Showing posts with label article on Sri Lanka in Indian Cinema. Show all posts
Showing posts with label article on Sri Lanka in Indian Cinema. Show all posts

Saturday, October 09, 2021

ശ്രീലങ്കന്‍ തമിഴ് രാഷ്ട്രീയം വെള്ളിത്തിര പറയുമ്പോള്‍

article published in Drishyathalam monthly

October 2021 issue

എ..ചന്ദ്രശേഖര്‍

യൂദ്ധവും ഭീകരവാദവും ശ്രീലങ്കന്‍ തമിഴ് രാഷ്ട്രീയം വെള്ളിത്തിര പറയുമ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് ലോകത്തൊല്ലാ ഭാഷിയിലും എല്ലാക്കാലത്തും ഇഷ്ടവിഷയമാണ്.ഇന്ത്യയ്ക്കു സ്വാതന്ത്ര്യസമരം തൊട്ട് പഞ്ചാബ്, കശ്മീര്‍, ഗുജറാത്ത് പ്രശ്‌നങ്ങള്‍ വരെ വിഷയമാക്കി എത്രയോ സിനിമകള്‍ വന്നു,ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പാക്കിസ്ഥാനും
ചൈനയുമായുള്ള തര്‍ക്കങ്ങളും കമ്പോള/സമാന്തരസിനിമകള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ട്. മലയാളത്തില്‍പ്പോലും കാര്‍ഗിലിനെ അധികരിച്ചു വരെ സിനിമകളുണ്ടായിരിക്കുന്നു. ശ്രീലങ്കന്‍ ആഭ്യന്തരകലാപവും തമിഴ് തീവ്രവാദവും ആസ്പദമാക്കിയും വിവിധ ഇന്ത്യന്‍ ഭാഷകളില്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സിനിമകളുണ്ടായിട്ടുണ്ട്. അവയില്‍ ചുരുക്കം ചിലതു മാത്രമാണു ശ്രീലങ്കന്‍ തമിഴരുടെ രാഷ്ട്രീയം അഭിസംബോധന ചെയ്തത്. സന്തോഷ് ശിവന്റെ ആദ്യ സിനിമയായ ടെററിസ്റ്റും, മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാളുമടക്കമുള്ള ഇതര സിനിമകളെല്ലാം ദ്വീപിലെ തമിഴ് പ്രശ്‌നം പശ്ചാത്തലത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് വൈയക്തികാനുഭവങ്ങളുടെ വൈകാരികതയാണ് പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം, സമകാലിക ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്ത ഭാഷകളിലായി യാദൃശ്ചികമെന്നോണം ഏതാണ്ട് ഒരേ കാലയളവില്‍ തന്നെ, ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം വീണ്ടും ഉയര്‍ന്നുവരുമ്പോള്‍ നമ്മുടെ സിനിമ ഈ വിഷയത്തെ എങ്ങനെ സമീപിച്ചു എന്ന തിരിഞ്ഞുനോട്ടമാണ് ഈ ലേഖനം.

തൊടുപുഴക്കാരന്‍ രാജേഷ് ടച്ച് റിവര്‍ സിംഹള ഭാഷയില്‍ സംവിധാനം ചെയ്ത ഇന്‍ ദ നെയിം ഓഫ് ബുദ്ധ (2002) ആണ് ശ്രീലങ്കയിലെ തമിഴ് പ്രശ്‌നങ്ങളുടെ രാഷ്ട്രീയം സമഗ്രതയോടെ അവതരിപ്പിച്ച ആദ്യകാല ഇന്ത്യന്‍ സിനിമകളിലൊന്ന്. കലാപകലുഷിതമായ ശ്രീലങ്കയില്‍ ശിവ എന്ന തമിഴ് ഡോക്ടര്‍ക്ക് നേരിടേണ്ടിവന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളാണ് കല്‍പിത കഥയുടെ ചട്ടക്കൂടില്‍ രാജേ് ചലച്ചിത്രമാക്കിയത്. ദ്വീപുരാഷ്ട്രത്തിലെ ആഭ്യന്തര കലാപമൊതുക്കാന്‍ ഇന്ത്യയില്‍ നിന്നു സമാധാന സേനയെത്തിയശേഷം അവിടെ നടക്കുന്ന ഭീകരതയാണു രാജേഷ് തന്റെ സിനിമയ്ക്കു വിഷയമാക്കിയത്. തലമുറകളായി ലങ്കയില്‍ ജനിച്ചു വളര്‍ന്ന, ജന്മം കൊണ്ട് ശ്രീലങ്കക്കാരും വംശം കൊണ്ടു മാത്രം തമിഴരായിപ്പോയ ജനസമൂഹത്തെയപ്പാടെ തീവ്ര ഭീകരവാദികളെന്ന മുന്‍വിധിയോടെയാണ് ഇന്ത്യന്‍ സേന കൈകാര്യം ചെയ്തത്. അതിരൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്കിടയില്‍ ഇന്ത്യന്‍ സൈന്യം നേടിയ മുന്നേറ്റത്തിനിടെ സാധാരണക്കാരായ തമിഴ് ജനങ്ങളുടെ മേല്‍ നടന്ന മൃഗീയമായ ക്രൂരതകളുടെയും അതിക്രമങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും നേര്‍ച്ചിത്രമായിരുന്നു ഇന്‍ ദ നെയിം ഓഫ് ബുദ്ധ കാണിച്ചു തന്നത്. തിരക്കഥയിലെ പാളിച്ചകളും കന്നി സംവിധായകന്റെ കൈകുറ്റപ്പാടുകളുമുണ്ടായിരുന്നെങ്കിലും ധീരമായ നിലപാടുകളുടെ പേരില്‍ രാജ്യാന്തര ശ്രദ്ധ നേടിയ സിനിമയായിരുന്നു അത്. അമിത നാടകീയതയും കച്ചവടത്തിനായുള്ള ഒത്തുതീര്‍പ്പുകളുമാണ് ഇന്‍ ദ് നെയിം ഓഫ് ബുദ്ധയെ അതര്‍ഹിക്കുന്ന ഗൗരവത്തിലേക്ക് എത്താതെ പോകാന്‍ കാരണം. അപക്വമായ താരനിര്‍ണയവും പ്രതികൂലമായി. എന്നാലും, മലയാളികളായ ജെയിന്‍ ജോസഫ്, രഞ്ജന്‍ ഏബ്രഹാം തുടങ്ങിയ സാങ്കേതികവിദഗ്ധരുടെ കൂട്ടു സംരംഭമായിരുന്ന ചിത്രം ഇംഗ്‌ളണ്ടിലേക്കും ഫ്രാന്‍സിലേക്കും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ജീവനും കൊണ്ട് രാഷ്ട്രീയാഭയം തേടുന്ന ലങ്കന്‍ അഭയാര്‍ത്ഥികളുടെ നിസ്സഹായാവസ്ഥയിലേക്കു കൂടി ക്യാമറ തിരിക്കുന്നതില്‍ ഏറെക്കുറേ വിജയിക്കുക തന്നെ ചെയ്തു. 

