Wednesday, October 17, 2012

Receiving the State TV Award


Receiving the Kerala State TV Award for the best article on TV for the year 2010, from the Minister for Health, Mr.VS Sivakumar in the Award Nite held at University Senate Hall, Trivandrum on thursday, the 17th October 2012.Minister for Cinema and Actor Mr.K B Ganeshkumar and the Chairman of the Kerala State Chalachithra Academy and noted film maker Mr.S Priyadarsan also in the frame. The award was given for the article Realitikku Pinnile Reality-chila manushyavakasha chinthakal- published in Varthamanam Onam Special in the year 2012.



Thursday, October 11, 2012

Mohanlal-Oru Malayaliyude Jeevitham Second Edition in print.

Mohanlal-Oru Malayaliyude Jeevitham Second Edition Published by Chintha Publishers, TVM
Priced Rs 145/-

Sunday, September 30, 2012

INGLISH WINGLISH!

ണ്‍ ബേബി റണ്‍, അടുത്തിടെ ഏറ്റവും നന്നായി ആസ്വദിച്ചൊരു സിനിമയാണ്. കാരണങ്ങള്‍ പലതുണ്ട്.പ്രാഥമികമായി, ജോഷിയെപ്പോ
ലൊരു മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍, പുതുതലമുറച്ചെക്കന്മാരുടെ സിനിമാഭാഷയില്‍ ഷോട്ടുകളും ഫ്രെയിമുകളു മൊരുക്കിക്കണ്ടതിലുള്ള കൗതുകം കലര്‍ന്ന ആദരം. രണ്ടാമതായി, കാമ്പുള്ള സിനിമകളിലേക്ക് മോഹന്‍ലാലിനെപ്പോലൊരു നടന്‍ വീണ്ടും നടന്നു കയറുന്നതിലുള്ള സന്തോഷം. മൂന്നാമതായി തത്സമയം ഒരു പെണ്‍കുട്ടിക്കു ശേഷം മാധ്യമങ്ങളെയും മാധ്യമസംസ്‌കാരത്തെയും അധികരിച്ചുണ്ടായ സിനിമയയാണെന്ന സവിശേഷത.സച്ചി സേതുമാര്‍ ടെക്കിത്രില്ലറുകളില്‍ വിദഗ്ധരാണെന്ന് റോബിന്‍ഹുഡിലൂടെത്തന്നെ തെളിയിച്ചതാണെങ്കിലും, റണ്‍ബേബി തീര്‍ച്ചയായും സച്ചിയുടെ തൊപ്പിയിലൊരു തൂവല്‍ തന്നെയായിരിക്കും. മാധ്യമരംഗത്തെ കിടമത്സരവും കുതികാല്‍വെട്ടും, തത്വദീക്ഷയില്ലാത്ത പോരാട്ടങ്ങളുടെ ആപത്തും അപകടവും ഈ സിനിമ തുറന്നു കാണിക്കുന്നു.

പറയാന്‍ ഉദ്ദേശിച്ചത് ഇതൊന്നുമല്ല. മാധ്യമപരമായ ആധികാരികതയില്‍ റണ്‍ ബേബി റണ്‍ പരമാവധി സത്യസന്ധതയും ആത്മാര്‍ത്ഥതയും വച്ചുപുലര്‍ത്തിയിട്ടുണ്ടെന്നതു സമ്മതിക്കുന്നതോടൊപ്പം തന്നെ, തിരക്കഥാകൃത്തോ, സംവിധായകനോ പോലും ഒരുപക്ഷേ ശ്രദ്ധിച്ചിരിക്കാനിടയില്ലാത്ത ഒരു ചെറിയ വീഴ്ചയെപ്പറ്റി ചര്‍ച്ചചെയ്യുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. എന്തുകൊണ്ടെന്നാല്‍, ഇത്തരം വീഴ്ചകള്‍ നമ്മുടെ സിനിമകളില്‍ പതിവുകാഴ്ചയാവുകയാണ്. സാങ്കേതികത മുന്നോട്ടുകുതിക്കുംതോറും അതുവഴി ഒഴിവാക്കാവുന്ന തെറ്റുകളും കൂടിവരികയാണെന്ന സങ്കടത്തില്‍ നിന്നാണ് ഈ കുറിപ്പിന്റെ പിറവി.

സിനിമയിലൊരിടത്ത്,നായകന്റെയും നായികയുടെയും നിഷ്‌കളങ്കത വെളിപ്പെടുത്തുന്ന കഌപ്പിംഗുമായുള്ള വാര്‍ത്താ ബുള്ളറ്റിന്റെ പുനഃസംപ്രേഷണം നടന്നുകൊണ്ടിരിക്കെ, ആ വാര്‍ത്തയില്‍ പ്രത്യക്ഷപ്പെടുന്ന അപര്‍ണ നായരെന്ന നടിയും ബിജുമേനോന്‍ അവതരിപ്പിക്കുന്ന ഋഷികേഷും ചേര്‍ന്ന് നായികാനായകന്മാരെ രക്ഷപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നൊരു രംഗമുണ്ട്. പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രസ്തുത വാര്‍ത്താബുള്ളററിനില്‍ ആധികാരികമായി ഒരു ക്യാപ്ഷന്‍ സൂപ്പര്‍ ചെയ്യുന്നുണ്ട്, അതിങ്ങനെ-RECODED! അക്ഷരപ്പിശകിന്റെ ഈ ജനതിക കോഡിനെ എത്രയാലോചിച്ചിട്ടും തിരിച്ചറിയാനാവില്ല. തീര്‍ച്ചയായും ഇതു സംവിധായകനോ, തിരക്കഥാകൃത്തിനോ കലാസംവിധായകനോ പറ്റിയതാവില്ല. ഒരുപക്ഷേ ഈ വീഡിയോ ഉത്പാദിപ്പിച്ച ഗ്രാഫിക് ഡിസൈനര്‍ക്കു പറ്റിയതാവണം. ഏതായാലും ഈ കോഡിന്റെ പിന്‍ ഊരിയെടുക്കാതിരുന്നതുകാരണം ആ സീന്‍ ഒരു ദുരന്തത്തിന്റെ RECORDING ആയിത്തീര്‍ന്നു.

അപ്പോഴാണ് സമാനമായൊരു സംഭവം ഓര്‍മ്മയിലെത്തിയത്. സംഗതി, മലയാളത്തില്‍ വിജയം നേടി തമിഴിലേക്കു മൊഴിയും മാറിയ ചിന്താമണി കൊലക്കേസ് എന്ന സിനിമയിലാണ്. എ.കെ. സാജന്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ. ആ സിനിമയില്‍ ഒരിടത്ത് കേസന്വേഷിക്കുന്ന ഒരുദ്യോഗസ്ഥന്‍ ചിന്താമണിയുടെ കേസ് ഡയറി തുറക്കുന്നൊരു ക്ലോസപ്പുണ്ട്. ചുവപ്പുനാടയുള്ള സര്‍ക്കാരിന്റെ ഫയല്‍. അതിനു നെടുകെ നല്ല സ്റ്റൈലന്‍ ഇംഗഌഷില്‍ ഇങ്ങനെ വായിക്കാം-CHINTHAMANI KOLA CASE! ഇംഗഌഷിനോടും, സര്‍വോപരി ഐ.പി.എസ് കാരോടും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോടും കാണിച്ച കൊലച്ചതിയായിപ്പോയില്ലേ ഇത് എന്ന വര്‍ണ്യത്തില്‍ ആര്‍ക്കെങ്കിലും ആശങ്ക തോന്നുന്നുവെങ്കില്‍ അവര്‍ക്കായി MURDER CASE എന്ന വാക്കുകള്‍ സപഌമെന്റായി നല്‍കാനേ നിവൃത്തിയുള്ളൂ.

മലയാളത്തിലെ ഒരു കാലത്തെ അര്‍തര്‍ കൊനാന്‍ ഡോയ്ല്‍ സൃഷ്ടിച്ച മലയാളിയായ ഇന്റര്‍നാഷനല്‍ ഡിറ്റക്ടീവ്, രചയിതാവിന്റെ ഭാവനയില്‍ പാരീസിലെ ഈഫല്‍ ഗോപുരത്തിലെ റിവോള്‍വിംഗ് ബാറിലിരുന്ന് ഹാഫ് എ കൊറോണ സിഗററ്റും വലിച്ച് കരിമീന്‍ മപ്പാസും ചള്ളാസും കൂട്ടി എം..സി.ആര്‍ കുടിച്ചതെഴുതിവച്ചതിനെപ്പറ്റിയുള്ള ഇതിഹാസത്തെക്കാള്‍ പരിഹാസ്യമാണ് സിനിമയിലെ ഈ ഇംഗഌഷ് വികൃതി.

  സിനിമയിലെന്നല്ല, നിത്യജീവിതത്തിലും നാം ബോധപൂര്‍വം തെറ്റിക്കുന്ന ഇത്തരം സ്‌പെല്ലിംഗുകളും ഇംഗഌഷ് വാക്കുകളും നിരവധിയാണ്, റെസ്റ്റോറന്റ്, ഡയറി, സൂപ്പറിന്റന്‍ഡ്, മേയര്‍...അങ്ങനെ എത്രയോ...

എങ്കിലും FILM എന്നതിനു പകരം FILIM എന്നുപയോഗിക്കുന്ന സിനിമാക്കാരെ എന്തു ചെയ്യും? HELLO എന്ന വാക്ക് സിനിമയ്ക്കു പേരാകുമ്പോള്‍ HALLO എന്നാകുന്നത് സംഖ്യാശാസ്ത്രപ്രകാരമാണോ, തെറ്ററിയാതെ പറ്റിയതാണോ എന്ന സംശയത്തിലും വലുതാണ് HALO എന്നാകാതെ പോയല്ലോ എന്നതിലുള്ള ആശ്വാസം.Dy.S.P എന്ന പേരിലെ Dy. ഡപ്യൂട്ടിയുടെ ചുരുക്കെഴുത്താണെന്നറിയാതെ DYSP എന്നുപയോഗിക്കുന്നവരാണ് ബഹുഭൂരിപക്ഷം.ഇതു സിനിമയില്‍ വരുമ്പോള്‍മാത്രം മാറണമെന്നില്ലല്ലോ. അപ്പോള്‍ BSC യും MSCയും ഒക്കെ B. Scയേയും M.Sc. യേയും അതിക്രമിച്ചു കടക്കുന്നതിലെന്താണു തെറ്റ്. CELEBRITY ആയതുകൊണ്ടുമാത്രം ആര്‍ക്കും CELIBRITY യിലെ അക്ഷരപ്പിശാച് മനസ്സിലായിക്കൊള്ളണമെന്നു നിയമമൊന്നുമില്ലല്ലോ?

തിരക്കഥയെഴുതുന്നവര്‍ക്കോ കലാസംവിധായകനോ, സഹായിക്കോ ഇംഗഌഷിലെ സ്‌പെല്ലിംഗ് കിറുകൃത്യമായി അറിഞ്ഞിരിക്കണമെന്നു നിര്‍ബന്ധമൊന്നുമില്ല. മാത്രമല്ല, ഇത്തരക്കാര്‍ക്ക് സഹായമായി അമേരിക്കന്‍ സ്‌പെല്ലിംഗ് പോലുമുണ്ട്. COLLEGE ല്‍ പോയിട്ടുള്ളവര്‍ പോലും COLLAGE എന്നെഴുതുന്ന കാലത്ത് കൊളാഷിന്റെ സ്‌പെല്ലിംഗ് COLLASH എന്നായിരിക്കുമെന്നു ധരിച്ചുപോയാല്‍ എന്തുചെയ്യും? എന്നിരുന്നാലും കംപ്യൂട്ടറില്‍ സ്‌പെല്‍ ചെക്ക് എന്നൊരു സംവിധാനം നിലവിലിരിക്കെ ഇത്തരം പിശകുകള്‍ അടിക്കടി ആവര്‍ത്തിക്കുന്നത് ന്യായീകരിക്കാന്‍ പഴമനസുകള്‍ക്കായില്ലെങ്കില്‍ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ?


മിക്ക സിനിമകളിലും കേള്‍ക്കാവുന്ന മറ്റൊരു ഭീമാബദ്ധമാണ് മീഡിയാസ്. ' എല്ലാ മീഡിയാസിലും നാളത്തെ ഹെഡ്‌ലൈന്‍ അവന്‍ ചത്ത വാര്‍ത്തയായിരിക്കണം' എന്നെല്ലാം ഘോരഘോരം പ്രസംഗിക്കുന്ന വില്ലന്മാര്‍ സര്‍വസാധാരണമാണ് സിനിമയില്‍. മീഡിയം എന്ന വാക്കിന്റെ ബഹുവചനമാണ് മീഡിയ എന്ന അടിസ്ഥാനവിവരം ഇല്ലാത്തവന്മാരാണല്ലോ ഈ വില്ലന്മാര്‍ എന്നാര്‍ക്കെങ്കിലും തോന്നിപ്പോയാല്‍ അതവരുടെ തന്നെ കുറവായേ കണക്കാക്കാനാവൂ. കാരണം, അതിലും വലിയ മണ്ടത്തരങ്ങള്‍ പറയുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണല്ലോ നമ്മുടെ സിനിമാകഥാപാത്രങ്ങള്‍. AUDIENCE എന്ന വാക്കിന് ഏക/ബഹുവചനങ്ങളില്ല എന്നറിയാതെ ഓഡിയന്‍സസ് എന്നു ബഹുവചനത്തിലുപയോഗിക്കുന്ന സെലിബ്രിട്ടികളുടെയിടയില്‍ ഇതൊക്കെയൊരു തെറ്റായിട്ടാരുകാണാന്‍. മാത്രവുമല്ല, തെറ്റാണെങ്കിലും നൂറാവൃത്തി ആവര്‍ത്തിച്ചാല്‍ അതിനു പ്രയോഗസാധുത എന്നൊരു ന്യായീകരണത്തില്‍ നിഘണ്ടുവിലും ഇടംകിട്ടുമല്ലോ.

ഇത്രയൊക്കെ ആലോചിച്ച് റണ്‍ബേബി കണ്ടിറങ്ങിയപ്പോള്‍ പക്ഷേ, ആശ്വാസമാണു തോന്നിയത്. BREAKING NEWS ന്റെ സ്‌പെല്ലിംഗ് BRAKING NEWS എന്നായില്ലല്ലോ, ഭാഗ്യം!

