Showing posts with label film critic. Show all posts
Showing posts with label film critic. Show all posts

Saturday, February 01, 2020

നമ്മുടെ ഉള്ളിലെ സുധാകരന്‍

article published in Kalakaumudi January 26-February 02 2020

എ.ചന്ദ്രശേഖര്‍
നമ്മുടെയെല്ലാം ഉള്ളില്‍ ഒരു സുധാകരനുണ്ട്. കുഞ്ഞുന്നാള്‍ മുതല്‍ക്കേ വീട്ടില്‍ നിന്നു തുടങ്ങുന്ന വിവേചനത്തോടെ പെണ്ണിനോട് അധികാരത്തിന്റെ മേല്‍ക്കോയ്മ മനസില്‍ വച്ചുകൊണ്ടു നടക്കുന്നവര്‍. ആണധികാരത്തിന്റെ മെയില്‍ ഷോവനിസ്റ്റ് പന്നികള്‍. മീന്‍ വറുത്തതുണ്ടാക്കിയാല്‍ മകന് രണ്ടും മകള്‍ക്ക് ഒന്നും പങ്കിടുന്ന അമ്മയില്‍ നിന്ന് പകര്‍ന്നു കിട്ടുന്ന സാംസ്‌കാരിക/സാമൂഹിക സ്വാധീനമാണ് ഈ മനോവൈകല്യത്തിന് നിദാനം. പെണ്ണിനെ കേവലം ഭോഗവസ്തുവോ അതുമല്ലെങ്കില്‍ തനിക്കു വച്ചുവിളമ്പാനുള്ള, തന്റെ വീട്ടുകാര്യങ്ങള്‍ നോക്കാനുള്ളവളോ ആയി കരുതുന്ന മാനസിക നിലവാരം നമ്മളിലോരോരുത്തരിലുമുണ്ട്. പിന്നെ, സംസ്‌കാരത്തിന്റെ ആവരണത്തിനുള്ളിലമര്‍ത്തി അതിനെ പുറത്തുവരാതെ കാക്കുന്നവരാണ് ആണ്‍വര്‍ഗം. ഒളിഞ്ഞുനോട്ടത്തിനും സ്ത്രീപീഡനത്തിനും പൂവാലശല്യത്തിനും എല്ലാം നിദാനമാകുന്നത് അടിസ്ഥാനപരമായി ആണിന്റെ ഈ അധികാരബോധമാണ്. അവനില്‍ സംസ്‌കാരവും സമൂഹവും വളര്‍ത്തുദിശയിലേ ഊട്ടിയുറപ്പിക്കുന്ന മിഥ്യാവബോധങ്ങളാണ്. ഈ മാനസികാവസ്ഥയുടെ വിശകലനമാണ് തീപ്പെട്ടി എന്ന ചിത്രത്തിനു ശേഷം യുവ സംവിധായകനും തിരക്കഥാകൃത്തുമായ ശിവറാം മണി എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമായ തി.മി.രം എന്ന കൊച്ചു ചിത്രം. പി. പത്മരാജന്‍ ഇന്നലെയിലൂടെ പരിചയപ്പെടുത്തിയ നടന്‍ കെ.കെ.സുധാകരന്‍ നിര്‍മിച്ച് അദ്ദേഹം തന്നെ പ്രധാനവേഷമഭിനയിച്ച തി.മി.രം മലയാളിസമൂഹത്തിലെ ഇരട്ടത്താപ്പുകളെയും സദാചാരമിഥ്യകളെയും ഒരുപോലെ തോലുപൊളിച്ചു കാണിക്കുന്നു. അതിശക്തമായ സ്ത്രീപക്ഷ സിനിമയാണിത്. അതിലുപരി അത് മലയാളിയുടെ സദാചാര വൈരുദ്ധ്യത്തിനും ലൈംഗിക മനോവൈകല്യത്തിനും പിന്നിലുള്ള സാമൂഹികാവസ്ഥയെക്കൂടി ആഴത്തില്‍ വിശകലനം ചെയ്യുന്നു.
വ്യവസ്ഥാപിത കഥാനായകനല്ല ചിത്രത്തിലെ വൃദ്ധനായ സുധാകരന്‍ (കെ.കെ.സുധാകരന്‍). കമ്പോളത്തില്‍ വ്യഞ്ജനങ്ങളുടെ മൊത്തവിതരണം നിര്‍വഹിക്കുന്ന ഇടത്തരം കുടുംബത്തിന്റെ നാഥനായ അയാള്‍ ശരാശരി മലയാളി പുരുഷന്റെ എല്ലാ ലൈംഗിക ദാരിദ്ര്യവും അനാരോഗ്യവും മാനസികവൈകല്യവുമുള്ള ഒരു സാധാരണക്കാരനാണ്. വളര്‍ന്നുവന്ന സാഹചര്യം കൊണ്ടു തന്നെ ആണധികാരത്തില്‍ അഹങ്കരിക്കുന്നയാള്‍. ഭാര്യ അയാള്‍ക്ക് വച്ചുവിളമ്പാനും അയാളുടെ മകനെ പ്രസവിക്കാനുമുള്ള ഒരു വസ്തുവാണയാള്‍ക്ക്. കടുത്ത പ്രമേഹത്താല്‍ ലൈംഗികശേഷി പോലും നഷ്ടപ്പെട്ട അയാള്‍ക്ക് പക്ഷേ ആസക്തി അടക്കാനാവുന്നില്ല. അതയാള്‍, അയല്‍ക്കാരിയും വിധവയുമായ കടയുട പുഷ്പമ്മ(ആശ നായര്‍)യില്‍ ബലമായി തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. അതയാളെ വയസാംകാലത്ത് പൊലീസ് സ്‌റ്റേഷന്‍ കയറ്റിക്കുന്നു.
കാശുകൊടുത്ത് രാപ്പാടിയെത്തേടിയണയുമ്പോഴും സുധാകരന് പരാജയം മാത്രമാണ് അനുഭവം. അതയാളിലെ ആണിനെ ഒന്നുകൂടി അപമാനിക്കുന്നതേയുള്ളൂ. ലോകത്ത് പെണ്ണ് എന്ന വര്‍ഗം തന്നെ ഉണ്ടായിരിക്കുന്നത് ആണിന്റെ ആസക്തി മാറ്റാനും ആണിന്റെ സന്തതിപരമ്പരകള്‍ക്കു ജന്മം നല്‍കാനും അവരെ പോറ്റിവളര്‍ത്താനുമാണെന്ന ചിന്താഗതിയുടെ തിമിരബാധയില്‍ ലോകത്തിന്റെ വര്‍ണങ്ങളും മാറ്റത്തിന്റെ വെളിച്ചവും പോലും കാണാനാവാത്തവിധം കാഴ്ചമങ്ങിയ അവസ്ഥയിലാണയാല്‍. സമകാലികലോകത്ത് അക്ഷരാര്‍ത്ഥത്തില്‍ അയാള്‍ അന്യന്‍ തന്നെയാണ്.
