Friday, November 23, 2012

ഒരു യാത്രയുടെ ഓര്‍മയ്ക്ക്


 എ.ചന്ദ്രശേഖര്‍
2012 മെയ് 27.അന്നൊരു ഭാഗ്യദിനമായിരുന്നു.ശരാശരി മലയാളിയുടെ സ്വപ്‌നമായ അമേരിക്കന്‍ യാത്ര സഫലമാകുന്നതിലുമപ്പുറം, അമേരിക്കയിലെത്തുന്ന ഭൂരിപക്ഷം ഇടത്തരം വിനോദസഞ്ചാരികള്‍ക്കും ലഭിക്കാത്ത ഒരപൂര്‍വ ഭാഗ്യം കൈവരുന്ന ദിവസം. ക്യാനഡയിലെ പ്രമുഖ നഗരമായ ടൊറന്റോയിലെ മിസിസൗഗയില്‍ നിന്ന് നയാഗ്ര വഴി അമേരിക്കന്‍ ഐക്യനാടുകളിലെ ന്യൂജര്‍സിയിലേക്കൊരു കാര്‍യാത്ര! അമേരിക്കയിലേക്കുള്ള എമിഗ്രേഷന്‍ കരമാര്‍ഗത്തില്‍! കഥകളില്‍ വായിച്ചിട്ടുളള പെന്നിസില്‍വാനിയയിലൂടെ തെക്കോട്ട് 805.6 കിലോമീറ്റര്‍.
ആദ്യത്തെ അദ്ഭുതം ഈ ദൂരം തന്നെയായിരുന്നു. നാട്ടിലാണെങ്കില്‍ ജന്മനാടായ തിരുവനന്തപുരത്തുനിന്ന് കേരളത്തിന്റെ മറ്റേയറ്റമായ മഞ്ചേശ്വരം വരെ ദൂരം 610 കിലോമീറ്റര്‍. എങ്ങും നിര്‍ത്താതെ, ഒന്നിറങ്ങി റോഡുവക്കത്തെ വിശാലതയില്‍ മൂത്രമൊഴിക്കാന്‍ പോലും നില്‍ക്കാതെ (ഒരു മാസത്തോളം നീണ്ട ക്യാനഡ-യു.എസ് വാസത്തില്‍ സാധിക്കാതെ പോയ ഒരേയൊരു നാടന്‍ ഗൃഹാതുരത്വം!) പാഞ്ഞാല്‍ 11 മണിക്കൂറും 26 മിനിറ്റുംകൊണ്ട് ഓടിക്കിതച്ചെത്താവുന്ന ദൂരം. ട്രാഫിക്കിനും ഇടയ്‌ക്കെല്ലാമുള്ള റോഡിന്റെ 'മെച്ചപ്പെട്ട' അവസ്ഥയും കണക്കിലെടുത്താല്‍ പന്ത്രണ്ടു പന്ത്രണ്ടര മണിക്കൂര്‍ കണിശം. പക്ഷേ, മിസിസ്സൗഗയില്‍ നിന്ന് യാത്ര ചാര്‍ട്ട് ചെയ്യുമ്പോള്‍, സാരഥികൂടിയായ സഹോദരീഭര്‍ത്താവും എന്റെ മുന്‍ അധ്യാപകനുമെല്ലാമായ ഡോ.രാധാകൃഷ്ണന്‍ കണക്കൂകൂട്ടി പറഞ്ഞതു കേട്ടപ്പോഴുണ്ടായത് കൗതുകത്തേക്കാള്‍ ഞെട്ടലായിരുന്നോ-ട്രാഫിക്കും മഴയുമില്ലെങ്കില്‍ ഒമ്പതര മണിക്കൂറില്‍ താഴെ. പിന്നെ യാത്ര അതിരാവിലെ (അതോ അര്‍ധരാത്രിയിലോ) ആസൂത്രണം ചെയ്യുന്നതുകൊണ്ടൊരുപക്ഷേ എട്ടെട്ടര മണിക്കൂറേ എടുക്കൂ;അതും ഒന്നു രണ്ട് നിര്‍ത്തലുകളും വിശ്രമവും സഹിതം. അന്തം വിടാതിരിക്കുന്നതെങ്ങനെ?
അവധിക്കാല യാത്രയുടെ ആദ്യപാദം അറ്റ്‌ലാന്റിക് തീരമായ ടൊറന്റോയില്‍ നിന്നായതുകൊണ്ടാകാം, റോഡുകളുടെ വീതിയിലും വെടിപ്പിലും വിശ്വാസമുണ്ടായത്. അതുകൊണ്ടുതന്നെ ദൂരവും സമയവും തമ്മിലുള്ള ഈ ആശയക്കുഴപ്പത്തെയോര്‍ത്ത് അത്രയ്ക്കും ആധിയിലാവേണ്ടിവന്നില്ല. ഒരുപക്ഷേ, പിന്നീട് അമേരിക്കന്‍ വന്‍കരയിലേക്കു കടന്നിട്ടും റോഡുകള്‍ അദ്ഭുതമാവാത്തതും, അവയുടെ പരിപാലനവും പുറമ്പോക്കിന്റെ വൃത്തയും വെടിപ്പും അമ്പരപ്പിക്കാത്തതും, ക്യാനഡയിലെ റോഡുകള്‍ നേരത്തേ കണ്ടതുകൊണ്ടാവാം. പറയാതെ വയ്യ, അടിസ്ഥാനവികസനത്തില്‍ ക്യാനഡയോട് അമേരിക്ക സുല്ലു പറയും നിശ്ചയം!
നേരത്തേ ഒരു ദിവസം മുഴുവന്‍ ചെലവിട്ട നയാഗ്രയുടെ ക്യാനഡപാര്‍ശ്വത്തിലേക്കുള്ള വഴിദൂരം സുപരിചിതമായിരുന്നു. ലേക്ക് ഒണ്ടാരിയോയിലും ലേക്ക് സിറ്റിയിലും അതുവഴി നയാഗ്രയിലുമൊക്കെയായി കുറച്ചു നേരം ചെലവഴിച്ചതാണല്ലോ. പക്ഷേ രാത്രിയാത്രയുടെ അമ്പരപ്പു മറക്കാന്‍ വയ്യ. അതികാലെ ഒന്നരമണിയോടെയാണ് ഞങ്ങള്‍ മിസിസ്സൗഗ വിട്ടത്. വാടകയ്‌ക്കെടുത്ത 'ഷെവി'യില്‍. നയാഗ്രയ്ക്കു കുറുകെ മൂന്നൂ നാലിടങ്ങളിലായുള്ള അതിര്‍ത്തി പാലങ്ങളിലൊന്നിലൂടെ മറുകരയ്ക്ക്. നാലുമണിയോടെ പാലം കടന്ന് അമേരിക്കന്‍ അതിര്‍ത്തിരക്ഷാസേനയുടെ താവളത്തിലെത്തി. അവിടെയാണ് ഞങ്ങള്‍ വിദേശികള്‍ക്കുള്ള എമിഗ്രേഷന്‍ കഌയറന്‍സ്. ചേച്ചിക്കും ചേട്ടനും അതൊന്നും ബാധകമല്ല. ക്യാനഡയും അമേരിക്കയും ചേട്ടനും അനിയനും പോലെ, ഇന്ത്യയും നേപ്പാളും പോലെ. വാരാന്ത്യം ചെലവിടാന്‍ അങ്ങോട്ടുമിങ്ങോട്ടും പോയിവരുന്നവര്‍.അവര്‍ക്കു പരിശോധനകള്‍ ബാധകമല്ല. പക്ഷേ ഞങ്ങളുടെ സ്ഥിതി അതല്ലല്ലോ.
ഞായറാഴ്ചയായതിനാല്‍ നല്ല തിരക്കുണ്ടാവേണ്ടതാണ് അതിര്‍ത്തിയിലെന്നു നേരത്തേ അറിഞ്ഞിരുന്നു. ചേച്ചിയും ചേട്ടനും മുമ്പു രണ്ടുമൂന്നുവട്ടം പോയിട്ടുള്ള വഴിയാണ്. എന്നാല്‍ അതിരാവിലെയായതുകൊണ്ട് കാവല്‍ക്കാരും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമല്ലാതാരുമില്ല താവളത്തില്‍. ചെക്ക്‌പോസ്റ്റില്‍ വണ്ടി നിര്‍ത്തി വണ്ടിയിലിരുന്നു തന്നെ കാര്യം പറഞ്ഞു (ജാഗ്രത, ട്രാഫിക് പോലീസ് തടഞ്ഞാലും വണ്ടിയൊതുക്കി അകത്തുതന്നെ ഇരുന്നേക്കണം.പുറത്തിറങ്ങാനോ, ഗ്ലൗവ് ബോക്‌സ് തുറക്കാനോ മറ്റോ തുനിഞ്ഞാല്‍, ചിലപ്പോള്‍ വെടിയേല്‍ക്കാനും മതി. കാരണം അങ്ങനെയാണ് നിയമലംഘകരും തീവ്രവാദികളും കുറ്റവാളികളും പെരുമാരാറ്. ഗഌവ് ബോക്‌സില്‍ തോക്കായിരിക്കും. നാട്ടിലെ കാര്യമോര്‍ത്തു. സിഗ്നല്‍ തെറ്റിച്ചതിന് പോലീസ് ഊതി നിര്‍ത്തിയാല്‍ വണ്ടിയില്‍നിന്നിറങ്ങാത്ത ഡ്രൈവറെ അയാളുടെ മുതുമുത്തച്ഛന്റെ പൈതൃകം വരെ നീളുന്ന മുഴുത്ത തെറി വിളിച്ച് അമര്‍ഷം തീര്‍ക്കുന്ന ട്രാഫിക്ക് കോണ്‍സ്റ്റബിള്‍മാരെപ്പറ്റി,ക്ഷമിക്കുക, മാറിയ ഭാഷയില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരെപ്പറ്റി ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?)
നാട്ടിലെ ഹൈവേ ടോള്‍ ഗേറ്റിലെ പിരിവുകേന്ദ്രത്തിലെപേപോലെ മെഷിട്ട ചെറുകൂട്ടിലാണ് ഓഫിസര്‍. ഹോളിവുഡ് സിനിമയില്‍ കണ്ട പൊലീസുകാരുടെ എല്ലാ കെട്ടും മട്ടും തോക്കടക്കമുള്ള വച്ചുകെട്ടുമുണ്ട്. അയാള്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പാസ്‌പോര്‍ട്ടും വീസയും കൈമാറി. അയാളത് തൊട്ടുമുന്നിലുള്ള ഒരു പൈപ്പിലേക്കു വച്ചു സ്വിച്ചമര്‍ത്തി, മൈക്കിലൂടെ എന്തോ ആരോടോ പറഞ്ഞു. കാറ്റു വലിക്കുന്ന ശബ്ദം മാത്രം കേട്ടു, ഒപ്പം കാര്‍ മുന്നോട്ടെടുത്തു പാര്‍ക്കില്‍ നിര്‍ത്തി ഓഫീസിലേക്കു പോകാനുള്ള നിര്‍ദ്ദേശവും. പോകും മുമ്പ് അയാളൊന്നു കൂടി ചോദിച്ചു-ചെടികളോ പച്ചക്കറിയോ മറ്റോ ഉണ്ടോ കാറില്‍? (ജൈവമായതൊന്നും കടത്തിക്കൂടെന്നാണ് യു.എസില്‍. പകര്‍ച്ചവ്യാധിയും വൈറസും ബാക്ടീരിയയുമടക്കം എന്തെല്ലാം ഇങ്ങനെ കടന്നുകയറിയേക്കാം? കടന്നുകയറ്റക്കാര്‍്‌ക്കെതിരെ നല്ല ജാഗ്രതയുണ്ട് അമേരിക്കയ്ക്ക്. അതുകൊണ്ടുതന്നെയാവണമല്ലോ, ഒരാള്‍ക്കും ജലദോഷം അല്ലെങ്കില്‍ വൈറല്‍പ്പനി എന്ന കാരണത്താല്‍ തൊഴിലിടത്ത് ഒരൊറ്റ പ്രവൃത്തിദിവസം പോലും നഷ്ടമാവാത്തത്. കാഷ്വല്‍ ലീവിന്റെ മെഡിക്കല്‍ സാധ്യത മുതലെടുത്ത് ബിവറേജില്‍ പോയി തലേന്നേ രണ്ടെണ്ണം കരുതി പകല്‍മുഴുവന്‍ കിടന്നാസ്വദിക്കുന്ന നാട്ടിലെ ചങ്ങായിമാരെ അസൂയയോടെ ഓര്‍ത്തുപോയി) കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ ചേട്ടന്‍ പറഞ്ഞു: രേഖകളെല്ലാം വാക്വം സക്ക് വഴി പൈപ്പിലൂടെ ഇപ്പോള്‍ ഉദ്യോഗസ്ഥരുടെപക്കലെത്തിയിട്ടുണ്ടാവും.
കാര്‍പ്പാര്‍ക്കിനപ്പുറം ഫ്യൂവല്‍ സ്റ്റേഷനിലേതിനു സമാനമായ ചെറിയൊരു ഷോപ്പിംഗ് സെന്റര്‍ പിന്നൊരു ടിം ഹോര്‍ട്ടന്‍സും. വലിയ വീപ്പകളും ഡിവൈഡറുകളും വച്ച് ക്രമപ്പെടുത്തിയ സുരക്ഷാമേഖല. പുറത്തിറങ്ങിയപ്പോഴാണ് തണുപ്പിന്റെ കാഠിന്യമറിഞ്ഞത്. രണ്ടു വര്‍ഷം മുമ്പ് ഹിമാലയത്തിലെ ചതുര്‍ധാമില്‍ പോയപ്പോള്‍പ്പോലും അനുഭവിക്കാത്ത തണുപ്പ്. കമ്പിളിയടക്കം രണ്ടടുക്കു വസ്ത്രമിട്ടിട്ടും മകളുടെ പല്ലുകള്‍ തണുപ്പുകൊണ്ട് പരസ്പരമിടിക്കുന്നു. മൈനസ് പതിനാറോ മറ്റോ ആണ് താപനില. നില്‍ക്കക്കള്ളിയില്ലാതെ ഓടിയാണ് ഓഫീസിനകത്തേക്കു കയറിയത്. മൂന്നു കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. അവരിലൊരാള്‍ ഞങ്ങളെ വിളിച്ചു. കംപ്യൂട്ടറിലെ വീസ വിശദാംശങ്ങളില്‍ നോക്കി എങ്ങോട്ട് എന്താവശ്യത്തിനു പോകുന്നു, കൂടെയുള്ളതാരാണ് എന്നെല്ലാം തിരക്കി. മറുപടികള്‍ വ്യക്തവും രേഖയിലേതിനു സമാനവുമായതുകൊണ്ട് കുഴപ്പമേ ഉണ്ടായില്ല. ആളൊന്നിന് 16 ഡോളര്‍ വീതം ഫീസടയ്ക്കാന്‍ പറഞ്ഞു രേഖകള്‍ തിരികെ തന്നു-ഒപ്പമൊരാശംസയും-ഹാപ്പി സ്റ്റേ ഇന്‍ യു.എസ്!
അല്‍പദൂരം കൂടി മുന്നോട്ടുപോയപ്പോഴാണ് ദുരന്തമുണ്ടായത്. അമേരിക്കയില്‍ അശനിപാതം പോലും ഇത്രയേറെ കുഴപ്പിക്കുന്ന പ്രശ്‌നമാവില്ല. ഇതുപക്ഷേ എത്ര പരിചിതനെയും കുഴകുഴാ കുഴപ്പിക്കും. കാറില്‍ ഘടിപ്പിച്ച ' കല്യാണിക്കുട്ടി' പണിപറ്റിച്ചു. അവള്‍ പ്രവര്‍ത്തിക്കുന്നില്ല. ജി.പി.എസ് വഴികാട്ടിയ്ക്ക് മിസ്സിസൗഗയിലെ മലയാളികളിട്ടിരിക്കുന്ന ചെല്ലപ്പേരാണ് കല്യാണിക്കുട്ടി. നേരത്തെ സ്‌റ്റോര്‍ ചെയ്തു വയ്ക്കുന്ന റൂട്ട് മാപ്പിലെ ഓരോ വഴിയും എത്തും മുമ്പ് വിളിച്ചുപറഞ്ഞുതരുന്ന യന്ത്രം. ചെറിയ എല്‍.ഇ.ഡി ഡിസ്പ്േളയ്‌ക്കൊപ്പം കൃത്യമായിട്ടുള്ള ഈ പറച്ചിലും കൂടിയാണ് ഡ്രൈവറെ ഇവിടെ വഴിതെറ്റാതെ കാക്കുന്നത്. വഴിയറിയാപ്പൈതങ്ങളെ കാത്തുരക്ഷിക്കും പൊന്നു കല്യാണിക്കുട്ടിക്ക് അമേരിക്കയിലെ ബന്ധിക്കളിട്ടിട്ടുള്ള പേര് 'വഴിയാന്റി'. പറഞ്ഞ വഴി മിസ്സായാല്‍ വഴിയാന്റി മുന്നറിയിപ്പു തരും:' റീ കാല്‍ക്കുലേറ്റിംഗ്...പഌസ് വെയിറ്റ്...' നേരത്തെ കണക്കുകൂട്ടി നിശ്ചയിച്ചതില്‍ നിന്നു മാറി നമ്മുടെ അപഥ സഞ്ചാരം കണ്ടെത്തിക്കഴിഞ്ഞെന്നുസാരം. പിന്നീട് തൊട്ടടുത്തുകൂടി ലക്ഷ്യത്തിലെത്താനുള്ള വഴി കണ്ടെത്തി കണക്കൂകൂട്ടുകയാണ് മൂപ്പത്തി. സംഗതിയെന്തായാലും ഈ വഴികാട്ടിയില്ലാതെ വന്‍കരയിലെങ്ങും ഒരിടത്തുമെത്താന്‍ പോകുന്നില്ല. എന്തിന് ഒന്നു മുള്ളാനുള്ള സ്ഥലം പോലും കണ്ടെത്താനും പോവുന്നില്ല. രാവു വെളുത്തിട്ടുമില്ല. ഭഗവാനെ, ഇനി യാത്ര മുന്നേറുന്നതെങ്ങനെ? ഗൂഗിള്‍ മാപ്‌സില്‍ നിന്ന് തലേന്നേ എടുത്തു വച്ച റൂട്ട് മാപ്പിന്റെ പ്രിന്റൗട്ടുണ്ട് കയ്യില്‍. ഓരോ വഴിയും എവിടെയെത്തുമ്പോള്‍ നില്‍ക്കണം, ഏതെല്ലാം സബ് വേ എടുക്കണം, എവിടെയെല്ലാം എക്‌സിറ്റെടുക്കണം, എങ്ങോട്ടു തിരിയണം, ഏതൂ റോഡെടുക്കണം...എന്നതെല്ലാം വ്യക്തമായിട്ടതിലുണ്ട്. എന്നാലും ഒരു സംശയം. ദിശാസൂചി നഷ്ടമായ കപ്പല്‍ പോലെ ഈ മഹാകയത്തില്‍....ക്യാനഡയിലെയും യു.എസിലെയും (മറ്റു ലോകരാഷ്ട്രങ്ങളിലും മുന്നിലുള്ളിടത്തെല്ലാം അങ്ങനെയായിരിക്കണം) റോഡുകള്‍ക്കെല്ലാം നമ്പരുകളുണ്ട്. അവയെല്ലാം വ്യക്തമായി എഴുതിവച്ചിട്ടുമുണ്ട്. ദിശാസൂചകങ്ങളല്ലാതെയുള്ള ബോര്‍ഡുകള്‍ അധികമൊന്നും ഹൈവേകളില്‍ ഇല്ലാതാനും.
ഒടുവിലൊരു മാര്‍ഗം കണ്ടു. തൊട്ടടുത്ത എക്‌സിറ്റെടുത്ത്, റെസ്റ്റ് ഏരിയയിലേക്കു പോയി. ഹൈവേ പാര്‍ശ്വങ്ങളില്‍ മൈലുകള്‍ക്കിടയില്‍ പാര്‍ശ്വവഴികളില്‍ സജ്ജമാക്കിയിട്ടുളള നമ്മുടെനാട്ടില്‍ പട്ടണം എന്നു തന്നെപ്പറയാവുന്ന വിശ്രമകേന്ദ്രങ്ങളാണ് റെസ്റ്റ് ഏരിയ. മക് ഡൊണാള്‍ഡ്‌സ്, ടിം ഹോര്‍ട്ടന്‍, ചിലപ്പോള്‍ വാള്‍മാര്‍ട്ടോ മറ്റോ, ഗ്യാസ് സ്‌റ്റേഷന്‍, റെസ്റ്റ് റൂം എന്ന് ക്യാനഡയിലും വാഷ് റൂം എന്ന് അമേരിക്കയിലെങ്ങും അറിയപ്പെടുന്ന കക്കൂസ്-കുളിപ്പുരകളുമടങ്ങുന്ന സമുച്ചയങ്ങള്‍. ഇഷ്ടം പോലെ വാഹനം നിര്‍ത്തിടാനുള്ള സൗകര്യവും. റോച്ചസ്റ്റര്‍ റോഡിലാണ്.അവിടെയൊരു ഗ്യാസ് സ്‌റ്റേഷനിലെത്തി പാര്‍ക്ക് ചെയ്തിരുന്നൊരു ട്രക്ക് ഡ്രൈവറോട് (അവിടത്തെ പതിനാറു ചക്രമുള്ള ട്രെയിലറുകള്‍ വഹിക്കുന്ന ഹെവി ട്രക്കുകള്‍ക്ക് കിളിമാരില്ല, സാരഥിമാത്രം) തകരാറു പറഞ്ഞു. പുള്ളി വന്ന് കാര്‍ പരിശോധിച്ചശേഷം കൈമലര്‍ത്തി-ഫ്യൂസടിച്ചു പോയതാണ്. അതുമാറ്റാന്‍ തനിക്കറിയില്ല.
