Showing posts with label abrid shine. Show all posts
Showing posts with label abrid shine. Show all posts

Thursday, July 21, 2022

ലാക്ഷണികത്തികവില്‍ മഹാവീര്യര്‍

 

ഇതര കലകളെ അപേക്ഷിച്ചു സിനിമയ്ക്കുള്ള മേന്മ അതിന് ഏത്ര ദുര്‍ഗ്രാഹ്യമായ സ്വപ്‌നത്തെയും യാഥാര്‍ത്ഥ്യ പ്രതീതിയോടെ വെള്ളിത്തിരയില്‍ ആവിഷ്‌കരിക്കാനാവും എന്നതാണ്. അതിയാഥാര്‍ത്ഥ്യത്തെയും അതീന്ദ്രിയതയേയും സിനിമയ്ക്ക് അങ്ങനെ യാഥാര്‍ത്ഥ്യ ബോധത്തോടെ അവതരിപ്പിക്കാനാവും.സ്ഥലകാലയുക്തികളെ അനായാസം മറികടക്കാന്‍ ചലച്ചിത്രത്തിന്റെ മാധ്യമസാധ്യതകള്‍ക്കു സാധിക്കും. എന്നുവച്ച് ഫാന്റസികളെല്ലാം ചലച്ചിത്രങ്ങള്‍ക്ക് എളുപ്പം വഴങ്ങുന്നതാണ് എന്നര്‍ത്ഥമില്ല. പ്രത്യേകിച്ച് ഒ.വി.വിജയന്റെ ധര്‍മ്മപുരാണം പോലൊരു കൃതി സിനിമയാക്കാന്‍ ബുദ്ധിമുട്ടാണ്. അത്രത്തോളം ലാക്ഷണിക മാനങ്ങളുള്ള (allegorical dimension) എം.മുകുന്ദന്റെ ഒരു കഥയാണ് യുവസംവിധായകനായ എബ്രിഡ് ഷൈന്‍ തന്റെ പുതിയ ചിത്രമായ മഹാവീര്യര്‍ക്ക് വിഷയമാക്കിയിട്ടുള്ളത്. പ്രചാരണങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ടതുപോലെ ഒരേ സമയം ഫാന്റസിയും ടൈംട്രാവലും രാഷ്ട്രീയവുമൊക്കെയടങ്ങുന്ന ബഹുതലങ്ങളിലുള്ള ഒരു ചലച്ചിത്രശില്‍പം തന്നെയാണ്. എന്നാല്‍ അതിനൊക്കെയുപരി മലയാള സിനിമയില്‍ ലാക്ഷണികത (allegory) അതിവിദഗ്ധമായി സന്നിവേശിപ്പിച്ച ആദ്യ ചിത്രം എന്നതിനെ വിശേഷിപ്പക്കുന്നതാണുചിതം.

