Wednesday, November 10, 2010

സിനിമയിലെ സംഗീതവഴികള്‍

എ.ചന്ദ്രശേഖര്‍
ല്ലാ വര്‍ഷവും ചലച്ചിത്ര അവാ ര്‍ഡുകളെ ച്ചൊല്ലിമാത്രം വിവാദ ങ്ങളുണ്ടാവുന്നത് സാധാര ണമായിക്കഴിഞ്ഞു. സാഹിത്യ അക്കാദമി യുടെയോ സംഗീതനാടക അക്കാദമിയുടെയോ അവാര്‍ഡുകളുടെ കാര്യത്തില്‍ ഉണ്ടാകാത്ത വിധം വിവാദങ്ങള്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അവാര്‍ഡുകളില്‍ മാത്രം ഉടലെടുക്കുന്നതെന്തുകൊണ്ടാവാം? ചരിത്രപരമായി, ഈ അവാര്‍ഡുകള്‍ അക്കാദമിയുടെ കീഴിലായിട്ട് കേവലവര്‍ഷങ്ങളേ ആയിട്ടുള്ളൂ എന്നുള്ളത് ഒരു കാരണമാകാം. സാഹിത്യാദി അക്കാദമികളില്‍ അവാര്‍ഡു നിര്‍ണയത്തിന് അതതു മേഖലകളിലെ വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി ജൂറിയെ ഉണ്ടാക്കുന്നതുകൊണ്ടുമാകാം പ്രസ്തുതരംഗങ്ങളില്‍ അവാര്‍ഡുവിവാദങ്ങള്‍ അത്രയും പ്രസക്തമാകാത്തത്. സാഹിത്യ അക്കാദമിയില്‍ എഴുത്തുകാര്‍ മാത്രം ഉള്‍പ്പെടുന്ന ജൂറി മികച്ച കൃതികളെയും എഴുത്തുകാരെയും തെരഞ്ഞെടുക്കുമ്പോള്‍, സംഗീതനാടക അക്കാദമിയില്‍ അതതു കലകളിലെ പ്രമുഖര്‍ അവാര്‍ഡ് ജേതാക്കളെ തെരഞഅഞെടുക്കുമ്പോള്‍, സിനിമയുടെ കാര്യത്തില്‍ മാത്രം ആര്‍ക്കും അവാര്‍ഡ് നിര്‍ണയിക്കാം വിലയിരുത്താം എന്നുവരുന്നിടത്താണ് വിവാദങ്ങള്‍ അപ്രസക്തങ്ങളല്ലാതാവുന്നത്.ഓസ്‌കറിനു പോലും നാമനിര്‍ദ്ദേശം ഉറപ്പാക്കുന്നതും അവാര്‍ഡ് നല്‍കുന്നതും ചലച്ചിത്രരംഗത്തെ വിദഗ്ധരും നിരൂപകരുമടങ്ങുന്ന വലിയൊരു ജൂറിയാണ്. ചലച്ചിത്ര ഭാഷ എന്തെന്നറിയുന്നവരാണവര്‍. അവരുടെ വിലയിരുത്തല്‍ അതുകൊണ്ടുതന്നെ വിവാദങ്ങള്‍ക്കവകാശമില്ലാത്തവണ്ണം അംഗീകരിക്കപ്പെടുന്നു. അതുകൊണ്ടാണ്, ഏറെ പ്രതീക്ഷകളുണ്ടായ, പ്രദര്‍ശനവിജയം നേടിയ അവതാര്‍ പോലൊരു മഹാസംരംഭത്തെ മറികടന്ന് പ്രധാന അവാര്‍ഡുകളെല്ലാം താരതമ്യേന ചെറിയ ഹര്‍ട്ട് ലോക്കര്‍ എന്ന സിനിമ കരസ്ഥമാക്കിയിട്ടും യാതൊരു അഭിപ്രായഭിന്നതയും ഇംഗഌഷ് സിനിമാലോകത്തുണ്ടാകാത്തത്.
വായനയും കേള്‍വിയും കളിയാസ്വാദനവും എല്ലാം ബഹുജനമാധ്യമാസ്വാദനത്തിന്റെ വിഭാഗത്തില്‍ തന്നെയാണെങ്കിലും, ഇതര കലാരൂപങ്ങളില്‍ നിന്നു വേറിട്ട് സിനിമയെ സകലകലകളുടെയും സംയുക്തമായി കണക്കാക്കുന്ന പ്രാകൃത സൗന്ദര്യശാസ്ത്ര സങ്കല്‍പത്തിലൂന്നിയുള്ള ജൂറി നിര്‍ണയരീതിയാകാം ചലച്ചിത്ര അവാര്‍ഡുകളെ വിവാദങ്ങളിലേക്ക് മുതലക്കൂപ്പു ചാടിക്കുന്നത്. മാധ്യമമെന്ന നിലയില്‍ മറ്റു മാധ്യമങ്ങളേക്കാള്‍ സിനിമ നേടിയെടുത്ത ജനസ്വാധീനവും ഗഌമറുമാകണം മറ്റൊരു സംഗതി. എന്നിരുന്നാലും, മറ്റൊരു നാട്ടിലും നിലവിലില്ലാത്തവിധം ചലച്ചിത്രങ്ങളുടെ വിധിനിര്‍ണയത്തില്‍ മാത്രം ഇതര കലാരൂപങ്ങളിലെ പ്രയോക്താക്കളെ കൂടി ഉള്‍പ്പെടുത്തി ഒരു സങ്കര ജൂറിയെ നിയോഗിക്കുന്നതിലെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തെച്ചൊല്ലിയുണ്ടായ എറ്റവും വലിയ വിവാദങ്ങളിലൊന്ന് ചലച്ചിത്ര സംഗീതത്തിനുള്ള അവാര്‍ഡിനെക്കുറിച്ചുള്ളതായിരുന്നു. സിനിമയുടെ ഗാനസംവിധാനത്തിനും പശ്ചാത്തല സംഗീതസംവിധാനത്തിനും പുറമേ ശാസ്ത്രീയ സംഗീതസംവിധാനം എന്നൊരു വിഭാഗത്തിനു കൂടി അവാര്‍ഡ് നല്‍കിയിട്ടുണ്ട്. ചലച്ചിത്ര സംഗീതസംവിധാനത്തെക്കുറിച്ച് മാധ്യമപരമായ യാതൊരു ധാരണയുമില്ലാത്തവിധം അപക്വവും അബദ്ധജഡിലവുമായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഈ വൈകല്യങ്ങളുടെ പശ്ചാത്തലത്തിലാണ് ചലച്ചിത്ര സംഗീതത്തെക്കുറിച്ചു ചില വീണ്ടുവിചാരങ്ങള്‍ക്കു മുതിരുന്നത്.
ദൃശ്യങ്ങളുടെ സംവേദനത്തിന് മിഴിവും മുഴുപ്പും കൂട്ടാനുള്ള ചലച്ചിത്രബാഹ്യമായ ഉപാധിയാണ് സംഗീതം. സിനിമയില്‍ സംഗീതമുണ്ടാകുന്നത് അതിന്റെ നിശ്ശബ്ദയുഗത്തില്‍ത്തന്നെയാണെന്നതാണ് വൈരുദ്ധ്യം. ചലച്ചിത്രവും സംഗീതവും തമ്മിലുള്ള ചാര്‍ച്ചയെപ്പറ്റി ആന്ദ്രേ തര്‍ക്കോവ്‌സ്‌കി സകള്‍പ്റ്റിംഗ് ഇന്‍ ടൈമിലെ മ്യൂസിക് ആന്‍ഡ് നോയ്‌സസ് എന്ന അദ്ധ്യായത്തില്‍ അതേപ്പറ്റിയെഴുതി. നിശ്ശബ്ദയുഗത്തില്‍ സ്‌ക്രീനിലെ ചലിക്കുന്ന ബിംബങ്ങള്‍ക്കൊത്ത്, അതുളവാക്കുന്ന അര്‍ഥങ്ങള്‍ക്കും സംഭവങ്ങള്‍ക്കും കൂടുതല്‍ ആഴവും കൊഴുപ്പുമേകാന്‍, തീയറ്ററിലെ ഓര്‍ക്കസ്ട്ര പിച്ചിലിരുന്ന പിയാനോവാദകന്‍ തന്തികളില്‍ നിന്നുതിര്‍ത്ത സംഗീതത്തിന്റെ സ്വരവിതാനങ്ങളെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചിട്ടുള്ളത്. ദൃശ്യാഖ്യാനത്തിന്റെ താളത്തിനും വൈകാരികതീവ്രതയ്ക്കും ഗതിക്കുമൊപ്പിച്ചുള്ള സംഗീതത്തിന്റെ അവതരണം ചലച്ചിത്രത്തില്‍ സംഗീതം കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഏറ്റവും പ്രാകൃതയും യാന്ത്രികവുമായ ഉദാഹരണമായാണ് തര്‍ക്കോവ്‌സ്‌കി പരാമര്‍ശിക്കുന്നത്. അച്ചടിച്ച കഥയ്‌ക്കോ കവിതയ്‌ക്കോ ഒപ്പം പ്രസിദ്ധീകരിക്കുന്ന രേഖാചിത്രമോ/ചിത്രണമോ ആ കഥയുടെ/കവിതയുടെ രസാസ്വാദനത്തിന് എന്തുമാത്രം പിന്തുണ/ഉത്തേജനം നല്‍കുന്നുവോ, അതേ മൂല്യവര്‍ധനയാണ് സിനിമയ്ക്ക് സംഗീതം നല്‍കുന്നതും. രചനയ്ക്കപ്പുറമുള്ള ഒരു സ്വത്വം സ്വാഭാവികമായി ആ ചിത്രണങ്ങള്‍ക്കുണ്ടാവുന്നില്ല. അതിന് രവിവര്‍മ്മചിത്രത്തിന്റെയോ റമ്പ്രാന്റ് ചിത്രത്തിന്റെയോ ആയുസും കാലത്തെ അതിജീവിക്കുന്ന നിലനില്‍പുമില്ല. മറിച്ച് അത് സിനിമയുടെ ദൃശ്യശ്രംഖലയുമായി അഭേദ്യമാംവിധം ബന്ധം പുലര്‍ത്തുന്നതാണ്.
ദൃശ്യത്തിന്റെ വൈകാരികനിറവ് സമ്പൂര്‍ണമാക്കാന്‍, ചില അവസരത്തിലെങ്കിലും ഒരു രംഗത്തിന്റെ ഏറ്റവും മികച്ച തികവ് അനുഭവവേദ്യമാക്കാന്‍ ആണ് ചലച്ചിത്രത്തില്‍ സംഗീതം ഉതകുന്നത് എന്നത്രേ തര്‍ക്കോവ്‌സ്‌കി നിരീക്ഷിച്ചിട്ടുള്ളത്. വൈകാരികതയുടെ മൂര്‍ത്തീകരണത്തിന് സംഗീതം തീര്‍ച്ചയായും അടിവരയിടുന്നുണ്ട്, സിനിമയില്‍. കൃതിയുടെ മൂലവൈകാരികതയിലേക്ക്, അന്തഃസത്തിയിലേക്ക്, മൊത്തത്തിലുള്ള ആസ്വാദനത്തിലേക്ക് അനുവാചകനെ മടക്കിക്കൊണ്ടുപോകുന്ന വഴിമുടക്കിപ്രയോഗങ്ങളോടാണു തര്‍ക്കോവ്‌സ്‌കി ചലച്ചിത്രസംഗീതത്തെ വിവക്ഷിക്കുന്നത്. കവിതയിലെ ഇത്തരം വഴിമുടക്കികള്‍, വായനക്കാരനെ കവിതയുടെ ആത്മാവിലേക്ക്, അതിന്റെ പ്രേരണയിലേക്കും കവിയുടെ വൈകാരികപ്രചോദനത്തിലേക്കും കൃതിയിലേക്കു നയിച്ച ചോദനയിലേക്കും വരെ ഒരു തിരിഞ്ഞുനോട്ടത്തിന്/ആത്മപരിശോധനയ്ക്കു വിധേയനാക്കുന്നതുപോലെ സംഗീതം ചലച്ചിത്രത്തിന്റെ ആത്മസത്തിലേക്ക് പ്രേക്ഷകനെ വഴിനത്തണമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. സംഗീതത്തിന്റെ ഇവ്വിധമുളള ഉപയോഗം സിനിമയുടെ ദൃശ്യാഖ്യാനത്തിനു ഒരു സമാന്തരാഖ്യാനം സാധ്യമാക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. ഇതാകട്ടെ, ഒരേ പ്രമേയത്തിന്റെ, രംഗത്തിന്റെ, ആശയത്തിന്റെ നവീനവും സ്വതന്ത്രവുമായ പുതിയൊരു മാനത്തിലുള്ള ആഖ്യാനമായി മാറുകയും ചെയ്യുന്നു. സംഗീതത്തിന്റെ യുക്തിപൂര്‍വമായ ഉപയോഗത്തിലൂടെ സിനിമയുടെ വൈകാരികനിലവാരം ഉയര്‍ത്തുന്നതിനോടൊപ്പം, അതിന്റെ അന്തഃസത്തിലേക്ക് പ്രേക്ഷകനെ ആവര്‍ത്തിച്ചാവര്‍ത്തി മടക്കിക്കൊണ്ടുപോകാനും സാധിക്കുന്നു.
ചലച്ചിത്രകാരന്റെ ആത്മാവിഷ്‌കാരമായി, ആത്മീയാനുഭൂതിയുടെ പങ്കിടലായും ചലച്ചിത്രത്തിലെ സംഗീതത്തെ ഉപയോഗിച്ചു കാണിച്ചു തന്നിട്ടുണ്ട് തര്‍ക്കോവ്‌സ്‌കി. ആത്മകഥാപരമായ മിറര്‍ എന്ന സിനിമയില്‍ സംഗീതം ആത്മീയാനുഭവത്തിന്റെ രേഖപ്പെടുത്തലായിട്ടാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. അത് നായകസ്വത്വത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നു. ആസ്വാദകപരിപ്രേക്ഷ്യത്തിന് പുതിയൊരു നിറവും ഭാവവും നല്‍കാനും സിനിയിലെ സംഗീതം കൊണ്ടു സാധിക്കുമെന്നും തര്‍ക്കോവ്‌സ്‌കി പറഞ്ഞുവച്ചു. തീര്‍ത്തും യാഥാസ്ഥിതികമായ ഒരു രംഗചിത്രീകരണത്തില്‍പ്പോലും സാന്ദര്‍ഭികമായ സംഗീതം എഴുതിച്ചേര്‍ക്കുക വഴി അതുദ്ദ്യേശിക്കാത്ത അര്‍ഥമോ മാനമോ നല്‍കാനും സാധിക്കും. ഒരു രംഗത്തിന്റെ ഭാവതീവ്രത മാറ്റിമറിക്കാനും വക്രീകരിക്കാനും വളച്ചൊടിക്കാനും എന്തിന്, വേറിട്ടൊരു മാനം നല്‍കാനും വരെ സംഗീതസംയോഗംവഴി സാധ്യമാണ്. ഇവിടെ, ദൃശ്യങ്ങളുടെ സ്വഭാവത്തിനോ അതു സംവദിക്കുന്ന അര്‍ഥത്തിനോ അണുവിട മാറ്റം സംഭവിക്കുന്നില്ല എന്നോര്‍ക്കുക. മറിച്ച് സംഗീതം കൊണ്ടുള്ള അടിവരകളിലൂടെ അതു പകര്‍ന്നു തരുന്ന അര്‍ത്ഥമണ്ഡലത്തിനാണ് മാറ്റം സംഭവിക്കുന്നത്. അതാകട്ടെ, ക്രിയാത്മകമായി ചലച്ചിത്രത്തില്‍ തല്‍സമയം സംഭവിക്കുന്നതല്ല; മറിച്ച് പ്രേക്ഷകമനസ്സില്‍ സിനിമ കാണുമ്പോള്‍ സംഭവിക്കുന്നതാണ്. സിനിമയിലെ സംഗീതത്തെ ദൃശ്യാഖ്യാനത്തിനുള്ള അനുബന്ധമായിട്ടല്ല സിനിമയിലെ ആചാര്യന്മാര്‍ കണക്കാക്കിയിട്ടുള്ളത്. മറിച്ച്, സിനിമയുടെ അര്‍ത്ഥസമ്പുഷ്ടീകരണത്തിനു പിന്തുണയ്ക്കുന്ന അവിഭാജ്യമായൊരു ശബ്ദഘടകമായാണ് അവര്‍ സംഗീതത്തെ വിലയിരുത്തിയതും പരിഗണിച്ചതും.
സിനിമയെന്ന ശില്‍പത്തില്‍ സംഗിതത്തിനുള്ള പ്രാധാന്യം ഇന്ത്യന്‍ സംവിധായകര്‍ അവഗണിക്കുകയായിരുന്നു എന്നുറക്കെ വിശ്വസിച്ച വിശ്വവിഖ്യാതനായ സാക്ഷാല്‍ സത്യജിത് റേ നമ്മുടെ സിനിമ അവരുടെ സിനിമ യില്‍ എഴുതി: ഇതിനു കാരണം, ഇന്ത്യന്‍ സംഗീതത്തിന് നാടകീയമായ ഒരാലാപന പാരമ്പര്യം ഇല്ലെന്നുള്ളതാണ്. ബിഥോവന്റെ ഏതെങ്കിലും ഒരു സിംഫണിയെ, സാര്‍വലൗകിക സാഹോദര്യത്തിന്റെ പ്രതിഫലനമായോ അല്ലെങ്കില്‍ വിധിക്കെതിരായിട്ടുള്ള മനുഷ്യന്റെ നിരന്തരമായ പോരാട്ടത്തിന്റെ ആവിഷ്‌കരണമായോ, വ്രണിത ഹൃദയത്തിന്റെ വികാരാധീനമായ ഒരു തേങ്ങലായോ ചിത്രീകരിക്കുന്നത് തികച്ചം യുക്തിസഹമാണ്. സൊണാറ്റോ എന്ന സംഗീതരൂപത്തിന്റെ ആവിര്‍ഭാവത്തോടെ പാശ്ചാത്യ ക്‌ളാസിക്കല്‍ സംഗീതമാകെത്തന്നെ ഒരുതരം മനുഷ്യവല്‍കരണത്തിനു വിധേയമാവുകയുണ്ടായി. പക്ഷേ നമ്മുടെ രാഗം ഒരു രാഗം തന്നെയാണ്. അതു മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള ക്രമത്തിലും സ്വരപ്രമാണത്തിലും ബന്ധിക്കപ്പെട്ടിരിക്കും. ഒരു ക്ഷേത്രത്തിന്റെ ഘടനയാണ് അതിനുള്ളത്. ആലാപനത്തിന്റെ ദൃഢമായ ആധാരങ്ങളില്‍ നിന്നാരംഭിച്ച്, ആരോഹണത്തിന്റെ ഉയര്‍ന്ന അഷ്ടകങ്ങളില്‍, ഉച്ചസ്ഥായിയായ ഘോഷങ്ങളുടെ ശിഖരത്തില്‍ ചെന്നവസാനിക്കുന്ന ഒരു ക്ഷേത്രം. ഭാവനാസമ്പന്നനായ ഒരാള്‍ക്ക് രാഗത്തിന്റെ ശില്‍പം പോലെ വികസിപ്പിച്ചെടുക്കാവുന്ന ഒരു സിനിമാവിഷയത്തെപ്പറ്റി ചിന്തിക്കാന്‍ കഴിഞ്ഞെന്നുവരാം. എന്നാല്‍ ഇത് വ്യാപകമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു രീതിയാണെന്നു ഞാന്‍ കരുതുന്നില്ല.
ബംഗാളി സിനിമയില്‍, വിശേഷിച്ച് റേയുടെ സിനിമകളില്‍ സംഗീതത്തിന് അപാരമായ വിനിയോഗസാധ്യതകളാണ് ആവിഷ്‌കരിച്ചുകാണാവുന്നത്. ഇതിന് ചരിത്രപരവും നരവംശശാസ്ത്രപരവുമായ ഒരു കാരണം ഒരുപക്ഷേ ബംഗാളികള്‍ക്കു വര്‍ഗപരമായും ഭൂമിശാസ്ത്രപരമായിക്കൂടിയും കരഗതമായ നൈസര്‍ഗികമായ നാടോടി സംഗീതപാരമ്പര്യമാണ്. കടുത്ത ശാസ്ത്രീയതയ്ക്കു ബദലായി നാടോടി സംസ്‌കാരം പേറുന്ന അതിസമ്പന്നമായൊരു ഗാനപൈതൃകം അവര്‍ക്കവകാശപ്പെടാനാവും. ബാവൂല്‍ അടക്കമുള്ള നാടോടി സംഗീതപൈതൃകം. നിത്യജീവിതത്തിലും വംഗദേശത്തിന് സംഗീതം ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമാണ്. ആ പാരമ്പര്യത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട രബീന്ദ്രസംഗീതം അവര്‍ക്ക് ജീവശ്വാസവുമാണ്. സ്വാഭാവികമായി ആ സ്വാധീനമാണ് ബംഗാളികളുടെ ദൃശ്യബോധത്തിലും പ്രതിഫലിച്ചുകാണുന്നതും. സത്യജിത് റേ സൂചിപ്പിക്കുന്ന സൊണാറ്റയ്ക്കുള്ള ഇന്ത്യന്‍ മറുപടിയായി രബീന്ദ്രസംഗീതത്തെ കരുതാവുന്നതേയുള്ളൂ. അതില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് സത്യജിത് റേ സ്വന്തം സിനിമകളില്‍ സംഗീതമുപയോഗിച്ചിട്ടുള്ളതും.
നിശ്ശബ്ദതയാണ് സംഗീതത്തിന്റെ ആദിരൂപമെങ്കില്‍, ആ നിശ്ശബ്ദതയും സംഗീതവീചികളും ആകര്‍ഷകമായി, സര്‍ഗാത്മകമായി, ഭാവനാത്കമായി ഇടകലര്‍ത്തുകവഴിയാണ് റേ സിനിമയിലെ ദൃശ്യബിംബങ്ങളെ ഉദ്ധരിച്ചിട്ടുള്ളത്. പഥേര്‍ പാഞ്ജലിയിലെ വിഖ്യാതമായ ആ രംഗം-അപുവും ദുര്‍ഗ്ഗയും കൂടി ട്രെയിന്‍ കാണാന്‍ പോകുന്ന രംഗം- കറുപ്പിലും വെളുപ്പിലുമാണു ചിത്രീകരിച്ചിട്ടുള്ളതെങ്കിലും അതിന് പ്രേക്ഷകമനസ്സില്‍ മഞ്ഞയും പച്ചയും നീലയും തവിട്ടുമിടകലര്‍ന്ന വര്‍ണാഭമായ പ്രതിബിംബമാണ് അവശേഷിപ്പിക്കുകയെങ്കില്‍ അതിനു കാരണം ആ ദൃശ്യസമുച്ചയത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ശബ്ദപഥത്തിലെ സംഗീതത്തിന്റെ സ്വരച്ചാര്‍ത്തുകളാണ്. സ്വരച്ചാര്‍ത്തുകള്‍ പെയിന്റിംഗിലെ നിറച്ചാര്‍ത്തുകള്‍ക്കു പകരമാവുന്ന അപൂര്‍വം ദൃശ്യാവസ്ഥയ്ക്ക് ദൃഷ്ടാന്തമാണ് ഈ രംഗം. തന്റെ സിദ്ധാന്തത്തെ നൂറുശതമാനം ന്യായീകരിക്കുംവിധമേ അദ്ദേഹം സിനിമയില്‍ സംഗീതം വിന്യസിച്ചിട്ടുള്ളൂ. പൂര്‍ണമായി സംഗീതാത്മകമായ ജല്‍സാ ഘര്‍ (സംഗീത മുറി) ചിത്രീകരിച്ചപ്പോള്‍പ്പോലും ഈ കൈയടക്കം പ്രകടമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഗുപ്പി .....എന്ന സിനിമയിലാകട്ടെ നാടോടി സംഗീതത്തിന്റെ ആത്മാവിലേക്കാണ് റേ ക്യാമറയും മൈക്കും തുറന്നുവച്ചത്. സംഗീതത്തിന്റെ ക്ഷേത്രഗണിതം ചലച്ചിത്രത്തിന്റെ ജ്യാമിതിയുമായി ഇഴപിരിയുന്നതിന്റെ അസുലഭ ദൃഷ്ടാന്തങ്ങളാണ് റേ സിനിമകള്‍.
ലോകസിനിമയില്‍ ആചാര്യന്മാര്‍ ചെയ്തുവച്ചതിനു സമാനമായി ഇന്ത്യന്‍ സിനിമയുടെ സമാന്തരധാരയില്‍ സംഗീതത്തെ ജൈവഘടകമായിത്തന്നെയാണ് പരിഗണിച്ചുപോന്നതെങ്കില്‍, ജനപ്രിയ മുഖ്യധാരയില്‍ സംഗീതത്തിന് മറ്റൊരു സ്വഭാവമാണ് കൈവന്നത്. അതിസമ്പന്നമായ ശാസ്ത്രീയ/നാടോടി സംഗീതപാരമ്പര്യങ്ങള്‍ക്കു വിഭിന്നമായി സമാന്തരമായൊരു ലളിതഗാനശാഖതന്നെ സിനിമ ഇന്ത്യയ്ക്കു സംഭാവനചെയ്തു. എന്നാല്‍ ഗാനങ്ങളിലും പശ്ചാത്തലസംഗീതത്തിലുമടക്കം അതിന് ആശ്രയിച്ചത് ദേശീയമോ പ്രാദേശീയമോ ആയ നാടോടി സമ്പ്രദായങ്ങളെ അല്ല, മറിച്ച് ജനപ്രിയ നാടകങ്ങളിലെ സംഗീതവഴികളെയാണ്. സ്റ്റേജ് അവതരണത്തിന്റെ സെല്ലുലോയ്ഡ് പകര്‍പ്പായിട്ടായിരുന്നല്ലോ ആദ്യകാല ഇന്ത്യന്‍ സിനിമ ഉരുത്തിരിഞ്ഞത്. അതുപോലെ തന്നെയാണ് സിനിമയുടെ സംഗീതവഴിയുടെ ചരിത്രവും. അവയ്ക്ക് ചാര്‍ച്ച പ്രൊഫഷനല്‍ നാടകസംഗീതത്തിന്റെ പ്രയോഗമാര്‍ഗ്ഗങ്ങളോടായിരുന്നു, ഇന്നുമതേ. സ്വാഭാവികമായി ദൃശ്യങ്ങള്‍ക്കുമേല്‍ വൈകാരികമായ അടിവരയിടല്‍ തുടങ്ങിയ ക്‌ളാസിക്കല്‍ സൈദ്ധാന്തിക നിലപാടുകളിലൂടെയൊന്നുമല്ല മുഖ്യധാര സിനിമ സംഗീതത്തെ കൈകാര്യം ചെയ്തതും കൊണ്ടുനടക്കുന്നതും. പലപ്പോഴും തട്ടുപൊളിപ്പന്‍ സിനിമകളില്‍ പശ്ചാത്തലസംഗീതം പുതുതായി യാതൊന്നും സൃഷ്ടിക്കുന്നില്ലെന്നു മാത്രമല്ല, കേവലം ശബ്ദഘോഷം മാത്രമായി വേറിട്ടു നില്‍ക്കുകയും ചെയ്യുന്നു.
നാടകത്തില്‍ സംഗീതത്തിന് ചില ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുണ്ട്. നാടകത്തിലെ അഭിനയസമ്പ്രദായം സിനിമാഭിനയത്തില്‍ നിന്ന് എന്തുമാത്രം വ്യത്യാസപ്പെടുന്നുവോ, സമാനമായ വ്യതിരിക്തത നാടക-സിനിമാ സംഗീതസങ്കേതങ്ങളിലുമുണ്ട്. നാടകത്തില്‍ വാചികവും ആംഗികവുമായ നടനരീതിയില്‍ അല്‍പം ഉച്ചസ്ഥായി ആവശ്യമാണ്. അരങ്ങില്‍ നടക്കുന്ന സൂക്ഷ്മാംശങ്ങള്‍ വേദിയോടു ചേര്‍ന്നിരിക്കുന്ന പ്രേക്ഷകര്‍ക്കെന്നോണം അനുഭവവേദ്യമാവില്ല പിന്‍നിര കാണികള്‍ക്ക് എന്നതാണ് കാരണം. അതുകൊണ്ടു തന്നെ അല്‍പം അമിതമായിത്തന്നെ അഭിനയം നിര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ് അരങ്ങിലെ നടന്‍. സംഭാഷണമുരുവിടുന്നതില്‍ പോലും ഈയൊരു അമിതാവസ്ഥ കാത്തുസൂക്ഷിക്കേണ്ടതുണ്ട് അവന്. ഉറക്കെപ്പറഞ്ഞാലേ പിന്‍നിരക്കാര്‍ക്കും ഒരുപോലെ ശ്രവ്യമാകൂ എന്നതുതന്നെ കാരണം. വൈകാരികമുഹൂര്‍ത്തങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ പശ്ചാത്തലസംഗീതവും അല്‍പം അമിതമായിത്തന്നെ ഉപയോഗിക്കേണ്ടി വരും നാടകത്തില്‍. രംഗം ആവശ്യപ്പെടുന്ന വൈകാരികത്തനിമ ചോര്‍ന്നുപോകാതെ കാത്തുസൂക്ഷിക്കാന്‍ ഇത്തരം അമിതോപയോഗങ്ങള്‍ കൂടിയേ തീരു. നാടകീയം എന്ന ശൈലി പോലും അമിതവൈകാരികതയുടെ പര്യായമായി മാറിയിട്ടുണ്ടല്ലോ. ഈ നാടകീയത അരങ്ങില്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ നടനവും ദീപവിതാനവും സംഗീത സംവിധാനവും ഒത്തുചേര്‍ന്നൊരു സ്‌പെഷ്യല്‍ ഇഫക്ട് സൃഷ്ടിക്കപ്പെട്ടേ മതിയാവൂ.
എന്നാല്‍ സിനിമയുടെ കാര്യം വ്യത്യസ്തമാണ്. അതിന് മുന്‍നിര/പിന്‍നിര വ്യത്യാസമില്ല. ഉണ്ടെങ്കില്‍ത്തന്നെ ഏറ്റവും പിന്നിലിരിക്കുന്നവര്‍ക്കാണ് അതിന്റെ ഏറ്റവും മികച്ച ആസ്വാദനം സാധ്യമാവുക. എത്ര സൂക്ഷ്മമായ അംശങ്ങളും ഏറ്റവും പിന്നിലിരിക്കുന്ന കാണിക്കു പോലും വളരെ വലിയതോതില്‍ വ്യക്തവും സ്പഷ്ടവുമാവുന്നതാണ് സിനിമയുടെ സാങ്കേതികാഖ്യാനം. നേരിയ ഭാവവ്യതിയാനം പോലും അതിസമീപദൃശ്യമായി ഒപ്പിയെടുക്കാന്‍ കെല്‍പ്പുള്ളതാണ് സിനിമറ്റോഗ്രാഫി. ഏറ്റവും ചെറിയ ശബ്ദവീചി പോലും പതിന്മടങ്ങു പര്‍വതീകരിച്ചു കേള്‍പ്പിക്കാന്‍ തക്ക ശേഷിയുള്ളതാണ് അതിന്റെ ശബ്ദാലേഖനസംവിധാനം. അതുകൊണ്ടുതന്നെ സിനിമയില്‍ പശ്ചാത്തലസംഗീതത്തിന്റെ ഉപയോഗം നാടകത്തിലേതിന് തുല്യമാവില്ല, ആയിക്കൂടാ. ഒരു ചെറിയ പുല്ലാങ്കുഴല്‍ ധ്വനിക്കുപോലും മൊത്തം ദൃശ്യാഖ്യാനത്തിന്റെ സ്വഭാവവും പരിധിയും മാറ്റിമറിക്കാനാകും സിനിമയില്‍. അതുകൊണ്ടുതന്നെ സിനിമാസംഗീതത്തില്‍ എന്ത് എപ്പോള്‍ കേള്‍പ്പിക്കണം എന്നത് പ്രധാനമാവുന്നു. എത്ര പണ്ഡിതനായൊരു സംഗീതജ്ഞനും മികച്ചൊരു റീ-റെക്കോര്‍ഡിസ്റ്റാകാതെ പരാജയപ്പെടുന്നത് ഇവിടെയാണ്. കാരണം സിനിമ ആവശ്യപ്പെടുന്നത് ശാസ്ത്രീയമായി കൃത്യമായ സംഗീതമല്ല. മറിച്ച് ചലച്ചിത്രഭാഷയ്ക്ക് ഇണങ്ങുന്നതരം സ്വരപ്രത്യയങ്ങള്‍ മാത്രമാണ്. അതിനുമേല്‍ ആത്യന്തികമായ ആധിപത്യം ചലച്ചിത്രസംവിധായകനുമാത്രമാണുതാനും. മികച്ച ചലച്ചിത്രകാരന്മാരൊക്കെ സ്വന്തം ചിത്രങ്ങള്‍ക്ക് സ്വയം സംഗീതം പകര്‍ന്നിട്ടുള്ളവരാണ്. സത്യജിത് റേയും അടൂര്‍ ഗോപാലകൃഷ്ണനും അരവിന്ദനും മുതല്‍ ലോകസിനിമയില്‍നിന്നും മലയാളിസിനിമയില്‍നിന്നും എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്.
സത്യജിത് റേയുടെ സിദ്ധാന്തത്തിനു വിഭിന്നമായ പരീക്ഷണങ്ങള്‍ മലയാളത്തിലും തമിഴിലുമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷാസിനിമകളില്‍ ഉണ്ടായിട്ടുണ്ട്. അരവിന്ദന്‍ പോക്കുവെയില്‍ നിര്‍മിച്ചതിനെച്ചൊല്ലിയുള്ള വിചിത്രമായ വസ്തുത തന്നെ സിനിമയും സംഗീതവും തമ്മിലുള്ള ബന്ധത്തിന്റെ അല്ലെങ്കില്‍ സിനിമയില്‍ സംഗീതത്തിന്റെ സ്ഥാനത്തെ നിര്‍വചിക്കുന്നതാണ്. ഹരിപ്രസാദ് ചൗരാസ്യ എന്ന പുല്ലാങ്കുഴല്‍ വിദ്വാനെക്കൊണ്ട് തനിക്കാവശ്യമുള്ള രാഗങ്ങളുടെ വേറിട്ട രാഗവിസ്താരങ്ങള്‍ സ്വതന്ത്രമായി ആലേഖനം ചെയ്തശേഷം അതിന് അനുസൃതമായ ദൃശ്യാലേഖനത്തിനാണ് അരവിന്ദന്‍ തുനിഞ്ഞത്. ഇതുവഴി സംഗീതം സിനിമയുടെ പ്രമേയധാരയുടെ അനിവാര്യഘടകം തന്നെയായി മാറുകയായിരുന്നു. തര്‍ക്കോവ്‌സ്‌കിയുടെ നിരീക്ഷണത്തിന്റെ മറ്റൊരര്‍ഥത്തിലുള്ള നിര്‍വഹണമായി ഇതിനെ കാണാം. കാരണം, സിനിമയുടെ പ്രമേയധാരയുടെ സമഗ്രത പ്രതിഫലിപ്പിക്കുന്നതാവണം പശ്ചാത്തല സംഗീതം എന്നാണല്ലോ തര്‍ക്കോവസ്‌കി വിവക്ഷിച്ചത്. തമിഴില്‍ ബാലു മഹേന്ദ്രയും സമാനമായൊരു പരീക്ഷണത്തിനു തുനിഞ്ഞിട്ടുണ്ട്. സന്ധ്യാരാഗം എന്ന ലോ ബജറ്റ് സിനിമയ്ക്ക് ഇളയരാജയെപ്പോലൊരു പ്രധാനപ്പെട്ട സംഗീതജ്ഞന്റെ പ്രതിഫലം താങ്ങാനാവില്ലെന്നതുകൊണ്ട്, ഇളയരാജയുടെ ആദ്യത്തെ ഫില്‍ഹാര്‍മോണിക് ആല്‍ബമായ നത്തിംഗ് ബട്ട് വിന്‍ഡ്/ ഹൗ ടു നെയിം ഇറ്റ് കസെറ്റുകളില്‍ നിന്നുള്ള ഉപകരണസംഗീതനിര്‍വഹണങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത ഒന്നു രണ്ടു സംഗീതശകലങ്ങള്‍ കേന്ദ്ര പ്രമേയത്തിനനുയോജ്യമാണെന്നു കണ്ട് സംഗീതജ്ഞന്റെ അനുമതിയോടെ കടംകൊള്ളുകയായിരുന്നു സംവിധായകന്‍. സ്വാഭാവികമായി ഇവിടെ സംഗീതാലേഖനഘട്ടത്തില്‍ സംഗീതജ്ഞന്റെ സാന്നിദ്ധ്യമേ ഉണ്ടായിട്ടില്ല. ബാലുമഹേന്ദ്ര അടയാളപ്പെടുത്തിയ ദൃശ്യഖണ്ഡങ്ങളില്‍ കസെറ്റില്‍ നിന്നുള്‌ള തെരഞ്ഞെടുത്ത ഭാഗങ്ങള്‍ ശബ്ദലേഖകന്‍ നെയ്തുചേര്‍ക്കുകമാത്രമേ ചെയ്തുള്ളൂ. അതുപക്ഷേ, സിനിമയുടെ സമഗ്രതയ്ക്ക് യാതൊരു പോറലുമേല്‍പിച്ചില്ല എന്നുമാത്രമല്ല, സംവേദനതലത്തില്‍ കൂടുതല്‍ സഹായകമാവുകയും ചെയ്തു.
സംഗീതത്തിന് ഇന്ത്യന്‍ ജീവിതവുമായി പൊക്കിള്‍ക്കൊടി ബന്ധം തന്നെയുണ്ട്. ഭാരതീയ ചിത്ര/ശില്‍പ കലകളിലും അതിന്റെ സ്വാധീനം സുവ്യക്തമാണ്. കേരളത്തിലെ പ്രാദേശിക ഉത്സവാഘോഷങ്ങളിലും (തിരുവാതിര) ആരാധനാക്രമങ്ങളിലും (സര്‍പ്പംതുള്ളല്‍, അയ്യപ്പന്‍പാട്ട്, ഭജന) കാര്‍ഷികവൃത്തിയിലും (കൊയ്ത്തുപാട്ട് തേക്കുപാട്ട്) വാക്ചരിത്രത്തിലും (വടക്കന്‍പാട്ട്, തെക്കന്‍പാട്ട്) എല്ലാം സംഗീതത്തിന്റെ നിഴലാട്ടമുണ്ട്. കാലഭേദങ്ങള്‍ക്കൊത്തു രാഗങ്ങളുള്ള സംഗീതസംസ്‌കാരമാണ് നമ്മുടേത്. കൗസല്യ സുപ്രജാ... കേട്ടുണരുകയും ഓമനത്തിങ്കള്‍ക്കിടാവോ കേട്ടുറങ്ങുകയും ചെയ്തിട്ടുള്ളവരാണു നമ്മള്‍. ഈ പാട്ടുസംസ്‌കാരമാവാം മുഖ്യധാരാസിനിമയില്‍ ഗാനരംഗങ്ങളുടെ ഉത്ഭവത്തിനു വഴിവച്ചതും. ഹരികഥയുടെയും കഥാപ്രസംഗത്തിന്റെയും സ്വാധീനവും അവയില്‍നിന്നു ജനപ്രിയ നാടകം സ്വാംശീകരിച്ച ഗാനസംസ്‌കാരവും തുണച്ചിരിക്കണം.
ഗാനചിത്രീകരണത്തിന്റെ കാര്യത്തിലും സിനിമ നാടകസങ്കേതത്തോടാണ് കൂടൂതല്‍ കടപ്പെട്ടിരിക്കുന്നത്. എന്തിലും ഏതിലും അതിഭാവുകത്വം ശീലിച്ച ഇന്ത്യന്‍ സിനിമയില്‍ അതിനാടകീയതയും അമിതാഭിനയവും ആലങ്കാരികതയും പോലെ സംഗീതത്തെയും ദുര്‍വിനിയോഗം ചെയ്തതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ് ഗാനചിത്രീകരണരംഗങ്ങള്‍.ദൃശ്യത്തിന് ഉള്‍ക്കൊള്ളാനാവാത്തത്ര കനപ്പെട്ട പ്രമേയ സന്ദര്‍ഭത്തെ ഊക്കോടെ സ്ഥാപിക്കാനും തരളനിമിഷങ്ങളെ ആര്‍ദ്രതരമാക്കാനുമുള്ള മൂല്യവര്‍ധിനി എന്നതിലുപരി സംഗീതത്തെ ആട്ടവും പാട്ടുമാക്കി മാറ്റുകയായിരുന്നു ഇന്ത്യന്‍ സിനിമ. ലോകസിനിമയുടെ വ്യാകരണത്തില്‍ ഇന്ത്യന്‍ സിനിമയുടെ കൈത്തെറ്റാണ് ഗാനരംഗങ്ങള്‍. അതാകട്ടെ ഇന്ന് ജനപ്രിയസിനിമയില്‍ നിന്നൊഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിരിക്കുന്നു.
പലപ്പോഴും സിനിമയുടെ പ്രമേയധാരയ്‌ക്കൊപ്പം ജൈവപരമായ യാതൊരു സാധൂകരണവുമില്ലാതെ പോലും ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കാണാറുണ്ട്. അപൂര്‍വം ജീവിതാവസരങ്ങളില്‍ അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ സാമൂഹികചുറ്റുപാടുകളില്‍ മാത്രം പാട്ടു മൂളുന്നവരാണ് സാധാരണക്കാര്‍. എന്നാല്‍ നമ്മുടെ ജനപ്രിയ സിനിമകളിലെ നായികാനായകന്മാരാകട്ടെ തികഞ്ഞ ഗായകരും നിമിഷകവികളും സ്വയം സംഗീതം ചിട്ടപ്പെടുത്തി ആലപിക്കാന്‍ കെല്‍പ്പുള്ള സംഗീതജ്ഞരുമാണോ എന്നു നമ്മുടെ സിനിമ കാണുന്ന ഒരു വിദേശിക്കു തോന്നിയാല്‍ അത്ഭുതമില്ല. കാരണം അത്തരത്തില്‍ ബാലിശമായാണ് നാം ഗാനങ്ങളെ നമ്മുടെ സിനിമകളില്‍ ഉള്‍ക്കൊള്ളിക്കുന്നത്. പ്രത്യേകിച്ചൊരാവശ്യവുമില്ലാത്ത സന്ദര്‍ഭത്തിലും ഗാനങ്ങളുള്‍പ്പെടുത്തുന്ന സമ്പ്രദായത്തിന് കലാപരമായ യാതൊരു സാധൂകരണവുമില്ലതാനും. എന്നിരുന്നാലും നമ്മുടെ ചലച്ചിത്രഗാനശാഖ, ടെലിവിഷനുകള്‍ക്ക് അതിനെ അടിസ്ഥാനമാക്കി മാത്രം സംഗീത മെഗാ റിയാലിറ്റി ഷോകള്‍ നിര്‍മ്മിക്കാന്‍ ഉതകുംവിധം പരിപോഷിച്ചുകഴിഞ്ഞു.വാസ്തവത്തില്‍ ഈ ഗാനചിത്രീകരണങ്ങള്‍ സിനിമയുടെ സമഗ്രതയ്ക്ക് എന്തു സംഭാവനയാണ് നല്‍കുന്നത്? പ്രണയം വ്യക്തിയുടെ ഏറ്റവും സ്വകാര്യവും ആത്മീയവുമായ അനുഭവമാണ്. അതിനുപോലും മരംചുറ്റി ഗാനരംഗങ്ങളുടെ ടിപ്പണി നല്‍കുന്നതുവഴി എന്തു മൂല്യവര്‍ധനയാണ് പ്രമേയതലത്തില്‍ സിനിമ സാധ്യമാക്കുന്നത്? കഥാഗതിയില്‍ കാലത്തിന്റെ സംക്രമണം എളുപ്പത്തില്‍ സാധ്യമാക്കാനുള്ള കുറുക്കുവഴിയായി അശരീരി ഗാനരംഗങ്ങളെ ഉപയോഗിക്കുന്ന സമകാലിക ചലച്ചിത്രസങ്കേതം വാസ്തവത്തില്‍ ചലച്ചിത്രരചയിതാവിന്റെ സര്‍ഗാത്മകമായ ബലഹീനതയെ, കഴിവുകേടിനെ അല്ലേ വെളിവാക്കുന്നത്? കേരളത്തില്‍ കുറഞ്ഞൊരു കാലത്തേക്കെങ്കിലും സിനിമയിലെ ഗാനരംഗങ്ങള്‍ ബോറടിയുടെ പരമകാഷ്ടയിലായിരുന്നു. അക്കാലത്ത് ഗാനരംഗങ്ങളില്‍ പ്രേക്ഷകര്‍ മൂത്രമൊഴിക്കാനും ചായകുടിക്കാനും പോകുമായിരുന്നതോര്‍ക്കുക. തര്‍ക്കോവ്‌സ്‌കി പറഞ്ഞതുപോലുള്ള അന്യവല്‍കരണമല്ല ഇവിടെ സംഗീതം സാധ്യമാക്കുന്നത്. മറിച്ച്, കഥാഗതിയുമായി പുലബന്ധം പോലുമില്ലാതെ, അനാവശ്യമായി വിരസവും വിരക്തവുമായി ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയും ചിത്രീകരിക്കുകയും ചെയ്തതുകൊണ്ടാണ് പ്രേക്ഷകര്‍ ഇത്തരത്തില്‍ ഗാനരംഗങ്ങളോടു പ്രതികരിച്ചത്.
ഗാനരംഗങ്ങള്‍ സിനിമയുടെ ഘടനയേയും വ്യാകരണത്തേയും ഏതെങ്കിലും വിധത്തില്‍ ഗുണകരമായി പരിണമിച്ചതിന് ഉദാഹരണങ്ങളോ ലക്ഷണമൊത്ത മാതൃകകളോ ഇല്ല. അതുകൊണ്ടുകൂടിയാണ് ഗാനങ്ങള്‍ സിനിമയ്ക്ക് ആവശ്യമേ അല്ലെന്ന് അടൂരിനെയും ടി.വി.ചന്ദ്രനെയും പോലുള്ള ചലച്ചിത്രപ്രഭൃതികള്‍ അഭിപ്രായപ്പെടുന്നത്. പ്രമേയത്തിന്റെ സ്വാഭാവികമായ പുരോഗതിയെ തടയുന്ന ഏതു ഗാനരംഗത്തെയും ന്യായീകരിക്കാനാവില്ലതന്നെ.

