Thursday, April 16, 2020

ഇങ്ങനെയും ചില പ്രസിദ്ധീകരണങ്ങള്‍





ജേര്‍ണിലസം സ്‌ട്രോക്‌സ്-3

മുഖ്യധാരാ പ്രസിദ്ധീകരണങ്ങളെന്നപോലെ സമാന്തരമായും സാര്‍ത്ഥകവും പ്രോജ്ജ്വലവുമായൊരു പ്രസിദ്ധീകരണസംസ്‌കാരമുണ്ട് മലയാളത്തിന്. എന്നാല്‍ മുഖ്യധാരയില്‍ തന്നെ ചില സമാന്തരമുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത് അല്‍പായുസുക്കളായിത്തീര്‍ന്നതുകൊണ്ടുതന്നെ ചരിത്രത്തിന്റെ പുസ്തകത്താളുകളില്‍ വിസ്മൃതിയിലേക്ക് ആണ്ടുതാണിട്ടുണ്ട്. അത്തരം
മൂന്നു പ്രസിദ്ധീകരണങ്ങളെപ്പറ്റിയാണ്, അച്ചടി പ്രസിദ്ധീകരണങ്ങളുടെ ഭാവി തന്നെ സന്ദിഗ്ധാവസ്ഥയില്‍ നില്‍ക്കുന്ന ഈ കോവിഡ് കാല പശ്ചാത്തലത്തില്‍ സുഹൃത്തുകൂടിയായ എഴുത്തുകാരനും ഗായകനുമായ സുഹൈബിന്റെ പ്രയോഗം കടമെടുത്താല്‍ 'കുത്തിപ്പൊക്കുന്നത്.'
ഇന്ത്യയില്‍ ഒരു മാസികയ്ക്കും ഉണ്ടാവാത്തൊരു റെക്കോര്‍ഡ് പ്രിന്റ് ഓര്‍ഡറോടെ ആഘോഷിക്കപ്പെട്ട പിറവിയായിരുന്നു ഗൃഹശ്രീയുടേത്. ഡെമി 1/2 എന്ന സൈസും ഉള്ളടക്കത്തിലെ സവിശേഷതകളും കൊണ്ടുമാത്രമായിരുന്നില്ല ഗൃഹശ്രീ വേറിട്ടു നിന്നത്. വിതരണത്തിന്റെ കാര്യത്തില്‍, കാര്യക്ഷമമായി മുന്നോട്ടു പോയിരുന്നെങ്കില്‍ മുന്‍നിര മുഖ്യധാരയ്ക്കു പോലും വെല്ലുവിളിയോ മാര്‍ഗനിര്‍ദ്ദേശമോ ആയിത്തീരുമായിരുന്ന ഒരു സങ്കല്‍പം ബിസിനസ് മോഡല്‍ ആണ് ഗൃഹശ്രീ മുന്നോട്ടുവച്ചത്. മലയാള മനോരമയില്‍ നിന്ന് രാജിവച്ച എന്റെ രണ്ടു മുന്‍കാല സഹപ്രവര്‍ത്തകര്‍ കൂടിയായ എസ്.രാധാകൃഷ്ണനും വി.ഉണ്ണികൃഷ്ണനു മായിരുന്നു അതിന്റെ പിന്നിലെ പ്രധാനികള്‍. രണ്ടുപേരും അന്തരിച്ച ഷംസുദ്ദീന്‍ 

