Wednesday, March 20, 2019

മനുഷ്യ മനസുകളിലേക്കു തുറന്നുവച്ച കാഴ്ചകള്‍



Chalachitra Sameeksha March 2019

ശ്യാമപ്രസാദ്/ എ.ചന്ദ്രശേഖര്‍
മനസു മനസിനോടു സംവദിക്കുന്ന 

തരം സിനിമകളാണ് ശ്യാമപ്രസാ ദിന്റേത്. മനുഷ്യബന്ധ ങ്ങളുടെ വൈരുദ്ധ്യ വൈചിത്ര്യ ങ്ങളിലേക്കും മനുഷ്യ മനസുകളുടെ നിഗൂഢ പ്രഹേളികളിലേക്കും ക്യാമറനീട്ടുന്ന സിനിമകള്‍.പ്രത്യക്ഷരാഷ്ട്രീയമോ സാമൂഹികപ്രശ്‌നങ്ങളോ നേരിട്ടു ചര്‍ച്ചചെയ്യുന്നതല്ല, വ്യക്തിയും സമൂഹവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളിലെ രാഷ്ട്രീയവും മാനവികതയും ചര്‍ച്ച ചെയ്യുന്നതാണ് ശ്യാമപ്രസാദ് ചിത്രങ്ങള്‍. അതു ബുദ്ധിയെ മാത്രം സംബോധന ചെയ്യുന്നതല്ല. മറിച്ച്, മനുഷ്യന്റെ വികാരവിചാരങ്ങളെ, മോഹങ്ങളെ, മോഹഭംഗങ്ങളെ, തൃഷ്ണകളെ,കാമനകളെ ഒക്കെ അഭിസംബോധനചെയ്യുന്നതും അഭിമുഖീകരിക്കുകയും ചെയ്യുന്ന ദൃശ്യാഖ്യാനങ്ങളാണ്. കലയുടെ രാഷ്ട്രീയമാണ് കലാകാരന്റെ രാഷ്ട്രീയമെന്ന് ഓരോ ശ്യാമപ്രസാദ് ചിത്രവും ഭംഗ്യന്തരേണ പറഞ്ഞുവയ്ക്കുന്നു.1998ല്‍ കല്ലുകൊണ്ടൊരു പെണ്ണില്‍ തുടങ്ങി 2019ല്‍ ഒരു ഞായറാഴ്ച വരെ 20 വര്‍ഷത്തനിടെ ഒരു ഹ്രസ്വസിനിമയടക്കം 14 സിനിമകള്‍, അഗ്നിസാക്ഷി (1998), അകലെ (2004), ഒരേ കടല്‍ (2007) എന്നിവയ്ക്ക് മികച്ച മലയാളചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്, അഗ്നിസാക്ഷി, അകലെ, ഇലക്ട്ര(2010), ആര്‍ട്ടിസ്റ്റ് (2013) എന്നിവയ്ക്കടക്കം മികച്ച സംവിധായകനുള്ള സംസ്ഥാന ബഹുമതി...ഇപ്പോള്‍ 2018ല്‍ വീണ്ടും ഒരു ഞായറാഴ്ചയിലൂടെ മലയാളത്തിലെ മികച്ച സംവിധായകനുള്ള സംസ്ഥാന ബഹുമതി സ്വന്തമാക്കുമ്പോള്‍, മികച്ച സംവിധായകനുള്ള സംസ്ഥാന
ബഹുമതി ഏഴു തവണ നേടിയ ജി.അരവിന്ദന്‍,ആറുതവണ നേടിയഅടൂര്‍ ഗോപാലകൃഷ്ണന്‍, എന്നിവര്‍ക്കു തൊട്ടുതാഴെ അഞ്ചുവട്ടം ബഹുമതി നേടിയ സംവിധായകനാവുന്ന ശ്യാമപ്രസാദ് സംസാരിക്കുന്നു, തന്റെ സര്‍ഗപ്രക്രിയയെപ്പറ്റി, ചലച്ചിത്രദര്‍ശനത്തെപ്പറ്റി.

ഒരു ഞായറാഴ്ചയെപ്പറ്റി പറഞ്ഞുകൊണ്ടുതന്നെ തുടങ്ങാം. എന്താണീ സിനിമ, എന്തിനേപ്പറ്റിയാണീ സിനിമ?
വളരെ ചെറിയൊരു ചിത്രമാണത്. രണ്ടു സമാഗമങ്ങളിലൂടെ ആണ്‍-പെണ്‍ ബന്ധത്തിന്റെ ഇഴകീറി പരിശോധിക്കുന്ന ചിത്രമാണത്. പ്രമേയതലത്തില്‍, പരസ്പരം അറിഞ്ഞുകൂടാത്ത, ഒരു തരത്തിലും ബന്ധമില്ലാത്ത, ചിത്രാന്ത്യത്തില്‍പ്പോലും കണ്ടുമുട്ടാത്ത, രണ്ടു വ്യത്യസ്ത ഇടങ്ങളില്‍ ഒരു ഞായറാഴ്ച സമാഗമത്തിനെത്തിച്ചേരുന്ന കമിതാക്കളായ രണ്ടാണും പെണ്ണും. അവരുടെ ബന്ധങ്ങളിലെ അന്ത:സംഘര്‍ഷങ്ങള്‍, അതിലെ സങ്കീര്‍ണതകള്‍, വൈരുദ്ധ്യങ്ങള്‍...ഒക്കെയാണ് ഈ ചിത്രം. ചെറുപ്പക്കാരായ പ്രണയിതാക്കള്‍ തമ്മിലാവട്ടെ, മധ്യവയസ്‌കരായ ഭാര്യാഭര്‍ത്താക്കന്മാരാവട്ടെ...അവരുടെ ബന്ധങ്ങളിലെ ഡൈനാമിക്‌സ്, പാരസ്പര്യത്തിലുപരി വിചിത്രമായ വൈരുദ്ധ്യങ്ങള്‍ അതൊക്കെയാണ് പറയാന്‍ ശ്രമിച്ചത്. ശരിക്കും രണ്ടു കൊച്ചു സിനിമകളായി ടെലിവിഷനു വേണ്ടി ചെയ്യാന്‍ ഉദ്ദേശിച്ചതാണ്. വളരെ കോംപാക്ടും എപ്പിസോഡിക്കുമായ രണ്ടു കഥകള്‍. ബംഗാളി എഴുത്തുകാരായ ദിബ്യേന്ദു പാലിത്തിന്റെയും ശിര്‍ഷേന്ദു മുഖോപാധ്യായുടെയും രണ്ടു കഥകളെ ആസ്പദമാക്കിയ തിരക്കഥ. പക്ഷേ എഴുതിവന്നപ്പോള്‍ മധ്യ-ഉപരിമധ്യ സാമ്പത്തിക ശ്രേണിയിലുള്ള ആ ദമ്പതികളുടെ തീര്‍ത്തും വ്യത്യസ്തമായ കഥകള്‍ തമ്മില്‍ നോണ്‍ലീനിയര്‍ സങ്കേതത്തില്‍ കോര്‍ത്തിണിക്കുന്നതുവഴി ഉരുത്തിരിയുന്ന മൂന്നാം മാനം രസകരമായി തോന്നി. അങ്ങനെയാണ് ഒരു ഞായറാഴ്ച ഉണ്ടാവുന്നത്.
എന്റെ സിനിമകളിലെല്ലാം ഞാന്‍ എപ്പോഴും അഭിസംബോധന ചെയ്തിട്ടുള്ള ആണ്‍-പെണ്‍ ബന്ധങ്ങളിലെ സന്ദിഗ്ധത തന്നെയാണ് ഇതിലും കൈകാര്യം ചെയ്യാന്‍ ശ്രമിച്ചത്. മനുഷ്യബന്ധങ്ങളിലെ സൈക്കോളജി, സോഷ്യോളജി...പവര്‍ ഡൈനാമിക്‌സ്...അതിലെ പൊളിറ്റിക്‌സ്...ആ ഞായറാഴ്ച സമാഗമത്തിനിടെ അവരുടെ ജീവിതത്തില്‍ എന്തു സംഭവിക്കുന്ന എന്നതാാണ് ഈ സിനിമ.മനഃശാസ്ത്രപരവും രാഷ്ട്രീയവുമായ ബലതന്ത്രങ്ങളെപ്പറ്റിയാണത് അന്വേഷിക്കുന്നത്.അതിലവരുടെ ലൈംഗികതയുണ്ട്. വിവാഹമെന്ന വ്യവസ്ഥിതിക്കുള്ളില്‍ അവരനുഭവിക്കുന്ന ശൂന്യതയുടെ ബഹിസ്ഫുരണണമുണ്ട്. ഇരുപതിനും ഇരുപത്തഞ്ചിനും ഇടയിലുള്ള കമിതാക്കളാണ് ഒന്ന്. മറ്റൊന്ന് മുപ്പതുകളിലെത്തിയ വിവാഹിതരും. ഒരാളുടെ ഭാര്യ മരിച്ചുകഴിഞ്ഞിരിക്കുന്നു. ഇത്തരമൊരു പ്രമേയത്തെ ഇമോഷനല്‍ ഡ്രാമ ഒട്ടുമില്ലാതെ എങ്ങനെ അവതരിപ്പിക്കാനാണു ശ്രമിച്ചിരിക്കുന്നത്.തീര്‍ത്തും പുതുമുഖങ്ങളാണ് ഈ ചിത്രത്തിനു മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചിട്ടുള്ളത്. സാങ്കേതികവിദഗ്ധരും അഭിനേതാക്കളുമൊക്കെ. യൂത്തിന്റെ ഫ്രഷ്‌നെസ് അതുകൊണ്ടുതന്നെ ഈ സിനിമയില്‍ എനിക്കനുഭവിക്കാനായി.ഇങ്ങനൊരു കഥ വച്ചുകൊണ്ട് തീര്‍ത്തും വ്യക്തിഗതമായൊരു സിനിമയൊരുക്കാനാണു ഞാന്‍ ശ്രമിച്ചത്.


സമകാലിക മലയാള സിനിമയില്‍ ന്യൂ ജനറേഷന്‍ അഥവാ നവഭാവുകത്വം എന്ന നിലയ്ക്ക് ഒരു മുന്നേറ്റം വരുന്നത് താങ്കളുടെ ഋതുവോടെയാണ്. ചലച്ചിത്രകാരന്‍ എന്ന നിലയ്ക്ക് ശ്യാമപ്രസാദിന്റെ കലാജീവിതത്തിലും ഋതുവിനു മുമ്പും പിന്‍പും എന്നിങ്ങനെ ഒരു വിഭജനം സാധ്യമാണെന്നു പറഞ്ഞാല്‍?
ഓണസ്റ്റ്‌ലി എനിക്കതങ്ങനെയൊരു ഹിസ്‌റ്റോറിക്കല്‍ കോണ്‍ടെക്‌സ്റ്റില്‍ അതിനെ അപഗ്രഥിച്ചു നോക്കാനൊന്നും തോന്നയിട്ടില്ല. എല്ലായ്‌പ്പോഴും ഞാനെന്റെ സിനിമാറ്റിക്ക് സെന്‍സിബിലിറ്റിക്കനുസരിച്ചു പ്രതികരിക്കാനും പ്രവര്‍ത്തിക്കാനുമാണു ശ്രമിച്ചിട്ടുള്ളത്. പ്രധാനമായും പാശ്ചാത്യ സിനിമകളില്‍ നിന്നും, തീര്‍ച്ചയായും കുറെ ഇന്ത്യന്‍ സിനിമകളില്‍ നിന്നുമെല്ലാം ഞാന്‍ ആര്‍ജിച്ചെടുത്ത ഭാവുകത്വമാണത്. അങ്ങനെ നോക്കുമ്പോള്‍ ഒരു ഇന്റര്‍നാഷനല്‍ സിനിമാറ്റിക് സെന്‍സിബിലിറ്റിയുമായിട്ട് ഞാന്‍ അറിയാതെ മാച്ച് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണങ്ങനെയുണ്ടാവുന്നത്. അതൊരുപക്ഷേ മലയാളികള്‍ക്ക് പ്രത്യേകമായൊരു ആസ്വാദ്യത ഉളവാക്കിയിരിക്കാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അങ്ങനൊരു ഇതിവൃത്തത്തോടുള്ള എന്റെ താല്‍പര്യമായിരുന്നു ഋതുവിനു പിന്നില്‍. നമുക്കു തൊട്ടടുത്തുള്ള ടെക്കീസിന്റെ ജീവിതത്തെ ആസ്പദമാക്കി മാറുന്ന സാമൂഹിക വ്യവസ്ഥയെ, മൂല്യപരിസരങ്ങളെ സാമ്പത്തികവും വൈകാരികവുമായ പശ്ചാത്തലങ്ങളെ അവതരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഊതിവീര്‍പ്പിച്ച ചില ധാരണകള്‍ കടപുഴകുന്നതിന്റെ ആവിഷ്‌കാരം കൂടിയായിരുന്നു അത്. സവിശേഷമായൊരു സാമൂഹിക/
സാമ്പത്തികശ്രേണിയെ നിശിതമായി ഇത്രയടുത്ത് ഇഴകീറി പരിശോധിക്കുന്ന ഒരു സിനിമ ഒരുപക്ഷേ അതുവരെ ഉണ്ടാവാത്തതാവാം കാരണം. ഐടി ജീവിതത്തിന്റെ മൂല്യവ്യവസ്ഥകള്‍ ബന്ധങ്ങളുടെ സങ്കീര്‍ണതകള്‍...അതൊക്കെയാണ് ഞാനതില്‍ പറയാന്‍ ശ്രമിച്ചത്. നേരത്തേ പറഞ്ഞതുപോലെ ആണ്‍-പെണ്‍ ബന്ധങ്ങളിലെ സന്ദിഗ്ധതകള്‍, സങ്കീര്‍ണതകള്‍ അന്വേഷിക്കുക എന്നു പറയുന്നത് എനിക്കു വലിയ ഇഷ്ടമുള്ള കാര്യമാണ്. സിനിമയില്‍ പലപ്പോഴും അതു വളരെ വര്‍ണാഭമായി റൊമാന്റിക്കായി ബ്‌ളോട്ട് ചെയ്തിട്ടുള്ള ഒരു തരം സിറപ്പി ആയ ആവിഷ്‌കാരങ്ങളാണ്. പ്രണയമടക്കമുള്ള കാര്യങ്ങളെ കുറേക്കൂടി സത്യസന്ധമായി, സദാചാരമൂല്യവിചാരങ്ങളുടെ വ്യവസ്ഥാപിത വിലക്കുകള്‍ക്കൊന്നുമുള്ളില്‍ നില്‍ക്കാതെ ആവിഷ്‌കരിക്കുന്നതിലാണ് എനിക്കു താല്‍പര്യം. അതെങ്ങനെ നിര്‍വഹിക്കാമെന്നു തന്നെയാണ് ഋതുവിലും ഞാന്‍ താല്‍പര്യപൂര്‍വം പരിശോധിച്ചതും പരീക്ഷിച്ചതും.


സിനിമയുടെ  സവിശേഷത തന്നെ അതിന്റെ ദൃശ്യപരതയാണ്. എന്നാല്‍ താങ്കളുടെ സിനിമകള്‍ ഒരിക്കലും സ്‌പെക്ടക്കുലര്‍ അല്ല, പകരം കഥാപാത്രങ്ങളുടെ ഉള്ളിലേക്കു നോക്കുന്ന, ആന്തരികവ്യവഹാരത്തിലേക്ക് ആഴത്തില്‍ ആഴ്ന്നിറങ്ങുന്ന, സംഭാഷണപ്രധാനവും വ്യക്തിഗതവും ആത്മനിഷ്ഠവുമായ ആഖ്യാനങ്ങളാണ്. ചലച്ചിത്രകാരനെന്ന നിലയ്ക്ക് ക്യാമറ തരുന്ന ദൃശ്യസാധ്യതകള്‍ താങ്കളെ പ്രലോഭിപ്പിക്കാറില്ലേ? അഥവാ എന്താണ്/ എന്തിനാണ് താങ്കള്‍ക്കു ക്യാമറ?
എന്നെപ്പറ്റിയോ മറ്റേതൊരു ചലച്ചിത്രകാരനെപ്പറ്റിയോ അങ്ങനെ കാടടച്ചൊരു അഭിപ്രായം രൂപീകരിക്കാനാവുമെന്നെനിക്കു തോന്നുന്നില്ല. കാരണം വിഷ്വല്‍ എന്നു പറയുന്നത്... അത് സ്‌പെക്ടക്കിള്‍ ഓഫ് എ ലാന്‍ഡ് സ്‌കെയ്പ്പിനെ പ്രതിനിധാനം ചെയ്യുന്നതോ വളരെ വിശാലമായ ക്യാന്‍വാസില്‍ വന്‍ ദൃശ്യസാധ്യതകള്‍ നിവര്‍ത്തിക്കുന്നതോ മാത്രമാവണമെന്നില്ല. ഇറ്റ് ക്യാന്‍ ബി വെരി മച്ച് എ ക്‌ളോസപ്പ്. സ്റ്റഡി ഓഫ് ആന്‍ ഐ. മുഖഭാവങ്ങള്‍, മനുഷ്യരുടെ ചലനങ്ങള്‍ സംഭാഷണരീതികള്‍...ഇതൊക്കെ മിസ്-ആന്‍-സീനിന്റെ ഭാഗം തന്നെയാണ്.
പിന്നെ ലോകത്ത് വിവിധ തരത്തിലുള്ള സിനിമകളുണ്ട്. സിനിമ എന്നുള്ളത് സ്‌പെക്ടക്കിളുകളുടെ ആഘോഷം മാത്രമാണെന്ന തരം സിനിമകളുണ്ട്. ഐ ആം ഷുവര്‍ ഐ ലൈക് ദോസ് കൈന്‍ഡ് ഓഫ് ഫിലിംസ് ആസ് വെല്‍. പക്ഷേ, ഇവിടെ മറ്റു തരം സിനിമകളുമുണ്ട്. ഉദാഹരണത്തിന് വുഡ്ഡി അലന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ സംഭാഷണപ്രധാനങ്ങളാണ്. അദ്ദേഹത്തിന് താല്‍പര്യം സംസാരിക്കുന്നവരിലാണ്. അതിലൂടെയാണ് അവരുടെ ക്യാരക്ടര്‍ റിവീല്‍ ചെയ്യുന്നത്. അവിടെ ടോക്ക് ബികംസ് ആന്‍ ആക്ഷന്‍. നാടകത്തിലേതു പോലെ ക്രിയാംശത്തെ പൂര്‍ത്തീകരിക്കുന്ന, അതിനു പകരം വയ്ക്കുന്ന സംഭാഷണങ്ങളല്ല, മറിച്ച് സംഭാഷണം തന്നെ ക്രിയാംശമാവുകയാണവിടെ. ടോക്കിങ് ഹെഡ്‌സ് ഇറ്റ്‌സെല്‍ഫ് ക്രിയേറ്റ്‌സ് മിസ്-ആന്‍-സീന്‍. അതെനിക്കു വളരെ ഇഷ്ടമുള്ള കാര്യമാണ്. നല്ല അഭിനേതാക്കളാണെങ്കില്‍, അതിലെ മൊമെന്റ്‌സ് വളരെ സത്യസന്ധമാണെങ്കില്‍... ഇറ്റ്‌സ് ബ്യൂട്ടിഫുള്‍ ടു വാച്ച് ഹൗ പീപ്പിള്‍ ബിഹേവ്! ഒരു പ്രത്യേക നിമിഷത്തില്‍ ഒരു മനുഷ്യമുഖത്തിന്റെ ഭാവം ഒപ്പുന്നതിനപ്പുറം സത്യസന്ധമായൊരു വിഷ്വല്‍ വേറെയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.
അതേസമയം, എന്റെ സ്‌ക്രിപ്റ്റുകളില്‍ സ്വാഭാവികമായ ദൃശ്യസന്തുലനം നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നു തന്നെയാണു തോന്നുന്നത്. ഉദാഹരണത്തിന് ഒരേ കടലിലെ നാഥനും ദീപ്തിയും തമ്മിലെ അടുക്കാനും അകലാനും പറ്റാത്ത ദുര്യോഗം, അവര്‍ തമ്മിലുള്ള സോഷ്യോ-ഇക്കണോമിക് വൈരുദ്ധ്യം...അതൊക്കെ ആ സിനിമയിലെ ഇടങ്ങള്‍ കൊണ്ടു തന്നെ ധ്വനിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരുടെ വീടകങ്ങള്‍, നീണ്ട ഇടനാഴികള്‍, പിരിയന്‍ ഗോവണി...അങ്ങനെയങ്ങനെ. ഇതെല്ലാം വിഷ്വലല്ലെങ്കില്‍ പിന്നെന്താണ്?
എന്നാലും ഒരു ഞായറാഴ്ചയില്‍ കുറേക്കൂടി സ്വാതന്ത്ര്യമെടുക്കാന്‍ എനിക്കായിട്ടുണ്ടെന്നു തോന്നുന്നു.കാരണം രണ്ടു ദമ്പതികളും രണ്ടു വ്യത്യസ്ത ഇടങ്ങളിലാണ് ഈ ചിത്രത്തില്‍. ഒരു സമാഗമം കന്യാകുമാരിയിലെ ഒരു ലോഡ്ജിലാണെങ്കില്‍ മറ്റൊരു കൂട്ടര്‍ ഒരു ഇങ്ങുദൂരെ ഒരു ഫ്‌ളാറ്റില്‍. പാറക്കൂട്ടങ്ങള്‍ക്കു നടുവിലെ ഒറ്റപ്പെട്ട ഹോട്ടല്‍ മുറിയില്‍ ഒരുതരം ഏകാന്തതയും വന്യതയുമാണ് കാണാനാവുന്നത്. അതിന്റെ ദൃശ്യപരിചരണം തീര്‍ച്ചയായും ആ മൂഡിന് അനുസൃതമാണെന്നതുന്നെയാണ് ഞാന്‍ കരുതുന്നത്. ഫ്‌ളാറ്റിലെ ദൃശ്യങ്ങളില്‍ വാതില്‍പ്പുറം ഓവര്‍ എക്‌സപോസ്ഡും അകത്തുള്ളതു മുഴുവന്‍ ഡാര്‍ക്കിഷുമാണ്.കഥാപാത്രങ്ങളുടെ മുഖങ്ങള്‍ പോലും വളരെയധികം വ്യക്തമാകാത്തതുപോലെ...ഇതെല്ലാം ദൃശ്യസാധ്യതകളാണെന്നു തന്നെയാണ് എന്റെ വിശ്വാസം.


ലോകസിനിമയില്‍ ക്രിസ്‌റ്റോഫ് കീസ്ലോവ്‌സ്‌കി അടക്കമുള്ളവര്‍ എന്തിന് നമ്മുടെ സത്യജിത് റായ് വരെ മിനിസ്‌ക്രീനില്‍ ഇതിഹാസങ്ങള്‍ രചിച്ചവരാണ്. എന്നാല്‍ ടിവിയില്‍ നിന്നു വന്ന ചലച്ചിത്രകാരന്മാരോട് ഇന്നും നമ്മുടെ മുഖ്യധാരാ സിനിമാലോകത്തിന് ഒരല്‍പം പുച്ഛമാണ്. താങ്കളാവട്ടെ മിനിസ്‌ക്രീനിന്റെ സന്തതിയും. താങ്കള്‍ക്കെപ്പോഴെങ്കിലും ഇരു മാധ്യമങ്ങളും തമ്മില്‍ ആവിഷ്‌കാരപരമായ വ്യത്യാസം അനുഭവപ്പെട്ടിട്ടുണ്ടോ? സിനിമയില്‍ തനതായ മുദ്ര പതിപ്പിച്ചു കഴിഞ്ഞയാളെന്ന നിലയ്ക്ക് ഈ വിവേചനത്തോട് എങ്ങനെ പ്രതികരിക്കുന്നു?
എനിക്കങ്ങനെ തോന്നിയിട്ടേയില്ല. വിമുഖത ആരു കാണിക്കുന്നവെന്നാണ്. ജനങ്ങളോ? അതോ എസ്റ്റാബ്‌ളിഷ്‌മെന്റോ? എന്നെ ഒരിക്കലും ആരും അങ്ങനെയൊരു വിവേചനം കാണിച്ചിട്ടില്ല. പറയാനുള്ള ഈ മീഡിയത്തിലൂടെ എത്രമാത്രം ഇഫക്ടീവായി പറയുന്നു എന്നുള്ളതു മാത്രമേ ആളുകള്‍ പൊതുവേ നോക്കാറുള്ളൂ. പിന്നെ ടിവിയില്‍ നിന്നു വന്നവരിലധികവും അതിന്റെ ഘടനാപരമായ ചില ബാഗേജുകള്‍ കൂടി കൊണ്ടുവരാറുണ്ട് എന്നതു വാസ്തവമാണ്.
ഒരു പക്ഷേ മിനിസ്‌ക്രീനില്‍ നിന്നുള്ള ഹാങോവറാണോ ഇന്‍ഡോറുകളോടും അവനവനിലേക്കു തന്നെയും തുറന്നുപിടിക്കുന്ന തരം ക്‌ളോസപ്പുകളോടുമുളള ചലച്ചിത്രകാരന്‍ എന്ന നിലയ്ക്കുള്ള താങ്കളുടെ ഒബ്‌സെഷനു കാരണം?
ഒരു പക്ഷേ ടാക്കിങ് ഹെഡ്‌സ് ക്‌ളോസ്പ്‌സ് എന്നത് അത്തരമൊരു സ്വാധീനമായിക്കൂടെന്നില്ല. പക്ഷേ അതൊരു പോരായ്മയോ കുറവോ തെറ്റോ ആയി എനിക്കു തോന്നിയിട്ടില്ല.അരങ്ങില്‍ നിന്നുള്ള ഒരുപാട് അംശങ്ങള്‍ ഞാന്‍ സിനിമയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ഉദാഹരണത്തിന് വാക്കുകളുടെ ഉപയോഗം... സംഭാഷണങ്ങളിലെ ധ്വനിപ്രാധാന്യം..അതൊക്കെ തീയറ്ററിന്റെ സ്വാധീനമായിരിക്കാം. കഥാപാത്രങ്ങളുടെ ഫ്രെയിമിലെ വിന്യാസം. സ്ഥലകാലങ്ങളുടെ വിനിയോഗം. ഇതിലെല്ലാം അത്തരം അംശങ്ങളുണ്ടാവാം. അതൊക്കെ ഞാന്‍ എന്റെ അനുഭവപരിചയങ്ങളിലൂടെ ആര്‍ജിച്ചെടുത്തതില്‍ നിന്നുരുത്തിരിയുന്നതാണ്.പക്ഷേ അതിലും എന്തെങ്കിലും തെറ്റുണ്ടെന്ന് എനിക്കു തോന്നുന്നില്ല.


സാഹിത്യബന്ധമുള്ള സിനിമകളാണധികവും താങ്കളുടേത്, കല്ലുകൊണ്ടൊരു പെണ്ണു മുതല്‍ ഏതാണ്ട് ഋതു വരെയും അതങ്ങനെതന്നെയായിരുന്നു.മലയാളത്തില്‍ ഒരു പക്ഷേ സത്യജിത് റേ സ്‌കൂളിനെ ഏറ്റവുമധികം താലോലിക്കുന്ന സമകാലികസംവിധായകരില്‍ പ്രമുഖന്‍. സിനിമയ്ക്ക് കഥ തന്നെ വേണമോ എന്ന ചിന്തകള്‍ക്കിടയില്‍ എന്തുകൊണ്ടാണ് താങ്കളിങ്ങനെ ആദിമധ്യാന്തങ്ങളില്‍ വിശ്വസിക്കുന്നു, അതിനോടു സന്ധിചെയ്യുന്ന ദൃശ്യപരിചരണത്തിനു ശ്രമിക്കുന്നു?
സിനിമയ്ക്കു കഥ വേണ്ടെങ്കിലും ഒരു പ്രമേയം എന്തായാലും കൂടിയല്ലേ തീരൂ? ദൃശ്യങ്ങളിലൂടെ എന്തെങ്കിലും പറയണ്ടേ? അപ്പോള്‍ ഈ പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ സ്വകീയമായ അനുഭവങ്ങളില്‍ നിന്നാവാം ഉണ്ടാവുക. ചിലപ്പോള്‍ സ്വകീയമായ അനുഭവങ്ങള്‍ അത്രമേല്‍ രൂഡമൂലമായി ബന്ധിപ്പിക്കുന്ന പരികീയമായ അനുഭവാഖ്യാനങ്ങളില്‍ നിന്നായിരിക്കാം. അതല്ലെങ്കില്‍ മറ്റൊരെഴുത്തുകാരന്റെ കൃതിയെ, മറ്റൊരു തിരക്കഥാകൃത്തിന്റെ രചനെയ ആശ്രയിക്കുന്ന മെയ്ഡ് ടു ഓര്‍ഡര്‍ ആഖ്യാനമായിരിക്കാം. ഈ മെയ്ഡ് ടു ഓര്‍ഡര്‍ സംഭവത്തില്‍ ഞാന്‍ വിശ്വസിക്കുന്നേയില്ല. അതു മുമ്പു പലപ്പോഴും ചെയ്തിട്ട് എനിക്കത്രകണ്ടു തൃപ്തികരമായ അനുഭവമല്ല ഉണ്ടായിട്ടുള്ളത്. കാരണം അതെപ്പോഴും ഒരു തരം കണ്‍കോക്ഷനായിട്ടാണ് അവസാനിച്ചിട്ടുള്ളത്. റൈറ്റിങ് എന്നത് ഒരു പ്രൊജക്ടിന്റെ ഭാഗമായി സ്വാഭാവികമായി നൈസര്‍ഗികമായി ഉണ്ടായിത്തീരേണ്ട ഒന്നാണ്. കാസ്റ്റിങ്, ടെക്‌നിക്കല്‍ സൈഡ് എല്ലാം ഒരു സിനിമയുടെ കണ്‍സ്ട്രക്ഷനെ പിന്തുണയ്ക്കുന്ന ഘടകങ്ങളാണ്. കണ്‍സ്ട്രക്ഷന്‍ എന്ന ആശയത്തോടു തന്നെ എനിക്കെതിര്‍പ്പുണ്ട്. ദെയറീസ് നത്തിങ് ലൈക് കണ്‍സ്ട്രക്ഷന്‍ ഇന്‍ ആര്‍ട്ട്. ഞാന്‍ ശ്രമിച്ചിട്ടുള്ളത് എന്നെ പ്രലോഭിപ്പിച്ച ചില വിഷയങ്ങളില്‍ എന്റെ ജ്ഞാനപരിധിയില്‍ നിന്നുകൊണ്ട്, എന്റെ ആര്‍ജിതാനുഭവങ്ങളിലൂടയും സഞ്ചിതഭാവുകത്വത്തിലൂടെയും എന്റേതായ വ്യാഖ്യാനം നല്‍കാനാണ്.അതിന് സാഹിത്യം ഒരു കാരണമാവുന്നുണ്ടെന്നേയുള്ളൂ.
പുതിയ സിനിമയുടെ കാര്യം തന്നെയെടുക്കാം. പണ്ടെപ്പോഴോ വായിച്ച രണ്ടു കഥകളാണ് അതിനാസ്പദമായത്. ഇത്രനാള്‍ കഴിഞ്ഞും അതോര്‍ത്തിരിക്കണമെങ്കില്‍ നമ്മളില്‍ അതിനെന്തോ ഒരു സ്വാധീനമുളവാക്കാനാവുന്നുവെന്നാണല്ലോ അര്‍ത്ഥം. സ്വാഭാവികമായി ഞാനതില്‍ നിന്ന് ഒരു സിനിമ മെനഞ്ഞെടുക്കുകയായിരുന്നു. കഥയപ്പാടെയല്ല. അതിന്റെ അന്തഃസത്തയില്‍ നിന്ന് ഞാനുണ്ടാക്കുന്ന ഒരു ദൃശ്യാഖ്യാനം. അതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. അതേസമയം എല്ലാ സംവിധായകരും അങ്ങനെ ചെയ്യണമെന്ന അഭിപ്രായവുമില്ല എനിക്ക്. എത്രയോ രസകരമായ ചിത്രങ്ങള്‍ കൂട്ടായ്മയില്‍ നിന്നും മെയ്ഡ് ടു ഓര്‍ഡര്‍ തിരക്കഥയില്‍ നിന്നുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അതല്ല എന്റെയൊരു രീതി. അത്രയെ എനിക്കറിയാവൂ.


