Showing posts with label A Chandrasekhar. Show all posts
Showing posts with label A Chandrasekhar. Show all posts

Tuesday, April 08, 2025

ചലച്ചിത്രസമക്ഷം ഈ ജീവിതം

 

ഗ്രന്ഥാലോകം ഏപ്രില്‍ 2025

വിജയകൃഷ്ണന്‍/എ ചന്ദ്രശേഖര്‍

ആഗ്രഹിച്ചത് എഴുത്തുകാരനാവാന്‍. നോവലും കഥയുമൊക്കെയാണെ ഴുതിത്തുടങ്ങിയത്. ജീവിതവഴിത്തിരിവില്‍ പിന്നീട് മോഹിച്ചത് ചലച്ചിത്രകാരനാവാന്‍. പക്ഷേ വിധി കൊണ്ടെത്തിച്ചത് ചലച്ചിത്രനിരൂപകനിലേക്ക്. മികച്ചൊരു മുഖ്യധാരാ സിനിമയെവെല്ലുന്ന വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയാണ് വിജയകൃഷ്ണന്റെ ജീവിതം. അപ്പോഴും പക്ഷേ, ആശിച്ച ഒന്നില്‍ മാത്രം യാതൊരു മാറ്റവും വന്നില്ല. എഴുപതുവര്‍ഷം ജീവിച്ചതും ഇപ്പോള്‍ ജീവിക്കുന്നതും അക്ഷരം കൊണ്ടുതന്നെ. എഴുത്തിനെ മാത്രം ആശ്രയിച്ചും എഴുതിക്കൊണ്ടുമാത്രവും ജീവിക്കാം എന്നു കാണിച്ചുതന്ന ധൈര്യം. അതുകൂടിയാണ് വിജയകൃഷ്ണന്‍. എഴുത്തുജീവിതത്തില്‍ ചലച്ചിത്ര ചരിത്രകാരനായും ചലച്ചിത്ര നിരൂപകനായും വിജയിച്ച അദ്ദേഹം നോവലിലും കഥയിലും അത്രത്തോളമല്ലെങ്കിലും ശ്രദ്ധേയനായി. ചലച്ചിത്രകാരനെന്ന നിലയ്ക്കും നിധിയുടെ കഥ പോലെ സമാനതകളില്ലാത്ത അവാങ് ഗാര്‍ദ് സംരംഭത്തിലൂടെ ദേശീയപ്രശസ്തി നേടി. മലയാളം മിനിസ്‌ക്രീനിന്റെ ദൃശ്യവ്യാകരണത്തിന് അടിത്തറപാകുന്നതിലൊരാളായി. ഇതിനിടെ, പിന്നീടിതേവരെ ആര്‍ക്കും മറികടക്കനാവാത്ത രണ്ട് അപൂര്‍വ റെക്കോര്‍ഡുകളും അദ്ദേഹം സ്ഥാപിച്ചു. മികച്ച ചലച്ചിത്രഗ്രന്ഥകാരനും നിരൂപകനുമുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ആദ്യം നേടുന്ന മലയാളി എന്ന ബഹുമതിയും, കേരള സംസ്ഥാനം ചലച്ചിത്ര ഗ്രന്ഥം/നിരൂപണം എന്ന വിഭാഗത്തിന് പുരസ്‌കാരം ഏര്‍പ്പെടുത്തിയ ആദ്യവര്‍ഷം മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ അതു നേടിയ നിരൂപകന്‍ എന്ന ബഹുമതിയും. സംസ്ഥാന അവാര്‍ഡുകള്‍ പിന്നീടും അദ്ദേഹം നേടിയിട്ടുണ്ടെങ്കിലും ഈ റെക്കോര്‍ഡ് ഇന്നും അലംഘനീയമായി നിലനില്‍ക്കുന്നതാണ്. എഴുപതാം വയസില്‍ എഴുത്തിന്റെ അറുപതാം വര്‍ഷം ആഘോഷിച്ച വിജയകൃഷ്ണന്റെ ജീവിതത്തിലേക്കും എഴുത്തുജീവിതത്തിലേക്കും ഒരെത്തിനോട്ടമായിക്കൂടിയാണ് ഈ അഭിമുഖം വിഭാവനചെയ്തിട്ടുള്ളത്. ഒപ്പം, കഴിഞ്ഞ നാല്പതിലേറെ വര്‍ഷമായി മലയാള ചലച്ചിത്ര നിരൂപണത്തിലും ചലച്ചിത്ര ഭാവുകത്വത്തിലും വന്നിട്ടുള്ള രൂപഭാവപരിണാമങ്ങളുടെ രേഖപ്പെടുത്തല്‍ കൂടിയായി അതു മാറിയേക്കാം.

ദക്ഷണികേരളത്തിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരാള്‍ക്ക് വായനയുടെ ലോകം അത്രമേല്‍ പ്രാപ്യമാവാതിരുന്ന കാലത്താണ് താങ്കളുടെ ജനനവും ബാല്യവും. എങ്ങനെയായിരുന്നു കുട്ടിക്കാലം? 

തിരുവനന്തപുരം മലയിന്‍കീഴിലെ പൊട്ടന്‍കാവാണ് എന്റെ ജന്മദേശം. വെഞ്ഞാറമൂടുകാരനായിരുന്നു അച്ഛന്‍. അമ്മ വെങ്ങാനൂരുകാരിയും. അമ്മയ്ക്കു ഗവണ്‍മെന്റ് പ്രസ്സില്‍ ജോലിയുണ്ടായിരുന്നു. അച്ഛന്‍ സാധുശീലന്‍ പരമേശ്വരന്‍ പിള്ള എഴുതുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു. 1952 നവംബര്‍ 5-നായിരുന്നു എന്റെ ജനനം. അച്ഛന്‍ കേസരിയുടെ പത്രാധിപരൊക്കെയായി കോഴിക്കോട്ടേക്കു പോയപ്പോള്‍ ഞങ്ങള്‍ പൊട്ടന്‍കാവിലേക്ക് പോന്നു. ഏഴാം ക്ലാസ്സ് വരെ അന്തിയൂര്‍ക്കോണം ലിറ്റില്‍ ഫ്‌ളവര്‍ യു.പി. സ്‌കൂളിലാായിരുന്നു. ഹൈസ്‌കൂളായപ്പോള്‍ മലയിന്‍കീഴ് ഗവ. ഹൈസ്‌കൂളിലേക്കു മാറി. പഠനത്തില്‍ മുന്നിലായിരുന്നു ഞാന്‍. എസ്.എസ്.എല്‍.സി ക്ക് സ്‌കൂളിലെ ഏക ഫസ്റ്റ് ക്ലാസ്സ് എനിക്കായിരുന്നു.

സാഹിത്യത്തിലേക്കും എഴുത്തിലേക്കും താല്‍പര്യമുണരുന്നതപ്പോഴാണോ?

കുട്ടിക്കാലത്തേ എഴുതിത്തുടങ്ങിയ ആളാണു ഞാന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെയും മലയാളരാജ്യം ചിത്രവാരികയുടെയുമൊക്കെ ബയന്‍ഡ് ചെയ്ത വോള്യങ്ങള്‍ വീട്ടിലുണ്ടായിരുന്നു. രണ്ടിലും മൂന്നിലു മൊക്കെ പഠിക്കുമ്പോഴേ അതൊക്കെ നോക്കുമായിരുന്നു. ചേച്ചിയും കൂട്ടുകാരും കടംകഥ പറഞ്ഞു മത്സരിക്കുന്നതു കണ്ടിട്ടുണ്ട്. ഞാനും മാസികകളിലെ ബാലപംക്തികളില്‍ നിന്നു കടംകഥകള്‍ കണ്ടുപിടിച്ച് അവരെ തോല്പിക്കാന്‍ ശ്രമിച്ചു. അതിനിടയ്ക്കാണ് കഥകളും കവിതകളും മറ്റും ശ്രദ്ധിക്കുന്നത്. 

നാലാം ക്ലാസ്സില്‍ വച്ചാണ് ഗ്രാമോദ്ധാരണ ഗ്രന്ഥശാലയില്‍ അംഗമായത്. അഞ്ചാം ക്ലാസ്സില്‍ വച്ച് സ്വന്തമായി ഒരു കൈയെഴുത്തു മാസിക തുടങ്ങി. ഞാന്‍ തന്നെയാണ് എഴുത്തുകാരന്‍. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചിലമ്പൊലി ബാലമാസികയില്‍ ആദ്യമായി ഒരു കഥ അച്ചടിച്ചു വന്നു. അതു പക്ഷേ ഞാന്‍ തന്നെ എഴുതിയതായിരുന്നു. ഐതിഹ്യത്തില്‍ നിന്ന് പകര്‍ത്തിയതാണ്. അതുവായിച്ച സഹപാഠികള്‍ കളിയാക്കി. അച്ഛനെഴുതിത്തന്നതാണെന്നു പറഞ്ഞു. അതു കേട്ട ഒരു സാറും അങ്ങനെ തന്നെ പറഞ്ഞതോര്‍മ്മയുണ്ട്. ഹൈസകൂള്‍ ക്ലാസ്സിലെത്തിയപ്പോള്‍ തിരുവനന്തപുരത്തു നിന്നിറങ്ങുന്ന രണ്ടു ദിനപ്പത്രങ്ങളിലെ-മലയാളി, കേരള ജനത-വാരാന്തപ്പതിപ്പിലെ ബാലപംക്തികളില്‍ സ്ഥിരം ഏഴുത്തുകാ രനായി. മലയാളരാജ്യം ചിത്രവാരികയിലെ ബാലരംഗത്തിലും തുടര്‍ച്ചയായി എഴുതി. അച്ഛന്‍ പത്രാധിപരും ആധ്യാത്മികരചനകളുടെ കര്‍ത്താവുമൊക്കെ ആയതുകൊണ്ടാവും ഞാനും എഴുത്തുകാരനാവാനാണ് ആഗ്രഹിച്ചത്. എഴുത്തുകൊണ്ടു ജീവിക്കണമെന്നായിരുന്നു. കുറഞ്ഞപക്ഷം സാഹിത്യ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരെങ്കിലുമായി അക്ഷരം കൊണ്ടു ജീവിക്കണമെന്നായിരുന്നു ആശ.

എഴുത്തുവഴി വിട്ട് പിന്നീട് സിനിമയായി മോഹം. പക്ഷേ പൊട്ടന്‍കാവ് പോലൊരു ഗ്രാമത്തില്‍ നിന്നൊരാള്‍ക്ക് അത്രത്തോളം സിനിമയൊക്കെ കാണാന്‍ സാധിച്ചിരുന്നോ?

സ്‌കൂള്‍ കാലഘട്ടത്തില്‍ അങ്ങനെ സിനിമ കാണാനൊന്നും അവസരം കിട്ടിയിരുന്നില്ല. സിനിമ കാണല്‍ ഒരു ദോഷമായി കാണുന്ന കുടുംബസാഹചര്യമാണ്. സിനിമയ്ക്കു പോകാന്‍ അനുവാദ ആദ്യമായി സിനിമ കാണിച്ചത്. അതു മറക്കാനാവില്ല.

നാലാം ക്‌ളാസ് പരീക്ഷ കഴിഞ്ഞു വേനലവധിക്ക് എന്നെ അച്ഛന്‍ കോഴിക്കോട്ടേക്ക് ഒപ്പം കൂട്ടി. നിനച്ചിരിക്കാതെ ഒരു ദിവസം അച്ഛനെന്നോടൊരു ചോദ്യം- നീ സിനിമ കണ്ടിട്ടുണ്ടോ?. ഇല്ലെന്ന് ഞാന്‍. എന്നാല്‍ നമുക്കൊരു പടം കാണാം എന്നു പറഞ്ഞ് അദ്ദേഹമെന്നെ ഒരു സിനിമയ്ക്കു കൊണ്ടുപോയി. സീതാരാമ കല്യാണം' എന്ന  പുണ്യ പുരാണ ചിത്രമായിരുന്നു അത്.ഒരാഴ്ചയ്ക്കു ശേഷം അച്ഛന്‍ തന്നെ എന്നെ രണ്ടാമത്തെ സിനിമയ്ക്കും കൊണ്ടു പോയി. കോഴിക്കോട്ടെ പൗരപ്രമുഖരൊക്കെ അവിടെയുണ്ടായിരുന്നു. ഒരു ബംഗാളി ചിത്രമായിരുന്നു. ദേശീയ അവാര്‍ഡ് നേടിയ 'ഭഗിനി നിവേദിതയായിരുന്നു അതെന്ന് കാലങ്ങള്‍ കഴിഞ്ഞാണു ഞാന്‍ തിരിച്ചറിയുന്നത്. പക്ഷേ, പത്താം ക്ലാസ്സുവരെ ഞാന്‍ കണ്ട മറ്റു ചിത്രങ്ങള്‍ ഭക്തകുചേല, ശബരിമല ശ്രീ അയ്യപ്പന്‍, സത്യഭാമ തുടങ്ങിയവയായിരുന്നു. പത്താം ക്ലാസ്സില്‍ വച്ച് ചില നാട്ടുകാരോടൊപ്പം ചെമ്മീന്‍ കാണാന്‍ പോയി. നോവല്‍ നേരത്തെ വായിച്ചിരുന്നതുകൊണ്ട് സാഹിത്യവുമായി ബന്ധപ്പെടുത്തി സിനിമയെപ്പറ്റി ആലോചിക്കുന്നത് അന്നാണ്.

എന്നാല്‍ സിനിമാക്കാരനാവണമെന്ന ചിന്തയുണ്ടാവുന്നത് പിന്നീട് കോളേജിലെത്തിയപ്പോഴാണ്. പുതുതായി കിട്ടിയ സ്വാതന്ത്ര്യം ആഘോഷിച്ചത് ഇഷ്ടംപോലെ സിനിമകള്‍ കണ്ടു കൊണ്ടാണ്. എന്നാല്‍ തിയേറ്ററില്‍ കണ്ട മുഖ്യധാരാ മലയാള ചിത്രങ്ങള്‍ മനം മടുപ്പിക്കുന്നവയായിരുന്നു.ആര്യശാല ചിത്രയിലും ന്യൂവിലുമൊക്കെ പോയി തമിഴ് ചിത്രങ്ങളും ഹിന്ദി ചിത്രങ്ങളും കണ്ടു. മലയാള സിനിമകളേക്കാള്‍ മടുപ്പാണ് അവയുണ്ടാക്കിയത്. എന്നാല്‍ ഞാന്‍ കണ്ട ആദ്യ ഇംഗ്ലീഷ് ചിത്രം 'ദ സൗണ്ട് ഓഫ് മ്യൂസിക്' എന്നെ വല്ലാതെ സ്വാധീനിച്ചു. ആയിടയ്ക്ക് യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ എനിക്കു കുറേ കൂട്ടുകാരെ കിട്ടി. പല ദിവസങ്ങളിലും വീട്ടില്‍ പോകാതെ ഞാനവരുടെ മുറികളില്‍ തങ്ങി. ഇംഗ്‌ളീഷ് ചിത്രങ്ങള്‍ പതിവായി കണ്ടു. ചിലതിനോടൊക്കെ താല്‍പര്യം തോന്നിയെങ്കിലും ഹോളിവുഡ്ഡ് സിനിമയും അടിസ്ഥാനപരമായി നമ്മുടെ സിനിമകളില്‍ നിന്ന് വളരെയൊന്നും വ്യത്യസ്തമല്ലെന്നാണ് മനസിലാക്കാനായത്.

അക്കാലത്തൊരിക്കല്‍ ഞായറാഴ്ചകളില്‍ പട്ടം കല്പന തിയേറ്ററില്‍ സത്യജിത് റേയുടെ ചിത്രങ്ങള്‍ മോണിങ് ഷോ ഉള്ളതറിഞ്ഞ് ഹോസ്റ്റലില്‍ നിന്ന് പട്ടം വരെ നടക്കും. അതെന്റെ കാഴ്ചാനുഭവത്തെ മാറ്റിമറിച്ചു. അതുവരെ കണ്ടതില്‍ നിന്നു വ്യത്യസ്തമായ സിനിമകള്‍ കാണാന്‍ കഴിഞ്ഞ സന്തോഷമായിരുന്നു എനിക്ക്. ഇനിയും അതേപോലെ നല്ല സിനിമകള്‍ കാണണമെന്നു തോന്നി. അന്ന് തിരുവനന്തപുരത്ത് ചിത്രലേഖ ഫിലിം സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, അംഗമാകാന്‍ കാശില്ല. ഒരടുത്ത സുഹൃത്താണ് ഒരാശയം പറഞ്ഞത്. എന്നാല്‍പ്പിന്നെ നമുക്കും ഒരു ഫിലിം സൊസൈറ്റിയങ്ങ് തുടങ്ങിയാലോ? അങ്ങനെയാണ സംഗമം ഫിലിം സൊസൈറ്റിയുടെ തുടക്കം. അതേപേരില്‍ ഞങ്ങള്‍ ചിലര്‍ ചേര്‍ന്ന് ഒരു ക്യാമ്പസ് മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു. മൃണാള്‍സെന്നിന്റെ ആകാശ് കുസും, കല്‍ക്കത്ത 71 എന്നീ ചിത്രങ്ങള്‍ ഞങ്ങള്‍ കാണിച്ചു. തിരുവനന്തപുരത്ത് സെന്നിന്റെ ആദ്യ പ്രദര്‍ശനങ്ങളായിരുന്നു അവ.