ഇനിയെന്തുണ്ടു മാര്‍ഗം? ഗ്യാസ് സ്‌റ്റേഷനിലെ മിനി ഷോപ്പില്‍ കയറി ഒരു റൂട്ട് മാപ്പ് വാങ്ങി. ഞാനും ഭാര്യയും പിന്‍ സീറ്റിലിരുന്ന് മാപ്പു നോക്കി കൈയിലുള്ള പ്രിന്റൗട്ടില്‍ പറഞ്ഞിട്ടുള്ള വഴി തെരഞ്ഞെടുത്തു.പിന്നീട് കല്യാണിക്കുട്ടിയും വഴിയാന്റിയുമെല്ലാം ഞങ്ങളായിരുന്നു. ഓരോ വഴിത്തിരിവിലും മാപ്പ് നോക്കി ഞങ്ങള്‍ പറയും: 'ചേട്ടാ ഇനി 27 എ യില്‍ നിന്ന് 27 ബിയിലേക്ക്. ഇനി വരുന്ന വളവില്‍ നിന്ന് ഐ-80 ഈസ്റ്റിലേക്കു തിരിയണം....!' (നാട്ടിലെ വഴികള്‍ പോലും നേരെചൊവ്വേ തിട്ടമില്ലാത്ത ഞങ്ങളിതാ ഏഴുകടലും കടന്നുവന്നിട്ടിവിടെ വഴികാട്ടികളുടെ റോളില്‍ എന്താ കഥ?)ചുമ്മാതല്ല കൊളമ്പസ് ഇന്ത്യയെന്നും പറഞ്ഞു വെസ്റ്റിന്‍ഡീസില്‍ ചെന്നിറങ്ങിയത്. കരയിലായിട്ട് ഈ പ്രയാസം അപ്പോള്‍ കടലിലാകുമ്പോഴോ?
തലേന്നേ വീട്ടില്‍ നിന്നു കരുതിയിരുന്ന ഭക്ഷണങ്ങള്‍ ഒന്നൊന്നായി കാലിയായിക്കൊണ്ടിരിക്കുന്നു. സാന്‍ഡ് വിച്ച്. പിന്നെ ക്യാനഡയില്‍ കാലുകുത്തിയതു മുതല്‍ എനിക്കൊരുമാതിരി ഭ്രാന്തുതന്നെയായിക്കഴിഞ്ഞിരുന്ന ക്രൊസാന്‍ ബ്രഡ് (കോസ്റ്റ്‌കോയില്‍ നിന്ന് ചേച്ചി അല്‍പം ചീസ് ചേര്‍ത്തതാണ് വാങ്ങിയതെന്നതിനാല്‍ ഉച്ചയ്ക്കു മുമ്പ് ആ കാര്‍ട്ടണ്‍ മുഴുവന്‍ തീരുമെന്നതില്‍ എനിക്കു സംശയമില്ല) ഇഷ്ടം പോലെ ജ്യൂസ്. അണ്ടിപ്പരിപ്പും കപ്പലണ്ടിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കിയ കപ്പലണ്ടിമിഠായി പോലുള്ള ഒരു സൂത്രം സ്‌നാക്ക്. മകള്‍ക്കു വേണ്ടി വാങ്ങി സ്‌റ്റോക്ക് ചെയ്ത പ്രിങ്കിള്‍സും ലെയ്‌സും. കുടിക്കാന്‍ ഇഷ്ടം പോലെ ജ്യൂസും കോളയും. ചേച്ചിക്കു പക്ഷേ കുടിക്കാന്‍ കടുത്ത കാപ്പി തന്നെവേണം. അതും ഡബിള്‍ ലാര്‍ജ്ജ്. ടിം ഹോര്‍ട്ടനാണ് പ്രിയ ബ്രാന്‍ഡ്. മക് ഡൊണാള്‍ഡിന്റേതിന് ടിം ഹോര്‍ട്ടന്റെയത്ര കടുപ്പിമില്ലെന്നാണ് ചേച്ചിയുടെ പക്ഷം. ദോഷം പറയരുതല്ലോ, സ്വതവേ കാപ്പി അധികം കുടിക്കാത്ത എനിക്കും ബ്രൂക്കാപ്പി മാത്രം കുടിക്കുന്ന ഭാര്യയ്ക്കും വ്യത്യാസമേ തോന്നിയില്ല, രണ്ടും മൂന്നും എക്‌സ്ട്രാ മില്‍ക്ക് സാഷെ ചോദിച്ചുവാങ്ങി ഒഴിച്ചിട്ടും മാറാത്ത കവര്‍പ്പായി കാപ്പി എന്ന പേടിസ്വപ്നം. പക്ഷേ, ക്യാനഡ കഴിഞ്ഞാല്‍ ടിം ഹോര്‍ട്ടന്‍ അധികമില്ല. കൂടുതലും മക് ഡൊണാള്‍ഡ് മാത്രം. പിന്നീട്, ന്യൂയോര്‍ക്കില്‍ 625 ത് അവന്യുവില്‍ പോര്‍ട്ട് അതോറിട്ടി ബസ് ടെര്‍മിനലിനു മുന്നിലൂടെ അലഞ്ഞു തിരിയവേ, മാഡം തുസാഡ്‌സിനെതിര്‍ വശത്തായി ഒരു ടിം ഹോര്‍ട്ടന്‍ കണ്ടെത്തിക്കൊടുത്തപ്പോള്‍ ചേച്ചിയുടെ ഒരു സന്തോഷം ഒന്നു കാണേണ്ടതായിരുന്നു. അമേരിക്ക കണ്ടെത്തിയ കൊളംബസിനു പോലും ഇത്രയും സന്തോഷമുണ്ടായിക്കാണില്ല. 'എടാ ഞാന്‍ രണ്ടു മൂന്നു തവണ വന്നിട്ടുപോലും ഇവിടെയൊരു ടിം ഹോര്‍ട്ടന്‍ കണ്ടിട്ടില്ലായിരുന്നല്ലോ, നീയൊരു സംഭവം തന്നെ' ചേച്ചി ആ സന്തോഷം ആഘോഷിച്ചത് രണ്ട് എക്ട്രാ ലാര്‍ജ് കാപ്പി വാങ്ങി കൈയിലും ഭാര്യയുടെ കൈയിലുമായി സ്റ്റോക്ക് ചെയ്തുകൊണ്ടായിരുന്നു.
ഭക്ഷണത്തെപ്പറ്റി പറഞ്ഞപ്പോഴാണ്, ഞങ്ങള്‍ മൂന്നു പേരും, ഞാന്‍, ഭാര്യ, മകള്‍ ശുദ്ധ പച്ചക്കറികളാണ്. കുട്ടനാട്ടുകാരിയായ ഭാര്യക്കു മത്സ്യം പഥ്യമാണ്. ഏതുതരം മത്സ്യവും ഒ.കെ. പക്ഷേ, ടൊറന്റോയില്‍ വച്ച് ചേച്ചിയുടെ മക്കള്‍ പച്ച മത്സ്യം ഏതോ നാവില്‍ കൊള്ളാത്ത പേരും പറഞ്ഞ് സോസും പച്ചിലകളും മാത്രം ചേര്‍ത്തു കഴിക്കുന്നതു കണ്ട് ഒരു നുള്ള് വാങ്ങി കഴിച്ചതു മുതല്‍ മീനെന്നു കേട്ടാല്‍ സൗകര്യപ്പെട്ടാല്‍ ഛര്‍ദ്ദിക്കാം എന്ന അവസ്ഥയിലാണ് പുള്ളിക്കാരി. അതുകൊണ്ടാണു പറഞ്ഞത്, മൂവരും ശുദ്ധ വെജിറ്റേറിയന്‍സ്. പച്ചക്കറികള്‍ ദിവസവും പല രൂപത്തില്‍ ധാരാളം അകത്താക്കുന്നവരാണെങ്കിലും അമേരിക്കയില്‍ ശുദ്ധ സസ്യഭുക്കുകള്‍ വശംകെടുമെന്നതു സത്യം. മക് ഡൊണാള്‍ഡ്‌സിലുമൊന്നും പച്ചക്കറി വെറൈറ്റികളധികമില്ല. ഉള്ളതാണെങ്കില്‍ കവര്‍പ്പുള്ള കാപ്പിപോലെ, അമേരിക്കന്‍ യാത്രയില്‍ ഇനിയൊരു ഭയാനകസ്വപ്‌നമായി മാറിയ മഫിന്‍. നാട്ടില്‍ നാട്ടുമ്പുറത്തെ പഴയ ടീപ്പാര്‍ട്ടികളിലെ സ്ഥിരം ഇനമായിരുന്ന കപ് കേക്കിന്റെ മുഴുത്ത ചേട്ടനോ മൂത്തമ്മാവനോ ആണുകക്ഷി. പല രൂപത്തില്‍ ചോക്കലേറ്റുമുതല്‍ മള്‍ട്ടിഗ്രെയിന്‍ വരെ കൊണ്ടുണ്ടാക്കിയ ഭീമന്‍ കെയ്ക്കുകള്‍. പക്ഷേ, സാധനത്തെ ഞങ്ങളുടെ രുചിമുകുളങ്ങള്‍ക്കുള്‍ക്കൊള്ളാനായില്ല. മകള്‍ ചോക്കലേറ്റ് മഫിനില്‍ പകുതിയെങ്കിലും സംതൃപ്തി കണ്ടെത്തിയത് അസൂയയോടെയാണ് ഞാനും ഭാര്യയും നോക്കിക്കണ്ടത്. ഭാര്യ അതിനൊരു വട്ടപ്പേരുമിട്ടു മഫന്‍! കാപ്പിയും കുടിച്ച് മഫിനും തിന്നാല്‍ മൂന്നുനാലു മണിക്കൂറത്തേക്കു വിശപ്പെന്ന വികാരമേയില്ല. കുടല്‍ കോണ്‍ക്രീറ്റിട്ടു വെള്ളം നനച്ചതുപോലെ...
മക് ഡൊണാള്‍ഡ്‌സില്‍ നിന്നു തന്നെ ബര്‍ഗറില്‍ ശൈവം ഒഴിവാക്കി പച്ചിലയും പച്ചക്കറിയും മാത്രം മതിയെന്നു പ്രത്യേക നിര്‍ദ്ദേശം കൊടുത്ത് ഞങ്ങള്‍ക്കുവേണ്ടി ഒരു ലാര്‍ജ് കോളയും വാങ്ങി ഞങ്ങളിരുന്നു. ഇന്ത്യക്കാരെയും ചീനരെയും കാണുമ്പോഴെ ഇത്തരം ഭക്ഷണശാലകളിലെ എടുത്തുകൊടുപ്പുകാര്‍ക്കറിയാം. ഒരു ലാര്‍ജ്ജെന്നു പറഞ്ഞാല്‍ സകുടുംബം റീഫില്‍ ചെയ്തു കുടിക്കാനുള്ള കോളയാണ് എന്ന്. ഫൗണ്ടനില്‍ നിന്ന് കോള എത്രതവണ വേണമെങ്കിലും വീണ്ടും നിറയ്ക്കാമെന്നാണു കണക്ക്. ആദ്യം ഞാന്‍ പോയി. പിന്നീട് ഭാര്യ. അതുകഴിഞ്ഞു മകള്‍...(വെളളം ഏതു രൂപത്തിലായാലും കുടിക്കുന്നതുകൊള്ളാം, പിന്നീടു മുള്ളണമെന്നു പറഞ്ഞേക്കരുതെന്നു ചേട്ടന്‍!)
കല്യാണിക്കുട്ടിയായി അഭിനയിക്കുമ്പോഴും എന്റെ ശ്രദ്ധമുഴുവന്‍ വഴിയിലെവിടെങ്കിലും വര്‍ക് ഷോപ്പെന്നോ ഗരാഷെന്നോ മറ്റോ അര്‍ത്ഥം വരുന്ന ബോര്‍ഡുകളുണ്ടോ എന്നാണ്. എവിടെ? ഞായറാഴ്ചയല്ലേ. ശനിയും ഞായറും അമേരിക്കയില്‍ ആളുകള്‍ക്ക് ആഘോഷം മാത്രമേ ഉണ്ടാവൂ. ഓഫീസും ജോലിയുമില്ല.ഫിലിം ഫെസ്റ്റിവലില്‍ പണ്ടെന്നോ കണ്ടു മറന്ന അരിസോണ സണ്‍ എന്ന സിനിമയിലെ ദൃശ്യങ്ങള്‍ക്കു തുല്യമായി കണ്ണത്താ പാടങ്ങള്‍ക്കു നടുവിലൂടെ നെടുകെ പരന്നു കിടക്കുന്ന ദേശീയ പാത. ഇരുവശവും പലവിധ പാടങ്ങളാണ്. ഗോതമ്പുണ്ട്. ചോളമുണ്ട്. മുന്തിരിയുണ്ട്. ആപ്പിളുണ്ട്. കാപ്പിയുണ്ട്. ചിലയിടങ്ങളില്‍ ഇക്കോ കൃഷിയാണ്. ചെടികള്‍ മുഴുവന്‍ പുഴുപ്രാണി കയറാതെ വലകൊണ്ടു മൂടിയിട്ടുണ്ട്. ജൈവകൃഷി. അതിന്റെ ഉല്‍പന്നങ്ങള്‍ക്കു തീവിലയാണ്. പൂര്‍ണമായും യന്ത്രവല്‍കൃത കൃഷിരീതി. തോട്ടം നനയ്ക്കുന്നത് സ്പ്രിങ്കഌ വഴിയാണ്. അതുതന്നെ ഒരു കാഴ്ച.കുന്നുകളോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങള്‍.ഏക്കറുകളോ ഹെക്ടറുകളോ അല്ല, കുന്നുകള്‍തന്നെ...ചിലയിടത്തെല്ലാം ബോര്‍ഡുകളുണ്ട്. 'എസ്‌റ്റേറ്റ് ഫോര്‍ സെയില്‍-സിംഗിള്‍ പേയ്‌മെന്റ് ഒണ്‍ലി' നാട്ടിലായിരുന്നെങ്കില്‍ ഒന്നിറങ്ങി വിലപേശാമായിരുന്നു.രണ്ടുമൂന്നു കുന്നുകള്‍ വാങ്ങിയിട്ടാല്‍ മകളുടെ കാലമാകുമ്പോള്‍ അതു മതി, നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍!
ഇടയ്ക്കിടെ നാട്ടിന്‍പുറം മാറി നഗരം കടന്നുവരും. വിസ്തൃതി, ജനസംഖ്യ എന്നിവയെല്ലാം വെളിവാകുന്ന ചൂണ്ടുപലകകളിലൂടെയല്ലാതെതന്നെ നഗരം അനുഭവിച്ചറിയാം. കണ്ടും മണത്തും കേട്ടും. രണ്ടു മൂന്നു തവണ മൂത്രശങ്ക വന്ന് എക്‌സിറ്റ് പിടിച്ച് റസ്റ്റ് ഏരിയയിലേക്കു കടക്കേണ്ടിവന്നതുകൊണ്ടാവാം(ഹൈവേ വിട്ട് ഒരു റസ്റ്റ് ഏരിയ പിടിക്കണമെങ്കില്‍ കുറഞ്ഞത് അഞ്ചു കിലോമീറ്ററെങ്കിലും വട്ടം ചുറ്റണം) അതോ കടലാസു കല്യാണിക്കുട്ടിക്കു തെറ്റിയതോ, പത്തു മണിക്കൂറോളമെടുത്തു ന്യൂജഴ്‌സിയിലെത്താന്‍. ന്യൂ ബ്രണ്‍സ് വിക്ക് കഴിഞ്ഞപ്പോഴോ മറ്റോ ആണ്, ഒരു ജംക്ഷന്‍ തിരിയാന്‍ നില്‍ക്കെ, വലതുവശത്തായി ഞാനൊരു ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് സൂപ്പര്‍ സറ്റോര്‍ കണ്ടത്. കട തുറന്നിരിക്കുന്നു.അവര്‍ക്കെങ്ങനെങ്കിലും നമ്മുടെ കാറിന്റെ ഫ്യൂസ് ശരിയാക്കിത്തരാനാവുമെങ്കിലോ? പറഞ്ഞപ്പോഴേക്കും സിഗ്നല്‍ വന്നു. പിന്നില്‍ വന്ന വാഹനങ്ങളുടെ ഹോണടി വകവയ്ക്കാതെ (ഇവിടെ വാഹനങ്ങള്‍ ഹോണ്‍ മുഴക്കുക അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. മുന്നിലെ വാഹനം നിയമംതെറ്റിച്ചാലോ അത്യാവശ്യമുണ്ടെങ്കിലോ തെറിവിളിക്കാനാണ് ഹോണ്‍ മുഴക്കുക) ചേട്ടന്‍ തനി നാടന്‍ സറ്റൈലില്‍ വരിതെറ്റിച്ച് സിഗ്നലും തെറ്റിച്ച് വണ്ടി തിരിച്ച് ഷോപ്പിന്റെ മുന്നിലെത്തി നിര്‍ത്തി. ഞങ്ങളിറങ്ങി പതിയെ നിന്നു തിരിഞ്ഞുകളിച്ചു നോക്കി. കൗണ്ടറില്‍ ഒരു കുള്ളന്‍ ചില സാധനങ്ങള്‍ വാങ്ങി ബില്ലടിപ്പിക്കുകയാണ്. കണ്ടപ്പോള്‍ ആളൊരു ഇന്ത്യക്കാരനെപ്പോലെ തോന്നി. അല്ലെങ്കില്‍ ബ്ംഗഌദേശിയോ പാക്കിസ്ഥാനിയോ. പതിയെ പറ്റിക്കൂടി ചോദിച്ചു-ഇന്ത്യക്കാരനാണോ?  അല്ല, ആള്‍ ലാറ്റിനമേരിക്കനാണ്. ഇവിടെ വന്നു ജോലിയെടുക്കുന്നെന്നേയുള്ളൂ. ഇന്ത്യയെപ്പറ്റി കേട്ടിട്ടുണ്ട്, ഇന്ത്യയില്‍ വരാനിഷ്ടവുമാണ്. കാര്യം പറഞ്ഞപ്പോള്‍ കക്ഷി വന്നു നോക്കി. ആദ്യം ബോണറ്റ് തുറന്ന് ഫ്യൂസ് ബോക്‌സ് പരിശോധിച്ചു. പിന്നീട് യൂസേഴ്‌സ് മാന്വലെടുത്തു നോക്കി. പിന്നീട് ഡ്രൈവിംഗ് സീറ്റില്‍ സ്റ്റിയറിംഗിനു താഴെയുള്ള മറ്റൊരു ഫ്യൂസ് ബോക്‌സ് കണ്ടെത്തി, കരിഞ്ഞുപോയ ഫ്യൂസ് വേര്‍തിരിച്ചെടുത്തു. പുതിയ ഫ്യൂസ് വേണം എങ്കിലെ സംഗതി ശരിയാവൂ. സൂപ്പര്‍ സ്‌റ്റോറില്‍ ഒന്നായി കിട്ടില്ല. 11 ഡോളര്‍ മുടക്കി പത്തെണ്ണത്തിന്റെ പായ്ക്കറ്റ് വാങ്ങി. പുള്ളിയെക്കൊണ്ടുതന്നെ മാറ്റി്ച്ചു. സന്തോഷത്തിന് 20 ഡോളര്‍ പോക്കറ്റില്‍ വച്ചുകൊടുത്തപ്പോള്‍ ചെക്കന് നാണം-വാങ്ങാന്‍ വളരെ വിഷമം കാണിച്ചു-ഈ ജോലിക്കൊക്കെ എങ്ങനെയാ പണം വാങ്ങുക? (നാട്ടിലായിരുന്നെങ്കില്‍, ഫ്യൂസ് മാറ്റിയിടുന്നതു കാണാന്‍ ചുറ്റും കൂടുന്നവര്‍ക്കു വരെ കൊടുക്കേണ്ടി വന്നേനെ, നോക്കുകൂലി!) പക്ഷേ ഏറെ നിര്‍ബന്ധിച്ചപ്പോള്‍ പയ്യന്‍ പണം വാങ്ങി, താണുവണങ്ങി പിന്‍വാങ്ങി. കല്യാണിക്കുട്ടി സജീവമായി. റീ കാല്‍ക്കുലേറ്റു ചെയ്തു തുടങ്ങി. ഇനി കുറച്ചു ദൂരം കൂടിയെയുള്ളൂ ലക്ഷ്യത്തിലെത്താന്‍.
സന്ധ്യയായിട്ടും സൂര്യന് അഹങ്കാരത്തിന് ഒട്ടും കുറവില്ല. ടൊറന്റോയില്‍ എട്ട് എട്ടേകാലെങ്കിലുമാവും ആദിത്യന്‍ അസ്തമയത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിത്തുടങ്ങാന്‍. അഞ്ചരപ്പരപരപ്പിനു തന്നെ തിരികെയെത്തുകയും ചെയ്യും. ഇവിടെ അല്‍പം കൂടി ഭേദമാണ് ഏഴര കഴിയുമ്പോഴേക്ക് ഭാണ്ഡം കെട്ടിത്തുടങ്ങും, രാത്രിയാത്രയ്ക്ക്. അതുകൊണ്ടുതന്നെ ഇരുട്ടും മുമ്പ്, എത്തേണ്ട വീടു കണ്ടെത്താന്‍ സാധിച്ചു. കല്യാണിക്കുട്ടിക്കു,ക്ഷമിക്കണം അവളിനി വഴിയാന്റിയാണ്, നന്ദി. കാരണം, അവളില്ലെങ്കിലും ഒരു രാജ്യത്തു നിന്നു മറ്റൊരിടത്തേക്കു ഹൈവേ പിടിച്ചു പോരാം,കൈയിലൊരു ഭൂപടമുണ്ടെങ്കില്‍. എന്നാല്‍ മഹാനഗരവാരിധിയില്‍ ഒരു വീടു തപ്പിപ്പിടിക്കണമെങ്കില്‍ വഴിയാന്റിയില്ലെങ്കില്‍ വലഞ്ഞതു തന്നെ.
എത്രയോ ചരിത്രസ്ഥലികള്‍ പിന്നിട്ടായിരുന്നു അന്നത്തെ യാത്ര. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല തന്നെയായിരുന്നു അവയില്‍ പ്രധാനം. സര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പഠിപ്പിച്ച സ്ഥലം. എത്രയോ ലോക പ്രതിഭകള്‍ക്കു ജന്മം പകര്‍ന്ന അറിവിന്റെ ഇരിപ്പിടം.ഓര്‍ത്തപ്പോള്‍ കുളിരുകോരി, പുറത്തെ കടുത്ത തണുപ്പിനിടയിലും, അഭിമാനം കൊണ്ട്.