സാറിനൊപ്പം വര്‍ഷങ്ങള്‍ക്കു മുമ്പ് മനോരമ വിട്ട് ഗള്‍ഫ് ന്യൂസില്‍ ചേര്‍ന്നവര്‍. അവിടെ നിന്നു വിട്ട് സ്വന്തം സംരംഭമായി തുടങ്ങിയതാണ് ഗൃഹശ്രീ. അന്ന് തിളങ്ങിവരുന്ന സൈനുല്‍ ആബിദ് ആയിരുന്നു ഡിസൈന്‍. ഗള്‍ഫ് ന്യൂസ് മുതല്‍ അവര്‍ക്കൊപ്പമുണ്ടായിരുന്ന ബോഡി ബില്‍ഡര്‍ കൂടിയായ ജൂഡിന്‍ ബര്‍ണാട് ഫോട്ടോഗ്രാഫറും. പി.എം.ജിയിലെ ജൂഡിന്റെ വീട് തന്നെയായിരുന്നു ഓഫീസ് എന്നാണോര്‍മ്മ. ഇനി വിതരണക്കാര്യത്തിലെ ഗൃഹശ്രീയുടെ അത്രയ്ക്ക് സവിശേഷമാര്‍ന്ന സങ്കല്‍പം എന്തായിരുന്നു എന്നല്ലേ?
കേരളത്തില്‍ അന്ന് ഏറെക്കുറെ കുത്തക സാന്നിദ്ധ്യം തന്നെയായിരുന്ന കേബിള്‍ ടിവി സേവനദാതാക്കളായിരുന്നു ഏഷ്യാനെറ്റ്. സിറ്റി കേബിള്‍, കേരളവിഷന്‍ പോലുള്ളവയൊന്നും വിപണിയിലേക്കു കടന്നുവന്നിട്ടില്ല. ഏഷ്യാനെറ്റിന്റെ അപ്രമാദിത്തം മാത്രമാണ് കേബിള്‍ ദൃശ്യശൃംഖലയില്‍. മാസാമാസം വീടുകളിലെത്തി ഫ്രാഞ്ചൈസികളുടെ പ്രതിനിധികള്‍ നേരിട്ടായിരുന്നു ഏഷ്യാനെറ്റിന്റെ വരിസംഖ്യ പിരിച്ചിരുന്നത്, ഇന്നും പത്രക്കാശ് ഏജന്റ് വന്നു വാങ്ങുന്നതുപോലെ. കേബിള്‍ വിതരണത്തില്‍ മത്സരം കടുക്കുന്ന സമയമാണ്. ഏഷ്യാനെറ്റിന്റെ മേല്‍ക്കൈ തുടര്‍ന്നും ഉറപ്പാക്കാന്‍ ഒരു സൗജന്യ ബോണസ്. എല്ലാ മാസവും വനിത പോലെ, കന്യക പോലെ, ഗൃഹലക്ഷ്മി പോലെ, കുറേക്കൂടി ആധുനികമായ ഒരു ലൈഫ് സ്റ്റൈല്‍ പ്രസിദ്ധീകരണം തീര്‍ത്തും സൗജന്യമായി ഏഷ്യാനെറ്റ് വരിക്കാര്‍ക്ക് വീട്ടിലെത്തിക്കും. വരിപ്പണം വാങ്ങാന്‍ പോകുന്ന പ്രതിനിധി അതു നേരിട്ടു കൊണ്ടുക്കൊടുക്കും. അന്നത്തെ നിലയ്ക്ക് ഏതാണ്ട് അഞ്ചുലക്ഷത്തോളമുണ്ട് ഏഷ്യാനെറ്റിന്റെ വരിക്കാര്‍. അതനുസരിച്ച് ആദ്യത്തെ പ്രതിയുടെ തന്നെ പ്രിന്റ് ഓര്‍ഡര്‍ അഞ്ചുലക്ഷത്തില്‍പ്പരം. എ.ബി.സി അല്ല ഒരു റേറ്റിങ് ഏജന്‍സിയുടെയും സാക്ഷ്യപ്പെടുത്തലും വേണ്ട. കാരണം മുഖവിലയില്ലാതെ ഏഷ്യാനെറ്റ് വരിക്കാര്‍ക്ക് തീര്‍ത്തും സൗജന്യമായി എത്തിക്കുന്നതാണ്. അതില്‍ കള്ളമില്ല, അതിന്റെ ആവശ്യവുമില്ല. വിതരണച്ചെലവ് പൂജ്യം! പരസ്യ ഏജന്‍സികള്‍ക്കു പോലും ഗൃഹശ്രീയുടെ പ്രചാരണത്തില്‍ സന്ദേഹിക്കേണ്ട ആവശ്യമില്ല.
പകരം, പരസ്യത്തിന്റെ കാര്യത്തിലും മറ്റും ഏഷ്യാനെറ്റ് കൂടി സംയുക്തമായി മാര്‍ക്കറ്റ് ചെയ്യും എന്നാണ് ധാരണ.ചാനലിനു മാത്രമായി പിടിക്കുന്ന പരസ്യത്തിന് ഗൃഹശ്രീ കുടി ചേര്‍ത്ത് അല്‍പം കൂടുതല്‍ തുക ഈടാക്കിയാല്‍ ആ തുക ഗൃഹശ്രീക്കു കൊടുക്കണം. അതുപോലെ, മത്സരം മുറുകുന്ന കേബിള്‍ രംഗത്ത് ഏഷ്യാനെറ്റിന്റെ വരിക്കാരെ കൂട്ടാന്‍ ഗൃഹശ്രീ ഒരു ആകര്‍ഷകമായി ചൂണ്ടിക്കാണിക്കുകയുമാവാം. ഏതാണ്ട് ഒരു വര്‍ഷത്തോളം, മലയാളം അന്നുവരെ കണ്ട ലൈഫ്‌സ്റ്റൈല്‍ പ്രസിദ്ധീകരണങ്ങളില്‍ ഒരു വിപ്‌ളവമായിത്തന്നെ ഗൃഹശ്രീ പുറത്തിറങ്ങി. സൗജന്യമായി ഏഷ്യാനെറ്റ് വരിക്കാരുടെ വീടുകളിലുമെത്തി. ആദ്യമൊക്കെ നല്ല പരസ്യങ്ങളും കിട്ടി. പക്ഷേ, ഏഷ്യാനെറ്റിന് അവരുടെ വാക്ക് പാലിക്കാനാവാത്തതുകൊണ്ടോ എന്തോ, വിചാരിച്ചത്ര പരസ്യം ഗൃഹശ്രീയിലേക്ക് അവരില്‍ നിന്ന് എത്തിച്ചേര്‍ന്നില്ല. ക്രമേണ, ഗൃഹശ്രീയുടെ വലിപ്പം കുറഞ്ഞു.കനം കുറഞ്ഞു. വൈകാതെ അതിന്റെ പ്രസിദ്ധീകരണവും നിലച്ചു. രാധാകൃഷ്ണനും ഉണ്ണികൃഷ്ണനും ജൂഡിനും കടം ബാക്കിയാക്കി മലയാളത്തിലെ വേറിട്ടൊരു പ്രസിദ്ധീകരണസ്വപ്‌നം അങ്ങനെ ചരിത്രം മാത്രമായി. ഇന്നും ഓര്‍ക്കുമ്പോള്‍ ഏറെ സാധ്യതയുണ്ടായിരുന്ന ഒരു ബിസിനസ് മോഡലായിരുന്നു ഗൃഹശ്രീയുടേത്. പക്ഷേ, എന്തുകൊണ്ടോ അതൊരു ദുരന്തപര്യവസായിയായി.
ഇനിയൊന്നുള്ളത് ഇന്ത്യന്‍ കമ്മ്യൂണിക്കേറ്റര്‍ ആണ്. കേരളത്തില്‍ നിന്ന് തൊണ്ണൂറുകളില്‍ ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെ പുറത്തിറങ്ങിയ ഇംഗ്‌ളീഷ് പ്രഭാത ദിനപത്രം. മലയാളത്തില്‍ സദ് വാര്‍ത്ത എന്നൊരു പ്രഭാത ദിനപത്രവും ഒപ്പം പുറത്തിറങ്ങി. കൊച്ചിയായിരുന്നു ആസ്ഥാനം.കത്തോലിക്ക അച്ചന്മാരുടെ ശ്രമഫലമായി മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനത്തിനു മാതൃകയായി ആരംഭിച്ചതാണവ. ഏഷ്യാനെ്റ്റിലൂടെ വന്ന് പിന്നീട് കൈരളിയിലേക്കു പോയ ഡോ.എന്‍.പി.ചന്ദ്രശേഖരന്‍, മീഡിയ വണിന്റെ വാര്‍ത്താവിഭാഗം മേധാവി സി.എല്‍.തോമസ്, മംഗളം ദിനപത്രം ചീഫ് എക്‌സിക്യൂട്ടീവ് എഡിററര്‍ രാജു മാത്യു തുടങ്ങി മനോരമ ലേഖികയും കൗമുദി ടിവി പ്രോഗ്രാം മേധാവി എ.സി.റെജിയുടെ ഭാര്യയുമായ വിനീത ഗോപി വരെയുള്ളവര്‍ സദ് വാര്‍ത്തയുടെ പിന്നണിപ്രവര്‍ത്തകരായിരുന്നു. ഒരുപക്ഷേ ഡോ സുകുമാര്‍ അഴീക്കോടിന്റെ മുഖ്യപത്രാധിപത്യത്തില്‍ പുറത്തിറങ്ങി പിന്നീട് സ്വാഭാവിക ചരമമടഞ്ഞ വര്‍ത്തമാനത്തിനു മുമ്പ് കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു മാധ്യമസംരംഭമായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിക്കേറ്ററും സദ് വാര്‍ത്തയും. എന്തോ പിന്നീടു വന്ന ന്യൂ ഏജ് അടക്കമുള്ള പല ദിനപത്രങ്ങള്‍ക്കും ഉണ്ടായതുപോലെ മൂന്നു നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വാഭാവിക ചരമമടയാനായിരുന്നു അതിന്റെ വിധി.