Tuesday, November 09, 2010

സിനിമ ശ്വാസം പോലെ

ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ അഞ്ചാം ക്ലാസില്‍ പത്രപ്രവര്‍ത്തകനും പത്രാധിപരുമായതാണ് എ.ചന്ദ്രശേഖര്‍. അതും സിനിമാ പത്രപ്രവര്‍ത്തനം! കേള്‍ക്കുമ്പോള്‍ മൂക്കത്തു വിരല്‍യ്‌ക്കേണ്ട. പഠിക്കുന്നകാലത്ത് സഹപാഠികളും അയല്‍വാസികളുമായ കുട്ടികളുമായുള്ള കൂട്ടായ്മയില്‍ നിന്ന് സ്വയം ഉണ്ടാക്കിയെടുക്കുന്ന കൈയെഴുത്തു ചലച്ചിത്രമാസികയുടെ പത്രാധിപരും ലേഖകനും ഡിസൈനറുമെല്ലാമായിരുന്നു ചന്ദ്രശേഖര്‍. അമ്പതു ലക്കത്തോളം മുടങ്ങാതെ മാസാമാസം എഴുതി വരച്ചുണ്ടാക്കിയ ആ കയ്യെഴുത്തുമാസികയ്ക്ക് ചന്ദ്രശേഖര്‍ പ്രി-ഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്കു ചേര്‍ന്നതോടെ അച്ചടി രൂപം കൈവന്നു....

read an interview with me on www.bestofmalayalamnews.com

Saturday, October 23, 2010

അമല്‍ നീരദ് അറിയാന്‍...

