Friday, June 29, 2018

മേരിക്കുട്ടിയെപ്പറ്റി ചിലത്

കഴിഞ്ഞദിവസം ഒരു അടുത്ത യുവസൂഹൃത്തു വിളിച്ചു. വൈകിട്ടൊരു സിനിമയ്ക്കു പോകാനാണ്. എന്റെ അഭിപ്രായമന്വേഷിച്ചുവിളിച്ചതാണ്. ഞാന്‍ മേരിക്കുട്ടി കണ്ടോ എന്നാണറിയേണ്ടത്. ഞാന്‍ കണ്ടെന്നു പറഞ്ഞപ്പോള്‍ മിഡില്‍ സ്‌കൂളില്‍ പഠിക്കുന്ന മകളുമൊത്തു കാണാന്‍ പോകാവുന്ന സിനിമയാണോ എന്നായി. ട്രാന്‍സ്‌ജെന്‍ഡര്‍ സിനിമ എന്നൊക്കെ കേട്ടപ്പോഴുള്ള അങ്കലാപ്പാണ്. ട്രാന്‍സ്‌ജെന്‍ഡറിസത്തെപ്പറ്റിയല്ലെന്നും ഇത് ട്രാന്‍സ് സെക്ഷ്വാലിറ്റിയെപ്പറ്റിയാണെന്നും മകളുടെ പ്രായത്തിലുള്ള ആണും പെണ്ണും തീര്‍ച്ചയായും കാണുകയും ഇത്തരം സാമൂഹികാവസ്ഥകളെപ്പറ്റി ബോധമുണ്ടാകുകയും അതുവഴി വരുംതലമുറയുടെയെങ്കിലും കാഴ്ചപ്പാടുകള്‍ നേരിന്റെതായിത്തീരേണ്ടതുണ്ടെന്നും അങ്ങനെമാത്രമേ സമൂഹത്തെ നമുക്കു മാറ്റിയെടുക്കാനാവുകയുള്ളൂവെന്നുമൊക്കെ പറഞ്ഞിട്ടാണ് അദ്ദേഹം ഭാര്യയും മകളുമൊത്ത് ഞാന്‍ മേരിക്കുട്ടി കാണാന്‍ പോയത്. ഞാനും ഭാര്യയുമാകട്ടെ, വാസ്തവത്തില്‍ ഞാന്‍ മേരിക്കുട്ടി കണ്ടതിന്റെ ചെറിയൊരു ഹാങോവറില്‍ നിന്നു വിടുതലനേടിയിട്ടുമുണ്ടായിരുന്നില്ല.
മലയാള സിനിമയില്‍ ബാലചന്ദ്രമേനോനും സന്ത്യന്‍ അന്തിക്കാടും വേണുനാഗവള്ളിയും തുറന്നിട്ട ഇടസിനിമയുടെ പാതയില്‍ കാലിടറാതെ മുന്നോട്ടുപോവുന്ന പുതുതലമുറസംവിധായകനാണ് രഞ്ജിത്ശങ്കര്‍. എന്നാല്‍ രഞ്ജിത്തിന്റെ സിനിമ അവരുടേതില്‍ നിന്നു വ്യത്യസ്തമായി ഒരു പുതിയ ഭാവുകത്വം തേടുന്നത് അവതരണത്തിലെ ഏകാഗ്രതകൊണ്ടാണ്. ധ്യാനാത്മകമായ ഏകാഗ്രത എന്നതിനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. മുഖ്യകഥാവസ്തുവില്‍ നിന്ന് തെല്ലും വ്യതിചലിക്കാതെ, തന്റെ കഥയ്ക്കാവശ്യമില്ലാത്ത ഒരു സീനോ കഥാപാത്രമോ പോലും സൃഷ്ടിക്കാതെ കഥാനിര്‍വഹണത്തിന്റെ പുരോഗതിയില്‍ മാത്രം കണ്ണും മനസുമുറപ്പിച്ചുള്ള സ്‌ക്രിപ്റ്റിങ് ആണ് രഞ്ജിത്ശങ്കര്‍ സിനിമകളുടെ ശക്തി.ഒന്നു കഴിഞ്ഞാല്‍ അടുത്തത് എന്ന നിലയ്ക്ക് ഒരുവിരല്‍ അകലം പോലുമില്ലാതെ ഇഴചേര്‍ത്തുകെട്ടിമുറുക്കിയ തിരക്കഥാശൈലിയാണത്.അതു പാസഞ്ചര്‍ മുതല്‍ വെളിവായതാണെങ്കിലും രാമന്റെ ഏദന്‍തോട്ടമായപ്പോഴാണെന്നു തോന്നുന്നു പൂര്‍ണത കൈവരിക്കുന്നത്. വിഷയമേതായാലും അതിലൊരു ശുഭാപ്തിവിശ്വാസം തൊട്ടു നല്‍കാന്‍ ശ്രദ്ധിക്കുന്ന ചലച്ചിത്രകാരനാണ് രഞ്ജിത്. അതുകൊണ്ടു തന്നെ, ട്രാന്‍സ്‌ജെന്‍ഡര്‍ സിനിമ എന്ന ലേബലില്‍ നിന്നു വേറിട്ട്, സുസുസു വാത്മീകത്തിന്റെയും  രാമന്റെ ഏദന്‍തോട്ടത്തിന്റെയും ഒക്കെ പിന്തുടര്‍ച്ചയായി ഒരു പോസിറ്റീവ് സിനിമയായി ഞാന്‍ മേരിക്കുട്ടിയെ കാണണമെന്നാണ് എന്റെ പക്ഷം. കാരണം ഞാന്‍ മേരിക്കുട്ടി കേവലമൊരു ട്രാന്‍സ്‌സെക്ഷ്വലിന്റെ പ്രശ്‌നമല്ല. അതു പ്രതികൂല ജീവിതാവസ്ഥകളെ മനഃക്കരുത്തും ഇച്ഛാശക്തിയും കൊണ്ടു മറികടന്ന് ലക്ഷ്യപ്രാപ്തിയിലെത്തുന്ന സാധാരണ മനുഷ്യനെപ്പറ്റിയുള്ള കഥയാണ്. അതില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പിന്‍തിരിപ്പന്‍/പ്രതിലോമ ആശയങ്ങളുണ്ട്. സാമൂഹികവിരുദ്ധമെന്നു വിവക്ഷിക്കാവുന്ന ആള്‍ക്കൂട്ടവിചാരണകളുടെ കാപട്യം തുറന്നുകാട്ടുന്നുണ്ട്. അധികാരദുര്‍വ്യവസ്ഥ എങ്ങനെയാണ് കണ്ണും കാതും കെട്ടിയ നിലയില്‍ നിര്‍ജീവമായിട്ടുള്ളതെന്നുമുണ്ട്. അതൊക്കെ തളരാത്ത ഇച്ഛാശക്തിയും തെളിഞ്ഞ ചിന്തയും ആത്മവിശ്വാസവും കൊണ്ട് ഒരാള്‍ക്കു മറികടക്കാനാവുന്നതെങ്ങനെയെന്നുമുണ്ട്.
നമ്മോടൊപ്പം സഞ്ചരിക്കുന്ന, സിനിമ കാണുന്ന, ഭക്ഷണം കഴിക്കുന്ന ഒരു ട്രാന്‍സ്‌ജെന്‍ഡറും ട്രാന്‍സ് സെക്ഷ്വലും നമ്മുടെയും ചുറ്റുപാടുകളുടെയും തുറിച്ചു നോട്ടത്തില്‍ നിന്നു ശാശ്വതമായി രക്ഷപ്പെടണമെങ്കില്‍ മാറേണ്ടത് നമ്മുടെ കാഴ്ചപ്പാടാണ്. മാറ്റേണ്ടത് നമ്മുടെ മക്കളുടെ അവരോടുള്ള സമീപനവുമാണ്. കൗതുകമുണ്ടാക്കുകയല്ല, അവരെപ്പറ്റിയുള്ള ശാസ്ത്രീയ വിശദീകരണം നല്‍കി അവരും നമ്മളെപ്പോലെതന്നെയാണെന്ന് സ്വന്തം കുഞ്ഞുങ്ങള്‍ക്കടക്കം പറഞ്ഞു മനസിലാക്കിക്കൊടുക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡറുകളോടും ട്രാന്‍സ് സെക്ഷ്വലുകളോടും നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ നീതി. അതിന് ഞാന്‍ മേരിക്കുട്ടി ഒരു നല്ല തുടക്കമാണ്, അല്ല, ആരോഗ്യകരവും ഫലപ്രദവുമായ തുടക്കം തന്നെയാണ്.
ജയസൂര്യയെ സംബന്ധിച്ച്, കഥാപാത്രവ്യത്യാസത്തിനു വേണ്ടി ഏതളവുവരെയും പരിശ്രമിക്കുന്ന നടനാണെന്ന് പ്രേക്ഷകര്‍ക്കറിയാവുന്നതാണ്. എന്നാല്‍ മേരിക്കുട്ടി വ്യത്യസ്തമാവുന്നത്, അതില്‍ മിമിക്രിയുടെ അംശവും കൃത്രിമത്വത്തിന്റെ അംശവുമില്ലെന്നിടത്താണ്. രഞ്ജിത്തും ജയസൂര്യയും കൂടി വിഭാവനചെയ്ത മേരിക്കുട്ടി സ്‌ത്രൈണത ശരീരത്തിലോ ശബ്ദത്തിലോ വഹിക്കുന്ന ആളല്ല, മറിച്ച് മനസുകൊണ്ട് സ്ത്രീയായി ജീവിക്കുന്ന പുരുഷനാണ്. ആ ശരീരഭാഷ സ്വായത്തമാക്കാന്‍ ജയസൂര്യയ്ക്ക് സാധിച്ചു. അതുകൊണ്ടാണ് അതില്‍ വക്രീകരണങ്ങളോ, ക്യാരക്കേച്ചറിങോ, മാനറിസങ്ങളോ ഒന്നും ഇല്ലാതെപോയത്, അത് ഹൃദയത്തില്‍ നിന്നുള്ളതായതും!
ക്‌ളീഷേകളെ കഴിവതും പിന്‍പറ്റാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട് രഞ്ജിത് ശങ്കര്‍ എങ്കിലും രാമന്റെ ഏദന്‍തോട്ടത്തിനു ശേഷം ജോജു ജോര്‍ജിന്റെ കാര്യത്തില്‍ മാത്രം സാമ്പ്രദായിക കാഴ്ചപ്പാടുകളെ അദ്ദേഹം പിന്തുടരുന്നുണ്ടോ എന്നു സംശയം. ഒരു പക്ഷേ ജോജുവല്ലാതെ ഒട്ടും പ്രെഡിക്ടബിള്‍ അല്ലാത്ത ഒരഭിനേതാവിനായിരുന്നു ആ പൊലീസ് വേഷം നല്‍കിയതെങ്കില്‍ അല്‍പം കൂടി നന്നായേനെ, ജില്ലാ കളക്ടറായി സുരാജിനെ നിര്‍ണയിച്ചതിലെ ആര്‍ജ്ജവം പോലെ. സുരാജിന്റെ സമകാലിക ചലച്ചിത്രജീവിതത്തില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും സവാരി എന്നീ സിനിമകള്‍ക്കുശേഷമുള്ള ഏറ്റവും സെന്‍സിബിളായ കഥാപാത്രാവിഷ്‌കാരമാണ് ഞാന്‍ മേരിക്കുട്ടിയിലേത്. അതുപോലെ എടുത്തുപറയേണ്ടതാണ് അജുവര്‍ഗീസിന്റെയും. സ്വയം ആവര്‍ത്തിച്ച് സ്റ്റീരിയോടൈപ്പിലേക്കു വീണുകൊണ്ടിരുന്ന അജുവിന്റെ വേറിട്ട വേഷമാണ് ഈ സിനിമയില്‍. എല്ലാം മണ്ണില്‍ ചവിട്ടി നില്‍ക്കുന്നവര്‍, സാധാരണക്കാര്‍. അതാണ് ഈ സിനിമയുടെ സവിശേഷത.
ഞാന്‍ മേരിക്കുട്ടി കാണാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്ന് അതു മുന്നോട്ടു വയ്ക്കുന്ന തീര്‍ത്തും പുരോഗമനപരവും ശുഭാപ്തിവിശ്വാസപരവുമായ ജീവിതവീക്ഷണം. രണ്ടാമത്തേത് സമൂഹത്തില്‍ ദിവ്യാംഗരെ കണക്കാക്കുന്നതുപോലെ ലൈംഗികന്യൂനപക്ഷങ്ങളെക്കൂടി നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നതുകൊണ്ട്. ഈ രണ്ടു കാരണങ്ങള്‍ മതി ഈ സിനിമ നിര്‍ബന്ധമായും തീയറ്ററില്‍ പോയി കാണാന്‍. എന്നാല്‍ അതിലും വലിയ കാര്യം, ഞാന്‍ മേരിക്കുട്ടി തറവളിപ്പും പ്രതിലോമകരവുമായ യാതൊന്നും സംഭാവചെയ്യുന്നില്ല എന്നതുകൂടിയാണ്!

Tuesday, June 19, 2018

സിനിമ-ഒരു ദൃശ്യപ്രതിഷ്ഠാപനം

പ്രിയപ്പെട്ടവരെ എന്റെ പതിനാലാമത്തെ പുസ്തകം ഇന്നു കൈയില്‍കിട്ടി.  മിനിയാന്നേ കോട്ടയത്തൊക്കെ പുറത്തിറങ്ങിയിരുന്നു. ഇന്നലെ പ്രിയസുഹൃത്ത് വി.ജി.നകുല്‍ കണ്ടിട്ട് വിളിച്ചും പറഞ്ഞു. ഇന്നിപ്പോള്‍ കൈയില്‍ കിട്ടി. സിനിമ ഒരു ദൃശ്യപ്രതിഷ്ഠാപനം. 50 വര്‍ഷം ജീവിച്ചതിന്റെ ശേഷിപ്പായി 14 പുസ്തകങ്ങള്‍. ഒന്നെങ്കിലും എന്നാശിച്ചു തുടങ്ങിയതാണ്. ദൈവമനുഗ്രഹിച്ചാല്‍ ഈ വര്‍ഷം അതു 16 ല്‍ എത്തും. സന്തോഷം. ആദ്യപുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് അനുഗ്രഹിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്, അവതാരികയെഴുതി എന്നും പ്രോത്സാഹിപ്പിച്ച എം.എഫ്.തോമസ് സാറിന്. എല്ലാ ഗുരുക്കന്മാര്‍ക്കും. ചങ്ങാതിമാര്‍ സഹാനിക്കും വിനോദിനും. പിന്നെ ഇതൊന്നും കാണാന്‍ എനിക്കൊപ്പമില്ലാതെ പോയ എന്റെ അച്ഛനമ്മമാര്‍ക്കും. ഇതാദ്യമായി ഈ പുസ്തകം ഞാനെന്റെ ഭാര്യക്കും മകള്‍ക്കുമാണു സമര്‍പ്പിച്ചിട്ടുള്ളത്. അവരുടെ പിന്തുണയില്ലെങ്കില്‍ അവരെന്നെ ശല്യപ്പെടുത്തിയിരുന്നെങ്കില്‍ സാധ്യമാവാത്തതാണ് ഇത്രയും തന്നെ. വായനാദിനത്തോടനുബന്ധിച്ചു തന്നെ ഈ പുസ്തകം ഇറങ്ങിയെന്നതിലും സന്തോഷം. നല്ലവണ്ണം പ്രസിദ്ധീകരിച്ചതിന് കൂട്ടുകാരന്‍ അനില്‍ വേഗയ്ക്ക് ആയിരം നന്ദി. വായിക്കാന്‍ താല്പര്യമുള്ളവരും അഭ്യൂദയകാംക്ഷികളും സുഹൃത്തുക്കളും വാങ്ങി വായിച്ച് അഭിപ്രായം പറയണമെന്നപേക്ഷ. കോപ്പികള്‍ കോട്ടയം ദേശാഭിമാനി ബുക്‌സ്റ്റാളിലും കേരളത്തിലെ എല്ലാ നാഷനല്‍ ബുക് സ്റ്റാള്‍ ഷോറൂമുകളിലും ഉടന്‍ ലഭിക്കും.