Monday, November 19, 2012

Bodha Theerangalil IInd Edition in print.

ബോധതീരങ്ങളില് കാലം മിടിക്കുന്പോള് എന്ന സംസ്ഥാന അവാര് ഡ് നേടിയ എന്റെ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് തിരുവനന്തപുരം സൈന് ബുക്സ് പുറത്തിറക്കുകയാണ്.
അച്ചടിക്കു പോയ രണ്ടാം പതിപ്പിന്റെ കവര്

Monday, November 12, 2012

reviews of mohanlal book in various media

Mohanlal oru Malayaliyude Jeevitham reviewed in Cinema Mangalam ,Mathrubhumi Sunday supplement and Deshabhimani sunday supplement.
Chithrabhumi







Monday, October 29, 2012

Mohanlal Oru Malayaliyude Jeevitham @ INDULEKHA.BiZ | Kerala`s No.1 Online Bookstore

Article in Kalakaumudi


പരമ്പരകള്‍ക്കെതിരെ പീഡനക്കേസെടുക്കണം.

എ.ചന്ദ്രശേഖര്‍

പഴയ സംസ്‌കൃതനാടകങ്ങളിലും, ഷെയ്ക്‌സ്പീയര്‍ നാടകങ്ങളിലുമൊക്കെ ഒരൂ സങ്കേതമുണ്ട്-സോളിലോക്കി അഥവാ ആത്മഗതം.നായകനോ ഇതര കഥാപാത്രങ്ങളോ, അവരുടെ മനസ് വെളിപ്പെടുത്തുന്ന സംഭാഷണങ്ങളാണിവ. അരങ്ങിന്റെ പരിമിതിയില്‍ കൊടുങ്കാറ്റും പേമാരിയും വരെ സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും ഷെയ്ക്‌സ്പീയറെ പോലൊരു നാടക സംവിധായകനും ഭാസനെപ്പോലൊരു കളിയച്ഛനും മനസ്സിന്റെ അന്തര്‍നാടകങ്ങളെ പ്രേക്ഷകസമക്ഷമെത്തിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗങ്ങളുണ്ടായിരുന്നില്ല.
എന്നാല്‍, നൂറ്റാണ്ടുകള്‍ക്കിപ്പുറം സിനിമ, ദൃശ്യപരമായ അതിന്റെ മേല്‍ക്കോയ്മ സ്ഥാപിച്ചെടുത്തതുതന്നെ, അതിനു ചിത്രീകരിച്ചു കാണിക്കാന്‍ സാധിക്കാത്തതായി യാതൊന്നുമില്ല എന്ന സവിശേഷതയിലൂടെയാണ്. കംപ്യൂട്ടറിന്റെയും ഡിജിറ്റല്‍ സാങ്കേതികതയുടെയും കൂടി കടന്നുവരവോടെ, കാഴ്ചയിലെ വിപ്‌ളവം അക്ഷരാര്‍ത്ഥത്തില്‍ വിസ്മയം തന്നെയായിത്തീരുന്നു. അതിന് സ്ഥൂലവും സൂക്ഷ്മവുമായ ഏതൊരു വസ്തുവിനെയും ഏതളവിലും ചിത്രീകരിച്ചുകാണിക്കാനുള്ള കഴിവുണ്ട്. ഇങ്ങനയുള്ള സാങ്കേതിക മുന്നേറ്റത്തിനു മുമ്പും, കറുപ്പിലും വെളുപ്പിലും പരീക്ഷണങ്ങള്‍ നടത്തിയ സിനിമയുടെ ആചാര്യന്മാര്‍, അന്തര്‍സംഘര്‍ഷങ്ങളെ ആവിഷ്‌കരിക്കാനുള്ള സിനിമയുടെ മാധ്യമപരമായ കരുത്തും ശക്തിയും ദീര്‍ഘവീക്ഷണത്തോടെ തിരിച്ചറിഞ്ഞിരുന്നു.
എന്നാല്‍ സാങ്കേതികമുന്നേറ്റം വിചാരിച്ചതിലുമേറെ വളര്‍ന്നുമുറ്റിക്കഴിഞ്ഞ പശ്ചാത്തലത്തില്‍, സിനിമയുടെ തന്നെ ദൃശ്യസഹോദരനായ ടെലിവിഷനില്‍ നമുക്കു മുന്നിലെത്തുന്ന വിഴുപ്പുകാഴ്ചകളില്‍ പലതും മാധ്യമപരമായ സാധ്യതകളെല്ലാം കാറ്റില്‍പ്പറത്തി അതിന്റെ ഏറ്റവും വൃത്തികെട്ട വ്യഭിചാരവൃത്തിയിലൂടെ ജുഗുപ്‌സ സൃഷ്ടിക്കുകയാണിന്ന്.
മലയാളത്തില്‍ ടെലിവിഷന്‍ ഓഡിയന്‍സ് മെഷര്‍മെന്റ് (ടാം) റേറ്റിംഗില്‍ മുന്‍പില്‍ നില്‍ക്കുന്ന രണ്ടു സീരിയലുകളുടെ മാത്രം ഉദാഹരണമെടുത്താല്‍ ഈ പ്രസ്താവനയുടെ പരമാര്‍ത്ഥം ബോധ്യപ്പെടാനാവും.
അമ്മ എന്ന സീരിയല്‍, കുഞ്ഞുന്നാളിലെ നഷ്ടപ്പെടുന്ന ഒരു കുഞ്ഞിന്റെയും അവളുടെ അച്ഛന്റെയും അമ്മയുടേയും കഥയാണ്. ഒറ്റവാക്യത്തില്‍ ഏത് ഉത്സവപ്പറമ്പിലും ഏപ്പോഴും നടക്കാവുന്നത് എന്ന സര്‍വസാധാരണത്വം ആരോപിക്കപ്പെടാവുന്ന പ്രമേയം, പക്ഷേ കുത്തിപ്പിഴിഞ്ഞ് ഇഴഞ്ഞുവലിഞ്ഞ് അടിച്ചുപരത്തി നീങ്ങുന്നത്, ദഹനക്കേടു പിടിച്ചതോ വിഷം ഉള്ളില്‍ ചെന്നതോ ആയ കുടലില്‍ നിന്നു പുറത്തുവരുന്ന ദഹിക്കാതെ പുളിച്ചു തെകിട്ടുന്ന ഛര്‍ദ്ദ്യതിസാര അമേധ്യത്തെപ്പോലെയാണ്.

നിരോധിക്കപ്പെട്ട ബാലവേല
വാസ്തവത്തില്‍, ബാലവേല നിയമം മൂലം നിരോധിക്കപ്പെട്ട ഇന്ത്യയില്‍ അമ്മ പരമ്പര നിരോധിക്കേണ്ടത്, അതുദ്പാദിപ്പിക്കുന്ന പ്രതിലോമകരമായ സാംസ്‌കാരിക ദുര്‍ഗന്ധം കൊണ്ടു മാത്രമല്ല, മറിച്ച് അതിലടങ്ങിയിരിക്കുന്ന പരസ്യമായ ബാലവേല കാരണമാണ്. നായികാസ്ഥാനത്തും പ്രിതനായക/നായികാ കര്‍തൃത്വങ്ങളിലും പതിനെട്ടു തികയാത്ത കുട്ടികള്‍ അഭിനയിക്കുന്നതു കൊണ്ടു തന്നെ, അവര്‍ക്കിണങ്ങാത്ത കഥാസന്ദര്‍ഭങ്ങളും, അവര്‍ക്കുള്‍ക്കൊള്ളാനാവാത്ത സംഭാഷണങ്ങളും, അവര്‍ക്കു ചെയ്യാന്‍ സാധിക്കാത്ത ശാരീരിക ചേഷ്ടകളും നിര്‍ബന്ധപൂര്‍വം ചെയ്യിക്കുന്നതുകൊണ്ടു തന്നെ, ഇത് ബാലവേലയുടെ നിയമപരിധിയില്‍ വരുമെന്നതില്‍ തര്‍ക്കം വേണ്ട. നല്ലൊരു അഭിഭാഷകന് ഇക്കാര്യം കോടതിയെ നിസ്സംശയം ബോധ്യപ്പെടുത്താന്‍ സാധിക്കുന്നതേയുള്ളൂ. തെരുവുസര്‍ക്കസ്സിലെയും സര്‍ക്കസിലെതന്നെയും കുട്ടികളുടെ അഭ്യാസപ്രകടനങ്ങളെ ബാലവേലയുടെ പരിധിയില്‍ വ്യാഖ്യാനിക്കാമെങ്കില്‍ തീര്‍ച്ചയായും ഈ പരമ്പരബാലികകളെയും ബാലന്മാരെയും അതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
അമ്മയിലെ നായിക ചിന്നുമോള്‍ സൗഭാഗ്യത്തില്‍ നിന്നു പട്ടിണിയിലേക്കും പിന്നീട് സൗഭാഗ്യങ്ങളിലേക്കും മാറി മാറി ഊയലാടുന്ന പാവമൊരു ബാലികയാണ്. അവള്‍ കടന്നുപോന്നിട്ടുള്ള നീറുന്ന ജീവിതസന്ധികള്‍ക്കു കയ്യും കണക്കുമില്ല. അവിടെ പലയിടത്തും, ഏറെ അനുഭവസമ്പത്തുള്ള മുതിര്‍ന്നവര്‍ക്കു പോലും സാധ്യമാവാത്തത്ര മാനസിക പരിപാകത്തോടെ, ഇരുത്തം വന്ന ഒരാളുടെ വീക്ഷണദൈര്‍ഘ്യത്തോടെയും വിശാലമനസ്സോടെയുമാണ് അവള്‍ പെരുമാറുന്നത്. അവളുടെ മുത്തച്ഛനു പോലുമില്ലാത്തത്ര പക്വത. രാത്രി പോയിട്ട്, വൈകുന്നേരം പോലും തലസ്ഥാനത്ത് ട്യൂഷന്‍ വിട്ട് പത്താംകഌസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് ഒറ്റയ്ക്കു നടന്നുവരാന്‍ സാധിക്കാത്ത സാമൂഹികസാഹചര്യത്തിലും, വീട്ടില്‍ നിന്നിറക്കിവിടപ്പെട്ട അവള്‍ ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ട് വഴിയരികിലെ മരച്ചോട്ടില്‍ കഴിയുന്നു. ഏറ്റെടുത്തു വളര്‍ത്തുന്ന വൃദ്ധയ്ക്ക് ദീനം വരുമ്പോള്‍ സ്വയം ഡോക്ടറെ വിളിച്ചുകൊണ്ടു വന്നു പരിശോധിപ്പിക്കുന്നു. വില്ലന്മാരോടും പലിശക്കാരോടുമെല്ലാം ഒറ്റയ്ക്ക് ഇടപെടുന്നു. അപരവ്യക്തിത്വത്തിലായാല്‍പ്പോലും തന്നെ തിരിച്ചറിയാത്ത തന്റെ അമ്മയുടെ സ്‌നേഹലാളനകള്‍ പരോക്ഷമായി ഏറ്റുവാങ്ങാനായി, വേലക്കാരിയായി വീട്ടില്‍ കഴിയുന്നു. അവള്‍ക്കു പകരക്കാരിയായി അവള്‍തന്നെ ആ വീട്ടിലേക്കു തിരുകിക്കയറ്റുന്ന പെണ്‍കുട്ടി, നിനച്ചിരിക്കാതെ വന്നു ചേര്‍ന്ന സൗഭാഗ്യങ്ങളില്‍ മതിമറന്ന്, യഥാര്‍ത്ഥ ചിന്നുവിനെ ഒഴിവാക്കി, സ്വയം ചിന്നുതന്നെയായി അവിടെ എക്കാലവും വാഴാന്‍, അവള്‍ക്കെതിരേ ചതിക്കുഴികളുടെ നെടുനീളന്‍ പരമ്പരകള്‍ തന്നെ ആസൂത്രണം ചെയ്യുന്നു.
അവളുടെ അമ്മയുടെ ബന്ധുവിന്റെ മകനാണ് അവളുടെ മറ്റൊരു ശത്രു.ചിന്നുവിനെ ഇല്ലായ്മചെയ്യാന്‍, അവളെ ഒഴിവാക്കാന്‍ അവന്‍ ചെയ്തു കൂട്ടുന്നതു പലതും, പഴയകാല സിനിമകളില്‍ കെ.പി. ഉമ്മറോ ജോസ്പ്രകാശോ,ഗോവിന്ദന്‍കുട്ടിയോ, ഇപ്പോള്‍ സിദ്ധിക്കോ, റിസബാവയോ, സായ്കുമാറോ ഒക്കെ ചെയ്യുന്നതു തന്നെയാണ്. എന്തിന് ക്വട്ടേഷന്‍ സംഘത്തെവരെ കരാര്‍ ചെയ്യുന്നത് മീശ മുളയ്ക്കാത്ത ഈ പയ്യനാണ്.കഷ്ടകാലത്തിന്, ടിവിയിലെ ഈ ബാലവേല ബിഗ്‌സ്‌ക്രീനിനെക്കൂടി ബാധിച്ചിരിക്കുകയാണിപ്പോള്‍. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍, നാടന്‍ ഭാഷയില്‍ മുട്ടയില്‍ നിന്നു വിരിയാത്ത ഒരു കുഞ്ഞന്‍ പയ്യന്റെയും പെണ്‍കുരുന്നിന്റെയും പ്രണയം വരെ ഗാനസഹിതം ചിത്രീകരിച്ചിരിക്കുന്നു.
തീര്‍ച്ചയായും ഇത് തുമ്പിയെക്കൊണ്ടുള്ള കല്ലെടുപ്പിക്കലാണ്. ബാലന്‍ മുതല്‍ നമ്മുടെ സിനിമ കൈകാര്യം ചെയ്തിട്ടുള്ള പ്രമേയം തന്നെയാണിത് എങ്കിലും, കുട്ടികള്‍ക്ക് കുട്ടിത്തമില്ലാതാക്കുന്ന ദൃശ്യസമീപനം ഇത്രത്തോളം ദുഷിച്ച് മുമ്പ് കണ്ടിട്ടില്ല. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് പോലുള്ള സിനിമകളിലെ നിഷ്‌കളങ്കമാര്‍ന്ന ബാല്യാവതരണങ്ങളുടെ മഹത്വം അമ്മ പരമ്പര ആവര്‍ത്തിച്ചു നമ്മെ ബോധ്യപ്പെടുത്തുന്നു. ഇവിടെ, കുട്ടികളെ മുതിര്‍ന്നവരുടെ കുപ്പായത്തിലേക്ക് ഇളക്കിപ്രതിഷ്ഠിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവരുടെ ചെയ്തികള്‍ക്ക് നിഷ്‌കളങ്കതയുടെ സൗന്ദര്യമോ,കൗതുകമുണര്‍ത്തുന്ന ലാളിത്യമോ അല്ല, മറിച്ച് അറപ്പിക്കുന്ന ജുഗുപസയാണുള്ളത്.
കുട്ടികളെക്കൊണ്ട് സിനിമയിലഭിനയിപ്പിക്കുന്നതോ അവരെ കേന്ദ്രീകരിച്ചു കഥകള്‍ മെനയുന്നതോ എപ്പോഴും പഴയ സോദ്ദേശസാഹിത്യ പഞ്ചതന്ത്ര ഗുണപാഠ ശൈലിയിലാവണമെന്നല്ല. തമിഴില്‍ ഏറ്റവും മികച്ച സിനിമയ്ക്കുളള ദേശീയ ബഹുമതി നേടിയ പശങ്ക തന്നെ ഉദാഹരണം.കുട്ടികളെ വച്ചു പരിപൂര്‍ണമായി നിര്‍മിച്ച ഈ സിനിമ, കുട്ടികളെ എങ്ങനെ സിനിമയ്ക്ക് അസംസ്‌കൃത വസ്തുവാക്കാമെന്നുള്ളതിന്റെ ശുഭമാതൃകയാണീ സിനിമ.

പരസ്യമായ ആത്മഗതങ്ങള്‍
മാധ്യമപരമായി സിനിമയുടെ ദൃശ്യസാധ്യതകളെ കൊഞ്ഞനം കുത്തുന്ന മറ്റൊരിനമാണ് പരമ്പരകളിലെ നീണ്ട ആത്മഗതാഖ്യാനങ്ങള്‍. അമ്മ, അമ്മക്കിളി തുടങ്ങിയ പരമ്പരകളിലെ കഥാപാത്രങ്ങളുടെ ആത്മഗതങ്ങളില്‍ പലതും അഞ്ചു മിനിറ്റെങ്കിലും നീളുന്ന ദൃശ്യാഖ്യാനങ്ങളാണ്. ചിന്നുവിനെ തകര്‍ക്കാനുള്ള അടുത്ത തന്ത്രമെന്തെന്ന് അവളുടെ ശത്രുപക്ഷത്തുള്ള വില്ലനും വില്ലത്തിയും ആലോചിക്കുന്നത്, വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയിരുന്ന കണ്ണാടി വിശ്വനാഥന്റെ കിരണ്‍ കോമിക്‌സിലെ ഇരുമ്പു കൈ മായാവി പോലുള്ള തട്ടുപൊളിപ്പന്‍ ചിത്രകഥകളിലെ സംഘര്‍ഷരംഗങ്ങളിലേതു പോലെയാണ്. അദൃശ്യനായകന്റെ ഇരുട്ടടി കൊണ്ടോ, വെടിയുണ്ടയേറ്റോ മരിച്ചുവീഴുന്ന വില്ലനോ ദുഷ്ടകഥാപാത്രമോ ചിത്രകഥയില്‍ ആ നിമിഷം നിലവിളിക്കുന്നത് ഇങ്ങനെ:' ഹാ, അമ്മേ!...അയ്യോ ഞാന്‍ ചത്തേ!' തോക്കില്‍ നിന്നു വെടിയുതിരുന്നതും വെടിയുണ്ടയേറ്റ് നെഞ്ചത്തു കൈവച്ചു വീഴുന്നതും, വെടിയുടെ ഫീല്‍ കിട്ടാനായി വരഞ്ഞുചേര്‍ത്തിട്ടുള്ള നക്ഷത്ര രൂപവുമെല്ലാമുണ്ടായിട്ടും, ഈ ഡയലോഗ് എന്തിന് എന്ന് അതു വായിച്ച് ഏറെ ചിന്തിച്ചിരുന്നു. ഇതേ അവസ്ഥ ഹാസ്യമുണ്ടാക്കാന്‍ സി.ഐ.ഡി മൂസ പോലുള്ള സിനിമകളില്‍ ഗ്രാഫിക്‌സിന്റെ സഹായത്തോടെ അതിവിദഗ്ധമായി ഉപയോഗിച്ചിട്ടുള്ളതും പിന്നീട് കണ്ടു. പട്ടിയുടെ വരെ ആത്മഗതം ആ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഓര്‍ക്കുമല്ലോ?
എന്നാല്‍ അമ്മയിലെ കുരുന്ന കഥാപാത്രങ്ങളും അമ്മക്കിളിയിലെ വില്ലനായ രാജേഷ് ഹെബ്ബാറും, വില്ലത്തിയായ സജിത ബേട്ടിയും മറ്റും അന്തര്‍ചോദനകള്‍ ഉറക്കെ ചിന്തിക്കുന്നവരാണ്. അവരത് നീണ്ട വെടിപ്പന്‍ ഡയലോഗായിത്തന്നെ കാല്‍ എപ്പിസോഡിലേറെ പറഞ്ഞഭിനയിച്ചുകളയും. കൊലപാതകം നടന്ന സ്ഥലത്തു നിന്നു കണ്ടെത്തുന്ന വെടിയുണ്ടയും തോക്കും തൊണ്ടിമുതലായി കൈമാറുമ്പോള്‍, സോണി ടിവിയിലെ ഹിറ്റ് കുറ്റാന്വേഷണപരമ്പരയായ സി.ഐ.ഡിയിലെ എസിപി പ്രദ്യുമ്‌നന്‍ തടിമാടന്മാരായ തന്റെ ഉപഗ്രഹസഹപ്രവര്‍ത്തകരോടു വച്ചു കാച്ചുന്ന സ്ഥിരമായൊരു പരസ്യനിഗമനമുണ്ട്:' അപ്പോള്‍ ഈ തോക്കുപയോഗിച്ച് ഈ ഉണ്ടയാണ് കൊലയാളി വെടിവച്ചത.്' എന്തൊരു കണ്ടെത്തല്‍? ഇനി, കൊലക്കളത്തില്‍ നിന്നെങ്ങാനും ഒരു സ്്ത്രീയുടെ പാദരക്ഷ കിട്ടായാലുമുണ്ടാവും ചീഫിന്റെ വക ഒരു ഡയലോഗ്-' അപ്പോള്‍, കൊലപാതകി ഒരു സ്ത്രീയായിരുന്നു.' വിഡ്ഢിത്തം നിറഞ്ഞ ഈ ഉണ്ടയില്ലാ വെടിപോലെ തന്നെയാണ് മലയാളപരമ്പരകളിലെ കഥാപാത്രങ്ങളുടെ ആത്മഗതങ്ങളും.
നാഴികയ്ക്കു നാല്‍പ്പതുവട്ടം, കൂര്‍ത്തുറപ്പിച്ച മാര്‍വിടം അരയന്നം തലകുലുക്കുന്നതു പോലെയോ, ഒട്ടകം മുന്നോട്ടായുന്നതുപോലെയോ മുന്നോട്ടും പിന്നോട്ടും ശ്വാസമെടുത്താഞ്ഞും, ആറുമാസത്തിലൊരിക്കല്‍ ദന്തിസ്റ്റിനെക്കൊണ്ടു മിനുക്കുന്ന പല്ലുകള്‍ കരുകരാ ഞെരിച്ചമര്‍ത്തിയും പറത്തിയിട്ട മുടി കൈകൊണ്ടു വകഞ്ഞുമാറ്റിയും അങ്ങോട്ടുമിങ്ങോട്ടും അഴിച്ചുവിട്ട കോഴിയെപ്പോലെ നാലഞ്ചടി നടന്നും തിരിഞ്ഞും നിന്നുതിരിഞ്ഞുകളിച്ചും സജിതാബേട്ടിയുടെ വില്ലത്തി മനസ്സില്‍ അടുത്ത കരു നീക്കുന്നത് നടുറോഡിലായാലും അരോടെന്നില്ലാതെ ഉറക്കെ സംസാരിച്ചുകൊണ്ടായിരിക്കും. ' ങാഹാ, ബേലയെ അങ്ങനെയങ്ങനെ ഒതുക്കാമെന്നവള്‍ വിചാരിച്ചോ, കാണിച്ചുകൊടുക്കും ഞാനവള്‍ക്ക്. ഈ ബേല ആരാണന്നാണവള്‍ വിചാരിച്ചെ? നോക്കിക്കോ പെണ്ണേ നിന്നെയും നിന്റെ നായരെയും ഈ നാടാകെ നാറ്റിച്ചിട്ടെ, ഈ ബേലയുടെ കലിയടങ്ങു....' എന്ന മിട്ടിലുള്ള ദീര്‍ഘ സംഭാഷണമായിരിക്കും ആത്മഗതം. സംഗതി നമ്മുടെ പാഞ്ചാലിയുടെ പുതുപ്പിറവിയും പാഞ്ചാലി ശപഥത്തിന്റെ ആധുനികാഖ്യാനവുമൊക്കെയാണെങ്കിലും, പൊതുവഴിയില്‍ നിന്ന് ഒരു പെണ്ണ്, അവള്‍ വേഷത്തിലും ഭാഷയിലും സമ്പന്നയും വിദ്യാസമ്പന്നയുമാണെന്നു തോന്നിച്ചാല്‍പ്പോലും, ഒറ്റയ്ക്കു നിന്നു ദീര്‍ഘമായി സംസാരിച്ചാല്‍ അതിന് സ്ഥിരബുദ്ധിയുള്ള സാധാരണക്കാരുടെ വ്യാഖ്യാനത്തില്‍ ഒറ്റ അര്‍ത്ഥമേയുള്ളൂ- തലയ്ക്കു സ്ഥിരതയില്ലാത്തവള്‍!. അല്ലാതെ, ആഖ്യായകാരന്മാര്‍ ഉദ്ദേശിക്കുംപോലെ തലതെറിച്ചവള്‍ എന്ന അര്‍ത്ഥമൊന്നും അതു സംവദിക്കുന്നില്ല.
അമ്മയിലെ ചിന്നുമോളാകട്ടെ, അതിലും സഹതാപമര്‍ഹിക്കുന്നു. രാത്രി അസമയത്ത് വീട്ടില്‍ നിന്നിറങ്ങേണ്ടിവന്ന അവള്‍ ഒരു മരച്ചോട്ടിലിരുന്നു ചിന്തിക്കുകയാണ് അടുത്തത് എന്താണു വേണ്ടത് എന്നതിനെപ്പറ്റി.' ഇനി എന്തു ചെയ്യും ഭഗവാനെ, മുത്തശ്ശി മരിച്ചു. ചിന്നുവിനെ അമ്മ തിരിച്ചറിയുന്നില്ലല്ലോ? ഇനിയിപ്പോള്‍ എന്താ ചെയ്ക? വീട്ടിലേക്കു തന്നെ മടങ്ങിയാലോ? പക്ഷേ അവിടെ വല്യമ്മായി വഴിമുടക്കിയാലോ, അപ്പോള്‍ എന്തു ചെയ്യും?...'  മനസ്സിലിരിപ്പ് എല്ലാം വിളിച്ചുപറയുന്ന കഥാപാത്രങ്ങള്‍ പരമ്പരകളുടെ ഏറ്റവും വലിയ തമാശയായിത്തന്നെ മാറുകയാണ്. ചിന്നുവിനെ സ്‌കൂളില്‍ പഠിപ്പിക്കാന്‍ വിടാന്‍ മുത്തശ്ശനെടുക്കുന്ന തീരുമാനം വെളിപ്പെടുത്താനായി വിളിപ്പിക്കുമ്പോള്‍, പ്രതിനായികാവേഷത്തില്‍ ചിന്നുചമഞ്ഞു കൂടിയിട്ടുള്ള കുട്ടിയുടെ ആത്മഗതം ഇങ്ങനെ:' എന്തിനാണാവോ മുത്തശ്ശന്‍ ചിന്നുവിനെ വിളിപ്പിക്കുന്നത്? ഇനി മറ്റു വല്ല അവാര്‍ഡും അവള്‍ക്കു ലഭിച്ചിട്ടുണ്ടാവുമോ?' ആടിനെ പട്ടിയാക്കുന്ന ഈ മാജിക്കില്‍ പ്രേക്ഷകനാണ് സത്യത്തില്‍ ശ്വാനരാക്കപ്പെടുന്നത് എന്ന് ഏറ്റവുമൊടുവില്‍ മാത്രം തിരിച്ചറിയുന്നതോ, പാവം പ്രേക്ഷകരും!
ആദ്യകാലത്തെ നിശ്ശബ്ദ സിനിമകളില്‍ ചാര്‍ളി ചാപഌനും മറ്റും പരീക്ഷിച്ച ഒന്നാണ് എഴുതിക്കാണിക്കുക എന്നത്. സംഭാഷണം തീര്‍ത്തും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ഏറ്റവും നിര്‍ണായക മുഹൂര്‍ത്തത്തില്‍ അതിന്റെ രത്‌നച്ചുരുക്കം മാത്രം ഒരു ശീര്‍ഷകക്കാര്‍ഡാക്കി എഴുതിക്കാണിക്കുക. പ്രാരംഭ ശീര്‍ഷകത്തിനും ദ് എന്‍ഡ് കാര്‍ഡിനും ഇടയില്‍ അപൂര്‍വമായി ഇങ്ങനെ ചില എഴുതിക്കാണിക്കല്‍.പക്ഷേ അവയില്ലായിരുന്നെങ്കില്‍ക്കൂടിയും ചാപഌന്‍ സിനിമകളുടെ ഭാവമുഗ്ധത പ്രേക്ഷകരിലേക്ക് അതേ തീവ്രതയോടെ വിനിമയം ചെയ്യപ്പെടുമായിരുന്നു. ഭുതകാലമൊഴിവാക്കി ആവര്‍ത്തിക്കട്ടെ, ഇന്നും വിനിമയം ചെയ്യപ്പെടുന്നുകൊണ്ടേയിരിക്കുന്നു. നൂറ്റാണ്ടുമുമ്പേ അദ്ദേഹത്തിനു സാധിച്ചതു പോലും മറന്നുകൊണ്ടാണ് ദൃശ്യമാധ്യമത്തെ ശബ്ദഘോഷങ്ങളാക്കി നമ്മുടെ പരമ്പരാകാരന്മാര്‍ അപമാനിക്കുന്നതും പീഡിപ്പിക്കുന്നതും. ദൃശ്യപീഡനത്തിന് ഇന്ത്യന്‍ പീനല്‍ കോഡില്‍ ശിക്ഷ നിഷ്‌കര്‍ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.പരമ്പരകള്‍ അവ മുന്നോട്ടു വയ്ക്കുന്ന പ്രമേയപരമായ പാപ്പരത്തത്തേക്കാളും അത് ഉത്പാദിപ്പിക്കുന്ന പ്രതിലോമകരമായ സംസ്‌കാരത്തേക്കാളും അപകടകാരികളാവുന്നത് മാധ്യമപരമായ ഈ കടന്നാക്രമണം വഴിയാണ്. അവയ്‌ക്കെതിരേ ഒരാത്മഗതം പരസ്യമാക്കിക്കൊള്ളട്ടേ-'... ഈ നരകത്തില്‍ നിന്നെന്നെ കരകേറ്റീടണം ശിവശംഭോ ശംഭോ ശിവശംഭോ!



