Friday, June 12, 2020

ഒടിടി കാലത്തെ ദൃശ്യസംസ്‌കാരം

Article published in Kalakaumudi issues no.2335 and 2336
ഒ.ടി.ടി.കാലത്തെ ദൃശ്യക്കാഴ്ചകള്‍

എ.ചന്ദ്രശേഖര്‍
കോവി ഡ് വീട്ടുതടങ്കല്‍ ഏല്‍പിച്ച മനഃസംഘര്‍ഷങ്ങളില്‍ നിന്ന് ലോകത്തെമ്പാടുമുള്ളവര്‍ ഒരു പരിധിവരെ രക്ഷപ്പെട്ടത് ഇന്റര്‍നെറ്റ് ഉള്ളതുകൊണ്ടാണ്. മലയാളികളടക്കം കംപ്യൂട്ടറിലും മൊബൈലിലും ടാബ് ലെറ്റുകളിലും സ്മാര്‍ട്ട് ടീവിയുലുമായി ഓവര്‍ ദ് ടോപ് (ഒടിടി) പ്‌ളാറ്റ്‌ഫോമുകളില്‍ ലഭ്യമായ എണ്ണമറ്റ സിനിമകളുടെയും വെബ് പരമ്പരകളുടെയും അക്ഷയഖനി കൊണ്ടുമാത്രമാണ് സമയം തള്ളിയത്. ബോറടി മാറ്റുകമാത്രമല്ല, പുതിയ ഉള്‍ക്കാഴ്ചകള്‍ പകരാനും ചര്‍ച്ചകള്‍ക്കു മുതിരാനും ഒടിടി ഉള്ളടക്കം അവര്‍ക്കുപ്രേരകമായി. രാഷ്ട്രീയവും പകര്‍ച്ചവ്യാധിഭീഷണിയും വ്യാജവാര്‍ത്തകളും വ്യക്തിവിശേഷങ്ങളും പാചകപരീക്ഷണങ്ങളും മാറ്റിവച്ചാല്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ഓണ്‍ലൈന്‍ സിനിമകളെയും പരമ്പരകളെയും ഒടിടിയില്‍ ഇറങ്ങാന്‍ പോകുന്ന പുത്തന്‍ സിനിമകളുടെയും വിശേഷങ്ങളായിരുന്നു. ഒരുപക്ഷേ, ഇന്റര്‍നെറ്റ് ഇല്ലായിരുന്നെങ്കില്‍ ഈ കോവിഡ് കാലം മനക്‌ളേശങ്ങളുടെയും മനഃസംഘര്‍ഷങ്ങളുടെയും വിഷാദരോഗങ്ങളുടെയും പകര്‍പ്പുകാലം കൂടിയായിത്തീര്‍ന്നേനെ എന്നതില്‍ സംശയമില്ല.
മറ്റു വ്യവസായങ്ങള്‍ക്കെന്നോണം കോവിഡ് കാലം സിനിമാവ്യവസായത്തിനു നല്‍കിയ പ്രഹരവും ചില്ലറയില്ല. നിര്‍മാണം പൂര്‍ത്തിയായി വേനലൊഴിവ് ലക്ഷ്യമിട്ട് വിതരണത്തിനു തയാറായിരുന്ന ബഹുകോടി നിക്ഷേപമുള്ള സിനിമകള്‍ മുതല്‍ നിര്‍മാണത്തിന്റെ വിവിധദശകളില്‍ മുടക്കുമുതല്‍ ബ്‌ളോക്കാക്കിയ ചിത്രങ്ങള്‍ വരെ എത്രയോ ആണ്. ആള്‍ക്കൂട്ട കേന്ദ്രങ്ങളായതുകൊണ്ടുതന്നെ ആരോഗ്യപ്രോട്ടോക്കോളില്‍ ഏറ്റവും അവസാന പരിഗണനയില്‍ മാത്രമുള്ള സിനിമാശാലകള്‍ അതുകൊണ്ടുതന്നെ ഇനിയെന്നു തുറക്കുമെന്ന് ആര്‍ക്കുമൊരുറപ്പുമില്ല. ഈ പരിതസ്ഥതിയിലാണ് തമിഴ് സിനിമ ഒടിടി പ്‌ളാറ്റഫോമിലൂടെ ഓണ്‍ലൈന്‍ റിലീസ് എന്ന ആശയത്തെപ്പറ്റി ചിന്തിക്കാന്‍ നിര്‍ബന്ധിതരായത്. സൂര്യ നിര്‍മിച്ച് ഭാര്യ ജ്യോതിക നായികയായ പൊന്മകള്‍ വന്താല്‍ ആമസണ്‍ വഴി ആഗോളതലത്തില്‍ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചത് വിതരണ/പ്രദര്‍ശക സംഘടനകളുടെ കടുത്ത പ്രതിഷേധത്തോടെ വന്‍ വിവാദമാവുകയും സൂര്യയുടെ സിനിമകളിനി കേരളത്തില്‍ പോലും പ്രദര്‍ശിപ്പിക്കില്ല എന്ന നിലപാടിലേക്ക് എത്തിക്കുകയുമൊക്കെ ഉണ്ടായി. ഒരുപക്ഷേ കോവിഡ് കഴിഞ്ഞാലും തടയാന്‍ സാധിക്കാത്തവിധം മലയാളത്തിലടക്കം വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഒന്നൊന്നായി സിനിമകളുടെ സൈബര്‍ റിലീസിനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. വിജയ് ബാബു ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത് ജയസൂര്യ അദിതി റാവു ഹൈതരി തുടങ്ങിയവരഭിനയിച്ച സൂഫിയും സുജാതയും ആമസണിലൂടെ വിതരണം ചെയ്യുകയാണ്. ഒ.ടി.ടിയിലൂടെ പ്രഥമപ്രദര്‍ശനം നടത്തുന്ന ആദ്യ മലയാള സിനിമയാവും ഇത്. സൂജിത് സര്‍ക്കാരിന്റെ അമിതാഭ് ബച്ചന്‍-ആയുഷ്മാന്‍ ഖുറാന താരനിരയുള്ള ഗുലാബോ സിതാബോ എന്ന ഹിന്ദി സിനിമ ജൂണ്‍ 21 ന് ആമസണ്‍ പ്രൈം ഇന്ത്യയിലൂടെ  റിലീസിനു ചെയ്യപ്പെടും. തുടര്‍ന്ന് ഗണിതശാസ്ത്രവിശാരദയായ ശകുന്തളാദേവിയുടെ ജീവിതത്തെ ആസ്പദമാക്കി അനു മേനോന്‍ രചിച്ചു സംവിധാനം ചെയ്ത് വിദ്യാബാലന്‍ മുഖ്യവേഷത്തിലെത്തുന്ന ശകുന്തളാദേവി (ഹിന്ദി), ഈശ്വര്‍ കാര്‍ത്തിക് കീര്‍ത്തി സുരേഷിനെ നായികയാക്കി ഒരുക്കിയ പെന്‍ഗ്വിന്‍(തെലുങ്ക്), രാഗിണി പ്രജ്വല്‍ സംവിധാനം ചെയ്ത ലോ (കന്നഡ),ഡാനിഷ് സേട്ടിന്റെ ഫ്രഞ്ച് ബിരിയാണി (കന്നഡ) തുടങ്ങിയവയൊക്കെ ആമസണ്‍ ഇന്ത്യ, വേള്‍ഡ് പ്രീമയര്‍ ആയി വരും മാസങ്ങളില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. 
ഇതിനെതിരേ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടീപ്‌ളക്‌സ് ശൃംഖലയായ എൈനോക്‌സ് തുടങ്ങിയവരും എതിര്‍പ്പുമായി മുന്നോട്ടു വന്നിട്ടുണ്ട്.വര്‍ഷങ്ങള്‍ക്കു മുമ്പ് ചില വിഭാഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രദര്‍ശനം അനിശ്ചിതത്വത്തിലായ ഉലകനായകന്‍ കമല്‍ഹാസന്റെ വിശ്വരൂപം ഇത്തരത്തില്‍ ഒടിടിയില്‍ വിതരണം ചെയ്യാന്‍ അദ്ദേഹം ആലോചിച്ചതും വന്‍ എതിര്‍പ്പുണ്ടാക്കിയിരുന്നു. ഒടിടി എന്നത് ഇന്നു കാണുന്ന ജനപ്രീതിയും വ്യാപനവും നേടുന്നതിനു മുന്‍പാണിതെന്നോര്‍ക്കുക. തര്‍ക്കങ്ങളും എതിര്‍പ്പുകളുമൊക്കെയുണ്ടായാലും ഒ.ടി.ടി. റിലീസ് എന്ന സാധ്യതയെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് കോവിഡാനന്തര കാലത്ത് സിനിമയ്ക്ക് നിലനില്‍ക്കാനാവുമോ എന്നതാണ് മാധ്യമവിദഗ്ധര്‍ സഗൗരവം ചര്‍ച്ചചെയ്യുന്ന പ്രശ്‌നങ്ങളിലൊന്ന്. സിനിമയാണോ തീയറ്ററുകളെ നിലനിര്‍ത്തുന്നത് അതോ തീയറ്ററുകളാണോ സിനിമയെ നിലനിര്‍ത്തുന്നത് എന്ന നടിയും സംവിധായകയും നിര്‍മാതാവുമായ പൂജ ഭട്ട് ചോദ്യം സിനിമാക്കാര്‍ വെബ് റിലീസിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. പ്‌ളാറ്റ്‌ഫോമല്ല ലാഭമാണ് നിക്ഷേപകനെ സംബന്ധിച്ച് പ്രധാനം. പ്രേക്ഷകന് തീയറ്ററിലെത്താനാവാത്ത അവസ്ഥയില്‍ സിനിമ പ്രേക്ഷകനിലേക്കെത്തണമെന്ന പൂജയുടെ അഭിപ്രായം പങ്കിടുന്ന ചെറുതല്ലാത്തൊരു ചലച്ചിത്രത്തലമുറ ലോകമെമ്പാടുമുണ്ടായിക്കഴിഞ്ഞു.
സിനിമ മാത്രമല്ല, ടെലിവിഷന്‍ പരിപാടികളും വെബ് പരമ്പരകളുമൊക്കെയായി ഒ.ടി.ടി.കള്‍ നിര്‍ണായകമായ വിധത്തില്‍ വ്യക്തികളുടെ ബ്രൗസിങ് സമയം (ഇന്റര്‍നെറ്റില്‍ ചെലവിടുന്ന സമയം) അപഹരിക്കുന്നുവെന്നത് വസ്തുതയാണ്. ഈ കോവിഡ്കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് മണി ഹെയ്സ്റ്റ്!  ലോക ഓണ്‍ലൈന്‍ ദൃശ്യശേഖരത്തില്‍ പ്രമുഖസ്ഥാനത്തുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച കുറ്റാന്വേഷണപരമ്പരയാണിത്. ലോകമെമ്പാടും കോവിഡിനേക്കാള്‍ വേഗത്തില്‍ പടര്‍ന്നുപന്തലിച്ച ഒരു സാംസ്‌കാരികസംക്രമണം. അതുവഴി നമ്മുടെ വീടകങ്ങളില്‍ പോലും സുപരിചിതമായ ഐടി കേന്ദ്രീകൃത പ്രയോഗമാണ് ഒടിടി. യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ഒ.ടി.ടി? അതു മനസിലാക്കണമെങ്കില്‍ ആദ്യം വി.ഒ.ഡി.എന്താണെന്നറിയണം.

വിഒടിയില്‍ നിന്ന് ഒടിടിയിലേക്ക് 
ടെലിവിഷന്റെ ആവിര്‍ഭാവത്തോടെ, സിനിമയ്ക്ക് വെല്ലുവിൡയാവുമത് എന്നൊരു പ്രചാരണവും ആശങ്കയും ലോകമെമ്പാടും വ്യാപിക്കുകയുണ്ടായി. ചലനചിത്രങ്ങള്‍ സ്വന്തം വീട്ടിനുള്ളിലിരുന്ന് കാണാനും ആസ്വദിക്കാനുമാവുമ്പോള്‍ തീയറ്ററുകളിലെത്തി ആളുകള്‍ കാണാന്‍ മെനക്കെടുന്നതെന്തിന് എന്നതായിരുന്നു ന്യായയുക്തി. തീര്‍ത്തും കഴമ്പില്ലാത്തതായിരുന്നില്ല ആ ആശങ്ക. തുടക്കത്തിലെ കുറച്ചു വര്‍ഷങ്ങളെങ്കിലും സിനിമയെന്ന മാധ്യമത്തിന്റെ ദൃശ്യവ്യാകരണത്തിന്റെ സവിശേഷസാധ്യതകള്‍ തിരിച്ചറിയാത്ത പ്രേക്ഷകര്‍ വീട്ടിലെ വിഢ്ഢിപ്പെട്ടികള്‍ക്കു മുന്നിലിരിപ്പുറപ്പിച്ചുവെന്നത് വാസ്തവം. പക്ഷേ, സിനിമയും ചലച്ചിത്രാനുബന്ധ ദൃശ്യഖണ്ഡങ്ങളും തന്നെയാണ് ടെലിവിഷനിലെയും ഏറ്റവും ചൂടുള്ള വില്‍പനവിഭവം എന്ന തിരിച്ചറിവിലേക്ക് ഏറെ വൈകാതെ തന്നെ ലോകം എത്തിച്ചേരുകയായിരുന്നു. തുടര്‍ന്ന് സിനിമ സിനിമയുടെ വഴിക്കും ടിവി ടിവിയുടെ വഴിക്കും സ്വന്തം സ്വത്വം സ്ഥാപിച്ചും തിരിച്ചറിഞ്ഞും വളര്‍ന്നു വികസിക്കുകതന്നെയായിരുന്നു. ദൃശ്യപരമായി ആധുനിക ടിവിയുടെ വലിപ്പം കൂടിയ എല്‍ ഇ ടി സ്‌ക്രീനിനുപോലും പരിപൂര്‍ണമായി ഉള്‍ക്കൊള്ളാനാവാത്ത ആഴവും പരപ്പുമുള്ള പരിചരണങ്ങളിലൂടെ സിനിമ അതിന്റെ വിശ്വരൂപം പുറത്തെടുത്തു കാണിക്കുകയും ശങ്കിച്ചു നിന്ന പ്രേക്ഷകരെ ബഹുതല/മാന സാങ്കേതികതയുടെ കൂടി പിന്തുണയോടെ തീയറ്ററുകളിലേക്ക് മടക്കിക്കൊണ്ടുവരികയുമായിരുന്നു. അതേസമയം തന്നെ സെല്ലുലോയ്ഡിനെ ഉപേക്ഷിച്ച് ഡിജിറ്റല്‍ സാങ്കേതികതയെ ഒപ്പം കൂട്ടി സ്വയം നവീകരിക്കാനും മറന്നില്ല ചലച്ചിത്രം. ഇതിന് ഒരുപരിധിവരെ സിനിമയ്ക്ക് കടപ്പാടുള്ളത് ടിവിയോടാണെന്നതും നിഷേധിക്കാനാവാത്ത വസ്തുതമാത്രം. കാരണം, ഇന്നു സിനിമയില്‍ വ്യാപകമായ ക്യാമറാ-സന്നിവേശ സങ്കേതങ്ങളിലേറെയും മിനിസ്‌ക്രീനില്‍ നിന്ന് അതുള്‍ക്കൊണ്ടതു തന്നെയായിരുന്നു.
എന്നാലിപ്പോള്‍, ലോകം മുഴുവന്‍ കൈവെള്ളയില്‍, ഒരു ബട്ടന്‍ ക്‌ളിക്കിന്റെ മാത്രം അകലെ വിശാലമായിട്ടങ്ങനെ പരിലസിച്ചു നില്‍ക്കുമ്പോള്‍, സിനിമ പ്രത്യേകിച്ചും, സര്‍ട്ടിഫിക്കേഷന്‍ പോലുള്ള പരോക്ഷ നിയന്ത്രണങ്ങള്‍ നിലവിലുള്ള ഇന്ത്യ പോലൊരു ജനാധിപത്യത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്റര്‍നെറ്റില്‍ നിന്നായേക്കുമോ എന്ന പ്രശ്‌നം മുമ്പെങ്ങുമില്ലാത്തവണ്ണം പ്രസക്തവും പ്രധാനവുമായിത്തീരുകയാണ്. വാര്‍ത്താമാധ്യമങ്ങളെയൊട്ടാകെ സമൂഹമാധ്യമങ്ങളും വെബ് മീഡയയും അട്ടിമറിച്ചുകൊണ്ടിരിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ് ദിവസേന. അതില്‍ ന്യൂസ് ചാനലുകള്‍ക്കു പോലും രക്ഷയില്ലെന്ന അവസ്ഥയുമുണ്ട്. വാര്‍ത്താതമസ്‌കരണം പോയിട്ട് പക്ഷം പിടിക്കല്‍ പോലും സുസ്സാധ്യമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. കാരണം തമസ്‌കരിക്കപ്പെട്ടാല്‍ ആ വാര്‍ത്തയെയും അതിന്റെ മറുപക്ഷത്തെയും കാണാപ്പുറത്തെയും ജനസമക്ഷം തല്‍സമയം, ഇടനിലക്കാരില്ലാതെ എത്തിക്കാന്‍ വെബ് പൗരസമൂഹത്തിന് സാധ്യമാവുന്ന വിവരവിനിമയ വിപ്‌ളവത്തിന്റെ കാലമാണിത്. സ്വാഭാവികമായി സിനിമയ്ക്കും അതിന്റെ സ്വാധീനത്തിലും ബാധ്യതയിലും നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സാധിക്കില്ല, സാധിച്ചിട്ടുമില്ല. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സിനിമയെപ്പറ്റിയുള്ള സ്വന്തന്ത്ര നിരൂപണവിമര്‍ശനങ്ങളിലൂടെ തല്‍ക്ഷണം അതിനെ നിഗ്രഹിക്കാന്‍ പോലും ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട് നെറ്റിസണ്‍ സമൂഹം. 
ഇതിലേക്കെല്ലാം വഴിതുറന്നിട്ടത് വീഡിയോ ഓണ്‍ ഡിമാന്‍ഡ് എന്ന ആശയമാണ്. നമുക്കാവശ്യമുള്ളതോ തോന്നുന്നതോ ആയ കാര്യങ്ങള്‍ ഡയറിക്കുറിപ്പുപോലെ ഇന്റര്‍നെറ്റില്‍ ബ്‌ളോഗ് ചെയ്യാന്‍ സാധിച്ചതിനുപിന്നാലെ അവ ശബ്ദ, ദൃശ്യരൂപങ്ങളിലും ശേഖരിക്കാനുള്ള സംവിധാനമുണ്ടായി. വീഡിയോ ബ്‌ളോഗിങ് കൂടാതെ യൂട്യൂബും വിമിയോയും പോലുള്ള വീഡിയോ ശേഖരങ്ങളുണ്ടായി വൈകാതെ സമൂഹമാധ്യമങ്ങള്‍ക്കു സമാനമായി അവയില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവയില്‍ വെബ് ചാനലുകള്‍ തുറക്കാനും അതുവഴി വിപണികണ്ടെത്താനും വരുമാനമുണ്ടാക്കാനുമുള്ള വഴിതുറന്നു. ടെലിവിഷന്‍ ചാനലുകള്‍ക്കും മറ്റും തങ്ങള്‍ക്കാവശ്യമുള്ള/പ്രേക്ഷകപ്രീതിയുള്ള പരിപാടികളെ പ്രേക്ഷകരുടെ സൗകര്യമനുസരിച്ച് അവര്‍ക്കിഷ്ടമുള്ള സമയത്ത് കാണാന്‍ അനുവദിക്കും വിധം അവതരിപ്പിക്കാനുള്ള വേദിയായി ക്രമേണ അതു മാറി. അങ്ങനെ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന വീഡിയോകള്‍ വീണ്ടും അവതരിപ്പിക്കുന്നത് അഥവാ ഡിമാന്‍ഡുള്ള വീഡിയോകള്‍ അവരുടെ ഇഷ്ടാനുസരണം ലഭ്യമാകുന്നത് എന്ന അര്‍ത്ഥത്തില്‍ പല മാധ്യമസ്ഥാപനങ്ങളും വീഡിയോ ഓണ്‍ ഡിമാന്‍ഡ് അഥവാ വിഒഡി വേദികള്‍ ഒരുക്കി. വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്പുകളുമൊക്കെയായി അവ ജനങ്ങളിലെത്തി. അതുവഴി, പലകാരണങ്ങള്‍ കൊണ്ടും നിങ്ങള്‍ക്കു കാണാനാവാത്ത പരമ്പരകളുയെടും റിയാലിറ്റി ഷോകളുടെയും എപ്പിസോഡുകളും എന്തിന് വാര്‍ത്താബുള്ളറ്റിനുകള്‍ പോലും നിങ്ങള്‍ക്ക് കാണാനാവുമെന്ന സ്ഥിതിവന്നു. ക്രമേണ ലൈവ് ടീവിയുടെ കാലമായപ്പോഴേക്ക് ടിവിക്കൊപ്പം തന്നെ പരിപാടികള്‍ മൊബൈലിലോ സമാനമായ മറ്റുപകരണങ്ങളിലോ കാണാനാവുമെന്നുമായി.
ഉള്ളടക്കദാതാക്കളുടെ സ്വകാര്യ ഇടങ്ങളായിരുന്ന വിഒഡികളെ ഒന്നുകൂടി ജനാധിപത്യവല്‍ക്കരിച്ചുകൊണ്ട് ആര്‍ക്കും തങ്ങളുടെ ദൃശ്യവിഭവങ്ങള്‍ പകര്‍ന്നുവയ്ക്കാനുള്ള സിന്‍ഡിക്കേറ്റഡ് പൊതു സൈബര്‍ ഔട്ട്‌ലെറ്റുകളായിട്ടാണ് ആമസണും നെറ്റ്ഫ്‌ളിക്‌സും പോലുള്ള വേദികള്‍ രൂപവല്‍ക്കരിക്കപ്പെട്ടത്. സ്വാഭാവികമായും വി ഒ ഡി എന്നതിലും ഒരു പടി കൂടി കടന്ന് ഇത്തരമൊരു പൊതുവിടത്തേക്ക് തങ്ങളിഷ്ടപ്പെടുന്ന പരമ്പരകളോ സിനിമകളോ കാണാന്‍ അതിനോടകം തന്നെ ധാരാളമായുള്ള ചാനുലുകളുടെയും ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും മറ്റും വേദികളെ ഉപേക്ഷിച്ച് പ്രേക്ഷകരെ കൊണ്ടെത്തിക്കേണ്ടത് അവരുടെ ബാധ്യതയായി. അതിനവര്‍ കണ്ടെത്തിയ വിപണനതന്ത്രമാണ് പല ഉള്ളടക്കദാതാക്കളില്‍ നിന്നുള്ള ദൃശ്യമാധ്യമശേഖരത്തിനുപുറമേ, സ്വന്തവും സ്വതന്ത്രവുമായ ഉളളടക്കം കൂടി എക്‌സ്‌ക്ലൂസീവായി വില്‍പനയ്ക്കു വയ്ക്കുക! അങ്ങനെയാണ് ഇന്‍ര്‍നെറ്റ് മാധ്യമമാക്കി ടിവിയുടെ സെറ്റ്‌ടോപ്പ് ബോക്‌സിനും മുകളിലൂടെയെന്നോ തലയ്ക്കുമീതേ കൂടി എന്നോ ഉള്ള അര്‍ത്ഥത്തില്‍ ഓവര്‍ ദ് ടോപ്പ് വേദികളായി ആമസണും നെറ്റ്ഫ്‌ളിക്‌സും മറ്റും നിര്‍ണായകസ്ഥാനം നേടുന്നത്. അതോടെ ടിവി ചാനലുകള്‍ക്കു സമാന്തരമായ ഒരു നെറ്റ് കേന്ദ്രീകൃത സേവനമായിത്തീരുകയായിരുന്നു ഒടിടി.
പ്രധാനമായി കരിംപുത്തന്‍ സിനിമകളായിരുന്നു തുടക്കത്തില്‍ അവയുടെ പ്രധാന ആകര്‍ഷണം. തീയറ്ററിലിറങ്ങി മൂന്നാം മാസം നെറ്റില്‍ എന്ന ആശയം ക്രമേണ സിഡി/ഡിവിഡി വിപണിയെ വഴിയാധാരമാക്കി. വീഡിയോ പൈറസിയെപ്പോലും ഒരു പരിധിവരെ വരച്ചവരയിലൊതുക്കി. ആമസണാവട്ടെ അവരുടെ ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ പ്രൈം അംഗത്വത്തിനൊപ്പം ഒടിടിയിലേക്കുള്ള പ്രവേശനം സൗജന്യമാക്കിക്കൊടുക്കുകയും ചെയ്തു.അപ്പോഴും പക്ഷേ, എല്ലാ ആഴ്ചയും പുതിയ സിനിമ എന്നത് വെല്ലുവിളിയായിത്തുടര്‍ന്നു. അഥവാ അതിനു സാധ്യമായാല്‍പ്പോലും, സിനിമകളുടെ നിലവാരവും ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നതിനു വിലങ്ങുതടിയായി. അപ്പോഴാണ് സിനിമയ്ക്കുപരി ടിവിയിലെന്നപോലെ ദീര്‍ഘകാലം തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ പ്രേക്ഷകരെ തളച്ചുനിര്‍ത്താനാവുന്ന ഉള്ളടക്കം വേണമെന്ന തിരിച്ചറിവിലേക്ക് ഒടിടികള്‍ എത്തുന്നത്. അതാണ് വെബ് പരമ്പരകളിലേലേക്കും സ്വതന്ത്ര വെബ് സിനിമകളിലേക്കുമുള്ള നാള്‍വഴി.

