Showing posts with label jayaraj. Show all posts
Showing posts with label jayaraj. Show all posts

Friday, April 13, 2018

കഥ കടഞ്ഞെടുത്ത രസഭാവുകത്വം

About National Award winning movie Bhayanakam, published in Mangalam newspaper on 14th April 2018

എ.ചന്ദ്രശേഖര്‍
 നവരസങ്ങളെ അധികരിച്ച് ഒരു ചലച്ചിത്ര പരമ്പര. ഒറ്റവാചകത്തില്‍ കേള്‍ക്കുമ്പോള്‍ എളുപ്പമെന്നോ ഇതിലെന്ത് അദ്ഭുതമെന്നോ തോന്നാവുന്ന ഒരാശയം.എന്നാല്‍ ഓരോ ഭാവത്തെയും കഥാവസ്തുവിലുള്‍പ്പെടുത്തി അതിന്റെ ഭാവുകത്വം, അന്തസത്ത ഉടനീളം നിലനിര്‍ത്തി ഒന്‍പതു വ്യത്യസ്ത സിനിമകള്‍ സൃഷ്ടിക്കുക എന്നു പറയുന്നത് ലോകസിനിമയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു മാത്രമല്ല ദുര്‍ഘടങ്ങളില്‍ ദുര്‍ഘടവുമാണ്. ക്രിസ്റ്റോഫ്് കീസ്ലോവ്‌സ്‌കിയെ പോലുള്ള സംവിധായകപ്രതിഭകള്‍ നേരത്തെ സമാനമായ സിനിമാപരമ്പരകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഡെക്കലോഗ് എന്ന ആ സിനിമാശ്രംഖല പത്തുകല്‍പനകളെ ഉള്‍ക്കൊണ്ടു പ്രാഥമികമായി ടിവിക്കു വേണ്ടി നിര്‍മിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. കാലത്തിന്റെ ക്‌ളിപ്ത ബാധ്യതയില്ലാതെ നവരസങ്ങളിലെ ഓരോ ഭാവത്തെയായെടുത്ത് ഇതിവൃത്തമാക്കി പ്രമേയം കണ്ടെത്തി ഒരു ചലച്ചിത്രപരമ്പരയൊരുക്കുക എന്ന സാഹസം ജയരാജ് പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതിഭില്‍ ഉത്തമവിശ്വാസമുണ്ടായിരുന്നലര്‍ക്കു പോലും മതിയായ വിശ്വാസമുണ്ടായിരുന്നോ എന്നു സംശയം. പക്ഷേ, കരുണം, ശാന്തം, ബീഭത്സ (ഹിന്ദി), അദ്ഭുതം, വീരം എന്നിവ കഴിഞ്ഞ് ഭയാനകത്തിലെത്തി നില്‍ക്കുമ്പോള്‍ ജയരാജ് സ്വയം ഒരദ്ഭുതമാവുകയാണ് മലയാള സിനിമയില്‍. അവയില്‍ മൂന്നെണ്ണം രാജ്യ,രാജ്യാന്തര ബഹുമതിള്‍ സ്വന്തമാക്കുകയും ചെയ്തു. അതിശയോക്തി കൂടാതെ പറഞ്ഞാല്‍, ഭയാനകം ജയരാജ് സിനിമകളില്‍ പുരസ്‌കാരവേട്ടകളിലൂടെ രാജ്യാന്തരകീര്‍ത്തി നേടിയ ഒറ്റാല്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച രചനകളിലൊന്നുതന്നെയാണ്.