എന്റെ പത്രശേഖരത്തില്‍ നിന്നുള്ള മൂന്നാമത്തെ കുത്തിപ്പൊക്കായ ഈനാട് (തെലുങ്കിലെ ഇടിവി ഗ്രൂപ്പിന്റെ പത്രമല്ല, അതു തുടങ്ങും മുമ്പ് തന്നെ മലയാളത്തില്‍ ആരംഭിച്ച പത്രമാണ്.) മലയാള പ്രസിദ്ധീകരണചരിത്രത്തില്‍ നിര്‍ണായകമായ പല പുതുമകളുടെ പേരില്‍ക്കൂടി പ്രസക്തമായ ഒന്നാണ്. തിരുവനന്തപുരത്ത് വഴുതയ്ക്കാട് ഫോറസ്റ്റ് ഓഫീസ് ലെയ്‌നില്‍ നിന്ന് പ്രൊഫ.ജഗന്നാഥപണിക്കറുടെ ഉടമസ്ഥതയിലും മുഖ്യ പത്രാധിപത്യത്തിലും ആരംഭിച്ച ദിനപത്രമായിരുന്നു ഈനാട്. അതിന്റെ ചരിത്രപരമായ പ്രസക്തി, അതായിരുന്നു കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണമായി ഫോട്ടോകംപോസിങും ഓഫ്‌സെറ്റും നടപ്പില്‍ വരുത്തിയ ആദ്യത്തെ മലയാള ദനിപത്രം എന്നതാണ്. ഈനാട് പ്രസിദ്ധീകരിച്ച ശേഷം മാത്രമാണ് മാതൃഭൂമിയും അതേത്തുടര്‍ന്ന മനോരമയുമെല്ലാം ഈ സാങ്കേതികവിദ്യകളിലേക്കു തിരിയുന്നത്. തിരുവനന്തപുരത്തിന്റെ പത്രമായിരുന്ന കേരളകൗമുദി അപ്പോഴും പരമ്പരാഗത സാങ്കേതികവിദ്യയാണ് പിന്തുടര്‍ന്നു പോന്നത്. എന്നാല്‍ പിന്നീട് എന്തുകൊണ്ടോ ഈനാടിനും സ്വാഭാവികമരണം കൈവരിക്കേണ്ടി വന്നു. ഇന്നിപ്പോള്‍ ഈനാട് എന്ന് ഗൂഗിളില്‍ പരതിയാല്‍ ഹൈദരാബാദിലെ പത്രവും ടിവിയും മാത്രമാണ് തെളിഞ്ഞുവരിക എന്നതുകൊണ്ടാണ് ഈ വിവരങ്ങള്‍ക്ക് പ്രസക്തിയുണ്ടാവുന്നത്.

