Tuesday, January 07, 2014

പ്രേംനസീറിനെപ്പറ്റി കലാകൗമുദിയില്‍

പ്രേംനസീര്‍ ഒരു സംസ്‌കാരമായിരുന്നു
എ.ചന്ദ്രശേഖര്‍
ശരിക്കും എന്തായിരുന്നു പ്രേംനസീര്‍? അല്ലെങ്കില്‍, മലയാള സിനിമയ്ക്ക് ആരായിരുന്നു പ്രേംനസീര്‍? മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ താരം? നിത്യഹരിത നായകന്‍? നിത്യവസന്തം? വിശേഷണങ്ങള്‍ പലതുണ്ട് പ്രേംനസീറിന്. പക്ഷേ, അതിനപ്പുറം അദ്ദേഹം ഒരു നിത്യഹരിത മിത്താണ്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഇനിയും അപഹരിക്കപ്പെടാത്ത, തച്ചുടയ്ക്കപ്പെടാത്ത ഒരു മിത്ത്. മലയാള സിനിമ ഒരു മതമാണെങ്കില്‍, അതിന്റെ ആദി ദൈവങ്ങളിലൊന്ന്. മലയാള സിനിമയുടെ അന്താരാഷ്ട്ര ഭാഷയെപ്പറ്റിയോ, അതിന്റെ മാധ്യമസവിശേതകളെപ്പറ്റിയോ, രാജ്യാന്തരഭൂപടത്തിലെ അതിന്റെ പ്രാസാദത്തെപ്പറ്റിയോ ചര്‍ച്ചചെയ്യുന്നവരൊന്നും ഒരിക്കലും പരാമര്‍ശിക്കാത്ത ഒരു ദൈവം. പക്ഷേ, വ്യവസായത്തിന്റെ വ്യവഹാരഭാഷയില്‍ ഒരിക്കലും വിസ്മരിക്കപ്പെടാത്ത, എന്നും കടപ്പാടോടും കൃതാര്‍ത്ഥതയോടും കൂടി മാത്രം സ്മരിക്കപ്പെട്ടു കേള്‍ക്കുന്ന ഒരു നാമം. 
     സിനിമയുടെ ഈ വൈരുദ്ധ്യം, ഒരേ സമയം കലയും കച്ചവടവുമായിരിക്കുന്ന, മൂലധനത്തിന്റെ കല എന്ന വൈരുദ്ധ്യം സൃഷ്ടിക്കുന്ന സ്ഥാപനവല്‍കരണ വ്യവസ്ഥിതിയില്‍ തീര്‍ച്ചയായും ഈ ദൈവപ്രതിഷ്ഠ നിര്‍ണായകമാണ്, സാര്‍ത്ഥകവും. വ്യവസായമെന്ന നിലയ്ക്ക് വാണിജ്യപരമായ മലയാള സിനിമയുടെ നിലനില്‍പ്പിനെ അരക്കിട്ടുറപ്പിക്കുന്ന നെടുംതൂണുകളില്‍ ഒന്നായിട്ടാവണം പ്രേംനസീര്‍ വിലയിരുത്തപ്പെടേണ്ടത്. പിച്ചവയ്ക്കുന്ന കാലത്തു മലയാളസിനിമയെ കച്ചവടപരമായി സ്വന്തം കാലില്‍ എഴുന്നേല്‍പിച്ചു നിര്‍ത്തുന്നതില്‍ ഈ മലയാളിയുടെ ഭാഗധേയം അവഗണിക്കപ്പെടാവുന്നതേയല്ല, നിശ്ചയം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍, മലയാളസിനിമയുടെ ചരിത്രവഴികളിലോ, വിശകലനങ്ങളിലോ സൗന്ദര്യാത്മകചര്‍ച്ചകളിലോ പ്രേം നസീറിന്റെ ഈ ഭാഗധേയത്വം വേണ്ടത്ര അനുസ്മരിക്കപ്പെട്ടിട്ടില്ല, അംഗീകരിക്കപ്പെട്ടിട്ടില്ല.
    മാസശമ്പളത്തിന് അഭിനയിച്ചിരുന്ന സ്റ്റുഡിയോ ആര്‍ട്ടിസ്റ്റ് ആയിരുന്നു പ്രേംനസീര്‍. ഫാക്ടറി ജീവനക്കാരന്റേതിനു സമാനമായ ഒന്നായ കമ്പനി ആര്‍ട്ടിസ്റ്റ് ജീവിതം. സ്വതന്ത്രരായി വിലപേശി തനിക്കിഷ്ടപ്പെടുന്ന നിര്‍മാതാവിനു മാത്രം ഡേറ്റ് കൊടുക്കുകയോ, തനിക്കിഷ്ടപ്പെട്ട കഥ കൊണ്ടുവരുന്നവരെ തന്റെ ഉപഗ്രഹ സെറ്റപ്പിലുള്ള നിര്‍മാതാക്കളെ കൊണ്ടു നിര്‍മിച്ച് അതിന്റെ മൊത്തം മുതലാളിത്തം സ്വന്താമാക്കുകയോ ചെയ്യുന്ന പില്‍ക്കാല താരസ്വരൂപങ്ങള്‍ക്ക് ഒരു പക്ഷേ ദഹിക്കുക പോലും ചെയ്യാത്ത സങ്കല്‍പമാണിത്. കേവലമൊരു തൊഴിലായി, സ്‌ററുഡിയോക്വാര്‍ട്ടേഴ്‌സില്‍ത്തന്നെ ഉണ്ടു താമസിച്ച് (ഉദയായിലും മറ്റും പ്രേംനസീറിനു മാത്രമായി കോട്ടേജുണ്ടായിരുന്നു) അഭിനയിച്ച് ശമ്പളം പറ്റിക്കൊണ്ടിരുന്ന നടീനടന്മാര്‍.കണക്കു പറഞ്ഞു പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ നസീര്‍ വളരെ പിന്നിലായിരുന്നതും വ്യവസായത്തോടുള്ള ബഹുമാനം കൊണ്ടുതന്നെയായിരിക്കണം. മുത്തയ്യ മാനേജരായി പ്രവര്‍ത്തിക്കുന്ന കാലത്താണ് അതിനൊക്കെ ചിട്ടയുണ്ടായത്. ആദ്യചിത്രങ്ങളിലൊന്നായ വിശപ്പിന്റെ വിളിക്ക് നസീറിനു ലഭിച്ചത് 7000 രൂപയായിരുന്നു. അവസാന ചിത്രത്തിനു ഒന്നേകാല്‍ ലക്ഷവും. 80 ലക്ഷവും ഒന്നരക്കോടിയുമൊക്കെ വാങ്ങുന്ന ഇന്നത്തെ മലയാള താരങ്ങളെ നസീറിന്റെ പ്രതിഫലം അത്ഭുതപ്പെടുത്തിയേക്കാം.
    പകല്‍ മുഴുവന്‍ തമിഴ് തെലുങ്കു സിനിമകളുടെ ഷൂട്ടു കഴിഞ്ഞ് രാത്രിയില്‍ സ്റ്റുഡിയോ ഫ്‌ളോറുകളില്‍ പണിയൊഴിയുമ്പോള്‍ അതേ സെറ്റുകളിലടക്കം പുലര്‍ച്ചെവരെ ഷൂട്ടുചെയ്യുന്ന മലയാളസിനിമയുടെ ദുര്‍വിധിയുടെ കാലത്താണ് പ്രേംനസീര്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി താരമായി വിളങ്ങിയിരുന്നത്. ജോലിസമയത്തിന്റെ സവിശേഷത പോലും ഒരു അഭിനേതാവിന്റെ സ്വത്വത്തെ സൈ്വര്യത്തെ സ്വാസ്ഥ്യത്തെ എന്തുമാത്രം ബാധിച്ചിരുന്നുവെന്നു സങ്കല്‍പ്പിക്കുക പോലും പ്രയാസം. അക്കാലത്താണ്, ഇന്നുപോലും ഒരു താരത്തിനു സങ്കല്‍പിക്കാനാവുന്നതിലധികം സിനിമകളില്‍ ഒരേസമയം നസീര്‍ എന്ന നായകന്‍ വേഷത്തില്‍ നിന്നു വേഷത്തിലേക്ക് പാറിപ്പറന്നത്. അതിന്റെ ഗുണനിലവാരമളക്കാന്‍ ശ്രമിക്കുന്നവര്‍ ആ പരിശ്രമത്തിനുപിന്നിലെ ആര്‍ജ്ജവത്തെയാണ് ചോദ്യം ചെയ്യുന്നത്. ഒരു പക്ഷേ, ജീവിച്ചിരിക്കെ തിരിച്ചറിയപ്പെടാതെ പോയ പ്രേംനസീറെന്ന നടന്റെ സ്വത്വസവിശേഷതയും ഇതുതന്നെയായിരിക്കണം.
     ഇന്ത്യന്‍ സിനിമയില്‍ അമിതാഭ് ബച്ചനും പ്രേംനസീറും മാത്രമേ തങ്ങളുടെ കഥാപാത്രങ്ങളുടെ പേരില്‍ സൂപ്പര്‍ ഹീറോക്കളായി ചിത്രകഥാപുസ്തകങ്ങളില്‍ പരമ്പരയായി പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. സുപ്രീമോ എന്ന പേരിലാണ് റാന്‍ കോമിക്‌സ് അമിതാഭ് ബച്ചനെ സൂപ്പര്‍ ഹീറോ ആക്കി ചിത്രകഥാപരമ്പര പുറത്തിറക്കിയതെങ്കില്‍, ജയിംസ് ബോണ്ടിന്റെ തനിനാടന്‍ പതിപ്പായ സി.ഐ.ഡി നസീര്‍ പരമ്പരയായിരുന്നു പ്രേംനസീറിനെ ചിത്രീകരിച്ചത്.തീര്‍ച്ചയായും ഇത് അവരുടെ കമ്പോളവിലയുടെ പ്രത്യക്ഷീകരണമായിത്തന്നെ കണക്കാക്കേണ്ടതുണ്ട്. വിലയുള്ള അസംസ്‌കൃതവസ്തുവിനെ ഏതെല്ലാം തരത്തില്‍ വില്‍ക്കാമെന്നാണല്ലോ വിപണി എപ്പോഴും ചിന്തിക്കുക.
    ഒന്നുമില്ലായ്മയില്‍ നിന്നു പോരാടി മുന്നേറിയവരാണ് ഇന്ത്യന്‍ സിനിമയിലെ ആദ്യകാല സൂപ്പര്‍താരങ്ങളെല്ലാം. ാസുദീര്‍ഘ പോരാട്ടങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടു സൂപ്പര്‍പദവി നിലനിര്‍ത്താനായവരെ മാത്രമേ കാലം തിരിച്ചറിയുന്നുള്ളൂ. ഒരു തലമുറയുടെ ഇഷ്ടാനിഷ്ടങ്ങളെയും ചിന്താധാരയെയും സ്വകാര്യജീവിതത്തെയും സ്വാധീനിക്കന്‍ പ്രാപ്തരായി അവര്‍ വളര്‍ന്നു കഴിഞ്ഞാല്‍ ദീര്‍ഘകാലം സുഖമായി ജീവിക്കാനാവില്ല. പ്രേക്ഷകഹൃദയങ്ങളില്‍ ഇടംനേടിയ ശേഷവും താരങ്ങള്‍ പോരാട്ടത്തിലാണ്. കിട്ടിയ കിരീടം നിലനിര്‍ ത്തുകയാണു പ്രശ്‌നം. ദക്ഷിണേന്ത്യയില്‍ത്തന്നെ എം ജി ആറും എന്‍ ടി ആറും ശിവാ ജി ഗണേശനും രജനികാന്തും കമല്‍ഹാസനും വിജയകാന്തുമെല്ലാം ശൂന്യതയില്‍ നിന്നു സ്വര്‍ഗം സൃഷ്ടിച്ചവരാണ്. മലയാളത്തിലും അതാണു സംഭവിച്ചത്. 
   ഓരോ കാലഘട്ടത്തിന്റെയും പോതുബോധത്തെയും മൂല്യവ്യവസ്ഥയേയും ഭാവുതകത്വത്തേയുമാണു സാധാരണ കല ആവഹിക്കുക, ആവിഷ്‌കരിക്കുക. ആ അര്‍ത്ഥത്തില്‍ മൂന്നു തലമുറയുടെ സ്വപ്‌നങ്ങളെ, മോഹങ്ങളെ, മോഹഭംഗങ്ങളെ പ്രതിനിധാനം ചെയ്യാനായി എന്നതാണ് പ്രേംനസീര്‍ എന്ന നായകസ്വത്വത്തിന്റെ അസ്തിത്വവും പ്രസക്തിയും. അതില്‍ യുവത്വത്തിന്റെ പ്രിതനിധിയായി അദ്ദേഹത്തിന് തലമുറകളെ താരാട്ടാനായി. കാലികമായ പൊതുമണ്ഡലത്തിലെ സാധാരണക്കാരന്റെ പ്രതിപുരുഷനെ വെള്ളിത്തിരയില്‍ പ്രതിനിധാനം ചെയ്തതുവഴി ശരാശരി മലയാളിക്ക് സ്വയം നസീറിന്റെ തിരസ്വത്വവുമായി താദാത്മ്യം പ്രാപിക്കാന്‍ സാധിച്ചിടത്താണ് താരാപഥത്തിലേക്ക് അദ്ദേഹം അവരോധിതനായതും അചഞ്ചലനായി പതിറ്റാണ്ടുകളോളം തല്‍സ്ഥാനത്തു തുടര്‍ന്നതും.
   പല റെക്കോര്‍ഡുകളും തിരുത്തിയിട്ടുണ്ടെങ്കിലും താന്‍ അഭിനയ പ്രതിഭയാണെന് പ്രേംനസീര്‍ പോലും വിശ്വസിച്ചിരുന്നില്ല.  അറുന്നൂറോളം ചിത്രങ്ങള്‍ ക്രെഡിറ്റിലുണ്ട്, നൂറോളം നായികമാരോടൊപ്പം അഭിനയിച്ചു. പത്മഭൂഷണ്‍ ലഭിച്ചു. ഗിന്നസ്ബുക്കില്‍ കയറി എന്നൊക്കെ ആരാധകരും മാധ്യമങ്ങളും ആവര്‍ത്തിക്കുമ്പോഴും സ്വന്തം ബലവും ബലഹീനതയുമൊക്കെ അദ്ദേഹം നന്നായി മനസ്സിലാക്കിയിരുന്നു. സൗഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ അത്തരം നേട്ടങ്ങളൊക്കെ തന്നിലേയ്ക്ക് വന്നു വീണ ദൈവകൃപയാണെന്നു ചങ്ങാതികളോടു പറയുമായിരുന്നു.
   ടെലിവിഷന്റെ ആധിപത്യം വഴി ചലച്ചിത്രതാരങ്ങള്‍ക്കു ലഭ്യമായ മാധ്യമപരമായ ചില ആനുകൂല്യങ്ങളും നസീറിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. അമിതാഭ് ബച്ചന്‍ മുതല്‍ എത്രയോ സൂപ്പര്‍ താരങ്ങള്‍, സിനിമയിലെ അവരുടെ വിലയിടിവിനെ പിന്നീട് നിസ്സാരമാക്കി, അതിശക്തമായി പ്രേക്ഷകമനസുകളിലേക്ക് തിരിച്ചുവന്നതും വീണ്ടും ദീര്‍ഘകാലം തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കിയതും ടെലിവിഷനിലൂടെയായിരുന്നു. റിയാലിറ്റി ഷോകളുടെ വിധികര്‍ത്താവായും, ചില വമ്പന്‍ ടെലിവിഷന്‍ പന്നിമലര്‍ത്തല്‍ കളികളുടെ അവതാരകനായുമെല്ലാം അവരില്‍ പലരും ജീവിതത്തിന്റെ ആദ്യപാദത്തില്‍ സിനിമയില്‍ നിന്നു നേടിയതിനേക്കാള്‍ എത്രയോ വലിയ ജനപ്രീതി ഗൃഹസദസുകളില്‍ നിന്നു പിടിച്ചടക്കി. പ്രേംനസീറിന്റെ കാര്യത്തില്‍ പക്ഷേ ഇത്തരമൊരു ആനുകൂല്യവും ലഭ്യമായിരുന്നില്ല. എന്നിട്ടും ഇന്നും ടിവിയില്‍ ഹാസ്യപരിപാടികളിലും, സ്റ്റേജുകളിലെ മെഗാ ഈവന്റുകളിലും നസീറും സത്യനും ജയനുമെല്ലാം നിത്യസാന്നിദ്ധ്യങ്ങളാവുന്നവെങ്കില്‍ അത് മരണാനന്തരവും പ്രേക്ഷകമനസുകളില്‍ അവര്‍ക്കുള്ള സ്ഥാനത്തിന്റെ വിലയറിഞ്ഞുള്ള വിപണനം തന്നെയാണ്.
    സിനിമ എന്ന മാധ്യമത്തെക്കുറിച്ച്, അതിന്റെ ഭാഷാഛന്ദസുകളുടെ സവിശേഷതകളെക്കുറിച്ച്, അതിന്റെ അപാരസാധ്യതകളെക്കുറിച്ച് ഒന്നും ഒരു പരിധിക്കപ്പുറമുള്ള പരിജ്ഞാനവുമില്ലാതെ, അവിടെയും ഇവിടെയും ചിലതു വായിച്ചും, ചില അന്യഭാഷാ ഇന്ത്യന്‍ സിനിമകളുടെ പ്രവര്‍ത്തനങ്ങളില്‍ സഹായികളായും കൂടിയവരുടെ ചലച്ചിത്രോദ്യമങ്ങളിലാണ് നസീര്‍ തലമുറയ്ക്ക് അഭിനേതാക്കളായി സഹകരിക്കേണ്ടി വന്നത്. അവരില്‍ ചിലര്‍ പിന്നീട് മാധ്യമത്തില്‍ കയ്യടക്കം സിദ്ധിച്ച് സേതുമാധവനെയും എ.വിന്‍സന്റിനെയും പോലെ ഉയര്‍ന്നുവന്നപ്പോള്‍ അതിനനുസരിച്ച വേഷവൈവിദ്ധ്യങ്ങളും അവരുടെ നായികാനായകത്വപാത്രസൃഷ്ടികളിലും പ്രതിഫലിച്ചു. എന്നാല്‍ ബഹുഭൂരിപക്ഷം മലയാളസിനിമകളും, അക്കാലത്തെ ഹിന്ദി-തമിഴ്-തെലുങ്ക് സിനിമകളുടെ ദൃശ്യഭാഷയുടെ കേവലാനുകരണങ്ങള്‍ മാത്രമായി ശേഷിച്ചപ്പോള്‍, അവയില്‍ സ്വാഭാവികമായ വെല്ലുവിളികളോ പരീക്ഷണങ്ങളോ നേരിടേണ്ടി വരാതെ പ്രതിഭയെ വ്യര്‍ത്ഥമാക്കാനായിരുന്നു അഭിനേതാക്കളുടെ വിധി. 
    കെ.രാഘവനു മുമ്പത്തെ മലയാള ചലച്ചിത്രഗാനശാഖയ്ക്കും സമാനമായൊരു ദശാസന്ധിയുണ്ടായിരുന്നുവെന്നത് ഓര്‍ക്കുക. ബ്രദര്‍ ലക്ഷ്മണനും എന്തിന് ഒരു പരിധിയോളം വി.ദക്ഷിണാമൂര്‍ത്തിക്കു പോലും, ഹിന്ദി തമിഴ് ഗാനങ്ങളുടെ താളവൃത്തങ്ങള്‍ക്കുള്ളില്‍ അഭയദേവിന്റെയും മറ്റും വാക്കുകള്‍ പെറുക്കി വച്ച് ചലച്ചിത്രഗാനങ്ങള്‍ പടയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അതിനര്‍ത്ഥം ദക്ഷിണാമൂര്‍ത്തിയേപ്പോലൊരു സംഗീതജ്ഞന് പ്രതിഭയില്ലെന്നല്ലല്ലോ. മറിച്ച്, കഌസിക്കല്‍ പാരമ്പര്യം വിട്ട് നാടോടി/തനതു സംഗീതത്തിന്റെ ആര്‍ജ്ജവവുമായി നീലക്കുയിലിലൂടെ രാഘവന്‍ അവതരിച്ചതോടെ മലയാള ചലച്ചിത്രസംഗീതശാഖ അതിന്റെ പൂര്‍വബാന്ധവങ്ങളില്‍ നിന്നു സ്വയം മോചിക്കപ്പെടുകയും, തുടര്‍ന്നു വന്ന സര്‍ഗാത്മകതയുടെ സാഗരാനുവര്‍ത്തനങ്ങളില്‍ ദക്ഷിണാമൂര്‍ത്തിയെപ്പോലെ പ്രതിഭാധനനായൊരു സംഗീതജ്ഞന് തന്റെ ഒറിജിനാലിറ്റി പ്രകടമാക്കാന്‍ അവസരം സിദ്ധിക്കുകയുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, വ്യവസായത്തിന്റെ തന്നെ തീര്‍ത്തും മൂലധനബന്ധിതമായ കടുംകെട്ടുകള്‍ പൊട്ടിക്കാനാവാതെ, പ്രേംനസീറിനെപ്പോലൊരു അഭിനേതാവിന് ദക്ഷിണാമൂര്‍ത്തിയെപ്പോലൊരു സംഗീതജ്ഞനു ലഭിച്ച ഭാഗ്യം ലഭിക്കാതെ പോവുകയായിരുന്നുവെന്നു കാണാം.
    ഒരിക്കലും ഓഥേഴ്‌സ്/ഡയറക്ടേഴ്‌സ് സപ്പോര്‍ട്ടിന്റെ ആനുകൂല്യം ലഭ്യമായ അഭിനേതാവല്ല പ്രേംനസീര്‍.ഒരളവു വരെ, സമകാലികരായ സത്യനും മധുവിനും എ്ന്തിന് കൊട്ടാരക്കര ശ്രീധരന്‍നായര്‍ക്കുപോലും ലഭിച്ച സര്‍ഗാത്മക പിന്തുണ ഈയര്‍ത്ഥത്തില്‍ നസീറിനു കിട്ടിയിട്ടില്ലെന്നോര്‍ക്കുക. ഭാവുകത്വ നവോത്ഥാനം മലയാള സിനിമയില്‍ ഉരുത്തിരിയുന്ന എഴുപതുകളുടെ ഉത്തരാര്‍ധത്തില്‍ കടന്നു വന്ന് സര്‍ഗാത്മക വിപഌവത്തിലൂടെ ലബ്ധപ്രതിഷ്ഠ നേടിയ സംവിധായകരുടെയൊന്നും പരിഗണനാപ്പട്ടികയില്‍ നടനെന്ന നിലയ്ക്ക് പ്രേംനസീര്‍ ഉണ്ടായിരുന്നില്ല, അഥവാ ഇടം നേടാന്‍ അദ്ദേഹത്തിനു സാധിച്ചതുമില്ല. സത്യന് അഭിനയകാന്തിയുടെ മാറ്റുരയ്ക്കാന്‍ ഒരു പിടി ചലച്ചിത്രങ്ങളെങ്കിലും സ്വാഭാവികമായി ഉണ്ടായി. മധുവാകട്ടെ, വാര്‍പു മാതൃകകളില്‍ തളയ്ക്കപ്പെടുക എന്ന ദുര്യോഗത്തില്‍ നിന്നു കരകയറാന്‍ സ്വയം സിനിമ നിര്‍മിക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്തു. എന്നാല്‍ നസീറാവട്ടെ, തന്റെ പ്രേമലോലുപന്‍ എന്ന പ്രതിച്ഛായയില്‍ തന്നെ ആവര്‍ത്തിക്കപ്പെടുകയും ആത്മാനുകരണത്തിന്റെ തിരിച്ചുവരാനാവാത്ത കുരുക്കുകളില്‍പ്പെട്ടുഴറുകയും ചെയ്തു. മറ്റൊരുഭാഷയില്‍, അദ്ദേഹത്തിന്റെ പ്രേമനായകന്‍ പ്രതിച്ഛായ വിറ്റു കാശാക്കാന്‍ മാത്രം, സര്‍ഗാത്മകമായ ഗാഢസിദ്ധികളില്ലാത്ത നിര്‍മാതാക്കളും സംവിധായകരും മത്സരിച്ചു. 
    തീര്‍ച്ചയായും നസീര്‍ സംവിധായകരുടെ നടനായിരുന്നില്ല. അല്ലെങ്കില്‍, നടനെന്ന നിലയ്ക്ക് പ്രേംനസീറിന്റെ പ്രതഭ ചൂഷണം ചെയ്യുന്ന ഒരു സംവിധായകനും ചരിത്രത്തിലിടം നേടിയില്ല. കലാകാരന്റെ കയ്യിലെ കളിമണ്ണു പോലെ നസീര്‍ എന്ന നടനില്‍ നിന്നു തങ്ങള്‍ക്കു വേണ്ടത് നേടിയെടുക്കാന്‍ പരിശ്രമിച്ച ചലച്ചിത്രകാരന്മാര്‍ ചുരുക്കം.അദ്ദേഹം എന്നുമെന്നപോലെ അവസാനം വരെയും മേത്തേഡ് ആക്ടറായിത്തുടര്‍ന്നു. സ്വയം സൃഷ്ടിച്ച പ്രതിഛായയിലും നടനശൈലിയിലും ഒതുങ്ങി. സ്വാഭാവികമായി, അദ്ദേഹത്തിന്റെ ശൈലി തങ്ങളുടെ കഥാപാത്രങ്ങളിലേക്ക് ആവഹിക്കാനാണ് കമ്പോള സിനിമയുടെ രചയിതാക്കള്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെയാണ് അഭിനയജീവിതത്തില്‍ സമശീര്‍ഷ്യര്‍ക്കും അവരെ പിന്തുടര്‍ന്നു വന്നതില്‍ പലര്‍ക്കും സാധ്യമായതുപോലെ, പാത്രവൈവിദ്ധ്യത്തിന്റെ രുചിയറിയാനോ പ്രകടനം കാഴ്ചവയ്ക്കാനോ അദ്ദേഹത്തിനു സാധിക്കാതെ പോയി.
    നമ്മുടെ പല മുന്‍നിര താരങ്ങളുടെയും സൂപ്പര്‍ പരിവേഷമുള്ള അഭിനേതാക്കളുടെയും ആദ്യകാല സിനിമകള്‍ പരിശോധിക്കുക. എത്ര ബാലിശമായാണ് അവര്‍ തങ്ങളുടെ വേഷം അഭിനയിച്ചിട്ടുള്ളതെന്നു തിരിച്ചറിയാനാകും. എന്തിന് ഇന്നു നവഭാവുകത്വ മുഖ്യധാരയില്‍ താരവിലയുള്ള ഒരു സംവിധായകപുത്രന്‍ പിതാവിന്റെ തന്നെ സംവിധാനത്തില്‍ നായകനായി അരങ്ങേറ്റം കുറിച്ചപ്പോള്‍ മുഖത്ത് മാര്‍ബിള്‍ഭാവം മാത്രം വരുന്ന നടന്‍ എന്നു മുദ്രകുത്തപ്പെട്ട് സ്വയം നിഷ്‌കാസിതനാവേണ്ടി വന്നതാണ്. പിന്നീട്, തന്റെ വിദേശവാസത്തിനിടയ്ക്ക് പലലോകഭാഷാസിനിമകളും കണ്ട്, ഉത്തുംഗാഭിനയങ്ങളുടെ മാതൃകകള്‍ പഠിച്ച് ആത്മപരിശോധനനടത്തി, സ്വയം തിരുത്തിയും ഉള്‍ക്കൊണ്ടും ഏറെ മനനങ്ങള്‍ക്കും ധ്യാനത്തിനമിപ്പുറമാണ് സമകാലിക തലമുറയ്ക്ക് തിരിച്ചറിയാനാവുന്നൊരു നടനശൈലിയുമായി പുതുതലമുറയോട് അവരുടെ ഭാഷയില്‍ എളുപ്പം സംവദിക്കുന്ന അഭിനേതാവായി അദ്ദേഹം പുനരവതരിച്ചത്.
    ഇവിടെയാണ് പ്രേംനസീര്‍ തലമുറയിലെ അഭിനേതാക്കളുടെ സുസ്ഥിരത വിസ്മയമാവുന്നത്. വിശപ്പിന്റെ വിളി മുതല്‍ നസീറിന്റെ അഭിനയശൈലിക്ക് ഒരു കൃത്യതയുണ്ട്, സ്ഥിരതയും. അപൂര്‍വം പ്രതിഭകളുടെ കരസ്പര്‍ശത്താല്‍ മാത്രമേ അത് ഒരു പരിധിക്കുമപ്പുറം ഉയര്‍ന്നുപാറിയിട്ടുള്ള എന്നതു വാസ്തവമായിരിക്കാം. എന്നാലും, ക്രമാനുഗതമായ അനുക്രമമായ വളര്‍ച്ച എന്നു പറയത്തക്ക ഒന്ന് അദ്ദേഹത്തിന്റെ അഭിനയശൈലിയില്‍ ഉണ്ടായിട്ടില്ല. എന്നുവച്ചാല്‍, ആദ്യ സിനിമയില്‍ തന്നെ, ശരിയായാലും തെറ്റായാലും, തന്റെ ശൈലി അദ്ദേഹം ഊട്ടിയുറപ്പിക്കാനും, അതില്‍ നിന്നു പിന്നീടൊരിക്കലും താഴേക്കു വരാതിരിക്കാനും സാധിച്ചിട്ടുണ്ട് അദ്ദേഹത്തിന്.
     നാടകം പോലെ കുറച്ചുകൂടി ആളുകളിലേക്കെത്തുന്ന ഒരു മാധ്യമം എന്നല്ലാതെ, അതിന്റെ  സാങ്കേതികതയൊരുക്കുന്ന ചമല്‍ക്കാരസാധ്യതകളെപ്പറ്റിയെല്ലാം, അതിന്റെ സ്രഷ്ടാക്കള്‍ക്കെന്നപോലെ തൊലിപ്പുറത്തു മാത്രമുണ്ടായിരുന്ന ധാരണകളുടെ അടിസ്ഥാനത്തിലാണ് അക്കാലത്തെ അഭിനയപ്രതിഭകളെല്ലാം തങ്ങളുടെ നടനശൈലികള്‍ വാര്‍ത്തെടുത്തത്.് അവരില്‍ത്തന്നെ ചിലര്‍ക്ക്, സിനിമയില്‍ തങ്ങളുടെ മുന്‍ഗാമികളുടെ പ്രകടനങ്ങള്‍ നോക്കിയും കണ്ടും സ്വയം തിരുത്താനും അല്‍പം കൂടി മാധ്യമപരമായ ആര്‍ജ്ജവം പ്രകടമാക്കുന്ന ശൈലി സ്വരൂപിക്കാനുമായി. പക്ഷേ, അവരില്‍ മിക്കവരും സഹ/ഉപ കഥാപാത്രങ്ങളെ പ്രതിനിധാനം ചെയ്യുന്നവരോ, വൈകിമാത്രം നായകത്വത്തിലേക്ക് അവരോധിക്കപ്പെട്ടവരോ ആയിരുന്നു. മറിച്ച് പ്രേംനസീറിനെപ്പോലൊരു അഭിനേതാവാകട്ടെ, തന്റെ മുഖമുദ്രയായിത്തീര്‍ന്ന കാമുകവേഷത്തില്‍, നായകകര്‍തൃത്വത്തില്‍ വീണ്ടും വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടുകൊണ്ടേയിരിക്കുകയായിരുന്നു. അതാകട്ടെ അഭിനേതാവെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ നടനജീവിതത്തെ സ്വര്‍ണക്കൂട്ടിലിട്ടു മുദ്രവയ്ക്കുന്നതുമായിരുന്നു.