വെബ് പരമ്പരകളുടെ അദ്ഭുതലോകം
ടിവി പരമ്പരകളുടെ ഭാവുകത്വത്തില്‍ നിന്നു വിഭിന്നമായി, ഉള്ളടക്കത്തിലും ഘടനയിലും രൂപശില്‍പത്തിലും ഭാവുകത്വത്തിലും സിനിമയെ വെല്ലുവിളിക്കുന്നതാണ് പുതുതലമുറയുടെ ആവിഷ്‌കാരസാധ്യതയെന്നു വിശേഷിപ്പിക്കപ്പെടുന്ന വെബ് സിനിമകളും വെബ്‌സീരീസ് അഥവാ വെബ്പരമ്പരകള്‍.ഇന്ത്യപോലുള്ള ജനാധിപത്യ രാജ്യത്ത് ഇതുസംബന്ധിച്ച നിയമനിര്‍മാണം നടക്കുംവരെ തല്‍ക്കാലത്തേക്കെങ്കിലും യാതൊരുവിധ സര്‍ട്ടിഫിക്കേഷനുകളോ സെന്‍സര്‍ഷിപ്പോ ഇല്ലാതെ നെറ്റ്ഫ്‌ളിക്‌സും ആമസണ്‍ പ്രൈമും പോലുള്ള ഓവര്‍ ദ് ടോപ്പ് (ഒ.ടി.ടി) പ്‌ളാറ്റ്‌ഫോമുകളില്‍ സ്വതന്ത്രവും സൈ്വരവുമായി വഹരിക്കുന്ന ഇന്റര്‍നെറ്റ് പരമ്പരകള്‍ എന്ന് ഇവയെ നിര്‍വചിക്കാം. ടെലിവിഷന്‍ പരമ്പരകള്‍ കണ്ടുശീലിച്ച പ്രേക്ഷകര്‍ക്ക് ടിവി പരമ്പരകള്‍ പോലെ ഇന്റര്‍നെറ്റ് ചാനലുകളിലൂടെ ആസ്വദിക്കാനാവുന്ന എപ്പിസോഡുകളായി നിര്‍മിക്കപ്പെട്ട സ്വതന്ത്ര കഥാചിത്രസംരംഭങ്ങള്‍ എന്നു പ്രത്യക്ഷത്തില്‍ തോന്നിയേക്കാമെങ്കിലും അവയില്‍ പലതും പുലര്‍ത്തുന്ന മാധ്യമപരമായ സമ്പൂര്‍ണ സമ്പന്നത, ഉള്ളടക്കത്തില്‍ വച്ചുപുലര്‍ത്തുന്ന ധീരത  എന്നിവ കൊണ്ടുതന്നെ ലോകസിനിമയില്‍ തന്നെ ഇടം നേടാന്‍ അര്‍ഹതയുള്ള ദീര്‍ഘസിനിമകളാണ് അവയെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെയാണ് വെബ് പരമ്പരകള്‍ സിനിമയ്ക്കുയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ലെന്നോ, അവയുന്നയിക്കുന്ന വെല്ലുവിളി സിനിമയെ മാത്രം ബാധിക്കുന്നതാണെന്നോ പറയേണ്ടിവരുന്നത്. അതു മനസിലാക്കണമെങ്കില്‍ സാധാരണ ടിവി പരമ്പരകളും വെബ് പരമ്പരകളും തമ്മിലുളള മാധ്യമപരവും ഭൗതികവുമായ വ്യത്യാസം വിശകലനം ചെയ്യേണ്ടതുണ്ട്. എന്താണ് ടെലി പരമ്പരകളും വെബ് പരമ്പരകളും തമ്മിലെ ഈ വ്യത്യാസം?
അടിസ്ഥാനപരമായി വെബ് പരമ്പരകള്‍ സിനിമയുടെ ഛന്ദസും ചമത്കാരവും പരികല്‍പനയും ദര്‍ശനവും കാഴ്ചവയ്ക്കുന്ന ദൃശ്യപരിചരണങ്ങളാണ്. സിനിമയുടെ ക്‌ളിപ്തസമയഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് നിവര്‍ത്തിക്കാനും നിര്‍വഹിക്കാനും സാധിക്കാത്ത വിശാലപ്രമേയങ്ങളെ അധ്യായങ്ങളായും ഖണ്ഡങ്ങളായും വിഭജിച്ച് ദീര്‍ഘമായി ദൃശ്യവല്‍ക്കരിക്കുന്നുവെന്നതാണ് രണ്ടാമത്തേത്. എന്നാല്‍ ഒരിക്കലുമവസാനിക്കാത്ത മെഗാ പരമ്പരകളില്‍ നിന്നു വ്യത്യസ്തമായി ക്‌ളിപ്തമായ എണ്ണത്തിനുള്ളില്‍ നിന്നുകൊണ്ട് ചലച്ചിത്രത്തിന്റെ മാധ്യമസവിശേഷതകള്‍ പരമാവധി ആവഹിച്ചുകൊണ്ട് ഇന്റര്‍നെറ്റ് മാധ്യമം പരിചയാക്കി അവശ്യമെങ്കില്‍ വലിയ സ്‌ക്രീനില്‍ പോലും പ്രദര്‍ശിപ്പിക്കാനും ആസ്വദിക്കാനും സാധ്യത ബാക്കിയാക്കുന്ന ദൃശ്യപരിചരണങ്ങളാണവ. 
ടിവി പരമ്പരകളുടെ പരിമിതികളെയെല്ലാം അതിലംഘിക്കുന്നുണ്ട് വെബ് പരമ്പരകള്‍. നിര്‍മ്മാണച്ചെലവും താരനിര്‍ണയവും മുതല്‍ നിര്‍വഹണശൈലിയില്‍ വരെ ഈ വ്യത്യസ്തത പ്രകടവുമാണ്. ഇന്ത്യയില്‍ ഏറ്റവുമധികം പണം ചെലവിട്ട് നിര്‍മ്മിക്കുന്ന സോണി എന്റര്‍ടെയ്ന്‍മെന്റ് ടെലിവിഷന്‍, കളേഴ്‌സ് ടിവി, സീ ടിവി, സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് പരമ്പരകള്‍ക്കു പോലും സാധ്യമാവാത്ത ബജറ്റില്‍, മുഖ്യധാരാ ചലച്ചിത്രതാരങ്ങളെ അണിനിരത്തി, മുഖ്യധാരാ ചലച്ചിത്രപ്രവര്‍ത്തകര്‍ നിര്‍മ്മിക്കുന്ന ദീര്‍ഘസിനിമകള്‍ തന്നെയാണ് ഇവ. ബോളീവുഡ് സമാന്തരസിനിമയിലെ സജീവ സാന്നിദ്ധ്യമായ നവാസുദ്ദീന്‍ സിദ്ദിഖി, രാധിക ആപ്‌തെ തുടങ്ങിയ യുവതലമുറയിലെ ശ്രദ്ധേയ താരങ്ങള്‍ മുതല്‍ സെയ്ഫ് അലി ഖാനും അനില്‍ കപൂറും വരെയുള്ള മുന്‍നിര താരങ്ങള്‍ വരെ വെബ് പരമ്പരകള്‍ക്ക് സിനിമയോളമോ അതിലുപരിയോ പ്രാധാന്യവും പ്രാമുഖ്യവും നല്‍കുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സ് പരമ്പരകളിലെ സൂപ്പര്‍ താരമാണ് രാധിക ആപ്‌തെ എന്നു വേണമെങ്കില്‍ പറയാം. ഒരേ സമയം അനുരാഗ് ബസുവിന്റെ സ്‌റ്റോറീസ് ബൈ രബീന്ദ്രനാഥ ടഗോര്‍, വിക്രം ചന്ദ്രയുടെ നോവലിനെ അധികരിച്ച് വിക്രമാദിത്യ മോട്വാനെ സംവിധാനം ചെയ്ത സേക്രഡ് ഗെയിംസ്, പട്രിക് ഗ്രഹാം സംവിധാനം ചെയ്ത ഗൗള്‍, അനുരാഗ് കശ്യപ്, സോയ അഖ്തര്‍, ദിബാകര്‍ ബാനര്‍ജി, കരന്‍ ജോഹര്‍ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത ലസ്റ്റ് സ്റ്റോറീസ് തുടങ്ങി നാലോളം പരമ്പരകളിലാണ് അവര്‍ അഭിനയിച്ചത്. ഇന്ത്യന്‍ വെബ് പരമ്പരകളിലെ ആദ്യ സൂപ്പര്‍ഹിറ്റ് എന്നു വിശേഷിപ്പിക്കാവുന്ന സേക്രഡ് ഗെയിംസില്‍ സെയ്ഫ് അലിഖാനും നവാസുദ്ദീന്‍ സിദ്ദീഖിയുമായിരുന്നു മുഖ്യതാരങ്ങള്‍. മുംബൈ അധോലോകത്തിന്റെ ഇരുള്‍ജീവിതമായിരുന്നു ഇതിവൃത്തം. വര്‍ഷത്തിലൊന്നെന്ന കണക്കിനാണ് ഒരു തീമില്‍ വെബ് പരമ്പരകള്‍ നിര്‍മിക്കപ്പെടുന്നത്. കുറഞ്ഞതു നാലും കൂടിയാല്‍ എട്ടും എപ്പിസോഡുകളാണ് ഒരു സീസണിലുണ്ടാവുക. അതേ തീമില്‍ തന്നെ പുതിയ ഇതിവൃത്തവും ആവിഷ്‌കാരവുമാണ് തുടര്‍ സീസണുകളിലുണ്ടാവുക. പല പരമ്പരകളുടെയും സീസണ്‍ മാറുന്നതനുസരിച്ച് താരസാന്നിദ്ധ്യത്തിലും അണിയറപ്രവര്‍ത്തകരിലും മാറ്റം വരാറുണ്ട്. ടിവിയിലെ പോലെ പരമ്പരകളില്‍ ഒറ്റ എപ്പിസോഡില്‍ പൂര്‍ത്തിയാവുന്നതും അല്ലാത്തതുമായ പ്രമേയങ്ങളും ഇതിവൃത്തവും സ്വീകരിക്കപ്പെടാറുണ്ട്. 

ലൈംഗികതയും അതിക്രമവും
ചാര/രഹസ്യപ്പൊലീസ് കഥകള്‍ക്കും, അധോലോക/മയക്കുമരുന്ന് മാഫിയ/കൊലപാതക കഥകള്‍ക്കുമാണ് വെബ് പരമ്പരകളില്‍ പ്രേക്ഷകരേറെ. സ്‌പെഷല്‍ ഓപ്പസ് ക്രിമിനല്‍ ജസ്റ്റിസ്, ഹോസ്‌റ്റേജസ് തുടങ്ങിയ ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ പരമ്പരകളും,ദ് ഫാമിലിമാന്‍, മാഫിയ അണ്ടര്‍ കവര്‍, ബ്രീത്ത്, ദ് ഫോര്‍ഗോട്ടണ്‍ ആര്‍മി, ഇന്‍സൈഡ് എഡ്ജ് തുടങ്ങിയ ആമസണ്‍ പരമ്പരകളും, ബാര്‍്ഡ് ഓഫ് ബ്‌ളഡ്, ജംതാര, മിസിസ് സീരിയല്‍ കില്ലര്‍, ഡല്‍ഹി ക്രൈം, സേക്രഡ് ഗെയിംസ്, മുസാഫര്‍പൂര്‍, ലെയ്‌ല, ഷീ തുടങ്ങിയ നെറ്റ്ഫ്‌ളിക്‌സ് പരമ്പരകളുമൊക്കെ ഇതിനുദാഹരണമാണ്. 
മറ്റേതു മാധ്യമത്തിലുമെന്നപോലെ, കുറുക്കുവഴികളില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും അവരിലേക്കെത്താനും അവരെ കൊണ്ടെത്തിക്കാനും തരംതാണ മാര്‍ഗങ്ങള്‍ ഇന്റര്‍നെറ്റില്‍ താരതമ്യേന അധികമാണ്. മഞ്ഞസാഹിത്യവും മഞ്ഞപത്രപ്രവര്‍ത്തനവും മുതല്‍ നീലയുടെ ആവരണമണിഞ്ഞ പരമ്പരകളും വരെ ഇത്തരത്തില്‍ വെബ് പ്‌ളാറ്റ്‌ഫോമുകളില്‍ യഥേഷ്ടം പ്രചാരത്തിലുണ്ട് താനും. ഹിന്ദി സിനിമയില്‍ അതിസമ്പന്നതയുടെ ഗ്‌ളാമറില്‍ പോതിഞ്ഞ ഇക്കിളി ചിത്രങ്ങളിലൂടെ പ്രശസ്തമായ, ഹിന്ദി ചാനലുകളിലെ കുടുംബപരമ്പരകളുടെ നിര്‍മാതാക്കളായ ജിതേന്ദ്രയുടെ മകള്‍ ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസ് തന്നെയാണ് ഇതേ ഫോര്‍മുല വെബ്ബിലും പരീക്ഷിച്ചു വിജയിച്ച പ്രമുഖരില്‍ പ്രധാനി. ഏക്തയുടെ ആള്‍ട്ട് ബാലാജി എന്ന ഒടിടി വേദിയിലൂടെ പല സീസണായി വിജയം ആവര്‍ത്തിക്കുന്ന ഗണ്ഡി ബാത്ത്, ബോക്കാബു, ട്രിപ്പിള്‍ എക്‌സ് അണ്‍സെന്‍സേഡ് തുടങ്ങിയവയുടെ വിജയത്തില്‍ നിന്ന് ഊര്‍ജം കൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സില്‍ സമീത് കാക്കഡിന്റെ ആശ്ചര്യചകിത് (ഇതിന്റെ ശരിയായ പേരിലെ രണ്ടാം ഭാഗത്തെ ഇംഗ്‌ളീഷ് വാക്ക് സഭ്യമല്ലാത്തതുകൊണ്ട് അതിന്റെ ഇന്ത്യന്‍ പോസ്റ്ററുകള്‍ക്കായി സ്വീകരിച്ച വാക്കാണ് ചകിത്) അടക്കമുള്ള പരമ്പരകള്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീപുരുഷ നഗ്നതയും ഇണചേരല്‍ രംഗങ്ങളുമടക്കം നിര്‍ലോപം പ്രദര്‍ശിപ്പിക്കുന്ന ഇത്തരം പരമ്പരകള്‍ക്ക് അവ സംപ്രേഷണം ചെയ്യുന്ന ഒടിടിയിലേക്കു പെട്ടെന്ന് ആളെയെത്തിക്കുക എന്ന ധര്‍മ്മം വിജയകരമായി അനുഷ്ഠിക്കാനാവുന്നുണ്ടെന്നത് പ്രധാനമാണ്. മുംബൈ അധോലോകത്തിന്റെ കഥ മറയില്ലാതെ തുറന്നു കാട്ടുന്ന സേക്രഡ് ഗെയിംസില്‍ മുഖ്യധാരാ താരങ്ങള്‍ പങ്കെടുത്ത തുറന്ന ലൈംഗികരംഗങ്ങള്‍ ധാരാളമായിരുന്നു. ആമസണിന്റെയും നെറ്റ്ഫ്‌ളിക്‌സിന്റെയും ഡിസ്‌നി ഹോട്ട്‌സ്റ്റാറിന്റെയുമൊന്നും സെര്‍വര്‍ ഇന്ത്യയിലല്ലാത്തതുകൊണ്ടും ഇവയുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ പര്യാപ്തമാംവിധം ഇന്ത്യയുടെ സൈബര്‍ നിയമം വളര്‍ന്നിട്ടില്ലാത്തതിനാലുമാണ് സിനിമയ്‌ക്കോ ടിവിക്കോ അസാധ്യമായവിധം ഇവര്‍ക്കിതിനു സാധ്യമാവുന്നത്. 
ഇങ്ങനെ വിട്ടുപോകാത്തവിധം ഇന്റര്‍നെറ്റ് ഒടിടി പരമ്പരകളില്‍ പ്രേക്ഷകരെ തളച്ചിടുന്നതിനെയാണ് മാധ്യമവിശാരദര്‍ ബിഞ്ച് വ്യൂവിങ് (ആശിഴല ഢശലംശിഴ)എന്ന് ഓമനപ്പേരിട്ട് സിദ്ധാന്തവല്‍ക്കരിച്ചിട്ടുള്ളത്. യുഎസിലെ കണക്കനുസരിച്ച് 2019ല്‍ മാത്രം 56% പ്രേക്ഷകരാണ് ബിഞ്ച് വാച്ചിങിന് അടിപ്പെട്ടിട്ടുള്ളത്.

വെബ് പരമ്പരകളിലെ രാഷ്ട്രീയം
എന്നാല്‍ മുഖ്യധാരാസിനിമയ്ക്ക് ഒരിക്കലും കൈകാര്യം ചെയ്യാനാവാത്ത വിഷയങ്ങളാണ് അവ കൈയടക്കത്തോടെ കൈകാര്യം ചെയ്യുന്നത് എന്നു പറയാതിരിക്കാനാവില്ല. ഇതുതന്നെയാണ് വെബ് പരമ്പരകള്‍ സിനിമയെ അതിജീവിക്കുമെന്ന് പറയാന്‍ കാരണം. സെക്‌സും ക്രൈമും മറയില്ലാതെ തുറുന്നുകാട്ടുന്നതുകൊണ്ടു മാത്രമല്ല വെബ് പരമ്പരകള്‍ പൊതുവേ ബോള്‍ഡ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്. കച്ചവടത്തിനായി അവയൊക്കെ കലവറയില്ലാതെ ഉള്‍ക്കൊള്ളുന്നുവെങ്കിലും വെബ് പരമ്പരകള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ബോള്‍ഡ് ആയിത്തീരുന്നത്, മുഖ്യധാരാ സിനിമ അഭിസംബോധന ചെയ്യാന്‍ മടിക്കുന്ന സമകാലിക രാഷ്ട്രീയ സാമൂഹിക സാമുദായിക വിഷയങ്ങളോട് അയിത്തം കല്‍പ്പിക്കുന്നില്ല എന്നതുകൊണ്ടാണ്. സ്വതന്ത്രചലച്ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും നിര്‍വഹിക്കുന്നത്ര ആഴത്തിലും പരപ്പിലും അധികാരരാഷ്ട്രീയത്തെയോ സാമൂഹികവ്യവസ്ഥയേയോ പ്രതിനിധാനം ചെയ്യുന്നില്ലെങ്കിലും അവ കാണിക്കുന്നതും പറയുന്നതുമായ ഓരോ ദൃശ്യത്തിലും ശബ്ദത്തിലും മുഖ്യധാരാ സിനിമയെ നിലപാടുകളിലൂടെ നാണം കെടുത്തുന്നുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ സദാചാര ഇരട്ടത്താപ്പുകള്‍ക്ക് ഷോക്ക് ചികിത്സയാവുകയാണ് മൃദുലൈംഗികതയ്ക്ക് പ്രാമുഖ്യമുള്ള വെബ്പരമ്പരകളെങ്കില്‍, വ്യവസ്ഥിതിയേയും അധികാരത്തെയും വരെ ചോദ്യം ചെയ്യുന്നുണ്ട് ഇതര പരമ്പരകള്‍. സെന്‍സര്‍നിയമങ്ങള്‍ സൈബര്‍മാധ്യമങ്ങള്‍ക്ക് ബാധകമാകാത്തതുകൊണ്ടുള്ള സൗകര്യവും വെബ് പരമ്പരകള്‍ക്ക് നേട്ടമാവുന്നുണ്ട്. അടുത്തിടെ ഇന്ത്യയില്‍ ശ്രദ്ധേയമായ ചില നെറ്റ്ഫ്‌ളിക്‌സ് /ആമസണ്‍ പരമ്പരകളെടുത്തു സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും.
2029ലെ ആര്യാവത് എന്ന രാജ്യത്ത് നടക്കുന്ന ഒരു ഡിസ്റ്റോപ്യന്‍ ഡ്രാമയാണ് ദീപ മെഹ്ത്തയും(ഫയര്‍,വാട്ടര്‍ ചിത്രപരമ്പരകളിലൂടെ വിവാദയായ കനേഡിയന്‍ സ്വദേശിയായ ഇന്ത്യന്‍വംശജ) ശങ്കര്‍ രാമനും പവന്‍ കുമാറും ചേര്‍ന്നു സംവിധാനം ചെയ്ത ലെയ്‌ല എന്ന ആറ് എപ്പിസോഡ് നെറ്റ്ഫ്‌ളിക്‌സ് പരമ്പര. പ്രയാഗ് അക്ബറിന്റെ ഇതേ പേരിലുളള നോവലിനെ അധികരിച്ച് ഉര്‍മി ജുവേക്കര്‍ സുഹാനി കന്‍വര്‍ പട്രിക്ക് ഗ്രെയാം എന്നിവര്‍ തിരക്കഥയെഴുതിയ ഈ പരമ്പരയില്‍ വൈറ്റ്, കാല തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്കും പരിചിതയായ ഹിമാ ഖുറേഷിയാണ് നായിക. രാഹുല്‍ ഖന്ന, മണിരത്‌നം സിനിമകളിലൂടെ പ്രശ്‌സ്തനായ കമ്മാരസംഭവത്തിലൂടെ മലയാളികള്‍ക്കും പരിചിതനായ സിദ്ധാര്‍ത്ഥ്, ആരിഫ് സഖറിയ, ബാന്‍ഡിറ്റ് ക്വീനിലുടെ പ്രസിദ്ധയായ സീമ ബിശ്വാസ്, ചായം പൂശിയ വീടിലൂടെ പ്രസിദ്ധയായ നേഹ മഹാജന്‍, സഞ്ജയ് സൂരി, ആകാശ് ഖുറാന തുടങ്ങിയ വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. 
ഡോ.ജോഷിയുടെ ഭരണത്തിന്‍ കീഴില്‍, ആര്യാവര്‍ത്തം ജാതി വര്‍ണാടിസ്ഥാനത്തില്‍ സമുദായങ്ങള്‍ തമ്മില്‍ വന്‍ മതിലുകളാല്‍ വിഭജിക്കപ്പെട്ട് വേര്‍തിരിക്കപ്പെട്ട അവസ്ഥയിലാണ്. സെക്ടറുകളായി തിരിച്ചാണ് നഗരാസൂത്രണം. അതത് സമുദായങ്ങള്‍ക്ക് അവരവരുടെ മതില്‍ക്കെട്ടിന്റെ അതിരുകള്‍ക്കുള്ളില്‍ സ്വന്തം വിശ്വാസവും ജീവിതശൈലിയുമായി സ്വതന്ത്രമായി ജീവിക്കാം. പക്ഷേ അവരവരുടെ സെക്ടറിനനപ്പുറത്ത് പ്രവേശിക്കാനവകാശമില്ല. രാജ്യത്തിനായി സ്വയം സമര്‍പ്പിക്കുക എന്നതാണ് പൗരന്റെ ഉത്തരവാദിത്തം. വര്‍ഗം തിരിച്ച് ഓരോരുത്തര്‍ക്കും കയ്യില്‍ കംപ്യൂട്ടറിനു തിരിച്ചറിയാവുന്ന പച്ചകുത്തിയിട്ടുണ്ട്. അതാണ് തിരിച്ചറിയല്‍ രേഖ.
ശുദ്ധജലവും വായുവും ആര്‍ഭാടമാണ്. ജലത്തിന്റെയും പരിസ്ഥിതിയുടെയും രാഷ്ട്രീയം പറയാതെ പറയുന്നുണ്ട് ലെയ്‌ല. അത് മേല്‍പ്പാളികള്‍ക്കു മാത്രമായി സംവരണം ചെയ്തിരിക്കുന്നു. മറ്റു വിഭാഗങ്ങള്‍ക്കെല്ലാം കുടിവെള്ളം റേഷനാണ്. ചേരികളും മറ്റും അധോനഗരമായാണ് വിഭാവനചെയ്തിരിക്കുന്നത്. നഗരമാലിന്യങ്ങളുടെ കുപ്പത്തോടാണത്. അവിടെ പൈപ്പിലൂടെ ഒഴുകുന്നത് കറുത്തു കൊഴുത്ത ദ്രാവകമാണ്. ശ്വസിക്കാന്‍ വിഷവായുവും. മേല്‍പ്പാളികളില്‍ ശുദ്ധരക്തമുള്ള മേല്‍ത്തട്ടിനാണ് മുന്‍ഗണന. ജാതിമാറി വിവാഹം കഴിക്കുന്ന ഹിന്ദു സ്ത്രീകള്‍ പതിതകളാണ്. അവരെ മാനസാന്തരം വരുത്തി ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ വക വനിതാ മുക്തികേന്ദ്രങ്ങളിലെത്തിക്കും. അവര്‍ക്കു കുട്ടികളുണ്ടാവാതിരിക്കാന്‍ അധികൃതര്‍ പരമാവധി ശ്രദ്ധിക്കും. അഥവാ അബദ്ധത്തില്‍ കുട്ടികളുണ്ടായാല്‍ അവരെ മിശ്രിത വിഭാഗത്തില്‍ പെടുത്തി പ്രത്യേക ഗ്രാമത്തില്‍ വളര്‍ത്തും. അവരെ അവയവവില്‍പനയ്ക്ക് ഉപയോഗിക്കും. ഭരണത്തില്‍ പിടിപാടുള്ളവരുടെ ഗൂഢസംഘങ്ങള്‍ അതില്‍ ചില കുട്ടികളെ തെരഞ്ഞെടുത്ത് കുട്ടികളില്ലാത്ത മേല്‍ജാതി ദമ്പതികള്‍ക്ക് രഹസ്യമായി വില്‍ക്കും. ജാതി മാറിക്കെട്ടുന്ന ഹൈന്ദവേതര പുരുഷന്മാരെ തല്‍ക്ഷണം ഇല്ലാതാക്കുകയാണ് പതിവ്. എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സദാ ജാഗരൂകരായ സര്‍ക്കാര്‍ ചാരന്മാരും ഗുപ്തവൃന്ദങ്ങളും. 
പാട്ടു കേള്‍ക്കുക സാഹിത്യം എഴുതുക വായിക്കുക, കലകള്‍ അവതരിപ്പിക്കുക ആസ്വദിക്കുക പഠിക്കുക..ഇതെല്ലാം വികസനവിരുദ്ധവും മനുഷ്യജീവിതവിജയത്തിന് അനാവശ്യവുമെന്നാണ് ഡോ.ജോഷി(സഞ്ജയ് സൂരി)യുടെ നിര്‍വചനം. അതിന് ആക്കം കൂട്ടാന്‍ മുന്‍ മാധ്യമപ്രവര്‍ത്തകനും ജോഷിയുടെ ഭരണത്തില്‍ രണ്ടാം സ്ഥാനക്കാരനുമായ റാവു (ആകാശ് ഖുറാന) വിന്റെ സാക്ഷ്യവും പിന്തുണയുമുണ്ട്.
ജാതിയില്‍ മുസല്‍മാനായ റിസ്വാന്‍ ചൗധരിയെ(രാഹുല്‍ ഖന്ന) വിവാഹം കഴിച്ച് ഒരു മകളുമായി സന്തോഷത്തോടെ പഞ്ചകര്‍മ്മി സെക്ടറില്‍ ആര്‍ഭാടജീവിതം നയിക്കുന്ന ശാലിനി(ഹുമ ഖുറേഷി)യുടെ ജീവിതത്തിലുണ്ടാവുന്ന നാടകീയ വഴിത്തിരിവുകളിലൂടെയാണ് ലെയ്‌ലയുടെ കഥ വികസിക്കുന്നത്. ഒരു പകല്‍, സ്വന്തം വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മകള്‍ ലെയ്‌ലയ്ക്കും ഭര്‍ത്താവിനുമൊപ്പം അവധിയാഘോഷിക്കെ, അതിക്രമിച്ചുകടന്നുവരുന്ന സദാചാരപാലകരുടെ ആക്രമണത്തില്‍ ഭര്‍ത്താവിനെ എന്നന്നേക്കുമായി നഷ്ടമാവുന്ന ശാലിനിയെ വനിതാ മുക്തി കേന്ദ്രത്തിലേക്കു മാറ്റുകയാണ്. അവിടെ നല്ലനടപ്പു സാധ്യമായാല്‍ നിശ്ചിത കാലാവധി കഴിയുമ്പോള്‍ നടത്തിപ്പുകാരനായ ഗുരുമാ (ആരിഫ് സഖറിയ)യുടെ നേതൃത്വത്തില്‍ മാനസാന്തരം തെളിയിക്കാനുള്ള അഗ്നിപരീക്ഷയുണ്ട്. അതു കടന്നാല്‍, കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങാന്‍ തയാറുള്ളവര്‍ക്ക് മുക്തികേന്ദ്രത്തില്‍ നിന്നു മടങ്ങാം. പരീക്ഷണം ജയിക്കാത്തവരും ഏറ്റെടുക്കപ്പെടാത്തവരും ശിഷ്ടജീവിതം സര്‍ക്കാരുടമസത്ഥതയിലുള്ള സേവനകേന്ദ്രത്തില്‍ പ്രതിഫലമില്ലാത്ത ദേശനിര്‍മാണത്തൊഴിലാളികളായി തൊഴിലാളിക്യാംപില്‍ ജീവിച്ചു തീര്‍ക്കണം. തൊഴില്‍ ക്യാംപില്‍ എത്തപ്പെടുന്ന ശാലിനി തന്റെ മകളെ കണ്ടെത്തുക എന്ന അടങ്ങാത്ത ആശയുമായി ക്യാംപിലെ കീടതുല്യമായ ജീവിതത്തില്‍ നിന്നു കിട്ടിയ അവസരത്തില്‍ രക്ഷപ്പെടുകയാണ്. അവളുടെ ചുമതലയുള്ള സൂപ്പര്‍വൈസര്‍ ഭാനു (സിദ്ധാര്‍ത്ഥ്) ആവട്ടെ അവളെ വിടാതെ പിന്തുടരുകയും ചെയ്യുന്നു. ക്യാംപില്‍ നിന്ന് ചേരിയിലെത്തിപ്പെടുന്ന ശാലിനി അവിടെ തടവിലാക്കപ്പെട്ടിപുന്ന ഒരു കുട്ടിയുടെ സഹായത്തോടെ രക്ഷപ്പെടുന്നെങ്കിലും ഏറെ നാടകീയമായ ഒളിച്ചോട്ടങ്ങള്‍ക്കൊടുവില്‍ വീണ്ടും പിടിക്കപ്പെടുകയാണ്. സ്വന്തം ഭര്‍ത്താവിന്റെ അനുജന്‍ തന്നെയാണ് മിശ്രവിവാഹത്തിന്റെ പേരില്‍ തന്റെ ഭര്‍ത്താവിന്റെ കൊലയ്ക്കു പിന്നില്‍ എന്നും, ലെയ്‌ല എവിടെയാണെന്ന് അയാള്‍ക്കറിയാമെന്നുമുള്ള ഞെട്ടിക്കുന്ന തിരിച്ചറിവുകളില്‍ അവള്‍ സ്വയം കീഴടങ്ങുന്നതാണെന്നു പോലും പറയാം. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെ അവള്‍ക്കു തിരിച്ചറിവാകുന്ന അനുഭവങ്ങളാണ് മകളെ കണ്ടെത്തും വരെ തുടര്‍ന്നു ജീവിക്കാന്‍ അവള്‍ക്കു പ്രേരണയാവുന്നത്. അതിനിടെ, ഉപരിവര്‍ഗ വിഭാഗത്തിന്റെ നഗരഭാഗത്തിനു പുറത്തുകൂടി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഭീമാകാരമായ ആകാശവിതാനത്തെപ്പറ്റി അവളറിയുന്നു. ജോഷിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരേ ചേരികള്‍ കേന്ദ്രീകരിച്ച് വളര്‍ന്നു പടരുന്ന തീവ്രവാദി സംഘങ്ങളെപ്പറ്റി അവളറഇയുന്നു. മഹാത്മഗാന്ധിയുടെ ചിത്രം ചുവരില്‍ തൂക്കുന്നതും പോലും ദേശവിരുദ്ധമായി കണക്കാക്കപ്പെടുന്ന ഭരണകൂടഭീകരതയെ അവളറിയുന്നു.
മതാന്ധമായ ഫാസിസം സമൂഹത്തെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്നും സാമൂഹികഘടനയെത്തന്നെ കീഴ്‌മേല്‍ മാറ്റിമറിക്കുമെന്നുമുള്ള വൈരുദ്ധ്യ കാഴ്ചകളും ലെയ്‌ല കാണിച്ചു തരുന്നു. രണ്ടു വര്‍ഷം മുമ്പ് സദാചാരഗുണ്ടകളാല്‍ കടത്തിക്കൊണ്ടുപോകുമ്പോള്‍ സ്വന്തം വീട്ടുവേലക്കാരിയായിരുന്നവള്‍ ഇപ്പോള്‍ ശാലിനിയെ വേലയ്ക്കു കൊണ്ടുപോകുന്ന സര്‍ക്കാര്‍ ശാസ്ത്രജ്ഞന്റെ ഭാര്യയുടെ കൂട്ടുകാരിയാണ്.അവളുടെ ഭര്‍ത്താവ് ജോഷിയുടെ അടുത്തയാളും! അയാളാണ് ആര്യാവര്‍ത്തത്തിലെ രാഷ്ട്രീയനീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്!
ഭാനുവിനെപ്പറ്റിയുള്ള തിരിച്ചറിവുകള്‍ ശാലിനിയുടെ ജീവിതം മാറ്റിമറിക്കുകയാണ്. ഭരണകൂടത്തിന് ഏറ്റവും വിശ്വസ്തനായ കങ്കാണിയായിരിക്കെത്തന്നെ, അധോലോക പുറംചേരിയിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ചുക്കാനും നേതാവുമാണയാള്‍ എന്ന് അവള്‍ മനസിലാക്കുന്നു. തുടര്‍ന്ന് അവരുടെ കരുനീക്കങ്ങളിലെ മുന്‍നിരക്കാരിയായിത്തീരുകയാണു ശാലിനി. ഡോ.വര്‍മ്മയുടെ വീട്ടുവേലക്കാരിയായി നിയോഗിക്കപ്പെടുന്ന ശാലിനി അവിടെ നിന്ന് മനസിലാക്കുന്ന വസ്തുതകള്‍ പലതും അവളെ അപ്പാടെ ഞെട്ടിക്കുന്നതായിരുന്നു. പ്രധാന നഗരത്തിനു മുകളില്‍ പണിതുയര്‍ത്തുന്ന ആകാശവിതാനം അവര്‍്ക്കു മാത്രം ശുദ്ധവായു നല്‍കാനുള്ള അതിവിപുലമായൊരു ഭീമന്‍ എയര്‍ കണ്ടീഷണറാണെന്നും അതില്‍ നി്ന്നു പുറംതള്ളുന്ന അശുദ്ധ വായുവിന്റെ തോതും സമ്മര്‍ദ്ദവും കൊണ്ടുതന്നെ പുറംചേരി അപ്പാടെ കരിഞ്ഞുണങ്ങിപ്പോകുമെന്നും അവള്‍ തിരിച്ചറിയുന്നതോടൊപ്പം പദ്ധതിയുടെ സ്ഥാപിതതാല്‍പര്യം തിരിച്ചറിഞ്ഞ് അതിനു തയാറാവാതെ വിവരം സ്വാതന്ത്ര്യസമരതീവ്രവാദികള്‍ക്കു ചോര്‍ത്തിക്കൊടുക്കുന്ന ശാസ്ത്രജ്ഞന്‍ ജോഷിഭരണത്തിന്റെ ഗുപ്തചാരന്മാരാല്‍ പിടിക്കപടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതോടെയാണ്. അമേരിക്കയില്‍ നിന്ന് ജോഷി പ്രത്യേകം ക്ഷണിച്ചു വരുത്തുന്ന ശാസ്ത്രജ്ഞനും ഭാര്യയും ദേശവിരുദ്ധതയുടെ പേരില്‍ പരസ്യമായി തൂക്കിലേറ്റപ്പെടുകയാണ്. 
കലയും സാഹിത്യവുമാണ് മനുഷ്യനെ ഉല്‍പാദനക്ഷമരല്ലാത്ത ഉന്മത്തന്മാരാക്കിത്തീര്‍ക്കുന്നതെന്ന് ഘോരഘോരം പ്രസംഗിക്കുന്ന വര്‍മ്മയുടെ ഉളളിലെ രഹസ്യ കാല്‍പനികനെ, അയാളുടെ ആര്‍ക്കും പ്രവേശനമില്ലാത്ത സ്വകാര്യമുറിയിലെ സ്റ്റീരിയോ പ്‌ളേയറില്‍ അയാളിട്ടു കേള്‍ക്കുന്ന സൂഫിസംഗീതത്തത്തിലൂടെ ശാലിനി മനസിലാക്കുന്നുണ്ട്.തുടര്‍ന്ന് അവളയാളുടെ വിശ്വാസമാര്‍ജിച്ച് അയാളുടെ അടുത്തയാളാവുന്നത് ഭാനു വഴി സംഘടിപ്പിക്കുന്ന ആര്യാവര്‍ത്തത്തില്‍ നിരോധിക്കപ്പെട്ട ആ സംഗീതത്തിന്റെ മുഴുവന്‍ ടേപ്പും രഹസ്യമായി എത്തിച്ചുകൊടുത്തുകൊണ്ടാണ്. നഗരത്തില്‍ മേല്‍ത്തട്ടുകാരുടെ അശ്വിന്‍ സെക്ടറിലെ ഒരു സ്‌കൂളില്‍ ലെയ്‌ല പഠിക്കുന്നുണ്ടെന്നും ജോഷി തന്നെ നേരിട്ടു പങ്കെടുക്കുന്ന ആകാശവിതാനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ആര്യാവര്‍ത്തഗാനമാലപിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളില്‍ അവളുമുണ്ടെന്നും മനസിലാക്കുന്ന ശാലിനി വര്‍മ്മയുടെ സംഘാംഗമായി അവിടെ എത്തിച്ചേരുന്നു. സുരക്ഷാപരിശോധനയില്ലാതെ ഒരിലയ്ക്കു പോലും പ്രവേശനമില്ലാത്ത അവിടേക്ക് വാതകബോംബ് എത്തിക്കാന്‍ അവള്‍ക്കല്ലാതെ മറ്റൊരാള്‍ക്കുമാവില്ലെന്നു മനസിലാക്കുന്ന ഭാനും അതിന് അവളെ ഉപയോഗിക്കുന്നു. ആ മേഖലയെയാകെ ഭസ്മമാക്കാവുന്ന മാരകശേഷിയുള്ള വാതകബോംബുമൊളിപ്പിച്ചു മുന്‍നിരയിലിരിക്കുന്ന ശാലിനിക്ക് പക്ഷേ, തന്റെ മകളെ താനാരെന്നു പറഞ്ഞു ബോധ്യപ്പെടുത്താനാവാത്തിടത്താണ് ലെയ്‌ല സന്ദിഗ്ധതയില്‍ അവസാനിക്കുന്നത്. സ്വന്തം മാതാവിനെ പോലും തിരിച്ചറിയാനാവാത്തവിധം ആര്യാവര്‍ത്തമാണ് തങ്ങളുടെ മാതാവ് എന്ന ചൊല്ലിപാഠം കേട്ട് കടുത്ത മസ്തിഷ്‌കപ്രക്ഷാളനത്തില്‍ വളര്‍ത്തപ്പെടുന്ന പ്രീ പ്രോഗ്രാംഡ് ആന്‍ഡ്രോയ്ഡുകള്‍ക്കു തുല്യമായിക്കഴിഞ്ഞിരുന്നു ലെയ്‌ല. ആ തിരിച്ചറിവില്‍ തരിച്ചു നില്‍ക്കുന്ന ശാലിനിക്കു നേരെ ഫാസിസത്തിന്റെ ആസുരത മുഴുന്‍  മുഖത്താവഹിച്ച് വല്ലാത്ത പുച്ഛത്തോടെ നില്‍ക്കുന്ന ജോഷിയുടെ മുഖത്താണ് ലെയ്‌ല എന്ന പരമ്പര അവസാനിക്കുന്നത്.
ശാസ്ത്രകഥാചിത്രത്തിനുവേണ്ട എല്ലാ മേമ്പൊടികളുമുണ്ടായിട്ടും അതിനപ്പുറം താത്വികമായ നിലപാടുകളും വീക്ഷണകോണുകളുമാണ് ലെയ്‌ലയില്‍ തിരക്കഥാകൃത്തുക്കളും സംവിധായകരും സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പൊള്ളുന്ന രാഷ്ട്രീയ നിരീക്ഷണങ്ങളും നിലപാടുകളും വളരെ പതിഞ്ഞ മട്ടില്‍ കീഴ്സ്ഥായിയില്‍ പശ്ചാത്തലമായി നിറച്ചുനിര്‍ത്തിയിരിക്കുകയാണ് ദൃശ്യപരിചരണത്തില്‍. നേരില്‍ പറയുന്നതിന്റെ ക്‌ളിഷ്ടതയ്ക്കുപരി ചിന്തയില്‍ അഗ്നികോരിയിടുന്ന സ്‌ഫോടനാത്മകതയാണ് ആ നിഗൂഢത പ്രേക്ഷകനു സമ്മാനിക്കുന്നത്. മൃഗീയ ഭൂരിപക്ഷത്തില്‍ കേന്ദ്രത്തില്‍ രണ്ടാമതും എന്‍ഡിഎ അധികാരത്തിലേറിയ സാഹചര്യത്തില്‍ ഇത്തരത്തിലൊരു പരമ്പര ഇന്ത്യന്‍ മാധ്യമങ്ങളില്‍ അചിന്തനീയമാകുമ്പോഴാണ് നെറ്റ്ഫ്‌ളിക്‌സ് പോലുള്ള സൈബര്‍ പ്രതലത്തില്‍ ലെയ്‌ല യാതൊരു പ്രശ്‌നവും കൂടാതെ പ്രചരിക്കുന്നത്. ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ ശക്തിയും സ്വാധീനവും നേട്ടവും വിജയസാധ്യതയുമാണ് അത് തുറന്നു കാണിക്കുന്നത് എന്നു തന്നെ വേണം കരുതാന്‍.