വിദ്യാസമ്പന്നനും സിനിമാപ്രേമിയുമായ ഏക മകനന്‍ റാമും(വിശാഖ് നായര്‍) ഭാര്യ വന്ദന(മീരനായര്‍)യും അയാള്‍ക്കൊപ്പമാണ് താമസം. പ്രൊഫഷനല്‍ ഡിഗ്രി ഉണ്ടായിട്ടും സിനിമ എന്ന ലക്ഷ്യത്തിലെത്താന്‍ ആശ്രാന്ത പരിശ്രമത്തിലാണ് മകന്‍.അതിനാല്‍ തന്നെ സാമ്പത്തികമായി സ്വതന്ത്രനല്ല അയാള്‍. സ്വന്തം പ്രതീക്ഷകള്‍ക്കൊത്ത് സ്ത്രീധനം വാങ്ങി ഒരു കല്യാണത്തിനു മുതിരാതെ മകന്‍ സ്വേച്ഛ പ്രകാരം പ്രണയിച്ചു കെട്ടിക്കൊണ്ടുവന്ന മരുമകളെ ഒരുതരത്തിലും അംഗീകരിക്കുന്നില്ല സുധാകരന്‍. വ്യക്തിയെന്ന നിലയ്ക്കു ലിംഗപരം മാത്രമല്ല ആ വേര്‍തിരിവ്. മറിച്ച് സാമ്പത്തിക മാനദണ്ഡങ്ങള്‍ കൂടി ആ ബന്ധം അംഗീകരിക്കാത്തതിനു പിന്നിലുണ്ട്. തന്നോട് മിണ്ടാനോ തനിക്കു വേണ്ടി ഭക്ഷണമൊരുക്കാനോ, എന്തിന് തന്റെ ചെരിപ്പു വച്ച തട്ടിന്റെ മുകള്‍ത്തട്ടില്‍ അവളുടെ പാദരക്ഷ വയ്ക്കാനോ പോലും സമ്മതിക്കുന്നില്ല സുധാകരന്‍. ഒരിക്കല്‍പ്പോലും മകന്റെ കുഞ്ഞിനെ ഒന്നെടുക്കുന്നതായും കാണുന്നില്ല. സുധാകരനിവിടെ സുധാകരനോടല്ലാതെ ആരോടും പ്രത്യേകിച്ച് മമത കാണുന്നില്ല. മറ്റു പെണ്ണുങ്ങളോട് അയാള്‍ക്കുള്ള ലൈംഗികാഭിനിവേശം, സ്വന്തം കിടപ്പറയില്‍ ഭാര്യയോട് കാണിക്കുന്നുമില്ല.
തിമിരം എന്ന ശാരീരികാവസ്ഥയെ ലാക്ഷണികമായൊരു രൂപകമായിട്ടാണ് ഈ ചിത്രത്തില്‍ സംവിധായകനും ഛായാഗ്രാഹകനും കൂടി പ്രതിഷ്ഠിച്ചിട്ടുള്ളത്. 'തി'ന്മ നിറഞ്ഞവന്‍ സുധാകരന്‍, സുധാകരന്റെ സ്ത്രീയെന്ന 'മി'ത്ഥ്യബോധം, സുധാകരന്റെ മാറ്റം ആ'രം'ഭം എന്നിങ്ങനെ മൂന്ന് അധ്യായങ്ങളിലായിട്ടാണ് ഇതിവൃത്ത ഘടന വിന്യസിക്കപ്പെട്ടിട്ടുള്ളത്. ഈ അധ്യായവിഭജനം തന്നെ ആ രൂപകത്തിന്റെ ദൃശ്യാഖ്യാനകത്തെ കൂടുതല്‍ സങ്കീര്‍ണവും അതേസമയം ഗൗരവവുമാക്കുന്നു. കടുത്ത പ്രമേഹം മൂലം തിമിരശസ്ത്രക്രിയ സുസ്സാദ്ധ്യമാവാത്ത സുധാകരനിലൂടെയാണ് തിമിരത്തിന്റെ ഇതിവൃത്തം ഇതള്‍വിരിയുന്നത്. ആയിരങ്ങള്‍ ചെലവിട്ടാല്‍ മുന്തിയ സ്വകാര്യ ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്താം. പക്ഷേ, അത്രയ്ക്കു മുടക്കാന്‍ സുധാകരനോ മകനോ സാമ്പത്തികമില്ല. സര്‍ക്കാരിന്റെ സുരക്ഷാപദ്ധതിക്കുള്ളില്‍ നില്‍ക്കുന്നതല്ല അതിനു വരുന്ന ചെലവ്. അങ്ങനെ അനന്തമായി നീളുന്ന അയാളുടെ തിമിരരോഗത്തിന്റെ പശ്ചാത്തലത്തില്‍ അയാള്‍ കാണുന്ന ലോകകാഴ്ചകളെ തിമിരക്കാഴ്ചകളാക്കിത്തന്നെയാണ് ഛായാഗ്രാഹകന്‍ ഉണ്ണി മടവൂര്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ഇവിടെ തിമിരം സുധാകരന്റെ കണ്ണിലല്ല, മനസ്സില്‍ തന്നെയാണ് എന്നാണ് സംവിധായകന്‍ പറഞ്ഞുവയ്ക്കുന്നത്. എന്നു മാത്രമല്ല, ആണധികാരവ്യവസ്ഥയുടെ തിമിരബാധ വ്യക്തിയിലല്ല, സമൂഹത്തിലപ്പാടെയുള്ളതാണെന്നും ചിത്രം സ്ഥാപിക്കുന്നു. ആണ്‍-പെണ്‍ വേര്‍തിരിവ് സമൂഹം തന്നെ സൃഷ്ടിക്കുന്നതാണ്. മക്കള്‍ക്കായി വറുത്ത മീന്‍ പങ്കുവയ്ക്കുമ്പോള്‍ ആണ്‍-പെണ്‍ വേര്‍തിരിവ് കാണിക്കുന്ന അമ്മയിലാരംഭിക്കുന്നു ആ തിമിരാന്ധതയുടെ വേരുകള്‍. വൈരുദ്ധ്യമെന്തെന്നാല്‍, സ്വന്തം കിടപ്പറയില്‍ ഭാര്യയുമൊത്തുള്ള ലൈംഗികബന്ധം നടക്കെ പുറത്തൊളിച്ചു നിന്ന് കാണാന്‍ ശ്രമിച്ച പിതാവിനെതിരേ ആഞ്ഞടിക്കുന്ന സുധാകരന്റെ മകന്‍ പോലും വേറൊരര്‍ത്ഥത്തില്‍ ആണ്‍കോയ്മയുടെ പൊയ്‌ക്കോലം തന്നെയായിത്തീരുന്നുണ്ട്. സ്വന്തം സ്വപ്‌നം പിന്തുടരാനുള്ള പരിശ്രമങ്ങള്‍ക്കിടെ പ്രാപ്തിക്കേടു കൊണ്ട് നിരന്തരം പരാജിതനാവുന്ന അയാള്‍ക്ക് നിത്യജീവിതത്തിനും പിതാവിന്റെ ശസ്ത്രക്രിയയ്ക്കും പോലും ഭാര്യയുടെ പണ്ടം പണയം വയ്ക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. അത്രയ്ക്കു ദുര്‍ബലനായ ഒരു പുരുഷനായിട്ടും അയാളുടെ നിലപാടുകള്‍ പൂര്‍ണമായും സ്ത്രീയെ അംഗീകരിക്കുന്നതാവുന്നില്ല. മറുവശത്ത് സുധാകരന്റെ ലൈംഗികാസക്തിക്ക് ഇരയായിത്തീരുന്ന അയല്‍ക്കാരി പുഷ്പമ്മയുടെ മകന്‍ പോലും രാഷ്ട്രീയ ഛായയുണ്ടെങ്കിലും വിധവയായ അമ്മയെ പോറ്റിവളര്‍ത്താനുള്ള സാമ്പത്തികസുരക്ഷിതത്വമുള്ളവനല്ല. അങ്ങനെ തി.മി.രത്തിലെ എല്ലാ പുരുഷവേഷങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ സ്്ത്രീക്കു പിന്നിലാണ്, അല്ലെങ്കില്‍ പലവിധത്തില്‍ സ്ത്രീയെ ആശ്രയിച്ചു മാത്രം ജീവിക്കുന്നവരാണ്.