Thursday, August 30, 2012

യുവത്വം തേടുന്ന ചലച്ചിത്രഭാവുകത്വം

എ.ചന്ദ്രശേഖര്‍
ടുത്തിടെ, മലയാള സിനിമയില്‍ പുതിയൊരു നവോത്ഥാനത്തിന് തുടക്കംകുറിച്ച രണ്ടുമൂന്നു പുതുതലമുറ സിനിമകളില്‍ ഒന്നിനെപ്പറ്റി കേട്ട ഒരാക്ഷേപം, അതൊരു കൊറിയന്‍ സിനിമയുടെ മോഷണമാണ് എന്നാണ്.ആരോപണത്തിന് സിനിമയുടെ സ്രഷ്ടാക്കളിലാരും മറുപടി പറഞ്ഞില്ലെങ്കിലും, ചലച്ചിത്രബോധത്തില്‍ ലോകത്തു നടക്കുന്ന പുതിയ പരീക്ഷണങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കാത്ത, സാങ്കേതികതയിലും നിര്‍വഹണത്തിലും നവീനഭാവുകത്വം പ്രകടമാക്കിയ പ്രസ്തുത സിനിമയുടെ പ്രദര്‍ശനവിജയത്തിനുമേല്‍ ഈ ആരോപണം കളങ്കമാക്കിത്തീര്‍ക്കാനായിരുന്നു ചില ചലച്ചിത്രപ്രസിദ്ധീകരണങ്ങളുടെ പോലും ശ്രമം. മാമൂലുകളെ വലിച്ചെറിയുന്നതിലുള്ള പാരമ്പര്യത്തിന്റെ വൈഷമ്യമായിക്കണ്ട് അതു പൊറുക്കുക. എന്നാല്‍, മാധ്യമപരമായി മലയാളസിനിമയ്ക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരവും, തിരിച്ചറിവുമായിട്ടാണ് ചാപ്പാക്കുരിശ് എന്ന സിനിമ നേരിട്ട വിമര്‍ശനത്തെ വാസ്തവത്തില്‍ നോക്കി കാണേണ്ടത്. എന്തുകൊണ്ട്?
ജനപ്രിയസിനിമ അല്ലെങ്കില്‍ സാങ്കേതികത്തികവുള്ള സിനിമ-ഇവയ്‌ക്കെല്ലാം നമ്മുടെ പൊതുമാതൃക നാളിതുവരെ ഹോളിവുഡ് സിനിമയായിരുന്നുവെന്നോര്‍ക്കുക. നിര്‍വഹണശൈലിക്കും, സന്നിവേശം, ഛായാഗ്രഹണം, ശബ്ദവിന്യാസം, തുടങ്ങി സമസ്തമേഖലയിലും ഹോളിവുഡ് നോക്കികളായിത്തന്നെയാണ് നമ്മുടെ കമ്പോളസിനിമയുടെ അപോസ്തലന്മാര്‍ മുന്നേറിക്കൊണ്ടിരുന്നത്. ഇതില്‍, ഇടക്കാല പുതുസിനിമയുടെ വക്താക്കളും അപവാദങ്ങളായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സാങ്കേതികമികവിന്റെ, ജനപ്രിയസമവാക്യത്തില്‍, ഒക്കെ അവസാനവാക്കായി ഹോളിവുഡ് തിളങ്ങിവിളങ്ങി. കൊച്ചുകേരളത്തിലെ ശരാശരി സിനിമാക്കാരന്റെ മോഹവും, അമേരിക്കയുടെ ദേശീയ തലത്തിലുള്ള ഒരു സ്വകാര്യ അവാര്‍ഡ് മാത്രമായ (നാട്ടിലെ ഏഷ്യാനെറ്റ് അവാര്‍ഡോ അമൃത അവാര്‍ഡോ പോലെ ഒന്നുമാത്രം), വിപണനതന്ത്രത്തില്‍ ലോകത്തെ ഒന്നാമതായി മാറിയ ഓസ്‌കര്‍ അവാര്‍ഡായി മാറി. ടൈറ്റാനിക്കോ, ടെര്‍മിനേറ്ററോ ആക്കി തങ്ങളുടെ രചനയെ മാറ്റാനാകാത്തവര്‍, കുറഞ്ഞപക്ഷം അവയുടെ പ്രേതങ്ങളായിട്ടെങ്കിലും സ്വന്തം രചനകളെ പടച്ചുവിടാന്‍ ആശ്രാന്തം പരിശ്രമിച്ചു.അപ്പോള്‍ മലയാളസിനിമയ്ക്കു നഷ്ടമായത് അതിന്റെ തനതു സംസ്‌കാരമായിരുന്നു. തീര്‍ത്തും പൗരസ്ത്യമായ അതിന്റെ സ്വത്വമായിരുന്നു; വ്യക്തിത്വവും അസ്തിത്വവുമായിരുന്നു.
ഇവിടെയാണ്, കൊറിയന്‍, ആഫ്രിക്കന്‍, ചൈനീസ് സിനിമകളിലേക്ക് ശ്രദ്ധതിരിക്കുക വഴി, പുതുതലമുറയിലെ ചെറുപ്പക്കാര്‍ ഒരു വീണ്ടെടുപ്പിന് സ്വയമറിയാതെയെങ്കിലും ചൂക്കാന്‍ പിടിക്കുന്നത്. സംസ്‌കാരത്തിന്റെ പാരാവാരത്തില്‍ പലതും സമാനമായി പങ്കിടുന്ന പൗരസ്ത്യമായ ദര്‍ശനാദര്‍ശങ്ങളെ ബോധപൂര്‍വമായിട്ടല്ലാതെ ചലച്ചിത്രങ്ങളിലേക്ക് ആവഹിക്കാന്‍ അതവര്‍ക്കു പ്രചോദനം നല്‍കി. അതുകൊണ്ടാണ്, കേവലം ഒരു ദോശയുണ്ടാക്കിയ കഥ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ആയി മാറിയത്. കാല്‍സ്വാധീനമില്ലാത്ത ചങ്ങാതി സ്‌കൂള്‍കഌസില്‍ അറിയാതെ മൂത്രമൊഴിച്ചത് ഇരുചെവിയറിയാതെ മറച്ചുവച്ച സൗഹൃദം ബ്യൂട്ടിഫുള്‍ ആയി പുനര്‍ജനിച്ചതും!തട്ടുദോശ ഉള്ളിക്കറിയും തേങ്ങാച്ചമ്മന്തിയും കൂട്ടി കഴിക്കുന്ന രുചിയുടെ ഗൃഹാതുരത്വം മലയാളിക്കു മാത്രം സ്വന്തമായ രസനാവൈവിദ്ധ്യമായിരിക്കും. അതൊരിക്കലും സായിപ്പിനോ, ഗോസായിക്കോ പറഞ്ഞാല്‍ മനസ്സിലാവണമെന്നില്ല. ബര്‍ഗറിന്റെയോ പിസയുടെയോ രുചിഭേദത്തിലൂടെ വിനിമയം ചെയ്യാവുന്ന വികാരാംശവുമാണെന്നു തോന്നുന്നില്ല അത്. സാഗര്‍ ഹോ്ട്ടലിലെ ചിക്കന്‍ ബിരിയാണിയും ആര്യാസിലെ മസാലദോശയും മനസ്സില്‍ ഊറുന്ന രുചിസ്വപ്നമായി കൊണ്ടുനടക്കുന്നവര്‍ക്കേ ഉസ്താദ് ഹോട്ടലിന്റെ പൊരുളറിയാനാവൂ.
ലൈംഗികമായി ദുരുപയോഗം ചെയ്ത് ഉപേക്ഷിച്ചുകളയുന്ന കാമുകനെ നിഷ്ഠുരമായി ദണ്ഡിക്കുന്ന പെണ്ണിന്റെ കഥ മലയാളി ആദ്യമായി കാണുന്നത് ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെ അല്ല എന്നോര്‍ക്കണം. വര്‍ഷങ്ങള്‍ക്കു മുമ്പേ, പത്മരാജനും ഭരതനും ചേര്‍ന്ന് നവംബറിന്റെ നഷ്ടത്തിലും, പത്മരാജനും ഐ വി ശശിയും ചേര്‍ന്ന് കൈകേയിയിലും പറഞ്ഞുവച്ചതിനപ്പുറമൊന്നും 22 എഫ്.എം കാട്ടിത്തരുന്നില്ല. എങ്കിലും ഈ 22 എഫ്.എം വേറിട്ട ദൃശ്യാനുഭവമാവുന്നത്, അതു പകര്‍ന്നു തരുന്ന സാംസ്‌കാരികവും സാമൂഹികവുമായ ദേശത്തനിമയുടെ സാധാരണത്വത്തിലൂടെയാണ്. ഒരുപക്ഷേ, ചെറിയൊരു പ്രണയവഞ്ചനയ്ക്ക് ഇത്രവലിയ ശിക്ഷയെന്തിന് എന്ന് ഈ സിനിമകള്‍ കണ്ട പാശ്ചാത്യ പ്രേക്ഷകന്‍ മൂക്കത്തു കൈവച്ചു ചോദിച്ചുപോയേക്കും. കാരണം അവന്റെ സദാചാരസാമൂഹിക വ്യവസ്ഥയ്ക്കു ദഹിക്കാവുന്ന മാനസികാവസ്ഥയല്ല, ഈ മൂന്നു സിനിമകളിലേയും മലയാളി നായികമാര്‍ പങ്കുവയ്ക്കുന്നത്. അപ്പോള്‍ നമ്മുടെ സിനിമയില്‍ നമുക്കു മാത്രം മനസ്സിലാവുന്ന, മനസ്സിലാക്കാനാവുന്ന ചില സാംസ്‌കാരിക ഗുട്ടന്‍സുകളുണ്ട്. അതാണ് ആ സിനിമകളെ തദ്ദേശീയമായ തനതു സിനിമകളാക്കുന്നത്. ഈ ഗുട്ടന്‍സുകള്‍ പങ്കിടുന്നു എന്നുള്ളതുകൊണ്ടു മാത്രമാണ്, ആധുനിക മള്‍ട്ടീപ്‌ളെക്‌സ് സിനിമാജനുസില്‍പ്പെടുന്ന ഉസ്താദ് ഹോട്ടലും സ്പിരിറ്റും ട്രാഫിക്കും തട്ടത്തിന്‍ മറയത്തും തത്സമയം ഒരു പെണ്‍കുട്ടിയും ഉറുമിയും ഋതുവും ആദാമിന്റെ മകന്‍ അബുവും പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയും പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റും, ഡയമണ്ട് നെക്ലെസും ഈ അടുത്തകാലത്തും ഒക്കെ നമ്മുടെ പ്രിയപ്പെട്ട സമകാലിക സിനിമകളാകുന്നത്. അവയെല്ലാം സമാനമായി പങ്കിടുന്നത് പ്രാദേശികതയുടെ തനിമയും തിരിച്ചറിയലുമാണ്.
പ്രാദേശികത്തനിമ, ദേശസ്വത്വം എന്നത് കേവലം കഥാംശത്തില്‍ മാത്രം വെളിവാക്കപ്പെടുന്നതോ പെടാവുന്നതോ ആയ എന്തോ ആണെന്നു ധരിക്കുന്നത്് അതിന്റെ സാധ്യതകളെ ലളിതവല്‍ക്കരിക്കുന്നതാകും. ഭാഷണഭേദത്തിലൂടെപ്പോലും ദേശത്തനിമ പ്രകടമാക്കാന്‍ സാധിക്കുമെന്ന് മലയാളത്തില്‍ ആദ്യം തെളിയിച്ചത് മാര്‍ത്താണ്ഡവര്‍മ്മയിലൂടെ സി.വി രാമന്‍പിള്ളയാണ്. തെക്കന്‍ ഭാഷണശൈലിയുടെ നീട്ടലും വടക്കന്‍ ഭാഷണഭേദത്തിന്റെ കുറുക്കലും വള്ളുവനാടിന്റെ ഈണവുമെല്ലാം പിന്നീട് എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥാരംഗത്തേക്കുള്ള ആഗമനത്തോടെ മലയാള സിനിമയിലും ഏറെ സ്വീകാര്യമായിത്തീരുകയായിരുന്നു. 'ഹോ എന്തൊര് സ്പീഡ്' എന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റത്തിലെ നായകന്‍ തെക്കന്‍ സഌങ്ങില്‍ പറഞ്ഞതിന്റെ സുഖം തന്നെയായിരുന്നു അരവിന്ദന്റെ ഒരിടത്ത് എന്ന സിനിമയില്‍ തെക്കനായ വൈദ്യുതബോര്‍ഡ് ഓവര്‍സീയര്‍ നെടുമുടി വേണുവെന്ന അനുഗ്രഹീത നടനിലൂടെ സംസാരിച്ചപ്പോള്‍ പ്രേക്ഷകന് അനുഭവവേദ്യമായതും. ഇതുതന്നെയാണ് മറ്റൊരു തരത്തില്‍ ഓപ്പോള്‍ എന്ന സിനിമാപ്പേരു കേട്ടപ്പോള്‍ കേരളീയര്‍ക്കൊട്ടാകെ തോന്നിയിട്ടുള്ളതും. എന്നാല്‍ 'യെവന്‍ പുലിയാണ് കേട്ടാ' ശൈലിയില്‍ ഈ ഭാഷണഭേദം രാജമാണിക്യത്തിലൂടെ കാരിക്കേച്ചര്‍വല്‍ക്കരിച്ചപ്പോഴാണ് കമ്പോളസിനിമയില്‍ ദേശത്തനിമയുടെ സാധ്യത ജനപ്രിയചലച്ചിത്രവ്യവസായം തിരിച്ചറിഞ്ഞത് എന്നേയുള്ളൂ. ഇപ്പറഞ്ഞ ദേശത്തനിമയെല്ലാം പക്ഷേ, മീശമാധവന്‍ പോലുള്ള ജനപ്രിയ സിനിമകള്‍ പ്രചരിപ്പിച്ച പ്രാദേശികതയില്‍ നിന്നു തുലോം വേറിട്ടതായിരുന്നുവെന്നു ശ്രദ്ധിക്കണം.
തനി നാടന്‍ ഭാവുകത്വത്തിന്റെ കലര്‍പ്പില്ലാത്ത സ്വരഭേദങ്ങളും രുചിഭേദങ്ങളുമാണ് ചാപ്പാക്കുരിശിലെ ഉത്തരമലബാര്‍ സഌങ് സംസാരിക്കുന്ന വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തിലൂടെയും, തട്ടത്തിന്‍ മറയത്തിലെ തിരുവിതാംകൂര്‍ ശൈലി പേശുന്ന മനോജ് കെ.ജയന്റെ കഥാപാത്രത്തിലൂടെയും സിനിമയില്‍ ഉരുത്തിരിഞ്ഞത്. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് എന്ന സിനിമയാവട്ടെ, ഒരു പരിധി കൂടി കടന്ന്, ഭാഷണഭേദത്തിന്റെ ഉത്തരമലബാര്‍ ശൈലിക്കുമപ്പുറം, കണ്ണൂരിന്റെ അധികമൊന്നും വെളിപ്പെട്ടിട്ടില്ലാത്ത തനിനാടന്‍ പ്രദേശങ്ങളുടെ ഹരിതാഭകൂടി വ്യക്തമാക്കിത്തരികയായിരുന്നു. ഉപയോഗിച്ചാവര്‍ത്തിച്ചു തേഞ്ഞു പതം വന്ന ദേശദൃശ്യങ്ങളുടെ സ്ഥാനത്ത് ഊര്‍വരമായ കന്യാഭൂമികളുടെ കാണാക്കാഴ്ചകളിലേക്കു ക്യാമറ തുറന്നതുതന്നെയായിരുന്നു ഓര്‍ഡിനറി എന്നൊരു സാധാരണ സിനിമയെ എക്‌സ്ട്രാ ഓര്‍ഡിനറിയാക്കിയ ഇന്ദ്രജാലവും. പാലക്കാടന്‍ ഭാഷാഭേദത്തെ മുഖ്യകഥാപാത്രങ്ങളിലൊരാള്‍ക്ക് സംസാരിക്കാന്‍ നല്‍കിക്കൊണ്ട് ഓര്‍ഡിനറിയുടെ സ്രഷ്ടാക്കളും അതിനു സാര്‍ത്ഥകമായൊരു പ്രാദേശികസ്വത്വഗുണം പകര്‍ന്നുനല്‍കുകയായിരുന്നു. പ്രാഞ്ചിയേട്ടന്‍ തൃശ്ശൂര്‍ ഭാഷ സംസാരിച്ചതും ഈ മുന്നേറ്റത്തിന്റെ ഭാഗമായിട്ടാണ്.
പ്രാദേശികത എന്നത് മാധ്യമത്തില്‍ അടയാളപ്പെടുത്തുന്നത്, ഭാഷണഭേദങ്ങളിലൂടെയും നിര്‍വഹണഭൂമികയിലൂടെയും (ലൊക്കേഷന്‍) മാത്രമാവണമെന്നു നിര്‍ബന്ധമില്ല, സിനിമ പോലെ ഒരു ദൃശ്യമാധ്യമത്തില്‍. മറിച്ച്, തീര്‍ത്തും തദ്ദേശീയമായ സമകാലിക വിഷയങ്ങളും അവയോടുള്ള പ്രതികരണങ്ങളും കഥാശരീരത്തില്‍ വിളക്കിച്ചേര്‍ക്കുക വഴിയും ദേശത്തനിമ അടയാളപ്പെടുത്താനാവുമെന്നതിന് നമ്മുടെ സമകാലിക സിനിമകളില്‍ നിന്നുതന്നെ എത്രയോ തെളിവുനിരത്താകും. ഈ അടുത്ത കാലത്ത് പോലെ ഒരു സിനിമ കൈകാര്യം ചെയ്യുന്നത്, ഒരേ സമയം പ്രാദേശികവും അതേ സമയം സാര്‍വലൗകികവുമായ പ്രമേയമാണ്. ഇതേ നിരീക്ഷണം, ഇന്ത്യന്‍ റുപ്പീ, സ്പിരിറ്റ് പോലുള്ള സിനിമകളുടെ കാര്യത്തിലും സാധുവാകുന്നതു കാണാം.
മുഖ്യധാരയിലെ മാറ്റങ്ങളുടെ കണക്കെടുപ്പുകളില്‍ മതിഭ്രമിക്കുന്നതിനിടെ, നിരൂപകര്‍ ശരിക്കും കാണാതെ വിട്ടുപോകുന്ന സുപ്രധാനമായൊരു കാര്യമുണ്ട്. സമാന്തരസിനിമാധാരയില്‍ യുവതലമുറചലച്ചിത്രപ്രവര്‍ത്തകരും, മനസ്സില്‍ യുവത്വം നഷ്ടമാകാതെ നോക്കുന്ന ചലച്ചിത്രകാരന്മാരും നിര്‍മിക്കുന്ന ധീരമായ ചലച്ചിത്രോദ്യമങ്ങള്‍, അവ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ഡോ.ബിജുവിനെപ്പോലെ തികച്ചും ചലച്ചിത്രബോധം പ്രകടമാക്കുന്ന വീട്ടിലേക്കുള്ള വഴി പോലുള്ള സിനിമകളെ പലപ്പോഴും പ്രേക്ഷകന്‍ അത്രയേറെ ഗൗനിക്കാതെ പോകുന്ന അവസ്ഥയാണുള്ളത്.
വാസ്തവത്തില്‍ ഉസ്താദ് ഹോട്ടല്‍ അടക്കമുള്ള സമീപകാല നവതരംഗസിനിമകള്‍ മാമൂല്‍ ധാരണകളെ പൊളിച്ചെഴുതുകയാണ്. എണ്‍പതുകളില്‍ സെക്‌സും വയലന്‍സുമൊക്കെയായി അരങ്ങേറിയ ഭരത-പദ്മരാജന്‍മാരുടെ ഗ്രാമ്യസിനിമകളുടേതില്‍ നിന്നു വേറിട്ട ഭാവുകത്വമാണ് ആധുനിക മലയാള സിനിമ പങ്കുവയ്ക്കുന്നത്. അതു വിനിമയം ചെയ്യുന്നതും സംവദിക്കുന്നതും പുതിയതലമുറ മലയാളിയോടാണ്. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളുമാണ് ഈ സിനിമകള്‍ പ്രമേയമാക്കുന്നത്. സ്വാഭാവികമായി, അവ ചില തിരുത്തലുകള്‍ക്കു മുതിരുന്നുണ്ട്, ധൈര്യപ്പെടുന്നുമുണ്ട്. അത്തരം ധൈര്യത്തിന്റെ പേരില്‍ത്തന്നെയാണ് ഉസ്താദ് ഹോട്ടലും നാളെ അടയാളപ്പെടുത്തപ്പെടുക.
മണ്ണില്‍ തൊട്ടുനില്‍ക്കുന്ന പ്രമേയങ്ങളാണ് നവതരംഗ സിനിമകളുടേത്. അതുകൊണ്ടു തന്നെ അതില്‍ അതിമാനുഷരില്ല, ദുര്‍ബലരും, കരയുകയും ചിരിക്കുകയും ചെയ്യുന്ന പച്ചമനുഷ്യരുമേ ഉള്ളൂ. അവര്‍, തങ്ങളുടെ ജീവിതത്തകര്‍ച്ചകളില്‍, നേരിടേണ്ടിവരുന്ന പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നീറിയുരുകുന്നവരും, സങ്കടങ്ങളില്‍ നിന്ന്് ക്രമേണ പ്രത്യാശയില്‍ പിടിച്ചു കയറി രക്ഷപ്രാപിക്കുന്നവരുമാണ്. അതല്ലാതെ, ചോരയ്ക്കു പകരം ചോര പോലുള്ള ഫാസി്സ്റ്റ് മുദ്രാവാക്യസിനിമാ സങ്കല്‍പങ്ങളോട്് പുതുതലമുറ സിനിമകള്‍ യാതൊരു ചാര്‍ച്ചയും പുലര്‍ത്തുന്നില്ല. എന്നുമാത്രമല്ല, ഫാസിസ്റ്റ് ആശയങ്ങളോട് തെല്ലും അനുകമ്പ വച്ചുപുലര്‍ത്തുന്നുമില്ല.
കഌഷേ ആയി തീരുമായിരുന്ന കഥാസന്ദര്‍ഭങ്ങള്‍ കുറവുള്ള സിനിമയല്ല ഉസ്താദ് ഹോട്ടല്‍. ഉപ്പൂപ്പാന്റെ ഹോട്ടല്‍ ബാങ്ക് മാനേജറും താന്‍ ജോലിചെയ്യുന്ന ഹോട്ടലിന്റെ ജനറല്‍ മാനേജറും ഉള്‍പ്പെടുന്ന ഭൂമാഫിയ ചുളുവില്‍ കൈവശപ്പെടുത്താന്‍ നടത്തുന്ന ഗൂഢാലോചന നായകനായ ഫൈസി തിരിച്ചറിയുന്നതുമുതല്‍ ഉസ്താദ് ഹോട്ടലിന്റെ കഥയ്ക്ക്, നാളിതുവരെ പറഞ്ഞു പോന്ന ഏതൊരു ജനപ്രിയ സിനിമയുടെയും പ്രതികാര ഫോര്‍മുല ആര്‍ജ്ജിക്കാന്‍ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. വില്ലന്മാരെ വെല്ലുന്ന ബുദ്ധി ശക്തിയോടെ അവരെ തറപറ്റിക്കാന്‍ കൂട്ടാളികളോടൊത്ത് ഒരു നാടകം. അതുമല്ലെങ്കില്‍, എന്തിനും തയാറായി നിയമം കൈയ്യിലെടുത്ത് ഒരു തകര്‍പ്പന്‍ സംഘട്ടന രംഗശൃംഖല. മീശപിരിക്കാനും തച്ചുതകര്‍ക്കാനും കൈയ്യടിനേടാനുമുള്ള ധാരാളം സ്‌കോപ്പുണ്ടായിരുന്ന വഴിത്തിരിവ്. എന്നാല്‍ ഫൈസി ശ്രമിക്കുന്നത്, തന്റെ ജനറല്‍ മാനേജറോട് കാര്യം തുറന്നു പറഞ്ഞ് ഒരു ഒത്തുതീര്‍പ്പു നോക്കാനാണ്. അതു പൊളിഞ്ഞ് അപമാനിതനായി മടങ്ങേണ്ടി വന്ന ഫൈസിയുടെ പ്രതികാരം, ജി.എമ്മിന്റെ അതിഥികള്‍ക്കുമുന്നില്‍ ജീവനുള്ള ഒരുകോഴിയെ തുറന്നു വിട്ടുകൊണ്ടവസാനിക്കുന്നു. യൂറോപ്പില്‍ പഠിച്ചുവന്ന ഫൈസി എന്ന കഥാപാത്രത്തെക്കൊണ്ട്, രഞ്ജി പണിക്കര്‍ സ്‌റ്റൈലില്‍ നാല് ഇംഗഌഷ് ഡയലോഗോ, രഞ്ജിത് ശൈലിയില്‍ സാഹിത്യക്കൊഴുക്കട്ട കുത്തിനിറച്ച യമഗണ്ടന്‍ സംഭാഷണമോ പറയിപ്പിക്കാന്‍ നൂറ്റൊന്നു ശതമാനം സാധ്യതയുണ്ടായിരുന്ന സ്ഥാനത്താണ് തിരക്കഥാകൃത്ത് അഞ്ജലിമേനോനും സംവിധായകന്‍ അന്‍വര്‍റഷീദും കൂടി അസൂയാവഹമായ മിതത്വം പ്രകടമാക്കിയത്.
കുറഞ്ഞത് നാലുമിനിറ്റെങ്കിലും നീണ്ടു നിന്നേക്കാവുന്ന അതിസാഹസികമായൊരു സംഘട്ടനസാധ്യതയും കൂടി ഇതേപോലെ ചിത്രത്തിന്റെ സ്രഷ്ടാക്കള്‍ ബോധപൂര്‍വം വേണ്ടെന്നു വച്ചിട്ടുണ്ട്, ഉസ്താദ് ഹോട്ടലില്‍. രാത്രി നായികയെ വീട്ടില്‍ക്കൊണ്ടാക്കാന്‍ പോകുംവഴി പൊട്ടവണ്ടി കേടാകുമ്പോള്‍ നായകനും നായികയും ലോറിയില്‍ കയറി വരവേ, ലോറി ഡ്രൈവറെയും കിളിയെയും വിഡ്ഢികളാക്കി രക്ഷപ്പെടുന്ന യുവമിഥുനങ്ങള്‍, പിന്തുടര്‍ന്നു വരുന്ന ആജാനുബാഹുവായ കിളിയില്‍ നിന്നു രക്ഷപ്പെടുന്നത്, സുരക്ഷിതമായൊരു ഒളിവിടം തേടിക്കൊണ്ടാണ്. നിയമവ്യവസ്ഥയെ ഉള്‍ക്കൊണ്ടുകൊണ്ട്, പാരമ്പര്യത്തിന്റെ എല്ലാ നന്മകളെയും ആവഹിച്ചുകൊണ്ട്, അംഗീകരിച്ചുകൊണ്ട് സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുളള യുവതയുടെ മോഹങ്ങളുടെ, ആഗ്രഹങ്ങളുടെ നേര്‍ചിത്രമായി ഉസ്താദ് ഹോട്ടല്‍ മാറുന്നത് ഇങ്ങനെയൊക്കെയാണ്.
കുടുംബബന്ധങ്ങളുടെ ഊടും പാവും, ഈര്‍പ്പവും ഊഷ്മാവും ഉള്‍ക്കൊള്ളുന്ന സിനിമകളാണ് നവതരംഗപരമ്പരയില്‍ ഉടലെടുക്കുന്നത്. ആ ഗണത്തില്‍പ്പെടുത്താവുന്നതു തന്നെയാണ് ഉസ്താദ് ഹോട്ടലും. പാരമ്പര്യത്തെ തള്ളിപ്പറയുകയല്ല, അതിന്റെ നന്മകള്‍ ആവഹിച്ചു ജീവിതം തുടരാനാഗ്രഹിക്കുന്ന ആധുനിക മലയാളിസമൂഹത്തിന്റെ സ്വത്വസവിശേഷതയാണ് ഈ സിനിമകളിലെല്ലാം ആവിഷ്‌കരിച്ചു കാണാനാവുന്നത്.പ്രാദേശികതയുടെ ഭാഷണത്തനിമയ്ക്കപ്പുറം അതിന്റെ സാംസ്‌കാരികത്തനിമയും രുചിത്തനിമയും വരെ വിനിമയം ചെയ്യുന്ന സിനിമയായിവേണം ഉസ്താദ് ഹോട്ടലിനെ കണക്കാക്കാന്‍.
നവതരംഗസിനിമാപ്രസ്ഥാനം എക്കാലത്തും ഒരുകൂട്ടം യുവ ചലച്ചിത്രപ്രവര്‍ത്തകരെയും സാങ്കേതികപ്രവര്‍ത്തകരെയും അവര്‍ക്കൊപ്പം വേറിട്ട ഒരുപറ്റം അഭിനേതാക്കളെയും ലോകത്തിനു സംഭാവനചെയ്യാറുണ്ട്. എഴുപതുകളുടെ അവസാനം ഇന്ത്യയിലുടലെടുത്ത അത്തരമൊരു നവോത്ഥാനത്തിന്റെ സംഭാവനയാണ് നസിറുദ്ദീന്‍ ഷായും ഓം പുരിയും സ്മിത പാട്ടിലും ശബാന ആസ്മിയുമടങ്ങുന്ന താരനിര. മലയാളത്തില്‍ നെടുമുടിവേണുവും ഭരത് ഗോപിയും സൂര്യയും സുരേഖയുമെല്ലാം ഇത്തരമൊരു നവധാരയുടെ പങ്കാളികളായിരുന്നെങ്കില്‍ തമിഴില്‍ ചന്ദ്രശേഖര്‍, സുഹാസിനി, സരിത എന്നിങ്ങനെയായിരുന്നു ആ മുന്നേറ്റം നീണ്ടത്. ഹിന്ദിയില്‍ പില്‍ക്കാലത്ത്, മള്‍ട്ടിപ്ലെക്‌സ് സിനിമകളുടെ ആര്‍ട്ട്ഹൗസെന്നോ കമ്മേഴ്‌സ്യലെന്നോ വേര്‍തിരിവില്ലാത്ത നവതരംഗസിനിമയുടെ തേരോട്ടത്തില്‍ ഒട്ടേറെ പ്രതിഭകള്‍ സാന്നിദ്ധ്യം കൊ്ണ്ട് അരങ്ങുനിറച്ചു. രാഹൂല്‍ ബോസും കൊങ്കണ സെന്‍ ശര്‍മ്മയും മുതല്‍ കെ കെയും കങ്കണ റാവത്തും വരെ ആ നിര നീളും. തമിഴിലാവട്ടെ, ശശികുമാറിന്റെയും സമുദ്രക്കനിയുടെയും മറ്റും നേതൃത്വത്തിലായിരുന്നു ഈ മുന്നേറ്റം. മലയാളത്തില്‍ അത് ഫഹദ് ഫാസില്‍ വിനീത് ശ്രീനിവാസന്‍ ആസിഫ് അലി, നിവിന്‍ പോളി തുടങ്ങിയവരിലൂടെ ദുല്‍ക്കര്‍ സല്‍മാനിലും, നിത്യ മേനോനിലും എത്തി നില്‍ക്കുന്നു.
നിര്‍വഹണാശംത്തില്‍ കൈവരിച്ച ദൃശ്യാത്മകതയാണ് നവതരംഗ സിനിമയെ വേറിട്ടതാക്കുന്ന മറ്റൊരു സുപ്രധാന ഘടകം. സംഭാഷണപ്രധാനങ്ങളായ മുന്‍കാല സിനിമകളെ ദൃശ്യപരിചരണത്തിലെ വ്യതരിക്തത കൊണ്ടാണ് ഈ സിനിമകള്‍ പ്രതിരോധിക്കുന്നത്. യുവപ്രേക്ഷകരുടെ ഭാവുകത്വം തിരിച്ചറിയാനാവാതെ മുഖ്യധാരയിലെ ലബ്ധപ്രതിഷ്ഠരായ സംവിധായകര്‍ അന്തംവിട്ടു നില്‍ക്കുന്ന അവസ്ഥയിലാണ് നവതരംഗചലച്ചിത്രകാരന്മാര്‍ തങ്ങളുടെ രചനകളുമായി കടന്നിരിക്കുന്നതെന്നോര്‍ക്കുക. മാറ്റത്തിന്റെ രുചിഭേദങ്ങള്‍, തലമുറകളുടെ വിടവുകള്‍ക്കു തിരിച്ചറിയാനും മനസ്സിലാക്കാനും സാധിക്കാതെ പോയതാണ് അവര്‍ക്കു സംഭവിച്ച അപചയം. ലോകസിനിമയിലെ ഏറ്റവും പുതിയ ചലനം പോലും ഇന്റര്‍നെറ്റിലൂടെയും മറ്റും പിന്തുടരുന്ന പുതുതലമുറയുടെ ഭാവുകത്വപരിണാമം ഘ്രാണിച്ചറിയാതെ, യുവത്വത്തിന് ഇഷ്ടപ്പെടുമെന്ന മുന്‍വിധിയുടെ മിഥ്യാധാരണയില്‍ അവര്‍ പടച്ചുവിട്ട സിനിമകളോരോന്നും ചീട്ടുകൊട്ടാരം കണക്കെ തീയറ്ററില്‍ തകര്‍ന്നു വീണപ്പോഴാണ് മലയാളസിനിമയിലെ യഥാര്‍ത്ഥ പ്രതിസന്ധി ഭീമാകാരമാര്‍ജ്ജിക്കുന്നത്. ഒരു കാലത്ത് മുഖ്യധാര ജനപ്രിയ സിനിമയുടെ അപ്പോസ്തലന്മാരായിരുന്ന ഫാസില്‍, ജോഷി, ഐ.വി.ശശി, സിബി മലയില്‍ തുടങ്ങിയവര്‍ക്കു പോലും മാറിയ മണ്ണിന്റെ വേവും വളക്കൂറും അറിയാന്‍ സാധിക്കാതെ പോയി. അതുകൊണ്ടാണ് ലിവിങ് ടുഗെദറും, അപൂര്‍വ രാഗവും, വയലിനും, വെള്ളത്തൂവലും, സെവന്‍സുമെല്ലാം പരാജയമേറ്റുവാങ്ങിയ സിനിമയുടെ പട്ടികയിലൊതുങ്ങിയത്. പുതുമുഖ താരങ്ങളും കുറെ വര്‍ണ്ണപ്പകിട്ടും ആര്‍ഭാടവും കാതടപ്പിക്കുന്ന ആസുരസംഗീതവും സാങ്കേതികമികവും കൊണ്ടുമാത്രം പുതിയ തലമുറയുടെ ആത്മാവിന്റെ ആവശ്യങ്ങളെ നിവര്‍ത്തിക്കാന്‍ സാധിക്കാതെവന്നപ്പോഴാണ് അത്തരം സിനിമകള്‍ പരാജയമായത്.കുട്ടികള്‍ക്കു വായിക്കാന്‍ എന്ന മട്ടില്‍, മുതിര്‍ന്നവര്‍ പടച്ചുവിടുന്ന ചതഞ്ഞസാഹിത്യത്തിന്റെ ദുരവസ്ഥതന്നെയായിരുന്നു അത്. മാറിയ അഭിരുചികളെ തൊട്ടും കണ്ടും അറിയാനുള്ള ആര്‍ജ്ജവം കാണിക്കാതിരുന്നതാണ് ഈ സിനിമകളുടെ തകര്‍ച്ചയ്ക്കു കാരണം. ഇവിടെയാണ്, ഇന്നിന്റെ ചലച്ചിത്രകാരന്മാര്‍ അവരുടെ തലമുറയോട് അവരുടെ തന്നെ ഭാഷയില്‍ സംവദിക്കാന്‍ തയാറായി വന്നത്. അത്തരം സിനിമകളാണ് നവധാരയായി ആഘോഷിക്കപ്പെടുന്നതും.
ഇതിനൊരു മറുവശം കൂടിയുള്ളതും കാണാതെ പോയ്ക്കൂടാ. രഞ്ജിത്തിനെപ്പോലൊരു ചലച്ചിത്രകാരന്‍ താന്‍ തന്നെ കുടംതുറന്നുവിട്ട അതിമാനുഷനായകത്വം എന്ന ഭൂതം ഭസ്മാസുരപ്രാകാരം പ്രാപിക്കുന്നതു കണ്ട് മനഃസ്ഥാപിച്ചിട്ട്, നവധാരയുടെ ദൃശ്യവ്യാകരണങ്ങള്‍ക്കും പ്രമേയസമീപനങ്ങള്‍ക്കും ഒപ്പംകൂടുന്ന കാഴ്ച തീര്‍ച്ചയായും ആശാവഹമാണ്. സ്വന്തം സര്‍ഗാത്മകതയുടെ വഴിതെറ്റലില്‍, ആത്മപരിശോധനയ്ക്കു വിധേയനാവുകയും ആത്മനവീകരണത്തിന് ബോധപൂര്‍വമായ ശ്രമം നടത്തുകയും ചെയ്യുക വഴി രഞ്ജിത്തിനെപ്പോലൊരു മുഖ്യധാരാ ചലച്ചിത്രപ്രവര്‍ത്തകന്‍ സ്വയം തിരുത്തുകയാണ്
പരമ്പരാഗത സിനിമാനിര്‍മാണത്തിനു വേണ്ടിവരുന്നതിലും എത്രയോ കുറച്ചുമാത്രം മുതല്‍മുടക്കിലാണ് യുവധാര ചലച്ചിത്രനിര്‍മിതി സാധ്യമാക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഡിജിറ്റല്‍ വിപഌവത്തിന്റെ സംഭാവനയായി ഉരുത്തിരിഞ്ഞ സാങ്കേതിക മുന്നേറ്റം അതിനവരെ പിന്തുണച്ചു. താരപ്രതിഫലത്തിലും ആര്‍ഭാടങ്ങള്‍ക്കുമായി നീക്കിവച്ചിരുന്ന ബജറ്റിന്റെ സിംഹഭാഗവും പ്രമേയത്തിനും അതിന്റെ നിര്‍വഹണത്തിനും ഊന്നല്‍ നല്‍കാന്‍ തുടങ്ങിയതോടെ നാലിലൊന്നെങ്കിലുമായി കുറഞ്ഞു. മമ്മൂട്ടി മോഹന്‍ലാല്‍ സിനിമയ്ക്ക് ഏറ്റവും കുറഞ്ഞ മുതല്‍മുടക്കുതന്നെ നാലു കോടി രൂപയ്ക്കു മേല്‍ കടന്നപ്പോള്‍ തന്നെ ഫഹദ് ഫാസിലിന്റെ ഒരു സിനിമയ്ക്ക് രണ്ടു കോടി രൂപയില്‍ത്താഴെ മാത്രമായി ചെലവു ചുരുങ്ങി. അതോടെ സിനിമയുടെ പ്രതിവര്‍ഷ സഞ്ചിത നഷ്ടവും ഗണ്യമായി കുറഞ്ഞൂ. വ്യവസായത്തെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ തീയറ്ററുടമകള്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളെ ഏറെ ദിവസം നഷ്ടം സഹിച്ചു പ്രദര്‍ശിപ്പിക്കാന്‍ തയാറാവാത്തതും, തുടക്കത്തില്‍ അത്രയൊന്നും പ്രേക്ഷകരില്ലെങ്കില്‍പ്പോലും നവധാര ചിത്രങ്ങളെ പിന്താങ്ങുംവിധം പ്രദര്‍ശനത്തിനു സഹായിക്കുന്നതും, മുതല്‍മുടക്കില്‍വന്ന ഈ മാറ്റം തന്നെയെന്നു കാണാം. കൂടുതല്‍ നിര്‍മാതാക്കള്‍ ആത്മാര്‍ത്ഥതയോടെ സിനിമയില്‍ മുതല്‍മുടക്കാന്‍ തയാറാവുന്നതും നവതരംഗസിനിമകളുടെ വിജയത്തിന്റെ മറ്റൊരു ഉപലബ്ധിതന്നെയാണ്.
സിനിമ അങ്ങനെ പുതുതലമുറയിലേക്ക് സുഭദ്രം കൈമാറ്റപ്പെട്ടിരിക്കുകയാണ് എന്നുവേണം സമകാലിക സിനിമയുടെ കര്‍മ്മഫലം പരിശോധിക്കുമ്പോള്‍ കരുതേണ്ടത്. നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇതൊരാശ്വാസമാണ്. പ്രതീക്ഷയും.