സാമൂഹികപ്രതിബദ്ധതയുടെ മറുപുറം
ഇന്ത്യയില്‍ കൊച്ചുകുഞ്ഞുങ്ങള്‍ക്കു വരെ വ്യക്തവും സൂക്ഷ്മവുമായി അറിയാവുന്ന ഡല്‍ഹിയിലെ നിര്‍ഭയ കേസിന്റെ അതിസൂക്ഷ്മവും വൈകാരികവും വസ്തുനിഷ്ഠവുമായ ദൃശ്യാഖ്യാനമാണ് നെറ്റ്ഫ്‌ളിക്‌സ് തന്നെ നിര്‍മിച്ച ഡല്‍ഹി ക്രൈം എന്ന സപ്തഖണ്ഡ പരമ്പര. പ്രേക്ഷകരില്‍ ഭൂരിപക്ഷത്തിനും നന്നായി അറിയാവുന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ, ഒരുപക്ഷേ ഡോക്യുമെന്ററിയിലേക്ക് ചാഞ്ഞുപോകാമായിരുന്ന ആഖ്യാനത്തെ അടുത്ത നിമിഷം എന്ത് എന്ന ജിജ്ഞാസ അവസാനം വരെ നിലനിര്‍ത്താനായി എന്നതാണ് തിരക്കഥാകൃത്തുക്കളുടെയും സംവിധായകന്റെയും വിജയം. ലോറന്‍സ് ബോവന്‍ ടോബി ബ്രൂസ് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച തിരക്കഥയുടെ മൂലകഥയും സംവിധാനവും റിച്ചീ മെഹ്ത്തയാണ്. സമാന്തരസിനിമയില്‍ സജീവമായ ഷെഫാലി ഷാ, നവല്‍ എന്ന ജുവല്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതനായ, ലൈഫ് ഓഫ് പൈയിലടക്കം ഹോളിവുഡ് ചിത്രങ്ങളില്‍ വരെ സജീവമായ ഇന്ത്യന്‍ നടന്‍ ആദില്‍ ഹുസൈന്‍, രസിക ദുഗ്ഗല്‍ തുടങ്ങി വന്‍ താരനിരതന്നെയുണ്ട് ഈ പരമ്പരയില്‍.
രാജ്യത്തെ ആകമാനം ഞെട്ടിച്ച, ആം ആദ്മി എന്നൊരു മുന്നേറ്റത്തിലേക്കു വരെ കൊണ്ടുചെന്നെത്തിച്ച ഡല്‍ഹി കൂട്ടമാനഭംഗക്കേസ് അന്വേഷണത്തിന്റെ നാള്‍വഴികളാണ് ഈ ചിത്രപരമ്പരയുടെ ഇതിവൃത്തം. ഡല്‍ഹി പൊലീസിന്റെ വീക്ഷണകോണിലൂടെയാണെന്ന പോരായ്മ മാറ്റിവച്ചാല്‍, അതിഭദ്രമായ തിരക്കഥയും നിര്‍വഹണവുമാണ് ഡല്‍ഹി ക്രൈമിന്റേത്. കേസന്വേഷണത്തിന്റെ ചുമതലയുള്ള ഡിസിപി വര്‍ത്തിക ചതുര്‍വേദിയുടെ (ഷെഫാലി ഷാ) വീക്ഷണകോണിലൂടെയാണ് കഥ ഇതള്‍വിരിയുന്നത്. സ്ത്രീക്ക് സുരക്ഷിതമായി ജീവിക്കാനാവാത്ത ഇന്ത്യ വിട്ട് കാനഡയില്‍ ചേക്കേറാന്‍ തുനിയുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളോട് യഥാര്‍ത്ഥ ഡല്‍ഹിയെന്താണെന്നു കാണിച്ചുതരാന്‍ ഒരു ദിവസം ആവശ്യപ്പെടുന്ന വര്‍ത്തികയ്ക്കു മുന്നിലേക്കാണ് ഒരു പാതിരാത്രി അശനിപാതം പോലെ നഗരമധ്യേ ബസിനുളളില്‍ നടക്കുന്ന കൂട്ടബലാല്‍സംഗത്തിന്റെ ഇര വന്നു വീഴുന്നത്, ഓഫീസില്‍ നിന്നുള്ള കീഴുദ്യോഗസ്ഥന്റെ ഒരു ഫോണ്‍കോളിന്റെ രൂപത്തില്‍.
ഈ പരമ്പര കണ്ടുതീരുമ്പോള്‍, നമ്മുടെ സംവിധായകരും തിരക്കഥാകൃത്തുക്കളും ഡല്‍ഹി ക്രൈം ഒരുവട്ടമെങ്കിലും കണ്ടിരുന്നെങ്കില്‍ എന്നു വൃഥാ മോഹിച്ചു പോവാത്ത പ്രേക്ഷകര്‍ കുറയും. ഒരു യഥാര്‍ത്ഥ കുറ്റകൃത്യത്തെ, ദേശത്തെ പിടിച്ചു കുലുക്കിയ ഒരു സംഭവത്തെ അടിസ്ഥാനമാക്കി, കാതുപൊളിപ്പന്‍ പശ്ചാത്ത ലസംഗീതവും, കണ്ണുമടുപ്പന്‍ സംഘട്ടനദൃശ്യങ്ങളും ദൃശ്യഗിമ്മിക്കുകളുമില്ലാതെ ഒരു പൊലീസ് കഥ എങ്ങനെയെടുക്കാമെന്ന്, അങ്ങനൊരു സിനിമയില്‍ മനുഷ്യമനസിന്റെ വൈകാരികസംഘര്‍ഷങ്ങളെ എങ്ങനെ വിന്യസിക്കാമെന്ന് ഡല്‍ഹി ക്രൈം കാണിച്ചു തരുന്നു. ഡോക്യുമെന്ററിയോ ഡോക്യുഫിക്ഷനോ ആയി ത്തീരാമായിരുന്ന നറേറ്റീവിനെ സിനിമയാക്കിത്തന്നെ ആദ്യാവസാനം നിലനിര്‍ത്താനായി എന്നതിലാണ് ഈ പരമ്പരയുടെ സംവിധായികയുടെ വിജയം. അതിന് രചയിതാക്കള്‍ ആശ്രയിക്കുന്ന മാര്‍ഗം കടുത്ത വസ്തുനിഷ്ഠതയ്ക്കുള്ളില്‍ നിന്നുകൊണ്ടും ഇതിലെ ഓരോ കഥാപാത്രവും തമ്മിലുള്ള അതിവിചിത്രവും പ്രവചനാതീതവുമായ മനുഷ്യബന്ധങ്ങളുടെ ആഴത്തില്‍ ആവിഷ്‌കരിക്കുക എന്നതാണ്. ഇതുവഴി ഡോക്യുമെന്ററിയുടെ ഏകതാനത അതിജീവിക്കുകയും പരമ്പരയ്ക്ക് കഥാപരമായ മറ്റൊരു തലം കൈവരിക്കുകയും ചെയ്യുന്നു. അതേസമയം പല ഏമാന്മാരുള്ള ഡല്‍ഹി പോലീസ് എന്ന നീതിനിര്‍വഹണ സംവിധാനത്തിനുള്ളിലെ പരിമിതികള്‍, പോരായ്മകള്‍, ഐപിഎസിനുള്ളിലെ പ്രശ്‌നങ്ങള്‍, ഉദ്യോഗസ്ഥതലത്തില്‍ നേരിടേണ്ടിവരുന്ന രാഷ്ട്രീയവും സാമൂഹികവുമായ സമ്മര്‍ദ്ദങ്ങള്‍ അതിനുള്ളിലെ വൈയക്തിക നിലപാടുകള്‍ എന്നിങ്ങനെ പ്രശ്‌നത്തിന്റെ വിവിധ തലങ്ങളെ പ്രതിനിധാനം ചെയ്യാനും പരമ്പര പ്രത്യേകം ശ്രദ്ധിക്കുന്നു. രാഷ്ട്രീയവല്‍ക്കരണത്തിനും മാധ്യമവേട്ടയ്ക്കുമിടയിലും കുറ്റവാളികളായ കഥാപാത്രങ്ങളുടെ പോലും സാമൂഹിക സാഹചര്യങ്ങളെ നിഷ്പക്ഷമായും നിര്‍മമമായും നോക്കിക്കാണാനും അടയാളപ്പെടുത്താനുമാണ് ഡല്‍ഹി ക്രൈം ശ്രദ്ധിച്ചിട്ടുള്ളത്. ഇതിവൃത്തം മുന്നോട്ടുവയ്ക്കുന്ന സാമൂഹികപ്രതിസന്ധികളില്‍ ഒരു പക്ഷത്തും നിലപാടുറപ്പിക്കാതെ ക്‌ളിനിക്കല്‍ തികവോടെ അതിനെ ഇഴപിരിച്ചു വിശകലനം ചെയ്യുകയാണ് സംവിധായകന്‍. അതുകൊണ്ടുതന്നെ ഒരേ സമയം അത് കറയറ്റ ഒരു കുറ്റാന്വേഷണ പരമ്പരയുടെ ഉദ്വേഗവും ആകാംക്ഷയും നിലനിര്‍ത്തുകയും മറുവശത്ത് അതിന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ പരിസരങ്ങളെ വിലയിരുത്തുകയും ചെയ്യുന്നു.
ആമസണില്‍ തിളങ്ങിയ ദ് ഫാമിലി മാന്‍ ഒടിടി പ്‌ളാറ്റ്‌ഫോമിന്റെ പുതുപുത്തന്‍ വിപണിസാധ്യത ഇന്ത്യന്‍ ചലച്ചിത്രകാരന്മാര്‍ക്ക് പൂര്‍ണമായ തോതില്‍ കാണിച്ചു തന്ന മറ്റൊരു സുപ്രധാന വെബ് പരമ്പര. രാജ് നിധിമോരുവും കൃഷ്ണ ഡി.കെ.യും ചേര്‍ന്ന് രചിച്ച് സംവിധാനം ചെയ്ത ഈ 10 എപ്പിസോഡ് പരമ്പര വെബ് പരമ്പരകള്‍ക്ക് ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമില്‍ എങ്ങനെ ഭാഷയുടെ അതിര്‍വരമ്പുകളെ വിജയകരമായി ലംഘിക്കാം എന്നുകൂടി കാണിച്ചു തരുന്നു.മലയാളിക്കും സുപരിചിതനായ ദേശീയ അവാര്‍ഡ് നേടിയ നടന്‍ മനോജ് ബാജ്‌പേയി നായകനായ ഈ രാജ്യാന്തര ചാരക്കഥയില്‍ ദേശീയ ബഹുമതി നേടിയ ദക്ഷിണേന്ത്യന്‍ നടി പ്രിയാമണിയാണു നായിക. ഐഎസില്‍ ചേര്‍ന്ന മലയാളിയായി മാത്രമല്ല ചിത്രത്തിലെ പ്രധാന വില്ലനായി എത്തുന്നത് മലയാളത്തിലെ പുത്തന്‍കൂറ്റുകാരില്‍ ശ്രദ്ധേയനായ നടനും നര്‍ത്തകനുമായ നീരജ് മാധവാണ്. നീരജില്‍ ഒരു മികച്ച നടനുണ്ടെന്ന് ദ് ഫാമിലിമാനിലെ മൂസ റഹ്മാന്‍ തെളിയിക്കുകയും ചെയ്യുന്നു.  ദിനേശ് പ്രഭാകറടക്കമുള്ള മലയാളിതാരങ്ങളും മലയാളികളായി മലയാള സംഭാഷണങ്ങളോടെ തന്നെ പരമ്പരയില്‍ പ്രത്യക്ഷപ്പെടുന്നു.
വീടും ജോലിയും ഒന്നിച്ചു കൊണ്ടുപോകാന്‍ പെടാപ്പാടുപെടുന്ന ഇന്ത്യന്‍ രഹസ്യാനേഷണവകുപ്പിലെ ഒരു സിഐഡിയായ ശ്രീകാന്ത് തിവാരിയുടെ കഥയാണ് ദ് ഫാമിലി മാന്‍. ചെറുപ്പക്കാരിയായ ഭാര്യയും രണ്ടു കുട്ടികളുമുള്ള തിവാരിക്ക് അതീവ രഹസ്യവും തന്ത്രപ്രധാനവുമായ തന്റെ ജോലിയുടെ പ്രത്യേകത കൊണ്ടു തന്നെ ഭാര്യയുടെയും മക്കളുടെയും കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്താന്‍ സാധിക്കുന്നില്ല. ശരാശരി ഇന്ത്യന്‍ മധ്യവര്‍ഗകുടുംബം മഹാനഗരങ്ങളില്‍ എങ്ങനെ ജീവിക്കുന്നു എന്നതിന്റെ സത്യസന്ധവും തുറന്നതുമായ ആവിഷ്‌കാരമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. ഭാമ്പത്യം പോലും ഇന്ത്യന്‍ മൂല്യ-സാമ്പത്തിക-സാമൂഹികവ്യവസ്ഥിതിയില്‍ എത്രമാത്രം യാന്ത്രികമായിത്തീരുന്നുവെന്നും,സ്‌നേഹമുണ്ടെങ്കില്‍ക്കൂടി സാഹചര്യങ്ങള്‍ ഇടത്തരം കുടുംബങ്ങളുടെ ജീവിതതത്രപ്പാടുകള്‍ക്കിടയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും എത്രമാത്രം മാനസികവും ശാരീകവുമായി അകറ്റുന്നുവെന്നും ചിത്രം കാണിച്ചു തരുന്നു. രസമെന്തെന്നാല്‍, ഈ സാഹചര്യങ്ങളുടെ ചിത്രീകരണം, മുഖ്യപ്രമേയമായ രാജ്യാന്തരഭീകരവാദത്തിന്റെയും ഇസ്‌ളാമിക തീവ്രവാദത്തിന്റെ വേരുകള്‍ മധ്യേഷന്‍ രാജ്യങ്ങള്‍ താണ്ടി ഇന്ത്യയിലേക്കു തന്നെ വേരുകളാഴ്ത്തുന്നതിന്റെയും നിര്‍ണായകമായ ആവിഷ്‌കാരത്തിനുള്ള പശ്ചാത്തലമൊരുക്കുക മാത്രമാണ് ചെയ്യുന്നത് എന്നുള്ളതാണ്. തീര്‍ത്തും ഉദ്വേഗമുയര്‍ത്തുന്ന ഒരു ആക്ഷന്‍ ചാരസിനിമയില്‍ കുടുംബവും ബന്ധങ്ങളും അതിന്റെ സങ്കീര്‍ണതയും ആര്‍ദ്രതയും വൈകാരികതയും എങ്ങനെ സമരഞ്ജസമായി ഇഴചേര്‍ത്തു കഥപറയാം എന്നതിന്റെ ഏറ്റവും സര്‍ഗാത്മകമായൊരുദാഹരണമാണ് ദ് ഫാമിലി മാന്‍.
രാജ്യാന്തര രാഷ്ട്രീയവും മതരാഷ്ട്രീയവും മുതല്‍ വ്യക്തിരാഷ്ട്രീയം വരെ അത് അഭിസംബോധന ചെയ്യുന്നുമുണ്ട്. തിവാരിയുടെ തെന്നിന്ത്യക്കാരിയായ ഭാര്യ സുചിത്ര (പ്രിയാമണി) ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ നേര്‍ പ്രതിനിധിതന്നെയാണ്. ഭര്‍ത്താവിനെയും കുട്ടികളെയും നോക്കിക്കഴിഞ്ഞ് സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ഓര്‍ക്കാന്‍ കൂടി നേരം കിട്ടാത്ത ശരാശരി ഇന്ത്യന്‍ കുടുംബിനി. ഒരു ഘട്ടത്തില്‍ അവള്‍ പഴയ സഹപാഠിയില്‍ നിന്ന് സാമ്പത്തികസ്വാതന്ത്ര്യമെന്താണെന്നറിയുന്നു. ഇഷ്ടമുള്ളത് ചെയ്യാനുവുമ്പോഴത്തെ ആത്മസംതൃപ്തിയെന്തെന്നറിയുന്നു. അവസാനം അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നുവോ എന്ന കാര്യത്തില്‍ സര്‍ഗാത്മകമായ മൗനമുപേക്ഷിച്ചാണ് കഥനിര്‍വഹണമവസാനിക്കുന്നതെങ്കിലും ഇടത്തരം കുടുംബങ്ങളില്‍ ആഗോള സാമ്പത്തിക സാങ്കേതിക അവസ്ഥകള്‍ കൊണ്ടുവന്ന പരിവര്‍ത്തനം ചിത്രം മൗലികമായി തന്നെ കൈകാര്യം ചെയ്യുന്നു. ഒപ്പം ലക്ഷ്യങ്ങളെ വിമര്‍ശിക്കാതിരിക്കാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ മതതീവ്രവാദത്തിന്റെ മനുഷ്യത്വരാഹിത്യവും അര്‍ത്ഥരാഹിത്യവും പച്ചയ്ക്കു തുറന്നുകാട്ടുകയും ചെയ്യുന്നു. വിശ്വാസം എങ്ങനെ ഒരുവനെ അന്ധനാക്കുന്നുവെന്നും ആ അന്ധത ഒരുവനെ കുറ്റവാളിയാക്കുന്നുവെന്നും ദ് ഫാമിലി മാന്‍ കാണിച്ചു തരുന്നു.

തിളങ്ങുന്ന സാങ്കേതികമുന്നേറ്റം
ഇന്ത്യന്‍ സിനിമയെ ഹോളിവുഡ്ഡാവാന്‍ കച്ചകെട്ടിയിറങ്ങുന്ന ബഹുഭാഷകളിലെ ചലച്ചിത്രകാരന്മാര്‍ അത്യാവശ്യം കാണേണ്ട പരമ്പരയാണ് നെറ്റ് ഫ്‌ളിക്‌സിലെ ബാര്‍ഡ് ഓഫ് ബ്ളഡ്. ഷാറൂഖ് ഖാനും ഭാര്യ ഗൗരി ഖാനും, റെഡ്ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിര്‍മിച്ച് ഇമ്രാന്‍ ഹാഷ്മി നായകനായ പരമ്പരയാണിത്. ബലൂചിസ്ഥാന്‍ വിഘനവാദത്തിന്റെയും താലിബാന്‍ അതിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ചാരപ്രവര്‍ത്തനങ്ങളുടെ കഥയായി ബിലാല്‍ സിദ്ദീഖി രചിച്ച ഇതേപേരിലുള്ള നോവലിന് ഋഭു ദാസ്ഗുപ്ത നല്‍കിയ ഈ ദൃശ്യാഖ്യാനം സാങ്കേതികതയുടെയും അവതരണത്തിന്റെയും കാര്യത്തില്‍ ഒരു പക്ഷേ ഇന്ത്യ ഇതേവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച രാജ്യാന്തരനിലവാരമുള്ള ദൃശ്യാഖ്യാനമായിരിക്കും. ദശകോടികള്‍ പൊട്ടിച്ച് ഹോളിവുഡ് നിലവാരത്തിലെത്താന്‍ വൃഥാ പാടുപെടുന്ന തെലുങ്ക്-ഹിന്ദി സിനിമാക്കാര്‍, ചാരകഥകളുടെ ദൃശ്യാഖ്യാനങ്ങളില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന, ഇമ്രാന്‍ ഹാഷ്മി നായകനായ ഈ സിനിമ നൂറ്റൊന്നാവൃത്തി കണ്ടിട്ട് ആ പണി തുടര്‍ന്നിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. ബാര്‍ഡ് ഓഫ് ബ്ളഡ് പോലൊരു ദൃശ്യാനുഭവം നിര്‍മിക്കാന്‍ മാത്രം ഇന്ത്യ പക്വത നേടിയെന്നതാണ് ഈ പരമ്പര നല്‍കുന്ന സന്തോഷം.
മുഖ്യധാരാ സിനിമ ഒരിക്കലും അഭിസംബോധന ചെയ്യാന്‍ ഇനിയും ധൈര്യവും പക്വതയും നേടിയിട്ടില്ലാത്ത വിഷയങ്ങളാണ് ഈ പരമ്പരകളിലധികവും കൈകാര്യം ചെയ്യുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. രാജ്യാന്തരതീവ്രവാദം പോലെ അതിസങ്കീര്‍ണവും അതിലേറെ സെന്‍സിറ്റീവുമായ വിഷയങ്ങളാണ് വെബ് പരമ്പരകള്‍ സധൈര്യം തുറന്നു കാണിക്കുന്നത്. അതിനായി എത്രത്തോളം സാഹസികതയ്ക്കും നിര്‍മാതാക്കളും സാങ്കേതികവിദഗ്ധരും തയാറാവുകയും ചെയ്യുന്നു. ബാര്‍ഡ് ഓഫ് ബ്‌ളഡിന്റെ കാര്യത്തില്‍ തന്നെ, ബലൂചിസ്ഥാന്‍ ചിത്രീകരിക്കാനായി സിനിമാക്കാര്‍ പോയിട്ട് തദ്ദേശവാസികള്‍ പോലും സീസണിലല്ലാതെ കടന്നുചെന്നിട്ടില്ലാത്ത ലേ ലഡാക്ക് പ്രവിശ്യയിലെ കാണാഭൂമികകളിലേക്ക് സധൈര്യം കടന്നുചെല്ലാന്‍ ഈ പരമ്പരയുടെ പിന്നണിക്കാര്‍ ശ്രമിച്ചു. അതുവഴി, ഇറാന്‍, ഈജിപ്ഷ്യന്‍ സിനിമകളില്‍ മാത്രം നാം കണ്ടിട്ടുള്ളതുപോലുള്ള ഒരു ദൃശ്യാനുഭവം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സമ്മാനിക്കാന്‍ അവര്‍ക്കു സാധിച്ചു.ഇന്ത്യന്‍ സിനിമയുടെ കമ്പോളഘടകങ്ങളെയും ചിത്രസമീപനങ്ങളെയും തന്നെ അടിമുടി ഉടച്ചുവാര്‍ക്കുകയും തിരുത്തിയെഴുതുകയുമാണ് ബാര്‍ഡ് ഓഫ് ബ്‌ളഡ് ചെയ്യുന്നത്. സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദാ ഹൈ, സെയ്ഫ് അലിഖാന്റെ ഏജന്റ് വിനോദ് പോലുള്ള തട്ടുപൊളിപ്പന്‍ മസാലകള്‍ക്കപ്പുറം സമാനവിഷയത്തില്‍ തന്നെ അര്‍ത്ഥപൂര്‍ണമായ ദൃശ്യ ഇടപെടല്‍ കൂടിയാവുന്നുണ്ട് എന്നതിലാണ് ബാര്‍ഡ് ഓഫ് ബ്‌ളഡിന്റെ മാധ്യമ പ്രസക്തി
നമ്മുടെ ചുറ്റും നിന്ന് തെരഞ്ഞെടുത്തതുപോലുള്ള അമച്ചര്‍ താരങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഛായാഗ്രഹണത്തിലും ശബ്ദലേഖനത്തിലുമൊക്കെ ഈ പരമ്പരകള്‍ പുലര്‍ത്തുന്ന മാധ്യമസവിശേഷത തിരിച്ചറിയപ്പെടേണ്ടതുണ്ട്. ക്യാമറാക്കോണുകളും ചലനങ്ങളും സഹിതം പ്രമേയനിര്‍വഹണത്തില്‍ ദൃശ്യപരിചരണത്തിനുള്ള പ്രാധാന്യം വെളിവാക്കുന്നതാണ് അത് എന്നു കൂടി പറയാതെ തരമില്ല. പശ്ചാത്തലസംഗീതത്തിന്റെ മാധ്യമസാധ്യതയറിഞ്ഞുള്ള വിന്യാസത്തിലും തിരക്കഥയിലെ ഏച്ചുകെട്ടില്ലാത്ത രംഗാവതരണവുമെല്ലാം കൊണ്ട് നവഭാവുകത്വ  ലോക സിനിമയുടെ ദൃശ്യചമത്കാരങ്ങളോടാണ് ഈ പരമ്പരകള്‍ക്കു ചാര്‍ച്ച കൂടുതല്‍. കുടുംബസായാഹ്നങ്ങളെ മലീമസമാക്കുന്ന സാംസ്‌കാരികഉച്ഛിഷ്ടങ്ങളായ ടെലിവിഷന്‍ പരമ്പരകളുമായും കമ്പോളനേട്ടം മാത്രം ലാക്കാക്കി പതിവു ഫോര്‍മുലകളില്‍ പടച്ചെടുക്കുന്ന മുഖ്യധാരാസിനിമകളോടും കൂടി താരതമ്യം ചെയ്യുമ്പോഴാണ് ഡല്‍ഹി ക്രൈം പോലുള്ള വെബ് പരമ്പരകളുടെ നിശബ്ദവിപ്‌ളവം വ്യക്തമാകൂ. 
ഇവയുയര്‍ത്തുന്ന ഭീഷണികളോടു ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട് സ്വയം നവീകരിച്ചില്ലെങ്കില്‍ തീയറ്ററിലെ സിനിമ തന്നെ ചരിത്രമായേക്കുമോ എന്നാരെങ്കിലും ശങ്കിച്ചാല്‍ കുറ്റംപറയേണ്ടതില്ല. കംപ്യൂട്ടര്‍/ടാബ്ലെറ്റ് /സെല്‍ഫോണ്‍ സ്‌ക്രീനുകളില്‍ ലോകത്തെവിടെയിരുന്നും എപ്പോഴും ആസ്വദിക്കുക കൂടി ചെയ്യാവുന്ന ഈ പരമ്പരകള്‍ ഉയര്‍ത്തുന്ന ഭാവുകത്വപരവും മാധ്യമപരവുമായ വെല്ലുവിളി തിരിച്ചറിയുക എന്നതാണ് പ്രധാനം.

