Showing posts with label mayanadhi malayalam movie review. Show all posts
Showing posts with label mayanadhi malayalam movie review. Show all posts

Thursday, January 04, 2018

മായയ്ക്കപ്പുറത്തെ ഉണ്മകള്‍

ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടിയില്‍ ഒരു ഗാനരംഗമുണ്ട്. സ്വര്‍ഗങ്ങള്‍ സ്വപ്‌നം കാണും മണ്ണിന്‍ മടിയില്‍...എന്ന ജോണ്‍സണ്‍ മാഷിന്റെ അതിമനോഹരമായ മെലഡി. അതിന്റെ രണ്ടാം ചരണത്തില്‍ ജയറാമും ഉര്‍വശിയും കൂടിയുള്ള ഒരു രതിരംഗമുണ്ട്. ഇരുവരുടെയും അതിസമീപദൃശ്യങ്ങളിലൂടെ സുവിദിതമാക്കുന്ന രതിമൂര്‍ച്ഛയുടെ അപാരത.തരിക്കും അശ്‌ളീലമില്ലാത്ത രതിചിത്രീകരണം, അതും ഒരു ഗാനത്തിലൂടെ. പക്ഷേ ആ രംഗം പകര്‍ന്നു തരുന്ന ദൃശ്യാനുഭവം തുറന്ന കിടപ്പറ ചിത്രീകരിക്കുന്ന വിദേശചിത്രങ്ങളെപ്പോലും വെല്ലും. ആഷിഖ് അബുവിന്റെ മായാനദിയെപ്പറ്റി ഇന്റര്‍നെറ്റിലും അല്ലാതെയും ഒരുപാട്, ഒരുപക്ഷേ സമീപകാല സിനിമയില്‍ ഒരു സിനിമയെപ്പറ്റി എഴുതപ്പെട്ടതില്‍ നെഗറ്റീവും പോസിറ്റീവുമായ അത്രവളരെ വായിച്ചിട്ടു പോയി കണ്ടപ്പോള്‍, പരക്കെ ചര്‍ച്ചചെയ്യപ്പെട്ട സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്, നീയെന്താ ഒരു പ്രോസ്റ്റിറ്റിയൂട്ടിനെപ്പോലെ സംസാരിക്കുന്നേ തുടങ്ങിയ സംഭാഷണങ്ങള്‍ക്കുമുപരി ഓര്‍ത്തുപോയത് ഭരതനെയും അദ്ദേഹം ചിത്രീകരിച്ച ആ ഗാനരംഗത്തെയുമാണ്. കാരണം അപ്പു എന്ന അപര്‍ണയും മാത്തന്‍ എന്ന മാത്യൂസും അപ്പുവിന്റെ അമ്മയില്ലാത്ത രാത്രിയില്‍ അവളുടെ വീട്ടില്‍ ഇണചേരുന്ന രംഗം