ഫ്രഞ്ച് നവതരംഗത്തിന് വഴിവച്ച കയേ ദു സിനിമ പോലൊരു മുന്നേറ്റം മലയാളത്തിലുണ്ടായിട്ടില്ല. പക്ഷേ ചിത്രലേഖ അതിനു സമാനമായൊരു ഭാവുകത്വമാറ്റത്തിന് വഴിവച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനെപ്പോലൊരു ചലച്ചിത്രകാരനെ സമ്മാനിക്കാനും, താങ്കളെപ്പോലൊരു ചലച്ചിത്രനിരൂപകനെ സൃഷ്ടിക്കാനും, മികച്ച സിനിമകള്‍ ആസ്വദിക്കാന്‍ ശേഷിയുള്ള ഒരു പ്രേക്ഷകക്കൂട്ടത്തെ ഉണ്ടാക്കാനും ചിത്രലേഖയ്ക്കു സാധിച്ചു. ചിത്രലേഖ താങ്കളുടെ ജീവിതത്തില്‍ ഉണ്ടാക്കിയ സ്വാധീനമെന്താണ്?

ഫ്രഞ്ച് നവതരംഗം പോലൊന്ന് മറ്റു ലോകസിനിമകളില്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. കാരണം ഫ്രഞ്ച് സിനിമ ഇതര ലോകസിനിമകളെക്കാള്‍ സമ്പന്നവും സ്വതന്ത്രവുമായിരുന്നു. സിനിമാത്തെക്ക് ഫ്രാന്‍സൈസ് പ്രദര്‍ശനങ്ങള്‍ വഴി ചരിത്രബോധം ആര്‍ജ്ജിക്കാന്‍ ഫ്രഞ്ച് നവതരംഗസംവിധായകര്‍ക്കു കഴിഞ്ഞു. നിലവിലുണ്ടായിരുന്ന സിനിമകളില്‍ നിന്ന് പുതിയൊരു ചരിത്രാവബോധമുണ്ടാവുകയും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ചില മാറ്റങ്ങളുണ്ടാവണമെന്ന് അവിടത്തെ ഒരുപറ്റം ചലച്ചിത്രകാരന്മാര്‍ ആഗ്രഹിക്കുകയുമൊക്കെ ചെയ്തതിന്റെ ഫലമായുണ്ടായതാണത്. എന്നാല്‍ നമ്മുടെ കാര്യത്തില്‍ അതങ്ങനെയല്ല. ഇവിടെ യഥാര്‍ത്ഥ സിനിമയെന്തെന്ന്, സിനിമയുടെ ദൃശ്യവ്യാകരണം തന്നെയെന്തെന്ന് മനസിലാക്കിക്കുന്ന സിനിമകളായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. 

1972 വരെ നമ്മുടെ സിനിമയുടെ പ്രശ്‌നം നമുക്ക് ലോകമാതൃകകളുണ്ടായിരുന്നില്ല എന്നതാണ്.മാതൃകയായിരുന്നതാവട്ടെ ഹോളിവുഡ് സിനിമയും. അതില്‍ നിന്നു വ്യത്യസ്തമായ ലോകസിനിമകളെപ്പറ്റിയുള്ള അവബോധം നമുക്കുണ്ടാവാന്‍ കാരണമായത്തീര്‍ച്ചയായും ചിത്രലേഖ ഫിലിം സൊസൈറ്റിവഴിയാണ്. അതുവരെ നമ്മുടെ സിനിമയ്ക്കുണ്ടായിരുന്ന സവിശേഷത അതിന്റെ സാഹിത്യബന്ധമാണ്. മറ്റു സംസ്ഥാനങ്ങളില്‍ പുണ്യപുരാണ സിനിമകളുണ്ടായപ്പോള്‍ മലയാളത്തില്‍ സിനിമ സാമൂഹികകഥകള്‍ പറഞ്ഞ്, ജീവിതയാഥാര്‍ത്ഥ്യങ്ങളിലൂന്നിയ സാഹിത്യകൃതികളെ ചുറ്റിപ്പറ്റിയാണ് വളര്‍ന്നത്. പ്രമേയങ്ങളില്‍ പുരോഗമനം കാണാന്‍ തുടങ്ങിയതും ഈ സാഹിത്യബന്ധം കൊണ്ടുതന്നെയാണ്. നമ്മുടെ നവോത്ഥാന സാഹിത്യത്തിന്റെ സ്വാധീനം സിനിമയില്‍ ഏറെ പ്രതിഫലിച്ചു. എന്നാല്‍ യഥാര്‍ത്ഥമായ സിനിമകളെ അറിയാനും ആസ്വദിക്കാനുമുള്ള മാര്‍ഗങ്ങളും മാതൃകകളും നമുക്കുണ്ടായിരുന്നില്ല. ന്യൂസ് പേപ്പര്‍ ബോയ് എടുത്ത രാംദാസിനുപോലും മാതൃകയായത് ശാന്താറാമാണ്. അതിനപ്പുറം ലോകസിനിമയിലേക്ക് നമുക്ക് എക്‌സ്‌പോഷര്‍ ഉണ്ടായിരുന്നില്ല. സമീപസ്ഥമായി കാഴ്ചപ്പെട്ടൊരു പ്രസ്ഥാനം എന്ന നിലയ്ക്കാണ് ഫ്രഞ്ച് നവതരംഗത്തിന് നമുക്കിടയില്‍ സ്വീകാര്യത കൂടിയത്. വാസ്തവത്തില്‍ അതിന്റെ സവിശേഷതകള്‍ നമ്മുടെ സിനിമകളില്‍ പ്രകടമായിരുന്നില്ല. നിയോറിയലിത്തിന്റെ സ്വാധീനമാണ് നമ്മുടെ സിനിമയില്‍ കൂടുതല്‍ കാണാന്‍ സാധിക്കുക. 

ചിത്രലേഖ കൊണ്ടുവരുന്ന പരിവര്‍ത്തനം, സത്യത്തില്‍ ഫിലിം സൊസൈറ്റിയെന്ന പ്രസ്ഥാനത്തിന് ആഴത്തില്‍ വേരോട്ടമുണ്ടാക്കി എന്നതാണ്. ചലച്ചിത്ര പ്രദര്‍ശനം, ആസ്വാദകരെ സൃഷ്ടിക്കല്‍, ഫിലിം മേക്കറെ സൃഷ്ടിക്കല്‍, നിരൂപകരെ സൃഷ്ടിക്കല്‍ എന്നീ നാലു കാര്യങ്ങളും ചിത്രലേഖ ചെയ്തിട്ടുണ്ട്. ചിത്രലേഖയുടെ ഉപസ്ഥാപനമായ ചിത്രലേഖ ഫിലിം കൊഓപ്പറേറ്റീവാണ് അടൂരിനെയും കെ പി കുമാരനെയും പോലുള്ള ചലച്ചിത്രകാരന്മാര്‍ക്കു ജന്മം നല്‍കുന്നത്. ആദ്യകാലത്ത് ക്ലാസ്സിക്കുകള്‍ പലതും കണ്ടത് ചിത്രലേഖയിലൂടെയായിരുന്നു. ഞാന്‍ പിന്നീട് പിന്നീട് ചിത്രലേഖയില്‍ അംഗമായി. ഒരവസര ത്തില്‍ അതിന്റെ ഭരണസമിതിയില്‍ അംഗമാവുകയും ചെയ്തു.

ഫിലിം സൊസൈറ്റിപ്രവര്‍ത്തകനായപ്പോഴാണോ ചലച്ചിത്രനിരൂപണം തുടങ്ങുന്നത്?

അതങ്ങനെയല്ല സംഭവിക്കുന്നത്. സത്യത്തില്‍ സിനിമാക്കാരനാവണം എന്ന സ്വാര്‍ത്ഥതയില്‍ വഴിതെറ്റി ചലച്ചിത്രനിരൂപണത്തില്‍ എത്തിച്ചേര്‍ന്ന ആളാണു ഞാന്‍. എന്റെ ലക്ഷ്യം സിനിമ സംവിധാനം ചെയ്യുകയായിരുന്നു. കലാലയകാലത്ത് പുതിയ സിനിമകള്‍ കണ്ടുണ്ടായ ഊര്‍ജ്ജത്തില്‍ നിന്നാണ് എഴുത്തുകാരനാവണം, പത്രാധിപരാവണമെന്ന മോഹത്തിന്റെ സ്ഥാനത്ത് സംവിധായകനാവണം സ്വതന്ത്ര സിനിമ ചെയ്യണമെന്ന ആഗ്രഹമുടലെടുക്കുന്നത്. കോളജില്‍ നിന്നിറങ്ങിയ ഉടന്‍ അതിനുവേണ്ടിയുള്ള വഴിതന്നെയാണ് തേടിയതും. സംഗമമൊക്കെ അതിനുള്ള ചവിച്ചുപടികളായിട്ടാണ് ഞാന്‍ കണ്ടതും.അങ്ങനിരിക്കെയാണ് എനിക്കു നല്ല അടുപ്പമുള്ള കെ പി കുമാരന്‍ അതിഥി എന്ന സിനിമ സംവിധാനം ചെയ്യുന്ന കാര്യം അറിയുന്നത്. ഞാനദ്ദേഹത്തോടൊപ്പം ആദ്യം മുതല്‍ക്കെ പ്രധാന സഹായിയായി. ചിത്രീകരണം തുടങ്ങിയപ്പോള്‍ ഹരികുമാറും സഹായിയായി ചേര്‍ന്നു. എന്റെ വിചാരം അതുകഴിഞ്ഞാലുടന്‍ ആ പരിചയവുമായി തുടരെ സിനിമകള്‍ ചെയ്യാം, സ്വന്തമായിട്ടും സംവിധാനം ചെയ്യാമെന്നൊക്കെയാണ്. പക്ഷേ ഒന്നും സംഭവിച്ചില്ല. സിനിമയില്‍ തന്നെ തുടരാനുള്ള പല ശ്രമങ്ങളുമുണ്ടായി. സിനിമാ രംഗവുമായുള്ള ബന്ധം സജീവമാക്കി നിലനിര്‍ത്താനാണ് ഞാന്‍ സിനിമയെപ്പറ്റി എഴുതിത്തുടങ്ങിയത്. 1974-ല്‍ ഇന്ത്യന്‍ സിനിമയിലെ പുതിയ പ്രവണത കളെക്കുറിച്ച് മലയാളനാടിന്റെ രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ആ ലേഖനമാണ് എന്റെ ആദ്യത്തെ സിനിമാനിരുപണം. അതിന് നല്ല പ്രതികരണങ്ങളാണുണ്ടായത്. പിന്നീട് വിമന്‍ ഓഫ് ദി ഡൂണ്‍സ് എന്ന ജാപ്പനീസ് ചിത്രത്തെപ്പറ്റി മണ്‍ക്കുനകള്‍ക്ക് നടുവില്‍ എന്ന ലേഖനമാണെഴുതിയത്. അതും ശ്രദ്ധിക്കപ്പെട്ടു. വൈകാതെ ദേശാഭിമാനി വാരികയില്‍ സ്ഥിരമായി സിനിമാനിരൂപണം വന്നുതുടങ്ങി. അതുവരെ. കഥയും നോവലുമൊക്കെ എഴുതിയപ്പോള്‍ കിട്ടാതിരുന്ന അംഗീകാരമാണ് എന്റെ സിനിമാനിരൂപണങ്ങള്‍ക്കുണ്ടായത്. അതോടെ, അതില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു, അഥവാ ആവശ്യമായിത്തീരുകയായിരുന്നു. സിനിമാ നിരൂപകനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ കേരളത്തിലങ്ങോളമിങ്ങോളം ഫിലിം സൊസൈറ്റികളില്‍ പ്രഭാഷണങ്ങളും സെമിനാറുകളും ക്‌ളാസുകളുമായി സഞ്ചരിക്കാനായി. പല പുതിയ സൊസൈറ്റികളെും സ്ഥാപിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കാനുമായി. പിന്നീട് ദേശാഭിമാനി വിട്ട് മാതൃഭൂമി വാരാന്തപ്പതിപ്പിലെ താരാപഥ ത്തിലും ലിറ്റില്‍ മാഗസിനുകളിലും സിനിമ എഴുത്തുതുടര്‍ന്നു. പിന്നീട്, കലാകൗമുദിയിലും ഫിലിം മാഗസിനിലും ആഴ്ചയില്‍ ഒന്നു വീതം ചലച്ചിത്രലേഖനങ്ങള്‍ പതിവായി എഴുതുന്ന സ്ഥിതി വന്നു.

ഇന്റര്‍നെറ്റ് വന്നശേഷമുള്ള തലമുറയ്ക്കു സങ്കല്‍പാതീതമായിരിക്കും ആ കാലം. പതിവായി വിദേശ സിനിമകളെപ്പറ്റിയും കേരളത്തിനുപുറത്തുള്ള സിനിമകളെപ്പറ്റിയുമൊക്കെ അക്കാലത്ത് തുടര്‍ച്ചയായി എഴുതാന്‍ സാധിച്ചതെങ്ങനെയാണ്?

ശരിയാണ്. സര്‍ഗാത്മകസാഹിത്യമെഴുത്തുപോലെ എളുപ്പമായിരുന്നില്ല അക്കാലത്തെ ചലച്ചിത്രനിരൂപണം. പോരാത്തതിന് നമുക്ക് മാതൃകയാക്കാന്‍ അന്ന് ഭാഷയില്‍ മുന്‍ഗാമികളുടെ ഈടുറ്റ രചനകളുമില്ല. മലയാള പ്രസിദ്ധീകരണങ്ങളില്‍ അക്കാലത്തു വന്നിരുന്നതൊക്കെ ഫിലിം റിവ്യുകളാണ്. കണ്ട സിനിമകളെപ്പറ്റി മാര്‍ക്കിടുന്ന പരിപാടി. ഏറെയും കഥപകര്‍ത്തിവച്ച് ഉള്ളടക്കത്തെ വിമര്‍ശിക്കുന്ന രീതിയാണ്. അതല്ലാതെ ഘടനയേയോ ദൃശ്യപരിചരണത്തെയോ വിലയിരുത്തിക്കൊണ്ടുള്ള രചനകളൊന്നുമുണ്ടായിരുന്നില്ല.  

ഞാന്‍ ശ്രമിച്ചത് അവരെ പിന്തുടരാനായിരുന്നില്ല. എനിക്കു ലഭ്യമായ സൗകര്യങ്ങളെയെല്ലാം ഞാന്‍ നന്നായി തന്നെ വിനിയോഗിക്കുകയായിരുന്നു. തിരുവനന്തപുരത്തെ പബ്‌ളിക്ക് ലൈബ്രറി, ബ്രിട്ടീഷ് ലൈബ്രറി, റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തിലെ ഗ്രന്ഥശേഖരം തുടങ്ങിയവയൊക്കെ അതിന് വലിയ പിന്തുണയേകി. കഴിയുന്നത്ര ചലച്ചിത്രഗ്രന്ഥങ്ങള്‍ വായിച്ചും പഠിച്ചും കഴിയുന്നത്ര സിനിമകള്‍ കണ്ടുമൊക്കെയാണ് ഞാനന്ന് ലേഖനങ്ങളും പഠനങ്ങളുമെഴുതിയത്. 