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ സന്തോഷ് ശിവന്‍ സംവിധായനാകാന്‍ തെരഞ്ഞെടുത്തത് മാതൃഭാഷാ സിനിമയായിരുന്നില്ല. മറിച്ച്, തമിഴിലാണ് അദ്ദേഹം ദേശീയ ബഹുമതി വരെ നേടിയ ടെററിസ്റ്റ് (1998)സംവിധാനം ചെയ്തത്. ലങ്കന്‍ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍, മനുഷ്യബോംബാവാന്‍ വിധിക്കപ്പെടുന്ന മല്ലി(അയേഷ ധാര്‍ക്കര്‍) എന്നൊരു പത്തൊമ്പതുകാരിയുടെ അനുഭവങ്ങളാണ് ടെററിസ്റ്റ്. ടച്ച്‌റിവറിന്റെ സിനിമയേക്കാള്‍ നാലു വര്‍ഷം മുമ്പേ പുറത്തിറങ്ങിയ ടെററിസ്റ്റിലെ നായിക തന്റെ അനുജനെ ക്രൂരമായി കൊന്ന സഖ്യസേനയ്‌ക്കെതിരേയാണ് സ്വയം ചാവേറാവുന്നത്.രാജീവ് ഗാന്ധി വധത്തില്‍ പ്രതിയായ മനുഷ്യബോംബ് ധനുവില്‍ നിന്നു പ്രചോദനുള്‍ക്കൊണ്ട പാത്രാവിഷ്‌കാരമായിരുന്നു മല്ലിയുടേത്. ലങ്കയിലെ തമിഴരോടുള്ള സിംഹളരുടെ സമീപനവും സൈനിക ഇടപെടലും നിഷ്‌കളങ്കയായൊരു യുവതിയെ തീവ്രവാദിയാക്കുന്നതെങ്ങനെ എന്നാണ് സന്തോഷ് പറയാന്‍ ശ്രമിച്ചത്.സന്തോഷ് ശിവനെപ്പോലെ ട്രീറ്റ്‌മെന്റില്‍ ശ്രദ്ധിക്കുന്ന ഒരു ചലച്ചിത്രകാരന്‍ തീവ്രവാദം പോലൊരു വിഷയം തെരഞ്ഞെടുക്കാന്‍ കാരണം അതിന്റെ ആക്ഷന്‍/ദൃശ്യസാധ്യതകളാണ്. അക്കാര്യത്തില്‍ ടെററിസ്റ്റ് രാജ്യാന്തരനിലവാരമുള്ള ദൃശ്യാഖ്യാനം തന്നെയായിത്തീരുന്നുമുണ്ട് മനോഹര ദൃശ്യഖണ്ഡങ്ങളാല്‍ സമ്പന്നമായ ടെററിസ്റ്റില്‍ പക്ഷേ, തമിഴ് പ്രശ്‌നം അടിത്തട്ടില്‍ നിര്‍ത്തിക്കൊണ്ട് മിലി എന്ന വ്യക്തിയുടെ ജീവിതവും പ്രതികാരവാഞ്ഛയും അവളുടെ ധര്‍മ്മസങ്കടവുമൊക്കെയാണ് ആവിഷ്‌കരിക്കപ്പെട്ടത്.അതുകൊണ്ടുതന്നെ  അത് ലോകത്തെവിടെയും സമാന പോരാട്ടങ്ങളില്‍ പങ്കാളിയാവേണ്ടിവരുന്ന ഏതൊരു സമപ്രായക്കാരിയുടെയും അനുഭവമായിത്തീരുന്നു. സിനിമ അങ്ങനെ സാര്‍വലൗകികമായ പ്രസക്തിയും പ്രസിദ്ധിയും നേടിയെങ്കിലും ലങ്കയില്‍ തമിഴ് രാഷ്ട്രീയത്തെ അത് എത്രത്തോളം അഭിമുഖീകരിച്ചുവെന്നത് ചോദ്യം തന്നെയായി അവശേഷിച്ചു.

