Thursday, January 24, 2013
Monday, January 07, 2013
Thursday, December 27, 2012
Sunday, December 23, 2012
Sunday, December 16, 2012
കാലത്തിന്റെ സര്‍ക്കസ്
പണ്ടൊക്കെ സര്‍ക്കസ് വരികയെന്നുവച്ചാല്‍ ഉത്സവം പോലെയായിരുന്നു. പുത്തരിക്കണ്ടം മൈതാനിയില്‍ വര്‍ഷത്തില്‍ ചിലപ്പോള്‍ രണ്ടും മൂന്നും പ്രാവശ്യം, ഭാരത് സര്‍ക്കസ്, ജമിനി, ജംബോ സര്‍ക്കസ്....പിന്നെ ഒരു അഖിലേന്ത്യ എക്‌സിബിഷനും. ഇടവേളയില്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കലാനിലയം സ്ഥിരം നാടകവേദിയും. നഗരവികസനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടങ്ങള്‍ ഇല്ലാതായി. ദോഷം പറയരുതല്ലോ, മൈതാനി ആധുനിക സജ്ജീകരണങ്ങളോടെയുള്ള വേദിസ്ഥലികളായി. മിച്ചഭൂമിയില്‍ സര്‍ക്കാര്‍ പൊതുവിതരണമേളകളും...പക്ഷേ എല്ലും കോലവും കെട്ടത് പാവം സര്‍ക്കസുകാരാണ്.
മാസങ്ങള്‍ക്കുമുമ്പ് ഒരു ചര്‍ച്ച കണ്ടു, ഒരു പ്രമുഖ ചാനലില്‍. സര്‍ക്കസ് രംഗത്തെ മൂല്യച്യുതിയെപ്പറ്റി. സര്‍ക്കസ് എന്ന കലാരൂപം നിലനിര്‍ത്തേണ്ടുന്നതിന്റെ ആവശ്യത്തെപ്പറ്റി...ഒരുപാടു പേരുടെ കഞ്ഞിയാണ്. എന്തിന്, സര്‍ക്കസിനെ അധികരിച്ച സിനിമകളെത്രയാ വിവിധ ഭാഷകളില്‍ ഉണ്ടായിരിക്കുന്നത്. മേരാ നാം ജോക്കര്‍, തമ്പ്, ജോക്കര്‍, വളര്‍ത്തുമൃഗങ്ങള്‍, മേള, പട്ടണത്തില്‍ ഭൂതം, അപൂര്‍വ സഹോദരര്‍കള്‍....
അധികം നീട്ടുന്നില്ല. ഇന്നലെ നഗരമധ്യേ ഒരു വാള്‍ പോസ്റ്റര്‍ കണ്ടു. തിരുവനന്തപുരത്ത് സര്‍ക്കസ് വന്നിരിക്കുന്നു. ഐരാണിമുട്ടം മൈതാനിയില്‍..വിജയകരമായി.....!!! പാവം സര്‍ക്കസ്... സമൂഹത്തില്‍ നിന്നു പ്രാന്തവല്‍ക്കരിച്ച് വല്‍ക്കരിച്ച് (ഒതുക്കിയൊതുക്കി എന്നു പച്ച മലയാളം) പുത്തരിക്കണ്ടവും മാഞ്ഞാലിക്കുളവുമില്ലാതെ ഐരാണിമുട്ടത്തായിരിക്കുന്നു തമ്പ്. മൃഗങ്ങളും പുതിയ ഐറ്റങ്ങളുമില്ലാതെ പണ്ടേ ദുര്‍ബലയായ സര്‍ക്കസ് ആളുകൂടുന്നിടത്ത് തമ്പടിക്കാന്‍ സ്ഥലംപോലുമില്ലാതെ ഗര്‍ഭിണിയായെങ്കിലത്തെ സ്ഥിതിയാലോചിച്ചു സങ്കടം തോന്നി, സത്യം.
പകര്‍ച്ച രോഗങ്ങള്‍ക്കായുള്ള ആശുപത്രി നിലനില്‍ക്കുന്ന നഗരപ്രാന്തത്ത് കാലടിയും കഴിഞ്ഞുള്ള ഓണംകേറാമൂലയായി ഇപ്പോള്‍ സര്‍ക്കസിന് വേദി. അവിടെവരെപ്പോയി ആരു കാണും സര്‍ക്കസ്. ഉത്സവപ്പറമ്പുകളെ ത്രസിപ്പിച്ചിരുന്ന പ്രൊഫഷനല്‍ നാടകങ്ങളുടെ ഗതിതന്നെ സര്‍ക്കസിനും. ഇതാവുമോ കാലത്തിന്റെ അനിവാര്യത?
Wednesday, December 12, 2012
സാര്‍വലൗകികമാകുന്ന ചലച്ചിത്രക്കാഴ്ചകള്‍

ലോകമെമ്പാടുമുള്ള മനുഷ്യാവസ്ഥകള്‍, അത് ആഗോളവല്‍കരണത്തിന്റെ പ്രഭാവത്തിനുള്ളിലോ പുറത്തോ ഉള്ളതാവട്ടെ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും സമാനമാണെന്ന് ഈ സിനിമകള്‍ കാട്ടിത്തരുന്നു.നാഗരികതയുടെ ഭ്രാന്തവേഗത്തില്‍ ആത്മാവു നഷ്ടമാവുന്നവരുടെ വ്യഥകള്‍ക്കു സമാനനിറങ്ങളാണ്. എഴുപതുകളുടെ അവസാനം, ഇന്ത്യന്‍ യുവത്വം നേരിട്ട അസ്തിത്വഭീഷണിയ്ക്കു സമാനമാണിത്. കേവലമുതലാളിത്തത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത അജന്‍ഡകള്‍ക്കുള്ളില്‍ നിന്ന് സ്വത്വം വീണ്ടെടുക്കാനാവാതെ ഉഴറുന്നവരുടെ ദുരവസ്ഥകള്‍ക്ക് കേരളത്തിലെ ഐ.ടി.പാര്‍ക്കെന്നോ പോളണ്ടിലെ വ്യവസായമെന്നോ വ്യത്യാസമില്ല. വ്യക്തിയും സമൂഹവും തമ്മിലുള്ള ഘര്‍ഷണസംഘര്‍ഷങ്ങളുടെ ഇതിഹാസം അനുസ്യൂതം, അഭംഗുരം തുടരുന്നുവെന്നുള്ളതിന്റെ പ്രത്യക്ഷീകരണങ്ങളാണ് ഈ സിനിമകള്‍.
മറിയാനാ സ്പാദയുടെ ഇറ്റാലിയന്‍ സിനിമയായ മൈ ടുമോറോ (2011) തന്നെയെടുക്കുക. സ്വന്തം തൊഴിലില്‍ അതിവിദഗ്ധയായൊരു കോര്‍പറേറ്റ് ട്രെയിനറുടെ ജീവിതാനുഭവങ്ങളാണ് സിനിമ വിനിമയം ചെയ്യുന്നത്. കമ്പനികളുടെ പ്രവര്‍ത്തനക്ഷമത കൂട്ടാനുദ്ദേശിച്ചുള്ള പരിശീലനം, കോര്‍പറേറ്റുകളുടെ സ്ഥാപിതതാല്‍പര്യങ്ങള്‍ക്കനുസൃതമായി തൊഴിലാളികളെ പിരിച്ചുവിടാനുളള ആയുധമാകുന്നതു നിസ്സഹായയായി നോക്കി നില്‍ക്കേണ്ടിവരുന്ന നായിക മോണിക്ക ഒടുവില്‍, തന്റെ പ്രൊഫഷന്‍ തന്നെ വേണ്ടെന്നുവച്ച് ഇറ്റലിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ചരിത്രം വിവരിച്ചുകൊടുക്കുന്ന ഗൈഡിന്റെ പണി സ്വയം സ്വീകരിക്കുകയാണ്. കോര്‍പറേറ്റ് സാമ്പത്തികക്രമത്തിലെ കടുത്ത മത്സരങ്ങള്‍ക്കിടയില്‍ സ്വത്വം നഷ്ടപ്പെട്ടുപോകുന്ന മനുഷ്യരുടെ ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യമാണ് എന്റെ നാളെ കൈകാര്യം ചെയ്യുന്നത്.
സ്വന്തം പിതാവിനോടുള്ള എല്ലാത്തരത്തിലുമുള്ള ആസക്തി, അച്ഛന്റെ വിയോഗത്തിനു ശേഷം നായികയായ പിലാറിന്റെ ജീവിതത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങളാണ് മെക്‌സിക്കന്‍ ചിത്രമായ നോസ് വെമോസ് പപ്പ (2011) ആവിഷ്‌കരിക്കുന്നത്. ലൂക്കാ കരേരാസ് രചിച്ച് സംവിധാനം ചെയ്ത ഈ സിനിമ, തന്റെ ഓര്‍മ്മകളുടെ കളത്തൊട്ടിലില്‍ നിന്ന് നാഗരികതയുടെ മറ്റൊരു ഇടത്തിലേക്കു പറിച്ചുനടാനുള്ള സഹോദരന്റെ പരിശ്രമങ്ങളെ അവള്‍ക്കുള്‍ക്കൊള്ളാനാവുന്നില്ല. അച്ഛന്റെ മണവും രൂപവും നിലനില്‍ക്കുന്ന താന്‍ ജനിച്ചു വളര്‍ന്ന വീട് സഹോദരനുകൂടി അവകാശപ്പെട്ടതാണെന്ന സത്യം അനുവദിച്ചുകൊടുക്കാന്‍ പോലുമവള്‍ തയാറല്ല. സ്‌കീസോഫ്രീനിയയുടെ അതിരുകള്‍താണ്ടുന്ന പിലാറിനെ ഒടുവില്‍ അവളല്ലാതാക്കുന്നു. അവളുടെ അസ്തിത്വം ആ വീടാണെന്നും അവളുടെ ഓര്‍മകളാണെന്നും തിരിച്ചറിയുന്ന സഹോദരന്‍ അവളെ തറവാട്ടില്‍ അവള്‍ക്കിഷ്ടമുളള ജീവിതം നയിക്കാനുളള സ്വാതന്ത്ര്യവുമായി കൊണ്ടുചെന്നാക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
സെയ്ന്റ് നീന എന്ന ഫീലിപ്പിനോ സിനിമയാവട്ടെ, ഭക്തിയോടും അന്ധവിശ്വാസത്തോടുമുള്ള ആധുനിക മനുഷ്യന്റെയും അതിരുവിട്ട ആസക്തിയുടെയും ആശ്രയത്തിന്റെയും നേര്‍ചിത്രീകരണമാണ്.ഭൗതികമായ പ്രതിസന്ധികളെപ്പോലും വിശ്വാസത്തിന്റെ ബലത്തില്‍ മറ്റൊന്നായി കണ്ട് തങ്ങളുടെ ജീവിതദുരിതങ്ങള്‍ക്കുള്ള മോചനമായി ആശ്രയിക്കാനുള്ള ആധുനിക മനുഷ്യന്റെ നിരാശ്രയത്വത്തില്‍ നിന്നുടലെടുക്കുന്ന നിസ്സഹായവസ്ഥയുടെ പ്രതിഫലനമാണീ സിനിമ.
ചിലിയില്‍ നിന്നുള്ള ഇവാന്‍സ് വുമണ്‍ ആണെങ്കിലും പോളണ്ടില്‍ നിന്നുള്ള ടു കില്‍ ഏ ബീവര്‍ ആണെങ്കിലും വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ സങ്കീര്‍ണതകളാണ് വെളിവാക്കുന്നത്. സ്വാതന്ത്ര്യവും ലൈംഗികതയും ഓര്‍മ്മയും പാരതന്ത്ര്യവും അധികാരവും അതിര്‍ത്തികളുമെല്ലാം ഇവിടെ ചിന്തയ്ക്കു വിഷയമാവുന്നു.
നാഗരീകതയുടെ മടുപ്പിക്കുന്ന ഏകാന്തതയില്‍ ഒപ്പം വന്നു താമസിക്കാന്‍ കൂട്ടുന്ന സഹോദരന്റെ മകന്‍/ മകള്‍ തുടങ്ങിയ കഥാവസ്തുക്കളും കുടുംബത്തിലേക്കുള്ള തിരിച്ചുപോക്കും, വിശ്വാസത്തിലേക്കുള്ള മടക്കവും, ഗൃഹാതുരത്വത്തിന്റെ സ്വാധീനവും, ആള്‍ക്കൂട്ടത്തിലെ ഏകാന്തതയും, നാഗരീകജീവിത്തിന്റെ നിരര്‍ത്ഥകതയുമെല്ലാം അച്ചാണി മുതല്‍ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് വരെയുള്ള മലയാളസിനിമകളെ എവിടെയെങ്കിലുമൊക്കെ ഓര്‍മിപ്പിക്കും. ഒന്നുകില്‍ ലോകമെമ്പാടുമുള്ള സിനിമകളുടെ പൊതുസമീപനം ഏകതാനമായിക്കൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ നമ്മുടെ സിനിമയുടെ നിലവാരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു ( വിദേശസിനിമകളുടേത് താഴേക്കും?)സെവന്‍ ഡേസ് ഇന്‍ ഹവാനയാകട്ടെ പണ്ടേക്കു പണ്ടേ ഇന്ത്യന്‍ സിനിമയില്‍ ദസ് കഹാനിയാമിലും മലയാളത്തില്‍ കേരള കഫേയിലുമെല്ലാം പരീക്ഷിച്ചു വിട്ടതിന്റെ ബാക്കിയും. എമിര്‍ കോസ്തുറിക്കയെ പ്പോലെ വിഖ്യാതനായ സംവിധായകനെ അഭിനേതാവാക്കാന്‍ സാധിച്ചുവെന്നല്ലാതെ ഹവാനയും ആഹഌദിക്കാന്‍ മാത്രമൊന്നും സമ്മാനിക്കുന്നില്ല.പിന്നെയും ഇറാന്‍ സിനിമതന്നെയാണ് ഘടനയിലെങ്കിലും ചില പരീക്ഷണങ്ങള്‍ക്കൊരുങ്ങിക്കണ്ടത്.മറ്റെല്ലാ സിനിമകളും ഇന്ത്യ വര്‍ഷങ്ങള്‍ക്കുമുന്നേ കൈവിട്ട മന്ദതാളം വരെ ഏറ്റെടുത്തതുപോലെ...എന്നാല്‍, പതിവു മാധ്യമ പിരികയറ്റക്കാരുടെ കണ്ണില്‍പ്പെട്ടില്ലെങ്കിലും, ഇക്കുറി വന്ന ഒരുപാടു സിനിമകളില്‍ യഥേഷ്ടം ഉണ്ടായിരുന്നത്, സ്പഷ്ടവും വ്യക്തവുമായ ലൈംഗികതയായിരുന്നു. ബഌഫിലിമിനോളം പച്ചയായ മൈഥുന്യരംഗങ്ങള്‍. പഴയകാല ഫയറും കാമസൂത്രയുമൊന്നും പക്ഷേ ഇക്കുറി പ്രേക്ഷകസമീപനത്തില്‍ സ്വാധീനമായിട്ടില്ലെന്നുമാത്രം. ഇന്റര്‍നെറ്റ് പ്രൈവസിക്കു നന്ദി.ബ്യൂട്ടിഫുളും ട്രിവാന്‍ഡ്രം ലോഡ്ജും സംസാരിക്കുന്നത് ചിലിയും പോളണ്ടുമൊക്കെ കാണിക്കുന്നുവെന്ന വ്യത്യാസം മാത്രം.
എന്തായാലും ഒരു കാര്യം സത്യം. ഐ.എഫ്.എഫ്.കെ 2012 പ്രേക്ഷകര്‍ക്ക് ഞെട്ടലൊന്നുമുണ്ടാക്കുന്നില്ല, ആന്റി ക്രൈസ്റ്റ് പോലെ. അല്ലെങ്കില്‍ അസ്ഥിയില്‍ പിടിക്കുന്ന സ്വാധീനവുമാവുന്നില്ല, കിം കി ഡുക്ക ചിത്രങ്ങളുണ്ടാക്കിയതു പോലെ. തരംഗങ്ങളൊന്നുമുണ്ടാക്കാത്ത പരന്ന സിനിമകള്‍. പലപ്പോഴും ഒരേ പ്രമേയത്തിന്റെ പല ടോണുകളിലുള്ള ആവിഷ്‌കാരങ്ങള്‍ പോലെ തോന്നിക്കുന്ന സിനിമകള്‍. അതുണ്ടാക്കുന്ന ഒരുതരം മാന്ദ്യം പറയാതെ വയ്യ
Monday, December 10, 2012
ഷട്ടര്‍ തുറക്കുമ്പോള്‍
ഒരു സംവിധായകന്റെ ആദ്യ സിനിമ. അതും നാടകത്തില്‍ നിന്നു വന്നയാള്‍. ജോണ്‍ ഏബ്രഹാം പോലൊരു ഇതിഹാസത്തോടൊപ്പം സിനിമകളില്‍ സഹകരിക്കുകയും നായകനായഭിനയിക്കുകയും ചെയ്‌തൊരാള്‍.അത്തരമൊരാള്‍ സംവിധാനം ചെയ്യുന്ന ആദ്യസിനിമയ്ക്ക് സ്വാഭാവികമായി ചില ഹാങോവറുകളുടെ ബാധ്യതയുണ്ടാവേണ്ടതാണ്. എന്നാല്‍ ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്ന സിനിമയ്ക്ക് അത്തരത്തില്‍ യാതൊരു വിഴുപ്പും ചുമക്കേണ്ടി വന്നില്ല എന്നുള്ളതുതന്നെയാണ്, ആദ്യമായും അവസാനമായും ആ സിനിമയെ വേറിട്ടതും ധൈര്യമുളള ഒന്നും ആക്കുന്നത്. ധൈര്യമെന്നു പറഞ്ഞത്,സ്വാഭാവികമായി ജോയ് മാത്യുവിനെപ്പോലെ ഒരു കനത്ത ചരിത്രമുള്ള ആളില്‍ നിന്നുണ്ടാവുന്ന സൃഷ്ടിക്ക് വന്നുപതിച്ചേക്കാവുന്ന ആര്‍ട്ട്ഹൗസ് മുദ്ര ബോധപൂര്‍വം ഒഴിവാക്കിയതാണ്. ഷട്ടര്‍ വേറിട്ടതാവുന്നതാവട്ടെ, പോസ്റ്റ് പ്രാഞ്ചിയേട്ടന്‍ കാലമലയാള സിനിമയുടെ ശൈലീ സവിശേഷതകളെ പിന്തുടരുന്നിടത്താണ്. പ്രാഞ്ചിയേട്ടന്‍ മുന്നോട്ടു വച്ച സറ്റയറും സര്‍ക്കാസവും, ചുണ്ടിലൊളിപ്പിച്ചു വച്ച പുഞ്ചിരിപോലെ, കറുത്തഹാസ്യമാക്കി മാറ്റുന്നുണ്ട് ഷട്ടര്‍. ശൈലീഭദ്രത ഘടനയില്‍ നിലനിര്‍ത്തുന്നതിനോടൊപ്പം, കൈത്തഴക്കം വന്ന സംവിധായകന്റെ സാന്നിദ്ധ്യവും ഷട്ടറിനെ കരുത്തുള്ളതാക്കുന്നു.