Thursday, May 17, 2018

bhayanakam @ Chalachitra Sameeksha

 യുദ്ധക്കെടുതിയുടെ ഭയാനകഭാവങ്ങള്‍

എ.ചന്ദ്രശേഖര്‍
യുദ്ധഭൂമിയിലേക്ക് പോയ നവവരനെ ഒരു നോക്കു കാണുകയെങ്കിലും ചെയ്താല്‍ മതിയെന്ന മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ അവള്‍ക്ക്. വിദൂരത്തെ ഏതോ കാണാഭൂമിയില്‍ നിന്ന് അയാളുടെ അച്ഛനും അമ്മയ്ക്കും വന്നെത്തുന്ന മണിയോര്‍ഡര്‍ കാശൊന്നുമായിരുന്നില്ല അവള്‍ക്കു വലുത്. പുടവകൊടുത്ത് വീട്ടില്‍ കൊണ്ടാക്കി അധികമാവും മുമ്പേ പട്ടാളത്തില്‍ ചേര്‍ന്ന് വള്ളംകയറിയതാണ് പ്രിയതമന്‍. എവിടെയെന്നോ എങ്ങനെയെന്നോ അറിയില്ലെങ്കിലും ഇടയ്ക്കുവരുന്ന ഒരു ലക്കോട്ടോ കാര്‍ഡോ എങ്കിലും മതിയായിരുന്നു മനസമാധാനത്തിന്. എന്നാല്‍ യുദ്ധം തുടങ്ങിയെന്നറിഞ്ഞതോടെ ആധിയായതുകൊണ്ടാണ് ഇരുപ്പുറയ്ക്കാതെ അവള്‍ പോസ്റ്റ്മാന്‍ അമ്മാവനെ കാണാനെത്തിയത്. ഭര്‍ത്താവിനെ ഒരു നോക്കു കാണാനായെങ്കില്‍ മതിയായിരുന്നു അവള്‍ക്ക്. പക്ഷേ എങ്ങനെ? ജീവിച്ചിരിപ്പുണ്ടാവുമോ അയാള്‍? അല്ലെങ്കില്‍ എവിടെയായിരിക്കും അയാളപ്പോള്‍? കൗമാരം മാറാത്ത അവളുടെ നിഷ്‌കളങ്കമായ ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കാനേ സാധിക്കുന്നുള്ളൂ, എക്‌സ് മിലിട്ടറിക്കാരനായ ആ പാവം പോസ്റ്റ്മാന്. ഒന്നാം ലോകമഹായുദ്ധത്തില്‍ പരിക്കേറ്റ് സ്വാധീനം നഷ്ടപ്പെട്ട തന്റെ വലതുകാല്‍ ഏന്തിപ്പിടിച്ച് ക്രച്ചസില്‍ കൈതാങ്ങി അയാള്‍ അവളോടു പറയുന്നു: ഈ ആകാശത്തേക്കു നോക്കിയാല്‍ ഇതിന്റെ ഏതോ അറ്റത്തുണ്ടാവാം അവളുടെ ഭര്‍ത്താവ്. യുദ്ധഭൂമിയിലെ ട്രഞ്ചുകളില്‍ ഒറ്റപ്പെട്ടോ കൂട്ടായോ ചിലപ്പോള്‍ ആകാശം നോക്കി കിടക്കുകയായിരിക്കാമയാള്‍. അതല്ലാതെ ഒരു പട്ടാളക്കാരനും യുദ്ധകാലത്ത് എവിടെയാണെന്നോ എന്താണെന്നോ അറിയാന്‍ ഒരു മാര്‍ഗവുമില്ലല്ലോ!
പിന്നീട്, കായല്‍ക്കടവിലേക്കു നടക്കുന്നതിനിടെ, കുളിക്കും കളിക്കുമിടെ ഒരു കൂട്ടം കുട്ടികള്‍ അയാളോട് യുദ്ധത്തിന്റെ കാരണത്തെപ്പറ്റിയും ആവശ്യത്തെപ്പറ്റിയും ബാല്യസഹജമായ നിഷ്‌കളങ്കത്തോടെ ചോദിക്കുന്നുണ്ട്. ആര്‍ക്കുവേണ്ടിയാണ് ഈ യുദ്ധം? അതുകൊണ്ട് ആര്‍ക്കാണ് ഗുണം? എന്താണു ഗുണം? ഒരു നിമിഷം തന്നിലേക്കു തന്നെ നോക്കിക്കൊണ്ട് നിരര്‍ത്ഥകമായ യുദ്ധങ്ങളുടെ ചരിത്രത്തിലേക്കു തന്നെ സ്വയം നോട്ടമുറപ്പിച്ചുകൊണ്ട് അയാളവരോടു പറയുന്നതിങ്ങനെയാണ്-'' എന്നെപ്പോലെ കുറേപ്പേരെ കൂടിയുണ്ടാക്കാനാവും യുദ്ധങ്ങള്‍ക്ക്.'' സ്വാധീനമില്ലാത്ത സ്വന്തം കാലിലേക്കു കണ്ണുനട്ട് ദീര്‍ഘമായി നിശ്വസിക്കാനല്ലാതെ മറ്റെന്തു ചെയ്യാനാവുമയാള്‍ക്ക്? കുടുംബത്തെ നോക്കാന്‍ രക്ഷിതാക്കളുടെയും കൂടെപ്പിറപ്പുകളുടെയും പട്ടിണി മാറ്റാന്‍ പട്ടാളമെങ്കില്‍ പട്ടാളം എന്നു കരുതി ബ്രിട്ടീഷ് കൂലിപ്പടയില്‍ചേരാന്‍ വരിനില്‍ക്കുന്ന യുവാക്കളില്‍ പരിചയമുള്ളവരോട് സ്വാനുഭവത്തില്‍ നിന്നാണ് അയാള്‍ ഉപദേശിക്കുന്നത്, അതിന് ദൈവപുത്രന്റെ മുന്നറിയിപ്പിന്റെ ധ്വനിയായിരുന്നു - നിങ്ങളെന്താണു ചെയ്യുന്നതെന്നു നിങ്ങളറിയുന്നില്ല. അറിഞ്ഞുകൊണ്ട് സ്വന്തം ജീവന്‍ പണയപ്പെടുത്തണോ എന്ന അയാളുടെ ചോദ്യത്തിനു, പട്ടണികിടന്നു ചാവുന്നതിനേക്കാള്‍ നല്ലതല്ലേ കുറച്ചുനാളത്തേക്കെങ്കിലും വീട്ടുകാരുടെ പട്ടിണി മാറ്റിയിട്ട് പട്ടാളത്തില്‍ ചെന്നു ചാകുന്നത് എന്നാണ് യുവാക്കളിലൊരാള്‍ അയാള്‍ക്കു നല്‍കുന്ന മറുപടി.
തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാതമായ കയറിലെ ഏതാനും അധ്യായങ്ങളെ അധികരിച്ച്, തന്റെ നവരസ ചലച്ചിത്രപരമ്പരയില്‍ ആറാമത്തേതായി സംവിധായകന്‍ ജയരാജ് ഒരുക്കിയ ഭയാനകം സാര്‍ത്ഥകമാവുന്നത് വിശപ്പിന്റെയും മരണത്തിന്റെയും യുദ്ധത്തിന്റെയും അര്‍ത്ഥം തേടുന്ന ഇത്തരം തീവ്ര ജീവിതമുഹൂര്‍ത്തങ്ങളിലൂടെയാണ്. മികച്ച അവലംബിത തിരക്കഥയ്ക്കും മികച്ച സംവിധായകനുമുള്ള ദേശീയ അവാര്‍ഡ് നേടിയ ഭയാനകം ജയരാജിന്റെ രാജ്യാന്തര പ്രശസ്തി നേടിയ ഒറ്റാലിനു ശേഷം ഒരു പക്ഷേ അതിനൊപ്പം നിലവാരമുള്ള, മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ ജനുസില്‍ നിസംശയം ഇടം നേടുന്ന സിനിമയാണ്.
പ്രത്യക്ഷത്തില്‍ തീര്‍ത്തും ഏകമാനമെന്നു തോന്നിപ്പിച്ചേക്കാവുന്ന, നിരവധി അടരുകളുള്ള ആഖ്യാനമാണ് ഭയാനകത്തിന്റേത്. അത് ഒരേ സമയം യുദ്ധത്തെപ്പറ്റിയുള്ളതാണ്. യുദ്ധക്കെടുതിയെപ്പറ്റിയുള്ളതും അതിന്റെ നിരര്‍ത്ഥകതയെപ്പറ്റിയുള്ളതുമാണ്. എന്നാല്‍ യുദ്ധരംഗമോ യുദ്ധവുമായി നേര്‍ബന്ധമുള്ള പരോക്ഷബിംബങ്ങളോ പോലും അവതരിപ്പിക്കാത്ത ദൃശ്യപരിചരണമാണതിന്റേത്. സാമൂഹികതലത്തില്‍ ഭയാനകം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെ കുട്ടനാടന്‍ ജീവിതത്തിന്റെ നേര്‍സാക്ഷ്യമാണ്. അന്നത്തെ സാമൂഹികജീവിതത്തെ മറയില്ലാതെ അതു കാട്ടിത്തരുന്നു. തൊഴിലാളിവര്‍ഗചൂഷണവും സ്ത്രീകള്‍ക്കിടയില്‍ നിലനിന്ന ഇഷ്ടബാന്ധവവും ക്രൈസ്തവജീവിതവും പിന്നോക്കവര്‍ഗത്തിന്റെ കാര്‍ഷികജീവിതവുമടക്കമുള്ള സാമൂഹികവ്യവസ്ഥകളുടെ സാമ്പത്തികവും സാമൂഹികവുമായ അടയാളപ്പെടുത്തലെന്ന നിലയ്ക്ക് ഭയാനകം പ്രസക്തമാവുന്നുണ്ട്.
ഇതിനെല്ലാമുപരി ഏറെ സവിശേഷശ്രദ്ധ കാംക്ഷിക്കുന്ന ഒരു തലം കൂടിയുള്‍ക്കൊള്ളുന്നുണ്ട് ഭയാനകത്തിന്റെ പ്രമേയ-ശില്‍പ ഘടനകള്‍. അത് സങ്കീര്‍ണമായ മനുഷ്യമനസുകളുടെ അന്തരാളങ്ങളിലേക്കുള്ള ചുഴിഞ്ഞുനോട്ടമാണ്. മനുഷ്യമനസുകളുടെ പ്രവചനാതീതമായ ആഴങ്ങളിലേക്ക് വിദഗ്ധമായി കഥാകാരന്‍ നടത്തിയ അക്ഷരപര്യവേഷണത്തിന്റെ അന്തസത്ത ചോരാത്ത ദൃശ്യവ്യാഖ്യാനം തന്നെയാണ് ജയരാജിന്റെ തിരപാഠം. സമാന്തരമായി അത് വ്യക്തിനിഷ്ഠവും ചരിത്രനിഷ്ഠവുമാകുകയാണ്. യുദ്ധക്കെടുതി അതുകൊണ്ടുതന്നെയാവണം മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ബഹുമതിക്കായി അദ്ദേഹം ജൂറിയുടെ ശ്രദ്ധയില്‍ പെടാനിടയായതും.
ഭയാനകം ഒരു ഭാവമാണ്. നവരസങ്ങളില്‍ ഒന്ന്. അതിന് ഭയപ്പെട്ടവന്റെ അവസ്ഥ എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. നോവലില്‍ നിന്ന് ജയരാജിന്റെ സിനിമ മൗലികമാവുന്നത് ഈയൊരു വ്യാഖ്യാനത്തിലൂടെകൂടിയാണ്. ജയരാജിന്റെ നായകന് പോസ്റ്റ്മാന്‍ എന്നതിലുപരി ഒരു പേരില്ല. അങ്ങനെയൊരു പേരിന്റെ ആവശ്യമോ പ്രസക്തിയോ ഒട്ടില്ലതാനും. യുദ്ധവും കലാപവും തളര്‍ത്തിയ ജനലക്ഷങ്ങളുടെ പ്രതിനിധിയാണയാള്‍. ശരീരം തളര്‍ന്നിട്ടും ജീവിക്കാന്‍ വേണ്ടി വിമുക്തഭടനെന്ന നിലയ്ക്ക് ലഭിച്ച തപാല്‍ശിപായിയുടെ ജോലി സ്വീകരിക്കാന്‍ നിര്‍ബന്ധിതനായ ആള്‍. യുദ്ധതീവ്രത അനുഭവിച്ച് പതംവന്നതാണയാളുടെ മനസ്. അതേ സമയം അവശേഷിക്കുന്ന ആര്‍ദ്രത മൂലധനമാക്കി മുന്നോട്ടുള്ള ജീവിതത്തെ പൂണ്ടടക്കം പുണരാന്‍ പരിശ്രമിക്കുന്നയാള്‍. അയാള്‍ എവിടെ നിന്നു വരുന്നുവെന്നോ എങ്ങോട്ടു പോകുന്നുവെന്നോ അവ്യക്തമാണ്. മഴ മൂടി നിന്ന ഒരു ദിവസം അയാളങ്ങനെ കൊതുമ്പു വള്ളത്തില്‍ പ്രത്യക്ഷനാവുകയാണ്.  മുന്‍ പോസ്റ്റ്മാന്‍ താമസിച്ചിരുന്ന മധ്യവയസ്‌കയായ വിധവ ഗൗരിക്കുഞ്ഞമ്മയുടെ വീടന്വേഷിച്ചുകൊണ്ട്. സ്വകാര്യ നിമിഷങ്ങളിലൊഴികെയെല്ലാം അയാളെ തുടര്‍ന്നു നാം കാണുന്നതും ആരുടെയെങ്കിലുമൊക്കെ വിലാസങ്ങളന്വേഷിച്ചുകൊണ്ട് തപാലുരുപ്പടികളും മണി ഓര്‍ഡറുകളുമായി ക്രച്ചസില്‍ ഏന്തി നടക്കുന്നതായാണ്.
വിലാസക്കാര്‍ക്കൊക്കെയും ശുഭവാര്‍ത്തകളും കൈനിറയേ പണവുമായാണ് അയാളെത്തിച്ചേരുന്നത്. ഒരര്‍ത്ഥത്തില്‍ പട്ടാളത്തിലുള്ളവരുടെ കൊലച്ചോറാണത്. കാറൊഴിഞ്ഞു നില്‍ക്കുന്ന ഓണനാളുകളില്‍ അയാള്‍ എത്തിച്ചുകൊടുക്കുന്ന മണിയോര്‍ഡറുകള്‍ തുരുത്തുകളിലെ ജീവിതങ്ങള്‍ക്ക് ഉത്സവമാകുന്നു. എന്തിന് വിവാഹനിശ്ചയത്തിനു പോകാനിറങ്ങുന്ന കാരണവര്‍ക്കും ചെറുക്കന്‍കൂട്ടര്‍ക്കും എതിരേ വള്ളത്തിലെത്തുന്ന പോസ്റ്റ്മാന്‍ ശുഭശകുനം പോലുമാവുന്നുണ്ട്. അയാളവര്‍ക്കു ഭാഗ്യം കൊണ്ടുവരുന്ന വിശിഷ്ടാതിഥിയാ വുന്നു. വിഷുവും ഓണവും പൊലിപ്പിക്കാന്‍ വന്നെത്തുന്ന ദൈവദൂതന്‍. പതിയേ അയാള്‍ നാട്ടുകാര്‍ക്കു ബന്ധുവാകുന്നു. ഗൗരിക്കുഞ്ഞമ്മയ്ക്ക് തുണയും താങ്ങുമാവുന്നു. അവരുടെ പട്ടാളത്തിലുള്ള രണ്ടു മക്കളിലേക്ക്-വാസുദേവനിലേക്കും കൃഷ്ണനിലേക്കുമുള്ള പരോക്ഷബന്ധം കൂടിയാണ് പോസ്റ്റ്മാന്‍. വെള്ളത്താല്‍ ചുറ്റപ്പെട്ട് മറ്റു കരകളിലേക്കും കത്തും പണവുമെത്തിക്കുന്ന അയാള്‍ തന്നെയാണ് വാസുദേവനും കൃഷ്ണനും അമ്മയ്ക്കയക്കുന്ന കത്തും പണവും ഗൗരിക്കു കൈമാറുന്നതും.
പക്ഷേ, ആകാശം കാലമേഘങ്ങളാല്‍ വിങ്ങിയപ്പോള്‍ ലോകം മറ്റൊരു യുദ്ധത്തിനു കൂടി കോപ്പുകൂട്ടുകയായിരുന്നു. പെയ്തു വീഴാന്‍ ഗദ്ഗദം പൂണ്ടു നില്‍ക്കുന്ന ആശങ്കകള്‍ക്കിടയിലും പോസ്റ്റ്മാന്‍ കൊണ്ടുവരുന്ന കത്തുകള്‍ക്കായി കരകളും കുടികളും കാത്തിരുന്നു. മക്കളുടെയും മരുമക്കളുടെയും ഭര്‍ത്താക്കന്മാരുടെയും വിശേഷങ്ങളറിയാന്‍. യുദ്ധം തോരാമഴയാ യതോടെ പോസ്റ്റ്മാന്റെ ജോലി ഇരട്ടിയായി. അയാള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയുമായി. പക്ഷേ പിന്നീട് വിലാസക്കാര്‍ക്ക് അയാള്‍ കൊണ്ടെത്തിക്കുന്ന ഓരോ കമ്പിയുടെയും ഉള്ളടക്കം ഒന്നുതന്നെയായിരുന്നു-വേണ്ടപ്പെട്ടവരുടെ അകാല വിയോഗം!
കണ്ണടച്ചുതുറക്കുന്നതിനകം പോസ്റ്റ്മാന്‍ നാടിന്റെ മുഴുവന്‍ ദുശ്ശകുനമാവുകയാണ്; അഭിശപ്തനും അനഭിമതനുമായിത്തീരുകയാണ്. പോസറ്റ്മാന്‍ ആരുടെയെങ്കിലും വിലാസമന്വേഷിച്ചാല്‍ ആ വീട്ടിലേക്ക് ഒരു ദുര്‍വാര്‍ത്ത സുനിശ്ചിതമാവുന്നു. ഒരിക്കല്‍ അയാളുടെ വരവിനായി കാത്തിരുന്നവര്‍ പോലും പേപ്പട്ടിയെ എന്നോണം അയാളെ ആട്ടിയകറ്റുന്നു. പ്രിയപ്പെട്ടവരുടെ മരണദൂതുമായെത്തുന്ന അയാളെ അമ്മമാര്‍ അലമുറയിട്ടു പ്രാകുന്നു, ശപിക്കുന്നു. കനത്ത മഴയില്‍ അലഞ്ഞു ക്ഷീണിച്ചെത്തുന്ന അയാള്‍ക്ക് ഒരിറ്റ് ചൂടുവെള്ളം കൊടുക്കാന്‍ പോലും ആരും തയാറാവുന്നില്ല. അയാളെ കാണുമ്പോള്‍ ദൂരെനിന്നേ ഒഴിഞ്ഞു പോവകുയോ ജനാലകളുടെ മാറാപ്പ് താഴ്ത്തി ഒഴിവാക്കുകയോ ആണവര്‍. ദൈവം കാലനാകുന്ന അവസ്ഥാന്തരം. അത് തീര്‍ത്തും ഭയാനകം തന്നെയായിരുന്നു. നിഷ്‌കളങ്കനായൊരു പോസ്റ്റ്മാന്‍ ഭയാനകമായൊരു സാന്നിദ്ധ്യമാവുകയാണ്. അങ്ങനെ കാലവര്‍ഷം കൃഷിക്കും തുരുത്തുകളിലെ ജീവിതങ്ങള്‍ക്കും എന്നോണം, യുദ്ധം അവിടത്തെ മനുഷ്യജീവിതങ്ങള്‍ക്കും പോസ്റ്റ്മാനും ഭയാനകമായ അനുഭവമാവുന്നു. യുദ്ധം ഭൂഖണ്ഡങ്ങള്‍ ക്കിപ്പുറം ഒരു കൊച്ചു ഗ്രാമത്തിലെ മനുഷ്യര്‍ക്ക് ശവപ്പറമ്പാകുന്നതെങ്ങനെ എന്നു ഭയാനകം കാണിച്ചുതരുന്നു.
സമൂഹം അയാളെ ഭയക്കുന്നതിലുപരി അയാളുടെ ഉള്ളില്‍ ഭയത്തിന്റെ വിത്തുകള്‍ വിതയ്ക്കപ്പെടുന്നുമുണ്ട്. അതാകട്ടെ, തന്നെ കൂടെപ്പൊറുപ്പിക്കുന്ന ലോകകാര്യങ്ങളിലൊന്നും വലിയ പിടിപാടില്ലാത്ത, സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന, മക്കളെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഗൗരിക്കുഞ്ഞമ്മയുടെ മക്കളുടെ മരണവൃത്താന്തമാണ്. തനിക്കു വച്ചുവിളമ്പുന്ന, കിടക്കപ്പായ വിരിച്ചുതരുന്ന ഗൗരിക്കുഞ്ഞമ്മയോട് അവരുടെ രണ്ടു മക്കളും യുദ്ധത്തില്‍ മരിച്ചുവെന്ന കമ്പിസന്ദേശം അറിയിക്കുന്നതെങ്ങനെ എന്നോര്‍ത്തു തീരാഭീതിയിലാണയാള്‍. ലോകം മുഴുവന്‍ യമദൂതനായി ശപിക്കുന്ന അയാളോട് വാസുദേവന്റെയും കൃഷ്ണന്റെയും സ്മരണകള്‍ പങ്കുവയ്ക്കുന്ന, അവരയച്ച പണം പോലും വിശ്വാസത്തോടെ സൂക്ഷിക്കാനേല്‍പ്പിക്കുന്ന ഗൗരിയോട് ആ സത്യം പറയാതിരിക്കാന്‍ തന്നെയാണ് ഒടുവില്‍ അയാള്‍ തീരുമാനിക്കുന്നത്. പകരം അവരയച്ചതെന്ന മട്ടില്‍ കുറച്ചു ചക്രമാണ് അയാളവള്‍ക്ക് വച്ചു നീട്ടുന്നത്. ഇനിയൊരു മടങ്ങിവരവുണ്ടാവുമോ എന്നു വ്യക്തമല്ലാതെ തോരാമഴയിലേക്കുള്ള തുഴഞ്ഞുപോക്കില്‍ ആ മരണവൃത്താന്തമുള്ള കമ്പി മടക്കി കടലാസു തോണിയുണ്ടാക്കി ഒഴുക്കിവിടുകയാണയാള്‍.