കല/ആര്‍ട്ട് തന്നെ ആര്‍ട്ടിഫിഷ്യല്‍ ആയിരിക്കെ കണ്‍സ്ട്രക്ഷന്‍ എന്ന ഘടനാനിര്‍മാണത്തെ തള്ളിപ്പറയുന്നത് എത്രത്തോളം ശരിയാണ്?അങ്ങനെയല്ല. ഇപ്പോള്‍ തിരക്കഥാരചന. അതതിന്റെ സ്വാഭാവികനൈസര്‍ഗികതയോടെ സംഭവിക്കേണ്ടതാണെന്നാണു ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. അതൊരു ഓര്‍ഗാനിക് പ്രോസസ് ആയിരിക്കണം. ഒരു ആശയത്തില്‍ നിന്ന് സഹജമൗലികതയോടെ ഉടലെടുത്തുവരേണ്ട ഒന്നാണ് ചലച്ചിത്രശില്‍പം എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ കണ്‍സ്ട്രക്ഷന്‍ എന്ന വാക്കിനെ വിമര്‍ശിച്ചത്, സിന്തറ്റിക് എന്ന അര്‍ത്ഥത്തില്‍.മറ്റേത് നമ്മള്‍ ഓരോരോ ഘടകങ്ങളായി ഇങ്ങനെ ഉണ്ടാക്കി അടുക്കി വച്ച് ഒരു ശില്‍പം നിര്‍മിക്കുകയാണ്.
ആര്‍ട്ട് ആര്‍ട്ടിഫിഷ്യല്‍ ആണെന്നു പറയുമ്പോഴും അതിലൊരു ഇവല്യൂഷന്‍ ഉണ്ട്. ഇപ്പോള്‍ത്തന്നെ കുമ്പളങ്ങി നൈറ്റ്‌സിനെക്കുറിച്ചു ഞാന്‍ വായിച്ചതില്‍ നിന്നു മനസിലായത് ഇറ്റസ് എ വെരി ഇന്ററസ്റ്റിങ്
വേ ബൈ വിച്ച് എ സ്റ്റോറി ഷുഡ് ബ്‌ളോസം ഇന്റു എ ബ്യൂട്ടിഫുള്‍ മൂവി. കുമ്പളങ്ങിയില്‍ ചെന്നു താമസിച്ച അനുഭവങ്ങളില്‍ നിന്ന് ഛിദ്രമായ ഒരു കുടുംബം എങ്ങനെ വീണ്ടും ഒത്തുചേരുന്നുവെന്നൊരു കഥ പറയാനാണ് ശ്യാം പുഷ്‌കരന്‍ ശ്രമിക്കുന്നത്. അതിന്റെ തീമാറ്റിക് ലെവലില്‍ സംവിധായകനും തിരക്കഥാകൃത്തിനും വ്യക്തമായ ധാരണയുണ്ട്. അതിനനുസരിച്ച് കഥാപാത്രവികാസം ഉണ്ടാവുകയാണ്. അതാണാ സിനിമയുടെ സൗന്ദര്യം. അതല്ലാതെ സിനിമയ്ക്കു വേണ്ടി പടച്ച ഒരു തിരക്കഥയല്ല അതിന്റേത്. ഈ പടപ്പ് എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ കണ്‍സ്ട്രക്ഷനെ എതിര്‍ക്കുന്നത്.

സാഹിത്യബന്ധമുണ്ടെന്നു പറയുമ്പോഴും, നാടകത്തട്ടകത്തില്‍ നിന്നു വന്ന ശ്യാമപ്രസാദിന്റെ മൂന്നു സിനിമകള്‍ മാത്രമാണ് നാടകങ്ങളെ ആസ്പദമാക്കിയുള്ളത്-കല്ലുകൊണ്ടൊരു പെണ്ണ്, അകലെ, ഇലക്ട്ര. എന്തുകൊണ്ട് അധികവും ചെറുകഥകളെ ആശ്രയിക്കുന്നു, അതും ബംഗാളിയില്‍ നിന്ന്. സിനിമകളിലേറെയും ബംഗാളി കഥകളുടെ അനുവാദനങ്ങളാണ്.മലയാളത്തില്‍ മികച്ച കഥകളില്ലാത്തതുകൊണ്ടാണോ?
യാ ദാറ്റ്‌സ് ആന്‍ ഇന്ററസ്റ്റിങ് ക്വസ്റ്റ്യന്‍. ഇതില്‍ ചിലത് ചെറുകഥകളല്ല. ഒരേ കടല്‍ അരികെ ഒക്കെ ബംഗാളി നോവലുകളാണ്. എന്താണെന്നറിയില്ല...ബംഗാളി സാഹിത്യത്തിന്റെ ഭാവുകത്വം...വിശേഷിച്ച് എഴുപതുകളിലെയും എണ്‍പതുകളിലെയും ബംഗാളി എഴുത്തുകാരുടെ ആര്‍ജ്ജവമുള്ള എഴുത്തുശൈലി, പ്രമേയസ്വീകരണം..അതൊക്കെ എന്നെ വല്ലാതെ സ്വാധീനിച്ച ഘടകങ്ങളാണ്.

ഇക്കാര്യത്തില്‍ ഒരു സത്യജിത് റേ സ്വാധീനമുണ്ടെന്നു കരുതാമോ?ഒഫ് കോഴ്‌സ്. റേയുടെ ഇന്‍ഫ്‌ളുവന്‍സില്‍ നിന്ന് എങ്ങനെയാ ഒഴിഞ്ഞുമാറി നില്‍ക്കാനാവുക? സ്ത്രീ പുരുഷ ബന്ധങ്ങളിലെയും മനുഷ്യബന്ധങ്ങളിലെയും മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധങ്ങളിലെയും സൂക്ഷ്മാംശങ്ങള്‍ സിനിമയ്ക്കു വിഷയമാക്കിയ ആളാണല്ലോ റേ. എനിക്കറിയില്ല, ഒരുപക്ഷേ പറയുന്നത് അവിവേകമായേക്കാം. പക്ഷേ ആ കാലഘട്ടത്തിലെ, സുനില്‍ ഗംഗോപാദ്ധ്യായയുടെയും മറ്റും സമകാലികരായ നോവലിസ്റ്റുകള്‍ക്ക് തുല്യരായവരെ മലയാളത്തില്‍ കണ്ടെത്താനാവുമോ വാസ്തവത്തില്‍ എന്നെനിക്കു ചിലപ്പോള്‍ തോന്നാറുണ്ട്.ഒരുപക്ഷേ അങ്ങനെയായിരിക്കില്ല. ഒന്നോ രണ്ടോ പേരെയായിരിക്കും ഞാന്‍ കാണുന്നത്. പക്ഷേ മനുഷ്യപ്രകൃതത്തെപ്പറ്റിയുള്ള അവരുടെ വീക്ഷണങ്ങള്‍ ധാരണകള്‍, വൈകാരികസങ്കീര്‍ണതകളിലേക്ക് ആഴ്ന്നിറങ്ങാനുള്ള അവരുടെ കഴിവ്.. ആന്‍ഡ് ദെയര്‍ ലാക്ക് ഓഫ് ഇന്ററസ്റ്റ് ഇന്‍ ദ് ഫോര്‍മല്‍ ഫാഷന്‍..ദ് ഫാഷനബിള്‍നെസ് ഓഫ് റൈറ്റിങ്...ഇറ്റീസ് വെരി അട്രാക്ടീവ്.
സുനില്‍ഗംഗോപാധ്യായ ഒരിക്കലുമൊരു ഫാഷനബിള്‍ റൈറ്ററായിരുന്നില്ല. ആശാപൂര്‍ണാദേവിയെപ്പോലൊരു ജനുവിന്‍ റൈറ്ററെ അധികം കാണാനാവില്ല.അതുപോലുള്ള ആളുകളെ നമ്മുടെ ആധുനികതയുടെ കാലത്തു നമുക്ക് നഷ്ടപ്പെട്ടതായി എനിക്കു തോന്നിയിട്ടുണ്ട്.ഫോം ഭയങ്കരമായി സ്വാധീനിക്കപ്പെടുന്നതായിട്ടാണ് കണ്ടുവരുന്നത്. തീര്‍ച്ചയായും ഘടനയും ശില്‍പവും എഴുത്തില്‍ പ്രധാനം തന്നെയെന്നു മാത്രമല്ല, ഒ.വി.വിജയനെപ്പോലെ ചില എക്‌സലന്റ് റൈറ്റേഴ്‌സ് നമുക്കുണ്ടെന്ന കാര്യവും മറക്കുന്നില്ല.പക്ഷേ മാധവിക്കുട്ടിയുടെ ഒരു ഡയറ്കട്‌നെസ്, ലൈഫിനെ ഒബ്‌സര്‍വ് ചെയ്യാനും എംപതൈസ് ചെയ്യാനുമുള്ള കഴിവ് മറ്റധികം പേര്‍ക്കില്ലെന്നു തോന്നിയിട്ടുണ്ട്. നേരേ മറിച്ച് ബംഗാളിയില്‍ അങ്ങനത്തെ ധാരാളം എഴുത്തുകാരുണ്ട്.


വിജയനെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍, എടുക്കണമെന്നാഗ്രഹിച്ചിട്ടു നടക്കാതെ പോയൊരു സംരംഭമായിരുന്നല്ലോ ഖസാക്കിന്റെ ഇതിഹാസം. ഇനിയും അചുംബിതമായ അക്ഷരസൗഭാഗ്യമാണത്. ഇനിയും ശ്യാമപ്രസാദില്‍ നിന്ന് അതിനൊരു ദൃശ്യാഖ്യാനം പ്രതീക്ഷിക്കാമോ?
ഓ, ഇല്ല. അതൊരടഞ്ഞ അധ്യായമാണ്. യെറ്റ് അനദര്‍ സാഡ് സ്‌റ്റോറി. അതിനി നടക്കാന്‍ പോകുന്നില്ല.

ഒരു കഥ സിനിമയാക്കുന്ന ശ്യാമപ്രസാദ് പ്രക്രിയ എന്താണ്? എന്തുകൊണ്ട് ആര്‍ട്ടിസ്റ്റ് വരെ സ്വയം തിരക്കഥയെഴുതാതെ മറ്റുള്ളവരെ ആശ്രയിച്ചു?
അങ്ങനെ പറയാനാവില്ല. അഗ്നിസാക്ഷിയുണ്ട്. അകലെ ഉണ്ട്. ഞാന്‍ തന്നെ എഴുതിയ തിരപാഠമാണ്. ചില കഥകള്‍ നമ്മോടു വളരെയേറെ സംവദിക്കും. നമ്മെ സ്വീധീനിക്കും. അത്തരം കഥകള്‍ വായിക്കുമ്പോഴെ മനസില്‍ അതിനൊരു സിനിമാസാധ്യത തെളിയും. നമുക്കെന്തു കൊണ്ടൊരു എഴുത്തുകാരനെ ഒരു പ്രത്യേക കൃതിയെ ഇഷ്ടമാവുന്നു എന്നു ചോദിച്ചാല്‍...ബിക്കോസ് ഇറ്റ് കണക്ട്‌സ് വിത്ത് യൂ ഇന്‍ സം വേ ഓര്‍ ദ് അദര്‍..പ്രവോക്‌സ് ലോട്ട് ഓഫ് തോട്ട്‌സ്. ആ കഥാപാത്രവുമായി അത്രയേറെ സാത്മ്യം തോന്നി അയാളുടെ കഥ പറയണമെന്നു തോന്നുക. ആ കഥ മറ്റുള്ളവരോടും പങ്കുവയ്ക്കണമെന്നു തോന്നുക. ഇതൊക്കെത്തന്നെയാണ് ഒരു കഥ സിനിമയാക്കാന്‍ എനിക്കു പ്രേരണയാവുന്നതും.
പിന്നെ അതിലൊരു പേഴ്‌സണലൈസേഷന്റെ എലിമന്റ് കൂടിയുണ്ട്. ഇപ്പോള്‍ അഗ്നിസാക്ഷി വായിച്ചിട്ട്... ഞാനന്നൊരു ഇരുപതോ ഇരുപത്തൊന്നോ വയസുകാരനായിരിക്കും...എ്‌ന്റേതില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു തലമുറയുടെ, ഏറെ വ്യത്യസ്തമായ ജീവിതശൈലിയുടെ ഒക്കെ കഥയായിരുന്നു അത്. പക്ഷേ എന്നിട്ടും അത് എന്നില്‍ ഒരു വൈകാരികസ്വാധീനം ചെലുത്തണമെങ്കില്‍ സാര്‍വലൗകികമായ, സാര്‍വകാലികമായതെന്തോ അതിലുണ്ടാവണം അല്ലേ? ഞാന്‍ അനുഭവിച്ച അഗ്നിസാക്ഷിക്കാണ് ഞാന്‍ എന്റെ സിനിമയിലൂടെ ദൃശ്യാഖ്യാനം നല്‍കിയത്. ആ അര്‍ത്ഥത്തില്‍ ഞാന്‍ സ്വായത്തമാക്കിയ സ്വകീയമാക്കി ഒരു അഗ്നിസാക്ഷിയാണത്. അതുകൊണ്ടാണ് ഞാനതിനെ അഗ്നിസാക്ഷിയുടെ ഒരു വേര്‍ഷന്‍ എന്നു വിളിക്കാനിഷ്ടപ്പെടുന്നത്. ഇറ്റ്‌സ് എ ട്രിബ്യൂട്ട് ആസ് വെല്‍. ഒരേ കടലാണെങ്കിലും കമ്പോടു കമ്പ് ആ കൃതിയെ സിനിമയിലേക്ക് അനുവര്‍ത്തിക്കുകയല്ല. അതിന്റെ എസന്‍സ് എന്റേതായ രീതിയില്‍ പുനരാവിഷ്‌കരിക്കുകയാണ്.
അഗ്നിസാക്ഷിയുടെ കാര്യത്തില്‍ ഞാന്‍ അതിന്റെ ദാര്‍ശനിക തലമാണ് കൈകാര്യം ചെയ്തത്, അതിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങള്‍ പ്രതിനിധീകരിച്ചില്ലെന്ന് വിമര്‍ശിക്കുന്നവരുണ്ട്. അതു ശരിയുമായിരിക്കാം.പക്ഷേ ഇതൊന്നും ഒരു കണക്കു വച്ചു ചെയ്യാനാവുന്നതല്ലല്ലോ. ഒരു കൃതി വായിക്കുമ്പോള്‍ എനിക്കെന്തു തോന്നുന്നു എന്നതാണ് ഞാന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്.


വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷം എന്ന പൊതുപ്രമേയത്തിലെ രാഷ്ട്രീയമൊഴിച്ചുനിര്‍ത്തിയാല്‍ എന്താണു താങ്കളുടെ സിനിമകളിലെ രാഷ്ട്രീയം? 
നോക്കൂ ഇതൊന്നും അങ്ങനെ മതില്‍കെട്ടി തിരിക്കപ്പെട്ട ഇടങ്ങളല്ലല്ലോ. വ്യക്തിയും വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുമ്പോള്‍ തീര്‍ച്ചയായും ആ വ്യക്തി നിലനില്‍ക്കുന്ന സാമൂഹിക ഇടം അതിന്റെ പശ്ചാത്തലത്തിലുണ്ട്. തേതിയുടെയും ഉണ്ണി നമ്പൂതിരിയുടെയും കഥ പറയുമ്പോള്‍ത്തന്നെ അവരിരുവരെയും അങ്ങനെയാക്കി നിലനിര്‍ത്തുന്ന സമൂഹത്തിന്റെ കഥ അതിന്റെ പിന്നിലുണ്ട്. പക്ഷേ ആ സാഹചര്യങ്ങളെക്കുറിച്ചാണോ അതോ അവര്‍ പിന്നീടു കടന്നുപോകുന്ന ധര്‍മ്മസങ്കടങ്ങളെക്കുറിച്ചാണോ പറയുന്നത് എന്നതിലേ വ്യത്യാസമുള്ളൂ. ഒരേ കടല്‍ ചെയ്യുമ്പോള്‍ രണ്ട് ഇക്കണോമിക് സ്ട്രാറ്റയില്‍ സംഭവിക്കുന്ന, വിവാഹം എന്നുള്ള ഇന്‍സ്റ്റിറ്റിയൂഷനുള്ളില്‍ നില്‍ക്കുന്ന ഒരു സ്ത്രീക്കു സംഭവിക്കുന്ന മാനസിക പ്രതിസന്ധിയാണ് കൈകാര്യം ചെയ്യാന്‍ ശ്രമിച്ചത്. അള്‍ട്ടിമേറ്റ്‌ലി ഇറ്റസ് ദ് മൈന്‍ഡ്‌സ് ആന്‍ഡ് തോട്ട്‌സ് ഓഫ് ദ് ഹ്യൂമന്‍ ബീയിങ്‌സ് ദാറ്റ് അപ്പീല്‍സ് ടു മീ. ഹ്യൂമന്‍ ബീയിങ്‌സില്‍ ഉണ്ടാവുന്ന അവേര്‍നെസ്, പരിവര്‍ത്തനം, ഇവല്യൂഷന്‍...തിരിച്ചറിവ്...അതൊക്കെ ആവിഷ്‌കാരത്തില്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് എനിക്കു തോന്നുന്നു. അല്ലാതെ ഒരു പൊളിറ്റിക്കല്‍ മൂവ്‌മെന്റ് കൊണ്ടു മാത്രം കോര്‍ ആയിട്ടുള്ളൊരു മാറ്റമുണ്ടാവുമെന്നു വിശ്വസിക്കുന്ന ഒരാളല്ല ഞാന്‍. കാരണം ആത്യന്തികമായി പൊളിറ്റിക്കല്‍ മൂവ്‌മെന്റ് എല്ലാം കക്ഷിരാഷ്ട്രീയത്തില്‍ അവസാനിക്കുകയാണു പതിവ്. മനുഷ്യമനസുകള്‍ തന്നെയാണ് എല്ലായ്‌പ്പോഴും എനിക്കിഷ്ടപ്പെട്ട വിഷയം.അതുകൊണ്ടുതന്നെയാണ് വലിയ ആശയസംഹിതകളെക്കാള്‍ സൃഷ്ടിപരമായി എന്നെ ആകര്‍ഷിച്ചിട്ടുള്ളതും.

സിനിമാറ്റിക് ആകുമ്പോഴും തന്നെ താങ്കളുടെ സിനിമകളില്‍ നിന്ന നാടകീയത പാടെ മാറ്റിനിര്‍ത്താന്‍ സാധിക്കുന്നില്ലെന്നൊരു വിമര്‍ശനമുണ്ട്.
ആ ചോദ്യത്തില്‍ തന്നെയൊരു പ്രശ്‌നമുണ്ട്. സത്യത്തില്‍ എന്താണു സിനിമാറ്റിക് എന്താണ് ഡ്രമാറ്റിക് എന്നതു തന്നെ ഡിഫൈന്‍ ചെയ്യപ്പെടേണ്ടതുണ്ട്.സിനിമ ഇന്‍ ഇറ്റസെല്‍ഫ് ആസ് എ വര്‍ക്ക് ഓഫ് ആര്‍ട്ട് ഈസ് എ ഡിസൈന്‍. അതില്‍ പല സ്റ്റൈലൈസേഷനല്‍ എലിമെന്റ്‌സുമുണ്ട്. എത്ര റിയലിസ്റ്റിക്ക് എന്നു പറഞ്ഞാലും ഇറ്റീസ് ക്രിയേറ്റഡ്. പിന്നെ ഞാന്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ദൈനംദിന ജീവിതത്തിലുള്ളതിനേക്കാള്‍ അല്‍പം കൂടി ആഴമുള്ളതായതുകൊണ്ട് ചിലപ്പോള്‍ എന്റെ കഥാപാത്രങ്ങള്‍ക്കു സംസാരിക്കാന്‍ കുറേക്കൂടി ആഴമുള്ള അര്‍ത്ഥഗര്‍ഭമായ വാചകങ്ങള്‍ ആവശ്യമായി വന്നേക്കാം. സംഭാഷണങ്ങള്‍ക്ക് പ്രാധാന്യമുണ്ടാകുന്നുമുണ്ട്. അതില്‍ ഉപപാഠങ്ങളും പാഠഭേദങ്ങളുമുണ്ടായിരിക്കാം. അത്രയെളുപ്പം അവതരിപ്പിക്കാനാവാത്ത കാര്യങ്ങളെ അവതരിപ്പിക്കേണ്ടിവന്നെന്നിരിക്കാം. അതൊക്കെക്കൊണ്ടായിരിക്കാം അങ്ങനെയൊരു ആരോപണമുണ്ടായിട്ടുള്ളത്. അതല്ലാതെ, അരങ്ങിലും സിനിമയിലും അടിസ്ഥാനപരമായി ഉപയോഗിക്കുന്ന ഉപാധികളൊക്കെ, ഉദാഹരണത്തിന് സ്ഥലകാലങ്ങള്‍, ഞാനും ഉപയോഗിക്കുന്നുണ്ട്. അഭിനേതാക്കള്‍...അവരുടെ പ്രകടനങ്ങള്‍ ഇവയിയൊക്കെ നാടകത്തിലും സിനിമയിലും ഒരുപോലെയില്ലേ?

ഫ്രെയിമുകളെ സൂക്ഷ്മമായി പരിചരിക്കുന്ന ദൃശ്യവല്‍ക്കരണ രീതിയാണ് താങ്കളുടേത്. മിസ് എന്‍ സീന്‍ ഇഷ്ടപ്പെടുമ്പോഴും ഓരോ സീനിന്റെയും വര്‍ണപദ്ധതി, അതുള്‍ക്കൊള്ളുന്ന വസ്തുവകകള്‍ സ്ഥലരാശി തുടങ്ങി രംഗസജ്ജീകരണത്തിന്റെ അതിസൂക്ഷ്മാംശം കൊണ്ടുവരെ സന്ദര്‍ഭത്തിന്റെ മൂഡ് സൃഷ്ടിച്ചെടുക്കുന്ന സംവിധായകന്‍. നാടകാനുഭവങ്ങളില്‍ നിന്നാണോ ഘടനാപരമായ സൂക്ഷ്മാംശങ്ങളില്‍ ലഭിച്ച ഈ ഉള്‍ക്കാഴ്ച?
വീണ്ടും വീണ്ടും നാടകീയത എന്ന വാക്കിലേക്കു മടങ്ങുമ്പോള്‍ അടിസ്ഥാനപരമായി ഉയരേണ്ട ഒരു ചോദ്യമുണ്ട്. എന്താണ് ഈ നാടകീയത? എന്താണ് അതിന്റെ എലിമെന്റുകള്‍. തീര്‍ച്ചയായും നാടകത്തില്‍, ഇപ്പോള്‍ സീനോഗ്രഫി എന്നു വിവക്ഷിക്കുന്ന തുറസു തന്നെ തട്ടാക്കുന്ന ആധുനികകാല നാടകക്രമമല്ല, പഴയ പരമ്പരാഗത സ്റ്റേജ് നാടകങ്ങളുടെ പ്രധാന ഘടകമെന്താണ്. ഡയലോഗ്‌സ് അഥവാ സംഭാഷണം.അതില്‍ നിന്നു വന്നത് സംഭാഷണങ്ങളിലെ ധ്വനിപ്രാധാന്യം മാത്രമാണ്. പിന്നെ ഫിസിക്കല്‍ സ്‌പെയ്‌സിന്റെ വിനിയോഗമാണ്. അതല്ലാതെ എവിടെയാണ് ഇതിന്റെ വ്യത്യാസം എന്നു മനസിലാവുന്നില്ല. അതേസമയം വര്‍ണം, നിറം തീര്‍ച്ചയായും കഥാപാത്രത്തിന്റെ മൂഡ് പശ്ചാത്തലം ഒക്കെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകസ്വാധീനമാണ്.


സംഗീതം താങ്കളുടെ സിനിമകളുടെ ഒരു പ്രത്യേകതയാണ്. ഒരുപക്ഷേ മുഖമുദ്ര തന്നെ എന്നുപോലും പറയാം. സ്വയം സംഗീതസംവിധാനവും ചെയ്തു. ഏറെ ഭാവാത്മകമാണ് താങ്കളുടെ ചിത്രങ്ങളിലെ സംഗീതപ്രയോഗങ്ങള്‍. പ്രത്യേകിച്ചും അകലെയിലെ സിംഫണി, ഒരേ കടലിലെയും ഋതുവിലെയും ആര്‍ട്ടിസ്റ്റിലെയും മറ്റും രാഗപ്രയോഗങ്ങള്‍ എന്നിങ്ങനെ. എങ്ങനെയാണ് സിനിമയിലെ സംഗീതത്തിന്റെ സാരാംശത്തെ താങ്കള്‍ നോക്കി കാണുന്നത്? താങ്കളുടെ മനോധര്‍മ്മത്തോടു നീതിപുലര്‍ത്തുന്നതായിരുന്നോ അഗ്നിസാക്ഷിയിലെ പശ്ചാത്തലസംഗീതം? 
സിനിമയിലെ ഉപഘടകങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് സംഗീതം. ആദ്യകാലങ്ങളില്‍ സംഗീതത്തെ ഞാന്‍ ഒരു പരിധിയില്‍ കവിഞ്ഞ് ആശ്രയിക്കുകയും ചെയ്തിരുന്നു. ഒരേ കടലിലൊക്കെ ശുഭപന്തുവരാളി എന്ന രാഗത്തിന്റെ വിവിധ ഭാവങ്ങള്‍ പോലും പരീക്ഷിച്ചിട്ടുണ്ട്. (സംഗീതത്തിന് ദേശീയ ബഹുമതി നേടിയ ചിത്രമാണത്) പക്ഷേ കാലം ചെല്ലെ ചെല്ലെ സിനിമയില്‍ സംഗീതത്തിന്റെ തോത് കുറച്ചുകുറച്ചുകൊണ്ടുവരാനാണ് എന്റെ പരിശ്രമം. കാരണം സിനിമയില്‍ സംഗീതം ഒരു ക്രച്ച് ആയി ഉപയോഗിക്കുന്നതില്‍ എനിക്കു താല്‍പര്യമില്ല.സങ്കടസീന്‍ വരുമ്പോള്‍ ഒരുതരം സംഗീതം. തമാശയ്ക്ക് അങ്ങനെ...ആ രീതിയോടു യോജിക്കാനാവുന്നില്ല.ചിത്രീകരിച്ച രംഗത്തിന് വിനിമയം ചെയ്യാനുള്ള വൈകാരികത അതേ തീവ്രതയോടെ സംവദിക്കാനാവാത്തപ്പോഴാണ് ഇന്‍ജക്ഷന്‍ പോലെ സംഗീതം ഉപയോഗിക്കുന്നത്. ആ രീതിയില്‍ സംഗീതം ഉപയോഗിക്കുന്ന രീതിയില്‍ നിന്ന് ഞാന്‍ മെല്ലെ മെല്ലെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ ഒരു ഞായറാഴ്ചയില്‍ പശ്ചാത്തലസംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഞാന്‍ തന്നെയാണ്.ഞാന്‍ തന്നെ കംപോസ് ചെയ്തു ഞാന്‍ തന്നെ പ്‌ളേ ചെയ്തത്. അതിലധികവും മ്യൂസിക് ഒരു മോട്ടീഫ് ആയിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. ഇമോഷനെ അടിവരയിടാതെ ഒരു കൗണ്ടര്‍ പോയിന്റായി, ദൃശ്യത്തില്‍ കാണിക്കുന്നതിനെ ആവര്‍ത്തിച്ചുറപ്പിക്കുന്നതിലുപരി, മറ്റൊരു മാനം കൂട്ടിച്ചേര്‍ക്കുംവിധത്തിലാണ് പശ്ചാത്തലസംഗീതം വിന്യസിച്ചിട്ടുള്ളത്. പ്രേക്ഷകനെ അബോധപൂര്‍വം സ്വാധീനിക്കുന്ന സുപ്രധാന ഘടകമെന്ന നിലയ്ക്ക് സംഗീതത്തിന്റെ വിനിയോഗത്തെപ്പറ്റി ഞാന്‍ വളരെയേറെ ശ്രദ്ധാലുവാണ്. ഒരേകടലിലെ സംഗീത ധാരാളിത്തം ഒരു ഞായറാഴ്ചയിലെത്തുമ്പോള്‍ കേള്‍ക്കാന്‍ സാധിക്കില്ല.
അഗ്നിസാക്ഷിയുടെ കാര്യത്തിലും പശ്ചാത്തലസംഗീതത്തിന്റെ ഉപയോഗത്തില്‍ എനിക്കു ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. നല്ല കോംപസിഷനായിരുന്നു. പക്ഷേ, അന്നൊക്കെ കോദണ്ഡപാണി സ്റ്റുഡിയോയിലും മറ്റുമൊക്കെയാണ് റീ റെക്കോര്‍ഡിങ്. സ്വാഭാവികമായി അവിടത്തെ സാങ്കേതികവിദഗ്ധര്‍ ശീലിച്ചിട്ടുള്ള സൗണ്ട് ലെവലൊക്കെയുണ്ട്. എനിക്കവിടെയൊക്കെ ചില മിസ് കാല്‍ക്കുലേഷനുകള്‍ സംഭവിച്ചിട്ടുണ്ട്. ഒരു തരം എറര്‍ ഇന്‍ ജഡ്ജ്‌മെന്റ്.പിന്തിരിഞ്ഞു നോക്കുമ്പോള്‍ ആദ്യകാലത്തെ പല സിനിമകളിലും ഇത്രത്തോളം നീളത്തില്‍ സംഗീതം വേണ്ടിയിരുന്നില്ല എന്നു തോന്നിയിട്ടുണ്ട്. വോള്യം കുറയ്ക്കാമായിരുന്നെന്ന്.


കാലികമായ പ്രശ്‌നങ്ങളെ ഒന്നും അവ അഭിമുഖീകരിക്കുന്നില്ലെന്നൊരു വിമര്‍ശനമുണ്ട്.പ്രമേയത്തില്‍ സാര്‍വലൗകികത തേടുന്നതിനിടെ സമൂഹത്തോടുള്ള പ്രതിബദ്ധത, കാലികപ്രശ്‌നങ്ങളില്‍ നിലപാടെടുക്കല്‍ എന്നിവയില്‍ നിന്ന് കലാകാരന്റെ സ്വാഭാവികനിസംഗതയുമായി താങ്കള്‍ പിന്‍വലിഞ്ഞു നില്‍ക്കുന്നതാണോ?
ഈ കാലികപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ധാരാളം ചലച്ചിത്രകാരന്മാര്‍ ഉണ്ടല്ലോ? പിന്നെന്തിനാ എന്നെയും കൂടി അതിലേക്കു വലിച്ചിഴയ്ക്കുന്നത്? എനിക്കു കുറച്ചുംകൂടി സാര്‍വകാലികമായ പ്രശ്‌നങ്ങളോടാണു താല്‍പര്യം. എന്റെ വായനയും അഭിരുചിയുമൊക്കെ അതാണ്. അങ്ങനെ പറയുന്ന ഒന്നുരണ്ടുപേരെങ്കിലും സമൂഹത്തില്‍ വേണ്ടേ?

ആവര്‍ത്തിത കള്ളങ്ങളെ സത്യമെന്നു വിശ്വസിപ്പിക്കുന്ന, വ്യാജത്തെ നിജമാക്കിത്തീര്‍ക്കുന്ന സത്യാനന്തരം അഥവാ പോസ്റ്റ് ട്രൂത്ത് എന്നു വിശേഷിപ്പിക്കപ്പെടുന്ന കാലഘട്ടത്തില്‍ ചലച്ചിത്രകാരന്റെ ഉത്തരവാദിത്തമെന്തെന്നാണ് താങ്കള്‍ കരുതുന്നത്. അവര്‍ നേരിടുന്ന വെല്ലുവിളികളെന്തെന്ന് താങ്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ?
ഇതിനെപ്പറ്റിയൊന്നും തിയററ്റിക്കലി ഞാനങ്ങനെ ചിന്തിച്ചിട്ടില്ല. പക്ഷേ ഒന്നുണ്ട്. ട്രൂത്ത് എന്ന വാക്കിന് വളരെ വലിയ പ്രാധാന്യമുണ്ട്.ട്രൂത്ത് ഈസ് വാട്ട് ഈസ് ദ എസന്‍ഷ്യല്‍ ക്വാളിറ്റി ഇന്‍ ആര്‍ട്ട്.ട്രൂത്ത് എന്നുള്ളത് ജീവിത സത്യത്തെ ഏതു മോഡിലൂടെയായാലും അവതരിപ്പിക്കുക എന്നതാണ് കലയുടെ സത്യം. ഇപ്പോള്‍ മൈക്കലാഞ്ചലോയുടെ ശൈലിയല്ല സമീപനമല്ല പിക്കാസോയുടേത്.പിക്കാസോ അബ്‌സ്ട്രാക്ട് ആണെങ്കിലും ഗര്‍ണിക്കയിലൂടെ ആ ഒരു സോഷ്യോ പൊളിറ്റിക്കല്‍ എക്‌സിസ്റ്റന്‍സിന്റെ ട്രൂത്ത് ആണ് അവതരിപ്പിച്ചത്. കലയുടെ ആ സത്യത്തോട്, ജീവിതസത്യത്തോടുള്ള ഒരു കലാകാരന്റെ പ്രതിബദ്ധത വളരെ വളരെ പ്രധാനമാണ്.ആലോചിച്ചു നോക്കിയാല്‍ മതി. ആയിരക്കണക്കിനു സാഹിത്യകൃതികളുണ്ട്. പക്ഷേ നമ്മുടെ മനസില്‍ നില്‍ക്കുന്നത് വളരെ കുറച്ചുമാത്രമാണ്.സത്യാത്മകതയോട് ഏറ്റവുമടുത്തു നില്‍ക്കുന്നതിനോടാണ് നമുക്കിഷ്ടം. അതില്‍ കലാകാരന്റെ സത്യസന്ധത എന്നൊന്നുകൂടിയുണ്ട്.
എന്നുവച്ച് കലാകാരന്‍ വ്യക്തിജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തണമെന്നൊന്നുമില്ല.പക്ഷേ ജീവിതസത്യങ്ങളെ ആത്മാര്‍ത്ഥമായി സംവദിക്കാനുള്ള അവന്റെ കഴിവ്, അതിലെ സത്യസന്ധത അതാണു പ്രധാനം.സമൂഹത്തോട് വളരെയേറെ എംപതിയും മറ്റും വച്ചുപുലര്‍ത്തിയുരുന്ന മഹത്തുക്കളായ പല കലാകാരന്മാരും വ്യക്തിജീവിതത്തില്‍ സത്യസന്ധത വച്ചുപുലര്‍ത്തിയിരുന്നവരായിരുന്നില്ലെന്ന് ചരിത്രം പരിശോധിച്ചാലറിയാം. എന്നാല്‍ അവരിലെ കലാകാരന്/കാരിക്ക് സമൂഹത്തോടു വളരെയേറെ സാത്മ്യം പ്രാപിക്കാനും ആത്യന്തിക സത്യത്തെ തുറന്നു കാണിക്കാനുമുള്ള പ്രതിബദ്ധതയുണ്ടായിരുന്നു. ഇതൊരു വൈരുദ്ധ്യമാണ്. അതും മറ്റൊരു സത്യമാണ്.
കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ സത്യത്തെ വ്യാഖ്യാനിക്കുന്ന രീതി എത്രയൊക്കെ മാറിയാലും  ആത്യന്തികമായ ജീവിത സത്യം ജീവിതസത്യം തന്നെയാണ്. അത് ഉള്ളിന്റെ ഉള്ളില്‍ നമ്മുടെ ബോധം പറഞ്ഞുതരുന്ന കാര്യങ്ങളാണ്.ഏതെല്ലാം രീതിയില്‍ വക്രീകരിച്ചാലും പൊതിഞ്ഞുവച്ചാലും അത് സത്യമായി തന്നെ തുടരും. എഴുത്തുകാരനും വായനക്കാരനും അല്ലെങ്കില്‍ ചലച്ചിത്രകാരനും കാണിയും തമ്മിലുള്ള ബന്ധം എന്നത് നേരിട്ടുള്ളതാണ്. അതിനെ സ്വീധിനിക്കാന്‍ ഒന്നിനുമാവുമെന്നു ഞാന്‍ കരുതുന്നില്ല.