കാലാതിതമായ സാമൂഹികപ്രസക്തിയുള്ള ഒരു വിഷയമാണ് മുകുന്ദന്റെ മൂല കഥയില്‍ നിന്ന് ഷൈന്‍ മഹാവീര്യറില്‍ വികസിപ്പിച്ചു വിളക്കിച്ചേര്‍ത്തിരിക്കുന്നത്. അധികാരപ്രമത്തതയുടെ, ദുഷ്പ്രഭുത്വത്തിന്റെ സാര്‍വലൗകീകതയ്ക്കപ്പുറം,സ്ത്രീയുടെ കണ്ണീരിനായി ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത സമൂഹമനഃസ്ഥിതിയുടെ സാര്‍വകാലികമായ ക്രൂരതയാണ് മഹാവീര്യറില്‍ നായിക നേരിടേണ്ടി വരുന്നത്. യുഗങ്ങള്‍ക്കപ്പുറമുള്ള രാജഭരണക്കാലത്തേതിനേക്കാള്‍ പരിതാപകരവും മ്‌ളേച്ഛവുമാണ് സമകാലികലോകത്ത് അവള്‍ നേരിടേണ്ടി വരുന്ന പരസ്യവിചരണ. മാനസികവും ശാരീരികവുമായ പീഡനം നീതിന്യായ കോടതിക്കു മുമ്പാകെ നിയമപാലകരെയും നീതി നിര്‍വാഹകരെയും സാക്ഷിനിര്‍ത്തി അവള്‍ക്കേറ്റു വാങ്ങേണ്ടിവരുന്നു. ഭര്‍ത്സനം മാത്രമല്ല വിചാരണാമുറിയില്‍ അവള്‍ ദ്രൗപതിക്കു സമാനം വിവസ്ത്രമാക്കപ്പെട്ട് അപമാനിതയാവുന്നു. അതെല്ലാം ആര്‍ക്കുവേണ്ടിയായിരുന്നോ അയാളുടെ പ്രശ്‌നമാണ് സമൂഹവും നിയമവ്യവസ്ഥയുമെല്ലാം മുഖ്യമായെടുക്കുന്നത്. കണ്മുന്നില്‍ കണ്ണീരുറവറ്റി നില്‍ക്കുന്ന നായികയുടെ നിസഹായവസ്ഥ അപൂര്‍ണാനന്ദന്‍ എന്ന യുവസന്യാസിക്കൊഴികെ മറ്റാര്‍ക്കും തിരിച്ചറിയാനാവുന്നില്ല. ആ യുവയോഗിയാവട്ടെ, ഭൂത-വര്‍ത്തമാനങ്ങളെ ഇഴചേര്‍ക്കുന്ന തീര്‍ത്തും അമൂര്‍ത്തമായൊരു ത്രികാലജ്ഞാനിയാണ്. ചിത്രം മുന്നോട്ടുവയ്ക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയവും,

 സാമ്രാജിത്വവിരുദ്ധതയുമൊക്കെ ചര്‍ച്ച ചെയ്യുന്നതിനിടെ വായിച്ചു കണ്ട നിരൂപണങ്ങളില്‍ മിക്കതും ഇതിനെ ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമായാണ് വിശേഷിപ്പിച്ചുകണ്ടത്. എന്നാല്‍ അതിലുപരി ഇതൊരു ലക്ഷണയുക്തമായ ലാക്ഷണികസിനിമയാവുന്നിടത്താണ് മഹാവീര്യറുടെ വിജയം.

മഹാരാജാവിനു വേണ്ടി എന്തിന് എന്നുപോലും ചോദിക്കാതെ ലക്ഷണയുക്തയായ പെണ്ണിനെ തേടി ദേശാന്തരങ്ങളിലലഞ്ഞ് അത്തരമൊരുവളെ കണ്ടെത്തി കൊണ്ടെത്തിക്കുന്ന അമാത്യന്‍ പക്ഷേ സ്വന്തം ഭവനത്തില്‍ രാജാവിന്റെ കണ്ണുവെട്ടിച്ച് വശ്യസുന്ദരിയായ സ്വന്തം ഭാര്യയെ ഒളിപ്പിച്ചുപാര്‍പ്പിക്കുക വഴി സമൂഹത്തന്റെ സ്ത്രീകളോടുള്ള കാഴ്ചപ്പാടിലെ വൈരുദ്ധ്യവും പൊള്ളത്തരവുമാണ് കാണിച്ചുതരുന്നത്. 

