Showing posts with label n.rajesh kumar. Show all posts
Showing posts with label n.rajesh kumar. Show all posts

Wednesday, May 27, 2015

ചില പുറംചട്ട ചിന്തകള്‍

 ര്‍ഷങ്ങള്‍ക്കുമുമ്പാണ്. ഞാനന്ന് കോട്ടയത്ത് ദീപികയില്‍ രാഷ്ട്രദീപിക സിനിമയുടെ പത്രാധിപരാണ്. പ്രിയ സുഹൃത്ത് പി.കെ.രാജശേഖരനോ ഭാര്യ രാധിക സി.നായരോ പറഞ്ഞിട്ടാവണം, പ്രസാധകനായിരുന്ന അകാലത്തില്‍ പൊലിഞ്ഞ റയിന്‍ബോ രാജേഷ് ഒരുദിവസം വിളിക്കുന്നു:' നിങ്ങള്‍ നന്നായി വരയ്ക്കുമെന്നു കേട്ടു. ഒഴിവാകാന്‍ നോക്കരുത്. എനിക്കൊരു പുസ്തകത്തിന്റെ പുറംചട്ട ഡിസൈന്‍ ചെയ്തു തരണം. അന്റോണിയോ സ്‌കാര്‍മേതയുടെ പോസ്റ്റ്മാന്‍ എന്ന വിഖ്യാത ക്ലാസിക്കിന്റെ വിവര്‍ത്തനമാണ്. ഡി.വിനയചന്ദ്രന്‍ സാറിന്റേതാണ് മൊഴിമാറ്റം.
കവര്‍ ഡിസൈനിങിനൊന്നും എന്നേക്കൊണ്ടു കൊള്ളില്ല എന്ന വിശ്വാസമുണ്ടായിരുന്നതുകൊണ്ട് ആവതു പറഞ്ഞുനോക്കി. എനിക്കതിന്റെ സാങ്കേതികതയൊന്നുമറിയില്ല. പക്ഷേ രാജേഷ് വിടുന്ന മട്ടില്ല. സൈസും മറ്റു സ്‌പെസിഫിക്കേഷനുമെല്ലാം പറഞ്ഞു തന്നു. ''മോശമാണെങ്കില്‍ ഞാനേറ്റു, നിങ്ങളിതു ചെയ്തുതന്നേ ഒക്കൂ.'' എന്നൊരു ശാസനയോടെ പതിവു ശൈലിയില്‍ രാജേഷ് ഫോണ്‍ ഒറ്റയേറ്.
ഞാനാകെ ബേജാറിലായി. പുസ്തകച്ചട്ട എന്നൊരു സങ്കല്‍പമൊക്കെ മനസിലുണ്ട്. മുമ്പ് അതിനെപ്പറ്റിയൊക്കെ ചിന്തിച്ചിട്ടുമുണ്ട്. എങ്കിലും സ്വന്തം പുസ്തകത്തിന്റെ കാര്യം വന്നപ്പോള്‍ പോലും ധൈര്യമില്ലാതെ,മനോരമയില്‍ സഹപ്രവര്‍ത്തകനായിരുന്ന, നല്ല ചിത്രകാരനും വിഷ്വലൈസറുമായ ചെങ്ങന്നൂരിലെ എം.കെ.വിനോദ്കുമാറിനെയായിരുന്നു ആ ചുമതല അഭ്യര്‍ത്ഥനയോടെ ഏല്‍പിച്ചത്. അതാകട്ടെ സ്വന്തം പ്രസാധനമായിരുന്നു.ആ എന്നോടാണ് മലയാളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രൊഫഷനല്‍ പ്രസാധകന്‍ തന്റെയൊരു പുസ്തകത്തിന്റെ പുറംചട്ട രൂപപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്. ഇന്റര്‍നെറ്റിനെയാണ് ഞാന്‍ ആശ്രയിച്ചത്. അതേപേരില്‍ ഹോളിവുഡ് നോവലിനെ ദൃശ്യവല്‍ക്കരിച്ചതിന്റെ ചില ചിത്രങ്ങള്‍ അവിടെ നിന്നു കിട്ടി. അതുവച്ച് ഒരു ഡിസൈന്‍. വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ സംഗതി കണ്ടപ്പോള്‍ രാജേഷിന് ഇഷ്ടമായി. അതുപയോഗിക്കുകയും ചെയ്തു. പുസ്തകം രണ്ടാം പതിപ്പടിച്ചപ്പോഴും കവര്‍ മാറ്റിയില്ല. അങ്ങനെ ആദ്യമായൊരു പുസ്തകത്തിന്റെ ഇംപ്രിന്റില്‍ കവര്‍. എ.ചന്ദ്രശേഖര്‍ എന്ന് അച്ചടിച്ചു വന്നു.