അനിഷ്ടമുയര്‍ത്തുന്ന അസ്വാരസ്യമുണ്ടാക്കുന്ന എന്തും നിശബ്ദമാക്കപ്പെടുന്ന കാലത്ത്, സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നു സിനിമയ്ക്കു നേരിടേണ്ടിവരുന്ന ഭീഷണികളെയും ആക്രമണങ്ങളെയും എങ്ങനെ നോക്കിക്കാണുന്നു? മറ്റൊരു മാധ്യമത്തിലുമില്ലാത്തവണ്ണം സിനിമയ്ക്ക് മാത്രമായി സെന്‍സര്‍ഷിപ്പ് അഥവാ സര്‍ട്ടിഫിക്കേഷന്‍ വേണമെന്നു താങ്കള്‍ കരുതുന്നുവോ?ഇതൊരു സമകാലിക സംഭവവികാസമാണെന്നും അതേതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വന്നതുകൊണ്ടുണ്ടായതാണെന്നുമുള്ള മട്ടിലുള്ള വാദഗതികള്‍ സമ്മതിച്ചുതരാന്‍ ഞാന്‍ ഒരുക്കമല്ല. അത് ആ യാഥാര്‍ത്ഥ്യത്തെ നാം മനസിലാക്കുന്നതില്‍, അതിനെ മറ്റെന്തോ ആയി ചുരുക്കുന്നതിലെ പ്രശ്‌നമാണ്. ഇന്റര്‍നെറ്റിന്റെ വരവോടെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി അസത്യം പതിന്മടങ്ങു വേഗത്തില്‍ വിനിമയം ചെയ്യപ്പെടുന്നുണ്ട്, വിതരണം ചെയ്യപ്പെടുന്നുണ്ട്. യുക്തിക്കതീതമായ വേഗത്തിലും വ്യാപ്തിയിലുമാണ് അതിന്റെ വ്യാപനം.ഇത് ഒന്നിലും വിശ്വാസമില്ലാത്ത ഒരു ദുരവസ്ഥയില്‍ സമൂഹത്തെ കൊണ്ടുച്ചെന്നെത്തിക്കുന്നുണ്ട്. എല്ലാ രീതിയിലും പരസ്പരം അവിശ്വസിക്കുകയും സംഘട്ടനത്തിന്റെ അറ്റത്തു വന്നുനില്‍ക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷത്തിലാണ് ലോകമെമ്പാടുമുള്ള സമൂഹം.അതിന്റെ ഭാഗമായിട്ടാണെന്നു തോന്നുന്നു കൂടിക്കൂടി വരുന്ന ഇത്തരത്തിലുള്ള ഇന്റോളറന്‍സിനെ നാം കാണേണ്ടത്. ഏതു പാര്‍ട്ടി അധികാരത്തിലുണ്ടെങ്കിലും അവസ്ഥ ഇങ്ങനൊക്കെത്തന്നെയായിരിക്കും.കാരണം പാര്‍ട്ടികള്‍ എന്നു പറയുന്നതു തന്നെ അവരുടെ പ്രത്യയശാസ്ത്രം മാത്രമാണു ശരിയെന്നു വിശ്വസിക്കുന്നവരാണല്ലോ. വിവരസാങ്കേതികാവിസ്‌ഫോടനാന്തര മൂല്യച്ച്യുതി എല്ലാം ഇതിന് കാരണമാണ്. വ്യക്തിപരമായി എനിക്ക് അത്തരം അസഹിഷ്ണുതകള്‍ നേരിടേണ്ടി വന്നിട്ടില്ല, എനിക്കോ എന്റെ സിനിമകള്‍ക്കോ. എന്റെ കഴിവിന്റെ പരിമിതികളും സാമ്പത്തികശ്രോതസുകള്‍ കണ്ടെത്തുന്നതിലുമുള്ള ബുദ്ധിമുട്ടുകളൊഴികെ എന്റെ സര്‍ഗാത്മകതയ്ക്ക് വിലങ്ങിടുന്ന യാതൊന്നും സംഭവിച്ചിട്ടില്ല.

മദ്യപാന പുകവലി രംഗങ്ങളിലും സ്ത്രീകളെ അധിക്ഷേപിക്കുന്ന രംഗങ്ങളിലുമെല്ലാം അതിനെതിരേ ഉദ്‌ബോധനവാചകങ്ങള്‍ എഴുതിക്കാട്ടുക പോലുള്ള സെന്‍സര്‍ നിബന്ധനകളെ അനുകൂലിക്കുന്നുണ്ടോ? അവയുടെ ബാലിശത്വം എന്തുകൊണ്ട് ഭരണകൂടത്തെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ താങ്കളടക്കമുള്ള മുതിര്‍ന്ന ചലച്ചിത്രകാരന്മാര്‍ക്കു സാധിക്കുന്നില്ല?
ഇറ്റ്‌സ് എ വെരി അണ്‍ഫോര്‍ച്ച്യൂണേറ്റ് സിറ്റ്വേഷന്‍. ചലച്ചിത്രകാരന്മാരും നിര്‍മാതാക്കളും മറ്റും എളുപ്പത്തില്‍ ഇരകളാക്കപ്പെടുകയാണ് ഇത്തരം ചൂഷണങ്ങള്‍ക്ക്. കാരണം റിലീസിന്റെ സമയത്തൊക്കെയായിരിക്കും സാധാരണ ഇത്തരം നൂലാമാലകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുക. അപ്പോള്‍ സ്വാഭാവികമായും ഇതെങ്ങനെയും ഒതുക്കി ചിത്രം പുറത്തിറക്കാനുള്ള വ്യഗ്രതയില്‍ എങ്ങനെയും പരിഹരിക്കാനായിരിക്കും നിര്‍മാതാവും വിതരണക്കാരനും ശ്രമിക്കുക. യു കന്നോട്ട് ഫൈറ്റ് വിത്ത് ദ് സിസ്റ്റംസ്. സോ എവരി ബഡി ഈസ് സിറ്റിങ് ഓണ്‍ ഔര്‍ ഹെഡ്‌സ് എന്നതാണ് അവസ്ഥ. പല പല മന്ത്രാലയങ്ങള്‍ സിനിമയുടെ മേല്‍ മെക്കിട്ടുകയറിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരേ ഒത്തൊരുമിച്ചു നിന്ന് എന്തു ചെയ്യാനാവുമെന്നാണു നോക്കേണ്ടത്.
പുകവലിയുടേതു തന്നെ സിനിമയുടെ തുടക്കത്തില്‍ ഒരു ബോധവല്‍ക്കരണ ചിത്രം കാണിക്കുന്നതും വാണിങ് കാണിക്കുന്നതുമൊക്കെ ന്യായമാണ്, സാരമില്ലെന്നു വയ്ക്കാം. പക്ഷേ കാഴ്ചയെത്തന്നെ ബാധിക്കും വിധം സീനിലെല്ലാം കാണിക്കണമെന്നു പറയുന്നതൊക്കെ വിഡ്ഢിത്തമാണ്. അതും ഹിന്ദിയിലൊക്കെ വളരെ ചെറുതായി കാണിച്ചാല്‍ മതി. അതേസമയം ഇവിടെ രാജാവിനെക്കാള്‍ വലിയ രാജഭക്തിയെന്നോണം നിശ്ചിത വലിപ്പത്തില്‍ തന്നെ കാണിക്കണമെന്നൊക്കെ പറയുന്നത്.. യുക്തിക്കു നിരക്കാത്തതുതന്നെയാണ്. സര്‍ഗസൃഷ്ടിയോട് അങ്ങനെ ചെയ്യാനൊന്നും സര്‍ക്കാരിനല്ല ആര്‍ക്കും അവകാശമില്ല.വുഡ്ഡി അല്ലനെപ്പോലുള്ളവര്‍ ഇക്കാരണം കൊണ്ടു തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യാന്‍ തയാറാവാത്തതൊക്കെ ശ്രദ്ധിച്ചിട്ടില്ലേ?


താങ്കളുടെ സിനിമകള്‍ പൊതുവായി അഭിമുഖീകരിക്കുന്നതും പ്രതിനിധീകരിക്കുന്നതും മധ്യവര്‍ഗഉപരിവര്‍ഗ ജീവിതത്തെയാണ്. എന്തുകൊണ്ട് ദളിത-പിന്നോക്ക ജീവിതങ്ങള്‍ താങ്കള്‍ക്കു വിഷയങ്ങളാവുന്നില്ല?
ഞാന്‍ ഉള്‍പ്പെടുന്ന, ഞാന്‍ ജീവിക്കുന്ന ഒരു സാമൂഹിക തലമാണ് അതെന്നതാണ് കാരണം. എനിക്കറിയാവുന്ന ജീവിതപരിസരമാണത്. സമൂഹത്തിലെ ആ മധ്യപാളിക്കും അതിന്റേതായ ധാരാളം പ്രശ്‌നങ്ങള്‍ ലോകത്തോടു പറയാനുണ്ട്. വളരെ നിര്‍ണായകമായൊരു സോഷ്യല്‍ സ്ട്രാറ്റ കൂടിയാണ് മധ്യവര്‍ഗം.മാത്രമല്ല, പിന്നോക്കജീവിതം അവതരിപ്പിച്ചതുകൊണ്ടു മാത്രം രാഷ്ട്രീയപരമായ ശ്രദ്ധ നേടിയെടുക്കണമെന്നെനിക്കാഗ്രഹമില്ല.അങ്ങനത്തെ സിനിമകള്‍ക്കും വളരെയേറെ പ്രസക്തിയുണ്ട്. പക്ഷേ എനിക്ക് എന്റേതായ രീതിയാണ്.

നായികമാരുടെ ചലച്ചിത്രകാരന്‍ എന്നു താങ്കളെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. ആദ്യചിത്രമായ കല്ലുകൊണ്ടൊരു പെണ്ണില്‍ത്തുടങ്ങി ഹേ ജൂഡിലെ ക്രിസ്റ്റല്‍ വരെ നായകന്മാര്‍ ആശ്രയിക്കുന്നവരാണ്. ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ബുദ്ധികൊണ്ടും മനശക്തികൊണ്ടും ആണുങ്ങള്‍ക്ക് വളരെ മുകളില്‍ നില്‍ക്കുന്നവര്‍. നിലപാടുകൊണ്ട് അഗ്നിസാക്ഷിയിലെ അന്തര്‍ജനം മുതല്‍ ഒരേ കടലിലെ ദീപ്തിയും ആര്‍ട്ടിസ്റ്റിലെ ഗായത്രിയും ഋതുവിലെ വര്‍ഷയും അകലെയിലെറോസ്‌മേരിയും ഇലക്ട്രയും അരികെയിലെ അനുരാധയുമെല്ലാം നായകന്മാരേക്കാള്‍ മനഃക്കരുത്തും മേധാശക്തിയും കൂടുതലുള്ളവര്‍തന്നെ. എന്തുകൊണ്ടാണ് താങ്കളുടെ നായകന്മാരേക്കാള്‍ നായികമാര്‍ കരുത്തരാവുന്നത്?
മലയാളത്തില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ പൊതുവേ കണ്ടുപോരുന്ന ശീലമനുസരിച്ച് സ്ത്രീ കഥാപാത്രാവിഷ്‌കാരം എപ്പോഴും ഡക്കറേറ്റീവ് പര്‍പ്പസിനാണ് ഉപയോഗിച്ചുപോരുന്നത്. ഞാനൊരിക്കലും അതിനെ അങ്ങനെയല്ല കാണുന്നത്. നായികയെ മാത്രമല്ല ഓരോ കഥാപാത്രത്തെയും അവര്‍ക്കൊരു സോളുണ്ട്, ഡയമന്‍ഷനുണ്ട് എന്ന കാഴ്ചപ്പാടാണ് എനിക്ക്. അതൊക്കെ അന്വേഷിക്കുന്നതുകൊണ്ടും പിന്നെ ഒരുപക്ഷേ സിന്‍സ് ഐ ആം എ ലിറ്റില്‍ ബിറ്റ് മോര്‍ എന്റൈസ്ഡ് വിത്ത് ദ് വിമന്‍ഹുഡ്, ഇന്ത്യപോലൊരു രാജ്യത്ത് സ്ത്രീ ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികള്‍..അതൊക്കെ എന്നെ കൂടുതല്‍ സ്വാധീനിക്കുന്നതുകൊണ്ടായിരിക്കാം അങ്ങനെ.ഭാഗ്യം കൊണ്ട് അതിനെനിക്ക് ചില പ്രതിഭാധനരയാ അഭിനേതാക്കളുടെ പിന്തുണയുമുണ്ടായിട്ടുണ്ട്.
ഞാന്‍ കണ്ടിട്ടുള്ള എന്റെ ജീവിതത്തില്‍ കടന്നുവന്നിട്ടുള്ള സ്ത്രീകളൊക്കെയും മള്‍ട്ടീ ടാസ്‌കിങ് ചെയ്യുന്നവരാണ്. ഒരുപക്ഷേ ഒരു ആബ്‌സന്റീ ഫാദര്‍, ആബ്‌സന്റീ ഹസ്ബന്‍ഡ് അങ്ങനൊരു കാര്യം ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതാണ്.്  എന്റെ കുട്ടിക്കാലത്തു തന്നെ എന്റെ അച്ഛന്‍ ഔദ്യോഗികത്തിരക്കുകളില്‍ മിക്കപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല.എന്റെ അമ്മയായിരുന്നു എല്ലാ കാര്യങ്ങളും കയ്യടക്കത്തോടെ നോക്കി നടത്തിയിരുന്നത്. അതിന്റെ കഷ്ടവും സങ്കടവുമൊക്കെ ഒറ്റയ്ക്കു ചുമലിലേറെണ്ടിയും വന്നു പാവത്തിന്. അകലെയില്‍ അത്തരം ഒരു അദൃശ്യ പിതൃത്വമുണ്ട്.ഒരേകടലിലും ആക്ച്വലി ദീപ്തിയുടെ ഭര്‍ത്താവ് അത്തരത്തിലൊരു സജീവസാന്നിദ്ധ്യമല്ല. ആര്‍ട്ടിസ്റ്റില്‍ ഗായത്രിയാണ് യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ നടത്തിക്കുന്നത്.ഒരു പക്ഷേ എന്റെ ജീവിതത്തിന്റെ പരോക്ഷസ്വാധീനമായിരിക്കാം അത്തരം പാത്രാവിഷ്‌കാരങ്ങളില്‍ പ്രതിഫലിച്ചിട്ടുള്ളത്.


താങ്കളുടെ നായകന്മാരെല്ലാം അവനവനിലേക്കു തന്നെ ഉള്ളിലേക്കു മാത്രം നോക്കുന്നവരാണ്. മറ്റൊരര്‍ത്ഥത്തില്‍ സ്വാര്‍ത്ഥര്‍. എന്നാല്‍ സ്ത്രീ കഥാപാത്രങ്ങള്‍ തീര്‍ത്തും വിരുദ്ധരും. എന്തുകൊണ്ടാണിങ്ങനെ?
അതും ഈ പറഞ്ഞതുപോലെ ജീവിതത്തില്‍ നിന്നു വരുന്നതായിരിക്കും. സെല്‍ഫ് സെന്റേഡ് ആയ മനുഷ്യരൊക്കെ....ഇന്‍ക്‌ളൂഡിങ് മീ.

അഭിനേതാവായതുകൊണ്ടാവാം കഥാപാത്രങ്ങളായി താരങ്ങളെ പരുവപ്പെടുത്തുന്നതില്‍ അസാമാന്യ വിരുതും വൈഭവവും പ്രകടമാക്കുന്ന ചലച്ചിത്രകാരനാണ് താങ്കള്‍. പല നടീനടന്മാരും താങ്കളുടെ ചിത്രങ്ങളില്‍ കാഴ്ചവയ്ക്കുന്ന നടനവൈഭവം ശ്രദ്ധേയമാണ്. എന്താണ് താങ്കളും അഭിനേതാക്കളും തമ്മിലുള്ള രസതന്ത്രം? 
എങ്ങനെയാണ് അവരെ താങ്കള്‍ക്കാവശ്യമായ മൂശയിലേക്ക് മെരുക്കിയെടുക്കുന്നത്?
ഐ തിങ്ക് എപ്പാര്‍ട്ട് ഫ്രം മീ ആസ് എ ഡയറക്ടര്‍, ഒരു ആര്‍ട്ടിസ്റ്റിന്റെ ഇന്‍സെക്ക്യൂരിറ്റി അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന ഒരാള്‍ എന്നതിനപ്പുറം ദ് ക്രെഡിറ്റ് ഷുഡ് ഗോ ടു ദ സ്‌ക്രിപ്റ്റ്.കഥാപാത്രത്തെ എത്രത്തോളം ആധികാരികമായി, വിശ്വാസ്യതയോടെയാണ് അവതരിപ്പിച്ചിട്ടുള്ളത് എന്നതാണ് പ്രധാനം. ആരും വില്ലന്മാരല്ല. അവരുടെ ഓരോ ആക്ഷനും പിന്നില്‍ മനശ്ശാസ്ത്രപരമായൊരു കാരണമുണ്ട്.അതു കൃത്യമായി ഡിഫൈന്‍ ചെയ്യാവുന്നതാണ്. ഓരോ സംഭാഷണവും ഒന്നില്‍ നിന്ന് ഒന്നെന്നമട്ടില്‍ യുക്തിസഹമായി കൂട്ടിക്കെട്ടിയുണ്ടാക്കുന്നതാണ്. എന്റെ സിനിമകളില്‍ അഭിനേതാക്കള്‍ക്കു കിട്ടുന്ന ഏറ്റവും വലിയ പിന്തുണ സ്‌ക്രിപ്റ്റിന്റേതായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്.കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങളായിരിക്കുമത്. എന്റെ തിരക്കഥ പൊതുവേ സ്‌കെച്ചിയായിരിക്കും. കാരണം അതെങ്ങനെ ചെയ്യണമെന്നത് എന്റെ മനസിലുണ്ടാവുമല്ലോ. അങ്ങനെ ഏതു രീതിയിലും വ്യാഖ്യാനിക്കാവുന്ന ഒരു നിമിഷത്തെ, അതിന്റെ അന്തസത്ത ചോരാത്തവിധത്തില്‍ ആര്‍ട്ടിസ്റ്റിലേക്ക് എത്തിക്കുക എന്ന ചുമതല മാത്രമേ എനിക്കുള്ളൂ.
ഉദാഹരണത്തിന്, ഒരേകടലില്‍ മമ്മൂട്ടിയും രമ്യാകൃഷ്ണനും തമ്മിലുള്ള ഒരു സീനില്‍ രമ്യ പറയുന്നുണ്ട് ഒരു പക്ഷേ ദീപ്തി പ്രസവിച്ച ആ കുഞ്ഞ് നാഥന്റേതായിരിക്കും എന്ന്. അപ്പോള്‍ മമ്മൂട്ടി പറയുന്ന ഒരു നോ ഉണ്ട്.വി ഹാവ് ടു ഹാവ് സെവറല്‍ ടേക്ക്‌സ് ഫോര്‍ ഇറ്റ്. കാരണം മമ്മൂട്ടി മനസിലാക്കിയ ആ നോ യില്‍ നിന്ന് എനിക്കാവശ്യമായ നോ യിലേക്കുള്ള ആ ദൂരമാണ്. അതില്‍ ചിലപ്പോള്‍ ഒരു അണ്‍ലേണിങ് ആവശ്യമായി വന്നേക്കും. താരശീലങ്ങള്‍ കുടഞ്ഞു കളഞ്ഞ് നമുക്കുവേണ്ടത് ഉണ്ടാക്കിയെടുക്കേണ്ടിവരും. ആ ഒരു സബ് ടെക്‌സ്റ്റിനെ എങ്ങനെ കൈയാളണമെന്നു നിശ്ചയിക്കേണ്ട ആളാണ് സംവിധായകന്‍.ചിലപ്പോഴെല്ലാം അഭിനേതാക്കള്‍ക്ക് ചില മുന്‍വിധികളുണ്ടാവും. പുതുമുഖങ്ങളുടെ കാര്യത്തില്‍ അവര്‍ ശൂന്യമായ പാത്രങ്ങളായിരിക്കുമെന്നതിനാല്‍ നമുക്കാവശ്യമുള്ളതു നിറയ്ക്കാം. അങ്ങനെ അവരില്‍ നിന്നു വേണ്ടതു നേടിയെടുക്കുന്നതിലാണ് സംവിധായകനെന്ന നിലയില്‍ ഞാന്‍ സംതൃപ്തി കണ്ടെത്തുന്നത്. സെപ്ടക്കിള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ സിനിമ എന്നില്‍ താല്‍പര്യമുണ്ടാക്കുന്നത്  നടീനടന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതാണ്. ഞാനുദ്ദേശിച്ചത് തന്നെ അവരില്‍ നിന്നു ലഭിക്കുമ്പോള്‍, ആ നിശ്ചയം പിന്നീട് ശരിയാണെന്നു ബോധ്യപ്പെടുമ്പോള്‍ ഉണ്ടാവുന്ന ഒരു തൃപ്തിയുണ്ട്. ഐ ഫീല്‍ മൈസെല്‍ഫ് വാലിഡേറ്റഡ്. എന്റെ ജീവിതനിരീക്ഷണം ശരിയാണെന്നു ബോധ്യപ്പെടുന്ന അവസരങ്ങളാണവ. അതെനിക്ക് വല്ലാത്ത സംതൃപ്തി നല്‍കുന്നു.


നടന്മാരെയാണോ നടിമാരെയാണോ കൂടുതല്‍ മികവോടെ കഥാപാത്രങ്ങളിലേക്ക് ഒരുക്കിയെടുക്കാവുന്നത്?
വിചിത്രമെന്നേ പറയേണ്ടൂ, എന്നെ സംബിന്ധിച്ചു മിക്കപ്പോഴും ആണുങ്ങളെ അപേക്ഷിച്ച് സ്ത്രീകളാണ്  നല്ല പ്രകടനം കാഴ്ചവച്ചു കണ്ടിട്ടുള്ളത്. നമ്മളിപ്പോള്‍ ഒരു ഓഡിഷന്‍ വയ്ക്കുമ്പോഴാണെങ്കിലും  ഉണ്ടാവുന്നത് പത്തില്‍ രണ്ടാണുങ്ങള്‍ തരക്കേടില്ലാതെവരുമ്പോള്‍, പത്തില്‍ എട്ടു പെണ്‍കുട്ടികളും അവരെക്കാള്‍ മികച്ച പ്രകടനമായിരിക്കും കാഴ്ചവയ്ക്കുക. അതെന്തു കൊണ്ടാണെന്നറിയില്ല. ഒരു പക്ഷേ പെണ്‍കുട്ടികളുടെ എക്‌സ്പ്രസീവ്‌നെസോ കാര്യങ്ങളുടെ ഉള്‍ക്കാമ്പിലേക്ക് സത്യത്തിലേക്ക് പെട്ടെന്നു കടന്നുചെല്ലാനാവുന്നതോ കൊണ്ടൊക്കെയാവാം.ജീവിതസന്ധികളുടെ സങ്കീര്‍ണത കൂടുതല്‍ മനസിലാക്കാന്‍ പറ്റുന്നത് സ്ത്രീകള്‍ക്കാണെന്നു തോന്നുന്നു.എപ്പോഴും എംപതൈസ് ചെയ്യാന്‍ പറ്റുന്നത് പുരുഷനെക്കാള്‍ സ്ത്രീകള്‍ക്കാണ്.

ഏറ്റവുമധികം അന്യഭാഷാതാരങ്ങളെ പരീക്ഷിക്കുകയും അവരില്‍പ്പലര്‍ക്കും ബഹുമതികള്‍ നേടിക്കൊടുക്കുകയും ചെയ്ത സംവിധായകനാണു താങ്കള്‍. രജത് കപൂര്‍, മനീഷ കൊയ്‌രാള, തൃഷ, നിഷാന്‍, വിജയശാന്തി...എങ്ങനെയാണ് താരത്തെ കണ്ടെത്തുന്നത്? 
വലിയൊരു പ്രോസസാണ് സത്യത്തിലത്. ഉദാഹരണത്തിന് അഗ്നിസാക്ഷി. അതിലെ കഥാപാത്രത്തിന്റെ ചലനങ്ങളായിരുന്നു എനിക്കു പ്രധാനമായി വേണ്ടിയിരുന്നത്.പക്ഷേ കേരളത്തില്‍ അന്നറിയപ്പെട്ടിരുന്ന അഭിനേതാക്കള്‍ക്കൊന്നും ആ ഫീച്ചേഴ്‌സ് ഉണ്ടായിരുന്നില്ല. പുതുമുഖത്തെ കണ്ടെത്തിയാല്‍ ആദ്യം മുതലേ എല്ലാം പറഞ്ഞുകൊടുക്കേണ്ടി വരും. അതുകൊണ്ടാണ് അന്വേഷണം മറ്റുഭാഷകളിലേക്കു ചെന്നതും നാടകത്തിലും ടിവിയിലുമൊക്കെ ശ്രദ്ധിച്ചിരുന്ന രജത് കപൂറിലെത്തിയതും.പിന്നെ വിപണി താല്‍പര്യവും തീര്‍ച്ചയായുമുണ്ട്. മനീഷ കൊയ് രാളയൊക്കെ വന്നത് അതുകൊണ്ടുതന്നെയാണ്.
പക്ഷേ ഇന്നത്തെ കാലത്ത് അങ്ങനെ അന്യഭാഷാ താരങ്ങളെ കൊണ്ടുവരാന്‍ ഞാനൊട്ടും ഇഷ്ടപ്പെടുന്നില്ല. കാരണം വാചികാഭിനയവും അത്രതന്നെ പ്രധാനപ്പെട്ടതാണ്. എനിക്കു താരങ്ങളുടെ തന്നെ ശബ്ദവും ആവശ്യമാണ്. കഴിഞ്ഞ എത്രയോ ചിത്രങ്ങളായി ഞാന്‍ സിങ്ക് സൗണ്ടിലാണ് ചിത്രീകരിക്കുന്നത്. അഭിനേതാക്കള്‍ അവരവരുടെ ശബ്ദം തന്നെ ഉപയോഗിക്കുമ്പോഴുള്ള പൂര്‍ണത പകര്‍ത്തുകതന്നെയാണ് അതിന്റെ നേട്ടം. ഇപ്പോള്‍ തൃഷയ്ക്കു തന്നെ സ്വന്തം ശബ്ദം ഉപയോഗിക്കാതെ വന്നത് ആ സിനിമയുടെ വലിയൊരു പരിമിതിയായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. തൃഷയെ സംബന്ധിച്ചും അതൊരു പരിമിതിയാണ്. കാരണം ഒരു ആക്ടറെ സംബന്ധിച്ച് വോക്കല്‍ ആക്ടിങ് എന്നതും വളരെ പ്രധാനപ്പെട്ടതാണ് സിനിമയില്‍ എന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ദേശീയമായ താരമൂല്യത്തിലുപരി ഇപ്പോള്‍ ഞാന്‍ ഭാഷയറിയുന്നവര്‍ക്കു തന്നെയാണ് മുന്‍ഗണന നല്‍കുന്നത്.


മോഹന്‍ലാലൊഴികെ മമ്മൂട്ടി, സുരേഷ്‌ഗോപി, ദിലീപ്, ജയസൂര്യ, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി,മുകേഷ് എന്നിങ്ങനെ മലയാളത്തിലെ ഏതാണ്ടെല്ലാ മുന്‍നിര താരങ്ങള്‍ക്കുമൊപ്പം സഹകരിച്ചിട്ടുണ്ട് താങ്കള്‍. താരവ്യവസ്ഥയോടുള്ള താങ്കളുടെ നിലപാടെന്താണ്? മോഹന്‍ലാല്‍ എന്തുകൊണ്ട് താങ്കളുടെ ചലച്ചിത്രപരിവട്ടത്തിനു പുറത്തുനില്‍ക്കുന്നു?പ്രത്യേകിച്ചു കാരണമൊന്നുമില്ല. രണ്ടുപേരുടെയും താല്‍പര്യവും സമയവും ഒത്തുവന്നില്ല എന്നുമാത്രമേയുള്ളൂ. ചില പ്രോജക്ടുകളൊക്കെ ആലോചിച്ചിരുന്നു.നടന്നില്ല. പിന്നെ ഒരു ആക്ടറുടെ ഒരു സിനിമ എടുക്കണമെന്നത് ഒരു ലക്ഷ്യമോ സ്വപ്‌നമോ അല്ലെനിക്ക്.
എല്ലാ കലകളുടെയും ബാധ്യതയാണ് അതില്‍ താരങ്ങളുണ്ടാവുക എന്നത്. ക്‌ളാസിക്കല്‍ മ്യൂസിക്കില്‍ ബഡാ ഗുലാമലി ഖാന്‍ ഉണ്ടായിരുന്നു. താരമാണദ്ദേഹം. അപ്പോള്‍ അതിന്റെ മൂല്യമുണ്ടാവും. പക്ഷേ സിനിമ ഒരു കൊളാബറേറ്റീവ് ആര്‍ട്ടായതുകൊണ്ട് അവരുടെ സമയം നമ്മുടെ ചിന്തകളുമായി ചേര്‍ന്നു നില്‍ക്കുന്ന മാനസികാവസ്ഥ ഇതൊക്കെ വേണ്ടിവരുന്നു എന്നതാണ് പ്രശ്‌നം.അതാണു താരവ്യവസ്ഥ കൊണ്ടുണ്ടാവുന്ന പ്രതിസന്ധികള്‍.


