Showing posts with label Prof Sreevarahom Balakrishnan. Show all posts
Showing posts with label Prof Sreevarahom Balakrishnan. Show all posts

Friday, February 28, 2025

Epitaph on Prof Sreevarahom Balakrishnan published in Prasadhakan monthly March 2025 issue

അടയാളപ്പെടുത്തേണ്ട ഒരു ജീവിതം
എ.ചന്ദ്രശേഖര്‍ 
ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിനെ പറ്റി ഞാന്‍ ആദ്യം കേള്‍ക്കുന്നത് സ്‌കൂളില്‍ പഠി്ക്കുമ്പോഴാണ്.അന്ന് ഞങ്ങളുടെ തൊട്ടയല്‍പ്പക്കത്ത്, ഇന്ന് എസ് പി ഗ്രാന്‍ഡ് ഡെയ്‌സ് ഇരിക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഉമാഭവന്‍ എന്ന വിശാല മായ പറമ്പിനു നടുവിലെ പഴയ ഓടിട്ട വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന, പിന്നീട് ഞങ്ങളുടെ അടുത്ത കുടുംബസുഹൃത്തുക്കളും ബന്ധുക്കളുമായി മാറിയ കുടുംബത്തിലെ നാലു മക്കളില്‍ ചിലര്‍ പറഞ്ഞുകേട്ടാണ്. അതിലൊരാള്‍ ഇന്ന് മുംബൈയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ഷാജി വിക്രമന്‍. ഏറ്റവും ഇളയയാള്‍ മീനു എന്നു ഞങ്ങളെല്ലാം വിളിക്കുന്ന ഷീല പിയുടെ അധ്യാപകനായിരുന്നു അദ്ദേഹം. മൂത്ത ചേച്ചി ഷീജച്ചേച്ചിയേയും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ടോ എന്നോര്‍മ്മയില്ല. പ്രതിഭാധനനായ വലിയ എഴുത്തുകാരനും അസാമാന്യനായ അധ്യാപകനും എന്നൊരു പ്രതിച്ഛായയാണ് നേരിട്ടു കണ്ടിട്ടില്ലാത്ത അദ്ദേഹത്തെ പറ്റി അന്നേ മനസിലുറച്ചത്. പിന്നീട് കൗമാരയൗവനങ്ങളില്‍ കലാകൗമുദിയും ഫിലിം മാഗസിനും ഒക്കെ വായിച്ചു തുടങ്ങിയപ്പോള്‍ ആ പേര് കുറേക്കൂടി മനസിലുറച്ചു. ദ് ഹിന്ദു പത്രം വരുത്തിത്തുടങ്ങിയപ്പോള്‍ ഇംഗ്‌ളീഷിലും ആ ബൈലൈന്‍ അച്ചടിച്ചതു വായിച്ചു. അക്കാലത്തെ പല മികച്ച സിനിമകളുടെയും പിന്നണിക്കാര്‍ക്കിടയില്‍ ആ പേര് വായിച്ചു. ചില പേരുകള്‍ അങ്ങനെയാണല്ലോ. നമുക്കടുപ്പമുള്ള ആരെങ്കിലും പറഞ്ഞും, അവര്‍ക്കടുപ്പമുണ്ടെന്നു കേട്ടും മനസില്‍ കയറിയാല്‍ പിന്നെ അവരെ പറ്റി കാണുമ്പോഴും കേള്‍ക്കുമ്പോഴും, ദാ നമ്മുടെ സ്വന്തം ആള്‍ എന്ന നിലയ്ക്ക് ഒരടുപ്പം തോന്നും. എനിക്കങ്ങനെ പലരെയും ഏറെ സ്വന്തപ്പെട്ടത് എന്ന നിലയ്ക്ക് തോന്നാറുണ്ട്. അങ്ങനെ തോന്നിയ ആളെ പിന്നീട് ജീവിതത്തില്‍ അടുത്തുപരിചയപ്പെട്ട അനുഭവങ്ങളും ധാരാളം. അത്തരത്തിലൊരു ബന്ധമാണ് ശ്രീവരാഹം ബാലകൃഷ്ണന്‍ സാറുമായി ഉണ്ടായത്.
കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍, പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ പുറത്തിറങ്ങിയ ലെനിന്‍ രാജേന്ദ്രന്റെ സ്വാതിതിരുന്നാള്‍(987)കണ്ടപ്പോഴാണ് ശ്രീവരാഹം ബാലകൃഷ്ണന്‍ എന്ന പേര് ആരാധനയോടെ ഹൃദയത്തില്‍ പതിയുന്നത്. അക്കാലത്ത് മനസിനെ വല്ലാതെ സ്പര്‍ശിച്ചൊരു ജീവചരിത്ര സിനിമയായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ സ്വാതി തിരുനാള്‍. തമിഴില്‍ ഭാരതീരാജ അവതരിപ്പിച്ച നടി രഞ്ജിനി നായികയായ ആദ്യ മലയാള ചിത്രം. കന്നട/ഹിന്ദി നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ അനന്ത് നാഗ് നായകനായ ബിഗ് ബജറ്റ് ചിത്രം. അതിന്റെ തിരക്കഥയെഴുതിയത് ശ്രീവരാഹം ബാലകൃഷ്ണനും ലെനിനും ചേര്‍ന്നാണ്.പിന്നീട് സിനിമയെപ്പറ്റി കൂടുതല്‍ ആഴത്തില്‍ വായിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യുന്ന കാലത്താണ് ശ്രീവരാഹം ബാലകൃഷ്ണന്‍ എന്ന എഴുത്തുകാരന് മലയാള സിനിമയുടെ നവഭാവുകത്വമുന്നേറ്റത്തിലുണ്ടായിരുന്ന നിര്‍ണായക പങ്കാളിത്തത്തെപ്പറ്റിയൊക്കെ അറിയുന്നത്. മലയാളത്തിന്റെ മഹാസംവിധായകന്‍ ശ്രീ അടൂര്‍ ഗോപാലകൃഷണനുമൊത്ത് അദ്ദേഹത്തിന്റെ ആദ്യ കഥാചിത്രത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ആ സിനിമയെപ്പറ്റി ഒരു പഠനപുസ്തകമിറക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ വിശദമായ അഭിമുഖത്തില്‍ ശ്രീവരാഹം സാറിനെപ്പറ്റി അത്രമേല്‍ ആദരവോടെയാണ് അദ്ദേഹം പരാമര്‍ശിച്ചത്. അദ്ദേഹത്തിന് സ്വന്തമായി ചില നിര്‍മ്മാണ സാമഗ്രികള്‍ സമ്മാനമായി ലഭിച്ച പ്രതിസന്ധി എന്ന ഹ്രസ്വചിത്രത്തിന്റെ രചയിതാവ് എന്ന നിലയ്ക്കും ബൗദ്ധികമായി നല്‍കിയ പിന്തുണയെന്ന നിലയ്ക്കും ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിനെപ്പറ്റി മതിപ്പോടെയാണ് അടൂര്‍ സാര്‍ സംസാരിച്ചത്. ചിത്രലേഖയുടെ പ്രവര്‍ത്തനത്തിലടക്കം അക്കാലത്ത് തലസ്ഥാനം കേന്ദ്രീകരിച്ചു നടന്ന സാംസ്‌കാരിക/സാഹിത്യ/സിനിമാ മുന്നേറ്റങ്ങളിലെല്ലാം ശ്രീവരാഹം ബാലകൃഷ്ണന്‍ എന്ന ദീര്‍ഘവീക്ഷണമുള്ള പ്രതിഭയുടെ നിശ്ബദ സഹകരണമുണ്ടായിരുന്നു എന്നത് അക്കാലത്തുള്ളവര്‍ തിരിച്ചറിഞ്ഞ സത്യം.