Tuesday, March 13, 2012

അല്‍പം തല്‍മയ ചിന്തകള്‍


ണ്‍പതുകളുടെ അവസാനം ഹിന്ദി സിനിമയില്‍ ഉരുത്തിരിഞ്ഞുവന്ന സമാന്തര, ഓഫ് ബീറ്റ് സിനിമയുടെ പുഷ്‌കരകാലത്ത് ഗൗരവമുള്ള സിനിമകള്‍ക്കൊപ്പം, ഗൗരവമുള്ള വിഷയങ്ങള്‍ തന്നെ ലളിതനര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്ന കുറെ മികവുറ്റ സിനിമകളും ഉണ്ടായിവന്നു. സാമൂഹികവിമര്‍ശനവും പരിഹാസവും, അക്ഷേപഹാസ്യവും എല്ലാം അവ നിഷ്പ്രയാസം ഫലവത്താക്കി. കുന്ദന്‍ഷായുടെ ജാനെ ഭി ദോ യാരോ, സയ്യിദ് മിര്‍സയുടെ സലിം ലിംഗ്‌ഡേ പെ മത് രോ
...അവതരണത്തിലെ ചിരിക്കപ്പുറം, കറുത്ത ഹാസ്യത്തിന്റെ തീഷ്ണമായ സാമൂഹികവിമര്‍ശനം ഉള്‍ക്കൊള്ളുന്നവയായിരുന്നു അവയോരോന്നും.

മലയാളത്തില്‍ ആ ജനുസ്സില്‍, ഹാസ്യത്തിന്റെ മേമ്പൊടിയോടെ സമകാലിക സാമൂഹിക സാമ്പത്തിക സദാചാരവിഷയങ്ങളെ നോക്കിക്കണ്ടും, ചെറിയൊരു പുഞ്ചിരിയോടെ, ചെറിയ കല്ലുകള്‍ പെറുകി എറിയാനും ഉദ്യമിച്ചുകൊണ്ടൊരു സിനിമയുണ്ടായിരിക്കുന്നു. അതാണ് ടി.കെ.രാജീവ്കുമാറിന്റെ തല്‍സമയം ഒരു പെണ്‍കുട്ടി


വാസ്തവത്തില്‍ തല്‍സമയം ഒരു ഹാസ്യചി്ത്രമേയല്ല. അതിന്റെ ഉള്ളടക്കവും ഹാസ്യമല്ല. എന്നാല്‍ അതിലെ ഇതിവൃത്തസന്ദര്‍ഭങ്ങള്‍ നമ്മില്‍ ചിരിയുല്‍പാദിപ്പിക്കുന്നുവെങ്കില്‍, കാരണം, അതു തൊടുത്തു വിടുന്ന അമ്പുകള്‍ ലക്ഷ്യസ്ഥാനത്തു കൊള്ളുന്നതുകൊണ്ടാണ്.
നാക്കുളുക്കുന്ന വാക്കുകളുടെ വക്കുമുട്ടിക്കുരുങ്ങുന്ന സുന്ദരവിഡ്ഢിയും അഴകിയരാവണനുമായ സുരാജ് വെഞ്ഞാറമ്മൂടിന്റെയും, പ്രഭാതനടത്തം പഞ്ചാരക്കളരിയാക്കുന്ന കൊച്ചുപ്രേമന്റെയും കഥാപാത്രങ്ങള്‍ കാരിക്കേച്ചറുകളാക്കപ്പെട്ടതല്ല, സ്വയം കാരിക്കേച്ചറുകളാവുന്നതാണ്. അതാണതിന്റെ സ്വാഭാവികത.


തത്വദീക്ഷയില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ കപടമുഖം അനാവൃതം ചെയ്യുന്ന സിനിമകള്‍ പലഭാഷകളിലായി നാം കണ്ടിട്ടുള്ളതാണ്. ഡസ്റ്റിന്‍ ഹോഫ്മാനും ജോണ്‍ ട്രാവോള്‍ട്ടയും അഭിനയിച്ച മാഡ്‌സിറ്റി (1997) പോലെ എത്രയെത്ര സിനിമകള്‍. അതിന്റെ അനുരണനങ്ങള്‍ പലതും തല്‍സമയം ഒരു പെണ്‍കുട്ടിയുടെ ചലച്ചിത്ര സമീപനത്തിലും കാണാം. ന്നാല്‍ ഒരുപരിധിക്കപ്പുറം അതിന് ആധികാരികതകിട്ടുന്നുവെങ്കില്‍, കാരണം ഇതിന്റെ തിരക്കഥാകൃത്തുക്കള്‍ രണ്ടു മുഖ്യധാരാപത്രപ്രവര്‍ത്തകരാണെന്നുള്ളതാണ്. 


സണ്ണി ജോസഫും മാനുവല്‍ ജോര്‍ജ്ജും ചേര്‍ന്നെഴുതിയ തിരക്കഥയുടെ ഒരേയൊരു പോരായ്മ, കഥാപാത്ര ബാഹുല്യമാണ്. ഇനിയൊരുപക്ഷേ, ചാനല്‍ റിയാലിറ്റി ഷോകളിലെ ഒട്ടുമിക്ക ഹാസ്യതാരങ്ങളെയെല്ലാം കൂടി കുത്തിനിറയ്ക്കാനുള്ള സംവിധായകന്റെ ശ്രമമാണോ, അപ്രധാന കഥാപാത്രങ്ങളെപ്പോലും പ്രധാനമാക്കി കഥാപാത്രങ്ങളില്‍ പുലര്‍ത്തേണ്ട മിതത്വവും ഏകാഗ്രതയും ഇല്ലാതാക്കിയത് എന്നറിയില്ല.


ഏതായാലും തല്‍സമയം ഒരു പെണ്‍കുട്ടി, ഒരു നിമിഷാര്‍ധത്തിന്റെ ബോറടി പോലുമില്ലാതെ കണ്ടുതീര്‍ക്കാവുന്ന സിനിമതന്നെയാണ്. അതിന്റെ ഏറ്റവും വലിയ കരുത്ത് നിത്യ മേനോന്‍ എന്ന ജന്മനാ അഭിനേത്രിയായ നടിയുടെ പ്രകടനമാണ്. ആകാശഗോപുരത്തില്‍ മോഹന്‍ലാലിനെപ്പോലും നിഷ്പ്രഭമാക്കിയ പ്രതിഭയുടെ വിവിധ ഭാവഹാവാദികള്‍ മഞ്ജുള അയ്യപ്പനെ അവിസ്മരണീയമാക്കി. മണിയന്‍പിള്ള രാജുവിന്റെ സ്ഥാനത്ത് നെടുമുടിയോ, ജനാര്‍ദ്ദനനോ മറ്റോ ആയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം പ്രേക്ഷകര്‍ മോഹിച്ചു പോയാല്‍ തെറ്റില്ല. മലയാള ടെലിവിഷന്‍ ചാനലില്‍ തന്നെ തലപ്പത്തുള്ള ചിലരുടെ ശരീരഭാഷ സിദ്ദീഖ് വിദഗ്ധമായി അനുകരിച്ചു.ഉണ്ണിമുകുന്ദന്‍ പ്രതീക്ഷ ഏറ്റുന്നു


ഗാനങ്ങളും പശ്ചാത്തലസംഗീതവും ഗാനരംഗങ്ങളും പതിവു രാജീവ്കുമാര്‍ സിനിമയുടെ നിലവാരം പുലര്‍ത്തി.


വ്യക്തിയുടെ സ്വകാര്യത കച്ചവടച്ചരക്കാക്കുന്ന ചാനല്‍ റിയാലിറ്റി ഷോകളുടെ യുഗത്തില്‍ വ്യക്തിക്കുമേല്‍ മാധ്യമം ഉണ്ടാക്കുന്ന ദുഃസ്വാധീനത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യത്തിലേക്കാണ് തല്‍സമയം ഒരു പെണ്‍കുട്ടി ശ്രദ്ധ ക്ഷണിക്കുന്നത്. കിടപ്പറയും കുളപ്പുരയും വരെ ക്യാമറയുടെ പരിധിയില്‍ക്കൊണ്ടുവരുന്ന ബിഗ് ബ്രദര്‍മാരുടെ കാപട്യം ഒരളവു വരെ തുറന്നുകാട്ടുന്നുണ്ട് ചിത്രം.ഏതായാലും തല്‍സമയം നിങ്ങളെ നിരാശപ്പെടുത്തില്ല, തീര്‍ച്ച.

Tuesday, February 14, 2012

ചുക്കു ചുക്കു അമ്മാവന്‍.

അന്ന്  തിരുവനന്തപുരത്ത് റയില്‍വേ ബ്രോഡ്ഗേജായിട്ടില്ല. മീറ്റര്‍ഗേജില്‍ കരിവണ്ടിയാണ്. എല്ലാ വര്‍ഷവും ഏതെല്ലാമോ മാസങ്ങളില്‍ മുടങ്ങാതെ എത്തുന്ന ഒരു അതിഥിയുണ്ടായിരുന്നു ഞങ്ങളുടെ കുടുംബത്തില്‍. തിരുവനന്തപുരത്തു തന്നെ, പനവിളയിലുള്ള എന്റെ വീട്ടില്‍ നിന്ന് അഞ്ചാറു കിലോമീറ്ററകലെ പള്ളിയടക്കമുക്കിനരികില്‍ പുന്നപുരത്തെ പഴയ നാലുകെട്ടുവീട്ടില്‍ താമസിക്കുന്ന, അമ്മയുടെ അമ്മാവന്റെ മകന്‍. അവിടെ അവരുടെ കുടുംബവീട്ടില്‍, എന്റെ എനിക്ക്ഓ ര്‍മ്മയുള്ളപ്പോഴെ തളര്‍ന്നു കിടക്കുന്ന അമ്മയേയും കുഞ്ഞമ്മയേയും സംരക്ഷിച്ചുകൊണ്ടു കഴിയുന്ന സഹോദരിയുടെയും ഭര്‍ത്താവിന്റെയും മകളുടെയും അരികിലേക്ക് വര്‍ഷം തെറ്റാതെ എത്തിക്കൊണ്ടിരുന്ന ആള്‍. സഫാരി സ്യൂട്ടണിഞ്ഞ് ചുണ്ടില്‍ പൈപ്പും, മുഖക്കണ്ണാടിക്കുമേല്‍ കൂളിംഗ് ഗല്‍സുമൊക്കെയായി ക്ളീന്‍ഷേവ് ചെയ്ത തനി സായ്പ്പ്. പഴയ ബോംബെയില്‍ വിമാനമിറങ്ങി, ട്രെയിന്‍ മാര്‍ഗ്ഗം തിരുവനന്തപുരത്തെത്തുന്നതുകൊണ്ട്, ചിലപ്പോഴെല്ലാം യാത്രയയ്ക്കാന്‍ പോയിട്ടുളളതുകൊണ്ടും അദ്ദേഹം എനിക്കു ചുക്കുചുക്കു അമ്മാവന്‍ ആയിരുന്നു. തീവണ്ടിക്ക് ഏതൊരു തുടക്കക്കാരനും സംസാരിച്ചു തുടങ്ങുമ്പോള്‍ പറയുന്നപേരായിരിക്കാം ചുക്കുചുക്കുവണ്ടി. അങ്ങനെ ചുക്കു ചുക്കു വണ്ടിയില്‍ വന്നിരുന്നതുകൊണ്ടും പോയതുകൊണ്ടും ചുക്കുചുക്കു അമ്മാവന്‍. ഹോങ് കോങില്‍നിന്നു വന്നതുകൊണ്ട് പിന്നീടദ്ദേഹം എനിക്കു ഹോങ്കോങ് അമ്മാവന്‍ ആയി. 

തിരിച്ചറിവകുന്ന കാലംവരെയും അദ്ദേഹം ആരാണെന്നോ, അദ്ദേഹത്തിന്റെ മഹത്വമെന്തെന്നോ എനിക്കറിയില്ലായിരുന്നു. വളര്‍ന്നപ്പോള്‍, അമ്മുമ്മ വിളിക്കുന്നതുഅപ്പൂ എന്നു വിളിക്കുന്നതു കേട്ട് ഞാനത് അപ്പുവമ്മാവന്‍ എന്നാക്കി. പിന്നീട് എപ്പോഴോ ആണ്, പരമേശ്വരന്‍ നായര്‍ അഥവാ ആര്‍.പി.നായര്‍ എന്നാണ് അമ്മാവന്റെ യഥാര്‍ഥ പേര് എന്നുപോലും മനസ്സിലായത്. ഏറെ കൂട്ടുകാരുള്ള ആളായിരുന്നു ചുക്കുചുക്കു അമ്മാവന്‍. നാട്ടിലെത്തിയാല്‍ വീട്ടിലെപ്പോഴും കൂട്ടുകാരായിരിക്കും.വീടിന്റെ ചാവടിയില്‍ അവരുടെ സംസാരവും ബഹളവും...അല്‍പസ്വല്‍പം സേവയും...

കുട്ടിയായ എന്നോട് അതിരറ്റ വാത്സല്യമായിരുന്നു അമ്മാവന്. ഒരുപക്ഷേ അവിവാഹിതനായതുകൊണ്ടും, അത്രയധികം ബന്ധുക്കള്‍ തൊട്ടടുത്തില്ലാത്തതുകൊണ്ടുമെല്ലാമാവണം, പിതാവു വഴിയുള്ള ബന്ധമായിട്ടുകൂടി അമ്മയേയും എന്നെയുമെല്ലാം വലിയ കാര്യമായിരുന്നു അദ്ദേഹത്തിന്. വരുമ്പോഴെല്ലാം കൈനിറയേ സമ്മാനങ്ങള്‍കൊണ്ടുത്തരും. ഗള്‍ഫ് പ്രവാസം കൂണുപോലെ മുളച്ചുപൊന്തിയിട്ടില്ലാത്ത കാലമാണ്. വിദേശത്തുനിന്നു വരുന്ന അമ്മാവന്‍ സമ്മാനിച്ച കൗതുകങ്ങളായ കുഞ്ഞുകുഞ്ഞുസമ്മാനങ്ങള്‍ പോലും കല്‍സില്‍ എനിക്കു പ്രത്യേക സ്ഥാനം തന്നെ നല്‍കി. അന്നൊന്നും കണ്ടുശീലമില്ലാത്ത, സെല്‍ഫ് എംബ്രോയ്ഡറി ചെയ്ത ഇളംവെള്ള ചൈനീസ്ഷര്‍ട്ട്, വാസന റബര്‍, ബാറ്ററിയിലോടുന്ന വെളളി തീവണ്ടി...അങ്ങനെയങ്ങനെ... 

അപ്പുവമ്മാവന്‍ ഒരത്ഭുതം തന്നെയായിരുന്നു.നെഹ്രുവിന്റെ ഛായയായിരുന്നു അമ്മാവന്.കുളികഴിഞ്ഞാല്‍ വാസന പൗഡറിട്ട്, രൂക്ഷഗന്ധമുളള അത്തറുപൂശി, ബാക്കിയുള്ള കുറച്ച് നരച്ച തലമുടി ഹെയര്‍ക്രീമിട്ടു ചീകിയൊതുക്കി, ചുണ്ടില്‍ തിരുകിയബ്രൗണ്‍പൈപ്പില്‍ പായ്ക്കറ്റില്‍ നിന്നു പുകയിലനുറുക്കെടുത്തു പ്രത്യേകശൈലിയില്‍ തിരുകി, തീപ്പെട്ടിയുരച്ച് ഊതിയൂതി കത്തിച്ചു വലിക്കുന്ന അമ്മാവന്‍ ഒരു കാഴ്ചതന്നെ.അടുത്തുവരുമ്പോഴെ പൗഡറും വാസനത്തൈലവും ആഫ്റ്റര്‍ഷേവും ഹെയര്‍ക്രീമുമെല്ലാം ചേര്‍ന്ന ഒരു ഗന്ധര്‍വഗന്ധം.പായ്ക്കപ്പലിന്റെ ചിത്രമുള്ള വെളുത്ത്ഭാരമേറിയ ഒരു തരം കുപ്പിപ്പാത്രത്തില്‍ നിന്ന് തുള്ളിത്തുള്ളിയായി പുറത്തുവരുന്ന, പെട്ടെന്ന് ആവിയായിപ്പോകുന്ന ഒരുതരം ദ്രാവകം ഞാന്‍ ആദ്യമായി കാണുന്നത്അപ്പുവമ്മാവന്റെ 
മുറിയിലെ മേശയില്‍ നിന്നായിരുന്നു.ഓള്‍ഡ് സ്പൈസ് എന്നായിരുന്നു ആ കുപ്പിയിലെഴുതിയിരുന്നത്.

തലഭാഗവും വാല്‍ ഭാഗവും ഇളക്കിമാറ്റാവുന്ന പൈപ്പ് എന്ന പുകവലിയന്ത്രം തന്നെ ഒരു അത്ഭുതമായിരുന്നു എനിക്ക്. അതിളക്കി പരിശോധനയാണ് അമ്മാവനോടൊപ്പംകഴിയുന്ന സമയങ്ങളില്‍ എന്റെ മുഖ്യവിനോദം. ചില പൈപ്പുകളുടെ തലയ്ക്ക് ഡിസൈനുകളുള്ള പുറംതോടാണ്. ചിലതിന്റെ അഗ്രം വെള്ളികെട്ടിയതാവും...ചുണ്ടിന്റെ കോണിലൊളിപ്പിച്ച ഒരു ചെറുപുഞ്ചിരിയോടെയേ അപ്പുവമ്മാന്‍ സംസാരിച്ചു കണ്ടിട്ടുള്ളൂ, ആരോടും. നല്ല ബാസുള്ള മുഴങ്ങുന്ന ശബ്ദം. അതിഥികളില്ലാതിരിക്കുമ്പോള്‍ കനപ്പെട്ട എന്തെല്ലാമോ പ്രസിദ്ധീകരണങ്ങളും പത്രവും വായിച്ചുകൊണ്ടേയിരിക്കും അപ്പുവമ്മാവന്‍. 

ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ അപ്പുവമ്മാവന്‍ കൊണ്ടുവന്ന കൗതുകവസ്തു വലിയൊരത്ഭുതമായിരുന്നു ഏതോ വിദേശത്ത് അപ്പുവമ്മാന്‍ കോട്ടും സ്യൂട്ടുമണിഞ്ഞുനില്‍ക്കുന്ന വര്‍ണചിത്രം ആലേഖനം ചെയ്ത ഒരു കുഞ്ഞുപിഞ്ഞാണപ്പാത്രം. സവിശേഷമായൊരു പല്‍സ്റ്റിക് മുക്കാലിയില്‍ ആ പാത്രം ചെരിച്ചുനിര്‍ത്താം. ആ ഫോട്ടോ പതിച്ച പാത്രം ഇപ്പോഴും ശ്യാമളച്ചേച്ചിയുടെ ഷോ കെയ്സില്‍ കാണും.

സത്യത്തില്‍ പത്താം ക്ളാസില്‍ പഠിക്കുമ്പോഴാണ് എന്റെ അപ്പുവമ്മാവന്‍ ശരിക്കും ആരാണെന്നു ഞാന്‍ മനസ്സിലാക്കുന്നത്. അന്തംവിടീക്കുന്ന തിരിച്ചറിവായിരുന്നത്. ആള്‍ ചെറിയപുള്ളിയൊന്നുമല്ല. നാട്ടില്‍ വരുമ്പോള്‍ കൂട്ടിനെത്തുന്ന ചങ്ങാതികളും വലിയപുള്ളികളാണെന്ന് അന്നാണു മനസ്സിലായത്.

അറുപതുകളിലെയും എഴുപതുകളിലെയും ഡല്‍ഹിയില്‍ മലയാളികളുടെ അത്താണിയായിരുന്ന പത്രപ്രവര്‍ത്തകന്‍ ആര്‍.പി.നായര്‍ ആയിരുന്നു അപ്പുവമ്മാവന്‍. 'നായര്‍സാബ്' എന്ന് ഡല്‍ഹി മലയാളികള്‍ക്ക് സ്നേഹത്തണലായിത്തീര്‍ന്ന പത്രപ്രവര്‍ത്തകന്‍. ശങ്കേഴ്സ് വീക്ക്ലിയുടെ ജീവാത്മാവും പരമാത്മാവും. ഇന്ത്യ കണ്ട എത്രയോ മികച്ച കാര്‍ട്ടൂണിസ്റ്റുകളെയും എഴുത്തുകാരെയും മലയാളമണ്ണില്‍ നിന്നു കൈപിടിച്ചുയര്‍ത്തി ശങ്കേഴ്സ് വീക്ക്ലിയിലൂടെ ആഗോളപ്രശസ്തരാക്കിയ കിങ്മേക്കര്‍. ശങ്കരപ്പിള്ള എന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ഹൃദയസൂക്ഷിപ്പുകാരന്‍....

അപ്പുവമ്മാവനോടുള്ള ബഹുമാനം, പില്‍ക്കാല പത്രപ്രവര്‍ത്തന ജീവിതത്തില്‍പലരില്‍ നിന്നും നേരിട്ടു കേട്ടറിയാനായപ്പോഴാണ് ആ സാര്‍ഥകജീവിതത്തിന്റെ വിലയെന്തെന്നു മനസ്സിലാക്കാനായത്. കലാകൗമുദിയുടെ, മലയാളം വാരികയുടെപത്രാധിപരായ എസ്.ജയചന്ദ്രന്‍ നായര്‍ സാറിന് എന്നോടുള്ള പരിഗണന ഞാന്‍ ആര്‍.പി.നായരുടെ ബന്ധുവാണ് എന്നുള്ളതായിരുന്നു. എന്നോടൊപ്പം ജോലിചെയ്യുന്നകാലത്ത് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ സാറിന് എന്നോട് അടുപ്പം തോന്നാന്‍ കാരണവും നായര്‍സാബ് ആയിരുന്നു.അമ്മാവന്‍ ഒഴിവിനു വരുമ്പോള്‍ ചങ്ങാത്തം കൂടാറുണ്ടായിരുന്നവരില്‍ ചിലരുടെ പേരുകള്‍ എടത്തട്ട നാരായണന്‍, എം.പി.നാരായണപിള്ള, പി. ഗോവിന്ദപ്പിള്ള, പി.കെ.വി., നരേന്ദ്രന്‍എന്നെല്ലാമായിരുന്നുവെന്നത്് ഒരുള്‍ക്കുളിരോടെ മാത്രമേ ഓര്‍മിക്കനാകൂ. പിന്നീട് പ്രീ ഡിഗ്രിക്കു പഠിക്കേേുമ്പാള്‍ കലാകൗമുദിയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഒ.വി.വിജയന്റെ പ്രവാചകന്റെ വഴി വായിക്കുമ്പോഴാണ്, അതിലെ ഡല്‍ഹി പത്രപ്രവവര്‍ത്തകനായ നായര്‍സാബില്‍ അപ്പുവമ്മാവന്റെ ഛായ മണക്കുന്നത്. അമ്മാവന്റെസഹോദരി, ഞാന്‍ ശ്യാമളച്ചേച്ചി എന്നു വിളിക്കുന്ന എന്റെ ചിറ്റയുമായോട് അന്വേഷിച്ചപ്പോള്‍ ഒരു ചിരിയോടെ അവരാണു പറഞ്ഞത്-ശരിയാ, ആ നായര്‍സാബ്‌നമ്മുടെ അപ്പുച്ചേട്ടന്‍ തന്നെ! അപ്പുവമ്മാവന്റെ ശങ്കേഴ്സ് ദിനങ്ങളാണ് വിജയന്‍ നോവലില്‍ വരഞ്ഞിട്ടത്. അമ്മാവന്‍ സായാഹ്ന സവാരിക്കിറങ്ങിയിരുന്ന കാറിന്റെ ഡ്രൈവര്‍ നോവലിലേതുപോലെ ഒരു പഞ്ചാബി സിങ് ആയിരുന്നുവെന്ന് ശ്യാമളച്ചേച്ചിയുടെ ഭര്‍ത്താവും യൂണിവേഴ്സിറ്റി രജിസ്ട്രാറുമായിരുന്ന പരമേശ്വരന്‍നായരമ്മാവനും ഓര്‍ത്തെടുത്തു. നമ്പൂതിരിയുടെ വരയിലൂടെ പുനര്‍ജ്ജനിച്ച അപ്പുവമ്മാവനെ നോക്കി ഞാന്‍ അഭിമാനിച്ചിട്ടുണ്ട്.ഇതൊക്കെ ചെന്നു പറയുമ്പോള്‍ ഒപ്പംപഠിക്കുന്ന, ഒപ്പം വായിക്കുന്ന ചങ്ങാതി സഹാനിക്കും മറ്റും അല്പം വിശ്വാസക്കുറവും അത്ഭുതവും. അതുകാണുമ്പോള്‍ എനിക്ക് ഉള്ളില്‍ ചിരിയും! 