റഷ്യന്‍ ചലച്ചിത്ര സൈദ്ധാന്തികനായ സെര്‍ജി ഐസന്‍സ്‌റ്റൈനും സെവലോദ് പുഡോഫ്ടിന്നും മറ്റുമെഴുതിയ ചലച്ചിത്രസാഹിത്യം ഗൗരവത്തോടെ വായിച്ചു. കയേ ദു സിനിമയുടെ ജീവാത്മാവും പരമാത്മാവുമായിരുന്ന ലൂയി ബ്യുനിവേലിന്റെ ദര്‍ശനങ്ങളോട് യോജിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ രചനാരീതി എനിക്കാകര്‍ഷമായി തോന്നി. അദ്ദേഹം ഫിലിം മേക്കേഴ്‌സിനെ തന്റെ വഴിക്കു നടത്തിക്കുന്ന ശൈലി ചലച്ചിത്ര നിരൂപകര്‍ കൂടിയായിരുന്ന ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്, ഫ്രാങ്കോ ത്രൂഫോ തുടങ്ങിയവരുടെ രചനകളും എനിക്കേറെ ഉള്‍ക്കാഴ്ച നല്‍കി. എന്നാല്‍ അവരുടെ മാധ്യമപരമായ ഒരു തരം തീവ്രനിലപാടിനോട് എനിക്ക് പ്രതിപത്തി തോന്നിയില്ല. സൗന്ദര്യാത്മക നിരൂപണ ത്തിലാണെനിക്ക് താത്പര്യം. ഹൃദയത്തെക്കാള്‍ ബുദ്ധിക്ക് ഊന്നല്‍ കൊടുക്കുന്ന സൈദ്ധാന്തിക നിരൂപണങ്ങള്‍ എന്റെ രീതിയല്ല.എന്റെ നിരൂപണങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം. കമ്പോള-കലാ വേര്‍തിരിവിനെ അംഗീകരിച്ചുകൊണ്ടുള്ള എഴുത്തല്ല എന്റേത്. മുഖ്യധാര കച്ചവട സിനിമയുടെ, കൊമ്മേഴ്‌സ്യല്‍ സിനിമയുടെ വഴി ശരിയല്ല എന്ന പക്ഷം പിടിക്കുമ്പോള്‍ തന്നെ അത്തരത്തില്‍ കച്ചവടം കല എന്നിങ്ങനെയുള്ള വിവേചനത്തോടും എനിക്കു യോജിക്കാനായില്ല. ഇവയൊന്നും വെളളം കടക്കാത്ത അറകളല്ല. രണ്ടിലും നല്ലതും സംഭവിക്കാം ചീത്തയും സംഭവിക്കാം. അക്കാലത്തു തന്നെയാണ് ഒരുവശത്തു മണികൗളിനെയും മറ്റും പോലെ വ്യവസ്ഥിതിയെ ചോദ്യം ചെയ്തു സിനിമകളെടുക്കുന്നവരും അടൂരിനെയും അരവിന്ദനെയും പോലെ പതിവു ചാലുവിട്ട് സിനിമകളെടുക്കുന്നവരും, ഭരതനെയും പദ്മരാജനെയും പോലെ കച്ചവടമൂല്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സിനിമകളെടുക്കുന്നവരുമൊക്കെയുണ്ടായത്. എന്നാല്‍ സിനിമയ്‌ക്കൊരിക്കലും കമ്പോളത്തെ തിരസ്‌കരിച്ചു കൊണ്ട് അതിജീവിക്കാനാവില്ല. എന്‍ എഫ് ഡി.ഡിയുടെ ആദ്യരൂപമായ ഫിലിം ഫിനാന്‍സ് കോര്‍പറേഷന്‍ ഉണ്ടായിരുന്നതുകൊണ്ടാണ് മണികൗളിനെപ്പോലൊരാള്‍ക്ക് സിനിമയെടുക്കാനായത്. എഫ് എഫ്.സി എന്ന് ധനസഹായം നിര്‍ത്തിയോ അന്ന് അവരുടെ സൃഷ്ടിപരതയും അവസാനിച്ചു. അവരില്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് കുറേക്കൂടി പ്രായോഗികമായി സിനിമകള്‍ നിര്‍മ്മിക്കാനായത്. നിങ്ങള്‍ സൂചിപ്പിച്ച ഫ്രാന്‍സില്‍ തന്നെ ലൂയി ബ്യുനുവേലിനു പോലും നിങ്ങള്‍ അടുപ്പിച്ച് അഞ്ചു വിജയചിത്രമെടുത്തു കാണിച്ചാല്‍ നിങ്ങളുടെ ഇഷ്ടത്തിനുള്ള സിനിമയ്ക്കു മുതല്‍മുടക്കാം എന്ന നിര്‍മ്മാതാവിന്റെ വെല്ലുവിളി സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്. അത്തരത്തില്‍ കമ്പോളത്തിന്റെ സാന്നിദ്ധ്യത്തെ അംഗീകരിക്കുമ്പോള്‍ത്തന്നെ, കലാപരമായ സിനിമകളുടെ വീഴ്ചകളെ വിമര്‍ശിക്കാനും ചൂണ്ടിക്കാണിക്കാനുമാണ് ഞാന്‍ ശ്രമിച്ചത്. കാരണം, അവ ചൂണ്ടിക്കാണിക്കേണ്ടത് എന്നെപ്പോലൊരാളുടെ കര്‍ത്തവ്യമാണെന്നാണ് ഞാന്‍ കരുതുന്നത്.

അക്കാലത്ത് ലഭ്യമായ സൈദ്ധാന്തിക ലാവണ്യശാസ്ത്ര ഗ്രന്ഥങ്ങളും സംഘടിപ്പിച്ചു വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഫിലിം തിയറി ആന്‍ഡ് ക്രിട്ടിസിസം, ഗ്രേറ്റ് ഫിലിം ഡയറക്ടേഴ്സ്. സൈറ്റ് ആന്‍ഡ് സൗണ്‍ഡ്, സിനീസ്റ്റ്, ജംപ്കട്ട് തുടങ്ങിയ ആനുകാലികങ്ങളുടെയും വായനക്കാരനാണ്. 

പക്ഷേ, അടൂരിനെയും അരവിന്ദനെയും ജോണ്‍ ഏബ്രഹാമിനെയും അടക്കം താങ്കള്‍ നിശിതമായി വിമര്‍ശിക്കുകയാണു ചെയ്തു കണ്ടിട്ടുള്ളത്.

ശരിയാണത്. കാരണം, മലയാള സിനിമയിലെ നവതരംഗം എന്ന നിലയ്ക്ക് എഴുപതുകളിലെ അവസാനം ഉയര്‍ന്നുവന്ന ചലച്ചിത്രകാരന്മാരുടെ സമീപനത്തെ അപ്പാടെ അനൂകൂലിച്ചുകൊണ്ടല്ല ഞാനെന്റെ നിലപാടുകള്‍ സ്വീകരിച്ചിരുന്നത്. കാരണം, അക്കാലത്ത് ഇവരെയൊക്കെ മലയാള സിനിമയുടെ അവസാന വാക്ക് എന്നൊക്കെ വിശേഷിപ്പിച്ച് ആഘോഷിക്കുന്ന ഒരുസംഘം ആരാധകവൃന്ദം രൂപപ്പെട്ടിരുന്നു. മാത്രമല്ല, അവാര്‍ഡ് കമ്മിറ്റികളില്‍പ്പോലും ആര്‍ട്ട് സിനിമകള്‍ മാത്രമാണ് പരിഗണിക്കേണ്ടത് എന്ന നിലയ്ക്കുള്ള ചര്‍ച്ചകളും സമീപനങ്ങളുമുണ്ടായി. അത് തെറ്റിദ്ധരിപ്പിക്കുന്നതായി എനിക്കു തോന്നി. അതിനെ പ്രതിരോധിക്കാനാണ് ഞാനെന്റെ ശബ്ദം സ്വല്‍പം കടുപ്പിച്ചത്. കമ്പോള സിനിമയെ പൂര്‍ണമായി അവഗണിച്ചും പുതുവഴിസിനിമകളെ അംഗീകരിച്ചും തന്നെയാണ് ഞാന്‍ എന്റെ എഴുത്തു ശൈലി രൂപപ്പെടുത്തിയത്. പുതുവഴിയെ അംഗീകരിക്കുമ്പോഴും അവയിലെ തെറ്റുകളപ്പാടെ അംഗീകരിച്ചുകൊണ്ടു പോകുന്നതിലര്‍ത്ഥമില്ല. അതുകൊണ്ടാണ് അവയെ അംഗീകരിച്ചുകൊണ്ടുതന്നെ വിമര്‍ശിച്ചത്. 

ഫോര്‍മുലയുടെ ആവര്‍ത്തനമാണ് കമ്പോള മുഖ്യധാരാ സിനിമകളുടെ പ്രശ്‌നം.ഏകതാനമായ ആവര്‍ത്തനങ്ങള്‍ കലയാവില്ല. കലയ്ക്ക് വൈവിദ്ധ്യം ആവശ്യമാണ്. വിഷയത്തിലും അവതരണത്തിലും ആ വൈവിദ്ധ്യം പ്രകടവുമാവണം. അതുകൊണ്ടാണ് കച്ചവടസിനിമകളെ ഞാന്‍ വിമര്‍ശിച്ചത്. പക്ഷേ ആര്‍ട്ട് സിനിമകളും വൈകാതെ എത്തിച്ചേര്‍ന്നത് അത്തരം ഒരു ഫോര്‍മുലയിലേക്കാണ്. സത്യത്തില്‍ ആര്‍ട്ട് ഹൗസ് സിനിമയില്‍ തന്നെ നമുക്ക് വൈവിദ്ധ്യമാവശ്യമാണ്. ക്രൈം വേണം.സസ്‌പെന്‍സ് വേണം. ഹാസ്യം വേണം. ഇതൊക്കെ കലാപരമായി ആവിഷ്‌കരണം. ഇവിടെ സംഭവിച്ചതങ്ങനെയല്ല. ചിരിച്ചുപോയാല്‍ എന്തോ പാതകമായിപ്പോയി എന്ന മട്ടിലാണ് ആര്‍ട്ട് സിനിമകള്‍ വികസിച്ചത്. അതിനെതിരായി ഞാന്‍ നിന്നിട്ടുണ്ട്. ഉദാഹരണത്തിന് പി എ ബക്കറുടെ പില്‍ക്കാല സിനിമകള്‍ക്ക് വലിയ നിലവാരത്തകര്‍ച്ചയുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തിന്റെ മണ്ണിന്റെ മാറിലിനെക്കാള്‍ മികച്ചത് ഭരതന്റെ തകരയാണെന്ന് ഒരു ഫിലിം ക്യാംപില്‍ പറഞ്ഞു. അതു വലിയ ഒച്ചപ്പാടായി. ബക്കറിനെ ഭരതനുമായി താരതമ്യം ചെയ്തത് വലിയ കുറവായി ആരോപിക്കപ്പെട്ടു. പക്ഷേ ഞാനെന്റെ നിലപാട് മാധ്യമപരമായി സ്ഥാപിച്ചെങ്കിലും ആര്‍ട്ട് സിനിമയെപ്പറ്റി ചില വ്യാജ ധാരണകളില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ അതിനെ സ്വീകരിച്ചില്ല. അത്തരക്കാരെ തിരുത്താനായിരുന്നു എന്റെ ശ്രമം.

രസകരമായൊരൂ ആന്റീ ക്‌ളൈമാക്‌സ് കൂടി ഈ സംഭവത്തിലുണ്ട്. കൊല്ലത്തു നടന്ന ക്യാംപില്‍ എനിക്കെതിരേ പോരിനിറങ്ങിയവരില്‍ ഒരാള്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരു സംവിധായകനെപ്പറ്റി പുസ്തകമെഴുതി. അത് ഭരതനെപ്പറ്റിയായിരുന്നു! ഭരതനെ ബക്കറുമായി താരതമ്യം പോലും ചെയ്യാനാവില്ലെന്നു ശാഠ്യം പിടിച്ച ആളാണെന്നോര്‍ക്കണം.

അരവിന്ദനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ ആദ്യകാല രചനകളില്‍ വച്ചുപുലര്‍ത്തിയ മാധ്യമപരമായ പരീക്ഷണോത്സുകതയും സര്‍ഗാത്മകമായ സത്യസന്ധതയും പില്‍ക്കാല രചനകളില്‍ പിന്തുടരാനായില്ലെന്ന വാസ്തവം കണക്കിലെടുക്കേണ്ടതുണ്ട്. പോക്കുവെയില്‍ കഴിഞ്ഞുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ക്കൊന്നിനും കാഞ്ചനസീതയുടെയോ എസ്തപ്പാന്റെയോ കുമ്മാട്ടിയുടെയോ ആര്‍ജ്ജവം വച്ചുപുലര്‍ത്താനായില്ല. ജോണിനെ പറ്റിയാണെങ്കില്‍, ജോണ്‍ മാതൃകയാക്കിയ ലൂയി ബ്യുനുവല്‍ വ്യക്തിജീവിതത്തില്‍ കടുത്ത അരാജകവാദിയായിരുന്നെങ്കിലും സിനിമയില്‍, പ്രൊഫഷനലിസത്തില്‍ അതു കടന്നുവരാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പ്രൊഫഷനല്‍ എന്ന നിലയ്ക്ക് വലിയ പ്രായോഗികവാദിയായിരുന്നു ബസിന്‍. ജോണാവട്ടെ, ജീവിതത്തിലും സിനിമയിലും അരാജകത്വം കലരാനനുവദിച്ചു. അടൂരാണ് വ്യത്യസ്തതയോടെയും പ്രതിബദ്ധതയോടെയും പ്രായോഗികതയെ മുറുകെപ്പിടിച്ച് സിനിമകളെടുത്തത്.

ഇവരെ മുഖം നോക്കാതെ വിമര്‍ശിച്ചതുകൊണ്ട് ഒരു ദോഷം സംഭവിച്ചു.് ചലച്ചിത്രകാരന്മാരുടെ സൗഹൃദം എനിക്കന്യമായി. പദ്മരാജനും ഭരതനുമായി അടുപ്പമുണ്ടായിരുന്നു. ഭരത് ഗോപിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.  മുരളിയുമായും നല്ലഹൃദമുണ്ടായിരുന്നുവെങ്കിലും പ്രസിദ്ധനായപ്പോള്‍ അകന്നു..തിക്കുറിശ്ശിയും പി. ഭാസ്‌ക്ക രനുമൊക്കെയായി അടുപ്പമുണ്ടായിരുന്നു. കെ.പി. കുമാരന്‍ ഗുരുകൂടിയാണ്. പുതു തലമുറയില്‍ പലരുമായും അടുപ്പമുണ്ട്. എണ്‍പതുകളുടെ തുടക്കത്തിലെ ഫോറം ഫോര്‍ ബെറ്റര്‍ സിനിമ എന്ന കൂട്ടായ്മയില്‍ ഞാനുമുണ്ടായിരുന്നു. 

ഒരു നിരൂപകന് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കി രചയിതാവിനെ വഴിനയിക്കാനാവുമെന്നാണല്ലോ? 50 വര്‍ഷത്തിനിടെ താങ്കളുടെ ചലച്ചിത്ര നിരൂപണ ജീവിതത്തില്‍ അങ്ങനെ പ്രചോദിപ്പിക്കപ്പെട്ട് ചലച്ചിത്രകാരന്മാരായ ആളുകളെപ്പറ്റി അറിയാമോ?

അങ്ങനെ ഒരാളെ പേരെടുത്തു പറയാനാവില്ല. എങ്കിലും പറയാം. ഇപ്പോള്‍ പുതുതലമുറയില്‍ ഏറെ ശ്രദ്ധേയരായ പലരും പല അഭിമുഖങ്ങളിലും, സിനിമയെ അറിയുന്നത് വിജയകൃഷ്ണന്റെ പുസ്തകങ്ങള്‍ വായിച്ചുകൊണ്ടാണെന്ന് പറഞ്ഞിട്ടുണ്ട്. അവരുടെ ചലച്ചിത്രാവബോധം പരിപോഷിപ്പിക്കുന്നതില്‍ ഒരു ചലച്ചിത്രനിരൂപകനെന്ന നിലയ്ക്ക് എനിക്കെന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതു ചെറിയകാര്യമാണെന്നെനിക്കു തോന്നുന്നില്ല. 

ഇതിനിടെ, സ്വന്തമായി ചലച്ചിത്രഗ്രന്ഥവും പ്രസിദ്ധീകരിച്ചു. അതിനായി പ്രസാധനശാലയും നടത്തിയല്ലോ?

ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനായി ശ്രുതി ഫിലിം ബുക്ക് ക്ലബ് എന്ന സംരംഭമുണ്ടാക്കി. ലോക സിനിമാസംബന്ധിയായ ചില ചെറുപുസ്തകങ്ങള്‍ ഇതിലൂടെ പ്രസിദ്ധീകരിച്ചു. അക്കാലത്തെന്നെ ഏറെ ആകര്‍ഷിച്ച ജോണ്‍ എബ്രഹാമിന്റെ അഗ്രഹാരത്തില്‍ കഴുതയ്ക്ക് വെങ്കിട്ട് സ്വാമിനാഥനെഴുതിയ തിരക്കഥ തമിഴില്‍ പുസ്തകമാക്കിയത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യിച്ചു. ജോണ്‍ എഴുതിയ കഥാകുറിപ്പുകളും അതില്‍ ചേര്‍ത്തിരുന്നു. കൂടെ ജോണിന്റെ ഒരഭിമുഖവും പ്രജ്ഞയില്‍ അഗ്‌നി എന്ന എന്റെ ഒരു പഠനവും അതാണ് ആദ്യത്തെ സാമാന്യം വലിയ പുസ്തകം. ഇതിനുശേഷമാണ് സത്യജിത് റായിയുടെ ലോകം എന്ന എന്റെ ആദ്യ ചലച്ചിത്ര പുസ്തകം പുറത്തിറക്കുന്നത്. ഒരു സംവിധായകനെപ്പറ്റിയുള്ള ആദ്യ മലയാള പുസ്തകമായിരുന്നു അത്. രണ്ടു പുസ്തകങ്ങളും ഫിലിം സൊസൈറ്റികള്‍ വഴിയാണ് വിറ്റത്. ചലച്ചിത്രസമീക്ഷയും ശ്രുതി ഫിലിം ബുക്ക് ക്ലബ്ബ് വഴി പരസ്യം ചെയ്തതാണ്. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം നടന്നില്ല. അപ്പോഴാണ് എസ്ബിടിയില്‍ ജോലിയുള്ളൊരു സുഹൃത്ത് ഒരു ഒരു വായ്പ ഒപ്പിച്ചു തന്നത്. അങ്ങനെയാണ് സമീക്ഷ പുറത്തിറങ്ങുന്നത്. രചന എന്ന പേരില്‍ മറ്റൊരു പ്രസാധനശാലയും തുടങ്ങി. പക്ഷേ വിജയിച്ചില്ല.