ഇതൊന്നുമല്ല തി.മി.രം എന്ന ചിത്രത്തെ മികച്ചൊരു സ്ത്രീപക്ഷ ചിത്രമാക്കിത്തീര്‍ക്കുന്നത്. ആണ്‍നോട്ടത്തിലൂന്നിയ ലൈംഗികവിവേചനമെന്ന മാനസിക തിമിരത്തിന്റെ മൂലകാരണം തേടുന്നു എന്നതിലാണ് തി.മി.രം സാമൂഹികപ്രസക്തിയാര്‍ജിക്കുന്നത്. ലൈംഗികമായി സ്ത്രീ പുരുഷ പ്രജ്ഞകളെയും മനുഷ്യശരീരത്തെത്തന്നെയും വിഭജിച്ചു കാണുന്ന മനഃസ്ഥിതി നൈസര്‍ഗികമായി മനുഷ്യനു വന്നുചേരുന്നതല്ല, മറിച്ച് സമൂഹം അവനില്‍ അടിച്ചേല്‍പ്പിക്കുന്നതോ അവശേഷിപ്പിക്കുന്നതോ ആണ്. വംശവര്‍ധനയ്ക്കു വേണ്ടി മാത്രം ഇണചേരുന്ന മൃഗചോദനകളില്‍ നിന്നു വിഭിന്നമായി കുടുംബമെന്ന സങ്കല്‍പത്തിലൂന്നി സാമൂഹിക സദാചാരവ്യവസ്ഥകള്‍ കെട്ടിപ്പൊക്കി ലൈംഗികതയെ അതിന്റെ ആണിക്കല്ലായി പ്രതിഷ്ഠിക്കുന്ന മാനവിക മാനുഷികതയ്ക്കു വന്നുഭവിക്കുന്ന പുഴുക്കുത്തലുകളാണ് സമൂഹത്തില്‍ പ്രതിഫലിപ്പിക്കപ്പെടുന്ന ഇത്തരം മിഥ്യാവബോധങ്ങള്‍. മതവും സംസ്‌കാരവും മാത്രമല്ല അജ്ഞതയും വിദ്യാഭ്യാസമില്ലായ്മയുമെല്ലാം അതിന് ഉപോല്‍ബലകമായിത്തീരുന്നുണ്ട്. അധികാരം അതിന്റെ അച്ചാണിയായിത്തീരുന്നുമുണ്ട്.
സ്ത്രീയെ എന്നും തന്റെ അടിമയായി വച്ചുവാഴിക്കാനാണ് പുരുഷന്‍ ചരിത്രത്തിലെന്നും പിന്തുടര്‍ന്നു കണ്ടിട്ടുള്ളത്. നമ്മുടെ കമ്പോള മുഖ്യധാരാ സാഹിത്യ-ചലച്ചിത്രരചനകളിലെല്ലാം പ്രതിഫലിച്ചു കാണുന്നതും ഇതൊക്കെത്തന്നെയാണ്. അതുകൊണ്ടാണ് ജഗന്നാഥന്മാരും ഇന്ദുചൂഡന്മാരും തങ്ങളുടെ നായികമാരെ വരച്ച വരയില്‍ നിര്‍ത്തുന്നത്. തന്റെ പിള്ളേരെ പെറ്റുവളര്‍ത്താന്‍ കൂടെ കൂടുന്നോ എന്ന് നായികയോട് ചോദിക്കുന്നത്. മറ്റുസമയങ്ങളില്‍ വശപ്പിശകുകളായ പെണ്ണുങ്ങളോടോത്ത് ഝാങ്കണക്ക ഝില്ലം ഝില്ലം പൂന്തിവിളയാടുന്നത്. സിനിമയിലെ വല്ല്യേട്ടന്മാരും ഇതില്‍ നിന്നു വിഭിന്നരല്ല. കാലം മാറിയെന്നു വച്ച് അവരുടെ മാനസികാവസ്ഥകള്‍ക്കു മാറ്റം സംഭവിക്കുന്നുമില്ല. മലയാളിയുടെ ലൈംഗിക ഇരട്ടത്താപ്പിനെ തുറന്നുകാട്ടിയ ചാപ്പാക്കുരിശിലെ അര്‍ജ്ജുന്‍ (ഫഹദ് ഫാസില്‍) ഈ ആണത്ത മേല്‍ക്കോയ്മാ മനോനിലയുടെ അങ്ങേയറ്റത്തു നില്‍ക്കുന്നവനാണ്. സ്പിരിറ്റിലെ മദ്യാസക്തനായ രഘുനന്ദനന് മുന്‍ഭാര്യയോട് ചില പ്രത്യേകസാഹചര്യത്തില്‍ തോന്നുന്നത് പരിശുദ്ധമായ പ്രണയമല്ല, മറിച്ച് ''ഒന്നുപിടിച്ച് ബലാല്‍സംഗം ചെയ്യാനാണ്!'' (പുഷ്പമ്മയെ പലതവണ ശ്രമിച്ചിട്ടും സാധിക്കാതെ വരുമ്പോള്‍ തി.മി.രത്തിലെ സുധാകരന്‍ അവളോട് ആരും കേള്‍ക്കാതെ പറയുന്ന ഒരന്ത്യശാസനയുണ്ട്-''നോക്കിക്കോ എന്നെങ്കിലുമൊരിക്കല്‍ ഞാന്‍ നിന്നെ ചെയ്തിരിക്കും!'') നമ്മുടെ പൊതുബോധത്തിലെ നായകന്മാര്‍ക്കെല്ലാമുള്ള ഹീറോയിസത്തിന്റെ സുപ്രധാന ആരോപിതഗുണങ്ങളിലൊന്ന് ആണ്‍കോയ്മാക്കോണിലൂടെയുള്ള ഈ സ്ത്രീവിരുദ്ധ കാഴ്ചപ്പാടാണ്. ഈ നായകസ്വത്വങ്ങളെല്ലാം മലയാള സിനിമയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഊട്ടിയുറപ്പിച്ചിട്ടുള്ളത് തീര്‍ത്തും സ്ത്രീവിരുദ്ധമായ, ലൈംഗികവിവേചനത്തിന്റെ പുരുഷനോട്ടങ്ങള്‍ തന്നെയാണ്. ഈ പുരുഷനോട്ടത്തിനു പിന്നിലുള്ള വളര്‍ത്തുദോഷത്തിലേക്കു വെളിച്ചം വീശുന്നു എന്നതാണ് തി.മി.രം.എന്ന കൊച്ചു സിനിമയുടെ പ്രസക്തി.