സിനിമ@ഒടിടി
ഇംഗ്‌ളീഷില്‍ നിര്‍മിക്കപ്പെട്ട് ആഗോളപ്രീതി നേടിയ വിദേശപരമ്പരകള്‍ ഇന്ത്യന്‍ ഭാഷകളില്‍ ഉപശീര്‍ഷകത്തോടെയും മൊഴിമാറ്റങ്ങളായും അവതരിപ്പിക്കുന്നതിനു പുറമേയാണ് ഇന്ത്യന്‍ ഭാഷകളില്‍ ഒ.ടി.ടി.കള്‍ അവതരിപ്പിക്കുന്ന സ്വതന്ത്രനിര്‍മിതികള്‍. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം വളരെ സവിശേഷമായ വെബ് പരമ്പരകളും വെബ് സിനിമകളും നിര്‍മിക്കപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഒടിടിക്കാലത്തെ സിനിമകളെ കൂടി വിലയിരുത്താതെ ഈ പഠനം പൂര്‍ത്തിയാവില്ല. 
തീയറ്ററില്‍ വിജയമായാലും ഇല്ലെങ്കിലും പുതുപുത്തന്‍ സിനിമകള്‍ ആഴ്ചകള്‍ക്കകം തന്നെ ഒടിടികളില്‍ വെബ് റിലീസ് ഉറപ്പാക്കുന്നതോടൊപ്പം പഴയകാല ക്‌ളാസിക്കുകളുടെ ശേഖരവും ദിനംപ്രതി അവര്‍ കൂട്ടിക്കൊണ്ടേയിരിക്കുന്നു. ഇതിനൊക്കെ പുറമേയാണ്, ആഗോളതലത്തില്‍ തന്നെ ചലച്ചിത്രനിര്‍മാണ വിതരണ രംഗങ്ങളിലും ചലച്ചിത്രമേളകള്‍ പോലുള്ള രാജ്യാന്തര വിപണികളിലും ഒടിടി സേവനദാതാക്കള്‍ തങ്ങളുടെ കുത്തക ഇടപെടലിനു മുതിരുന്നത്. ലോകസിനിമയുടെ മെക്കയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഓസ്‌കര്‍ അവാര്‍ഡ് നിര്‍ണയത്തിപ്പോലും 2018 ല്‍ മികച്ച വിദേശചിത്രത്തിനുള്ള ബഹുമതി നേടിയത് നെറ്റ്ഫ്‌ളിക്‌സ് പങ്കാളികളായി നിര്‍മിക്കപ്പെട്ട സ്പാനിഷ്-മെക്‌സിക്കന്‍ സ്വതന്ത്രസിനിമയായ റോമ ആയിരുന്നെന്നോര്‍ക്കുക. മികച്ച ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയ പീര്യഡ്-എന്‍ഡ് ഓഫ് സെന്റെന്‍സ് വിതരണം ചെയ്തതും നെറ്റ്ഫ്‌ളിക്‌സ് തന്നെയായിരുന്നു. 2019ല്‍ ഓസ്‌കര്‍ നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് ലോകമെമ്പാടും റിലീസ് ചെയ്തതു പോലും ആമസണ്‍ പ്രൈമിലായിരുന്നെന്നോര്‍ക്കുക. ഈ വസ്തുതകള്‍ കൂടി കണക്കിലെടുക്കുമ്പോഴാണ് ലോക സിനിമയ്ക്ക് നിഷേധിക്കാനാവാത്ത ഇടപെടലാണ് നെറ്റ്ഫ്‌ളിക്‌സും ആമസണും പോലുള്ള വെബ് പ്രതലങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത് എന്നു തിരിച്ചറിയാനാവുക. 
ഒടിടികള്‍ മുന്നോട്ടുവയ്ക്കുന്ന സാമ്പത്തികം തന്നെയാണ് നിര്‍മാതാക്കളെ അവരിലേക്കാകര്‍ഷിക്കുന്നത്. തീയറ്റര്‍ റിലീസിനെ അപേക്ഷിച്ച് ഉറപ്പുള്ള വരുമാനമാണ് ഒടിടികള്‍ വാഗ്ദാനം ചെയ്യുന്നത്. മള്‍ട്ടീപ്‌ളക്‌സിനേക്കാള്‍ അധികം വൈവിദ്ധ്യമാര്‍ന്ന പ്രേക്ഷകരെ ഉള്ളടക്കവൈവിദ്ധ്യം കൊണ്ട് ആകര്‍ഷിക്കാനാവുന്നതുകൊണ്ട് പലജനുസിലുള്ള സിനിമകളെയും ശരാശരി വിജയത്തിലെത്തിക്കാന്‍ ഒടിടികള്‍ക്കു നിഷ്പ്രയാസം സാധിക്കും. അതുകൊണ്ടുതന്നെ അവര്‍ വാഗ്ദാനം ചെയ്യുന്ന തുകയ്ക്ക് സിനിമകള്‍ ഔട്ട്‌റൈറ്റിന് വില്‍ക്കുന്നതാണ് പല നിര്‍മാതാക്കള്‍ക്കും നല്ലത്. ഹോളിവുഡ് വരെ ഇത്തരത്തില്‍ നെറ്റ്ഫ്‌ളിക്‌സിനോടും ആമസണിനോടും ഹോട്ട്‌സ്റ്റാറിനോടും ദീര്‍ഘകാല കരാറിനു ശ്രമിക്കുമ്പോള്‍ സ്വതന്ത്ര സിനിമാനിര്‍മാതാക്കളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. 
വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ പോലും 2018ല്‍ ശ്രദ്ധിക്കപ്പെട്ടതും സുപ്രധാന പുരസ്‌കാരങ്ങള്‍ നേടിയതുമായ സിനിമകളുടെ മുഴുവന്‍ പില്‍ക്കാല അവകാശം ഒടിടികള്‍ ഒറ്റയടിക്ക് സ്വന്തമാക്കുകയായിരുന്നു. സ്വഭാവികമായി മറ്റു ലോകമേളകളിലേക്ക് അവ ലഭിക്കണമെങ്കില്‍പ്പോലും അവര്‍ക്ക് ഒടിടികളുമായി വിലപേശുകയോ കരാറിലേര്‍പ്പെടുകയോ വേണമെന്ന സ്ഥിതിയായി. ഫെസ്റ്റിവല്‍ പ്രോഗ്രാമിങ്/ക്യൂറേറ്റിങ് എന്ന സമ്പ്രദായത്തിനു തന്നെ ഇത് അപ്രസക്തമാക്കി. ഒ.ടി.ടി. പിന്തുണയോടെ കൂടുതല്‍ സ്വതന്ത്രമായി സിനിമ നിര്‍മിക്കാമെന്നു വന്നതോടെ കമ്പോളമുഖ്യധാരയെ ആശ്രയിക്കാത്ത സ്വതന്ത്ര ചലച്ചിത്രകാരന്മാര്‍ക്കും സന്തോഷമായി. അതവര്‍ക്ക് പുതിയ സാധ്യതകള്‍ തുറന്നുകൊടുത്തു. അതേസമയം, അവരുടേതടക്കം സിനിമകള്‍ പൊതുവേ ഒടിടികളിലേക്കു മാത്രം ചുരുക്കപ്പെടുകയാണെന്നതാണ് ഇതിന്റെ മറുവശം. സിനിമാവിപണി തന്നെ ഒടിടിയിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണ്. മറ്റൊരുഭാഷയില്‍, സിനിമാവിതരണത്തില്‍ ഒടിടികള്‍ കുത്തകകളാവുകയാണ്. ഉള്ളടക്കത്തിലെയും ലഭ്യതയിലെയും സുതാര്യമായ ജനാധിപത്യം ചലച്ചിത്ര വിതരണ/വിപണനക്കാര്യത്തില്‍ കുത്തകവല്‍ക്കരണവുമായി ഒരു പുതിയ മാധ്യമസംഘര്‍ഷത്തിന് അങ്ങനെ ഒടിടി വഴിതുറക്കുകയാണ്. സെന്‍സര്‍ വിലക്കുകളില്ലാതെ സ്വതന്ത്രമായി എന്തും കാണിക്കാം എന്നതിലും, വീട്ടിലോ ലോക്കഡൗണിലോ ഇരുന്ന് സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടസമയത്ത് കാണാം എന്നതിലും പ്രകടിപ്പിക്കുന്ന ജനാധിപത്യവല്‍ക്കരണം പക്ഷേ, അങ്ങനെ ലഭ്യമാക്കപ്പെടുന്ന ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വിപണിയുമായി പുതിയൊരു സംഘട്ടത്തിലേക്കാണ് നീങ്ങുന്നത്. അതിന്റെ പ്രത്യക്ഷങ്ങളാണ്  പൊന്‍മകള്‍ വന്താള്‍ എന്ന സിനിമ മുതല്‍ ചെറുകിട ചലച്ചിത്രമേളകള്‍ വരെ നേരിടാന്‍ പോകുന്നതും.

Wednesday, June 03, 2020

ജേര്‍ണലിസം സ്‌ട്രോക്‌സ്-7

കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ പൊതുപരീക്ഷ

വര്‍ഷം 2002.മലയാള മനോരമ വിട്ടിട്ട് രണ്ടുവര്‍ഷമാവുന്നു. ഇന്റര്‍നെറ്റ് കണക്ടിവിറ്റി തന്നെ ഇന്ത്യയില്‍ വ്യാപകമായി വരുന്നതേയുള്ളൂ. ഇന്ത്യന്‍ ഭാഷയെ വെബ് അധിഷ്ഠിതമായി വികസിപ്പിക്കുക എന്ന ലക്ഷ്യവുമായി സ്ഥാപിതമായ ഇന്‍ഡോര്‍ കേന്ദ്രമാക്കിയ വെബ് ദുനിയ ഡോട്ട് കോം (ഹിന്ദിയിലെ നയീദുനിയ പത്രകുടുംബത്തില്‍പ്പെട്ട, ടൈംസ് ഓഫ് ഇന്ത്യ കുടുംബാംഗത്തിന്റെ സംരംഭം) ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സ്ഥാനമുറപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തു നിന്ന് വെബ് ലോകം ഡോട്ട് കോം എന്ന പേരില്‍ അതിന്റെ മലയാളം വിഭാഗം തുടങ്ങുന്നു. ചൈന്നൈയിലെ പ്രാദേശിക കേന്ദ്രത്തിനാണ് ചുമതല. വെബ് ദുനിയയുടെ കണ്‍സള്‍ട്ടന്റ് ആയിരുന്ന എന്റെയൊരു കസിനും അന്ന് പിടിഐയില്‍ പത്രപ്രവര്‍ത്തകയുമായിരുന്ന( ശങ്കേഴ്‌സ് വീക്ക് ലിയുടെ രണ്ടാമനായിരുന്ന അന്തരിച്ച പത്രപ്രവര്‍ത്തകന്‍ ആര്‍.പി.നായരുടെ-ഒ.വി.വിജയന്റെ പ്രവാചകന്റെ വഴിയിലെ നായര്‍സാബ്- സഹോദരീപുത്രി) സേതുലക്ഷ്മി നായര്‍ എന്ന ഉഷച്ചേച്ചിയാണ് എന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. എന്റെ അമ്മയുടെ രോഗാവസ്ഥ നേരിട്ടറിയാവുന്നതുകൊണ്ട് തിരുവനന്തപുരത്ത് എനിക്കൊരു ജോലിക്കായി അമ്മയുമച്ഛനും ആഗ്രഹിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഉഷച്ചേച്ചിയുടെ ശ്രമഫലമായാണ് താരതമ്യേന വലിയ ശമ്പളത്തില്‍ തിരുവനന്തപുരത്ത് വെബ് ലോകം ഡോട്ട് കോമില്‍ രണ്ടാമനായി ഞാന്‍ ചേരുന്നത്. അവിടെ ഒന്നൊന്നരവര്‍ഷമാവുമ്പോഴേക്കാണ് കേരളത്തിലാദ്യമായി എസ്എസ്എല്‍സി.പരീക്ഷ വലിയൊരു പ്രതിസന്ധിയെ നേരിടുന്നത്.
നാലകത്തു സൂപ്പിയായിരുന്നു അന്ന് വിദ്യാഭ്യാസ മന്ത്രി. പ്‌ളസ് ടൂ കൊണ്ടുവരുന്നതിനെച്ചൊല്ലിയോ മറ്റോ ആണെന്നു തോന്നുന്നു, സ്‌കൂള്‍ അധ്യാപകര്‍ വലിയൊരു സമരത്തിലേക്കു നീങ്ങി. വര്‍ഷാന്ത്യം പരീക്ഷ പോലും നടന്നേക്കില്ല എന്ന അവസ്ഥ. എസ്എസ്.എല്‍.സി അന്നത്തെ ഗ്‌ളാമര്‍ പരീക്ഷയാണ്. പൂര്‍വനിശ്ചിത സമയത്ത് ഏതായാലും പത്താം ക്ലാസ് മോഡല്‍ പരീക്ഷകള്‍ നടക്കില്ലെന്ന് ഏതാണ്ടുറപ്പായി. അപ്പോഴാണ് ഞാന്‍ ഒരാശയം ഞങ്ങളുടെ എഡിറ്റര്‍, ഞാന്‍ സഹോദരതുല്യം സ്‌നേഹിച്ചിരുന്ന ശശിമോഹന്‍ സാറിനോട് നിര്‍ദ്ദേശിക്കുന്നത്.
ഇന്‍ഡോറില്‍ നിന്നുള്ള വെബ് ഇനിഷ്യേറ്റീവ് എന്ന നിലയ്ക്ക് അന്ന് ദൂരദര്‍ശനില്‍ സൂപ്പര്‍ഹിറ്റായ ഡെറിക് ഒബ്രെയിന്‍ നടത്തുന്ന ബോണ്‍വിറ്റ ക്വിസ് മത്സരത്തിന്റെ ബഹുഭാഷാ ഓണ്‍ലൈന്‍ വേര്‍ഷന്‍ വെബ് ദുനിയയാണ് നടത്തിപ്പോന്നത്. സംഗതി സിംപിള്‍. ഏതു സമയത്തും ലോകത്തെവിടെയിരുന്നു ആര്‍ക്കും ക്വിസില്‍ അവരവരുടെ ഭാഷയില്‍ പങ്കുകൊള്ളാം. ഒരു മണിക്കൂറാണ് സമയം. ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ കൗണ്ട് ഡൗണ്‍ തുടങ്ങും. നിശ്ചിത ചോദ്യങ്ങളുണ്ടാവും. ഓരോന്നിനും നാല് ഓപ്ഷനുകളും അവ ക്‌ളിക്ക് ചെയ്യാന്‍ റേഡിയോ ബട്ടണുകളും. ക്‌ളിക്ക് ചെയ്യുന്ന നിമിഷം തന്നെ അതു ശരിയാണോ അല്ലയോ എന്നും അതിന്റെ സ്‌കോറും കാണാനാവും. തെറ്റാണെങ്കില്‍ ശരിയുത്തരവും. ഒരുമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ലോഗിന്‍ ചെയ്താല്‍ പുതിയ സെറ്റ് ചോദ്യങ്ങളാവും പ്രത്യക്ഷപ്പെടുക. അതിന് മൂന്നുനാലു സെറ്റ് ചോദ്യങ്ങള്‍ റാന്‍ഡം നിലയ്ക്ക പ്രത്യക്ഷപ്പെടാനുള്ള അല്‍ഗോരിതമാണ് ഒരുക്കിയിരുന്നത്. മലയാളം ഉളളടക്കം വിവര്‍ത്തനമടക്കം പൂര്‍ണമായി ഞങ്ങളുടെ നേതൃത്വത്തിലാണ് മാനേജ് ചെയ്തിരുന്നത്. ആ പരിചയത്തില്‍ നിന്നുകൊണ്ടാണ് ഞാന്‍ ആ ആശയം ശശിമോഹന്‍ സാറിനോട് പറയുന്നത്. എന്തു കൊണ്ട് ഈ സോഫ്റ്റ് വെയര്‍ വച്ചുകൊണ്ട് നമുക്ക് സമാന്തരമായി ഒരു എസ്എസ് എല്‍സി മോഡല്‍ പരീക്ഷ ഓണ്‍ലൈനില്‍ സമാന്തരമായി നടത്തിക്കൂടാ?
സാറിന് ആശയമിഷ്ടപ്പെട്ടു. ചെന്നൈയില്‍ ചര്‍ച്ചചെയ്തപ്പോള്‍ അവര്‍ക്കും സംഗതി ബോധിച്ചു. അങ്ങനെ ബോണ്‍വിറ്റ ക്വിസിന്റെ സോഫ്റ്റ് വെയറില്‍ ചില മാറ്റങ്ങള്‍ വരുത്തി എസ്എസ്എല്‍സി മാതൃകാപ്പരീക്ഷയ്ക്കായി സെറ്റ് ചെയ്തു. ശശിമോഹന്‍ സാര്‍ വിദ്യാഭ്യാസ മന്ത്രിയേയും സെക്രട്ടറിയെയുമൊക്കെ കണ്ടു സംസാരിച്ചു. അവര്‍ക്കും സംരംഭത്തോട് താല്‍പര്യമായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച അതേ ദിവസം ഞങ്ങള്‍ പരീക്ഷ ഓണ്‍ലൈനില്‍ നടത്തും. അതേ ടൈംടേബിളില്‍. (പക്ഷേ അതിനു ശേഷം എത്ര കാലം വേണമെങ്കിലും ആ പരീക്ഷയില്‍ ആര്‍ക്കും പങ്കെടുക്കാം ക്വസ്റ്റ്യന്‍ ഔട്ടാവുന്ന പ്രശ്‌നമില്ല കാരണം ഓരോ ലോഗിനിലും ഓരോ കോമ്പിനേഷന്‍ ആണല്ലോ). വിദ്യാഭ്യാസ മന്ത്രി തന്നെ അത് ഉദ്ഘാടനം ചെയ്യും. അതായിരുന്നു കരാര്‍.
മോഡല്‍പരീക്ഷയുടെ പ്രഖ്യാപിത ദിവസത്തിന് ഇനി ഒരാഴ്ചയേയുള്ളൂ. ചോദ്യങ്ങളെവിടെ നിന്നു കിട്ടും? ശശിമോഹന്‍ സാര്‍ അതിനു പരിഹാരം കണ്ടെത്തി. സാര്‍ ജോലി ചെയ്തിരുന്ന മാതൃഭൂമിയുടെ വിദ്യാരംഗം ടീമിനെ ബന്ധപ്പെട്ട് ഓരോ വിഷയത്തിലും മൂന്നു സെറ്റ് വീതം ക്വസ്റ്റിയന്‍ ബാങ്ക് ഡിജിറ്റലായിത്തന്നെ സംഘടിപ്പിച്ചു.പകരം മാതൃഭൂമിയെക്കൂടി ഈ സംരംഭത്തില്‍ സഹകാരികളാക്കി. ഈ ചോദ്യങ്ങള്‍ ജംപിള്‍ ചെയ്ത് ചെന്നൈയില്‍ ബെന്നിയുടെ നേതൃത്വത്തിലുള്ള സാങ്കേതികസംഘം രണ്ടുദിവസം കൊണ്ട് പരീക്ഷയുടെ ഇന്റര്‍ഫെയ്‌സ് ഉണ്ടാക്കി.
അന്ന് കുത്തകകളായിരുന്ന അച്ചടിമാധ്യമപ്രവര്‍ത്തകര്‍ക്കിടെ സ്വന്തം ഇടം ഉറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ (സമ്പൂര്‍ണ വാര്‍ത്താചാനലുകള്‍ മലയാളത്തില്‍ കേട്ടുകേള്‍വിയാണ് എന്നോര്‍ക്കുക) അന്ന് എന്‍ഡിടിവിയുടെ കേരള റിപ്പോര്‍ട്ടറായിരുന്ന എന്റെ സഹപാഠിയും ചങ്ങാതിയും കൂടിയായ ബോബി നായര്‍ ചന്ദ്രശേഖറിന്റെ കീഴില്‍ ഒരു പടപോലെ പ്രവര്‍ത്തിക്കുന്ന കാലം. മിക്കപ്പോഴും ഓരോ ദിവസത്തെയും പ്രധാന ദൃശ്യമാധ്യമ സ്ട്രാറ്റജി പോലും ഏഷ്യാനെറ്റ് ഒഴികെ സൂര്യ പോലുള്ള ചാനലുകാരെല്ലാം ബോബിയുടെ ഓഫീസില്‍ ഒത്തുകൂടിയാണ് തീരുമാനിച്ചിരുന്നത്. ഞാന്‍ ബോബിയോട് ഞങ്ങളുടെ ഈ സംരംഭത്തെപ്പറ്റി പറയുന്നു. ബോബിക്കതില്‍ വലിയ താല്‍പര്യമായി. അങ്ങനെ 2002 മാര്‍ച്ച് 15ന് ആ പരിപാടിയുടെ ഉദ്ഘാടനം കവര്‍ ചെയ്യാന്‍ വെള്ളയമ്പലം ശാസ്തമംഗലം റോഡിലുള്ള വെബ് ലോകത്തിന്റെ ഓഫീസില്‍ ദൃശ്യ-പത്രമാധ്യമങ്ങളുടെ വന്‍ പട തന്നെ എത്തി. അന്ന് എന്‍ഡിടിവിയുടെ കേരള എക്‌സ്‌ക്‌ളൂസീവ് തന്നെയായിരുന്നു കേരളത്തിന്റെ ഈ ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷ! അവരുടെ ഓണ്‍ലൈന്‍ പതിപ്പിലടക്കം മിക്ക മുഖ്യധാരാ മാധ്യമങ്ങളിലും മലയാളത്തിലും വാര്‍ത്ത പ്രാധാന്യത്തോടെ വന്നു. വിദ്യാഭ്യാസ വകുപ്പിന്റെയും പൂര്‍ണ പിന്തുണയുണ്ടായി. ഓണ്‍ലൈന്‍ ലേണിങ് എന്നോ ഓണ്‍ലൈന്‍ പരീക്ഷയെന്നോ ഒക്കെ മലയാളി കേള്‍ക്കുന്നതിനുമുമ്പേ അങ്ങനെ ആദ്യമായി കേരളത്തില്‍ എസ്എസ്എല്‍സി മാതൃകാപരീക്ഷ ടൈംടേബിളനുസരിച്ച് തന്നെ വെബ് ലോകം ഓണ്‍ലൈനായി നടത്തി. സംഗതി വന്‍ വിജയമായിരുന്നു. ഓരോ ദിവസവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. പല സ്‌കൂളുകളും അവരുടെ കുട്ടികളെ അതിനു പ്രേരിപ്പിച്ചു. വീട്ടില്‍ കംപ്യൂട്ടറുള്ളവരും. സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള മറ്റ് ഡിവൈസുകള്‍ നിലവില്‍ വന്നിട്ടില്ലാത്തതുകൊണ്ട് കംപ്യൂട്ടര്‍ തന്നെ വേണ്ടിയിരുന്നു. പലരും അതിന് അന്നു വ്യാപകമായിരുന്ന ഇന്റര്‍നെറ്റ് കഫേകളെ ആശ്രയിച്ചു. നേരത്തെ 2001 മുതല്‍ സംസ്ഥാന എന്‍ജിനീയറിങ് മെഡിക്കല്‍ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന നിമിഷം തന്നെ വര്‍ധിത സെര്‍വര്‍ ശേഷിയോടെ ഓണ്‍ലൈനില്‍ ലഭ്യമാക്കി തരംഗം സൃഷ്ടിച്ചിരുന്ന വെബ് ലോകത്തിന്റെ വിപണിനാമവും ഈ ഉദ്യമത്തിന് വിശ്വാസ്യത നേടിക്കൊടുത്തു.സിഡിറ്റിന്റെയും മറ്റും ട്രാഫിക്ക് വരുമ്പോള്‍ ക്രാഷാവുന്ന സെര്‍വറുകള്‍ ഉള്ള കാലത്ത് എസ്.എസ്.എല്‍.സി ഫലവും പ്രഖ്യാപിച്ച അതേനിമിഷം ഓണ്‍ലൈനില്‍ ഡൗണ്‍ലോഡബിള്‍ ആയി അവതരിപ്പിച്ച് തലേവര്‍ഷം തന്നെ വിശ്വാസ്യത നേടിയിരുന്നു വെബ് ലോകം.
ഇന്നിപ്പോള്‍ ഓണ്‍ലൈന്‍ പരീക്ഷയുടെയും ഓണ്‍ലൈന്‍ അധ്യയനത്തിന്റെയും കോലാഹലങ്ങളില്‍ ലോക്ഡൗണ്‍ വീട്ടിലിരിപ്പില്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ 18 വര്‍ഷം മുമ്പ് കേരളത്തില്‍ നടത്തിയ ആ സാങ്കേതിക സാഹസികതയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കാനായത് ഓര്‍ക്കുമ്പോള്‍ അഹങ്കാര ലേശമില്ലാതെ തന്നെ പറയട്ടെ, രോമാഞ്ചം വരുന്നു.
(ഇപ്പറഞ്ഞതൊക്കെ തെളിയിക്കുന്ന ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇതോടൊപ്പമുള്ള ചിത്രം. തീയതിയടക്കം അതില്‍ വ്യക്തമാണ്.)

Friday, May 15, 2020

ജേര്‍ണലിസം സ്‌ട്രോക്‌സ് 6

സിനിമാറ്റിക് ഫോട്ടോ കഥ! 