    കഥാവസ്തുവിനു സമാന്തരമായി സിനിമയില്‍ വികാസം പ്രാപിക്കുന്ന ഹാസ്യത്തിന്റേതായ കഥാവഴിക്ക് ഭാസി-ബഹദൂര്‍ എന്നു തിരക്കഥയില്‍ എഴുതിവയ്ക്കപ്പെട്ടിരുന്ന കാലഘട്ടത്തെക്കുറിച്ചാണിവിടെ ചര്‍ച്ച ചെയ്യുന്നതെന്നോര്‍ക്കുക. സിനിമയുടെ വ്യാകരണത്തില്‍ കൊറിയോഗ്രാഫിക്ക്, തുടര്‍ച്ചയായ രംഗാനുക്രമവിന്യാസത്തിന് ഒക്കെയുള്ള സാധ്യതകള്‍ വേണ്ടത്ര തിരിച്ചറിയാതെ, തികച്ചും നാടകീയമായ മാധ്യമസമീപനത്തില്‍ എഴുതപ്പെട്ട തിരരൂപങ്ങളില്‍ നിന്നായിരുന്നു അക്കാലത്തെ ചലച്ചിത്രനിര്‍മാണം. തിരനാടകം എന്നോ, തിരക്കഥ, സംഭാഷണം എന്നോ മാത്രമായിരുന്നു തിരക്കഥയുടെ ക്രെഡിറ്റ് പോലും നല്‍കപ്പെട്ടിരുന്നത്.അത്തരമൊരവസ്ഥയില്‍, തങ്ങള്‍ക്ക് കെട്ടിയാടാനുള്ള കഥാസന്ദര്‍ഭം പോലും സ്വയം രൂപപ്പെടുത്തേണ്ടി വന്ന താരങ്ങളുടെ ദുരവസ്ഥയില്‍, അഭിനേതാക്കള്‍ക്ക് അവരുടേതായ സ്വയംബോധത്തില്‍ നിന്നുകൊണ്ട്, കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുള്ള പ്രകടനം മാത്രമേ സാധ്യമാകുകയുള്ളൂ. തനിക്ക് ഇന്നതു വേണം, അഥവാ ഇന്ന രീതിയിലുള്ള പ്രകടനും അത്തരം പ്രകടനങ്ങളില്‍ നിന്ന് ഇന്ന രൂപത്തിലുള്ള രംഗവും അതിന് ഇന്ന വീക്ഷണകോണിലൂടെയുള്ള നിര്‍വഹണവുമാണു വേണ്ടതെന്നു തിരിച്ചറിവുള്ള ചലച്ചിത്രകാരന്റെ അഭാവമാണ് അത്തരമൊരു അവസ്ഥയ്ക്കു ഹേതുവായിട്ടുണ്ടാവുക. സംവിധായകന്‍ നല്ല സംഘാടകന്‍ മാത്രമായിരിക്കുന്ന അവസ്ഥ. അവിടെ, സ്‌റ്റേജ് അവതരണത്തിലുള്ള സ്‌റ്റേജ് മാനേജറുടെ സ്ഥാനമേയുള്ളൂ അയാള്‍ക്ക്. ആ അവസ്ഥയില്‍ നിന്നുകൊണ്ടാണ് നസീറിനെയും മധുവിനെയും പോലുളള പ്രതിഭകള്‍ സ്വന്തം ശൈലികള്‍ ആവിഷ്‌കരിച്ചത്.
     കൃത്യമായ ചുവടുകളോ, രംഗചലനക്രമമോ നിര്‍ണയിക്കാതെ, വ്യക്തമായൊരു സ്‌ക്രിപ്‌റ്റോ ക്രിയാപദ്ധതിയോ ആവിഷ്‌കരിക്കാതെ, ഒരു പൂന്തോട്ടത്തില്‍ കൊണ്ടു ചെന്നു നിര്‍ത്തി, ക്യാമറയ്ക്കു പറ്റിയ, ആവശ്യത്തിന് സ്വാഭാവിക പ്രകാശമുള്ള (എക്‌സ്‌പോഷര്‍ പരമപ്രധാനമായിരുന്ന ബഌക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ വാതില്‍പ്പുറത്തും ഇന്‍ഡോറിലും പ്രകാശവിതാനം നിര്‍ണായകമായിരുന്നു, ഭാരമേറിയതാകയാല്‍ ക്യാമറാച്ചലനങ്ങള്‍ പരിമിതപ്പെട്ടതും) ക്യാമറാക്കോണില്‍ ഉറപ്പിച്ചു നിര്‍ത്തിയ ഛായാഗ്രഹണോപാധികള്‍ക്കു മുന്നില്‍ നിന്ന് ''ഇനി നായികയും നായകനും ശ്രംഗരിക്കുകയാണ്, പ്രണയവിവശരായി പാടിയാടുകയാണ്.'എന്നു മാത്രം നിര്‍ദ്ദേശം നല്‍കുന്ന സംവിധായകര്‍ക്കു മുന്നില്‍ നിന്നാണ് പ്രേംനസീറും ഷീലയും/ ജയഭാരതിയും/ വിജയശ്രീയും അഭിനയിച്ചത്. പില്‍ക്കാലത്ത് നസീര്‍ എന്ന അഭിനേതാവിനെ മിമിക്രിക്കാര്‍ ഏറ്റവും കൂടുതല്‍ കാരിക്കേച്ചര്‍വല്‍ക്കരിച്ചിട്ടുള്ള, അദ്ദേഹത്തിന്റെ നടനമുദ്ര തന്നെയായിത്തീര്‍ന്ന കണ്ണു കൊണ്ട് കാമുകിയെ തലയാട്ടി മാടിവിളിക്കുന്ന ആ ആംഗികമടക്കം അദ്ദേഹത്തിന്റെ തനതു ട്രെയ്ഡ് മാര്‍ക്കായ ചാടിച്ചാടിയുള്ള നൃത്തവും  മുഖത്ത് പൂവു വച്ച് ആ പൂന്തട്ടു വച്ച് കാമുകിയെ മാടിവിളിക്കുന്ന ചേഷ്ടയും, കണ്ണടച്ചു കാട്ടലുമെല്ലാം മരംചുറ്റിപ്രമേത്തിന്റെ വളരെ അയഞ്ഞമട്ടില്‍ ആസൂത്രണം ചെയ്യപ്പെട്ട രംഗചിത്രീകരണത്തിന്റെ ഫലമായി നടനോ നടിയോ സ്വയം ആവിഷ്‌കരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതാണെന്നു തിരിച്ചറിയുന്നിടത്തേ, നസീര്‍ എന്ന നടന്‍ നേരിട്ട വെല്ലുവിളികളെയും അതിനെ അതിജീവിക്കാന്‍ അദ്ദേഹമെടുത്ത അധ്വാനത്തേയും പിന്നീട് അദ്ദേഹത്തിന്റെ ചേഷ്ടകള്‍ വ്യക്തിമുദ്രയായി അമരത്വം നേടിയതിനു പിന്നിലെ വിസ്മയത്തെയും മനസ്സിലാക്കാനാവൂ. ഇതിനര്‍ത്ഥം നസീര്‍ കറകളഞ്ഞ അഭിനേതാവായിരുന്നു എന്നല്ല. പക്ഷേ, പിരിമിതികളുള്ള ഒരു നടന് ആ പരിമിതികളെ മറികടക്കാനുള്ള വലിയ വെല്ലുവിളികളെയൊന്നും നേരിടേണ്ടതായി വന്നിട്ടില്ല എന്നതാണ്.
    ആണും പെണ്ണും തമ്മിലുള്ള പ്രണയരംഗം എന്നത് സിനിമ ഉണ്ടായ കാലം മുതല്‍ക്കേ, യാഥാസ്ഥിതികതയോ സദാചാരശാഠ്യങ്ങളോ ഇല്ലാത്ത പാശ്ചാത്യലോകത്തിന് ചുണ്ടോടു ചുണ്ട് ചുംബനവും കിടപ്പറരംഗങ്ങളും തന്നെയായിരുന്നു. എന്നാല്‍, ചലച്ചിത്രഗാനരംഗം എന്നൊരു ദൃശ്യസംസ്‌കാരം തന്നെ സിനിമയ്ക്ക് സംഭാവന ചെയ്ത ഇന്ത്യന്‍ സിനിമ, സ്വന്തം നാടിന്റെ അടഞ്ഞ സദാചാരസംഹിതകള്‍ക്കനുസൃതമായ സെന്‍സര്‍ഷിപ് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുമാത്രമാണ് സൃഷ്ടികള്‍ നടത്തിയത്. അതുകൊണ്ടുതന്നെ, നമ്മുടെ പ്രണയചാപല്യങ്ങള്‍ക്ക് മരംചുറ്റിപ്പാട്ടുകളുടെ ഉപരിപഌവതയേയും മൈഥുന്യം സൂചിപ്പിക്കാന്‍ കൊക്കുരുമ്മുന്ന കിളികളുടെയും, രതിമൂര്‍ച്ഛയ്ക്ക് ചേമ്പിലയില്‍ വീഴുന്ന ജലകണത്തെയും ഒക്കെ ദൃശ്യപരമായി ആശ്രയിക്കേണ്ടി വന്നു. ഇതിനോടു ചേര്‍ത്തുവേണം ആദ്യകാല ഇന്ത്യന്‍ അഭിനേതാക്കളുടെ പ്രകടനത്തെയും വ്യാഖ്യാനിക്കാന്‍. 
    യഥാര്‍ത്ഥമായതൊന്നും കാണിക്കാന്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ പിന്നെ, കുറുക്കുവഴിക്ക് നിയന്ത്രണങ്ങളെ മറികടക്കുക എന്ന കൗശലമാകും സ്വാഭാവികമായി ചലച്ചിത്രകാരന്മാര്‍ ആരാഞ്ഞിട്ടുണ്ടാവുക. വാര്‍ത്ത പ്രക്ഷേപണം ചെയ്യാന്‍ അനുവാദമില്ലാത്ത എഫ്.എം.നിലയങ്ങളിലെ ജോക്കികള്‍ കൊച്ചുവര്‍ത്തമാനം പറയുന്നതുപോലെ അപ്പോള്‍ നടക്കുന്ന വാര്‍ത്തകള്‍ ശ്രോതാക്കളിലേക്കെത്തിക്കുന്നതുപോലുള്ള വളഞ്ഞവഴി. അതാണ് ദൃശ്യപരമായി നമ്മുടെ ചലച്ചിത്രകാരന്മാര്‍ തേടിയത്. സ്വാഭാവികമായി സിനിമയുടെ ഛന്ദസും ചമത്കാരവും ഇന്നത്തേന്നെന്നോണം അത്രയൊന്നും മൂര്‍ത്തരൂപം പ്രാപിക്കാത്ത, അത്രയ്‌ക്കൊന്നും ബോധ്യപ്പെട്ടിട്ടില്ലാത്ത അവസ്ഥയില്‍, സ്വന്തം ഭാവനയെ മാത്രം ആശ്രയിച്ച് അവരവരുടെ ബൗദ്ധികനിലവാരത്തില്‍ ദൃശ്യബിംബങ്ങള്‍ സൃഷ്ടിച്ചെടുക്കുകയായിരുന്നു അവര്‍. അതില്‍പ്പെട്ടതാണ് കൊക്കുരുമ്മുന്ന ഇണക്കിളികളും, മുനിഞ്ഞു കത്തുന്ന വിറകടുപ്പും, ചേമ്പിലയില്‍ വീണുതുളുമ്പുന്ന ജലകണങ്ങളുമെല്ലാം. സാഹിത്യബന്ധമുള്ള രൂപകങ്ങള്‍.
     പ്രണയരംഗത്തിന്റെ ദൃശ്യവല്‍ക്കരണത്തില്‍ നായകന്റെ/നായികയുടെ മുഖചേഷ്ടകളുടെ അതിസമീപദൃശ്യം വേണമെന്നു വരുമ്പോള്‍ സര്‍ ഇനി ക്‌ളോസപ്പ് റിയാക്ഷന്‍ ഷോട്ട് എന്നു മാത്രം നിര്‍ദ്ദേശം നല്‍കുന്ന സംവിധായകനു മുന്നില്‍ തന്റെ മനോധര്‍മ്മത്തില്‍ തോന്നുന്നതു ചിലത് ആടിത്തീര്‍ക്കുകയായിരുന്നു അഭിനേതാക്കള്‍. അതില്‍പ്പെടുന്നതായിരുന്നു കണ്ണിറുക്കിക്കാട്ടലും, മാടിവിളിക്കലും, പൂകൊണ്ടു തലോടലുമെല്ലാം. കിടപ്പറയിലോ, സ്വകാര്യതയിലോ മാത്രം യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന പ്രണയത്തിന്റെ ബാഹ്യപ്രകടനം പാര്‍ക്കോ ഉദ്യാനമോ പോലുള്ള പൊതു സ്ഥലത്ത് നിര്‍വഹിക്കേണ്ടിവന്നാല്‍ എങ്ങനെയിരിക്കും എന്നു ചിന്തിച്ചാല്‍ ആദ്യകാല ചലച്ചിത്ര നടീനടന്മാര്‍ നേരിട്ട സര്‍ഗാത്മക വെല്ലുവിളിയുടെ ചെറിയൊരംശം മനസ്സിലാക്കാനാവും.(പ്രണയരംഗങ്ങളില്‍ മാത്രമല്ല, മിമിക്രിവേദികളില്‍ പരിഹസിക്കപ്പെട്ട ടിഷും ഡിഷും സംഘട്ടനരംഗങ്ങളും നിര്‍മിക്കപ്പെട്ടത് ഇത്തരം പരിമിതികളില്‍ നിന്നുകൊണ്ടു തന്നെയാണ്. സാങ്കേതികമായിക്കൂടിയുള്ള പരിമിതികളുടെ പരിണതിയാണിതെന്നു മറക്കരുത്).
    ഭാര്യഭര്‍ത്താക്കന്മാര്‍ക്കു പോലും പരസ്യമായി സ്പര്‍ശിച്ചുകൊണ്ടു പ്രത്യക്ഷപ്പെടാന്‍ തുറിച്ചുനോട്ടങ്ങള്‍ അനുവദിക്കാത്ത സമൂഹത്തില്‍, ക്യാംപസുകളില്‍പ്പോലും തുറന്ന ആണ്‍-പെണ്‍ സൗഹൃദമോ പെരുമാറ്റമോ അരുത്താത്തതായിരുന്ന കാലത്തെ കാര്യമാണ്. ലൈംഗികത എന്നത് സിനിമയില്‍ സങ്കല്‍പ്പത്തിനുമതീതമായിരുന്ന കാലത്ത് പരോക്ഷമായ ലൈംഗിക സൂചകങ്ങള്‍ കൂടിയായ പ്രണയരംഗങ്ങളില്‍ അഭിനയിക്കേണ്ടിവരുന്ന നടനോ നടിയോ നേരിടേണ്ടിവരുന്ന പ്രതിസന്ധി ചെറുതല്ല. 
    എന്നിട്ടും, പതിറ്റാണ്ടുകളോളം, സ്വന്തം പ്രായത്തെപ്പോലും അപ്രസക്തമാക്കി കുറഞ്ഞത് അഞ്ചു തലമുറകളുടെയെങ്കിലും അനശ്വര കാമുക പരികല്‍പനയായി പ്രേംനസീര്‍ എന്ന നടനപ്രതീകത്തിനു നിലനില്‍ക്കാനായി എന്നിടത്താണ് അദ്ദേഹം വിസ്മയമായിത്തീരുന്നത്. തന്റെ പ്രണയകാമുക തിരസ്വത്വത്തിലൂടെയാണ് നിത്യവസന്തം എന്ന സ്‌നേഹശീര്‍ഷകം അദ്ദേഹം മലയാളിസമൂഹത്തില്‍ നിന്ന് അഭിപ്രായഭിന്നതകൂടാതെ ഏറ്റുവാങ്ങുന്നത്.വസ്തുതാപരമായ പല റെക്കോര്‍ഡുകള്‍ക്കുമൊപ്പം, വൈകാരികമായി മറ്റാര്‍ക്കും ഇനിയും കവര്‍ന്നെടുക്കാനാവാത്ത വെള്ളിത്തിരയിലെ നിത്യകാമുക സ്ഥാനം തന്നെയാണ് ഇതിലൂടെ അദ്ദേഹം നേടിയെടുത്തത്. 
    എന്നാല്‍ രസകരമായൊരു വസ്തുത, മലയാളിയുടെ നിത്യകാമുകനായ പ്രേംനസീറിനു പാശ്ചാത്യ മാതൃകകളിലേതുപോലെ മസിലേ ഉണ്ടായിരുന്നില്ല എന്നുള്ളതാണ്. ''തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി''മാരുടെ തിങ്കളാഴ്ചവ്രതം മുടക്കുന്ന കുസൃതിയായിരുന്നു നസീര്‍ കാമുകരൂപങ്ങളുടെ പൊതുമുദ്ര. ഏതു പെണ്ണും ഇഷ്ടപ്പെടുന്ന പൊതു കാമുകരൂപമായി പ്രേംനസീര്‍ മാറിയപ്പോള്‍ വീടിനു പിന്നില്‍ തുറന്നിട്ട കതകിലൂടെ ഒളിച്ചുപ്രവേശിക്കുന്ന അവരുടെ സ്വപ്നപുരുഷനായിരുന്നു ജയന്‍. പിന്നാലെ നടക്കുകയും ചെറിയ വാശികളെ അംഗീകരിക്കുകയും ''സുംമംഗലീ നീ ഓര്‍മിക്കുമോ''എന്നു പാടുകയും ചെയ്യുന്നവരില്‍ അക്കാലത്തു നസീര്‍ ആവാഹിക്കപ്പെട്ടു. അത് സി.ഐ.ഡി.കഥയായിരുന്നാലുംശരി പ്രണയവും പ്രണയഗാനവുമില്ലാതൊരു നസീര്‍ ചിത്രം കല്പിക്കാനാവാത്ത അവസ്ഥ
     പരസ്പര പൂരകമായിരുന്നു യേശുദാസ്-നസീര്‍ കൂട്ടുകെട്ടിന്റെ ശ്രാവ്യ-ദൃശ്യ സൗഭഗം. യേശുദാസിന്റെ, ഗായകനെന്ന നിലയ്ക്കുള്ള കരിയറില്‍, നസീര്‍ എന്ന അഭിനേതാവിനു വേണ്ടി ഗാനങ്ങളാലപിക്കാനായി എന്നത് അവഗണിക്കാനാവാത്ത അനുഗ്രഹം തന്നെയായിരുന്നു. ഇത്രയേറെ ഉച്ചാരണശുദ്ധിയോടെ ചുണ്ടനക്കി ക്യാമറയ്ക്കു മുന്നില്‍ താന്‍ തന്നെ പാടുകയാണെന്ന അനുഭൂതിയുളവാക്കുംവിധം അഭിനയിച്ചിട്ടുള്ള നടന്മാരില്ല. നാഴികയ്ക്കു നാല്പതു റേഡിയോ സ്‌റ്റേഷനുകളും, അഞ്ചുരൂപയ്ക്ക് 500 എം.പി.ത്രീ പാട്ടുകളും, ഇന്റര്‍നെറ്റ് സംഗീത ശേഖരവുമൊന്നുമില്ലാതിരുന്ന കാലത്ത് യേശുദാസ് എന്ന യുവഗായകന്റെ, നവഗായകന്റെ ആലാപനങ്ങളെ അത്രകണ്ടു ജനസ്സമ്മതങ്ങളാക്കിത്തീര്‍ത്തതിനു പിന്നില്‍ നസീറിന്റെ അനശ്വരമായ ആ അഭിനയനൈപുണ്യത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. മറിച്ച്, അത്രയൊന്നും സ്വാതന്ത്ര്യമില്ലാതിരുന്ന പ്രണയമടക്കമുള്ള വൈകാരികവിനിമയ രംഗങ്ങളില്‍ യേശുദാസിന്റെ നാദവിസ്മയം നസീര്‍ എന്ന നായകനു നല്‍കിയ പിന്തുണയും ചില്ലറയായിരുന്നില്ല.ഒന്ന് മറ്റൊന്നില്‍ നിന്നു മാറ്റി ചിന്തിക്കാനാവാത്ത ഇഴയടുപ്പമായിരുന്നു ഈ ഗായക-നായക ദ്വന്ദ്വത്തിന്റേത്.രണ്ടായിരത്തോളം ഗാനങ്ങളാണ് ദാസ് നസീറിനു വേണ്ടി ആലപിച്ചത്. അവയില്‍ അധികവും നിത്യഹരിത ഹിറ്റുകളും.
    യേശുദാസിന്റെ ശബ്ദം എത്രമാത്രം സ്വരശുദ്ധവും ലയബദ്ധവുമാണോ, അതേപോലെ, സൗന്ദര്യമാര്‍ന്ന മുഖകാന്തിയും ആകാരവുമായിരുന്നു നസീറിന്റേത്. തന്റെ തൊഴിലിന്റെ അസംസ്‌കൃത വസ്തു എന്ന നിലയ്ക്ക് എന്തുമാത്രം കരുതലോടെയാണോ ദാസ് തന്റെ ശബ്ദത്തെ പരിപാലിച്ചത്, അത്രതന്നെ തന്റെ ശരീരം സൂക്ഷിക്കാന്‍ നസീറും ശ്രമിച്ചു. ദുര്‍മേദസില്ലാതെ എന്നും കാത്തുസൂക്ഷിക്കപ്പെട്ട ശരീരമായിരുന്നു അദ്ദേഹത്തിന്റേത്. തലമുറകളോളം മലയാളി സ്ത്രീയുടെ സൗന്ദര്യസങ്കല്‍പത്തില്‍ പുരുഷന്‍ '' പ്രേംനസീറിനെപ്പോലെ സുന്ദരന്‍'' ആയിരിക്കണമെന്നായിരുന്നു അവര്‍ക്ക്. 
    പ്രേംനസീറിന്റെ സ്‌ക്രീന്‍ സാന്നിദ്ധ്യത്തില്‍ മറ്റൊരു ശ്രദ്ധേയമായ നിരീക്ഷണം, അദ്ദേഹത്തിന്റെ നായകവേഷങ്ങള്‍ക്കെല്ലാം മിക്കപ്പോഴും ഒരു നിഴല്‍സഹചാരിയുണ്ടായിരുന്നുവെന്നതാണ്. മിക്കപ്പോഴും അടൂര്‍ ഭാസിയോ ബഹദൂറോ ആയിരുന്നു ഇങ്ങനെ നസീറിന്റെ സന്തതസഹചാരിയായി/അനുചരനായി പ്രത്യക്ഷപ്പെട്ടിരുന്നത് മോഹന്‍ലാലിന്റെയും മറ്റും തിരവ്യക്തിത്വത്തിന്റെ കാര്യത്തില്‍, ടി.മുരളീധരന്‍ നിരീക്ഷിച്ചിട്ടുള്ളതുപോലത്തെ ക്വീര്‍ സിദ്ധാന്തം പക്ഷേ പ്രേംനസീറിന്റെ കാര്യത്തില്‍ ആരോപിക്കപ്പെടാനാവില്ല. കാരണം, നസീര്‍ അന്നും ഇന്നും സ്ത്രീകളുടെ മാത്രം നായകനായിരുന്നു/ആണ്. അല്ലാതെ കായികമായ ആണത്തത്തിന്റെ ആള്‍രൂപമെന്ന നിലയ്ക്ക് നസീര്‍ കഥാപാത്രങ്ങളെ ആരും പരിഗണിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. മറിച്ച്, ത്യാഗനിധിയായ വല്യേട്ടനായും, സ്‌നേഹമയിയായ ഭര്‍ത്താവായിട്ടും, മല്ലീശ്വരനനുഗ്രഹിച്ച കാമുകനായിട്ടുമെല്ലാമാണ് നസീര്‍ വെള്ളിത്തിരയില്‍ പ്രതിച്ഛായ നിര്‍മിച്ചത്. അതാകട്ടെ, യാഥാസ്ഥിതികമായ നന്മ-തിന്മകളുടെ ഘര്‍ഷണങ്ങള്‍ക്കൊടുവിലെ നന്മയുടെ വിജയത്തിന്റെ പ്രതിനിധാനങ്ങളുമായി. 
മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവുമധികം വടക്കന്‍പാട്ടു സാഹസികചിത്രങ്ങളിലും നായകസ്ഥാനത്ത് പ്രേംനസീര്‍ തന്നെയായിരുന്നുവെന്നതു വൈരുദ്ധ്യമായിത്തോന്നാം. തൊഴില്‍കൊണ്ടു പൊലീസുദ്യോഗസ്ഥനായിരുന്ന സത്യന്റെയോ, നാവികോദ്യോഗസ്ഥനായിരുന്ന ജയന്റെയോ മെയ്ക്കരുത്തോ ശരീരസൗന്ദര്യമോ ഇല്ലാതിരുന്നിട്ടുകൂടിയും, മെയ് വഴക്കമുള്ള കളരിപ്പയറ്റുകാരന്റെ മെയ്യഭ്യാസിയുടെ വേഷത്തില്‍ ഏറ്റവും കൂടുതല്‍ തവണ, ഏറെ വിശ്വസനീയമായി ആവര്‍ത്തിക്കപ്പെടുകയായിരുന്നു അദ്ദേഹം.
     ജനപ്രിയ സാഹിത്യത്തിന്റെ പ്രചാരത്തോടൊപ്പം വളര്‍ന്ന നായകത്വമാണ് നസീറിന്റേത്.അതുകൊണ്ടുതന്നെ പ്രതിച്ഛായ മാത്രമല്ല നസീറിന് പാരയായിട്ടുള്ളത്. യുക്തിക്കു നിരക്കാത്ത നിരവധി കഥാപാത്രങ്ങളെ അറിഞ്ഞു കൊണ്ടു തന്നെ കയ്യാളേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. സ്വതവേ വിദ്യാഭ്യാസത്തില്‍ കലാകാരന്മാര്‍ പിന്നാക്കം നിന്ന അവസ്ഥയില്‍, ബിരുദധാരിയായി സിനിമയിലേക്കു കടന്നു വന്നവരാണ് പ്രേംനസീറും കെ.പി.ഉമ്മറും മധുവും സത്യനുമെല്ലാം. എന്നിട്ടും യുക്തിയെ ചോദ്യം ചെയ്യുന്ന, യുക്തിക്കു നേരെ പല്ലിളിക്കുന്ന വേഷങ്ങളെ കച്ചവടതാല്‍പര്യങ്ങളുടെ പേരില്‍ കെട്ടിയാടേണ്ടി വന്നിട്ടുണ്ട് ഇവര്‍ക്കെല്ലാവര്‍ക്കും. മുന്‍ നിര നായകനടന്‍ എന്ന നിലയ്ക്ക് നസീറിന്റെ കാര്യത്തില്‍ അതൊരല്‍പം അതിരുകവിയുകവരെ ചെയ്‌തെന്നു മാത്രം. 
   കവിളത്തൊരു പുള്ളി വച്ചാല്‍ ആളു മാറി ...എന്നു തുടങ്ങിയ പ്രച്ഛന്നവേഷങ്ങളില്‍ കേസന്വേഷണത്തിനെത്തുന്ന രഹസ്യപ്പൊലീസുദ്യോഗസ്ഥനെയും പഴുതാര മീശ വച്ചും വയ്ക്കാതെയും കള്ളനും പോലീസുമായി ഇരട്ടപെറ്റ് വിധി രണ്ടിടത്തുപേക്ഷിച്ച സഹോദരങ്ങളെയും (നേരില്‍ ഏറ്റുമുട്ടിയാലും ഒടുവില്‍ കഴുത്തിലെ ഫോട്ടോ ലോക്കറ്റിലെ സ്വന്തം പാതികള്‍ അബദ്ധത്തില്‍ ഒത്തുനോക്കിയാലെ അവര്‍ക്കുമാത്രം പരസ്പരം തിരിച്ചറിയാനാവൂ എന്ന സോപ്പുപെട്ടി ഫോര്‍മുല) അവതരിപ്പിക്കുന്നതിലെ യുക്തിരാഹിത്യത്തെ ചോദ്യം ചെയ്യാനുള്ള ബുദ്ധിയൊന്നുമില്ലാഞ്ഞിട്ടാവില്ല നസീര്‍ തലമുറ അതിനു മുതിരാത്തത്. കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന പ്രായോഗികതയിലൂന്നി നിന്ന് നല്ല കാലത്തു പത്തു കാശിങ്ങുപോരട്ടെ എന്ന സ്വാര്‍ത്ഥതയുമാവില്ല. മറിച്ച്, സിനിമയെന്ന മാധ്യമം മുഖ്യമായി അഭിമുഖീകരിക്കുന്നത് തറടിക്കറ്റ് എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന (ജനാധിപത്യത്തില്‍ കഴുത എന്നു വോട്ടറായ പൗരനെ ന്യൂനീകരിക്കുന്നതുപോലെ) സാധാരണക്കാരന്റെ അഭിരുചികളെയാണെന്നു കണക്കിലെടുത്തിട്ടാണ്. ഒപ്പം, വ്യാവസായികമായി സിനിമ എന്ന മൂലധനകേന്ദ്രീകൃത വ്യവസ്ഥിതിയുടെ നിലനില്‍പ്പിനെ കൂടി കരുതിയിട്ടും.അവര്‍ ഏറെ മാനിച്ചത് തെരുവിന്റെ മക്കളുടെ, കീഴാളവര്‍ഗത്തിന്റെ രസനയെയാണ്.
     അതേസമയം, പ്രതിഭാധനരായ എഴുത്തുകാരും സംവിധായകരും കളം മാറി ചിന്തിക്കുകയും, നവഭാവുകത്വം തേടുകയും ചെയ്തപ്പോഴെല്ലാം പ്രേംനസീറില്‍ നിന്ന് വ്യത്യസ്തവും വ്യക്തിത്വമുള്ളതും അവിസ്മരണീയവുമായ കഥാപാത്രങ്ങള്‍ ജനിക്കുകയും ചെയ്തു.എന്നാലും, എ.വിന്‍സന്റിനെ പോലെ മാധ്യമത്തെ നന്നായറിഞ്ഞൊരു സംവിധായകന്‍ പോലും ഏറെ ചലച്ചിത്രബോധം പ്രകടമാക്കിയ ഭാര്‍ഗവീ നിലയം എന്ന സിനിമയില്‍, മാമൂലുകള്‍ മറികടക്കുന്ന കഥാപാത്രങ്ങളെ മധുവിനും പി.ജെ.ആന്റണിക്കും നല്‍കിയപ്പോള്‍, പതിവു ഗായക-കാമുക പ്രതിച്ഛായയില്‍ വാര്‍ത്തെടുത്തു ഉപനായകവേഷമാണ് പ്രേംനസീറിനായി നീക്കിവച്ചത്. വേറിട്ട ചിന്തകളുടെ പരിധികളില്‍ പോലും നസീറിന്റെ പരിവേഷം പരിമിതികള്‍ വരയ്ക്കുകയും വീണ്ടും വീണ്ടും അത്തരം ലക്ഷ്മണരേഖകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തെ കള്ളിചേര്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയുമായിരുന്നുവെന്നു കരുതാം. 