ഒരുപാടു കുറവുകളുണ്ടായിരുന്നു പുറംചട്ടയ്ക്ക്. ഒന്നാമത് റെസൊല്യൂഷന്‍ കുറഞ്ഞ ചിത്രമായിരുന്നു അതിന്റെ മങ്ങല്‍. പിന്നെ നോവല്‍ പേരിന് ഞാനുപയോഗിച്ച ഫോണ്ട്. ഡോ.പി.കെ.രാജശേഖരന്‍ പിന്നീടൊരിക്കല്‍ അതിനെപ്പറ്റി ഒരു കഌസ് തന്നെയെടുത്തു. പുസ്തകച്ചട്ടയ്ക്കാവുമ്പോള്‍ വളരെ ദൂരെ നിന്നു തന്നെ കാണാനും എളുപ്പത്തില്‍ വായിക്കാനുമാവുന്ന നിറത്തിലും നിറവിലും തന്നെ പേരുകൊടുക്കണം. ഞാനാവട്ടെ പച്ചയില്‍ ബ്രൗണ്‍ നിറത്തില്‍ അക്ഷരങ്ങള്‍ വിന്യസിച്ചിട്ട് അതിനല്‍പം പിന്നാമ്പുറ ഗ്‌ളോ മാത്രമാണ് നല്‍കിയിരുന്നത്. ഇംഗഌഷ് ഫോണ്ടിനോടു സാമ്യമുള്ളൊരു ഫോണ്ടാണ് ഉപയോഗിച്ചത്. വിവര്‍ത്തനമാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാവണമെന്നൊരു ആശയമായിരുന്നു എന്റെ മനസില്‍.
പിന്നീടായിരുന്നു അദ്ഭുതം.
വര്‍ഷങ്ങള്‍ക്കു ശേഷം, ആദ്യവട്ടം മംഗളത്തില്‍ കന്യകയുടെ പത്രാധിപരായിരിക്കെ വീണ്ടും ഒരുദിവസം രാജേഷിന്റെ വിളി.' ചന്ദ്രശേഖരാ എനിക്കൊരു സഹായം വേണം. ഒരു കവിതാസമാഹാരമിറക്കുന്നുണ്ട്. കവി കണ്ണന് ഒരേ നിര്‍ബന്ധം കവര്‍ നിങ്ങളെക്കൊണ്ടു തന്നെ ചെയ്യിക്കണമെന്ന്. നിങ്ങളുടെ പോസ്റ്റമാന്‍ കവര്‍ കണ്ടിട്ടാണ്. ആളെ ഞാനങ്ങോട്ടു വിടുന്നു.'
ഞാനാകെ ചമ്മി നാറി എന്നു പറയുന്നതാണ് ശരി. ഒന്നാമത് എനിക്ക് കണ്ണനെ പരിചയമില്ല. രണ്ടാമത് എന്റെ കവര്‍ കണ്ടിഷ്ടപ്പെട്ട് ഒരാള്‍, അതും അറിയപ്പെടുന്നൊരു കവി എന്നെക്കൊണ്ടുതന്നെ പുസ്തകത്തിന്റെ പുറംചട്ട ചെയ്യിക്കണമെന്നു പറയുന്നെന്നൊക്കെ കേട്ടാല്‍....രണ്ടുദിവസം കഴിഞ്ഞ് കണ്ണന്‍ എന്നെത്തേടി വന്നു,ഓഫീസില്‍ തന്നെ. തന്റെ ആഗ്രഹം പറഞ്ഞു. ഞാന്‍ ധര്‍മ്മസങ്കടത്തിലായി. പ്രൊഫഷനല്‍ ഡിസൈനറൊന്നുമല്ലെന്നു തുറന്നു പറഞ്ഞു. പക്ഷേ കണ്ണനും വിടുന്നില്ല. ഏതായാലും ഒരു ശ്രമം നടത്തിനോക്കാമെന്നു പറഞ്ഞ് അദ്ദേഹത്തെ മടക്കിയയച്ചു. അദ്ദേഹം തന്നിട്ടുപോയ കവിതകളുടെ ഡിടിപി പ്രതി വായിച്ചു നോക്കിയപ്പോള്‍ മനസില്‍ വന്നൊരു ആശയം പിറ്റേന്ന് അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. അതുതന്നെ മതിയെന്ന് കണ്ണനും പറഞ്ഞപ്പോള്‍ ഒന്നു ശ്രമിച്ചുനോക്കാമെന്ന് എനിക്കും തോന്നി.
