Friday, May 31, 2019

വിജയസാഗരങ്ങളുടെ വന്‍കരകള്‍

സിനിമയുടെ ചരിത്രം മലയാളത്തില്‍ പലര്‍ പലകുറി എഴുതിയിട്ടുള്ളതാണ്. എത്രയോ വേര്‍ഷന്‍ ഞാനടക്കം സിനിമാതല്‍പരര്‍ വായിച്ചിട്ടുള്ളതുമാണ്. ഇന്റര്‍നെറ്റോ വിവരസാങ്കേതികവിദ്യയോ എന്തിന് പത്രപ്രസാധനം തന്നെ അത്രയ്ക്ക് വികസിച്ചിട്ടില്ലാത്ത കാലത്ത് നമ്മുടെ ചലച്ചിത്ര ചരിത്രകാരന്മാര്‍ ലോകസിനിമയുടെ ചരിത്രം എഴുതിയിട്ടുണ്ട്. നാദിര്‍ഷാ മുതല്‍ എം.എഫ്.തോമസ് സാറും, മണര്‍ക്കാട് മാത്യു സാറും വിജയകൃഷ്ണന്‍ സാറുമൊക്കെ ഇത്തരത്തില്‍ ലോകസിനിമാചരിത്രം പലതരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുതുതലമുറയില്‍ സാജന്‍ തെരവപ്പുഴയാകട്ടെ രാജ്യം തിരിച്ചുവരെ ചരിത്രമെഴുതിയിട്ടുമുണ്ട്. എന്നേപ്പോലുള്ളവര്‍ വായിച്ചു തുടങ്ങിയത് വിജയകൃഷ്ണന്‍ സാറിന്റെയും തോമസ് സാറിന്റെയും മറ്റും ചരിത്രങ്ങളാണ്. അങ്ങനെ വായിച്ച് ഹൃദിസ്ഥമാക്കിയ സിനിമാ ചരിത്രം ഇന്നത്തെ കുട്ടികള്‍ക്ക് ഉള്ളം കൈയിലെ നെല്ലിക്ക പോലെ ഗൂഗിളില്‍ ലഭ്യമാണ്. ഇങ്ങനൊരു കാലത്ത് വീണ്ടുമൊരു സിനിമാ ചരിത്രരചനയ്ക്ക്, അതും അച്ചടി രൂപത്തില്‍ എന്തു പ്രസക്തിയാണുള്ളത്? ചലച്ചിത്രചരിത്രകാരനായ ശ്രീ വിജയകൃഷ്ണന്‍ സാര്‍ കലാകൗമുദിയില്‍ ആരംഭിച്ച സാഗരങ്ങളും വന്‍കരകളും എന്ന ലോകസിനിമാചരിത്രപരമ്പരയുടെ പരസ്യം കണ്ടപ്പോള്‍ സ്വാഭാവികമായി തോന്നിയ സന്ദേഹമാണിത്. എന്നാല്‍ വായിച്ചുതുടങ്ങിയപ്പോഴേ ആ ആശങ്ക അസ്ഥാനത്തായെന്നു തെളിഞ്ഞു. കേവലമൊരു ചരിത്രരചനയല്ലിത്. സിനിമയെ അറിയുന്ന, സിനിമയെടുക്കാനറിയുന്ന, അതിന്റെ പശ്ചാത്തലമറിയുന്ന ഒരാള്‍ നേരിട്ടെഴുതുന്ന ചരിത്രത്തിന് ചില വൈവിദ്ധ്യങ്ങളുണ്ടാവും. അതിന് കേവലചരിത്രത്തിനപ്പുറം കാഴ്ചപ്പാടിന്റെ പിന്‍ബലമുണ്ടാവും. അതുമാത്രമല്ല സാഗരങ്ങളും വന്‍കരകളുമിന്റെ സവിശേഷത. അതു ചരിത്രത്തിന്റെ പുനര്‍വായനയോ പിന്‍വായനയോ കൂടിയായി ഒരു വിശകലനത്തിന്റെ തലം തേടുന്നുണ്ട്. അതുകൊണ്ടു തന്നെ പല ചരിത്രങ്ങളുടെ അഥവാ ചരിത്രത്തിന്റെ പല പരിപ്രേക്ഷ്യങ്ങളുടെ വിശകലനത്തിലൂന്നിയ പുതിയൊരു വീക്ഷണകോണ്‍ അവതരിപ്പിക്കാന്‍ വിജയകൃഷ്ണന്‍ സാറിനു സാധിക്കുന്നു. നിഷ്പക്ഷത എന്നതിനപ്പുറം ഉണ്മ തേടുന്നതിനുള്ള യൂക്തികളാണ് അതിന്റെ ഉപാധികളാവുന്നത്. ഇന്റര്‍നെറ്റ് കാലത്ത് വായനയെ മടക്കിക്കൊണ്ടുവരാന്‍ ഇത്തരം സമീപനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും മാത്രമേ സാധിക്കൂ. ഭൂരിപക്ഷം സമകാലിക ചരിത്രമെഴുത്തും വായനയും ഇന്റര്‍നെറ്റിലെ വിവരശേഖരണങ്ങളുടെ തര്‍ജ്ജമ മാത്രമാകുന്ന കാലത്ത് വസ്തുതകളെ ഇഴപിരിച്ചു പുനഃപരിശോധിച്ച് പുതിയ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയെന്നത് സാഹസമാണ്. ആ സാഹസമാണ് വിജയകൃഷ്ണന്‍ സാറിന്റെ പരമ്പര.

Tuesday, May 14, 2019

വാഹ്! രേ വാഹ്!





രണ്ടു ചങ്ങാതിമാര്‍. രണ്ടാളും രണ്ടു പ്രസിദ്ധീകരണങ്ങളില്‍ വേറിട്ട രണ്ടു പംക്തികളുമായി നീണ്ട മൗനം ഭഞ്ജിക്കുന്നു. രണ്ടുപേരുടെ എഴുത്തും ഹൃദയത്തില്‍ കോരിയിടുന്നതോ രോമാഞ്ചത്തിന്റെ ഹര്‍ഷാതിരേകങ്ങള്‍. പറഞ്ഞുവരുന്നത് കേരളത്തില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരിക്കാവുന്ന നിരൂപകന്‍ ഡോ.പി.കെ.രാജശേഖരനെയും, അന്തരിച്ച അതുല്യപ്രതിഭ പി.പത്മരാജന്റെ മകനും എഴുത്തുകാരനും തിരക്കഥാകൃത്തും എന്റെ മുന്‍ സഹപ്രവര്‍ത്തകനുമായ അനന്തപത്മനാഭനെയും പറ്റിയാണ്. പി.കെ.ആര്‍. എഴുതുന്നത് ഡിസിബുക്‌സിന്റെ പച്ചക്കുതിരയിലാണ്. ഇരുള്‍സഞ്ചാരങ്ങള്‍. തുടക്കത്തില്‍ ഓ, രാജശേഖരന്റെ കടുകട്ടി സാഹിത്യം എന്ന തോന്നലുളവാക്കിയ പംക്തിയാണ്. പക്ഷേ പോകെപ്പോകെ, ഇതാ ഇപ്പോള്‍ പച്ചക്കുതിര മാസികയല്ല, വാരികയായെങ്കില്‍ എന്നാശിച്ചുപോകുന്നത്ര പാരായണക്ഷമമായ പംക്തിയായിത്തീര്‍ന്നിരിക്കുന്നു. വിദേശയാത്രയും മറ്റു തിരക്കുകളും പിന്നെ പി.കെ.യുടെ സ്വതസിദ്ധമായ ചില പിടിവാശികളുമൊക്കെയായി ഇരുള്‍സഞ്ചാരങ്ങള്‍ ഇടിച്ചു നില്‍ക്കാതിരുന്നാല്‍ മതിയായിരുന്നു. ലോകത്തെ പരമവിശിഷ്ട സാഹിത്യത്തെപ്പറ്റിയൊന്നുമല്ല, മറിച്ച് ജനപ്രിയമായ മുഖ്യധാരാ സാഹിത്യത്തിലെ ഗൂഢാലോചനാസിദ്ധാന്തത്തിന്റെയും അപസര്‍പകത്വത്തിന്റെയും അടിവേരുകള്‍ തേടി പരിചയപ്പെടുത്തുന്ന എഴുത്ത്. ഇന്റര്‍നെറ്റ് കാല സാഹിത്യനിരൂപണം വിക്കീപീഡിയയുടെ വിവര്‍ത്തനമായിത്തീരുന്ന വിരസകാലത്തും വായനക്കാരെ പിടിച്ചിരുത്താനുള്ള മാജിക്ക് രാജശേഖരനറിയാം. അതാണ് ഈ പംക്തിയുടെ വിജയം.
ജീവിതത്തില്‍ ആദ്യമായി ഒരു ജോലിക്ക്, അതും ഇഷ്ടപ്പെട്ട ജോലിക്ക് അഭിമുഖത്തിനു പോയപ്പോള്‍ അവിടെ വച്ചു പരിചയപ്പെട്ടതാണ് ഡോ.പി.കെ.രാജശേഖരനെ. ഡിഗ്രിക്കാലത്ത് യൂണിവേഴ്‌സിറ്റി കോളജില്‍ സൂപ്പര്‍ സീനിയറായിരുന്ന ആളാണെങ്കില്‍ക്കൂടി, വ്യക്തിപരമായ കാരണങ്ങളാല്‍ (ഞാന്‍ പഠിച്ച രസതന്ത്രം ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്റെ തന്നെ അധ്യാപകനായിരുന്നു എന്നേക്കാള്‍ 20 വയസിനു മുതിര്‍ന്ന, എന്റെ ഏക അളിയന്‍. രാവിലെ ഒരേ വീട്ടില്‍ നിന്ന് രണ്ടു സ്‌കൂട്ടറുകളില്‍ കോളജില്‍ പോകുകയും അദ്ദേഹത്തിന്റെ അളിയന്‍ എന്ന ലേബലില്‍ മറ്റധ്യാപകരുടെ കൂടി നോട്ടപ്പുള്ളിയായി കഴിയുകയും ചെയ്യുന്ന ഒരാള്‍ക്ക് ക്യാംപസ് ജീവിതം എങ്ങനെ ആസ്വാദ്യമാകും? കഴിയുന്നത്ര ക്യാംപസിനു പുറത്തു ജീവിക്കാനാണ് ഞാനന്നു ശ്രമിച്ചത്. സുഹൃത്തുക്കളായ സഹാനിയും വിനോദും ആനന്ദ്കുമാറുമൊക്കെയായി സ്വന്തമായി നടത്തിപ്പോന്ന ചലച്ചിത്രപ്രസിദ്ധീകരണത്തിന്റെ കാര്യവും നോക്കി നടന്നതുകൊണ്ട് ഇപ്പറഞ്ഞ കലാലയകാലം ഒട്ടുമേ പുഷ്‌കരമായിരുന്നില്ല എന്റെ ജീവിതത്തില്‍.)സ്വയം അന്യനായിരുന്ന ഞാന്‍ പി.കെ.യെ എന്നല്ല അക്കാലത്ത് കോളജില്‍ സമകാലികരായ പലരുമായും പിന്നീടാണ് പരിചയപ്പെടുന്നത്. അങ്ങനെയാണ് 1991ല്‍ കേരളകൗമുദിയില്‍ പത്രപ്രവര്‍ത്തക ട്രെയിനിക്കുളള ഉദ്യോഗാര്‍ത്ഥികളായി ഞങ്ങള്‍ മൂന്നുപേര്‍ പേട്ടയിലെ കൗമുദിയുടെ സ്വീകരണമുറിയില്‍ ഒന്നിച്ചൊരുനാള്‍ എത്തുന്നത്. അതില്‍ പി.കെ.രാജശേഖരനും ജി.എ.ലാലിനും വര്‍ഷങ്ങളുടെ സൗഹൃദമുണ്ട്. അവര്‍ യൂണിവേഴ്‌സിറ്റി കോളജ് കാല ചങ്ങാതികളാണ്. ലാലിനെ പക്ഷേ എനിക്കുമറിയാം.കാരണം, ഡിഗ്രി കഴിഞ്ഞ് തിരുവനന്തപുരത്തെ ഭാരതീയ വിദ്യാഭവനില്‍ ജേര്‍ണലിസം ഡിപ്‌ളോമയ്ക്കു പഠിക്കുമ്പോള്‍ സഹപാഠിയാണ് ചിത്രകാരനായ ലാല്‍. രാജശേഖരനാവട്ടെ അപ്പോഴേക്ക് രാധികയുടെ ഭര്‍ത്താവാണ്. ക്രിക്കറ്റിനെപ്പറ്റി ഒരു പുസ്തകമെഴുതിക്കഴിഞ്ഞിരിക്കുന്നു (ആഴ്ചകള്‍ക്കു ശേഷമാണ് അതു പുറത്തിറങ്ങിയത്) ഇന്റര്‍വ്യൂവില്‍ ഞങ്ങള്‍ മൂന്നാള്‍ക്കും സെലക്ഷന്‍ കിട്ടി. മാസം 550 രൂപയാണ് സ്‌റ്റൈപ്പന്റ്. ലാലൊഴികെ പി.കെ.യും ഞാനും ചേര്‍ന്നില്ല. എനിക്കപ്പോഴേക്ക് കാര്യവട്ടം യൂണിവേഴ്‌സിറ്റി ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റില്‍ എം.സി.ജെക്ക് പ്രവേശനം കിട്ടി. (എം.എ.ഇംഗ്‌ളീഷ് കഴിഞ്ഞിട്ടാണെന്നോര്‍ക്കണം). രാജശേഖരന് മറ്റെന്തോ പരിപാടികളുണ്ടായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞാണ് രാജശേഖരന്‍ മാതൃഭൂമിയില്‍ ചേരുന്നത്. ലാല്‍ മാത്രം ചേര്‍ന്നു. വെള്ളിനക്ഷത്രത്തിലായിരുന്നു നിയമനം. തിരക്കഥാ സ്വപ്‌നങ്ങള്‍ അന്നേയുള്ള ലാലിന്റെ ഹിറ്റുകളുടെ കഥ എന്ന പരമ്പര വമ്പന്‍ ഹിറ്റായിത്തീരുകയും ചെയ്തു. തിരക്കഥാ തിരുത്തല്‍ വാദി (ലാലിന്റെ തന്നെ പ്രയോഗം) ആയി കടന്നു വന്ന്, മധുപാലിന്റെയും മറ്റും പരമ്പരകളിലൂടെ ശ്രദ്ധേയനായ ലാല്‍ പക്ഷേ അകാലത്തില്‍ ഒരു തീവണ്ടിയപകടത്തില്‍ ഓര്‍മ്മയായിത്തീര്‍ന്നു.
ആമുഖത്തില്‍ പറഞ്ഞ രണ്ടാമത്തെ ആളെയും ഞാന്‍ ആദ്യം കാണുന്നത് യൂണിവേഴ്‌സിറ്റി കോളജില്‍ വച്ചു തന്നെയാണ്. ഞങ്ങളുടെ തൊട്ടു താഴത്തെ ഡിഗ്രി ബാച്ചിലായിരുന്നു അനന്തപത്മനാഭനും നര്‍ത്തകി നീനാ കുറുപ്പുമൊക്കെ അടങ്ങുന്ന സംഘം. മൂന്നാലഞ്ചു വട്ടം ക്യാംപസില്‍ വച്ചു കണ്ടിട്ടുണ്ടെങ്കിലും അടുത്ത പരിചയമൊന്നുമില്ലായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളത് പപ്പന് ഓര്‍മ്മകൂടി കാണണമെന്നുമില്ല. പക്ഷേ പപ്പനെ പിന്നീട് അടുത്തു കാണുന്നതും ഇടപഴകുന്നതും ഞാന്‍ അമൃതടിവിയില്‍ സീനിയര്‍ന്യൂസ് എഡിറ്ററാവുമ്പോഴാണ്. എന്റെ ചുമതലയിലുള്ള കറന്റ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഡ്യൂസറായിരുന്നു പപ്പന്‍. അര്‍ത്ഥവത്തായ രണ്ടുമൂന്നു പരിപാടികളുടെ സ്രഷ്ടാവ്. ഞാന്‍ ഭാഗഭാക്കേ ആവാത്ത ഒരു സംഭവത്തില്‍ എന്നെ പ്രതി ഉണ്ടായ ഒരു തെറ്റിദ്ധാരണയിലൂടെയാണെന്നു തോന്നുന്നു, സ്ഥാപനം വിട്ടു പോന്ന ശേഷം മാത്രം ഞാനും പപ്പനും തമ്മില്‍ കുറച്ചുകൂടി പരസ്പരബഹുമാനത്തിലുള്ള സൗഹൃദം ഉടലെടുക്കുന്നത്. അതിനു കാരണക്കാരനായതോ, അമൃതയില്‍ റിപ്പോര്‍ട്ടറായിരുന്ന ഇപ്പോള്‍ മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടറായ ഡോ.ജി.പ്രസാദ്കുമാറും. പപ്പന്‍ തിരക്കഥയെഴുതിയ ചിത്രത്തെക്കുറിച്ച് ഞാനെഴുതിയതു വായിച്ച് പപ്പന്‍ എന്നെ വിളിച്ചിട്ടുണ്ട്. പപ്പനെഴുതുന്നതെന്തും ഞാന്‍ താല്‍പര്യത്തോടെ വായിക്കാറുമുണ്ട്. പ്ത്മരാജന്‍ എന്ന ഔറയില്ലാതെ തന്നെ ഞാന്‍ ബഹുമാനിക്കുന്ന ആളാണ് അനന്തപത്മനാഭന്‍. പപ്പന്‍ മാതൃഭൂമിയിലെഴുതുന്ന പിതാവിനെക്കുറിച്ചുള്ള കുറിപ്പുകള്‍ സത്യത്തില്‍ ഒരുതരം ആവേശത്തോടെയാണ് വായിക്കുന്നത്. ഇങ്ങനെയും ഹൃദയം കൊണ്ടെഴുതാമല്ലോ എന്നോര്‍ത്ത് അസൂയപ്പെടാറുണ്ട്, അതിലേറെ അത്ഭുതപ്പെടാറുമുണ്ട്. ഇക്കഴിഞ്ഞ പത്മരാജന്‍ ഫൗണ്ടേഷന്‍ മീറ്റിങ്ങില്‍ ഇക്കാര്യം പപ്പന്റെ അമ്മയോടു പരസ്യമായി പറയുകയും ചെയ്തതാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അടുത്തകാലത്തു വന്ന ഏറ്റവും ജനപ്രിയമായതും ശ്രദ്ധിക്കപ്പെടുന്നതുമായ വായനാവിഭവം തന്നെയാണ് മകന്‍ എഴുതിയ പത്മരാജന്‍. ഏറെ തിരുത്തലുകള്‍ക്കും ഒഴിവാക്കലുകള്‍ക്കും ശേഷമാണ് മാതൃഭൂമയില്‍ അതു വരുന്നതെന്നാണു മനസിലാക്കുന്നത്. പുസ്തകരൂപത്തില്‍ പപ്പന്റെ ഒറിജിനല്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് കേട്ടത്. അങ്ങനെയെങ്കില്‍ അതു മറ്റൊരു വായനാനുഭവമാകുമെന്ന സന്തോഷത്തിലാണു ഞാന്‍. നമ്മുടെ സുഹൃത്തുക്കള്‍ എഴുതുന്നതും ചെയ്യുന്നതും കാണാനും കേള്‍ക്കാനും സാധിക്കുക എന്നത് ധന്യതയാണ്. ആ ധന്യത അപൂര്‍വതയുമാണ്. ആ അപൂര്‍വധന്യതയിലാണു ഞാന്‍.