ലിയ പ്രതീക്ഷകള്‍ നല്‍കി ബില്‍ഡപ് ചെയ്തു മൂപ്പിച്ച് ഒടുവില്‍ ഒന്നുമില്ലായ്മയില്‍ അവസാനിക്കുന്ന ഒട്ടുവളരെ രചനകളുണ്ടായിട്ടുണ്ട് ഇന്ത്യന്‍ സിനിമയില്‍. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രാഫ്റ്റ്‌സ്മാന്‍ ആയി അറിയപ്പെടുന്ന മണിരത്‌നത്തിന്റെയും രാംഗോപാല്‍വര്‍മ്മയുടേയും വരെ സിനിമകളുടെ ദുരന്തം ഇതുതന്നെയാണ്. അതിമനോഹരമായ ഫ്രെയിമുകള്‍. സൂപ്പര്‍ കോംപസിഷന്‍. നല്ല ദൃശ്യാഖ്യാനം. പക്ഷേ പറയാനുള്ളത് ശുഷ്‌കമായാലോ? സിനിമ കാണാനുള്ളതാണ്. അതിനു ആത്യന്തപൊരുത്തമുള്ള കഥയോ പ്രമേയമോ വേണ്ട എന്ന മാധ്യമപരമായ തീവ്രവാദം സമ്മതിച്ചാല്‍പ്പോലും, ഫോമും കണ്ടെന്റും അഥവാ രൂപവും ഉള്ളടക്കവും എന്ന സൃഷ്ടിയുടെ കാതല്‍ അംഗീകരിച്ചേ തീരൂ. ആ അര്‍ഥത്തില്‍ എത്ര നന്നായി ദൃശ്യവിന്യാസം ചെയ്ത സിനിമയ്ക്കായാലും ഉള്‍ക്കനമുള്ള പ്രമേയം കൂടിയുണ്ടായാലേ അതു വിജയമെന്ന പൂര്‍ണത നേടൂ.
അമല്‍ നീരദിന്റെ അന്‍വറിനു പറ്റിയ പ്രശ്‌നവും ഇതുതന്നെയാണ്. കോയമ്പത്തൂര്‍ സ്‌ഫോടനം, വിവാദമായ മഅദനിയുടെ അറസ്റ്റിന്റെ ഛായയുള്ള സംഭവങ്ങളും കഥാപാത്രവും..അങ്ങനെ ചില സമകാലിക നമ്പരുകളുണ്ടെന്നല്ലാതെ അന്‍വറിന് മലയാളത്തില്‍ മുമ്പു പുറത്തിറങ്ങിയ, അമല്‍ നീരദിന്റെ തന്നെ മുന്‍കാലചിത്രങ്ങളുടെ പ്രമേയജനുസില്‍ നിന്ന് പറയത്തക്ക വ്യത്യസ്തതയൊന്നുമില്ല. ഇവര്‍, ബഌക്ക്, ബിഗ് ബി, തുടങ്ങിയ സിനിമകളുടെ പാരമ്പര്യം അവകാശപ്പെടാവുന്നതാണ് അന്‍വറിന്റെ ഏറ്റവും വലിയ പോരായ്മ.
എന്നാല്‍ ഈ പോരായ്മയുടെ മാത്രം പേരില്‍ അന്‍വറിനെ ഒരു മോശം ചിത്രമായി എഴുതിത്തള്ളാനുമാവില്ല. കാരണം കറകളഞ്ഞ ഒരു സംവിധായകന്റെ സാന്നിദ്ധ്യം ചിത്രത്തിലുടനീളം, അതിന്റെ നിര്‍വഹണത്തില്‍ പ്രകടമാണ്. ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ, വലിയതെന്തോ എന്ന പരിവേഷം തുടക്കം മുതല്‍ അവസാനം വരെ നിലനിര്‍ത്തുന്ന ദൃശ്യപരിചരണം ആ സാന്നിദ്ധ്യത്തിന്റെ സൂചനയാണ്. അമല്‍നീരദ് മികച്ച സംവിധായകനാണ്. ഛായാഗ്രാഹകനും വിഷ്വലൈസറുമാണ്. പക്ഷേ, മികച്ച തിരക്കഥാകൃത്തല്ല. ഒരുപക്ഷേ അത്തരമൊരു തിരക്കഥാകൃത്തിന്റെ സൗഹൃദമുണ്ടായാല്‍ മലയാളത്തില്‍ എക്കാലത്തെയും നല്ലൊരു സിനിമ സൃഷ്ടിക്കാന്‍ നീരദിനു സാധിക്കുമെന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമയും ആവര്‍ത്തിച്ചു പ്രതീക്ഷ നല്കുന്നു. അമല്‍ സൂക്ഷിക്കേണ്ടത്, അമലിനെത്തന്നെയാണ്. ദൃശ്യപരിചരണത്തിലെ വ്യക്തിമുദ്ര, തനിയാവര്‍ത്തനമായി മാറരുത്. അമല്‍ അമലിന്റെ തന്നെ മുന്‍കാല സിനിമകളെ അനുകരിക്കുന്ന അവസ്ഥ വരരുത്. അമലിനൊരുപക്ഷേ ഇനി പരീക്ഷിക്കാവുന്നത്, സത്യന്‍ അന്തിക്കാട് ശൈലിയില്‍ ഒരു ബ്രേക്കാണ്. ലാല്‍ ജോസും റോഷന്‍ ആന്‍ഡ്രൂസും സ്വയം നവീകരിക്കുന്നത്, വേറിട്ട ശൈലിയിലുള്ള സിനിമാസംരംഭങ്ങളിലൂടെയാണ്.
കൊച്ചി അധോലോകത്തിന്റെ കഥപറയാറുള്ള സിനിമകളില്‍ സ്ഥിരം കാണുന്ന ചില കോല്ങ്ങളെ ഒഴിവാക്കാന്‍ അമല്‍കാണിച്ച ധീരതയും പ്രശംസാര്‍ഹം തന്നെ. പ്രത്യേകിച്ച് വിനായകന്‍ പോലുള്ള ചില കാരിക്കേച്ചറുകള്‍.കണ്ടുമടുത്ത താരങ്ങളെ ആവര്‍ത്തിക്കാതിരിക്കുന്നതിനൊപ്പം ഒരു കാര്യത്തില്‍ക്കൂടി അമല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നാളിതുവരെയുള്ള സ്വന്തം ചിത്രങ്ങളിലെ എല്ലാം പൊലീസ് ഉദ്യോഗസ്ഥരെ അവസാനം തോക്കിനിരയാക്കുന്നതും ഒരര്‍ഥത്തില്‍ ആവര്‍ത്തനമല്ലേ?
ചുരു്ക്കിപ്പറഞ്ഞാല്‍ അന്‍വര്‍ ഭേദപ്പെട്ടൊരു സിനിമതന്നെയാണ്. ക്‌ളൈമാക്‌സൊഴികെ. പീസ് എന്ന അമല്‍ നീരദ് ഇംപ്രിന്റുള്ള ആന്റീ ക്‌ളൈമാക്‌സ് പക്ഷേ നന്നായി, അവസാനത്തെ ബോറന്‍ മ്യൂസിക് ആല്‍ബം ഒഴികെ.

Saturday, October 16, 2010

ഈ യന്ത്രത്തില്‍ നിന്നെന്നെ രക്ഷിക്കണേ

രുണാനിധി
ക്ക് ചരിത്രബോധം നല്ലവണ്ണമുണ്ട്. യുക്തിബോധവും. അതിന്റെ ഏറ്റവും സമകാലികമായ ഉദാഹരണമാണ്, ബാബറി മസ്ജിദ് വിധിയുടെ പേരില്‍ അദ്ദേഹത്തിന്റേതായി പുറത്തു വന്ന പ്രതികരണം പോലും. അന്ധവിശ്വാസത്തിന്റെ സവര്‍ണാധിപത്യത്തിനുനേരെയാണ് യുക്തിയുടെ ചാട്ടുളിമൂര്‍ച്ചയുള്ള ദ്രാവിഡവരമൊഴി വണക്കവുമായി മു.കരുണാനിധി എഴുതിത്തെറിച്ചത്.ഡി.എം.കെ.എന്ന സാമ്രാജ്യവും എം.ജി.ആര്‍ എന്ന താരപ്രതിഭാസവും വാസ്തവത്തില്‍ തമിഴകത്തു വേരോടിയതിനുപിന്നില്‍ അണ്ണാദുരയ്‌ക്കൊപ്പം കരുണാനിധിയുടെ വാക്ചാതുര്യത്തിനും ജ്ഞാനാധിഷ്ഠിതമായ യുക്തിബോധത്തിനും ഏറെ പങ്കുമുണ്ട്. ഇത്രയൊക്കെയാണെങ്കിലും സ്വന്തം മക്കളെയും ചെറുമക്കളെയും യുക്തിനിഷ്ഠരാക്കി മാറ്റുന്നതില്‍ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോകുന്നുണ്ടോ? അതോ വാര്‍ധക്യം അദ്ദേഹത്തെ കേവലം ഒരു ഗതകാല പ്രതിഭാസം മാത്രമാക്കി ചുരുക്കിയോ? അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുളള അനന്തരവ മാര•ാര്‍ ചേര്‍ന്ന് ഒരുക്കിയ യന്തിരന്‍ എന്ന ബ്രഹ്മാണ്ഡ കോലം കണ്ടുണ്ടായ സംശയമാണ്.
സയന്‍സിനോടും സയന്‍സ് ഫിക്ഷനോടുമെല്ലാം സംവിധായകന്‍ ശങ്കറിനുളള (വി)പ്രതിപത്തി പണ്ടേ പ്രശസ്തമാണ്. ഐശ്വര്യയുടെ അനശ്വര സൗന്ദര്യം തമിഴകത്തിനു കാട്ടിത്തന്ന ജീന്‍സ് മുതല്‍ ശങ്കറിന്റെ ഈ ചാപല്യം പ്രകടമായതാണ്. വിര്‍ച്വല്‍ പ്രൊജക്ഷന്‍ വഴി നായികയ്ക്ക് അപരയുടെ ഹോളോഗ്രാഫ് ഉണ്ടാക്കുന്നതുമെല്ലാമാണല്ലോ ആ ചിത്രത്തിലൂടെ കക്ഷി അവതരിപ്പിച്ചത്. എന്നാല്‍ വാസ്തവം പറയട്ടെ, ശങ്കറിന്റെ നാളിതുവരെയുള്ള എല്ലാ ചിത്രങ്ങളും അവയുടെ ഏതെങ്കിലും അംശത്തിന്റെ/അംശങ്ങളുടെ പേരില്‍ ഇഷ്ടപ്പെട്ടിട്ടുണ്ട് എനിക്ക്. ശങ്കര്‍ പോലും ഓര്‍മിക്കാനാശിക്കാത്ത ബോക്‌സോഫീസ് ദുരന്തമായിരുന്ന ബോയ്‌സ് എന്റെ ഇഷ്ടചിത്രങ്ങളില്‍ ഒന്നു പോലുമാണ്. രജനീകാന്തിന്റെ തന്നെ ശിവജിയടക്കം ശങ്കറിന്റെ സിനിമകളെയെല്ലാം ഏതെങ്കിലും തലങ്ങളില്‍ സ്‌നേഹിക്കുന്ന എന്നെപ്പോലുള്ളവരെ തീര്‍ത്തും വിഡ്ഢികളാക്കുന്നതാണ് യന്തിരന്‍ എന്ന ഈ സിനിമാഭാസം.
കഥാഗതി നമ്മുടെ ബുദ്ധിയെ ചോദ്യം ചെയ്യുന്നു എന്നതിലല്ല എനിക്കു വിഷമം. അല്ലെങ്കിലും ശങ്കര്‍ സിനിമ ഞാന്‍ കാണാന്‍ പോകുന്നത് കുട്ടിസ്രാങ്കോ,എലിപ്പത്തായമോ കാണാന്‍ പോകുന്ന മാനസികാവസ്ഥയിലല്ലല്ലോ. എന്നാല്‍ യന്തിരന്‍ നിരാശപ്പെടുത്തുന്നത് നല്ലൊരു ഹോളിവുഡ് പ്രമേയത്തെ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഭാഷയില്‍പ്പറഞ്ഞാല്‍ തനി കൂതറയാക്കിയതിനാലാണ്. പിന്നെ, ചാരു നിവേദിത കലാകൗമുദിയില്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുള്ള എല്ലാ കാരണങ്ങളും കൊണ്ടാണ്. ചാരു നിവേദിത പറഞ്ഞു, ഈ സിനിമ കണ്ട് ദേഷ്യം സഹിക്കവയ്യാതെ തമിഴ് നാട്ടില്‍ രണ്ടുപേരുണ്ടെന്ന്-കമല്‍ഹാസനും പിന്നീട് ചാരു നിവേദിതയും. അവരോട് ഒപ്പത്തിനൊപ്പം കയറി ഇരിക്കുന്നതല്ല എന്നു തെറ്റിദ്ധരിക്കില്ലെങ്കില്‍ പറഞ്ഞോട്ടെ, അവര്‍ക്കു കൂട്ടായി ഇങ്ങു കേരളത്തില്‍ ഇതാ ഈ എളിയവനായഞാനുമുണ്ട്.
തറവളിപ്പ് രജനീ കാന്ത് ചെയ്യുന്നത് സഹിക്കാം. കാരണം അദ്ദേഹം എന്നും അങ്ങനെതന്നെയാണ് ചെയ്തിട്ടുള്ളത്. അതിനു തക്ക സംവേദനക്ഷമതയും വിദ്യാഭ്യാസവുമേ അദ്ദേഹത്തിനുള്ളൂ എന്നും സമാധാനിക്കുകം. എന്നാല്‍ അത്യാവശ്യം വിദ്യാഭ്യാസവും, വിശ്വസൗന്ദര്യപ്പട്ടവും ഹോളിവുഡ്ഡ് നടനനാനുഭവവുമൊക്കെയായി ലോകംകുറേ കണ്ട, ഇന്ത്യയുടെ പുതു തലമുറയുടെ പ്രതീകമായ ഐശ്വര്യ റായിയെപ്പോലൊരാള്‍ ഈ കോപ്രായങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നതിനെ കുറ്റകരമായിത്തന്നെയേ കണക്കാക്കാനാവൂ. ഓര്‍ക്കുക, ബുദ്ധിയുടെ വള്ളി ഇനിയും വിട്ടു പോയിട്ടില്ലാത്തതിനാലാണ് അമിതാഭ് ബച്ചന്‍ ഈ കഥാപാത്രം വേണ്ടെന്നു വച്ചത്. അമ്മായിയപ്പന്‍ പോലും വേണ്ടെന്നു വച്ച് ഈ കുരിശിനോടൊപ്പം ആടിപ്പാടി ചുംബിക്കാന്‍ വെറുമൊരു വിളയാട്ടുബൊമ്മയാകാന്‍ ഐശ്വര്യയ്ക്കു നാണമില്ലേ.
ഏതായാലും എ.ആര്‍ റഹ്മാനോടും ശങ്കറിനോടും രജനിയോടും ഐശ്വര്യയോടും ദൈവം പൊറുക്കട്ടെ. അല്ലാതെ നമുക്കു ക്ഷമിക്കാന്‍ സാധ്യമല്ല തന്നെ.കാരണം ഒരു ദിവസം നീണ്ടുനിന്ന ദഹനക്കേടാണ് ഈ ചിത്രം സമ്മാനിച്ചത്. അത്രയ്ക്ക് ഗ്യാസുണ്ടാക്കുന്നതായിരുന്നു യന്തിരന്‍.
ടിപ്പണി. റോബോ (റോബോട്ട് എന്ന് ആവര്‍ത്തിച്ചാല്‍ തെറ്റു ശരിയാവില്ല)യ്ക്ക് അസ്സല്‍ തമിഴില്‍ യന്തിരന്‍ എന്നു മൊഴിമാറ്റം നല്‍കിയതിനെ യന്ത്രന്‍ എന്നു മനസ്സിലാക്കാനുള്ള ബുദ്ധിപോലും കാട്ടാതെ എന്തിരന്‍ എന്നു പദാനുപദം വിവര്‍ത്തനം ചെയ്തുപയോഗിച്ച മലയാളത്തിലെ വിതരണക്കാര്‍ക്കും ഇരിക്കട്ടെ ശാപത്തിലൊരു പങ്ക്. അല്ല പിന്നെ.