സങ്കീര്‍ണമായ ആഖ്യാനശൈലിയാണ് മഹാവീര്യറുടെ സവിശേഷത. ഫാന്റസിയുടെ ആഖ്യാനതലത്തില്‍ അതിന് വിശ്വചലച്ചിത്രശില്‍പിയായ സാക്ഷാല്‍ സത്യജിത് റേയുടെ ഗുപ്പി ഗായേന ബാഘ ബായേന എന്ന സിനിമയോട് (മലയാളത്തില്‍ വിദൂരസാദൃശ്യമുണ്ട് മഹാവീര്യറുടെ ഘടനയ്ക്ക്. അതുപക്ഷേ സമാനതകളില്ലാത്തതുമാണ്. ഫാന്റസി സിനിമ പ്രേക്ഷകരെ വിശ്വസിപ്പിക്കുക എന്നതു തന്നെ സാഹസമാണ്. അതിലും ബുദ്ധിമുട്ടാണ് അലിഗറിയുടെ ആഖ്യാനഘടനയില്‍ നിന്നുകൊണ്ടു തന്നെ അതിന് ഹാസ്യത്തിന്റെ ആവരണം നല്‍കുക എന്നത്. പ്രത്യക്ഷത്തില്‍ ചിരിപ്പിക്കുന്ന ഒട്ടുവളരെ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമുണ്ടെങ്കിലും അവയില്‍ പലതും ഒട്ടേറെ അടരുകളുള്ള, സങ്കീര്‍ണമായ അര്‍ത്ഥവ്യാപ്തിയുള്ളവയാണ്. മുത്തശ്ശിക്കഥയുടെ ആഖ്യാനശൈലിയില്‍ യഥാതഥത്വം ചാലിച്ച ആവിഷ്‌കാരശൈലിയില്‍ ലാക്ഷണികപ്രധാനമായ സാമൂഹികവിമര്‍ശനം കൂടി ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നതാണ് മഹാവീര്യറുടെ പ്രത്യേകത.

രണ്ടു മണിക്കൂര്‍ 20 മിനിറ്റ് അതിസങ്കീര്‍ണവും മായികവുമായൊരു അന്തരീക്ഷത്തില്‍ ശ്രദ്ധതെറ്റാതെ പ്രേക്ഷകരെ പിടിച്ചിരുത്തുകയെന്നത് ചെറിയ കാര്യമല്ല. മലയാള സിനിമ കാണാന്‍ തീയറ്ററുകളില്‍ പ്രേക്ഷകരെത്താന്‍ വൈമുഖ്യം കാട്ടുന്ന കാലത്ത് തീയറ്ററില്‍ തന്നെ കാണേണ്ട സിനിമയെന്ന് മഹാവീര്യറെ നിസംശയം വിശേഷിപ്പിക്കാം. ചിത്രത്തിന്റെ ഏറ്റവും മികച്ച ഘടകങ്ങള്‍ ഇഷാന്‍ ഛബ്രയുടെ ഗാനസംഗീതവും സെല്‍വരാജ് ചന്ദ്രുവിന്റെ ഛായാഗ്രഹണവുമാണ്. ചിത്രത്തില്‍ അധികമായി തോന്നിച്ച ഏക ഘടകം ചിലയിടത്ത് കുറേക്കൂടി സൗമ്യമാക്കാമായിരുന്ന പശ്ചാത്തല സംഗീതമാണ്.

നിവിന്‍ പോളി, ആസിഫലി, ലാല്‍, സിദ്ധീഖ് തുടങ്ങി ഒട്ടുവളരെ മുന്‍നിര താരങ്ങളുടെ സാന്നിധ്യത്താല്‍ സമ്പുഷ്ടമാണെങ്കിലും സമകാലിക മലയാള സിനിമയില്‍ താരങ്ങളെ അപ്രസക്തമാക്കി പ്രമേയത്തിന്റെയും ഇതിവൃത്തത്തിന്റെയും ബലത്തില്‍ നിര്‍മ്മിക്കപ്പെട്ട സിനിമ എന്ന നിലയ്ക്ക് മഹാവീര്യര്‍ ശ്രദ്ധയര്‍ഹിക്കുന്നു.