മലയാള പത്രപ്രവര്ത്തന അതികായറില്‍ ഒരാളായ ശ്രീ.ടി.ജെ എസ. ജോര്‍ജ്ജിന്റെ ആത്മകഥാക്കുറിപ്പുകള്‍ ആയ ഘോഷയാത്രയിലാണ് അപ്പു അമ്മാവനെ ഞാന്‍ പിന്നീറ്റ് കാണുന്നത്. ആര്‍.പി.നായര്‍ എന്ന പ്രതിഭയെ വളരെ നന്നായി വാങ്ങ്മായ ചിത്രമായി വരച്ചിട്ടുണ്ട് ജോര്‍ജ്ജ് സര്‍.

ശങ്കേഴ്സ് വീക്ക്ലി നിര്‍ത്തുംവരെയും അതില്‍ തുടര്‍ന്നെങ്കിലും അപ്പുവമ്മാവനോട് അവസാനകാലത്ത് ശങ്കറിന് ലേശം നീരസമുണ്ടായിരുന്നതായി അമ്മയും മറ്റുംഅടക്കംപറഞ്ഞുകേട്ടിട്ടുണ്ട്. അതിനുള്ള കാരണവും അവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അപ്പുവമ്മാവന്  ശങ്കറിന്റെ മകളെ കല്യാണം കഴിക്കണമെന്നായിരുന്നു. ഏതായാലും പില്‍ക്കാലത്തും ഒറ്റയാനായി കഴിയാനായിരുന്നു അപ്പുവമ്മാവന്‍ തീരുമാനിച്ചുറച്ചത്. (ശങ്കറിന്റെ മകളും കല്യാണം കഴിച്ചില്ല) 

ശങ്കേഴ്സില്‍ നിന്നാണ് ഹോങ്കോങ്ങിലേക്കു പറന്നത്. ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു ഒക്കെ പച്ചപിടിച്ച കാലമായിരുന്നു അതെന്നുതോന്നുന്നു. പിന്നീട് അവിടെ തന്നെ ഏതോ ഒരു മെഡിക്കല്‍ ജേണലിന്റെ തലപ്പത്തായിരുന്നു അദ്ദേഹം ഏറെവര്‍ഷം.വിരമിച്ച ശേഷവും അധികവുംതിരുവനന്തപുരത്തായിരുന്നില്ല.

എന്നാല്‍ കടുത്ത ഡിപ്രഷനിലായിരുന്നു അപ്പുവമ്മാവന്റെ അന്ത്യം. തന്നെ കാര്‍ന്നു തിന്നുന്ന അര്‍ബുദത്തെപ്പറ്റി ഏതൊരു ഓങ്കോളജിസ്റ്റിനേയും കാള്‍ ആധികാരികമായിഅറിയാമായിരുന്നു ദീര്‍ഘകാലം മെഡിക്കല്‍ ജേണല്‍ എഡിറ്റ് ചെയ്തിരുന്ന അമ്മാവന്. അതദ്ദേഹം ആരോടും തുറന്നു പറഞ്ഞതുമില്ല. വിരമിച്ച ശേഷം ദീര്‍ഘമായ ഒരുകപ്പല്‍ യാത്ര. അതിനിടയില്‍ രോഗം രൂക്ഷമായി ഏതോ കരയില്‍...അവിടുന്ന് ഇന്ത്യയിലെത്തി മധുരയിലോ മറ്റോ ആരുമറിയാതെ ഒറ്റയ്ക്കൊരു ഹോട്ടല്‍ മുറിയില്‍.സഹോദരീ ഭര്‍ത്താവും മറ്റു സുഹൃത്തുക്കളും ചെന്ന് നിര്‍ബന്ധപൂര്‍വം വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരുമ്പോഴേക്ക് രോഗം അതിന്റെ സര്‍വവേരുകളുംആര്‍ന്നിറക്കിക്കഴിഞ്ഞിരുന്നു ആ ശരീരത്തില്‍. വീട്ടിലെ ചാവടിയില്‍ ആരെയും കാണാനാഗ്രഹിക്കാതെ, വെളിച്ചത്തോടു പോലും ലോഹ്യം കൂടാതെ കഴിഞ്ഞ ഏതാനുംദിവസങ്ങള്‍. രോഗമന്വേഷിച്ച് ആരുമെത്തുന്നത് ഇഷ്ടമായിരുന്നില്ല അദ്ദേഹത്തിന്. ഒടുവില്‍ പി.ആര്‍.എസ് ആശുപത്രിയില്‍ കിടന്ന് അന്ത്യയാത്ര.

അന്ന് ആ വൈകുന്നേരം അപ്പുവമ്മാവന്റെ മരണമറിയിക്കാന്‍ ഒരു ചങ്ങാതിയുമൊത്ത് സ്‌കൂട്ടറില്‍ പോയി വരുംവഴി ഒരു ഓട്ടോറിക്ഷയുമായുള്ളകൂട്ടിയിടിയൊഴിവാക്കാന്‍ വെട്ടിച്ചപ്പോഴുണ്ടായ അപകടത്തില്‍ എന്റെ മുഖത്ത് രണ്ടു തുന്നല്‍. കീഴ്ത്താടി അനക്കാന്‍ വയ്യ. കാലിലും തുന്നലായി കിടപ്പിലായിപ്പോയഎനിക്ക് അവസാനമായി അദ്ദേഹത്തിന്റ മുഖമൊന്നു കാണാന്‍ കഴിയാത്തതിന്റെ നിരാശ ഇന്നും ബാക്കി.

തന്റെ രക്തത്തിലെ പത്രപ്രവര്‍ത്തനശീലത്തെ അടുത്ത തലമുറയിലേക്കു കൊളുത്തിവച്ചിട്ടാണ് അദ്ദേഹം യാത്രയായത് എന്നതും സുകൃതം. സഹോദരിയുടെ മകള്‍സേതുലക്ഷ്മി എസ്. നായര്‍ ദീര്‍ഘകാലം പി.ടി.ഐയുടെ ചെന്നൈ പ്രതിനിധിയായിരുന്നു. പിന്നീട് മാക്മിലന്‍ അടക്കം പല വന്‍ പ്രസാധകരോടുമൊപ്പം പ്രവര്‍ത്തിച്ചു.ശ്യാമളച്ചേച്ചി മരിച്ച ശേഷം മകളും ഭര്‍ത്താവും തിരുവനന്തപുരത്ത് ജഗതിയില്‍ ഫ്ളാറ്റ് വാങ്ങി താമസം മാറ്റി. അപ്പുവമ്മാവന്റെ മരണത്തോടെ തറവാട് വില്‍ക്കപ്പെട്ടു. ഇന്നത് ഏതോ ആയുര്‍വേദവൈദ്യശാലയുടെ സ്പാ റിസോര്‍ട്ടാണ്.

തിരിച്ചറിവിന്റെ പ്രായത്തിലൊന്നും പൂര്‍ണമായി മനസ്സിലാവാതിരുന്ന അപ്പുവമ്മാവന്റെ ജന്മാന്തര സ്വാധീനമായിരിക്കുമോ എന്നെയും പത്രപവര്‍ത്തനവഴിയില്‍സ്വയം നടത്തിച്ചത്, ആവോ? എന്നാലും അങ്ങനെ വിശ്വസിക്കുന്നതില്‍ വലിയൊരു ആശ്വാസമുണ്ട്, ആത്മവിശ്വാസമുണ്ട്. അപ്പോള്‍ അഭൗമമായ ആ വാസന, ആഫ്റ്റര്‍ഷേവ് ലോഷനും പൗഡറും വാസനത്തൈലവും കൂടിക്കുഴഞ്ഞ ആ ഗന്ധം എനിക്കനുഭ