ശ്രീലങ്കന്‍ തമിഴ് വംശ പശ്ചാത്തലത്തില്‍ സുജാത രംഗരാജന്‍ എഴുതിയ അമുതവും അവനും എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ഇന്ത്യ കണ്ട ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരിലൊരാളായ മണിരത്‌നം സംവിധാനം ചെയ്ത കന്നത്തില്‍ മുത്തമിട്ടാള്‍ (2002) ആവട്ടെ, ആഭ്യന്തരകലാപത്തെ പിന്നണിയില്‍ നിര്‍ത്തിക്കൊണ്ട് തന്റെ വൈകാരിക ശൈലിയില്‍ തദ്ദേശീയമായൊരു ഇന്ത്യന്‍ കുടുംബഥയാണ് പറയാന്‍ ശ്രമിച്ചത്. എല്‍ ടി ടി ഇ സംഘാംഗമായ ദിലീപന്റെ (ജെ.ഡി.ചക്രവര്‍ത്തി) നിറഗര്‍ഭിണിയായ ഭാര്യ ശ്യാമ (നന്ദിത ദാസ്)യ്ക്ക് സൈനികാക്രമണത്തിനിടെ,മാങ്കുളത്തു നിന്നു രാമേശ്വരത്തേക്ക് അഭയാര്‍ത്ഥിയായി പോകേണ്ടി വരുന്നു. അവിടെ വച്ച് പ്രസവിക്കുന്ന പുലിസംഘാംഗമായ അവള്‍ കുട്ടിയെ ഉപേക്ഷിച്ചു കാണാതായ ഭര്‍ത്താവിനെ തേടി ലങ്കയിലേക്കു തന്നെ മടങ്ങുന്നു. ആ കുട്ടിയെ ദത്തെടുക്കുന്ന എഴുത്തുകാരനായ തിരുച്ചെല്‍വനും (മാധവന്‍) ഭാര്യ ഇന്ദിരയും (സിമ്രാന്‍) സ്വന്തം മകനൊപ്പം അവളെ പുന്നാരിച്ചുതന്നെ വളര്‍ത്തുന്നു. ഒന്‍പതു വര്‍ഷത്തിനു ശേഷം തന്റെ ജനനരഹസ്യമറിയുന്ന അമുദ(കീര്‍ത്തന)ത്തിന്റെ ഉറ്റവരെ കാണാനുള്ള വാശിയില്‍ അവളെയും കൊണ്ട് പോരാട്ടം രൂക്ഷമായ മാങ്കുളത്തേക്കു പോവുകയാണ് തിരുച്ചെല്‍വവും ഇന്ദിരയും. സാഹസികശ്രമങ്ങള്‍ക്കൊടുവില്‍ സ്വന്തം അമ്മയെ കണ്ടുമുട്ടുന്ന അമുദത്തിന് അവരുടെ ജന്മാവകാശത്തേക്കാള്‍ ഇന്ദ്രിയുടെ കര്‍മ്മാവകാശമാണ് വലുത് എന്നു ബോധ്യം വരുന്നതും തിരുവിനും ഇന്ദിരയ്ക്കുമൊപ്പം അവരുടെ മകളായി മദ്രാസിലേക്കു മടങ്ങുന്നതുമാണ് കഥ.