Saturday, May 04, 2019

മോഹനം ഈ ജീവിതം

അടുത്തകാലത്തൊന്നും താഴത്തുവയ്ക്കാതെ ഇത്രമേല്‍ അത്യാര്‍ത്തിയോടെ ഒറ്റയിരിപ്പിനു വായിച്ചുതീര്‍ത്ത പുസ്തകമില്ല. രണ്ടു ലക്കം മുമ്പ് കലാകൗമുദിയില്‍ ഒരദ്ധ്യായം വായിച്ചപ്പോള്‍ ഇഷ്ടം തോന്നിയാണ് ഓണ്‍ലൈനില്‍ വരുത്തിച്ച് ആക്രാന്തം പിടിച്ചു വായിച്ചുതീര്‍ത്തത്. കഴിഞ്ഞ ഓണപ്പതിപ്പുകളില്‍ ഒന്നില്‍ അഭിമുഖം വായിച്ചപ്പോഴും, ഗുഡ്‌നൈറ്റ് മോഹന്‍ എന്ന ഈ വലിയ മനുഷ്യനിപ്പോള്‍ എന്ത് എവിടെ എന്നു പലപ്പോഴും ആലോചിച്ചിരുന്നത് ഓര്‍ത്തു. മോഹനം എന്ന അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പ് കഥേതരവായനയില്‍ തീര്‍ച്ചയായും ഒരത്ഭുതം തന്നെയാണ് എന്നു മാത്രമേ പറയാനുള്ളൂ.
ഒപ്പം ഈ മനുഷ്യനെ നേരില്‍ അറിയില്ലെങ്കിലും ഈ മനുഷ്യനുമായി ഇടപെടേണ്ട സാഹചര്യം ഫോണിലെങ്കിലുമുണ്ടായ ചില സന്ദര്‍ഭങ്ങള്‍ സാന്ദര്‍ഭികമായി ഓര്‍ത്തുപോവുകയാണ്.  അതിലാദ്യത്തേത് എന്റെ യൗവനക്കാലത്ത് പ്രത്യേകിച്ചും ഡിഗ്രിക്കാലത്ത് ഗുഡ്‌നൈറ്റ് ഫിലിംസുമായുള്ള ബന്ധമാണ്. ഗുഡ്‌നൈറ്റ് എന്ന ബ്രാന്‍ഡ് സത്യത്തില്‍ ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും സൂര്യ ഫിലിം സൊസൈറ്റിയിലൂടെയാണ്.സ സൂര്യയുടെ വാര്‍ഷിക സ്റ്റേജ് ആന്‍ഡ് മ്യൂസിക് ഫെസ്‌ററിവല്‍ തുടങ്ങുമ്പോള്‍ വഴുതയ്ക്കാട് മുതല്‍ ടാഗൂര്‍ തീയറ്റര്‍ വരെയും സെനറ്റ് ഹാള്‍ വളപ്പും മുഴുവന്‍ ഗുഡ്‌നൈറ്റ് പരസ്യബോര്‍ഡുകള്‍ കൊണ്ടു നിറയുമായിരുന്നു. അന്ന് അറിഞ്ഞുതുടങ്ങിയതാണ് ഗുഡ്‌നൈറ്റിനെ. പിന്നീട് ജീവിതത്തില്‍ ഒരു ഭാഗമായിത്തീരുന്നത് ഗുഡ്‌നൈറ്റ് ഫിലിംസ് രൂപവല്‍ക്കരിച്ച് അതിന്റെ തിരുവനന്തപുരം ഓഫീസ് തുറക്കുന്നതോടെയാണ്. പനവിള ജംക്ഷനില്‍ ഞാന്‍ ജനിച്ചുവളര്‍ന്ന് എന്റെ അമ്മ മരിക്കുന്നതുവരെയും ജീവിച്ച, എസ്പി ഗ്രാന്‍ഡ് ഡേയ്‌സ് ഹോട്ടലിനു നേരെതിര്‍വശത്തുള്ള ശ്രീകുമാരം എന്ന തറവാടിനോടു ചേര്‍ന്ന് ഇപ്പോള്‍ എം.ആര്‍.എഫിന്റെ ഷോറൂം ഇട്ടിരിക്കുന്ന സ്ഥലത്ത് അച്ഛന്‍ പെങ്ങളുടെ വക കൃഷ്ണ എന്ന വീട്ടില്‍ (ഇപ്പോഴത്തെ പനവിള ബേക്കറിയുടെ നേര്‍ എതിര്‍വശം) ആയിരുന്നു ഗുഡ്‌നൈറ്റ് റിലീസിന്റെ ഓഫീസ്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ മോഹന്റെ സഹോദരന്‍ രാജു ആയിരുന്നു അവിടത്തെ ചുമതലക്കാരന്‍.സിനിമയോടു താല്‍പര്യവും കൈയെഴുത്തു മാസികമുതല്‍ അച്ചടി മാസിക വരെ സിനിമയില്‍ പുറത്തിറക്കിയിരുന്ന ഭ്രാന്തുമെടുത്ത കാലത്ത് സിനിമയുടെ ഫോട്ടോ കാര്‍ഡും സ്റ്റില്ലുകളും ബാനറുമൊക്കെ കൊണ്ടുവന്നു വയ്ക്കുന്ന ഓഫീസ് തന്നെ കൗതുകമുള്ള ഒരിടമായിരുന്നു. അവിടെ മോഹന്‍ വന്നിട്ടുണ്ടോ എന്നു പോലുമറിയില്ല.
രണ്ടാമത്തേത്, പഠന കാലത്തേതാണ്. ഇംഗ്‌ളീഷില്‍ ബിരുദാനന്തരബിരുദം കഴിഞ്ഞ് കാര്യവട്ടം കേരള യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ജേര്‍ണലിസം എം.സി.ജെയ്ക്കു പഠിക്കുന്നകാലം. അപ്പോഴേക്ക് പ്രസിദ്ധീകരണം നിലച്ചുപോയ മനോരാജ്യം പബ്‌ളിക്കേഷന്‍സ് ഗുഡ്‌നൈറ്റ് ഏറ്റെടുത്തു പ്രസിദ്ധീകരിച്ചു പോരുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് ബാലചന്ദ്രമേനോന്റെ പത്രാധിപത്യത്തില്‍ ഹലോ എന്നൊരു പ്രീമിയം പ്രസിദ്ധീകരണം കൂടി ഗുഡ്‌നൈറ്റ് തുടങ്ങാനിരിക്കുന്നു. മാതൃഭൂമിയിലുണ്ടായിരുന്ന ഇപ്പോള്‍ സകാല്‍ പേപ്പേഴ്‌സിന്റെ കേരള പ്രതിനിധിയായ ശ്രീ അജയകുമാര്‍ ചേട്ടനാണ് മുഖ്യ സഹായി. ഡിഗ്രിക്ക് എന്റെ സമകാലികനും ഞാന്‍ പി.ജിക്കു പോയ സമയം കൊണ്ട് കാര്യവട്ടത്ത് എന്റെ സൂപ്പര്‍ സീനിയറായിത്തീര്‍ന്നയാളുമായ ഇപ്പോഴത്തെ കൗമുദി ടിവിയുടെ പ്രോഗ്രാംസ് മേധാവിയും പില്‍ക്കാല സഹപ്രവര്‍ത്തകയായ മനോരമയിലെ വിനീത ഗോപിയുടെ ഭര്‍ത്താവുമായ എ.സി.റജി അപ്പോഴേക്ക് അവിടെ ലേഖകനായിക്കഴിഞ്ഞിരുന്നു. നേരത്തേ തന്നെ എന്നെ അറിയാമായിരുന്ന മേനോന്‍ സാര്‍ എന്നെ അഭിമുഖമൊക്കെ നടത്തി. പക്ഷേ എന്തുകൊണ്ടോ നിയമിച്ചില്ല. പക്ഷേ ഹലോ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത പ്രസ്തുത മാസിക ആദ്യലക്കം പോലും ഇറങ്ങുകയുണ്ടായില്ല.
മറ്റൊരു ബന്ധം വര്‍ഷങ്ങള്‍ക്കുശേഷം കോട്ടയത്ത് രാഷ്ട്രദീപിക സിനിമയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയിരിക്കെയാണ്. ഒരു ദിവസം ഒരു ഫോണ്‍. ഗുഡ്‌നൈറ്റില്‍ നിന്നാണ്. ഗുഡ്‌നൈറ്റ് മോഹന്റെ മകളുടെ വിവാഹമാണ് ബോംബെയില്‍ വച്ച്. അതിലേക്ക് രാഷ്ട്രദീപികസിനിമാ വാരികയില്‍ നിന്ന് ആരൊക്കെ പോകുന്നുണ്ട് എന്നന്വേഷിച്ചാണു വിളി.പോകുന്നുവര്‍ക്ക് ഫ്‌ളൈറ്റ് ടിക്കറ്റും താമസവും സൈറ്റ് സീയിങുമടക്കം എല്ലാം സൗജന്യമാണ്. അത് ഏര്‍പ്പെടുത്താന്‍ വേണ്ടിയാണ് വിളിക്കുന്നത്. എന്റെ സബ് എഡിറ്ററായിരുന്ന ഇപ്പോഴത്തെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ബിജോ ജോ തോമസുമായി ഞാന്‍ ചര്‍ച്ച ചെയ്തു.കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഇങ്ങനെയൊന്നും ആരും ഇതേവരെ സിനിമാപത്രക്കാരെ ക്ഷണിച്ചിട്ടില്ല. സഭയുടെ കീഴില്‍ ചില മൂല്യങ്ങളൊക്കെ ഉയര്‍ത്തിപ്പിടിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. നമുക്കങ്ങനെ ഒരാളെ സാമ്പത്തികമായി അത്രമേല്‍ ആശ്രയിച്ചുകൊണ്ട് ഒരു റിപ്പോര്‍ട്ട് കൊടുക്കേണ്ട എന്നായിരുന്നു ഞങ്ങളുടെ വിലയിരുത്തല്‍. പകരം വാര്‍ത്തയും ചിത്രങ്ങളും അയച്ചു തന്നാല്‍ മതി നന്നായി കൊടുക്കാമെന്നു പറഞ്ഞു വച്ചു.സിനിമാമംഗളത്തിന്റെ പത്രാധിപരായിരുന്ന ഗുരുതുല്യനായ ശ്രീ മധു വൈപന സാറിനോടും ചോദിച്ചു. അദ്ദേഹവും അതുതന്നെയാണുപദേശിച്ചത്. പിന്നീടു വിളിച്ചപ്പോള്‍ ഗുഡ്‌നൈറ്റുകാരോട് സ്‌നേഹപൂര്‍വം തീരുമാനം പറഞ്ഞ് ഒഴിവായി.
പിന്നത്തെ സംഭവം നേരിട്ട് അദ്ദേഹവുമായി ഫോണില്‍ സംസാരിക്കേണ്ടി വന്ന ഒന്നുതന്നെയാണ്. തൃശൂരില്‍ ധനലക്ഷ്മി ബാങ്കുമായി ബന്ധപ്പെട്ടായിരുന്നു അത്. വിവാഹം കഴിഞ്ഞ് ബിഎഡ് പൂര്‍ത്തിയായി ഒരു ചെറിയ സ്‌കൂളില്‍ തീരെ ചെറിയ ശമ്പളത്തില്‍ ജോലിയെടുക്കുകയാണു ഭാര്യ. അപ്പോഴാണ് ധനലക്ഷ്മിബാങ്കില്‍ ജോലിക്കുള്ള അറിയിപ്പു വന്ന് അപേക്ഷിക്കുന്നത്. ഞാനന്ന് മനോരമയിലും. പിടുത്തം കഴിഞ്ഞ് 5300 രൂപയ്ക്കടുത്തു മാത്രമാണ് എന്റെ ശമ്പളം. അന്വേഷണത്തില്‍, ഗുഡ്‌നൈറ്റ് മോഹന്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടെന്നറിഞ്ഞു. അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള തിരുവനന്തപുരത്തെ ഒരേയൊരാള്‍ സൂര്യ കൃഷ്ണമൂര്‍ത്തിസാറാണ്. എനിക്കദ്ദേഹത്തെ നന്നായി അറിയാം. കുടുംബപരമായിത്തന്നെ പരിചയവുമുണ്ട്. (ഇടയ്‌ക്കൊന്നു പറഞ്ഞോട്ടെ, എപ്പോഴും തോന്നിയിട്ടുള്ളതാണ്. സൂര്യാ കൃഷ്ണമൂര്‍ത്തിസാറിനും ഗുഡ്‌നൈറ്റ് മോഹനും ഒരു സാമ്യമുണ്ട്. രണ്ടുപേരും സ്വന്തം കളങ്ങളില്‍ വിജയകളാണെന്നതിനുപുറമേ രണ്ടുപേര്‍ക്കും നിഷ്‌കളങ്കത തോന്നിക്കുന്ന നുണക്കുഴികളുണ്ട് മുഖത്ത്.ചിരിക്കുമ്പോള്‍ അതിനു പ്രത്യേക വശ്യതയും!) കാര്യം പറഞ്ഞ് മൂര്‍ത്തിസാറിനെ വിളിച്ചു. ആര്‍ക്കും സഹായം ചെയ്യാന്‍ സദാ തല്‍പരനാണ് മൂര്‍ത്തിസാര്‍. അദ്ദേഹം എന്റെ ആവശ്യം തഴഞ്ഞില്ല. ബോംബെയില്‍ വിളിച്ച് മോഹന്‍ സാറിനോടു സംസാരിച്ച ശേഷം എനിക്ക് അദ്ദേഹത്തിന്റെ നമ്പര്‍ തന്ന് നേരിട്ടു വിളിച്ചു സംസാരിക്കാന്‍ പറഞ്ഞു. പേടിച്ചു പേടിച്ചാണ് ഞാന്‍ വിളിച്ചത്. വളരെ ശാന്തമായ എന്നാല്‍ പ്രൗഢമായ ശബ്ദത്തില്‍ ഫോണെടുത്തു സംസാരിച്ചത് മോഹന്‍ സാര്‍ തന്നെയായിരുന്നു. കാര്യം കേട്ടുകഴിഞ്ഞ് അദ്ദേഹം പറഞ്ഞു- നോക്കട്ടെ. ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടെന്നതു ശരിതന്നെ. പക്ഷേ ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടാനുള്ള സ്വാതന്ത്ര്യമെനിക്കില്ല. ഞാന്‍ ഒന്നു പറഞ്ഞു നോക്കാം. നിങ്ങളുടെ ഭാര്യക്ക് അര്‍ഹതയുണ്ടെങ്കില്‍ കിട്ടും.
അഭിമുഖവേളയില്‍ ബോര്‍ഡംഗങ്ങളൊക്കെ നന്നായിട്ടാണ് പെരുമാറിയതെങ്കിലും ആ ജോലി ഭാര്യയ്ക്കു ലഭിക്കുകയുണ്ടായില്ല എന്നത് ആന്റീ ക്‌ളൈമാക്‌സ്. പക്ഷേ അദ്ദേഹത്തോട് തെല്ലും പരിഭവം തോന്നിയില്ല. കാരണം ആദ്യ വിളിയില്‍ തന്നെ തന്റെ നിലപാട് അദ്ദേഹം സുവ്യക്തമാക്കിയതാണ്. അഭിമുഖം കഴിഞ്ഞിറങ്ങിയശേഷം ആ വിവരം അദ്ദേഹത്തെ വിളിച്ചു പറയുകയും ചെയ്തു.
പിന്നീട് കന്യകയുടെ പത്രാധിപരായിരിക്കുമ്പോഴും, കുറച്ചുകാലം സിനിമാമംഗളത്തിന്റെ സ്വതന്ത്ര ചുമതലക്കാരനായപ്പോഴുമെല്ലാം എങ്ങനെയെങ്കിലും ഗുഡ് നൈറ്റ് മോഹന്‍ എന്ന ഈ മനുഷ്യന്റെ ജീവിതം തുറന്നു പറയുന്ന ഒരഭിമുഖം സംഘടിപ്പിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു, ഒരുപാട് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, ഒരുകാലത്ത് മലയാള സിനിമയിലെ മുടിചൂടാ മന്നനായിരുന്ന, കേരളം കണ്ട ഏറ്റവും വിജയിച്ച സംരംഭകരിലൊരാളായ ഒരാള്‍ ആരോരുമറിയാതെ ആര്‍ക്കും പിടികൊടുക്കാത്ത ഒരു മറയത്തായിരുന്നു അപ്പോഴൊക്കെയും. അങ്ങനിരിക്കെയാണ് വാര്‍ഷികപ്പതിപ്പിലെ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ ജൈവകൃഷിയെയും പാല്‍ ഉല്‍പാദനത്തെയും പറ്റി വായിക്കുന്നത്. ലിറ്ററിന് നൂറ്റമ്പതു രൂപയ്ക്കുമേല്‍ വിലയുള്ള പാലും അരലിറ്ററിന് അഞ്ഞൂറു രൂപയോളം നെയ്യുമുണ്ടാക്കുന്ന സംരംഭം. കൗതുകങ്ങള്‍ അലകടലായി. അങ്ങനിരിക്കെയാണ് മോഹനം എന്ന പുസ്തകത്തെപ്പറ്റി വായിക്കുന്നതും അതു വരുത്തി വായിക്കുന്നതും. തീരുമാനമാണ് തിരുമാനമെടുക്കാനുള്ള ഇച്ഛാശക്തിയാണ് മനുഷ്യന്റെ വിജയമെന്നു തെളിയിക്കുന്ന അനുഭവങ്ങള്‍ ആ അനുഭവങ്ങളുടെ കലര്‍പ്പില്ലാത്ത ആഖ്യാനം. അതാണ് ഒരു കഥേതരപ്രസാധനത്തെ ഉദ്വേഗജനകമായൊരു വായനാനുഭവമാക്കിത്തീര്‍ക്കുന്നതെന്നു കൂടി പറയട്ടെ.

Tuesday, April 30, 2019

വെജിറ്റേറിയന്റെ ക്യാന്റീന്‍ അനുഭവങ്ങള്‍

സസ്യേതര ക്യാന്റീനിനെ ആശ്രയിക്കുന്ന സസ്യഭുക്കിന്റെ ജീവിതം
പലകുറി എഴുതണമെന്നു വച്ചതാണ്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ദിവസേന ക്യാന്റീനുകളെയും ഹോട്ടലുകളെയും ആശ്രയിച്ചു ഭക്ഷണം കഴിക്കുന്ന ആളാണ് ഞാന്‍. പത്താം ക്‌ളാസു കഴിഞ്ഞ് നാളിതുവരെ മത്സ്യമാംസാദികള്‍ കഴിച്ചിട്ടില്ലാത്ത സസ്യഭുക്കാണ്. (വിശ്വാസമോ രാഷ്ട്രീയമോ ആയ യാതൊരു ഹാങോവറും ഇതുമായി ബന്ധപ്പെട്ടില്ല എന്ന് അടിവരയിടുന്നു. വേണമെന്നു തോന്നിയില്ല, കഴിച്ചില്ല. കഴിക്കുന്നവര്‍ക്കൊപ്പമിരുന്നു കഴിക്കാനോ മറ്റോ യാതൊരു തടസവുമില്ലെന്നു മാത്രമല്ല സസ്യേതരമാണ് ലോകത്ത് എവിടെച്ചെന്നാലും രക്ഷപ്പെട്ടുപോകാന്‍ നല്ലത് എന്ന് കോഴിക്കോടന്‍ കണ്ണൂര്‍ തൊഴില്‍കാലയളവിലൂടെയും അമേരിക്കന്‍ യാത്രയിലൂടെയുമുള്ള  സ്വാനുഭവത്താല്‍ ഉത്തമ ബോധ്യമുള്ള ആളുമാണ്)
സസ്യഭുക്കുകള്‍ക്ക് ക്യാന്റീനിലും സസ്യേതരഹോട്ടലുകളിലും നിന്ന് ഉച്ചയൂണ് കഴിക്കുന്നതാണ് ഏറ്റവും പ്രയാസം.കാരണം സസ്യേതര ഉച്ചഭക്ഷണത്തിന് സാധാരണ പച്ചക്കറി കൂട്ടാനുകള്‍ പേരിന് ഒരു അവിയല്‍/എരിശ്ശേരി/കൂട്ടുകറി, ഒരു മെഴുക്കുപുരട്ടി/തോരന്‍, ഒരു പച്ചടി/കിച്ചടി, അച്ചാര്‍. ഇത്രയുമാണ് സാധാരണ പതിവ്. ഇതാകട്ടെ ഓര്‍ഡര്‍ ചെയ്താല്‍ കൊണ്ടുവയ്ക്കുന്ന പാത്രത്തിലെ ഡിഫോള്‍്ട്ട് വിളിമ്പില്‍ തൊട്ടു കൂട്ടാന്‍ മാത്രം വിളമ്പുകയാണു പതിവ്. ചിത്രകാരന്മാര്‍ ഉപയോഗിക്കുന്ന കളര്‍ മിക്‌സിങ് പെലറ്റ് ആണ് പലപ്പോഴും ഈ പാത്രത്തില്‍ വിളമ്പി കൊണ്ടുവന്നു വയ്ക്കുന്ന കറികള്‍ കാണുമ്പോള്‍ മനസില്‍ തെളിയുക. വര്‍ണം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന പെലറ്റിലെ കുഴികളില്‍ പേസ്റ്റില്‍ നിന്ന് കളര്‍ പിഴിഞ്ഞു തേച്ചു വയ്ക്കുന്നതിനു സമാനമായി സ്പൂണില്‍ തൊട്ടു ചാലിച്ചിരിക്കും. അച്ചാറൊക്കെ മിക്കവാറും ചുവന്ന കളറില്‍ ദ്രാവകം മാത്രമേ കാണുകയുമുള്ളൂ. സൈഡ് ഡിഷ് ആയി മീനോ ഇറച്ചിയോ ഒക്കെ വാങ്ങുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നതുകൊണ്ട് ഈ കറി ചാലിക്കല്‍ നോണ്‍ വെജ് ഉപഭോക്താക്കള്‍ക്ക് പ്രശ്‌നമാവുകയേ ഇല്ല. കാരണം അവരെ സംബന്ധിച്ച് ഒഴിക്കാന്‍ അല്‍പം മീന്‍ചാറും കുറഞ്ഞപക്ഷം സാമ്പാറും പിന്നെ മീന്‍ കറി/പെരട്ട്/വറ, ചിക്കന്‍ ഫ്രൈ, ബീഫ് ഉലര്‍ത്തിയത്/മസാല/കറി എന്നിവയിലേതെങ്കിലുമുണ്ടെങ്കില്‍ ഊണ് ഉഷാറാവും. അതിനിടെ ഇടയ്‌ക്കൊരു രസത്തിനാണ് അല്‍പം അച്ചാറോ, തോരനോ അവിയലോ തൊട്ടു വായില്‍വയ്ക്കുക. ക്യാന്റീനില്‍ നോണ്‍വെജ് ആയ ഒരാള്‍ ഊണു കഴിച്ചു പോയ പാത്രം നോക്കിയാല്‍ മനസിലാവും ഇക്കാര്യം. കാരണം ആദ്യം വിളമ്പിയ തൊടുകറികള്‍ പോലും നല്ലൊരു ശതമാനം ബാക്കിയിരിക്കുന്നുണ്ടാവും. അതേസമയം മീനിന്റെ മുളളും ഇറച്ചിയുടെ എല്ലുമല്ലാതെ യാതൊന്നും ശേഷിക്കുകയുമില്ല.
എന്നാല്‍, സസ്യഭുക്കിന്റെ കാര്യം അങ്ങനല്ല. രണ്ടാമതു ചോറു വിളിമ്പിക്കാത്ത ആളാണു ഞാന്‍. വളരെ കുറച്ചു മാത്രം ചോറു കഴിക്കുന്ന, ലേശം ലാവിഷായി കറികള്‍ കൂട്ടുന്ന ആള്‍.ഇനി അങ്ങനല്ലെങ്കില്‍ക്കൂടി ഹോട്ടലുകളിലെയും ക്യാന്റീനുകളിലെയും ഡിഫോള്‍ട്ട് വിളമ്പിലെ കറികള്‍ പോരാ ചോറുണ്ടുതീര്‍ക്കാന്‍. കാരണം പെരുവിരലും ചൂണ്ടുവിരലും മാത്രം കൂട്ടി ബലിതര്‍പ്പണത്തിന് എള്ളും പൂവും എടുക്കുന്നതുപോലെ എടുത്താല്‍ക്കൂടിയും ആദ്യം വിളമ്പിയ ചോറിന്റെ പകുതി കൂടി കഴിക്കാനൊക്കില്ല. സ്വാഭാവികമായും എന്നേപ്പോലുള്ളവര്‍ കറികള്‍ റീഫില്ലു ചെയ്യാന്‍ ആവശ്യപ്പെടും. അവിടെയാണ് പ്രശ്‌നം!
ആദ്യം വിളമ്പിയ കറികള്‍ പാലറ്റില്‍ ചാലിച്ചതുപോലെയാണെന്നൊന്നും കണക്കിലെടുക്കാതെയാണ് വിളമ്പുകാര്‍ കറിത്തൂക്കു കൊണ്ടുവന്ന് പാത്രത്തില്‍ രണ്ടാം സര്‍വീസ് നടത്തുന്നത്.എന്തോ ഔദാര്യം ചെയ്യുന്ന ഭാവമായിരിക്കും മുഖത്ത്. (ഇവെന്തോ കയ്യില്‍ കാശില്ലാത്തതുകൊണ്ട് നോണ്‍വെജ് സൈഡ് ഡിഷൊന്നും വാങ്ങാതെ മെനക്കെടുത്താനിറങ്ങിയിരിക്കുന്നു എന്നും വ്യാഖ്യാനിക്കാം ആ ഭാവത്തെ.)നാലു കുഴിപാത്രത്തില്‍ ഒറ്റ പിടി ഘടിപ്പിച്ച് നാലു കൂട്ടം വിളമ്പാനും ഒരൊറ്റ സ്പൂണുമായിട്ടാവും വരവ് (തവി എന്നൊന്ന് കണ്ടുപിടിച്ചകാര്യം ഈ ഊണുകറി വിളമ്പലില്‍ മാത്രം അറിഞ്ഞ ഭാവം കാണില്ല ക്യാന്റീനിലും ഹോട്ടലിലും. ഇവിടെ സ്പൂണ്‍ മാത്രം) എന്നിട്ട് മദം പൊട്ടി വരുന്ന ആനയില്‍ നിന്നു രക്ഷപ്പെടാന്‍ മുന്നില്‍പ്പെട്ട പാപ്പാന്‍ ഓടിത്തള്ളുന്ന വേഗത്തില്‍ നാലു പാത്രങ്ങളിലും ഒരേ സ്പൂണിട്ട് നാലു കോരു കോരി നമ്മുടെ പാത്രത്തിലെ കള്ളികള്‍ നിറയ്ക്കും. ഓരോന്നിലും രണ്ടു തവണ കോരിയെന്നു ബോധിപ്പിക്കുകയും ചെയ്യും. രണ്ടാമത്തെ കോരില്‍ സ്പൂണ്‍ പാത്രത്തിലെ കറിയില്‍ മുട്ടാറുപോലുമില്ലെന്നത് വേറെ കാര്യം. കുറച്ചു കൂടി കറി വേണമെന്നെങ്ങാനും ആവശ്യപ്പെട്ടുപോയാല്‍ വിളമ്പുകാരന്റെ മട്ടുമാറും.
ഒരിക്കല്‍ കൂടി പാത്രത്തില്‍ സ്പൂണൊന്നു കാണിച്ച് രണ്ടു പറ്റ് കൂടി നമ്മുടെ പാത്രത്തിലേക്കിട്ടുതരും. (ഇയാള്‍ക്കു മാത്രം വിളമ്പിയാല്‍ മതിയോ ഞങ്ങള്‍ക്ക് എന്നാവും ഭാവം)
ഇനിയാണു ക്‌ളൈമാക്‌സ്.
ഇങ്ങനെ ഹോമം നടത്തുന്ന പൂജാരിയുടെ കൈയൊതുക്കം കാട്ടുന്ന വിളമ്പ് എന്ന കണ്‍കെട്ടിനിടെയിലും വിളമ്പുകാരന്റെ അസാമാന്യ കൈവേഗത്തിനിടെ നമ്മുടെ പാത്രത്തിനു പുറത്ത് മേശയിലും തറയിലുമായി തെറിച്ചു വീണു പാഴാവുന്ന കറിയംശങ്ങള്‍ കണ്ട് എത്രയോ തവണ കൊതിയോടെ അതിലേറെ നിരാശയോടെ നോക്കിയിരിക്കേണ്ടി വന്നിട്ടുണ്ടെനിക്ക്. കഴിയുന്നത്ര വിളമ്പുന്ന ഭക്ഷ്യവിഭവങ്ങള്‍ പൂര്‍ണമായും കഴിച്ചു തീര്‍ക്കാന്‍ അച്ഛന്‍ കാണിച്ചു തന്ന മാതൃക പിന്തുടരുന്നയാളാണു ഞാന്‍. വേണ്ടത്രയേ വിളമ്പിക്കൂ. വിളമ്പിയതത്രയും കഴിക്കുകയും ചെയ്യും. ഞാന്‍ കഴിച്ച പാത്രത്തിലും ഇലയിലും സാധാരണ കറിവേപ്പില, മുരിങ്ങത്തണ്ട്, മുളക് എന്നിവയേ ബാക്കിയുണ്ടാവൂ. അപ്പോഴാണ് എത്രയോ പേരുടെ അധ്വാനത്തിന്റെ ഫലമായി വിളയിച്ചെടുത്ത പച്ചക്കറിയും തേങ്ങയും മസാലയുമടക്കമുള്ളവ അലക്ഷ്യമായ വിളമ്പലിലൂടെ നിലത്തും മേശമേലുമായി തൂകിത്തെറിപ്പിച്ചു പാഴാക്കുന്നത്! ദേഷ്യം വരാതെന്തു ചെയ്യും? ഒരു ദിവസം ഇങ്ങനെ തൂകിത്തെറിക്കുന്ന കറിയുണ്ടെങ്കില്‍ ഒരു ക്യാന്റീനില്‍ കുറഞ്ഞത് രണ്ടുപേര്‍ക്കെങ്കിലും സുഖമായി ഊണുകഴിക്കാനുള്ളതു വരുമെന്നാണ് എന്റെയൊരു നിരീക്ഷണം. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍?


Saturday, April 27, 2019

പറന്ന് പറന്ന് പറന്ന്!