ഭാവത്തിനനുസരിച്ച് ഒരു ദൃശ്യാഖ്യാനമൊരുക്കുമ്പോള്‍ അതിന്റെ ഇതിവൃത്തമെന്തെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. നവരസങ്ങളില്‍ ഒരു പക്ഷേ ഹാസ്യവും കരുണവുമൊക്കെ കഥയിലാവഹിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ ഘടനയ്ക്കപ്പുറം അതിന്റെ അന്തരാത്മാവില്‍ ഭയാനകം പോലൊരു ഭാവത്തെ വിളക്കിച്ചേര്‍ക്കുക എന്നത് ക്ഷിപ്രസാധ്യമല്ല. വേണമെങ്കില്‍ ഒരു ഹൊറര്‍ ചിത്രമെടുത്ത് ജയരാജിന് ഭയാനകം എന്ന ഭാവത്തെ ആവിഷ്‌കരിക്കാമായിരുന്നു. അതാണെളുപ്പവഴി. എ്ന്നാല്‍ മനുഷ്യകഥാനുഗായികളെ എന്നെന്നും ഇഷ്ടപ്പെടുന്ന, അവന്റെ വ്യഥകളെ വേപഥുവിനെ, പ്രത്യാശകളെ, പ്രണയത്തെ, ഇവയെല്ലാം ചേര്‍ന്ന സങ്കീര്‍ണ മനസുകളുടെ അന്തരാളങ്ങളെ ദൃശ്യവല്‍ക്കിരിക്കാന്‍ എന്നും താല്‍പര്യം കാണിച്ച ജയരാജിനെപ്പോലൊരു തിരക്കഥാകൃത്ത് തേടിപ്പോയത് സാഹിത്യപൈതൃകത്തിലേക്കാണെന്നതാണ് അംഗീകാരത്തിന്റെ മാറ്റുകൂട്ടുന്നത്. തകഴിയുടെ ബൃഹത്തായ കയര്‍ എന്ന നോവലിലെ ഏതാനും അധ്യായങ്ങളില്‍ നിന്നാണ് ജയരാജ് ഭയാനകം നെയ്‌തെടുത്തിരിക്കുന്നത്. അതാകട്ടെ യുദ്ധങ്ങളുടെ നിരര്‍ത്ഥകത ചര്‍ച്ച ചെയ്യുന്നു. യുദ്ധക്കെടുതിയുടെ ഭീകരതയ്‌ക്കൊപ്പം യുദ്ധം സാധാരണ മനുഷ്യരിലുണ്ടാക്കുന്ന സാമൂഹികവും സാമ്പത്തികവും വ്യ്കതിപരവുമായ പരിവര്‍ത്തനങ്ങളെ വിശകലനം ചെയ്യുന്നു.
ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് ഒരു കാലിന് പരുക്കേറ്റ് പോസ്റ്റ് മാന്‍ ജോലിയുമായി കുട്ടനാട്ടിലേക്കു സ്ഥലം മാറിയെത്തുന്ന പോസ്റ്റ്മാന്‍ എന്നതിനപ്പുറം പേരില്ലാത്ത നായകകഥാപാത്രത്തിലൂടെയാണ് ഭയാനകം ഇതള്‍വിരിയുന്നത്. യുദ്ധാനന്തര സാമൂഹികാവസ്ഥ ഏറെയൊന്നും ബാധിച്ചിട്ടില്ലാത്ത കുട്ടനാടുപോലെ തനി കര്‍ഷക കുഗ്രാമപരിസരങ്ങളിലെ ശരാശരിയിലും താഴെയുള്ള പിന്നോക്കക്കാരന്റെയും ഇടത്തരക്കാരന്റെയും മറ്റും ജീവിതം പട്ടിണി മാറ്റാന്‍ പട്ടാളത്തില്‍ച്ചേര്‍ന്ന അവരുടെ ഇളംമുറക്കാരുടെ മണിയോര്‍ഡറുകളിലൂടെ എങ്ങനെ മാറിമറിയുന്നുവെന്നാണ് പോസ്റ്റ്മാന്റെ അനുഭവങ്ങളിലൂടെ ആദ്യപകുതിയില്‍ ചിത്രം തുറന്നുകാണിക്കുന്നത്. കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലും ദൂരെങ്ങോ കാണാദിക്കുകളിലുള്ള മക്കളില്‍ നിന്നും മരുമക്കളില്‍ നിന്നും കൊച്ചുമക്കളില്‍ നിന്നുമെല്ലാം വന്നെത്തുന്ന ചില്ലിക്കാശും അണപൈസകളും കൊണ്ടെത്തിക്കുന്ന പോസ്റ്റ്മാന്‍ സ്വാഭാവികമായി അവര്‍ക്ക് ബന്ധുവാകുന്നു, ശുഭശകുനമാവുന്നു, ഭാഗ്യം കൊണ്ടുവരുന്ന വിശിഷ്ടാതിഥിയാവുന്നു. വിഷുവും ഓണവും പൊലിപ്പിക്കാന്‍ വന്നെത്തുന്ന ദൈവദൂതനാണവര്‍ക്കയാള്‍. അപ്പോഴാണ് ലോകം രണ്ടാമതൊരു യുദ്ധത്തിന്റെ കൊലവിളിയിലേക്കു നീങ്ങുന്നത്. യൂദ്ധഭൂമി കരുതിവച്ചിട്ടുള്ള ചതിവറിയാതെ വയറു നിറയ്ക്കാന്‍ ബ്രിട്ടീഷ് കൂലിപട്ടാളത്തില്‍ ചേരാനൊരുങ്ങുന്ന യുവാക്കളുടെ നീണ്ട നിര കണ്ട് നിസഹായനായി നില്‍ക്കാന്‍ മാത്രമേ അയാള്‍ക്കാവുന്നുള്ളു.
