Monday, September 11, 2017

താരപ്രഭാവം മാധ്യമങ്ങള്‍ക്ക് ചോദ്യചിഹ്നമാവുമ്പോള്‍

ചിറക്കര പബ്‌ളിക് ലൈബ്രറി പ്രസിദ്ധീകരണമായ ചുവട് ത്രൈമാസികയില്‍ പ്രസിദ്ധീകരിച്ചത്‌

എ.ചന്ദ്രശേഖര്‍
സ്വന്തം നിലനില്‍പിന് ഇതര മാധ്യമങ്ങളെ ആശ്രയിക്കേണ്ടിവരുന്നൊരു മാധ്യമവ്യവസ്ഥയാണ് സിനിമയുടേത്. അതുകൊണ്ടുതന്നെ മാധ്യമങ്ങളും താരവ്യവസ്ഥിതിയുമായുള്ള ബന്ധം അതിലോലമായ കൊടുക്കല്‍വാങ്ങലുകളുടേതാണ്. സിനിമയും ഇതര മാധ്യമങ്ങളുമായുള്ള സംഘര്‍ഷങ്ങളെപ്പറ്റി ചില സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു വിശകലനം.

സിനിമയ്‌ക്കൊരു സവിശേഷതയുണ്ട്. ആസ്വദിക്കാന്‍ പരിശീലനം ആവശ്യമില്ലാത്തതുകൊണ്ടും, ഏറെ ചെലവില്ലാത്തതുകൊണ്ടും സമൂഹത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന ബഹുജനമാധ്യമമാണത്. അത്രതന്നെ സ്വാധീനവും ഇതര കലാമേഖകളെ നിഷ്പ്രഭമാക്കുംവിധമുള്ള ബഹുജനസ്വീകാര്യതയും, ചലച്ചിത്രപ്രവര്‍ത്തകര്‍ക്കുമുണ്ട്. അഭിനേതാക്കള്‍ക്കാണ് സാങ്കേതിക, നിര്‍വഹണപ്രവര്‍ത്തകരേ അപേക്ഷിച്ച് താരസിംഹാസനങ്ങളും കിരീടവും സ്വന്തമാകാറുള്ളത്. സിനിമയെന്ന അതിമാധ്യമത്തിന്റെ അതിയാഥാര്‍ത്ഥ്യവും  ലാര്‍ജര്‍-ദാന്‍-ലൈഫ് പ്രതിനിധാനവും സൃഷ്ടിച്ചെടുക്കുന്നതാണ് താരപ്രതിച്ഛായ. സാധാരണ പ്രേക്ഷകരുടെ സ്‌നേഹാശിസുകളുടെ അഷ്ടബന്ധത്തിലുറപ്പിച്ച ഒന്നാണത്. വന്‍ പ്രതിഫലം ലഭിക്കുന്നുണ്ടെന്നുള്ളതുകൊണ്ടുതന്നെ, ഈ പ്രതിച്ഛായയും ചെങ്കോലും നിലനിര്‍ത്തുന്നതില്‍ താരങ്ങള്‍ക്ക് മറ്റുമേഖലളിലേതിനേക്കാള്‍ ഉത്തരവാദിത്തവും സമ്മര്‍ദ്ദവും ബാധ്യതയും കൂടുതലാണ്.
ദാമ്പത്യംപോലെ ലോലമായൊരു പാരസ്പര്യമാണ് താരവും പ്രേക്ഷകനും തമ്മിലുള്ളത്. പൊതുപ്രവര്‍ത്തനത്തിലും, നാടകനൃത്താദി അവതരണകലകളിലും കളിക്കളത്തിലുമടക്കം കലാകാരന് /കായികതാരത്തിന്  ഉള്ള നേര്‍ക്കുനേര്‍ ബന്ധമല്ല അത്. തിരശ്ശീലയില്‍ ജീവിതത്തേക്കാള്‍ പതിന്മടങ്ങു വലിപ്പത്തില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിക്കുന്ന താരം, തല്‍സമയം അവന് പ്രാപ്യമല്ലാത്ത കാണാമറയത്ത് മറ്റൊരു സ്വകാര്യ ലോകത്താണെന്നതാണ് സിനിമയുടെ മാധ്യമസവിശേഷത. നേര്‍സമ്പര്‍ക്കമില്ലാത്ത താരത്തിന്റെ ഈ ജനസമ്മിതിക്കു മറ്റു മേഖലകളിലേതിനേക്കാള്‍ വ്യാപ്തിയുണ്ട്. അതുകൊണ്ടാണ് കേവലം ഒരു സിനിമയില്‍ മുഖം കാണിച്ച ആള്‍ക്കും ഒരു രാത്രിവെളുക്കുന്നതോടെ പൊതുസമൂഹത്തില്‍ താരപ്രതിച്ഛായ കൈവരുന്നത്.
വെളിച്ചത്തില്‍ ചിത്രീകരിച്ച് ഇരുട്ടില്‍ പ്രദര്‍ശിപ്പിക്കുന്നതുപോലുള്ള വൈരുദ്ധ്യത്തോടൊപ്പം പ്രധാനമാണ്, സിനിമയിലൂടെ നേടുന്ന താരപദവി നിലനിര്‍ത്താന്‍ ഇതര മാധ്യമങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്നത്. ദൃശ്യമാധ്യമമെന്ന നിലയ്ക്ക് സ്വതന്ത്ര സ്വത്വം സംസ്ഥാപിക്കുമ്പോള്‍ത്തന്നെ, സിനിമയുടെ നിലനില്‍പ്പിലും പ്രചാരത്തിലും മറ്റു  മാധ്യമങ്ങളുടെ സ്വാധീനം ഒട്ടും ചെറുതല്ല. എത്ര മികച്ച സിനിമയേയും താരപ്രകടനത്തെയും ജനസമക്ഷമെത്തിക്കാന്‍ അച്ചടി/ദൃശ്യ/ശ്രാവ്യ മാധ്യമങ്ങളുടെ സഹായം കൂടിയേ തീരൂ.  ചിത്രനിര്‍മാണണത്തിന്റെ തുടക്കം തൊട്ടുള്ള വാര്‍ത്തകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുകയും, പുറത്തിറങ്ങുമ്പോള്‍ ചുവരെഴുത്തുകള്‍ക്കു പുറമേ പ്രത്യക്ഷവും പരോക്ഷവുമായ മാധ്യമപരസ്യങ്ങളും പ്രചാരണപരിപാടികളുമെല്ലാം പ്രത്യക്ഷപ്പെടുന്നത് അതിന്റെ തെളിവാണ്.
പത്രപ്രവര്‍ത്തനത്തില്‍ ചലച്ചിത്രപ്രസിദ്ധീകരണം എന്നൊരു അവാന്തരവിഭാഗം രൂപപ്പെടുന്നതില്‍, സിനിമയ്ക്കുള്ള ജനപ്രീതി വലിയൊരു കാരണമാണ്.  എന്നാല്‍ സ്‌പോര്‍ട്‌സിനോ സാഹിത്യത്തിനോ ഇല്ലാത്തൊരു പരാശ്രിതത്വം സിനിമയ്ക്കുണ്ട്. കാരണം കളിക്കളത്തിലെ നേട്ടം ഒരു കായികതാരത്തെ പൂര്‍ണമാക്കും.  പുസ്തകം പ്രസിദ്ധീകൃതമാവുന്നതോടെ എഴുത്തും സാര്‍ത്ഥകമാവും. എന്നാല്‍ സിനിമ കൂടുതല്‍ ആളുകളിലേക്കെത്തണമെങ്കില്‍, യഥാര്‍ത്ഥ ലക്ഷ്യത്തിലെത്തണമെങ്കില്‍ പരസ്യപ്രചാരണങ്ങള്‍ അത്യന്താപേക്ഷിതമാണ്. അതിന് മാധ്യമങ്ങള്‍ കൂടിയേ തീരൂ. കുറച്ച് ആയിരങ്ങളോ ലക്ഷങ്ങളോ മാത്രം പ്രചാരമുള്ള അച്ചടിമാധ്യമങ്ങളുടെയും, ദൃശ്യബദല്‍ തന്നെയായ ടെലിവിഷന്റെയും, ഇവയുടെയെല്ലാം സംയുക്തവും പൊതുബദലുമായ സമൂഹമാധ്യമങ്ങളുടെയും പിന്തുണ വേണം കോടികളുടെ മുടക്കി നിര്‍മിക്കപ്പെടുന്ന ഒരു സിനിമ പ്രദര്‍ശനവിജയമാകാന്‍. വിജയ സിനിമയ്ക്കും സിനിമാപ്രവര്‍ത്തകര്‍ക്കുമാവട്ടെ മറ്റു മാധ്യമങ്ങളെ നിഷ്പ്രഭമാക്കുന്ന ജനസ്വാധീനവും താരപദവിയുമാണ് കൈവരുന്നത് എന്നതാണ് വൈരുദ്ധ്യം.
ചലച്ചിത്ര നിര്‍മാണതസ്തികകളില്‍ പ്രമുഖമാണ് പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ അഥവാ പി.ആര്‍.ഒ. ഒരു സിനിമയുടെ ബീജാവാപത്തോടൊപ്പം അതിന്റെ മാധ്യമപരാശ്രിതത്വവും ആരംഭിക്കുന്നു. കഥയും താരങ്ങളും സാങ്കേതികവിദഗ്ധരുമെല്ലാം നിശ്ചയിക്കപ്പെടുന്നതുമുതല്‍ വാര്‍ത്താപ്രചാരണവും ആരംഭിക്കുകയായി. തുടര്‍ന്ന് പൂജ, ചിത്രീകരണം, റിലീസ് തുടങ്ങിയ വിവിധ ഘട്ടങ്ങളില്‍ മാധ്യമങ്ങളിലൂടെ പലവിധത്തിലുമുള്ള വാര്‍ത്താവിതരണം സംഭവിക്കുന്നു. ചുരുക്കത്തില്‍ സിനിമയ്ക്കും അതിന്റെ ഉപഭോക്താക്കളായ പ്രേക്ഷകര്‍ക്കും തമ്മിലുള്ള സജീവമായ ഒരു ഇടനിലക്കാരന്റെ വേഷമാണ് മാധ്യമങ്ങള്‍ നിര്‍വഹിച്ചുപോരുന്നത്. സിനിമാ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യകാലത്ത് വിളംബരത്തിലും സിനിമാനിരൂപണത്തിലും മാത്രമൊതുങ്ങിയിരുന്നെങ്കില്‍ പിന്നീടത് താരങ്ങളും സാങ്കേതികവിദഗ്ധരുമായുള്ള അഭിമുഖങ്ങളിലും ഗോസിപ്പുകളിലേക്കുമായി വളര്‍ന്നു. സിനിമയ്‌ക്കൊപ്പമോ അതിലുമധികമോ സ്വാധീനം വായനക്കാരില്‍ വിനോദവാര്‍ത്തകള്‍ക്കും വര്‍ത്തമാനങ്ങള്‍ക്കും സാധ്യമായി.
ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വിനോദ പരിപാടികളിലൂടെയും മറ്റും സിനിമയുടെ/ സിനിമാക്കാരുടെ പ്രചാരവേല അഭംഗുരം ഭംഗിയായി തുടര്‍ന്നു. കാലത്തിനൊത്ത് അതിന്റെ കെട്ടും മട്ടും അലകും പടലും മാറുകയും പുതിയ സാധ്യതകള്‍ തേടുകയും ചെയ്തു. സ്വാഭാവികമായി, സിനിമയില്‍ താരതമ്യേന ഭേദപ്പെട്ടൊരു വേഷം കയ്യാളുന്ന ഒരാളെ പെട്ടെന്ന് പ്രേക്ഷകശ്രദ്ധയിലേക്കുയര്‍ത്താന്‍ തക്ക ശേഷി മാധ്യമള്‍ക്കുണ്ടായി. അതോടെ അവയുമായി നല്ല ബന്ധത്തിലേര്‍പ്പെടാനും അവയുപയോഗിച്ച് തങ്ങളുടെ പ്രതിച്ഛായ പരമാവധി ഉയര്‍ത്തിയെടുക്കാനും താരപദവിയിലേക്കെത്തിപ്പെടാനും നടീനടന്മാര്‍ കൂടുതല്‍ ശ്രദ്ധിച്ചു. ക്രമേണ അതു പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇഴയടുപ്പമായി വളര്‍ന്നു.
മലയാള സിനിമയില്‍, സത്യനും പ്രേംനസീറും മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും വരെയുള്ള താരങ്ങള്‍ക്കു മാധ്യമങ്ങളോടുണ്ടായിരുന്ന ആരോഗ്യകരമായ ബന്ധവും ബഹുമാനവും രഹസ്യമല്ല. കെ.ബാലകൃഷ്ണന്റെ കൗമുദിയില്‍ ഒരു കുറിപ്പു വന്നത് അഭിനയജീവിതത്തില്‍ സത്യന്‍ എന്ന അനശ്വര നടന്‍ എത്രമാത്രം വിലപ്പെട്ടതായി കണക്കാക്കിയിരുന്നു എന്നത് അദ്ദേഹത്തിന്റെ ജീവചരിത്രഗ്രന്ഥത്തില്‍ മാത്തുക്കുട്ടി ജെ.കുന്നപ്പള്ളി വിവരിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് പ്രേംനസീറിനെപ്പോലെ, അഭിനയത്തില്‍ ഇനിയും തകര്‍ക്കപ്പെട്ടിട്ടില്ലാത്ത ഒന്നിലധികം ലോകറെക്കോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ള താരരാജാവിന്റെ കാര്യവും.
തൊണ്ണൂറുകളുടെ ഉത്തരപാദത്തില്‍, പരമ്പരാഗത മാധ്യമങ്ങളെ പിന്തള്ളി ഇലക്ട്രോണിക് മാധ്യമങ്ങള്‍, പ്രത്യേകിച്ച് നവമാധ്യമങ്ങള്‍ ശക്തമാവുകയും പുതുതലമുറ ചലച്ചിത്രതാരങ്ങളിലേക്ക് സിനിമ ചെന്നുചേരുകയും ചെയ്യുന്നതോടെയാണ് സിനിമയും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ചയുണ്ടാവുന്നത്. കോര്‍പറേറ്റ് നിര്‍മാണരീതിയും ഇതിന് ഉപോല്‍ബലകമായി. തങ്ങള്‍ വിളിച്ചു ചേര്‍ക്കുന്ന വാര്‍ത്താസമ്മേളനങ്ങളില്‍ ഏകതാനമായ വാര്‍ത്തകളും വിവരങ്ങളും മാത്രം മാധ്യമള്‍ക്കു നല്‍കുകയും, ചിത്രീകരണസ്ഥലങ്ങളിലേക്ക് മാധ്യമങ്ങള്‍ക്കു കര്‍ശന വിലക്കേര്‍പ്പെടുത്തുകയും ചെയ്തുകൊണ്ടാണ് അതിനു തുടക്കമായത്. അതുവരെ ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍ ചിത്രീകരണസ്ഥലങ്ങളില്‍ നേരിട്ടു ചെന്ന് ചിത്രവിശേഷങ്ങളും പിന്നാമ്പുറക്കഥകളും താരസല്ലാപങ്ങളുമൊക്കെയായി പ്രത്യക്ഷവും പരോക്ഷവുമായി ചിത്രത്തിന് പ്രചാരം കിട്ടുന്ന ഉള്ളടക്കങ്ങള്‍ സ്വന്തം മനോധര്‍മത്തിനനുസരിച്ച് എക്‌സ്‌ക്ലൂസീവായി ഉണ്ടാക്കുകയായിരുന്നു. പിന്നീട് സിനിമയുടെ റിലീസിനോടനുബന്ധിച്ച് പന്തിഭോജനസമാനമായ പ്രചാരണപരിപാടികളുമായി താരസംഘങ്ങളും അണിയറപ്രവര്‍ത്തകരും മാധ്യമങ്ങളില്‍ ഒരേസമയത്ത് ഒരുപോലെ സജീവമാകുകയായിരുന്നു. ഈ മാറ്റമുള്‍ക്കൊള്ളാനാവാത്ത അച്ചടിമാധ്യമപ്രവര്‍ത്തകര്‍, തങ്ങളില്‍ നിന്ന് താരങ്ങളും സിനിമാക്കാരും അകലം പാലിക്കുന്നതില്‍ പരിഭവിച്ചെങ്കില്‍, നവമാധ്യമങ്ങള്‍ തങ്ങളുടെ രചനകള്‍ക്കെതിരേ ദുഷ്ടലാക്കോടെയും നിക്ഷിപ്തതാല്‍പര്യത്തോടെയും കുപ്രചരണങ്ങളഴിച്ചുവിടുന്നതിനെതിരേ ചലച്ചിത്രലോകവും  പരിഭവിക്കുന്നന്ന വൈരുദ്ധ്യമാണുണ്ടായത്.
ഹോളിവുഡ്ഡിലും ഹിന്ദിയിലും മറ്റും താരങ്ങള്‍ ലഭ്യമായ എല്ലാ മാധ്യമവേദികളും പത്രസ്ഥലവും, അനുകൂല/ പ്രതികൂല പ്രചാരണനേട്ടങ്ങള്‍ക്കായി ബുദ്ധിപൂര്‍വം വിനിയോഗിക്കുകയും തമിഴ് നാട്ടിലും മറ്റും അത്തരത്തില്‍ രാഷ്ട്രീയത്തില്‍ വരെ താരങ്ങള്‍ സ്ഥാനമുറപ്പിക്കുകയും ചെയ്ത ചരിത്രമുള്ളപ്പോള്‍ കേരളത്തില്‍ അങ്ങനെയുള്ളവര്‍ പോലും പില്‍ക്കാലത്ത് മാധ്യമങ്ങളോട് നിശ്ചിത അകലം കാത്തുസൂക്ഷിക്കുകയോ സ്വാര്‍ത്ഥലാഭത്തോടെയുള്ള വാണിജ്യസഹകരണത്തില്‍ ഏര്‍പ്പെടുകയോ ആയിരുന്നു. കുടുംബംകലക്കി ഗോസിപ്പുകളെയും കിംവദന്തികളെയും ഭയന്നിട്ടല്ല താരങ്ങളുടെ ഈ മാധ്യമപഥ്യം. ഒരര്‍ത്ഥത്തില്‍ അതവരുടെ അസഹിഷ്ണുതയുടെ കൂടി പ്രത്യക്ഷീകരണമാണ്. എന്തുകൊണ്ടാണ്/എന്നു മുതല്‍ക്കാണ് മാധ്യമങ്ങളും സിനിമാവ്യവസായവും തമ്മിലുള്ള ഈ വിചിത്രമായ അകലമുണ്ടായത്? കുറച്ചുകാലം മുമ്പ് കേരളസമൂഹം ഏറെ ചര്‍ച്ച ചെയ്ത ചില സംഭവവികാസങ്ങളില്‍ ചലച്ചിത്ര താരങ്ങള്‍ രൂക്ഷമായ മാധ്യമവിചരാണയ്ക്ക് വിധേയരാവേണ്ടിവന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു അന്വേഷണത്തിനും വിശകലനത്തിനും വളരെയേറെ സാംഗത്യമുണ്ട്, പ്രസക്തിയും.
മലയാളത്തില്‍ സ്വകാര്യ ടെലിവിഷന്റെ വരവോടെയാണ് തിരയ്ക്കപ്പുറമുളള താരവ്യക്തിത്വം പൊതുസമക്ഷം കൂടുതല്‍ വെളിവാക്കപ്പെട്ടത്. ഏഷ്യാനെറ്റ് മാത്രമായിരുന്ന കാലത്ത് ദൂരദര്‍ശനിലും ഏഷ്യാനെറ്റിലുമായി പങ്കുവയ്ക്കപ്പെട്ട ചലച്ചിത്രങ്ങള്‍ക്ക് പരിധിയുണ്ടായിരുന്നു. അന്നത്തെ ചാനലുകളുടെ ഫിക്‌സ്ഡ് ടൈം ചാര്‍ട്ടുകളില്‍ 24 മണിക്കൂറില്‍ എത്ര ചലച്ചിത്ര/ചലച്ചിത്രാധിഷ്ഠിത പരിപാടികളുണ്ടായിരുന്നു എന്നു നോക്കുക. ആഴ്ചയില്‍ ഒരു സിനിമ. രണ്ടു ദിവസം അരമണിക്കൂര്‍ ചലച്ചിത്രഗാനരംഗങ്ങള്‍. ഒന്നോ രണ്ടോ താരാഭിമുഖങ്ങള്‍. ആഴ്ചയില്‍ അരമണിക്കൂര്‍ നീളുന്ന ചലച്ചിത്രവാര്‍ത്താപരിപാടി. ചാനലുകളുടെ എണ്ണം കൂടുകയും റേറ്റിങില്‍ കിടമത്സരമുണ്ടാവുകയും ചെയ്യുന്നതോടെയാണ് താര/ചലച്ചിത്ര/ചലച്ചിത്രാധിഷ്ഠിത പരിപാടികളുടെ എണ്ണം കൂടുന്നത്. ആഴ്ചയില്‍ മൂന്നും നാലും ദിവസം സിനിമ, നിത്യവും സിനിമാധിഷ്ഠിത പരിപാടികള്‍, രണ്ടു ദിവസമെങ്കിലും അഭിമുഖം, തമാശ, ഗാന പരിപാടികള്‍,ക്യാംപസ് /വിനോദവാര്‍ത്താ ചര്‍ച്ചകള്‍...അങ്ങനെ ഉള്ളടക്കത്തിന്റെ ഭീമഭാഗവും സിനിമനുബന്ധമായപ്പോള്‍ ടിവിക്ക് സിനിമ പ്രധാന അസംസ്‌കൃതവസ്തുവാണെന്ന സ്ഥിതി വന്നു. ഉത്സവ/വിശേഷദിനങ്ങള്‍ക്കായി കരുതിവച്ചിരുന്ന താരാഭിമുഖങ്ങള്‍ നിത്യക്കാഴ്ചകളായി. (എല്ലാ ദിനങ്ങളും വിശേഷദിനങ്ങളായി വിപണനം ചെയ്യപ്പെട്ടു. ഫ്രൈഡേ പ്രോഗ്രാംസ് ബ്രോട്ട് ടു യൂ ബൈ... എന്നും മറ്റുമുള്ള ടിവി പരസ്യപ്രചാരണങ്ങള്‍ ശ്രദ്ധിക്കുക) അതുക്കും മേലേ അതുക്കും മേലേ എന്ന മട്ടില്‍ സിനിമയേയും സിനിമാക്കാരേയും വില്‍പനച്ചരക്കാക്കുന്നതില്‍ ചാനലുകള്‍ മത്സരിച്ചു. സ്വാഭാവികമായി ടിവി വഴി കിട്ടുന്ന പ്രചാരം തങ്ങളുടെ ഉല്‍പ്പന്നത്തിനും പ്രതിച്ഛായയ്ക്കും അനുകൂലമാക്കി മാറ്റാന്‍ ചലച്ചിത്രസമൂഹവും ഉത്സാഹിച്ചു. ടിവി/പത്രമാധ്യമങ്ങളുടെ നിലനില്‍പിനു താരനിശകള്‍ പോലുള്ള ഇവന്റുകള്‍ അത്യന്താപേക്ഷിതമാണെന്നു വന്നു. സിനിമയുമായി നേരിട്ടു ബന്ധമില്ലാത്ത മാധ്യമങ്ങള്‍ പോലും വിപണനസാധ്യത മുന്‍നിര്‍ത്തി വര്‍ഷം തോറും താരമാമാങ്കങ്ങള്‍ക്കായി മത്സരിച്ചു. റിയാലിറ്റി ഷോകളിലെ വിധികര്‍ത്താക്കളുടെയും അതിഥികളുടെയും രൂപത്തില്‍ ചാനലുകള്‍ താരസാന്നിദ്ധ്യം ഉറപ്പാക്കി. താരങ്ങള്‍ക്കു സാംസ്‌കാരിക നായകത്വം ചാര്‍ത്തിക്കൊടുത്ത മാധ്യമങ്ങള്‍ അവരുടെ താരപ്രഭാവം തങ്ങളുടെ പ്രചാരം കൂട്ടാന്‍ വാണിജ്യതാല്‍പര്യത്തോടെ പ്രതിഫലത്തിനും അല്ലാതെയും വിനിയോഗിച്ചു.
മാധ്യമങ്ങള്‍ തമ്മില്‍ നിലനിന്ന അദൃശ്യസന്തുലനം കൈമോശം വന്നതോടെയാണ് മാധ്യമ /സിനിമ ബന്ധത്തില്‍ വൈരുദ്ധ്യങ്ങള്‍ തുടങ്ങുന്നത്. തങ്ങളുടെ പ്രതിച്ഛായയും നിര്‍മിതിയും ടെലിവിഷന്‍ ചൂഷണം ചെയ്യപ്പെടുകയാണോ എന്നു സന്ദേഹിച്ചതോടെ അതിനെ പ്രതിരോധിക്കാനുള്ള നിലപാടുകളിലേക്കും നടപടികളിലേക്കും ചലച്ചിത്രസമൂഹം കടന്നു. താരങ്ങള്‍ താരനിശകളിലും ടിവിഷോകളിലും പ്രത്യക്ഷപ്പെടുന്നതു വിലക്കിക്കൊണ്ട് താരസംഘടന മുന്നോട്ടുവന്നതിനെത്തുടര്‍ന്ന് ചാനലുകളുമായുണ്ടായ സംഘര്‍ഷവും തുടര്‍ന്നുണ്ടായ സംഘടനാത്തര്‍ക്കങ്ങളും പ്രതിസന്ധികളും ഓര്‍ക്കുക. അവസാനം താരസംഘടന സ്വന്തമായി സംഘടിപ്പിക്കപ്പെട്ട താരനിശയും റെക്കോര്‍ഡ് തുകയ്ക്ക് ചാനലിനു തന്നെ വില്‍ക്കുകയായിരുന്നുവെന്നതും ശ്രദ്ധേയം.അതുപോലെതന്നെയാണ്, ഗാനരംഗങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ പകരം സിനിമയുടെ സൗജന്യ ട്രെയ്‌ലര്‍ സംപ്രേഷണം ചെയ്യണമെന്ന നിലയ്ക്കുള്ള ചില ധാരണകള്‍ നിലവില്‍ വന്നതും.
ബുദ്ധിപൂര്‍വമായ ചില ഇടപെടലുകള്‍ കൊണ്ടാണ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഈ വിലപേശലില്‍ അന്തിമ വിജയം കരസ്ഥമാക്കിയത്. ടേബിള്‍ പ്രോഫിറ്റ് പദ്ധതികളായി മാറിയ കുറേയേറെ ചലച്ചിത്ര സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കിക്കൊണ്ടായിരുന്നു അത്. സാറ്റലൈറ്റ് റൈറ്റ് എന്ന പേരില്‍ സിനിമയുടെ നിര്‍മാണാരംഭത്തില്‍ത്തന്നെ വന്‍ തുക നിശ്ചയിച്ച് സംപ്രേഷണാവകാശം സ്വന്തമാക്കക്കിക്കൊണ്ടായിരുന്നു ഇത്. ഇങ്ങനെ നേടിയ സിനിമകള്‍ അവരുടെ എക്‌സ്‌ക്‌ളൂസീവുകളാക്കി പ്രൈം ടൈമില്‍ സംപ്രേഷണം ചെയ്ത് ടാം റേറ്റിങില്‍ മുന്തിയ സ്ഥാനം നേടി പരസ്യങ്ങളിലൂടെ ചാനലുകള്‍ വന്‍ ലാഭം നേടിയപ്പോള്‍, മുന്‍പരിചയമില്ലാത്തവര്‍ പോലും നിര്‍മാതാക്കളാ യി. മലയാളസിനിമയെ അനിവാര്യമായൊരു പ്രതിസന്ധിയിലേക്ക് ചവിട്ടിത്താഴ്ത്തിയ ഈ പ്രവണതയ്ക്ക് ചാനലുകളും ചലച്ചിത്രപ്രവര്‍ത്തകരും ആത്മവിമര്‍ശനപരമായി ഇടപെട്ടു സ്വയം തിരുത്തലിനു തയാറായതുകൊണ്ടാണ് അറുതിയായത്. അതേസമയം ടേബിള്‍ പ്രോഫിറ്റ് വ്യാജനിര്‍മിതകളെ മാത്രമല്ല, ആത്മാര്‍ത്ഥ ചലച്ചിത്ര സംരംഭങ്ങളെയും വ്യാജപ്രചാരണങ്ങളിലൂടെ നിലംപരിശാക്കാന്‍ സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രവണതകള്‍ക്കു സാധിച്ചു. വാളെടുത്തവരെല്ലാം ചലച്ചിത്രനിരൂപകരായി സ്വയമവരോധിക്കുന്ന സൈബര്‍ ഇടനാഴികളില്‍ ഏതു സിനിമയുടെയും ഭാഗധേയം ആദ്യ ഷോയുടെ ഇടവേളയില്‍ നിര്‍ണയിക്കപ്പെടുന്ന അവസ്ഥ. മാത്രമല്ല, ഓണ്‍ലൈന്‍ പ്രമോഷന്‍ എന്ന പേരില്‍ വാണിജ്യാടിസ്ഥാനത്തില്‍  സൈബര്‍പ്രചാരണ മാഫിയകള്‍ സജീവവുമായി. ഇവരെ ഒഴിവാക്കിയൊരു സ്വതന്ത്രവിജയം ശരാശരി സിനിമയ്ക്ക് അന്യമായി.
സിനിമയും സിനിമാക്കാരും മാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വാണിജ്യതാല്‍പര്യം കടന്നുവന്നതാണ് ഈ പ്രവണതകള്‍ക്കെല്ലാം കാരണം. പ്രത്യേകിച്ചു താരങ്ങളും മാധ്യമങ്ങളും തമ്മിലുള്ള ഇരിപ്പുവശം വഷളാവുന്നതില്‍ വാണിജ്യവ്യവസ്ഥയ്ക്ക് ചെറുതല്ലാത്ത പങ്കാണുള്ളത്. സത്യനെക്കുറിച്ചോ നസീറിനെക്കുറിച്ചോ ഒരു റൈറ്റപ്പോ അഭിമുഖമോ പ്രസിദ്ധീകരിക്കാന്‍ പത്രാധിപര്‍ താരത്തിനോ താരം പത്രസ്ഥാപനത്തിനോ പ്രതിഫലമൊന്നും കൊടുത്തിട്ടില്ല. മറിച്ച്, സ്വന്തം മാധ്യമസ്ഥാപനത്തിന്റെ ഒരുല്‍പ്പന്നത്തിന്റെ/പദ്ധതിയുടെ/സംരംഭത്തിന്റെ പ്രചാരകനായി ഒരു താരത്തെ പ്രതിഫലം നല്‍കി ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായി അയാളുടെ താല്‍പര്യങ്ങളെ കൂടി സംരക്ഷിക്കേണ്ടതോ കുറഞ്ഞപക്ഷം ഹനിക്കാതിരിക്കേണ്ടതോ ആയ ബാധ്യത ഇക്കാലത്ത് മാധ്യമങ്ങള്‍ക്കു വന്നുചേരുന്നു. ചാനലുകള്‍ക്ക് സ്വന്തം താരനിശകള്‍ വന്‍ വിലയ്ക്ക് വില്‍ക്കാനും ലാഭം കൈവരിക്കാനും വമ്പന്‍ താരങ്ങളുടെ സാന്നിദ്ധ്യം നിര്‍ബന്ധമായി. അവര്‍ക്ക് അതിവിചിത്ര  അവാര്‍ഡുകളുടെ രൂപത്തില്‍ വന്‍ തുക നല്‍കേണ്ടിയും വന്നു. ഇതു തങ്ങളുടെ താരപ്രഭാവത്തിന്റെ വിപണനമാണെന്ന ധാരണ താരങ്ങള്‍ക്കുമുണ്ടായി. തങ്ങളില്ലാതെ എങ്ങനെ താരനിശ നടത്തുമെന്ന ചിന്ത അവര്‍ക്കുണ്ടായതു സ്വാഭാവികം. ടിവിയില്‍ ചലച്ചിത്രതാരങ്ങള്‍ ചെയര്‍മാന്മാര്‍ വരെയായി. സിനിമ നിലനില്‍പിന് ആശ്രയിച്ചിരുന്ന മാധ്യമങ്ങള്‍ സ്വന്തം നിലനില്‍പിനു വേണ്ടി സിനിമയെത്തന്നെ ആശ്രയിക്കുന്ന ഈ വൈരുദ്ധ്യം.
സിനിമാ മാധ്യമപ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ തന്നെ വ്യക്തമായ രണ്ടു ധാരകള്‍ അതില്‍ അന്തര്‍ലീനമായിരുന്നു. ചലച്ചിത്രങ്ങള്‍ക്കു മാത്രമായിട്ടുള്ള പ്രസിദ്ധീകരണങ്ങളും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലെ സിനിമാപംക്തികളും. സിനിമയെ അടിസ്ഥാനമാക്കി, സിനിമാക്കാരുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന ഉള്ളക്കമായിരുന്നു ചലച്ചിത്രപ്രസിദ്ധീകരണങ്ങലേറെയും. അവയുടെ നിലനില്‍പുതന്നെ സിനിമാപരസ്യങ്ങളിലും ആരാധകരായ വായനക്കാരിലും ഊന്നിയായിരുന്നു. അതുകൊണ്ടുതന്നെ താരവ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന, സിനിമയുടെ നടപ്പുശീലങ്ങളെ വിമര്‍ശിക്കുന്ന യാതൊന്നും അത്തരം പ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷപ്പെട്ടില്ല. കലാകൗമുദി ഫിലിം മാഗസിനും ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ ചില ഒറ്റപ്പെട്ട സംരംഭങ്ങളുമല്ലാതെ സമാന്തരസിനിമയേയോ കലാസിനിമയേയോ പ്രോത്സാഹിപ്പിക്കുന്ന ഗൗരവമുള്ള പ്രസിദ്ധീകരണങ്ങള്‍ പോലും കുറവായിരുന്നു. മുഖ്യധാരയില്‍ വിമര്‍ശനപരമായ ചില ധൈര്യമുള്ള വേറിട്ട സമീപനങ്ങള്‍ കൈക്കൊണ്ട മാത്രഭൂമിയുടെ ചിത്രഭൂമിയെപ്പോലും പരസ്യം വിലക്കിക്കൊണ്ടു വരുതിയിലാക്കിക്കാന്‍ സിനിമയ്ക്കു സാധിച്ചു.
സിനിമയുടെ സംവേദനശീലത്തിലും സ്വരൂപത്തിലും ആസ്വാദനശീലത്തിലുമെല്ലാം മാറ്റം വന്നുകഴിഞ്ഞും പുറത്തിറങ്ങിയ പുത്തന്‍തലമുറ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളും, അച്ചടിനിലവാരത്തിലും ഗ്‌ളാമര്‍ പുറംമോടിക്കുമപ്പുറം ഉള്ളടക്കത്തില്‍ ഏറെ വ്യത്യസ്തമല്ല. ഓരോ ലക്കവും മാറി മാറി താരവിലയുള്ള നടനെയോ നടിയേയോ സമൂലം അവതരിപ്പിച്ചുകൊണ്ട് പ്രചാരവും പരസ്യവും നേടിയെടുക്കുകയെന്ന വിപണനതന്ത്രമാണവയുടേത്. ഒപ്പം, വര്‍ഷാവര്‍ഷം അതതു മാധ്യമസ്ഥാപനങ്ങള്‍ക്കു നടത്തി ലാഭത്തിലാക്കേണ്ടതായ മെഗാ താരനിശയിലേക്ക് ഈ താരങ്ങളുടെയെല്ലാം സാന്നിദ്ധ്യവും സഹകരണവും ഉറപ്പാക്കാനുള്ള പബ്‌ളിക് റിലേഷന്‍സ് സംരംഭമായും ഇവ ഉപയോഗിക്കപ്പെടുന്നു. സ്വന്തമായൊരു ചലച്ചിത്ര പ്രസിദ്ധീകരണമില്ലാത്ത മുന്‍നിര ദിനപ്പത്രകുടുംബം പോലും അവരുടെ സ്ത്രീ പ്രസിദ്ധീകരണത്തിലൂടെ നിര്‍വഹിക്കുന്നതും മറ്റൊന്നല്ല. സ്ത്രീ പ്രസിദ്ധീകരണം സിനിമാ അവാര്‍ഡ് നല്‍കുന്നതെന്തിന് എന്ന യുക്തി ഉന്നയിക്കപ്പെടുന്നതേയില്ല.
സിനിമാനിരൂപണങ്ങളിലൂടെയാണ് ദിനപത്രങ്ങളുടെ സിനിമാബാന്ധവത്തിനു തുടക്കം കുറിക്കുന്നത്. ചലച്ചിത്ര പ്രസിദ്ധീകരണങ്ങളുടെ വായനക്കാരില്‍ നിന്നു വ്യത്യസ്തമായിരുന്നു വര്‍ത്തമാനപത്രങ്ങളുടേത്. അതുകൊണ്ടുതന്നെ വര്‍ത്തമാനപത്രങ്ങള്‍ പ്രതിവാര സിനിമാപേജുകള്‍ക്കു തുടക്കമിട്ടു. പരസ്യം തരുന്നതും തരാനിടയുള്ളതുമായ സിനിമകളെപ്പറ്റിയുള്ള കുറിപ്പുകള്‍, ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള അഭിമുഖങ്ങള്‍ എന്നിവയായിരുന്നു ഉള്ളടക്കം.സ്‌പോര്‍ട്‌സും ക്രൈമും കോടതിയും കൃഷിയും പോലെ മറ്റൊരു സ്‌പെഷലൈസേഷന്‍ മാത്രമായിട്ടാണ് വൃത്താന്ത പത്രപ്രവര്‍ത്തനത്തില്‍ സിനിമ കണക്കാക്കപ്പെട്ടത്. സ്വാഭാവികമായി അതിന്റെ ലേഖകര്‍ സിനിമാപത്രപ്രവര്‍ത്തകരില്‍ നിന്നു വിഭിന്നമായി നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്കുപരി വസ്തുനിഷ്ഠനിലപാടുകള്‍ വച്ചുപുലര്‍ത്തുന്നവരായിരുന്നു. വിനോദാധിഷ്ഠിത പരിപാടികളെ മാത്രമാശ്രയിക്കുന്ന എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളുടെ സ്ഥാനത്ത് വാര്‍ത്താ ചാനലുകളും അത്യവശ്യം റേറ്റിങ് നേടി ശ്രദ്ധിക്കപ്പെട്ടതോടുകൂടി ദൃശ്യമാധ്യമങ്ങളില്‍ അവഗണിക്കാവാത്ത ഒരു വിഭാഗത്തിന്റെ മുന്‍ഗണനാപ്പട്ടികയില്‍ നിന്ന് സിനിമ പിന്തള്ളപ്പെട്ടതും ഇതിന് ആക്കം കൂട്ടി.
പക്ഷേ, കാലങ്ങളായി സിനിമാപത്രപ്രവര്‍ത്തകരുമായുള്ള നിരന്തരസമ്പര്‍ക്കം അനുശീലിച്ചു പോന്ന താരങ്ങള്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും പ്രൊഫഷനലായി പരിശീലിച്ച് പത്രമാധ്യമങ്ങളില്‍ ജോലിയെടുക്കുന്ന മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരുടെ രീതിശീലങ്ങള്‍ അത്രവേഗം ദഹിക്കുന്നതായില്ല. അതിന്റെ പ്രതിഫലനമയാണ് സമകാലിക കേരളം ഏറെ ചര്‍ച്ച ചെയ്ത നടിയുടെ പീഡനക്കേസിന്റെ റിപ്പോര്‍ട്ടിങില്‍ മാധ്യമങ്ങള്‍ക്കുനേരെയുണ്ടായ താരങ്ങളുടെ അതിരുവിട്ട പെരുമാറ്റത്തെ കാണേണ്ടത്. മുഖ്യധാരാ വൃത്താന്തമാധ്യമപ്രവര്‍ത്തകരുടെ യുക്ത്യധിഷ്ഠിതമായ ചോദ്യങ്ങള്‍ക്കുമുന്നില്‍ താരങ്ങള്‍ക്ക് ഉത്തരം മുട്ടിയതും അസഹിഷ്ണുക്കളായതും അതുകൊണ്ടാണ്. അതവരുടെ തത്സമയ സ്വാഭാിക പ്രതികരണമായിരുന്നു. പതിവുപോലെ താരക്കൂട്ടായ്മകളുടെ രസകരമായ സിനിമയിലല്ല നിമിഷങ്ങളും കൊച്ചുവര്‍ത്തമാനങ്ങളുടെ ദൃശ്യങ്ങളും പകര്‍ത്തി അവര്‍ വച്ചുനീട്ടുന്ന വിരുന്നുമുണ്ട് അടുത്തലക്കത്തിലേക്ക് ഒരു കവര്‍ ഫീച്ചറൊപ്പിച്ചു മടങ്ങുന്ന ചലച്ചിത്രപത്രപ്രവര്‍ത്തകരുടെ സ്ഥാനത്ത്, വിഷയത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് വാര്‍ത്താലേഖകരെത്തിയപ്പോഴാണ് താരങ്ങള്‍ കുഴഞ്ഞത്. കാരണം, റിപപ്പോര്‍ട്ടിങിനെത്തിയവര്‍ സിനിമാ ബീറ്റ് നോക്കുന്ന ലേഖകരായിരുന്നില്ല. സ്റ്റുഡിയോകളിലും ഡസ്‌കുകളിലുമിരിക്കുന്നവരുടെയും താല്‍പര്യം വേറേയായിരുന്നു.
പൊതുസമൂഹവും രാഷ്ട്രീയരംഗവും ഒരുപോലെ താരസംഘടനയ്‌ക്കെതിരേ അണിനിരക്കാനിടയായതു  വാസ്തവത്തില്‍ സംഘടന സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തോടെയാണെന്നോര്‍ക്കുക. സംഘടനാതലപത്തുള്ള ജനപ്രതിനിധികള്‍ കൂടിയായ മൂന്നു മുതിര്‍ന്ന താരങ്ങള്‍ക്കെതിരേ സ്വന്തം രാഷ്ട്രീയകക്ഷികളില്‍പ്പെട്ട പ്രാദേശികതലം വരെയുള്ള ബഹുഭൂരിപക്ഷവും യുവജനവിഭാഗവും വിമര്‍ശനവുമായി മുന്നോട്ടു വന്നതിനു പിന്നിലും സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സവിശേഷ രാഷ്ട്രീയസാഹചര്യമായിരുന്നു. ഇതിനു പിന്നില്‍ ഉത്തരവാദിത്തത്തോടെയുള്ള മാധ്യമജാഗ്രതയുണ്ടായിരുന്നു.
സംഘടനകളും മാധ്യമങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ പലപ്പോഴും മാധ്യമങ്ങളെ തമസ്‌കരിക്കാനോ വിലക്കാനോ ബഹിഷ്‌കരിക്കാനോ ഒക്കെയുള്ള നീക്കങ്ങളാണ് നടന്നുകണ്ടിട്ടുള്ളത്. അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുണ്ടായതിനു സമാനമായ നീക്കങ്ങളാണ് സിനിമാക്കാര്‍ മുമ്പ് താരവിലക്കിന്റെ കാലത്തും ഇപ്പോള്‍ അനൗപചാരികമായി ചില മാധ്യമങ്ങളോടും വച്ചു പുര്‍ത്തിപ്പോന്നത്. നവമാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സ്വതന്ത്ര വാര്‍ത്തിവിനിമയത്തിന്റെ വിളംബരസാധ്യതകള്‍ പരമാവധി ഉപയോഗിക്കുക വഴി പരമ്പരാഗത മാധ്യമങ്ങളെ തന്നെ ഒഴിവാക്കാനാവുമെന്നാണ് അവരുടെ ധാരണ. എന്നാല്‍ അത്തരം മാധ്യമങ്ങളിലൂടെയുള്ള ഒട്ടുമേ സംശോധിക്കപ്പെടാത്ത അഭിപ്രായപ്രകടനങ്ങളിലും സ്വതന്ത്രവിനിമയങ്ങളിലും കൂടി കൂടുതല്‍ അബദ്ധങ്ങളിലേക്ക് സംഘടനകള്‍ ചെന്നെത്തുന്നതായിട്ടാണ് കണ്ടുവരുന്നത്. മറുവശത്ത്, ദൃശ്യമാധ്യമങ്ങളുടെ അന്തിച്ചര്‍ച്ചകളില്‍ ചൂടുള്ള വിഭവങ്ങളാവുക വഴി ജനകീയ വിചാരണ തന്നെ നടക്കുന്നു. ചലച്ചിത്രാനുബന്ധ പരിപാടികളുടെ സ്ഥാനത്ത് ഹിന്ദിചാനലുകളെപ്പോലെ വില്‍പനസാധ്യതയുള്ള മറ്റ് രസക്കൂട്ടുകളും ഫോര്‍മുലകളും പരിചയപ്പെടുത്തിയാല്‍ തീര്‍ക്കാവുന്ന ആശ്രിതത്വമേയുള്ളൂ ടിവിക്കു സിനിമയോടുള്ളത്. ബൗദ്ധികവ്യായാമമേറെ ആവശ്യമുള്ള ആ പ്രയത്‌നത്തിനു നില്‍ക്കാതെ എളുപ്പവഴിക്ക് പരിപാടികള്‍ അണിനിരത്താനുള്ള മാധ്യമവ്യഗ്രതയാണ് മലയാളടെലിവിഷന്റെ ഏറ്റവും വലിയ ദൗര്‍ബല്യമായിത്തീരുന്നത്
പുതുതലമുറ യുവതാരങ്ങള്‍ പുലര്‍ത്തുന്ന മാധ്യമവിരുദ്ധ നിലപാടുകള്‍ ഇതിന്റെ മറുപുറമാണ്. സ്വന്തം സിനിമയുടെ റിലീസിനോടനുബന്ധിച്ച്, തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴല്ലാതെ, മാധ്യമങ്ങള്‍ക്ക് നിന്നു കൊടുക്കുകയോ ചിത്രമെടുക്കാനോ സംസാരിക്കാനോ പോലും തയാറാവുകയോ ചെയ്യാത്ത ന്യൂ ജനറേഷന്‍ നിഷേധാത്മകത സത്യത്തില്‍ നഷ്ടപ്പെടുത്തുന്നത് അവരുടെ തന്നെ സാധ്യതകളാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിലകുറഞ്ഞ ഊഹാപോഹങ്ങളില്‍ ഒതുക്കപ്പെടുകയാണവര്‍. മറിച്ച് ഗൗരവമുള്ള ഒരു സംവാദം, സംഭാഷണം പൊതുസമൂഹവുമായോ ആരാധകരുമായോ ഉത്തരവാദിത്തമുള്ള മാധ്യമങ്ങളിലൂടെ അവര്‍ക്കു സാധ്യമാവുന്നില്ല. മറിച്ച് സിനിമയുടെ റിലീസിനോടടുപ്പിച്ച ആള്‍ക്കൂട്ട ചര്‍ച്ചകളിലോ അഭിമുഖങ്ങളിലോ ആവട്ടെ, പ്രസ്തുത സിനിമയെപ്പറ്റിയല്ലാതെ യാതൊന്നും പ്രസിദ്ധീകൃതമാവുന്നുമില്ല.
ടിവിയെ തങ്ങളുടെ അനുബന്ധമായി കണക്കാക്കുയും അതിലൂടെ കിട്ടുന്ന അവസരങ്ങള്‍ തങ്ങളുടെ സാഹോദര്യത്തിന്റെ കൂടി പ്രതിഫലനമായും കണക്കുന്നവരാണ് അന്യഭാഷാ താരങ്ങള്‍. അതുകൊണ്ടാണ് ജീന ഇസ് കാ നാം ഹെ, കപില്‍ ശര്‍മ ഷോ പോലുള്ള മെഗാ പ്രതിവാര പരിപാടികള്‍ താരപ്രഭാവത്തോടെ ഹിന്ദി ചാനലുകളില്‍ സുസാധ്യമാവുന്നത്. ഷാരൂഖ് ഖാനും ആമിര്‍ ഖാനുമടങ്ങുന്ന താരരാജാക്കന്മാര്‍ ആകാംക്ഷയോടെ വീണ്ടും വീണ്ടും പങ്കെടുക്കാനാഗ്രഹിക്കുന്ന പരിപാടിയാണ് കപില്‍ ശര്‍മ്മ ഷോയെന്നോര്‍ക്കുക. തന്താങ്ങളുടെ തൊഴിലില്‍ ആത്മവിശ്വാസം പുലര്‍ത്തുകയും പരസ്പരം മറ്റുള്ളവരുടെ തൊഴിലിനെ ബഹുമാനിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അമിതാഭ് ബച്ചനെയും ജാക്കി ചാനെയും പോലുള്ള ഉലകനായകന്മാര്‍ക്ക് സ്വന്തം താര പ്രഭാവമുയര്‍ത്തിപ്പിടിക്കാനും സ്വന്തം തൊഴില്‍മേഖലയുടെ പ്രചാരണനേട്ടങ്ങള്‍ക്കുമായി ഇതര മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനാവുന്നത്. കേരളത്തിലെ താരസൂര്യന്മാര്‍ക്ക് ഇല്ലാതെ പോകുന്നതും ഒരു പക്ഷേ ഈ വകതിരിവാണ്.