എന്നാല്‍, ഇതിലെല്ലാമുപരി, ഷട്ടര്‍ ജോയ് മാത്യു എന്ന ചലച്ചിത്രകാരനെ അടയാളപ്പെടുത്തുക അതിന്റെ തിരക്കഥയിലൂടെയായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ഥലകാലങ്ങളിലൂടെ അനായാസം അങ്ങോട്ടുമിങ്ങോട്ടും ഊയലാടിക്കൊണ്ടു തന്നെ മുഖ്യധാരയുടെ ലാളിത്യം ആവഹിച്ചുകൊണ്ടുള്ള കഥാനിര്‍വഹണരീതി. ജാഡകളുടെയും മുന്‍വിധികളുടെയും എല്ലാ കെട്ടുപാടുകളും കാറ്റില്‍പ്പറത്തിക്കൊണ്ട്, സിനിമയെ ബഹുജനമാധ്യമമായിത്തന്നെ സമീപിക്കുന്ന രീതി. പക്ഷേ, അപ്പോഴും സമൂഹവും വ്യക്തിയും തമ്മിലുള്ള സംഘര്‍ഷങ്ങളെയും വ്യക്തികള്‍ തമ്മിലുളള ബന്ധവൈരുദ്ധ്യങ്ങളെയും ശക്തമായിത്തന്നെ അടയാളപ്പെടുത്തുന്നുണ്ട് ഷട്ടര്‍.
തിരക്കഥ ആദ്യരൂപത്തില്‍ ആദ്യം വായിച്ച ആളുകളില്‍ ഒരാള്‍ എന്ന നിലയില്‍, സദാചാരത്തിന്റെ ആവിഷ്‌കരണത്തില്‍ സാമൂഹികമായും സാമ്പ്രദായകമായും ചില വിട്ടുവീഴ്ചകള്‍ക്ക് തയാറായിട്ടുളളതിനോട് വിയോജിപ്പാണുള്ളതെങ്കിലും തിരക്കഥയുടെ ഉള്‍ക്കരുത്തിനെ അതു തെല്ലും ബാധിക്കുന്നില്ലെന്നതില്‍ സന്തോഷമുണ്ട്. ക്‌ളൈമാക്‌സിലെ ചില അതിനാടകീയതകളും കപടസദാചാരത്തെ കുത്തിനോവിക്കാത്ത ചലച്ചിത്രസമീപനവുമായിരുന്നില്ല തിരക്കഥയുടെ മൂലരൂപത്തില്‍ വായിച്ചത്. എന്നാല്‍, സിനിമ, തിരക്കഥയുടെ തല്‍സമാനാവിഷ്‌കരണം തന്നെയാവണമെന്നില്ലെന്ന ന്യായം നോക്കിയാലും, മാറ്റങ്ങള്‍ വഴി സിനിമ, പുതിയൊരു സര്‍ഗാത്മകനിലവാരം കൈവരിക്കുന്നു എന്നുള്ളതുകൊണ്ടും തന്നെയാണ് അതു സിനിമയുടെ നിര്‍വഹണത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നു പറയുന്നത്.
കാസ്റ്റിംഗിലെ ഏകാഗ്രതയാണ് ഈ സിനിമയുടെ 50 ശതമാനം വിജയം. അക്കാര്യത്തില്‍ അരങ്ങിന്റെ പിന്‍ബലം ജോയ് മാത്യുവിനെ ചെറുതായൊന്നുമല്ല സഹായിച്ചിട്ടുള്ളത്. അടൂര്‍ ഗോപാലകൃഷ്ണന്റെയും ശ്യാമപ്രസാദിന്റെയും സിനിമകളിലേതിനു തുല്യമായ പെര്‍ഫെക്ഷനാണ് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ തേടുന്നതില്‍ ജോയ്മാത്യു കാത്തുസൂക്ഷിച്ചിരിക്കുന്നത്. സജിത മഠത്തില്‍ അതിശക്തമായ സാന്നിദ്ധ്യമായി സിനിമയില്‍ നിറഞ്ഞാടുന്നു. അഭിനേതാവിനെപ്പോലെ, ഹരിനായരുടെ ക്യാമറയും. ഇതുരണ്ടും, പിന്നെ, കോഴിക്കോടും ഈ സിനിമയെ ധന്യമാക്കുന്നു.
ഷട്ടര്‍, കേരളത്തിലെ സമകാലിക മലയാളി ജീവിതത്തിനു നേരെയുള്ള സത്യസന്ധമായ തുറന്നുപറച്ചിലാണ്. തുറന്നു കാട്ടലാണ്. അല്ലെങ്കില്‍ ഒളിഞ്ഞുനോട്ടമാണ്. അതിനുളള ഉപാധിമാത്രമാണ് സിനിമയിലെ കടമുറിയുടെ താഴിട്ടുപൂട്ടിയ ഷട്ടര്‍. അതു തുറക്കുന്നതും അടയ്ക്കുന്നതും പച്ചയായ ജീവിതത്തിനു നേര്‍ക്കുനേരെയാണ്.
Sunday, December 09, 2012
സിനിമയിലെ ഇടങ്ങള്‍:ചില യുക്തിവിചാരങ്ങള്‍
എ.ചന്ദ്രശേഖര്‍
സ്ഥലകാലങ്ങളുടെ കലയാണ് സിനിമ. നാടകത്തെക്കാള്‍ നാടകീയമായി സ്ഥലകാല മാനകങ്ങളെ കഥാവസ്തുവിലേക്കും, ദൃശ്യപരിചരണരൂപസംവിധാനത്തിലേക്കും ഇഴപിന്നി ചേര്‍ക്കാനാവുന്ന നിര്‍വഹണസംഹിതയാണ് സിനിമയുടേത്. മാധ്യമപരമായി, മറ്റിതര കലാരൂപങ്ങള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാനും ദൃശ്യമാധ്യമത്തിനു സാധ്യമാവുന്നതും അതുകൊണ്ടുതന്നെ. പറയാവുന്നതും പറയാനാവാത്തതുമൊക്കെ കാണിക്കാനും കാണാനും സാധിക്കുന്നു എന്നുള്ളതുകൊണ്ടുതന്നെയാണ് ഈ മേല്‍ക്കോയ്മ എന്നു മനസ്സിലാക്കാന്‍ ഏറെ തലച്ചോര്‍ പുകയ്‌ക്കേണ്ടതില്ല.
കാണുന്ന/കാണിക്കുന്ന രംഗം/സംഭവങ്ങളുടെ തുടര്‍ച്ച, എവിടെ/എപ്പോള്‍ സംഭവിക്കുന്നു എന്നുള്ളതാണ് സിനിമയുടെ വിനിമയത്തില്‍ പ്രധാനം. സീന്‍ നമ്പര്‍ ഒന്ന്, പകല്‍, നായകന്റെ വീട്...എന്നിങ്ങനെയാണ് ഓരോ രംഗത്തിന്റെയും വിവരണം തിരക്കഥയുടെ ഭാഷയില്‍ ലിഖിതപ്പെടുകയെന്നതുതന്നെ ഈ സ്ഥല/കാലരാശികളുടെ പ്രാധാന്യത്തെ വിളിച്ചോതുന്നുണ്ട്. ഫഌഷ് ബാക്ക് ആണെങ്കില്‍ക്കൂടി, അതിനുള്ള കാലസൂചനയിലൂടെയുള്ള മറികടക്കല്‍ (ട്രാന്‍സിഷന്‍) സാധ്യമായിക്കഴിഞ്ഞാല്‍ പിന്നെ, സിനിമ തത്കാലം 'ഇന്നി'ല്‍ തന്നെയാണ് സംഭവിക്കുന്നത്. അതായത്, കുറേക്കാലം പിന്നിലേക്ക് എന്നു പ്രേക്ഷകനൊരു ദൃശ്യസൂചന നല്‍കിക്കഴിഞ്ഞ്, അയാളെ/അവളെ ആ കാലത്തേക്ക് ആയാസം കൂടാതെ പ്രതിഷ്ഠിച്ചു കഴിഞ്ഞാല്‍ പിന്നെ അതുതന്നെയാണ് സമകാലം അഥവാ നടപ്പുകാലം. പിന്നെ ആ കാലത്ത് ഇപ്പോള്‍ നടക്കുന്നതെന്തോ അതുതന്നെയാണ് തത്കാലം! ഇത് സിനിമയ്ക്കു മാത്രം സാധ്യമായ മാധ്യമപരമായ കാലാന്തരപ്രവേശം.
എന്നാല്‍ ഇങ്ങനെ തത്കാലങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പ്രമേയപരമെന്നതിലുപരിയായി, സ്ഥലകാലങ്ങള്‍ക്ക് ആഗോളതലത്തില്‍ സാംസ്‌കാരികവും സാമൂഹികവുമായൊരു മാനം കൂടിയുണ്ട്. തീര്‍ത്തും പ്രമേയബാഹ്യമാണ് ഇത്. അതേസമയം, സാംസ്‌കാരികവും സാമൂഹികവുമായ പരികല്‍പനകള്‍ക്കും സ്വാധീനങ്ങള്‍ക്കും നരവംശശാസ്ത്രപരമായ പൈതൃകങ്ങള്‍ക്കും വിധേയമായിട്ടുണ്ടായിപ്പോകുന്ന ഒന്നുമാണത്. അവയ്ക്ക് മനുഷ്യചരിത്രവും സാംസ്‌കാരികപാരമ്പര്യവുമായും പൊക്കിള്‍ക്കൊടി ബന്ധമുണ്ട്.പാശ്ചാത്യ പൗരസ്ത്യ ചലച്ചിത്രങ്ങള്‍ തമ്മിലുള്ള സുപ്രധാന വ്യത്യാസങ്ങളെന്തെന്നു സൂക്ഷ്മമായി വിലയിരുത്തിയാല്‍ സിനിമയിലെ ഈ കാലപ്രമാണം വ്യക്തമാവും.
തീര്‍ത്തും പാശ്ചാത്യവും അതേസമയം, ബഹുകലകളുടെ സമന്വയവുമായി വളര്‍ച്ച നേടിയ സാങ്കേതിക വിനിമയോപാധിയാണല്ലോ ചലച്ചിത്രം. സ്വാഭാവികമായി, അതിന് ലോകമെമ്പാടുമുള്ള ദൃശ്യകലകളുടെ സാംസ്‌കാരിക പൈതൃകം അവകാശപ്പെടാം. നിഴല്‍ക്കൂത്തുകളുടെ മുതല്‍ നൃത്തനൃത്യങ്ങളുടെ വരെ സാംസ്‌കാരിക തനിമ സ്വാംശീകരിച്ചാണ് സിനിമ, ഇന്നു കാണുന്ന നിലയിലേക്കു വികാസം പ്രാപിച്ചത്. അതുകൊണ്ടു തന്നെ, സാംസ്‌കാരികമായ വൈജാത്യങ്ങളുടെ നിര്‍വഹണപരമായ ഇടങ്ങളും സമയങ്ങളും അതിന്റെ പ്രമേയതലത്തിലും രംഗാവിഷ്‌കാരതലത്തിലും അതതു മേഖലകളിലെ സിനിമകള്‍ പങ്കിടുന്നുണ്ട്. ഹോളിവുഡിലെ സിനിമയും, ഇറാനിലെ സിനിമയും,ഹോളിവുഡിലെ തന്നെ ഹോങ്കോങ് സിനിമയും ലാറ്റിനമേരിക്കന്‍ സിനിമയും, ഏഷ്യയിലെ ജപ്പാന്‍, ഇന്ത്യന്‍, കൊറിയന്‍ സിനിമകളും തമ്മിലെ വ്യത്യാസവും അടുപ്പവും രംഗനിര്‍വഹണത്തിലെ ഇടങ്ങളുടെയും സമയത്തിന്റെയും കാര്യത്തിലുള്ള ഈ വൈജാത്യങ്ങളെ ആശ്രയിച്ചുണ്ടാവുന്നതാണ്.
ഒരു ഭാഷയുടെ ഛന്ദസും ചമത്കാരവും ആ ഭാഷ ഉപയോഗിക്കുന്ന നാടിന്റെ തനതു സംസ്‌കാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതും, തദ്ദേശീയര്‍ക്കു മാത്രമായി വിനിമയം ചെയ്യപ്പെടുന്ന ചില മാനങ്ങളും മാനകങ്ങളും സൂചനകളും സൂചകങ്ങളും ഉള്ളടങ്ങുന്നതുമായിരിക്കും. ലോകത്തെ ഏതു ഭാഷയിലെയും സ്ഥിതി ഭിന്നമല്ല. അതുകൊണ്ടുതന്നെയാണ് പഴഞ്ചൊല്ലുകള്‍ പോലും ഒരു ഭാഷയിലേത് മറ്റൊന്നിലേക്ക് തത്സമം ഭാഷാന്തരം ചെയ്യാനാവാതെ വരുന്നത്. ഓരോ നാട്ടിലെ ജനതയുടെ പെരുമാറ്റത്തിലും സാംസ്‌കാരികവും സാമൂഹികവുമായ വൈജാത്യങ്ങള്‍ സാധാരണമാണല്ലോ. വാസ്തവത്തില്‍ അതാണ് അവരുടെ സ്വത്വമായി തിരിച്ചറിയപ്പെടുകതന്നെ. ഈ അര്‍ത്ഥത്തില്‍ വേണം ഹോളിവുഡ് സിനിമയിലെയും ഇതര ലോകഭാഷാ സിനിമകളിലേയും പൊതു ഇടങ്ങളെ വിലയിരുത്താന്‍.
ഹോളിവുഡ് സിനിമയുടെ പ്രമേയപരമായ പൊതു ഇടം എന്നു പറയുന്നത് മിക്കപ്പോഴും മൂന്നു സ്ഥലങ്ങളിലായിരിക്കും. ഒന്ന് കിടപ്പറ. രണ്ട് തീന്‍മേശ. മൂന്ന് വാതില്‍പ്പുറം/ഓഫിസ്/കാര്‍. ഇംഗഌഷ് സിനിമയില്‍ ഭാവന ആകാശനീലിമയ്ക്കപ്പുറത്തോ, ആഴക്കടലിന്റെ അന്തരാളങ്ങളിലോ ആയിക്കോട്ടെ, അവിടെയെല്ലാം കഥാപാത്രങ്ങള്‍ തമ്മിലുള്ള ആശയവിനിമയം, സംഭാഷണങ്ങള്‍, സംഘര്‍ഷം, സംഘട്ടനം, പ്രണയം, രതി, സ്‌നേഹം, നിരാസം എല്ലാം സംഭവിക്കുക ഇപ്പറഞ്ഞ മൂന്ന് ഇടങ്ങളിലായിരിക്കും.
ഇംഗഌഷ് സിനിമയില്‍, ഇപ്പറഞ്ഞ മൂന്ന് ഇടങ്ങള്‍ക്ക് പ്രാധാന്യം കല്‍പിക്കപ്പെടാന്‍ കാരണം പാശ്ചാത്യ ജീവിതചര്യയുടെ സവിശേഷത തന്നെയാണ് കാരണം. പൊതുവേ അമേരിക്കന്‍/യൂറോപ്യന്‍ ജീവിതത്തില്‍ മനുഷ്യര്‍ തമ്മില്‍ അധികവും സംഭാഷണം സാധ്യമാവുന്നത്് അവരവരുടെ തൊഴിലിടങ്ങളില്‍ വച്ചോ, നീണ്ട കാര്‍യാത്രകളില്‍ വച്ചോ അല്ലെങ്കില്‍ ഡിന്നറോ പാര്‍ട്ടിയോ നടക്കുന്ന തീന്‍മേശയ്ക്കു ചുറ്റുമോ ആണ്്. മറ്റൊരര്‍ത്ഥത്തില്‍ അവര്‍ മനസ്സുതുറക്കുന്നത് കിടപ്പറയിലുമായിരിക്കും. സ്വാഭാവികമാണ്, ഈ ഇടങ്ങള്‍ ചലച്ചിത്രങ്ങളിലും, ഇതര ആവിഷ്‌കാരങ്ങളിലും പ്രതിനിധാനം ചെയ്യാപ്പെടുക എന്നത്. ഏതൊരു ശരാശരി ഹോളിവുഡ് സിനിമയുടെയും ഘടന പരിശോധിച്ചാല്‍ ഈ നിരീക്ഷണം വളരെ വേഗം വ്യക്തമാവും. നായകനും നായികയും തമ്മിലുള്ള വര്‍ത്തമാനം മിക്കപ്പോഴും കാറിനുള്ളില്‍ വച്ചായിരിക്കും. അല്ലെങ്കില്‍ ഓഫീസിനുള്ളിലോ വീട്ടിലെ അടുക്കളയിലോ തീന്‍മേശയ്ക്കുചുറ്റുമോ. അതുമല്ലെങ്കില്‍, രാത്രിയോ പകലോ കിടപ്പറയില്‍ (അല്ലെങ്കില്‍ രതി ്‌നടക്കുന്ന ഇടമേതോ അവിടെ, സഹശയനത്തിന്റെ വേളയില്‍).അടുക്കളയാണ് ഇടമെങ്കില്‍, നായകനോ നായികയോ പാചകം ചെയ്യുകയായിരിക്കും. തീന്‍മേശയാണ് രംഗപശ്ചാത്തലമെങ്കില്‍, തീര്‍ച്ചയായും ഭക്ഷണവേളതന്നെയായിരിക്കും. തിന്നുകയോ കുടിക്കുകയോ ചെയ്യുന്ന നേരം. ശയനവേളയിലൊഴികെ, മള്‍ട്ടീടാസ്‌കിംഗ് എന്ന സൈബര്‍ സംജ്ഞ സൂചിപ്പിക്കുന്ന ഒന്നിലേറെ പ്രവൃത്തികള്‍ ഒരേ സമയം ചെയ്യുന്നതിനിടയ്ക്കായിരിക്കും അവരുടെ സംഭാഷണങ്ങള്‍. കാര്‍ ഡ്രൈവു ചെയ്യുക, അതേസമയം ചുണ്ടില്‍ സിഗററ്റു പുകച്ചുകൊണ്ട് സംസാരിക്കുക, തീന്‍മേശയിലോ യാത്രയിലോ എന്തെങ്കിലും ചവച്ചുകൊണ്ടോ, കുടിച്ചുകൊണ്ടോ സംസാരിക്കുക..ഫോണ്‍ ചെവിയിമര്‍്ത്തിപ്പിടിച്ചു സംസാരിച്ചുകൊണ്ടു പാചകം പൂര്‍ത്തിയാക്കുക...ഇതെല്ലാം, സമയത്തിനു തീവിലയുള്ള ആഗോളവല്‍കൃത സമൂഹത്തിന്റെ നിത്യജീവിതച്ചിട്ടകളില്‍ നിന്നുടലെടുക്കുന്ന സ്ഥലകാലങ്ങളാണ്.