ജേസി സംവിധാനം ചെയ്ത് പ്രേം നസീറും ഷീലയും അടൂര്‍ഭാസിയും മറ്റും അഭിനയിച്ച അശ്വതി (1974) എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിട്ടാണ് മലയാള സിനിമയില്‍ ബാലകൃഷ്ണന്റെ അരങ്ങേറ്റം. അതിനു മുമ്പ് സാഹിത്യവിഹായസില്‍ അറിയപ്പെടുന്ന പേരായിരുന്നു അദ്ദേഹം. പംക്തീകരാന്‍ എന്ന നിലയ്ക്ക് മുഖ്യധാരാപത്രങ്ങളില്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ലേഖനങ്ങളും പ്രശസ്തമായിരുന്നു അദ്ദേഹത്തിന്റെ കൂടി മേല്‍നോട്ടത്തില്‍ പുറത്തിറങ്ങിയ നവധാരയെന്ന സമാന്തര പ്രസിദ്ധീകരണത്തിലാണ് ആനന്ദിന്റെ മരണസര്‍ട്ടിഫിക്കറ്റ്, മാധവിക്കുട്ടിയുടെ രുഗ്മിണിക്കൊരു പാവക്കുട്ടി തുടങ്ങിയ കഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. എന്‍.എസ്.എസ്.കോളജിലെ സഹപ്രവര്‍ത്തകനായിരുന്ന സിഎന്‍എന്‍ ഭട്ടതിരിയുമായി ചേര്‍ന്ന് അദ്ദേഹം ആരംഭിച്ച ബീസ് ബുക്‌സ് ആണ് അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും ആദ്യമായി പുസ്തകരൂപത്തിലാക്കിയത്.
ചിത്രലേഖാകാലം മുതല്‍ക്കെ അടൂരും അരവിന്ദനും കെ.പി.കുമാരനുമടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശ്രീവരാഹം ബാലകൃഷ്ണനാണ് ചലച്ചിത്ര കുതൂഹിയായ ഹരികുമാര്‍ എന്ന സര്‍ക്കാര്‍ ജീവനക്കാരനെ കുമാരന്റെ സഹായിയാവാന്‍ സഹായിച്ചതും തുടര്‍ന്ന് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതം തന്നെ രൂപപ്പെടുത്തിയതും. ഹരികുമാര്‍ സംവിധാനം ചെയ്തതില്‍ ഏറ്റവും വ്യത്യസ്തമായ, നെടുമുടി വേണു പൂര്‍ണിമ ജയറാം എന്നിവരഭിനയിച്ച സ്‌നേഹപൂര്‍വം മീരയുടെ തിരക്കഥാകൃത്ത് ശരിക്കും ബാലകൃഷ്ണനായിരുന്നു. എന്നാല്‍ ഇലവങ്കോട് ദേശം എന്ന ചിത്രത്തിലടക്കം ക്രെഡിറ്റില്‍ സംവിധായകനൊപ്പമോ, സംഭാഷണം എന്ന പേരിലോ  ഒതുങ്ങിനില്‍ക്കുന്നതില്‍ അല്‍പവും പരിഭവമുണ്ടായിരുന്നില്ല ബാലകൃഷ്ണന്‍ സാറിന്. ഒരുപക്ഷേ പ്രതിഭാധനരായി കാലം അടയാളപ്പെടുത്തിയ പല സംവിധായകരചയിതാക്കളുടെയും ഗോസ്റ്റ് തിരക്കഥാകൃത്തായിരുന്നു ബാലകൃഷ്ണന്‍ സാര്‍.