ചലച്ചിത്ര സമീക്ഷയ്ക്ക് ദേശീയ ബഹുമതി കിട്ടിയകാര്യം വൈകിയാണറിയുന്നതെന്നു കേട്ടിട്ടുണ്ട്...

ഞാനന്ന് ഒരു ബന്ധുവിനോടൊപ്പം കന്യാകുമാരിയിലായിരുന്നു. തിരികെ വരാന്‍ ബസിലിരിക്കുമ്പോള്‍ മുന്‍ സീറ്റിലെ യാത്രികന്‍ ദ് ഹിന്ദു വായിക്കുന്നതുശ്രദ്ധിച്ചു. നാഷനല്‍ ഫിലിം അവാര്‍ഡ്‌സ് അനൗണ്‍സ്ഡ് എന്നു കണ്ടപ്പോള്‍ സ്വാഭാവിക ജിജ്ഞാസയോടെ എത്തി നോക്കി. നോക്കുമ്പോള്‍ രണ്ടാമത്തെ പാരഗ്രാഫ് തുടങ്ങുന്നത് 'അവാര്‍ഡ് ഫോര്‍ ദ് ബെസ്റ്റ് ബുക്ക് ഓണ്‍ സിനിമ ഗോസ് ടൂ വിജയകൃഷ്ണന്‍' എന്നാണ്. ഞാന്‍ സുഹൃത്തിനോട് പറഞ്ഞു, 'എന്റെ പേര് പത്രത്തില്‍ വന്നിട്ടുണ്ടെന്നു തോന്നുന്നു.' പിന്നെ ആകാംക്ഷയായി. കുഴിത്തുറയിലെത്തിയപ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒരു മനോരമ സംഘടിപ്പിച്ചു. നോക്കുമ്പോഴുണ്ട് എന്റെ പടമൊക്കെ വച്ച് വാര്‍ത്ത വന്നിട്ടുണ്ട്. അങ്ങനെയാണ് ഞാനെന്റെ ആദ്യത്തെ ദേശീയ അവാര്‍ഡ് വിവരം അറിയുന്നത്. നാട്ടിലെത്തിയപ്പോഴാണ് തലേന്ന് ഓള്‍ ഇന്ത്യാ റേഡിയോ വാര്‍ത്തയില്‍ ഉണ്ടായിരുന്ന കാര്യമൊക്കെ കേള്‍ക്കുന്നത്. ചലച്ചിത്രസമീക്ഷയുടെ ദേശീയ അവാര്‍ഡ് ലബ്ധി ഇത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പല പ്രസാധകര്‍ക്കും പ്രചോദനം നല്കി. അടുത്ത പുസ്തകമായ ചലച്ചിത്രത്തിന്റെ പൊരുള്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്.

പക്ഷേ പിന്നീട് താങ്കളുടെ സിനിമയെഴുത്തു കൂടുതലും ചരിത്രാധിഷ്ഠിതമായി...

ശരിയാണ്. സിനിമയും ടിവിയുമൊക്കെയായി ജീവിതത്തില്‍ അല്‍പം തിരക്കായപ്പോള്‍ എന്നിലെ എഴുത്തുകാരന് അങ്ങനെ ചില മാറ്റങ്ങളുണ്ടായി. ടിവി പരമ്പരകളുടെ കാലത്ത് സത്യത്തില്‍ ഒരക്ഷരം എഴുതാന്‍ സാധിക്കാതിരുന്നിട്ടുണ്ട്. അപ്പോള്‍ എന്റെ സിനിമയെഴുത്തും കൂടുതല്‍ ചലച്ചിത്ര ചരിത്രാധിഷ്ഠിതമായിത്തീരുന്നുണ്ട്. അവിടെയും ഒന്നു രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കാനുണ്ട്. ഈയിടെ ഒരു പുസ്തകമേളയില്‍ രാജ്യം തിരിച്ച് ചലച്ചിത്ര ചരിത്രം രചിച്ച ഒരു എഴുത്തുകാരന്റെ പുസ്തകങ്ങള്‍ കണ്ടു. ഞാന്‍ നോക്കുമ്പോഴുണ്ട് ഇന്റര്‍നെറ്റില്‍ നിന്ന് അപ്പാടെ പകര്‍ത്തിവച്ചിരിക്കുകയാണ്. അവിടെ സംഭവിക്കുന്ന കുഴപ്പമെന്താണെന്നു വച്ചാല്‍ അകാരാദിക്രമത്തില്‍ അവിടത്തെ ചലച്ചിത്രകാരന്മാരെ അവതരിപ്പിക്കുമ്പോള്‍, അവിടെ തീര്‍ത്തും സ്ഥാനമില്ലാത്തൊരാളെപ്പോലും മഹാനെന്ന നിലയ്ക്കാണ് പുസ്തകം അവതരിപ്പിക്കുക. ഞാന്‍ ചലച്ചിത്രചരിത്രമെഴുതിയിട്ടുള്ളത് അങ്ങനെയല്ല. നമ്മുടെ അറിവും ബോധ്യങ്ങളും വച്ച് ആരെ എന്തിനെ എവിടെ എങ്ങനെ പ്രതിഷ്ഠിക്കണമെന്ന കൃത്യമായ ധാരണയോടെയും അവബോധത്തോടെയുമാണ് പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുള്ളത്. ഞാന്‍ ഇന്ത്യന്‍ സിനിമ എഴുതിയപ്പോള്‍ പി സി ബറുവയ്ക്ക് അര്‍ഹമായ സ്ഥാനം കൊടുക്കണമെന്നു തീരുമാനിക്കുന്നത് അദ്ദേഹത്തിന്റെ സംഭാവനകളെ നന്നായി വായിച്ചും പഠിച്ചും അറിഞ്ഞിട്ടാണ്.

പി ഗോവിന്ദപ്പിള്ളയുടെ നിര്‍ബന്ധത്തിനു വഴങ്ങി കെ എസ് എഫ് ഡി സിക്കുവേണ്ടി മലയാള സിനിമയുടെ കഥ എഴുതിയപ്പോഴും പരമാവധി ചരിത്രത്തെ ഉള്‍ക്കൊള്ളാനും നമ്മുടെ ചലച്ചിത്രകാരന്മാരെ അവരര്‍ഹിക്കുന്ന ഇടത്തു പ്രതിഷ്ഠിച്ചുകൊണ്ട് അതിനെ നവീകരിക്കാനുമാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. മലയാള സിനിമയുടെ കഥയുടെ അഞ്ചാം പതിപ്പാണിപ്പോള്‍ വിപണിയിലുള്ളത്. അതില്‍ ഏറ്റവും പുതിയ ആവേശവും ഭ്രമയുഗവും വരെയുള്ള സിനിമകളെയും സംവിധായകരെയും ഉള്‍പ്പെടുത്തി പുതുക്കിപ്പണിഞ്ഞിട്ടുണ്ട്.

നവതലമുറ ചലച്ചിത്ര നിരൂപണത്തെപ്പറ്റി എന്താണ് പറയാനുള്ളത്. നവമാധ്യമങ്ങളിലൂടെയുള്ള നിരൂപകര്‍ പലരും സെലിബ്രിറ്റികളാണ്.

അതിപ്പോള്‍, ഉളുപ്പില്ലാതെ എന്തും ചെയ്യുന്നവരെ ആളുകള്‍ ശ്രദ്ധിച്ചെന്നിരിക്കും. അതു സ്വാഭാവികമാണ്. അവരെ നിരൂപകര്‍ എന്നോ ക്രിട്ടിക്ക് എന്നോ അല്ലല്ലോ ആളുകള്‍ തന്നെ വിളിക്കുന്നത്. റിവ്യൂ എന്നുമല്ല. റിവ്യു ബോംബിങ് എന്നല്ലേ. അവര്‍ക്കിഷ്ടമുള്ളവരെ പറ്റി മാത്രം നല്ലതു പറയുക. ഇഷ്ടമില്ലാത്തവരെപ്പറ്റി സിനിമ നല്ലതായാലും കൂകിത്തോല്‍പ്പിക്കുക. ഇതൊക്കെയാണല്ലോ നവമാധ്യമനിരൂപണത്തില്‍ കാണാനാവുക. 

പക്ഷേ സൈദ്ധാന്തിക നിരൂപണവും വളരുന്നുണ്ട് മറുവശത്ത്...

അതെ ശരിയാണ്. ആഗോളതലത്തില്‍ തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ സാംസ്‌കാരിക പഠനത്തിനു പ്രചാരം ലഭിക്കുകയും അതില്‍ത്തന്നെ ജനപ്രിയ സിനിമകളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് പ്രാധാന്യം കിട്ടുകയും ചെയ്തു. സാംസ്‌കാരിക പഠനം എന്ന നിലയ്ക്ക് സിനിമാപഠനങ്ങള്‍ ഇടം നേടുന്നുണ്ട്. പക്ഷേ, അവിടെയും ഒരു കുഴപ്പം ചില സിദ്ധാന്തങ്ങളെ മാത്രം ഊന്നിപ്പിടിച്ചുകൊണ്ടുള്ള ഏകപക്ഷീയ സമീപനങ്ങളാണ്. ഇപ്പോള്‍ത്തന്നെ പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്നൊക്കെപ്പറഞ്ഞ് കലാസൃഷ്ടിയെ വിലയിരുത്തുമ്പോള്‍ അതിന്റെ കലാമൂല്യത്തെ കാണാതെ പോകുന്നുണ്ട്. പിന്നെ, ഗവേഷകരുടെ തള്ളിക്കയറ്റമാണ്. മറ്റു വിഷയങ്ങള്‍ പഠിച്ചവരും ഗവേഷണം സിനിമയിലാക്കി. അതാവുമ്പോള്‍ എളുപ്പമുണ്ടല്ലോ. 

അവാര്‍ഡ് സമിതികളെപ്പറ്റി പറഞ്ഞപ്പോഴാണ്. സാഹിത്യ അക്കാദമി അവാര്‍ഡ് സമിതിയില്‍ ഒരു ചലച്ചിത്രകാരനും ഇന്നേവരെ ചെയര്‍മാനായിട്ടില്ല. സംഗീതനാടക അക്കാദമി പുരസ്‌കാരത്തിലും അങ്ങനെ സംഭവിച്ചിട്ടില്ല. പക്ഷേ ചലച്ചിത്ര അവാര്‍ഡ് സമിതികളില്‍ മാത്രം സാഹിത്യകാരന്മാരും, സാംസ്‌കാരികനായകന്മാരും ഒക്കെയാണ് അംഗങ്ങളാവുക. അതെന്താ അങ്ങനെ?

അതല്ലേ രസം. സിനിമയെ ഇപ്പോഴും സകല കലകളുടെയും സമ്മേളനം സമ്മിശ്രണമായിത്തന്നെ കാണുന്നവരാണധികവും. സിനിമയ്ക്ക് അതിന്റേതു മാത്രമായൊരു ദൃശ്യഭാഷയും വ്യാകരണവുമുണ്ടെന്നും അതു മനസിലാക്കാന്‍ പരിശീലിക്കണമെന്നും അത്തരത്തില്‍ ശീലിക്കപ്പെട്ടവരാവണം അതിനെ വിലയിരുത്താനെന്നും നമ്മുടെ അധികാരികള്‍ക്ക് ഇന്നും വിശ്വാസം വന്നിട്ടില്ല. ആര്‍ക്കും കാണാവുന്നതാണല്ലോ സിനിമ. ഇപ്പോഴാണെങ്കില്‍ ആര്‍ക്കും റിവ്യുവും ചെയ്യാം. അതേപോലെ ആര്‍ക്കും വിലയിരുത്താമെന്നതാണവസ്ഥ. മലയാളത്തില്‍ ആദ്യമായി സിനിമയ്ക്ക് സര്‍ക്കാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയപ്പോള്‍ കുമാരസംഭവത്തിനല്ലേ കൊടുത്തത്. ആ കമ്മിറ്റിയില്‍ ആരാണുണ്ടായിരുന്നത്? അതേപ്പറ്റി ചോദിച്ചപ്പോള്‍ ജൂറിയംഗം പറഞ്ഞത്, 'അതിനെന്താ കാളിദാസകൃതിക്കല്ലേ കൊടുത്തത്'എന്നാണ്. ഒരിക്കല്‍ ഒരു സംസ്ഥാന അവാര്‍ഡ് കമ്മിറ്റിയില്‍ ഒരു പ്രമുഖ സാഹിത്യകാരന്‍ അധ്യക്ഷനായിരുന്നപ്പോഴത്തെ കഥ കേട്ടിട്ടുണ്ട്. അഭിനയം. 'അത് സത്യന്‍ നന്നായിട്ടുണ്ട്. പിന്നെ പ്രേം നസീര്‍. അദ്ദേഹം അസാധ്യമായി ചെയ്തിട്ടുണ്ടല്ലോ. മധുവോ. മധു മനോഹരം...' അങ്ങനെ പോയി അദ്ദേഹത്തിന്റെ വിലയിരുത്തല്‍. പക്ഷേ ഒടുവില്‍ ഗാനരചനയുടെ കാര്യം വന്നപ്പോള്‍ മാത്രം കക്ഷി ഒരേ വാശി. അത് ഇന്നാര്‍ക്കു തന്നെ കൊടുക്കണം. കാരണം അദ്ദേഹമെന്നെ കഴിഞ്ഞദിവസവും വിളിച്ചിരുന്നതാ. ഇങ്ങനെയാണ് കാര്യങ്ങള്‍.

സ്വയം സംവിധായകനായത് നിരൂപകനെന്ന നിലയ്ക്കുള്ള എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ? ഉദാഹരണത്തിന് ഒരു ഷോട്ട് എടുക്കാനുളള സാമ്പത്തികവും സാങ്കേതികവുമായ ബുദ്ധിമുട്ടറിഞ്ഞു കഴിയുമ്പോള്‍ മറ്റൊരാളുടെ കൃതിയെ ഇഴപിരിച്ച് വിമര്‍ശിക്കെ കാര്‍ക്കശ്യത്തിനു മയം വന്നിട്ടുണ്ടോ...?

അങ്ങനെ പറയാനാവില്ല. സിനിമ സംവിധാനം എന്നെ സംബന്ധിച്ചിടത്തോളം ഒരു ധര്‍മ്മസങ്കടമായിരുന്നു. 1986-ല്‍ പുറത്തിറങ്ങിയ നിധിയുടെ കഥ അന്ന് പൂര്‍ണമായും തമസ്‌കരിക്കപ്പെട്ടിരുന്നു. വളരെ ചെറിയ ബജറ്റില്‍ കുറച്ചു ദിവസസം കൊണ്ടു പൂര്‍ത്തിയാക്കിയ ചിത്രമാണ്. അതിറങ്ങിയ കാലത്ത് ഇവിടെ നിന്ന് യാതൊരംഗീകാരവും കിട്ടിയില്ല. എന്നാല്‍ വില്യം ഇ ബി വെറോണെയുടെ ദ അവാങ് ഗാര്‍ദ് ഫീച്ചര്‍ ഫിലിം- എ ക്രിട്ടിക്കല്‍ ഹിസ്റ്ററി എന്ന ഗ്രന്ഥത്തില്‍ ലൂയി ബ്യൂനുവല്‍ എഫ്. ഡബ്ലിയൂ, മുര്‍ണോ, റൗള്‍ റൂയിസ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പം നിധിയുടെ കഥയും ഉള്‍പ്പെടുത്തയിട്ടുണ്ട്. ഡല്‍ഹിയില്‍ അതു കാണിച്ചപ്പോള്‍ ഡേവിഡ് റോബിന്‍സണ്‍ എന്ന നിരൂപകന്‍ എന്നോട് വന്ന് സിനിമയെപ്പറ്റി ഏറെ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. അദ്ദേഹമാണ് രണ്ടു വര്‍ഷം കഴിഞ്ഞ് എന്റെ മലയാള സിനിമയുടെ കഥ റിലീസ് ചെയ്യുന്നത്. ഏഴും എട്ടും ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണെന്റേത്. ഒടുവില്‍ നല്ലൊരു കമ്പോളസിനിമ ചെയ്യാമെന്നു ശ്രമിച്ചതും വിജയിച്ചില്ല. പക്ഷേ സ്രഷ്ടാവിന്റെ പരിമതികളോ ബുദ്ധിമുട്ടുകളോ അനുവാചകന്‍ അറിയേണ്ട കാര്യമില്ലെന്ന് എനിക്കു നന്നായി അറിയാം. കൃതിയെ മുന്‍നിര്‍ത്തിയാണ് നിരൂപണവും ആസ്വാദനവും ഉണ്ടാവുന്നത്. ആ നിലയ്ക്ക് നിരൂപണം വേറെ രചന വേറെ. എന്റെ സിനിമകള്‍ക്കെതിരേ ഉണ്ടായ വിമര്‍ശനങ്ങളെയും അതേ കാഴ്ചപ്പാടില്‍ തന്നെയാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളതും.