വര്ഷങ്ങള്ക്കു മുമ്പാണ്. ഞാനന്ന് അഞ്ചിലോ ആറിലോ ആണ്. എറണാകുളത്ത് എനിക്ക് പത്രപ്രവര്ത്തനത്തില് താല്പര്യമുണ്ടാക്കി തന്ന, വല്യമ്മയുടെ മകന് ഗോപന് ചേട്ടനാണ് ആദ്യമായി എം.ജി.റോഡിലുള്ള പൈ ആന്ഡ് കോ യുടെ പുസ്തക ഷോറൂമില് ആദ്യമായി കൊണ്ടുപോയത്. പുസ്തകം മാത്രമല്ല, കളിപ്പാട്ടങ്ങള്, സ്റ്റേഷനറി, പ്രസന്റേഷന് സാമഗ്രികള് അങ്ങനെ പലതും വില്പനയ്ക്കു വച്ചിട്ടുള്ള വലിയ കട. പൂമ്പാറ്റയുടെയും പൂമ്പാറ്റ അമര്ചിത്രകഥയുടെയും പൈക്കോ ക്‌ളാസിക്‌സ് ചിത്രകഥയുടെയും പൈക്കോ നോവല് ബുക്‌സിന്റെയും പ്രസാധകര്. ചേട്ടന് അവിടെ ആരെയൊക്കെയോ പരിചയമുണ്ട്. ചേട്ടന് ഔദ്യോഗികാവശ്യവുമായി നീങ്ങിയപ്പോള് ഞാന് പുസ്തകഷെല്ഫുകള് പരതുകയായിരുന്നു. പുസ്തകങ്ങള് അന്നും എനിക്ക് ആവേശമായിരുന്നു. അപ്പോഴാണ് ഷോപ്പിന്റെ മുട്ടന് കണ്ണാടി ജാലകത്തോട് ചേര്ന്നുള്ള ഷെല്ഫില് കുറച്ച് ഫോട്ടോ ചിത്രകഥകള് കണ്ടത്. ഇംഗ്‌ളീഷിലും ഹിന്ദിയിലുമാണ്. അമിതാഭ് ബച്ചന്റെ പടം കണ്ടാണ് അതെടുത്തത്. തുറന്നു നോക്കിയപ്പോള് അന്തം വിട്ടുപോയി. പ്രശസ്തങ്ങളായ ഹിന്ദി സൂപ്പര് ഹിറ്റ് സിനിമകളുടെ കണ്ടിന്യൂവിറ്റി നിശ്ചലചിത്രങ്ങള് ഉപയോഗിച്ച് അതേ സിനിമയുടെ കഥ പറയുന്ന ഫോട്ടോ ചിത്രകഥകളായിരുന്നു അവ. ഓര്മ്മയില് ഞാന് കണ്ട രണ്ടെണ്ണം ഒന്ന് ദീവാറും ഒന്ന് കോഹിന്നൂറുമായിരുന്നെന്ന് മങ്ങിയ ഓര്മ്മ. ചിത്രീകരണസമയത്തു തന്നെ വേഷവിധാനം, നില്ക്കുന്ന ഇടം ധരിച്ചിരിക്കുന്ന ആഭരണങ്ങള്, നോട്ടം, ആക്ഷന് തുടങ്ങിയ തുടര്ച്ചകള് തെറ്റാതിരിക്കാന് ഷോട്ടുകള്ക്കു മുമ്പും പിന്പും പകര്ത്തിവയ്ക്കുന്ന ഫോട്ടോകളാണ് കണ്ടിന്യൂവിറ്റി സ്റ്റില്ലുകള്. പലപ്പോഴും പോസ്റ്ററുകള്ക്കും പരസ്യത്തിനുമൊക്കെ ഇതില് നിന്നുള്ള ചിത്രങ്ങള് തന്നെയാണുപയോഗിക്കാറ്. ഈ ചിത്രങ്ങള് സീന് ഓര്ഡറില് തെരഞ്ഞെടുത്ത് ചിത്രകഥ പോലെ ഡയലോഗ് ബബിളുകളും ചേര്ത്ത് പത്തമ്പതു പേജില് അച്ചടിച്ചിറക്കിയതാണ് ഫോട്ടോ ചിത്രകഥകള്.
പൈക്കോ പിന്നീട് പൂട്ടിപ്പോയി. സിനിമാറ്റിക്ക് ഫോട്ടോ ചിത്രകഥകള് കേരളത്തില് മറ്റൊരു പുസ്തകക്കടയിലും ഞാന് കണ്ടിട്ടില്ല. ഒരു പക്ഷേ, കൊച്ചിയിലെ ഗുജറാത്തി, പഞ്ചാബി സമൂഹത്തെയും നാവികസേനാംഗങ്ങളെയും മുന്നില്ക്കണ്ടായിരിക്കും അവര് അത്തരം പുസ്തകങ്ങള് വിതരണത്തിനെടുത്തത്. അമിതാഭ് ബച്ചനെ നായകനാക്കി, ഷെഹന്ഷായ്ക്കു ശേഷം സുപ്രീമോ എന്ന പേരില് ഇന്ത്യ ബുക്ക് ഹൗസ് പിന്നീട് ഒരു ഇന്ത്യന് സൂപ്പര്ഹീറോ ചിത്രകഥാ പുസ്തക പരമ്പര തന്നെ പുറത്തിറക്കിയെങ്കിലും അതു പക്ഷേ ചിത്രകാരന്മാര് അമിതാഭിനെ വച്ചു വരച്ചുണ്ടാക്കിയതായിരുന്നു.ഫോട്ടോ ചിത്രകഥകള് അങ്ങനല്ല. മലയാള മനോരമയിലെ പത്രസിനിമ കണ്ടപ്പോള് ഓര്മ്മവന്നത് പഴയ ഫോട്ടോ ചിത്രകഥയാണ്. ഹ്രസ്വകാലത്തേക്ക് സിനിമാമംഗളത്തിന്റെ എഡിറ്റോറിയല് ചുമതലക്കാരനായപ്പോള് രണ്ടുവര്ഷം മുമ്പ് ഈ ആശയം അതില് ആവിഷ്‌കരിക്കാന് ആവുംവിധം ഞാന് ശ്രമിച്ചതാണ്. ഫിലിം പി.ആര്.ഒ എഎസ് ദിനേശിനോടൊക്കെ ചര്ച്ചയും ചെയ്തു. ഒടുവില്, തുടക്കമെന്ന നിലയില്, പഴയ സഹപ്രവര്ത്തകന് കൂടിയായ പത്മേന്ദ്രപ്രസാദ് ആദ്യമായി സംവിധാനം ചെയ്ത ഇവിടെ ഈ നഗരത്തില് എന്ന ചിത്രത്തിന്റെ സ്റ്റില് ഫോട്ടോകളുപയോഗിച്ച് അന്നത്തെ സഹപ്രവര്ത്തകന് ദീപുവിനെ കൊണ്ട് ഞാനതിന്റെ സാംപിള് ഒരെണ്ണം ചെയ്യിച്ച് പ്രസിദ്ധീകരിച്ചു. പക്ഷേ മംഗളത്തിന്റെ ചീഫ് എഡിറ്റര് ശ്രീ.സാബു വര്ഗീസിന് അതു മനസിലായില്ല. അതേപ്പറ്റി പറഞ്ഞു ബോധിപ്പിക്കാന് ജനറല് എഡിറ്ററായിരുന്ന ശ്രീ പി.ഒ.മോഹനും സാധിച്ചില്ല. പ്രസാദില് നിന്ന് കാശുവാങ്ങി ഞാന് ഫ്രീയായി ചെയ്തു കൊടുത്ത പബ്ലിസിറ്റിയാണോ എന്ന മട്ടില് വെളുക്കാന് തേച്ചതു പാണ്ടായതു മിച്ചം.
സിനിമാറ്റിക് ഫോട്ടോ ചിത്രകഥയെപ്പറ്റിയെഴുതിയപ്പോള് ഓര്മ്മയില് വന്ന മറ്റൊരു കാര്യം സിനിമാറ്റിക് നോവലാണ്. അടുത്തിടെ വിവാദമായ മാമാങ്കം പുറത്തിറങ്ങും മുമ്പേ തന്നെ അതിന്റെ ആദ്യ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സജീവ് പിള്ള അത് നോവല് രൂപത്തില് പുറത്തിറക്കിയിരുന്നു. അതൊരു പുതുമയായി ആഘോഷിക്കുകയും ചെയ്തു. പൈകോ ബുക്‌സില് തന്നെ അന്നു ഞാന് കണ്ടതാണ് ഹിന്ദിയിലെ സൂപ്പര് ഹിറ്റ് സിനിമയായ ഷാലിമാറിന്റെ നോവല് രൂപാന്തരം. കൃഷ്ണ ഷാ രചിച്ചു സംവിധാനം ചെയ്ത ഇന്ത്യന് ജയിംസ്‌ബോണ്ട് സിനിമയായിരുന്നു ധര്മ്മേന്ദ്രയുടെ ഷാലിമാര്. ചിത്രം ഹിറ്റായ ശേഷം അതിന്റെ കഥ നോവല് രൂപത്തില് പുനരാഖ്യാനം ചെയ്തതായിരുന്നു പുസ്തകം. ഹോളിവുഡ്ഡില് വന് വിജയമായ എയര്പ്പോര്ട്ട് 77 തുടങ്ങിയ സിനിമകള് ഇതേ പോലെ പിന്നീട് നോവല് രൂപത്തില് പ്രസിദ്ധീകൃതമായിട്ടുണ്ട്.

Tuesday, May 05, 2020

Irrfan Khan@ Kalakaumdi


സ്വപ്‌നം തുളുമ്പുന്ന കണ്ണുകള്‍

എ.ചന്ദ്രശേഖര്‍
മറ്റ് ഹിന്ദി നടന്മാര്‍ക്കില്ലാത്ത എന്തു പ്രത്യേകതയാണ് ഷഹബ്‌സാദേ ഇര്‍ഫാന്‍ അലി ഖാന് ഉണ്ടായിരുന്നത്? സത്യത്തില്‍ ഹിന്ദി സിനിമയുടെ സങ്കല്‍പങ്ങള്‍ക്കൊത്ത ഒരു ശരീരം പോലുമുണ്ടായിരുന്നില്ല അയാള്‍ക്ക്. അതുകൊണ്ടു തന്നെ ചില ദൂരദര്‍ശന്‍ പരമ്പരകളില്‍ നാടകത്തിന്റെ സ്വാധീനമുള്ള നടനശൈലിയുമായി വന്ന അയാളെ ഹിന്ദി സിനിമാലോകം കാര്യമായി പരിഗണിച്ചതുമില്ല. എന്നാല്‍, മറ്റാര്‍ക്കുമില്ലാത്ത ചിലത് ഇര്‍ഫാന്‍ ഖാന്‍ എന്ന ആ കൃശഗാത്രിക്കുണ്ടായിരുന്നു. ഇന്ത്യയുടെ ലോകസിനിമാനടന്‍ ആക്കിമാറ്റിയ ജന്മസിദ്ധമായ അഭിനയവാസനയും അതിനൊത്ത ആത്മവിശ്വാസവും കഠിനാധ്വാനത്തിനുള്ള അച്ചടക്കമുള്ള മനസും മാത്രമല്ല ഇര്‍ഫാന്റെ സവിശേഷത. സ്വപ്‌നം തുളുമ്പുന്ന കണ്ണുകളും അതിലും അരുമയായ കുസൃതിത്വം തുളുമ്പുന്ന ചിരിയും ഏത് ആള്‍ക്കൂട്ടത്തിലും വ്യത്യസ്തനാക്കുന്ന ശബ്ദവും-ഇതു മൂന്നുമാണ് ഇര്‍ഫാന്‍ ഖാന്‍ എന്ന അഭിനേതാവിനെ കേവലം താരമാക്കാതിരുന്നത്, മികച്ച നടനാക്കി ഉയര്‍ത്തി നിലനിര്‍ത്തിയതും. 
കണ്ണുകളായിരുന്നു ഈ നടന്റെ ഏറ്റവും വലിയ ആയുധമെന്നു തോന്നുന്നു. ഒരുപക്ഷേ, അമേരിക്കന്‍ മുഖ്യധാര ഈ ഇന്ത്യന്‍ നടനെത്തേടി ആവര്‍ത്തിച്ചാവര്‍ത്തിച്ചെത്തിയത് അയത്‌നലളിതമായ അദ്ദേഹത്തിന്റെ നടനചാതുരികൊണ്ടുമാത്രമാവാന്‍ വഴിയില്ല, ഒറ്റനോട്ടത്തില്‍ മനസില്‍ പതിയുന്ന അദ്ദേഹത്തിന്റെ മുഖസവിശേഷതകൊണ്ടുകൂടിയായിരിക്കും.
കുടുംബവാഴ്ചയുടെ വിളനിലമായ ബോളിവുഡ്ഡില്‍ ഖാന്‍ എന്ന വംശനാമത്തിനപ്പുറം യാതൊരു ജന്മാവകാശത്തിന്റെ ആനുകൂല്യവുമില്ലാതെ കടന്നുവന്ന് സൂപ്പര്‍-മെഗാ-സുപ്രീം താരങ്ങളായ ആമിര്‍-സല്‍മാന്‍-ഷാരൂഖ് ഖാന്‍മാര്‍ക്കു പോലും അപ്രാപ്യമായ ഹോളിവുഡ്ഡിന്റെ തിരവിഹായസില്‍ തന്റേതായ ഇടം നേടുക എന്നത് തീര്‍ത്തും അനായാസമാണെന്ന് കരുതുക വയ്യ. അതുകൊണ്ടുതന്നെ ഇര്‍ഫാന്‍ഖാന്‍ എന്ന നടനെ ബോളിവുഡ് അടയാളപ്പെടുത്തുന്നത് ഹോളിവുഡ്ഡിലെ ഇന്ത്യന്‍ സിനിമയുടെ പതാകവാഹകന്‍ എന്ന നിലയ്ക്കു കൂടിയായിരിക്കും. ഇന്ത്യയില്‍ നിന്ന് അമൃഷ് പുരി (ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദ് ടെംപിള്‍ ഓഫ് ഡൂം),വിജയ് അമൃത്‌രാജ് (ഒക്ടോപസി), കബീര്‍ ബേഡി (ഒക്ടോപസി), ഓംപുരി(സിറ്റി ഓഫ് ജോയി, മൈ സണ്‍ ദ് ഫണറ്റിക്),ശശികപൂര്‍ (സിദ്ധാര്‍ത്ഥ), വിക്ടര്‍ ബാനര്‍ജി (എ പാസേജ് ടു ഇന്ത്യ) രജനീകാന്ത് (ബ്‌ളഡ്‌സ്റ്റോണ്‍) തുടങ്ങിയവര്‍ ഇംഗ്‌ളീഷ് സിനിമകളില്‍ അഭിനയിച്ചുവെങ്കിലും അതില്‍ മിക്കതും ഇന്ത്യയുമായി ബന്ധപ്പെട്ട പ്രമേയമോ ഇന്ത്യന്‍ നിര്‍മാതാക്കളുടെ സംരംഭങ്ങളോ ആയിരുന്നു. അതില്‍ നിന്നെല്ലാം വിഭിന്നമായി ഹോളിവുഡ്ഡിന്റെ കര്‍ക്കശമായ കാസ്റ്റിംഗ് മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി അവര്‍ തേടി വന്നു ക്ഷണിച്ചുകൊണ്ടു പോകുന്ന മുഖ്യധാരാ അഭിനേതാവായിരുന്നു ഇര്‍ഫാന്‍.
അക്ഷരാര്‍ത്ഥത്തില്‍ ഒരു ഇന്ത്യന്‍ നടന് സ്വപ്‌നം കാണാവുന്നതിലും അതിലപ്പുറവും നേടിയെടുക്കാനായ നടനാണ് ഇര്‍ഫാന്‍ ഖാന്‍. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ അഭിനയത്തിന്റെ മാത്രമല്ല താരപദവിയുടെയും ഉത്തുംഗശ്രംഗങ്ങളില്‍ എത്തിപ്പറ്റാന്‍ സാധിച്ച നടന്‍. അതിനദ്ദേഹത്തിനു പിന്തുണയായതോ, അന്യാദൃശവും അനനുകരണീയവുമായ നടനചാതുരിയും. സഹജമായ ഒരലസതയാണ് അഥവാ ഗൗരവമില്ലാത്ത സമീപനമാണ് ഇര്‍ഫാന്‍ ഖാന്‍ എന്ന നടന്റെ ശരീരഭാഷ വിനിമയം ചെയ്തിരുന്നത്. വളരെ അനായാസമായ, ഒട്ടും മസിലുപിടുത്തമില്ലാത്ത, അയഞ്ഞ ഒന്ന്. ശരീരഭാഷയോളം അയഞ്ഞ, വളരെയേറെ വഴക്കമുള്ളതായിരുന്നു അദ്ദേഹത്തിന്റെ അഭിനയശൈലിയും. തീര്‍ച്ചയായും വളരെ അച്ചടക്കമുള്ള ആ നടനശൈലി സ്വരൂപിക്കുന്നതില്‍ ഡല്‍ഹി നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനാനുഭവം നല്‍കിയ കരുത്ത് ചെറുതല്ല എന്നതിന് അദ്ദേഹത്തിന്റെ പില്‍ക്കാല സിനിമാവേഷങ്ങള്‍ക്കപ്പുറം സാക്ഷ്യം വേണ്ട.
രാജസ്ഥാനിലെ പത്താന്‍ കുടുംബത്തില്‍ പിറന്ന് എം എ ബിരുദവുമെടുത്തിട്ടാണ് ഇര്‍ഫാന്‍ ഡല്‍ഹിയില്‍ നാടകം പഠിക്കാനെത്തുന്നത്. നാട്ടില്‍ നാട്ടുവേദികളിലെ നടനായ അമ്മാവനില്‍ നിന്നായിരുന്നു പ്രചോദനം. ഡിപ്‌ളോമയ്ക്കു ശേഷം ഇര്‍ഫാനെ ആദ്യം തേടിയെത്തിയതു തന്നെ ഒരു ഇംഗ്‌ളീഷ് സിനിമയിലേക്കുള്ള ക്ഷണമാണ്. ഇന്ത്യന്‍ വംശജയായ അമേരിക്കക്കാരി മീര നയ്യാറുടെ സലാം ബോംബെ എന്ന രാജ്യാന്തരപ്രശസ്തി നേടിയ ചിത്രത്തിലെ വളരെ ചെറിയൊരു വേഷം. ഓസ്‌കറിനുള്ള ഇന്ത്യന്‍ നാമനിര്‍ദ്ദേശമൊക്കെ നേടിയ ആ സിനിമ പക്ഷേ പൂര്‍ണമായും ധാരാവി കേന്ദ്രമാക്കിയുള്ളതായിരുന്നു. തീര്‍ത്തും ഭാരതീയവും നാടനുമായ മുഖങ്ങള്‍ തേടുന്നതുകൊണ്ടാണ് അതില്‍ രഘുബീര്‍ യാദവിനും ഇര്‍ഫാനുമൊക്കെ നറുക്കു വീണത്. സിനിമയും രഘൂബീറുമൊക്കെ ശ്രദ്ധിക്കപ്പെട്ടെങ്കിലും അത്രമേല്‍ ശ്രദ്ധിക്കപ്പെടാനായി ഇര്‍ഫാന് അതില്‍ പങ്കാളിത്തമുണ്ടായില്ല. കാരണം ഫൈനല്‍ എഡിറ്റിങില്‍ ഇര്‍ഫാന്റെ കഥാപാത്രം തന്നെ സിനിമയിലുണ്ടായില്ല. സിനിമയില്‍ പല പില്‍ക്കാല താരങ്ങളും നേരിടേണ്ടിവന്നിട്ടുള്ള വിധിദുര്യോഗം. എന്നിട്ടും ഇര്‍ഫാന്റെ സിനിമാപ്രവേശം ദൂര്‍ദര്‍ശനിലൂടെ വെള്ളിത്തിരയിലെത്തിയ ഷാരൂഖ് ഖാനില്‍ നിന്നു വിഭിന്നമാവുന്നത് ഇര്‍ഫാന്‍ സിനിമയിലഭിനയിച്ച ശേഷമാണ് മിനിസ്‌ക്രീനിലൂടെ ശ്രദ്ധിക്കപ്പെട്ട് സിനിമയിലേക്കു തന്നെ മടങ്ങിയത് എന്നതിനാലാണ്.
പിന്നീട് ഇര്‍ഫാന്റെ സ്വപ്‌നം തൂവുന്ന കണ്ണുകള്‍ പ്രേക്ഷകര്‍ അടുത്തുകാണുന്നത്, വേറിട്ട ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നത് ദൂരദര്‍ശന്‍ പരമ്പരകളിലൂടെയാണ്. മിഖായേല്‍ ഷഖ് റോവിന്റെ റഷ്യന്‍ നാടകത്തെ ആസ്പദമാക്കി ഉദയപ്രകാശ് സംവിധാനം ചെയ്ത ലാല്‍ ഖാസ് പാര്‍ നീലേ ഗോഡെ എന്ന ടെലിവിഷന്‍ നാടകത്തില്‍ ലോകപ്രശസ്ത റഷ്യന്‍ വിപ്‌ളവകാരി വ്‌ളാഡിമിര്‍ ലെനിന്‍ ആയി വേഷമിട്ടുകൊണ്ടായിരുന്നു തുടക്കം. അനുരാഗ് കശ്യപിന്റെ തിരക്കഥയില്‍ അഭിനവ് കശ്യപ് സംവിധാനം ചെയ്ത ഡര്‍(1988) ലെ പരമ്പര കൊലപാതകി, ദേവകീനന്ദന്‍ ഖത്രിയുടെ വിഖ്യാത ഇന്ത്യന്‍ മന്ത്രവാദ നോവലിനെ അധികരിച്ച് നീരജ ഗുലേരി സംവിധാനം ചെയ്ത ചന്ദ്രകാന്ത(1994)യിലെ ഇരട്ടസഹോദരങ്ങളായ ബദരീനാഥും സോമനാഥും, ഉറുദു മഹാകവികളെ കഥാപാത്രമാക്കിയ ജലാല്‍ ആഗയുടെ കഹ്കഷാന്‍(1991)ലെ മഖ്ദൂം മൊഹിയുദ്ദീന്‍, സഞ്ജയ് ഖാന്‍ രചിച്ചു സംവിധാനം ചെയ്ത ദ് ഗ്രെയ്റ്റ് മറാത്ത(1994)യിലെ നജീബ് അദ്-ദവള, സഞ്ജയ് ഖാന്റെ തന്നെ ജയ് ഹനൂമാന്‍(1997)ലെ വാത്മീകി, ഇതിഹാസ നായകനായ ചാണക്യന്റെ കഥ പറഞ്ഞ ചന്ദ്രപ്രകാശ് ദ്വിവേദിയുടെ പരമ്പരയിലെ സേനാപതി ഭദ്രശാലന്‍, നെഹ്രുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയെ അധികരിച്ച് വിഖ്യാത ചലച്ചിത്രകാരന്‍ ശ്യാം ബനഗല്‍ ഒരുക്കിയ ഭാരത് ഏക് ഖോജിലെ പത്താന്‍, സീ ടിവിയിലെ ക്യാംപസ് കഥ പറഞ്ഞ ബനേഗി അപ്‌നി ബാത്തി(1993-97)ലെ കുമാര്‍ എന്നീ വേഷങ്ങളിലൂടെയും സ്റ്റാര്‍പ്‌ളസിലെ സ്റ്റാര്‍ ബെസ്റ്റ് സെല്ലേഴ്‌സ്, സോണി എന്റര്‍ടെയ്‌ന്മെന്റ് ടിവിയിലെ ഭന്‍വര്‍ തുടങ്ങിയ പരമ്പരകളിലൂടെയൊക്കെ ശ്രദ്ധിക്കപ്പെട്ടു എന്നുമാത്രമല്ല വര്‍ഷങ്ങള്‍ നീണ്ട പരമ്പരകളിലൂടെ ഗൃഹസദസുകളിലെ പ്രിയങ്കരരില്‍ ഒരാളായി തിരിച്ചറിയപ്പെടുന്ന മുഖവുമായിത്തീര്‍ന്നു ഇര്‍ഫാന്റേത്. ആ ജനപ്രീതി കൊണ്ടാണ് പില്‍ക്കാലത്തും സിസ്‌ക എല്‍ ഇ ഡി, മാസ്റ്റര്‍കാര്‍ഡ്, കെ.ഇ.ഐ വയര്‍ എന്നിവയുടേതടക്കം പല പരസ്യചിത്രങ്ങളിലും നല്ല അയല്‍ക്കാരന്‍ പ്രതിച്ഛായയോടെ ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിക്കപ്പെട്ടത്.ഇക്കാലയളവില്‍ തന്നെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ സഹപാഠി എഴുത്തുകാരികൂടിയായ സുതപ സിക്ദറിനെ പങ്കാളിയാക്കിയിരുന്നു ഇര്‍ഫാന്‍.

സിനിമയിലേക്കു സമാന്തരം
ഒരുപക്ഷേ, ശ്യാം ബനലഗലടക്കമുള്ള വന്‍ സംവിധായകര്‍ക്കൊപ്പം അഭിനയിക്കുകയും അവരുടെ പരമ്പരകളിലൂടെ നേടിയ നല്ല പേരും തന്നെയാവണം വീണ്ടുമൊരു ചലച്ചിത്രപ്രവേശത്തിനുള്ള വാതില്‍ അദ്ദേഹത്തിനു മുന്നില്‍ സ്വാഭാവികമായി തുറക്കപ്പെട്ടത്.ഹിന്ദി മധ്യധാരാ സിനിമയിലെ പ്രമുഖനായ ബസു ചാറ്റര്‍ജിയുടെ കമല കി മൗത്ത് (1989) എന്ന ചിത്രത്തില്‍ പങ്കജ് കപൂറിനും സുപ്രിയ പഥക് ഷായ്ക്കും അഷുതോഷ് ഗൊവാരിക്കറിനുമൊപ്പം രൂപ ഗാംഗുലി (മഹാഭാരതത്തിലെ പാഞ്ചാലി) യുടെ നായകന്‍ അജിത് ആയിട്ടായിരുന്നു അത്.രണ്ടാം വരവ് പിഴച്ചില്ല. തൊട്ടടുത്ത വര്‍ഷം തന്നെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകനും സംവിധായകനുമായ ഗോവിന്ദ് നിഹ്‌ലാനി ഡിംപിള്‍ കപാഡിയേയും ശേഖര്‍ കപൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കിയൊരുക്കിയ ദൃഷ്ടിയില്‍ നായികയായ സന്ധ്യയുടെ വിവാഹേതര കാമുകനായ സംഗീതജ്ഞന്‍ രാഹുലിന്റെ വേഷത്തില്‍ നിര്‍ണായകമായ പ്രകടനം കാഴ്ചവയ്ക്കാനായി ഇര്‍ഫാന്. അതേവര്‍ഷം തന്നെ ഇന്ത്യന്‍ സമാന്തരസിനിമയിലെ കരുത്തനായ തപന്‍ സിന്‍ഹയുടെ ഏക് ഡോക്ടര്‍ കി മൗത്ത് എന്ന പങ്കജ് കപൂര്‍-ശബാന ആസ്മി ചിത്രത്തില്‍ നായകനായ ഡോക്ടര്‍ ദീപാങ്കര്‍ റോയിക്ക് ഒപ്പം നില്‍ക്കുന്ന സഹപ്രവര്‍ത്തകന്‍ അമൂല്യയുടെ വേഷത്തിലും ഇര്‍ഫാന്‍ തിളങ്ങി.
1991ല്‍ ഓഗസ്റ്റ് സ്ട്രിന്‍ഡ്ബര്‍ഗിന്റെ ദ് ഫാദര്‍ എന്ന നാടകത്തെ അധികരിച്ച് ഗോവിന്ദ് നിഹ്‌ലാനി ഒരുക്കിയ പിതാ, ഹെന്റിക് ഇബ്‌സന്റെ ലിറ്റില്‍ ഇയോള്‍ഫിനെ അധികരിച്ച് ഗോവിന്ദ് നിഹ്‌ലാനി തന്നെ ഒരുക്കിയ ജസീരേ എന്നീ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ലഭിച്ചു. ഗോവിന്ദിനെപ്പോലൊരു സംവിധായകന്റെ വിശ്വാസവും വിഖ്യാത സാഹിത്യനാടക ഇതിഹാസങ്ങളുടെ ചലച്ചിത്രരൂപാന്തരങ്ങളില്‍ കഥാപാത്രങ്ങളും നേടാനായത് ഇര്‍ഫാന്‍ എന്ന നടന്റെ തിരപ്രത്യക്ഷം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കാണു വഹിച്ചത്.പക്ഷേ അതോടൊപ്പംതന്നെ സമാന്തര സിനിമകളില്‍ മാത്രം അഭിനയിക്കുന്ന ഗൗരവക്കാരനായൊരു നടന്‍ എന്ന പ്രതിച്ഛായയില്‍ തളയ്ക്കപ്പെടുകയും ചെയ്തു അദ്ദേഹം. ഇതില്‍ നിന്ന് ഒരു പരിധിവരെയെങ്കിലും വിടുതല്‍ നേടുന്നത് സമാന്തരശ്രേണിയില്‍ നിന്നുതന്നെയെങ്കിലും കുറേക്കൂടി ലാളിത്യമാര്‍ന്ന ഗോപി ദേശായിയുടെ മികച്ച ബാലചിത്രത്തിനുള്ള ദേശീയ ബഹുമതി നേടിയ മുജ്‌സേ ദോസ്തി കരോഗെ(1992)യിലെ വേഷത്തിലൂടെയാണ്.തൊട്ടടുത്തവര്‍ഷം കരാമതി കോട്ട് എന്നൊരു ബാലചിത്രത്തിലും വേഷമിട്ടു അദ്ദേഹം.ഇറോട്ടിക് ടെയ്ല്‍സ് പരമ്പരയില്‍ വിഖ്യാതചലച്ചിത്രകാരന്‍ മണി കൗള്‍ സംവിധാനം ചെയ്ത ദ് ക്ലൗഡ് ഡോറി(1993)ലെ അവതാരകവേഷത്തിലെത്താനായത് കരിയറിലെ മറ്റൊരു അംഗീകാരമായി.
കല്‍പന ഭരദ്വാജിന്റെ വാദെ ഇരാദേ (1994) യായിരുന്നു ശരിക്കും സമാന്തര സിനിമ വിട്ട് ബോളിവുഡ് മുഖ്യധാരയിലേക്കുള്ള യഥാര്‍ത്ഥമായ കാല്‍വയ്പ്. തുടര്‍ന്ന് ആഷിഷ് ബല്‍റാമിന്റെ ഏറെ പ്രതീക്ഷ പുലര്‍ത്തിയ അധൂര (1995)യടക്കം ചില ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ദൗര്‍ഭാഗ്യത്തിന് അവ പുറത്തിറങ്ങിയില്ല. നസീറുദ്ദീന്‍ ഷായ്‌ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ രജത് കപൂറിന്റെ  പ്രൈവറ്റ് ഡിറ്റക്ടീവ് ടു പ്ലസ് ടു പ്ലസ് വണിലെ പ്രകടനവും നവധാരാ ഭാവുകത്വം പുലര്‍ത്തിയ ചിത്രവും കമ്പോളവിജയം നേടാത്തതുകൊണ്ട് ശ്രദ്ധിക്കാതെ പോയി.

