമായി കറുപ്പ് വെളുപ്പ് എന്നിങ്ങനെ നന്മതിന്മകളെ ഇഴപിരിച്ച്, ഈ നായികാകഥാപാത്രങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നുമില്ലെന്നതും ശ്രദ്ധേയം. ഒരുപക്ഷേ, സഹതാപത്തിന്റെയോ അനുതാപത്തിന്റെയോ ആയ യാതൊരു പരിഗണനകളും നല്‍കപ്പെടാത്ത പാത്രാവിഷ്‌കാരങ്ങളാണ് ഇവരെല്ലാം. അത്തരം ന്യായീകരണങ്ങള്‍ അര്‍ഹിക്കുന്നവരല്ല എന്ന ബോധ്യത്തില്‍ നിന്നല്ല, നന്മതിന്മകളുടെ പ്രവചനാതീത സങ്കീര്‍ണതകളടങ്ങുന്നതാണ് മനുഷ്യമനസ് എന്ന തിരിച്ചറിവില്‍ നിന്നും, സ്ത്രീയായതുകൊണ്ട് അവള്‍ കുറ്റവാളിയായിക്കൂടെന്നോ കുറ്റകൃത്യം ആസൂത്രണം ചെയ്തുകൂടെന്നോ ആസൂത്രിതമായി നടപ്പാക്കിക്കൂടെന്നോ ഉള്ള പിടിവാശിയില്ലായ്മയില്‍നിന്നുമൊക്കെയാണ് പ്രതിനായികാ കഥാപാത്രത്തോടുള്ള ഈ നിര്‍മമത്വം എന്നതാണ് വാസ്തവം.അത്തരം പരിഗണനകള്‍ക്കു പുറത്ത് മജ്ജയും മാംസവുമുള്ള, മനസിനൊപ്പം ശരീരത്തിന്റെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തി ജീവിക്കുന്ന പ്രായോഗികവാദികളാണ് പുതുതലമുറ നായികമാര്‍. അതുകൊണ്ടുതന്നെ മനുഷ്യസഹജമായ തെറ്റുകളിലേക്ക് അവര്‍ മുന്‍വിധികളില്ലാതെ സ്വാഭാവികതയോടെ നീങ്ങുന്നു. സമൂഹത്തിന്റെ പൊതുകാഴ്ചപ്പാടിന് നിരക്കാത്തതു പലതും സന്ദേഹലേശവുമില്ലാതെ ചെയ്തുകൂട്ടുന്നു. നവഭാവുകത്വ സിനിമ ഘടനയിലും ഉള്ളടക്കത്തിലും പുലര്‍ത്തുന്ന, അതിഭാവുകത്വങ്ങളെല്ലാം ഛേദിച്ചു കളഞ്ഞുള്ള തുറന്നതും തീഷ്ണവും തീവ്രവുമായ അതിയാഥാര്‍ത്ഥ്യസമീപനത്തിന്റെ ദൃശ്യസമീപനത്തിന്റെ മറ്റൊരു രീതിയിലുള്ള വെളിപാടായി ഈ സ്ത്രീകഥാപാത്രാവിഷ്‌കാരങ്ങളെ കരുതുന്നതിലും തെറ്റുണ്ടാവില്ല. കാരണം ഇവര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് സമകാലിക സമൂഹം. സൗന്ദര്യമുള്ള വസ്തുക്കളുടെയും ജീവിതങ്ങളുടെയും മാത്രം വര്‍ണം ചാലിച്ച സിനിമാവിഷ്‌കാരങ്ങള്‍ക്കപ്പുറത്ത് ഇരുണ്ടതും കറുത്തതുമായ ജീവിതങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന സമുഹത്തിന്റെ യഥാര്‍ത്ഥ ചിത്രീകരണത്തോടാണല്ലോ നവസിനിമയ്ക്ക് താല്‍പര്യക്കൂടുതല്‍.
എവരുവിലെ സാമിന് കുറ്റബോധമെന്നത് തരിമ്പുമില്ല. സ്വവര്‍ഗപ്രേമിയായ ഭര്‍ത്താവുമൊത്തുള്ള 'ദാമ്പത്യം' പോലും അവള്‍ക്ക് പറഞ്ഞുറപ്പിച്ച അഡ്ജസ്റ്റ്‌മെന്റാണ്. സമ്പത്തും സാമൂഹികപദവിയും എന്ന വിലയ്ക്ക് അവളുണ്ടാക്കുന്ന ഡീല്‍. ശരീരകാമനകള്‍ക്ക് അവള്‍ മുന്‍കാല കാമുകനെ അങ്ങോട്ടു ചെന്നാണ് ആകര്‍ഷിക്കുന്നത്. ഒടുവില്‍ അയാളെയും തന്ത്രപൂര്‍വം കൊന്ന് ഒഴിവാക്കുന്നു.തനിക്കു മുന്നില്‍ വരുന്ന ഭര്‍ത്താവടക്കമുള്ള ആണുങ്ങളെ മുഴുവന്‍ സ്വാര്‍ത്ഥലാഭത്തിന് എങ്ങനെ ഉപയോഗിക്കാം എന്നു മാത്രമേ അവള്‍ ചിന്തിക്കുന്നുമുള്ളൂ.
