Showing posts with label Chalachitra Sameeksha. Show all posts
Showing posts with label Chalachitra Sameeksha. Show all posts

Thursday, July 18, 2024

മലയാള സിനിമ: പുതിയമുഖം പുതിയ വിപണി

 

CHALACHITRA SAMEEKSHA JUNE 2024

എ.ചന്ദ്രശേഖര്‍ 

ലോകത്തെ ആകമാനം വീട്ടുതടവിലാക്കിയ കോവിഡ് മഹാമാരിക്കാലം മലയാള സിനിമയ്ക്ക് പക്ഷേ, പരോക്ഷമായി അനുഗ്രഹമായിത്തീരുകയാണുണ്ടായത്. മലയാള സിനിമ ഇതേവരെ ശ്രദ്ധിച്ചിട്ടില്ല എന്നു മേനി പറഞ്ഞിരുന്ന മുംബൈയിലെ ഇന്ത്യന്‍ സിനിമയുടെ സ്വയം പ്രഖ്യാപിത അംബാസഡര്‍മാര്‍ തൊട്ട് മലയാളേതര പ്രേക്ഷകര്‍ വീട്ടുതടങ്കലില്‍ വ്യാപകമായി മലയാളം സിനിമ കണ്ടുതുടങ്ങി. ഇതര സംസ്ഥാനങ്ങളില്‍ മാത്രമല്ല ലോകത്തെ മറ്റു ഭാഷകളിലുള്ളവര്‍കൂടി മലയാള നവഭാവുകത്വ സിനിമകളുടെ ഭാവഗരിമ കണ്ട് അദ്ഭുതപ്പെട്ടു. ഉപശീര്‍ഷങ്ങളോടെയോ സ്വന്തം ഭാഷയിലെ ശബ്ദരേഖയോടുകൂടിയോ, മികച്ച ഉള്ളടക്കങ്ങളുള്ള മലയാള സിനിമകള്‍ ഒ.ടി.ടികളില്‍ വ്യാപകമായി ആസ്വദിക്കപ്പെട്ടു. അന്നോളം കേട്ടതും കണ്ടതുമല്ല മലയാള സിനിമ എന്ന് പലരും തിരിച്ചറിഞ്ഞു. ദേശീയ അവാര്‍ഡില്‍ കാലാകാലങ്ങളായി മലയാളത്തിനുള്ള മേല്‍ക്കോയ്മ എന്തുകൊണ്ടെന്ന് ഹിന്ദി, തമിഴ,് തെലുങ്ക് ചലച്ചിത്രപ്രവര്‍ത്തകര്‍ക്കു ബോധ്യമായി. അത് കോവിഡാനന്തരം മലയാള സിനിമയ്ക്ക് സംസ്ഥാനത്തിനുപുറത്തേക്കും മികച്ച വിപണനമാര്‍ഗങ്ങള്‍ തുറന്നിടുന്നതിലാണ് അവസാനിച്ചത്. കഴിഞ്ഞ രണ്ടു മൂന്നു മാസത്തിനിടെ കേരളത്തിനപ്പുറത്തു മലയാള സിനിമയ്ക്ക് ലഭിക്കുന്ന അഭൂതപൂര്‍വമായ സ്വീകരണം ഇതിന്റെ തുടര്‍ച്ചയാണ്.

പഴയ മദ്രാസ് (ഇപ്പോഴത്തെ ചെന്നൈ) ആയിരുന്നു ആദ്യകാല മലയാള സിനിമയുടെ ഈറ്റില്ലമെങ്കിലും, മലയാള സിനിമയ്ക്ക് കേരളത്തിനപ്പുറം പ്രദര്‍ശനശാലകളില്‍ കാര്യമായ തരംഗങ്ങളൊന്നും സൃഷ്ടിക്കാനായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഹിന്ദിയിലടക്കം പുണ്യപുരാണ കഥ ആദ്യ സിനിമയ്ക്ക് വിഷയമായപ്പോള്‍ സാമൂഹികകഥ സ്വീകരിച്ച് വേറിട്ട പാത തെരഞ്ഞെടുത്ത മലയാളസിനിമയ്ക്കു പക്ഷേ അതു സംസാരിക്കുന്നവരുടെ പരിമിതിയും അതിന്റെ വിതരണമേഖലയുടെ വ്യാസക്കുറവുമൊക്കെയാണ് പരിമിതികളായത്. മലയാളികള്‍ മാത്രം കാണുന്ന സിനിമയ്ക്ക് തിരിച്ചുപിടിക്കാനാവുന്ന മുതല്‍മുടക്കിന് അതുകൊണ്ടുതന്നെ വല്ലാത്ത പരിമിതിയുണ്ടായിരുന്നു. ഹിന്ദിമേഖലകളില്‍ റിലീസായി വര്‍ഷങ്ങള്‍ക്കുശേഷമാണെങ്കിലും ഇന്ത്യയൊട്ടുക്ക് വിതരണം ചെയ്യാവുന്നത് എന്ന അര്‍ത്ഥത്തില്‍ ഹിന്ദി സിനിമയ്ക്ക് അതുകൊണ്ടുതന്നെ പാന്‍-ഇന്ത്യന്‍ എന്നു വിവക്ഷിക്കുംവിധം പ്രാധാന്യം കൈവരികയും ചെയ്തു. രാജ്കപൂര്‍ മുതല്‍പ്പേരാവട്ടെ, അക്കാലത്തെ സവിശേഷ രാഷ്ട്രീയ ലോകക്രമത്തിന്റെ കൂടി ഭാഗമായി ഇന്ത്യയ്ക്കു പുറത്തും, വിശേഷിച്ച് റഷ്യയിലും മറ്റും വന്‍ സ്വീകാര്യത നേടി. എന്തിന്, പ്രാദേശിക ഭാഷ മാത്രമായ തമിഴിനു പോലും സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക തുടങ്ങി ജാവാ ദ്വീപുകളില്‍ വരെ തമിഴ് സംസാരിക്കുന്നവര്‍ കുടിയേറി ഇടങ്ങളില്‍ വിപണിയുറപ്പിക്കാനായി. അതുകൊണ്ടുതന്നെ അവയ്ക്ക് താരതമ്യേന വലിയ മുതല്‍മുടക്കില്‍ സാങ്കേതികമായും അല്ലാതെയും സിനിമകളുണ്ടാക്കാന്‍ കെല്‍പ്പുണ്ടായി. മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷാസിനിമകളെപ്പോലെതന്നെ തുടക്കത്തില്‍ മലയാളത്തിന് കോടമ്പാക്കം ഈറ്റില്ലമാമായിരുന്നെങ്കിലും, അവിടെ എക്കാലത്തും അതിന് രണ്ടാംനിര സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. ചെന്നൈയിലെ മുന്‍നിര സ്റ്റുഡിയോകളിലെ വലിയ ഫ്‌ളോറുകളില്‍ മലയാളത്തിന് കാര്യമായ പ്രവേശനം പോലുമുണ്ടായിരുന്നില്ല. തമിഴ്, തെലുങ്ക് സിനിമകള്‍ക്കു വേണ്ടി നിര്‍മിക്കുന്ന പടുകൂറ്റന്‍ സെറ്റുകളില്‍ ചില്ലറ ഏച്ചുകെട്ടലുകളും പരിഷ്‌കാരങ്ങളും വരുത്തി, മറ്റുഭാഷാ സിനിമകളുടെ ചിത്രീകരണശേഷം സ്റ്റുഡിയോ ഫ്‌ളോറുകള്‍ വെറുതേ കിടക്കുന്ന രാത്രികാലങ്ങളിലും മറ്റുമുള്ള ഷിഫ്റ്റുകളിലാണ് നമ്മുടെ ചലച്ചിത്രപ്രവര്‍ത്തകര്‍ അക്കാലത്ത് മലയാള സിനിമ ഷൂട്ട് ചെയ്തിരുന്നത്. അത്രയ്ക്കു ഗൗരവമേ അന്നാട്ടുകാര്‍ മലയാള സിനിമയ്ക്ക് നല്‍കിയിരുന്നുള്ളൂ. 

പുറംവാതില്‍ ചിത്രീകരണം ഏറെ ചെലവുള്ളതായിരിക്കെ, സ്റ്റുഡിയോയെ ആശ്രയിക്കാന്‍ വിധിക്കപ്പെട്ടവരാണ് ആദ്യകാല മലയാളനിര്‍മാതാക്കള്‍. സ്റ്റുഡിയോ ഫ്‌ളോറും സ്വതന്ത്ര സെറ്റും പോലും താങ്ങാനാവാത്ത ആര്‍ഭാട മായിരുന്നു നമുക്ക്. എഴുപതുകള്‍ വരെ മലയാള സിനിമാ ചിത്രീകരണം ഏറക്കുറേ അന്യ ഭാഷാ സെറ്റു കളെ ആശ്രയിച്ചായിരുന്നു. സ്വന്തമായി സെറ്റിടുക ചിന്തക്കാന്‍ പോലുമാ വുമായിരുന്നില്ല മലയാള നിര്‍മാതാക്കള്‍ക്ക്. മൊത്ത മൂന്നു ലക്ഷം രൂപ ബജറ്റുള്ള സിനിമയ്ക്കു കലാ സംവിധായകര്‍ ഏതെങ്കിലും ഹിന്ദി/തെലുങ്ക്/ തമിഴ് സിനിമയ്ക്കു വേണ്ടി സെറ്റിട്ടിട്ടുണ്ടോ എന്നന്വേഷിച്ചു കണ്ടെത്തുകയായിരുന്നു പതിവ്. ഹിന്ദിയ തമിഴും പോലെ വലിയ വിപണിയുള്ള സിനിമകള്‍ക്കായി, വാഹിനി, എവിഎം പോലുള്ള ഏഷ്യയിലെ തന്നെ വന്‍കിട സ്റ്റുഡിയോകളില്‍ പണിതുണ്ടാക്കുന്ന ബ്രഹ്‌മാണ്ഡ സെറ്റുകള്‍ പൊളിച്ചുനീക്കുമായിരുന്നില്ല. വന്‍ ബംഗ്ലാവിന്റെയും മറ്റും അത്യുഗ്രന്‍ സെറ്റുകളായിരുന്നത്. വെറുതേ കിടക്കുന്ന ഈ സെറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വാടകയ്‌ക്കെടുത്താണു മലയാള സിനിമകള്‍ ചിത്രീകരിച്ചിരുന്നത്. 'പാവപ്പെട്ടവന്റെ ഫിലിം സ്റ്റുഡിയോകള്‍' എന്നറിയപ്പെട്ട, താരതമ്യേന വാടക കുറഞ്ഞ ശ്യാമള, പ്രകാശ്, അരുണാചലം, എം.ജി.ആറിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുളള സത്യ സ്റ്റുഡിയോ എന്നിവിടങ്ങളില്‍ മലയാളസിനിമയ്ക്കു വേണ്ടി ഭേദഗതി വരുത്തുന്ന സെറ്റുകളുടെ അന്നത്തെ കാലത്തെ ചെലവ് 15,500 രൂപ വരെയായിരുന്നു.മൊത്തം നിര്‍മ്മാണച്ചെലവിന്റെ പത്തു ശതമാനത്തോളം വരുമിത്.

നീലക്കുയിലും ചെമ്മീനും പോലുള്ള മലയാള സിനിമകള്‍ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടശേഷവും ഈ സമീപനത്തില്‍ മാറ്റമുണ്ടായില്ല. ഇന്ത്യന്‍ സിനിമയെ ലോകഭൂപടത്തില്‍ കൊണ്ടുചെന്നു പ്രതിഷ്ഠിച്ച സാക്ഷാല്‍ അടൂര്‍ ഗോപാലകൃഷ്ണനു പോലും സ്വയംവരം എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മദിരാശിയില്‍ പൂര്‍ത്തിയാക്കാന്‍ ഏറെ സാഹസപ്പെടേണ്ടിവന്നു. തന്റെ സങ്കല്‍പത്തിലേതുപോലെ ശബ്ദലേഖനവും ഗ്രേഡിങുമെല്ലാം സാധിച്ചെടുക്കാന്‍, മറ്റുഭാഷകളിലെ വന്‍കിട സെറ്റപ്പുകള്‍ക്കുള്ളില്‍ വല്ലാതെ വിഷമിക്കേണ്ടിവന്നിട്ടുള്ള കാര്യം സ്വയംവരം അടൂരിന്റെയും അനുവാചകന്റെയും എന്ന പുസ്തകത്തില്‍ അദ്ദേഹം നേരിട്ടു വിവരിച്ചിട്ടുണ്ട്.

അതേസമയം, ഭാഷയ്ക്കതീതമായിരുന്നു മലയാളിക്ക് സിനിമ എന്ന മാധ്യമത്തോടുള്ള പ്രതിപത്തി. ആദ്യം മുതല്‍ക്കെ, ഹിന്ദിയടക്കമുള്ള എല്ലാ ഭാഷകളിലെയും സിനിമകളെ അവര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. തിരുവനന്തപുരവും കോഴിക്കോടും പോലുള്ള നഗരങ്ങളില്‍ വിദേശ സിനിമകള്‍ മാത്രം സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ വരെയുണ്ടായിരുന്നു. തിരുവനന്തപുരത്ത് ശ്രീകുമാറും പില്‍ക്കാലത്ത് അതിനോടൊപ്പം ചെര്‍ത്ത ശ്രീവിശാഖും ഇത്തരത്തിലുള്ളതായിരുന്നു. പേട്ട കാര്‍ത്തികേയ, കിള്ളിപ്പാലം ശിവ, ആര്യശാല ചിത്ര തുടങ്ങിയ തീയറ്ററുകളില്‍ പ്രധാനമായി തമിഴ് സിനിമകളാണ് ഇറങ്ങിയിരുന്നത്. തമിഴ് തെലുങ്ക് സിനിമകള്‍ക്ക് മലയാളത്തോടൊപ്പം തന്നെ വിപണിമൂല്യവും കേരളത്തിലങ്ങോളമിങ്ങോളമുണ്ടായി. തമിഴ്‌നാടിനോട് ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ ഇഴയടുപ്പം കൊണ്ടു കൂടിയാണിതെന്നു പറയാം. കാരണം, മലയാളത്തില്‍ ഹരികഥാപ്രസ്ഥാനം മുതല്‍ നാടകം വരെ വികസിക്കുന്നത് തമിഴിന്റെ സ്വാധീനത്തില്‍ നിന്നാണല്ലോ. സിനിമയുടെ കാര്യത്തിലും ഈ ചാര്‍ച്ച സ്വാഭാവികമായി വന്നുചേര്‍ന്നതാണ്. സത്യനും പ്രേംനസീറിനുമുള്ള പ്രാധാന്യം തന്നെ കൈരളി ശിവാജി ഗണേശനും ജമിനി ഗണേശനും നാഗേഷിനും വൈജയന്തിമാലയ്ക്കുമൊക്കെ നല്‍കിപ്പോന്നു. തെലുങ്കിലെ നാഗേശ്വരറാവുവിന്റെ ദേവദാസിനെ നാം നെഞ്ചേറ്റി. എഴുപതുകളില്‍ മലയാളി യുവതയുടെ തലമുടിമുതലുള്ള ഫാഷനെ സ്വാധീനിച്ചിരുന്നത് രാജേഷ്ഖന്നയും അമിതാഭ് ബച്ചനുമാണ്. അതിര്‍ത്തി സംസ്ഥാനമായിരുന്നിട്ടും എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് കന്നടയില്‍ നിന്നാണ് കൂടുതല്‍ കൊടുക്കല്‍ വാങ്ങലുകള്‍ അധികമുണ്ടാവാത്തത്.

പാലക്കാട്ടുകാരന്‍ എം.ജി.രാമചന്ദ്രന്‍ തമിഴ്‌നാടിന്റെ സിനിമയിലും രാഷ്ട്രീയത്തിലും ഹൃദയത്തുടിപ്പായിട്ടും, ശിവാജിഗണേശനടക്കമുള്ള നായകന്മാര്‍ക്ക് താരപദവി സമ്മാനിച്ച പാശമലര്‍(1961) അടക്കമുള്ള ചിത്രങ്ങള്‍ക്ക് കഥയെഴുതിയത് കെ.പി.കൊട്ടാരക്കര എന്ന മലയാളിയായിട്ടും, എം.എന്‍ നമ്പ്യാരെപ്പോലൊരു മലയാളി മുഖ്യധാരാതാരമായിട്ടും, പദ്മിനിയെയും കെ ആര്‍ വിജയയേയും പോലുള്ള നായികമാര്‍ അരങ്ങുവാണിട്ടും, എം.കൃഷ്ണന്‍ നായരെയും കെ എസ് സേതുമാധവനെയും എ.ബി.രാജിനെയും പോലുള്ള സംവിധായകര്‍ കളം പിടിച്ചിട്ടും, യേശുദാസ് എന്ന ശബ്ദം അത്യന്താപേക്ഷിതമായിട്ടും, മലയാളി താരങ്ങളേയും സാങ്കേതികവിദഗ്ധരേയും സ്വീകരിച്ചതല്ലാതെ, മലയാള സിനിമകളോട് പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു തമിഴകത്തിന്റെ വിതരണ പ്രദര്‍ശന സംവിധാനം. സ്വന്തം സിനിമ പോലെ മലയാളസിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ തയാറാവാത്തതുതന്നെയായിരുന്നു കാരണം. പൊതുവേ ഭാഷാഭിമാനികളാണല്ലോ തമിഴര്‍. എം.ജി.ആറിന് പാവങ്ങളുടെ പടത്തലവന്‍ പ്രതിച്ഛായ നല്‍കുകയും ദേശീയ അവാര്‍ഡ് നേടിക്കൊടുക്കുകയും ചെയ്ത റിക്ഷാക്കാരന്‍(1971)സിനിമ സംവിധാനം ചെയ്തതു പോലും എം.കൃഷ്ണന്‍ നായര്‍ എന്ന മലയാളിയായിരുന്നെന്നോര്‍ക്കുക. എന്തിന് തമിഴ് നാട്ടില്‍ നിന്നൊരു സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ ബഹുമതി ആദ്യം നേടിക്കൊടുക്കുന്നത് മലയാളി സംവിധായകനായ കെ.എസ്.സേതുമാധവനാണ്, ശിവകുമാറും ജയഭാരതിയുമഭിനയിച്ച മറുപക്കത്തി(1990)ലൂടെ. എന്നിട്ടും. നമ്മുടെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാറായിരുന്ന പ്രേംനസീറിനെപ്പോലും അവര്‍ തങ്ങളുടെ സിനിമയിലൂടെ സ്വീകരിച്ചതുമില്ല. 