Sunday, July 22, 2012

ഹൃദയം അലിയിച്ചിട്ട സുലൈമാനി!

രോ സിനിമയും കണ്ടിട്ട്, ഇതാണ് ഈയിടെ കണ്ട ഏറ്റവും മികച്ച സിനിമ എന്ന് അഭിപ്രായം എഴുതേണ്ടി വരുന്നത് ഒരു മഹാഭാഗ്യമാണ്.ആ മഹാഭാഗ്യമാണ് പുതുതലമുറ സിനിമകള്‍ മലയാള പ്രേക്ഷകന് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ആ സന്തോഷം പങ്കിട്ടുകൊണ്ടുമാത്രമേ ലിസ്റ്റന്‍ സ്‌റ്്‌റീഫന്റെ,അന്‍വര്‍ റഷീദിന്റെ, അഞ്ജലി മേനോന്റെ, ദുല്‍ക്കര്‍ സല്‍മാന്റെ ഉസ്താദ് ഹോട്ടലിനെപ്പറ്റി എഴുതാനാവൂ.

വാസ്തവത്തില്‍ ഉസ്താദ് ഹോട്ടല്‍ അടക്കമുള്ള സമീപകാല നവതരംഗസിനിമകള്‍, ജനപ്രിയ സിനിമകളുടെ മാമൂല്‍ ധാരണകളെ പൊളിച്ചെഴുതുകയാണ്. എണ്‍പതുകളില്‍ സെക്‌സും വയലന്‍സുമൊക്കെയായി അരങ്ങേറിയ ഭരത-പദ്മരാജന്‍മാരുടെ ഗ്രാമ്യസിനിമകളുടേതില്‍ നിന്നു വേറിട്ട ഭാവുകത്വമാണ് ആധുനിക മലയാള സിനിമ പങ്കുവയ്ക്കുന്നത്. അതു വിനിമയം ചെയ്യുന്നതും സംവദിക്കുന്നതും പുതിയതലമുറ മലയാളിയോടാണ്. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളുമാണ് ഈ സിനിമകള്‍ പ്രമേയമാക്കുന്നത്. സ്വാഭാവികമായി, അവ ചില തിരുത്തലുകള്‍ക്കു മുതിരുന്നുണ്ട്, ധൈര്യപ്പെടുന്നുമുണ്ട്. അത്തരം ധൈര്യത്തിന്റെ പേരില്‍ത്തന്നെയാണ് ഉസ്താദ് ഹോട്ടലും നാളെ അടയാളപ്പെടുത്തപ്പെടുക.

മണ്ണില്‍ തൊട്ടുനില്‍ക്കുന്ന പ്രമേയങ്ങളാണ് നവതരംഗ സിനിമകളുടേത്. അതുകൊണ്ടു തന്നെ അതില്‍ അതിമാനുഷരില്ല, ദുര്‍ബലരും, കരയുകയും ചിരിക്കുകയും ചെയ്യുന്ന പച്ചമനുഷ്യരുമേ ഉള്ളൂ. അവര്‍, തങ്ങളുടെ ജീവിതത്തകര്‍ച്ചകളില്‍, നേരിടേണ്ടിവരുന്ന പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നീറിയുരുകുന്നവരും, സങ്കടങ്ങളില്‍ നിന്ന്് ക്രമേണ പ്രത്യാശയില്‍ പിടിച്ചു കയറി രക്ഷപ്രാപിക്കുന്നവരുമാണ്. അതല്ലാതെ, ചോരയ്ക്കു പകരം ചോര പോലുള്ള ഫാസി്സ്റ്റ് മുദ്രാവാക്യസിനിമാ സങ്കല്‍പങ്ങളോട്് പുതുതലമുറ സിനിമകള്‍ യാതൊരു ചാര്‍ച്ചയും പുലര്‍ത്തുന്നില്ല. എന്നുമാത്രമല്ല, ഫാസിസ്റ്റ് ആശയങ്ങളോട് തെല്ലും അനുകമ്പ വച്ചുപുലര്‍ത്തുന്നുമില്ല. നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനല്ല, നിലവിലുള്ള നിയമവ്യവസ്ഥ സ്വന്തം ജീവിതത്തിന് വിലങ്ങുതടിയാവുമ്പോള്‍ പോലും, അതിനെ നിയമപരമായിത്തന്നെ നേരിടാനുള്ള ആര്‍ജ്ജവത്തോടെ, ജീവിതത്തില്‍ മുന്നേറാനാണ് ഉസ്താദ് ഹോട്ടല്‍ പോലൊരു സിനിമ പ്രേക്ഷകരോട്് അഭിസംബോധന ചെയ്യുന്നത്.

കഌഷേ ആയി തീരുമായിരുന്ന കഥാസന്ദര്‍ഭങ്ങള്‍ കുറവുള്ള സിനിമയല്ല ഉസ്താദ് ഹോട്ടല്‍. ഉപ്പൂപ്പാന്റെ ഹോട്ടല്‍ ബാങ്ക് മാനേജറും താന്‍ ജോലിചെയ്യുന്ന ഹോട്ടലിന്റെ ജനറല്‍ മാനേജറും ഉള്‍പ്പെടുന്ന ഭൂമാഫിയ ചുളുവില്‍ കൈവശപ്പെടുത്താന്‍ നടത്തുന്ന ഗൂഢാലോചന നായകനായ ഫൈസി തിരിച്ചറിയുന്നതുമുതല്‍ ഉസ്താദ് ഹോട്ടലിന്റെ കഥയ്ക്ക്, നാളിതുവരെ പറഞ്ഞു പോന്ന ഏതൊരു ജനപ്രിയ സിനിമയുടെയും പ്രതികാര ഫോര്‍മുല ആര്‍ജ്ജിക്കാന്‍ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. വില്ലന്മാരെ വെല്ലുന്ന ബുദ്ധി ശക്തിയോടെ അവരെ തറപറ്റിക്കാന്‍ കൂട്ടാളികളോടൊത്ത് ഒരു നാടകം. അതുമല്ലെങ്കില്‍, എന്തിനും തയാറായി നിയമം കൈയ്യിലെടുത്ത് ഒരു തകര്‍പ്പന്‍ സംഘട്ടന രംഗശൃംഖല. മീശപിരിക്കാനും തച്ചുതകര്‍ക്കാനും കൈയ്യടിനേടാനുമുള്ള ധാരാളം സ്‌കോപ്പുണ്ടായിരുന്ന വഴിത്തിരിവ്. എന്നാല്‍ ഫൈസി ശ്രമിക്കുന്നത്, തന്റെ ജനറല്‍ മാനേജറോട് കാര്യം തുറന്നു പറഞ്ഞ് ഒരു ഒത്തുതീര്‍പ്പു നോക്കാനാണ്. അതു പൊളിഞ്ഞ് അപമാനിതനായി മടങ്ങേണ്ടി വന്ന ഫൈസിയുടെ പ്രതികാരം, ജി.എമ്മിന്റെ അതിഥികള്‍ക്കുമുന്നില്‍ ജീവനുള്ള ഒരുകോഴിയെ തുറന്നു വിട്ടുകൊണ്ടവസാനിക്കുന്നു. യൂറോപ്പില്‍ പഠിച്ചുവന്ന ഫൈസി എന്ന കഥാപാത്രത്തെക്കൊണ്ട്, രഞ്ജി പണിക്കര്‍ സ്‌റ്റൈലില്‍ നാല് ഇംഗഌഷ് ഡയലോഗോ, രഞ്ജിത് ശൈലിയില്‍ സാഹിത്യക്കൊഴുക്കട്ട കുത്തിനിറച്ച യമഗണ്ടന്‍ സംഭാഷണമോ പറയിപ്പിക്കാന്‍ നൂറ്റൊന്നു ശതമാനം സാധ്യതയുണ്ടായിരുന്ന സ്ഥാനത്താണ് തിരക്കഥാകൃത്ത് അഞ്ജലിമേനോനും സംവിധായകന്‍ അന്‍വര്‍റഷീദും കൂടി അസൂയാവഹമായ മിതത്വം പ്രകടമാക്കിയത്. ശില്‍പഭദ്രമായ തിരക്കഥയിലൂടെ അഞ്ജലി മേനോന്‍, നമ്മെ അസൂയപ്പെടുത്തുന്നു. നറേറ്റവിലെ കന്യാകാത്വം കൊണ്ട് അത്ഭുതപ്പെടുത്തുന്നു.

കുറഞ്ഞത് നാലുമിനിറ്റെങ്കിലും നീണ്ടു നിന്നേക്കാവുന്ന അതിസാഹസികമായൊരു സംഘട്ടനസാധ്യതയും കൂടി ഇതേപോലെ ചിത്രത്തിന്റെ സ്രഷ്ടാക്കള്‍ ബോധപൂര്‍വം വേണ്ടെന്നു വച്ചിട്ടുണ്ട്, ഉസ്താദ് ഹോട്ടലില്‍. രാത്രി നായികയെ വീട്ടില്‍ക്കൊണ്ടാക്കാന്‍ പോകുംവഴി പൊട്ടവണ്ടി കേടാകുമ്പോള്‍ നായകനും നായികയും ലോറിയില്‍ കയറി വരവേ, ലോറി ഡ്രൈവറെയും കിളിയെയും വിഡ്ഢികളാക്കി രക്ഷപ്പെടുന്ന യുവമിഥുനങ്ങള്‍, പിന്തുടര്‍ന്നു വരുന്ന ആജാനുബാഹുവായ കിളിയില്‍ നിന്നു രക്ഷപ്പെടുന്നത്, സുരക്ഷിതമായൊരു ഒളിവിടം തേടിക്കൊണ്ടാണ്. നിയമവ്യവസ്ഥയെ ഉള്‍ക്കൊണ്ടുകൊണ്ട്, പാരമ്പര്യത്തിന്റെ എല്ലാ നന്മകളെയും ആവഹിച്ചുകൊണ്ട്, അംഗീകരിച്ചുകൊണ്ട് സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുളള യുവതയുടെ മോഹങ്ങളുടെ, ആഗ്രഹങ്ങളുടെ നേര്‍ചിത്രമായി ഉസ്താദ് ഹോട്ടല്‍ മാറുന്നത് ഇങ്ങനെയൊക്കെയാണ്. ഇവിടെ നായകന്‍ അതിമാനുഷനാവുന്നില്ലെന്നു മാത്രമല്ല, പ്രതിസന്ധികള്‍ക്കുമുന്നില്‍ മദ്യപനോ മറ്റോ ആയി സ്വയം നശിപ്പിക്കുന്നുമില്ല. പ്രായോഗികതയുടെ പാതയന്വേഷിച്ച് ജീവിതത്തെ വളരെ പോസിറ്റീവായി സമീപിക്കുന്നവരുടെ പ്രതിനിധിതന്നെയാണ് ദുല്‍ക്കറിന്റെ ഫൈസിയും. ഡബ്ബിംഗിലും ഭാവഹാവാദികളിലും മറ്റും ദുല്‍ക്കര്‍ പിതാവിനോടുപോലും താരതമ്യം ചെയ്യാനാവാത്തവണ്ണം വേറിട്ട വ്യക്തിത്വവും അസ്തിത്വവും പ്രകടമാക്കുന്നു.

കുടുംബബന്ധങ്ങളുടെ ഊടും പാവും, ഈര്‍പ്പവും ഊഷ്മാവും ഉള്‍ക്കൊള്ളുന്ന സിനിമകളാണ് നവതരംഗപരമ്പരയില്‍ ഉടലെടുക്കുന്നത്. ആ ഗണത്തില്‍പ്പെടുത്താവുന്നതു തന്നെയാണ് ഉസ്താദ് ഹോട്ടലും. പാരമ്പര്യത്തെ തള്ളിപ്പറയുകയല്ല, അതിന്റെ നന്മകള്‍ ആവഹിച്ചു ജീവിതം തുടരാനാഗ്രഹിക്കുന്ന ആധുനിക മലയാളിസമൂഹത്തിന്റെ സ്വത്വസവിശേഷതയാണ് ഈ സിനിമകളിലെല്ലാം ആവിഷ്‌കരിച്ചു കാണാനാവുന്നത്. കുടുംബബന്ധങ്ങളിലെ വിള്ളലുകളും വീഴ്ചകളും തീര്‍ച്ചയായും ഉസ്താദ് ഹോട്ടല്‍ കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷേ മനുഷ്യസഹജമായ മദമാത്സര്യങ്ങള്‍, അതൊക്കെ, ഒരു ദുരന്തത്തിനുമുന്നില്‍, അല്ലെങ്കില്‍ ബന്ധുവിനു വരുന്ന ഒരാവശ്യത്തിനുമുന്നില്‍ അലിഞ്ഞില്ലാതാവാനുള്ളതേയുള്ളൂ എന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ട് ഈ സിനിമ. അച്ഛനും മകനും തമ്മിലായാലും, കാമുകനും കാമുകിയും തമ്മിലായാലും, ഏതൊരു പകയും വിദ്വേഷവും ഇങ്ങനെ ഒരു നിമിഷത്തില്‍ പുകഞ്ഞില്ലാതാവാനുള്ളതേയുള്ളൂവെന്നതാണല്ലോ വാസ്തവവും.

നന്മ പ്രമേയമാവുന്നതുകൊണ്ടു തന്നെ ഈ സിനിമയിലും, ഇതര നവതരംഗസിനിമകളില്‍ എന്ന പോലെ, വില്ലനോ വില്ലന്മാരോ ഇല്ല. പ്രതിനായകനോ നായികയോ ഇല്ല. പ്രതിനായകസ്ഥാനത്തു വന്നേക്കാമായിരുന്ന ഫൈസിയുടെ പിതാവിന്റെ കഥാപാത്രം പോലും, കഥയുടെ സ്വാഭാവിക പ്രയാണത്തില്‍ ജീവനുള്ള കഥാപാത്രമായിമാറുന്നു. അതുകൊണ്ടുതന്നെ സിദ്ദീഖിന്റെ കഥാപാത്രത്തില്‍ പ്രതിനായകത്വമല്ല, ആത്യന്തിക സ്‌നേഹമാണ് തെളിഞ്ഞുവിളങ്ങിയതും. ഒരു സൂലൈമാനിയില്‍ അലയടിക്കുന്നതാണ് പ്രണയമെന്നതാണ് ഉസ്താദ് ഹോട്ടല്‍ സമ്മാനിക്കുന്ന ഏറ്റവും വലിയ തത്വസംഹിത. മാതൃത്വത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി പൈതൃകം വാഴിച്ച സ്ത്രീയെ പോലും പരസ്പരം പോരടിച്ചു തകര്‍ക്കുന്ന രുദ്രകാളികളായി ചിത്രീകരിക്കുന്ന ഏഴുമണിപ്പരമ്പരകള്‍ക്കു മുന്നില്‍ സ്വന്തം കുഞ്ഞുങ്ങളെ ചടച്ചിരിത്തുന്ന അമ്മമാരും അച്ഛന്മാരും മക്കളെ അത്യാവശ്യം കൊണ്ടുകാണിക്കേണ്ട സിനിമയാണ് ഉസ്താദ് ഹോട്ടല്‍. കാരണം, മാറുന്ന ലോകക്രമത്തിന്റെ, ആഗോളവല്‍ക്കരണത്തിന്റെ സാംസ്‌കാരികാധിനിവേശത്തിന്റെ മലവെള്ളപ്പാച്ചിലില്‍ സ്വത്വ പ്രതിസന്ധിയുടെ ആശയക്കുഴപ്പത്തില്‍ പെട്ടുഴലുന്ന ആധുനിക ചെറുപ്പക്കാരുടെ പ്രതീകമായ ഫൈസിയുടെ കഥയിലൂടെ അവര്‍ ബ്ന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും കരുണയുടെയും സഹജീവിസ്‌നേഹത്തിന്റെയും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു എന്നു വരാം. മധുരയിലെ, ജീവിക്കുന്ന ഇതിഹാസമായ കൃഷ്ണന്‍ നാരായണന്റെ (ഇതൊരു സാങ്കല്‍പിക കഥാപാത്രമല്ല, സിനിമയില്‍ ഒരു നടനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എങ്കിലും) ജീവിതജ്യോതിലൂടെ അവര്‍ കനിവിന്റെ പുതുരുചിക്കൂട്ടുകള്‍ നുണഞ്ഞിറക്കിയെന്നു വരാം. അതാണ് ഈ സിനിമയുടെ സുകൃതം.

ഒരു ചലച്ചിത്ര നിരൂപണത്തില്‍ നിന്നു പ്രതീക്ഷിക്കുന്ന, സാങ്കേതിക വിലയിരുത്തലുകളും മറ്റും പാടെ ഒഴിവാക്കിക്കൊള്ളട്ടെ. കാരണം, അതിനൊക്കെ അതീതമാണ് ഉസ്താദ് ഹോട്ടല്‍ സമ്മാനിക്കുന്ന കാഴ്ചയുടെ രസാനുഭൂതി. ഒരു സിനിമ പൂര്‍ത്തിയാവുന്നത് പ്രേക്ഷകന്റെ ഉള്ളകത്തിലാണെങ്കില്‍, ഉസ്താദ് ഹോട്ടല്‍ കണ്ട ഏതൊരു പ്രേക്ഷകന്റെയും ഉള്ളില്‍ അതിന്റെ ഓര്‍മ്മത്തിരികള്‍ ഒളിവെട്ടമായെങ്കിലും അല്‍പം ബാക്കിയാകുമെന്നുറപ്പ്. ചിത്രത്തില്‍, ഉസ്താദ് തന്നെ പറയുന്ന ഒരു ഡയലോഗ് (വയറ് നിറയ്ക്കാന്‍ എളുപ്പമാണ്, മനസ്സു നിറയ്ക്കുക എന്നതാണ് പ്രധാനം.) ലേശം ഭേദഗതികളോടെ കടമെടുക്കട്ടെ. കാഴ്ചയുടെ വൈവിദ്ധ്യമാര്‍ന്നൊരു പ്രളയം തന്നെ കാണിക്കു മുന്നിലവതരിപ്പിക്കാന്‍ ആര്‍ക്കും സാധിക്കും. എന്നാല്‍ അവന്റെ ഹൃദയത്തിലേക്കു സംവദിക്കുന്ന ഒരു കാഴ്ചത്തുണ്ട് സമ്മാനിക്കുക എന്നതാണ് പ്രധാനം. അത്തരത്തില്‍ ഒരു കാഴ്ചത്തുണ്ട് സമ്മാനിക്കുകയാണ് ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ.

തീര്‍ച്ചയായും ആധുനിക മലയാളസിനിമയിലെ നവയുഗപ്പിറവിക്ക് നാം കടപ്പെട്ടിരിക്കുന്നത്് നട്ടെല്ലുറപ്പുള്ള ഒരു ചെറുപ്പക്കാരന്‍ പ്രൊഡ്യൂസറോടാണ്. എണ്‍പതുകളില്‍ ഹരിപ്പോത്തനോ, പി വി ഗംഗാധരനോ, ജനറല്‍ പിക്‌ചേഴ്‌സ് രവിയോ ഒക്കെ പോലെ, ഇന്നിന്റെ സിനിമയ്ക്ക് രക്ഷകനായി അവതരിച്ചിട്ടുള്ള ലിസ്റ്റന്‍ സ്റ്റീഫന്‍ എന്ന പയ്യന്‍ നിര്‍മ്മാതാവ്. ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍....ഈ ചെറുപ്പക്കാരന്‍ നിര്‍മ്മിച്ച ഈ മൂന്നു സിനിമകളുടെ ശീര്‍ഷകങ്ങള്‍ക്കപ്പുറമൊരു വിശദീകരണം, ഈ വിലയിരുത്തലിന് ആവശ്യമുണ്ട് എന്നു ഞാന്‍ കരുതുന്നില്ല. ലിസ്റ്റനു നന്ദി, അഞ്ജലിക്കും, അന്‍വറിനും. ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ചലച്ചിത്ര കാഴ്ചാനുഭവം കൂടി സമ്മാനിച്ചതിന്.