സ്വകാര്യ ആശുപത്രിയില്‍ തന്നെ ഒടുവില്‍ തിമിര ശസ്ത്രക്രിയയ്ക്കു പ്രവേശിപ്പിക്കപ്പെടുന്ന സുധാകരന് വാസ്തവത്തില്‍ ആദ്യോദ്യമത്തില്‍ കാഴ്ച ഭാഗികമായി വീണ്ടുകിട്ടുന്നുണ്ട്. അയാള്‍ വര്‍ഷങ്ങളായി താന്‍ ധരിക്കുന്ന ഷര്‍ട്ടിന്റെ കളര്‍ പോലും കാണുന്നത് അപ്പോഴാണ്. പക്ഷേ കാഴ്ചയിലുണ്ടാവുന്ന ഈ വ്യക്തത അയാളിലെ ഉള്‍ക്കാഴ്ചയുടെ തകരാറു മൂലം പെട്ടെന്ന് അണുബാധയേറ്റ് വീണ്ടും മറയുകയാണ്. അതിന് വഴിവയ്ക്കുന്നതോ, സ്വന്തം മകനും ഭാര്യയും കിടക്കുന്ന കിടപ്പറയില്‍ ഒളിഞ്ഞു നോക്കാന്‍ പോകുന്നതിന്റെ അനന്തരഫലമായി ഉണ്ടാവുന്നതാണ്. തുടര്‍ന്നുണ്ടാവുന്ന സങ്കീര്‍ണതയ്ക്ക് ഐസൊലേഷന്‍ വാര്‍ഡിലെ ഏകാന്തവാസത്തിനു വിധിക്കപ്പെടുന്നിടത്താണ് സുധാകരനിലെ ആണത്ത തിമിരം യഥാര്‍ത്ഥത്തില്‍ അയാളെ വിട്ടകലുന്നത്. അവിടെ തന്നെ ശുഷ്രൂഷിക്കാന്‍ നില്‍ക്കുന്ന യുവതിയായ നഴ്‌സ് അനിഷ(രചന നാരായണന്‍കുട്ടി)യാണ് അയാളിലെ മൃഗ/ഭോഗതൃഷ്ണകള്‍ നീക്കി ബോധത്തിന്റെ പ്രകാശവെട്ടത്തിലേക്ക് കണ്ണുതുറപ്പിക്കുന്നത്. മകളുടെ മാത്രം പ്രായം വരാത്ത അവളോടും ലൈംഗികമായിത്തന്നെയാണ് സുധാകരന്റെ സമീപനങ്ങളെല്ലാം ആരംഭിക്കുന്നത്. പക്ഷേ, അതയാളെ അവളില്‍ നിന്ന് ഒരു വടിദൂരം അകറ്റുന്നു. കേവലമൊരു പെണ്ണിനു മുന്നില്‍ തോറ്റുകൊടുക്കാന്‍ അനുവദിക്കാത്ത അയാളുടെ അഹങ്കാരത്തിന്റെ/അഹംഭാവത്തിന്റെ തിമിരമലിയുന്നത് കണ്ണുകാണാനാവാതെ കക്കൂസില്‍ പോകാന്‍ ശ്രമിക്കവേ അവിടെ നിന്നെഴുന്നേല്‍ക്കാന്‍ സാധിക്കാതെ വീണുപോകുന്നിടത്താണ്. പ്രായത്തിന്റെ പരിമിതികളെപ്പോലും അവഗണിക്കാനാണ് അയാളിലെ പൗരുഷത്തിന്റെ അഹങ്കാരം സുധാകരനെ പ്രേരിപ്പിക്കുന്നത്. പക്ഷേ യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ അയാള്‍ക്ക് കീഴടങ്ങേണ്ടിവരുന്നു. അച്ഛനെന്നു കരുതി സഹിച്ചതത്രയും പക്ഷേ സ്വന്തം മുറിയില്‍ ഒളിഞ്ഞു നോക്കാന്‍ ശ്രമിച്ചതോടെ മറന്ന് മേലില്‍ അയാളെ അച്ഛനെന്നു വിളിക്കില്ലെന്നു ശപഥം ചെയ്യുന്ന റാമിനു മുന്നില്‍ സുധാകരന്‍ എന്ന ഊതിപ്പെരുപ്പിച്ച പുരുഷശില്‍പം വീണുടയുന്നു.കെ.കെ.സുധാകരന്റെ അന്യാദൃശമായ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ആണിക്കല്ല്.
ഇവിടെ പക്ഷേ, സിനിമയുടെ നാടകീയവും പ്രതീക്ഷിച്ചതുമായ പരിസമാപ്തിയ്‌ക്കെന്നോണമാണ് സുധാകരന്റെ മാനസാന്തരം ചിത്രീകരിച്ചിള്ളതെങ്കിലും സുധാകരന്‍ എന്ന പാത്രസൃഷ്ടിയുടെ സ്വാഭാവിക പരിണാമമായി അതിനെ കാണാനാവുമോ എന്നതിലാണ് സംശയം. അത് സ്പിരിറ്റിലെ രഘുനന്ദന്റെ പരിവര്‍ത്തനം പോലെ അസ്വാഭാവികമാണ്. കാരണം കുഞ്ഞുനാള്‍ മുതല്‍ക്കേ മനസില്‍ ഊട്ടിയുറപ്പിക്കപ്പെട്ട പല മുന്‍ധാരണകളുമാണ് ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിന്റെ തായ്‌വേര്. അത് ചുടലവരെയും മാറാതെ നിലനില്‍ക്കുന്നതുമാണ്. സുധാകരനെ സംബന്ധിച്ചിടത്തോളം അയാളില്‍ രൂഢമൂലമായ കാഴ്ചത്തെറ്റുകളും മൂന്‍വിധികളും സാമൂഹികാവബോധങ്ങളുമൊന്നും അത്രപെട്ടെന്ന് അയാളെ വിട്ടുപോകുന്നവയല്ല. ഇന്ദുചൂഡന്മാരുടെയും ജഗന്നാഥന്മാരുടെയും കാര്യത്തിലെന്നോണം മനസിന്റെ ആഴങ്ങളില്‍ പതിഞ്ഞുപോയ തിമിരക്കനങ്ങളാണവ. അവ പെട്ടെന്നൊരു ദിവസം മകന്റെ ക്ഷോഭത്തിനു മുന്നില്‍, നഴ്‌സിന്റെ ജ്ഞാനപ്രഭാഷണത്തിനു മുന്നില്‍ ഇല്ലാതാവുന്നതാണെന്നു കരുതുക വയ്യ. പക്ഷേ, ശുഭപര്യവസാന സിനിമയെന്ന നിലയ്ക്ക് അതിനെ നോക്കിക്കണ്ട സന്നിവേശകനും സംവിധായകനുമായ ശിവറാമിനെ സംബന്ധിച്ചിടത്തോളം, ഈ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടും ഇത്തരമൊരു വിഷയം, പൊതുബോധത്തില്‍ നിലനില്‍ക്കുന്ന സഭ്യതയുടെ ലക്ഷ്മണരേഖയ്ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ ദൃശ്യപരമായി നിര്‍വഹിക്കാനായി എന്നത് അഭിമാനിക്കാനുള്ള വകതന്നെയാണ്,