സമാനതകളില്ലാത്ത ഉള്ളടക്കത്തിലൂടെ അന്നും ശ്രദ്ധേയമായ മലയാള സിനിമയെ റീമേക്കുകളിലൂടെ സ്വന്തമാക്കാന്‍ പക്ഷേ തമിഴ്, തെലുങ്ക്, കന്നട സിനിമകള്‍ക്ക് തുടക്കം മുതല്‍ക്കേ മടിയൊന്നുമുണ്ടായിരുന്നില്ല നമ്മള്‍ നമ്മുടെ മെഗാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പരിഗണന നല്‍കി ആഘോഷിച്ചു പോരുന്ന രജനീകാന്തിന്റെ വിജയ ചിത്രങ്ങളില്‍ ഫാസിലിന്റെ മണിച്ചിത്രത്താഴിന്റെ റീമേക്കും (ചന്ദ്രമുഖി-2017), തേന്മാവിന്‍ കൊമ്പത്തിന്റെ റീമേക്കായ മുത്തുവും(1995) ഉറപ്പായും ഉള്‍പ്പെടും. കഥപറയുമ്പോഴിന്റെ റീമേക്കായ കുചേലന്‍(2008) അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ നിര്‍ണായക ചിത്രങ്ങളിലൊന്നുമാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ കമല്‍ ഹാസനെ സംബന്ധിച്ച് അദ്ദേഹത്തിന് ബാലതാരമായും പിന്നീട് നായകനായും ബ്രേക്ക് നല്‍കിയത് മലയാള സിനിമയാണ്. മലയാളം തന്റെ പോറ്റമ്മയാണെന്ന് പറയാവുന്ന എല്ലാ വേദികളിലും ശുദ്ധമലയാളത്തില്‍ തന്നെ അദ്ദേഹം പറയാറുമുണ്ട്. ദൃശ്യത്തിന്റെ റീമേക്കായ പാപനാശത്തില്‍ അദ്ദേഹം അഭിനയിച്ചുവെന്നു മാത്രമല്ല, ഭരതനെയും സാബ് ജോണിനെയും വേണുവിനെയും പോലുള്ള സാങ്കേതികപ്രവര്‍ത്തകരെയും മോഹന്‍ലാല്‍, നെടുമുടി വേണു മുതല്‍ ജയസൂര്യ വരെയുള്ള നടന്മാരെയും അംബിക മുതല്‍ ലിസി വരെയുള്ള നായികമാരെയും സ്വന്തം ചിത്രങ്ങളില്‍ സഹകരിപ്പിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തുകയും ചെയ്തു. എന്നാല്‍ കമല്‍ഹാസന്‍ അഭിനയിച്ച ഒരു മലയാള സിനിമ പോലും സ്വതന്ത്രമായി തമിഴ് നാട്ടില്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടില്ല. മലയാള സിനിമയിലെ സര്‍ഗാത്മക ഭാവുകത്വത്തില്‍ ആകൃഷ്ടരായി മധുരയില്‍ നിന്നും തിരുനെല്‍വേലിയില്‍ നിന്നും മറ്റും വണ്ടികയറി തിരുവനന്തപുരത്തെത്തി ചലച്ചിത്രമേളകളിലും അല്ലാതെയും മലയാള സിനിമകള്‍ കണ്ട് ചലച്ചിത്രകാരന്മാരായ ശശികുമാറും സമുദ്രക്കനിയുമുണ്ടായിട്ടും മലയാള സിനിമയ്ക്ക് തമിഴ് കമ്പോളത്തില്‍ സ്വീകാര്യതയുണ്ടായില്ല. അതെല്ലാം പോട്ടെ, തമിഴ് സിനിമകളില്‍ മേലില്‍ അന്യഭാഷാപ്രതിഭകളെ, വിശേഷിച്ച് മലയാള താരങ്ങളെ ഉള്‍പ്പെടുത്തരുത് എന്നൊരു തീവ്രവാദം പോലും മാസങ്ങള്‍ക്കു മുമ്പേ തമിഴക സിനിമാവേദിയില്‍ നിന്നുയര്‍ന്നതായി വാര്‍ത്തകളുണ്ടായി. 

എന്നാല്‍ കേരളമാവട്ടെ, എക്കാലത്തും തമിഴ് തെലുങ്ക് ഹിന്ദി സിനിമകള്‍ക്ക് മലയാളത്തിനൊപ്പം സ്ഥാനം നല്‍കിപ്പോന്നു. രജനീകാന്തിനും കമല്‍ഹാസനും വിജയ്ക്കും അജിത്തിനും സൂര്യയ്ക്കും വിക്രമിനും എന്തിന് അല്ലു അര്‍ജുനും പ്രഭാസിനും വരെ അവരുടെ നാട്ടിലുള്ളത്ര ഫാന്‍സ് അസോസിയേഷനുകളുണ്ടാവും കേരളത്തില്‍. ഇവരുടെയൊക്കെ സിനിമകള്‍ പുറത്തിറങ്ങുന്ന ദിവസം തീയറ്ററുകളെ പൂരപ്പറമ്പാക്കുന്നതിലും മലയാളികള്‍ക്ക് മടിയൊട്ടുമില്ല. മലയാള സിനിമകളേക്കാള്‍ ഹിറ്റുകളായ അന്യഭാഷാ സിനിമകളുണ്ടായിട്ടുണ്ട് കേരളത്തില്‍. കെ വിശ്വനാഥ് സംവിധാനം ചെയ്ത ശങ്കരാഭരണം (1980), സാഗരസംഗമം(1983), കമല്‍ ഹാസന്റെ പുഷ്പകവിമാനം(1987), അപൂര്‍വ സഹോദരര്‍, അവ്വൈ ഷണ്മുഖി തുടങ്ങിയ സിനിമകള്‍ തൊട്ട് ഇങ്ങേയറ്റം ലോകേഷ് കനകരാജിന്റെ വിജയ് സിനിമയായ ലിയോയും നെല്‍സണ്‍ ദിലീപ് കുമാറിന്റെ രജനി സിനിമയായ ജയിലറും(2023) വരെ വൈഡ് റീലീസിലൂടെ  മലയാള സിനിമയെ വെല്ലുന്ന വിധംപ്രദര്‍ശനവിജയം കൈവരിച്ച തമിഴ് സിനിമകളാണ്. കമലിന്റെ തമിഴകത്തു അത്രമേല്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഗൗരവമുള്ള ചില സിനിമകള്‍ക്ക് അവിടെ നേടിയതിനേക്കാള്‍ സ്വീകാര്യതയും മലയാളക്കരയില്‍ നേടാനായി. തെലുങ്കിലെ പ്രഭാസിന്റെ സിനിമകളും, വിജയ് ദേവരക്കൊണ്ട സിനിമകളും നമുക്ക് നമ്മുടെ സ്വന്തമെന്നോണം ഇഷ്ടമുള്ളതാണ്.

കഴിഞ്ഞ 90 വര്‍ഷത്തിനിടെ വിരലിലെണ്ണാവുന്ന മലയാള സിനിമകള്‍ക്കു മാത്രമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലെ പ്രദര്‍ശനശാലകളിലെങ്കിലും ഒരാഴ്ചത്തെ തുടര്‍പ്രദര്‍ശനം ലഭ്യമായിട്ടുള്ളത്. മലയാളത്തില്‍ നിന്നുള്ള ആദ്യ പാന്‍-ഇന്ത്യന്‍ സംരംഭം എന്നുറപ്പിച്ചു വിശേഷിപ്പിക്കാവുന്ന, ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ നവോദയയുടെ മൈഡിയര്‍ കുട്ടിച്ചാത്തന്‍ (1984),എസ്.എന്‍.സ്വാമി രചിച്ച് കെ മധു സംവിധാനം ചെയ്ത ഒരു സിബിഐ ഡയറിക്കുറിപ്പ്(1988), മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മറ്റും ചുരുക്കം ചില ചിത്രങ്ങള്‍ എന്നിവയ്‌ക്കൊക്കെയാണ് അത്തരത്തിലൊരു സ്വീകാര്യത കിട്ടിയത്. അതൊഴിച്ചാല്‍ മലയാള സിനിമ എന്നത് ഒരുകാലത്ത് തുണ്ട് ബിറ്റുകള്‍ കയറ്റി പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്ന അഡല്‍റ്റ്‌സ് ഒണ്‍ലി സിനിമകളായിരുന്നു കേരളത്തിനു പുറത്ത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വരെ പല നല്ല സിനിമകളും ഇത്തരത്തില്‍ ബിറ്റ് കയറ്റി തുണ്ടുപടങ്ങളായിട്ടാണ് തമഴികത്തും മറ്റും പ്രദര്‍ശിപ്പിക്കപ്പെട്ടത്. മലയാളത്തില്‍ വന്‍ വിജയം നേടുന്ന സിനിമകള്‍ പോലും ചെന്നൈ, മധുര, കോയമ്പത്തൂര്‍ തുടങ്ങി മലയാളികള്‍ കൂടുതലുള്ള നഗരങ്ങളില്‍ ഒന്നോ രണ്ടോ ബീ ക്‌ളാസ് തീയറ്ററുകളില്‍ ഒരാഴ്ചയോ മറ്റോ ഓടിച്ചാലായി എന്നതായിരുന്നു വര്‍ഷങ്ങളായി തുടര്‍ന്നുപോന്ന കീഴ്‌വഴക്കം. ഈ സാഹചര്യത്തിനാണ് ഇപ്പോള്‍ കാര്യമായ മാറ്റം സംഭവിക്കുന്നത്. 


കളക്ഷന്‍ തിളക്കത്തില്‍ മലയാള സിനിമ

ചരിത്രത്തിലാദ്യമായി 1000 കോടി ഗ്രോസ് കളക്ഷന്‍ (മൊത്തവരുമാനം) എന്ന സ്വപ്നനേട്ടത്തിലാണ് മലയാളസിനിമ. 2024 ജനുവരിമുതല്‍ ഏപ്രില്‍വരെയുള്ള നാലുമാസത്തിനകം 985 കോടിയോളം രൂപ ഗ്രോസ് കളക്ഷന്‍ നേടിയ മലയാള സിനിമ ടര്‍ബോ, ഗുരുവായൂരമ്പലനടയില്‍ തുടങ്ങിയ ചിത്രങ്ങള്‍ കൂടി പുറത്തിറങ്ങുന്നതോടെ വരുമാനനേട്ടത്തില്‍ 1000 കോടി പിന്നിടും. ഇന്ത്യന്‍സിനിമയില്‍ 2024-ലെ ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം മലയാളസിനിമയില്‍നിന്നാണ് എന്നതാണ് സവിശേഷത. ഇതില്‍ ഹിന്ദി സിനിമയുടെ വിഹിതം 38 ശതമാനം മാത്രമാണ്. 2018, രോമാഞ്ചം, കണ്ണൂര്‍സ്‌ക്വാഡ്, ആര്‍.ഡി.എക്‌സ്, നേര് എന്നീ വിജയചിത്രങ്ങള്‍ വന്ന 2023ല്‍ 500 കോടിയോളം രൂപയായിരുന്നു മലയാളസിനിമയുടെ ഗ്രോസ് കളക്ഷന്‍. എന്നാല്‍ ഇക്കൊല്ലം ആറുമാസംകൊണ്ട് വെറും എട്ടുസിനിമകളിലൂടെയാണ് 1000 കോടിയിലേക്കെത്തിയത്. മലയാളത്തില്‍ ഗോഡ്ഫാദര്‍, കിലുക്കം, ചിത്രം, ആറാം തമ്പുരാന്‍ തുടങ്ങിയ മുന്‍കാല മെഗാഹിറ്റുകള്‍ ആ സ്ഥാനം നേടിയെടുത്തത് തുടര്‍ച്ചയായി മാസങ്ങളും വര്‍ഷങ്ങളും മറ്റും തീയറ്ററുകളിലോടിയിട്ടാണ്. എന്നാല്‍ വൈഡ് റിലീസിന്റെ കാലത്ത് അതിന് ആഴ്ചകളുടെ മാത്രം ആയുസായി കുറഞ്ഞു.

2023ല്‍ തമിഴ് നാട്ടില്‍, സൂപ്പര്‍ താരചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി, ഉള്ളടക്കത്തിലെയും ആവിഷ്‌കാരത്തിലെയും മടുപ്പിക്കുന്ന ആവര്‍ത്തനം കൊണ്ടും, അതിലും മനമടുപ്പിക്കുന്ന വയലന്‍സ് കൊണ്ടും സാധാരണ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചെറുകിട, ഇടത്തരം സിനിമകള്‍ പുറത്തിറങ്ങാത്തതുകൊണ്ടും, പരാജയപ്പെടുകയും ഉള്‍നാടുകളിലെ തീയറ്ററുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്കയില്‍ എന്തുചെയ്യണമെന്നറിയാതെ പ്രദര്‍ശകര്‍ അന്തം വിട്ടുനില്‍ക്കുകയും ചെയ്യുന്ന സമയത്താണ് മലയാളത്തില്‍ നിന്ന് അധികം താരപ്രഭാവമൊന്നുമില്ലാത്ത ചില കുഞ്ഞു സിനിമകള്‍ പതിവു പോലെ അവിടെ പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ വന്‍ വിജയം വരിച്ച യുവതലമുറ റൊമാന്റിക് കോമഡിയായ എഡി ഗിരീഷിന്റെ പ്രേമലുവാണ് ഇത്തരത്തില്‍ ആദ്യം പ്രദര്‍ശനത്തിനെത്തിയത്. ഫഹദ് ഫാസില്‍, നസ്രിയ നസീം, ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പങ്കാളികളായ നിര്‍മ്മാണ സംരംഭമായിരുന്നു പ്രേമലു. ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ പെട്ടെന്നു തന്നെ അത് അപ്രതീക്ഷിത വിജയമായി. തമിഴകത്തെ യുവപ്രേക്ഷകരും അത് ഏറ്റെടുത്തു. ഭാഷാപ്രേമത്തിന്റെ പേരില്‍ തീവ്രവാദികള്‍ തന്നെയായ തമിഴര്‍ മലയാളത്തില്‍ തന്നെയാണ് പ്രേമലു ഉള്‍ക്കൊണ്ടതും സ്വീകരിച്ചതും എന്നുകൂടി ഓര്‍ക്കണം. മലയാളിക്കു മാത്രം ദഹിക്കുന്ന സൂക്ഷ്മമായ തമാശകളുള്ള സിനിമ യുവഹൃദയങ്ങളേറ്റെടുത്തതോടെ, ക്രമേണ അത് ചെറുപട്ടണങ്ങളിലേക്കും തുടര്‍ന്ന് ഉള്‍ഗ്രാമങ്ങളിലെ പ്രദര്‍ശനശാലകളിലേക്കും കൂടി റിലീസ് ചെയ്യപ്പെട്ടു. നസ്രീനും മമിത ബൈജുവുമൊക്കെ തമിഴ്‌നാടിനും പ്രിയപ്പെട്ടവരായി. അഭൂതപൂര്‍വമായ ഈ വിജയത്തില്‍ നിന്ന് ഊര്‍ജ്ജം കൊണ്ട് ചിത്രത്തിന് പ്രാദേശികഭേദത്തോടെ ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കി. സമകാലിക ഇന്ത്യന്‍ കമ്പോള സിനിമയുടെ തലതൊട്ടപ്പനായി വാഴ്ത്തപ്പെടുന്ന എസ് എസ് രാജമൗലി ചിത്രത്തെ തെലുങ്കര്‍ക്കു പരിചയപ്പെടുത്തിയത് അതിലെ അതിസൂക്ഷ്മാംശങ്ങള്‍ വരെ ചൂണ്ടിക്കാട്ടി അഭിനന്ദിച്ചുകൊണ്ടായിരുന്നു. സിനിമ കണ്ട് കമ്പോളത്തില്‍ അത്രമേല്‍ വിജയിച്ച പ്രയദര്‍ശനെപ്പോലൊരു ചലച്ചിത്രകാരന്‍ പോലും അഭിപ്രായപ്പെട്ടത്, ഇനി തങ്ങള്‍ക്ക് വിശ്രമിക്കാം. പുതുതലമുറ തങ്ങളിലും നന്നായി സിനിമ ചെയ്യുന്നുണ്ട്. ഇനി അതിരുന്നു കാണുകയേ വേണ്ടു എന്നാണ്. പ്രേമലുവിന്റെ നാളിതുവരെയുള്ള കളക്ഷന്‍ 125 കോടിയാണ്. 