Thursday, January 30, 2020

ഷൈന് ഹൃദയപൂര്‍വം

എബ്രിഡ് ഷൈനെ പറ്റി എഴുതുമ്പോള്‍ എനിക്ക് വസ്തുനിഷ്ഠ മാകാനാവില്ല. കാരണം, മൂന്നാലു വര്‍ഷം ഒന്നിച്ചു ജോലി ചെയ്തതാണ്. നിശ്ചലഛായാഗ്രാഹകന്‍ എന്ന നിലയിലും ചലച്ചിത്രപ്രേമി എന്ന നിലയിലും ഷൈന് ചില പ്രചോദനങ്ങളുടെ കനല്‍പ്പൊരികള്‍ വാരിയിടാന്‍ എനിക്കു സാധിച്ചു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. (ഷൈന് അങ്ങനൊരു വിശ്വാസമുണ്ടായിക്കൊള്ളണമെന്നില്ല) ആദ്യ സിനിമയുടെ കാലത്തൊഴികെ, പിന്നീടെപ്പോഴോ ഒരു ഇതിഹാസ ഫാന്റസിയുടെ കാര്യം പറയാന്‍ വിളിച്ചതിനപ്പുറം സിനിമാക്കാരനായ ശേഷം സിനിമക്കാര്യം പറയാന്‍ ഷൈന്‍ എന്നെ വിളിച്ചിട്ടില്ല, ഷൈന്റെ എല്ലാ സിനിമകളെയും പറ്റി ഞാന്‍ നല്ലതെഴുതിയിട്ടുണ്ടെങ്കിലും. ഒരു പക്ഷേ അങ്ങനെ എഴുതിയത് വൈയക്തികമായ വാത്സല്യം കൊണ്ടല്ല, മറിച്ച് അര്‍ഹത കൊണ്ടുതന്നെയാണെന്ന ആത്മവിശ്വാസം കൊണ്ടായിരിക്കാം കുറച്ചുവര്‍ഷം മാത്രം മേലധികാരിയായിരുന്ന ഒരാളെ ഷൈന്‍ വിളിക്കാത്തത്. (തീര്‍ച്ചയായും, നിരൂപകന്‍ എന്ന നിലയ്ക്ക് പരിഗണന അര്‍ഹിക്കുന്നതുകൊണ്ടു മാത്രമാണ് ഞാനവയെപ്പറ്റി എഴുതിയതെന്നത് മറ്റൊരു കാര്യം. സിനിമയെടുക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന ഷൈന്റെ സമീപനം പോലെ തന്നെയാണ് സിനിമാനിരൂപണത്തിന്റെ കാര്യത്തില്‍ വെള്ളം ചേര്‍ക്കില്ല എന്ന എന്റെ നിലപാടും) എന്നെ സംബന്ധിച്ചു പക്ഷേ ഷൈന്‍ വീട്ടിലെ ഒരംഗത്തിനു സമമാണ്. എന്റെ ഭാര്യക്കും മകള്‍ക്കും ഷൈന്‍ അതു പോലെ തന്നെ, അതുകൊണ്ടു തന്നെ ഷൈന്റെ സിനിമകളോടും ഞങ്ങള്‍ക്കാ പ്രത്യേകതയുണ്ട്.