Wednesday, October 17, 2012

Receiving the State TV Award


Receiving the Kerala State TV Award for the best article on TV for the year 2010, from the Minister for Health, Mr.VS Sivakumar in the Award Nite held at University Senate Hall, Trivandrum on thursday, the 17th October 2012.Minister for Cinema and Actor Mr.K B Ganeshkumar and the Chairman of the Kerala State Chalachithra Academy and noted film maker Mr.S Priyadarsan also in the frame. The award was given for the article Realitikku Pinnile Reality-chila manushyavakasha chinthakal- published in Varthamanam Onam Special in the year 2012.



Thursday, October 11, 2012

Mohanlal-Oru Malayaliyude Jeevitham Second Edition in print.

Mohanlal-Oru Malayaliyude Jeevitham Second Edition Published by Chintha Publishers, TVM
Priced Rs 145/-

Sunday, September 30, 2012

INGLISH WINGLISH!

ണ്‍ ബേബി റണ്‍, അടുത്തിടെ ഏറ്റവും നന്നായി ആസ്വദിച്ചൊരു സിനിമയാണ്. കാരണങ്ങള്‍ പലതുണ്ട്.പ്രാഥമികമായി, ജോഷിയെപ്പോ
ലൊരു മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍, പുതുതലമുറച്ചെക്കന്മാരുടെ സിനിമാഭാഷയില്‍ ഷോട്ടുകളും ഫ്രെയിമുകളു മൊരുക്കിക്കണ്ടതിലുള്ള കൗതുകം കലര്‍ന്ന ആദരം. രണ്ടാമതായി, കാമ്പുള്ള സിനിമകളിലേക്ക് മോഹന്‍ലാലിനെപ്പോലൊരു നടന്‍ വീണ്ടും നടന്നു കയറുന്നതിലുള്ള സന്തോഷം. മൂന്നാമതായി തത്സമയം ഒരു പെണ്‍കുട്ടിക്കു ശേഷം മാധ്യമങ്ങളെയും മാധ്യമസംസ്‌കാരത്തെയും അധികരിച്ചുണ്ടായ സിനിമയയാണെന്ന സവിശേഷത.സച്ചി സേതുമാര്‍ ടെക്കിത്രില്ലറുകളില്‍ വിദഗ്ധരാണെന്ന് റോബിന്‍ഹുഡിലൂടെത്തന്നെ തെളിയിച്ചതാണെങ്കിലും, റണ്‍ബേബി തീര്‍ച്ചയായും സച്ചിയുടെ തൊപ്പിയിലൊരു തൂവല്‍ തന്നെയായിരിക്കും. മാധ്യമരംഗത്തെ കിടമത്സരവും കുതികാല്‍വെട്ടും, തത്വദീക്ഷയില്ലാത്ത പോരാട്ടങ്ങളുടെ ആപത്തും അപകടവും ഈ സിനിമ തുറന്നു കാണിക്കുന്നു.

പറയാന്‍ ഉദ്ദേശിച്ചത് ഇതൊന്നുമല്ല. മാധ്യമപരമായ ആധികാരികതയില്‍ റണ്‍ ബേബി റണ്‍ പരമാവധി സത്യസന്ധതയും ആത്മാര്‍ത്ഥതയും വച്ചുപുലര്‍ത്തിയിട്ടുണ്ടെന്നതു സമ്മതിക്കുന്നതോടൊപ്പം തന്നെ, തിരക്കഥാകൃത്തോ, സംവിധായകനോ പോലും ഒരുപക്ഷേ ശ്രദ്ധിച്ചിരിക്കാനിടയില്ലാത്ത ഒരു ചെറിയ വീഴ്ചയെപ്പറ്റി ചര്‍ച്ചചെയ്യുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. എന്തുകൊണ്ടെന്നാല്‍, ഇത്തരം വീഴ്ചകള്‍ നമ്മുടെ സിനിമകളില്‍ പതിവുകാഴ്ചയാവുകയാണ്. സാങ്കേതികത മുന്നോട്ടുകുതിക്കുംതോറും അതുവഴി ഒഴിവാക്കാവുന്ന തെറ്റുകളും കൂടിവരികയാണെന്ന സങ്കടത്തില്‍ നിന്നാണ് ഈ കുറിപ്പിന്റെ പിറവി.

സിനിമയിലൊരിടത്ത്,നായകന്റെയും നായികയുടെയും നിഷ്‌കളങ്കത വെളിപ്പെടുത്തുന്ന കഌപ്പിംഗുമായുള്ള വാര്‍ത്താ ബുള്ളറ്റിന്റെ പുനഃസംപ്രേഷണം നടന്നുകൊണ്ടിരിക്കെ, ആ വാര്‍ത്തയില്‍ പ്രത്യക്ഷപ്പെടുന്ന അപര്‍ണ നായരെന്ന നടിയും ബിജുമേനോന്‍ അവതരിപ്പിക്കുന്ന ഋഷികേഷും ചേര്‍ന്ന് നായികാനായകന്മാരെ രക്ഷപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നൊരു രംഗമുണ്ട്. പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രസ്തുത വാര്‍ത്താബുള്ളററിനില്‍ ആധികാരികമായി ഒരു ക്യാപ്ഷന്‍ സൂപ്പര്‍ ചെയ്യുന്നുണ്ട്, അതിങ്ങനെ-RECODED! അക്ഷരപ്പിശകിന്റെ ഈ ജനതിക കോഡിനെ എത്രയാലോചിച്ചിട്ടും തിരിച്ചറിയാനാവില്ല. തീര്‍ച്ചയായും ഇതു സംവിധായകനോ, തിരക്കഥാകൃത്തിനോ കലാസംവിധായകനോ പറ്റിയതാവില്ല. ഒരുപക്ഷേ ഈ വീഡിയോ ഉത്പാദിപ്പിച്ച ഗ്രാഫിക് ഡിസൈനര്‍ക്കു പറ്റിയതാവണം. ഏതായാലും ഈ കോഡിന്റെ പിന്‍ ഊരിയെടുക്കാതിരുന്നതുകാരണം ആ സീന്‍ ഒരു ദുരന്തത്തിന്റെ RECORDING ആയിത്തീര്‍ന്നു.

അപ്പോഴാണ് സമാനമായൊരു സംഭവം ഓര്‍മ്മയിലെത്തിയത്. സംഗതി, മലയാളത്തില്‍ വിജയം നേടി തമിഴിലേക്കു മൊഴിയും മാറിയ ചിന്താമണി കൊലക്കേസ് എന്ന സിനിമയിലാണ്. എ.കെ. സാജന്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ. ആ സിനിമയില്‍ ഒരിടത്ത് കേസന്വേഷിക്കുന്ന ഒരുദ്യോഗസ്ഥന്‍ ചിന്താമണിയുടെ കേസ് ഡയറി തുറക്കുന്നൊരു ക്ലോസപ്പുണ്ട്. ചുവപ്പുനാടയുള്ള സര്‍ക്കാരിന്റെ ഫയല്‍. അതിനു നെടുകെ നല്ല സ്റ്റൈലന്‍ ഇംഗഌഷില്‍ ഇങ്ങനെ വായിക്കാം-CHINTHAMANI KOLA CASE! ഇംഗഌഷിനോടും, സര്‍വോപരി ഐ.പി.എസ് കാരോടും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോടും കാണിച്ച കൊലച്ചതിയായിപ്പോയില്ലേ ഇത് എന്ന വര്‍ണ്യത്തില്‍ ആര്‍ക്കെങ്കിലും ആശങ്ക തോന്നുന്നുവെങ്കില്‍ അവര്‍ക്കായി MURDER CASE എന്ന വാക്കുകള്‍ സപഌമെന്റായി നല്‍കാനേ നിവൃത്തിയുള്ളൂ.

മലയാളത്തിലെ ഒരു കാലത്തെ അര്‍തര്‍ കൊനാന്‍ ഡോയ്ല്‍ സൃഷ്ടിച്ച മലയാളിയായ ഇന്റര്‍നാഷനല്‍ ഡിറ്റക്ടീവ്, രചയിതാവിന്റെ ഭാവനയില്‍ പാരീസിലെ ഈഫല്‍ ഗോപുരത്തിലെ റിവോള്‍വിംഗ് ബാറിലിരുന്ന് ഹാഫ് എ കൊറോണ സിഗററ്റും വലിച്ച് കരിമീന്‍ മപ്പാസും ചള്ളാസും കൂട്ടി എം..സി.ആര്‍ കുടിച്ചതെഴുതിവച്ചതിനെപ്പറ്റിയുള്ള ഇതിഹാസത്തെക്കാള്‍ പരിഹാസ്യമാണ് സിനിമയിലെ ഈ ഇംഗഌഷ് വികൃതി.

  സിനിമയിലെന്നല്ല, നിത്യജീവിതത്തിലും നാം ബോധപൂര്‍വം തെറ്റിക്കുന്ന ഇത്തരം സ്‌പെല്ലിംഗുകളും ഇംഗഌഷ് വാക്കുകളും നിരവധിയാണ്, റെസ്റ്റോറന്റ്, ഡയറി, സൂപ്പറിന്റന്‍ഡ്, മേയര്‍...അങ്ങനെ എത്രയോ...

എങ്കിലും FILM എന്നതിനു പകരം FILIM എന്നുപയോഗിക്കുന്ന സിനിമാക്കാരെ എന്തു ചെയ്യും? HELLO എന്ന വാക്ക് സിനിമയ്ക്കു പേരാകുമ്പോള്‍ HALLO എന്നാകുന്നത് സംഖ്യാശാസ്ത്രപ്രകാരമാണോ, തെറ്ററിയാതെ പറ്റിയതാണോ എന്ന സംശയത്തിലും വലുതാണ് HALO എന്നാകാതെ പോയല്ലോ എന്നതിലുള്ള ആശ്വാസം.Dy.S.P എന്ന പേരിലെ Dy. ഡപ്യൂട്ടിയുടെ ചുരുക്കെഴുത്താണെന്നറിയാതെ DYSP എന്നുപയോഗിക്കുന്നവരാണ് ബഹുഭൂരിപക്ഷം.ഇതു സിനിമയില്‍ വരുമ്പോള്‍മാത്രം മാറണമെന്നില്ലല്ലോ. അപ്പോള്‍ BSC യും MSCയും ഒക്കെ B. Scയേയും M.Sc. യേയും അതിക്രമിച്ചു കടക്കുന്നതിലെന്താണു തെറ്റ്. CELEBRITY ആയതുകൊണ്ടുമാത്രം ആര്‍ക്കും CELIBRITY യിലെ അക്ഷരപ്പിശാച് മനസ്സിലായിക്കൊള്ളണമെന്നു നിയമമൊന്നുമില്ലല്ലോ?

തിരക്കഥയെഴുതുന്നവര്‍ക്കോ കലാസംവിധായകനോ, സഹായിക്കോ ഇംഗഌഷിലെ സ്‌പെല്ലിംഗ് കിറുകൃത്യമായി അറിഞ്ഞിരിക്കണമെന്നു നിര്‍ബന്ധമൊന്നുമില്ല. മാത്രമല്ല, ഇത്തരക്കാര്‍ക്ക് സഹായമായി അമേരിക്കന്‍ സ്‌പെല്ലിംഗ് പോലുമുണ്ട്. COLLEGE ല്‍ പോയിട്ടുള്ളവര്‍ പോലും COLLAGE എന്നെഴുതുന്ന കാലത്ത് കൊളാഷിന്റെ സ്‌പെല്ലിംഗ് COLLASH എന്നായിരിക്കുമെന്നു ധരിച്ചുപോയാല്‍ എന്തുചെയ്യും? എന്നിരുന്നാലും കംപ്യൂട്ടറില്‍ സ്‌പെല്‍ ചെക്ക് എന്നൊരു സംവിധാനം നിലവിലിരിക്കെ ഇത്തരം പിശകുകള്‍ അടിക്കടി ആവര്‍ത്തിക്കുന്നത് ന്യായീകരിക്കാന്‍ പഴമനസുകള്‍ക്കായില്ലെങ്കില്‍ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ?


മിക്ക സിനിമകളിലും കേള്‍ക്കാവുന്ന മറ്റൊരു ഭീമാബദ്ധമാണ് മീഡിയാസ്. ' എല്ലാ മീഡിയാസിലും നാളത്തെ ഹെഡ്‌ലൈന്‍ അവന്‍ ചത്ത വാര്‍ത്തയായിരിക്കണം' എന്നെല്ലാം ഘോരഘോരം പ്രസംഗിക്കുന്ന വില്ലന്മാര്‍ സര്‍വസാധാരണമാണ് സിനിമയില്‍. മീഡിയം എന്ന വാക്കിന്റെ ബഹുവചനമാണ് മീഡിയ എന്ന അടിസ്ഥാനവിവരം ഇല്ലാത്തവന്മാരാണല്ലോ ഈ വില്ലന്മാര്‍ എന്നാര്‍ക്കെങ്കിലും തോന്നിപ്പോയാല്‍ അതവരുടെ തന്നെ കുറവായേ കണക്കാക്കാനാവൂ. കാരണം, അതിലും വലിയ മണ്ടത്തരങ്ങള്‍ പറയുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണല്ലോ നമ്മുടെ സിനിമാകഥാപാത്രങ്ങള്‍. AUDIENCE എന്ന വാക്കിന് ഏക/ബഹുവചനങ്ങളില്ല എന്നറിയാതെ ഓഡിയന്‍സസ് എന്നു ബഹുവചനത്തിലുപയോഗിക്കുന്ന സെലിബ്രിട്ടികളുടെയിടയില്‍ ഇതൊക്കെയൊരു തെറ്റായിട്ടാരുകാണാന്‍. മാത്രവുമല്ല, തെറ്റാണെങ്കിലും നൂറാവൃത്തി ആവര്‍ത്തിച്ചാല്‍ അതിനു പ്രയോഗസാധുത എന്നൊരു ന്യായീകരണത്തില്‍ നിഘണ്ടുവിലും ഇടംകിട്ടുമല്ലോ.

ഇത്രയൊക്കെ ആലോചിച്ച് റണ്‍ബേബി കണ്ടിറങ്ങിയപ്പോള്‍ പക്ഷേ, ആശ്വാസമാണു തോന്നിയത്. BREAKING NEWS ന്റെ സ്‌പെല്ലിംഗ് BRAKING NEWS എന്നായില്ലല്ലോ, ഭാഗ്യം!