കഴിഞ്ഞ രണ്ടു ദശകത്തിനിടെ സംവിധാനത്തില്‍ നിന്ന് അഭിനയത്തിലേക്ക് കടന്നുവന്ന് മുഖ്യധാരയില്‍ ഇരിപ്പിടം നേടിയവരുടെ എണ്ണം ഒട്ടേറെയാണ്. ലാല്‍, രഞ്ജി പണിക്കര്‍ തുടങ്ങിവയര്‍ സംവിധായകരായിരുന്നുവെന്നതുപോലും അപ്രസക്തമാക്കുന്ന ഓണ്‍സ്‌ക്രീന്‍ സാന്നിദ്ധ്യമായിക്കഴിഞ്ഞു. ലാല്‍ ജോസ്, ലിജോ ജോസ്, രഞ്ജിത്ത്, ദിലീഷ് പോത്തന്‍ തുടങ്ങി പലരും ഇങ്ങനെ അഭിനയത്തില്‍ സജീവമായിക്കഴിഞ്ഞു. വൈകിയാണെങ്കിലും കഴിഞ്ഞ രണ്ടുമൂന്നുവര്‍ഷത്തിനിടെ ശ്യാമപ്രസാദ് അഭിനേതാവായി പ്രത്യക്ഷപ്പെട്ട സിനിമകള്‍ ആറോളം വരും. സംവിധായകനെന്നതിനേക്കാള്‍ സമ്മര്‍ദ്ദക്കുറവുളളതുകൊണ്ടാണോ നടനെന്ന നിലയ്ക്കുള്ള പ്രത്യക്ഷങ്ങള്‍?
ഞാന്‍ അഭിനയിച്ചതൊക്കെ എന്റെ സൗഹൃദക്കൂട്ടായ്മകളിലായിരുന്നു. അവസാനം ചെയ്ത ഡ്രാമയില്‍ പോലും രഞ്ജിത്ത്, മുരളിമേനോന്‍ അവര്‍ക്കെല്ലാമൊപ്പമുള്ള ഒരു സൗഹൃദത്തിന്റെ പുറത്തുമാത്രം ചെയ്തതാണ്. പക്ഷേ ഒന്നുണ്ട്, എനിക്ക് അത്രയേറെ ചാലഞ്ചിങായ ഒരഭിനേതാവെന്ന നിലയ്ക്ക് എനിക്ക് വെല്ലുവിളിയാവുന്നൊരു വേഷം കിട്ടിയാല്‍ സന്തോഷത്തോടെ ചെയ്‌തേക്കാം. അതല്ലാതെ ഇപ്പോള്‍ ചെയ്യുന്നത് താല്‍ക്കാലികമായൊരു ടൈം പാസ് മാത്രമാണ്.

ചലച്ചിത്രനിര്‍മാണത്തിന്റെ സര്‍ഗപ്രക്രിയയില്‍ താങ്കള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത്, ഇഷ്ടപ്പെടുന്നത്, ഒരുപക്ഷേ ഉന്മാദം അനുഭവിക്കുന്നത് എപ്പോഴാണ്? എന്തുകൊണ്ട്?
അഭിനേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍.മ്യൂസിക് ചെയ്യുമ്പോള്‍. പ്രത്യേകിച്ചും ഒരു ഞായറാഴ്ചയില്‍ ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ഞാന്‍ തന്നെ സംഗീതം ഉണ്ടാക്കിയെടുക്കുകയായിരുന്നു. താങ്ക്‌സ് ടു ടെക്‌നോളജി. ഞാന്‍ തന്നെ കീബോര്‍ഡ് വാങ്ങി, ഇന്റര്‍നെറ്റില്‍ നിന്നു റഫര്‍ ചെയ്ത് ഞാന്‍ തന്നെ സൃഷ്ടിച്ചതാണ്. ഒരുപക്ഷേ മികച്ചൊരു സംഗീതജ്ഞന്‍ ചെയ്തിരുന്നെങ്കില്‍ കുറേക്കൂടി നന്നാവുമായിരുന്നേനെ. എന്റെ ഭാര്യപോലും ഇതു ചോദിച്ചിരുന്നു. പക്ഷേ എനിക്ക് എന്റെ താല്‍പര്യം കൊണ്ട് അതു ചെയ്യണമെന്നു തോന്നി.


സിനിമ കൂട്ടായ്മയുടെ കലയാണെന്നു വിശ്വസിക്കുന്നവരാണ് മലയാളത്തിലെ നവസിനിമാക്കാരധികവും. ഒരിക്കലും അതൊരു രചയിതാവിന്റെയോ സംവിധായകന്റെയോ മാത്രം സംഭാവനയല്ലെന്നും ഒരേ മനസോടെയുള്ള ഒരു പറ്റം കലാ-സാങ്കേതികപ്രവര്‍ത്തകരുടെ ഒത്തൊരുമയുടെ ഫലമാണെന്നുമാണ് ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും സംവിധായകന്‍ ദിലീഷ് പോത്തനും പോലുള്ളവര്‍ ആവര്‍ത്തിക്കുന്നത്. പക്ഷേ ഇത്തവണത്തെ സംസ്ഥാന അവാര്‍ഡിലടക്കം താങ്കള്‍ ഉറപ്പിക്കുന്നത് ശക്തനായ സംവിധായകന്‍ എന്ന ഇരിപ്പിടത്തെയാണ്. എന്താണ് പറയാനുളളത്?ഫിലിം ഇവോള്‍വ് ചെയ്തു വരുന്നത് ഒരു ടീം വര്‍ക്കാണെന്നു ഞാന്‍ പറഞ്ഞിട്ടില്ല.ഒരു നല്ല പ്രമേയം തിരക്കഥയായി വികസിക്കുന്നത് ഓര്‍ഗാനിക്കായിട്ടാവണമെന്നാണു ഞാന്‍ പറഞ്ഞത്. ഒറ്റവഴി മാത്രമേ ഉളളൂ എന്നു കരുതുന്നത് തെറ്റാണ്. ഒരു സിനിമയുണ്ടാക്കാന്‍ പല പല വഴികളുണ്ട്. ഹിന്ദിയിലും മറ്റും കമ്പോടുകമ്പ് എന്റര്‍ടെയ്‌നറായ ചില കണ്‍സ്ട്രക്ടഡ് സിനിമകളുണ്ട്. അതുപോലെ പരിപൂര്‍ണമായ വ്യക്തിഗത ചിത്രങ്ങളും. ഇതിനൊപ്പം ഇപ്പറഞ്ഞമാതിരി ഒരു ടീം ഇംപ്രൊവൈസ് ചെയ്യുന്ന തരം സിനിമകളുമുണ്ട്. അതിലെല്ലാം നല്ലതും ചീത്തയുമുണ്ട്.
എന്റെ ചിത്രങ്ങളില്‍ തീര്‍ച്ചയായും അതെന്റെ വീക്ഷണം തന്നെയാണ് പ്രതിഫലിക്കുന്നത്. ഇനിയത് ഒവിവിജയനെയോ എം.ടിയേയോ അധികരിച്ചാണെങ്കില്‍ക്കൂടിയും അടിസ്ഥാനപരമായി അത് എന്റെ വ്യാഖ്യാനമായിരിക്കും. അതിന്റെ നുവാന്‍സസ് പ്രതിഫലിക്കണമെങ്കില്‍ അത് എന്നോടൊപ്പം തന്നെ മനസിലേറ്റിയിട്ടുള്ള ഒരു ടീം തന്നെ ഒപ്പം വേണം. അവരെ അതിനു സജ്ജരാക്കുകയെന്നതാണ് എന്റെ ജോലി. എന്റെ ആത്മാവിഷ്‌കാരം അതു പങ്കിടുന്ന പലരിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതാണ് സിനിമ.


ഒരിക്കലും നിര്‍മാതാക്കളെ കിട്ടാന്‍ ബുദ്ധിമുട്ടിയിട്ടുള്ള സംവിധായകനല്ല ശ്യാമപ്രസാദ്. എന്നിട്ടും, പുതിയ തലമുറയുടെ പള്‍സ് മനസിലാവുന്നല്ലെന്നും മാറിയ തലമുറയുടെ മൂല്യവിചാരങ്ങളെ പിന്തുടരാനാവുന്നില്ലെന്നും ആശങ്കപ്പെട്ട് ഏതുതരം സിനിമയാണെടുക്കേണ്ടതെന്നറിയാതെ പതറിനിന്ന ശ്യാമപ്രസാദിനെ ഞാനോര്‍ക്കുന്നു. പക്ഷേ ഹേ ജൂഡിലൂടെ മൂല്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ തന്നെ യുവപ്രേക്ഷകരുടെ മനസു പിടിച്ചെടുത്തുകൊണ്ടൊരു മടങ്ങിവരവിന് താങ്കള്‍ക്കായി. സര്‍ഗപരമായ മൈന്‍ബ്‌ളോക്കിനെ മറികടന്നതെങ്ങനെയായിരുന്നു?
അതു പറഞ്ഞാല്‍ അതെപ്പോഴും നമ്മുടെ പ്രതിസന്ധിതന്നെയാണ്. കാരണം മാറുന്ന കാലത്തിനൊത്തു മാറുന്ന സിനിമ. ബിസിനസിലുണ്ടാവുന്ന മാറ്റങ്ങള്‍. ആളുകളുടെ സെന്‍സിബിലിറ്റി ഷിഫ്റ്റ്. പ്രോഡക്ട് കണ്‍സ്യൂം ചെയ്യുന്നതിലുള്ള മാറ്റങ്ങള്‍.ഇതെല്ലാം നമ്മളെ തുടര്‍ച്ചയായി ബാധിച്ചുകൊണ്ടേയിരിക്കുന്നതാണ്. അത് ഏതു കാലത്തുമുണ്ടായിരുന്നു. ചിലപ്പോഴെല്ലാം വിപണിയില്‍ വിജയിക്കുന്നതാണു ശരിയെന്നു തോന്നിയിട്ടുണ്ട്. മാര്‍ക്കറ്റില്‍ മീനിങ്ഫുള്‍ കൂടിയായിരുന്നില്ലെങ്കില്‍ സിനിമയില്‍ നിലനില്‍ക്കാനാവില്ല. കാരണമിതൊരു പുസ്തകമെഴുതുന്നതുപോലെ വ്യക്തിനിഷ്ഠമല്ലല്ലോ. വിപണിയെ എങ്ങനെ തൃപ്തിപ്പെടുത്താം...ഈയൊരു ഗണനവും കണക്കുക്കൂട്ടലും എന്നും ഒരുഭാഗത്തു നടക്കുന്നുണ്ട്.അതിനെ അഭിമുഖീരിക്കുക എന്നത്...ഫിലിം മേക്കറെ പോലൊരു ആര്‍ട്ടിസ്റ്റിന്റെ ഒരു വിധിയാണത്. അവിടെ ധാരാളം ഒത്തുതീര്‍പ്പുകള്‍, വിട്ടുവീഴ്ചകള്‍ നടക്കാറുണ്ട്. ഇപ്പോള്‍ത്തന്നെ നമുക്ക് ഇഷ്ടമുള്ള ഒരാര്‍ട്ടിസ്റ്റിനെ വേണമെന്നു തോന്നുകയും അവരെ വച്ചല്ലാതെ ചെയ്യേണ്ടിവരികയും എന്നത് സാധാരണമാണ്. ഇത്തരം കോണ്‍ട്രഡിക്ഷന്‍സും കോംപ്രമൈസസും കൂടിക്കൊണ്ടാണ് സര്‍ഗപ്രക്രിയ പൂര്‍ത്തിയാവുന്നത്.
എന്നാല്‍ ഒരു ഞായറാഴ്ച പോലുള്ള സിനിമയുടെ കാര്യത്തില്‍ ചില വ്യത്യാസമുണ്ട്. യൂ സീ. അതില്‍ ഐ ഡിഡ് വാട്ട് ഐ റിയലി വാണ്ടഡ് ടു. തീര്‍ച്ചയായും ബജറ്റില്‍ ചില പരിമിതികളുണ്ടായിരുന്നു. പക്ഷേ അത് അവതരണത്തിലൊരു ബാധ്യതയാവാതെ നോക്കാനായി. അതൊരു തടസമായെന്നേ പറയാനാവില്ല. എനിക്കു ചെയ്യാന്‍ തോന്നിയതെല്ലാം എനിക്കതില്‍ ചെയ്യാനായിട്ടുണ്ട്. അപ്പോള്‍ അങ്ങനെയും സിനിമകള്‍ ഇടയ്ക്കു ചെയ്യാനാവും.അതല്ല വിപണിയെക്കൂടി ലക്ഷ്യമാക്കി നിര്‍മിക്കേണ്ടിവരുമ്പോഴും നമ്മുടെ ലോകവീക്ഷണവും ദര്‍ശനവും അതില്‍ ഉള്‍പ്പെടുത്താനാവുന്നിടത്താണ് ഒരു ചലച്ചിത്രകാരന്റെ സര്‍ഗാത്മകവിജയം.


കമ്പോളമുഖ്യധാരയിലാണെങ്കിലും സമാന്തര ആര്‍ട്ട്ഹൗസ് ധാരയിലാണെങ്കിലും പ്രമുഖ ചലച്ചിത്രകാരന്മാര്‍ക്കൊക്കെ തന്നെ അവരുടെ മനസറിയുന്ന സാങ്കേതികപ്രവര്‍ത്തകരുടെ ഒരു ടീം ഉണ്ടായിവരിക സ്വാഭാവികമാണ്. സത്യജിത് റായിയുടെ ക്യാമറാമാനായിരുന്ന സുബ്രതോ മിത്ര, നായകനടന്‍ സൗമിത്രോ ചാറ്റര്‍ജി, അടൂര്‍ഗോപാലകൃഷ്ണന്‍-മങ്കടരവിവര്‍മ്മ, അരവിന്ദന്‍-ഷാജി അങ്ങനെയങ്ങനെ. എന്നാല്‍ ശ്യാമപ്രസാദിന്റെ സിനിമകളില്‍ തിരക്കഥയിലടക്കം സാങ്കേതികവിദഗ്ധര്‍ മാറിമാറിവരുന്നതാണ് കാണാറുള്ളത്? ടീം വര്‍ക്ക് എന്ന നിലയ്ക്ക് സ്ഥിരം കൂട്ടുകെട്ടല്ലേ നല്ലത്?
അങ്ങനെ പൂര്‍ണമായും അനിവാര്യമെന്നു തോന്നുന്ന ആരും എനിക്കില്ല. അയാളില്ലെങ്കില്‍ എനിക്കു സിനിമ ചെയ്യാന്‍ പറ്റില്ല എന്നു തോന്നുന്ന ഒരാളില്ല.. പക്ഷേ പല കഴിവുറ്റ സാങ്കേതികപ്രവര്‍ത്തകരുമുണ്ട്. ഉദാഹരണത്തിന് അഴകപ്പന്‍...കുമാര്‍...ശ്യാംദത്തിനെപ്പോലുള്ള ഛായാഗ്രാഹകരുണ്ട് വിനോദ് സുകുമാരനെപ്പോലുള്ള എഡിറ്റര്‍മാരുണ്ട്.പക്ഷേ അവരുടെ സമയവും സൗകര്യവുമൊക്കെ ഒത്തു വരണമല്ലോ.പിന്നെ എനിക്കും പുതിയവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോഴുള്ള ഒരു ഫ്രഷ്‌നസുണ്ടല്ലോ..സംവിധാനപ്പണിയില്‍ എഴുപതു ശതമാനം ആശയവിനിമയമാണ്. നമുക്കു വേണ്ടതന്താണെന്ന് താരങ്ങളോടും സാങ്കേതികപ്രവര്‍ത്തകരോടും കമ്മ്യൂണിക്കേറ്റ് ചെയ്തു നമുക്കു വേണ്ടത് ലഭ്യമാക്കുന്നതാണ് സംവിധായകന്റെ വിജയം. അതു മാറുമ്പോള്‍ നമ്മുടെ കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും വളര്‍ന്നുകൊണ്ടേയിരിക്കും.


പുതുതലമുറയുടെ കാഴ്ചശീലത്തില്‍ വന്ന ഏറ്റവും നിര്‍ണായകമായ മാറ്റം എന്ന് ചലച്ചിത്രകാരനെന്ന നിലയ്ക്ക് സ്വാനുഭവത്തില്‍ നിന്നു താങ്കള്‍ കണ്ടെത്തിയതെന്താണ്?അവരെ അഭിസംബോധന ചെയ്യുന്നതില്‍ മാധ്യമപരമായി താങ്കള്‍ നേരിടുന്ന വെല്ലുവിളികളെന്തെല്ലാം?
അതൊരുപക്ഷേ ഇന്നത്തെ തലമുറ നേരിടുന്ന വെല്ലുവിളികള്‍ തന്നെയായിരിക്കണം. തീയറ്റര്‍ വ്യൂവിങ് എക്‌സ്പീരിയന്‍സ് എന്നു പറയുന്നതുതന്നെ ഒരുതരം യൂത്ത്ഫുള്‍ ആക്ടിവിറ്റിയാണ്. ഹാങിങ് ഔട്ട് എന്ന നിലയ്ക്കാണ് ഫിലിം വ്യൂവിങ് ഇപ്പോള്‍. ന്യൂ ജനറേഷന്‍ സിനിമയുടെ വണ്‍ ഓഫ് ദ് കോര്‍ എലിമന്റ്‌സ് ഈസ് ഹ്യൂമര്‍. ഏതു തരത്തിലുള്ള കഥ പറയുകയാണെങ്കിലും ഹ്യൂമറിന്റെ ഒരാവരണമില്ലെങ്കില്‍ പറയാന്‍ പറ്റില്ല എന്ന അവസ്ഥയാണ്. ഇതാകട്ടെ, ഹ്യൂമറിനെ അത്രയൊന്നും ഉപയോഗിക്കാത്ത എന്നെപ്പോലൊരു ചലച്ചിത്രകാരനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളി തന്നെയാണ്.ഇപ്പോള്‍ ഒരേ കടല്‍ പോലൊരു തീം പറയണമെങ്കില്‍ ഹ്യൂമര്‍ കൂടിയേ തീരൂ എന്നാണെങ്കില്‍ പറയാന്‍ പറ്റാത്ത അവസ്ഥയാവും. ഇപ്പോഴത്തെ ചലച്ചിത്ര കാഴ്ചസംസ്‌കാരം മുന്നോട്ടുവയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഇതാണ്.
ഒരുതരം നോണ്‍ സീരിയസ്‌നെസ്, ലൈറ്റ്‌നസ് ഒക്കെയാണ് പുതുതലമുറ സിനിമകളില്‍ പ്രതിഫലിച്ചു കാണുന്നത്. അതൊരു ന്യൂനതയാണ്. കാരണം ഒരു ഞായറാഴ്ചയില്‍ ഹ്യൂമറിനുള്ള സാധ്യത പൂജ്യമാണ്. അപ്പോള്‍ അങ്ങനൊരു സിനിമയ്ക്ക് സ്‌പെയ്‌സ് ഉണ്ടാവാതിരിക്കുമോ എന്ന സന്ദേഹം നല്ലതല്ല.ഇപ്പോള്‍ കുമ്പളങ്ങി നൈറ്റ്‌സ് പോലൊരു സിനിമ പോലും ആഴത്തിലുള്ളൊരു പ്രമേയമായിട്ടും ഇറ്റസ് ദ ഹ്യൂമര്‍ ദാറ്റ് ഹോള്‍ഡ്‌സ് ദ് ഫിലിം.അങ്ങനെ ഒരു തരം മൊണോട്ടണി സിനിമയുടെ പരിമിതിയായി മാറുമോ എന്നൊരാശങ്ക എനിക്കുണ്ട്.
മഹേഷിന്റെ പ്രതികാരം തന്നെ എത്ര മനോഹരമായി നിര്‍മിക്കപ്പെട്ട ചലച്ചിത്രശില്‍പമാണ്. വളരെ നല്ല അഭിനയപ്രകടനമുള്ള നന്നായി നിര്‍വഹിക്കപ്പെട്ട ചിത്രം.പക്ഷേ ആത്യന്തികമായി  അതു പ്രേക്ഷകമനസുകളില്‍ അവസേഷിപ്പിക്കുന്നത് എന്താണ് എന്നതാണു ചോദ്യം.നമ്മുടെ സെന്‍സ് ഓഫ് എത്തിക്‌സിനെയൊക്കെ പിടിച്ചുലയ്ക്കുന്ന എന്തെങ്കിലും അതിലുണ്ടോ എന്നറിയില്ല. വാച്ചബിള്‍ ആന്‍ഡ് ഇന്റലിജന്റ് ആവുമ്പോഴും കുമ്പളങ്ങി നൈറ്റ്‌സിനെപ്പറ്റിയുള്ള ഡിസപ്പോയിന്റ്‌മെന്റ് അതാണ്. വളരെ സത്യസന്ധമായി വളര്‍ത്തിക്കൊണ്ടുവന്ന ചിത്രം അവസാനം പെട്ടെന്ന് പതിവു ചട്ടക്കൂട്ടുകളില്‍ കൊണ്ടവസാനിപ്പിക്കുകയായിരുന്നു.


ഇര്‍ഫാന്‍, നന്ദിത സെന്‍ തുടങ്ങിവരെവച്ച് ഇംഗ്‌ളീഷില്‍ ബോക്ഷു ദ മിത്ത് എന്ന ചിത്രമെടുത്തിട്ടുള്ള ശ്യാമപ്രസാദില്‍ നിന്ന് ഇതരഭാഷകളില്‍ തുടര്‍ന്നു ചിത്രങ്ങളുണ്ടാവാത്തതെന്തുകൊണ്ട്?
ഇവിടിരുന്നു കൊണ്ട് ഹിന്ദി സിനിമ എടുക്കാനാവില്ലല്ലോ.  പിന്നെ തമിഴിലും മറ്റും ചില പദ്ധതികളെപ്പറ്റി ചര്‍ച്ച നടക്കുന്നുണ്ട്. ഉണ്ടായിക്കൂടെന്നില്ല.

പുതുതലമുറയില്‍ താങ്കള്‍ പ്രതീക്ഷയോടെ കാണുന്ന ചലച്ചിത്രകാരന്മാര്‍?ധാരാളം പേരുണ്ട്. ആഷിഖ് അബു ഒരു ബ്രില്ല്യന്റ് ഫിലിം മേക്കറാണ്. അല്‍ഫോണ്‍സ് പുത്രന്‍. കുമ്പളങ്ങി നൈറ്റ്‌സിലും ഒരു ഡയറക്ടറുടെ സാന്നിദ്ധ്യമുണ്ട്. ദിലീഷ് പോത്തന്‍ ഈസ് ഒഫ് കോഴ്‌സ് എക്‌സലന്റ്. രാജീവ് രവി...സുഡാനിയെടുത്ത സഖ്‌റിയ അങ്ങനെ പലരുമുണ്ട്.

ഒട്ടേറെ ദുഷിപ്പുകള്‍ കേള്‍ക്കാറുള്ള ഒരു തൊഴില്‍ മേഖലയാണു സിനിമാരംഗം. പ്രത്യേകിച്ച് ലിംഗസമത്വത്തിന്റെ കാര്യത്തിലും ലിംഗനീതിയുടെ കാര്യത്തിലും സ്ത്രീസുരക്ഷയുടെ കാര്യത്തിലും നമ്മുടെ സിനിമാലോകം ഇന്നും പല ആശങ്കകളും ഉയര്‍ത്തുന്നുണ്ട്.ഡബ്‌ള്യൂ സിസി പോലുള്ള മുന്നേറ്റങ്ങള്‍ക്കു വഴി വച്ച അത്തരം പ്രവണതകളെപ്പറ്റി മുതിര്‍ന്ന ചലച്ചിത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് താങ്കളുടെ അഭിപ്രായമെന്താണ്?
മറ്റേതൊരു തൊഴില്‍ മേഖലയിലുമന്നോണമുള്ള പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും ഉണ്ട്.പിന്നെ ഇറ്റീസ് ഓള്‍വെയ്‌സ് എ മെയില്‍ ഡോമിനേറ്റഡ് ഇന്‍ഡസ്ട്രി. ഹിന്ദിയിലൊക്കെ കുറച്ചുകൂടി ഫീമെയില്‍ പാര്‍ട്ടിസിപ്പേഷന്‍ പത്തു പന്ത്രണ്ടു വര്‍ഷമായി ഉണ്ടായിട്ടുണ്ട്. സാങ്കേതികമേഖലയിലടക്കം. നമ്മുടെയവിടെ അതു വളരെ പതുക്കെമാത്രമാണ് സംഭവിക്കുന്നത്. പ്രൊഡക്ഷന്‍ രംഗം മലയാളത്തിലിപ്പോഴും ഒരു മെയില്‍ ക്‌ളബാണ്.അതിനകത്ത് സംഭവിക്കുന്ന ഇഷ്യൂസില്‍ പലതും മഫിള്‍ഡായി പോവുകയാണു പതിവ്. പലതും പുറത്തുവരുന്നില്ല. പുറത്തുവരുന്നതുതന്നെ ഇത്തരം അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ സംഭവങ്ങള്‍ മാത്രമാണ്.ഇറ്റസ് എ ഷെയിം. പിന്നെ സക്‌സസ്ഫുളി നമ്മളാ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്‌തോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു തന്നെ പറയേണ്ടിവരും. ഒരു തരം ഹിപ്പോക്രിട്ടിക്കലായ നിലപാടു തന്നെയാണ് ഇന്‍ഡസ്ട്രി ഇപ്പോഴും ഇക്കാര്യങ്ങളില്‍ വച്ചുപുലര്‍ത്തുന്നത്.
സാഹിത്യത്തില്‍ നിന്നു തന്നെയാണ് ശ്യാമിന്റെ അടുത്ത സംരംഭവും പണിതുയര്‍ത്തപ്പെടുന്നത്. സാറാ ജോസഫിന്റെ ആളോഹരി ആനന്ദത്തെ അടിസ്ഥാനമാക്കി മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പ്‌ളാനിങ്ങിലാണു ശ്യാമപ്രസാദ് ഇപ്പോള്‍. അതിനുമുമ്പ് ഒരു ഞായറാഴ്ച തീയറ്ററുകളിലെത്തിക്കണം. അതിനാണ് പ്രഥമപരിഗണന.