ഉടുപ്പ് എന്നാണ് സമാഹാരത്തിന്റെ പേര്. കടല്‍ത്തീരമണലില്‍, അലസമായി കുത്തിനിര്‍ത്തിയ മട്ടില്‍ കൈകൊണ്ടു മെടഞ്ഞൊരു ഓലപ്പാവയില്‍ തോര്‍ത്തുകൊണ്ടൊരു കുഞ്ഞുടുപ്പ്. സൂര്യപ്രകാശത്തില്‍ ആ പാവയുടെ തീരമണ്ണില്‍ ചാര്‍ത്തിയ നിഴലും ചേര്‍ന്നൊരു സാധ്യതയാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്. നെറ്റായ നെറ്റെല്ലാം തപ്പി നോക്കി. ഗൂഗിള്‍ അന്ന് ഇന്നത്തെ ഗൂഗിളായി്ട്ടില്ലല്ലോ. കടലും തീരവുമെല്ലാം ധാരാളം. പക്ഷേ ഓലപ്പാവയ്ക്ക് എവിടെപ്പോകാന്‍? നല്ല റെസൊല്യൂഷനുള്ള ഇമേജും വേണം (ഇതിനോടകം അതിനെപ്പറ്റിയെല്ലാം ചില്ലറ ഗ്രാഹ്യമുണ്ടായിട്ടുമുണ്ട്) ഒടുവില്‍ ഒരു ബുദ്ധി തോന്നി. സഹപ്രവര്‍ത്തകനായിരുന്ന ഫോട്ടോഗ്രാഫര്‍ എബ്രിഡ് ഷൈനിനോട് (അതേ 1983ലൂടെ സംവിധായകനായിത്തീര്‍ന്ന ആള്‍തന്നെ! കന്യകയില്‍ എന്റെ ഫോട്ടോഗ്രാഫറായിരുന്നു) സംഗതി പറഞ്ഞു. ഇത്തരം പരീക്ഷണങ്ങള്‍ക്കൊക്കെ എപ്പോഴും താല്‍പര്യമുള്ള ഷൈനിന് സംഗതി ഇഷ്ടപ്പെട്ടു. പോരാത്തതിന് കവിത ഇഷ്ടപ്പെടുന്ന ആളുമാണ് ഷൈന്‍. അടുത്തു തന്നെ കന്യകയ്ക്കു വേണ്ടി കൊച്ചി കടപ്പുറത്ത് ഔട്ട്‌ഡോറില്‍ വച്ച് നടന്ന ഒരു ഫാഷന്‍ ഷൂട്ടിനിടെ, ഷൈന്‍ തന്നെ തരപ്പെടുത്തിയ ഒരു ഓലപ്പാവകൊണ്ട് ഷൈന്‍ എനിക്കു വേണ്ട ചില ഫ്രെയിമുകളെടുത്തു തന്നു. ഞാന്‍ ഉദ്ദേശിച്ച പാവയായിരുന്നില്ല അതെങ്കിലും കവറിന്റെ ആവശ്യത്തിന് അതുവച്ച് അഡ്ജസ്‌ററ് ചെയ്യാം. കടല്‍ത്തീരത്തിന്റേതാണെങ്കിലും ആയിടയ്ക്ക് ഷൈന്‍ ഗോവയില്‍ പോയപ്പോള്‍ ഗോവന്‍ കോട്ടയുടെ പശ്ചാത്തലത്തില്‍ ഷൂട്ട് ചെയ്ത രസികന്‍ ചില തീരദൃശ്യങ്ങളുണ്ട്. തീരമടിഞ്ഞൊരു പഴയ തടിക്കപ്പലിന്റെ അസ്ഥികൂടവുമൊക്കെയായി (അത് പിന്‍ചട്ടയിലാണ് വന്നത്) ഒരുമാതിരി കന്നത്തില്‍ മുത്തമിട്ടാള്‍ ശൈലിയില്‍ ഒരു പടം. അതു പശ്ചാത്തലമാക്കി അതില്‍ ഓലപ്പാവയെ പിടിപ്പിച്ചു. കണ്ണനും രാജേഷിനും കവര്‍ ഏറെ ഇഷ്ടപ്പെട്ടു. ആകെ ഒരു കുഴപ്പം മാത്രം. അച്ചടിച്ചു വന്നപ്പോള്‍, കവര്‍ ക്രെഡിറ്റ്‌സില്‍ എന്റെ പേരു മാത്രം. ചിത്രമെടുത്ത ഷൈന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. മനഃപൂര്‍വമല്ലെങ്കിലും അതൊരു സ്ഖലിതമായി. ഷൈന്‍ അതു പരിഭവത്തോടെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇന്നും അതൊരു സങ്കടമായി മനസിലുണ്ട്.
വീണ്ടും ഒരിക്കല്‍ക്കൂടി പുസ്തകച്ചട്ടയ്ക്ക് എന്നെ വിനിയോഗിച്ചതും രാജേഷ് തന്നെയാണ്. അപ്പോഴേക്ക് റെയിന്‍ബോയുടെ പ്രഭാവമൊക്കെ ലേശം മങ്ങിത്തുടങ്ങുന്നുണ്ട്. ഇപ്പോള്‍ മനോരമയിലുള്ള പ്രേംകുമാറാണ് രാജേഷിന്റെ വലംകൈ. ഇസ്മയില്‍ ഖാദറെയുടെ ഒരു പുസ്തകത്തിനു കവര്‍ ചിത്രം വേണം. രാജേഷ് എന്നെ വിളിക്കുന്നു: ഒന്നു സഹായിക്കണം. പുസ്തകത്തിന്റെ ടൈറ്റില്‍ പറഞ്ഞുതന്നു. നെറ്റില്‍ തപ്പി കാദറെയെപ്പറ്റി കൂടുതലറിഞ്ഞപ്പോള്‍ സംഗതി എനിക്കും