Monday, April 13, 2020

പേരെഴുത്തിലെ പരിഷ്‌കാരങ്ങള്‍




ജേര്‍ണലിസം സ്‌ട്രോക്‌സ്-2

കേരളത്തില്‍ ഏറ്റവുമധികം രൂപം മാറിയ പത്രങ്ങളാണ് ദ് ന്യൂ ഇന്ത്യന്‍ എക്‌സപ്രസും മംഗളവും. മാസ്റ്റ്‌ഹെഡ്/ നെയിം പ്‌ളേറ്റ് തന്നെ ഒന്നിലധികം തവണ മാറ്റിമറിച്ചിട്ടുള്ള പത്രങ്ങള്‍. എം.സി വര്‍ഗീസ് സാറിന്റെ ഉടമസ്ഥതയില്‍ മംഗളം വാരികാ കുടുംബത്തില്‍ നിന്ന് തൊണ്ണൂറുകളുടെ ആദ്യം ഒരു ദിനപത്രം തുടങ്ങിയപ്പോഴും അതിന്റെ പേരെഴുത്ത് വാരികയുടെ അതേ ശൈലിയില്‍ത്തന്നെയായിരുന്നു. ബോഡിക്കോപ്പി ഫോണ്ടിലടക്കം മലയാള മനോരമയുടെ ഫോട്ടോക്കോപ്പിയായിരുന്നു അത്. പഞ്ചാരി എന്ന മനോരമ ഫോണ്ടു തന്നെയാണ് മംഗളവും ഉപയോഗിച്ചുപോന്നത്. പേരില്ലാത്ത ഭാഗം എവിടെയെങ്കിലും കണ്ടാല്‍ രണ്ടാമത്തെ നോട്ടത്തില്‍ പോലും അത് മംഗളമാണോ മനോരമയാണോ എന്നു തിരിച്ചറിയാന്‍ ആവാത്തവിധമാണ് ആദ്യകാല പത്രമിറങ്ങിയിരുന്നത്. (തീര്‍ച്ചയായും ന്യൂസ് പ്രിന്റിന്റെയും മഷിയുടെയും മറ്റും നിലവാരത്തിലൂടെ അത് വ്യക്തമായി തിരിച്ചറിയാമായിരുന്നെങ്കിലും) എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം, മാധ്യമം ദിനപത്രം ഇറങ്ങിയ ശേഷമാണെന്നു തോന്നുന്നു, മംഗളം അതിന്റെ മാസ്റ്റ്‌ഹെഡ് ഒന്നു പരിഷ്‌കരിച്ചു. അക്ഷരങ്ങളില്‍ ചില ചുനുപ്പും കുനുപ്പുമൊക്കെയായി ഒരു പ്രത്യേകരീതിയിലായിരുന്നു അത്. എന്റെ അഭിപ്രായത്തില്‍ മംഗളത്തിന്റെ നാളിതുവരെയുള്ള മാസ്റ്റ്‌ഹെഡുകളില്‍ ഏറ്റവും മികച്ചത്. പക്ഷേ കാലം ചെല്ലെ വീണ്ടും അതു മാറി. പ്രസിദ്ധീകരണത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് മൂന്നുനാലു വര്‍ഷം മുമ്പ് നാലാമതും മാറി.
മാസ്റ്റ്‌ഹെഡ് എന്നത് ഒരു പത്രത്തെസംബന്ധിച്ച് അതിന്റെ മുഖത്തിനു തുല്യമാണ്. മുഖത്തിന്റെ രൂപം മാറ്റുക എന്നുവച്ചാല്‍ സ്ഥിരമില്ലായ്മയുടെ ലക്ഷണമായാണ് മനഃശാസ്ത്രം നിര്‍വചിക്കുന്നത്. മലയാള മനോരമയും നൂറ്റിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കിടെ കുറഞ്ഞത് മൂന്നു തവണയെങ്കിലും മാസ്റ്റ് ഹെഡ് മാറ്റത്തിനു വിധേയമായിട്ടുണ്ട്. എന്നാല്‍ അതിസൂക്ഷ്മമായി നോക്കിയാല്‍ മാത്രം ശ്രദ്ധയില്‍പ്പെടുകയും അടിസ്ഥാന രൂപകല്‍പനാ തത്വങ്ങളില്‍ കാര്യമായ വ്യതിയാനം വരുത്താതെയും മാത്രമാണ് മലയാള മനോരമ അവരുടെ മാസ്റ്റ്‌ഹെഡ് പരിഷ്‌കരിച്ചിട്ടുള്ളത്. മാതൃഭൂമയാണെങ്കിലും വലിപ്പത്തിലടക്കം ഇതേപോലെ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും അതൊരു സാധാരണവായനക്കാരന് പെട്ടെന്ന കണ്ടുപിടിക്കാനാവുന്നതല്ല. അതേ സമയം എന്തോ മാറ്റമുണ്ടായിട്ടുണ്ട് എന്നു തോന്നുകയും ചെയ്യും.
മംഗളത്തെ സംബന്ധിച്ച് അതങ്ങനെയല്ല. ശ്ശെടാ ഇത് ഇന്നലെ വരെ വന്ന പത്രമല്ലല്ലോ എന്ന ഞെട്ടലുളവാക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് പരീക്ഷിച്ചിട്ടുള്ളത്. ബ്രാന്‍ഡ് സ്ഥൈര്യം എന്ന ഘടകത്തെ പിടിച്ചുലയ്ക്കുന്ന ഒന്നാണിത്. മധുര ആസ്ഥാനമാക്കിയ ദ് ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന്റെ കാര്യത്തിലും സ്ഥിതി ഇതു തന്നെ.
ഗോയങ്കെ ജീവിച്ചിരുന്ന കാലത്തെ ഇന്ത്യന്‍ എക്‌സപ്രസിന് സെറിഫ് ഇല്ലാത്ത ക്യാപിറ്റല്‍ ലെറ്റേഴ്‌സിലുളള മാസ്റ്റ്‌ഹെഡ് ആയിരുന്നു ഉള്ളത്. അദ്ദേഹത്തിന്റെ കാലശേഷം കമ്പനി പിളരുകയും ദക്ഷിണേന്ത്യയില്‍ അത് ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും ഉത്തരേന്ത്യയില്‍ ഇന്ത്യന്‍ എക്‌സ്പ്രസും ആയിത്തീരുകയും ചെയ്തതോടെയാണ് ദക്ഷിണേന്ത്യന്‍ ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് ഇങ്ങനെ സ്ഥിരതപ്രശ്‌നം ഉടലെടുക്കുന്നത്. പത്രങ്ങളുടെ രൂപകല്‍പന കാലാകാലം മാറുന്നതില്‍ അത്ഭുതമില്ലെന്നു മാത്രമല്ല വായനക്കാരനില്‍ ഏകതാനത ഒഴിവാക്കാന്‍ ഒരു പരിധി വരെ അത് അനിവാര്യമാണു