സിനിമയുടെ സൗരഭ്യം നിറഞ്ഞ പൂച്ചെണ്ട്



Kalakaumudi 2019 March 17-22
എ.ചന്ദ്രശേഖര്‍
ജി.അരവിന്ദന്‍ എന്ന ചലച്ചിത്രകാരന്‍ സംവിധായകനാകുന്നത് ആകസ്മികമായിരുന്നെന്നും അതിനുതക്ക പരിശീലനമോ മുന്നോരുക്കമോ അദ്ദേഹത്തിനുണ്ടാ യിരുന്നില്ലെന്നു അദ്ദേഹവുമായി ഏറെ അടുത്തിടപ ഴകിയ,അരവിന്ദന്‍ സിനിമകളെ ഏറ്റവുമധികം ആഴത്തില്‍ മനസിലാക്കിയ ഒരാള്‍ എഴുതുമ്പോള്‍ അതില്‍ കൗതുക ത്തേക്കാളധികം ആധികാരികതയുണ്ട്. എഴുപതുകളില്‍ മലയാളസത്തില്‍ ശക്തിപ്രാപിച്ച സമാന്തര കലാസിനിമകളിലൂടെ മലയാളസിനിമയുടെ യശസ് ലോകമെമ്പാടുമെത്തിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍, എം.ടി.വാസുദേവന്‍നായര്‍ എന്നിവരെ പിന്‍പറ്റി സിനിമയുടെ ലാവണ്യാനുഭവത്തില്‍ പ്രത്യക്ഷമാറ്റം സാധിതമാക്കിത്തന്ന അരവിന്ദനിലെ സംവിധായകന് വര്‍ഷങ്ങളോളം അദ്ദേഹം വരച്ചിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ ഫ്രെയിമുകളോടും കഥാപാത്രങ്ങളോടും നിരീക്ഷണങ്ങളോടും ദര്‍ശനങ്ങളോടുമുള്ള പൊക്കിള്‍ക്കൊടി ബന്ധവും അങ്ങനെതന്നെ. മലയാള സിനിമയിലെ അരവിന്ദായനകാലത്ത് ആനുകാലിക പത്രപ്രവര്‍ത്തനത്തില്‍ നിര്‍ണായക വഴിത്തിരിവുകള്‍ക്കു വഴിമരുന്നിട്ട പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായരുടെ അരവിന്ദസ്മൃതികള്‍ക്ക് പതിവു സ്മൃതിഗ്രന്ഥങ്ങള്‍ക്കില്ലാത്ത ഒരുപാടു വ്യത്യാസങ്ങളുണ്ട്.അതില്‍ പ്രധാനം അത് അടിസ്ഥാനപരമായി ഒരു വ്യക്തിയെ പറ്റിയുള്ള ഓര്‍മക്കുറിപ്പെന്നതിലുപരി ആ വ്യക്തിയും എഴുത്തുകാരനുമുള്‍പ്പെടുന്ന ഒരു കാലഘട്ടത്തിന്റെ സാംസ്‌കാരികചരിത്രംതന്നെയാവുന്നുവെന്നുള്ളതാണ്. സ്വതവേ അന്തര്‍മുഖനായിരുന്ന അരവിന്ദന്‍ എന്ന കലാകാരനിലെ സിനിമാക്കാരനെ മാത്രമല്ല കാര്‍ട്ടൂണിസ്റ്റിനെ, സംഗീതജ്ഞനെ, നാടകക്കാരനെ ഒക്കെ ജയചന്ദ്രന്‍ നായര്‍ തനിക്കു മാത്രം സാധ്യമാവുന്ന ഭാഷയില്‍, സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ പുനഃസൃഷ്ടിക്കുകയാണ് മൗനപ്രാര്‍ത്ഥനപോലെ എന്ന പുസ്തകത്തില്‍. സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഉപശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെതന്നെ ഇത് ഒരേ സമയം അരവിന്ദനെയും അരവിന്ദന്റെ ചലച്ചിത്രങ്ങളെയും പറ്റിയുള്ള പുസ്തകം തന്നെയാണ്.അതില്‍ അരവിന്ദനെ അത്രയടുത്തു നിന്നും കൂടെ സഞ്ചരിച്ചും കണ്ട ഒരാളുടെ വ്യക്തിനിഷ്ഠമായ നിരീക്ഷണങ്ങളുണ്ട്. ചലച്ചിത്രസംഭാവനകളെയും കാര്‍ട്ടൂണിസ്റ്റും നാടകസംവിധായകനുമെന്നനിലയ്ക്കുള്ള അരവിന്ദന്റെ സര്‍ഗസംഭാവനകളെപ്പറ്റിയുള്ള നിഷ്പക്ഷമതിയായൊരു പത്രാധിപരുടെ, കലാസ്വാദകന്റെ നിരൂപിക്കലുകളുണ്ട്. വ്യക്തിനിഷ്ഠമാകുമ്പോഴും വസ്തുനിഷ്ഠത പുലര്‍ത്തുന്നതുകൊണ്ടുതന്നെയാണ് മൗനപ്രാര്‍ത്ഥനപോലെ, കേവലമൊരു സ്മൃതിപുസ്തകം മാത്രമായി ചുരുങ്ങിപ്പോകാത്തത്.
ജീവിതത്തിലെന്നപോലെ തന്നെ നിശ്ശബ്ദമായിട്ടായിരുന്നു അരവിന്ദന്‍ എന്ന വലിയ കലാകാരന്റെ അകാലമരണവും. 1991 മാര്‍ച്ചിലെ ഒരു ഉത്തരായണ രാത്രിയുടെ ആദ്യയാമത്തിലെ ധ്യാനനിശ്ശബ്ദതയില്‍ അനശ്വരതയുടെ ലോകത്തേക്കു പ്രയാണമാരംഭിച്ച അരവിന്ദന്റെ് അന്ത്യനിമിഷങ്ങളുടെ ഓര്‍മകള്‍ വീണ്ടെടുത്തുകൊണ്ടാണ് ജയചന്ദ്രന്‍ നായര്‍ തന്റെ പുസ്തകം തുടങ്ങുന്നത്. വിറുങ്ങലിച്ചു നില്‍ക്കുന്ന രാവിന്റെ സാന്ദ്രതയില്‍ കട്ടിലില്‍ കാവിമുണ്ടുടുത്ത അരവിന്ദന്‍. നിദ്രയുടെ ആലസ്യത്തില്‍ അമര്‍ന്നതുപോലെ. ആ ശരീരം നിലത്തു പായ വിരിച്ച് എടുത്തു കിടത്തുന്നതുമുതല്‍ അരവിന്ദന്‍ എന്ന കലാകാരന്റെ  സംഭാവനകളെക്കുറിച്ചുളള പ്രാര്‍ത്ഥനാപൂര്‍വമുള്ളൊരു തിരിഞ്ഞുനോട്ടം ആരംഭിക്കുകയാണ്. മലയാളകാര്‍ട്ടൂണില്‍ അസ്തിത്വദുഃഖത്തിന്റെയും അന്യവല്‍ക്കരണത്തിന്റെയുമടക്കമുള്ള അനുരണനങ്ങള്‍ രേഖപ്പെടുത്തിയ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന പരമ്പരയിലെ രവിയ്ക്ക് ഖസാക്കിലെ രവിയോടുള്ള സാത്മ്യം ആ കാലഘട്ടത്തിലെ എഴുത്തുകാരും കലാകാരന്മാരും പങ്കുവച്ച സൗന്ദര്യാത്മക ലാവണ്യബോധത്തിന്റെ അടയാളമായി ജയചന്ദ്രന്‍ നായര്‍ വിലയിരുത്തുന്നത് എത്ര തന്മയത്വവും സത്യസന്ധവുമായിട്ടാണ്! അതുപോലെതന്നെയാണ് കേരളത്തില്‍ മുഖ്യധാരാ നാടകവേദിക്കു ബദലായി രൂപവല്‍കൃതമായി കരുത്താര്‍ജിച്ച തനതു നാടകവേദിയില്‍ അരവിന്ദന്‍ എന്ന നാടകകാരന്റെ സംഭാവനകളെപ്പറ്റി സൂചിപ്പിക്കുന്നതും. ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ തുടക്കം മുതല്‍ അതിനൊപ്പം നടന്ന, അടൂര്‍ ഗോപാലകൃഷ്ണനൊപ്പം നല്ല സിനിമയ്ക്കു വേണ്ടി നിലകൊണ്ട അരവിന്ദന്‍ പിന്നീടൊരു ജീവിതമുഹൂര്‍ത്തത്തില്‍ ഒട്ടും കാംക്ഷിക്കാതെ ചലച്ചിത്രസംവിധായകനായിത്തീരുന്ന കഥ അരവിന്ദസിനിമകളിലെ സന്ദിഗ്ധതകള്‍ പോലെ മാസ്മരമായിട്ടാണ് ജയചന്ദ്രന്‍ നായര്‍ അവതരിപ്പിക്കുന്നത്. അതിന് അരവിന്ദനുമായി അടുത്തും അകലെയും നിന്നു പ്രവര്‍ത്തിച്ച പല പ്രമുഖരുടെയും അനുഭവപ്രപഞ്ചങ്ങളില്‍ നിന്നുള്ള ചില അടരുകളും നിരത്തിവയ്ക്കുന്നുണ്ട് അദ്ദേഹം.
ഓര്‍ക്കാപ്പുറത്തു സിനിമാസംവിധായകനാകേണ്ടി വന്ന അരവിന്ദനെപ്പറ്റി ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഓര്‍ത്തെടുക്കുന്നത് വായിക്കുക: ഒരു ദിവസം ഞങ്ങളുടെ ചര്‍ച്ചയില്‍ ഒരാശയം വന്നു. ഒരുസിനിമയെടുത്താലോ? അരവിന്ദനെ ലക്ഷ്യമാക്കിയായിരുന്നു തിക്കോടിന്റെയൊക്കെ വര്‍ത്തമാനം. നല്ലത്. പക്ഷേ ആരാണു സംവിധാനം ചെയ്യുക എന്നായിരുന്നു അരവിന്ദന്റെ ചോദ്യം. അരവിന്ദന്‍ സംവിധാനം ചെയ്യാന്‍ വേണ്ടിയാണ് സിനിമ എന്നായി ഞങ്ങള്‍. തിക്കോടിയന്റെ സ്‌ക്രിപ്റ്റ് വന്നു. അതാണ് ഉത്തരായനം.
പതിവു വഴക്കങ്ങള്‍ക്കെതിരേയുള്ള കുതറിമാറലായിരുന്നു ആ സിനിമ.താരനിര്‍ണയത്തില്‍ത്തുടങ്ങി ഛായാഗ്രാഹണത്തിലും സന്നിവേശത്തിലും ദൃശ്യപരിചരണത്തിലും പശ്ചാത്തലസംഗീതത്തിലും വരെ  വഴിമാറി നടന്ന സിനിമ. അതേപ്പറ്റി മലയാള സിനിമാചരിത്രം ഛായാഗ്രഹണകലയില്‍ ഇനിയും അര്‍ഹതയ്ക്കപ്പമൊരു ഇരിപ്പിടം നല്‍കിക്കണ്ടിട്ടില്ലാത്ത മഹാപ്രതിഭ മങ്കടരവിവര്‍മ്മ ഓര്‍ത്തിട്ടുള്ളതുകൂടി ജയചന്ദ്രന്‍ നായര്‍ കൂട്ടിയെഴുതുമ്പോഴാണ് ഉത്തരായനത്തിന്റെ ചരിത്രപ്രസക്തി ചലച്ചിത്രചരിത്രകാരന്മാര്‍ക്കു പൂര്‍ണമായി മനസിലാവുക.എം.വിദേവനാണ് മങ്കടയെ ക്ഷണിക്കുന്നത്. : അരവിന്ദന്‍ വന്നു, ഉത്തരായനത്തിന്റെ കഥ പറഞ്ഞുതന്നു. മലബാറിലെ സ്വാതന്ത്ര്യസമരാധ്യായത്തിന്റെ കഥ. വീറോടെ, വീര്യത്തോടെ പ്രാണന്‍ പണയം വച്ചും പോരാടിയവരുടെയും അതില്‍ നിന്നു മുതലെടുത്തവരുടെയും കഥ....സൗമ്യമായ സ്വരത്തിലാണ് അരവിന്ദന്‍ സ്‌ക്രിപ്റ്റിന്റെ ചുരുളഴിച്ചതെങ്കിലും എന്റെ ചോര തിളച്ചുമറിയുന്നുണ്ടായിരുന്നു.ഞാനെന്റെ മനസില്‍ പറഞ്ഞു,എന്നെ ഈ ചിത്രത്തിന്റെ ക്യാമറാപ്പണി ഏല്‍പ്പിച്ചതിന് ഒരായിരം നന്ദി. ഞാന്‍ പഠിച്ചുണ്ടാക്കിയ കരവിരുതിനൊരു സാര്‍ത്ഥകത വരാന്‍ പോവുകയാണല്ലോ.
ഒരു ചലച്ചിത്രകാരന്‍ ആവാന്‍ വേണ്ടിയുള്ള മുന്നൊരുക്കങ്ങളൊന്നും അരവിന്ദന്‍ ചെയ്തിരുന്നില്ലെന്ന് ആവര്‍ത്തിച്ചു വിലയിരുത്തുന്നുണ്ട് ജയചന്ദ്രന്‍ നായര്‍. അതേസമയം, ഒരുചലച്ചിത്രപ്രേമി അല്ലെങ്കില്‍ ചലച്ചിത്രാസ്വാദകന്‍. അതു മാത്രമായിരുന്നില്ല ഉത്തരായനത്തിന്റെ സംവിധായകനാകാനുള്ള അവകാശവും യോഗ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചലച്ചിത്രനിര്‍മ്മാണത്തിന്റെ സാങ്കേതികതകളില്‍ നിന്ന് അകന്നു നിന്നിരുന്ന അദ്ദേഹത്തിന്റെ രഹസ്യ പ്രണയം ചിത്രകലയോടും സംഗീതത്തോടുമായിരുന്നു. ആ വികാരങ്ങളെ സാന്ദ്രമാക്കുന്നതായിരുന്നു, ഫിലിം സൊസൈറ്റിയിലൂടെ അദ്ദേഹം പ്രവേശിച്ച പ്രപഞ്ചം. നാദവും നാദവൈചിത്ര്യങ്ങളും നിറഞ്ഞ ആ പ്രപഞ്ചം മെനഞ്ഞെടുത്തത് മനുഷ്യവികാരങ്ങളും സ്വപ്‌നങ്ങളും കൊണ്ടായിരുന്നു. ആ പാരാവാരത്തില്‍ മുങ്ങിത്താഴാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്, ഒരു പക്ഷേ അതു കാഴ്ചവച്ച അതിവശ്യവും അജ്ഞേയവുമായ അനുഭവങ്ങള്‍ സ്വന്തമാക്കാനായിരിക്കണം.
നല്ല സിനിമയ്ക്കുവേണ്ടി കൈ മെയ് മറന്നു പ്രവര്‍ത്തിച്ച, സിനിമയുടെ വ്യാകരണത്തോടൊപ്പം കാഴ്ചയുടെ ശീലങ്ങളെയും മാറ്റിമറിച്ച ഫിലിം സൊസൈറ്റി പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ചവരില്‍ രൂഢമൂലമായ ആത്മബന്ധത്തിന്റെ ആഴവും പരപ്പും ഈ പുസ്തകം രേഖപ്പടുത്തുന്നുണ്ട്. കൃത്യമായ അനുശീലനം കൊണ്ടും അക്കാദമിക് പരിശീലനം കൊണ്ടും ചലച്ചിത്രകാരനായിത്തീര്‍ന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ ഓര്‍മ്മകളിങ്ങനെ: സി.എന്‍.ശ്രീകണ്ഠന്‍ നായര്‍ എഴുതിയ കാമുകി സിനിമയാക്കാന്‍ ആലോചിച്ചപ്പോള്‍ സ്വാഭാവികമായും അതിന്റെ കലാസംവിധായകനായി തീരുമാനിച്ചത് അരവിന്ദനെയാണ്.മാവേലിക്കര-മാന്നാര്‍ പ്രദേശങ്ങളില്‍ അരവിന്ദന്റെ സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ കയറി ലൊക്കേഷന്‍ തിരഞ്ഞു നടന്നത്  ഇന്നലത്തെപ്പോലെ ഞാന്‍ ഓര്‍ക്കുന്നു...ഉദ്യോഗസ്ഥസംബന്ധമായി കോഴിക്കോടിനു താമസം മാറ്റിയിട്ടും കൃത്യമായും ചിട്ടയായും കത്തിടപാടുകള്‍ നടത്തിയിരുന്ന കണിശക്കാരനെന്ന നിലയ്ക്ക അരവിന്ദനു സൗഹൃദം നിലനിര്‍ത്താന്‍ അകലം ഒരു തടസമായിരുന്നില്ല.യശശ്ശരീരനായ സി.എന്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു കേട്ട ഒരു സംഭവം ഓര്‍ക്കുന്നു: സ്വയംവരത്തിനും നിര്‍മാല്യത്തിനും പിന്നാലെ അരവിന്ദന്റെ സിനിമാസംബന്ധിയായ താല്‍പര്യവും പരിജ്ഞാനവും അടുത്തറിയാവുന്ന പട്ടത്തുവിള കരുണാകരന്‍, തിക്കോടിയന്‍ തുടങ്ങിയ സുഹൃത്തുക്കള്‍ ഒരു ദിവസം അദ്ദേഹത്തോടു ചോദിച്ചു. പണമൊക്കെ ഞങ്ങള്‍ സംഘടിപ്പിച്ചു തരാം. അരവിന്ദന് ഒരു സിനിമ സംവിധാനം ചെയ്തുകൂടേ? ഉടനെ മറുപടിയുണ്ടായത്രേ: നമുക്കു ഗോപാലകൃഷ്ണനെ കൊണ്ടു ചെയ്യിക്കാം.
നെടുമുടിവേണു അരവിന്ദനെ രാത്രി ബസ് സ്റ്റാന്‍ഡിലെ വെറും നിലത്തു വച്ചു പരിചയപ്പെടുന്നതും, ഉത്തരായനത്തിലൂടെ മികച്ച കലാസംവിധായകനുള്ള ബഹുമതി നേടിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഒരുള്‍പ്രേരണയാല്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ ശില്‍പം മെനഞ്ഞതും, തനിക്കും അരവിന്ദനുമിടയ്ക്ക് ഒരനിയന്‍-ചേച്ചി ബന്ധമുടലെടുത്തതിനെപ്പറ്റി കാരൂരിന്റെ മകളും എഴുത്തുകാരിയുമായ ബി.സരസ്വതി എഴുതിയതും അടക്കം ഊഷ്മളമായ പലതും ഈ ഓര്‍മപ്പുസ്തകത്തിലുണ്ട്. അതിലേറെ ഈ പുസ്തകം മലയാള സിനിമാചരിത്രത്തില്‍ ഈടുറ്റതാവുന്നത് മറ്റൊന്നുകൊണ്ടുകൂടിയാണ്. കാരണം അത് സിനിമയുടെ ദൃശ്യവ്യവസ്ഥ തന്നെ മാറ്റിമറിച്ച ചില അരവിന്ദന്‍ സിനിമകളെക്കുറിച്ചുള്ള ആഴത്തിലുള്ള നിരൂപണവും, അതിന്റെ പിന്നാമ്പുറക്കഥകളും കൗതുകങ്ങളും ഇഴചേര്‍ത്തെഴുതിയ കുറിപ്പുകളിലൂടെയാണ്.
പാഥേര്‍ പാഞ്ജലി സംവിധാനം ചെയ്ത സത്യജിത് റേയേക്കാള്‍ ഡയറക്ടറുടെ കല എന്നു വിശേഷിപ്പിച്ച് അരവിനന്ദന് ഉയരത്തില്‍ പീഠമിട്ടു പ്രതിഷ്ഠിച്ച ഡോ. കെ. അയ്യപ്പപ്പണിക്കര്‍ വിവക്ഷിച്ച കാഞ്ചനസീതെ,മലയാളത്തിലെ ആദ്യത്തെ ലിറിക്കല്‍ സിനിമ എന്നു വിശേഷിപ്പിക്കപ്പെട്ട എസ്തപ്പാന്‍, പാപപുണ്യങ്ങളുടെയും പ്രായശ്ചിത്തത്തിന്റെയും ദാര്‍ശനിക സമസ്യകള്‍ പ്രശ്‌നവല്‍ക്കരിച്ച ചിദംബരം, നാടോടിക്കഥയുടെ നൈര്‍മല്യമാവഹിച്ച തമ്പ്, നാടന്‍ മിത്തില്‍ നിന്നുഫാന്റസിയുടെ ചാരുത നെയ്‌തെടുത്ത കുമ്മാട്ടി, ഹരിപ്രസാദ് ചൗരാസ്യയുടെ ഭാസുരിവാദനത്തില്‍ നിന്നുകൊണ്ടു ദൃശ്യങ്ങളില്‍ രാഗവിസ്താരം പകര്‍ത്തിയ പോക്കുവെയില്‍, പുരോഗതിയുടെ പാരിസ്ഥിതാഘാതം ഗ്രാമക്കാഴ്ചകളില്‍ ആവഹിച്ച ഒരിടത്ത്, യുദ്ധം വാസ്തുഹാരകളാക്കുന്നവരുടെ അസ്തിത്വവേപഥുക്കള്‍ ആലേഖനം ചെയ്ത വാസ്തുഹാര തുടങ്ങിയ ചിത്രങ്ങളെപ്പറ്റിയുള്ള ഈ കുറിപ്പുകള്‍ അവ മലയാള സിനിമയില്‍ പ്രസക്തി നേടുന്നതെന്തുകൊണ്ട്, എങ്ങനെ എന്ന അന്വേഷണത്തോടൊപ്പം, അവയ്ക്കു പിന്നില്‍ ചലച്ചിത്രകാരന്‍ എന്ന നിലയ്ക്ക് അരവിന്ദന്‍ കയ്യാളിയ മികവും മിതത്വവും മാറിനടക്കലും കൂടി ആലേഖനം ചെയ്യുന്നു. ചിത്രീകരണവേളയിലെ കൗതുകകരമായ സംഭവങ്ങളുടെ വിവരണം അതിന്റെ പാരായണക്ഷമതയ്ക്ക് ആവേഗം കൂട്ടുകയും ചെയ്യുന്നു.ചോര പൊടിയുന്ന ഓര്‍മ്മകള്‍, പാപവും പ്രായച്ഛിത്തവും, ചരിത്രമെന്ന കടങ്കഥ, ഒരു നാടന്‍ പാട്ടുപോലെ, മാന്ത്രികനിമിഷങ്ങള്‍, മാഞ്ഞുപോകാത്ത പോക്കുവെയില്‍, ജീവിതത്തിന്റെ സൗരഭ്യം നിറഞ്ഞ പൂച്ചെണ്ട് തുടങ്ങി അധ്യായങ്ങളുടെ ശീര്‍ഷകങ്ങളില്‍ പോലുമുണ്ട് ഗ്രന്ഥകാരനും അരവിന്ദനും തമ്മിലുള്ള ബന്ധത്തിന്റെ ആഴമുറ്റ ആര്‍ജ്ജവം. ഈ കുറിപ്പുകള്‍ കൊണ്ടു മാത്രം ഈ പുസ്തകത്തിലെ ഉള്ളടക്കം കാലാതിവര്‍ത്തിയാവാനുള്ള യോഗ്യത നേടുന്നുണ്ട്, നിസ്സംശയം.
ജി.അരവിന്ദനെപ്പറ്റി മലയാളത്തില്‍ വേറെയും പുസ്തകങ്ങളുണ്ടായിട്ടുണ്ട്; ഗൗരവമുള്ള ഗവേഷണസ്വഭാവം നിറഞ്ഞ ചിലതടക്കം. എന്നാല്‍ അതില്‍ നിന്നെല്ലാം ജയചന്ദ്രന്‍നായരുടെ മൗനപ്രാര്‍ത്ഥന പോലെ വ്യത്യസ്തമാവുന്നത്, ഒരേസമയം വൈയക്തികവും വസ്തുനിഷ്ഠവുമായ നിരീക്ഷണങ്ങളിലൂടെയാണ്. ബുദ്ധിജീവിജാഡകള്‍ക്കതീതമായ അയത്‌നലളിതമായ രചനാശൈലിയിലൂടെയാണ്. തീര്‍ച്ചയായും മലയാള സിനിമയ്ക്കും സിനിമാസ്‌നേഹികള്‍ക്കും കാമ്പുള്ളൊരു ഈടുവയ്പ്പാണ് ജയചന്ദ്രന്‍ നായരുടെ ഈ ലഘുഗ്രന്ഥം.

Wednesday, February 27, 2019

ചില അവാര്‍ഡ് ചിന്തകള്‍

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്കെല്ലാം അകമഴിഞ്ഞ അഭിനന്ദനങ്ങള്‍. തീര്‍ച്ചയായും അര്‍ഹിക്കുന്ന കരങ്ങളില്‍ തന്നെയാണ് അവ എത്തിച്ചേര്‍ന്നത്. സംശയമില്ല. പക്ഷേ...
ചില കാര്യങ്ങള്‍ എഴുതിക്കൊള്ളട്ടെ. മുഴുവന്‍ വായിക്കാതെ, സസൂക്ഷ്മം വായിക്കാതെ, വായിച്ചാല്‍ മനസിലാക്കാതെ പ്രതികരിക്കരുത് എന്ന മുന്‍കൂര്‍ പ്രാര്‍ത്ഥനയോടെ മാത്രം എഴുതിക്കൊള്ളട്ടെ. കാരണം രണ്ടുവര്‍ഷം മുമ്പ് വിനായകന് അവാര്‍ഡ് കിട്ടയപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിച്ചെഴുതിയ കുറിപ്പ് നേരാംവണ്ണം വായിച്ചുനോക്കാതെ, അതിലെഴുതിയതിന്റെ അര്‍ത്ഥം പോലും വായിച്ചുനോക്കാതെ എന്തിന് വായിച്ചു തന്നെ നോക്കാതെ ചില ചാനലുകളും വെബ്‌സൈറ്റുകളും എന്നെ കൊന്നു കൊലവിളിച്ചു. ഉത്തരവാദപ്പെട്ട മാധ്യമമേധാവിയെ, അദ്ദേഹം എം.എല്‍.എ. സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു വിളിച്ചു പറഞ്ഞപ്പോള്‍ പറഞ്ഞത്, ഞാനതു വായിച്ചില്ല, പക്ഷേ ആ തലക്കെട്ടു കേട്ടാല്‍ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തതു ശരിയാണെന്നു തോന്നുമല്ലോ എന്നാണ്. കേട്ടുകേള്‍വിയല്ല നേരിട്ടൊന്നു വായിക്കൂ, എന്നിട്ടു നിശ്ചയിക്കൂ, താങ്കള്‍ക്കും അതു നേരാണെന്നു തോന്നിയാല്‍ വിമര്‍ശിച്ചുകൊള്ളൂ എന്നും പറഞ്ഞ് ആ കുറിപ്പിന്റെ ലിങ്ക് അയച്ചുകൊടുത്തിട്ട് വര്‍ഷമിപ്പോള്‍ രണ്ടു രണ്ടരയായി. ആ ദുരനുഭവത്തില്‍ നിന്നുകൊണ്ടാണ്, അന്നെഴുതിയ അതേ അഭിപ്രായത്തിന്റെ തുടര്‍ച്ചയെന്നോണം ഇപ്പോള്‍ ഇതു കുറിക്കുമ്പോള്‍ മാധ്യമമേധാവിയടക്കമുള്ളവരോടു വായിച്ചു നോക്കിയ ശേഷം മാത്രമേ തേയ്ക്കാവൂ എന്നു മുന്‍കൂര്‍ പറഞ്ഞുകൊണ്ട് എഴുതാമെന്നു കരുതുന്നത്.
ഇടതുസര്‍ക്കാര്‍ വന്നശേഷമാണ് മറ്റു പല സാംസ്‌കാരിക പരിഷ്‌കാരങ്ങള്‍ക്കുമൊപ്പമെന്നോണം വര്‍ഷങ്ങളായി പിന്തുടര്‍ന്നുവന്ന രീതിശൈലികള്‍ മാറ്റിമറിച്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുനിര്‍ണയത്തിലും ചില വിപ്‌ളവകരമായ ഉടച്ചുവാര്‍ക്കലുകളും വിഗ്രഹഭഞ്ജനങ്ങളുമുണ്ടായത് എന്നത് മറച്ചുപിടിക്കാനാവാത്ത സത്യമാണ്. രാഷ്ട്രീയത്തിനതീതമായി ബൗദ്ധികതയെ, പ്രതിഭയെ ആദരിക്കാനുള്ള സഹിഷ്ണുതയും വകതിരിവും പ്രതിബദ്ധതയുമായൊക്കെത്തന്നെവേണം അതിനെ കണക്കാക്കാനും അംഗീകാരിക്കാനും. സംശയമില്ല. പക്ഷേ...
ഇടതു പക്ഷ ബുദ്ധിജീവികളില്‍ മേല്‍പ്പാളി കീഴ്പ്പാളി ഭേദമില്ലാതെ രണ്ടു വര്‍ഷം മുമ്പും ഇതാ ഇന്നലെയും ഇന്നുമായി സമൂഹമാധ്യമങ്ങളില്‍ ഈ അവാര്‍ഡുകളെ ആഘോഷിക്കുന്ന രീതിയിലേക്കൊന്നു ശ്രദ്ധപാറിക്കൂ. താരപ്രതിഭാസങ്ങളെയും വിഗ്രഹങ്ങളെയും തിരസ്‌കരിച്ചുകൊണ്ട് യുവാക്കള്‍ക്കും പാവങ്ങള്‍ക്കും തിരസ്‌കൃതര്‍ക്കും അവാര്‍ഡ് നല്‍കി പുതിയ മാതൃക സൃഷ്ടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എന്നൊക്കെയുളള ധ്വനികളാണ് അവരുടെ കുറിപ്പുകളെല്ലാം. ഇവിടെയാണ് എന്റെ വിനയപൂര്‍വമുള്ള വിയോജിപ്പ്. സര്‍ക്കാര്‍ മാറിയതുകൊണ്ട്, താരങ്ങളെയും ലബ്ധപ്രതിഷ്ഠരെയും മന:പൂര്‍വം മാറ്റിനിര്‍ത്തി പുതിയവരെ മാത്രം പരിഗണിച്ചതാണെങ്കില്‍ ഈ അവാര്‍ഡുകള്‍ അവര്‍ക്കര്‍ഹതപ്പെട്ടതാവുമോ? അതവരുടെ കഴിവിനെ, പ്രതിഭയെ വിലകുറച്ചു കാണിക്കുന്നതാവില്ലേ? തനിക്കിനി സംസ്ഥാന അവാര്‍ഡ് വേണ്ട എന്നു പരസ്യപ്രഖ്യാപനം നടത്തി യേശുദാസ് കുറേവര്‍ഷം സംസ്ഥാന അവാര്‍ഡുകളില്‍ നിന്നു മാറിനിന്നു. അക്കാലത്ത് അവാര്‍ഡ് നേടിയ ഗായകര്‍ക്ക് ഇന്നും ഒരു കുറ്റബോധത്തിനോ ആത്മവിശ്വാസക്കുറവിനോ ഉള്ള വകയുണ്ടാവില്ലേ? കാരണം, യേശുദാസ് മത്സരിക്കുകയും അദ്ദേഹത്തിനൊപ്പം സ്വന്തം പാട്ടും മാറ്റുരയ്ക്കുകയും അതില്‍ ഒന്നാമതെത്തി അദ്ദേഹത്തേപ്പോലും മറികടന്ന് അവാര്‍ഡ് നേടുകയും ചെയ്യുമ്പോഴല്ലേ ആ അവാര്‍ഡ് യഥാര്‍ത്ഥത്തില്‍ അര്‍ഹതപ്പെട്ടതാവുന്നത്? മോഹന്‍ലാലടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇക്കുറി മത്സരത്തിനുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം മത്സരിച്ചിട്ടാണ് ഷൗബീനും എന്റെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രിയ സുഹൃത്ത് ജയസൂര്യയും ഈ നേട്ടം കരസ്ഥമാക്കിയത്. ലാലിനൊപ്പം മത്സരിച്ചു നേടി എന്നു പറയുന്നിടത്തുതന്നെയാണ് ആ നേട്ടത്തിനു തിളക്കമേറുന്നത്. അല്ലാതെ, ബുദ്ധിജീവികളുടെ ആവേശ എഴുത്തില്‍ അറിയാതെയെങ്കിലും നിഴലിക്കുന്നതുപോലെ, സര്‍ക്കാര്‍ നയം കൊണ്ടോ പൊതു സമീപനം കൊണ്ടോ ലാലടക്കമുള്ള താരരാജാക്കന്മാരെ പരിഗണിക്കേണ്ട എന്നൊരു നിലപാടോ നിര്‍ദ്ദേശമോ അവാര്‍ഡ് കമ്മിറ്റിക്കു നല്‍കിയതുകൊണ്ടല്ല ഷൗബീനും ജയനും കിരീടം സ്വന്തമാക്കിയത്. മറിച്ച് അവരുടെ സ്വന്തം പ്രവൃത്തിമികവു കൊണ്ടാണ്. പ്രതിഭയുടെ വിളയാട്ടം കൊണ്ടാണ്, അതിലേറെ കഠിനാധ്വാനം കൊണ്ടാണ്. ആ അധ്വാനത്തിന്റെ, പ്രതിഭയുടെ വില കുറച്ചു കാണിക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ ബുദ്ധിജീവികളുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ ചെയ്യുന്നത്?അവഗണിക്കാനാവാത്ത പ്രകടനം കൊണ്ട് അവര്‍ക്കല്ലാതെ മറ്റൊരാള്‍ക്കു കൊടുക്കാനാവാതെ അതു ചെയ്യാന്‍ കമ്മിറ്റി നിര്‍ബന്ധിതരായി എന്നു വരുന്നിടത്തേ ആ ബഹുമതിയുടെ യഥാര്‍ത്ഥ മാറ്റ് പത്തരയാവൂ എന്നറിയുക. അല്ലാതെ മറ്റു സ്ഥാനാര്‍ത്ഥികളുണ്ടായിട്ടും ചില പരിഗണനകള്‍ വച്ച് ഇവര്‍ക്കു കൊടുക്കുകയായിരുന്നു എന്നു വരുന്നിടത്തല്ല.
ഇനി മറ്റൊന്നു കൂടി പരിഗണിക്കുക. ഇത്രയേറെ പുതുമുഖങ്ങള്‍ക്കു പുരസ്‌കാരങ്ങള്‍ സമ്മാനിച്ച ജൂറിയില്‍ ചെയര്‍മാനടക്കം നോക്കിയാല്‍ ഇരുപത്തഞ്ചു വയസില്‍ താഴെയുള്ള എത്ര അംഗങ്ങളുണ്ടായിരുന്നു? ഒരാള്‍ പോലുമില്ലെന്നു കണ്ടേക്കാം. അതിനര്‍ത്ഥം, ആസ്വാദനത്തില്‍ തലമുറവിടവെന്നൊന്നുണ്ടായിട്ടില്ലെന്നും അതുകൊണ്ടുതന്നെയാണ് മികച്ച രചനകളും പ്രകടനങ്ങളും അംഗീകരിക്കപ്പെട്ടതുമെന്നുതന്നെയാണ്. മികച്ച ചിത്രത്തിന്റെ സംവിധായകനു തന്നെ മികച്ച സംവിധായകനുള്ള പുരസ്‌കാരം കൊടുക്കണമെന്നൊരു ധാര്‍മികത ഉയര്‍ത്തി ചെയര്‍മാന്‍ വിരുദ്ധാഭിപ്രായമുയര്‍ത്തിയതുപോലും എന്തോ അരുതായ്ക നടന്നതിന്റെ തെളിവായി സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ബുദ്ധിജീവികളെ വായിച്ചു. അവരുടെ വാദം ശരിയാണെങ്കില്‍ കീഴ്‌വഴക്കങ്ങള്‍ പാലിക്കപ്പെടണം എന്ന എഴുപതു വയസു കഴിഞ്ഞ ചെയര്‍മാന്റെ പിടിവാശിക്ക് എതിര്‍ത്തുനില്‍ക്കുകയായിരുന്നു മറ്റംഗങ്ങള്‍ എന്നു വേണ്ടേ മനസിലാക്കാന്‍? അങ്ങനെയാവുമ്പോള്‍ അതുമൊരു വിഗ്രഹഭഞ്ജനം തന്നെയല്ലേ?  എല്ലാറ്റിനുമുപരി, ഇത്രയധികം യുവാക്കള്‍ നമ്മുടെ സിനിമയിലും സാഹിത്യത്തിലുമുണ്ടായിട്ടും എന്തിനാണ് വയോധികരെത്തന്നെ ചെയര്‍മാനാക്കല്‍ തുടരുന്നു? യുവത്വത്തിന് ഊന്നല്‍ നല്‍കുന്ന സര്‍ക്കാരിന് ഈ കീഴ് വഴക്കങ്ങളും ഉടച്ചുവാര്‍ക്കാവുന്നതല്ലേയുള്ളൂ?
വിനായകനും മണികണ്ഠനും അവാര്‍ഡ് കിട്ടിയപ്പോള്‍ അവര്‍ക്ക് എന്തോ സംവരണം വഴി അതു കിട്ടയതുപോലെയായിരുന്നു ഇടതു/യുവ ബുദ്ധിജീവികളുടെ മുഴുവന്‍ സമൂഹമാധ്യമയെഴുത്ത്. അതിനെതിരെയാണ് അന്നു ഞാന്‍ എഴുതിയത്. അന്നുമിന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്,വിനായകനായാലും ഇന്ദ്രന്‍സ് ആയാലും, ഷൗബീന്‍ ആയാലും അനന്യമായ അവരുടെ പ്രതിഭകൊണ്ട്, അസൂയപ്പെടുത്തുന്ന അവരുടെ അഭിനയത്തികവുകൊണ്ട് ആണ് പുരസ്‌കാരം നേടിയത് എന്നാണ്. അല്ലാതെ ഏതെങ്കിലും സര്‍ക്കാരിന്റെ, അവാര്‍ഡ് നിര്‍ണയ സമിതിയുടെ താരവിരുദ്ധത കൊണ്ടോ, സംവരണാധിഷ്ഠിത നിലപാടുകള്‍ കൊണ്ടോ അല്ല എന്നാണ്. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അധ്വാനിച്ച് വന്‍തോക്കുകളോടു മത്സരിച്ചു നേടിയെടുത്ത അംഗീകരാങ്ങള്‍ സര്‍ക്കാരിന്റെ/അവാര്‍ഡ് കമ്മിറ്റിയുടെ നയം കൊണ്ടാണ് ലഭിച്ചതെന്നു വരുത്തിത്തീര്‍ക്കുന്നത് അവാര്‍ഡ് ജേതാക്കളോടുള്ള നീതികേടാണ് എന്നു തന്നെ ആവര്‍ത്തിക്കട്ടെ.