രതിയുടെ കാര്യത്തില്‍ മാത്രമാണ് തിരക്കില്ലാത്ത ആശയവിനിമയം ഹോളിവുഡ് സിനിമകളില്‍ സാധ്യമായിക്കണ്ടിട്ടുള്ളത്. അതും രാത്രിയാമങ്ങളില്‍. വീടിന്റെ സ്വസ്ഥതയില്‍ സ്വന്തം കിടപ്പറയില്‍ സംതൃപ്തമായ രതിക്കു ശേഷമുള്ള ആലസ്യവേളയില്‍ പ്രണയമോ, ദര്‍ശനങ്ങളോ, സ്വപ്നങ്ങളോ പങ്കുവയ്ക്കുന്ന നായകനും നായികയും. അപൂര്‍വം അപവാദം, വാരാന്ത്യകാലരാശിയില്‍ തെളിയുന്ന കടല്‍ത്തീര/മലയോര സുഖവാസകേന്ദ്രങ്ങളുടെ സ്ഥലക്കാഴ്ചകള്‍ മാത്രമായിരിക്കും.അവിടെയും സണ്‍ബാത്തോ, നീന്തലോ, സര്‍ഫിങ്ങോ അടങ്ങുന്ന മള്‍ട്ടീ ടാസ്‌കിംഗിലായിരിക്കും കഥാപാത്രങ്ങള്‍.
ഇനി വില്ലനോ വില്ലത്തിയോ നായകനോ ഉപനായകന്‍/ഉപനായിക എന്നിവരോടോ ആശയവിനിമയം സാധ്യമാകുന്ന ഇടങ്ങള്‍ക്കുമുണ്ട് സമാനമായ ചില സവിശേഷതകള്‍. പൊലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യല്‍ മുറി, ജയിലിലെ ഇരുമ്പു മെഷിനപ്പുറമിപ്പുറം, ഓഫീസ് ക്യൂബിക്കിള്‍/മുറി, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍...ഇടങ്ങള്‍ ഇങ്ങനെ മാറുമ്പോഴും കഥാപാത്രങ്ങളുടെ പ്രവൃത്തിബാഹുല്യത്തിനു കുറവൊന്നുമുണ്ടാവില്ല. പൊലീസ് സ്റ്റേഷനിലായാലും ഓഫീസിലായാലും ഉദ്യോഗസ്ഥരടക്കം കോഫി മഗ്ഗില്‍ നിന്നു കാപ്പി മുത്തിക്കുടച്ചുകൊണ്ടോ, സിഗാര്‍ ആഞ്ഞു വലിച്ചു പുകയൂതി വിട്ടുകൊണ്ടോ, ഹാംബര്‍ഗര്‍/സബ് ടിഷ്യൂപേപ്പര്‍ ചുറ്റി കടിച്ചുകൊണ്ടോ ഒക്കെയാവും സംഭാഷണത്തിലേര്‍പ്പെടുക. അമേരിക്കന്‍/യൂറോപ്യന്‍ സോപ് ഓപെറകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ടെലിവിഷന്‍ പരമ്പരകളിലെ കഥാപാത്രങ്ങളുടെ ശരീരഭാഷയും ആവിഷ്‌കാരസംവിധാനവുമെല്ലാം ഇതിനു സമാനമാണ്.
പാശ്ചാത്യ ജനജീവിതത്തിന്റെ നേര്‍ചിത്രമായിത്തന്നെവേണം ഈ സ്ഥലകാലാവിഷ്‌കാരങ്ങളെ കണക്കാക്കേണ്ടത്്. കാരണം, തിരക്കിട്ട ജീവിതശൈലിയില്‍ ഒരു ശരാശരി അമേരിക്കക്കാരന്/അമേരിക്കക്കാരിക്ക് പരസ്പരം കാണാനും ഏറെ നേരം സംസാരിക്കാനും സമയം കിട്ടുക മേല്‍ സൂചിപ്പിച്ച സന്ദര്‍ഭങ്ങളിലും സ്ഥലങ്ങളിലുമായിരിക്കുമെന്നതാണ് വാസ്തവം.
പൗരസ്ത്യക്കാഴ്ചകളില്‍ സാഹചര്യങ്ങളില്‍ മാറ്റം വരും. നമ്മുടെ സിനിമകളിലും അതുകൊണ്ടുതന്നെ നാടകീയത ഇതള്‍വിരിയുന്നതും കഥ വളരുന്നതും വ്യത്യസ്തമായ തലത്തിലാണ്. ലോകത്തു മറ്റൊരിടത്തും കാണാത്ത ചലച്ചിത്രഗാനരംഗങ്ങള്‍ നമ്മുടെ മാത്രം സിനിമയുടെ ഭാഗമാണ്. അതിഭാവുകത്വം കലര്‍ന്ന പ്രതികരണങ്ങളെന്നോണം തന്നെ, ലേശം ഡോസ് കൂടിയ പ്രകടനങ്ങള്‍ക്കിണങ്ങുന്ന കഥാസ്ഥലികളാണ് പലപ്പോഴും ഇന്ത്യ പോലുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളില്‍ കാണുക. ഇവിടെ വാതില്‍പ്പുറമെന്നത് ക്ഷേത്രം/ആരാധനാലയം, വിദ്യാലയം/കോളജ്/സ്‌കൂള്‍, കോടതി/പോലീസ് സ്‌റ്റേഷന്‍, ഹോട്ടലുകള്‍/ കടപ്പുറം/സുഖവാസകേന്ദ്രങ്ങള്‍, വീട്, നാട്ടുവഴികള്‍/കവല, പൊതു ഉദ്യാനങ്ങള്‍/പാര്‍ക്ക് എന്നിവിടങ്ങളെല്ലാം നമ്മുടെ സിനിമകളില്‍ കഥാപാത്രങ്ങള്‍ക്കു പെരുമാറാനുള്ള ഇടങ്ങളാവാറുണ്ട്്.
പലപ്പോഴും വിദേശിപ്രേക്ഷകര്‍ക്കു സുപരിചിതമായ, എന്തിന് ഏഷ്യന്‍ ഭാഷകളില്‍ പോലും ഏറെ ആവര്‍ത്തിക്കപ്പെട്ടുകഴിഞ്ഞ റോഡ് മൂവി (യാത്ര പ്രമേയമായ, വിവധ സ്ഥലകാലരാശികളിലൂടെ സഞ്ചരിക്കുന്ന കഥാതന്തുവും ആവിഷ്‌കാരവുമുള്ള സിനിമ) എന്ന പരികല്‍പന പോലും ഇന്ത്യന്‍ സിനിമയ്ക്ക് കുറച്ചുവര്‍ഷം മുമ്പുവരെ അന്യമായിരുന്നു. മെഗാ ഹിറ്റുകളായ ദില്‍ വാലെ ദുല്‍ഹനിയ ലേ ജായേംഗേ ആയാലും ഏറ്റവും പുതിയ കാര്യസ്ഥന്‍ ആയാലും ദുര്‍ഗസമാനമായൊരു തറവാടിനെച്ചുറ്റി കെട്ടിപ്പടുത്തിട്ടുള്ള സിനിമകളാണ്. സ്ഥലകാലങ്ങളുടെ നേട്ടങ്ങളാഘോഷിച്ച ഷോലെ പോലുള്ള അപവാദങ്ങളുണ്ടായിട്ടില്ല എന്നല്ല.എന്നാലും ലക്ഷണയുക്തമായൊരു ദേശാടനസിനിമ മലയാളത്തില്‍ പിറക്കാന്‍ ജോണ്‍ ഏബ്രഹാമിന്റെ അമ്മയറിയാന്‍ വരെ നമുക്കു കാത്തിരിക്കേണ്ടിവന്നുവെന്നുള്ളത് സത്യം. ഭരതന്റെ താഴ്‌വാരവും ലോഹിതദാസിന്റെ ചക്രവും രഞ്ജിത് ശങ്കറിന്റെ പാസഞ്ചറും ബ്‌ളെസിയുടെ ഭ്രമരവുമെല്ലാം അതിന്റെ പിന്‍മുറകള്‍.വേറിട്ട അസ്ഥിത്വവും ഭാവുകത്വവും പ്രകടിപ്പിച്ച ഒരു റോഡ് മൂവിയുണ്ടായത്, കാലങ്ങള്‍ക്കിപ്പുറം ഡോ.ബിജുവിന്റെ വീട്ടിലേക്കുള്ള വഴി ആയിരിക്കണം.
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം പോലെയുള്ള ചില ദ്വന്ദ്വങ്ങളും നമ്മുടെ സിനിമ സ്ഥലകാലങ്ങളിലൂടെ മുന്നോട്ടു വയ്ക്കുന്നുണ്ട്്. സത്യന്‍ അന്തിക്കാടിന്റെയും എം.പി.സുകുമാരന്‍ നായരുടെയും ലോഹിതദാസിന്റെയും മറ്റും സിനിമകള്‍ ഗ്രാമനൈര്‍മല്യത്തിന്റെ ആവിഷ്‌കാരങ്ങള്‍ എന്ന നിലയ്ക്ക്് ഇത്തരമൊരു ദേശപരമായ ദ്വന്ദം വ്യക്തമായി അടയാളപ്പെടുത്തുന്നവയാണ്.അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രങ്ങളിലെല്ലാം പൊതുവായി വരുന്ന ഒരു രംഗം, കഥാപാത്രം വീട്ടില്‍ നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെയാണ്. സവിസ്തരം അത്തരം രംഗങ്ങള്‍ അദ്ദേഹം ഉള്‍പ്പെടുത്താറുണ്ട്. കാലഘട്ടത്തിന്റെ പ്രതിനിധാനം എന്നതിലുപരി, പഴയകാല ജന്മിത്ത വ്യവസ്ഥിതിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഏറെ നേരം ഇടപഴകുന്നത് ഭക്ഷണവേളയിലും ഉറക്കറയിലുമാണെന്നതുകൊണ്ടുകൂടിയായിരിക്കാം അദ്ദേഹത്തിന്റെ സിനിമകളില്‍ ഈ സ്ഥലകാലങ്ങള്‍ കൂടൂതല്‍ ദീര്‍ഘവും സൂക്ഷ്മവുമായി ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. ജി.അരവിന്ദന്റെ സിനിമകളും ഇത്തരം സ്ഥലകാലരാശികളുടെ വംഗ്യങ്ങള്‍ ആഘോഷിക്കുന്നുണ്ടെങ്കിലും കാഞ്ചനസീതയിലൂടെ ദൃശ്യപരമായ വിലക്കുകള്‍ പലതും പൊട്ടിച്ചെറിയുന്നുണ്ട് അദ്ദേഹം. ഷാജി എന്‍.കരുണ്‍, കെ.ആര്‍ മോഹന്‍, പ്രിയനന്ദനന്‍, ലെനിന്‍ രാജേന്ദ്രന്‍, ജയരാജ്, ടി.വി.ചന്ദ്രന്‍, ബ്‌ളെസി, ശ്യാമപ്രസാദ്, അന്തരിച്ച ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരുടെയെല്ലാം സിനിമകള്‍ തദ്ദേശീയമായ സ്ഥലകാലങ്ങളുടെ കൂടി അടയാളപ്പെടുത്തലുകളാണെങ്കിലും അവയില്‍ ആധുനികമായ ഉടച്ചുവാര്‍ക്കലുകള്‍ക്ക് പലപ്പോഴും അവര്‍ ധൈര്യം കാട്ടിയിട്ടുള്ളതായി കാണാം. പിറവിയെ അകത്തളമല്ല കുട്ടിസ്രാങ്ക് എന്ന ദൃശ്യകവിതയില്‍ ഷാജി പശ്ചാത്തലമാക്കുന്നത്. അവിടെ ത്രികാലങ്ങള്‍ക്കൊത്ത് നിറംമാറുന്ന സ്ഥലരാശികളും പ്രാധാന്യം നേടുന്നുണ്ടെന്നുമാത്രമല്ല, കുളപ്പുരയിലെ നഗ്നശരീരം പോലും ആവിഷ്‌കരണത്തിന് അന്യം നില്‍ക്കുന്നില്ല.
ഇവരില്‍ പലരും സിനിമയിലൂടെ തേടുന്നത്, തുറന്നുകാണിക്കാന്‍ ആഗ്രഹിക്കുന്നത് അഥവാ ചുഴിഞ്ഞുനോക്കാനാഗ്രഹിക്കുന്നത് ലോക സിനിമയില്‍ ആന്ദ്ര തര്‍ക്കോവ്‌സ്‌കിയും ഗോദ്ദാര്‍ദ്ദും ഇന്‍ഗ്മര്‍ ബര്‍ഗ്മാനും മറ്റും ചിത്രീകരിച്ചു കാട്ടി ദൃശ്യസ്ഥലികളാണ്; മനുഷ്യമനസ്സിന്റെ ഉള്ളറകള്‍ എന്ന അതിദുര്‍ഘടവും സങ്കീര്‍ണവും ദുര്‍ഗ്ഗമ്മമവുമായ ഇടം. മനുഷ്യന്റെ മനസ്സിനുള്ളിലേക്കാണ് ഈ ചലച്ചിത്രകാരന്മാരിലേറെയും ക്യാമറ തുറന്നുപിടിച്ചത്. അതിനവര്‍ക്കു കൂട്ടാകാന്‍, സ്റ്റാക്കറിലേതിനു സമാനമായ ഇടങ്ങളും എന്തിന്, മതിലുകളിലേതുപോലെ, ജയിലകം പോലും പശ്ചാത്തലമായി. അടഞ്ഞ ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ തുറക്കുന്ന മുനിയാണ്ടിയുടെ ഭാര്യ ശിവകാമിക്കുമുന്നില്‍ അതിസുന്ദരമായൊരു പുഷ്‌പോദ്യാനം തന്നെ അനാവരണം ചെയ്യുന്ന ചിദംബരത്തിലെ രംഗത്ത്,സ്ഥലം മനസ്സിന്റെ പ്രതീകമാവുകയാണ്, പ്രകാശനമാവുകയാണ്.
എന്നാല്‍ മുഖ്യധാരാസിനിമകളില്‍ സ്ഥിതി ഭിന്നമാണ്.ലോകഭാഷയില്‍ ഒരു കാമുകന്‍ കാമുകിയോട് തന്റെ പ്രണയം പറയുന്നത് റെസ്റ്റോറന്റിലോ, ഏതെങ്കിലും വീട്ടിലെ നൈറ്റ്് പാര്‍ട്ടിയിലോ, അതുമല്ലൈങ്കില്‍ തൊഴിലിനിടെ, വലിയൊരു സംഘട്ടനത്തിനോ സംഘര്‍ഷത്തിനോ ഇടയില്‍വച്ചോ ഒക്കെയായിരിക്കും. പരസ്പരമുള്ള തിരിച്ചറിവാണ് അവര്‍ക്കു പ്രണയം. എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ ഒരു നായകന് നായികയോടു പ്രണയം തുറന്നുപറയണമെങ്കില്‍ അതിമനോഹരമായ ഒരു ഉദ്യാനപശ്ചാത്തലം വേണം. കുറഞ്ഞപക്ഷം, അതിനൂതനമായ, ഇതുവരെയും ആരും പരീക്ഷിച്ചിട്ടില്ലാത്ത മാര്‍ഗ്ഗങ്ങളെങ്കിലും വേണം. (പണ്ട് ശകുന്തള പരീക്ഷിച്ചപോലെ താമരയിലയില്‍ കോറിയ പ്രണയലേഖനമോ, പുഴയിലൂടെ എഴുതിത്തുഴഞ്ഞുവിടുന്ന പ്രണയയാനങ്ങളോ, കണ്ണടയ്ക്കുമ്പോള്‍ കണ്‍തടങ്ങളിലെഴുതിപ്പിടിപ്പിച്ച ഐ ലവ് യൂവോ) അവര്‍ക്കു പ്രണയാതുരമായി ആടിപ്പാടാന്‍ മരങ്ങള്‍ നിറഞ്ഞ ഹിമപ്രദേശം വേണം. അലെങ്കില്‍ ചരിത്രം ഉറഞ്ഞുനില്‍ക്കുന്ന കോട്ടക്കൊത്തളങ്ങളോ, ക്ഷേത്രസമുച്ചയങ്ങളോ, കടല്‍പ്പരപ്പോ വേണം! മരംചുറ്റി പ്രേമം എന്ന പ്രയോഗം തന്നെ തേേദ്ദശീയമാണെന്നോര്‍ക്കുക. ലോകമഹാദ്ഭുതങ്ങള്‍ക്കു മുന്നില്‍ പ്രണയമാടുന്ന നായകനും നായികയുമാണ് ഇന്ത്യന്‍ സിനിമയുടെ ഇന്നത്തെയും ഹിറ്റ് ഫോര്‍മുല.