Thursday, August 30, 2012

യുവത്വം തേടുന്ന ചലച്ചിത്രഭാവുകത്വം

എ.ചന്ദ്രശേഖര്‍
ടുത്തിടെ, മലയാള സിനിമയില്‍ പുതിയൊരു നവോത്ഥാനത്തിന് തുടക്കംകുറിച്ച രണ്ടുമൂന്നു പുതുതലമുറ സിനിമകളില്‍ ഒന്നിനെപ്പറ്റി കേട്ട ഒരാക്ഷേപം, അതൊരു കൊറിയന്‍ സിനിമയുടെ മോഷണമാണ് എന്നാണ്.ആരോപണത്തിന് സിനിമയുടെ സ്രഷ്ടാക്കളിലാരും മറുപടി പറഞ്ഞില്ലെങ്കിലും, ചലച്ചിത്രബോധത്തില്‍ ലോകത്തു നടക്കുന്ന പുതിയ പരീക്ഷണങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കാത്ത, സാങ്കേതികതയിലും നിര്‍വഹണത്തിലും നവീനഭാവുകത്വം പ്രകടമാക്കിയ പ്രസ്തുത സിനിമയുടെ പ്രദര്‍ശനവിജയത്തിനുമേല്‍ ഈ ആരോപണം കളങ്കമാക്കിത്തീര്‍ക്കാനായിരുന്നു ചില ചലച്ചിത്രപ്രസിദ്ധീകരണങ്ങളുടെ പോലും ശ്രമം. മാമൂലുകളെ വലിച്ചെറിയുന്നതിലുള്ള പാരമ്പര്യത്തിന്റെ വൈഷമ്യമായിക്കണ്ട് അതു പൊറുക്കുക. എന്നാല്‍, മാധ്യമപരമായി മലയാളസിനിമയ്ക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരവും, തിരിച്ചറിവുമായിട്ടാണ് ചാപ്പാക്കുരിശ് എന്ന സിനിമ നേരിട്ട വിമര്‍ശനത്തെ വാസ്തവത്തില്‍ നോക്കി കാണേണ്ടത്. എന്തുകൊണ്ട്?
ജനപ്രിയസിനിമ അല്ലെങ്കില്‍ സാങ്കേതികത്തികവുള്ള സിനിമ-ഇവയ്‌ക്കെല്ലാം നമ്മുടെ പൊതുമാതൃക നാളിതുവരെ ഹോളിവുഡ് സിനിമയായിരുന്നുവെന്നോര്‍ക്കുക. നിര്‍വഹണശൈലിക്കും, സന്നിവേശം, ഛായാഗ്രഹണം, ശബ്ദവിന്യാസം, തുടങ്ങി സമസ്തമേഖലയിലും ഹോളിവുഡ് നോക്കികളായിത്തന്നെയാണ് നമ്മുടെ കമ്പോളസിനിമയുടെ അപോസ്തലന്മാര്‍ മുന്നേറിക്കൊണ്ടിരുന്നത്. ഇതില്‍, ഇടക്കാല പുതുസിനിമയുടെ വക്താക്കളും അപവാദങ്ങളായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സാങ്കേതികമികവിന്റെ, ജനപ്രിയസമവാക്യത്തില്‍, ഒക്കെ അവസാനവാക്കായി ഹോളിവുഡ് തിളങ്ങിവിളങ്ങി. കൊച്ചുകേരളത്തിലെ ശരാശരി സിനിമാക്കാരന്റെ മോഹവും, അമേരിക്കയുടെ ദേശീയ തലത്തിലുള്ള ഒരു സ്വകാര്യ അവാര്‍ഡ് മാത്രമായ (നാട്ടിലെ ഏഷ്യാനെറ്റ് അവാര്‍ഡോ അമൃത അവാര്‍ഡോ പോലെ ഒന്നുമാത്രം), വിപണനതന്ത്രത്തില്‍ ലോകത്തെ ഒന്നാമതായി മാറിയ ഓസ്‌കര്‍ അവാര്‍ഡായി മാറി. ടൈറ്റാനിക്കോ, ടെര്‍മിനേറ്ററോ ആക്കി തങ്ങളുടെ രചനയെ മാറ്റാനാകാത്തവര്‍, കുറഞ്ഞപക്ഷം അവയുടെ പ്രേതങ്ങളായിട്ടെങ്കിലും സ്വന്തം രചനകളെ പടച്ചുവിടാന്‍ ആശ്രാന്തം പരിശ്രമിച്ചു.അപ്പോള്‍ മലയാളസിനിമയ്ക്കു നഷ്ടമായത് അതിന്റെ തനതു സംസ്‌കാരമായിരുന്നു. തീര്‍ത്തും പൗരസ്ത്യമായ അതിന്റെ സ്വത്വമായിരുന്നു; വ്യക്തിത്വവും അസ്തിത്വവുമായിരുന്നു.
ഇവിടെയാണ്, കൊറിയന്‍, ആഫ്രിക്കന്‍, ചൈനീസ് സിനിമകളിലേക്ക് ശ്രദ്ധതിരിക്കുക വഴി, പുതുതലമുറയിലെ ചെറുപ്പക്കാര്‍ ഒരു വീണ്ടെടുപ്പിന് സ്വയമറിയാതെയെങ്കിലും ചൂക്കാന്‍ പിടിക്കുന്നത്. സംസ്‌കാരത്തിന്റെ പാരാവാരത്തില്‍ പലതും സമാനമായി പങ്കിടുന്ന പൗരസ്ത്യമായ ദര്‍ശനാദര്‍ശങ്ങളെ ബോധപൂര്‍വമായിട്ടല്ലാതെ ചലച്ചിത്രങ്ങളിലേക്ക് ആവഹിക്കാന്‍ അതവര്‍ക്കു പ്രചോദനം നല്‍കി. അതുകൊണ്ടാണ്, കേവലം ഒരു ദോശയുണ്ടാക്കിയ കഥ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ആയി മാറിയത്. കാല്‍സ്വാധീനമില്ലാത്ത ചങ്ങാതി സ്‌കൂള്‍കഌസില്‍ അറിയാതെ മൂത്രമൊഴിച്ചത് ഇരുചെവിയറിയാതെ മറച്ചുവച്ച സൗഹൃദം ബ്യൂട്ടിഫുള്‍ ആയി പുനര്‍ജനിച്ചതും!തട്ടുദോശ ഉള്ളിക്കറിയും തേങ്ങാച്ചമ്മന്തിയും കൂട്ടി കഴിക്കുന്ന രുചിയുടെ ഗൃഹാതുരത്വം മലയാളിക്കു മാത്രം സ്വന്തമായ രസനാവൈവിദ്ധ്യമായിരിക്കും. അതൊരിക്കലും സായിപ്പിനോ, ഗോസായിക്കോ പറഞ്ഞാല്‍ മനസ്സിലാവണമെന്നില്ല. ബര്‍ഗറിന്റെയോ പിസയുടെയോ രുചിഭേദത്തിലൂടെ വിനിമയം ചെയ്യാവുന്ന വികാരാംശവുമാണെന്നു തോന്നുന്നില്ല അത്. സാഗര്‍ ഹോ്ട്ടലിലെ ചിക്കന്‍ ബിരിയാണിയും ആര്യാസിലെ മസാലദോശയും മനസ്സില്‍ ഊറുന്ന രുചിസ്വപ്നമായി കൊണ്ടുനടക്കുന്നവര്‍ക്കേ ഉസ്താദ് ഹോട്ടലിന്റെ പൊരുളറിയാനാവൂ.
ലൈംഗികമായി ദുരുപയോഗം ചെയ്ത് ഉപേക്ഷിച്ചുകളയുന്ന കാമുകനെ നിഷ്ഠുരമായി ദണ്ഡിക്കുന്ന പെണ്ണിന്റെ കഥ മലയാളി ആദ്യമായി കാണുന്നത് ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെ അല്ല എന്നോര്‍ക്കണം. വര്‍ഷങ്ങള്‍ക്കു മുമ്പേ, പത്മരാജനും ഭരതനും ചേര്‍ന്ന് നവംബറിന്റെ നഷ്ടത്തിലും, പത്മരാജനും ഐ വി ശശിയും ചേര്‍ന്ന് കൈകേയിയിലും പറഞ്ഞുവച്ചതിനപ്പുറമൊന്നും 22 എഫ്.എം കാട്ടിത്തരുന്നില്ല. എങ്കിലും ഈ 22 എഫ്.എം വേറിട്ട ദൃശ്യാനുഭവമാവുന്നത്, അതു പകര്‍ന്നു തരുന്ന സാംസ്‌കാരികവും സാമൂഹികവുമായ ദേശത്തനിമയുടെ സാധാരണത്വത്തിലൂടെയാണ്. ഒരുപക്ഷേ, ചെറിയൊരു പ്രണയവഞ്ചനയ്ക്ക് ഇത്രവലിയ ശിക്ഷയെന്തിന് എന്ന് ഈ സിനിമകള്‍ കണ്ട പാശ്ചാത്യ പ്രേക്ഷകന്‍ മൂക്കത്തു കൈവച്ചു ചോദിച്ചുപോയേക്കും. കാരണം അവന്റെ സദാചാരസാമൂഹിക വ്യവസ്ഥയ്ക്കു ദഹിക്കാവുന്ന മാനസികാവസ്ഥയല്ല, ഈ മൂന്നു സിനിമകളിലേയും മലയാളി നായികമാര്‍ പങ്കുവയ്ക്കുന്നത്. അപ്പോള്‍ നമ്മുടെ സിനിമയില്‍ നമുക്കു മാത്രം മനസ്സിലാവുന്ന, മനസ്സിലാക്കാനാവുന്ന ചില സാംസ്‌കാരിക ഗുട്ടന്‍സുകളുണ്ട്. അതാണ് ആ സിനിമകളെ തദ്ദേശീയമായ തനതു സിനിമകളാക്കുന്നത്. ഈ ഗുട്ടന്‍സുകള്‍ പങ്കിടുന്നു എന്നുള്ളതുകൊണ്ടു മാത്രമാണ്, ആധുനിക മള്‍ട്ടീപ്‌ളെക്‌സ് സിനിമാജനുസില്‍പ്പെടുന്ന ഉസ്താദ് ഹോട്ടലും സ്പിരിറ്റും ട്രാഫിക്കും തട്ടത്തിന്‍ മറയത്തും തത്സമയം ഒരു പെണ്‍കുട്ടിയും ഉറുമിയും ഋതുവും ആദാമിന്റെ മകന്‍ അബുവും പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയും പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റും, ഡയമണ്ട് നെക്ലെസും ഈ അടുത്തകാലത്തും ഒക്കെ നമ്മുടെ പ്രിയപ്പെട്ട സമകാലിക സിനിമകളാകുന്നത്. അവയെല്ലാം സമാനമായി പങ്കിടുന്നത് പ്രാദേശികതയുടെ തനിമയും തിരിച്ചറിയലുമാണ്.
പ്രാദേശികത്തനിമ, ദേശസ്വത്വം എന്നത് കേവലം കഥാംശത്തില്‍ മാത്രം വെളിവാക്കപ്പെടുന്നതോ പെടാവുന്നതോ ആയ എന്തോ ആണെന്നു ധരിക്കുന്നത്് അതിന്റെ സാധ്യതകളെ ലളിതവല്‍ക്കരിക്കുന്നതാകും. ഭാഷണഭേദത്തിലൂടെപ്പോലും ദേശത്തനിമ പ്രകടമാക്കാന്‍ സാധിക്കുമെന്ന് മലയാളത്തില്‍ ആദ്യം തെളിയിച്ചത് മാര്‍ത്താണ്ഡവര്‍മ്മയിലൂടെ സി.വി രാമന്‍പിള്ളയാണ്. തെക്കന്‍ ഭാഷണശൈലിയുടെ നീട്ടലും വടക്കന്‍ ഭാഷണഭേദത്തിന്റെ കുറുക്കലും വള്ളുവനാടിന്റെ ഈണവുമെല്ലാം പിന്നീട് എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥാരംഗത്തേക്കുള്ള ആഗമനത്തോടെ മലയാള സിനിമയിലും ഏറെ സ്വീകാര്യമായിത്തീരുകയായിരുന്നു. 'ഹോ എന്തൊര് സ്പീഡ്' എന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റത്തിലെ നായകന്‍ തെക്കന്‍ സഌങ്ങില്‍ പറഞ്ഞതിന്റെ സുഖം തന്നെയായിരുന്നു അരവിന്ദന്റെ ഒരിടത്ത് എന്ന സിനിമയില്‍ തെക്കനായ വൈദ്യുതബോര്‍ഡ് ഓവര്‍സീയര്‍ നെടുമുടി വേണുവെന്ന അനുഗ്രഹീത നടനിലൂടെ സംസാരിച്ചപ്പോള്‍ പ്രേക്ഷകന് അനുഭവവേദ്യമായതും. ഇതുതന്നെയാണ് മറ്റൊരു തരത്തില്‍ ഓപ്പോള്‍ എന്ന സിനിമാപ്പേരു കേട്ടപ്പോള്‍ കേരളീയര്‍ക്കൊട്ടാകെ തോന്നിയിട്ടുള്ളതും. എന്നാല്‍ 'യെവന്‍ പുലിയാണ് കേട്ടാ' ശൈലിയില്‍ ഈ ഭാഷണഭേദം രാജമാണിക്യത്തിലൂടെ കാരിക്കേച്ചര്‍വല്‍ക്കരിച്ചപ്പോഴാണ് കമ്പോളസിനിമയില്‍ ദേശത്തനിമയുടെ സാധ്യത ജനപ്രിയചലച്ചിത്രവ്യവസായം തിരിച്ചറിഞ്ഞത് എന്നേയുള്ളൂ. ഇപ്പറഞ്ഞ ദേശത്തനിമയെല്ലാം പക്ഷേ, മീശമാധവന്‍ പോലുള്ള ജനപ്രിയ സിനിമകള്‍ പ്രചരിപ്പിച്ച പ്രാദേശികതയില്‍ നിന്നു തുലോം വേറിട്ടതായിരുന്നുവെന്നു ശ്രദ്ധിക്കണം.
തനി നാടന്‍ ഭാവുകത്വത്തിന്റെ കലര്‍പ്പില്ലാത്ത സ്വരഭേദങ്ങളും രുചിഭേദങ്ങളുമാണ് ചാപ്പാക്കുരിശിലെ ഉത്തരമലബാര്‍ സഌങ് സംസാരിക്കുന്ന വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തിലൂടെയും, തട്ടത്തിന്‍ മറയത്തിലെ തിരുവിതാംകൂര്‍ ശൈലി പേശുന്ന മനോജ് കെ.ജയന്റെ കഥാപാത്രത്തിലൂടെയും സിനിമയില്‍ ഉരുത്തിരിഞ്ഞത്. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് എന്ന സിനിമയാവട്ടെ, ഒരു പരിധി കൂടി കടന്ന്, ഭാഷണഭേദത്തിന്റെ ഉത്തരമലബാര്‍ ശൈലിക്കുമപ്പുറം, കണ്ണൂരിന്റെ അധികമൊന്നും വെളിപ്പെട്ടിട്ടില്ലാത്ത തനിനാടന്‍ പ്രദേശങ്ങളുടെ ഹരിതാഭകൂടി വ്യക്തമാക്കിത്തരികയായിരുന്നു. ഉപയോഗിച്ചാവര്‍ത്തിച്ചു തേഞ്ഞു പതം വന്ന ദേശദൃശ്യങ്ങളുടെ സ്ഥാനത്ത് ഊര്‍വരമായ കന്യാഭൂമികളുടെ കാണാക്കാഴ്ചകളിലേക്കു ക്യാമറ തുറന്നതുതന്നെയായിരുന്നു ഓര്‍ഡിനറി എന്നൊരു സാധാരണ സിനിമയെ എക്‌സ്ട്രാ ഓര്‍ഡിനറിയാക്കിയ ഇന്ദ്രജാലവും. പാലക്കാടന്‍ ഭാഷാഭേദത്തെ മുഖ്യകഥാപാത്രങ്ങളിലൊരാള്‍ക്ക് സംസാരിക്കാന്‍ നല്‍കിക്കൊണ്ട് ഓര്‍ഡിനറിയുടെ സ്രഷ്ടാക്കളും അതിനു സാര്‍ത്ഥകമായൊരു പ്രാദേശികസ്വത്വഗുണം പകര്‍ന്നുനല്‍കുകയായിരുന്നു. പ്രാഞ്ചിയേട്ടന്‍ തൃശ്ശൂര്‍ ഭാഷ സംസാരിച്ചതും ഈ മുന്നേറ്റത്തിന്റെ ഭാഗമായിട്ടാണ്.
പ്രാദേശികത എന്നത് മാധ്യമത്തില്‍ അടയാളപ്പെടുത്തുന്നത്, ഭാഷണഭേദങ്ങളിലൂടെയും നിര്‍വഹണഭൂമികയിലൂടെയും (ലൊക്കേഷന്‍) മാത്രമാവണമെന്നു നിര്‍ബന്ധമില്ല, സിനിമ പോലെ ഒരു ദൃശ്യമാധ്യമത്തില്‍. മറിച്ച്, തീര്‍ത്തും തദ്ദേശീയമായ സമകാലിക വിഷയങ്ങളും അവയോടുള്ള പ്രതികരണങ്ങളും കഥാശരീരത്തില്‍ വിളക്കിച്ചേര്‍ക്കുക വഴിയും ദേശത്തനിമ അടയാളപ്പെടുത്താനാവുമെന്നതിന് നമ്മുടെ സമകാലിക സിനിമകളില്‍ നിന്നുതന്നെ എത്രയോ തെളിവുനിരത്താകും. ഈ അടുത്ത കാലത്ത് പോലെ ഒരു സിനിമ കൈകാര്യം ചെയ്യുന്നത്, ഒരേ സമയം പ്രാദേശികവും അതേ സമയം സാര്‍വലൗകികവുമായ പ്രമേയമാണ്. ഇതേ നിരീക്ഷണം, ഇന്ത്യന്‍ റുപ്പീ, സ്പിരിറ്റ് പോലുള്ള സിനിമകളുടെ കാര്യത്തിലും സാധുവാകുന്നതു കാണാം.
മുഖ്യധാരയിലെ മാറ്റങ്ങളുടെ കണക്കെടുപ്പുകളില്‍ മതിഭ്രമിക്കുന്നതിനിടെ, നിരൂപകര്‍ ശരിക്കും കാണാതെ വിട്ടുപോകുന്ന സുപ്രധാനമായൊരു കാര്യമുണ്ട്. സമാന്തരസിനിമാധാരയില്‍ യുവതലമുറചലച്ചിത്രപ്രവര്‍ത്തകരും, മനസ്സില്‍ യുവത്വം നഷ്ടമാകാതെ നോക്കുന്ന ചലച്ചിത്രകാരന്മാരും നിര്‍മിക്കുന്ന ധീരമായ ചലച്ചിത്രോദ്യമങ്ങള്‍, അവ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ഡോ.ബിജുവിനെപ്പോലെ തികച്ചും ചലച്ചിത്രബോധം പ്രകടമാക്കുന്ന വീട്ടിലേക്കുള്ള വഴി പോലുള്ള സിനിമകളെ പലപ്പോഴും പ്രേക്ഷകന്‍ അത്രയേറെ ഗൗനിക്കാതെ പോകുന്ന അവസ്ഥയാണുള്ളത്.
വാസ്തവത്തില്‍ ഉസ്താദ് ഹോട്ടല്‍ അടക്കമുള്ള സമീപകാല നവതരംഗസിനിമകള്‍ മാമൂല്‍ ധാരണകളെ പൊളിച്ചെഴുതുകയാണ്. എണ്‍പതുകളില്‍ സെക്‌സും വയലന്‍സുമൊക്കെയായി അരങ്ങേറിയ ഭരത-പദ്മരാജന്‍മാരുടെ ഗ്രാമ്യസിനിമകളുടേതില്‍ നിന്നു വേറിട്ട ഭാവുകത്വമാണ് ആധുനിക മലയാള സിനിമ പങ്കുവയ്ക്കുന്നത്. അതു വിനിമയം ചെയ്യുന്നതും സംവദിക്കുന്നതും പുതിയതലമുറ മലയാളിയോടാണ്. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളുമാണ് ഈ സിനിമകള്‍ പ്രമേയമാക്കുന്നത്. സ്വാഭാവികമായി, അവ ചില തിരുത്തലുകള്‍ക്കു മുതിരുന്നുണ്ട്, ധൈര്യപ്പെടുന്നുമുണ്ട്. അത്തരം ധൈര്യത്തിന്റെ പേരില്‍ത്തന്നെയാണ് ഉസ്താദ് ഹോട്ടലും നാളെ അടയാളപ്പെടുത്തപ്പെടുക.
മണ്ണില്‍ തൊട്ടുനില്‍ക്കുന്ന പ്രമേയങ്ങളാണ് നവതരംഗ സിനിമകളുടേത്. അതുകൊണ്ടു തന്നെ അതില്‍ അതിമാനുഷരില്ല, ദുര്‍ബലരും, കരയുകയും ചിരിക്കുകയും ചെയ്യുന്ന പച്ചമനുഷ്യരുമേ ഉള്ളൂ. അവര്‍, തങ്ങളുടെ ജീവിതത്തകര്‍ച്ചകളില്‍, നേരിടേണ്ടിവരുന്ന പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നീറിയുരുകുന്നവരും, സങ്കടങ്ങളില്‍ നിന്ന്് ക്രമേണ പ്രത്യാശയില്‍ പിടിച്ചു കയറി രക്ഷപ്രാപിക്കുന്നവരുമാണ്. അതല്ലാതെ, ചോരയ്ക്കു പകരം ചോര പോലുള്ള ഫാസി്സ്റ്റ് മുദ്രാവാക്യസിനിമാ സങ്കല്‍പങ്ങളോട്് പുതുതലമുറ സിനിമകള്‍ യാതൊരു ചാര്‍ച്ചയും പുലര്‍ത്തുന്നില്ല. എന്നുമാത്രമല്ല, ഫാസിസ്റ്റ് ആശയങ്ങളോട് തെല്ലും അനുകമ്പ വച്ചുപുലര്‍ത്തുന്നുമില്ല.
കഌഷേ ആയി തീരുമായിരുന്ന കഥാസന്ദര്‍ഭങ്ങള്‍ കുറവുള്ള സിനിമയല്ല ഉസ്താദ് ഹോട്ടല്‍. ഉപ്പൂപ്പാന്റെ ഹോട്ടല്‍ ബാങ്ക് മാനേജറും താന്‍ ജോലിചെയ്യുന്ന ഹോട്ടലിന്റെ ജനറല്‍ മാനേജറും ഉള്‍പ്പെടുന്ന ഭൂമാഫിയ ചുളുവില്‍ കൈവശപ്പെടുത്താന്‍ നടത്തുന്ന ഗൂഢാലോചന നായകനായ ഫൈസി തിരിച്ചറിയുന്നതുമുതല്‍ ഉസ്താദ് ഹോട്ടലിന്റെ കഥയ്ക്ക്, നാളിതുവരെ പറഞ്ഞു പോന്ന ഏതൊരു ജനപ്രിയ സിനിമയുടെയും പ്രതികാര ഫോര്‍മുല ആര്‍ജ്ജിക്കാന്‍ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. വില്ലന്മാരെ വെല്ലുന്ന ബുദ്ധി ശക്തിയോടെ അവരെ തറപറ്റിക്കാന്‍ കൂട്ടാളികളോടൊത്ത് ഒരു നാടകം. അതുമല്ലെങ്കില്‍, എന്തിനും തയാറായി നിയമം കൈയ്യിലെടുത്ത് ഒരു തകര്‍പ്പന്‍ സംഘട്ടന രംഗശൃംഖല. മീശപിരിക്കാനും തച്ചുതകര്‍ക്കാനും കൈയ്യടിനേടാനുമുള്ള ധാരാളം സ്‌കോപ്പുണ്ടായിരുന്ന വഴിത്തിരിവ്. എന്നാല്‍ ഫൈസി ശ്രമിക്കുന്നത്, തന്റെ ജനറല്‍ മാനേജറോട് കാര്യം തുറന്നു പറഞ്ഞ് ഒരു ഒത്തുതീര്‍പ്പു നോക്കാനാണ്. അതു പൊളിഞ്ഞ് അപമാനിതനായി മടങ്ങേണ്ടി വന്ന ഫൈസിയുടെ പ്രതികാരം, ജി.എമ്മിന്റെ അതിഥികള്‍ക്കുമുന്നില്‍ ജീവനുള്ള ഒരുകോഴിയെ തുറന്നു വിട്ടുകൊണ്ടവസാനിക്കുന്നു. യൂറോപ്പില്‍ പഠിച്ചുവന്ന ഫൈസി എന്ന കഥാപാത്രത്തെക്കൊണ്ട്, രഞ്ജി പണിക്കര്‍ സ്‌റ്റൈലില്‍ നാല് ഇംഗഌഷ് ഡയലോഗോ, രഞ്ജിത് ശൈലിയില്‍ സാഹിത്യക്കൊഴുക്കട്ട കുത്തിനിറച്ച യമഗണ്ടന്‍ സംഭാഷണമോ പറയിപ്പിക്കാന്‍ നൂറ്റൊന്നു ശതമാനം സാധ്യതയുണ്ടായിരുന്ന സ്ഥാനത്താണ് തിരക്കഥാകൃത്ത് അഞ്ജലിമേനോനും സംവിധായകന്‍ അന്‍വര്‍റഷീദും കൂടി അസൂയാവഹമായ മിതത്വം പ്രകടമാക്കിയത്.
കുറഞ്ഞത് നാലുമിനിറ്റെങ്കിലും നീണ്ടു നിന്നേക്കാവുന്ന അതിസാഹസികമായൊരു സംഘട്ടനസാധ്യതയും കൂടി ഇതേപോലെ ചിത്രത്തിന്റെ സ്രഷ്ടാക്കള്‍ ബോധപൂര്‍വം വേണ്ടെന്നു വച്ചിട്ടുണ്ട്, ഉസ്താദ് ഹോട്ടലില്‍. രാത്രി നായികയെ വീട്ടില്‍ക്കൊണ്ടാക്കാന്‍ പോകുംവഴി പൊട്ടവണ്ടി കേടാകുമ്പോള്‍ നായകനും നായികയും ലോറിയില്‍ കയറി വരവേ, ലോറി ഡ്രൈവറെയും കിളിയെയും വിഡ്ഢികളാക്കി രക്ഷപ്പെടുന്ന യുവമിഥുനങ്ങള്‍, പിന്തുടര്‍ന്നു വരുന്ന ആജാനുബാഹുവായ കിളിയില്‍ നിന്നു രക്ഷപ്പെടുന്നത്, സുരക്ഷിതമായൊരു ഒളിവിടം തേടിക്കൊണ്ടാണ്. നിയമവ്യവസ്ഥയെ ഉള്‍ക്കൊണ്ടുകൊണ്ട്, പാരമ്പര്യത്തിന്റെ എല്ലാ നന്മകളെയും ആവഹിച്ചുകൊണ്ട്, അംഗീകരിച്ചുകൊണ്ട് സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുളള യുവതയുടെ മോഹങ്ങളുടെ, ആഗ്രഹങ്ങളുടെ നേര്‍ചിത്രമായി ഉസ്താദ് ഹോട്ടല്‍ മാറുന്നത് ഇങ്ങനെയൊക്കെയാണ്.
കുടുംബബന്ധങ്ങളുടെ ഊടും പാവും, ഈര്‍പ്പവും ഊഷ്മാവും ഉള്‍ക്കൊള്ളുന്ന സിനിമകളാണ് നവതരംഗപരമ്പരയില്‍ ഉടലെടുക്കുന്നത്. ആ ഗണത്തില്‍പ്പെടുത്താവുന്നതു തന്നെയാണ് ഉസ്താദ് ഹോട്ടലും. പാരമ്പര്യത്തെ തള്ളിപ്പറയുകയല്ല, അതിന്റെ നന്മകള്‍ ആവഹിച്ചു ജീവിതം തുടരാനാഗ്രഹിക്കുന്ന ആധുനിക മലയാളിസമൂഹത്തിന്റെ സ്വത്വസവിശേഷതയാണ് ഈ സിനിമകളിലെല്ലാം ആവിഷ്‌കരിച്ചു കാണാനാവുന്നത്.പ്രാദേശികതയുടെ ഭാഷണത്തനിമയ്ക്കപ്പുറം അതിന്റെ സാംസ്‌കാരികത്തനിമയും രുചിത്തനിമയും വരെ വിനിമയം ചെയ്യുന്ന സിനിമയായിവേണം ഉസ്താദ് ഹോട്ടലിനെ കണക്കാക്കാന്‍.
നവതരംഗസിനിമാപ്രസ്ഥാനം എക്കാലത്തും ഒരുകൂട്ടം യുവ ചലച്ചിത്രപ്രവര്‍ത്തകരെയും സാങ്കേതികപ്രവര്‍ത്തകരെയും അവര്‍ക്കൊപ്പം വേറിട്ട ഒരുപറ്റം അഭിനേതാക്കളെയും ലോകത്തിനു സംഭാവനചെയ്യാറുണ്ട്. എഴുപതുകളുടെ അവസാനം ഇന്ത്യയിലുടലെടുത്ത അത്തരമൊരു നവോത്ഥാനത്തിന്റെ സംഭാവനയാണ് നസിറുദ്ദീന്‍ ഷായും ഓം പുരിയും സ്മിത പാട്ടിലും ശബാന ആസ്മിയുമടങ്ങുന്ന താരനിര. മലയാളത്തില്‍ നെടുമുടിവേണുവും ഭരത് ഗോപിയും സൂര്യയും സുരേഖയുമെല്ലാം ഇത്തരമൊരു നവധാരയുടെ പങ്കാളികളായിരുന്നെങ്കില്‍ തമിഴില്‍ ചന്ദ്രശേഖര്‍, സുഹാസിനി, സരിത എന്നിങ്ങനെയായിരുന്നു ആ മുന്നേറ്റം നീണ്ടത്. ഹിന്ദിയില്‍ പില്‍ക്കാലത്ത്, മള്‍ട്ടിപ്ലെക്‌സ് സിനിമകളുടെ ആര്‍ട്ട്ഹൗസെന്നോ കമ്മേഴ്‌സ്യലെന്നോ വേര്‍തിരിവില്ലാത്ത നവതരംഗസിനിമയുടെ തേരോട്ടത്തില്‍ ഒട്ടേറെ പ്രതിഭകള്‍ സാന്നിദ്ധ്യം കൊ്ണ്ട് അരങ്ങുനിറച്ചു. രാഹൂല്‍ ബോസും കൊങ്കണ സെന്‍ ശര്‍മ്മയും മുതല്‍ കെ കെയും കങ്കണ റാവത്തും വരെ ആ നിര നീളും. തമിഴിലാവട്ടെ, ശശികുമാറിന്റെയും സമുദ്രക്കനിയുടെയും മറ്റും നേതൃത്വത്തിലായിരുന്നു ഈ മുന്നേറ്റം. മലയാളത്തില്‍ അത് ഫഹദ് ഫാസില്‍ വിനീത് ശ്രീനിവാസന്‍ ആസിഫ് അലി, നിവിന്‍ പോളി തുടങ്ങിയവരിലൂടെ ദുല്‍ക്കര്‍ സല്‍മാനിലും, നിത്യ മേനോനിലും എത്തി നില്‍ക്കുന്നു.
നിര്‍വഹണാശംത്തില്‍ കൈവരിച്ച ദൃശ്യാത്മകതയാണ് നവതരംഗ സിനിമയെ വേറിട്ടതാക്കുന്ന മറ്റൊരു സുപ്രധാന ഘടകം. സംഭാഷണപ്രധാനങ്ങളായ മുന്‍കാല സിനിമകളെ ദൃശ്യപരിചരണത്തിലെ വ്യതരിക്തത കൊണ്ടാണ് ഈ സിനിമകള്‍ പ്രതിരോധിക്കുന്നത്. യുവപ്രേക്ഷകരുടെ ഭാവുകത്വം തിരിച്ചറിയാനാവാതെ മുഖ്യധാരയിലെ ലബ്ധപ്രതിഷ്ഠരായ സംവിധായകര്‍ അന്തംവിട്ടു നില്‍ക്കുന്ന അവസ്ഥയിലാണ് നവതരംഗചലച്ചിത്രകാരന്മാര്‍ തങ്ങളുടെ രചനകളുമായി കടന്നിരിക്കുന്നതെന്നോര്‍ക്കുക. മാറ്റത്തിന്റെ രുചിഭേദങ്ങള്‍, തലമുറകളുടെ വിടവുകള്‍ക്കു തിരിച്ചറിയാനും മനസ്സിലാക്കാനും സാധിക്കാതെ പോയതാണ് അവര്‍ക്കു സംഭവിച്ച അപചയം. ലോകസിനിമയിലെ ഏറ്റവും പുതിയ ചലനം പോലും ഇന്റര്‍നെറ്റിലൂടെയും മറ്റും പിന്തുടരുന്ന പുതുതലമുറയുടെ ഭാവുകത്വപരിണാമം ഘ്രാണിച്ചറിയാതെ, യുവത്വത്തിന് ഇഷ്ടപ്പെടുമെന്ന മുന്‍വിധിയുടെ മിഥ്യാധാരണയില്‍ അവര്‍ പടച്ചുവിട്ട സിനിമകളോരോന്നും ചീട്ടുകൊട്ടാരം കണക്കെ തീയറ്ററില്‍ തകര്‍ന്നു വീണപ്പോഴാണ് മലയാളസിനിമയിലെ യഥാര്‍ത്ഥ പ്രതിസന്ധി ഭീമാകാരമാര്‍ജ്ജിക്കുന്നത്. ഒരു കാലത്ത് മുഖ്യധാര ജനപ്രിയ സിനിമയുടെ അപ്പോസ്തലന്മാരായിരുന്ന ഫാസില്‍, ജോഷി, ഐ.വി.ശശി, സിബി മലയില്‍ തുടങ്ങിയവര്‍ക്കു പോലും മാറിയ മണ്ണിന്റെ വേവും വളക്കൂറും അറിയാന്‍ സാധിക്കാതെ പോയി. അതുകൊണ്ടാണ് ലിവിങ് ടുഗെദറും, അപൂര്‍വ രാഗവും, വയലിനും, വെള്ളത്തൂവലും, സെവന്‍സുമെല്ലാം പരാജയമേറ്റുവാങ്ങിയ സിനിമയുടെ പട്ടികയിലൊതുങ്ങിയത്. പുതുമുഖ താരങ്ങളും കുറെ വര്‍ണ്ണപ്പകിട്ടും ആര്‍ഭാടവും കാതടപ്പിക്കുന്ന ആസുരസംഗീതവും സാങ്കേതികമികവും കൊണ്ടുമാത്രം പുതിയ തലമുറയുടെ ആത്മാവിന്റെ ആവശ്യങ്ങളെ നിവര്‍ത്തിക്കാന്‍ സാധിക്കാതെവന്നപ്പോഴാണ് അത്തരം സിനിമകള്‍ പരാജയമായത്.കുട്ടികള്‍ക്കു വായിക്കാന്‍ എന്ന മട്ടില്‍, മുതിര്‍ന്നവര്‍ പടച്ചുവിടുന്ന ചതഞ്ഞസാഹിത്യത്തിന്റെ ദുരവസ്ഥതന്നെയായിരുന്നു അത്. മാറിയ അഭിരുചികളെ തൊട്ടും കണ്ടും അറിയാനുള്ള ആര്‍ജ്ജവം കാണിക്കാതിരുന്നതാണ് ഈ സിനിമകളുടെ തകര്‍ച്ചയ്ക്കു കാരണം. ഇവിടെയാണ്, ഇന്നിന്റെ ചലച്ചിത്രകാരന്മാര്‍ അവരുടെ തലമുറയോട് അവരുടെ തന്നെ ഭാഷയില്‍ സംവദിക്കാന്‍ തയാറായി വന്നത്. അത്തരം സിനിമകളാണ് നവധാരയായി ആഘോഷിക്കപ്പെടുന്നതും.
ഇതിനൊരു മറുവശം കൂടിയുള്ളതും കാണാതെ പോയ്ക്കൂടാ. രഞ്ജിത്തിനെപ്പോലൊരു ചലച്ചിത്രകാരന്‍ താന്‍ തന്നെ കുടംതുറന്നുവിട്ട അതിമാനുഷനായകത്വം എന്ന ഭൂതം ഭസ്മാസുരപ്രാകാരം പ്രാപിക്കുന്നതു കണ്ട് മനഃസ്ഥാപിച്ചിട്ട്, നവധാരയുടെ ദൃശ്യവ്യാകരണങ്ങള്‍ക്കും പ്രമേയസമീപനങ്ങള്‍ക്കും ഒപ്പംകൂടുന്ന കാഴ്ച തീര്‍ച്ചയായും ആശാവഹമാണ്. സ്വന്തം സര്‍ഗാത്മകതയുടെ വഴിതെറ്റലില്‍, ആത്മപരിശോധനയ്ക്കു വിധേയനാവുകയും ആത്മനവീകരണത്തിന് ബോധപൂര്‍വമായ ശ്രമം നടത്തുകയും ചെയ്യുക വഴി രഞ്ജിത്തിനെപ്പോലൊരു മുഖ്യധാരാ ചലച്ചിത്രപ്രവര്‍ത്തകന്‍ സ്വയം തിരുത്തുകയാണ്
പരമ്പരാഗത സിനിമാനിര്‍മാണത്തിനു വേണ്ടിവരുന്നതിലും എത്രയോ കുറച്ചുമാത്രം മുതല്‍മുടക്കിലാണ് യുവധാര ചലച്ചിത്രനിര്‍മിതി സാധ്യമാക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഡിജിറ്റല്‍ വിപഌവത്തിന്റെ സംഭാവനയായി ഉരുത്തിരിഞ്ഞ സാങ്കേതിക മുന്നേറ്റം അതിനവരെ പിന്തുണച്ചു. താരപ്രതിഫലത്തിലും ആര്‍ഭാടങ്ങള്‍ക്കുമായി നീക്കിവച്ചിരുന്ന ബജറ്റിന്റെ സിംഹഭാഗവും പ്രമേയത്തിനും അതിന്റെ നിര്‍വഹണത്തിനും ഊന്നല്‍ നല്‍കാന്‍ തുടങ്ങിയതോടെ നാലിലൊന്നെങ്കിലുമായി കുറഞ്ഞു. മമ്മൂട്ടി മോഹന്‍ലാല്‍ സിനിമയ്ക്ക് ഏറ്റവും കുറഞ്ഞ മുതല്‍മുടക്കുതന്നെ നാലു കോടി രൂപയ്ക്കു മേല്‍ കടന്നപ്പോള്‍ തന്നെ ഫഹദ് ഫാസിലിന്റെ ഒരു സിനിമയ്ക്ക് രണ്ടു കോടി രൂപയില്‍ത്താഴെ മാത്രമായി ചെലവു ചുരുങ്ങി. അതോടെ സിനിമയുടെ പ്രതിവര്‍ഷ സഞ്ചിത നഷ്ടവും ഗണ്യമായി കുറഞ്ഞൂ. വ്യവസായത്തെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ തീയറ്ററുടമകള്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളെ ഏറെ ദിവസം നഷ്ടം സഹിച്ചു പ്രദര്‍ശിപ്പിക്കാന്‍ തയാറാവാത്തതും, തുടക്കത്തില്‍ അത്രയൊന്നും പ്രേക്ഷകരില്ലെങ്കില്‍പ്പോലും നവധാര ചിത്രങ്ങളെ പിന്താങ്ങുംവിധം പ്രദര്‍ശനത്തിനു സഹായിക്കുന്നതും, മുതല്‍മുടക്കില്‍വന്ന ഈ മാറ്റം തന്നെയെന്നു കാണാം. കൂടുതല്‍ നിര്‍മാതാക്കള്‍ ആത്മാര്‍ത്ഥതയോടെ സിനിമയില്‍ മുതല്‍മുടക്കാന്‍ തയാറാവുന്നതും നവതരംഗസിനിമകളുടെ വിജയത്തിന്റെ മറ്റൊരു ഉപലബ്ധിതന്നെയാണ്.
സിനിമ അങ്ങനെ പുതുതലമുറയിലേക്ക് സുഭദ്രം കൈമാറ്റപ്പെട്ടിരിക്കുകയാണ് എന്നുവേണം സമകാലിക സിനിമയുടെ കര്‍മ്മഫലം പരിശോധിക്കുമ്പോള്‍ കരുതേണ്ടത്. നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇതൊരാശ്വാസമാണ്. പ്രതീക്ഷയും.