പ്രേമലു വിജയമായതിനു തൊട്ടുപിന്നാലെയാണ്, നവഭാവുകത്വ സിനിമയില്‍ ഹൊറര്‍ മൂഡില്‍ തീര്‍ത്തും വ്യത്യസ്തമായി രാഹൂല്‍ സദാശിവന്‍ മമ്മൂട്ടിയെ വച്ചു സംവിധാനം ചെയ്ത ഭ്രമയുഗം തമിഴ്‌നാട്ടില്‍ റിലീസാകുന്നത്. കേവലം അഞ്ചഭിനേതാക്കള്‍. അതും മുക്കാല്‍ ഭാഗത്തും മൂന്നേ മൂന്നാളുകള്‍. നായികയില്ല. ബ്‌ളാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരണം. 16-ാം നൂറ്റാണ്ടിലെ മിത്തോളജിയുമായി ബന്ധപ്പെട്ട പ്രമേയം. ദുര്‍ഗ്രഹമായ ട്രീറ്റ്‌മെന്റ്. ഗ്‌ളാമര്‍ ലവലേശമില്ലാത്ത ഡാര്‍ക്ക് മോഡ്. എന്നിട്ടും ഭ്രമയുഗത്തിന്റെ സവിശേഷതകള്‍ തമിഴ്‌നാടും കടന്ന് തെലുങ്കാനയിലെ പ്രേക്ഷകരും സഹര്‍ഷം ഏറ്റെടുത്തു. അന്നോളം സംഭവിച്ചിട്ടില്ലാത്തവിധം സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും മറ്റും ലബ്ധ പ്രതിഷ്ഠ നേടിയ തമിഴ് സിനിമാ നിരൂപണവീഡിയോകളില്‍ ഭ്രമയുഗം നിറഞ്ഞുതുളുമ്പി. മലയാള സിനിമയെപ്പറ്റി അന്നോളം ഒരു വരി പറയാത്ത വ്‌ളോഗര്‍മാരും വിദഗ്ധരും വരെ ഭ്രമയുഗത്തെ അദ്ഭുതം കലര്‍ന്ന ആദരവോടെ വിലയിരുത്തി.പക്ഷേ, കൊടുങ്കാറ്റ് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. കൊച്ചിയില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ ചെറുപ്പക്കാരുടെ സംഘത്തിലൊരാള്‍ തൊണ്ണൂറുകളില്‍, ഗുണ എന്ന ചിത്രത്തിലൂടെ പ്രസിദ്ധി നേടിയ ഗുണ ഗുഹയിലെ ആഴങ്ങളിലേക്ക് കാലിടറിവീണ യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് പ്രായേണ പുതുമുഖമായ ചിദംബരം എന്ന യുവ സംവിധായകന്‍ ഒരുപറ്റം പുതുമുഖങ്ങളെ വച്ചൊരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് ആയിരുന്നു അത്.

സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ പെടുത്താവുന്ന, കമ്പോളപരമായി ഭേദപ്പെട്ടൊരു സിനിമയായിരുന്നു നടനും സംവിധായകനുമായ സൗബീന്‍ ഷാഹിറും പിതാവും ചേര്‍ന്നു നിര്‍മ്മിച്ച മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബീനായിരുന്നു അതിലെ ഏറ്റവും അറിയപ്പെടുന്ന താരം. ലാല്‍ ജൂനിയര്‍, സലീംകുമാറിന്റെ മകന്‍ ചന്തു, ശ്രീനാഥ് ഭാസി, സംവിധായകന്റെ അനിയന്‍ കൂടിയായ ഗണപതി, ദീപക് പറമ്പോല്‍, സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. ഫെബ്രുവരി 22 ന് പുറത്തിറങ്ങിയ ഈ കുഞ്ഞു സിനിമ ഇതിനോടകം തന്നെ 200 കോടി മൊത്തം കളക്ഷന്‍ നേടിയ ആദ്യ മലയാള സിനിമയായി മാറി. മലയാളത്തില്‍ ഇന്നോളമുള്ള എല്ലാ റെക്കോര്‍ഡുകള്‍ക്കുമപ്പുറമാണിത്. തമിഴ് നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് വന്‍ തരംഗം (ബിസിനസ് സ്റ്റാന്‍ഡേഡ് മെയ് 10ന് പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അതുവരെയുള്ള ഗ്രോസ് കളക്ഷന്‍ 169 കോടി രൂപയാണ്.)തന്നെയാണ് സൃഷ്ടിച്ചത്. ഒപ്പം റിലീസായ രജനീകാന്തിന്റെ ലാല്‍ സലാമിനെയും, ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലറെയും മഞ്ഞുമ്മല്‍ ബോയ്‌സ് നിലംപരിശാക്കി. മലയാള സിനിമയോടു കാണിക്കുന്ന മമതയുടെ പകുതിയെങ്കിലും തങ്ങളോട് കാണിക്കണമെന്നു തമിഴ് പ്രേക്ഷകരോടപേക്ഷിച്ച് സമുദ്രക്കനിയെപ്പോലുള്ള സംവിധായകര്‍ സമൂഹമാധ്യമത്തില്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടു.

തമിഴിലും സജീവമായെഴുതുന്ന സ്വതന്ത്ര എഴുത്തുകാരന്‍ കൂടിയായ മലയാളി ജെയമോഹന്‍ ചിത്രത്തിനെതിരേ സംസ്‌കാരരഹിതമായി കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി മുന്നോട്ടുവന്നത് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ജനശ്രദ്ധ ഒന്നുകൂടി കൂട്ടി. ചിത്രം കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ വ്യാപകമായ മദ്യാസക്തിയുടെ മഹത്വവല്‍ക്കരണം മാത്രമാണെന്നു മലയാളികളെ 'കുടികാരപ്പെറുക്കികള്‍' എന്നടച്ചാക്ഷേപിച്ച അദ്ദേഹത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് വിമര്‍ശിച്ചു. ഇതിനെതിരേ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുംവരെ സിനിമാക്കാരുടെ ഒച്ച ഉയര്‍ന്നു കേട്ടു. ജെയമോഹന്‍ കേരളത്തിലെ നല്ല സിനിമകള്‍ കണ്ടിട്ടില്ലെന്നാണ് സംവിധായകനും നടനുമായ കെ ഭാഗ്യരാജ് വിമര്‍ശിച്ചത്. അതേ സമയം, ഹിന്ദിയില്‍ നിന്നുള്ള മുന്‍നിര നിര്‍മാതാക്കളും സംവിധായകരും വരെ മഞ്ഞുമ്മല്‍ ബോയ്‌സിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തി.

കമല്‍ഹാസനെ നായകനാക്കി മലയാളിയായ സാബ് ജോണിന്റെ രചനയില്‍ വേണു ഛായാഗ്രഹണം നിര്‍വഹിച്ച് സന്താനഭാരതി സംവിധാനം ചെയ്ത ഗുണ(1991) സിനിമയിലെ അതിസാഹസരംഗങ്ങള്‍ക്ക് പശ്ചാത്തലമായ മലയിടുക്കിലെ ഗുഹയാണ് പിന്നീട് ഗുണ കേവ് എന്ന പേരില്‍ സഞ്ചാരികളുടെ പറുദീസയായി മാറിയത്. പ്രസ്തുത ചിത്രത്തോടും അതിലെ 'കണ്‍മണി അന്‍പോട് കാതലന്‍ നാനെഴുതും കടിതമേ' എന്ന കമല്‍ഹാസന്റെ തന്നെ പാട്ടിനോടും എല്ലാക്കാലത്തും മലയാളികള്‍ക്ക് ഒരിഷ്ടക്കൂടുതലുമുണ്ട്. അത്തരത്തില്‍ മലയാളി പ്രേക്ഷകരുടെ മനസില്‍ ഗൃഹാതുരത്വമായി നിലനിന്ന ഒരു സിനിമയ്ക്കും നടനും പാട്ടിനും നല്‍കുന്ന ദക്ഷിണയായിക്കൂടിയാണ് ചിദംബരവും കൂട്ടുകാരും മഞ്ഞുമ്മല്‍ബോയ്‌സിനെ സമര്‍പ്പിച്ചത്. പാട്ട് റീമിക്‌സ് ചെയ്ത് ചിത്രത്തിലുപയോഗിക്കുകയുെ ചെയ്തിരുന്നു. ചിത്രത്തെപ്പറ്റി കേട്ടറിഞ്ഞ കമല്‍ഹാസന്‍ അണിയറപ്രവര്‍ത്തകരേ നേരിട്ടു ക്ഷണിച്ചുവരുത്തി അവര്‍ക്കൊപ്പം സിനിമ കണ്ട് അവരെ അഭിനന്ദിച്ചു. പിന്നാലെ രജനീകാന്തും അതാവര്‍ത്തിച്ചു. ഇതൊക്കെ നടക്കുന്നതിനിടെയിലാണ് ജെയമോഹന്റെ വെറുപ്പും വിദ്വേഷവും നിറഞ്ഞ വാക്കുകളുടെ പ്രവാഹമുണ്ടായത്. തമിഴര്‍ക്കും മനസിലാവുന്ന ഗുണ സിനിമയെപ്പറ്റിയുള്ള റഫറന്‍സുകളും, സിനിമയില്‍ പകുതിയിലധികം നടക്കുന്നതു തമിഴ്‌നാട്ടിലായതുകൊണ്ടും ഭാഷപോലും തമിഴാകകൊണ്ടുമെല്ലാമാണ് തമിഴര്‍ക്ക് സിനിമ ഇത്രമേല്‍ സ്വീകാര്യമായത് എന്നൊരു വാദവും ഉന്നയിക്കപ്പെട്ടു. തങ്ങളുടെ നാട്ടില്‍ ഒരന്യഭാഷാ സിനിമ തങ്ങളുടേതിനേക്കാള്‍ വലിയ വെട്രി നേടുന്നതില്‍ അസഹിഷ്ണുവായ ഏതെങ്കിലും തമിഴനാണിങ്ങനെ പറഞ്ഞതെങ്കില്‍ മനസിലാക്കാം. എന്നാല്‍ ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും മലയാളിതന്നെയായ ജെയമോഹന്‍ പറഞ്ഞതില്‍ എത്രത്തോളം കഴമ്പുണ്ട് എന്നതാണ് പരിശോധിക്കേണ്ടത്.

തമിഴ് സിനിമയുടെയും പ്രദേശത്തിന്റെയും പശ്ചാത്തലവും ഹിറ്റ് തമിഴ് ഗാനവും ചേര്‍ന്നുണ്ടാക്കിയ സാത്മ്യം കൊണ്ടു മാത്രം ഒരു വണ്‍ ടൈം വണ്ടര്‍ എന്ന നിലയ്ക്കാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയം എന്നു വാദത്തിനു സമ്മതിച്ചാല്‍ത്തന്നെ അതിനു തൊട്ടുമുമ്പിറങ്ങിയ പ്രേമലുവും തമിഴര്‍ക്ക് അത്രപെട്ടെന്ന് ദഹിക്കാത്ത ഭ്രമയുഗവും നേടിയ വിജയം എന്തുകൊണ്ടെന്ന് വിശദീകരിക്കേണ്ടതില്ലേ? തീര്‍ച്ചയായും ഹൊറര്‍ സിനിമയ്‌ക്കോ പ്രേമ സിനിമയ്‌ക്കോ യാതൊരു പഞ്ഞവുമില്ലാത്ത ഭാഷയാണ് തമിഴ്‌നാട്. എന്നിട്ടും ഒന്നിനു പിറകേ ഒന്നായി രണ്ടു മലയാള സിനിമകളെ അവര്‍ നെഞ്ചേറ്റിയെങ്കില്‍, അവിടത്തെ പ്രേക്ഷകര്‍ മാറിച്ചിന്തിച്ചു തുടങ്ങിയെന്നു വേണ്ടേ മനസിലാക്കാന്‍? ചെറുപ്പക്കാര്‍ക്ക് എളുപ്പം ദഹിക്കുംവിധം കാര്യങ്ങളെ കറുത്ത ഹാസ്യത്തില്‍ പൊതിഞ്ഞ് അല്‍പം പോലും ഡെക്കറേഷനില്ലാതെ പച്ചയ്ക്കു പറയുന്ന ദൃശ്യസമീപനമാണ് ഈ സിനിമകളില്ലെല്ലാം പൊതുവേ കാണുക. മദ്യപാനരംഗങ്ങളുടെ ജുഗുപ്‌സ മുന്‍നിര്‍ത്തിയാണ് മഞ്ഞുമ്മല്‍ ബോയ്‌സിനോടുള്ള ജെയമോഹന്റെ എതിര്‍പ്പെങ്കില്‍ കാര്‍ത്തിക് സുബ്ബരാജിന്റെയും ലോകേഷ് കനകരാജിന്റെയും സിനിമകളിലെ ചെടിപ്പിക്കുന്ന, വെറുപ്പിക്കുന്ന മദ്യ മയക്കുമരുന്നുരംഗങ്ങളെയും അമിത വയലന്‍സിനെയും അദ്ദേഹം എങ്ങനെ ന്യായീകരിക്കുമെന്നാണറിയാത്തത്. മാറ്റം അവതരണത്തില്‍ മാത്രമായിരിക്കുകയും, താരമാഹാത്മ്യത്തെയോ പറഞ്ഞു തേഞ്ഞ ഉള്ളടക്കങ്ങളേയോ മറികടക്കാനാവാതിരിക്കുകയും ചെയ്യുന്നതാണ് സമകാലിക തമിഴ് സിനിമയുടെ ശാപമെന്നു തിരിച്ചറിയാതെയുള്ളതാണ് ജെയമോഹനടക്കമുള്ള ചെറുകൂട്ടത്തിന്റെ വിമര്‍ശനമെങ്കിലും, കരുത്തുള്ള ഉള്ളടക്കം കൊണ്ട് മലയാള സിനിമ നടത്തുന്ന വെല്ലുവിളി മാധ്യമമറിയുന്ന അവിടത്തെ സിനിമാപ്രവര്‍ത്തകര്‍ക്കു തിരിച്ചറിയാനായി എന്നാണ് മണിരത്‌നമടക്കമുള്ള മുന്‍നിര സംവിധായകരുടെ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.

വാണിജ്യപരമായി മലയാള സിനിമയ്ക്കിത് മുമ്പെങ്ങുമുണ്ടാവാത്തത്ര നല്ലകാലമാണെന്നതാണ് വാസ്തവം. ഈ തരംഗത്തിനിടെ പുറത്തിറക്കിയ വര്‍ഷങ്ങള്‍ക്കു ശേഷത്തിന് അവിടെ ലഭിച്ച സ്വീകാര്യതയെ മുന്‍നിര്‍ത്തി വിനീത് ശ്രീനിവാസനെപ്പോലൊരു സംവിധായകന്‍ അതു തുറന്നു സമ്മതിക്കുന്നുമുണ്ട്. ഒരുപക്ഷേ മൂന്നുമാസം മുന്നേ ഇറങ്ങിയിരുന്നെങ്കില്‍ തന്റെ ചിത്രത്തിനു ലഭിക്കുമായിരുന്നതിന്റെ ഇരട്ടിയലധികം വരവേല്‍പ്പാണ് മഞ്ഞുമ്മല്‍ തരംഗത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് നേടാന്‍ സാധിച്ചത്. പിന്നാലെയെത്തിയ ബ്‌ളെസിയുടെ യമണ്ടന്‍ പൃഥ്വിരാജ് ചിത്രമായ ആടുജീവിതത്തിനും ഈ വിജയതരംഗത്തിന്റെ സ്വാധീനവലയത്തില്‍ അഭൂതപൂര്‍വമായ വിജയം തമിഴിലും തെലുങ്കിലും നേടാനായി. ഇതിനെത്തുടര്‍ന്ന് പുറത്തിറങ്ങിയ ജിത്തു മാധവന്റെ ഫഹദ് ഫാസില്‍ ചിത്രമായ ആവേശത്തെയും തമിഴ്‌നാട് ആവേശത്തോടെയാണ് വരവേറ്റത്. ആവേശത്തിന്റെ തുറുപ്പുചീട്ട് ഫഹദ് ഫാസിലിന്റെ പാന്‍-ഇന്ത്യന്‍ പ്രതിച്ഛായ മാത്രമായിരുന്നു. മറ്റെല്ലാവരും പുതുമുഖങ്ങളായ ഇങ്ങനെയൊരു സിനിമയ്ക്ക് പ്രതീക്ഷിക്കാനാവാത്ത വിജയമാണ് തെന്നിന്ത്യ നല്‍കിയത്. പ്രേമലുവിനും മഞ്ഞുമ്മലിനും സഹായകമായ പ്രാദേശികതയുടെ ഗുണം ആവേശത്തിലും ആവര്‍ത്തിക്കപ്പെട്ടുകാണാം. കാരണം, ബംഗളൂരുവില്‍ പഠിക്കുന്ന മലയാളി ചെറുപ്പക്കാരുടെ കലാലയജീവിതത്തെ ചുറ്റിപ്പറ്റി ഒരു അധോലോക കഥയാണല്ലോ ആവേശം. കന്നടക്കാരനായ ഗുണ്ടയായുള്ള ഫഹദിന്റെ പകര്‍ന്നാട്ടം കൂടിയായപ്പോള്‍ കര്‍ണാടകക്കാര്‍ക്കും ആവേശത്തോടെ സ്വീകരിക്കാനുള്ള വകുപ്പ് അതിനുണ്ടായി. ഉള്‍നാടന്‍ കര്‍ണാടക പട്ടണങ്ങളില്‍ പോലും ആവേശത്തിന് മികച്ച വിജയം നേടാനായി.

വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീനിവാസന്റെ തിരക്കഥയില്‍ ജോമോന്‍ കഥയെഴുതി സംവിധാനം ചെയ്ത മമ്മൂട്ടി ശ്രീനിവാസന്‍ സിനിമയായിരുന്ന ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡത്തിന്റെ കഥാതന്തു തന്നെയാണ് 2023ല്‍ പുറത്തിറങ്ങി ദക്ഷിണേന്ത്യയൊട്ടാകെ തരംഗമായിത്തീര്‍ന്ന ജിത്തു മാധവന്റെ ഫഹദ് ഫാസില്‍ ചിത്രമായ ആവേശത്തിന്റേത.് ക്വെന്റിന്‍ റ്റരാന്റിനോ ശൈലിയില്‍, ലിജോ ജോസിന്റെ ഡബിള്‍ ബാരലിന്റെയൊക്കെ രീതി പിന്തുടരുന്ന ഒരത്യുഗ്രന്‍ സ്പൂഫ് മൂവി. 2022ല്‍ രോമാഞ്ചത്തിലൂടെ ഹൊറര്‍ മോഡിനെ തന്നെ തിരുത്തിയെഴുതിയ ജിത്തുവിന്റെ ആവേശം യഥാര്‍ത്ഥത്തില്‍ സ്പൂഫ് ചെയ്തത് ലോകേഷ് കനകരാജിന്റെയും കാര്‍ത്തിക്ക് സുബ്ബരാജിന്റെയുമൊക്കെ ഗാങ്‌സ്റ്റര്‍ സിനിമകളെത്തന്നെയാണ്. അനുഗൃഹീത നടനായ ഫഹദ് ഫാസിലിനെ പൂന്തുവിളയാടാന്‍ വിട്ട് അവിസ്മരണീയമായ സിനിമ. ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം ഗുണ്ടകളുടെ ജീവിതത്തെയും അധോലോകത്തെയും സ്പൂഫാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടിടത്ത്, ആവേശം വിജയിച്ചത്, അതിന്റെ പോസ്റ്റ് ട്രൂത്ത് ദൃശ്യസമീപനത്തിലൂടെയാണ്. ആഖ്യാനശൈലിയിലെ മറയില്ലാത്ത തുറന്ന സമീപനവും, ചുണ്ടിലൊളിപ്പിച്ചു വച്ചതുപോലുള്ള ആക്ഷേപഹാസ്യത്തിന്റെ ലാഞ്ഛനയും, മണ്ടത്തരത്തെ സഗൗരവമവതരിപ്പിച്ചുകൊണ്ടു സൃഷ്ടിക്കുന്ന ചിരിയും, ഗൗരവത്തെ ലളിതവല്‍ക്കരിച്ചുകൊണ്ടുള്ള അവതരണശൈലിയുമൊക്കെയാണ് പോസ്റ്റ് ട്രൂത്ത് ഡാര്‍ക്ക് മോഡില്‍ കെട്ടിപ്പൊക്കിയ ആവേശത്തിന്റെ ശില്‍പമാതൃകയെ വേറിട്ടതാക്കുന്നത്.