കണ്ണടച്ചുതുറക്കുന്നതിനകം പോസ്റ്റ്മാന്‍ ആ നാടിന്റെ മുഴുവന്‍ ദുശ്ശകുനമായിത്തീരുകയാണ്. മുമ്പ് പ്രതീക്ഷിക്കാത്ത സമയം മക്കളുടെ കാശുമായി എത്തിയിരുന്ന അയാള്‍ ഇപ്പോള്‍ കൊണ്ടുവരുന്ന കമ്പിസന്ദേശങ്ങളിലെല്ലാം ഉള്ളടക്കം ഒന്നാണ്. വിലാസയുടമയുടെ പട്ടാളത്തിലെ ബന്ധുവിന്റെ വിയോഗം. ആര്‍ക്കുവേണ്ടിയെന്നോ എവിടെയാണു നടക്കുന്നതെന്നോ അറിയാത്ത ഒരു യുഗം ഭൂഖണ്ഡങ്ങള്‍ക്കിപ്പുറം ഒരു കൊച്ചു ഗ്രാമത്തിലെ മനുഷ്യര്‍ക്ക് ശവപ്പറമ്പാകുന്നതെങ്ങനെ എന്നു ഭയാനകം കാണിച്ചുതരുന്നു.
കമ്പോള സിനിമകളില്‍ മാത്രം കണ്ടറിഞ്ഞ, കമ്പോള സിനിമകളെഴുതി സ്ഥിതപ്രതിജ്ഞനായ രഞ്ജി പണിക്കരുടെ ഒരുഗ്രന്‍ മേക്കോവറാണ് ഭയാനകത്തിന്റെ ഏറ്റവും വലിയ പ്‌ളസ് പോയിന്റ്. ചിത്രത്തെ അപ്പാടെ തോളിലേറ്റുന്ന പ്രകടനമികവാണ് ജയരാജിന്റെതന്നെ ആകാശക്കോട്ടയിലെ സുല്‍ത്താനിലൂടെ തിരക്കഥാകൃത്തായി രംഗത്തു വന്ന രഞ്ജി പണിക്കരുടെ പോസ്റ്റ്മാന്‍. ആശാ ശരത്,വാവച്ചന്‍, സബിത ജയരാജ്, ഷൈനി ജേക്കബ്, ആന്റണി കളത്തില്‍, കേശവ് വിജയരാജ്, വൈഷ്ണവി വേണുഗോപാല്‍, ബിലാസ് നായര്‍ തുടങ്ങിയവരാണ് താരനിരയില്‍. ഒരു തകഴിക്കഥയില്‍ നിന്ന് നൂറുക്കു നൂറും സംവിധായകന്റേതായ ഒരു സിനിമ എങ്ങനെയുണ്ടാക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഭയാനകം. അതിസൂക്ഷ്മമായ സംവിധാനമികവാണ് ഭയാനകത്തില്‍ ജയരാജ് പ്രകടിപ്പിച്ചിട്ടുള്ളത്. ഒരുപക്ഷേ, തിരക്കഥാകൃത്തിനെ അതിശയിപ്പിക്കുന്നുണ്ട് ജയരാജിലെ സംവിധായകന്‍ എന്നതാണ് വാസ്തവം.