എല്ലാറ്റിനും ഹോളിവുഡ്ഡിനെ ഉറ്റുനോക്കുന്ന, അവരെ അനുകരിക്കാന്‍ ശ്രമിക്കുന്ന നമ്മുടെ സിനിമ ഇവിടെ, അമേരിക്കന്‍/യൂറോപ്യന്‍ സിനിമയുടെ യുക്തിശീലങ്ങളെ കാറ്റില്‍ പറത്തുന്നു. ചിരി, ദ്വേഷ്യം, സങ്കടം തുടങ്ങിയ വികാരങ്ങളെപ്പോലെ തന്നെ കിടപ്പറയിലെ പ്രണയത്തെയും നിസ്സങ്കോചം തുറന്നുകാട്ടുന്ന ഹോളിവുഡിനെ സദാചാരത്തിന്റെ കാപട്യംമൂലം നാം പിന്തുടരാന്‍ മടിക്കുന്നു. പകരം കിടപ്പറയിലെ രതിയെന്നത് പിന്‍ചുവരിലെ കുതിരയുടെ ചിത്രത്തിലേക്കോ, കൊക്കുരുമുന്ന കിളികളിലേക്കോ, പരസ്പരം പൂമ്പോടിപകരാന്‍ തൊട്ടുരുമുന്ന പുഷ്പങ്ങളിലേക്കോ, ചേമ്പിലയില്‍ വീഴുന്ന മഴത്തുള്ളികളിലേക്കോ ഫെയ്ഡൗട്ടാവുന്നു. ദേശീയമായ സെന്‍സര്‍ നിയമങ്ങളും ദൃശ്യപരമായ ഇത്തരം ഇടം മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ടാവാം.
നായികയുമായി ഏതെങ്കിലും പച്ചക്കുന്നിന്‍മുകളില്‍ എത്തി, പാര്‍ക്കുചെയ്തിട്ട കാറില്‍ ചാരിനിന്ന് ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തുന്ന നായകന്‍ ഇന്നും മലയാള സിനിമയ്‌ക്കോ, പരമ്പരകള്‍ക്കോ അന്യമല്ല. രണ്ടു പേര്‍ സംസാരിക്കുമ്പോള്‍ പോലും, ക്യാമറയെ അഭിമുഖീകരിച്ചു മാത്രം സംസാരിക്കുന്ന, സ്‌റ്റേജിന്റെ ശരീരഭാഷ പോലും പൂര്‍ണമായി വിട്ടുകളഞ്ഞ് പ്രായപൂര്‍ത്തി പക്വത കാണിച്ചു തുടങ്ങിയിട്ടില്ല നമ്മള്‍. ജീവിതത്തില്‍ നമ്മളൊരാളോടു സംസാരിക്കുമ്പോള്‍ അയാള്‍ നമുക്കു പുറംതിരിഞ്ഞു നിന്നു മാത്രം സംസാരിക്കുന്നതിലെ അശഌലം പോലും ഇത്തരമൊരു രംഗം ചിത്രീകരിക്കുന്ന സംവിധായകന്‍ ഓര്‍ത്തുനോക്കാറുണ്ടോ എന്നു സംശയം.അതുകൊണ്ടുതന്നെ മാറ്റങ്ങള്‍ക്കു മുഖംതിരിഞ്ഞു നില്‍ക്കുന്ന അവര്‍ക്കിപ്പോഴും ഇഷ്ട ലൊക്കേഷനുകളുണ്ട്. പൊള്ളാച്ചിയും വരിക്കാശേരി മനയും ഊട്ടിയും കൊടൈക്കനാലും ഗാനരംഗങ്ങള്‍ക്ക് ഇറ്റലിയും ഗ്രീസും മൗറീഷ്യസും തേടിപ്പോകുന്നവര്‍ വ്യത്യസ്തതയ്ക്ക് സ്ഥലരാശികളെയാണ് കൂട്ടുപിടിക്കുന്നത്.പഴയ സിനിമകള്‍ സ്റ്റുഡിയോ സെറ്റുകളെ ആശ്രയിച്ചിരുന്നതുപോലുള്ള അപക്വമായ ധാരണാപ്പിശകുകള്‍ തന്നെയാണവരെ വഴിതെറ്റിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നും കോടതി രംഗമുണ്ടെങ്കില്‍ കാവിയില്‍ വെള്ള ഇഷ്ടിക അടയാളപ്പെടുത്തിയ കെട്ടിടം തന്നെ വേണമവര്‍ക്ക്. നമ്മുടെ ഹൈക്കോടതിക്കും ജില്ലാക്കോടതികള്‍ക്കുമൊക്കെ സിമന്റ് പൂശിയ ആധുനിക കെട്ടിടസമുച്ചയങ്ങള്‍ വന്നത് അവര്‍ തിരിച്ചറിയാത്തതുപോലെ.പഴകിദ്രവിച്ച കാഴ്ചയുടെ തനിയാവര്‍ത്തനങ്ങള്‍.
എന്നാല്‍ മെട്രോ സിനിമകളില്‍ ഈ തദ്ദേശീയ സ്ഥലരാശികളില്‍ കാതലായ മാറ്റം സംഭവിച്ചിട്ടുണ്ട്. ന്യൂ ജനറേഷന്‍/മള്‍ട്ടീപ്‌ളെക്‌സ് സിനിമകള്‍ എന്ന ഓമനപ്പേരില്‍ ഉരുത്തിരിഞ്ഞുവന്ന ആധുനിക ഇന്ത്യന്‍ സിനിമ, ഇന്നോളം കണ്ടു ശീലിച്ച സാമ്പ്രദായിക ദൃശ്യപരിചരണ സങ്കേതങ്ങളില്‍ നിന്നു കളം മാറ്റിച്ചവിട്ടാന്‍ ധൈര്യം കാണിക്കുന്നു. കാഴ്ചവട്ടത്തില്‍ പെടുന്ന ഏതാണ്ടെല്ലാറ്റിനെയും സത്യസന്ധതയോടെ തന്നെ ക്യാമറയില്‍ പകര്‍ത്താന്‍ അവര്‍ ശ്രദ്ധികകുന്നു. അവിടെ സമൂഹത്തിന്റെ കപടസദാചാരം ആധുനിക ചലച്ചിത്രപ്രവര്‍ത്തകരെ പിന്തിരിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ, പ്രണയം പ്രണയമായി തീവ്രത ചോരാതെയും സംഘട്ടനം അതിന്റെ ജുഗുപസയോടെയും പകര്‍ത്താന്‍ നവസിനിമയ്ക്കു സാധിക്കുന്നു. ഹോളിവുഡ് സിനിമയുടെ കൊറിയോഗ്രാഫിയും മിസ്-എന്‍-സീനും സ്വീകരിക്കുക വഴി, മറ്റൊരു മാറ്റത്തിനുകൂടി ഇത്തരം സിനിമ തുടക്കമിടുന്നുണ്ട്. അതിഭാവുകത്വം ഒഴിഞ്ഞ കീഴ്സ്ഥായിയിലുള്ള ഭാവപ്രകടനമാണത്. അവിടെ, ശരീരഭാഷയ്ക്കു മേല്‍ക്കൈ ലഭിക്കുന്നു, മുഖഭാവാഭിനയത്തേക്കാള്‍. ഇതൊരു സുപ്രധാന ഇടംമാറ്റം തന്നെയാണ്. ശരീരം തന്നെ ഭാഷയായി മാറുന്ന അവസ്ഥ. അത് തീര്‍ത്തും ദൃശ്യപരമാണ്, അതുകൊണ്ടുതന്നെ ചലച്ചിത്രപരവും. നാടകത്തില്‍ നിന്ന് സിനിമ ഭാഷാപരമായി സ്വയം കുടഞ്ഞുമാറുന്നതിന്റെ ആഖ്യാനമായിക്കൂടി ഈ മാറ്റത്തെ കണക്കാക്കേണ്ടതുണ്ട്. അങ്ങനെയാണ് സിനിമ നാടകീയമല്ലാതാകേണ്ടത്.ഇതിനൊരു തുടക്കം മലയാളത്തിലിട്ടത് ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയായിരിക്കും. പിന്നീടു വന്ന ബിഗ് ബിയും അന്‍വറും കോക്ക്‌ടെയിലും ട്രാഫിക്കും ചാപ്പാക്കുരിശും സാള്‍ട്ട് ആന്‍ഡ് പെപ്പറും, ഈ അടുത്തകാലത്തും മുതല്‍ ഉസ്താദ് ഹോട്ടല്‍ വരെയുള്ള സിനിമകള്‍ അതിന്റെ പിന്തുടര്‍ച്ചകളായി.
ആധുനികമായ എന്തിനെയും സ്വാശീകരിക്കാനുള്ള ആധുനികയുവത്വത്തിന്റെ തൃഷ്ണയും ത്വരയും അവരുണ്ടാക്കുന്ന സിനിമകളിലും പ്രകടമാവുന്നുണ്ട്. ഈ നൂറ്റാണ്ടിന്റെ സാമൂഹികസ്ഥലമായ സൈബര്‍ സ്‌പെയ്‌സിനെ പ്രമേയതലത്തിലും എന്തിന് ഘടനാപരമായും ഉള്‍ക്കൊണ്ടിട്ടുള്ള സിനിമകള്‍ ഹോളിവുഡ്ഡിനൊപ്പം, നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ഉണ്ടായിട്ടുണ്ടെന്നതില്‍ നമുക്കഭിമാനിക്കാം. മെട്രിക്‌സ് പോലുള്ള ഇംഗഌഷ് സിനിമയില്‍ മാത്രം കണ്ടുശീലിച്ച സൈബര്‍ സ്ഥലരാശികളുടെ അതിസങ്കീര്‍ണമായ ഉള്‍പ്പിരിവുകളെ സിനിമയുടെ അവതരണഘടനയില്‍ ഇഴപിരിച്ച് സന്നിവേശിപ്പിച്ച ആദ്യകൃതിയായിത്തന്നെ ഒരുപക്ഷേ വിപിന്‍ വിജയ് എന്ന യുവ സംവിധായകന്റെ ചിത്രസൂത്രത്തെ വിലയിരുത്തേണ്ടതുണ്ട്. സൈബര്‍ സ്‌പെയ്‌സും ഐടിയും വിഷയമാക്കിയ നൂറുകണക്കായ സിനിമകള്‍ക്കെല്ലാം അപ്പുറം സൈബര്‍ തലത്തെ അവതരണസ്ഥലകാലങ്ങളിലേക്കാവഹിച്ച സിനിമയായിരുന്നു അത്.
സെന്‍സര്‍ഷിപ് തുടങ്ങിയ ബാഹ്യമായ ഇടപെടലുകള്‍ മാറ്റിനിര്‍ത്തിയാല്‍ സിനിമയില്‍ കാണിക്കേണ്ട ഇടങ്ങള്‍ക്ക് പരിധി നിശ്ചയിക്കപ്പെടുന്നത്, തീര്‍ത്തും സാങ്കേതികമായ പരിമിതി കൊണ്ടുകൂടിയാണ്. ക്യാമറ കൊണ്ടുപോകാനാവാത്ത ഇടം, ക്യാമറയ്ക്കു ചലിക്കാനാവാത്തയിടം...എന്നിങ്ങനെയുള്ള ദൃശ്യപരിമിതികളെ പക്ഷേ ഐ.ടി.യുടെ കുതിപ്പ് എന്നേ മറികടന്നുകഴിഞ്ഞു. ബട്ടണ്‍ വലിപ്പത്തിലുള്ള ഒളിക്യാമറകളുടെയും ഫോണ്‍ക്യാമറകളുടെയും പെന്‍ ക്യാമറകളുടെയും നോട്ടപ്പാടില്‍ നിന്നു സ്വകാര്യത സംരക്ഷിക്കപ്പെടേണ്ട അവസ്ഥയാണിപ്പോള്‍. കുളിപ്പുരയിലും കക്കൂസിലും വരെ ക്യാമറയുടെ നോട്ടമെത്തുന്ന കാലം. സിനിമയുടെ ആവശ്യത്തിനായിട്ടല്ലെങ്കിലും, രക്തധമനിയ്ക്കുള്ളിലെ സ്ഥലരാശികളില്‍ പോലും ക്യാമറ കടന്നുചെല്ലുന്ന അവസ്ഥ. അതുകൊണ്ടുതന്നെ സ്ഥലപരമായ പരിമിതികള്‍ സിനിമയുടെ ചിത്രീകരണത്തിനോ, പ്രമേയമാവശ്യപ്പെടുന്ന ഏതു സ്ഥലവും ചിത്രീകരിക്കുന്നതിനോ വിലങ്ങുതടിയാവുന്നില്ല.
ലോകത്തെവിടെയും നടക്കാവുന്ന ഒരു കഥ ആംസ്റ്റര്‍ഡാമില്‍ വച്ചു പറയുന്നുവെന്നുള്ളതുകൊണ്ട് സിനിമ കണ്ടിരിക്കാവുന്ന ഒന്നാവുമെന്നല്ലാതെ നല്ല സിനിമയാകുന്നില്ല എന്ന സാമാന്യബോധമാണ് പുതുതലമുറയുടെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടുതന്നെ അവര്‍ ചുറ്റുപാടേക്കുമാണ് ഉറ്റുനോക്കുന്നത്. സ്വന്തം കാഴ്ചപ്പരിധിയിലുള്ളതുതന്നെയാണ് കാണിക്കുന്നതും.കാല്‍പനികമായ കാമനകളെ തള്ളിക്കളഞ്ഞ് കറുത്ത യാഥാര്‍്ത്ഥ്യങ്ങളുടെ നേര്‍ക്കുനേരെ നില്‍ക്കാനും അതിനനുയോജ്യമായ സ്ഥലരാശികള്‍ തെരഞ്ഞെടുത്തു കാട്ടിത്തരാനുമുള്ള ആര്‍ജ്ജവമാണ് നവസിനിമാക്കാര്‍ പ്രകടമാക്കുന്നത്. അതാണവരുടെ സിനിമകളെ വേറിട്ടതും ധീരവും സത്യസന്ധവുമാക്കുന്നത്. അങ്ങനെവരുമ്പോള്‍ കാണാന്‍ അഴകുള്ള കൊടൈക്കനാല്‍ കാറ്റാടിമരങ്ങള്‍ക്കും ഒറ്റപ്പാലം നെല്‍പ്പാടങ്ങള്‍ക്കും ഒപ്പം രാത്രിനഗരവും, നാറുന്ന വിളപ്പില്‍ശാലയും അഴുക്കുചാലും, സംഘട്ടനത്തിന് പൊകു കക്കൂസുമെല്ലാം പശ്ചാത്തല സ്ഥലഗതിയായിത്തീരും. ഇന്നോളം പാര്‍ശ്വവല്‍കരിക്കപ്പെട്ട ഇടങ്ങളൊന്നൊന്നായി അങ്ങനെ സിനിമയില്‍ വെള്ളിത്തിരയില്‍ ഇടംനേടുകയാണ്. ഇന്ത്യന്‍ സിനിമയുടെ ദൃശ്യപരിധിയില്‍/ദൃശ്യപരിമിതിയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും ചിന്തകളും വികാരവിചാരങ്ങളും കൂടി ഇതോടൊപ്പം മുഖ്യധാരയിലേക്ക് ഉയര്‍ത്തപ്പെടുന്നുണ്ട്. അതുകൊണ്ടാണ്, സ്്പിരിറ്റില്‍ മൂന്നു തട്ടുകളില്‍ പെടുന്ന മുഴുകുടിയന്മാര്‍ നായകന്മാരാകുന്നത്; ഉസ്താദ് ഹോട്ടലില്‍ രണ്ടു തലങ്ങളില്‍ പെട്ട ഹോട്ടലുകള്‍ കഥാസ്ഥലികളാവുന്നത്. ഇതൊരു മുന്നേറ്റമാണ്, സാംസ്‌കാരികമായ തിരിച്ചറിവിലൂടെയുള്ള മാധ്യമത്തിന്റെ കരുത്താര്‍ജ്ജിക്കല്‍. മുഖ്യധാരയിലെ യുവസിനിമകളെ പ്രതീക്ഷയോടെ ഉറ്റുനോക്കേണ്ടതും അതുകൊണ്ടുതന്നെയാണ്.