കലാപങ്ങളുടെ പശ്ചാത്തലത്തില്‍ അവിസ്മരണീയങ്ങളായ ദൃശ്യകവിതകള്‍ രചിക്കാന്‍ മിടുമിടുക്കനാണ് മണിരത്‌നം. മുംബൈ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സംവിധാനം ചെയ്ത ബോംബേ(1995), കശ്മീര്‍ തീവ്രവാദപശ്ചാത്തലത്തില്‍ നിര്‍മിച്ച ദില്‍ സേ(1998) ഒക്കെ കറകളഞ്ഞ പ്രണയകഥകളായിരുന്നു. വില്ലന്റെ സ്ഥാനത്ത് കലാപത്തെയും തീവ്രവാദത്തെയും പ്രതിഷ്ഠിച്ചുകൊണ്ടുള്ള നിലവാരമുള്ള കമ്പോള നിര്‍മിതികളായിരുന്നു അവ. അതേ ജനുസില്‍ കുറച്ചുകൂടി പ്രശ്‌നത്തിന്റെ ആഴങ്ങളിലേക്കു പോകാന്‍ ശ്രമിച്ച ഒന്നാണ് കന്നത്തില്‍ മുത്തമിട്ടാള്‍. മികച്ച തമിഴ് സിനിമയ്ക്കും ബാലതാരത്തിനും എഡിറ്റിങിനും സംഗീതത്തിനുമൊക്കെയുള്ള ദേശീയ ബഹുമതികള്‍ വാരിക്കൂട്ടിയ ചിത്രം ലങ്കന്‍ തമിഴരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളുടെ തൊലിപ്പുറമെങ്കിലും പരാമര്‍ശിച്ചുപോയി. പുലിനേതാവായി വന്ന നന്ദിനി ദാസിന്റെ പ്രകടനമാണ് അതിന് ഏറ്റവും ഉപോല്‍ബലകമായത്.

മാധവിക്കുട്ടിയുടെ അതിമനോഹരമായ മനോമി എന്ന കഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, ബിജുവട്ടപ്പാറ സംവിധാനം ചെയ്ത രാമ രാവണന്‍ (2010) ആണ് ഈ പ്രശ്‌നത്തെ ആസ്പദമാക്കി മലയാളത്തിലിറങ്ങിയ സിനിമകളിലൊന്ന്. മാധവിക്കുട്ടിയുടെ കഥയോടോ, ശ്രീലങ്കന്‍ തമിഴ് രാഷ്ട്രീയത്തോടോ കാര്യമായ യാതൊരു പ്രതിബദ്ധതയും പുലര്‍ത്താത്ത ഒന്നായിരുന്നു അത്. സിനിമയുടെ ജനുസ്സിനെപ്പറ്റിയുള്ള സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും സന്ദിഗ്ധാവസ്ഥ ഉടനീളം വ്യക്തമായ സിനിമ്.  കുടുംബചിത്രമായാണോ, സമാന്തരസിനിമയായാണോ, ആക്ഷന്‍-കമ്പോള സിനിമയായാണോ സ്രഷ്ടാക്കള്‍ വിഭാവനചെയ്തതെന്നത് അവ്യക്തം. 

തമിഴ് അസ്തിത്വമുള്ള കഥയില്‍ മലയാളം പറിച്ചുവച്ചപ്പോഴത്തെ അസ്‌കിതയായിരുന്നു മറ്റൊരു പ്രശ്‌നം. കഥ വായിക്കാത്ത ശരാശരി പ്രേക്ഷകന്, ഈ സിനിമയിലെ ഭാഷയും സംസ്‌കാരവും തദ്ദേശീയവും രാഷ്ട്രീയവുമായ സൂചനകളുമൊന്നും ഒരെത്തും പിടിയും കിട്ടില്ല. തമിഴ് ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന നായികയ്ക്ക് തീര്‍ഥവും പ്രസാദവും കൊടുത്ത് വള്ളുവനാടന്‍ സംഭാഷണമുരുവിടുന്ന പൂജാരി. അണ്ണാദൂരൈ എന്ന അമ്മാവന്‍. അന്വേഷണത്തിനെത്തുന്ന കേരളത്തിലെ പൊലീസ്...ആകെക്കൂടി ചക്കകുഴയും പോലെ കുഴഞ്ഞ ട്രീറ്റ്മെന്റ്.സുരേഷ്ഗോപിയുടെ സാന്നിദ്ധ്യം പോലും സാധൂകരിക്കാനാവാതെ പോയൊരു സിനിമയായിരുന്നു രാമരാവണന്‍.