സാങ്കേതിക ശാഖയില്‍ ഭയാനകം കരുതി വച്ചിട്ടുളള രണ്ട് അദ്ഭുതങ്ങള്‍ കൂടി പരാമര്‍ശിക്കാതെ പോയ്ക്കൂടാ. അതിലൊന്ന് നവാഗതനായ നിഖില്‍ എസ് പ്രവീണിന്റെ ഛായാഗ്രഹണവും മറ്റൊന്ന് അതിശയിപ്പിക്കുന്ന എം.കെ.അര്‍ജുനന്റെ പശ്ചാത്തലസംഗീതവുമാണ്. സവിശേഷമായ വര്‍ണപദ്ധതിയിലൂടെ കഥയുടെ ഊടും പാവും ആവഹിച്ച ഛായാഗ്രണമികവിലൂടെ നിഖില്‍ എസ്. പ്രവീണ്‍ നാളെയുടെ വാഗ്ദാനമാവുമ്പോള്‍ ചെറുപ്പക്കാരെ പോലും ബഹുദൂരം പിന്നിലാക്കുന്ന സംഗീതമികവാണ് അര്‍ജുനന്‍ മാസ്റ്റര്‍ പ്രകടമാക്കിയിരിക്കുന്നത്. അര്‍ജുനന്‍ മാസ്റ്റര്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ബഹുമതി കിട്ടാന്‍ ഇത്രയും വൈകിയതെന്തെന്ന ചോദ്യത്തനുത്തരം തേടിയാല്‍ അത് ഭംഗ്യന്തരേണ ജയരാജ് എന്ന സംവിധായകന്റെ മികവിലേക്കാണ് എത്തിച്ചേരുക. കഴിവുള്ളൊരു പ്രതിഭയെ എങ്ങനെ ഉപയോഗിക്കണമെന്ന കരുതലാണ് ഒരു നല്ല ചലച്ചിത്രകാരന്റെ തെളിവ്. ആ ബോധ്യമാണ് ജയരാജിനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അംഗീകാരങ്ങളുടെ നെറുകയിലെത്തിക്കുന്നത്.

Friday, December 11, 2015

ചെറുതല്ല, വലിയ സമാധാനം. അതിലേറെ സന്തോഷം, അഭിമാനം.

ഒരു വലിയ സന്തോഷം അതിന്റെ എല്ലാ ആഴത്തിലും വലിപ്പത്തിലും പങ്കുവയ്ക്കട്ടെ. കേരളത്തിന് സ്വന്തമായൊരു ചലച്ചിത്രമേള വന്നശേഷം രണ്ടു പതിറ്റാണ്ടു തികയ്ക്കുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ മേളയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു ഇന്ത്യന്‍ സിനിമ മത്സരവിഭാഗത്തില്‍ ഏറ്റവും മികച്ച സിനിമയായിരിക്കുന്നു. എന്റെ സന്തോഷത്തിനു കാരണം, അതൊരു മലയാള സിനിമയാണെന്നതാണ്. ജയരാജിന്റെ ഒറ്റാല്‍. ബ്രസീലിയന്‍ സംവിധായകന്‍ ജൂലിയോ ബസാന്‍ അധ്യക്ഷനുംനാദിയ ദ്രസ്തി, അസിമീസ് സംവിധായകന്‍ ജാനു ബറുവഓസ്‌ട്രേലിയയില്‍ നിന്നുള്ള മാക്‌സീന്‍ വില്യംസണ്‍ എന്നിവരുള്‍പ്പെടുന്ന ജൂറിയാണ് മികച്ച സിനിമയായി ഒറ്റാലിനെ തെരഞ്ഞെടുത്തത്.
സന്തോഷം അവിടെത്തീരുന്നില്ല. ലോകപ്രശസ്തനായ ചലച്ചിത്രനിരൂപകന്‍ ഡെറക് മാല്‍ക്കം അധ്യക്ഷനായും ലളിത പഡ്‌ഗോങ്കര്‍,ഇര്‍ഷാദ് കമല്‍ എന്നിവര്‍ അംഗങ്ങളായുമുള്ള രാജ്യാന്തര നിരൂപകസംഘടനയായ ഫിപ്രസ്‌കിയുടെ മികച്ച ചിത്രത്തിനുള്ള ബഹുമതിയും ഒറ്റാലിനു തന്നെ.