Sunday, January 22, 2012

article in kalakaumudi

എ.ചന്ദ്രശേഖര്‍
ചരിത്രത്തിലാദ്യമായി ഒരാണ് പെണ്‍വേഷം കെട്ടിയതെപ്പോഴായിരിക്കും? ഭാരതീയേതിഹാസപ്പഴമയില്‍ മുങ്ങിത്തപ്പിയാല്‍ കിട്ടുന്ന ഉത്തരം മോഹിനി എന്നായിരിക്കും. അസുരന്മാരില്‍ നിന്ന് അമൃതകുംഭം കൈക്കലാക്കാന്‍ വിശ്വമോഹിനിയുടെ വേഷമണിഞ്ഞ സാക്ഷാല്‍ മഹാവിഷ്ണുവിന്റെ വേഷപ്പകര്‍ച്ചയില്‍ കാമിച്ചു പോയത്് സാധാരണക്കാരനൊന്നുമായിരുന്നില്ല, സാക്ഷാല്‍ വിശ്വനാഥന്‍. സതിയുടെയും പാര്‍വതിയുടെയും പ്രേമത്തെപ്പോലും ഹിമശൈത്യത്തിന്റെ ഉറഞ്ഞമനസ്സോടെ നേരിട്ട സംഹാരകന്‍.ആണിന്റെ മനസ്സിളക്കുന്ന പെണ്‍വേഷത്തിന് മോഹിനിയില്‍ വാര്‍പ്പുമാതൃക കണ്ടെത്തിയാല്‍ അതില്‍ അത്ഭുതമില്ല. കാരണം നടരാജനെ പകര്‍ന്നാട്ടം കൊണ്ടു ഭ്രമിപ്പിച്ചവളാണ(നാണ)ല്ലോ മോഹിനി.
ഇന്ത്യയിലെ ആദ്യത്തെ സിനിമയ്ക്ക് നായികയെ അന്വേഷിച്ചു കിട്ടാതെ വന്ന ദാദാസാഹിബ് ഫാല്‍ക്കെ, സ്വപുത്രിയെ നായികയാക്കിയ കഥ ചരിത്രമാണെങ്കില്‍, മലയാളത്തില്‍ വിഗതകുമാരനുവേണ്ടി, ജെ.സി.ഡാനിയല്‍ നായികയെ അന്വേഷിച്ചു നടത്തിയ സാഹസങ്ങള്‍ തന്നെ മറ്റൊരു സിനിമയ്ക്കുള്ള കഥാവസ്തുവാണ്. അതിശയോക്തിയല്ല, വിഗതകുമാരനിലെ നായിക റോസിക്ക്, സ്വന്തം ജീവിതത്തില്‍ വന്നുപെട്ട ദുരന്തത്തിന്റെ, സിനിമാ നായികയായതിന്റെ പേരില്‍, സമൂഹത്തിന്റെ കല്ലേറില്‍ നിന്നു രക്ഷപ്പെടാന്‍ ജന്മനാട്ടില്‍ നിന്നുതന്നെ ഓടിപ്പോകേണ്ടിവന്ന കഥ നഷ്ടനായിക എന്ന പേരില്‍ വിനു ഏബ്രഹാമിന്റെ നോവലിനും, കമല്‍ അതിനു നല്‍കുന്ന ചലച്ചിത്രവ്യാഖ്യാനത്തിനും വിഷയമാവുമ്പോള്‍, ഒരുകാലത്ത് കലാവതരണത്തിലെ സ്ത്രീത്വത്തോട് സമൂഹം പുലര്‍ത്തിപ്പോന്നിരുന്ന മാനസികാവസ്ഥ എത്രമാത്രം തീവ്രമായിരുന്നുവെന്നു വെളിപ്പെടും.
വിഗതകുമാരനുവേണ്ടി നായികയെ തേടിയുള്ള അന്വേഷണത്തെപ്പറ്റി നിരൂപകന്‍ വിജയകൃഷ്ണന്‍ മലയാളസിനിമയുടെ കഥ എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത് ഇങ്ങനെ: ചിത്രത്തിലെ നായികയായി അഭിനിക്കാന്‍ ഒരാളെത്തേടി ഡാനിയലിന് ആറുമാസക്കാലം അലയേണ്ടിവന്നു. നടികളെ കിട്ടാന്‍ ഫാല്‍ക്കെ പെട്ട പാടിന്റെ ഒരംശം ഡാനിയലും അനുഭവിച്ചു. ഫാല്‍ക്കെയുടെ കാലഘട്ടത്തില്‍ വേശ്യാവൃത്തിയേക്കാള്‍ നികൃഷ്ടമായ ഒരു തൊഴിലായാണ് ചലച്ചിത്രാഭിനയത്തെ സമൂഹം കണ്ടിരുന്നത്.ഡാനിയലിന്റെ കാലഘട്ടത്തിലെ കേരളീയരും ഈ അവസ്ഥയില്‍ നിന്നു പുരോഗമിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ അനുഭവം തെളിയിക്കുന്നു. ഒരു നടിക്കുവേണ്ടി ഡാനിയല്‍ പല പത്രങ്ങളിലും പരസ്യം കൊടുത്തു. എന്നിട്ടും ആരും മുന്നോട്ടുവന്നില്ല. ്ഒടുവില്‍ ബോംബേയില്‍ നിന്ന് ലാനാ എന്നൊരു യുവതി അഭിനയിക്കാന്‍ തയാറായി എത്തി. കുറേ വാക്കുതര്‍ക്കങ്ങള്‍ക്കും ഒച്ചപ്പാടുകള്‍ക്കും ശേഷം അഭിനയം തുടങ്ങാചെ ലാനാ തിരിച്ചുപോയി.പിന്നീടാണ് ആംഗ്‌ളോ ഇന്ത്യന്‍ യുവതിയായ റോസി രംഗത്തു വന്നത്.(റോസി ആംഗ്‌ളോ ഇന്ത്യന്‍ അല്ലായിരുന്നു എന്നതും ദളിതയായിരുന്നുവെന്നതും പില്‍ക്കാല ഗവേഷകര്‍ അനാവരണം ചെയ്്ത സത്യം.)
ആദ്യകാലങ്ങളില്‍ നാടകങ്ങളില്‍പ്പോലും നായികാവേഷങ്ങള്‍ അവതരിപ്പിച്ചിരുന്നത് പുരുഷന്മാരായിരുന്നു. ലോകമെമ്പാടുമുള്ള നാടകവേദികളുടെ സ്ഥിതി ഇതുതന്നെയായിരുന്നുവെന്നത് ശ്രദ്ധേയം. ഷെയ്ക്‌സ്പീയര്‍ കാലഘട്ടങ്ങളില്‍ ഇങ്ങനെ സ്ത്രീവേഷം കെട്ടിയാടുന്ന പുരുഷന്മാരെ ബോയ് പ്ലേയര്‍ എന്നാണു വിളിച്ചിരുന്നത്. മധ്യകാലഘട്ടത്തിലും സാംസ്‌കാരിക നവോത്ഥാന കാലത്തുമൊക്കെ യൂറോപ്യന്‍ നാടകവേദികളുടെ അവസ്ഥ ഇതുതന്നെയായിരുന്നു. കൗമാരക്കാരായ ആണ്‍കുട്ടികളാണ് സുന്ദരിമാരായ നായികമാരായി അന്നെല്ലാം അരങ്ങിലെത്തിയിരുന്നത്.
നമ്മുടെ നാട്ടിലെ സ്ഥിതിയും ഏറെ വ്യത്യസ്തമായിരുന്നില്ല. കഥകളിയിലെ സ്‌ത്രൈണതയുടെ പേരില്‍ പ്രസിദ്ധിനേടിയിരുന്നവരിലേറെയും പുരുഷന്മാരായിരുന്നുവല്ലോ. ഒരു പെണ്ണു തന്നെ ആടിയിരുന്നെങ്കിലും പൂര്‍ണമാവാത്തത്ര ലാസ്യമോടെയാണ് കോട്ടയ്ക്കല്‍ ശിവരാമന്‍ പിംഗളയായി ആട്ടവിളക്കിനു മുന്നില്‍ പകര്‍ന്നാടിത്തകര്‍ത്തിരുന്നത്. വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് സാമൂഹികപരിഷ്‌കരണശ്രമങ്ങളുടെ ഭാഗമായി അരങ്ങേറിയപ്പോള്‍, അതിലെ അകത്തേമാരുടെ വേഷം കെട്ടിയാടിയതിനെപ്പറ്റി പ്രേംജി സവിസ്തരം എഴുതിയിട്ടുണ്ട്. മുല്ലനേഴിയുടെ സ്ത്രീവേഷപ്പകര്‍ച്ചയും ചരിത്രമാണല്ലോ. ജനപ്രിയനാടകവേദിയില്‍ വൈക്കം വാസുദേവന്‍നായരുടെ പെണ്‍വേഷങ്ങളും അത്രയേറെ പുകള്‍പ്പെറ്റതായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ വരെ എഴുതിയിട്ടുണ്ട്, ചെറുപ്പത്തില്‍ നാടകങ്ങളില്‍ പെണ്‍വേഷം കെട്ടിയിരുന്നതിനെപ്പറ്റി.
അതേസമയം, ഉത്തരേന്ത്യയിലും എന്തിന് തമിഴകത്തുവരെ, പെണ്‍കോലം കെട്ടിയ ആണുങ്ങളുടെ ആണും പെണ്ണും കെട്ട വര്‍ഗ്ഗത്തെ ഭാഗ്യദര്‍ശനമായി കരുതുന്ന പൈതൃകമാണുണ്ടായിരുന്നത്, ഇന്നും ഏറെക്കുറെ നിലവിലുള്ളതും. വിശേഷാവസരങ്ങളില്‍ ഹിജഡകളെ, അറുവാണിച്ചികളെ ക്ഷണിച്ചുവരുത്തി സമ്മാനങ്ങള്‍ കൊടുത്ത്് സംപ്രീതരാക്കുക എന്നത്് ആചാരം പോലെ നിഷ്ഠയാക്കിയിട്ടുള്ളവരാണ് വടക്കേന്ത്യക്കാര്‍. കേരളത്തിലാകട്ടെ, കരുനാഗപ്പള്ളിക്കടുത്ത് ഒരു ക്ഷേത്രത്തിലെ മുഖ്യ ഉത്സവം തന്നെ, പെണ്‍വേഷം കെട്ടിയ ആണുങ്ങള്‍ ആചാരവിളക്കേന്തുക എന്നതാണെന്നോര്‍ക്കുക.
നാട്ടിമ്പുറങ്ങളിലെ ഉത്സവപ്പറമ്പുകളിലാണ്, നപുംസകങ്ങളല്ലാത്ത സ്ത്രീവേഷധാരികളെ മലയാളികള്‍ നാടകത്തിനു പുറത്ത് ആദ്യം കണ്ടുമുട്ടിയത്. റെക്കോഡ് ഡാന്‍സ് എന്ന പേരില്‍ വ്യാപകമായിരുന്ന, ഇന്നത്തെ സിനിമാറ്റിക് ഡാന്‍സിന്റെ പ്രാഗ് രൂപമായ ഒരു കലാപ്രകടനത്തിനായിരുന്നു അത്. പെണ്‍വേഷം കെട്ടിയ ആണ്‍കോലങ്ങള്‍, എല്‍ പി റെക്കോഡ് പ്ലെയറില്‍ നിന്നുതിര്‍ന്നു വരുന്ന ഹിന്ദി, തമിഴ് അടിപൊളി പാട്ടുകള്‍ക്കൊത്ത് അറിയാവുന്ന ചുവടുകളില്‍ ലൈംഗികഛവിയോടെ ആടിത്തകര്‍ക്കുന്നതായിരുന്നു പരിപാടി.ടിക്കറ്റു വച്ചു പോലും ഇത്തരം ഷോകള്‍ അമ്പലപ്പറമ്പുകളിലും മറ്റും സ്ഥിരക്കാഴ്ചയായിരുന്നു.തമിഴ് സംസ്‌കാരത്തോട് ചേര്‍ന്നു കിടക്കുന്ന കേരളക്കരയില്‍ മയിലാട്ടത്തിലും കരകാട്ടത്തിലും സ്ത്രീവേഷത്തില്‍ പുകഴ്‌പെറ്റവരൊക്കെയും ആണുങ്ങളായിരുന്നുവെന്നതുമോര്‍ക്കുക.. കോട്ടയത്തെ കുമാരനെല്ലൂര്‍ മണിയുടെ മയിലാട്ടവും തിരുവനന്തപുരം ചൂളൈ മണിയുടെ കരകാട്ടവും ഇല്ലാത്ത പ്രാദേശിക ഉത്സവങ്ങള്‍ ചുരുക്കമായിരുന്ന ഒരു കാലമുണ്ടായിരുന്നു.
സാമൂഹികമായ കാഴ്ചപ്പാടുകളുടെ പ്രശ്‌നമായിരുന്നു, പണ്ടുകാലത്ത് സ്ത്രീകളെ അരങ്ങിലെങ്ങും അടുപ്പിക്കാതിരുന്നത് എങ്കില്‍, കാലം ചെല്ലെ, സ്ത്രീസാന്നിദ്ധ്യമില്ലാതെ അരങ്ങോ വെള്ളിത്തിരയോ അനങ്ങില്ലെന്ന അവസ്ഥയാണ് സംഞ്ജാതമായത്. നായകന്റെ പൗരുഷവും നായികയുടെ ഗഌമറും സിനിമയുടെ അത്യാവശ്യ ചേരുവകള്‍ തന്നെയായി. പക്ഷേ അപ്പോഴും ആണുങ്ങള്‍ പെണ്‍വേഷം കെട്ടുന്നത് കൗതുകത്തിനപ്പുറം ഒരു പകര്‍ന്നാട്ടമായിത്തുടര്‍ന്നു. ഹിന്ദിയിലും മലയാളത്തിലും മുഖ്യധാരാ നടന്മാരടക്കം ഒട്ടുമുക്കാല്‍ അഭിനേതാക്കളും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ സിനിമയ്ക്കായി പെണ്‍വേഷം കെട്ടിയാടിയിട്ടുണ്ട്. വിജി തമ്പിയുടെ നാറാണത്തെ തമ്പുരാന്‍ എന്ന സിനിമയിലെ ജയറാമിന്റെ സ്ത്രീവേഷപ്പകര്‍ച്ചയും കമല്‍ഹാസന്റെ അവ്വൈഷണ്മുഖിയിലെ വേഷത്തെ അനുകരിച്ച് ജഗതി ശ്രീകുമാര്‍ ഒരു സിനിമയില്‍ ചെയ്ത വേഷവും ഒക്കെ ഇങ്ങനെ കഥാഗതിയുടെ ഭാഗമായിട്ടായിരുന്നു.ദ് ട്രൂത്ത് എന്ന ചിത്രത്തിലാകട്ടെ സസ്‌പെന്‍സിന്റെ ഭാഗമായിട്ടായിരുന്നു വേഷപ്പകര്‍ച്ച.
എന്നാല്‍, ഇവരൊന്നും പ്രകടനത്തിന്റെ ഭാഗമായി ഇങ്ങനെ ചെയ്തത്, സിനിമയില്‍ അഭിനയിക്കാന്‍ നടിമാരെ കിട്ടാതെവന്നതുകൊണ്ടല്ല, പകരം കഥാസന്ദര്‍ഭം അങ്ങനെയൊരു ഉള്‍പ്പിരിവ് ആവശ്യപ്പെടുന്നതുകൊണ്ടാണ്. ഒരുപക്ഷേ, അല്‍പം രസികത്തത്തിന്, തമാശയ്ക്ക്..അവ്വൈ ഷണ്മുഖി, കഥാവസ്തു തന്നെ, സാഹചര്യം കൊണ്ടു സ്ത്രീവേഷം കെട്ടാനിടയായ ഭര്‍ത്താവിന്റെ കഥയാണെങ്കിലും പ്രസ്തുത കഥാപാത്രത്തെയും ഹാസ്യം ഉത്പാദിപ്പിക്കാന്‍ വേണ്ടിയാണ് മുഖ്യമായും ഉപയോഗിച്ചിരിക്കുന്നതെന്നതു ശ്രദ്ധിക്കുക. എന്നാല്‍, അമോല്‍ പാലേക്കര്‍ സംവിധാനം ചെയ്ത് നിര്‍മ്മല്‍ പാണ്ഡേ അഭിനയിച്ച ദായ്‌രാ എന്ന ചിത്രത്തിലെ നായകവേഷത്തിന്റെ കാര്യത്തില്‍ സ്ഥിതി ഭിന്നമാണ്. അത്, ഹിജഡ വേഷമണിയേണ്ടി വരുന്ന ഒരു പുരുഷന്റെ വ്യക്തിദുഃഖങ്ങളുടെ ആഴങ്ങളിലേക്കും മാനസിക സംഘട്ടനങ്ങളിലേക്കുമുള്ള സെല്ലുലോയ്ഡ് വാതായനം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ, നേരത്തേ സൂചിപ്പിച്ച ഉദാഹരണങ്ങളിലേതില്‍ നിന്നു വ്യത്യസ്തമായി അത് ലൈംഗികന്യൂനപക്ഷത്തിന്റെ ലോകം യഥാര്‍ഥമായി തുറന്നുവയ്ക്കുന്നതുമായി.എന്നാല്‍ ഹാസ്യത്തിന്റെ ഇനിയൊരു ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടിയാണ് മിമിക്‌സ് പരേഡില്‍ ബീജാവാപം നടത്തി ടെലിവിഷനില്‍ ഗര്‍ഭം ധരിച്ചു പ്രസവിച്ച കോമഡി പരിപാടികളിലെ ആണുങ്ങളുടെ പെണ്‍വേഷങ്ങള്‍.
മിമിക്രി വേദികളാണ് സ്ത്രീവേഷധാരികളായ പുരുഷന്മാരെ സമകാലിക കലാലോകത്ത് നിത്യേനയെന്നോണം സജീവമാക്കിയത്. ഓണക്കാലത്തു നിഷ്്ഠയെന്നോണം പുറത്തിറങ്ങിയിരുന്ന മിമിക്‌സ് പാരഡി ഗാനക്കസെറ്റുകളിലെ സ്ഥിരം കഥാപാത്രമായിരുന്ന ആമിനത്താത്തയിലൂടെയാണ് അത്്. ആദ്യകാലത്ത് അബി എന്ന കലാകാരന്‍ അവതരിപ്പിച്ചു വിജയിപ്പിച്ച ആമിനത്താത്ത എന്ന കഥാപാത്രത്തെ പിന്നീട് സാജു കൊടിയന്‍ തുടങ്ങി പല നടന്മാരും ഏറ്റെടുത്തു. ടെലിവിഷനിലെ കോമഡി പരിപാടികളിലൂടെയാണ് ധര്‍മ്മജന്‍ എന്ന നടന്റെ വക്രബുദ്ധിയായ അമ്മ വേഷവും ജനപ്രിയമാവുന്നത്. വികടബുദ്ധിയും കൗശലക്കാരിയുമായ സ്ത്രീകളുടെ ജീവിക്കുന്ന കാരിക്കേച്ചറുകളായിരുന്നു അവയെല്ലാം.സര്‍വ പരിധികളും വിട്ട്, ട്രാന്‍സ്‌ജെന്‍ഡറുകളുടേതെന്നു സന്ദേഹം തോന്നത്തക്കവിധം പെറ്റുപെരുകിക്കഴിഞ്ഞു ആണ്‍താരങ്ങളുടെ പെണ്‍പിറവികള്‍. ഏതൊരു കോമഡി സ്‌കിറ്റെടുത്താലും സ്ഥിരം പെണ്‍വേഷം കെട്ടുന്നത് ഉപജീവനമാര്‍ഗ്ഗമാക്കിക്കഴിഞ്ഞ ഒരു വര്‍ഗ്ഗം തന്നെ ഉടലെടുത്തുകഴിഞ്ഞു, മലയാളത്തില്‍.
പുരുഷന്‍ സ്ത്രീവ്യക്തിത്വം സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നതും, സ്ത്രീ പുരുഷത്വമാര്‍ജിക്കാന്‍ ശ്രമിക്കുന്നതും, മനോവൈകല്യമായാണ് പൊതുസമൂഹം കരുതിപ്പോരുന്നതെങ്കിലും, ഇതിന് ശാരീരികവും മാനസികവും എന്തിന് ജനിതകമാനങ്ങള്‍ വരെയുണ്ടെന്നതാണ് വാസ്തവം. അതിപുരാതനകാലം മുതല്‍ക്കെ, സമൂഹത്തിന്റെ അരികുജീവിതങ്ങളില്‍ ഇത്തരം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഇടമുണ്ടായിരുന്നുതാനും. ഒരര്‍ഥത്തില്‍, സമൂഹത്തിന്റെ സാധിക്കാതെ പോകുന്ന ലൈംഗികചോദനകളുടെ മറ്റൊരര്‍ഥത്തിലുള്ള ബഹിസ്ഫുരണമായിപ്പോലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ എന്താവാം, നായികതാരങ്ങള്‍ യഥേഷ്ടമുണ്ടായിട്ടും, ഹാസ്യമേഖലയില്‍ത്തന്നെ പ്രിയങ്ക, സുബി, തെസ്‌നിഖാന്‍ തുടങ്ങി എത്രയെങ്കിലും സ്ത്രീകള്‍ സജീവമായിട്ടും, നമ്മുടെ കോമഡി ഷോ അരങ്ങുകളില്‍ സ്ത്രീവേഷത്തില്‍ പുരുഷന്മാര്‍ അധികമായെത്തുന്നു?
പെണ്ണിനെ ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന, ചിറയുന്ന (ഴമ്വല) പുരുഷനോട്ടത്തിന്റെ സാമൂഹികമായ വകഭേദം തന്നെയാണ് സ്്ത്രീവേഷങ്ങളോടുള്ള പ്രേക്ഷകപ്രതിപത്തിക്കു പിന്നിലെ ചേതോവികാരവും. ഇന്ത്യന്‍ സാഹചര്യത്തില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള, സാഹിത്യത്തിലും സിനിമയിലും നഗ്നതയുടെയും ലൈംഗികതയുടെയും ആവിഷ്‌കാരം പുരുഷവീക്ഷണത്തിലധിഷ്ഠിതമാണ്. പെണ്ണിനെ ഭോഗവസ്തുവായി പ്രതിഷ്ഠിക്കുന്ന, അവളുടെ ലൈംഗികതയെ തെല്ലും പരിഗണിക്കാത്ത, തീര്‍ത്തും സ്ത്രീവിരുദ്ധമായ നിലപാടാണിത്. വെള്ളിത്തിരയില്‍ നായകന്മാര്‍ തമിര്‍ത്താടുമ്പോള്‍, നായിക നിഴലായോ, കണ്‍കുളിര്‍പ്പിക്കുന്ന ഉത്തേജകസാന്നിദ്ധ്യമാവുകയോ ചെയ്യുന്നത് അതുകൊണ്ടാണ്. ഈ മനഃസ്ഥിതിയുടെ മറ്റൊരു കാഴ്ചഭേദം മാത്രമാണ് സ്ത്രീവേഷധാരികളായ പുരുഷന്മാരുടെ ആവിഷ്‌കാരങ്ങളോടുള്ള സ്വീകാര്യതയ്ക്കുപിന്നിലും.
സ്ത്രീയുടെ സ്വാഭാവികവും നൈസര്‍ഗ്ഗികവുമായ ശാരീരികവും ജന്തുശാസ്ത്രപരവുമായ സവിശേഷതകളെ, കാര്‍ട്ടൂണിലെന്നോണം പര്‍വതീകരിച്ച അവതരണങ്ങളാണ് കോമഡി പരിപാടികളിലെ സ്ത്രീവേഷങ്ങളില്‍ ദര്‍ശിക്കാന്‍ സാധിക്കുക. അപാര ഉയരവും തടിച്ച ശരീരവുമുള്ള ആള്‍ സ്ത്രീവേഷം കെട്ടിവരുന്നതിലെ കൗതുകത്തോളം ജഗുപ്‌സാവഹമാണ് അസാധാരണമാംവിധം വലിപ്പത്തോടെയുള്ള മാറിടങ്ങളും നിതംബവുമെല്ലാം വച്ചുകെട്ടി സ്ത്രീവേഷങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും. ശൈലീകൃതമായ കഥകളി വേഷങ്ങളുടേതില്‍ നിന്നു വിഭിന്നമായ സൗന്ദര്യശാസ്ത്ര ലാവണ്യമാണ് ഇത്തരം വേഷങ്ങള്‍ കാഴ്ചയില്‍ ദ്യൊതിപ്പിക്കുന്നത്. പ്രത്യക്ഷത്തിലെ ഈ ജഗുപ്‌സയാണ് കണ്ടമാത്രയില്‍ പ്രേക്ഷകനില്‍ ചിരി ഉദ്പാദിപ്പിക്കുന്നത്. ഈ ചിരി ഉണ്ടാക്കാനാണ് ഇത്തരം വേഷംകെട്ടലുകളെന്നതാണ് വിചിത്രം. കാരിക്കേച്ചറുകളിലും കാര്‍ട്ടൂണുകളിലും ചിത്രീകരിച്ചു കാണുംവിധം സ്ഥൂലവല്‍ക്കരിച്ചും, ന്യൂനവല്‍ക്കരിച്ചുമുള്ള അവതരണമാണ് ഈ പ്രകടനങ്ങളെ ശ്രദ്ധേയമാക്കുന്നത്. വക്രോക്തിയെ അംഗീകരിക്കുന്ന മനഃശാസ്ത്രമാണ് ഇത്.ഇവിടെ, സ്ത്രീയുടെ ശരീരത്തെ അശഌലത്തോടെ ഒളിഞ്ഞു നോക്കി ആസ്വദിക്കാനുള്ള പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്റെ കാഴ്ചപ്പാടു തന്നെയാണ് വെളിവാകുന്നത്.
കോമഡി പരിപാടികള്‍ക്കായി സ്ഥിരം പെണ്‍വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നവരുടെയെല്ലാം കുടുംബപശ്ചാത്തലം ഏറെക്കുറെ ഒരുപോലെയാണ്. കടുത്ത ദാരിദ്ര്യവും പറക്കമുറ്റാത്ത പ്രായത്തിലേ കുടുംബപ്രാരാബ്ധങ്ങള്‍ മുഴുവന്‍ സ്വന്തം തോളിലേറ്റേണ്ടി വരികയും ചെയ്യുന്ന കൗമാരക്കാരുടെ ജീവിതകഥകള്‍ക്ക് സമാനതകളേറെ. ഉപജീവനമാര്‍ഗ്ഗം എന്ന നിലയിലാണ് പലപ്പോഴും ഇവര്‍ സ്ത്രീവേഷം കെട്ടിത്തുടങ്ങുന്നത്. പിന്നീടാകട്ടെ അവരുടെ പ്രകടനത്തിലെ പൂര്‍ണതകൊണ്ട്, അവര്‍ക്കതു പതിഞ്ഞു കിട്ടുന്നതാണ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാഴ്‌സ് പരിപാടിയില്‍ സ്ത്രീവേഷങ്ങളില്‍ മാത്രം തിളങ്ങുന്നവരെ വച്ചു വേണമെങ്കില്‍ ഒരു സംഘടനതന്നെ തുടങ്ങാനാവും.രാകേഷ്, സജി, വിനീത്, ദിലീപ്, വിനോദ്, ശ്യാം തുടങ്ങി എത്രയോ ചെറുപ്പക്കാര്‍ തങ്ങളുടെ മോഹിനീവേഷപ്പകര്‍ച്ചയില്‍ നിന്ന് വീട്ടിലെ അടുപ്പു പുകയ്ക്കുന്നു;പ്രാരാബ്ധങ്ങള്‍ നികത്തുന്നു.
'സാമ്പത്തിക പരാധീനത ഒന്നുകൊണ്ടുമാത്രമാണ് സ്ത്രീവേഷം കെട്ടാന്‍ ആദ്യം തയാറായത്. അമ്മയ്ക്കും അച്ഛനുമൊപ്പം എന്റെയും വരുമാനം കുടുംബത്തിലെ ദാരിദ്ര്യത്തിന് മാറ്റം വരുത്തുമെന്നു തോന്നി...'കോമഡി സ്റ്റാഴ്‌സിനെ ലക്ഷണയുകതയായ സ്ത്രീവേഷത്തില്‍ മാത്രം കണ്ടാല്‍ തിരിച്ചറിയുന്ന തിരുവനന്തപുരത്തുകാരനായ വിനോദിന്റെ ഈ പ്രസ്താവന (കന്യക ദൈ്വവാരിക, 2011 ഓഗസ്റ്റ് 15, ലക്കം5, പേജ് 21) അതിന്റെ പ്രാതിനിധ്യ സ്വഭാവം വ്യക്തമാക്കുന്നതാണ്. 'ഒരു മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞ പ്രതീതിയാണ് കോമഡി സ്റ്റാഴ്‌സിന്റെ ഒരു എപ്പിസോഡില്‍ അഭിനയിച്ചുകഴിയുമ്പോള്‍ കിട്ടുന്നത്.' എന്നു കൂടി വിനോദ് കൂട്ടിച്ചേര്‍ക്കുന്നതു വായിക്കുമ്പോഴേ ഈ വേഷപ്പകര്‍ച്ചയോട് അവര്‍ക്കുണ്ടായിട്ടുള്ള അഭിനിവേശത്തിന്റെ ആഴവും, അത് അവര്‍ക്കു സമ്മാനിച്ചിട്ടുള്ള താരപരിവേഷത്തിന്റെ പരപ്പും, സാമ്പത്തികസുരക്ഷിതത്വത്തിന്റെ വലിപ്പവും വ്യക്തമാവൂ.
ഇതിനൊരു മറുപുറം കൂടിയുണ്ടെന്നതു കാണാതിരുന്നുകൂടാ. ആദ്യകാലത്ത്, തട്ടില്‍ കയറാന്‍ സ്ത്രീകളെ ആരെയും കിട്ടാതിരുന്നപ്പോള്‍, സ്ത്രീവേഷം കെട്ടാന്‍ നിര്‍ബന്ധിക്കപ്പെട്ട പുരുഷന്മാരുടെയും, സിനിമയിലെ ചില സാന്ദര്‍ഭികമായ ഹാസ്യോല്‍പാദനത്തിനുവേണ്ടി മിശ വച്ചും, മീശയെ വിദഗ്ധമായി ചായം തേച്ചു മറച്ചും പെണ്‍വേഷം കെട്ടിയ(അബിയുടെ ആമിനത്താത്ത പോലും പലവേദികളിലും ഇങ്ങനെ മീശയില്‍ ചായം തേച്ചുമറച്ച അവസ്ഥയില്‍ അബിയുടെ തനതു ശരീരം സ്പഷ്ടമാക്കിക്കൊണ്ടുള്ളതായിരുന്നു) പുരുഷന്മാരുടെയും അവസ്ഥയില്‍ നിന്നു വ്യത്യസ്തമായി, സൗന്ദര്യം, അതിന്റെ എല്ലാ ശ്രീത്വത്തോടും കൂടി പാലിച്ച് പെണ്‍സ്വത്വം പ്രത്യക്ഷത്തിലെങ്കിലും സ്വാംശീകരിക്കാനും കാത്തുസൂക്ഷിക്കാനും ശ്രദ്ധിക്കുന്നവരാണ് കോമഡി സ്റ്റാഴ്‌സിലെ പെണ്‍വേഷക്കാര്‍. മുഖരോമങ്ങള്‍ മാത്രമല്ല, കൈകാലുകളിലെയും എന്തിന്, നെഞ്ചിലെയും വയറിടുക്കിലെയും പോലും രോമം കളഞ്ഞ സ്‌ത്രൈണത വളര്‍ത്തി പരിപാലിക്കാന്‍ ശ്രദ്ധിക്കുന്നവര്‍. ഈ സ്ത്രീവേഷക്കാര്‍ ചുണ്ടുചുവപ്പിക്കുന്നതും മുഖം മിനുക്കുന്നതും കൈകാലുകള്‍ മേയ്ക്കപ്പിട്ടു സൂക്ഷിക്കുന്നതും ശരിക്കും സ്ത്രീകളെപ്പോലെതന്നെയാണ്; അല്ലെങ്കില്‍ അങ്ങനെ തോന്നിപ്പിക്കുന്നതിനുവേണ്ടിയാണ്. ഇവരില്‍ പലര്‍ക്കും നീളമുള്ള സ്വന്തം മുടി പോലും സ്വന്തമാണ്. ജീവിതത്തിലും ഇവര്‍ മേല്‍മീശയോടും താടിയോടും എന്നെന്നേക്കുമായി വിടപറഞ്ഞിരിക്കുന്നു.
ചാനലുകള്‍ ഏതാണെങ്കിലും, സ്ത്രീവേഷം കെട്ടുന്നവരെല്ലാം ഏതാണ്ട് ഒരേ ആളുകള്‍ തന്നെയാണെന്നതും ശ്രദ്ധിക്കുക. കോമഡി പരിപാടികളിലെ മുഖ്യതാരങ്ങള്‍ സ്ത്രീവേഷത്തിലെത്തുന്നത്, മിക്കവാറും മീശമറച്ചും, പ്രത്യക്ഷത്തില്‍ ഒരു ഗ്രാമനാടകത്തിലെ പുരുഷന്റെ സ്ത്രീവേഷം പോലെ അമച്ചര്‍ രൂപഭാവത്തോടെയായിരിക്കുമെങ്കില്‍, സ്‌കിറ്റുകളില്‍ നേരിട്ടല്ലാതെ പങ്കെടുക്കുന്ന സ്ത്രീവേഷങ്ങള്‍ മിക്കവാറും അതിനായി തയാറെടുത്തിട്ടുള്ള സ്‌പെഷലിസ്റ്റുകള്‍ തന്നെയാവും കൈയാളുക. ചുരുക്കത്തില്‍, ചാനല്‍ കോമഡി പരിപാടികളിലെ സ്ത്രീവേഷങ്ങള്‍ക്കു മാത്രമായി ഒരു പുരുഷനിര പ്രത്യേകതയാറെടുപ്പുകളോടെ പ്രൊഫഷനലായിത്തന്നെ വളര്‍ന്നുവന്നിരിക്കുന്നു എന്നു സാരം. അതാകട്ടെ, ട്രാന്‍സ്-ജെന്‍ഡറിനപ്പുറം ഒരു സ്യൂഡോ ട്രാന്‍സ്-ജെന്‍ഡര്‍ ആയിത്തീരുകയും ചെയ്തിട്ടുണ്ട്.
ലൈംഗികന്യൂനപക്ഷങ്ങളുടെ സ്വത്വപ്രതിസന്ധിയല്ല, പെണ്‍വേഷധാരികളായ ഈ ആണപിറന്നോര്‍ പങ്കിടുന്നത്. എങ്കിലും, കാഴ്ചപ്പുറത്തുള്ള ജഗുപ്‌സ മാത്രമല്ല ഇവരിലൂടെ സംവേദനം ചെയ്യപ്പെടുന്നത്. പല പെണ്‍വേഷക്കാരെയും ഒറ്റനോട്ടത്തിന് പുരുഷനാണെന്നു തിരിച്ചറിയുക കൂടി പ്രയാസമാകുംവിധം തന്മയത്വമുള്ളതാണ് അവരുടെ സ്‌ത്രൈണാവിഷ്‌കാരം. പലരും 'തൊഴിലിന്റെ ഭാഗമായി' ത്തന്നെ മെലിഞ്ഞ് ലക്ഷണമൊത്ത 'പെണ്‍'ശരീരം കാത്തുസൂക്ഷിക്കാന്‍ യത്‌നിക്കുന്നു. പെണ്ണുങ്ങളണിയുന്ന ഏതുതരം വസ്ത്രങ്ങളും ഇണങ്ങുംവിധം ശരീരകാന്തിയും ശരീരഭാഷയും വഴക്കുന്നു. ചലനങ്ങളിലും നില്‍പ്പിലും നടപ്പിലും 'പെണ്ണത്തം' കാത്തുസൂക്ഷിക്കുന്നു.
പ്രകടനത്തെ വിലയിരുത്തുകയാണെങ്കില്‍, തനിപ്പെണ്ണ് കൈകാര്യം ചെയ്യുന്ന എല്ലാം ഇവര്‍ റിയാലിറ്റി/ മെഗാഷോ വേദികളില്‍ വിദഗ്ധമായി കൈകാര്യം ചെയ്യുന്നുണ്ട്. ക്യാബറേ മുതല്‍ തിരുവാതിരക്കളി വരെ,സ്ത്രീയുടെ മാത്രം കുത്തകയായിരുന്നതെല്ലാം ഇവര്‍ ഇക്കാലയളവിനകം ആവിഷ്‌കരിച്ചു കഴിഞ്ഞിരിക്കുന്നു. കുറഞ്ഞൊരുനേരത്തേക്കെങ്കിലും, അരങ്ങില്‍ സ്ത്രീയായി ജീവിക്കുക തന്നെയാണിവര്‍ ചെയ്യുന്നത്. അതിന് അവര്‍ ശരീരഭാഷയെപ്പോലും മെരുക്കിയെടുക്കുന്നു. ഒരു നടിക്കു സ്‌റ്റേജില്‍ കാണിക്കാനാവുന്നതും അതിലപ്പുറവും പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിനും, ആണാണെന്ന കാരണത്താല്‍ ഇവരിലൂടെ സാധ്യമാവുന്നു. കേരളീയ സമൂഹത്തിന്റെ നിലവിലുള്ള സദാചാരവ്യവസ്ഥകളെ ഉല്ലംഖിച്ചുകൊണ്ടുള്ള ഇഴുകിച്ചേരലിന്, ആണ്‍താരങ്ങള്‍ക്ക്, തങ്ങളോടൊപ്പം അഭിനയിക്കുന്നത്, യഥാര്‍ഥത്തില്‍ തന്റെ പുരുഷസുഹൃത്താണെന്ന അബോധബോധാവസ്ഥ പിന്തുണയാവുന്നുമുണ്ട്. ആ അര്‍ഥത്തില്‍ സമൂഹത്തെ പേടിക്കാതെ വേദിയില്‍ 'എന്തും ചെയ്യാനുള്ള' ലൈസന്‍സാവുന്നു, സ്ത്രീവേഷം കെട്ടിയ പുരുഷന്മാര്‍. വേദിയിലെ പ്രകടനം ലേശം 'അതിരുകടക്കുന്ന'തായാല്‍പ്പോലും അതു പുരുഷനും പുരുഷനും തമ്മിലുള്ള നടനമാണല്ലോ എന്ന ആത്മബോധത്തില്‍ സമാധാനിച്ചു പൊറുത്തുകൊടുക്കാനും ആശ്വാസത്തോടെ തുടര്‍ന്നു കണ്ട് ആസ്വദിക്കാനും പ്രേക്ഷകര്‍ക്കും സാധ്യമാവുന്നു. (ഇതേ ആണ്‍-ആണ്‍ പ്രകടനം അല്ലാതെയാണുണ്ടാവുന്നതെങ്കില്‍, അതിന് നിലവിലെ സദാചാരമാനകങ്ങള്‍ വച്ച് അര്‍ഥവും വ്യാപ്തിയും വേറെയായിരിക്കുമെന്നോര്‍ക്കുക) ഇവിടെ, സമൂഹത്തിന്റെ നടപ്പു സദാചാരവ്യവസ്ഥിതിയെപ്പോലും ബുദ്ധിപൂര്‍വം മറികടക്കാനുള്ള കലയുടെ രസായുധമായി ആണിന്റെ പെണ്‍വേഷപ്പകര്‍ച്ച മാറുന്നു.
ചാനല്‍ ഷോകളിലൂടെ ഹിറ്റായിത്തീര്‍ന്ന ഈ പരലൈംഗിക പ്രിതിനിധാനത്തിന്റെ തരംഗത്തില്‍ നിന്ന് ഇതര ചാനല്‍ ഷോകളും മോചിതരല്ലെന്നതിന്റെ അഥവാ, ഇതര ചാനല്‍ ഷോകളും ആ പ്രഭാവത്തില്‍ ഉള്‍പ്പെട്ടുഴലുകയാണെന്നതിന്റെ തെളിവാണ് മിക്ക പ്രമുഖ ചാനല്‍ നൃത്ത റിയാലിറ്റി ഷോകളിലും അടുത്തിടെയായി ഉള്‍പ്പെടുത്തി കാണുന്ന ജെന്‍ഡര്‍-ചെയ്ഞ്ച് റൗണ്ട്. നൃത്തം ചെയ്യുന്ന ആണ്‍കുട്ടി പെണ്ണിന്റെയും പെണ്‍കുട്ടി ആണിന്റെയും ഭാഗം ആടിഫലിപ്പിക്കുന്നതിനെ വിലയിരുത്തുന്ന റൗണ്ടാണിത്. ആണിനു പെണ്ണും പെണ്ണിന് ആണുമായിത്തീരാന്‍ ജൈവശാസ്ത്രപരമായി സാധിക്കില്ലെന്നിരിക്കെ, മാനസികവും ആന്തരികവുമായ സമത്വത്തിനുവേണ്ടിയല്ലാത്ത, ഉപരിപഌവമായ പ്രിതിനിധാനത്തിന്/ സാത്മീകരണത്തിനാണ് ഈ റൗണ്ടുകള്‍ മാര്‍ക്കുനല്‍കുന്നത്. ഇത്തരമൊരു റൗണ്ടിന്റെ തന്നെ ജന്മത്തെ സ്വാധീനിക്കത്തക്ക സാംസ്‌കാരികസാന്നിദ്ധ്യമാണ് കോമഡി വേദികളിലെ ആണ്‍(പെണ്‍)പകര്‍ന്നാട്ടങ്ങള്‍ എന്നാണ് ഇതു തെളിയിക്കുന്നത്.
മികച്ച ഡബ്ബിംഗ് താരത്തിനും മികച്ച ഹാസ്യതാരത്തിനും മികച്ച ശാസ്ത്രീയഗായകനും അവാര്‍ഡുകള്‍ പങ്കിടുന്ന ഇന്നത്തെ സമ്പ്രദായത്തിലിനി മികച്ച സ്ത്രീവേഷത്തിനായിക്കൂടി സംസ്ഥാന ബഹുമതികള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമോ എന്ന ചിന്ത അപ്പാടെ അസാധുവാക്കുന്നതല്ല, പെണ്‍പ്രകടനങ്ങളിലൂടെ പ്രത്യേകം ഒരു നടനന്യൂനപക്ഷമായിത്തന്ന ഇടം നേടിക്കഴിഞ്ഞ ആണത്തം. അഭിനയലോകത്തെ ഈ 'ഉഭയജീവികള്‍' മലയാളത്തിലെ മാത്രം സമകാലിക സവിശേഷതയാണെന്നും ഓര്‍ക്കുക. ഒരര്‍ഥത്തില്‍ അത് നായികവേഷം ആണുങ്ങള്‍ കെട്ടിയാടിയിരുന്ന ആദികാലത്തേക്കുള്ള ചരിത്രത്തിലേക്കുള്ള മടക്കയാത്രകൂടിയാണ്. അതേസമയം തന്നെ അത് പുതിയൊരു ജനുസ്സിന്റെ സ്ഥാപനവല്‍ക്കരണത്തിലൂടെ പുതിയൊരു ചരിത്രമാവുകയും ചെയ്യുന്നു.