എല്‍.ടി.ടി.ഇ-സഖ്യസേന പോരാട്ടം രൂക്ഷമായ കാലത്ത് ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന പേരില്‍ ലങ്കയില്‍ നിന്നു വ്യാജ തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിച്ച് അഭയാര്‍ത്ഥികളായി പാരീസിലേക്ക് കപ്പല്‍ കയറുന്ന ശിവദാസന്‍(ആന്റണി യേശുദാസന്‍) എന്ന തമിഴ് പുലിയുടെയും അയാള്‍ക്കൊപ്പം പോകുന്ന യാലിനി (കാളീശ്വരി ശ്രീനിവാസന്‍), അനാഥയായ ഇളയല്‍ എന്ന കൗമാരക്കാരിയുടെയും(ക്ലൗഡീന്‍ വിനസിത്തമ്പി) കഥയാണ് വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ ശ്രദ്ധിക്കപ്പെട്ട ഫ്രഞ്ച് സിനിമയായ ദീപന്റേത്(2015). കലാപത്തില്‍ മരിച്ച ദീപന്റെ പാസ്‌പോര്‍ട്ടില്‍ പാരീസിലെത്തുന്ന ശിവദാസനും അയാളുടെ കുടുംബമായി അഭിനയിക്കുന്ന യാലിനിക്കും ഇളയലിനും അവിടെ നേരിടേണ്ടി വരുന്ന അതിലും വലിയ വംശീയ കലാപത്തെപ്പറ്റിയാണ് ഴാക്ക് ഔഡ്യാര്‍ഡും തോമസ് ബിഡ്‌ഗെയിനും നോ ഡിബ്രെയും ചേര്‍ന്നു സംവിധാനം ചെയ്ത ദീപന്‍ ആവിഷ്‌കരിക്കുന്നത്. ലോകത്തെവിടെയും വംശന്യൂനപക്ഷം നേരിടുന്ന പീഡനവും ആക്രമണവും സമാനസ്വഭാവമുള്ളതാണെന്നു ദീപന്‍ കാണിച്ചുതരുന്നു. ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുന്ന ശിവദാസന്റെയും യാലിനിയുടെയും ബന്ധ സങ്കീര്‍ണതകള്‍ക്കൊപ്പം, ശ്രീലങ്കന്‍ പ്രശ്‌നത്തെപ്പറ്റി രാജേഷ് ടച്ച്‌റിവര്‍ പറഞ്ഞുവച്ചതിന്റെ ചില തുടര്‍ച്ചകളിലേക്ക് ദീപന്‍ കടന്നുചെല്ലുന്നു. പല കാരണങ്ങളാലും ഫ്രാന്‍സിലും വേട്ടയാടപ്പെടുന്ന അവര്‍ക്ക് ഏറെ സാഹസികതകള്‍ക്കൊടുവില്‍ ഇംഗ്‌ളണ്ടിലെത്തി സമാധാനപൂര്‍വം ജീവിക്കാനാവുന്നിടത്താണ് ദീപന്‍ അവസാനിക്കുന്നത്.

2009ല്‍ തമിഴ് ഈഴം നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ വധത്തോടെ ജനാധിപത്യത്തിലേക്കും സമാധാനത്തിലേക്കും മടങ്ങിത്തുടങ്ങിയ ശ്രീലങ്കയില്‍ നിന്നു യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്കു പലായനം ചെയ്ത തമിഴ് വംശജരുടെ ജന്മനാട്ടിനു പുറത്തുനിന്നുകൊണ്ടുള്ള തുടര്‍പോരാട്ടങ്ങളാണ് അടുത്തകാലത്തിറങ്ങിയ ഒരു തമിഴ് സിനിമയിലും, ഹിന്ദി വെബ് പരമ്പരയിലും ആവിഷ്‌കരിക്കപ്പെട്ടത് എന്നതു യാദൃശ്ചികമെങ്കിലും കൗതുകകരമാണ്. ദീപന്‍ നിര്‍ത്തിയ ഇടത്താണ് സത്യത്തില്‍ കാര്‍ത്തിക്ക് സുബ്ബരാജിന്റെ ജഗമേ തന്തിര(2021)വും, രാജ് നിധിമോരു, സുമന്‍ കുമാര്‍ കൃഷ്ണ ഡി.കെ. എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ദ് ഫാമിലി മാന്‍ സീസണ്‍ ടു വും ആരംഭിക്കുന്നത്. ലങ്കയില്‍ സമാധാനം പുനഃസ്ഥാപിച്ച് ഏതാണ് രണ്ടു പതിറ്റാണ്ടിപ്പുറം ആ വിഷയം കൈകാര്യം ചെയ്യുന്ന തികച്ചും വേറിട്ട രണ്ടു ദൃശ്യാഖ്യാനങ്ങള്‍ ശ്രീലങ്കന്‍ തമിഴ് രാഷ്ട്രീയത്തെ കൈകാര്യം ചെയ്തത് ഏതാണ്ട് ഒരേ പോലെയാണെന്നതാണു രസം. സിനിമയിലും വെബ് സീരിസിലും ലണ്ടന്‍ ആസ്ഥാനമായി തുടരുന്ന ലങ്കന്‍ തമിഴ് പ്രസ്ഥാനത്തിന് അവിടത്തെ അധോലോകവുമായാണ് ഇഴയടുപ്പം.