Saturday, February 16, 2019

പത്മരാജന്‍ ട്രസ്റ്റില്‍ ഞാനും

ഏതാണ്ട് ഒരു മാസം മുമ്പാണ്. അപ്രതീക്ഷിതമായി ഒരു ദിവസം വിജയകൃഷ്ണന്‍ സാറിന്റെ ഒരു ഫോണ്‍. ചന്ദ്രാ, ഞാന്‍ പത്മരാജന്‍ ഫൗണ്ടേഷന്‍ യോഗത്തില്‍ നിന്നാണു വിളിക്കുന്നത്. ഫൗണ്ടേഷന്‍ പുന:സംഘടിപ്പിക്കുകയാണ്. മൂന്ന് പുതിയ അംഗങ്ങളെ കൂടി നാമനിര്‍ദ്ദേശം ചെയ്യാം. അതിലൊന്ന് ചന്ദ്രന്റെ പേരാണ് ഞാന്‍ പറഞ്ഞത്. സമ്മതമാണോ എന്നറിയാനാണ് വിളിക്കുന്നത്.
കേട്ടത് വാസ്തവമാണോ എന്നാണ് ആദ്യം നോക്കിയത്. ചെറുപ്പം മുതലേ ആരാധിച്ച സംവിധായകന്റെ, അമൃതയിലെ എന്റെ മുന്‍കാല സഹപ്രവര്‍ത്തകന്‍ കൂടിയായ പപ്പന്റെ (അനന്തപത്മനാഭന്റെ) അച്ഛന്റെ, ഉദകപ്പോളയും പ്രതിമയും രാജകുമാരിയും അടക്കമുള്ള കഥകളെഴുതിയ കഥാഗന്ധര്‍വന്റെ സ്മരണാര്‍ത്ഥമുള്ള സംഘടനയില്‍ അംഗമാകാന്‍ സാധിക്കുക എന്നത് ബഹുമതിയായി, ഭാഗ്യമായിട്ടാണ് കരുതേണ്ടത്. അക്കാര്യം അങ്ങനെതന്നെ ഞാന്‍ വിജയകൃഷ്ണന്‍ സാറിനോടു പറയുകയും ചെയ്തു.സമ്മതം ചോദിക്കുകയല്ല, താങ്കളെ നിയമിച്ചിരിക്കുന്നു എന്നൊരു അറിയിപ്പു തരികയാണു വേണ്ടിയിരുന്നത് എന്നാണ് ഞാന്‍ പറഞ്ഞത്. തീര്‍ച്ചയായും ഇതൊരു ബഹുമതി തന്നെയാണ് എനിക്ക്. സിനിമയെ ഇക്കാലമത്രയും ഹൃദയത്തില്‍ കൊണ്ടു നടന്നതിന് കാലം കരുതിവച്ച അംഗീകാരങ്ങളില്‍ ഒന്ന്. കാല്‍ നൂറ്റാണ്ടോളമായി (അതേ അത്രയുമായി പത്മരാജന്‍ നമ്മളെ വിട്ടു പോയിട്ട്!) ഒരു അപശ്രുതി പോലുമുണ്ടാവാതെ അതതു വര്‍ഷത്തെ മികച്ച തിരക്കഥയുള്ള ചിത്രത്തിനും മികച്ച കഥയ്ക്കുമുളള സമ്മാനങ്ങള്‍ നല്‍കിപ്പോരുന്ന ഒരു സംഘടനയുടെ ഭാഗമാവുക. അത് ബഹുമതിയല്ലാതെ പിന്നെന്താണ്? പിന്നീട് പപ്പന്റെ അമ്മ രാധാലക്ഷ്മിച്ചേച്ചിയടക്കം പങ്കെടുത്ത ഫൗണ്ടേഷന്‍ യോഗത്തില്‍ പങ്കെടുത്തു വിജയകൃഷ്ണന്‍ സാറിനെയും കൊണ്ട് മടങ്ങുമ്പോഴും മനസിലോര്‍മിച്ചത് ചെറുപ്പത്തില്‍ യദൃശ്ചയാ കണ്ട ചില ദൃശ്യങ്ങളാണ്. ഒരിക്കല്‍ വഴുതയ്ക്കാട് വിമന്‍സ് കോളജിനു മുന്നിലെ ആനിമസ്‌ക്രീന്‍ റൗണ്ടാനയ്ക്കു മുന്നിലെത്തിയപ്പോള്‍ അവിടെയൊരു ബുള്ളറ്റപകടം. കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ നല്ല പരിചയം. ബാലതാരം സോണിയ. അന്തം വിട്ട് ചുറ്റും നോക്കുമ്പോഴുണ്ട് സമീപത്ത് ലാലു അലക്‌സ്. റൗണ്ടാനയ്ക്കുള്ളിലെ പുല്‍ത്തകിടിയിലുണ്ട് ഹാഫ് സ്‌ളാക്ക് ഷര്‍ട്ടും കറുത്ത പാന്റുമണിഞ്ഞ് പത്മരാജന്‍. നൊമ്പരത്തിപ്പൂവിലെ ഒരു രംഗത്തിന്റെ ചിത്രീകരണമായിരുന്നു അവിടെ കണ്ടതെന്ന് പിന്നീട് ചിത്രം കണ്ടപ്പോഴാണു തിരിച്ചറിഞ്ഞത്. അതിലും ചെറുതായിരിക്കെ അച്ഛനും അമ്മയും ചേച്ചിയുമൊത്ത് അപൂര്‍വമായി രാത്രി ഭക്ഷണത്തിനു പുറത്തുപോകാറുണ്ടായിരുന്നപ്പോള്‍ സ്ഥിരം ജോയിന്റുകളിലൊന്നായ ടാഗൂര്‍ തീയറ്ററിന് എതിര്‍വശത്തെ ഇഷ്ടിക കൊണ്ടു കെട്ടി, ലൈറ്റൊക്കെ വളരെ താഴ്ത്തി മേശയ്ക്കു തൊട്ടുമുകളില്‍ നില്‍ക്കുംവിധം സജ്ജമാക്കിയ നികുഞ്ജം ഹോട്ടലില്‍ പോയിരിക്കെ അതിന്റെ പിന്‍പുറത്ത് വലിയൊരു ശില്‍പം ഉണ്ടാക്കുന്നതിനരികെ കുറേ താടിക്കാര്‍ ഇരിക്കുന്നതും സംസാരിക്കുന്നതും പാടുന്നതും ഉറക്കെച്ചിരിക്കുന്നതുമൊക്കെ ശ്രദ്ധിച്ചിരുന്നു. അതിലൊരാളുടെ മുഖം പത്മരാജന്റേതായിരുന്നു. അന്ന് അറിയുമായിരുന്നു മറ്റൊരു മുഖം ജി അരവിന്ദന്റേതായിരുന്നു. നികുഞ്ജം കൂട്ടായ്മയിലുള്ള മറ്റുള്ളവരെപ്പറ്റിയൊക്കെ പിന്നീട് വായിച്ചറിഞ്ഞപ്പോഴേ ബോധ്യമായുള്ളൂ. അതുപോലൊരു ഓര്‍മ്മയാണ്, ഡിഗ്രിക്കാലത്ത് സ്വന്തമായി ചലച്ചിത്ര പ്രസിദ്ധീകരണം നടത്തിയിരുന്ന കാലത്തൊരിക്കല്‍ ഒരു ബസ് യാത്രയില്‍ കയ്യില്‍ അറം എന്ന സിനിമയുടെ നൂറാം വാര്‍ഷിക ഷീല്‍ഡുമായി ഒരു യാത്രക്കാരന്‍ കയറിയതു കാണുന്നത്. അറിവില്‍ ആ പേരില്‍ ഒരു സിനിമയില്ലല്ലോ. അങ്ങനെ അന്വേഷണമായി. അപ്പോഴാണ് നാനയിലോ മറ്റോ വായിക്കുന്നത്. പത്മരാജന്‍ അറം എന്ന പേരില്‍ സിനിമയെടുക്കുന്നു. പിന്നീട് ആ പേര് ഭാഗ്യദോഷമുണ്ടാക്കിയാലോ എന്ന നിര്‍മാതാവിന്റെ അഭിപ്രായം മാനിച്ച് കരിയിലക്കാറ്റുപോലെ എന്നാക്കി മാറ്റി എന്ന്. പക്ഷേ ചിത്രം കണ്ടപ്പോള്‍ അതിലെ (പ്രതി)നായകനായ സംവിധായകന്റെ വിജയ ചിത്രങ്ങളുടെ ഷീല്‍ഡുകളില്‍ അന്നു ബസില്‍ കണ്ട അറത്തിന്റെ ഷീല്‍ഡും കണ്ടപ്പോഴത്തെ സന്തോഷം എന്തിനെന്നോ എന്തെന്നോ ഇന്നും തിരിച്ചറിയാനാവുന്നില്ല. പിന്നീട് ജഗതിയിലെ ഫ്‌ളാറ്റിനു മുന്നിലും, ഹൗസിങ് ബോര്‍ഡ് ജങ്ഷനിലുണ്ടായിരുന്ന പഴയൊരു സിനിമാക്കാരുടെ ഹോട്ടലിനു മുന്നില്‍ കെ.ജി.ജോര്‍ജിനൊപ്പവുമൊക്കെ എത്രയോ വട്ടം പത്മരാജന്‍ സാറിനെ കണ്ടിരിക്കുന്നു. ഇന്നത്തെ തലമുറയില്‍ പലരും കണ്ടിരിക്കാനിടയില്ലാത്ത അദ്ദേഹത്തിന്റെ പ്രയാണമുള്‍പ്പെടെയുള്ള സിനിമകളും കാണാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടെനിക്ക്. ആ പത്മരാജന്റെ പേരിലുള്ള സംഘടനയിലാണ് ഞാനിപ്പോള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത് എന്നത് ഏറെ ഭാരിച്ച ഉത്തരവാദിത്തമാണ് എന്നു തിരിച്ചറിയുന്നു. അതിനോട് അങ്ങേയറ്റം നീതിപുലര്‍ത്തണമെന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു.

Saturday, February 09, 2019

Thursday, December 13, 2018

M Sukumaran Kathayum Cinemayum





ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച എം.സുകുമാരന്‍ കഥയും സിനിമയും എന്ന പുസ്തകത്തില്‍ എഡിറ്റര്‍ പ്രദീപ് പനങ്ങാടിന്റെ പരിഗണനകൊണ്ട് എന്റെയും ഒരു പഠനം ഇടം കണ്ടു. പിതൃതര്‍പ്പണത്തെ ആസ്പദമാക്കി രാജീവ് വിജയരാഘവന്‍ ഒരുക്കിയ മാര്‍ഗത്തെപ്പറ്റിയുള്ള കുറിപ്പാണിത്. ധന്യമായ സംരംഭത്തില്‍ ഒപ്പം കൂട്ടിയതിന് പ്രദീപിന് നന്ദി.

Tuesday, December 11, 2018

അരികുവല്‍ക്കരിക്കപ്പെടുന്ന ആഗോളമനുഷ്യര്‍



Deshabhimani   12.1.20-2018
എ.ചന്ദ്രശേഖര്‍
വൈകാരികാവസ്ഥകളില്‍ മാത്രമല്ല, അവന്റെ സ്വത്വപ്രതിസന്ധികളിലും അവന്‍ നേരിടുന്ന പ്രശ്‌നപരിസരങ്ങളിലുമെല്ലാം ലോകത്തെവിടെയും മനുഷ്യാവസ്ഥകള്‍ക്കു സമാനതയാണുള്ളതെന്ന് അഥവാ സമാനതകളേയുള്ളൂവെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് ഇക്കഴിഞ്ഞ മാസം അവസാനിച്ച ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയിലും കേരളത്തിന്റെ 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ട ലോകസിനിമകളിലധികവും.യുദ്ധവും കലാപങ്ങളുമെല്ലാമാണ് എപ്പോഴത്തെയും പോലെ ഇപ്പോഴും ലോകസിനിമയുടെ ഇഷ്ടപ്രമേയം. ലോകമഹായുദ്ധങ്ങളും ശീതയുദ്ധവും കമ്മ്യൂണസ്റ്റ് റഷ്യയുടെ തകര്‍ച്ചയും പലസ്തീന്‍, സിറിയന്‍
 ആഭ്യന്തരകലാപങ്ങളും തീവ്രവാദസംഘര്‍ഷ ങ്ങളുമെല്ലാം ദുരന്തമുഖങ്ങളിലെ മനുഷ്യന്റെ അതിജീവനപ്രതി സന്ധികളുടെ നേര്‍രേഖകളായി സിനിമ സ്വാംശീകരി ക്കുമ്പോഴും മാറിയ ലോകക്രമത്തില്‍ പുത്തന്‍ രാഷ്ട്രീയ/സമ്പദ് വ്യവസ്ഥകള്‍ ഉന്നയിക്കുന്ന പുതിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും കൂടി അഭീമുഖീകരിക്കുന്നതില്‍ ലോക സിനിമ ശ്രദ്ധവയ്ക്കുന്നുവെന്നതാണ് മേളച്ചിത്രങ്ങള്‍ നല്‍കുന്ന ശുഭപ്രതീക്ഷ. ആഗോളവല്‍കൃത ലോകത്ത് മാറിയ സമ്പദ്ഘടനയില്‍ പ്രാന്തവല്‍ക്കരിക്കപ്പെടുന്ന സാധാരണക്കാരന്റെ/തൊഴിലാളിയുടെ ജീവിതസമസ്യകള്‍, നേരിടുന്ന വെല്ലുവിളികള്‍, പുതിയ ലോകക്രമം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥകള്‍ തുടങ്ങി മാറിയ കോര്‍പറേറ്റ് മൂലധന/അധികാര ഭൂപടങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രശ്‌നങ്ങളാണ് അധികവും അഭിസംബോധന ചെയ്യപ്പെടുന്നത്.
വന്‍കിട ഹൈപ്പര്‍ മാര്‍ക്കറ്റിനുള്ളിലെ തൊഴിലാളി ജീവിതം ചര്‍ച്ചചെയ്യുന്ന തോമസ് സ്റ്റബ്ബറിന്റെ ജര്‍മ്മന്‍ ചിത്രമായ ഇന്‍ ദ് ഐല്‍സ് , സ്വന്തം നാടിനെ മലിനീകരിച്ചു നടത്തിപ്പോരുന്ന വന്‍കിട അലൂമിനിയം കമ്പനിക്കെതിരേ സാധാരണക്കാരിയായൊരു മധ്യവയ്‌സ്‌ക സ്വന്തം നിലയ്ക്കു നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറഞ്ഞ ഐസ് ലന്‍ഡില്‍ നിന്നുള്ള ബെനഡിക്ട് എര്‍ലിങ്‌സന്റെ വുമന്‍ അറ്റ് വാര്‍, സമൂഹം അസ്പൃശ്യത കല്‍പിച്ച് അകറ്റിനിര്‍ത്തിയ കുഷ്ഠരോഗിയുടെ വേരുകള്‍ തേടിയുള്ള യാത്രയുടെ കഥപറഞ്ഞ അബു ബക്കര്‍ ഷാക്കിയുടെ ഈജിപ്ഷ്യന്‍ സിനിമ, യോമഡ്ഡൈന്‍, ക്രിസ്തുപ്രതിമാനിര്‍മാണത്തിനിടെ അപകടത്തില്‍പ്പെട്ട് മുഖം നഷ്ടമാകുന്ന യുവാവിന്റെ സാമൂഹികനിരാകരണത്തിന്റെ വ്യഥകള്‍ ചിത്രീകരിച്ച പോളിഷ് ചിത്രം മഗ്, സമൂഹം വാടകക്കൊലയാളികളാക്കിമാറ്റുന്നവരുടെ ദുരന്തജീവിതം പകര്‍ത്തിയ ബ്രസീലില്‍ നിന്നുള്ള ഹെന്റിക് ഗോള്‍ഡ്മാന്റെ 492, മൂലധന കേന്ദ്രീകൃത ലോകത്തെ തൊഴില്‍ മാത്സര്യം മാത്രമല്ല, വ്യക്തിസ്വകാര്യത്ക്കു പോലും എത്രമാത്രം പരുക്കേല്‍ക്കുന്നുവെന്നു വെളിപ്പെടുത്തുന്ന മര്‍വാന്‍ ഹമീദിന്റെ ഈജിപ്ഷ്യന്‍ ചിത്രം ദ ഓറിജിനല്‍സ് തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ മാറിയ ജീവിതപശ്ചാത്തലങ്ങളില്‍ കാലൂന്നി നിന്നുകൊണ്ട് ആധുനിക ലോകപ്രശ്‌നങ്ങളിലേക്കു ക്യാമറാക്കണ്ണുകള്‍ തുറന്നുവച്ച ചിത്രങ്ങളായിരുന്നു.അവയൊക്കെയും അഭിമുഖീകരിക്കുന്നത് സാങ്കേതികതയുടെയും മൂലധനതാല്‍ര്യങ്ങളുടെയും പകരം വയ്ക്കാനില്ലാത്തവണ്ണം വര്‍ദ്ധിക്കുന്ന സ്വാധീനങ്ങളില്‍പ്പെട്ടു നഷ്ടപ്പെടുന്ന, കൂടുതല്‍ കൂടുതല്‍ പ്രാന്തവല്‍ക്കരിക്കുന്ന, ഒരു പക്ഷേ സ്വയം അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ ധര്‍മ്മസങ്കടങ്ങള്‍ തന്നെയാണ്.
കടുത്ത വിപണി മത്സരത്തിനിടെ, ഈജിപ്തിലെ മുന്‍നിര ബാങ്കുകളിലൊന്നിലെ ഉയര്‍ന്ന തസ്തികയില്‍ തൊഴില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന ആളാണ് സമീര്‍ ദ ഒറിജിനല്‍സി(അല്‍ അസ്ലിയീന്‍) ലെ എലിവ. റിയാലിറ്റി സംഗീതപരിപാടിയില്‍ ഒരു ഗായകനായി തിരിച്ചറിയപ്പെടണമെന്ന സ്വകാര്യസ്വപ്‌നം മനസിലൊതുക്കി, കുടുംബത്തിനു വേണ്ടി ഇഷ്ടമില്ലാഞ്ഞിട്ടും യാന്ത്രികമായി തന്റെ ജോലി കൃത്യമായി ചെയ്യുന്ന ഉത്തരവാദിത്തമുള്ള ഭര്‍ത്താവും പിതാവുമാണയാള്‍. ഭാര്യയുടെ ഷോപ്പിങ്ഭ്രാന്തിനും മകന്റെയും മകളുടെയും പഠനത്തിനുമെല്ലാം ഒരു മുടക്കും വരുത്താതിരിക്കാന്‍ ശ്രദ്ധിക്കുന്നയാള്‍. പ്രവര്‍ത്തനമികവിന് തൊട്ടുമുന്‍വര്‍ഷവും മാനേജ്‌മെന്റിന്റെ അഭിനന്ദനം നേടിയ സമീറിനെ ഞെട്ടിച്ചുകൊണ്ട് ഒരു സുപ്രഭാതത്തില്‍ അയാള്‍ക്കു ജോലി നഷ്ടപ്പെടുകയാണ്.കരാര്‍ പ്രകാരം ഒരു മാസത്തെ ശമ്പളം മുന്‍കൂര്‍ നല്‍കിക്കൊണ്ട് കാരണമൊന്നും കാണിക്കാതെ അയാളെ സര്‍വീസില്‍ നിന്നു പിരിച്ചുവിടുന്നു. വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്നു കരുതി അവരെ അറിയിക്കാതെ മറ്റൊരു ജോലിക്കു വേണ്ടി ശ്രമിക്കുന്ന സമീര്‍ സാധാരണമെന്നപോലെ എന്നും രാവിലെ ബാങ്കിലേക്കെന്ന മട്ടിലിറങ്ങുകയും നഗരത്തില്‍ ചുറ്റിക്കറങ്ങുകയുമാണ്. അതിനിടെയാണ് പുതുതായി തുടങ്ങിയ ഒരു മൊബൈല്‍ സേവനദാതാക്കളില്‍ നിന്ന് വിചിത്രമായൊരു തൊഴില്‍ വാഗ്ദാനം സമീറിനു ലഭിക്കുന്നത്.അതീവ രഹസ്യസ്വഭാവമുള്ളൊരു ജോലി.ലോകത്താരുടെയും മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്ത് അവരുടെ ചെയ്തികള്‍ തത്സമയം മള്‍ട്ടീ സ്‌ക്രീനുകളില്‍ കാണാനാവുന്ന വിധം സ്വകാര്യത ചോര്‍ത്തലാണ് ദൗത്യം. ദേശ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ രഹസ്യദൗത്യമെന്നാണ് ചുമതലപ്പെട്ടയാള്‍ ബോധ്യപ്പെടുത്തുന്നത്. കമ്പനിയുടെ അതീവ രഹസ്യസ്വഭാമുള്ള പ്രത്യേക കണ്‍ട്രോള്‍ റൂമിലെ സ്‌ക്രീന്‍ പാനിലില്‍ അങ്ങനെ അന്യരുടെ സ്വകാര്യതകളിലേക്ക് അവരറിയാതെ കടന്നു കയറുകയാണയാള്‍. അതയാളുടെ ജീവിതമപ്പാടെ മാറ്റിമറിക്കുന്നു. സ്വന്തം ഭാര്യയുടെയും മക്കളുടെയും മനസില്‍ തനിക്കുള്ള സ്ഥാനമെന്തെന്നും അവരുടെ അസലെന്താണെന്നും അയാള്‍ തിരിച്ചറിയുന്നു. ഇതിനിടെ വിവരം ചോര്‍ത്തുന്നവരെ നേരില്‍ കാണരുതെന്ന കമ്പനി നിയമം ലംഘിച്ച് പരിസ്ഥിതി പ്രവര്‍ത്തകയായ മുന്‍കാല കാമുകിയുടെ പ്രസംഗം കേള്‍ക്കാന്‍ ചെല്ലുന്ന സമീറിനെ കമ്പനി ശിക്ഷിക്കുന്നുണ്ട്. നിര്‍ബന്ധിതമായി ചാപ്പകുത്തുക(ടാറ്റൂയിങ്)യാണത്. ഭാര്യയില്‍ സംശയമുളവാക്കാന്‍ അതു ധാരാളവുമായിരുന്നു. സ്വന്തം ഉള്‍വലിവുകളില്‍ നിന്ന് കുതറി മാറി സമീര്‍ സ്വയം തിരിച്ചറിഞ്ഞ് മനുഷ്യത്വം നഷ്ടപ്പെട്ട നഗരമുഖങ്ങളോടു വിടപറഞ്ഞ് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ക്കായി ഒരിക്കലുപേക്ഷിച്ചു പോന്ന സ്വന്തം ഗ്രാമത്തിലേക്കു മടങ്ങി കൃഷിക്കാരനാവാന്‍ തീരുമാനിക്കുന്നിടത്താണ് ദ ഒറിജനില്‍സ് അവസാനിക്കുന്നത്. നഗരവല്‍ക്കരണം പ്രകൃതിക്കു നല്‍കുന്ന പാരിസ്ഥിതികാഘാതവും ആഗോളവല്‍ക്കരണം മനുഷ്യജീവിതങ്ങള്‍ക്കു നല്‍കുന്ന മാനസികാഘാതവും ഒരുപോലെ ചിത്രം വിശകലനം ചെയ്യുന്നു.ഒപ്പം വ്യവസായവും അധികാരവും ചേര്‍ന്ന് വിവരസാങ്കേതികവിദ്യയിലൂടെ വ്യക്തിയുടെ സ്വകാര്യതയ്ക്കു നല്‍കുന്ന ആഘാതത്തിന്റെ ഇനിയും വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത വ്യാപ്തിയിലേക്കുകൂടി ദ ഒറിജിനല്‍സ് പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നു. കുറ്റകരമായ സ്വകാര്യതാഭ്രംശത്തിന് ദേശീയതയുടെ മൂടുപടമണിയിക്കുന്ന വാസ്തവാനന്തര രാഷ്ട്രീയകാല സമസ്യകളെയും ചിത്രം വ്യക്തമായി അനാവരണം ചെയ്യുന്നു, നഗരവല്‍കൃത കുടുംബബന്ധങ്ങളിലെ പൊള്ളത്തരവും. കഷ്ടപ്പെട്ടു വളര്‍ത്തുന്ന മകന്‍ മയക്കുമരുന്നിനടിമയും മകള്‍ മൊബൈല്‍ ഫോണ്‍ സെക്‌സിലടക്കം സൊള്ളുന്നവളുമാണെന്ന തിരിച്ചറിവിലാണ് സമീര്‍ തന്റെ ഉള്ളിലെ യഥാര്‍ഥ തന്നെ തിരിച്ചറിയുകയും തനിക്കു വേണ്ടി, പ്രകൃതിക്കുവേണ്ടി, ഭൂമിക്കുവേണ്ടി, ഭാവിതലമുറയ്ക്കുവേണ്ടി കൂടി ജീവിക്കാന്‍ തീരുമാനിച്ചു നഗരം വിടുന്നതും.ആധുനിക സമൂഹത്തിലെ സ്വത്വപ്രതിസന്ധികളെല്ലാം ഏറെക്കുറേ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട് ഈ സിനിമ.
സമീറിന്റേതിനു തുല്യമാണ് ബര്‍ലിനില്‍ എക്യൂമനിക്കല്‍ ജൂറി പുരസ്‌കാരം നേടിയ തോമസ് സ്റ്റബറിന്റെ ജര്‍മ്മന്‍ ചിത്രമായ ഇന്‍ ദ് ഐല്‍സിലെ ക്രിസ്റ്റിയന്റെ സ്വത്വസമസ്യയും. സമീറിനെ അപേക്ഷിച്ച് സാമ്പത്തികമായി തീരേ സുരക്ഷിതത്വമില്ലാത്ത ചുറ്റുപാടില്‍ നിന്നാണ് ക്രിസ്റ്റ്യന്റെ വരവ്.നഗരത്തിന്റെ ഇരുട്ടില്‍ അലഞ്ഞു സ്വയം നഷ്ടപ്പെടുത്തിയ ഭൂതകാലമാണയാളുടേത്. നഗരത്തിന്റെ(അതോ ലോകത്തിന്റെ തന്നെയോ) പരിച്ഛേദം എന്നു വിശേഷിപ്പിക്കാവുന്ന വളരെ വലിയൊരു ഹോള്‍സെയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ക്രിസ്റ്റ്യന്‍ ജീവനക്കാരനായി ജോലിയില്‍ പ്രവേശിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. നേരത്തേയുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടിട്ടാണ് താരതമ്യേന യാന്ത്രികവും അതിലേറെ ജോലിസമയം കൂടിയതുമായ ഷോപ്പിലെ ജോലി അയാള്‍ ഏറ്റെടുക്കുന്നത്. സമീറിനെപ്പോലെ തന്നെ അന്തര്‍മുഖനാണ് കുറേക്കൂടി ചെറുപ്പക്കാരനായ ക്രിസ്റ്റ്യനും.