ചില സിനിമകള്‍ കണ്ടാല്‍ അതേപ്പറ്റി പറയാതിരി ക്കാന്‍ ആവാതെ വരും. അസ്ഥിയില്‍ പിടിക്കുന്ന തരം സിനിമകള്‍. തീര്‍ച്ചയായും തീയറ്ററില്‍ വിട്ടു പോരാവുന്ന സിനിമകളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നല്ല മനു അശോകന്റെ ഉയരെ.അതൊരു മഹത്തായ ചലച്ചിത്രസൃഷ്ടിയൊന്നുമല്ല. പക്ഷേ ദിവസങ്ങളോളം കാണിയുടെ മനസില്‍ തങ്ങിനില്‍ക്കുന്ന സിനിമ തന്നെയാണ്.
ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ വൈരൂപ്യങ്ങള്‍ക്കു മുന്നില്‍ അന്തം വിട്ടു നില്‍ക്കാതെ അതിനെ സുന്ദരമായൊരു ജീവിതശില്‍പമാക്കിമാറ്റുന്നുവരെക്കുറിച്ചെഴുതുന്നതില്‍ മിടുക്കരാണ് ബോബി-സഞ്ജയ്മാര്‍. അതവര്‍ എന്റെ വീട് അപ്പൂന്റേയും മുതല്‍ കാണിച്ചു തരുന്നതുമാണ്. ട്രാഫിക് ഇറങ്ങിയപ്പോഴും ഞാന്‍ എന്റെ ബ്ലോഗിലും പിന്നീട് പുസ്തകത്തിലും അവരുടെ ക്രാഫ്റ്റിന്റെ മികവിനെയും തികവിനെയും കുറിച്ച് വിലയിരുത്തിയി ട്ടുള്ളതാണ്. മുഹമ്മദ് റാഫിയുടെ കരുത്ത് മെലഡിയാണെന്നു പറയുന്നതുപോലെയാണത്. തട്ടുപൊളിപ്പന്‍ പാട്ടുകള്‍ക്ക് കിഷോര്‍ദായായിരുന്നു ഒരു പടി മുന്നില്‍. അതുപോലെ ചില ശക്തീസവിശേഷതകള്‍ ഗായകര്‍ക്കുണ്ട്. സഞ്ജയ് ബോബിമാരുടെ കരുത്ത് കാസനോവയോ കായംകുളം കൊച്ചുണ്ണിയോ എഴുതുന്നതിലല്ല. അതെഴുതാന്‍ മറ്റുപലരുമുണ്ട്.ആരുമില്ലെങ്കില്‍ എഴുതിയില്ല എന്നേയുള്ളൂ എന്നുമുണ്ട്. പക്ഷേ ഉയരെ എഴുതാന്‍, നിര്‍ണായകം എഴുതാന്‍, നോട്ട് ബുക്ക് എഴുതാന്‍, മുംബൈ പൊലീസ് എഴുതാന്‍, ഹൗ ഓള്‍ഡ് ആര്‍ യൂ എഴുതാന്‍ നിങ്ങളേ ഉള്ളൂ. നിങ്ങളുടെ ശക്തി നിങ്ങള്‍ തിരിച്ചറിയേണ്ടതാണ്.
പാര്‍വതി തെരുവോത്തിനെപ്പറ്റി എന്ന്‌ സ്വന്തം മൊയ്തീന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ എഴുതിയതാണ്. ആ വര്‍ഷം ദേശീയ അവാര്‍ഡ് നേടേണ്ടിയിരുന്നത് പാര്‍വതി തന്നെയാണെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കങ്കണയേക്കാള്‍ ആ വര്‍ഷം മികച്ച അഭിനയം കാഴ്ചവച്ചത് പാര്‍വതി തന്നെയാണ്. അന്നു നഷ്ടപ്പെട്ട ഭാഗ്യമാണ് പിന്നീട് ടേക്കോഫിലൂടെ അവര്‍ക്ക് ഐ എഫ് എഫ് ഐയില്‍ വരെ വന്നു ചേര്‍ന്നത്. അവാര്‍ഡ് ദാതാക്കളുടെ വക പ്രായശ്ചിത്തമായാണ് ഞാനതിനെ കാണുന്നതും. കരീബ് കരീബ് സിംഗ്ള്‍ എന്ന ഹിന്ദി ചിത്രത്തിലടക്കം അസൂയാവഹമായ പ്രകടനം കാഴ്ചവച്ച പാര്‍വതി, മലയാളത്തില്‍ ലേഡീ സൂപ്പര്‍സ്റ്റാറാക്കി അവരോധിക്കാന്‍ ആരാധക മാധ്യമങ്ങള്‍ മത്സരിക്കുന്ന നടിയേക്കാള്‍ എത്രയോ ഉയരെയാണ്. ഉയരെയിലെ പല്ലവി ഒരു പക്ഷേ പാര്‍വതിയുടെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കില്ല. പക്ഷേ അത് മറ്റു പല സമകാലികരുടേതിനേക്കാള്‍ ഉയരെത്തന്നെയാണ്.പല മാമൂലുകളും സിനിമ തച്ചുടയ്ക്കുന്നുണ്ട്. അതിലൊന്നാണ് ആസിഫിന്റെ കഥാപാത്രം. ഇനിയൊന്ന് ടൊവിനോയുടേതാണ്. ഇടയ്ക്ക് ചില ഏകതാനവേഷങ്ങളിലൂടെ ആവര്‍ത്തിക്കപ്പെടുകയോ പ്രസക്തി നഷ്ടപ്പെടുകയോ ചെയ്ത നടനാണ് ടൊവിനോ. അദ്ദേഹത്തിന്റെ വീണ്ടെടുപ്പു കൂടിയാണ് ഉയരെ.
ഒറ്റ കാര്യത്തിലേ വിഷമമുള്ളൂ. അത് കഥയുടെ മര്‍മ്മമറിയാതെ സംഗീതം വാരിത്തൂറ്റുന്ന (സംഗീത വയറിളക്കം എന്നതാവും കൂടുതല്‍ ഉചിതം) ഗോപി സുന്ദറിന്റെ സംഭാവന. അത് ഈ ചിത്രത്തിന് യോജിച്ചതാണോ എന്ന് ആത്മപരിശോധന നടത്തേണ്ടത് സംവിധായകനാണ്. ഉറപ്പായും കാണേണ്ട, എന്നെപ്പോലെ പെണ്‍കുട്ടികളുള്ള അച്ഛനമ്മമാര്‍ അവരുടെ മക്കളെ നിര്‍ബന്ധമായും കാണിച്ചിരിക്കേണ്ട സിനിമയാണിത്. കുടുംബസമേതം എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കുന്ന ഒന്ന്.
(വ്യക്തിപരമായി ഒരു വലിയ കടപ്പാടു കൂടുയുള്ളത് രേഖപ്പെടുത്താതെ പോയ്ക്കൂടാ എനിക്കീ സിനിമയുടെ അണിയറപ്രവര്‍ത്തകരോട്. അതെന്താണെന്നു വച്ചാല്‍, റിലീസിന്റെ രണ്ടാം ദിവസം അഭിപ്രായങ്ങള്‍ കേട്ട് തീയറ്ററില്‍ ബുക്ക് ചെയ്തു പോയി കണ്ട ഷാജിമാരുടെ സിനിമ നല്‍കിയ തലവേദനയും ശരീരവേദനയും മാനനഷ്ടവും ധനഹാനിയും അതുമൂലമുണ്ടായ കടുത്ത വിഷാദരോഗവും മാറ്റി തന്നു റിലീസിന്റെ രണ്ടാം ദിവസം അതേ തീയറ്ററില്‍ ബുക്ക് ചെയ്തു പോയി കണ്ട ഉയരെ! തീര്‍ത്താല്‍ തീര്‍ത്ത കടപ്പാടുണ്ട് മലയാളത്തിലെ പുത്തന്‍ സിനിമയില്‍ ഇനിയും പ്രതീക്ഷയ്ക്കു വക ബാക്കിയാക്കിയതിന്)


Monday, April 22, 2019

ജിജോ വിജയം, ചന്ദ്രശേഖര്‍ സാക്ഷി!



രാവിലെ വോട്ട് ചെയ്യാന്‍ മുടവന്‍മുഗള്‍ എല്‍പി എസിലെ 34-ാം ബൂ ത്തില്‍ എത്തിയ പ്പോഴുണ്ട് ഒബിവാനും ബഹളവും. അതേ കെട്ടിട ത്തിലെ തൊട്ടടുത്ത ബൂത്തി ലാണ് മോഹന്‍ലാല്‍ വോട്ടുകു ത്താനെ ത്തുന്നത്. അതിന്റെ തിരക്കാണ്. ഞാനും ഭാര്യയും വോട്ടെടുപ്പു തുടങ്ങി രണ്ടാമതും അഞ്ചാ മതുമായി പുറത്തി റങ്ങുമ്പോഴും പ്രസ്തുത ബൂത്തില്‍ വോട്ടെടുപ്പാരംഭിച്ചിട്ടില്ല. കാരണം യന്ത്രത്തകരാര്‍. പുറത്തിറങ്ങി വണ്ടിയെടുക്കാനാഞ്ഞപ്പോള്‍ മഞ്ഞ ബെന്‍സില്‍ ലാലേട്ടന്‍ വരുന്നു. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ പരിചയത്തിനൊരു കൈവീശല്‍. 

അതുകണ്ടപ്പോഴാണോര്‍ത്തത്, മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവാന്‍ തീരുമാനിച്ച വാര്‍ത്ത പുറപ്പെടുമ്പോള്‍ ഞാന്‍ ഹൈദരാബാദില്‍ ഒരു യാത്രയിലായിരുന്നു.അതുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ബറോസ് ചിത്രപദ്ധതിയെപ്പറ്റി വേറിട്ടൊരു കാര്യം എഴുതണമെന്നു വിചാരിച്ചിട്ടു സാധിച്ചിരുന്നില്ല. ഇന്നിപ്പോള്‍ ഈ നിമിത്തം അതു സാധ്യമാക്കുന്നു.
പലരും ചരിത്രം ചികഞ്ഞ് ബറോസിന്റെ കഥാകൃത്ത് ജിജോ പുന്നൂസിനെപ്പറ്റി ഫെയ്‌സ്ബുക്കിലും മറ്റും പ്രബന്ധങ്ങളെഴുതിക്കഴിഞ്ഞു.

 എനിക്കെഴുതാനുള്ളത് അദ്ദേഹം ആരാണെന്നു മാത്രമല്ല, എന്താണെന്നു കൂടിയാണ്. ഫാസില്‍, മോഹന്‍ലാല്‍, ശങ്കര്‍, പൂര്‍ണിമാ ജയറാം, ആശാജയറാം, ഗീതു മോഹന്‍ദാസ്, രഘുനാഥ് പലേരി, ടി.കെ.രാജീവ്കുമാര്‍...ഇത്രയും പേരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച, തീര്‍ത്തും ഇന്‍ട്രോവെര്‍ട്ട് ആയ ഒരതുല്യ ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകനാണ്, നവോദയ അപ്പച്ചന്റെ മൂത്ത മകന്‍ ജിജോ പുന്നൂസ്. ഒരു പക്ഷേ തലവര മറ്റൊന്നായിരുന്നെങ്കില്‍ തെന്നിന്ത്യന്‍ സിനിമയില്‍ മണിരത്‌നം ആകേണ്ടിയിരുന്ന ആള്‍. പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ സെവന്റീ എംഎം സിക്‌സ് ട്രാക്ക് സ്റ്റീരിയോഫോണിക്, ത്രീഡി സിനിമകളുടെ തലതൊട്ടപ്പന്‍. മലയാളത്തിന്റെ സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ്. 

അദ്ദേഹത്തെ ആദ്യം കാണുന്നത് 1997ലാണ്. ലൂക്കാസ് സ്പില്‍ബര്‍ഗ്മാരുടെ സ്റ്റാര്‍ വാര്‍സ് ഡിജിറ്റലൈസ് ചെയ്ത് പുതിയ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയതുപോലെ, മലയാളത്തിലെ ആദ്യ ത്രിമാന ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ കാലോചിതം പരിഷ്‌കരിച്ച് ഡിജിറ്റല്‍ അനിമേഷനുമൊക്കെയായി 12 വര്‍ഷത്തിനു ശേഷം പുറത്തിറക്കുകയായിരുന്നു നവോദയ. അതേപ്പറ്റി മലയാള മനോരമ ഞായറാഴ്ചയില്‍ ഒരു അഭിമുഖം തയാറാക്കി കൊടുത്താല്‍ നന്നായിരിക്കുമെന്നോര്‍ത്ത് അതിന്റെ ചുമതലയുള്ള സീനിയര്‍ ന്യൂസ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറത്തിന് ഒരു കുറിപ്പിട്ടു. പിറ്റേന്നുതന്നെ അതു ചെയ്തുകൊള്ളാന്‍ ജോസ് സാറിന്റെ അനുമതിയും കിട്ടി. 

എങ്ങനെ ബന്ധപ്പെടുമെന്നത് ഒരു പ്രശ്‌നം തന്നെയായിരുന്നു. കാരണം സിനിമവാവട്ടങ്ങളില്‍ തന്നെ അത്രയേറെ അപ്രോച്ചബിളായിരുന്നില്ല ജിജോ. മൊബൈല്‍ ഫോണ്‍ ഒന്നുമില്ലാത്ത കാലമാണ്. ഒടുവില്‍ കൊച്ചിയിലെ മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ എം.കെ.കുര്യാക്കോസ് വഴിയാണെന്നു തോന്നുന്നു നവോദയയുടെ നമ്പര്‍ തരപ്പെടുത്തി വിളിച്ചു. ഫോണെടുത്തത് സാക്ഷാല്‍ അപ്പച്ചന്‍ സാര്‍! കാര്യമവതരിപ്പിച്ചപ്പോള്‍ പറഞ്ഞു: "അവന്‍ സംസാരിക്കുമോ എന്നറിയില്ല. ഏതായാലും കൊടുക്കാം. ഇതാ സംസാരിച്ചുകൊള്ളൂ!"
അപ്പുറത്ത് കേട്ട പതിഞ്ഞ ശബ്ദത്തോട് ഞാന്‍ കാര്യം അവതരിപ്പിച്ചു. 

ആദ്യകാല മോഹന്‍ലാലിന്റെ പ്രതികരണം പോലെ ഒരൊഴിഞ്ഞുമാറ്റമായിരുന്നു തുടക്കത്തില്‍. "ഞാനതിനെന്താ ഇപ്പോള്‍ പറയുക? ഞാനങ്ങനെ വലിയ സംവിധായകനൊന്നുമല്ല. എനിക്കങ്ങനെ മാധ്യമങ്ങളോടു സംസാരിക്കാനൊന്നുമറിയില്ല..." എന്നൊക്കെ. അതൊന്നുമറിയേണ്ടെന്നും ഞാന്‍ ചോദിക്കുന്നതിനു മറുപടി മാത്രം തന്നാല്‍ മതിയെന്നും, മലയാള സിനിമയില്‍ ചരിത്രമാകുന്ന ഒരു സംരംഭത്തിന്റെ പിന്നിലുള്ള ആള്‍ വലിയ ആളാണോ അല്ലെയോ എന്നതൊക്കെ കാലം തെളിയിക്കേണ്ടതാണെന്നും വിവാദങ്ങള്‍ക്കൊന്നും ഇടനല്‍കില്ലെന്നും അത് എന്റെ ശൈലിയല്ലെന്നും പ്രസിദ്ധീകരിക്കും മുമ്പേ വേണമെങ്കില്‍ സ്‌ക്രിപ്റ്റ് കാണിക്കാമെന്നുമൊക്കെ പറഞ്ഞപ്പോള്‍, പ്രലോഭനത്തില്‍ വീണതുകൊണ്ടല്ല, എന്റെ ആത്മാര്‍ത്ഥത കണ്ടിട്ടാവണം ജിജോ സമ്മതിച്ചു. "പപ്പയോടു ചോദിച്ചിട്ടറിയിക്കാം." എന്നു പറഞ്ഞു വച്ചു.വൈകിട്ട് ഓഫീസിലേക്കാണ് വിളിച്ചു പറഞ്ഞത്, ഇത്രാം തീയതി ഇത്ര മണിക്ക് നവോദയയുടെ കൊച്ചി വൈ.എം.സി.എ റോഡിലുള്ള ഓഫീസില്‍ വച്ചു കാണാമെന്ന്.

പറഞ്ഞ സമയത്തിന് കൃത്യം മൂന്നു മിനിറ്റ് മുമ്പ് പതിവുപോലെ ഞാന്‍ ഹാജര്‍. ചെറിയ സ്വീകരണമുറിയിലെ കസേരയിലിരിക്കെ കതകു തുറന്ന് അപ്പച്ചന്‍ സാര്‍ വന്നു കൈപിടിച്ചു പറഞ്ഞു, "ഇരിക്ക് മോനിപ്പം വരും." അതുകഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോള്‍ തൂവെള്ള ഷര്‍ട്ടും മുണ്ടുമുടുത്ത് പൊക്കം കുറഞ്ഞ് കുറുകിയ കഴുത്തുള്ള സുമുഖനായ ജിജോ മുന്നിലെത്തി. അകത്തെ മുറിയിലായിരുന്നു ഇന്റര്‍വ്യൂ. ആദ്യത്തെ അപരിചിതത്വം നീങ്ങി, എന്റെ ചോദ്യങ്ങളിലെ ഗൃഹപാഠം തിരിച്ചറിഞ്ഞതുകൊണ്ടാണോയെന്തോ, പിന്നീട് സംഭാഷണം വളരെ തുറന്നതായി. ലോകസിനിമയിലെ നേരിയ ചലനങ്ങളും സിനിമയുടെ സാങ്കേതികക്കുതിപ്പുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിവുകളുമുള്ള, അതേപ്പറ്റിയൊന്നും അവകാശവാദങ്ങളേയില്ലാത്തമട്ടിലിരിക്കുന്ന ഒരാള്‍! 

"അടിച്ചു വരുമ്പോള്‍ പറയണേ മോനെ" എന്ന അപ്പച്ചന്‍ സാറിന്റെ വാക്കുകള്‍ കേട്ട്  ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞു യാത്രപറഞ്ഞിറങ്ങുമ്പോള്‍ അദ്ഭുതം മഹാത്ഭുതമായി മാറുകയായിരുന്നു!

ചിത്രമെടുക്കാനുമുണ്ടായി പ്രശ്‌നം. ക്യാമറയ്ക്കു പിന്നിലല്ലാതെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ മടിയാണു ജിജോയ്ക്ക്. വര്‍ക്കിങ് സ്റ്റില്ലിലും മറ്റുമല്ലാതെ ജിജോയുടെ മുഖം അച്ചടിച്ചു കണ്ടിട്ടില്ല, അധികമൊന്നും. മനോരമയുടെ കണ്ണൂര്‍ ആത്മാവും പരമാത്മാവുമായിരുന്ന പി.ഗോപിയേട്ടന്റെ മകന്‍ മുരളി ഗോപി ഡാര്‍ക്ക് റൂം അസിസ്റ്റന്റായി കൊച്ചിയിലുണ്ട്. കൊച്ചി ന്യൂസ് എഡിറ്റര്‍ മുരളിയെയാണ് ജിജോയുടെ പടമെടുക്കാന്‍ ഏര്‍പ്പാടാക്കിയത്. "പടത്തിനു പോസ് ചെയ്‌തൊന്നും പരിചയമില്ലെന്ന" ഒഴികഴിവാണ് ജിജോ മുരളിക്കു മുന്നില്‍ പരിചയാക്കിയത്. ഒടുവില്‍ ഓഫീസ് ടേബിളില്‍ ഫോണ്‍ വിളിക്കുന്ന ഒരു പടമാണ് മുരളി ക്‌ളിക്കിയത്.

1997 മെയ് 11 ലെ ഞായറാഴ്ചയിലാണ് ത്രിമാനവിജയം, കുട്ടിച്ചാത്തന്‍ സാക്ഷി (ശീര്‍ഷകം ജോസ് പനച്ചിപ്പുറത്തിന്റേത്) അച്ചടിച്ചു വന്നത്. അന്നു വൈകിട്ട് രാത്രി ഡ്യൂട്ടിക്കിറങ്ങാന്‍ തയാറെടുക്കെ വീട്ടിലെ ലാന്‍ഡ് ലൈനിലേക്ക് ഒരു ഫോണ്‍. "ഞാന്‍ അപ്പച്ചനാണ്!" പെട്ടെന്നു പിടികിട്ടിയില്ല. (നവോദയ അപ്പച്ചന്‍ എന്റെ വീട്ടു നമ്പര്‍ തപ്പിപ്പിടിച്ച് വിളിക്കുമെന്നു വിശ്വസിക്കാന്‍ മാത്രം വിഡ്ഢിയല്ലല്ലോ ഞാന്‍) "കോട്ടയം മനോരമയില്‍ വിളിച്ചിട്ടാ നമ്പര്‍ എടുത്ത്. ജിജോമോനെ പറ്റിയുള്ള ഐറ്റം വായിച്ചു. നന്നായിരിക്കുന്നു കേട്ടോ. ഒരു താങ്ക്‌സ് പറയാന്‍ വിളിച്ചതാണ്!"

സത്യത്തില്‍ ഞെട്ടിപ്പോയി! പണ്ട് ഉദയായുടെയും മെറിലാന്‍ഡിന്റെയും പ്രേം നസീറിന്റെയും സത്യന്റെയും കാലഘട്ടത്തില്‍ പത്രക്കാരോട് സിനിമാക്കാര്‍ വച്ചുപുലര്‍ത്തിയിരുന്ന പാരസ്പര്യം എന്തായിരുന്നെന്ന് ശരിക്കും തിരിച്ചറിയാനായി. (പിന്നീട് രാഷ്ട്രദീപിക സിനിമയുടെ പത്രാധിപരായിരിക്കെ നടി ഷീലയുടെ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോഴുമുണ്ടായി സമാനാനുഭവം. പ്രസിദ്ധീകരിച്ചപ്പോള്‍ വിളിച്ചു നന്ദി പറഞ്ഞെന്നു മാത്രമല്ല ആ തസ്തികയും നമ്പറും കൈവിടും വരെ എല്ലാ ക്രിസ്മസിനും ഷീലച്ചേച്ചിയുടെ വക ഒരാശംസാ ഫോണ്‍ വിളിയെത്തുമായിരുന്നു. ഇന്ന് ഫോണ്‍ പോയിട്ട് അവരെപ്പറ്റി എന്തെങ്കിലും പ്രസിദ്ധീകരിക്കാന്‍ വേണ്ടി ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ പോലും ഫോണ്‍ എടുക്കാത്തവരാണ് ചെറുപ്പക്കാരിലധികം താരങ്ങളും. പത്രപ്രവര്‍ത്തകജീവിതത്തില്‍ അതും കാണേണ്ടിവന്നു)

ഇത്രയുമെഴുതിയത്, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയെഴുതുന്നത് ജിജോ ആണെന്നു കേട്ടതുകൊണ്ടാണ്. മാസങ്ങള്‍ക്കു മുമ്പാണ് വാസ്തവത്തില്‍ ജിജോയെപ്പറ്റി വീണ്ടും കേട്ടത്. അത് അദ്ദേഹം നവോദയ പുനരുദ്ധരിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു. ജീവന്‍ ടിവിയുടെ തുടക്കകാലത്ത് ബഹുകോടികള്‍ ചെലവിട്ട് ടി.കെ.രാജീവ്കുമാറിനെയും മറ്റും കൊണ്ടു നിര്‍മിച്ചു തുടങ്ങിയ ബൈബിള്‍ പരമ്പരയുടെ തകര്‍ച്ചയെത്തുടര്‍ന്ന് സങ്കീര്‍ണപ്രതിസന്ധികളില്‍പ്പെട്ട നവോദയ ഏറെക്കുറേ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ചെന്നൈയിലെ കിഷ്‌ക്കിന്ധ തീം പാര്‍ക്കും, നവോദയ സ്റ്റുഡിയോ/ ഔട്ട് ഡോര്‍ സര്‍വീസുമൊക്കെയായി ദീര്‍ഘകാല മൗനത്തിനു ശേഷം ഒന്നു രണ്ടു വന്‍ പദ്ധതികളുമായി ജിജോ വീണ്ടും സിനിമയില്‍ സജീവമാകുന്നു.
അതിലൊന്ന് ഫഹദ് ഫാസിലിനെവച്ച് കടല്‍ത്തീരവും കപ്പലുമൊക്കെയായി ബന്ധപ്പെട്ടൊരു ത്രീഡി സംരംഭം. അങ്ങനെയെല്ലാം. 

അതില്‍പ്പിന്നെ കേട്ടത് ശുഭവാര്‍ത്തയല്ല. ഒരു മാസീവ് ഹാര്‍ട്ട് അറ്റാക്ക് വന്ന് ആശുപത്രിയിലാണദ്ദേഹം എന്നാണ്. ഏറ്റവുമൊടുവില്‍ കേള്‍ക്കുന്നു, മോഹന്‍ലാലിനെ അവതരിപ്പിച്ചയാള്‍തന്നെ അദ്ദേഹത്തെ സംവിധായകനാക്കുന്ന കഥയെഴുതുന്നുവെന്ന്!
സന്തോഷം തോന്നുന്നത്, അതുകൊണ്ടു മാത്രമല്ല. സിനിമയെന്ന സാങ്കേതികതയുടെ അരികും മൂലയും വരെ അത്രയേറെ അരച്ചുകലക്കിക്കുടിച്ചൊരാള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നുവെന്നോര്‍ത്താണ്. 

"ഇതാണോ ത്രീഡി ഞങ്ങള്‍ കാണിച്ചു തരാം യഥാര്‍ത്ഥ ത്രീ ഡി എന്താണെന്ന്" എന്ന് ആക്ഷേപിച്ച് ഷോലെയുടെ ജീവനാഡിയായ ജി.പി.സിപ്പി തന്നെ ശിവാ കാ ഇന്‍സാഫിലൂടെ പരീക്ഷിച്ചിട്ടും വിജയിക്കാത്ത സ്ഥാനത്താണ് മൈഡിയര്‍ കുട്ടിച്ചാത്തന്റെ ആദ്യപതിപ്പും 12 വര്‍ഷം കഴിഞ്ഞിറങ്ങിയ രണ്ടാം പതിപ്പും, അതിനു ശേഷം അതിന്റെ ഒരു മൂന്നാം പതിപ്പും പുറത്തിറക്കി വിജയത്തിനു മേല്‍ വിജയമാവര്‍ത്തിച്ചിട്ടും യാതൊരുവിധ അവകാശവാദങ്ങളുമുന്നയിക്കാതെ ജിജോയും നവോദയയും ചരിത്രത്തിന്റെ പിന്നാമ്പുറത്തൊതുങ്ങിയത്. അത്തരമൊരാളുടെ മുന്നോട്ടുവരല്‍ ആഘോഷിക്കപ്പെടേണ്ടതാണ്, പ്രത്യേകിച്ചും ജിജോയുടെ ആറിലൊന്നു പ്രതിഭയില്ലാത്തവര്‍ പോലും ആഘോഷിക്കപ്പെടുന്ന കാലത്ത്!ജിജോയെ അഭിമുഖം ചെയ്ത അപൂര്‍വം പത്രപ്രവര്‍ത്തകരിലൊരാള്‍ കൂടിയെന്ന സന്തോഷം അതിലേറെ.