Receiving State Film Award for the Best Book on Cinema Special Mention 2016

A From Left to Right: Shri.Kamal, Sri A K Balan, CM Sri Pinarayi Vijayan, Shri E Chandrasekharan, Myself, Shri Kadannappally Ramachandran, Smt K K  Shailaja.



State Film Awards 2017 news coverage September 11 2017


Tuesday, August 08, 2017

thondimuthalum driksakshiyum

ഒരു സംസ്ഥാന അവാര്‍ഡും രണ്ടു ദേശീയ അവാര്‍ഡും പാഴായില്ല. ഒറ്റവാക്യത്തില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിരൂപിക്കാന്‍ പറഞ്ഞാല്‍ ഇത്രയും മതി. ബാക്കിയെല്ലാം ഓര്‍ണമെന്റ്‌സാവും. ഡക്കറേഷനെയില്ലാത്തൊരു സിനിമയ്ക്ക് അത്തരം ദാര്‍ശനിക വച്ചുകെട്ടുകളുടെ കാര്യമില്ല. വച്ചുകെട്ടുകളില്ലാത്ത സിനിമയുടെ നേര്‍വഴിയിലെ ദിലീഷിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള മുന്നേറ്റത്തില്‍ സന്തോഷം തോന്നുന്നു. ഈ ഒറ്റവാക്യത്തിനപ്പുറം വ്യക്തിപരമായൊരു സന്തോഷം കൂടിയുണ്ട്. അത് നല്ലൊരു സുഹൃത്തായ സജീവ് പാഴൂരിന്റേതാണ് ഇതിന്റെ സ്‌ക്രിപ്‌റ്റെന്നതിലാണ്. അരങ്ങേറ്റം സ്‌ട്രോങായി സജീവ്. അഭിനന്ദനങ്ങള്‍. മാല ഊരിയെടുക്കുന്നതിലെ സാങ്കേതികത്വം ഫഹദിന്റെ കള്ളന്‍ ഒരു രതിമൂര്‍ച്ഛപോലെ വിവരിക്കുന്നതുകേട്ടപ്പോള്‍ ഇന്ദുഗോപന്റെ കള്ളന്‍ മണിയന്‍പിള്ളയെ ഓര്‍ത്തുപോയി. ഇന്റര്‍വെല്‍ പഞ്ചിലെ മുഖഭാവം അതൊന്നു മതി ഫഹദിന്റെ പ്രതിഭ മലയാള സിനിമയുള്ളിടത്തോളം നിലനില്‍ക്കാന്‍.