Tuesday, December 10, 2013

ചലച്ചിത്രമേളയിലെ താളപ്പിഴകള്‍

പതിനെട്ടു വര്‍ഷമായി മുടങ്ങാതെ നടത്തുന്ന കേരളത്തിലെ രാജ്യാന്തരചലച്ചിത്രമേള മലയാള സിനിമയ്‌ക്കു ക്രിയാത്മകമായി എന്തു സമ്മാനിച്ചു? ജനപ്രിയ ബ്രാന്‍ഡിംഗില്‍ വര്‍ഷംതോറും വര്‍ധിച്ചു വരുന്ന പ്രേക്ഷക പങ്കാളിത്തത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ലോകസിനിമ, രചനാത്മകമായി നമ്മുടെ ചലച്ചിത്രകാരന്മാരെ ഏതുവിധത്തില്‍ സ്വാധീനിക്കുന്നു?. നമ്മുടെ സിനിമയ്‌ക്കു ലോകവിപണിയില്‍ ഇടം കണ്ടെത്താന്‍ മേള ഏതുവിധത്തില്‍ സഹായിക്കുന്നു? ഇതെല്ലാം ലോകമെമ്പാടുമുള്ള വിവിധ ചലച്ചിത്രമേളകളില്‍ പങ്കെടുത്ത യുവസംവിധായകന്‍ ഡോ.ബിജുവിന്റെ ഫേസ്‌ബുക്ക്‌ സന്ദേഹങ്ങളാണ്‌. അവ അവഗണിച്ചാലും ഇത്തവണത്തെ മേളയെപ്പറ്റി ചിലതു പറയാതിരിക്കാനാവില്ല; അപ്രിയമെന്നറിഞ്ഞിട്ടും. തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന പരിചയസമ്പന്നരായ ഒരു ടീം തന്നെ പിന്നണിയിലുള്ളപ്പോള്‍ തീര്‍ച്ചയായും ഇതു ലോകനിലവാരത്തില്‍ എത്തേണ്ടതാണ്‌. എന്നിട്ടും മേള താളപ്പിഴകളുടെ ഉത്സവം കൂടിയായതെന്തുകൊണ്ട്‌?
മേളയില്‍ രണ്ടോ മൂന്നോ അതിമഹത്തായ സിനിമകളുണ്ടെങ്കില്‍ പ്രേക്ഷകനു സാര്‍ഥകമായ അനുഭവമാകും. എന്നാല്‍, പതിനെട്ടാമതു മേളയുടെ മത്സര, ലോക വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടവയില്‍ മഹാഭൂരിപക്ഷവും ഇന്ത്യന്‍ നവസിനിമയുടെ നിലവാരം പോലും പുലര്‍ത്തിയില്ല. ഏറെയും ഇന്ത്യ എഴുപതുകളില്‍ പരീക്ഷിച്ചു വലിച്ചെറിഞ്ഞ ഘടനയും രൂപശില്‍പവും പ്രമേയധാരകളും പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍. സ്വാഭാവികമായി നവലോകത്തിന്റെ സാംസ്‌കാരികലോപത്തിന്റെ ഭാഗമായി ലോകസിനിമയ്‌ക്കു വന്നുഭവിച്ചിട്ടുള്ള പൊതു അപചയത്തിന്റെ ദൃഷ്‌ടാന്തമായി ഇതിനെ കാണുന്നതില്‍ തെറ്റില്ല.
അങ്ങനെ കരുതിയാല്‍ നമ്മുടെ ചലച്ചിത്രമേളയ്‌ക്ക്‌ ഒരു തകരാറും കണ്ടെത്താനുമാവില്ല. പക്ഷേ, അപ്പോഴാണു ഡോ.ബിജുവിന്റെ ഒരു ചോദ്യം പ്രസക്‌തമാവുന്നത്‌. നല്ല സിനിമയെ ഇഷ്‌ടപ്പെടുന്ന, ഫിലിം സൊസൈറ്റി പ്രസ്‌ഥാനത്തിന്‌ അത്യധികം ആഴത്തില്‍ വേരോട്ടമുള്ള കേരളത്തിലെ പ്രേക്ഷകര്‍ക്ക്‌, അത്യാവശ്യം ലോകസിനിമയെപ്പറ്റി കണ്ടും കേട്ടും വായിച്ചും ധാരണയുണ്ട്‌.
ഗൂഗിളിലും യൂട്യൂബിലും ജീവിക്കുന്ന നവജനുസിനെപോലും ഘടനാപരമായോ, ശില്‍പപരമായോ പ്രമേയതലത്തിലോ ഒരു രീതിക്കും വിസ്‌മയിപ്പിക്കുന്ന ഒറ്റ സിനിമപോലും ഇക്കുറിയുണ്ടായില്ല. അതിനു കാരണം ലോകസിനിമയുടെ മൂല്യച്യൂതിയാണെന്ന സാമാന്യവല്‍കരണവാദം അല്‍പം അതിരുകടന്ന ന്യൂനവല്‍കരണം തന്നെയായേക്കും. കാരണം, കമ്പോളത്തില്‍ വന്‍ വിജയം നേടിയ ഗ്രാവിറ്റി എന്ന ഹോളിവുഡ്‌ സിനിമ പോലും ചലച്ചിത്രാചാര്യനായിരുന്ന ആ്രന്ദേ തര്‍ക്കോവ്‌സ്‌കി എടുക്കേണ്ടിയിരുന്ന സിനിയാണെന്ന്‌ അടൂര്‍ ഗോപാലകൃഷ്‌ണനെപ്പോലെ ലോകം അംഗീകരിക്കുന്ന സംവിധായകന്‍ തുറന്നു സമ്മതിക്കുന്നു. ഉള്‍പ്പെടുത്തിയ സിനിമകളില്‍ തന്നെ മത്സരവിഭാഗത്തിലെ ഭൂരിപക്ഷവും വൃദ്ധരുടെയോ കുട്ടികളുടെയോ മാത്രം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്‌തവ.
ഇതിനു വിവിധ വിഭാഗങ്ങളിലേക്കു ചിത്രങ്ങള്‍ തെരഞ്ഞെടുത്തവരെ ഒരുതരത്തിലും കുറ്റപ്പെടുത്താന്‍ വയ്യ. കാരണം ലഭ്യമായവയില്‍ നിന്നാണു പ്രിവ്യൂ കമ്മിറ്റി ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്‌. അപ്പോള്‍ കിട്ടുന്ന സിനിമയുടെ നിലവാരത്തിലാണു പ്രശ്‌നം. ടി.കെ.രാജീവ്‌ കുമാര്‍ അക്കാദമി ചെയര്‍മാനായിരുന്നകാലത്ത്‌ മത്സരവിഭാഗം തെരഞ്ഞെടുപ്പു സമിതി അധ്യക്ഷസ്‌ഥാനത്തിരുന്ന്‌ ഏറ്റവും മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ചെയര്‍മാന്‍ പ്രിയദര്‍ശന്‌ ഇെതന്തുകൊണ്ടു തിരിച്ചറിയാനാവുന്നില്ല?
ഇത്‌ അടിപൊളി സിനിമ കാണുന്ന മാനസികാവസ്‌ഥയുള്ള പ്രേക്ഷകര്‍ക്കായുള്ളതല്ല. സൗജന്യമായിട്ടാണെങ്കിലും അതില്‍ താല്‍പര്യമുള്ളവരെയാണു ്രപതിനിധികളാക്കുക. വന്‍ ജനപങ്കാളിത്തം ഉത്തമമേളയുടെ നിലവാര സൂചികയാകുമോ? അതോ, വിസ്‌മയിപ്പിക്കുന്ന സിനിമകളെ പരിചയപ്പെടുത്തുന്ന മേളയാണോ നല്ലത്‌? സിനിമയിലെ ജംപ്‌കട്ടിനു തുല്യമായിരുന്നു പ്രദര്‍ശനശാലകളിലെയും മറ്റും സംഘാടകരുടെ പാടവം. പരസ്‌പരം കാര്യമായ ഏകോപനമോ ബന്ധമോ ഇല്ലാത്ത അവസ്‌ഥ. ഇക്കാര്യത്തില്‍ ഇത്രവലിയ അലംഭാവം കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ആദ്യമാണെന്നു തോന്നുന്നു. കുറേ വര്‍ഷങ്ങളായി വിജയകരമായി നടത്തിപ്പോന്ന റിസര്‍വേഷന്‍ സംവിധാനം ഇക്കുറി താറുമാറായി.
വലിയ തിയേറ്ററുകളെല്ലാം മള്‍ട്ടിപ്ലക്‌സുകളായതിന്റെ ദുര്യോഗം. കൈരളിയില്‍ മുന്‍കൂട്ടി സീറ്റു കിട്ടിയവര്‍ക്കു രണ്ടാം ദിവസം മൊബൈലില്‍ ഇരുട്ടടി വന്നു. റിസര്‍വേഷന്‍ സമ്പ്രദായം പിന്‍വലിക്കുന്നുവെന്നും നേരത്തേ നടത്തിയ ബുക്കിംഗ്‌ ഇതോടെ അസാധുവാകുന്നുവെന്നും! ഇനി റിസര്‍വേഷനുള്ള തിേയറ്ററുകളിലാകട്ടെ, ഇതു ഫലപ്രദമായി ലഭ്യമാക്കാനും വോളണ്ടിയര്‍മാര്‍ക്കായില്ല.
മേള സംസ്‌കാരത്തിന്റെ അച്ചടക്കം നമ്മുടെ സംസ്‌ഥാനം ആദ്യം കാണുന്നത്‌ അടൂര്‍ ഗോപാലകൃഷ്‌ണനിലൂടെയാണ്‌. ഈ മേളയ്‌ക്ക്‌ പ്രവേശന ഫീസുള്‍പ്പെടുത്തിയതു മുതല്‍ എത്രയോ അച്ചടക്കം അദ്ദേഹം കൊണ്ടു വന്നതാണ്‌. 10 വര്‍ഷത്തിനു ശേഷമുള്ള മേള എങ്ങനെയായിരിക്കും എന്നായിരുന്നു അതിനും മുമ്പ്‌ ഷാജി എന്‍. കരുണ്‍ ശ്രദ്ധിച്ചത്‌. കെ.ബി.ഗണേഷ്‌ കുമാറിനെപ്പോലൊരു ദീര്‍ഘദര്‍ശിയെ മന്ത്രിയായി കിട്ടിയപ്പോള്‍ സംഘാടനമികവു കൊണ്ട്‌ ഏറ്റവും കുറ്റമറ്റതായിരുന്ന കഴിഞ്ഞ വര്‍ഷത്തെ മേളയും നാം കണ്ടു.
അക്കാദമിക സ്വഭാവത്തില്‍ ഇടിവു വന്നതാണു മേളയ്‌ക്കു പറ്റിയ മറ്റൊരു താളഭ്രംശം. ലോകോത്തരമായ കാന്‍ മേളപോലും മുഖ്യധാരാസിനിമയുടെ അതിപ്രസരവുമായി കമ്പോളത്തിന്റെ പുതിയൊരു ഭാവമാറ്റം പ്രകടമാക്കിയിട്ടുണ്ട്‌. അടിസ്‌ഥാനപരമായി മൂലധനനിക്ഷേപം വേണ്ടുന്ന, കമ്പോളത്തിന്റെ ഇടപെടലുള്ള സിനിമ പോലൊരു മാധ്യമത്തിനു തീര്‍ച്ചയായും കമ്പോളത്തെ മാറ്റിനിര്‍ത്തിക്കൊണ്ടൊരു നിലനില്‍പ്പില്ല. ഇത്തവണ ഉദ്‌ഘാടനവേളയിലെന്നോണം, ബാലിശമായ അവതരണം കൊണ്ടു ചരിത്രത്തെ തമസ്‌കരിക്കാനും അവഹേളിക്കാനും ആര്‍ക്കും അതൊരവകാശമാകുന്നില്ല. സിനിമാമേളയുടെ ഉദ്‌ഘാടനത്തിനു കലാപരിപാടികള്‍ കൂടിയേ തീരൂ എന്നില്ല.
ചരിത്രത്തെ അവഹേളിക്കുന്നതായിരുന്നു ഉദ്‌ഘാടനവേളയിലെ ഇന്ത്യന്‍ സിനിമ 100 വര്‍ഷം എന്ന ഹ്രസ്വചിത്രം. ഇന്ത്യന്‍ സിനിമയെന്നാല്‍ ബോംബെ, പിന്നെ പേരിനല്‍പം ചെന്നൈ എന്ന ഉത്തരേന്ത്യന്‍ ഗോസായികളുടെ മുന്‍വിധിക്കു കുടപിടിക്കുന്നതായിരുന്നു ആ ഓഡിയോവിഷ്വല്‍ അവതരണം. ഇതു ഗോവ ചലച്ചിത്രമേളയിലായിരുന്നെങ്കില്‍ സാരമില്ല. ഇന്ത്യന്‍ സിനിമയെന്നാല്‍ കപൂര്‍ കുടുംബമെന്നും സിപ്പി സാമ്രാജ്യമെന്നും സത്യജിത്‌ റേയെന്നാല്‍ ഓസ്‌കര്‍ നേടിയതുകൊണ്ട്‌ മഹാനെന്നും എ.ആര്‍.റഹ്‌മാനൊപ്പം വരുമെന്നും മറ്റും തോന്നിപ്പിക്കുന്ന, നടന്‍ മാധവനവതരിപ്പിച്ച പ്രസ്‌തുത ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയുടെ പ്രതിനിധികളായി ബിജുമേനോനും ജയസൂര്യയും വരെ പ്രത്യക്ഷപ്പെട്ടപ്പോള്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍, ജി.അരവിന്ദന്‍, ജോണ്‍ ഏബ്രഹാം, ഷാജി എന്‍.കരുണ്‍...അങ്ങനെ ചിലരെ കണ്ടതേയില്ല.
ശ്യാം ബനഗലും മൃണാള്‍ സെന്നും ഗൗതം ഘോഷുമൊന്നും ചിത്രസാന്നിധ്യമായിപ്പോലും ചിത്രത്തിലുണ്ടായില്ല. നമ്മുടെ മുറ്റത്തുവച്ച്‌ മലയാള സിനിമയുടെ 85-ാം വര്‍ഷം (അതിനെ 75 വര്‍ഷമാക്കി അക്കാദമി ചരിത്രമാക്കാന്‍ ശ്രമിച്ചതിനെതിരേ ശക്‌തമായി പ്രതികരിച്ചതു മറ്റാരുമല്ല, സെല്ലുലോയ്‌ഡ്‌ കമല്‍ തന്നെയായിരുന്നു!) നടത്തുന്ന ചലച്ചിത്രമേളയില്‍വച്ച്‌ നമ്മുടെ ആചാര്യന്മാരെ, ഒരു പക്ഷേ, നമ്മുടെ സിനിമയെ ഇന്നു നാലുപേര്‍ വിദേശങ്ങളില്‍ കേട്ടിരിക്കാനെങ്കിലും (കാണുക പോകട്ടെ) ഇടയാക്കിയ അടൂരിനെയും ഷാജിയെയും പോലുള്ളവരെ അവഗണിച്ചുകൊണ്ടും അവമതിച്ചുകൊണ്ടും പോകുന്നതു മലയാളി പൊറുക്കുമെന്നു തോന്നുന്നില്ല. ഉദ്‌ഘാടനത്തിന്‌ അരമണിക്കൂര്‍ മുമ്പു തിരുവനന്തപുരം കനകക്കുന്നില്‍ മറ്റൊരു ചടങ്ങില്‍ അതിഥിയായെത്തിയ ഷാജി എന്‍. കരുണ്‍ മേളയുടെ ഉദ്‌ഘാടനത്തിനു വന്നുകണ്ടതുമില്ല.
മലയാളസിനിമയുടെ 85-ാം വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷമാണു നമ്മുടെ സിനിമയോടുള്ള ഈ അവഗണന എന്നോര്‍ക്കണം. ഗ്യാപ്‌ ഫില്ലറയായാണ്‌ ഈ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചതെങ്കില്‍ ഇങ്ങനൊരു അപമാനം വരുത്തിവയ്‌ക്കുന്നതിനേക്കാള്‍ അതുള്‍പ്പെടുത്താതിരിക്കുന്നതായിരുന്നു ഭേദം. അതിനു തക്ക പക്വതയും അതിലേറെ വിവേചനവുമാണു സംഘാടനത്തില്‍ ഇല്ലാതെപോയത്‌.
ലോകപ്രശസ്‌തമായ മറ്റു മേളകള്‍ പോലെ സ്വകാര്യസംരംഭകര്‍ സംഘടിപ്പിക്കുന്നതല്ലിത്‌. സര്‍ക്കാര്‍ നികുതിപ്പണം മുടക്കി സംഘടിപ്പിക്കുന്നതാണ്‌. ചലച്ചിത്ര അക്കാദമി സെക്രട്ടറി പറയുന്നതനുസരിച്ചാണെങ്കില്‍ നാലര കോടിയിലേറെ രൂപയാണു സംഘാടകച്ചെലവ്‌. അതില്‍ പ്രിതിനിധി ഫീസായ 400 രൂപവച്ച്‌ 9000 പേരില്‍ നിന്നീടാക്കുന്നതും കുറേ സ്‌പോണ്‍സര്‍ഷിപ്പുമൊഴിച്ചാല്‍ ബാക്കിമുഴുവന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്‌. അപ്പോള്‍ സ്വാഭാവികമായി, മേളയ്‌ക്ക്‌ ജനങ്ങളോട്‌ ഉത്തരവാദിത്വമുണ്ട്‌. എന്തിന്‌ ഒരു സോഷ്യല്‍ ഓഡിറ്റിംഗിനു പോലും അവകാശവുമുണ്ട്‌.