മുഴുവന്‍ ഒരു ഗാനത്തിന്റെ മൂഡില്‍ ആഷിഖ് ചിത്രീകരിച്ചിരിക്കുന്നത് ഭരതന്റെ ശൈലി അനുസ്മരിപ്പിക്കുംവിധത്തിലാണ്. ഇതിനര്‍ത്ഥം, ആഷിഖ് ഭരതനെ അനുകരിച്ചു എന്നല്ല. അനുകരണം വേറെ പ്രചോദനം വേറെ. റാണി പത്മിനിക്കുമപ്പുറം മാധ്യമത്തില്‍ ആഷിഖ് കയ്യടക്കം പ്രകടിപ്പിക്കുന്ന സിനിമയാണ് മായാനദി. അതിന്റെ ട്രീറ്റ്‌മെന്റ് മാത്രമല്ല, അതിന്റെ ഛായയും സന്നിവേശവും കാസ്റ്റിങും അടക്കമുള്ള മേഖലകളില്‍ സംവിധായകന്റെ സാന്നിദ്ധ്യമെന്നല്ല, കൈത്തഴക്കം വന്ന സംവിധായകനെ തന്നെ കാണാം.
എന്നാല്‍, അഭിനന്ദിക്കേണ്ടയാളുകള്‍ ദിലീഷ് നായരും ശ്യാം പുഷ്‌കരനുമണ്. ഒന്നുമില്ലെങ്കിലും തൊണ്ടിമുതലില്‍ വിറ്റോറിയ ഡിസീക്കയുടെ ബൈസൈക്കിള്‍ തീവ്‌സിനോടും മഹാനദിയില്‍ ഗൊദ്ദാര്‍ദ്ദിന്റെ ബ്രത്ത്‌ലസിനോടുമാണല്ലോ ശ്യാമിന്റെ സിനിമകള്‍ കൂട്ടിവായിക്കപ്പെടുന്നത് അഥവാ താരതമ്യപ്പെടുന്നത്. തീര്‍ച്ചയായും അതൊരംഗീകാരമാണ്, ആക്ഷേപമല്ല. ഇനി അനുകരണമാണെന്നു തന്നെ വയ്ക്കുക, ഭേദപ്പെട്ട നിലയ്ക്ക് ബോധത്തോടെ ഒരു സിനിമ പടച്ചുവിട്ടാല്‍ എന്താണു കുഴപ്പം? മായാനദിയില്‍ കെ.ജി ജോര്‍ജുണ്ട്, പത്മരാജനുണ്ട്, ഭരതനുണ്ട്, ഐ വി ശശിയുമുണ്ട്. മെറ്റാറിയലിസത്തിന്റെ നവഭാവുകത്വത്തിന്റെ കലര്‍പ്പില്ലാത്ത സത്യക്കാഴ്ചകളാണ് പേരില്‍ മായയുണ്ടെങ്കിലും മായാനദി. അതു നൊമ്പരങ്ങളുടെ മാത്രമല്ല പ്രണയത്തിന്റെയും തീഷ്ണത ഒരുപോലെ ആവഹിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുന്നു. കാലത്തോടാണ് അത് സംവദിക്കുന്നത്, കാലത്തെ തന്നെയാണ് അഭിമുഖീകരിക്കുന്നതും.