Thursday, July 19, 2012

കണ്ണെത്തൊറക്കണം സാമീ....


വീണ്ടുമൊരു സിനിമാ അവാര്‍ഡ് പ്രഖ്യാപനമുണ്ടായി. സിനിമാക്കാരന്‍ സിനിമാമന്ത്രിയായിരിക്കെ, ഭേദഗതി ചെയ്ത ചട്ടങ്ങള്‍ നിലവില്‍ വന്നശേഷമുള്ള ആദ്യത്തെ അവാര്‍ഡ് നിര്‍ണയം എന്ന സവിശേഷതകള്‍ക്കുമപ്പുറം, പുതുതലമുറ സിനിമകള്‍ക്കും സിനിമാക്കാര്‍ക്കും മുന്‍തൂക്കം ലഭിച്ച അവാര്‍ഡ് നിര്‍ണയം എന്ന നിലയ്ക്കാണ് ഭാഗ്യരാജിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ വിലയിരുത്തലുകളെ മാധ്യമങ്ങള്‍ ആഘോഷിച്ചു കണ്ടതും കേട്ടതും. പക്ഷേ, ഇന്നത്തെ പത്രങ്ങളില്‍ വായിച്ചറിഞ്ഞ ചില ജൂറി വിലയിരുത്തലുകള്‍ (അവയുടെ വാസ്തവം എത്രത്തോളമെന്നത് പത്രങ്ങളുടെ വിശ്വാസ്യതയുടെ ബ്രാന്‍ഡ് നെയിമിനു വിടുന്നു-വിശ്വാസം അതല്ലേ എല്ലാം) വായിച്ചപ്പോള്‍ തോന്നിയതു മാത്രം പങ്കിടട്ടെ.


പ്രണയത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് അഭിനയിക്കാന്‍ പരിമിതികളുണ്ടായിരുന്നു എന്ന വാദം എന്തോ വിചിത്രമായി തോന്നി. മറ്റു പലര്‍ക്കും അത് അങ്ങനെതന്നെയായിരിക്കും എന്നും എനിക്കു തോന്നുന്നു. രണ്ടു വ്യത്യസ്ത ജീവിതകാലയളവുകളെ പ്രതിനിധാനം ചെയ്യുക വഴി കഥാപരമായ ഏറെ സാധ്യതകളുള്ള വേഷമായിരുന്നത്രേ ദിലീപിന്റേത്. (ജൂറി ചെയര്‍മാന്റെ ഈ പ്രസ്താവന വാസ്തവത്തില്‍ ദിലീപിന് മാനനഷ്ടത്തിനു കേസുകൊടുക്കാന്‍ മാത്രം ഗൗരവമുള്ളതാണോ എന്ന് ദിലീപിന്റെ നിയമവിദഗ്ധര്‍ നിശ്ചയമായും അന്വേഷിക്കണം.) അതായത് ദിലീപിന്റെ അവാര്‍ഡ് ലബ്ധി മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പരിമിതികള്‍ കൊണ്ടും, ദിലീപിന് കഥും കഥാപാത്രവും മേയ്ക്കപ്പും ചേര്‍ന്നുള്ള പിന്തുണ ലഭിച്ചതുകൊണ്ടുമാത്രവുമാണെന്നാണല്ലോ ഈ വിശദീകരണത്തിന്റെ ധ്വനി.സലീംകുമാറിന് ദേശീയ ബഹുമതി കൊടുത്തപ്പോള്‍, അത് സലീമിന്റെ മാത്രം മികവല്ലെന്നും കഥയും കഥാപാത്രാവിഷ്‌കരണവും ചമയവും നല്‍കുന്ന പിന്തുണകൊണ്ടാണെന്നും ഒരാരോപണമുണ്ടായിരുന്നതോര്‍ക്കുക.

പിന്നൊന്ന് ഫഹദ് ഫാസിലിന്റെ അവാര്‍ഡ് നിര്‍ണയത്തെച്ചൊല്ലിയുള്ളതാണ്. ഫഹദിന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കാനും മാത്രം പ്രായമായിട്ടില്ലെന്ന് ജ്യൂറിയില്‍ വാദഗതിയുണ്ടായത്രേ!. പക്ഷേ, ചലച്ചിത്ര അക്കാദമിയുടെ പുതുക്കിയ നിയമാവലി പരിശോധിച്ചപ്പോഴും മികച്ച നടനോ നടിക്കോ അപേക്ഷിക്കാന്‍ പ്രായപരിധിയോ കുറഞ്ഞ പ്രായമോ നിബന്ധനയാക്കിയിട്ടുള്ളതായി കണ്ടില്ല. അതോ, ഇനി ഭരതമുനി, നാട്യശാസ്ത്രത്തില്‍ നടന്, അഭിനേതാവിന് ഇത്രവയസ്സെങ്കിലും പ്രായപൂര്‍ത്തിയാവണമെന്നു നിഷകര്‍ഷിച്ചിട്ടുണ്ടോ എന്തോ, വായിച്ചിട്ടാല്ലാത്തതുകാരണം അറിയില്ല, പൊറുക്കുക.

പക്ഷേ എന്റെ സംശയം അതല്ല. പതിനാറു വയസു മാത്രമുണ്ടായിരുന്ന മോണിഷയ്ക്കും, അത്രമാത്രം പ്രായമുണ്ടായിരുന്ന മഞ്ജു വാര്യര്‍ക്കും ദേശീയ ബഹുമതി കൊടുക്കുമ്പോള്‍ ഇങ്ങനൊരു പരിഗണന ഉണ്ടായിരുന്നില്ലല്ലോ? സംസ്ഥാനതലത്തില്‍ തന്നെ, അതല്ല, ഇങ്ങനെയാണോ ഇനി പുതുതലമുറ സിനിമാക്കാരെ അംഗീകരിക്കാനുറച്ച് ഈ സമിതി കച്ചകെട്ടിയിറങ്ങിയത്? പൃഥ്വിരാജിനു വാസ്തവം എന്നൊരു സിനിമയുടെപേരില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കൊടുക്കുമ്പോള്‍ എത്രയായിരുന്നു അദ്ദേഹത്തിന്റെ പ്രായം? ഇളക്കങ്ങള്‍ എന്നൊരു സിനിമയിലഭിനയിച്ച പ്‌ത്തൊമ്പതു കഴിഞ്ഞ നായിക സുധയ്ക്ക് ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കൊടുത്ത നാട്ടില്‍ ഇതും ഇതിലപ്പുറവും നടന്നില്ലെങ്കിലാണദ്ഭുതം.

ഇത്രയും എഴുതിയതുകൊണ്ട് അവാര്‍ഡ് നിര്‍ണയം അനീതിയായിപ്പോയി എന്നേയല്ല. ഏതൊരു ജൂറിക്കും അവരുടെ ഭാവുകത്വത്തിനനുസരിച്ചു വിധി നിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, അവകാശവുമുണ്ട്. അതിനെച്ചൊല്ലി പിന്നെ കലഹിച്ചിട്ടും പരിഭവിച്ചിട്ടും യാതൊരു കാര്യവുമില്ല. സംസ്ഥാന അവാര്‍ഡ് സമ്മാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നു പോലുമറിയാതെ, സാംസ്‌കാരിക മന്ത്രിയില്‍ നിന്ന് അതേറ്റുവാങ്ങാന്‍ താനില്ലെന്നു പ്രതികരിച്ച ഷെറിയുടേതിനു സമാനമായ വൈകാരികവും അപക്വവുമായ ഭിന്നതകള്‍ മാത്രമായിരിക്കും അത്തരത്തിലുളളത്. എന്നാല്‍, തങ്ങളുടെ നിര്‍ണയങ്ങളെ ന്യായീകരിക്കാന്‍ കണ്ടെത്തുന്ന വാദമുഖങ്ങള്‍ തരംതാണതും തങ്ങള്‍ അംഗീകരിച്ചവരെ തന്നെ കരിവാരിയെറിയുന്നതുമാവാതിരിക്കാന്‍ ജൂറികള്‍ ശ്രദ്ധിക്കേണ്ടതില്ലേ?

ഉണ്ടെന്നാണ് എന്റെ അഭിപ്രായം.

Sunday, July 15, 2012

ഒരു പ്രേക്ഷകന്റെ കുറ്റസമ്മതം

ഇതൊരു കുമ്പസാരമാണ്. ഏറ്റുപറച്ചില്‍. നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകന്റെ കുറ്റസമ്മതം. മേളകളായ മേളകളില്‍ വിദേശ സിനിമകള്‍ കണ്ടു തീര്‍ക്കുന്ന ആക്രാന്തത്തില്‍ മലയാള സിനിമയെ തിരിഞ്ഞു നോക്കാതിരിക്കുക വഴി കണ്ണില്‍പ്പെടാതെ പോയ ഒരു മാണിക്യത്തെ വൈകിയെങ്കിലും തിരിച്ചറിയാനായതിന്റെ കുണ്ഠിതമോ, ജാള്യമോ...എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. എന്നാലും പറയട്ടെ, സ്വന്തം നാട്ടില്‍ നിന്നുണ്ടായ ആത്മാര്‍ത്ഥമായൊരു ചലച്ചിത്രോദ്യമത്തെ തിരിച്ചറിയാതെ, നാട്ടില്‍ നല്ല സിനിമയുണ്ടാവുന്നില്ല എന്നു മുറവിളി കൂട്ടിയ സിനിമാപ്രേമികളുടെ കൂട്ടത്തില്‍ കൂടുക വഴി ഞാന്‍ ചെയ്ത തെറ്റിന് ഈ കുറ്റസമ്മതം പരിഹാരമാവില്ലതന്നെ.

ഡോ.ബിജു കഥയെഴുതി സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി എന്ന മലയാള സിനിമയെപ്പറ്റിയാണ് എഴുതുന്നത്. ഈ സിനിമ കാണാന്‍ വൈകി എന്നതിലല്ല, തീയറ്ററില്‍ പോയി കാണാന്‍ സാധിക്കാതിരുന്നതിലാണ് ഞാനിപ്പോള്‍ പശ്ചാത്തപിക്കുന്നത്.

മലയാളത്തില്‍ ഇത്രയേറെ ചലച്ചിത്ര ബോധം പുലര്‍ത്തിയ, നിര്‍വഹണത്തില്‍ ഇത്രത്തോളം മാധ്യമപരമായ കൈയൊതുക്കം പ്രകടമാക്കിയ ഒരു സിനിമ അടുത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും ഇത്രയേറെ പക്വമാര്‍ന്ന വിന്യാസം അനുഭവിച്ചറിഞ്ഞിട്ടില്ല. പൂര്‍ണമായ അര്‍ത്ഥത്തില്‍ ഒരു ഇന്ത്യന്‍ സിനിമ അതാണ് വീട്ടിലേക്കുള്ള വഴി.

വീട്ടിലേക്കുള്ള വഴിയില്‍ കഌഷേ ആകാന്‍ സാധ്യതയുണ്ടായിരുന്ന പ്രമേയസവിശേഷതകള്‍ എല്ലാമുണ്ട്. തീവ്രവാദം, സ്‌ഫോടനം, കുടുംബം നഷ്ടപ്പെടല്‍, സംഘട്ടനം, ദേശാടനം, ദേശസ്‌നേഹം.. എല്ലാമെല്ലാം. കൈയൊന്നയച്ചെങ്കില്‍, കന്നത്തില്‍ മുത്തമിട്ടാളോ, റോജയോ കുറഞ്ഞപക്ഷമൊരു മുംബൈ സെപ്റ്റംബര്‍ 12 എങ്കിലും ആകാമായിരുന്ന പ്രമേയം. സെന്റിമെന്റസോ ദേശസ്‌നേഹമോ ആവശ്യത്തിനു മേമ്പൊടി ചാര്‍ത്താനുള്ള സാധ്യത. പക്ഷേ ഡോ.ബിജുവിന്റെ അച്ചടക്കമുള്ള സമീപനം വീട്ടിലേക്കുളള വഴിയെ, അതിനെല്ലാം വ്യത്യസ്തമായി ദൃശ്യസാധ്യത ആവോളം നുകര്‍ന്ന ഒരു പരിപൂര്‍ണ സിനിമയാക്കി മാറ്റുകയായിരുന്നു.കേവലം മെലോഡ്രാമയ്ക്കുമപ്പുറം, മുദ്രാവാക്യത്തിനുമപ്പുറം മനുഷ്യബന്ധങ്ങളുടെ,ഒറ്റവാചകത്തില്‍ ഉത്തരം നല്‍കാനാവാത്ത സങ്കീര്‍ണതകളിലേക്കുള്ള എത്തിനോട്ടമായി ഈ കൊച്ചു വലിയ സിനിമ മാറുന്നു.

മലയാളത്തില്‍ അപൂര്‍വം ചില ചിത്രങ്ങളില്‍ ഐസക് തോമസ് കോട്ടുകാപ്പള്ളിയെപ്പോലെ ചില സംഗീതജ്ഞരിലൂടെ മാത്രം കേട്ടറിഞ്ഞു ബോധ്യപ്പെട്ട രംഗബോധമുള്ള പശ്ചാത്തല സംഗീത വിന്യാസം അതിന്റെ സമ്പൂര്‍ണതയില്‍ ഈ ചിത്രത്തില്‍ അനുഭവിക്കാനായി. രമേഷ് നാരായണന്‍ സംഗീതം ചാലിച്ചിരിക്കുന്നത് ദൃശ്യങ്ങള്‍ക്കല്ല, അവ ഉല്‍പാദിപ്പിക്കുന്ന വൈകാരികതയ്ക്കാണെന്നു നിശ്ചയം.

എം.ജെ. രാധാകൃഷ്ണന്റെ ഛായാഗ്രഹണം ഇന്ത്യയുടെ ആത്മാവിനെയാണ് അഭ്രപാളികളിലേക്കൊപ്പിയെടുത്തിരിക്കുന്നത്. നാടകീയത സൃഷ്ടിക്കുന്നതല്ല ഛായാഗ്രഹകന്റെ കഴിവെന്ന്്,യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ദൃശ്യവിന്യാസങ്ങളിലൂടെ രാധാകൃഷ്ണന്‍ സ്ഥാപിക്കുന്നു. ശബ്ദ സന്നിവേശമാണ് എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു ഘടകം. ജയന്‍ ചക്കാടത്ത് എന്ന പേര് ആദ്യമായി കേള്‍ക്കുന്നത് എന്റെ കുഴപ്പമാവാനാണു വഴി. കാരണം അത്രയ്ക്കു കുറ്റമറ്റ ശബ്ദസന്നിവേശം ചെയ്യുന്ന ഒരു സാങ്കേതികവിദഗ്ധനെ നേരത്തെ തന്നെ ശ്രദ്ധിക്കേണ്ടിയിരുന്നത് എന്റെ കടമയായിരുന്നു.

പൃഥ്വിരാജിനെ, കമ്പോളസിനിമയിലെ മൂന്നാംകിട മസാല സിനിമകളുടെ അര്‍ത്ഥമില്ലാത്ത തനിയാവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതിന് എത്രയോ വട്ടം വിമര്‍ശിച്ചിട്ടുള്ളവര്‍ പോലും ഈയൊരു സിനിമയുടെ ഭാഗമാവുകവഴി അദ്ദേഹത്തെ അഭിനന്ദിക്കും.

സിനിമ തീയറ്റര്‍ കണ്ടോ, വിജയമായോ, അംഗീകാരങ്ങള്‍ വാരിക്കൂട്ടിയോ...അതൊക്കെ എന്തുമാകട്ടെ, പക്ഷേ, യഥാര്‍ത്ഥ സൃഷ്ടി കാലാതിവര്‍ത്തിയാണ്. അങ്ങനെയെങ്കില്‍ പുറത്തിറങ്ങി ഒരു വര്‍ഷം കഴിഞ്ഞു കണ്ടപ്പോള്‍ എന്നെപ്പോലൊരു പ്രേക്ഷകന്റെ ഹൃദയം കവരാനായെങ്കില്‍, ഡോ.ബിജു, നിങ്ങള്‍ക്കു തീര്‍ച്ചയായും ഉറപ്പിക്കാം. നിങ്ങളുടെ സിനിമ ലക്ഷ്യം കണ്ടു. അതു കൊള്ളേണ്ടിടത്തു കൊണ്ടിരിക്കുന്നു. നന്ദി.

Saturday, July 14, 2012

മറയില്ലാത്ത ജീവിതം


വര്‍ഷങ്ങള്‍ക്കു മുമ്പ് ഫാസിലിന്റെ അനിയത്തിപ്രാവ് കണ്ട ഉണര്‍വ്. അതാണ് വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് കണ്ടപ്പോള്‍ തോന്നിയത്. അതിലുമേറെ താല്‍പര്യം തോന്നിയത്, ഘടനാപരമായ ഗിമ്മിക്കുകള്‍ ഉപേക്ഷിച്ച്, പുതുതലമുറ നറേറ്റീവ് സിനിമയുടെ ഉള്‍ക്കരുത്ത് തിരിച്ചറിഞ്ഞു തുടങ്ങിയല്ലോ എന്നോര്‍ത്തിട്ടാണ്. ഒറ്റവാചകത്തില്‍ പറയാവുന്ന ഒരു സ്ഥിരം പ്രണയകഥ. പക്ഷേ, തട്ടത്തിന്‍ മറയത്ത്, മടുപ്പുകൂടാതെ കണ്ടിരിക്കാന്‍ പറ്റിയ സിനിമയാവുന്നുണ്ടെങ്കില്‍ അതിനു കാരണം അതിന്റെ ട്രീറ്റ്‌മെന്റ് ആണ്. അതാകട്ടെ ചലച്ചിത്രപരമായ ഒട്ടേറെ ഘടകങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു.


ഹോളിവുഡ് ഹാങോവര്‍ വിട്ടു നമ്മുടെ സിനിമ നാട്ടുസിനിമകളുടെ പച്ചപ്പു തേടിത്തുടങ്ങിയതിന്റെ ശുഭലക്ഷണങ്ങളാണ് തട്ടത്തിന്‍ മറയത്തും മഞ്ചാടിക്കുരുവും ഉസ്താദ് ഹോട്ടലും പോലുളള സിനിമകള്‍ സൂചിപ്പിക്കുന്നത്. ഹോളിവുഡിനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്ന തലമുറയ്ക്ക് വിരുദ്ധമായി ഇറാനിലെയും കൊറിയയിലെയും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ജീവിതം തുളുമ്പുന്ന കഥാസിനിമകളിലേക്ക് പുതുതലമുറ നോട്ടമെറിഞ്ഞു തുടങ്ങിയതിന്റെ ഫലശ്രുതി.


നിവിന്‍ പോളി തന്നെയാണ് തട്ടത്തിന്‍ മറയത്തിന്റെ ഏറ്റവും വലിയ സംഭാവന. മലര്‍വാടിയിലൂടെ റെയ്ഞ്ചിന്റെ കാര്യത്തില്‍ ചില സംശയങ്ങളുളവാക്കിയ നിവിന്‍ ഈ സിനിമയിലെ നായകനു വേണ്ടി ജനിച്ചതാണോ എന്നാണു തോന്നിക്കുക. അതുപോലെ ഈ സിനിമയുടെ ഏറ്റവും വലിയ പ്‌ളസ് ജോമോന്റെ ഛായാഗ്രഹണമാണ്.

ജനപ്രിയ സിനിമ ചവച്ചു തുപ്പി അല്‍പ്പം ഓക്കാനം വരുന്ന തദ്ദേശ പ്രാദേശികഭാഷാഭേദങ്ങളുടെ വളരെ അര്‍ത്ഥവത്തായ വിന്യാസവും വിനിയോഗവുമാണ് തട്ടത്തിന്‍ മറയത്തിന്റെ മറ്റൊരു പ്രത്യേകത. ഹോളിവുഡ്ഡിന്റെ സാര്‍വലൗകികത വിട്ട് പ്രാദേശികതയുടെ സൗന്ദര്യത്തിലേക്കു മടങ്ങിപ്പോകുന്നതിന്റെ ഏറ്റവും വലിയ ഗുണമായി ഭാഷണഭേദങ്ങളുടെ ഈ മാധ്യമപ്രയോഗങ്ങളെ കണക്കാക്കാം. കണ്ടു മടുത്ത കലണ്ടര്‍ ലൊക്കേഷനുകള്‍ക്കും, കൊട്ടാരക്കെട്ടുകള്‍ക്കും പകരം, തലശ്ശേരിയും പയ്യന്നൂരും പോലെ ഗ്രാമ്യമായ ദേശക്കാഴ്ചകളുടെ ഹരിതമായൊരു കന്യകാത്വം തട്ടത്തിന്‍ മറയത്ത് പ്രേക്ഷകന് സമ്മാനിക്കുന്നു. പ്രാദേശികമായ കാഴ്ചകള്‍ക്കൊപ്പം അതിന്റെ തനതായ കേള്‍വികൂടി ഉറപ്പാക്കുന്നതോടെ, തിര്വോന്തരം സംസാരിക്കുന്ന എസ്.ഐ പോലും ജനമൈത്രിയൂടെ പ്രകാശം ചൊരിയുന്ന സാന്നിദ്ധ്യമായിത്തീരുന്നു.

തരക്കേടില്ലാത്ത സ്‌ക്രിപ്റ്റ്. അതിനു പരുക്കുകളേല്‍പ്പിക്കാത്ത നിര്‍വഹണം. തട്ടത്തിന്‍ മറയത്ത് സാധാരണത്വത്തില്‍ അസാധാരണത്വം കണ്ടെത്തുന്നത് അങ്ങനെയാണ്.ചേരന്റെ പോക്കിഷം എന്ന തമിഴ് സിനിമയുടെ ചില നിഴലുകള്‍ വീണിട്ടുള്ളതും ക്ഷമിക്കാവുന്നതേയുള്ളൂ.


തന്റെ തലമുറയുടെ ഭാവുകത്വം ഉള്‍ക്കൊണ്ട്, അതിനോട് നൂറുശതമാനം നീതിപുര്‍ത്തി ഒരു കഥപറയാനായി എന്നതാണ് വിനീത് ശ്രീനിവാസന്റെ നേട്ടം. കണ്ട സിനിമകളോട്, വായിച്ച പുസ്തകങ്ങളോട്, കേട്ട പാട്ടുകളോട്, എന്തിന് കണ്ടു മനസ്സില്‍ പതിഞ്ഞ ഒരു ഫോട്ടോഗ്രാഫിനോടു പോലും സ്വന്തം തലമുറയ്ക്കു തോന്നിയ ഇഷ്ടം മറച്ചുവയ്ക്കാതെ തുറന്നു കാട്ടാനും അതിനെ തന്റെ സിനിമയ്ക്ക് ഉപകാരപ്പെടുംവിധം അസംസ്‌കൃത വസ്തുവാക്കിമാറ്റാനും ശ്രീനിവാസന്റെ മകനു സാധിച്ചു.

ഇതൊരു തുടക്കമാവട്ടെ. നമ്മുടെ ജീവിതമുള്ള, നമ്മുടെ സമകാലിക പ്രശ്‌നങ്ങളോടു പ്രതികരിക്കുന്ന, നമ്മുടെ മണ്ണില്‍ കാലൂന്നി നിന്നുകൊണ്ടുള്ള, നമ്മുടെ പ്രേക്ഷകരോടു സംവദിക്കുന്ന സിനിമകള്‍ ഇനിയുമുണ്ടാവട്ടെ. അതിനു തട്ടത്തിന്‍ മറയത്തും ഉസ്താദ് ഹോട്ടലുമൊക്കെ പ്രചോദനമാവട്ടെ.

സിനിമകൊണ്ടൊരു പ്രായശ്ചിത്തം!

ല്‍പമൊന്നു കാലിടറിയാല്‍ അടിതെറ്റാവുന്ന നൂല്‍പ്പാലത്തി ലൂടെയുള്ള അതിസാഹസികമായ കൈവിട്ടു നടത്തം. അതാണു വാസ്തവത്തില്‍ രഞ്ജിത്തിന്റെ സ്പിരിറ്റ്. ഒരുപക്ഷേ, സിനിമകണ്ട കുറച്ചു പ്രേക്ഷകരെങ്കിലും ഇതിന്റെ രണ്ടാം ഭാഗം ഡോക്യുമെന്ററി പോലുണ്ട് എന്നു പരിഭവം പറയാന്‍ കാരണവും ഘടനാപരമായ ഈ നൂല്‍പ്പാലം തന്നെയായിരിക്കണം. കാരണം, ഡോക്യുമെന്ററിയും ഫിക്ഷനും ഡോക്യുഫിക്ഷനും ഇടകലര്‍ന്ന, അതീവ സങ്കീര്‍ണമായൊരു ചലച്ചിത്രസമീപനത്തിലൂടെയാണ് സ്പിരിറ്റ് ഇതള്‍വിരിയുന്നത്. സ്പിരിറ്റ് തീര്‍ച്ചയായും മലയാളത്തിലുണ്ടായ മികച്ച ചിത്രങ്ങളിലൊന്നാണ്. ഒരര്‍ഥത്തില്‍ സംവിധായകന്റെ തന്നെ പാലേരിമാണിക്യത്തിനും പ്രാഞ്ചിയേട്ടനും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സിനിമ. പക്ഷേ, സ്പിരിറ്റ് വേറിട്ടതാവുന്നത് മാധ്യമപരമായ അതിന്റെ സവിശേഷതകള്‍ കൊണ്ടോ, സോദ്ദേശ്യപരമായ അതിന്റെ ഉള്ളടക്കമോ കൊണ്ടു മാത്രമല്ല. മറിച്ച്, മലയാള സിനിമയിലെ പല പ്രവണതകള്‍ക്കും നേരെയുള്ള ശക്തമായ പ്രതിരോധം കൊണ്ടാണ്. മറ്റൊരു ഭാഷയില്‍പ്പറഞ്ഞാല്‍, ഒരു ചലച്ചിത്രകാരന് വന്നുപിണഞ്ഞ കൈബദ്ധങ്ങള്‍ക്ക് സിനിമ കൊണ്ടുതന്നെയുള്ള ഒരു പ്രായശ്ചിത്തമാകുന്നതുകൊണ്ടാണ്.