http://www.newshouse.in/cover-story/yenthiran-different-view.html

Sunday, October 10, 2010

ദേവഭൂമിയുടെ പുണ്യകവാടത്തില്‍











ദേവഭൂമിയിലേക്കുള്ള സ്വര്‍ഗകവാടം- അതാണ് ഹരിദ്വാര്‍. ഗഡ്‌വാള്‍ ഹിമാലയത്തിലേക്കുള്ള വാതായനഭൂമിയാണത്. പുരാണവും ചരിത്രവും, സത്യവും മിഥ്യയും, വിശ്വാസവും പൊരുളും ഇടകലര്‍ന്ന ജൈവസാന്നിദ്ധ്യമുള്ള പുണ്യഭൂമി. ഹൈന്ദവരുടെ പുണ്യസ്ഥലങ്ങളിലൊന്ന്. നിറയേ കടുംചായം ചാലിച്ച പുരാണങ്ങളുടെ ഇതിഹാസഭൂമിക.
കഥകളിലും കവിതകളിലും നിറഞ്ഞുനില്‍ക്കുന്ന ഹരിദ്വാര്‍. എം.മുകുന്ദന്റെ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു വായിച്ചതില്‍ വിരിഞ്ഞ ശ്‌ളഥചിത്രങ്ങളുടെ മനോരേഖകള്‍ കണ്‍മുന്നില്‍...സഖറിയയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും എം.കെ.രാമചന്ദ്രനും വാക്കുകളിലൂടെ വരഞ്ഞിട്ട ഹരിദ്വാര്‍. കുംഭമേളയുടെ കാവിഭൂമിക. ഹരിദ്വാര്‍ ആത്മീയതയുടെ വിശുദ്ധകാശികളില്‍ പ്രഭാമയം തന്നെയാണ്. പുണ്യാശ്രമങ്ങളുടെ ഹൃശികേശും കൂടിയാകുമ്പോള്‍ ധ്യാനഭൂമിക സമ്പൂര്‍ണമാവുന്നു. ഇത് ഭാരതത്തിന്റെ പുണ്യം.ഹൈമവതത്തിന്റെ പ്രാസാദം.
തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്ററുണ്ട് ഹരിദ്വാറിലേക്ക്. രാത്രിയിലാണെങ്കില്‍ ആറുമണിക്കൂര്‍ യാത്ര. പക്ഷേ രാത്രി 12 മണി കഴിഞ്ഞേ ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തേക്കുള്ള ചെക്ക്‌പോസ്റ്റ് തുറക്കൂ. നേരത്തേ ചെന്നാല്‍ വഴിയോരത്ത് പാതിരാത്രി വരെ കാത്തുകിടക്കേണ്ടി വരും. അന്തര്‍സംസ്ഥാന ചുങ്കപ്പിരിവിനുള്ള ഉത്തരാഖണ്ഡ് ഉദ്യോഗസ്ഥന്‍ അപ്പോഴേ കനിഞ്ഞെഴുന്നള്ളുകയൂള്ളൂ. നേരിട്ടാണെങ്കില്‍ ഡല്‍ഹിയില്‍നിന്ന് ഹരിദ്വാറിലേക്ക് തീവണ്ടിയിലും പോകാം.
പഴയ ഉത്തര്‍പ്രദേശിന്റെ ഭാഗമായിരുന്നു ഉത്തരാഖണ്ഡ്. പ്രത്യേക സംസ്ഥാന പദവി ലഭിച്ചപ്പോള്‍ ഉത്തരാഞ്ചലായിത്തീര്‍ന്നെങ്കിലും പിന്നീട് ഉത്തരാഖണ്ഡായി ഉറയ്ക്കുകയായിരുന്നു. അല്ലെങ്കിലും ദേവഭൂമിക്കെന്തിന് പേരിന്റെ തിരിച്ചറിയല്‍ കാര്‍ഡ്? ഗംഗയും യമുനയും ഹിമവാനും ചേര്‍ന്ന് കനിഞ്ഞരുളിയ പ്രകൃതി തന്നെ ഉത്തരാഖണ്ഡിന് സ്വന്തമായൊരു അസ്തിത്വമുണ്ടാക്കിക്കൊടുക്കുന്നുണ്ട്.
ഹിമാലയത്തിന്റെ ശിവാലിക് ഗിരിനിരകളിലേക്കുള്ള പ്രവേശനദ്വാരമാണ് ഹരിദ്വാര്‍. സമൂദ്രനിരപ്പില്‍ നിന്ന് 951 അടി ഉയരത്തില്‍ സ്ഥിതിടചെയ്യുന്ന താഴ്‌വാരം.ഗംഗാതടത്തിലെ ഒരു ചെറിയ നഗരം. പഴമയുടെ പ്രൗഢി അലങ്കാരമാകുന്ന പട്ടണം. ആധുനികതയുടെ ഒഴുക്കിലും ഒലിച്ചുപോകാത്ത ഭൂതാവശിഷ്ടങ്ങള്‍ പോലെ കെട്ടിടങ്ങളും നിരത്തുക്കളും എന്തിന് വാഹനങ്ങള്‍ വരെ. ന്യൂ ജനറേഷന്‍ കാറുകള്‍ക്കൊപ്പം സാധാരണക്കാരുടെ വാഹനമായി സൈക്കിള്‍ റിക്ഷകളും ധാരാളം. ദോ ബീഘാ സെമീനിലും ഓടയില്‍നിന്നിലുമൊക്കെ മാത്രം മലയാളികളുടെ പുതിയ തലമുറ കണ്ടിട്ടുള്ള സൈക്കിള്‍ റിക്ഷകള്‍ മുഖ്യനിരത്തുകളിലൂടെ തലങ്ങും വിലങ്ങും. ഓട്ടോ റിക്ഷയ്ക്ക് നൂറു രൂപ കൊടുക്കേണ്ടിടത്ത് സൈക്കിള്‍ റിക്ഷയില്‍ ആളൊന്നിന് 20 രൂപ മാത്രം. എന്നാലും ഒരുമനുഷ്യന്‍ മൂന്നും നാലും പേരെ, അവരുടെ ഭാണ്ഡങ്ങളടക്കം ചവിട്ടിവലിക്കുന്നതിലെ നീചത്വമോര്‍ക്കുമ്പോള്‍ റിക്ഷാവാലകളോട് സഹതാപമാണ് തോന്നുക. തദ്ദേശീയരൊഴികെ, പുറമേ നിന്നു വരുന്നവരെല്ലാം ഇവര്‍ക്ക് പറഞ്ഞുറപ്പിച്ച തുകയ്ക്കുപുറമേ ഒരു തുക കൂടി പ്രതിഫലമായി കൊടുത്തുകൊണ്ട് അവരുടെ കരുണ പ്രകടമാക്കുകയും ചെയ്യുന്നു. ഇതാണ് വാസ്തവത്തില്‍ റിക്ഷാവാലകളുടെ ലാഭം.കുതിരവണ്ടിയാണ് മറ്റൊരു അത്ഭുതക്കാഴ്ച. പരമ്പരാഗതമായ തടിച്ചക്രമുള്ളതും വായുനിറച്ച ടയറുള്ളതുമായ കുതിരവണ്ടികളും നിരത്തുകളിലെ സ്വാധാരണ കാഴ്ചയാണ്.ഇവ ട്രാഫിക്കിനിടയില്‍ക്കൂടി ഇടകലര്‍ന്നുപോകുന്നത് സന്ദര്‍ശകര്‍ക്ക് കൗതുകക്കാഴ്ചതന്നെ.
ഹരിയുടെ ഭൂമിയിലേക്കുള്ള കവാടം അഥവാ ദ്വാരം എന്ന അര്‍ഥത്തിലാണ് ഹരിദ്വാര്‍ എന്ന പേരെന്നാണ് പൊതുവേ ഉള്ള വിശ്വാസം. ബദരീനാഥന്റെ പ്രാസാദത്തിലേക്കുള്ള വഴി തുടങ്ങുന്നത് ഇവിടെനിന്നാണല്ലോ. മോക്ഷകവാടം എന്ന വ്യംഗ്യാര്‍ഥവുമുണ്ട് ഹരിദ്വാര്‍ എന്ന നാമത്തിന്. ഹരിയിലേക്കുള്ള വഴി എന്നതാണത്.എന്നാല്‍ ഹരന്റെ നിവാസഭൂമികയിലേക്കുള്ള പ്രവേശനദ്വാരം എന്ന അര്‍ഥത്തില്‍ ശൈവര്‍ ഹരിദ്വാറിനെ കണക്കാക്കിപ്പോരുന്നുണ്ട്. ഹരദ്വാരമാണ് പിന്നീട് കാലാന്തരത്തില്‍ ഹരിദ്വാറായി മാറിയത് എന്നാണ് ശൈവവിശ്വാസം.രണ്ടായാലും ഹരിദ്വാര്‍ ഹൈന്ദവര്‍ക്ക് പുണ്യഭൂമിതന്നെയാണ്. അതിന്റെ വിശ്വാസ പ്രസക്തി അവിടത്തെ ക്ഷേത്രങ്ങളുടെ എണ്ണം മാത്രമെടുത്താല്‍ വ്യക്തമാകും. മൂന്നൂറിലേറെ വലുതും ചെറുതുമായ അമ്പലങ്ങളാണ് ഹരിദ്വാറിനും ചുറ്റുപാടുമായി ഉള്ളത്. അവയില്‍ വിഖ്യാതമായ മനസാദേവീ ക്ഷേത്രമുണ്ട്. ചണ്ഡികാദേവീ ക്ഷേത്രവുമുണ്ട്.
കപിലമുനി വര്‍ഷങ്ങളോളം തപസ്സനുഷ്ഠിച്ച ഭൂമിയാണ് ഹരിദ്വാര്‍ എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഇതിന് കപിലസ്ഥാനം എന്നും പേരുകാണാം പുരാണങ്ങളില്‍. മയന്‍ നിര്‍മിച്ചതാകയാല്‍ മായാപുരി എന്നൊരു അപരനാമവും ഹരിദ്വാറിനുണ്ട്. ഹരിദ്വാറിന് എപ്പോഴും പീതവര്‍ണ്ണമാണ്. കാരണം സന്യാസികളുടെ വിഹാരഭൂമിയാണ് ഇത്. എവിടെത്തിരിഞ്ഞാലും ആശ്രമങ്ങള്‍.ധര്‍മ്മസ്ഥലികള്‍.വിവിധ ഗോത്രങ്ങളില്‍ വിവിധ പരമ്പരകളിലുള്ള സന്യാസിവര്യന്മാര്‍. അവരുടെ സമാധിസ്ഥലികള്‍. ഗംഗയുടെ നീലവര്‍ണ്ണത്തിനു സമാന്തരമായി കാവിയുടെ ഒരു കരനിര. കുംഭമേളയില്‍ ഇതു കടലാകുമെന്നുമാത്രം.
ഏപ്രിലിലെ വിശാഖനാളിലും (ബൈശാഖി), ഗംഗ ദസറയ്ക്കും ഏപ്രിലില്‍ തന്നെയുള്ള മഹാകുംഭമേളയ്ക്കുമാണ് ഹരിദ്വാര്‍ ദേശവിദേശങ്ങളില്‍ നിന്നുള്ള ഭക്തസഹസ്രങ്ങളെക്കൊണ്ട് നിറയുക. അന്ന് കരകവിഞ്ഞൊഴുകുന്ന ഗംഗയും കരയില്‍ മനുഷ്യമഹാഗംഗയും തമ്മില്‍ ഒരു ബലാബലം തന്നെ നടക്കും. വ്യാഴവട്ടത്തിലൊരിക്കലുളള മഹാകുംഭമേളയ്ക്കും ആറു വര്‍ഷം കൂടുമ്പോഴുള്ള അര്‍ഥകുംഭമേളയ്ക്കും ഹരിദ്വാറിലെ ഓരോ മണല്‍ത്തരിയും ഭക്തപാദങ്ങളിലെ ദിവ്യധൂളികളായി മാറും. കങ്കല്‍ ഹൃശികേശ് തുടങ്ങിയ പ്രദേശങ്ങളെല്ലാം സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്. ഇവിടെ തദ്ദേശീയര്‍ക്കൊഴികെ ആര്‍ക്കും ഭൂമി സ്വന്തമാക്കാനാവില്ല. ആശ്രമസ്ഥാപനങ്ങള്‍ മാത്രമാണ് സര്‍ക്കാരിതരമായി ഭൂമി സ്വന്തമായിട്ടുള്ളവര്‍.ഇന്ത്യയിലെ മഹാ സന്യാസി പ്രസ്ഥാനങ്ങളുടെയെല്ലാം മുഖ്യ ആശ്രമങ്ങളില്‍ മിക്കതും ഹരിദ്വാറിലാണ്. അവര്‍ പോലും കുംഭമേളക്കാലത്ത് അത് ഭക്തര്‍ക്കു വിരി വയ്ക്കാന്‍ വിട്ടുകൊടുക്കും. ഗംഗാതീരം മുഴുവനും സന്യാസിശ്രേഷ്ഠരെക്കൊണ്ടു പീതവര്‍ണമാര്‍ജ്ജിക്കുന്ന മഹാകുംഭമേള കഴിഞ്ഞിട്ട് ഇപ്പോള്‍ മാസങ്ങളാവുന്നതേയുള്ളൂ.അതിന്റെ ആലസ്യത്തില്‍ നിന്ന് ഗംഗ വിട്ടുണരുന്നതേയുള്ളൂ.
ക്ഷേത്രങ്ങളുടെ ഭൂമിയെന്നതിനേക്കാള്‍ ഹരിദ്വാറിനെ പ്രശസ്തവും പ്രസക്തവുമാക്കുന്ന മറ്റൊരു സാന്നിദ്ധ്യം മാ ഗംഗാ ദീ എന്ന് ഭക്തര്‍ പ്രാര്‍ഥനയോടെ വിളിക്കുന്ന ഗംഗാമാതാവിന്റേതാണ്. ഹിമവാന്റെ നെറുകയിലെ ഹിമാനികളില്‍ നിന്നുറവയെടുത്ത്, പല പേരുകളില്‍ അഞ്ചുവഴിക്ക് ഒഴുകി, ഇടയ്ക്ക് അഞ്ചു പ്രയാഗുകളില്‍ സംഗമിച്ച് ആര്‍ത്തുലച്ചൊഴുകിയെത്തുന്ന ഗംഗ ഹരിദ്വാറിന് 24 കിലോമീറ്റര്‍ മുകളില്‍ ഹൃഷികേശില്‍ വച്ചാണ് ഒന്നിച്ച് മഹാപ്രസ്ഥാനമായി ശിവഗംഗയായി ഹരിദ്വാറിലെ മണിഘട്ടുകളെ തഴുകി പാഞ്ഞൊഴുകുന്നത്. ഒരു സംസ്‌കാരം ഒട്ടാകെ തന്നെ ഇവിടെ ഗംഗയിലധിഷ്ഠിതമായിരിക്കുന്നു. അല്ലെങ്കില്‍ ഗംഗയെ ആശ്രയിച്ചു കഴിയുന്നു. ഗംഗ ഇവര്‍ക്ക് മാതാവാകുന്നത്, മുലപ്പാല്‍ പോലെ പരിശുദ്ധമായ തെളിനീര്‍ പകര്‍ന്നു നല്‍കുന്നതുകൊണ്ടാണ്. അവരുടെ കൃഷിയും കാലിയും വളര്‍ത്തുന്നതുകൊണ്ടുമാണ്.അമ്മ ഗംഗയുടെ സാന്നിദ്ധ്യം കൊണ്ടു പരിപാവനമായ ഹരിദ്വാറിനെ ഗംഗാദ്വാരം എന്നു വിശേഷിപ്പിക്കുന്നതും അപൂര്‍വമല്ലനദീതീരത്തെ ബ്രഹ്മകുണ്ഡില്‍ ഗംഗാദേവിയാണ് പ്രതിഷ്ഠ
ഹരിദ്വാറിലെ ഏറ്റവും വലിയ പുണ്യ ദര്‍ശനങ്ങളിലൊന്ന് എന്നും ത്രസന്ധ്യയ്ക്ക് ഹരി കീ പൗഡി എന്ന പുണ്യസ്‌നാനഘട്ടിലുള്ള ഗംഗാ ആരതിതന്നെയാണ്. (ഹരിയുടെ പടവുകള്‍ എന്നാണ് ഈ പേരിന്റെ അര്‍ഥം. ഹരിയിലേക്കുള്ള സ്‌നാനഘട്ടം എന്നു സാരം.ഇവിടെ പടവുകളില്‍ വിഷ്ണുപാദം പതിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.) അക്ഷരാര്‍ഥത്തില്‍ അതൊരു കാഴ്ചതന്നെയാണ്. കണ്ണിനെ പുണ്യമാക്കുന്ന, മനസ്സില്‍ ദീപം തെളിയിക്കുന്ന കാഴ്ച. ദിവസവും സാന്ധ്യവേളയില്‍ ലക്ഷങ്ങള്‍ ഗംഗയുടെ ഇരുകരകളിലും ഹരി കി പൗഡിയോട് ചേര്‍ന്ന് അണിനിരക്കുന്നു. ഇലക്കുമ്പിളില്‍ പൂജാദ്രവ്യങ്ങളും പൂക്കളും മണ്‍ചെരാതില്‍ കത്തിച്ച ദീപവുമായി അവര്‍ ഗംഗാമാതാവിനെ വന്ദിക്കുന്നു. ക്ഷേത്രമണി മുഴങ്ങുന്നതോടെ ഗംഗാ ആരതിക്കു തുടക്കമാവുകയായി. അമ്പലത്തില്‍ നിന്നുള്ള വെടിപൊട്ടുന്നതോടെ പാണ്ഡേകള്‍ നിറദീപവുമായി ഗംഗയെ ദീപാരാധനചെയ്യുമ്പോള്‍ ഇരു കരകളിലും നിന്നായി ഭക്തലക്ഷങ്ങള്‍ തങ്ങളുടെ ദീപക്കുമ്പിളുകള്‍ ഗംഗയിലേക്ക് ഒഴുക്കിവിടുകയായി.എങ്ങും ബോല്‍ ഗംഗാ മയ്യാ കീ ജയ് വിളികളുടെ ഭക്തപ്രഹര്‍ഷം ക്ഷണനേരത്തേക്കെങ്കിലും നീലനിറമാര്‍ന്ന ഗംഗ അന്തിവെയിലിന്റെ സുവര്‍ണപ്രഭയില്‍ ദീപങ്ങളുടെ മഹാപ്രവാഹമായി മാറുന്ന കാഴ്ച ഹൃദയത്തില്‍ തട്ടുന്നതാണ് .ഗംഗയുടെ കരയില്‍ പൂര്‍ണാകാരമായ ശിവപ്രതിമ അനുഗ്രഹം ചൊരിഞ്ഞു നില്‍ക്കുന്നു.
അമ്മ-ദേവീ സങ്കല്‍പങ്ങളാല്‍ സമൃദ്ധമത്രേ ഹരിദ്വാറിലെ ക്ഷേത്രങ്ങള്‍. അവയില്‍ പ്രധാനമായ മനസാ ദേവീക്ഷേത്രവും ചണ്ഡികാ ക്ഷേത്രവുമെല്ലാം ഗംഗയുടെ കരകളില്‍ത്തന്നെയുള്ള മലമുകളിലാണ് സ്ഥിതിചെയ്യുന്നത്.പഴനിയോ തിരുപ്പതിയോ പോലൊരു കുന്നാണ് ബില്‍വ. അതിന്മേലാണ് മനസാ ദേവിയുടെ ഇരിപ്പിടം. നഗരത്തില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാറിയാണ് ഈ കുന്നുംപുറം
ദക്ഷയാഗത്തെത്തുടര്‍ന്ന് അപമാനഭാരത്താല്‍ ആത്മത്യാഗം ചെയ്യുന്ന സതിയുടെ ശരീരവുമായി വര്‍ഷങ്ങളോളം നീണ്ട പ്രചണ്ഡതാണ്ഡവം നടത്തുന്ന മുക്കണ്ണന്റെ കോപത്തീയണയ്ക്കാന്‍ ദേവന്മാര്‍ വിഷ്ണുവിനെ ആശ്രയിക്കുന്നു. മഹാവിഷ്ണു തന്റെ ചക്രായുധം കൊണ്ട്, ഹരിഹരന്റെ കൈയില്‍ കിടക്കുന്ന സതിയുടെ ശരീരത്തെ തുണ്ടം തുണ്ടമാക്കുന്നു. ഈ തുണ്ടുകളില്‍ പലതും ഭൂമിയില്‍ പലയിടത്തായി ചിതറിവീഴുകയും പ്രാണസഖിയുടെ ശരീരം അവശേഷിക്കാതായതോടെ ശിവകോപം മെല്ലെമെല്ലെ തണുത്തടങ്ങിയെന്നുമാണ് പുരാവൃത്തം. ഇങ്ങനെ ഛേദിക്കപ്പെട്ട സതിയുടെ മാറിടവും ഹൃദയവും വന്നു പതിച്ചത് ഈ കുന്നിരിക്കുന്ന സ്ഥലത്താണെന്നാണ് വിശ്വാസം. അങ്ങനെ സതിയുടെ മനസ്സുവന്നുവീണിടം മനസാ ദേവീ ക്ഷേത്രമായി. പരാശക്തിയുടെ മറ്റൊരു ഭാവത്തില്‍ മനസാദേവി ആരാധിക്കപ്പെടുന്നു.ഇന്ത്യയിലെ പ്രധാന സിദ്ധപീഠങ്ങളിലൊന്നാണിത്.
മനസാ ദേവീ ക്ഷേത്രത്തിലേക്കുള്ള യാത്രതന്നെ ഏറെ വിശേഷപ്പെട്ടതാണ്. ഒന്നുകില്‍ താഴ് വാരം മുതല്‍ കാല്‍നടയായി കുന്നേറണം. അല്ലെങ്കില്‍ ജര്‍മ്മന്‍ സാങ്കേതികതയുപയോഗിച്ച് നിര്‍മിച്ച റോപ് വേയെ ആശ്രയിക്കണം. രാവിലെ തന്നെ നടതുറക്കുമെങ്കിലും ഏഴരമുതല്‍ക്കേ റോപ് വേ പ്രവര്‍ത്തനമാരംഭിക്കുകയുള്ളൂ. മനസാദേവിയിലേക്കുള്ള ടിക്കറ്റുമാത്രമായും മനസാ ദേവിയിലേക്കും ഇതേ പോലെ റോപ് വേയുള്ള ചണ്ഡികാദേവിയിലേക്കും ഒന്നിച്ചും ടിക്കറ്റെടുക്കാനാവും. ആളൊന്നിന് മുകളിലേക്കും താഴേക്കുമായി48 രൂപയാണ് നിരക്ക്.540 മീറ്റര്‍ അഥവാ 1770 അടി ആണ് ഈ റോപ് വേയുടെ മൊത്തം നീളം. 178 മീറ്ററാണ് ഉയരം. നാലുപേര്‍ വീതം കയറാവുന്ന അടച്ചുറപ്പുള്ള റോപ് കാറുകളിലായാണ് ഇവിടെ സന്ദര്‍ശകരെ മലമുകളിലെത്തിക്കുന്നത്. രാവിലെ തന്നെ തുറക്കുന്ന റോപ് വേ പാതയില്‍ ടിക്കറ്റെടുത്തവരെ പ്രതീക്ഷാലയത്തില്‍ ഇരുത്തുന്നു. പിന്നീട് നാലുപേരെ വീതം റോപ് കാറുകളില്‍ സുരക്ഷിതമാക്കി ഉയര്‍ത്തുന്നു. അഞ്ചുമിനിറ്റോളം അന്തരീക്ഷത്തില്‍ ഉരുക്കുകയറിലൂടെ തൂങ്ങിക്കിടന്നുള്ള ആകാശസഞ്ചാരം സാഹസികതമാത്രമല്ല സമ്മാനിക്കുന്നത്. ഈ റോപ് കാറിലൂടെ, അങ്ങു താഴെ ഗംഗയുടെ ഇരുകരകളിലുമായി പടര്‍ന്നു കിടക്കുന്ന ഹരിദ്വാര്‍ പട്ടണത്തിന്റെ ഗരുഡവീക്ഷണം ഒരിക്കലും മായാത്ത ദൃശ്യമായിത്തന്നെ ഉള്ളില്‍ പതിയും. വൈകിട്ട് ആറുമണിവരെയേ റോപ് വേ പ്രവര്‍ത്തിക്കുകയൂള്ളൂ. ദക്ഷിണായനത്തിന്റെ മഞ്ഞുകാലത്ത് രാവിലെ ഒരു മണിക്കൂറു വൈകിയും വൈകിട്ട് അത്ര തന്നെ നേരത്തേയും റോപ് വേ പ്രവര്‍ത്തിക്കും.
വൈഷ്‌ണോ ദേവി അടക്കം ഒട്ടേറെ ഉപദേവതാ പ്രതിഷ്ഠകളുള്ള ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠകള്‍ മൂന്ന് വായും അഞ്ചു കൈകളുമുള്ള ദേവീരൂപത്തിന്റെയും മറ്റൊന്ന് അഷ്ടകരങ്ങളുള്ള ദേവീസ്വരൂപത്തിന്റേയുമാണ്.വസുകിയുടെ പത്്‌നിയും കശ്യപമഹര്‍ഷിയുടെ മാനസപുത്രിയുമായിരുന്ന മനസാദേവിയാണ് പിന്നീട് സതിയായി ജന്മമെടുത്തത് എന്നാണ് ഐതീഹ്യം. ഇതില്‍ മനസയുടെ വിഗ്രഹമാണ് മൂന്ന് വായുള്ള രൂപമെന്നാണ് വിശ്വാസം
ക്ഷേത്രപരിസരത്തുള്ള ഒരു പുണ്യവൃക്ഷത്തില്‍ വര്‍ണനൂലുകള്‍ മാടിക്കെട്ടുക ഇവിടത്തെ ഒരാചാരമാണ്. പ്രസാദം, മറ്റ് ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളിലേതുപോലെ, പഞ്ചസാരക്കല്‍ക്കണ്ടവും ലഡ്ഡുവുമൊക്കെയത്തന്നെയാണ്. തൊടുന്ന പ്രസാദത്തേക്കാള്‍ ഉത്തരേന്ത്യയില്‍ നിവേദ്യപ്രസാദത്തിനാണ് പ്രസക്തി. വഴിയരികിലെ ചിന്തുകടകളിലെല്ലാം പല വിലയ്ക്കു വില്‍ക്കാന്‍ കിട്ടുന്ന ഈ പ്രസാദക്കൂട്ടു വാങ്ങി ശ്രീകോവിലില്‍ കൊടുത്താല്‍ നിവേദിച്ചു തിരികെത്തരും. കുങ്കുമമാടിക്കുന്നതും ഇവിടെ വിശേഷമാണ്.
കങ്കല്‍ എന്ന താഴ്‌വാരത്തിനു വലതുമാറി നീലപര്‍വതം എന്ന കുന്നിന്മുകളിലാണ് ചണ്ഡികാദേവീ ക്ഷേത്രം. കടല്‍നിരപ്പില്‍ നിന്ന് 9500 അടി ഉയരത്തിലാണ് ക്ഷേത്രം നാല്‍പത്തഞ്ചോളം മിനിറ്റ കാല്‍നടയായി കുന്നുകയറുകയോ റോപ് വേയിലൂടെ ക്ഷേത്രത്തിലെത്തുകയോ ആവാം. 740 മീറ്ററാണ് റോപ് വേയുടെ നീളം1929ല്‍ കശ്മീര്‍ രാജാവ് സുചാത് സിംഗ് പുതുക്കിപണികഴിപ്പിച്ചതാണീ ക്ഷേത്രം. ഇവിടത്തെ പ്രധാന മൂര്‍ത്തി പ്രതിഷ്ഠിച്ചത് ആദി ശങ്കരനാണെന്നാണ് ഐതീഹ്യം
ദേവലോകം കീഴ്‌പ്പെടുത്തിയ അസുരരാജാക്കന്മാരായിരുന്നു ശുഭനും നിശുംഭനും. അവര്‍ ഇന്ദ്രപുരിയില്‍ നിന്ന് ദേവന്മാരെ ഒട്ടാകെ തുരത്തിയോടിച്ചു. തുടര്‍ന്ന് ശിവപാര്‍വതിമാരെ ആശ്രയിച്ച ദേവസഭാംഗങ്ങളെ രക്ഷിക്കാന്‍ പാര്‍വതി സ്വന്തം കോശകലകളില്‍ നിന്നു സൃഷ്ടിച്ച ചൈതന്യമാണ് ചണ്ഡിക. ചണ്ഡികയെ വിവാഹം കഴിക്കാന്‍ ശുംഭന്‍ ആശിച്ചെങ്കിലും ദേവി കൂട്ടാക്കിയില്ല. കോപാന്ധനായ ശുംഭന്‍ ദേവിയുടെ കഥകഴിക്കാന്‍ സ്വന്തം അനുചരന്മാരായ ചണ്ഡനെയും മുണ്ഡനെയും നിയോഗിക്കുന്നുവെങ്കിലും ഇരുവരും ചണ്ഡികാദേവിയുടെ കോപാഗ്നിയില്‍ വെണ്ണീറാവുകയാണ്.തുടര്‍ന്ന് ദേവിയോടേറ്റുമുട്ടാന്‍ നേരിട്ടെന്നു ശുംഭനിശുംഭന്മാരെ ചണ്ഡിക നിഗ്രഹിക്കുകയും ദേവലോകം ഇന്ദ്രപരമ്പരയ്ക്ക് വീണ്ടെടുത്തുനല്‍കുകയും ചെയ്യുന്നു. ഈ ഐതീഹ്യത്തിലെ ചണ്ഡികാദേവീയുടേതാണ് നീല പര്‍വതത്തിലെ പ്രതിഷ്ഠ. മാ സന്തോഷിയുടെ ഉപപ്രതിഷ്ഠയും ഇവിടെ കാണാം.
ഇവിടെ നിന്ന് 200 മീറ്റര്‍ മാത്രമകലെയാണ് അഞ്ജനാദേവിയുടെയും ഹനുമാന്റെയും ഉപക്ഷേത്രം.ഐതീഹ്യസമ്പത്താല്‍ അനുഗ്രഹീതമാണ് ഈ അമ്പലം. ഇവിടെ വച്ചാണ് അഞ്ജന ഹനുമാന് ജന്മം നല്‍കിയത് എന്നാണ് വിശ്വാസം. അതുകൊണ്ടേതന്നെ ചണ്ഡികാ ദേവീ ക്ഷേത്രത്തിലെ ഈ ഉപക്ഷേത്രം മുഖ്യക്ഷേത്രത്തേക്കാള്‍ പ്രശസ്തമായിരിക്കുന്നു.
ഈ പര്‍വതമുകളില്‍ നിന്നുള്ള താഴ് വാര ദൃശ്യവും അനുപപമാണ്. ഒപ്പം തിരികെവരാന്‍ റോപ് വേ പാതയില്‍ കാത്തുനില്‍ക്കുമ്പോള്‍ ഓരത്തെ ഭക്ഷണശാലയില്‍ ഇലക്കുമ്പിളില്‍ പകര്‍ന്നു വച്ച് പത്തിന പഴവര്‍ണ്മ പ്രാതല്‍ ഏറെ കൗതുകം നല്‍കും. ഹിമാലയത്തില്‍ സുലഭമായ ആപ്പിള്‍, സബര്‍ജില്ലി, കപ്‌ളങ്ങ, വാഴപ്പഴം, മുസമ്പി, മുന്തിരി, പിഞ്ചുവെള്ളരി, കൈതപ്പഴം തുടങ്ങി 10 പഴയിനങ്ങളുടെ ഏതാനും കഷണങ്ങള്‍ ചേര്‌ന്നൊരു സമീകൃത ഫ്രൂട്ട് സാലഡിന് വില വെറും 10 രൂപ. വയറു കേടാകാതെ വിശ്വസിച്ചു കഴിക്കാവുന്ന ഈ ഫ്രൂട്ട് മീല്‍ തയാറാക്കുന്നതു കാണാന്‍ തന്നെ ഒരു കലയാണ്.
ക്ഷേത്രനഗരിയായ ഹരിദ്വാറിലെ മലയാളി സാന്നിദ്ധ്യവും ചെറുതല്ല. മുഖ്യ വ്യാപാരകേന്ദ്രമായ ജസ്സാ മാര്‍ഗില്‍ത്തന്നെയാണ് വിഖ്യാതമായ അയ്യപ്പക്ഷേത്രം.തീര്‍ത്തും മലയാളി ശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ള ക്ഷേത്രത്തിന്റെ ബാഹ്യരൂപം പക്ഷേ തികച്ചും ഉത്തരേന്ത്യനാണ്. ഹരിദ്വാര്‍ റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അഞ്ചു മിനിറ്റ് നടന്നാല്‍ ഇവിടെയെത്താം.
ഈ മലയാളീ ക്ഷേത്രത്തില്‍ നിന്ന് വാരകള്‍ മാത്രമകലെയാണ് കേരളാ ഹോട്ടല്‍.കോട്ടയം ജില്ലയിലെ മണിമലയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഹരിദ്വാറിലെത്തി ഹോട്ടല്‍ തുടങ്ങിയ ശശിധരന്‍ നായര്‍ തന്നെയാണ് ഇന്നും ഇവിടത്തെ ചീഫ് കുക്കും സപ്ലൈയറും എല്ലാം. ഉത്തരേന്ത്യന്‍ ഭക്ഷണത്തിന്റെ കടുകെണ്ണ ചുവ രുചിക്കാത്ത ദക്ഷിണേന്ത്യന്‍ സന്ദര്‍ശകരുടെയും തീര്‍ഥാടകരുടെയും അന്ത്യാശ്രയമാണ് ഈ ചെറിയ ഹോട്ടല്‍. നല്ല വെളിച്ചെണ്ണയില്‍ പാചകം ചെയ്ത ഉഴുന്നുവടയും, ഇഡ്ഡലിയും ദോശയും ഏത്തയ്ക്കാപ്പവുമെല്ലാം ശശിധരന്‍ നായരുടെ കൈപുണ്യം വിളിച്ചോതുന്നവ. രാത്രി പത്തുമണിവരെ ഏതു സമയത്തും അതിഥികള്‍ക്കു വച്ചുവിളമ്പുന്ന കേരളാ ഹോട്ടലില്‍ ഒരു നിബന്ധനമാത്രമേ ഉള്ളൂ- ഉച്ചയൂണ് വേണമെങ്കില്‍ 11 മണിക്കു മുമ്പേ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യണം. അവിയലും തോരനും മെഴുക്കുപുരട്ടിയും അച്ചാറും തൈരുമൊക്കെയായി ഉച്ചയൂണ് തകര്‍പ്പന്‍.
ഹരിദ്വാറില്‍ നിന്ന് 24 കിലോമീറ്റര്‍ മാത്രംഅകലെയാണ് ഹൃഷികേശ്.ഹരിദ്വാര്‍ ക്ഷേത്രനഗരിയാണെങ്കില്‍ ഹൃഷികേശ് ആശ്രമനഗരിയാണ്. യോഗികളുടെ തീര്‍ത്ഥസ്ഥാനം. സന്യാസികളുടെ ധ്യാനനഗരി. ഡെറാഡൂണ്‍ താഴ് വാരത്തിന്റെ നഗരിയാണ് ഹൃഷികേശ്. ഹൃഷീകങ്ങളെ, ഇന്ദ്രിയങ്ങളെ വരുതിയില്‍ നിര്‍ത്തുന്ന ഈശ്വരന്റെ-മഹാവിഷ്ണുവിന്റെ നാടാണത്രേ ഹൃഷീകേശം. ഇവിടെ വച്ചാണ് കഠിനതപശ്ചര്യയിലൂടെ ഭഗവാന്‍ ഇന്ദ്രീയനിഗ്രഹം സാധ്യമാക്കിയതെന്നാണ് ഐതീഹ്യം. അതുകൊണ്ടുതന്നെയാണ് ഹൃഷികേശം തപോഭൂമിയായി മാറിയതും.സ്‌കന്ദപുരാണത്തില്‍ ഈ പ്രദേശം സൂചിപ്പിക്കപ്പെട്ടിട്ടുള്ളത് കുബ്ജമരാകമെന്ന പേരിലാണഅ. ഭഗവാന്‍ വിഷ്ണു റൈഭ്യ മഹര്‍ഷിക്കു മുമ്പാകെ മാഞ്ചോട്ടില്‍ പ്രത്യക്ഷപ്പെട്ടത് ഇവിടെയായിരുന്നത്രേ
കേദാര്‍ഖണ്ഡ് എന്ന് പുരാണങ്ങളില്‍ പരാമര്‍ശമുള്ള ഗഡ് വാളിലെ ഈ നഗരത്തിന് സമീപമാണ് മുനി കേ രേതി അഥവാ ഋഷിമാരുടെ മണ്ണ് സ്ഥിതിചെയ്യുന്നത്. സന്യാസിമാരുടെ പാവനഭുമിക.
ശിവാനന്ദാശ്രമവും രാംദേവ് യോഗാശ്രമവും കാലികമ്പിളിവാലസ്വാമിയുടെ സ്വര്‍്ണ്മാശ്രമവുമടക്കം ഒട്ടേറെ ധര്‍മ്മസ്ഥലികള്‍ കൊണ്ട് അനുഗ്രഹീതമാണീ പുണ്യഭൂമി.ചതുര്‍ധാമയാത്രയ്‌ക്കെത്തിയിരുന്നവര്‍ക്ക് താമസവും ഭക്ഷണവും നല്‍കിയിരുന്ന കറുത്ത കമ്പിളി പുതച്ച യോഗിവര്യന്‍. പിന്നീട് ഇദ്ദേഹം കാലികമ്പിളീവാല എന്ന പേരില്‍ പ്രശസ്തനാവുകയും അദ്ദേഹത്തിന്റെ ധര്‍മ്മാശ്രമം ആ പേരില്‍ അറിയപ്പെടുകയും ചെയ്തു. പരിശുദ്ധമായ രുദ്രാക്ഷമരവും ചന്ദനമരവും ഈ ആശ്രമവാടികയെ ധന്യമാക്കുന്നു. നിരവധി കുരങ്ങന്മാരും, സിംഹവാലനും ഈ ആശ്രമത്തിലെ കൗതുകക്കാഴ്ചയാണ്.
120 വര്‍ഷത്തിലേറെ പഴക്കമുള്ള കൈലാസ് ബ്രഹ്മവിദ്യാപീഠമടക്കം നിരവധി സംസ്‌കൃത പാഠശാലകളാലും ധന്യമാണീ നഗരി. തെഹ്‌റി-ഗഡ്‌വാള്‍ ഹിമാലയപ്രദേശത്ത് 356 മീറ്റര്‍ കടല്‍നിരപ്പിനു മുകളിലായാണ് ഹൃഷികേശിന്റെ സ്ഥിതി. ത്രയമ്പകേശ്വരക്ഷേത്രം, ബലിതര്‍പ്പണത്തിനു പ്രശസ്തമായ ത്രിവേണി ഘട്ട്, നീലകണ്ട മഹാദേവക്ഷേത്രം എന്നിവയാണ് ഇവിടത്തെ മറ്റു പ്രമുഖ തീര്‍ഥാടനകേന്ദ്രങ്ങള്‍. പതിന്നാല് നിലയുള്ള ത്രയമ്പകേശ്വരക്ഷേത്രമാണ് അതില്‍ പ്രധാനം. പ്രതിഷ്ഠാവൈവിദ്ധ്യത്താലും സവിശേഷമാണ് ഈ ക്ഷേത്രം.
യോഗാഭ്യാസത്തിന്റെയും ധ്യാനത്തിന്റെയും ലോകതലസ്ഥാനമായിട്ടാണ് ഹൃഷികേശ് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ലോകമെമ്പാടുമുള്ള തീര്‍ഥയാത്രികരും ആത്മീയവിദ്യാര്‍ഥികളും ജ്ഞാനികളും ഇവിടെയെത്തി ധ്യാനമിരിക്കുന്നു.
ഗംഗയുടെ കിഴക്കന്‍ തീരത്താണ് ഈ ആശ്രമങ്ങളൊക്കെയും. ഇവിടേക്കായി അലറിപ്പായുന്ന ഗംഗയ്ക്കു കുറുക്കെ അരകിലോമീറ്ററോളം നീളത്തില്‍ രണ്ടു തൂക്കു പാലങ്ങളുണ്ട്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ലക്ഷ്മണ്‍ ഝൂലയും, സ്വാതന്ത്രാനന്തരം ശിവാനന്ദാശ്രമത്തിന്റെ കൂടി ശ്രമഫലമായി നിര്‍മിച്ച രാം ഝൂലയും. ഝൂല എന്നല്‍ പാലം. ഐതീഹ്യപ്പഴമയില്‍ ലക്ഷ്മണ്‍ ഝൂലയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. രാവണവധത്തിന്റെ പാപം കഴുകിക്കളയാന്‍ ഗംഗാതീരത്തെത്തിയ രാമന്‍ ഗംഗയില്‍ മുങ്ങവേ, അനുജന്‍ ലക്ഷ്മണന്‍ ഗംഗ മറികടന്നത് ഇന്ന് ഈ പാലം നിലനില്‍ക്കുന്ന സ്ഥാനത്തായിരുന്നത്രേ. ഇവിടെ പിന്നീട് 1869 ല്‍ ഒരു കയര്‍ പാലമുണ്ടാവുകയും അതു പ്രളയത്തില്‍ ഒലിച്ചുപോയപ്പോള്‍ 1924 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിലവിലുള്ള ഇരുമ്പു തൂക്കു പാലം നിര്‍മിക്കുകയും ചെയ്യുകയായിരുന്നു. ഇതിലേ നടക്കുമ്പോള്‍ പാലം ഉലയുന്നത് ഒരനുഭവമാണ്. താഴേ ആര്‍ത്തട്ടഹസിക്കുന്ന മഹാ ഗംഗ. സ്‌കൂട്ടറിലും സൈക്കിളിലും കാല്‍നടയാത്രികരെ വകഞ്ഞുമാറ്റി ഈ പാലത്തിലൂടെ പുഴകടക്കുന്നവര്‍. ലക്ഷ്മണ്‍ ഝൂല എപ്പോഴും തിരക്കിലാണ്.
ഇവിടെ നിന്ന് അല്‍പം മാത്രം അകലെയാണ് ശിവാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച രാംഝൂല. ആധുനിക വാസ്തുശാസ്ത്രത്തിന്റെ അത്ഭുതമാകുന്ന മറ്റൊരു തൂക്കു പാലം. ഐതീഹ്യപ്പെരുമയൊന്നുമില്ലെങ്കിലും ഇത് ഇന്ത്യന്‍ എന്‍ജിനീയറിംഗിന്റെ പ്രതിഭ വിളിച്ചോതുന്ന നിര്‍മ്മിതിയായി അവശേഷിക്കുന്നു.
ഹൃഷികേശിന് 12 കിലോമീറ്ററകലെ, രാജാജി ദേശീയോദ്യാനത്തിന്റെ ഭാഗമായുള്ള വനപ്രദേശത്താണ് വിഖ്യാതമായ വശിഷ്ഠ ഗുഹ.
ഹൃഷികേശം ഇന്ന് ഹിപ്പികളുടെ താവളം കൂടിയാണ്.ആത്മീയത കച്ചവടത്തിനു വഴിമാറുന്ന കാഴ്ച. സംസ്‌കാരം വിപണിയാവുന്ന ലോകം.ഇടുങ്ങിയ തെരുവുകളില്‍ ചിന്തുകച്ചവടത്തിനും രുദ്രാക്ഷക്കടകള്‍ക്കുമിടയില്‍ കഞ്ചാവിന്റെയും ചരസിന്റെയും ഇരുണ്ട മറ്റൊരു ലോകം. സാഹസികയാത്രയ്ക്കും ആത്മീയനിര്‍വാണത്തിനുമായി ലോകത്തെവിടെനിന്നെല്ലാമോ എത്തിച്ചേര്‍ന്നിട്ടുള്ള വിദേശീയര്‍. ഏറെയും 25-35 വയസിനിടയില്‍ പ്രായമുള്ളവര്‍.ചിലര്‍ വാടകയ്‌ക്കെടുത്ത ബൈക്കുകളില്‍.ചിലര്‍ കഞ്ചാവുപുകയുടെ നിര്‍വൃതിയില്‍...മദ്യപിച്ചു നില്‍പുറയ്ക്കാത്ത നാടന്‍ ഗൈഡുകളുടെ വലയില്‍കുടുങ്ങാതെ രക്ഷപ്പെടുക ദുഷ്‌കരം. കയ്യിലിരിക്കുന്ന എന്തും പിടിച്ചു പറിക്കുന്ന കുരങ്ങന്മാരെ കാള്‍ കഷ്ടം ഇവരാണ്. ഒറ്റയ്‌ക്കെത്തിയാല്‍ കഷ്ടപ്പെട്ടതു തന്നെ. എന്നാല്‍, കൂട്ടമായെത്തുന്ന ബിഹാറികള്‍ക്കും പഞ്ചാബികള്‍ക്കും മുന്നില്‍ ഇവര്‍ വെറും എലികള്‍. അല്ലെങ്കില്‍ ഗുണ്ടകള്‍ക്കു സമാനം പുലികളായി ചീറും ഇവര്‍.
ആത്മീയതയുടെ കാവിക്കപ്പുറം ഹൃഷികേശ് മറ്റൊരു ഗോവയോ, ഫോര്‍ട്ട് കൊച്ചിയോ കോവളമോ ആയേ മലയാളിക്ക് അനുഭവപ്പെടൂ.ഇവിടെ വിദേശിയര്‍ക്കു വേണ്ടതെല്ലാമുണ്ട്, ധാരാളം. ആത്മീയത മുതല്‍ വിദേശനാണയം വരെ. ലോകത്തെ ഏതു കറന്‍സിയും അന്നത്തെ വിലയില്‍ മാറ്റാവുന്ന ഫോറിന്‍ എക്‌സ്‌ചേയ്ഞ്ച് കൗണ്ടര്‍ മുതല്‍ ഇറ്റാലിയന്‍ റസ്‌റ്റോറന്റ് വരെ. ജര്‍മ്മന്‍ ഭക്ഷണം മാത്രം വില്‍ക്കുന്ന ബേക്കറി.കോഫി ഡേ കോഫി ഷോപ്പില്‍ കപ്പുച്ചിനോ നുണഞ്ഞിരുന്ന് പ്രണയം ആസ്വദിക്കുന്ന വിദേശികള്‍. ഇതൊക്കെ ഹൃഷികേശിന്റെ ആധുനിക കാഴ്ചകള്‍.വഴി നീളെ രുദ്രാക്ഷവും സാളഗ്രാമവും മുതല്‍ ആത്മീയബിംബങ്ങള്‍ പതിപ്പിച്ച ടീഷര്‍ട്ടും ഉടുപ്പുകളും വരെ വില്‍ക്കുന്ന കമ്പോളസ്ഥാപനങ്ങള്‍ നിരവധി.
വിചിത്രമായ മറ്റൊരു കാഴ്ചയും കണ്ടു ഹൃഷികേശില്‍. സ്വര്‍ഗാശ്രമത്തിലേക്കുള്ള വഴിമധ്യേ നടപ്പാതയ്ക്കിടതുവശത്തായി ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍. ഹോട്ടല്‍ ഛോട്ടേവാല. കുടവയറനായി തലയില്‍ നീളന്‍ കുടുമയുളള ഒരു വാമനരൂപമാണ് ഹോട്ടലിന്റെ ഭാഗ്യമുദ്ര. ഈ വേഷത്തില്‍ രണ്ടുപേര്‍ ഹോട്ടലിന്റെ രണ്ടു കവാടത്തിനുമരികില്‍ ഉയര്‍ന്ന പീഠത്തിലിരുന്ന് തൂക്കിയിട്ട ഓട്ടുമണിയിലടിച്ച് യാത്രികരുടെ ശ്രദ്ധയാകര്‍ഷിച്ച് അവരെ അകത്തേക്കു ക്ഷണിക്കുന്നുണ്ട്. ഛോട്ടേവാല ഹോട്ടലിന് മറ്റു ചില സവിശേഷതകളുമുണ്ട്. വാമനരൂപം ഹോട്ടലിന്റെ ട്രേയ്ഡ്മാര്‍ക്കാണ്. മാത്രമല്ല, ഐ.എസ്. ഒ സര്‍ട്ടിഫിക്കേഷനുളള വെജിറ്റേറിയന്‍ ഭോജനാലയമെന്ന ബഹുമതിയും ഈ ഹോട്ടലിനു സ്വന്തം.
ആധുനികതയുടെ പ്രവാഹത്തില്‍ ഹൃഷികേശം അടിമുടി മാറ്റത്തിനു തുടിക്കുകയാണെങ്കിലും പുരാതന വാസ്തുശൈലിയില്‍ ഇടുങ്ങിയ തെരുവുകളുള്ള ഹരിദ്വാറില്‍ ചെല്ലുമ്പോള്‍ ഏതോ പ്രാക്തന സ്മൃതികളുടെ ആത്മീയതീരങ്ങളിലേക്ക് മനസ്സ് നീന്തിക്കയറിയില്ലെങ്കിലാണത്ഭുതം.
എ.ചന്ദ്രശേഖര്‍