മകനെ സൈന്യത്തിലയയ്ക്കാന്‍ യാതൊരു താല്‍പര്യവുമില്ലാതിരുന്ന കളിയാശാനും അവനെ ജോലിക്കയയ്ക്കയപ്പിച്ച ഭാര്യയും, കൃഷിക്കളത്തിലും പരസ്പരം വഴക്കിടുന്ന ക്രൈസ്തവദമ്പതികള്‍, ഏകമകന്‍ പട്ടാളത്തിലായിട്ടും നാടുമുഴുവന്‍ പേറെടുക്കാന്‍ ഓടി നടന്നിട്ടും ഏക മകനെ യുദ്ധത്തില്‍ നഷ്ടപ്പെടുന്ന വയറ്റാട്ടി എന്നിങ്ങനെ ഇരുപതുകളിലെ ഗ്രാമീണ കേരളത്തിന്റെ നിറം ചേര്‍ക്കാത്ത ജീവിതങ്ങളുടെ ഏറെക്കുറേ സത്യസന്ധവും ആത്മാര്‍ത്ഥവുമായ ദൃശ്യാവിഷ്‌കാരം കൂടിയാണ് ഭയാനകം. ഒപ്പം ജന്മി കുടിയാന്‍ ബന്ധത്തിന്റെ വൈരുദ്ധ്യവും വൈചിത്ര്യവുമടക്കം സമൂഹജീവിതത്തിന്റെ പരിച്ഛേദം തന്നെ പുനരാവിഷ്‌കരിച്ചിരിക്കുന്നു. വര്‍ഷകാലത്ത് യുദ്ധകാല ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ണാനൊരുപിടി അരിയില്ലാതെ അങ്ങുന്നിനെ കാണാനെത്തുന്ന കര്‍ഷകത്തൊഴിലാളികളോട് ജന്മി പറയുന്നതിങ്ങനെ-തറവാട്ടിലെ അരി കണ്ട് ആരും അടുപ്പത്തു കലം വയ്ക്കണ്ട! കണ്ണില്‍ച്ചോരയില്ലാത്ത ജന്മിത്വചൂഷണത്തിന്റെ വേറെയും ഉദാഹരണം പോസ്റ്റ്മാനോട് പട്ടാളത്തിലെ മകന്റെ വിശേഷം തിരക്കി നില്‍ക്കുന്ന തൊഴിലാളികളോട് തൊഴില്‍സമയം പാഴാക്കിയതിന് ശാസിക്കുന്ന ഭൂവുടമയുടെ ദൃശ്യത്തിലടക്കം വിന്യസിക്കപ്പെട്ടിട്ടുണ്ട്.
ജയരാജിന്റെ നവരസ ചലച്ചിത്രപരമ്പര സവിശേഷമാവുന്നതിന് ഒരു പ്രധാന കാരണമുണ്ട്. നവരസങ്ങളെ അധികരിച്ച് ഒരു ചലച്ചിത്ര പരമ്പര എന്നു കേള്‍ക്കുമ്പോള്‍ നിസാരമെന്നു തോന്നാം. പക്ഷേ, ഓരോ ഭാവത്തിന്റെയും രസഭാവുകത്വവും അന്തസത്തയും കഥാവസ്തുവിലേക്കുള്‍ക്കൊണ്ട്, ഉടനീളം നിലനിര്‍ത്തി ഒന്‍പതു വ്യത്യസ്ത സിനിമകള്‍ സൃഷ്ടിക്കുക എന്നത് ദുര്‍ഘടമാണ്.  ക്രിസ്റ്റോഫ് കീസ്ലോവ്സ്‌കിയെ പോലുള്ള സംവിധായകപ്രതിഭകള്‍ സമാനമായ സിനിമാപരമ്പരകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഡെക്കലോഗ്  ബൈബിളിലെ പത്തുകല്‍പനകളെ ഉള്‍ക്കൊണ്ടു പ്രാഥമികമായി ടിവിക്കു വേണ്ടി നിര്‍മിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. കാലപരിധിയ്ക്കപ്പുറം ഓരോ രസഭാവത്തെയെടുത്ത് ഇതിവൃത്തമാക്കി പ്രമേയം കണ്ടെത്തി ചലച്ചിത്രപരമ്പരയൊ രുക്കുന്നതു പക്ഷേ സാഹസം തന്നെയാണ്. മഴയുടെ വിവിധ ഭാവങ്ങള്‍ എന്ന നിലയ്ക്ക് ബീജാവാപമിട്ട് പിന്നീട് മഴയുടെ നവരസങ്ങളെന്നായി അതുംകഴിഞ്ഞു മനൂഷ്യാവസ്ഥയുടെ ഭിന്നരസങ്ങള്‍ എന്ന നിലയിലേക്ക് വളര്‍ന്ന ഈ ചലച്ചിത്രനവകത്തെപ്പറ്റി പ്രഖ്യാപിക്കുന്നവേളയില്‍ ജയരാജിന്റെ പ്രതിഭയില്‍ സംശയമില്ലാത്തവര്‍ക്കുപോലും മതിയായ വിശ്വാസമുണ്ടായിരുന്നോ എന്നു സംശയം. പക്ഷേ, ഒറ്റപ്പെടുന്ന വാര്‍ദ്ധക്യത്തെപ്പറ്റിയുള്ള കരുണം, ഇന്നും ഏറെ പ്രസക്തിയുള്ള രാഷ്ട്രീയ കൊലപാതകങ്ങളിലെ ഇരകളുടെ കുടുംബദുഃഖമാവിഷ്‌കരിച്ച ശാന്തം,അത്രത്തോളം പ്രസക്തിയുള്ള ബാലപീഡനമെന്ന വിഷയത്തെ അധികരിച്ച ബീഭത്സ, ദയാവധം ചര്‍ച്ച ചെയ്ത അദ്ഭുതം, മാക്ബത്തിനെ വടക്കന്‍ പാട്ടിലേക്ക് പറിച്ചുനട്ട വീരം എന്നിവ കഴിഞ്ഞ് ഭയാനകത്തിലെത്തി നില്‍ക്കുമ്പോള്‍ ജയരാജ് സ്വയം ഒരദ്ഭുതമാവുകയാണ്. രാജ്യ, രാജ്യാന്തര ബഹുമതികള്‍ സ്വന്തമാക്കി എന്നതിലപ്പുറം അവ ചര്‍ച്ച ചെയ്ത വിഷയങ്ങളൊക്കെയും ഇന്നും പ്രസക്തവും സാംഗത്യമുള്ളതുമാണ്. അതാണ് ജയരാജ് എന്ന ചലച്ചിത്രകാരന്റെ കലാവീക്ഷണത്തിന്റെ വിജയം. അതുകൊണ്ടുതന്നെയാണ് ഈ സിനിമകള്‍ കാലത്തെ അതിജീവിക്കുന്നതാവുന്നതും. ഭയാനകം ജയരാജ് സിനിമകളില്‍ രാജ്യാന്ത രകീര്‍ത്തി നേടിയ ഒറ്റാല്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച രചനകളിലൊന്നുതന്നെയാണ്.
ഭാവത്തിനനുസരിച്ച് ദൃശ്യാഖ്യാനമൊരുക്കുമ്പോള്‍ അതിന്റെ ഇതിവൃത്തമെന്തെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. നവരസങ്ങളില്‍ ഒരു പക്ഷേ ഹാസ്യവും കരുണവുമൊക്കെ കഥയിലാവഹിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ ഘടനയ്ക്കപ്പുറം അതിന്റെ അന്തരാത്മാവില്‍ ഭയാനകം പോലൊരു ഭാവത്തെ വിളക്കിച്ചേര്‍ക്കുക ക്ഷിപ്രസാധ്യമല്ല. വേണമെങ്കില്‍ ഒരു ഹൊറര്‍ ചിത്രമെടുത്ത് ജയരാജിന് ഭയാനകം എന്ന ഭാവത്തെ ആവിഷ്‌കരിക്കാമായിരുന്നു. അതാണെളുപ്പവഴി. എന്നാല്‍ മനുഷ്യകഥാനുഗായികളെ ഇഷ്ടപ്പെടുന്ന, അവന്റെ വ്യഥകളെ, പ്രത്യാശകളെ, പ്രണയത്തെ, ഇവയെല്ലാം ചേര്‍ന്ന സങ്കീര്‍ണ മനസുകളുടെ ആഴങ്ങളെ ദൃശ്യവല്‍ക്കിരിക്കാന്‍ താല്‍പര്യം കാണിക്കുന്ന ജയരാജിനെപ്പോലൊരു തിരക്കഥാകൃത്ത് തേടിപ്പോയത് സാഹിത്യപൈതൃകത്തിലേക്കാണെന്നതാണ് അംഗീകാരത്തിന്റെ മാറ്റുകൂട്ടുന്നത്. തകഴിയുടെ ബൃഹത്തായ കയര്‍ എന്ന നോവലിലെ ഏതാനും അധ്യായങ്ങളില്‍ നിന്നാണ് ജയരാജ് ഭയാനകം നെയ്തെടുത്തിരിക്കുന്നത്.  ഇതിവൃത്തം തേടി കയറിലെത്തിയെന്നതാണ് ഭയാനകത്തിന്റെ ആത്യന്തികവിജയം. യുദ്ധങ്ങളുടെ നിരര്‍ത്ഥകത, യുദ്ധക്കെടുതിയുടെ ഭീകരതയ്ക്കൊപ്പം യുദ്ധം സാധാരണ മനുഷ്യരിലുണ്ടാക്കുന്ന സാമൂഹികവും സാമ്പത്തികവും വ്യ്കതിപരവുമായ പരിവര്‍ത്തനങ്ങളെ വിശകലനം ചെയ്യുമ്പോഴും ഒരു യുദ്ധരംഗമോ യുദ്ധാനുബന്ധ രംഗമോ പോലും ചിത്രീകരിച്ചില്ലെന്നതാണ് ഭയാനകത്തിന്റെ പ്രത്യേകത.യുദ്ധമെന്നതു കേട്ടുകേള്‍വി മാത്രമായ ഒരു ദേശത്തെ ജീവിതം പോലും യുദ്ധാനന്തരം ഭയാനകമായിത്തീരുന്നതിന്റെ ദൃശ്യാഖ്യാനം. ജയരാജിലെ തിരക്കഥാകൃത്താണോ സംവിധായകനാണോ വള്ളപ്പാട് മുന്നിലെന്നാലോചിച്ചാല്‍ കുഴങ്ങും. എന്നാല്‍, രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയിലെന്നു കൃത്യമായ കാലസ്ഥാപനം സാധ്യമായിക്കഴിഞ്ഞിട്ടും ബാലന്റെ പ്രചാരണവുമായി തുഴയുന്ന വള്ളത്തിന്റേതുപോലൊരു സാമാന്യം ദീര്‍ഘമായ ഇടദൃശ്യ പോലുള്ളവ ഒഴിവാക്കാമായിരുന്നു. അതല്ല, വരാനിരിക്കുന്ന ദുരന്തങ്ങളറിയാതെ സമൂഹം ഉത്സവങ്ങളിലും ആഘോഷങ്ങളിലുമായിരുന്നുവെന്നു ധ്വനിപ്പിക്കാനായിരുന്നെങ്കിലും സിനിമയുടെ പോസ്റ്റര്‍ ദൃശ്യത്തെ അപ്രസക്തമാക്കിക്കൊണ്ട് ഓണമടക്കമുള്ള ആഘോഷങ്ങളെക്കുറിച്ചുള്ള ധ്വനികള്‍ നേരത്തെ വിന്യസിക്കപ്പെട്ടിട്ടുണ്ട് ചലച്ചിത്രശില്‍പത്തില്‍.
തിരക്കഥാകൃത്ത് ജോണ്‍പോളിലൂടെയാണ് ഭയാനകത്തിന്റെ രസഭാവം തേടി ജയരാജ് കയറിലെത്തിയത്. യുദ്ധാനന്തര സാമൂഹികാവസ്ഥ ഏറെയൊന്നും ബാധിച്ചിട്ടില്ലാത്ത കര്‍ഷക ഭൂമികയിലെ ശരാശരിയിലും താഴെയുള്ള പിന്നോക്കക്കാരന്റെയും ഇടത്തരക്കാരന്റെയും ജീവിതം അക്ഷരങ്ങളില്‍ ആവഹിച്ച തകഴിക്കുള്ള ഏറ്റവും അര്‍ത്ഥവത്തായ ദൃശ്യാഞ്ജലി കൂടിയാണ് ഈ സിനിമ. ഒരുപക്ഷേ തകഴിയുടെ തന്നെ വെള്ളപ്പൊക്കത്തില്‍ നേരത്തെ ഹ്രസ്വചിത്രമാക്കിയതും ഒറ്റാല്‍ പോലെ സമാനപശ്ചാത്തലത്തില്‍ ചിത്രമെടുത്തതും ജയരാജിന് ഭയാനകത്തിനുള്ള മുന്നൊരുക്കമായിരുന്നിരിക്കാം.
പല അദ്ഭുതങ്ങളും പ്രേക്ഷകര്‍ക്കായി ഒരുക്കിവച്ചിട്ടുണ്ട്,ഭയാനകം. വൈദ്യുതി എത്താത്ത തുരുത്തുകളില്‍ മേഘാവൃതമായ അന്തരീക്ഷത്തില്‍ വളളത്തില്‍ വച്ചുകെട്ടിയ ജനറേറ്ററില്‍ നിന്നെടുത്ത കേവലമൊരു എല്‍.ഇ.ഡി സ്രോതസില്‍ നിന്നുള്ള പ്രകാശം മാത്രമാശ്രയിച്ച് നവാഗതനായ നിഖില്‍ എസ് പ്രവീണ്‍ സാധ്യമാക്കിയ ഛായാഗ്രഹണമാണ് തിരക്കഥ കഴിഞ്ഞാല്‍ ഭയാനകത്തിന്റെ രൂപശില്‍പത്തിന്റെ ഏറ്റവും വലിയ കരുത്ത്. സൂക്ഷ്മതയാണ് അതിന്റെ സവിശേഷത. ഒറ്റാലില്‍ ജയരാജും എം.ജെ.രാധാകൃഷ്ണനും കൂടി കാണിച്ചു തന്ന കുട്ടനാടന്‍ പ്രകൃതിയുടെ മറ്റൊരു ഭാവം തന്നെയാണ് നിഖില്‍ അനാവൃതമാക്കുന്നത്. അതിനു സ്വീകരിച്ചിരിക്കുന്ന വര്‍ണപദ്ധതിയും എടുത്തുപറയേണ്ടതാണ്. ക്യാമറാക്കോണുകളുടെ സവിശേഷതയ്‌ക്കൊപ്പംതന്നെ കാന്‍ഡിഡ് ഷോട്ടുകളുടെ അര്‍ത്ഥപൂര്‍വമായ വിന്യാസവും ഭയാനകത്തെ മികച്ച കാഴ്ചാനുഭവമാക്കുന്നു.
എന്നാല്‍ തിരക്കഥയിലും ഛായാഗ്രഹണത്തിലും, സംഗീതത്തിലും, അസാധാരണമാംവിധം കാലത്തോടു നീതിപുലര്‍ത്തിയ നമ്പൂതിരിയുടെ കലാസംവിധാനത്തിലും, സൂര്യ രവീന്ദ്രന്റെ വേഷവിധാനത്തിലും പുലര്‍ത്തിയ സൂക്ഷ്മനിഷ്ഠ സന്നിവേശത്തില്‍ നൂറുശതമാനം വച്ചു പുലര്‍ത്തുന്നതില്‍ ജയരാജിന് വിജയിക്കാനായോ എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്.ഇതിവൃത്തത്തിനു യോജിച്ച പതിഞ്ഞ താളം ആസ്വാദനത്തിനു തടസമേയല്ലെങ്കില്‍ക്കൂടിയും ഇടയ്‌ക്കെങ്കിലും സിനിമ വിരസമാവുന്നുണ്ടെങ്കില്‍ ജിനു ശോഭയും അഫ്‌സലും ചേര്‍ന്നു നിര്‍വഹിച്ച ചിത്രസന്നിവേശത്തിന്റെ സൂക്ഷ്മതക്കുറവിനു തന്നെയാണ് അതിന്റെ ഉത്തരവാദിത്തം.
കമ്പോള സിനിമകളില്‍ മാത്രം കണ്ടറിഞ്ഞ, കമ്പോള സിനിമകളെഴുതി സ്ഥിതപ്രതിജ്ഞനായ രഞ്ജി പണിക്കരുടെ നായകകര്‍തൃത്വത്തിലൂന്നിയാണ് ഭയാനകമെന്ന ചലച്ചിത്രശില്‍പത്തിന്റെ നിലനില്‍പ്. ചിത്രത്തെ അപ്പാടെ തോളിലേറ്റുന്ന പ്രകടനമികവാണ്, ജയരാജിന്റെതന്നെ ആകാശക്കോട്ടയിലെ സുല്‍ത്താനിലൂടെ തിരക്കഥാകൃത്തായി രംഗത്തു വന്ന ഈ മുന്‍കാല ചലച്ചിത്രപത്രപ്രവര്‍ത്തകന്റെ പോസ്റ്റ്മാന്‍. അവിസ്മരണീയ പ്രകടനം. ഭാഷാഭേദത്തിലും തോണിതുഴച്ചിലിലെ കുട്ടനാടന്‍ അനായാസതയിലും കാല്‍സ്വാധീനത്തിന്റെ കാര്യത്തിലെ അതിസൂക്ഷ്മമായ തുടര്‍ച്ചയുടെ കാര്യത്തിലുമെല്ലാം വിശ്വാസ്യത പുലര്‍ത്തുന്ന പ്രകടനമാണ് രഞ്ജിയുടേത്. ശരീരഭാഷയിലെ സ്ഥായിയായ നാഗരികസ്വാധീനത്തില്‍ നിന്നു പരിപൂര്‍ണമായി വിടുതല നേടാനാവാത്ത ആശാശരത്തിനു പക്ഷേ ഗൗരിക്കുഞ്ഞമ്മയോട് എത്രശതമാനം നീതിപുലര്‍ത്താനായി എന്നത് സംവിധായകന്‍ ആത്മിവിമര്‍ശനത്തിനുള്ള വകതന്നെയാണ്. തകഴിക്കഥയിലൂടെ വായനക്കാരനു ലഭിക്കുന്ന ഒരു കഥാപാത്രരൂപമേയല്ല ആശയുടെ ഗൗരി. കയറിലെ ഗൗരി ലേശം തടിച്ച് തനി നാടന്‍ പ്രകൃതക്കാരിയാണ്. ആ നാട്ടുവഴക്കം മനസിലും ശരീരത്തിലും ആവഹിക്കാനും അഭിനയത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനും ആശയ്ക്കു സാധിച്ചുവോ എന്നു സംശയം.അതേസമയം നിമിഷ നേരം മാത്രമുള്ള മറ്റു വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാവച്ചന്‍, വാസവന്‍, സബിത ജയരാജ്, ഷൈനി ജേക്കബ്, ആന്റണി കളത്തില്‍, കേശവ് വിജയരാജ്, വൈഷ്ണവി വേണുഗോപാല്‍, ബിലാസ് നായര്‍ തുടങ്ങിയവര്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സാഹിത്യകൃതിയെ അര്‍ത്ഥവത്തായി സിനിമയിലേക്ക് അനുവര്‍ത്തിക്കുന്നതിനുള്ള ഏറ്റവും മികച്ച മാതൃകയാണ് ഭയാനകം.
 എം.കെ.അര്‍ജുനന്റെ അതിശയിപ്പിക്കുന്ന പശ്ചാത്തലസംഗീതത്തെപ്പറ്റി കൂടി പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ണമാവില്ല. ദൃശ്യങ്ങളെ അടിവരയിടാന്‍ സംഗീതമുപയോഗിക്കുന്നതിന്റെ ഉത്തമദൃഷ്ടാന്തമായി ഭയാനകം മാറുന്നു. അര്‍ജുനന്‍ മാസ്റ്റര്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ബഹുമതി കിട്ടാന്‍  വൈകിയതെന്തെന്ന ചോദ്യത്തനുത്തരം ഭംഗ്യന്തരേണ ജയരാജ് എന്ന സംവിധായകന്റെ മികവിലേക്കാണ് എത്തിച്ചേരുക. കഴിവുള്ളൊരു പ്രതിഭയെ എങ്ങനെ ഉപയോഗിക്കണമെന്ന കരുതലാണ് നല്ല ചലച്ചിത്രകാരന്റെ തെളിവ്. ആ ബോധ്യമാണ് ജയരാജിനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അംഗീകാരങ്ങളുടെ നെറുകയിലെത്തിക്കുന്നത്.