Friday, December 07, 2012
First Impression on IFFK 2012
പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ്. കഥകളി സമാരോഹം കഥകളിയെപ്പറ്റിയുള്ള ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്താല്‍ എങ്ങനെയിരിക്കും? നാടകോത്സവം യവനിക സിനിമകാണിച്ച് ഉദ്ഘാടനം ചെയ്യുന്നതു പോലെ. മുമ്പ് നടന്ന എഡിഷനിലും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളകളുടെ ഉദ്ഘാടനച്ചടങ്ങുകള്‍ കണ്ടപ്പോള്‍ ഇങ്ങനെതോന്നിയിട്ടുണ്ട്. നാടന്‍/തനതു കലാരൂപങ്ങളും സംഗീത നൃത്തനൃത്യങ്ങളുമൊക്കെ ചേര്‍ന്നൊരു സാംസ്‌കാരിക കലാശം.ഒടുവില്‍ വിളക്കു കത്തിക്കലും പ്രസംഗങ്ങളും. പിന്നീട് ഒരു സിനിമാപ്രദര്‍ശനം. സിനിമ തന്നെ ലോകത്തെ ഏറ്റവും മികച്ചതും ജനസ്വാധീനമുള്ളതുമായ എന്റര്‍റ്റെയ്ന്‍മെന്റ് മീഡിയ ആയി നിലനില്‍ക്കെ, അതിന്റെ ഉത്സവം എന്തുകൊണ്ട് മറ്റ് എന്റര്‍റ്റെന്‍മെന്റുകള്‍ കൊണ്ടു നിര്‍വഹിക്കുന്നു? സിനിമ കൊണ്ടു തന്നെ സാംസ്‌കാരികമായി ഇത്തരമൊരു ചടങ്ങിനെ ധന്യമാക്കിക്കൂടേ? (മികച്ച സിനിമാപ്പുസ്തകം മുതല്‍ മികച്ച സിനിമ വരെ തെരഞ്ഞെടുക്കുന്ന സമിതികളില്‍ പേരിനൊരു കഥയെഴുതിയ ആളെയും ഉള്‍പ്പെടുത്തും. എന്നാല്‍, മികച്ച കഥ തെരഞ്ഞെടുക്കാനുളള ഒരു സമിതിയിലും അടൂര്‍ ഗോപാലകൃഷ്ണനെപ്പോലൊരു സിനിമാക്കാരനെ പോലും ഉള്‍പ്പെടുത്തി കണ്ടിട്ടില്ലാത്തതോര്‍ക്കുക)
ഏതായാലും പതിനേഴാമത് ഐ.എഫ്.എഫ്.കെ. ആ സങ്കോചങ്ങളും സംശയങ്ങളുമൊക്കെ അസ്ഥാനത്താക്കി. ഉദ്ഘാടനത്തിന് ശബ്ദിക്കാത്തൊരു സിനിമ കൊണ്ട് ലൈവ് ഓര്‍ക്കസ്ട്രയുടെ തല്‍സമയ സംഗീതവിന്യാസത്തിന്റെ ഇന്ദ്രജാലം സൃഷ്ടിച്ച്, സിനിമാപ്രേമികളെ വിസ്മയകരമായൊരു മായാലോകത്തേക്കു കൂട്ടിക്കൊണ്ടുപോയി. നിശാഗന്ധിയിലെ ഇക്കഴിഞ്ഞ ഒന്നരമണിക്കൂര്‍, ഞാനും ഒപ്പം എന്നേപ്പോലെ ചിന്തിക്കുന്നവരും മറ്റൊരു ലോകത്തായിരുന്നു. ലണ്ടനിലോ, അമേരിക്കയിലോ ഉള്ള ഏതൊ ഒരു തീയറ്ററില്‍ തൊള്ളായിരത്തി നാല്‍പതുകളില്‍ എത്തിയ പ്രതീതി. തീര്‍ച്ചയായും ഇതൊരനുഭവം തന്നെയാണഅ. ഭാഗ്യവും. ഒരു നിശ്ശബ്ദ സിനിമ, അതും ഹിച്ച്‌കോക്കിന്റേതുപോലൊരു മാസ്റ്ററിന്റെ, തത്സമയസംഗീതവുമായി ചേര്‍ന്ന് ഈ ജന്മം കാണാനാവുമെന്നു സ്വപ്‌നേപി കരുതിയിരുന്നതല്ല. ഹോളിവുഡിലെ യൂണിവേഴ്‌സലില്‍ പോലും ഇത്തരമൊന്നു കാണാന്‍ ഭാഗ്യംകിട്ടിയിട്ടുമില്ല.
പക്ഷേ, യഥാര്‍ത്ഥ്യ ഭാഗ്യം അതൊന്നുമല്ല. ബ്രിട്ടിഷ് ഫിലിം ആര്‍ക്കൈവ്‌സ് പുനര്‍നവീകരിച്ചെടുത്ത ദ് റിംഗ് എന്ന സിനിമയുടെ പ്രിന്റിനൊപ്പം, ഇതാദ്യമായി ലണ്ടനു പുറത്തൊരു സ്ഥലത്ത് ജാസ് മാന്ത്രികന്‍ സൊവെറ്റോ കിഞ്ചിന്റെ പശ്ചാത്തല സംഗീതവിന്യാസം എത്തിയപ്പോള്‍ അതിനു സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളില്‍ ഒന്നു തന്നെയായി. ഒരുപക്ഷേ, ലോസ് ആഞ്ചലസിലെ കൊഡാക്ക് തീയറ്ററില്‍ നിന്നപ്പോഴും, സ്റ്റാര്‍ വാക്കില്‍ നടന്നപ്പോഴും ഉണ്ടായതുപോലൊരു അനുഭവം.ഹിച്‌കോക്കിന്റെ ഏറ്റവും മികച്ച ഈ നിശബ്ദ ചിത്രമായാണ് 'ദ് റിങ്' അറിയപ്പെടുന്നത്. ആല്‍ഫ്രഡ് ഹിച് കോക്കിന്റെ സ്വന്തം തിരക്കഥയില്‍ വന്ന ഒരേയൊരു ചിത്രം എന്ന നിലയിലും 'ദ് റിങ്ങി'ന് പ്രാധാന്യമുണ്ട്.
Thursday, November 29, 2012
Monday, November 26, 2012
പേറൊടുങ്ങാത്ത വിവാദങ്ങള്‍
ഞാന്‍ ആലോചിക്കുകയായിരുന്നു. എത്രയോ സിനിമകളില്‍ ഞാന്‍ പ്രസവചിത്രീകരണം കണ്ടിരിക്കുന്നു. പഴയകാല ഹിന്ദി സോപ്പുപെട്ടി സിനിമകളിലെല്ലാം പ്രസവത്തോടെ അകലുന്ന സഹോദരങ്ങളുടെ കഥകളെത്രയോ കണ്ടിരിക്കുന്നു. അവയിലെല്ലാം പ്രസവരംഗങ്ങളും. ഏറെ പണ്ടല്ലാതെ, ത്രീ ഇഡിയറ്റ്‌സില്‍ പോലും ഒരു പ്രസവരംഗം, അതും കോളജ് ക്യാംപസില്‍ വച്ച് ആണുങ്ങള്‍ ചേര്‍ന്നു പേറെടുക്കുന്ന രംഗം കണ്ടതുമോര്‍ക്കുന്നു. പ്രസവരംഗത്ത്, അതിന്റെ തനിമയും സ്വാഭാവികതയും ചോര്‍ന്നു പോകാത്തവിധം മനോഹരമായി അഭിനയിച്ചിട്ടുള്ള എത്രയോ നടിമാരുമുണ്ട്. എന്നാലിപ്പോള്‍ ഒരു നടിയുടെ പേറ് വിവാദത്തിലാവുന്നതെന്തുകൊണ്ടെന്നാണു ശരിക്കും മനസ്സിലാവാത്തത്.
അഭിനയമായാല്‍ ഒ.കെ.,ശരിക്കും പ്രസവം ചിത്രീകരിച്ചു കാണിച്ചാല്‍ അപകടം എന്നൊരു ന്യായം ന്യായമായും സംസ്‌കാരത്തിന്റെ അപ്പോസ്തലന്മാര്‍ക്ക് വാദിക്കാം. പക്ഷേ, പാവം ബഌസിയും പെറ്റ നടിയും അവകാശപ്പെടുന്നതുപോലെ, അതിന്റെ ചിത്രീകരണവും സിനിമയില്‍ അതിന്റെ വിന്യാസവും എങ്ങനെ എന്നു കണ്ടിട്ടുപോരെ സാംസ്‌കാരികമഹിളകളുടെയും എതിര്‍പ്പും, ആരോപണങ്ങളും. പത്തു മാസം ചുമക്കാമെങ്കില്‍ പിന്നെ സിസേറിയന്‍ വേണോ എന്നു ചോദിച്ചാല്‍ ന്യായമെന്നു പറയുന്നവര്‍ക്കാര്‍ക്കും എതിര്‍ക്കാനാവാത്ത ഒരു ന്യായവാദം മാത്രമല്ലേ, ബഌസിയും കൂട്ടരും ഉന്നയിക്കുന്നുള്ളൂ. അതുവരെ ക്ഷമിക്കരുതോ,എതിര്‍വാദികള്‍ക്ക്?
ചിത്രത്തില്‍, സാധാരണപോലെ ഒരു പ്രസവരംഗം മാത്രമായിട്ടാണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍, അത് തലയിണ വച്ചു കെട്ടിയിട്ടായാലെന്താ, ശരിക്കും വീര്‍ത്ത വയറായാലെന്താ വ്യത്യാസം? സ്വാഭാവിതകയ്ക്കു വേണ്ടി ക്യാമറയ്ക്കു മുന്നില്‍ ചുണ്ടു ചുണ്ടോടീമ്പി ചുംബിക്കുന്നവര്‍ക്കു ജാമ്യം നല്‍കുന്ന രാജ്യത്ത് തന്റെ നായിക യഥാര്‍ത്ഥത്തില്‍ ഗര്‍ഭിണിയായപ്പോള്‍ കഥാസന്ദര്‍ഭത്തിനൊപ്പിച്ച് അവരുടെ യഥാര്‍ഥ പ്രസവം കഥയ്ക്കനുയോജ്യമായ പരിധികള്‍ക്കുള്ളില്‍ നിന്നു ചിത്രീകരിക്കാനുള്ള സംവിധായകന്റെ തീരുമാനം ഇത്രയേറെ പ്രശ്‌നങ്ങളുണ്ടാക്കേണ്ടതുണ്ടോ?പേടിയുണ്ട് തുറന്നെഴുതാന്‍. കാരണം ഇനി ഈ പോസ്റ്റിന്റെ പേരില്‍ അറസ്റ്റെങ്ങാന്‍ വന്നെങ്കിലോ?ഗ്രഹപ്പിഴ അങ്ങനെയും വരാം.
സിനിമയിലെ പ്രസവം ഇങ്ങനെ വിവാദമാകുമ്പോള്‍, ഒന്നു മറക്കരുത്. എന്ത് എങ്ങനെ ചിത്രീകരിച്ചാലും സെന്‍സര്‍ ബോര്‍ഡ് എന്നൊരു കടമ്പയുണ്ട് ആ സിനിമയ്ക്ക് പൊതുപ്രദര്‍ശനത്തിനെത്തും മുമ്പ്. എന്നാല്‍ ഒരു കടമ്പയും കൂടാതെ വിരുന്നുമുറിയില്‍ എന്നുമെത്തുന്ന ടിവി പരമ്പരകളിലെ രണ്ടു നടികള്‍ ചിത്രീകരണത്തിനിടെ ഗര്‍ഭിണികളായപ്പോള്‍ അവരുടെ ഗര്‍ഭവും പ്രസവവും കഥയാക്കി വാണിജ്യവല്‍ക്കരിച്ചു വിറ്റുകാശാക്കിയതിനെതിരെ ഒരു സാംസ്‌കാരിക പൊലീസിന്റെയും ശ്രദ്ധ പതിഞ്ഞു കണ്ടില്ല.മനപൂര്‍വമായിരിക്കില്ല. അവിടെ കളിമാറും. കാരണം എതിര്‍പ്പിന്റെ ശബ്ദങ്ങളില്‍ പലരുംതന്നെ ഈ പരമ്പരകളുടെ അച്ചടക്കമുള്ള പ്രേക്ഷകരായിക്കാനാണു വഴി.
കിടപ്പറ രംഗങ്ങള്‍ തന്മയത്വത്തോടെ ആവിഷ്‌കരിക്കുന്ന സിനിമകള്‍ക്കെതിരേ ഇന്നോളം ആരുമത്ര പ്രതിഷേധിച്ചു കണ്ടിട്ടില്ല. എ സര്‍ട്ടിഫിക്കറ്റ് വേണമെന്നൊരു നിര്‍ബന്ധം മാത്രമേ ഉണ്ടാവാറുള്ളൂ. അപ്പോഴൊരു സംശയം. ഐശ്വര്യ റായിയും അഭിഷേകും ഭാര്യാഭര്‍ത്താക്കന്മാരായി ഒരു സിനിമ വരികയും അതിലവരുടെ കിടപ്പറ രംഗമുണ്ടാവുകയും ചെയ്താല്‍, ഇനി സിനിമ ഇറക്കാന്‍ സാധിക്കില്ലെന്നു കേരളത്തിലെ സ്പീക്കറും സിനിമാ മന്ത്രിയുമടക്കമുളളവര്‍ തീട്ടൂരമിറക്കുമോ?
അഭിനയമായാല്‍ ഒ.കെ.,ശരിക്കും പ്രസവം ചിത്രീകരിച്ചു കാണിച്ചാല്‍ അപകടം എന്നൊരു ന്യായം ന്യായമായും സംസ്‌കാരത്തിന്റെ അപ്പോസ്തലന്മാര്‍ക്ക് വാദിക്കാം. പക്ഷേ, പാവം ബഌസിയും പെറ്റ നടിയും അവകാശപ്പെടുന്നതുപോലെ, അതിന്റെ ചിത്രീകരണവും സിനിമയില്‍ അതിന്റെ വിന്യാസവും എങ്ങനെ എന്നു കണ്ടിട്ടുപോരെ സാംസ്‌കാരികമഹിളകളുടെയും എതിര്‍പ്പും, ആരോപണങ്ങളും. പത്തു മാസം ചുമക്കാമെങ്കില്‍ പിന്നെ സിസേറിയന്‍ വേണോ എന്നു ചോദിച്ചാല്‍ ന്യായമെന്നു പറയുന്നവര്‍ക്കാര്‍ക്കും എതിര്‍ക്കാനാവാത്ത ഒരു ന്യായവാദം മാത്രമല്ലേ, ബഌസിയും കൂട്ടരും ഉന്നയിക്കുന്നുള്ളൂ. അതുവരെ ക്ഷമിക്കരുതോ,എതിര്‍വാദികള്‍ക്ക്?
ചിത്രത്തില്‍, സാധാരണപോലെ ഒരു പ്രസവരംഗം മാത്രമായിട്ടാണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍, അത് തലയിണ വച്ചു കെട്ടിയിട്ടായാലെന്താ, ശരിക്കും വീര്‍ത്ത വയറായാലെന്താ വ്യത്യാസം? സ്വാഭാവിതകയ്ക്കു വേണ്ടി ക്യാമറയ്ക്കു മുന്നില്‍ ചുണ്ടു ചുണ്ടോടീമ്പി ചുംബിക്കുന്നവര്‍ക്കു ജാമ്യം നല്‍കുന്ന രാജ്യത്ത് തന്റെ നായിക യഥാര്‍ത്ഥത്തില്‍ ഗര്‍ഭിണിയായപ്പോള്‍ കഥാസന്ദര്‍ഭത്തിനൊപ്പിച്ച് അവരുടെ യഥാര്‍ഥ പ്രസവം കഥയ്ക്കനുയോജ്യമായ പരിധികള്‍ക്കുള്ളില്‍ നിന്നു ചിത്രീകരിക്കാനുള്ള സംവിധായകന്റെ തീരുമാനം ഇത്രയേറെ പ്രശ്‌നങ്ങളുണ്ടാക്കേണ്ടതുണ്ടോ?പേടിയുണ്ട് തുറന്നെഴുതാന്‍. കാരണം ഇനി ഈ പോസ്റ്റിന്റെ പേരില്‍ അറസ്റ്റെങ്ങാന്‍ വന്നെങ്കിലോ?ഗ്രഹപ്പിഴ അങ്ങനെയും വരാം.
സിനിമയിലെ പ്രസവം ഇങ്ങനെ വിവാദമാകുമ്പോള്‍, ഒന്നു മറക്കരുത്. എന്ത് എങ്ങനെ ചിത്രീകരിച്ചാലും സെന്‍സര്‍ ബോര്‍ഡ് എന്നൊരു കടമ്പയുണ്ട് ആ സിനിമയ്ക്ക് പൊതുപ്രദര്‍ശനത്തിനെത്തും മുമ്പ്. എന്നാല്‍ ഒരു കടമ്പയും കൂടാതെ വിരുന്നുമുറിയില്‍ എന്നുമെത്തുന്ന ടിവി പരമ്പരകളിലെ രണ്ടു നടികള്‍ ചിത്രീകരണത്തിനിടെ ഗര്‍ഭിണികളായപ്പോള്‍ അവരുടെ ഗര്‍ഭവും പ്രസവവും കഥയാക്കി വാണിജ്യവല്‍ക്കരിച്ചു വിറ്റുകാശാക്കിയതിനെതിരെ ഒരു സാംസ്‌കാരിക പൊലീസിന്റെയും ശ്രദ്ധ പതിഞ്ഞു കണ്ടില്ല.മനപൂര്‍വമായിരിക്കില്ല. അവിടെ കളിമാറും. കാരണം എതിര്‍പ്പിന്റെ ശബ്ദങ്ങളില്‍ പലരുംതന്നെ ഈ പരമ്പരകളുടെ അച്ചടക്കമുള്ള പ്രേക്ഷകരായിക്കാനാണു വഴി.
കിടപ്പറ രംഗങ്ങള്‍ തന്മയത്വത്തോടെ ആവിഷ്‌കരിക്കുന്ന സിനിമകള്‍ക്കെതിരേ ഇന്നോളം ആരുമത്ര പ്രതിഷേധിച്ചു കണ്ടിട്ടില്ല. എ സര്‍ട്ടിഫിക്കറ്റ് വേണമെന്നൊരു നിര്‍ബന്ധം മാത്രമേ ഉണ്ടാവാറുള്ളൂ. അപ്പോഴൊരു സംശയം. ഐശ്വര്യ റായിയും അഭിഷേകും ഭാര്യാഭര്‍ത്താക്കന്മാരായി ഒരു സിനിമ വരികയും അതിലവരുടെ കിടപ്പറ രംഗമുണ്ടാവുകയും ചെയ്താല്‍, ഇനി സിനിമ ഇറക്കാന്‍ സാധിക്കില്ലെന്നു കേരളത്തിലെ സ്പീക്കറും സിനിമാ മന്ത്രിയുമടക്കമുളളവര്‍ തീട്ടൂരമിറക്കുമോ?