Tuesday, January 17, 2012

വെല്‍ഡണ്‍ ഗണേഷ്‌കുമാര്‍

തുടക്കത്തില്‍ സിനിമാമന്ത്രിക്കു കാല്‍ വഴുതുന്നോ എന്നു തോന്നിയ സംശയം, ചലച്ചിത്രമേളയുടെ നടത്തിപ്പോടുകൂടിയും, അതേത്തുടര്‍ന്നുണ്ടായ വിവാദങ്ങളോടുകൂടിയും അതിന്റെ മുകളറ്റംവരെ എത്തിയതാണ്. എന്നാല്‍ ഗണേഷ്‌കുമാറിന്റെ പുതിയ പ്രവൃത്തികളില്‍, ചില ദീര്‍ഘവീക്ഷണത്തിന്റെയും സുവ്യക്തതയുടെയും രജതരേഖകള്‍ കാണാനാവുന്നുവെന്നതില്‍ സന്തോഷമുണ്ട്. ചലച്ചിത്ര അക്കാദമിയില്‍ നിന്ന് ബീനാ പോളിനെ മാറ്റുന്നു എന്നു കേട്ടിട്ടും ഏറെ ആശങ്കപ്പെട്ടിട്ടുണ്ട് ഞാന്‍. കാരണം, 2000-2003 കാലയളവില്‍ മേളയുടെ ശരിക്കും ചെറുപ്പക്കാലത്തു മേളയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതു മുതല്‍ തന്നെ അവരുടെ സംഭാവന എന്തെന്ന് നേരിട്ടറിയാന്‍ കഴിഞ്ഞ ആളെന്ന നിലയ്ക്ക്, അവരെ മാറ്റുന്നത് മേളയ്ക്ക് എന്തുമാത്രം ദോഷം ചെയ്യുമെന്ന് തിരിച്ചറിഞ്ഞിരുന്നതാണ്. എല്ലാ പ്രവര്‍ത്തിയിലും കാണുമല്ലോ പ്രതിപ്രവര്‍ത്തനങ്ങള്‍. എല്ലാ നല്ലതിലും കാണും ചില അരുതായ്കകള്‍. ബീനയുടെ പ്രവര്‍ത്തികളെ മാനിക്കുകയും അവരില്‍ നിന്നുള്ള അരുതായ്കകളെന്തെങ്കിലുമുണ്ടെങ്കില്‍ അവയെ നിയന്ത്രിക്കുകയുമാണ് ശരിയായ മാനേജ്‌മെന്റ് വൈദഗ്ധ്യം. അതേതായാലും കെ.ബി.ഗണേഷ്‌കുമാര്‍ തിരിച്ചറിഞ്ഞുവല്ലോ, സന്തോഷം.
മുമ്പ് പലകുറി, മാറിമാറി വന്ന അവാര്‍ഡ് ജൂറികളുണ്ടാക്കിയ വിവാദങ്ങളെ വിലയിരുത്തിയിട്ടുള്ളപ്പോള്‍, സിനിമയെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയ്ക്ക് എനിക്കു തോന്നിയിട്ടുള്ള സംശയം അന്നേ എഴുതുകയും പറയുകയും ചെയ്തിട്ടുള്ളതാണ്. സാഹിത്യ അക്കാദമി മികച്ച രചനകള്‍ക്ക് അവാര്‍ഡ് കൊടുക്കുമ്പോള്‍ അതു നിര്‍ണയിക്കാനുള്ള സമിതിയില്‍ സംഗീതജ്ഞരെയോ സിനിമാക്കാരെയോ ഉള്‍പ്പെടുത്താറില്ലല്ലോ. ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് ജൂറിയില്‍ എഴുത്തുകാരെയോ ചലച്ചിത്രകാരന്മാരെയോ ഉള്‍പ്പെടുത്താറുമില്ല. എന്നാല്‍ സിനിമാ അവാര്‍ഡ് നിര്‍ണയ സമിതിയില്‍ മാത്രമാണ് എല്ലാ മേഖലകളിലും നിന്നുള്ളവരെ ഉള്‍പ്പെടുത്തിക്കാണാറുള്ളത്. ഇതിന്റെ നൈതികതയേപ്പറ്റിയാണ് പലപ്പോഴും എനിക്കു സംശയം തോന്നിയിട്ടുള്ളത്. ഏതായാലും ഗണേഷ്‌കുമാറിന്റെ പുതിയ പരിഷ്‌കാരത്തില്‍ അതിനും മറുപടിയുണ്ടാവുകയാണ്. സിനിമാരംഗത്തു നിന്നുള്ളവരെ മാത്രമേ ഇനിമുതല്‍ ജൂറിയിലുള്‍പ്പെടുത്തൂ എന്ന തീരുമാനം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശരികളില്‍ ഒന്നുതന്നെയാണ്. ചലച്ചിത്രപ്രവര്‍ത്തകരെ മാത്രമല്ല, നിരൂപകരെയും അതിലുള്‍പ്പെടുത്തണം. നിലവില്‍, അക്കാദമിയുടെ സ്ഥിരം കുറ്റികളില്‍ പെടാതെ അവാര്‍ഡ് വാങ്ങുന്ന ഏതെങ്കിലും ഒരു നിരൂപകനോ ഗ്രന്ഥകര്‍ത്താവോ ഉണ്ടായിപ്പോയാല്‍ പിന്നീട് അയാളെ അക്കാദമിയുടെ ഏഴയലത്തുകൂടി അടുപ്പിക്കാത്ത അവസ്ഥയാണുള്ളത്. സിനിമയെ സ്‌നേഹിക്കുന്നവരെയും സിനിമ സ്‌നേഹിക്കുന്നവരെയുമാണ് അക്കാദമി അടുപ്പിച്ചുനിര്‍ത്തേണ്ടത്. അല്ലാതെ സിനിമയുടെ പരാന്നഭോജികളെയല്ല.

Saturday, January 07, 2012

ചെറിയ ചെറിയ റിയാലിറ്റികള്‍




കഴിഞ്ഞദിവസം മകളുടെ സ്‌കൂള്‍വാര്‍ഷികദിനാഘോഷങ്ങള്‍ക്കു നിര്‍ബന്ധപൂര്‍ണമായ ക്ഷണം കിട്ടി, പൊതുഅവധിയല്ലാഞ്ഞിട്ടും അവധിയെടുത്ത് അവളുടെയും കൂടി കലാപ്രകടനങ്ങള്‍ കാണാന്‍ പോയപ്പോള്‍ സത്യത്തില്‍ ആമ്പരന്നു പോയി. പല വമ്പന്‍ സ്റ്റേജ് ഷോകളുടെയും ചെറിയ ചെറിയ സംഘാടനപ്പിഴവുകള്‍ കണ്ടിട്ട്, ' ഇതൊക്കെ എന്തോന്ന്, ഒരുമാതിരി സ്‌കൂള്‍വാര്‍ഷികം പോലെ..' എന്നു പുച്ഛം പറഞ്ഞതിനെ സ്വയം ശപിച്ചുകൊണ്ടായിരുന്നു ആ അമ്പരപ്പ്.
ബഞ്ചുകള്‍ നിരത്തിയിട്ട് തട്ടുണ്ടാക്കി, വര്‍ഷംമുഴുവനും ഹെഡ്മാസ്റ്ററുടെ മുറിയുടെ പിന്നാമ്പുറത്തോ, പി.ടി.അധ്യാപകന്റെ മുറിയുടെ തട്ടുമ്പുറത്തോ പൊടിയടിച്ചു ചുരുട്ടിക്കൂട്ടിയിട്ടിരുന്ന നീലയും മെജന്റയും കലര്‍ന്ന ബാക്ക്/ഫ്രണ്ട്/സൈഡ് കര്‍ട്ടനുകള്‍, എലിവെട്ടിയ ദ്വാരങ്ങള്‍ സഹിതം പിടിക്കയറില്‍ വലിച്ചുകെട്ടിയുണഅടാക്കിയ സ്റ്റേജില്‍ തൂക്കിയിട്ടിരിക്കുന്ന ഒരേയൊരു മൈക്കിനു മുന്നില്‍ അല്ലെങ്കില്‍ സ്റ്റാന്‍ഡിലുറപ്പിച്ച മൈക്കിനുമുന്നില്‍, തീര്‍ത്തും അമച്ചറായ പ്രകടനങ്ങള്‍ മാത്രം സ്‌കൂള്‍ വാര്‍ഷികത്തിനു പ്രതീക്ഷിച്ച എന്നെത്തന്നെയാണല്ലോ പറയേണ്ടത്. താഴെക്കവലയിലെ മുരുകന്‍ ചേട്ടനെക്കൊണ്ട് മല്‍മല്‍ തുണിയില്‍ ഫെവിക്കോളില്‍ നീലം മുക്കി ആര്‍ട്‌സ്‌ക്ലബ് സെക്രട്ടറി എഴുതിച്ചുകൊണ്ടുവരുന്ന 'സ്‌കൂള്‍ ഡേ' എന്ന ബാനര്‍ മൊട്ടുസൂചികൊണ്ട് പിന്‍കര്‍ട്ടനില്‍ ഉറപ്പിച്ചു ഭദ്രമാക്കുന്ന (ഉറപ്പായും ഈ ബാനര്‍ അല്‍പം ചരിഞ്ഞിട്ടായിരിക്കും കുത്തിപ്പിടിക്കുക) 'സെറ്റി'ലൂടെ തലങ്ങും വിലങ്ങും തലയ്ക്കു തീപിടിച്ച് ഓടിനടക്കുന്ന സംഘാടകച്ചുമതലയുള്ള അധ്യാപകരും വിദ്യാര്‍ഥികളും. മുന്‍ കര്‍ട്ടന്റെ ഞരമ്പുകള്‍ക്കു താഴെ മണ്ണുകൊണ്ടുകെട്ടിയികിഴികളിലൂടെ പാവാടനാടപോലെ വലിച്ചുപിടിപ്പിട്ട പരുത്തിച്ചരടുകളുടെ മൊത്തം ചുക്കാന്‍ പിടിച്ച് സൈഡില്‍ കസേരയിലിരിക്കുന്ന പ്യൂണ്‍ ചേട്ടന്‍. (ഒരു നല്ല ദിവസമല്ലേ, രണ്ടെണ്ണം അടിച്ചിട്ടുണ്ടാവും കക്ഷി, ഒരു സന്തോഷത്തിന്). വാടകയ്‌ക്കെടുത്ത, പഴകിയ, ശരീരങ്ങള്‍ക്കു യോജിക്കാതെ എന്‍സിസി വേഷം പോലിരിക്കുന്ന നിറം മങ്ങിയ വേഷവുമിട്ട് പ്രത്യക്ഷപ്പെടുന്ന കലാകാരന്മാരും കലാകാരികളും. നാടകത്തിനും മറ്റും പലരും പറയുന്നത് എന്തെന്നു മനസ്സിലാവാതെയായിരിക്കും പിന്‍നിരക്കാരുടെ കൂക്കുവിളിയും കൈയടിയും.
സ്‌കൂള്‍ വകയായുള്ള ചിരപുരതനമായ മൈക്ക് സെറ്റ് നിയന്ത്രിക്കുന്നത് ഫിസിക്‌സ് അധ്യാപകനായിരിക്കും. പിന്നെ അദ്ദേഹത്തിന്റെ ശിങ്കിടിയായിട്ടുള്ള സയന്‍സ് ക്‌ളബ് അധ്യക്ഷന്‍, ഇലക്ട്രോണിക്‌സില്‍ അഗ്രഗണ്യനായ ഏതെങ്കിലും പഠിപ്പിസ്റ്റ് ചങ്ങായി. ഈ മൈക്ക് ആവട്ടെ, അതിനോടു തൊട്ടുനിന്നു സംസാരിക്കുന്ന ആളുടേതൊഴികെ യാതൊന്നും സ്പീക്കറിലെത്തിക്കുകയുമില്ല. അതുതന്നെ, ഹൗളിംഗ് എന്ന സാങ്കേതികപ്രതിഭാസത്തോടെ ഒരു വാചകത്തിന് ഒന്നെന്ന നിലയ്ക്ക് ഓരിയിടലുമായിട്ടായിരിക്കും.
സര്‍ക്കാര്‍ സ്‌കൂള്‍ വാര്‍ഷികത്തിന് അന്നുമിന്നും (ഇന്നത്തെക്കാര്യം തീര്‍ത്തുപറയാനാവില്ല കേട്ടോ) മാതാപിതാക്കളുടെ സാന്നിദ്ധ്യം പരിതാപകരം തന്നെയായിരിക്കും.
മിക്കവാറും യുവജനോല്‍സവങ്ങളില്‍ സമ്മാനം കിട്ടിയ ഇനങ്ങളായിരിക്കും സ്‌കൂള്‍ ഡേയില്‍ സ്‌റ്റേജില്‍ അവതരിപ്പിക്കുക. അതിലും പ്രധാനം സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ചു കഴിഞ്ഞ കുറേ ദിവസങ്ങളായി അരങ്ങേറിയ കായിക-കലാമല്‍സരങ്ങള്‍ക്കുള്ള സമ്മാനദാനമായിരിക്കും. മുഖ്യാതിഥിയായ മന്ത്രിയോ ജനപ്രതിനിധിയോ മൂന്നുനാലു സമ്മാനങ്ങള്‍ കൊടുത്ത് തിരക്കുമൂലം സ്ഥലം കാലിയാക്കി കഴിയുമ്പോള്‍ മിക്കവാറും പിടി എ അധ്യക്ഷനായ, എതെങ്കിലും ഒരു സഹപാഠിയുടെ കരപ്രമാണിയായ അച്ഛനില്‍ നിന്നോ, ഹെഡ്മാസ്റ്ററില്‍ നിന്നോ തന്നെയായിരിക്കും സമ്മാനം വാങ്ങേണ്ടിവരിക, ബഹുഭൂരിപക്ഷത്തിനും. സോപ്പുപെട്ടി, ചോക്കലേറ്റ്, ഇസ്ട്രുമെന്റ് ബോക്‌സ്, പെന്‍സില്‍ ബോക്‌സ്, ചായപ്പെന്‍സില്‍...പിന്നെ സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന സമ്മാനം. പക്ഷേ എന്തൊരു വിലയായിരുന്നെന്നോ അതിന്.
ഫഌഷ്ബാക്കിന് ഇവിടെ അര്‍ധവിരാമമിടട്ടെ, വേണ്ട പൂര്‍ണവിരാമം തന്നെയാകട്ടെ. മകളുടെ സ്‌കൂള്‍ദിനക്കാഴ്ചയകളിലേക്ക് വീണ്ടുമൊരു ഫഌഷ് കട്ട്.
റിയാലിറ്റിഷോകളോട്, കുറഞ്ഞപക്ഷം പ്രാദേശിക ചാനലുകളുടെ മെഗാഷോകളോടെങ്കിലും മത്സരിക്കുന്ന പിന്നണി സെറ്റ്. പിന്നില്‍ വര്‍ണവെളിച്ചം വിതാനിച്ച് പ്രഫഷനല്‍ പെര്‍ഫെക്ഷനോടെ തീര്‍ത്തിട്ടുള്ള ബാക്ക്‌ഡ്രോപ്പ്. സ്‌കൂള്‍ സ്ഥാപകന്റെ നാമധേയത്തില്‍ നിര്‍മിച്ചിട്ടുളള, കുറഞ്ഞത് രണ്ടായിരം പേര്‍ക്കെങ്കിലും ഇരിക്കാവുന്ന കൂറ്റന്‍ ഓഡിറ്റോറിയത്തിലെ സ്ഥിരം സ്‌റ്റേജിനു മുന്നിലേക്ക് താല്‍ക്കാലികമായി കെട്ടിയിറക്കിയ കമനീയമായ റാംപ്. (ഇത് ഉദ്ഘാടകനായ യുവസംഗീതജ്ഞനു പാടിമുന്നേറാന്‍ മാത്രമുദ്ദേശിച്ചല്ല, മറിച്ച് കുരുന്നു സ്റ്റാര്‍ സിംഗര്‍മാര്‍ക്കും ഡാന്‍സര്‍മാര്‍ക്കും ചാനലിലെന്നോണം പരിമിതികൂടാതെ പെരുമാറാനാണ്.) കുറഞ്ഞത് 20,000 വാട്ട്‌സെങ്കിലും ഔട്ട്പുട്ട് ഉള്ള ഡിജിറ്റല്‍ സൗണ്ട് സിസ്റ്റം. റാമ്പു മുതല്‍ സ്റ്റേജിനകം വരെ വിദൂരനിയന്ത്രിത യന്ത്രവിളക്കുസംവിധാനം. പല നിറത്തിലും രൂപത്തിലും പ്രകാശത്തിലും തിളങ്ങുന്ന വിളക്കുകള്‍, ഓരോ ടീമിന്റെയും പ്രകടനത്തിന് പ്രഫഷനല്‍ ഛായ പകരുന്നു. ക്‌ളോസ്ഡ് സര്‍ക്ക്യൂട്ട് ടിവി സംപ്രേഷണം. അതിനായി സജ്ജമാക്കിയിട്ടുള്ള പാര്‍ശ്വത്തിരശ്ശീലകള്‍.
പരിപൂര്‍ണമായും മുന്‍കൂട്ടി തയാറാക്കിയ സ്‌ക്രിപ്റ്റിനെ ആശ്രയിച്ചുള്ള കോമ്പയറിങ്ങോടെയാണ് അവതരണം.അതിനായി മാത്രം മികച്ച പ്രസംഗപാടവമുള്ള വിവിധ പ്രായപരിധിയിലുള്ള ആണ്‍-പെണ്‍ സംഘങ്ങള്‍ പത്തെങ്കിലും വരും.
താരസന്ധ്യകളെ ധന്യമാക്കുന്ന ആട്ടവും പാട്ടുമടങ്ങുന്ന വൈവിദ്ധ്യത്തെ ഓര്‍മിപ്പിക്കുന്ന, ഒരുപക്ഷേ, പരിചിത താരങ്ങള്‍, ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന വിദഗ്ധ പരിശീലനത്തിനു ശേഷം അവതരിപ്പിക്കുന്ന സ്റ്റേജ് പ്രകടനങ്ങളെ നിഷകരുണം തോല്‍പ്പിക്കുന്ന കറയറ്റ, കുറ്റമറ്റ, മിഴിവാര്‍ന്ന പ്രകടനങ്ങള്‍. ഈ ഒരൊറ്റ പ്രകടനത്തിനു വേണ്ടി വാങ്ങിത്തയ്പ്പിച്ച വര്‍ണാഭമായ കോസ്റ്റിയൂമുകള്‍. നൃത്തത്തിനും മറ്റുമായി ഉണ്ടാക്കിയെടുത്തിട്ടിള്ളു നിറമാര്‍ന്ന പ്രോപ്പര്‍ട്ടികള്‍...! ഓരോ ടീമിന്റെയും പ്രകടനം കഴിയുമ്പോള്‍ കൂട്ടത്തോടെ ഒരു പ്രദേശത്തുനിന്നും കയ്യടി, ഇറങ്ങിപ്പോക്ക്. അടുത്ത സംഘത്തിന്റെ പ്രകടനം കാണാന്‍ അത്രയും തന്നെ സുഹൃത്തുക്കളുടെ, ബന്ധുക്കളുടെ സദസിലേക്കുള്ള തിരിച്ചൊഴുക്ക്-സദസ്സും നിറഞ്ഞുതന്നെ തുളുമ്പുന്നു!
സംഘക്കളികളില്‍ പ്രകടനങ്ങള്‍, ചുവടുകള്‍, ശരീരവിക്ഷേപങ്ങള്‍ എന്നിവ എല്ലാവരിലും ഒരേപോലെയാവുന്നില്ല എന്നതൊരു കുറ്റമായിരിക്കാം. പല തട്ടിലുള്ള, പല പ്രായക്കാരായ ഒട്ടുവളരെ കുട്ടികളെ ഒന്നിച്ചണിനിരത്തുമ്പോഴുണ്ടാകാവുന്ന തീര്‍ത്തും സ്വാഭാവികമായ ചില പോരായ്മകള്‍. പക്ഷേ അതിനുമപ്പുറം ആത്മവിശ്വാസത്തോടെയുള്ള കുരുന്നുകളുടെ കൂടി പ്രകടനങ്ങള്‍ കാണാതിരിക്കുന്നതെങ്ങനെ? സഭാകമ്പം എന്നത് പഴയൊരു പ്രയോഗമായിരിക്കുന്നുവോ? സ്‌റ്റേജ് ഫിയര്‍ ഇപ്പോള്‍ നമ്മുടെ തലമുറയ്ക്കായിരിക്കുമുണ്ടാവുക, മക്കളെ അണിയിച്ചൊരുക്കി സ്‌റ്റേജിലേക്കു കയറ്റിവിടുന്നതിനുമുമ്പ്. അല്ലാതെ സ്റ്റേജില്‍ ആയിരക്കണക്കിനാളുകളെ അഭിമുഖീകരിക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് തരിമ്പുമില്ല ഭയമോ, നാണമോ, സഭാകമ്പമോ. തീര്‍ച്ചയായും ഇത്തരം വേദികള്‍ കുട്ടികളിലെ ആത്മവിശ്വാസം വല്ലാതെ ഊട്ടിയുറപ്പിക്കുന്നുണ്ട്്.
ഒരുപക്ഷേ, ഈ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത കസെറ്റ് ബാക്ക്‌ഡ്രോപ്പിലെ ലിഖിതങ്ങള്‍ ഒഴിവാക്കി ഏതെങ്കിലും ചാനലില്‍ സംപ്രേഷണം ചെയ്താല്‍ ഒറ്റനോട്ടത്തില്‍ അതു ചാനലൊരുക്കിയ മെഗാഷോ അല്ലെന്നു തിരിച്ചറിയില്ല, കട്ടായം. ചാനലുകള്‍ക്കു നന്ദി. കാരണം ഈ പ്രഫനലിസം സ്‌കൂള്‍വാര്‍ഷികാഘോഷത്തിലേക്കു സന്നിവേശിപ്പിച്ചത് തീര്‍ച്ചയായും ചാനല്‍ ഷോകള്‍ തന്നെയായിരിക്കണമല്ലോ?