Sunday, July 22, 2012

ഹൃദയം അലിയിച്ചിട്ട സുലൈമാനി!

രോ സിനിമയും കണ്ടിട്ട്, ഇതാണ് ഈയിടെ കണ്ട ഏറ്റവും മികച്ച സിനിമ എന്ന് അഭിപ്രായം എഴുതേണ്ടി വരുന്നത് ഒരു മഹാഭാഗ്യമാണ്.ആ മഹാഭാഗ്യമാണ് പുതുതലമുറ സിനിമകള്‍ മലയാള പ്രേക്ഷകന് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ആ സന്തോഷം പങ്കിട്ടുകൊണ്ടുമാത്രമേ ലിസ്റ്റന്‍ സ്‌റ്്‌റീഫന്റെ,അന്‍വര്‍ റഷീദിന്റെ, അഞ്ജലി മേനോന്റെ, ദുല്‍ക്കര്‍ സല്‍മാന്റെ ഉസ്താദ് ഹോട്ടലിനെപ്പറ്റി എഴുതാനാവൂ.

വാസ്തവത്തില്‍ ഉസ്താദ് ഹോട്ടല്‍ അടക്കമുള്ള സമീപകാല നവതരംഗസിനിമകള്‍, ജനപ്രിയ സിനിമകളുടെ മാമൂല്‍ ധാരണകളെ പൊളിച്ചെഴുതുകയാണ്. എണ്‍പതുകളില്‍ സെക്‌സും വയലന്‍സുമൊക്കെയായി അരങ്ങേറിയ ഭരത-പദ്മരാജന്‍മാരുടെ ഗ്രാമ്യസിനിമകളുടേതില്‍ നിന്നു വേറിട്ട ഭാവുകത്വമാണ് ആധുനിക മലയാള സിനിമ പങ്കുവയ്ക്കുന്നത്. അതു വിനിമയം ചെയ്യുന്നതും സംവദിക്കുന്നതും പുതിയതലമുറ മലയാളിയോടാണ്. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളുമാണ് ഈ സിനിമകള്‍ പ്രമേയമാക്കുന്നത്. സ്വാഭാവികമായി, അവ ചില തിരുത്തലുകള്‍ക്കു മുതിരുന്നുണ്ട്, ധൈര്യപ്പെടുന്നുമുണ്ട്. അത്തരം ധൈര്യത്തിന്റെ പേരില്‍ത്തന്നെയാണ് ഉസ്താദ് ഹോട്ടലും നാളെ അടയാളപ്പെടുത്തപ്പെടുക.

മണ്ണില്‍ തൊട്ടുനില്‍ക്കുന്ന പ്രമേയങ്ങളാണ് നവതരംഗ സിനിമകളുടേത്. അതുകൊണ്ടു തന്നെ അതില്‍ അതിമാനുഷരില്ല, ദുര്‍ബലരും, കരയുകയും ചിരിക്കുകയും ചെയ്യുന്ന പച്ചമനുഷ്യരുമേ ഉള്ളൂ. അവര്‍, തങ്ങളുടെ ജീവിതത്തകര്‍ച്ചകളില്‍, നേരിടേണ്ടിവരുന്ന പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നീറിയുരുകുന്നവരും, സങ്കടങ്ങളില്‍ നിന്ന്് ക്രമേണ പ്രത്യാശയില്‍ പിടിച്ചു കയറി രക്ഷപ്രാപിക്കുന്നവരുമാണ്. അതല്ലാതെ, ചോരയ്ക്കു പകരം ചോര പോലുള്ള ഫാസി്സ്റ്റ് മുദ്രാവാക്യസിനിമാ സങ്കല്‍പങ്ങളോട്് പുതുതലമുറ സിനിമകള്‍ യാതൊരു ചാര്‍ച്ചയും പുലര്‍ത്തുന്നില്ല. എന്നുമാത്രമല്ല, ഫാസിസ്റ്റ് ആശയങ്ങളോട് തെല്ലും അനുകമ്പ വച്ചുപുലര്‍ത്തുന്നുമില്ല. നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനല്ല, നിലവിലുള്ള നിയമവ്യവസ്ഥ സ്വന്തം ജീവിതത്തിന് വിലങ്ങുതടിയാവുമ്പോള്‍ പോലും, അതിനെ നിയമപരമായിത്തന്നെ നേരിടാനുള്ള ആര്‍ജ്ജവത്തോടെ, ജീവിതത്തില്‍ മുന്നേറാനാണ് ഉസ്താദ് ഹോട്ടല്‍ പോലൊരു സിനിമ പ്രേക്ഷകരോട്് അഭിസംബോധന ചെയ്യുന്നത്.

കഌഷേ ആയി തീരുമായിരുന്ന കഥാസന്ദര്‍ഭങ്ങള്‍ കുറവുള്ള സിനിമയല്ല ഉസ്താദ് ഹോട്ടല്‍. ഉപ്പൂപ്പാന്റെ ഹോട്ടല്‍ ബാങ്ക് മാനേജറും താന്‍ ജോലിചെയ്യുന്ന ഹോട്ടലിന്റെ ജനറല്‍ മാനേജറും ഉള്‍പ്പെടുന്ന ഭൂമാഫിയ ചുളുവില്‍ കൈവശപ്പെടുത്താന്‍ നടത്തുന്ന ഗൂഢാലോചന നായകനായ ഫൈസി തിരിച്ചറിയുന്നതുമുതല്‍ ഉസ്താദ് ഹോട്ടലിന്റെ കഥയ്ക്ക്, നാളിതുവരെ പറഞ്ഞു പോന്ന ഏതൊരു ജനപ്രിയ സിനിമയുടെയും പ്രതികാര ഫോര്‍മുല ആര്‍ജ്ജിക്കാന്‍ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. വില്ലന്മാരെ വെല്ലുന്ന ബുദ്ധി ശക്തിയോടെ അവരെ തറപറ്റിക്കാന്‍ കൂട്ടാളികളോടൊത്ത് ഒരു നാടകം. അതുമല്ലെങ്കില്‍, എന്തിനും തയാറായി നിയമം കൈയ്യിലെടുത്ത് ഒരു തകര്‍പ്പന്‍ സംഘട്ടന രംഗശൃംഖല. മീശപിരിക്കാനും തച്ചുതകര്‍ക്കാനും കൈയ്യടിനേടാനുമുള്ള ധാരാളം സ്‌കോപ്പുണ്ടായിരുന്ന വഴിത്തിരിവ്. എന്നാല്‍ ഫൈസി ശ്രമിക്കുന്നത്, തന്റെ ജനറല്‍ മാനേജറോട് കാര്യം തുറന്നു പറഞ്ഞ് ഒരു ഒത്തുതീര്‍പ്പു നോക്കാനാണ്. അതു പൊളിഞ്ഞ് അപമാനിതനായി മടങ്ങേണ്ടി വന്ന ഫൈസിയുടെ പ്രതികാരം, ജി.എമ്മിന്റെ അതിഥികള്‍ക്കുമുന്നില്‍ ജീവനുള്ള ഒരുകോഴിയെ തുറന്നു വിട്ടുകൊണ്ടവസാനിക്കുന്നു. യൂറോപ്പില്‍ പഠിച്ചുവന്ന ഫൈസി എന്ന കഥാപാത്രത്തെക്കൊണ്ട്, രഞ്ജി പണിക്കര്‍ സ്‌റ്റൈലില്‍ നാല് ഇംഗഌഷ് ഡയലോഗോ, രഞ്ജിത് ശൈലിയില്‍ സാഹിത്യക്കൊഴുക്കട്ട കുത്തിനിറച്ച യമഗണ്ടന്‍ സംഭാഷണമോ പറയിപ്പിക്കാന്‍ നൂറ്റൊന്നു ശതമാനം സാധ്യതയുണ്ടായിരുന്ന സ്ഥാനത്താണ് തിരക്കഥാകൃത്ത് അഞ്ജലിമേനോനും സംവിധായകന്‍ അന്‍വര്‍റഷീദും കൂടി അസൂയാവഹമായ മിതത്വം പ്രകടമാക്കിയത്. ശില്‍പഭദ്രമായ തിരക്കഥയിലൂടെ അഞ്ജലി മേനോന്‍, നമ്മെ അസൂയപ്പെടുത്തുന്നു. നറേറ്റവിലെ കന്യാകാത്വം കൊണ്ട് അത്ഭുതപ്പെടുത്തുന്നു.

കുറഞ്ഞത് നാലുമിനിറ്റെങ്കിലും നീണ്ടു നിന്നേക്കാവുന്ന അതിസാഹസികമായൊരു സംഘട്ടനസാധ്യതയും കൂടി ഇതേപോലെ ചിത്രത്തിന്റെ സ്രഷ്ടാക്കള്‍ ബോധപൂര്‍വം വേണ്ടെന്നു വച്ചിട്ടുണ്ട്, ഉസ്താദ് ഹോട്ടലില്‍. രാത്രി നായികയെ വീട്ടില്‍ക്കൊണ്ടാക്കാന്‍ പോകുംവഴി പൊട്ടവണ്ടി കേടാകുമ്പോള്‍ നായകനും നായികയും ലോറിയില്‍ കയറി വരവേ, ലോറി ഡ്രൈവറെയും കിളിയെയും വിഡ്ഢികളാക്കി രക്ഷപ്പെടുന്ന യുവമിഥുനങ്ങള്‍, പിന്തുടര്‍ന്നു വരുന്ന ആജാനുബാഹുവായ കിളിയില്‍ നിന്നു രക്ഷപ്പെടുന്നത്, സുരക്ഷിതമായൊരു ഒളിവിടം തേടിക്കൊണ്ടാണ്. നിയമവ്യവസ്ഥയെ ഉള്‍ക്കൊണ്ടുകൊണ്ട്, പാരമ്പര്യത്തിന്റെ എല്ലാ നന്മകളെയും ആവഹിച്ചുകൊണ്ട്, അംഗീകരിച്ചുകൊണ്ട് സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുളള യുവതയുടെ മോഹങ്ങളുടെ, ആഗ്രഹങ്ങളുടെ നേര്‍ചിത്രമായി ഉസ്താദ് ഹോട്ടല്‍ മാറുന്നത് ഇങ്ങനെയൊക്കെയാണ്. ഇവിടെ നായകന്‍ അതിമാനുഷനാവുന്നില്ലെന്നു മാത്രമല്ല, പ്രതിസന്ധികള്‍ക്കുമുന്നില്‍ മദ്യപനോ മറ്റോ ആയി സ്വയം നശിപ്പിക്കുന്നുമില്ല. പ്രായോഗികതയുടെ പാതയന്വേഷിച്ച് ജീവിതത്തെ വളരെ പോസിറ്റീവായി സമീപിക്കുന്നവരുടെ പ്രതിനിധിതന്നെയാണ് ദുല്‍ക്കറിന്റെ ഫൈസിയും. ഡബ്ബിംഗിലും ഭാവഹാവാദികളിലും മറ്റും ദുല്‍ക്കര്‍ പിതാവിനോടുപോലും താരതമ്യം ചെയ്യാനാവാത്തവണ്ണം വേറിട്ട വ്യക്തിത്വവും അസ്തിത്വവും പ്രകടമാക്കുന്നു.

കുടുംബബന്ധങ്ങളുടെ ഊടും പാവും, ഈര്‍പ്പവും ഊഷ്മാവും ഉള്‍ക്കൊള്ളുന്ന സിനിമകളാണ് നവതരംഗപരമ്പരയില്‍ ഉടലെടുക്കുന്നത്. ആ ഗണത്തില്‍പ്പെടുത്താവുന്നതു തന്നെയാണ് ഉസ്താദ് ഹോട്ടലും. പാരമ്പര്യത്തെ തള്ളിപ്പറയുകയല്ല, അതിന്റെ നന്മകള്‍ ആവഹിച്ചു ജീവിതം തുടരാനാഗ്രഹിക്കുന്ന ആധുനിക മലയാളിസമൂഹത്തിന്റെ സ്വത്വസവിശേഷതയാണ് ഈ സിനിമകളിലെല്ലാം ആവിഷ്‌കരിച്ചു കാണാനാവുന്നത്. കുടുംബബന്ധങ്ങളിലെ വിള്ളലുകളും വീഴ്ചകളും തീര്‍ച്ചയായും ഉസ്താദ് ഹോട്ടല്‍ കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷേ മനുഷ്യസഹജമായ മദമാത്സര്യങ്ങള്‍, അതൊക്കെ, ഒരു ദുരന്തത്തിനുമുന്നില്‍, അല്ലെങ്കില്‍ ബന്ധുവിനു വരുന്ന ഒരാവശ്യത്തിനുമുന്നില്‍ അലിഞ്ഞില്ലാതാവാനുള്ളതേയുള്ളൂ എന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ട് ഈ സിനിമ. അച്ഛനും മകനും തമ്മിലായാലും, കാമുകനും കാമുകിയും തമ്മിലായാലും, ഏതൊരു പകയും വിദ്വേഷവും ഇങ്ങനെ ഒരു നിമിഷത്തില്‍ പുകഞ്ഞില്ലാതാവാനുള്ളതേയുള്ളൂവെന്നതാണല്ലോ വാസ്തവവും.