Wednesday, July 05, 2017

Monday, July 03, 2017

An epitaph on K R Mohanan in Kalakaumudi


എ.ചന്ദ്രശേഖര്‍
അടിയന്തരാവസ്ഥാനന്തര സന്ദിഗ്ധതയില്‍, ഇന്ത്യയുടെ ചെറുപ്പം അരാജകത്വ വിപ്‌ളവസ്വപ്‌നങ്ങളില്‍ സ്വയം മറക്കുകയും തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയും അടിച്ചമര്‍ത്തലിന്റെയും ആശയറ്റ സ്വാധീനത്താല്‍ അന്യവല്‍കരിക്കപ്പെട്ട് അസ്ഥിത്വപ്രതിസന്ധിയെ നേരിടുകയും ചെയ്യുന്ന കാലത്താണ് ഒരു ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് സിനിമ ഉച്ചപ്പടമായി കേരളത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലെ ഫിലിം സൊസൈറ്റി കൂട്ടായ്മകളിലും പ്രകാശിതമാവുന്നത്. താരമുഖങ്ങളുടെ പോസ്റ്റര്‍കാഴ്ചകള്‍ക്കിടെ പുളളിക്കുത്തുവീണൊരു താടിക്കാരന്റെ മുഖവുമായി വളരെ വ്യത്യസ്തമായ കലിഗ്രാഫിയുമായി അശ്വത്ഥാമാവിന്റെ കറുപ്പും വെളുപ്പും പോസ്റ്ററുകള്‍ അക്കാലത്തെ ക്ഷുഭിതയുവതയുടെ പ്രതികരണപ്രതിനിധാനമായാണ് വീക്ഷിക്കപ്പെട്ടത്. കബനീ നദിയുടെയും ഉത്തരായണത്തിന്റെയുമൊക്കെ ചുവടിലൂടെ ഒരു നക്‌സല്‍ സിനിമയെന്ന പ്രതീതിയിലായിരുന്നു അശ്വത്ഥാമാവിനെ പൊതുസമൂഹം പരിഗണിച്ചത്, കുറഞ്ഞപക്ഷം തലസ്ഥാനത്തെങ്കിലും. പില്‍ക്കാലത്തെപ്പോഴോ സൂര്യയിലൂടെ കാണാന്‍ സാധിച്ചപ്പോഴാണ് അശ്വത്ഥാമാവ് എന്ന ചിത്രത്തിന്റെ ആത്മാവ് തിരിച്ചറിയാനായത്. പിന്നീടാണ് മാടമ്പു കുഞ്ഞുക്കുട്ടന്റെ അതേപേരിലെ നോവല്‍ തപ്പിപ്പിടിച്ചു വായിക്കുന്നതുകൂടി.
മൂന്നു താടിക്കാരാണ് ആ സിനിമയിലൂടെ ഹൃദയത്തിലിടം നേടിയത്. സംവിധായകനായ കെ.ആര്‍.മോഹനന്‍, ഛായാഗ്രാഹകന്‍ മധു അമ്പാട്ട്, പിന്നെ നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടനും.
കാലഘട്ടത്തോടു നീതിപുലര്‍ത്തുന്ന അസ്വസ്ഥയൗവനത്തിന്റെ സ്വത്വാന്വേഷണപരീക്ഷണങ്ങള്‍ തന്നെയായിരുന്നു അശ്വത്ഥാമാവിന്റെ ഉള്ളടക്കം. എങ്ങും എവിടെയും പരാജയത്തിന്റെയും ആത്മനിരാസത്തിന്റെയും കരാളരൂപങ്ങളാണയാള്‍ കാണുന്നത് എന്ന് നിരൂപകന്‍ വിജയകൃഷ്ണന്‍ അശ്വത്ഥാമാവിനെ വിലയുരിത്തിക്കൊണ്ട് എഴുതിയിട്ടുണ്ട്. (മലയാള സിനിമയുടെ കഥ, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍,1987)വിജയകൃഷ്ണന്‍ നിരീക്ഷിക്കുന്നതുപോലെ തന്നെ, തികച്ചും യാഥാസ്ഥിതികമായേക്കാവുന്നൊരു ആഖ്യാനവസ്തുവിനെ സൂക്ഷ്മവും നിരന്തരവുമായ ക്യാമറാചലനങ്ങള്‍ വഴി റിയലിസ്റ്റിക് ആഖ്യാനത്തിന്റെ ഗതാനുഗതിത്വത്തില്‍ നിന്ന് മാറ്റിനടത്തുന്നതിലൂടെയാണ് കെ.ആര്‍.മോഹനന്‍ എന്ന സംവിധായകന്‍ സിനിമയെ ഗൗരവപൂര്‍വം കണക്കാക്കുന്ന പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ അന്ന് ഇടം പിടിച്ചുപറ്റിയത്. 1978ല്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊണ്ടായിരുന്നു ആ അരങ്ങേറ്റമെന്നതും ശ്രദ്ധേയം.
ഭാവുകത്വത്തിന്റെ ഉത്തരാധുനിക വിനിമയശീലങ്ങളിലേക്ക് പിച്ചവയ്ക്കുന്ന മലയാളസിനിമയില്‍ ഒരു കൈയിലെ വിരളെണ്ണം തികയ്ക്കാനാവത്തത്ര കഥാസിനിമകളിലൂടെ മികച്ച ക്രാഫ്റ്റ്‌സ്മാന്മാരില്‍ ഒരാളായിത്തീര്‍ന്നിടത്താണ് കെ.ആര്‍.മോഹനന്റെ പ്രതിഭയുടെ തിളക്കം വ്യക്തമാവുന്നത്. അദ്ദേഹത്തിന്റെ ചലച്ചിത്രസംഭാവനകളെ  വെളിവാകുന്നതും,കലാകാരനെ അനശ്വരനാക്കുന്നത് സൃഷ്ടികളുടെ എണ്ണമല്ല ആഴമാണ് എന്നതാണ്. എഴുപതുകളുടെ ഉത്തരാര്‍ത്ഥത്തില്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ശാസ്ത്രീയമായി സിനിമ പഠിച്ചു പുറത്തുവന്ന് ഇന്ത്യന്‍ സിനിമയുടെ ഭാഗധേയം മാറ്റിമറിച്ച ചലച്ചിത്രകാരന്മാരുടെ പരമ്പരയിലാണ് കെ.ആര്‍.മോഹനന്റെയും കടന്നുവരവ്. അടൂര്‍ ഗോപാലകൃഷ്ണനും ജോണ്‍ ഏബ്രഹാമും കെ.ജി ജോര്‍ജുമൊക്കെ പരിചയപ്പെടുത്തി നവസിനിമയുടെ ഭാവുകത്വധാരയോട് ഒട്ടിനിന്ന്, അരവിന്ദനും ബക്കറുമൊക്കെ ഏറ്റെടുത്ത നവ്യമായൊരു സമാന്തരപാതയിലായിരുന്നു മോഹനന്റെ സിനിമാസഞ്ചാരവും. സ്വഭാവം പോലെ തന്നെ മിതഭാഷണം സര്‍ഗാത്മകതയിലും പുലര്‍ത്തിയതുകൊണ്ടാവണം, അദ്ദേഹത്തിന്റെ കഥാസിനിമകള്‍ വിരളിലെണ്ണാവുന്നതിലൊതുങ്ങിയത്. എന്നാല്‍ മാധ്യമത്തിന്റെ ശക്തിയും ധര്‍മ്മവും, അസംഖ്യം ഹ്രസ്വചിത്രങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും അദ്ദേഹം സാര്‍ത്ഥകമാക്കിയതും വിസ്മരിച്ചുകൂടാ.
അഭിനയമോഹവുമായാണ് തൃശൂരിലെ ചാവക്കാട്ടെ തിരുവാത്ര നിന്ന് മോഹനന്‍ സിനിമയുടെ മായികലോകത്തേക്കെത്തുന്നത്. സുഹൃത്ത് പി.ടി.കുഞ്ഞുമുഹമ്മദുമുണ്ടായിരുന്നു ഒപ്പം. കലാലയനാടകവേദികളിലെ നിറസാന്നിദ്ധ്യങ്ങള്‍. ഇന്ത്യന്‍ സിനിമയ്ക്ക് തൃശൂരിന്റെ സംഭാവനയായിരുന്ന രാമു കാര്യാട്ടിനെ ചെന്നു കാണുന്നതോടെയാണ് മോഹന്റെയും മുഹമ്മദിന്റെയും ജീവിതം മാറിമറിയുന്നത്. അഭിനയമോഹവുമായി തന്നെ വന്നു കണ്ട മോഹനനോട് സംവിധാനം പഠിക്കാന്‍ നിര്‍ബന്ധപൂര്‍വം പുനെയിലേക്കു പറഞ്ഞയയ്ക്കുകയായിരുന്നു കാര്യാട്ട്. മോഹനനെന്ന യുവാവില്‍ മികച്ചൊരു ചലച്ചിത്രകാരനെ അന്നേ തിരിച്ചറിയാനായിരുന്നിരിക്കണം കാര്യാട്ടിന്. എന്‍ജിനിയറിങൊക്കെ പഠിക്കുന്നതുപോലെ സിനിമയെടുക്കാന്‍ പഠിക്കുകയോ എന്ന് ശരാശരി സമൂഹം അദ്ഭുതം വിട്ടിട്ടില്ലാത്ത കാലമാണെന്നോര്‍ക്കണം. പുനെയില്‍ നിന്ന് സംവിധാനത്തില്‍ ബിരുദവുമായി പുറത്തുവന്ന മോഹനന്‍ ചില ഡോക്യുമെന്ററി പരിശ്രമങ്ങളുമായി കൂടി. അതിനിടെയാണ് തലസ്ഥാനത്തെ അര്‍ത്ഥപൂര്‍വമായ വേദികളില്‍ തിളങ്ങി നിന്ന നടനും നാടകപ്രവര്‍ത്തകനുമായ ഗോപിനാഥന്‍ നായര്‍ സംവിധാനം ചെയ്ത ഞാറ്റടി എന്ന സിനിമയില്‍ നടനാവുന്നത്. ഭരത് ഗോപി എന്ന പേരില്‍ പിന്നീട് ചരിത്രം രേഖപ്പെടുത്തിയ ഗോപിയുടെ ആദ്യ സംവിധാന സംരംഭമായ ഞാറ്റടി ഭരത് മുരളിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. ഗോപിയുമായുള്ള സൗഹാര്‍ദ്ദത്താല്‍ മോഹനന്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ അഭിനയിച്ച ഞാറ്റടി ദൗര്‍ഭാഗ്യത്താല്‍ പുറത്തിറങ്ങിയില്ല. പിന്നീടാണ് ഉറ്റ ചങ്ങാതി പി.ടി.കുഞ്ഞുമുഹമ്മദുമായിച്ചേര്‍ന്ന് മോഹന്‍-മുഹമ്മദ് ഫിലിംസ് എന്ന പേരില്‍ സ്വന്തമായൊരു ബാനറുണ്ടാക്കി സിനിമാനിര്‍മാണത്തിലേക്കു കടക്കുന്നത്. എല്ലാം സൗഹൃദത്തണലിലായിരുന്നു. കെ.ആര്‍.മോഹനന്‍ എന്ന മനുഷ്യന്‍ എന്നും എപ്പോഴും സൗഹൃദങ്ങളുടെ അക്ഷയക്കൂട്ടത്തിലായിരുന്നു. കാരണം ഒരിക്കല്‍ പരിചയപ്പെടുന്ന ഒരാള്‍ക്കും മറക്കാനോ മുഖം കറുക്കാനോ സാധിക്കാത്ത വ്യക്തിപ്രഭാവമായിരുന്നു, മൃദുഭാഷിയായിരുന്ന മോഹനന്‍.ഒറ്റ വാചകത്തില്‍ സിനിമയും സൗഹൃദങ്ങളും അവയായിരുന്നു മോഹനന്റെ ദൗര്‍ബല്യങ്ങള്‍.
മോഹന്‍-മുഹമ്മദ് ഫിലിംസിന്റെ ബാനറില്‍ തന്നെയായിരുന്നു അശ്വത്ഥാമാവിന്റെ നിര്‍മാണവും. ഫിലിം ഫൈനാന്‍സ് കോര്‍പറേഷന്റെ ധനസഹായമായിരുന്നു പ്രധാന സ്രോതസ്.
ഇന്ത്യയിലാദ്യമായി 1975 ല്‍ ഒരു സംസ്ഥാനം സിനിമയ്ക്കായി ഒരു കോര്‍പറേഷനുണ്ടാക്കിയപ്പോള്‍ ഷാജി എന്‍ കരുണ്‍, വി.ആര്‍ ഗോപിനാഥ് തുടങ്ങിയവര്‍ക്കൊപ്പം സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനിലെ ഫിലിം ഓഫീസര്‍മാരില്‍ ഒരാളായി കെ. ആര്‍ മോഹനന്‍ സജീവമായി നിലകൊണ്ടു. കെ.എസ്.എഫ്.ഡി.സിയുടെ പല പദ്ധതികള്‍ക്കും അദ്ദേഹത്തിന്റെ പരിചയവും വീക്ഷണവും കാതലായ സംഭാവനകള്‍ നല്‍കി. ഡോക്യുമെന്ററി ഹൃസ്വചിത്രമേഖലകളില്‍ ഇക്കാലത്തു കോര്‍പറേഷന്‍ ഏറെ അര്‍ത്ഥപൂര്‍ണമായ മുന്നേറ്റങ്ങള്‍ സാധ്യമാക്കി. കലാഭവനില്‍ തുടങ്ങി കോര്‍പറേഷന്‍ വക തീയറ്ററുകള്‍, 88ലെ ഫിലിമോത്സവ്, കേരളത്തിന്റെ ആദ്യത്തെ രാജ്യാന്തരചലച്ചിത്രമേള തുടങ്ങി പല സംരംഭങ്ങള്‍ക്കും പിന്നില്‍ നിശ്ശബ്ദ സാന്നിദ്ധ്യമായി പ്രിയപ്പെട്ടവരുടെ ഈ മോഹനേട്ടന്‍ സജീവമായിരുന്നു. അവിടെയുണ്ടായിരുന്ന നീണ്ട വര്‍ഷങ്ങളിലാണ് കവിസഹജമായ മിതത്വത്തോടെ അഭ്രപാളികളിലെ കവിതകള്‍ പോലെ മൂന്നേ മൂന്നു കഥാസിനിമകളും മോഹനന്‍ നിര്‍മിച്ചത്.
അശ്വത്ഥാമാവ് പുറത്തിറങ്ങി നീണ്ട ഒമ്പതു വര്‍ഷത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ പുരുഷാര്‍ത്ഥം പുറത്തിറങ്ങുന്നത്.1987ല്‍ പുറത്തിറങ്ങിയ പുരുഷുര്‍ത്ഥം ദൃശ്യഭാഷയില്‍ സമ്മാനിച്ച കാഴ്ചയുടെ ഹരിതാഭമായ കവിത്വത്തിന്റെ പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
വളരെയേറെ പ്രത്യേകതകളുള്ള ചലച്ചിത്രസംരംഭമായിരുന്നു പുരുഷാര്‍ത്ഥം. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്ത് സി.വി.ശ്രീരാമന്റെ പ്രശസ്തമായ ഇരിയ്ക്കപ്പിണ്ഡം എന്ന കഥയെ അതിജീവിച്ചു നിര്‍മിച്ചതായിരുന്നു അത്. അക്കാലത്തെ സൂ്പ്പര്‍ മോഡലുകളിലൊരാളായിരുന്ന സുജാത മെഹ്ത നായികയാവുന്നു എന്നതായിരുന്നു മറ്റൊരു സവിശേഷത. രാമേശ്വരത്തു ചിത്രീകരിച്ച സിനിമ ദൃശ്യവ്യാകരണത്തില്‍ പുതിയ ഭാവുകത്വങ്ങള്‍ സമ്മാനിച്ചു. അശ്വത്ഥാമാവിലെ ഇരുളും വെളിച്ചവും കൊണ്ട് കവിത രചിച്ച മധു അമ്പാട്ടിന്റെ ഛായാഗ്രഹണ പാടവത്തിന് ഏറ്റവും വലിയ ഉദാഹരണമായിക്കൂടി കണക്കാക്കാവുന്ന സിനിമ. കഥാനിര്‍വഹണത്തിലും ഏറെ സവിശേഷതകള്‍ വച്ചുപുലര്‍ത്തിയ സിനിമയായിരുന്നു പുരുഷാര്‍ത്ഥം.
ഉത്തരേന്ത്യയിലെവിടെയോ വച്ച് ഒരു ദുരന്തത്തില്‍ മരിച്ച വാസുദേവന്റെ ചെറുപ്പക്കാരിയായ വിധവ ഭദ്രയും മകന്‍ വിനീതും, ഭദ്രയുടെ സുഹൃത്തും അവരുടെ സ്ഥാപനങ്ങളുടെ മാനേജരുമായ നൈനാനുമൊത്ത് വാസുദേവന്റെ ചിതാഭസ്മവുമായി തറവാട്ടിലെത്തുന്നിടത്താണ് സിനിമ തുടങ്ങുന്നത്. നഗര-ഗ്രാമജീവിതങ്ങളുടെ സംഘര്‍ഷങ്ങള്‍ക്കപ്പുറം വാസുദേവന്റെ മരണത്തിനു പിന്നിലെ ദുരൂഹതകളിലേക്കു കൂടി അയാളുടെ തറവാട്ടിലെ സംഭവവികാസങ്ങള്‍ വെളിച്ചം വീശുന്നു. പ്രശ്‌നം വയ്ക്കലില്‍ അയാളുടേത് ദുര്‍മരണമാണെന്നും അയാളുടെ ആത്മാവിന് മോക്ഷസിദ്ധിയുണ്ടായിട്ടില്ലെന്നും തെളിയുന്നു. അതിനിടെ അച്ഛന്റെ തറവാട്ടിലെവിടെയും അച്ഛന്റെ സാന്നിദ്ധ്യം തിരിച്ചറിയുന്ന ബാലനായ വിനുവിന് പല പുതിയ ഉള്‍ക്കാഴ്ചകളും തിരിച്ചറിവുകളും കൂടി തറവാടും ബന്ധുക്കളും സമ്മാനിക്കുന്നു. അതിനുശേഷം, ചിതാഭസ്മം കടലിലൊഴുക്കാന്‍ ധനുഷ്‌കോടിയിലേക്കുള്ള അമ്മയും അമ്മയുടെ പുതിയ പങ്കാളി നൈനാനുമൊത്തുള്ള ദീര്‍ഘമായ കാര്‍ യാത്രയില്‍ അവനാകെ മാറുന്നു. കടപ്പുറത്തെ ബലിതര്‍പ്പണച്ചടങ്ങുകള്‍ക്കൊടുവില്‍ അച്ഛന്റെ സ്ഥാനത്തേക്ക് അമ്മ മനസുകൊണ്ടു കണ്ടുവയ്ക്കുന്ന നൈനാനു നേരെ ഒരുരുള ചോറു വലിച്ചെറിഞ്ഞ് അവനവരെ മനസില്‍ നിന്നു തന്നെ വൈതരണി കടത്തുന്നിടത്താണ് പുരുഷാര്‍ത്ഥം പൂര്‍ണമാവുന്നത്. അടൂര്‍ ഭാസിയുടെയും മാടമ്പു കുഞ്ഞുക്കുട്ടന്റെയും മറ്റും അഭിനയമികവിനുമപ്പുറം പുരുഷാര്‍ത്ഥം ഇന്നും പ്രേക്ഷകമനസുകളില്‍ പച്ചപിടിച്ചു നില്‍ക്കുന്നത് അതിന്റെ അനന്യമായ ദൃശ്യചാരുതകൊണ്ടുതന്നെയാവണം. റോഡ് മൂവീ എന്നതൊക്കെ മലയാളി കേട്ടിട്ടുപോലുമില്ലാത്ത കാലത്താണ് രണ്ടാം പകുതിയിലധികവും നീണ്ടുനില്‍ക്കുന്ന രാമേശ്വരം കാര്‍ യാത്രയും അതിനിടയ്ക്കുള്ള സംഭവങ്ങളും അതിലുള്‍ക്കൊള്ളുന്ന മൂന്നു കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങളുടെ സൂക്ഷ്മതലത്തിലുള്ള മനോവിശകലനത്തിലേക്കുള്ള ക്യാമറക്കാഴ്ചകളാകുന്നത്. ചിത്രത്തിലെങ്ങും അദ്യാവസാനം നിറഞ്ഞുനില്‍ക്കുന്നൊരു ആണിക്കല്ലിനെ, വാസുദേവന്‍ എന്ന മുഖ്യ കഥാപാത്രത്തെ കാണാമറയത്തു പ്രതിഷ്ഠിച്ചുകൊണ്ട് അയാളുടെ അസാന്നിദ്ധ്യത്തില്‍ സജീവസാന്നിദ്ധ്യമാക്കുന്ന ചലച്ചിത്രമാധ്യമത്തിന്റെ മാത്രം സവിശേഷത സാധ്യത പ്രകടമാക്കിക്കൊണ്ട് മാധ്യമപരമായ പൊളിച്ചടുക്കലിനും പുരുഷാര്‍ത്ഥം ധൈര്യം കാണിച്ചു. കെ.പി.കുമാരന്റെ അതിഥിയില്‍ പ്രേക്ഷകര്‍ കണ്ട സങ്കേതത്തിന്റെ കുറേക്കൂടി തീവ്രവും കറയറ്റതുമായ നിര്‍വഹണമായിരുന്നു അത്. സാഹിത്യത്തില്‍ നിന്നു സിനിമയിലേക്ക് ഒരു കഥ അനുവര്‍ത്തിക്കപ്പെടുന്നതിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തങ്ങളിലൊന്നായി പുരുഷാര്‍ത്ഥത്തെ കണക്കാക്കുന്നതില്‍ തെറ്റില്ല. കാരണം, കഥയില്‍ ക്‌ളൈമാക്‌സില്‍ വരുന്ന ഒരു ചെറിയ അംശത്തിലൂന്നിയാണ് പുരുഷാര്‍ത്ഥത്തിന്റെ ചലച്ചിത്രശില്‍പം പടുത്തുയര്‍ത്തപ്പെട്ടത്. തിരക്കഥാകൃത്തുകൂടിയായ സംവിധായകന്റെ മാധ്യമബോധം പ്രകടമാക്കുന്ന രചനാസൗഭഗമാണിത്. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും ആ വര്‍ഷം പുരുഷാര്‍ത്ഥത്തിനായതും മറ്റൊന്നും കൊണ്ടല്ല.
പുരുഷാര്‍ത്ഥം കഴിഞ്ഞ് വീണ്ടും അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മോഹനന്റെ മൂന്നാമത്തേതും അവസാനത്തേതുമായ കഥാസിനിമ പുറത്തുവരുന്നത്. 1992ല്‍ മികച്ച മലയാളസിനിമയ്ക്കുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് നേടിയ സ്വരൂപവും സി.വി.ശ്രീരാമന്റെ തന്നെ കഥയെ ആസ്പദമാക്കിയുള്ളതായിരുന്നു. വിശ്വാസവും ആത്മീയതയും മനുഷ്യജീവിതങ്ങളില്‍ വരുത്തിത്തീര്‍ക്കുന്ന ദുസ്വാധീനങ്ങളുടെ കറുത്തഹാസ്യത്തിലൂന്നിയുള്ള ദൃശ്യാഖ്യാനമായിരുന്നു സ്വരൂപം. ശ്രീനിവാസനും സന്ധ്യ രാജേന്ദ്രനും വി.കെ.ശ്രീരാമനും മറ്റുമഭിനയിച്ച സ്വരൂപത്തിന്റെ കഥാവസ്തു പിന്നീട് ശ്രീനിവാസന്റെ തന്നെ ചിന്താവിഷ്ടയായ ശ്യാമള അടക്കം എത്രയോ സിനിമകളില്‍ ആവര്‍ത്തിക്കപ്പെടുന്നതു നാം കണ്ടു. ഒരു സിനിമ അതിന്റെ ഉള്ളടക്കത്തിന്റെ കരുത്തുകൊണ്ട് കാലത്തെ അതിജീവിക്കുന്നതിന്റെ കാലാനുസരണം പുനര്‍ജീവിക്കുന്നതിന്റെ ദൃഷ്ടാന്തം. തെങ്ങുകയറ്റ തൊഴിലാളിയായ ശേഖരന്റെ ജീവിതത്തില്‍ അയാളുടെ കുടുംബത്തിലുള്ള ദൈവീക പരിവേഷം, ആള്‍ദൈവസ്വരൂപം വരുത്തുന്ന പരിവര്‍ത്തനമാണ് സ്വരൂപം പറഞ്ഞത്. അധ്വാനം കൊണ്ടു പുലര്‍ന്നിരുന്നതാണ് അയാളുടെയും ഭാര്യയുടെയും ജീവിതം. അതില്‍ അന്ധവിശ്വാസം കൊണ്ടുവരുന്ന പരിവര്‍ത്തനങ്ങള്‍ അയാളെ നിര്‍ഗുണനും നിസ്സംഗനുമാക്കുന്നുവെന്നുമാത്രമല്ല, കുടുംബം നടത്താന്‍ അയാളുടെ ഭാര്യക്ക് തൊഴിലെടുക്കേണ്ട ഗതികേടിലേക്കു കൊണ്ടെത്തിക്കുകയും ചെയ്യുന്നു. സാമൂഹികവിമര്‍ശനത്തിലൂന്നി നിന്ന കരുത്തുറ്റ ആഖ്യാനമായിരുന്നു സ്വരൂപം.
ഒരിക്കലും താരവ്യവസ്ഥയുടെ പരമ്പരാഗത ചുറ്റുവട്ടങ്ങള്‍ക്കുള്ളില്‍ നിന്നു ചിത്രമൊരുക്കാന്‍ വഴങ്ങുന്നൊരു ചലച്ചിത്രഗാത്രമായിരുന്നില്ല മോഹനന്റേത്. അതുകൊണ്ടുതന്നെ സ്വരൂപത്തിനു ശേഷമൊരു കഥാസിനിമ അദ്ദേഹത്തില്‍ നിന്നുണ്ടാവാതെയും പോയി. അതേ സമയം മാധ്യമബോധമുള്ളൊരു ചലച്ചിത്രകാരന്റെ സാര്‍ത്ഥകമായ സൃഷ്ടികളായി കുറേ നല്ല ഹ്രസ്വചിത്രങ്ങള്‍ ബാക്കിയാക്കാനും അദ്ദേഹം മറന്നില്ല.1990ലെ കഥേതര ചിത്രത്തിനുള്ള ദേശീയ സ്‌പെഷല്‍ ജൂറി അവാര്‍ഡ് നേടിയ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍, 1994ലെ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിശുദ്ധവനങ്ങള്‍, എസ്. കെ പൊറ്റക്കാടിനെക്കുറിച്ചുള്ള ഹ്രസ്വചിത്രം തുടങ്ങിയവയാണ് അവയില്‍ പ്രധാനം.
തനിക്കൊപ്പവും തനിക്കുശേഷവും സമാന്തരജനുസില്‍ ഉറച്ചു നിന്നു സിനിമയെടുത്ത പലരുടെയും രചനകളെപ്പോലെ ദുര്‍ഗ്രഹതയുടെ ഭൂതബാധ ലേശവുമേല്‍ക്കാത്ത കഥാവസ്തുക്കളും നിര്‍വഹണശൈലിയുമാണ് കെ.ആര്‍.മോഹന്‍ തന്റെ സിനിമകളില്‍ പിന്‍പറ്റിയത്. വ്യാഖ്യാനിക്കാന്‍ അടരുകള്‍ ബാക്കിയാക്കുമ്പോഴും ആഖ്യാനത്തില്‍ സ്ഫടികവ്യക്തതയും ലാളിത്യവും വച്ചുപുലര്‍ത്തുന്ന നിര്‍വഹണരീതി. അതാണ് കെ.ആര്‍.മോഹന്‍ സിനിമകളുടെ മുഖമുദ്ര. ചുരുക്കം കഥാപാത്രങ്ങളിലൂടെ മനുഷ്യമനസുകളുടെ ഉള്‍ക്കാഴ്ചകളിലേക്കാണ് മോഹന്‍ തന്റെ ചലച്ചിത്രക്കണ്ണു മലര്‍ക്കെ തുറന്നുവച്ചത്.
ചലച്ചിത്രകാരനിലുപരി മികച്ചൊരു സംഘാടകനായിരുന്നു കെ.ആര്‍.മോഹനന്‍. അതുകൊണ്ടാണ് ചലച്ചിത്രവികസന കോര്‍പറേഷനില്‍ നിന്നു വിരമിച്ച ശേഷം സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നാലാമത്തെ ചെയര്‍മാനായി അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ സാര്‍ത്ഥകമായ പുതിയ വഴിത്തിരിവുകളിലേക്ക് കൊണ്ടുപോകാന്‍ നേതൃത്വം നല്‍കാനായത്.2006 മുതല്‍ 2011 വരെ അദ്ദേഹം ചെയര്‍മാനായിരുന്ന വര്‍ഷങ്ങളിലാണ് സംസ്ഥാനത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള പ്രേക്ഷകപങ്കാളിത്തം കൊണ്ട് ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഏറ്റവും വലിയ ജനായത്തചലച്ചിത്രമേളയായി വളര്‍ന്നത്.
വ്യക്തിജീവിതത്തില്‍ ചില മൂല്യങ്ങളും നിഷ്ഠകളുമുള്ളയാളായിരുന്നു അദ്ദേഹം. പൂജപ്പുരക്കാര്‍ക്ക് എന്നും രാവിലെ ട്രാക്ക്പാന്റും അയഞ്ഞ ടീഷര്‍ട്ടുമിട്ട് നടക്കാനിറങ്ങുന്ന മോഹനന്‍സാര്‍. ഒച്ചപ്പാടുകളോടല്ല, ഒതുക്കത്തോടായിരുന്നു സംഭാഷണം കൊണ്ടും ശരീരഭാഷകൊണ്ടും നിലപാടുകള്‍ കൊണ്ടു ചലച്ചിത്രസമീപനം കൊണ്ടും അദ്ദേഹം ഇഷ്ടം പുലര്‍ത്തിയത്.അംഗീകാരങ്ങളോ സ്ഥാനമാനങ്ങളോ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായിരുന്ന ശേഷവും അതിന്റെ നിര്‍വാഹകസമിതിയിലെ ഒരു സാധാരണ അംഗമായിരിക്കാന്‍ യാതൊരു വൈമനസ്യവും അദ്ദേഹത്തിനുണ്ടാവാത്തത്. പണമല്ലാത്തതു കാരണം വിഖ്യാതമായ നാന്ത് രാജ്യാന്തര മേളയില്‍ കിട്ടിയ ബഹുമതി ഏറ്റുവാങ്ങാന്‍ പോകാനാവാതെ വന്നത്. അദ്ദേഹം വിലകല്‍പിച്ചത് അത്തരം സംഭവങ്ങള്‍ക്കൊന്നുമ, മറിച്ച് ദൃഢ സൗഹാര്‍ദ്ദങ്ങള്‍ക്കും മികച്ച സിനിമകള്‍ക്കുമാണ്. ജീവിതത്തിന്റെ മൂന്നാം പാദത്തില്‍ ഭാര്യയുടെ അപ്രതീക്ഷിത ദുരന്ത വിയോഗത്തിലൂടെ വ്യക്തിജീവിതത്തില്‍ സംഭവിച്ച തിരിച്ചടിയെപ്പോളും ഒരുപക്ഷേ അദ്ദേഹം അതിജീവിച്ചത് സിനിമയും സൗഹൃദവും കൊണ്ടായിരിക്കാം. അതുകൊണ്ടുതന്നെ മരണത്തിലൂടെ കെ.ആര്‍.മോഹനന്‍ ഓര്‍മിയിലേക്കല്ല, സുഹൃത്തുക്കളുടെ, സിനിമാപ്രേമികളുടെ നെഞ്ചിനുള്ളിലേക്കാണ് നടന്നുകയറുന്നത്.