Tuesday, May 15, 2018

International Childrens film festival 2018



നല്ലൊരനുഭവം. തിരുവനന്തപുരത്ത് ശിശുക്ഷേമസിമിതിയും ചലച്ചിത്രഅക്കാദമിയും ചേര്‍ന്നു നടത്തിയ അന്താരാഷ്ട്ര ബാലചലച്ചിത്രമേളയുടെ രണ്ടാം ദിനം ഓപ്പണ്‍ഫോറത്തില്‍ ബഹുമാനപ്പെട്ട ശ്രീകുമാരന്‍ തമ്പിസാറിനും പ്രിയനടന്‍ പ്രേംകുമാറിനുമൊപ്പം അതിഥിയായി കുട്ടികളോടും രക്ഷിതാക്കളോടും ഒരു സംവാദം. ഏറെ ഞെട്ടിച്ചു കളഞ്ഞത് ശ്രീകുമാരന്‍ തമ്പിസാറാണ്. ഒട്ടേറെത്തവണ അദ്ദേഹത്തെ ദൂരെ നിന്ന് അടുത്തു കണ്ടിട്ടുണ്ടെങ്കിലും നേരില്‍ പരിചയപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഇന്ന് കൈരളിയുടെ ഓഫീസ് മുറിയില്‍ വച്ച് ജീവിതത്തിലാദ്യമായി അദ്ദേഹം എന്നെ കാണുകയാണ്. കൂടെ വന്നയാള്‍ പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ആ ചന്ദ്രശേഖര്‍. എനിക്കറിയാം വായിച്ചിട്ടുണ്ട്. ഉപചാരങ്ങളേറെ കേട്ടിട്ടുള്ളതുകൊണ്ടും എന്നെ അറിയാന്‍ ഒരുവഴിയുമില്ലെന്നുറപ്പുള്ളതുകൊണ്ടും ഇരുന്ന ശേഷം ഞാന്‍ സ്വയം പരിചയപ്പെടുത്താന്‍ മുതിര്‍ന്നു.എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: പുസ്തകത്തിന് അവാര്‍ഡൊക്കെ നേടിയിട്ടുള്ള ആളല്ലേ? കലാകൗമുദിയിലൊക്കെ എഴുതാറുണ്ട്. ഈ വര്‍ഷവുമുണ്ടായിരുന്നല്ലോ എന്തോ അവാര്‍ഡ് ? ശരിയല്ലേ എന്ന മട്ടില്‍ എന്നെ നോക്കിയിരിക്കുന്ന തമ്പിസാറിന്റെ മുഖത്തു നിന്നു കണ്ണെടുക്കാതെ അന്തം വിട്ട് ഞാനിരുന്നു! അതാ പറഞ്ഞത് മറക്കാനാവാത്ത ദിവസമാണെനിക്കിന്ന്.
ചിത്രങ്ങളെടുത്ത ചങ്ങാതിമാരായ സഹാനിക്കും സുമേഷിനും നന്ദി