Friday, November 29, 2013

ആര്‍ജ്ജവം കൊണ്ടു വരഞ്ഞ വലിയ വര

മതമില്ലാത്ത ജീവനെ പാഠപുസ്തകങ്ങളില്‍ നിന്ന് മതമൗലികവാദികള്‍ക്ക് രാഷ്ട്രീയ പ്രിതഷേധം കൊണ്ടു നീക്കാനായേക്കും. എന്നാല്‍ കൈപ്പടംവെട്ടിയാലും മതനിരപേക്ഷതയുടെ ഉദ്ദേശ്യശുദ്ധിയെ,ആര്‍ജ്ജവത്തെ കൊന്നുവീഴ്ത്താന്‍ അവര്‍ക്കാവില്ല. ഫിലിപ്‌സ് ആന്‍ഡ് ദ് മങ്കി പെന്‍ എന്ന സമകാലിക സിനിമയില്‍ എന്ത് ഒതുക്കത്തോടെയാണ് മതനിരപേക്ഷതയെ ദൈവത്തിന്റെ നിറവും രുചിയുമായി തണ്ണിമത്തന്റെ രുചിയും നിറവും ചേര്‍ത്തു വിളമ്പുന്നത്? സത്യത്തില്‍ അസാമാന്യമായ രചനാകൗശലത്തിന്റെ നവഭാവുകത്വ പരിശ്രമമായിത്തന്നെ ഇത് അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു. ദൈവത്തെ ചങ്ങാതിയാക്കി അസാധ്യത്തെ സുസാധ്യമാക്കിക്കുന്ന പ്രമേയത്തിനുള്ളില്‍ തന്നെ, സ്‌നേഹം എന്ന സാര്‍വലൗകിക മതത്തെ പ്രണയത്തിലും, രക്ഷാകര്‍തൃത്വത്തിലും, സൗഹൃദത്തിലും, അധ്യാപനത്തിലുമെല്ലാമെല്ലാമായി ഒളിപ്പിച്ചു വച്ചിരിക്കുന്നു. അവ നിവര്‍ത്തിക്കുന്ന സാംസ്‌കാരിക ദൗത്യമാകട്ടെ, ബോധവല്‍ക്കരണത്തിന്റെ സ്ഥായിയായ ചെകിടിപ്പിനെ ബൗദ്ധികമായ സര്‍ഗാത്മകകൗശലം കൊണ്ടു മറികടക്കുകയും ചെയ്യുന്നു.
തീര്‍ച്ചയായും മലയാള നവഭാവുകത്വ സിനിമയില്‍ അടയാളപ്പെടുത്തല്‍ അര്‍ഹിക്കുന്ന സിനിമയാണ് ഫിലിപ്‌സ് ആന്‍ഡ് ദ മങ്കി പെന്‍. കഥയില്ലായ്മയുടെ കെടുതികള്‍ നിര്‍വഹണത്തിലെ കസര്‍ത്തുകള്‍ കൊണ്ടു മറികടക്കാനുള്ള, സിനിമയുണ്ടായ കാലം മുതല്‍ക്കുള്ള മുഖ്യധാരയുടെ കൗശലം ഗീതമാരായും അഞ്ജലിമാരായും ഒഴിയാബാധയാകുമ്പോഴും, അല്‍പവും ദേഹണ്ഡപ്പെടാതെ ചുളുവില്‍ കമ്പോള വിജയം നേടാനുള്ള കുറുക്കുവഴികളാലോചിക്കുമ്പോഴും, ഫിലിപ്‌സ് ആന്‍ഡ് ദ മങ്കിപ്പെന്നിന്റെ രചയിതാക്കള്‍, ഉള്ളടക്കത്തിനു വേണ്ടി തലപുകച്ചിരിക്കുന്നു. കാമ്പുള്ള കഥ തേടാന്‍ മെനക്കെട്ടിരിക്കുന്നു. അതിന്റെ വിജയം തന്നെയാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നതും.
കുട്ടികളുടെ സിനിമ എന്നത് എന്തോ തരംതാണ ഏര്‍പ്പാടായി കാണുന്ന ശീലമാണ് നമ്മുടേത്. ഒരുപക്ഷേ മലയാളിയുടേതു മാത്രമായ ഇരട്ടത്താപ്പിന്റെ ബഹിര്‍സ്ഫുരണങ്ങളില്‍ ഒന്ന്. ഗൗരവമായി എഴുതുമ്പോള്‍ സംസ്‌കൃതം കൂട്ടിയേതീരൂ എന്ന എഴുത്തുകാരുടെ പുറംമേനി പോലൊന്ന്. പക്ഷേ, ലോക ചലച്ചിത്രാചാര്യമാര്‍ പലരും മികച്ച ബാലചിത്രങ്ങളെടുത്തിട്ടുള്ളവരാണ്. കമ്പോളവിജയം നേടിയ ഇ.ടി.ആയാലും, മലയാളത്തില്‍ തന്നെ രാമു കാര്യാട്ടിന്റെ അമ്മുവിന്റെ ആട്ടിന്‍കുട്ടി, അരവിന്ദന്റെ കുമ്മാട്ടി, ജിജോയുടെ മൈഡിയര്‍ കുട്ടിച്ചാത്തന്‍, മോഹന്‍ രാഘവന്റെ ടി.ഡി.ദാസന്‍...അങ്ങനെ പലതും. എന്നാല്‍ അണുകുടുമ്പത്തില്‍ മിശ്രവിവാഹിതരുടെ ജീവിതത്തില്‍ ഒരു കുട്ടിക്കു സംഭവിക്കുന്ന പ്രശ്‌നങ്ങളും പഠനജീവിതത്തിലെ പ്രതിസന്ധികളും അതിനോടുള്ള മനശാസ്ത്രപരമായ സമീപനവും...ഒരര്‍ത്ഥത്തില്‍ മങ്കിപ്പെന്‍ ഹിന്ദിയിലെ ആമിര്‍ഖാന്റെ താരേ സമീന്‍ പര്‍ എന്ന സിനിമയുടെ തലത്തിലേക്കു പോലുമുയരുന്നുണ്ട്, അതിന്റെ ഉദ്ദേശ്യശുദ്ധിയില്‍.
പ്രമേയം ആവശ്യപ്പെടുന്ന ദൃശ്യപരിചരണം നല്‍കാനായി എന്നതാണ് മങ്കിപ്പെന്നിന്റെ മാധ്യമസവിശേഷത. ഷാനില്‍ മുഹമ്മദും റോജിനും നവാഗതരുടെ പതര്‍ച്ച ലവലേശം കൂടാതെ അസാമാന്യമായ മാധ്യമബോധവും കൈയടക്കവും പ്രകടമാക്കിയിരിക്കുന്നു. എടുത്തു പറയേണ്ടുന്ന രണ്ടു ഘടകങ്ങള്‍ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവുമാണ്. നീല്‍ ഡി കുണ്‍ഹയുടെ ക്യാമറയും രാഹുല്‍ സുബ്രഹ്മണ്യത്തിന്റെ സംഗീതവും സിനിമയെ അവാച്യമായൊരു അനുഭൂതിതലത്തിലേക്കുയര്‍ത്തുന്നു. അത്യാവശ്യം ചരിത്രവും, സമകാലിക മൂല്യച്യുതിയുമെല്ലാം കഥാവസ്തുവില്‍ മുഴച്ചുനില്‍ക്കാത്തവണ്ണം ഇഴപിരിച്ചു ചേര്‍ത്തിരിക്കുന്നു. 
മങ്കിപ്പെന്‍ മലയാളത്തിനു നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാണ് സനൂപ്. ചേച്ചി സനൂഷയുടെ പാരമ്പര്യം സനൂപ് നിലനിര്‍ത്തും. ഒപ്പമഭിനയിച്ച ബാലതാരങ്ങളെയും മറക്കാനാവുന്നില്ല. നിര്‍മാതാക്കളിലൊരാളായ വിജയ് ബാബു പോലും അധ്യാപകന്റെ വേഷത്തില്‍ അവിസ്മരണീയ സാന്നിദ്ധ്യമായി.
ചിത്രത്തിലൊരിടത്ത് ഫിലിപ്‌സ് ഉന്നയിക്കുന്ന ഒരു കടംകഥയുണ്ട്. നമ്മള്‍ വരയ്ക്കുന്ന ഒരു നേര്‍വര മായ്ക്കാതെ തന്നെ ചെറുതാക്കുന്നതെങ്ങനെ? തിരിച്ചറിവിന്റെ മറുപാതിയില്‍ അവന് അതിന്റെ ഉത്തരവും കിട്ടുന്നു. തൊട്ടടുത്തായി ഒരു വലിയ വര വരച്ചാല്‍ മതി, ആദ്യത്തേതു ചെറുതാകും. സത്യത്തില്‍ ഫിലിപ്‌സ് ആന്‍ഡ് ദ മങ്കി പെന്‍ എന്ന കൊച്ചു സിനിമ സമകാലിക മലയാള സിനിമയില്‍ നിര്‍വഹിച്ച ചരിത്ര ദൗത്യവും അതുതന്നെയാണ്. സൂപ്പര്‍, ജനപ്രിയ താരസാന്നിദ്ധ്യങ്ങള്‍ വരച്ച ജലരേഖകളെ, കരുത്തുറ്റ പ്രമേയത്തില്‍ ചാലിച്ചു വരച്ച മങ്കിപ്പെന്‍ കൊണ്ട് ചെറുതാക്കിക്കളഞ്ഞു.
പറ്റിയതു പറ്റി. ആദ്യത്തെ വിജയം സംഭവിച്ചു. പക്ഷേ രണ്ടാമത്തേതാണ് ശരിക്കും പരീക്ഷണം. അത് സംവിധായകര്‍ ഓര്‍മിച്ചു സൂക്ഷ്ിച്ചു മുന്നോട്ടു പോകും എന്നു പ്രത്യാശിക്കാം

Wednesday, November 06, 2013

Felicitation by Mannam Memorial Secretariate ward NSS Karayogam


Photo 1 Felicitation given by Mannam Memorial Secretariate ward NSS Karayogam, of which my father was the founder vice president. Memento presented by Sri Sangeeth Kumar, President of the NSS Trivandrum Taluk Committee. M/s Harikumar, Corporation councillor and Secretary NSS karayogam, Mr Thampi, President NSS Karayogam, Prof.Dr.Sankarankutty Nair, Director of State Lottery, Sri Nandakumar IAS also seen in the frame.
Photo 2 My reply speech.

Monday, October 28, 2013

State TV Awards distribution

Receiving the state tv award for the best article from minister for culture Sri.KC.Joseph. M/s Priyadarsan,Chairman, Kerala State Chalachitra Academy, minister for health Sri. V.S. Sivakumar, Sri. K Muraleedharan MLA and Director M Harikumar also in frame
Dated 28/10/2013, University Senate Hall, TVM

Saturday, October 26, 2013

വഞ്ചനേ നിന്റെ പേരോ...?

അയാളെ ഇന്നു വീണ്ടും കണ്ടു.
 ''ചന്ദ്രശേഖറല്ലേ?''എന്ന പിന്‍വിളി കേട്ടു നോക്കിയപ്പോള്‍, അതേ മുഷിഞ്ഞ വേഷത്തില്‍, കനിവു തോന്നിപ്പിക്കുന്ന നരപിടിച്ച താടിയും ദയനീയ ഭാവവുമായി അയാള്‍. ''നമ്മള്‍ വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയാണല്ലേ? '' എന്നയാള്‍ ചോദിച്ചു. യാതൊരു ദാക്ഷിണ്യവുമല്ലാതെ, ഒരു 'അതേ' യില്‍ മാത്രം മറുപടിയൊതുക്കി, ഏതോ നികൃഷ്ട ജീവിയെ എന്നോണം അയാളെ പറഞ്ഞൊതുക്കി വിടുന്നതു കണ്ട മകള്‍ കുറ്റപ്പെടുത്തി: ''കഷ്ടം, പാവം തോന്നുന്നു. ഈ അച്ഛനെന്തൊരു ക്രൂരനാ. കുറേക്കൂടി മയത്തില്‍ അയാളോടു സംസാരിക്കരുേേതാ? ''അപ്പോള്‍ ഞാനവളോടാ കഥ ചുരുക്കി പറഞ്ഞു-ഇവിടെ വിശദാംശങ്ങളോടെ പോസ്റ്റണമെന്നു തോന്നിച്ച അക്കഥയിലേക്ക്...
***
അന്നു ഞാന്‍ അമൃതാടിവിയില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായി വന്നിട്ടേയുള്ളൂ.ഒരുച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞുണ്ണാന്‍ ബൈക്കില്‍ ഓഫിസിന്റെ വളവു തിരിയവേ, പെട്ടെന്നയാള്‍ മുന്നില്‍. സ്‌കൂളില്‍ ഞങ്ങള്‍ പഠിച്ച കാലഘട്ടത്തില്‍ ഒപ്പം പഠിച്ചതാണ്. എന്റെ മുതിര്‍ന്ന കഌസിലേതിലോ. ആത്മസുഹൃത്ത് വിനോദിന്റെ വീടിനടുത്താണ് അയാള്‍ താമസം. അങ്ങനെ പലപ്പോഴായി കണ്ടു നല്ല പരിചയം. ചിരിക്കാനോ മിണ്ടാനോ പറ്റിയ ബന്ധം. പഠിപ്പുകഴിഞ്ഞ് ജോലിയായി കോട്ടയത്തും പിന്നീട് കൊച്ചിയിലും തെണ്ടിത്തിരിഞ്ഞ് വീണ്ടും തിരുവനന്തപുരത്തു സ്വസ്ഥമാകാനെത്തിയപ്പോഴാണ് പതിറ്റാണ്ടുകള്‍ക്കു ശേഷം അയാളെ വീണ്ടും കാണുന്നത്.
തന്നേക്കാള്‍ വലിയ കുപ്പായം. മുഷിഞ്ഞ പാന്റ്. കയ്യില്‍ ഒന്നിലേറെ രക്ഷാബന്ധനങ്ങള്‍. ഒറ്റനോട്ടത്തില്‍ സഹതാപവും അനുതാപവും ഒന്നിച്ചു തോന്നിപ്പിക്കുന്ന നരച്ച താടിമീശ. പൊക്കം കുറഞ്ഞ അയാളുടെ സംസാരവും നേര്‍ത്തു നനുത്ത കനിവിന്റെ ശബ്ദത്തില്‍. സ്‌കൂള്‍മിത്രത്തെ കണ്ട ആവേശത്തിലായിരുന്നു ഞാന്‍. വിശേഷങ്ങളൊക്കെത്തിരക്കിയ ശേഷം അയാള്‍ പറഞ്ഞു:'' എനിക്ക് ഒരു മകള്‍. ഭാര്യ മരിച്ചു പോയി. മോള്‍ റീജനല്‍ ക്യാന്‍സര്‍ സെന്ററിലാണ്. പതിനേഴാംതീയതി ഓപ്പറേഷന്‍. വലിയൊരുതുക വേണം. കണ്ടതെല്ലാമെടുത്തു പണയം വയ്ക്കാനിറങ്ങിയതാണ്. തുകയൊക്കുന്നില്ല. നാളെ തുകയൊടുക്കണം.'' പറയുമ്പോള്‍ ഇടയ്‌ക്കെപ്പോഴോ അയാള്‍ ഗദ്ഗദമടക്കിയൊന്നിടറി. ഞാന്‍ കണ്ടാലോ എന്ന ആശങ്കയില്‍ കണ്ണീര്‍ തുടച്ചു.
'മുഖ്യമന്ത്രിയുടെ സഹായനിധി അങ്ങനെ ചിലതൊക്കെയില്ലേ?' സമാധാനിപ്പിക്കാനെന്നോണമാണു ഞാനതു പറഞ്ഞത്.
'' അതില്‍ നിന്നെല്ലാമുള്ളത് എന്നേ വാങ്ങിക്കഴിഞ്ഞു. അവളുടെ കഷ്ടപ്പാടു കാണുമ്പോള്‍ സഹിക്കാനാവുന്നില്ല ചന്ദ്ര. അതേയുള്ളൂ എന്റെ വിഷമം. ദൈവമായിട്ടായിരിക്കും താങ്കളെ എന്റെ മുന്നിലെത്തിച്ചത്. ആവശ്യക്കാരന്റെ ഔചിത്യമില്ലായ്മയായിക്കരുതിയാല്‍ മതി. കുറച്ചു പൈസ തന്നെന്നെ സഹായിക്കാമോ? എപ്പോള്‍ മടക്കിത്തരാനാവുമെന്നറിയില്ല. പക്ഷേ ജീവനുണ്ടെങ്കില്‍ ഞാന്‍ തിരികെ തരും.''
വലിയൊരു തുകയാണ് അയാള്‍ക്കു വേണ്ടിയിരുന്നത്. അത്രയും ഞാനൊറ്റയ്ക്കു കൂട്ടിയാല്‍ കൂടില്ല. പക്ഷേ ഒരുനിമിഷം മനസ്സിലൂടെ കടന്നുപോയത് എന്റെ മകളുടെ മുഖമാണ്. അവളേപ്പോലൊരു മകളുടെ കാര്യമാണ്. ശമ്പളം പിറ്റേന്നു വരും. പിറ്റേന്നു വന്നാല്‍ അതില്‍ നിന്നൊരു നല്ല വിഹിതം തരാം എന്നുമാത്രം ഞാന്‍ പറഞ്ഞു. ഓഫീസില്‍ സഹപ്രവര്‍ത്തകരോടു പറഞ്ഞാല്‍ ചിലപ്പോള്‍ പിരിവിട്ടു തന്നേക്കും. പക്ഷേ, സഹപാഠിയാണ്. അയാളുടെ ആത്മാഭിമാനം വ്രണപ്പെട്ടാലോ?  തത്കാലം എന്നെക്കൊണ്ടാവുന്നതു ചെയ്യാം. ഞാന്‍ ഏറ്റതും അത്ര കുറഞ്ഞ സംഖ്യയൊന്നുമല്ലതാനും.
പറഞ്ഞിരുന്ന സമയത്തു തന്നെ പിറ്റേന്ന് അയാള്‍ എത്തി. റിസപ്ഷനില്‍ നിന്നെന്നെ വിളിച്ചു. ഞാന്‍ പറഞ്ഞതനുസരിച്ച് എന്റെ മുറിയിലെത്തി. ഞാന്‍ അയാള്‍ക്കുള്ള തുക ഭദ്രമായി ഒരു കവറിലാക്കിവച്ചത്, ലേശം കുറ്റബോധത്തോടെ (അയാള്‍ക്കിങ്ങനൊരു ദുര്‍വിധിയില്‍ ആത്മാഭിമാനം പണയപ്പെടുത്തേണ്ടിവന്നല്ലോ എന്ന അനുതാപത്തോടെ) അയാളുടെ കയ്യിലേല്‍പ്പിച്ചു.
' താങ്കളുടെ മകള്‍ക്ക് ദൈവം എല്ലാ ഐശ്വര്യങ്ങളും കൊടുക്കും. അത്രയേ എനിക്കു പറയാനുള്ളു ചന്ദ്രാ.' അതേറ്റു വാങ്ങുമ്പോള്‍ അയാളുടെ കൈകള്‍ വിറച്ചു. പുറം കുനിഞ്ഞു. കണ്ണീര്‍ നിലത്തിറ്റു. അന്നുരാത്രി തന്നെ ഭാര്യയോട് അയാളുടെ കദനം പങ്കിടുകയും ചെയ്തു.
ആഴ്ചകള്‍ കഴിഞ്ഞാണ്, ഒരു മധ്യാഹ്നത്തില്‍ എന്റെ ഓഫീസുമുറിയില്‍ സന്ദര്‍ശകനായി അയാള്‍ വീണ്ടുമെത്തി, അപ്രതീക്ഷിതമായി.
'' അവള്‍ പോയി ചന്ദ്രാ. എനിക്കവളെ രക്ഷിക്കാനായില്ല.'' അയാളുടെ വാക്കുകള്‍ ചാട്ടുളിപോലെയാണ് ഹൃദയത്തിലൂടെ ഊര്‍ന്നിറങ്ങിയത്.
''താങ്കളുടെ പണം വൈകാതെ ഞാന്‍ തിരികെത്തരാം പക്ഷേ, ഇപ്പോള്‍ എനിക്കൊരു 550 രൂപയുടെ അത്യാവശ്യം കൂടിയുണ്ട്. സഹായിക്കാമോ? ഇല്ലെന്നു പറയരുത്' തുടര്‍ന്നുള്ള ഈ വാക്കുകളില്‍ എന്തോ ഒരരുതായ്ക തോന്നിയെങ്കിലും, അപ്പോഴത്തെ ഞെട്ടലില്‍, ആകെ മനസുകൈവിട്ട ആ നിമിഷത്തില്‍ ഞാന്‍ പേഴ്‌സ് തപ്പി. അതില്‍ 350 രൂപയേ ഉണ്ടായിരുന്നുള്ളൂ.
' ആ അതെങ്കിലത്. ബാക്കി ഞാന്‍ അഡ്ജസ്റ്റ് ചെയ്‌തോളാം.' അയാളതും വാങ്ങി പോയപ്പോഴും ഞാനാ ഞെട്ടലില്‍ നിന്നുണര്‍ന്നില്ല. ഇനി മകളുടെ വേര്‍പാടില്‍ അയാളുടെ മനസുതന്നെ കൈവിട്ടുപോയിരിക്കുമോ എന്നായിരുന്നു എന്റെ സംശയം.
വൈകിട്ട് ആറരയുടെ വാര്‍ത്ത കഴിഞ്ഞ് ചായ കുടിക്കാനായി ഡിപിഐ ജംഗ്ഷനിലൂടെ വഴുതയ്ക്കാട്ടേക്ക് ബൈക്കില്‍ പോകുമ്പോഴാണ് അയാളെ വീണ്ടും കാണുന്നത്. ഒരു സൈക്കിള്‍ കടയ്ക്കു മുന്നില്‍ നിന്ന് മദ്യപന്റെ ചേഷ്ടകളോടെ എന്തൊക്കെയോ ആംഗ്യം കാണിച്ചു വലിയ ഒച്ചയില്‍ സംസാരിക്കുകയാണ്. പൊട്ടിച്ചിരിക്കുകയും വെല്ലുവിളിക്കുകയുമൊക്കെ ചെയ്യുന്നു. ആള്‍ എന്നെ കണ്ടിട്ടില്ല. അല്‍പം ദൂരെ മാറ്റിനിര്‍ത്തി ഹെല്‍മറ്റിനുള്ളിലൂടെതന്നെ ഞാനയാളെ കുറച്ചുനേരം നോക്കി നിന്നു. മനസ്സില്‍ എന്തെല്ലാമോ സംശയങ്ങളുടെ കൊള്ളിയാന്‍.
ഭക്ഷണം കഴിഞ്ഞ് മടങ്ങിയെത്തിയശേഷം ആദ്യം ചെയ്തത് ചങ്ങാതി വിനോദിനെവിളിക്കുകയാണ്. എന്തിനാണെന്നോ ഏതിനാണെന്നോ ഒന്നും പറഞ്ഞില്ല.അയാളെപ്പറ്റി മാത്രം ചോദിച്ചു. അയാളെ വശപ്പിശകായി വഴിക്കു കണ്ടതുകൊണ്ടു ചോദിക്കുകയാണെനന്നും പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞ് വിനോദ് മറുപടിയായി പറഞ്ഞ വാക്കുകള്‍ ഇന്നു അക്ഷരം വിടാതെ കാതുകളിലുണ്ട്:
'' അതറിയില്ലേ? ഗജഫ്രോഡല്ലേ? ലോക നാറി. അമ്മയും മറ്റും മരിച്ചതോടെ പറമ്പുവിറ്റും കുടിച്ചു. ഇപ്പോളൊരു ചെറ്റ മാത്രമുണ്ട്. കടം വാങ്ങാനിനി ആരുമില്ല. എല്ലാവരോടും വാങ്ങി കുടിച്ചു. കള്ളില്ലാതെ പുള്ളിയില്ല.'
എന്റെ സപ്തനാഡികളും തളര്‍ന്നു. വലിയൊരു വെളിപ്പെടുത്തലാണ്.
'അയാളുടെ ഭാര്യയും കുട്ടിയും...?'' എന്റെ ചോദ്യത്തിന് പരിഹാസം കലര്‍ന്ന ഒരു ചിരിയാണ് വിനോദില്‍ നിന്നുണ്ടായത്.
'' എടേയ് അതിനവന്‍ കല്യാണം കഴിച്ചിട്ടുവേണ്ടേ കുട്ടിയുണ്ടാവാന്‍? പെണ്ണിനും കുഞ്ഞിനുമെന്നെല്ലാം പറഞ്ഞും അവന്‍ നാട്ടുകാരായ നാട്ടുകാരുടെയിടയില്‍ നിന്നെല്ലാം കടം വാങ്ങിയിട്ടുണ്ട്. ഇനി നിന്റടുത്തെങ്ങാനും വന്നാ?''
പറ്റിയത് അബദ്ധമാണെന്നോ വഞ്ചിക്കപ്പെട്ടുവെന്നോ തിരിച്ചറിയാനാവാത്ത അന്ധാളിപ്പില്‍ ഏയ് അങ്ങനൊന്നുമില്ല എന്നൊരു ഒഴുക്കന്‍ മറുപടി പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു.
വഞ്ചിക്കപ്പെട്ടതിനേക്കാള്‍ സങ്കടമുണ്ടായത്, ഇല്ലാത്തതാണെങ്കിലും ഒരു ഭാര്യയേയും മകളെയും സങ്കല്‍പിച്ചുണ്ടാക്കിയാണല്ലോ അയാള്‍ പണം തട്ടിയത് എന്നതിലായിരുന്നു. അതും കള്ളുകുടിക്കാന്‍.

പിന്‍കുറിപ്പ്
ഒന്നുകൂടി പറഞ്ഞാലെ കഥ തീരൂ.
ഇന്നു കണ്ടപ്പോഴും എന്റെ അവജ്ഞ നിറഞ്ഞ സംഭാഷണത്തിനു ശേഷം പിരിയാന്‍  ഒരു 30 രൂപയുണ്ടാവുമോ എടുക്കാന്‍? കടമായിട്ടുമതി!''

Monday, October 21, 2013

Mohanlal Malayaliyude Jeevitham Third Edition

Mohanlal Oru Malayaliyude Jeevitham, Chintha Books' first edition sold out and they are on to their second edition, which is the book's third edition.
This is a Revised Edition, that contains a few additions and corrections.
Apart from the Preface by Sri K Jayakumar, Vice Chancellor, Malayalam University, a detailed review by Sri. S Anil on the book, published in Malayalam Varika too is included. 
So also, as Appendix, An edited version of various interviews done by me as well as a cute, brief note by Sri Shaji Kailas, which he delivered during the release of the Chintha First edition too has been included. 
Data like Filmography and biography are updated.

Sunday, October 06, 2013

കൈയും തലയും പുറത്തിട്ടാല്‍?

തോപ്പില്‍ ഭാസി രചിച്ച് കെ.പി.എ.സി. കേരളത്തില ങ്ങോളമിങ്ങോ ളമുള്ള അരങ്ങുകളില്‍ വിജയകരമായി കളിച്ച ഒരു നാടകമുണ്ട്. കൈയും തലയും പുറത്തിടരുത്. വേദികളില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ നാടകം പിന്നീട്, പി.ശ്രീകുമാര്‍, അതെ പില്‍ക്കാലത്ത് സ്വഭാവനടനായി പ്രശസ്തനായ പഴയകാല സംവിധായകന്‍ പി.ശ്രീകുമാര്‍ തന്നെ, സിനിമയാക്കിയപ്പോള്‍ പക്ഷേ അത്രകണ്ടു വിജയമായില്ല. ദേവനായിരുന്നു നായകന്‍. ഭരത് ഗോപി, നെടുമുടി വേണു, മുകേഷ്, സബിത ആനന്ദ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരഭിനയിച്ച ആ സിനിമ, ഒരു ബന്ദു ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ദീര്‍ഘദൂരയാത്ര ചെയ്യുന്ന കുറേ ആളുകള്‍ക്ക് വന്നുപെടുന്ന ദുരിതങ്ങളെക്കുറിച്ചായിരുന്നു. ഇപ്പോഴിതോര്‍മിക്കാന്‍ കാരണം, നോര്‍ത്ത് 24 കാതം കണ്ടതാണ്. 
തീര്‍ച്ചയായും നോര്‍ത്ത് 24 കാതം കൈയും തലയുംപുറത്തിടരുതിന്റെ മോഷണമേയല്ല. എന്നാല്‍ നവഭാവുകത്വസിനിമയില്‍ ഒരു റോഡീയുടെ ശൈലിയും രൂപവും പേറുന്ന ഈ സിനിമയ്ക്കു സമാനമായി വര്‍ഷങ്ങള്‍ക്കുമു.േമ്പ തോപ്പില്‍ ഭാസിയെപ്പോലൊരു പ്രതിഭയ്ക്കു ചിന്തിക്കാനായി എന്നതില്‍ ഓള്‍ഡ് ജനറേഷന്‍ കാഴ്ചക്കാരന്‍ എന്ന നിലയ്ക്ക് എനിക്ക് അഭിമാനം തോന്നുന്നു.
സിനിമ കാണാനറിയാവുന്ന ഒരു ചങ്ങാതി പറഞ്ഞപോലെ, പണ്ടായിരുന്നെങ്കില്‍ ലാഗിംഗ്, ഡ്രാഗിംഗ് എന്നെല്ലാം കുറ്റംപറഞ്ഞു നിഷ്‌കരുണം തള്ളിയേക്കാവുന്ന ഒരുപാടു നിമിഷങ്ങളുള്ള സിനിമ, പക്ഷേ ശരാശരിയിലും ഭേദപ്പെട്ട തീയറ്റര്‍ വിജയം വരിക്കുന്നു. ഏതായാലും, വ്യവസായത്തിന്റെ വാണിജ്യപരമായ നിലനില്‍പിന്റെ കാര്യത്തില്‍ മലയാള സിനിമ ആശാവഹമായ നിലയ്ക്കുതന്നെയാണെന്നതില്‍ സന്തോഷം.
പണ്ടായിരുന്നെങ്കില്‍, തമ്പികണ്ണന്താനത്തിന്റെയും മറ്റും സിനിമകളിലെ ഏറ്റവും വലിയ ബലഹീനതയായി പറഞ്ഞുകേട്ടിരുന്നത്, എസ്.പി.വെങ്കിടേഷ്, രാജാമണി തുടങ്ങിയവരുടെ ഒന്നാം ഫ്രെയിമില്‍ത്തുടങ്ങി അവസാന ഫ്രെയിം വരെ കണ്ണടച്ചുള്ള പശ്ചാത്തലസംഗീതസന്നിവേശമാണ്. ന്യൂജനറേഷന്റെ വ്യാപാരമുദ്രകളിലൊന്നും ഇതുതന്നെയല്ലേ? ചിത്രത്തിന്റെ ഓപ്പണിംഗ് സീന്‍ മുതല്‍ ദ് എന്‍ഡ് വരെ കാതടപ്പിക്കുന്ന സംഗീതഘോഷം.
കാര്യമെന്തെല്ലാമാണെങ്കിലും രണ്ടു കാര്യങ്ങള്‍ സമ്മതിക്കാതെ വയ്യ. അതൊരുതരം നമസ്‌കാരമാണ്. രണ്ടു പ്രതിഭകള്‍ക്കു മുന്നിലെ സാഷ്ടാംഗം. ചിത്രത്തിന്റെ അവസാനരംഗങ്ങളിലൊന്നില്‍, ദീര്‍ഘകാലം പങ്കാളിയായിരുന്ന ഭാര്യയുടെ മൃതദേഹത്തിനു മുന്നില്‍ വന്നു നിന്ന് ചിത്രത്തിലെ പേരില്ലാത്ത വന്ദ്യവയോധികന്‍ കഥാപാത്രം എളിക്കു കയ്യും കൊടുത്ത് ഉള്ളിലെ വ്യസനമെല്ലാം ഒതുക്കിവിതുമ്പി നോക്കി നില്‍ക്കുന്ന ദൃശ്യമുണ്ട്. അധികമൊന്നും ചിത്രീകരിച്ചു കണ്ടിട്ടില്ലാത്തവിധം മൃതദേഹത്തിന്റെ വീക്ഷണകോണിലൂടെയുള്ള ഈ ദൃശ്യവിന്യാസത്തില്‍, മിനിറ്റുകളോളം നീളുന്ന ഈ പ്രതികരണദൃശ്യത്തെ അവിസ്മരണീയമാക്കുന്നിടത്ത് ഒരു മഹാനടന്റെ സാന്നിദ്ധ്യമാണു കാണാന്‍ കഴിഞ്ഞത്. നെടുമുടി വേണുവെന്ന അഭിനേതാവിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ. 
ഫഹദ് ഫാസിലിന്റെ മെയ് വഴക്കം തന്നെയാണ് ഇനിയൊന്ന്. ഏറ്റെടുക്കുന്ന കഥാപാത്രത്തോടുള്ള ആത്മാര്‍ത്ഥമായ ആത്മസമര്‍പണമാണ് ഫഹദിനെ ഇതര നടന്മാരില്‍ നിന്നു വ്യത്യസ്തനാക്കുന്നത്. നോര്‍ത്ത് 24 കാതത്തിലെ ഹരികൃഷ്ണനും വ്യത്യസ്തനാകുന്നില്ല. നടന്‍ ലിഷോയിയുടെ മകള്‍ ലിയോണ തന്റെ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷം മികവുറ്റതാക്കി. മുംബൈ പൊലീസിലൂടെ ബിഗ് സ്‌ക്രീനില്‍ ശ്രദ്ധേയനായ നടന്‍ മുകുന്ദന്‍ പക്ഷേ, ടൈപാകുന്നുണ്ടോ എന്നു ശ്രദ്ധിക്കേണ്ടതുണ്ട്
കാര്യമിതൊക്കെയാണെങ്കിലും, നോര്‍ത്ത് 24 കാതം കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ്.