ആ അടുപ്പം വച്ചുകൊണ്ടുതന്നെയാണ് എന്റെ മോഹനരാഗങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന്റെ അന്നു രാവിലെ എറണാകുളത്തേക്ക് കാറോടിക്കവേ സ്വാതന്ത്ര്യത്തോടെ ഷൈനെ വിളിച്ച് വൈകിട്ട് അവിടെത്തി മോഹന്‍ലാലില്‍ നിന്ന് എനിക്കു വേണ്ടി പുസ്തകം ഏറ്റുവാങ്ങണമെന്ന് ആവശ്യപ്പെടാനെനിക്കായതും. ചടങ്ങില്‍ എന്റെ ഒരേയൊരു ബന്ധുവും ഷൈന്‍ മാത്രമായിരുന്നു. വ്യക്തിപരമായ ചില തിരക്കുകള്‍ കൊണ്ട് പൂമരം കാണാനൊത്തില്ല. ഇക്കഴിഞ്ഞ ദിവസം മാത്രമാണ് ഹോട്ട്‌സ്റ്റാറില്‍ ആ സിനിമ കണ്ടത്. തീയറ്ററില്‍ കണ്ടില്ലല്ലോ എന്ന കുണ്ഠിതം മാത്രമാണ് പൂമരം എന്നില്‍ അവശേഷിപ്പിച്ചത്. വ്യക്തിപരവും വ്യക്തിഗതവും വ്യക്തിനിഷ്ഠവുമായ ഈ പരിഗണനകളൊക്കെ മാറ്റിവച്ചുകൊണ്ട് എഴുതട്ടെ, സുഹൃത്തു കൂടിയായ ഇ.വി.ഷിബുവിന്റെ ദീര്‍ഘനിരൂപണത്തോട് ഭാഗികമായി വിയോജിച്ചുകൊണ്ട് എബ്രിഡ് ഷൈന്റെ ഏറ്റവും പുതിയ ചിത്രമായ ദ് കുങ് ഫു മാസ്റ്ററിനെ പറ്റി എനിക്ക് ഒറ്റവാചകത്തില്‍ പറയാനുള്ളത് അര്‍ത്ഥവത്തായ പരീക്ഷണം എന്നാണ്. നീത പിള്ള കട്ടമെറ്റലാണെന്ന ഷിബുവിന്റെ നിരീക്ഷണത്തോടുള്ള യോജിപ്പും പ്രകടിപ്പിച്ചോട്ടെ.
ആഷിഖ് അബുവിന്റെ മമ്മൂട്ടി ചിത്രമായ ഗാങ്‌സ്റ്ററിനെപ്പറ്റി ആരോ എഴുതിയതോര്‍മ്മയുണ്ട്. ഒരു ഗാങ്‌സ്റ്റര്‍ പടം ഇങ്ങനല്ലാതെ പിന്നെങ്ങനായിരിക്കണം?  അതുതന്നെയാണ് ദ് കുങ്ഫു മാസ്റ്ററെപ്പറ്റിയും ചോദിക്കാനുള്ളത്. ഒരു ആക്ഷന്‍ റിവഞ്ച് ചിത്രം ഇങ്ങനല്ലാതെ പിന്നെങ്ങനാവണം?
മലയാളത്തില്‍ എബ്രിഡ് ഷൈനെ കാലം അടയാളപ്പെടുത്തുക പി.പത്മരാജനു ശേഷം ഒന്നോടൊന്ന് വ്യത്യസ്തമായ വിഷയങ്ങള്‍ സിനിമയാക്കിയ സംവിധായകന്‍ എന്നായിരിക്കും. മാധ്യമപരമായ അവയുടെ പ്രസക്തിയേയോ പൂര്‍ണതയേയോ ഒക്കെ പറ്റി വിരുദ്ധാഭിപ്രായങ്ങളുയര്‍ന്നേക്കാം. പക്ഷേ ഒന്നില്‍ നിന്ന് വിഭിന്നമായ സിനിമകള്‍ ഒരുക്കി എന്നതില്‍ ഈ ചെറുപ്പക്കാരന്‍ നിസ്സംശയം കയ്യടി അര്‍ഹിക്കുന്നു.കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ നടത്തുന്ന ഗവേഷണം, അതില്‍ പുലര്‍ത്തുന്ന ആധികാരികത എന്നിവയുടെ കാര്യത്തിലും എബ്രിഡ് ഷൈന്‍ എന്ന ചലച്ചിത്രകാരന്‍ വേറിട്ടു നില്‍ക്കുന്നു.