Friday, November 23, 2012
ഒരു യാത്രയുടെ ഓര്‍മയ്ക്ക്
എ.ചന്ദ്രശേഖര്‍
2012 മെയ് 27.അന്നൊരു ഭാഗ്യദിനമായിരുന്നു.ശരാശരി മലയാളിയുടെ സ്വപ്‌നമായ അമേരിക്കന്‍ യാത്ര സഫലമാകുന്നതിലുമപ്പുറം, അമേരിക്കയിലെത്തുന്ന ഭൂരിപക്ഷം ഇടത്തരം വിനോദസഞ്ചാരികള്‍ക്കും ലഭിക്കാത്ത ഒരപൂര്‍വ ഭാഗ്യം കൈവരുന്ന ദിവസം. ക്യാനഡയിലെ പ്രമുഖ നഗരമായ ടൊറന്റോയിലെ മിസിസൗഗയില്‍ നിന്ന് നയാഗ്ര വഴി അമേരിക്കന്‍ ഐക്യനാടുകളിലെ ന്യൂജര്‍സിയിലേക്കൊരു കാര്‍യാത്ര! അമേരിക്കയിലേക്കുള്ള എമിഗ്രേഷന്‍ കരമാര്‍ഗത്തില്‍! കഥകളില്‍ വായിച്ചിട്ടുളള പെന്നിസില്‍വാനിയയിലൂടെ തെക്കോട്ട് 805.6 കിലോമീറ്റര്‍.
ആദ്യത്തെ അദ്ഭുതം ഈ ദൂരം തന്നെയായിരുന്നു. നാട്ടിലാണെങ്കില്‍ ജന്മനാടായ തിരുവനന്തപുരത്തുനിന്ന് കേരളത്തിന്റെ മറ്റേയറ്റമായ മഞ്ചേശ്വരം വരെ ദൂരം 610 കിലോമീറ്റര്‍. എങ്ങും നിര്‍ത്താതെ, ഒന്നിറങ്ങി റോഡുവക്കത്തെ വിശാലതയില്‍ മൂത്രമൊഴിക്കാന്‍ പോലും നില്‍ക്കാതെ (ഒരു മാസത്തോളം നീണ്ട ക്യാനഡ-യു.എസ് വാസത്തില്‍ സാധിക്കാതെ പോയ ഒരേയൊരു നാടന്‍ ഗൃഹാതുരത്വം!) പാഞ്ഞാല്‍ 11 മണിക്കൂറും 26 മിനിറ്റുംകൊണ്ട് ഓടിക്കിതച്ചെത്താവുന്ന ദൂരം. ട്രാഫിക്കിനും ഇടയ്‌ക്കെല്ലാമുള്ള റോഡിന്റെ 'മെച്ചപ്പെട്ട' അവസ്ഥയും കണക്കിലെടുത്താല്‍ പന്ത്രണ്ടു പന്ത്രണ്ടര മണിക്കൂര്‍ കണിശം. പക്ഷേ, മിസിസ്സൗഗയില്‍ നിന്ന് യാത്ര ചാര്‍ട്ട് ചെയ്യുമ്പോള്‍, സാരഥികൂടിയായ സഹോദരീഭര്‍ത്താവും എന്റെ മുന്‍ അധ്യാപകനുമെല്ലാമായ ഡോ.രാധാകൃഷ്ണന്‍ കണക്കൂകൂട്ടി പറഞ്ഞതു കേട്ടപ്പോഴുണ്ടായത് കൗതുകത്തേക്കാള്‍ ഞെട്ടലായിരുന്നോ-ട്രാഫിക്കും മഴയുമില്ലെങ്കില്‍ ഒമ്പതര മണിക്കൂറില്‍ താഴെ. പിന്നെ യാത്ര അതിരാവിലെ (അതോ അര്‍ധരാത്രിയിലോ) ആസൂത്രണം ചെയ്യുന്നതുകൊണ്ടൊരുപക്ഷേ എട്ടെട്ടര മണിക്കൂറേ എടുക്കൂ;അതും ഒന്നു രണ്ട് നിര്‍ത്തലുകളും വിശ്രമവും സഹിതം. അന്തം വിടാതിരിക്കുന്നതെങ്ങനെ?
അവധിക്കാല യാത്രയുടെ ആദ്യപാദം അറ്റ്‌ലാന്റിക് തീരമായ ടൊറന്റോയില്‍ നിന്നായതുകൊണ്ടാകാം, റോഡുകളുടെ വീതിയിലും വെടിപ്പിലും വിശ്വാസമുണ്ടായത്. അതുകൊണ്ടുതന്നെ ദൂരവും സമയവും തമ്മിലുള്ള ഈ ആശയക്കുഴപ്പത്തെയോര്‍ത്ത് അത്രയ്ക്കും ആധിയിലാവേണ്ടിവന്നില്ല. ഒരുപക്ഷേ, പിന്നീട് അമേരിക്കന്‍ വന്‍കരയിലേക്കു കടന്നിട്ടും റോഡുകള്‍ അദ്ഭുതമാവാത്തതും, അവയുടെ പരിപാലനവും പുറമ്പോക്കിന്റെ വൃത്തയും വെടിപ്പും അമ്പരപ്പിക്കാത്തതും, ക്യാനഡയിലെ റോഡുകള്‍ നേരത്തേ കണ്ടതുകൊണ്ടാവാം. പറയാതെ വയ്യ, അടിസ്ഥാനവികസനത്തില്‍ ക്യാനഡയോട് അമേരിക്ക സുല്ലു പറയും നിശ്ചയം!
നേരത്തേ ഒരു ദിവസം മുഴുവന്‍ ചെലവിട്ട നയാഗ്രയുടെ ക്യാനഡപാര്‍ശ്വത്തിലേക്കുള്ള വഴിദൂരം സുപരിചിതമായിരുന്നു. ലേക്ക് ഒണ്ടാരിയോയിലും ലേക്ക് സിറ്റിയിലും അതുവഴി നയാഗ്രയിലുമൊക്കെയായി കുറച്ചു നേരം ചെലവഴിച്ചതാണല്ലോ. പക്ഷേ രാത്രിയാത്രയുടെ അമ്പരപ്പു മറക്കാന്‍ വയ്യ. അതികാലെ ഒന്നരമണിയോടെയാണ് ഞങ്ങള്‍ മിസിസ്സൗഗ വിട്ടത്. വാടകയ്‌ക്കെടുത്ത 'ഷെവി'യില്‍. നയാഗ്രയ്ക്കു കുറുകെ മൂന്നൂ നാലിടങ്ങളിലായുള്ള അതിര്‍ത്തി പാലങ്ങളിലൊന്നിലൂടെ മറുകരയ്ക്ക്. നാലുമണിയോടെ പാലം കടന്ന് അമേരിക്കന്‍ അതിര്‍ത്തിരക്ഷാസേനയുടെ താവളത്തിലെത്തി. അവിടെയാണ് ഞങ്ങള്‍ വിദേശികള്‍ക്കുള്ള എമിഗ്രേഷന്‍ കഌയറന്‍സ്. ചേച്ചിക്കും ചേട്ടനും അതൊന്നും ബാധകമല്ല. ക്യാനഡയും അമേരിക്കയും ചേട്ടനും അനിയനും പോലെ, ഇന്ത്യയും നേപ്പാളും പോലെ. വാരാന്ത്യം ചെലവിടാന്‍ അങ്ങോട്ടുമിങ്ങോട്ടും പോയിവരുന്നവര്‍.അവര്‍ക്കു പരിശോധനകള്‍ ബാധകമല്ല. പക്ഷേ ഞങ്ങളുടെ സ്ഥിതി അതല്ലല്ലോ.
ഞായറാഴ്ചയായതിനാല്‍ നല്ല തിരക്കുണ്ടാവേണ്ടതാണ് അതിര്‍ത്തിയിലെന്നു നേരത്തേ അറിഞ്ഞിരുന്നു. ചേച്ചിയും ചേട്ടനും മുമ്പു രണ്ടുമൂന്നുവട്ടം പോയിട്ടുള്ള വഴിയാണ്. എന്നാല്‍ അതിരാവിലെയായതുകൊണ്ട് കാവല്‍ക്കാരും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമല്ലാതാരുമില്ല താവളത്തില്‍. ചെക്ക്‌പോസ്റ്റില്‍ വണ്ടി നിര്‍ത്തി വണ്ടിയിലിരുന്നു തന്നെ കാര്യം പറഞ്ഞു (ജാഗ്രത, ട്രാഫിക് പോലീസ് തടഞ്ഞാലും വണ്ടിയൊതുക്കി അകത്തുതന്നെ ഇരുന്നേക്കണം.പുറത്തിറങ്ങാനോ, ഗ്ലൗവ് ബോക്‌സ് തുറക്കാനോ മറ്റോ തുനിഞ്ഞാല്‍, ചിലപ്പോള്‍ വെടിയേല്‍ക്കാനും മതി. കാരണം അങ്ങനെയാണ് നിയമലംഘകരും തീവ്രവാദികളും കുറ്റവാളികളും പെരുമാരാറ്. ഗഌവ് ബോക്‌സില്‍ തോക്കായിരിക്കും. നാട്ടിലെ കാര്യമോര്‍ത്തു. സിഗ്നല്‍ തെറ്റിച്ചതിന് പോലീസ് ഊതി നിര്‍ത്തിയാല്‍ വണ്ടിയില്‍നിന്നിറങ്ങാത്ത ഡ്രൈവറെ അയാളുടെ മുതുമുത്തച്ഛന്റെ പൈതൃകം വരെ നീളുന്ന മുഴുത്ത തെറി വിളിച്ച് അമര്‍ഷം തീര്‍ക്കുന്ന ട്രാഫിക്ക് കോണ്‍സ്റ്റബിള്‍മാരെപ്പറ്റി,ക്ഷമിക്കുക, മാറിയ ഭാഷയില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരെപ്പറ്റി ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?)
നാട്ടിലെ ഹൈവേ ടോള്‍ ഗേറ്റിലെ പിരിവുകേന്ദ്രത്തിലെപേപോലെ മെഷിട്ട ചെറുകൂട്ടിലാണ് ഓഫിസര്‍. ഹോളിവുഡ് സിനിമയില്‍ കണ്ട പൊലീസുകാരുടെ എല്ലാ കെട്ടും മട്ടും തോക്കടക്കമുള്ള വച്ചുകെട്ടുമുണ്ട്. അയാള്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പാസ്‌പോര്‍ട്ടും വീസയും കൈമാറി. അയാളത് തൊട്ടുമുന്നിലുള്ള ഒരു പൈപ്പിലേക്കു വച്ചു സ്വിച്ചമര്‍ത്തി, മൈക്കിലൂടെ എന്തോ ആരോടോ പറഞ്ഞു. കാറ്റു വലിക്കുന്ന ശബ്ദം മാത്രം കേട്ടു, ഒപ്പം കാര്‍ മുന്നോട്ടെടുത്തു പാര്‍ക്കില്‍ നിര്‍ത്തി ഓഫീസിലേക്കു പോകാനുള്ള നിര്‍ദ്ദേശവും. പോകും മുമ്പ് അയാളൊന്നു കൂടി ചോദിച്ചു-ചെടികളോ പച്ചക്കറിയോ മറ്റോ ഉണ്ടോ കാറില്‍? (ജൈവമായതൊന്നും കടത്തിക്കൂടെന്നാണ് യു.എസില്‍. പകര്‍ച്ചവ്യാധിയും വൈറസും ബാക്ടീരിയയുമടക്കം എന്തെല്ലാം ഇങ്ങനെ കടന്നുകയറിയേക്കാം? കടന്നുകയറ്റക്കാര്‍്‌ക്കെതിരെ നല്ല ജാഗ്രതയുണ്ട് അമേരിക്കയ്ക്ക്. അതുകൊണ്ടുതന്നെയാവണമല്ലോ, ഒരാള്‍ക്കും ജലദോഷം അല്ലെങ്കില്‍ വൈറല്‍പ്പനി എന്ന കാരണത്താല്‍ തൊഴിലിടത്ത് ഒരൊറ്റ പ്രവൃത്തിദിവസം പോലും നഷ്ടമാവാത്തത്. കാഷ്വല്‍ ലീവിന്റെ മെഡിക്കല്‍ സാധ്യത മുതലെടുത്ത് ബിവറേജില്‍ പോയി തലേന്നേ രണ്ടെണ്ണം കരുതി പകല്‍മുഴുവന്‍ കിടന്നാസ്വദിക്കുന്ന നാട്ടിലെ ചങ്ങായിമാരെ അസൂയയോടെ ഓര്‍ത്തുപോയി) കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ ചേട്ടന്‍ പറഞ്ഞു: രേഖകളെല്ലാം വാക്വം സക്ക് വഴി പൈപ്പിലൂടെ ഇപ്പോള്‍ ഉദ്യോഗസ്ഥരുടെപക്കലെത്തിയിട്ടുണ്ടാവും.
കാര്‍പ്പാര്‍ക്കിനപ്പുറം ഫ്യൂവല്‍ സ്റ്റേഷനിലേതിനു സമാനമായ ചെറിയൊരു ഷോപ്പിംഗ് സെന്റര്‍ പിന്നൊരു ടിം ഹോര്‍ട്ടന്‍സും. വലിയ വീപ്പകളും ഡിവൈഡറുകളും വച്ച് ക്രമപ്പെടുത്തിയ സുരക്ഷാമേഖല. പുറത്തിറങ്ങിയപ്പോഴാണ് തണുപ്പിന്റെ കാഠിന്യമറിഞ്ഞത്. രണ്ടു വര്‍ഷം മുമ്പ് ഹിമാലയത്തിലെ ചതുര്‍ധാമില്‍ പോയപ്പോള്‍പ്പോലും അനുഭവിക്കാത്ത തണുപ്പ്. കമ്പിളിയടക്കം രണ്ടടുക്കു വസ്ത്രമിട്ടിട്ടും മകളുടെ പല്ലുകള്‍ തണുപ്പുകൊണ്ട് പരസ്പരമിടിക്കുന്നു. മൈനസ് പതിനാറോ മറ്റോ ആണ് താപനില. നില്‍ക്കക്കള്ളിയില്ലാതെ ഓടിയാണ് ഓഫീസിനകത്തേക്കു കയറിയത്. മൂന്നു കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. അവരിലൊരാള്‍ ഞങ്ങളെ വിളിച്ചു. കംപ്യൂട്ടറിലെ വീസ വിശദാംശങ്ങളില്‍ നോക്കി എങ്ങോട്ട് എന്താവശ്യത്തിനു പോകുന്നു, കൂടെയുള്ളതാരാണ് എന്നെല്ലാം തിരക്കി. മറുപടികള്‍ വ്യക്തവും രേഖയിലേതിനു സമാനവുമായതുകൊണ്ട് കുഴപ്പമേ ഉണ്ടായില്ല. ആളൊന്നിന് 16 ഡോളര്‍ വീതം ഫീസടയ്ക്കാന്‍ പറഞ്ഞു രേഖകള്‍ തിരികെ തന്നു-ഒപ്പമൊരാശംസയും-ഹാപ്പി സ്റ്റേ ഇന്‍ യു.എസ്!

ഒടുവിലൊരു മാര്‍ഗം കണ്ടു. തൊട്ടടുത്ത എക്‌സിറ്റെടുത്ത്, റെസ്റ്റ് ഏരിയയിലേക്കു പോയി. ഹൈവേ പാര്‍ശ്വങ്ങളില്‍ മൈലുകള്‍ക്കിടയില്‍ പാര്‍ശ്വവഴികളില്‍ സജ്ജമാക്കിയിട്ടുളള നമ്മുടെനാട്ടില്‍ പട്ടണം എന്നു തന്നെപ്പറയാവുന്ന വിശ്രമകേന്ദ്രങ്ങളാണ് റെസ്റ്റ് ഏരിയ. മക് ഡൊണാള്‍ഡ്‌സ്, ടിം ഹോര്‍ട്ടന്‍, ചിലപ്പോള്‍ വാള്‍മാര്‍ട്ടോ മറ്റോ, ഗ്യാസ് സ്‌റ്റേഷന്‍, റെസ്റ്റ് റൂം എന്ന് ക്യാനഡയിലും വാഷ് റൂം എന്ന് അമേരിക്കയിലെങ്ങും അറിയപ്പെടുന്ന കക്കൂസ്-കുളിപ്പുരകളുമടങ്ങുന്ന സമുച്ചയങ്ങള്‍. ഇഷ്ടം പോലെ വാഹനം നിര്‍ത്തിടാനുള്ള സൗകര്യവും. റോച്ചസ്റ്റര്‍ റോഡിലാണ്.അവിടെയൊരു ഗ്യാസ് സ്‌റ്റേഷനിലെത്തി പാര്‍ക്ക് ചെയ്തിരുന്നൊരു ട്രക്ക് ഡ്രൈവറോട് (അവിടത്തെ പതിനാറു ചക്രമുള്ള ട്രെയിലറുകള്‍ വഹിക്കുന്ന ഹെവി ട്രക്കുകള്‍ക്ക് കിളിമാരില്ല, സാരഥിമാത്രം) തകരാറു പറഞ്ഞു. പുള്ളി വന്ന് കാര്‍ പരിശോധിച്ചശേഷം കൈമലര്‍ത്തി-ഫ്യൂസടിച്ചു പോയതാണ്. അതുമാറ്റാന്‍ തനിക്കറിയില്ല.