Friday, June 09, 2017

വിജയത്തിന്റെ ബാഹുബലിതന്ത്രം

kalapoornna monthly june 2017
എ.ചന്ദ്രശേഖർ
എന്തൊക്കെ പറഞ്ഞാലും സിനിമ ആത്യന്തികമായി ഏറെ നിക്ഷേപമാവശ്യപ്പെടുന്നൊരു ആത്മപ്രകാശനമാധ്യമമാണ്. മൂലധനത്തിന്റെ ഈ ഇടപെടൽ കൊണ്ടുതന്നെ അതിന് ഇതര ആവിഷ്‌കാരമാധ്യമങ്ങളെ അപേക്ഷിച്ച് വാണിജ്യപരത അധികമാണ്. അതുകൊണ്ടുതന്നെയാണ് അതൊരു ഇൻഡസ്ട്രി(വ്യവസായം) ആയി ആഗോളതലത്തിൽത്തന്നെ പരിഗണിക്കപ്പെടുന്നത്. സമാന്തരമാവട്ടെ മുഖ്യധാരയാവട്ടെ സിനിമയിൽ പണിയെടുക്കുന്നവരെല്ലാം സിനിമയുടെ വാണിജ്യവിജയം കാംക്ഷിക്കുന്നവരും സ്വാഭാവികമായി അതിന് വിശാലമായ വിപണി ലക്ഷ്യമിടുന്നവരുമാണ്. സിനിമാവ്യവസായത്തിന്റെ ഈ കമ്പോളവ്യവസ്ഥിതിയാണ് വാസ്തവത്തിൽ അതിന്റെ അതിജീവനവ്യവസ്ഥയെ നിർണിയിക്കുന്നതും. ആ നിലയ്ക്കാണ് സിനിമയുടെ വാണിജ്യവിജയം കമ്പോളവ്യവസ്ഥിതിയിൽ നിർണായകമാവുന്നതും.
ലോകത്ത് ഏറ്റവും കൂടുതൽ സിനിമ നിർമിക്കുന്ന രാജ്യമായിട്ടും സിനിമയുടെ ആഗോള സമ്പദ് വ്യവസ്ഥയിൽ ഇന്ത്യൻ സിനിമ വാണിജ്യവിജയത്തിലൂടെ ശ്രദ്ധേയമായ ഇടം നേടാൻ തുടങ്ങത് വാസ്തവത്തിൽ ഈയടുത്തകാലത്താണ്. നൂറുവർഷത്തിലേറെ ചരിത്രമുണ്ടായിട്ടും, സാങ്കേതികതയിലും സൗന്ദര്യശാസ്ത്രതലത്തിലും ശ്രദ്ധേയങ്ങളായ സംഭാവനകൾ ധാരാളം നൽകിയിട്ടും ഇന്ത്യൻ സിനിമ പ്രൊഫഷനൽ നിലവാരത്തിൽ ലോകസിനിമയുടെ കമ്പോള സമ്പ്രദായങ്ങൾക്കനുസൃതമായ സാമ്പത്തികനേട്ടം കൈയ്യാളുന്നതും ഫിലിം ഫെസ്റ്റിവൽ സർക്യൂട്ടുകൾക്കു പുറത്ത് ആഗോളതലത്തിൽ വ്യാപകമായി സ്വീകരിക്കപ്പെടുന്നതും ഇതാദ്യമായാണ്. സ്വതന്ത്രപൂർവ ഇന്ത്യയിൽ നിന്ന് ഇന്ത്യൻ സിനിമയുടെ മാസ്റ്റർ ഷോമാനായിരുന്ന ഇതിഹാസം രാജ്കപൂറിന്റെ സിനിമകൾ റഷ്യയടക്കമുള്ള രാജ്യങ്ങളിലും, സ്വാതന്ത്ര്യാനന്തരം തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്തിന്റെ സിനിമകൾ ചൈന, സിംഗപ്പൂർ, മലേഷ്യ ശ്രീലങ്ക തുടങ്ങിയ തെക്കനേഷ്യൻ രാജ്യങ്ങളിൽ നേടിയ ജനപ്രീതിയും മറന്നുകൊണ്ടല്ല ഈ നിരീക്ഷണം.
എന്നാൽ ലാഭവിഹിതത്തിന്റെയോ മൂലധനവീണ്ടെടുക്കലിന്റെയോ വ്യാപ്തിയിൽ സിനിമയെ വകകൊള്ളിച്ചുകൊണ്ടുള്ള വിപണിയുടെ പുതുതലമുറ ശീലവ്യവഹാരങ്ങളിൽ ഇന്ത്യൻ സിനിമ ഇടം നേടിത്തുടങ്ങിയിട്ട് ഏറെക്കാലമൊന്നുമായിട്ടില്ല. വ്യക്തമായിപ്പറഞ്ഞാൽ ആമിർ ഖാന്റെ പി.കെയിലൂടെയാണ് ഇന്ത്യൻ സിനിമ വാണിജ്യാർത്ഥത്തിൽ നൂറുകോടി ക്‌ളബിൽ ഇടം നേടുന്നത്. പിന്നീട് സൽമാൻ ഖാന്റെ ബജ്‌റങ് ഭായിജാനും ആമിർ ഖാന്റെ തന്നെ ദങ്കലും നൂറുകോടി കിലുക്കത്തിന്റെ പ്രഭാവത്തിൽ തിളങ്ങിയ ചിത്രങ്ങളാണ്. ടിക്കറ്റുവിൽപനവഴി നൂറു കോടി വരുമാനം നേടിയ സിനിമകളുടെ കൂട്ടം എന്ന അർത്ഥമാണ് നൂറുകോടി ക്‌ളബ്. ദങ്കൽ ഒരു പടി കൂടി കടന്ന് അഞ്ഞൂറു കോടി ക്‌ളബിലും അംഗത്വം നേടി. പ്രയോഗവ്യാപ്തിയുള്ള ഭാഷയായതുകൊണ്ട് ലോകം മുഴുവൻ വിപണിയുള്ള, ഹോളീവുഡ് നിർമിതകളായ ഇംഗ്‌ളീഷ് സിനിമകൾക്കു മാത്രമാണ് നേരത്തേ ഇത്രയും വിപുലമായ വരുമാനസാധ്യത നിലവിലുണ്ടായിരുന്നുള്ളൂ. ആ ഇടത്തിലേക്കാണ് വിദഗ്ധമായ വിപണനതന്ത്രങ്ങളും കണക്കൂകൂട്ടിയുള്ള പ്രൊഫഷനൽസമീപനവും വഴി സാർവദേശീയമായ വിഷയങ്ങളുമായി ഹിന്ദി സിനിമ വിജയവഴി വെട്ടിത്തുറന്നത്.
എന്നാൽ ഈ നേട്ടങ്ങളുടെ അവകാശവാദങ്ങളെയും പ്രഭാവത്തെയുമൊക്കെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് താരതമ്യേന കുറച്ചാളുകൾ മാത്രം സംസാരിക്കുന്ന തെലുങ്കിൽ നിന്ന് ഒരു സിനിമ, ബഹുഭാഷാ സമീപനങ്ങളിലൂടെ ബുദ്ധിതന്ത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ കച്ചവടമനശ്ശാസ്ത്രത്തെ പുനർനിർണയിക്കുകയും പുനർനിർമിക്കുകയും ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് ആദ്യമായി 1000 കോടിയിലേറെ രൂപ കളക്ഷൻ നേടിക്കൊണ്ടാണ് ബാഹുബലി എന്ന ഈ സിനിമ ചരിത്രമെഴുതുന്നത്. ഇതിനോടകം 1315 കോടിയിലേറെ രൂപയാണ് ബാഹുബലി കാണികളിൽ നിന്നു പിരിച്ചെടുത്തത്. അതാണ് ബാഹുബലിയുടെ ചരിത്ര പ്രസക്തി. അഭൂതപൂർവമായ ചില ധൈര്യങ്ങളും നിർണായകമായ ചില വേറിട്ടുനടത്തങ്ങളും കൂടി ബാഹുബലി യുടേതായി ബാക്കിയാകുന്നുണ്ട്. ദക്ഷിണേന്ത്യയിലെന്നല്ല ഇന്ത്യയിൽത്തന്നെ ബാഹുബലി സൃഷ്ടിച്ച വിപ്‌ളവം അതിന്റെ തിരുത്താൻ എളുപ്പമല്ലാത്ത കളക്ഷൻ റെക്കോർഡ് മാത്രമല്ല. മറിച്ച്, വ്യവസ്ഥാപിത സൂപ്പർതാരപ്രഭാവങ്ങളെ കടപുഴക്കിയെറിഞ്ഞു എന്നുള്ളതാണ്. ലോകത്തു തന്നെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഷാരൂഖ് ഖാനും രജനീകാന്തുമടക്കമുള്ളവർ അരങ്ങുവാഴുന്ന ഇന്ത്യൻ വെള്ളിത്തിരയിൽ അത്തരം താരപ്രതിഭാസങ്ങളെപ്പോലും അപ്രസക്തമാക്കുന്ന വിജയമാണ് ബാഹുബലി നേടിയെടുത്തത്. പ്രഭാസിനെ പോലെ, റാണ ജഗ്ഗുബത്തിയെപ്പോലെ താരതമ്യേന അപ്രധാനരായ അഭിനേതാക്കളെ മാത്രമാശ്രയിച്ച് പ്രമേയത്തിലും അവതരണത്തിലും കൂടുതൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ടുള്ള സമീപനമാണ് ബാഹുബലിയുടെ വിജയരഹസ്യം. അതിനു പിന്നിലാവട്ടെ, ഈച്ച പോലുള്ള രസികൻ സിനിമകളുടെ നിർമിതികളിലൂടെ ശ്രദ്ധിക്കപ്പെട്ട എസ്.എസ്.രാജമൗലിയുടെ പ്രേക്ഷകമർമ്മമറിഞ്ഞ ചലച്ചിത്രവീക്ഷണവും സമീപനവുമാണെന്നതിൽ തർക്കമില്ല.
ബാജിറാവു മസ്താനി പോലെ, മൊഹഞ്‌ജോദാരോ പോലെ ചരിത്രവും ഐതീഹ്യവും പുരാണവും കൂട്ടിക്കുഴച്ച് അമർ ചിത്രകഥയുടെ ബിഗ്‌സ്‌ക്രീൻ കാഴ്ചപ്പകർച്ചകൾക്കു പയറ്റിനോക്കിയ ഹിന്ദി സിനിമാക്കാർ പോലും കൈപൊള്ളി നിൽക്കുമ്പോഴാണ് അതിരുകൾ മായ്ച്ചുകൊണ്ടുള്ള ബാഹുബലിയുടെ ദിഗ്വിജയം. ഷോലേയ്ക്കു ശേഷം തീർത്തും ഒരു പാൻ ഇന്ത്യൻ സ്വരൂപം നേടിയെടുത്ത ചിത്രമാണ് ബാഹുബലി. സാങ്കേതികതയിൽ, വർഷങ്ങൾക്കപ്പുറം നവോദയയുടെ മലയാളസിനിമ മൈഡിയർ കുട്ടിച്ചാത്തൻ നേടിയ പ്രദർശനവിജയത്തിനു സമാനമായി ഈ വിജയത്തെയും വിലയരുത്താം. ദക്ഷിണേന്ത്യയിൽ നിന്ന് ഇത്തരത്തിലൊരു പരിശ്രമത്തെ വിലകുറച്ചുകൊണ്ട്, യഥാർത്ഥ ത്രിമാനസിനിമയെന്തെന്നു കാണിച്ചുതരാമെന്ന വെല്ലുവിളിയുമായി ഹിന്ദിയിലെ വർഷങ്ങളുടെ പാരമ്പര്യവും പരിചയസമ്പത്തുമുള്ള നിർമാണസമ്രാട്ടുകൾ ശ്രമിച്ചിട്ടുപോലും കുട്ടിച്ചാത്തനെ വെല്ലുന്ന, അതിനൊപ്പം നിൽ്ക്കുന്നൊരു ത്രിമാനസിനിമ അന്നു നിർമിക്കാനായില്ലെന്നു മാത്രമല്ല, വർഷങ്ങൾക്കുശേഷമിറങ്ങിയ കുട്ടിച്ചാത്തന്റെ പരിഷ്‌കരിച്ച ഡിജിറ്റൽ പതിപ്പിന്റെ ഹിന്ദി ഭാഷാന്തരം പോലും പഴയ വിജയം ആവർത്തിക്കുകയായിരുന്നു.സമാനമാണ്, പൂർണമായും ദക്ഷിണേന്ത്യൻ സിനിമാസംരംഭമായ ബാഹുബലിയുടെ വിജയവും. യുക്തിയുടെ അസഹ്യമായ തീവ്രതയിൽ അഭിരമിക്കുന്ന സമാന്തര തലമുറയ്ക്കു മുന്നിൽ ബാഹുബലി ചരിത്രത്തിൽ ഇതേവരെയുള്ള കളക്ഷൻ റെക്കോർഡുകളെ എല്ലാം പിന്തള്ളി മഹാവിജയം നേടിയതിനു പിന്നിലെ സൂക്ഷ്മാംശങ്ങൾ മാധ്യമപഠിതാക്കൾ അവഗണിക്കേണ്ടതല്ല, മറിച്ച് ഗഹവും ആഴവുമായി പഠിക്കേണ്ടതാണ്. എന്താണ് ബാഹുബലി എന്ന ശരാശരി വിട്ടിലാചാര്യ ഫോർമുല സിനിമയെ ഇത്ര ഭയങ്കര വിജയമാക്കിത്തീർത്ത ഘടകങ്ങൾ?
യുക്ത്യതീതമായതിനെ യുക്തിസഹമാക്കുകയും, അവിശ്വസനീയമായതിനെ വിശ്വാസയോഗ്യമാക്കുകയും സാങ്കേതികതയുടെ പിൻബലത്തോടെ അതിനെ സാധാരണമാക്കുകയും ചെയ്തതാണ് ബാഹുബലിയുടെ വിജയരഹസ്യം. അതാകട്ടെ ചലച്ചിത്രദ്വയം എന്ന അർത്ഥത്തിൽ പൂർവനിശ്ചിതമായി നെയ്‌തെടുത്തതുമായിരുന്നു. സ്ഥലകാല ഏകകങ്ങളെ പരസ്പരം ഇന്ദ്രജാലസമാനമായി ഇഴപിരിക്കാനും ഇടകലർത്താനുമുള്ള സിനിമ എന്ന മാധ്യമത്തിന്റെ സവിശേഷസാധ്യത ഉൾക്കൊണ്ടും പരമാവധി ചൂഷണം ചെയ്തുമാണ് ബാഹുബലി 1-ദ് ബിഗിനിങും ബാഹുബലി 2 കൺക്‌ളൂഷനും തിരക്കഥ നെയ്തിരിക്കുന്നത്. ഒടുക്കം തുടക്കമായും തുടക്കം ഒടുക്കമായുമുള്ള കാലത്തിന്റെ സങ്കീർണദൃശ്യനിർവഹണത്തിലെ ബുദ്ധിപരമായ വിനിയോഗം ഒന്നുകൊണ്ടാണ് ''കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു?'' എന്ന കട്ട സസ്‌പെൻസിന്റെ താക്കോൽ വാചകം നിർമിച്ചെടുക്കാൻ രാജമൗലിക്കും, കഥാകൃത്തുകൂടിയായ പിതാവ് വിജയേന്ദ്ര പ്രസാദിനും സാധിച്ചത്. ഈ താക്കോൽ ചോദ്യം തന്നെയാണ് ബാഹുബലി രണ്ടാം ഭാഗത്തിന്റെ അഭൂതപൂർവമായ വിജയത്തിനു നിദാനമായ ഒറ്റവരി പരസ്യവാചകവും. ഭാഷാഭേദമെന്യേ സാംസ്‌കാരികലോകം ഏറ്റെടുത്ത് ആവർത്തിക്കുകവഴി ആധുനികമായൊരു ചൊല്ലുതന്നെയായിത്തീരുകയായിരുന്നു അത്. ഇത്തരത്തിലൊരു സൂത്രവാചകം (ടാഗ് ലൈൻ) ഒരേ സമയം ഉള്ളടക്കത്തിലേക്കുള്ള പ്രവേശികയും പ്രചാരണായുധവുമായിത്തീരുന്ന ഉജ്ജ്വലവിപണനതന്ത്രമാണ് ബാഹബലി കാഴ്ചവച്ചത്. ശിൽപഭദ്രതയിൽ ചലച്ചത്രകാരൻ കാഴ്ചവച്ച സൂക്ഷ്മതയ്ക്കുദാഹരണമാണിത്. സിനിമയുടെ വിപണനസാധ്യത (ാലൃരവമിറശശെിഴ) പല തലത്തിൽ, സാഹിത്യരചനയും കളിക്കോപ്പും വീഡിയോ ഗെയിമും പാവയുമെല്ലാമായി ചൂഷണം ചെയ്തിട്ടുണ്ട് ഹോളിവുഡ്. ബാഹുബലി അതിനെ ഉപയോഗിച്ചത് പക്ഷേ അതിന്റെ തന്നെ രണ്ടാം ഭാഗത്തിന്റെ വിപണനത്തിനായിട്ടായിരുന്നുവെന്നു മാത്രം.
യുക്തിക്കു നിരക്കാത്തതിനെയാണ് ചലച്ചിത്രം എന്ന മാധ്യമം, അതുണ്ടാക്കിയ കാലം മുതൽ പ്രേക്ഷക സമക്ഷം അവതരിപ്പിച്ചിട്ടുള്ളത്. അസാധ്യമായത് അവതരിപ്പിച്ചു കാണിക്കുക എന്നതിലായിരുന്നു സിനിമയുടെ താൽപര്യം. ബാഹുബലി അത് ആവിഷ്‌കരിച്ച് അതീന്ദ്രിയവും അതിഭൗതികവുമായ അസ്വാഭാവികതകളുടെയും അവിശ്വസനീയതയുടെയും പേരിൽ മാറ്റിനിർത്തപ്പെടേണ്ട സിനിമയാകുന്നില്ല. എന്നുവച്ച് അത് മികച്ച സിനിമകളുടെ ഗണത്തിൽ ഉൾപ്പെടുകയുമില്ല. എങ്കിൽപ്പിന്നെ എന്താണ് ആ സിനിമയുടെ സവിശേഷത?
ചരിത്രവുമായോ പുരാവൃത്തവുമായോ യാതൊരു നേർബന്ധവുമില്ലാതെ, തീർത്തും സാങ്കൽപികമായൊരു കഥാതന്തു നിർമിച്ച് അതിനെ വിശ്വസനീയമായി അവതരിപ്പിക്കുകമാത്രമല്ല രാജമൗലി ചെയ്തത്. മറിച്ച്, ഇന്ത്യൻസിനിമയ്ക്ക് സ്വന്തമായ ഒരു അതിപുരുഷനായകത്വത്തെ മുന്നോട്ടുവയ്ക്കുകകൂടിയായിരുന്നു. അതാകട്ടെ, പ്രാക്തന ഭാരതത്തിൽ നിലനിന്നിരുന്ന മാതൃദായകത്വത്തിലൂന്നിയ സ്ത്രീപക്ഷ വീക്ഷണത്തിലൂടെയാണു താനും. അതുകൊണ്ടാണ്, രമ്യകൃഷ്ണൻ, തമന്ന, അനൂഷ്‌ക തുടങ്ങിയവർക്കും പ്രാധാന്യമുള്ള തിരസ്വത്വങ്ങൾ ബാഹുബലി ചിത്രദ്വയത്തിൽ ലഭ്യമായത്.ഹിന്ദി ടെലിവിഷനിൽ പരീക്ഷിച്ചു വിജയിച്ച ചരിത്ര-പുരാണ അതിവൈകാരിക അതിവർണ പരമ്പരാവിഷ്‌കാരങ്ങളുടെ ചട്ടക്കൂട്ടിലാണ് ബാഹുബലിയുടെ അസ്ഥിവാരം. സ്റ്റാർ പ്‌ളസിൽ സംപ്രേഷണം ചെയ്യുന്ന ബാഹുബലി കഥാപാത്രം ദേവസേനയുടെ കഥയായ ആരംഭിനു പിന്നിലും വിജയേന്ദ്ര പ്രസാദിന്റെ തൂലികയുള്ള കാര്യവും ഓർക്കേണ്ടതുണ്ട്.
അതിസങ്കീർണ ഉൾപ്പിരിവുകളുള്ളൊരു കഥാവസ്തുവാണ് ബാഹുബലിയുടേത്. തെലുങ്കു സിനിമയിലെ ഇന്ദ്രജാലസിനിമകളുടെ പിതാവ് വിട്ടിലാചാര്യയുടെ അതിവർണ ചലച്ചിത്രകൽപനയെ അസാധാരണമായ ഹോളിവുഡ് ഫോർമാറ്റിലേക്ക് യുക്തിപൂർവം ഇളക്കിപ്രതിഷ്ഠിക്കുന്നിടത്താണ് ബാഹുബലിയുടെ വിജയം. ആധുനിക സാങ്കേതികതയുടെ എല്ലാ സൗകര്യങ്ങളും കൈയാളിക്കൊണ്ട് ഒരിക്കലും ദഹിക്കാത്ത കാര്യങ്ങ ളെപ്പോലും സാധാരണമെന്നോണം അവതരിപ്പിക്കുകയായിരുന്നു രാജമൗലി. ലോകമുണ്ടായ കാലം മുതൽക്ക്, രാജ്യങ്ങളും സാമ്രാജ്യങ്ങളും സമ്രാട്ടുകളും ഉണ്ടായ കാലം മുതൽക്ക് നടന്നുവന്നതും കേട്ടും കണ്ടും വന്നതുമായ കഥതന്നെയാണ് ബാഹുബലി. ഭൂമിക്കും പെണ്ണിനും സ്വത്തിനും വേണ്ടിയുള്ള പടപ്പോരാട്ടങ്ങളും ചതിയും വഞ്ചനയും ത്യാഗവും സഹനവും പ്രതികാരവുമെല്ലാം ചേർന്ന രാജ്യതന്ത്രങ്ങളുടെയും കഥ. പക്ഷേ, ബാഹുബലി വ്യത്യസ്തമാവുന്നത്, അതിൽ ഇത്തരം ചരിത്രങ്ങളുടെയെല്ലാം പ്രാതിനിധ്യമുണ്ടെന്നുള്ളതാണ്. രുചികളുടെ ഒറ്റപ്പെടലിൽ മാറി നിൽക്കുന്ന പുളിശേരിയോ ഓലനെ പോലല്ലാതെ, രുചിസമഗ്രതയുടെ സമ്മേളനത്തിലൂടെയുണ്ടാവുന്ന അവിയലോ സാമ്പാറോ ആവുകയാണ് ബാഹുബലി. കാരണം അതിൽ ലോകത്തുണ്ടായ അധിനിവേശങ്ങളുടെ, ചെറുത്തുനിൽപ്പിന്റെ, വഞ്ചനയുടെ, പ്രതികാരത്തിന്റെ എല്ലാം ഘടകങ്ങളുണ്ട്.
ബാഹുബലിയുടെ കഥാവസ്തുവിൽ രാമായണവും മഹാഭാരതവുമടങ്ങുന്ന ഇതിഹാസരചനകളുടെ ഉള്ളടക്കങ്ങളെ, അന്തസത്തയെ അതിവിദഗ്ധമായി വിന്യസിച്ചിട്ടുണ്ട്. രാജ്യഭാരം സ്വാഭാവികമായി ലഭിക്കേണ്ടയാൾക്ക് ധർമത്തിന്റെ പേരിൽ കീഴ്‌വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് അതു നിഷേധിക്കപ്പെടുന്നതും അതേ ധർമ്മത്തിന്റെ പേരിൽ തെറ്റിദ്ധാരണകൊണ്ട് കിരീടാവകാശി ചതിക്കപ്പെടുന്നതും, രാവണസിവിധത്തിലെ സീതാജീവിതതുല്യമായ രാജമാതയുടെ മഹിഷ്മതി ജീവിതവുമടക്കമുള്ള പുരാണസന്ദർഭങ്ങൾ വിദഗ്ധമായി ഇതിലിണക്കിച്ചേർത്തിരിക്കുന്നു. കാമുകിക്കു വേണ്ടി കിരീടം നിഷേധിക്കപ്പെട്ട് ജനപഥത്തിലേക്ക് സാധാരണക്കാരനായി ഇറങ്ങുന്ന ബാഹുബലിക്കും മഹാറാണിക്കുമൊപ്പം അവളുടെ മുറച്ചെറുക്കൻ കൂടി നടന്നിറങ്ങുന്ന രംഗം രാജ്യം പരിത്യജിച്ച് ലക്ഷ്മണനോടൊപ്പം വനവാസത്തിനു പോകുന്ന സീതാരാമന്മാരെ ഓർമ്മപ്പെടുത്തുന്നുവെങ്കിൽ അതു യാദൃശ്ചികമല്ല. ഇത്തരം ചില നിഴൽച്ചാർത്തുകളിലാണ് ബാഹുബലിയുടെ കഥാശിൽപം ഊന്നിയുയർത്തിയിട്ടുള്ളത്.ഒരു ജനുസിൽ മാത്രമായി തളച്ചുനിർത്തപ്പെടാത്തൊരു സിനിമയാകുക വഴിയാണ് ബാഹുബലി സാർവലൗകികവും സാർവജനീനവുമായിത്തീരുന്നത്. മൈക്രോവേവ് ഓവനും ഗ്യാസുമടക്കമുള്ള മേൽത്തരം പാചകസാമഗ്രികളുടെ പിന്തുണയുറപ്പാക്കിയെന്നതാണ് അതിൽ വെന്ത മസാലക്കൂട്ടിനെ അടിക്കുപിടിക്കാതെ രക്ഷിക്കുന്നത്.
വിട്ടിലാചാര്യസിനിമകളിൽ അദ്ഭുതദൃശ്യങ്ങൾക്കൊപ്പം അത്യാവശ്യം സംഘർഷം, സംഘട്ടനം, സെക്‌സ്, പളപളപ്പൻ സെറ്റ്, ഡാൻസ്, പാട്ടുകൾ ഇവയെല്ലാം യഥോചിതം ചേർ്ന്നിരിക്കും. ബാഹുബലിയിലും ഈ പാചകവിധിയിൽ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. പക്ഷേ, അവയുടെ ടെക്‌സ്ചറിലാണ് അതു വേറിട്ടതാവുന്നത്. കാരണം ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പശ്ചാത്തലത്തിലൂന്നിയ ചില ചിന്തകൾ ഈ ചിത്രിത്തിന്റെ പിന്നിലുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ദക്ഷിണേന്ത്യയിലെവിടെയെങ്കിലും എന്നൊരു ഭൂപരിധി മാത്രം സൂചകമായിക്കൊണ്ട് ഇന്ത്യൻ വാസ്തുരൂപത്തിൽ ഒരു രാജധാനി സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് അനേകം വിദേശാധിനിവേശങ്ങളുടെ പടയോട്ടചരിത്രമുള്ള ഇന്ത്യയിൽ ആഫ്രിക്കൻ എന്നും വ്യാഖ്യാനിക്കുന്ന ഒരു ഗോത്രത്തെ ശത്രുപക്ഷത്തു പ്രതിഷ്ഠിച്ചിട്ടുള്ളത്. ബാഹുബലിയിലെ രാജധാനിക്ക് സ്വന്തമായി ഒരു ഐഡന്റിറ്റിയുണ്ട്. ഭൂമിശാസ്ത്രപരമായി അവയ്ക്ക് വിജയനഗര സാമ്രാജ്യത്തോടും അതിനോടു തൊട്ടു നാലുദിശകളിലായി പടർന്ന ഭാരതവർഷത്തോടും ചാർച്ചയുണ്ട്.അത് അവിടത്തെ സാങ്കേതികതകൊണ്ടും, സാമ്പത്തികം കൊണ്ടുംവരെ അടയാളപ്പെടുത്തുന്നുമുണ്ട്. നന്ദനന്ദനന്മാരുടെ കാലഘട്ടത്തിലെ ചാണക്യാലേഖനങ്ങളോട് അതിന് വിദൂരബന്ധവും ആരോപിക്കപ്പെടാം.
രാജനീതിയുടെയും ധർമനിർവഹണത്തിന്റെയും മറവിൽ സമകാലിക രാഷ്ട്രീയത്തോടും സാമൂഹിക വിഷയങ്ങളോടുമുള്ള ചില പ്രതികരണങ്ങളും നിവർത്തിക്കുന്നുണ്ട് സിനിമ. ഭരണാധികാരിയുടെ പ്രതിച്ഛായാ നിർമാണത്തിനായി സ്വർണംകൊണ്ട് ഭീമാകാരശിൽപമുണ്ടാക്കുന്നതും ഭരണപ്പിഴവുമറച്ചുവച്ച് ചുങ്കം കൂട്ടിപ്പിരിക്കുന്നതും മുതൽ പെണ്ണിനു മേൽ കൈവയ്ക്കുന്നവന്റെ വിരലുകളല്ല തലതന്നെയാണ് അറുത്തുകളയേണ്ടതെന്ന ഡയലോഗു വരെ ഇത്തരത്തിൽ സമകാലിക പ്രതിധ്വനികൾ ഏറ്റുവാങ്ങുന്നവയാണ്.
മഹാഭാരതം മുതൽക്ക് നാം കേട്ടറിയുന്ന, ശാരീരികാവശതമൂലം കിരീടം നഷ്ടമാവുന്നവന്റെ പങ്കപ്പാടുകളും ബാഹുബലി വരഞ്ഞുകാട്ടുന്നുണ്ട്. ആളറിയാതെ/ അറിഞ്ഞിട്ടും വെളിപ്പെടുത്താതെ കീഴാളർ വളർത്തിക്കൊണ്ടുവരുന്ന രാജ്യാവകാശിയുടെ കഥകളും ചരിത്രേതിഹാസങ്ങളിൽ കഥകളായും യാഥാർ ത്ഥ്യമായും നാം അനുഭവിച്ചിട്ടുള്ളതാണ്. മതമൈത്രിയുടെ, മേലാളകീഴാള ബന്ധത്തിന്റെ, പ്രണയത്തിന്റെ, പ്രണയനിരാസത്തിന്റെ എരിപുളി മസാലകൾ ഇതൊക്കെത്തന്നെയാണ് ബാഹുബലിയിലെയും ചേരുവകൾ. എന്തിന്, ശരാശരി ഇന്ത്യൻ മുഖ്യധാരാസിനിമയുടെ കമ്പോളച്ചേരുവകളിൽ സുപ്രധാനമായ ഐറ്റം ഡാൻസ് വരെ ഇതിലുൾ പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അതൊക്കെയും നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ, വിശ്വസനീയം എന്നു തോന്നിപ്പിക്കുന്ന ചില ഉപഘടകങ്ങളും ഘടനകളും കൊണ്ട് സ്വർണം പൂശി സാധാരണമാക്കി യിരിക്കുന്നു. സ്‌പെഷൽ എഫെക്ടുകളിൽ എന്നതിനപ്പുറം ഹോളിവുഡിന്റെ വിട്ടിലാചാര്യയായ ജയിംസ് കാമറൂണിന്റെ അവതാർ എന്ന സിനിമ ബാഹുബലിക്ക് പ്രചോദനമാവുന്നത് അങ്ങനെകൂടിയാണ്.
ഹോളിവുഡ് കാണിക്കുന്നതെന്തും ആധികാരികം എന്നൊരു അക്കാദമിക മിഥ്യയുണ്ട്. അതുകൊണ്ടാണ് സ്പിൽബർഗും ജോർജ് ലൂക്കാസും സ്റ്റാൻലി ക്യൂബ്രിക്കുമൊക്കെ ഇതിഹാസങ്ങളായി ആഘോഷിക്കപ്പെടുന്നത്. ഈ സാങ്കേതിക ആധികാരികതയെയാണ് അവരുടെ തന്നെ ഛന്ദസും ചമത്കാരവും ഉപയോഗിച്ച് രാജമൗലി മറികടന്നിരിക്കുന്നത്. ഇതേ സാങ്കേതികതയുടെ പിൻബലമുണ്ടായിട്ടും ശങ്കറിന്റെ യന്തിരൻ എന്ന ബ്രഹ്മാണ്ഡ സിനിമ തനി ഡപ്പാംകൂത്ത് ദൃശ്യസമീപനം കൈക്കൊണ്ടപ്പോൾ, ബാഹുബലി വേറിട്ടതാവുന്നത് പ്രത്യക്ഷത്തിൽ മിതത്വം എന്നു തോന്നിപ്പിക്കുന്ന ഹോളിവുഡിന്റെ ദൃശ്യയുക്തി പിൻപറ്റിയതുകൊണ്ടാണ്. അമിതവണ്ണവും കുടവയറുമുള്ള രാക്ഷസരൂപങ്ങളുടെയും ദുർമേദസു തൂങ്ങിയ രാജാക്കന്മാരുടെയും ഭടന്മാരുടെയും സ്ഥാനത്ത് സിക്‌സ് പാക്കും എയിറ്റ്പാക്കുമുള്ള നായകനെയും വില്ലനെയും അവതരിപ്പിക്കുന്നിടത്തുതുടങ്ങുന്നതാണിത്.
തൃശ്ശൂർ പൂരത്തിന് രാത്രി അരങ്ങേറുന്ന കമ്പക്കെട്ടിന്റെയും കരിമരുന്നു പ്രയോഗത്തിന്റെയും ചടുലതയും ആവേഗവുമാണ് ബാഹുബലിയുടെ ചലച്ചിത്രശിൽപത്തിന്. ഏറെ ചിന്തിക്കാനുണ്ടെന്ന തോന്നലുണ്ടാക്കുമ്പോൾ തന്നെ പ്രേക്ഷകന് കണ്ടതിനെപ്പറ്റി ഒന്നുറക്കെ ചിന്തിക്കാനാവുന്നതിനു മുമ്പേ അടുത്തതിലേക്കെന്നവണ്ണം ഒന്നിൽനന്ന് ഒന്നിലേക്ക് പടർന്നു പൊട്ടുന്ന കഥയുടെ മാലപ്പടക്കം അഥവാ കതിനാമാലയായാണ് ബാഹുബലിയുടെ നിർവഹണം. തീയറ്ററിൽ പ്രേക്ഷകനെ ഒരു നിമിഷം പോലും ബോറടിപ്പിക്കാൻ അനുവദിക്കുന്നില്ലെന്നതിനേക്കാൾ ചിന്തിക്കാനനുവദിക്കുന്നില്ലത്. എന്നുവച്ചാൽ ദൃശ്യകാന്തികതയിൽ തളച്ചിടപ്പെടുകയാണ് പ്രേക്ഷകൻ, കറുപ്പിനടിമപ്പെട്ട ലഹരിയുപയോക്താവിനെപ്പോലെ. യുക്തി അവന്റെ ബോധത്തിൽ നിന്നു തന്നെ ആട്ടിയകറ്റപ്പെടുന്നു.
ചുരുക്കിപ്പറഞ്ഞാൽ, സ്വാഭാവികതയെ അതിശയോക്തിയാക്കുന്ന വിട്ടിലാചാര്യ ചേരുവകളെത്തന്നെ, ന്യൂനോക്തിയിലൂടെ സാധാരണമാക്കുന്ന റീ പാക്കേജിംഗ് ആണ് ബാഹുബലിയിൽ സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പൗരസ്ത്യബോധത്തെ അഭിസംബോധനചെയ്യുമ്പോഴും പാശ്ചാത്യ മിതത്വം പിൻപറ്റാ നതിനാവുന്നത്. അതുകൊണ്ടുതന്നെയാണ്, പാശ്ചാത്യസാങ്കേതികതയെ ആശ്രയിക്കുമ്പോഴും നമുക്കാവശ്യമായ നാടൻ മസാലക്കൂട്ടുകൾ അളവൊപ്പിച്ച് ഉറപ്പാക്കാനാവുന്നതും. താരമുഖങ്ങളോക്കെ അപ്രസക്തമാവുന്നതും മറ്റൊന്നും കൊണ്ടല്ല.ചേരുവകളുടെ കൃത്യതയിലെന്നോണം, അതിന്റെ ഗുണമേന്മയിൽ പുലർത്തിയ വിട്ടുവീഴ്ചയില്ലാത്ത നിഷ്‌കർഷ അതാണ് ഈ പാക്കിംഗിന്റെ വിജയരഹസ്യം. ആസൂത്രിതമായ ഈ വിപണനതന്ത്രമാണ് സമൂഹമാധ്യമങ്ങളിലും മറ്റും ആഘോഷിക്കപ്പെട്ടതും പുതുതലമുറ ഭ്രമിച്ചുവശായിവീണതും. അതുകൊണ്ടാണ് ബാഹുബലി ഒരേ സമയം സി ക്‌ളാസിനെയും മൾട്ടീപ്‌ളക്‌സിനെയും ഒരേ പോലെ കീഴടക്കിയത്. അങ്ങനെ വൈരുദ്ധ്യങ്ങൾക്കപ്പുറം പ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞതുകൊണ്ടുതന്നെയാണ് അത് ഇത്ര വലിയ ചരിത്രവിജയമായതും.
കാലം ബാഹുബലിയെ ഇന്ത്യൻ സിനിമയുടെ നിലവാരമാപിനിയിൽ അടയാളപ്പെടുത്തുക എങ്ങനെയായിരിക്കും? തീർച്ചയായും, 2014ലെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ച സിനിമ എന്ന പേരിലായിരിക്കില്ല, മറിച്ച് ഇന്ത്യയിലാദ്യമായി ആയിരം കോടിയുടെ കടമ്പതൊട്ട കമ്പോളസിനിമയെന്ന പേരിൽത്തന്നെയായിരിക്കും. പക്ഷേ,  മൗലികമായ ദാർശനികതയിലും പ്രതിബദ്ധമായ നിലപാടുകളിലൂന്നി ക്യാമറയ്ക്കു പിന്നിലെ കൺകെട്ടല്ലാത്ത തീവ്രസിനിമകളെടുക്കുന്ന ചലച്ചിത്രകാരന്മാരുടെ തിരശ്രമങ്ങൾക്ക് ബാഹുബലി പോലുള്ള സങ്കരസിനിമകൾ വരുത്തിവയ്ക്കുന്ന ആഘാതം പരിസ്ഥിതിക്കു മേൽ പ്‌ളാസ്റ്റിക്ക് വരുത്തിത്തീർത്തതിനു സമാനമായിരിക്കുമെന്നത് വിസ്മരിക്കരുത്.