Tuesday, September 26, 2017

സിനിമയുണ്ടാക്കലല്ല, സിനിമ കാണല്‍!


പലരും ചോദിച്ചിട്ടുള്ളൊരു കാര്യമാണ്. സിനിമയെപ്പറ്റി ഇത്രയൊക്കെ എഴുതുന്ന, ഇത്രയേറെ സിനിമയെ ഇഷ്ടപ്പെടുന്ന ചന്ദ്രശേഖറിന് എന്തുകൊണ്ട് ഒരു സിനിമ ചെയ്തുകൂടാ? കുറഞ്ഞപക്ഷം ഒരു സനിമയ്ക്കു വേണ്ടി എഴുതുകയെങ്കിലും ചെയ്തുകൂടാ? ആദ്യം മുതല്‍ ഇങ്ങനെ ചോദിക്കുന്നവരോടെല്ലാം പറഞ്ഞിരുന്ന മറുപടി തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. അതാകട്ടെ,പണ്ട് സാഹിത്യവാരഫലം എഴുതിക്കൊണ്ടിരുന്നപ്പോള്‍ പ്രൊഫ.എം.കൃഷ്ണന്‍ നായര്‍ സാര്‍ എഴുതിയിട്ടുള്ളൊരു നിരീക്ഷണത്തില്‍ നിന്നു കടം കൊണ്ടതുമാണ്. 