ദ് കുങ്ഫു മാസ്റ്ററെ വേണമെങ്കില്‍ ഷൈന് മറ്റൊരു സ്റ്റീഫന്‍ നെടുമ്പള്ളി ആക്കാമായിരുന്നു. ഷൈനെ പോലൊരു സംവിധായകന്‍ ചോദിച്ചാല്‍ മോഹന്‍ലാലിനെപ്പോലൊരു നടന്‍ ഉറപ്പായും ഡേറ്റും നല്‍കുമായിരുന്നു. വില്ലനാവാന്‍ സിദ്ധീക്കോ (ശരീരഘടനയൊക്കെ ആരു നോക്കുന്നു) ഇനി കുറേക്കൂടി ഫിറ്റായ ആളു വേണെങ്കില്‍ തമിഴിലോ തെലുങ്കിലോ ഹിന്ദിയിലോ പുരനിറഞ്ഞു നില്‍ക്കുന്ന ഏതെങ്കിലും ഒരവതാരത്തെ കൊണ്ടും വരാം. ഋതുറാം ആകാന്‍ സാധിച്ചില്ലല്ലോ എന്നതിലായിരിക്കാം മഞ്ജു വാര്യരുടെ സങ്കടം. എന്നിട്ടും ഷൈന്‍ കാസ്റ്റിങില്‍ പ്രകടിപ്പിച്ച കൈയൊതുക്കമുണ്ടല്ലോ, അതിനു മാത്രം നല്‍കണം ഒരു ബിഗ് സല്യൂട്ട്.
ബ്രൂസ് ലീയുടെയും സ്‌നേക്ക്  ഇന്‍ ദ മങ്കീസ് ഷാഡോ പോലുള്ള മാര്‍ഷല്‍ ആര്‍ട്‌സ് സിനിമയുടെയും ആരാധനയില്‍ നിന്നാണ് ദ കുങ്ഫൂ മാസ്റ്റര്‍ ഉരുത്തിരിഞ്ഞതെന്നതില്‍ സന്ദേഹം വേണ്ട. പക്ഷേ, ഇന്ത്യന്‍ സാഹചര്യത്തിലേക്ക് വിശ്വസനീയമായി അതിനെ എങ്ങനെ പറിച്ചു നട്ടു എന്നതാണ് പ്രധാനം. ദൃശ്യാഖ്യാനത്തില്‍ എവിടെയോ ജയരാജിന്റെ ജോണി വാക്കര്‍ ഫ്രെയിമുകളുടെയും സംഗീത് ശിവന്റെ യോദ്ധ ഫ്രെയിമുകളുടെയും ഓര്‍മ്മകള്‍ തികട്ടിവരുന്നുണ്ടെങ്കിലും അവയുടെ ഏതെങ്കിലും നിലയ്ക്കുള്ള അനുകരണമായി ഈ ചിത്രത്തെ കാണാനാവാത്തിടത്താണ് ഷൈനിലെ സംവിധായകന്റെ വിജയം. അയോധനകലയെ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മിക്കുമ്പോള്‍ അതിനോട് നൂറുക്കു നൂറും നീതിപുലര്‍ത്തേണ്ടതുണ്ട്. അത് താരങ്ങളുടെ ശരീരഘടനയിലും ശരീരഭാഷയിലും വരെ പ്രതിഫലിക്കുകയും വേണം. മാര്‍ഷല്‍ ആര്‍ട്‌സ് സിനിമ എന്ന ടാഗ് ലൈനിനെ എബ്രിഡ് ഷൈന്‍ വിശ്വസനീയമാക്കുന്നത് ആ തെരഞ്ഞെടുപ്പിലെ കൃത്യതയിലൂടെയാണ്. രണ്ടാമത്തേത്, ഇതിവൃത്തസമീപനത്തില്‍ പുലര്‍ത്തേണ്ട വിശ്വാസ്യതയാണ്. ഉത്തരാഖണ്ഡിലെത്തുന്ന മലയാളികള്‍, അവിടത്തെ അധോലോക മയക്കുമരുന്ന മാഫികളില്‍ അവരെത്തിപ്പെടുന്നതിലെ യുക്തി..