താനും. എന്നാല്‍, പരസ്പര പൂരകമല്ലാത്ത, രൂപകല്‍പനയുടെ ഒരു സിദ്ധാന്തപ്രകാരവും സാധൂകരിക്കാനാവാത്തവിധം മാസ്റ്റ് ഹെഡ് അപ്പാടെ മാറ്റിമറിക്കുക എന്നത് ചില കമ്പനികള്‍ അവരുടെ ഭാഗ്യമുദ്ര അപ്പാടെ പരിഷ്‌കരിച്ച് ബ്രാന്‍ഡ് തന്നെ റീ ലോഞ്ച് ചെയ്യുന്നതിനു തുല്യമാണ്. ടാറ്റാ വാഹനങ്ങളുടെ പഴയതും പുതിയതുമായ ലോഗോയും, മഹീന്ദ്രയുടെ പഴയതും പുതിയതുമായ ലോഗോയും താരതമ്യം ചെയ്താല്‍ ഇതു വ്യക്തമാകും. അത്തരത്തിലൊരു റീലോഞ്ച് എന്നതു പക്ഷേ ഒരു ബ്രാന്‍ഡിനെ സംബന്ധിച്ച് ആയുഷ്‌കാലത്തില്‍ ഒരിക്കലോ മറ്റോ സംഭവിക്കുന്ന അപൂര്‍വപ്രതിഭാസമാണ്.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കാര്യത്തില്‍ പക്ഷേ മംഗളത്തിന്റേതു പോലെ അടുപ്പിച്ചടുപ്പിച്ച്, കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നാലോ അഞ്ചോ തവണ മാസ്റ്റ് ഹെഡ് മാറ്റി പരീക്ഷിക്കുന്നതാണ് കണ്ടത്, ലേശം അതിശയോക്തിപരമായി പറഞ്ഞാല്‍ എഡിറ്റര്‍മാര്‍ മാറിവരുന്നതിനനുസരിച്ച്. പിളര്‍പ്പിനു ശേഷം സെറിഫ് ഉള്ള (ദ് ഹിന്ദുവിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും മാസ്റ്റ്‌ഹെഡിലും ടൈംസ് എന്ന ഫോണ്ടിലെയും പോലെ എല്ലാ അറ്റങ്ങളിലും വരകളും ചുനുപ്പുകളുമുള്ള അക്ഷരങ്ങളെയാണ് സെറിഫ് ഉള്ള അക്ഷരങ്ങള്‍ എന്നു പറയുന്നത്) മാസ്റ്റ്‌ഹെഡായി. പിന്നീട് സെറിഫില്‍ തന്നെ ക്യാപിറ്റലും ലോവറും കേയ്‌സിലുള്ള മാസ്റ്റ് ഹെഡ് വന്നു. അതിനിടെ, ഇന്ത്യയില്‍ തന്നെ ഒരു ദിനപത്രത്തില്‍ പരീക്ഷിക്കപ്പെട്ട ഏറ്റവും നാടകീയവും സര്‍ഗാത്മകവുമായ ഒരു രൂപമാറ്റത്തോടെ വലിയ ഐയും ലോവര്‍ കെയ്‌സിലുള്ള വലിയ ഇയുമായി ഇളം നീല വര്‍ണത്തില്‍ മാസ്റ്റ്‌ഹെഡും പേജുകള്‍ക്ക് ഓരോന്നിനും വ്യക്തമായ ഐഡന്റിറ്റിയുമായി ഒരു രൂപമാറ്റത്തിനും പത്രം വിധേയമായി. എന്റെ നോട്ടത്തില്‍ ഏറ്റവും സര്‍ഗാത്മകമായ മാറ്റം തന്നെയായിരുന്നു അത്. പക്ഷേ എഡിറ്റര്‍ മാറിയതുകൊണ്ടാണെന്നു തോന്നുന്നു, കുറച്ചു നാള്‍ക്കകം പത്രം വീണ്ടും നെയിം പ്‌ളേറ്റ് മാറ്റി. വീണ്ടും ക്യാപിറ്റല്‍ ലോവര്‍കെയ്‌സില്‍. പിന്നീട് സെറിഫ് ഫോണ്ടില്‍ ക്യാപിറ്റല്‍ മാത്രായി ഒരിക്കല്‍ക്കൂടി രൂപം മാറിയ ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കുറച്ചു കഴിഞ്ഞപ്പോള്‍ ദ് ന്യൂ മാത്രം ചെറിയവലിപ്പത്തിലും ഇന്ത്യനും എക്‌സ്പ്രസും രണ്ടു വരികളാക്കി വീതികൂട്ടിയും പുനരവതരിച്ചു.
അതേ സമയം ഉത്തരേന്ത്യന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ആകട്ടെ ദി ഇന്ത്യന്‍ എന്നതു മാത്രം ഇറ്റാലിക്‌സില്‍ ക്യാപിറ്റല്‍ ആന്‍ഡ് ലോവര്‍ കെയ്‌സിലും എക്‌സ്പ്രസ് എന്നത് ക്യാപിറ്റലില്‍ മാത്രം ഗോയങ്കെയുടെ കാലത്തെന്നപോലെയും ആക്കി നിലനിര്‍ത്തി ബ്രാന്‍ഡ് സ്ഥൈര്യം കാത്തുസൂക്ഷിക്കുകയും ചെയ്തു. ഇതെല്ലാം ഇപ്പോള്‍ കുറിക്കുന്നത് കോവിഡ് കാല ശുദ്ധികലശത്തിനിടെ കൈയിലുള്ള പഴയകാല പത്രങ്ങളുടെ ശേഖരത്തിലൂടെ കടന്നുപോയതുകൊണ്ടാണ്. ഓരോ രൂപമാറ്റത്തിന്റെയും
ആദ്യ ദിവസത്തേതോ അല്ലാത്തതോ ആയ പത്രങ്ങളൊക്കെ ശേഖരിക്കുന്ന പതിവുണ്ടായിരുന്നു. പ്രധാനദിവസത്തെ പത്രങ്ങളും. ഇന്ദിരയുടെ മരണം മുതല്‍ക്കുള്ള വിവിധപത്രങ്ങളുണ്ട് അക്കൂട്ടത്തില്‍. (ഇതെഴുതിയപ്പോള്‍ ചില പേജുകള്‍ നെറ്റില്‍ നിന്നും എടുക്കേണ്ടി വന്നു അത് പ്രത്യക്ഷത്തില്‍ തിരിച്ചറിയാം)
ഇന്ത്യന്‍ എക്‌സ്പ്രസിനെപ്പറ്റി പറഞ്ഞതുകൊണ്ട് ഒരു കൗതുകം കൂടി പങ്കുവച്ചുകൊണ്ട് അവസാനിപ്പിക്കാം. ഇന്ത്യന്‍ പത്രപ്രവര്‍ത്തനചരിത്രത്തിലെ ഏറ്റവും വലിയ അക്ഷരപ്പിശക് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രവുമായി ബന്ധപ്പെട്ടാണ്. ഒരു ദിവസം പുറത്തിറങ്ങിയ പത്രത്തിന്റെ മാസ്റ്റ്‌ഹെഡില്‍ ഇന്ത്യന്‍ എന്ന ഇംഗ്‌ളീഷ് വാക്കിന്റെ ആദ്യത്തെ ഐ ഉണ്ടായിരുന്നല്ല!


