Tuesday, May 01, 2018

ഒളിഞ്ഞു നോക്കുന്ന പുരുഷന്മാര്‍

ഒരര്‍ത്ഥത്തിലല്ല, പല അര്‍ത്ഥത്തിലും ഷട്ടറിന്റെ പിന്‍തുടര്‍ച്ചയാണ് ശരിക്ക് ജോയിമാത്യുവിന്റെ അങ്കിള്‍. ഷട്ടറില്‍ വിദേശത്തു നിന്നു നാട്ടിലെത്തുന്ന ഒരാണ് അന്യയായൊരു പെണ്ണിനൊപ്പം ഒരു കടമുറിയുടെ പരിമിതിയില്‍ അകപ്പെടുന്ന ഒരു ദിവസത്തെപ്പറ്റിയായിരുന്നെങ്കില്‍ അങ്കിള്‍ ഒരു ദിവസത്തെ യാത്രയില്‍ അന്യയായ ഒരു പെണ്‍കുട്ടിക്കൊപ്പം അകപ്പെടുന്ന ഒരാണിനെപ്പറ്റിയുള്ളതാണ്. തിരിച്ച്, ഒരാണിനൊപ്പം കടമുറി എന്ന അകംവാതിലിലിന്റെയും കാര്‍ എന്ന പുറംവാതിലിന്റെയും ക്‌ളിപ്തസ്ഥലങ്ങളില്‍ അകപ്പെടുന്ന പെണ്ണിന്റെ കഥ എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഷട്ടര്‍ നാലുചുവരുകള്‍ക്കുള്ളിലേക്കുള്ള സമൂഹത്തിന്റെ എത്തിനോട്ടമായിരുന്നെങ്കില്‍ അങ്കിള്‍ നാലു ഡോറുകള്‍ക്കുള്ളിലേക്കുള്ള എത്തിനോട്ടമാണ്. ഷട്ടറില്‍ പുറംലോകത്തേക്ക് ഒരു കിളിവാതില്‍ തുറസുണ്ടായിരുന്നെങ്കില്‍ അങ്കിളില്‍ കാറിന്റെ മൂണ്‍റൂഫുണ്ട്. അതിലപ്പുറം ഷട്ടര്‍ അകപ്പെട്ടു പോകുന്നൊരു പുരുഷനെച്ചൊല്ലിയുള്ള ഭാര്യയുടെ, മകളുടെ ആകുലതകളായിരുന്നെങ്കില്‍ അങ്കിള്‍ അകപ്പെട്ടുപോകുന്നൊരു മകളെച്ചൊല്ലിയുള്ള അച്ഛനമ്മമാരുടെ ആകുലതകളാണ്. രണ്ടിലും കഥാപാത്രങ്ങളുമായി ബന്ധപ്പെടുന്ന സമൂഹത്തിന്റെ വേപഥു, ആകുലതകള്‍, സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ കാലാവസ്ഥകള്‍ എന്നിവ സൂക്ഷ്മവിശകലനത്തിനു വിധേയമാവുന്നുണ്ട്. അങ്കിളില്‍ ഒരു പരിധി കൂടി കടന്ന് കാട്ജീവിതത്തിന്റെ പൊരുള്‍ കൂടി സൂചിപ്പിക്കുകയും ആദിവാസികളെ കാടിന്റെ ഉടമസ്ഥാവകാശത്തിലേക്ക് വ്യക്തമായി അടയാളപ്പെടുത്തുന്നു പ്രതിബദ്ധ സമീപനം കൂടി സ്വീകരിച്ചിട്ടുമുണ്ട്.
വിശാലാര്‍ത്ഥത്തില്‍ അങ്കിളിനെ ഒരു റോഡ് മൂവിയായി കണക്കാക്കാം. അതിലുമപ്പുറം അതു സമൂഹത്തിന്റെ പുറത്തുനിന്ന് അകത്തേക്കുള്ളൊരു നോക്കിക്കാണലാണ്. ലൈംഗികതയോടും പ്രകൃതിസംരക്ഷണത്തോടുമടക്കമുള്ള സമൂഹത്തിന്റെ അകത്തൊന്നും പുറത്തൊന്നും കാഴ്ചപ്പാടിന്റെ തുറന്നുകാട്ടലാണ്. ആ അര്‍ത്ഥത്തില്‍ അതു സമൂഹമനഃസാക്ഷിയിലൂടെയും വ്യക്തമനസുകളിലൂടെയുമുള്ള ഒരു യാത്ര കൂടിയാണ്.
സദാചാര പൊലീസിങ് എന്ന സാമൂഹികവിപത്തിനെയാണ് ജോയി മാത്യു അങ്കിളില്‍ പൊളിച്ചടുക്കുന്നത്. അതാവട്ടെ ചിത്രം കാണുന്ന ബഹുഭൂരിപക്ഷവും വിചാരിക്കുന്നതുപോലെ രണ്ടാം പകുതിയിലെ നാടകീയക്‌ളൈമാക്‌സില്‍ മാത്രമല്ല. ആദ്യപകുതിയില്‍ കെ.കെ. എന്ന അങ്കിളിനെ സ്ഥാപിക്കാനെടുക്കുന്ന പശ്ചാത്തലകഥകളിലും ശ്രുതിയുടെ അച്ഛന്‍ വിജയന്റെ ഓര്‍മകളിലും അയാളടക്കമുള്ള ചങ്ങാത്തിക്കൂട്ടത്തിന്റെ മദ്യസദിരുകളിലും വെളിവാകുന്നത് സദാചാരപൊലീസിങ് എന്ന വ്യാജേന അന്യന്റെ വ്യക്തിസ്വകാര്യതിലേക്കുള്ള എത്തിനോട്ടം തന്നെ. അല്‍പം പിശകന്‍ എന്നു സ്ഥാപിക്കപ്പെടുന്ന കെ.കെ. ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തിലോ സ്വകാര്യതയിലോ അറിയാതെ പോലും ഒന്നു കടന്നുചെല്ലുന്നതായി കാണുന്നുമില്ല.നിയമപരമായി കുടുങ്ങിയേക്കാമെന്നൊരു അവസ്ഥ ഒഴിവാക്കാനായി സഹചാരിയായിരുന്ന ചെറുപ്പക്കാരന്റെ ബാഗില്‍ ഒളിപ്പിച്ച മയക്കുമരുന്ന രഹസ്യത്തില്‍ അപഹരിച്ചു വഴിയില്‍ കളയുന്നതൊഴിച്ചാല്‍ അയാള്‍ ശ്രുതിയുടെ പോലും സ്വകാര്യതയില്‍ അനാവശ്യമായി കൈകടത്തുന്നില്ല. മറിച്ച് അയാളുടെയും അവളുടെയും സ്വകാര്യതകളിലേക്ക് മറ്റുള്ളവര്‍ നിരന്തരം കൈകടത്തുന്നുമുണ്ട്. അവള്‍ പോലും അയാളുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതിലൂടെ സമൂഹത്തിന്റെ പൊതുശീലങ്ങളുടെ ഭാഗമാവുന്നുണ്ട്. സദാചാര കാവല്‍ഭടന്മാരായി സ്വയം നിയോഗിക്കപ്പെടുന്നവരില്‍ ഒറ്റ സ്ത്രീ പോലുമില്ലെന്നൊരു തിരിച്ചറിവിലേക്ക് ജോയി മാത്യു പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നുണ്ട്.

മുന്‍വിധികള്‍ കാഴ്ചയെ ഭരിക്കുന്നതെങ്ങനെയെന്നും എസ്റ്റേറ്റിലെ ജീവനക്കാരനില്‍ നിന്ന് വിദേശമദ്യക്കുപ്പി വാങ്ങുന്ന നായകനെ ഒളിഞ്ഞുനോക്കുന്ന നായികയുടെ കാഴ്ചപ്പാടിലൂടെ തുറന്നുകാട്ടുന്നുണ്ട് തിരക്കഥാകൃത്ത്. നായകന്റെ സ്വഭാവം മുന്‍നിര്‍ത്തി അതു മദ്യമായിരിക്കുമെന്നു ധരിക്കുകയാണവള്‍. യഥാര്‍ത്ഥത്തില്‍ അതവളുടെ അമ്മയ്ക്കായി അയാള്‍ വാങ്ങിയ കാട്ടുതേനാണെന്ന തിരിച്ചറിവിലാണ് കാഴ്ചയെ മറയ്ക്കുന്ന മുന്‍വിധി അവള്‍ മനസിലാക്കുന്നത്.ഇതേ മുന്‍വിധിതന്നെയാണ് ഒരാണിനെയും പെണ്ണിനെയും ഒറ്റയ്ക്കു കണ്ടാല്‍ ആ(ള്‍)ണ്‍കൂട്ടത്തെയും അന്ധമാക്കുന്നത്‌

ഷട്ടറിനെപ്പോലെ അങ്കിളും ഒടുവില്‍ രക്ഷപ്പെടുന്നത് എല്ലാമറിയുന്നൊരു പെണ്ണിന്റെ ഇടപെല്‍ കൊണ്ടാണ്. ഷട്ടറില്‍ അതു നായകന്റെ മകളായിരുന്നെങ്കില്‍ ഇവിടെയത് നായികയുടെ അമ്മയാണ്.സ്ത്രീക്ക് പ്രാധാന്യമുള്ള നറേറ്റീവാണ് ജോയി മാത്യുവിന്റേത്. അതിലുപരി അതു സാമൂഹികബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍ക്ക് പ്രാധാന്യവും പ്രാമുഖ്യവും നല്‍കുന്നു. നാടകീയത നിലനിര്‍ത്തുമ്പോഴും സിനിമാത്മകം എന്നു നാം തെറ്റിദ്ധരിച്ചുവച്ചിട്ടുള്ള നായകന്റെ നാടകീയമായ എന്‍ട്രി തുടങ്ങിയ ക്ലിഷ്ടതകളോട് വ്യക്തവും കൃത്യവുമായ അകലം പാലിച്ചിരിക്കുന്നു.തിരക്കഥയില്‍ ജോയി മാത്യുവിന്റെ കുസൃതി മമ്മൂട്ടി എന്ന വെള്ളിത്തിരയുടെ നാലതിരുകള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതിലുപരി വളര്‍ന്ന താരപ്രതിച്ഛായയെ വിദഗ്ധമായി തന്റെ ചെറു സിനിമയുടെ അതിരുകള്‍ക്കുള്ളിലേക്ക് സാധാരണമെന്നോണം വിളക്കിയൊതുക്കുകയെന്നതാണ്. ജോയി മാത്യുവിന്റെ തന്നെ പതിവിലും മിതത്വമാര്‍ന്ന ഏറെക്കുറെ സര്‍ട്ടില്‍ എന്നു തന്നെ വിശേഷിപ്പിക്കപ്പെടേണ്ട അഭിനയശൈലിയിലൂടെ നിര്‍മിക്കപ്പെട്ട വിജയന്‍ എന്ന രണ്ടാം നായകവേഷത്തെ ബദല്‍കേന്ദ്രീകൃതമായി സ്ഥാപിച്ചുകൊണ്ടാണ് തിരക്കഥാകൃത്ത് ഇതു സാധിച്ചെടുക്കുന്നത്.നവാഗതനെങ്കിലും ഗിരീഷ് ദാമോദര്‍ എന്ന സംവിധായകന്റെ കൈയൊതുക്കമാണ് അതിന് തിരക്കഥാകൃത്തിന് ഏറെ സഹായമായിട്ടുള്ളത്.
ആദ്യ പാതിയിലെ കെ കെയും ശ്രുതിയുമൊത്തുള്ള യാത്ര കണ്ടപ്പോള്‍ 88ല്‍ കണ്ട തിയോ ആഞ്ചലോ പൗലോയുടെ ദ ബീ കീപ്പര്‍ എന്ന ഗ്രീക്ക് സിനിമയാണ് ഓര്‍മയില്‍ വന്നത്. വിഖ്യാത നടന്‍ മാര്‍സെല്ലോ മസ്‌ത്രോയാനി അനശ്വരമാക്കിയ സ്പിറോസിന്റെ ഛായ മമ്മൂട്ടിയുടെ കെ.കെ.യിലും നദിയ മൗറോസിയുടെ നിഴല്‍ കാര്‍ത്തിക മുരളീധരന്റെ ശ്രുതിയിലും കാണാനായി. തീര്‍ത്തും സ്വകാര്യമായൊരു കാഴ്ചാനുഭവമായിട്ടാണ് ഞാനിതിനെ കണക്കാക്കുന്നത്. ഒരു നല്ല സിനിമ കാണുമ്പോള്‍, ഒരു നല്ല കൃതി വായിക്കുമ്പോള്‍ മുമ്പു കണ്ടൊരു മികച്ച സിനിമയുടെ, വായിച്ച മികച്ച കൃതിയുടെ ഓര്‍മകള്‍ തികട്ടിവരുന്നത് ഇപ്പോള്‍ കാണുന്ന/വായിക്കുന്ന കൃതിയുടെ മേന്മയായിട്ടാണ് കണക്കാക്കേണ്ടത്. നിശബ്ദത ആഘോഷിച്ച ആഞ്ചലോ പൗലോയുടെ ചിത്രത്രയങ്ങളില്‍ ഒന്നായ ദ് ബീ കീപ്പറുമായി ഏതെങ്കിലും തരത്തില്‍ അങ്കിളിന് സാമ്യമുണ്ടെന്നോ സ്വാധീനമുണ്ടെന്നോ അല്ല.അങ്കിളാവട്ടെ കൃത്രിമത്വമേതുമില്ലാതെ വാ തോരാതെ സംസാരിക്കുന്ന ചിത്രമാണുതാനും. അതുകൊണ്ടു തന്നെ ഒരുദാത്ത സിനിമയുടെ കാഴ്ചസ്മൃതികളിലേക്കു പ്രേക്ഷകനെ മടക്കിക്കൊണ്ടുപോവുക എന്നത് അങ്കിളിന്റെ ഏറ്റവും വലിയ മേന്മയായി ഞാന്‍ വിലയിരുത്തുന്നു.
കാര്‍ എന്ന പരിമിതിയെ ക്യാമറാക്കോണുകളുടെ സവിശേതകളും കാഴ്ചപ്പാടുകളുടെ വ്യതിരിക്തതയും കൊണ്ട് വിസ്മയദൃശ്യാനുഭവങ്ങളാക്കിത്തീര്‍ക്കുന്ന അഴകപ്പന്റെ ഛായാഗ്രഹണപാടവത്തെയും മുത്തുമണി, കെ.പി.എ.സി എന്നിവരുടെ അഭിനയത്തെയും ശ്‌ളാഘിക്കുമ്പോഴും പശ്ചാത്തല സംഗീതത്തില്‍ സാധാരണ പ്രകടമാക്കുന്ന യുക്തിഭദ്രത ബിജിപാലിന് അങ്കിളില്‍ പിന്തുടരാനായോ എന്നതില്‍ മാത്രമുള്ള ആശങ്ക പങ്കുവച്ചോട്ടെ. ദൃശ്യങ്ങളെ അടിവരയിടാനുള്ളതാണ് സിനിമയില്‍ സംഗീതം. മറിച്ച് ദൃശ്യങ്ങളെ പിന്തുടരാനാവരുത് അത്.അടൂര്‍ ഗോപാലകൃഷ്ണന്റെയടക്കമുള്ള സിനിമകളില്‍ അക്കാദമിക് മികവോടെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിട്ടുള്ള ബിജിപാല്‍ അങ്കിളില്‍ അതിലൊരല്‍പം കൈയയച്ചോ എന്നു മാത്രമാണ് സംശയം.

Friday, April 13, 2018

കഥ കടഞ്ഞെടുത്ത രസഭാവുകത്വം

About National Award winning movie Bhayanakam, published in Mangalam newspaper on 14th April 2018