രാജ്യാന്തരവിഹായസിലേക്ക്
റോഹിണ്‍ടണ്‍ മിസ്ട്രിയുടെ നോവലിനെ അധികരിച്ച് സ്റ്റര്‍ള ഗണ്ണാര്‍സണ്‍ സംവിധാനം ചെയ്ത ഇന്തോ കനേഡിയന്‍ സംരംഭമായ സച്ച് എ ലോങ് ജേര്‍ണിയിലൂടെയാണ് ഇര്‍ഫാന്‍ ഖാന്‍ രാജ്യാന്തര സിനിമയിലേക്കുള്ള തന്റെ യഥാര്‍ത്ഥ ജൈത്രയാത്രയ്ക്കു തുടക്കമിടുന്നത്. റോഷന്‍ സേഥ്, ഓം പുരി, നസീറുദ്ദീന്‍ ഷാ തുടങ്ങി അക്കാലത്തെ ഏറ്റവും മികച്ച അഭിനേതാക്കള്‍ക്കൊപ്പമായിരുന്നു അത്. റോഷന്‍ സേഥ് അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന്റെ പിതാവിന്റെ വേഷമായിരുന്നു ഇര്‍ഫാന്. രാജ്യാന്തര മേളകളില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം നിരൂപകപ്രശംസ നേടി. ഒപ്പം ഇര്‍ഫാന്റെ പ്രകടനം രാജ്യാന്തര സിനിമയുടെ നോട്ടപ്പാടിനുള്ളില്‍ ഉള്‍പ്പെടുകയും ചെയ്തു.ഗുല്‍ബഹാര്‍ സിങിന്റെ ബാലചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ദ ഗോള്‍ (1999), ഘാത്(2000), വിക്രം ഭട്ടിന്റെ കസൂര്‍(2001) തുടങ്ങി സമാന്തര മുഖ്യധാരസിനിമകളില്‍ വിട്ടു വിട്ട് അഭിനയിച്ചു കൊണ്ടിരുന്ന ഇര്‍ഫാന് കമ്പോള സിനിമയില്‍ ഒരു ബ്രേക്ക് ആകുന്നത് ആസിഫ് കപാഡിയയുടെ ഇന്തോ-ബ്രിട്ടീഷ് ബഹുരാഷ്ട്ര സംരംഭമായ ദ് വാര്യര്‍ എന്ന ചിത്രത്തിലെ പ്രധാനവേഷമാണ്. ഹിമാലയത്തില്‍ പ്രതികാരവാഞ്ഛയോടെ അലയുന്ന ലഫ്കാഡിയ എന്ന ചാവേര്‍ പോരാളിയുടെ വേഷമായിരുന്നു അദ്ദേഹത്തിന്. രാജ്യാന്തരതലത്തില്‍ ഇര്‍ഫാന്‍ എന്ന നടന്‍ മായാത്ത മുദ്ര പതിപ്പിച്ച വേഷം.
തുടര്‍ന്നും ബോളിവുഡ്ഡില്‍ കാലി സര്‍വാര്‍, ഗുണ തുടങ്ങി മൂന്നു നാലു ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും മലയാളത്തിന്റെ ശ്യാമപ്രസാദ് ഗംഗാപ്രസാദ് വിമലിന്റെ വിഖ്യാമായ വ്യാഘ്രം എന്ന നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്ത ഇംഗ്‌ളീഷ് ഫാന്റസി ബോക്ഷു ദ് മിത്തിലെ ആഭിചാരകന്റെ വേഷം ശ്രദ്ധേയമായി. അമര്‍ത്യ സെന്നിന്റെ മകള്‍ നന്ദന സെന്‍, ഹരീഷ് പട്ടേല്‍, മലയാളത്തില്‍ നിന്ന് വിനീത്, സീമ ബിശ്വാസ് തുടങ്ങിയവരായിരുന്നു സഹതാരങ്ങള്‍. ദണ്ഡ്,  ഹാസില്‍, സുപാരി(2003), വിക്രം ഭട്ടിന്റെ ഫുട്പാത്ത് (2003) തുടങ്ങിയ കുറച്ചു സിനിമകളില്‍ പ്രതിനായകന്റേതടക്കമുളള വേഷങ്ങളണിഞ്ഞു. പലതും പതിവു ബോളിവുഡ്ഡ് ശൈലിയിലുള്ള തനിയാവര്‍ത്തനങ്ങളായി. ഹാസിലിലെ രണ്‍വിജയ് സിങിന്റെ പാത്രാവിഷ്‌കാരത്തിന് മികച്ച വില്ലനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഇര്‍ഫാനെ തേടിയെത്തി. എന്നാല്‍ ഷെയ്ക്‌സ്പിയറിന്റെ മാക്ബത്തിന്റെ സ്വതന്ത്ര ചലച്ചിത്രരൂപാന്തരമെന്ന നിലയ്ക്ക് സംഗീതജ്ഞന്‍ കൂടിയായ വിശാല്‍ ഭരദ്വാജ് രചിച്ചു സംവിധാനം ചെയ്ത മഖ്ബൂലി(2003),ല്‍ ദുരന്തനായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതോടെ സഹ/ഉപ നായകവേഷങ്ങളില്‍ നിന്ന് നായകകര്‍തൃത്വത്തിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു അദ്ദേഹത്തിന്. നസീറുദ്ദീന്‍ ഷാ, ഓംപുരി, പങ്കജ് കപൂര്‍ തുടങ്ങിയ അതികായര്‍ക്കൊപ്പം തബുവിന്റെ നായകനായ മിയാന്‍ മഖ്ബൂല്‍ ആയിട്ടുള്ള ഇര്‍ഫാന്റെ പ്രകടനം പ്രതിഭകള്‍ തമ്മിലുള്ള തീപാറുന്ന സര്‍ഗപ്പോരാട്ടമായിത്തീര്‍ന്നു. ചരസിലെ(2004) എസിപി അഷ്‌റഫ് ഖാന്‍, ആന്‍ മെന്‍ അറ്റ് വര്‍ക്കി(2004)ലെ അധോലോക നായകന്‍ യുസഫ് പഠാന്‍, അശ്വന്‍ കുമാറിന്റെ റോഡ് ടു ലഡാക്കി(2004)ലെ തീവ്രവാദി, ചെഹ്‌റയിലെ ചന്ദ്രനാഥ് ദിവാന്‍, വിവേക് അഗ്നീഹോത്രിയുടെ ചോക്കലേറ്റിലെ തീവ്രവാദിബന്ധമുള്ള പിപി തുടങ്ങിയ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഹമാംശു ബ്രഹ്മ ഭട്ട് സംവിധാനം ചെയ്ത രോഗി(2004)ലെ നിദ്രാടകനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഉദയ് സിങ് റാത്തോഡിന്റെ വേഷം ഇതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുകയും മഖ്ബൂലിനു ശേഷം നിലയ്ക്ക് ഇര്‍ഫാന് ഏറെ പ്രയോജനപ്പെടുന്ന ഒന്നായിത്തീരുകയും ചെയ്തു.ഇതേവര്‍ഷം തന്നെ ഓസ്‌കര്‍ ജേതാവ് ഫ്‌ളോറിയന്‍ ഗാലന്‍ബര്‍ഗറുടെ ബംഗാളി-ജര്‍മ്മന്‍ ദ്വഭാഷാ സംരംഭമായ ഷാഡോസ് ഓഫ് ടൈമില്‍ പ്രശാന്ത നാരായണനോടൊപ്പം യാനി മിശ്ര എന്നൊരു കഥാപാത്രത്തിനു ജീവന്‍ പകര്‍ന്നു.
സലാം ബോംബെയില്‍ ഇര്‍ഫാനോട് കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം എന്ന നിലയ്ക്കായിക്കൂടി മീര നയ്യാരുടെ ദ് നെയിംസെയ്ക്കിനെ (2006) കണക്കാക്കാം. ജുംപാ ലാഹിരിയുടെ നോവലിനെ ആസ്പദമാക്കി മീര സംവിധാനം ചെയ്ത ചിത്രത്തിലെ അശോക് ഗാംഗുലി ഇര്‍ഫാന്‍ എന്ന നടന്റെ പ്രതിഭയുടെ മാറ്റുരയ്ക്കുന്ന കഥാപാത്രമായി. ട്രാപ്ഡ് എന്ന ഹോളിവുഡ് സിനിമയുടെ സ്വതന്ത്രാവിഷ്‌കാരമായ ഡെഡ്‌ലൈന്‍ സിര്‍ഫ് 24 ഘണ്ടേ (2006)യിലെ ഹൃദ്രോഗവിഗദ്ധന്‍ ഡോ. വീരന്‍ ഗോയങ്കയുടെ ധര്‍മ്മസങ്കടത്തിലൂടെ ഇരുത്തം വന്ന ഒരഭിനേതാവിന്റെ കഴിവാണ് പ്രകടമായത്. കൊങ്കണ സെന്‍ സര്‍മ്മയ്ക്കും രജിത് കപൂറിനുമൊപ്പം മത്സരിച്ചുള്ള പ്രകടനം.
ഇന്ത്യാവിഭജനത്തിന്റെ പശ്ചാത്തലത്തില്‍ വിക് സരിന്‍ സംവിധാനം ചെയ്ത പാര്‍ട്ടിഷന്‍്(2007)ആയിരുന്നു ഇര്‍ഫാന്റെ അടുത്ത ഇംഗ്‌ളീഷ് ചിത്രം. അവതാര്‍ സിങ് എന്നൊരു സിഖുകാരനെയാണ് അതില്‍ അദ്ദേഹമവതരിപ്പിച്ചത്. അതേ വര്‍ഷം തന്നെ, ഇന്ത്യന്‍ നവഭാവുകത്വ തരംഗത്തില്‍പ്പെട്ട അനുരാഗ് ബസുവിന്റെ ലൈഫ് ഇന്‍ എ മെട്രോ പുറത്തിറങ്ങി. ചിത്രത്തില്‍ നേരേ വാ നേരേ പോ ക്കാരനായ മോണ്ടിയുടെ വേഷത്തിലായിരുന്നു അദ്ദേഹം. കൊങ്കണ സെന്‍ തന്നെയായിരുന്നു നായിക. ഇരുവര്‍ക്കും സഹനടനും നടിക്കുമുള്ള ഫിലിം ഫെയര്‍ അവാര്‍ഡും കിട്ടി. സ്‌ക്രീന്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അടക്കമുള്ള അവാര്‍ഡുകളും ആ വേഷത്തിനായിരുന്നു. മൈക്കല്‍ വിന്റര്‍ബോട്ടം സംവിധാനം ചെയ്ത എ മൈറ്റി ഹാര്‍ട്ട് എന്ന ഇംഗ്‌ളീഷ് ചിത്രത്തില്‍ ഹോളിവുഡ് സൂപ്പര്‍താരം ബ്രാഡ് പിറ്റിനും ഹോളിവുഡ് താരറാണി ആഞ്ജലീന ജൂളിക്കുമൊപ്പം തിരയിടം പങ്കിടുന്നതും അതേവര്‍ഷമാണ്. വാള്‍സ്ട്രീറ്റ് ജേണല്‍ പത്രപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിന്റെ തട്ടിക്കൊണ്ടുപോക്കുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ കഥയുടെ തിരയാവിഷ്‌കാരത്തില്‍ കറാച്ചി പൊലീസ് മേധാവി ഷീസാന്‍ കസ്മിയായിട്ടാണ് ഇര്‍ഫാന്‍ പ്രത്യക്ഷപ്പെട്ടത്. മരണാനന്തര അനുശോചനങ്ങളില്‍ ഹൃദയത്തില്‍ത്തട്ടിത്തന്നെയാണ് ആഞ്ജലീന ഇര്‍ഫാനുമൊത്തുള്ള ചിത്രീകരണസ്മരണകള്‍ അയവിറക്കിയത്.
ആകാശദൂതിന്റെ ഹിന്ദി മൊഴിമാറ്റമായ തുളസി(2008)ലെ മദ്യപനും സ്‌നേഹനിധിയുമായ നായകന്‍ സൂരജ്, നിഷാന്ത് കാമത്തിന്റെ മുംബൈ മേരി ജാനിലെ തോമസ് തുടങ്ങിയ കഥാപാത്രങ്ങള്‍ക്കുശേഷമാണ് ലോകശ്രദ്ധ നേടിയ ഡാനിയല്‍ ബോയ്‌ലിന്റെ ഓസ്‌കാര്‍ ചിത്രമായ സ്‌ളംഡോഗ് മില്ല്യണെയ്‌റി(2008)ല്‍ ഇര്‍ഫാന്‍ ഭാഗമാവുന്നത്. അനില്‍ കപൂറും ദേവ പട്ടേലും ഫ്രിദ പിന്റോയും മുഖ്യവേഷത്തിലെത്തിയ ചിത്രത്തിലെ ഇര്‍ഫാന്റെ പൊലീസ് ഇന്‍സ്‌പെക്ടറുടെ വേഷവും ശ്രദ്ധേയമായി.അതേവര്‍ഷം തന്നെ ന്യൂയോര്‍ക്ക് ഐ ലവ് യു എന്ന ചലച്ചിത്രസമാഹാരത്തിലെ മീര നയ്യാരുടെ ലഘുചിത്രത്തില്‍ ഓസ്‌കര്‍ ജേതാവ് നതാലിയ പോര്‍ട്ട്മാനോടൊത്ത് മന്‍സുഖ് ഭായ് എന്ന നായകകഥാപാത്രമായി ഇര്‍ഫാന്‍ തിളങ്ങി.
തൊട്ടടുത്തവര്‍ഷവും ഒരു മലയാള സിനിമയുടെ ഹിന്ദി റീമേക്കില്‍ ഇര്‍ഫാന്‍ മുഖ്യവേഷമണിഞ്ഞു. ശ്രീനിവാസന്റെ രചനയില്‍ മമ്മൂട്ടി നായകനായ കഥപറയുമ്പോളിനെ ബില്ലു ബാര്‍ബര്‍ എന്ന പേരില്‍ പ്രിയദര്‍ശന്‍ മൊഴിമാറ്റിയപ്പോള്‍ മലയാളത്തില്‍ ശ്രീനി ചെയ്ത ബാലന്റെ വേഷമാണ് ഇര്‍ഫാന്‍ കയ്യാളിയത്. മമ്മൂട്ടിയുടെ വേഷത്തില്‍ സാക്ഷാല്‍ കിങ് ഖാന്‍ ആണ് എത്തിയത്. നേരത്തേ ക്രേസി-4 എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലഭിനയിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ സിനിമയില്‍ ഏറെ സമാനതകളുള്ള ഇര്‍ഫാനും ഷാരൂഖും ഒന്നിച്ച് തിരയിടം പങ്കിടുന്നത് ബില്ലുവിലായിരുന്നു. കരിയറില്‍ ഏറെയും ത്രില്ലര്‍, ക്രൈം ജനുസില്‍പ്പെട്ട ചിത്രങ്ങളിലാണ് ഇര്‍ഫാന്‍ ഭാഗഭാക്കായത്. ആസിഡ് ഫാക്ടറി, റൈറ്റ് യാ റോങ്, നോക്കൗട്ട് സെവന്‍ ഖൂന്‍ മാഫ് തുടങ്ങിയ മിക്കചിത്രങ്ങളും ഈ ജനുസില്‍പ്പെട്ടതായിരുന്നു. ഇതിനിടെ മലയാളിയായ ഗോവിന്ദ് മേനോന്‍, മണ്ണാറശാലയുടെ ഐതിഹ്യത്തില്‍ നിന്ന് മല്ലിക ശെറാവത്തിനെ നായികയാക്കി അവതരിപ്പിച്ച ബഹുഭാഷാ ചിത്രമായ ഹിസ്സി(2010)ല്‍ ഇന്‍സ്‌പെക്ടര്‍ വിക്രം ഗുപ്തയുടെ വേഷവും അവിസ്മരണീയമാക്കി. ഒരു സീന്‍ മാത്രമുള്ള പ്രത്യക്ഷമാണെങ്കിലും അത് അവിസ്മരണീയമാക്കാനുള്ള അഭിനയമാന്ത്രികതയുടെ ഉടമയായിരുന്നു ഇര്‍ഫാന്‍.ഇതിനിടെ, സിനിമാരംഗത്തെ നേട്ടങ്ങളെ മാനിച്ച് 2011ല്‍ രാജ്യം പത്മശ്രീ ബഹുമതിയും നല്‍കി ആദരിച്ചു.

സ്‌പൈഡര്‍മാനും ലൈഫ് ഓഫ് പൈയും
ഒന്‍പതുപേരുടെ കൊലയാളിയായി മാറിയ ഏഷ്യന്‍ ഗെയിംസ് കായികതാരത്തിന്റെ ജീവചരിത്രസിനിമയായ പാന്‍ സിങ് തോമറി(2012)ലെ മുഖ്യവേഷം ഇര്‍ഫാന്‍ എന്ന നടന് ശരിക്കും വെല്ലുവിളി നല്‍കുന്നതായിരുന്നു. അതിനോട് അങ്ങേയറ്റം നീതി പുലര്‍ത്താന്‍ സാധിച്ചു എന്നതിന്റെ പ്രതിഫലനമാണ് അത്തവണത്തെ ദേശീയ അവാര്‍ഡുകളില്‍ കണ്ടത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ്, സീ സിനി അവാര്‍ഡ്, സ്‌ക്രീന്‍ അവാര്‍ഡ്, ഫിലിം ഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് തുടങ്ങിയവ മാത്രമല്ല, അക്കൊല്ലത്തെ സിഎന്‍എന്‍ ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ദ് ഇയര്‍ ബഹുമതിയും മറ്റാര്‍ക്കുമായില്ല.  രാജ്യാന്തര ശ്രദ്ധ നേടിയ രണ്ടു ബിഗ് ബജറ്റ് ഹോളിവുഡ് സിനിമകളിലും ആ വര്‍ഷം വേഷമിടാനായി ഇര്‍ഫാന്. മാര്‍വല്‍ ചിത്രകഥാ നായകന് മാര്‍ക്ക് വെബ് നല്‍കിയ വേറിട്ട തിരഭാഷ്യമായിരുന്നു ദ് അമേസിങ് സ്‌പൈഡര്‍മാന്‍ (2012). അതില്‍ ജനിതക ഗവേഷകനായ ഡോ.രജിത് രഥിന്റെ വേഷത്തിലേക്ക് ഇര്‍ഫാനെ തെരഞ്ഞെടുക്കുന്നത് സംവിധായകന്‍ നേരിട്ടായിരുന്നു. ദ് നെയിംസെയ്ക്ക്, ദ് വാര്യര്‍ തുടങ്ങിയ ചിത്രങ്ങളിലെയും ഇതിനിടെ ചെയ്ത അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ഇന്‍ ട്രീറ്റ്‌മെന്റിന്റെ മൂന്നാം സീസണിലെ മധ്യവയ്കസനായ സുനില്‍ എന്ന ബംഗാളി കഥാപാത്രമായുമുള്ള പ്രകടനം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് വെബ്ബര്‍ തന്റെ കഥാപാത്രത്തിന് ഈ നടന്‍ മതിയെന്നു നിശ്ചയിക്കുന്നത്. ഇര്‍ഫാന്‍ ഖാനെ സംബന്ധിച്ചിടത്തോളം ഹോളിവുഡ് മുഖ്യധാരയില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തിയ പ്രധാനപ്പെട്ട ചിത്രമായിരുന്നു അത്. തുടര്‍ന്നു, ലോകശ്രദ്ധയാര്‍ജിച്ച്, ഓസ്‌കറില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ടൈറ്റാനിക്കിനുശേഷം ലോകം കണ്ട ഏറ്റവും വലിയ പണംവാരിപ്പടമായിത്തീരുകയും ചെയ്ത ആങ് ലീയുടെ ദ് ലൈഫ് ഓഫ് പൈയിലാണ് ഇര്‍ഫാന്‍ പ്രത്യക്ഷപ്പെട്ടത്. യാന്‍ മാര്‍ട്ടലിന്റെ നോവലിനെ ആസ്പദമാക്കിയ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ഇന്ത്യക്കാരന്‍ പൈയുടെ മുതിര്‍ന്ന ശേഷമുള്ള ഭാഗമാണ് ഇര്‍ഫാന്‍ അവതരിപ്പിച്ചത്.

ഉണുപാത്രത്തിലെ പ്രണയം
റിച്ച ബത്രയുടെ ദ് ലഞ്ച് ബോക്‌സ് (2013) അതുവരെ കണ്ട ഇര്‍ഫാനില്‍ നിന്നു വ്യത്യസ്തനായ ഒരഭിനേതാവിനെ ഇന്ത്യയ്ക്കു കാണിച്ചു തന്നു. വിരമിക്കാറായ സാജന്‍ ഫെര്‍ണാന്‍ഡസ് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അതില്‍. മുംബൈയില്‍ ഉച്ചയൂണു കൊണ്ടുക്കൊടുക്കുന്ന ഢാബവാലകളുടെ കൈകളില്‍ പെട്ട് അബദ്ധവശാല്‍ തനിക്കുവന്നുപെട്ട ഊണുപാത്രത്തിലെ കുറിപ്പില്‍ നിന്ന് ഉയരുന്ന സൗഹൃദവും അതു പിന്നീട് പ്രണയമായിത്തീരൂന്നതുമായിരുന്നു പ്രമേയം. മധ്യവയസ്‌കന്റെ പ്രണയാതുരതയുടെ സങ്കീര്‍ണതകള്‍ മുഴുവന്‍ അതീവഹൃദ്യമായി അസാമാന്യ കൈയൊതുക്കത്തോടെയാണ് ഇര്‍ഫാന്‍ തന്നിലേക്കൊതുക്കിയത്. ഇര്‍ഫാന്റെ ശരീരഭാഷയ്ക്ക് ഏറ്റവുമിണങ്ങിയ പാത്രാവിഷ്‌കാരമായിരുന്നു അത്.
നിഖില്‍ അദ്വാനിയുടെ ഡി ഡേ(2013)യിലെ റോ ചാരനായ വാലി ഖാന്‍, അനൂപ് സിങിന്റെ പഞ്ചാബി ചിത്രമായ ഖിസ്സ(2013)ലെ ഉമ്പര്‍ സിങ് എന്ന പരമ്പരാഗത പഞ്ചാബി നായകന്‍ തുടങ്ങിയ വേഷങ്ങളെത്തുടര്‍ന്നാണ് വിശാല്‍ ഭരദ്വാജ് ഷേക്‌സ്പിയറുടെ ഹാംലെറ്റിന്റെ ദൃശ്യാനുവാദമായി കശ്മീര്‍ പശ്ചാത്തലത്തില്‍ നിര്‍മിച്ച ഹൈദര്‍ (2014) വരുന്നത്. ചിത്രത്തില്‍, തീവ്രവാദി സംഘാംഗമായ റൂഹ്ദാറിന്റെ വേഷമായിരുന്നു ഇര്‍ഫാന്. പിന്നീടാണ്, അമിതാഭ് ബച്ചനും ദീപിക പഡുക്കോനും ഒപ്പം സൂജിത് സര്‍ക്കാറിന്റെ പികു(2015)വിലെ ടാക്‌സി ഉടമ റാണചൗധരിയായുള്ള ഇര്‍ഫാന്റെ പകര്‍ന്നാട്ടം. അഴിച്ചുവിട്ട അഭിനയശൈലിയുടെ നൈസര്‍ഗികതയാണ് റാണയില്‍ കാണാനാവുക. വാസ്തവത്തില്‍ ഈ കഥാപാത്രത്തിനോട് ഏറെക്കുറേ സാമ്യമുള്ള വേഷങ്ങളാണ് തുടര്‍ച്ചയായി പാര്‍വതീ തെരുവോത്തിന്റെ നായകനായി വന്ന ഖരീബ് ഖരീബ് സിംഗിള്‍ സിംഗിളിലും(2017), ദുല്‍ഖര്‍സല്‍മാന്റെ സഹയാത്രികനായി പ്രത്യക്ഷപ്പെട്ട കാര്‍വാനി(2018)ലും ഇര്‍ഫാനെ തേടിയെത്തിയത്. അപ്പോഴും മുന്‍ കഥാപാത്രത്തില്‍ നിന്ന് അവയെ എങ്ങനെ വേറിട്ടു നിര്‍ത്താമെന്നാണ് അദ്ദേഹം ചിന്തിച്ചത്; അതിനു വേണ്ടിയാണ് ശ്രമിച്ചത്.
ലൈഫ് ഓഫ് പൈയ്ക്കു ശേഷം ഇര്‍ഫാനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്ന അടുത്ത സിനിമ സാക്ഷാല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ കഥയേയും കഥാപാത്രങ്ങളെയും പിന്തുടര്‍ന്ന് കോളിന്‍ ട്രെവോറോ സംവിധാനം ചെയ്ത ജുറാസിക് വേള്‍ഡ് (2015) ആണ്. ചിത്രത്തില്‍ ജുറാസിക് വേള്‍ഡിന്റെ ആര്‍ത്തിക്കാരനായ ഉടമസ്ഥന്‍ സൈമണ്‍ മസ്രാണിയെന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.പിന്നീടാണ് ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചി കോഡിന്റെ കഥാപാത്രങ്ങളെ വച്ച് റോണ്‍ ഹോവാര്‍ഡ് സംവിധാനം ചെയ്ത ഇന്‍ഫര്‍ണോയുടെ വരവ്. 2016ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തില്‍ ഹോളിവുഡ്ഡിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ ടോം ഹാങ്ക്‌സിനൊപ്പം ഹാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഹാങ്ക്‌സിന്റെ ഓര്‍മ്മയില്‍ ഇര്‍ഫാന്‍ അസൂയയുണ്ടാക്കിയ അഭിനേതാവാണ്. അദ്ദേഹത്തിന്റെ അഭിനയശൈലി അത്ഭുതത്തോടെ നോക്കിനില്‍ക്കാറുണ്ടായിരുന്നു എന്നാണ് ഹാങ്ക്‌സ് അനുശോചനത്തില്‍ വെളിപ്പെടുത്തിയത്.ഇര്‍ഫാന്‍ കൂടി നിര്‍മാണ പങ്കാളിയായ ബംഗ്‌ളാദേശി-ഇന്ത്യന്‍ സംരംഭമായ ധൂബ്(2017),സ്വിസ് ഫ്രഞ്ച്-സിംഗപൂര്‍ സംയുക്ത സംരംഭമായ ദ് സോങ് ഓഫ് സ്‌കോര്‍പ്യണ്‍സ്(2017), പീറ്റര്‍ വെര്‍ഹോഫും റോബ് കിങും ചേര്‍ന്നു സംവിധാനം ചെയ്ത ജാപ്പനീസ് വെബ് സീരീസായ ടോക്യോ ട്രയല്‍ (2017), മാര്‍ക്ക് ടര്‍ട്ടിള്‍ടൗബ് സംവിധാനം ചെയ്ത പസിള്‍ (2018) തുടങ്ങിയവയാണ് ഇര്‍ഫാന്‍ അഭിനയിച്ച വിദേശസംരംഭങ്ങള്‍.
അരൂഷി തല്‍വാര്‍ വധം അടിസ്ഥാനമാക്കിയ മേഘന ഗുള്‍സാറിന്റെ തല്‍വാര്‍ (2015),നിഷികാന്ത് കാമത്തിന്റെ മഡാരി (2016),മലയാളത്തിലെ സാള്‍ട്ട് മാംഗോ ട്രീയുടെ റീമേക്കായ ഹിന്ദി മീഡിയം(2017)അഭിനയ് ദേവിന്റെ ബ്‌ളാക്കമേയില്‍(2018)തുടങ്ങി ഹംസഗീതമായ അംഗ്രേസി മീഡിയം(2020)വരെ അഭിനയിച്ച ഓരോ സിനിമയും ഓരോ അനുഭവമാക്കാന്‍, ശരീരം കൊണ്ടും മനസുകൊണ്ടും അഭിനയിക്കാന്‍ സാധിച്ച പ്രതിഭാസമാണ് ഇര്‍ഫാന്‍ ഖാന്‍.
രണ്ടുവര്‍ഷം മുമ്പാണ് അത്യപൂര്‍വമായ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ എന്ന മാരകരോഗത്തിനടിപ്പെട്ടിരിക്കുകയാണ് താന്‍ എന്ന് സമൂഹമാധ്യമങ്ങളിലൂടെ ഇര്‍ഫാന്‍ തന്നെ വെളിപ്പെടുത്തുന്നത്. ദൂരെയെങ്ങോ ലക്ഷ്യമിട്ട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പെട്ടെന്ന് ടിടിആര്‍ വന്ന് തനിക്കിറങ്ങാനുള്ള സ്റ്റേഷനായെന്നും ഏതു സമയത്തും ഇറങ്ങണമെന്നും പറയുന്നതുപോലെയാണ് ആ അനുഭവമെന്നാണ് ഇര്‍ഫാന്‍ കുറിച്ചത്. ബ്രിട്ടനിലെ ചികിത്സാനന്തരം ആരോഗ്യം വീണ്ടെടുത്തു മടങ്ങിയെത്തിയിട്ടാണ് അംഗ്രേസി മീഡിയം തീര്‍ത്തത്. കോവിഡ് തുടങ്ങി ഏറെ കഴിയും മുമ്പേ പ്രിയപ്പെട്ട അമ്മയുടെ വേര്‍പാട്. സഞ്ചാരവിലക്കുകൊണ്ട് വിദൂരത്തിരുന്നു പ്രാര്‍ത്ഥിക്കാനേ സാധിച്ചുള്ളൂ അദ്ദേഹത്തിന്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുടലില്‍ അണുബാധയുടെ രൂപത്തില്‍ 53-ാം വയസില്‍ ഇര്‍ഫാനും അന്ത്യം. അമ്മ വിളിക്കുന്നു കൊണ്ടുപോകാന്‍ എന്നാണ് ആശുപത്രിയില്‍ പോകുമ്പോള്‍ അദ്ദേഹം പറഞ്ഞത്. അമ്മയക്ക് ഇഷ്ടമുള്ളതുകൊണ്ട് മകനെ പിടിച്ചപിടിയാലെ കൊണ്ടുപോയി. പക്ഷേ, ഒരു കാര്യമുറപ്പ്. ആരു വിളിച്ചാലും ഈ പ്രായത്തില്‍ സിനിമയെ, സിനിമാപ്രേമികളെ വിട്ടുപോകേണ്ടവനായിരുന്നില്ല ഇര്‍ഫാന്‍ ഖാന്‍. ഇര്‍ഫാന്റെ മരണം അയാനും ബാബിലുമടങ്ങുന്ന കുടുംബത്തിനു മാത്രമല്ല, ഇന്ത്യന്‍ സിനിമയ്ക്കും, ലോകസിനിമയ്ക്കു തന്നെയും മഹാനഷ്ടം തന്നെയാണ് എന്നത് അതിശയോക്തിയില്ലാത്ത വാസ്തവം.കുസൃതിയൊളിപ്പിച്ച ആ ചിരി ഇനിയില്ല, കണ്ണുകളിലെ തുളുമ്പുന്ന സ്വപ്‌നവും!