ഗുണമോ ദോഷമോ എന്നറിയില്ല, പക്ഷേ, മലയാളികളും കേരളവും എക്കാലത്തും അങ്ങനെയായിരുന്നു. ദേശീയ പൊതുധാരയില്‍ നിന്ന് അവര്‍ മാറി നില്‍ക്കും. രാഷ്ട്രീയത്തിലായാലും സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ആരോഗ്യ സൂചികകളിലായാലും കേരളം എക്കാലത്തും പൊതുവികാരത്തിന് കീഴടങ്ങാതെ നില്‍ക്കുന്ന സംസ്ഥാനമാണ്. തമിഴും തെലുങ്കും ഹിന്ദിയും മറ്റും ഹോളിവുഡ്ഡിനൊപ്പം മത്സരിച്ച് സാങ്കേതിക തികവാര്‍ന്ന നാടന്‍ ഹോളിവുഡ് സിനിമകള്‍ക്കു വേണ്ടി തുനിയുന്ന കാലത്ത്, മുടക്കുമുതലിന്റെയും വിപണിയുടെയും പരിമിതികള്‍ തിരിച്ചറിഞ്ഞ്, പ്രമേയത്തിന്റെയും പ്രകടനത്തിന്റെയും കരുത്തില്‍ അവയ്‌ക്കൊപ്പം മത്സരിക്കാനാണ് നമ്മുടെ ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അതിന്റെ അര്‍ഹതപ്പെട്ട ഫലശ്രുതിയാണ് മലയാള സിനിമയ്ക്ക് ഇന്നു സാധ്യമാവുന്ന അഭൂതപൂര്‍വമായ ഈ ദിഗ്‌വിജയം.പുലിമുരുകന്‍(2016), ലൂസിഫര്‍ (2019), എന്നിവയാണ് നേരത്തേ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബില്‍ കടന്ന സിനിമകള്‍. അവ പക്ഷേ, ഏറെ സമയമെടുത്താണ് ഈ നേട്ടം കരസ്ഥമാക്കിയത്.അതാകട്ടെ തീര്‍ത്തും ഒറ്റപ്പെട്ട വിജയങ്ങളുമായിരുന്നു. എന്നാല്‍, തുടര്‍ച്ചയായി മലയാള സിനിമ 100 കോടി ഗ്രോസ് കളക്ഷന്‍ നേടുന്നു എന്നതാണ് 2024ന്റെ സവിശേഷത.

അടുത്തിടെ 100 കോടി കടന്ന സിനിമകളുടെ വരുമാനത്തില്‍ നല്ലൊരുപങ്കും കേരളത്തിന് വെളിയില്‍ നിന്നാണ്. ആറാഴ്ച കൊണ്ട് 63 കോടിയോളം രൂപയാണ് ഡബ്ബ് ചെയ്യാതെ പ്രദര്‍ശനത്തിനെത്തിയ മഞ്ഞുമ്മല്‍ബോയ്സ് തമിഴ്‌നാട്ടില്‍നിന്ന് വാരിയെടുത്തത്. അമേരിക്കയിലാദ്യമായി ഒരുദശലക്ഷം ഡോളര്‍ നേടിയ ഈ സിനിമ കര്‍ണാടകയിലും 12 കോടിക്കുമേല്‍ നേടി. പ്രേമലു, ഭൂമയുഗം, ആടുജീവിതം എന്നിവയും ഇതരസംസ്ഥാനങ്ങളില്‍ വന്‍ വിജയം നേടി. ഏറെയും പുതുമുഖങ്ങളായിരുന്നെങ്കിലും സാങ്കേതികപൂര്‍ണതയ്ക്കായും, കൊടൈക്കനാലിലെ ഗുണ ഗുഹയുടെ സെറ്റ് അതേ കാലാവസ്ഥയോടെ കേരളത്തില്‍ സെറ്റിടേണ്ടി വന്നതുകൊണ്ടും 30-35 കോടി രൂപയോളം ബജറ്റ് വന്ന ചിത്രമായിരുന്നു അത്.

താരതമ്യേന പുതുമുഖതാരങ്ങളെ വച്ച് കേവലം മൂന്നു കോടി രൂപ ബജറ്റില്‍ ചിത്രീകരിച്ച പ്രേമലു കേരളത്തിനകത്തും പുറത്തുമായി ഇതുവരെ നേടിയെടുത്തത് 135 കോടിയോളം രൂപയാണെന്നാണ് കണക്കുകള്‍. ഇതില്‍ ഇന്ത്യയില്‍ നിന്നു മാത്രം 90 കോടിരൂപയോളം ഗ്രോസ് കളക്ഷനുണ്ട്. ഇന്ത്യയ്ക്കു പുറത്തുനിന്ന് 43 കോടി രൂപയും നേടിയെന്നാണ് കണക്ക്. ആഗോള വിപണിയില്‍ നിന്നു സിനിമ തൂത്തു വാരിയത് 243 കോടിയോളം രൂപയാണ്. ഒരു മലയാളസിനിമ നാളിതുവരെ നേടുന്ന ഏറ്റവും വലിയ ഗ്രോസ് കളക്ഷനാണിത്. സമൂഹമാധ്യമങ്ങളിലെ റിവ്യൂ ബോംബിങും, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തീയറ്റര്‍ റെസ്‌പോണ്‍സും അടങ്ങുന്ന സമൂഹമാധ്യമവിമര്‍ശനതരംഗവും അതിജീവിച്ചാണ് മലയാള സിനിമയുടെ ഈ നേട്ടമെന്നത് ചെറുതല്ല.ഒരു പക്ഷേ ജനം സര്‍വാത്മനാ ഏറ്റെടുത്ത സിനിമകള്‍ക്കെതിരേ അഭിപ്രായം പറയാന്‍ ഓണ്‍ലൈന്‍ റിവ്യൂവര്‍മാര്‍ക്കു പോലും മടിയായി എന്നും വിലയിരുത്താം.

എട്ടു കോടിയില്‍ തീര്‍ത്ത ടൊവിനോ നായകനായ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമയും 40 കോടിരൂപ കളക്ട് ചെയ്ത് ഹിറ്റ്‌ലിസ്റ്റില്‍ ഇടം പിടിച്ചു. 30 കോടിയില്‍ ഫസ്റ്റ് കോപ്പിയായ ആവേശം ഇതിനോടകം 150 കോടി ഗ്രോസ് നേടിയെന്നാണ് കണക്കുകള്‍. വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 90 കോടിയിലേക്ക് കുതിക്കുന്ന മറ്റൊരു മലയാള സിനിമ.


സിനിമയുടെ സാമ്പത്തിക പിന്നാമ്പുറം

വലിയ താരനിരയൊന്നുമില്ലാത്ത ഒരു ശരാശരി മലയാള സിനിയ്ക്ക് നിലവിലെ കണക്കുകളനുസരിച്ച് ആറു കോടിയിലേറെ രൂപയാണ് ചെലവാകുക. ഇവയെ പ്രദര്‍ശനശാലകളില്‍ നിന്നും അല്ലാതെയുമുള്ള വിജയത്തിന്റെ അടിസ്ഥാനത്തില്‍, സൂപ്പര്‍ ഹിറ്റ്, ഹിറ്റ്, ബിസിനസാവുന്നവ (ബ്രേക്ക് ഈവന്‍ അഥവാ മുതല്‍മുടക്കു തിരികെപ്പിടിക്കുന്നതോ ചെറിയ ലാഭം കിട്ടുന്നതോ ആയവ) എന്നിങ്ങനെ മൂന്നായിട്ടാണ് തരംതിരിച്ചിട്ടുള്ളത്. ഫ്‌ളോപ്പ് എന്ന നാലാം വിഭാഗത്തില്‍പ്പെടുന്നവ നിര്‍മ്മാതാവിനും പ്രദര്‍ശകര്‍ക്കും ഒരേപോലെ നഷ്ടമുണ്ടാക്കുന്നവയാണ്.

ഒരു മലയാള സിനിമയെ സംബന്ധിച്ചിടത്തോളം, വിപണിയെന്നത് കേരളത്തിലെ മള്‍ട്ടീപ്‌ളെക്‌സുകളടങ്ങുന്ന തീയറ്ററുകള്‍, ചെന്നൈ, മുംബൈ, ഡല്‍ഹി, ബംഗളൂരു, തുടങ്ങിയ സ്ഥലങ്ങള്‍, ഗള്‍ഫ്, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളടങ്ങുന്ന ഓവര്‍സീസ്, സാറ്റലൈറ്റ് എന്ന് വിവക്ഷിക്കുന്ന ടെലിവിഷന്‍, ഒ.ടി.ടികള്‍ എന്നിവയാണ്. മ്യൂസിക്ക് റൈറ്റ്‌സും നിര്‍മ്മാതാവിന് വരുമാനമുണ്ടാക്കിക്കൊടുക്കുന്ന റോയല്‍റ്റി കേന്ദ്രീകൃത സ്രോതസാണ്.

തിരുവനന്തപുരം പോലൊരു നഗരത്തില്‍ പോലും പത്തു തീയറ്ററുകളില്‍ താഴെ മാത്രമുണ്ടായിരുന്ന കാലത്ത്, ഒരു സിനിമ പുറത്തിറങ്ങി അമ്പതു ദിവസമോ നൂറു ദിവസമോ ഓടിയാല്‍ മാത്രമായിരുന്നു അത് ഹിറ്റിലേക്കും സൂപ്പര്‍ഹിറ്റിലേക്കും വളര്‍ന്നത്. എന്നാല്‍, മള്‍ട്ടീപ്‌ളെക്‌സുകള്‍ വ്യാപകമായതോടെ സ്ഥിതി മാറി. ഒരു സിനിമ 25 ദിവസം കൊണ്ടു നേടുന്ന ഗ്രോസ് ഒരാഴ്ച കൊണ്ട് നേടുന്ന അവസ്ഥ വന്നു. അതുകൊണ്ടുതന്നെയാണ് നാലാഴ്ച തുടര്‍ച്ചയായി ഓടിയാല്‍ ഒരു സിനിമ വിജയമാകുമെന്ന അവസ്ഥയുള്ളത്.

ഇവയില്‍ ഓവര്‍സീസ് ബിസിനസ് എന്നത് സിനിമയുടെ പൊലിപ്പത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതിന് നിശ്ചിതമായൊരു ഘടനയില്ല. ഒറ്റത്തവണ തീര്‍പ്പാക്കുന്ന ഔട്ട്‌റൈറ്റ് കച്ചവടവും, കമ്മീഷന്‍ വ്യവസ്ഥയിലുള്ള റിലീസിങ് സംവിധാനവും നിലവിലുണ്ട്. സിനിമയുടെ വലിപ്പവും പൊലിപ്പവുമനുസരിച്ചാണ് നിര്‍മ്മാതാക്കള്‍ അതെങ്ങനെ എന്നു നിശ്ചയിക്കുകയും വിദേശത്തെ പ്രദര്‍ശന വിപണ ശൃംഖലകളുമായി വിലപേശി ധാരണയിലെത്തുകയും ചെയ്യുന്നത്. പുറം രാജ്യങ്ങളില്‍ ഏജന്റുമാര്‍ മുഖേന റിലീസ് ചെയ്തിരുന്ന സ്ഥാനത്ത് ഡിജിറ്റലായതോടെ ഇടനിലക്കാരില്ലാതെ നിര്‍മ്മാതിവിനു തന്നെ പുറത്തിറക്കാന്‍ സാധിക്കുന്നതും നേട്ടമായി.

ഉപഗ്രഹവിഭാഗത്തില്‍ ടെലിവിഷന്‍ ചാനലുകളുമായി സംപ്രേഷണാവകാശം നല്‍കുന്നതായിരുന്നു തൊണ്ണൂറുകളില്‍ നിര്‍മ്മാതാക്കള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുത്ത വരുമാനസ്രോതസ്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യപാദത്തിലും ടിവിസംപ്രേഷണാവകാശം നിര്‍മ്മാതാവിന് വലിയ ആശ്വാസമായി എന്നു മാത്രമല്ല, തീയറ്ററില്‍ വിജയമായില്ലെങ്കില്‍ക്കൂടി കൈനഷ്ടം വരാത്ത അവസ്ഥയിലുമെത്തിച്ചു. താരസാന്നിദ്ധ്യം പോലുള്ള പരിഗണനയില്‍ ചിത്രം പ്രഖ്യാപിക്കുമ്പോള്‍ തന്നെ മതിപ്പുവിലയ്ക്ക് കച്ചവടമുറപ്പിക്കുകയായിരുന്നു ഉപഗ്രഹചാനലുകള്‍ ചെയ്തിരുന്നത്. 15 കോടി ചെലവാകുന്ന ഇടത്തരം താരസിനിമയ്ക്ക് 17-25 കോടി രൂപ വരെ ഒടിടി-ടിവി സ്ട്രീമിങ് വഴി ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ സൂപ്പര്‍ താരസിനിമകള്‍ക്ക് പലപ്പോഴും ചിത്രീകരണം തുടങ്ങുമ്പോഴേ ടേബിള്‍ ടോപ് പ്രോഫിറ്റ് ലഭിക്കുന്ന അവസ്ഥയുണ്ടായി. ഒരു സിനിമയെ അതിന്റെ താരപ്പകിട്ടിന്റെയും മറ്റ് കച്ചവട മൂല്യത്തിന്റെയും അടിസ്ഥാനത്തില്‍ ചാനലുകള്‍ക്ക് എത്ര തുകയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നേടാം എന്നതിനെ ആശ്രയിച്ചായിരുന്നു ഈ കച്ചവടം. എന്നാല്‍, തീയറ്റര്‍ വിജയമാകാത്ത സിനിമകള്‍ ഈ സാധ്യത ദുരുപയോഗം ചെയ്യുകയും, തീയറ്ററുകളില്‍ ജനം തള്ളിയ താര ചിത്രങ്ങള്‍ ബ്‌ളോക്ക് ബസ്റ്റര്‍ എന്നപേരില്‍ ടെലിവിഷനില്‍ വരികയും ചെയ്യുക പതിവായതോടെയാണ് ചാനലുകള്‍ സിനിമകള്‍ വാങ്ങുന്ന കാര്യത്തില്‍ കൂടുതല്‍ കാര്‍ക്കശ്യങ്ങളിലേക്കു നീങ്ങിയത്.എന്നാല്‍, വൈഡ് റിലീസ് വ്യാപകമാവുകയും ഒടിടി കളംപിടിക്കുകയും ചെയ്തതോടെ ടെലിവിഷന്‍ ബിസിനസ് നിര്‍ണായകമേ അല്ലാതായി. അതിന്റെ സ്ഥാനം ഒടിടികള്‍ ഏറ്റെടുക്കുകയായിരുന്നു. 

2020 മുതലുള്ള കാലത്ത് ഒടി.ടികള്‍ വന്‍ വിലയ്ക്ക് സൂപ്പര്‍താര ചിത്രങ്ങളും വിജയസാധ്യത മുന്‍കൂട്ടി കാണുന്ന സിനിമകളും വാങ്ങാന്‍ മത്സരിച്ചപ്പോള്‍ ടിവി ചാനലുകളെ കവിഞ്ഞ വില്‍പന സാധ്യതകളാണ് മലയാളസിനിമയ്ക്കു ലഭിച്ചത്. കോവിഡ് കാലത്ത് അത് എല്ലാ പരിധികളും മറികടക്കുകയും ചെയ്തു. തീയറ്ററിലിറങ്ങിയില്ലെങ്കില്‍പ്പോലും നിര്‍മ്മാതാവിന് മുടക്കുമുതല്‍ തിരികെ ലഭിക്കുന്ന തരത്തിലുള്ളൊരു വാണിജ്യസാധ്യതയാണ് ഒടിടികള്‍ തമ്മിലുള്ള മത്സരത്തില്‍ മലയാളസിനിമയ്ക്ക് ലഭിച്ചത്. ഇതില്‍ വ്യാജനാണയങ്ങളും, അത്ര വിജയമല്ലാത്ത, മികച്ച ഉള്ളടക്കമില്ലാത്ത സിനിമകളും ഉള്‍പ്പെടുകയും ക്രമേണ ഒടിടികള്‍ക്ക് ആ സിനിമകള്‍ ലാഭമല്ലാതാവുകയും ചെയ്തതോടെ, തീയറ്ററില്‍ വിജയിച്ച സിനിമകളുടെ മേല്‍ മാത്രം പണം മുടക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. വെബ് പരമ്പരകളും കറി സൈനയ്ഡ് പോലുള്ള സ്വതന്ത്ര ഡോക്യുമെന്ററികളും സ്വതന്ത്ര ഷോകളുമൊക്കെയായി ഒടിടികള്‍ സിനിമാബാഹ്യ ഉള്ളടക്കങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയും മോഹവില നല്‍കി സിനിമകള്‍ വാങ്ങാതാവുകയും ചെയ്തതോടെ, പൂജ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഒടിടിയില്‍ വിറ്റ് ലാഭമുണ്ടാക്കുന്ന നിലയ്ക്ക് അറുതിവന്നു.അതോടെയാണ് മലയാള സിനിമയ്ക്ക് കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി ശനിദശയുണ്ടായത്. 