പ്രേക്ഷകരില്‍ എത്രപേര്‍ ഓര്‍ക്കുന്നുണ്ടെന്നറിയില്ല, വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 2000 ജനുവരി 26ന് മലയാളത്തില്‍ നരസിംഹം എന്ന പേരിലൊരു സിനിമ ഇറങ്ങി. മോഹന്‍ലാലിന്റെ ഡ്രൈവറും കടുത്ത ആരാധകനുമൊക്കെയായ ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദിന്റെ ബാനറില്‍ നിര്‍മ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ്. ദേവാസുരത്തിലൂടെ, ആറാം തമ്പുരാനിലൂടെ മോഹന്‍ലാലിന്റെ മീശ പിരിപ്പിച്ച് അദ്ദേഹത്തിന് ഒരു സൂപ്പര്‍ഹീറോ പരിവേഷം സമ്മാനിച്ച തിരക്കഥാകാരന്‍ രഞ്ജിത്ത് ബാലകൃഷ്ണന്റേതായിരുന്നു 'പോ മോനെ ദിനേശാ..' എന്ന പഞ്ച് ഡയലോഗ് ഉള്ള നരസിംഹം എന്ന സിനിമയുടെ കഥയും തിരക്കഥയും. മലയാളസിനിമയില്‍ അയല്‍വീട്ടിലെ ചെറുപ്പക്കാരന്‍ റോളുകള്‍ കൈകാര്യം ചെയ്ത് കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകനായി വിളങ്ങിയിരുന്ന മോഹന്‍ലാലിനെ മാച്ചോ ഹീറോയാക്കി, മലയാളിയുടെ രജനീകാന്താക്കാനുള്ള ആദ്യത്തെ ഇഷ്ടിക വച്ച സിനിമ. പിന്നീട് മോഹന്‍ലാല്‍ എന്ന അനുഗ്രഹീത നടന് അതേ അച്ചിലെ എത്രയോ സിനിമകള്‍ക്ക് നിന്നു കൊടുക്കേണ്ടി വന്നു.

ഇനി രണ്ടാമതൊരു സിനിമ കൂടി ഓര്‍മയിലേക്കു കൊണ്ടുവരട്ടെ. തൊട്ടടുത്ത വര്‍ഷം, ഇതേ വാര്‍പ്പില്‍, ദേവാസുരം എന്ന സിനിമയില്‍ സൃഷ്ടിച്ച മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മാച്ചോ കഥാപാത്രത്തിന് ഒരു മകനെ പടച്ച് മംഗലശ്ശേരി കാര്‍ത്തികേയനാക്കി, മീശയും മുടിയും വരെ പറപ്പിച്ച് 'സവാരിഗിരിഗിരി' കെട്ടിയാടിച്ച രാവണ പ്രഭു. അതിന്റെ സംവിധായകന്‍ ഒരു പുതുമുഖമായിരുന്നു. തിരക്കഥാരംഗത്ത് വര്‍ഷങ്ങളുടെ അനുഭവപരിചയവുമായി സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച രഞ്ജിത് ബാലകൃഷ്ണന്റെ ആദ്യ ചിത്രം. രാവണപ്രഭു നിര്‍മ്മിച്ചതും ആശിര്‍വാദിന്റെ പേരില്‍ ആന്റണി പെരുമ്പാവൂര്‍....മോഹന്‍ലാലിന്റെ കൈവിരലുകളും കാല്‍വിരലുകളും വരെ ഞെരിഞ്ഞമരുന്ന മാച്ചോക്കിസം കാട്ടിത്തന്ന ആക്ഷന്‍ സിനിമ.

ലാലേട്ടനെ രജനീകാന്താക്കുന്ന തിരക്കില്‍ ആരാധന മൂത്ത ആന്റണിയും, ജനപ്രീതിയുടെയും കടപ്പാടുകളുടെയും കടുംകുരുക്കില്‍ മറ്റു നിവൃത്തികളില്ലാതെ മോഹന്‍ലാലും പിന്നീട് ഒഴുക്കിനൊത്തങ്ങു നീന്തിപ്പോയി. ഇതിനിടെ, സഹപ്രവര്‍ത്തകരില്‍ ചിലര്‍, വിട്ടുവീഴ്ചയില്ലാത്ത നരേറ്റീവ് സിനിമയുടെ പാതയില്‍ ദേശീയ രാജ്യാന്തര പ്രശ്‌സ്തിയും പ്രസക്തിയും നേടുന്നതു കണ്ടിട്ടോ എന്തോ, രഞ്ജിത്തിന് ഒന്നു കളം മാറ്റിപ്പിടിക്കണമെന്നു തോന്നി. അപ്പോള്‍ അച്ചി തൊട്ടതെല്ലാം കുറ്റമായി. മോഹന്‍ലാല്‍ അപ്രാപ്യനായി. ഉപഗ്രഹങ്ങളുടെ ഉള്ളില്‍ വാഴുന്ന കാണാച്ചന്ദ്രനായി. മലയാളസിനിമയിലെ ഹൈന്ദവബിംബങ്ങളുടെ അധിനിവേശത്തെക്കുറിച്ച്, അതിനെല്ലാം വഴിവച്ചയാള്‍ തന്നെ ചര്‍ച്ചയ്ക്കു കൂടിയതു പോലെതന്നെ, നരസിംഹവും വലിയേട്ടനും പടച്ചു വിട്ട പ്രതിഭ, താരാധിപത്യത്തിനെതിരെ ചാരിത്ര്യപ്രസംഗം നടത്തി. റോക്ക് ആന്‍ഡ് റോളും പ്രജാപതിയും അപ്പോള്‍ തീയറ്ററുകളില്‍ ഊര്‍ദ്ധ്വശ്വാസം വലിക്കുകയായിരുന്നുവെന്നത് പിന്നാമ്പുറം). മോഹന്‍ലാലായി അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ മലയാളസിനിമയുടെ അപചയകാരണം; കൂടാതെ മോഹന്‍ലാലിന്റെ ഉപഗ്രഹങ്ങളും!ഈ ആരോപണപ്രത്യാരോപണങ്ങള്‍ക്കിടയില്‍ ശുദ്ധ നരേറ്റീവ് സിനിമകളിലൂടെയാണ് സംവിധായകന്‍ ശക്തമായി ഒരു തിരിച്ചുവരവു നടത്തിയതെന്ന്, അദ്ദേഹത്തിന്റെ കരിയര്‍ അടുത്തു വീക്ഷിക്കുന്ന പൊട്ടക്കണ്ണനും തിരിച്ചറിയാനാവുന്നതാണ്.

അതെന്തായാലും അദ്ദേഹത്തിന്റെ പരിഭവങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഫലപ്രാപ്തിയുണ്ടായി. ഉപഗ്രഹങ്ങള്‍ ഭൂമിയിലേക്കിറങ്ങി. ചന്ദ്രന്‍ മേഘപാളികളില്‍ നിന്നു പുറത്തു വന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്കിപ്പുറം സ്പിരിറ്റ് പോലെ ഒരു അതിസാഹസം, ഒരുപക്ഷേ മാധ്യമപരമായ ഒരു വെല്ലുവിളി തന്നെ ഏറ്റടുക്കാന്‍ രഞ്ജിത്തിനു സാധിച്ചതിനുപിന്നില്‍ മോഹന്‍ലാല്‍ എന്ന നടനും ആശിര്‍വാദ് പ്രൊഡക്ഷന്‍സും ആന്റണി പെരുമ്പാവൂരും തന്നെ പിന്തുണയായി വരേണ്ടിവന്നത് വിധിയോ വൈരുദ്ധ്യമോ ദൈവഹിതമോ?

ഏതായാലും, സ്പിരിറ്റ് ഒരു പ്രായശ്ചിത്തം തന്നെയാണ്. ഒരു അനുഗ്രഹീത നടനോട് അറിയാതെയാണെങ്കിലും ചെയ്തു പോയ അപരാധത്തിനുള്ള പ്രായശ്ചിത്തം. അദ്ദേഹത്തെ സുപ്പര്‍ ഹീറോയാക്കി ചെത്തകൊമ്പില്‍ കയറ്റുകയും മാറി നിന്ന് അദ്ദേഹത്തെത്തന്നെ കുറ്റം പറയുകയും ചെയ്തിട്ട്, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങളെയും തന്നെ നന്നായി ഉപയോഗിച്ച് ആ കറകളൊക്കെയും കഴുകി കളയുന്നതിലൂടെ രഞ്ജിത് ബാലകൃഷ്ണന്‍ ഏതായാലും വിമലീകരിക്കപ്പെടുകയാണ്.ഇത്തരമൊരു വിമലീകരണമെന്ന നിലയ്ക്കാണ് ചലച്ചിത്ര ചരിത്രത്തില്‍ സ്പിരിറ്റ് അടയാളപ്പെടുത്തപ്പെടുക. നിലവിലെ മുതിര്‍ന്ന തലമുറ ചലച്ചിത്രപ്രവര്‍ത്തകരുടെ മാമൂല്‍ ധാരണകളുടെ ഉടച്ചുവാര്‍ക്കല്‍ തന്നെയാണ് സ്പിരിറ്റ്‌.

ചുണ്ടിന്റെ കോണിലൊളിപ്പിച്ചുവച്ച ചെറുപുഞ്ചിരിയോടെ ലേശം സര്‍ക്കാസ്റ്റിക്കായി ജീവിതത്തിനു നേരെ ക്യാമറ തുറന്നുപിടിക്കുന്ന പ്രാഞ്ചിയേട്ടന്‍ ശൈലിയുടെ പിന്തുടര്‍ച്ചതന്നെയാണ് സ്പിരിറ്റ്. കഥാകഥനത്തില്‍, ഒഴിയാബാധപോലെ തന്നെ പിടികൂടിയിട്ടുള്ള നായകന്‍ കഥപറയുന്ന സ്ഥിരം ശൈലി ഒഴികെ, സ്പിരിറ്റ് തീര്‍ത്തും പുതുമയുള്ള സിനിമതന്നെയാണ്. തീയറ്റര്‍ പരിചയത്തില്‍ നിന്ന് ആര്‍ജിച്ച ആര്‍ജ്ജവം അഭിനേതാക്കളെ കഥാപാത്രങ്ങളായി വാര്‍ത്തെടുക്കുന്നതില്‍ രഞ്ജിത്തിനെ തുണയ്ക്കുന്നത് കാണേണ്ട കാഴ്ച തന്നെ. അതുകൊണ്ടാണ് മണിയനായി നന്ദു ജീവിക്കുന്നത്. അനൂപ് മേനോന്റെ നേര്‍ത്ത നിഴല്‍ കൂടി ഒഴിവാക്കിയാല്‍, തിരക്കഥാകൃത്തുകൂടിയായ ശങ്കര്‍രാമകൃഷ്ണനില്‍ നിന്ന് മലയാളസിനിമയ്ക്ക് നടനെന്ന നിലയില്‍ ഇനിയും ഏറെ പ്രതീക്ഷയ്ക്കു വകയുണ്ടെന്നു തെളിയിക്കുന്ന സ്പിരിറ്റ്, സ്വതവേ അഭിനയിക്കാനറിയാത്ത ഒരു നടിക്കു കൂടി ശാപമോക്ഷം നല്‍കുന്നു. അഹല്യയായി മാത്രം അഭിനയിക്കാനറിയുന്ന (കല്ലിനു സമം എന്നു സാരം) കനിഹയെ സ്പിരിറ്റില്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങുമെങ്കില്‍ രഞ്ജിത്തിനു നന്ദി.

നറേഷനിലെ ഇനിയും കൈവിട്ടുകളയാന്‍ മടിക്കുന്ന ആവര്‍ത്തന വൈരസ്യങ്ങള്‍ക്കൊപ്പം രഞ്ജിത് ഇനിയും കൈയൊഴിക്കേണ്ട ഒരു ധാരണ കൂടിയുണ്ട്. പോപ്പുലര്‍ സിനിമയ്ക്ക് ഗാനങ്ങളും ഗാനരംഗങ്ങളും അത്യാവശ്യമാണ് എന്നതാണത്.

ഒരു നിമിഷം പോലും ബോറടിയെന്തെന്നറിയാതെ കണ്ടു തീര്‍ക്കാവുന്ന, കണ്ടാല്‍ ഹൃദയത്തില്‍ അല്‍പമെന്തെങ്കിലും ഏറ്റുവാങ്ങിക്കൊണ്ട് തീയറ്റര്‍ വിട്ടിറങ്ങി പോരാവുന്ന സിനിമ. സ്പിരിറ്റ് അതെല്ലാമാണ്. ഒപ്പം അതിമധുരത്തിലെ ഇളം മധുരം പോലെ, ഇടയ്ക്കിടെ സര്‍ട്ടിലായി പറഞ്ഞുപോവുന്ന കുറിക്കുകൊള്ളുന്ന ചില കമന്റുകള്‍. അതിശക്തനായൊരു സാമൂഹിക രാഷ്ട്രീയ നിരീക്ഷകനുമാത്രം സാധ്യമാവുന്നതാണ് അത്.

രഞ്ജിത്തിനു നന്ദി-ഈ പ്രായശ്ചിത്തത്തിന്. ഇതാണ് റിയല്‍ സ്പിരിറ്റ്.

Thursday, July 05, 2012

Bachelor Party

ഒരൊറ്റ ഇംഗഌഷ് വാചകത്തില്‍ ഈ സിനിമയെക്കുറിച്ചെഴുതാന്‍ അനുവദിക്കുക.
SHEER CRIMINAL WASTAGE OF MONEY,ENERGY TIME & TALENT!
(ക്ഷമിക്കുക, കൂടതല്‍ അക്ഷരങ്ങള്‍ പോലും ഈ സിനിമ അര്‍ഹിക്കുന്നില്ല)


Monday, June 11, 2012

ഗൃഹാതുരത്വത്തിന്റെ ചുവന്ന മഞ്ചാടികള്‍


മലയാള സിനിമയില്‍ ഭയങ്കരമായ വിപഌവമുണ്ടാക്കുന്ന എതെങ്കിലും മഞ്ചാടിക്കുരുവില്‍  ഉണ്ടെന്നു പറയാനൊക്കില്ല. ഇന്നോളം ആരും പറയാത്തതോ കാണിക്കാത്തതോ ആണെന്നും പറയാനാകില്ല. എന്നിട്ടും മഞ്ചാടിക്കുരു പ്രദര്‍ശിക്കുന്ന രണ്ടു മണിക്കൂറിനിടയ്ക്ക് നാലഞ്ചിടത്തെങ്കിലും പ്രേക്ഷകന്റെ കണ്ണൊന്നു നിറയുന്നെങ്കില്‍, നെഞ്ചൊന്നു വിങ്ങുന്നെങ്കില്‍...അതു തന്നെയാണ് ഈ കുഞ്ഞു പാവം സിനിമയുടെ കരുത്തും സവിശേഷതയും.
ലോകം മുഴുവന്‍ കൊണ്ടാടിയ അരുന്ധതി റോയിയുടെ കൊച്ചു കാര്യങ്ങളുടെ ഒടേതമ്പുരാനിലും (ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്) മീര നയ്യാരുടെ മണ്‍സൂണ്‍ വെഡ്ഡിംഗിലും, എന്തിന്, പച്ചമലയാളത്തില്‍ തന്നെ പി.പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസത്തിലും
എംടി-ഐവിശശി കൂട്ടായ്മയൊരുക്കിയ ആള്‍ക്കൂട്ടത്തില്‍ തനിയേയിലുമൊക്കെയായി പലകുറി നാം കണ്ടിട്ടുള്ള കഥാപശ്ചാത്തലം.ഇടയ്‌ക്കെങ്കിലും അനുഭവപ്പെടുന്ന നേര്‍ത്ത ഇഴച്ചില്‍. പക്ഷേ, ഇതെല്ലാം ക്ഷമിച്ചും മഞ്ചാടിക്കുരു വിലയിരുത്തലില്‍ എ ഗ്രെയ്ഡും പത്തില്‍ ഒന്‍പതു പോയിന്റും നേടുന്നു. അതിനു കാരണം, ധ്യാനസമാനമായ ദൃശ്യപരിചരണവും, ധ്വന്യാത്മകമായ അതിന്റെ ആവിഷ്‌കാരവും മാത്രമാണ്. 
പുതുമുഖം എന്ന വിശേഷണം സംവിധായികയായ അഞ്ജലി മേനോന് അപഹാസ്യമായിരിക്കും. കാരണം അത്രയേറെ കൈയടക്കവും കൈയൊതുക്കവുമാണ് മാധ്യമത്തിന്മേല്‍ അഞ്ജലിക്കുള്ളത്. അതിനു മഞ്ചാടിക്കുരു എന്ന സിനിമ തന്നെയാണ് തെളിവ്.
ഋജുവായ കഥനമാണ് മഞ്ചാടിക്കുരുവിനെ ഇതര സിനിമകളില്‍ നിന്നു വേറിട്ടതാക്കുന്നത്. ഓട്ടോഗ്രാഫും തവമായ് തവമിരുന്താനും സംവിധാനം ചെയ്ത ചേരന്‍ ഈ സിനിമയെ തമിഴിലേക്കാക്കിയില്ലെങ്കിലാണത്ഭുതം. കാരണം നറേറ്റീവ് സിനിമയില്‍ ചേരന്റെ മുന്‍കാല സിനിമകളുടെ താവഴി തന്നെയാണ് അഞ്ജലിയും പിന്തുടര്‍ന്നിട്ടുള്ളത്. ഒരേസമയം ശ്ത്രുവിനെപ്പോലെയും, അടുത്തനിമിഷം എല്ലാമറിയുന്ന ബന്ധുവിനെപ്പോലെയും നിറം മാറുന്ന മനുഷ്യമനസ്ുകളുടെ അന്ത:സംഘര്‍ഷങ്ങളും, പുറമേയ്ക്ക് സന്തുഷ്ടി പ്രദര്‍ശിപ്പിക്കുമ്പോഴും ഉള്ളില്‍ കാണാനോവുകളുടെ നെരിപ്പോടില്‍ നീറിപ്പുകയും ചെയ്യുന്നവരുടെ ആത്മഘര്‍ഷങ്ങളും ക്യാന്‍വാസില്‍ രേഖാചിത്രമെന്നപോലെ സ്പഷ്ടമായി വരഞ്ഞിട്ടിരിക്കുകയാണ് സംവിധായക.
ആദമിന്റെ മകന്‍ അബു കഴിഞ്ഞാല്‍ ഇത്രയേറെ ഋജുവായ ആഖ്യാനം മലയാളത്തില്‍ കണ്ടിട്ടില്ല, ഈയിടെയെങ്ങും. ലൈവ്് സൗണ്ടിന്റെ മാറ്റും പ്രമേയത്തെ സൂപ്പര്‍താരമാക്കിക്കൊണ്ടുളള ക്യാമറാക്കോണുകളും ചലനങ്ങളും ചിത്രത്തിന്റെ സവിശേഷതകളാവുന്നു. കാസ്റ്റിംഗിലെ സൂക്ഷ്മതയും പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്, വിശേഷിച്ചും ബാലതാരങ്ങളുടെ കാര്യം.
ഗാനചിത്രീകരണത്തിലെ സ്ഥൂലതയും, സൂചനകളിലൂടെ ധ്വന്യാത്മകമാക്കാമായിരുന്ന ചില കഥാസന്ദര്‍ഭങ്ങളില്‍ മാത്രം മിതത്വം നഷ്ടപ്പെട്ട തിരക്കഥയിലെ ദുര്‍മ്മേദസും ക്ഷമിച്ചാല്‍, നിസ്സംശയം പറയാം-മഞ്ചാടിക്കുരു കണ്ടിട്ടില്ലെങ്കില്‍, നിങ്ങള്‍ മലയാളത്തിലെ മികച്ച സിനിമകളിലൊന്ന് കണ്ടിട്ടില്ല.

Saturday, June 09, 2012

ദൃശ്യവിസ്മയങ്ങളുടെ പ്രപഞ്ചത്തിന് നൂറുമേനി!