Wednesday, March 20, 2019

മാറുന്ന മാധ്യമങ്ങള്‍ മായാത്ത മൂല്യങ്ങള്‍

സിനിമ വിട്ട് ഒരു പുസ്തകവുമായി ഇതാദ്യമായി സഹകരിക്കുകയാണ്. മുമ്പ് ശിഷ്യരുടെയും സുഹൃത്തുക്കളുടെയും ഒരുപിടി പുസ്തകങ്ങള്‍ക്കു പിന്നില്‍ നിന്നു പിന്തുണച്ചിട്ടുണ്ടെ ങ്കിലും ഇതാദ്യമായി നേരിട്ടു ബന്ധപ്പെടുകയും അതില്‍ ഭാഗഭാക്കാവുകയുമാണ്. സജീവ പത്രജീവിതം വിട്ട് പത്രപ്രവര്‍ത്തന പരിശീലകനായശേഷമുള്ള ആദ്യത്തെ സംരംഭം. മാധ്യമപഠനസമാഹാരമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ ദക്ഷിണേന്ത്യന്‍ ശാഖയില്‍ നിന്നുള്ള ആദ്യപ്രസാധന സംരംഭം. കേരളത്തിലെ മാധ്യമസാഹചര്യങ്ങളുടെ ചരിത്രപരവും സാമൂഹികവുമായ സമകാലികാവസ്ഥ വിശകലനം ചെയ്യുന്ന വിദഗ്ധരുടെ ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തില്‍. സര്‍ക്കാരിന്റെ ഒറ്റപ്പൈസ പോലും കൈപ്പറ്റാതെ പൂര്‍ണമായും പരസ്യത്തിലൂടെ പ്രസാധനച്ചെലവു കണ്ടെത്തി പുറത്തിറക്കിയ ഒന്ന്. ഒരു കേന്ദ്ര സര്‍ക്കാര്‍ അക്കാദമിക് സ്ഥാപനത്തില്‍ നിന്ന് ഇത്തരത്തിലൊരു സംരംഭത്തില്‍ അതും കേരളശാഖയില്‍ ആദ്യത്തേതിന്റെ നിര്‍ണായകമായൊരു ഭാഗമാകാനായതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്.
ഇന്റര്‍നെറ്റ് പരസ്യം കണ്ടപേക്ഷിച്ച്, അഭിമുഖങ്ങള്‍ക്കു ശേഷം നിയമിക്കപ്പെട്ട് മുന്നിലെത്തിയ എന്നോട് ഐഐഎംസി റീജനല്‍ ഡയറക്ടറും അക്കാദമിക് ഹെഡ്ഡുമായ ഡോ. അനില്‍കുമാര്‍ വടവാതൂര്‍ പങ്കുവച്ച ആഗ്രഹങ്ങളിലൊന്നാണ് മലയാളമാധ്യമപരിശീലനത്തിന് പാഠപുസ്തകനിലവാരത്തില്‍ ഇത്തരത്തിലൊരു പുസ്തകം പുറത്തിറക്കിയാല്‍ കൊള്ളാമെന്നത്.പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് മൂന്നു മാസം കൊണ്ട് അതു നിവര്‍ത്തിച്ചെടുത്തത്. ഇപ്പോള്‍ പുസ്തകം അച്ചടി പൂര്‍ത്തിയാക്കി പ്രകാശനത്തിനു തയാറെടുക്കുമ്പോള്‍ ഗുരുതുല്യരായ മഹാപത്രപ്രവര്‍ത്തകരോട് എഴുത്തുകാരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. മുഖചിത്രം രൂപകല്‍പന ചെയ്തു തന്ന പഴയ സഹപ്രവര്‍ത്തകന്‍ ബിജു ആന്‍ഡ്രൂസ്, പ്രസിനെപ്പറ്റിയുള്ള വിവരങ്ങള്‍ തന്ന പ്രസാധകന്‍ അനില്‍ വേഗ എന്നിവരോടും നന്ദി മാത്രം.
19 വര്‍ഷം മുമ്പ് മലയാള മനോരമയില്‍ നിന്ന് സബ് എഡിറ്ററായിത്തന്നെ പടിയിറങ്ങിയ ശേഷം ഇതാദ്യമായി ഗുരുകാരണവരായ മനോരമയുടെ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ ശ്രീ തോമസ് ജേക്കബ് സാറിനെ വീട്ടില്‍ ചെന്നു കണ്ട് അദ്ദേഹത്തെ കൊണ്ട് എഴുതിക്കാനായത് സുകൃതം. വര്‍ഷങ്ങളായുള്ള പരിചയക്കാരും അഭ്യുദയകാംക്ഷികളുമായ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ശ്രീ സണ്ണിക്കുട്ടി ഏബ്രഹാം, ശ്രീ സി.ഗൗരീദാസന്‍ നായര്‍, ശ്രീ എന്‍.പി.രാജേന്ദ്രന്‍,വര്‍ഷങ്ങളായി ദൂരെനിന്ന് ആരാധിച്ച അടുത്തിടെ മാത്രം ഏറെ അടുത്തുപരിചയപ്പെട്ട ദൂരദര്‍ശന്‍ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ശ്രീ കെ.കുഞ്ഞികൃഷ്ണന്‍ സാര്‍, അധ്യാപകന്‍ കൂടിയായ ശ്രീ എം.വി.തോമസ് സാര്‍, ആകാശവാണിയിലുണ്ടായിരുന്ന ശ്രീ എ.പ്രഭാകരന്‍ സാര്‍, എന്റെ മാനസഗുരു ചലച്ചിത്ര നിരൂപകനും സംവിധായകനുമായ ശ്രീ വിജയകൃഷ്ണന്‍ സാര്‍, പത്രപ്രവര്‍ത്തനത്തില്‍ നേര്‍ഗുരുവായിരുന്ന ശ്രീ ജോസ് പനച്ചിപ്പുറം എന്നിവരെല്ലാം പ്രകടിപ്പിച്ച വാത്സല്യവും കരുതലും നന്ദിവാക്കുകള്‍ക്കതീതമാണ്. ഏറ്റെടുത്ത വാക്കു പാലിക്കാനായില്ലെങ്കിലും പത്രരൂപകല്‍പനാവിദഗ്ധരായ മുംബൈ ഐഐടിയിലെ ഐഡിസിയുടെ മേധാവി ശ്രീ ജി.വി.ശ്രീകുമാറും, ശിഷ്യന്‍ കൂടിയായ ശ്രീ അനൂപ് രാമകൃഷ്ണനും ഡല്‍ഹിയില്‍ പത്രരൂപകല്‍പകനായ ഷാജന്‍ സി കുമാറിനെ പരിചയപ്പെടുത്തി തന്ന് സഹായിച്ചു. പത്രഭാഷയെപ്പറ്റി എഴുതിത്തരാമെന്നു പറഞ്ഞ കാര്യവട്ടം മലയാളവിഭാഗം മുന്‍ മേധാവി ഡോ.പത്മറാവുസാറാവട്ടെ കാരണമൊന്നും കൂടാതെ പറഞ്ഞുപറ്റിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടും കേട്ടും കൊണ്ടും അച്ചടിക്കൂലിക്കുള്ള പരസ്യമെങ്കിലും കിട്ടുമോ എന്നു പോലും വ്യക്തമാവാത്ത നാളുകളിലും ആത്മവീര്യം പകര്‍ന്നു മുന്നോട്ടു നയിച്ചത് ഡോ. അനില്‍കുമാര്‍ വടവാതൂരിന്റെ ആത്മവിശ്വാസം മാത്രമാണ്. എന്തായാലും ഇതാ ഇപ്പോള്‍ ഇങ്ങനെയൊരു പുസ്തകം പുറത്തുവന്നിരിക്കുന്നു. കുറവുകളുണ്ടായിരിക്കും. അല്ല, തീര്‍ച്ചയായും ഉണ്ട് എന്നു തന്നെ സമ്മതിക്കുന്നു. കുറ്റമറ്റതായി ലോകത്ത് യാതൊന്നുമില്ലല്ലോ. ഇതൊരു മഹത്തായ പ്രസിദ്ധീകരണമാണെന്ന തരത്തിലുള്ള അവകാശവാദങ്ങള്‍ക്കും മുതിരില്ല. കാരണം ഇതേപോലെ വേറെയും പ്രസിദ്ധീകരണങ്ങളുണ്ടായിരിക്കാം. പക്ഷേ ഈ പുസ്തകം വായിക്കുന്നവര്‍ക്ക്, ഇതിലെ പ്രൗഢഗംഭീരങ്ങളായ ലേഖനങ്ങള്‍ വായിക്കുന്നവര്‍ക്ക് ഈ പുസ്തകത്തിനു പിന്നിലെ ആത്മാര്‍ത്ഥത തീര്‍ച്ചയായും ബോധ്യമാവും എന്നു തന്നെയാണ് 16 പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അനുഭവത്തില്‍ നിന്ന് എനിക്കു തോന്നുന്നത്. അത് സംവദിക്കാന്‍ സാധിച്ചാല്‍ സന്തോഷം, സംതൃപ്തി.
എല്ലാറ്റിനുമുപരി സ്വകീയമായൊരു ചാരിതാര്‍ത്ഥ്യം കൂടി എനിക്കു വ്യക്തിപരമായിട്ടുണ്ട്. എന്റെ രണ്ടാമത്തെ പുസ്തകം മുതല്‍ എല്ലാം നേരിട്ടു ടൈപ് ചെയ്തതും പലതിന്റെയും പേജ് രൂപകല്‍പന വരെ സ്വയം ചെയ്തതുമാണെങ്കില്‍ക്കൂടിയും അവയുടെ അവസാനവട്ട മിനുക്കുപ്പണിയും പിഡിഎഫ് ആക്കുക എന്ന സാങ്കേതികപ്രവൃത്തിയും പേജ് നമ്പറിങ് പോലുള്ള സാങ്കേതികതയുമെല്ലാം വിദഗ്ധരാണു പൂര്‍ത്തിയാക്കിയിരുന്നത്. എന്നാല്‍ മാറുന്ന മാധ്യമങ്ങള്‍ മായാത്ത മൂല്യങ്ങള്‍ എന്ന ഈ ഗ്രന്ഥത്തില്‍ പക്ഷേ അതെല്ലാം സ്വയം ചെയ്യാനായെന്നു മാത്രമല്ല ഇനിയൊരു പുസ്തകം സ്വന്തമായി ചെയ്യാനുള്ള കൈവഴക്കവും ആത്മവിശ്വാസവും അതെനിക്കു സമ്മാനിക്കുകയും ചെയ്തു.

മനുഷ്യ മനസുകളിലേക്കു തുറന്നുവച്ച കാഴ്ചകള്‍



Chalachitra Sameeksha March 2019

ശ്യാമപ്രസാദ്/ എ.ചന്ദ്രശേഖര്‍
മനസു മനസിനോടു സംവദിക്കുന്ന 

തരം സിനിമകളാണ് ശ്യാമപ്രസാ ദിന്റേത്. മനുഷ്യബന്ധ ങ്ങളുടെ വൈരുദ്ധ്യ വൈചിത്ര്യ ങ്ങളിലേക്കും മനുഷ്യ മനസുകളുടെ നിഗൂഢ പ്രഹേളികളിലേക്കും ക്യാമറനീട്ടുന്ന സിനിമകള്‍.പ്രത്യക്ഷരാഷ്ട്രീയമോ സാമൂഹികപ്രശ്‌നങ്ങളോ നേരിട്ടു ചര്‍ച്ചചെയ്യുന്നതല്ല, വ്യക്തിയും സമൂഹവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളിലെ രാഷ്ട്രീയവും മാനവികതയും ചര്‍ച്ച ചെയ്യുന്നതാണ് ശ്യാമപ്രസാദ് ചിത്രങ്ങള്‍. അതു ബുദ്ധിയെ മാത്രം സംബോധന ചെയ്യുന്നതല്ല. മറിച്ച്, മനുഷ്യന്റെ വികാരവിചാരങ്ങളെ, മോഹങ്ങളെ, മോഹഭംഗങ്ങളെ, തൃഷ്ണകളെ,കാമനകളെ ഒക്കെ അഭിസംബോധനചെയ്യുന്നതും അഭിമുഖീകരിക്കുകയും ചെയ്യുന്ന ദൃശ്യാഖ്യാനങ്ങളാണ്. കലയുടെ രാഷ്ട്രീയമാണ് കലാകാരന്റെ രാഷ്ട്രീയമെന്ന് ഓരോ ശ്യാമപ്രസാദ് ചിത്രവും ഭംഗ്യന്തരേണ പറഞ്ഞുവയ്ക്കുന്നു.1998ല്‍ കല്ലുകൊണ്ടൊരു പെണ്ണില്‍ തുടങ്ങി 2019ല്‍ ഒരു ഞായറാഴ്ച വരെ 20 വര്‍ഷത്തനിടെ ഒരു ഹ്രസ്വസിനിമയടക്കം 14 സിനിമകള്‍, അഗ്നിസാക്ഷി (1998), അകലെ (2004), ഒരേ കടല്‍ (2007) എന്നിവയ്ക്ക് മികച്ച മലയാളചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്, അഗ്നിസാക്ഷി, അകലെ, ഇലക്ട്ര(2010), ആര്‍ട്ടിസ്റ്റ് (2013) എന്നിവയ്ക്കടക്കം മികച്ച സംവിധായകനുള്ള സംസ്ഥാന ബഹുമതി...ഇപ്പോള്‍ 2018ല്‍ വീണ്ടും ഒരു ഞായറാഴ്ചയിലൂടെ മലയാളത്തിലെ മികച്ച സംവിധായകനുള്ള സംസ്ഥാന ബഹുമതി സ്വന്തമാക്കുമ്പോള്‍, മികച്ച സംവിധായകനുള്ള സംസ്ഥാന
ബഹുമതി ഏഴു തവണ നേടിയ ജി.അരവിന്ദന്‍,ആറുതവണ നേടിയഅടൂര്‍ ഗോപാലകൃഷ്ണന്‍, എന്നിവര്‍ക്കു തൊട്ടുതാഴെ അഞ്ചുവട്ടം ബഹുമതി നേടിയ സംവിധായകനാവുന്ന ശ്യാമപ്രസാദ് സംസാരിക്കുന്നു, തന്റെ സര്‍ഗപ്രക്രിയയെപ്പറ്റി, ചലച്ചിത്രദര്‍ശനത്തെപ്പറ്റി.

ഒരു ഞായറാഴ്ചയെപ്പറ്റി പറഞ്ഞുകൊണ്ടുതന്നെ തുടങ്ങാം. എന്താണീ സിനിമ, എന്തിനേപ്പറ്റിയാണീ സിനിമ?
വളരെ ചെറിയൊരു ചിത്രമാണത്. രണ്ടു സമാഗമങ്ങളിലൂടെ ആണ്‍-പെണ്‍ ബന്ധത്തിന്റെ ഇഴകീറി പരിശോധിക്കുന്ന ചിത്രമാണത്. പ്രമേയതലത്തില്‍, പരസ്പരം അറിഞ്ഞുകൂടാത്ത, ഒരു തരത്തിലും ബന്ധമില്ലാത്ത, ചിത്രാന്ത്യത്തില്‍പ്പോലും കണ്ടുമുട്ടാത്ത, രണ്ടു വ്യത്യസ്ത ഇടങ്ങളില്‍ ഒരു ഞായറാഴ്ച സമാഗമത്തിനെത്തിച്ചേരുന്ന കമിതാക്കളായ രണ്ടാണും പെണ്ണും. അവരുടെ ബന്ധങ്ങളിലെ അന്ത:സംഘര്‍ഷങ്ങള്‍, അതിലെ സങ്കീര്‍ണതകള്‍, വൈരുദ്ധ്യങ്ങള്‍...ഒക്കെയാണ് ഈ ചിത്രം. ചെറുപ്പക്കാരായ പ്രണയിതാക്കള്‍ തമ്മിലാവട്ടെ, മധ്യവയസ്‌കരായ ഭാര്യാഭര്‍ത്താക്കന്മാരാവട്ടെ...അവരുടെ ബന്ധങ്ങളിലെ ഡൈനാമിക്‌സ്, പാരസ്പര്യത്തിലുപരി വിചിത്രമായ വൈരുദ്ധ്യങ്ങള്‍ അതൊക്കെയാണ് പറയാന്‍ ശ്രമിച്ചത്. ശരിക്കും രണ്ടു കൊച്ചു സിനിമകളായി ടെലിവിഷനു വേണ്ടി ചെയ്യാന്‍ ഉദ്ദേശിച്ചതാണ്. വളരെ കോംപാക്ടും എപ്പിസോഡിക്കുമായ രണ്ടു കഥകള്‍. ബംഗാളി എഴുത്തുകാരായ ദിബ്യേന്ദു പാലിത്തിന്റെയും ശിര്‍ഷേന്ദു മുഖോപാധ്യായുടെയും രണ്ടു കഥകളെ ആസ്പദമാക്കിയ തിരക്കഥ. പക്ഷേ എഴുതിവന്നപ്പോള്‍ മധ്യ-ഉപരിമധ്യ സാമ്പത്തിക ശ്രേണിയിലുള്ള ആ ദമ്പതികളുടെ തീര്‍ത്തും വ്യത്യസ്തമായ കഥകള്‍ തമ്മില്‍ നോണ്‍ലീനിയര്‍ സങ്കേതത്തില്‍ കോര്‍ത്തിണിക്കുന്നതുവഴി ഉരുത്തിരിയുന്ന മൂന്നാം മാനം രസകരമായി തോന്നി. അങ്ങനെയാണ് ഒരു ഞായറാഴ്ച ഉണ്ടാവുന്നത്.
എന്റെ സിനിമകളിലെല്ലാം ഞാന്‍ എപ്പോഴും അഭിസംബോധന ചെയ്തിട്ടുള്ള ആണ്‍-പെണ്‍ ബന്ധങ്ങളിലെ സന്ദിഗ്ധത തന്നെയാണ് ഇതിലും കൈകാര്യം ചെയ്യാന്‍ ശ്രമിച്ചത്. മനുഷ്യബന്ധങ്ങളിലെ സൈക്കോളജി, സോഷ്യോളജി...പവര്‍ ഡൈനാമിക്‌സ്...അതിലെ പൊളിറ്റിക്‌സ്...ആ ഞായറാഴ്ച സമാഗമത്തിനിടെ അവരുടെ ജീവിതത്തില്‍ എന്തു സംഭവിക്കുന്ന എന്നതാാണ് ഈ സിനിമ.മനഃശാസ്ത്രപരവും രാഷ്ട്രീയവുമായ ബലതന്ത്രങ്ങളെപ്പറ്റിയാണത് അന്വേഷിക്കുന്നത്.അതിലവരുടെ ലൈംഗികതയുണ്ട്. വിവാഹമെന്ന വ്യവസ്ഥിതിക്കുള്ളില്‍ അവരനുഭവിക്കുന്ന ശൂന്യതയുടെ ബഹിസ്ഫുരണണമുണ്ട്. ഇരുപതിനും ഇരുപത്തഞ്ചിനും ഇടയിലുള്ള കമിതാക്കളാണ് ഒന്ന്. മറ്റൊന്ന് മുപ്പതുകളിലെത്തിയ വിവാഹിതരും. ഒരാളുടെ ഭാര്യ മരിച്ചുകഴിഞ്ഞിരിക്കുന്നു. ഇത്തരമൊരു പ്രമേയത്തെ ഇമോഷനല്‍ ഡ്രാമ ഒട്ടുമില്ലാതെ എങ്ങനെ അവതരിപ്പിക്കാനാണു ശ്രമിച്ചിരിക്കുന്നത്.തീര്‍ത്തും പുതുമുഖങ്ങളാണ് ഈ ചിത്രത്തിനു മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചിട്ടുള്ളത്. സാങ്കേതികവിദഗ്ധരും അഭിനേതാക്കളുമൊക്കെ. യൂത്തിന്റെ ഫ്രഷ്‌നെസ് അതുകൊണ്ടുതന്നെ ഈ സിനിമയില്‍ എനിക്കനുഭവിക്കാനായി.ഇങ്ങനൊരു കഥ വച്ചുകൊണ്ട് തീര്‍ത്തും വ്യക്തിഗതമായൊരു സിനിമയൊരുക്കാനാണു ഞാന്‍ ശ്രമിച്ചത്.


സമകാലിക മലയാള സിനിമയില്‍ ന്യൂ ജനറേഷന്‍ അഥവാ നവഭാവുകത്വം എന്ന നിലയ്ക്ക് ഒരു മുന്നേറ്റം വരുന്നത് താങ്കളുടെ ഋതുവോടെയാണ്. ചലച്ചിത്രകാരന്‍ എന്ന നിലയ്ക്ക് ശ്യാമപ്രസാദിന്റെ കലാജീവിതത്തിലും ഋതുവിനു മുമ്പും പിന്‍പും എന്നിങ്ങനെ ഒരു വിഭജനം സാധ്യമാണെന്നു പറഞ്ഞാല്‍?
ഓണസ്റ്റ്‌ലി എനിക്കതങ്ങനെയൊരു ഹിസ്‌റ്റോറിക്കല്‍ കോണ്‍ടെക്‌സ്റ്റില്‍ അതിനെ അപഗ്രഥിച്ചു നോക്കാനൊന്നും തോന്നയിട്ടില്ല. എല്ലായ്‌പ്പോഴും ഞാനെന്റെ സിനിമാറ്റിക്ക് സെന്‍സിബിലിറ്റിക്കനുസരിച്ചു പ്രതികരിക്കാനും പ്രവര്‍ത്തിക്കാനുമാണു ശ്രമിച്ചിട്ടുള്ളത്. പ്രധാനമായും പാശ്ചാത്യ സിനിമകളില്‍ നിന്നും, തീര്‍ച്ചയായും കുറെ ഇന്ത്യന്‍ സിനിമകളില്‍ നിന്നുമെല്ലാം ഞാന്‍ ആര്‍ജിച്ചെടുത്ത ഭാവുകത്വമാണത്. അങ്ങനെ നോക്കുമ്പോള്‍ ഒരു ഇന്റര്‍നാഷനല്‍ സിനിമാറ്റിക് സെന്‍സിബിലിറ്റിയുമായിട്ട് ഞാന്‍ അറിയാതെ മാച്ച് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണങ്ങനെയുണ്ടാവുന്നത്. അതൊരുപക്ഷേ മലയാളികള്‍ക്ക് പ്രത്യേകമായൊരു ആസ്വാദ്യത ഉളവാക്കിയിരിക്കാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അങ്ങനൊരു ഇതിവൃത്തത്തോടുള്ള എന്റെ താല്‍പര്യമായിരുന്നു ഋതുവിനു പിന്നില്‍. നമുക്കു തൊട്ടടുത്തുള്ള ടെക്കീസിന്റെ ജീവിതത്തെ ആസ്പദമാക്കി മാറുന്ന സാമൂഹിക വ്യവസ്ഥയെ, മൂല്യപരിസരങ്ങളെ സാമ്പത്തികവും വൈകാരികവുമായ പശ്ചാത്തലങ്ങളെ അവതരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഊതിവീര്‍പ്പിച്ച ചില ധാരണകള്‍ കടപുഴകുന്നതിന്റെ ആവിഷ്‌കാരം കൂടിയായിരുന്നു അത്. സവിശേഷമായൊരു സാമൂഹിക/
സാമ്പത്തികശ്രേണിയെ നിശിതമായി ഇത്രയടുത്ത് ഇഴകീറി പരിശോധിക്കുന്ന ഒരു സിനിമ ഒരുപക്ഷേ അതുവരെ ഉണ്ടാവാത്തതാവാം കാരണം. ഐടി ജീവിതത്തിന്റെ മൂല്യവ്യവസ്ഥകള്‍ ബന്ധങ്ങളുടെ സങ്കീര്‍ണതകള്‍...അതൊക്കെയാണ് ഞാനതില്‍ പറയാന്‍ ശ്രമിച്ചത്. നേരത്തേ പറഞ്ഞതുപോലെ ആണ്‍-പെണ്‍ ബന്ധങ്ങളിലെ സന്ദിഗ്ധതകള്‍, സങ്കീര്‍ണതകള്‍ അന്വേഷിക്കുക എന്നു പറയുന്നത് എനിക്കു വലിയ ഇഷ്ടമുള്ള കാര്യമാണ്. സിനിമയില്‍ പലപ്പോഴും അതു വളരെ വര്‍ണാഭമായി റൊമാന്റിക്കായി ബ്‌ളോട്ട് ചെയ്തിട്ടുള്ള ഒരു തരം സിറപ്പി ആയ ആവിഷ്‌കാരങ്ങളാണ്. പ്രണയമടക്കമുള്ള കാര്യങ്ങളെ കുറേക്കൂടി സത്യസന്ധമായി, സദാചാരമൂല്യവിചാരങ്ങളുടെ വ്യവസ്ഥാപിത വിലക്കുകള്‍ക്കൊന്നുമുള്ളില്‍ നില്‍ക്കാതെ ആവിഷ്‌കരിക്കുന്നതിലാണ് എനിക്കു താല്‍പര്യം. അതെങ്ങനെ നിര്‍വഹിക്കാമെന്നു തന്നെയാണ് ഋതുവിലും ഞാന്‍ താല്‍പര്യപൂര്‍വം പരിശോധിച്ചതും പരീക്ഷിച്ചതും.