ധനുഷ് നായകനായ ജഗമേ തന്തിരത്തില്‍ ലണ്ടന്‍ അധോലോകത്തിന്റെ പിന്തുണയോടെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഈഴത്തെയാണ് കാണിക്കുന്നത്. നിയമത്തിന്റെ വഴിയിലൂടെ, പൗരത്വരേഖകളില്ലാത്ത തമിഴ് വംശജര്‍ക്ക് അതു നേടിക്കൊടുക്കാനും അവിടെ നിന്നുകൊണ്ട് ജനാധിപത്യപരമായി ശ്രീലങ്കന്‍ രാഷ്ട്രീയത്തിലിടപെടാനുമുള്ള തമിഴ് ശ്രമങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. അതിനുള്ള എല്ലാ പിന്തുണയും നല്‍കുന്നത് തമിഴനായ അധോലോകനേതാവ് ശിവദാസാണ് (ജോജു ജോര്‍ജ്) അഭയാര്‍ത്ഥികളിലൊരാളായ അറ്റില്ല (ഐശ്വര്യലക്ഷ്മി)യിലൂടെയാണു ശ്രീലങ്കയിലെ തമിഴര്‍ നേരിട്ട കൊടിയ അതിക്രമങ്ങളുടെയും മനുഷ്യാവകാശധ്വംസനത്തിന്റെയും ദൃശ്യചിത്രം അനാവരണം ചെയ്യപ്പെടുന്നത്. ആഭ്യന്തരകലാപത്തിനിടെ ജന്മനാട്ടിലുണ്ടാവുന്നൊരു ബോംബു സ്‌ഫോടനത്തില്‍ സ്വന്തം ഗ്രാമമൊട്ടാകെ ചാമ്പലാവുമ്പോള്‍ രക്ഷപ്പെടുന്ന അപൂര്‍വം പേരില്‍പ്പെട്ടതാണ് പാട്ടുകാരിയായ അറ്റില്ലയും സഹോദരനും മകനും. ദമ്പതികളും മകനും എന്ന വ്യാജേന അവര്‍ ലണ്ടനിലേക്കു കടക്കുന്നു. എന്നാല്‍ സഹോദരന്‍ ധീരന്‍ ലണ്ടനില്‍ മയക്കുമരുന്നു വ്യാപാരിയായ പീറ്ററിന്റെ സ്വകാര്യ തടങ്കലിലാവുന്നതോടെ അവളുടെ ജീവിതം ചോദ്യചിഹ്നമാവുന്നു. ശിവദാസാണ് അവളെയും അനന്തരവനെയും സംരക്ഷിക്കുന്നത്. ലങ്കയില്‍ നേരിടേണ്ടി വന്ന മാനസികാഘാതത്തില്‍ നിന്നു പുറത്തുവന്നിട്ടില്ലാത്ത അറ്റില ഉള്ളില്‍ പ്രതികാരവാഞ്ഛയോടെ നടക്കുന്നവളാണ്. ശിവദാസന്റെ സംഘാംഗമായ ദീപന്‍ (കലൈയരശന്‍) ആണ് തമിഴ് പോരാട്ടത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കഥാപാത്രം.ജനപ്രിയ നായകന്‍ ധനുഷിന്റെ മാസ് കച്ചവട സിനിമ എന്ന നിലയില്‍ വിഭാവന ചെയ്തതുകൊണ്ടുതന്നെ ഇത്തരം രാഷ്ട്രീയമൊക്കെ പിന്നാമ്പുറത്തേക്കു മാറ്റിവച്ചുകൊണ്ട് ഡ്രഗ് ട്രാഫിക്കിങും അധോലോകവുമൊക്കെയായി ജഗപൊഗയാക്കുന്നതില്‍ മാത്രമാണ് ജഗമേതന്തിരം ശ്രദ്ധിച്ചിട്ടുള്ളത്. ഉള്ളില്‍ നോവിന്റെ കനല്‍ ആവഹിക്കുന്ന ശ്രീലങ്കന്‍ തമിഴ് പെണ്ണിന്റെ ശരീരഭാഷയോ സ്വത്വമോ ഉള്‍ക്കൊള്ളുന്നതില്‍ ജഗമേ തന്തിരത്തിലെ ഐശ്വര്യലക്ഷ്മി നടിയെന്ന നിലയ്ക്ക് പരാജയപ്പെടുന്നതു തിരിച്ചറിയണമെങ്കില്‍, ദ് ഫാമിലി മാന്‍ ടുവിലെ സമന്ത അക്കിനേനിയുടെ തമിഴ് പുലി രാജിയായുള്ള പരകായപ്രവേശം താരതമ്യം ചെയ്താല്‍ മതി.

ഇസ്‌ളാമിക് സ്റ്റേറ്റ് തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍, ഐ എസില്‍ ചേരാന്‍ നാടുവിട്ട മലയാളികളെ കേന്ദ്രകഥാപാത്രമാക്കി ആമസണ്‍ പ്രൈമില്‍ അവതരിപ്പിച്ച പരമ്പരയാണ് മനോജ് ബാജ്‌പേയിയും പ്രിയാമണിയും മലയാളത്തിന്റെ നീരജ് മാധവും കേന്ദ്രകഥാപാത്രങ്ങായ ദ് ഫാമിലി മാന്‍. രാജ്യമൊട്ടാകെ ഒന്നാം സീസണ്‍ നേടിയ വന്‍ വിജയത്തെ തുടര്‍ന്നാണ് 2021ല്‍ പരമ്പരയുടെ രണ്ടാം സീസണ്‍ അവതരിച്ചത്. ഇക്കുറി തമിഴ് തീവ്രവാദവും വംശരാഷ്ട്രീയവുമായിരുന്നു വിഷയമാക്കിയത്. അക്കിനേനി നാഗചൈതന്യയുടെ ഭാര്യയും നടിയുമായ സമന്തയാണ് പ്രതികാരദാഹിയായ തമിഴ് തീവ്രവാദിയുടെ വേഷത്തിലെത്തുന്നത്. ലങ്കന്‍ ഈഴ രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങളിലേക്കാണു രണ്ടാം സീസണ്‍ ശ്രദ്ധയൂന്നുന്നത്. ഏറെക്കുറേ ആത്മാര്‍ത്ഥവും സത്യസന്ധവുമായി അതു പറഞ്ഞുവയ്ക്കുന്നുമുണ്ട്.