Thursday, September 12, 2013

പ്രാദേശികസിനിമ-ഒരു കാലിഡോസ്‌കോപ്

എ.ചന്ദ്രശേഖര്‍
ഹോളിവുഡില്‍ നിന്നു പ്രചോദനുള്‍ക്കൊണ്ട് ബോളിവുഡ് എന്ന് സ്വയം മാമോദീസ ചെയ്ത ഹിന്ദി മുഖ്യധാരാ സിനിമ ഇതര ലോകഭാഷാസിനിമകളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നതെ ങ്ങനെയാണ്? സാംസ്‌കാരിക വൈവിദ്്ധ്യത്തിന്റെ, വൈരുധ്യത്തിന്റെ സങ്കലനമായ, വിവിധ കലാരൂപങ്ങളുടെ സമ്മേളനമായഒരു തനതു സ്വത്വമാണ് ബോളിവുഡിനെ സിനിമാഭാവുകത്വത്തില്‍ വേറിട്ട് അടയാളപ്പെടുത്തുന്നത്. നൃത്തം, സംഗീതം തുടങ്ങിയവയുടെ, ലോകസിനിമയില്‍ എങ്ങും കാണാനാവാത്ത ചില ഫോര്‍മുലകള്‍ നമ്മുടെ മുഖ്യധാരാ സിനിമയുടെ മുഖമുദ്രയായിത്തീര്‍ന്നത് തീര്‍ത്തും പ്രാദേശികമായ, ഭാരതത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യത്തിന്റെ ഏകോപിപ്പിച്ച സംഭാവനകള്‍കൊണ്ടുമാത്രമാണ് എന്നതാണു വാസ്തവം. എന്നാല്‍, ലോകസിനിമയില്‍ അമേരിക്കകഴിഞ്ഞാല്‍ ഏറ്റവും മുന്തിയ സ്ഥാനം ലഭിക്കുകയും, അമേരിക്കയെപ്പോലും മറികടന്ന് എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ പ്രതിവര്‍ഷം ഉദ്പാദിപ്പിക്കുന്ന തലത്തിലേക്ക് വ്യാവസായികമായി നിലയുറപ്പിക്കുകയും ചെയ്തതോടെ, ബോളിവുഡ് എന്നാല്‍ ഹിന്ദി എന്ന തലത്തിലേക്ക് ഇന്ത്യന്‍ സിനിമയുടെ വേരുചുരുക്കാനാണ് മുംബൈ ശ്രമിച്ചത്. ഇതാകട്ടെ, മുംബൈ ഇന്ത്യുയുടെ ഹോളിവുഡ് ആയതെങ്ങനെ എന്ന ചരിത്രം പോലും വിസ്മരിച്ചുകൊണ്ടായിരുന്നുവെന്നതാണ് സത്യം. ഭാഷാപരവും ദേശീയവും സാംസ്‌കാരികവുമായ പ്രാദേശികതകളിലൂന്നിയ വളര്‍ച്ചയാണ് ഇന്ത്യന്‍ പൊതുസിനിമാധാരയെ പരിപോഷിപ്പിച്ചതും നിലനിര്‍ത്തിയതും. ഹിന്ദി മേല്‍ക്കൈ നേടിയതിനു പിന്നില്‍പ്പോലും പ്രാദേശിക ചലച്ചിത്രപ്രവര്‍ത്തകരുടെയും സാങ്കേതികവിദഗ്ധരുടെയും ആത്മാര്‍ണത്തോടെയുളള പ്രവര്‍ത്തനങ്ങള്‍ വഴിയായിരുന്നു. അതിനൊരുപക്ഷേ അവരെ പ്രേരിപ്പിച്ചത്, കൂടുതല്‍ വരുമാനമുണ്ടാക്കാമെന്ന വാണിജ്യപരമായ കാഴ്ചപ്പാടുമായിരിക്കണം.
ഇന്ത്യയിലാദ്യമായി ഒരു ചലച്ചിത്രം പിറവിയെടുത്തത്, ഹിന്ദിയിലായിരുന്നില്ല. രാജാ ഹരിശ്ചന്ദ്ര മറാത്തിയിലായിരുന്നു. ദാദാ സാഹിബ് ഫാല്‍ക്കെ മറാത്തിക്കാരനും. ഇന്ത്യയിലാദ്യമായി ചലച്ചിത്ര പ്രദര്‍ശനം ആരംഭിച്ചത് മറാത്തിക്കാരനായ ഹരിശ്ചന്ദ്ര സഖാറാം ഭട് വാഡേക്കര്‍. ഇന്ത്യ കണ്ട ആദ്യകാല ജനകീയ സംവിധായകരായ വി.ശാന്താറാം, ഗുരുദത്ത്, അശോക് കുമാര്‍,രാജ് കപൂര്‍, നിര്‍മാതാക്കളായ ഹിമാംശു റായി, പി.സി.ബറുവ, നിതിന്‍ ബോസ്,ബിമല്‍ റോയ്,തുടങ്ങിയവരെല്ലാം രാജ്യത്തെ അഹിന്ദി പ്രദേശങ്ങളില്‍ നിന്ന് സിനിമയില്‍ ആകൃഷ്ടരായി മുംബൈയിലേക്കു കുടിയേറിയവര്‍. ഇന്ത്യന്‍ സിനിമയെ ലോകസിനിമാഭൂപടത്തില്‍ അഭിമാനത്തോടെ അടയാളപ്പെടുത്തിയവരില്‍ സത്യജിത് റേയും മൃണാള്‍ സെന്നും ബംഗാളികള്‍. ഒരേയൊരു അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാളിയും. ഇന്ത്യന്‍ സിനിമയുടെ പാന്‍-ഇന്ത്യന്‍ വിണിയില്‍ കണ്ണുവച്ച് ഹിന്ദി ഭാഷാസിനിമ മേല്‍ക്കോയ്മ സ്ഥാപിക്കുന്നത്, വാസ്തവത്തില്‍ ഹിന്ദിക്കാരല്ലാത്ത ചലച്ചിത്രപ്രവര്‍ത്തകരുടെ താല്‍പര്യമനുസരിച്ചാണെന്നതിന് ഇതില്‍പ്പരമൊരു കണക്കെടുപ്പാവശ്യമുണ്ടെന്നു തോന്നുന്നില്ല. സ്വാഭാവികമായി, ഇന്ത്യ ഏറെ കൊട്ടിഘോഷിക്കുന്ന വര്‍ണാഭമായ അതിന്റെ തനതു ചലച്ചിത്രഭാവുകത്വത്തിന്റെ ഇഴകളില്‍ ബംഗാളി സംഗീതധാരയും, ലാവംഗി നൃത്തച്ചുവടുകളും ഗ്രാമീണ തെരുവുനാടകങ്ങളുടെ ശരീരഭാഷയുമെല്ലാം ഇടകലര്‍ന്നു. ഇതെല്ലാം പ്രാദേശികമായ സംഭാവനകളുമായിരുന്നു. ചുരുക്കത്തില്‍ കുടിയേറ്റത്തിന്റെ കാര്യത്തിലെന്നപോലെ, കലകളുടെകാര്യത്തിലും ചലച്ചിത്രഭാഷയുടെ കാര്യത്തിലും മുംബൈയിലേക്ക് രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നുണ്ടായ കുടിയേറിപ്പാര്‍ക്കലിലൂടെ ഉരുത്തിരിഞ്ഞുവന്ന കോസ്‌മോപോളിറ്റന്‍ സങ്കര ഉല്‍പ്പന്നമാണ് ഇന്നു കാണുന്ന ബോളിവുഡ് സിനിമ.

ബംഗാളില്‍ വിരിഞ്ഞ സുവര്‍ണരേഖകള്‍
വാണിജ്യതാല്‍പര്യങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ സിനിമ അതിന്റെ മാധ്യമപരമായ വളര്‍ച്ചയ്ക്കും പക്വതയ്ക്കും ആത്മാര്‍ത്ഥമായി കടപ്പെട്ടിരിക്കുന്നത് ബംഗാളിനോടും കേരളത്തോടും തമിഴിനോടും കന്നഡത്തോടും കുറച്ചെല്ലാം അസമിനോടുമാണെന്നതില്‍ തര്‍ക്കമില്ല. 1917ലാണ് ഹരിശ്ചന്ദ്ര കഥയെ ആസ്പദമാക്കിയുളള ആദ്യ ബംഗാളി സിനിമ പുറത്തുവരുന്നത്. പക്ഷേ, കമ്പോളവിജയം ലാക്കാക്കിയുള്ള ചലച്ചിത്രപ്രവര്‍ത്തനത്തിന് മുംബൈയിലേക്കു ചേക്കേറിയ വംഗദേശികര്‍, സ്വന്തം ഭാഷയില്‍ വിരിയിച്ചത നവബോധത്തിന്റെ ചലച്ചിത്രധാരകളായിരുന്നു. അതിനവര്‍ക്കു പ്രേരകമായതോ, അടിയുറച്ച ഇടതുപക്ഷാഭിമുഖ്യവും, രവീന്ദ്രസ്വാധീനവും സാംസ്‌കാരിക-നാടക പൈതൃകവും. അതാകട്ടെ, ഇന്ത്യന്‍ സിനിമയുടെ സമാന്തരനവധാരയിലേക്കുള്ള വളര്‍ച്ചയ്ക്കുള്ള വഴിമരുന്നുമായി.
സാമൂഹികപശ്ചാത്തലത്തിലാണ് ബംഗാളി നവസിനിമ തച്ചുതീര്‍ക്കപ്പെട്ടത്.അതാകട്ടെ വംഗനാടിന്റെ സാമൂഹികപ്രതിബദ്ധതയുടെ അനന്തരഫലമായിരുന്നു താനും.ഇന്ത്യന്‍ സിനിമയില്‍ നിന്നുണ്ടായ ഏറ്റവും ലക്ഷണയുക്തമായ ആദ്യചലച്ചിത്രം എന്ന് ലോകം മുഴുവന്‍ അംഗീകരിച്ച സിനിമ സത്യജിത് റേയുടെ പാഥേര്‍ പാഞ്ജലിയാണ്. പാഥേര്‍ പാഞ്ജലി ഇന്ത്യന്‍ സിനിമയ്ക്കു സമ്മാനിച്ചത്, യാഥാര്‍ഥ്യത്തിന്റെ നവാവബോധമാണ്. കഌസിക്കല്‍ നിയോറിയലിസത്തിന്റെ അതിനൂതന കാഴ്ചപ്പാടാണ്. ഇന്ത്യന്‍ സിനിമ ഇന്ത്യയ്ക്കു പുറത്തേക്കു പരിമളം വ്യാപിപ്പിക്കുന്നത് സത്യജിത് റേയുടെ സിനിമകളിലൂടെയാണ്. ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ തിരിച്ചു പിടി്ച്ച കണ്ണാടിയായിരുന്നു റേ സിനിമകള്‍. പക്ഷേ അതേസമയം അത് സിനിമയുടെ അതുവരെയുള്ള യാഥാസ്ഥിതിക സങ്കല്‍പങ്ങളെ മുച്ചൂടും ചോദ്യംചെയ്യുകയും തിരിച്ചുമറിക്കുകയും ചെയ്തു. അപുത്രയം (പാഥേര്‍ പാഞ്ജലി, അപരാജിതോ, അപുര്‍സന്‍സാര്‍, മഹാനഗര്‍, ദേവി, ശത്രഞ്ജ് കെ ഖിലാഡി, ജല്‍സാ ഘര്‍, ചാരുലത, ഗണശത്രു തുടങ്ങിയ ചലച്ചിത്രരചനകളെല്ലാം അതിന്റെ കഥാവസ്തുവിന്റെ തെരഞ്ഞെടുപ്പിലും ആവിഷ്‌കാരത്തിലും അസാമാന്യ ധൈര്യം കാണിച്ചവയാണ്.ഓസ്‌കറിലും കാനിലുമടക്കം ഒട്ടുമുക്കാല്‍ ലോകമേളകളിലും അംഗീകരിക്കപ്പെട്ട സിനിമകളാണ് റേയുടേത്. ബ്രിട്ടീഷ് ഫിലിം അക്കാദമിയുടെ അംഗീകാരം വരെ നേടിയ റേയാണ് ഇന്ത്യന്‍ സിനിമയുടെ ഒരുപക്ഷേ ആദ്യത്തെ ആഗോള അംബാസഡര്‍. ഹിന്ദി മുഖ്യധാരയ്ക്ക് റേയെ കടന്നു പതിറ്റാണ്ടുകള്‍ വേണ്ടിവന്നു ലോകഭൂപടത്തിലേക്ക് ഒന്നെത്തിനോക്കാനെന്നോര്‍ക്കുക. എന്തിന്, പാഥേര്‍ പാഞ്ജലിയെ മാറ്റിനിര്‍ത്തി ഒരു ചരിത്രരചനപോലും സാധ്യമല്ല ഇന്ത്യന്‍ സിനിമയില്‍. ഇന്ത്യന്‍ സിനിമ തന്നെ പാഥേര്‍ പാഞ്ജലിക്കു മുമ്പും പിന്‍പും എന്ന നിലയ്ക്കാണ് വിഭജിക്കപ്പെട്ടിട്ടുള്ളത്.
റേയ്‌ക്കൊപ്പമോ, അതിനും മുന്നെയോ, മേഘ ധാക്ക താരയും സുവര്‍ണരേഖയും പോലുള്ള സിനിമകളിലൂടെ ഋത്വിക് ഘട്ടക് എന്നൊരു ഒറ്റയാന്‍ ബംഗാളില്‍ സിനിമയുടെ വ്യാകരണവും ചമത്കാരവും ഉടച്ചുവാര്‍ക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും, വിദേശസിനിമകളില്‍ നിന്നുമുള്ള അച്ചടക്കമുള്ള പരിശീലനങ്ങളിലൂടെ സ്വായത്തമാക്കിയ റേയുടെ കയ്യൊതുക്കം സിനിമയുടെ ദൃശ്യഭാഷയില്‍ വിരിയിച്ച വിപഌവങ്ങളെ അപേക്ഷിച്ച് യാഥാസ്ഥിതികമായിരുന്നു ഘട്ടക്കിന്റെ സമീപനം. അത് ഹിന്ദി സിനിമകളില്‍ പില്‍ക്കാലത്തു തുടര്‍ന്നു വന്ന അമിതവൈകാരികതയുടെ തുഞ്ചത്തു നിന്ന് വല്ലാത്തൊരു സന്തുലനം നേടിയ സൃഷ്ടികളായിരുന്നു. ഹിന്ദി സിനിമയുടെ ആദ്യകാലങ്ങളില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്ന മധുമതിയുടെ തിരക്കഥാകൃത്തുകൂടിയാണ് ഘട്ടക്ക് എന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ ചലചിത്ര ശൈലിയുടെ കൈയൊതുക്കം വ്യക്തമാകും.
ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി വിഭ്രമാത്മകതയുടെ ചലച്ചിത്രഭാഷ്യം കൂടി കൈയടക്കത്തോടെ ആവിഷ്‌കരിക്കാന്‍ ധൈര്യം കാട്ടിയ സംവിധായകനാണ് മൃണാള്‍ സെന്‍. റേയുടെയും ഘട്ടക്കിന്റെയും നറേറ്റീവ് ശൈലിവിട്ട് സിനിമയുടെ ദൃശ്യസാധ്യതകള്‍ പരിപൂര്‍ണമായി വിനിയോഗിക്കുന്ന റിയലിസം വിട്ടുള്ള നിലപാടാണ് സെന്‍ സ്വീകരിച്ചത്.ഏക് ദിന്‍ അചാനക്, ജനസിസ്, ഖാണ്ഡാര്‍, അകലേര്‍ സ്ന്ധാനെ, ഏക് ദിന്‍ പ്രതിദിന്‍, മൃഗയ, കല്‍ക്കട്ട 71, ഭുവന്‍ഷോം തുടങ്ങി രാജ്യാന്തര പ്രസിദ്ധി നേടിയ സിനിമകളില്‍ ഭുവന്‍ഷോം പോലെയൊരു രചന സിനിമയെക്കുറിച്ചുള്ള അതേവരെയുള്ള ഇന്ത്യന്‍ സങ്കല്‍പത്തെത്തന്നെ തച്ചുടയ്ക്കുന്നതായിരുന്നു.
സത്യജിത് റേയേയും മൃണാള്‍ സെന്നിനെയും ഋത്വിക് ഘട്ടക്കിനെയും ഒഴിച്ചുനിര്‍ത്തിയാലും ഇന്ത്യന്‍ മുഖ്യധാരയിലും നവധാരയിലും സാര്‍ത്ഥകസാന്നിദ്ധ്യങ്ങളായ, വഴിവിളക്കുകളായ താരങ്ങളുടേയും ചലച്ചിത്രകാരന്മാരടെയും സാങ്കേതികവിദഗ്ധരുടെയും ഒരു വന്‍ നിര തന്നെയുണ്ടായിട്ടുണ്ട് വംഗദേശത്തുനിന്ന്്. ഹിന്ദി സിനിമയെ അടക്കിവാണ മുഖര്‍ജിമാരും (നൂതന്‍, തനൂജ, കാജല്‍, റാണി മുഖര്‍ജി), സുചിത്ര-മൂണ്‍മുണ്‍-റീമ സെന്‍മാരും, റേ തന്നെ പരിചയപ്പെടുത്തിയ ഷര്‍മ്മിള ടാഗോറും, അപര്‍ണസെന്നും, അപര്‍ണയുടെ മകളായ കൊങ്കണ സെന്നും ജയഭാദുരി, ഋതുപര്‍ണ സെന്‍ഗുപ്ത, രൂപ ഗാംഗുലി, ദേബശ്രീ റോയ്,ബിപാഷ ബസു,  നടിമാരും അജോയ് ചക്രവര്‍ത്തി, മിഥുന്‍ ചക്രവര്‍ത്തി, ഗാംഗുലിമാരും (അശോക് കുമാര്‍, കിഷോര്‍കുമാര്‍, അനൂപ് കുമാര്‍) ഉത്പല്‍ ദത്ത്്, വിക്ടര്‍ ബാനര്‍ജി, സൗമിത്രോ ചാറ്റര്‍ജി, ഉത്തം കുമാര്‍, രാഹൂല്‍ബോസ് തുടങ്ങിയ നടന്മാരും,ബിമല്‍ റോയ്,  ഋഷികേഷ് മുഖര്‍ജി, ബസു ഭട്ടാചാര്യ, ബസു ചാറ്റര്‍ജി, ചിദാനന്ദ് ദാസ്ഗുപ്ത, ഉത്പലേന്ദു ചക്രവര്‍ത്തി, ബുദ്ധദേവ് ദാസ്ഗു്പ്ത, ഋതുപര്‍ണ ഘോഷ്, ഗൗതം ഘോഷ് തുടങ്ങിയ സംവിധായകരും സലില്‍ ചൗധരി മുതല്‍ പ്രീതം വരെയുള്ള സംഗീതസംവിധായകരും, കിഷോര്‍ കുമാര്‍ മുത്ല്‍ ഷാനും ശ്രേയ ഘോഷാലും വരെയുള്ള ഗായകരും ബംഗാളിനപ്പുറം ഹിന്ദി സിനിമയിലടക്കം ഇന്ത്യന്‍ സിനിമയില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളാണ്. റേ സിനിമകളിലൂടെ ശ്രദ്ധയനായ സൗമിത്രോ ചാറ്റര്‍ജിയും ഷര്‍മിള ടാഗോറും അപര്‍ണ സെന്നും ദേബശ്രീ റോയിയും, മൃണാള്‍ സെന്‍ സിനിമകളിലൂടെ ദേശീയ ബഹുമതി നേടിയ ഉത്പല്‍ ദത്തും മിഥുന്‍ ചക്രവര്‍ത്തിയുമെല്ലാം പിന്നീട് ഇന്ത്യന്‍ സിനിമയുടെതന്നെ മുന്‍നിരതാരങ്ങളായതു ചരിത്രം. സലില്‍ ചൗധരിയുടെ സംഗീതമാവട്ടെ, രവീന്ദ്രസംഗീതം പോലെ, കാലദേശങ്ങള്‍ കടന്ന് ഹിന്ദിയിലും എന്തിന് മലയാളത്തിലും വരെ മാറ്റൊലിയായി.
ചലച്ചിത്ര സഹകരണ സംഘവും ഫിലിം സൊസൈറ്റി പ്രസ്ഥാനവും ജനകീയ സിനിമാനിര്‍മാണവുമെല്ലാം വേരോടിവാഴുന്നതും രാജ്യത്താദ്യമായി ബംഗാളിലാണ്.