സാഹിത്യകൃതികളെപ്പറ്റി ഇഴകീറി കൂലങ്കഷമായി വിമര്‍ശിക്കുന്ന എഴുത്തിന്റെ രീതിശാസ്ത്രവും ഭൂമിശാസ്ത്രവും വ്യാകരണവുമറിയാവുന്ന കൃഷ്ണന്‍ നായര്‍ സാര്‍ എന്തുകൊണ്ട് സര്‍ഗാത്മകരചനയിലേക്ക് കടക്കുന്നില്ല, അഥവാ കഥയോ കവിതയോ നോവലോ എഴുതുന്നില്ല എന്ന നിരന്തര ചോദ്യം നേരിടേണ്ടി വന്നയാളാണദ്ദേഹം. ഒരിക്കല്‍ ഒരു രസത്തിനു വേണ്ടി മലയാള മനോരമയില്‍ വിമര്‍ശകര്‍ സാഹിത്യകൃതിയും കഥാകൃത്തുക്കള്‍ വിമര്‍ശനവും, അഭിനേതാക്കള്‍ എഴുത്തും ഒക്കെ എഴുതിനോക്കിയ ഒരു കൗതകഫീച്ചറിന് കഥയെഴുതിയതൊഴിച്ചാല്‍ അത്തരം സാഹിത്യമെഴുതാന്‍ ജീവിതത്തിലൊരിക്കലും ശ്രമിച്ചയാളല്ല അദ്ദേഹം. അങ്ങനെയുള്ള കൃഷ്ണന്‍നായര്‍ സാര്‍ തന്റെ നിലപാടു വ്യക്തമാക്കിക്കൊണ്ട് സാഹിത്യവാരഫലത്തില്‍ തന്നെ ഒരിക്കലെഴുതിയത് ഏതാണ്ട് ഇങ്ങനെ: ഓരോരുത്തര്‍ക്ക് ഓരോ പണി പറഞ്ഞിട്ടുണ്ട്. അത് അവരോരുത്തരും വൃത്തിയായും വെടിപ്പായും ചെയ്യുക. അതാണ് പ്രധാനം. എഴുത്തുകാര്‍ നന്നായി എഴുതട്ടെ, വായനക്കാര്‍ കൂടുതല്‍ നന്നായി വായിക്കാന്‍ സജ്ജരാവട്ടെ. രണ്ടും സര്‍ഗാത്മകമാണ്, രണ്ടിലും ക്രിയാത്മകതയുണ്ട്. വിമര്‍ശനം അഥവാ നിരൂപണം സര്‍ഗാത്മകമാണെന്നു വിശ്വസിച്ചിരുന്നെന്നു മാത്രമല്ല, പാശ്ചാത്യ നിരൂപകരില്‍ സര്‍ഗാത്മകതയില്‍ പേരെടുത്ത ബര്‍ണാഡ് ഷായെയും മറ്റും അദ്ദേഹം ഏറെ അംഗീകരിക്കുകയും ചെയ്തിരുന്നു. 

തന്റെ പണി വായിക്കുക എന്നാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. വരിക്കള്‍ക്കിടയില്‍ വായിക്കുക മാത്രമല്ല, എഴുത്തുകാരന്‍ കാണാത്തതും കേള്‍ക്കാത്തതും വരെ വായിക്കുകയും എഴുത്തുകാരന് അതു കാണിച്ചുകൊടുക്കുകയും അതുവഴി അവരുടെ എഴുത്ത് എവിടെ നില്‍ക്കുന്നുവെന്നു ബോധിപ്പിച്ചുകൊടുക്കുയും ചെയ്യുകയായിരുന്നു സാഹിത്യവാരഫലത്തിലൂടെ കൃഷ്ണന്‍ നായര്‍ സാര്‍ ചെയ്തിരുന്നത്. ഒരുകൃതിയെ താന്‍ വായിച്ച മറ്റേതെങ്കിലും ലോകഭാഷയിലെ അതിനവലംബിച്ച മൂലകൃതിയെ മുന്നോട്ടുവച്ചുകൊണ്ട് പൊളിച്ചടുക്കുന്ന കൃഷ്ണന്‍ നായര്‍ സാറിനെ, പരാജയപ്പെട്ട എഴുത്തുകാരന്‍ വിജയിച്ച എഴുത്തുകാരോടു കാട്ടുന്ന അസൂയയും കുശുമ്പും എന്ന നിലയ്ക്ക് എഴുത്തുകാര്‍ ആരോപിച്ചിട്ടുണ്ട്.
കൃഷ്ണന്‍ നായര്‍ സാറിന്റെ ഈ വാക്കുകള്‍-ഓരോ ജോലിയും അവ ചെയ്യാനറിയുന്നവര്‍ വൃത്തിയായി ചെയ്യട്ടെ, അതില്‍ അറിഞ്ഞുകൂടാത്തവര്‍ കൈകടത്തേണ്ടതില്ല - എന്ന വാക്കുകളാണ് ഞാനും എന്തുകൊണ്ട് ചലച്ചിത്ര നിരൂപണത്തില്‍ മാത്രമായി നില്‍ക്കുന്നു എന്നതിന് അടിസ്ഥാനമാക്കുന്ന പ്രമാണം. സിനിമ എഴുതുക എന്നത്, സംവിധാനം ചെയ്യുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമായി ഒരിക്കലും ഞാന്‍ കരുതുന്നില്ല. അതിനുള്ള സാങ്കേതികമോ സര്‍ഗാത്മകമോ ആയ കഴിവും എനിക്കില്ല. എന്നാല്‍ ഞാന്‍ നല്ലൊരു കാണിയാണെന്ന്, കാഴ്ചക്കാരനാണെന്ന് എനിക്ക് ഉത്തമബോധമുണ്ട്, അതില്‍ അഭിമാനവുമുണ്ട്. എനിക്കു സിനിമ കാണാനറിയാം. ആ കഴിവ് കൂടുതല്‍ തേച്ചുമിനുക്കി അപ്‌ഡേറ്റഡ് ആക്കി വയ്ക്കാനും കൂടതല്‍ നന്നായി സിനിമ കാണാന്‍ സ്വയം സജ്ജമാകാനും ശ്രമിക്കുന്നുമുണ്ട്. 