പ്രയാസമുള്ളതായി തോന്നിയില്ലെന്നതാണ് സത്യം. നെറ്റിലെ ഇമേജുകള്‍ വച്ചൊരു കൊളാഷ്. അതില്‍ ഫോട്ടോഷോപ്പില്‍ വളരെ സൂക്ഷ്മമായ ചില ഫൈനല്‍ ടച്ചുകള്‍ രവിച്ചേട്ടന്‍ വക. നോവലിന്റെ ഹിംസാത്മകത ആവഹിച്ചൊരു ലാറ്റിനമേരിക്കന്‍ സ്പര്‍ശമാണ് മുഖചിത്രത്തിനു നല്‍കാന്‍ ശ്രമിച്ചത്. ഇതൊക്കെയാണെങ്കിലും പിന്നീട് രാജേഷിലൂടെ പ്രസിദ്ധീകൃതമായ എനിക്കു സംസ്ഥാന അവാര്‍ഡ് നേടിത്തന്ന ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോളിന് മുഖചിത്രമൊരുക്കിയത് ഞാനായിരുന്നില്ല, ടൂണ്‍സ് ഇന്ത്യയിലുള്ള ആര്‍ടിസ്റ്റ് മഹേഷ് വെട്ടിയാറാണ്.
ഇത്രയുമൊക്കെയാണ് എന്റെ പുറംചട്ടപ്പുരാണം.
ഒരു ടിപ്പണി കൂടി ചേര്‍ത്ത് ഈ ആത്മസ്ഖലനം അവസാനിപ്പിക്കാം. വര്‍ഷങ്ങള്‍ക്കിപ്പുറം, കെ. എ. ബീനച്ചേച്ചിയുടെ ഒരു പുസ്തകം. കന്യകയില്‍ ചേച്ചി എഴുതിയ ഒരു കോളത്തിന്റെ സമാഹരണമാണ്. ഭൂതക്കണ്ണാടി. കോഴിക്കോട് പൂര്‍ണ പുറത്തിറക്കുന്നു. ഞാന്‍ ചെയ്തിട്ടുള്ള പുസ്തകച്ചട്ടകള്‍ കണ്ടിട്ടുള്ളതുകൊണ്ടാണ് ബിനച്ചേച്ചി ആ പുസ്തകത്തിനും എന്നോടൊരു ഡിസൈന്‍ ആവശ്യപ്പെടുന്നു. ഞാന്‍ ഒരെണ്ണം തയാറാക്കി കൊടുക്കുകയും ചെയ്തു. വാസ്തവത്തില്‍ ഒരേ ഇമേജുപയോഗിച്ച് രണ്ട് വേര്‍ഷനുകളും നല്‍കി. അതുകണ്ടിട്ട് ബീനച്ചേച്ചി വിളിച്ച് ഒരുപാടു നല്ലവാക്കുകള്‍ പറഞ്ഞു. മാസങ്ങള്‍ക്കിപ്പുറം പുസ്തകമിറങ്ങി, ബീനച്ചേച്ചി ഒപ്പിട്ട ഒരെണ്ണം എനിക്കയച്ചുകിട്ടി. അതുപക്ഷേ ഞാന്‍ ചെയ്ത പുറംചട്ടയോടെയായിരുന്നില്ല! ഒപ്പമുള്ള കുറിപ്പില്‍ ബീനച്ചേച്ചി അതു വ്യക്തമാക്കുകയും ചെയ്തിരുന്നു- അവര്‍ അവരുടെ ശൈലിയില്‍ കവര്‍ മാറ്റുകയായിരുന്നു.
ഇപ്പോള്‍ ഈ കുറിപ്പു വായിക്കുന്നവര്‍ക്കു തോന്നും, ഒരല്‍പം ഈര്‍ഷ്യയോടെ എന്റെ ഡിസൈന്‍ ഉപേക്ഷിച്ചതിലുള്ള ഉള്ളിന്റെയുള്ളിലെ വിങ്ങലോടെയാവും ഞാനീ കുറിപ്പവസാനിപ്പിക്കുക എന്ന്. എന്നാല്‍ ആന്റീ ക്ലൈമാക്‌സ് അതല്ല. ഭൂതക്കണ്ണാടിക്ക് എന്റെ കവര്‍ ഉപയോഗിക്കാതിരുന്നതില്‍ അന്നെന്നല്ല, ഇപ്പോഴും എനിക്കു തെല്ലുമില്ല കുണ്ഠിതം. കാരണം, എന്റെ പണി അതല്ല. ഞാനൊരു ഡിസൈനറല്ല. അതുകൊണ്ടുതന്നെ അതിന്റെ നിലവാരത്തില്‍ അവകാശവാദങ്ങളില്ല, അതുപേക്ഷച്ചതില്‍ നിരാശയും.
ആകെയുള്ളത് അഭിമാനവും സന്തോഷവുമെല്ലാമാണ്. മലയാള പ്രസാധനചരിത്രത്തില്‍ മൂന്നു പുസ്തകങ്ങള്‍ക്ക് പുറംചട്ടയൊരുക്കാനായ പ്രൊഫഷലല്ലാത്തൊരാളെന്ന നിലയ്ക്ക്. പിന്നെ തീരാത്ത കടപ്പാടും. എന്നെക്കൊണ്ട് ഇതു ചെയ്യിച്ച അന്തരിച്ച എന്‍.രാജേഷ്‌കുമാറിനും!