Sunday, May 03, 2020

ഞായറാഴ്ചപ്പതിപ്പുകളിലെ ഒറ്റയാന്മാര്‍

ജേര്‍ണലിസം സ്‌ട്രോക്‌സ്-4
മലയാളത്തിലെ ഞായറാഴ്ചപ്പതിപ്പുകളില്‍ മാസികാരൂപത്തിലെ ആദ്യത്തേത് ഏത്? സ്‌പ്രെഡ് ഷീറ്റ് (ദിനപത്രങ്ങളുടെ വലിപ്പത്തില്‍) ഞായറാഴ്ച പതിപ്പുകളില്‍ നിന്നു വിഭിന്നമായി വാരികയോ മാസികയോ പോലെ കുത്തിക്കെട്ടോടെ എല്ലാ ഞായറാഴ്ചയും പത്രത്തോടൊപ്പം സണ്‍ഡേ സപ്‌ളിമെന്റ് അവതരിപ്പിക്കുന്നത് മംഗളം ആണ്. പത്രം തുടങ്ങിയ കാലത്താണത്. അക്കാലത്ത് മലയാളത്തിലെ ഏറ്റവും നിലവാരമുളള, ഉള്ളടക്കത്തിലും രൂപകല്‍പനയിലും മികച്ച ഞായറാഴ്ചപ്പതിപ്പ് കേരളകൗമുദിയുടേതായിരുന്നു. ആ സമയത്താണ് മംഗളം മള്‍ട്ടീകളറില്‍ (കറുപ്പിനു പുറമേ ഒരു വര്‍ണം കൂടി) വാരിക സൈസില്‍ സമ്പൂര്‍ണ മാസികയുടെ രൂപഭാവങ്ങളില്‍ തന്നെ വാരാന്ത്യപ്പതിപ്പ് അവതരിപ്പിക്കുന്നത്. വാരികയുടെ വിജയത്തില്‍ നിന്നു ദിനപത്രമാരംഭിച്ച മലയാളത്തിലെ ആദ്യത്തെ പ്രസാധകരായതുകൊണ്ടു തന്നെ വൃത്താന്തപത്രത്തേക്കാള്‍ എളുപ്പത്തില്‍ അവര്‍ക്കു സാധിക്കുന്നതായിരുന്നു മാഗസിന്‍ ജേര്‍ണലിസം. വിപണിയിലും അന്ന് ഈ പ്രത്യേകത ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞായറാഴ്ചപ്പതിപ്പിനോ പത്രത്തിനോ അധികവില ഈടാക്കുന്ന പതിവും അന്നു നിലവില്‍ വന്നിട്ടുണ്ടായിരുന്നില്ല. അക്കാദമിക് തലത്തില്‍ പോലും ഈ പുതുമ പഠനവിഷയമായിട്ടുള്ളതായിട്ടറിയാം.തുടക്കത്തില്‍ ഞായറാഴ്ച മാത്രം മംഗളം പത്രം വരുത്തുന്നവരുണ്ടായിരുന്നെങ്കിലും വിതരണത്തിലെ അപര്യാപ്തതകള്‍ കൊണ്ടോ, സ്ഥാപനത്തിന്റെ സ്ഥായിയായ അലസതകൊണ്ടോ ഈ സണ്‍ഡേ മാഗസിന് ഒന്നോ രണ്ടോ വര്‍ഷത്തെ ആയുസേയുണ്ടായുള്ളൂ. ദ് ഹിന്ദു കുറച്ചു കാലത്തേക്കു മാത്രമായി മാസത്തിലൊന്നു വീതം ഫോളിയോ എന്ന പേരില്‍ തെരഞ്ഞെടുത്ത സാംസ്‌കാരികവിഷയങ്ങളില്‍ ആധികാരികമായ മാസികകള്‍ ഞായറാഴ്ചപ്പതിപ്പിനൊപ്പം വിതരണം ചെയ്തിരുന്നതും കൂട്ടിവായിക്കേണ്ടതുണ്ട്. പക്ഷേ 52 എണ്ണമോ മറ്റോ മാത്രമായിരുന്നു അത് ആസൂത്രണം ചെയ്തിരുന്നതു തന്നെ.
വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തില്‍ വീണ്ടും ഒരു ഞായറാഴ്ച മാസിക പുറത്തിറങ്ങുന്നത് മലയാള മനോരമയില്‍ നിന്നാണ്. തൊണ്ണൂറുകളുടെ അവസാനമാണത്. ഞായറാഴ്ച പതിപ്പിന് പുതിയൊരു മാനവും ആഴവും കൊടുക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച എന്ന പേരില്‍ സാധാരണരൂപത്തില്‍ നാലു പേജും കൂടെ ശ്രീ എന്ന പേരില്‍ മാസിക വലിപ്പത്തില്‍ മറ്റൊന്നും. വിദേശപത്രങ്ങളുടെ മാതൃകയില്‍ വാരാന്ത്യ വായന കൊഴുപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. തിരുവനന്തപുരത്ത് കേരളശബ്ദത്തിന്റെയും നാനയുടെയുമൊക്കെ പത്രാധിപരായിരുന്ന കെ.വി.എസ് ഇളയതും മലയാറ്റൂര്‍ രാമകൃഷ്ണനുമൊക്കെ കൂടി ചേര്‍ന്ന് ആരംഭിച്ച പ്രസിദ്ധീകരണങ്ങളില്‍ ഒന്നായിരുന്നു ഞായറാഴ്ച എന്നാണോര്‍മ്മ. നായിക എന്നൊരു ചലച്ചിത്രപ്രസിദ്ധീകരണവും അവര്‍ക്കുണ്ടായിരുന്നു. കുറച്ച് ആഴ്ചകളിറങ്ങി. പിന്നീട് നിലച്ചു. ആ ടൈറ്റിലാണ് മനോരമ സ്വന്തമാക്കിയത്. കോട്ടയത്തെ ടു ക്രിയേറ്റീവ് മൈന്‍ഡ്‌സ് എന്ന സ്ഥാപനം നടത്തുന്ന രാധാകൃഷ്ണനും സുഹൃത്തുമായിരുന്നു ഡിസൈനര്‍മാര്‍. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തില്‍ പത്രങ്ങള്‍ ഞായറാഴ്ച മാത്രം സാധാരണ വിലയില്‍ നിന്ന് ഒരു രൂപ അധികം ഈടാക്കിത്തുടങ്ങിയതെന്നും ഓര്‍ക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ തന്നെ ഈ പതിവു തുടര്‍ന്നെങ്കിലും ശ്രീ പ്രചാരത്തിന്റെ കാര്യത്തില്‍ കാര്യമായ ഗുണമൊന്നുമുണ്ടാക്കാത്തതുകൊണ്ടാ, ഞായറാഴ്ച പത്രത്തിന് വിലകൂട്ടിയിട്ടും കാര്യമായ ഇടിവില്ല എന്നു ബോധ്യമായതുകൊണ്ടോ, മനോരമ അതു നിര്‍ത്തുകയും ഞായറാഴ്ച മാത്രം നിലനിര്‍ത്തുകയും ചെയ്തു.
കേരള കൗമുദി വീക്കെൻഡ് മാഗസിനും കുറേക്കാലം മാഗസിൻ ഫോർമാറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്. ഭാസുര ചന്ദ്രനായിരുന്നു പത്രാധിപർ. ഇതാണ് പിന്നീട് കേരള കൗമുദി ആഴ്ചപതിപ്പായി മറിയത് എന്ന് ചങ്ങാതിയും സഹപ്രവർത്തകനുമായ എം.ബി. സന്തോഷ് അറിയിച്ചതു കൂടി ഇതോടൊപ്പം ചേർക്കുന്നു. ഒപ്പം ഒരു വരി കൂടി. അല്ലെങ്കിലും പുതുമകൾ പലതും കേരള കൗമുദിയാണ് മലയാളത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. അത്.എം എസ് മണി സാർ മരിച്ചപ്പോൾ ഞാൻ കുറിച്ചിരുന്നു



Saturday, April 25, 2020

സൗമ്യതയുടെ ചിരി


സൗമ്യതയുടെ ചിരി

Ie malayalamല്‍ 
എഴുതിയ 
ഓര്‍മ്മക്കുറിപ്പ്‌


രവിയേട്ടനെ (രവി വള്ളത്തോള്‍) ഞാന്‍ ആദ്യം പരിചയപ്പെടുന്നത് എപ്പോഴാണ്? നേരില്‍ കാണുന്നതെപ്പോഴാണ് എന്നു ചോദിച്ചാല്‍,മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകട്രെയിനിയായിരിക്കെ 1993ലാണ്. അദ്ദേഹത്തിന്റെ വഴുതയ്ക്കാട്ടെ വീട്ടില്‍ വച്ച്. എ.സി.എസ് എന്ന പേരില്‍ മലയാള മനോരമദിനപത്രത്തിന്റെ വാരാന്ത്യ ടിവി പേജില്‍ ഞാന്‍ കൈകാര്യം ചെയ്ത മിനിസ്‌ക്രീനിലെ വെള്ളിനക്ഷത്രങ്ങള്‍ എന്ന പംക്തിയിലെ ആദ്യ സെലിബ്രിറ്റിയായിരുന്നു രവിയേട്ടന്‍.
പക്ഷേ, ജീവിതത്തില്‍ ഞാനാദ്യം രവിയേട്ടനെ പരിചയപ്പെടുന്നത് അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു. കൃത്യമായി പറഞ്ഞാല്‍ എന്റെ പ്രീഡിഗ്രി കാലത്തായിരിക്കണം. അപ്പോഴേക്ക് തിരുവനന്തപുരം ദൂരദര്‍ശനിലെ ടെലി ഫിലിമുകളിലൂടെയും പരമ്പരകളിലൂടെയും മറ്റും ഗൃഹസദസുകളിലെ സൂപ്പര്‍ താരമായിക്കഴിഞ്ഞിരുന്നു അദ്ദേഹം. ടി.എന്റെ കഥയെ ആസ്പദമാക്കി പി.ഭാസ്‌കരന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യകാല പരമ്പരകളിലൊന്നായ വൈതരിണി, പിന്നീട് ശ്യാമപ്രസാദിന്റെ മണല്‍നഗരം തുടങ്ങിയ പരമ്പരകളിലും ടിവി ചിത്രങ്ങളിലുമായി മിനിസ്‌ക്രീനിലെ ആദ്യകാല സൂപ്പര്‍താരങ്ങളിലൊരാളായി മാറി അദ്ദേഹം. അദ്ദേഹത്തിന്റെ ടെലിഫിലിമുകളില്‍ ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒന്ന് ഒരുപക്ഷേ അദ്ദേഹത്തിന്റെ സംഭാവനകളുടെ കൂട്ടത്തില്‍ ഒരുപക്ഷേ അധികമാരും പറഞ്ഞുകേള്‍ക്കാന്‍ തന്നെയിടയില്ലാത്ത പണക്കിഴി എന്ന ടെലിഫിലിമാണ്. മോളിയറുടെ മൈസര്‍ എന്ന ഫ്രഞ്ച് നാടകത്തിന്റെ മലയാള രൂപാന്തരമായിരുന്നു എന്നാണോര്‍മ്മ. അനശ്വരനായ തിക്കുറിശ്ശിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. അതില്‍ അദ്ദേഹത്തെ തട്ടിക്കാന്‍ വരുന്ന മൂന്നു പിരിവുകാരില്‍ ഒരാളായിരുന്നു രവിയേട്ടന്‍. ഒരുപക്ഷേ, രവി വള്ളത്തോള്‍ എന്ന പേരിനോട് മലയാളി ചേര്‍ത്തുവയ്ക്കാന്‍ ശങ്കിക്കുന്ന ഹാസ്യമായിരുന്നു അയത്‌നലളിതമായി അദ്ദേഹം കൈകാര്യം ചെയ്തത്. ഒപ്പം ചങ്ങാതികളായി വന്നതോ, നടന്‍ പ്രേംകുമാറും, പിന്നീട് തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവുമൊക്കെയായിത്തീര്‍ന്ന രഞ്ജിത്തും! അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, ഒരു പെണ്ണും രണ്ടാണും, നാലുപെണ്ണുങ്ങള്‍,നിഴല്‍ക്കുത്ത്..അങ്ങനെ കുറേ സിനിമകളില്‍ രവിയേട്ടനെ ഇഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ എന്നും ഒരേയൊരു പരാതിമാത്രമേ തോന്നിയിട്ടുള്ളൂ. എല്ലായ്‌പ്പോഴും സംവിധായകര്‍ അദ്ദേഹത്തിനായി മാറ്റിവച്ചിരുന്നത് ശാന്തനായ, സാത്വികനായ കഥാപാത്രങ്ങളായിരുന്നു. വളരെയേറെ സാധ്യതകളുണ്ടായിരുന്ന വേണ്ടവിധം ഉപയോഗപ്പെടുത്താതെ പോയ ഒരു അഭിനേതാവ് എന്ന നിലയ്ക്കാണ് ഞാന്‍ രവി വള്ളത്തോള്‍ എന്ന നടനെ നോക്കിക്കാണുന്നത്.
പറഞ്ഞുവന്നത് ഇനിയും പൂര്‍ത്തിയാക്കിയില്ല. രവിയേട്ടനെ ഞാനാദ്യം പരിചയപ്പെടുന്നത്, ആരാധനയോടെ നോക്കിക്കാണാന്‍ ആരംഭിക്കുന്നത് തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്നു പ്രക്ഷേപണം ചെയ്യുന്ന കഥകളിലൂടെയും റേഡിയോ നാടകങ്ങളിലും കൂടെയാണ്. എന്റെയൊക്കെ ചെറുപ്പം റേഡിയോയ്‌ക്കൊപ്പമായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് മൊബൈല്‍ ഫോണ്‍ എന്തോ, അതായിരുന്നു എന്റെ ബാലകൗമാരങ്ങളില്‍ ട്രാന്‍സിസ്റ്റര്‍. അതിലൂടെ കേള്‍ക്കുന്ന ശബ്ദമായിട്ടാണ് പലരെയും വേണു നാഗവള്ളി, നെടമുടി വേണു, പത്മരാജന്‍, ജഗദീഷ്...അങ്ങനെ പലരെയും ഞങ്ങള്‍ തിരിച്ചറിഞ്ഞതും ആരാധിച്ചതും. ആകാശവാണിയിലെ ചില നാടകങ്ങളിലൂടെയും ചെറുകഥകളിലൂടെയുമാണ് രവി വള്ളത്തോള്‍ എന്ന പേരും എന്റെ മനസിലേക്കു കയറിക്കൂടിയത്. സ്വാഭാവികമായി വള്ളത്തോള്‍ എന്ന രണ്ടാം പേരായിരിക്കണം അങ്ങനെയൊരു ശ്രദ്ധ ആ പേരിലുളവാക്കിയത്. പരിചയപ്പെട്ട് അടുത്തതില്‍ പിന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്, ആ മാതൃകവും, പിന്നെ അച്ഛന്‍,സംപ്രേഷണകലയുടെ കുലപതികളിലൊരാളായ നാടകാചാര്യന്‍ ടി.എന്‍.ഗോപിനാഥന്‍ നായരുടെ പൈതൃകവും സത്യത്തില്‍ രവീന്ദ്രനാഥന്‍ നായര്‍ എന്ന രവി വള്ളത്തോളിലെ എഴുത്തുകാരന് വളരാന്‍ ബാധ്യതയേ ആയിട്ടുള്ളൂ എന്ന്. വവളരെയേറെ ഉയരങ്ങളിലെത്താന്‍ സാധ്യതയുണ്ടായിരുന്ന എഴുത്തുകാരനായിട്ടാണ് രവിയേട്ടനെ ഞാന്‍ മനസിലേറ്റുന്നത്. എഴുത്തുവഴിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ രഘുനാഥ് പലേരിയുടെയൊക്കെ തലത്തിലേക്കുയരാന്‍ കഴിയുമായിരുന്ന ആള്‍. വളരെ റൊമാന്റിക് ആയ ഭാഷയില്‍ ഹൃദയാവര്‍ജ്ജകമായി എഴുതിയിരുന്ന ആള്‍. റേഡിയോയില്‍ അത് കാതുകളിലേക്കല്ല, ഹൃദയങ്ങളിലേക്ക് സ്വന്തം ശബ്ദം കൊണ്ട് വിന്യസിക്കുമായിരുന്ന ശബ്ദകലാകാരന്‍. രവിയേട്ടന്റെ കഥയെ അടിസ്ഥാനമാക്കിയാണ് സത്യന്‍ അന്തിക്കാട് പ്രമുഖ തെന്നിന്ത്യന്‍ നടി രാധയെ നായികയാക്കി ഭരത്‌ഗോപിയെയും മോഹന്‍ലാലിനെയും ഒക്കെ വച്ച് രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമ നിര്‍മ്മിച്ചത് എന്ന് ഓര്‍ക്കുന്നവര്‍ കുറയും. അച്ഛനെ പോലെ തന്നെ അദ്ദേഹം എഴുതിയതില്‍ പലതും റേഡിയോയ്ക്കുവേണ്ടിയായിരുന്നു. അങ്ങനെ അവതരിപ്പിച്ച റേഡിയോ നാടകമായിരുന്നുകഥയാണ് രേവതിക്കൊരു പാവക്കുട്ടി. അദ്ദേഹവും ജോണ്‍ പോളും ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. ഇന്നും നടന്‍ എന്നതിലുപരി രവി വള്ളത്തോള്‍ എന്ന എഴുത്തുകാരനെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.
പരിചയപ്പെട്ടതിനു ശേഷം അദ്ദേഹം ആരായിരുന്നു എനിക്ക് എന്നാണെങ്കില്‍, മനോരമയ്ക്കു വേണ്ടി കണ്ട നിമിഷം മുതല്‍ എന്നെ ഒരനുജനായി തന്നെ കണക്കാക്കിപ്പോന്നിരുന്നു രവിയേട്ടന്‍. എന്താവശ്യമുണ്ടെങ്കിലും ഒരു മടിയും കൂടാതെ ''മോനെ'' എന്നു വിളിച്ച് ഫോണ്‍ ചെയ്യും. ചില കഥകളോ ലഘു നോവലുകളോ എഴുതുമ്പോള്‍ അത് ഞാന്‍ പത്രാധിപരായ പ്രസിദ്ധീകരണത്തിന് യോജിച്ചതാണെന്നു തോന്നിയാല്‍ എന്നെ വിളിക്കും. കന്യകയില്‍ പത്രാധിപരായിരിക്കെ അദ്ദേഹത്തിന്റെ രണ്ടു നോവലെറ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമേയുള്ളൂ എനിക്ക്. അതിലൊന്ന് ഓണപ്പതിപ്പില്‍ രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ബാന്ദ്രയിലെ വീട് ആയിരുന്നു. സൗമ്യയായ ഒരു പ്രേതത്തിന്റെ നനുത്ത പ്രണയകഥ. കേരളത്തിലെ ജനപ്രിയ നോവല്‍ പ്രസാധനരംഗത്തെ സൂപ്പര്‍ ചിത്രകാരന്മാരിലൊരാളായ ആര്‍ട്ടിസ്റ്റ് സുരേഷ് ആണ് അതിനു വേണ്ടി ചിത്രം വരഞ്ഞത്. വായിച്ചപ്പോള്‍ തന്നെ, സുരേഷിന് ആവേശമായി. അത്രയ്ക്ക് സവിശേഷമായ ഒരു നോവലെറ്റായിരുന്നു അത്. പിന്നീടതു പുസ്തകമാക്കിയപ്പോള്‍ എന്നോട് വിളിച്ചു പറയുകയും അതിന്റെ പ്രകാശനത്തിനു ക്ഷണിക്കുകയുമൊക്കെ ചെയ്തു. എത്രയോ പരിപാടികള്‍ക്കായി മുഖ്യാതിഥിയായി ഞാനും അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുപോയിരിക്കുന്നു. ഒരിക്കല്‍, അദ്ദേഹത്തിന്റെ വീട്ടുകാരെല്ലാം ചേര്‍ന്ന് കോവളത്ത് ഒരു കുടുംബയോഗം കൂടുന്ന ദിവസം പോലും ഞാന്‍ വിളിച്ചു എന്നതുകൊണ്ടു മാത്രം എന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം എന്നോടൊപ്പം വന്നു, ഒന്നരമണിക്കൂര്‍ എന്ന ഉറപ്പിന്‍മേല്‍.
സൗമ്യതയുടെ ആള്‍രൂപമായിട്ടാണ് ഓരോ കൂടിക്കാഴ്ചയ്ക്കുശേഷവും രവിയേട്ടനെപ്പറ്റി തോന്നിയിട്ടുള്ളത്. മുഖത്തെ പ്രസാദാത്മകതയും നൈര്‍മല്യവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ആള്‍.
കഴിഞ്ഞദിവസം കോവിഡ് ബോറഡിക്കിടെ ഭാര്യയുമൊത്ത് ഞങ്ങളുടെ വിവാഹ ആല്‍ബം വീണ്ടും കാണ്‍കെ അതില്‍ രവിയേട്ടന്റെ ചിത്രം കണ്ടപ്പോള്‍ ഭാര്യയോട് ഞാന്‍ പറഞ്ഞതേയുള്ളൂ,''പാവം കിടപ്പിലാണ് കുറേക്കാലമായി, ആരെയും കാണാനനുവദിക്കുന്നില്ല' എന്ന്. ഇന്നിപ്പോള്‍ കേള്‍ക്കുന്നു രവിയേട്ടനും പോയി എന്ന്!
രവിയേട്ടനുമായി ബന്ധപ്പെട്ട നേരില്‍ ബന്ധമില്ലാത്ത ഒരു കാര്യം കൂടി പറഞ്ഞുകൊണ്ടവസാനിപ്പിക്കട്ടെ. അകാലത്തില്‍ മരിച്ച സഹപാഠിയും സുഹൃത്തുമായ ജി.എ.ലാല്‍ തിരക്കഥയെഴുതി സിബിമലയില്‍ സംവിധാനം ചെയ്ത് ദിലീപും ദിവ്യ ഉണ്ണിയും നായികാനായകന്മാരായി അഭിനയിച്ച നീ വരുവോളം (ആദ്യത്തെ പേര് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നായിരുന്നു. അതു പോരാ എന്ന എന്റെ കൂടി അഭിപ്രായം മാനിച്ചാണ് പേരു മാറ്റിയത്. ആ പേര് പിന്നീട് അന്തരിച്ച രാജേഷ് പിള്ള തന്റെ ആദ്യ ചിത്രത്തിനു സ്വീകരിച്ചു. വൈരുദ്ധ്യമെന്നോണം രണ്ടും പരാജയമായി) സിനിമയില്‍ വളരെ ശാന്തസ്വഭാവിയായ ഒരു അധ്യാപകന്റെ വേഷമുണ്ട്. രവിയേട്ടനാണ് അതവതരിപ്പിക്കുന്നത്. കുമാരനല്ലൂരില്‍ അന്നു ഞാന്‍ താമസിക്കുന്ന എന്റെ ഭാര്യവീട്ടിനു തൊടുത്തു ചിത്രീകരണം നടക്കുന്നതിനിടെ ഒരിക്കല്‍ വീട്ടില്‍ ഉച്ചയൂണിനു വന്ന ലാല്‍ പറഞ്ഞു: 'ചന്ദ്ര, നിന്നോട് പറയാതെ ഞാനൊരു കാര്യം ചെയ്തിട്ടുണ്ട്. രവിയേട്ടനവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഞാന്‍ നിന്റെ പേരാണ് കൊടുത്തിട്ടുള്ളത്.'
തുടര്‍ന്ന് അതിനൊരു വിശദീകരണം കൂടി തന്നു, ലാല്‍:'അതേയ്, രവിയേട്ടന്റെ പല ചലനങ്ങളും കാണുമ്പോള്‍ എനിക്ക് നിന്നെ ഓര്‍മ്മവരും അതുകൊണ്ടാ എഴുതി വന്നപ്പോള്‍ നിന്റെ പേരു ഞാനിട്ടത്!'
കാലം എത്ര ക്രൂരനാണ്. ലാല്‍ നേരത്തേ പോയി. ഇപ്പോഴിതാ രവിയേട്ടനും!