അഫ്ഗാന്‍ സംവിധായകന്‍ സിദ്ദീഖ് ബല്‍മാക് ശ്രീലങ്കന്‍ നടി സ്വര്‍ണ മല്ലവരാച്ചി, മീനാക്ഷി ഷെഡ്ഡേ എന്നിവരടങ്ങുന്ന നെറ്റ്പാക്ക് (നെറ്റ് വര്‍ക്ക് ഫോര്‍ ദ് പ്രമോഷന്‍ ഓഫ് ഏഷ്യന്‍ ഫിലിം കള്‍ച്ചര്‍) ജൂറിയും മികച്ച ചിത്രമായി തെരഞ്ഞുടത്ത് ഒറ്റാലിനെത്തന്നെ.
ഇനിയാണ് സന്തോഷത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ കാരണം. മേളയില്‍ കണ്ട സിനിമകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ വോട്ടു ചെയ്ത പ്രേക്ഷകപുരസ്‌കാരവും ഒറ്റാലിനാണ്.
അങ്ങനെ ഐ എഫ് എഫ്.കെയില്‍ ആദ്യമായി മികച്ച സിനിമയാവുന്ന ഇന്ത്യന്‍ സിനിമ, മികച്ച സിനിമ, ഫിപ്രസ്‌കി, പ്രേക്ഷകപ്രീതി എന്നിവയ്ക്കുള്ള പ്രധാന വിഭാഗങ്ങളില്‍പ്പെട്ട നാല്‌
 അവാര്‍ഡുകളും ഒന്നിച്ചു നേടുന്ന ആദ്യസിനിമ തുടങ്ങിയ ബഹുമതികളെല്ലാം ഒറ്റാല്‍ സ്വന്തമാക്കുകയാണ്. മാത്രവുമല്ല, ജൂറിയുടെ പ്രത്യേകതാല്‍പര്യപ്രകാരം ഇതിലഭിനയിച്ച കുമരകം വാസുദേവനും ബാലതാരത്തിനും പ്രത്യേക പരാമര്‍ശം വേറെയും. ഏതൊരു മലയാളി പ്രേക്ഷകനെയും എന്നോണം ഇതെല്ലാം എന്നെ വളരെയേറെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെ, പക്ഷേ...
എന്റെ സന്തോഷം ഇതിലൊന്നുമൊതുങ്ങുന്നതല്ല. അതിന്റെ കാരണങ്ങളും വേറെയാണ്. ഒന്നാമതായി രാജ്യാന്തര നിരൂപകപ്രമുഖരും വിഖ്യാത ചലച്ചിത്രകാരന്മാരുടെ ജൂറിയും പിന്നെ സാധാരണ പ്രേക്ഷകരും ഒരുപോലെ അംഗീകരിച്ച ഈ സിനിമ മേളയുടെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത മലയാളം സിനിമകളുടെ തെരഞ്ഞെടുപ്പു സമിതിയിലെ അംഗങ്ങളില്‍ ഒരാളായിരുന്നു ഞാന്‍. മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുക്കാന്‍ കേരളത്തിനു പുറത്തു നിന്നുള്ള അധ്യക്ഷയും അംഗവുമടങ്ങുന്നൊരു സമിതി രൂപവല്‍ക്കരിക്കുന്നതും മേളയുടെ ചരിത്രത്തിലാദ്യമായിട്ടാണ്. ഐഎഫ് എഫ് ഐ ഡയറക്ടറായിരുന്ന ശ്രീമതി മാലതി സഹായി, പ്രമുഖ നിരൂപകന്‍ ശ്രീ എം.എഫ്.തോമസ്, നിര്‍മാതാവ് ശ്രീ മുദ്ര ശശി, ചലച്ചിത്രകാരനും നിരൂപകനുമായ ശ്രീ സതീഷ് കമ്മത്ത്, പിന്നെ ഞാനും അടങ്ങുന്നതായിരുന്നു സമിതി. ഞങ്ങളുടെ തീരുമാനത്തെ ലോകവും അംഗീകരിച്ചു എന്നതിന്റെ തെളിവായി അവാര്‍ഡ് പ്രഖ്യാപനം.