ഒടിടി, ടിവി അവകാശങ്ങള്‍ ഒറ്റ് അടിസ്ഥാനത്തില്‍ കച്ചവടമാക്കുന്നതുകൊണ്ടുതന്നെ, അവ അതത് പ്‌ളാറ്റ്‌ഫോമുകളില്‍ എത്ര വരുമാനമുണ്ടാക്കിയാലും നിര്‍മ്മാതാവിന് പ്രയോജനമൊന്നുമില്ല. (മുന്‍പ് സിനിമാ വിതരണത്തില്‍ ഇത്തരത്തില്‍ ഔട്ട് റൈറ്റ് സമ്പ്രദായം നിലവിലുണ്ടായിരുന്നു. ഒരു നിര്‍മ്മാതാവ് നല്ലൊരു സിനിമ നിര്‍മ്മിച്ചാല്‍ നിര്‍മ്മാദിശയില്‍ തന്നെ വിതരണക്കാരന്‍ അതിന്റെ പകര്‍പ്പവകാശം സഹിതം അയാള്‍ക്ക് ചെലവായ തുകയ്ക്കു മുകളില്‍ ഒരു തുക കൊടുത്തു സ്വന്തമാക്കുന്നതിനെയാണ് ഔട്ട്‌റൈറ്റ് എന്നു വിവക്ഷിച്ചിരുന്നത്. പിന്നീട് ആ സിനിമ അവിചാരിത വിജയമായാലും നിര്‍മ്മാതാവിന് അതുകൊണ്ടൊരു ഗുണവുമുണ്ടാവില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് സൂപ്പര്‍ ഹിറ്റായ എയ് ഓട്ടോയുടെ നിര്‍മ്മാതാവ് മണിയന്‍പിള്ള രാജുവിന് മുന്‍കൂട്ടി ഉറപ്പിച്ച ചെറിയൊരു ലാഭം മാത്രം ലഭിച്ചത് ഉദാഹരണം).അതേസമയം തീയറ്ററില്‍ ഒരു ചിത്രം എത്ര തവണ ഓടിയാലും റീ റിലീസ് ചെയ്ത് ഓടിയാലും നിര്‍മ്മാതാവു തന്നെ നേരിട്ട് വിതരണം ചെയ്യുന്നതാണെങ്കില്‍ ലാഭവീതം അയാള്‍ക്കു തന്നെ കിട്ടും, എത്ര വര്‍ഷം കഴിഞ്ഞാണെങ്കിലും. 

ആദ്യകാലത്ത് സിനിമയ്ക്ക് പൂജ, ഓഡിയോ ലോഞ്ച് തുടങ്ങിയ ചടങ്ങുകള്‍ നടത്തിയിരുന്നത് പ്രധാനമായി പ്രീ പ്രൊഡക്ഷന്‍ ബിസിനസ് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട താരങ്ങളെയും സാങ്കേതികവിദഗ്ധരെയും പരിചയപ്പെടുത്തിക്കൊണ്ടു നടത്തുന്ന ചടങ്ങുകളെ തുടര്‍ന്നു തന്നെ തീയറ്ററുകളില്‍ നിന്ന് ആ സിനിമയെ മുന്‍നിര്‍ത്തി ഒരു തുക മുന്‍കൂറായി വാങ്ങുന്ന പതിവുണ്ടായിരുന്നു. അതുപോലെ തന്നെയാണ് സാറ്റലൈറ്റ്, ഒടിടി വഴിയുള്ള മുന്‍കൂര്‍ തുകകളും. ഇതൊക്കെവച്ചുകൊണ്ട് മൊത്തം ബജറ്റിന്റെ 30% കൈവശമുള്ളൊരാള്‍ക്ക് ഒരു താര സിനിമ പൂര്‍ത്തിയാക്കി പുറത്തിറക്കാന്‍ സാധിച്ചിരുന്നു. 

ഇന്നും പ്രീ ഷൂട്ട് ഇവന്റുകളുടെ കാര്യത്തില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. പൂജയും ഓഡിയോ ലോഞ്ചും, ഡിജിറ്റല്‍ കാലഘട്ടത്തിന്റെ സവിശേഷതയായ വെബ് പോസ്റ്റര്‍ റിലീസും മോഷന്‍ പോസ്റ്റര്‍ റിലീസും, ടീസര്‍, ട്രെയ്‌ലര്‍, മ്യൂസിക് വീഡിയോ റിലീസുകളും തുടങ്ങിയ ഓണ്‍ലൈന്‍ ഇവന്റുകളുമൊക്കെ സംഘടിപ്പിക്കുന്നത് സിനിമയ്ക്ക് ചിത്രീകരണപൂര്‍വും ചിത്രീകരണദശയിലുമുണ്ടാക്കാവുന്ന ഹൈപ്പിന്റെ ഭാഗം തന്നെയാണ്. അങ്ങനെ ഹൈപ്പുണ്ടാക്കുന്ന സിനിമകള്‍ക്കേ ടിവി/ഒടിടി ശ്രദ്ധ പതിയുകയുള്ളൂ. അതിനുവേണ്ടിയാണ് ഇത്തരം പ്രീ റിലീസ് ഹൈപ്പുകള്‍ ഗംഭീരമാക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ പ്രധാന വ്യത്യാസം വന്നിട്ടുള്ളത്, തീയറ്ററുകളില്‍ നിന്ന് മുന്‍കൂര്‍ നിക്ഷേപം (തീയറ്റര്‍ അഡ്വാന്‍സ്)ഉണ്ടാവുന്നില്ല എന്നുള്ളതാണ്. ചെറുകിട തീയറ്ററുകള്‍ക്ക് അതിനുള്ള പാങ്ങില്ല. വന്‍കിട മള്‍ട്ടീപ്‌ളക്‌സ് ശൃംഖലകള്‍ക്കാവട്ടെ, ബഹുഭാഷാ സിനിമകള്‍ റിലീസ് ചെയ്യാനാവുന്നതുകൊണ്ടുതന്നെ, കേന്ദ്രീകൃത സമ്പ്രദായം പിന്തുടരുന്നതുകൊണ്ട് അത്തരത്തില്‍ തീയറ്റര്‍ അഡ്വാന്‍സ് മുടക്കേണ്ട ആവശ്യവുമില്ല. മറിച്ച്, മള്‍ട്ടീപ്‌ളക്‌സുകളിലെ ടിക്കറ്റ് നിരക്ക് കൂടുതലായതിനാല്‍ സ്വാഭാവികമായി അവിടെ നിന്നു നിര്‍മ്മാതാവിനുള്ള വിഹിതത്തിലും നേരിയ വര്‍ധനയുണ്ടാവുന്നതാണ് ആശ്വാസം. അതുപോലെ തന്നെ, ടിവിയും ഒടിടികളും, തീയറ്ററിലെത്താത്ത സിനിമയുടെ പുറത്ത് നിക്ഷേപത്തിനു വിസമ്മതിച്ചതോടെ, പൂര്‍ണമായ ബജറ്റ് തുകയും കൈവശമുള്ള ഒരു നിര്‍മ്മാതാവിനു മാത്രമേ സിനിമ നിര്‍മ്മിക്കാനാവൂ എന്ന അവസ്ഥയാണിന്നുള്ളത്. അതാകട്ടെ, കോടികളുടെ ഇടപാടുള്ള അപകടമേഖലയായി മാറുകയും ചെയ്തു.

ഒരു സിനിമയുടെ നിര്‍മ്മാണത്തിനു ചെലവാകുന്ന തുകയില്‍, ആദ്യകാലത്ത് താരങ്ങള്‍ക്കും സാങ്കേതികപ്രവര്‍കര്‍ക്കുമുള്ള പ്രതിഫലം, സെറ്റ് തുടങ്ങിയ സ്ഥിരനിക്ഷേപം, ഭക്ഷണം, ഷൂട്ടിങ് തുടങ്ങിയ ചെലവുകള്‍ എന്നിവയ്ക്കു പുറമേ പ്രിന്റ് ആന്‍ഡ് പബ്‌ളിസിറ്റി എന്നൊരു വിഭാഗത്തില്‍ കൂടിയായിട്ടാണ് ബജറ്റ് നിശ്ചയിച്ചിരുന്നത്. ഇതില്‍ പ്രിന്റ് ആന്‍ഡ് പബ്‌ളിസിറ്റി വിതരണക്കാരും നിര്‍മ്മാതാക്കളും ചേര്‍ന്നാണ് വഹിച്ചിരുന്നത്. എത്ര തീയറ്ററുകളില്‍ ഒരേ സമയം വിതരണം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് പ്രിന്റ് ആന്‍ഡ് പ്ബ്‌ളിസിറ്റി ചെലവ് നിര്‍ണയിച്ചിരുന്നത്. കൂടുതല്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യണമെങ്കില്‍ അത്രയും പ്രിന്റുകള്‍ വേണം. അതതിടങ്ങളില്‍ പോസ്റ്റര്‍, പരസ്യ പ്രചാരണവും വേണം. അതിനു കെല്‍പ്പുള്ള വിതരണശൃംഖലയും ആവശ്യമാണ്. എന്നാല്‍ സിനിമയുടെ സാങ്കേതികത സെല്ലുലോയ്ഡ് വിട്ട് ഡിജിറ്റലിലേക്ക് ചേക്കേറുകയും വിതരണം ഉപഗ്രഹ-സെര്‍വര്‍ കേന്ദ്രീകൃത സംവിധാനങ്ങളിലേക്കു മാറുകയും മള്‍ട്ടീപ്‌ളെക്‌സുകളടക്കമുള്ള വൈഡ് റിലീസ് സംവിധാനത്തിലൂടെ 25 തീയറ്ററുകളെന്നത് നൂറോ നൂറ്റമ്പതോ തീയറ്ററുകളില്‍ ഒരേ സമയം എന്നായിത്തീരുകയും ചെയ്തതോടെ, വിതരണക്കാര്‍ എന്ന ഇടനിലക്കാര്‍ തന്നെ കളമൊഴിഞ്ഞു. നേരത്തെ മൊത്തവരുമാനത്തില്‍ 7% മുതല്‍ 10% വരെ വിതരണക്കാര്‍ക്കുള്ള കമ്മീഷനായിരുന്നെങ്കില്‍ ഇപ്പോള്‍ അതില്ലാതായി. നിര്‍മ്മാതാവിനു തന്നെ ചില പ്രതിനിധികളെ ചെറിയ തുക ഏജന്‍സി ഫീസ് കൊടുത്ത് തീയറ്റര്‍ ചാര്‍ട്ട് ചെയ്യാനും പ്രദര്‍ശനത്തിനെത്തിക്കാനുമാകുന്നു. അതോടെയാണ് ശരാശരി 50% മൊത്തം കളക്ഷന്‍ നിര്‍മ്മാതാവിന് കിട്ടുന്ന സ്ഥിതിവന്നത്.

ഇതില്‍ തീയറ്ററില്‍ നിന്നുള്ള മൊത്തവരുമാനത്തില്‍ നിന്നാണ് കേരളത്തെ സംബന്ധിച്ച് മൂന്നുവിധത്തിലുള്ള നികുതികള്‍, കേന്ദ്രത്തിന്റെ ജി എസ് ടി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിനോദ നികുതി, പിന്നെ കേരളം ഏര്‍പ്പെടുത്തിയിട്ടുള്ള സിനിമാപ്രവര്‍ത്തക ക്ഷേമനിധി സെസ് (ടിക്കറ്റൊന്നിന് മൂന്നു രൂപ) എന്നിവ കിഴിക്കുന്നത്. ഇതിനു ശേഷമുള്ള തുകയാണ്  താഴെ കൊടുത്തിട്ടുള്ള പട്ടികപ്രകാരം നിര്‍മ്മാതാവും പ്രദര്‍ശകനുമായി വീതിക്കുക. കേരളത്തിലെ തീയറ്ററുകളില്‍ പുറത്തിറങ്ങുന്ന സിനിമകളെ സംബന്ധിച്ച് നിലവിലെ കീഴ്‌വഴക്കത്തില്‍ ഗ്രോസ് കളക്ഷന്‍ (നികുതിയടക്കം നേടുന്ന മൊത്തവരുമാനം), തീയറ്റര്‍ ഷെയര്‍ (നികുതി കഴിച്ചു നിര്‍മ്മാതാവിനു കിട്ടുന്ന അറ്റാദായം എന്നിങ്ങനെയാണ് വിഭജിച്ചിട്ടുള്ളത്.(പട്ടിക കാണുക)

ഇതനുസരിച്ച് 100 രൂപ ടിക്കറ്റ് നിരക്കാണെങ്കില്‍ അതില്‍ ശരാശരി 50% ആണ് നിര്‍മ്മാതാവിന് കിട്ടുന്ന ഗ്രോസ്. അതേസമയം 100 രൂപയുടെ 18% അതായത് 18 രൂപ ജി എസ് ടിയും 8.5 % അതായത് 8.5 രൂപ പ്രാദേശിക ഭരണകൂടത്തിന് വിനോദനികുതിയും, മൂന്നു രൂപ ക്ഷേമനിധി സെസ്സിനും നല്‍കണം. ഫലത്തില്‍ കിട്ടുന്ന 70.5 രൂപയുടെ 50%, അതായത് 35.25 രൂപ മാത്രമാണ് നിര്‍മ്മാതാവിന് ലഭിക്കുക. ബാക്കി പാതി തീയറ്ററിനുള്ളതാണ്.

ഡിജിറ്റലായതോടെ, പോസ്റ്റര്‍, പരസ്യങ്ങള്‍ എന്നിവയുടെ വ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും ആ സ്ഥാനത്ത് ഓണ്‍ലൈന്‍ പ്രമോഷന്‍ വ്യാപകമായിട്ടുണ്ട്. അതാവട്ടെ പോസ്റ്റര്‍, നോട്ടീസ്, അച്ചടി മാധ്യമപരസ്യങ്ങള്‍ എന്നിവയേക്കാള്‍ ചെലവേറിയതായി മാറുകയും ചെയ്തു. ഒരു സിനിമയുടെ പ്രീ റിലീസ് പബ്‌ളിസിറ്റി കാംപെയ്‌നും പ്രമോഷനുമായി അതിലെ താരങ്ങളെയും സാങ്കേതികവിദഗ്ധരെയും കേരളത്തില്‍ വിവിധ ഇടങ്ങളിലെ വന്‍കിട മാളുകളിലും മറ്റും കൊണ്ടുവരികയും, മാറിയ സാഹചര്യത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗീകരിച്ച യൂട്യൂബ് ചാനലുകള്‍ക്കായി അഭിമുഖങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിന് നല്ലൊരു തുക നിര്‍മ്മാതാവിന് ചെലവാകുന്നുണ്ട്. താരങ്ങളുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും യാത്രാ/താമസ ചെലവു കൂടാതെ ക്ഷണിക്കപ്പെട്ട മാധ്യമപ്രതിനിധികളുടെയും ചെലവ് നിര്‍മ്മാതാവിനു വഹിക്കേണ്ടിവരുന്നുവെന്നു മാത്രമല്ല വന്‍കിട ഹോട്ടല്‍ പോലെയുള്ള സ്ഥലങ്ങളില്‍ അതിനുള്ള സംവിധാനങ്ങളൊരുക്കുന്നതിന്റെ ചെലവും വഹിക്കേണ്ടിവരുന്നു.

കോടികളുടെ അവകാശവാദമുന്നിയിക്കുന്ന സിനിമകളൊക്കെ ഗ്രോസ് കളക്ഷന്‍ തുകയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. എന്നുവച്ചാല്‍ 200 കോടി നേടിയ ഒരു സിനിമയുടെ നിര്‍മ്മാതാവിന് ലഭിക്കുക അതിന്റെ 30 ശതമാനത്തോളം കുറഞ്ഞ തുകയുടെ 50 ശതമാനം മാത്രമാണ്. എന്നുവച്ചാല്‍ 79 കോടി രൂപ. ഇതില്‍ തന്നെ ലാഭം എന്നത്, ചിത്രത്തിന് എത്ര ചെലവായി എന്നതിനെ ആശ്രയിച്ചിരിക്കും. 

നിലവിലെ സാഹചര്യത്തില്‍ ശരാശരി 6 കോടി വരെ മുതല്‍മുടക്കുള്ളൊരു സിനിമ കേരളത്തില്‍ 4-5 ആഴ്ച ഫുള്‍ ഹൗസില്‍ ഓടിയാലാണ് ലാഭത്തിലാവുക. അങ്ങനെ ഹിറ്റാവുന്ന ഒരു സിനിമയ്ക്ക് ആദ്യദിവസം കേരളത്തില്‍ നിന്ന് പരമാവധി 3-3.5 കോടി രൂപ തീയറ്റര്‍ ഷെയര്‍ ഉണ്ടാക്കാന്‍ സാധിക്കും. ആവറേജ് എന്ന മൂന്നാം വിഭാഗത്തില്‍ ബിസിനസായ ചിത്രങ്ങള്‍ക്കു വരെ കുറഞ്ഞത് മുതല്‍മുടക്കു തിരികെ പിടിച്ച് രക്ഷപ്പെടാനാവും. സൂപ്പര്‍ താരങ്ങളും വന്‍ ക്യാന്‍വാസുമൊക്കെയുള്ള സിനിമകളാവുമ്പോള്‍ മുടക്കുമുതല്‍ കൂടും. മതല്‍മുടക്ക് കൂടുന്നതിനനുസരിച്ച് അതു തിരികെ കിട്ടാനുള്ള റിസ്‌കും കൂടും.ഒ.ടി.ടിയേയും ടെലിവിഷനെയും ആശ്രയിച്ച് സിനിമ നിര്‍മ്മിക്കുക എന്നത് പകിടകളിപോലെ അപകടകരമായതായി നിര്‍മ്മാതാവും നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധിയുമൊക്കെയായ ബി രാകേഷ് ചൂണ്ടിക്കാട്ടുന്നു. തീയറ്ററിനെ മാത്രം ആശ്രയിച്ച്, അവിടെ സിനിമ വന്നു കണ്ടു വിജയിപ്പിക്കുന്ന കേരളത്തിലെ യുവ പ്രേക്ഷകരെ മാത്രം മുന്നില്‍ക്കണ്ടാവണം ഉള്ളടക്കം നിര്‍ണയിക്കേണ്ടത്. മൊത്തത്തില്‍ മുമ്പെന്നത്തേതിനേയും കാള്‍  പ്രവചനാതീതമായിരിക്കുന്നു ചലച്ചിത്ര നിര്‍മ്മാണം. വര്‍ഷങ്ങളായി സിനിമാരംഗത്തു സജീവമായ അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ ആകെയൊരു ഗുണപരമായ മാറ്റമുണ്ടായിട്ടുള്ളത്, സിനിമകള്‍ക്കുണ്ടായിരുന്ന ഓഫ് സീസണ്‍ ഇല്ലാതായി എന്നതാണ്. ശബരിമല, പെരുന്നാള്‍ നോമ്പുകാലങ്ങളും, പരീക്ഷാക്കാലവും മറ്റും തീയറ്ററുകള്‍ക്ക് പൊതുവേ വരണ്ട മാസങ്ങളായിരുന്നു. ഇന്നതിന് മാറ്റം സംഭവിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നോമ്പുകാലത്തും പരീക്ഷാക്കാലത്തുമാണ് പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും അഭൂതപൂര്‍വമായ തീയറ്റര്‍ വിജയം കരസ്ഥമാക്കിയത്. 