Thursday, March 29, 2012

മഴവില്ല് വിരിയിക്കുന്ന ഓര്‍മ്മകള്‍


എന്റെ നാലാമത്തെ പുസ്തകത്തിന്റെ പ്രസാധകനായിരുന്നു രാജേഷ് കുമാര്‍. പക്ഷെ അതെന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായിരുന്നു. കാരണം, ഏറ്റവും മികച്ച സിനിമാഗ്രന്ഥത്തിനുള്ള 2008 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കം സിനിമാപ്പുസ്തകത്തിനുളള കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു പുരസ്‌കാരങ്ങള്‍ നേടിയ രചനയായിരുന്നു അത്. അതിന് അവാര്‍ഡ് ഉറപ്പാണെന്ന് കയ്യെഴുത്തുപ്രതി (കംപോസ്ഡ് പ്രതി എന്നല്ലേ ശരി) വായിച്ച് ആവേശം കൊണ്ട് എന്നെ വിളിച്ചുപറഞ്ഞ ആദ്യത്തെ ആളായിരുന്നു രാജേഷ്കുമാര്‍. 

രാജേഷിനെ ഞാന്‍ പരിചയപ്പെടുന്നത്, പത്തുവര്‍ഷം നീണ്ട മലയാളമനോരമപര്‍വത്തിലെ, കോട്ടയം വാസക്കാലത്തായിരുന്നില്ല. ഒരു പക്ഷേ, രാജേഷിനെ മിക്ക ചങ്ങാതികളും പരിചയപ്പെടുന്നത് രാജേഷിന്റെ ഡി.സി.ബുക്‌സ് കാലഘട്ടത്തിലായിരുന്നിരിക്കണം. എന്നാല്‍ അന്നൊന്നും എനിക്കു രാജേഷിനെ നേരിട്ടറിയില്ല. അതിനു തക്ക ഒരു എഴുത്തുകാരനുമായിരുന്നില്ലല്ലോ ഞാന്‍. മനോരമ വിട്ട് തിരുവനന്തപുരത്ത് വെബ് ലോകം ഡോട്ട് കോമില്‍ ( മലയാളം വെബ് ദുനിയ ഡോട്ട് കോം) ചീഫ് സബ് എഡിറ്ററായിരിക്കെയാണ് രാജേഷ് ഒരിക്കല്‍ പ്രസ് കഌബിനടുത്തുള്ള ഞങ്ങളുടെ ഓഫീസില്‍ വന്ന് പരിചയപ്പെടുന്നത്. അന്ന് എന്നോടൊപ്പം സബ് എഡിറ്ററായിരുന്ന ഡോ. രാധിക സി.നായരുമായുള്ള പരിചയത്തിലാണ് രാജേഷും നോമ സംഘടനയുടെ ഭാരവാഹിയായ അളിയനും കൂടി എത്തുന്നത്. ഡി.സി. ബുക്‌സ് വിട്ട് നോമയുടെ സഹകരണത്തോടെ സ്വന്തമായി ചങ്ങന്നൂരില്‍ നിന്ന് റെയ്ന്‍ബോ ബുക്‌സ് ആരംഭിക്കുന്നതു പറയാനും ഉദ്ഘാടനത്തിനു ക്ഷണിക്കാനുമായിരുന്നു ആ വരവ്. പുസ്തകങ്ങള്‍ക്കായി വെബ് ദുനിയയില്‍ വളരെയേറെ എഡിറ്റോറിയല്‍ സ്ഥലം മാറ്റിവച്ചിട്ടുണ്ടായിരുന്നു.

മാസങ്ങള്‍ക്കു ശേഷം ഒരിക്കല്‍, ഡോ.പി.കെ.രാജശേഖരനോ രാധികയോ പറഞ്ഞറിഞ്ഞിട്ടായിരിക്കണം, രാജേഷ് എന്നെ ഫോണില്‍ വിളിച്ചു. സിനിമാ സംബന്ധിയായ ഒരു നിഘണ്ടു. സാങ്കേതിക പദാവലി മാത്രമല്ല, ലോകപ്രസിദ്ധമായ ചിത്രങ്ങളുടെ എല്ലാം വിവരങ്ങള്‍ ഒറ്റനോട്ടത്തിലറിയാന്‍ ഉദ്ദ്യേശിച്ച് ഒരു ചലച്ചിത്ര വിജ്ഞാനകോശം റെയ്ന്‍ബോയ്ക്കു വേണ്ടി ചെയ്യണം. ഒരു പുസ്തകം എന്റെ പേരില്‍ വരുന്നതിലുള്ള അപക്വമായ ആവേശത്തില്‍ ഞാനത് ഏറ്റെടുത്തെങ്കിലും കുറേയേറെ വിവരങ്ങളും ടൈറ്റിലുകളും ടൈപ്പ് ചെയ്‌തെങ്കിലും നിത്യത്തിരക്കില്‍ ആ സംരംഭം അപൂര്‍ണമായി.