എ.ചന്ദ്രശേഖര്‍
 നവരസങ്ങളെ അധികരിച്ച് ഒരു ചലച്ചിത്ര പരമ്പര. ഒറ്റവാചകത്തില്‍ കേള്‍ക്കുമ്പോള്‍ എളുപ്പമെന്നോ ഇതിലെന്ത് അദ്ഭുതമെന്നോ തോന്നാവുന്ന ഒരാശയം.എന്നാല്‍ ഓരോ ഭാവത്തെയും കഥാവസ്തുവിലുള്‍പ്പെടുത്തി അതിന്റെ ഭാവുകത്വം, അന്തസത്ത ഉടനീളം നിലനിര്‍ത്തി ഒന്‍പതു വ്യത്യസ്ത സിനിമകള്‍ സൃഷ്ടിക്കുക എന്നു പറയുന്നത് ലോകസിനിമയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു മാത്രമല്ല ദുര്‍ഘടങ്ങളില്‍ ദുര്‍ഘടവുമാണ്. ക്രിസ്റ്റോഫ്് കീസ്ലോവ്‌സ്‌കിയെ പോലുള്ള സംവിധായകപ്രതിഭകള്‍ നേരത്തെ സമാനമായ സിനിമാപരമ്പരകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഡെക്കലോഗ് എന്ന ആ സിനിമാശ്രംഖല പത്തുകല്‍പനകളെ ഉള്‍ക്കൊണ്ടു പ്രാഥമികമായി ടിവിക്കു വേണ്ടി നിര്‍മിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. കാലത്തിന്റെ ക്‌ളിപ്ത ബാധ്യതയില്ലാതെ നവരസങ്ങളിലെ ഓരോ ഭാവത്തെയായെടുത്ത് ഇതിവൃത്തമാക്കി പ്രമേയം കണ്ടെത്തി ഒരു ചലച്ചിത്രപരമ്പരയൊരുക്കുക എന്ന സാഹസം ജയരാജ് പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതിഭില്‍ ഉത്തമവിശ്വാസമുണ്ടായിരുന്നലര്‍ക്കു പോലും മതിയായ വിശ്വാസമുണ്ടായിരുന്നോ എന്നു സംശയം. പക്ഷേ, കരുണം, ശാന്തം, ബീഭത്സ (ഹിന്ദി), അദ്ഭുതം, വീരം എന്നിവ കഴിഞ്ഞ് ഭയാനകത്തിലെത്തി നില്‍ക്കുമ്പോള്‍ ജയരാജ് സ്വയം ഒരദ്ഭുതമാവുകയാണ് മലയാള സിനിമയില്‍. അവയില്‍ മൂന്നെണ്ണം രാജ്യ,രാജ്യാന്തര ബഹുമതിള്‍ സ്വന്തമാക്കുകയും ചെയ്തു. അതിശയോക്തി കൂടാതെ പറഞ്ഞാല്‍, ഭയാനകം ജയരാജ് സിനിമകളില്‍ പുരസ്‌കാരവേട്ടകളിലൂടെ രാജ്യാന്തരകീര്‍ത്തി നേടിയ ഒറ്റാല്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച രചനകളിലൊന്നുതന്നെയാണ്.
ഭാവത്തിനനുസരിച്ച് ഒരു ദൃശ്യാഖ്യാനമൊരുക്കുമ്പോള്‍ അതിന്റെ ഇതിവൃത്തമെന്തെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. നവരസങ്ങളില്‍ ഒരു പക്ഷേ ഹാസ്യവും കരുണവുമൊക്കെ കഥയിലാവഹിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ ഘടനയ്ക്കപ്പുറം അതിന്റെ അന്തരാത്മാവില്‍ ഭയാനകം പോലൊരു ഭാവത്തെ വിളക്കിച്ചേര്‍ക്കുക എന്നത് ക്ഷിപ്രസാധ്യമല്ല. വേണമെങ്കില്‍ ഒരു ഹൊറര്‍ ചിത്രമെടുത്ത് ജയരാജിന് ഭയാനകം എന്ന ഭാവത്തെ ആവിഷ്‌കരിക്കാമായിരുന്നു. അതാണെളുപ്പവഴി. എ്ന്നാല്‍ മനുഷ്യകഥാനുഗായികളെ എന്നെന്നും ഇഷ്ടപ്പെടുന്ന, അവന്റെ വ്യഥകളെ വേപഥുവിനെ, പ്രത്യാശകളെ, പ്രണയത്തെ, ഇവയെല്ലാം ചേര്‍ന്ന സങ്കീര്‍ണ മനസുകളുടെ അന്തരാളങ്ങളെ ദൃശ്യവല്‍ക്കിരിക്കാന്‍ എന്നും താല്‍പര്യം കാണിച്ച ജയരാജിനെപ്പോലൊരു തിരക്കഥാകൃത്ത് തേടിപ്പോയത് സാഹിത്യപൈതൃകത്തിലേക്കാണെന്നതാണ് അംഗീകാരത്തിന്റെ മാറ്റുകൂട്ടുന്നത്. തകഴിയുടെ ബൃഹത്തായ കയര്‍ എന്ന നോവലിലെ ഏതാനും അധ്യായങ്ങളില്‍ നിന്നാണ് ജയരാജ് ഭയാനകം നെയ്‌തെടുത്തിരിക്കുന്നത്. അതാകട്ടെ യുദ്ധങ്ങളുടെ നിരര്‍ത്ഥകത ചര്‍ച്ച ചെയ്യുന്നു. യുദ്ധക്കെടുതിയുടെ ഭീകരതയ്‌ക്കൊപ്പം യുദ്ധം സാധാരണ മനുഷ്യരിലുണ്ടാക്കുന്ന സാമൂഹികവും സാമ്പത്തികവും വ്യ്കതിപരവുമായ പരിവര്‍ത്തനങ്ങളെ വിശകലനം ചെയ്യുന്നു.
ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് ഒരു കാലിന് പരുക്കേറ്റ് പോസ്റ്റ് മാന്‍ ജോലിയുമായി കുട്ടനാട്ടിലേക്കു സ്ഥലം മാറിയെത്തുന്ന പോസ്റ്റ്മാന്‍ എന്നതിനപ്പുറം പേരില്ലാത്ത നായകകഥാപാത്രത്തിലൂടെയാണ് ഭയാനകം ഇതള്‍വിരിയുന്നത്. യുദ്ധാനന്തര സാമൂഹികാവസ്ഥ ഏറെയൊന്നും ബാധിച്ചിട്ടില്ലാത്ത കുട്ടനാടുപോലെ തനി കര്‍ഷക കുഗ്രാമപരിസരങ്ങളിലെ ശരാശരിയിലും താഴെയുള്ള പിന്നോക്കക്കാരന്റെയും ഇടത്തരക്കാരന്റെയും മറ്റും ജീവിതം പട്ടിണി മാറ്റാന്‍ പട്ടാളത്തില്‍ച്ചേര്‍ന്ന അവരുടെ ഇളംമുറക്കാരുടെ മണിയോര്‍ഡറുകളിലൂടെ എങ്ങനെ മാറിമറിയുന്നുവെന്നാണ് പോസ്റ്റ്മാന്റെ അനുഭവങ്ങളിലൂടെ ആദ്യപകുതിയില്‍ ചിത്രം തുറന്നുകാണിക്കുന്നത്. കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലും ദൂരെങ്ങോ കാണാദിക്കുകളിലുള്ള മക്കളില്‍ നിന്നും മരുമക്കളില്‍ നിന്നും കൊച്ചുമക്കളില്‍ നിന്നുമെല്ലാം വന്നെത്തുന്ന ചില്ലിക്കാശും അണപൈസകളും കൊണ്ടെത്തിക്കുന്ന പോസ്റ്റ്മാന്‍ സ്വാഭാവികമായി അവര്‍ക്ക് ബന്ധുവാകുന്നു, ശുഭശകുനമാവുന്നു, ഭാഗ്യം കൊണ്ടുവരുന്ന വിശിഷ്ടാതിഥിയാവുന്നു. വിഷുവും ഓണവും പൊലിപ്പിക്കാന്‍ വന്നെത്തുന്ന ദൈവദൂതനാണവര്‍ക്കയാള്‍. അപ്പോഴാണ് ലോകം രണ്ടാമതൊരു യുദ്ധത്തിന്റെ കൊലവിളിയിലേക്കു നീങ്ങുന്നത്. യൂദ്ധഭൂമി കരുതിവച്ചിട്ടുള്ള ചതിവറിയാതെ വയറു നിറയ്ക്കാന്‍ ബ്രിട്ടീഷ് കൂലിപട്ടാളത്തില്‍ ചേരാനൊരുങ്ങുന്ന യുവാക്കളുടെ നീണ്ട നിര കണ്ട് നിസഹായനായി നില്‍ക്കാന്‍ മാത്രമേ അയാള്‍ക്കാവുന്നുള്ളു.
കണ്ണടച്ചുതുറക്കുന്നതിനകം പോസ്റ്റ്മാന്‍ ആ നാടിന്റെ മുഴുവന്‍ ദുശ്ശകുനമായിത്തീരുകയാണ്. മുമ്പ് പ്രതീക്ഷിക്കാത്ത സമയം മക്കളുടെ കാശുമായി എത്തിയിരുന്ന അയാള്‍ ഇപ്പോള്‍ കൊണ്ടുവരുന്ന കമ്പിസന്ദേശങ്ങളിലെല്ലാം ഉള്ളടക്കം ഒന്നാണ്. വിലാസയുടമയുടെ പട്ടാളത്തിലെ ബന്ധുവിന്റെ വിയോഗം. ആര്‍ക്കുവേണ്ടിയെന്നോ എവിടെയാണു നടക്കുന്നതെന്നോ അറിയാത്ത ഒരു യുഗം ഭൂഖണ്ഡങ്ങള്‍ക്കിപ്പുറം ഒരു കൊച്ചു ഗ്രാമത്തിലെ മനുഷ്യര്‍ക്ക് ശവപ്പറമ്പാകുന്നതെങ്ങനെ എന്നു ഭയാനകം കാണിച്ചുതരുന്നു.
കമ്പോള സിനിമകളില്‍ മാത്രം കണ്ടറിഞ്ഞ, കമ്പോള സിനിമകളെഴുതി സ്ഥിതപ്രതിജ്ഞനായ രഞ്ജി പണിക്കരുടെ ഒരുഗ്രന്‍ മേക്കോവറാണ് ഭയാനകത്തിന്റെ ഏറ്റവും വലിയ പ്‌ളസ് പോയിന്റ്. ചിത്രത്തെ അപ്പാടെ തോളിലേറ്റുന്ന പ്രകടനമികവാണ് ജയരാജിന്റെതന്നെ ആകാശക്കോട്ടയിലെ സുല്‍ത്താനിലൂടെ തിരക്കഥാകൃത്തായി രംഗത്തു വന്ന രഞ്ജി പണിക്കരുടെ പോസ്റ്റ്മാന്‍. ആശാ ശരത്,വാവച്ചന്‍, സബിത ജയരാജ്, ഷൈനി ജേക്കബ്, ആന്റണി കളത്തില്‍, കേശവ് വിജയരാജ്, വൈഷ്ണവി വേണുഗോപാല്‍, ബിലാസ് നായര്‍ തുടങ്ങിയവരാണ് താരനിരയില്‍. ഒരു തകഴിക്കഥയില്‍ നിന്ന് നൂറുക്കു നൂറും സംവിധായകന്റേതായ ഒരു സിനിമ എങ്ങനെയുണ്ടാക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഭയാനകം. അതിസൂക്ഷ്മമായ സംവിധാനമികവാണ് ഭയാനകത്തില്‍ ജയരാജ് പ്രകടിപ്പിച്ചിട്ടുള്ളത്. ഒരുപക്ഷേ, തിരക്കഥാകൃത്തിനെ അതിശയിപ്പിക്കുന്നുണ്ട് ജയരാജിലെ സംവിധായകന്‍ എന്നതാണ് വാസ്തവം.
സാങ്കേതിക ശാഖയില്‍ ഭയാനകം കരുതി വച്ചിട്ടുളള രണ്ട് അദ്ഭുതങ്ങള്‍ കൂടി പരാമര്‍ശിക്കാതെ പോയ്ക്കൂടാ. അതിലൊന്ന് നവാഗതനായ നിഖില്‍ എസ് പ്രവീണിന്റെ ഛായാഗ്രഹണവും മറ്റൊന്ന് അതിശയിപ്പിക്കുന്ന എം.കെ.അര്‍ജുനന്റെ പശ്ചാത്തലസംഗീതവുമാണ്. സവിശേഷമായ വര്‍ണപദ്ധതിയിലൂടെ കഥയുടെ ഊടും പാവും ആവഹിച്ച ഛായാഗ്രണമികവിലൂടെ നിഖില്‍ എസ്. പ്രവീണ്‍ നാളെയുടെ വാഗ്ദാനമാവുമ്പോള്‍ ചെറുപ്പക്കാരെ പോലും ബഹുദൂരം പിന്നിലാക്കുന്ന സംഗീതമികവാണ് അര്‍ജുനന്‍ മാസ്റ്റര്‍ പ്രകടമാക്കിയിരിക്കുന്നത്. അര്‍ജുനന്‍ മാസ്റ്റര്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ബഹുമതി കിട്ടാന്‍ ഇത്രയും വൈകിയതെന്തെന്ന ചോദ്യത്തനുത്തരം തേടിയാല്‍ അത് ഭംഗ്യന്തരേണ ജയരാജ് എന്ന സംവിധായകന്റെ മികവിലേക്കാണ് എത്തിച്ചേരുക. കഴിവുള്ളൊരു പ്രതിഭയെ എങ്ങനെ ഉപയോഗിക്കണമെന്ന കരുതലാണ് ഒരു നല്ല ചലച്ചിത്രകാരന്റെ തെളിവ്. ആ ബോധ്യമാണ് ജയരാജിനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അംഗീകാരങ്ങളുടെ നെറുകയിലെത്തിക്കുന്നത്.

Friday, March 23, 2018

felicitation@Mannadi Temple



നാട്ടില്‍ നിന്നും വീട്ടില്‍ നിന്നുമുള്ള അംഗീകാരങ്ങള്‍ക്ക് വിലയേറും. സംസ്ഥാന അവാര്‍ഡ് കിട്ടിയതറിഞ്ഞ് മുത്തച്ഛന്റെ കുടുംബക്ഷേത്രമായ കരമന പള്ളിത്താനം മണ്ണടി ഭവഗതിമഹാദേവക്ഷേത്രം ട്രസ്റ്റ് ചൊവ്വാഴ്ച (march 20 2018 ) ഉത്സവക്കൊടിയേറ്റം ഉദ്ഘാടനച്ചടങ്ങില്‍ നിര്‍ബന്ധപൂര്‍വം ക്ഷണിച്ച് ആദരിച്ചു. ഗൗരി പാര്‍വതിബായ് തമ്പുരാട്ടിയായിരുന്നു മുഖ്യാതിഥി. അമ്മ ജീവിച്ചിരുന്നെങ്കില്‍ സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയപ്പോഴത്തേതിനേക്കാളെല്ലാം ഈ ദിവസം സന്തോഷിച്ചേനെ. സങ്കടമതാണ്. എഴുത്തില്‍ മകന്റെ നേട്ടങ്ങള്‍ കാണാന്‍ അമ്മയും അച്ഛനും ഉണ്ടായില്ല. ഒരുപക്ഷേ അവരുടെ ആത്മാക്കളുടെ അനുഗ്രഹമായിരിക്കണം എനിക്കീ നേട്ടങ്ങള്‍ കൊണ്ടുവന്നെത്തിച്ചത്. നല്ലവരായ നാട്ടുകാര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കും നന്ദി.


Saturday, March 17, 2018

കുഡോസ്, ക്രോസ് റോഡ്‌

വ്യക്തിപരമായ ചില അസൗകര്യങ്ങള്‍ കാരണം ഏറെ ആഗ്രഹമുണ്ടായിട്ടും റിലീസ് സമയത്തു കാണാന്‍സാധിക്കാതെ പോയ ചലച്ചിത്രസമാഹാരമായിരുന്നു ക്രോസ് റോഡ്‌. പ്രിയ സുഹൃത്തുക്കളായ പ്രദീപ് നായരും മധുപാലും സലിന്‍ മാങ്കുഴിയുമെല്ലാം ചെയ്ത സിനിമകളുടെ ചലച്ചിത്രദശകം.മിനിയാന്നാണ് അതിന്റെ ഡിവിഡി ഇറങ്ങിയത്. ഇന്നു കണ്ടുതീര്‍ത്തു. കുറ്റബോധത്തോടെ പറയട്ടെ, അന്നു തീയറ്ററില്‍ കാണാതെ പോയതിന്റെ നഷ്ടം എനിക്കു മാത്രമാണ്. ലെനിന്‍ രാജേന്ദ്രനും ശശിപരവൂരും അവിര റബേക്കയും ബാബുതിരുവല്ലയും നേമം പുഷ്പരാജും അശോക് ആര്‍ നാഥുമൊക്കെ ചേര്‍ന്നൊരുക്കിയ 10 ഗംഭീരചിത്രങ്ങള്‍. മലയാള സിനിമ മുന്നോട്ടു തന്നെയാണ്.അതു നേരായ പാതയിലുമാണ്.

Monday, March 12, 2018

വ്യത്യസ്തനായ സുരേന്ദ്രനാം ഇന്ദ്രന്‍സിനെ....!

രണ്ടു മൂന്നു ദിവസം കഴിഞ്ഞ് എഴുതാമെന്നു ബോധപൂര്‍വം തീരുമാനിച്ചതാണ്. സിനിമ/ടിവി നിരൂപണത്തിന് അഞ്ചു സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡിന് ഒരു പ്രത്യേകതയുണ്ട്. എനിക്കു വ്യക്തിപരമായിക്കൂടി അടുപ്പമുള്ള നടന്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയതിനൊപ്പമാണ് എന്നുള്ളതാണത്.അവാര്‍ഡ് കിട്ടിയശേഷം ഞാന്‍ ഇന്ദ്രന്‍സിനെ വിളിച്ചിട്ടില്ല. നേരില്‍ കാണുമ്പോള്‍ സൗഹൃദംപുതുക്കുകയും സംസാരിക്കുകയും ചെയ്യുന്നതല്ലാതെ അങ്ങനെ എപ്പോഴും വിളിച്ചു സംസാരിക്കുന്ന ബന്ധവും ഞങ്ങള്‍തമ്മിലില്ല. പക്ഷേ ഞങ്ങളുടെ ബന്ധം തുടങ്ങുന്നത് 26 വര്‍ഷം മുമ്പാണ്. സുരേന്ദ്രന്‍ അന്ന് ചലച്ചിത്രവസ്ത്രാലങ്കാരകനാണ്. ടിവി സീരിയിലുകളില്‍ അഭിനയിച്ചു തുടങ്ങിയിരിക്കുന്നു.  

മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകപരിശീലനത്തിലായിരുന്നു ഞാനപ്പോള്‍. സിനിമ/ടിവി ഭ്രാന്ത് അന്നു ലേശം കൂടി കൂടുതലാണെങ്കിലേ ഉള്ളൂ. പത്രപ്രവര്‍ത്തകപരിശീലനപദ്ധതിയുടെ ഡയറക്ടറായി മാറിയ ശ്രീ കെ.ഉബൈദുള്ള എഡിറ്റോറിയല്‍/ടിവി പേജുകള്‍ കൈകാര്യം ചെയ്യുന്ന കാലം. ടിവി പേജ് തുടങ്ങിയിട്ട് അധികമായിട്ടില്ല. താരങ്ങളല്ലാത്ത താരങ്ങള്‍ എന്ന പേരില്‍ ദൂരദര്‍ശനിലെ വാര്‍ത്താവതാരകരെപരിചയപ്പെടുത്തിക്കൊണ്ട് ഞാനൊരു പരമ്പര തുടങ്ങി. ദൂരദര്‍ശന്‍ മാത്രമുള്ള കാലത്തെ സൂപ്പര്‍ ന്യൂസ് കാസ്റ്റേഴ്‌സിനെയെല്ലാം അവതരിപ്പിച്ച ആ പംക്തി നേടിയ ജനപ്രീതിയില്‍ അതുപോലെ മറ്റെന്തെങ്കിലും കൂടി എഴുതാമോ എന്ന് ഉബൈദ് സാര്‍ ആരാഞ്ഞു. അങ്ങനെയാണ് മിനിസ്‌ക്രീന്‍ താരങ്ങളെ പരിചയപ്പെടുത്തുന്ന മിനിസ്‌ക്രീനിലെ വെള്ളിനക്ഷത്രങ്ങള്‍ എന്ന പംക്തി തുടങ്ങുന്നത്. 

പരിശീലനക്കാലമാണ്. അന്നെഴുതുന്ന യാതൊന്നിനും ബൈലൈന്‍( ലേഖകന്റെ പേര്) വയ്ക്കില്ല. സ്വന്തം ലേഖകന്‍ അല്ലെങ്കില്‍ മറുപേര് അതുമല്ലെങ്കില്‍ ഇനിഷ്യല്‍. അങ്ങനെ ഈ രണ്ടു പരമ്പരകളുടെയും ലേഖകന്റെ പേരിന്റെ സ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത് മൂന്ന് ഇംഗ്‌ളീഷ് അക്ഷരങ്ങള്‍. എ.സി.എസ്. എ.ചന്ദ്രശേഖര്‍ എന്നതിന്റെ ആദ്യാക്ഷരങ്ങള്‍. ആ അക്ഷരത്രയത്തിനു പിന്നില്‍ ഞാനാണെന്നറിഞ്ഞവരേക്കാള്‍ അറിയാത്തവരാ യിരുന്നു അധികവും. അറിഞ്ഞവര്‍ പലരും ഇന്നും എന്നെ വിളിക്കുന്നത് എ.സി. അഥവാ എ.സി.എസ് എന്നൊക്കെത്തന്നെയാണ്. 