സിനിമ സൃഷ്ടിക്കുന്നതും, സൃഷ്ടിപരമായി സിനിമ കാണുന്നതും രണ്ടും രണ്ടാണെന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. നന്നായി സിനിമ കാണുന്നതുകൊണ്ടോ, സിനിമയില്‍ രചയിതാവോ സംവിധായകനോ കണ്ടതിനപ്പുറം ചില മാനങ്ങള്‍ കണ്ടെത്താനാവുന്നതുകൊണ്ടോ, അത്തരത്തില്‍ സിനിമയെ വ്യാഖ്യാനിക്കാനാവുന്നതുകൊണ്ടോ ഒരു സിനിമ സ്വയം സൃഷ്ടിക്കാനാവുമെന്ന മിഥ്യാ ധാരണയെനിക്കില്ല. അതേ സമയം, കാണുന്ന സിനിമയെ എന്റേതായൊരു വീക്ഷണകോണിലൂടെ, നാളിതുവരെ ഞാന്‍ ലോകത്തെ വിവിധയിനം സിനിമകള്‍ കണ്ട് ആര്‍ജിച്ചെടുത്ത സിനിമാസാക്ഷരതയിലൂന്നിനിന്നുകൊണ്ട് നിരൂപിക്കുന്നത് തീരെ ചെറിയ കാര്യമാണെന്ന സ്വയം ഇകഴ്ത്തലിലും ഞാന്‍ വിശ്വസിക്കുന്നില്ല. മികച്ച കാഴ്ചസംസ്‌കാരം എന്നത് നിരന്തര സാധനയിലൂടെ ബുദ്ധിമുട്ടി ആര്‍ജിച്ചെടുക്കുന്ന സിദ്ധിതന്നെയാണെന്നും അത് സിനിമാസൃഷ്ടിപോലൊരു സര്‍ഗാത്മകപ്രവൃത്തിതന്നെയാണെന്നും തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. അതുകൊണ്ടു തന്നെ ഞാനൊരിക്കലും എന്റെ കാഴ്ചയെ വിമര്‍ശനാത്മകമെന്നോ, എഴുത്തിനെ സിനിമാവിമര്‍ശനമെന്നോ പറയില്ല. അത് ആസ്വാദനമാണ്, ചലച്ചിത്രനിരൂപണമാണ്. 

കൃഷ്ണന്‍ നായര്‍ സാര്‍ പരാജയപ്പെട്ട എഴുത്തുകാരനാണെന്ന് ഒരിക്കലും വിശ്വസിക്കാത്തതുപോലെ തന്നെ, ഒരിക്കലും സിനിമാക്കാരനാവണമെന്നോ ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യണമെന്നോ എഴുതണമെന്നോ സ്വപ്‌നത്തില്‍ പോലും കണ്ടിട്ടുള്ള, മോഹിച്ചിട്ടുള്ള ആളല്ല ഞാന്‍ എന്നതിലും ഉറച്ച ആത്മവിശ്വാസമുണ്ടെനിക്ക്. സിനിമ ചെയ്യാന്‍ ശ്രമിക്കാത്തതുകൊണ്ട്, സിനിമയില്‍ പ്രവര്‍ത്തിക്കാനാശിക്കാത്തതുകൊണ്ട് തന്നെ അത്തരത്തിലൊരു വിജയപരാജയ വ്യാഖ്യാനവും എന്റെ കാര്യത്തില്‍ നിലനില്‍ക്കുകയില്ല. ആരെയും നന്നാക്കാനോ തിരുത്താനോ അല്ല ഞാന്‍ സിനിമ കാണുന്നത്. എനിക്ക് ആസ്വദിക്കാനും മനസിലാക്കാനുമാണ്. അത്തരം കാഴ്ചയില്‍, ഇതര പ്രേക്ഷകനെപ്പോലെതന്നെ ചില സിനിമകള്‍ എന്നെ അദ്ഭുതപ്പെടുത്തും, ചിലവ നിരാശനാക്കും, ചിലത് ചിന്തിപ്പിക്കും. അതില്‍ എഴുതണമെന്ന് തോന്നുന്നതിനെപ്പറ്റി ഞാനെഴുതും. ഒരുവിഷയത്തില്‍ സിനിമയെടുക്കണമെന്ന് ഒരു ചലച്ചിത്രകാരനു തോന്നുന്നതുപോലെതന്നെയാണ് ഒരു സിനിമയെപ്പറ്റി എഴുതണമെന്ന് എനിക്കും എന്നെപ്പോലുള്ളവര്‍ക്കും തോന്നുന്നതും. രണ്ടു പ്രവൃത്തിയും ഒരേപോലെ സര്‍ഗാത്മകമാണെന്നു മാത്രമല്ല, വൈയക്തികവുമാണ്.  

അവാര്‍ഡുകള്‍ വാരിക്കൂട്ടി എന്നതുകൊണ്ട് ഒരു സിനിമയും ഒരു നിരൂപകന് ഇഷ്ടമായിക്കൊള്ളണമെന്നില്ല. അതുപോലെ, നിരൂപകന്‍ എഴുതിപ്പൊലിപ്പിച്ചു എന്നതുകൊണ്ടുമാത്രം ഒരു സിനിമയും ഉദാത്തമാവുകയുമില്ല.നിക്ഷ്പക്ഷതയുടെ മാനകം വച്ച് ഒരിക്കലും ഈ രണ്ടു പ്രക്രിയയേയും, സിനിമാരചനയേയും സിനിമയെപ്പറ്റിയുള്ള രചനയെയും അഥവാ സിനിമയേയും കാഴ്ചയേയും വ്യാഖ്യാനിക്കാനോ വിശകലനം ചെയ്യാനോ സാധ്യവുമല്ല. കാരണം, ഈ കുറിപ്പിലെ നിരീക്ഷണങ്ങള്‍ എത്രമാത്രം വ്യക്തിനിഷ്ഠമാണോ അതുപോലെ വൈയക്തികമാണ് ഒരു ചലച്ചിത്രവും ചലച്ചിത്ര നിരൂപണവും. 

എനിക്ക് നല്ല പ്രേക്ഷകനായിരിക്കാനാണിഷ്ടം. തിങ്ങി നിറഞ്ഞ തീയറ്ററില്‍ തൊട്ടപ്പുറമിരുന്ന് കാണുന്ന തിരക്കാഴ്ചകളില്‍ നിന്ന് അപ്പുറവുമിപ്പുറവുമിരിക്കുന്നവര്‍ കാണുന്നതിനപ്പുറമുള്ളൊരു കാഴ്ച സാധ്യമാവുന്നതിലാണ് എന്റെ ആത്മസംതൃപ്തി. അതിനുള്ള ഉള്‍ക്കാഴ്ച എന്നു നില്‍ക്കുമോ അന്നു നിര്‍ത്തണം സിനിമകാഴ്ച എന്നാണ് ഞാന്‍ കരുതുന്നത്.