തമിഴ് സിനിമ ഒരു ഫഌഷ്ബാക്ക്
സ്റ്റുഡിയോ സംസ്‌കാരത്തിന്റെ തെന്നിന്ത്യന്‍ ഈറ്റില്ലമായിരുന്നു തമിഴ്‌നാട്. ഇന്ത്യന്‍ സിനിമയുടെ സ്റ്റുഡിയോ നഗരമായി മുംബൈ വളരുന്നതിനു സമാന്തരമായിത്തന്നെയാണ് ചെന്നൈയിലെ കോടമ്പാക്കം ദക്ഷിണേന്ത്യന്‍ സിനിമയുടെ ഫാകടറിസമുച്ചയമായി വളരുന്നതും. എ.വി.എം., പ്രസാദ്, ജമിനി, വാഹിനി, വിജയ..തുടങ്ങി സ്റ്റുഡിയോകളുടെ ഹോളിവുഡ് സമ്പ്രദായത്തില്‍ത്തന്നെയാണ് മുതലാളിത്തം ഇന്ത്യയ്ക്കു തെക്കോട്ടും സിനിമയില്‍ പണമിറക്കിയത്. കാലാന്തരത്തില്‍ സ്റ്റുഡിയോ വ്യവസ്ഥകള്‍ മറികടന്ന് സിനിമ വെളിമ്പുറത്തേക്കു പോവുകയും നിര്‍മാണം വ്യക്തികേന്ദ്രീകൃത മൂലധനനിക്ഷേപങ്ങളിലേക്കു മാറുകയും ചെയ്തതോടെ കോടമ്പാക്കം സ്റ്റുഡിയോകളില്‍ പലതും അപ്രത്യക്ഷമായത് കാലത്തിന്റെ അനിവാര്യത.എന്നാലും ഹിന്ദി സിനിമയ്ക്ക് മുംബൈ് എന്നപോലെ കോടമ്പാക്കത്തിനു തന്നെയാണ് ഇന്നും ദക്ഷിണേന്ത്യന്‍ സിനിമയുടെ പോറ്റിടം എന്ന പൈതൃകം.
തമിഴില്‍ സാമൂഹികനാടകങ്ങള്‍ സിനിമയാക്കിത്തുടങ്ങിയത് പ്രതിബദ്ധതയുടെ കാഴ്ചപ്പൊരുളുകള്‍ തേടിയത് ദ്രാവിഡ മുന്നേറ്റത്തിന്റെകൂടി ഭാഗമായാണ്. പരാശക്തി പോലുള്ള സാമൂഹികവിഷയങ്ങള്‍ കരുണാനിധിയുടെ തൂലികയില്‍ നിന്നു ജ്വലിച്ചുയര്‍ന്നത് ഒരുപോലെ കമ്പോളത്തിലും നിരൂപകശ്രദ്ധ നേടുന്നതിലും വിജയിച്ചു. സിനിമ ജീവിതത്തിന്റെ ഭാഗം തന്നെയാവുന്നതിലും സിനിമയും അധികാരവും ഇഴപിരിയാത്ത വിധത്തില്‍ കെട്ടുപിണയുന്നതിലും തമിഴകം പുതിയ കാഴ്ചകളും ഇന്ത്യക്കു കാണിച്ചു തന്നു. രാഷ്ട്രീയം സിനിമയായും സിനിമ രാഷ്ട്രീയമായും കെട്ടിമറിയുന്ന കാഴ്ച. ഇന്നും തമിഴകരാഷ്ട്രീയത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ സിനിമാലോകത്തിന്റെ സംഭാവനകള്‍തന്നെയാണെന്നതും ശ്രദ്ധേയമാണ്. ശിവാജി ഗണേശനും എം.ജി.രാമചന്ദ്രനുമടങ്ങുന്ന താരദ്വയമാണ് തമിഴ്‌സിനിമയുടെ കലാ-കമ്പോള ധാരകള്‍ക്ക് ആദ്യം മണ്ണുഴുതിട്ടത്. ഒരാള്‍ അഭിനയചക്രവര്‍ത്തിയായപ്പോള്‍, അപരന്‍ കമ്പോളവിജയങ്ങളിലൂടെ ഏഴൈതോഴനായി രാഷ്ട്രീയത്തലൈവനായി.
എഴുപതുകളില്‍ ദേശീയധാരയില്‍ ഉരുത്തിരിഞ്ഞ നവസിനിമയുടെ ഛന്ദസും ചമത്കാരവും തമിഴ് സിനിമയിലും പുതിയ അലകളായി, ഒലികളായി ഉയര്‍ന്നു വന്നു. താരാധിപത്യം ഒരു വശത്തും താരത്തെ അപ്പാടെ നിരാകരിച്ചുകൊണ്ടുള്ള നവധാര മറ്റൊരുവശത്തുമായി അതിസങ്കീര്‍ണമായൊരു ബാലന്‍സിംഗ് ആക്ട് തന്നെയായിരുന്നു തമിഴകസിനിമ. കെ.ബാലചന്ദര്‍ എന്ന പഴയതലമുറയില്‍പ്പെട്ട സിനിമാക്കാരന്‍ തന്നെയാണ് ഈ രണ്ടു ധാരകളുടെയും അപോസ്തലന്‍ എന്നു പറഞ്ഞാല്‍ തെറ്റാവില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ താരപ്രഭാവമായ മെഗാസ്റ്റാര്‍ രജനീകാന്തിനെയും ഉലകനായകന്‍ കമല്‍ഹാസനെയും സിനിമയിലേക്കാനയിച്ചത് ബാലചന്ദറും കവിതാലയയുമാണ്. എന്നാല്‍, ശിവാജിഗണേശനും എം.ജി.ആറും കത്തിനിന്ന കാലത്തു തന്നെ മേജര്‍ സൗന്ദര്‍രാജനെയും എന്തിന്, ഹാസ്യനടന്‍ എന്നു മുദ്രകുത്തപ്പെടുമായിരുന്ന അനുഗ്രഹീത നടന്‍ നാഗേഷിനെയും നായകന്മാരാക്കി സാമൂഹികപ്രതിബദ്ധതയുള്ള സിനിമകള്‍ സംവിധാനം ചെയ്തു വിപ്‌ളവമൊരുക്കിയ ചലച്ചിത്രപ്രവര്‍ത്തകനാണദ്ദേഹം. തമിഴ് സിനിമയില്‍ മാറ്റത്തിന്റെ കൊടിക്കൂറി പാറിച്ച മധ്യവര്‍ത്തി സിനിമകള്‍ക്ക് തുടക്കമിട്ടതും അദ്ദേഹം തന്നെ. കമല്‍ഹാസന്‍ നായകനായ അവള്‍ ഒരു തുടര്‍ക്കഥൈ, കമലും രജനിയും അഭിനയിച്ച മൂന്‍ട്രു മുടിച്ച്, അവര്‍കള്‍, മാറോ ചരിത, തപ്പുത്താളങ്ങള്‍, സരിത നായികയായ തണ്ണീര്‍ തണ്ണീര്‍, സുഹാസിനി-ശിവകുമാര്‍ അഭിനയിച്ച സിന്ധുഭൈരവി, റഹ്മാന്റെ പുതുപുതു അര്‍ത്ഥങ്ങള്‍...ബാലചന്ദറിന്റെ സിനിമകള്‍ അങ്ങനെ ഒരുപോലെ പരീക്ഷണാത്മകവും അതേപോലെ ജനകീയവുമായിരുന്നു. ജനപ്രിയ രസക്കൂട്ടുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കലാമൂല്യവും സാമൂഹികപ്രതിബദ്ധതയും കാത്തുസൂക്ഷിക്കുക എന്ന ബാലചന്ദര്‍ ഫോര്‍മുല തന്നെയാണ് പിന്തുടര്‍ന്നു വന്ന യുവചലച്ചിത്രകാരന്മാരുടെ പുതുനിരയും പിന്‍പറ്റിയത്. അവരില്‍പ്പലരും ബാലചന്ദര്‍ സ്‌കൂളിലെ ശിഷ്യന്മാരുമായിരുന്നു. ഭാരതീരാജ, ബാലു മഹേന്ദ്ര, മഹേന്ദ്രന്‍, പിന്നാലെ വന്ന ഭാഗ്യരാജ്, പാര്‍ഥിപന്‍ തുടങ്ങിയവരെല്ലാം. പ്രതിബദ്ധതയുടെയും കാല്‍പനികതയുടെയും പുതിയ ഫോര്‍മുലകളാണ് ഭാരതീരാജ തന്റെ സിനിമകളിലൂടെ നെയ്‌തെടുത്തത്.പതിനാറ് വയതിനിലെ, കിഴക്കേ പോകും റെയില്‍, ശിവപ്പു റോജാക്കള്‍, പുതിയ വാര്‍പുകള്‍,നിഴല്‍കള്‍, അലൈകള്‍ ഒയ് വതില്ലൈ, മണ്‍വാസനൈ പുതുമൈപ്പെണ്‍, മുതല്‍മര്യാദൈ, വേദം പുതുത്, കിഴക്കുചീമയിലെ, കല്ലുക്കുള്‍ ഈറം തുടങ്ങിയ സിനിമകളെല്ലാം ഭാരതീരാജയുടെ വിരള്‍പ്പാടുകള്‍ പതിഞ്ഞവയായിരുന്നു. അവയിലൂടെ കമല്‍ഹാസനും രജനീകാന്തും മാത്രമല്ല ചന്ദ്രശേഖര്‍, വിജയന്‍, രവി, രഘുവരന്‍, കാര്‍ത്തിക് തുടങ്ങി ഒരുപറ്റം നടന്‍മാരും രേവതി, രേഖ രാധ, രതി അഗ്നിഹോത്രി, അരുണ, വിജയശാന്തി തുടങ്ങി അനുഗ്രഹീതരായ ഒരുപറ്റം അഭിനേത്രികളും പുതിയ മാനങ്ങള്‍ തേടി. ബാലചന്ദറിന്റെയും ഭാരതീരാജയുടെയും പല സിനിമകളും ദേശീയതലത്തില്‍ ബഹുമതികള്‍ നേടി ശ്രദ്ധിക്കപ്പെട്ടു. തണ്ണീര്‍ തണ്ണീറും വേദം പുതുതും പോലുള്ള സിനിമകള്‍ അതിന്റെ രാഷ്ട്രീയത്തിന്റെയും സാമൂദായികവിമര്‍ശനത്തിന്റെയും പേരില്‍ വിവാദങ്ങളിലേക്കുമുയര്‍ന്നു. മഹേന്ദ്രന്റെ ഉതിരിപ്പൂക്കളും, സുഹാസിനിയെ നടിയായി അരിയിട്ടൂവാഴിച്ച അദ്ദേഹത്തിന്റെ നെഞ്ചത്തെ കിള്ളാതെയും റോബര്‍ട്ട് രാജശേഖരന്റെ പാലൈവനചോലെയും പോലുള്ള സിനിമകള്‍ ചന്ദ്രശേഖര്‍-സുഹാസിനി-പ്രതാപ് പോത്തന്‍ താരനിരയെ മുഖ്യധാരയിലേക്കുയര്‍ത്തി. സുഹാസിനിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നതും സിന്ധുഭൈരവിയിലൂടെയാണ്.ബാലുമഹേന്ദ്രയുടെ സിനിമകളും തമിഴിന്റെ ഡപ്പാംകൂത്ത് കാഴ്ചകള്‍ക്കപ്പുറം പുതിയ ദൃശ്യഭാവുകത്വം പകരുന്നതായി. മൂന്നാംപിറയും, വീടും, സന്ധ്യാരാഗവും ദേശീയശ്രദ്ധപിടിച്ചുപറ്റി. ദേശീയ ബഹുമതി നേടിയ ശോഭയേയും അര്‍ച്ചനയുമടക്കം പല നടിമാരെയും ബാലു സംഭാവനചെയ്തു. 
എന്നാല്‍ തമിഴില്‍ നിന്ന് ഒരു സിനിമ ദേശീയതലത്തില്‍ മികച്ച സിനിമയാകുന്നത് മലയാളിയായ സേതുമാധവന്‍ സംവിധാനം ചെയ്ത മറുപക്കം എന്ന രചനയാണ്. 1991ല്‍ പുറത്തുവന്ന ഈ സിനിമ മാത്രമല്ല, തമിഴകത്തന്റെ എല്ലാമെല്ലാമായ നടന്‍ എം.ജി.രാമചന്ദ്രന് ദേശീയ ബഹുമതി നേടിക്കൊടുത്തതിന്റെ ക്രെഡിറ്റും ഒരു മലയാളിക്കുള്ളതാണ്. റിക്ഷാക്കാരന്‍ ( എന്ന ആ സിനിമ സംവിധാനം ചെയ്തത് എം.കൃഷ്ണന്‍ നായരായിരുന്നു.മലയാളിയായ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത വീണ്ടും ഒരു കാതല്‍ കഥൈ 1981ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ബഹുമതിയും നേടി. ജോണ്‍ ഏബ്രഹാമിന്റെ അ്ഗ്രഹാരത്തില്‍ കഴുതൈ പോലുള്ള സിനിമകളും തമിഴിനപ്പുറം വിവാദങ്ങള്‍ക്കും വിശകലനങ്ങള്‍്ക്കും വിധേയമായി.
അഗത്തിയന്‍ സംവിധാനം ചെയ്ത കാതല്‍കോട്ടെ (1996) മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയ ബഹുമതി നേടി.ഭാരതീരാജ ശിഷ്യന്‍ കൂടിയായ ബാലയാണ് തന്റെ സേതു, നന്ദ, പിതാമകന്‍, നാന്‍ കടവുള്‍ തുടങ്ങിയവയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിന്റെ ചലച്ചിത്രഭാഷ്യമെന്ന നിലയ്ക്ക് ശ്രദ്ധിക്കപ്പെട്ടവയാണ്.
തമിഴകം വീണ്ടും പരിവര്‍ത്തനത്തിന്റെ പാതയിലേക്കു മാറിയത് ശശികുമാര്‍-സമുദ്രക്കനിമാരുടെ കടന്നുവരവോടെയാണ്. ഭാരതീരാജയും ഭാഗ്യരാജുമെല്ലാം കൈവച്ചുവിട്ട തനിഗ്രാമീണതയുടെ സാംസ്‌കാരികഭൂമികയിലൂന്നി നാടന്‍ സിനിമകളുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തുറന്നുവച്ച അവരുടെ ചലച്ചിത്രസൃഷ്ടികള്‍ പെട്ടെന്നു തന്നെ യുവതലമുറയുടെ ഹരമായി മാറി.ഒരേ സമയം അതു സമകാല സമൂഹത്തിന്റെയും ജീവിതത്തിന്റെയും ചോരയും ഉപ്പും പ്രതിഫലിപ്പിക്കുന്നതുമായി. ഹിന്ദി മുഖ്യധാര ഉപരിവര്‍ഗജീവിതത്തിന്റെ മള്‍ട്ടീപ്‌ളെക്‌സ് സംസ്‌കാരത്തിലേക്ക് ക്യാമറ തിരിച്ചപ്പോള്‍ തമിഴ് സിനിമ കൂടുതല്‍ ഉള്‍ഗ്രാമങ്ങളുടെ വന്യകാഴ്ചകള്‍കൊണ്ടാണ് നവസിനിമ ആഘോഷമാക്കിയത്.പരുത്തിവീരന്‍ (2007)  തുടക്കമിട്ട മാറ്റത്തിന്റെ ഈ പുതുപുറപ്പാടില്‍ സുബ്രഹ്മണ്യപുരം(2008), പശങ്ക, നാടോടികള്‍ തുടങ്ങിയവയാണ് ഈ ജനുസില്‍ തുടര്‍വിജയങ്ങളായത്. 
സമാന്തരസിനിമ ഇത്തരത്തില്‍ മിന്നുന്ന വിജയം നേടുമ്പോഴും സാങ്കേതികമായും തമിഴ്‌സിനിമ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തില്‍ പോലും സാന്നിദ്ധ്യമറിയിക്കുന്നുണ്ടായിരുന്നു. മണിരത്‌നത്തെയും ശങ്കറിനെയും പോലുള്ള മാസ്റ്റര്‍ക്രാഫ്ര്്റ്റ്‌സ്മാന്‍മാരുടെ സാങ്കേതികപരീക്ഷണങ്ങളും കമല്‍ഹാസനെപ്പോലൊരു പൂര്‍ണനായ ചലച്ചിത്രകാരന്റെ ആത്മാര്‍പ്പണവും തമിഴ്‌സിനിമയെ ദേശീയമുഖ്യധാരയിലേക്കുയര്‍ത്തുന്നതല്‍ വളരെ വലിയ പങ്കു വഹിച്ചു. വാസ്തവത്തില്‍ തെന്നിന്ത്യയില്‍ നിന്ന് പത്മിനി, വൈജയന്തിമാലാ ബാലി, ഹേമമാലിനി, മീനാക്ഷി ശേഷാദ്രി, ശ്രീദേവി തുടങ്ങി അസിന്‍ തോട്ടുങ്കല്‍ വരെയുള്ള നടിമാര്‍ ഹിന്ദിയില്‍ താരവിലയുള്ള നായികമാരായി വാണിട്ടുണ്ടെങ്കിലും, ഒരു നടന്‍ പ്രാദേശികതയെ വെല്ലുവിളിച്ച് ബോളിവുഡ്ഡ് മുഖ്യധാരയില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ടെങ്കില്‍ അത് കമല്‍ഹാസനാണ്. ഒരേസമയം കമ്പോളത്തെയും അതേസമയം നിരൂപകരെയും സ്വാധീനിക്കുന്ന തരം സിനിമകള്‍ ഒന്നിനുപിറകെ ഒന്നായി പുറത്തിറക്കാന്‍ സാധിച്ച കമല്‍ഹാസന്‍ അതുകൊണ്ടു തന്നെ നടന്‍ എന്ന നിലയ്ക്ക് ഏറ്റവുമധികം ദേശീയ ബഹുമതി നേടിയ തമിഴനായി. അതിലുമേറെ, വിപണിയെ സ്വാധീനിക്കുന്ന ഘടകവുമായി. നായകന്‍, കുരുതിപ്പുനല്‍, ഹേ റാം, വീരുമാണ്ഡി, തേവര്‍മകന്‍, നമ്മവര്‍, ഗുണ, മഹാനദി തുടങ്ങിയ സിനിമകളിലൂടെ അഭിനയത്തിന്റെ അഗാധതലങ്ങളിലേക്കാണ്ടിറങ്ങിയ, സാമൂഹികാവസ്ഥകളുടെ അതുവരെ കാണാത്ത അവസ്ഥാവിശേഷങ്ങളിലേക്ക് സധൈര്യം ക്യാമറയേന്തിയ കമല്‍ തന്നെ, അപൂര്‍വസഹോദരര്‍കള്‍, ഇന്ദ്രന്‍ ചന്ദ്രന്‍, മൈക്കല്‍ മദനകാമരാജന്‍, ഇന്ത്യന്‍, ദശാവതാരം, അവ്വൈ ഷണ്മുഖി, പഞ്ചതന്ത്രം, വിശ്വരൂപം തുടങ്ങിയ സിനിമകളിലൂടെ കച്ചവടവിജയത്തിന്റെ പുതിയ ഫോര്‍മുലകളിലൂടെ ബോളിവുഡ്ഡിനെയും അല്‍പസ്വല്‍പം ഹോളിവുഡ്ഡിനെപ്പോലും വെല്ലുവിളിച്ചു.
രജനീകാന്തിന്റേതാവട്ടെ, ഇന്ത്യന്‍ ദേശീയതയെ പ്രാദേശികത വിഴുങ്ങുന്ന താരസ്വരൂപമാണ്. ഇന്ത്യ ഇന്നോളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഒറ്റയാന്‍ സ്വാധീനമാണ് താരവ്യവസ്ഥയില്‍ രജനീകാന്തിന്റേത്. കപൂര്‍ കുടുംബത്തിനോ അമിതാഭ് ബച്ചനോ, ഹിന്ദി വാഴുന്ന ഖാന്‍മാര്‍ക്കോ അവകാശപ്പെടാനാവാത്ത വ്യാപ്തിയാണ് രജനിയുടെ താരസ്വരൂപത്തിനുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരവും രജനീകാന്താണ്. കമലിനോളം വരില്ലെങ്കിലും ഹിന്ദിയില്‍ തനതായ സാന്നിദ്ധ്യം പ്രകടമാക്കാനായ രജനി പക്ഷേ, തന്റെ സുരക്ഷിതതാവളത്തിലെ അഗ്രജസ്ഥാനം കൈവിടാതിരിക്കാനാണ് പിന്നീടു പ്രവര്‍ത്തിച്ചുകണ്ടത്. തന്‍െ മുന്‍ഗാമികളെപ്പോലെ, രാഷ്ട്രീയത്തിലേക്ക് നേരിട്ടു പ്രവേശിച്ചില്ലെങ്കിലും, അത്തരത്തിലൊരു താല്‍പര്യവും പ്രത്യക്ഷമോ പരോക്ഷമോ ആയി പ്രകടമാക്കിയില്ലെങ്കിലും രജനി തന്റെ സിനിമകളിലൂടെ തന്റെ രാഷ്ട്രീയനിലപാടുകള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ എം.ജി.ആര്‍ തന്നെയാണ് രജനിയുടെ മാതൃകയെന്നും കാണാം. അതുകൊണ്ടുതന്നെ രജനിയുടെ ഓരോ സിനിമയുടെ റിലീസും ദേശീയ തലത്തില്‍പ്പോലും ചര്‍ച്ചാവിഷയമായി.(തമിഴ് പ്രാദേശിക സിനിമയെയും രാഷ്ട്രീയത്തെയും നിര്‍ണായകമായി സ്വാധീനിച്ച ഇവര്‍രണ്ടുപേരും തമിഴ്‌നാടു സ്വദേശികളല്ലായിരുന്നുവെന്നത് ദേശീയത പ്രാദേശികതയെ വെല്ലുവിളിച്ച ചരിത്രം) രജനിയോളം വരില്ലെങ്കിലും തെലുങ്കില്‍ നിന്ന് ചിരഞ്ജീവിയുടെ സാന്നിദ്ധ്യവും സിനിമ കടന്ന് ദേശീയരാഷ്ട്രീയത്തില്‍ വരെ സജീവമാണിന്ന്. 
തിമിഴില്‍ നിന്ന് താരങ്ങളും സാങ്കേതികവിദഗ്ധരില്‍ പലരും ദേശീയ തലത്തില്‍ പരക്കെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടങ്കെിലും മണിരത്‌നവും, എ.ആര്‍.റഹ്മാനും, പ്രഭുദേവയും നേടിയ വിജയമാണ് കാലദേശങ്ങളെ അതിജീവിക്കുന്നതായത്. സ്വതവേ ദക്ഷിണേന്ത്യന്‍ പാരമ്പര്യത്തെ, നടികളുടെ കാര്യത്തിലൊഴികെ പിന്‍പറ്റുന്നതില്‍ അമാന്തം കാണിച്ചിട്ടുള്ള ബോളിവുഡിന് റഹ്മാന്റെ കാര്യത്തിലും പ്രഭുദേവയുടെ കാര്യത്തിലും പക്ഷേ നിസ്സഹായരായി, പരിപൂര്‍ണമായി കീഴടങ്ങേണ്ടിവരികയാണുണ്ടായത്. ചലച്ചിത്രസംഗീതമെന്നത് നിത്യജീവിതത്തിന്റെ തന്നെ ഭാഗമാക്കിയ ഇന്ത്യക്കാരന് റഹ്മാന്‍ ഒഴിച്ചുകൂടാനാവാത്ത സ്വാധീനമായി. പ്രാദേശികതയ്ക്കപ്പുറം പ്രതിഭയുടെ പ്രഭാവമായി റഹ്മാന്‍ ഇന്ത്യ നിറഞ്ഞു. സംഗീതത്തിന്റെ തെക്കു-വടക്കന്‍ ചിട്ടകളെ നിഷ്പ്രഭമാക്കിക്കൊണ്ട് ഇന്ത്യയൊട്ടാകെ ഏറ്റുപാടുന്ന പാന്‍ ഇന്ത്യന്‍ സംഗീതധാരകൊണ്ട് റഹ്മാന്‍ വാസ്തവത്തില്‍ സാധ്യമാക്കിയത് മൗലികസംഗീതത്തിലൂടെയുള്ള ദേശീയോഥ്ഗ്രഥനം തന്നെയാണ്. സിനിമാറ്റിക് ഡാന്‍സിലൂടെ പ്രഭുദേവയും ഇതുതന്നെ സാധ്യമാക്കി.

കന്നഡയുടെ തുടിപ്പുകള്‍
ഇന്ത്യന്‍ സമാന്തര സിനിമയ്ക്ക് വ്യക്തിത്വം പകര്‍ന്നു നല്‍കുന്നതില്‍ ബംഗാളിനോടും മലയാളത്തോടും ഒപ്പം വരില്ലെങ്കിലും കന്നഡ സിനിമ നല്‍കിയ സംഭാവനകളും ചെറുതല്ലതന്നെ. രാജ്യാന്തര പ്രശസ്തരായ ഗിരീഷ് കാസറവള്ളിയും കവിതാലങ്കേഷും ശങ്കര്‍ നാഗും അനന്ത് നാഗും, ബിവി കാരന്തും ശിവരാമ കാരന്തുമെല്ലാം നിറഞ്ഞ കന്നഡസിനിമ പല മികച്ച സിനിമകളും ഇന്ത്യയ്ക്കു സമ്മാനിച്ചു. കമ്പോള സിനിമയില്‍, സിനിമയെന്ന ഇന്ദ്രജാലത്തെ പണ്ട് ജോര്‍ജ് മെലീസ് ഉപയോഗിച്ചതുപോലെ, അതീന്ദ്രിയകാഴ്ചകളുടെ അത്ഭുതലോകമാക്കി അവതരിപ്പിച്ച വിട്ടിലാചാര്യ കന്നഡയുടെ സംഭാവനയാണ്.