Sunday, September 26, 2010

അക്ഷരസുകൃതത്തിന് നമോവാകം

ലയാളത്തിന്റെ സുകൃതാക്ഷരങ്ങള്‍ക്ക്, കവിതയില്‍ അനുഭവത്തിന്റെ ഉപ്പും മധുരവും ചാലിച്ച കവികാരണവര്‍ക്ക്, ജ്ഞാനപീഠത്തിന്റെ അഞ്ചാമൂഴം ഭാഷയുടെ മടിത്തട്ടിലെത്തിച്ച പ്രഫ.ഒ.എന്‍.വി കുറുപ്പു സാറിന് അഭിനന്ദനങ്ങള്‍.

പ്രാഞ്ചിയേട്ടന് നന്ദി, രഞ്ജിത്തിനു സ്തുതി

ചില സിനിമാക്കാരുണ്ട്. നമ്മേ കൊണ്ട് മനഃപൂര്‍വം ചീത്ത കേള്‍പ്പിക്കും. അവര്‍ക്ക് നല്ല സിനിമയെപ്പറ്റി ബോധമില്ലാത്തതുകൊണ്ടല്ല, മറിച്ച് ബോധപൂര്‍വം ചില തറസിനിമകള്‍ പടച്ചുവിട്ടുകളയും. ദേവാസുരവും, രണ്ടാം ഭാവവും, മായാമയൂരവും ഓര്‍ക്കാപ്പുറത്തും നന്ദനവും പോലെ ചില സ്പാര്‍ക്കുള്ള സിനിമകളെഴുതിയ രഞ്ജിത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ജയരാജിന്റെ ഇരട്ടപിറന്നപോലെയാണ് രഞ്ജിത്തിന്റെ സര്‍ഗപ്രവര്‍ത്തികള്‍ ചിലപ്പോള്‍. കയ്യൊപ്പ് പോലെ സത്യസന്ധമായ ഒരു സിനിമ ചെയ്തിട്ട് റോക്ക് ആന്‍ഡ് റോള്‍ പോലൊരു അയുക്തികമായ ബുള്‍ഷിറ്റ് ഒരുക്കിക്കളയും കക്ഷി! അതുകൊണ്ടു തന്നെ രഞ്ജിത്തിന്റെ ഒരു സിനിമ കണ്ട് അടുത്തതിനെപ്പറ്റി യാതൊരു മുന്‍വിധിയും സാധ്യമല്ല. മറ്റൊരു ഭാഷയില്‍, ഒരു സിനിമ നന്നാക്കിയാല്‍ അടുത്തത് കൂളമാക്കും എന്നൊരു മുന്‍വിധിയായാലും സാരമില്ലെന്നു സാരം!
എന്നാല്‍, തിരക്കഥയ്ക്കും, മലയാളത്തിലെ എണ്ണം പറഞ്ഞ നല്ല സിനിമകളില്‍ ഇടം പറ്റിയ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയ്ക്കും ശേഷം രഞ്ജിത്തും ക്രൂവും ഒരുക്കിയ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റില്‍ ഈ മുന്‍വിധി തകര്‍ത്തെറിയുകയാണ് സ്രഷ്ടാക്കള്‍. ഇവിടെ, മുന്‍വിധികളോടെ വിമര്‍ശിക്കാനെത്തുന്നവരെപ്പോലും രഞ്്ജിത് അടിയറവു പറയിക്കുന്നു-വേറിട്ട ചിന്തയുടെ, ഭാവനയുടെ സമര്‍ഥമായ നിര്‍വഹണത്തിലൂടെ.
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് സത്യമാകാന്‍ ഇടയായത് ദിലീപ് എന്നൊരു നിര്‍മ്മാതാവിന്റെ പിന്തുണയാണെങ്കില്‍, ഇന്നത്തെ സവിശേഷമായ സാഹചര്യത്തില്‍ പ്രാഞ്ചിയേട്ടന്‍ പോലൊരു സിനിമ സാധ്യമാകാന്‍ കാരണം സംവിധായകന്‍ തന്നെ നിര്‍മാതാവായതുകൊണ്ടാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും, മലയാളത്തില്‍ ഒറ്റതിരിഞ്ഞ് ഒരു സിനിമയുണ്ടാകണമെങ്കില്‍ നടന്മാരോ സംവിധായകരോ തന്നെ സ്വയം നിര്‍മിക്കേണ്ടിവരുന്നു എന്നുവരുന്നത് വ്യവസായമെന്ന നിലയ്ക്ക് സിനിമയെ എവിടെക്കൊണ്ടു നിര്‍ത്തുന്നു എന്നൊരു ചിന്തയ്ക്കു കൂടി പ്രാഞ്ചിയേട്ടനും മലര്‍വാടിയും തിരിവയ്ക്കുന്നുണ്ട്.
മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നതുപോലെ, പ്രാഞ്ചിയേട്ടന്‍ താരവ്യവസ്ഥകളെ, താര സാന്നിദ്ധ്യം കൊണ്ടു തന്നെ മറികടക്കുന്നുണ്ട്, അല്ലെങ്കില്‍ അതിജീവിക്കുന്നുണ്ട്. മലര്‍വാടി താരങ്ങളെ പാടെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് നിശ്ശബ്ദമായി കലഹിച്ചതെങ്കില്‍ പ്രാഞ്ചിയേട്ടന്‍ മമ്മൂട്ടി എന്ന മഹാതാരത്തെ അവതരിപ്പിക്കുമ്പോള്‍ തന്നെ ആ താരത്തിന്റെ പരിവേഷം തകര്‍ത്തെറിയുകയും നിഷേധിക്കുകയും ചെയ്യുന്നുണ്ട്. ഇതുതന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ സവിശേഷത.
തറ വളിപ്പുകളെ പടിപ്പുരയ്ക്കപ്പുറം നിര്‍ത്തി, ചിരിക്കുവേണ്ടി ചിരി ഉദ്പാദിപ്പിക്കുന്ന സിനിമാശീലങ്ങള്‍ വിട്ട് നിത്യജീവിതത്തില്‍ ഒരുപക്ഷേ നാം കണ്ടു മുട്ടിയേക്കാവുന്ന വ്യക്തികളിലൂടെ, കടന്നുപോയേക്കാവുന്ന വിശേഷങ്ങളിലൂടെ നൈസര്‍ഗികമായി ഉത്പാദിപ്പിക്കുന്ന ചിരിയാണ് പ്രാഞ്ചിയേട്ടന്‍ നല്‍കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെ ഒരു ചിരി, റാംജിറാവു സ്പീക്കിംഗ് എന്നൊരു സിനിമ സമ്മാനിച്ചത് ഓര്‍ത്തുപോവുകയാണ്. പ്രാഞ്ചിയേട്ടന്‍ മുന്നോട്ടുവയ്ക്കുന്ന സോദ്ദേശ്യസന്ദേശങ്ങളൊക്കെ മാറ്റിനിര്‍ത്തിയാലും,കൈകൊണ്ട് ആറെഴുതുകയും കാലു വലത്തോട്ടു തിരിക്കുകയും ഒന്നിച്ചു ചെയ്യാമോ എന്നും വി.എസ് അച്യൂതാനന്ദന്‍ കേരളത്തിലെ എത്രാമത്തെ മുഖ്യമന്ത്രിയാണ് എന്ന ചോദ്യം ഇംഗഌഷില്‍ ചോദിക്കുന്നതെങ്ങനെ എന്നുമുള്ള ചില ചോദ്യങ്ങള്‍ വഴി, ഹിന്ദിയില്‍ രാജ്കുമാര്‍ ഹിരാണി ത്രി ഇഡിയറ്റ്‌സില്‍ മുന്നോട്ടുവച്ചതുപോലെയുളള ചില പ്രശ്‌നങ്ങളാണ് രഞ്ജിത്തും ഉന്നയിക്കുന്നത്. അതിലെ നിഷ്‌കളങ്കത്വം ദാര്‍ശനികമാണ്.
തന്നോട് സംവദിക്കുന്ന ഫ്രാന്‍സിസ് പുണ്യാളന്‍ ചിത്രത്തിനൊടുവില്‍ പ്രാഞ്ചിക്ക് കാണിച്ചു കൊടുക്കുന്ന മൂന്നു ദൃശ്യങ്ങളുണ്ട്. വിവാഹിതരായി സുഖമായി ജീവിക്കുന്നു എന്നു താന്‍ കരുതുന്ന പൂര്‍വകാമുകിയും ശത്രുവായ സഹപാഠിയും പരസ്പരം വഞ്ചിച്ചുകൊണ്ട് പ്രണയം അഭിനയിക്കുന്നതാണ് ആദ്യദൃശ്യം. തന്നെ വഞ്ചിച്ച ആദര്‍ശ് മേനോന്‍ ചത്തീസ്ഗഡില്‍ പൊലീസ് പിടിയിലാവുന്നതാണ് അടുത്തത്. തന്നോടുള്ള പ്രണയം മറച്ചുവച്ച തന്റെ കാമുകിയുടെ ഉള്ളലിരുപ്പാണ് മൂന്നാമത്തേത്. മലയാളിയുടെ സഹജമായ ഹിപ്പോക്രിസി-കാപട്യത്തിന്, ആത്മവഞ്ചനയ്ക്ക് നേരെയുള്ള അതിശക്തമായ കൂരമ്പുകളാണ് ഈ മൂന്നു കാഴ്ചകളും.അതിന്റെ പേരില്‍ മാത്രമായാലും രഞ്ജിത് അഭിനന്ദനമര്‍ഹിക്കുന്നു. സുരാജ് വെഞ്ഞാറമ്മൂടും, സലീംകുമാറുമില്ലാതെ, ടിനിടോമിനെയും ഇടവേളബാബുവിനെയും വച്ചും ഒരു ചിത്രം പൊലിപ്പിക്കാമെന്നു തെളിയിക്കാനുള്ള ചങ്കുറപ്പുകാണിച്ചതിനും.

ദ് ബോയ്‌സ് ഓഫ് മലര്‍വാടി

ലര്‍വാടി ആര്‍ട്‌സ് ക്‌ളബ് കണ്ടു. വൈകിയതിനു ക്ഷമ. ഇടയ്‌ക്കൊരു ഹിമാലയന്‍ യാത്രയുണ്ടായിരുന്നതുകൊണ്ട് വായനയിലും സിനിമയിലും ഒരു ഷോര്‍ട്ട് ബ്രേക്ക്. അതുകഴിഞ്ഞെത്തിയശേഷമാണ് പെന്‍ഡിംഗ് സിനിമകള്‍ കണ്ടു തീര്‍ത്തത്. അക്കൂട്ടത്തില്‍ മലര്‍വാടിയും. തീര്‍ച്ചയായും വിനീത് ശ്രീനിവാസന്റെ കന്നിസംരംഭം അഭിനന്ദിക്കപ്പെടേണ്ടതു തന്നെ. പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്ക്. ഒന്ന്. ലബ്ധപ്രതിഷ്ഠരായ താരങ്ങളുടെ പിന്‍ബലം വേണ്ട എന്നു വച്ചതിന്. രണ്ട്.ഗാനരചനയടക്കം സിനിമയുടെ എല്ലാ മേഖലകളിലും ഒരു ബാലചന്ദ്രമേനോനായിത്തന്നെ അരങ്ങേറാന്‍ കാട്ടിയ ധൈര്യത്തിന്.
വഴി മാറി ചിന്തിക്കുന്ന യുവത്വത്തിന്റെ പ്രസന്നതയും പ്രസരിപ്പുമാണ് വാസ്തവത്തില്‍ ശയ്യാവലംബമായ മലയാളസിനിമയ്ക്ക് ഇന്ന് അത്യാവശ്യം. വിനീത് ആ അര്‍ഥത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍, തമിഴില്‍ സൂപ്പര്‍ സംവിധായകന്‍ ശങ്കര്‍ പുതുമുഖങ്ങളെ നായികാനായകന്മാരാക്കി നിര്‍വഹിച്ച ബോയ്‌സ് എന്ന സിനിമയോട് മലര്‍വാടിക്ക് ഏറെ കടപ്പാടുണ്ടെന്ന കാര്യം വിനീത് ശ്രീനിവാസനും മറക്കാനാവില്ലെന്നെനിക്കുറപ്പുണ്ട്. സംഗീതം ജീവിതമാക്കുന്ന ഒരു പറ്റം യുവാക്കളുടെ...അവരുടെ കൂട്ടത്തില്‍ കൂടുന്ന ഒരു യുവതിയുടെ, കഥ തന്നെയാണ് രണ്ടും എന്നതുമാത്രമല്ല, കഥയുടെ ക്‌ളൈമാക്‌സില്‍ വരെ വന്നുഭവിച്ച സാമ്യം കണ്ടില്ലെന്നു നടിക്കുന്നത് അസാധ്യം.അതിനര്‍ഥം മലര്‍വാടിയുടെ പുതുമകളെ, നന്മകളെ കണ്ടില്ലെന്നു വയ്ക്കുന്നു എന്നല്ല. തീര്‍ച്ചയായും മലര്‍വാടി ആഘോഷിക്കപ്പെടേണ്ട സിനിമ തന്നെയാണ്, പ്രത്യേകിച്ചും ഈ കാലയളവില്‍.
എന്തൊക്കെ കുറവുണ്ടെങ്കിലും, ഒരു കന്നി സംവിധായകന്റെ, അതി ധീരമായ പരിശ്രമം എന്ന നിലയ്ക്ക് മലര്‍വാടി അംഗീകരിക്കപ്പെടേണ്ടത്, മലയാള സിനിമയെ സ്‌നേഹിക്കുന്നവരുടെ കര്‍ത്തവ്യമോ കടമയോ ആണ്. അതുമാത്രമല്ല, ഇത്തരമൊരു സംരംഭത്തിന് ഇലയിട്ട് സദ്യ വിളമ്പിയ നടന്‍ ദിലീപിന്റെ ദൗത്യം, സിനിമയെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ഒരു ചലച്ചിത്രപ്രവര്‍ത്തകന്റെ അര്‍പണബോധത്തിന്റെ കൂടി തെളിവുതന്നെയാണ്.
ഒരു കാര്യത്തിലേ, വിനീതിനോട് വേറിട്ട അഭിപ്രായമുള്ളു-സുരാജ് വെഞ്ഞാറമ്മൂടില്ലായിരുന്നെങ്കിലും, അച്ഛന്റെ തന്നെ കഥ പറയുമ്പോളിലേതിനു സമാനമായ കോട്ടയം നസീറിന്റെ കഥാപാത്രമില്ലായിരുന്നെങ്കിലും മലര്‍വാടി പൂത്തുലയുമായിരുന്നു.
ഒരു സംവിധായകന്റെ രണ്ടാമത്തെ സിനിമയാണ് ശരിക്കും അയാളുടെ ആദ്യ പരീക്ഷണം അഥവാ അഗ്നി പരീക്ഷണം.അതാണ് അയാളുടെ നിലനില്‍പ്പിനെ നിര്‍ണയിക്കുക. കേരളം കാത്തിരിക്കുന്നത് വിനീതിന്റെ അടുത്ത സിനിമയ്ക്കായാണ്. അതിലെങ്കിലും ആദ്യസിനിമയിലെ കുറവുകളും കൈകുറ്റപ്പാടുകളും ഒഴിവാക്കാന്‍ ശ്രമിക്കുക. താങ്കളില്‍ മലയാളത്തിന് ഏറെ പ്രതീക്ഷയാണുള്ളതെന്ന ബോധ്യം വെടിയാതിരിക്കുക.