കടയില്‍, ബിവറേജ് വിഭാഗത്തില്‍ ബ്രൂണോ എന്ന മുരടനായ മധ്യവയസ്‌കനുമായി ക്രിസ്റ്റിയന്‍ ചങ്ങാത്തത്തിലാവുന്നു. വൈകാതെ ബ്രൂണോ അവന്റെ വഴികാട്ടിയും സംരക്ഷകനുമായിത്തീരുന്നു. അതിനിടെ, വിവാഹിതയും മിഠായി വിഭാഗത്തിലെ ജീവനക്കാരിയുമായ മരിയന്‍ എന്ന സുന്ദരിയുമായി നിര്‍വചിക്കാനാവാത്തൊരു ഹൃദയബന്ധവുമുടലെടുക്കുന്നുണ്ട് അയാളില്‍. എത്ര ശ്രമിച്ചിട്ടും മനസിലാക്കാനാവാത്ത, ഒരിക്കലും പിടികൊടുക്കാത്തൊരു പ്രഹേളികയായിരുന്നു അവളവന്. അതിരാവിലെ തുടങ്ങി, നഗരം ഉറങ്ങി പാതിരാത്രിക്ക് അവസാന ബസില്‍ മാത്രം താമസസ്ഥലങ്ങളിലേക്കു മടങ്ങാന്‍ വിധിക്കപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റ് തൊഴിലാളികളുടെ ജീവിതം ഹൃദയാവര്‍ജകമായി അനാവരണം ചെയ്തിരിക്കുന്നു ചിത്രത്തില്‍. അവരെ സംബന്ധിച്ചിടത്തോളം ക്രിസ്മസും ന്യൂ ഇയറുമൊക്കെ ഒരുപോലെയാണ്. ലോകം ആഘോഷിച്ചുതിമിര്‍ക്കുമ്പോഴും അവര്‍ അടുത്ത ദിവസത്തേക്കുള്ള ചരക്കുകളൊരുക്കുന്ന തിരക്കിലായിരിക്കും. ഉത്സവങ്ങളും ആഘോഷങ്ങളും കഴിയുന്ന ദിവസങ്ങള്‍ താരതമ്യേന തിരക്കുകുറയുമെന്നു മാത്രം. യാന്ത്രിക ജീവിതത്തിന്റെ നേര്‍ച്ഛേദമായാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. അപൂര്‍വം വാതില്‍പ്പുറദൃശ്യങ്ങളിലും ഫ്‌ളാറ്റ് വീട് പബ് ദൃശ്യങ്ങളിലുമൊഴികെ ഹൈപ്പര്‍മാര്‍ക്കറ്റ് എന്ന സ്ഥലരാശിക്കുള്ളില്‍ത്തന്നെയാണ് ഭൂരിഭാഗം സിനിമയും ചിത്രീകരിച്ചിരിക്കുന്നത്. മരിയന്‍ എത്രത്തോളം ദുരൂഹമായാണോ അയാളില്‍ അവശേഷിക്കുന്നത് അത്ര തന്നെ ദുരൂഹത അവശേഷിപ്പിച്ചുകൊണ്ടുതന്നെ, അയാളെ സ്വന്തം വീട്ടിലേക്ക് അത്താഴത്തിനു ക്ഷണിക്കുന്നത്ര ആത്മാര്‍ത്ഥമായി വളര്‍ന്നിട്ടുകൂടി സ്വന്തം ആത്മവ്യഥകള്‍ ആരോടും പങ്കുവയ്ക്കാതെ ഒരു മുഴം കയറില്‍ ഒരുദിവസം ബ്രൂണോ സ്വന്തം ജീവിതം അവസാനിപ്പിക്കുന്നത്. ബ്രൂണോ അവശേഷിപ്പിച്ചു പോയ ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്ററുടെ ഭാരിച്ച ഉത്തരവാദിത്തത്തിലേക്കു സ്ഥാനക്കയറ്റം ലഭിച്ച് മറ്റൊരു ബ്രൂണോയായി ക്രിസ്റ്റിയന്‍ അവരോധിതനാവുന്നിടത്താണ് ഇന്‍ ദ ഐല്‍സ് അവസാനിക്കുന്നത്. ആള്‍ക്കൂട്ടത്തിനുള്ളിലും അവനവനെന്ന പ്രഹേളികകളവശേഷിപ്പിച്ചുകൊണ്ട് ദുരൂഹജീവിതം നയിക്കുന്നവരെക്കൊണ്ടു നിറഞ്ഞ നഗരലോകത്തിന്റെ മാനസികവും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥാസവിശേഷതകള്‍ ഹൈപ്പര്‍ മാര്‍ക്കറ്റെന്ന പ്രതീകത്തിലൂടെ ആവിഷ്‌കരിക്കുകയാണു സംവിധായകന്‍. ആഗോളവല്‍ക്കരണം മുന്നോട്ടുവയ്ക്കുന്ന തൊഴില്‍ സമ്മര്‍ദ്ദങ്ങളെയും തൊഴിലില്ലായ്മ ഉയര്‍ത്തുന്ന അരക്ഷിതാവസ്ഥകളെയും ചിത്രം അഭിസംബോധന ചെയ്യുന്നുണ്ട്.മാറിയ സാമ്പത്തിക ക്രമത്തില്‍ ദുസ്സഹമാവുന്ന ജീവിതങ്ങളുടെ അതിജീവനപ്പോരാട്ടമാണ് ഇന്‍ ദ ഐല്‍സ് ദൃശ്യവല്‍ക്കരിക്കുന്നത്.
പരിസ്ഥിതിയ്ക്കും സമ്പദ്ക്രമത്തിനും ഒരു പോലെ ആഘാതമുണ്ടാക്കുന്ന വന്‍കിട വ്യവസായത്തിനെതിരേ സ്വന്തമെന്നതിനപ്പുറം മനുഷ്യകുലത്തിന്റെ തന്നെ നിലനില്‍പിനു വേണ്ടിക്കൂടിയാണ്, കാനില്‍ അഭിപ്രായം നേടുകയും ഓസ്‌കറിലെ വിദേശചിത്രവിഭാഗത്തിലേക്ക് ഇടമുറപ്പിക്കുകയും ചെയ്ത ബെനഡിക്ട് എര്‍ളിങ്‌സന്റെ ഐസ് ലന്‍ഡ്, ഫ്രഞ്ച്, ഇംഗ്‌ളീഷ്, യുക്രെയിന്‍ സംയുക്ത സംരംഭമായ വുമന്‍ അറ്റ് വാര്‍ (കോന ഫെര്‍ ഇ സ്ട്രിയോ) എന്ന ചിത്രത്തിലെ മധ്യവയസ്‌കയായ നായിക ഹല്ലയുടെ ഒറ്റയാള്‍ പോരാട്ടം. യോഗ അധ്യാപികയായ വാല്ലയുടെ ഇരട്ട സഹോദരിയാണ് സംഗീതജ്ഞയായ ഹല്ല. ജനഹിതം മറികടന്ന് ഐസ് ലാന്‍ഡിന്റെ പരിസ്ഥിതിക്കു ഹാനിവരുത്തിക്കൊണ്ടു സ്ഥാപിക്കപ്പെടുന്ന റിയോ ടിന്റോ അലൂമിനിയം പ്‌ളാന്റിനെതിരായ പോരാട്ടത്തില്‍ ഉള്‍പ്പെട്ട സന്നദ്ധപ്രവര്‍ത്തകയാണു ഹല്ല. മരുഭൂമിയില്‍, എല്ലാവിധ സുരക്ഷാസംവിധാനങ്ങളെയും മറികടന്ന് ഫാക്ടറിയിലേക്കുള്ള ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ വിച്ഛേദിക്കാന്‍ ഹല്ലയ്ക്കാവുന്നു, ഒരിക്കലല്ല പലവട്ടം. ആളില്ലാ ക്യാമറാ യന്ത്രപ്പറവകളും ഹെലിക്കോപ്റ്റര്‍ സര്‍വൈലന്‍സും വരെ ഏര്‍പ്പെടുത്തപ്പെട്ടിട്ടും സ്വന്തം ജീവന്‍ തന്ന പണയപ്പെടുത്തിയും വീണ്ടും വീണ്ടും അതേ സാഹസത്തിനു മുതിരുകയാണവര്‍.  സാമൂഹിക പ്രതിബദ്ധതയുടെ ഇച്ഛാശക്തിയോടെയുള്ള മുന്നേറ്റത്തില്‍ അവര്‍ക്കുമുന്നില്‍ ഒരു വിലങ്ങുതടിയേയുള്ളൂ. അതാവട്ടെ തീര്‍ത്തും വൈകാരികമായുള്ള ഒന്നാവുകയുമാണ്. വര്‍ഷങ്ങള്‍ക്കു മുന്നേ യുക്രെയിനിലെ അനാഥാലയത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ നല്‍കിയഅപേക്ഷ അംഗീകരിച്ചുകൊണ്ടു ലഭിക്കുന്ന സന്ദേശമാണത്.അവളെ കൈപ്പറ്റാനുള്ള തീയതി അടുക്കുന്നതിനിടെയാണ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഹല്ല പൊലീസ് പിടിയിലാവുന്നതും ജയിലലടയ്ക്കപ്പെടുന്നതും. അനിയത്തിയുടെ യത്‌നത്തിനു പിന്നിലെ ആര്‍ജ്ജവവും ആത്മാര്‍ത്ഥതയും തിരിച്ചറിഞ്ഞ് ജയിലില്‍ അവരെ സന്ദര്‍ശിക്കാനെത്തുന്ന വല്ല, സാമൂഹികമായി വലിയ അര്‍ത്ഥമൊന്നുമില്ലാത്ത സ്വന്തം ജീവിതം പകരം നല്‍കി, കുറച്ചുവര്‍ഷത്തെ ജയിശിക്ഷ അവര്‍ക്കു പകരം ഹല്ലയായി ഏറ്റുവാങ്ങികൊണ്ട് ആരുമറിയാതെ ഹല്ലയെ വിടുതല്‍ ചെയ്യിച്ച് കുട്ടിയെ ഏറ്റുവാങ്ങാന്‍ പുറത്തിറക്കുന്നിടത്താണ് വുമന്‍ അറ്റ് വാര്‍ അവസാനിക്കുന്നത്. ദ ഒറിജനല്‍സിലെ നായകനെപ്പോലെ തന്നെ ഹല്ലയും സംഗീതത്തെ സ്‌നേഹിക്കുന്നവളാണ്. അയാളുടേതില്‍ നിന്നു വ്യത്യസ്തമായി അവള്‍ സംഗീതം കൊണ്ടു മാത്രം ജീവിക്കുന്നവളാണ്. അതുകൊണ്ടുതന്നെ സ്ഥിരവരുമാനമില്ലാത്തവളും. അതുകൊണ്ടുകൂടിയാണ് കുട്ടിയെ ദത്തെടുക്കാനുള്ള ആദ്യാപേക്ഷ സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയുടെ പേരില്‍ തീരുമാനമാവാതെ ഇത്രകാലം വൈകിയതും.
മനുഷ്യന് ജീവിക്കാനാവശ്യമായതിലുമധികം വേണ്ട സമ്പത്തിനെപ്പറ്റി അറിവില്ലാത്തവരാണ് ഹല്ല.അതുകൊണ്ടാണ് ജീവിക്കാനാവശ്യമുള്ള ഭൂമിയെയും പ്രകൃതിയെയും തകര്‍ത്തുകൊണ്ടുള്ള വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കുന്നവരുടെ മുന്‍നിരയില്‍ അവര്‍ ഉള്‍പ്പെടുന്നത്. നാളയെ ഓര്‍ത്തു സമാധാനം നഷ്ടപ്പെടുന്നവരുടെ പ്രതിനിധി. വല്ലയാവട്ടെ, മാറിയ ലോകക്രമത്തില്‍ ആത്മസംഘര്‍ഷങ്ങളില്‍ പെടുന്നവര്‍ക്ക് സമാധാനം പകരാന്‍ ഗാന്ധിയന്‍ ആശയങ്ങളില്‍ ഉറച്ച് യോഗയും ധ്യാനവും പരിശീലിപ്പിക്കുന്നവരും. മാറുന്ന ലോകം വ്യക്തിസമാധാനം നശിപ്പിക്കുന്നതെങ്ങനെയൊക്കെയെന്നതിന്റെ് വിവിധതലങ്ങള്‍ ചിത്രം കാണിച്ചുതരുന്നു.
2028ലെ ഗോവ-തിരുവനന്തപുരം മേളകളിലെ മികച്ച ചിത്രങ്ങളിലൊന്ന് എന്ന പേരു നേടിയ ഈജിപ്ഷ്യന്‍ ചിത്രമായ അബു ബക്കര്‍ ഷാക്കിയുടെ യോമഡ്ഡൈനും കാന്‍ മേളയില്‍ നിന്ന് ഓസ്‌കറിലെ വിദേശവിഭാഗത്തിലേക്ക് ഇടം നേടിയ ചിത്രമാണ്. ഈജിപ്റ്റിലെ ഒരു കുഷ്ഠരോഗകേന്ദ്രത്തില്‍ കുഞ്ഞുന്നാളിലേ ഉപേക്ഷിക്കപ്പെടുന്നവനാണ് ബേഷായ്. വര്‍ഷങ്ങള്‍ക്കിപ്പുറം രോഗം പൂര്‍ണമായി ഭേദമായിട്ടും മുഖമടക്കം വികൃതമാക്കപ്പെടുകയും അംഗഹീനനാവുകയും ചെയ്ത ബേഷായിയെ സ്വീകരിക്കാന്‍ കുടുംബത്തില്‍ നിന്നാരും വന്നെത്തുന്നില്ല. കുഷ്ഠരോഗകേന്ദ്രത്തില്‍ നിന്നുതന്നെ ഒരുവളെ വിവാഹം കഴിച്ച് സമീപത്തെ നഗരമാലിന്യനിക്ഷേപകേന്ദ്രത്തിലേക്ക് ചവറു പെറുക്കിയെത്തിച്ചു വിറ്റ് ഉപജീവനം കഴിക്കുന്ന ബേഷായിക്കു കൂട്ടായി അനാഥനായ ഒബാമ എന്ന പയ്യന്‍ മാത്രമാണുള്ളത്.ഭാര്യയുടെ അകാലവിയോഗത്തെത്തുടര്‍ന്ന് ചില ഉള്‍വിളികള്‍ക്കു വശംവദനായി സ്വന്തം പൈതൃകം തേടി അങ്ങു ദൂരെ നൈല്‍ നദിക്കപ്പുറം ഖേനയിലെ ജന്മനാട്ടിലേക്ക് പൊട്ടിയ കുതിരവണ്ടിയില്‍ അയാള്‍ നടത്തുന്ന അതിസാഹസികയാത്രയുടെ കഥയാണ് യോമഡൈന്‍. യാത്രയില്‍ അയാളുടെ വിലക്കു കൂട്ടാക്കാതെ ഒബാമയും ഒപ്പം കൂടുന്നു. രോഗികളും മുഖം നഷ്ടപ്പെട്ടവരും അനാഥരും നഗരജീവിതങ്ങള്‍ക്ക് എത്രകണ്ട് അസ്പര്‍ശ്യരും അന്യരും അരികുവല്‍കൃതരുമായിത്തീരുമെന്ന് യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ ചിത്രം കാണിച്ചുതരുന്നു. സമൂഹത്തിന്റെ തത്വദീക്ഷയില്ലായ്മയും കാപട്യവും തുറന്നുകാട്ടുന്നു.ഏറെ അലഞ്ഞും കഷ്ടപ്പെട്ടും ഒടുവില്‍ സ്വന്തം ജന്മഗ്രഹം കണ്ടെത്തിയെത്തുമ്പോള്‍ അയാളെ ഒരു നോക്കു കാണാന്‍ പോലും വിസ്സമ്മതിക്കുകയാണ് സഹോദരന്‍. നാട്ടുകാരറിഞ്ഞാലുള്ള നാണക്കേടിനപ്പുറം ചെറുതെങ്കിലും പൈതൃകസിദ്ധമായ സ്വത്തു പങ്കിടേണ്ടിവരുമോ എന്ന ആധിയുമുണ്ട് അതിനുപിന്നില്‍.എന്നാല്‍ അയാളോടു ചെയ്തതില്‍ മനംനൊന്ത് കുറ്റസ്സമ്മതം നടത്തുകയാണ് പക്ഷാഘാതം വന്നു കിടപ്പിലായിപ്പോയ പിതാവ്. അതുമാത്രം മതിയായിരുന്നു ബേഷായിക്ക്. പൊള്ളയായ നഗരജീവിതത്തിന്റെ ആഴമില്ലായ്മയേക്കാള്‍ ആത്മാര്‍ത്ഥത താന്‍ പാര്‍ത്ത മരുഭൂമിയിലെ അരികുജീവിതങ്ങള്‍ക്കിടയിലുണ്ടെന്നു തിരിച്ചറിഞ്ഞ് സ്വന്തം ജീവിതത്തിലേക്കു തിരികെ മടങ്ങുന്ന ബേഷായിയുടെ അവസാന ഫ്രെയിമില്‍, അയാള്‍ ആത്മവിശ്വാസത്തോടെ, സ്വന്തം മുഖവൈകൃതം മറയ്ക്കാന്‍ ഒബാമ ഉണ്ടാക്കിക്കൊടുത്ത മുഖംമറയ്ക്കുന്ന തൊപ്പി കാറ്റിലേക്കു വലിച്ചെറിയുന്നിടത്ത് തീയറ്ററുകളിലുയരുന്ന കയ്യടി മാത്രം മതി ചിത്രത്തിന്റെ സ്വീകാര്യത ബോധ്യപ്പെടാന്‍.
വിശ്വാസത്തിന്റെയും നഗരവല്‍ക്കരണത്തിന്റെയും കാപട്യങ്ങള്‍ക്കിടെ മുഖം നഷ്ടപ്പെടുന്നവന്റെ വേദനതന്നെയാണ് ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ജൂറിയുടെ ഗ്രാന്‍ഡ് പ്രീ സമ്മാനം നേടിയ മല്‍ഗോര്‍സത സുമോവ്‌സ്‌ക രചിച്ചു സംവിധാനം ചെയ്ത മഗ് എന്ന പോളിഷ് ചിത്രത്തിന്റെ പ്രമേയവും. കാതുപൊളിപ്പന്‍ റോക്ക് മെറ്റല്‍ സംഗീതവും നായ്കളുമാണ് യുവാവായ ജസെക്കിന്റെ ഇഷ്ടങ്ങള്‍. ജര്‍മ്മന്‍ അതിര്‍ത്തിയില്‍ പണിതുയര്‍ത്തപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ ജീസസ് ശില്‍പത്തിന്റെ പണിക്കാരില്‍ ഒരാളാണയാള്‍. കാമുകിയും നര്‍ത്തകയുമായ ഡാഗ്മരയുടെ ഹൃദയവും ശരീരവും കവര്‍ന്ന സുന്ദരന്‍.യാഥാസ്ഥിതികമായ കുടുംബപരിസരങ്ങളില്‍ ഒച്ചപ്പാടും ബഹളവുമായി ഒറ്റതിരിഞ്ഞുനില്‍ക്കുന്നയാള്‍. വീട്ടിലും നാട്ടിലും അയാളങ്ങനെ പ്രത്യേകതകള്‍ കൊണ്ട് ഒറ്റപ്പെട്ടവനാവുന്നു, സ്വീകാര്യനും. എല്ലാം മാറ്റിമറിക്കുന്നത് അപ്രതീക്ഷിതമായുണ്ടാവുന്ന ആ അപകടമാണ്. നിര്‍മാണശാലയിലുണ്ടാവുന്ന ഒരപടകത്തില്‍ ഉയരത്തില്‍ നിന്നു വീഴുന്ന ജസെക്കിന് സ്വന്തം മുഖം നഷ്ടമാവുന്നു. പ്‌ളാസ്റ്റിക് സര്‍ജറി ചെയ്ത പുതിയ മുഖവും വ്യക്തതിയില്ലാത്ത സംഭാഷണവും  ശാരിരികമായി അയാളെ മറ്റൊരാളാക്കുന്നു. സ്വന്തം കാമുകി പോലും അയാളെ സ്വീകരിക്കാന്‍ വിസ്സമ്മതിക്കുമ്പോള്‍ രാജ്യത്താദ്യമായി പ്‌ളാസ്റ്റിക് സര്‍ജറിയിലൂടെ ജീവിതത്തിലേക്കു മടങ്ങിയെത്തിയ അത്ഭുതജന്മമെന്ന നിലയില്‍ ഗ്രാമത്തിലും നഗരത്തിലും അയാള്‍ പ്രശസ്തനാവുന്നു.മാധ്യമങ്ങള്‍ക്ക് അയാള്‍ ഇഷ്ടവിഷയമാവുന്നു.കമ്പോളം അയാളെ ഏറ്റെടുക്കുന്നു. ആരോഗ്യഭക്ഷണത്തിനും ടിവിക്കുമടക്കം അയാള്‍ മോഡലാവുന്നു. പള്ളിയിലും പൊതുവിടങ്ങളിലും അയാളോടൊപ്പം നിന്നു ചിത്രമെടുക്കാന്‍ ആളുകള്‍ ഓടിക്കൂടുന്നു. അതേ സമയം വീട്ടില്‍, സ്വന്തം കൂടെപ്പിറപ്പുകള്‍ക്കും പ്രേമഭാജനത്തിനും അയാള്‍ അന്യനാവുന്നു.മറ്റൊരര്‍ത്ഥത്തില്‍ സെലിബ്രിട്ടിയാക്കി സമൂഹവും അയാളെ അന്യവല്‍ക്കരിക്കുകയാണ്, അതിന്റെ മറ്റൊരതിരിലേക്കു മാറ്റിനിര്‍ത്തുകയും.
നഗരം കുറ്റവാളികളാക്കി പ്രാന്തവല്ക്കരിക്കുന്ന നിരാലംബ ജീവിതങ്ങളെയാണ് ബ്രസീലില്‍ നിന്നുള്ള  പോര്‍ച്ച്യുഗീസ് സംയുക്ത നിര്‍മിതിയായ ഹെന്‍ റിക് ഗോള്‍ഡ്മാന്റെ 496( ഒ നോമെ ഡാ മോര്‍ട്ടെ)യും വരച്ചു കാട്ടിയത്. യഥാര്‍ത്ഥ സംഭവങ്ങളെ അധികരിച്ച് വിക്ടര്‍ ലിയെറ്റ് എഴുതിയ ലഘുനോവലാണ് ചിത്രത്തിന് ആധാരം. സംഗീതജ്ഞനാവാനാഗ്രഹിക്കുന്നവനാണ് നായകനായ യൂലിയ സന്താന. അയാളുടെ അച്ഛനാവട്ടെ നഗരത്തിലെ സ്വന്തം സഹോദരനെപ്പോലെ തന്റെ മകനുമൊരു പോലീസുകാരനാവണമെന്നാണ്. അതിനുവേണ്ടി ഇളയച്ഛനോടൊപ്പം നഗരത്തിലേക്കു തിരിക്കേണ്ടിവരികയാണ് യൂലിയോയ്ക്ക്. അവിടെയെത്തുമ്പോള്‍ മാത്രമാണ് രാജ്യാന്തര മയക്കുമരുന്നു മാഫിയയുടെ പിടിയില്‍ നിന്നു മെല്ലെ മോചിപ്പിക്കപ്പെട്ടുവെങ്കിലും, കാരണമെന്തെന്നറിയാതെ കിട്ടുന്ന കാശിന് ഇരകള്‍ക്കു നേരെ ഉന്നം തെറ്റാതെ വെടിവച്ചിടുന്ന സമകാലിക ബ്രസീലിലെ വാടകക്കൊലിയാളികളില്‍ ഒരാള്‍ മാത്രമാണ് ഇളയച്ഛനെന്ന് യൂലിയോ തിരിച്ചറിയുന്നത്. സ്വേച്ഛയ്ക്കു വിരുദ്ധമായി ഇളയച്ഛന്റെ തൊഴിലില്‍ പങ്കാളിയാവേണ്ടിവരുന്ന യൂലിയോ വൈകാതെ കറയറ്റൊരു കൊലയാളിയായിത്തീരുകയാണ്. ഇതിനിടെ, പരിചയപ്പെട്ട ഒരു യുവതിയുമായി പ്രണയത്തിലാവുകയും അവളില്‍ ഒരു മകനുണ്ടാവുകയും ചെയ്യുമ്പോഴും നഗരപ്രാന്തത്തില്‍ മറ്റൊരു വ്യക്തിത്വത്തില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെ സ്വന്തം വ്യക്തിത്വം അവള്‍ക്കുമുന്നില്‍പ്പോലും വെളിപ്പെടുത്തുന്നില്ലയാള്‍. പണത്തിനു വേണ്ടി 492 കൊലകള്‍ വിദഗ്ധമായി നിര്‍വഹിക്കുന്നതിനിടെ, മറ്റു കൊലയാളികളെപ്പോലെ തന്നെ എന്തിനുവേണ്ടിയായിരുന്നു അവ എന്ന് ഒരിക്കല്‍പ്പോലും അന്വേഷിക്കുന്നില്ല അയാള്‍. ഒടുവില്‍ കാരണമറിയാതെ കൊലയാളികളുടെ തോക്കിനിരയായി സ്വന്തം മകന്‍ കൊല്ലപ്പെടുന്നതിനെത്തുടര്‍ന്നു മാത്രമാണ് അയാളറിയുന്നത്, നാളിതുവരെ വിശ്വസ്തയായി ഒപ്പം ജീവിച്ചവളും മറ്റൊരു വാടകക്കൊലയാളിയാണെന്ന്!
വിവിധ കാരണങ്ങള്‍ കൊണ്ട് പ്രതിവര്‍ഷം അറുപത്തയ്യായിരത്തിലേറെ വാടകക്കൊലകള്‍ അരങ്ങേറുന്ന ബ്രസീലിന്റെ സമകാലിക രാഷ്ട്രീയ സാമൂഹിക സാമ്പത്തിക അവസ്ഥാവിശേഷമാണ് സംവിധായകന്‍ വരഞ്ഞിടുന്നത്. സമൂഹം കുറ്റവാളികളാക്കുന്നവന്റെ ജീവിതം ലോകസിനിമ പലവട്ടം പ്രമേയമാക്കിയിട്ടുണ്ടെങ്കിലും ഒരു നാടിന്റെ രാഷ്ട്രീയ അധികാര വ്യവസ്ഥ തന്നെ നേരിട്ടു പൗരനെ കുറ്റവാളിയാക്കുന്ന യുക്തിരാഹിത്യമാണ് 492 തുറന്നു കാട്ടുന്നത്. കൊല്ലപ്പെടുന്നവന്റെയും സ്വയമറിയാതെ കൊലയാളിയായി മാറ്റപ്പെടുന്നവന്റെയും മനുഷ്യാവകാശപ്രശ്‌നമാണ് ചിത്രം ചര്‍ച്ചയ്‌ക്കെടുക്കുന്നത്.
ഇവിടെ പരാമര്‍ശിക്കപ്പെട്ട ചിത്രങ്ങളിലൊക്കെയും നായിക/നായകന്മാര്‍ അവരുടെ സ്വന്തം താല്‍പര്യങ്ങളെ, ഇച്ഛകളെ, കാമനകളെ മറ്റുള്ളവര്‍ക്കുവേണ്ടി, സമൂഹത്തിനുവേണ്ടി ഉള്ളിലൊതുക്കി ജീവിക്കാന്‍ വേണ്ടി മറ്റൊരു തൊഴിലിലേക്കു നിര്‍ബന്ധിക്കപ്പെടുന്നവരാണ്, അതില്‍ താരതമ്യേന മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടും കടുത്ത സമ്മര്‍ദ്ദങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെടുന്നവരും. ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ അവരറിയാതെ അവരെല്ലാം സമൂഹത്തിന്റെ ഏതെങ്കിലുമൊക്കെ അതിരുകളിലേക്ക് നീക്കിനിര്‍ത്തപ്പെടുന്നു. അധികാരവും മൂലധനവും നിര്‍ണയിക്കുന്ന ജീവിതസാഹചര്യങ്ങളില്‍ നിസ്സഹായരായി അന്ധാളിച്ചു നില്‍ക്കാനേ അവരിലേറെപ്പേര്‍ക്കും സാധിക്കുന്നുമുള്ളൂ. സ്വയമുള്ളിലേക്കു നോക്കി അവനവനെത്തന്നെ തിരിച്ചറിയാനാവുന്നവര്‍ക്കു മാത്രമാണ് അവസാനനിമിഷമെങ്കിലും സ്വയം രക്ഷപ്പെടാനാവുന്നുള്ളൂ. ലോകത്തെവിടെയും ആധുനിക മനുഷ്യന്‍ ആത്മാര്‍ത്ഥമായി കാംക്ഷിക്കുന്ന രക്ഷപ്പെടല്‍ തന്നെയാണത്. അരികുജീവികളായ സാധാരണക്കാരന്റെ/തൊഴിലാളിയുടെ/കലാകാരന്റെ/ ജീവനക്കാരന്റെ മനസുകളില്‍ പ്രഹേളികയായി അവശേഷിക്കുന്ന വിടുതല്‍ മോഹംതന്നെയാണത്. മനുഷ്യവ്യഥകളുടെ വൈവിദ്ധ്യമാര്‍ന്ന ആവിഷ്‌കാരത്തിലൂടെ സിനിമ ലോകത്തെ ഒരുമിപ്പിക്കുന്നതെങ്ങനെയെന്നതിന്റെ ദൃഷ്ടാന്തം കൂടിയായിത്തീരുന്നു ഈ സിനിമകള്‍.