മലയാളത്തിന്റെ മഴവില്ല്
ബംഗാളിനു സമാനമാണ് ഇന്ത്യന്‍ സിനിമയില്‍് മലയാളത്തിന്റെ ഇടം. ഇടതുപക്ഷരാഷ്ട്രീയവും, സാമൂഹികപ്രതിബദ്ധതയുടെ പൈതൃകവുമെല്ലാം ഈ സമാനതയ്ക്കു കാരണമായിരിക്കാം. സഹകരണ പ്രസ്ഥാനത്തിനും സൊസൈറ്റിപ്രസ്ഥാനത്തിനും സിനിമയെ ഉള്‍ക്കൊള്ളാനാവുമെന്നു മലയാളവും വളരെ വിജയകരമായിത്തന്നെ തെളിയിക്കുകയും ചെയ്തു. ജനങ്ങളില്‍ നിന്നു ബക്കറ്റ് പിരിവെടുത്തു ചലച്ചിത്രനിര്‍മാണം നടത്തിയതിന് ലോകത്തെവിടെയെങ്കിലും ഒരു മാതൃകയുണ്ടെങ്കില്‍, അതൊരുപക്ഷേ മലയാളത്തില്‍ ജോണ്‍ ഏബ്രഹാമിന്റെ ഒഡേസയുടെ അമ്മയറിയാന്‍ ആയിരിക്കണം.
മലയാളത്തില്‍ നിന്ന് ദേശീയ മുഖ്യധാരയിലേക്ക് സിനിമയ്ക്കു ലഭിച്ച ആദ്യത്തെ വന്‍ സംഭാവന നടി പത്മിനി തന്നെയായിരിക്കുമെന്നു പറയാം. രാജ്കപൂര്‍ സിനിമകളുടെ വരെ അവിഭാജ്യ ഭാഗമാകാന്‍ കഴിഞ്ഞ പത്മിനിയുടെ പിന്‍ഗാമികളാണ് വിദ്യ ബാലന്‍ അസിന്‍ വരെയുള്ള താരത്തിളക്കം. പ്രിയദര്‍ശനെയും സിദ്ധിക്കിനെയും പോലുള്ള സംവിധായകര്‍ ജനപ്രിയ മുഖ്യധാരയിലെ സജീവസാന്നിധ്യമായതിനപ്പുറം ഇന്ത്യന്‍ സിനിമയുടെ ദേശീയതയ്ക്ക് വിദേശങ്ങളില്‍ വരെ മേല്‍വിലാസം നേടിക്കൊടുക്കാന്‍ വഴിമരുന്നിട്ട ഒരുപിടി ചലച്ചിത്രകാരന്മാരെയും സാങ്കേതികവിദഗ്ധരെയും അഭിനേതാക്കളെയും സമ്മാനിക്കാനായി കേരളത്തിന്. തീര്‍ച്ചയായും സത്യജിത് റേ കഴിഞ്ഞാല്‍, ഇന്ത്യന്‍ സിനിമയുടെ കൊടിയടയാളം ആഗോളഭൂമികയില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സാധിച്ച ഒരേയൊരു സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാള സിനിമയെ സ്വയംവരത്തിനു മുന്‍പും പിന്‍പും എന്നൊരു കാലഗണനയിലേക്കു നയിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍, മലയാളത്തിന്റെ ചലച്ചിത്ര വ്യാകരണത്തിനു പുതിയ വ്യാപ്തിയും അര്‍ത്ഥതലങ്ങളും, നിര്‍മാണനിര്‍വഹണത്തില്‍ അര്‍ത്ഥപൂര്‍ണമായ പുതിയ അച്ചടക്കവും സമ്മാനിച്ചു. മലയാളത്തില്‍ നിന്ന് രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട, ഇന്ത്യയില്‍ നിന്നുതന്നെ ഇത്തരത്തില്‍ പരിഗണിക്കപ്പെട്ട ഏറ്റവും മികച്ച ചലച്ചിത്ര രചനകളില്‍ ഒന്നായി എന്നുമെന്നോണം ഇന്നും എണ്ണുന്ന ഒന്നാണ് അടൂരിന്റെ എലിപ്പത്തായം(1981), കോടിയേറ്റം, മുഖാമുഖം, അനന്തരം, വിധേയന്‍, നിഴല്‍ക്കുത്ത് തുടങ്ങിയ സിനിമകള്‍ ഉയര്‍ത്തിയ നവഭാവുകത്വം മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിച്ചു.
അടൂരിനു സമകാലികനായിരുന്ന അരവിന്ദനും ജോണ്‍ ഏബ്രഹാമുമെല്ലാം അടൂരില്‍ നിന്നു വ്യത്യസ്തമായി, എ്ന്നാല്‍ വ്യക്തിത്വമുള്ള നവഭാവുകത്വസിനിമയുടെ വക്താക്കളായി. അരവിന്ദന്റെ ദാര്‍ശനിക സമീപനം ഉത്തരായണത്തെയും തമ്പിനെയും കാഞ്ചനസീതയേയും, പോക്കുവെയിലിനെയും എസ്തപ്പാനെയും കുമ്മാട്ടിയേയും മാറാട്ടത്തെയും ചിദംബരത്തെയും വാസ്തുഹാരയേയും എല്ലാം അനനുകരണീയമായ ചലച്ചിത്രസംരംഭങ്ങളാക്കിത്തീര്‍ത്തു. ജോണിന്റെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും അമ്മയറിയാനും സര്‍റിയലിസത്തിന്റെ വേറിട്ട തലങ്ങള്‍ തേടി. അരവിന്ദന്റെ ഛായാഗ്രാഹകനായി പിന്നീട് പിന്‍ഗാമിതന്നെയായി മാറിയ ഷാജി എന്‍.കരുണും ഇന്ത്യന്‍ സിനിമയ്ക്കും ലോകസിനിമയ്ക്കും നല്‍കിയ സംഭാവനകള്‍ എണ്ണാനാവുന്നതല്ല.ഷാജിയുടെ പിറവി, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയവ ഇന്ത്യന്‍ സിനിമയുടെ മൊത്തം കലാമൂല്യത്തിനു തനതായ സംഭാവന നല്‍കി.
ബംഗാളിനെ പോലെതന്നെ സാമൂഹികതയില്‍ ഊന്നിയ വിഷയങ്ങളാണ് മലയാളത്തിലും സിനിമകള്‍ക്ക് ആദ്യം മുതല്‍ക്കേ കഥാവസ്തുവായത്. മലയാളത്തിലെ ആദ്യത്തെ സിനിമ വിഗതകുമാരന്‍ തന്നെ ജെ.സി.ഡാനിയല്‍ ഒരു സാമൂഹിക കഥയായാണ് വിഭാവനചെയ്തത്. രാരിച്ചന്‍ എന്ന പൗരനും, ജീവിതനൗകയും ഭാര്‍ഗവീനിലയവും എല്ലാം യാഥാര്‍ഥ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരങ്ങളായിരുന്നു. ഒരുപടി കൂടികടന്ന് ബംഗാളില്‍ പാഥേര്‍ പാഞ്ജലി പുറത്തിറങ്ങുന്നതിനും ആറുമാസം മുമ്പേ, തൃശ്ശൂരിലെ ചില കോളജ് പിള്ളേരുടെ ശ്രമഫലമായി പുറത്തിറങ്ങിയ രാംദാസിന്റെ ന്യൂസ് പേപ്പര്‍ ബോയി പ്രകടിപ്പിച്ച നിയോ റിയലിസസ്വഭാവം മാത്രം മതി മലയാളസിനിമയെ ഇന്ത്യന്‍ സിനിമയുടെ ഉത്തുംഗത്തില്‍ പ്രതിഷ്ഠിക്കാന്‍. ചരിത്രവും പുരാണവുമെല്ലാം വൈവിദ്ധ്യം പകര്‍ന്നിട്ടുണ്ടെങ്കിലും സാഹിത്യത്തിന്റെ ചാര്‍ച്ച മലയാള സിനിമയുടെ വളര്‍ച്ചയില്‍ എഴുപതുകളുടെ ഉത്തരാര്‍ത്ഥത്തോളം വളരെയേറെ പ്രബലമായിരുന്നു. കെ.എസ്.സേതുമാധവനും, എം.കൃഷ്ണന്‍നായരും, തോപ്പില്‍ ഭാസിയും, എ.വിന്‍സന്റുമെല്ലാമടങ്ങുന്ന ആദ്യകാലതലമുറ സിനിമയ്ക്ക് അസംസ്‌കൃതവസ്തുവാക്കിയത് ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കൃതികളെയായിരുന്നു. ബഷീറും തകഴിയും ദേവും എം.ടിയുമെല്ലാം അങ്ങനെയാണ് സിനിമയുമായി ബന്ധപ്പെടുന്നത്.എന്നാല്‍ എം.ടി.യുടെ കടന്നുവരവോടെയാണ് ജനപ്രിയ മുഖ്യധാര കേവലം ഉപരിപ്‌ളവത കൈവിട്ട് മനുഷ്യാവസ്ഥയുടെ സങ്കീര്‍ണതകളിലേക്ക് ക്യാമറാക്കണ്ണുകളെ തുറന്നുപിടിച്ചത്.എം.ടി രചിച്ച് പി.എന്‍.മോനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും അങ്ങനെ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത സിനിമയായി. എം.ടിയുടെ നിര്‍മാല്യവും കെ.ജി.ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ലും യവനികയും, ബക്കറിന്റെ മണിമുഴക്കവും, പവിത്രന്റെ ഉപ്പും, ടിവി ചന്ദ്രന്റെ വിവിധ ചിത്രങ്ങളും, കെ.പി.കുമാരന്റെ അതിഥിയും, കെ.ആര്‍മോഹന്റെ പുരുഷാര്‍ഥവും അശ്വത്ഥാമാവും, ശ്യാമപ്രസാദിന്റെ സിനിമകളുമെല്ലാം പുതിയ മുന്നേ്റ്റത്തിന്റെ പൈതൃകം പിന്തുടരുന്നതായി. സലിം അഹമ്മദ്, കമല്‍, ബാലചന്ദ്രമേനോന്‍, ജയരാജ്, ലാല്‍ ജോസ്, , ഫാസില്‍, മധുപാല്‍, മോഹന്‍, ബഌി, ജോയ് മാത്യു, ഡോ.ബിജു, രാജീവ് വിജയരാഘവന്‍ തുടങ്ങി സംവിധായകരുടെ നിരതന്നെയുണ്ട് മലയാളത്തിന്റെ യശസ് വിന്ധ്യനുമപ്പുറമെത്തിച്ചവരായി.
കരമന ജനാര്‍്ദ്ദനന്‍ നായര്‍, ബാലന്‍കെ.നായര്‍, പ്രേംജി, പി.ജെ.ആന്റണി, ഭരത് ഗോപി, മമ്മൂട്ടി, തിലകന്‍, നെടുമുടിവേണു, മോഹന്‍ലാല്‍ ശാരദ, ശോഭന, മോണിഷ, മഞ്ജുവാര്യര്‍,മീരജാസ്മിന്‍, ജ്യോതിര്‍മയി തുടങ്ങിയ അഭിനേതാക്കളും ദേശീയശ്രദ്ധനേടി.എന്നാല്‍, ഇതര ഭാരതീയ ഭാഷാസിനിമകളെ അപേക്ഷിച്ച് ഇന്ത്യന്‍ സിനിമയ്ക്ക് ഏറ്റവുമധികം കഴിവുറ്റ സാങ്കേതികപ്രവര്‍ത്തകരെ സമ്മാനിച്ചു എന്ന നിലയ്ക്കു കൂടിയാണു മലയാളം ചരിത്രത്തിലിടം നേടുന്നത്. മധു അമ്പാട്ട്, ഷാജി എന്‍.കരുണ്‍, വേണു, സന്തോഷ് ശിവന്‍ തുടങ്ങിയ ഛായാഗ്രാഹകരും പി.ദേവദാസ്, റസൂല്‍ പൂക്കുട്ടി എന്നിവരെപ്പോലുള്ള ശബദ്‌സന്നിവേശകരും, ബീനപോളിനെപ്പോലുള്ള ചിത്രസന്നിവേശകരും, സാബു സിറിലിനെപ്പോലുളള കലാസംവിധായകരുമെല്ലാം ഭാഷദേശങ്ങള്‍ക്കപ്പുറം വ്യക്തിത്വവും പ്രതിഷ്ഠയും നേടിയെടുത്ത മലയാളകലാകാരന്മാരാണ്.
അന്‍പതുകളിലും അറുപതുകളിലും പിച്ചവച്ചുതുടങ്ങുകയും എഴുപതുകളില്‍ പ്രായപൂര്‍ത്തിയാവുകയും ചെയ്ത പ്രാദേശിക സിനിമകള്‍, ഇന്ത്യന്‍ മുഖ്യധാരയില്‍ കാര്യമായ സ്വാധീനം തന്നെയായിത്തീര്‍ന്നുവെന്നതാണ് വാസ്തവം. ചലച്ചിത്രസമീപനത്തിലും പ്രമേയസ്വീകരണത്തിലും, ആവിഷ്‌കരണസങ്കേതത്തിലും ഈ സ്വാധീനം വ്യക്തവും സ്പഷ്ടവുമായിരുന്നു. എഴുപതുകളുടെ ഉത്തരാര്‍ത്ഥത്തില്‍ പക്ഷേ, ദേശീയാടിസ്ഥാനത്തില്‍ത്തന്നെ മാറിവന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഭാഷാസിനിമകളിലും ഹിന്ദിയിലും പരിവര്‍ത്തനത്തിന്റെ ഒരു നവയുഗ മുന്നേറ്റം ദൃശ്യമായി. ഹിന്ദിയില്‍ ശ്യാംബനഗല്‍, പ്രകാശ് ഝാ, സെയ്യിദ് മിര്‍സ, അസീസ് മിര്‍സ, മണികൗള്‍, കേതന്‍ മെഹ്ത, ഗോവിന്ദ് നിഹ്ലാനി തുടങ്ങിയ പുതുതലമുറ സംവിധായകരും, നസിറുദ്ദീന്‍ ഷാ, ഓംപുരി, സ്മിത പാട്ടില്‍ ശബാന അസ്മി തുടങ്ങിയ താരനിരയും സമ്മാനിച്ച നവഭാവുകത്വത്തിനു സമാന്തരമായിട്ടായിരുന്നു ബംഗാളില്‍ ഋതുപര്‍ണഘോഷും അപര്‍ണസെന്നും മറ്റും നടപ്പിലാക്കിയ പരീക്ഷണങ്ങള്‍. അതിനു സമാന്തരമായിട്ടായിരുന്നു മലയാളത്തില്‍ കമ്പോള-കലാ സിനിമകല്‍ തമ്മിലുള്ള അകലം തന്നെ കുറച്ചുകൊണ്ട് ട്ിവി ചന്ദ്രന്‍, ലെന്ിന്‍ രാജേന്ദ്രന്‍, കെ.ജി.ജോര്‍്ജജ്, ഭരതന്‍, പത്മരാജന്‍, എം.ടി., ബക്കര്‍, ഭരത് ഗോപി, നെടുമുടി വേണു, തിലകന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ ശാരദ, ശോഭന, ശോഭ തുടങ്ങിയവരിലൂടെ ഇതേ പരിവര്‍ത്തനം തരംഗമായിത്തീരുകയായിരുന്നു. എണ്‍പതുകള്‍ക്കു ശേഷം, ഒന്നു കാലിടറിയ ഇന്ത്യന്‍ സിനിമയിലെ സമാന്തരശ്രമങ്ങള്‍ മുഖ്യധാരയ്ക്കു മുന്നില്‍ പതറിയെങ്കിലും,ഹിന്ദിയിലെ ന്യൂ ജനറേഷന്‍ മള്‍ട്ടിപഌക്‌സ് സിനിമാധാരയിലൂടെയും, തമിഴിലെ പുതുതലമുറമുന്നേറ്റത്തിലൂടെയും, മലയാളത്തിലെ ന്യൂ ജനറേഷന്‍ പ്രസ്ഥാനത്തിലൂടെയും നഷ്ടപ്രതാപം വീണ്ടെടുക്കുകയാണ്. ഇപ്പോഴും, പ്രാദേശിക സിനമകള്‍ തന്നെയാണ് മുഖ്യധാരയുടെ നിലനില്‍പ്പിന് ഉപ്പും വളവും നല്‍കുന്നതെന്നതാണ് ശ്രദ്ധേയം. ഈച്ച യും കാഞ്ചീവരവും യന്തിരനും വിശ്വരൂപവും, സെല്ലുലോയ്ഡും, ആദാമിന്റെ മകനും, സുബ്രഹ്മണ്യപുരവും അങ്ങാടിത്തെരുവുമെല്ലാം ഉണ്ടാവുന്നത് പ്രാദേശികമായിത്തന്നെയാണ്. പക്ഷേ, അവ ദേശീയ ചലച്ചിത്ര ധാരയ്ക്കു നല്‍കുന്ന സംഭാവനയാകട്ടെ, നാനാത്വത്തില്‍ ഏകത്വത്തിന്റെ സമഗ്രതയും.തരംഗങ്ങള്‍ മാറിമാറി കാലത്തിനനുസൃതമായി പകര്‍ന്നാടിയെങ്കിലും ഇന്ത്യന്‍ ദേശീയ സിനിമയില്‍ പ്രാദേശികതയ്ക്കുളള സ്വാധീനം നൂറ്റാണ്ടിനിപ്പുറം ഇന്നും നിര്‍ണായകമായിത്തന്നെ തുടരുന്നുവെന്നതാണ് വാസ്തവം.

Friday, September 06, 2013

ഉള്‍ക്കാഴ്ചയുടെ കരിനീലം

സ്‌ക്രീനില്‍ മാത്രം പൂര്‍ത്തിയാവാതെ, തീയറ്റര്‍വിട്ടു നമ്മോടൊപ്പം പോരുന്ന സിനിമകളുണ്ട്. വായിച്ചു ദിവസങ്ങള്‍ക്കിപ്പുറവും മനസ്സില്‍ കൂടുന്ന പുസ്തകങ്ങളും. അസ്ഥിയില്‍ പിടിച്ചവ എന്നു നാം വിശേഷിപ്പിക്കുന്ന സര്‍ഗാത്മകരചനകളില്‍ നിസ്സംശയം ഉള്‍പ്പെടുത്താവുന്ന ചലച്ചിത്രരചനയാണ് ശ്യാമപ്രസാദിന്റെ ആര്‍ട്ടിസ്റ്റ്. സ്വന്തം കര്‍മമണ്ഡലത്തിനപ്പുറം യാതൊന്നും തന്നെയില്ലാത്ത ഒരു കലാകാരന്റെയും, അവന്റെ നിലനില്‍പിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന ഒരു പെണ്ണിന്റെയും കഥ. ഒറ്റവാചകത്തില്‍ ആര്‍ട്ടിസ്റ്റിനെ അങ്ങനെയൊതുക്കാം.പക്ഷേ, സിനിമ എന്ന നിലയ്ക്ക് ആര്‍ട്ടിസ്റ്റ് അങ്ങനെ ചുരുക്കപ്പെടേണ്ട ഒന്നല്ല, മറിച്ച് ആഘോഷിക്കപ്പെടേണ്ട രചന തന്നെയാണ്.
ശ്യാമിന്റെ ഭൂരിപക്ഷം സിനിമകളെയും പോലെതന്നെ, പ്രസിദ്ധീകൃതമായൊരു നോവലില്‍ നിന്നാണ് ഈ സിനിമയുടേയും കഥാവസ്തു ഉണ്ടായിരിക്കുന്നത്. എന്നാല്‍, പതിവു ശ്യാമപ്രസാദ് ചിത്രങ്ങള്‍ക്കുള്ള ഒരു ബലഹീനത-അച്ചടിവടിവില്‍ സാഹിത്യഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങള്‍- ഈ ചിത്രത്തിലില്ല. മറിച്ച്, ഋതുവിലും മറ്റും കണ്ടതുപോലെ, നിത്യവ്യവഹാര ഭാഷ അനായാസം സംസാരിക്കുന്ന കഥാപാത്രങ്ങള്‍. എഴുത്തും തനിക്ക് നന്നായി വഴങ്ങുമെന്ന് ശ്യാമപ്രസാദ് തെളിയിച്ചിരിക്കുന്നു.
കാഴ്ചയല്ല, ഉള്‍ക്കാഴ്ചയാണ് കലാകാരന്റെ സ്വത്ത്. കണ്ണുകൊണ്ടല്ല, മന:ക്കണ്ണു കൊണ്ടാണ് അവന്‍/അവള്‍ ലോകത്തെ തന്നെ കാണുന്നത്. ആര്‍ട്ടിസ്റ്റ് മൈക്കളും അങ്ങനൊരാളാണ്. കാഴ്ചയുള്ളിടത്തോളം കാലം, ആരും കാണാത്ത ലോകത്തെ അയാള്‍ ഭാവനയുടെ ക്യാന്‍വാസില്‍ കണ്ടു. അപകടത്തില്‍ കാഴ്ച പോയതില്‍ പിന്നെ, അകക്കണ്ണിന്റെ ക്യാന്‍വാസിലും. ഒരു വ്യത്യാസം മാത്രം. ഇരുട്ടില്‍ താന്‍ വരയുന്നത് വഞ്ചനയുടെ കരിനീലവര്‍ണം കൊണ്ടു മാത്രമാണെന്ന് അയാള്‍ക്കു തിരിച്ചറിയാനായില്ല.
സൂക്ഷ്മാംശങ്ങളിലാണ് കൈയടക്കമുള്ളൊരു സംവിധായകനെ തിരിച്ചറിയേണ്ടത്. അകലെയിലേതു പോലൊരു അതിസൂക്ഷ്മ രംഗമുണ്ട്, അധികമാരും ശ്രദ്ധിക്കാതെ, ആര്‍ട്ടിസ്റ്റില്‍. ആര്‍ട്ട് ക്യൂറേറ്ററോടൊപ്പം കഫേയില്‍ മൈക്കിളിനെ കാത്തിരുന്നശേഷം നിരാശയായി മടങ്ങുന്ന ഗായത്രിയുടെ ദൃശ്യത്തിനു പിന്നില്‍ റോഡില്‍ ഒരപകടത്തിന്റെ മധ്യദൂരദൃശ്യവും ആംബുലന്‍സിന്റെ സൈറണ്‍ ശബ്ദവും. വരാനിരിക്കുന്ന രംഗത്തിലേക്കുള്ള അതിവിദഗ്ധമായ ട്രാന്‍സിഷനാണ് ആ രംഗം. തികച്ചും സ്വാഭാവികമായി, സാധാരണമായി, അതിഭാവുകത്വം ഒട്ടുമില്ലാതെയുള്ള ഈ ദൃശ്യസമീപനം തന്നെയാണ് ചിത്രത്തിലൂടനീളം സംവിധായകന്‍ കാത്തുസൂക്ഷിച്ചിട്ടുള്ളത്.
ശ്യാമിന്റെ ഇഷ്ടപ്രമേയമാണ് വ്യക്തിയും വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ സൂക്ഷ്മതലങ്ങള്‍. ആര്‍ട്ടിസ്റ്റും ഈ പതിവു ലംഘിക്കുന്നില്ല. മൈക്കിളും ഗായത്രിയും തമ്മിലും ഗായത്രിയും അമ്മയും തമ്മിലും, ഗായത്രിയും അഭിയും തമ്മിലുമുള്ള ബന്ധങ്ങളിലെ വൈചിത്ര്യവും വൈവിദ്ധ്യവും തീവ്രതയും നിഗൂഡതയും ചെറുചെറു സംഭവങ്ങളിലൂടെ ഹൃദ്യമായി ആവിഷ്‌കരിച്ചിരിക്കുന്നു. എന്തിന് ശ്യാം സിനിമകളിലെ പതിവു പോലെ, (ഋതുവിലെ ശരത്, വര്‍ഷ, സണ്ണിമാരെ ഓര്‍ക്കുക) അഭിയും രുചിയും എന്നീ കഥാപാത്ര നാമകരണങ്ങള്‍ പോലും കൗതുകമുളവാക്കുന്നു. വലിയ ക്യാന്‍വാസെന്നു പ്രത്യക്ഷത്തില്‍ തോന്നുമ്പോഴും, ഒരു ത്രികോണത്തിലോ, ഒരുപക്ഷേ രണ്ടു ബിന്ദുക്കള്‍ തമ്മിലോ ഉള്ള സങ്കീര്‍ണ ബന്ധമാണ്, ആര്‍ട്ടിസ്റ്റും ആഴത്തില്‍ വിശകലനം ചെയ്യുന്നത്. അപ്പോള്‍ മൈക്കിളിന്റെ ഉള്‍ക്കാഴ്ച തന്നിലേക്കു തന്നെയാണെന്നും, ചിത്രാന്ത്യത്തില്‍ ഗായത്രിയുടെ തിരിച്ചറിവ് ജീവിതത്തെപ്പറ്റിത്തന്നെയുളളതാണെന്നും വരുന്നു. അകലെയിലും അരികെയിലും ഒരേ കടലിലും എല്ലാമെന്നോണം മനുഷ്യമനസുകള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളിലെ അത്ഭുതപ്പെടുത്തുന്ന സങ്കീര്‍ണത, വിശദീകരിക്കാനാവാത്ത വൈചിത്ര്യം, അതുതന്നെയാണ് ആര്‍ട്ടിസ്റ്റിന്റെയും കരുത്ത്. അതുകൊണ്ടു തന്നെയാണ്, പ്രഷന്‍ ബ്ലൂ വഞ്ചനയുടേതാണെന്നു മൈക്കിളും രുചിയും ധരിക്കുമ്പോഴും, അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അഭി ശ്രമിക്കുമ്പോഴും അത് ഗായത്രിയുടെ ത്യാഗത്തിന്റെയും സഹനത്തിന്റേയും കൂടിയായിത്തീരുന്നത്.
പലരും പ്രകീര്‍ത്തിക്കുന്നതുപോലെ, ഫഹദ് ഫാസിലിന്റെ അത്യപൂര്‍വമായ പ്രകടനമല്ല ആര്‍ട്ടിസ്റ്റിലേത്.കാരണം മൈക്കിള്‍ വാസ്തവത്തില്‍ ഫഹദിനു വേണ്ടി തുന്നിയതതുപാലത്തെ വേഷമാണ്. വെറുതെ പെരുമാറിയാല്‍ മതി, ഫഹദിന് മൈക്കിളിനെ വിജയിപ്പിക്കാന്‍. എന്നാല്‍ ആന്‍ അഗസ്റ്റിന് ഗായത്രി സത്യത്തില്‍ എടുത്താല്‍ പൊങ്ങാത്ത വേഷം തന്നെയാണ്. എല്‍സമ്മയ്ക്കു ശേഷം ഉപരിപഌവമായ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചു വന്ന ആനിന് കല്യാണം കഴിച്ച് ഇനി സ്വസ്ഥമാവാം. കാരണം, മലയാള സിനിമയുളളിടത്തോളം ഓര്‍ത്തുവയ്ക്കുന്നൊരു നായികയാണ് ഗായത്രി. ഗഌമര്‍ മേയ്കപ്പില്‍ പോലുമൊഴിവാക്കി അത്രയ്ക്ക് ഉള്‍ക്കരുത്തോടെ ഗായത്രിയിലേക്ക് പരകായപ്രവേശം ചെയ്യാന്‍ ആനിനെ പിന്തുണച്ചത്, അഭിനേതാക്കളുടെ സംവിധായകന്റെ മികവുതന്നെയാണ്. ലേശം നെഗറ്റീവ് നിഴല്‍ വീണ അഭിയായി വന്ന ശ്രീറാം രാമചന്ദ്രനായായും രുചിയായി വന്ന ശീനന്ദയായാലും കൃഷ്ണചന്ദ്രനായാലും വനിതയായാലും സിദ്ധാര്‍ത്ഥനായാലും അഭിനയത്തിന്റെ ലോലതലങ്ങളില്‍ വരെ  അതീവ ശ്രദ്ധയോടെ മിതത്വം സൂക്ഷിച്ചിരിക്കുന്നു.
ഋതുവിലൂടെ അരങ്ങത്തു വന്ന ഷാംദത്തിന്റെ ക്യാമറയാണെങ്കില്‍ ന്യൂജനറേഷന്‍ ഹാങോവറുകള്‍ക്കപ്പുറം ഇടുങ്ങിയ സ്ഥലകാലങ്ങളില്‍പ്പോലും പുതുപുത്തന്‍ വീക്ഷണകോണുകള്‍ സമ്മാനിക്കുന്നു. തിരുവനന്തപുരത്തു കരമനയിലുള്ള അഗ്രഹാര ശാപ്പാട്ടു ശാലയായ ഹോട്ടല്‍ അന്നപൂര്‍ണ പോലൊരു കുടുസില്‍ രണ്ടിലേറെ വ്യത്യസ്ത ആംഗിളുകളില്‍ ദൃശ്യധാരാളിത്തം സമ്മാനിച്ച ഷാംദത്തിനെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ? ബിജിപാലിന്റെ യുക്തിസഹജമായ പശ്ചാത്തലസംഗീതവും വിനോദ് സുകുമാരന്റെ സന്നിവേശവും എന്നോണം തന്നെ എടുത്തു പറയേണ്ട ഒന്നാണ് ആര്‍ട്ടിസ്റ്റിലെ വസ്ത്രാലങ്കാരം. പ്രത്യേകിച്ച് നായിക ഗായത്രിയുടെ വേഷവിധാനം. ഒരേ സമയം പാരമ്പര്യത്തെ ധിക്കരിക്കുകയും അതേസമയം പാരമ്പര്യത്തിന്റെ ഹാങോവറില്‍ വിങ്ങുകയും ചെയ്യുന്ന ഗായത്രിയുടെ സ്വഭാവം വ്യക്തമാക്കുന്ന വിധം സങ്കീര്‍ണമായ ടോപ്പും ചുരിദാറുകളും.
അവസാനദൃശ്യത്തിലെ ഗായത്രിയുടെ തിരിച്ചറിവ് തീര്‍ച്ചയായും ശരിയാണ്. ഒരിക്കലും മടങ്ങിവരാനാവാത്ത ചില പോയിന്റുകള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാവും. അതു മറികടക്കാതെ ജീവിതം സാധ്യമല്ല. അല്ലെങ്കില്‍ അതാണു ജീവിതം. അവിടെ മനസിലാകായ്കകളുണ്ടാവും, തിരിച്ചറിവുകളും. ആ തിരിച്ചറിവുകളാണ് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോവുക. ഈ സിനിമ മുന്നോട്ടുവയ്ക്കുന്ന ജീവിതദര്‍ശനവും മറ്റൊന്നല്ല.
ഓരോ ചിത്രവും കാഴ്ചക്കാരന്റെ കൂടി ആത്മാനുഭവങ്ങള്‍ ചേര്‍ത്ത് അവരാണു വ്യാഖ്യാനിക്കുക എന്ന് ചിത്രത്തിലൊരിടത്ത് മൈക്കിള്‍ പറയുന്നുണ്ട്. സിനിമയുടെ കാര്യത്തിലും ഇതു സാര്‍ത്ഥകമാണ്. പ്രേക്ഷകന്റെ വൈയക്തികാനുഭവത്തിന്റെ കൂടി ഈടുവയ്പിലാണ് സിനിമ പൂര്‍ണമാവുന്നത്. അതുകൊണ്ടുതന്നെയാണ് ആള്‍ക്കൂട്ടത്തിലിരുന്നു കാണുമ്പോഴും സിനിമ ഓരോ പ്രേക്ഷകനും വേറിട്ട അനുഭവമാവുന്നത്. അഭിപ്രായഭിന്നതകളുണ്ടാവാം. എന്നാലും ആര്‍ട്ടിസ്റ്റ് മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള നല്ല ചിത്രങ്ങളില്‍ ഒന്നുതന്നെയാണെന്നാണ് എന്റെ കാഴ്ചാനുഭവം.