Wednesday, September 15, 2010

Congrats Harikrishnan


എന്റെ രണ്ടു പ്രിയസുഹൃത്തുക്കള്‍ക്ക് ദേശീയ സിനിമാ അവാര്‍ഡ്. തിരക്കഥയ്ക്കുള്ള പുരസ്‌കാരം കിട്ടിയ കെ.ഹരികൃഷ്ണന്‍ എന്നോടൊപ്പം മലയാള മനോരമയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ചങ്ങാതി. നിരൂപകനുള്ള അവാര്‍ഡ് നേടിയ സി.എസ്.വെങ്കിടേശ്വരന്‍ ഈ രംഗത്തെ എന്റെ മാതൃകകളിലൊന്ന്. രണ്ടുപേരുടെയും നേട്ടത്തില്‍ ഹൃദയം നിറഞ്ഞ ആഹഌദം. അതു വെളിപ്പെടുത്താതെ തരമില്ല. ഒപ്പം, മാസങ്ങള്‍ക്കു മുമ്പ് കുട്ടിസ്രാങ്ക് കണ്ട് ഈ ബ്‌ളോഗില്‍ ഞാന്‍ എഴുതിയ കുറിപ്പ് ശരിവയ്ക്കും വിധമുള്ള അംഗീകാരപ്പെരുമഴ. മലയാളത്തില്‍ നിന്നുള്ള ഏക ജൂറി അംഗം ഹരികുമാറിനു നന്ദി.

Saturday, September 11, 2010

സങ്കടക്കടല്‍ നടുവില്‍...

നിന്നുപോയ കാറിന്റെ ഡ്രൈവര്‍ക്ക് ചൂലുകൊണ്ട് അടി
സ്വന്തം ലേഖകന്‍
(Malayala Manorama Dt 12/09/2010)
തിരുവനന്തപുരം: തിരക്കേറിയ കവലയില്‍ കാര്‍ നിന്നുപോയി ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്ന് ഒരു വിഭാഗം ചെറുപ്പക്കാര്‍ പ്രായംചെന്ന ഡ്രൈവറെ കാറിനകത്തിട്ടു ചൂല് കൊണ്ടു തല്ലിയശേഷം പുറത്തേക്കു വലിച്ചിഴച്ചു സൈക്കിള്‍ ട്യൂബ് കൊണ്ടു കെട്ടിയിട്ടു.

കാലടി തളിയല്‍ വാറുകുഴിയില്‍വിളാകം പുത്തന്‍വീട്ടില്‍ കൃഷ്ണന്‍കുട്ടി (51)ക്കു ജഗതി ജംക്ഷനില്‍ ഉണ്ടായ അനുഭവം ഏതാണ്ടു ബിഹാര്‍ മോഡലില്‍ ഉള്ളതായിരുന്നു. ജംക്ഷനിലെ ചുവന്ന സിഗ്നല്‍ കാണാതെ കൃഷ്ണന്‍കുട്ടി അംബാസഡര്‍ കാര്‍ മുന്നോട്ടെടുത്തതാണു തുടക്കം. ഹോംഗാര്‍ഡ് വണ്ടി കൈകാണിച്ചു നിര്‍ത്തി. കാര്‍ നിന്നുപോയതിനെത്തുടര്‍ന്നു ഗതാഗതക്കുരുക്കുമുണ്ടായി.
ഇതിനു പിന്നാലെയായിരുന്നു ചെറുപ്പക്കാരുടെ

ഇടപെടല്‍. കൃഷ്ണന്‍കുട്ടിയെ അസഭ്യം കൊണ്ടു നേരിട്ടു. അസഭ്യം തന്നെ തിരിച്ചും കേട്ടു. ഇതിനു പിന്നാലെ ഡോര്‍ തുറന്ന ചെറുപ്പക്കാരന്‍ ഉള്ളിലേക്കു കയറി ചൂല് കൊണ്ടു പൊതിരെ തല്ലാന്‍ തുടങ്ങി. ഓരോ അടിയും ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരാള്‍ കാറില്‍ നിന്നു കൃഷ്ണന്‍കുട്ടിയെ പുറത്തേക്കു വലിച്ചിഴച്ചു.

നിലത്തു വീണ കൃഷ്ണന്‍കുട്ടിയുടെ കഴുത്തില്‍ സൈക്കിള്‍ ട്യൂബ് വരിഞ്ഞുമുറുക്കി, പിന്നിലേക്കെടുത്തു കൈകള്‍ കെട്ടിയിട്ടു. പിന്നെ ചുറ്റും നിന്നു മര്‍ദനമായിരുന്നു. മാന്യമായി വേഷം ധരിച്ചവര്‍ പോലും കൃഷ്ണന്‍കുട്ടിയെ കൊത്തിപ്പറിക്കാന്‍ മുന്നിട്ടുവന്നു. മര്‍ദനമുറകള്‍ കഴിഞ്ഞതോടെ സമനില തെറ്റിയ പോലെയായി കൃഷ്ണന്‍കുട്ടി. ഇതിനിടെ മ്യൂസിയം പൊലീസ് എത്തി കൃഷ്ണന്‍കുട്ടിയെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ചെറുപ്പക്കാരില്‍ ഒരാളെ സ്‌ക്രൂഡ്രൈവര്‍ കൊണ്ടു കുത്തിയതിനെത്തുടര്‍ന്നാണു നാട്ടുകാര്‍ പ്രകോപിതരായതെന്നു പൊലീസ് പറയുന്നു. സ്‌ക്രൂ ഡ്രൈവര്‍ എടുത്ത് ഒരാളെ കുത്തിയതായി കൃഷ്ണന്‍കുട്ടി സമ്മതിക്കുന്നുമുണ്ട്.

കൃഷ്ണന്‍കുട്ടി മദ്യപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. കാറിലെ യാത്രക്കാരെ വിട്ടു വരുന്നവഴി താന്‍ മദ്യപിച്ചതായി കൃഷ്ണന്‍കുട്ടി സമ്മതിച്ചു. ഇയാളെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. കൃഷ്ണന്‍കുട്ടിയുടെ മൊഴി പ്രകാരം കണ്ടാലറിയുന്ന ആറുപേര്‍ക്കെതിരെ കേസെടുത്തു. മദ്യപിച്ചു വാഹനം ഓടിച്ചതിനു കൃഷ്ണന്‍കുട്ടിക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.

Please click the link and read the Manorama Report and then read this update..

കൃഷ്ണന്‍കുട്ടി.എന്റെ മകളെ ഒന്നാം കഌസ് മുതല്‍ സ്‌കൂളില്‍ കൊണ്ടുവിടുകയും വിളിച്ചുകൊണ്ടുവരികയും ചെയ്യുന്ന ഡ്രൈവര്‍. അവളെപ്പോലെ അനേകം കുട്ടികളുടെ സാരഥി അങ്കിള്‍. കടുത്ത ഹൃദ്രോഗി. ഉറുമ്പിനെപ്പോലും നോവിക്കാത്ത സ്വഭാവക്കാരന്‍. അദ്ദേഹത്തിനു നേരിട്ട കയ്യേറ്റത്തിന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനല്ലേ മറുപടിപറയേണ്ടത്. വിഷക്കള്ളു ദുരന്തം, മന്ത്രിസഭയുടെ കാലാവധികഴിയാന്‍ പോവുന്ന നേരത്ത് പ്രതിപക്ഷം അടക്കം ഉണ്ടാക്കിത്തീര്‍ക്കുന്ന ഗൂഡാലോചനയാണെന്ന നിലയ്ക്ക് ആരോപണമുന്നയിക്കുന്ന ഭരണകക്ഷിക്ക് ഈ സദാചാര പോലീസിംഗിനെപ്പറ്റി എന്തുണ്ട് പറയാന്‍. സിഗ്നല്‍ വീഴുമ്പോള്‍ വാഹനം നിന്നു പോവുക പതിവുള്ള ഡ്രൈവറാണ് ഞാന്‍. ചിലപ്പോഴെങ്കിലും മുന്നില്‍പ്പോവുന്ന വാഹനം മാത്രം ശ്രദ്ധിച്ചോടിക്കവേ സിഗ്നല്‍ മാറിയതു കാണാതെ മുന്നോട്ടെടുത്തിട്ടുമുണ്ട്. ഈ തെറ്റേ കൃഷ്ണന്‍കുട്ടിക്കും പറ്റിയിട്ടുള്ളൂ. അല്ലാതെ അദ്ദേഹം തടിയന്റവിടെയോ തച്ചങ്കേരിയിലോ കുടുംബബന്ധമുള്ളയാളല്ലേ. എന്നിട്ടും ഈ പീഡനമോ? അല്ലെങ്കിലും ഒരു ചോദ്യപ്പേപ്പറിന്റെ പേരില്‍ കൈ നഷ്ടപ്പെട്ട അധ്യാപകന്‍ ജീവിച്ചിരിക്കുന്ന കേരളത്തില്‍ ഇതും ഇതിലപ്പുറവും ഉണ്ടാവും. ഇനി കാറോടിക്കുന്നതും നിര്‍ത്തിയാലോ എന്നാണാലോചന. ദൈവമേ, നിന്റെ സ്വന്തം നാട്ടിലെ ഈ മനുഷ്യാവകാശകൈയേറ്റങ്ങള്‍ നീ കാണുന്നില്ലെന്നോ? ധര്‍മ്മസംസ്ഥാപനാര്‍ഥം സംഭവിക്കാന്‍ ഇനി അവതാരങ്ങളേ ഇല്ലെന്നോ കൃഷ്ണ കൃഷ്ണ!

Wednesday, September 08, 2010

റിയാലിറ്റിക്കു പിന്നിലെ റിയാലിറ്റി: ചില മനുഷ്യാവകാശ ചിന്തകള്‍


feature published in Varthamanam daily Annual-Onam special 2010
എ.ചന്ദ്രശേഖര്‍

Television programs that present real people in live, though often deliberately manufactured, situations and monitor their emotions and behavior.
ഇതാണ് റിയാലിറ്റി ടിവിക്ക് നിഘണ്ടു നല്‍കുന്ന വ്യാഖ്യാനം. അമേരിക്കയിലെ റിയാലിറ്റി ടിവി എന്ന പേരില്‍ത്തന്നെയുള്ള ടിവിചാനലും മറ്റും ഇത്തരത്തില്‍ യഥാര്‍ഥ മനുഷ്യജീവിതാവസ്ഥകളുടെ വൈവിദ്ധ്യമാര്‍ന്ന അവസ്ഥാവിശേഷങ്ങള്‍ അവതരിപ്പിക്കുന്നതാണ്. എന്നാല്‍ ടെലവിഷനിലെ റിയാലിറ്റി ഷോ എന്ന സംജ്ഞയെ, കേരളത്തിലെ ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാതാക്കളും പ്രേക്ഷകരും ഉദ്ദേശിക്കുന്ന അര്‍ഥത്തില്‍ വിവരിക്കാന്‍ ഈ വിവക്ഷ മതിയാവുമോ എന്നറിയില്ല. കാരണം അവ യഥാര്‍ഥത്തിലുള്ള റിയാലിറ്റി അല്ല, മറിച്ച റിയാലിറ്റി എന്ന കാപട്യമോ, വ്യാജറിയാലിറ്റിയോ ആവുന്നു എന്നതുതന്നെ.

റിയാലിറ്റി ഷോയ്ക്കു പിന്നിലെ മനഃശാസ്ത്രം
അയല്‍വീട്ടില്‍ എന്തുനടക്കുന്നുവെന്നും, അപ്പുറത്തെ സീറ്റിലെന്തുനടക്കുന്നുവെന്നും എത്തിനോക്കാനുള്ള വാസന മനുഷ്യരില്‍ ഉള്ളതുതന്നെയാണ്. മൃഗസഹജമായ നൈസര്‍ഗികമായ പ്രതിഭാസം മാത്രമാണത്. വിശപ്പും ദാഹവും രതിയും പോലെതന്നെയാണ് മനുഷ്യമനസ്സിന് ആകാംക്ഷയും. പ്രത്യേകിച്ച് നമ്മുടേതല്ലാത്ത എന്തിനോടും, നമുക്കറിയാത്ത എന്തുനോടുമുള്ള ആകാംക്ഷ. ഒളിഞ്ഞുനോട്ടത്തിന്റെ മനഃശാസ്ത്രവും ഇതുതന്നെയാണെന്ന് മനോരോഗഗവേഷകര്‍ സാക്ഷ്യപ്പെടുത്തും. വോയറിസം എന്നാണ് മനോചികിത്സകര്‍ ഈ സ്വഭാവത്തിനു നല്‍കിയിട്ടുള്ള പേര്. രതിയുടെ കാര്യത്തിലെന്നപോലെ, ശരീരത്തിലെ ചില ഹോര്‍മോണുകളുടെ വ്യതിയാനം കൊണ്ടാണ് ഒരു വ്യക്തി മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് അവരെന്നല്ല, മറ്റൊരാളറിയാതെ കണ്ണു പായിക്കാന്‍ ശ്രമിക്കുന്നത്.
അപരനറിയാതെ അവന്റെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടത്തെയാണ് ഒളിഞ്ഞുനോട്ടം അഥവാ വോയറിസം എന്നു പറയുന്നത്. എല്ലാ മനുഷ്യരിലും ഏറിയും കുറഞ്ഞും ഒളിഞ്ഞുനോട്ട പ്രവണത കണ്ടുവരാറുണ്ട്. എന്നാല്‍ സംസ്‌കാരം എന്ന വസ്ത്രമിട്ട് നാമതിനെ മൂടിപ്പുതപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു മാത്രം. അനേകം ലൈംഗിക പങ്കാളികളെ സ്വീകരിക്കുന്ന മൃഗവാസനയില്‍ നിന്ന് ഏകപങ്കാളിയെന്ന വ്യവസ്ഥയിലൂടെ സംസ്‌കാരസമ്പന്നരായ മനുഷ്യര്‍ സമാനമായൊരു വ്യവസ്ഥ സ്ഥാപിക്കുകവഴിയാണ് ഒളിഞ്ഞുനോട്ടം പോലെയുളള ചില സ്വഭാവവൈകല്യങ്ങളെ വരുതിയില്‍ നിര്‍ത്തുന്നത്. സംസ്‌കാരത്തിന്റെ പേരിലാണെങ്കിലും അടിച്ചമര്‍ത്തപ്പെടുന്ന മൃദുലവികാരങ്ങള്‍ തരം കിട്ടുമ്പോള്‍ എല്ലാ നിയന്ത്രണങ്ങളെയും ഭേദിച്ച് പുറത്തേക്കു വരിക സ്വാഭാവികം മാത്രം. മനുഷ്യന്റെ ഉള്ളിന്റെയുള്ളിലെ ഒളിഞ്ഞുനോട്ടവാസനയും മറ്റു പല രീതിയിലും പുറത്തുവരുന്നത് അതുകൊണ്ടാണ്. നമ്മുടെ നാട്ടില്‍ ഒളിഞ്ഞുനോട്ടത്തിന്റെ ഇരകള്‍, കക്കൂസിലും കുളിമുറിയിലും സ്ഥാപിക്കപ്പെട്ട ഒളിക്യാമറകളിലും, മൊബൈല്‍ ക്യാമറകളിലും പകര്‍ത്തപ്പെടുന്ന സ്ത്രീകള്‍ മുതല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ മത്സരാര്‍ഥികള്‍ വരെ നീളുന്നുവെന്നുമാത്രം.
പാശ്ചാത്യ സംസ്‌കാരത്തെ ഒട്ടൊരവജ്ഞയോടെ നോക്കിക്കാണുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍, വിശേഷിച്ച് മലയാളികള്‍. എന്നാല്‍, കേരളത്തില്‍ ഒരു പെണ്ണിന് ഇന്നും സര്‍വസ്വാതന്ത്ര്യത്തോടെ പൂവലന്മാരുടെയും തൈക്കിളവന്മാരുടെയും ആക്രാന്തം നിറഞ്ഞ ഒളികണ്ണുകളെ ഒഴിവാക്കി പൊതുസ്ഥലത്തു സഞ്ചരിക്കാനാവില്ല. മറിച്ച് യൂറോപ്പിലോ അമേരിക്കയിലോ പാതയോരത്ത് ചുംബനത്തിലോ മൈഥുന്യത്തിലോ തന്നെ ഏര്‍പ്പെട്ടിരിക്കുന്ന കമിതാക്കളെ മറ്റു സഞ്ചാരികള്‍ തിരിഞ്ഞുപോലും നോക്കില്ല. കാരണം, പൊതുവിടത്താണെങ്കിലും അത് അവരുടെ സ്വകാര്യതയാണെന്ന തിരിച്ചറിവും, അതില്‍ അരുതാത്തതോ, തങ്ങള്‍ക്ക് അപ്രാപ്യമായതോ ആയ യാതൊന്നും ഇല്ലെന്നുമുള്ള മനസ്സിലാക്കലുമാണ് അവിടത്തുകാരെ ഇങ്ങനെ പെരുമാറാന്‍ കെല്‍പ്പുള്ളവരാക്കുന്നത്. കേരളത്തിലാവട്ടെ, പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീക്കും ഇന്നും സ്വതന്ത്രരായി, താലിമാംഗല്യത്തിന്റെ വ്യവസ്ഥക്കെട്ടുകൂടാതെ ഒന്നിച്ചു സഞ്ചരിക്കാനോ രാപാര്‍ക്കാനോ സാധിക്കുന്ന അവസ്ഥയില്ല. അവരെ സാംസ്‌കാരിക പൊലീസു പണി സ്വയമേറ്റെടുക്കുന്ന രാഷ്ട്രീയ സാമൂഹികസംഘടനകള്‍ കല്ലെറിയും, കൂവിത്തോല്‍പ്പിക്കും, മാധ്യമവിചാരണയ്ക്കു വിട്ടുകൊടുക്കുകയും ചെയ്യും. പക്ഷേ ഓര്‍ക്കുക- ഇതൊക്കെയും ചാനല്‍ മാധ്യമങ്ങളുടെ വരവിനുശേഷമുണ്ടായ സാംസ്‌കാരിക സവിശേഷതകളാണ്. ഇവിടെ, സ്വകാര്യത അനാവൃതമാവുന്നത് ക്യാമറാക്കണ്ണുകള്‍ക്കുമുന്നിലാണ്. പണ്ട് പത്രലേഖകരുടെ പപ്പരാസിക്കണ്ണുകള്‍ക്കു മുന്നില്‍ മാത്രം അനാവരണം ചെയ്യപ്പെട്ടിരുന്ന പ്രശസ്തരുടെ സ്വകാര്യതകള്‍ പോലും ഇന്ന് ഒളിക്യാമറയുടെ കാഴ്ചവിഭവമാവുന്നു. ഒരുതരം പരസ്യമായതും കൂട്ടംകൂടിയുമുള്ള ഒളിഞ്ഞുനോട്ടമല്ലെങ്കില്‍ പിന്നെ ഇതെന്താണ്?
അന്യന്റെ രതി കണ്ട് നിര്‍വൃതി നേടുന്നതിനു പിന്നിലെ മനഃശാസ്ത്രമാണ് നീലച്ചിത്രങ്ങളുടെ ആഗോളവ്യാപനത്തിനു പിന്നിലെങ്കില്‍, ഈ മനഃശാസ്ത്രം തന്നെയാണ്, ഷക്കീലസിനിമകളെ കേരളത്തില്‍ വന്‍ വിജയങ്ങളാക്കിത്തീര്‍ത്തതും. ഒരു തലമുറയുടെ മാത്രം ദര്‍ശനപ്രതിസന്ധിയായോ, സംവേദനശൈഥില്യമായോ ഈ പ്രതിഭാസത്തെ ചെറുതാക്കിക്കാണുന്നതില്‍ കഴമ്പില്ല. കാരണം, ദൃശ്യമാധ്യമമുണ്ടായ കാലം മുതല്‍ക്കുതന്നെ മനുഷ്യന്റെ തീര്‍ത്തും സ്വകാര്യ ഇടമായ കിടപ്പറയിലും കുളിമുറിയിലും എത്തിനോക്കുന്ന പ്രവണതയും ചലച്ചിത്രകാരന്മാര്‍ തുടങ്ങിവച്ചിരുന്നു. എഴുതിവച്ച വാക്കുകളിലെ വാച്യാര്‍ഥം വായനക്കാരന്റെ മനസ്സില്‍ മൂര്‍ത്തീകരിക്കപ്പെടുന്നതില്‍ നിന്നു വ്യത്യസ്തമാണിത്. കാരണം ചലച്ചിത്രത്തില്‍ ഒന്നും അമൂര്‍ത്തമല്ല. കാഴ്ച എല്ലാം യഥാര്‍ഥ പ്രതീതിയോടെ കാണിക്കുകതന്നെയാണ്. അപ്പോള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതായാല്‍പ്പോലും പ്രേക്ഷകന്‍ കാണുന്നത്, നടനും നടിയുമെന്ന രണ്ട് അന്യരുടെ സ്വകാര്യനിമിഷങ്ങളാണ്. സ്വയം ചെയ്യുന്നതല്ലെങ്കിലും അതില്‍ തങ്ങള്‍ക്കുവേണ്ടി, ഛായാഗ്രാഹകനും സംവിധായകനും ഏറ്റെടുക്കുന്ന ഒളിഞ്ഞുനോട്ടക്കാരുടെ ധര്‍മ്മത്തോട് കാണികള്‍ സ്വയം ഉള്‍ച്ചേരുകയാണ്. അവര്‍ നേരിട്ടതു കാണുന്നുവെന്ന രീതിയിലേക്ക് പ്രേക്ഷകര്‍ അതിനോട് സാത്മ്യം പ്രാപിക്കുകയാണ്. പദ്മതീര്‍ഥക്കുളത്തില്‍ മനോരോഗി കാവല്‍ക്കാരനെ നിഷഠുരം മുക്കിക്കൊല്ലുന്നത് ലൈവ് ആയി കാണാനിരുന്ന പ്രേക്ഷകന്റെ മനഃശാസ്ത്രവും മറ്റൊന്നല്ല.
ടെലിവിഷനിലേക്കു വരുമ്പോള്‍ വ്യക്തിയുടെ സ്വകാര്യതയ്ക്കുനേരെയുള്ള കടന്നാക്രമണം ചലച്ചിത്രത്തേ അപേക്ഷിച്ച് വളരെ കൂടുന്നുവെന്നു കാണാം. ഒളിക്യാമറാ ഓപ്പറേഷന്‍ മുതല്‍ റിയാലിറ്റി ഷോ വരെ പരന്നു കിടക്കുന്നതാണ്് ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിന്റെ ഈ ദൃശ്യവല. അതില്‍ ഒളിക്യാമറാ മാധ്യമപ്രവര്‍ത്തനം സാമൂഹിക നന്മയ്ക്ക് എന്ന പേരില്‍ ഇരയുടെ സമ്മതമില്ലാതെ, പലപ്പോഴും ഇര അറിയുകപോലുമില്ലാതെ വ്യക്തമായ പൂര്‍വാസൂത്രണത്തോടെ കാഴ്ചക്കാര്‍ക്കുമുന്നിലെത്തപ്പെടുന്ന ദൃശ്യങ്ങളിലാണ് അവസാനിക്കുക. ഇവിടെ, ഇര കേവലമൊരു സബ്ജക്ട് മാത്രമാവുന്നു. അയാള്‍ക്കു പറയാനുള്ളതെന്തെന്നതിന് ഈ ദൃശ്യാക്രമണത്തില്‍ പ്രസക്തിയേ ഇല്ലാതാവുന്നു. ഒളിഞ്ഞിരുന്നു കാണുന്ന നാം പ്രേക്ഷകര്‍ക്ക് ഏകപക്ഷീയമായ മനഃസുഖം കൈവരുന്നു. ഇരയുടെ തൊലിയുരിക്കാന്‍ നമുക്കുമായല്ലോ എന്ന ആത്മനിര്‍വൃതിയാണ് പ്രേക്ഷകന്റെ ബോധത്തെ അപ്പോള്‍ ഭരിക്കുന്നത്.
ഇരയുടെ/ഇരകളുടെ അനുമതിയോടെ, അല്ലെങ്കില്‍ നിബന്ധനകളുടെ പേരില്‍ നിര്‍ബന്ധിതമായി പിടിച്ചുവാങ്ങുന്ന അനുമതിയുടെ പേരില്‍ തൊലിയുരിച്ചു കാണിക്കുന്ന പ്രവണതയാണ് റിയാലിറ്റി ഷോയില്‍ പ്രകടമാവുന്നത്. വ്യക്തമായി എഴുതിത്തയാറാക്കിയ, അല്ലെങ്കില്‍ മുന്‍ധാരണയോടെ വിഭാവനചെയ്യപ്പെട്ട തിരക്കഥയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് റിയാലിറ്റി ഷോകളിലെ‘റിയാലിറ്റി ക്യാമറയ്ക്കു മുന്നില്‍ അരങ്ങേറുന്നത്. റിയാലിറ്റി ഷോ, റാഗിംഗിന് സമാനമാകുന്നുവെന്ന വിമര്‍ശനത്തിന് കല്‍ക്കട്ടയില്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സംസാര/ശരീര ശേഷി തളര്‍ന്നു കുഴഞ്ഞുവീണ മത്സരാര്‍ഥിയുടെ കേസുമുതല്‍ക്കേ ആയുസ്സുള്ളതാണ്. എന്നാല്‍, റാഗിംഗിനുപരി ഒളിഞ്ഞുനോട്ടത്തിന്റെ ആത്മരതിക്കു കൂടി മത്സരാര്‍ഥികള്‍ ഇരകളാവുന്നുവെന്നുള്ളതാണ് വാസ്തവം.
ബിഗ് ബ്രദര്‍ ഷോ എന്ന പേരില്‍ വിവാദങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ടെലിവിഷന്‍ ഒളിക്യാമറാ ഷോയിലാവട്ടെ പങ്കെടുക്കുന്നവരുടെ സ്വകാര്യനിമിഷങ്ങളിലേക്കു വരെ ക്യാമറി തിരിച്ചുവച്ചുകൊണ്ട് റിയാലിറ്റിക്ക് നീലമയം തന്നെ സമ്മാനിച്ചുവെന്നോര്‍ക്കുക. ഇതിലെ ചൂടന്‍ നീലദൃശ്യങ്ങള്‍ യു.ട്യൂബിലൂടെയും എം.എം.എസിലൂടെയും ലോകം മുഴുവന്‍ പ്രചരിക്കുമ്പോള്‍ മത്സരാര്‍ഥികള്‍ അവരറിയാതെ തന്നെ ഇരകളാക്കപ്പെടുകയാണ്.