Saturday, May 20, 2017

ആയിരത്തിൽ ഒരുവൻ

അമൃത ടിവിയിൽ ഇതിലേ പോയതു വസന്തം പരിപാടിയിൽ മണിരത്നത്തിന് റ ഇരുവറിലെ ആയിരത്തിൽ നാനൊരുവൻ  പാട്ടുസീൻ കണ്ടപ്പോൾ നമിച്ചു പോയി മോഹൻലാലെന്ന നടന്റെ പ്രകടനം കണ്ട് . നടനെന്ന നിലയ്ക്ക് ഞാനിന്നും വിശ്വസിക്കുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇരുവറിലെ ആനന്ദൻ എന്ന്. രണ്ടാം സ്ഥാനം ഞാൻ കൊടുക്കുക ബ്ലസിയുടെ തന്മാത്രയ്ക്കും. സാമ്പത്തിക വിജയമല്ലെങ്കിലും ഇരുവർ ലാൽ - പ്രകാശ് രാജ് ദ്വന്ദ്വത്തിന്റെ മത്സരാഭിനയത്തിലടക്കം ശ്രദ്ധിക്കപ്പെട്ട ചിത്രം തന്നെയാണ്. ഐശ്വര്യ റായിയുടെ ആദ്യ സിനിമ. MGR നിഴലുള്ള ആനന്ദനെ ലാൽ ശരീരത്തിലും മനസിലും ആവഹിച്ചത് അത്ഭുതത്തോടെയെ കണ്ടിരിക്കാനാവൂ. ഒരിക്കൽ അടൂർ ഗോപാലകൃഷ്ണൻ സാറിനോട് സംസാരിക്കുന്ന കൂട്ടത്തിൽ ഇരുവിലെ മോഹൻലാലിന്റെ പ്രകടനത്തെ പറ്റി പറഞ്ഞതും അദ്ദേഹം അതു സമ്മതിച്ചും ഓർമ വരുന്നു. നന്ദി അമ്യത ടി വി ആ നല്ല പ്രകടനങ്ങൾ വീണ്ടും മനസിലെത്തിച്ചതിന്. ഒപ്പം പറയട്ടെ, വിരുദ്ധ അഭിപ്രായങ്ങളേറെയുണ്ടായിട്ടും, ഇരുവർ പോലെ പരാജയപ്പെട്ടിട്ടും മണിരന്നത്തിന്റെ കാറ്റ് വിളയാടെ എനിക്കിഷ്ട മായി. ഒരു പക്ഷേ ഓൾഡ് ജൻ ആയതു കൊണ്ടാവും. ജീവിത സംഭവങ്ങളിൽ കലയുടെ തുള്ളി ചാലിക്കുേമ്പോൾ മാത്രം സർഗാത്മക രചനയാവുമെന്നു വിശ്വസിക്കുന്ന പഴം തലമുറയിൽ പെട്ട എനിക്ക് കലയുടെ ലാഞ്ചനയില്ലാത്ത നിത്യജീവിത പകർപ്പുകളായ രക്ഷാധികാരികളെയും മെക്സിക്കോക്കാരെയും  ദഹിക്കാതെ വരുമ്പോൾ ആ കലയുടെ ദിവ്യ സ്പർശം ഒന്നുകൊണ്ടു മാത്രം മണിരത്നത്തെ അംഗീകരിക്കാതെ വയ്യ.

Saturday, May 13, 2017

ഹരിതനിറവിന്റെ ഏദന്‍തോട്ടം

മലയാള സിനിമയില്‍ വില്ലന്മാരില്ലാത്ത സിനിമകളുണ്ടാ യിട്ടുണ്ട്.നന്മയുള്ള സിനിമകള്‍. സത്യന്‍ അന്തിക്കാ ടിന്റെയും ശ്രീനിവാസന്റെയുമെല്ലാം പേരുകളാണ് അത്തരം സിനിമകളുമായി ചേര്‍ത്ത് കേള്‍ക്കാറുള്ളത്. എന്നാല്‍ ശരിക്കും അത്തരം കുടുംബ സിനിമകളുടെ യഥാര്‍ത്ഥ അപ്പോസ്തലനായി എനിക്കു തോന്നിയിട്ടുള്ളത് വേണു നാഗവള്ളിയെയാണ്. വല്ലാത്തൊരു കവിത്വവും മെലഡിയും റിഥവുമുള്ള സിനിമകളായിരുന്നു വേണു നാഗവള്ളിയുടേത്. കുളിര്‍കാറ്റുപോലെ, പരന്നൊഴുകുന്ന ഇളംചോലപോലെ, നനുത്ത സിനിമകള്‍. സുഖമോ ദേവീ, സ്വാഗതം, സര്‍വകലാശാല...ആ ജനുസില്‍ വേണുനാഗവള്ളിയുടെ പിന്തുടര്‍ച്ചാവകാശിയാണ് രഞ്ജിത് ശങ്കര്‍ എന്നു രഞ്ജിത്തിന്റെ സമീപകാല സിനിമകള്‍, പ്രത്യേകിച്ചും മോളി ആന്റി റോക്‌സ് മുതലുള്ള സിനിമകള്‍ കണ്ടപ്പോള്‍ തോന്നിയിട്ടുണ്ട്. ശ്യാമപ്രസാദിന്റെതുപോലെ, ചുരുക്കം കഥാപാത്രങ്ങളില്‍ ഊന്നിനിന്നുകൊണ്ട്, ചെറിയൊരു കഥാവസ്തുവില്‍ ഏകാഗ്രതയോടെ ധ്യാനനിമഗ്നമാകുന്ന നിര്‍വഹണരീതി. അതുകൊണ്ടുതന്നെ, രഞ്ജിത് സിനിമകള്‍ എപിക്കുകളല്ല, എപ്പിസോഡിക്കുമല്ല. മറിച്ച് ടി.പത്മനാഭന്‍ കഥകള്‍ വായിക്കുന്ന സുഖം നല്‍കുന്ന ചെറുകഥയുടെ ഭാവുകത്വമുള്‍ക്കൊള്ളുന്ന ചലച്ചിത്രസമീപനങ്ങളാണവ. രാമന്റെ ഏദന്‍തോട്ടവും അതില്‍ നിന്നു വ്യത്യസ്തമല്ല. ഒന്നു തെറ്റിയാല്‍ പാളിപ്പോകാമായിരുന്ന പ്രമേയം. ചാരുലത മുതല്‍ ഒരേ കടല്‍ വരെയുള്ള ചിത്രങ്ങളുടേതിനു സമാനമായ ഒന്നായിത്തീര്‍ന്നേക്കാവുന്ന ഏദന്‍തോട്ടത്തെ അതല്ലാതാക്കിയതിലാണ് രഞ്ജിത്തിന്റെ പ്രതിഭ. വര്‍ണിച്ചു വഴിക്കാക്കേണ്ടതില്ല. രാമന്റെദുഖം ജീവിക്കാന്‍ ആക്രാന്തപ്പെടുന്നവര്‍ക്കുവേണ്ടിയുള്ളതല്ല, ജീവിതം നന്നാക്കാനുള്ളവര്‍ക്കുവേണ്ടിയുള്ളതാണ്. സന്തോഷമാണ് അതിന്റെ പ്രകൃതം. പ്രകൃതി യാണതിന്റെ സൗന്ദര്യം. ഒന്നു പറയാതെ വയ്യ. രാമന്റെ ഏദന്‍തോട്ടം കണ്ടിരുന്ന നിമിഷങ്ങളില്‍ പലപ്പോഴും വി.ജെ.ജയിംസിന്റെ ദത്താപഹാരം മനസിലേക്ക് ഓടിയെത്തി. ദത്താപഹാരത്തിലെ കാടിന്റെ വഴികള്‍ ഏദന്‍തോട്ടത്തിലാകെ ഹരിതാഭ ചാര്‍ത്തി വിലസുന്നതുപോലെ....

Monday, May 08, 2017

haritha cinema @ ezhuthu magazine



എഴുത്ത് മാസികയില്‍ ഹരിതസിനിമയെപ്പറ്റി വന്ന കുറിപ്പ്‌

Tuesday, May 02, 2017

ഹരിതസിനിമ@കുങ്കുമം മാസിക

കുങ്കുമം മാസികയുടെ മെയ് ലക്കത്തില്‍ ഹരിതസിനിമയെപ്പറ്റിയുള്ള കുറിപ്പ്.

Friday, April 21, 2017

ഹരിതസിനിമയെപ്പറ്റി സതീഷ്ബാബു പയ്യന്നൂര്‍


ഏപ്രില്‍ ലക്കം കേരള പനോരമയില്‍ നോട്ടം എന്ന പംക്തിയിലെ അഞ്ചുതരം വിഷുവായനകള്‍ എന്ന കുറിപ്പില്‍ പ്രിയപ്പെട്ട കഥാകൃത്തും എന്റെ അഭ്യുദയകാംക്ഷിയുമായ സതീഷ് ബാബു പയ്യന്നൂര്‍ ഹരിതസിനിമയെക്കൂടി ഉള്‍പ്പെടുത്തി കുറേ നല്ല വാക്കുകള്‍ എഴുതിയിരിക്കുന്നു. തീര്‍ച്ചയായും പ്രചോദനാത്മകമാണീ വാക്കുകള്‍. നന്ദി സതീഷ്ബാബുസാര്‍...



 നോട്ടം
സതീഷ്ബാബു പയ്യന്നൂര്‍
അഞ്ചു തരം വിഷുവായനകള്‍
ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ മികച്ച സാഫല്യങ്ങളിലൊന്നാണ് ഹരിതസിനിമ എന്ന കൃതിക്കു ലഭിച്ച അംഗീകാരം. മികച്ച ചലച്ചിത്രഗ്രന്ഥമായി തെരഞ്ഞെടുക്കപ്പെട്ടത് എന്റെ പ്രിയ സുഹൃത്ത് എ.ചന്ദ്രശേഖറിന്റെ ഈ നിരൂപണഗ്രന്ഥത്തിനാണ്. അവാര്‍ഡുകള്‍ ചന്ദ്രശേഖറിന് പുത്തനല്ല. 2008 മുതല്‍ സംസ്ഥാന അവാര്‍ഡുകളും 1999 മുതല്‍ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും അദ്ദേഹത്തിന്റെ കൂടെയുണ്ട്. നിരവധി പഠനഗ്രന്ഥങ്ങളും നിരൂപണഗ്രന്ഥങ്ങളും എഴുതി മലയാളിയുടെ ചലച്ചിത്രാവബോധത്തെ പ്രചോദിപ്പിച്ച ചന്ദ്രശേഖറിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു കൃതിയാണ് ഹരിത സിനിമ-സിനിമയിലെ പ്രകൃതിയും പരിസ്ഥിതിയും.
പച്ച കുത്തിയ സിനിമ എന്ന ആദ്യ അധ്യായത്തില്‍ത്തന്നെ ഇക്കോ ക്രിട്ടിസിസം അഥവാ ഹരിത നിരുപണം എന്ന തന്റെ അന്വേഷണത്തിന് ചന്ദ്രശേഖര്‍ വിശദീകരണം നല്‍കുന്നുണ്ട്: പരിസ്ഥിതിയുടെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ മാനങ്ങളെ ചലച്ചിത്രങ്ങളില്‍ എങ്ങനെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് ഈ പുസ്തകത്തില്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത്. അതിന് പാരിസ്ഥിതികമായി സാധ്യമായ എല്ലാ വീക്ഷണകോണുകളെയും ഉപാധികളാക്കിയിട്ടുണ്ട്.
ചലച്ചിത്രങ്ങളുടെ പശ്ചാത്തലമായി വന്നണയുന്ന പ്രകൃതിയേയും അവ ദൃശ്യഭാഷയ്‌ക്കേകുന്ന നവചാരുതയേയുമൊക്കെ ചന്ദ്രശേഖര്‍ സൂക്ഷ്മമായി പഠനവിധേയമാക്കുന്നു. ഷൊര്‍ണ്ണൂര്‍-ഒറ്റപ്പാലം ഭാഗങ്ങളില്‍ ചിത്രീകരിച്ച മിക്കവാറും കമല്‍, സുന്ദര്‍ദാസ്, ലോഹിതദാസ് ചിത്രങ്ങളിലെ ഗാനരംഗങ്ങളില്‍ റയില്‍പ്പുല്ല് എന്നറിയപ്പെടുന്ന നീണ്ട പുല്ലുകളും അതിന്റെ പൂക്കളും വരെ പരാമര്‍ശിക്കപ്പെട്ടത് കൗതുകകരമായിത്തോന്നി. ചന്ദ്രശേഖറിന്റെ വരികളിങ്ങനെ: ദൃശ്യപ്രണയത്തിന് മലയാളസിനിമയുടെ നിര്‍ണായകമായൊരു സംഭാവനയാണ് റയില്‍പ്പുല്ല്. സത്യജിത് റേയുടെ പാഥേര്‍ പാഞ്ചാലി(1955)യിലെ ദുര്‍ഗയും അപുവും തീവണ്ടി കാണുന്ന വിഖ്യാതമായ സീനിലുള്ള ആള്‍പ്പൊക്കത്തിലുള്ള പഞ്ഞിപ്പുല്ല്. കളവര്‍ഗത്തില്‍പ്പെട്ട ഈ പുല്ല്, മണ്ണിട്ടുയര്‍ത്തിയ റയില്‍പ്പാതയില്‍ മണ്ണൊലിപ്പ് തടയാന്‍ വച്ചു പിടിപ്പിക്കുന്നതാണ്. പ്രണയഗാനരംഗത്ത് നായികാനായകന്മാര്‍ ഈ പുല്ലിലൊന്നിനെ കൈയിലേന്തി ആടിപ്പാടുമ്പോഴുള്ള ദൃശ്യചാരുത കണ്ടിട്ടാവണം ഭരതനും കമലും സുന്ദര്‍ദാസും മുതല്‍ ലാല്‍ജോസ് വരെയുള്ളവര്‍ അതിനെ ഗാനരംഗങ്ങളിലുള്‍പ്പെടുത്തിയത്.
എ.ചന്ദ്രശേഖറിന്റെ പത്താമത്തെ ചലച്ചിത്രപഠന കൃതിയാണിത്. ഇത് സവിശേഷമായ ശ്രദ്ധയാകര്‍ഷിക്കുന്നത് മുന്നോട്ടുവയ്ക്കുന്ന ആശയത്തിന്റെ വ്യത്യസ്തതകൊണ്ടുതന്നെയാണ്. കാടുകയറിയ സിനിമയിലെ പച്ചിലപ്പടര്‍പ്പുകള്‍ എന്ന അവതാരികയില്‍ നടനും ചലച്ചിത്രസംവിധായകനും എഴുത്തുകാരനുമായ ജോയി മാത്യു ഇങ്ങനെ കുറിച്ചിടുന്നു: പ്രകൃതിയെ, പരിസ്ഥിതിയെ, കാടിനെ, കാട്ടറിവിനെ, കാടിന്റെ നിയമങ്ങളെ നമ്മള്‍ മറന്നു എന്നു വിളിച്ചോതാനല്ല ഈ പുസ്തകത്തില്‍ ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്. വൈകിയാണെങ്കിലും മനുഷ്യന്റെ കുറ്റബോധം ഉണരുന്നു എന്നോ അല്ലെങ്കില്‍ ഇനിയും ഉണരേണ്ടതുണ്ട് എന്ന നിലപാടോ ഇതിലെ ഓരോ ലേഖനവും ലക്ഷ്യം വയ്ക്കുന്നുണ്ട്. പ്രകൃതിയെ നിര്‍വീര്യവും ഫലശൂന്യവുമായിപ്പോകുന്നതില്‍ നിന്നു രക്ഷിക്കാന്‍ സമയമായി എന്ന ശ്രദ്ധയിലേക്കു കൊണ്ടുവരാന്‍ ഈ പുസ്തകത്തിലെ ഒട്ടാകെ പഠനങ്ങള്‍ക്കും കഴിയുന്നുണ്ട്.
മനുഷ്യനും പ്രകൃതിയും സിനിമയും കെട്ടുപിണയുന്ന വിചിത്രവും വ്യത്യസ്തവുമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന ഈ കൃതി ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകം കൂടിയായി മാറുന്നുണ്ട്.

