Showing posts with label swetha menon delivery. Show all posts
Showing posts with label swetha menon delivery. Show all posts

Monday, November 26, 2012

പേറൊടുങ്ങാത്ത വിവാദങ്ങള്‍

ഞാന്‍ ആലോചിക്കുകയായിരുന്നു. എത്രയോ സിനിമകളില്‍ ഞാന്‍ പ്രസവചിത്രീകരണം കണ്ടിരിക്കുന്നു. പഴയകാല ഹിന്ദി സോപ്പുപെട്ടി സിനിമകളിലെല്ലാം പ്രസവത്തോടെ അകലുന്ന സഹോദരങ്ങളുടെ കഥകളെത്രയോ കണ്ടിരിക്കുന്നു. അവയിലെല്ലാം പ്രസവരംഗങ്ങളും. ഏറെ പണ്ടല്ലാതെ, ത്രീ ഇഡിയറ്റ്‌സില്‍ പോലും ഒരു പ്രസവരംഗം, അതും കോളജ് ക്യാംപസില്‍ വച്ച് ആണുങ്ങള്‍ ചേര്‍ന്നു പേറെടുക്കുന്ന രംഗം കണ്ടതുമോര്‍ക്കുന്നു. പ്രസവരംഗത്ത്, അതിന്റെ തനിമയും സ്വാഭാവികതയും ചോര്‍ന്നു പോകാത്തവിധം മനോഹരമായി അഭിനയിച്ചിട്ടുള്ള എത്രയോ നടിമാരുമുണ്ട്. എന്നാലിപ്പോള്‍ ഒരു നടിയുടെ പേറ് വിവാദത്തിലാവുന്നതെന്തുകൊണ്ടെന്നാണു ശരിക്കും മനസ്സിലാവാത്തത്.
അഭിനയമായാല്‍ ഒ.കെ.,ശരിക്കും പ്രസവം ചിത്രീകരിച്ചു കാണിച്ചാല്‍ അപകടം എന്നൊരു ന്യായം ന്യായമായും സംസ്‌കാരത്തിന്റെ അപ്പോസ്തലന്മാര്‍ക്ക് വാദിക്കാം. പക്ഷേ, പാവം ബഌസിയും പെറ്റ നടിയും അവകാശപ്പെടുന്നതുപോലെ, അതിന്റെ ചിത്രീകരണവും സിനിമയില്‍ അതിന്റെ വിന്യാസവും എങ്ങനെ എന്നു കണ്ടിട്ടുപോരെ സാംസ്‌കാരികമഹിളകളുടെയും എതിര്‍പ്പും, ആരോപണങ്ങളും. പത്തു മാസം ചുമക്കാമെങ്കില്‍ പിന്നെ സിസേറിയന്‍ വേണോ എന്നു ചോദിച്ചാല്‍ ന്യായമെന്നു പറയുന്നവര്‍ക്കാര്‍ക്കും എതിര്‍ക്കാനാവാത്ത ഒരു ന്യായവാദം മാത്രമല്ലേ, ബഌസിയും കൂട്ടരും ഉന്നയിക്കുന്നുള്ളൂ. അതുവരെ ക്ഷമിക്കരുതോ,എതിര്‍വാദികള്‍ക്ക്?
ചിത്രത്തില്‍, സാധാരണപോലെ ഒരു പ്രസവരംഗം മാത്രമായിട്ടാണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍, അത് തലയിണ വച്ചു കെട്ടിയിട്ടായാലെന്താ, ശരിക്കും വീര്‍ത്ത വയറായാലെന്താ വ്യത്യാസം? സ്വാഭാവിതകയ്ക്കു വേണ്ടി ക്യാമറയ്ക്കു മുന്നില്‍ ചുണ്ടു ചുണ്ടോടീമ്പി ചുംബിക്കുന്നവര്‍ക്കു ജാമ്യം നല്‍കുന്ന രാജ്യത്ത് തന്റെ നായിക യഥാര്‍ത്ഥത്തില്‍ ഗര്‍ഭിണിയായപ്പോള്‍ കഥാസന്ദര്‍ഭത്തിനൊപ്പിച്ച് അവരുടെ യഥാര്‍ഥ പ്രസവം കഥയ്ക്കനുയോജ്യമായ പരിധികള്‍ക്കുള്ളില്‍ നിന്നു ചിത്രീകരിക്കാനുള്ള സംവിധായകന്റെ തീരുമാനം ഇത്രയേറെ പ്രശ്‌നങ്ങളുണ്ടാക്കേണ്ടതുണ്ടോ?പേടിയുണ്ട് തുറന്നെഴുതാന്‍. കാരണം ഇനി ഈ പോസ്റ്റിന്റെ പേരില്‍ അറസ്റ്റെങ്ങാന്‍ വന്നെങ്കിലോ?ഗ്രഹപ്പിഴ അങ്ങനെയും വരാം.
സിനിമയിലെ പ്രസവം ഇങ്ങനെ വിവാദമാകുമ്പോള്‍, ഒന്നു മറക്കരുത്. എന്ത് എങ്ങനെ ചിത്രീകരിച്ചാലും സെന്‍സര്‍ ബോര്‍ഡ് എന്നൊരു കടമ്പയുണ്ട് ആ സിനിമയ്ക്ക് പൊതുപ്രദര്‍ശനത്തിനെത്തും മുമ്പ്. എന്നാല്‍ ഒരു കടമ്പയും കൂടാതെ വിരുന്നുമുറിയില്‍ എന്നുമെത്തുന്ന ടിവി പരമ്പരകളിലെ രണ്ടു നടികള്‍ ചിത്രീകരണത്തിനിടെ ഗര്‍ഭിണികളായപ്പോള്‍ അവരുടെ ഗര്‍ഭവും പ്രസവവും കഥയാക്കി വാണിജ്യവല്‍ക്കരിച്ചു വിറ്റുകാശാക്കിയതിനെതിരെ ഒരു സാംസ്‌കാരിക പൊലീസിന്റെയും ശ്രദ്ധ പതിഞ്ഞു കണ്ടില്ല.മനപൂര്‍വമായിരിക്കില്ല. അവിടെ കളിമാറും. കാരണം എതിര്‍പ്പിന്റെ ശബ്ദങ്ങളില്‍ പലരുംതന്നെ ഈ പരമ്പരകളുടെ അച്ചടക്കമുള്ള പ്രേക്ഷകരായിക്കാനാണു വഴി.
കിടപ്പറ രംഗങ്ങള്‍ തന്മയത്വത്തോടെ ആവിഷ്‌കരിക്കുന്ന സിനിമകള്‍ക്കെതിരേ ഇന്നോളം ആരുമത്ര പ്രതിഷേധിച്ചു കണ്ടിട്ടില്ല. എ സര്‍ട്ടിഫിക്കറ്റ് വേണമെന്നൊരു നിര്‍ബന്ധം മാത്രമേ ഉണ്ടാവാറുള്ളൂ. അപ്പോഴൊരു സംശയം. ഐശ്വര്യ റായിയും അഭിഷേകും ഭാര്യാഭര്‍ത്താക്കന്മാരായി ഒരു സിനിമ വരികയും അതിലവരുടെ കിടപ്പറ രംഗമുണ്ടാവുകയും ചെയ്താല്‍, ഇനി സിനിമ ഇറക്കാന്‍ സാധിക്കില്ലെന്നു കേരളത്തിലെ സ്പീക്കറും സിനിമാ മന്ത്രിയുമടക്കമുളളവര്‍ തീട്ടൂരമിറക്കുമോ?