പിന്നീട് ഇടയ്ക്കിടെ രാജേഷിനെ കാണാറുണ്ടായിരുന്നു. ഇതിനിടെ ഞാന്‍ സ്ഥാപനങ്ങള്‍ തോറും അടയ്ക്കാമരങ്ങളില്‍ ഒന്നില്‍ നിന്ന് ഒന്നിലേക്ക് പാക്കു പറിക്കുന്നയാള്‍ ചാടുന്നതുപോലെ ചാടിച്ചാടി പോയി. 2003ല്‍ ആദ്യവട്ടം കന്യകയുടെ പത്രാധിപരായപ്പോള്‍ ഞാന്‍ വീണ്ടും രാജേഷിനെ വിളിച്ചു. കന്യക നടത്തുന്ന ക്യാംപസ് രചനാ മത്സരം-തൂലിക- സ്‌പോണ്‍സര്‍ ചെയ്യാമോ എന്നു ചോദിച്ച്. അതില്‍ സഹകരിച്ചു എന്നുമാത്രമല്ല, ഇന്നത്തെ തിരക്കഥാകൃത്ത് രാജേഷ് വര്‍മ കോ-ഒര്‍ഡിനേറ്റ് ചെയ്ത മത്സരത്തിന്റെ വിധി കല്‍പിക്കാന്‍ സര്‍വ ശ്രീ പിപി രവീന്ദ്രന്‍, വിസി ഹാരിസ്, മനോജ് കൂറൂര്‍ തുടങ്ങിയവരെ ഓഫീസില്‍ ക്ഷണിച്ചു വരുത്തി സഹായിക്കുകയും ചെയ്തു രാജേഷ്. പിന്നീട്, എസ്.ഗുപ്തന്‍ നായര്‍ സാറിന്റെ ആത്മകഥ-മനസാസ്മരാമി-യുടെ പ്രകാശനവേളയില്‍ തിരുവനന്തപുരത്തെ റഷ്യന്‍ കള്‍ചറല്‍ സെന്ററില്‍ വച്ചായിരുന്നു ആ മത്സരത്തിന്റെ സമ്മാനദാനം.

അധികമാര്‍ക്കുമറിയാത്ത എന്നിലെ ചിത്രകാരനെ, വിഷ്വലൈസറെ തിരിച്ചറിഞ്ഞ് പ്രസാധനരംഗത്തെത്തിച്ചതും രാജേഷാണ്. രാഷ്ട്രദീപിക സിനിമാവാരികയുടെ പത്രാധിപരായിരിക്കെ ഒരുദിവസം ഒരു വിളി: " ചന്ദ്രശേഖര്‍, നിങ്ങളൊരു നല്ല ഡിസൈനറാണല്ലോ, റെയ്ന്‍ബോയ്ക്ക് ഒരു കവര്‍ ചെയ്തു തരണം. അന്റോണിയോ സ്‌കാര്‍മേറ്റായുടെ ദ് പോസ്റ്റ്മാന്‍ വിവര്‍ത്തനത്തിനാണ്.ഒഴിഞ്ഞുമാറേണ്ട. നിങ്ങള്‍ക്കു ചെയ്യാനാവും എന്നെനിക്കറിയാം." ഗുഹയില്‍ നിന്നെന്നോണം മുഴക്കമുള്ള ശബ്ദത്തില്‍ അക്ഷരവടിവൊത്ത ഉച്ചാരണത്തില്‍ പൊട്ടിവീഴുന്ന വാക്കുകള്‍. പാര വച്ചത്, മനോരമയില്‍ സഹപ്രവര്‍ത്തകനായിരുന്ന കല്ലിശ്ശേരിക്കാരന്‍ തന്നെയായ വിനോദാണോ, രാധികയോ രാജശേഖരനോ എന്നറിയില്ല. ഏതായാലും ഈ ചുറ്റ് രാജേഷ് ഊരുന്ന ലക്ഷണമില്ല. ഇന്റര്‍നെറ്റില്‍ നിന്ന് പോസ്റ്റ്മാന്റെ സിനിമാസ്റ്റില്‍ വച്ചായിരുന്നു ആ കവര്‍ ഞാന്‍ രൂപകല്‍പനചെയ്തത്. പിന്നീട് രണ്ടവസരങ്ങളില്‍ കൂടി രാജേഷിനു വേണ്ടി പുസ്തപ്പുറംചട്ട ചെയ്യേണ്ടി വന്നിട്ടുണ്ട് എനിക്ക്. ഇസ്മയില്‍ കാദറെയുടെ ബ്രോക്കണ്‍ ഏപ്രില്‍ എന്ന നോവലിന്റെ വിവര്‍ത്തനത്തിന്. പിന്നീട് ആ കവര്‍ കണ്ട് ഇഷ്ടപ്പെട്ട് രാജേഷിനെ അന്വേഷിച്ചു ചെന്ന യുവകവി കണ്ണന്റെ ഉപ്പ് എന്ന കവിതാസമാഹാരത്തിന്.