Wednesday, April 19, 2017

Sunday, April 16, 2017

study on visual installations in kochi bienalle 2017 unedited version


ബഹുജാലക ദൃശ്യവിതാനവും
ദൃശ്യപ്രതിഷ്ഠാപനവും

എ.ചന്ദ്രശേഖര്‍

ബഹുജനമാധ്യമമെന്ന നിലയ്ക്ക് സിനിമയ്ക്കും വീഡിയോയ്ക്കും ഇരുപതാം നൂറ്റാണ്ടുമുതല്‍ ലോകസമൂഹത്തിലുള്ള നിര്‍ണായകസ്വാധീനം, അതിന്റെ ശക്തിയും സ്വാധീനവും തിരിച്ചറിഞ്ഞിട്ടാവണമല്ലോ ഭരണകൂടങ്ങള്‍ അവയെ രാഷ്ട്രീയമായി തങ്ങള്‍ക്കനുകൂലമായി വിനിയോഗിക്കാന്‍ ശ്രമിക്കുന്നതും, എതിര്‍ശബ്ദങ്ങളെ തമസ്‌കരിക്കുന്നതും. എന്നാല്‍ സിനിമയും ടിവിയുമടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ക്ക് അവതരണകലകളെ അപേക്ഷിച്ച് ഒരു പരിമിതിയുണ്ട്, ഏകപക്ഷീയത. സംവേദനചക്രത്തില്‍(communication cycle) പ്രതികരണം(feedback) സന്ദേശവാഹകനോ(medium) സംവേദകനോ(communicator) നേരിട്ടറിയാന്‍ മാര്‍ഗമില്ലാത്ത ഒരു ശീതമാധ്യമം (cold medium) മാത്രമാണവ. തത്സമയ സംപ്രേഷണത്തിന്റെ കാലത്ത് ഈ പ്രസ്താവം എത്രകണ്ട് സാധുവാണെന്ന സംശയം സ്വാഭാവികം. വേദിയില്‍ അവതരണകലാകാരന്മാര്‍ക്ക് ലഭിക്കുന്ന തത്സമയ കയ്യടി /വണ്‍സ് മോര്‍ വിളി/ സ്റ്റാന്‍ഡിങ് ഒവേഷന്‍ അല്ലെങ്കില്‍ കൂക്കുവിളി / ചെരിപ്പേറ്/ചീമുട്ടയേറ് എന്നവയ്ക്ക് തുല്യമാവില്ല ഒരു ലൈവ് ടെലിക്കാസ്റ്റിനും ലഭിക്കുന്ന പ്രതികരണം. സമൂഹമാധ്യമവുമായി നേരില്‍ ബന്ധിപ്പിച്ചിട്ടുള്ള ടിവി വാര്‍ത്താവതരണങ്ങളില്‍പ്പോലും ഒരു ഇടനിലയും നിയന്ത്രണവും നിരീക്ഷണവുമില്ലാതെ അഭിപ്രായങ്ങള്‍ കടത്തിവിടുന്ന പതിവില്ല. മറിച്ച് അരങ്ങും സദസും തമ്മിലുള്ള നേര്‍ബന്ധത്തിലാവട്ടെ ഈയൊരു ഇടനിലയൊട്ടില്ല താനും. അതാണ് അരങ്ങിനെ/ അവതരണകലയെ തിരശ്ചീനമാക്കി മാറ്റുന്നതും. എന്നിട്ടും ഈ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ബഹുജനസ്വാധീനവും ജനകീയതയും അതിന്റെ ദൃശ്യക്കോയ്മയുടെ സാക്ഷിപത്രമാണെ്.
ചലച്ചിത്രത്തിന്റെ/വീഡിയോയുടെ അടിസ്ഥാന മാധ്യമസ്വരൂപവും, ഘടനയും, സ്ഥലകാലക്രിയാംശങ്ങളുടെ ഏകകങ്ങളുമെല്ലാം സമാനമാണല്ലോ. എന്നാലും ഇവയുടെ നോണ്‍ലീനിയര്‍ (non linear)പരോക്ഷ സ്വഭാവം മാറ്റമില്ലാതെ തന്നെ നിലനില്‍ക്കുന്നു. ഇതു മറികടന്നു അവയെ തിരശ്ചീന/ലംബമാന സ്വരൂപത്തോട് അടുപ്പിക്കുകവഴി അവയെ പരമാവധി തത്സമയപ്രതികരണസജ്ജമാക്കി സജീവമാക്കാനാണ് ചലച്ചിത്ര/ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ എക്കാലത്തും ശ്രമിച്ചുവരുന്നത്. സിനിമയില്‍ അതിന്റെ ദ്വിമാനത്വം മറികടക്കാന്‍ നടന്നിട്ടുള്ള ചില വിചിത്ര പരീക്ഷണങ്ങളെപ്പറ്റി ചലച്ചിത്രചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫോര്‍ ഡി (4- ഡൈമന്‍ഷന്‍), ഫൈവ് ഡി (5 ഡൈമന്‍ഷന്‍) തുടങ്ങി 15 ഡി വരെയുള്ള സിനിമാസാങ്കേതികതയുടെ ആദ്യപരീക്ഷണം 1960ലാണ്. ജാക്ക് കാര്‍ഡിഫ് സംവിധാനം ചെയ്ത ദ് സെന്റ് ഓഫ് മിസ്റ്ററി എന്ന ആ സിനിമയിലാണ് സ്‌മെല്‍-ഓ-വിഷന്‍ പരീക്ഷണം നടന്നത്. തെരഞ്ഞെടുക്കപ്പെട്ട തീയറ്ററുകളില്‍ ഓരോ രംഗത്തിനുമനുയോജ്യമായ, ആ രംഗത്തു പ്രത്യക്ഷപ്പെടുന്ന വസ്തുക്കളുടെയും പ്രകൃതിയുടെയും പശ്ചാത്തലത്തിന്റെയും മറ്റും വാസന/ഗന്ധം/നാറ്റം ഹാന്‍സ്‌ലൗബ് വികസിപ്പിച്ചെടുത്ത, പ്രത്യേകം സജ്ജമാക്കിയ സംവിധാനം വഴി അനുഭവവേദ്യമാക്കുകയായിരുന്നു. ശബ്ദപഥത്തിലെ സൂചനകള്‍ക്കനുസരിച്ച്, ഒരു കഥാപാത്രം ''ഹൗ എന്താ ഇവിടൊരു മുഷിഞ്ഞ വാട?' എന്നൊരു സംഭാഷണം പറഞ്ഞാല്‍, അതിനനുസരിച്ചുള്ള ദുര്‍ഗന്ധം തീയറ്ററില്‍ നിറയ്ക്കുന്നതായിരുന്നു രീതി. 30 ഗന്ധങ്ങളാണ് സെന്റ് ഓഫ് മിസ്റ്ററിയില്‍ ഉപയോഗിച്ചത്. പക്ഷേ, കൗതുകത്തിനപ്പുറം പക്ഷേ ഈ സിനിമയെ പ്രേക്ഷകര്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞു. പില്‍ക്കാലത്ത് ത്രിമാന (ത്രീ ഡി)സിനിമകളുടെ വരവുണ്ടായെങ്കിലും ഇപ്പറഞ്ഞ കൗതുകത്തിനപ്പുറം അതിനു വ്യാപകമായ പ്രേക്ഷകസ്വീകാര്യത ലഭിച്ചില്ല.
പുക, മഴ, ഇടിമിന്നല്‍, വായുകുമിളകള്‍, ഗന്ധം, ഇരിപ്പിടചലനങ്ങള്‍, കുലുക്കം, 543 ഗന്ധങ്ങള്‍, കാലിലൂടെയും മറ്റുമുള്ള ചില ഇന്ദ്രിയാനുഭവങ്ങള്‍ തുടങ്ങിയവയെല്ലാമുള്‍പ്പെടുത്തിയുളള ചതുര്‍മാനത്തിനുമുപരിയായുള്ള സിനിമാനുഭവങ്ങളാവട്ടെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെയും കാര്‍ണിവലുകളിലെയും വിസ്മയത്തിലൊതുങ്ങി. റോളര്‍ക്കോസ്റ്ററിലോ സ്പിന്‍സറ്ററിലോ ഉള്ള ഒരു റൈഡിനു സമം മാത്രമായി കാഴ്ച പരിമിതപ്പെടുകയാണിവിടെ.
നീളം വീതി ആഴം എന്നീ ത്രിമാനങ്ങളല്ല ചതുര്‍മാനത്തിനുപ്പുറമുള്ള സിനിമയുടെ സാങ്കേതികതകൊണ്ട് വിനിമയം ചെയ്യപ്പെടുന്നത്. സ്‌ക്രീനിന്റെ നീളം വീതി എന്നീ മാനങ്ങള്‍ക്കപ്പുറം പ്രത്യേകം സജ്ജമാക്കിയ വെള്ളിത്തിരയില്‍ പ്രത്യേക കണ്ണട വച്ചാല്‍ ദൃശ്യമാവുന്ന ആഴം /മുഴപ്പ് /കനം എന്ന മൂന്നാം മാനം കൂടി പ്രേക്ഷകന് ആദ്യമായി അനുഭവവേദ്യമാക്കിയത് 1922 ല്‍ നാറ്റ് ഡെവിറിച്ച് സംവിധാനം ചെയ്ത പവര്‍ ഓഫ് ലവ് എന്ന അമേരിക്കന്‍ അഞ്ചു റീല്‍ സിനിമയാണ്. കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ച ഇതിലെ മൂന്നാമത്തെ മാനമായ ആഴം/ ഉന്തല്‍/കനം എന്നത് മാധ്യമം അതിന്റെ സാങ്കേതികതയിലൂടെ സാധ്യമാക്കിയ മായിക ഉണ്മ മാത്രമായിരുന്നു. ചില വര്‍ണങ്ങളെ ഫിലിമില്‍ നിന്നു വേര്‍തിരിച്ച് രണ്ടായി സംസ്‌കരിച്ച് ഇരട്ട പ്രൊജക്ടറിലൂടെ പ്രദര്‍ശിപ്പിക്കുകയും ഈ വര്‍ണങ്ങളെ ഒറ്റയായി കാണിക്കും വിധമുള്ള പോളറൈസ്ഡ് കണ്ണടയിലൂടെ കാണുകയും ചെയ്യുമ്പോള്‍ പ്രേക്ഷകരിലുണ്ടാവുന്ന തോന്നല്‍ മാത്രമാണ് ഈ മൂന്നാം മാനം. വാസ്തവത്തില്‍ ഇത്തരമൊരു സാങ്കേതികതയിലേക്കുള്ള ആദ്യ പരീക്ഷണങ്ങളാരംഭിക്കുന്നത് 1890ല്‍, ലോകത്താദ്യമായി ലക്ഷണമൊത്ത ചലച്ചിത്രം നിര്‍മിക്കപ്പെടുന്നതിനും മൂന്നുവര്‍ഷം മുമ്പാണ്. ബ്രിട്ടീഷ് ഗവേഷകന്‍ വില്യം ഫ്രീസ്ഗ്രീനാണ് ആദ്യമായി ഒരു തിഡി ഫിലിം സങ്കേതത്തിന്റെ പേറ്റന്റ് സ്വന്തമാക്കിയത്. ഒരേ രംഗം രണ്ടു വ്യത്യസ്ത ക്യാമറയിലൂടെ ഒരേ സമയം ചിത്രീകരിച്ച് ഒരേ സമയം രണ്ടു പ്രൊജക്ടറിലൂടെ ഒന്നിനു മുകളില്‍ ഒന്നായി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഫ്രീസ്ഗ്രീന്‍ ത്രിമാനം അനുഭവവേദ്യമാക്കിയത്.
പോളറോയ്ഡ് സാങ്കേതികവിദ്യ വ്യാപകമായശേഷം 1952ല്‍ ആര്‍ച്ച് ഒബോളര്‍ സംവിധാനം ചെയ്ത ഭ്വാനെ ഡെവിള്‍ എന്ന അമേരിക്കന്‍ സിനിമയാണ് ലോകത്തെ ആദ്യത്തെ ബഹുവര്‍ണ ത്രിമാന സിനിമ. അതോടെ, ഹോളിവുഡ്ഡില്‍ ത്രിമാനസിനിമയുടെ സുവര്‍ണയുഗം ആരംഭിക്കുകയായി. എന്നാലും നിര്‍മാണത്തിലെയും പ്രദര്‍ശനത്തിലെയും സങ്കീര്‍ണതകളും ചെലവും മൂലം അത്രയധികം ത്രിമാന സിനിമകളൊന്നും ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നിര്‍മിക്കപ്പെട്ടില്ല. ഇന്ത്യയില്‍ ആദ്യമായി ത്രിമാന സാങ്കേതികവിദ്യ പരീക്ഷിക്കുന്നത് 1984ല്‍ മലയാളത്തില്‍ നേവാദയയായിരുന്നു. ജിജോ സംവിധാനം ചെയ്ത മൈഡിയര്‍ കുട്ടിച്ചാത്തന് പക്ഷേ സവിശേഷ കാചങ്ങളും സാങ്കേതകസൗകര്യങ്ങളും ലഭ്യമാക്കിയത് ഹോളിവുഡ് വിദഗ്ധരായിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനത്തിനു വേണ്ടി നിര്‍മാതാക്കള്‍ക്കു തന്നെ ഓരോ പ്രദര്‍ശനശാലകളും സ്‌ക്രീനും കണ്ണടകളും മറ്റും ലഭ്യമാക്കേണ്ടിവന്നു. ഒരു വ്യാഴവട്ടത്തിനുശേഷം ഇതേ ചിത്രത്തിന്റെ പരിഷ്‌കരിച്ച രൂപം പുറത്തിറക്കിയപ്പോഴേക്ക് സാങ്കേതികവിദ്യ ഏറെ മുന്നേറുകയും സാധാരണ തീയറ്ററുകളില്‍ തന്നെ ഉപയോഗിച്ചശേഷം ഉപേക്ഷിക്കാവുന്ന കടലാസു കണ്ണടയോടെ ചുരുങ്ങിയ ചെലവില്‍ ത്രിമാനപ്രദര്‍ശനം സാധ്യമായിരുന്നു. സ്റ്റീഫന്‍ ലൂക്കാസിന്റെ സ്റ്റാര്‍ വാര്‍സ് ദ് ഫാന്റം മെനേസ്( 1999), ജയിംസ് കാമറൂണിന്റെ ഇതിഹാസചിത്രമായ അവതാര്‍ (2009) തുടങ്ങിയ ചിത്രങ്ങളുടെ വരവോടെ ത്രീ ഡി എന്നത് കേരളത്തിലെ നഗരങ്ങളില്‍പ്പോലും സാധാരണപോലെ വ്യാപകമായി.
സമാനമായ സാങ്കേതിക പരീക്ഷണങ്ങള്‍ ടെലിവിഷനിലും നടന്നു. തൊണ്ണൂറകില്‍ നിക്കിത്താഷ ടിവികള്‍ ഈ സാങ്കേതികത ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്നാല്‍ സെറ്റിനൊപ്പം കിട്ടുന്ന രണ്ടു കണ്ണടകളുപയോഗിച്ചേ ത്രിമാനമാസ്വദിക്കാനാവൂ എന്നതുകൊണ്ടും കുടുംബാംഗങ്ങള്‍ക്കെല്ലാം കാണാന്‍ അധിക കണ്ണടയ്ക്കുള്ള അമിതവിലയും കൊണ്ട് ആ സംവിധാനം വിപണിയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാതെ പോയി. പിന്നീട് കണ്ണട തന്നെയാവശ്യമില്ലാത്ത ഓട്ടോ സ്റ്റീരിയോസ്‌കോപ്പിക്ക് സാങ്കേതികതയും, ത്രിമാന സംപ്രേഷണം തന്നെയും നിലവില്‍ വന്നതോടെ ത്രിഡി ടിവികള്‍ ചുരുങ്ങിയ നിലയ്‌ക്കെങ്കിലും വ്യാപിക്കപ്പെട്ടിട്ടുണ്ട്. ചെലവാണ് അവയെ സാധാരണക്കാരില്‍ നിന്നകറ്റിനിര്‍ത്തുന്നത്.
ഇന്ററാക്ടീവ് സിനിമയാണ് പ്രേക്ഷകനെ ഒപ്പംകൂട്ടാന്‍ ദൃശ്യമാധ്യമം നടത്തിയ മറ്റൊരു പരിശ്രമം. ചെക്കസ്‌ളോവാക്യയില്‍ റാദൂ സിന്‍കേര അവതരിപ്പിച്ച കിനോട്ടോമാറ്റ് ആണ് ലോകത്തെ ആദ്യത്തെ സമ്പര്‍ക്ക സിനിമ(ഇന്ററാക്ടീവ് സിനിമ). 1992ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ബോബ് ബെയാന്റെ ഐ ആം യുവര്‍ മാന്‍ ആവട്ടെ, തെരഞ്ഞെടുക്കപ്പെട്ട തീയറ്ററുകളില്‍ സീറ്റുകളിലെ വോട്ടിംഗ് പാഡിലൂടെ ചിത്രത്തിന്റെ കഥാന്ത്യം പ്രേക്ഷകര്‍ക്ക് തെരഞ്ഞടുക്കാനാവുംവിധമാണ് സജ്ജീകരിച്ചത്. ട്രാജഡി, കോമഡി, ട്രാജി കോമഡി, ഓപ്പണ്‍ എന്‍ഡിങ് തുടങ്ങിയ ഓപ്ഷനുകളില്‍ നിന്ന് പ്രേക്ഷകര്‍ക്കിഷ്ടമുളളതു തെരഞ്ഞെടുക്കാനവസരം നല്‍കി ഭൂരിപക്ഷാഭിപ്രായത്തിനൊത്ത ചിത്രാന്ത്യം പ്രദര്‍ശിപ്പിക്കുംവിധമാണ് ഇന്ററാക്ടീവ് മോഡ് സജ്ജമാക്കിയിരുന്നത്. ഇപ്പറഞ്ഞവിധത്തിലെല്ലാം ക്‌ളൈമാക്‌സുകള്‍ വെവ്വേറെ ചിത്രീകരിച്ച്  കംപ്യൂട്ടര്‍ നിയന്ത്രിതമോ അല്ലാതെയോ ആവശ്യാനുസൃതം പ്രദര്‍ശിപ്പിക്കുകയുമാണ് ചെയ്തത്. ആധുനിക കംപ്യൂട്ടര്‍ ഗെയിമുകളുടേതിനു സമാനമായ സാങ്കേതിവിദ്യയായിരുന്നു അത്. ഓരോ കളിയിലും കളിക്കുന്നവരുടെ പോയിന്റുനിലയ്ക്കും മനോനിലയ്ക്കുമനുസരിച്ച് മാറിമറിഞ്ഞുവരുന്ന കഥാഗതിയാണല്ലോ ഇന്ററാക്ടീവ് കംപ്യൂട്ടര്‍ ഗെയിമുകളുടെ സവിശേഷത.
ലാവണ്യപരമായി, ദിമാനത്തിന്റെ ഏകതാനതയില്‍ നിന്ന് മൂന്നും അതിലേറെയും മാനങ്ങളിലൂടെയും സമ്പര്‍ക്കത്തിന്റെ ഇതര സാധ്യതകളിലൂടെയുമെല്ലാം ദൃശ്യമാധ്യമം ലക്ഷ്യമിടുന്നത് പ്രേക്ഷകനെന്ന സ്വീകര്‍ത്താവിനെ(reciever) വിനിമയശൃംഖലയില്‍ സജീവമാക്കി ഒപ്പം നിര്‍ത്താനാണ്. ഏകദിശാത്മകമായ മാധ്യമപരിമിതി ഇതുവഴി ഒരു പരിധിവരെയെങ്കിലും മറികടക്കുകയാണ് ലക്ഷ്യം. ടിവിയില്‍ ലൈവ് (live) സാങ്കേതികത ലക്ഷ്യമിടുന്നതും ഇതുതന്നെ. ഒരേ സമയം പല സ്റ്റുഡിയോകളില്‍ നിന്നും പലപ്പോഴും സംഭവസ്ഥലത്തു നിന്നും ലേഖകന്മാരെയും വിദഗ്ധരെയും അതിഥികളാക്കിക്കൊണ്ട് പരമാവധിപ്പേരെയുള്‍ക്കൊള്ളിച്ച് ഇന്ററാക്ടീവാക്കാനായാണ് ചാനലവതരണങ്ങളുടെ ശ്രമം. എന്നാല്‍ ഇവ്വിധമുള്ള ഒരു ശ്രമത്തിനും അരങ്ങിനു തുല്യമായ പരസ്പര സമ്പര്‍ക്കം സാധ്യമായിട്ടില്ലെന്നതാണ് സത്യം. ലോകത്തെവിടെയുമുള്ള പ്രേക്ഷകന് തത്സമയം ഇടപെട്ട് അഭിപ്രായം പറയാനാവുന്ന തത്സമയ വാര്‍ത്താ പരിപാടിയായിലും, കാണിക്ക് വോട്ടുചെയ്യാനാവുന്ന റിയാലിറ്റി ഷോകളിലും സത്യസന്ധമായ പ്രതികരണങ്ങളാവണമെന്നില്ല. അതാണ് ഏറ്റവും വലിയ പരിമിതി. പ്രേക്ഷകര്‍ക്ക് തത്സമയം എസ്.എം.എസിലൂടെ വോട്ടു ചെയ്യാനാവുന്നൊരു പരിപാടിയില്‍ ഒരാള്‍ക്കു വേണമെങ്കില്‍ ആളുകളെ സ്വാധീനിച്ച് തങ്ങള്‍ക്കു വേണ്ടി വോട്ടുചെയ്യിക്കാം. തത്സമയ ചര്‍ച്ചയില്‍ അഭിപ്രായം പറയുന്ന ഒരു കാഴ്ചക്കാരന്റെ അഭിപ്രായം സഭ്യത വിട്ടാല്‍ കട്ടു ചെയ്യാനുള്ള സൗകര്യം ടെലിവിഷനുണ്ട്. സിനിമയുടെയും ടെലിവിഷന്റെയും ഈ പരിമിതിയെ സാധ്യതയാക്കുന്ന സിനിമേതര പ്രതിഷ്ഠാപനങ്ങള്‍ (ഇന്‍സ്റ്റലേഷന്‍) ആധുനികകലയില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്.

മൊണ്ടാഷും സ്പഌറ്റ് സ്‌ക്രീനും
യഥാര്‍ത്ഥത്തില്‍ എന്താണ് വിഘടിതത്തിര അഥവാ സ്പഌറ്റ് സ്‌ക്രീന്‍? കഌസിക്കല്‍ സിനിമാറ്റിക്ക് സങ്കേതമായ മൊണ്ടാഷി (ഇശിലാമശേര ങീിമേഴല) ന്റെ ആധുനിക വകഭേദമെന്ന് സ്പഌറ്റ് സ്‌ക്രീനി (ടുഹശ േടരൃലലി) നെ വിശേഷിപ്പിക്കാം. രണ്ടോ അതിലധികമോ ഇടങ്ങളില്‍/കാലങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ ഒന്നിടവിട്ടു കാണിക്കു മുന്നിലെത്തിച്ചുകൊണ്ട് അവ ഒരേ സമയം/തത്സമയം അരങ്ങേറുന്നുവെന്ന സമാന്തരബോധമുളവാക്കുകയാണ് സിനിമാറ്റിക് മൊണ്ടാഷ് എന്ന സന്നിവേശരീതി. സ്പഌറ്റ് സ്‌ക്രീനിലാവട്ടെ, ഒരേ വിഷയത്തില്‍ ഒരേ സമയം പലയിടത്തായി നടക്കുന്ന കാര്യങ്ങളെ ഒന്നിച്ച് ഒരു ദീര്‍ഘചതുരത്തിനുള്ളില്‍ പല ചതുരങ്ങളിലായി ഉള്‍ക്കൊള്ളിക്കുകയാണ്. ടെലിവിഷന്റെ സംഭാവനയായ ബഹുജാലകദൃശ്യാവതരണത്തെ കലാപരമല്ലെങ്കില്‍ക്കൂടി സാങ്കേതികമായി ദൃശ്യപ്രതിഷ്ഠാപന (വീഡിയോ ഇന്‍സ്റ്റലേഷന്‍)മായി കണക്കാക്കാം.
സിനിമാറ്റിക് മൊണ്ടാഷില്‍  ഒരു ക്രിയാംശത്തെ സമ്പൂര്‍ണമായ ദൃശ്യഖണ്ഡവും മറ്റൊരു ക്രിയാംശത്തിന്റെ സമ്പൂര്‍ണഖണ്ഡവും ഒന്നിടവിട്ട് സമഗ്രതയോടെ പ്രദര്‍ശിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ കാഴ്ചയില്‍ സ്ഥല/കാല/ക്രിയാംശങ്ങളില്‍ മലക്കംമറിച്ചിലുകളോ ഇഴപ്പിരിവുകളോ സംഭവിക്കുന്നുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ കാര്യമായ വ്യത്യാസം സംഭവിക്കുന്നില്ല. സ്‌ക്രീനില്‍ ഒരു സമയത്ത് അതിന്റെ ദ്വിമാനദൃശ്യത്തുടര്‍ച്ചയേ പ്രേക്ഷകന്‍ കാണുന്നുള്ളൂ.
എന്നാല്‍ ടെലിവിഷനിലെ ബഹുജാലക ദൃശ്യനിര്‍വഹണം (മള്‍ട്ടിപ്പിള്‍ വിന്‍ഡോ സ്പഌറ്റ് സ്‌ക്രീന്‍) സമ്പ്രദായത്തില്‍ സ്ഥല/കാല/ക്രിയാംശങ്ങളും സംഭവങ്ങളും ഒരേ സമയം ഒന്നിലേറെ എന്ന നിലയ്ക്ക് കുമിഞ്ഞുകൂടുകയോ വന്നണയുകയോ ആണ്. കംപ്യൂട്ടറിന്റെ സാങ്കേതികസംജ്ഞയില്‍ നിന്ന് ദൃശ്യമാധ്യമം സ്വായത്തമാക്കിയ സാധ്യതകളിലൊന്നായ ബഹുജാലക ദൃശ്യനിര്‍വഹണം അതുകൊണ്ടുതന്നെ മൊണ്ടാഷിന്റെ പരിമിതികളെ മറികടക്കുന്നു, അതിന്റെ ഘടനാപരമായ നൈതികത ചോദ്യം ചെയ്യപ്പെടുന്നെങ്കില്‍ കൂടിയും!
മൊണ്ടാഷില്‍ രണ്ടിടത്ത് ഒരേ സമയം നടക്കുന്നു എന്നു കരുതപ്പെടുന്ന ദൃശ്യങ്ങള്‍ ഒരു സമയത്ത് ഒന്ന് എന്ന നിലയ്ക്ക് മാറിമാറിയാണു കാണുന്നത്/ക്കുന്നത് എങ്കില്‍ വിഘടിതത്തിരയില്‍ ഒരേ സ്‌ക്രീനില്‍ തന്നെ പല ചതുരങ്ങളിലായി ഒരേ സമയമാണ് കാണുന്നത്. ഇത് ആസ്വാദനത്തില്‍ അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നുണ്ട്. ഒരു രംഗത്തിന്റെ സ്ഥല-കാല-ക്രിയാംശങ്ങളെ ഒരു സമയം ഏകാഗ്രതയോടെ പിന്തുടരാനാവുന്ന സ്ഥാനത്ത് പല സ്ഥലങ്ങളില്‍ ഒരേസമയം നിര്‍വഹിക്കപ്പെടുന്ന ദൃശ്യ-ശ്രവ്യ ക്രിയാംശങ്ങളിലേക്ക് ഒരേ സമയം ശ്രദ്ധിക്കേണ്ടിവരുന്ന ബാധ്യത പ്രേക്ഷനുണ്ടാവുന്നു. ഒരു ന്യൂസ് അവര്‍ ചര്‍ച്ചയിലെ നാലു ജാലകങ്ങളില്‍ വ്യത്യസ്ത നിലപാടുകളുള്ള നാലുപേര്‍ ഒരേ സമയം ഇടയ്ക്കു കയറി സംസാരിക്കുമ്പോഴുണ്ടാവുന്ന കലപിലയുടെ അസ്വസ്ഥത ഒന്നോര്‍ത്തുനോക്കിയാല്‍ ഈ നിരീക്ഷണത്തിന്റെ സാംഗത്യം വ്യക്തമാവും. ഒരവതാരകനും ഇനിയൊരു സംഭവത്തിന്റെ ദൃശ്യവും എന്ന മട്ടിലുള്ള ബഹുജാലക അവതരണമായാലും കാണിയുടെ ശ്രദ്ധ ഇതിലേതെങ്കിലും ഒന്നിലേക്ക് മാത്രമായി ഒതുങ്ങുകയാവും ഫലം. പലപ്പോഴും ദൃശ്യത്തിലേക്കു കണ്ണും അവതാരകന്റെ വിവരണത്തിലേക്കു കാതുമായിട്ടാവും പ്രേക്ഷകശ്രദ്ധ കേന്ദ്രീകരിക്കുക. ഇവിടെ നഷ്ടമാവുന്നത് കാഴ്ചയുടെ സമഗ്രതയാണ്.
സ്ഥലകാല ഏകകങ്ങളിലും നിര്‍ണായകമായൊരു സങ്കുചിതത്വം ബഹുജാലകദൃശ്യനിര്‍വഹണങ്ങളില്‍ സംഭവിക്കുന്നുണ്ട്. നേരത്തേ സൂചിപ്പിച്ചതുപോലെ, ദൃശ്യമൊണ്ടാഷില്‍ സ്‌ക്രീനിന്റെ ദ്വിമാനം മുഴുവനായും ഒന്നിടവിട്ട സമാന്തര ദൃശ്യപ്രത്യക്ഷങ്ങള്‍ക്കായി ഒരേ പോലെ ലഭ്യമാവുന്നുണ്ടെങ്കില്‍, ബഹുജാലകദൃശ്യവിതാനങ്ങളുടെ കാര്യത്തില്‍ സ്‌ക്രീനിന്റെ ദീര്‍ഘചതുരം അവയിലെ ഒന്നിലേറെ ജാലകങ്ങള്‍ക്കായി വിഭജിക്കപ്പെടുകയും വീതിക്കപ്പെടുകയുമാണ്. ഇത് കാഴ്ചയില്‍ ചില ഇടുക്കങ്ങളുണ്ടാക്കുന്നു. കാഴ്ചയെ ഞെരുക്കുന്നു. വിശദാംശങ്ങളെ സൂക്ഷ്മാംശങ്ങളാക്കുന്നു. ഫലത്തില്‍ കാഴ്ചപ്പാടിനെ തന്നെ സങ്കുചിതമാക്കുന്നു.സ്‌ക്രീനിന്റെ പൂര്‍വനിശ്ചിത ആനുപാതിക ദൃശ്യപ്രതലത്തില്‍ ഒന്നിലേറെ ദൃശ്യജാലകങ്ങളെ തിക്കിത്തിരക്കി പ്രതിഷ്ഠിക്കുമ്പോള്‍ സംഭവിക്കുന്ന രൂപപരമായ വിലക്ഷണതയാണിത്. ഒരു സമയം ഒരു ദൃശ്യത്തിന്റെ വിശദാംശങ്ങളെ സൂക്ഷ്മമായി ഉള്‍ക്കൊള്ളാനുള്ള കാഴ്ചയുടെ സവിശേഷതയെ പല ദൃശ്യങ്ങളിലേക്കു വിഗണിച്ചു വിടുന്നതുകൊണ്ടുതന്നെ കാണുന്നതില്‍ സൂക്ഷ്മക്കുറവുണ്ടാവുന്നു. ശ്രദ്ധ പാളുകയോ വികേന്ദ്രീകരിക്കുകയോ ചെയ്യുന്നു. ഇത് സംവേദനക്ഷമതയിലും വിള്ളലുണ്ടാക്കും. കാഴ്ചയുടെ ഏകാഗ്രതയെയാണ് ബഹുജാലകദൃശ്യനിര്‍വഹണങ്ങള്‍ ഭഞ്ജിക്കുന്നത്. ഏകാഗ്രതയോടെയുള്ള വീക്ഷണത്തെ അതു തടസപ്പെടുത്തുകയും ചെയ്യുന്നു. ഒടുവില്‍ കാഴ്ചയുടെ അര്‍ത്ഥം തന്നെ നഷ്ടപ്പെടുന്നു, അഥവാ കാഴ്ച നിരര്‍ത്ഥകമായിത്തീരുന്നു!
ബിഗ്‌സ്‌ക്രീനില്‍ ബഹുജാലകദൃശ്യസങ്കേതം പല ക്രിയാംശങ്ങളുടെ ആവിഷ്‌കാരത്തിനുതന്നെയായിക്കൊള്ളണമെന്നില്ല. മറിച്ച് ഒരേ ക്രിയാവസ്തുവിന്റെ ഒരേസമയത്തെ പല വീക്ഷണകോണിലൂടെയുള്ള ദൃശ്യഖണ്ഡങ്ങളുടെ സമാന്തരജാലകങ്ങളായും കാണാറുണ്ട്. വളരെ സങ്കീര്‍ണമായൊരു ആക്ഷന്‍ രംഗത്തിന്റെ സൂക്ഷ്മാംശങ്ങള്‍ പല ക്യാമറാക്കോണുകളില്‍ കൂടി ഒരേസമയം ചിത്രീകരിച്ച് തിര പകുത്ത് പല ഖണ്ഡങ്ങളായി ചേര്‍ത്ത് ദൃശ്യപ്പൊലിമ കൂട്ടാറുള്ളതോര്‍ക്കുക.
സ്ഥല/കാല/ക്രിയാംശങ്ങളുടെ സങ്കീര്‍ണമായ കുഴമറിയലുകള്‍ സംഭവിക്കുമ്പോഴും, ബഹുതജാലകദൃശ്യനിര്‍വഹണത്തിന് അതിന്റെ തനതുസ്വരൂപത്തില്‍ ഒരു ദൃശ്യപ്രതിഷ്ഠാപ നത്തിന്റെ സാകല്യാവസ്ഥ കൈവരുന്നുണ്ട്. തത്സമയ ടിവി ന്യൂസ് അവറിനെ അപ്പാടെ ഒരു ദൃശ്യപ്രതിഷ്ഠാപനമായി കണക്കാക്കാം. കാരണം ഒരേസമയം ടെലിവിഷന്റെ കാഴ്ചപ്പരിധി/പരിമിതി മുഴുവന്‍ വിനിയോഗിച്ചുകൊണ്ടുള്ള പലതരം ചലിക്കുന്ന  ഇമേജുകളുടെ ഒരു കൊളാഷ് തന്നെയാണത്. ഒരു ടിവി വില്‍പനശാലയില്‍ പല ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന ഒരുപാടു ടിവികള്‍ അടുത്തടുത്തു പ്രദര്‍ശിപ്പിച്ചിട്ടുള്ള അവസ്ഥയില്‍ നിന്നു വേറിട്ട് ദൃശ്യാനുഭവമാണ് ഒരു ടിവിയുടെതന്നെ ദൃശ്യപരിമിതിയില്‍ വിന്യസിച്ചിട്ടുള്ള ജാലകങ്ങള്‍ പകര്‍ന്നു നല്‍കുക. പലപ്പോഴും ദൃശ്യം കൊണ്ടും ശബ്ദം കൊണ്ടും ക്ഷണികമായ ദുര്‍ഗ്രഹത അതുളവാക്കുന്നുണ്ട്. ഇതാണ് സംവേദനശ്രംഖലയില്‍ അതിനെ അര്‍ത്ഥമില്ലാതാക്കിത്തീര്‍ക്കുന്നത്.