അദ്ദേഹത്തെ നേരിട്ടു പരിചയപ്പെടുന്നത്, വര്‍ഷങ്ങള്‍ക്കുശേഷം രണ്ടായിരത്തില്‍ മലയാള മനോരമയിലെ ഒന്‍പതുവര്‍ഷത്തെ സേവനശേഷം മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ വെബ് പോര്‍ട്ടലായ വെബ് ലോകം ഡോട്ട് കോമിന്റെ ചീഫ് സബ് എഡിറ്ററായി തിരുവനന്തപുരത്ത് ജോലിക്കെത്തുന്നതോടെയാണ്. അക്കാലത്ത്, തിരുവനന്തപുരം പ്രസ്‌ക്‌ളബിനടുത്ത് എന്‍എസ്എസ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിന് പിന്നിലായി തുളസീവനം രാമചന്ദ്രന്‍ നായരുടെ വീട്ടിലേക്കുള്ള വഴിക്കരികിലുള്ള കെട്ടിടത്തിലായിരുന്നു വെബ് ലോകത്തിന്റെ ഓഫീസ്. പ്രസ്‌ക്‌ളബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിലെ കുട്ടികള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള ഒരു കേന്ദ്രമായി പതിയെ അതു മാറി. തിയറിയേക്കാള്‍ പ്രായോഗിക പരിശീലനം ലിഭിക്കാന്‍ ഏറെ സാധ്യതകള്‍ തുറന്നിട്ട സ്ഥാപനമായിരുന്നു വെബ് ലോകം. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തനം കരിയറാക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നല്ലൊരു പങ്കും ക്‌ളാസില്ലാത്ത സമയങ്ങളില്‍ അവിടെ പണിക്കുവന്നു. അക്കൂട്ടത്തിലൊരാളായിരുന്നു ബി ശ്യാംകൃഷ്ണന്‍. ഇന്റേണിയായി വന്ന് എഴുത്തിന്റെ സവിശേഷത കൊണ്ട് പെട്ടെന്ന് ഞങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയ മെലിഞ്ഞുണങ്ങിയ ചെറുപ്പക്കാരന്‍ ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിന്റെ മകനാണെന്നറിയുന്നത് ഒന്നുരണ്ടു ദിവസം കഴിഞ്ഞാണ്. സ്വതേ നാണം കുണുങ്ങിയായ ശ്യാം അത്തരം പരിചയപ്പെടുത്തലൊന്നും നടത്താറില്ല. ശ്രീവരാഹം സാറും തിരക്കഥാകൃത്ത് പി.ബാലചന്ദ്രനും തമ്മിലുള്ള ബന്ധവും ശ്യാമിലൂടെയാണറിഞ്ഞത്. അന്ന് ഏഷ്യാനെറ്റില്‍ ഹിറ്റായ ലോകത്തെ ആദ്യത്തെ ടിവി കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ആയ മുന്‍ഷിയുടെ ആദ്യകാല രചയിതാക്കളിലൊരാളായിരുന്നു ശ്യാം. ശ്യാമിന്റെ പിതാവെന്ന നിലയ്ക്ക് പല ദിവസങ്ങളിലും ബാലകൃഷ്ണന്‍ സാര്‍ ഓഫീസില്‍ എത്തുമായിരുന്നു. എഡിറ്ററായിരുന്ന ടി ശശിമോഹനുമായും ഏറെ പരിചയമുള്ള ഡോ രാധിക സി നായരുമായും ശ്രീദേവി എസ് കര്‍ത്തയുമായുമെല്ലാം സംസാരിച്ചിരിക്കും. അക്കൂട്ടത്തിലാണ് ഞാനും പരിചയപ്പെടുന്നത്. ശ്യാം പിന്നീ്ട് എനിക്കേറെ അടുപ്പമുള്ള സുഹൃത്തുക്കളിലൊരാളായി. ആയിടയ്ക്കു തന്നെയാണ് ശ്രീവരാഹം സാര്‍ ഗവര്‍ണറുടെ പബ്‌ളിക് റിലേഷന്‍സ് ഓഫീസറാവുന്നത്. 
ഇതിനിടെയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ ചെയര്‍മാനും കെ.വി.മോഹന്‍കുമാര്‍ സെക്രട്ടറിയുമായി സംസ്ഥാന ചലച്ചിത്ര അക്കാദമി പുനസംഘടിപ്പിക്കുന്നത്. ജി.കാര്‍ത്തികേയനാണ് അന്ന് സാംസ്‌കാരികവകുപ്പുമന്ത്രി. ആ കാലത്താണ് ചലച്ചിത്ര അക്കാദമി ആദ്യമായി അനൗപചാരിക ഗവേഷണങ്ങള്‍ക്ക് ഫെലോഷിപ്പ് ഏര്‍പ്പെടുത്തുന്നത്. ഞാനും അപേക്ഷിച്ചു. സിനിമയിലെ സ്ഥലകാലങ്ങള്‍ എന്നതായിരുന്നു വിഷയം. അഞ്ചു ഫെലോഷിപ്പില്‍ ഒന്ന് എനിക്കായിരുന്നു. ഡോ സി എസ് വെങ്കിടേശ്വരന്‍, മാങ്ങാട് രത്നാകരന്‍, പി എന്‍ ശ്രീകുമാര്‍, മധുകുമാര്‍ എന്നിവരായിരുന്നു മറ്റുള്ളവര്‍. ഞാന്‍ എന്റെ ഗവേഷണത്തിന് ഗുരുവായി സ്വീകരിച്ചത് ശ്രീവരാഹം സാറിനെയാണ്. അതിനുള്ള അനുമതി പത്രവും അദ്ദേഹം നല്‍കി. ഗവേഷണ വിഷയത്തില്‍ ഇംഗ്ളീഷ് മൂലകൃതികള്‍ തന്നെ വായിക്കണമെന്നും അവയില്‍ നിന്നു തന്നെ ഉദ്ധരിക്കണമെന്നുമാണ് അദ്ദേഹം ആദ്യമായി ആവശ്യപ്പെട്ടത്. കരടാക്കിയാല്‍ നോക്കി തിരുത്താമെന്നും പറഞ്ഞു.
ജോലിയുടെ തിരക്കിനിടയില്‍ ഗവേഷണമിഴഞ്ഞു. അങ്ങനിരിക്കെയാണ് ഫെലോഷിപ്പിന്റെ ആദ്യ ഗഡു അനുവദിക്കും മുമ്പ് ഗവേഷകര്‍ വിദഗ്ധരുടെ ഒരു തുറന്ന വേദിയില്‍ ഗൈഡുകളുമായി വന്ന് അവരുടെ ഗവേഷണരീതിശാസ്ത്രവും മറ്റും പരസ്യമാക്കണമെന്നൊരു അറിയിപ്പ് അക്കാദമിയില്‍ നിന്നു ലഭിക്കുന്നത്. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ പത്തമ്പതുപേരുള്ളൊരു വലിയ സദസിനു മുന്നിലാവണം അവതരണം. കെ.ജി ജോര്‍ജ്ജ്, കെ പി കുമാരന്‍ മധു ഇറവങ്കര, റോസ്‌മേരി, കെ കെ ചന്ദ്രന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ നിറഞ്ഞ സദസ്. ഞാന്‍ ശ്രീവരാഹം സാറിനെ ബന്ധപ്പെട്ടു. എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം അമ്പിനും വില്ലിനും അടുക്കുന്നില്ല. ഗവേഷണം എന്നത് രഹസ്യാത്മകമായൊരു പ്രക്രിയയാണെന്നും പ്രബന്ധാവതരണമെന്നത് അവസാനഘട്ടത്തില്‍ ഓപ്പണ്‍ ഡിഫന്‍സ് പോലുള്ള അവതരണമാവണമതെന്നുമായിരുന്നു ന്യായം. ഗവേഷണപൂര്‍വ അവതരണം എന്ന സിദ്ധാന്തത്തോടേ അദ്ദേഹത്തിനു യോജിക്കാനായില്ല. തന്റെ എതിര്‍പ്പ് രേഖാമൂലം തന്നെ അദ്ദേഹം അക്കാദമിയെ അറിയിച്ചു.