Wednesday, December 05, 2018

excessive violence in world cinema, a regoinder in the wake of films shown in iffi2018@ kalakaumudi

അതിഹിംസയുടെ ദൃശ്യവൈകൃതങ്ങള്‍
എ.ചന്ദ്രശേഖര്‍
തീവ്രവികാരങ്ങളുടെ നൈസര്‍ഗികവിസ്‌ഫോടനങ്ങളാണല്ലോ സര്‍ഗാത്മകരചനകള്‍ക്കുള്ള ഹേതുവായിത്തീരുക. മൃദുലവികാരങ്ങള്‍ക്കു മാത്രമല്ല കലയില്‍, മനുഷ്യന്റെ ഇരുണ്ട തൃഷ്ണകള്‍ക്കും കറുത്ത വികാരങ്ങള്‍ക്കും കൂടി തുല്യപ്രാധാന്യം ലഭിച്ചു കാണാറുണ്ട്. കുറ്റവും ശിക്ഷയും ബ്രദേഴ്‌സ് കാരമസോവും പോലുള്ള കൃതികളില്‍ തുടങ്ങി മനുഷ്യമനസുകളുടെ മഹാതമസുകളിലേക്കു പ്രകാശം വിതാനിക്കാനാണു എഴുത്തുകാരനും ചിത്രകാരന്മാരും കലാകാരന്മാരുമൊക്കെ ശ്രമിച്ചു വന്നിട്ടുള്ളത്. നന്മതിന്മകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ പെട്ടുഴലുന്ന മനുഷ്യമനസുകളുടെ പ്രഹേളികകള്‍ പ്രശ്‌നവല്‍ക്കരിക്കുക വഴി അവന്റെ ആത്മസംഘര്‍ഷങ്ങള്‍ക്ക് ഒരളവുവരെ വിമുക്തി നല്‍കാനും അവന്റെ മനസിനെ വിമലീകരിക്കാനുമാണ് ഇത്തരം വൈകാരികപ്രതിനിധാനങ്ങള്‍ ലക്ഷ്യം വച്ചതും സാക്ഷാത്കരിച്ചതും. ജീവിതത്തിനു നേരെ പിടിച്ച കണ്ണാടി എന്ന നിലയ്ക്കു ചലച്ചിത്രവും മൃദുല/ഉത്തമവികാരങ്ങള്‍ക്കൊപ്പം മനുഷ്യമനസിന്റെ അധമചോദനകളെയും ദുഷ്ടവികാരങ്ങളെയും ഒരുപോലെ പ്രതിനിധാനം ചെയ്തു;പ്രത്യക്ഷീകരിച്ചു. മനുഷ്യന്റെ അടിസ്ഥാന ചോദനകളായ ലൈംഗികതയ്‌ക്കൊപ്പം അക്രമോത്സുകത അഥവാ ഹിംസാത്മകതയും ഇങ്ങനെ തിരിയടത്തില്‍ പ്രസക്തമാവുകയും അത്തരം ജനുസുകളില്‍ ക്‌ളാസിക്കുകളെന്നു വിശേഷിപ്പിക്കാവുന്ന രചനകളുണ്ടാവുകയും ചെയ്തു. എന്നാല്‍ ഈ രണ്ടു വികാരങ്ങളുടെയും കലാത്മകവും സാമൂഹികവുമായ അതിരുകള്‍ ലംഘിക്കപ്പെടുമ്പോള്‍ അവയുടെ കലാമൂല്യത്തിനു മങ്ങലേല്‍ക്കുകയും അവയുടെ ജനുസില്‍ തന്നെ മാറ്റം സംഭവിക്കുകയും ചെയ്യും. അതുകൊണ്ടാണ് പ്രമേയമാവശ്യപ്പെടുന്ന ലൈംഗികചിത്രീകരണമുള്ള സിനിമകളില്‍ നിന്ന് കലാംശം ഒട്ടുമില്ലാത്ത ലൈംഗിക ചിത്രണമെന്നനിലയ്ക്ക് പോര്‍ണോഗ്രാഫി അഥവാ അശ്ലീലചിത്രങ്ങള്‍ മറ്റൊരു ജനുസിലേക്കു മാറ്റിനിര്‍ത്തപ്പെടുന്നത്. സദാചാര/സെന്‍സര്‍ഷിപ് മൂല്യവിചാരങ്ങളാലല്ല മറിച്ച്, കലാതത്വങ്ങളുടെ ലാവണ്യവിചാരങ്ങളിലൂന്നി മാത്രമാണ് ഈ വിഭജനമെന്നതു പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.
ലൈംഗികതയുടെ കാര്യത്തിലെന്നപോലെ ഹിംസയുടെ കാര്യത്തിലും എന്ത്/എങ്ങനെ/എത്രത്തോളം എന്ന പരിഗണനകള്‍ അതിലംഘിച്ചുള്ള ധാരാളം പരീക്ഷണങ്ങള്‍ കാലാകാലങ്ങളില്‍ ചലച്ചിത്രമാധ്യമത്തില്‍ ഉണ്ടായിട്ടുണ്ട്.പക്ഷേ, അവ കലയുടെ വരുതിയിലും പരിധിയിലും ഉള്ളടങ്ങിനില്‍ക്കുമ്പോള്‍ മാത്രമാണ് അവയെ കലാസൃഷ്ടിയെന്ന നിലയ്ക്ക് ആസ്വദിക്കാന്‍ സാധ്യമാവുക. മറിച്ച് പ്രതിരോധിക്കാന്‍ എന്ന വ്യാജത്തില്‍ അവയുടെ സകല സീമകളും താണ്ടുമ്പോള്‍ ഹിസയും ലൈംഗികതയും ആസ്വാദ്യതയല്ല ജഗുപ്‌സയാണ് അനുവാചകനില്‍ അവശേഷിപ്പിക്കുക. നവംബര്‍ 28ന് ഗോവയില്‍ കൊടിയിറങ്ങിയ ഇന്ത്യയുടെ 49 -ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആചാര്യസ്ഥാനത്തുള്ള ആധുനികരടക്കമുള്ള ചില ചില ചലച്ചിത്രകാരന്മാരുടെ പുതിയ ചിത്രങ്ങള്‍ കാണുമ്പോള്‍, സര്‍ഗാത്മതയില്‍ സംഭവിച്ച മൂല്യച്യുതിയും പ്രമേയദാരിദ്ര്യവും ദൃശ്യപരിചരണത്തില്‍ സംഭവിച്ച മാധ്യമപരവഴക്കക്കുറവുമോര്‍ത്ത് നിരാശപ്പെടാനേ തരമുള്ളൂ. ലോകമാകമാനം മനുഷ്യസമൂഹത്തിന് വന്നുപെട്ട മാറ്റങ്ങളുടെ പ്രതിഫലനമായിത്തന്നെ കണക്കാക്കപ്പെടേണ്ടതാണെങ്കിലും സാഹിത്യാദി കലകളിലേതിനേ അപേക്ഷിച്ച് കാഴ്ചയുടെ അരക്ഷിതാവസ്ഥ കയ്യാളുന്നതുകൊണ്ടുതന്നെ സിനിമയിലെ അമിത വയലന്‍സിന്റെ രാഷ്ട്രീയം വിശകലനം ചെയ്യേണ്ടതുണ്ട്. ഡിസംബര്‍ ഏഴിന് തിരുവനന്തപുരത്താംഭിക്കുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലും ഇടം നേടിയ ഈ ചിത്രങ്ങള്‍ അവ പ്രത്യക്ഷീകരിക്കുന്ന ഹിംസാത്മകതയുടെ അശ്‌ളീലത്തിന്റെ പേരില്‍ത്തന്നെ വിലയിരുത്തപ്പെടുന്നത് അതുകൊണ്ടുതന്നെ പ്രസക്തമാണ്.
തൊണ്ണൂറുകളില്‍ ലോകസിനിമയില്‍ ഘടനാപരവും പ്രമേയപരവുമായ ദൃശ്യവിപ്‌ളവത്തിനു തുടക്കമിട്ട ഡോഗ്മെ 95 പ്രസ്ഥാനത്തിന്റെ പ്രോത്ഘാടകരിലൊരാളായ ഡാനിഷ് ചലച്ചിത്രകാരന്‍ ലാര്‍സ് വോണ്‍ ട്രെയറുടെ ഏറ്റവും പുതിയ രചനയായ ദ ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റ് (2018), അതു മുന്നോട്ടുവയ്ക്കുന്ന അറപ്പുളവാക്കുന്ന അത്യാക്രമണോത്സുകതയുടെ ബീഭത്സമായ ഹിംസാത്മകതയുടെ പേരിലാണ് കാന്‍ ചലച്ചിത്രമേളയിലടക്കം ആഘോഷിക്കപ്പെടുന്നത്. കലയിലേതിനേക്കാള്‍ ഭീകരമായ ഹിംസ അരങ്ങേറുന്ന ലോകത്ത് ആത്മഹത്യ ചെയ്യാതെ, ഇറങ്ങിപ്പോകാതെ നില്‍ക്കുന്നവരുടെ ശബ്ദമാണ് ട്രെയര്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ എന്നവകാശപ്പെടുന്ന ഈ ചിത്രത്തില്‍ പ്രതിനിധാനം ചെയ്യുന്നതെന്നാണ് ഒരു വാദം. ഗുരുതരമായ മാനസികരോഗമുള്ള വാസ്തുശില്‍പിയായ ഒരു എന്‍ജിനീയറുടെ ആത്മകഥാകഥനമെന്നോ കുമ്പസാരമെന്നോ വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ചിത്രത്തിന്റെ ഇതിവൃത്തം.തീര്‍ച്ചയായും ഹിച്ച്‌കോക്കിയന്‍ സ്‌കൂളെന്ന് ഒറ്റക്കേള്‍വിയില്‍ കള്ളിചേര്‍ക്കാവുന്ന ചിത്രം. സീരിയല്‍ കില്ലറുടെ ഒരു നൂറു ദൃശ്യാഖ്യാനങ്ങള്‍ കണ്ടിട്ടുള്ളവരാണ ആഗോള പ്രേക്ഷകര്‍. പക്ഷേ, വമനേച്ഛയുളവാക്കുന്ന, തിരയില്‍ നിന്നു പ്രേക്ഷകന് ആത്മരക്ഷാര്‍ത്ഥം കണ്ണുപൊത്തിണ്ടുന്നവിധത്തിലുള്ള ഹിംസാവൈകൃതങ്ങളാണ് ചിത്രത്തിലെ ഓരോ ഖണ്ഡത്തിലും സംവിധായകന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിശ്ചതഫ്രെയിമുകളോ ഉറപ്പിച്ച ക്യാമറയോ നിയതമായ തിരക്കഥപോലുമോ ചിത്രനിര്‍മാണത്തിനാവശ്യമില്ലെന്നു സംഹിതകള്‍ നിശ്ചയിച്ച ഒരു ചലച്ചിത്രകാരനില്‍ നിന്ന് വിഗ്രഹഭഞ്ജനങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കേണ്ടതു തന്നെ.2009ല്‍ ആന്റി ക്രൈസ്റ്റ് എന്ന ചിത്രത്തില്‍ ഹിംസയുടെ കലാപരമായ ദൃശ്യവിന്യാസത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ട്രെയറില്‍ നിന്ന് പ്രതീക്ഷിക്കാനാവാത്തതായിരുന്നില്ല അതിലുമധികമായ സെക്‌സും വയലന്‍സുമെങ്കിലും, ആന്റീ ക്രൈസ്റ്റില്‍ ഹിംസയുടെയും ലൈംഗികതയുടെയും ആത്മീയതയെക്കുറിച്ചുള്ള അന്വേഷണത്തിലൂടെ അതിനു മറ്റൊരു ദാര്‍ശനിക തലം സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. ദ ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റിലെത്തുമ്പോഴാകട്ടെ, അത് വയലന്‍സിന്റെ നാളിതുവരെയുള്ള എല്ലാ ദൃശ്യ വഴക്കങ്ങളെയും ശീലങ്ങളെയും മറികടക്കുന്നു; കലയുടെ ലാക്ഷണിക/ലാവണ്യവഴക്കങ്ങളെയും. അതു നല്ലതാണോ അല്ലയോ എന്നതിലാണ് തുടര്‍ച്ചര്‍ച്ചകളും വിലയിരുത്തലുകളും ആവശ്യമായിവന്നിട്ടുള്ളത്. കാരണം, ഭിന്ന ലൈംഗികതയ്ക്ക് ശാരീരിക/മാനസിക/സാമൂഹിക/ചരിത്രപരമായ ന്യായീകരണങ്ങള്‍കൊണ്ടു തന്നെ അവയര്‍ഹിക്കുന്ന സാധൂകരണത്തിനായി വാദിക്കുന്നിതിനിടെ അതേ വാദഗതിയുടെ ചുവടുപറ്റി പീഡോഫീലിയ പോലുള്ള കുറ്റകരവും പ്രതിലോമകരവുമായ സാമൂഹികവിരുദ്ധത കൂടി സമൂഹമാധ്യമങ്ങളില്‍ ന്യായീകരിക്കപ്പെട്ടതിനു സമാനമായേ സിനിമയിലെ ഈ നവപ്രവണതയെ സമീപിക്കാനാവൂ. കാരണം അത്രമേല്‍ അറപ്പും വെറുപ്പുമുളവാക്കുന്ന കാഴ്ചയാണ് അവ മുന്നോട്ടുവയ്ക്കുന്നത്.
താന്‍ ഒന്നൊന്നായി വധിക്കുന്നവരെ ഓരോരുത്തരെയായി അവരുടെ ശരീരം പിളര്‍ന്നും അറുത്തും മുറിച്ചും തച്ചും തകര്‍ത്തും വികൃതമാക്കി ദൃശ്യപ്രതിഷ്ഠാപനമെന്നോണം പ്രതിഷ്ഠിച്ച് ഫോട്ടോയെടുത്ത് പുതിയ പാറ്റേണുകള്‍ സൃഷ്ടിക്കുകയാണ് വാസ്തുശില്‍പിയായ ജാക്ക്. (ജാക്ക് ദ റിപ്പറില്‍ നിന്നാവാം ഈ പേരു തന്നെ ട്രെയര്‍ കഥാപാത്രത്തിനു തെരഞ്ഞെടുത്തത്). രാത്രി തെരുവുവിളക്കുകള്‍ കത്തി നില്‍ക്കുന്ന നടവഴിയിലൂടെ നടക്കുന്ന ഒരാളുടെ നിഴലും സ്വത്വവും തമ്മിലുള്ള ബന്ധമായിട്ടാണ് കൊല്ലാനുളള വാസനയെ ജാക്ക് സ്വയം നിര്‍വചിക്കുന്നത്. ഒരു വിളക്കുകാലിനു നേരെ ചോട്ടില്‍ നിന്ന് മറ്റൊന്നിലേക്കു നടക്കുന്ന അയാളുടെ മുന്നില്‍ സ്വന്തം  നിഴല്‍ ചെറുതില്‍ നിന്ന് വളര്‍ന്ന് രണ്ടു വിളക്കുകള്‍ക്ക് ഒത്ത നടുവിലെത്തുമ്പോള്‍ ഭീമാകാരമാര്‍ജ്ജിക്കുന്നു. തുടര്‍ന്ന് അടുത്ത ലൈറ്റിലേക്കുള്ള നടത്തത്തില്‍ നിഴല്‍ അയാള്‍ക്കു പിന്നില്‍ ഭീമാകാരമാര്‍ജിക്കുകയാണ്. ഒരു കൊലയുടെ നിര്‍വൃതിയില്‍ ആത്മസാക്ഷാത്കാരം നേടുന്ന തനിക്ക് അടുത്ത കൊലയ്ക്കിടയിലെ ഇടവേളയില്‍ സംഭവിക്കുന്ന മാനസികവ്യതിയാനത്തെയാണ് ഈ ദൃശ്യബിംബത്തിലൂടെ ചലനാത്മകമായി ജാക്ക് വിവരിക്കുന്നത്.അടുത്ത കൊല വരെ അയാളുടെ മനസ് പിന്നില്‍ ഭീമാകാരമായി വളരുന്ന നിഴലിനു സമാനമായി പ്രക്ഷുബ്ധമാവും അസ്വസ്ഥവുമാവുകയാണ്. അതില്‍ നിന്നുള്ള വിടുതലും സ്വാസ്ഥ്യം തേടലുമാണയാള്‍ക്ക് ഓരോ കൊലയും. അത് ഒന്നില്‍ നിന്നു രണ്ടും രണ്ടില്‍ നിന്ന് ഒറ്റയടിക്കു മൂന്നും എന്ന മട്ടില്‍ വളര്‍ന്ന് ഒടുവില്‍ സ്വന്തം കൂടുംബത്തെത്തന്നെ ക്രൂരമായി വകവരുത്തുന്നതിലവസാനിക്കുന്നു. വേട്ടയുടെ ചിട്ടവട്ടങ്ങളാണ് അതിനയാള്‍ പാലിക്കുന്നത്. അമ്മയെ വരുതിക്കുവരുത്താന്‍ ആദ്യം പിള്ളയെ കൊല്ലണമെന്നാണയാളുടെ വാദം.അമിത വൃത്തിയും വെടിപ്പുമെന്ന ഒബ്‌സസീവ് കമ്പല്‍സീവ് ഡിസോര്‍ഡറിനിരയാണ് ജാക്ക്. എന്നാല്‍ ലൈംഗികതയെന്ന പോലെ നിര്‍വൃതിദായകമായ കൊലയും അതിനുശേഷം ജഡത്തോട് അയാള്‍ ചെയ്യുന്ന കൊടും ക്രൂരതകളും (കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുക മുലകള്‍ മുറിച്ചെടുക്കുക, തലച്ചോര്‍ പിളര്‍ക്കുക ഇത്യാദി) ക്രമേണ അയാളിലെ ഒബ്‌സസീവ് ന്യൂറോട്ടികിനെ മയക്കത്തിലാഴ്ത്തുകയാണ്. കുട്ടികളായ ഇരകളോടുപോലും കൊലയാളി കാട്ടുന്ന പേക്കൂത്തുകള്‍ നേരിട്ടു ചിത്രീകരിച്ചു കാണിച്ചുതരികയാണ് ട്രെയര്‍, മറയും അതിരുമില്ലാത്ത രതി, അതിന്റെ എല്ലാ ഭ്രാന്തതീവ്രതയോടും ചിത്രീകരിച്ചുകാട്ടിത്തരുന്ന പോര്‍ണോഗ്രാഫിയിലെന്നപോലെ. ഹിംസ അശ്ലീളമാകുന്നത് ഇവിടെയാണ്. തന്റെ ഇരകളുടെ വികൃതമാക്കപ്പെട്ട മൃതദേഹങ്ങളെ ഇരുത്തിയും കിടത്തിയും നിര്‍ത്തിയുമുണ്ടാക്കുന്ന പാറ്റേണുകളാണ് അയാള്‍ വാസ്തുശില്‍പപരീക്ഷണങ്ങള്‍ക്കുപയോഗിക്കുന്നത്. അനിയന്ത്രിതമായ രതിചോദനകളുടെയും അടക്കിനിര്‍ത്തിയ കുറ്റബോധത്തിന്റെ ബഹിസ്ഫുരണമായിത്തീരുന്ന അമിതാസക്തയുടെയും ആത്മീയത ചര്‍ച്ച ചെയ്ത ആന്റീ ക്രൈസ്റ്റിലെ രതി/ഹിംസ എന്നിവയില്‍ നിന്ന് ജാക്കിലെത്തുമ്പോള്‍ കലയും അര്‍ത്ഥവും നഷ്ടമാവുന്നത് ധ്വന്യാമക്തയുടെ അപ്രത്യക്ഷത്തിലൂടെയാണ്. കല വികാരത്തെ ധ്വനിപ്പിക്കുന്നതിലൂടെ ആസ്വാദ്യമാക്കുമ്പോള്‍ ഇവിടെ വികാരത്തിന്റെ പ്രത്യക്ഷീകരണത്തിലൂടെ അത് ദൃശ്യാശ്ലീലമായിത്തീരുന്നു..സൈക്കോളജിക്കല്‍ സീരിയല്‍ കില്ലര്‍ കഥകളുടെ ആഖ്യാനകം ഹിച്ച്‌കോക്കിന്റെ സൈക്കോയില്‍ ചുറ്റിപ്പറ്റിനില്‍ക്കേണ്ടതല്ലെന്നതില്‍ തര്‍ക്കമില്ല. വാസ്തവാനന്തര കാലത്തെ മാറുന്ന സാമൂഹികലോകക്രമത്തിലെ മനുഷ്യമനസുകളുടെ പ്രശ്‌നവല്‍ക്കരണത്തിനും അത്തരം ചിത്രങ്ങള്‍ വിഷയമാകണമെന്നതിലും വിരുദ്ധാഭിപ്രായമില്ല. പക്ഷേ, അവയുടെ ആഖ്യാനത്തിന്റെ കലാത്മകമായ സത്യസന്ധതയിലാണ് ജാക്ക് പോലുള്ള ചിത്രങ്ങളുടെ കാഴ്ചാനുഭവം സാധാരണ പ്രേക്ഷകനെ സന്ദേഹിയാക്കുന്നത്.
ഗ്രാമാന്തരത്തിലെ ഒറ്റപ്പെട്ട വീട്ടില്‍ താമസിക്കുന്ന മധ്യവയസ്‌കയെ കൊന്ന് കടലാസില്‍ പൊതിഞ്ഞു വണ്ടിയിലൊളിപ്പിക്കുന്ന ജാക്ക് അപ്രതീക്ഷിതമായി അവിടെ എത്തപ്പെടുന്ന പൊലീസുകാരനില്‍ നിന്നു രക്ഷപ്പെടാന്‍ അവരുടെ ജഡം കെട്ടിവലിച്ച് താവളത്തിലേക്കു കൊണ്ടുപോകുമ്പോള്‍ കൃത്യസ്ഥലം മുതല്‍ താവളം വരെ ജഡമുരഞ്ഞുണ്ടാവുന്ന ചോര/മാംസപ്പാടുകള്‍ പ്രശ്‌നമായേക്കുമല്ലോ എന്ന് ആധിപ്പെടുന്ന നായകന്റെ ആത്മഗതത്തിനു മേല്‍ ആ രാത്രി അപ്രതീക്ഷിതമായി പെയ്യുന്ന മഴ ചോരക്കറകള്‍ ഒഴുക്കിത്തുടയ്ക്കുന്ന രംഗം കാണുന്ന പ്രേക്ഷകരില്‍ ഒരു പക്ഷം തീയറ്ററില്‍ മുഴക്കിയ കയ്യടിയാണ് ഈ ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രതിലോമദാര്‍ശനികതയുടെ ഏറ്റവും പരിതാപകരമായ പ്രത്യാഘാതമെന്നു പറയാതെ വയ്യ. ഇത്തരം ചലച്ചിത്രരചനകളുണ്ടാവുന്നു എന്നതിനേക്കാള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്, സാമൂഹികമായ യാതൊരുവിധ ന്യായവാദങ്ങളിലൂടെയും സാധൂകരിക്കപ്പെടാനാവാത്ത ഈ ദൃശ്യങ്ങളോടുള്ള ഞെട്ടിപ്പിക്കുന്ന ഈ പ്രേക്ഷകപ്രതികരണം.വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ തീയറ്ററിലുണ്ടായിരുന്ന ബഹുഭൂരിപക്ഷം പ്രേക്ഷകരും ഹിംസാവൈകൃതം സഹിക്കാനാവാതെ ഘട്ടംഘട്ടമായി തീയറ്റര്‍ വിട്ടുപോരുകയായിരുന്നുവെന്നതുതന്നെ, ചിത്രാന്ത്യത്തിലെ കല്‍പിച്ചുകൂട്ടി നിഗൂഢത ആരോപിച്ചുണ്ടാക്കിയ ഫാന്റസി ക്‌ളാമാക്‌സോളം കണ്ടിരുന്ന ന്യൂനപക്ഷത്തിന്റെ എഴുന്നേറ്റുനിന്നുള്ള കൈയടികളെ നിഷ്പ്രഭമാക്കുന്ന സത്യസന്ധമായ പ്രതികരണമായിരുന്നു.ലൈംഗികവൈകൃതത്തിന്റെ ആഘോഷമായിരുന്ന ഗാസ്പര്‍ നോവിന്റെ ഫ്രഞ്ച് ബല്‍ജിയം സംയുക്ത നിര്‍മിതിയായ ലവ് എന്ന മൂന്നാംകിട ത്രിമാനചിത്രത്തിനു 2015ല്‍ എഴുന്നേറ്റു നിന്നു കയ്യടിച്ചവരാണു കാന്‍ മേളയിലെ കാണികള്‍ എന്നു കൂടി ചേര്‍ത്തുവച്ചു വായിക്കുമ്പോള്‍ മൂല്യച്ച്യുതി കാന്‍ പോലുള്ള മേളകളെയും എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നാണു ഈ എഴുന്നേറ്റുനില്‍പുകള്‍ വെളിവാകുക.
മോര്‍ബിയസ്(2013) എന്ന ചിത്രത്തിലൂടെ രതിയുടെയും ഹിംസയുടെയും ആത്മീയവിചാരണയ്ക്ക് സാഹസപ്പെട്ട, കേരളത്തില്‍ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡുക്കിന്റെ ഏറ്റവും പുതിയ ചിത്രമായ ഹ്യൂമന്‍ സ്‌പെയ്‌സ് ടൈം ആന്‍ഡ് ഹ്യൂമന്‍ (2018) ആണ് മേളച്ചിത്രങ്ങളില്‍ ഹിംസയെയും രതിയേയും അത്രമേല്‍ ജഗുപ്‌സാവഹമായി ഉത്സവമാക്കിയ മറ്റൊരു ചിത്രം. സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിങ്, ത്രി അയണ്‍, അരിരാങ് തുടങ്ങിയ ചിത്രങ്ങളിലൂടെ വേറിട്ട ഇതിവൃത്ത-ദശ്യസമീപനങ്ങളുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകന്റെ ദയനീയ പതനമായേ ഈ ചിത്രത്തെ വിശേഷിപ്പിക്കാനാവൂ. നവവരേണ്യതയുടെയും അധികാരസമവാക്യങ്ങളുടെയും ഉരുണ്ടുകൂടലുകള്‍ക്കിടയില്‍ സത്യാന്തര ലോകക്രമത്തിലെ രാഷ്ട്രീയ സാമൂഹിക ഗതിവിഗതികളുടെ ലാക്ഷണികവ്യാഖ്യാനമായ അലിഗറി എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും ചലച്ചിത്രമെന്ന നിലയില്‍ ഹ്യൂമന്‍, സ്‌പെയ്‌സ്, ടൈം ആന്‍ഡ് ഹ്യൂമന്‍ അതു പ്രതിനിധാനം ചെയ്യുന്ന അമിത ഹിംസാവൈകൃതങ്ങളിലൊഴികെ യാതൊരു പുതുമയും ഇതിവൃത്തതലത്തില്‍ കാണിച്ചു തരുന്നില്ല. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ പോര്‍ച്ചുഗീസ് നോവലിസ്റ്റ് ഷൂസെ സാരമാഗോയുടെ നോവലിനെ ആസ്പദമാക്കി ഫെര്‍ണാന്‍ഡോ മെയിര്‍ലസ് സംവിധാനം ചെയ്ത ബ്ലൈന്‍ഡ്‌നെസ്(2008) ആവിഷ്‌കരിച്ച രാഷ്ട്രീയ സാമൂഹിക വിശകലനത്തിനപ്പുറം ഒരടിപോലും കിം കി ഡുക്കിന് ഈ ചിത്രത്തിലൂടെ ചുവടുവയ്ക്കാനായിട്ടില്ല. അധികാരവും അധോലോകവും കൈകോര്‍ക്കുമ്പോള്‍ നിലവില്‍ വരുന്ന ഫാസിസത്തിന്റെ അപകടം വെളിവാക്കിത്തരുന്നതാണ് കിം കി ഡുക്കിന്റെ സിനിമയെങ്കിലും ബ്‌ളൈന്‍ഡ്‌നെസ് അവതരിപ്പിച്ച വിശപ്പിന്റെ രാഷ്ട്രീയംത്തിനപ്പുറം ഒരു സാധുതയും സാധ്യതയും അതു മുന്നോട്ടുവയ്ക്കുന്നില്ല.
കടല്‍ ആകാശമായിത്തീരുന്ന സങ്കല്‍പകാലത്ത് മനുഷ്യത്വമെന്ന മൂല്യം തെല്ലുമില്ലാതായി മനുഷ്യന്‍ അവന്റെ മൃഗീയചോദനകളോടു മാത്രം സത്യസന്ധത പുലര്‍ത്തുകയും സ്വന്തം അതിജീവനമെന്ന സ്വാര്‍ത്ഥതയോടു മാത്രം കടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാളെക്കായി ജീവന്റെ തുടിപ്പുകളെ മനുഷ്യാവശിഷ്ടങ്ങളില്‍ നിന്നുതന്നെ സംരംക്ഷിച്ചു കാത്തുസൂക്ഷിക്കുക എന്ന ധര്‍മ്മത്തിനായി ആത്മത്യാഗം വരെ ചെയ്യുന്ന നോഹയോ ദൈവപുത്രനോ തന്നെയായേക്കാവുന്ന ജ്ഞാനവൃദ്ധന്റെ ധര്‍മ്മനിര്‍വഹണത്തിന്റെ ജൈവശാസ്ത്രവും ആത്മീയവുമായ പ്രമേയകല്‍പനയാവട്ടെ, റിഡ്‌ലീ സ്‌കോട്ട് സംവിധാനം ചെയ്ത ഹോളിവുഡ് തട്ടുപൊളിപ്പന്‍ ബാഹ്യാകാശ ത്രില്ലറായ ദ മാര്‍ഷ്യന്‍ 2015ല്‍ ഭംഗിയായും വിശദമായും ഏറെക്കുറേ ശാസ്ത്രീയമായും ആവിഷ്‌കരിച്ചതാണുതാനും പ്രമേയത്തിലെ ഈ പഴയ വീഞ്ഞ് ശേഖരിച്ചു നല്‍കാന്‍ സംവിധായകന്‍ കണ്ടെത്തിയ പുതിയ കുപ്പിയാണ് അതിനിഷ്ഠുര ഹിംസാത്മകത.വധിക്കപ്പെടുന്നവരുടെ ജഡങ്ങള്‍ ഇറച്ചിക്കത്തികൊണ്ടു വെട്ടി മനുഷ്യമാംസം ഭക്ഷിക്കുന്നതും, മജ്ജയും എല്ലും ചോരയും തൊട്ടിയില്‍ ശേഖരിക്കുന്നതും, മിച്ചം വരുന്ന എല്ലും മട്ടും അരച്ചു പൊടിച്ച് വളമാക്കി പച്ചക്കറികള്‍ കൃഷി ചെയ്യുന്നതുമൊക്കെയാണ് വിവിധ രംഗങ്ങളില്‍ വിശദമായി കിം കി ഡുക് ചിത്രീകരിക്കുന്നത്. മരിച്ചു മണ്ണാവുക മറ്റൊരു ജീവനു വളമാവുക എന്നതിലൊക്കെ എല്ലാ പ്രാക്തനസംസ്‌കൃതികളിലും ആത്മീയതകള്‍ അംഗീകരിച്ചുപോരുന്ന വിശ്വാസങ്ങളും ശാസ്ത്രീയമായി തെളിയിക്കപ്പെടാവുന്ന പരമാര്‍ത്ഥവുമാണ്. പക്ഷേ, ചലച്ചിത്രത്തില്‍ അതിന്റെ കാഴ്ചപ്പരിധി/പരിമിതി എവിടെ അവസാനിക്ക(പ്പി)ണമെന്നതില്‍ കിം കി ഡുക്കിന് വ്യക്തത കൈമോശം വന്നു എന്നതിനു തെളിവാണ് ഈ ചിത്രം.എന്തു കാണിക്കുന്നു എന്നിതനോളം തന്നെ എങ്ങനെ കാണിക്കുന്നു എന്നതും കണക്കിലെടുക്കുന്നതാണ് കാഴ്ചയുടെ രാഷ്ട്രീയമെന്നിരിക്കെ, കിം കി ഡുക്കിന്റെ ദൃശ്യബോധം ആധുനിക സിനിമയില്‍ നവസംരംഭകര്‍ മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളികളെ സക്രിയമായി പ്രതിരോധിക്കാന്‍ സാധിക്കാതെ നില്‍ക്കുന്ന പ്രതിഭാശോഷണത്തിന്റെ നിസഹായതയായി വ്യാഖാനിക്കപ്പെട്ടാല്‍ കുറ്റപ്പെടുത്താനാവില്ല. ഒരു പക്ഷേ മോര്‍ബിയസിലെ ഹിംസാത്മകതയ്ക്കു ലഭിച്ച കൈതട്ടുകളില്‍ പെട്ട് വിഭ്രമത്തിലായി, ചിത്രത്തില്‍ ആകാശമേഘങ്ങളില്‍ ദിശാബോധം കൈമോശം വരുന്ന കപ്പലിനു സമാനമായി ദിശാബോധം നഷ്ടപ്പെട്ടതാണോ സംവിധായകനും എന്ന സന്ദേഹത്തിനും സൈദ്ധാന്തികസാധുതയില്ലാതില്ല. പ്രതിഭയുടെ ഉറവ വറ്റുമ്പോള്‍ മുന്‍ കാല വിജയങ്ങളുടെ തനിയാവര്‍ത്തനങ്ങളിലൂടെ അതിരില്ലാത്ത ആത്മാനുകരണത്തിനു മുതിരാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ചലച്ചിത്രകാരന്മാരുടെ ദുരവസ്ഥയായി ഇതിനെ വ്യാഖ്യാനിച്ചാല്‍ തെറ്റുപറയാനാവില്ല. ട്രെയറുടെയും കിം കി ഡുക്കിന്റെയും പതനത്തെ ഫ്രഞ്ച് നവതരംഗത്തിന്റെ സജീവപ്രതിനിധിയായ വിഖ്യാത ചലച്ചിത്ര പ്രതിഭ ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദിന് ദ ഇമേജ് ബുക്കില്‍ (218) സംഭവിച്ചതിനുതുല്യമായ പ്രതിഭാശോഷണമായി താരതമ്യംചെയ്യാവുന്നതുമാണ്.
ലോകമെമ്പാടും സിനിമ ലൈംഗികതയ്ക്കും ഹിംസയ്ക്കും മാത്രം ഇതര വികാരങ്ങള്‍ക്കുമേല്‍ ആധിപത്യം നേടാനായിട്ടുണ്ടോ എന്നു സംശയമുളവാക്കുന്നതാണ് ഇഫിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഫ്രഞ്ച് ചിത്രമായ ടു ദ എന്‍ഡ്‌സ് ഓഫ് ദ് വേള്‍ഡ് (2018), ബ്രസീലില്‍ നിന്നുള്ള 492 തുടങ്ങിയ ചിത്രങ്ങളും. ഗ്വിലീയം നിക്ലൗഷ് സംവിധാനം ചെയ്ത ഈ ചിത്രം വിയറ്റ്‌നാം യുദ്ധകാലത്ത് 1945ല്‍ കണ്‍മുന്നില്‍ വിയറ്റനാം ഒളിപ്പോരാളികളാല്‍ ഗളച്ഛേദം ചെയ്തു സഹോദരന്‍ വധിക്കപ്പെടുന്നതു കാണാനിടയായ റോബര്‍ട്ട് ടസന്‍ എന്ന ഫ്രഞ്ച് യുവഭടന്റെ പ്രതികാരകഥയാണ് ടു ദ എന്‍ഡ്‌സ് ഓഫ് ദ് വേള്‍ഡ്. യുദ്ധ കഥയായതുകൊണ്ടും, വിയറ്റ്‌നാം പോരാളികളുടെ മനുഷ്യത്വരഹിതമായ നരഹത്യയുടെ തീവ്രത വെളിവാക്കേണ്ടതുള്ളതുകൊണ്ടും ഒരു പരിധിവരെ ഹിംസ ഈ ചിത്രത്തിന്റെ അനിവാര്യതയാണ്. എന്നാല്‍ അറുത്ത തല മരത്തില്‍ തൂക്കിയിട്ടിരിക്കുന്നതും, ഫ്രഞ്ച് സൈനികന്റെ ശരീരം കൈകാലുകള്‍ തല ഉടല്‍ എന്നിവ വെവ്വേറെ വെട്ടി കൂട്ടി പുഴുവരിച്ച നിലയില്‍ വച്ചിരിക്കുന്നതും, തടവൂകാരെ ഭയപ്പെടുത്താന്‍ അവരുടെ കൂട്ടത്തിലൊരുവന്റെ ഛേദിച്ചതല കൊണ്ടുവന്നിട്ടുകൊടുക്കുന്നതും, അറുത്ത ചെവികള്‍ നാക്ക് എന്നിവ കൊരുത്ത മാല സൈനികര്‍ക്ക് എത്തിച്ചുകൊടുക്കുന്നതുമൊക്കെയായ യഥാര്‍ത്ഥ പ്രതീതിയുളവാക്കുന്ന ദൃശ്യവൈകൃതങ്ങള്‍ പ്രമേയനിര്‍വഹണത്തില്‍ എങ്ങനെയാണ് ഒഴിച്ചുകൂടാനാവാത്തതാവുന്നതെന്നും എന്തുകൊണ്ടാണ് ശക്തമായ ദൃശ്യബിംബമാവുന്നതെന്നും യുക്തിസഹം ന്യായീകരിക്കാന്‍ സംവിധായകനു സാധിക്കുമോ എന്നതിലാണ് സന്ദേഹം. നായകന്റെ പ്രതികാരവാഞ്ഛയുടെ ആഴവും വ്യാപ്തിയും വ്യക്തമാക്കാന്‍ പ്രേക്ഷകരുടെ മനസിനും ബുദ്ധിക്കും തന്നെ ജുഗുപ്‌സയുളവാക്കുന്ന ഇത്തരം ദൃശ്യബിബംങ്ങളുടെ ആവശ്യം ചിത്രഘടനയും ആഖ്യാനവും സാധൂകരിക്കുന്നുമില്ല.ധ്വന്യാത്മകമായ ദൃശ്യങ്ങളിലൂടെയായിരുന്നെങ്കിലും ഈ ചിത്രത്തിലെ നായകന്റെ മനോവികാരം ഇതേ തീവ്രതയോടെ പ്രേക്ഷകനിലേക്കു സംവദിക്കപ്പെടുമായിരുന്നെന്നിരിക്കെ ഇത്രയും നിഷ്ഠുരമായ വിഷ്വലുകളുടെ സന്നിവേഷം, അതിയാഥാര്‍ത്ഥ്യതലങ്ങളിലേക്കു വളര്‍ച്ച പ്രാപിക്കുന്ന ലോകസിനിമയുടെ ദൃശ്യപരിചരണ ശൈലീശീലങ്ങളെപ്പറ്റയുള്ള തെറ്റിദ്ധാരണകളില്‍ നിന്നുളവായതായാലും മതി.
ഹെന്‍ റിക്ക് ഗോള്‍ഡ്മാന്‍ സംവിധാനം ചെയ്ത ബ്രസീല്‍-പോര്‍ച്ചുഗീസ് സംയുക്ത നിര്‍മിതിയായ 492 ആവട്ടെ ആധുനിക ബ്രസീലിലെ നിത്യജീവിതസംഭവങ്ങളെ ആസ്പദമാക്കി നിര്‍മിച്ചതാണ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി യൂലിയോ സന്താന രചിച്ച നോവലിന്റെ ചലച്ചിത്രരൂപാന്തരമാണീ ചിത്രം. നാണം കുണുങ്ങിയും കണക്കിഷ്ടപ്പെടുന്നവനുമായ ഒരു പാവം ഗ്രാമീണ യുവാവ് അധോലോകം വാഴുന്ന ബ്രസീലിന്റെ കുത്തഴിഞ്ഞ രാഷ്ട്രീയ-ഉദ്യോഗസ്ഥ-മാഫിയ വാഴ്ചയില്‍ പൊലീസുകാരനാവുന്നതും വാടകക്കൊലയാളിയാവുന്നതുമാണു കഥ. എന്തിനു വേണ്ടി എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലാതെ കിട്ടുന്ന കൂലിക്കുവേണ്ടി പ്രതിഫലം നല്‍കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നവരെ നിഷ്ഠുരം തോക്കിനിരയാക്കുന്ന വാടകക്കൊലയാളിയായ യൂലിയോ സത്യത്തില്‍, പ്രതിവര്‍ഷം 60000 പേരെങ്കിലും വിവിധ കാരണങ്ങളാല്‍ ദുരൂഹമായി വെടിയേറ്റു കൊല്ലപ്പെടുന്ന ബ്രസീലിലെ സമൂഹികജീവിതത്തിന്റെ ഇരയാണ്. ഒടുവില്‍ സ്വന്തം മകന്‍ പോലും ആരുടെയോ തോക്കിനിരയാകുന്നതോടെ സ്വന്തം ഭാര്യപോലും മറ്റൊരു വാടകക്കൊലയാളിയാണെന്നു തിരിച്ചറിയേണ്ടിവരുന്ന യൂലിയോ സമൂഹ മനസാക്ഷിക്കു നേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ചിത്രത്തിലെ കൊലപാതകരംഗങ്ങള്‍ വച്ചുപുലര്‍ത്തുന്ന നിര്‍ദാക്ഷിണ്യത/ മനുഷ്യത്വരാഹിത്യം ഞെട്ടിപ്പിക്കുന്നതാണ്. ഏതൊരു കൊടുംകുറ്റവാളിക്കുമുണ്ടാകാവുന്ന ന്യായീകരണങ്ങള്‍ക്കപ്പുറം നായകന്റെ ആത്മ/ജീവിതദുരന്തത്തിന് എന്തെങ്കിലും യുക്തിയുണ്ടെന്നു കരുതാന്‍ വകയില്ല. എന്നാല്‍ വയലന്‍സിന്റെ ആഘോഷമായി തുടങ്ങുന്ന 492 കുറഞ്ഞപക്ഷം നായകന്റെ പശ്ചാത്താപത്തിലെങ്കിലും അവസാനിക്കുന്നുവെന്നത് പ്രത്യാശാനിര്‍ഭരമാണ്.
കലയെ കലയാക്കുന്ന ആ മാന്ത്രികതയാണ് അമിതഹിംസാത്മകതയുടെ ആഘോഷത്തിലൂടെ ഇത്തരം ചിത്രങ്ങളില്‍ അപ്രത്യക്ഷമാവുന്നത്. അതുകൊണ്ടുതന്നെ അവ ഹിംസാവൈകൃതത്തിന്റെ ആഘോഷമെന്നതിലുപരി പ്രകൃതിവിരുദ്ധതയുടെ ദൃശ്യാഘോഷമായിത്തീരുന്നത്. അവിടെ നഷ്ടപ്പെടുന്നത് കലയുടെ ധ്വനിസാന്ദ്രതയാണ്. ദൃശ്യബിംബങ്ങളുടെ കരുത്താണ്. പറയാതെ പറയുന്നതിലും പാടാതെ പാടുന്നതിലും കാട്ടാതെ കാണിക്കുന്നതിലുമാണ് കലയുടെ മര്‍മ്മം.സെക്കന്‍ഡില്‍ 24 തവണ കണ്മുന്നില്‍ പതിക്കുന്ന ദൃശ്യങ്ങള്‍ക്കിടയില്‍ അത്രതന്നെ ശൂന്യസ്ഥലവുമുണ്ടെന്ന തിരിച്ചറിവിലാണല്ലോ സിനിമയുടെ സാങ്കേതികതമായ നിലനില്‍പു തന്നെ. ദൃശ്യപ്പെടാതെ പോവുന്ന ആ 24 നിമികളാണ് ദൃശ്യത്തെ ബിംബമാക്കുന്നത്. ആ ബിംബത്തിന്റെ കലയാണ് സിനിമ. അതുടയ്ക്കുന്ന 24 ഫ്രെയിമുകളല്ല.


Mohanaragangal Book Release 4th Dec 2018













Sunday, November 25, 2018

Mohanaragangal @ whatsapp


Mohanaragangal my 16th book

This time a journalistic book, the detailed interview with Ace star Mohanlal on his completion of 40 years as an actor in Malayalam Cinema. An interview divided into 3 segments viz, Screen, Off Screen and Trivia. 75 Q&A with rare photographs, which marks the seasoning of an actor turning to a Star over the years. Published by Don Books Kottayam, the book is available online for Rs 150.

State TV awards 2018 -As Jury Chairman for the selection of best writing on TV.