സിനിമയുടെ  സവിശേഷത തന്നെ അതിന്റെ ദൃശ്യപരതയാണ്. എന്നാല്‍ താങ്കളുടെ സിനിമകള്‍ ഒരിക്കലും സ്‌പെക്ടക്കുലര്‍ അല്ല, പകരം കഥാപാത്രങ്ങളുടെ ഉള്ളിലേക്കു നോക്കുന്ന, ആന്തരികവ്യവഹാരത്തിലേക്ക് ആഴത്തില്‍ ആഴ്ന്നിറങ്ങുന്ന, സംഭാഷണപ്രധാനവും വ്യക്തിഗതവും ആത്മനിഷ്ഠവുമായ ആഖ്യാനങ്ങളാണ്. ചലച്ചിത്രകാരനെന്ന നിലയ്ക്ക് ക്യാമറ തരുന്ന ദൃശ്യസാധ്യതകള്‍ താങ്കളെ പ്രലോഭിപ്പിക്കാറില്ലേ? അഥവാ എന്താണ്/ എന്തിനാണ് താങ്കള്‍ക്കു ക്യാമറ?
എന്നെപ്പറ്റിയോ മറ്റേതൊരു ചലച്ചിത്രകാരനെപ്പറ്റിയോ അങ്ങനെ കാടടച്ചൊരു അഭിപ്രായം രൂപീകരിക്കാനാവുമെന്നെനിക്കു തോന്നുന്നില്ല. കാരണം വിഷ്വല്‍ എന്നു പറയുന്നത്... അത് സ്‌പെക്ടക്കിള്‍ ഓഫ് എ ലാന്‍ഡ് സ്‌കെയ്പ്പിനെ പ്രതിനിധാനം ചെയ്യുന്നതോ വളരെ വിശാലമായ ക്യാന്‍വാസില്‍ വന്‍ ദൃശ്യസാധ്യതകള്‍ നിവര്‍ത്തിക്കുന്നതോ മാത്രമാവണമെന്നില്ല. ഇറ്റ് ക്യാന്‍ ബി വെരി മച്ച് എ ക്‌ളോസപ്പ്. സ്റ്റഡി ഓഫ് ആന്‍ ഐ. മുഖഭാവങ്ങള്‍, മനുഷ്യരുടെ ചലനങ്ങള്‍ സംഭാഷണരീതികള്‍...ഇതൊക്കെ മിസ്-ആന്‍-സീനിന്റെ ഭാഗം തന്നെയാണ്.
പിന്നെ ലോകത്ത് വിവിധ തരത്തിലുള്ള സിനിമകളുണ്ട്. സിനിമ എന്നുള്ളത് സ്‌പെക്ടക്കിളുകളുടെ ആഘോഷം മാത്രമാണെന്ന തരം സിനിമകളുണ്ട്. ഐ ആം ഷുവര്‍ ഐ ലൈക് ദോസ് കൈന്‍ഡ് ഓഫ് ഫിലിംസ് ആസ് വെല്‍. പക്ഷേ, ഇവിടെ മറ്റു തരം സിനിമകളുമുണ്ട്. ഉദാഹരണത്തിന് വുഡ്ഡി അലന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ സംഭാഷണപ്രധാനങ്ങളാണ്. അദ്ദേഹത്തിന് താല്‍പര്യം സംസാരിക്കുന്നവരിലാണ്. അതിലൂടെയാണ് അവരുടെ ക്യാരക്ടര്‍ റിവീല്‍ ചെയ്യുന്നത്. അവിടെ ടോക്ക് ബികംസ് ആന്‍ ആക്ഷന്‍. നാടകത്തിലേതു പോലെ ക്രിയാംശത്തെ പൂര്‍ത്തീകരിക്കുന്ന, അതിനു പകരം വയ്ക്കുന്ന സംഭാഷണങ്ങളല്ല, മറിച്ച് സംഭാഷണം തന്നെ ക്രിയാംശമാവുകയാണവിടെ. ടോക്കിങ് ഹെഡ്‌സ് ഇറ്റ്‌സെല്‍ഫ് ക്രിയേറ്റ്‌സ് മിസ്-ആന്‍-സീന്‍. അതെനിക്കു വളരെ ഇഷ്ടമുള്ള കാര്യമാണ്. നല്ല അഭിനേതാക്കളാണെങ്കില്‍, അതിലെ മൊമെന്റ്‌സ് വളരെ സത്യസന്ധമാണെങ്കില്‍... ഇറ്റ്‌സ് ബ്യൂട്ടിഫുള്‍ ടു വാച്ച് ഹൗ പീപ്പിള്‍ ബിഹേവ്! ഒരു പ്രത്യേക നിമിഷത്തില്‍ ഒരു മനുഷ്യമുഖത്തിന്റെ ഭാവം ഒപ്പുന്നതിനപ്പുറം സത്യസന്ധമായൊരു വിഷ്വല്‍ വേറെയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.
അതേസമയം, എന്റെ സ്‌ക്രിപ്റ്റുകളില്‍ സ്വാഭാവികമായ ദൃശ്യസന്തുലനം നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നു തന്നെയാണു തോന്നുന്നത്. ഉദാഹരണത്തിന് ഒരേ കടലിലെ നാഥനും ദീപ്തിയും തമ്മിലെ അടുക്കാനും അകലാനും പറ്റാത്ത ദുര്യോഗം, അവര്‍ തമ്മിലുള്ള സോഷ്യോ-ഇക്കണോമിക് വൈരുദ്ധ്യം...അതൊക്കെ ആ സിനിമയിലെ ഇടങ്ങള്‍ കൊണ്ടു തന്നെ ധ്വനിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരുടെ വീടകങ്ങള്‍, നീണ്ട ഇടനാഴികള്‍, പിരിയന്‍ ഗോവണി...അങ്ങനെയങ്ങനെ. ഇതെല്ലാം വിഷ്വലല്ലെങ്കില്‍ പിന്നെന്താണ്?
എന്നാലും ഒരു ഞായറാഴ്ചയില്‍ കുറേക്കൂടി സ്വാതന്ത്ര്യമെടുക്കാന്‍ എനിക്കായിട്ടുണ്ടെന്നു തോന്നുന്നു.കാരണം രണ്ടു ദമ്പതികളും രണ്ടു വ്യത്യസ്ത ഇടങ്ങളിലാണ് ഈ ചിത്രത്തില്‍. ഒരു സമാഗമം കന്യാകുമാരിയിലെ ഒരു ലോഡ്ജിലാണെങ്കില്‍ മറ്റൊരു കൂട്ടര്‍ ഒരു ഇങ്ങുദൂരെ ഒരു ഫ്‌ളാറ്റില്‍. പാറക്കൂട്ടങ്ങള്‍ക്കു നടുവിലെ ഒറ്റപ്പെട്ട ഹോട്ടല്‍ മുറിയില്‍ ഒരുതരം ഏകാന്തതയും വന്യതയുമാണ് കാണാനാവുന്നത്. അതിന്റെ ദൃശ്യപരിചരണം തീര്‍ച്ചയായും ആ മൂഡിന് അനുസൃതമാണെന്നതുന്നെയാണ് ഞാന്‍ കരുതുന്നത്. ഫ്‌ളാറ്റിലെ ദൃശ്യങ്ങളില്‍ വാതില്‍പ്പുറം ഓവര്‍ എക്‌സപോസ്ഡും അകത്തുള്ളതു മുഴുവന്‍ ഡാര്‍ക്കിഷുമാണ്.കഥാപാത്രങ്ങളുടെ മുഖങ്ങള്‍ പോലും വളരെയധികം വ്യക്തമാകാത്തതുപോലെ...ഇതെല്ലാം ദൃശ്യസാധ്യതകളാണെന്നു തന്നെയാണ് എന്റെ വിശ്വാസം.


ലോകസിനിമയില്‍ ക്രിസ്‌റ്റോഫ് കീസ്ലോവ്‌സ്‌കി അടക്കമുള്ളവര്‍ എന്തിന് നമ്മുടെ സത്യജിത് റായ് വരെ മിനിസ്‌ക്രീനില്‍ ഇതിഹാസങ്ങള്‍ രചിച്ചവരാണ്. എന്നാല്‍ ടിവിയില്‍ നിന്നു വന്ന ചലച്ചിത്രകാരന്മാരോട് ഇന്നും നമ്മുടെ മുഖ്യധാരാ സിനിമാലോകത്തിന് ഒരല്‍പം പുച്ഛമാണ്. താങ്കളാവട്ടെ മിനിസ്‌ക്രീനിന്റെ സന്തതിയും. താങ്കള്‍ക്കെപ്പോഴെങ്കിലും ഇരു മാധ്യമങ്ങളും തമ്മില്‍ ആവിഷ്‌കാരപരമായ വ്യത്യാസം അനുഭവപ്പെട്ടിട്ടുണ്ടോ? സിനിമയില്‍ തനതായ മുദ്ര പതിപ്പിച്ചു കഴിഞ്ഞയാളെന്ന നിലയ്ക്ക് ഈ വിവേചനത്തോട് എങ്ങനെ പ്രതികരിക്കുന്നു?
എനിക്കങ്ങനെ തോന്നിയിട്ടേയില്ല. വിമുഖത ആരു കാണിക്കുന്നവെന്നാണ്. ജനങ്ങളോ? അതോ എസ്റ്റാബ്‌ളിഷ്‌മെന്റോ? എന്നെ ഒരിക്കലും ആരും അങ്ങനെയൊരു വിവേചനം കാണിച്ചിട്ടില്ല. പറയാനുള്ള ഈ മീഡിയത്തിലൂടെ എത്രമാത്രം ഇഫക്ടീവായി പറയുന്നു എന്നുള്ളതു മാത്രമേ ആളുകള്‍ പൊതുവേ നോക്കാറുള്ളൂ. പിന്നെ ടിവിയില്‍ നിന്നു വന്നവരിലധികവും അതിന്റെ ഘടനാപരമായ ചില ബാഗേജുകള്‍ കൂടി കൊണ്ടുവരാറുണ്ട് എന്നതു വാസ്തവമാണ്.
ഒരു പക്ഷേ മിനിസ്‌ക്രീനില്‍ നിന്നുള്ള ഹാങോവറാണോ ഇന്‍ഡോറുകളോടും അവനവനിലേക്കു തന്നെയും തുറന്നുപിടിക്കുന്ന തരം ക്‌ളോസപ്പുകളോടുമുളള ചലച്ചിത്രകാരന്‍ എന്ന നിലയ്ക്കുള്ള താങ്കളുടെ ഒബ്‌സെഷനു കാരണം?
ഒരു പക്ഷേ ടാക്കിങ് ഹെഡ്‌സ് ക്‌ളോസ്പ്‌സ് എന്നത് അത്തരമൊരു സ്വാധീനമായിക്കൂടെന്നില്ല. പക്ഷേ അതൊരു പോരായ്മയോ കുറവോ തെറ്റോ ആയി എനിക്കു തോന്നിയിട്ടില്ല.അരങ്ങില്‍ നിന്നുള്ള ഒരുപാട് അംശങ്ങള്‍ ഞാന്‍ സിനിമയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ഉദാഹരണത്തിന് വാക്കുകളുടെ ഉപയോഗം... സംഭാഷണങ്ങളിലെ ധ്വനിപ്രാധാന്യം..അതൊക്കെ തീയറ്ററിന്റെ സ്വാധീനമായിരിക്കാം. കഥാപാത്രങ്ങളുടെ ഫ്രെയിമിലെ വിന്യാസം. സ്ഥലകാലങ്ങളുടെ വിനിയോഗം. ഇതിലെല്ലാം അത്തരം അംശങ്ങളുണ്ടാവാം. അതൊക്കെ ഞാന്‍ എന്റെ അനുഭവപരിചയങ്ങളിലൂടെ ആര്‍ജിച്ചെടുത്തതില്‍ നിന്നുരുത്തിരിയുന്നതാണ്.പക്ഷേ അതിലും എന്തെങ്കിലും തെറ്റുണ്ടെന്ന് എനിക്കു തോന്നുന്നില്ല.


സാഹിത്യബന്ധമുള്ള സിനിമകളാണധികവും താങ്കളുടേത്, കല്ലുകൊണ്ടൊരു പെണ്ണു മുതല്‍ ഏതാണ്ട് ഋതു വരെയും അതങ്ങനെതന്നെയായിരുന്നു.മലയാളത്തില്‍ ഒരു പക്ഷേ സത്യജിത് റേ സ്‌കൂളിനെ ഏറ്റവുമധികം താലോലിക്കുന്ന സമകാലികസംവിധായകരില്‍ പ്രമുഖന്‍. സിനിമയ്ക്ക് കഥ തന്നെ വേണമോ എന്ന ചിന്തകള്‍ക്കിടയില്‍ എന്തുകൊണ്ടാണ് താങ്കളിങ്ങനെ ആദിമധ്യാന്തങ്ങളില്‍ വിശ്വസിക്കുന്നു, അതിനോടു സന്ധിചെയ്യുന്ന ദൃശ്യപരിചരണത്തിനു ശ്രമിക്കുന്നു?
സിനിമയ്ക്കു കഥ വേണ്ടെങ്കിലും ഒരു പ്രമേയം എന്തായാലും കൂടിയല്ലേ തീരൂ? ദൃശ്യങ്ങളിലൂടെ എന്തെങ്കിലും പറയണ്ടേ? അപ്പോള്‍ ഈ പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ സ്വകീയമായ അനുഭവങ്ങളില്‍ നിന്നാവാം ഉണ്ടാവുക. ചിലപ്പോള്‍ സ്വകീയമായ അനുഭവങ്ങള്‍ അത്രമേല്‍ രൂഡമൂലമായി ബന്ധിപ്പിക്കുന്ന പരികീയമായ അനുഭവാഖ്യാനങ്ങളില്‍ നിന്നായിരിക്കാം. അതല്ലെങ്കില്‍ മറ്റൊരെഴുത്തുകാരന്റെ കൃതിയെ, മറ്റൊരു തിരക്കഥാകൃത്തിന്റെ രചനെയ ആശ്രയിക്കുന്ന മെയ്ഡ് ടു ഓര്‍ഡര്‍ ആഖ്യാനമായിരിക്കാം. ഈ മെയ്ഡ് ടു ഓര്‍ഡര്‍ സംഭവത്തില്‍ ഞാന്‍ വിശ്വസിക്കുന്നേയില്ല. അതു മുമ്പു പലപ്പോഴും ചെയ്തിട്ട് എനിക്കത്രകണ്ടു തൃപ്തികരമായ അനുഭവമല്ല ഉണ്ടായിട്ടുള്ളത്. കാരണം അതെപ്പോഴും ഒരു തരം കണ്‍കോക്ഷനായിട്ടാണ് അവസാനിച്ചിട്ടുള്ളത്. റൈറ്റിങ് എന്നത് ഒരു പ്രൊജക്ടിന്റെ ഭാഗമായി സ്വാഭാവികമായി നൈസര്‍ഗികമായി ഉണ്ടായിത്തീരേണ്ട ഒന്നാണ്. കാസ്റ്റിങ്, ടെക്‌നിക്കല്‍ സൈഡ് എല്ലാം ഒരു സിനിമയുടെ കണ്‍സ്ട്രക്ഷനെ പിന്തുണയ്ക്കുന്ന ഘടകങ്ങളാണ്. കണ്‍സ്ട്രക്ഷന്‍ എന്ന ആശയത്തോടു തന്നെ എനിക്കെതിര്‍പ്പുണ്ട്. ദെയറീസ് നത്തിങ് ലൈക് കണ്‍സ്ട്രക്ഷന്‍ ഇന്‍ ആര്‍ട്ട്. ഞാന്‍ ശ്രമിച്ചിട്ടുള്ളത് എന്നെ പ്രലോഭിപ്പിച്ച ചില വിഷയങ്ങളില്‍ എന്റെ ജ്ഞാനപരിധിയില്‍ നിന്നുകൊണ്ട്, എന്റെ ആര്‍ജിതാനുഭവങ്ങളിലൂടയും സഞ്ചിതഭാവുകത്വത്തിലൂടെയും എന്റേതായ വ്യാഖ്യാനം നല്‍കാനാണ്.അതിന് സാഹിത്യം ഒരു കാരണമാവുന്നുണ്ടെന്നേയുള്ളൂ.
പുതിയ സിനിമയുടെ കാര്യം തന്നെയെടുക്കാം. പണ്ടെപ്പോഴോ വായിച്ച രണ്ടു കഥകളാണ് അതിനാസ്പദമായത്. ഇത്രനാള്‍ കഴിഞ്ഞും അതോര്‍ത്തിരിക്കണമെങ്കില്‍ നമ്മളില്‍ അതിനെന്തോ ഒരു സ്വാധീനമുളവാക്കാനാവുന്നുവെന്നാണല്ലോ അര്‍ത്ഥം. സ്വാഭാവികമായി ഞാനതില്‍ നിന്ന് ഒരു സിനിമ മെനഞ്ഞെടുക്കുകയായിരുന്നു. കഥയപ്പാടെയല്ല. അതിന്റെ അന്തഃസത്തയില്‍ നിന്ന് ഞാനുണ്ടാക്കുന്ന ഒരു ദൃശ്യാഖ്യാനം. അതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. അതേസമയം എല്ലാ സംവിധായകരും അങ്ങനെ ചെയ്യണമെന്ന അഭിപ്രായവുമില്ല എനിക്ക്. എത്രയോ രസകരമായ ചിത്രങ്ങള്‍ കൂട്ടായ്മയില്‍ നിന്നും മെയ്ഡ് ടു ഓര്‍ഡര്‍ തിരക്കഥയില്‍ നിന്നുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അതല്ല എന്റെയൊരു രീതി. അത്രയെ എനിക്കറിയാവൂ.


കല/ആര്‍ട്ട് തന്നെ ആര്‍ട്ടിഫിഷ്യല്‍ ആയിരിക്കെ കണ്‍സ്ട്രക്ഷന്‍ എന്ന ഘടനാനിര്‍മാണത്തെ തള്ളിപ്പറയുന്നത് എത്രത്തോളം ശരിയാണ്?അങ്ങനെയല്ല. ഇപ്പോള്‍ തിരക്കഥാരചന. അതതിന്റെ സ്വാഭാവികനൈസര്‍ഗികതയോടെ സംഭവിക്കേണ്ടതാണെന്നാണു ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. അതൊരു ഓര്‍ഗാനിക് പ്രോസസ് ആയിരിക്കണം. ഒരു ആശയത്തില്‍ നിന്ന് സഹജമൗലികതയോടെ ഉടലെടുത്തുവരേണ്ട ഒന്നാണ് ചലച്ചിത്രശില്‍പം എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ കണ്‍സ്ട്രക്ഷന്‍ എന്ന വാക്കിനെ വിമര്‍ശിച്ചത്, സിന്തറ്റിക് എന്ന അര്‍ത്ഥത്തില്‍.മറ്റേത് നമ്മള്‍ ഓരോരോ ഘടകങ്ങളായി ഇങ്ങനെ ഉണ്ടാക്കി അടുക്കി വച്ച് ഒരു ശില്‍പം നിര്‍മിക്കുകയാണ്.
ആര്‍ട്ട് ആര്‍ട്ടിഫിഷ്യല്‍ ആണെന്നു പറയുമ്പോഴും അതിലൊരു ഇവല്യൂഷന്‍ ഉണ്ട്. ഇപ്പോള്‍ത്തന്നെ കുമ്പളങ്ങി നൈറ്റ്‌സിനെക്കുറിച്ചു ഞാന്‍ വായിച്ചതില്‍ നിന്നു മനസിലായത് ഇറ്റസ് എ വെരി ഇന്ററസ്റ്റിങ്
വേ ബൈ വിച്ച് എ സ്റ്റോറി ഷുഡ് ബ്‌ളോസം ഇന്റു എ ബ്യൂട്ടിഫുള്‍ മൂവി. കുമ്പളങ്ങിയില്‍ ചെന്നു താമസിച്ച അനുഭവങ്ങളില്‍ നിന്ന് ഛിദ്രമായ ഒരു കുടുംബം എങ്ങനെ വീണ്ടും ഒത്തുചേരുന്നുവെന്നൊരു കഥ പറയാനാണ് ശ്യാം പുഷ്‌കരന്‍ ശ്രമിക്കുന്നത്. അതിന്റെ തീമാറ്റിക് ലെവലില്‍ സംവിധായകനും തിരക്കഥാകൃത്തിനും വ്യക്തമായ ധാരണയുണ്ട്. അതിനനുസരിച്ച് കഥാപാത്രവികാസം ഉണ്ടാവുകയാണ്. അതാണാ സിനിമയുടെ സൗന്ദര്യം. അതല്ലാതെ സിനിമയ്ക്കു വേണ്ടി പടച്ച ഒരു തിരക്കഥയല്ല അതിന്റേത്. ഈ പടപ്പ് എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ കണ്‍സ്ട്രക്ഷനെ എതിര്‍ക്കുന്നത്.

സാഹിത്യബന്ധമുണ്ടെന്നു പറയുമ്പോഴും, നാടകത്തട്ടകത്തില്‍ നിന്നു വന്ന ശ്യാമപ്രസാദിന്റെ മൂന്നു സിനിമകള്‍ മാത്രമാണ് നാടകങ്ങളെ ആസ്പദമാക്കിയുള്ളത്-കല്ലുകൊണ്ടൊരു പെണ്ണ്, അകലെ, ഇലക്ട്ര. എന്തുകൊണ്ട് അധികവും ചെറുകഥകളെ ആശ്രയിക്കുന്നു, അതും ബംഗാളിയില്‍ നിന്ന്. സിനിമകളിലേറെയും ബംഗാളി കഥകളുടെ അനുവാദനങ്ങളാണ്.മലയാളത്തില്‍ മികച്ച കഥകളില്ലാത്തതുകൊണ്ടാണോ?
യാ ദാറ്റ്‌സ് ആന്‍ ഇന്ററസ്റ്റിങ് ക്വസ്റ്റ്യന്‍. ഇതില്‍ ചിലത് ചെറുകഥകളല്ല. ഒരേ കടല്‍ അരികെ ഒക്കെ ബംഗാളി നോവലുകളാണ്. എന്താണെന്നറിയില്ല...ബംഗാളി സാഹിത്യത്തിന്റെ ഭാവുകത്വം...വിശേഷിച്ച് എഴുപതുകളിലെയും എണ്‍പതുകളിലെയും ബംഗാളി എഴുത്തുകാരുടെ ആര്‍ജ്ജവമുള്ള എഴുത്തുശൈലി, പ്രമേയസ്വീകരണം..അതൊക്കെ എന്നെ വല്ലാതെ സ്വാധീനിച്ച ഘടകങ്ങളാണ്.

ഇക്കാര്യത്തില്‍ ഒരു സത്യജിത് റേ സ്വാധീനമുണ്ടെന്നു കരുതാമോ?ഒഫ് കോഴ്‌സ്. റേയുടെ ഇന്‍ഫ്‌ളുവന്‍സില്‍ നിന്ന് എങ്ങനെയാ ഒഴിഞ്ഞുമാറി നില്‍ക്കാനാവുക? സ്ത്രീ പുരുഷ ബന്ധങ്ങളിലെയും മനുഷ്യബന്ധങ്ങളിലെയും മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധങ്ങളിലെയും സൂക്ഷ്മാംശങ്ങള്‍ സിനിമയ്ക്കു വിഷയമാക്കിയ ആളാണല്ലോ റേ. എനിക്കറിയില്ല, ഒരുപക്ഷേ പറയുന്നത് അവിവേകമായേക്കാം. പക്ഷേ ആ കാലഘട്ടത്തിലെ, സുനില്‍ ഗംഗോപാദ്ധ്യായയുടെയും മറ്റും സമകാലികരായ നോവലിസ്റ്റുകള്‍ക്ക് തുല്യരായവരെ മലയാളത്തില്‍ കണ്ടെത്താനാവുമോ വാസ്തവത്തില്‍ എന്നെനിക്കു ചിലപ്പോള്‍ തോന്നാറുണ്ട്.ഒരുപക്ഷേ അങ്ങനെയായിരിക്കില്ല. ഒന്നോ രണ്ടോ പേരെയായിരിക്കും ഞാന്‍ കാണുന്നത്. പക്ഷേ മനുഷ്യപ്രകൃതത്തെപ്പറ്റിയുള്ള അവരുടെ വീക്ഷണങ്ങള്‍ ധാരണകള്‍, വൈകാരികസങ്കീര്‍ണതകളിലേക്ക് ആഴ്ന്നിറങ്ങാനുള്ള അവരുടെ കഴിവ്.. ആന്‍ഡ് ദെയര്‍ ലാക്ക് ഓഫ് ഇന്ററസ്റ്റ് ഇന്‍ ദ് ഫോര്‍മല്‍ ഫാഷന്‍..ദ് ഫാഷനബിള്‍നെസ് ഓഫ് റൈറ്റിങ്...ഇറ്റീസ് വെരി അട്രാക്ടീവ്.
സുനില്‍ഗംഗോപാധ്യായ ഒരിക്കലുമൊരു ഫാഷനബിള്‍ റൈറ്ററായിരുന്നില്ല. ആശാപൂര്‍ണാദേവിയെപ്പോലൊരു ജനുവിന്‍ റൈറ്ററെ അധികം കാണാനാവില്ല.അതുപോലുള്ള ആളുകളെ നമ്മുടെ ആധുനികതയുടെ കാലത്തു നമുക്ക് നഷ്ടപ്പെട്ടതായി എനിക്കു തോന്നിയിട്ടുണ്ട്.ഫോം ഭയങ്കരമായി സ്വാധീനിക്കപ്പെടുന്നതായിട്ടാണ് കണ്ടുവരുന്നത്. തീര്‍ച്ചയായും ഘടനയും ശില്‍പവും എഴുത്തില്‍ പ്രധാനം തന്നെയെന്നു മാത്രമല്ല, ഒ.വി.വിജയനെപ്പോലെ ചില എക്‌സലന്റ് റൈറ്റേഴ്‌സ് നമുക്കുണ്ടെന്ന കാര്യവും മറക്കുന്നില്ല.പക്ഷേ മാധവിക്കുട്ടിയുടെ ഒരു ഡയറ്കട്‌നെസ്, ലൈഫിനെ ഒബ്‌സര്‍വ് ചെയ്യാനും എംപതൈസ് ചെയ്യാനുമുള്ള കഴിവ് മറ്റധികം പേര്‍ക്കില്ലെന്നു തോന്നിയിട്ടുണ്ട്. നേരേ മറിച്ച് ബംഗാളിയില്‍ അങ്ങനത്തെ ധാരാളം എഴുത്തുകാരുണ്ട്.


വിജയനെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍, എടുക്കണമെന്നാഗ്രഹിച്ചിട്ടു നടക്കാതെ പോയൊരു സംരംഭമായിരുന്നല്ലോ ഖസാക്കിന്റെ ഇതിഹാസം. ഇനിയും അചുംബിതമായ അക്ഷരസൗഭാഗ്യമാണത്. ഇനിയും ശ്യാമപ്രസാദില്‍ നിന്ന് അതിനൊരു ദൃശ്യാഖ്യാനം പ്രതീക്ഷിക്കാമോ?
ഓ, ഇല്ല. അതൊരടഞ്ഞ അധ്യായമാണ്. യെറ്റ് അനദര്‍ സാഡ് സ്‌റ്റോറി. അതിനി നടക്കാന്‍ പോകുന്നില്ല.

ഒരു കഥ സിനിമയാക്കുന്ന ശ്യാമപ്രസാദ് പ്രക്രിയ എന്താണ്? എന്തുകൊണ്ട് ആര്‍ട്ടിസ്റ്റ് വരെ സ്വയം തിരക്കഥയെഴുതാതെ മറ്റുള്ളവരെ ആശ്രയിച്ചു?
അങ്ങനെ പറയാനാവില്ല. അഗ്നിസാക്ഷിയുണ്ട്. അകലെ ഉണ്ട്. ഞാന്‍ തന്നെ എഴുതിയ തിരപാഠമാണ്. ചില കഥകള്‍ നമ്മോടു വളരെയേറെ സംവദിക്കും. നമ്മെ സ്വീധീനിക്കും. അത്തരം കഥകള്‍ വായിക്കുമ്പോഴെ മനസില്‍ അതിനൊരു സിനിമാസാധ്യത തെളിയും. നമുക്കെന്തു കൊണ്ടൊരു എഴുത്തുകാരനെ ഒരു പ്രത്യേക കൃതിയെ ഇഷ്ടമാവുന്നു എന്നു ചോദിച്ചാല്‍...ബിക്കോസ് ഇറ്റ് കണക്ട്‌സ് വിത്ത് യൂ ഇന്‍ സം വേ ഓര്‍ ദ് അദര്‍..പ്രവോക്‌സ് ലോട്ട് ഓഫ് തോട്ട്‌സ്. ആ കഥാപാത്രവുമായി അത്രയേറെ സാത്മ്യം തോന്നി അയാളുടെ കഥ പറയണമെന്നു തോന്നുക. ആ കഥ മറ്റുള്ളവരോടും പങ്കുവയ്ക്കണമെന്നു തോന്നുക. ഇതൊക്കെത്തന്നെയാണ് ഒരു കഥ സിനിമയാക്കാന്‍ എനിക്കു പ്രേരണയാവുന്നതും.
പിന്നെ അതിലൊരു പേഴ്‌സണലൈസേഷന്റെ എലിമന്റ് കൂടിയുണ്ട്. ഇപ്പോള്‍ അഗ്നിസാക്ഷി വായിച്ചിട്ട്... ഞാനന്നൊരു ഇരുപതോ ഇരുപത്തൊന്നോ വയസുകാരനായിരിക്കും...എ്‌ന്റേതില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു തലമുറയുടെ, ഏറെ വ്യത്യസ്തമായ ജീവിതശൈലിയുടെ ഒക്കെ കഥയായിരുന്നു അത്. പക്ഷേ എന്നിട്ടും അത് എന്നില്‍ ഒരു വൈകാരികസ്വാധീനം ചെലുത്തണമെങ്കില്‍ സാര്‍വലൗകികമായ, സാര്‍വകാലികമായതെന്തോ അതിലുണ്ടാവണം അല്ലേ? ഞാന്‍ അനുഭവിച്ച അഗ്നിസാക്ഷിക്കാണ് ഞാന്‍ എന്റെ സിനിമയിലൂടെ ദൃശ്യാഖ്യാനം നല്‍കിയത്. ആ അര്‍ത്ഥത്തില്‍ ഞാന്‍ സ്വായത്തമാക്കിയ സ്വകീയമാക്കി ഒരു അഗ്നിസാക്ഷിയാണത്. അതുകൊണ്ടാണ് ഞാനതിനെ അഗ്നിസാക്ഷിയുടെ ഒരു വേര്‍ഷന്‍ എന്നു വിളിക്കാനിഷ്ടപ്പെടുന്നത്. ഇറ്റ്‌സ് എ ട്രിബ്യൂട്ട് ആസ് വെല്‍. ഒരേ കടലാണെങ്കിലും കമ്പോടു കമ്പ് ആ കൃതിയെ സിനിമയിലേക്ക് അനുവര്‍ത്തിക്കുകയല്ല. അതിന്റെ എസന്‍സ് എന്റേതായ രീതിയില്‍ പുനരാവിഷ്‌കരിക്കുകയാണ്.
അഗ്നിസാക്ഷിയുടെ കാര്യത്തില്‍ ഞാന്‍ അതിന്റെ ദാര്‍ശനിക തലമാണ് കൈകാര്യം ചെയ്തത്, അതിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങള്‍ പ്രതിനിധീകരിച്ചില്ലെന്ന് വിമര്‍ശിക്കുന്നവരുണ്ട്. അതു ശരിയുമായിരിക്കാം.പക്ഷേ ഇതൊന്നും ഒരു കണക്കു വച്ചു ചെയ്യാനാവുന്നതല്ലല്ലോ. ഒരു കൃതി വായിക്കുമ്പോള്‍ എനിക്കെന്തു തോന്നുന്നു എന്നതാണ് ഞാന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്.


വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷം എന്ന പൊതുപ്രമേയത്തിലെ രാഷ്ട്രീയമൊഴിച്ചുനിര്‍ത്തിയാല്‍ എന്താണു താങ്കളുടെ സിനിമകളിലെ രാഷ്ട്രീയം? 
നോക്കൂ ഇതൊന്നും അങ്ങനെ മതില്‍കെട്ടി തിരിക്കപ്പെട്ട ഇടങ്ങളല്ലല്ലോ. വ്യക്തിയും വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുമ്പോള്‍ തീര്‍ച്ചയായും ആ വ്യക്തി നിലനില്‍ക്കുന്ന സാമൂഹിക ഇടം അതിന്റെ പശ്ചാത്തലത്തിലുണ്ട്. തേതിയുടെയും ഉണ്ണി നമ്പൂതിരിയുടെയും കഥ പറയുമ്പോള്‍ത്തന്നെ അവരിരുവരെയും അങ്ങനെയാക്കി നിലനിര്‍ത്തുന്ന സമൂഹത്തിന്റെ കഥ അതിന്റെ പിന്നിലുണ്ട്. പക്ഷേ ആ സാഹചര്യങ്ങളെക്കുറിച്ചാണോ അതോ അവര്‍ പിന്നീടു കടന്നുപോകുന്ന ധര്‍മ്മസങ്കടങ്ങളെക്കുറിച്ചാണോ പറയുന്നത് എന്നതിലേ വ്യത്യാസമുള്ളൂ. ഒരേ കടല്‍ ചെയ്യുമ്പോള്‍ രണ്ട് ഇക്കണോമിക് സ്ട്രാറ്റയില്‍ സംഭവിക്കുന്ന, വിവാഹം എന്നുള്ള ഇന്‍സ്റ്റിറ്റിയൂഷനുള്ളില്‍ നില്‍ക്കുന്ന ഒരു സ്ത്രീക്കു സംഭവിക്കുന്ന മാനസിക പ്രതിസന്ധിയാണ് കൈകാര്യം ചെയ്യാന്‍ ശ്രമിച്ചത്. അള്‍ട്ടിമേറ്റ്‌ലി ഇറ്റസ് ദ് മൈന്‍ഡ്‌സ് ആന്‍ഡ് തോട്ട്‌സ് ഓഫ് ദ് ഹ്യൂമന്‍ ബീയിങ്‌സ് ദാറ്റ് അപ്പീല്‍സ് ടു മീ. ഹ്യൂമന്‍ ബീയിങ്‌സില്‍ ഉണ്ടാവുന്ന അവേര്‍നെസ്, പരിവര്‍ത്തനം, ഇവല്യൂഷന്‍...തിരിച്ചറിവ്...അതൊക്കെ ആവിഷ്‌കാരത്തില്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് എനിക്കു തോന്നുന്നു. അല്ലാതെ ഒരു പൊളിറ്റിക്കല്‍ മൂവ്‌മെന്റ് കൊണ്ടു മാത്രം കോര്‍ ആയിട്ടുള്ളൊരു മാറ്റമുണ്ടാവുമെന്നു വിശ്വസിക്കുന്ന ഒരാളല്ല ഞാന്‍. കാരണം ആത്യന്തികമായി പൊളിറ്റിക്കല്‍ മൂവ്‌മെന്റ് എല്ലാം കക്ഷിരാഷ്ട്രീയത്തില്‍ അവസാനിക്കുകയാണു പതിവ്. മനുഷ്യമനസുകള്‍ തന്നെയാണ് എല്ലായ്‌പ്പോഴും എനിക്കിഷ്ടപ്പെട്ട വിഷയം.അതുകൊണ്ടുതന്നെയാണ് വലിയ ആശയസംഹിതകളെക്കാള്‍ സൃഷ്ടിപരമായി എന്നെ ആകര്‍ഷിച്ചിട്ടുള്ളതും.

സിനിമാറ്റിക് ആകുമ്പോഴും തന്നെ താങ്കളുടെ സിനിമകളില്‍ നിന്ന നാടകീയത പാടെ മാറ്റിനിര്‍ത്താന്‍ സാധിക്കുന്നില്ലെന്നൊരു വിമര്‍ശനമുണ്ട്.
ആ ചോദ്യത്തില്‍ തന്നെയൊരു പ്രശ്‌നമുണ്ട്. സത്യത്തില്‍ എന്താണു സിനിമാറ്റിക് എന്താണ് ഡ്രമാറ്റിക് എന്നതു തന്നെ ഡിഫൈന്‍ ചെയ്യപ്പെടേണ്ടതുണ്ട്.സിനിമ ഇന്‍ ഇറ്റസെല്‍ഫ് ആസ് എ വര്‍ക്ക് ഓഫ് ആര്‍ട്ട് ഈസ് എ ഡിസൈന്‍. അതില്‍ പല സ്റ്റൈലൈസേഷനല്‍ എലിമെന്റ്‌സുമുണ്ട്. എത്ര റിയലിസ്റ്റിക്ക് എന്നു പറഞ്ഞാലും ഇറ്റീസ് ക്രിയേറ്റഡ്. പിന്നെ ഞാന്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ദൈനംദിന ജീവിതത്തിലുള്ളതിനേക്കാള്‍ അല്‍പം കൂടി ആഴമുള്ളതായതുകൊണ്ട് ചിലപ്പോള്‍ എന്റെ കഥാപാത്രങ്ങള്‍ക്കു സംസാരിക്കാന്‍ കുറേക്കൂടി ആഴമുള്ള അര്‍ത്ഥഗര്‍ഭമായ വാചകങ്ങള്‍ ആവശ്യമായി വന്നേക്കാം. സംഭാഷണങ്ങള്‍ക്ക് പ്രാധാന്യമുണ്ടാകുന്നുമുണ്ട്. അതില്‍ ഉപപാഠങ്ങളും പാഠഭേദങ്ങളുമുണ്ടായിരിക്കാം. അത്രയെളുപ്പം അവതരിപ്പിക്കാനാവാത്ത കാര്യങ്ങളെ അവതരിപ്പിക്കേണ്ടിവന്നെന്നിരിക്കാം. അതൊക്കെക്കൊണ്ടായിരിക്കാം അങ്ങനെയൊരു ആരോപണമുണ്ടായിട്ടുള്ളത്. അതല്ലാതെ, അരങ്ങിലും സിനിമയിലും അടിസ്ഥാനപരമായി ഉപയോഗിക്കുന്ന ഉപാധികളൊക്കെ, ഉദാഹരണത്തിന് സ്ഥലകാലങ്ങള്‍, ഞാനും ഉപയോഗിക്കുന്നുണ്ട്. അഭിനേതാക്കള്‍...അവരുടെ പ്രകടനങ്ങള്‍ ഇവയിയൊക്കെ നാടകത്തിലും സിനിമയിലും ഒരുപോലെയില്ലേ?

ഫ്രെയിമുകളെ സൂക്ഷ്മമായി പരിചരിക്കുന്ന ദൃശ്യവല്‍ക്കരണ രീതിയാണ് താങ്കളുടേത്. മിസ് എന്‍ സീന്‍ ഇഷ്ടപ്പെടുമ്പോഴും ഓരോ സീനിന്റെയും വര്‍ണപദ്ധതി, അതുള്‍ക്കൊള്ളുന്ന വസ്തുവകകള്‍ സ്ഥലരാശി തുടങ്ങി രംഗസജ്ജീകരണത്തിന്റെ അതിസൂക്ഷ്മാംശം കൊണ്ടുവരെ സന്ദര്‍ഭത്തിന്റെ മൂഡ് സൃഷ്ടിച്ചെടുക്കുന്ന സംവിധായകന്‍. നാടകാനുഭവങ്ങളില്‍ നിന്നാണോ ഘടനാപരമായ സൂക്ഷ്മാംശങ്ങളില്‍ ലഭിച്ച ഈ ഉള്‍ക്കാഴ്ച?
വീണ്ടും വീണ്ടും നാടകീയത എന്ന വാക്കിലേക്കു മടങ്ങുമ്പോള്‍ അടിസ്ഥാനപരമായി ഉയരേണ്ട ഒരു ചോദ്യമുണ്ട്. എന്താണ് ഈ നാടകീയത? എന്താണ് അതിന്റെ എലിമെന്റുകള്‍. തീര്‍ച്ചയായും നാടകത്തില്‍, ഇപ്പോള്‍ സീനോഗ്രഫി എന്നു വിവക്ഷിക്കുന്ന തുറസു തന്നെ തട്ടാക്കുന്ന ആധുനികകാല നാടകക്രമമല്ല, പഴയ പരമ്പരാഗത സ്റ്റേജ് നാടകങ്ങളുടെ പ്രധാന ഘടകമെന്താണ്. ഡയലോഗ്‌സ് അഥവാ സംഭാഷണം.അതില്‍ നിന്നു വന്നത് സംഭാഷണങ്ങളിലെ ധ്വനിപ്രാധാന്യം മാത്രമാണ്. പിന്നെ ഫിസിക്കല്‍ സ്‌പെയ്‌സിന്റെ വിനിയോഗമാണ്. അതല്ലാതെ എവിടെയാണ് ഇതിന്റെ വ്യത്യാസം എന്നു മനസിലാവുന്നില്ല. അതേസമയം വര്‍ണം, നിറം തീര്‍ച്ചയായും കഥാപാത്രത്തിന്റെ മൂഡ് പശ്ചാത്തലം ഒക്കെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകസ്വാധീനമാണ്.


സംഗീതം താങ്കളുടെ സിനിമകളുടെ ഒരു പ്രത്യേകതയാണ്. ഒരുപക്ഷേ മുഖമുദ്ര തന്നെ എന്നുപോലും പറയാം. സ്വയം സംഗീതസംവിധാനവും ചെയ്തു. ഏറെ ഭാവാത്മകമാണ് താങ്കളുടെ ചിത്രങ്ങളിലെ സംഗീതപ്രയോഗങ്ങള്‍. പ്രത്യേകിച്ചും അകലെയിലെ സിംഫണി, ഒരേ കടലിലെയും ഋതുവിലെയും ആര്‍ട്ടിസ്റ്റിലെയും മറ്റും രാഗപ്രയോഗങ്ങള്‍ എന്നിങ്ങനെ. എങ്ങനെയാണ് സിനിമയിലെ സംഗീതത്തിന്റെ സാരാംശത്തെ താങ്കള്‍ നോക്കി കാണുന്നത്? താങ്കളുടെ മനോധര്‍മ്മത്തോടു നീതിപുലര്‍ത്തുന്നതായിരുന്നോ അഗ്നിസാക്ഷിയിലെ പശ്ചാത്തലസംഗീതം? 
സിനിമയിലെ ഉപഘടകങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് സംഗീതം. ആദ്യകാലങ്ങളില്‍ സംഗീതത്തെ ഞാന്‍ ഒരു പരിധിയില്‍ കവിഞ്ഞ് ആശ്രയിക്കുകയും ചെയ്തിരുന്നു. ഒരേ കടലിലൊക്കെ ശുഭപന്തുവരാളി എന്ന രാഗത്തിന്റെ വിവിധ ഭാവങ്ങള്‍ പോലും പരീക്ഷിച്ചിട്ടുണ്ട്. (സംഗീതത്തിന് ദേശീയ ബഹുമതി നേടിയ ചിത്രമാണത്) പക്ഷേ കാലം ചെല്ലെ ചെല്ലെ സിനിമയില്‍ സംഗീതത്തിന്റെ തോത് കുറച്ചുകുറച്ചുകൊണ്ടുവരാനാണ് എന്റെ പരിശ്രമം. കാരണം സിനിമയില്‍ സംഗീതം ഒരു ക്രച്ച് ആയി ഉപയോഗിക്കുന്നതില്‍ എനിക്കു താല്‍പര്യമില്ല.സങ്കടസീന്‍ വരുമ്പോള്‍ ഒരുതരം സംഗീതം. തമാശയ്ക്ക് അങ്ങനെ...ആ രീതിയോടു യോജിക്കാനാവുന്നില്ല.ചിത്രീകരിച്ച രംഗത്തിന് വിനിമയം ചെയ്യാനുള്ള വൈകാരികത അതേ തീവ്രതയോടെ സംവദിക്കാനാവാത്തപ്പോഴാണ് ഇന്‍ജക്ഷന്‍ പോലെ സംഗീതം ഉപയോഗിക്കുന്നത്. ആ രീതിയില്‍ സംഗീതം ഉപയോഗിക്കുന്ന രീതിയില്‍ നിന്ന് ഞാന്‍ മെല്ലെ മെല്ലെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ ഒരു ഞായറാഴ്ചയില്‍ പശ്ചാത്തലസംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഞാന്‍ തന്നെയാണ്.ഞാന്‍ തന്നെ കംപോസ് ചെയ്തു ഞാന്‍ തന്നെ പ്‌ളേ ചെയ്തത്. അതിലധികവും മ്യൂസിക് ഒരു മോട്ടീഫ് ആയിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. ഇമോഷനെ അടിവരയിടാതെ ഒരു കൗണ്ടര്‍ പോയിന്റായി, ദൃശ്യത്തില്‍ കാണിക്കുന്നതിനെ ആവര്‍ത്തിച്ചുറപ്പിക്കുന്നതിലുപരി, മറ്റൊരു മാനം കൂട്ടിച്ചേര്‍ക്കുംവിധത്തിലാണ് പശ്ചാത്തലസംഗീതം വിന്യസിച്ചിട്ടുള്ളത്. പ്രേക്ഷകനെ അബോധപൂര്‍വം സ്വാധീനിക്കുന്ന സുപ്രധാന ഘടകമെന്ന നിലയ്ക്ക് സംഗീതത്തിന്റെ വിനിയോഗത്തെപ്പറ്റി ഞാന്‍ വളരെയേറെ ശ്രദ്ധാലുവാണ്. ഒരേകടലിലെ സംഗീത ധാരാളിത്തം ഒരു ഞായറാഴ്ചയിലെത്തുമ്പോള്‍ കേള്‍ക്കാന്‍ സാധിക്കില്ല.
അഗ്നിസാക്ഷിയുടെ കാര്യത്തിലും പശ്ചാത്തലസംഗീതത്തിന്റെ ഉപയോഗത്തില്‍ എനിക്കു ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. നല്ല കോംപസിഷനായിരുന്നു. പക്ഷേ, അന്നൊക്കെ കോദണ്ഡപാണി സ്റ്റുഡിയോയിലും മറ്റുമൊക്കെയാണ് റീ റെക്കോര്‍ഡിങ്. സ്വാഭാവികമായി അവിടത്തെ സാങ്കേതികവിദഗ്ധര്‍ ശീലിച്ചിട്ടുള്ള സൗണ്ട് ലെവലൊക്കെയുണ്ട്. എനിക്കവിടെയൊക്കെ ചില മിസ് കാല്‍ക്കുലേഷനുകള്‍ സംഭവിച്ചിട്ടുണ്ട്. ഒരു തരം എറര്‍ ഇന്‍ ജഡ്ജ്‌മെന്റ്.പിന്തിരിഞ്ഞു നോക്കുമ്പോള്‍ ആദ്യകാലത്തെ പല സിനിമകളിലും ഇത്രത്തോളം നീളത്തില്‍ സംഗീതം വേണ്ടിയിരുന്നില്ല എന്നു തോന്നിയിട്ടുണ്ട്. വോള്യം കുറയ്ക്കാമായിരുന്നെന്ന്.


കാലികമായ പ്രശ്‌നങ്ങളെ ഒന്നും അവ അഭിമുഖീകരിക്കുന്നില്ലെന്നൊരു വിമര്‍ശനമുണ്ട്.പ്രമേയത്തില്‍ സാര്‍വലൗകികത തേടുന്നതിനിടെ സമൂഹത്തോടുള്ള പ്രതിബദ്ധത, കാലികപ്രശ്‌നങ്ങളില്‍ നിലപാടെടുക്കല്‍ എന്നിവയില്‍ നിന്ന് കലാകാരന്റെ സ്വാഭാവികനിസംഗതയുമായി താങ്കള്‍ പിന്‍വലിഞ്ഞു നില്‍ക്കുന്നതാണോ?
ഈ കാലികപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ധാരാളം ചലച്ചിത്രകാരന്മാര്‍ ഉണ്ടല്ലോ? പിന്നെന്തിനാ എന്നെയും കൂടി അതിലേക്കു വലിച്ചിഴയ്ക്കുന്നത്? എനിക്കു കുറച്ചുംകൂടി സാര്‍വകാലികമായ പ്രശ്‌നങ്ങളോടാണു താല്‍പര്യം. എന്റെ വായനയും അഭിരുചിയുമൊക്കെ അതാണ്. അങ്ങനെ പറയുന്ന ഒന്നുരണ്ടുപേരെങ്കിലും സമൂഹത്തില്‍ വേണ്ടേ?

ആവര്‍ത്തിത കള്ളങ്ങളെ സത്യമെന്നു വിശ്വസിപ്പിക്കുന്ന, വ്യാജത്തെ നിജമാക്കിത്തീര്‍ക്കുന്ന സത്യാനന്തരം അഥവാ പോസ്റ്റ് ട്രൂത്ത് എന്നു വിശേഷിപ്പിക്കപ്പെടുന്ന കാലഘട്ടത്തില്‍ ചലച്ചിത്രകാരന്റെ ഉത്തരവാദിത്തമെന്തെന്നാണ് താങ്കള്‍ കരുതുന്നത്. അവര്‍ നേരിടുന്ന വെല്ലുവിളികളെന്തെന്ന് താങ്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ?
ഇതിനെപ്പറ്റിയൊന്നും തിയററ്റിക്കലി ഞാനങ്ങനെ ചിന്തിച്ചിട്ടില്ല. പക്ഷേ ഒന്നുണ്ട്. ട്രൂത്ത് എന്ന വാക്കിന് വളരെ വലിയ പ്രാധാന്യമുണ്ട്.ട്രൂത്ത് ഈസ് വാട്ട് ഈസ് ദ എസന്‍ഷ്യല്‍ ക്വാളിറ്റി ഇന്‍ ആര്‍ട്ട്.ട്രൂത്ത് എന്നുള്ളത് ജീവിത സത്യത്തെ ഏതു മോഡിലൂടെയായാലും അവതരിപ്പിക്കുക എന്നതാണ് കലയുടെ സത്യം. ഇപ്പോള്‍ മൈക്കലാഞ്ചലോയുടെ ശൈലിയല്ല സമീപനമല്ല പിക്കാസോയുടേത്.പിക്കാസോ അബ്‌സ്ട്രാക്ട് ആണെങ്കിലും ഗര്‍ണിക്കയിലൂടെ ആ ഒരു സോഷ്യോ പൊളിറ്റിക്കല്‍ എക്‌സിസ്റ്റന്‍സിന്റെ ട്രൂത്ത് ആണ് അവതരിപ്പിച്ചത്. കലയുടെ ആ സത്യത്തോട്, ജീവിതസത്യത്തോടുള്ള ഒരു കലാകാരന്റെ പ്രതിബദ്ധത വളരെ വളരെ പ്രധാനമാണ്.ആലോചിച്ചു നോക്കിയാല്‍ മതി. ആയിരക്കണക്കിനു സാഹിത്യകൃതികളുണ്ട്. പക്ഷേ നമ്മുടെ മനസില്‍ നില്‍ക്കുന്നത് വളരെ കുറച്ചുമാത്രമാണ്.സത്യാത്മകതയോട് ഏറ്റവുമടുത്തു നില്‍ക്കുന്നതിനോടാണ് നമുക്കിഷ്ടം. അതില്‍ കലാകാരന്റെ സത്യസന്ധത എന്നൊന്നുകൂടിയുണ്ട്.
എന്നുവച്ച് കലാകാരന്‍ വ്യക്തിജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തണമെന്നൊന്നുമില്ല.പക്ഷേ ജീവിതസത്യങ്ങളെ ആത്മാര്‍ത്ഥമായി സംവദിക്കാനുള്ള അവന്റെ കഴിവ്, അതിലെ സത്യസന്ധത അതാണു പ്രധാനം.സമൂഹത്തോട് വളരെയേറെ എംപതിയും മറ്റും വച്ചുപുലര്‍ത്തിയുരുന്ന മഹത്തുക്കളായ പല കലാകാരന്മാരും വ്യക്തിജീവിതത്തില്‍ സത്യസന്ധത വച്ചുപുലര്‍ത്തിയിരുന്നവരായിരുന്നില്ലെന്ന് ചരിത്രം പരിശോധിച്ചാലറിയാം. എന്നാല്‍ അവരിലെ കലാകാരന്/കാരിക്ക് സമൂഹത്തോടു വളരെയേറെ സാത്മ്യം പ്രാപിക്കാനും ആത്യന്തിക സത്യത്തെ തുറന്നു കാണിക്കാനുമുള്ള പ്രതിബദ്ധതയുണ്ടായിരുന്നു. ഇതൊരു വൈരുദ്ധ്യമാണ്. അതും മറ്റൊരു സത്യമാണ്.
കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ സത്യത്തെ വ്യാഖ്യാനിക്കുന്ന രീതി എത്രയൊക്കെ മാറിയാലും  ആത്യന്തികമായ ജീവിത സത്യം ജീവിതസത്യം തന്നെയാണ്. അത് ഉള്ളിന്റെ ഉള്ളില്‍ നമ്മുടെ ബോധം പറഞ്ഞുതരുന്ന കാര്യങ്ങളാണ്.ഏതെല്ലാം രീതിയില്‍ വക്രീകരിച്ചാലും പൊതിഞ്ഞുവച്ചാലും അത് സത്യമായി തന്നെ തുടരും. എഴുത്തുകാരനും വായനക്കാരനും അല്ലെങ്കില്‍ ചലച്ചിത്രകാരനും കാണിയും തമ്മിലുള്ള ബന്ധം എന്നത് നേരിട്ടുള്ളതാണ്. അതിനെ സ്വീധിനിക്കാന്‍ ഒന്നിനുമാവുമെന്നു ഞാന്‍ കരുതുന്നില്ല.


അനിഷ്ടമുയര്‍ത്തുന്ന അസ്വാരസ്യമുണ്ടാക്കുന്ന എന്തും നിശബ്ദമാക്കപ്പെടുന്ന കാലത്ത്, സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നു സിനിമയ്ക്കു നേരിടേണ്ടിവരുന്ന ഭീഷണികളെയും ആക്രമണങ്ങളെയും എങ്ങനെ നോക്കിക്കാണുന്നു? മറ്റൊരു മാധ്യമത്തിലുമില്ലാത്തവണ്ണം സിനിമയ്ക്ക് മാത്രമായി സെന്‍സര്‍ഷിപ്പ് അഥവാ സര്‍ട്ടിഫിക്കേഷന്‍ വേണമെന്നു താങ്കള്‍ കരുതുന്നുവോ?ഇതൊരു സമകാലിക സംഭവവികാസമാണെന്നും അതേതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വന്നതുകൊണ്ടുണ്ടായതാണെന്നുമുള്ള മട്ടിലുള്ള വാദഗതികള്‍ സമ്മതിച്ചുതരാന്‍ ഞാന്‍ ഒരുക്കമല്ല. അത് ആ യാഥാര്‍ത്ഥ്യത്തെ നാം മനസിലാക്കുന്നതില്‍, അതിനെ മറ്റെന്തോ ആയി ചുരുക്കുന്നതിലെ പ്രശ്‌നമാണ്. ഇന്റര്‍നെറ്റിന്റെ വരവോടെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി അസത്യം പതിന്മടങ്ങു വേഗത്തില്‍ വിനിമയം ചെയ്യപ്പെടുന്നുണ്ട്, വിതരണം ചെയ്യപ്പെടുന്നുണ്ട്. യുക്തിക്കതീതമായ വേഗത്തിലും വ്യാപ്തിയിലുമാണ് അതിന്റെ വ്യാപനം.ഇത് ഒന്നിലും വിശ്വാസമില്ലാത്ത ഒരു ദുരവസ്ഥയില്‍ സമൂഹത്തെ കൊണ്ടുച്ചെന്നെത്തിക്കുന്നുണ്ട്. എല്ലാ രീതിയിലും പരസ്പരം അവിശ്വസിക്കുകയും സംഘട്ടനത്തിന്റെ അറ്റത്തു വന്നുനില്‍ക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷത്തിലാണ് ലോകമെമ്പാടുമുള്ള സമൂഹം.അതിന്റെ ഭാഗമായിട്ടാണെന്നു തോന്നുന്നു കൂടിക്കൂടി വരുന്ന ഇത്തരത്തിലുള്ള ഇന്റോളറന്‍സിനെ നാം കാണേണ്ടത്. ഏതു പാര്‍ട്ടി അധികാരത്തിലുണ്ടെങ്കിലും അവസ്ഥ ഇങ്ങനൊക്കെത്തന്നെയായിരിക്കും.കാരണം പാര്‍ട്ടികള്‍ എന്നു പറയുന്നതു തന്നെ അവരുടെ പ്രത്യയശാസ്ത്രം മാത്രമാണു ശരിയെന്നു വിശ്വസിക്കുന്നവരാണല്ലോ. വിവരസാങ്കേതികാവിസ്‌ഫോടനാന്തര മൂല്യച്ച്യുതി എല്ലാം ഇതിന് കാരണമാണ്. വ്യക്തിപരമായി എനിക്ക് അത്തരം അസഹിഷ്ണുതകള്‍ നേരിടേണ്ടി വന്നിട്ടില്ല, എനിക്കോ എന്റെ സിനിമകള്‍ക്കോ. എന്റെ കഴിവിന്റെ പരിമിതികളും സാമ്പത്തികശ്രോതസുകള്‍ കണ്ടെത്തുന്നതിലുമുള്ള ബുദ്ധിമുട്ടുകളൊഴികെ എന്റെ സര്‍ഗാത്മകതയ്ക്ക് വിലങ്ങിടുന്ന യാതൊന്നും സംഭവിച്ചിട്ടില്ല.