Wednesday, April 08, 2020

വ്യാജവാര്‍ത്തയുടെ ഉറവിടങ്ങള്‍

വൈറസിനെതിരേ വ്യക്തിശുചിത്വം മതി പക്ഷേ വാര്ത്താ വൈറസുകള്ക്കെതിരേ വാര്ത്താശുചിത്വം വേണം എന്ന ഐഎന്എസിന്റെ പരസ്യം ടിവിയില് കണ്ട ഭാര്യയ്ക്ക് സംശയം. അതിന് മാധ്യമങ്ങള് തന്നെയല്ലേ പ്രതികള്. സത്യമല്ലാത്തത് റിപ്പോര്ട്ട് ചെയ്യുന്നതുകൊണ്ടല്ലേ വ്യാജ വാര്ത്തകളുണ്ടാവുന്നത്?  26 വര്ഷമായി ഒന്നിച്ചു കഴിയുന്ന ഭാര്യയുടെ ചോദ്യം കേട്ടപ്പോഴാണ് പോസ്റ്റ് ട്രൂത്ത് അഥവാ വാസ്താവാനന്തരകാലത്തെ വ്യാജവാര്ത്തകളുടെ ഉറവിടമെങ്ങനെ എന്ന് മനസിരുത്തി ചിന്തിച്ചുപോയത്. വര്ഷങ്ങളായി മാധ്യമവിദ്യാര്ത്ഥികള്ക്ക് ഇതേപ്പറ്റിയുള്ള സിദ്ധാന്തങ്ങളും പ്രായോഗികതയുമൊക്കെ വിവരിച്ചുകൊടുത്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ആശയം മനസിലേക്കു കൊണ്ടുവന്നത് ഭാര്യയുടെ ഓര്ക്കാപ്പുറത്തെ ചോദ്യമാണ്. വ്യാജവാര്ത്ത എന്തെന്നും എങ്ങനെയെന്നും ഒറ്റവാചകത്തില് നിര്വചിക്കാം. കോവിഡ് വരുമ്പോള് സ്വയം ചികിത്സയ്ക്കു മുതിര്ന്നാല് രോഗം എത്ര മൂര്ച്ഛിക്കുമോ അതുപോലെ, വാര്ത്ത കണ്ടെത്താനും പരിശോധിക്കാനും പുനഃപരിശോധിക്കാനും അവതരിപ്പിക്കാനും പരിശീലനം കിട്ടാതെ കിട്ടിയതെന്തും പ്രചരിപ്പിക്കുമ്പോള് സംഭവിക്കുന്ന അവാസ്തവികതയുടെ വ്യാപനമാണ് വ്യാജവാര്ത്ത.
കോവിഡ് എന്നല്ല ഏതു രോഗത്തിനും ഒരു ശാസ്ത്രമുണ്ട്. അതിന്റെ കാരണമന്വേഷിച്ച് കണ്ടെത്തി അതനനുസൃതമായ ഔഷധം കൊണ്ട് അതിനെ ചെറുക്കാന് ശാസ്ത്രീയമായി പരിശീലനം കിട്ടിയവരാണ് ഡോക്ടര്മാര്. അവരുടെ ഉപദേശം തേടാതെ സ്വയം ചികിത്സയ്ക്കു മുതിരുമ്പോള് മരണം വരെ സംഭവിക്കാം. നമ്മുടെ മക്കളെ നമുക്ക് പഠിപ്പിക്കാം. പക്ഷേ, മെഡിക്കല് എന്ജിനീയറിങ്, എംബിഎ കോഴ്‌സുകള്ക്ക് അതു പരിശീലിക്കാത്ത നമ്മള് സാധാരണക്കാര്ക്ക് പഠിപ്പിച്ചുകൊടുക്കാന് സാധിക്കില്ല. കാരണം അതു പഠിപ്പിക്കാന് വേണ്ട അടിസ്ഥാന ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമൊക്കെവേണം. എന്തിന് കുട്ടികളെ പോലും ശാസ്ത്രീയമായി പഠിപ്പിക്കാന് ബി.എഡും എംഎഡും വേണം. കോടതിയില് പൗരന് സ്വയം വാദിക്കാന് അവകാശമുണ്ടെങ്കിലും ഗൗരവമുള്ളൊരു കേസില് വാദിക്കാന് പരിശീലനം കിട്ടിയ അഭിഭാഷകനെ വയ്ക്കാതെ സ്വയം വാദിക്കാന് തുനിഞ്ഞാല് ചിലപ്പോള് ഫൈന് തടവായി തീരുകയായിരിക്കും ഫലം.
ഇനി വ്യാജ വാര്ത്തകളുടെ കാര്യം. പത്രങ്ങളും ടിവിയും മാത്രമായിരുന്ന കാലത്ത് അവയില് പ്രവര്ത്തിക്കാനും വാര്ത്തയ്ക്കു പിന്നിലെ സത്യങ്ങള് ആവര്ത്തിച്ചുറപ്പിക്കുകയും സ്രോതസിനെ ബോധ്യപ്പെടുകയുമൊക്കെ ചെയ്തശേഷം മാധ്യമനൈതികതയ്ക്കനുസരിച്ചു മാത്രം റിപ്പോര്ട്ട് ചെയ്യുന്നതായിരുന്നു രീതി. അവിടെ സാധാരണക്കാര്ക്ക് വാര്ത്താ സ്രോതസാവാം എന്നല്ലാതെ നേരിട്ട് വായനക്കാര്/ശ്രോതാവ്/പ്രേക്ഷകന് എന്നിവരുമായി ഇടപെടാനുള്ള പഴുതില്ലായിരുന്നു. ഇടയ്ക്ക് പത്രം അല്ലെങ്കില് റേഡിയോ അല്ലെങ്കില് ടിവി എന്നൊരു മാധ്യമത്തിന്റെ ഇടമതിലുണ്ടായിരുന്നു. പക്ഷേ സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ അതൊക്കെ അപ്രത്യക്ഷമായി. വ്യവസ്ഥാപിത മാധ്യമങ്ങളില് ഒരിക്കലും പ്രത്യക്ഷപ്പെടുമായിരുന്നില്ലാത്ത പലതും