ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് മലയാളസിനിമയെ തെരഞ്ഞെടുത്തതിനെ സംബന്ധിച്ച് ജൂറി അധ്യക്ഷന്‍ മുസാഫിര്‍ അലിയെ കൂട്ടില്‍ കയറ്റി ദക്ഷിണേന്ത്യയില്‍ നിന്നുള്ള ജൂറി അംഗം ഗൌതമന്‍ ഭാസകരന്‍ രംഗത്തുവന്നത് ഇന്നലെ മാധ്യമങ്ങള്‍ക്ക് നല്ല കൊയ്ത്തായിരുന്നു. ഒരു ചാനലില്‍ ഇത് സംബന്ധിച്ചൊരു വാര്‍ത്താ ചര്‍ച്ചയില്‍ ഈയുള്ളവനും പങ്കെടുത്തു. ഒരറ്റത്ത് സംവിധായകന്‍ രഞ്ജിത്ത് ഗൌതമന്‍ ഭാസ്കരന്റെ വെളിപ്പെടുത്തലുകള്‍ (ജുറിചെയര്‍മാന്‍ മുഴുവന്‍ സിനിമയും കാണുക പോലും ചെയ്തില്ലെന്ന്) ഒരു കള്ളന്‍ ഒരു പെരുങ്കള്ളനെ കുറിച്ചു നടത്തിയ വെളിപ്പെടുത്തലെന്നാണു വിഷേഷിപ്പിച്ചത്. മറുവശത്ത് സംവിധായകനും ഇപ്പോള്‍ നിരൂപകന്റെ വേഷപ്പകര്‍പ്പില്‍ നിറയുകയും ചെയ്യുന്ന ഡോ. ബിജു ചര്‍ച്ച കേവലം പഴശ്ശിരാജയേയും കേരള കഫേയേയും ചുറ്റിപ്പറ്റി മാത്രമാകുന്നതില്‍ കുണ്ഠിതപ്പെട്ട് പനോരമയില്‍ തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാഷാ ചിത്രങള്‍ പക്ഷേ നിലവാരമുള്ളവ തന്നെയാണെന്നും ചൂണ്ടിക്കാട്ടി. സമയക്കുറവു മൂലം എനിക്കു പറഞ്ഞു പൂര്‍ത്തി യാക്കാനാവാത്ത കാര്യം ഒന്നു മാത്രം - ഡോ ബിജുവിന്റേതു പോലെ വിശാലമായ കാഴ്ച്ചപ്പാട് ജൂറിയിലെ മലയാളികള്‍ എക്കാലത്തും സ്വീകരിക്കുന്നതുകൊണ്ടാണു അവാര്‍ഡ് കമ്മിറ്റികളിലടക്കം പല ദേശീയ ജൂറികളിലും ഹിന്ദി കോക്കസ് ബഹുമതികളും കൊണ്ടു സ്ഥലം കാലിയാക്കുന്നത്. ദേശീയ ജൂറികളില്‍ ദക്ഷിണദേശങളിലുള്ളവര്‍ക്കു പ്രാതിനിധ്യം കൊടുക്കുന്നത് ആ പ്രദേശങളിലെ എന്‍ട്രികള്‍ക്കു വേന്ടി വാദിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണു? ഇതിലൊക്കെ തമിഴനെയും ഹിന്ദിവാലയെയും ബംഗാളിയേയും കണ്ടു പഠിക്കണം .
അവരെല്ലാം അവരവരുടെ നാട്ടിലെ സൃഷ്ടികള്‍ക്കുവേണ്ടി വാദിക്കുകയും അവയ്ക്കായി ബഹുമതികള്‍ കരസ്ഥമാക്കുകയും ചെയ്തു മടങ്ങുമ്പോള്‍ മലയാളി, സാര്‍വലൌകിക ദാര്‍ശനിക സൈദ്ധാന്തിക വാദങ്ങളും ചിന്തകളുമായി വായും നോക്കി ഇരിക്കുകയായിരിക്കും. എന്നിട്ടു പിന്നെ പുറത്തിറങ്ങി സ്വന്തം നാട്ടിലെ സിനിമാക്കാരായ/എഴുത്തുകാരായ ചങ്ങാതിമാരുടെ/സഹപ്രവര്‍ത്തകരുടെ മുഖത്തെങ്ങനെ നോക്കും എന്ന ഉല്‍കണ്ഠയില്‍, ജൂറിയെ നാലു കുറ്റം പറഞ്ഞ് കൈകഴുകിയിട്ടെന്തു കാര്യം? നമ്മുടെ
സൃഷ്ടികള്‍ക്കു വേണ്ടി വാദിക്കാന്‍ അല്പം പ്രാദേശിഖ-ഭാഷാ വാദം ആയാലും കുഴപ്പമുണ്ടോ?