പക്ഷേ ചലച്ചിത്ര ജീവിതം എനിക്കു തന്നത് മറ്റു ചില തിരിച്ചറിവുകളും അനുഭവങ്ങളുമാണ്. ഉദാഹരണത്തിന് ചിത്രാഞ്ജലിയില്‍ എന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പണികള്‍ നടക്കുന്നു. എനിക്ക് ഒരു ദിവസം കൂടി ഡബ്ബിങ് തീയറ്റര്‍ വേണം. അപ്പോള്‍ അവിടെ ഡബ്ബിങ് ബുക്ക് ചെയ്തിട്ടുള്ള മറ്റൊരു സംവിധായകന്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്ത എനിക്കത് അനുവദിച്ചു തരുന്നു. അദ്ദേഹത്തെപ്പറ്റി പിന്നീട് വിമര്‍ശിച്ചെഴുതാന്‍ മനുഷ്യനെന്ന നിലയ്ക്ക് ബുദ്ധിമുട്ട് വന്നിട്ടുണ്ട്. സത്യമാണ്.

പക്ഷേ സംവിധായകനെന്ന നിലയ്ക്ക് രണ്ടു പ്രധാനപ്പെട്ടവരെ താങ്കള്‍ ഇന്ത്യന്‍ സിനിമയ്ക്കു സംഭാവന ചെയ്തു. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനെ അവതരിപ്പിക്കുന്നത് താങ്കളാണ്. അരികുവേഷങ്ങള്‍ ചെയ്തിരുന്ന വിക്രമിനെ നായകനാക്കുന്നതും?

അതെ. അത് പിന്നീട് പലയിടത്തും സന്തോഷ് അനുസ്മരിച്ചു കേട്ടിട്ടുമുണ്ട്. സന്തോഷിനെ ഞാന്‍ നേരത്തേ തന്നെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. ശിവന്‍സ് സ്റ്റുഡിയോയില്‍ പോകുമ്പോഴും മറ്റും. അങ്ങനെയാണ് സന്തോഷിനെ ഞാന്‍ നിഥിയുടെ കഥയ്ക്ക് നിശ്ചയിക്കുന്നത്. എന്നാല്‍ സന്തോഷിനത് വലിയൊരു തുടക്കമായി. ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ചിത്രം കണ്ട ബസു ഭട്ടാചാര്യ, മകന്‍ സംവിധായകനാവുന്ന, ആമിര്‍ ഖാന്‍ നായകനാവുന്ന രാഖ് എന്ന ഹിന്ദി സിനിമയിലേക്ക് സന്തോഷിനെ ക്ഷണിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല അദ്ദേഹത്തിന്. അതുപോലെ എന്റെ സീരിയലിന്റെ ആദ്യ എപ്പിസോഡുകളുടെ ഛായാഗ്രാഹകന്‍ എസ് കുമാറായിരുന്നു. അക്കാലത്ത് കുമാര്‍ പ്രിയന്റെ സിനിമകള്‍ ചെയ്തിട്ടില്ല. അടുത്ത കുറച്ച് എപ്പിസോഡുകള്‍ ചെയ്തത് അഴകപ്പനായിരുന്നു. എം.ജെ.രാധാകൃഷ്ണനാണ് കുറേ എപ്പിസോഡുകള്‍ ചെയ്തത്.എല്ലാവരും പിന്നീട് സിനിമയില്‍ തിരക്കുള്ളവരായി. 

വിക്രമിന്റെ കാര്യത്തില്‍ സംഭവിച്ചത് മനഃപൂര്‍വമായിരുന്നില്ല. യാദൃശ്ചികമായിട്ടാണ് വിക്രം എന്റെ സിനിമയിലെത്തിയത്. മയൂരനൃത്തത്തിലെ വേഷത്തിന് ആദ്യം പരിഗണിച്ചത് ബിജു മേനോനെയാണ്. പക്ഷേ എന്തുകൊണ്ട് അദ്ദേഹത്തെ കിട്ടിയില്ല. അപ്പോഴാണ് ഇങ്ങനൊരാളെപ്പറ്റി അറിയുന്നത്. അദ്ദേഹത്തോടു വരാന്‍ പറഞ്ഞു. വന്നപ്പോഴാവട്ടെ നിലത്തുതൊട്ടുനിന്ന് ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നൊരാള്‍. അക്കാലത്ത് വ്യ്ക്തിപരമായ അടുപ്പമുണ്ടായിരുന്നു. പി്ന്നീടദ്ദേഹം മഹാനായകനായപ്പോള്‍ സ്വാഭാവികമായി ആ അടുപ്പം മുറിഞ്ഞു. ഒരുപക്ഷേ ആ സിനിമ വിജയിച്ചിരുന്നെങ്കില്‍ ചില തുടര്‍ പദ്ധതികളൊക്കെ ഞങ്ങള്‍ ആലോചിച്ചിരുന്നു.

നിരൂപകനായ വിജയകൃഷ്ണന് ഏറ്റവുമിഷ്ടപ്പെട്ട സിനിമയേതാണ്?

അങ്ങനെ ഒരെണ്ണമായി എടുത്തുപറയാനാവില്ല. കുറേയെണ്ണമുണ്ട്. അങ്ങനെ പറയുമ്പോള്‍ റാഷോമോണ്‍, സെവന്‍ത് സീല്‍, കുറോസാവയുടെ തന്നെ ത്രോണ്‍ ഓഫ് ബ്ലഡ് റെഡ് ബിയേര്‍ഡ്, റോബര്‍ട്ട് ബ്രെസോണിന്റെ ഔ ഹസാര്‍ഡ് ബല്‍ത്തസാര്‍ ബനുവലിന്റെ ബെല്ലെഡിഷൂര്‍ മുഷേത്ത് റെന്വാറിന്റെ ദ റൂള്‍സ് ഓഫ് ദി ഗെയിം, ഡി സീക്കയുടെ ബൈസിക്കിള്‍ തീവ്‌സ,് റേയുടെ 'പാഥേര്‍ പാഞ്ജലി തുടങ്ങിയവയൊക്കെ ഇഷ്ടമാണ്. പുതുതലമുറയില്‍ നൂറി ബില്‍ഗേ് സെയ്‌ലാന്‍, ആന്ദ്രേ സ്വിഗിന്റ്‌സേവ്, അല്‍ഫോണ്‍സോ ക്വറോണ്‍ എന്നിവരോടാണ് ഇഷ്ടം.

ഇനി സാഹിത്യ ജീവിതത്തിലേക്ക്. 51 പുസ്തകങ്ങളില്‍ അധികവും സര്‍ഗാത്മകസാഹിത്യമാണ് താങ്കളുടേത്. അതില്‍ത്തന്നെ സാര്‍ത്ഥവാഹകസംഘം അതിറങ്ങിയ കാലത്ത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. എന്നിട്ടും താങ്കളെ സാഹിത്യകാരനെന്ന നിലയ്ക്ക് വേണ്ടത്ര അംഗീകരിച്ചു കാണുന്നില്ല.കൃത്യമായൊരു ജനുസ് പിന്തുടരാത്തത് ഇതിനൊരു കാരണമായേക്കാമോ?

അങ്ങനെ പറയാനാവില്ല. ഞാന്‍ ആഗ്രഹിച്ചത് സാഹിത്യമാണല്ലോ. ഫസ്റ്റ് ക്‌ളാസ് കിട്ടിയിട്ടും പ്രീഡിഗ്രിക്ക് സംസ്‌കൃത കോളജില്‍ ചേരാന്‍ മുതിര്‍ന്ന എനിക്ക് വട്ടാണെന്നു കരുതിയവരാണധികം. പക്ഷേ എനിക്കു വ്യക്തതയുണ്ടായിരുന്നു. ഞാനെഴുതാന്‍ പോകുന്നത് മലയാളത്തിലാണ്. മലയാളം ഭാഷ നന്നാവണമെങ്കില്‍ സംസ്‌കൃതം പഠിക്കണം. അതായിരുന്നു ചേതോവികാരം. 

എന്റെ കൃതികള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അതിലെമ്പാടും ആത്മീയമായൊരു തുടര്‍ച്ച, വളര്‍ച്ച കാണാനാവും. പിന്നെ വ്യക്തമായൊരു ശൈലിയുടെ കാര്യം. എന്റെ ആദ്യകാല കൃതികളില്‍ ക്‌ളിഷ്ടത നിറഞ്ഞ ദുരൂഹതകളുണ്ടായിരുന്നു.എനിക്കൊരുപക്ഷേ വായനക്കാരധികമുണ്ടാവാത്തതും അതുകൊണ്ടാവും. എന്റെ കഥകളും നോവലുകളും മനസിലാക്കാന്‍ പ്രയാസമാണെന്ന് അടുപ്പമുള്ളവര്‍ പറഞ്ഞിട്ടുമുണ്ട്. സാര്‍ത്ഥവാഹകസംഘത്തെപ്പറ്റി പ്രിയ സുഹൃത്തും എഴുത്തുകാരനുമായ പി രവികുമാറിനും മറ്റും വലിയ മതിപ്പാണുള്ളത്. എന്റെ ചെറുകഥകളെപ്പറ്റി, മലയാള ചെറുകഥാസാഹിത്യചരിത്രത്തില്‍ ഡോ എം എം ബഷീര്‍ ഒരിക്കലെഴുതിയിട്ടുണ്ട്, ആധുനികതയുടെ കാലത്തെ സവിശേഷതകളുള്‍ക്കൊണ്ട വിജയകൃഷ്ണന്‍ എന്ന എഴുത്തുകാരനില്‍ വലിയ പ്രതീക്ഷകളുണ്ടെന്നൊക്കെ. ഒരുപക്ഷേ സാര്‍ത്ഥവാഹകസംഘത്തിന് വലിയ തോതില്‍ ഒരു സ്വീകാര്യത കിട്ടിയിരുന്നെങ്കില്‍ ഞാന്‍ സര്‍ഗാത്മക എഴുത്തില്‍ തന്നെ തുടര്‍ന്നേനെ. അങ്ങനല്ല സംഭവിച്ചത്. സാര്‍ത്ഥവാഹകസംഘത്തെപ്പറ്റി ഇപ്പോഴും ഓര്‍ത്തുപറുയന്ന വായനക്കാരുണ്ട്. എ അയ്യപ്പന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരും വായിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. സംവിധായകന്‍ ശിവപ്രസാദ് എന്റെ മകനോട് പറഞ്ഞു, നിരൂപകന്‍ എന്നതിലുപരി സാര്‍ത്ഥവാഹകസംഘത്തിന്റെ രചയിതാവെന്ന നിലയ്ക്കാണ് വിജയകൃഷ്ണനെ അംഗീകരിക്കുന്നത് എന്ന്

എന്നാല്‍ രചനാ ശൈലിയില്‍ നിന്നൊരു മാറ്റം സംഭവിക്കുന്നത് ഞാന്‍ സീരിയല്‍ ചെയ്യുന്നതോടെയാണ്. ആ കാലഘട്ടത്തില്‍ ഒട്ടേറെ അനുഭവങ്ങളുണ്ടായി. രസകരവും മറക്കാനാവാത്തതുമായ ജീവിതാനുഭവങ്ങള്‍. അവയോടുള്ള പ്രതികരണങ്ങള്‍ കഥകളായി വന്നപ്പോള്‍ എന്റെ എഴുത്തു ജീവിതത്തിന്റെ രണ്ടാം ഘട്ടം ശൈലിയുടെ കാര്യത്തില്‍ വളരെ ലളിതമാവുന്നുണ്ട്. അഭിനയത്തിന്റെ അതിരുകള്‍ എന്ന കഥയിലെത്തുമ്പോള്‍ രസകരമായൊരു സംഭവമുണ്ട്. ആ കഥയിലെ നായിക സിനിമയിലഭിനയിക്കാന്‍ വന്ന് ചീത്തപ്പേരുണ്ടാക്കുകയും ഒരു വീഡിയോ ലീക്കായി കുപ്രസിദ്ധി നേടുകയും ചെയ്യുന്നവരാണ്.നടിയുടെ വ്യക്തിത്വം അംഗീകരിച്ചുകൊണ്ടുള്ള കഥയായിരുന്നു അത്.അതു വന്ന ഓണപ്പതിപ്പില്‍ അക്ബര്‍കക്കട്ടിലിന്റെയും ഒരു കഥയുണ്ടായിരുന്നു. ഞാനതു വായിച്ചിരുന്നില്ല. പതിപ്പിറങ്ങിയപാടെ അക്ബറിന്റെ വിളി വന്നു.വിജയകൃഷ്ണന്റെ കഥാനായിക തന്നെയാണ് എന്റെ കഥയുടെയും വിഷയം എന്നു പറഞ്ഞു. പിന്നീട് വായിച്ചുനോക്കുമ്പോഴാണ്, അക്ബറിന്റെ അധ്യാപകാനുഭവ കഥയിലെ സ്‌കൂളില്‍ കുട്ടികള്‍ ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ കാണുന്ന വീഡിയോ എന്റെ കഥയിലെ നായികയുടേതാണ്!.അങ്ങനെ പിന്നീടെഴുതിയ കഥകളില്‍ അമൂര്‍ത്തത ഏറെ കുറഞ്ഞ് റിയാലിറ്റിക്ക് പ്രാധാന്യവും പ്രാമുഖ്യവും വന്നിട്ടുണ്ട്. അവിടെ ആത്മഹാസത്തിന്റെ ഒരു തലം കൂടി വരുന്നുണ്ട്. സത്യത്തില്‍ ടിവി സീരിയല്‍ ചെയ്ത കാലത്ത് വായന പൂര്‍ണമായി ഇല്ലാതായതോടെ എനിക്കെന്തു സംഭവിച്ചു എന്നു വിലയിരുത്തിക്കൊണ്ടാണ്, രണ്ടാം വരവില്‍ ഉത്തരോത്തരം എന്ന കഥ എഴുതിത്തുടങ്ങുന്നത്. കാലം എങ്ങനെ ഒരാളെ കടന്നുപോകുന്നു എന്നടയാളപ്പെടുത്തുന്ന കഥയായിരുന്നു അത്.അപ്പോഴും ഇംഗ്‌ളീഷിലെ ഒരെഴുത്തുകാരന്റെയും വിദൂരഛായ പോലും എന്റെ കൃതികളില്‍ കാണാന്‍ നിങ്ങള്‍ക്കാവില്ല.

എഴുത്തുകാരനായ വിജയകൃഷ്ണന്റെ ഏറ്റവുമിഷ്ടപ്പെട്ട എഴുത്തുകാരനാരാണ്?

എനിക്ക് കസാന്‍സാക്കീസാണ് ഏറ്റവും പ്രിയങ്കരന്‍. വിക്ടോറിയ എഴുതിയ ന്യൂട്ട് ഹാംസണെയും ഇഷ്ടമാണ്.

ആ സമയത്ത് മാര്‍ക്കേസ് തരംഗമായിത്തുടങ്ങിയിട്ടില്ലേ?

ഇല്ല. ഇത് അതിനും മുമ്പാണ്. മാര്‍ക്കേസിനെപ്പറ്റി മലയാളി ആദ്യം വായിക്കുന്നത് എം.ടി വാസുദേവന്‍ നായരുടെ ആള്‍ക്കൂട്ടത്തില്‍ തനിയേ എന്ന യാത്രാവിവരണം പരമ്പരയായി വരുമ്പോഴാണ്. അതിലൊരു ലക്കത്തില്‍ ഇങ്ങനെ ഗബ്രിയല്‍ ഗാര്‍സിയ മാര്‍ക്കേസ് എന്നൊരെഴുത്തുകാരനെപ്പറ്റി പറയുന്നു.അദ്ദേഹത്തി്‌ന്റെ വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ് എന്ന കൃതി നേടിയ വിജയത്തെപ്പറ്റിയും. അതുവായിച്ച് ഞാനാദ്യം ചെയ്തത് പബ്‌ളിക്ക് ലൈബ്രറിയില്‍ ചെന്ന് ആ പുസ്തകം തിരയുകയാണ്. ഭാഗ്യത്തിന് പുസ്തകം അപ്പോഴേക്കവിടെ എത്തിയിരുന്നു. വായിച്ചുതീരുന്നതോടെ ഞാന്‍ അദ്ദേഹത്തെയും ഇഷ്ടപ്പെട്ടുതുടങ്ങി. അല്ലെങ്കിലും എന്റെ ഇഷ്ടങ്ങള്‍ അമേരിക്കന്‍ സാഹിത്യകാരന്മാരിലായിരുന്നില്ല. ഇംഗ്‌ളീഷിനു പുറത്ത് മറ്റു ഭാഷകളില്‍ എഴുതുന്നവരോടായിരുന്നു താത്പര്യം. റഷ്യ, നോര്‍വേ, ഗ്രീക്ക് എന്നിവിടങ്ങളിലെ രചനകളായിരുന്നു ഇഷ്ടം. അങ്ങനെയാണ് കസാന്‍സാക്കീസിനെയൊക്കെ ഇഷ്ടപ്പെട്ടത്. പിന്നീട് ലാറ്റിനമേരിക്കന്‍ സാഹിത്യവും എനിക്കു പ്രിയപ്പെട്ടതായി. ഘടനാപരമായും പ്രമേയപരമായും ഞാനവരുടെ രചനകളെ ചേര്‍ത്തുപിടിക്കാനിഷ്ടപ്പെട്ടു. കാരണം അവരുടെ രചനകളില്‍ ജീവിതമുണ്ടായിരുന്നു. രൂപശില്‍പത്തികവുകൊണ്ടു മാത്രം എനിക്കൊരു സാഹിത്യകൃതിയെ അംഗീകരിക്കാനാവില്ല. ഭാവശില്‍പത്തികവു മാത്രം കൊണ്ടുമാവില്ല. ഭാവമാവശ്യപ്പെടുന്ന രൂപശില്‍പമുള്ള കൃതികളോടാണ് സിനിമയിലെന്നോണം സാഹിത്യത്തിലും താല്‍പര്യം. അതുകൊണ്ടാണ് ലാറ്റിനമേരിക്കന്‍, ഗ്രീക്ക്, റഷ്യന്‍ സാഹിത്യത്തെ ഇഷ്ടപ്പെടുന്നത്.