യഥാര്‍ത്ഥത്തിലുള്ള തമിഴ് പ്രതിസന്ധി ആഴത്തില്‍ തന്നെ ചിത്രം ചര്‍ച്ച ചെയ്യുന്നു. അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രിയും (അവരൊരു ഉരുക്കുവനിതിയാണ്) ശ്രീലങ്കന്‍ പ്രസിഡന്റും തമ്മിലുള്ള രാഷ്ട്രീയബന്ധവും, ചാരപ്രവര്‍ത്തനവും മറ്റും കമ്പോള മുഖ്യധാരയുടെ കടുംവര്‍ണത്തിലാണ് ചിത്രികരിച്ചിട്ടുള്ളത്. എന്നിരുന്നാലും കെട്ടടങ്ങിയെന്നു വിശ്വസിക്കപ്പെടുന്ന തമിഴ് ഈഴമുന്നേറ്റം യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായിത്തുടരുന്ന അനുഭാവികളിലൂടെ ജനാധിപത്യസ്വഭാവമാര്‍ജ്ജിച്ച് രാഷ്ട്രീയപോരാട്ടമായി മാറുന്നതിന്റെ ദൃശ്യസൂചനയാണു ദ് ഫാമിലി മാനിലുള്ളത്. അതേസമയം, പ്രസ്ഥാനത്തിനുള്ളില്‍ തന്നെ സായുധ വിപ്‌ളവത്തില്‍ ഇനിയും വിശ്വസിക്കുന്ന അതിതീവ്രവാദികളും നിയമവഴിയും അന്താരാഷ്ട്ര നയന്ത്രത്തിന്റെ വഴിയും തേടുന്ന ജനാധിപത്യവാദികളും തമ്മിലുള്ള ഭിന്നത കൂടി പരമ്പര സൂചിപ്പിക്കുന്നു. വേലുപ്പിള്ള പ്രഭാകരന്റെ നിഴല്‍ വീണ ഭാസ്‌കരന്‍ പളനിവേല്‍ (മൈം ഗോപി) ആണ് പരമ്പരയിലെ പ്രധാന വില്ലന്‍. ലണ്ടന്‍ കേന്ദ്രീകരിച്ച് ഈഴം വിപ്‌ളവപ്രസ്ഥാനത്തെ ഏകോപിക്കുന്ന ഭാസ്‌കരന്റെ ലക്ഷ്യം സ്‌ഫോടനങ്ങളിലൂടെ ഇന്ത്യയെ പ്രലോഭിപ്പിച്ച് തമിഴ് പ്രശ്‌നം വീണ്ടും ലോകശ്രദ്ധയിലേക്കു കൊണ്ടുവരിക എന്നതാണ്. അയാളോടൊപ്പം ലങ്കയില്‍ നിന്ന് പലായനം ചെയ്യുന്ന ഉറ്റചങ്ങാതിയും പുലി സംഘടനയിലെ ബുദ്ധിജീവിയും ചിന്തകനുമായ ദീപന്‍ (അഴകം പെരുമാള്‍) ആവട്ടെ, ലണ്ടന്‍ കേന്ദ്രീകരിച്ച് സമാന്തരമായി ഒരു ലങ്കന്‍ ഭരണകൂടമുണ്ടാക്കി അതിന്റെ പ്രധാനമന്ത്രിയാവാനുള്ള ജനാധിപത്യവഴിയിലാണ്. ഭാസ്‌കരന്റെ നേരനുജന്‍ മധുരയില്‍ റോയുടെ പിടിയിലാവുകയും കൊല്ലപ്പെടുകയും ചെയ്യുന്നതോടെ, പ്രതികാര ദാഹിയായി ലണ്ടന്‍ വിടുന്ന ഭാസ്‌കരന്റെ രാജ്യാന്തര അധോലോകസംഘടനകളുമായി ചേര്‍ന്നുള്ള ഇന്ത്യാവിരുദ്ധ നീക്കത്തെ റോ തടയുന്നതാണ് പരമ്പരയുടെ കാതല്‍.  തമിഴ്‌നാട്ടില്‍ ശീലങ്കന്‍ പ്രശ്‌നത്തോട് അഭിമുഖ്യവും സഹതാപവും വച്ചുപുലര്‍ത്തുന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ അരമനരഹസ്യങ്ങളും പരോക്ഷമായി പരമ്പര അവതരിപ്പിക്കുന്നുണ്ട്. ഒപ്പം രാജ്യാന്തരതലത്തില്‍ തമിഴ് പുലികള്‍ക്കുള്ള വേരോട്ടത്തെയും പരമ്പര പരാമര്‍ശിക്കുന്നു.