Thursday, December 29, 2011

ക്ളീന്‍ ആന്‍ഡ് ബ്യൂട്ടിഫുള്‍

ചില വാക്കുകളുണ്ട്.നമ്മുടെ ഭാഷയിലായിട്ടും നാം അയിത്തം കല്‍പിച്ചു വിളിപ്പാടകലെ നിര്‍ത്തുന്ന ചില പാവം വാക്കുകള്‍. 'നല്ല' എന്നുപയോഗിക്കാത്ത നാം 'മികച്ച' എന്നുപയോഗിക്കും. 'പൃഷ്്ഠ'വും 'നിതംബ'വും കുഴപ്പമില്ല നമുക്ക്, എന്നാല്‍ 'ചന്തി'ക്ക് നമ്മുടെ ചിന്തയില്‍പ്പോലും ചന്തമുള്ള ഒരിടമില്ല. നല്ല മലയാളത്തെ നാം സംസ്‌കൃതം കൊണ്ടു സംസ്‌കരിക്കാന്‍ ശ്രമിക്കും. അതുപോലെയാണ് വളി എന്ന വാക്കും. കീഴ്ശ്വാസം വന്നാല്‍ കുഴപ്പമില്ല; പക്ഷേ വളി വിട്ടാല്‍, അയ്യേ, വൃത്തികേട്. മലയാളിയുടെ വിട്ടുമാറാത്ത ഹിപ്പോക്രിസിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇങ്ങനെ ചില വാക്കുകളോടുള്ള പഥ്യം. ഈ ഇരട്ടത്താപ്പടക്കം മലയാളിയുടെ കപടസദാചാരത്തെ പ്രകടമായി പൊളിച്ചടുക്കാന്‍ ധൈര്യം കാട്ടുന്നിടത്താണ് വി.കെ. പ്രകാശിന്റെ, അനൂപ് മേനോന്റെ ബ്യൂട്ടിഫുള്‍ മനോഹരമായൊരു ദൃശ്യാഖ്യാനമായി മാറുന്നത്.
ഐശ്വര്യാ റായിയുടെ അക്ഷരവടിവൊത്ത ശരീരകാന്തി കണ്ട് അന്തംവിട്ടു നില്‍ക്കുന്ന ബഹുഭൂരിപക്ഷവും മറക്കുന്ന ഒരു കാഴ്ചയിലേക്കാണ് ബ്യൂട്ടിഫുളിലെ നന്ദു അവതരിപ്പിക്കുന്ന കഥാപാത്രം സംഭാഷണം കൊണ്ടു നമ്മെ കൂട്ടിക്കൊണ്ടു പോവുന്നത്. അത് ഐശ്വര്യ റായി വളിവിട്ടാല്‍ എങ്ങനെയിരിക്കും എന്ന ഒരു ചോദ്യമാണ്. ജീവശാസ്ത്രപരമായി ഐശ്വര്യയും നമ്മളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന അരക്കിട്ടുറപ്പിക്കല്‍, ജീവിതയാഥാര്‍ഥ്യങ്ങളുടെ ഏറ്റവും കരുത്തുറ്റ ഒരു ഒറ്റവാക്യമായി മാറുന്നു.

അടുത്തകാലത്ത്, ഇത്രയേറെ നെഗറ്റീവ് പ്രചാരണം കിട്ടിയ മറ്റൊരു സിനിമയുണ്ടാവില്ല. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്ക്കുണ്ടായതിനേക്കാള്‍ ഗൗരവമുള്ള ആരോപണങ്ങള്‍. അവലംബകൃതികളായി പ്രചരിച്ചതു തന്നെ എത്രയോ വിദേശ, സ്വദേശ സിനിമകള്‍. അത്തരം പ്രചാരണങ്ങളെയെല്ലാം അതിജീവിക്കുക എന്ന വൈതരണി കടന്ന് ബ്യൂട്ടിഫുള്‍ കണ്ടവര്‍ കണ്ടവര്‍ അന്തംവിട്ടത് അതിന്റെ ഒറിജിനാലിറ്റി കണ്ടിട്ടാണ്. ലക്ഷണമൊത്ത ഒരു കുഞ്ഞു സിനിമ. അതിന്റെ ലക്ഷ്യം ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കര്‍ എന്‍ട്രി അല്ല. അവാര്‍ഡുകളുമല്ല. ഒരു കലാസൃഷ്ടി ആദ്യമായും അവസാനമായും ലക്ഷ്യമിടുന്നത് അത് ആസ്വദിക്കുന്നവരെയാണ്. ഇതു ശരിയാണെങ്കില്‍ ബ്യൂട്ടിഫുള്‍ ലക്ഷ്യത്തില്‍ ചെന്നു തറച്ച അമ്പുതന്നെയാണ്, സംശയം വേണ്ട.

മുന്‍വിധികളില്ലാതെ ജീവിതത്തെ സമീപിച്ചിരിക്കുന്നു എന്നുള്ളതാണ് ഈ സിനിമയുടെ മേന്‍മ, നന്മയും. രാജീവ് നാഥിന്റെ പകല്‍ നക്ഷത്രങ്ങള്‍ (2008),അനുഭവ് (ഹിന്ദി 2009), അരുണ്‍കുമാറിന്റെ കോക്ക്‌ടെയ്ല്‍(2010) എന്നീ സിനിമകള്‍ക്കു ശേഷം അനൂപ് മേനോന്റെ തൂലികയില്‍ നിന്നുടലെടുത്ത ബ്യൂട്ടിഫുളിനെ അനൂപിന്റെതന്നെ മുന്‍കാലചിത്രങ്ങളില്‍ നിന്നു വ്യതിരിക്തമാക്കുന്നത് അതിന്റെ ലാളിത്യമാണ്. സിനിമയുടെ കഌസിക്കല്‍ വച്ചുകെട്ടലോ, ഫോക്ക്‌ലോര്‍ ചമ്രംപടയലോ ഇല്ലാതെ, സ്വച്ഛമായൊരു ദൃശ്യാനുഭവം. സംഭാഷണങ്ങളിലെ ലേശമൊരു രഞ്ജിത് ഛവി കൂടി ഒഴിവാക്കാമെങ്കില്‍, ബ്യൂട്ടിഫുള്‍ ഈസ് ക്ളീന്‍.പകല്‍നക്ഷത്രങ്ങളിലൂടെതന്നെ പത്മരാജന്‍ ഭക്തി ആവോളം പ്രകടമാക്കിയ അനൂപ് തൂവാനത്തുമ്പികളുടെ ഹാങോവര്‍ ആവിഷ്‌കരിച്ചുകൊണ്ട് അതൊന്നുകൂടി അടിവരയിടുന്നു.

ഛായാഗ്രഹണത്തിലെ കലണ്ടര്‍ സൗന്ദര്യവും ശബ്ദാലേഖനത്തിലെ നിഷ്ഠുരമായ കൃത്യതയുമൊക്കെ വി.കെ.പി.യുടെ മുന്‍കാല സിനിമകളും പരസ്യങ്ങളും കണ്ടിട്ടുള്ളവര്‍ക്ക് കോള്‍മയിര്‍ കൊള്ളാനുള്ള വകയൊന്നുമല്ല. എന്നാല്‍, ജയസൂര്യയുടെയും മേഘ്‌നരാജിന്റെയും ടിനിടോമിന്റെയും പ്രകടനങ്ങള്‍ അങ്ങനെയല്ല. ടിനിയുടെ ഏറ്റവും മികച്ച അഭിനയമുഹൂര്‍ത്തം തന്നെയാണ് ബ്യൂട്ടിഫുളിലേത്. ജയസൂര്യ ഒരു പക്ഷേ ഓര്‍മിക്കപ്പെടാന്‍ പോകുന്നത് (ഇനി ഇതിലും കാമ്പുള്ളതു വരും വരെ) ടി.വി.ചന്ദ്രന്റെ കൈയബദ്ധമായ ശങ്കരനും മോഹനനും ഫാന്‍സി ഡ്രസിലൂടെയാവില്ല, ബ്യൂട്ടിഫുളിലെ അച്ചായനിലൂടെയായിരിക്കും.വില്ലത്തം ആണുങ്ങള്‍ക്കുമാത്രമായി സംവരണം ചെയ്തിട്ടുള്ള ഇന്ത്യന്‍ സിനിമയില്‍ ലക്ഷണമൊത്തൊരു വില്ലത്തിയെ അതിശയോക്തിയുടെ ആടയാഭരണങ്ങളില്ലാതെ മേഘ്‌നയില്‍ കാണാന്‍ കഴിഞ്ഞല്ലോ, സന്തോഷം. പ്രതിഛായയുടെ പുറന്തോടു പൊളിച്ച് ഇങ്ങനെയൊരു വേഷം ചെയ്യാന്‍ തയാറായതുകൊണ്ട്, അവര്‍ ഇതുവരെ ചെയ്ത ഗഌമര്‍ കോപ്രായങ്ങളെല്ലാം ശുദ്ധികരിച്ചിരിക്കുന്നു.

കന്യക മിന്നലെ ഫിലിം അവാര്‍ഡ് നിശയ്ക്ക് ഒറ്റക്കമ്പിപ്പുറത്ത്, ടിവി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ജിനു ജോയിയുടെ അസാധാരണ നൃത്തപ്രകടനം കണ്ട് അന്തംവിട്ട അനൂപ് നാരായണന്‍, ജിനുവിനു മുന്നില്‍ തങ്ങളൊന്നും താരങ്ങളേയല്ല എന്ന് അഭിനന്ദിച്ചത് ഉപചാരമായിരുന്നില്ലെന്ന് ബ്യൂട്ടിഫുള്‍ തെളിയിക്കുന്നു. അതിലെ നിര്‍ണായകമായൊരു സീനില്‍ ജയസൂര്യയുടെ വീട്ടില്‍ നിന്നു ചാടി പോകുന്ന കള്ളന്റെ വേഷത്തില്‍, ജയസൂര്യയുടെ പ്രഭാതസ്വപ്‌നത്തിലെ സില്ലൗട്ട് ദൃശ്യത്തില്‍ ജിനുവിന്റെ സാന്നിദ്ധ്യമുണ്ടായത് അനൂപിന്റെ ശുപാര്‍ശയിലായിരിക്കുമെന്നു വ്യക്തം.
ഒന്നുകൂടി പറഞ്ഞിട്ട് അവസാനിപ്പിക്കട്ടെ. അനൂപില്‍ പ്രതീക്ഷ വര്‍ധിക്കുകയാണ്.അടുത്ത ചുവട് കൂടുതല്‍ സൂക്ഷിക്കണം. മുന്നോട്ട് വളരാനെ പാടുള്ളൂ. താഴേക്ക് ഇറങ്ങാന്‍ ഇടവരരുത്. കരുതി മാത്രം ചുവടുവയ്ക്കുക. നാളെ നിങ്ങളുടേതാവട്ടെ.

Monday, October 10, 2011

ഗസല് രാജാവിനൊപ്പം ഒരു ദിവസം...

1993 ഫെബ്രുവരി എട്ട്. കോഴിക്കോട്ട് മലബാര് മഹോത്സവം ആദ്യമായി അരങ്ങേറുന്നതിന്റെ ത്രില്ലിലാണ് നഗരവാസികള്. തൊട്ടടുത്ത ജില്ലകളില് നിന്നു പോലും കലാസ്നേഹികള് കോഴിക്കോട്ടെത്തി ദേശീയപ്രസിദ്ധരായ സംഗീതജ്ഞരുടെയും നര് ത്തകരുടെയും പ്രകടനങ്ങള് കാണാനെത്തിയിരുന്ന ദിവസങ്ങള് . അന്നു വൈകിട്ട് മാനാഞ്ചിറ മൈതാനത്തെ കലോത്സവേദിയില് ഗസല് സന്ധ്യ നയിക്കേണ്ടത് ജഗജ്ജിത് സിംഗ് ആയിരുന്നു. കാപ്പാട് ബീച്ച് റിസോര്ട്ടില് തന്പടിച്ചിരുന്ന അദ്ദേഹത്തെയും സംഘത്തെയും കാണാന് പി.ആര്.ഡിയുടെ നേതൃത്വത്തില് റിസോര്ട്ടിലേക്കു കൊണ്ടുപോയ മാധ്യമസംഘത്തിലായിരുന്നു ഞാന്. ഇന്ത്യന് എക്സ്പ്രസില് നിന്നുള്ള അരുണിനും എനിക്കും മാത്രമായി കുറച്ചു നേരം ജഗജ്ജിത് സിംഗ് സ്വകാര്യമായി കൂടിക്കാഴ്ച അനുവദിച്ചു. അന്ന്, അദ്ദേഹത്തിന്റെ മകന് വിവേകും തബലിസ്റ്റായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത് ഓര്ക്കുന്നു. പിന്നീട്, ഈ മകനെ വിധി അദ്ദേഹത്തിന് നഷ്ടപ്പെടുത്തുകയായിരുന്നു.
പിറ്റേന്നത്തെ മലയാളമനോരമ ദിനപ്പത്രത്തിന്റെ കോഴിക്കോട് ലോക്കല് പേജില് വന്ന ആ അഭിമുഖത്തില് നിന്നുള്ള ചില ഭാഗങ്ങള് അദ്ദേഹത്തോടുള്ള ആദരാഞ്ജലി കലര്ന്ന ആരാധനയോടെ എടുത്തെഴുതട്ടെ.
കോഴിക്കോട്-സംഗീതത്തിനു ജാതിയില്ല, മതവും. ഭാഷയും ദേശവും അതിന്റെ ആസ്വാദനത്തിന് ഒട്ടൊരു തടസവുമല്ല. പറയുന്നത് ജഗജ്ജിത് സിംഗ്. കരളിലെ മോഹങ്ങള് മഞ്ഞുരുകുന്ന സംഗീതത്തില് ചാലിച്ചൊരുക്കുന്ന ഗസലുകളുടെ മുടിചൂടാമന്നനായ ജഗജ്ജിത് സിംഗ്
വെറുംവാക്കു പറയുകയല്ല ജഗജ്ജിത് സിംഗ്. അദ്ദേഹത്തിന്റെ പക്കമേളസംഘം ആ വാക്കുകള്ക്കു തെളിവാണ്. അവരില് മുസ്ലീമുണ്ട്. സിക്കുണ്ട്, ഹിന്ദുവും. സംഗീതത്തിന് ജാതി വര്ഗ്ഗ ഭേദമില്ല. ഉദാഹരണത്തിന് നമ്മുടെ വയലിന് തന്നെയെടുക്കൂ. അതൊരു പാശ്ചാത്യ വാദ്യോപകരണമാണ്.സിംഫണി മുതല് കര് ണാടിക്കിനു വരെ വയലിന് തന്നയല്ലേ അടിസ്ഥാനം.
സംഗീതം അമ്മയാണ്, ദൈവമാണ്.ഞങ്ങള് പല ആള്ക്കാര്, ജാതിക്കാര്.പക്ഷേ ഞങ്ങളാരാധിക്കുന്ന ദൈവം ഒന്നാണ്.സ്വരം സംഗീതം പ്രണവാകാരം.
സംഗീതത്തില് പാരന്പര്യം എന്നൊന്നില്ല. ഞങ്ങള് പാടിത്തുടങ്ങുന്പോള് ബീഗം അഖ്തറും സൈഗാളുംഒക്കെ പാടിത്തെളിയിച്ച വഴിയേയാണ് നീങ്ങി.ത്. 50 വര്ഷം മുന്പ് അവര് സൃഷ്ടിച്ചതായിരുന്നു അന്നത്തെ പാരന്പര്യം. എന്നാല് അതിനുമുന്പോ അങ്ങനെ ചിന്തിക്കുന്പോള് ഇന്നു ഞങ്ങളൊക്കെ പാടുന്ന ശൈലിാവും നാളെ തലമുറയ്ക്ക് പാരന്പര്യം. കലയുടെ സ്ഥിതി മൊത്തമിതു തന്നെ. നിയതമാ. ഒരു ശൈലിയില് കടിച്ചുതൂങ്ങാന് ആവില്ല.
അതു കാലാനുസരണം മാറും. അതുതന്നെയാണു കലയുടെ അമരത്വത്തിന്റ രഹസ്യവും.
ഗസലിനാണെങ്കില് പ്രത്യേകമായൊരു ശൈലി എന്നു പറയാനൊന്നുമില്ല. കവിയുടെ വാക്കുകള്ഡ, അവയുടെ വികാരമറിഞ്ഞ് അതിനനുസൃതമായ ഈണം പകര്ഡന്നു സദസറിഢ്ഢു പാടുക. അതാണു ഗസലിന്ഡറെ സ്വഭാവം.ഇതിനു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തില് അഗാധ പാണ്ഡിത്യം ആവശ്യമാണ്. ഞാന് പോലും ഗസലില് ഒരു വിദ്യാര്ഥിയാണ്.
പുതിയ തലമുറയിലെ ഗായകര്ക്കു വേണ്ടതു പക്ഷേ പ്രശസ്തിയിലേക്കുള്ള കുറുക്കുവഴികളാണ്. പബ്ളിസിറ്റി സ്റ്റണ്ടിലൂടെ ഒറ്റ രാത്രി കൊണ്ടവര് ഗസല്ഡ
ഗായകരാവുന്നു.വന്നതു പോലെ തന്നെ മറ്റേ രാത്രിയില് അറിയപ്പെടാത്തവരുടെ പട്ടികയിലേക്കു തള്ളപ്പെടുന്നു. നല്ലൊരു ഗസല്ഡ ഗായകനാവാന് വര്ഷങ്ങളുടെ തപസ്യ ആവശ്യമാണ്. ഞാന് ഇരുപതു വര്ഷത്തെ കഠിന പരിശീലനത്തിനു ശേഷമാണു മുഴുനീള പരിപാടി അവതരിപ്പിച്ചത്.
ഗസലിനെ സംബന്ധിച്ചിടത്തോളം അതിലെ ഗായകന്റെ മനോധര് മത്തിനാണ് ഏറെ പ്രാധാന്യം. സദസിന്റെ ഹൃദയഭാവമറിഞ്ഞാവണം പാട്ടിന്റെ ഭാവവും. ലളിതവും മൃദുലനുമായൊരു പ്രണയഗീതത്തിന് അതിനനുയോജ്യമായ രാഗം തെരഞ്ഞെടുക്കേണ്ടതും അയാളാണ്. സാധാരണയായി ഭൈരവി, തോടി, രാഗേശ്വരി, ഖാമോജ്, പഹാഡി രാഗങ്ങളിലാണ് ഗസലുകള് ചിട്ടപ്പെടുത്തുക.
പ്രേംഗീത്, നിര് വാണ തുടങ്ങിയ ഒട്ടേറെ ചലച്ചിത്രങ്ങള്ക്കും മിരസ ഗാലിബ് എന്ന ടിവി പരന്പരയ്കും ഈണം നല്കിയ ജഗജ്ജിത് സിംഗിന് ഇന്നത്തെ ചലച്ചിത്ര സംഗീതത്തെപ്പറ്റിയുള്ള അഭിപ്രായമെന്താവും.
പണ്ടൊക്കെ തനി ശാസ്ത്രീയ സംഗീതത്തെ അടില്ഖാനമാക്കിയയുള്ളതായിരുന്നു ചലച്ചിത്രസംഗീതം. ഇന്നു പക്ഷേ അതല്ല. പാശ്ചാത്യ സ്വാധീനത്തില് കേവലം ശബ്ദാഭാസം മാത്രമായി മാറുന്നു. പക്ഷേ ഇതു മാറും. വീണ്ടും അഭൌമസംഗീതത്തിന്റെ സുവര് ണകാലം വരികതന്നെ ചെയ്യും.
ഇന്ത്യന് ഗസലും പാക്കിസ്ഥാനി ഗസലും തമ്മില് വ്യത്യാസമെന്തെങ്കിലും...
പാക്കിസ്ഥാനി ഗസലെന്ന്ൊരു ശാഖതന്നെയില്ല. ഗസല് ഒന്നേയുള്ളൂ. ഹിന്ദുസ്ഥാനി രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ളത്. പാക്കിസ്ഥാന് ഗായകരില് നന്നായി പാടുന്നവരുണ്ട്.പക്ഷേ അവരും അടിസ്ഥാനമാക്കുന്നത് ഭാഗേശ്വരി രാഗേശ്വരി രാഗങ്ങള് തന്നെ.
ഇന്ത്യയിലെ കത്തിയെരിയുന്ന നഗരമായ മുംബൈയില് നിന്നു കേരളത്തില് വന്നിറങ്ങിയ ജഗജ്ജിത് സിംഗിനു സംതൃപ്തി,ഇവിടത്തെ ശാന്തത കണ്ടിട്ട്. മലയാളത്തിന്റെ യേശുദാസിനെപ്പറ്റിയും മതിപ്പ് നല്ല സ്വരമല്ലേ ദാസിന്റേത്
രാജസ്ഥാനിലെ ശ്രീരംഗ നഗറില്ഡ ജനിച്ച ജഗജ്ജിത് സിംഗിനു ഹിന്ദുസ്ഥാനി സംഗീതത്തില് ഗുരു രാജസ്ഥാനിലെ ഉസ്താദ് ജമാല് ഖാനാണ്.1965 മുതല് 76 വരെ നിരന്തര സാധനയിലൂടെ നേടിയെടുത്ത ആത്മവിശ്വാസവുമായി അദ്ദേഹം ഗസല് രംഗത്തേക്കു കടന്നുവന്നു. 76 ല് ഭാര്യ ചിത്രാസിംഗുമൊത്ത് അവിസ്മരണീയ ഗാനങ്ങള് എന്ന ആല്ഡബമിറക്കിയതോടെയായിരുന്നു അരങ്ങേറ്റം. തുടര്ന്നു നിരവധി ആല്ബങ്ങള്.വിദേശത്തും സ്വദേശത്തുമായി നിരവധി സദസുകള്.ഇന്നു ഗസലിന്റെ പര്യായങ്ങളിലൊന്നാണു ജഗജ്ജിത് സിംഗ് എന്ന പേര്.

Thursday, September 08, 2011

കാളിന്ദിയാടുന്ന വൃന്ദാവനം









ഡല്‍ഹിക്കും ആഗ്രയക്കുമിടയിലാണ് മഥുര. ശ്രീകൃഷ്ണന്റെ മഥുരാപുരി. കംസന്റെ രാജധാനി. രാധയുടെയും രാധികമാരുടെയും മഥുര.യമുനാതീരത്ത് യദുകുല രതിദേവന്‍ രാധയ്ക്കും കാമുകിമാര്‍ക്കുമൊപ്പം രാസലീലയാടിയ വൃന്ദാവനത്തിന്റെ ഹരിതഭൂമിക. യമുനയുടെ കൈവഴിയില്‍ വിഷം കലക്കിയ കാളിയന്റെ കലിയടക്കി മര്‍ദ്ദിച്ചവശനാക്കിയ കാളിന്ദിയുടെ ഊഷരഭൂമി.