ആദ്യത്തെ മൂന്നാഴ്ച/നാലാഴ്ച നല്ലവണ്ണം ഓടുന്ന സിനിമകളെ മാത്രമേ സ്വാഭാവികമായി തീയറ്ററുകള്‍ പിന്തുണയ്ക്കൂ. ഇതിനിടെ, തീയറ്ററില്‍ ഒരു ഷോയ്ക്ക് കുറഞ്ഞത് 15 പേരെങ്കിലും വരാത്ത സിനിമയെ ഹോള്‍ഡ് ഓവര്‍ പട്ടികയില്‍ പെടുത്തും. തീയറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടുന്ന ഏറ്റവും കുറഞ്ഞ ചെലവെങ്കിലും വസൂലാകാത്ത ഷോകളെയാണ് ഹോള്‍ഡ് ഓവര്‍ എന്നു വിളിക്കുക. അങ്ങനെ ഹോള്‍ഡ് ഓവറായ സിനിമയെ തുടര്‍ന്നു പ്രദര്‍ശിപ്പിക്കാന്‍ പ്രദര്‍ശനശാലകള്‍ താല്പര്യപ്പെടാറില്ല. എന്നാല്‍, മലയാളത്തില്‍ വന്‍ വിജയം വരിച്ച പല സിനിമകളുടെയും കാര്യത്തില്‍ ആദ്യ ദിവസങ്ങളില്‍ തീയറ്ററുകളില്‍ വേണ്ടത്ര ആളുകളെത്താതിരുന്ന വസ്തുതയും കണക്കിലെടുക്കണം. വന്‍ വിജയമായിത്തീര്‍ന്ന പല സിനിമകളും നിര്‍മ്മാതാവും പ്രദര്‍ശകരും പ്രതീക്ഷയോടെ തുടര്‍ന്നു കളിപ്പിച്ചതുകൊണ്ടാണ് മൗത്ത് പബ്‌ളിസിറ്റി വഴി കൂടൂതല്‍ ആളുകള്‍ കയറുകയും ക്രമേണ വിജയമായിത്തീരൂകയും ചെയ്തതെന്ന് ആക്ഷന്‍ ഹീറോ ബിജു(2016)ഉദാഹരിച്ച് സംവിധായകനും നിര്‍മ്മാതാവുമായ എബ്രിഡ് ഷൈന്‍ തുറന്നുപറയുന്നു.

അതേസമയം, സമൂഹമാധ്യമങ്ങള്‍ സജീവമായതുകൊണ്ടും, യുവതലമുറ പ്രേക്ഷകര്‍ക്ക് ഇറങ്ങാന്‍ പോകുന്ന സിനിമകളെപ്പറ്റി വേണ്ടതിലേറെ മുന്‍ധാരണയുള്ളതുകൊണ്ടും, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം പോലുള്ള സിനിമകള്‍ക്ക് ഈ ദുര്‍വിധി നേരിടേണ്ടി വന്നില്ല. പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും ഏറെ പ്രശസ്തരായ താരനിരകൊണ്ട് ശ്രദ്ധിക്കപ്പെട്ടതല്ലെങ്കിലും അതിന്റെ നിര്‍മ്മാതാക്കളുടെ വിശ്വാസ്യത കൊണ്ടുതന്നെ ആദ്യദിവസങ്ങളിലേ സൂപ്പര്‍ ഹിറ്റായവയാണ്. ഫഹദോ നസ്രിയയോ ദിലീഷോ അഭിനയിക്കാതിരുന്നിട്ടും, അവരുടെ പേരിലും, അഭിനേതാവായി രംഗപ്രവേശം ചെയ്ത ശ്യാം പുഷ്‌കരന്റെ സാന്നിദ്ധ്യം കൊണ്ടും തന്നെ പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രമാണ് പ്രേമലു. സംവിധായകന്റെ നേരത്തേ റിലീസായ ചിത്രങ്ങളുടെ അഭിപ്രായവും പ്രേക്ഷകരില്‍ നിര്‍ണായക സ്വാധീനമായി. മഞ്ഞുമ്മല്‍ ബോയ്‌സിനാവട്ടെ, ഗുണയുടെ റഫറന്‍സും പാട്ടും എന്നിതിലുപരി സൗബീന്‍ ഷാഹിറെന്ന നിര്‍മ്മാതാവിന്റെയും നടന്റെയും ഗ്യാരന്റി വന്‍ തോതില്‍ സഹായകമായി. ആവേശമാവട്ടെ, ഫഹദ് ഫാസിലിന്റെ സാന്നിദ്ധ്യത്തിലുപരി അദ്ദേഹവും നസ്രിയയും ചേര്‍ന്നു നിര്‍മ്മിച്ചു എന്നതുകൊണ്ടും ഇറങ്ങും മുമ്പേ പ്രേക്ഷകരുടെ വിശ്വാസ്യതനേടിയ ചിത്രമാണ്.

താരങ്ങളെക്കാള്‍, സാങ്കേതികവിദഗ്ധരെയും നിര്‍മ്മാതാക്കളെയും നോക്കി സിനിമയ്‌ക്കെത്തുന്ന രീതിയാണ് പുതുതലമുറയുടേത്. അതാണ് അടുത്തിടെ വന്‍ വിജയങ്ങളായ ഇടത്തരം സിനിമകളുടെ കാര്യത്തിലെല്ലാം പ്രതിഫലിക്കുന്നതും. എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട പ്രതിഭാസമായിട്ടാണ് ദീര്‍ഘകാല ചലച്ചിത്രാനുഭവങ്ങളുള്ള നിര്‍മ്മാതാക്കളും പ്രദര്‍ശകരും കണക്കാക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിനെ തുടര്‍ന്നു വന്ന വര്‍ഷങ്ങള്‍ക്കു ശേഷം തന്നെ ഉദാഹരണം. മഞ്ഞുമ്മല്‍ തമിഴ്‌നാട്ടില്‍ നേടിയ അദ്ഭുതപ്പെടുത്തുന്ന വിജയം. എന്നാല്‍ അതിന്റെ പച്ചയില്‍ റിലീസിനൊരുങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷം ഔട്ട്‌റൈ്റ്റില്‍ വിതരണത്തിനെടുക്കാന്‍ തയാറായി വന്ന തമിഴകത്തെ തഴക്കവും പഴക്കവുമുള്ള വിതരണക്കാരനോട് വളരെ വലിയൊരു സംഖ്യ അതിന്റെ നിര്‍മ്മാതാവ് ചോദിച്ചതുകൊണ്ട് ഏറ്റെടുക്കാത്ത വിവരം അദ്ദേഹം തന്നെ സമൂഹമാധ്യമങ്ങളില്‍ തുറന്നു പറഞ്ഞിരുന്നു. പിന്നീട് ഫ്രീ ടു ഡിസ്ട്രിബ്യൂഷന്‍ രീതിയില്‍ ഷെയര്‍ വ്യവസ്ഥയിലാണ് ചിത്രം തമിഴ്‌നാട്ടില്‍ വിതരണം ചെയ്യപ്പെട്ടത്. ഒരു ചക്ക വീണ് മുയല്‍ ചത്തതുകൊണ്ട് അതാവര്‍ത്തിക്കണമെന്നില്ലെന്നാണ് സിനിമയിലെ വാണിജ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.കാരണം തുടര്‍ന്നുള്ള എല്ലാ മലയാള ചിത്രങ്ങള്‍ക്കും കേരളത്തിനു പുറത്ത് മഞ്ഞുമ്മലിനും പ്രേമലുവിനും ആവേശത്തിനും ലഭിച്ച സ്വീകാര്യത ആവര്‍ത്തിക്കണമെന്നില്ല. എന്നാല്‍, മുമ്പ് മലയാള സിനിമകള്‍ കാണാതിരുന്ന ഒരു ചെറിയ ശതമാനം അന്യഭാഷക്കാര്‍ അതതു സംസ്ഥാനങ്ങളില്‍ മലയാളികള്‍ക്കു പുറമേ തുടര്‍ച്ചയായി മലയാള സിനിമ കണ്ടുതുടങ്ങിയെന്നതും നിഷേധിക്കാനാവില്ല. അതൊരു വിപണനനേട്ടം തന്നെയാണ്. പക്ഷേ അതു മാത്രം നമ്പി ഒരു സിനിമാപദ്ധതി ആസൂത്രണം ചെയ്യുക പ്രായോഗികമാവാത്തിടത്തോളം പ്രത്യക്ഷത്തില്‍ അതു നിര്‍മ്മാതാവിന് ആശ്വാസമാവുന്നില്ല. സൂപ്പര്‍ താരങ്ങളുടെ സ്വാധീനം, ക്രൗഡ് പുള്ളര്‍മാര്‍ എന്ന നിലയ്ക്ക്, ആദ്യ ദിവസങ്ങളില്‍ ആളുകളെയും ആരാധകരെയും തീയറ്ററിലേക്കു കൊണ്ടുവരാന്‍ ശേഷിയുള്ളവര്‍ എന്ന നിലയ്ക്ക് അവരുടെ സിനിമകള്‍ക്കുള്ള ഇനിഷ്യല്‍ (ആദ്യദിവസ കളക്ഷന്‍) താരരഹിത സിനിമകള്‍ക്ക് ഇനിയും ഗ്യാരന്റി നല്‍കാന്‍ സാധിക്കുന്നില്ലെന്ന വസ്തുതയും പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.

മള്‍ട്ടീപ്‌ളക്‌സുകളുടെ വരവും അതില്‍ത്തന്നെ പിവിആര്‍ ഐനോക്‌സ് പോലുള്ള ഇന്ത്യന്‍ ബഹുരാഷ്ട്ര ശൃംഖലകളുടെ കടന്നുവരും പ്രദര്‍ശനശാലകളുടെ ഭൗതികസാഹചര്യങ്ങളില്‍ വരുത്തിയ മാറ്റവും തീയറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഉള്‍നാടന്‍ തീയറ്ററുകള്‍ പോലും കാലത്തിനനുസരിച്ച് നവീകരിക്കപ്പെടാന്‍ നിര്‍ബന്ധിതരായി. കൂടുതല്‍ സീറ്റുകള്‍ എന്നതു മാറി, നിലവാരവും സൗകര്യങ്ങളും കൂടിയ, പ്രീമിയം സീറ്റുകളുള്ള കൊച്ചു തീയറ്ററുകള്‍ എന്ന സാഹചര്യത്തിലേക്ക് കേരളവും മാറി. ഗാലറി തീയറ്റര്‍ ഘടനയില്‍ സിനിമ കാണുന്നത് മറ്റൊരനുഭവമായി. 2010ല്‍ 1000 തീയറ്ററുണ്ടായിരുന്നതില്‍ പാതിയും വിവാഹമണ്ഡപമോ കണ്‍വന്‍ഷന്‍ സെന്ററോ ആയി മാറിയത് പിവിആറിന്റെയും മറ്റും കടന്നുവരവോടെ ഇരട്ടിയിലധികം ചെറുതീയറ്ററുകളായി മാറി. പ്രദര്‍ശന സമയവും ആളുകളുടെ സൗകര്യാര്‍ത്ഥം രാവിലെ മുതല്‍ പാതിരാത്രിവരെ നീളുന്നതും തീയറ്ററുകളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നുണ്ട്.

ഇവിടെ മലയാള ചലച്ചിത്രപ്രവര്‍ത്തകര്‍ മറക്കരുതാത്ത ഒരു സുപ്രധാന കാര്യം കൂടിയുണ്ട്. ഈ വിജയം നമ്മുടെ സിനിമയുടെ മേന്മ കൊണ്ടു മാത്രം സംഭവിച്ചതല്ല, മറിച്ച് അന്നാട്ടിലെ സിനിമകളുടെ തളര്‍ച്ച കൊണ്ടു കൂടിയാണ്. ചെറുകിട സിനിമകള്‍ പൂര്‍ണമായി വിജയിക്കാതാവുകയും വന്‍കിട സൂപ്പര്‍ താര സിനിമകള്‍ മാത്രം തുടര്‍ച്ചയായി പുറത്തിറങ്ങുകയും ചെയ്തതിന്റെ മടുപ്പാണ് തമിഴ്മക്കളെ കൊടുംവേനലിലെ മരുപ്പച്ചയെന്നോണം പുറത്തുവന്ന പ്രേമലുവിനെയും മഞ്ഞുമ്മല്‍ ബോയ്‌സിനെയും സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. പ്രതിഭയില്‍ അവരാരും മോശക്കാരല്ല. ആത്മപരിശോധന നടത്തി സ്വയം തിരുത്താന്‍ തയാറായാല്‍ തമിഴ് സിനിമകള്‍ക്കും ഈ വിജയം കരഗതമാകുന്നതേയുള്ളൂ. അപ്പോള്‍, കോടികളുടെ കിലുക്കത്തില്‍ മതിമറക്കാതെ, ദേശഭാഷകള്‍ക്കപ്പുറം നേടുന്ന വിജയം കേവലം ഭാഗ്യം മാത്രമാകാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. അതിന് കാമ്പുള്ള ഉള്ളടക്കങ്ങള്‍ കണ്ടെത്താനുള്ള ജാഗ്രത വേണം. നമ്മുടെ യു എസ് പി(യുണീക്ക് സെല്ലിങ് പ്രൊപ്പോസിഷന്‍), ഐറ്റം നമ്പരും പാട്ടും ഡാന്‍സും വെടിയും പുകയുമല്ലെന്നും സ്വാഭാവികവും ജീവിതഗന്ധിയുമായ ഉള്ളടക്കമാണെന്നും മനസിലാക്കി കുറഞ്ഞ ബജറ്റില്‍ നല്ല സിനിമകള്‍ നിര്‍മ്മിക്കാനാണ് മലയാളസിനിമ ശ്രദ്ധിക്കേണ്ടത്.

Saturday, September 26, 2020

ജനശത്രുവിന്റെ കുമ്പസാരങ്ങള്‍ @ ചലച്ചിത്ര സമീക്ഷ (Chalachitra Sameeksha)

 

Published in issue dated September 2020

എ.ചന്ദ്രശേഖര്‍

വ്യക്തിക്ക് സാമൂഹികജീവിതത്തില്‍ ഉണ്ടാവുന്ന അതിജീവനപ്രതിസന്ധിയും അന്യവല്‍ക്കരണവുമാണ് ലോകസാഹിത്യത്തിലെന്നോണം സിനിമയടക്കമുള്ള ആവിഷ്‌കാരരൂപങ്ങള്‍ക്കും എന്നും നിത്യഹരിതവിഷയമായിട്ടുള്ളത്. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ അധിനിവേശങ്ങളെയും അധികാരവേധങ്ങളുടെയും സമ്മര്‍ദ്ദങ്ങള്‍ക്കുനേരെ നിസ്സഹായനായ സാധാരണക്കാരന്‍ നടത്തുന്ന പോരാട്ടങ്ങള്‍ മികച്ച സിനിമകളായിട്ടുണ്ട്. ബാഹ്യലോകവും ആന്തരികലോകവുമായുള്ള സംഘര്‍ഷസംഘട്ടനങ്ങള്‍ക്കൊപ്പം വൈയക്തികമായ ആശയസംഘര്‍ഷങ്ങളും പ്രത്യയശാസ്ത്രവൈരുദ്ധ്യങ്ങളുമെല്ലാം ഇത്തരത്തില്‍ സര്‍ഗാത്മകരചനകള്‍ക്ക് ഇഷ്ടവിഷയമായിത്തീരാറുണ്ട്. പലപ്പോഴും അവ ഉന്നയിക്കുന്നത് കാലികവും സാമൂഹികവുമായി പ്രസക്തമായ പ്രശ്‌നങ്ങളായിത്തീരാറുമുണ്ട്. സമൂഹത്തിലെ വ്യക്തിയുടെ സ്വത്വസ്വാതന്ത്ര്യത്തെയും പ്രത്യയശാസ്ത്രനിലനില്‍പ്പിനെയും പ്രശ്‌നവല്‍ക്കരിക്കുക എന്നതിലപ്പുറം അവയുടെ രാഷ്ട്രീയവും സാമൂഹികവും സാമുദായികവും സാമ്പത്തികവുമായ ഹേതുക്കളിലേക്ക് വിശകലനാത്മകമായി ആഴ്ന്നിറങ്ങാനും അത്തരം രചനകള്‍ ആര്‍ജ്ജവം കാട്ടാറുണ്ട്. മനുഷ്യമനസുകളുടെ ആന്തരിക പ്രകൃതിയില്‍ ഏറെ താല്‍പര്യം കാണിച്ചിട്ടുള്ള, ചലച്ചിത്രഭൂമികയുടെ സ്ഥലരാശികളില്‍ മനുഷ്യപ്രകൃതിക്ക് പ്രാമുഖ്യം നല്‍കിയിട്ടുള്ള ചലച്ചിത്രകാരനായ ഇന്ത്യന്‍ സിനിമയുടെ അഭിമാനം സത്യജിത് റേയുടെ അത്തരത്തിലൊരു സിനിമയാണ് 1990ല്‍ പുറത്തിറങ്ങിയ ഗണശത്രു. റേയുടെ സ്ഥിരം നായകകര്‍തൃത്വങ്ങളില്‍ നിന്ന് രാഷ്ട്രീയമായും പ്രാമാണികമായും വേറിട്ടുനില്‍ക്കുന്ന, കുറേക്കൂടി ശക്തമായ പ്രത്യയശാസ്ത്രനിലപാടുകളുള്ള അശോക് ഗുപ്ത എന്ന ഡോക്ടറെ കേന്ദ്രീകരിച്ച് പാരിസ്ഥിതികമാനങ്ങളുള്ളൊരു ചലച്ചിത്രനിര്‍മ്മിതിയായിരുന്നു അത്. ഒരുപക്ഷേ പ്രത്യക്ഷ രാഷ്ട്രീയം സംസാരിക്കുന്ന റേ സിനിമകളില്‍ പ്രധാനപ്പെട്ടത്. 