ദൃശ്യപ്രതിഷ്ഠാപനങ്ങളുടെ ഭാവുകത്വതലങ്ങള്‍
സിനിമ പോലെ, മുന്നില്‍നിന്ന് സ്‌ക്രീനിലേക്കു തെളിയിക്കുന്നതും ടെലിവിഷന്‍ പോലെ, പിന്നില്‍ നിന്ന് സ്‌ക്രീനിലേക്ക് പതിപ്പിക്കുന്നതുമായ ദൃശ്യങ്ങളുടെ ദ്വിമാനതയെ സ്ഥലകാലസംയുക്തങ്ങളിലൂടെ പുതിയൊരു കാഴ്ചവസ്തുവാക്കിത്തീര്‍ക്കുന്നതാണ് ദൃശ്യപ്രതിഷ്ഠാപനങ്ങള്‍. ഒരാശയത്തിന്റെ സവിശേഷതലത്തിലുള്ള വീഡിയോ ദൃശ്യാവിഷ്‌കാരമാണത്. സര്‍ഗാത്മകമായ അപാരതയാണ് ആധുനികകലാസംഹിതയില്‍ ദൃശ്യപ്രതിഷ്ഠാപ നത്തിന്റെ സാധ്യത. ചലിക്കുന്ന ദൃശ്യങ്ങളെ, അവ ഉള്‍ക്കൊള്ളുന്ന ആശയസഞ്ചയത്തിനുപരി, സന്നിവേശിപ്പിക്കപ്പെടുന്ന സ്ഥരാശിയുടെ പശ്ചാത്തലത്തില്‍ കൂടി നിര്‍വചിക്കുന്നു ദൃശ്യപ്രതിഷ്ഠാപനങ്ങള്‍. പരസ്പരം ഇടകലര്‍ത്താനാവുമോ എന്നു സംശയിക്കുന്ന നിശ്ചല, ചലന മാധ്യമങ്ങളെ ഇഴകോര്‍ത്ത് നിയതമായ സ്ഥലരാശിയ്ക്കുള്ളില്‍ അതിന്റെ ത്രിമാനസാധ്യതകളപ്പാെട വിനിയോഗിക്കുന്ന ദൃശ്യപ്രതിഷ്ഠാപനങ്ങള്‍ കാഴ്ചയുടെ അവാച്യവും അനന്യവും അപൂര്‍വവുമായ ദൃശ്യവഴക്കമാണ് അനുഭവവേദ്യമാക്കുന്നത്.
ദൃശ്യപ്രതിഷ്ഠാപനത്തില്‍ പ്രേക്ഷകനെക്കൂടി സ്ഥലരാശിയുടെ പങ്കാളി/ഭാഗമായി പരിഗണിക്കുന്നുണ്ട്.  വെറും കാഴ്ചക്കാരന്‍ മാത്രമാക്കാതെആ വീഡിയോ യാഥാര്‍ത്ഥ്യത്തിന്റെ ഒരു നിര്‍ണായക ഭാഗമായിത്തന്നെ ഇടപെടുത്തിക്കൊണ്ടാണ് പ്രേക്ഷകനെ പ്രതിഷ്ഠാപനം സ്വന്തമാക്കുക. ഇത്തരത്തില്‍ സമ്പര്‍ക്ക ദൃശ്യ പ്രതിഷ്ഠാപനം ആദ്യമവതരിപ്പിച്ചതു കൊറിയന്‍ വംശജനായ അമേരിക്കക്കാരന്‍ നാം യൂണ്‍ പെയ്ക്ക് (Nam June Paik) ആണ്. 1963ല്‍ ന്യൂയോര്‍ക്കിലെ സ്‌മോളിന്‍ ഗാലറിയിലാണ് പെയ്ക്ക് ഈ കലാവതരണം നടത്തിയത്. ലോകപ്രസിദ്ധമായ കലാകേന്ദ്രങ്ങളിലും മ്യൂസിയങ്ങളിലുമെല്ലാം ഇന്ന് ദൃശ്യപ്രതിഷ്ഠാപനങ്ങള്‍ നിര്‍ണായകവും സ്വീകാര്യവുമായിക്കഴിഞ്ഞു.
ക്ളാസിക്കല്‍ ഷെയ്ക്‌സ്പീരിയന്‍ തീയറ്ററിലെയും അറീന രംഗവേദിയുടെ തുറസിലെയും നാടക/നൃത്താവതരണങ്ങള്‍ സമ്മാനിക്കുന്ന ലാവണ്യാനുഭൂതി സമാനമല്ല. പട്ടാപ്പകല്‍ തിരക്കേറിയ നഗരവീഥിയില്‍ നടക്കുന്ന തെരുവനാടകവും വൈകിട്ട് അഥീനിയന്‍ ഓപ്പണ്‍ എയര്‍ തീയറ്ററില്‍ അരങ്ങേറുന്ന രംഗാവതരണവും നല്‍കുന്ന ആസ്വാദനതലങ്ങളിലും വ്യത്യാസമുണ്ട്. ബഹുതല വിശാലമായ മള്‍ട്ടിപ്പിള്‍ ഓപ്പണ്‍ സ്റ്റേജുകളുടെ സാധ്യതയില്‍ അരങ്ങേറുന്ന ലൈ്റ്റ് ആന്‍ഡ് സൗണ്ട് ഷോ പോലുള്ള ദൃശ്യപ്രതിഷ്ഠാപനങ്ങള്‍ക്കും നിയതമായ രംഗവേദിയുടെ ചതുരവടിവില്‍ സാധാരണ നാടകശാലയുടെ ചതുരവടിവില്‍ അരങ്ങേറുന്ന പ്രൊഫഷനല്‍ നാടകങ്ങള്‍ക്കും സംവേദനക്ഷമതയില്‍ വേറിട്ട അസ്തിത്വങ്ങളാണുളളത്.
എന്നാല്‍, സ്ഥല കാല ഏകങ്ങളുടെ അതിസങ്കീര്‍ണമായ സങ്കലനത്തിലൂടെ ശ്രദ്ധിക്കപ്പെടുന്ന സിനിമ/ടിവി ദൃശ്യകലയുടെ പ്രേക്ഷകന് പ്രദര്‍ശന സ്ഥലവും കാലവും സമ്മാനിക്കുന്ന ആസ്വാദനതലം എന്തായിരിക്കും. സിനിമ കാണാനെത്തുന്ന പ്രേക്ഷകനെ തീയറ്റര്‍ എന്ന സ്ഥലവും പ്രദര്‍ശനസമയം എന്ന കാലവും ഏതെങ്കിലും തലത്തില്‍/തരത്തില്‍ സ്വാധീനിക്കുന്നുണ്ടോ? ടെലിവിഷന്‍ കാണുന്ന പ്രേക്ഷകരെ വീടകത്തിന്റെ/പൊതുസ്ഥലത്തിന്റെ വാസ്തുഘടനയോ സജ്ജീകരണങ്ങളോ എങ്ങനെ ബാധിക്കുന്നുണ്ട്? സിനിമയെ/ടെലിവിഷനെ സംബന്ധിക്കുന്ന സ്ഥല-കാല-ക്രിയാംശ ചിന്തകളെല്ലാം സിനിമാറ്റിക് സമയത്തെയും കാലത്തെയും ക്രിയയേയും മാത്രമാണ് വിശകലനം ചെയ്തുകണ്ടിട്ടുള്ളത്. സിനിമ കാണിയിലുണ്ടാക്കുന്ന/അവശേഷിപ്പിക്കുന്ന കലാനുഭവത്തിന്റെ മനശാസ്ത്രവും പഠനവിഷയമാകാറുണ്ട്.
മികച്ച സ്‌ക്രീനിങും സീറ്റുകളും എസി തുടങ്ങിയ ഭൗതികാവസ്ഥകളും ശബ്ദസംവിധാനങ്ങളുമുള്ള മുന്തിയ തീയറ്ററുകളിലെ ചിത്രദര്‍ശനം നല്‍കുന്ന ഉയര്‍ന്ന ആസ്വാദനക്ഷമതയെപ്പറ്റി ആധുനിക പ്രേക്ഷകന്‍ ബോധവാനാണിന്ന്. അത്തരം പ്രദര്‍ശനങ്ങളില്‍ നിന്ന് കുറേക്കൂടി ഏകാഗ്രമായ/ ഇഴുകിച്ചേര്‍ന്ന കാഴ്ച/ ആസ്വാദനം സാധ്യമാവുന്നുവെന്നവര്‍ തിരിച്ചറിയുന്നുമുണ്ട്. പകല്‍സമയങ്ങളിലേതിനേക്കാള്‍ വൈകിട്ടും രാത്രിയും സിനിമ/ടിവി കാഴ്ചയ്ക്ക് ആളുകള്‍ തെരഞ്ഞെടുക്കുന്നതിലും മാനസികമായൊരു കാരണമുണ്ട്. മറ്റു ചിന്തകളില്‍ നിന്നെല്ലാം മനസിനെയും ശരീരത്തെയും സ്വതന്ത്രമാക്കി, സിനിമ /ടിവിപരിപാടി കാണാന്‍ മനസിനെ സ്വയം തയാറാക്കിക്കൊണ്ടുള്ള ഒരു മുന്‍കൂര്‍ പരുവപ്പെടലിന് വൈകുന്നേരങ്ങള്‍ പ്രേക്ഷകര്‍ക്ക് അവസരം നല്‍കുന്നു.എന്നാല്‍ ഇതിലൊക്കെ അതീതമായി, തീയറ്ററും ഇരിപ്പിടം/നില്‍പ്പിടം, പ്രദര്‍ശനസമയം എന്നിവ ആസ്വാദനത്തെ എങ്ങനെ സ്വാധീനിക്കും/ബാധിക്കും എന്നതില്‍ സത്യത്തില്‍ പ്രേക്ഷകര്‍ക്ക് കാര്യമായ പിടിപാടില്ല.
ഒരുപക്ഷേ, മഹാനഗരങ്ങളിലെ ഇനോക്‌സ് പോലുളള ഓപ്പണ്‍ എയര്‍ ഡ്രൈവ് ഇന്‍ തീയറ്ററുകളിലേതിനു സമാനമാണ് ദൃശ്യപ്രതിഷ്ഠാനങ്ങള്‍ സമ്മാനിക്കുന്ന കാഴ്ചാനുഭവം. പക്ഷേ, ഡ്രൈവ് ഇന്‍ തീയറ്ററില്‍ കാറിനുള്ളിലെ ഇരിപ്പിടം അല്ലെങ്കില്‍ കാറിനു മുകളില്‍ അതുമല്ലെങ്കില്‍ പുറം നിലത്തുള്ള നില്‍പ്പിടം, കാര്‍ എവിടെ എത്രദൂരത്ത് എന്നീ പരിമിതികളും രാത്രിമാത്രം എന്ന കാലപരിധിയും ആസ്വാദനതലത്തില്‍ അതിരുകള്‍ നിര്‍വചിക്കുന്നുണ്ട്. സ്ഥലകാലങ്ങളുടെ പരിധി/പരിമിതി കൂടാതെയുള്ള അവതരണങ്ങള്‍ പ്രായോഗികമായി സാധ്യമല്ലെങ്കില്‍ക്കൂടി, ദൃശ്യപ്രതിഷ്ഠാനങ്ങള്‍ ഈ പ്രതിസന്ധി/ പോരായ്മ അതിലംഘിക്കാനും അതിജീവിക്കാനും ബഹുമാധ്യമസാധ്യതകളെയാണ് ആശ്രയിക്കുന്നത്. സ്ഥലകാലങ്ങളുടെ ബുദ്ധിപൂര്‍വവും ചിലപ്പോഴെങ്കിലും അയുക്തിക/അതിയുക്തിക വിനിയോഗം വഴി ആസ്വാദകനില്‍ അതിയാഥാര്‍ത്ഥ്യത്തിന്റെയോ അതീതയാഥാര്‍ത്ഥ്യത്തിന്റെയോ മുദ്രകള്‍ അവശേഷിപ്പിക്കാനാണ് അവ ശ്രമിക്കുന്നത്.
ദൃശ്യമാധ്യമത്തെ സംബന്ധിച്ചുള്ള ഈ വസ്തുതകള്‍ പരിഗണിച്ചുകൊണ്ടുതന്നെ സ്‌ക്രീനിന്റെയും മിനിസ്‌ക്രീനിന്റെയും തീയറ്ററിന്റെ തന്നെയും ഏകകങ്ങളുടെ പരിമിതി/പരിധി പൊളിച്ചുകാട്ടുകയും വിമര്‍ശനവിധേയമാക്കുകയുമാണ് കൊച്ചി മുസരീസ് ബിനാലെയിലെ ശ്രദ്ധേയമായ ദൃശ്യപ്രിതിഷ്ഠാപിനങ്ങള്‍. ഒപ്പംമാധ്യമ സംക്രമണത്തിന്റെ സാധ്യതകള്‍ വെളിവാക്കുന്നുമുണ്ടത്. കാഴ്ചയെപ്പറ്റിയുള്ള പുതിയ ഉള്‍ക്കാഴ്ചകളാണ് ഈ പ്രതിഷ്ഠാനകലാവിഷ്‌കാരങ്ങള്‍ അനുവാചകനു സമ്മാനിക്കുന്നത്.

റെയ്ച്ചലിന്റെ പ്‌ളീസ്‌ സര്‍
ചിത്രകാരനും ശില്‍പിയും ഛായാഗ്രാഹകനും ചലച്ചിത്രകാരനും ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും വാസ്തുശില്‍പിയുമടക്കം സ്ഥലകാലക്രിയാംശങ്ങളുപയോഗിച്ച് സര്‍ഗാത്മകസൃഷ്ടി നടത്തുന്ന ഏതൊരു കലാപ്രവര്‍ത്തകനും വിശാലമായ സ്ഥലകാലങ്ങളുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ചുകൊണ്ട് നൂതനമായ രചനകള്‍ നടത്താനുള്ള വേദിയും ഇടവും കാലവുമാണ് ബിനാലെ പ്രദാനം ചെയ്യുന്നത്. ഓരോ മാധ്യമത്തിലെയും സവിശേഷ ദൃശ്യസമ്പത്തും ബിംബധാരാളിത്തത്തിന്റെ പ്രായോഗികസാധ്യതയും വഴി മനുഷ്യസംസ്‌കാരത്തിന്റെ, ചരിത്രത്തിന്റെ, നിലനില്‍പിന്റെ, അതിജീവനത്തിന്റെ, അര്‍ത്ഥരാഹിത്യത്തിന്റെ, രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളെ/ ആവിഷ്‌കരിക്കുകയും അഭിമുഖീകരിക്കുകയും പ്രശ്‌നവല്‍ക്കരിക്കുകയുമാണ് ബിനാലെയില്‍ ഓരോ കലാവതരണവും ചെയ്യുന്നത്. വെവ്വേറെ തലങ്ങളില്‍ അതതു മാധ്യമങ്ങളുടെ സവിശേഷതകളുപയോഗിച്ചു വീഡിയോ ലാബ്, ക്യൂറേറ്റേഴ്‌സ് സിനിമ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായും, ഇവയുടെ പരസ്പര സംയുക്തത്തിലൂന്നിയുള്ള ദൃശ്യപ്രതിഷ്ഠാനങ്ങളായും ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഏറെവ്യാപകമായി വിശകലവിധേയമായിട്ടില്ലാത്ത കാണിയുടെ ഭൗതികാവസ്ഥയുടെ വിശകലനമാണ് ബിനാലെയിലേതു പോലുള്ള ദൃശ്യപ്രതിഷ്ഠാപനങ്ങള്‍ സാധ്യമാക്കുന്നത്.
മാധ്യമത്തിന്റെ പരിമിതികളെയും സവിശേഷതകളെയും കണക്കിലെടുത്തുകൊണ്ടാവണം, ബ്രിട്ടീഷ് കൗണ്‍സിലന്റെ പിന്തുണയോടെ സ്‌കോട്ട്‌ലന്‍ഡിലെ ലോകപ്രസിദ്ധ ദൃശ്യമാധ്യമകലാകാരിയും ഗ്‌ളാസ്‌
സ്‌ഗോയിലെ ദൃശ്യപ്രതിഷ്ഠാനവിദഗദ്ധ റെയ്ച്ചല്‍ മക്‌ലീന്‍ കൊച്ചി മുസരീസ് ബിനാലെയില്‍ ആവിഷ്‌കരിച്ച പ്രതിഷ്ഠാപനത്തെ സമീപിക്കാനും വിലയിരുത്താനും. അപ്പോഴാണ് ആ പ്രതിഷ്ഠാപനത്തിന്റെ മാധ്യമസാംഗത്യവും അതുയര്‍ത്തുന്ന ആത്മവിമര്‍ശനാത്മക സമീപനത്തെയും പൂര്‍ണമായ അര്‍ത്ഥത്തില്‍ തിരിച്ചറിയാനാവുക. കാല്‍നൂറ്റാണ്ടിനിടെ സ്‌കോട്ട്‌ലന്‍ഡ് കണ്ട ഏറ്റവും പ്രധാനപ്പെട്ട കലാകാരിയായിട്ടാണ് റെയ്ച്ചല്‍ വിശേഷിപ്പിക്കപ്പെടുന്നത്. വിചിത്രരായ കഥാപാത്രങ്ങളും ഫാന്റസിയും നിറഞ്ഞ ദൃശ്യലോകമാണ് റെയ്ച്ചലിന്റേത്. നിശ്ചല/ചലന ഛായാഗ്രഹണത്തെ, വൈയക്തികവും രാഷ്ട്രീയവുമായ സാമൂഹിക ഇടപെടലിനുള്ള ആയുധമായാണ് അവര്‍ വിനിയോഗിക്കുന്നത്. എഡിന്‍ബറോ കോളജ് ഓഫ് ആര്‍ട്ടില്‍ നിന്ന് ബിരുദം നേടി ഗഌസ്‌ഗോയിലെ സെന്റര്‍ ഫോര്‍ കണ്ടംപററി ആര്‍ട്‌സിലെ വിഷ്വല്‍ ഇന്‍സ്റ്റലേഷനുകളിലൂടെ വിശ്വപ്രസിദ്ധി നേടിയ റേച്ചലിന്റെ എ ഹോള്‍ ന്യൂ വേള്‍ഡ്, ദ് ലയണ്‍ ആന്‍ഡ് ദ് യൂണിക്കോണ്‍, പ്‌ളീസ്‌ സര്‍  തുടങ്ങിയ ദൃശ്യപ്രിതിഷ്ഠാനങ്ങളെല്ലാം വളരെയേറെ ശ്രദ്ധിക്കപ്പെടുന്നതാണ്.