മഥുരയില്‍, ആളുകള്‍ക്കിടയില്‍ സംബോധനകള്‍ക്ക് ഔപചാരികതയില്ല. നമസ്‌തെയും രാംരാംജിയുമില്ല. ഹലോയും ഹായ് യുമില്ല. എല്ലാം രാധേ രാധേ മാത്രം. അവരുടെ ഉണ്ണികൃഷ്ണന്റെ ഇഷ്ടസഖിയുടെ പേരോതിവിളിക്കുന്നതു തന്നെ പുണ്യമായി കാണുന്ന ജനതതി. അവര്‍ക്ക് ശ്രീകൃഷ്ണനും രാധയും പുരാവൃത്തത്തിലെ കഥാപാത്രങ്ങളോ ഇതിഹാസത്തിലെ നായികാനായകന്മാരോ അല്ല, മറിച്ച് തലമുറകളായി കൈമാറിപ്പോരുന്ന ഒരു വികാരം തന്നെയാണ്. പശുവിന്‍ പാലില്‍ നിന്ന് അപ്പോള്‍ കടഞ്ഞെടുത്ത തൂവെള്ള വെണ്ണയുടെ പരിശുദ്ധിയുള്ള ഒരു വികാരം. ആരാധനയ്ക്കും ദിവ്യത്വത്തിനുമപ്പുറം, ഹരി അവര്‍ക്കൊരു ബന്ധുവാണ്. അടുത്ത ചാര്‍ച്ചയില്‍പ്പെട്ട ഒരു ജ്യേഷ്ഠനോ അനിയനോ മകനോ..രാധയാകട്ടെ അവര്‍ക്കു സ്വന്തം മകളോ, പെങ്ങളോ തന്നെയാണു താനും.
അമ്പലങ്ങളുടെ നഗരമാണ് മഥുര. ക്ഷേത്രനഗരിയെന്ന ബഹുമതിക്ക് കാശിയുള്‍പ്പെടെ മറ്റു മഹാനഗരങ്ങള്‍ വേറെയുള്ള ഇന്ത്യയില്‍ പക്ഷേ, എവിടെത്തിരിഞ്ഞുനോക്കിയാലും ആരാധനാലയങ്ങളുള്ള ഇത്രയും ചെറിയൊരു പട്ടണം വേറൊന്നുണ്ടാവുമോ എന്നു സംശയം. ചെറുതും വലുതുമായ 5000 രാധാകൃഷ്ണ ക്ഷേത്രങ്ങളാണ് ഈ കൂഞ്ഞുപട്ടണത്തിലുള്ളത്. ക്ഷേത്രമെന്നു കേള്‍ക്കുമ്പോള്‍, മഹാക്ഷേത്രമെന്നൊന്നും ധരിക്കരുത്. ഏതെങ്കിലും വൃക്ഷത്തണലിലുള്ള ചെറിയൊരു പ്രതിഷ്ഠ. ആര്‍ക്കും കയറി നേരിട്ട് ആരതിയുഴിയാവുന്ന ഉത്തരേന്ത്യന്‍ പൂജാവിധികള്‍. ഇവിടെ ഷര്‍ട്ടിനും പാന്റിനും വിലക്കില്ല. ജീന്‍സിനും ടോപ്പിനും വിലക്കില്ല. വസ്ത്രമല്ല, മനസ്സാണ് പരിശുദ്ധമായിരിക്കേണ്ടത് എന്ന മഹാദര്‍ശനമാണ് ഈ ചെറു ആരാധനാലയങ്ങളിലെ ആകെയുള്ള ആദര്‍ശം. സന്ധ്യ പിറന്നാല്‍, എവിടെ നിന്നും ഉയരുന്ന മണിയൊച്ചകളാണ്. ആരതിയോടനുബന്ധിച്ച്, നമ്മുടെ ദീപാരാധനയോടനുബന്ധിച്ച് ചെമ്പു പാത്രം പോലിരിക്കുന്ന ഒരുതരം വാദ്യോപകരണത്തില്‍ വടികൊണ്ടടിച്ചുണ്ടാക്കുന്ന ഇടറിയ തമ്പേറിന്‍ ശബ്ദം. ഒപ്പം ഹരേരാമ ഹരേകൃഷ്ണ മന്ത്രവും, രാധേ രാധേ വിളികളും.
ചാളപോലെ, ചേരിപോലെ അട്ടിയട്ടിയായി ഷീറ്റുമേഞ്ഞ വീടുകളില്‍ ഒന്നില്‍പ്പോലും കറന്റ് കണക്ഷനില്ല. പക്ഷേ വൈദ്യുതിവിളക്കുണ്ട്. സംഗതി ലളിതം. തൊട്ടടുത്തെ വൈദ്യുത പോസ്റ്റിലെ ഫ്യൂസിലേക്ക് വീട്ടില്‍ നിന്നൊരു വയര്‍. അയല്‍പക്കത്തെ ആരാധനാലയത്തില്‍ സന്ധ്യാദീപം തെളിയുന്നതോടെ, വീ്ട്ടുകാരിലാരെങ്കിലും ഈ വയര്‍ പോസ്റ്റിലെ ഫ്യൂസിളക്കി അതിലേക്ക് ഘടുപ്പിക്കും. പിന്നെ വീടുകളിലാകെ ആയിരം വാട്ട് ദീപപ്രഭ!
ഇടുങ്ങിയ തെരുവുകളും വൃത്തിഹീനമായ പരിസരങ്ങളുമാണ് മഥുരാപുരിയുടെ സമകാലിക ചിത്രം. യമുനയുടെ കരവരെയേ ഇടത്തരം വാഹനങ്ങളെങ്കിലും എത്തിച്ചേരൂ. പിന്നീട്, ക്ഷേത്രനഗരിയില്‍ കാല്‍നടയോ, ഓട്ടോയോ, ബൈക്കോ സൈക്കിളോ മാത്രം ശരണം. ബൈക്കുകള്‍ക്കോ സൈക്കിളിനോ ഹോണും ബെല്ലുമല്ല പ്രധാനം. അതുകൊണ്ടൊന്നും മിഠായിത്തെരുവിനെ വെല്ലുന്ന മനുഷ്യസാഗരത്തിന്റെ തിരക്കിനെ വകഞ്ഞുമാറ്റാനാവില്ല. പകരം ഡ്രൈവര്‍മാര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ വിളിക്കും-രാധേ, രാധേ!. അപ്പോള്‍, ആളുകള്‍മാത്രമല്ല, കാലികള്‍ പോലും വഴിമാറിക്കൊടുക്കും;പണ്ട് പ്രസവിച്ചുടന്‍ കണ്ണനെ കൂടയിലാക്കി വാസുക്കിയെ കുടയാക്കി മഥുരയില്‍ നിന്ന്്ു ഗോകുലത്തേക്കു നടന്ന വസുദേവര്‍ക്കുമുന്നില്‍ യമുനയിലെ ഓളങ്ങള്‍ രണ്ടായി പകുത്തു വഴിനല്‍കിയതുപോലെ!
കാലികളുടെ നഗരം കൂടിയാണ് മഥുര. ഭാരതം കണ്ട മഹായിടയന്റെ സാക്ഷാല്‍ ഗോപാലന്റെ നാട് അങ്ങനെയല്ലാതായെങ്കിലാണല്ലോ അത്ഭുതം. ഗോക്കള്‍ മാത്രമല്ല എരുമകളും സമൃദ്ധമാണ് മഥുരയിലെങ്ങും. പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും വെള്ളത്തേക്കാള്‍ വിലക്കുറവാണിവിടെ. പരിശുദ്ധമായ കട്ടത്തൈരും, മണ്‍ഗഌസില്‍ പകര്‍ന്നു തരുന്ന മോരിന്‍വെള്ളവും, കട്ടവെണ്ണയും, നെയ്യില്‍ ഉണ്ടാക്കിയ മധുരപലഹാരങ്ങളും നിറഞ്ഞ തെരുവോരവ്യാപാരകേന്ദ്രങ്ങള്‍.ഈറക്കുഴലുകളും മയില്‍പ്പീലയും കച്ചവടം ചെയ്യുന്നവര്‍. ഇവിടെ പലയിടത്തും കൈകൊണ്ടല്ല പാല്‍കടയുന്നത്. വൈദ്യൂതീകൃത കടച്ചില്‍ യന്ത്രങ്ങളുണ്ട് മിക്ക കടകളിലും. ശ്രീകൃഷ്ണന്‍ ഇവര്‍ക്കു വയറ്റുപ്പിഴപ്പുകൂടിയാവുന്നു.
മഥുരയില്‍ ഇതിഹാസം കഥപറുയന്ന ഒട്ടേറെ ദേവസ്ഥലികളാണുള്ളത്. വൃന്ദാവനം തന്നെ നാലോ അഞ്ചോ. പലതും പല ആശ്രമങ്ങളുടെ ഉടമസ്ഥതയിലുള്ളത്. ആദിശങ്കരന്റെ ജന്മസ്ഥലത്തുമുണ്ടല്ലോ അവകാശവാദങ്ങളുടെ വേറിട്ട ചരിത്രഭൂമികള്‍. അതുപോലെതന്നെയാണ് വൃന്ദാവനത്തിന്റെയും മറ്റും കാര്യവും. എന്നാലും സ്വാമി ചൈതന്യ മഹാപ്രഭുവിന്റെ ആശ്രമത്തോടനുബന്ധിച്ചുള്ള സ്ഥലങ്ങളാണ് ശ്രീകൃഷ്ണന്റെ ബാലലീലകളുമായി ബന്ധപ്പെട്ട യഥാര്‍ഥ ഭൂമികയെന്നാണ് അധികംപേരും വിശ്വസിച്ചുപോരുന്നത്. കാളിന്ദിയും, കടമ്പമരവുമെല്ലാം അതിനുള്ള തെളിവായി ചൂണ്ടിക്കാട്ടുന്നു. ധ്യാനത്തിനിടെ വെളിപാടുപോലെ മനമുകുരത്തില്‍ തെളിഞ്ഞതനുസരിച്ചാണേ്രത മഹാതാപസ്വി ഇവിടെയെത്തി ഈ സ്ഥലമാണു വൃന്ദാവനമെന്നും ഇതാണ് ആ കദംബമരമെന്നുമൊക്കെ തിരിച്ചറിഞ്ഞതത്രേ. അദ്ദേഹം ചൂണ്ടിക്കാണിച്ചതനുസരിച്ച് അന്നത്തെ ഭരണാധികാരി ഇവിടെ ക്ഷേത്രസമുച്ചയം പണിതുനല്‍കുകയായിരുന്നു.
ബാല്യകാലത്ത് ശ്രീകൃഷ്ണന്റെ അവതാരലക്ഷ്യങ്ങളിലൊന്നായിരുന്ന കാളിയമര്‍ദ്ദനം നടന്ന ഇടമാണ് കാളിന്ദിനദി. യമുനയുടെ ഒരു കൈവഴിയായിരുന്നു കാളിന്ദി. വഴിമാറിയൊഴുകി എന്നു വിശ്വസിക്കുന്ന കാളിന്ദിയുടെ ഇപ്പോഴത്തെ സ്ഥിതി ഒരു അഴുക്കുകാനയുടേതിനുസമാനമാണ്. കെട്ടിനിര്‍ത്തി ദുര്‍ഗന്ധം പരത്തുന്ന ഒരു ഓട. ചുവപ്പുകല്ലില്‍ കെട്ടിയ സ്‌നാനഘട്ടം. ചൈതന്യമഹാപ്രഭുവിന്റെ ആശ്രമത്തോടനുബന്ധിച്ചാണ് കാളിന്ദി. ഇതിന്റെ കരയിലായി യുഗങ്ങള്‍ പഴക്കമവകാശപ്പെടുന്ന കടമ്പമരക്കൊമ്പ്. ഇവിടെയിരുന്നിട്ടാണത്രേ, ബാലകൃഷ്ണന്‍, യമുനയില്‍ കുളിച്ചുകൊണ്ടിരുന്ന ഗോപികമാരുടെ വസ്ത്രാപഹരണം നടത്തിയത്. ഇതിന്റെ ഓര്‍മയ്ക്കായിട്ടാണ് ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ ഈ മരക്കൊമ്പില്‍ ഒരു കഷണം പട്ടുതുണി തൂക്കിയിടുന്നത്. പെണ്ണുങ്ങളുടെ തുണിയുരിയുന്നവനോ ഈശ്വരന്‍ എന്ന സംശയത്തിന് ചൈതന്യ മഹാപ്രഭുവിന്റെ വിശദീകരണം ആശ്രമപരിസരത്ത് ആലേഖനം ചെയ്തുവച്ചിരിക്കുന്നു-ഭഗവാനുമുന്നില്‍ വസ്ത്രത്തിന്റെ ആവരണം പോലുമില്ലാതെ നിര്‍മ്മലാവസ്ഥയില്‍ ആരാധിക്കുന്നവളാണ് യഥാര്‍ഥ ഭക്ത. ദൈവമറിയാതെ എന്തു നഗ്നത എന്നതാണ് ഈ കഥയുയര്‍ത്തുന്ന ദാര്‍ശനികത. നാണമെന്നതും നഗ്നതയെന്നതും ഈശ്വരനുമുന്നില്‍ അലിഞ്ഞില്ലാതാവണം. അപ്പോഴേ, ഭക്തി അതിന്റെ എല്ലാ പരിശുദ്ധിയോടും കൂടി ഒരു വികാരമായിത്തീരുകയുള്ളൂ.
ഇവിടെ അടുത്തു തന്നെയാണ് വിരഹിയാം രാധ കണ്ണനെ കണ്ണുനീര്‍ തോരാതെ അനേകവര്‍ഷം കാത്തിരുന്ന പുളിമരവും. ക്ഷേത്രമുറ്റത്ത്് വളര്‍ന്നു പന്തലിച്ച ഈ മരത്തിന്റെ ചാഞ്ഞ കൊമ്പ് ഒരു ഊഞ്ഞാലു പോലെ അങ്ങനെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മൂലവൃക്ഷം എന്നോ നിലംപൊത്തി. ഈ ചില്ലമാത്രം സ്മാരകമാക്കി കാത്തുസൂക്ഷിച്ചിരിക്കുകയാണ്-ഇങ്ങു നെയ്യാറ്റിന്‍കരയില്‍ നമ്മുടെ മാര്‍ത്താണ്ടവര്‍മ്മ ഒളിച്ചിരുന്ന അമ്മച്ചിപഌവിന്റെ പോട് സൂക്ഷിച്ചിരിക്കുന്നതു പോലെ.
2010 ഓഗസ്റ്റിലെ തിരുവോണ ദിവസം ശ്രീകൃഷ്ണജന്മസ്ഥാനത്ത് തീവണ്ടിയിറങ്ങുമ്പോള്‍ മനസ്സിനുള്ളില്‍ ഇവിടത്തെ ഭൂമിശ്ശാസ്ത്രം നന്നായിട്ടറിയാവുന്ന സുഹൃത്തും ചരിത്രകാരനുമായ ഡോ. ടി. ഗീരീഷ് കുമാറിന്റെ മുന്നറിയിപ്പ് നന്നായി ഓര്‍ക്കുന്നുണ്ടായിരുന്നു. ' കാര്യമൊക്കെ ശരി, അവിടത്തെ കുരങ്ങന്മാരെ നന്നായി ശ്രദ്ധിച്ചുകൊള്ളൂ കേട്ടോ. അവന്‍മാര്‍ കില്ലാടികളാണ്. ശരിക്കും പോക്കിരികള്‍. തെമ്മാടിക്കുരങ്ങന്മാര്‍'. ഹിമാലയയാത്രാമധ്യേ തിരുവോണം അവതാരപുരുഷന്റെ ജന്മദേശത്താക്കാന്‍ തീരുമാനിച്ച സംഘത്തിലെ സഹയാത്രികരോട് ഇക്കാര്യം പങ്കുവയ്ക്കുകയായിരുന്നു. കാളിന്ദീമുഖത്തെ യമുനാതീരത്ത്, ഏതോ ഒരു സത്യജിത് റായി സിനിമാദൃശ്യത്തെ അനുസ്മരിപ്പിക്കും വിധം പായ് വഞ്ചികള്‍ വന്നടിയുന്ന കടവില്‍ നിന്ന് പ്രകൃതിയാസ്വദിക്കുമ്പോള്‍ ഒരു നിലവിളി. കൂട്ടത്തിലൊരു അമ്മയുടെ കണ്ണട അതാ വികൃതി കുരങ്ങന്റെ കയ്യില്‍. വഴിയില്‍ നിന്നു ശേഖരിച്ച ആപ്പിളിലൊരെണ്ണം വാത്സല്യത്തോടെ വച്ചു നീട്ടിയ ആയമ്മയുടെ കണ്ണില്‍ നിന്ന് കണ്ണടയും പറിച്ചെടുത്തോടുകയായിരുന്ന വാനരന്‍. ശബ്ദമുണ്ടാക്കി അതു തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ എവിടെനിന്നെന്നറിയില്ല,പഞ്ചസാരയില്‍ ഉറുമ്പുപൊതിയും പോലെ ഒരുപറ്റം കുരങ്ങന്മാര്‍. ഒപ്പം വഴികാട്ടിയുടെ ഉച്ചത്തിലുള്ള ശാസനയും-'എത്രതവണ പറഞ്ഞതാണു ബഹന്‍. ഇവിടെ കുരങ്ങന്മാര്‍ക്ക് യാതൊന്നും കൊടുക്കരുത്. അവരെ നന്നായി സൂക്ഷിക്കുക. കണ്ണട, ബാഗ്, പഴ്‌സ്, മൊബൈല്‍, ക്യാമറ...അരേ ഓ ഭായ്‌സാബ്, ആ തൊപ്പിയൊന്നു തലയില്‍നിന്നുമാറ്റീ. പിന്നീട് കുരങ്ങന്‍ തട്ടിപ്പറിച്ചിട്ട് കുറ്റം പറഞ്ഞിട്ടു കാര്യമില്ല.'
കുരങ്ങന്മാര്‍ക്കിവിടെ സുഖവാസമാണ്. ധാരളം ഭക്ഷണം. ഇഷ്ടം പോലെ വിശ്രമം. കറങ്ങിനടക്കാന്‍ ഇഷ്ടം പോലെ ഇടം. മേഞ്ഞുനടക്കാന്‍ വൃന്ദാവനങ്ങള്‍ യഥേഷ്ടം.
നന്ദനവനം തന്നെ പലതുണ്ട് മഥുരയില്‍. ഇതാണ് യഥാര്‍ഥ വൃന്ദാവനി എന്ന അവകാശവാദത്തോടെ പല പല ആശ്രമങ്ങള്‍ സംരക്ഷിക്കുന്ന കൊച്ചു വൃക്ഷസ്ഥലികള്‍. വൃന്ദാവനമെന്നു കേള്‍ക്കുമ്പോള്‍ പുണ്യപുരാണ സിനിമകളിലും ടിവി പരമ്പരകളിലും കണ്ടുശീലിച്ച കാനനമായിരിക്കും മനസ്സിലെത്തുക. അല്ലെങ്കില്‍ അണക്കെട്ടിനോടനുബന്ധിച്ചു പണിതുയര്‍ത്തിയ ലാല്‍ബാഗുപോലുള്ള ഉദ്യാനഭൂമിക. എന്നാല്‍, രാസലീലയുടെ പുണ്യഭൂമി ഇതൊന്നുമായിരുന്നില്ല. ഒരുതരം വെള്ള മണ്ണുള്ള, അരയാള്‍ പൊക്കത്തിലുള്ള തേയിലച്ചെടിയോടു സാമ്യമുളള കുറ്റിവൃക്ഷങ്ങള്‍ യഥേഷ്ടം വളര്‍ന്നു നില്‍ക്കുന്ന ഒരിടസ്ഥലം. കുറച്ചധികം വ്യാപ്തിയുണ്ട് വൃന്ദാവനിക്ക്. വാനരന്മാരുടെ വിഹാരരംഗവുമാണത്. പരസ്പരം കൊമ്പു കോര്‍ത്തുനില്‍ക്കുന്ന ലഘുവൃക്ഷങ്ങള്‍.വനതുളസിവര്‍ഗത്തില്‍പ്പെട്ടതാണിവയെന്ന് പഴമക്കാരുടെ സാക്ഷ്യം പറയല്‍. അതെന്തായാലും ശരി, ഒരാള്‍പ്പൊക്കം പോലുമില്ലാത്ത ഈ ചെടിമരങ്ങളുടെ നിഴലിടത്തേക്കു കുനിഞ്ഞും നിവര്‍ന്നും കയറിപ്പോയാല്‍ പുറമേ നിന്നൊന്നും ആര്‍ക്കും പരസ്പരം കാണാനാവില്ല മറ്റൊരാളെ. ശരിക്കും രാസകേളിക്ക് ഇണങ്ങുന്ന കേളീരംഗം. വനമധ്യേ ചില ഗേഹങ്ങള്‍ വേറെയും. ബാഗ്ബാരിസ്ഥലം. ഗോപികമാരും രാധയും അണിഞ്ഞൊരുങ്ങി നൃത്തമാടിയിരുന്ന രംഗ് മഹല്‍. ഗോപികമാരുടെയും കണ്ണന്റെയും കേളീഗൃഹം. രാധയുമായി യാദവന്‍ ശൃംഗരിച്ചിരുന്ന രാധാറാണി കാ ശ്രംഗാര്‍ ഘര്‍....
ഇവിടെയെവിടെയെങ്കിലും ഭക്തിപ്രഹര്‍ഷത്തില്‍ കണ്ണൊന്നു തെറ്റിയാല്‍ നിങ്ങളുടെ കയ്യിലെ വസ്തുവകകള്‍ അപ്പാടെ തട്ടിപ്പറിച്ചുകൊണ്ടുപോയിരിക്കും തെമ്മാടിക്കുരങ്ങന്മാര്‍. അത്തരമൊരശ്രദ്ധയാണ് കൂട്ടത്തിലൊരമ്മയുടെ പഴ്‌സ് അപ്പാടെ കുരങ്ങന്റ കയ്യിലായിപ്പെടാനിടയാക്കിയത്. അതിനുള്ളിലുള്ള പണമായിരുന്നില്ല പ്രശ്‌നം, മറിച്ച് അതിനുള്ള ക്രഡിറ്റ് കാര്‍ഡായിരുന്നു. തദ്ദേശവാസികളുമായിച്ചേര്‍ന്ന്ു വൃന്ദാവനമരിച്ചുപെറുക്കിയ അരമണിക്കൂറിനുള്ളില്‍ പഴ്‌സിനുള്ളിലുണ്ടായിരുന്ന ആയിരത്തഞ്ഞൂറു രൂപയോളം പലയിടത്തുനിന്നായി തിരികെ കിട്ടി. പക്ഷേ, ക്രഡിറ്റ് കാര്‍ഡ്. അതിന്റെ കഥ കഴിഞ്ഞിരുന്നു. ലാമിനേഷന്‍ ഒരിടത്ത്. കാര്‍ഡിന്റെ ശേഷിപ്പ് മറ്റൊരിടത്ത്. കുരങ്ങനെ പരിസരത്തെങ്ങും കാണാനുമില്ല. തിരച്ചിലിന് ഒപ്പം കൂടിയ സമീപസ്ഥനായ ഒരു കടയുടമയ്ക്കും സന്യാസിവേഷത്തിലുള്ള താടിക്കാരനും ആയമ്മ വച്ചു നീട്ടിയ 10രൂപ കിട്ടിയപ്പോള്‍ സ്വര്‍ഗം കണ്ട സന്തോഷം. പരിഷ്‌കാരത്തിന്റെ നീരാളഹസ്തങ്ങള്‍ കുറവാണ് ഈ തെരുവുകളില്‍.
ബാലലീലകളുടെ ഭാഗവതത്തില്‍ വിവരിക്കുന്ന ഗോവര്‍ധനഗിരിയുണ്ട് കുറച്ചകലെ. ഏതാനും കിലോമീറ്ററുകള്‍ പോയാല്‍ മതി. ഗോവര്‍ധനശിരസിലുമുണ്ട് ഒരു അമ്പലം. കൊടും മഴയും കാറ്റും വന്നപ്പോള്‍ കാലിക്കൂട്ടത്തിനു നില്‍ക്കാന്‍ ഈ കൊച്ചുപര്‍വതം ചൂണ്ടാണിവിരലില്‍ ഉയര്‍ത്തി കണ്ണന്‍ കുടയാക്കിയെന്നാണ് ഐതീഹ്യം.
ആധുനിക മഥുരാപുരിയിലെ എല്ലാ തെരുവുകളും ചെന്നവസാനിക്കുക ശ്രീകൃഷ്ണ ജന്മസ്ഥലിയിലാണ്. അനന്തപുരി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനു ചുറ്റും എന്നപോലെ, ഈ ക്ഷേത്രത്തിനു ചുറ്റുമായാണ് മഥുര പടുത്തുയര്‍ത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ മുകളില്‍ നിന്നു നോക്കിയാല്‍ നഗരം മുഴുവനും ആകാശക്കാഴ്ചയിലെന്നപോലെ കാണാം. പരിഷ്‌കാരത്തിന്റെ നഗരവല്‍കൃതചിഹ്നങ്ങളെന്നോണം ചില അംബരചുംബികള്‍
ചരിത്രവഴിയിലെ മഥുര
ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നു എന്നു കരുതുന്ന ദ്വാപരയുഗത്തിനും മുമ്പ് ത്രേതായുഗത്തിലാണ് മഥുരാപുരി സ്ഥാപിതമായതെന്നാണ് ഐതീഹ്യം. ലവണാസുരനെ നിഗ്രഹിച്ച രാമസഹോദരനായ ശത്രുഘ്‌നനാണ് മഥുര സ്ഥാപിച്ചതത്രേ. ചരിത്രപഥത്തില്‍ നിരവധി മഹാക്ഷേത്രങ്ങള്‍ക്ക് ആരൂഢമായിട്ടുണ്ട് ഈ പുണ്യസ്ഥലമെന്നാണു ചരിത്ര പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. പുരാണാനുസാരം, ശ്രീകൃഷ്ണന്റെ പ്രപൗത്രനായ വജ്രനാഭനാണ് ആദ്യമായി ഈ നഗരിയിലൊരു ക്ഷേത്രം പണിതത്. ശോദശ എന്ന സ്ഥലത്തു പിന്നീടെന്നോ വാസു എന്ന പേരുള്ള ഒരാളാണേ്രത ശ്രീകൃഷ്ണന്‍ ജനിച്ചു എന്നു വിശ്വസിക്കുന്നിടത്തെ ക്ഷേത്രം പണിതത്. പിന്നീട് ചന്ദ്രഗുപ്തന്റെ കാലത്ത് എ.ഡി.400 ല്‍ മഥുര വന്‍ പട്ടണമായി വളര്‍ന്നു. ജൈന ബുദ്ധ കാലഘട്ടങ്ങളിലും അതിന്റെ പ്രതാപം നിലനിന്നു. പിന്നീട് പലകാലഘട്ടങ്ങളിലായി അധിനിവേശങ്ങളുടെയും ആധിപത്യങ്ങളുടെയും തലയിലെഴുത്തുകളില്‍ കൃഷ്ണജന്മസ്ഥാനക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു, പലകുറി. ഏറ്റവുമൊടുവില്‍ എ.ഡി 1669ല്‍ ഔറംഗസീബിന്റെ കാലത്തും ക്ഷേത്രം തകര്‍ക്കപ്പെട്ടു. കേശവദേവക്ഷേത്രത്തിന്റെ സ്ഥാനത്ത് മുസ്‌ളിം ആരാധനാലയം നിര്‍മ്മിക്കപ്പെട്ടു.
പിന്നീട് ഈസ്റ്റിന്ത്യ കമ്പനിയുടെ ഭരണകാലത്ത് ക്ഷേത്രമിരുന്ന സ്ഥലം ബനാറസ് രാജാവ് സ്വന്തമാക്കി. രാജാവില്‍ നിന്ന് ഇതു വാങ്ങിയ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ അവസാന ആഗ്രഹം നിവര്‍ത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജുഗല്‍ കിഷോര്‍ ബിര്‍ള ഇവിടെ പുതുതായി ശ്രീകൃഷ്ണ ക്ഷേത്രം പണിതുയര്‍ത്തിയത്.ജയദയാല്‍ ഡാല്‍മിയ പിന്നീട് അതിന് പല അനുബന്ധങ്ങളും പണിത് കൂടുതല്‍ മനോഹരമാക്കുകയായിരുന്നു. ഇത്രയും ക്ഷേത്രചരിത്രം.
രാമജന്മഭൂമി പോലെ ഒരു തര്‍ക്കപ്രദേശമായിരുന്നു കേശവദേവക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ സ്ഥലവും.കംസന്റെ കാരാഗൃഹത്തിലായിരുന്നല്ലോ ദേവകി കൃഷ്ണനെ പ്രസവിച്ചതത്. ഈ കാരാഗൃഹം നിലനിന്നു എന്നു വിശ്വസിക്കുന്ന ഇടത്താണ് കേശവദേവക്ഷേത്രം. എന്നാല്‍ മുഗളന്മാരുടെ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട ക്ഷേത്രസമുച്ചയത്തിനേക്കാള്‍ ഒരളവു മുകളിലായി അവര്‍ പള്ളി പണിതു. പള്ളിയുടെ താഴികക്കൂടത്തിന് ഏതാണ്ടു താഴെയായിവരും കണ്ണന്‍ പിറന്നുവീണു എന്നു കരുതുന്ന നിലവറ. രാഷ്ട്രീയമായ നീക്കുപോക്കുകള്‍ക്കൊടുവില്‍ ഇപ്പോള്‍ പള്ളിയോടു ചേര്‍ന്നുള്ള ഈ ഇടം ക്ഷേത്രത്തിന്റെ വകയാണ്. പള്ളിയുടെയും ക്ഷേത്രത്തിന്റെയും ചുവരുകള്‍ ഒന്നായപോലെ...ക്ഷേത്രമുറ്റത്തുനിന്നു നോക്കിയാല്‍ അപ്പുറം ദര്‍ഗ്ഗ. കമ്പിമുള്‍വേലികൊണ്ടു തിരിച്ച അതിരുകളില്‍ 24 മണിക്കൂറും സായുധസേനയുടെ കാവല്‍. ക്ഷേത്രമുറ്റത്തും അവിടവിടെയായി കിളിവാതില്‍ മാത്രമുള്ള കാവല്‍മാടങ്ങളില്‍ സ്റ്റെന്‍ ഗണ്ണുമായി പട്ടാളക്കാര്‍.
ക്ഷേത്രത്തില്‍ കയറിപ്പറ്റാന്‍ തന്നെവേണം ഏറെ പ്രയാസം. പണസഞ്ചി പോലും അകത്തേക്കു കൊണ്ടുപോകാനാവില്ല. പിന്നല്ലേ ക്യാമറ. മൊബൈല്‍ ഫോണും മറ്റെല്ലാ അനുബന്ധങ്ങളും പ്രാരാബ്ധളുടെ ഭാണ്ഡമെന്നോണം, കാവല്‍പ്പുരയിലുപേക്ഷിച്ചെങ്കിലേ ക്ഷേത്രത്തില്‍ പ്രവേശനം സാധ്യമാവൂ. കടുത്ത സുരക്ഷാപരിശോധനയാണിവിടെ. മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ടുമാത്രമല്ല ഒരു കരിമ്പൂച്ചയുടെ കൈകൊണ്ടുള്ള ശരീരമുഴിച്ചിലും കഴിഞ്ഞാലെ നമ്മെ ക്ഷേത്രമുറ്റത്തേക്കുപോലും കയറ്റിവിടൂ. ഭടന്മാരുടെ സാന്നിദ്ധ്യം കൊണ്ട് യുദ്ധമുന്നണിയുടെ പ്രതീതിയുളവാക്കുന്ന ക്ഷേത്രസമുചയം. അതാണ് കേശവദേവക്ഷേത്രം.
പക്ഷേ, ഗര്‍ഭഗൃഹം ശാന്തമാണ്. കന്യാകുമാരിയിലെ വിവേകാനന്ദ പാറയിലെ ധ്യാനസ്ഥലിയിലെന്നോണം ശാന്തം. ശബ്ദം നാമജപത്തിനു മാത്രം. മണിയൊച്ചയല്ലാതൊരൊച്ചയുമില്ല. മാര്‍ബിള്‍ പതിപ്പിച്ച നിലത്ത് എത്ര വേണെങ്കിലും ഇരിക്കാന്‍ തോന്നും. നടകളില്‍ നെടുകെ വിരിച്ചിട്ട തിരശ്ശീലയുടെ മറ മാത്രം. അതകലുമ്പോള്‍, വെണ്ണക്കല്ലില്‍ മനുഷ്യാകാരത്തില്‍ നിര്‍മ്മക്കപ്പെട്ട ദേവീദേവ ശില്‍പങ്ങള്‍. ചൈതന്യം തുളുമ്പുന്ന രൂപങ്ങള്‍ക്ക്് ദക്ഷിണേന്ത്യന്‍ ദേവവിഗ്രഹങ്ങളോടല്ല ചാര്‍ച്ച. ആള്‍പ്പൊക്കമുള്ള ദേവതാരൂപങ്ങളെ യഥാര്‍ഥ ആടയാഭരണങ്ങളണിയിച്ച് സുന്ദരമാക്കിയിരിക്കുന്നു. തൊഴുതുകഴിയുമ്പോള്‍ പ്രസാദം. തൊടാനുള്ള പ്രസാദത്തോടല്ല ഉത്തരേന്ത്യയില്‍ പഥ്യം. കല്‍ക്കണ്ടമിഠായിയും മലരും ചേര്‍ന്നു കഴിക്കാനുള്ള പ്രസാദമാണ് എവിടെയും നല്‍കുക.
ജന്മസ്ഥാനത്ത് താഴികക്കുടത്തിനു കീഴെ ഇടുങ്ങിയ ഒരു ഇടസ്ഥലം. വൈദ്യുത പ്രകാശം കൊണ്ടും വായു കടത്തിവിട്ടുകൊണ്ടുള്ള എയര്‍ കൂളിംഗ്് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടിവിടെ. അല്ലെങ്കില്‍ തിര്‌ക്കേറുമ്പോള്‍ ചിലപ്പോള്‍ ശ്വാസം മുട്ടാം. അരണ്ട പ്രകാശത്താല്‍ അലംകൃതമായൊരു കൊച്ചു തടവറ. ചുറ്റും താഴികക്കുടത്തിന്റെ ചുവരുകള്‍ സചിത്രമായി ആലേഖനം ചെയ്ത കൃഷ്ണഗാഥ. ഇവിടെയാണ് ദേവകി കണ്ണനെ പത്തുമാസം ചുവന്നു പ്രസവിച്ചത്. ഈ തറയിലേക്കാണ് കണ്ണന്‍ പിറന്നുവീണുരുണ്ടത്.ഇവിടെ നിന്നാണ്് ഏഴാമത്തെ കുഞ്ഞ് പിടഞ്ഞെഴുന്നേറ്റ് കന്യാകുമാരിയായി ശക്തിപ്രാപിച്ചത്...ഇതെല്ലാം മഹാഭാഗവതത്തിന്റെ ഐതീഹ്യപ്പഴമ.
തിരുവോണവും മാവേലിയുമെല്ലാം വാമനനുമെല്ലാം മഹാഭാഗവതത്തിലെ ദശാവതാരകഥയിലുണ്ടെങ്കിലും ശ്രീകൃഷ്ണന്റെ മഥുരാപുരിയില്‍ അതിന്റെ അലയൊലികളൊന്നുമില്ല. അവിടം മായക്കണ്ണന്റെ ദിവ്യപ്രാസാദത്താല്‍ ധന്യമായിരിക്കുന്നു. അവന്റെ ഓടക്കുഴല്‍വിളി കേള്‍ക്കാനെന്നോണം നിത്യവും ഭക്തസഹസ്രങ്ങള്‍ ഇവിടേക്ക് തീര്‍ഥമായൊഴുകിയണയുന്നു. കാര്‍മുകില്‍വര്‍ണനെ കണ്ടു വണങ്ങി പുണ്യം നേടുന്നു. ഇതൊരുപക്ഷേ ഒരായുഷ്‌കാല നിയോഗമായിരിക്കാം. യാദവശ്രേഷ്ഠനെ, അവന്റെ ജന്മസന്നിദ്ധിയില്‍ത്തന്നെ വന്നു കൈവണങ്ങാനുള്ള ഭാഗ്യം ജന്മപുണ്യമാവണം. ഒപ്പമുള്ള അമ്മമാര്‍, ആത്മനിര്‍വൃതിയില്‍ ഗോപികമാരായി കണ്ണനു മുന്നില്‍ ആത്മാവര്‍പ്പിക്കുന്നു. പുറത്ത്, കുരങ്ങന്മാര്‍ അപ്പോഴും കലപിലകൂട്ടുന്നുണ്ടായിരുന്നു. കൂട്ടം തെറ്റുന്ന പിള്ളക്കുരങ്ങനെ മാടിയൊതുക്കി മുലകൊടുത്തു തൂക്കിക്കൊണ്ടു പോകുന്ന തള്ളക്കുരങ്ങത്തികള്‍. എല്ലാം കണ്ണന്റെ വികൃതികള്‍, അല്ലാതെന്ത്?