അതു നല്‍കുന്ന ആശ്വാസവും മറച്ചുവയ്ക്കാനാവുന്നതല്ല. കാരണം മലയാളസിനിമ ടുഡേയിലേക്കുള്ള സിനിമകളുടെ പട്ടിക പുറത്തുവന്ന അന്നുമുതല്‍ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷത്തിലും പരോക്ഷമായും സൈബര്‍ മാധ്യമങ്ങളിലുമെല്ലാം ഞാനടക്കമുള്ള സമിതിയംഗങ്ങളുടെ യോഗ്യതയെ വരെ ചോദ്യം ചെയ്തും വിമര്‍ശിച്ചുമുള്ള എത്രയോ കുറിപ്പുകളും വായ്ത്താരികളും കേട്ടു. പലതും വേദനിപ്പിക്കുന്നതും. ഒറ്റാലൊക്കെയാണോ തെരഞ്ഞെടുക്കുന്നത് എന്ന മട്ടിലുള്ള ചില ചോദ്യങ്ങളും ചോദിച്ചു സിനിമയില്‍ നിന്നുതന്നെയുള്ള അറിയാവുന്ന മറ്റുചിലര്‍.
ആരോപണങ്ങളിലും ആക്ഷേപങ്ങളിലും പലതും സമിതിക്ക് അറിവില്ലാത്തതോ സമിതിയുമായി പരോക്ഷബന്ധം പോലുമില്ലാത്ത ചില നടപടിക്രമങ്ങളുടെ പേരിലും. ജൂറിയുടെ മര്യാദ പാലിച്ചുകൊണ്ടു മാത്രം, വ്യക്തമായി മറുപടിയുണ്ടായിട്ടും ഒന്നിനോടും ആരോടും പ്രതികരിക്കാതെ മൗനം സൂക്ഷിക്കുകയായിരുന്നു ഞങ്ങളോരോരുത്തരും.
സിനിമ കണ്ടാല്‍ അറിയാഞ്ഞിട്ടാണെന്നും സിനിമ കണ്ടാല്‍ മനസിലാവാഞ്ഞിട്ടാണെന്നുംവരെ കേട്ടു. അതിലെല്ലാമുപരിയായി ഒറ്റക്കേള്‍വിയില്‍ ശരിയാണല്ലോ എന്നാര്‍ക്കും തോന്നിയേക്കാവുന്നൊരു യുക്തിയും വിമര്‍ശനമായി ഉയര്‍ന്നുവന്നു.രാജ്യാന്തര ചലച്ചിത്രമേളയില്‍ ഒന്നില്‍പ്പോലും ഒരു മലയാളം സിനിമ മികച്ച സിനിമയ്ക്കുള്ള അംഗീകാരം നേടാത്തത് നല്ല സിനിമ തെരഞ്ഞെടുക്കാനറിയാത്ത കെല്‍പ്പില്ലാത്ത ജൂറികള്‍ കാരണമാണെന്നായിരുന്നു ആ വിമര്‍ശനം. സങ്കടം തോന്നിയിരുന്നു, കുറച്ചൊക്കെ നിരാശയും. എന്തായാലും നമ്മള്‍ വികാരവും വിചാരവുമുള്ള മനുഷ്യര്‍ തന്നെയല്ലേ?
പക്ഷേ, ഒറ്റാല്‍ അതിനെല്ലാമുള്ള മറുപടിയാവുകയാണ്. പ്രത്യക്ഷത്തിലുള്ള മറുപടി. തലയുയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ തന്നെ പറയട്ടെ, കേരളത്തിന്റെ ചലച്ചിത്രമേളയില്‍ ഇതാദ്യമായി ഒരു മലയാള സിനിമ ഒന്നല്ല, പ്രധാനപ്പെട്ട എല്ലാ അവാര്‍ഡും തൂത്തുവാരിയിരിക്കുകയല്ലേ? ഇന്നത്തെ കാലാവസ്ഥയില്‍ പഴയതലമുറക്കാരനായ ജയരാജില്‍ നിന്നാണല്ലോ ഒറ്റാല്‍ സംഭവിച്ചിരിക്കുന്നത് എന്നതിലും അതിയായ സന്തോഷം തോന്നുന്നു.
പ്രിയപ്പെട്ട ഷാജിസാറിനു (ഷാജി എന്‍ കരുണ്‍) നന്ദി. 2003ല്‍ ചലച്ചിത്ര അക്കാദമിയുടെ പടിയിറങ്ങിയ ശേഷം ഈ നീണ്ട കാലയളവിനുശേഷം ചലച്ചിത്രമേളയുടെ ഭാഗമായി പ്രവര്‍ത്തിക്കാനായത് അദ്ദേഹം ക്ഷണിച്ചതുകൊണ്ടുമാത്രമാണ്. അത് ഇങ്ങനൊരു ചരിത്രദൗത്യമായിത്തീര്‍ന്നതില്‍ വിധിക്കു നന്ദിപറയുന്നു, ദൈവത്തിനും.