സമൂഹവും വ്യക്തിയും എന്ന ദ്വന്ദത്തെ വച്ച് ലോകപ്രശസ്തമായ നാടകങ്ങളൊരുക്കിയ നോര്‍വീജിയന്‍ നാടകേതിഹാസം ഹെന്‍ റിക് ഇബ്‌സന്റെ ആന്‍ എനിമി ഓഫ് ദ് പീപ്പിള്‍ എന്ന വിഖ്യാത നാടകത്തെ അധികരിച്ച് റേ നിര്‍മിച്ച സ്വതന്ത്ര ചലച്ചിത്രസംരംഭമായിരുന്നു ഗണശത്രു. അപ്രിയ സത്യം പൊതുമധ്യത്തില്‍ പറയേണ്ടിവരുന്നതുകൊണ്ട് ജനരോഷം ഏറ്റുവാങ്ങേണ്ടിവരുന്ന സത്യസന്ധനായൊരു മനുഷ്യന്റെ കഥയായിരുന്നു ഇബ്‌സന്റെ നാടകം. തന്റെ തന്നെ പ്രേതങ്ങള്‍ എന്ന നാടകം കണ്ട് അസ്വസ്ഥരായ പ്രേക്ഷകരില്‍ നിന്നേറ്റുവാങ്ങേണ്ടിവന്ന ഭര്‍ത്സനങ്ങള്‍ക്കുള്ള പ്രതികരണമെന്ന നിലയ്ക്ക് ഇബ്‌സന്‍ എഴുതിയ നാടകം. സത്യം പറയുന്നവന്‍ സമൂഹത്തിന് ശത്രുവായിത്തീരുന്ന വൈരുദ്ധ്യം തികച്ചും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു ക്ഷേത്രനഗരിയുമായി ബന്ധപ്പെട്ട ജലവിതരണ പ്രശ്‌നത്തിലേക്ക് മാറ്റിപ്രതിഷ്ഠിച്ചുകൊണ്ടാണ് സത്യജിത് റേ ഗണശത്രുവാക്കിയത്. പരിസ്ഥിതിയുടെ പ്രകൃതങ്ങള്‍ വളരെ കുറച്ചുമാത്രം വിഷയമാക്കിയിട്ടുള്ള ഇന്ത്യന്‍ സിനിമയിലെ അത്തരത്തിലുള്ള അപൂര്‍വം ചലച്ചിത്രോദ്യമങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സിനിമകൂടിയാണ് ഗണശത്രു.റേയുടെ പ്രിയപ്പെട്ട നടന്‍ സൗമിത്ര ചാറ്റര്‍ജിയാണ് ഗണശത്രുവിലെ കേന്ദ്രകഥാപാത്രമായ ഡോ. അശോക് ഗുപ്തയുടെ ആന്തരസംഘര്‍ഷങ്ങള്‍ അസൂയാവഹമായ വിധം തിരയിടത്തില്‍ പ്രതിഷ്ഠിച്ചത്.

ചന്ദിപ്പൂരിലെ സത്യസന്ധനായൊരു ഡോക്ടറാണ് അശോക് ഗുപ്ത.നഗരത്തില്‍ അന്നോളമില്ലാത്തവിധം മഞ്ഞപ്പിത്തം മാരകമായി പടര്‍ന്നുപിടിക്കുന്നതിന്റെ കാരണം തേടുന്ന അദ്ദേഹം ക്ഷേത്രനഗരിയായ ചന്ദിപ്പൂരിലെ വെള്ളം സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ക്കുന്നു. അശോക് ഗുപ്തയുടെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതും സ്‌ഫോടനാത്മകവുമായിരുന്നു. ഭൂഗര്‍ഭക്കുഴലുകളുടെ കാലപ്പഴക്കം മൂലം മലിനമായ വെള്ളമാണ് ചന്ദിപ്പൂരില്‍ ലക്ഷക്കണക്കായ ഭക്തരെത്തുന്ന വിഖ്യാതമായ ത്രിപുരേശ്വരക്ഷേത്രത്തില്‍ ചരണാമൃതതീര്‍ത്ഥമായി കൊടുക്കുന്നത് എന്നതായിരുന്നു ആ കണ്ടെത്തല്‍! പുണ്യതീര്‍ത്ഥമെന്ന വിശ്വാസത്തില്‍ ഭക്തര്‍ സ്വീകരിച്ച് സേവിക്കുന്ന ഈ വെള്ളത്തിലൂടെയാണ് മാരക രോഗാണുക്കള്‍ പകരുന്നതെന്ന് നിസ്സംശയം അശോകിന് തെളിയിക്കാനായി. പക്ഷേ...

ഈ പക്ഷേ ആണ് ഗണശത്രുവിന്റെ കാതല്‍. പുണ്യതീര്‍ത്ഥം മലിനജലമാണെന്ന് വിളിച്ചുപറയാനായുന്ന അദ്ദേഹത്തിന് വിശ്വാസികളില്‍ നിന്നു മാത്രമല്ല, നാട്ടുകാരില്‍ നിന്നും അയല്‍വാസികളില്‍ നിന്നും എന്തിന് സ്വന്തം വീട്ടുകാരില്‍ നിന്നു വരെ എതിര്‍പ്പാണ് നേരിടേണ്ടിവരുന്നത്. അവരെയെല്ലാം ബാധിക്കുന്ന, അവരെ രക്ഷപ്പെടുത്താവുന്ന ഒരു സത്യം പരസ്യപ്പെടുത്താന്‍ സാധിക്കാത്തവിധത്തില്‍ രാഷ്ട്രീയവും മതവും (അന്ധ)വിശ്വാസവും ഒക്കെ ചേര്‍ന്ന് അദ്ദേഹത്തെ ചെറുക്കുകയാണ്. നിശബ്ദനാക്കുകയാണ്. സ്വന്തം മനഃസാക്ഷിയും, ശാസ്ത്രബോധവും അതു നല്‍കുന്ന ശാസ്ത്രീയ വിശകലനാത്മകതയും അതില്‍നിന്നുയര്‍ന്ന ഉത്തമബോധ്യവും മാത്രം ആയുധങ്ങളാക്കി ഒരൊറ്റയാള്‍പ്പോരാളിയായി അയാള്‍ മറുപക്ഷത്തെയൊട്ടാകെ നേരിടുകയാണ്, മഹാഭാരതത്തിലെ പാണ്ഡവരെയെന്നപോലെ. 

ക്ഷേത്രനഗരിയെന്ന നിലയ്ക്ക് ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന സുപ്രധാന വരുമാന സ്രോതസാണ് ചന്ദിപ്പൂരിന് ത്രിപുരേശ്വരി ക്ഷേത്രം. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കുപോലും ക്ഷേത്രമാണ് പ്രധാന വരുമാനസ്രോതസ്. നഗരസഭാധ്യക്ഷന്‍ കൂടിയായ, ഡോ.അശോക് ഗുപ്തയുടെ അനുജന്‍ നിതിഷ് ഗുപ്ത (ധൃതിമാന്‍ ചാറ്റര്‍ജി) തന്നെയാണ് ജ്യേഷ്ഠനെതിരേ പരോക്ഷവും പ്രത്യക്ഷവുമായ എതിര്‍പ്പുമായി ആദ്യമെത്തുന്നത്. ക്ഷേത്രത്തിലെ പുണ്യതീര്‍ത്ഥം വിഷജലമാണെന്നും അണുവാഹിനിയാണെന്നും പുറത്തറിഞ്ഞാല്‍ ക്ഷേത്രത്തിലേക്കുള്ള ഭക്തപ്രവാഹം നിലയ്ക്കും. അത് ക്ഷേത്രവരുമാനത്തെയും അതുവഴി നഗരസഭാവരുമാനത്തെയും ബാധിക്കും. അതുകൊണ്ടുതന്നെ വിശ്വാസത്തെ കൂട്ടുപിടിച്ചുകൊണ്ട് സഹോദരനെ അതില്‍ നിന്നു വിലക്കാനുള്ള വൈകാരികമായ പരിശ്രമത്തിലാണ് നിതിഷ്. അന്ധവിശ്വാസത്തെയാണ് അതിനുള്ള പ്രതിരോധമായി അയാള്‍ ആയുധമാക്കുന്നത്. പുണ്യതീര്‍ത്ഥത്തെ മലിനമാക്കാന്‍ ഭൂമിയിലാര്‍ക്കും സാധ്യമല്ലെന്നും ഭൂമിദേവി കനിഞ്ഞനുഗ്രഹിക്കുന്ന പരപാവനമായ ഭൂഗര്‍ഭ തീര്‍ത്ഥം വിശുദ്ധമാണെന്നുമാണ് അതിനയാള്‍ പറയുന്ന ന്യായം. ലാബ് പരിശോധനയില്‍ തെളിഞ്ഞ പരീക്ഷണഫലമൊന്നും വിശ്വസിക്കാന്‍ നിതിഷ് അടക്കമുള്ളവര്‍ തയാറാവുന്നില്ല. അതുകൊണ്ടുതന്നെ, വിശുദ്ധ തീര്‍ത്ഥത്തില്‍ അണുജലം കലരുന്നതു തടയാന്‍ ക്ഷേത്രമടച്ചിട്ട് പൈപ്പ് നന്നാക്കണമെന്ന ഡോക്ടറുടെ ആവശ്യം പുറം ലോകമറിയാതിരിക്കാനാണ് അയാളടക്കമുള്ളവര്‍ ശ്രദ്ധിക്കുന്നത്. ജനവാര്‍ത്ത ദിനപത്രത്തില്‍ ഇക്കാര്യത്തെപ്പറ്റി ഒരു ലേഖനം പ്രസിദ്ധീകരിക്കാനുള്ള നീക്കത്തെയും അഴിമതിക്കാരായ അധികാരികളിടപെട്ട് തടയുകയാണ്. വിശ്വാസികളുടെ പ്രതിഷേധവും അധികാരികളുടെ അപ്രീതിയും ഭയന്ന് പത്രം അതു പ്രസിദ്ധീകരിക്കാന്‍ തയാറാവുന്നുപോലുമില്ല. 

ഒരു പൊതുസമ്മേളനത്തില്‍ വച്ച് താന്‍ കണ്ടെത്തിയ സത്യം വിളിച്ചുപറയാനുള്ള ഡോക്ടറുടെ നീക്കവും സഹോദരന്റെ നേതൃത്വത്തില്‍ തടയപ്പെടുന്നു.വാസ്തവം വിശ്വസിക്കാത്തതുകൊണ്ടോ, ഡോക്ടറുടെ കണ്ടെത്തല്‍ ശരിയല്ലെന്ന ബോധ്യത്തിലോ അല്ല അത്. മറിച്ച് ക്ഷേത്രവരുമാനത്തില്‍ കുറവുണ്ടാവരുത് എന്നും അതുവഴിയുള്ള സ്വന്തം വരുമാനത്തില്‍ ഇടിവുണ്ടാവരുത് എന്നുമുള്ള സ്വാര്‍ത്ഥം മാത്രമാണ് നിതിഷിന്. സമാനമായ ചിന്താഗതികള്‍ തന്നെയാണ് ഡോക്ടറുമായി അടുത്തിടപഴകുന്ന മറ്റുളളവര്‍ക്കും.ജനാധിപത്യത്തില്‍, സത്യം പൊതുസമക്ഷമെത്തിക്കാന്‍ ജാഗരൂകരാവേണ്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥവൃന്ദവും മാധ്യമങ്ങളും ഒരുപോലെ നിരുത്തവരാദപരവും സാമൂഹികവിരുദ്ധവുമായി പെരുമാറുന്നതെങ്ങനെയെന്ന് ചിത്രം കാണിച്ചുതരുന്നു.

തനിക്കറിയാവുന്ന സത്യം പൊതുസമക്ഷം വിളിച്ചുപറയാന്‍ ഡോക്ടര്‍ വിളിച്ചുകൂട്ടുന്ന പൊതുയോഗത്തില്‍ ക്ഷണിക്കപ്പെടാതെ വന്നെത്തുന്ന നിതിഷ് യോഗത്തിന് അധ്യക്ഷനായി ജനവാര്‍ത്തയുടെ പ്രിന്ററും പബ്‌ളിഷറുമായ ആധിര്‍ മുഖര്‍ജിയെ നിര്‍ദ്ദേശിക്കുന്നു. അയാളാവട്ടെ യോഗത്തില്‍ ഡോക്ടര്‍ക്കു മുമ്പേ സംസാരിക്കാന്‍ നിതിഷിനെയും ക്ഷണിക്കുന്നു. പിടിച്ചു വാങ്ങുന്ന അവസരമുപയോഗിച്ച് അയാള്‍ തന്റെ ജ്യേഷ്ഠനെതിരായി പ്രേക്ഷകര്‍ക്കിടയിലെ വിശ്വാസികളെ കൂട്ടുപിടിച്ച് ഡോക്ടര്‍ക്കെതിരായി പൊതുവികാരം തിരിക്കുകയാണ്.ക്ഷേത്രം അടച്ചിടുന്നതിനെ ഭൂരിപക്ഷവും എതിര്‍ക്കുന്നു.തുടര്‍ന്ന് പ്രസംഗിക്കുന്ന ജനവാര്‍ത്തയുടെ പത്രാധിപരും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രം.ഡോക്ടര്‍ക്കെതിരായി സംസാരിക്കുന്നു.ഇതിനെല്ലാം ശേഷവും സദസില്‍ ഡോക്ടറുടെ ചികിത്സകൊണ്ടുമാത്രം ജീവനും ജീവിതവും തിരിച്ചെത്തിയവരുടെ സാക്ഷ്യപ്പെടുത്തലിനെത്തുടര്‍ന്ന് ഒരു വിഭാഗം അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കാന്‍ തയാറാവുന്നു. സത്യം പൊതുജനങ്ങളറിയുമെന്ന ഘട്ടത്തില്‍ മതവിദ്വേഷമിളക്കിക്കൊണ്ട് വീണ്ടും നിതിഷ് രംഗപ്രവേശം ചെയ്യുകയാണ്. 

'ഞാനൊരു ചോദ്യം ചോദിക്കട്ടെ' എന്ന മുഖവുരയോടെ 'താങ്കള്‍ ഒരു ഹിന്ദുവാണോ?' എന്നാണ് മൈക്കിലൂടെ പരസ്യമായി അയാള്‍ ജ്യേഷ്ഠനോട് ചോദിക്കുന്നത്. 'ആയിരംവട്ടം അതേ'  എന്നു മറുപടി പറയുന്ന ഡോക്ടറോട് 'കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരിക്കലെങ്കിലും ത്രിപുരേശ്വരീ ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ?' എന്നാണ് നിതിഷ് ചോദിക്കുന്നത്. പ്രാര്‍ത്ഥിക്കാന്‍ അമ്പലത്തില്‍ പോകണമെന്നില്ലെന്ന ഡോക്ടറുടെ മറുപടിയില്‍ പിടിച്ച് അയാള്‍ പ്രാര്‍ത്ഥനയിലും മതാചാരങ്ങളിലും വിശ്വസിക്കാത്ത ആളാണെന്നും മതനിഷേധിയാണെന്നും സ്ഥാപിക്കുകയാണ് നിതീഷ്.  ക്ഷേത്രത്തില്‍ വരുന്ന ആയിരക്കണക്കിനു ഭക്തരില്‍ തീര്‍ത്ഥം പാനംചെയ്യുന്നവരില്‍ കുറച്ചുപേര്‍ക്കു മാത്രം വരുന്ന രോഗത്തിന്റെ പേരില്‍ തീര്‍ത്ഥജലത്തെ സംശയിക്കുന്നതെങ്ങനെ എന്ന നിലപാടാണ് നിതീഷ് കൈക്കൊള്ളുന്നത്. തൊട്ടുമമ്പത്തെ ആഴ്ച ചരണാമൃതം കുടിച്ച പതിനയ്യായിരം പേരില്‍ അഞ്ഞൂറുപേര്‍ക്കു മാത്രം രോഗം വന്നതിനെ പിടിച്ച് വാദഗതികള്‍ മുറുക്കുന്ന നിതിഷിന്റെ ഗൂഡാലോചനയില്‍ സദസ് പ്രക്ഷുബ്ധമാകുന്നു. കല്ലേറിലും കലാപത്തിലുമാണ് യോഗം അവസാനിക്കുന്നത്. വിശ്വാസികളാല്‍് ഡോക്ടറുടെ വീടും ആക്രമിക്കപ്പെടുന്നു. സത്യത്തിന്റെ പക്ഷത്തു നില്‍ക്കുന്നതിന്റെ പേരില്‍ ഒന്നൊന്നായി നഷ്ടങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഡോക്ടറുടെ ജീവിതത്തില്‍. തല്‍പര രാഷ്ട്രീയ കക്ഷികള്‍ മതമുപയോഗിച്ചു വിശ്വാസികളെ ഇളക്കിവിടുന്നതുവഴി ആളുകളുടോ രോഷത്തിന് അയാള്‍ പ്രത്യക്ഷപാത്രമാവുന്നു. ഒരു ദിവസം കൊണ്ട് ജനങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറായിരുന്ന ആള്‍ വെറുക്കപ്പെട്ടവനാവുന്നു. അരികുവല്‍ക്കരിക്കപ്പെട്ടവനും സമൂഹമധ്യത്തില്‍ അന്യനുമായിത്തീരുന്നു, സമൂഹദ്രോഹിയും ശത്രുവുമാകുന്നു. ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ നിന്ന് അയാളെ കാണിക്കല്‍ നോട്ടീസ് നല്‍കി സസ്‌പെന്‍ഡ് ചെയ്യുന്നു. വിശദീകരണം ബോധ്യപ്പെട്ടില്ലെങ്കില്‍ പിരിച്ചുവിടാനാണ് ആശുപത്രിസമിതിയുടെ തീരുമാനം എന്ന് അയാളെ അറിയിക്കുന്നതും നിതീഷ് തന്നെയാണ്. തന്റെ 'തെറ്റു' തിരിച്ചറിഞ്ഞ് നിലപാട് പിന്‍വലിച്ചാല്‍ ജോലി നഷ്ടപ്പെടില്ല എന്നാണ് വാഗ്ദാനം. സാമൂഹികമായ ഊരുവിലക്കുകളുടെ സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് തങ്ങള്‍ക്കഹിതമായി നില്‍ക്കുന്ന ഡോക്ടറെ വരുതിക്കു വരുത്താനാണ് അധികാരവും വിശ്വാസവും സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി ശ്രമിക്കുന്നത്. അധ്യാപികയായ അയാളുടെ മകള്‍ രേണുവിന്(മമത ശങ്കര്‍)പിതാവിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ പേരില്‍ ജോലി നഷ്ടമാവുന്നു. വീട് ആക്രമിക്കപ്പെടുന്നതിന്റെ കാരണം പറഞ്ഞ് വീട്ടുടമ അയാളോട് വീടൊഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നതോടെ ഒറ്റപ്പെടുത്തല്‍ അതിന്റെ പാരമ്യത്തിലെത്തുകയാണ്.പക്ഷേ, മനഃസാക്ഷിയെന്ന വജ്രായുദ്ധത്തിന്റെ പിന്‍ബലത്തിലൂന്നി മരിക്കുംവരെ സത്യത്തിനുവേണ്ടി പോരാടാനാണ് ഡോക്ചര്‍ അശോക് തീരുമാനിക്കുന്നത്.