പകുതിക്കു വച്ചത്  സോണി വിയകോം സംപ്രേഷണം ചെയ്ത അനില്‍ കപൂര്‍-റ്റിസ്‌ക ചോപ്രമാരഭിനയിച്ച്  റോബര്‍ട്ട് കോക്രാനും യൂള്‍ സര്‍ണോവും സംവിധാനം ചെയ്ത 24 എന്ന ടെലിപരമ്പയെപ്പോലെ വൈയക്തികമാവുന്നുണ്ട്. കശ്മീരില്‍ താന്‍ തകര്‍ത്ത നിഷ്‌കളങ്കകുടുംബത്തിലെ വില്ലന്‍ പ്രതികാരത്തിനായി തിവാരിയുടെ ടീനേജുകാരിയായ മകളെ കടത്തിക്കൊണ്ടുപോകുന്നതോടെ അവളുടെ രക്ഷയും ലങ്കന്‍ ഭീകരവാദികളുടെ സ്‌ഫോടനശ്രമം തടയലുമൊക്കെയായി ഉദ്വേഗജനകമാവുകയാണ് രണ്ടാം സീസണ്‍. ആദ്യ സീസണില്‍ കേരളത്തെയും മലയാളത്തെയും ഒപ്പം കൂട്ടിയതുപോലെ തമിഴ്‌നാടിനെയും തമിഴിനെയും കൂട്ടി പാന്‍-ഇന്ത്യന്‍ പ്രേക്ഷകരെ ഉറപ്പാക്കുന്ന പരമ്പര പ്രിയാമണിയിലൂടെ മലയാളികളെയും ഒപ്പം നിര്‍ത്തുന്നു.

സൂപ്പര്‍ ഡീലക്‌സ് പോലെ ചുരുക്കം ചില സിനിമകളില്‍ അവിസ്മരണീയമായ അഭിനയം കാഴ്ചവച്ച സമന്തയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷപ്പകര്‍ച്ചയാണ് ദ് ഫാമിലി മാനിലെ റാണി. ജീവിതത്തില്‍ അവള്‍ നേരിട്ട ചവര്‍പ്പും കയ്പ്പും കൊടിയ പീഡനങ്ങളും ജഗമേ തന്തിരത്തിലെ അറ്റില്ലയുടേതിനെ അപേക്ഷിച്ച് എത്രയോ വലുതാണ്. എല്‍.ടി.ടി.ഇയുടെ മുന്നണിപ്പോരാളികളിലൊരുവളാണവള്‍. സംഘടന ചിതറുകയും നേതാക്കള്‍ വിദേശത്ത് അഭയം തേടുകയും ചെയ്തപ്പോള്‍ തമിഴ്‌നാട്ടില്‍ മില്‍ത്തൊഴിലാളിയായി അവസരം പാത്തു കഴിയുകയാണവള്‍. സ്ത്രീയെന്ന നിലയ്ക്ക് അതിക്രമത്തിനു മുതിരുന്ന മില്‍ സൂപ്പര്‍വൈസറെ നിര്‍ദ്ദാക്ഷിണ്യം വെട്ടിനുറുക്കി പ്‌ളാസ്റ്റിക്ക് കവറുകളിലാക്കി കനാലില്‍ കളയുകയാണവള്‍. ഹൃദയം കല്ലും ശരീരം കാരിരുമ്പുമായി സൂക്ഷിക്കുന്ന റാണിയുടെ മനസില്‍ അവളുടേതായൊരു ശരിയുണ്ട്. അതാണു ശ്രീലങ്കയിലെ തമിഴ് വംശജര്‍ ഇന്ത്യന്‍ സേനയില്‍ നിന്നും, ശ്രീലങ്കന്‍ ഭരണകൂടത്തില്‍ നിന്നും നേരിടേണ്ടി വന്ന മനുഷ്യാവകാശധ്വംസനത്തിലേക്കു വെളിച്ചം വീശുന്നത്. ഒരര്‍ത്ഥത്തില്‍ റാണിയും മല്ലിയും അറ്റിലയും ശ്യാമയും പങ്കുവയ്ക്കുന്നത് ഒരേ മാനസികാവസ്ഥയാണ്, സങ്കടങ്ങളാണ്.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു കമ്പോള സിനിമയില്‍ ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നം കൈകാര്യം ചെയ്തതും, തമിഴരെ സൗത്തിന്ത്യന്‍സ് ആയി ഇകിഴ്ത്തുന്ന വൈരുദ്ധ്യം തുറന്നുകാണിച്ച ദ് ഫാമിലി മാനില്‍ തമിഴ് പ്രശ്‌നം കുറേക്കൂടി ആഴത്തില്‍ കുറേക്കൂടി ആര്‍ജ്ജവത്തോടെ അവതരിപ്പിച്ചതും രസമാണ്. ശ്രീലങ്കന്‍ വംശീയ പ്രശത്തെ ഉത്തരേന്ത്യന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ നോക്കികണ്ടത്ര ആഴത്തില്‍പ്പോലും കാര്‍ത്തിക്ക് സുബ്ബരാജിന് ആവിഷ്‌കരിക്കാനാവാതെ പോയെന്നതാണ് സത്യം.