ഇനി, സന്തോഷത്തിന് ഓര്‍മകളില്‍ നിന്ന ചില ഐസിംഗ് കൂടി വച്ച് അലങ്കരിച്ചോട്ടെ.
ജയരാജിന്റെ കരുണം ദേശീയ ബഹുമതി നേടിയപ്പോള്‍, മലയാള മനോരമയുടെ അഞ്ചാംപേജില്‍ അദ്ദേഹത്തെപ്പറ്റി അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തെപ്പറ്റി ഒരു മൂന്നുകൊളം പെട്ടിക്കുറിപ്പെഴുതിയ പ്രത്യേക ലേഖകന്‍ ഞാനാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, ടിവി ചന്ദ്രന്‍ എന്നിവര്‍ക്കുശേഷം ദേശീയ അവാര്‍ഡ് നേടുന്ന ആദ്യ മലയാള സംവിധായകനായിരുന്നു അദ്ദേഹം.അതിനു കാരണക്കാരനായത് അന്ന് ഡസ്‌കില്‍ കോപ്പി ടേസ്റ്ററായിരുന്ന, കഥാകൃത്തുകൂടിയായ ശ്രീ രാമചന്ദ്രനും. പി്ന്നീട് ചിത്രത്തിലെ നായകനായ ജയരാജിന്റെ ആശ്രിതന്‍ കൂടിയായിരുന്ന വാവച്ചനെയും ചങ്ങനാശേരി എസ്.ബി.കോളജില്‍ ജീവനക്കാരിയും നാടന്‍ പാട്ടുകളുടെ വായ്‌മൊഴിയമ്മയുമായിരുന്ന ഏലിയാമ്മയെയും ജയരാജിന്റെ കോട്ടയം മുട്ടമ്പലത്തിലെ വീട്ടുമുറ്റത്ത് ഒന്നിച്ചു കൊണ്ടുവന്ന് സംസാരിപ്പിച്ച് മനോരമ ഞായറാഴ്ചയ്ക്കുവേണ്ടി ഒരു കവര്‍ ഫീച്ചര്‍ ചെയ്തതും ഞാനായിരുന്നു.
വാല്‍ക്കഷണം: പ്രസ്തുത ഫീച്ചര്‍ ചെയ്തത് ഞാനായിരുന്നു എന്നു കഴിഞ്ഞ ദിവസം മേളപ്പറമ്പില്‍ വച്ചു കണ്ട് ഏതാണ്ട് 22 വര്‍ഷത്തിനു ശേഷം പരിചയം പുതുക്കിയപ്പോള്‍ ജയരാജ് പറഞ്ഞു: ' ഉവ്വ ഞാനോര്‍ക്കുന്നു. അന്ന് എന്റെ വീട്ടില്‍ വന്ന് ചിത്രമെടുത്തത് മരിച്ചുപോയ വിക്ടര്‍ ജോര്‍ജായിരുന്നു. വീട്ടില്‍ പടത്തിനു പറ്റിയ എത്രയോ സ്ഥലങ്ങളുണ്ടായിട്ടും വെള്ളതേച്ച പുറംമതിലില്‍ മഴയത്ത് ചെളിയടിച്ച താഴ്ഭാഗമുള്ളൊരിടത്ത് നിര്‍ത്തിയാണ് വിക്ടര്‍ അന്നു പടങ്ങളെടുത്തത്. ബാക്ക് ഗ്രൗണ്ട് നന്നാവുമോ എ്ന്നു ഞാന്‍ വിക്ടറിനോടു ചോദിക്കുകയും ചെയ്തു. ഡവലപ്പു ചെയ്യാതെ അന്നു ചിത്രം കാണാനാവില്ലല്ലോ. പക്ഷേ അച്ചടിച്ചുവന്നതില്‍ എന്റെ നാളിതുവരെയുള്ള ഏറ്റും മികച്ച പടമായിരുന്നു അത്!'