Monday, August 29, 2011

ഓര്‍മ്മകളുണ്ടായിരിക്കണം


പറയുന്നതു മുഴുവന്‍ സത്യമായിരിക്കണം, എന്നാല്‍ സത്യം മുഴുവനും പറയണമെന്നില്ല. ആധുനിക മാധ്യമപ്രവര്‍ത്തനത്തിന്റെ നൈതിക മുദ്രാവാക്യം തന്നെ ഇതാണ്. എന്നാല്‍ പലപ്പോഴും, അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തകരുടെ ജനുസ്സിലെ പിന്നോക്കവിഭാഗത്തിലേക്കായി അരികുവല്‍ക്കരിക്കപ്പെട്ടിട്ടുള്ള വിനോദപത്രപ്രവര്‍ത്തനത്തിലും വസ്തുതകളെ ഒഴിവാക്കുകയോ, ഒളിച്ചുവയ്ക്കുകയോ ചെയ്യുന്നത് പതിവാണ്. ഇത്രവളരെ എക്‌സ്‌ക്ലൂസീവായിട്ടെന്താണ്, ഒരു നായകന്റെയോ നായികയുടെയോ അന്തഃപ്പുരരഹസ്യത്തിലുള്ളത് എന്നോ മറ്റോ ഉള്ള ഒരുഴപ്പാണ് സമൂഹത്തിന്റെ ഈ ലുക്കിംഗ് ഡൗണ്‍ മനസ്ഥിതിയ്ക്കു പിന്നിലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
എന്നാല്‍ എന്റര്‍ടെയ്ന്‍മെന്റ് ജേണലിസത്തിലാണെങ്കിലും, ബോളിവുഡ്ഡിന്റെ ഭാഷയില്‍, പേജ് ത്രീ ജേണലിസത്തിലായായും (നാടന്‍ ഭാഷയില്‍ പൊങ്ങച്ച പത്രപ്രവര്‍ത്തനം എന്നു പരിഭാഷ) ശരി, തീയില്ലാത്ത പുക നിലനില്‍ക്കുന്നതല്ലെന്ന് അതു ചെയ്യുന്നവര്‍ക്കും അതുകൊണ്ട് ചൊറിയുന്നവര്‍ക്കും നന്നായിട്ടറിയാവുന്നതാണ്. പക്ഷേ, പലപ്പോഴും, വിനോദമേഖലയിലെ മാധ്യമപ്രവര്‍ത്തനം അതിരുകവിഞ്ഞ മുഖസ്തുതികളായും, അപദാനവാഴ്ത്തായും പ്രചാരവേലയോളം തരംതാഴാറുണ്ട്. അതിനിടെ, വസ്തുതകള്‍ പലപ്പോഴും വളച്ചൊടിക്കുകയും, ഒരുപരിധി വരെ, അതു വ്യക്തിയുടെ യഥാര്‍ഥ വ്യക്തിത്വത്തെത്തന്നെ മാറ്റിമറിച്ചുകളയുകയും ചെയ്യും. അങ്ങനെ താരത്തിന്റെ പൂര്‍വാശ്രമം, ചിലപ്പോള്‍ ഋഷികളുടെയും മറ്റും പൂര്‍വാശ്രമങ്ങള്‍ പോലെ വിസ്മരിക്കപ്പെടുകയോ, മഹത്വവല്‍ക്കരിക്കപ്പെടുകയോ ചെയ്യും. പൊള്ളയായ പ്രതിഛായയ്ക്കുമുകളില്‍, ഒരു ജീവിതം മറ്റൊരു ജീവിതമായി പുനരവതരിപ്പിക്കപ്പെടും. അവതാരം മറ്റൊരവതാരമായി ചരിത്രത്തിലിടം നേടുകയും ചെയ്യും. പച്ചയ്ക്കു പറഞ്ഞാല്‍, താരപ്രഭാവത്തോടെ, താരത്തിന്റെ മുന്‍കാലജീവിതമപ്പാടെ വെളളപൂശി വിശുദ്ധമാക്കപ്പെടുമെന്നു സാരം.
ഇത്രയൊക്കെ പറഞ്ഞുവന്നത് എന്തോ മഹദ് തത്വം സ്ഥാപിച്ചെടുക്കാനാണെന്നു കരുതിയെങ്കില്‍ തെറ്റി. ചലച്ചിത്ര പത്രപ്രവര്‍ത്തകര്‍ക്ക്, വിശേഷിച്ചും മലയാളത്തിലെ സിനിമാ ജേര്‍ണലിസ്റ്റുകള്‍ക്ക് അറിവില്ലായ്മ കൊണ്ടും, ചിലപ്പോഴെങ്കിലും അറിയാമായിരുന്നിട്ടും അറിയില്ലെന്നു വയ്ക്കുന്നതുകൊണ്ടും പറ്റിപ്പോകുന്ന ചില നോട്ടപ്പിശകുകളെപ്പറ്റി പറയുന്നതിനിടയ്ക്ക് ചിന്ത അല്‍പം കാടുകയറിയെന്നേയുള്ളൂ. പറഞ്ഞുവന്നത്, സ്ഥിരമായി, നമ്മുടെ സിനിമാ പത്രങ്ങളും, മുഖ്യധാരാ പത്രങ്ങളിലെ സിനിമാ പംക്തികളിലും, സിനിമാധിഷ്ഠിത ടിവി പരിപാടികളിലുമെല്ലാം ആവര്‍ത്തിക്കപ്പെടുന്ന ചില പ്രയോഗങ്ങളെക്കുറിച്ചാണ്.
ദേശീയ അവാര്‍ഡ് നേടിയ നടന്മാരെ എല്ലാം ഇപ്പോഴും ഭരത് ശീര്‍ഷകം ചേര്‍ത്താണ് നാം പ്രയോഗിക്കാറ്. അതുപ്രകാരം മമ്മൂട്ടി മുതല്‍ സലീം കുമാര്‍ വരെ ഇപ്പോള്‍ ഭരത് മമ്മുട്ടിയും ഭരത് സലീം കുമാറുമാണ്. പത്മ പട്ടം കൂടി വന്നടിയുന്നതോടെ സംഗതി പത്മശ്രീ ഭരത്.... ആയി മാറുകയായി. എന്നാല്‍ ഇങ്ങനെ രാജരാജശ്രീ, വീരമാര്‍ത്താണ്ഡ...ശൈലിയില്‍ പട്ടം താരശിരസ്സില്‍ വച്ചു താങ്ങുന്നവരോ, അങ്ങനെയുള്ള സംബോധന ഏറ്റുവാങ്ങുവരോ, അറിയാതെപോവുന്നതോ അറിഞ്ഞിട്ടും അറിയാത്തഭാവം നടിക്കുന്നതോ ആയ സത്യമൊന്നു വേറെയാണ്.
ആ സത്യം ഇതാകുന്നു
രാജ്യത്തെ മികച്ച സിനിമാ നടനും നടിക്കും മുമ്പു നല്‍കുന്ന ദേശിയ ബഹുമതിയുടെ ശീര്‍ഷകം ഭരത് അവാര്‍ഡ് ഫോര്‍ ദ ബെസ്റ്റ് ആകടര്‍ എന്നും ഉര്‍വശി അവാര്‍ഡ് ഫോര്‍ ദ് ബസ്റ്റ് ആക്ട്രസ് എന്നുമായിരുന്നു. അര്‍ജുന അവാര്‍ഡ് എന്നെല്ലാം പറയുന്നതു പോലെ. എന്നാല്‍ ഭരത് ഗോപിക്ക് കൊടിയേറ്റത്തിന് അവാര്‍ഡ് കിട്ടിയ വര്‍ഷം, 1977 ല്‍, പ്രസ്തുത ശീര്‍ഷകങ്ങള്‍ നിര്‍ത്തലാക്കി. പിന്നീടിന്നോളം നാഷനല്‍ അവാര്‍ഡ് ഫോര്‍ ദ് ബസ്റ്റ് ആകടര്‍, നാഷനല്‍ അവാര്‍ഡ് ഫോര്‍ ദ് ബസ്റ്റ് ആക്ട്രസ് എന്നിങ്ങനെ മാത്രമേ ഈ ബഹുമതികളെ സര്‍ക്കാര്‍ വിശേഷിപ്പിക്കാറുള്ളൂ. ഇക്കാര്യം 10 രൂപ കോര്‍ട്ടി ഫീ സ്റ്റാമ്പൊട്ടിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്ന ആര്‍ക്കും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ നിന്നു ലഭ്യമാകുന്നതേയുളളൂ.
അവസാനത്തെ ഭരത് തനിക്കു ലഭിച്ചതിന്റെ സ്മരണ നിലനിര്‍ത്താന്‍ വേണ്ടിയാണ് അതുല്യ പ്രതിഭയായിരുന്ന ചിറയിങ്കീഴുകാരന്‍ ഗോപിനാഥന്‍ നായര്‍ എന്ന ഗോപി തന്റെ പേര് ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് ഭരത് ഗോപി എന്നാക്കി മാറ്റിയത്. ഇതാണു സത്യമെങ്കില്‍ ഭരത് മോഹന്‍ലാല്‍, ഭരത് ബാലചന്ദ്രമേനോന്‍, ഭരത് സുരേഷ് ഗോപി എന്നൊന്നും വിശേഷിപ്പിക്കുന്നതു നിയമപരമായിപ്പോലും ശരിയല്ല. അതിന്റെ നൈതികത വേറെ. പക്ഷേ, മലയാളത്തിലെ ആധികാരികതയ്ക്കു പേരുകേട്ട ഒരു സാഹിത്യപ്രസിദ്ധീകരണത്തില്‍, മരിക്കും മുമ്പേ നടന്‍ മുരളി എഴുതിയ കനപ്പെട്ട ഒരു പഠനത്തിന് സ്രഷ്ടാവിന്റെ പേരായി നല്‍കിയിരുന്നത് ഭരത് മുരളി എന്നാണ്. അതിന്റെ പത്രാധിപര്‍, ലബ്ധപ്രതിഷ്ഠനായ സാഹിത്യനിരൂപകനോട് ഇക്കാര്യം വസ്തുതകളടക്കം ചൂണ്ടിക്കാട്ടിയപ്പോള്‍ കിട്ടിയ ഒറ്റവരി മറുപിടി ഇപ്രകാരം: എന്തു ചെയ്യാം പേര് അങ്ങനെ തന്നെ വേണമെന്ന് അദ്ദേഹത്തിന്റെ നിഷ്‌കര്‍ഷയായിരുന്നു! അതുപിന്നെ പോകട്ടെ എന്നു വയ്ക്കാം. മുരളിയുടെ തൂലികാനാമമായിക്കോട്ടെ, ഭരത് മുരളി. പക്ഷേ, മറ്റുള്ളവരുടെ കാര്യമോ? ഇക്കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്തേണ്ടത്, മലയാളം തിരൈപ്പട എഴുത്താളര്‍കള്‍ അഥവാ മലയാളം ഫിലിം ജേര്‍ണലിസ്റ്റുകള്‍ അല്ലവാ?
ഇനി ചില വസ്തുതകള്‍ കരണം മറിയുന്നതിനു പിന്നിലും മലയാള ചലച്ചിത്ര മാധ്യമപ്രവര്‍ത്തകരുടെ പടവാളുകള്‍ തന്നെയാണെന്നു കാണാം. രണ്ടാഴ്ചയേ ആയിട്ടൂള്ളൂ, പത്രത്തിലും സിനിമാ പ്രസിദ്ധീകരണങ്ങളിലും ഒരു വെളിപ്പെടുത്തലുണ്ടായിട്ട്. സംവിധായകന്‍ ശ്യാമപ്രസാദും ദിലീപും ഇതാദ്യമായി ഒന്നിക്കുന്നു.അതിനിപ്പോ എന്താ, അവര്‍ തമ്മില്‍ ഒന്നിച്ചുകൂടേ എന്നാണു സംശയമെങ്കില്‍, അങ്ങനെ സംശയിക്കുന്നവരോട് എനിക്കു പറയാനുള്ളത് ഇത്രമാത്രം. അപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ, ശ്യാമപ്രസാദ് ആദ്യമായി സംവിധാനം ചെയ്ത, എസ്.എല്‍.പുരം സദാനന്ദന്റെ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയില്‍ വിജയശാന്തിയുടെ സഹോദരനായി, ഇടയ്്ക്ക് ഒരു അപകടത്തില്‍ മരിക്കുന്ന ഉപനായകനായി അഭിനയിച്ചത് ആരായിരുന്നു? സുരേഷ്‌ഗോപി നായകനായ ആ സിനിമ കണ്ടവര്‍ക്കോ, ഡിവിഡിയോ സിഡിയോ ലഭ്യമാണെങ്കില്‍ സംഘടിപ്പിച്ചു കാണാവുന്നവര്‍ക്കോ വ്യക്തമായി മനസ്സിലാവും അതു ദിലീപായിരുന്നുവല്ലോ എന്ന്!. അപ്പോള്‍ പിന്നെ, ഒരിക്കല്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച നടനും സംവിധായകനും വീണ്ടും ഒന്നിക്കുന്നതെപ്പടി? സിനിമയല്ലേ ഇതും ഇതിലധികവും നടക്കും എന്ന സ്ഥിരം മറുപടിയില്‍ തലപൂഴ്ത്തുന്നതു ശരിയല്ല. കാരണം, എനിക്കറിയാം. ശ്യാം ഒരിക്കലും ഇങ്ങനെ ഒരവകാശവാദം ഉന്നയിക്കില്ല. ദിലീപിനും വേണ്ട, ഇന്നത്തെ അവസ്ഥയില്‍ ഇങ്ങനെ ഒരവകാശവാദത്തിന്റെ പിന്‍ബലം. അപ്പോള്‍പ്പിന്നെ ഇരുവരെയും തൃപ്തിപ്പെടുത്താനുള്ള പി.ആര്‍.ഒയുടെ കൗശലമാകാനേ തരമുള്ളൂ ഈ വാര്‍ത്തിയിലെ ഒന്നിക്കല്‍!
ടിപ്പണി: ശ്യാമപ്രസാദിന്റെ ആദ്യചിത്രത്തെപ്പറ്റി സൂചിപ്പിക്കേണ്ടിവന്നപ്പോള്‍ ആനുഷംഗികമായി ഓര്‍മ്മയിലെത്തിയതാണ് മറ്റു ചില സംവിധായകകേസരികളുടെ അനാഥമാക്കപ്പെട്ട ആദ്യസിനിമകളുടെ പിതൃത്വം. മലയാള സിനിമയില്‍ കലാപത്തിന്റെ വിപഌവശബ്ദമായി ഞെളിഞ്ഞു നില്‍ക്കുന്ന സംവിധായകനാണല്ലോ വിനയന്‍. ആലിലക്കുരുവികള്‍ എന്ന നിര്‍മ്മാണസംരംഭം കഴിഞ്ഞ തന്റെ ആദ്യസിനിമയായ സുപ്പര്‍സ്റ്റാറിലൂടെ തന്നെ മോഹന്‍ലാലിന്റെ താരാധിപത്യത്തെ ചോദ്യം ചെയ്ത് മദന്‍ലാല്‍ എന്ന നാടകനടനെ അവതരിപ്പിച്ചതിനെപ്പറ്റി ഈ അടുത്തിടെയും അദ്ദേഹം ഒരു മാസികയില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. പക്ഷേ, ഓര്‍മ്മക്കുറവുകൊണ്ടാവും, അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ആയിരം ചിറകുള്ള മോഹം എന്ന സിനിമയുടെ കാര്യം ഒരിടത്തൊന്നു സൂചിപ്പിക്കുക പോലും ചെയ്തു കാണുന്നില്ല. സുകുമാരനും ജയലളിതയും (അതേ ജയദേവന്‍ സിനിമകളിലൂടെ ഒരു തലമുറയുടെ ഉറക്കം കെടുത്തിയ രതിറാണി, 'ഉപ്പ്' ജയലളിത തന്നെ!) നായികാനായകന്മാരും, അക്കാലത്ത് യുവതാരങ്ങളായിരുന്ന ഹരീഷും സിന്ധുജയും (ഇതു നമ്മ ആള്‍, കാവടിയാട്ടം ഫെയിം) ഉപതാരങ്ങളുമായ സിനിമ. ആള്‍ദൈവത്തെ കളിയാക്കിയ സിനിമയായിരുന്നു അത്. അതില്‍ ജയലളിതയുടെ നഗ്നത സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ അനാവരണം ചെയ്തിരുന്നു. ഹരീഷിന്റെയും സിന്ധുജയുടെയും കിടപ്പറരംഗങ്ങള്‍ ഇന്നും യുടൂബില്‍ കാണണം. ഒരുപക്ഷേ, വിനയന്റെ ഓര്‍മ്മപ്പിശകിനു പിന്നില്‍ ഇതെല്ലാം തന്നെയായിരിക്കില്ലേ കാരണം.
അപ്പോഴാണ് ഓര്‍മ്മ വരുന്നത്. തുളസീദാസിന്റെയും പി.ചന്ദ്രകുമാറിന്റെയും കാര്യം. കാര്യമിതൊക്കെയാണെങ്കിലും, തങ്ങളുടെ ഫിലിമോഗ്രഫിയില്‍ നിന്ന് ലയനത്തെയും രതിലയത്തെയും ഒഴിച്ചുനിര്‍ത്താന്‍ ഈ രണ്ടു സംവിധായകരും ഒരിക്കല്‍ പോലും തയാറായിട്ടില്ല. ഓര്‍മ്മകള്‍ മരിക്കുമോ? അല്ലെങ്കില്‍ ഓര്‍മകള്‍ക്കെന്തു സുഗന്ധം അല്ലേ?