നന്മ പ്രമേയമാവുന്നതുകൊണ്ടു തന്നെ ഈ സിനിമയിലും, ഇതര നവതരംഗസിനിമകളില്‍ എന്ന പോലെ, വില്ലനോ വില്ലന്മാരോ ഇല്ല. പ്രതിനായകനോ നായികയോ ഇല്ല. പ്രതിനായകസ്ഥാനത്തു വന്നേക്കാമായിരുന്ന ഫൈസിയുടെ പിതാവിന്റെ കഥാപാത്രം പോലും, കഥയുടെ സ്വാഭാവിക പ്രയാണത്തില്‍ ജീവനുള്ള കഥാപാത്രമായിമാറുന്നു. അതുകൊണ്ടുതന്നെ സിദ്ദീഖിന്റെ കഥാപാത്രത്തില്‍ പ്രതിനായകത്വമല്ല, ആത്യന്തിക സ്‌നേഹമാണ് തെളിഞ്ഞുവിളങ്ങിയതും. ഒരു സൂലൈമാനിയില്‍ അലയടിക്കുന്നതാണ് പ്രണയമെന്നതാണ് ഉസ്താദ് ഹോട്ടല്‍ സമ്മാനിക്കുന്ന ഏറ്റവും വലിയ തത്വസംഹിത. മാതൃത്വത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി പൈതൃകം വാഴിച്ച സ്ത്രീയെ പോലും പരസ്പരം പോരടിച്ചു തകര്‍ക്കുന്ന രുദ്രകാളികളായി ചിത്രീകരിക്കുന്ന ഏഴുമണിപ്പരമ്പരകള്‍ക്കു മുന്നില്‍ സ്വന്തം കുഞ്ഞുങ്ങളെ ചടച്ചിരിത്തുന്ന അമ്മമാരും അച്ഛന്മാരും മക്കളെ അത്യാവശ്യം കൊണ്ടുകാണിക്കേണ്ട സിനിമയാണ് ഉസ്താദ് ഹോട്ടല്‍. കാരണം, മാറുന്ന ലോകക്രമത്തിന്റെ, ആഗോളവല്‍ക്കരണത്തിന്റെ സാംസ്‌കാരികാധിനിവേശത്തിന്റെ മലവെള്ളപ്പാച്ചിലില്‍ സ്വത്വ പ്രതിസന്ധിയുടെ ആശയക്കുഴപ്പത്തില്‍ പെട്ടുഴലുന്ന ആധുനിക ചെറുപ്പക്കാരുടെ പ്രതീകമായ ഫൈസിയുടെ കഥയിലൂടെ അവര്‍ ബ്ന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും കരുണയുടെയും സഹജീവിസ്‌നേഹത്തിന്റെയും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു എന്നു വരാം. മധുരയിലെ, ജീവിക്കുന്ന ഇതിഹാസമായ കൃഷ്ണന്‍ നാരായണന്റെ (ഇതൊരു സാങ്കല്‍പിക കഥാപാത്രമല്ല, സിനിമയില്‍ ഒരു നടനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എങ്കിലും) ജീവിതജ്യോതിലൂടെ അവര്‍ കനിവിന്റെ പുതുരുചിക്കൂട്ടുകള്‍ നുണഞ്ഞിറക്കിയെന്നു വരാം. അതാണ് ഈ സിനിമയുടെ സുകൃതം.

ഒരു ചലച്ചിത്ര നിരൂപണത്തില്‍ നിന്നു പ്രതീക്ഷിക്കുന്ന, സാങ്കേതിക വിലയിരുത്തലുകളും മറ്റും പാടെ ഒഴിവാക്കിക്കൊള്ളട്ടെ. കാരണം, അതിനൊക്കെ അതീതമാണ് ഉസ്താദ് ഹോട്ടല്‍ സമ്മാനിക്കുന്ന കാഴ്ചയുടെ രസാനുഭൂതി. ഒരു സിനിമ പൂര്‍ത്തിയാവുന്നത് പ്രേക്ഷകന്റെ ഉള്ളകത്തിലാണെങ്കില്‍, ഉസ്താദ് ഹോട്ടല്‍ കണ്ട ഏതൊരു പ്രേക്ഷകന്റെയും ഉള്ളില്‍ അതിന്റെ ഓര്‍മ്മത്തിരികള്‍ ഒളിവെട്ടമായെങ്കിലും അല്‍പം ബാക്കിയാകുമെന്നുറപ്പ്. ചിത്രത്തില്‍, ഉസ്താദ് തന്നെ പറയുന്ന ഒരു ഡയലോഗ് (വയറ് നിറയ്ക്കാന്‍ എളുപ്പമാണ്, മനസ്സു നിറയ്ക്കുക എന്നതാണ് പ്രധാനം.) ലേശം ഭേദഗതികളോടെ കടമെടുക്കട്ടെ. കാഴ്ചയുടെ വൈവിദ്ധ്യമാര്‍ന്നൊരു പ്രളയം തന്നെ കാണിക്കു മുന്നിലവതരിപ്പിക്കാന്‍ ആര്‍ക്കും സാധിക്കും. എന്നാല്‍ അവന്റെ ഹൃദയത്തിലേക്കു സംവദിക്കുന്ന ഒരു കാഴ്ചത്തുണ്ട് സമ്മാനിക്കുക എന്നതാണ് പ്രധാനം. അത്തരത്തില്‍ ഒരു കാഴ്ചത്തുണ്ട് സമ്മാനിക്കുകയാണ് ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ.

തീര്‍ച്ചയായും ആധുനിക മലയാളസിനിമയിലെ നവയുഗപ്പിറവിക്ക് നാം കടപ്പെട്ടിരിക്കുന്നത്് നട്ടെല്ലുറപ്പുള്ള ഒരു ചെറുപ്പക്കാരന്‍ പ്രൊഡ്യൂസറോടാണ്. എണ്‍പതുകളില്‍ ഹരിപ്പോത്തനോ, പി വി ഗംഗാധരനോ, ജനറല്‍ പിക്‌ചേഴ്‌സ് രവിയോ ഒക്കെ പോലെ, ഇന്നിന്റെ സിനിമയ്ക്ക് രക്ഷകനായി അവതരിച്ചിട്ടുള്ള ലിസ്റ്റന്‍ സ്റ്റീഫന്‍ എന്ന പയ്യന്‍ നിര്‍മ്മാതാവ്. ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍....ഈ ചെറുപ്പക്കാരന്‍ നിര്‍മ്മിച്ച ഈ മൂന്നു സിനിമകളുടെ ശീര്‍ഷകങ്ങള്‍ക്കപ്പുറമൊരു വിശദീകരണം, ഈ വിലയിരുത്തലിന് ആവശ്യമുണ്ട് എന്നു ഞാന്‍ കരുതുന്നില്ല. ലിസ്റ്റനു നന്ദി, അഞ്ജലിക്കും, അന്‍വറിനും. ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ചലച്ചിത്ര കാഴ്ചാനുഭവം കൂടി സമ്മാനിച്ചതിന്.

Thursday, July 19, 2012

കണ്ണെത്തൊറക്കണം സാമീ....


വീണ്ടുമൊരു സിനിമാ അവാര്‍ഡ് പ്രഖ്യാപനമുണ്ടായി. സിനിമാക്കാരന്‍ സിനിമാമന്ത്രിയായിരിക്കെ, ഭേദഗതി ചെയ്ത ചട്ടങ്ങള്‍ നിലവില്‍ വന്നശേഷമുള്ള ആദ്യത്തെ അവാര്‍ഡ് നിര്‍ണയം എന്ന സവിശേഷതകള്‍ക്കുമപ്പുറം, പുതുതലമുറ സിനിമകള്‍ക്കും സിനിമാക്കാര്‍ക്കും മുന്‍തൂക്കം ലഭിച്ച അവാര്‍ഡ് നിര്‍ണയം എന്ന നിലയ്ക്കാണ് ഭാഗ്യരാജിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ വിലയിരുത്തലുകളെ മാധ്യമങ്ങള്‍ ആഘോഷിച്ചു കണ്ടതും കേട്ടതും. പക്ഷേ, ഇന്നത്തെ പത്രങ്ങളില്‍ വായിച്ചറിഞ്ഞ ചില ജൂറി വിലയിരുത്തലുകള്‍ (അവയുടെ വാസ്തവം എത്രത്തോളമെന്നത് പത്രങ്ങളുടെ വിശ്വാസ്യതയുടെ ബ്രാന്‍ഡ് നെയിമിനു വിടുന്നു-വിശ്വാസം അതല്ലേ എല്ലാം) വായിച്ചപ്പോള്‍ തോന്നിയതു മാത്രം പങ്കിടട്ടെ.


പ്രണയത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് അഭിനയിക്കാന്‍ പരിമിതികളുണ്ടായിരുന്നു എന്ന വാദം എന്തോ വിചിത്രമായി തോന്നി. മറ്റു പലര്‍ക്കും അത് അങ്ങനെതന്നെയായിരിക്കും എന്നും എനിക്കു തോന്നുന്നു. രണ്ടു വ്യത്യസ്ത ജീവിതകാലയളവുകളെ പ്രതിനിധാനം ചെയ്യുക വഴി കഥാപരമായ ഏറെ സാധ്യതകളുള്ള വേഷമായിരുന്നത്രേ ദിലീപിന്റേത്. (ജൂറി ചെയര്‍മാന്റെ ഈ പ്രസ്താവന വാസ്തവത്തില്‍ ദിലീപിന് മാനനഷ്ടത്തിനു കേസുകൊടുക്കാന്‍ മാത്രം ഗൗരവമുള്ളതാണോ എന്ന് ദിലീപിന്റെ നിയമവിദഗ്ധര്‍ നിശ്ചയമായും അന്വേഷിക്കണം.) അതായത് ദിലീപിന്റെ അവാര്‍ഡ് ലബ്ധി മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പരിമിതികള്‍ കൊണ്ടും, ദിലീപിന് കഥും കഥാപാത്രവും മേയ്ക്കപ്പും ചേര്‍ന്നുള്ള പിന്തുണ ലഭിച്ചതുകൊണ്ടുമാത്രവുമാണെന്നാണല്ലോ ഈ വിശദീകരണത്തിന്റെ ധ്വനി.സലീംകുമാറിന് ദേശീയ ബഹുമതി കൊടുത്തപ്പോള്‍, അത് സലീമിന്റെ മാത്രം മികവല്ലെന്നും കഥയും കഥാപാത്രാവിഷ്‌കരണവും ചമയവും നല്‍കുന്ന പിന്തുണകൊണ്ടാണെന്നും ഒരാരോപണമുണ്ടായിരുന്നതോര്‍ക്കുക.

പിന്നൊന്ന് ഫഹദ് ഫാസിലിന്റെ അവാര്‍ഡ് നിര്‍ണയത്തെച്ചൊല്ലിയുള്ളതാണ്. ഫഹദിന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കാനും മാത്രം പ്രായമായിട്ടില്ലെന്ന് ജ്യൂറിയില്‍ വാദഗതിയുണ്ടായത്രേ!. പക്ഷേ, ചലച്ചിത്ര അക്കാദമിയുടെ പുതുക്കിയ നിയമാവലി പരിശോധിച്ചപ്പോഴും മികച്ച നടനോ നടിക്കോ അപേക്ഷിക്കാന്‍ പ്രായപരിധിയോ കുറഞ്ഞ പ്രായമോ നിബന്ധനയാക്കിയിട്ടുള്ളതായി കണ്ടില്ല. അതോ, ഇനി ഭരതമുനി, നാട്യശാസ്ത്രത്തില്‍ നടന്, അഭിനേതാവിന് ഇത്രവയസ്സെങ്കിലും പ്രായപൂര്‍ത്തിയാവണമെന്നു നിഷകര്‍ഷിച്ചിട്ടുണ്ടോ എന്തോ, വായിച്ചിട്ടാല്ലാത്തതുകാരണം അറിയില്ല, പൊറുക്കുക.

പക്ഷേ എന്റെ സംശയം അതല്ല. പതിനാറു വയസു മാത്രമുണ്ടായിരുന്ന മോണിഷയ്ക്കും, അത്രമാത്രം പ്രായമുണ്ടായിരുന്ന മഞ്ജു വാര്യര്‍ക്കും ദേശീയ ബഹുമതി കൊടുക്കുമ്പോള്‍ ഇങ്ങനൊരു പരിഗണന ഉണ്ടായിരുന്നില്ലല്ലോ? സംസ്ഥാനതലത്തില്‍ തന്നെ, അതല്ല, ഇങ്ങനെയാണോ ഇനി പുതുതലമുറ സിനിമാക്കാരെ അംഗീകരിക്കാനുറച്ച് ഈ സമിതി കച്ചകെട്ടിയിറങ്ങിയത്? പൃഥ്വിരാജിനു വാസ്തവം എന്നൊരു സിനിമയുടെപേരില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കൊടുക്കുമ്പോള്‍ എത്രയായിരുന്നു അദ്ദേഹത്തിന്റെ പ്രായം? ഇളക്കങ്ങള്‍ എന്നൊരു സിനിമയിലഭിനയിച്ച പ്‌ത്തൊമ്പതു കഴിഞ്ഞ നായിക സുധയ്ക്ക് ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കൊടുത്ത നാട്ടില്‍ ഇതും ഇതിലപ്പുറവും നടന്നില്ലെങ്കിലാണദ്ഭുതം.

ഇത്രയും എഴുതിയതുകൊണ്ട് അവാര്‍ഡ് നിര്‍ണയം അനീതിയായിപ്പോയി എന്നേയല്ല. ഏതൊരു ജൂറിക്കും അവരുടെ ഭാവുകത്വത്തിനനുസരിച്ചു വിധി നിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, അവകാശവുമുണ്ട്. അതിനെച്ചൊല്ലി പിന്നെ കലഹിച്ചിട്ടും പരിഭവിച്ചിട്ടും യാതൊരു കാര്യവുമില്ല. സംസ്ഥാന അവാര്‍ഡ് സമ്മാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നു പോലുമറിയാതെ, സാംസ്‌കാരിക മന്ത്രിയില്‍ നിന്ന് അതേറ്റുവാങ്ങാന്‍ താനില്ലെന്നു പ്രതികരിച്ച ഷെറിയുടേതിനു സമാനമായ വൈകാരികവും അപക്വവുമായ ഭിന്നതകള്‍ മാത്രമായിരിക്കും അത്തരത്തിലുളളത്. എന്നാല്‍, തങ്ങളുടെ നിര്‍ണയങ്ങളെ ന്യായീകരിക്കാന്‍ കണ്ടെത്തുന്ന വാദമുഖങ്ങള്‍ തരംതാണതും തങ്ങള്‍ അംഗീകരിച്ചവരെ തന്നെ കരിവാരിയെറിയുന്നതുമാവാതിരിക്കാന്‍ ജൂറികള്‍ ശ്രദ്ധിക്കേണ്ടതില്ലേ?

ഉണ്ടെന്നാണ് എന്റെ അഭിപ്രായം.

Sunday, July 15, 2012

ഒരു പ്രേക്ഷകന്റെ കുറ്റസമ്മതം

ഇതൊരു കുമ്പസാരമാണ്. ഏറ്റുപറച്ചില്‍. നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകന്റെ കുറ്റസമ്മതം. മേളകളായ മേളകളില്‍ വിദേശ സിനിമകള്‍ കണ്ടു തീര്‍ക്കുന്ന ആക്രാന്തത്തില്‍ മലയാള സിനിമയെ തിരിഞ്ഞു നോക്കാതിരിക്കുക വഴി കണ്ണില്‍പ്പെടാതെ പോയ ഒരു മാണിക്യത്തെ വൈകിയെങ്കിലും തിരിച്ചറിയാനായതിന്റെ കുണ്ഠിതമോ, ജാള്യമോ...എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. എന്നാലും പറയട്ടെ, സ്വന്തം നാട്ടില്‍ നിന്നുണ്ടായ ആത്മാര്‍ത്ഥമായൊരു ചലച്ചിത്രോദ്യമത്തെ തിരിച്ചറിയാതെ, നാട്ടില്‍ നല്ല സിനിമയുണ്ടാവുന്നില്ല എന്നു മുറവിളി കൂട്ടിയ സിനിമാപ്രേമികളുടെ കൂട്ടത്തില്‍ കൂടുക വഴി ഞാന്‍ ചെയ്ത തെറ്റിന് ഈ കുറ്റസമ്മതം പരിഹാരമാവില്ലതന്നെ.

ഡോ.ബിജു കഥയെഴുതി സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി എന്ന മലയാള സിനിമയെപ്പറ്റിയാണ് എഴുതുന്നത്. ഈ സിനിമ കാണാന്‍ വൈകി എന്നതിലല്ല, തീയറ്ററില്‍ പോയി കാണാന്‍ സാധിക്കാതിരുന്നതിലാണ് ഞാനിപ്പോള്‍ പശ്ചാത്തപിക്കുന്നത്.

മലയാളത്തില്‍ ഇത്രയേറെ ചലച്ചിത്ര ബോധം പുലര്‍ത്തിയ, നിര്‍വഹണത്തില്‍ ഇത്രത്തോളം മാധ്യമപരമായ കൈയൊതുക്കം പ്രകടമാക്കിയ ഒരു സിനിമ അടുത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും ഇത്രയേറെ പക്വമാര്‍ന്ന വിന്യാസം അനുഭവിച്ചറിഞ്ഞിട്ടില്ല. പൂര്‍ണമായ അര്‍ത്ഥത്തില്‍ ഒരു ഇന്ത്യന്‍ സിനിമ അതാണ് വീട്ടിലേക്കുള്ള വഴി.

വീട്ടിലേക്കുള്ള വഴിയില്‍ കഌഷേ ആകാന്‍ സാധ്യതയുണ്ടായിരുന്ന പ്രമേയസവിശേഷതകള്‍ എല്ലാമുണ്ട്. തീവ്രവാദം, സ്‌ഫോടനം, കുടുംബം നഷ്ടപ്പെടല്‍, സംഘട്ടനം, ദേശാടനം, ദേശസ്‌നേഹം.. എല്ലാമെല്ലാം. കൈയൊന്നയച്ചെങ്കില്‍, കന്നത്തില്‍ മുത്തമിട്ടാളോ, റോജയോ കുറഞ്ഞപക്ഷമൊരു മുംബൈ സെപ്റ്റംബര്‍ 12 എങ്കിലും ആകാമായിരുന്ന പ്രമേയം. സെന്റിമെന്റസോ ദേശസ്‌നേഹമോ ആവശ്യത്തിനു മേമ്പൊടി ചാര്‍ത്താനുള്ള സാധ്യത. പക്ഷേ ഡോ.ബിജുവിന്റെ അച്ചടക്കമുള്ള സമീപനം വീട്ടിലേക്കുളള വഴിയെ, അതിനെല്ലാം വ്യത്യസ്തമായി ദൃശ്യസാധ്യത ആവോളം നുകര്‍ന്ന ഒരു പരിപൂര്‍ണ സിനിമയാക്കി മാറ്റുകയായിരുന്നു.കേവലം മെലോഡ്രാമയ്ക്കുമപ്പുറം, മുദ്രാവാക്യത്തിനുമപ്പുറം മനുഷ്യബന്ധങ്ങളുടെ,ഒറ്റവാചകത്തില്‍ ഉത്തരം നല്‍കാനാവാത്ത സങ്കീര്‍ണതകളിലേക്കുള്ള എത്തിനോട്ടമായി ഈ കൊച്ചു വലിയ സിനിമ മാറുന്നു.

മലയാളത്തില്‍ അപൂര്‍വം ചില ചിത്രങ്ങളില്‍ ഐസക് തോമസ് കോട്ടുകാപ്പള്ളിയെപ്പോലെ ചില സംഗീതജ്ഞരിലൂടെ മാത്രം കേട്ടറിഞ്ഞു ബോധ്യപ്പെട്ട രംഗബോധമുള്ള പശ്ചാത്തല സംഗീത വിന്യാസം അതിന്റെ സമ്പൂര്‍ണതയില്‍ ഈ ചിത്രത്തില്‍ അനുഭവിക്കാനായി. രമേഷ് നാരായണന്‍ സംഗീതം ചാലിച്ചിരിക്കുന്നത് ദൃശ്യങ്ങള്‍ക്കല്ല, അവ ഉല്‍പാദിപ്പിക്കുന്ന വൈകാരികതയ്ക്കാണെന്നു നിശ്ചയം.

എം.ജെ. രാധാകൃഷ്ണന്റെ ഛായാഗ്രഹണം ഇന്ത്യയുടെ ആത്മാവിനെയാണ് അഭ്രപാളികളിലേക്കൊപ്പിയെടുത്തിരിക്കുന്നത്. നാടകീയത സൃഷ്ടിക്കുന്നതല്ല ഛായാഗ്രഹകന്റെ കഴിവെന്ന്്,യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ദൃശ്യവിന്യാസങ്ങളിലൂടെ രാധാകൃഷ്ണന്‍ സ്ഥാപിക്കുന്നു. ശബ്ദ സന്നിവേശമാണ് എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു ഘടകം. ജയന്‍ ചക്കാടത്ത് എന്ന പേര് ആദ്യമായി കേള്‍ക്കുന്നത് എന്റെ കുഴപ്പമാവാനാണു വഴി. കാരണം അത്രയ്ക്കു കുറ്റമറ്റ ശബ്ദസന്നിവേശം ചെയ്യുന്ന ഒരു സാങ്കേതികവിദഗ്ധനെ നേരത്തെ തന്നെ ശ്രദ്ധിക്കേണ്ടിയിരുന്നത് എന്റെ കടമയായിരുന്നു.

പൃഥ്വിരാജിനെ, കമ്പോളസിനിമയിലെ മൂന്നാംകിട മസാല സിനിമകളുടെ അര്‍ത്ഥമില്ലാത്ത തനിയാവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതിന് എത്രയോ വട്ടം വിമര്‍ശിച്ചിട്ടുള്ളവര്‍ പോലും ഈയൊരു സിനിമയുടെ ഭാഗമാവുകവഴി അദ്ദേഹത്തെ അഭിനന്ദിക്കും.

സിനിമ തീയറ്റര്‍ കണ്ടോ, വിജയമായോ, അംഗീകാരങ്ങള്‍ വാരിക്കൂട്ടിയോ...അതൊക്കെ എന്തുമാകട്ടെ, പക്ഷേ, യഥാര്‍ത്ഥ സൃഷ്ടി കാലാതിവര്‍ത്തിയാണ്. അങ്ങനെയെങ്കില്‍ പുറത്തിറങ്ങി ഒരു വര്‍ഷം കഴിഞ്ഞു കണ്ടപ്പോള്‍ എന്നെപ്പോലൊരു പ്രേക്ഷകന്റെ ഹൃദയം കവരാനായെങ്കില്‍, ഡോ.ബിജു, നിങ്ങള്‍ക്കു തീര്‍ച്ചയായും ഉറപ്പിക്കാം. നിങ്ങളുടെ സിനിമ ലക്ഷ്യം കണ്ടു. അതു കൊള്ളേണ്ടിടത്തു കൊണ്ടിരിക്കുന്നു. നന്ദി.