ഇനിയെന്തുണ്ടു മാര്‍ഗം? ഗ്യാസ് സ്‌റ്റേഷനിലെ മിനി ഷോപ്പില്‍ കയറി ഒരു റൂട്ട് മാപ്പ് വാങ്ങി. ഞാനും ഭാര്യയും പിന്‍ സീറ്റിലിരുന്ന് മാപ്പു നോക്കി കൈയിലുള്ള പ്രിന്റൗട്ടില്‍ പറഞ്ഞിട്ടുള്ള വഴി തെരഞ്ഞെടുത്തു.പിന്നീട് കല്യാണിക്കുട്ടിയും വഴിയാന്റിയുമെല്ലാം ഞങ്ങളായിരുന്നു. ഓരോ വഴിത്തിരിവിലും മാപ്പ് നോക്കി ഞങ്ങള്‍ പറയും: 'ചേട്ടാ ഇനി 27 എ യില്‍ നിന്ന് 27 ബിയിലേക്ക്. ഇനി വരുന്ന വളവില്‍ നിന്ന് ഐ-80 ഈസ്റ്റിലേക്കു തിരിയണം....!' (നാട്ടിലെ വഴികള്‍ പോലും നേരെചൊവ്വേ തിട്ടമില്ലാത്ത ഞങ്ങളിതാ ഏഴുകടലും കടന്നുവന്നിട്ടിവിടെ വഴികാട്ടികളുടെ റോളില്‍ എന്താ കഥ?)ചുമ്മാതല്ല കൊളമ്പസ് ഇന്ത്യയെന്നും പറഞ്ഞു വെസ്റ്റിന്‍ഡീസില്‍ ചെന്നിറങ്ങിയത്. കരയിലായിട്ട് ഈ പ്രയാസം അപ്പോള്‍ കടലിലാകുമ്പോഴോ?

ഭക്ഷണത്തെപ്പറ്റി പറഞ്ഞപ്പോഴാണ്, ഞങ്ങള്‍ മൂന്നു പേരും, ഞാന്‍, ഭാര്യ, മകള്‍ ശുദ്ധ പച്ചക്കറികളാണ്. കുട്ടനാട്ടുകാരിയായ ഭാര്യക്കു മത്സ്യം പഥ്യമാണ്. ഏതുതരം മത്സ്യവും ഒ.കെ. പക്ഷേ, ടൊറന്റോയില്‍ വച്ച് ചേച്ചിയുടെ മക്കള്‍ പച്ച മത്സ്യം ഏതോ നാവില്‍ കൊള്ളാത്ത പേരും പറഞ്ഞ് സോസും പച്ചിലകളും മാത്രം ചേര്‍ത്തു കഴിക്കുന്നതു കണ്ട് ഒരു നുള്ള് വാങ്ങി കഴിച്ചതു മുതല്‍ മീനെന്നു കേട്ടാല്‍ സൗകര്യപ്പെട്ടാല്‍ ഛര്‍ദ്ദിക്കാം എന്ന അവസ്ഥയിലാണ് പുള്ളിക്കാരി. അതുകൊണ്ടാണു പറഞ്ഞത്, മൂവരും ശുദ്ധ വെജിറ്റേറിയന്‍സ്. പച്ചക്കറികള്‍ ദിവസവും പല രൂപത്തില്‍ ധാരാളം അകത്താക്കുന്നവരാണെങ്കിലും അമേരിക്കയില്‍ ശുദ്ധ സസ്യഭുക്കുകള്‍ വശംകെടുമെന്നതു സത്യം. മക് ഡൊണാള്‍ഡ്‌സിലുമൊന്നും പച്ചക്കറി വെറൈറ്റികളധികമില്ല. ഉള്ളതാണെങ്കില്‍ കവര്‍പ്പുള്ള കാപ്പിപോലെ, അമേരിക്കന്‍ യാത്രയില്‍ ഇനിയൊരു ഭയാനകസ്വപ്‌നമായി മാറിയ മഫിന്‍. നാട്ടില്‍ നാട്ടുമ്പുറത്തെ പഴയ ടീപ്പാര്‍ട്ടികളിലെ സ്ഥിരം ഇനമായിരുന്ന കപ് കേക്കിന്റെ മുഴുത്ത ചേട്ടനോ മൂത്തമ്മാവനോ ആണുകക്ഷി. പല രൂപത്തില്‍ ചോക്കലേറ്റുമുതല്‍ മള്‍ട്ടിഗ്രെയിന്‍ വരെ കൊണ്ടുണ്ടാക്കിയ ഭീമന്‍ കെയ്ക്കുകള്‍. പക്ഷേ, സാധനത്തെ ഞങ്ങളുടെ രുചിമുകുളങ്ങള്‍ക്കുള്‍ക്കൊള്ളാനായില്ല. മകള്‍ ചോക്കലേറ്റ് മഫിനില്‍ പകുതിയെങ്കിലും സംതൃപ്തി കണ്ടെത്തിയത് അസൂയയോടെയാണ് ഞാനും ഭാര്യയും നോക്കിക്കണ്ടത്. ഭാര്യ അതിനൊരു വട്ടപ്പേരുമിട്ടു മഫന്‍! കാപ്പിയും കുടിച്ച് മഫിനും തിന്നാല്‍ മൂന്നുനാലു മണിക്കൂറത്തേക്കു വിശപ്പെന്ന വികാരമേയില്ല. കുടല്‍ കോണ്‍ക്രീറ്റിട്ടു വെള്ളം നനച്ചതുപോലെ...
മക് ഡൊണാള്‍ഡ്‌സില്‍ നിന്നു തന്നെ ബര്‍ഗറില്‍ ശൈവം ഒഴിവാക്കി പച്ചിലയും പച്ചക്കറിയും മാത്രം മതിയെന്നു പ്രത്യേക നിര്‍ദ്ദേശം കൊടുത്ത് ഞങ്ങള്‍ക്കുവേണ്ടി ഒരു ലാര്‍ജ് കോളയും വാങ്ങി ഞങ്ങളിരുന്നു. ഇന്ത്യക്കാരെയും ചീനരെയും കാണുമ്പോഴെ ഇത്തരം ഭക്ഷണശാലകളിലെ എടുത്തുകൊടുപ്പുകാര്‍ക്കറിയാം. ഒരു ലാര്‍ജ്ജെന്നു പറഞ്ഞാല്‍ സകുടുംബം റീഫില്‍ ചെയ്തു കുടിക്കാനുള്ള കോളയാണ് എന്ന്. ഫൗണ്ടനില്‍ നിന്ന് കോള എത്രതവണ വേണമെങ്കിലും വീണ്ടും നിറയ്ക്കാമെന്നാണു കണക്ക്. ആദ്യം ഞാന്‍ പോയി. പിന്നീട് ഭാര്യ. അതുകഴിഞ്ഞു മകള്‍...(വെളളം ഏതു രൂപത്തിലായാലും കുടിക്കുന്നതുകൊള്ളാം, പിന്നീടു മുള്ളണമെന്നു പറഞ്ഞേക്കരുതെന്നു ചേട്ടന്‍!)



എത്രയോ ചരിത്രസ്ഥലികള്‍ പിന്നിട്ടായിരുന്നു അന്നത്തെ യാത്ര. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല തന്നെയായിരുന്നു അവയില്‍ പ്രധാനം. സര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പഠിപ്പിച്ച സ്ഥലം. എത്രയോ ലോക പ്രതിഭകള്‍ക്കു ജന്മം പകര്‍ന്ന അറിവിന്റെ ഇരിപ്പിടം.ഓര്‍ത്തപ്പോള്‍ കുളിരുകോരി, പുറത്തെ കടുത്ത തണുപ്പിനിടയിലും, അഭിമാനം കൊണ്ട്.


Monday, November 19, 2012
Monday, November 12, 2012
Monday, October 29, 2012
Article in Kalakaumudi
പരമ്പരകള്‍ക്കെതിരെ പീഡനക്കേസെടുക്കണം.
എ.ചന്ദ്രശേഖര്‍
പഴയ സംസ്‌കൃതനാടകങ്ങളിലും, ഷെയ്ക്‌സ്പീയര്‍ നാടകങ്ങളിലുമൊക്കെ ഒരൂ സങ്കേതമുണ്ട്-സോളിലോക്കി അഥവാ ആത്മഗതം.നായകനോ ഇതര കഥാപാത്രങ്ങളോ, അവരുടെ മനസ് വെളിപ്പെടുത്തുന്ന സംഭാഷണങ്ങളാണിവ. അരങ്ങിന്റെ പരിമിതിയില്‍ കൊടുങ്കാറ്റും പേമാരിയും വരെ സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും ഷെയ്ക്‌സ്പീയറെ പോലൊരു നാടക സംവിധായകനും ഭാസനെപ്പോലൊരു കളിയച്ഛനും മനസ്സിന്റെ അന്തര്‍നാടകങ്ങളെ പ്രേക്ഷകസമക്ഷമെത്തിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗങ്ങളുണ്ടായിരുന്നില്ല.
എന്നാല്‍, നൂറ്റാണ്ടുകള്‍ക്കിപ്പുറം സിനിമ, ദൃശ്യപരമായ അതിന്റെ മേല്‍ക്കോയ്മ സ്ഥാപിച്ചെടുത്തതുതന്നെ, അതിനു ചിത്രീകരിച്ചു കാണിക്കാന്‍ സാധിക്കാത്തതായി യാതൊന്നുമില്ല എന്ന സവിശേഷതയിലൂടെയാണ്. കംപ്യൂട്ടറിന്റെയും ഡിജിറ്റല്‍ സാങ്കേതികതയുടെയും കൂടി കടന്നുവരവോടെ, കാഴ്ചയിലെ വിപ്‌ളവം അക്ഷരാര്‍ത്ഥത്തില്‍ വിസ്മയം തന്നെയായിത്തീരുന്നു. അതിന് സ്ഥൂലവും സൂക്ഷ്മവുമായ ഏതൊരു വസ്തുവിനെയും ഏതളവിലും ചിത്രീകരിച്ചുകാണിക്കാനുള്ള കഴിവുണ്ട്. ഇങ്ങനയുള്ള സാങ്കേതിക മുന്നേറ്റത്തിനു മുമ്പും, കറുപ്പിലും വെളുപ്പിലും പരീക്ഷണങ്ങള്‍ നടത്തിയ സിനിമയുടെ ആചാര്യന്മാര്‍, അന്തര്‍സംഘര്‍ഷങ്ങളെ ആവിഷ്‌കരിക്കാനുള്ള സിനിമയുടെ മാധ്യമപരമായ കരുത്തും ശക്തിയും ദീര്‍ഘവീക്ഷണത്തോടെ തിരിച്ചറിഞ്ഞിരുന്നു.
എന്നാല്‍ സാങ്കേതികമുന്നേറ്റം വിചാരിച്ചതിലുമേറെ വളര്‍ന്നുമുറ്റിക്കഴിഞ്ഞ പശ്ചാത്തലത്തില്‍, സിനിമയുടെ തന്നെ ദൃശ്യസഹോദരനായ ടെലിവിഷനില്‍ നമുക്കു മുന്നിലെത്തുന്ന വിഴുപ്പുകാഴ്ചകളില്‍ പലതും മാധ്യമപരമായ സാധ്യതകളെല്ലാം കാറ്റില്‍പ്പറത്തി അതിന്റെ ഏറ്റവും വൃത്തികെട്ട വ്യഭിചാരവൃത്തിയിലൂടെ ജുഗുപ്‌സ സൃഷ്ടിക്കുകയാണിന്ന്.
മലയാളത്തില്‍ ടെലിവിഷന്‍ ഓഡിയന്‍സ് മെഷര്‍മെന്റ് (ടാം) റേറ്റിംഗില്‍ മുന്‍പില്‍ നില്‍ക്കുന്ന രണ്ടു സീരിയലുകളുടെ മാത്രം ഉദാഹരണമെടുത്താല്‍ ഈ പ്രസ്താവനയുടെ പരമാര്‍ത്ഥം ബോധ്യപ്പെടാനാവും.
അമ്മ എന്ന സീരിയല്‍, കുഞ്ഞുന്നാളിലെ നഷ്ടപ്പെടുന്ന ഒരു കുഞ്ഞിന്റെയും അവളുടെ അച്ഛന്റെയും അമ്മയുടേയും കഥയാണ്. ഒറ്റവാക്യത്തില്‍ ഏത് ഉത്സവപ്പറമ്പിലും ഏപ്പോഴും നടക്കാവുന്നത് എന്ന സര്‍വസാധാരണത്വം ആരോപിക്കപ്പെടാവുന്ന പ്രമേയം, പക്ഷേ കുത്തിപ്പിഴിഞ്ഞ് ഇഴഞ്ഞുവലിഞ്ഞ് അടിച്ചുപരത്തി നീങ്ങുന്നത്, ദഹനക്കേടു പിടിച്ചതോ വിഷം ഉള്ളില്‍ ചെന്നതോ ആയ കുടലില്‍ നിന്നു പുറത്തുവരുന്ന ദഹിക്കാതെ പുളിച്ചു തെകിട്ടുന്ന ഛര്‍ദ്ദ്യതിസാര അമേധ്യത്തെപ്പോലെയാണ്.
നിരോധിക്കപ്പെട്ട ബാലവേല
വാസ്തവത്തില്‍, ബാലവേല നിയമം മൂലം നിരോധിക്കപ്പെട്ട ഇന്ത്യയില്‍ അമ്മ പരമ്പര നിരോധിക്കേണ്ടത്, അതുദ്പാദിപ്പിക്കുന്ന പ്രതിലോമകരമായ സാംസ്‌കാരിക ദുര്‍ഗന്ധം കൊണ്ടു മാത്രമല്ല, മറിച്ച് അതിലടങ്ങിയിരിക്കുന്ന പരസ്യമായ ബാലവേല കാരണമാണ്. നായികാസ്ഥാനത്തും പ്രിതനായക/നായികാ കര്‍തൃത്വങ്ങളിലും പതിനെട്ടു തികയാത്ത കുട്ടികള്‍ അഭിനയിക്കുന്നതു കൊണ്ടു തന്നെ, അവര്‍ക്കിണങ്ങാത്ത കഥാസന്ദര്‍ഭങ്ങളും, അവര്‍ക്കുള്‍ക്കൊള്ളാനാവാത്ത സംഭാഷണങ്ങളും, അവര്‍ക്കു ചെയ്യാന്‍ സാധിക്കാത്ത ശാരീരിക ചേഷ്ടകളും നിര്‍ബന്ധപൂര്‍വം ചെയ്യിക്കുന്നതുകൊണ്ടു തന്നെ, ഇത് ബാലവേലയുടെ നിയമപരിധിയില്‍ വരുമെന്നതില്‍ തര്‍ക്കം വേണ്ട. നല്ലൊരു അഭിഭാഷകന് ഇക്കാര്യം കോടതിയെ നിസ്സംശയം ബോധ്യപ്പെടുത്താന്‍ സാധിക്കുന്നതേയുള്ളൂ. തെരുവുസര്‍ക്കസ്സിലെയും സര്‍ക്കസിലെതന്നെയും കുട്ടികളുടെ അഭ്യാസപ്രകടനങ്ങളെ ബാലവേലയുടെ പരിധിയില്‍ വ്യാഖ്യാനിക്കാമെങ്കില്‍ തീര്‍ച്ചയായും ഈ പരമ്പരബാലികകളെയും ബാലന്മാരെയും അതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
അമ്മയിലെ നായിക ചിന്നുമോള്‍ സൗഭാഗ്യത്തില്‍ നിന്നു പട്ടിണിയിലേക്കും പിന്നീട് സൗഭാഗ്യങ്ങളിലേക്കും മാറി മാറി ഊയലാടുന്ന പാവമൊരു ബാലികയാണ്. അവള്‍ കടന്നുപോന്നിട്ടുള്ള നീറുന്ന ജീവിതസന്ധികള്‍ക്കു കയ്യും കണക്കുമില്ല. അവിടെ പലയിടത്തും, ഏറെ അനുഭവസമ്പത്തുള്ള മുതിര്‍ന്നവര്‍ക്കു പോലും സാധ്യമാവാത്തത്ര മാനസിക പരിപാകത്തോടെ, ഇരുത്തം വന്ന ഒരാളുടെ വീക്ഷണദൈര്‍ഘ്യത്തോടെയും വിശാലമനസ്സോടെയുമാണ് അവള്‍ പെരുമാറുന്നത്. അവളുടെ മുത്തച്ഛനു പോലുമില്ലാത്തത്ര പക്വത. രാത്രി പോയിട്ട്, വൈകുന്നേരം പോലും തലസ്ഥാനത്ത് ട്യൂഷന്‍ വിട്ട് പത്താംകഌസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് ഒറ്റയ്ക്കു നടന്നുവരാന്‍ സാധിക്കാത്ത സാമൂഹികസാഹചര്യത്തിലും, വീട്ടില്‍ നിന്നിറക്കിവിടപ്പെട്ട അവള്‍ ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ട് വഴിയരികിലെ മരച്ചോട്ടില്‍ കഴിയുന്നു. ഏറ്റെടുത്തു വളര്‍ത്തുന്ന വൃദ്ധയ്ക്ക് ദീനം വരുമ്പോള്‍ സ്വയം ഡോക്ടറെ വിളിച്ചുകൊണ്ടു വന്നു പരിശോധിപ്പിക്കുന്നു. വില്ലന്മാരോടും പലിശക്കാരോടുമെല്ലാം ഒറ്റയ്ക്ക് ഇടപെടുന്നു. അപരവ്യക്തിത്വത്തിലായാല്‍പ്പോലും തന്നെ തിരിച്ചറിയാത്ത തന്റെ അമ്മയുടെ സ്‌നേഹലാളനകള്‍ പരോക്ഷമായി ഏറ്റുവാങ്ങാനായി, വേലക്കാരിയായി വീട്ടില്‍ കഴിയുന്നു. അവള്‍ക്കു പകരക്കാരിയായി അവള്‍തന്നെ ആ വീട്ടിലേക്കു തിരുകിക്കയറ്റുന്ന പെണ്‍കുട്ടി, നിനച്ചിരിക്കാതെ വന്നു ചേര്‍ന്ന സൗഭാഗ്യങ്ങളില്‍ മതിമറന്ന്, യഥാര്‍ത്ഥ ചിന്നുവിനെ ഒഴിവാക്കി, സ്വയം ചിന്നുതന്നെയായി അവിടെ എക്കാലവും വാഴാന്‍, അവള്‍ക്കെതിരേ ചതിക്കുഴികളുടെ നെടുനീളന്‍ പരമ്പരകള്‍ തന്നെ ആസൂത്രണം ചെയ്യുന്നു.