പക്ഷേ എന്നോടു പറഞ്ഞു-ഈ പരിപാടിക്കു ഞാന്‍ കൂട്ടുനില്‍ക്കില്ല എന്നേയുള്ളൂ. അതിനര്‍ത്ഥം ഞാന്‍ ചന്ദ്രശേഖരന്റെ ഗൈഡായിരിക്കില്ല എന്നല്ല. ചന്ദ്രശേഖരന് എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചോളൂ ഞാന്‍ സഹായിക്കാം. ഒടുവില്‍ അദ്ദേഹത്തെ ഗൈഡാക്കി വച്ചുകൊണ്ടുതന്നെ ഈ അവതരണത്തിന് എന്നോടൊപ്പം ഗൈഡിന്റെ പ്രതിപരുഷനാവാന്‍ ഛായാഗ്രാഹകനായ ശ്രീ സണ്ണി ജോസഫിനെ അക്കാദമി ചുമതലപ്പെടുത്തി. അങ്ങനെ ആ അവതരണം നടന്നു എങ്കിലും ഏറെ ആഗ്രഹിച്ചതുപോലെ എനിക്കദ്ദേഹത്തിനു കീഴില്‍ ആ ഗവേഷണം പൂര്‍ത്തിയാക്കാനായില്ല. കാരണം അപ്പോഴേക്കാണ് അടൂരും സാംസ്‌കാരിക മന്ത്രി ജി കാര്‍ത്തികേയനുമായി തെറ്റുന്നത്. അവര്‍ തമ്മിലുള്ള വാക്കുതര്‍ക്കം അക്കാലത്തെ ചൂടുള്ള വാര്‍ത്താപരമ്പരയുമായി. അതിനൊടുവില്‍ അടൂര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, സതീഷ് ബാബു പയ്യന്നൂര്‍ തുടങ്ങിയവര്‍ അക്കാദമിയില്‍ നിന്നു രാജിവച്ചു. ആരോപണ പ്രത്യാരോപണങ്ങളുടെ കൂട്ടത്തില്‍, എന്നെ വ്യക്തിപരമായി കൂടി പരിചയമുണ്ടായിരുന്ന ശ്രീ കാര്‍ത്തികേയന്‍, ഫെലോഷിപ്പുകള്‍ അടൂരിന്റെ പിണിയാളുകള്‍ക്കാണ് കൊടുത്തത് എന്ന് പറഞ്ഞതില്‍ പ്രതിഷേധിച്ച് ഞാന്‍, മധുച്ചേട്ടന്‍ എന്ന കുങ്കുമം നാന പത്രാധിപസമിതിയംഗം കെ സി മധുകുമാര്‍ തുടങ്ങിയവര്‍ പ്രബന്ധം സമര്‍പ്പിക്കേണ്ട എന്നു തീരുമാനിച്ചു. അങ്ങനെ പൂര്‍ണമായി അര്‍ഹത കൊണ്ട് ലഭിച്ച ആ അവസരം നഷ്ടപ്പെട്ടു. പക്ഷേ, രണ്ടു ഗുണമുണ്ടായി. ഒന്ന് ശ്രീവരാഹം ബാലകൃഷ്ണന്‍ സാറും ഞാനുമായി നല്ല ബന്ധമുടലെടുത്തു എന്നതാണ്. രണ്ടാമത്തേത്, അന്നാ ഫെലോഷിപ്പിനു വേണ്ടി തുടങ്ങിയ ഗവേഷണം ഏഴുവര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ അമൃത ടിവിയുടെ വാര്‍ത്താവിഭാഗം ഉപമേധാവിയായിരിക്കെ ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍ എന്ന പേരില്‍ പുസ്തകമാവുകയും അതിന് സംസ്ഥാന അവാര്‍ഡ് ലഭിക്കുകയും ചെയ്തു എന്നതാണ്. ഒരുപക്ഷേ അന്നാ ഫെലോഷിപ്പ് ലഭിച്ചെങ്കില്‍ എനിക്കാ പുരസ്‌കാരം ലഭിച്ചേക്കുമായിരുന്നില്ല.