Saturday, July 14, 2012

മറയില്ലാത്ത ജീവിതം


വര്‍ഷങ്ങള്‍ക്കു മുമ്പ് ഫാസിലിന്റെ അനിയത്തിപ്രാവ് കണ്ട ഉണര്‍വ്. അതാണ് വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് കണ്ടപ്പോള്‍ തോന്നിയത്. അതിലുമേറെ താല്‍പര്യം തോന്നിയത്, ഘടനാപരമായ ഗിമ്മിക്കുകള്‍ ഉപേക്ഷിച്ച്, പുതുതലമുറ നറേറ്റീവ് സിനിമയുടെ ഉള്‍ക്കരുത്ത് തിരിച്ചറിഞ്ഞു തുടങ്ങിയല്ലോ എന്നോര്‍ത്തിട്ടാണ്. ഒറ്റവാചകത്തില്‍ പറയാവുന്ന ഒരു സ്ഥിരം പ്രണയകഥ. പക്ഷേ, തട്ടത്തിന്‍ മറയത്ത്, മടുപ്പുകൂടാതെ കണ്ടിരിക്കാന്‍ പറ്റിയ സിനിമയാവുന്നുണ്ടെങ്കില്‍ അതിനു കാരണം അതിന്റെ ട്രീറ്റ്‌മെന്റ് ആണ്. അതാകട്ടെ ചലച്ചിത്രപരമായ ഒട്ടേറെ ഘടകങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു.


ഹോളിവുഡ് ഹാങോവര്‍ വിട്ടു നമ്മുടെ സിനിമ നാട്ടുസിനിമകളുടെ പച്ചപ്പു തേടിത്തുടങ്ങിയതിന്റെ ശുഭലക്ഷണങ്ങളാണ് തട്ടത്തിന്‍ മറയത്തും മഞ്ചാടിക്കുരുവും ഉസ്താദ് ഹോട്ടലും പോലുളള സിനിമകള്‍ സൂചിപ്പിക്കുന്നത്. ഹോളിവുഡിനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്ന തലമുറയ്ക്ക് വിരുദ്ധമായി ഇറാനിലെയും കൊറിയയിലെയും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ജീവിതം തുളുമ്പുന്ന കഥാസിനിമകളിലേക്ക് പുതുതലമുറ നോട്ടമെറിഞ്ഞു തുടങ്ങിയതിന്റെ ഫലശ്രുതി.


നിവിന്‍ പോളി തന്നെയാണ് തട്ടത്തിന്‍ മറയത്തിന്റെ ഏറ്റവും വലിയ സംഭാവന. മലര്‍വാടിയിലൂടെ റെയ്ഞ്ചിന്റെ കാര്യത്തില്‍ ചില സംശയങ്ങളുളവാക്കിയ നിവിന്‍ ഈ സിനിമയിലെ നായകനു വേണ്ടി ജനിച്ചതാണോ എന്നാണു തോന്നിക്കുക. അതുപോലെ ഈ സിനിമയുടെ ഏറ്റവും വലിയ പ്‌ളസ് ജോമോന്റെ ഛായാഗ്രഹണമാണ്.

ജനപ്രിയ സിനിമ ചവച്ചു തുപ്പി അല്‍പ്പം ഓക്കാനം വരുന്ന തദ്ദേശ പ്രാദേശികഭാഷാഭേദങ്ങളുടെ വളരെ അര്‍ത്ഥവത്തായ വിന്യാസവും വിനിയോഗവുമാണ് തട്ടത്തിന്‍ മറയത്തിന്റെ മറ്റൊരു പ്രത്യേകത. ഹോളിവുഡ്ഡിന്റെ സാര്‍വലൗകികത വിട്ട് പ്രാദേശികതയുടെ സൗന്ദര്യത്തിലേക്കു മടങ്ങിപ്പോകുന്നതിന്റെ ഏറ്റവും വലിയ ഗുണമായി ഭാഷണഭേദങ്ങളുടെ ഈ മാധ്യമപ്രയോഗങ്ങളെ കണക്കാക്കാം. കണ്ടു മടുത്ത കലണ്ടര്‍ ലൊക്കേഷനുകള്‍ക്കും, കൊട്ടാരക്കെട്ടുകള്‍ക്കും പകരം, തലശ്ശേരിയും പയ്യന്നൂരും പോലെ ഗ്രാമ്യമായ ദേശക്കാഴ്ചകളുടെ ഹരിതമായൊരു കന്യകാത്വം തട്ടത്തിന്‍ മറയത്ത് പ്രേക്ഷകന് സമ്മാനിക്കുന്നു. പ്രാദേശികമായ കാഴ്ചകള്‍ക്കൊപ്പം അതിന്റെ തനതായ കേള്‍വികൂടി ഉറപ്പാക്കുന്നതോടെ, തിര്വോന്തരം സംസാരിക്കുന്ന എസ്.ഐ പോലും ജനമൈത്രിയൂടെ പ്രകാശം ചൊരിയുന്ന സാന്നിദ്ധ്യമായിത്തീരുന്നു.

തരക്കേടില്ലാത്ത സ്‌ക്രിപ്റ്റ്. അതിനു പരുക്കുകളേല്‍പ്പിക്കാത്ത നിര്‍വഹണം. തട്ടത്തിന്‍ മറയത്ത് സാധാരണത്വത്തില്‍ അസാധാരണത്വം കണ്ടെത്തുന്നത് അങ്ങനെയാണ്.ചേരന്റെ പോക്കിഷം എന്ന തമിഴ് സിനിമയുടെ ചില നിഴലുകള്‍ വീണിട്ടുള്ളതും ക്ഷമിക്കാവുന്നതേയുള്ളൂ.


തന്റെ തലമുറയുടെ ഭാവുകത്വം ഉള്‍ക്കൊണ്ട്, അതിനോട് നൂറുശതമാനം നീതിപുര്‍ത്തി ഒരു കഥപറയാനായി എന്നതാണ് വിനീത് ശ്രീനിവാസന്റെ നേട്ടം. കണ്ട സിനിമകളോട്, വായിച്ച പുസ്തകങ്ങളോട്, കേട്ട പാട്ടുകളോട്, എന്തിന് കണ്ടു മനസ്സില്‍ പതിഞ്ഞ ഒരു ഫോട്ടോഗ്രാഫിനോടു പോലും സ്വന്തം തലമുറയ്ക്കു തോന്നിയ ഇഷ്ടം മറച്ചുവയ്ക്കാതെ തുറന്നു കാട്ടാനും അതിനെ തന്റെ സിനിമയ്ക്ക് ഉപകാരപ്പെടുംവിധം അസംസ്‌കൃത വസ്തുവാക്കിമാറ്റാനും ശ്രീനിവാസന്റെ മകനു സാധിച്ചു.

ഇതൊരു തുടക്കമാവട്ടെ. നമ്മുടെ ജീവിതമുള്ള, നമ്മുടെ സമകാലിക പ്രശ്‌നങ്ങളോടു പ്രതികരിക്കുന്ന, നമ്മുടെ മണ്ണില്‍ കാലൂന്നി നിന്നുകൊണ്ടുള്ള, നമ്മുടെ പ്രേക്ഷകരോടു സംവദിക്കുന്ന സിനിമകള്‍ ഇനിയുമുണ്ടാവട്ടെ. അതിനു തട്ടത്തിന്‍ മറയത്തും ഉസ്താദ് ഹോട്ടലുമൊക്കെ പ്രചോദനമാവട്ടെ.

സിനിമകൊണ്ടൊരു പ്രായശ്ചിത്തം!

ല്‍പമൊന്നു കാലിടറിയാല്‍ അടിതെറ്റാവുന്ന നൂല്‍പ്പാലത്തി ലൂടെയുള്ള അതിസാഹസികമായ കൈവിട്ടു നടത്തം. അതാണു വാസ്തവത്തില്‍ രഞ്ജിത്തിന്റെ സ്പിരിറ്റ്. ഒരുപക്ഷേ, സിനിമകണ്ട കുറച്ചു പ്രേക്ഷകരെങ്കിലും ഇതിന്റെ രണ്ടാം ഭാഗം ഡോക്യുമെന്ററി പോലുണ്ട് എന്നു പരിഭവം പറയാന്‍ കാരണവും ഘടനാപരമായ ഈ നൂല്‍പ്പാലം തന്നെയായിരിക്കണം. കാരണം, ഡോക്യുമെന്ററിയും ഫിക്ഷനും ഡോക്യുഫിക്ഷനും ഇടകലര്‍ന്ന, അതീവ സങ്കീര്‍ണമായൊരു ചലച്ചിത്രസമീപനത്തിലൂടെയാണ് സ്പിരിറ്റ് ഇതള്‍വിരിയുന്നത്. സ്പിരിറ്റ് തീര്‍ച്ചയായും മലയാളത്തിലുണ്ടായ മികച്ച ചിത്രങ്ങളിലൊന്നാണ്. ഒരര്‍ഥത്തില്‍ സംവിധായകന്റെ തന്നെ പാലേരിമാണിക്യത്തിനും പ്രാഞ്ചിയേട്ടനും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സിനിമ. പക്ഷേ, സ്പിരിറ്റ് വേറിട്ടതാവുന്നത് മാധ്യമപരമായ അതിന്റെ സവിശേഷതകള്‍ കൊണ്ടോ, സോദ്ദേശ്യപരമായ അതിന്റെ ഉള്ളടക്കമോ കൊണ്ടു മാത്രമല്ല. മറിച്ച്, മലയാള സിനിമയിലെ പല പ്രവണതകള്‍ക്കും നേരെയുള്ള ശക്തമായ പ്രതിരോധം കൊണ്ടാണ്. മറ്റൊരു ഭാഷയില്‍പ്പറഞ്ഞാല്‍, ഒരു ചലച്ചിത്രകാരന് വന്നുപിണഞ്ഞ കൈബദ്ധങ്ങള്‍ക്ക് സിനിമ കൊണ്ടുതന്നെയുള്ള ഒരു പ്രായശ്ചിത്തമാകുന്നതുകൊണ്ടാണ്.

പ്രേക്ഷകരില്‍ എത്രപേര്‍ ഓര്‍ക്കുന്നുണ്ടെന്നറിയില്ല, വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 2000 ജനുവരി 26ന് മലയാളത്തില്‍ നരസിംഹം എന്ന പേരിലൊരു സിനിമ ഇറങ്ങി. മോഹന്‍ലാലിന്റെ ഡ്രൈവറും കടുത്ത ആരാധകനുമൊക്കെയായ ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദിന്റെ ബാനറില്‍ നിര്‍മ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ്. ദേവാസുരത്തിലൂടെ, ആറാം തമ്പുരാനിലൂടെ മോഹന്‍ലാലിന്റെ മീശ പിരിപ്പിച്ച് അദ്ദേഹത്തിന് ഒരു സൂപ്പര്‍ഹീറോ പരിവേഷം സമ്മാനിച്ച തിരക്കഥാകാരന്‍ രഞ്ജിത്ത് ബാലകൃഷ്ണന്റേതായിരുന്നു 'പോ മോനെ ദിനേശാ..' എന്ന പഞ്ച് ഡയലോഗ് ഉള്ള നരസിംഹം എന്ന സിനിമയുടെ കഥയും തിരക്കഥയും. മലയാളസിനിമയില്‍ അയല്‍വീട്ടിലെ ചെറുപ്പക്കാരന്‍ റോളുകള്‍ കൈകാര്യം ചെയ്ത് കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകനായി വിളങ്ങിയിരുന്ന മോഹന്‍ലാലിനെ മാച്ചോ ഹീറോയാക്കി, മലയാളിയുടെ രജനീകാന്താക്കാനുള്ള ആദ്യത്തെ ഇഷ്ടിക വച്ച സിനിമ. പിന്നീട് മോഹന്‍ലാല്‍ എന്ന അനുഗ്രഹീത നടന് അതേ അച്ചിലെ എത്രയോ സിനിമകള്‍ക്ക് നിന്നു കൊടുക്കേണ്ടി വന്നു.

ഇനി രണ്ടാമതൊരു സിനിമ കൂടി ഓര്‍മയിലേക്കു കൊണ്ടുവരട്ടെ. തൊട്ടടുത്ത വര്‍ഷം, ഇതേ വാര്‍പ്പില്‍, ദേവാസുരം എന്ന സിനിമയില്‍ സൃഷ്ടിച്ച മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മാച്ചോ കഥാപാത്രത്തിന് ഒരു മകനെ പടച്ച് മംഗലശ്ശേരി കാര്‍ത്തികേയനാക്കി, മീശയും മുടിയും വരെ പറപ്പിച്ച് 'സവാരിഗിരിഗിരി' കെട്ടിയാടിച്ച രാവണ പ്രഭു. അതിന്റെ സംവിധായകന്‍ ഒരു പുതുമുഖമായിരുന്നു. തിരക്കഥാരംഗത്ത് വര്‍ഷങ്ങളുടെ അനുഭവപരിചയവുമായി സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച രഞ്ജിത് ബാലകൃഷ്ണന്റെ ആദ്യ ചിത്രം. രാവണപ്രഭു നിര്‍മ്മിച്ചതും ആശിര്‍വാദിന്റെ പേരില്‍ ആന്റണി പെരുമ്പാവൂര്‍....മോഹന്‍ലാലിന്റെ കൈവിരലുകളും കാല്‍വിരലുകളും വരെ ഞെരിഞ്ഞമരുന്ന മാച്ചോക്കിസം കാട്ടിത്തന്ന ആക്ഷന്‍ സിനിമ.

ലാലേട്ടനെ രജനീകാന്താക്കുന്ന തിരക്കില്‍ ആരാധന മൂത്ത ആന്റണിയും, ജനപ്രീതിയുടെയും കടപ്പാടുകളുടെയും കടുംകുരുക്കില്‍ മറ്റു നിവൃത്തികളില്ലാതെ മോഹന്‍ലാലും പിന്നീട് ഒഴുക്കിനൊത്തങ്ങു നീന്തിപ്പോയി. ഇതിനിടെ, സഹപ്രവര്‍ത്തകരില്‍ ചിലര്‍, വിട്ടുവീഴ്ചയില്ലാത്ത നരേറ്റീവ് സിനിമയുടെ പാതയില്‍ ദേശീയ രാജ്യാന്തര പ്രശ്‌സ്തിയും പ്രസക്തിയും നേടുന്നതു കണ്ടിട്ടോ എന്തോ, രഞ്ജിത്തിന് ഒന്നു കളം മാറ്റിപ്പിടിക്കണമെന്നു തോന്നി. അപ്പോള്‍ അച്ചി തൊട്ടതെല്ലാം കുറ്റമായി. മോഹന്‍ലാല്‍ അപ്രാപ്യനായി. ഉപഗ്രഹങ്ങളുടെ ഉള്ളില്‍ വാഴുന്ന കാണാച്ചന്ദ്രനായി. മലയാളസിനിമയിലെ ഹൈന്ദവബിംബങ്ങളുടെ അധിനിവേശത്തെക്കുറിച്ച്, അതിനെല്ലാം വഴിവച്ചയാള്‍ തന്നെ ചര്‍ച്ചയ്ക്കു കൂടിയതു പോലെതന്നെ, നരസിംഹവും വലിയേട്ടനും പടച്ചു വിട്ട പ്രതിഭ, താരാധിപത്യത്തിനെതിരെ ചാരിത്ര്യപ്രസംഗം നടത്തി. റോക്ക് ആന്‍ഡ് റോളും പ്രജാപതിയും അപ്പോള്‍ തീയറ്ററുകളില്‍ ഊര്‍ദ്ധ്വശ്വാസം വലിക്കുകയായിരുന്നുവെന്നത് പിന്നാമ്പുറം). മോഹന്‍ലാലായി അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ മലയാളസിനിമയുടെ അപചയകാരണം; കൂടാതെ മോഹന്‍ലാലിന്റെ ഉപഗ്രഹങ്ങളും!ഈ ആരോപണപ്രത്യാരോപണങ്ങള്‍ക്കിടയില്‍ ശുദ്ധ നരേറ്റീവ് സിനിമകളിലൂടെയാണ് സംവിധായകന്‍ ശക്തമായി ഒരു തിരിച്ചുവരവു നടത്തിയതെന്ന്, അദ്ദേഹത്തിന്റെ കരിയര്‍ അടുത്തു വീക്ഷിക്കുന്ന പൊട്ടക്കണ്ണനും തിരിച്ചറിയാനാവുന്നതാണ്.

അതെന്തായാലും അദ്ദേഹത്തിന്റെ പരിഭവങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഫലപ്രാപ്തിയുണ്ടായി. ഉപഗ്രഹങ്ങള്‍ ഭൂമിയിലേക്കിറങ്ങി. ചന്ദ്രന്‍ മേഘപാളികളില്‍ നിന്നു പുറത്തു വന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്കിപ്പുറം സ്പിരിറ്റ് പോലെ ഒരു അതിസാഹസം, ഒരുപക്ഷേ മാധ്യമപരമായ ഒരു വെല്ലുവിളി തന്നെ ഏറ്റടുക്കാന്‍ രഞ്ജിത്തിനു സാധിച്ചതിനുപിന്നില്‍ മോഹന്‍ലാല്‍ എന്ന നടനും ആശിര്‍വാദ് പ്രൊഡക്ഷന്‍സും ആന്റണി പെരുമ്പാവൂരും തന്നെ പിന്തുണയായി വരേണ്ടിവന്നത് വിധിയോ വൈരുദ്ധ്യമോ ദൈവഹിതമോ?

ഏതായാലും, സ്പിരിറ്റ് ഒരു പ്രായശ്ചിത്തം തന്നെയാണ്. ഒരു അനുഗ്രഹീത നടനോട് അറിയാതെയാണെങ്കിലും ചെയ്തു പോയ അപരാധത്തിനുള്ള പ്രായശ്ചിത്തം. അദ്ദേഹത്തെ സുപ്പര്‍ ഹീറോയാക്കി ചെത്തകൊമ്പില്‍ കയറ്റുകയും മാറി നിന്ന് അദ്ദേഹത്തെത്തന്നെ കുറ്റം പറയുകയും ചെയ്തിട്ട്, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങളെയും തന്നെ നന്നായി ഉപയോഗിച്ച് ആ കറകളൊക്കെയും കഴുകി കളയുന്നതിലൂടെ രഞ്ജിത് ബാലകൃഷ്ണന്‍ ഏതായാലും വിമലീകരിക്കപ്പെടുകയാണ്.ഇത്തരമൊരു വിമലീകരണമെന്ന നിലയ്ക്കാണ് ചലച്ചിത്ര ചരിത്രത്തില്‍ സ്പിരിറ്റ് അടയാളപ്പെടുത്തപ്പെടുക. നിലവിലെ മുതിര്‍ന്ന തലമുറ ചലച്ചിത്രപ്രവര്‍ത്തകരുടെ മാമൂല്‍ ധാരണകളുടെ ഉടച്ചുവാര്‍ക്കല്‍ തന്നെയാണ് സ്പിരിറ്റ്‌.

ചുണ്ടിന്റെ കോണിലൊളിപ്പിച്ചുവച്ച ചെറുപുഞ്ചിരിയോടെ ലേശം സര്‍ക്കാസ്റ്റിക്കായി ജീവിതത്തിനു നേരെ ക്യാമറ തുറന്നുപിടിക്കുന്ന പ്രാഞ്ചിയേട്ടന്‍ ശൈലിയുടെ പിന്തുടര്‍ച്ചതന്നെയാണ് സ്പിരിറ്റ്. കഥാകഥനത്തില്‍, ഒഴിയാബാധപോലെ തന്നെ പിടികൂടിയിട്ടുള്ള നായകന്‍ കഥപറയുന്ന സ്ഥിരം ശൈലി ഒഴികെ, സ്പിരിറ്റ് തീര്‍ത്തും പുതുമയുള്ള സിനിമതന്നെയാണ്. തീയറ്റര്‍ പരിചയത്തില്‍ നിന്ന് ആര്‍ജിച്ച ആര്‍ജ്ജവം അഭിനേതാക്കളെ കഥാപാത്രങ്ങളായി വാര്‍ത്തെടുക്കുന്നതില്‍ രഞ്ജിത്തിനെ തുണയ്ക്കുന്നത് കാണേണ്ട കാഴ്ച തന്നെ. അതുകൊണ്ടാണ് മണിയനായി നന്ദു ജീവിക്കുന്നത്. അനൂപ് മേനോന്റെ നേര്‍ത്ത നിഴല്‍ കൂടി ഒഴിവാക്കിയാല്‍, തിരക്കഥാകൃത്തുകൂടിയായ ശങ്കര്‍രാമകൃഷ്ണനില്‍ നിന്ന് മലയാളസിനിമയ്ക്ക് നടനെന്ന നിലയില്‍ ഇനിയും ഏറെ പ്രതീക്ഷയ്ക്കു വകയുണ്ടെന്നു തെളിയിക്കുന്ന സ്പിരിറ്റ്, സ്വതവേ അഭിനയിക്കാനറിയാത്ത ഒരു നടിക്കു കൂടി ശാപമോക്ഷം നല്‍കുന്നു. അഹല്യയായി മാത്രം അഭിനയിക്കാനറിയുന്ന (കല്ലിനു സമം എന്നു സാരം) കനിഹയെ സ്പിരിറ്റില്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങുമെങ്കില്‍ രഞ്ജിത്തിനു നന്ദി.

നറേഷനിലെ ഇനിയും കൈവിട്ടുകളയാന്‍ മടിക്കുന്ന ആവര്‍ത്തന വൈരസ്യങ്ങള്‍ക്കൊപ്പം രഞ്ജിത് ഇനിയും കൈയൊഴിക്കേണ്ട ഒരു ധാരണ കൂടിയുണ്ട്. പോപ്പുലര്‍ സിനിമയ്ക്ക് ഗാനങ്ങളും ഗാനരംഗങ്ങളും അത്യാവശ്യമാണ് എന്നതാണത്.

ഒരു നിമിഷം പോലും ബോറടിയെന്തെന്നറിയാതെ കണ്ടു തീര്‍ക്കാവുന്ന, കണ്ടാല്‍ ഹൃദയത്തില്‍ അല്‍പമെന്തെങ്കിലും ഏറ്റുവാങ്ങിക്കൊണ്ട് തീയറ്റര്‍ വിട്ടിറങ്ങി പോരാവുന്ന സിനിമ. സ്പിരിറ്റ് അതെല്ലാമാണ്. ഒപ്പം അതിമധുരത്തിലെ ഇളം മധുരം പോലെ, ഇടയ്ക്കിടെ സര്‍ട്ടിലായി പറഞ്ഞുപോവുന്ന കുറിക്കുകൊള്ളുന്ന ചില കമന്റുകള്‍. അതിശക്തനായൊരു സാമൂഹിക രാഷ്ട്രീയ നിരീക്ഷകനുമാത്രം സാധ്യമാവുന്നതാണ് അത്.

രഞ്ജിത്തിനു നന്ദി-ഈ പ്രായശ്ചിത്തത്തിന്. ഇതാണ് റിയല്‍ സ്പിരിറ്റ്.

Thursday, July 05, 2012

Bachelor Party

ഒരൊറ്റ ഇംഗഌഷ് വാചകത്തില്‍ ഈ സിനിമയെക്കുറിച്ചെഴുതാന്‍ അനുവദിക്കുക.
SHEER CRIMINAL WASTAGE OF MONEY,ENERGY TIME & TALENT!
(ക്ഷമിക്കുക, കൂടതല്‍ അക്ഷരങ്ങള്‍ പോലും ഈ സിനിമ അര്‍ഹിക്കുന്നില്ല)