നിരൂപകന്‍ എന്ന നിലയ്ക്കായാലും സാഹിത്യകാരനെന്ന നിലയ്ക്കായാലും എഴുത്തു കൊണ്ടു മാത്രം ജീവിക്കാനാവും എന്നു തെളിയിച്ച ആളാണ് താങ്കള്‍. അന്നത്തെ കാലത്ത് ഇതൊരല്‍പം സാഹസമായിരുന്നില്ലേ?

തീര്‍ച്ചയായും. ഞാനിപ്പോള്‍ ഓര്‍ക്കാറുണ്ട്. സാഹിത്യത്തിലും തിളങ്ങുന്ന മറ്റുള്ളവരെപ്പോലെ സ്ഥിരവരുമാനമുള്ളൊരു ജോലി ഉണ്ടായിരുന്നെങ്കിലെന്ന്. ഇത്രമാത്രം വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന്. എഴുത്തുകൊണ്ടു മാത്രം ജീവിക്കാനാവണമെങ്കില്‍ എഴുത്തുകാരന് അത്രമേല്‍ വായനക്കാരുണ്ടാവണം. എനിക്ക് ഇക്കാര്യത്തില്‍ ബഹുമാനം തോന്നിയിട്ടുള്ളത് പെരുമ്പടവം ശ്രീധരനോടാണ്. എഴുത്തുകൊണ്ടു മാത്രം ജീവിക്കാമെന്നു കാണിച്ചുതരികയും എഴുതിത്തുടങ്ങുന്ന കാലത്തു തന്നെ വിവാഹിതനായി കുടുംബത്തിന്റെ പ്രാരാബ്ധം കൂടി ഏറ്റെടുക്കുകയും ചെയ്ത സാഹസികനാണദ്ദേഹം. ഇപ്പോള്‍ പക്ഷേ, സുരക്ഷിതമായ ജോലിയുപേക്ഷിച്ചും മുഴുവന്‍ സമയം എഴുത്തു സ്വീകരിക്കുന്ന പലരുമുണ്ട്, ഏറെ വായനക്കാരുള്ള ഇന്ദുഗോപനെപ്പോലുള്ളവര്‍. അവര്‍ക്ക് അത്രയേറെ ആരാധകരും വായനക്കാരുമുള്ളതുകൊണ്ടാണതു സാധിക്കുന്നത്. ഞാന്‍ അത്രയ്ക്കധികം വായിക്കപ്പെടുന്ന എഴുത്തുകാരനല്ല. അതെനിക്കറിയാം. എന്നാല്‍ കുറെയൊക്കെ വായനക്കാരുണ്ടു താനും. എന്നാല്‍ നിരൂപകന്‍ എന്ന നിലയ്ക്കും ചലച്ചിത്രചരിത്രകാരന്‍ എന്ന നിലയ്ക്കുമാണ് എനിക്ക് വായനക്കാരേറെ.

ആത്മവിമര്‍ശനത്തിലും കടുകിടെ വിട്ടുവീഴ്ചയില്ലാത്ത വിജയകൃഷ്ണന്റെ 52-ാമത്തെ പുസ്തകമാണ് ആത്മാനുഭവക്കുറിപ്പുകളുടെ ലഘുസമാഹാരമായ ശിവപുരത്തെ ശാന്തിക്കാരന്‍. ഇക്കഴിഞ്ഞ നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തില്‍ പ്രകാശിതമായ ആ പുസ്തകവും നല്ല നിലയ്ക്കു തന്നെ വിറ്റുപോകുമ്പോള്‍, എഴുത്തില്‍ അമ്പതിന്റെ നിറവില്‍ ഇനിയുമെഴുതാനിരിക്കുന്ന പ്രമേയങ്ങളെയും സിദ്ധാന്തങ്ങളെയും മനസിലിട്ടു നീറ്റുകയാണ് എഴുത്തുകാരന്‍.

Wednesday, March 12, 2025

നാരായണീന്റെ മൂന്നാണ്‍മക്കള്‍: ഹൃദയം മുറിക്കുന്ന സ്‌നേഹനോവുകള്‍

 
ഒരേ വാര്പ്പില് പകര്പ്പെടുത്ത് അമിത വയലന്സിന്റെയും മയക്കുമരുന്നിന്റെയും ഓവര്ഡോസില് ഒന്നിനുപിറകെ ഒന്നായി മലയാളത്തില് സിനിമകളിങ്ങനെ പടച്ചുവിടുന്നതിനിടെ ചില കുറ്റകൃത്യങ്ങള് കൂടി ഉണ്ടായപ്പോള് ചര്ച്ചയുടെ വഴിത്താര അങ്ങോട്ടായത് സ്വാഭാവികം. സിനിമ കുടുംബവും ജീവിതവും വിട്ട് മയക്കുമരുന്നിലും മദ്യത്തിലും വയലന്സിലുമായി എന്നതു സത്യം. പക്ഷേ, ആ മലവെള്ളപ്പാച്ചിലിനിടെ മനസിനെ സ്പര്ശിക്കുന്ന, സിനിമയില് നിഖില് എന്ന എന് ആര് ഐ യുവാവ് പറയുന്നതുപോലെ, നെഞ്ചില് എന്തോ കുത്തുന്നതുപോലെ അനുഭവിപ്പിക്കുന്ന സിനിമകളും ഉണ്ടാവുന്നുണ്ട എന്നതു കാണാതെ പോയ്ക്കൂടാ.

എനിക്കു തോന്നുന്നത്, ഒ ബേബിയുടെ കാര്യത്തിലെന്നോണം നാരയണീന്റെ മൂന്നാണ്മക്കള് എന്ന പേരും, പ്രീ റിലീസ് പബ്‌ളിസിറ്റിയുടെയും വേണ്ട പ്രചാരത്തിന്റെയും കുറവുമാവണം ശരണ് വേണുഗോപാലിന്റെ ഈ സിനിമയ്ക്ക് വേണ്ടത്ര ജനശ്രദ്ധ നേടാനാവാതെ പോയത്. ഇതുപോലൊരു സിനിമയ്ക്ക് ഒരിക്കലും ചേര്ന്നതായിരുന്നില്ല ഇതിന്റെ പോസ്റ്ററുകളും ശീര്ഷകരൂപകല്പനയും. പരസ്യപ്രചാരണത്തിന് ഒരു സിനിമയെ വ്യക്തമായി പ്രതിഷ്ഠിക്കുന്നതില് നിര്ണായക പങ്കുണ്ട്. അതു ബോധ്യപ്പെടുത്തുന്നതാണ് ഈ സിനിമയുടെ വിധി.
തീയറ്ററില് ചെന്നു കണ്ടില്ലല്ലോ എന്ന സങ്കടം മനസില് വിങ്ങലായിത്തീര്ന്ന കാഴ്ചാനുഭവം. അതാണ് നാരയണീന്റെ മൂന്നാണ്മക്കള്. ഇതേ പ്രമേയപശ്ചാത്തലത്തില് മലയാളത്തില് തന്നെ മുമ്പ് സിനിമകളുണ്ടായിട്ടുണ്ട്. സ്വര്ഗം തുറക്കുന്ന സമയം എന്ന കഥയെ ആസ്പദമാക്കി എം.ടി രചിച്ച് ഐവിശശി സംവിധാനം ചെയ്ത ആള്ക്കൂട്ടത്തില് തനിയേ, പദ്മരാജന് എഴുതി സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസം, എം.ടിയുടെ തന്നെ അഭയം തേടി, ഒരര്ത്ഥത്തില് ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് എന്നിവയൊക്കെ ഈ ജനുസില് പെടുന്ന സിനിമകള് തന്നെ. എന്നാല് ശരണ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാണ്മക്കള് വേറിട്ടതാവുന്നത് ധ്വനിസാന്ദ്രമാര്ന്ന അതിന്റെ ദൃശ്യപരിചരണം കൊണ്ടാണ്. കയ്യൊതുക്കമുള്ള ഒരു സംവിധായകനെ ചിത്രത്തിന്റെ ആദ്യ ഫ്രെയിം മുതല് അവസാന ഫ്രെയിം വരെ നേരിട്ടനുഭവിക്കാവുന്ന സിനിമ.
ചിത്രത്തിലെ ജോജു അവതരിപ്പിക്കുന്ന സേതുവിനെ എനിക്കെന്റെ അമ്മയുടെ കുടുംബത്തില് നേരിട്ടറിയാം. ഒരാളല്ല, കൃത്യമായി പറഞ്ഞാല് രണ്ടു തലമുറയിലായി മൂന്നാളെ. കുടുംബത്തിനു വേണ്ടി അവിവാഹിതനായി ആര്ക്കും വേണ്ടിയല്ലാതെ ജീവിക്കുന്നവര്. അയാള് കുട്ടികളോട് പറയുന്നൊരു സംഭാഷണമുണ്ട്-എഫിമെറല് എന്നൊരു വാക്കുണ്ട് ഇംഗ്‌ളീഷില്. മനുഷ്യബന്ധങ്ങളെപ്പറ്റി പറയാന് അതാണ് ഏറ്റവും പറ്റിയ വാക്കെന്ന്. കുടുംബബന്ധങ്ങളുടെ നിഗൂഢ സങ്കീര്ണതയെ ഇതിലുമധികം വിവരിക്കാന് ആര്ക്കുസാധിക്കും?
പുതുതലമുറയിലെ ശ്രദ്ധേയയായ ഗാര്ഗ്ഗി അനന്തനും തോമസ് മാത്യുവും അവതരിപ്പിച്ച ജ്യേഷ്ഠാനുജ മക്കളെയും എനിക്കറിയാം. (ഫാസിലിന്റെ എന്നെുന്നും കണ്ണേട്ടന്റെ കണ്ടശേഷം ഇത്രയും വൈകാരികമായൊരു ബന്ധം മലയാളത്തില് കണ്ടിട്ടില്ല.)സുരാജന്റെ ഭാസ്‌കറെയും അലന്സിയറിന്റെ വിശ്വനാഥനെയും ഞാനറിയും. ഷെല്ലി കിഷോറിന്റെ നഫീസയെയും ഞാന് കണ്ടിട്ടുണ്ട്. എന്തിന് എന്റെ തന്തവൈബില് എം,ശ്രീലക്ഷ്മിയുടെ ധന്യയേയും ഫ്രീക്കന് ജോക്കിയേയും ഞാന് ഇപ്പോഴും കാണുന്നതാണ്.
വ്യക്തിത്വമുള്ള കഥാപാത്രനിര്മ്മിതി, മികച്ച കാസ്റ്റിങ്, ഒച്ചപ്പാടും ബഹളവുമില്ലാത്ത ഏകാഗ്രതയോടെയുള്ള ആവിഷ്‌കാരം. മത്സരിച്ചുള്ള അഭിനയം. ഇതെല്ലാം ഈ സിനിമയുടെ മേന്മകളാണ്. വല്ലാതെ ഇഷ്ടമായത് അപ്പു ഭാസ്‌കറിന്റെ ഛായാഗ്രഹണവും രാഹുല് രാജിന്റെ പശ്ചാത്തലസംഗീതവുമാണ്. മാസ്റ്റേഴ്‌സിന്റേതിനു സമാനമായ ഫ്രെയിമുകളും മൂവ്‌മെന്റുകളുമാണ് അപ്പു ഈ സിനിമയ്ക്കായി വിന്യസിച്ചിട്ടുള്ളത്. നാളിതുവരെ അടിപൊളി, തട്ടുപൊളിപ്പന് പാട്ടുകളും കാതടപ്പിക്കുന്ന സംഗീതവും മാത്രം കേട്ടിട്ടുള്ള രാഹൂല്രാജില് നിന്ന് ഇങ്ങനെയൊരു റീ റെക്കോര്ഡിങ് സത്യത്തില് പ്രതീക്ഷിച്ചതല്ല.
നാരായണീന്റെ മൂന്നാണ്മക്കള്ക്ക് നവതലമുറ ക്‌ളീഷേവാദ നിരൂപകരുടെ വിമര്ശനമുണ്ടായിട്ടുണ്ട്. എന്നാല് എനിക്കു തോന്നിയത്, മായാനദി, അന്നയും റസൂലും, ഭീഷ്മപര്വം തുടങ്ങിയ അസംഖ്യം സിനിമകളെ ക്‌ളീഷേവാദത്താല് നിരാകരിക്കാതിരിക്കാമെങ്കില്, അവതരണത്തിലെ ധ്യാനാത്മകതകൊണ്ടും ധ്വന്യാത്മകത കൊണ്ടും ഈ സിനിമയേയും സ്വീകരിക്കാവുന്നതേയുള്ളൂ എന്നാണ്‌
തീയറ്ററില് കാണാനാവാത്ത നിരാശ കുറ്റബോധത്തോടെ ആവര്ത്തിച്ചുകൊണ്ടും അതിനുള്ള അവസരം തരാത്ത നിര്മ്മാതാക്കളോടും വിതരണക്കാരോടും പരിഭവം തുറന്നുപറഞ്ഞുകൊണ്ടും അടിവരയിട്ടു പറയട്ടെ, ഇത്രയും ഹൃദയസ്പര്ശിയായ ഒരു കുടുംബസിനിമ കണ്ടിട്ട് നാളുകളായി. ശരണില് വലിയ പ്രതീക്ഷയുണ്ട്. ആടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു.