എഴുതുന്നതിന് പ്രത്യേകം കാശൊന്നും കിട്ടില്ല. യാത്രാപ്പടി പോലും. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണ്. ചിത്രമൊക്കെ ചിലപ്പോള്‍ മനോരമ ബ്യൂറോകളിലെ പരിചയക്കാരായ ഫോട്ടോഗ്രാഫര്‍മാരോടു പറഞ്ഞെടുപ്പിക്കും. അല്ലെങ്കില്‍ അതത് ആളുകളോടു തന്നെ വാങ്ങിക്കും.ഏതായാലും മിനിസ്‌ക്രീനിലെ വെള്ളിനക്ഷത്രങ്ങള്‍ ഞാന്‍ വിചാരിച്ചതിനേക്കാള്‍ വായനക്കാരെ നേടി. ടിവിയില്‍ അന്നത്തെ മമ്മൂട്ടിയായ കുമരകം രഘുനാഥിനെയും മോഹന്‍ലാലായ രവിവള്ളത്തോളിനെയും ജഗന്നാഥനെയും ജഗന്നാഥവര്‍മ്മയേയും ശ്രീലതയേയുമൊക്കെ അവതരിപ്പിച്ചു കൊണ്ടാരംഭിച്ച പംക്തിയില്‍, അന്ന് ചെറിയ കോമഡി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട സുരേന്ദ്രനെപ്പറ്റിയും ഒരു ലക്കം എഴുതി. മിനിസ്‌ക്രീനിലെ മാമൂക്കോയ എന്നായിരുന്നു തലക്കെട്ട്. അതിന് എന്നെ സഹായിച്ചത് ബന്ധുവും കളിത്തോഴനുമെല്ലാമായി ഷാഫിയാണ്. അന്ന് പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ താമസിച്ചിരുന്ന ക്യാമറാമാന്‍ വേണുവിന്റെയും ഷാഫിയുടെയുമൊക്കെ സൗഹൃദവലത്തിലുള്ള ആളായിരുന്നു സുരേന്ദ്രന്‍. കുമാരപുരത്തെ അദ്ദേഹത്തിന്റെ ടെയ്‌ലറിങ് ഷോപ്പിലായിരുന്നു അവരൊക്കെയും കുപ്പായം തുന്നിച്ചിരുന്നത്. സിനിമയില്‍ മാമൂക്കോയ അന്നു ചെയ്തിരുന്ന തരം വേഷങ്ങളാണ് ഇന്ദ്രന്‍സ് എന്ന പേരില്‍ സുരേന്ദ്രന്‍ അന്നു കയ്യാളിയിരുന്നത്. തമ്പാനൂരിലെ  തമ്പുരു (പഴയ വുഡ്‌ലന്‍ഡ്‌സ്) ഹോട്ടലില്‍ ചെന്നാണ് സുരേന്ദ്രനെ കാണുന്നത്. വസ്ത്രാലങ്കാരകന്റെ മുറിയില്‍ സ്വന്തം ജോലിയിലായിരുന്നു അദ്ദേഹം. പടം പിന്നീട് അദ്ദേഹം തന്നെ എത്തിച്ചു തന്നതാണ്. 

കൂടുതലൊന്നും എഴുതേണ്ട ആവശ്യമില്ല. മിനിസ്‌ക്രീനിലെ വെള്ളിനക്ഷത്രങ്ങളില്‍ ഇന്ദ്രന്‍സിനെപ്പറ്റി വന്ന ആ കുറിപ്പാണ് ഇതോടൊപ്പം. സുരേന്ദ്രനെ സംബന്ധിച്ച്, ഇന്ദ്രന്‍സിനെ സംബന്ധിച്ച് ഒരു മുഖ്യധാരാ പത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ റൈറ്റപ്പ് ഇതാണ്. പ്രതിഭകളെ അവരുടെ നക്ഷത്രത്തിളക്കത്തില്‍ അംഗീകരിക്കുന്ന വരോടൊപ്പം കൂടുന്നതിനേക്കാള്‍ സന്തോഷം, അവരുടെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നതാണെന്ന വിശ്വാസക്കാരനാണു ഞാന്‍. അതുകൊണ്ടു തന്നെ 26 വര്‍ഷം മുമ്പെഴുതിയ ഈ വാചകങ്ങളെയോര്‍ത്ത് ഈ അവാര്‍ഡ് ലബ്ധിയില്‍ നില്‍ക്കുമ്പോഴും മനം നിറയേ സന്തോഷം തോന്നുന്നു.

നാലു വര്‍ഷം മുമ്പ് വര്‍ഷാവസാനം ആ വര്‍ഷത്തെ സിനിമകളെ അവലോകനം ചെയ്ത് എ്‌ന്റെ ഇഷ്ടസിനിമ എന്നൊരു പരിപാടി ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. വിജയകൃഷ്ണന്‍സാറും സി.എസ്.വെങ്കിടേശ്വരനുമടങ്ങുന്ന പ്രഭൃതികളെല്ലാം അവരവരുടെ ഇഷ്ടസിനിമയേയും അഭിനയമുഹൂര്‍ത്തങ്ങളെയും സംവിധാനമികവിനെയുമെല്ലാം തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന പരിപാടി. എന്റെ മുന്‍കാല സഹപ്രവര്‍ത്തകകൂടിയായ ശോഭ ശേഖറായിരുന്നു നിര്‍മാതാവ്. ശോഭയാണ് ആ പരിപാടിയില്‍ എന്നെയും ഉള്‍പ്പെടുത്തിയത്. ഇഷ്ടസിനിമയായി സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളിയാണ് ഞാന്‍ തെരഞ്ഞെടുത്തതെങ്കിലും മറക്കാനാവാത്ത കണ്ടെത്തല്‍ എന്ന നിലയ്ക്ക് ആ പരിപാടിയില്‍ ഞാനെടുത്തുപറഞ്ഞത് അപ്പോത്തിക്കിരി എന്ന സിനിമയിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തെയാണ്. ദ് കിങിലെ കുതിരവട്ടം പപ്പുവിന്റേതുപോലെ ഒരു അവിസ്മരണീയ തിരസാന്നിദ്ധ്യം. അന്നുവരെ, ഒരുപക്ഷേ അടൂര്‍ സാറിന്റെ നാലുപെണ്ണുങ്ങള്‍, പിന്നെയും, ടിവി ചന്ദ്രേട്ടന്റെ കഥാവശേഷന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന പകര്‍ന്നാട്ടമായിരുന്നു മലയോരകര്‍ഷകനായ, നായകന്‍ ജയസൂര്യയുടെ അച്ഛനായി പ്രത്യക്ഷപ്പെട്ട  ഇന്ദ്രന്‍സിന്റെ അഭിനയം. അക്കാര്യം അന്ന് എടുത്തുപറയുകയുമുണ്ടായി. അവാര്‍ഡ് കിട്ടിയാലുമില്ലെങ്കിലും ഇന്നും ഇന്ദ്രന്‍സിന്റെ നാളിതുവരെയുള്ള പ്രകടനങ്ങളില്‍ ഏറ്റവും മികച്ച ഒന്നായിത്തന്നെ ഞാനതിനെ കണക്കാക്കുകയും ചെയ്യുന്നു. 


ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, അതൊക്കെ ദൈവനിയോഗവും ഭാഗ്യവുമായി കണക്കാക്കുകയും ചെയ്യുന്നു. സമ്പത്തും അംഗീകാരങ്ങളും പ്രശസ്തിയും കൈവരുമ്പോള്‍ മതിമറക്കാത്ത മനുഷ്യന്‍ എങ്ങനെയായി രിക്കണമെന്ന് സ്വന്തം ജീവിതം കൊണ്ടു കാണിച്ചു തരുന്ന ഒരാളെപ്പറ്റിയാണല്ലോ എഴുതേണ്ടിവന്നതും പറയേണ്ടിവന്നതും എന്നോര്‍ത്ത് അഭിമാനം തോന്നുന്നു. അദ്ദേഹത്തിന് ഒരിക്കല്‍ക്കൂടി ആശംസകള്‍.

Wednesday, March 07, 2018

ഒരു ഫെല്ലോഷിപ്പിന്റെ ഓര്‍മ്മയ്ക്ക്‌

രണ്ടുമാസം മുമ്പാണ്. മനോരമയിലെ സഹപ്രവര്‍ത്തകനും അടുത്ത ചങ്ങാതിയുമായിരുന്ന, ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ബി.അജിത് ബാബു (ഞങ്ങളൊന്നിച്ചാണ് തിരുവനന്തപുരത്ത് ആദ്യമായി എത്തിയ ഇറാനിയന്‍ ചലച്ചിത്രകാരന്‍ മൊഹ്‌സെന്‍ മഖമല്‍ബഫിനെ അഭിമുഖം ചെയ്തത്) വിന്റെ ഒരു വാട്‌സാപ്പ് വരുന്നത്. ചലച്ചിത്ര അക്കാദമി മലയാളസിനിമയുടെ നവതിയോടനുബന്ധിച്ചു നല്‍കുന്ന ഫെലോഷിപ്പിനെക്കുറിച്ചുള്ള പത്രക്കുറിപ്പായിരുന്നു അത്. ഒപ്പം ഒരു വാചകവും: ''ഞാനാലോചിച്ചിട്ട് താങ്കളെപ്പോലുള്ളവരാണ് ഇതിന് അപേക്ഷിക്കേണ്ടത്.''
ഒറ്റ വാചകത്തില്‍ത്തന്നെ ഞാനതിനു മറുപടിയും കൊടുത്തു: '' അജിത്തേ, ചലച്ചിത്ര അക്കാദമി രൂപവല്‍ക്കരിച്ച ശേഷം ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തിയ ആദ്യവര്‍ഷത്തെ അഞ്ചു ഫെലോഷിപ്പുകളില്‍ ഒന്നു നേടിയതു ഞാനായിരുന്നു!''
അജിത്തിന്റെ മറുപടി ഉടന്‍ വന്നു:'' സന്തോഷം!, അപ്പോള്‍ എന്റെ വിലയിരുത്തല്‍ തെറ്റിയില്ല'
അജിത്തിന്റെ ആ മെസേജ് ഓര്‍മകളില്‍ എന്നെ ഏറെ പിന്നോട്ട് വലിച്ചുകൊണ്ടു പോയി. കൃത്യമായി പറഞ്ഞാല്‍ 16 വര്‍ഷം മുമ്പ്. ആദ്യത്തെ എന്തും സവിശേഷമാണല്ലോ, വിലപിടിച്ചതും. എഴുത്തുജീവിതത്തിലെ ആദ്യത്തേതല്ലെങ്കിലും, അക്കാദമി പോലൊരു സാംസ്‌കാരിക സ്ഥാപനം രൂപീകരിച്ച ശേഷമുള്ള ആദ്യത്തെ ഗവേഷകാംഗീകാരങ്ങളിലൊന്ന് നേടുകയെന്നത് ചരിത്രത്തിന്റെ ഭാഗമാകല്‍ കൂടിയാണെന്ന് ഇപ്പോഴാണു തിരിച്ചറിയുന്നത്, അജിത്ബാബുവിന്റെ പ്രതികരണമറിയുമ്പോള്‍.
2002ലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആദ്യമായി ഗൗരവമുള്ള ചലച്ചിത്രപഠനഗവേഷണങ്ങള്‍ക്കായി ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തുന്നത്. അഞ്ചുപേര്‍ക്കായിരുന്നു അന്നത് ലഭിച്ചത്. ഡോ.സി.എസ്.വെങ്കിടേശ്വരന്‍, മാങ്ങാട് രത്‌നാകരന്‍, കെ.സി. മധുകുമാര്‍, ശ്രീകുമാര്‍, പിന്നെ ഞാനും. വിശ്വസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സാറായിരുന്നു അന്നു ചെയര്‍മാന്‍. കെ.വി.മോഹന്‍കുമാര്‍ സെക്രട്ടറിയും. ബീന പോള്‍ ഒപ്പിട്ട കടലാസാണ് അറിയിപ്പായി കിട്ടിയത്.
സമയസങ്കല്‍പങ്ങളിലെ അഭ്രജാലകങ്ങള്‍ എന്ന പേരില്‍ സിനിമയിലെ സ്ഥലകാലങ്ങളെക്കുറിച്ചുള്ള വിഷയമാണ് ഞാന്‍ സമര്‍പ്പിച്ചത്. ഒരു ഗൈഡ് അനിവാര്യമാണെന്ന് അക്കാദമിയില്‍ നിന്നറിയിച്ചതിനെത്തുടര്‍ന്ന് ഞാന്‍ അന്നു ജോലി ചെയ്തിരുന്ന വെബ് ലോകം ഡോട്ട് കോമിലെ സഹപ്രവര്‍ത്തകനും സഹോദരതുല്യനുമായ ശ്യാമകൃഷ്ണന്റെ അച്ഛനും എഴുത്തുകാരനും തിരക്കഥാകൃത്തും അന്ന് ഗവര്‍ണറുടെ പേഴ്‌നല്‍ സ്റ്റാഫംഗവുമായിരുന്ന ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിനെ പോയി കണ്ടു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
പക്ഷേ, പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു. ഫെലോഷിപ്പ് കിട്ടിയവര്‍ തങ്ങളുടെ ഗൈഡുകളുമൊത്ത് അക്കാദമി വിളിച്ചുകൂട്ടുന്ന വിദഗ്ധരുടെ ഒരു വലിയ കൂട്ടായ്മയ്ക്കു മുന്നില്‍ തങ്ങളുടെ ഗവേഷണമാര്‍ഗങ്ങള്‍ വിശദമാക്കണമെന്നു കാണിച്ച് ബീനയുടെ ഒരറിയിപ്പു വന്നു. ബാലകൃഷ്ണന്‍ സാറിനും അറിയിപ്പു ചെന്നു. അദ്ദേഹമെന്നെ വിളിച്ചു:  ഗവേഷണമെന്നത് രഹസ്യാത്മകതയുള്ള ഒന്നാണ്. ഫലം വരും മുമ്പേ അതിന്റെ മാര്‍ഗങ്ങളും മെത്തഡോളജിയും മറ്റും ഒരു വിശാലസദസിനു മുന്നില്‍ അവതരിപ്പിക്കാന്‍ പറയുന്നത് ഗവേഷണത്തെപ്പറ്റി അറിയാത്തവരാണ്. ഞാനതിനു വരില്ല. അക്കാദമിയേയും ഞാനീ വിവരം അറിയിച്ചുകൊള്ളാം.'
സാറിന്റെ നിലപാടില്‍ മാറ്റമുണ്ടായില്ല.
ഒടുവില്‍, തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ആ വിശാല സദസില്‍ എന്റെ വിഷയം അവതരിപ്പിക്കാനും ഒപ്പം നില്‍ക്കാനും ബീനയുടെ നിര്‍ദ്ദേശത്താല്‍ സന്നിഹിതനായത് പ്രമുഖ ഛായാഗ്രഹകന്‍ ശ്രീ സണ്ണി ജോസഫാണ്. മീറ്റിങില്‍ ശ്രീ.കെ.പി.കുമാരന്‍ എന്റെ വിഷയത്തെ വളരെയേറെ അഭിനന്ദിച്ചത് ഇപ്പോഴും കാതുകളിലുണ്ട്, കണ്മുന്നിലും!. ഇത്തരം വിഷയങ്ങള്‍ ഇപ്പോഴും യുവാക്കള്‍ പഠിക്കാനെടുക്കുന്നുണ്ടല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിനു തൊട്ടടുത്തിരുന്ന ശ്രീ.കെ.ജി.ജോര്‍ജ് സാറും അതിനോടു യോജിച്ചു. ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുസാറും വിഷയത്തെപ്പറ്റി എന്തോ കൂട്ടിച്ചേര്‍ത്തു എന്നാണോര്‍മ്മ.
എന്നാല്‍ എന്റെ സിനോപ്‌സിസിലെ ഭാഷയുടെ കാര്യത്തില്‍ ലഘുചിത്രങ്ങളുടെ തമ്പുരാന്‍ കെ.കെ.ചന്ദ്രന്‍സാറും എഴുത്തുകാരി റോസ്‌മേരിയും ഏറെ വിമര്‍ശിക്കുകയും അതൊരു ബൗദ്ധികമായ ചര്‍ച്ചയ്ക്കു തന്നെ വഴിവയ്ക്കുകയും ചെയ്തതും ഇന്നെന്നപോലെ ഓര്‍ക്കുന്നുണ്ട്. മനോരമയില്‍ എഴുത്തുപരിശീലനം നേടിയ എനിക്ക് അത്തരത്തില്‍ എഴുതാനാണ് എളുപ്പമെന്നും ഗവേഷണത്തിനനുയോജ്യമായ ഗൗരവഭാഷയാണ് പ്രയാസമെന്നും ഞാന്‍ പറഞ്ഞു. മനുഷ്യനു മനസിലാവുന്നവിധത്തിലാവണം എഴുത്തെന്ന നിലപാടില്‍ത്തന്നെ ചന്ദ്രന്‍സാറും റോസ്‌മേരിയും ഉറച്ചു നിന്നു.മറ്റുപലരും അതിനെ വിയോജിച്ചു. ഭാഷയൊക്കെ ഗവേഷകന്റെയും നിരൂപകന്റെയും സ്വാതന്ത്ര്യമാണെന്നും അതയാളുടെ ഐഡന്റിറ്റിയാണെന്നും അതില്‍ ഇടപെടാന്‍ ഈ സമിതിക്കെന്നല്ല ഒരു സമിതിക്കും അധികാരമില്ലെന്നുമുള്ള ചലച്ചിത്രനിരൂപകനും സംവിധായകനുമായ മധു ഇറവങ്കര സാറിന്റെ ഇടപെടലിലാണ് ആ തര്‍ക്കമവസാനിച്ചത്.
ഇനിയാണ് ആന്റീ ക്‌ളൈമാക്‌സ്. ജോലിത്തിരക്കിനിടയിലും ഞാന്‍ ഗവേഷണം തുടങ്ങി. എഴുത്തായിരുന്നു ബാക്കിയുണ്ടായിരുന്നത്. അതിനിടെ അടൂര്‍സാറും അന്നത്തെ സാംസ്‌കാരിക മന്ത്രിയും എനിക്കു കുടുംബപരമായി തന്നെ അടുപ്പമുണ്ടായിരുന്ന രാഷ്ട്രീയനേതാവും കൂടിയായ ശ്രീ ജി.കാര്‍ത്തികേയന്‍ സാറുമായി ഒരു ദാര്‍ശനിക ഭിന്നത. അതു രൂക്ഷമായി പരസ്യമായ ആരോപണപ്രത്യാരോപണങ്ങളായി. അക്കാദമിയുടെ ഫെല്ലോഷിപ്പുകള്‍ ലഭിച്ചത് അടൂരിന്റെ പിണിയാളുകള്‍ക്ക് എന്ന ഒരാരോപണവും അതിനിടയിലെപ്പോഴോ മന്ത്രിയുടെ ഭാഗത്തു നിന്നുയര്‍ന്നു. ജി.കെ.യേയും അടൂര്‍സാറിനെയും വ്യക്തിപരമായി അടുത്തറിയാവുന്ന എന്നെ സംബന്ധിച്ചിടത്തോളം അതു വല്ലാത്ത മനോവിഷമമുണ്ടാക്കി. ഞാന്‍ അടൂര്‍ സാറിനെ വിളിച്ചു: ഫെലോഷിപ്പ് തുടരുന്നില്ലെന്നറിയിച്ചു. അടൂര്‍ സാര്‍ ഉപദേശിച്ചു: അതൊക്കെ മന്ത്രി എന്നോടുള്ള വിരോധത്തിനു പറഞ്ഞതാണ്. നിങ്ങള്‍ക്ക് ഫെലോഷിപ്പ് കിട്ടിയത് അതിനര്‍ഹതയുള്ളതുകൊണ്ടാണ്. അതിനായി നിയോഗിച്ച സമിതിയാണ് അതു വിലയിരുത്തിയത്. അല്ലാതെ ഞാനോ ഭരണസമിതിയോ അല്ല. ഞങ്ങളതിലിടപെട്ടിട്ടില്ല. നിങ്ങളുടെ അര്‍ഹതയ്ക്കു കിട്ടയത് ഞങ്ങളുടെ പ്രശ്‌നത്തിന്റെ പേരില്‍ നിങ്ങള്‍ ഒഴിവാക്കേണ്ടതില്ല.'
പക്ഷേ എന്തോ അന്നുമിന്നും ആത്മാഭിമാനം ഒരു ബലഹീനതയായതുകൊണ്ടും പലപ്പോഴും ഭാരം തന്നെയായതുകൊണ്ടും അതനുസരിക്കാന്‍ മനസനുവദിച്ചില്ല. അച്ഛനോടു ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞതും നീ നിന്റെ മന:സാക്ഷി പറയുന്നത് ചെയ്യെന്നായിരുന്നു.
അപ്പോഴേക്ക് അടൂര്‍ സാര്‍ രാജിവച്ചു കഴിഞ്ഞിരുന്നു. സുഹൃത്തുകൂടിയായ ടി.കെ.രാജീവ് കുമാര്‍ ചെയര്‍മാനുമായി. ഫെലോഷിപ്പിന്റെ പ്രബന്ധം സമര്‍പ്പിക്കാന്‍ സമയമായെന്നറിയിപ്പു വന്നു. മുമ്പു ചെയ്തതില്‍ അല്‍പം പോലും മുന്നോട്ടു പോകാത്തതിനാല്‍ അല്‍പം കൂടി സമയം ചോദിച്ചു. അടുത്ത ഫെലോഷിപ്പിന് അപേക്ഷകണിക്കുന്നതിനു തൊട്ടു മുമ്പുവരെ സമയമനുവദിച്ചുകൊണ്ട് രാജീവിന്റെ കത്തുവന്നു.
എന്നിട്ടും എഴുതാനിരിക്കുമ്പോള്‍ സാധിച്ചില്ല. 2001ലെ ഐ.എഫ്.എഫ്.കെയുടെ മീഡിയ സെല്ലും മീഡിയ പാസ് വിതരണവും ഒറ്റയ്ക്കു നിര്‍വഹിച്ച് മേളയുടെ മീഡിയ ലെയ്‌സണ്‍ ഓഫീസറായിരിക്കെ ഞാന്‍ ചെയ്ത സുതാര്യസേവനത്തെ നേരിട്ടഭിനന്ദിച്ച ജി.കെ.യാണ് ആരോപണങ്ങളില്‍ എന്നെയും ഇരയാക്കിയിരിക്കുന്നത്. അതുകൊണ്ടു വേണ്ട. സഹ ഫെല്ലോമാരോടു ചോദിച്ചപ്പോള്‍ കെ.സി.മധുച്ചേട്ടനും ഇതേ പ്രശ്‌നം. അദ്ദേഹം പ്രബന്ധം കൊടുക്കുന്നില്ലെന്നു തന്നെ പറഞ്ഞു. ശ്രീകുമാര്‍ കൊടുക്കും. കാരണം അദ്ദേഹത്തിന് എഴുതുന്നത് പ്രസിദ്ധീകരിക്കാന്‍ മറ്റു മാധ്യമപിന്തുണയൊന്നുമില്ല. മാങ്ങാടും കൊടുക്കുന്നില്ലെന്നു പറഞ്ഞു. അന്നു നേരിട്ടു പരിചയമില്ലാത്ത സിഎസ്സിന്റെ കാര്യം അറിയുകയുമില്ല. ഏതായാലും ഞാന്‍ പ്രബന്ധം കൊടുക്കേണ്ട എന്നു തന്നെ തീരുമാനിച്ചു. ഫെലോഷിപ്പിന്റെ ഭാഗമായി ഒരണപോലും അക്കാദമിയില്‍ നിന്നു വാങ്ങിയിട്ടില്ലല്ലോ. വിദഗ്ധ സമിതിക്കു മുന്നില്‍ വിഷയാവതരണത്തിനു പോയതും സ്വന്തം ചെലവിലാണ്.അതുകൊണ്ട് അങ്ങനൊരു ബാധ്യതയുമില്ല.രാജീവിനോട് ഇക്കാര്യം വിളിച്ചു പറയുകയും ചെയ്തു.
അവസാനദിവസവും പ്രബന്ധം സമര്‍പ്പിക്കാത്തതിനാല്‍ ഫെല്ലോഷിപ്പ് കാലഹരണപ്പെട്ട വിവരത്തിന് രാജീവിന്റെ ഒരു കത്തു കിട്ടി. ഇപ്പോള്‍ കത്തുകളുടെ കൂട്ടത്തില്‍ ബീനയുടെ മൂന്നാലെണ്ണവും രാജിവിന്റെയും അന്നത്തെ അക്കാദമി സെക്രട്ടറിയുടെയും രണ്ടുമൂന്നെണ്ണവും ബാക്കി. അന്ന് പത്രങ്ങളിലൊന്നും ഫെലോഷിപ്പ് വലിയ വാര്‍ത്തയാവാത്തതുകൊണ്ട് അറിഞ്ഞവരുമധികമില്ല.
ഇനിയാണിതിന്റെ ക്‌ളൈമാക്‌സ്. സ്പീക്കറായിരിക്കെ പിന്നീടൊരിക്കല്‍, സ്വസ്ഥമായി സംസാരിക്കാനിടവന്ന ഒരു സ്വകാര്യച്ചടങ്ങില്‍വച്ച് സന്ദര്‍ഭവശാല്‍ ഇക്കാര്യം എനിക്ക് കാര്‍ത്തികേയന്‍ സാറിനോടു സൂചിപ്പിക്കാനായി. അപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: 'അതൊക്കെ അന്നങ്ങനെ ഒരാവേശത്തിനു പറഞ്ഞുവെന്നേയൂള്ളൂ. അടൂരിനെപ്പറ്റി എനിക്കങ്ങനൊരു ധാരണയില്ലെന്ന് ചന്ദ്രശേഖറിനറിയാമല്ലോ? അദ്ദേഹം ഞാന്‍ ഏറെ ആരാധിക്കുന്ന ചലച്ചിത്രകാരനുമാണ്. അഭിപ്രായവ്യത്യാസങ്ങളുണ്ടായി എന്നതു സത്യം.പക്ഷേ ഞാനങ്ങനൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല. അതിന്റെ പേരില്‍ ഇങ്ങനെ നിങ്ങളേപ്പോലെ ചിലര്‍ക്കതു പ്രശ്‌നമാവുമെന്നു സത്യത്തില്‍ ഒാര്‍മിച്ചതുമില്ല.' ഓര്‍മകള്‍ അങ്ങനെയാണ്. ചിലത് നല്ലതായിരിക്കും. ചിലവ മോശവും. മറ്റുചിലതാവട്ടെ ഞാനിപ്പോഴെഴുതുന്നതുപോലെ വെറും ഗൃഹാതുരവും.
ഒരു ആന്റീ ക്‌ളൈമാക്‌സ് കൂടിയുള്ളത് പറയാതെ ഈ കുറിപ്പു പൂര്‍ത്തിയാവില്ല.
പിന്നീടുള്ള ആറു വര്‍ഷവും ഞാന്‍ സിനിമകള്‍ കണ്ടതും സിനിമയെപ്പറ്റി വായിച്ചതുമെല്ലാം സമയസങ്കല്‍പങ്ങളിലെ അഭ്രജാലകങ്ങള്‍ എന്ന വിഷയത്തെ മുന്‍നിര്‍ത്തിയായിരുന്നു. എന്തു കണ്ടാലും വായിച്ചാലും അവസാനം ഈ വിഷയത്തില്‍ വന്നു നില്‍ക്കും. പലതും പലയിടത്തായി കുറിച്ചുവച്ചു. പു്‌സ്തകങ്ങളില്‍ മാര്‍ജനില്‍ നോട്‌സ് മാര്‍ക്ക് ചെയ്തുവച്ചു. ചര്‍ച്ചകളില്‍ ഈ വിഷയം വന്നാല്‍ അതപ്പോള്‍ മനസിലൊരു ഫോള്‍ഡറിലേക്ക് മാറ്റിയിട്ടു. അമൃതടിവിയിലായിരിക്കെ 2008ല്‍ ചില ഔദ്യോഗികവ്യഥകളില്‍ ജീവിതം വിരസമാവുകയും നിരാശനാവുകയും ചെയ്തപ്പോള്‍ ഒരു കൗതുകത്തിന് പഴയ ഗവേഷണവിഷയം പൊടിതട്ടിയെടുത്ത് മാറ്റിയെഴുതുകയും ടിവി, റേഡിയോ എന്നിവയിലെക്കൂടി സമയസങ്കല്‍പങ്ങളെക്കൂടി ഉള്‍പ്പെടുത്തി പുനരാഖ്യാനം ചെയ്ത് അടുക്കിപ്പെറുക്കി എഡിറ്റ് ചെയ്യുകയുമൊക്കെ ചെയ്തപ്പോള്‍ വീണ്ടുമൊരു ഓര്‍മ മാറാല നീക്കിയെത്തി. വെബ് ലോകത്തില്‍ വച്ച്, റെയിന്‍ബോ ബുക് പബ്‌ളീഷേഴ്‌സിന്റെ രാജേഷ് എന്നോട് ചലച്ചിത്രസംബന്ധിയായൊരു പുസ്തകം ചോദിച്ചിരുന്നു. ഞാന്‍ രാജേഷിനെ വിളിച്ചു: ''രാജേഷേ അന്നത്തെ ഓഫറെനിക്ക് ഇപ്പോഴുമുണ്ടോ?''
രാജേഷ് പറഞ്ഞു:'' ചന്ദ്രശേഖറിനറിയാമല്ലോ, ഞാനിപ്പോള്‍ അത്ര നല്ല അവസ്ഥയിലല്ല. എന്നാലും കുറേ നല്ല പുസ്തകങ്ങളുമായി ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ഏതായാലും പുസ്തകമയക്ക് ഞാന്‍ വായിച്ചു നോക്കിയിട്ടു പറയാം.''
ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍ എന്ന പുസ്തകം സ്വയം ഡി.ടി.പി.ചെയ്ത് പേജ്‌മേക്കറില്‍ ചിത്രങ്ങള്‍ സഹിതം സ്വയം പേജ് സെറ്റ് ചെയ്ത് പ്രിന്റെടുത്ത് അയച്ചുകൊടുത്തതിന്റെ അഞ്ചാം നാള്‍ ഒരു വൈകുന്നേരം ഏഴുമണി ബുള്ളറ്റിന്‍ കഴിഞ്ഞ് ക്യാബിനില്‍ വന്നിരിക്കെ സെല്ലിലേക്ക് രാജേഷിന്റെ ഫോണ്‍. ആമുഖമൊന്നുമില്ലാതെ ഒരു വാചകത്തിലാണ് തുടക്കം:'' നിങ്ങള്‍ക്കൊരു നാഷനല്‍ അവാര്‍ഡ് ഞാന്‍ പ്രവചിക്കുന്നു. എന്റെ പ്രവചനം തെറ്റാറില്ല. നേരത്തേ നരേന്ദ്രപ്രസാദ് സാറിന്റെ പുസ്തകം വായിച്ച് ഞാനിതുപോലെ വിളിച്ചു പറഞ്ഞത് അച്ചട്ടാണ്'
സന്തോഷം കൊണ്ട് എന്റെ ഉള്ളു നിറഞ്ഞു. രാജേഷ് തുടരുകയാണ്. ' നമ്മളിതിറക്കുന്നു. ഏറ്റവുമടുത്തുതന്നെ.'
രാജേഷിന്റെ വാക്കുകള്‍ വെറുംവാക്കായില്ല. നാഷനല്‍ അവാര്‍ഡൊന്നും കിട്ടിയില്ലെങ്കിലും,സിനിമാഗ്രന്ഥത്തിന് കേരളത്തില്‍ കിട്ടാവുന്ന പ്രമുഖമായ മൂന്ന് ബഹുമതികള്‍, സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, കോഴിക്കോട് അല അവാര്‍ഡ്, മൂന്നും അക്കൊല്ലം പുസ്തകരൂപത്തില്‍ത്തന്നെ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനസമാഹാരമല്ലാത്ത ആ പുസ്തകത്തിനായിരുന്നു!