Sunday, August 28, 2011

വെണ്‍ശംഖുപോല്‍ തെളിവായ ചില കാര്യങ്ങള്‍

ശോക് ആര്‍. നാഥിന്റെ ഏറ്റവും പുതിയ സിനിമയായ വെണ്‍ശംഖുപോലിനെ എന്തു വിശേഷിപ്പിക്കണം. രണ്ടു രണ്ടര മണിക്കൂര്‍ കണ്ട സിനിമയ്ക്ക് പ്രേക്ഷകന്റെ ഭാഗത്തു നിന്നൊരു വണ്‍ലൈന്‍. ഭരതത്തിന്റെ രേതസ്സില്‍ സുകൃതത്തിന്റെ ബീജം വീണുണ്ടായ കേക്കില്‍, ജയരാജിന്റെ സുരേഷ് ഗോപി ചിത്രം തന്നെയായ അത്ഭുതത്തിന്റെ ഐസിങ് ചാലിച്ചാലെന്തോ, അത്.
മിഴികള്‍ സാക്ഷി എന്ന ഭേദപ്പെട്ട സിനിമയെടുത്ത രചയിതാക്കളാണ് അനില്‍ മുഖത്തല-അശോക് ആര്‍ നാഥ് സഖ്യം. അവരുടെ ഉദ്യമത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനാവില്ല. കാരണം, ഒതുക്കത്തില്‍ ഒരു കഥ, സാമാന്യം ഭേദപ്പെട്ട നിലയ്ക്കു തന്നെ അവര്‍ സെല്ലുലോയ്ഡിലാക്കിയിട്ടുണ്ട്. ഒരേ കഥ തന്നെ പലവട്ടം പലമാതിരി സിനിമയായിട്ടുള്ളതുകൊണ്ടും, അവയ്‌ക്കൊന്നും പാരസ്പര്യം തോന്നിയിട്ടില്ലാത്തതുകൊണ്ടും പ്രമേയപരമായ സാദൃശ്യം കുറ്റമായി പറയാനുമാവില്ല. അങ്ങനെ പറയാമായിരുന്നെങ്കില്‍, അരവിന്ദന്റെ മാറാട്ടവും ഷാജിയുടെ വാനപ്രസ്ഥവും, എം.ടി-ഹരിഹരന്റെ പരിണയവും അത്തരമൊരാരോപണം നേരിടേണ്ടിവന്നേനെ. മാടമ്പിന്റെ ഭ്രഷ്ട് അപ്പോള്‍ ഇവയുടെയെല്ലാം മാതാവായി അവതരിക്കുന്നതും കാണേണ്ടിവന്നേനെ. പക്ഷേ, അവര്‍ ആശയചോരണത്തിന്റെ ആരോപണശരങ്ങളില്‍ നിന്നു മാറി നടന്നത്, ആവിഷ്‌കാരത്തിലെ നവീനത്വം കൊണ്ടാണ്. ഒരേ വിഷയത്തെ പല വീക്ഷണകോണത്തിലൂടെ സമീപിക്കുമ്പോഴുണ്ടാവുന്ന വൈവിദ്ധ്യമാണ് ഈ ചിത്രങ്ങള്‍ അനുവാചകനു സമ്മാനിച്ചത്.
വെണ്‍ശംഖുപോല്‍ തോല്‍ക്കുന്നുണ്ടെങ്കില്‍ അതിവിടെയാണ്. പ്രമേയപരമായ സാദൃശ്യത്തെ, ആവിഷ്‌കാരത്തിലെ നൂതനത്വം കൊണ്ടു മറികടക്കാന്‍ ഇതിന്റെ രചയിതാക്കള്‍ക്കു സാധിക്കാതെ വരുന്നു. രണ്ടരമണിക്കൂറില്‍ കാണിച്ച പലതും ഒന്നരമണിക്കൂറിലേക്കു ചുരുക്കിയിരുന്നെങ്കില്‍ എന്നു പ്രേക്ഷകന്‍ ആശിച്ചുപോകുന്നത്ര വൈരസ്യമായിരുന്നു ആദ്യമായി ഒഴിവാക്കേണ്ടിയിരുന്നത്. കൂടുതല്‍ പ്രേക്ഷകരെ ആണ് ലക്ഷ്യമിടുന്നതെങ്കില്‍ ഇത്തരമൊരു ട്രിമ്മിംഗ് അത്യന്താപേക്ഷിതമായിരുന്നു. എന്തു കാണിക്കണം എന്നതിനേക്കാളേറെ പ്രധാനമാണല്ലോ എന്തു കാണിക്കരുത് എന്നുള്ളത്.
കരയിക്കുന്ന ഒട്ടേറെ നിമിഷങ്ങളുള്ള സിനിമയാണ് വെണ്‍ശംഖുപോല്‍. പക്ഷേ, ആ കരച്ചിലിനെ കടഞ്ഞെടുക്കുന്നതിനുമപ്പുറം ഇഴയുന്ന സനിമയായി മാറി. അതിനാടകീയതയുടെ സ്പര്‍ശം അതിന്റെ സിനിമാറ്റിക് സ്വഭാവത്തെയാണ് കാര്‍ന്നെടുത്തത്.
അന്തരിച്ച മുരളിക്ക് മിമിക്രിക്കാര്‍ക്കു പകരം നടന്‍ ശിവജി ഗുരുവായൂരിന്റെ ശബ്ദം വിളക്കിച്ചേര്‍ത്ത വിവേകം സിനിമയുടെ മൊത്തം ടെംപോയിലും സീന്‍ ഡിവിഷനിലും എഡിറ്റിംഗിലും കൂടി പുലര്‍ത്തിയിരുന്നെങ്കില്‍....?

Sunday, July 17, 2011

മലയാള സിനിമയിലെ ചാപ്പയും കുരിശും.

മകാലിക മുഖ്യധാരാസിനിമയുടെ എല്ലാ ആടയാഭരണങ്ങളോടുംകൂടി പുറത്തുവന്ന സമീര്‍ താഹിറിന്റെ ചാപ്പ കുരിശും, ദേശീയ-സംസ്ഥാന ബഹുമതികളുടെ ചാപ്പകുത്തലോടുകൂടി പുറത്തിറങ്ങിയ സലീം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബുവും തമ്മിലെന്താണ് സാമ്യം?സഗൗരവം സിനിമ കാണുന്നവര്‍ക്കു പറയാം. ഇത്തരമൊരു താരതമ്യം തന്നെ വിഡ്ഢിത്തമാണ്. അല്ലെങ്കില്‍ത്തന്നെ യുവതലമുറയുടെ ടെക്കീ ജനുസിനെ അഭിസംബോധനചെയ്യുന്ന, മള്‍ട്ടിപ്ലെക്‌സ് സിനിമയുടെ വ്യാകരണ അലകുകള്‍ കൃത്യമായിത്തുന്നിച്ചേര്‍ത്ത ചാപ്പ കുരിശിനെയും, ലോകസമാന്തരസിനിമയുടെ ഭാഷാമിതത്വം സത്യസന്ധമായി ആവഹിച്ച ആദമിന്റെ മകനെയും സാമ്യമാരോപിക്കുന്നതുതന്നെ അര്‍ത്ഥരഹിതമാവില്ലേ?

എന്നാല്‍, ചാപ്പ കുരിശിനും ആദമിന്റെ മകനും തമ്മില്‍ അതിന്റെ സൃഷ്ടാക്കളറിയാതെ തന്നെ ചില അസാമാന്യമായ സാമ്യങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ട്. അതൊരു പക്ഷേ, ആധുനികസിനിമ പങ്കുവയ്ക്കുന്ന നൂതന സംവേദനശീലത്തിന്റെ, ഭാവുകത്വത്തിന്റെ സമകാലിക ശൈലിയുടെ പ്രതിഫലനമായിരിക്കാനും മതി. അങ്ങനെയാണെങ്കില്‍ ഈ ചിന്ത, നമ്മുടെ സമൂഹത്തിന്റെ തന്നെ ഈ കാലട്ടത്തിന്റെ മൂല്യവ്യവസ്ഥിതിയിലേക്കുള്ള അന്വേഷണാത്മകമായൊരു തിരിഞ്ഞുനോട്ടമായിത്തീര്‍ന്നേക്കാം.

സലീം അഹമ്മദും സമീര്‍ താഹിറും എന്നീ രണ്ടു ചെറുപ്പക്കാരാണ്, മാധ്യമത്തിന്റെ പിന്നാമ്പുറത്ത് മറ്റു പലതലങ്ങളിലും പ്രവര്‍ത്തിച്ചശേഷം നവാഗതരായി അരങ്ങേറ്റം കുറിക്കുന്നവരാണ് ഈ രണ്ടു സിനിമയുടെ സംവിധായകര്‍ എന്നതില്‍ തുടങ്ങുന്നു ഇരു സിനിമകളും തമ്മിലെ ഇഴയടുപ്പം. എന്നാല്‍ ഉപരിപഌവമായ ഈ നിരീക്ഷണത്തിനുമപ്പുറം ആഴത്തിലുളള പല സമാനഘടകങ്ങളും ചാപ്പയ്ക്കും അബുവിനുമുണ്ട്. അതാണ് അവയെ ഒരു നാണയത്തിന്റെ ഇരുപുറവുമെന്നപോലെ ദ്വന്ദ്വാവസ്ഥയിലെത്തിക്കുന്നത്.

ആക്ഷരാര്‍ഥത്തില്‍ ഒറ്റവാക്യത്തില്‍ പറഞ്ഞു തീര്‍ക്കാവുന്ന കഥാവസ്തുവാണ് ഈ രണ്ടു സമകാലിക സിനിമകളുടെയും കാമ്പ്. വേറിട്ട സമീപനവും ദൃശ്യപരിചരണവുമാണ് രണ്ടിനെയും രണ്ടു ജനുസ്സില്‍ കൃത്യമായി കള്ളിചേര്‍ത്ത് അടയാളപ്പെടുത്തുന്നത്. ധ്യാനനിഷ്ഠമായ ഏകാഗ്രതയോടെ, സലീം അഹമ്മദ് ആ ഒറ്റവരിയെ, ജീവന്‍ തുടിക്കുന്ന സംഭവ പരമ്പരകളിലൂടെ, അനുനിമിഷം വളര്‍ത്തിക്കൊണ്ട്, അത്യസാധാരണമായൊരു പരിസമാപ്തിയില്‍ കൊണ്ടെത്തിക്കുന്നു. സമീര്‍ താഹിറും, ആര്‍ ഉണ്ണിയും, അന്‍വര്‍ അബ്ദുള്ളയും, ജയകൃഷ്ണനും ചേര്‍ന്ന്, ചെറുപ്പത്തിന്റെ സിനിമയ്ക്കിണങ്ങുംവിധം സങ്കീര്‍ണമായ ദൃശ്യപരിചരണത്തിലൂടെ, ഗ്രെയ്ഡഡ് കളര്‍സ്‌കീമിന്റെയും, ലാറ്റിന്‍ സംഗീതത്തിന്റെയും അകമ്പടിയോടെ, എല്ലാവിധ ദൃശ്യസമ്പന്നതയോടും കൂടി, സമാപനത്തിലെത്തിക്കുന്നു. സെക്‌സിനെയും സ്റ്റണ്ടിനെയും എന്നല്ല, അത്യാവശ്യമല്ലാത്ത യാതൊരു ചേരുവയേയും കൂട്ടുപിടിക്കാതെയാണ് സലീം ആദമിനെ ആവിഷ്‌കരിച്ചതെങ്കില്‍, ആധുനിക ജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത ഈ വിധം എല്ലാ ചേരുവകളെയും ചേരുംപടി ചേര്‍ത്താണ് സമീര്‍ ചാപ്പാക്കുരിശിനെ സാക്ഷാത്കരിക്കുന്നത്. പക്ഷേ, ഈ രണ്ടു സിനിമകളുടെയും പ്രതീക്ഷ നല്‍കുന്ന സുപ്രധാനഘടകം അവയുടെ ശുഭപര്യവസാനമാണ്. ദൃശ്യപരിചരണത്തിലെ കഌസിക് പരിവേഷത്തിന് മകുടം ചാര്‍ത്തുംവിധമാണ് ആദമിന്റെ മകന്‍ അബുവിന്റെ ക്‌ളൈമാക്‌സ്. പാരിസ്ഥിതികമായൊരു ദൈവീകസ്പര്‍ശമായി മാറുന്ന ആ കഥാന്ത്യമാണ് സത്യത്തില്‍ കണ്ടം ബച്ച കോട്ട് എന്ന മലയാളത്തിലെ ആദ്യത്തെ ബഹുവര്‍ണ സിനിമയില്‍ നിന്ന് ആദമിന്റെ മകനെ വേറിട്ടതാക്കുന്നത്. പ്രത്യാശയുടെ ജീവനാംശമാണ് അബു നട്ടുനനയ്ക്കുന്ന പഌവിന്‍ തൈ.

ആധുനിക യുവത്വം നേരിടുന്ന എല്ലാ സ്വത്വ പ്രതിസന്ധികളും നേരിടുന്ന നായകന്മാരാണ് ചാപ്പ കുരിശിലെ അര്‍ജ്ജുനും അന്‍സാരിയും. ഒന്നിനൊന്നോട് ഇഴപിരിഞ്ഞു നെയ്‌തെടുക്കുന്ന ദൃശ്യപ്രഹേളികയ്‌ക്കൊടുവില്‍, സാധാരണ ഒരു സിനിമാക്കഥയുടെ അന്ത്യം അനിവാര്യമാക്കുന്ന, നായിക സോണിയയുടെ ആത്മഹത്യയും അന്‍സാരിയുടെ തടവറയും മറ്റും കയ്യടക്കത്തോടെ ഒഴിവാക്കി, ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മുന്നില്‍ പതറാത്ത ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്ന ഒരന്ത്യമാണ് ആ സിനിമ മുന്നോട്ടുവയ്ക്കുന്നത്.
അപമാനം ജീവനൊടുക്കാന്‍ തക്ക കാരണമല്ലെന്ന വാദം അരക്കിട്ടുറപ്പിക്കുന്ന സിനിമ സാമൂഹിക മൂല്യത്തിന്റെ പ്രത്യാശാനിര്‍ഭരമായ ചില പരിവര്‍ത്തനങ്ങളുടെ കാര്‍ബണ്‍ പതിപ്പുകള്‍ കൂടി സൂചിപ്പിച്ചുവയ്ക്കുന്നു. ഏതു പ്രതിസന്ധിയും പങ്കിടുന്ന കൂട്ടുകാരനെയും, തിരിച്ചറിഞ്ഞു പിന്തുണനില്‍ക്കുന്ന രക്ഷാകര്‍ത്താക്കളെയുമാണ് ചാപ്പ കുരിശ് ചിത്രീകരിക്കുന്നത്. ജാതി/മത/സാമ്പത്തിക ഭേദങ്ങള്‍ക്കപ്പുറത്ത് നന്മയുടെ സഹവര്‍ത്തിത്വം ഉറപ്പാക്കുന്ന ശരാശരി മനുഷ്യരുടെ ജീവിതചിത്രങ്ങളിലൂടെ ആദമിന്റെ മകന്‍ അബു വരച്ചുകാട്ടുന്നതും മറ്റൊന്നല്ല. പുതിയ കാലത്തിന്റെ മാനസികാവസ്ഥ, മൂല്യസമീപനം, അവ, കേവലം ശാരീരിക ബന്ധത്തിനുമപ്പുറം ആഴത്തിലുള്ള ബഹുതലമാനങ്ങളുള്ളതാണെന്നാണ് ഈ സിനിമകള്‍ നമ്മെ പഠിപ്പിക്കുന്നത്.
പക്ഷേ, ചാപ്പ കുരിശിന് കുരിശാകുന്നതും, ആദമിന്റെ മകനെ മഹത്താക്കുന്നതും ഇനിയൊന്നാണ്. മൂലകഥയായ ഹാന്‍ഡ്‌ഫോണിലേതില്‍ നിന്നു വ്യത്യസ്തമായ് ചാപ്പ കുരിശിനെ അല്‍പമെങ്കിലും ഇഴയ്ക്കുന്നത് അതിന്റെ അനാവശ്യമായ വലിച്ചു നീട്ടലാണ്. ഒരു പക്ഷേ, നന്നെ ബോറടിപ്പിക്കാമായിരുന്ന, അവാര്‍ഡ് സിനിമയുടെ മടുപ്പിക്കുന്ന ദൃശ്യതാളം ആവഹിച്ചേക്കാമായിരുന്ന ആദമിന്റെ മകനെ രക്ഷിക്കുന്നത്, ചടുലമായ അതിന്റെ ദൃശ്യസമീപനമാണ്. അനാവശ്യമായ സംഭവങ്ങളില്ല. ആഖ്യാനത്തിന്റെ ഏകാഗ്രതയ്ക്കിണങ്ങാത്ത ഒരു സീനോ ഡയലോഗോ ഇല്ല. അതുകൊണ്ടുതന്നെ ഒന്നരമണിക്കൂറില്‍ ഒരായുസിന്റെ അനുഭവം തന്ന് ആ സിനിമ മനസ്സിലവശേഷിക്കും.എന്നാല്‍ ചാപ്പ കുരിശ് അല്‍പമെങ്കിലും അരോചകമാവുന്നത്, ചിലപ്പോഴെങ്കിലും ബോറടിപ്പിക്കുന്നത്, അനാവശ്യ രംഗങ്ങളും സംഭാഷണങ്ങളും കൊണ്ടാണ്. വ്യവസ്ഥാപിത ദൃശ്യഭാഷയുടെ വ്യാകരണശീലങ്ങളെ വെല്ലുവിളിക്കുമ്പോള്‍ തന്നെ ഉദ്യമം, പുതിയകാല വ്യാകരണശീലങ്ങളുടെ കെട്ടുവള്ളിക്കുള്ളില്‍ കുടുങ്ങിപ്പോകുന്നു. ഒരര്‍ഥത്തില്‍ പരമ്പരാഗത ആഖ്യാനശീലുകളുടെ ദൂര്‍മ്മേദസു പേറുന്നു.ചുണ്ടോടുചുണ്ട് ചുംബനം വരെ ഉള്‍പ്പെടുത്താനുള്ള ധൈര്യം കാട്ടിയ സൃഷ്ടാക്കള്‍ പാരമ്പര്യത്തിന്റെ ഈ ദൃശ്യപരിധി കൂടി ഉല്ലംഘിക്കാന്‍ ചങ്കൂറ്റം കാട്ടണമായിരുന്നു

അതുകൊണ്ടാണ്, അന്‍സാരിയും സൂപ്പര്‍മാര്‍ക്കറ്റിലെ മുസ്‌ളിം പെണ്‍കുട്ടിയും തമ്മിലുള്ള അവസാനദൃശ്യങ്ങള്‍- രാത്രി ജീപ്പിലും ബസിലുമായി അവളുടെ വീടുവരെ പോകുന്നതും മറ്റും- അധികപ്പറ്റായി മാറുന്നത്. അര്‍ജ്ജുനും അന്‍സാരിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയുടെ അവസാനദൃശ്യങ്ങളിലെ സംഘട്ടനരംഗങ്ങളും അരോചകമാവുന്നത് അവയുടെ അസാമാന്യമാംവിധത്തിലൂളള സ്ഥൂലീകരണം ഒന്നുകൊണ്ടുമാത്രമാണ്. സിനിമയില്‍ പലയിടത്തും രചയിതാക്കളും സംവിധായകനും പ്രകടിപ്പിച്ച അസാമാന്യമായ കൈയടക്കം, ന്യൂനവല്‍കരണത്തിലൂടെ സാധ്യമാക്കുന്ന നാടകീയതയുടെ പിരിമുറുക്കം ഇവിടെ കൈവിട്ടുപോകുന്നു. ഇരുട്ടിന്റെ കച്ചവടങ്ങള്‍ക്ക് മൂകസാക്ഷിയാവേണ്ടി വരുന്ന സോണിയയുടെ രംഗം, ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കൊടുത്ത ശേഷമുളള അന്‍സാരിയുടെ ടീവി കാണല്‍, അര്‍ജ്ജുനില്‍ നിന്നുള്ള അയാളുടെ നീണ്ട ഓട്ടം...ഇവിടെയെല്ലാം നല്ലൊരു ഫിലിം എഡിറ്ററുടെ അഭാവമാണ് മുഴച്ചുകാണുന്നത്. സോണിയയുമായുള്ള അര്‍ജുന്റെ കിടപ്പറരംഗങ്ങളുടെ കഌപ്പിംഗ് ഇന്റര്‍നെറ്റില്‍ പടര്‍ന്നു പരക്കുന്നത് കാണിക്കാന്‍ ഇത്രയേറെ കട്ട് ഷോട്ടുകള്‍ വേണമായിരുന്നോ? നക്ഷ്പക്ഷവും നിരധീശ്വത്വപരവും നിഷ്‌കരുണവുമായ അത്തരമൊരു ട്രിമ്മിംഗ് ഒരുപക്ഷേ ചാപ്പ കുരിശിനെ ഇനിയും മെച്ചപ്പെട്ടൊരു സിനിമയാക്കി മാറ്റിയേക്കും. അതുപോലെതന്നെ കുറച്ചു കൂടി ആത്മനിഷ്ഠാപരമായ പശ്ചാത്തലസംഗീതത്തിനും സനിമയെ അല്‍പം കൂടി ഉയര്‍ത്തിയേക്കാനാകും. എന്നാല്‍, ആദമിന്റെ മകനെ പറ്റി പറയാനില്ലാത്തതും ഇതുതന്നെയാണ്.

എങ്കിലും സലീം അഹമ്മദിനെപ്പോലെ തന്നെ സമീര്‍ താഹിറും ടീമും പ്രോത്സാഹനമര്‍ഹിക്കുന്നുണ്ട്. കാരണം, പുതുതലമുറയെ അഭിമുഖീകരിക്കുന്ന, അവരുടെ ഭാഷയില്‍ത്തന്നെയുള്ള ഭേദപ്പെട്ടൊരു സിനിമ അണിയിച്ചൊരുക്കാന്‍ അവര്‍ക്കായല്ലോ. അനുകരണമോ, പ്രചോദനമോ എന്തുമാകട്ടെ, കണ്ടിരിക്കാവുന്ന സിനിമയ്ക്കായുള്ള ശ്രമമെങ്കിലുമുണ്ടാകുന്നുണ്ടല്ലോ, ശഌഘിക്കപ്പെടേണ്ടതു തന്നെയാണത്.