വാല്‍ക്കഷണം: ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാനാവൂ എന്ന ആപ്തവാക്യം പോലെ, കാണിയുണ്ടെങ്കിലല്ലേ സിനിമയുണ്ടായിട്ടുകാര്യമുള്ളൂ അഥവാ കാണാനാളില്ലെങ്കില്‍ പിന്നെ സിനിമയെന്തിന്?


Thursday, November 29, 2012

Kazhchappakarcha-New Book on Cinema

കോഴിക്കോട് ഒലീവ് ഒലീവ് പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന എന്റെ
കാഴ്ച്ചപ്പകര്ച്ച എന്ന പുസ്തകത്തിന്റെ
കവര്‍ ചിത്രം

പുസ്തകം പുറത്തിറങ്ങി.
വില 110 രൂപ
ഒലീവ് ബുക്ക് സ്റ്റാളുകളിലും മറ്റു പ്രമുഖ പുസ്തകശാലകളിലും ലഭ്യമാണ്‌

Wednesday, October 17, 2012

Receiving the State TV Award


Receiving the Kerala State TV Award for the best article on TV for the year 2010, from the Minister for Health, Mr.VS Sivakumar in the Award Nite held at University Senate Hall, Trivandrum on thursday, the 17th October 2012.Minister for Cinema and Actor Mr.K B Ganeshkumar and the Chairman of the Kerala State Chalachithra Academy and noted film maker Mr.S Priyadarsan also in the frame. The award was given for the article Realitikku Pinnile Reality-chila manushyavakasha chinthakal- published in Varthamanam Onam Special in the year 2012.



Thursday, October 29, 2009

ഡ്യൂപ്ളിക്കേറ്റ്-ഓറിജിനല്‍ വ്യാജന്‍ !

ആദിയില്‍ സിനിമയുണ്ടായി.പിന്നീട് ചാപ്ളിനുണ്ടായി. ചാപ്ളിന്‍ ലോകഭാഷയില്‍ അവതാരങ്ങള്‍ പലതുണ്ടായി. ദ് ഗ്രെയ്റ്റ് ഡിക്ടേറ്റര്‍ എന്ന സിനിമയ്ക്കു പലതരത്തില്‍ പല വിധത്തില്‍ അനുകരണങ്ങളുമുണ്ടായി.ഹോളിവുഡില്‍ ജാക്കി ചാന്റെ ട്വിന്‍ ബ്രദേഴ്സും മറ്റും ചാപ്ളിന്റെ ഇരുപതാം നൂന്റാണ്ടിലെ പ്രേതാവേശമായിരുന്നു. ഇന്ത്യയിലെ സ്ഥിതിയും മറ്റൊന്നായില്ല. ഡ്യൂപ്ളിക്കേറ്റ് എന്ന പേരില്‍ തന്നെ ഷാരൂഖ് ഖാന്റെ ഹിന്ദി സിനിമ വന്നിട്ടുണ്ട്. മലയാളത്തിലെ സ്ഥിതിയും മറിച്ചല്ല. മുഖ-രൂപ സാമ്യമുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് അതിമനോഹരമായ ഒരു ദ്ര്ശ്യവിരുന്ന് സ്രിഷ്ടിക്കാമെന്നു കാട്ടിത്തന്നത് പി.പത്മരാജനായിരുന്നു-അപരനിലൂടെ. ജഗതി ഇരട്ടവേഷത്തിലഭിനയിച്ച കാട്ടിലെ തടി തേവരുടെ ആന, മദന്‍ ലാല്‍ എന്നൊരു മോഹന്‍ ലാല്‍ അപരന്‍ അരങേടം കുറിച്ച വിനയന്റെ സൂപ്പര്‍ സ്റ്റാര്‍ , ബാലചന്ദ്രമേനോന്റെ ദേ ഇങ്ങോട്ടു നോക്ക്യേ...അങനെ എത്രയെങ്കിലും പതിപ്പുകളും പകര്പ്പുകളുമുണ്ടായി ചാപ്ളിന്റെ ഇതിഹാസത്തിനു.
ഇപ്പോഴിതാ മോരിലെ പുളിയും പോയിക്കഴിഞ്ഞപ്പോള്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ നായകാവതാരമ്-ഡ്യൂപ്ളിക്ക്കേറ്റ്. അതാകട്ടെ സമീപകാലത്തു കേരലം കണ്ട ഭേദപ്പെട്ട ചലച്ചിത്ര വിജയമായി മാറുകയും ചെയ്യുന്നു. ആനന്ദലബ്ധിക്കിനി എന്തുവേണമ്? എനിക്കതല്ല, എന്റെ ബ്ളോഗിലെ വിലയേറിയ സൈബര്‍ സ്ഥലം ഈ പറട്ട (സുരാജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "കൂതറ")സിനിമയ്ക്കായി നീക്കി വയ്ക്കേണ്ടി വന്നതിലാണു കുണ്ഠിതം !
ഇപ്പോഴും ഇങ്ങനത്തെ സിനിമകള്‍ ഉണ്ടാക്കാന്‍ നമ്മുടെ സിനിമാക്കാര്‍ ധൈര്യപ്പെടുന്നുണ്ടല്ലോ എന്ന ചിന്തയേക്കാള്, ഇത്തരം സിനിമകള്‍ കാണാന്‍ നമ്മുടെ പ്രേക്ഷകര്‍ തയാറാവുന്നുണ്ടല്ലോ എന്നതിലാണ്‍ അത്ഭുതം . ഇതെല്ലാം കണ്ട് ആകെ ഒന്നു മാത്രമേ ചെയ്യാനുള്ളൂ-പ്രാര്‍ ഥിക്കുക ദൈവമേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ!

Monday, August 17, 2009

ഒരു പെണ്ണും രണ്ട ആണും

അടു‌ര്‍ ഗോപാലകൃഷ്ണന്റെ ഒരു പെണ്ണും രണ്ടു ആണും നല്കുന്ന ദൃശ്യാനുഭവത്തെ പറ്റി.
Adoor Gopalakrishnan's Oru Pennum Randannum reviewed in cinema Mangalam. To read click here