നിസാര്‍ ഷാഫി സംവിധാനം ചെയ്ത തമിഴ് തെലുങ്ക് ഭാഷാ സിനിമയായ സെവനി(2019)ലെ നായികമാരെല്ലാം ഇത്തരത്തില്‍ സ്വാര്‍ത്ഥകളും ഇരുണ്ടമനസുകള്‍ക്കുടമകളുമാണ്. നായകനായ കാര്‍ത്തിക്കുമായി അടുപ്പത്തിലായി ഭാര്യമാരെന്ന നിലയ്ക്ക് പൊലീസില്‍ പരാതിപ്പെടുന്ന രമ്യ(നന്ദിത സ്വേത), ജെന്നി(അനിഷ അംബ്രോസ്), പ്രിയ(ത്രിധ ചൗധരി) എന്നിവരെല്ലാം കാശിനുവേണ്ടിയാണ് അത്തരമൊരഭിനയം കാഴ്ചവയ്ക്കുന്നത്.കാര്‍ത്തിക്കിന്റെ പിതാവ് കൃഷ്ണമൂര്‍ത്തിയെ ലഭിക്കാന്‍ വേണ്ടി, സ്വന്തം പിതാവിനെയും കൃഷ്ണമൂര്‍ത്തിയുടെ കുടുംബത്തെത്തന്നെയും (കാര്‍ത്തിക്കിനെ ഒഴികെ) ക്രൂരമായി കൊലചെയ്യാന്‍ മടിക്കാത്തവളാണ് സെവനിലെ യഥാര്‍ത്ഥ പ്രതിനായികയായ സരസ്വതി(റെജീന കസാന്‍ഡ്ര). സ്വന്തം ഇഷ്ടത്തിനെതിരു നില്‍ക്കുന്ന തന്റെ തന്നെ പിതാവിനെ മട്ടുപ്പാവില്‍ നിന്ന് കാലില്‍ ചുഴറ്റി താഴേക്കിട്ടു കൊല്ലാനും ആ കൊലമറയ്ക്കാന്‍ വിദഗ്ധമായിത്തന്നെ അഭിനയിക്കാനും സാധിക്കുന്ന അവള്‍ക്ക് തുടര്‍ന്നുള്ള കൊലപാതകങ്ങളും അതേ സൂക്ഷ്മതയോടെ തന്നെ നിര്‍വഹിക്കാനും രക്ഷപ്പെടാനും സാധിക്കുന്നു. 
ഫറാ ഖാനും ശിരീഷ് കുന്ദറും നിര്‍മിച്ച് ശിരീഷ് രചിച്ചു സംവിധാനം ചെയ്ത മിസിസ് സീരിയല്‍ കില്ലറിലെ(2020) യഥാര്‍ത്ഥ സൈക്കോപ്പാത്ത് കൊലയാളി ഡോ.മൃത്യുഞ്ജയ് മുഖര്‍ജിയാണെങ്കിലും അയാളെ നിഷ്‌കളങ്കന്‍ എന്നു തെറ്റിദ്ധരിച്ച് നിയമത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ പരമ്പരക്കൊലയാളിയുടെ അതേ രീതിയില്‍ ഒരു കൊലപാതകം കൂടി ചെയ്യാനോ, വരുത്തിത്തീര്‍ക്കാനോ ഭാര്യ സോന മുഖര്‍ജി(ജാക്വലിന്‍ ഫെര്‍ണാന്‍ഡസ്) മുതിരുന്നത് മുന്‍പിന്‍ നോക്കാതെയാണ്. ആസൂത്രിതമായി അങ്ങനൊരു കൊലപാതകശ്രമത്തിന് പരസഹായം പോലും അവള്‍ക്കാവശ്യമായിവരുന്നതുമില്ല. ഒരുപക്ഷേ, ചെയ്യാത്ത കുറ്റത്തിന് ജയിലിലാവുന്ന ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഇത്തരത്തിലൊരു കുറ്റകൃത്യത്തിനു ബോധപൂര്‍വം ശ്രമിക്കുന്ന നായികയെ പത്തുവര്‍ഷം മുമ്പ് ഇന്ത്യയില്‍ ഒരു ചലച്ചിത്രകാരനു സങ്കല്‍പിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല.