ശ്യാംകൃഷ്ണന് മാതൃഭൂമി വെബ് പോര്‍ട്ടല്‍ തുടങ്ങിയപ്പോള്‍ അവിടെ ജോലി ലഭിക്കാനും ഒരു ചെറിയ പങ്കുവഹിക്കാന്‍ എനിക്കുസാധിച്ചു. ശ്യാമിന്റെ വിവാഹത്തിനും ശ്യാം എഴുതിയ നാടകത്തിന്റെ അവതരണത്തിനും മറ്റുമായിട്ടാണ് പിന്നീട് ശ്രീവരാഹം സാറിനെ ഞാന്‍ കാണുന്നത്. കാരണം, അമൃത കാലത്തിനു ശേഷം ഞാന്‍ വീണ്ടും ജോലിസംബന്ധിയായി തിരുവനന്തപുരം വിട്ട് കോട്ടയത്തേക്കു മാറിക്കഴിഞ്ഞിരുന്നു. അപാര ഓര്‍മ്മയായിരുന്നു അദ്ദേഹത്തിന് എന്ന ശ്രീവരാഹം സാറിനെ കണ്ടപ്പോഴെല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. 
തിരുവനന്തപുരത്ത് സൂര്യകൃഷ്ണമൂര്‍ത്തിയുടെ വീടിനോടു ചേര്‍ന്ന ഗണേശം ഓപ്പണ്‍എയര്‍ തീയറ്ററില്‍ ശ്യാം എഴുതിയ നാടകത്തിന്റെ അവതരണം കാണാന്‍ ഭാര്യയുമൊത്ത് ചെന്നപ്പോള്‍ സാറുണ്‍ായിരുന്നു അവിടെ. ഏറെക്കാലം കഴിഞ്ഞു നേരില്‍ കാണുകയാണ്. നീണ്ട ഇടവേള കഴിഞ്ഞു കാണുമ്പോള്‍ അതിന്റെ സങ്കോചത്തോടെ നിന്ന എന്നെ ശ്യാം അച്ഛനു പരിചയപ്പെടുത്തി. അതെന്താ എനിക്കറിയില്ലേ ചന്ദ്രശേഖറിനെ എന്നെ ഗൈഡനാക്കിയ ആളല്ലേ? എന്നു ചോദിച്ച് കൃത്യമായ ഓര്‍മ്മ പുതുക്കി അദ്ദേഹം. എന്നെ ഞെട്ടിച്ചു. 
അവസാനമായി അദ്ദേഹത്തെ വിളിക്കുന്നത് രണ്ടുവര്‍ഷം മുമ്പാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിന്റെ അമ്പതാം വാര്‍ഷികത്തിന് സഹപ്രവര്‍കത്തകനായിരുന്ന ഗിരീഷ് ബാലകൃഷ്ണനോടൊപ്പം തയാറാക്കിയ സ്വയംവരം അടൂരിന്റെയും അനുവാചകന്റെയും എന്ന പുസ്തകത്തിലേക്ക് സാറിന്റെ ഒരു ലേഖനത്തിനു വേണ്ടിയായിരുന്നു അത്. ശ്യാമിനെയാണ് വിളിച്ചു കാര്യമവതരിപ്പിച്ചത്. അച്ഛന്‍ സഹകരിക്കുമോ എന്നറിയില്ലെന്ന ആമുഖത്തോടെയാണ് ശ്യാം ഫോണ്‍ അദ്ദേഹത്തിന് കൊടുത്തത്. തനിക്കാക്കാലമൊന്നും ഓര്‍മ്മയില്ലെന്നാണ് അദ്ദേഹം പഴുതടച്ചു പറഞ്ഞത്. ഏറെ നിര്‍ബന്ധിച്ചുനോക്കിയെങ്കിലും തന്നെ ഒഴിവാക്കണമെന്നു തന്നെ അദ്ദേഹം വിനയപൂര്‍വം ആവശ്യം തുടര്‍ന്നു. അങ്ങനെ അദ്ദേഹത്തെക്കൊണ്ട് എഴുതിക്കണമെന്നും അക്കാലത്തെപ്പറ്റി അദ്ദേഹത്തിന്റെ വാക്കുകളില്‍ അടയാളപ്പെടുത്തണമെന്നുമുള്ള ആഗ്രഹം നടക്കാത്ത സ്വപ്‌നമായി.