അതിലൂടെ സാമൂഹികശ്രദ്ധയിലേക്കെത്തിക്കാനായി എന്നത് നിശ്ചയമായും നവമാധ്യമങ്ങളുടെ നേട്ടം തന്നെയാണ്. എന്നാല്, മൊബൈല് ഫോണ് ക്യാമറയെടുത്തവരെല്ലാം മാധ്യമ വെളിച്ചപ്പാടാകുന്ന കാലത്ത് വാര്ത്തയേത് അവാര്ത്തയേത് എന്നത് അപ്രസക്തമായി. വീട്ടില് ഉച്ചയൂണിനുണ്ടാക്കിയ പുതിയ വിഭവത്തിന്റെയത്ര നിസാരമായി തൊട്ടാല് പൊള്ളുന്ന വാര്ത്തകള് കൈകാര്യം ചെയ്യപ്പെട്ടു. ഉത്തരാധുനിക ലോകത്തിന്റെ ഏറ്റവും വലിയ സാംസ്‌കാരിക പ്രതിസന്ധി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്റര്നെറ്റിലെ നവസാക്ഷരര് ആയ എഴുപതുവയസു കഴിഞ്ഞവര് തങ്ങള് ഫോണില് കാണുകയും കേള്ക്കുകയും ചെയ്യുന്നതെന്തിനെയും വെള്ളം തൊടാതെ വിശ്വസിക്കുകയും കൈമാറുകയും ചെയ്യുന്നു. സ്രവങ്ങളിലൂടെ കോവിഡി 19 പകരുന്നതിനേക്കാള് വേഗത്തിലാണിത്. അങ്ങനെയാണ് ഇന്ത്യന് ദേശീയ ഗാനത്തെയും പതാകയേയും ഐക്യരാഷ്ട്ര സഭ ലോകത്തെ ഒന്നാമത്തേതായി തെരഞ്ഞെടുത്തു എന്നും കോവിഡ് ലോക്ക് ഡൗണ് പ്രോട്ടോക്കോളുമായി ലോകാരോഗ്യസംഘടന മുന്നോട്ടു വന്നുവെന്നുമടക്കമുള്ള വ്യാജവാര്ത്തകള് ആവര്ത്തിച്ചാവര്ത്തിച്ച് ഉത്ഭവിക്കുകയും കൈമാറ്റപ്പെടുകയും ചെയ്യുന്നത്.
പത്രങ്ങളുടെയും ടിവിയുടെയും വാര്ത്തകള് പൂര്ണമല്ലല്ലോ എന്നും അവര് നിഷ്പക്ഷമല്ലല്ലോ എന്നും ഇതുവരെ വായിച്ചവര് ആലോചിക്കുന്നുണ്ടെന്നറിയാം. വ്യവസ്ഥാപിത മാധ്യമങ്ങള് നിഷ്പക്ഷമായിരുന്നു എന്ന് ഈ കുറിപ്പില് ഇതേവരെ പറഞ്ഞിട്ടില്ല എന്നു മാത്രമാണ് അതിനുള്ള മറുപടി. തീര്ച്ചയായും നിഷ്പക്ഷം എന്നത് മാധ്യമപ്രവര്ത്തനത്തില് സാധ്യമേയല്ല എന്നു തന്നെയാണ് എന്റെ അനുഭവത്തില് നിന്ന് എനിക്കു പറയാനുള്ളത്. ഒന്നുകില് എ പക്ഷത്ത് അല്ലെങ്കില് ബി പക്ഷത്ത്. അതുമല്ലെങ്കില് നടുക്ക്. ഒന്നുമല്ലെങ്കില് ജനപക്ഷത്ത്. അപ്പോഴും ഒരു പക്ഷം കൂടിയേ തീരൂ. അല്ലെങ്കില് അങ്ങനെയേ സാധ്യമാകൂ. ദേശാഭിമാനിയും കൈരളിടിവിയും നാം വായിക്കുകയും കാണുകയും ചെയ്യുന്നത് ഒരു സാമൂഹികപ്രശ്‌നത്തിലെ ഇടതുപക്ഷ നിലപാടറിയാനാണ്. അല്ലാതെ നിഷ്പക്ഷ വാര്ത്ത അറിയാനല്ല. മനോരമയും ജന്മഭൂമിയും വായിക്കുന്നതും ജയ്ഹിന്ദ് ടിവിയും ജനം ടിവിയും കാണുന്നതും അതുപോലെതന്നെ. അതേസമയം മംഗളം ജനപക്ഷമാണ് അവതരിപ്പിക്കുന്നത്. എന്നുവച്ചാല് ഇതൊന്നും നിഷ്പക്ഷ വാര്ത്തകളല്ല നമുക്കു മുന്നിലെത്തിക്കുന്നത്. പക്ഷേ അപ്പോഴും ഒന്നുണ്ട്. അപൂര്ണമോ ഏകപക്ഷീയമോ ആയിരിക്കുമെങ്കിലും അവ വാര്ത്ത തന്നെയായിരിക്കും. സമൂഹമാധ്യമങ്ങളിലെ 'മൊബൈല് കൈയിലെടുത്ത സ്വയം പ്രഖ്യാപിത മാധ്യമപ്രവര്ത്തകര്' അവതരിപ്പിക്കുന്ന ആശയങ്ങളോ വിവരങ്ങളോ അടിസ്ഥാനമില്ലാത്തവയായിരിക്കാം. അതാണ് വ്യാജവാര്ത്ത ആയിത്തീരുന്നത്. കാരണം തനിക്കു വന്നിട്ടുള്ള ഒരു വിവരം/ ചിത്രം/വീഡിയോ/ ഓഡിയോ എന്നിവ വാസ്തവമാണോ എന്നു പരിശോധിക്കാനുള്ള ശാസ്ത്രീയ പരിശീലനം സിദ്ധിച്ചിട്ടുള്ളതവരല്ല നെറ്റിസന്സ്. ജലദോഷം വരുമ്പോള് ഡോക്ടറോടു ചോദിക്കാതെ ഒരു പാരസിറ്റമോള് വാങ്ങി കഴിക്കുന്നതുകൊണ്ട് ഒരു വൃക്കരോഗിക്ക് എന്തുമാത്രം കുഴപ്പമുണ്ടാക്കാമോ അത്ര തന്നെ അപകടമാണ് നെറ്റിലെ വിവരം വാസ്തവമെന്ന് തെറ്റിദ്ധരിച്ച് പങ്കുവയ്ക്കുന്നവര് ചെയ്യുന്നത്.