ലംഘിക്കപ്പെടുന്ന മനുഷ്യാവകാശം
വാര്‍ത്തയായാല്‍പ്പോലും വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്ന ചിത്രീകരണം മനുഷ്യാവകാശലംഘനമാണ്. അതുകൊണ്ടാണ് പീഡനക്കേസുകളുടെ റിപ്പോര്‍ട്ടിംഗില്‍ ഇരകളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന പരാമര്‍ശങ്ങളൊഴിവാക്കണം എന്ന് പ്രസ് കൗണ്‍സില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. തീവ്രവാദക്കേസുകളില്‍ പോലും വിചാരണ നേരിടുന്നവരുടെ മുഖം മറയ്ക്കാന്‍ അധികൃതര്‍ അമിതതാല്‍പര്യം കാണിക്കുന്നതിനേപ്പോലും, അവര്‍ നിയമത്തിന്റെ മുന്നില്‍ കേവലം കുറ്റാരോപിതര്‍മാത്രമാണെന്നും കുറ്റവാളികളായിക്കഴിഞ്ഞിട്ടില്ലെന്നുമുള്ള യുക്തിയനുസരിച്ചാണ് ന്യായീകരിക്കപ്പെടുന്നത്. ചുരുക്കത്തില്‍, ഒരാളുടെ സ്വകാര്യത എല്ലാ അര്‍ഥത്തിലും സംരക്ഷിക്കപ്പെടുന്നതിന് നമ്മുടെ നീതി ന്യായവ്യവസ്ഥിതി വളരെ പ്രാധാന്യം കല്‍പിക്കുന്നുണ്ട്.
ഏതൊരു കേസിന്റെയും വിചാരണ നടക്കുന്നത്, സാധാരണ തുറന്ന കോടതികളില്‍ പരസ്യമായാണ്. എന്നാല്‍, പരസ്യമായി എന്നു വിവക്ഷിക്കുമ്പോഴും, ഒരു സാധാരണ സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ വ്യവഹാരത്തിന്റെ വിചാരണ നടക്കുക ജില്ല മുതല്‍ സുപ്രീം കോടതി വരെയുള്ള തലങ്ങളില്‍ ഏതെങ്കിലും ഒരു കോടതിമുറിയുടെ നാലു ചുവരുകള്‍ക്കുള്ളിലായിരിക്കും. അമേരിക്ക പോലുള്ള ജനാധിപത്യരാഷ്ട്രങ്ങളിലാകട്ടെ വിചാരണ അതീവ രഹസ്യവുമായിരിക്കും. ഇന്ത്യന്‍ സാഹചര്യത്തിലെ വിചാരണ, സാങ്കേതികമായി പരസ്യമായിട്ടാണെങ്കിലും നാലുചുവരുകള്‍ക്കുള്‍ക്കൊള്ളാന്‍ ആവുന്നത്ര ആളുകള്‍ക്കു മുന്നില്‍ മാത്രമാണ് ഇതു നടക്കുന്നത് എന്നോര്‍ക്കണം. കേസുമായി ബന്ധപ്പെട്ടവരും, കക്ഷികളും, മാധ്യമപ്രവര്‍ത്തകരും, നിയമപാലകരും, നീതിന്യായ ഉദ്യോഗസ്ഥരും പോയാല്‍, കേരളത്തില്‍ ഏതു കൊടികെട്ടിയ കേസിന്റെ വിചാരണയും കോടതിമുറിയില്‍ അനുശാസിക്കുന്ന മര്യാദയോടെ നേരിട്ടു കാണാനും കേള്‍ക്കാനും സാധിക്കുക വിരളിലെണ്ണാവുന്നവര്‍ക്കുമാത്രമായിരിക്കുമെന്നോര്‍ക്കുക. എന്നാല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ എന്ന പേരില്‍ നടക്കുന്ന പരസ്യ വിഴുപ്പലക്കുകള്‍ അനേകലക്ഷംപേരിലേക്ക്, ലക്ഷോപലക്ഷം പ്രേക്ഷകര്‍ക്കു മുന്നിലേക്ക് തല്‍സമയം പ്രദര്‍ശിപ്പിക്കപ്പെടുകയാണ്.
നമ്മുടെ കോടതികളില്‍ത്തന്നെ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാറുണ്ടെങ്കിലും ക്യാമറകള്‍ക്കു പ്രവേശനം നിഷേധമാണ്. അമേരിക്കയിലും ഇംഗഌണ്ടിലുമെല്ലാം വിചാരണ തല്‍സമയം വീക്ഷിക്കുന്ന ചിത്രകാരന്മാര്‍ അവ ചിത്രങ്ങളില്‍ പകര്‍ത്തിയതു മാത്രമാണ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു കണ്ടിട്ടുള്ളത്. കോടതിമുറിയിലെ മര്യാദ എന്നതിലുപരി മനുഷ്യാവകാശപ്രശ്‌നമെന്ന നിലയില്‍ത്തന്നെ വിചാരണയെ പാവനമായൊരു രഹസ്യമാക്കി നിലനിര്‍ത്താനുള്ള നീതിദേവതയുടെ ശാഠ്യം ഈ വിലക്കുകളില്‍ പ്രകടമാണ്.
എന്തിന്, നമ്മുടെ കുടുംബക്കോടതികളുടെ കാര്യം തന്നെയെടുക്കാം. കുടുംബക്കോടതികളില്‍ തലപോകുന്ന കേസുകളൊന്നുമല്ല കൈകാര്യം ചെയ്യുന്നത്. ഏഷ്യയില്‍ ഏറ്റവുമധികം വിവാഹമോചനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കേരളത്തിലെ കുടുംബക്കോടതികളിലെ വിചാരണകളില്‍ പുറത്തുനിന്ന് ഒരാള്‍ക്കും നിരീക്ഷകനാവാനാവില്ല. എന്തുകൊണ്ട്? കാരണം, അവിടെ നടക്കുന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള, ചിലപ്പോള്‍ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള, തീര്‍ത്തും സ്വകാര്യവും വ്യക്തിപരവുമായ അഭിപ്രായവ്യത്യാസങ്ങളുടെ, പരസ്പരാരോപണങ്ങളുടെ വാദപ്രതിവാദങ്ങളാണ്. അതില്‍ മൂന്നാമതൊരു അന്യന് കാര്യമൊന്നുമില്ല. പരസ്പരം പിരിയാന്‍ തീരുമാനിച്ചെത്തുന്നവര്‍ ഒടുവില്‍ ഏതു കുടുംബക്കോടതി വിചാരിച്ചാലും ഒന്നിക്കാതെ പിരിയുക തന്നെ ചെയ്യും. കേരളത്തിലെ കുടുംബക്കോടതികള്‍ക്കും ഇതില്‍ക്കൂടുതലൊന്നും ചെയ്യാനുമാവില്ല, ആയിട്ടുമില്ല. എങ്കില്‍പ്പിന്നെ, പരസ്പരം പിരിയാന്‍ തീരുമാനിച്ച ദമ്പതികളുടെ കേസു വിചാരണ മൂന്നാമതൊരാള്‍ കണ്ടെന്നുവച്ച് എന്താണ് എന്നു ചോദിക്കുന്നതിലെ യുക്തിയാണ് കഥയല്ലിതു ജീവിതം പോലൊരു റിയാലിറ്റി ഷോയുടെ പിന്നിലെ യുകതിയും.
പാട്ടുപാടാന്‍ വരുന്നവര്‍, ഭാവിയിലെ ഗായകരാവാന്‍ മത്സരിക്കുന്നവര്‍, അതിന് സമ്മാനമായി വന്‍ തുകകള്‍ക്കുളള പാര്‍പ്പിടങ്ങള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നവര്‍, അവരുടെ പ്രകടനത്തിന്റെ പേരില്‍ (ശ്രദ്ധിക്കുക, പാട്ടു മത്സരത്തില്‍ പോലും പാട്ടിനല്ല, പെര്‍ഫോര്‍മന്‍സിനാണ്, പ്രകടനപരതയ്ക്കാണ് ടെലിവിഷന്‍ ഷോകള്‍ പ്രാമുഖ്യം കല്‍പ്പിക്കുന്നത്) അതതു രംഗത്തെ ലബ്ധപ്രതിഷ്ഠരായ വിദഗ്ധരുടെ വെട്ടിത്തുറന്നുള്ള അഭിപ്രായപ്രകടനങ്ങള്‍ക്ക് വിധേയരാവുന്നതില്‍ എന്താണു ചേതം? എന്ന ചോദ്യം പോലെ ലഘുവല്ല കഥയല്ലിതു ജീവിതം പോലൊരു ഷോയിലേത്. സ്റ്റാര്‍/സൂപ്പര്‍ സിംഗര്‍ മത്സരങ്ങളില്‍ പോലും വിധികര്‍ത്താക്കളുടെ പരസ്യവിമര്‍ശനം ഒരര്‍ഥത്തില്‍ മത്സരാര്‍ഥിയെ ഇരയാക്കുകയാണ്. തീര്‍ത്തും സൗമ്യമായി അഭിപ്രായം പറയുന്ന കെ. എസ്.ചിത്രയും രൂക്ഷമായി ഇരയെ വാരിവിടുന്ന ശരത്തും എം.ജി ശ്രീകുമാറും ഫലത്തില്‍ ഒരേ ചോരതന്നെയാണു പങ്കിടുന്നത്. സ്‌കൂള്‍-സര്‍വകലാശാല യുവജനോത്സവങ്ങളിലേതില്‍ നിന്നു വിഭിന്നമായൊരു പശ്ചാത്തലമാണിവിടെ. കലോല്‍സവങ്ങളില്‍ വിധികര്‍ത്താക്കള്‍ മാര്‍ക്കില്‍ക്കൂടി മാത്രമാണ് മത്സരാര്‍ഥിയെ നിര്‍ണയിക്കുന്നത്. ടെലിവിഷനിലാവട്ടെ, അവരെ അടിമുടി വിമര്‍ശിക്കുകയും കൂടി ചെയ്യുന്നു. ഇത് പരസ്യവിചാരണയ്ക്കു തുല്യമാണുതാനും. ഇവിടെ രണ്ടു തലത്തില്‍ മത്സരാര്‍ഥി ആക്രമിക്കപ്പെടുന്നു. ഒന്നാമതായി, അവന്റെ/അവളുടെ ആത്മവിശ്വാസം തകിടം മറിച്ചുകൊണ്ട് അവരുടെ പ്രകടനം തലനാരിഴ കീറി വിശകലനം ചെയ്യപ്പെടുന്നു, തുടര്‍ന്ന് മാര്‍ക്കിലൂടെയും തരംതിരിക്കപ്പെടുന്നു. രണ്ടാമതായി അവന്റെ/അവളുടെ ആത്മാഭിമാനം പരിഗണിക്കാതെ അവരെക്കൊണ്ട് പ്രേക്ഷകരോട് വോട്ടുയാചിപ്പിക്കുന്നു. ഇതിനൊക്കെപ്പുറമെയാണ്, പാടാന്‍ വരുന്നവനെക്കൊണ്ട് നാടകമാടിക്കുന്നതും നൃത്തമവതരിപ്പിക്കുന്നതും. പാടാനറിയാവുന്നവര്‍ക്കെല്ലാം അഭിനയം വശമാകണമെന്നില്ലല്ലോ? സാക്ഷാല്‍ ഗാനഗന്ധര്‍വന്‍ പോലും രണ്ടോ മൂന്നോ സിനിമ കൊണ്ട് അവസാനിപ്പിച്ചതാണ് അഭിനയം എന്നുമോര്‍ക്കുക.
ഇന്ത്യയില്‍ തന്നെ നമ്മുടെ ഭാഷവിട്ടു ഹിന്ദിയടക്കമുളള പല ഭാഷാചാനലുകളിലും അരങ്ങേറുന്ന ഇത്തരം റിയാലിറ്റികളുടെ ഇന്ത്യന്‍ ഐഡല്‍ അടക്കമുള്ള ഒറിജിനലുകളില്‍, പാട്ടുകാരുടെ ആലാപനത്തിനും പാടുന്ന വിധത്തിനും മാത്രമാണ് വിധികര്‍ത്താക്കള്‍ പ്രാധാന്യം നല്‍കുന്നതെന്നോര്‍ക്കുക. മത്സരാര്‍ഥിയുടെ ആത്മാഭിമാനം വൃണപ്പെടാത്തവിധം, അവനെ/അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കുന്നതിലും അവര്‍ അനായാസവിജയം നേടുന്നു. കോടികളുടെ സമ്മാനത്തിളക്കമല്ല അവിടെ വിജയികളേ കാത്തിരിക്കുന്നത് എന്നതും ശ്രദ്ധേയം. സമ്മാനത്തിന്റെ മൂല്യത്തില്‍ അധിഷ്ഠിതമായ ഒരു മത്സരം അവിടെ അരങ്ങേറുന്നില്ല. മറിച്ച് സര്‍ഗാത്മകമായ കഴിവിന്റെ ഉരകല്ലാവുകയാണ് അവിടെ റിയാലിറ്റി മത്സരങ്ങള്‍. അതുകൊണ്ടുതന്നെയാണ് അഭിജിത് സാവന്തിനെയും ശ്രേയ ഘോഷാലിനെയും പോലുള്ള ഗായകര്തനങ്ങള്‍ അത്തരം മത്സരങ്ങളില്‍ നിന്ന് പിന്നണിരംഗത്തെ മുന്‍നിരക്കാരായി വളരുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ, കേരളത്തില്‍ അരങ്ങേറിയ സമാന റിയാലിറ്റികളില്‍ നിന്ന് യഥാര്‍ഥത്തില്‍ ഉയര്‍ന്നുവന്ന സംസ്ഥാന ശ്രദ്ധ നേടിയ എത്ര ഗായകരുണ്ടാവുമിവിടെ? ഗാനമേളകളിലൂടെ കാലക്ഷേപംനടത്തുന്നവരുടെ കഥ സംപ്രേഷണം ചെയ്ത്, തങ്ങളുയര്‍ത്തിയ ഗായകര്‍ ഇവിടെയുണ്ട് എന്ന് സ്വയം തെളിക്കേണ്ട ഗതികേടിലാണ് നമ്മുടെ ചാനലുകള്‍.
ജൂനിയര്‍ സ്റ്റാഴ്‌സിനെ കണ്ടെത്താനുള്ള കുട്ടികളുടെ മത്സരങ്ങളിലാവട്ടെ, ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും പറ്റിക്കൂടി ആത്മബോധം കിളിര്‍ത്തിട്ടില്ലാത്ത കുരുന്നുകളെക്കൊണ്ടാണ് ഈ കല്ലെടുപ്പിക്കല്‍. അവര്‍ക്കുവേണ്ടി അവരുടെ രക്ഷാകര്‍ത്താക്കളുടെ അനുമതി കരാറിലുണ്ടെന്നു ചാനലുടമകള്‍ക്കു ന്യായീകരിക്കാമെങ്കിലും, തിരിച്ചറിവില്ലാത്ത ബാല്യത്തില്‍ അവരെ ഇരകളാക്കുന്നത് വാസ്തവത്തില്‍ ബാലപീഠനത്തോളം രൂക്ഷമായ ചൂഷണം തന്നെയാണ്. അമൃത ടിവിയിലെ കഥയല്ലിതു ജീവിതം എന്ന റിയാലിറ്റി ഷോയിലേക്കെത്തുമ്പോള്‍, ഈ മനുഷ്യാവകാശ ലംഘനം അതിന്റെ എല്ലാ പരിധികളും താണ്ടുന്നതു കാണാം. ഒരു എപ്പിസോഡില്‍, പരസ്പരം പഴിചാരുന്ന അച്ഛനമ്മമാര്‍ക്കിടയില്‍ ഇനിയെന്ത് എന്ന ചോദ്യവുമായി വിഷാദിച്ചിരിക്കുന്ന പാവം രണ്ടു കുരുന്നുകളെ കണ്ടതോര്‍ക്കുന്നു. അച്ഛന്‍ മറ്റൊരു പെണ്ണിന്റെ കൂടെ പാര്‍ക്കാന്‍ പോയപ്പോള്‍ ഉപേക്ഷിക്കപ്പെട്ടവരാണ് അവരും അമ്മയും. ഈ സാമൂഹിക പ്രശ്‌നം കേരളത്തില്‍ പുതിയതൊന്നുമല്ല. സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നമ്മുടെ അധ്യാപകര്‍ നിത്യവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ശിഥില കുടുംബങ്ങളില്‍ നിന്നു വരുന്ന വികലബുദ്ധികളായ വിദ്യാര്‍ഥികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ്. സാമൂഹികവും മൂല്യപരവുമായ ഒട്ടേറെ ബാഹ്യഘടകങ്ങളുടെ ഫലമാണ് ഈ കുരുത്തംകെട്ട സന്താനങ്ങള്‍. പക്ഷേ അവര്‍ക്കുപോലും, അവരാല്‍ പുറത്തുപറയപ്പെടാത്തിടത്തോളം തങ്ങളുടെ കുടുംബശൈഥല്യം രഹസ്യവും സ്വകാര്യവുമായി സൂക്ഷിക്കാനുള്ള സാധ്യതയുണ്ട്.
കുട്ടികളുടെ ഈ അവകാശമാണ് കഥയല്ലിതു ജീവിതം എന്ന ടെലിവിഷന്‍ ഒളിഞ്ഞുനോട്ടത്തിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. തങ്ങളുടേതല്ലാത്ത തെറ്റിന് പരസ്യവിചാരണയില്‍ മൂകരും മൗനികളുമായ സാക്ഷികളായി പങ്കെടുക്കേണ്ടി വരുന്ന ദുര്യോഗമാണ് അവരുടേത്. സ്റ്റാര്‍ സിംഗറിലെ ഒരു മത്സരാര്‍ഥി പിറ്റേന്ന് ക്‌ളാസിലെ, ഒരുപക്ഷേ സ്‌കൂളിലെ തന്നെ കുഞ്ഞുതാരമായേക്കാം. മറിച്ച് കഥയല്ലിതു ജീവിതം പോലൊരു ഷോയില്‍ വന്നുപെടുന്ന ശിഥില ദാമ്പത്യത്തിന്റെ ഈ നിഷ്‌കളങ്ക മുകുളങ്ങളുടെ കാര്യമോ? പിറ്റേന്നു മുതല്‍, ഏതോ വിചിത്ര ജീവികളെ നോക്കും പോലെ സഹപാഠികളും സ്‌കൂളും അവരെ നോക്കിക്കാണില്ലേ? ബന്ധുക്കളൊഴികെയുള്ള ലോകം അവരെ എങ്ങനെ സ്വീകരിക്കും. ആവശ്യമില്ലാത്ത അനുകമ്പ അവര്‍ അര്‍ഹിക്കുന്നുണ്ടോ? അനാവശ്യമായ അവജ്ഞ അവര്‍ക്കുനേരെ വന്നുകൂടെന്നുണ്ടോ? ഇപ്പറഞ്ഞതിലെന്തെങ്കിലും അവര്‍ക്കുണ്ടായാല്‍ അതിനാര് ഉത്തരവാദിത്തമേറ്റെടുക്കും? സ്റ്റാര്‍ സിംഗര്‍/ഡാന്‍സര്‍ മത്സരാര്‍ഥികളായ കുട്ടികള്‍ തങ്ങളുടെ പ്രകടനത്തിന്റെ പേരിലാണ് നല്ലതോ ചീത്തയോ ആയി വിചാരണചെയ്യപ്പെടുന്നതെങ്കില്‍ ഈ പാവം ബാല്യം വിചാരണ ചെയ്യപ്പെടുന്നത് അവരുടെ തലയ്ക്കു മുകളിലുള്ള, അവര്‍ക്ക് തരിമ്പും പങ്കാളിത്തമില്ലാത്ത, സ്വാധീനമില്ലാത്ത മാതാപിതാക്കളുടെ ചെയ്തികളുടെ പേരിലാണ്. അതുകൊണ്ടാണ് അത് മനുഷ്യാവകാശത്തിനു മേലുള്ള നിരുത്തരവാദപരമായ കടന്നുകയറ്റമാവുന്നത്. കുറഞ്ഞപക്ഷം അവരെ നേരിട്ടു കാണിക്കുന്നത് ഒഴിവാക്കുക എന്ന മാധ്യമധര്‍മ്മമാണ് ഇവിടെ സൗകര്യപൂര്‍വം വിസ്മരിക്കുന്നത്.