Thursday, April 23, 2020

മലയാളത്തിലെ ആദ്യത്തെ ഓഡിയോ ബുക്ക്‌


ലോക പുസ്തദിന കുത്തിപ്പൊക്കുകളുടെ കൂടെ ഇന്നലെ പോസ്റ്റണം എന്നിരുന്നതാണ്. സിറ്റി ഓഫ് ഡ്രീംസ് വെബ് സീരീസ് കണ്ടുതീര്‍ക്കുന്ന തിരക്കില്‍ വിട്ടുപോയി. അതുകൊണ്ട് ഒരു ദിവസം വൈകി ഇന്നു പോസറ്റുന്നു. (ദിനം മിസായി എന്നു വച്ച് വായന മിസാവില്ലല്ലോ)
പ്രസാധനരംഗത്ത് പല പുതുമുകള്‍ക്കും പരീക്ഷണത്തട്ടകമൊരുക്കിയ സംസ്ഥാനമാണ് കേരളം. ലോകത്ത് ആദ്യമായി സാഹിത്യകാരന്മാര്‍ക്ക് ഒരു സഹകരണസംഘമുണ്ടാക്കുകയും എഴുത്തുകാര്‍ അംഗങ്ങളായ സാഹിത്യപ്രവര്‍ത്തകസഹകരണസംഘം എന്ന പ്രസാധനശാലയും നാഷനല്‍ ബുക് സ്റ്റാള്‍ എന്ന വിപണനശൃംഖലയും ഇന്ത്യ പ്രസ് എന്ന മുദ്രണശാലയും സ്ഥാപിച്ച കേരളം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുസ്തകപ്രസാധകരായ ഡി.സി.ബുക്‌സിന്റെ ആസ്ഥാനം. ഇതൊക്കെയുണ്ടെങ്കിലും മലയാള പുസ്തകരൂപകല്‍പനയില്‍ കാര്യമായ ചില സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുകയും വെറുതേ അച്ചടിച്ചു കുത്തിക്കെട്ടുകയല്ല പ്രസാധനം എന്നു മലയാളി വായനക്കാരനെ ബോധിപ്പിക്കുകയും ചെയ്തത് കോഴിക്കോട്ട് നിന്ന് എന്‍.പി.ഹാഫിസ് മുഹമ്മദിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച മലയാളം എന്ന പ്രസാധനശാലയും ജോയ് മാത്യുവിന്റെ ബോധിയും പിന്നീട് അകാലത്തില്‍ ജീവന്‍ സ്വയം കവര്‍ന്ന ഷെല്‍വിയുടെ മള്‍ബറി പബ്‌ളിക്കേഷന്‍സുമായിരുന്നു. ബുക് ഡിസൈന്‍ എന്ന സങ്കല്‍പം അവതരിപ്പിക്കുന്നതും, ഫീച്ചറിനും സാഹിത്യത്തിനുമിടയ്ക്ക് ചില അനുഭവക്കുറിപ്പുകള്‍ക്ക് വായനാസാധ്യതയുണ്ടെന്ന് സ്ഥാപിക്കുന്നതും മള്‍ബറിയാണ്. ഓര്‍മ്മ എന്ന രണ്ടു വോള്യം സമാഹാരം മാത്രം മതി ഷെല്‍വിയുടെ ദീര്‍ഘവീക്ഷണത്തിന്റെ വിജയം വ്യക്തമാകാന്‍.
ഇതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഡിസിയടക്കമുള്ള മുന്‍നിര മുഖ്യധാര ബുക് ഡിസൈന് ഏറെ പ്രാധാന്യം നല്‍കിത്തുടങ്ങി. ഒരു പുസ്തകത്തിന് വ്യത്യസ്തമായ പത്തു മുഖചിത്രങ്ങള്‍, ആദ്യത്തെ നൂറു പുസ്തകങ്ങള്‍ക്ക് കലാകാരന്‍ നേരിട്ടു വരച്ച പുറംചട്ട, ചെമ്പു പ്‌ളേറ്റില്‍ റിലീഫുണ്ടാക്കി പതിപ്പിച്ച പുറംചട്ടയോടുകൂടിയ പുസ്തകം, എഴുത്തുകാരന്റെ കയ്യൊപ്പോടെയുള്ള പുസ്തകം എന്നിങ്ങനെ പല പല പരീക്ഷണങ്ങള്‍. ഇലക്ട്രോണിക് മാധ്യമങ്ങളുടെ മുന്നേറ്റത്തിനൊപ്പം വായനയെ പിടിച്ചുനിര്‍ത്താനുള്ള പല പല സാഹസങ്ങള്‍. അതിനിടെയാണ് പോഡ്കാസ്റ്റിങ് എന്നൊക്കെ ഇന്ത്യ കേട്ടുതുടങ്ങുന്നതിനു മുമ്പ 2001ല്‍ ഡിസി ബുക്‌സില്‍ നിന്ന് ഓഡിയോ ബുക്ക് എന്നൊരാശയം മുളയിട്ടുദിക്കുന്നത്.
സഖറിയയുടെ ഇതാണെന്റെ പേര് എന്ന ലഘു നോവലാണ് മലയാളത്തിലിറങ്ങുന്ന ആദ്യത്തെ ഓഡിയോ ബുക്ക്. പുസ്തകത്തിന്റെ അച്ചടിപ്പതിപ്പിനൊപ്പം നേര്‍ത്ത സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ നോവല്‍ വായിച്ച് റെക്കോര്‍ഡ് ചെയ്ത ഓഡിയോ കസെറ്റുകൂടി ചേര്‍ത്ത് ഒരു പ്രത്യേക വിലയ്ക്കാണ് വിപണിയിലെത്തിയത്. വിധേയനിലൂടെ ശ്രദ്ധേയനായ നടന്‍ എം.ആര്‍.ഗോപകുമാറായിരുന്നു നോവലിന് ശബ്ദം നല്‍കിയത്.
എന്നാല്‍ കേള്‍ക്കാന്‍ ഓഡിയോ കസെറ്റ് പ്‌ളേയര്‍ സ്വന്തമായി വേണമെന്നുള്ളതുകൊണ്ടും ഡിജിറ്റല്‍ കണ്‍വേര്‍ജന്‍സിലൂടെ മൊബൈല്‍ ഫോണ്‍ സര്‍വവ്യാപിയായ വിനിമയോപാധിയായിത്തീര്‍ന്നിട്ടില്ലാത്തതുകൊണ്ടുമായിരിക്കാം പരസ്യശ്രദ്ധകിട്ടി എന്നതില്‍ കവിഞ്ഞ് ആ സംരംഭത്തിന് വലിയ മൈലേജ് കിട്ടിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഡിസി തുടര്‍ന്നും ആ രീതി പിന്തുടര്‍ന്നേനെ. (ഇന്നും ഡിസിയുടെ പല പുസ്തകങ്ങള്‍ക്കും ഓഡിയോ രൂപാന്തരം നിര്‍മിക്കുന്നുണ്ട്. അതുപക്ഷേ ഓണ്‍ലൈനിലൂടെ ലോകമെമ്പാടും ലഭ്യമാക്കാന്‍ വേണ്ടിയാണ്.) എങ്കിലും ഈ പരീക്ഷണം വേറിട്ട ഒന്നു തന്നെയായിരുന്നു.മലയാള പ്രസിദ്ധീകരണങ്ങള്‍ അവയില്‍ വരുന്ന കഥകളും കവിതകളുമൊക്കെ രചിയാതാക്കളുടെ ശബ്ദത്തില്‍ ആലേഖനം ചെയിച്ച് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മൊബൈലില്‍ കേള്‍പ്പിക്കുന്ന സംവിധാനമൊക്കെ മലയാളി ആലോചിച്ചു തുടങ്ങുംമുമ്പേയായിരുന്നു ആ ചിന്ത എന്നോര്‍ക്കണം. മലയാളത്തില്‍ ഇങ്ങനെയും പുസ്തകമിറങ്ങിയിട്ടുണ്ട് എന്ന് ഇന്നത്തെ തലമുറയില്‍ എത്രപേര്‍ക്കറിയാമെന്ന് അറിയില്ല.
ഇതാണെന്റെ പേരിനെ പറ്റി ഒരു വാല്‍ക്കുറിയോടെ അവസാനിപ്പിക്കാം. ഇതാണെന്റേ പേര് പുറത്തിറങ്ങി ഏറെ കഴിയും മുമ്പ് അതിനെ മിമിക് ചെയ്ത് എന്റെ മുന്‍കാല സഹപ്രവര്‍ത്തകനും മലയാള മനോരമയിലും ദ് വീക്കിലും അസിസ്റ്റന്റ് എഡിറ്ററും ജന്മഭൂമിയില്‍ ചീഫ് എഡിറ്ററുമായിരുന്ന രാമചന്ദ്രന്‍ ഒരു കഥയെഴുതി-ഇതാണെന്റെ വേര്! രാമചന്ദ്രന്റെ പേര് മലയാള കഥാസാഹിത്യത്തില്‍ ശ്രദ്ധിക്കപ്പെടും വിധം എഴുതിച്ചേര്‍ത്തത് ആ കഥയായിരുന്നു.

Wednesday, April 22, 2020

ഓര്‍മ്മകളിലെ ഇ-ജങ്ക്!

എനിക്കു മുന്‍പും ശേഷവുമുള്ള തലമുറകളില്‍ നിന്നു വ്യത്യസ്തമായി എന്റെ തലമുറയ്ക്കു കിട്ടിയ ഭാഗ്യമോ ദൗത്യമോ ആണ് അനലോഗില്‍നിന്ന് ഇന്റര്‍നെറ്റിലേക്കുള്ള സാങ്കേതികവിദ്യാമാറ്റം. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ യഥേഷ്ടം സൈരവിഹാരം നടത്തുന്ന എനിക്കു മുന്‍പുള്ള തലമുറയുടെ കാര്യം ചോദിക്കാം. പക്ഷേ അവരിലധികവും സൈബര്‍ നവസാക്ഷരരാണ്. സൈബര്‍ വിസ്‌ഫോടനാന്തര പ്രയോക്താക്കള്‍. എനിക്കു ശേഷമുള്ളവരും അങ്ങനെ തന്നെ. ആദ്യത്തെ വിഭാഗത്തില്‍ പെട്ടവര്‍ ഏറെ വൈകി, ഏറെക്കുറെ ലക്ഷണയുക്തമായി രൂപപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ചു ശീലിച്ചവരായപ്പോള്‍ രണ്ടാമത്തെക്കൂട്ടര്‍ ജനിക്കുമ്പോഴേ അതുമായി ഇടപെട്ടവരായി. ഇതിനിടെ ഞങ്ങളുടെ തലമുറയാണ് ടൈപ് റൈറ്റിങ് പഠിച്ച് പിന്നീട് കംപ്യൂട്ടര്‍ കീ ബോര്‍ഡിലേക്ക് മാറേണ്ടിവന്നവര്‍. സാധാരണ വാച്ചിനു പുറമേ ഇലക്ട്രോണിക് വാച്ച് ആദ്യമായി ഉപയോഗിച്ചവര്‍. ലാന്‍ഡ്‌ഫോണില്‍ നിന്ന് പേജര്‍ വഴി മൊബൈലിലേക്കു മാറേണ്ടിവന്നവര്‍. പിക്ചര്‍ ട്യൂബ് കണ്ടിട്ട് എല്‍സിഡിയും പ്‌ളാസ്മയും വഴി എല്‍.ഇ.ഡിയിലേക്കു മാറിയവര്‍....ആ പരിവര്‍ത്തനകാലത്ത് അതിനൊപ്പം നില്‍ക്കുകയും അതിന്റെ വളര്‍ച്ച കണ്മുന്നില്‍ കാണുകയും അതിന്റെ സാങ്കേതികത പഠിച്ചെടുത്ത് അതില്‍ പ്രവര്‍ത്തിക്കാനാരംഭിക്കുകയും ചെയ്തവര്‍. ഞാന്‍ ഡിഗ്രിക്കു പഠിക്കുമ്പോഴേ നാട്ടില്‍ ഇലക്ട്രോണിക് ടൈപ്‌റൈറ്ററും മറ്റും വന്നുകഴിഞ്ഞിരുന്നു. പക്ഷേ പി.ജിക്കു പഠിക്കുമ്പോള്‍ മാത്രമാണ് ഡിടിപി വ്യാപകമാവുന്നത്. തിരുവനന്തപുരത്ത് ബ്രഹ്മ സോഫ്ട് ടെക് ആയിരുന്നു ആദ്യത്തെ ഡിടിപിക്കാര്‍. പിന്നീട് ടാന്‍ഡം വന്നു. അതിനൊപ്പം ആദ്യകാലത്തു തന്നെ തിരുവനന്തപുരത്ത് പുഷ്‌കലിച്ച ടെക്‌നോഗ്രാഫ് എന്ന ഡിടിപി കേന്ദ്രം ഞാന്‍ കൂടി പങ്കാളിയായി ചങ്ങാതികളായ സഹാനിയും വിനോദും ചേര്‍ന്ന് എന്റെ വീട്ടില്‍ തുടങ്ങുകയും പിന്നീട് വഴുതയ്ക്കാട്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ക്രമേണ പങ്കാളികള്‍ക്കെല്ലാം മറ്റു ജോലികളായപ്പോള്‍ അവസാനിപ്പിക്കുകയും ചെയ്ത സ്ഥാപനം.
പറഞ്ഞുവന്നത് അതല്ല. ആദ്യമായി ഒരു സെല്‍ ഫോണ്‍ കാണുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും മലയാള മനോരമയില്‍ സബ് എഡിറ്ററായിരിക്കെയാണ്. നോക്കിയയുടെ ഗ്രേ/ബ്‌ളൂ നിറങ്ങളിലുള്ള ബെയ്‌സ് സെറ്റ്. ഒരു എല്‍.സി.ഡിസ്പ്‌ളേ. ഫോണും എസ് എം എസും മാത്രമേ സംവിധാനമുള്ളു. പിന്നെ സമയവും തീയതിയുമറിയാം. കാല്‍ക്കുലേറ്റും ചെയ്യാം. മെസേജയയ്ക്കാന്‍ പോലും പരിമിത കീ ബോര്‍ഡായതുകൊണ്ട് വളരെ ശ്രമകരമായിരുന്നു. മനോരമയില്‍ ഹാന്‍ഡ്‌സെറ്റുകള്‍ വരുന്നത് ഡസ്‌ക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ്. ന്യൂസ് എഡിറ്റര്‍ തൊട്ടു മുകളിലോട്ടുള്ളവര്‍ക്കു കൂടാതെ പൊതു ആവശ്യങ്ങള്‍ക്ക് നാലോ അഞ്ചോ ഹാന്‍ഡ്‌സെറ്റുകള്‍. അന്നൊക്കെ എന്തോ ദിവ്യ സംഗതി കാണുന്നതുപോലെയായിരുന്നു അതിനോടുള്ള ഭയഭക്തി ബഹുമാനം. സ്‌പോര്‍ട്‌സ് ഡസ്‌ക്, ചരമഡസ്‌ക് ലോക്കല്‍ ഡസ്‌ക് ചീഫ് എന്നിവര്‍ക്കു പുറമേ ഓരോ യൂണിറ്റിന്റെയും പേജുകള്‍ ചെയ്യുന്ന ഡസ്‌ക് ചീഫ്മാര്‍ക്ക് ഓരോന്ന്. അത് ഡസ്‌കിന്റെ പൊതു സ്വത്താണ്. കോട്ടയത്തു നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ പ്രധാന യൂണിറ്റുകള്‍ക്ക് നേരത്തേ ഉണ്ടായിരുന്ന റിസീവര്‍ ലിഫ്റ്റ് ചെയ്താല്‍ നേരിട്ടു സംസാരിക്കാന്‍ സംവിധാനമുള്ള ഡെഡിക്കേറ്റഡ് ഹോട്ട്‌ലൈന്‍ ലാന്‍ഡ്‌ഫോണിനു പുറമേയായിരുന്നു ഈ ഹാന്‍ഡ് സെറ്റ്. നേരിട്ട് കോ ഓര്‍ഡിനേറ്ററേയോ ന്യൂസ് എഡിറ്ററെയോ ന്യൂസ് കോഓര്‍ഡിനേറ്ററെയോ റിപ്പോര്‍ട്ടര്‍മാരെയോ പോലും വേണമെങ്കില്‍ വിളിക്കാം എന്നതായിരുന്നു പ്രത്യേകത. പക്ഷേ, പുറത്തേക്ക് മറ്റൊരു നമ്പരിലേക്കും വിളിക്കാനാവില്ല. ക്‌ളോസ്ഡ് യൂസേഴ്‌സ് ഗ്രൂപ്പിനുള്ളില്‍ മാത്രം എത്രവേണെങ്കിലും വിളിക്കാം. ഡ്യൂട്ടിയനുസരിച്ച് ഡസ്‌ക് ചീഫ് ആവുമ്പോള്‍ ഒരു ചെങ്കോല്‍ തന്നെയായിരുന്നു ഈ ഹാന്‍ഡ്‌സെറ്റ്.
സ്വന്തമായി അതുപോലൊന്ന് കരസ്ഥമാക്കുന്നത് മനോരമ വിട്ട് 2000 നവംബറില്‍ തിരുവനന്തപുരത്ത് വെബ് ലോകം ഡോട്ട് കോമില്‍ (മലയാളം വെബ്ദുനിയ) ചേര്‍ന്നപ്പോഴാണ്. അന്ന് ജയിംസ് ബോണ്ട് സിനിമയിലൂടെ തരംഗമായിക്കഴിഞ്ഞിരുന്ന എറിക്‌സണ്‍ ഹാന്‍ഡ്‌സെറ്റ്. ഒരു ചെറിയ വാക്കിടോക്കിയുടെ വലിപ്പം. ഒരു ഫൗണ്ടന്‍പേനയുടെ വലിപ്പമുള്ള ആന്റിന. പിയേഴ്‌സ് ബ്രോസ്‌നന്‍ ബ്രാന്‍ഡ് അംബാസഡറായിരുന്ന എറിക്‌സണെ അന്ന് സോണി ഏറ്റെടുത്തിരുന്നില്ല. എസ്സാര്‍ ഗ്രൂപ്പിന്റെ എസ്‌കോട്ടലും രാജീവ് ചന്ദ്രശേഖറിന്റെ ബിപിഎല്ലുമായിരുന്നു കേരളത്തിലെ അന്നത്തെ സേവനദാതാക്കള്‍. കവറേജൊക്കെ കണക്കാണ്. തിരുവനന്തപുരം വിട്ടാല്‍ കൊല്ലം പോലും റെയ്ഞ്ചില്ല. കൊച്ചിയില്‍ ചെന്നാല്‍ കിട്ടും. ടവറുകളുടെ കുറവു തന്നെ കാരണം. താരീഫിന്റെ കാര്യമാണ് വിചിത്രം. നിശ്ചിത തുക 750 രൂപയോ മറ്റോ പ്രതിമാസം. 25 കോളും 50 മേസേജും എന്തോ സൗജന്യം. ഒരു ഔട്ട്‌ഗോയിങ് കാളിന് 12 രൂപ. ഇന്‍കമിങിന് 6 രൂപ. (ആരെങ്കിലും ഇങ്ങോട്ടുവിളിച്ച് ഫോണെടുത്താല്‍ 6 രൂപ എടുക്കുന്നയാള്‍ കൊടുക്കണം.) മൂന്നു മിനിറ്റിനാണ് ഈ റേറ്റ്. സംസാരം നീണ്ടാല്‍ മിനിറ്റിന് 3 രൂപവച്ച് വീണ്ടും കൊടുക്കണം. ലാന്‍ഡ് ലൈനിലേക്കാണെങ്കില്‍ റേറ്റ് വീണ്ടും കൂടും. ആ സമയത്താണെന്നു തോന്നുന്നു മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പം ഞാനും ലോകത്തൊരുപക്ഷേ ഇന്ത്യയില്‍ മാത്രം നിലവിലുണ്ടായ മിസ്ഡ് കാള്‍ എന്ന സങ്കേതം കണ്ടെത്തുന്നത്. വീട്ടില്‍ കാളര്‍ ഐഡിയുള്ള ഫോണ്‍ വാങ്ങി വച്ചു. മോള്‍ അന്ന് എന്നോടൊപ്പം തിരുവനന്തപുരത്താണ്. ആവശ്യമുള്ളപ്പോള്‍ ലാന്‍ഡ്‌ലൈനിലേക്ക് മിസ്ഡ് കോള്‍ കൊടുക്കും. ഒന്നോ രണ്ടോ റിങ് കഴിഞ്ഞ് വയ്ക്കും. അച്ഛനോ അമ്മയോ അതു കണ്ട് തിരികെ വിളിക്കും. അപ്പോള്‍ 16 രൂപയുടെ സ്ഥാനത്ത് എട്ടു രൂപ മതിയാവും. പിന്നീട് അതും മാറി, ലാന്‍ഡ് ലൈനില്‍ നിന്ന് അച്ഛനുമമ്മയും എന്റെ ഓഫീസ് ലാന്‍ഡ് ലൈനിലേക്കു വിളിക്കും. അപ്പോള്‍ സാധാരണ ടെലികോം നിരക്കുകള്‍ മാത്രം കൊടുത്താല്‍ മതി. (അന്ന് ബിഎസ് എന്‍എല്‍ വിഎസ്എന്‍എല്‍ എന്നൊന്നും വഭജിച്ചിട്ടില്ല. ഇന്ത്യന്‍ ടെലിഫോണ്‍സ് എന്നേയുളളൂ) തൂങ്ങി വീഴുംവിധം മാണ്ടന്‍ ഹാന്‍ഡ്‌സെറ്റ് പോക്കറ്റില്‍ വച്ചുകൊണ്ടുപോകുന്നത് ഒരു ഗമയായിരുന്നു അന്നൊക്കെ.
ആദ്യം സ്വന്തമാക്കിയ ഹാന്‍ഡ്‌സെറ്റിന് വില 16000 രൂപയോ മറ്റോ ആയിരുന്നു. 9846099002 ആയിരുന്നു എന്റെ നമ്പര്‍. നല്ല ഭാരമായിരുന്നു. മൂന്നുനാലു വര്‍ഷം കഴിഞ്ഞപ്പോള്‍ അതിന്റെ ഗ്യാസൗട്ട് ആയി. അപ്പോഴേക്ക് അനില്‍ അമ്പാനിയുടെ റിലയന്‍സ് സിഡിഎംഎ സാങ്കേതികവിദ്യയില്‍ എല്‍ജിയുടെ സ്‌ളീക്ക് ഹാന്‍ഡ്‌സെറ്റുമായി കളത്തിലെത്തിയിരുന്നു. പോളിഫോണിക് റിങ് ടോണും ബ്‌ളൂ ഡൈനാമിക് ഡിസ്പ്‌ളേയുമായിരുന്നു സവിശേഷതകള്‍. പക്ഷേ വില വളരെ കൂടുതലായിരുന്നു. എന്നാല്‍ മാസവരി കുറവും. രണ്ടാമത്തെ കണക്ഷനായി അതിലും ഒന്നു സ്വന്തമാക്കി. അച്ഛനടക്കം ഉപയോഗിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് അതിന്റെ അസ്ഥിപഞ്ചരം വരെ വന്നശേഷമാണ് ഉപേക്ഷിച്ചത്. അപ്പോഴേക്ക് വോഡഫോണും എയര്‍ടെല്ലും ഐഡിയയും അടക്കം എത്രയോ കമ്പനികള്‍ വരികയും പലതിനെയും വിഴുങ്ങുകയുമൊക്കെ ചെയ്ത് നിരക്കുകള്‍ ജനകീയമാക്കിക്കഴിഞ്ഞിരുന്നു. ഞാനും പല കമ്പനികള്‍ മാറി കന്യകയുടെ പത്രാധിപരായെത്തി. അപ്പോഴെനിക്കുണ്ടായിരുന്നത് പഴയ ഹാന്‍ഡ്‌സെറ്റ് ആയിരുന്നു. ആയിടയ്ക്കാണ് സുഹൃത്തും കന്യകയ്ക്കു വേണ്ടി ഗള്‍ഫില്‍ നിന്ന് പലതും എഴുതിയയ്ക്കുന്ന എഴുത്തുകാരിയുമായ സപ്‌ന അനു നാട്ടിലേക്കു വരുന്നു എന്തെങ്കിലും ആവശ്യമുണ്ടോ എന്നന്വേഷിക്കുന്നത്. പൈസ വാങ്ങുമെങ്കില്‍ മാത്രം നല്ല ഒരു ഹാന്‍ഡ്‌സെറ്റ് കൊണ്ടുവരാമോ എന്നു ചോദിച്ചു. ആ നിബന്ധനയോടെ സപ്ന കൊണ്ടുവന്ന സാംസങിന്റെ ആദ്യകാല ഡുവല്‍ സിം ഹാന്‍ഡ്‌സെറ്റ് ആണ് ചിത്രത്തില്‍ ആദ്യം കാണുന്നത്. ഇന്നവന്‍ വാര്‍ദ്ധക്യത്തിന്റെ അറ്റത്താണ്.കീപാഡൊക്കെ പോയി. നിറം കൊണ്ടും പ്രകടനം കൊണ്ടും ഞാന്‍ ഏറെ ഇഷ്ടപ്പെട്ട ഹാന്‍ഡ്‌സെറ്റ്. കളര്‍ ഡിസ്പ്‌ളേ.നല്ല റിങ്‌ടോണ്‍സ്. മൂന്നു നാലു വര്‍ഷം ഉപയോഗിച്ചു. പിന്നീട് സദാസമയവും  ഹാന്‍ഡ്‌സെറ്റിന്റെ ഉപയോഗം ആവശ്യമായിട്ടുള്ള അമൃത ടിവിയുടെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ സ്ഥാനത്തേക്കു മാറിയപ്പോള്‍ കുറേക്കൂടി ബാറ്ററി ലൈഫ് ഉള്ളൊരു സെറ്റിന്റെ ആവശ്യം വന്നു. അക്കാലത്ത് വാര്‍ത്താവതാരകന്‍ കൂടിയായിരുന്ന ഇപ്പോള്‍ ദുബായ് ഹിറ്റ് എഫ് എമ്മിലുള്ള കൃഷ്ണകുമാറിന്റെ ഉപദേശപ്രകാരം ഒരു സിംഗിള്‍ സിം നോക്കിയ വാങ്ങി. അതുപക്ഷേ എന്റെ കൈവശം അധികം വാണില്ല. ബാറ്ററി കേടായി പിന്നീട് പെട്ടെന്ന് കറപ്റ്റഡ് ആയി. അപ്പോള്‍ പകരം വാങ്ങിയത് സാംസങിന്റെ ഒതുക്കമുള്ള സ്‌ളീക്ക് ആയ ഒരു സ്‌ളൈഡിങ് സെറ്റ് ആണ്. കീപാട് മൊത്തമായി സ്‌ളൈഡ് ചെയ്ത് ചെറുതാക്കി വയ്ക്കാവുന്ന ഒന്ന്. എനിക്കു വളരെ വളരെ ഇഷ്ടമായിരുന്ന സെറ്റ്.
ആയിടയ്ക്കാണ് കാനഡയില്‍ എന്റെ ഒരേയൊരു പെങ്ങളുടെ മകന്‍, ഞാന്‍ കൂടി വളര്‍ത്തി വലുതാക്കിയ എന്റെ ഒരേയൊരു അനന്തരവന്‍ ഗൗതം ജോലികിട്ടിയ സന്തോഷത്തിന് ചേച്ചി എനിക്കൊരു ആപ്പിള്‍ ഐഫോണ്‍ സമ്മാനിക്കുന്നത്. ഐഫോണ്‍ ഫോര്‍ ആയിരുന്നു അത്. ചിത്രത്തിലുണ്ട് ആള്‍. ഇപ്പോഴും പ്രവര്‍ത്തിക്കും. പക്ഷേ ടച്ചിന് പ്രശ്‌നം. വൈഡ് ടച്ചേ പ്രവര്‍ത്തിക്കൂ. പത്തുപതിനേഴു വര്‍ഷത്തെ സര്‍വീസുണ്ട്) അന്ന് ഐഫോണ്‍ സ്റ്റാറ്റസ് സിംബലാണ്. ആദ്യം കൈയില്‍ വരുന്ന ടച്ച് സ്‌ക്രീന്‍ ഫോണ്‍. അതുകിട്ടിയ ഗമയില്‍ ഞാനെന്റെ സാംസങ് ഭാര്യയ്ക്കു കൊടുത്തു. അതുവരെ എന്റെ പഴയ നോക്കിയ ഉപയോഗിച്ചുപോന്ന ഭാര്യയുടെ കൈയില്‍ സാംസങ് അധികം വാണില്ല. ടോയ്‌ലെറ്റില്‍ വീണു നനഞ്ഞ് അത് കേടായിപ്പോയി.
ഐഫോണ്‍ കൈവന്നപ്പോഴും എന്റെ ഫോണ്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. അപ്രതീക്ഷിതമായി അമൃത വിട്ട് വീണ്ടും കന്യകയില്‍ ചേക്കേറേണ്ടിവന്നപ്പോള്‍ മംഗളത്തിന്റെ ഔദ്യോഗിക സിമ്മിനൊപ്പം വര്‍ഷങ്ങളായി (ഇപ്പോഴും) ഞാനുപയോഗിക്കുന്ന വ്യക്തിഗത നമ്പരും കൊണ്ടുനടക്കേണ്ടതായി വന്നു. ഐഫോണിന് ഒറ്റസിമ്മല്ലേ പറ്റൂ. പിന്നെ നെറ്റ് ഉപയോഗിച്ചാല്‍ അതിന്റെ ബാറ്ററി അഞ്ചു മണിക്കൂറിലേറെ നില്‍ക്കില്ല. ഞാനാണെങ്കില്‍ ദിവസവും തിരുവനന്തപുരത്തു നിന്നു കോട്ടയത്തു പോയിവരികയാണ്. രാത്രി 11 മണിവരെയെങ്കിലും മൊബൈല്‍ ചാര്‍ജ് നില്‍ക്കണം. അങ്ങനെയാണ് താരതമ്യേന വിലകുറഞ്ഞ ഒരു രണ്ടാം സെറ്റിലേക്കു പോകുന്നത്. അന്നത്തെ ട്രെന്‍ഡ് ആയിരുന്ന കാര്‍ബണ്‍ എന്ന ഇന്ത്യന്‍ ബ്രാന്‍ഡിന്റെ ഹാന്‍ഡ്‌സെറ്റ് ആയിരുന്നു അത്. അതും നാലഞ്ചുവര്‍ഷം ഒരു കുഴപ്പവുമില്ലാതെ കൊണ്ടുനടന്നു. കണ്ടാല്‍ ബ്ലാക്ക് ബെറി പോലിരിക്കുന്ന ഒന്നായിരുന്നു അത്. അതു നശിച്ചപ്പോള്‍ ഓണ്‍ലൈനില്‍ ഒരു ബ്‌ളാക്ക്‌ബെറി വാങ്ങി. അതും അധികം വാണില്ല. അതിനൊക്കെ ശേഷമാണ് ഭാര്യയ്ക്കു വേണ്ടി സ്വന്തമായി ഒരു ടച്ച് ഫോണ്‍ വാങ്ങുന്നത്. അതുവരെയും പാവം ഞാന്‍ ഉപയോഗിച്ചുപേക്ഷിക്കുന്ന പഴയവയാണുപയോഗിച്ചിരുന്നത്. സാംസങിന്റെ ചെറിയ ടച്ച് സ്‌ക്രീനുള്ള ഡ്യുവോയാണ് അവര്‍ക്കുവേണ്ടി ആദ്യം വാങ്ങുന്നത്. പിന്നെ എന്റെ പഴയ ഐഫോണായി, പിന്നീട് ലെനോവോ, അതുകഴിഞ്ഞിപ്പോള്‍ സാംസങ്. ഞാനും വാങ്ങി ഒരു ലെനോവോ. ഇതിനിടയില്‍ എന്റെ മൊബൈല്‍ ദാരിദ്ര്യം കണ്ട ഭാര്യതന്നെ ഭാര്യാസഹോദരി വഴി യുഎസില്‍ നിന്ന് ഐഫോണിന്റെ എട്ട് എസ് കൊണ്ടുതന്നു. ഇപ്പോള്‍ അതും പിന്നെ അടുത്തിടെ സ്വന്തമാക്കിയ വിവോയുമാണ് കൈവശമുള്ള മോഡലുകള്‍. കോവിഡ്കാല ശുദ്ധികലശത്തില്‍ പലയിടത്തായി കിടന്ന പഴയ ഹാന്‍ഡ്‌സെറ്റുകളുടെ പപ്പും പൂടയുമൊക്കെ കണ്ടപ്പോള്‍ എടുത്തുവച്ച് ഒരു ചിത്രമാക്കി. കിടക്കട്ടെ ഓര്‍മ്മകളില്‍ ഒരു ഇ-ജങ്കും!