Sunday, July 28, 2013

Thursday, July 04, 2013

ഓര്‍മ്മത്തിരശ്ശീലയിലെ ഉത്സവമുദ്രകള്‍


എ.ചന്ദ്രശേഖര്‍
കാഴ്ചയുടെ സംസ്‌കാരത്തില്‍ കാണിക്കുന്നതിനോടൊപ്പം പ്രാധാന്യമുണ്ട് ശരിയായി കാണുന്നതിലും.ചലച്ചിത്രാസ്വാദനത്തില്‍ കേരളത്തിനും ബംഗാളിനും മാത്രമവകാശപ്പെടാവുന്ന അഹങ്കാരത്തോടെയുള്ള മേല്‍ക്കൈയ്ക്കു കാരണമൊരുപാടുണ്ട്, രാഷ്ട്രീയവും സാമൂഹികവും എന്തിന് ഭൂമിശാസ്ത്രപരമായിപ്പോലും. എന്നാലും മലയാളിയുടെയും ബംഗാളിയുടെയും ഉയര്‍ന്ന ചലച്ചിത്രാസ്വാദനക്ഷമതയ്ക്കു പ്രധാനകാരണം, വിശാലമായ അവരുടെ പുരോഗമനചിന്ത തന്നെയാവണം. ഒരേ സമയം കാഴ്ചയുടെയും കാണിയുടെയും ഉയര്‍ന്ന സംസ്‌കാരമാണ് ഈ രണ്ടു ദേശവും സൃഷ്ടിച്ചെടുത്തത്. അതുതന്നെയാണ് നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ സിനിമയ്ക്ക് മാധ്യമപരമായ സംഭാവനകള്‍ക്കൊപ്പം ആസ്വാദനതലത്തില്‍ വംഗദേശവും മലയാളക്കരയും സമ്മാനിച്ച ചരിത്രപരമായ സംഭാവനകളും.
മലയാളി യഥാര്‍ത്ഥത്തില്‍ സിനിമ കാണാന്‍ പഠിക്കുന്നത് സത്യജിത് റേയ്ക്കും മുമ്പേയാണ്. കാരണം, റേയുടെ വിഖ്യാതമായ പാഥേര്‍ പാഞ്ജലി പുറത്തിറങ്ങുന്നതിനു മാസങ്ങള്‍ക്കു മുമ്പേ, നിയോ റിയലിസ്റ്റ് പൈതൃകം സര്‍വലക്ഷണങ്ങളുമൊത്ത് അവകാശപ്പെടാനാവുന്ന ന്യൂസ് പേപ്പര്‍ ബോയ് മലയാളത്തില്‍ പുറത്തുവന്നിരുന്നു. അതിന്റെ സ്രഷ്ടാവാകട്ടെ, രാംദാസ് എന്നൊരു കോളജ് വിദ്യാര്‍ത്ഥിയും. ലോകസിനിമകള്‍ കണ്ടും വായിച്ചുമാണ്, അല്ലാതെ ആരുടെയും ശിഷ്യത്വം കൊണ്ടല്ല രാംദാസും സംഘവും ആ സിനിമയുണ്ടാക്കിയത്. കഥകളിയേയും കൂടിയാട്ടത്തെയും പോലുള്ള കഌസിക്കല്‍ കലകളെയും ഓട്ടന്‍തുള്ളലിനെയും കൂത്തിനെയും പോലുള്ള ജനപ്രിയ അവതരണകലകളെയും, നാടകം പോലുള്ള സാമൂഹികകലകളെയും ഒരുപോലെ കണ്ടാസ്വദിച്ച മലയാളി, അതേ ഗൗരവത്തോടെതന്നെയാണ് സിനിമയേയും കണ്ടുശീലിച്ചത്. ആ ശീലത്തിനു പുറത്ത് അച്ചടക്കവും തിരിച്ചറിവും പരിശീലിപ്പിച്ചത്, ബംഗാളിലെപ്പോലെതന്നെ ഇവിടെ വേരുറച്ചുവളര്‍ന്ന ഫിലിംസൊസൈറ്റി സംസ്‌കാരമാണ്. ഇന്ത്യന്‍ സിനിമയില്‍ നാഴികക്കല്ലുകളിട്ട അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രലേഖയ്ക്ക് അതിലുള്ള സംഭാവന ചരിത്രപരമാണ്.
തലസ്ഥാനത്തിന്റെ സിനിമാസംസ്‌കാരം സൃഷ്ടാക്കളുടേതെന്നപോലെ സമ്പന്നരായ കാണികളുടേതും കാഴ്ചകളുടേതും കൂടിയിരുന്നു എന്നും. ചിത്രലേഖയ്ക്കു പിന്നാലെ, തിരുവനന്തപുരത്തിനു സ്വന്തമായി ചലച്ചിത്ര, ടാസ്, പിന്നീട് ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ദൃശ്യ-കലാ ആസ്വാദന/പ്രദര്‍ശനസംഘടനയായിത്തീര്‍ന്ന സൂര്യ....അവയിലൂടെയെല്ലാം പ്രാദേശികതയ്ക്കപ്പുറം ഇന്ത്യന്‍ ഭാഷാസിനിമകളെയും, ലോകസിനിമകളെയും മലയാളികള്‍, പ്രത്യേകിച്ച് തലസ്ഥാനവാസികള്‍ പരിചയപ്പെട്ടു, സ്വന്തമാക്കി. എഴുപതുകളില്‍ തുടങ്ങി ടെലിവിഷന്റെയും ഡിജിറ്റല്‍ സാങ്കേതികതയുടെയും അതിപ്രസരത്തിനു മുമ്പുവരെ കേരളത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നുള്ളവരെക്കാള്‍ തലസ്ഥാനവാസികളെ ഇത്തരത്തില്‍ കാഴ്ചയുടെ കാര്യത്തില്‍ സവര്‍ണരാക്കി നിലനിര്‍ത്തിയതും ഫിലിംസൊസൈറ്റികളാണ്.
എന്നാല്‍ നൂറുവര്‍ഷത്തെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍, കേരളം ആദ്യമായൊരു ഔദ്യോഗിക രാജ്യാന്തര ചലച്ചിത്രമേളയ്ക്കു സാക്ഷ്യം വഹിക്കുന്നതും ആതിഥ്യമരുളുന്നതും 1988ലാണ്. ഇന്ത്യയുടെ, കേരളത്തിന്റെ സിനിമാചരിത്രത്തില്‍ ഒരുപാടു വഴിത്തിരിവുകള്‍ക്കു വഴിവച്ച ചലച്ചിത്രമേള. ഇന്ത്യയുടെ മത്സരരഹിത സഞ്ചരിക്കുന്ന ചലച്ചിത്രമേളയായിരുന്നു അത്-ഫിലിമോത്സവ് 88.കേരളം പിന്നീടു മനസ്സില്‍ വരച്ചിട്ട പല ദൃശ്യങ്ങളും ബിംബങ്ങളും ജന്മം കൊള്ളുന്നത് ഫിലിമോത്സവ് 88 നു വേണ്ടിയാണ്.
ജവഹര്‍ലാല്‍ നെഹൃവിന്റെ താല്‍പര്യപ്രകാരം തുടങ്ങിവച്ച ലോകചലച്ചിത്രമേളകളുടെ പാരമ്പര്യത്തില്‍ ഇന്ത്യയ്ക്ക് രണ്ട് ഔദ്യോഗിക ചലച്ചിത്രമേളകളാണുണ്ടായിരുന്നത്. ഇഫി എന്നറിയപ്പെടുന്ന ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയും, ഫിലിമോത്സവും. കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ രൂപവല്‍കരിക്കപ്പെട്ട ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് ഓഫ് ഇന്ത്യയ്ക്ക് നടത്തിപ്പു ചുമതലയുള്ള ഈ മേളകള്‍ ഒന്നിടവിട്ട വര്‍ഷങ്ങളിലാണ് അരങ്ങേറിയിരുന്നത്. ഇതില്‍ ഇഫി മത്സരമുള്ള ചലച്ചിത്രോത്സവമാണ്. അതിന് സ്ഥിരം വേദിയുമുണ്ട്-ന്യൂഡല്‍ഹി. ഫിലിമോത്സവ് ആകട്ടെ, മത്സരവിഭാഗമില്ലാത്ത മേളയാണ്. അത് സംസ്ഥാനത്തു നിന്നു സംസ്ഥാനത്തേക്കു വേദി മാറ്റിക്കൊണ്ടേയിരിക്കും. സഞ്ചരിക്കുന്ന ചലച്ചിത്രമേള! ലോകസിനിമയ്ക്കു തന്നെയാണ് മേല്‍ക്കൈ എങ്കിലും പ്രാദേശികസിനിമകള്‍ക്കും പ്രാധാന്യമുണ്ടായിരുന്നു രണ്ടു മേളകളിലും. ഇന്ത്യന്‍ പനോരമ രണ്ടിലും പ്രധാന വിഭാഗവുമായിരുന്നു. അത്തരത്തിലുള്ള ഫിലിമോത്സവ് ആണ് 1988ല്‍ ഊഴം തിരിഞ്ഞ് കേരളതലസ്ഥാനത്തെത്തിയത്. 1975ല്‍ കല്‍ക്കട്ടയില്‍ തുടങ്ങിയ ഫിലിമോത്സവ് തുടര്‍ന്ന് 76ല്‍ മുംബൈ, 78ല്‍ മദ്രാസ്, 80ല്‍ ബാംഗഌര്‍, 82ല്‍ കല്‍ക്കട്ട, 84ല്‍ മുംബൈ, 86ല്‍ ഹൈദരാബാദ് എന്നിവിടങ്ങളില്‍ ചുറ്റിയ ശേഷമാണ് 88 ല്‍ തിരുവനന്തപുരത്തെത്തുന്നത്.അതാകട്ടെ അത്തരത്തിലുള്ള ഇന്ത്യയിലെ അവസാനത്തെ ചലച്ചിത്രോല്‍സവവുമായി.
അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും സിനിമാപ്രേമികള്‍ക്കും അതൊരു ആഘോഷക്കാലം തന്നെയായിരുന്നു. ബഹുവേദികളുള്ള ഒരേ സമയം പല തീയറ്ററുകളില്‍ പല സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സംസ്‌കാരം ആദ്യമായി തലസ്ഥാനവാസികള്‍ കണ്ടറിഞ്ഞത് ഫിലിമോത്സവിലൂടെയാണ്.
എന്നാല്‍, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആ ചലച്ചിത്രമേള ഇടം നേടിയതും മലയാളസിനിമയുടെ ചരിത്രത്തില്‍ ചില മുദ്രകളവശേഷിപ്പിച്ചതും മറക്കാനാവുന്നതല്ല. ഇന്ത്യന്‍ ചലച്ചിത്രമേളകളുടെ ചരിത്രത്തിലെ അവസാനത്തെ ഫിലിമോത്സവ് ആയിരുന്നു അത്. അതില്‍പ്പിന്നെ ഇഫി സഞ്ചരിക്കാന്‍ തുടങ്ങി, സംസ്ഥാനങ്ങളില്‍ നിന്നു സംസ്ഥാനങ്ങളിലേക്ക്. വര്‍ഷങ്ങള്‍ നീണ്ട കറക്കത്തിനുശേഷം, തിരുവനന്തപുരത്തു തന്നെ 97ലും മറ്റും എത്തിയശേഷമാണ് ഇഫി ഗോവയില്‍ സ്ഥിരം തട്ടകം പ്രതിഷ്ഠിച്ചത്. എന്നാല്‍ ഫിലിമോത്സവിന്റെ കാര്യത്തിലങ്ങനെയല്ല. ആ മേള തന്നെ വേണ്ടെന്നുവയ്ക്കപ്പെടുകയായിരുന്നു. അങ്ങനെ തിരുവനന്തപുരത്തെ ഫിലിമോത്സവ് ഇന്ത്യയിലെ അവസാനത്തേതായി ചരിത്രത്തിലിടം നേടി.എന്നാല്‍, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആ ചലച്ചിത്രമേള ഇടം നേടിയതും മലയാളസിനിമയുടെ ചരിത്രത്തില്‍ ചില മുദ്രകളവശേഷിപ്പിച്ചതും മറക്കാനാവുന്നതല്ല. ഇന്ത്യന്‍ ചലച്ചിത്രമേളകളുടെ ചരിത്രത്തിലെ അവസാനത്തെ ഫിലിമോത്സവ് ആയിരുന്നു അത്. അതില്‍പ്പിന്നെ ഇഫി സഞ്ചരിക്കാന്‍ തുടങ്ങി, സംസ്ഥാനങ്ങളില്‍ നിന്നു സംസ്ഥാനങ്ങളിലേക്ക്. വര്‍ഷങ്ങള്‍ നീണ്ട കറക്കത്തിനുശേഷം, തിരുവനന്തപുരത്തു തന്നെ 97ലും മറ്റും എത്തിയശേഷമാണ് ഇഫി ഗോവയില്‍ സ്ഥിരം തട്ടകം പ്രതിഷ്ഠിച്ചത്. എന്നാല്‍ ഫിലിമോത്സവിന്റെ കാര്യത്തിലങ്ങനെയല്ല. ആ മേള തന്നെ വേണ്ടെന്നുവയ്ക്കപ്പെടുകയായിരുന്നു. അങ്ങനെ തിരുവനന്തപുരത്തെ ഫിലിമോത്സവ് ഇന്ത്യയിലെ അവസാനത്തേതായി ചരിത്രത്തിലിടം നേടി.
അടൂര്‍ ഗോപാലകൃഷ്ണനും ജി അരവിന്ദനും ജ്വലിച്ചു നിന്നിരുന്ന മലയാളസിനിമയുടെ സുവര്‍ണകാലത്തായിരുന്നു ഫിലിമോത്സവ് 88. അതുകൊണ്ടുതന്നെ അവരുടെ രണ്ടുപേരുടെയും സജീവസാന്നിദ്ധ്യം മേളയുടെ സംഘാടനതലത്തിലുണ്ടായി. സര്‍ഗാത്മകമായിത്തന്നെ അവരുടെ സംഭാവനകളും മേളയുടെ മഹാഭാഗ്യമായി. ഊര്‍മ്മിള ഗുപ്തയായിരുന്നു അന്നു ചലച്ചിത്രോത്സവ ഡയറക്ടര്‍.തിരുവനന്തപുരത്തെ കലാഭവന്‍ തന്നെയായിരുന്നു പ്രധാന വേദി. ന്യൂ, ശ്രീകുമാര്‍, ശ്രീവിശാഖ്, ശ്രീ പദ്മനാഭ എന്നിവിടങ്ങളിലെല്ലാം സിനിമ കണ്ടതോര്‍ക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട ഫിലിമോത്സവ ഓര്‍മ്മ, എണ്ണത്തില്‍ പരിമിതപ്പെട്ട പ്രതിനിധികളെ ഒഴിച്ചുനിര്‍ത്തിയാല്‍ സാധാരണക്കാര്‍ക്കു സിനിമ കാണാന്‍ അവസരമൊരുക്കിക്കൊണ്ട് ടിക്കറ്റ്/സീസണ്‍ ടിക്കറ്റ് സംവിധാനം ഫിലിമോത്സവിലുണ്ടായിരുന്നു എന്നുള്ളതാണ്. ഇന്നത്തെ മേളകളിലെ മൊബൈല്‍-ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പോലെ, സിനോപ്‌സിസുകള്‍ വായിച്ച് തീയറ്ററുകള്‍ തെരഞ്ഞെടുത്ത് വെറും ആറു രൂപയ്‌ക്കോ മറ്റോ രണ്ടോ മൂന്നോ തീയറ്ററുകളിലേക്ക് പ്രദര്‍ശനം കാണാനുള്ള സീസണ്‍ ടിക്കറ്റ് മുന്‍കൂട്ടി വാങ്ങാമായിരുന്നു. അല്ലാത്തവര്‍ക്ക് 25 രൂപ നിരക്കില്‍ തല്‍സമയവും ടിക്കറ്റ് ലഭിക്കും. ഇന്റര്‍നെറ്റോ സെല്‍ഫോണോ ഇല്ലാത്ത കാലമാണെന്നോര്‍ക്കുക.
ഫിലിമോത്സവ് 88 നെ കുറിച്ചുള്ള ഏറ്റവും ദീപ്തമായ ഓര്‍മ്മ, അതു കാലത്തില്‍ കൊത്തിവച്ച ചില ബിംബങ്ങളെപ്പറ്റിയുള്ളതാണ്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയായ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ഔദ്യോഗിക മുദ്രയായ തോല്‍പ്പാവക്കൂത്തിന്റെ ദൃശ്യം ആദ്യമുണ്ടാവുന്നത് ഫിലിമോത്സവിനു വേണ്ടിയാണ്. ഫിലിമോത്സവിന്റെ ഇന്ത്യന്‍ സിനിമാ വിഭാഗത്തിന്റെ ലോഗോയായി അനുഗ്രഹീത കലാകാരനും ചലച്ചിത്രകാരനുമായ ജി.അരവിന്ദന്‍ സ്വന്തം കൈ കൈാണ്ടു വരച്ചുണ്ടാക്കിയതായിരുന്നു അത്. രണ്ടു കൈകളും അതില്‍ നിന്നുയരുന്ന മൂന്നു കോലുകളില്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സ്ത്രീയുടെ തോല്‍പ്പാവയും അതിന്റെ പശ്ചാത്തലത്തിലൊരു തിരശ്ശീലയും. അതായിരുന്നു അരവിന്ദന്‍ ഫിലിമോത്സവിനുവേണ്ടി രൂപകല്‍പനചെയ്തത്. ഫിലിമോത്സവിനോടനുബന്ധിച്ചു പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമ 1987 ലഘുഗ്രന്ഥത്തിന്റെ മുഖചിത്രമടക്കമുള്ള എല്ലാ ഡിസൈനുകളിലും ഈ മുദ്ര കേരളീയ ദൃശ്യകലാപാരമ്പര്യത്തിന്റെ പ്രൗഡിവിളിച്ചോതി. പിന്നീട്, സംസ്ഥാനം സ്വന്തമായൊരു വാര്‍ഷിക ചലച്ചിത്രമേള തുടങ്ങിയപ്പോള്‍, അരവിന്ദന്‍ രൂപകല്‍പന ചെയ്ത ഈ ഭാഗ്യമുദ്രതന്നെയാണ് ചെറിയ ഭേദഗതികളോടെ, കൈകള്‍ ഒഴിവാക്കിക്കൊണ്ട് സ്വീകരിക്കപ്പെട്ടത്. അങ്ങനെ ഫിലിമോത്സവിന്റെ ഒരു വിഭാഗത്തിനായി രൂപകല്‍പനചെയ്ത ആ മുദ്ര കേരളരാജ്യാന്തര ചലച്ചിത്രമേളയുടെ എക്കാലത്തെയും ഔദ്യോഗികചിഹ്നമായി ചരിത്രത്തിലിടം നേടി.
അനുഗ്രഹീത കലാകാരനും രേഖാചിത്രണത്തിന്റെ തമ്പുരാനുമായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് ഫിലിമോത്സവ് 88 ന്റെ ഔദ്യോഗിക ചിഹ്നം വരഞ്ഞുണ്ടാക്കിയത്. തിരുവിതാംകൂറിന്റെ രാജമുദ്രയായിരുന്ന ശംഖിനെ അയത്‌നലളിതമായ ഒരു കുത്തും ഏതാനും വരയും കൊണ്ട്  നമ്പൂതിരി ആ മുദ്രയിലേക്ക് ആവഹിച്ചു. നെടുകെ പ്രതിഷ്ഠിച്ച ശംഖിനു താഴെ ഒറ്റ ബ്രഷ് സ്‌ട്രോക്കില്‍ ഇന്ത്യന്‍ കഌസിക്കല്‍ ചിത്രകലാപാരമ്പര്യത്തില്‍ പെട്ട ഒരു 88. അതായിരുന്നു ആ ഡിസൈന്‍. ലോഗോ രൂപകല്‍പനയില്‍ ലാളിത്യം കൊണ്ട് ഒരുപക്ഷേ അങ്ങേയറ്റം ശ്രദ്ധിക്കപ്പെട്ട ഈ ശംഖുമുദ്ര പിന്നീട് കേരള ചലച്ചിത്രവികസന കോര്‍പറേഷന്‍ അതിന്റെ ഔദ്യോഗിക ചിഹ്നമായി ആവഹിക്കുകയായിരുന്നു. എണ്‍പത്തെട്ട് എന്ന ഡിസൈന്‍ എടുത്തുകളഞ്ഞ് നെടുകെ വരഞ്ഞ ശംഖിനെ കുത്തനെ നിര്‍ത്തുക മാത്രമേ ചെയ്തുള്ളൂ കെ.എസ്.എഫ്.ഡി.സി.
ഫിലിമോത്സവ് 88 ന് ശീര്‍ഷകചിത്രം നിര്‍മിച്ചത് അനുഗ്രഹീത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍.കരുണ്‍ ആയിരുന്നു. കോവളത്തിന്റെ കടല്‍ത്തീരവും, കേരളത്തിന്റെ ഇളനീരുമെല്ലാം ചേര്‍ന്നൊരു ശ്രദ്ധിക്കപ്പെട്ട അനിമേഷന്‍. അതായിരുന്നു ഷാജി സിഗ്നേച്ചര്‍ ഫിലിമിനായി സ്വീകരിച്ച പ്രമേയം. കോവളതീരത്ത് ചെത്തിവച്ചൊരു കരിക്കില്‍ സ്‌ട്രോയ്ക്കു പകരം ഫിലിം ചുരുളുകള്‍. ജനുവരി 10 മുതല്‍ 24 വരെ നീണ്ടു നിന്ന ഫിലിമോത്സവിന്റെ ഫെസ്റ്റിവല്‍ ബുക്കിന്റെ മുഖചിത്രത്തില്‍ ഷാജി മനക്കണ്ണില്‍ ആവിഷ്‌കരിച്ച ദൃശ്യങ്ങള്‍ എക്കാലത്തേക്കും പ്രേക്ഷകമനസ്സുകളില്‍ പതിയാന്‍ വേണ്ടിയായിരിക്കണം ഇടം പിടിക്കുകയും ചെയ്തു.
സത്യജിത് റേ ഉദ്ഘാടകനായി വരുമെന്നായിരുന്നു ആദ്യമറിയിച്ചിരുന്നതെങ്കിലും ഒടുവില്‍ ഉദ്ഘാടകനായി നിശാഗന്ധിയില്‍ വന്നിറങ്ങിയത് മൃണാള്‍ സെന്നായിരുന്നു. ഇന്ത്യയില്‍ ജനിച്ച് സൈപ്രസിലും ഈജിപ്തിലും വളര്‍ന്ന മൈക്കല്‍ റാഡ്‌ഫോര്‍ഡ് സംവിധാനം ചെയ്ത വൈറ്റ് മിസ്ചിഫ് ആയിരുന്നു ഉദ്ഘാടന ചിത്രം. അര്‍ജന്റിന, ഓസ്ട്രിയ, ഓസ്‌ട്രേലിയ,കാനഡ, ക്യൂബ, ചൈന, ചെക്കസ്ലോവാക്യ,ഫ്രാന്‍സ്, കിഴക്കന്‍ ജര്‍മ്മനി,ഗ്രീസ്, ഹംഗറി, ഇറ്റലി, ജപ്പാന്‍, കൊറിയ, പോളണ്ട്, യു.കെ., യു.എസ്, യു.എസ്.എസ്. ആര്‍, യുഗോസഌവിയ...അങ്ങനെ ചരിത്രത്തില്‍ തന്നെ ഇല്ലാതായതടക്കം പല രാജ്യങ്ങളില്‍ നിന്നുമുള്ള സിനിമകളുണ്ടായിരുന്നു മേളയില്‍. ഗ്രീസില്‍ നിന്നുള്ള തിയോ ആഞ്ജലോപൗലോയുടെ മാര്‍സെല്ലോ മസ്ത്രിയോയാന്നി ചിത്രമായ ദ ബീ കീപ്പര്‍ കാണാന്‍ ശ്രീകുമാറിലുണ്ടായ തിക്കും തിരക്കും ഇന്ന് കിം കി ഡുക് സിനിമകള്‍ക്കുണ്ടാകുന്നതു പോലെ...സീസണ്‍ ടിക്കറ്റുണ്ടായിരുന്നതുകൊണ്ട് പലരും ജീവനക്കാരുടെ കണ്ണുവെട്ടിച്ച് തിരക്കില്‍ ടിക്കറ്റ് കൈമാറി വരെ കയറിപ്പറ്റി. ഇം ക്വോന്‍ തേ്ക്കായിരുന്നു മേളയിലെ മറ്റൊരു താരം. സൊറഗേറ്റ് വുമണ്‍ എന്ന ആ സിനിമ പിന്നീട് മലയാളത്തില്‍ ദശരഥം അടക്കമുള്ള സിനിമകള്‍ക്ക് സര്‍ഗാത്മക പ്രചോദനമായത് ചരിത്രം.ഇമാമുറയുടെ സെഗനായിരുന്നു ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രം.ഗോദ്ദാര്‍ദ്ദും, പോള്‍ കോക്‌സും, മാര്‍ത്താ മെസാറസുമെല്ലാം തലസ്ഥാനത്തെ സാധാരണ പ്രേക്ഷകര്‍ക്കും സുപരിചിതരായി.
ഇന്ത്യന്‍ പനോരമയില്‍ മലയാളത്തില്‍ നിന്നുളള സിനിമകളിലും ചരിത്രപരമായൊരു സവിശേഷ എന്‍ട്രിയുണ്ടായിരുന്നു ആ വര്‍ഷം. തലസ്ഥാനത്തെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു നിര്‍മിച്ച, മുന്‍ഷി പ്രേംചന്ദിന്റെ അംശിനി എന്ന ഹിന്ദി സിനിമയായിരുന്നു അത്. പില്‍ക്കാലത്തു പത്രപ്രവര്‍ത്തകനായിത്തീര്‍ന്ന സന്തോഷ്, മുന്‍ഷി പരമ്പരയിലൂടെ ദൃശ്യമാധ്യമത്തില്‍ മായാത്ത സ്ഥാനമുറപ്പിച്ച അനില്‍ ബാനര്‍ജി, സിതാര്‍ വാദകന്‍ കൂടിയായ കിഷന്‍ കര്‍ത്ത, നാടകപ്രവര്‍ത്തകനും നടനുമായ പത്മനാഭന്‍ തമ്പി എന്നിവരെല്ലാം ചേര്‍ന്നു തിരുവനന്തപുരം യംഗ് ഫിലിം റിപ്പര്‍ട്ടറി ഓഫ് ഇന്ത്യയുടെ ബാനറില്‍ നിര്‍മിച്ച ഹിന്ദിചിത്രമായ അംശിനിയിലെ നായിക അക്കാലത്ത് ഉത്തരേന്ത്യന്‍ സമാന്തര സിനിമകളിലൂടെ ഉദിച്ചുയര്‍ന്ന നവതാരനിരയില്‍പ്പെട്ട സീമ ബിശ്വാസായിരുന്നു.
അടൂരിന്റെ അനന്തരം,പ്രതാപ് പോത്തന്റെ ഋതുഭേദം, ചലച്ചിത്രവികസനകോര്‍പറേഷനിലെ ഫിലിം ഓഫീസര്‍ കൂടിയായിരുന്ന, പില്‍ക്കാലത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനായ സംവിധായകന്‍ കെ.ആര്‍.മോഹന്റെ പുരുഷാര്‍ത്ഥം, രഞ്ജിത്ത് ആദ്യമായി എഴുതിയ തിരക്കഥയില്‍ ചലച്ചിത്രവികസനകോര്‍പറേഷനിലെ ഫിലിം ഓഫീസര്‍ കൂടിയായിരുന്ന സംവിധായകന്‍ വി.ആര്‍.ഗോപിനാഥ് സംവിധാനം ചെയ്ത ഒരു മെയ്മാസപ്പുലരിയില്‍, ലെനിന്‍ രാജേന്ദ്രന്റെ സ്വാതി തിരുനാള്‍, ജോസഫ് മാടപ്പള്ളിയുടെ തോരണം എന്നിവയായിരുന്നു പനോരമയിലെ മലയാളത്തില്‍ നിന്നുള്ള കഥാചിത്രങ്ങള്‍. ഹ്രസ്വചിത്രവിഭാഗത്തില്‍ അരവിന്ദന്റെ എ ഹോം എവേ ഫ്രം ഹോം, എം.എ റഹ്മാന്റെ ബഷീര്‍ ദ് മാന്‍ അടക്കം എത്രയോ സിനിമകള്‍.ഡിര്‍ക് ബോഗാര്‍ഡ്, എറിക് റോമര്‍ ഏണസ്റ്റ് ലൂബിഷ് എന്നിവരുടെ റെട്രോവിഭാഗവും എം.ജി.രാമചന്ദന്‍, ജോണ്‍ ഏബ്രഹാം എന്നിവരുടെ സ്മൃതിചിത്രവിഭാഗവും മേളയുടെ ആകര്‍ഷണമായിരുന്നു
ഒന്നു ചീയുമ്പോള്‍ മറ്റൊന്നിനു വളമാവുമെന്ന ലോകനിയമം ഫിലിമോത്സവിന്റെ കാര്യത്തിലും സത്യം. അല്ലെങ്കില്‍ ഫിലിമോത്സവിനു വേണ്ടി കൈരളി രൂപം നല്‍കിയ ഡിസൈനുകളില്‍ പലതും പിന്നീട് കേരളത്തിന്റെ യശഃസ്തംഭങ്ങളായ ചലച്ചിത്രസ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ഭാഗ്യമുദ്രകളായി നിലനില്‍ക്കുകയില്ലായിരുന്നല്ലോ. മാത്രവുമല്ല, ഫിലിം യൂണിറ്റ്, ഹോസ്പിറ്റാലിറ്റി, ഷെഡ്യൂളിംഗ്, ഇനാഗുറല്‍ ഫിലിം, സമാപനചിത്രം, ഇന്ത്യന്‍ പനോരമ, സിഗ്നേച്ചര്‍ ഫിലിം തുടങ്ങി സിനിമാമേളകളുടെ ഉള്ളടക്കങ്ങളിലേക്കെല്ലാം തലസ്ഥാനവാസികളെ ആദ്യം കൈ പിടിച്ചാനയിച്ച ലക്ഷണമൊത്ത ഒരു ഔദ്യോഗിക മേള  ചരിത്രശേഷിപ്പായതും,വരുംകാല മഹാമേളകള്‍ക്കു പ്രചോദനമായതുമെല്ലാം നിയോഗമായിരിക്കും, നിശ്ചയം.