ആര്‍ത്തിയും വര്‍ഗവിവേചനവും അടിമത്തവുമെല്ലാം പ്രതിപാദിക്കുന്ന മാര്‍ക്ക് ട്വയിനിന്റെ രാജകുമാരനും ദരിദ്രവാസിയും (ദ് പ്രിന്‍സ് ആന്‍ഡ് ദ് പാപ്പര്‍) എന്ന വിഖ്യാത നോവലിന്റെ ഹാസ്യാനുവര്‍ത്തനമാണ് റേച്ചലിന്റെ പ്‌ളീസ്‌ സര്‍ (2014). ഇരുതല മുര്‍ച്ചയുള്ള കറുത്തഹാസ്യത്തിലൂന്നി കടുംവര്‍ണത്തില്‍ ചാലിച്ച്,  മാവറിക് (maverik) എന്നു വിശേഷിപ്പിക്കാവുന്നത്ര കലാപരമായ അരാജകത്വത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള ചലച്ചിത്ര നിര്‍മിതിയാണിത്. ഈ ദൃശ്യഖണ്ഡത്തിലെ എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുള്ളത് റെയ്ച്ചല്‍ തന്നെയാണ്. ഒരു രംഗത്ത് പരസ്പരം സംവദിക്കുന്ന കഥാപാത്രങ്ങളെ ഒരേ സമയം വിഘടിതത്തിരയില്‍ സമാന്തരമായി/ ഒപ്പത്തിനൊപ്പം അവതരിപ്പിക്കുകയാണവര്‍. ടെലിവിഷനിലെ തിരത്തുണ്ടുകളെ അനുസ്മരിപ്പിക്കുന്നതാണിത്. ടിവി വ്യാപകമാക്കിയ വിഘടിതത്തിര ശൈലിയെ സിനിമയുടെ വരുതിയിലേക്ക് പുതിയൊരു ഉള്‍ക്കാഴ്ചയോടെ ആനയിക്കുന്നുവെന്നതല്ല, അതിനെ അതിശക്തമായൊരു സാമൂഹികവിമര്‍ശനോപാധിയാക്കാനാവുന്നുവെന്നതാണ് ഈ പ്രതിഷ്ഠാനത്തിന്റെ കരുത്ത്, പ്രസക്തിയും.
പ്‌ളീസ് സര്‍ എന്ന സിനിമയുടെ രണ്ടു തലത്തിലുള്ള ആവിഷ്‌കാരങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.ചിത്രത്തില്‍ രാജാവും ഭിക്ഷക്കാരനും തമ്മില്‍ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന സംഭാഷണമാണു രംഗം. പത്‌നീസമേതനായാണ് രാജാവിന്റെ ഇരുപ്പ്. സിംഹാസനത്തിനു താഴെയായി പാപ്പര്‍ അഭിമുഖം നില്‍ക്കുന്നു. ഇവര്‍ തമ്മിലുള്ള സംഭാഷണം ഒരു സിനിമയുടെ/ടിവിയുടെ ചതുരവടിവില്‍ നിരന്തരമുള്ള കട്ടുകളിലൂടെയാണ് ചലച്ചിത്രപരമായി നിര്‍വഹിക്കാനാവുക. ആദ്യം ഒരാളുടെ ചോദ്യം. അതിന് മറ്റേയാളുടെ മറുപടി. ഈ സമയം വേണമെങ്കില്‍ കേള്‍ക്കുന്നയാളുടെ പ്രതികരണത്തിന്റെ ഒരു ഇന്‍സേര്‍ട്ട്. സ്ഥലകാലങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഇരുവരും ചേര്‍ന്നുള്ള ഒരു വിദൂര/മധ്യദൂര എസ്റ്റാബ്‌ളിഷിംഗ് ഷോട്ട്. കുറേക്കൂടി സജീവമാക്കാന്‍, മറുപടിപറയുന്നയാളുടെ മുഖത്തിന്റെ ദൃശ്യം കേള്‍ക്കുന്നയാളുടെ സജഷനില്‍ (പിന്‍തോളിന്റെ ഒരു ഭാഗം അനാവൃതമാകുംവിധുമുള്ള ഓവര്‍ ദ് ഷോള്‍ഡര്‍ ഷോട്ട്) ചിത്രീകരിക്കാം. ഒരേ സമയം പരസ്പരം സംസാരിക്കുന്ന രണ്ടുപേരെയും സ്‌ക്രീനിലുള്‍പ്പെടുത്താന്‍ മൂന്നേ മൂന്നു സാധ്യതകളെ തിരയിടം (സിനിമാറ്റിക്ക് സ്‌പെയ്‌സ്) മുന്നോട്ടുവയ്ക്കുന്നുള്ളൂ. ഒന്നുകില്‍ ഇരുവരുമുള്‍ക്കൊള്ളുന്നൊരു മൂന്നാമന്റെ കാഴ്ചപ്പാടിലൂടെയുള്ള ഷോട്ട്, അത് ദീര്‍ഘമോ മധ്യദൂരത്തുനിന്നുള്ളതോ മുകളില്‍നിന്നുള്ളതോ അങ്ങനെ ഏതുമാവാം. രണ്ടാമത് ഓവര്‍ ദ് ഹെഡ് സജഷന്‍ ഷോട്ട്.
എന്നാല്‍ റെയ്ച്ചലിന്റെ സിനിമയിലെ ഈ രണ്ടു കഥാപാത്രങ്ങളും സംസാരിക്കുന്നത് ഒരേ സ്‌ക്രീനിനെ രണ്ടായി പകുത്ത് അതില്‍ രണ്ടു ജാലകങ്ങളിലായി നിറഞ്ഞുനിന്നുകൊണ്ടാണ്. ടെലിവിഷനിലെ ചോദ്യകര്‍ത്താവായ അവതാരകനും മറുപടിപറയുന്ന അതിഥിയും പോലെ കഥാപാത്രങ്ങളായ രാജാവും യാചകനും സമാന്തരമായ രണ്ടു ജാലകങ്ങളില്‍ ഒരേ വലിപ്പത്തില്‍ ഒരേ പ്രാധാന്യത്തോടെ പരസ്പരം സംസാരിക്കുന്നു. അവരുടെ തല്‍സമയ പ്രതികരണങ്ങളും ഒരുപോലെ പ്രതിഫലിക്കുന്നു. ഒരുപടികൂടി കടന്ന് റെയ്ച്ചലിന്റെ ദൃശ്യപ്രതിഷ്ഠാനം ഇന്ററാക്ടീവ് തീയറ്ററിനെ പരിഹസിക്കുകയോ പ്രശ്‌നവല്‍ക്കരിക്കുകയോ ചെയ്യുന്നു.
ദീര്‍ഘചതുരാകൃതിയില്‍ വിശാലമായൊരു മുറിയിലാണ് റെയ്ച്ചലിന്റെ പ്രതിഷ്ഠാപനം. മുറിയുടെ ഇടതും വലതുമായ ചുവരുകളിലായിട്ടാണ് ഒരേ വലിപ്പത്തിലുള്ള രണ്ടു സ്‌ക്രീനുകള്‍. മുറിയുടെ നടുവില്‍ പാര്‍ശ്വഭിത്തികള്‍ക്ക് അഭിമുഖമായി നടുവില്‍ ഇടം വിട്ടുകൊണ്ടാണ് പ്രേക്ഷകര്‍ക്കുള്ള ഇരിപ്പിടം. സിനിമാശാലയില്‍ സ്‌ക്രീനിന് അഭിമുഖമായ രീതിക്ക് കടകവിരുദ്ധമാണീ വശംതിരിഞ്ഞുള്ള ഇരിപ്പ്. ഫലത്തില്‍ ഇതില്‍ ഏതു സ്‌ക്രീനിലെ പ്രദര്‍ശനവും കാണണമെങ്കില്‍ കാണിക്ക് ഇടത്തേക്കോ വലത്തേക്കോ തിരിഞ്ഞുനോക്കേണ്ടതുണ്ട്. രാജാവും യാചകനും തമ്മിലെ സ്ംഭാഷണരംഗം പ്രദര്‍ശിപ്പിക്കുമ്പോള്‍ രാജാവ് വലതുപക്ഷത്തിരയിലും യാചകന്‍ ഇടതുതിരയിലും ഒരേ സമയം പ്രത്യക്ഷപ്പെടുന്നു. രണ്ടുപേര്‍ ജീവിതത്തില്‍ കണ്ടുമുട്ടുമ്പോഴെന്നപോലെ പരസ്പരം അഭിമുഖമായി. അവരുടെ സംഭാഷണ-ക്രിയാംശ കൊടുക്കല്‍വാങ്ങലുകള്‍ ഇതേരീതിയില്‍ത്തന്നെ തുടരുകയാണ്.
ഇവിടെ രണ്ടു കഥാപാത്രങ്ങളുടെയും ക്രിയാപ്രതികരണങ്ങള്‍/സംഭാഷണങ്ങള്‍ എന്നിവ ഏകാഗ്രതയോടെ സസൂക്ഷ്മം വീക്ഷിക്കുക അസാധ്യമാണ്. ഒരേ സമയം ഇരുവശത്തെയും സ്‌ക്രീനുകളില്‍ ക്രിയാംശങ്ങള്‍ സംഭവിക്കുന്നതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് അവരുടെ ഇഷ്ടാനുസൃതം ഏതെങ്കിലും ഒന്നിലേക്കു മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവരുന്നു. നിഷ്പക്ഷ കാഴ്ച ചോദ്യം ചെയ്യപ്പെടുന്നു.പകരം കാഴ്ചയില്‍ പ്രേക്ഷകര്‍ക്ക് ഒരു പക്ഷത്തു നിലപാടെടുക്കേണ്ടിവരുന്നു. ഇടത്തേക്കോ വലത്തേക്കോ മാത്രം ശ്രദ്ധയൂന്നുമ്പോള്‍ മറുവശത്തെ പ്രതികരണമോ ക്രിയയോ സംഭാഷണമോ ഫ്രെയിമില്‍ സംഭവിക്കുന്ന മറ്റു ചലനങ്ങളോ അപ്പാടെതന്നെ കാണാപ്പുറത്താവുന്നു. കാഴ്ചയുടെ വെളിവ് പ്രശ്‌നവല്‍ക്കരിക്കപ്പെടുകയാണിവിടെ. ഒരു കഥാപാത്രം മാത്രം സംസാരിക്കുമ്പോഴുള്ളതിനേക്കാള്‍ ഗതികേടിലാവുന്നു അവര്‍ ഇടയ്ക്കുകയറി പറയുമ്പോഴുള്ള ആസ്വാദകനില. ഫലത്തില്‍ കാഴ്ച ചില ദൃശ്യങ്ങളും ശബ്ദങ്ങളുമൊക്കെക്കൂടിയുള്ള കലപില മാത്രമായിത്തീരുന്നുവോ എന്നു സന്ദേഹം.ഒരേ സമയം പ്രേക്ഷകനെ പ്രദര്‍ശനത്തില്‍ മുഖ്യപങ്കാളിയാക്കി ഒപ്പം കൂട്ടുകയും അതേ സമയം അവര്‍ കാണുന്ന കാഴ്ചയുടെ പൊള്ളത്തരത്തിലേക്ക് അവരെ ഞെട്ടലോടെ ഉണര്‍ത്തിവിടുകയുമാണ് റെയ്ച്ചലിന്റെ പ്രതിഷ്ഠാപനം.
റെയ്ച്ചലിന്റെ ഭാഷയില്‍, അവരാവിഷ്‌കരിക്കുന്നത് ഉള്ളത് ഇല്ലാത്തത് (കാഴ്ചപ്പെടുന്നത് മറഞ്ഞിരിക്കുന്നത്) ജീവിതവും മരണവും, സത്യവും മിഥ്യയും, സ്ഥൂലവും സൂക്ഷ്മവും തുടങ്ങിയ ദ്വന്ദ്വങ്ങളെയാണ്. അവയിലെ വൈരുദ്ധ്യമാണ് തിരിച്ചറിവാകേണ്ടത്. അതവതരിപ്പിക്കുന്നതാവട്ടെ അതിലെ വൈവിദ്ധ്യത്തിലൂടെയും. സാമൂഹികമാധ്യമത്തിലും ടെലിവിഷന്‍ റിയാലിറ്റിഷോകളിലും ചര്‍ച്ചകളിലമെല്ലാം ഇതിലേതെങ്കിലും ഒന്നിനോട് കാണി പക്ഷം പിടിക്കുകയാണു പതിവ്. ഇലക്ട്രോണിക് മാധ്യമലോകത്ത് അന്യമാവുന്ന പക്ഷപാതമില്ലാത്ത കാഴ്ചയെപ്പറ്റി ഒരു വീണ്ടുവിചാരമുണ്ടാക്കുന്നതാണ് ഈ പ്രതിഷ്ഠാപനം. ചാപ്‌ളിന്റെ ഗ്രേറ്റ് ഡിക്ടേറ്ററിലും മലയാളത്തില്‍സഹിതം ചില ചിത്രങ്ങളിലും നാം കണ്ടിട്ടുള്ള കഥാംശം, അസാമാന്യ രൂപസാദൃശ്യമുള്ള ഒരു രാജകുമാരനും യാചകനും പരസ്പരം മാറിമറിഞ്ഞ ജീവിതം ജീവിക്കുന്നതിനെപ്പറ്റിയുള്ളതാണീ സിനിമ. റേച്ചല്‍ തന്നെയാണ് ഇതിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ജീവന്‍ പകര്‍ന്നിട്ടുള്ളത്. അതിന് അതിനാടകീയമായ പലപ്പോഴും സര്‍ക്കസിലെ ബഫൂണറിയിലേതിനു തുല്യമായ ചമയങ്ങളുടെയും വസ്ത്രങ്ങളടെയും മറ്റും കൃത്രിമത്വത്തെ മനഃപൂര്‍വം ആശ്രയിച്ചിരിക്കുന്നു യുക്തിസഹമായ അസംബന്ധങ്ങളിലൂടെ ഒരു തരം ഗ്രോട്ടോസ്‌ക് മാനം കൈവരിക്കുന്നുണ്ടത്. വക്രീകരിച്ച മൂക്കും കടും ചുവപ്പു ചുണ്ടുമൊക്കെയായി എത്രത്തോളം അയഥാര്‍ത്ഥമാക്കാമോ അതെല്ലാം ചെയ്തിട്ടുണ്ട് റേച്ചല്‍. പ്രതിഭ, ഭാവന, സിദ്ധി, കലാബോധം, ആസ്വാദനക്ഷമത തുടങ്ങിയവയെക്കുറിച്ചെല്ലാമുള്ള മാമൂലുകളെ കശക്കിക്കൊണ്ട് അവയിലെ വൈരുദ്ധ്യവൈചിത്ര്യത്തെ തുറന്നുകാട്ടാനും സംബോധനചെയ്യാനുമാണ് അവരുടെ ശ്രമം.

വില്‍-ഓ-ദ വിസ്പ്
ലാത്വിയയില്‍ നിന്നുള്ള കത്രീന നെയ്ബര്‍ഗയും ആന്ദ്രിസ് ഇഗലിറ്റിസും ചേര്‍ന്നു നിര്‍വഹിച്ചിട്ടുള്ള വില്‍-ഓ-ദ വിസ്പ് ദൃശ്യപ്രതിഷ്ഠാപനമാവട്ടെ, പ്രാദേശിക ശബ്ദത്തിന്റെയും വാസ്തുവിന്റെയും സ്ഥല-കാലസമന്വയമാണ്. മാധ്യമേതരമായ ലക്ഷ്യത്തിനായി മാധ്യമസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലെ വൈരുദ്ധ്യ/വൈവിദ്ധ്യമാണ് ഈ ദൃശ്യപ്രതിഷ്ഠാപനത്തിന്റെ കരുത്ത്. മുളയില്‍ തീര്‍ത്ത ഓല മേഞ്ഞ ഒരു കൂടാരമാണ് ഇതിന്റെ സ്ഥലരാശി. മണ്ണ് നീക്കി സജ്ജമാക്കിയ നിലത്ത് ചാണകം മെഴുകിയ തറ. കൊക്കൂണ്‍ മാതൃകയില്‍ മുളകൊണ്ടുണ്ടാക്കിയ അര്‍ധവൃത്താകാരത്തിലുള്ളൊരു കുടീരം. അതില്‍ നാലിടത്തായി അദ്ഭുതങ്ങളുടെയും ദിവ്യത്വങ്ങളുടെയും അനുഭവവിവരണങ്ങളുമായി മലയാളികളടക്കമുള്ളവരുടെ ദൃശ്യസംഭാഷണങ്ങളുള്‍ക്കൊള്ളുന്ന വീഡിയോച്ചീളുകള്‍. കൂടാരത്തിലെ ഇരുട്ടിലും നിശ്ശബ്ദതയിലും പലയിടത്ത് ഉയരത്തിലും താഴത്തുമായി പ്രതിഷ്ഠിച്ചിട്ടുള്ള വീഡിയോ സ്‌ക്രീനുകളില്‍ പ്രത്യക്ഷപ്പെടുന്നവരുടെ ആത്മകഥനങ്ങളുളവാക്കുന്ന സമ്മിശ്ര ദൃശ്യ ശ്രാവ്യാനുഭവം മനുഷ്യജീവിതത്തിന്റെ തന്നെ ശഌഥചിത്രങ്ങളാണ് കാഴ്ചവയ്ക്കുന്നത്. പ്രേക്ഷകനു മുന്നിലേക്ക് തുണ്ടം തുണ്ടമായി പറിച്ചെറിഞ്ഞ ദൃശ്യച്ചീളുകളാണവ.
കമ്യൂണിസത്തെപ്പറ്റി തീര്‍ത്തും വേറിട്ട പ്രത്യയശാസ്ത്ര സമീപനവും നിലപാടുകളുമുള്ള ലാത്വിയയില്‍ നിന്നു വന്ന് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ കുറിച്ച് നേരിട്ടറിഞ്ഞ് പാര്‍ട്ടി സഖാക്കളുമായി ഇടപഴകിയതില്‍ നിന്നു കിട്ടിയ സാമൂഹികമായൊരു ആശയമാണ് ഇവര്‍ ദൃശ്യപ്രതിഷ്ഠാപനമാക്കിയത്. കാട്ടിലും മറ്റും തിങ്ങിനിറഞ്ഞ ദലപ്പടര്‍പ്പിലൂടെ അരിച്ചിറങ്ങുന്ന പ്രകാശച്ചീളുകളെപ്പോലെ കൈയെത്തിപ്പിടിക്കാനാവാത്ത ആദര്‍ശത്തിന്റെ പ്രകാശപ്പടര്‍പ്പുകളെ വാസ്തുപരമായി പുനരാനയിക്കുകയാണവര്‍ ആദ്യം ചെയ്തത്. അതിനാണ് നേരിയ തുളകളുള്ള പകല്‍വെട്ടം അരിച്ചെത്തുന്ന മെടഞ്ഞ ഓല തന്നെ കൂടാരത്തിനായി തെരഞ്ഞെടുത്തത്. ഒരേ സമയം വീഡിയോ കാഴ്ചയ്ക്കുള്ള മങ്ങിയ ഇരുട്ടും അതേസമയം അഭൗമവും അവാസ്തവികവുമായൊരു പ്രകാശസഞ്ചയവും സൃഷ്ടിക്കുകയാണവര്‍.
കമ്യൂണിസത്തിന്റെ അസ്ഥിവാരമായ യുക്തിവാദത്തെ ചോദ്യം ചെയ്യുന്ന ദിവ്യാത്ഭുതങ്ങളെപ്പറ്റിയാണ് കത്രീന നാട്ടുകാരില്‍ നിന്നു ചോദിച്ചറിഞ്ഞ് വീഡിയോലേഖനം ചെയ്തത്. വിശ്വാസാധിഷ്ഠിതമായ ദിവ്യത്വത്തെയോ അദ്ഭുതത്തെയോ അല്ല സ്വന്തം ജീവിതങ്ങളില്‍ സംഭവിച്ച അത്ഭുതങ്ങളെപ്പറ്റിയാണ് ഓരോരുത്തരോടും ചോദിച്ച് അവരവരുടെ വാക്കുകളില്‍ തന്നെ വിഷ്വല്‍ ബൈറ്റുകളാക്കി രേഖപ്പെടുത്തിയത്. ഇവരുടെ ആത്മകഥനങ്ങള്‍ക്കു പശ്ചാത്തലമായി കൊച്ചി കാബ്രല്‍ യാര്‍ഡിന്റെ പ്രകൃതിപശ്ചാത്തലത്തില്‍ നിന്നു തന്നെ ആലേഖനം ചെയ്ത സ്വാഭാവിക ശബ്ദങ്ങളുടെ അകമ്പടിയോടെയാണ് ഈ ദൃശ്യപ്രതിഷ്ഠാപനം സജ്ജമാക്കിയിട്ടുള്ളത്. ചീവിടിന്റെ ശബ്ദം മുതല്‍ കാറ്റിന്റെയും ഇലയനക്കങ്ങളുടെയും വരെ ഒച്ചയുണ്ട് ശബ്ദപഥത്തില്‍. തീയറ്ററിലെ ചലച്ചിത്രാനുഭവത്തില്‍ നിന്നു വിഭിന്നമായി വീടകത്തെ ടെലിവിഷന്‍ കാഴ്ചയോട് അങ്ങനെ ഈ പ്രതിഷ്ഠാപനം മാധ്യമപരമായ സാമ്യതപുലര്‍ത്തുന്നു.
വാസ്തുസവിശേഷതയായി പ്രാദേശികമായി ലഭ്യമായ നിര്‍മാണസാമഗ്രികളുപയോഗിച്ചു പരമ്പരാഗതരീതിയില്‍ പക്ഷേ നൂതനവും അമൂര്‍ത്തവുമായൊരു എടുപ്പു നിര്‍മിക്കുക വഴിയാണ് അദ്ഭുതം ആവിഷ്‌കൃതമാകുന്നതെങ്കില്‍ പശ്ചാത്തലശബ്ദങ്ങളുടെ ആംപ്‌ളിഫൈ ചെയ്ത കലപിലകള്‍ക്കിടയില്‍ ചില്ലുദൃശ്യച്ചീളുകളുടെ സംഭാഷണവൈചിത്ര്യങ്ങളുടെ പാരസ്പര്യം/ ഏറ്റുമുട്ടല്‍ ഈ പ്രതിഷ്ഠാപനം അനുഭവവേദ്യമാക്കുന്നു.ഓലക്കുടിലിനുള്ളിലെത്തുന്ന പ്രേക്ഷകനെ ഉള്‍ക്കൊള്ളുമ്പോള്‍ത്തന്നെ അവന്റെ ശ്രദ്ധ ഒരേ സമയം ചിതറുകയും അതേസമയം ശ്രദ്ധയാവശ്യപ്പെടുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ പരിപ്രേക്ഷ്യ വൈവിദ്ധ്യത്തെക്കൂടി ഈ പ്രതിഷ്ഠാപനം ബോധ്യപ്പെടുത്തിത്തരുന്നു.

റിഹേഴ്‌സിങ് ദ വിറ്റ്‌നസ്-ദ് ഭവാല്‍ കോര്‍ട്ട് കേസ്
കാഴ്ചയുടെ പൊള്ളത്തരവും ആവര്‍ത്തിതകാഴ്ചയിലൂടെ വ്യാജത്വം യാഥാര്‍ത്ഥ്യമായിമാറുന്നതുമടക്കം സാക്ഷിമൊഴിയുടെ വ്യര്‍ത്ഥത വെളിവാക്കുന്ന ദൃശ്യപ്രതിഷ്ഠാപനമാണ് കുപ്രസിദ്ധമായ ഭവല്‍ കേസിന്റെ പുനഃവിചാരണയെന്നോണം പ്രസക്തവും പ്രസിദ്ധവുമായ സുലൈഖാ ചൗധരിയുടെ റിഹേഴ്‌സിങ് ദ വിറ്റ്‌നസ്-ദ് ഭവാല്‍ കോര്‍ട്ട് കേസ്. ഡല്‍ഹി, മുംബൈ നാടകവേദികളുടെ സംഭാവനയാണ് സുലേഖ. ബ്രഹ്തിന്റെയും ഇബ്‌സന്റെയും നാടകങ്ങളുടെ സ്വതന്ത്രാവിഷ്‌കാരങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നാടകസംവിധായകയും പ്രകാശവിന്യാസവിദഗ്ധയുമായ അവര്‍ പിന്നീട് പ്രതിഷ്ഠാപനരംഗത്തേക്കു ശ്രദ്ധതിരിക്കുകയായിരുന്നു. പ്രഖ്യാതമായ ബ്രസല്‍സ്, വീയന്ന ബിനാലെകളിലും കലാപ്രദര്‍ശനങ്ങളിലും വിവിധ മ്യൂസിയങ്ങളിലും അവരുടെ കലാപ്രതിഷ്ഠാപനങ്ങള്‍ ഇടം നേടിയിട്ടുണ്ട്. 
നാടകത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും അതിര്‍വരമ്പിലൂടെയുള്ള ഒരു ദൃശ്യസഞ്ചാരമാണ് സുലേഖ ചൗധരിയുടെ പ്രതിഷ്ഠാപനം. ഇപ്പോള്‍ ബംഗ്‌ളാദേശില്‍പ്പെടുന്ന ഭവാലില്‍ ഒരു രാജകുമാരന്റെ പേരില്‍ സ്വാതന്ത്ര്യപൂര്‍വ ഭാരതത്തില്‍ അരങ്ങേറിയ കുപ്രസിദ്ധമായൊരു പിന്തുടര്‍ച്ചാവകാശക്കേസിന്റെ സത്യം തേടിയുള്ള പിന്നാമ്പുറക്കാഴ്ചയാണിത്. പത്തുവര്‍ഷം മുമ്പേ മരിച്ചുപോയെന്നു വിശ്വസിച്ചിരുന്ന രാമേന്ദ്ര നാരായണ റായ് രാജകുമാരനാണു താനെന്ന അവകാശവുമായി വന്ന ഒരു അപരനെതിരേ കുടുംബാംഗങ്ങള്‍ നല്‍കിയ കേസില്‍ ബ്രിട്ടീഷ് കോടതി നടത്തിയ വിചാരണയാണ് പശ്ചാത്തലം. ഇന്നും രാഷ്ട്രീയപ്രസക്തിയുയര്‍ത്തുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ദുരൂഹമായ അന്ത്യവും അതിനുശേഷം അദ്ദേഹമൊരു സന്യാസിയായി ജീവിച്ചുവെന്നതരത്തിലുള്ള പ്രചാരണവും തുടരന്വേഷണവും റിപ്പോര്‍ട്ട് പൂഴ്ത്തലും പുറത്തുവിടലും അടക്കമുള്ള രാഷ്ട്രീയസാഹചര്യങ്ങളില്‍ കൂടുതല്‍ പ്രസക്തമാവുന്നൊരു കലാവിഷ്‌കാരമായിത്തീരുന്നുണ്ടിത്.
രാജകുമാരന്‍ അയാളല്ലെന്നു തെളിയിക്കാനായി രാജകുമാരന്റെ ശാരീരിക സവിശേഷതകള്‍ തെളിയിക്കാനുള്ള തൊണ്ണൂറിലേറെ ചിത്രങ്ങള്‍, പ്രത്യേകിച്ചും രാജകുമാരന്റേതും അവകാശമുന്നിയിച്ചു വന്ന സന്യാസിയുടേതും അടക്കം ഒട്ടേറെ തെളിവുകള്‍ ശേഖരിക്കപ്പെട്ടു. അവയുടെ ഒത്തുനോക്കലടക്കം രാജകുമാരന്റെ ബന്ധുക്കളുടേയും സന്യാസിയുടേയും സാക്ഷിമൊഴികളും വിശകലനം ചെയ്യപ്പെട്ടു. ഈ തെളിവുകളും സാക്ഷിമൊഴികളും അതേപടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ചൗധരിയുടെ പ്രതിഷ്ഠാപനം. വിശാലമായൊരു മുറിയെ രണ്ടായിപ്പകുത്ത് പ്രത്യേകതരത്തിലുള്ള പ്രകാശവിതാനങ്ങളിലൂടെ നാടകീയമായൊരു പ്രതീതിയുളവാക്കി അവിടെ രണ്ടോ അതിലധികമോ നിലപാടുകളില്‍ നിന്നു വീക്ഷിച്ചാല്‍ സാക്ഷിക്കൂടോ, ചോദ്യമുറിയോ ആയി വ്യാഖ്യാനിക്കപ്പെടാവുന്ന സാധ്യതയാണ് സുലേഖ ഒരുക്കിയിട്ടുള്ളത്. ഒരു നേര്‍ത്ത തിരശ്ശിലയുടെ മറവില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള മൈക്കുകളില്‍ കസേരയിലിരുന്നും, ചിലപ്പോള്‍ നിന്നും നമുക്ക് നമ്മെപ്പറ്റി തെളിവുനല്‍കേണ്ടിവന്നേക്കാം. മുറിയുടെ രണ്ടായിപ്പകുത്ത ഭാഗങ്ങളിലും വലിയ തിരശ്ശിലയില്‍ കേസിന്റെ വിചാരണയുടെയും മൊഴിരേഖപ്പെടുത്തലിന്റെയും വിശദമായ വീഡിയോ ചിത്രീകരണം.
സ്വയം ഒരു സാക്ഷിമുറിയിലെത്തിപ്പെട്ട പ്രതീതിയാണ് സന്ദര്‍ശകന്/ പ്രേക്ഷകന് ഈ പ്രതിഷ്ഠാപനം നല്‍കുന്ന ആദ്യാനുഭവം.യാഥാര്‍ത്ഥ്യത്തിനപ്പുറം തെളിവുകള്‍ക്കു മാത്രം വിലയുള്ള കോടതിമുറിയിലെ സാക്ഷിക്കൂട്ടില്‍ എത്തപ്പെടുന്നൊരാള്‍ക്ക് താന്‍ താനാണെന്നു പോലും സ്വന്തം മൊഴികൊണ്ടുമാത്രം കോടതിയെ ബോധ്യപ്പെടുത്തേണ്ടിവരുന്നു. ബോധ്യപ്പെടുത്തല്‍ എന്ന അരങ്ങേറ്റത്തിനാണ്, അസ്തിത്വത്തിന്റെ സ്വത്വപ്രാധാന്യത്തേക്കാള്‍ സ്ഥാനം. തനിക്കു നേരെ എയ്തുവിടുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടികളിലൂടെയാണ് ഒരാള്‍ അയാളാരെന്നു പോലും തെളിയിക്കേണ്ടത്. ഇവിടെ യഥാര്‍ത്ഥത്തില്‍ ഒരാള്‍, താനാരോ ആണെന്നു തെളിയിക്കേണ്ടിവരികയാണ്. ആ അയാള്‍ തന്റെ തന്നെ അപരസ്വത്വമായിത്തീരുകയാണ്. അതായത് തെളിവും കള്ളിയും പരസ്പരമിടകലരുന്നു. താനാരാണെന്നു തെളിയിക്കാനുള്ള മൊഴിയെടുക്കലിനുള്ള റിഹേഴ്‌സലുകളിലൂടെ ഒരാള്‍ അയാളല്ലാതാവുന്നു. വ്യാജവും സ്ത്യവും തമ്മില്‍ തിരിച്ചറിയാനാവാത്തവിധം ഇഴകലരുന്നു. നൂറുകണക്കിന് സാധാരണക്കാരെയും ഉദ്യോഗസ്ഥരെയും സാക്ഷികളായി വിസ്തരിച്ച് ലണ്ടനിലെ പ്രിവി കൗണ്‍സില്‍ വരെ അപ്പീല്‍ പോയ പ്രമാദമായ കേസിലെ വസ്തുതകള്‍ വച്ചുകൊണ്ടു തന്നെ ഒരു വ്യവഹാരത്തിലെ സ്വത്വപ്രതിസന്ധിയെ പ്രശ്‌നവല്‍ക്കരിക്കുകയാണ് സുലേഖ.
വക്കീല്‍ മുന്‍കൂട്ടി പഠിപ്പിച്ചുകൊടുക്കുന്ന മൊഴികളാണല്ലോ സാക്ഷികള്‍ വിസ്താരത്തിനിടെ അവതരിപ്പിക്കുക. ഫലത്തില്‍ നാടകത്തിലെയോ സിനിമയിലെയോ റിഹേഴ്‌സലിനു തുല്യമാണിത്. കണ്ടതോ കണ്ടെന്നു പറയേണ്ടി വരുന്നതോ ആയ വസ്തുത കാണാപാഠം പഠിച്ച് അവതരിപ്പിക്കേണ്ടിവരുന്നു സാക്ഷിക്ക്. അരങ്ങില്‍ സംഭാഷണം കാണാതെ പഠിച്ച് പകര്‍ന്നാടുന്ന നടന്റേതിനു സമാനമാണ് ഈ അവസ്ഥ. രംഗാവതരണത്തിനും സാക്ഷിമൊഴിക്കും അങ്ങനെ അദൃശ്യമായൊരു സാകല്യം കൈവരുന്നു. കോടതി പോലെ പവിത്രമായൊരു സ്ഥലം എങ്ങനെ സത്യത്തെ അവതരണം മാത്രമാക്കി മാറ്റുന്നു എന്നൊരു കാഴ്ച സുലേഖ കാട്ടിത്തരുന്നു.  അവതരണം എന്നത് അയഥാര്‍ത്ഥമായിരിക്കെ അതെങ്ങനെ സത്യത്തിലേക്കുള്ള ചൂണ്ടുപലകയാവുമെന്നൊരു ദാര്‍ശനികപ്രശ്‌നവും ഉടലെടുക്കുന്നു. കണ്ടതല്ല സത്യമെന്നും കണ്ടെന്നു ബോധിപ്പിക്കാന്‍ സാധിക്കുന്നതാണ് സത്യാവതരണമെന്നും പരമാര്‍ത്ഥത്തെ പൊളിച്ചെഴുതേണ്ടിവരുന്നു. കാഴ്ചയുടെ ഏറ്റവും വലിയ പൊള്ളത്തരത്തെയാണ് സേലഖ തുറന്നുകാണിക്കുന്നത്.
മൂന്നു വ്യത്യസ്ത തലങ്ങളില്‍ വേറിട്ട തരത്തില്‍ ഒരേ മാധ്യമത്തിന്റെയും കാഴ്ച എന്ന അനുഭവത്തിന്റെയും സാങ്കേതികവും ദാര്‍ശനികവുമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്നു ഈ പ്രതിഷ്ഠാപനങ്ങള്‍. മാധ്യമം തന്നെയാണ് സന്ദേശം എന്ന മാര്‍ഷല്‍ മക് ലൂഹന്‍ സിദ്ധാന്തം ആവര്‍ത്തിച്ചു സ്ഥാപിക്കപ്പെടുന്നതോടൊപ്പം തന്നെ മാധ്യമവും സന്ദേശവും എങ്ങനെ, എവിടെയൊക്കെ, ഏതൊക്കെവിധത്തില്‍ വക്രീകരിക്കപ്പെടുന്നു/ സ്വാധീനിക്കപ്പെടുന്നു എന്നു വിമര്‍ശനപൂര്‍വം പരിശോധിക്കുക കൂടി ചെയ്യുന്നുണ്ടവ. മാധ്യമത്തിന്റെ സ്വാധീനത്തിനപ്പുറം കാഴ്ചയുടെ വ്യാജത്വം പ്രത്യക്ഷീകരിക്കുകയും ചെയ്യുന്നു.