പ്രതികാരവും കണക്കുചോദിക്കലും മാത്രമല്ല, കുറ്റാന്വേഷണത്തിലും മുന്‍വിധികളും പുരുഷക്കോയ്മകളും അതിലംഘിക്കുന്ന പ്രതിനായികമാരാണ് സമകാലിക ഇന്ത്യന്‍ സിനിമയില്‍ നിറയെ. നഗരത്തെ പരിഭ്രാന്തിയിലാക്കുന്ന ഒരു പരമ്പരക്കൊലപാതകിയെ കുടുക്കാനും അയാളോട് സ്വന്തം നഷ്ടത്തിനുള്ള കണക്കുതീര്‍ക്കാനും സ്വന്തം അനുജനെ മുന്‍നിര്‍ത്തി വളരെ വിദഗ്ധമായി ചില നാടകങ്ങള്‍ ആസൂത്രണം ചെയ്യുകയും നിഷ്ഠുരമായി അയാളെ വധിക്കുകയും ചെയ്യുന്ന അജയ് ജ്ഞാനമുത്തുവിന്റെ തമിഴ് ചിത്രമായ ഇമൈകള്‍ നൊടികളിലെ(2018) അഞ്ജി വിക്രമാദിത്യന്‍ ഐപിഎസ് (നയന്‍താര)സത്യത്തില്‍ അതേവര്‍ഷം മലയാളത്തില്‍ പുറത്തിറങ്ങിയ അബ്രഹാമിന്റെ സന്തതികളിലെ ഡെറിക് അബ്രഹാം (മമ്മൂട്ടി) എന്ന നിഷ്ഠുരജീനിയസ് ആയ പൊലീസുദ്യോഗസ്ഥന്റെ പെണ്‍മാറാട്ടമാണ്. വിധവയായ അവള്‍ക്കു മുന്നില്‍ നിയമം വഴിമാറുന്നത് ബുദ്ധിപൂര്‍വമുള്ള ആസൂത്രിത കുറ്റകൃത്യങ്ങളുടെ പാളിപ്പോകാത്ത നിര്‍വഹണത്തിലൂടെയാണ്. ബുദ്ധിയില്‍ ഒരു പക്ഷേ സുജോയ് ഘോഷിന്റെ ഹിന്ദിചിത്രമായ കഹാനി(2012)യിലെ വിദ്യ വെങ്കിടേശന്‍ ബാഗ്ചി(വിദ്യാബാലന്‍)യോടാണ് നയന്‍താരയുടെ നായികയ്ക്ക് കൂടുതല്‍ ഇഴയടുപ്പം.രണ്ടുപേരുടെയും പ്രതികാരവും പ്രതികാരനിര്‍വഹണത്തിന് തെരഞ്ഞെടുക്കുന്ന രീതിയും കുറ്റമറ്റ ആസൂത്രണവും അതു തെളിയിക്കുന്നു.
നവസിനിമിയിലെ തന്റേടികളായ ഈ നായികമാരുടെ കാര്യത്തില്‍ പൊതുവായ സവിശേഷത, ഗുപ്തിലെയും ഇമൈകള്‍ നൊടികളിലെയും പോലെ ചുരുക്കം കഥാപാത്രങ്ങളിലൊഴികെ, അവരുടെ മാനസികാപഗ്രഥനം വഴി അവരുടെ അസ്വാഭാവികപ്രവൃത്തികള്‍ക്കുള്ള യുക്തി കണ്ടെത്താന്‍ സൃഷ്ടാക്കള്‍ തുനിഞ്ഞു കാണുന്നില്ല എന്നതാണ്.കഹാനിയിലെ വിദ്യ ആരായിരുന്നെന്നോ എന്തിനായിരുന്നു അവളുടെ ചെയ്തികളെന്നോ സിനിമയിറങ്ങി അതിന് രണ്ടാം ഭാഗം വന്നിട്ടും ദുരൂഹമാണ്. ഇതേ ദുരൂഹത തന്നെയാണ് എവരുവിലെ സാമിന്റെയും ഐത് രാസിലെ സോണിയയുടെയും അന്ധാധുനിലെ സിമിയുടെയും ബദ്‌ലയിലെ നയനയുടെയും പാത്രസൃഷ്ടിയിലും അവശേഷിക്കുന്നത്.നിയമത്തിന്റെ കണ്ണില്‍ അവര്‍ ശിക്ഷിക്കപ്പെടുന്നതോടെ, അവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്കുള്ള പരിഹാരമായിക്കഴിഞ്ഞിരിക്കാം. എന്നാല്‍, ഈ സ്ത്രീകഥാപാത്രങ്ങളുടെ സ്വഭാവരൂപീകരണത്തിലേക്കു നയിച്ച സാമൂഹിക/സാമ്പത്തിക/ലൈംഗിക/സാംസ്‌കാരിക/രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്തെന്ന് വിശകലനം ചെയ്യുന്നതില്‍ അവര്‍ക്കു ജന്മം നല്‍കിയ രചയിതാക്കളും സംവിധായകരും മനഃപൂര്‍വമെന്നു പോലും ആരോപിക്കപ്പെടാവുന്ന നിശബ്ദത കാത്തുസൂക്ഷിക്കുന്നു.ഈ മൗനമാണ് പ്രസ്തുത സിനിമകളെയും അതിലെ, പുരുഷനോളമോ അവനെക്കാളോ മുകളില്‍ നില്‍ക്കുന്ന, നില്‍ക്കുമായിരുന്ന നായികാകര്‍തൃത്വങ്ങളെയും സ്ത്രീവിരുദ്ധമാക്കുന്നത്. 