അവളുടെ അമ്മയുടെ ബന്ധുവിന്റെ മകനാണ് അവളുടെ മറ്റൊരു ശത്രു.ചിന്നുവിനെ ഇല്ലായ്മചെയ്യാന്‍, അവളെ ഒഴിവാക്കാന്‍ അവന്‍ ചെയ്തു കൂട്ടുന്നതു പലതും, പഴയകാല സിനിമകളില്‍ കെ.പി. ഉമ്മറോ ജോസ്പ്രകാശോ,ഗോവിന്ദന്‍കുട്ടിയോ, ഇപ്പോള്‍ സിദ്ധിക്കോ, റിസബാവയോ, സായ്കുമാറോ ഒക്കെ ചെയ്യുന്നതു തന്നെയാണ്. എന്തിന് ക്വട്ടേഷന്‍ സംഘത്തെവരെ കരാര്‍ ചെയ്യുന്നത് മീശ മുളയ്ക്കാത്ത ഈ പയ്യനാണ്.കഷ്ടകാലത്തിന്, ടിവിയിലെ ഈ ബാലവേല ബിഗ്‌സ്‌ക്രീനിനെക്കൂടി ബാധിച്ചിരിക്കുകയാണിപ്പോള്‍. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍, നാടന്‍ ഭാഷയില്‍ മുട്ടയില്‍ നിന്നു വിരിയാത്ത ഒരു കുഞ്ഞന്‍ പയ്യന്റെയും പെണ്‍കുരുന്നിന്റെയും പ്രണയം വരെ ഗാനസഹിതം ചിത്രീകരിച്ചിരിക്കുന്നു.
തീര്‍ച്ചയായും ഇത് തുമ്പിയെക്കൊണ്ടുള്ള കല്ലെടുപ്പിക്കലാണ്. ബാലന്‍ മുതല്‍ നമ്മുടെ സിനിമ കൈകാര്യം ചെയ്തിട്ടുള്ള പ്രമേയം തന്നെയാണിത് എങ്കിലും, കുട്ടികള്‍ക്ക് കുട്ടിത്തമില്ലാതാക്കുന്ന ദൃശ്യസമീപനം ഇത്രത്തോളം ദുഷിച്ച് മുമ്പ് കണ്ടിട്ടില്ല. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് പോലുള്ള സിനിമകളിലെ നിഷ്‌കളങ്കമാര്‍ന്ന ബാല്യാവതരണങ്ങളുടെ മഹത്വം അമ്മ പരമ്പര ആവര്‍ത്തിച്ചു നമ്മെ ബോധ്യപ്പെടുത്തുന്നു. ഇവിടെ, കുട്ടികളെ മുതിര്‍ന്നവരുടെ കുപ്പായത്തിലേക്ക് ഇളക്കിപ്രതിഷ്ഠിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവരുടെ ചെയ്തികള്‍ക്ക് നിഷ്‌കളങ്കതയുടെ സൗന്ദര്യമോ,കൗതുകമുണര്‍ത്തുന്ന ലാളിത്യമോ അല്ല, മറിച്ച് അറപ്പിക്കുന്ന ജുഗുപസയാണുള്ളത്.
കുട്ടികളെക്കൊണ്ട് സിനിമയിലഭിനയിപ്പിക്കുന്നതോ അവരെ കേന്ദ്രീകരിച്ചു കഥകള്‍ മെനയുന്നതോ എപ്പോഴും പഴയ സോദ്ദേശസാഹിത്യ പഞ്ചതന്ത്ര ഗുണപാഠ ശൈലിയിലാവണമെന്നല്ല. തമിഴില്‍ ഏറ്റവും മികച്ച സിനിമയ്ക്കുളള ദേശീയ ബഹുമതി നേടിയ പശങ്ക തന്നെ ഉദാഹരണം.കുട്ടികളെ വച്ചു പരിപൂര്‍ണമായി നിര്‍മിച്ച ഈ സിനിമ, കുട്ടികളെ എങ്ങനെ സിനിമയ്ക്ക് അസംസ്‌കൃത വസ്തുവാക്കാമെന്നുള്ളതിന്റെ ശുഭമാതൃകയാണീ സിനിമ.
പരസ്യമായ ആത്മഗതങ്ങള്‍
മാധ്യമപരമായി സിനിമയുടെ ദൃശ്യസാധ്യതകളെ കൊഞ്ഞനം കുത്തുന്ന മറ്റൊരിനമാണ് പരമ്പരകളിലെ നീണ്ട ആത്മഗതാഖ്യാനങ്ങള്‍. അമ്മ, അമ്മക്കിളി തുടങ്ങിയ പരമ്പരകളിലെ കഥാപാത്രങ്ങളുടെ ആത്മഗതങ്ങളില്‍ പലതും അഞ്ചു മിനിറ്റെങ്കിലും നീളുന്ന ദൃശ്യാഖ്യാനങ്ങളാണ്. ചിന്നുവിനെ തകര്‍ക്കാനുള്ള അടുത്ത തന്ത്രമെന്തെന്ന് അവളുടെ ശത്രുപക്ഷത്തുള്ള വില്ലനും വില്ലത്തിയും ആലോചിക്കുന്നത്, വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയിരുന്ന കണ്ണാടി വിശ്വനാഥന്റെ കിരണ്‍ കോമിക്‌സിലെ ഇരുമ്പു കൈ മായാവി പോലുള്ള തട്ടുപൊളിപ്പന്‍ ചിത്രകഥകളിലെ സംഘര്‍ഷരംഗങ്ങളിലേതു പോലെയാണ്. അദൃശ്യനായകന്റെ ഇരുട്ടടി കൊണ്ടോ, വെടിയുണ്ടയേറ്റോ മരിച്ചുവീഴുന്ന വില്ലനോ ദുഷ്ടകഥാപാത്രമോ ചിത്രകഥയില്‍ ആ നിമിഷം നിലവിളിക്കുന്നത് ഇങ്ങനെ:' ഹാ, അമ്മേ!...അയ്യോ ഞാന്‍ ചത്തേ!' തോക്കില്‍ നിന്നു വെടിയുതിരുന്നതും വെടിയുണ്ടയേറ്റ് നെഞ്ചത്തു കൈവച്ചു വീഴുന്നതും, വെടിയുടെ ഫീല്‍ കിട്ടാനായി വരഞ്ഞുചേര്‍ത്തിട്ടുള്ള നക്ഷത്ര രൂപവുമെല്ലാമുണ്ടായിട്ടും, ഈ ഡയലോഗ് എന്തിന് എന്ന് അതു വായിച്ച് ഏറെ ചിന്തിച്ചിരുന്നു. ഇതേ അവസ്ഥ ഹാസ്യമുണ്ടാക്കാന്‍ സി.ഐ.ഡി മൂസ പോലുള്ള സിനിമകളില്‍ ഗ്രാഫിക്‌സിന്റെ സഹായത്തോടെ അതിവിദഗ്ധമായി ഉപയോഗിച്ചിട്ടുള്ളതും പിന്നീട് കണ്ടു. പട്ടിയുടെ വരെ ആത്മഗതം ആ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഓര്‍ക്കുമല്ലോ?
എന്നാല്‍ അമ്മയിലെ കുരുന്ന കഥാപാത്രങ്ങളും അമ്മക്കിളിയിലെ വില്ലനായ രാജേഷ് ഹെബ്ബാറും, വില്ലത്തിയായ സജിത ബേട്ടിയും മറ്റും അന്തര്‍ചോദനകള്‍ ഉറക്കെ ചിന്തിക്കുന്നവരാണ്. അവരത് നീണ്ട വെടിപ്പന്‍ ഡയലോഗായിത്തന്നെ കാല്‍ എപ്പിസോഡിലേറെ പറഞ്ഞഭിനയിച്ചുകളയും. കൊലപാതകം നടന്ന സ്ഥലത്തു നിന്നു കണ്ടെത്തുന്ന വെടിയുണ്ടയും തോക്കും തൊണ്ടിമുതലായി കൈമാറുമ്പോള്‍, സോണി ടിവിയിലെ ഹിറ്റ് കുറ്റാന്വേഷണപരമ്പരയായ സി.ഐ.ഡിയിലെ എസിപി പ്രദ്യുമ്‌നന്‍ തടിമാടന്മാരായ തന്റെ ഉപഗ്രഹസഹപ്രവര്‍ത്തകരോടു വച്ചു കാച്ചുന്ന സ്ഥിരമായൊരു പരസ്യനിഗമനമുണ്ട്:' അപ്പോള്‍ ഈ തോക്കുപയോഗിച്ച് ഈ ഉണ്ടയാണ് കൊലയാളി വെടിവച്ചത.്' എന്തൊരു കണ്ടെത്തല്‍? ഇനി, കൊലക്കളത്തില്‍ നിന്നെങ്ങാനും ഒരു സ്്ത്രീയുടെ പാദരക്ഷ കിട്ടായാലുമുണ്ടാവും ചീഫിന്റെ വക ഒരു ഡയലോഗ്-' അപ്പോള്‍, കൊലപാതകി ഒരു സ്ത്രീയായിരുന്നു.' വിഡ്ഢിത്തം നിറഞ്ഞ ഈ ഉണ്ടയില്ലാ വെടിപോലെ തന്നെയാണ് മലയാളപരമ്പരകളിലെ കഥാപാത്രങ്ങളുടെ ആത്മഗതങ്ങളും.
നാഴികയ്ക്കു നാല്‍പ്പതുവട്ടം, കൂര്‍ത്തുറപ്പിച്ച മാര്‍വിടം അരയന്നം തലകുലുക്കുന്നതു പോലെയോ, ഒട്ടകം മുന്നോട്ടായുന്നതുപോലെയോ മുന്നോട്ടും പിന്നോട്ടും ശ്വാസമെടുത്താഞ്ഞും, ആറുമാസത്തിലൊരിക്കല്‍ ദന്തിസ്റ്റിനെക്കൊണ്ടു മിനുക്കുന്ന പല്ലുകള്‍ കരുകരാ ഞെരിച്ചമര്‍ത്തിയും പറത്തിയിട്ട മുടി കൈകൊണ്ടു വകഞ്ഞുമാറ്റിയും അങ്ങോട്ടുമിങ്ങോട്ടും അഴിച്ചുവിട്ട കോഴിയെപ്പോലെ നാലഞ്ചടി നടന്നും തിരിഞ്ഞും നിന്നുതിരിഞ്ഞുകളിച്ചും സജിതാബേട്ടിയുടെ വില്ലത്തി മനസ്സില്‍ അടുത്ത കരു നീക്കുന്നത് നടുറോഡിലായാലും അരോടെന്നില്ലാതെ ഉറക്കെ സംസാരിച്ചുകൊണ്ടായിരിക്കും. ' ങാഹാ, ബേലയെ അങ്ങനെയങ്ങനെ ഒതുക്കാമെന്നവള്‍ വിചാരിച്ചോ, കാണിച്ചുകൊടുക്കും ഞാനവള്‍ക്ക്. ഈ ബേല ആരാണന്നാണവള്‍ വിചാരിച്ചെ? നോക്കിക്കോ പെണ്ണേ നിന്നെയും നിന്റെ നായരെയും ഈ നാടാകെ നാറ്റിച്ചിട്ടെ, ഈ ബേലയുടെ കലിയടങ്ങു....' എന്ന മിട്ടിലുള്ള ദീര്‍ഘ സംഭാഷണമായിരിക്കും ആത്മഗതം. സംഗതി നമ്മുടെ പാഞ്ചാലിയുടെ പുതുപ്പിറവിയും പാഞ്ചാലി ശപഥത്തിന്റെ ആധുനികാഖ്യാനവുമൊക്കെയാണെങ്കിലും, പൊതുവഴിയില്‍ നിന്ന് ഒരു പെണ്ണ്, അവള്‍ വേഷത്തിലും ഭാഷയിലും സമ്പന്നയും വിദ്യാസമ്പന്നയുമാണെന്നു തോന്നിച്ചാല്‍പ്പോലും, ഒറ്റയ്ക്കു നിന്നു ദീര്‍ഘമായി സംസാരിച്ചാല്‍ അതിന് സ്ഥിരബുദ്ധിയുള്ള സാധാരണക്കാരുടെ വ്യാഖ്യാനത്തില്‍ ഒറ്റ അര്‍ത്ഥമേയുള്ളൂ- തലയ്ക്കു സ്ഥിരതയില്ലാത്തവള്‍!. അല്ലാതെ, ആഖ്യായകാരന്മാര്‍ ഉദ്ദേശിക്കുംപോലെ തലതെറിച്ചവള്‍ എന്ന അര്‍ത്ഥമൊന്നും അതു സംവദിക്കുന്നില്ല.
അമ്മയിലെ ചിന്നുമോളാകട്ടെ, അതിലും സഹതാപമര്‍ഹിക്കുന്നു. രാത്രി അസമയത്ത് വീട്ടില്‍ നിന്നിറങ്ങേണ്ടിവന്ന അവള്‍ ഒരു മരച്ചോട്ടിലിരുന്നു ചിന്തിക്കുകയാണ് അടുത്തത് എന്താണു വേണ്ടത് എന്നതിനെപ്പറ്റി.' ഇനി എന്തു ചെയ്യും ഭഗവാനെ, മുത്തശ്ശി മരിച്ചു. ചിന്നുവിനെ അമ്മ തിരിച്ചറിയുന്നില്ലല്ലോ? ഇനിയിപ്പോള്‍ എന്താ ചെയ്ക? വീട്ടിലേക്കു തന്നെ മടങ്ങിയാലോ? പക്ഷേ അവിടെ വല്യമ്മായി വഴിമുടക്കിയാലോ, അപ്പോള്‍ എന്തു ചെയ്യും?...' മനസ്സിലിരിപ്പ് എല്ലാം വിളിച്ചുപറയുന്ന കഥാപാത്രങ്ങള്‍ പരമ്പരകളുടെ ഏറ്റവും വലിയ തമാശയായിത്തന്നെ മാറുകയാണ്. ചിന്നുവിനെ സ്‌കൂളില്‍ പഠിപ്പിക്കാന്‍ വിടാന്‍ മുത്തശ്ശനെടുക്കുന്ന തീരുമാനം വെളിപ്പെടുത്താനായി വിളിപ്പിക്കുമ്പോള്‍, പ്രതിനായികാവേഷത്തില്‍ ചിന്നുചമഞ്ഞു കൂടിയിട്ടുള്ള കുട്ടിയുടെ ആത്മഗതം ഇങ്ങനെ:' എന്തിനാണാവോ മുത്തശ്ശന്‍ ചിന്നുവിനെ വിളിപ്പിക്കുന്നത്? ഇനി മറ്റു വല്ല അവാര്‍ഡും അവള്‍ക്കു ലഭിച്ചിട്ടുണ്ടാവുമോ?' ആടിനെ പട്ടിയാക്കുന്ന ഈ മാജിക്കില്‍ പ്രേക്ഷകനാണ് സത്യത്തില്‍ ശ്വാനരാക്കപ്പെടുന്നത് എന്ന് ഏറ്റവുമൊടുവില്‍ മാത്രം തിരിച്ചറിയുന്നതോ, പാവം പ്രേക്ഷകരും!
ആദ്യകാലത്തെ നിശ്ശബ്ദ സിനിമകളില്‍ ചാര്‍ളി ചാപഌനും മറ്റും പരീക്ഷിച്ച ഒന്നാണ് എഴുതിക്കാണിക്കുക എന്നത്. സംഭാഷണം തീര്‍ത്തും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ഏറ്റവും നിര്‍ണായക മുഹൂര്‍ത്തത്തില്‍ അതിന്റെ രത്‌നച്ചുരുക്കം മാത്രം ഒരു ശീര്‍ഷകക്കാര്‍ഡാക്കി എഴുതിക്കാണിക്കുക. പ്രാരംഭ ശീര്‍ഷകത്തിനും ദ് എന്‍ഡ് കാര്‍ഡിനും ഇടയില്‍ അപൂര്‍വമായി ഇങ്ങനെ ചില എഴുതിക്കാണിക്കല്‍.പക്ഷേ അവയില്ലായിരുന്നെങ്കില്‍ക്കൂടിയും ചാപഌന്‍ സിനിമകളുടെ ഭാവമുഗ്ധത പ്രേക്ഷകരിലേക്ക് അതേ തീവ്രതയോടെ വിനിമയം ചെയ്യപ്പെടുമായിരുന്നു. ഭുതകാലമൊഴിവാക്കി ആവര്‍ത്തിക്കട്ടെ, ഇന്നും വിനിമയം ചെയ്യപ്പെടുന്നുകൊണ്ടേയിരിക്കുന്നു. നൂറ്റാണ്ടുമുമ്പേ അദ്ദേഹത്തിനു സാധിച്ചതു പോലും മറന്നുകൊണ്ടാണ് ദൃശ്യമാധ്യമത്തെ ശബ്ദഘോഷങ്ങളാക്കി നമ്മുടെ പരമ്പരാകാരന്മാര്‍ അപമാനിക്കുന്നതും പീഡിപ്പിക്കുന്നതും. ദൃശ്യപീഡനത്തിന് ഇന്ത്യന്‍ പീനല്‍ കോഡില്‍ ശിക്ഷ നിഷ്‌കര്‍ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.പരമ്പരകള്‍ അവ മുന്നോട്ടു വയ്ക്കുന്ന പ്രമേയപരമായ പാപ്പരത്തത്തേക്കാളും അത് ഉത്പാദിപ്പിക്കുന്ന പ്രതിലോമകരമായ സംസ്‌കാരത്തേക്കാളും അപകടകാരികളാവുന്നത് മാധ്യമപരമായ ഈ കടന്നാക്രമണം വഴിയാണ്. അവയ്‌ക്കെതിരേ ഒരാത്മഗതം പരസ്യമാക്കിക്കൊള്ളട്ടേ-'... ഈ നരകത്തില്‍ നിന്നെന്നെ കരകേറ്റീടണം ശിവശംഭോ ശംഭോ ശിവശംഭോ!
Wednesday, October 17, 2012
Receiving the State TV Award
Thursday, October 11, 2012
Subscribe to:
Posts (Atom)