എ.ച്രന്ദേശഖര്‍
ഫ്‌ളാഷബാക്ക്
അമേരിക്കയുടെ സുവര്‍ണഭൂമിയില്‍ ജീവിതസൗഭാഗ്യം തേടി കുടിയേറിയ ലക്ഷോപലക്ഷങ്ങളി ലൊരാളായിരുന്നു ജര്‍മ്മനിയിലെ ലൗഫീമില്‍ നിന്നുള്ള ജൂതനായ കാള്‍ ലെംലീ. വിസ്‌കോണ്‍സിനിലെ ഓഷ്‌കോഷില്‍ ചെറിയൊരു തുണിക്കടയില്‍ എടുത്തുകൊടുപ്പുകാരനായി തുടങ്ങിയ അദ്ദേഹത്തിന്റെയും പിന്നീട് അനേകായിരങ്ങളുടെയും ജീവിതം തന്നെ മാറ്റിമറിച്ചത് 1905ല്‍ ചിക്കാഗോയിലേക്ക് നടത്തിയഒരു യാത്രയായിരുന്നു. ആ യാത്രയിലാണ് ലെംലീ സിനിമയുടെ ആദ്യകാലപതിപ്പായിരുന്ന നിക്കലോഡിയന്‍ ചിത്രങ്ങളുടെപ്രദര്‍ശനം കാണുന്നത്. ഒരു നിക്കല്‍ (നാണയം)കൊടുത്തു കാണുന്ന ഒറ്ററീല്‍ സിനിമ എന്ന നിലയ്ക്കാണ് നിക്കലോഡിയന്‍ എന്ന പ്രയോഗം നിലവിലുണ്ടായിരുന്നത്.
      നിക്കലോഡിയന്‍ ചിത്രങ്ങള്‍ക്കുള്ള ജനപ്രീതി ലെംലീയുടെ ഹൃദയത്തിലുടക്കി. തിരികെ മടങ്ങിയെത്തിയ അദ്ദേഹം, ഏറെ വൈകാതെ, അതുവരെയുള്ള സമ്പാദ്യമെല്ലാം കൂട്ടിച്ചേര്‍ത്ത് കുറേ നിക്കലോഡിയന്‍ ചിത്രങ്ങള്‍ സ്വന്തമാക്കി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ചലച്ചിത്രനിര്‍മാണത്തില്‍ പേറ്റന്റ് കുത്തകയുണ്ടായിരുന്ന എഡിസണ്‍ ഫിലിമറ്റോഗ്രാഫ് ട്രസ്റ്റിന് വന്‍ കപ്പം നല്‍കിയാല്‍ മാത്രമേ നിക്കലോഡിയന്‍ പ്രദര്‍ശനങ്ങള്‍ സാധ്യമാകുമായിരുന്നുള്ളൂ. പ്രദര്‍ശകര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന വിതരണസംവിധാനം. പോരാത്തതിന് പ്രദര്‍ശകര്‍ക്കുമേല്‍ എഡിസണ്‍ കമ്പനി അടിച്ചേല്‍പ്പിക്കുന്ന താന്‍പോരിമയും. ഇതൊക്കെ യായിരുന്നു വഴിയൊന്നു മാറ്റിച്ചവി
ട്ടാന്‍ ലെംലീയെ പ്രേരിപ്പിച്ചത്. സമാനമനസ്‌കരായ ചിലവിതരണക്കാരുമായി ഒത്തുചേര്‍ന്ന്, എഡിസണ്‍ കുത്തക തകര്‍ക്കാനുറപ്പിച്ച് ലെംലീ സ്വന്തം വിതരണ കമ്പനി തുടങ്ങി.1909ല്‍ അബി സ്‌റ്റേണും ജൂലിയസ് സ്‌റ്റേണുമായി ചേര്‍ന്നാരംഭിച്ച ചലച്ചിത്രവിതരണസ്ഥാപനം-യാങ്കീ ഫിലിം കമ്പനി വൈകാതെ ഇന്‍ഡിപ്പെന്‍ഡന്റ് മൂവിംഗ് പിക്‌ച്ചേഴ്‌സ് കമ്പനി എന്ന നിര്‍മാണസ്ഥാപനമായി വളരുകയായിരുന്നു. സിനിമയുടെ അരങ്ങിലെയും അണിയറയിലെയും ക
ലാകാരന്മാര്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും യാതൊരംഗീകാരവും നല്‍കാതിരുന്ന എഡിസണ്‍ കമ്പനിയുടെ ശൈലിയ്ക്കു വിരുദ്ധമായി അവരുടെയെല്ലാം പേരുകള്‍ പരസ്യപ്പെടുത്തിക്കൊണ്ട് ഇന്‍ഡിപ്പെന്‍ഡന്‍ഡ് ചരിത്രമെഴുതി. സിനിമയിലെ താരവാഴ്ചയുടെ ആരംഭം ലെംലീയുടെ ഈ തീരുമാനത്തിലായിരുന്നു. അങ്ങനെയാണ് ഫ്‌ളോറന്‍സ് ലോറന്‍സ് എന്ന ബാലതാരത്തെ
ബയോഗ്രാഫ് ഗേള്‍ എന്ന പേരില്‍ ചലച്ചിത്രതാരമായി ആദ്യം വെള്ളിത്തിരയിലവതരിപ്പിക്കപ്പെടുന്നത്.
       1912ല്‍ ബൈസണ്‍, ഹോളിവുഡിലെ നെസ്റ്റര്‍,സാന്‍ ഫെര്‍നാഡോ താഴ്‌വരയിലെ ഓക്ക ക്രെസ്റ്റ് റഞ്ച് എന്നീ മൂന്നു ചെറുകിട സ്റ്റുഡിയോകളുമായാണ് ലെംലീ ചലച്ചിത്ര നിര്‍മാണമാരംഭിച്ചത്. 1912 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലായാണ് ലെംലീയുടെ ഇന്‍ഡിപെന്‍ഡന്റ് കമ്പനിയും നാലോളം ചെറുകിട കമ്പനികളും സംയോജിച്ച് യൂണിവേഴ്‌സല്‍ മോഷന്‍ പിക്ചര്‍ കമ്പനി തുടങ്ങുന്നത്.ചാള്‍സ് ബൗമാന്‍,ആഡം കെസല്‍, പാറ്റ് പവേഴ്‌സ്, മാര്‍ക്ക് ഡിന്റന്‍ഫാസ് തുടങ്ങിയവരായിരുന്നു പങ്കാളികള്‍. എന്നാല്‍ പിന്നീട് ബൗമാനും
കെ്‌സലും മാക് സെന്നറ്റുമായി ചേര്‍ന്ന് കീസ്‌റ്റോണ്‍ ഫിലിം കമ്പനി തുടങ്ങി പിരിഞ്ഞു പോയതോടെ അക്ഷരാര്‍ഥത്തില്‍ യൂണിവേഴ്‌സല്‍ ലെംലീയുടെ സ്വന്തമായി.
തൊട്ടടുത്തവര്‍ഷം തന്നെ നെസ്റ്ററുംഓക്ക ക്രെസ്റ്റ് റഞ്ചും സംയോജിപ്പിച്ച് അദ്ദേഹം യൂണിവേഴ്‌സല്‍ സിറ്റി സ്ഥാപിച്ചു. തുടക്കത്തില്‍ ചെറിയൊരു സമുച്ചയം. പക്ഷേ, പിന്നീട് റാഞ്ച്‌ലാന്‍ഡില്‍ 230 ഏക്കറോളം ഭൂമി സ്വന്തമാക്കി അദ്ദേഹം തന്റെ സ്റ്റുഡിയോ സമുച്ചയം വ്യാപിപ്പിക്കുകയായിരുന്നു.
     1013ല്‍ ആദ്യത്തെ സ്വതന്ത്ര സിനിമാനിര്‍മാണം-ട്രാഫിക് ഇന്‍ സോള്‍സ്. അതായിരുന്നു തുടക്കം. പിന്നീട് യൂണിവേഴ്‌സലിന്റെ ചരിത്രം ഹോളിവുഡ് സിനിമയുടെകൂടി ചരിത്രമായിമാറി. തിരിയുന്ന ഭൂഗോളത്തിനു നെടുകെ യൂണിവേഴ്‌സല്‍ എന്ന അക്ഷരച്ചാര്‍ത്തുള്ള ഭാഗ്യമുദ്രയ്‌ക്കൊപ്പം എഴുതിച്ചേര്‍ത്ത ലിഖിതം-ദ് എന്റര്‍റ്റെയ്ന്‍മെന്റ് ക്യാപിറ്റല്‍-വിനോദത്തിന്റെ തലസ്ഥാനം,
അക്ഷരാര്‍ഥത്തില്‍ യൂണിവേഴ്‌സല്‍ സാമ്രാജ്യത്തിനുമാത്രം അവകാശപ്പെടാവുന്നതായിത്തീര്‍ന്നു. ഇന്നിപ്പോള്‍,നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ് യൂണിവേഴസല്‍ സ്റ്റുഡിയോ. ലോകം ഉറ്റുനോക്കുന്ന ചലച്ചിത്രനിര്‍മ്മാണ കമ്പനി, ലോകസഞ്ചാരികളുടെ പറുദീസകളിലൊന്നായ വിനോദശാല എന്നീ നിലകളിലെല്ലാം പ്രശസ്തമായിക്കഴിഞ്ഞ യൂണിവേഴ്‌സലിനെ മാറ്റിനിര്‍ത്തി ഇന്ന് ലോസാഞ്ചലസിലെ ഹോളിവുഡ് നഗരത്തെപ്പറ്റി ചിന്തിക്കാനാവില്ലതന്നെ. തീര്‍ന്നില്ല, കലിഫോര്‍ണിയയ്ക്കു പുറമേ ഓര്‍ലാന്‍ഡോ,ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും യൂണിവേഴ്‌സല്‍ സ്റ്റുഡിയോ-തീം പാര്‍ക്ക് സമുച്ചയങ്ങള്‍ സ്ഥാപിച്ചു. ഇന്ന് ഹോളിവുഡ്ഡ് നഗരത്തിന്റെ 70 ശതമാനമെങ്കിലും ജീവിക്കുന്നത് യൂണിവേഴ്‌സല്‍ കൊണ്ടാണ്.
തീം പാര്‍ക്കും ഹോട്ടല്‍ സമുച്ചയവുമൊക്കെച്ചേര്‍ന്ന യൂണിവേഴ്‌സല്‍ സാമ്രാജ്യം ഇന്ന് യൂണിവേഴ്‌സല്‍ സിറ്റി എന്നറിയപ്പെടുന്നു. ഏക്കറുകണക്കായ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഒരു ചെറു പട്ടണം തന്നെയാണ് യൂണിവേഴ്‌സല്‍ സിറ്റി.


പൊതുജനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്ന സ്റ്റുഡിയോ സങ്കല്‍പം മാത്രം പരിചയിച്ചിട്ടുള്ള നമുക്ക് അത്ഭുതമാണ് യൂണിവേഴ്‌സലിന്റേതടക്കമുള്ള ഹോളിവുഡ് സ്റ്റുഡിയോകളുടെ ചരിത്രം. കാരണം തുടക്കം മുതല്‍ക്കേ യൂണിവേഴസലില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടായിരുന്നു. അതുപക്ഷേ, പൂര്‍ണമായും സിനിമയുമായിബന്ധപ്പെട്ടായിരുന്നില്ലെന്നുമാത്രം. ഏക്കറുകണക്കായ ഭൂമി പതിച്ചെടുത്ത ലെംലീയും തുടര്‍ന്നുവന്ന ഉടമകളും യൂണിവേഴസല്‍
സിറ്റിയുടെ നല്ലൊരുഭാഗത്തും വ്യാപകമായി കൃഷിയിറക്കി.വിചിത്രമായിത്തോന്നാം,കാര്‍ഷികോല്‍പ്പന്നങ്ങള്‍ കാണാനും വാങ്ങാനുമായിട്ടാണ് യൂണിവേഴ്‌സലിലേക്കുള്ള പൊതുജനങ്ങളുടെ ആദ്യകാല കണ്ടക്ടഡ് ടൂര്‍ ആരംഭിച്ചത്. എന്നാല്‍ ഇന്ന്,ചലച്ചിത്രസാങ്കേതികതയുടെ വിസ്മയക്കാഴ്ചകള്‍ നേരില്‍ കണ്ട് ആസ്വദിക്കാനും അനുഭവിക്കാനുമായിട്ടാണ് ഈ ടൂറുകളെന്നുമാത്രം.ശബ്ദസിനിമയുടെ ആവിര്‍ഭാവം വരെ ദിവസേന 500 പേരെങ്കിലും ഇങ്ങനെ യൂണിവേഴ്‌സല്‍ സന്ദര്‍ശിക്കുമായിരുന്നുവെന്നാണ് ചരിത്രം.


ഫ്‌ളാഷ ് ഫോര്‍േവഡ്
താരതമ്യേന കാടായിരുന്ന, റാഞ്ച് എന്ന ഓണം കേറാമുലയില്‍ ഒരു ഫിലിം സ്റ്റുഡിയോ തുടങ്ങുക എന്ന ആശയത്തെ പമ്പരവിഡ്ഢിത്തമായി എഴുതിത്തള്ളിയവരുടെയും ആക്ഷേപിച്ചവരുടെയും വായടയ്ക്കുന്ന പ്രകടനമായിരുന്നു തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യൂണിവേഴ്‌സല്‍ കാഴ്ചവച്ചത്.ഒന്നിനുപിറകെ ഒന്നായി നിരവധി ഹിറ്റുകള്‍. ശതവര്‍ഷാഘോഷത്തിന്റെ ഭാഗമായി യൂണിവേഴസല്‍ സിറ്റിയുടെ നടപ്പാതകളില്‍ ഇരുവശങ്ങളിലൂമായി നൂറുവര്‍ഷത്തിനിടെ തങ്ങള്‍ നിര്‍മിച്ച, വിതരണം ചെയ്ത തെരഞ്ഞെടുത്ത 100 പ്രമുഖ സിനിമകളുടെ പോസ്റ്ററുകള്‍ സ്ഥാപിക്കാന്‍ നിലവിലെ മാനേജ്‌മെന്റ് നിശ്ചയിച്ചപ്പോള്‍, ആ സിനിമകളൊക്കയും ഹോളിവുഡ് ചരിത്രത്തിലെ
നാഴികക്കല്ലുകളായിരുന്നു എന്ന തിരിച്ചറിവു മതി, യൂണിവേഴ്‌സലിന്റെ സ്വാധീനത്തിന് തെളിവായി.വ്യാഴത്തിനുചുറ്റുമുള്ളപോലെ വലയമുള്ള ഭൂഗോളത്തിനു കുറുക്കെ കെന്റുക്കി ഫോണ്ടില്‍ യൂണിവേഴ്‌സല്‍ എന്ന അച്ചുനിരത്തിയ യൂണിവേഴ്‌സലിന്റെ ആദ്യകാല ലോഗോ മുതല്‍ കാലാകാലങ്ങളില്‍ നിരവധി ഭേദഗതികളിലൂടെ കടന്നുവന്ന് ഇന്ന് അത്യാധുനിക കംപ്യൂട്ടര്‍ ജനിതക ദൃശ്യമായി മാറിയിട്ടുള്ള സ്റ്റുഡിയോ ലോഗോകളുടെ പരിണാമം
കൂടി വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റര്‍ സ്റ്റാന്‍ഡുകള്‍.
    1915ല്‍ ഒറ്ററീല്‍ സിനിമയടക്കം 250ചിത്രങ്ങള്‍ യൂണിവേഴ്‌സല്‍ നിര്‍മ്ിച്ചു.എറിക്വോണ്‍ സ്‌ട്രോഹീം, കാര്‍മല്‍ മയ്യേഴ്‌സ്,ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് തുടങ്ങിയ അതികായര്‍ മുതല്‍ സ്റ്റീവന്‍സ്പീല്‍ബര്‍ഗ്, ജയിംസ് കാമറണ്‍ വരെയുള്ള ആധുനികക് ളാസിക് ചലച്ചിത്രകാരന്മാര്‍ വരെ ഒരു വന്‍ നിര ചലച്ചിത്ര പ്രവര്‍ത്തകരെയും കലാകാരന്മാരെയും സാങ്കേതികവിദഗ്ധരെയും യൂണിവേഴ്‌സല്‍ ലോകസിനിമയ്ക്കുനല്‍കി.ആജീവനാന്ത സംഭാവനകള്‍ക്കുളള
ഓസ്‌കര്‍ നേടിയ ഇര്‍വിങ് ജെ.താല്‍ബര്‍ട്ടിന്റെ ഉപദേശങ്ങളായിരുന്നു ലെംലീയുടെ വിജയങ്ങള്‍ക്കുപിന്നിലെ സാധീനഘടകം പില്‍ക്കാലത്ത്, ഒത്ത എതിരാളികളായി വളര്‍ന്ന വാള്‍ട്ട് ഡിസ്‌നിയുടെ തുടക്കവും ഈ സ്റ്റുഡിയോയുടെ അകത്തളങ്ങളില്‍ നിന്നുതന്നെയായിരുന്നുവെന്നറിയുക. ഡിസ്‌നിയും യുബ് ഇവര്‍ക്‌സും ചേര്‍ന്നു ജന്മം നല്‍കിയ ഓസ് വാള്‍ഡ് എന്ന കാര്‍ട്ടൂണ്‍മുയല്‍ എത്രയോ വര്‍ഷം യൂണിവേഴ്‌സലിന്റെ ഭാഗ്യമുദ്രയില്‍ പോലും ഇടംപിടിച്ചു.എന്നാല്‍, ഉടമസ്ഥാവകാശത്തെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസ ങ്ങളെത്തുടര്‍ന്ന് യൂണിവേഴ്‌സലുമായി പിരിഞ്ഞ ഡിസ്‌നി പിന്നീടാണ് തന്റെ ഓമനയായ മിക്കിമൗസിനെ സൃഷ്ടിച്ചത്.


രണ്ടാം ലോകമഹായുദ്ധാനന്തരം ഹാസ്യത്തിനും യുദ്ധത്തിനും സാഹസികതയ്ക്കും മുന്‍തൂക്കം നല്‍കിയ സിനിമകളുമായി യൂണിവേഴ്‌സല്‍ കൂടൂതല്‍ ചുവടുറപ്പിച്ചു. ചെലവുകുറഞ്ഞ മരുഭൂമിക്കഥകളും, ഭീകരചിത്രങ്ങളും അവരുടേതായി പുറത്തുവന്നു.വൈല്‍ഡ് വെസ്റ്റ് ചിത്രങ്ങളും ഗഌമര്‍ ചിത്രങ്ങളുമടങ്ങുന്ന സാന്‍ഡ് ആന്‍ഡ് സെക്‌സ് സിനിമകളും യൂണിവേഴ്‌സല്‍ കാഴ്ചവച്ചു.
     പുഷ്പങ്ങള്‍ മാത്രമുള്ള വളര്‍ച്ചയുടെ വഴിയായിരുന്നു യൂണിവേഴ്‌സലിന്റേതെന്നു കരുതിയാല്‍ തെറ്റി. പ്രകൃതിതാണ്ഡവമടക്കം ഒട്ടേറെ പ്രതിസന്ധികളിലൂടെ മല്ലിട്ടുതന്നെയാണ് യൂണിവേഴ്‌സല്‍ വിനോദപ്രപഞ്ചത്തിന്റെ സിംഹാസനം കീഴിടക്കിയത്.എട്ടു തവണയെങ്കിലും അഗ്നിനാളങ്ങള്‍ക്ക് വഴങ്ങിയ ചരിത്രമുണ്ട് യൂണിവേഴ്‌സലിന് ആദ്യം 1932ല്‍. സമീപത്തെ ഒരു കുറ്റിക്കാടിനു
പിടിച്ച തീ സ്റ്റുഡിയോയ്ക്കുള്ളിലെസെറ്റുകളിലേക്കു വ്യാപിക്കുകയായിരുന്നു.
      പിന്നീട് 1949, 67,87, 97, 2008 തുടങ്ങിയ വര്‍ഷങ്ങളിലും അഗ്നിനാളങ്ങള്‍ സെറ്റുകളെ നക്കിത്തുടച്ചു. പക്ഷേ 1932ലെ നഷ്ടം നൂറുകോടി ഡോളറായിരു്‌ന്നെങ്കില്‍ 2008ലേത് അതിന്റെ അമ്പതുമടങ്ങിലുമേറെയായിരു ന്നുവെന്നുമാത്രം.1928ല്‍ ലെംലീ മകന്‍ കാള്‍ ജൂനിയറിനെ സ്റ്റുഡിയോ മേധാവിയാക്കി.
ജൂനിയര്‍ കാളിന്റെ നേതൃത്വത്തില്‍ യൂണിവേഴ്‌സല്‍ ഒട്ടേറെ പടവുകള്‍ ചാടിക്കടന്നു. ശബ്ദസിനിമകള്‍ക്കായി സ്റ്റുഡിയോ ഫ്‌ളോറുകള്‍ (സ്‌റ്റേജ്) തുറക്കപ്പെട്ടു.സാങ്കേതികയില്‍ വന്‍ മുന്നേറ്റമുണ്ടായി. കിങ് ഓഫ് ജാസ് (1930) ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്‌റ്റേണ്‍ ഫ്രണ്ട് തുടങ്ങിയവ കൂടാതെ യൂണിവേഴ്‌സലിന് ഭീകരചിത്രങ്ങളുടെ ഈറ്റില്ലം എന്ന പേരു സമ്മാനിച്ച ഡ്രാക്കുള, ഫ്രാങ്കെന്‍സ്റ്റീന്‍, ദ മമ്ി,ഇന്‍വിസിബിള്‍ മാന്‍ തുടങ്ങിയ സിനിമകളുടെ നിര്‍മിതിയും 21കാരനായ ജൂനിയറിന്റെ കാലഘടത്തിലാണുണ്ടായത്. അന്നോളമുള്ള ചലച്ചിത്രപ്രചാരണ തന്ത്രങ്ങളെയും മാറ്റിമറിച്ചു ജൂനിയര്‍. ്ഫ്രാങ്കന്‍സ്റ്റീനു വേണ്ടി 1931ല്‍ രൂപകല്‍പനചെയ്ത 81 ഇഞ്ചു വീതിയും അത്രതന്നെ നീളവുമുള്ള പോസ്റ്ററാണ് ഈ ഗണത്തിലെ ആദ്യത്തെ സിനിമാ പോസ്റ്റര്‍. യൂണിവേഴ്‌സലില്‍നിന്നുള്ള ഒരു സിനിമ ആദ്യമായിഓസ്‌കറില്‍ അംഗീകരിക്കപ്പെട്ടുന്നതു അക്കാലത്തു തന്നെ. എന്നാല്‍ സ്റ്റുഡിയോയുടെ ആദ്യ സാമ്പത്തിക ദുരന്തത്തിനും ജൂനിയറിന്റെ ഭരണം തന്നെ കാരണമായത് വിധിയുടെ
വൈപരീത്യം.
      ജൂനിയറിന്റെ ചില നടപടികള്‍ കമ്പനിയെ കടക്കെണിയിലേക്കെത്തിച്ചു. കുറച്ചു കാലത്തേക്കെങ്കിലും സ്റ്റുഡിയോഭരണം റിസീവര്‍ നിയന്ത്രണത്തിലായി.പിന്നീട് സ്റ്റാന്‍ഡേഡ് ക്യാപിറ്റലിന്റെ ഷീവര്‍ കൗഡിന്‍ ചെയര്‍മാനായി. 1945 ല്‍ ആര്‍തര്‍ റാങ്ക് എന്ന ബ്രിട്ടീഷ് നിക്ഷേപകന്‍ യൂണിവേഴ്‌സലിനെ ഏറ്റെടുത്ത് കെന്നത്ത് യങ്ുമായി ചേര്‍ന്ന് യുണൈറ്റഡ് വേള്‍ഡ് പിക്‌ചേഴ്‌സ് സ്ഥാപിച്ചു. പക്ഷേ ഒരുവര്‍ഷമേ അതു നീണ്ടുള്ളൂ.യൂണിവേഴ്‌സല്‍ വീണ്ടും അനാഥത്വത്തിന്റെ പ്രതിസന്ധിയിലായി.ചെറു ബജറ്റ് ചിത്രങ്ങളിലൂടെ വളരെ പതിയെയാണ് അവര്‍ ആ പ്രതിസന്ധി തരണം ചെയ്തത്. എന്നാല്‍ അമ്പതുകളില്‍ ചലച്ചിത്രവ്യവസായം മൊത്തത്തില്‍ വീണ്ടും പ്രതിസന്ധിയിലായി. യൂണിവേഴ്‌സല്‍ ഏതാണ്ട് നിര്‍ജ്ജീവമായി.ടിവി നിര്‍മാതാക്കളായ മ്യൂസിക് കോര്‍പറേഷന്‍ ഓഫ് അമേരിക്ക യൂണിവേഴ്‌സലിന്റെ സ്റ്റുഡിയോ വാങ്ങാന്‍ തയാറായി.അവര്‍ പക്ഷേ, യൂണിവേഴ്‌സല്‍ കമ്പനിയെ വാങ്ങിയില്ല. എന്നാലും യൂണിവേഴ്‌സലിന്റെ നിര്‍മിതികളില്‍ കാര്യമായ സ്വാധീനം തന്നെയുണ്ടായി മ്യൂസിക് കോര്‍പിന്.ഹിച്ച്‌കോക്കിന്റെയും കാരി ഗ്രാന്റിന്റെയും മറ്റും നിര്‍മിതികളുണ്ടാവുന്നത് ഇക്കാലത്താണ്. ഒടുവില്‍ 1962ലാണ് എം.സി.എ യൂണിവേഴസലിനെ മുഴുവനായി ഏറ്റെടുത്ത് യൂണിവേഴ്‌സല്‍ സിറ്റി സ്റ്റുഡിയോസ് ആയി മാറി.
     എഴുപതുകളുടെ തുടക്കത്തില്‍ യൂണിവേഴ്‌സല്‍ പാരമൗണ്ട് പിക്‌ചേവ്‌സുമായും എം.ജി.എമ്മുമായും കൈകോര്‍ത്ത് യുണൈറ്റഡ് ഇന്റര്‍നാഷനല്‍ പിക്‌ച്ചേഴ്‌സ് എന്ന പേരില്‍ ലോകം മുഴുവന്‍ സിനിമകള്‍ വിതരണം ചെയ്തുതുടങ്ങി. ഈ കൂട്ടായ്മ 2001 വരെ നിലനിന്നു.പിന്നീട് 1990ല്‍ പാനസോണിക് കമ്പനി യൂണിവേഴ്‌സലില്‍ കാര്യമായ നിക്ഷേപം നടത്തി. കാനഡയിലെ മദ്യനിര്‍മാതാക്കളായ സീഗ്രാമും മുതല്‍മുടക്കി. പിന്നീടിവര്‍ തങ്ങളുടെ ഓഹരി വിവന്‍ഡി കമ്പനിക്കു വിറ്റു. അങ്ങനെ ആ കൂട്ടായ്മ വിവന്‍ഡി യൂണിവേഴ്‌സലായി.2004ല്‍ നഷ്ടത്തിലായതിനെത്തുര്‍ന്ന് വിവന്‍ഡി 80% ഓഹരി നാഷനല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കും ജനറല്‍ ഇലക്ര്ടിക്കിനും വിറ്റു. അങ്ങനെ നീളുന്നു യൂണിവേഴ്‌സല്‍ ചരിതം.