അങ്ങനെയങ്ങനെ പല കാര്യങ്ങളിലും, സമാന സിനിമകളിലെല്ലാം കല്ലുകടിയായിത്തീരാറുള്ള സ്റ്റോക്ക് വിഭവങ്ങളൊന്നുമല്ല ഷൈന്‍ വിളമ്പാനെടുക്കുന്നത്.എന്തുകൊണ്ട് എന്ന ചോദ്യത്തിന് സിനിമയിലെ എല്ലാ വിഴിത്തിരിവുകൡും കൃത്യമായ മറുപടി കരുതിവച്ചിട്ടുണ്ട് ഷൈനിലെ എഴുത്തുകാരന്‍. അതാണ് ഈ ചിത്രത്തിന്റെ വിജയത്തിന്റെ താക്കോല്‍. അയോധനകലയുടെ പശ്ചാത്തലത്തില്‍ നടക്കുന്നതുകൊണ്ട് സിനിമയിലൊരിടത്തും നായകനോ നായികയോ വില്ലന്മാരോ കൈകാലുകളല്ലാതൊരു ആയുധവുമെടുക്കുന്നില്ലെന്നത് എടുത്തുപറയാതിരിക്കാനാവില്ല, മലയാള സിനിമയുടെ സമകാലികാവസ്ഥയില്‍.
ദ് കുങ് ഫു മാസ്റ്ററിന്റെ ഏറ്റവും വലിയ സവിശേഷതയും ബാധ്യതയും അതിന്റെ പശ്ചാത്തല സംഗീതമാണ്. പ്രാരംഭ രംഗം മുതല്‍ ഭൂരിഭാഗങ്ങളിലും ദൃശ്യത്തെ മറ്റൊരു തലത്തിലേക്കെടുത്തുയര്‍ത്തുന്നതാണ് പ്രമേയസംഗീതമെങ്കിലും ചിലയിടത്ത് സംഗീതം മയക്കുമരുന്നുപോലെ മാരകമാകുന്നുണ്ട്. അതൊഴിച്ചുനിര്‍ത്തിയാല്‍ സമകാലിക മലയാള സിനിമയുടെ സവിശേഷതകളോട് ഓരം ചേര്‍ന്ന് പുതുമുഖ താരനിരയുടെ ഞെട്ടിപ്പിക്കുന്ന ഹൈപ്പര്‍ റിയല്‍ പ്രകടനങ്ങള്‍ കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നുണ്ട് ദ് കുങ് ഫു മാസ്റ്റര്‍. മയക്കുമരുന്നും ആക്ഷനുമൊക്കെ തന്നെ വിഷയമാക്കിക്കൊണ്ട് മാസ്റ്റര്‍മാര്‍ ഒരുക്കുന്ന താരനിബിഢ ചിത്രങ്ങള്‍ കൊടും വിമര്‍ശനമേറ്റുവാങ്ങി പരാജയപ്പെടുന്നിടത്താണ് താരതമ്യേന പുതുമുഖങ്ങളെ വച്ച് കമ്പോളച്ചട്ടക്കൂട്ടില്‍ തന്നെ അതേ വിഷയം കൈകാര്യം ചെയ്തു കൊണ്ട് എബ്രിഡിനെ പോലൊരു ചലച്ചിത്രകാരന്‍ വിജയം വരിക്കുന്നത്. കൃത്രിമ ഹൈപ്പിന്റെ വെടിയും പുകയുമില്ലാതെ അന്തസുള്ളൊരു സിനിമ, അതിന്റെ എല്ലാ വിശുദ്ധിയോടും കൂടി- അതാണ് ദ് കുങ് ഫു മാസറ്റര്‍!