ചില സന്ദേഹങ്ങള്‍ കൂടി മഹാനദി മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്വേച്ഛപ്രകാരം പൂര്‍ണമനസോടെ തന്നെ സ്വീകരിക്കുന്ന ആഴത്തില്‍ അയാളെ അറിയാവുന്ന അപ്പു സെക്‌സ് ഒരു മുന്നുറപ്പല്ല എന്നു പറയുന്നതോടെ നീയെന്താ ഒരു മാതിരി പ്രോസ്റ്റിറ്റിയൂട്ടിനെ പോലെ സംസാരിക്കുന്നേ എന്നാണ് മാത്തന്‍ തിരിച്ചു ചോദിക്കുന്നത്. അവനോട്, അവനോടു മാത്രമുള്ള ഇഷ്ടം കൊണ്ട് സ്വയം അവനു കാഴ്ചവച്ച് അപര്‍ണയോടാണ് അവനിതു ചോദിക്കുന്നത്. ഇവിടെ, പ്രോസ്റ്റിറ്റിയൂട്ടുകളെ പോലെ എന്ന പ്രയോഗത്തിലൂടെ മാത്തന്‍ പ്രതിനിധാനം ചെയ്യുന്നതും പിന്നീട് അയാള്‍ക്കൊപ്പം അവളെ വീട്ടില്‍ കാണുന്ന അപ്പുവിന്റെ അമ്മ അവളെ അങ്ങനെ വിളിക്കുന്നതും സമൂഹത്തിന്റെ പുഴിക്കുത്തുവീണ ചിന്താഗതിയുടെ വെളിപ്പെടലാവുകയല്ലേ? പ്രോസ്റ്റിറ്റിയൂട്ടുകളായാല്‍ ഇങ്ങനെയൊക്കെ സംസാരിക്കുമെന്നോ, ഇങ്ങനെയൊക്കെയാണു സംസാരിക്കുക എന്നോ ആണോ മാത്തനടക്കമുള്ള പുരുഷവര്‍ഗത്തിന്റെ ധാരണ? അതോ അങഅങനെ സംസാരിച്ചിട്ടുള്ള ലൈംഗികത്തൊഴിലാളികളോടൊത്തുള്ള അനുഭവങ്ങളില്‍ നിന്നാണോ അയാളങ്ങനെ പറയുന്നത്? അതേ സമയം, സ്വതന്ത്രബോധമുള്ള അപര്‍ണ പോലും, ചുംബനസമരത്തെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിടുന്ന അനിയനോടു ചോദിക്കുന്നത് നിനക്കു നാണമില്ലേടാ ഇങ്ങനത്തെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ എന്നാണ്.വ്യക്തിസ്വാതന്ത്ര്യത്തിന്‍മേല്‍ സമൂഹം അടിച്ചേല്‍പിക്കുന്ന വ്യവസ്ഥാപിത വിലക്കുകളില്‍ നിന്ന് മനസുകൊണ്ടുപോലും തെന്നിമാറാന്‍ ബോധമുള്ളവര്‍ക്കുപോലും എത്ര പ്രയാസമാണെന്ന് അവളുടെ ചോദ്യം വ്യക്തമാക്കുന്നുണ്ട്.
സിനിമയില്‍ നായികയുടെ പൊക്കിള്‍ച്ചുഴിയൊന്ന് അനാവൃതമായാല്‍ അതു സമൂഹമാധ്യമങ്ങളില്‍ പങ്കിടുന്ന ഞരമ്പുരോഗികളുടെയും അതു കണ്ടാലുടന്‍ അവളുടെ തൊഴില്‍ മതിയാക്കിച്ച് അവളെ കടല്‍കടത്തുന്ന സഹോദരന്റെയും മാനസികാവസ്ഥ പുരുഷകേന്ദ്രീകൃതമല്ല മറിച്ച് കടുത്ത സ്ത്രീവിരുദ്ധത പുലര്‍ത്തുന്നതാണ്. സ്വന്തം കാലില്‍ കുടുംബം നോക്കി നിലനില്‍ക്കാന്‍ പോരാടുന്ന പെണ്ണിനെ മാത്രമല്ല മായാനദി കാണിച്ചുതരുന്നത്. അതിനിടയിലും സ്വന്തം സ്വത്വസ്വാതന്ത്ര്യത്തിനു വേണ്ടി നിലപാടെടുക്കുന്നവളുടെ ധൈര്യം കൂടി അതു വെളിവാക്കുന്നുണ്ട്.

പേരില്‍ നദിയുണ്ടെങ്കിലും അതു പ്രത്യക്ഷമാവുന്നത് പ്രേക്ഷകന്‍ ഒരിക്കലും ശ്രദ്ധിക്കാത്തവിധം ക്‌ളൈമാക്‌സില്‍ നായകനെതിരേ തമിഴ്‌നാട് പൊലീസ് നടത്തുന്ന എന്‍കൗണ്ടര്‍ രംഗത്താണ്. അതാകട്ടെ, സമാന്തരമായി ഫാന്റസി സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നായികയുടെ അതിഭൗതികദൃശ്യത്തിലേക്കു ഫെയ്ഡൗട്ടാവുകയാണ്. സ്‌ക്രീനില്‍ എന്തു കാണിക്കണം എന്നതിനേക്കാള്‍ എന്തു കാണിക്കരുത് എന്നതില്‍ പുലര്‍ത്തിയ മികവും ചാതുര്യവുമാണ് ആഷിഖ് അബുവിന്റെ കരത്ത്.