എന്നിട്ടും സമ്മര്‍ദ്ദം താങ്ങാനാവാതെ അയാള്‍ ഒരുവേള തകര്‍ന്നു പോകുന്നുണ്ട്. താന്‍ പരാജയപ്പെട്ടുവെന്നു പോലും അയാള്‍ സംശയിക്കുന്നു. മകളും ഭാര്യയും മാത്രമാണ് അയാള്‍ക്കൊപ്പം അയാളുടെ വിശ്വാസങ്ങള്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുന്നത്.താന്‍ കാരണം മകള്‍ക്കു വന്ന തിരിച്ചടിയുടെ പേരില്‍പ്പോലും അയാള്‍ ക്ഷമചോദിക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയാണ് രേണു. ചന്ദിപ്പൂരിന് ചുറ്റുപാടും പോലും തന്റെ അച്ഛനോളം പോന്ന വിദഗ്ധനായൊരു ഡോക്ടറില്ലെന്നിരിക്കെ എന്തിനെയാണ് ഭയക്കുന്നത് എന്നവള്‍ അച്ഛനോട് ചോദിക്കുന്നു. പ്രൈവറ്റ് പ്രാക്ട്രീസ് നടത്തിയാലും അയാള്‍ക്കു ജീവിക്കാം. തനിക്ക് പ്രൈവറ്റ് ട്യൂഷനെടുക്കാം. എന്നാലും തന്റെ പിതാവ് തളരരുത് എന്നാണ് രേണുവിന്റെ പക്ഷം. 

തന്റെ ലോകം തന്നെ ഛിന്നഭിന്നമായെന്ന നിരാശയോടെ അയാളിരിക്കെയാണ് മരുമകനോടൊത്ത് ജനവാര്‍ത്തയുടെ മുന്‍ റിപ്പോര്‍ട്ടര്‍, ഇപ്പോള്‍ ഫ്രീലാന്‍സറായ ബീരേഷ് അയാളെ കാണാന്‍ വീട്ടിലേക്കെത്തുന്നത്. കലാപം നടന്ന യോഗത്തിലും അയാളുണ്ടായിരുന്നു. ഡോക്ടറുടെ കണ്ടെത്തലിനെ പൂര്‍ണമായി വിശ്വസിക്കുന്ന ബീരേഷ് അദ്ദേഹത്തെ അഭിമുഖം ചെയ്യാനാണ് വന്നിരിക്കുന്നത് എന്നറിഞ്ഞ് നിരാശയുടെ പടുകുഴിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഡോക്ടര്‍ ഒരു ജനശത്രുവിന്റെ കുമ്പസാരങ്ങള്‍ എന്ന പേരില്‍ വേണം തന്റെ അഭിമുഖം പ്രസിദ്ധീകരിക്കാന്‍ എന്നയാളോട് ആവശ്യപ്പെടുന്നു. എന്നാല്‍ യോഗത്തില്‍ അയാള്‍ അവതരിപ്പിക്കാനിരുന്ന, ജനവാര്‍ത്തയ്ക്കു വേണ്ടി തയാറാക്കിയ പഠനലേഖനത്തിന്റെ പകര്‍പ്പ് രേണുവഴി കരസ്ഥമാക്കിയ പൊതുസേവനകനും തീയറ്റര്‍ ആക്ടിവിസ്റ്റുമായ മരുമകനും സംഘവും അത് ലഘുലേഖയാക്കി പ്രസിദ്ധപ്പെടുത്തി നാടെങ്ങും വിതരണം ചെയ്തുകഴിഞ്ഞിരുന്നു. കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോയെന്നു ധരിച്ച അശോകിന് അത് ജീവിതത്തിലേക്കുള്ള തിരിച്ചുവരവാകുകയാണ്. 

മണിക്കൂറുകള്‍ക്ക് മുമ്പ് കല്ലേറില്‍ തകര്‍ക്കപ്പെട്ട വീടിനു പുറത്തു നിന്ന് അശോക് ഗുപ്ത നീണാള്‍ വാഴട്ടെ എന്ന ജനങ്ങളുടെ മുദ്രാവാക്യം വിളികളുയര്‍ന്നുകേള്‍ക്കേ അതൊരു പുതിയ യോഗപ്പിറവിയുടെ നാന്ദിയാവുകയാണ്. വ്യക്തിയെന്ന നിലയ്ക്ക് അശോക്കിന്റെ നിലപാടുകള്‍ക്കും ജീവിതത്തിനുമുള്ള അംഗീകരാമെന്ന നിലയ്ക്കു മാത്രമല്ല ആ ആരവങ്ങള്‍ക്ക് പ്രസക്തി, മറിച്ച് സത്യത്തിന്റെ വസ്തുതയുടെ, പരമാര്‍ത്ഥത്തിന്റെ ആഘോഷാരവം കൂടിയായി അത് പ്രസക്തമായിത്തീരുന്നു.താന്‍ ഒറ്റയ്ക്കല്ലെന്നും സത്യത്തിന്റെ പാതയില്‍ ആയിരങ്ങള്‍ ഒപ്പമുണ്ടെന്നുമുള്ള തിരിച്ചറിവില്‍ അശോക് ഗുപ്തയുടെ ജീവിതം മറ്റൊരു മാനം തേടുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.ജനാധിപത്യത്തിന്റെ നെടുംതൂണുകളെല്ലാം ഒരുപോലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും മതപ്രീണനത്തിനും വിധേയരായി ജനവിരുദ്ധ നിലപാടുകളെടുക്കുമ്പോള്‍ വ്യക്തി എങ്ങനെ വേട്ടയാടപ്പെടുന്നുവെന്ന് ഗണശത്രു കാണിച്ചു തരുന്നു. അതേസമയം, ജനവാര്‍ത്തയില്‍ നിന്ന് രാജിവച്ച് സ്വതന്ത്ര പത്രപ്രവര്‍ത്തകനായി സത്യത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുന്ന ബീരേഷിലൂടെ മാധ്യമങ്ങളുടെ മേലുള്ള പ്രതീക്ഷ തീര്‍ത്തുമവസാനിപ്പിക്കാതെ സൂക്ഷിക്കുന്നുമുണ്ട് സംവിധായകന്‍.

ആഗോളവല്‍കൃത സാമൂഹികവ്യവസ്ഥയില്‍ വ്യാജവാര്‍ത്തകളുടെയും വാണിജ്യതാല്‍പര്യങ്ങളുടെയും മലവെള്ളപ്പാച്ചിലിനിടയില്‍, പാരിസ്ഥിതികവും ആരോഗ്യപരവുമായ സത്യങ്ങള്‍കൂടി വാസ്താവനന്തരപ്പൊള്ളപ്രചാരണങ്ങള്‍ക്കിടയില്‍ ബോധപൂര്‍വം കുഴിച്ചുമൂടപ്പെടുന്ന സമകാലിക കെട്ട വ്യവസ്ഥയില്‍ വീണ്ടും കാലിക പ്രസക്തി കണ്ടെത്തുന്ന ദൃശ്യവസ്തുവാണ് ഗണശത്രു. ഈ സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയത്തിന് ഇക്കാലത്തും അത്രമേല്‍ പ്രസക്തിയും സാംഗത്യവുമുണ്ട്. കല കാലികമാവുമ്പോഴാണ് അനശ്വരത നേടുക എന്നാണെങ്കില്‍ ഗണശത്രു കാലാതിവര്‍ത്തിയാവുന്നത് അതിന്റെ ഉള്ളടക്കത്തിന്റെ കാലികപ്രസക്തി കൊണ്ടുകൂടിയാണ് എന്നതില്‍ തര്‍ക്കമുണ്ടാവില്ല. അതുന്നയിക്കുന്ന പാരിസ്ഥിതികവും മതപരവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ക്ക് ഇന്നും അത്യധികം പ്രസക്തിയുണ്ട്.

മതവും രാഷ്ട്രീയവും വ്യവസായവും ചേര്‍ന്ന് ഊട്ടിവളര്‍ത്തുന്ന അധോലോകത്തിന്റെ പ്രത്യക്ഷാക്രമണങ്ങളുടെ ഇരയാണ് ഡോക്ടര്‍ അശോക് ഗുപ്ത. വന്‍കിട ശക്തികളുടെ കരുതിക്കൂട്ടിയുള്ള ഗൂഢാലോചനകള്‍ക്കെതിരേ ഒരു പരിധിക്കപ്പുറം വ്യക്തി എന്ന നിലയ്ക്ക് അയാള്‍ക്ക് പിടിച്ചു നില്‍ക്കാനാവുന്നില്ല. എന്നാലും ജനാധിപത്യവ്യവസ്ഥയില്‍, എത്ര കുഴിച്ചുമൂടിയാലും സത്യം ആത്യന്തികവിജയം നേടുകതന്നെ ചെയ്യുമെന്ന് ഗണശത്രു അസന്ദിഗ്ധമായി പറഞ്ഞുവയ്ക്കുന്നു. ചിത്രാന്ത്യത്തില്‍ താനും തന്റെ വിശ്വാസങ്ങളും തന്റെ ശാസ്ത്രവും വിജയിക്കുന്നുവെന്നു തിരിച്ചറിഞ്ഞ് നിരാശയില്‍ നിന്ന് ഉത്കടമായ സന്തോഷത്തിലേക്ക് കടന്നുവരുന്ന അശോകിനെ ക്ലോസപ്പില്‍ മുഖഭാവങ്ങളിലൂടെ മാത്രം വ്യക്തമാക്കുന്ന ക്‌ളാസിക്ക് സീക്വന്‍സ് ഒന്നു മാത്രം മതി, നടന്‍ എന്ന നിലയ്ക്ക് സൗമിത്ര ചാറ്റര്‍ജി എന്തുകൊണ്ട് സത്യജിത് റേയുടെ പ്രിയനടനായി എന്ന് തെളിയിക്കാന്‍. അത്രമേല്‍ അവിസ്മരണീയമായ അഭിനയമുഹൂര്‍ത്തമാണ് ആ രംഗം ബാക്കിയാക്കുന്നത്.

ഡോ.അശോക് ഗുപ്തയുടെ ഔദ്യോഗികമേശമേലിരിക്കുന്ന സ്റ്റെതസ്‌കോപ്പിന്റെ അതിസമീപദൃശ്യത്തില്‍ നിന്ന് വികസിച്ച് തന്റെ കണ്ടെത്തല്‍ പത്രം ഓഫീസില്‍ വിളിച്ചു പറയുന്ന ഡോക്ടറിലാണ് സിനിമ ആരംഭിക്കുന്നത്.അകംവാതില്‍ ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു ചലച്ചിത്രസമീപനമാണ് ഗണശത്രുവിനു വേണ്ടി സത്യജിത് റേ വിഭാവനചെയ്തിട്ടുള്ളത്. വളരെ ചുരുങ്ങിയ സ്ഥാലികപരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കഥാപാത്രങ്ങളുടെ അന്തഃസംഘര്‍ഷങ്ങളിലേക്ക് ക്യാമറ തുറന്നു പിടിക്കുകയും അവര്‍ തമ്മിലുളള നിരന്തര സംഭാഷണങ്ങളിലൂടെ പുറം ലോകത്ത് അരങ്ങേറുന്ന സംഭവവികാസങ്ങള്‍ അനാവരണം ചെയ്യുകയും ചെയ്യുന്ന ആഖ്യാനശൈലി. നാടകത്തിന്റെ സ്ഥലരാശിയോട് ഇഴയടുപ്പം പുലര്‍ത്തുംവിധം അകംവാതില്‍ ദൃശ്യങ്ങളിലൂടെ മാത്രം സാധ്യമാകുന്ന ഇതിവൃത്താഖ്യാനത്തിനിടെ, പൊതുസമ്മേളനത്തിനായുള്ള പോസ്റ്റര്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പോലും അതിസമീപദൃശ്യമായി അകത്തോ പുറത്തോ എന്നു തിരിച്ചറിയാനാവാത്തവിധമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഒരുപക്ഷേ പുറം വാതില്‍ ദൃശ്യങ്ങള്‍ ഇത്രമാത്രം ശുഷ്‌കമായ റേ സിനിമകള്‍ അധികമുണ്ടാവില്ല. അത്രമാത്രം ആന്തരികവ്യാപാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ദൃശ്യ നറേറ്റീവാണ് ഗണശത്രുവിന്റേത്.പൊതുയോഗത്തിലെ കലാപം, ഡോക്ടറുടെ വീടിനു നേരെയുള്ള ആക്രമണം, ചിത്രാന്ത്യത്തില്‍ വാസ്തവം തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ തടിച്ചുകൂടുന്ന ആയിരങ്ങള്‍ അദ്ദേഹത്തിനനുകൂലമായി മുദ്രാവാക്യം മുഴക്കി പിന്തുണയ്ക്കുന്നത് തുടങ്ങിയ രംഗങ്ങളെല്ലാം വീടകദൃശ്യങ്ങള്‍ക്കു മുകളില്‍ അതിവിദഗ്ധമായി വിളക്കിച്ചേര്‍ത്ത ദൃശ്യ-ശബ്ദ സൂചകങ്ങളിലും സൂചനകളിലും കൂടെയാണ് നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്. 

ഇന്‍ഡോര്‍ പ്‌ളേ എന്ന നിലയ്ക്ക് മിസ് എന്‍ സീന്‍ ചെയ്തിരിക്കുന്ന ഗണശത്രുവിന്റെ ദൃശ്യസമീപനം ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം തന്നെയാണ്. സ്ഥാലികമായ പരിമിതി/പരിധികളെ ക്യാമറാചലനങ്ങളും ഷോട്ട് വിഭജനങ്ങളും കൊണ്ട് എങ്ങനെ മറികടക്കാം എന്ന് പതിവുപോലെ സത്യജിത് റേ ഈ ചിത്രത്തിലും ആവര്‍ത്തിച്ചു തെളിയിക്കുന്നു. ചലച്ചിത്രമെന്ന മാധ്യമത്തിന്മേലുള്ള റേയുടെ അസാമാന്യമായ കൈയൊതുക്കം ഒന്നുകൊണ്ടു മാത്രമാണ്, അതിനാടകീയമായൊരു ദൃശ്യാഖ്യാനമായിത്തീര്‍ന്നേക്കാമായിരുന്ന ഗണശത്രു സിനിമാത്മകമായി മികച്ച ഒന്നായിത്തീരുന്നത്.സമീപ/അതിസമീപദൃശ്യങ്ങള്‍ ഇടകോര്‍ത്ത് എങ്ങനെ മുഷിപ്പില്ലാതെ അകംവാതില്‍ ദൃശ്യാഖ്യാനം മുന്നോട്ടുകൊണ്ടുപോകാം എന്ന് ഗണശത്രു കാണിച്ചു തരുന്നു. അതോടൊപ്പം പശ്ചാത്തല സംഗീതത്തിനും ക്യാമറാചലനങ്ങള്‍ക്കും രംഗങ്ങളുടെ ഏകതാനത നീക്കി അതിനെ എത്രത്തോളം ചലനാത്മകമാക്കാം എന്നതിനും ചിത്രം മകുടോദാഹരണമായിത്തീരുന്നു.വിജയശ്രീലാളിതനായ ഡോക്ടറുടെ ഔദ്യോഗിമേശമേലുള്ള സ്‌റ്റെതസ്‌കോപ്പിന്റെ ക്‌ളോസപ്പാണ് ചിത്രത്തിന്റെ അവസാന ഷോട്ട് എന്നതും ശ്രദ്ധേയം. ചലച്ചിത്രത്തിന്റെ ഘടനയെ പ്രമേയവുമായി വൈകാരികമായി നിബന്ധിക്കുന്നതെങ്ങനെയെന്നതിന്റെ ക്‌ളാസിക്കല്‍ ഉദാഹരണങ്ങളാണിതൊക്കെ.പ്രമേയത്തിന്റെ കെട്ടുറപ്പിനും സാമൂഹിക പ്രതിബദ്ധതയ്ക്കുമൊപ്പം ചലച്ചിത്രത്തിന്റെ ശില്‍പപരമായ സമഗ്രതയിലുള്ള ഈ ജാഗ്രതയാണ് സത്യജിത് റേയെ ഇന്ത്യ കണ്ട ഏറ്റവും മഹാനും പ്രതിഭാധനനുമായ ചലച്ചിത്രകാരനാക്കി നിലനിര്‍ത്തുന്നത്.