മദ്യപാന പുകവലി രംഗങ്ങളിലും സ്ത്രീകളെ അധിക്ഷേപിക്കുന്ന രംഗങ്ങളിലുമെല്ലാം അതിനെതിരേ ഉദ്‌ബോധനവാചകങ്ങള്‍ എഴുതിക്കാട്ടുക പോലുള്ള സെന്‍സര്‍ നിബന്ധനകളെ അനുകൂലിക്കുന്നുണ്ടോ? അവയുടെ ബാലിശത്വം എന്തുകൊണ്ട് ഭരണകൂടത്തെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ താങ്കളടക്കമുള്ള മുതിര്‍ന്ന ചലച്ചിത്രകാരന്മാര്‍ക്കു സാധിക്കുന്നില്ല?
ഇറ്റ്‌സ് എ വെരി അണ്‍ഫോര്‍ച്ച്യൂണേറ്റ് സിറ്റ്വേഷന്‍. ചലച്ചിത്രകാരന്മാരും നിര്‍മാതാക്കളും മറ്റും എളുപ്പത്തില്‍ ഇരകളാക്കപ്പെടുകയാണ് ഇത്തരം ചൂഷണങ്ങള്‍ക്ക്. കാരണം റിലീസിന്റെ സമയത്തൊക്കെയായിരിക്കും സാധാരണ ഇത്തരം നൂലാമാലകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുക. അപ്പോള്‍ സ്വാഭാവികമായും ഇതെങ്ങനെയും ഒതുക്കി ചിത്രം പുറത്തിറക്കാനുള്ള വ്യഗ്രതയില്‍ എങ്ങനെയും പരിഹരിക്കാനായിരിക്കും നിര്‍മാതാവും വിതരണക്കാരനും ശ്രമിക്കുക. യു കന്നോട്ട് ഫൈറ്റ് വിത്ത് ദ് സിസ്റ്റംസ്. സോ എവരി ബഡി ഈസ് സിറ്റിങ് ഓണ്‍ ഔര്‍ ഹെഡ്‌സ് എന്നതാണ് അവസ്ഥ. പല പല മന്ത്രാലയങ്ങള്‍ സിനിമയുടെ മേല്‍ മെക്കിട്ടുകയറിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരേ ഒത്തൊരുമിച്ചു നിന്ന് എന്തു ചെയ്യാനാവുമെന്നാണു നോക്കേണ്ടത്.
പുകവലിയുടേതു തന്നെ സിനിമയുടെ തുടക്കത്തില്‍ ഒരു ബോധവല്‍ക്കരണ ചിത്രം കാണിക്കുന്നതും വാണിങ് കാണിക്കുന്നതുമൊക്കെ ന്യായമാണ്, സാരമില്ലെന്നു വയ്ക്കാം. പക്ഷേ കാഴ്ചയെത്തന്നെ ബാധിക്കും വിധം സീനിലെല്ലാം കാണിക്കണമെന്നു പറയുന്നതൊക്കെ വിഡ്ഢിത്തമാണ്. അതും ഹിന്ദിയിലൊക്കെ വളരെ ചെറുതായി കാണിച്ചാല്‍ മതി. അതേസമയം ഇവിടെ രാജാവിനെക്കാള്‍ വലിയ രാജഭക്തിയെന്നോണം നിശ്ചിത വലിപ്പത്തില്‍ തന്നെ കാണിക്കണമെന്നൊക്കെ പറയുന്നത്.. യുക്തിക്കു നിരക്കാത്തതുതന്നെയാണ്. സര്‍ഗസൃഷ്ടിയോട് അങ്ങനെ ചെയ്യാനൊന്നും സര്‍ക്കാരിനല്ല ആര്‍ക്കും അവകാശമില്ല.വുഡ്ഡി അല്ലനെപ്പോലുള്ളവര്‍ ഇക്കാരണം കൊണ്ടു തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യാന്‍ തയാറാവാത്തതൊക്കെ ശ്രദ്ധിച്ചിട്ടില്ലേ?


താങ്കളുടെ സിനിമകള്‍ പൊതുവായി അഭിമുഖീകരിക്കുന്നതും പ്രതിനിധീകരിക്കുന്നതും മധ്യവര്‍ഗഉപരിവര്‍ഗ ജീവിതത്തെയാണ്. എന്തുകൊണ്ട് ദളിത-പിന്നോക്ക ജീവിതങ്ങള്‍ താങ്കള്‍ക്കു വിഷയങ്ങളാവുന്നില്ല?
ഞാന്‍ ഉള്‍പ്പെടുന്ന, ഞാന്‍ ജീവിക്കുന്ന ഒരു സാമൂഹിക തലമാണ് അതെന്നതാണ് കാരണം. എനിക്കറിയാവുന്ന ജീവിതപരിസരമാണത്. സമൂഹത്തിലെ ആ മധ്യപാളിക്കും അതിന്റേതായ ധാരാളം പ്രശ്‌നങ്ങള്‍ ലോകത്തോടു പറയാനുണ്ട്. വളരെ നിര്‍ണായകമായൊരു സോഷ്യല്‍ സ്ട്രാറ്റ കൂടിയാണ് മധ്യവര്‍ഗം.മാത്രമല്ല, പിന്നോക്കജീവിതം അവതരിപ്പിച്ചതുകൊണ്ടു മാത്രം രാഷ്ട്രീയപരമായ ശ്രദ്ധ നേടിയെടുക്കണമെന്നെനിക്കാഗ്രഹമില്ല.അങ്ങനത്തെ സിനിമകള്‍ക്കും വളരെയേറെ പ്രസക്തിയുണ്ട്. പക്ഷേ എനിക്ക് എന്റേതായ രീതിയാണ്.

നായികമാരുടെ ചലച്ചിത്രകാരന്‍ എന്നു താങ്കളെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. ആദ്യചിത്രമായ കല്ലുകൊണ്ടൊരു പെണ്ണില്‍ത്തുടങ്ങി ഹേ ജൂഡിലെ ക്രിസ്റ്റല്‍ വരെ നായകന്മാര്‍ ആശ്രയിക്കുന്നവരാണ്. ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ബുദ്ധികൊണ്ടും മനശക്തികൊണ്ടും ആണുങ്ങള്‍ക്ക് വളരെ മുകളില്‍ നില്‍ക്കുന്നവര്‍. നിലപാടുകൊണ്ട് അഗ്നിസാക്ഷിയിലെ അന്തര്‍ജനം മുതല്‍ ഒരേ കടലിലെ ദീപ്തിയും ആര്‍ട്ടിസ്റ്റിലെ ഗായത്രിയും ഋതുവിലെ വര്‍ഷയും അകലെയിലെറോസ്‌മേരിയും ഇലക്ട്രയും അരികെയിലെ അനുരാധയുമെല്ലാം നായകന്മാരേക്കാള്‍ മനഃക്കരുത്തും മേധാശക്തിയും കൂടുതലുള്ളവര്‍തന്നെ. എന്തുകൊണ്ടാണ് താങ്കളുടെ നായകന്മാരേക്കാള്‍ നായികമാര്‍ കരുത്തരാവുന്നത്?
മലയാളത്തില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ പൊതുവേ കണ്ടുപോരുന്ന ശീലമനുസരിച്ച് സ്ത്രീ കഥാപാത്രാവിഷ്‌കാരം എപ്പോഴും ഡക്കറേറ്റീവ് പര്‍പ്പസിനാണ് ഉപയോഗിച്ചുപോരുന്നത്. ഞാനൊരിക്കലും അതിനെ അങ്ങനെയല്ല കാണുന്നത്. നായികയെ മാത്രമല്ല ഓരോ കഥാപാത്രത്തെയും അവര്‍ക്കൊരു സോളുണ്ട്, ഡയമന്‍ഷനുണ്ട് എന്ന കാഴ്ചപ്പാടാണ് എനിക്ക്. അതൊക്കെ അന്വേഷിക്കുന്നതുകൊണ്ടും പിന്നെ ഒരുപക്ഷേ സിന്‍സ് ഐ ആം എ ലിറ്റില്‍ ബിറ്റ് മോര്‍ എന്റൈസ്ഡ് വിത്ത് ദ് വിമന്‍ഹുഡ്, ഇന്ത്യപോലൊരു രാജ്യത്ത് സ്ത്രീ ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികള്‍..അതൊക്കെ എന്നെ കൂടുതല്‍ സ്വാധീനിക്കുന്നതുകൊണ്ടായിരിക്കാം അങ്ങനെ.ഭാഗ്യം കൊണ്ട് അതിനെനിക്ക് ചില പ്രതിഭാധനരയാ അഭിനേതാക്കളുടെ പിന്തുണയുമുണ്ടായിട്ടുണ്ട്.
ഞാന്‍ കണ്ടിട്ടുള്ള എന്റെ ജീവിതത്തില്‍ കടന്നുവന്നിട്ടുള്ള സ്ത്രീകളൊക്കെയും മള്‍ട്ടീ ടാസ്‌കിങ് ചെയ്യുന്നവരാണ്. ഒരുപക്ഷേ ഒരു ആബ്‌സന്റീ ഫാദര്‍, ആബ്‌സന്റീ ഹസ്ബന്‍ഡ് അങ്ങനൊരു കാര്യം ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതാണ്.്  എന്റെ കുട്ടിക്കാലത്തു തന്നെ എന്റെ അച്ഛന്‍ ഔദ്യോഗികത്തിരക്കുകളില്‍ മിക്കപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല.എന്റെ അമ്മയായിരുന്നു എല്ലാ കാര്യങ്ങളും കയ്യടക്കത്തോടെ നോക്കി നടത്തിയിരുന്നത്. അതിന്റെ കഷ്ടവും സങ്കടവുമൊക്കെ ഒറ്റയ്ക്കു ചുമലിലേറെണ്ടിയും വന്നു പാവത്തിന്. അകലെയില്‍ അത്തരം ഒരു അദൃശ്യ പിതൃത്വമുണ്ട്.ഒരേകടലിലും ആക്ച്വലി ദീപ്തിയുടെ ഭര്‍ത്താവ് അത്തരത്തിലൊരു സജീവസാന്നിദ്ധ്യമല്ല. ആര്‍ട്ടിസ്റ്റില്‍ ഗായത്രിയാണ് യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ നടത്തിക്കുന്നത്.ഒരു പക്ഷേ എന്റെ ജീവിതത്തിന്റെ പരോക്ഷസ്വാധീനമായിരിക്കാം അത്തരം പാത്രാവിഷ്‌കാരങ്ങളില്‍ പ്രതിഫലിച്ചിട്ടുള്ളത്.


താങ്കളുടെ നായകന്മാരെല്ലാം അവനവനിലേക്കു തന്നെ ഉള്ളിലേക്കു മാത്രം നോക്കുന്നവരാണ്. മറ്റൊരര്‍ത്ഥത്തില്‍ സ്വാര്‍ത്ഥര്‍. എന്നാല്‍ സ്ത്രീ കഥാപാത്രങ്ങള്‍ തീര്‍ത്തും വിരുദ്ധരും. എന്തുകൊണ്ടാണിങ്ങനെ?
അതും ഈ പറഞ്ഞതുപോലെ ജീവിതത്തില്‍ നിന്നു വരുന്നതായിരിക്കും. സെല്‍ഫ് സെന്റേഡ് ആയ മനുഷ്യരൊക്കെ....ഇന്‍ക്‌ളൂഡിങ് മീ.

അഭിനേതാവായതുകൊണ്ടാവാം കഥാപാത്രങ്ങളായി താരങ്ങളെ പരുവപ്പെടുത്തുന്നതില്‍ അസാമാന്യ വിരുതും വൈഭവവും പ്രകടമാക്കുന്ന ചലച്ചിത്രകാരനാണ് താങ്കള്‍. പല നടീനടന്മാരും താങ്കളുടെ ചിത്രങ്ങളില്‍ കാഴ്ചവയ്ക്കുന്ന നടനവൈഭവം ശ്രദ്ധേയമാണ്. എന്താണ് താങ്കളും അഭിനേതാക്കളും തമ്മിലുള്ള രസതന്ത്രം? 
എങ്ങനെയാണ് അവരെ താങ്കള്‍ക്കാവശ്യമായ മൂശയിലേക്ക് മെരുക്കിയെടുക്കുന്നത്?
ഐ തിങ്ക് എപ്പാര്‍ട്ട് ഫ്രം മീ ആസ് എ ഡയറക്ടര്‍, ഒരു ആര്‍ട്ടിസ്റ്റിന്റെ ഇന്‍സെക്ക്യൂരിറ്റി അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന ഒരാള്‍ എന്നതിനപ്പുറം ദ് ക്രെഡിറ്റ് ഷുഡ് ഗോ ടു ദ സ്‌ക്രിപ്റ്റ്.കഥാപാത്രത്തെ എത്രത്തോളം ആധികാരികമായി, വിശ്വാസ്യതയോടെയാണ് അവതരിപ്പിച്ചിട്ടുള്ളത് എന്നതാണ് പ്രധാനം. ആരും വില്ലന്മാരല്ല. അവരുടെ ഓരോ ആക്ഷനും പിന്നില്‍ മനശ്ശാസ്ത്രപരമായൊരു കാരണമുണ്ട്.അതു കൃത്യമായി ഡിഫൈന്‍ ചെയ്യാവുന്നതാണ്. ഓരോ സംഭാഷണവും ഒന്നില്‍ നിന്ന് ഒന്നെന്നമട്ടില്‍ യുക്തിസഹമായി കൂട്ടിക്കെട്ടിയുണ്ടാക്കുന്നതാണ്. എന്റെ സിനിമകളില്‍ അഭിനേതാക്കള്‍ക്കു കിട്ടുന്ന ഏറ്റവും വലിയ പിന്തുണ സ്‌ക്രിപ്റ്റിന്റേതായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്.കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങളായിരിക്കുമത്. എന്റെ തിരക്കഥ പൊതുവേ സ്‌കെച്ചിയായിരിക്കും. കാരണം അതെങ്ങനെ ചെയ്യണമെന്നത് എന്റെ മനസിലുണ്ടാവുമല്ലോ. അങ്ങനെ ഏതു രീതിയിലും വ്യാഖ്യാനിക്കാവുന്ന ഒരു നിമിഷത്തെ, അതിന്റെ അന്തസത്ത ചോരാത്തവിധത്തില്‍ ആര്‍ട്ടിസ്റ്റിലേക്ക് എത്തിക്കുക എന്ന ചുമതല മാത്രമേ എനിക്കുള്ളൂ.
ഉദാഹരണത്തിന്, ഒരേകടലില്‍ മമ്മൂട്ടിയും രമ്യാകൃഷ്ണനും തമ്മിലുള്ള ഒരു സീനില്‍ രമ്യ പറയുന്നുണ്ട് ഒരു പക്ഷേ ദീപ്തി പ്രസവിച്ച ആ കുഞ്ഞ് നാഥന്റേതായിരിക്കും എന്ന്. അപ്പോള്‍ മമ്മൂട്ടി പറയുന്ന ഒരു നോ ഉണ്ട്.വി ഹാവ് ടു ഹാവ് സെവറല്‍ ടേക്ക്‌സ് ഫോര്‍ ഇറ്റ്. കാരണം മമ്മൂട്ടി മനസിലാക്കിയ ആ നോ യില്‍ നിന്ന് എനിക്കാവശ്യമായ നോ യിലേക്കുള്ള ആ ദൂരമാണ്. അതില്‍ ചിലപ്പോള്‍ ഒരു അണ്‍ലേണിങ് ആവശ്യമായി വന്നേക്കും. താരശീലങ്ങള്‍ കുടഞ്ഞു കളഞ്ഞ് നമുക്കുവേണ്ടത് ഉണ്ടാക്കിയെടുക്കേണ്ടിവരും. ആ ഒരു സബ് ടെക്‌സ്റ്റിനെ എങ്ങനെ കൈയാളണമെന്നു നിശ്ചയിക്കേണ്ട ആളാണ് സംവിധായകന്‍.ചിലപ്പോഴെല്ലാം അഭിനേതാക്കള്‍ക്ക് ചില മുന്‍വിധികളുണ്ടാവും. പുതുമുഖങ്ങളുടെ കാര്യത്തില്‍ അവര്‍ ശൂന്യമായ പാത്രങ്ങളായിരിക്കുമെന്നതിനാല്‍ നമുക്കാവശ്യമുള്ളതു നിറയ്ക്കാം. അങ്ങനെ അവരില്‍ നിന്നു വേണ്ടതു നേടിയെടുക്കുന്നതിലാണ് സംവിധായകനെന്ന നിലയില്‍ ഞാന്‍ സംതൃപ്തി കണ്ടെത്തുന്നത്. സെപ്ടക്കിള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ സിനിമ എന്നില്‍ താല്‍പര്യമുണ്ടാക്കുന്നത്  നടീനടന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതാണ്. ഞാനുദ്ദേശിച്ചത് തന്നെ അവരില്‍ നിന്നു ലഭിക്കുമ്പോള്‍, ആ നിശ്ചയം പിന്നീട് ശരിയാണെന്നു ബോധ്യപ്പെടുമ്പോള്‍ ഉണ്ടാവുന്ന ഒരു തൃപ്തിയുണ്ട്. ഐ ഫീല്‍ മൈസെല്‍ഫ് വാലിഡേറ്റഡ്. എന്റെ ജീവിതനിരീക്ഷണം ശരിയാണെന്നു ബോധ്യപ്പെടുന്ന അവസരങ്ങളാണവ. അതെനിക്ക് വല്ലാത്ത സംതൃപ്തി നല്‍കുന്നു.


നടന്മാരെയാണോ നടിമാരെയാണോ കൂടുതല്‍ മികവോടെ കഥാപാത്രങ്ങളിലേക്ക് ഒരുക്കിയെടുക്കാവുന്നത്?
വിചിത്രമെന്നേ പറയേണ്ടൂ, എന്നെ സംബിന്ധിച്ചു മിക്കപ്പോഴും ആണുങ്ങളെ അപേക്ഷിച്ച് സ്ത്രീകളാണ്  നല്ല പ്രകടനം കാഴ്ചവച്ചു കണ്ടിട്ടുള്ളത്. നമ്മളിപ്പോള്‍ ഒരു ഓഡിഷന്‍ വയ്ക്കുമ്പോഴാണെങ്കിലും  ഉണ്ടാവുന്നത് പത്തില്‍ രണ്ടാണുങ്ങള്‍ തരക്കേടില്ലാതെവരുമ്പോള്‍, പത്തില്‍ എട്ടു പെണ്‍കുട്ടികളും അവരെക്കാള്‍ മികച്ച പ്രകടനമായിരിക്കും കാഴ്ചവയ്ക്കുക. അതെന്തു കൊണ്ടാണെന്നറിയില്ല. ഒരു പക്ഷേ പെണ്‍കുട്ടികളുടെ എക്‌സ്പ്രസീവ്‌നെസോ കാര്യങ്ങളുടെ ഉള്‍ക്കാമ്പിലേക്ക് സത്യത്തിലേക്ക് പെട്ടെന്നു കടന്നുചെല്ലാനാവുന്നതോ കൊണ്ടൊക്കെയാവാം.ജീവിതസന്ധികളുടെ സങ്കീര്‍ണത കൂടുതല്‍ മനസിലാക്കാന്‍ പറ്റുന്നത് സ്ത്രീകള്‍ക്കാണെന്നു തോന്നുന്നു.എപ്പോഴും എംപതൈസ് ചെയ്യാന്‍ പറ്റുന്നത് പുരുഷനെക്കാള്‍ സ്ത്രീകള്‍ക്കാണ്.

ഏറ്റവുമധികം അന്യഭാഷാതാരങ്ങളെ പരീക്ഷിക്കുകയും അവരില്‍പ്പലര്‍ക്കും ബഹുമതികള്‍ നേടിക്കൊടുക്കുകയും ചെയ്ത സംവിധായകനാണു താങ്കള്‍. രജത് കപൂര്‍, മനീഷ കൊയ്‌രാള, തൃഷ, നിഷാന്‍, വിജയശാന്തി...എങ്ങനെയാണ് താരത്തെ കണ്ടെത്തുന്നത്? 
വലിയൊരു പ്രോസസാണ് സത്യത്തിലത്. ഉദാഹരണത്തിന് അഗ്നിസാക്ഷി. അതിലെ കഥാപാത്രത്തിന്റെ ചലനങ്ങളായിരുന്നു എനിക്കു പ്രധാനമായി വേണ്ടിയിരുന്നത്.പക്ഷേ കേരളത്തില്‍ അന്നറിയപ്പെട്ടിരുന്ന അഭിനേതാക്കള്‍ക്കൊന്നും ആ ഫീച്ചേഴ്‌സ് ഉണ്ടായിരുന്നില്ല. പുതുമുഖത്തെ കണ്ടെത്തിയാല്‍ ആദ്യം മുതലേ എല്ലാം പറഞ്ഞുകൊടുക്കേണ്ടി വരും. അതുകൊണ്ടാണ് അന്വേഷണം മറ്റുഭാഷകളിലേക്കു ചെന്നതും നാടകത്തിലും ടിവിയിലുമൊക്കെ ശ്രദ്ധിച്ചിരുന്ന രജത് കപൂറിലെത്തിയതും.പിന്നെ വിപണി താല്‍പര്യവും തീര്‍ച്ചയായുമുണ്ട്. മനീഷ കൊയ് രാളയൊക്കെ വന്നത് അതുകൊണ്ടുതന്നെയാണ്.
പക്ഷേ ഇന്നത്തെ കാലത്ത് അങ്ങനെ അന്യഭാഷാ താരങ്ങളെ കൊണ്ടുവരാന്‍ ഞാനൊട്ടും ഇഷ്ടപ്പെടുന്നില്ല. കാരണം വാചികാഭിനയവും അത്രതന്നെ പ്രധാനപ്പെട്ടതാണ്. എനിക്കു താരങ്ങളുടെ തന്നെ ശബ്ദവും ആവശ്യമാണ്. കഴിഞ്ഞ എത്രയോ ചിത്രങ്ങളായി ഞാന്‍ സിങ്ക് സൗണ്ടിലാണ് ചിത്രീകരിക്കുന്നത്. അഭിനേതാക്കള്‍ അവരവരുടെ ശബ്ദം തന്നെ ഉപയോഗിക്കുമ്പോഴുള്ള പൂര്‍ണത പകര്‍ത്തുകതന്നെയാണ് അതിന്റെ നേട്ടം. ഇപ്പോള്‍ തൃഷയ്ക്കു തന്നെ സ്വന്തം ശബ്ദം ഉപയോഗിക്കാതെ വന്നത് ആ സിനിമയുടെ വലിയൊരു പരിമിതിയായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. തൃഷയെ സംബന്ധിച്ചും അതൊരു പരിമിതിയാണ്. കാരണം ഒരു ആക്ടറെ സംബന്ധിച്ച് വോക്കല്‍ ആക്ടിങ് എന്നതും വളരെ പ്രധാനപ്പെട്ടതാണ് സിനിമയില്‍ എന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ദേശീയമായ താരമൂല്യത്തിലുപരി ഇപ്പോള്‍ ഞാന്‍ ഭാഷയറിയുന്നവര്‍ക്കു തന്നെയാണ് മുന്‍ഗണന നല്‍കുന്നത്.


മോഹന്‍ലാലൊഴികെ മമ്മൂട്ടി, സുരേഷ്‌ഗോപി, ദിലീപ്, ജയസൂര്യ, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി,മുകേഷ് എന്നിങ്ങനെ മലയാളത്തിലെ ഏതാണ്ടെല്ലാ മുന്‍നിര താരങ്ങള്‍ക്കുമൊപ്പം സഹകരിച്ചിട്ടുണ്ട് താങ്കള്‍. താരവ്യവസ്ഥയോടുള്ള താങ്കളുടെ നിലപാടെന്താണ്? മോഹന്‍ലാല്‍ എന്തുകൊണ്ട് താങ്കളുടെ ചലച്ചിത്രപരിവട്ടത്തിനു പുറത്തുനില്‍ക്കുന്നു?പ്രത്യേകിച്ചു കാരണമൊന്നുമില്ല. രണ്ടുപേരുടെയും താല്‍പര്യവും സമയവും ഒത്തുവന്നില്ല എന്നുമാത്രമേയുള്ളൂ. ചില പ്രോജക്ടുകളൊക്കെ ആലോചിച്ചിരുന്നു.നടന്നില്ല. പിന്നെ ഒരു ആക്ടറുടെ ഒരു സിനിമ എടുക്കണമെന്നത് ഒരു ലക്ഷ്യമോ സ്വപ്‌നമോ അല്ലെനിക്ക്.
എല്ലാ കലകളുടെയും ബാധ്യതയാണ് അതില്‍ താരങ്ങളുണ്ടാവുക എന്നത്. ക്‌ളാസിക്കല്‍ മ്യൂസിക്കില്‍ ബഡാ ഗുലാമലി ഖാന്‍ ഉണ്ടായിരുന്നു. താരമാണദ്ദേഹം. അപ്പോള്‍ അതിന്റെ മൂല്യമുണ്ടാവും. പക്ഷേ സിനിമ ഒരു കൊളാബറേറ്റീവ് ആര്‍ട്ടായതുകൊണ്ട് അവരുടെ സമയം നമ്മുടെ ചിന്തകളുമായി ചേര്‍ന്നു നില്‍ക്കുന്ന മാനസികാവസ്ഥ ഇതൊക്കെ വേണ്ടിവരുന്നു എന്നതാണ് പ്രശ്‌നം.അതാണു താരവ്യവസ്ഥ കൊണ്ടുണ്ടാവുന്ന പ്രതിസന്ധികള്‍.