വര്‍ഷങ്ങള്‍ക്കു ശേഷം, അമൃത ടിവിയിലെ സീനിയര്‍ ന്യൂസ് എഡിറ്ററായിരിക്കെ, ഔദ്യോഗികമായ പീഡനപര്‍വത്തില്‍ നിന്ന് സ്വയരക്ഷയ്ക്കായി, അര്‍ധവിരാമമിട്ട സിനിമാ എഴുത്തിനെ വീണ്ടെടുത്ത്, ഏഴെട്ടുവര്‍ഷമായി തുടര്‍ന്നു ന്ന സിനിമാസമയത്തെക്കുറിച്ചുള്ള ഗവേഷണം പൊടിതട്ടിയെടുത്തു കംപ്യൂട്ടറിലേക്കു പകര്‍ത്തിത്തീര്‍ത്തപ്പോള്‍ ആദ്യം വിളിക്കാന്‍ തോന്നിയത് രാജേഷിനെയാണ്. കുറ്റബോധത്തോടെയാണ് രാജേഷിനോട് സംസാരിച്ചത്. പഴയ വിജ്ഞാനകോശം ഉഴപ്പിയെങ്കിലും, പുതിയ പുസ്തകം രാജേഷിന് ഇറക്കാനാകുമോ എന്നാരായാന്‍. അല്‍പം സാമ്പത്തിക ഞെരുക്കത്തിലായി അത്ര നല്ല അവസ്ഥയിലായിരുന്നില്ല രാജേഷപ്പോള്‍. ഒറ്റ ചോദ്യമേ ഉണ്ടായുള്ളൂ:" അതെന്താ നിങ്ങള്‍ ഡിസി ബുക്‌സിനു കൊടുക്കാതെ എന്നെ വിളിച്ചത്?"

പഴയൊരു കടപ്പാടിന്റെ ബാക്കിയാണെന്നു പറഞ്ഞപ്പോള്‍ മറുത്തൊന്നുമാലോചിക്കാതെ രാജേഷ് പറഞ്ഞു: "കയ്യെഴുത്തു പ്രതി അയയ്ക്കൂ."

കയ്യെഴുത്തുപ്രതിയായല്ല, ചിത്രങ്ങള്‍ സഹിതം വച്ച് പേജ് ലേ ഔട്ട് ചെയ്ത പേജ്‌മേക്കര്‍ ഫയലാണ് സിഡിയില്‍ പകര്‍ത്തി അയച്ചത്.കൊറിയര്‍ കിട്ടി രണ്ടാം ദിവസം രാത്രി ടോപ് ടെന്‍ അറ്റ് ടെന്‍ ബുള്ളറ്റിന്‍ പാതി ഇടവേളയിലായ സമയത്ത് രാത്രി പത്തരയ്ക്ക് രാജേഷിന്റെ കോള്‍:"ചന്ദ്രശേഖര്‍ സംഗതി ഗംഭീരമായിരിക്കുന്നു. ഞാന്‍ പ്രവചിക്കുന്നു ഇതിനൊരു നാഷനല്‍ അവാര്‍ഡ് ഉറപ്പ്. കളിയായി കരുതേണ്ട.മുമ്പ് നരേന്ദ്രപ്രസാദ് സാറിന്റെ പുസ്തകം വായിച്ചപ്പോള്‍ ഞാനിതേപോലെ വിളിച്ചു പറഞ്ഞതാണ്. അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ അദ്ദേഹം അതോര്‍മ്മിക്കുകയും ചെയ്തു. ഇതും അതുപോലെ സംഭവിക്കും. അതു കഴിഞ്ഞ് നമുക്കു സംസാരിക്കാം." 


രാജേഷിന്റെ വാക്ക് പാഴ് വാക്കായില്ല. ദേശീയ ബഹുമതിയൊന്നും കിട്ടിയില്ലെങ്കിലും സംസ്ഥാനത്ത് സിനിമാരചനയ്ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയതിന്റെ 25-ാം വര്‍ഷം അതു നേടിയെന്നുമാത്രമല്ല ദേശീയതലത്തില്‍ അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മലയാള പുസ്തകവും ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍ ആയിരുന്നു.

പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പില്‍ രാജേഷ് എഴുതി:ദൃശ്യമാധ്യമങ്ങളില്‍ കാലം അടയാളപ്പെടുന്നതിനെക്കുറിച്ചുള്ള മിഴിവാര്‍ന്ന ഈ പഠനം രീതികൊണ്ടും സമീപനം കൊണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു. സാന്ദ്രമായ ഭാഷയുടെയും പുസ്തകത്തിന്റെ സംവിധാനമികവിന്റെയും അധ്യായവിഭജനത്തിന്റെയും പ്രത്യേകതകള്‍ എടുത്തുപറയേണ്ടിയിരിക്കുന്നു. അച്ചടി/ദൃശ്യമാധ്യമങ്ങളിലെ ദീര്‍ഘമായ പരിചയം കൊണ്ടുണ്ടായ ഗ്രന്ഥകാരന്റെ വിഷയവൈവിദ്ധ്യം കൃതി നമുക്കു പകര്‍ന്നു തരുന്നു. സാഹിത്യത്തിലെ കാലത്തെക്കുറിച്ചു മികച്ച പഠനങ്ങളുണ്ടായിട്ടുണ്ടെങ്കിലും ചലച്ചിത്രത്തിലെ കാലം ആദ്യമായിട്ടാണ് പരിശോധിക്കപ്പെടുന്നത്. സിനിമയുടമായി ബന്ധപ്പെട്ട് മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും മികച്ച കൃതികളിലൊന്നായി ഇതിനെ സ്വീകരിക്കാം.

സംസ്ഥാന അവാര്‍ഡ് വിവരം രാജേഷിനെ വിളിച്ചു പറഞ്ഞപ്പോള്‍ ഒറ്റ വാചകത്തിലായിരുന്നു മറുപടി'ഞാന്‍ അന്നേ പറഞ്ഞിരുന്നതല്ലേ' പിന്നീട് അവാര്‍ഡ് നിശയ്ക്ക് പ്രസധാകന്റെ പ്രതിനിധിയായി രാജേഷിന്റെ തിരുവനന്തപുരത്തുള്ള ജ്യേഷ്ഠനും ഭാര്യയുമാണ് വന്നത്.

ഒരു വര്‍ഷം കഴിഞ്ഞ് മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം പുസ്തകത്തിന്റെ പ്രകാശനവിവരം അറിയിച്ചുകൊണ്ട് എസ്.എം.എസ് അയച്ചപ്പോള്‍ ഒരൊറ്റവരി മറുപടി വന്നു:"KASHTAM" അതിനു മറുപടിയായി നേരിട്ടു വിളിച്ചപ്പോള്‍ പരിഭവം. "നിങ്ങള്‍ക്കാ പുസ്തകം റെയ്ന്‍ബോയ്ക്കു തരാമായിരുന്നു." അങ്ങനെയല്ല, അത് പ്രസാധകര്‍ കൊണ്ടുവന്ന ആശയം ഭേദഗതികളോടെ എന്റെ  വഴിക്ക് പുസ്തകമാക്കിയതാണ് എന്നു വിശദീകരിച്ചുകൊടുത്തപ്പോള്‍ രാജേഷ് തൃപ്തനായി.

പിന്നീട് രാജേഷ് പ്രത്യക്ഷപ്പെടുന്നത് കോട്ടയത്ത് 2009 ല്‍ നടന്ന ദര്‍ശന പുസ്തകമേളയ്ക്കു മുമ്പാണ്. "നമുക്ക് ബോധതീരങ്ങള്‍ പ്രകാശനം ചെയ്യണം.ആരെ വേണമെങ്കിലും വിളിച്ചോളൂ." അങ്ങനെയാണ് ലോഹിതദാസിനെ ക്ഷണിച്ച് മേളയില്‍ വച്ച് എന്റെ പുസ്തകം പ്രകാശിപ്പിച്ചത്. അത്തവണത്തെ പ്രസാധകനുള്ള മേളയുടെ അവാര്‍ഡും രാജേഷിനായിരുന്നു.

ചെറുകിട പ്രസാധകര്‍ ചേര്‍ന്ന് സമാന്തരമായി ഒരു വില്‍പനകേന്ദ്രശൃംഖല ഉണ്ടാക്കാനുള്ള ശ്രമം കുത്തകകള്‍ അട്ടിമറിച്ചതിലും, തന്റെ പുസ്തങ്ങളില്‍ മികച്ചതും വില്‍പനയുള്ളതുമായ പലതിന്റെയും അവകാശം അട്ടിമറിയിലൂടെ തട്ടിപ്പറിച്ചതിലും, റെയന്‍ബോ പുസ്തകങ്ങളുടെ വിതരണത്തിന് നല്‍കാതിരുന്ന പരിഗണനയിലും മറ്റുമുള്ള വ്യക്തിദു:ഖം പലപ്പോഴും സംഭാഷണങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട് രാജേഷ്്.

ഇക്കഴിഞ്ഞ ബുധനാഴ്ച 28 ന് കരള്‍ രോഗം ബാധിച്ച് ഈ ലോകം വിട്ടു പോയ രാജേഷിന്റെ ശരീരം കാണാന്‍ ചെന്നു നില്‍ക്കുമ്പോഴും ഒപ്പം എന്നെ രാജേഷിനു പരിചയപ്പെടുത്തിയ രാധിക ഉണ്ടായിരുന്നു. ഞാന്‍ രാധികയോടു പറഞ്ഞു: "രാജേഷ് ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ എന്റെ അവാര്‍ഡു പുസ്തകം ഉണ്ടാകുമായിരുന്നില്ല. എനിക്ക് അവാര്‍ഡ് കിട്ടാനും പോകുമായിരുന്നില്ല."