സന്ദര്‍ശ ക ര ുെ ട പറ ുദീസ
സിനിമാനിര്‍മാണത്തിനു സഹായകമായ എല്ലാം ഒരു കൂരയ്ക്കുകീഴില്‍ അണിനിരത്തിയിരിക്കുകയാണ് യുണിവേഴ്‌സലില്‍.സെറ്റുകള്‍, സ്റ്റുഡിയോ ഫ്‌ളോറുകള്‍, ശബ്ദ ദൃശ്യവിന്യാസ സംവിധാനങ്ങള്‍, അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികസൗകര്യങ്ങള്‍, സിനിമയ്ക്കും ടിവിക്കും വേണ്ടുന്ന എല്ലാമെല്ലാം യൂണിവേഴ്‌സലില്‍ സുസ്സജ്ജം. ഒപ്പം, തങ്ങളുടെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കായി സൃഷ്ടിച്ച കഥാപാത്രങ്ങളെയും കഥാപശ്ചാത്തലത്തെയും സെറ്റുകളെയും ഉള്‍പ്പെടുത്തി ദൃശ്യവിസ്മയക്കാഴ്ചകളൊരുക്കി ഒരു തീം പാര്‍ക്കും സജ്ജമാണ് യൂണിവേഴ്‌സല്‍ സിറ്റിയില്‍. ഈ തീം പാര്‍ക്കാണ് ലോകമെമ്പാടുനിന്നുമുള്ള സിനിമാപ്രേമികളായ സഞ്ചാരികളെ നിത്യേന ഇവിടേക്കാകര്‍ഷിക്കുന്നത്.
     ട്രെയിലര്‍ വാഹനങ്ങളില്‍ പരിചയസമ്പന്നരായ ഗൈഡുകളെ വച്ചു സംഘടിപ്പിക്കുന്ന സ്റ്റുഡിയോ ടൂറാണ് യൂണിവേഴ്‌സല്‍ കാഴ്ചകളിലേക്കുള്ള ഏറ്റവും സാര്‍ഥകവും വ്യാപകവുമായ ജാലകം. പ്രവേശനടിക്കറ്റെടുത്തു കയറുന്നവര്‍ക്ക് സൗജന്യമാണ് ഇവിടത്തെ ടൂറ്ടക്കമുള്ള എല്ലാ റൈഡുകളും. ലോസ് ആഞ്ജലസ് നഗരത്തില്‍ നിന്ന് ഏതാണ് 80 കിലോമീറ്ററകലെയാണ് യൂണിവേഴ്‌സല്‍ കുന്നുകള്‍. കുറഞ്ഞത് രണ്ടു ദിവസം കൊണ്ടേ ഇവിടത്തെ കാഴ്ചകള്‍ കണ്‍നിറയെ കണ്ടുതീര്‍ക്കാനാവൂ.കേവലമൊരു ഫിലിം സ്റ്റുഡിയോ മാത്രമല്ല, യൂണിവേഴ്‌സല്‍ ഇന്ന്. നിരവധി ഭക്ഷണശാലകളും വ്യാപാരസമുച്ചയവും
ഷോപിംഗ് കേന്ദ്രവും താസമസ്ഥലങ്ങളുമെല്ലാമടങ്ങുന്ന വിശാലമായൊരു തീം പാര്‍ക്കുതന്നെയാണത്.ഒപ്പം, ഇന്നും ഷൂട്ടിംഗ് സജീവമായ ഹോളിവുഡ് സ്റ്റുഡിയോകളില്‍ മുന്‍ പന്തിയിലുമുണ്ട് യൂണിവേഴ്‌സല്‍. ഇപ്പോള്‍ അമേരിക്കന്‍ ടിവിയിലെ സൂപ്പര്‍ ഹിറ്റായ ഡെസ്പറേറ്റ് ഹൗസ് വൈവ്‌സ് പരമ്പരയുടെ ചിത്രീകരണവും അനന്തരനിര്‍മാണജോലികളും ഇവിടെ പൂര്‍ത്തിയായിവരികയാണ്.


നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തങ്ങളുടെ ചില മെഗാഹിറ്റ് കഌസിക്കുകള്‍ പുനര്‍നവീകരിച്ച് പുറത്തിറക്കാനാണ് യൂണിവേഴ്‌സല്‍ പദ്ധതിയിടുന്നത്. ആദ്യഘട്ടമായി സ്പില്‍ബര്‍ഗിന്റെ ജാസ്, ഇ.ടി,ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്,ഔട്ട് ഓഫ് ആഫ്രിക്ക, ദ് സ്റ്റിംഗ്, ഫ്രാങ്കെന്‍സറ്റൈന്‍,ടു കില്‍ എ മോക്കിംഗ് ബേര്‍ഡ് തുടങ്ങിയ 13 ചിത്രങ്ങളാണ് ഇങ്ങനെ പരിഷ്‌കരിച്ചിറക്കുക.സറ്റുഡിയോ തീം പാര്‍ക്കിലും ശതവര്‍ഷസൗഭാഗ്യങ്ങള്‍ പലതും ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. എക്കാലത്തെയും മികച്ച വിസ്മയചിത്രമായ കിംഗ് കോങിന്റെ 360 ഡിഗ്രി ത്രിമാനറൈഡ് തന്നെയാണ് അതില്‍ ഏറെ സവിശേഷം. സ്റ്റുഡിയോ ടൂറിന്റെ ഭാഗമായിത്തന്നെയാണ് ഈ റൈഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റുഡിയോ ട്രെയിലര്‍ മൊത്തത്തില്‍ ഈ റൈഡ് സജ്ജമാക്കിയിരിക്കുന്ന ഐമാക്‌സ് ഡിജിറ്റല്‍ ഫ്‌ളോറിലേക്ക് കയറ്റുകയാണ്. പിന്നീട് ഇരുവശവും തുറന്ന ട്രെയിലര്‍ വാഹനങ്ങളുടെ രണ്ടുവശത്തുമായി ത്രീ ഡി പ്രദര്‍ശനമാരംഭിക്കുകയാണ്. ഒരുവശത്ത് ഗോഡ്‌സില്ല. മറുവശത്ത് കിംഗ് കോങ്. കാട്ടില്‍ പലയിടത്തായി ഡിനസോറുകള്‍. കിംഗ് കോങുമായുള്ള അവയുടെ രൂക്ഷപ്പോരാട്ടം. ഇതിനിടെ ട്രെയിലറിനരികിലേക്ക് ആര്‍ത്തട്ടഹസിച്ചെത്തുന്നവര്‍, കാണികളിലേക്ക് വിഷദ്രാവകം ചീറ്റുന്നു.(ശരീരത്തില്‍ ജലം പതിപ്പിക്കാനുംദൃശ്യങ്ങള്‍ക്കനുസരിച്ച് ട്രെയിലറുകളെ ചലിപ്പിക്കാനും സ്റ്റുഡിയോയില്‍ സംവിധാനമുണ്ട്) ഇതിനിടെ, ഇടത്തുവശത്ത് ഒരു ഭീകരന്‍ ട്രെയിലറിന്റെ തന്നെ പിന്‍ഭാഗം കടിച്ചടര്‍ത്തിക്കൊണ്ടുപോകുന്നു. അതുകണ്ട് രക്ഷയ്ക്കായി വലതു വശത്തുനിന്നു ട്രെയിലറിനു മുകളിലൂടെ മറുവശത്തേക്കു
ചാടിക്കടക്കുന്ന കിംഗ് കോങ്. കോങ് ട്രെയിലറില്‍ ചാടുമ്പോള്‍ കാണികളിരിക്കുന്ന ട്രെയിലറിന്റെ മേല്‍ക്കൂര ഘോരശബ്ദത്തോടെ ഇടിഞ്ഞുതാഴും. ഒരു നിമിഷത്തെ അന്ധകാരം. പിന്നീട് ഇടതുവശത്ത് കോങും ഡിനസോറുമായുള്ള മഹായുദ്ധം.
    ത്രീ ഡി സാങ്കേതികതയുടെയും ഐമാക്‌സ് പ്രോജക്ഷന്റെയും ഡോള്‍ബി സ്റ്റീരിയോയുടെയും അവിസ്മരണീയ സംയോഗം തന്നെയാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ അരങ്ങേറുന്നത്. സത്യാസത്യങ്ങളുടെ നൂല്‍പ്പാലത്തില്‍ അസ്തിത്വം നഷ്ടപ്പെട്ടുപോകും കാഴ്ചക്കാരന്. അത്രയേറെ യാഥാര്‍ഥ്യപ്രതീതിയുളവാക്കുന്നതാണ് ഈ ഷോ.
സിനിമകളില്‍ സ്ഥിരം കാണുന്ന കാര്‍ സ്‌ഫോടനങ്ങളുടെ പിന്നാമ്പുറക്കാഴ്ചകളാണ് സ്റ്റുഡിയോ ടൂറിലെ മറ്റൊരു ഇനം.കാര്‍ സര്‍വീസ് സ്‌റ്റേഷനുകളിലെ ഹൈഡ്രോളിക് ലിഫറ്റിലേതു പോലുള്ള വൈദ്യുതകരങ്ങള്‍ കൊണ്ടാണ് കാറുകളെ നിയന്ത്രിക്കുക. യഥാര്‍ഥ പ്രതീതി ജനിപ്പിക്കുന്ന ഫൈബര്‍ ഗഌസ് കാര്‍ പുറന്തോടുകളാണിവ. ഗ്യാസുകത്തിച്ചാണ് അഗ്നിവര്‍ഷം.സ്‌റ്റേജ് ഷോകളിലൂടെ നമുക്കും സുപരിചിതമായിക്കഴിഞ്ഞ ഡ്രൈ ഐസ് ഉപയോഗിച്ച് പുകയും.കംപ്യൂട്ടര്‍ നിയന്ത്രിതസങ്കേതത്തിലൂടെ കാറുകളെ കണ്‍സോളിലിരുന്നുചലിപ്പിക്കാം. ശബ്ദത്തിനായി 50000 വാട്‌സ് സ്പീക്കറുകളും. സ്‌ഫോടനത്തില്‍ കാറുകള്‍ ചിതറിത്തെറിക്കാന്‍ ഇനി എന്തുവേണം?പക്ഷേ, ഷോ കഴിഞ്ഞാല്‍ പ്രേക്ഷകര്‍ക്കായി മറ്റൊരു വിസ്മയം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. അതാണ് യഥാര്‍ഥ വിസ്മയം. പൊട്ടിത്തെറിയില്‍ ചിതറിത്തെറിക്കുന്ന കാറുകള്‍, ഉച്ചഭാഷിണിയിലെ തട്ടുപൊളിപ്പന്‍ ഗാനത്തിനനുസരിച്ച്നൃത്തം ചെയ്തു കാണിക്കും. കൊറിയോഗ്രാഫി, കുറച്ചകലെ കണ്‍സോളിലിരുന്നു നിയന്ത്രിക്കുന്ന സാങ്കേതികവിദഗ്ധന്റെ ഭാവനയ്ക്കനുസരിച്ചായിരിക്കുമെന്നു മാത്രം!
     ദ് റൈഡ് മമ്മി, സിംപ്‌സണ്‍സ് തുടങ്ങി ഒട്ടേറെ റൈഡുകള്‍ ഉണ്ട് ഇവിടെ. കൂടാതെ ഹിറ്റ് സിനിമകള്‍ തന്നെ പ്രമേയമാക്കിയുള്ള അത്യാധുനിക ഷോകള്‍ വേറെയും.അര്‍നോള്‍ഡ് ഷ്വാസ്‌നെഗ്ഗറുടെ എക്കാലത്തെയും വലിയ ഹിറ്റായ ടെര്‍മിനേറ്ററിനെ അടിസ്ഥാനപ്പെടുത്തിയുള്ള ദ ടെര്‍മിനേറ്റര്‍ ഷോ, കാര്‍ട്ടൂണ്‍ കഥാപാത്രമായ ദ് ഷ്രെക്ക് ത്രീ ഡി ഷോ, ദ് സ്‌പെഷല്‍ ഇഫക്ട്‌സ് സ്‌റ്റേജ് ഷോ,ഹൗസ് ഓഫ് ഹൊറേഴ്‌സ്, കെവിന്‍ കോസ്‌നര്‍ ചിത്രത്തെ ആസ്പദമാക്കിയ വാട്ടര്‍വേള്‍ഡ് തുടങ്ങിയവയാണ് പ്രധാന പ്രദര്‍ശനങ്ങള്‍.മമ്മിക്കും ജുറാസിക്കിനു മാത്രം ടൂറും റൈഡും ഉണ്ട്. മാര്‍വെല്‍ കോമിക് സാഹസികതാരങ്ങളെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച ട്രാന്‍സ്‌ഫോര്‍മേഴ്‌സ് എന്ന സിനിമയെ അടിസ്ഥാനപ്പെടുത്തിയുള്ള ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ദ റൈഡ് ത്രിഡിയാണ് ഏറ്റവും പുതിയത്. ഇതിന്റെ റിഹേഴ്‌സല്‍നടക്കുന്നതേയുള്ളൂ.
     ജുറാസിക് പാര്‍ക്കിലൂടെയും സ്പില്‍ബര്‍ഗിന്റെ തന്നെ ജാസിലെ കൂറ്റന്‍ സ്രാവു വിലസുന്ന കടല്‍പ്പുറത്തിലൂടെയും, ഹിച്ച്‌കോക്കിന്റൈ മാനസപുത്രന്‍ നോരമന്‍ ബേയ്റ്റ്‌സ് അറുംകൊല നടത്തുന്ന സൈക്കോയിലെ മോട്ടലിനുമുന്നിലൂടെയുമെല്ലാമാണ് സ്റ്റുഡിയോ ടൂറിന്റെ യാത്ര.സ്പില്‍ബര്‍ഗിന്റെ ചിത്രത്രയത്തിലൂടെ പരിചിതമായ ജുറാസിക് ലോകത്തിലേക്ക് ട്രെയിലര്‍ കടക്കുമ്പോള്‍ത്തന്നെ സന്ദര്‍ശകരെ കാത്തിരിക്കുന്നത് ദൃ്ശ്യാദ്ഭുദങ്ങളുടെ രഹസ്യഖനിയാണ്. പൂര്‍ണമായും മെക്കാനിക്കല്‍ ആയ റോബോട്ടിക്‌സും ഇഫെക്ടസുമാണ് ഇവിടെയുള്ളത്. ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ നിന്നു പെട്ടെന്നു പ്ര്ത്യക്ഷപ്പെട്ട് ശൗര്യത്തോടെ ചീറിപ്പാഞ്ഞടുക്കുന്ന ഡിസനോര്‍വര്‍ഗങ്ങള്‍. അവറ്റകളില്‍ ചിലര്‍ മുഖത്തേക്ക് ചീറ്റുന്ന ദ്രാവകങ്ങളില്‍ നിന്ന് ഗൈഡ് അടക്കം ആര്‍ക്കുമില്ല രക്ഷ. ഇതിനിടെ, ഒരു നാടകീയനിമിഷത്തില്‍ പാര്‍ക്കിനുള്ളിലെ സര്‍വസുരക്ഷാനിയന്ത്രണങ്ങളും നഷ്ടമാവുകയാണ്, സിനിമയിലേതുപോലെ. വൈദ്യുതിവേലികള്‍ തകരുന്നു. കമ്പികള്‍ തൊട്ടുരുമ്മി തീപ്പൊരിചിതറുന്നു കാര്‍ മുകളിലെ പാറയില്‍ നിന്ന് നമുക്കുനേരെ ചാഞ്ചാടി വീഴുന്നു (അതു തലയില്‍ വീഴുമോ എന്ന ഭയത്തില്‍ തലപൊത്തി നിലവിളിക്കാത്തവരുണ്ടോ?) നിലം വിറപ്പിക്കു ന്ന ഡിനസോറുകളുടെ പാദപതനങ്ങള്‍. മുമ്പേ പോയ ട്രെയിലറിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍...
      ജോസിലെ സ്രാവ് മരണവേട്ടനടത്തിയ കടപ്പുറം സ്റ്റുഡിയോ മുറ്റത്തെ ചെറിയൊരുകുളമാണെന്ന് സിനിമാപരമ്പര കണ്ട ആരും വിശ്വസിക്കില്ല, നേരില്‍ കാണുംവരെ. തീരത്തിനോടടുത്ത് വെള്ളത്തില്‍ മുങ്ങിത്തപ്പുന്ന ഷെറീഫിനെ പാഞ്ഞടുക്കുന്ന സ്രാവ് കടിച്ചുതാഴ്ത്തുന്നത് സന്ദര്‍ശകരുെട കണ്മുന്നിലാണ്. രക്തം പടര്‍ന്നു പിടിക്കുന്ന കുളത്തിനരികില്‍ നിന്ന് എത്രയും പെട്ടെന്നു രക്ഷപ്പെടുത്താന്‍ ട്രെയിലറിന്റെ വേഗം കൂട്ടുമ്പോഴതാ, വലതുവശത്തായി സന്ദര്‍ശകരുടെ തൊട്ടരികില്‍ ഭീമാകാരനായ സ്രാവുഭീകരന്‍ വായും പിളര്‍ന്ന് കുതിച്ച ുപൊങ്ങുകയായി...
     കുറച്ചപ്പുറത്ത് ആളൊഴിഞ്ഞ ആ മോട്ടല്‍ കെട്ടിടം എവിടെയോ കണ്ടുമറന്നതുപോലെ...അതു ബേറ്റ്‌സ് മോട്ടലാണ്. എക്കാലത്തെയും സൈക്കോളജിക്കല്‍ സസ്‌പെന്‍സ് ഹൊറര്‍ കഌസിക്കായ ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ സൈക്കോയിലെ കഥാസ്ഥലം.നോര്‍മന്‍ ബേറ്റ്‌സ് എന്ന മനോരോഗിയായ വില്ലന്‍ അരുംകൊലകളൊന്നൊന്നായി ചെയ്തുകൂട്ടുന്ന ഇടം. ബേറ്റ്‌സ് അതാ തന്റെ കാറിലേക്ക് ഒരു ജഡവുമായി എത്തുന്നു. ചുറ്റുമൊന്നു കണ്ണോടിച്ച് ആരുമില്ലെ്ന്നുറപ്പാക്കി ജഡം കാറിന്റെ ഡിക്കിയില്‍ വച്ചു പിന്തിരിയുമ്പോഴാണ് ശ്രദ്ധ ട്രെയിലറിലേക്ക്...അവതാരകനായ ഗൈഡിന്റെ അഭിവാദനം ബേറ്റ്‌സിനെ വിറളിപിടിപ്പിക്കുന്നു. പോക്കറ്റിലൊളിപ്പച്ച കത്തിയുമായി അയാള്‍ ട്രെയിലറിനു നേരെ....നാടകം ആവര്‍ത്തിക്കുകയാണ്.
      ബേറ്റ്‌സ് മോട്ടല്‍ കടന്നു കുന്നുകയറിത്തിരിഞ്ഞാലെത്തുക ഒരു ശവപ്പറമ്പിലാണ്.സ്പില്‍ബര്‍ഗിന്റെ വാര്‍ ഓഫ് ദ വേള്‍ഡ്‌സിനു വേണ്ടി ചിത്രീകരിച്ച വിമാനദുരന്തമാണ് പശ്ചാത്തലം. ശരിക്കുമൊരു ബോയിംഗ് 747 തകര്‍ന്നു തരിപ്പണമായി നേരെ മുന്നില്‍. അതില്‍പ്പെട്ടു കത്തിയമര്‍ന്ന വാഹനങ്ങള്‍ വീടുകള്‍...ട്രെയിലര്‍പാതയുടെ ഇരുവശവുമായി കത്തിയമരുന്ന അവശിഷ്ടങ്ങള്‍. എന്‍ജിന്‍ ഒരിടത്ത്. ചിറകുകള്‍ ഇനിയൊരിടത്ത്. പുകയും ശബ്ദവും ലൈവ്. ഈ സെറ്റിനായി ശരിക്കുമൊരു വിമാനം തന്നെയാണ് ഉപയോഗിച്ചതെന്ന് അ
വതാരകന്‍ വിവരിക്കുമ്പോള്‍ അവിശ്വാസം വിശ്വാസത്തിനു വഴിമാറും.
      ലോകത്തെ ഏറ്റവും വലിയ ക്രോമ പശ്ചാത്തലമാണ് അടുത്തത്. വിശാലമായ പുല്‍ത്തകിടിയില്‍ കെട്ടിയുയര്‍ത്തിയ ഭീമാകാരമായൊരു പച്ച സ്‌ക്രീന്‍. ആധുനിക കംപ്യൂട്ടര്‍ ജനിത ദൃശ്യങ്ങള്‍ക്കിപ്പുറം സിനിമ ചിത്രീകരിക്കുക ഇവിടെവച്ചാണ്. ദൃശ്യങ്ങളില്‍ പച്ച വരാതിരിക്കണം എന്നുമാത്രം.നമ്മുടെ ടിവി പരിപാടികളില്‍ സര്‍വസാധാരണമായി കാണുന്ന സങ്കേതം. അവതാരകനുപിന്നില്‍ ചലിക്കുന്ന ദൃശ്യങ്ങ്ള്‍ ക്രോമ സങ്കേതം ഉപയോഗിച്ചുണ്ടാക്കുന്നതാണ്.
      ഇതിനിടെ നാം രണ്ടുമൂന്ന് അദ്ഭുതങ്ങള്‍ക്കുകൂടി സാക്ഷ്യം വഹിക്കും. കണ്‍മുന്നില്‍ ഒരു പ്രളയം. ഏതൊ മലയോരഗ്രാമത്തിന്റെ യഥാര്‍ഥ പ്രതീതി ജനിപ്പിക്കുന്ന സെറ്റിനുമുന്നില്‍ ട്രെയിലര്‍ നില്‍ക്കും. അവതാരകന്‍ പറഞ്ഞുമുഴുമിപ്പിക്കുന്നതനുസരിച്ച് രംഗങ്ങളോരോന്നായി സംഭവിക്കും.ആദ്യം മഴ. ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകളില്‍ നിന്ന് സ്പ്രിംഗഌ വഴി ചീറ്റിക്കുന്നതാണിത്. പിന്നെ മലയുടെ അങ്ങേയറ്റത്തു നിന്ന് പ്രവഹിച്ചു തുടങ്ങുന്ന വെള്ളം പെട്ടെന്ന് അത് മഹാപ്രവാഹമായി,പ്രളയം തന്നെയായി ട്രെയിലറിനു തൊട്ടുതൊ
ട്ടില്ല എന്നമട്ടില്‍ വന്നുതട്ടിത്തെറിച്ചലച്ചൊഴുകിമാറയുന്നു. വെള്ളത്തിന് പതകൂട്ടാന്‍ പാലും ചേര്‍ക്കാറുണ്ടെന്ന് അവതാരകന്‍.
       ഇനിയൊന്ന് ഒടിഞ്ഞമരുന്ന പാലത്തിലൂടെയുള്ള യാത്രയാണ്. സന്ദര്‍ശകരുടെ ട്രെയിലര്‍ കയറുന്ന പാലമാണ് നടക്കുവച്ച് രണ്ടായിപിളരുന്നത്. നിലംപൊത്തുന്ന ട്രെയിലറില്‍ പക്ഷേ യാത്രക്കാര്‍ സുരക്ഷിതരായിരിക്കും.അതാണ് വിഷ്വല്‍ മാജിക്. പാലത്തിനിപ്പുറം മമ്മിയുടെ ഗുഹയാണ്. മരുഭൂമിയിലെ ഗുഹ. സ്റ്റുഡിയോയുടെ ഈ സ്‌റ്റേജിലേക്കു വാഹനം കയറുന്നതേ നിലത്തുറപ്പിച്ച റെയിലുകളിലേക്കാണ്. അതോടെ മരുപ്രതീതിയില്‍ നിര്‍മിച്ചിട്ടുള്ള ഗുഹയൊട്ടാകെ കറങ്ങുകയായി അതിനിടയില്‍ വട്ടം ചുറ്റുന്ന ട്രെയിലര്‍ ഒരു ചുഴിയില്‍പ്പെട്ടപോലെ അഗാധതയിലേക്ക്..ചുഴിയില്‍ നിന്നുണര്‍ന്നാല്‍ പിന്നെ അവതാ രകന്‍ നയിക്കുക മെട്രോ റയില്‍വേസ്‌റ്റേഷനിലേക്കാണ്. ട്രെയിലര്‍ പ്രവേശിച്ചയുടന്‍ കിടുകിടാ ചലിച്ചു തുടങ്ങും. ആടിയുലയും നെടുകെ ഇരിക്കും. ഭൂകമ്പമാണ്.സ്‌റ്റേഷന്റെ മേല്‍ക്കുരയപ്പാടെ ഇടിഞ്ഞുതാഴും. മുകൡലെ തെരുവില്‍ നിന്ന് ഭീമാകാരനായ ഒരു ഓയില്‍ ടാങ്കര്‍ തൊട്ടുമുകളിലെ തൂണില്‍ വന്ന് ഇടിച്ചു നില്‍ക്കുന്നു.വെറൊരു കാര്‍ ആ വാഹനത്തിലും. അപ്പോഴതാ തീവണ്ടിയുടെ വരവായി...വരുന്ന വേഗത്തില്‍ ടാങ്കറിലിടിച്ചുതെറിച്ച് ട്രെയിന്‍ ട്രെയിലറിലേക്ക്...
      സന്ദര്‍ശകരുടെ നിലവിളികളുടെ അവസാനം വാതില്‍പ്പുരങ്ങളിലെ ചില സ്ഥിരം സെറ്റുകളിലാണ് അവസാനിക്കുക. ഇതാണ് യൂണിവേഴ്‌സ്. ന്യൂയോര്‍ക്കുണ്ട് ഇവിടെ. ജിം ക്യാരിയുടെ മാസ്‌കില്‍ സ്റ്റാന്‍ലി ഇപ്കിസ് തന്റെ പട്ടിയുടെ സഹായത്തോടെ രക്ഷപ്പെടുന്ന ജയിലും, ശിക്ഷിക്കപ്പെടുന്ന കോടതിയുമെല്ലാം ഇവിടെയുണ്ട്,ഇപ്പോഴും.എത്രയോ സിനിമകളില്‍ എത്രയെ ത്ര രംഗങ്ങളില്‍ നാം കണ്ട അതേ ഇടങ്ങള്‍.
       യൂറോപ്യന്‍ തെരുവുണ്ട്. ഈജിപ്ഷ്യന്‍ തെരുവും. ചൈനീസ് സ്ട്രീറ്റുമുണ്ട്.വൈല്‍ഡ് വെസ്റ്റില്‍ കണ്ട മെക്‌സിക്കന്‍ ഗ്രാമങ്ങളുമുണ്ട്. ചിലതെല്ലാം കലാ സംവിധായകന്റെ കരസ്പര്‍ശമേറ്റാല്‍ തിരിച്ചറിയാത്തവിധം മാറുന്നവ. ഒന്നുമാത്രമേയുള്ളൂ.എല്ലാം തൊലിപ്പറക്കനമേയുള്ളൂ.വീഞ്ഞപ്പലകയുടെയും പെയിന്റിന്റെയും കനം.