കഴിഞ്ഞ രണ്ടു ദശകത്തിനിടെ സംവിധാനത്തില്‍ നിന്ന് അഭിനയത്തിലേക്ക് കടന്നുവന്ന് മുഖ്യധാരയില്‍ ഇരിപ്പിടം നേടിയവരുടെ എണ്ണം ഒട്ടേറെയാണ്. ലാല്‍, രഞ്ജി പണിക്കര്‍ തുടങ്ങിവയര്‍ സംവിധായകരായിരുന്നുവെന്നതുപോലും അപ്രസക്തമാക്കുന്ന ഓണ്‍സ്‌ക്രീന്‍ സാന്നിദ്ധ്യമായിക്കഴിഞ്ഞു. ലാല്‍ ജോസ്, ലിജോ ജോസ്, രഞ്ജിത്ത്, ദിലീഷ് പോത്തന്‍ തുടങ്ങി പലരും ഇങ്ങനെ അഭിനയത്തില്‍ സജീവമായിക്കഴിഞ്ഞു. വൈകിയാണെങ്കിലും കഴിഞ്ഞ രണ്ടുമൂന്നുവര്‍ഷത്തിനിടെ ശ്യാമപ്രസാദ് അഭിനേതാവായി പ്രത്യക്ഷപ്പെട്ട സിനിമകള്‍ ആറോളം വരും. സംവിധായകനെന്നതിനേക്കാള്‍ സമ്മര്‍ദ്ദക്കുറവുളളതുകൊണ്ടാണോ നടനെന്ന നിലയ്ക്കുള്ള പ്രത്യക്ഷങ്ങള്‍?
ഞാന്‍ അഭിനയിച്ചതൊക്കെ എന്റെ സൗഹൃദക്കൂട്ടായ്മകളിലായിരുന്നു. അവസാനം ചെയ്ത ഡ്രാമയില്‍ പോലും രഞ്ജിത്ത്, മുരളിമേനോന്‍ അവര്‍ക്കെല്ലാമൊപ്പമുള്ള ഒരു സൗഹൃദത്തിന്റെ പുറത്തുമാത്രം ചെയ്തതാണ്. പക്ഷേ ഒന്നുണ്ട്, എനിക്ക് അത്രയേറെ ചാലഞ്ചിങായ ഒരഭിനേതാവെന്ന നിലയ്ക്ക് എനിക്ക് വെല്ലുവിളിയാവുന്നൊരു വേഷം കിട്ടിയാല്‍ സന്തോഷത്തോടെ ചെയ്‌തേക്കാം. അതല്ലാതെ ഇപ്പോള്‍ ചെയ്യുന്നത് താല്‍ക്കാലികമായൊരു ടൈം പാസ് മാത്രമാണ്.

ചലച്ചിത്രനിര്‍മാണത്തിന്റെ സര്‍ഗപ്രക്രിയയില്‍ താങ്കള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത്, ഇഷ്ടപ്പെടുന്നത്, ഒരുപക്ഷേ ഉന്മാദം അനുഭവിക്കുന്നത് എപ്പോഴാണ്? എന്തുകൊണ്ട്?
അഭിനേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍.മ്യൂസിക് ചെയ്യുമ്പോള്‍. പ്രത്യേകിച്ചും ഒരു ഞായറാഴ്ചയില്‍ ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ഞാന്‍ തന്നെ സംഗീതം ഉണ്ടാക്കിയെടുക്കുകയായിരുന്നു. താങ്ക്‌സ് ടു ടെക്‌നോളജി. ഞാന്‍ തന്നെ കീബോര്‍ഡ് വാങ്ങി, ഇന്റര്‍നെറ്റില്‍ നിന്നു റഫര്‍ ചെയ്ത് ഞാന്‍ തന്നെ സൃഷ്ടിച്ചതാണ്. ഒരുപക്ഷേ മികച്ചൊരു സംഗീതജ്ഞന്‍ ചെയ്തിരുന്നെങ്കില്‍ കുറേക്കൂടി നന്നാവുമായിരുന്നേനെ. എന്റെ ഭാര്യപോലും ഇതു ചോദിച്ചിരുന്നു. പക്ഷേ എനിക്ക് എന്റെ താല്‍പര്യം കൊണ്ട് അതു ചെയ്യണമെന്നു തോന്നി.


സിനിമ കൂട്ടായ്മയുടെ കലയാണെന്നു വിശ്വസിക്കുന്നവരാണ് മലയാളത്തിലെ നവസിനിമാക്കാരധികവും. ഒരിക്കലും അതൊരു രചയിതാവിന്റെയോ സംവിധായകന്റെയോ മാത്രം സംഭാവനയല്ലെന്നും ഒരേ മനസോടെയുള്ള ഒരു പറ്റം കലാ-സാങ്കേതികപ്രവര്‍ത്തകരുടെ ഒത്തൊരുമയുടെ ഫലമാണെന്നുമാണ് ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും സംവിധായകന്‍ ദിലീഷ് പോത്തനും പോലുള്ളവര്‍ ആവര്‍ത്തിക്കുന്നത്. പക്ഷേ ഇത്തവണത്തെ സംസ്ഥാന അവാര്‍ഡിലടക്കം താങ്കള്‍ ഉറപ്പിക്കുന്നത് ശക്തനായ സംവിധായകന്‍ എന്ന ഇരിപ്പിടത്തെയാണ്. എന്താണ് പറയാനുളളത്?ഫിലിം ഇവോള്‍വ് ചെയ്തു വരുന്നത് ഒരു ടീം വര്‍ക്കാണെന്നു ഞാന്‍ പറഞ്ഞിട്ടില്ല.ഒരു നല്ല പ്രമേയം തിരക്കഥയായി വികസിക്കുന്നത് ഓര്‍ഗാനിക്കായിട്ടാവണമെന്നാണു ഞാന്‍ പറഞ്ഞത്. ഒറ്റവഴി മാത്രമേ ഉളളൂ എന്നു കരുതുന്നത് തെറ്റാണ്. ഒരു സിനിമയുണ്ടാക്കാന്‍ പല പല വഴികളുണ്ട്. ഹിന്ദിയിലും മറ്റും കമ്പോടുകമ്പ് എന്റര്‍ടെയ്‌നറായ ചില കണ്‍സ്ട്രക്ടഡ് സിനിമകളുണ്ട്. അതുപോലെ പരിപൂര്‍ണമായ വ്യക്തിഗത ചിത്രങ്ങളും. ഇതിനൊപ്പം ഇപ്പറഞ്ഞമാതിരി ഒരു ടീം ഇംപ്രൊവൈസ് ചെയ്യുന്ന തരം സിനിമകളുമുണ്ട്. അതിലെല്ലാം നല്ലതും ചീത്തയുമുണ്ട്.
എന്റെ ചിത്രങ്ങളില്‍ തീര്‍ച്ചയായും അതെന്റെ വീക്ഷണം തന്നെയാണ് പ്രതിഫലിക്കുന്നത്. ഇനിയത് ഒവിവിജയനെയോ എം.ടിയേയോ അധികരിച്ചാണെങ്കില്‍ക്കൂടിയും അടിസ്ഥാനപരമായി അത് എന്റെ വ്യാഖ്യാനമായിരിക്കും. അതിന്റെ നുവാന്‍സസ് പ്രതിഫലിക്കണമെങ്കില്‍ അത് എന്നോടൊപ്പം തന്നെ മനസിലേറ്റിയിട്ടുള്ള ഒരു ടീം തന്നെ ഒപ്പം വേണം. അവരെ അതിനു സജ്ജരാക്കുകയെന്നതാണ് എന്റെ ജോലി. എന്റെ ആത്മാവിഷ്‌കാരം അതു പങ്കിടുന്ന പലരിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതാണ് സിനിമ.


ഒരിക്കലും നിര്‍മാതാക്കളെ കിട്ടാന്‍ ബുദ്ധിമുട്ടിയിട്ടുള്ള സംവിധായകനല്ല ശ്യാമപ്രസാദ്. എന്നിട്ടും, പുതിയ തലമുറയുടെ പള്‍സ് മനസിലാവുന്നല്ലെന്നും മാറിയ തലമുറയുടെ മൂല്യവിചാരങ്ങളെ പിന്തുടരാനാവുന്നില്ലെന്നും ആശങ്കപ്പെട്ട് ഏതുതരം സിനിമയാണെടുക്കേണ്ടതെന്നറിയാതെ പതറിനിന്ന ശ്യാമപ്രസാദിനെ ഞാനോര്‍ക്കുന്നു. പക്ഷേ ഹേ ജൂഡിലൂടെ മൂല്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ തന്നെ യുവപ്രേക്ഷകരുടെ മനസു പിടിച്ചെടുത്തുകൊണ്ടൊരു മടങ്ങിവരവിന് താങ്കള്‍ക്കായി. സര്‍ഗപരമായ മൈന്‍ബ്‌ളോക്കിനെ മറികടന്നതെങ്ങനെയായിരുന്നു?
അതു പറഞ്ഞാല്‍ അതെപ്പോഴും നമ്മുടെ പ്രതിസന്ധിതന്നെയാണ്. കാരണം മാറുന്ന കാലത്തിനൊത്തു മാറുന്ന സിനിമ. ബിസിനസിലുണ്ടാവുന്ന മാറ്റങ്ങള്‍. ആളുകളുടെ സെന്‍സിബിലിറ്റി ഷിഫ്റ്റ്. പ്രോഡക്ട് കണ്‍സ്യൂം ചെയ്യുന്നതിലുള്ള മാറ്റങ്ങള്‍.ഇതെല്ലാം നമ്മളെ തുടര്‍ച്ചയായി ബാധിച്ചുകൊണ്ടേയിരിക്കുന്നതാണ്. അത് ഏതു കാലത്തുമുണ്ടായിരുന്നു. ചിലപ്പോഴെല്ലാം വിപണിയില്‍ വിജയിക്കുന്നതാണു ശരിയെന്നു തോന്നിയിട്ടുണ്ട്. മാര്‍ക്കറ്റില്‍ മീനിങ്ഫുള്‍ കൂടിയായിരുന്നില്ലെങ്കില്‍ സിനിമയില്‍ നിലനില്‍ക്കാനാവില്ല. കാരണമിതൊരു പുസ്തകമെഴുതുന്നതുപോലെ വ്യക്തിനിഷ്ഠമല്ലല്ലോ. വിപണിയെ എങ്ങനെ തൃപ്തിപ്പെടുത്താം...ഈയൊരു ഗണനവും കണക്കുക്കൂട്ടലും എന്നും ഒരുഭാഗത്തു നടക്കുന്നുണ്ട്.അതിനെ അഭിമുഖീരിക്കുക എന്നത്...ഫിലിം മേക്കറെ പോലൊരു ആര്‍ട്ടിസ്റ്റിന്റെ ഒരു വിധിയാണത്. അവിടെ ധാരാളം ഒത്തുതീര്‍പ്പുകള്‍, വിട്ടുവീഴ്ചകള്‍ നടക്കാറുണ്ട്. ഇപ്പോള്‍ത്തന്നെ നമുക്ക് ഇഷ്ടമുള്ള ഒരാര്‍ട്ടിസ്റ്റിനെ വേണമെന്നു തോന്നുകയും അവരെ വച്ചല്ലാതെ ചെയ്യേണ്ടിവരികയും എന്നത് സാധാരണമാണ്. ഇത്തരം കോണ്‍ട്രഡിക്ഷന്‍സും കോംപ്രമൈസസും കൂടിക്കൊണ്ടാണ് സര്‍ഗപ്രക്രിയ പൂര്‍ത്തിയാവുന്നത്.
എന്നാല്‍ ഒരു ഞായറാഴ്ച പോലുള്ള സിനിമയുടെ കാര്യത്തില്‍ ചില വ്യത്യാസമുണ്ട്. യൂ സീ. അതില്‍ ഐ ഡിഡ് വാട്ട് ഐ റിയലി വാണ്ടഡ് ടു. തീര്‍ച്ചയായും ബജറ്റില്‍ ചില പരിമിതികളുണ്ടായിരുന്നു. പക്ഷേ അത് അവതരണത്തിലൊരു ബാധ്യതയാവാതെ നോക്കാനായി. അതൊരു തടസമായെന്നേ പറയാനാവില്ല. എനിക്കു ചെയ്യാന്‍ തോന്നിയതെല്ലാം എനിക്കതില്‍ ചെയ്യാനായിട്ടുണ്ട്. അപ്പോള്‍ അങ്ങനെയും സിനിമകള്‍ ഇടയ്ക്കു ചെയ്യാനാവും.അതല്ല വിപണിയെക്കൂടി ലക്ഷ്യമാക്കി നിര്‍മിക്കേണ്ടിവരുമ്പോഴും നമ്മുടെ ലോകവീക്ഷണവും ദര്‍ശനവും അതില്‍ ഉള്‍പ്പെടുത്താനാവുന്നിടത്താണ് ഒരു ചലച്ചിത്രകാരന്റെ സര്‍ഗാത്മകവിജയം.


കമ്പോളമുഖ്യധാരയിലാണെങ്കിലും സമാന്തര ആര്‍ട്ട്ഹൗസ് ധാരയിലാണെങ്കിലും പ്രമുഖ ചലച്ചിത്രകാരന്മാര്‍ക്കൊക്കെ തന്നെ അവരുടെ മനസറിയുന്ന സാങ്കേതികപ്രവര്‍ത്തകരുടെ ഒരു ടീം ഉണ്ടായിവരിക സ്വാഭാവികമാണ്. സത്യജിത് റായിയുടെ ക്യാമറാമാനായിരുന്ന സുബ്രതോ മിത്ര, നായകനടന്‍ സൗമിത്രോ ചാറ്റര്‍ജി, അടൂര്‍ഗോപാലകൃഷ്ണന്‍-മങ്കടരവിവര്‍മ്മ, അരവിന്ദന്‍-ഷാജി അങ്ങനെയങ്ങനെ. എന്നാല്‍ ശ്യാമപ്രസാദിന്റെ സിനിമകളില്‍ തിരക്കഥയിലടക്കം സാങ്കേതികവിദഗ്ധര്‍ മാറിമാറിവരുന്നതാണ് കാണാറുള്ളത്? ടീം വര്‍ക്ക് എന്ന നിലയ്ക്ക് സ്ഥിരം കൂട്ടുകെട്ടല്ലേ നല്ലത്?
അങ്ങനെ പൂര്‍ണമായും അനിവാര്യമെന്നു തോന്നുന്ന ആരും എനിക്കില്ല. അയാളില്ലെങ്കില്‍ എനിക്കു സിനിമ ചെയ്യാന്‍ പറ്റില്ല എന്നു തോന്നുന്ന ഒരാളില്ല.. പക്ഷേ പല കഴിവുറ്റ സാങ്കേതികപ്രവര്‍ത്തകരുമുണ്ട്. ഉദാഹരണത്തിന് അഴകപ്പന്‍...കുമാര്‍...ശ്യാംദത്തിനെപ്പോലുള്ള ഛായാഗ്രാഹകരുണ്ട് വിനോദ് സുകുമാരനെപ്പോലുള്ള എഡിറ്റര്‍മാരുണ്ട്.പക്ഷേ അവരുടെ സമയവും സൗകര്യവുമൊക്കെ ഒത്തു വരണമല്ലോ.പിന്നെ എനിക്കും പുതിയവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോഴുള്ള ഒരു ഫ്രഷ്‌നസുണ്ടല്ലോ..സംവിധാനപ്പണിയില്‍ എഴുപതു ശതമാനം ആശയവിനിമയമാണ്. നമുക്കു വേണ്ടതന്താണെന്ന് താരങ്ങളോടും സാങ്കേതികപ്രവര്‍ത്തകരോടും കമ്മ്യൂണിക്കേറ്റ് ചെയ്തു നമുക്കു വേണ്ടത് ലഭ്യമാക്കുന്നതാണ് സംവിധായകന്റെ വിജയം. അതു മാറുമ്പോള്‍ നമ്മുടെ കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും വളര്‍ന്നുകൊണ്ടേയിരിക്കും.


പുതുതലമുറയുടെ കാഴ്ചശീലത്തില്‍ വന്ന ഏറ്റവും നിര്‍ണായകമായ മാറ്റം എന്ന് ചലച്ചിത്രകാരനെന്ന നിലയ്ക്ക് സ്വാനുഭവത്തില്‍ നിന്നു താങ്കള്‍ കണ്ടെത്തിയതെന്താണ്?അവരെ അഭിസംബോധന ചെയ്യുന്നതില്‍ മാധ്യമപരമായി താങ്കള്‍ നേരിടുന്ന വെല്ലുവിളികളെന്തെല്ലാം?
അതൊരുപക്ഷേ ഇന്നത്തെ തലമുറ നേരിടുന്ന വെല്ലുവിളികള്‍ തന്നെയായിരിക്കണം. തീയറ്റര്‍ വ്യൂവിങ് എക്‌സ്പീരിയന്‍സ് എന്നു പറയുന്നതുതന്നെ ഒരുതരം യൂത്ത്ഫുള്‍ ആക്ടിവിറ്റിയാണ്. ഹാങിങ് ഔട്ട് എന്ന നിലയ്ക്കാണ് ഫിലിം വ്യൂവിങ് ഇപ്പോള്‍. ന്യൂ ജനറേഷന്‍ സിനിമയുടെ വണ്‍ ഓഫ് ദ് കോര്‍ എലിമന്റ്‌സ് ഈസ് ഹ്യൂമര്‍. ഏതു തരത്തിലുള്ള കഥ പറയുകയാണെങ്കിലും ഹ്യൂമറിന്റെ ഒരാവരണമില്ലെങ്കില്‍ പറയാന്‍ പറ്റില്ല എന്ന അവസ്ഥയാണ്. ഇതാകട്ടെ, ഹ്യൂമറിനെ അത്രയൊന്നും ഉപയോഗിക്കാത്ത എന്നെപ്പോലൊരു ചലച്ചിത്രകാരനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളി തന്നെയാണ്.ഇപ്പോള്‍ ഒരേ കടല്‍ പോലൊരു തീം പറയണമെങ്കില്‍ ഹ്യൂമര്‍ കൂടിയേ തീരൂ എന്നാണെങ്കില്‍ പറയാന്‍ പറ്റാത്ത അവസ്ഥയാവും. ഇപ്പോഴത്തെ ചലച്ചിത്ര കാഴ്ചസംസ്‌കാരം മുന്നോട്ടുവയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഇതാണ്.
ഒരുതരം നോണ്‍ സീരിയസ്‌നെസ്, ലൈറ്റ്‌നസ് ഒക്കെയാണ് പുതുതലമുറ സിനിമകളില്‍ പ്രതിഫലിച്ചു കാണുന്നത്. അതൊരു ന്യൂനതയാണ്. കാരണം ഒരു ഞായറാഴ്ചയില്‍ ഹ്യൂമറിനുള്ള സാധ്യത പൂജ്യമാണ്. അപ്പോള്‍ അങ്ങനൊരു സിനിമയ്ക്ക് സ്‌പെയ്‌സ് ഉണ്ടാവാതിരിക്കുമോ എന്ന സന്ദേഹം നല്ലതല്ല.ഇപ്പോള്‍ കുമ്പളങ്ങി നൈറ്റ്‌സ് പോലൊരു സിനിമ പോലും ആഴത്തിലുള്ളൊരു പ്രമേയമായിട്ടും ഇറ്റസ് ദ ഹ്യൂമര്‍ ദാറ്റ് ഹോള്‍ഡ്‌സ് ദ് ഫിലിം.അങ്ങനെ ഒരു തരം മൊണോട്ടണി സിനിമയുടെ പരിമിതിയായി മാറുമോ എന്നൊരാശങ്ക എനിക്കുണ്ട്.
മഹേഷിന്റെ പ്രതികാരം തന്നെ എത്ര മനോഹരമായി നിര്‍മിക്കപ്പെട്ട ചലച്ചിത്രശില്‍പമാണ്. വളരെ നല്ല അഭിനയപ്രകടനമുള്ള നന്നായി നിര്‍വഹിക്കപ്പെട്ട ചിത്രം.പക്ഷേ ആത്യന്തികമായി  അതു പ്രേക്ഷകമനസുകളില്‍ അവസേഷിപ്പിക്കുന്നത് എന്താണ് എന്നതാണു ചോദ്യം.നമ്മുടെ സെന്‍സ് ഓഫ് എത്തിക്‌സിനെയൊക്കെ പിടിച്ചുലയ്ക്കുന്ന എന്തെങ്കിലും അതിലുണ്ടോ എന്നറിയില്ല. വാച്ചബിള്‍ ആന്‍ഡ് ഇന്റലിജന്റ് ആവുമ്പോഴും കുമ്പളങ്ങി നൈറ്റ്‌സിനെപ്പറ്റിയുള്ള ഡിസപ്പോയിന്റ്‌മെന്റ് അതാണ്. വളരെ സത്യസന്ധമായി വളര്‍ത്തിക്കൊണ്ടുവന്ന ചിത്രം അവസാനം പെട്ടെന്ന് പതിവു ചട്ടക്കൂട്ടുകളില്‍ കൊണ്ടവസാനിപ്പിക്കുകയായിരുന്നു.


ഇര്‍ഫാന്‍, നന്ദിത സെന്‍ തുടങ്ങിവരെവച്ച് ഇംഗ്‌ളീഷില്‍ ബോക്ഷു ദ മിത്ത് എന്ന ചിത്രമെടുത്തിട്ടുള്ള ശ്യാമപ്രസാദില്‍ നിന്ന് ഇതരഭാഷകളില്‍ തുടര്‍ന്നു ചിത്രങ്ങളുണ്ടാവാത്തതെന്തുകൊണ്ട്?
ഇവിടിരുന്നു കൊണ്ട് ഹിന്ദി സിനിമ എടുക്കാനാവില്ലല്ലോ.  പിന്നെ തമിഴിലും മറ്റും ചില പദ്ധതികളെപ്പറ്റി ചര്‍ച്ച നടക്കുന്നുണ്ട്. ഉണ്ടായിക്കൂടെന്നില്ല.

പുതുതലമുറയില്‍ താങ്കള്‍ പ്രതീക്ഷയോടെ കാണുന്ന ചലച്ചിത്രകാരന്മാര്‍?ധാരാളം പേരുണ്ട്. ആഷിഖ് അബു ഒരു ബ്രില്ല്യന്റ് ഫിലിം മേക്കറാണ്. അല്‍ഫോണ്‍സ് പുത്രന്‍. കുമ്പളങ്ങി നൈറ്റ്‌സിലും ഒരു ഡയറക്ടറുടെ സാന്നിദ്ധ്യമുണ്ട്. ദിലീഷ് പോത്തന്‍ ഈസ് ഒഫ് കോഴ്‌സ് എക്‌സലന്റ്. രാജീവ് രവി...സുഡാനിയെടുത്ത സഖ്‌റിയ അങ്ങനെ പലരുമുണ്ട്.

ഒട്ടേറെ ദുഷിപ്പുകള്‍ കേള്‍ക്കാറുള്ള ഒരു തൊഴില്‍ മേഖലയാണു സിനിമാരംഗം. പ്രത്യേകിച്ച് ലിംഗസമത്വത്തിന്റെ കാര്യത്തിലും ലിംഗനീതിയുടെ കാര്യത്തിലും സ്ത്രീസുരക്ഷയുടെ കാര്യത്തിലും നമ്മുടെ സിനിമാലോകം ഇന്നും പല ആശങ്കകളും ഉയര്‍ത്തുന്നുണ്ട്.ഡബ്‌ള്യൂ സിസി പോലുള്ള മുന്നേറ്റങ്ങള്‍ക്കു വഴി വച്ച അത്തരം പ്രവണതകളെപ്പറ്റി മുതിര്‍ന്ന ചലച്ചിത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് താങ്കളുടെ അഭിപ്രായമെന്താണ്?
മറ്റേതൊരു തൊഴില്‍ മേഖലയിലുമന്നോണമുള്ള പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും ഉണ്ട്.പിന്നെ ഇറ്റീസ് ഓള്‍വെയ്‌സ് എ മെയില്‍ ഡോമിനേറ്റഡ് ഇന്‍ഡസ്ട്രി. ഹിന്ദിയിലൊക്കെ കുറച്ചുകൂടി ഫീമെയില്‍ പാര്‍ട്ടിസിപ്പേഷന്‍ പത്തു പന്ത്രണ്ടു വര്‍ഷമായി ഉണ്ടായിട്ടുണ്ട്. സാങ്കേതികമേഖലയിലടക്കം. നമ്മുടെയവിടെ അതു വളരെ പതുക്കെമാത്രമാണ് സംഭവിക്കുന്നത്. പ്രൊഡക്ഷന്‍ രംഗം മലയാളത്തിലിപ്പോഴും ഒരു മെയില്‍ ക്‌ളബാണ്.അതിനകത്ത് സംഭവിക്കുന്ന ഇഷ്യൂസില്‍ പലതും മഫിള്‍ഡായി പോവുകയാണു പതിവ്. പലതും പുറത്തുവരുന്നില്ല. പുറത്തുവരുന്നതുതന്നെ ഇത്തരം അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ സംഭവങ്ങള്‍ മാത്രമാണ്.ഇറ്റസ് എ ഷെയിം. പിന്നെ സക്‌സസ്ഫുളി നമ്മളാ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്‌തോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു തന്നെ പറയേണ്ടിവരും. ഒരു തരം ഹിപ്പോക്രിട്ടിക്കലായ നിലപാടു തന്നെയാണ് ഇന്‍ഡസ്ട്രി ഇപ്പോഴും ഇക്കാര്യങ്ങളില്‍ വച്ചുപുലര്‍ത്തുന്നത്.
സാഹിത്യത്തില്‍ നിന്നു തന്നെയാണ് ശ്യാമിന്റെ അടുത്ത സംരംഭവും പണിതുയര്‍ത്തപ്പെടുന്നത്. സാറാ ജോസഫിന്റെ ആളോഹരി ആനന്ദത്തെ അടിസ്ഥാനമാക്കി മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പ്‌ളാനിങ്ങിലാണു ശ്യാമപ്രസാദ് ഇപ്പോള്‍. അതിനുമുമ്പ് ഒരു ഞായറാഴ്ച തീയറ്ററുകളിലെത്തിക്കണം. അതിനാണ് പ്രഥമപരിഗണന.