Sunday, April 05, 2020

കര്‍പ്പൂരജന്മം



ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ള വാരികയെന്ന നിലയ്ക്ക് മലയാളത്തില്‍ നിന്നൊരു പ്രസിദ്ധീകരണം ആദ്യമായി റെക്കോര്‍ഡിടുന്നത് എണ്‍പതുകളില്‍ കോട്ടയത്ത് നിന്ന് ശ്രീ എം.സി വര്‍ഗീസ് തുടങ്ങിവച്ച മംഗളം ആണ്. മലയാള മനോരമ പോലും അന്തം വിട്ടു നിന്ന വളര്‍ച്ച. പിന്നീട് മംഗളത്തിന്റെ ഉള്ളടക്കം ഒപ്പുകടലാസുവച്ച് അതിലും നന്നായി പകര്‍ത്തിവച്ചിട്ടാണ് വര്‍ഷങ്ങള്‍ക്കുശേഷം മനോരമ വാരികയക്ക് ആ റെക്കോര്‍ഡ് മറികടക്കാനായതെന്നതും പരസ്യയാഥാര്‍ത്ഥ്യം. പലര്‍ക്കും മംഗളം മഞ്ഞയും പൈങ്കിളിയുമൊക്കെയാണ്.കാര്യം മുത്ത് എന്നൊരു പ്രസിദ്ധീകരണം മംഗളത്തില്‍ നിന്ന് കുറച്ചുകാലം പുറത്തിറങ്ങിയിരുന്നെന്നതു നേര്. (മംഗളം പത്രത്തില്‍ മറുത്തെന്തോ വാര്‍ത്ത വന്നപ്പോള്‍ ഇന്ന് ഒരു വനിതാഎംഎല്‍എ വിളിച്ചതുപോലെ, ഒരു സംവിധായകപ്രതിഭയും നടിയും നര്‍ത്തകിയുമായ ഭാര്യയും ചേര്‍ന്ന് മംഗളത്തെ ഭര്‍ത്സിച്ചപ്പോള്‍ മുത്തുച്ചിപ്പി എന്നാണ്
വിശേഷിപ്പിച്ചത്. മുത്തുച്ചിപ്പി, കുങ്കുമം-നാന-കേരളശബ്ദം-മഹിളാരത്‌നം ഗ്രൂപ്പില്‍ നിന്നിറങ്ങിയിരുന്ന വേറിട്ട ഒരു ചെറിയ പ്രസിദ്ധീകരണമായിരുന്നു. മംഗളം പ്രസിദ്ധീകരിച്ചിരുന്നത് മുത്ത് ആണ്. പിന്നീടത് ഡോ. നടുവട്ടം സത്യശീലന്റെ പത്രാധിപത്യത്തില്‍ സമ്പൂര്‍ണ വാരികയായി പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും പച്ചപിടിച്ചില്ല) എന്നാല്‍ മംഗളത്തില്‍ നിന്ന് കാര്യമാത്രപ്രസക്തമായ ചില പ്രസിദ്ധീകരണോദ്യമങ്ങള്‍ ഉണ്ടായിട്ടുള്ളത് അധികമാരും ഓര്‍ത്തു എന്നുവരില്ല. ഒരുപക്ഷേ, ആനുകാലികമായി തുടങ്ങി പിന്നീട് ദിനപ്പത്രം തുടങ്ങിയ കേരളത്തിലെ ഒരേയൊരു പത്രകുടുംബമായതുകൊണ്ടുതന്നെ വിതരണസംവിധാനങ്ങളിലെ അപര്യാപ്തതയും പിടിപ്പുകേടും കൊണ്ട് മനോരമയ്‌ക്കോ മാതൃഭുമിക്കോ കേരളകൗമദിക്കോ വിജയിപ്പിച്ചെടുക്കാമായിരുന്ന ഒന്നായിട്ടും ആ പ്രസിദ്ധീകരണങ്ങള്‍ ക്‌ളച്ചുപിടിച്ചില്ല എന്നതാണ് സത്യം. പറഞ്ഞുവരുന്നത് ഭാഷാപോഷിണിയുടെയോ മാധ്യമം ആഴ്ചപതിപ്പിന്റെയോ കലാകൗമുദിയുടെയോ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെയോ ഒക്കെ നിലവാരത്തില്‍ മംഗളം പുറത്തിറക്കിയ ഒരു പ്രസിദ്ധീകരണത്തെപ്പറ്റിയാണ്. മംഗളം വാരികയിലൂടെ സമകാലിക വാരികാപത്രപ്രവര്‍ത്തനത്തില്‍ ജനകീയമായൊരു വഴിത്തിരിവിന് തുടക്കമിട്ട ശ്രീ അമ്പാട്ടു സുകുമാരന്‍
നായരുടെ പത്രാധിപത്യത്തിലായിരുന്നു ആ ആഴ്ചപ്പതിപ്പ്. കര്‍പ്പൂരം. കുടുംബക്കമ്പനി യായതുകൊണ്ട് മിക്കവാറും എല്ലാ പ്രസിദ്ധീകരണങ്ങളിലും കുടുംബാംഗങ്ങളുടെയെല്ലാം പേരുവയ്ക്കുന്ന പതിവുള്ള സ്ഥാപനമാണ് മംഗളം. ഇംപ്രിന്റനുസരിച്ച് കര്‍പ്പൂരത്തിന്റെ പത്രാധിപരും പ്രധാധകനും ശ്രീ സാജന്‍ വര്‍ഗീസായിരുന്നു. ചീഫ് എഡിറ്റര്‍ ശ്രീ എം.സി വര്‍ഗീസും മാനേജിങ് എഡിറ്റര്‍ ശ്രീ സാബു വര്‍ഗീസും ഡയറക്ടര്‍ ഡോ സജി വര്‍ഗീസും ടെക്‌നിക്കല്‍ ഡയറക്ടര്‍ ശ്രീ ബിജു വര്‍ഗീസും എഡിറ്റര്‍ ശ്രീ അമ്പാട്ടു സുകുമാരന്‍ നായരും എന്നാണ് കാണുന്നത്. 1992 ലാണ് അതു പുറത്തിറങ്ങിയതെന്നാണ് എന്റെ ഓര്‍മ്മ.മലയാളത്തിലെ മുന്‍നിര സാഹിത്യകാരന്മാരൊക്കെ അതില്‍ എഴുതിയിരുന്നു. എടുത്തു പറയേണ്ട ഒന്ന് പ്രമുഖ ഒറിയ എഴുത്തുകാരി ഡോ പ്രതിഭാറായിയുടെ ശിലാപത്മം എന്ന നോവലിന്റെ വിവര്‍ത്തനമായിരുന്നു. ഞാനന്ന് കണ്ണൂര്‍ മനോരമയില്‍ ലേഖകനാണ്. മംഗളത്തിന്റെ ജില്ലാ ലേഖകന്‍ ഇന്ന് മനോരമയിലുള്ള ജയ്‌സണ്‍.ഐസക്ക് പിലാത്തറയായിരുന്നു അവിടത്തെ ബിസിനസ് മാനേജര്‍. അന്നൊക്കെ മാതൃഭൂമിയും കലാകൗമുദിയും
പ്രതീക്ഷിച്ചിരിക്കുന്ന കണക്കേ കര്‍പ്പൂരത്തിനു വേണ്ടി കാത്തിരുന്നിട്ടുണ്ട്. എല്ലാ ലക്കവും എന്തെങ്കിലും നല്ല വായനാവിഭവമുണ്ടാവും. വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി ഒരു പ്രത്യേക പതിപ്പൊക്കെ വന്നത് ഓര്‍ക്കുന്നു. പില്‍ക്കാലത്ത് ഏഷ്യാനെറ്റിലൂടെയും സാഹിത്യത്തിലൂടെയും സിനിമയിലൂടെയുമൊക്കെ പ്രശസ്തനായ കുടമാളൂര്‍ക്കാരന്‍ ഉണ്ണി ആര്‍ ആയിരുന്നു കര്‍പ്പൂരത്തിന്റെ സബ് എഡിറ്റര്‍. മറ്റു പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിലെന്നോണം പൂര്‍ണ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഉണ്ണിക്കു കിട്ടിയിരുന്നു എന്നു ബോധ്യപ്പെട്ട ഉള്ളടക്കവും രൂപസംവിധാനവുമായിരുന്നു കര്‍പ്പൂരത്തിന്റേത്. ആകെയൊരു പോരായ്ക മാധ്യമം പത്രത്തിന്റെ അന്നത്തെ മാസ്റ്റ്‌ഹെഡിനോട് സാമ്യമുള്ള അതിന്റെ മാസ്റ്റ്‌ഹെഡ് മാത്രമായിരുന്നു. പിന്നെ കര്‍പ്പൂരം എന്ന പേരും. എന്തോ കര്‍പ്പൂരം പോലെ തന്നെ പെട്ടെന്ന് എരിഞ്ഞു തീരാനായിരുന്നു ആ പ്രസിദ്ധീകരണത്തിന്റെ വിധി. ഒരുപക്ഷേ, സ്വന്തം വായനക്കാരുടെ അഭിരുചിക്കു വിഭിന്നമായൊരു രുചിക്കൂട്ടുമായി വന്നതുകൊണ്ടാവാം ആ പ്രസിദ്ധീകരണം മംഗളത്തിന്റെ വിതരണശൃംഖലയില്‍ വിജയമാകാതെ പോയത്.
പിന്നീട് മംഗളം പുറത്തിറക്കി നിലച്ചു പോയ മറ്റൊരു പ്രസിദ്ധീകരണമാണ് വാര്‍ത്താമംഗളം. സിനിമാമംഗളത്തിന്റെ സ്ഥാപകപത്രാധിപരും ചിത്രബന്ധു, നാന, രംഗം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരും കേരളശബ്ദത്തിന്റെ കല്‍ക്കട്ട ലേഖകനും കേരള സാഹിത്യ അക്കാദമി മുഖമാസികയുടെ പത്രാധിപരുമൊക്കെ ആയിരുന്നിട്ടുള്ള ശ്രീ മധു വൈപ്പനയായിരുന്നു അതിന്റെ പത്രാധിപര്‍. ലേശം എരിവും പുളിയുമൊക്കെയുള്ള ഒരു രാഷ്ട്രീയ സാംസ്‌കാരിക വാരികയായിട്ടാണ് 
വാര്‍ത്താമംഗളം പുറത്തിറങ്ങിയത്. ആദ്യലക്കത്തില്‍ തന്നെ അടിമുടി പ്രൊഫഷനലിസത്തിന്റെ കുറവ് പ്രകടമാക്കിയ പ്രസിദ്ധീകരണമായിരുന്നു അത്. കൃത്യമായ എഡിറ്റിങ് ഇല്ല, രൂപകല്‍പ്പനയില്‍ ഒരു ശൈലിയില്ല. മാസ്റ്റ്‌ഹെഡില്‍ തന്നെ പാളിപ്പൊയ സംരംഭം. മാസങ്ങള്‍ മാത്രം ആയുസേ വാര്‍ത്താമംഗളത്തിനുണ്ടായുള്ളൂ. ഒരുപക്ഷേ മികച്ചൊരു രാഷ്ട്രീയ വാരികയായിത്തീരാമായിരുന്ന സാധ്യതയുള്ള ഒന്നാണ് അങ്ങനെ എങ്ങുമെത്താതോ പോയത്.
ഇതു കൂടാതെ ഏറെ സവിശേഷമായ ഒരു പുതുമ കൂടി ദിനപ്പത്രപ്രവര്‍ത്തനത്തില്‍ മംഗളം കാഴ്ചവച്ചിട്ടുണ്ട്. വാരികയുടെ കാര്യത്തിലെന്നോണം മനോരമ പിന്നീട് അപ്പാടെ പിന്തുടര്‍ന്ന ഒരു മാധ്യമപരീക്ഷണം. അതേപ്പറ്റി ഇനിയൊരിക്കല്‍.