വിസ്മയലോക േ ത്ത ക്ക് ജോയ് റൈഡ്
റൈഡുകളില്‍ പ്രധാനം സിംപ്‌സണും ജുറാസിക്കും തന്നെ. സിംപ്‌സണ്‍ യഥാര്‍ഥത്തില്‍ പ്രതീതിയാഥാര്‍ഥ്യം മാത്രമാണ്. ചലിക്കുന്ന കസേരകളുള്ള ഒരു തീയറ്ററില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ത്രിമാനസിനിമ. അതില്‍ റെയിലുതകര്‍ന്ന് റോളര്‍കോസ്റ്ററില്‍ അന്തരീക്ഷത്തിലേക്കു കാണികള്‍ നിപതിക്കുന്ന പ്രതീതിവരെയുണ്ട്. ഉള്ളൂകാളിപ്പോകും, അക്ഷരാര്‍ഥത്തില്‍. റൈഡുകളുെടയും ഷോകളുടെയും മറ്റൊരു സവിശേഷത കാത്തുനില്‍ക്കുന്ന സ്ഥലത്തെയുംഷോ നടക്കുന്ന തീയറ്ററുകളിലേയും പൂര്‍വരംഗസജ്ജീകരണങ്ങളാണ്.ടെര്‍മിനേറ്റര്‍ ഷോയ്ക്കു നില്‍ക്കുന്നവര്‍ക്കു മുന്നില്‍ ആദ്യം നടക്കുക ഒരു കോര്‍പറേറ്റ് വീഡിയോ പ്രദര്‍ശനമാണ്. വരും തലമുറയ്ക്ക് അനുഗ്രഹമാകുന്ന റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത ഒരു അത്യാധുനിക കമ്പനിയുടെ വീഡിയോ. അതിനായി ഒരു അവതാരകയും രംഗത്തുവരും. എന്നാല്‍
ഈ വീഡിയോയ്ക്കിടെ ഒരു കടന്നുകയറ്റുണ്ടാവും. മറ്റൊരു വീഡിയോ. അത് ടെര്‍മിനേറ്ററിലെ കഥാപാത്രങ്ങളായ അമ്മയും മകനുമാണ്. യഥാര്‍ഥത്തില്‍ ഈ കമ്പനിയുടെ റോബോട്ടാണ് വില്ലന്മാരെന്നും അതു നമ്മെ ഭാവിയില്‍ വകവരുത്തുമെന്നും അത്ിനാല്‍ അതിനെ തകര്‍ക്കണമെന്നും പറയും.ഈ വിവരമറിയുന്ന അവരുടെ മകനെ വകവരുത്താന്‍് ഭാവിയില്‍ നിന്ന് കമ്പനി എങ്ങനെയും രൂപം മാറാനാവുന്ന ഒരു റോബോട്ടിനെ അയയ്ക്കുന്നതും അവനെ രക്ഷിക്കാന്‍ ഭാവിയില്‍ നിന്നുതന്നെ പിന്നാക്കം വരുന്ന ടെര്‍മിനേറ്റര്‍ എന്ന യന്ത്രമനുഷ്യനുമാണല്ലോ കാമറണ്‍റെ ടെര്‍മിനേറ്റര്‍ ചിത്രപരമ്പരയുടെ കഥാവസ്തു. തുടര്‍ന്ന് തീയറ്ററില്‍ കടക്കുന്ന പ്രേക്ഷകനുമുന്നില്‍ അരേേങ്ങറുന്നത് ഘോരയുദ്ധമാണ്. തത്സമയം അഭിനേതാക്കളും യന്ത്രമനുഷ്യരും സിനിമാപ്രദര്‍ശനവും എല്ലാം കൂട്ടിക്കുഴഞ്ഞ പ്രകടനം.അതില്‍ കാണികള്‍ക്കു നനവേല്‍ക്കും,പ്രഹരമേല്‍ക്കും, വെടിമരുന്നു മണക്കും.
       ഇതിനു സമാനമാണ് ഷ്രെക്ക് ത്രീഡി ഷോയും.അകത്ത് ഒരു പ്രദര്‍ശനം നടക്കവെ പുറത്തു കാത്തുനില്‍ക്കുന്നവര്‍ക്കു മുന്നില്‍ മുന്നൊരുക്കം പോലെ,ഒരു നാന്ദി പ്രദര്‍ശനം. യാഥാര്‍ഥ്യവും ഫാന്റസിയുമെല്ലാം
ഇഴപിരിഞ്ഞങ്ങനെ...
       സ്‌പെഷല്‍ ഇഫെക്ട്‌സ് ഷോയാണ് സിനിമയുടെ ഈ ഇന്ദ്രജാലങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കു സന്ദര്‍ശകനെ കൂട്ടിക്കൊണ്ടുപോവുക. മൂന്നു സ്‌ക്രീനും ഏതാണ്ടൊരു സൗണ്ട് സ്റ്റുഡിയോയുടെയും തീയറ്ററിന്റെയും എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയ വിശാലമായൊരു തീയറ്ററിലാണ് പ്രദര്‍ശനം. ലൈവ് ഇഫക്ട്‌സ് മുതല്‍ കംപ്യൂട്ടര്‍ജനറേറ്റഡ് (സിജി) ഇഫക്ട്‌സ് വരെയുള്ളവയുടെ ഗുട്ടന്‍സ് ഇവിടെ അവതാരകര്‍ ലളിതമായി വെളിപ്പെടുത്തുന്നു-കാണികളുടെ സഹായത്തോടെ. അതിനവര്‍ സരസമായ ചിരിയുടെ കൂട്ടുപിടിക്കും,ഇന്ദ്രജാലപ്രദര്‍ശനത്തിലെന്നോണം പ്രേക്ഷകരെ ഭാഗഭാക്കുമാക്കും.
പ്രേക്ഷകരില്‍ ഒരു സുന്ദരിയുടെ കൈ മുറിച്ചുകൊണ്ടാണ് ആദ്യ പ്രകടനം. കണ്മുന്നില്‍ സഹസന്ദര്‍ശകയുടെ കൈമുറിഞ്ഞു ചോരതെറിക്കും. പിന്നീടല്ലെ സത്യം കാണൂ. കത്തിയില്‍ കൈ കോര്‍ക്കുന്ന ഭാഗം വട്ടത്തില്‍ വെട്ടിമാറ്റിയിരിക്കുകയാണ്.അങ്ങോട്ടുമിങ്ങോട്ടും അറക്കുന്ന പ്രതീതിക്കായി സ്പ്രിംഗ് ഘടിപ്പിച്ചു ചലിപ്പിക്കുന്ന കത്തിപ്പിടി.


       ന്യൂയോര്‍ക്കിലെ ഉയരമുള്ള കെട്ടിടത്തിനു മുകളില്‍ നില്‍ക്കുന്ന നായികയെ കി്ംഗ് കോങ് പിടിക്കുന്ന രംഗം കണ്ട് അന്തം വിട്ടവര്‍ അതിന്റെ ചിത്രീകരണത്തിന്റെ സോദാഹരണപ്രദര്‍ശനം കണ്ടാല്‍ അതിലേറെ അന്തംവിടും. കെട്ടിടങ്ങളുടെ ഉച്ചിയുടെ ചിത്രം പതിപ്പിച്ച് ഒരു കണ്ണാടി. ക്യാമറയ്ക്കു തൊട്ടുമുന്നിലുറപ്പിച്ച ആ കണ്ണാടിക്കപ്പുറം മൂന്നു ചെറുപടവുകളുടെ മാത്രം ഉയരത്തില്‍ അല്പം അകലെ മാറി നായികയ്ക്കു പകരം കാണികളിലൊരാള്‍.ക്യാമറയോടു ചേര്‍ന്നു തന്നെ മുഖമുരുമി അവതാരകരിലൊരാള്‍ അവളുടെ രൂപത്തിനു നേര്‍ക്ക് ഉരുട്ടി മുഷ്ടിയുമായി...ഇപ്പോള്‍ വെള്ളിത്തിരയില്‍ കാണുന്നത്, അമേരിക്കയിലെ കെട്ടിടത്തിനുമുകളില്‍ നില്‍ക്കുന്ന പെണ്‍കിട്ടിയെ കൈകൊണ്ടു പിടിച്ച് പിന്നില്‍ നിന്നു നോക്കുന്ന ഭീമാകാരനായ അവതാരകന്‍ കോങിനെയാണ്.
      അപകടം പിടിച്ച ജുറാസിക് കാട്ടിലൂടെയുള്ള ഒരു കുടുംബത്തിന്റെ ബോ്ട്ടുയാത്രയും പ്രകടനത്തിലുണ്ട്. കാണികളില്‍ നിന്നുതന്നെയുള്ള കുടുംബാംഗങ്ങളാണ് അഭിനേതാക്കള്‍. ചക്രങ്ങളുള്ള ഒരു ബോട്ടിന്റെ മാതൃകയില്‍ കയറിനി്ല്‍ക്കുന്ന അവര്‍ക്കു പിന്നിലെ സ്‌ക്രീനില്‍ കാടിന്റെയും ജലാശയത്തിന്റെയും ദൃശ്യങ്ങള്‍ തെളിയുകയായി. ശബ്ദപഥത്തില്‍ കാടും ജുറാസിക് പ്രകമ്പനങ്ങളും. അന്തരീക്ഷത്തിലേക്ക് വലിയ പങ്കയില്‍ നിന്ന് കാറ്റ്. ഡ്രൈ ഐസിന്റെ പുക...എല്ലാം കൂടി സ്‌ക്രീനില്‍ വരുമ്പോള്‍ സംഗതി കഌന്‍. ബാക്ക് പ്രൊജ
ക്ഷന്‍ എന്ന അതിപുരാതന സാങ്കേതികതതന്നെ. ഉദയനാണു താരം എന്ന സിനിമയില്‍ കരളേ കരളിന്റെ കരളെയുടെ ചിത്രീകരണത്തില്‍ നാമിതു കണ്ടിട്ടുണ്ട്.
       ക്ംപ്യൂട്ടര്‍ ഇമേജിങിലെ സിമുലേഷന്‍ സാങ്കേതികതയുടെ തല്‍സമയാവതരണമാണ് അടുത്തയിനം. ശരീരം മുഴുവന്‍ പച്ച നിറമുള്ള ചെറു ബള്‍ബു ഘടുപ്പിച്ച കറുത്ത കുപ്പായമിട്ട ഒരാള്‍. ്അത് സി.ജി ഗ്രാഫിക്സ്സ സോഫ്റ്റ് വെയറിലൂടെ കടന്നുപോകുമ്പോള്‍, വരച്ചുണ്ടാക്കുന്നതോ അല്ലാത്തതോ ആയ ഏതു രൂപവും അയാളുടെ ചലനത്തനൊപ്പിച്ചു ചലിക്കും. അവതാറിലെ വിചിത്രരൂപികള്‍ ചലിച്ചതുപോലെ. ഷ്രെക്കും ഹള്‍ക്കും ചലിക്കുന്നതുപോലെ...
       കണ്ണു കൊണ്ട കണ്ടതാണോ സത്യം? കണ്ണു കൊണ്ടു കണ്ടതെല്ലാം സത്യം തന്നെയാണോ? കോടതികില്‍ പോലും വിലയുള്ള ദൃക്‌സാക്ഷ്യം ഇവിടെ, സാങ്കേതികതയുടെയും ഭാവനയുടെയും സംയോഗത്തിനു മുന്നില്‍ കഥയില്ലാത്തതാവുകയാണ്. സത്യത്തെ മിഥ്യവിഴുങ്ങുന്നു. അതാണ് സിനിമയുടെ മായികത. ആ മാസ്മരികത തന്നെയാണ് സിനിമയുടെ ചാരുതയും!

Saturday, May 26, 2012

Golden Gate Bridge celebrates 75th anniversary-Mangalam Daily dt 24-05-2012

എ.ചന്ദ്രശേഖര്‍
സാന്‍യോസ(സാന്‍ ഫ്രാന്‍സിസ്‌കോ): അമേരിക്കയിലെത്തുന്ന ലോക വിനോദസഞ്ചാരികള്‍ ഏറ്റവും കൂടിതല്‍ കണ്ടാസ്വദി ക്കാനാഗ്രഹിക്കുന്ന സാന്‍ ഫ്രാന്‍സിസ്‌കോയിലെ വിശ്വപ്രശസ്തമായ ഗോള്‍ഡണ്‍ ഗേറ്റ് തൂക്കുപാലത്തിന് മെയ് 27 ന് 75 വയസ്സ്. നാടിനു വിശ്വപ്രസിദ്ധി നേടിക്കൊടുത്ത് ഇന്നും വാസ്തുശില്‍പ വിസ്മയമായി നിലനില്‍ക്കുന്ന പാലത്തിന്റെ പഌറ്റിനം ജൂബിലി ഒരു വര്‍ഷം നീണ്ട പരിപാടികളോടെ ആഘോഷിക്കാനാണ് നഗരസഭയും പാലം സംരക്ഷണസമിതിയും കൂടി തയാറെടുക്കുന്നത്.


മെയ് 27ന് ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കലാപ്രകടനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആറുമണിക്ക് പാലം വഴി ഗതാഗതം നിര്‍ത്തിവയ്ക്കും. പിറ്റേന്ന് രാവിലെ വന്‍ കരിമരുന്നു പ്രയോഗം വരെ നീളുന്ന പിറന്നാളാഘോഷങ്ങള്‍ പാലത്തിനോടു ചുറ്റുമുള്ള പല കേന്ദ്രങ്ങളിലായി അരങ്ങേറുന്ന വര്‍ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ മാറ്റുകൂട്ടും.


നിര്‍മാണം പൂര്‍ത്തിയായകാലത്ത് ലോകത്തെ ഏറ്റവും നീളമുള്ള തൂക്കുപാലമായിരുന്നു ഗോള്‍ഡണ്‍ ഗേറ്റ്.1964ല്‍ ന്യൂയോര്‍ക്കിലെ വെരസാനോ-നാരോസ് പാലം വരുന്നതോടെയാണ് ഗോള്‍ഡണ്‍ ഗേറ്റിന് ആ പദവി നഷ്ടപ്പെടുന്നത്.ലോകത്തെ ഏറ്റവും വലിയ ആറു തൂക്കുപാലങ്ങളിലൊന്നാണിതിപ്പോള്‍2.7 കിലോമീറ്റര്‍ നീളവും 746 അടി  ഉയരവും 90 അടി വീതിയുമുള്ള പാലത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ 4200 അടി നീളമുള്ള സ്പാനാണ്. ലോകത്തേറ്റവും നീളമുള്ള സ്പാനാണിത്.ഓരോ ടവറിലും ആറു ലക്ഷം റിവറ്റുകളെങ്കിലും വച്ചാണ് പാലം ഘടിപ്പിച്ചിരിക്കുന്നത്89500 ടണ്‍ ആണ് ഭാരം. 24000 ടണ്‍ ഉരുക്കുപയോഗിച്ച് നിര്‍മിച്ച പാലത്തിന്റെ തൂക്കുക്കയറുകള്‍, ഭാരം കയറുന്നതിനനുസരിച്ചും കാലാവസ്ഥയ്ക്കനുസരിച്ചും ആറടിയോളം കുറുകുകയും അയയുകയും ചെയ്യുന്നുണ്ടെന്നാണ് കണക്ക്.1989ലെ ലോമ പ്രിറ്റ ഭൂകമ്പത്തില്‍ ഭാഗികമായി ക്ഷതമേറ്റ പാലത്തെ ഭുകമ്പവിരുദ്ധമായി പുനര്‍ക്രമീകരിച്ചതോടെ ഭാവി ഭൂകമ്പങ്ങളില്‍ നിന്ന് സംരക്ഷിക്കുകയായിരുന്നു.


ചീഫ് എന്‍ജിനീയര്‍ ജോസഫ് സ്ട്രാസിന്റെ നേതൃത്വത്തില്‍ 1933ല്‍ നിര്‍മാണമാരംഭിച്ചപ്പോള്‍, ഒട്ടേറെ വിമര്‍ശനങ്ങളും നിയമനടപടികളുമാണ് സുവര്‍ണകവാടത്തിനു നേരിടേണ്ടി വന്നത്. കടുത്ത കാലാവസ്ഥാവ്യതിയാനങ്ങളെയും ഭുചലനങ്ങളെയും കടല്‍സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കാന്‍ പാലത്തിനാവില്ലെന്നതായിരുന്നു ആക്ഷേപം. എന്നാല്‍ അവയെല്ലാം അതിജീവിച്ച് 75 വര്‍ഷത്തിനിപ്പുറവും പാലം ഇരുമ്പില്‍ തീര്‍ത്ത അദ്ഭുതങ്ങളില്‍ ഒന്നായി നിലനില്‍ക്കുന്നു. കപ്പല്‍ ചാലിലായതിനാല്‍, കടുത്ത കോടമഞ്ഞിലും ദൃശ്യഗോചരമാവാന്‍ കറുപ്പും മഞ്ഞയുമിടകലര്‍ന്ന ചായം നല്‍കാനായിരുന്നു പെയിന്റിംഗിന്റെ ചുമതലയേറ്റ യു.എസ് സേനയിലെയും വ്യോമസേനയിലെയും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ പാലത്തിന്റെ ഏസ്തറ്റിക് ആര്‍ക്കിടെക്ടായിരുന്ന ഇര്‍വിംഗ് മോറോയുടെ നിര്‍ദ്ദേശാനുസരണമാണ് ഇന്നു കാണുന്ന കുങ്കുമവര്‍ണം നിശ്ചയിച്ചത്.
കരയേയും സാന്‍ ഫ്രാന്‍സിസ്‌കോ മുനമ്പിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് ഗോള്‍ഡണ്‍ ഗേറ്റ് എന്ന പേരു കിട്ടുന്നത് പസിഫിക്ക് സമുദ്രത്തില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള പ്രവേശനദ്വാരത്തിന്റെ സ്മരണാര്‍ത്ഥമാണ്.


സഞ്ചാരികള്‍ക്കുമാത്രമല്ല,ചലച്ചിത്രനിര്‍മാതാക്കളുടെയും ഇഷ്ടലൊക്കേഷനാണ് ഗോള്‍ഡണ്‍ ഗേറ്റ് പാലം. ഹിച്ച്‌കോക്കിന്റെ വെര്‍ട്ടിഗോയിലെ നായകനും നായികയും തമ്മില്‍ കാണുന്നത് ഈ പാലത്തിന്റെ പശ്ചാത്തലത്തിലാണ്. സ്റ്റാര്‍ട്രെക്ക് തുടങ്ങിയ സിനിമകളിലും ഈ പാലം പ്രമുഖ ലൊക്കേഷനായിരുന്നു.

Wednesday, May 02, 2012

ലോകവ്യാപാരകേന്ദ്രം വീണ്ടും ഗോപുരമുഖ്യന്‍


എ. ചന്ദ്രശേഖര്‍ 

ന്യൂയോര്‍ക്ക്‌: ഒടുവില്‍ ലോകവ്യാപാരകേന്ദ്രം വീണ്ടും അമേരിക്കയിലെ ഏറ്റവും തലയെടുപ്പുള്ള കെട്ടിടമായി. 11 വര്‍ഷം മുമ്പ്‌ 2001 സെപ്‌റ്റംബര്‍ 11ന്‌ അല്‍ ക്വയ്‌ദ ഭീകരരുടെ ആകാശആക്രമണത്തിനു വിധേയമായി തകര്‍ന്നുവീണ കെട്ടിടവിസ്‌മയങ്ങളുടെ അവശേഷഭൂമിയുടെ അരികത്ത്‌ ഉയര്‍ന്നു വരുന്ന നാല്‌ അംബരചുംബികളില്‍ രണ്ടാമത്തേതിനാണ്‌ ഈ ബഹുമതി. മേയ്‌ ഒന്നിന്‌, ലോകവ്യാപാരകേന്ദ്രം മേധാവികളായ സ്‌കോട്ട്‌ റെച്ച്‌ലറുടെയും ബില്‍ ബറോണിയുടെയും സാന്നിധ്യത്തില്‍ നിര്‍മാണത്തൊഴിലാളികള്‍ ഇരുമ്പു ചട്ടക്കൂട്‌ ഉയര്‍ത്തി പ്രതിഷ്‌ഠിച്ചതോടെ, നിര്‍മാണത്തിലിരിക്കുന്ന ഈ ഗോപുരമായി അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയത്‌.

104 നിലകളാണ്‌ ആധുനിക വാസ്‌തുശില്‍പശൈലിയിലുള്ള ഈ ഗോപുരത്തിലുള്ളത്‌. ലോകവ്യാപാരകേന്ദ്രസമുച്ചയത്തില്‍ നേരത്തേ ഉണ്ടായിരുന്ന നാലു മഹാസൗധങ്ങളില്‍ ഏറ്റവും ഉയരമേറിയ കെട്ടിടത്തേക്കാള്‍ മൂന്നു നില കുറവാണെങ്കിലും, നിലകള്‍ തമ്മിലുള്ള പൊക്കത്തിലുള്ള വ്യത്യാസംകൊണ്ട്‌ തകര്‍ക്കപ്പെട്ട കെട്ടിടത്തേക്കാള്‍ ഉയരമുള്ളതായി ഇപ്പോള്‍ നിര്‍മിക്കപ്പെടുന്നത്‌. തകര്‍ന്നതുള്‍പ്പെടെയുള്ള നാലു ഗോപുരങ്ങളുടെ സ്‌ഥാനത്തു പുതുതായി ആറെണ്ണമാണു നിര്‍മിക്കുന്നത്‌. ഇതില്‍ ആദ്യത്തേത്‌ കഴിഞ്ഞവര്‍ഷം രാഷ്‌ട്രത്തിനായി സമര്‍പ്പിക്കപ്പെട്ടിരുന്നു. രണ്ടാമത്തേതാണ്‌ ഇപ്പോള്‍ പണി തീര്‍ന്നുകൊണ്ടിരിക്കുന്നത്‌. ഒരാഴ്‌ച ഒരു നിലവച്ചാണ്‌ പണിപൂര്‍ത്തിയാക്കുന്നത്‌. രണ്ടാം ഗോപുരത്തിന്റെ എഴുപതാം നിലവരെ കണ്ണാടിച്ചുമരുകള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. മൊത്തം പണി പൂര്‍ത്തിയാവുമ്പോള്‍ 380 മീറ്റര്‍ ഉയരമുണ്ടാവും ഇതിന്‌.

മാന്‍ഹാട്ടന്‍ പ്രവിശ്യയില്‍ തകര്‍ക്കപ്പെട്ട ഇരട്ടഗോപുരങ്ങള്‍ നിലനിന്ന ഇടം സെപ്‌റ്റംബര്‍ 11 ന്റെ കറുത്ത ഓര്‍മയ്‌ക്കായി ഗ്രൗണ്ട്‌ സീറോ എന്ന പേരില്‍ സ്‌മാരകമായി നിലനിര്‍ത്തി, അതിനു ചുറ്റുമായാണ്‌ പുതിയ ലോകവ്യാപാരകേന്ദ്ര ഗോപുരങ്ങള്‍ പണിയുന്നത്‌.

ഗ്രൗണ്ട്‌ സീറോയില്‍, ഭീകരാക്രമണത്തെത്തുടര്‍ന്നു തകര്‍ന്നവീണ കെട്ടിടാവശിഷ്‌ടങ്ങളില്‍ അവശേഷിക്കപ്പെട്ട മരത്തെ ജീവിക്കുന്ന സ്‌മാരകമായി നഗരാധികൃതര്‍ പരിപാലിക്കുന്നു. ഒപ്പം, ദുരന്തത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ പേരുകള്‍ കൊത്തിവച്ച രണ്ടു കൃത്രിമജലാശയങ്ങളും ഇരുകെട്ടിടങ്ങളുടെയും അസ്‌ഥിവാരത്ത്‌ സ്‌മാരകങ്ങളായി നിലനിര്‍ത്തിയിട്ടുണ്ട്‌. തകര്‍ന്നുവീണ കെട്ടിടത്തിന്റെ ഉരുക്കു കഴുക്കോലുകളുടെ ശേഷിപ്പ്‌ ന്യൂജേഴ്‌സിയിലും സൂക്ഷിച്ചിട്ടുണ്ട്‌.