ആലങ്കാരികമായ പകിടകളി
കാശുവച്ചുള്ള മുച്ചീട്ടുകളി പോലും പെറ്റിക്കേസായ നാടാണ് ഇന്ത്യ. ഇവിടെ കാശുവച്ചുള്ള ചൂതും പകിടയും ഒരുപോലെ നിയമവിരുദ്ധമാണ്. ഉത്സവപ്പറമ്പിലെ പന്നിമലര്‍ത്തിനു പോലും ഈ നിയമത്തിന്റെ പേരില്‍ കൊടും വിലക്കേര്‍പ്പെടുന്ന സാഹചര്യത്തിലാണ്, വന്‍തുകകള്‍ പന്തയം വച്ചുള്ള മെഗാ പന്നിമലര്‍ത്തുകള്‍ റിയാലിറ്റി പര്‍ദ്ദയണിഞ്ഞ് ടെലിവിഷനിലെത്തുന്നത്. ഇന്ത്യയില്‍ സമ്മാനത്തുകയില്‍ കോടികളുടെ കിലുക്കം ആദ്യം കേള്‍പ്പിച്ച കോന്‍ ബനോഗാ ക്രോര്‍പ്പതി പക്ഷേ മത്സരാര്‍ഥിയുടെ ബുദ്ധ്ക്കും വിവേകത്തിനും സര്‍വോപരി വിജ്ഞാനത്തിനുമാണ് ആ വിലയിട്ടത്. എന്നാല്‍ സി.ബി.സിയുടെ ചുവടുപിടിച്ച് മറ്റു ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ആഡംബര പികടകളിലും മത്സരാര്‍ഥികളുടെ മനുഷ്യാവകാശം വച്ചുള്ള കള്ളച്ചൂത് വ്യാപകമാണ്. മണിക്കൂറുകള്‍ കൊണ്ട് ലക്ഷപ്രഭുക്കളെ സൃഷ്ടിക്കന്ന ഡീല്‍ ഓര്‍ നോ ഡീല്‍ അവതരിപ്പിക്കുക വഴി, വൈരുദ്ധ്യാത്മകഭൗതികവാദസിദ്ധാന്തമനുസരിച്ച് പുതിയ ബൂര്‍ഷ്വാവര്‍ഗങ്ങളെ സൃഷ്ടിക്കുകയാണെന്നറിയാതെ പോകുന്ന കമ്യൂണിസ്റ്റ് സഹയാത്രികനായ അവതാരക നടന് തനിക്കു നഷ്ടമാവുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ച് തിരിച്ചറിവുണ്ടാവണമെന്നില്ല.
എന്നാല്‍ സവിശേഷമായ യാതൊരു യോഗ്യതയും കൂടാതെ തന്നെ കടന്നുവന്ന് മത്സരിച്ച് വെറും കറക്കിക്കുത്തുകൊണ്ട്, പന്നിമലര്‍ത്തിലെന്നപോലെ ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള ഷോയുടെ പൊള്ളത്തരവും സാമൂഹികപ്രസക്തിക്കുറവും മറച്ചുവയ്ക്കാന്‍, ഇതിലെ മത്സരാര്‍ഥികളുടെ കദനകഥകള്‍ ചിത്രീകരിച്ചു കാണിക്കുന്നതിലെ മനുഷ്യാവകാശ ലംഘനം അതിക്രൂരമത്രേ. വ്യാജപ്രതിച്ഛായ സൃഷ്ടിക്കാനുള്ള മാധ്യമത്വര മാത്രമാണ് ഈ കാപട്യത്തിനു പിന്നില്‍. അതാകട്ടെ മത്സ്യക്കച്ചവടക്കാരിയുടെ കുടുംബദുരിതവും, തളര്‍വാതം പിടിപെട്ട് അവശനിലയിലായ ഭര്‍ത്താവിനെ ചികിത്സിക്കാനുള്ള ഭാര്യയുടെ ദുര്യോഗപര്‍വവും, ബിസിനസില്‍ കബളിപ്പിച്ച് മാതുലനെ മറികടക്കാനുള്ള വ്യവസായിയുടെ അറ്റകൈപ്രയോഗവുമൊക്കയായി ഇത്തരം ദൃശ്യരേഖകള്‍ വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ, ധനാര്‍ത്തി മൂത്ത് ആഘോഷകരമായ പന്നിമലര്‍ത്തിനൊരുമ്പെടുന്നവരുടെ കദനകഥനം അഭിസാരികയുടെ ചാരിത്ര്യപ്രഭാഷണത്തിനോളം തരംതാഴുന്നതാണ്. മാത്രമല്ല, ഇവിടെ അവരറിയാതെ അവരെ വച്ച് വോട്ടു തെണ്ടുകയാണ് ചാനലുകള്‍ ചെയ്യുന്നത്. പാട്ടുപരിപാടിയില്‍ ഗായകര്‍ നേരിട്ട് തങ്ങള്‍ക്ക് വോട്ടു ചോദിക്കുമ്പോള്‍, ചാനല്‍ പകിടയില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ മത്സരാര്‍ഥിയുടെ സ്വകാര്യം വിപണനം ചെയ്യുകയാണ്. അങ്ങനെ അവര്‍ പോലുമറിയാതെ അവര്‍ ഇരകളാക്കപ്പെടുന്നു.
കൈക്കൂലി വാങ്ങുമ്പോള്‍ ഒളിക്യാമറയില്‍ കുടുങ്ങുന്ന അഴിമതിക്കാരന്റെ മനുഷ്യാവകാശം പൊതുതാല്‍പര്യമെന്ന സാമൂഹികബാധ്യതയ്ക്കു മുന്നില്‍ മുട്ടുമടക്കുന്നതാണ്. ആയതുകൊണ്ടുതന്നെ, അയാളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നില്ല. ഒരു പരിധിവരെ, ഒളിക്യാമറാ മാധ്യമപ്രവര്‍ത്തനവും വ്യക്തിയുടെ സ്വകാര്യതയിലേക്കു കടന്നുകയറ്റമാണ്. പക്ഷേ, അതൊരു കുറ്റകൃത്യത്തിന്റെ വെളിപ്പെടുത്തലിനായി ഉപയോഗിക്കുമ്പോള്‍ ഉപാധികളോടെ നമുക്കതിനെ അംഗീകരിക്കേണ്ടി വന്നേക്കാം. സ്വാമി നിത്യാനന്ദയുടെയും രഞ്ജിതയുടെയും ഒളിക്യാമറിദൃശ്യങ്ങളും ഗവര്‍ണറുടെ രതിലീലകളും ഒരുപോലെ മനുഷ്യാവകാശലംഘനമായി കണക്കാക്കപ്പെടാത്തതും അതുകൊണ്ടാണ്. എങ്കിലും, ബോധപൂര്‍വം ഇത്തരം വീഡിയോകളുടെ അമിതാവേശപൂര്‍വമുള്ള ആവര്‍ത്തനങ്ങള്‍ മാധ്യമ മര്യാദയല്ലെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. വിവേകപൂര്‍വമുള്ള മാധ്യമസംയമനത്തിനു യോജിച്ചതല്ല ഈ രീതിയെന്നതിലും എതിരഭിപ്രായമുണ്ടാവില്ല. അതുകൊണ്ടുതന്നെയാണ് എം.എന്‍.വിജയന്റെ അവസാന രംഗത്തിന്റെ ചര്‍വിതചര്‍വണം മാധ്യമമര്യാദകളുടെയും മാധ്യമസദാചാരത്തിന്റെയും പരസ്യമായ ഉല്ലംഖനമായി മാധ്യമരംഗത്തെ തഴക്കവും പഴക്കവുമുള്ള കാരണവന്മാര്‍ തന്നെ വിശേഷിപ്പിച്ചതും അവരുടെ ഇടപെടല്‍ കൊണ്ടു മാത്രം ആ രംഗത്തിന്റെ ആവര്‍ത്തനസംപ്രേഷണം നിര്‍ത്തിവച്ചതും.
പക്ഷേ, മാധ്യമതാല്‍പര്യമൊഴികെ യാതൊരു പൊതുതാല്‍പര്യത്തിന്റെയും നൈതികത വ്യാജ റിയാലിറ്റി നിര്‍മിതികള്‍ക്ക് അവകാശപ്പെടാനാവില്ല. എന്നു മാത്രമല്ല, നിലവില്‍ യാതൊരു സെന്‍ഷര്‍ഷിപ്പിന്റെയും നിയന്ത്രണത്തിലല്ലാത്തതുകൊണ്ടുതന്നെ എന്തും എങ്ങനെയും കാണിക്കാം എന്നൊരു അലിഖിത ഹുങ്കു കൂടി ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്കിന്നുണ്ട്. കടുത്ത സെന്‍സര്‍ നിയന്ത്രണങ്ങളുള്ള ചലച്ചിത്രത്തിനോ, സ്വയം നിയന്ത്രണങ്ങള്‍ക്കു വിധേയമായ പക്വതയുള്ള അച്ചടി മാധ്യമത്തിനോ അവകാശപ്പെടാനാവാത്ത അഹങ്കാരമാണിത്. തൂലിക- പടവാള്‍ രൂപകത്തെ, ചാനല്‍-ഒളിക്യാമറ ദ്വയം സ്വയം ഏറ്റെടുക്കുകയാണിപ്പോള്‍. ഇതാകട്ടെ, ചാനലുകളോട് ഒരുതരം ഭയബഹുമാനങ്ങള്‍ പോലും സാധാരണക്കാരില്‍ സൃഷ്ടിച്ചിരിക്കുന്നു. മാധ്യമപരമായ സ്വേഛാധിപത്യമാണിത്. മാര്‍ഷല്‍ മക് ലൂഹനെ മുഖവിലയ്‌ക്കെടുത്താല്‍, ചാനല്‍ തന്നെ സന്ദേശമാകുന്ന അവസ്ഥ. പുതിയ ലോകക്രമം തന്നെ സൃഷ്ടിക്കാന്‍ മാത്രം ശക്തനായ സ്വേഛാധിപതിയായി വളരുന്ന, ജയിംസ് ബോണ്ട് സിനിമയായ ടുമോറോ നെവര്‍ ഡൈസ്‌ലെ മനോരോഗിയായ മാധ്യമരാജാവ് ദീര്‍ഘദൃഷ്ടിയുള്ള ഒരെഴുത്തുകാരന്റെ പ്രവചനാത്മകമായ പാത്രസൃഷ്ടിയായിരുന്നോ? എന്തായാലും റിയാലിറ്റി ഷോ എന്ന പേരിലുള്ള അശ്ലീളമായ ഈ ഒളിഞ്ഞുനോട്ടപ്രവണതയെ ആത്മവിമര്‍ശനത്തിന്റെ ആത്മപരിശോധനയുടെ കാചകങ്ങളിലൂടെ പുനരവലോകനം ചെയ്യേണ്ട കാലമായി എന്നു മാത്രം പറഞ്ഞുവയ്ക്കട്ടെ.


Sunday, August 08, 2010

രാമ രാവണന്‍

തുടക്കക്കാരുടെ സിനിമകള്‍ക്ക്‌ ഒരു കുഴപ്പമുണ്ട്‌. എങ്ങെയെങ്കിലും പൂര്‍ത്തിയായാല്‍ മതി എന്ന അത്യാഗ്രഹത്തില്‍ പലതിനോടും ഒത്തുതീര്‍പ്പിനൊരുങ്ങിയും പലതിനും വഴങ്ങിയും വിട്ടൂവീഴ്‌ചചെയ്‌തുമായിരിക്കും നവാഗതസംവിധായകരില്‍ ബഹുഭൂരിപക്ഷത്തിന്റെയും കന്നിസംരംഭങ്ങള്‍ വെളിച്ചം കാണുക. സ്വാഭാവികമായി, തുടക്കക്കാരുടേതായ നോട്ടക്കുറവുകള്‍ക്കും കൈകുറ്റപ്പാടുകള്‍ക്കുമുപരി ഈ വിട്ടുവീഴ്‌ചകള്‍ ഗുണത്തേക്കാളേറെ സിനിമയ്‌ക്കു ദോഷമാവുകയും ചെയ്യും. സിനിമയില്‍ നവാഗതനായ ബിജുവട്ടപ്പാറയുടെ കാര്യവും വ്യത്യസ്‌തമെന്നു പറഞ്ഞുകൂടാ. മാധവിക്കുട്ടിയുടെ അതിമനോഹരമായ മനോമി എന്ന കഥയില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌, ഒരു കഥയുടെ ചുറ്റിലും മറ്റൊരു കഥ ബുദ്ധിപരമായി മെനഞ്ഞെടുത്തുകൊണ്ടാണ്‌ രാമ രാവണന്‍ എന്ന സിനിമയ്‌ക്ക്‌ ബിജുവട്ടപ്പാറ തിരക്കഥയെഴുതിയിട്ടുള്ളത്‌. പക്ഷേ വ്യക്തിപരമായി പറഞ്ഞാല്‍ രാമരാവണന്‍ എന്ന പേരില്‍ തന്നെയാണ്‌ ബിജുവിന്റെ ആദ്യ വീഴ്‌ച. പകര്‍പ്പവകാശനിയമം മറികടക്കാനുള്ള കുറുക്കുവഴിയായിരുന്നോ എന്നൊന്നും അറിയില്ല. എങ്കിലും ഈ ചിത്രത്തിന്‌ മനോമി എന്ന പേരുതന്നെയായിരുന്നു ഉചിതം.
നല്ലൊരു കഥയും, മികച്ച അഭിനേതാക്കളും ഉണ്ടായിട്ടും ബിജുവിന്റെ ചലച്ചിത്രസമീപനരീതി പ്രതീക്ഷനല്‍കുന്നതായിട്ടും ചിത്രം അര്‍ഹിക്കുന്ന വിജയം നേടിയെടുത്തില്ല എന്നുവരികില്‍ ബിജുവും നിര്‍മ്മാതാവും ആത്മവിമര്‍ശനത്തോടെ പുനരവലോകനം ചെയ്യേണ്ട ചില പോയിന്റുകള്‍ മാത്രം മുന്നോ
ട്ടുവച്ചാല്‍ അത്‌ ഈ സിനിമയുടെ ഭേദപ്പെട്ട ഒരവലോകനമായിത്തീര്‍ന്നേക്കും.
ഒന്നാമതായി, ഈ സിനിമയുടെ ജനുസ്സിനെപ്പറ്റിയുള്ള സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും സന്ദിഗ്‌ധാവസ്ഥ ചിത്രത്തിലൂടനീളം വ്യക്തമാണ്‌. മനോമിയെ രാമരാവണനാക്കുക വഴി, ഇതിനെ ഒരു കുടുംബചിത്രമായാണോ, സമാന്തരസിനിമയായാണോ, ആക്ഷന്‍-കമ്പോള സിനിമയായാണോ സ്രഷ്ടാക്കള്‍ വിഭാവനചെയ്‌തതെന്നത്‌ അവ്യക്തം. ഇത്തരമൊരു വര്‍ഗ്ഗീകരണത്തില്‍ പ്രസക്തിയില്ലെന്നു വാദിച്ചാലും ചിത്രം പുലര്‍ത്തുന്ന ചലച്ചിത്രസമീപനം ദഹിക്കാവുന്നതല്ല.
2. ഇതുപോലെ കാമ്പുള്ളൊരു വിഷയം ചലച്ചിത്രമാക്കുമ്പോള്‍ പുലര്‍ത്തേണ്ട അടിസ്ഥാനപരമായ ചില നിര്‍വഹണ സൂക്ഷ്‌മതകളില്‍ ആവശ്യമായ ശ്രദ്ധ നല്‍കി കാണുന്നില്ല. ഉദാഹരണത്തിന്‌ ഒരു വ്യാഴവട്ടം മുമ്പ്‌ മനോമി നാട്ടിലെത്തുമ്പോഴത്തെ സംഭവങ്ങളിലെ അനക്ക്രോണിസം-കാലികമല്ലാത്ത പലതും, ആടയാഭരണങ്ങളില്‍ തുടങ്ങി വാഹനങ്ങളിലും ദേശകാലങ്ങളിലും പശ്ചാത്തലത്തിലും പുലര്‍ത്തിയ കുറ്റകരമായ അനാസ്ഥ. ഇത്‌ തീര്‍ച്ചയായും അല്‍പം ശ്രദ്ധകൊണ്ട്‌ പരിഹരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. വിശേഷിച്ച്‌ ബൊലേറോ പോലൊരു വാഹനവും അതിന്റെ കെ.എല്‍ തുടങ്ങിയ റജിസ്‌ട്രേഷന്‍ നമ്പറും, കൃഷ്‌ണയടക്കമുള്ളവരുടെ ആധുനിക വസ്‌ത്രധാരണശൈലിയും നല്ലൊരു കലാസംവിധായകന്‌ ഒഴിവാക്കാവുന്നതല്ലേ?
3. തമിഴ്‌ അസ്‌തിത്വമുള്ള കഥയില്‍ മലയാളം പറിച്ചുവച്ചപ്പോഴത്തെ അസ്‌കിത. കഥ വായിച്ചിട്ടില്ലാത്ത ഒരു ശരാശരി പ്രേക്ഷകന്‌, ഈ സിനിമയിലെ ഭാഷയും സംസ്‌കാരവും തദ്ദേശീയവും രാഷ്ട്രീയവുമായ സൂചനകളുമൊന്നും ഒരെത്തും പിടിയും കിട്ടില്ല. തമിഴ്‌ ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന നായികയ്‌ക്ക്‌ തീര്‍ഥവും പ്രസാദവും കൊടുത്ത്‌ വള്ളുവനാടന്‍ സംഭാഷണമുരുവിടുന്ന പൂജാരി. അണ്ണാദൂരൈ എന്ന അമ്മാവന്‍. അന്വേഷണത്തിനെത്തുന്ന കേരളത്തിലെ പൊലീസ്‌...ആകെക്കൂടി ചക്കകുഴയും പോലെ കുഴഞ്ഞ ട്രീറ്റ്‌മെന്റ്‌.
4. പശ്ചാത്തലസംഗീതമാണ്‌ ഈ സിനിമയിലെ ഏറ്റവും വികലവും വൈകൃതവുമായ ഘടകം. സിനിമയില്‍ സംഗീതം ടെലിവിഷന്‍ സീരിയലിതിന്റേതില്‍ നിന്ന്‌ വ്യത്യസ്‌തമായൊരു ധര്‍മ്മമാണനുഷ്‌ഠിക്കുന്നത്‌. സിനിമയിലെ ആദ്യ ഫ്രെയിം തുടങ്ങുന്നതുമുതല്‍ അവസാനഫ്രെയിം വരെ കാതടപ്പിക്കുന്ന സംഗീതം എന്നത്‌ കാലഹരണപ്പെട്ട, പണ്ട്‌ ശ്യാമും എസ്‌. പി. വെങ്കിടേഷും ഇടക്കാലത്ത്‌ രാജാമണിയും മാത്രം ഉപയോഗിച്ചു പാഴാക്കയ സംസ്‌കാരമാണ്‌. സംഗീതം രംഗത്തിന്റെ വൈകാരികതയ്‌ക്കുള്ള ശബ്ദപഥത്തിന്റെ അടിവരയാണ്‌. അതറിയാതെ സംഗീതം ഘോരഘോരം ഉപയോഗിക്കുന്നത്‌ ചിത്രത്തിന്റെ മൊത്തത്തിലുള്ള സംവേദനത്തെത്തന്നെ ബാധിച്ചുവെന്നു പറയാതെ വയ്യ. കൈതപ്രത്തിന്‌ ഇതെന്തുപറ്റി?
5. ഛായാഗ്രഹണത്തില്‍ ഫ്രെയിം കംപോസിഷന്‍ അപാരമാണ്‌ എന്നുള്ളതുപോലെ തന്നെ, അതിന്റെ ഗ്രേയ്‌ഡിംഗില്‍ കണ്ട അശ്രദ്ധ അതിന്റെ ആസ്വാദനക്ഷമതയെ നന്നായി ബാധിക്കുന്നു. ഓര്‍വോ പോലെയോ ഫ്യൂജി പോലെയോ ഉള്ള വില കുറഞ്ഞ ഫിലിം ഉപയോഗിച്ചതുകൊണ്ടാണോ കളര്‍ ഗ്രേയ്‌ഡിംഗിലെ ഈ വ്യതിയാനം എന്നറിയില്ല. ഏതായാലും ഇതിലൊരു ശ്രദ്ധക്കുറവ്‌ ചിത്രത്തില്‍ പ്രത്യക്ഷമാണ്‌.
6. കമ്പോളവിജയത്തിന്‌ സുരേഷ്‌ഗോപിയുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമായിരിക്കാം. എന്നാല്‍ തിരുശെല്‍വത്തെ മാധവിക്കുട്ടി മനസ്സില്‍ കണ്ടത്‌ വെളുത്തു തുടുത്ത സുരേഷ്‌ഗോപിയുടെ രാജകലയിലായിരിക്കുമോ? അതോ കറുത്ത്‌ ആദിദ്രാവിഡന്റെ ശരീരഭാഷ പങ്കിടുന്ന പശുപതിയെപ്പോലൊരഭിനേതാവിലായിരിക്കുമോ? കാസ്‌റ്റിംഗിലെ ഈ സന്ദേഹാവസ്ഥ നെഗറ്റീവ്‌ കഥാപാത്രങ്ങള്‍ക്ക്‌ കൃഷ്‌ണയേയും കിരണ്‍രാജിനെയും പോലുള്ളവരെ തന്നെ തെരഞ്ഞെടുക്കുന്നതില്‍ പ്രകടമായിട്ടുള്ളതും. ഇതില്‍ ചേര്‍ച്ചയുള്ള വേഷമുള്ളത്‌ ലെനയ്‌ക്കാണെന്നു തോന്നുന്നു. അതവര്‍ സുമംഗളമാക്കുകയും ചെയ്‌തു.
സീരിയലിന്റെ കഥാകഥനശൈലിയുടെ ദുഃസ്വാധീനം പല സീനുകളിലും സീക്വന്‍സുകളിലും പ്രകടമാണെങ്കിലും ബിജു വട്ടപ്പാറയുടെ സമീപനത്തില്‍ പുതുമയുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. ആദ്യ സിനിമ നമുക്കു വിടാം. അടുത്തതാണ്‌ പ്രധാനം. കാരണം കന്നി സിനിമ ബംബര്‍ ഹിറ്റായ എത്രയോ സംവിധായകരെ പിന്നീടു കാണാന്‍ പോലും കിട്ടിയിട്ടില്ലാത്ത നാടാണ്‌ കേരളം. അതുകൊണ്ട്‌ ആദ്യത്തെ സിനിമ വിടാം. പക്ഷേ അടുത്തതില്‍ ശ്രദ്ധിക്കുക. വീഴ്‌ചകള്‍ക്കു വിട്ടുവീഴ്‌ചചെയ്യാതിരിക്കുക. നന്മകള്‍.

Sunday, August 01, 2010

മാത്തുക്കുട്ടിച്ചായന് കണ്ണീരോടെ...

ന്നേപ്പോലനേകര്‍ക്ക് തൊഴില്‍ദാതാവായിരുന്നു മാത്തുക്കുട്ടിച്ചായന്‍ എന്ന് എല്ലാവര്‍ക്കുമൊപ്പം ഞാനും വിളിക്കുന്ന മലയാള പത്രപ്രവര്‍ത്തനത്തിന്റെ ഈ നൂറ്റാണ്ടിന്റെ കുലപതി ശ്രീ. കെ.എം.മാത്യു. എന്റെ ആദ്യത്തെ തൊഴിലുടമ. സംസ്‌കാരം എന്താണ് എന്നും സംസ്‌കാരത്തോടെ എങ്ങനെ പെരുമാറണമെന്നും എനിക്കു സ്വന്തം സംസ്‌കാരം കൊണ്ടു പഠിപ്പിച്ചു തന്ന ഗുരുവാണ് അദ്ദേഹം. അന്തസും ആഭിജാത്യവും എങ്ങനെ പ്രസരിപ്പിക്കപ്പെടുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് അദ്ദേഹത്തില്‍ നിന്നുകൂടിയാണ്. പക്വത നഷ്ടമാവുന്ന മാധ്യമരംഗത്ത് പാകതയുടെ ഹരിതസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ദിവസം ഒരുമണിക്കൂര്‍ അധികം പണിയെടുത്താല്‍ അരമണിക്കൂര്‍ വെയിലത്തു നിന്നാല്‍ ക്ഷീണം ബാധിക്കുന്ന യുവത്വത്തിനുമുന്നില്‍ തൊണ്ണൂറുകളിലും ഓഫിസിലെത്തി കര്‍മ്മനിരതനായി തൊഴിലിന്റെ മഹത്വം ബോധ്യപ്പെടുത്തിത്തന്നു അദ്ദേഹം. ഞാന്‍ മനോരമയിലുണ്ടായ പത്തുവര്‍ഷത്തിനിടെ മാത്തുക്കുട്ടിച്ചായന്‍ ഒരാളോടു കയര്‍ക്കുന്നതു കണ്ടിട്ടില്ല. അഭിപ്രായഭിന്നത പോലും ലേശമൊരു തമാശയുടെ മേമ്പൊടിയോടെ വിമര്‍ശിക്കപ്പെടുന്നയാളിനുപോലും നോവാത്തവിധം അവതരിപ്പിക്കുന്ന ആ സംസ്‌കാരം അദ്ദേഹത്തിനു മാത്രമവകാശപ്പെടാവുന്നതായിരിക്കും. പ്രതിപക്ഷബഹുമാനം എന്ന പെരുമാറ്റപ്പെരുമ ഞാന്‍ പൂര്‍ണതയില്‍ കണ്ടറിഞ്ഞതും അദ്ദേഹത്തിലാണ്.
1917 ല്‍ കെ.സി മാമന്‍ മാപ്പിളയുടേയും കുഞ്ഞാണ്ടമ്മയുടേയും മകനായി ആലപ്പുഴയിലായിരുന്നു ജനനം. കുട്ടനാട്ടെ കുപ്പപ്പുറത്തുള്ള സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആലപ്പുഴ ലിയോ തേര്‍ട്ടീന്ത്, കോട്ടയം എം.ഡി സെമിനാരി സ്‌കൂളുകളില്‍ തുടര്‍പഠനം. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. 1954 ല്‍ അദ്ദേഹം മലയാള മനോരമയുടെ മാനേജിങ് എഡിറ്ററായി. 1973 മെയ് 14ന് കെ.എം ചെറിയാന്റെ പിന്‍ഗാമിയായി മനോരമയുടെ ചീഫ് എഡിറ്ററായി. മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

പി.ടി.ഐ, ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി, എ.ബി.സി, പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, റിസേര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ ന്യൂസ് പേപ്പര്‍ ഡെവലപ്‌മെന്റ് എന്നിവയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.1967 ല്‍ പ്രസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ട്രെസ്റ്റിയായി. സെന്‍ട്രല്‍ പ്രസ് അഡൈ്വസറി കമ്മിറ്റി, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, പത്രജീവനക്കാര്‍ക്കായുള്ള രണ്ടാം വേജ് ബോര്‍ഡ്, ഓര്‍ത്തഡോക്‌സ് സഭാ വര്‍ക്കിങ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു.

1998 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. 1996ല്‍ ബി.ഡി ഗോയങ്ക അവാര്‍ഡ്. 1997 ല്‍ പ്രസ് അക്കാദമി അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായിട്ടുണ്ട്. എട്ടാമത്തെ മോതിരം എന്ന പേരില്‍ ആത്മകഥ എഴുതിയിട്ടുണ്ട്. ഭാര്യയെക്കുറിച്ച് അന്നമ്മ എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. 1991 ല്‍ ഫൗണ്ടേഷന്‍ ഓഫ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പുരസ്‌കാരം, 1992 ല്‍ നാഷണല്‍ സിറ്റിസണ്‍സ് പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു.

കേവലം മൂന്നു ശതമാനം ജനങ്ങള്‍ മാത്രം സംസാരിക്കുന്ന ഭാഷയില്‍ ഇത്രയധികം പ്രചാരമുള്ള പത്രമായി മലയാള മനോരമയെ വളര്‍ത്തിയത് ഏവരും സ്‌നേഹപൂര്‍വ്വം മാത്തുക്കുട്ടിച്ചായന്‍ എന്ന് വിളിക്കുന്ന കെ.എം മാത്യുവിന്റെ ദീര്‍ഘവീക്ഷണവും അശ്രാന്തപരിശ്രമവുമായിരുന്നു.