Monday, March 05, 2018

ശ്രീദേവിക്ക് ദേശീയ അവാര്‍ഡ് കിട്ടാത്തെന്തുകൊണ്ട്?


Kalakaumudi 2018 March 04

ആള്‍ക്കൂട്ടത്തിന്റെ നായിക
എ.ചന്ദ്രശേഖര്‍
ഒരാളുടെ ബലവും ബലഹീനതയും അയാളുടെ പ്രതിഭയാകുന്ന അവസ്ഥയുണ്ടാവുമോ? അകാലത്തില്‍ അന്തരിച്ച ഇന്ത്യയുടെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ കാര്യത്തിലെങ്കിലും അതങ്ങനെയാണെന്നുവേണം പറയാന്‍. ശ്രീദേവിയുടെ ബലവും ബലഹീനതയും അവരുടെ നടനനൈപുണ്യമായിരുന്നു, അനായാസം കഥാപാത്രമായിത്തീരാനുള്ള അവരുടെ പ്രതിഭയായിരുന്നു. അതുകൊണ്ടാണ് ഇന്ത്യ കണ്ട മഹാനടന്മാരായ കമല്‍ഹാസനും അമിതാഭ് ബച്ചനുമൊപ്പം തോളോടുതോള്‍ നടനമികവുകൊണ്ടവര്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെയാണ് ലോകം കണ്ട ഏറ്റവും ജനപ്രിയനടന്മാരിലൊരാളായ രജനീകാന്തിനൊപ്പവും ഇന്ത്യയിലെ ഇതര താരേതിഹാസങ്ങള്‍ക്കൊപ്പവും കമ്പോള മുഖ്യധാരയില്‍ താരപദവിക്ക് തെല്ലുമിളക്കമില്ലാതെ ഒരു വ്യാഴവട്ടത്തിലധികം കാലം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കാനായത്.
കരിയറില്‍ കമല്‍ഹാസന്റെ അഭിനയജീവിതത്തോടാണ് അല്‍പമെങ്കിലും ശ്രീദേവിയെ താരതമ്യം ചെയ്യാനാവുന്നത്. കാരണം ഇരുവരും നാലാംവയസില്‍ത്തന്നെ ക്യാമറയ്ക്കുമുന്നിലെത്തിയതാണ്. പിന്നീടിതേവരെ തിരിഞ്ഞുനോക്കാന്‍ ഇടവന്നിട്ടില്ലാത്തവരും.വിവാഹവും ഗൃഹഭരണവും കുട്ടികളെ വളര്‍ത്തലുമെല്ലാം സ്ത്രീകളുടേതുമാത്രമായി നിലനിര്‍ത്തിയിട്ടുള്ള പുരുഷകേന്ദ്രീകൃത സാമൂഹികവ്യവസ്ഥയില്‍ കമല്‍ഹാസന് മൂന്നു വിവാഹങ്ങള്‍ക്കുശേഷവും താരപ്രഭാവത്തിന് ഇടിവുവന്നില്ലെന്നു മാത്രം. ഇവിടെയും ശ്രീദേവിയെന്ന അഭിനേത്രിയുടെ സ്ത്രീ എന്ന നിലയ്ക്കുള്ള വിജയമാണ് അവരെ കമലില്‍ നിന്നുമുയരെ പ്രതിഷ്ഠിക്കുന്നത്. കാരണം കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കിയ ശേഷം രണ്ടുപതിറ്റാണ്ടിനിപ്പുറം മടങ്ങിയെത്തിയപ്പോഴും ശ്രീദേവി കമ്പോളമുഖ്യധാരയ്ക്ക് ഏറ്റവും ബോധിച്ച, ഏറെ വേണ്ടപ്പെട്ട നടിതന്നെയായിത്തീര്‍ന്നു.
സ്വന്തം പ്രതിഭ അവര്‍ക്കു ബലഹീനതയായിത്തിര്‍ന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, സമശീര്‍ഷകരായ മറ്റ് നടിമാര്‍ക്കൊപ്പമോ അതിനും മുമ്പേയോ ദേശീയ അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുമായിരുന്ന നടിയാണ് ശ്രീദേവി. അവരുടെ പകുതി മാത്രം അഭിനയശേഷിയുള്ള ഡിംപിള്‍ കപാഡിയേയും വിജയശാന്തിയും രവീണ ഠണ്ടനും സരികയും മറ്റും കമ്പോളത്തിന്റെ ചതുരവടിവില്‍ നിന്നു ചുവടുമാറ്റി ഉള്‍ക്കനമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തയാറാവുക വഴി ദേശീയ ബഹുമതി നേടിയെടുത്തപ്പോള്‍, സ്വന്തം താരപ്രഭാവത്തിന്റെ സുരക്ഷിതമായ സംരക്ഷണഭിത്തിക്കുള്ളിലേക്ക് സൗകര്യപൂര്‍വം ഒതുങ്ങിക്കൂടുകയായിരുന്നു ശ്രീദേവി. അതുകൊണ്ടുതന്നെയാവണം ജുറാസിക്ക് പാര്‍ക്ക് പോലെ ഒരു സിനിമയുടെ രാജ്യാന്തര കാസ്റ്റിങിലേക്ക് സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനെപ്പോലെ ഒരു വിശ്വസംവിധായകനില്‍ നിന്നു ലഭിച്ച ക്ഷണം പോലും തന്റെ സുരക്ഷിതപുറംതോടു പൊളിച്ചു പുറത്തിറങ്ങാനുള്ള വൈമുഖ്യം കൊണ്ടുമാത്രം വേണ്ടെന്നു വയ്ക്കാന്‍ ശ്രീദേവിയിലെ അഭിനേത്രിയെ പ്രേരിപ്പിച്ചത്!
എ.പി.നാഗരാജന്‍ സംവിധാനം ചെയ്ത പുണ്യ പുരാണ ചിത്രമായ കന്തന്‍ കരുണൈയിലൂടെ 1967ലാണ് ശിവകാശിയില്‍ നിന്നുള്ള അയ്യപ്പന്റെയും രാജേശ്വരിയുടെയും രണ്ടുമക്കളില്‍ മൂത്തവളായ ശ്രീദേവി ബാലകതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.തുടര്‍ന്ന് തുണൈവന്‍ എന്ന ചിത്രത്തിലും ബാലമുരുകനായി ബേബി ശ്രീദേവി തിരയിലെത്തി. 1968ല്‍ കേരളസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഏര്‍പ്പെടുത്തിയ വര്‍ഷം അതു നേടിയ പി.സുബ്രഹ്മണ്യത്തിന്റെ കുമാരസംഭവത്തിലെ ബാലമുരുകനായി ശ്രീദേവി മലയാളത്തിലും പ്രവേശിച്ചു. തമിഴിലെ ആദ്യസിനിമയില്‍ നടികര്‍തിലകം ശിവാജിഗണേശനോടൊപ്പമായിരുന്നെങ്കില്‍ മലയാളത്തിലത് കാതല്‍മന്നന്‍ ജമിനിഗണേശനോടൊപ്പവും. സാവിത്രിയും പത്മിനിയും പോലെ ലബ്ധപ്രതിഷ്ഠരായ നടിമാര്‍ക്കൊപ്പമായിരുന്നു ബാലതാരമായുള്ള കുഞ്ഞു ശ്രീയുടെ പ്രകടനം. ഇതേ കാലത്തു തന്നെ കന്നഡയും തെലുങ്കുമടക്കമുള്ള എല്ലാ ഭാഷകളിലും ബാലതാരമായി സാന്നിദ്ധ്യമുറപ്പിക്കാനായി ശ്രീദേവിക്ക്. അക്കാലത്ത് കെ.എസ്. സേതുമാധവന്‍ ചട്ടക്കാരി ഹിന്ദിയിലേക്കു റീമേക്ക് ചെയ്തപ്പോള്‍, മലയാളത്തില്‍ ചെയ്ത ലക്ഷ്മിയുടെ അനിയത്തി വേഷവുമായി ഹിന്ദിയിലും കാല്‍വച്ചു കൗമാരക്കാരിയായ ശ്രീദേവി.
1976ലാണ് കൗമാരക്കാരി നായികയാവുന്നത്. ഒരേ വര്‍ഷംതന്നെ തമിഴില്‍ കിങ് മേക്കറായിരുന്ന ഇതിഹാസസംവിധായകന്‍ കെ.ബാലചന്ദറിന്റെ മൂന്‍ട്രു മുടിച്ച് എന്ന സിനിമയില്‍ രജനീകാന്തിന്റെയും കമല്‍ഹാസന്റെയും നായികയായും മലയാളത്തില്‍ ഐ.വി.ശശിയുടെ അഭിനന്ദനം എന്ന ചിത്രത്തില്‍ വിന്‍സന്റിന്റെ നായികയായും. ജീവിതത്തിലൊരിക്കലും പിന്തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലാത്ത ഒരു പ്രൊഫഷനല്‍ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. ഇടക്കാലത്ത് സ്വയം മനഃപൂര്‍വമായി ഉണ്ടാക്കിയ ഇടവേളയല്ലാതെ താഴ്ചകളില്ലാത്ത അപൂര്‍വതയായിരുന്നു ശ്രീദേവിയുടെ അഭിനയജീവിതം. ഒരു പക്ഷേ ഇന്ത്യയില്‍ത്തന്നെ മറ്റേതെങ്കിലുമൊരഭിനേതാവിന് സ്വന്തം കരിയറില്‍ ഇത്രമേല്‍ സ്ഥിരത അവകാശപ്പെടാനാവുമോ എന്നു സംശയമാണ്.
ഭാഷാവൈവിദ്ധ്യത്താല്‍ സമ്പന്നമായ ഇന്ത്യന്‍ കമ്പോള സിനിമയിലെ പത്തു മികച്ച സ്ത്രീ കര്‍തൃത്വപ്രതിനിധാനങ്ങളെ തെരഞ്ഞെടുത്താല്‍ അതില്‍ നിശ്ചയമായും രണ്ടെണ്ണം ശ്രീദേവിയുടെ പേരിലായിരിക്കും. മൂന്നാം പിറയിലെ ഭാഗ്യലക്ഷ്മിയും മിസ്റ്റര്‍ ഇന്ത്യയിലെ സീമ സോണിയും. അദ്ഭുതകരമായ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ജി.എന്‍.രംഗരാജന്റെ മീണ്ടും കോകിലയിലെ കോകില, കെ.ബാലചന്ദറിന്റെ വരുമയിന്‍ നിറം ചികപ്പ്, ഭാരതീരാജയുടെ പതിനാറു വയതിനിലെ, ചികപ്പു റോജാക്കള്‍ എസ്.പി.മുത്തുരാമന്റെ പ്രിയ ജെ.മഹേന്ദ്രന്റെ ജോണി, ഐ.വി.ശശിയുടെ ഗുരു തുടങ്ങിയ സിനിമകളിലെ വേഷങ്ങളെ പരാമര്‍ശിക്കാതെ ഈ രണ്ടു സിനിമകളിലെ വേഷങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കിയത് രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. ബാലുമഹേന്ദ്രയുടെ മൂന്നാം പിറയിലെ അപകടത്തില്‍ ഓര്‍മ്മനാശം സംഭവിക്കുന്ന ഭാഗ്യലക്ഷ്മിയുടെ രണ്ടു ജീവിതഘട്ടങ്ങള്‍ മുന്‍മാതൃകകളില്ലാത്തവണ്ണം വിശ്വാസയോഗ്യമായി അത്രമേല്‍ അയാസരഹിതമായി ആവിഷ്‌കരിച്ചതുകൊണ്ടാണ് ആ കഥാപാത്രം പരിഗണിക്കപ്പെടുന്നത്. ഇന്ത്യന്‍ കമ്പോളമുഖ്യധാരയിലെ എക്കാലത്തെയും ഐക്കോണിക്ക് സിനിമകളിലൊന്നായി പരിഗണിക്കപ്പെടുന്ന ശേഖര്‍ കപ്പൂറിന്റെ മിസ്റ്റര്‍ ഇന്ത്യ എന്ന ഹിന്ദി സിനിമയിലെ പത്രപ്രവര്‍ത്തകയായ സോനം ഗ്‌ളാമറിനെ നടനമികവുകൊണ്ടു പൊതിഞ്ഞ് ജനപ്രിയമാക്കിയതുകൊണ്ടും.
ഈ രണ്ടു സിനിമകളിലെയും ശ്രീദേവിയുടെ പ്രകടനങ്ങള്‍ക്ക് സമാനമായ ഒരു സവിശേഷതയുണ്ട്. നായകകേന്ദ്രീകൃതമായ രണ്ടു ചിത്രങ്ങളിലും മാസ്മരികം എന്നു വിശേഷിപ്പിക്കാവുന്ന തിരസാന്നിദ്ധ്യം കൊണ്ടാണ് ശ്രീദേവി അവരേക്കാള്‍ ഒരു പടി മുന്നിലെത്തിയത്. അഭിനയമികവും ഗ്‌ളാമറും അതിനവര്‍ ഉപയോഗിക്കുകയും ചെയ്തു. ഇവിടെ ഓര്‍ക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. സമകാലികയും വെള്ളിത്തിരയില്‍ ഒരു പക്ഷേ കടുത്ത എതിരാളി എന്നു പോലും വിശേഷിപ്പിക്കപ്പെട്ട ജയപ്രദയുമായി താരതമ്യം ചെയ്യുമ്പോള്‍, അത്രയ്ക്കു സുന്ദരിയൊന്നുമായിരുന്നില്ല ശ്രീദേവി. ബാലതാരമായിരുന്നപ്പോള്‍ മുതല്‍ കൗമാരകാലത്തെയും യൗവനാരംഭങ്ങളിലെയും ചിത്രങ്ങള്‍ പരിശോധിച്ചാലറിയാം, അവര്‍ക്കു തന്നെ അപകര്‍ഷമുണ്ടാക്കിയ വലിയ മൂക്കും ഇടുങ്ങിയ ചുണ്ടും അല്‍പം ഉന്തിയ കവിളുകളും വട്ടമുഖവുമൊക്കെയുള്ള ഒരു ശരാശരി പെണ്‍മുഖം. സൗന്ദര്യത്തെപ്പറ്റിയുള്ള ആ അപകര്‍ഷം കൊണ്ടാവണമല്ലോ, ഉരുണ്ടു തടിച്ച തന്റെ മൂക്ക് ശസ്ത്രക്രിയയിലൂടെ നീട്ടാന്‍ പില്‍ക്കാലത്തവര്‍ തയാറായത്.
പക്ഷേ, ആ മുഖത്തു മിന്നിമായുന്ന ഭാവങ്ങളുടെ രാസമാറ്റങ്ങളിലൂടെയാണ് അവര്‍ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ കയറിപ്പറ്റിയത്, ഒപ്പമഭിനയിക്കുന്ന ആണ്‍താരങ്ങളെ വരെ പലപ്പോഴും തിരയിടങ്ങളില്‍ പിന്തള്ളിയത്. ജയപ്രദയക്ക് കിട്ടിയതു പോലെ, അവരവരുടെ ബലം പ്രകടിപ്പിക്കാന്‍ പറ്റിയ കഥാപാത്രങ്ങളെയും ലഭിച്ചിട്ടില്ല ശ്രീദേവിക്ക് എന്നു തന്നെ വേണം പറയാന്‍. മികച്ച നര്‍ത്തകിയിയാരുന്നിട്ടും സാഗരസംഗമമോ മേഘസന്ദേശമോ പോലൊരു വേഷം ശ്രീദേവിക്കു കിട്ടിയില്ല. മാധുരി ദീക്ഷിത്തിനു ദേവദാസില്‍ കിട്ടയതിനു സമാനമായൊരു വേഷം പോലും അവര്‍ക്കു ലഭിച്ചില്ല.എന്നിട്ടും നാം ശ്രീദേവിയുടെ മിസ്റ്റര്‍ ഇന്ത്യയിലെ ഹവാ ഹവായി നൃത്തവും നാഗീനയിലെ നാഗനൃത്തവും, രൂപ് കി റാണി ചോരോം കാ രാജയിലെ മെ ഹൂം രൂപ് കി റാണി നൃത്തവും ചാന്ദ്‌നിയിലെ പ്രണയഗാനരംഗവും ഹിമ്മത്ത്‌വാലയിലെ നൈനോം മെ സപ്‌നെ..നൃത്തവും, ഇന്നും മനസില്‍ കൊണ്ടു നടക്കുന്നത് എന്തു കൊണ്ടാവും? തീര്‍ച്ചയായും ശ്രീദേവി എന്ന സ്‌ക്രീന്‍ സാന്നിദ്ധ്യത്തിന്റെ അപാരമായ ആകര്‍ഷണശേഷികൊണ്ടുതന്നെയാണ് ഇതൊക്കെ സാധ്യമായത്.
ഇക്കാര്യത്തില്‍ ശ്രീദേവിയുടെ തിരപ്രതിച്ഛായയെ താരതമ്യം ചെയ്യേണ്ടത് വാസ്തവത്തില്‍ പ്രേം നസീറിന്റേയും ശിവാജിഗണേശന്റേയും എന്‍.ടി.രാമറാവുവിന്റേയും തിരപ്രതിച്ഛായയുമായാണ്. അഭിനയിച്ച തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം, പിന്നെ വര്‍ഷങ്ങളോളം ഹിന്ദിയിലും ശ്രീദേവി നിറഞ്ഞു നിന്നത് ഈ മഹാതാരങ്ങള്‍ക്കു സമാനമായ സ്ത്രീതാരപ്രഭാവമായിട്ടാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവരുടെ കൂടെ അല്ലെങ്കില്‍ അവരുടെ മാത്രം തോളുകളില്‍ ഊന്നിയ ചലച്ചിത്രസംരംഭങ്ങള്‍ ഹിന്ദിയില്‍ ഉണ്ടായത്. മിസ്റ്റര്‍ ഇന്ത്യ കഴിഞ്ഞു നില്‍ക്കുന്ന അനില്‍കപൂറിന് മറ്റൊരു ഹിറ്റുണ്ടാക്കാനായി സഹോദരനും പിന്നീട് ശ്രീദേവിയുടെ ജീവിതപങ്കാളിയുമായിത്തീര്‍ന്ന ബോണി കപൂര്‍ നിര്‍മിച്ച ചിത്രം രൂപ് കി റാണി ചോരോം കാ രാജ ആയത് യാദൃശ്ചികമല്ല. തീര്‍ച്ചയായും അത് ബോണിക്ക് ശ്രീദേവിയോടുള്ള അന്ധമായ ആരാധനകൊണ്ടുമല്ല. മറിച്ച് വിപണിയില്‍ ശ്രീദേവി എന്ന ബ്രാന്‍ഡിനുള്ള വില്‍പനസാധ്യതമനസിലാക്കിക്കൊണ്ടുതന്നെയാണ്. അതുകൊണ്ടുതന്നെയാണ് ആ ചിത്രത്തിന്റെ പേര് ചോരോം കാ രാജ രൂപ് കി റാണി എന്നു പോലുമാവാതെ പോയതെന്നോര്‍ക്കുക. തെലുങ്കില്‍ വെങ്കിടേശിനൊപ്പം അഭിനയിച്ച രാം ഗോപാല്‍ വര്‍മ്മയുടെ ക്ഷണം ക്ഷണം ആയിരുന്നാലും സാഹസികനായ നായകനെ അപേക്ഷിച്ച് നായികയുടെ ബലത്തിലാണ് വിജയമായത്.
ചാന്ദ്‌നി, നാഗീന, ചന്ദ്രമുഖി..അങ്ങനെ എത്രയോ സിനിമകള്‍ ശ്രീദേവിയെന്ന നായികാകേന്ദ്രത്തിനു ചുറ്റുമായി നിര്‍മിക്കപ്പെട്ടു. ഇന്നും ഏറെയൊന്നും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത ആണ്‍കോയ്മയുടെ കൂത്തരങ്ങായ ചലച്ചിത്രവേദിയിലാണ് ശ്രീദേവി എന്നൊരു പെണ്ണ് നായകന്റെ അപരയായിട്ടില്ലാതെ, നിഴലായിട്ടുമല്ലാതെ ചാന്ദ്‌നില്‍ ഋഷി കപ്പൂറിനെയും വിനോദ് ഖന്നയേയും പോലെ, ഒന്നോ അതിലേറെയോ നായകതാരങ്ങളെ തനിക്കു ചുറ്റുമിട്ടു മരം ചുറ്റിയോടിച്ചത്!അതുകൊണ്ടുതന്നെയാണ് അവര്‍ ഇന്ത്യ കണ്ട ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാറെന്നു പുരുഷന്മാരാല്‍ തന്നെ അംഗീകരിക്കപ്പെട്ടതും.
കുറഞ്ഞത് നാലു പതിറ്റാണ്ടെങ്കിലും ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിട്ടും, കമ്പോളസിനിമയെ തനിക്കു ചുറ്റും വട്ടം കറക്കിയിട്ടും, 2013ല്‍ വൈകിയെത്തിയ പത്മശ്രീ അല്ലാതെ ഒരു ദേശീയ അവാര്‍ഡ് പോലും അഭിനയത്തിന്റെ പേരില്‍ ശ്രീദേവിയെ തേടിയെത്താത്തത് എന്തുകൊണ്ടാവും? അവിടെയാണ് ശ്രീദേവിയുടെ തിരപ്രതിനിധാനം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ വേഷമിട്ട് ഇന്നും തകര്‍ക്കപ്പെടാത്ത ലോകറെക്കോര്‍ഡുമായി നില്‍ക്കുന്ന പ്രേംനസീറിന്റേതിനു സമാനമായിത്തീരുന്നത്. പത്മഭൂഷണല്ലാതെ അഭിനയത്തിന്റെ പേരില്‍ ആ മഹാനടനും ഒരു ദേശീയ ബഹുമതിയോ എന്തിന് സംസ്ഥാന ബഹുമതിയോ ലഭിച്ചിട്ടുണ്ടായിരുന്നില്ല. ശ്രീദേവിയുടെ കാര്യത്തില്‍ രേഖയ്ക്ക് ഉമ്രാവോജാനിലെന്നോണം, ഡിംപിള്‍ കപാഡിയയ്ക്ക് രുദാലിയിലെന്നോണം തബുവിന് മാച്ചിസിലെയേും ചാന്ദിനി ബാറിലെയുമെന്നോണം സരികയ്ക്ക് പര്‍സാനിയയിലെന്നോണം കരുത്തുറ്റ കഥാപാത്രത്തിന്റെ പിന്തുണ ഒരിക്കല്‍പ്പോലും ലഭിച്ചിട്ടില്ല.
രണ്ടാം വരവില്‍ ലഭിച്ച ഇംഗ്‌ളീഷ് വിംഗ്‌ളീഷ് പോലും ശ്രീദേവിയെന്ന നടിയുടെ പ്രതിഭ പൂര്‍ണമായി പുറത്തുകൊണ്ടുവന്ന ചിത്രമായിരുന്നില്ല. എന്നാല്‍ നായകകര്‍തൃത്വത്തെ നിഷ്പ്രഭമാക്കുകയെന്ന തിരദൗത്യം ഇംഗ്‌ളീഷ് വിംഗ്‌ളിഷിലെ ശശി ഗോഡ്‌ബോലെയും വിജയകരമായിത്തന്നെ നിര്‍വഹിക്കുന്നുണ്ടെന്നതു മറക്കാനാവില്ല.
മറ്റൊരര്‍ത്ഥത്തില്‍ ആലോചിച്ചാല്‍, സ്പീല്‍ബര്‍ഗിന്റെ ക്ഷണത്തിന്റെ കാര്യത്തിലെന്നോണം ഒരുപക്ഷേ ഒരു രുദാലിയാവാനോ ഉമ്രാവോജാനാവാനോ അന്നു ശ്രീദേവിയെ ആരെങ്കിലും ക്ഷണിച്ചിരുന്നെങ്കില്‍ക്കൂടി അവരതു സ്വീകരിക്കുമായിരുന്നോ എന്നതില്‍ സംശയമുണ്ട്. കാരണം, ശ്രീദേവി എന്ന നടി അന്നും എന്നും അഭിമുഖീകരിച്ചത് മാസിനെയാണ്.അവരഭിനയിച്ചത് നിരൂപകര്‍ക്കുവേണ്ടിയോ ബുദ്ധിജീവികള്‍ക്കുവേണ്ടിയോ ആയിരുന്നില്ല, മറിച്ച് സാധാരണ പ്രേക്ഷകര്‍ക്കുവേണ്ടിയാണ്. ബാല്യം മുതല്‍ താന്‍ കണ്ടു വളര്‍ന്ന, കാണാനിഷ്ടപ്പെടുന്ന തരം സിനിമകളില്‍ തനിക്കിഷ്ടപ്പെട്ടതരം കഥാപാത്രങ്ങളെയാണ് അവര്‍ അവതരിപ്പിച്ചത്. ആ തെരഞ്ഞെടുപ്പിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം അവരുടേതു മാത്രമായിരുന്നു.ആ കള്ളിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെയാണ് അവര്‍ ബഹുജനപ്രീതി എന്ന പെട്ടെന്നൊന്നും എത്തിപ്പിടിക്കാനാവാത്ത സ്വാധീനം സ്വന്തമാക്കിയത്. മനോരഞ്ജകത്വത്തിനാണ് ശ്രീദേവി പ്രാധാന്യം കല്‍പിച്ചത്. അതുകൊണ്ടാണ് വിപണിയുടെ താരമാകാന്‍ അവര്‍ സ്വയം നിശ്ചയിച്ചത്.
ശ്രീദേവി എന്ന നടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളായിരുന്നില്ല വരുമയിന്‍ നിറം ചികപ്പിലെ ദേവിയും പതിനാറു വയതിനിലെയിലെ മയിലുമൊന്നും. അതിലൊക്കെത്തന്നെ നായകനായ കമല്‍ഹാസനും വില്ലനായ രജനീകാന്തിും സഹനായകനായ ദിലീപിനും വേണ്ടി നിര്‍മിക്കപ്പെട്ടവയുമായിരുന്നു. എങ്കിലും അവയിലെ നായകകഥാപാത്രങ്ങള്‍ക്കൊപ്പം ശ്രീദേവിയെ പ്രേക്ഷകന്‍ പരിഗണിക്കുന്നുണ്ടെങ്കില്‍ അതുതന്നെയാണ് അഭിനേതാവെന്ന നിലയ്ക്കുള്ള അവരുടെ നേട്ടം.
സിനിമയെ ഒരു പ്രൊഫഷനായി കണ്ടതുകൊണ്ടാവും അത്രയേറെ പ്രൊഫഷനലിസം കാത്തുസൂക്ഷിക്കാനാവര്‍ക്കായത്. ശരീരത്തെ കഥാപാത്രമാക്കാന്‍ നിബന്ധനകളൊന്നും മുന്നോട്ടുവച്ചില്ല അവര്‍. അതുകൊണ്ടുതന്നെ ഗ്‌ളാമറായാലും ഐറ്റം ഡാന്‍സായാലും നീന്തല്‍ വസ്ത്രത്തിലായാലും കഥയാവശ്യപ്പെടുന്ന ഏതു വേഷത്തിലും രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നതില്‍ അവര്‍ക്കു വിരോധവുമുണ്ടായില്ല. എന്നു മാത്രമല്ല, അതൊക്കെയും തന്റെ തൊഴിലിന്റെ ഭാഗമായി കാണാനുള്ള മാനസിക പക്വതയും ഹൃദയവിശാലതയുമവര്‍ക്കുണ്ടായിരുന്നു. കറകളഞ്ഞ ഈ പ്രൊഫഷനലിസമാണ് അവരെ കമല്‍ഹാസനെ പോലെ സ്‌ക്രീന്‍ ഇതിഹാസമാക്കിത്തീര്‍ത്തത്. ഖുദാ ഹവായില്‍ തന്റെ അച്ഛനാവാന്‍ പ്രായമുള്ള അമിതാഭ് ബച്ചന്റെ നായികയാവാന്‍ അവര്‍ രണ്ടാമതൊന്നാലോചിക്കാത്തതും ഈ പ്രൊഫഷനലിസം കൊണ്ടുതന്നെയാണ്. ഇതര സമകാലിക നടിമാരെ അപേക്ഷിച്ച് മുഖ്യധാരയ്ക്ക് അവരെ പ്രിയപ്പെട്ടതാക്കിയ ഘടകങ്ങളും ഇതൊക്കെത്തന്നെയാണ്.
സിനിമയുടെ കമ്പോളവ്യവസ്ഥയിലെ അലിഖിത ചിട്ടവട്ടങ്ങളെ ബൗദ്ധികവും ശാരീരകവുമായി വെല്ലുവിളിക്കാനും നിയമപരമായി പൊളിച്ചെഴുതാനും സ്ത്രീക്കൂട്ടായ്മകള്‍ക്കുസാധിക്കും.എന്നാല്‍ തിരയിടങ്ങളിലെ ആണ്‍കോയ്മകളെ ആത്മീയമായി നേരിടാന്‍ ശ്രീദേവിക്കു സാധ്യമായതുപോലെ ഇനിയൊരാള്‍ക്കും സാധ്യമായിക്കൊള്ളണമെന്നില്ല.ശ്രീദേവി പ്രതിഭാസമാവുന്നത് ഇതൊക്കെക്കൊണ്ടാണ്. ഇനിയൊരു ശ്രീദേവി അത്ര പെട്ടെന്നൊന്നും ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കാന്‍ സാധ്യതതെളിയാത്തതിനു കാരണവും മറ്റൊന്നല്ല.