Friday, February 28, 2025

Epitaph on Prof Sreevarahom Balakrishnan published in Prasadhakan monthly March 2025 issue

അടയാളപ്പെടുത്തേണ്ട ഒരു ജീവിതം
എ.ചന്ദ്രശേഖര്‍ 
ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിനെ പറ്റി ഞാന്‍ ആദ്യം കേള്‍ക്കുന്നത് സ്‌കൂളില്‍ പഠി്ക്കുമ്പോഴാണ്.അന്ന് ഞങ്ങളുടെ തൊട്ടയല്‍പ്പക്കത്ത്, ഇന്ന് എസ് പി ഗ്രാന്‍ഡ് ഡെയ്‌സ് ഇരിക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഉമാഭവന്‍ എന്ന വിശാല മായ പറമ്പിനു നടുവിലെ പഴയ ഓടിട്ട വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന, പിന്നീട് ഞങ്ങളുടെ അടുത്ത കുടുംബസുഹൃത്തുക്കളും ബന്ധുക്കളുമായി മാറിയ കുടുംബത്തിലെ നാലു മക്കളില്‍ ചിലര്‍ പറഞ്ഞുകേട്ടാണ്. അതിലൊരാള്‍ ഇന്ന് മുംബൈയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ഷാജി വിക്രമന്‍. ഏറ്റവും ഇളയയാള്‍ മീനു എന്നു ഞങ്ങളെല്ലാം വിളിക്കുന്ന ഷീല പിയുടെ അധ്യാപകനായിരുന്നു അദ്ദേഹം. മൂത്ത ചേച്ചി ഷീജച്ചേച്ചിയേയും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ടോ എന്നോര്‍മ്മയില്ല. പ്രതിഭാധനനായ വലിയ എഴുത്തുകാരനും അസാമാന്യനായ അധ്യാപകനും എന്നൊരു പ്രതിച്ഛായയാണ് നേരിട്ടു കണ്ടിട്ടില്ലാത്ത അദ്ദേഹത്തെ പറ്റി അന്നേ മനസിലുറച്ചത്. പിന്നീട് കൗമാരയൗവനങ്ങളില്‍ കലാകൗമുദിയും ഫിലിം മാഗസിനും ഒക്കെ വായിച്ചു തുടങ്ങിയപ്പോള്‍ ആ പേര് കുറേക്കൂടി മനസിലുറച്ചു. ദ് ഹിന്ദു പത്രം വരുത്തിത്തുടങ്ങിയപ്പോള്‍ ഇംഗ്‌ളീഷിലും ആ ബൈലൈന്‍ അച്ചടിച്ചതു വായിച്ചു. അക്കാലത്തെ പല മികച്ച സിനിമകളുടെയും പിന്നണിക്കാര്‍ക്കിടയില്‍ ആ പേര് വായിച്ചു. ചില പേരുകള്‍ അങ്ങനെയാണല്ലോ. നമുക്കടുപ്പമുള്ള ആരെങ്കിലും പറഞ്ഞും, അവര്‍ക്കടുപ്പമുണ്ടെന്നു കേട്ടും മനസില്‍ കയറിയാല്‍ പിന്നെ അവരെ പറ്റി കാണുമ്പോഴും കേള്‍ക്കുമ്പോഴും, ദാ നമ്മുടെ സ്വന്തം ആള്‍ എന്ന നിലയ്ക്ക് ഒരടുപ്പം തോന്നും. എനിക്കങ്ങനെ പലരെയും ഏറെ സ്വന്തപ്പെട്ടത് എന്ന നിലയ്ക്ക് തോന്നാറുണ്ട്. അങ്ങനെ തോന്നിയ ആളെ പിന്നീട് ജീവിതത്തില്‍ അടുത്തുപരിചയപ്പെട്ട അനുഭവങ്ങളും ധാരാളം. അത്തരത്തിലൊരു ബന്ധമാണ് ശ്രീവരാഹം ബാലകൃഷ്ണന്‍ സാറുമായി ഉണ്ടായത്.
കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍, പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ പുറത്തിറങ്ങിയ ലെനിന്‍ രാജേന്ദ്രന്റെ സ്വാതിതിരുന്നാള്‍(987)കണ്ടപ്പോഴാണ് ശ്രീവരാഹം ബാലകൃഷ്ണന്‍ എന്ന പേര് ആരാധനയോടെ ഹൃദയത്തില്‍ പതിയുന്നത്. അക്കാലത്ത് മനസിനെ വല്ലാതെ സ്പര്‍ശിച്ചൊരു ജീവചരിത്ര സിനിമയായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ സ്വാതി തിരുനാള്‍. തമിഴില്‍ ഭാരതീരാജ അവതരിപ്പിച്ച നടി രഞ്ജിനി നായികയായ ആദ്യ മലയാള ചിത്രം. കന്നട/ഹിന്ദി നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ അനന്ത് നാഗ് നായകനായ ബിഗ് ബജറ്റ് ചിത്രം. അതിന്റെ തിരക്കഥയെഴുതിയത് ശ്രീവരാഹം ബാലകൃഷ്ണനും ലെനിനും ചേര്‍ന്നാണ്.പിന്നീട് സിനിമയെപ്പറ്റി കൂടുതല്‍ ആഴത്തില്‍ വായിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യുന്ന കാലത്താണ് ശ്രീവരാഹം ബാലകൃഷ്ണന്‍ എന്ന എഴുത്തുകാരന് മലയാള സിനിമയുടെ നവഭാവുകത്വമുന്നേറ്റത്തിലുണ്ടായിരുന്ന നിര്‍ണായക പങ്കാളിത്തത്തെപ്പറ്റിയൊക്കെ അറിയുന്നത്. മലയാളത്തിന്റെ മഹാസംവിധായകന്‍ ശ്രീ അടൂര്‍ ഗോപാലകൃഷണനുമൊത്ത് അദ്ദേഹത്തിന്റെ ആദ്യ കഥാചിത്രത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ആ സിനിമയെപ്പറ്റി ഒരു പഠനപുസ്തകമിറക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ വിശദമായ അഭിമുഖത്തില്‍ ശ്രീവരാഹം സാറിനെപ്പറ്റി അത്രമേല്‍ ആദരവോടെയാണ് അദ്ദേഹം പരാമര്‍ശിച്ചത്. അദ്ദേഹത്തിന് സ്വന്തമായി ചില നിര്‍മ്മാണ സാമഗ്രികള്‍ സമ്മാനമായി ലഭിച്ച പ്രതിസന്ധി എന്ന ഹ്രസ്വചിത്രത്തിന്റെ രചയിതാവ് എന്ന നിലയ്ക്കും ബൗദ്ധികമായി നല്‍കിയ പിന്തുണയെന്ന നിലയ്ക്കും ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിനെപ്പറ്റി മതിപ്പോടെയാണ് അടൂര്‍ സാര്‍ സംസാരിച്ചത്. ചിത്രലേഖയുടെ പ്രവര്‍ത്തനത്തിലടക്കം അക്കാലത്ത് തലസ്ഥാനം കേന്ദ്രീകരിച്ചു നടന്ന സാംസ്‌കാരിക/സാഹിത്യ/സിനിമാ മുന്നേറ്റങ്ങളിലെല്ലാം ശ്രീവരാഹം ബാലകൃഷ്ണന്‍ എന്ന ദീര്‍ഘവീക്ഷണമുള്ള പ്രതിഭയുടെ നിശ്ബദ സഹകരണമുണ്ടായിരുന്നു എന്നത് അക്കാലത്തുള്ളവര്‍ തിരിച്ചറിഞ്ഞ സത്യം.ജേസി സംവിധാനം ചെയ്ത് പ്രേം നസീറും ഷീലയും അടൂര്‍ഭാസിയും മറ്റും അഭിനയിച്ച അശ്വതി (1974) എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിട്ടാണ് മലയാള സിനിമയില്‍ ബാലകൃഷ്ണന്റെ അരങ്ങേറ്റം. അതിനു മുമ്പ് സാഹിത്യവിഹായസില്‍ അറിയപ്പെടുന്ന പേരായിരുന്നു അദ്ദേഹം. പംക്തീകരാന്‍ എന്ന നിലയ്ക്ക് മുഖ്യധാരാപത്രങ്ങളില്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ലേഖനങ്ങളും പ്രശസ്തമായിരുന്നു അദ്ദേഹത്തിന്റെ കൂടി മേല്‍നോട്ടത്തില്‍ പുറത്തിറങ്ങിയ നവധാരയെന്ന സമാന്തര പ്രസിദ്ധീകരണത്തിലാണ് ആനന്ദിന്റെ മരണസര്‍ട്ടിഫിക്കറ്റ്, മാധവിക്കുട്ടിയുടെ രുഗ്മിണിക്കൊരു പാവക്കുട്ടി തുടങ്ങിയ കഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. എന്‍.എസ്.എസ്.കോളജിലെ സഹപ്രവര്‍ത്തകനായിരുന്ന സിഎന്‍എന്‍ ഭട്ടതിരിയുമായി ചേര്‍ന്ന് അദ്ദേഹം ആരംഭിച്ച ബീസ് ബുക്‌സ് ആണ് അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും ആദ്യമായി പുസ്തകരൂപത്തിലാക്കിയത്.
ചിത്രലേഖാകാലം മുതല്‍ക്കെ അടൂരും അരവിന്ദനും കെ.പി.കുമാരനുമടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശ്രീവരാഹം ബാലകൃഷ്ണനാണ് ചലച്ചിത്ര കുതൂഹിയായ ഹരികുമാര്‍ എന്ന സര്‍ക്കാര്‍ ജീവനക്കാരനെ കുമാരന്റെ സഹായിയാവാന്‍ സഹായിച്ചതും തുടര്‍ന്ന് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതം തന്നെ രൂപപ്പെടുത്തിയതും. ഹരികുമാര്‍ സംവിധാനം ചെയ്തതില്‍ ഏറ്റവും വ്യത്യസ്തമായ, നെടുമുടി വേണു പൂര്‍ണിമ ജയറാം എന്നിവരഭിനയിച്ച സ്‌നേഹപൂര്‍വം മീരയുടെ തിരക്കഥാകൃത്ത് ശരിക്കും ബാലകൃഷ്ണനായിരുന്നു. എന്നാല്‍ ഇലവങ്കോട് ദേശം എന്ന ചിത്രത്തിലടക്കം ക്രെഡിറ്റില്‍ സംവിധായകനൊപ്പമോ, സംഭാഷണം എന്ന പേരിലോ  ഒതുങ്ങിനില്‍ക്കുന്നതില്‍ അല്‍പവും പരിഭവമുണ്ടായിരുന്നില്ല ബാലകൃഷ്ണന്‍ സാറിന്. ഒരുപക്ഷേ പ്രതിഭാധനരായി കാലം അടയാളപ്പെടുത്തിയ പല സംവിധായകരചയിതാക്കളുടെയും ഗോസ്റ്റ് തിരക്കഥാകൃത്തായിരുന്നു ബാലകൃഷ്ണന്‍ സാര്‍.
അദ്ദേഹത്തെ നേരിട്ടു പരിചയപ്പെടുന്നത്, വര്‍ഷങ്ങള്‍ക്കുശേഷം രണ്ടായിരത്തില്‍ മലയാള മനോരമയിലെ ഒന്‍പതുവര്‍ഷത്തെ സേവനശേഷം മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ വെബ് പോര്‍ട്ടലായ വെബ് ലോകം ഡോട്ട് കോമിന്റെ ചീഫ് സബ് എഡിറ്ററായി തിരുവനന്തപുരത്ത് ജോലിക്കെത്തുന്നതോടെയാണ്. അക്കാലത്ത്, തിരുവനന്തപുരം പ്രസ്‌ക്‌ളബിനടുത്ത് എന്‍എസ്എസ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിന് പിന്നിലായി തുളസീവനം രാമചന്ദ്രന്‍ നായരുടെ വീട്ടിലേക്കുള്ള വഴിക്കരികിലുള്ള കെട്ടിടത്തിലായിരുന്നു വെബ് ലോകത്തിന്റെ ഓഫീസ്. പ്രസ്‌ക്‌ളബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിലെ കുട്ടികള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള ഒരു കേന്ദ്രമായി പതിയെ അതു മാറി. തിയറിയേക്കാള്‍ പ്രായോഗിക പരിശീലനം ലിഭിക്കാന്‍ ഏറെ സാധ്യതകള്‍ തുറന്നിട്ട സ്ഥാപനമായിരുന്നു വെബ് ലോകം. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തനം കരിയറാക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നല്ലൊരു പങ്കും ക്‌ളാസില്ലാത്ത സമയങ്ങളില്‍ അവിടെ പണിക്കുവന്നു. അക്കൂട്ടത്തിലൊരാളായിരുന്നു ബി ശ്യാംകൃഷ്ണന്‍. ഇന്റേണിയായി വന്ന് എഴുത്തിന്റെ സവിശേഷത കൊണ്ട് പെട്ടെന്ന് ഞങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയ മെലിഞ്ഞുണങ്ങിയ ചെറുപ്പക്കാരന്‍ ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിന്റെ മകനാണെന്നറിയുന്നത് ഒന്നുരണ്ടു ദിവസം കഴിഞ്ഞാണ്. സ്വതേ നാണം കുണുങ്ങിയായ ശ്യാം അത്തരം പരിചയപ്പെടുത്തലൊന്നും നടത്താറില്ല. ശ്രീവരാഹം സാറും തിരക്കഥാകൃത്ത് പി.ബാലചന്ദ്രനും തമ്മിലുള്ള ബന്ധവും ശ്യാമിലൂടെയാണറിഞ്ഞത്. അന്ന് ഏഷ്യാനെറ്റില്‍ ഹിറ്റായ ലോകത്തെ ആദ്യത്തെ ടിവി കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ആയ മുന്‍ഷിയുടെ ആദ്യകാല രചയിതാക്കളിലൊരാളായിരുന്നു ശ്യാം. ശ്യാമിന്റെ പിതാവെന്ന നിലയ്ക്ക് പല ദിവസങ്ങളിലും ബാലകൃഷ്ണന്‍ സാര്‍ ഓഫീസില്‍ എത്തുമായിരുന്നു. എഡിറ്ററായിരുന്ന ടി ശശിമോഹനുമായും ഏറെ പരിചയമുള്ള ഡോ രാധിക സി നായരുമായും ശ്രീദേവി എസ് കര്‍ത്തയുമായുമെല്ലാം സംസാരിച്ചിരിക്കും. അക്കൂട്ടത്തിലാണ് ഞാനും പരിചയപ്പെടുന്നത്. ശ്യാം പിന്നീ്ട് എനിക്കേറെ അടുപ്പമുള്ള സുഹൃത്തുക്കളിലൊരാളായി. ആയിടയ്ക്കു തന്നെയാണ് ശ്രീവരാഹം സാര്‍ ഗവര്‍ണറുടെ പബ്‌ളിക് റിലേഷന്‍സ് ഓഫീസറാവുന്നത്. 
ഇതിനിടെയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ ചെയര്‍മാനും കെ.വി.മോഹന്‍കുമാര്‍ സെക്രട്ടറിയുമായി സംസ്ഥാന ചലച്ചിത്ര അക്കാദമി പുനസംഘടിപ്പിക്കുന്നത്. ജി.കാര്‍ത്തികേയനാണ് അന്ന് സാംസ്‌കാരികവകുപ്പുമന്ത്രി. ആ കാലത്താണ് ചലച്ചിത്ര അക്കാദമി ആദ്യമായി അനൗപചാരിക ഗവേഷണങ്ങള്‍ക്ക് ഫെലോഷിപ്പ് ഏര്‍പ്പെടുത്തുന്നത്. ഞാനും അപേക്ഷിച്ചു. സിനിമയിലെ സ്ഥലകാലങ്ങള്‍ എന്നതായിരുന്നു വിഷയം. അഞ്ചു ഫെലോഷിപ്പില്‍ ഒന്ന് എനിക്കായിരുന്നു. ഡോ സി എസ് വെങ്കിടേശ്വരന്‍, മാങ്ങാട് രത്നാകരന്‍, പി എന്‍ ശ്രീകുമാര്‍, മധുകുമാര്‍ എന്നിവരായിരുന്നു മറ്റുള്ളവര്‍. ഞാന്‍ എന്റെ ഗവേഷണത്തിന് ഗുരുവായി സ്വീകരിച്ചത് ശ്രീവരാഹം സാറിനെയാണ്. അതിനുള്ള അനുമതി പത്രവും അദ്ദേഹം നല്‍കി. ഗവേഷണ വിഷയത്തില്‍ ഇംഗ്ളീഷ് മൂലകൃതികള്‍ തന്നെ വായിക്കണമെന്നും അവയില്‍ നിന്നു തന്നെ ഉദ്ധരിക്കണമെന്നുമാണ് അദ്ദേഹം ആദ്യമായി ആവശ്യപ്പെട്ടത്. കരടാക്കിയാല്‍ നോക്കി തിരുത്താമെന്നും പറഞ്ഞു.
ജോലിയുടെ തിരക്കിനിടയില്‍ ഗവേഷണമിഴഞ്ഞു. അങ്ങനിരിക്കെയാണ് ഫെലോഷിപ്പിന്റെ ആദ്യ ഗഡു അനുവദിക്കും മുമ്പ് ഗവേഷകര്‍ വിദഗ്ധരുടെ ഒരു തുറന്ന വേദിയില്‍ ഗൈഡുകളുമായി വന്ന് അവരുടെ ഗവേഷണരീതിശാസ്ത്രവും മറ്റും പരസ്യമാക്കണമെന്നൊരു അറിയിപ്പ് അക്കാദമിയില്‍ നിന്നു ലഭിക്കുന്നത്. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ പത്തമ്പതുപേരുള്ളൊരു വലിയ സദസിനു മുന്നിലാവണം അവതരണം. കെ.ജി ജോര്‍ജ്ജ്, കെ പി കുമാരന്‍ മധു ഇറവങ്കര, റോസ്‌മേരി, കെ കെ ചന്ദ്രന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ നിറഞ്ഞ സദസ്. ഞാന്‍ ശ്രീവരാഹം സാറിനെ ബന്ധപ്പെട്ടു. എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം അമ്പിനും വില്ലിനും അടുക്കുന്നില്ല. ഗവേഷണം എന്നത് രഹസ്യാത്മകമായൊരു പ്രക്രിയയാണെന്നും പ്രബന്ധാവതരണമെന്നത് അവസാനഘട്ടത്തില്‍ ഓപ്പണ്‍ ഡിഫന്‍സ് പോലുള്ള അവതരണമാവണമതെന്നുമായിരുന്നു ന്യായം. ഗവേഷണപൂര്‍വ അവതരണം എന്ന സിദ്ധാന്തത്തോടേ അദ്ദേഹത്തിനു യോജിക്കാനായില്ല. തന്റെ എതിര്‍പ്പ് രേഖാമൂലം തന്നെ അദ്ദേഹം അക്കാദമിയെ അറിയിച്ചു.പക്ഷേ എന്നോടു പറഞ്ഞു-ഈ പരിപാടിക്കു ഞാന്‍ കൂട്ടുനില്‍ക്കില്ല എന്നേയുള്ളൂ. അതിനര്‍ത്ഥം ഞാന്‍ ചന്ദ്രശേഖരന്റെ ഗൈഡായിരിക്കില്ല എന്നല്ല. ചന്ദ്രശേഖരന് എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചോളൂ ഞാന്‍ സഹായിക്കാം. ഒടുവില്‍ അദ്ദേഹത്തെ ഗൈഡാക്കി വച്ചുകൊണ്ടുതന്നെ ഈ അവതരണത്തിന് എന്നോടൊപ്പം ഗൈഡിന്റെ പ്രതിപരുഷനാവാന്‍ ഛായാഗ്രാഹകനായ ശ്രീ സണ്ണി ജോസഫിനെ അക്കാദമി ചുമതലപ്പെടുത്തി. അങ്ങനെ ആ അവതരണം നടന്നു എങ്കിലും ഏറെ ആഗ്രഹിച്ചതുപോലെ എനിക്കദ്ദേഹത്തിനു കീഴില്‍ ആ ഗവേഷണം പൂര്‍ത്തിയാക്കാനായില്ല. കാരണം അപ്പോഴേക്കാണ് അടൂരും സാംസ്‌കാരിക മന്ത്രി ജി കാര്‍ത്തികേയനുമായി തെറ്റുന്നത്. അവര്‍ തമ്മിലുള്ള വാക്കുതര്‍ക്കം അക്കാലത്തെ ചൂടുള്ള വാര്‍ത്താപരമ്പരയുമായി. അതിനൊടുവില്‍ അടൂര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, സതീഷ് ബാബു പയ്യന്നൂര്‍ തുടങ്ങിയവര്‍ അക്കാദമിയില്‍ നിന്നു രാജിവച്ചു. ആരോപണ പ്രത്യാരോപണങ്ങളുടെ കൂട്ടത്തില്‍, എന്നെ വ്യക്തിപരമായി കൂടി പരിചയമുണ്ടായിരുന്ന ശ്രീ കാര്‍ത്തികേയന്‍, ഫെലോഷിപ്പുകള്‍ അടൂരിന്റെ പിണിയാളുകള്‍ക്കാണ് കൊടുത്തത് എന്ന് പറഞ്ഞതില്‍ പ്രതിഷേധിച്ച് ഞാന്‍, മധുച്ചേട്ടന്‍ എന്ന കുങ്കുമം നാന പത്രാധിപസമിതിയംഗം കെ സി മധുകുമാര്‍ തുടങ്ങിയവര്‍ പ്രബന്ധം സമര്‍പ്പിക്കേണ്ട എന്നു തീരുമാനിച്ചു. അങ്ങനെ പൂര്‍ണമായി അര്‍ഹത കൊണ്ട് ലഭിച്ച ആ അവസരം നഷ്ടപ്പെട്ടു. പക്ഷേ, രണ്ടു ഗുണമുണ്ടായി. ഒന്ന് ശ്രീവരാഹം ബാലകൃഷ്ണന്‍ സാറും ഞാനുമായി നല്ല ബന്ധമുടലെടുത്തു എന്നതാണ്. രണ്ടാമത്തേത്, അന്നാ ഫെലോഷിപ്പിനു വേണ്ടി തുടങ്ങിയ ഗവേഷണം ഏഴുവര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ അമൃത ടിവിയുടെ വാര്‍ത്താവിഭാഗം ഉപമേധാവിയായിരിക്കെ ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍ എന്ന പേരില്‍ പുസ്തകമാവുകയും അതിന് സംസ്ഥാന അവാര്‍ഡ് ലഭിക്കുകയും ചെയ്തു എന്നതാണ്. ഒരുപക്ഷേ അന്നാ ഫെലോഷിപ്പ് ലഭിച്ചെങ്കില്‍ എനിക്കാ പുരസ്‌കാരം ലഭിച്ചേക്കുമായിരുന്നില്ല.
ശ്യാംകൃഷ്ണന് മാതൃഭൂമി വെബ് പോര്‍ട്ടല്‍ തുടങ്ങിയപ്പോള്‍ അവിടെ ജോലി ലഭിക്കാനും ഒരു ചെറിയ പങ്കുവഹിക്കാന്‍ എനിക്കുസാധിച്ചു. ശ്യാമിന്റെ വിവാഹത്തിനും ശ്യാം എഴുതിയ നാടകത്തിന്റെ അവതരണത്തിനും മറ്റുമായിട്ടാണ് പിന്നീട് ശ്രീവരാഹം സാറിനെ ഞാന്‍ കാണുന്നത്. കാരണം, അമൃത കാലത്തിനു ശേഷം ഞാന്‍ വീണ്ടും ജോലിസംബന്ധിയായി തിരുവനന്തപുരം വിട്ട് കോട്ടയത്തേക്കു മാറിക്കഴിഞ്ഞിരുന്നു. അപാര ഓര്‍മ്മയായിരുന്നു അദ്ദേഹത്തിന് എന്ന ശ്രീവരാഹം സാറിനെ കണ്ടപ്പോഴെല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. 
തിരുവനന്തപുരത്ത് സൂര്യകൃഷ്ണമൂര്‍ത്തിയുടെ വീടിനോടു ചേര്‍ന്ന ഗണേശം ഓപ്പണ്‍എയര്‍ തീയറ്ററില്‍ ശ്യാം എഴുതിയ നാടകത്തിന്റെ അവതരണം കാണാന്‍ ഭാര്യയുമൊത്ത് ചെന്നപ്പോള്‍ സാറുണ്‍ായിരുന്നു അവിടെ. ഏറെക്കാലം കഴിഞ്ഞു നേരില്‍ കാണുകയാണ്. നീണ്ട ഇടവേള കഴിഞ്ഞു കാണുമ്പോള്‍ അതിന്റെ സങ്കോചത്തോടെ നിന്ന എന്നെ ശ്യാം അച്ഛനു പരിചയപ്പെടുത്തി. അതെന്താ എനിക്കറിയില്ലേ ചന്ദ്രശേഖറിനെ എന്നെ ഗൈഡനാക്കിയ ആളല്ലേ? എന്നു ചോദിച്ച് കൃത്യമായ ഓര്‍മ്മ പുതുക്കി അദ്ദേഹം. എന്നെ ഞെട്ടിച്ചു. 
അവസാനമായി അദ്ദേഹത്തെ വിളിക്കുന്നത് രണ്ടുവര്‍ഷം മുമ്പാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിന്റെ അമ്പതാം വാര്‍ഷികത്തിന് സഹപ്രവര്‍കത്തകനായിരുന്ന ഗിരീഷ് ബാലകൃഷ്ണനോടൊപ്പം തയാറാക്കിയ സ്വയംവരം അടൂരിന്റെയും അനുവാചകന്റെയും എന്ന പുസ്തകത്തിലേക്ക് സാറിന്റെ ഒരു ലേഖനത്തിനു വേണ്ടിയായിരുന്നു അത്. ശ്യാമിനെയാണ് വിളിച്ചു കാര്യമവതരിപ്പിച്ചത്. അച്ഛന്‍ സഹകരിക്കുമോ എന്നറിയില്ലെന്ന ആമുഖത്തോടെയാണ് ശ്യാം ഫോണ്‍ അദ്ദേഹത്തിന് കൊടുത്തത്. തനിക്കാക്കാലമൊന്നും ഓര്‍മ്മയില്ലെന്നാണ് അദ്ദേഹം പഴുതടച്ചു പറഞ്ഞത്. ഏറെ നിര്‍ബന്ധിച്ചുനോക്കിയെങ്കിലും തന്നെ ഒഴിവാക്കണമെന്നു തന്നെ അദ്ദേഹം വിനയപൂര്‍വം ആവശ്യം തുടര്‍ന്നു. അങ്ങനെ അദ്ദേഹത്തെക്കൊണ്ട് എഴുതിക്കണമെന്നും അക്കാലത്തെപ്പറ്റി അദ്ദേഹത്തിന്റെ വാക്കുകളില്‍ അടയാളപ്പെടുത്തണമെന്നുമുള്ള ആഗ്രഹം നടക്കാത്ത സ്വപ്‌നമായി.