സൈക്കോപാത്ത് കൊലയാളികളെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തുവരുന്ന ചിത്രങ്ങളിലെ പുരുഷകൊലയാളിയുടെ മാനസികനിലയെ ഇഴകീറി വിശകലനം ചെയ്ത് അവന്റെ ചെയ്തികള്‍ക്ക് മനഃശാസ്ത്രപരമായ ന്യായീകരണത്തിനു മുതിരുന്ന പുരുഷരചയിതാക്കള്‍, അതേ ആനുകൂല്യം, അവസരം സമാനമനസ്‌കരായ സ്ത്രീകഥാപാത്രങ്ങള്‍ക്ക് നല്‍കുന്നില്ല എന്ന ആശങ്ക തീരെ കഴമ്പില്ലാത്തതല്ല.ഇമൈകള്‍ നൊടികളിലെ ഐപിഎസുകാരിക്ക് ഒരു കുറ്റവാളിയെ കുടുക്കാന്‍ നിയമബാഹ്യമായ ഒരിടപെടലാവശ്യമായി വരുന്നതിന്റെ സാമൂഹികരാഷ്ട്രീയവും വിശകലനം ചെയ്യപ്പെടുന്നില്ല. വെബ് പരമ്പരകളില്‍ കുറേക്കൂടി ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും മാറിയ സ്ത്രീത്വത്തിന്റെ ആവിഷ്‌കാരം സംഭവിക്കുന്നുണ്ടെങ്കിലും വീക്ഷണകോണിലെ ആണത്തത്തില്‍ നിന്ന് അവയും പൂര്‍ണമായി മോചിക്കപ്പെട്ടതാണന്നു പറയാനാവില്ല.അതുകൊണ്ടാണ് മിസിസ് സീരിയല്‍ കില്ലറിലെ നായികയ്ക്ക് ആത്യന്തികമായി ഭര്‍ത്താവിനെ ബുദ്ധികൊണ്ട് ജയിക്കാനാവാതെ വരുന്നത്. ഒരുപക്ഷേ, ആണ്‍നോട്ടപ്പാടുകളിലൂടെ മാത്രം അവതരിപ്പിക്കപ്പെടുന്ന സ്ത്രീകഥാപാത്രങ്ങളായതുകൊണ്ടാവണം, സെവനിലെ സ്‌കീസോഫ്രീനിക്കായ സരസ്വതിയുടെ വിചിത്ര ചെയ്തികള്‍ക്കു പിന്നിലെ സ്ത്രീപക്ഷകാരണങ്ങളുടെ സാമൂഹികവും സാമുദായികവും സാംസ്‌കാരികവുമായ കാരണങ്ങള്‍ സൂചനകള്‍ക്കപ്പുറം വലിയ വിശകലനങ്ങള്‍ക്കോ വിശദീകരണങ്ങള്‍ക്കോ വിധേയമാകാതെ പോകുന്നത്. ജാതീവെറി, കുടുംബവ്യവസ്ഥയ്ക്കുള്ളില്‍പ്പോലും സ്ത്രീ നേരിടുന്ന സുരക്ഷിതത്വക്കുറവ്, ലിംഗപരമായ വിവേചനം, സാമ്പത്തിക അരക്ഷിതാവസ്ഥ തുടങ്ങിയ പല കാതലായ പ്രശ്‌നങ്ങളുമാണ് ഇങ്ങനെ അഭിമുഖീകരിക്കപ്പെടാതെ പോകുന്നത്.