Friday, January 17, 2025

തിരയിടത്തിലെ കുമാരനാശാന്‍: കവി മുതല്‍ കവിത വരെ

(യോഗനാദം മഹകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദി പ്രത്യേക പതിപ്പ് 2025 ല്‍ എഴുതിയത്.)


എ.ചന്ദ്രശേഖര്‍


മഹാകവിത്രയങ്ങളില്‍ ഉള്‍പ്പെട്ട കുമാരനാശാനും മലയാള സിനിമയും തമ്മിലെന്ത് എന്നൊരു ചോദ്യത്തില്‍ത്തുടങ്ങാം. ആത്മീയതയുടെ മഷിയില്‍ മുക്കി അന്യാദൃശ കാവ്യങ്ങള്‍ രചിച്ച മഹാകവിയെ മലയാള ചലച്ചിത്രവേദി പലതലത്തിലും തരത്തിലും അതിന്റെ ഗാത്രത്തിലേക്ക് ആവഹിച്ചിട്ടുണ്ട് തൊണ്ണൂറ്റഞ്ചു വര്‍ഷത്തിനിടെ. കവിയുടെ കൃതി ചലച്ചിത്രമാക്കുകയും കവിയുടെ വരികള്‍ ഗാനങ്ങളാക്കുകയും വഴി മാത്രമല്ല, കവിയെത്തന്നെ കഥാപാത്രമാക്കിക്കൊണ്ടും മലയാള


സിനിമ അദ്ദേഹവുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. 1986ല്‍ പി.എ ബക്കര്‍ സംവിധാനം ചെയ്ത് മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള ദേശീയ ബഹുമതി നേടിയ ശ്രീനാരായണഗുരുവില്‍ ഗുരുവിന്റെ പ്രധാനശിഷ്യനെന്ന നിലയ്ക്ക് ആശാനും കഥാപാത്രമായി എന്നു മാത്രമല്ല, ആശാന്റെ അഞ്ചു കവിതാശകലങ്ങള്‍ അനുഗ്രഹീതനായ ജി.ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ അദ്ദേഹത്തിന്റെയും മാധുരിയുടെയും ശബ്ദത്തില്‍ ആലേഖനം ചെയ്തുപയോഗിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം ആര്‍.സുകുമാരന്‍ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത യുഗപുരുഷന്‍ എന്ന ചിത്രത്തിലും ആശാന്‍ കഥാപാത്രമായി. ജെ.സി.ഡാനിയല്‍ അവാര്‍ഡ് ജേതാവ് കെ.പി.കുമാരന്‍ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ (2022) ആശാന്റെ വ്യക്തിജീവിതത്തിലെ മറ്റൊരു മുഖം ദൃശ്യമാക്കിത്തന്ന ചലച്ചിത്രമാണ്. മാറ്റുവിന്‍ ചട്ടങ്ങളെ (1978) എന്ന ചിത്രത്തിനുവേണ്ടിബിച്ചുതിരുമല രചിച്ച് ജയവിജയ ഈണം പകര്‍ന്ന പല്ലനയാറ്റില്‍ നിന്നിന്നും മുഴങ്ങുമാ പല്ലവി കേട്ടുവോ ന്യായാസനങ്ങളെ പോലുളള ഗാനങ്ങളിലൂടെയും ആശാന്റെ അദൃശ്യസാന്നിദ്ധ്യം മലയാളസിനിമയില്‍ അനശ്വരത നേടി. ഇതിനൊക്കെ ഒപ്പം കൂട്ടിവായിക്കാവുന്ന, ആശാന് മലയാള സിനിമ നല്‍കിയ ദൃശ്യക്കാണിക്കയാണ് 1966ല്‍ പുറത്തിറങ്ങിയ കരുണ.

നൃത്തസംവിധായകന്‍ എന്ന നിലയ്ക്ക് മലയാള ചലച്ചിത്രവേദിയില്‍ ലബ്ധപ്രതിഷ്ഠനായ ഡാന്‍സര്‍ തങ്കപ്പനാണ് മഹാകവിയുടെ ഏറെ ശ്രദ്ധേയമായ ഇതേപേരിലുള്ള ഖണ്ഡകാവ്യത്തിന് ചലച്ചിത്രരൂപാന്തരം നല്‍കിയത്. ഗിരി മൂവീസിന്റെ പേരില്‍ അദ്ദേഹം തന്നെയാണ് സിനിമ നിര്‍മ്മിച്ചതും. സ്വാഭാവികമായി പാട്ടിനും നൃത്തത്തിനും പ്രാധാന്യം നല്‍കുന്ന ദൃശ്യസമീപനമായിരുന്നു കരുണയുടേത്.പ്രശസ്ത സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായരാണ് മഹാകവിയുടെ കവിതയെ അതിജീവിച്ച് സിനിമയ്ക്കുള്ള തിരക്കഥയും സംഭാഷണവും രചിച്ചത്. സര്‍ക്കാര്‍ കോളജില്‍ പഠിപ്പിക്കുകയായിരുന്ന ഒ.എന്‍.വി കുറുപ്പ് ബാലമുരളി എന്ന പേരില്‍ ചിത്രത്തിനുവേണ്ടി ഗാനങ്ങളെഴുതി. ദേവരാജനായിരുന്നു സംഗീതം. അദ്ദേഹം സ്വയമാലപിച്ച 

അനുപമകൃപാനിധിയഖിലബാന്ധവന്‍ ശാക്യ

ജിനദേവന്‍, ധര്‍മ്മരശ്മി ചൊരിയും നാളില്‍...

എന്നു തുടങ്ങുന്ന, ആശാന്‍ കാവ്യത്തിലെ 28 വരികളുടെ പശ്ചാത്തലത്തിലാണ് വാസവദത്തയെന്ന നായികയെ ചിത്രത്തില്‍ ആദ്യമവതരിപ്പിക്കുന്നത്. തമിഴ് സിനിമാലോകത്തെ വന്‍ താരമായിരുന്ന ദേവികയായിരുന്നു വാസവദത്തയായി തിരയിടത്തിലെത്തിയത്. എം.ജി.ആറിനും ശിവാജിഗണേശനും ജമിനിഗണേശനും ഒപ്പം നായികയായിട്ടുള്ള ദേവികയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമെന്നാണ് വാസവദത്ത വിലയിരുത്തപ്പെട്ടത്.

ബുദ്ധദര്‍ശനത്തിന്റെ മാനവമുഖം അനാവരണം ചെയ്യുന്നൊരു കഥയാണല്ലോ കരുണ. ഭൗതികസമ്പത്തിന്റെയും ശരീരസൗന്ദര്യത്തിന്റെയും അര്‍ത്ഥരാഹിത്യം വരച്ചുകാണിച്ച ഉദാത്തരചന. ഉത്തരമധുരാപുരി അടക്കിവാണ ഗണികയായ വാസവദത്തയെ കേന്ദ്രീകരിച്ചാണ് കവി കരുണയുടെ ഇതിവൃത്തം നെയ്‌തെടുത്തത്. ഉദ്യോഗസ്ഥര്‍ മുതല്‍ രാജാക്കന്മാര്‍ വരെ അവളുടെ കരുണാകടാക്ഷത്തിനായി കാത്തുനില്‍ക്കുന്ന കാലം. വീടുവീടാന്തരം ഭിക്ഷയെടുത്ത് ജീവിക്കുന്ന സുമുഖനും ശാന്തനുമായ ഉപഗുപ്തന്‍ എന്ന ബുദ്ധസന്യാസിയില്‍ ഒരിക്കലവള്‍ക്കു ഗാഢാനുരാഗം തോന്നുന്നു. തോഴിയെ വിട്ട് അദ്ദേഹത്തെ തന്റെ വസതിയിലേക്കു ക്ഷണിച്ചിട്ടും സമയമില്ല എന്നു പറഞ്ഞവളെ മടക്കുകയാണ് ഉപഗുപ്തന്‍. തന്നെ കാണാന്‍ വരാനുള്ളത്ര ധനമില്ലാത്തതാണ് കാരണമെന്നു കരുതിയ വാസവദത്ത ഉപഗുപ്തനില്‍ നിന്ന് അനുരാഗമാണ് ധനമല്ല മോഹിക്കുന്നതെന്നു പറഞ്ഞു വീണ്ടും തോഴിയെ അയയ്ക്കുകയാണ്. ലൗകികമായയില്‍ അത്രയേറെ ആണ്ട് സമനില തെറ്റിയ അവസ്ഥയിലാണവള്‍.എന്നാല്‍ സമയമായില്ല എന്ന പതിവു മറുപടിയോടെ ദൂതികയെ മടക്കുകയാണ് ഭിക്ഷു. ദിവസവും ആവര്‍ത്തിക്കുന്ന ഒരു നാടകമായി വാസവദത്തയുടെ ക്ഷണവും ഉപഗുപ്തന്റെ നിരാസവും.

അവളാവട്ടെ തൊഴിലാളിപ്രമാണിയുടെ സ്വാധീനത്തിലായി. അങ്ങനിരിക്കെയാണ് മധുരയില്‍ എത്തിച്ചേര്‍ന്ന ധനാഢ്യനായ ഒരു വിദേശവ്യാപാരിക്കു വാസവദത്തയില്‍ വലിയ ഭ്രമമാകുന്നത്. വാസവദത്തയ്ക്കും അയാളുടെ സമ്പത്തിന്റെയും പ്രതാപത്തിന്റെയും പ്രലോഭനങ്ങളെ അതിജീവിക്കാനായില്ല. വിദേശവ്യാപാരിയെ പ്രാപിക്കാന്‍ വേണ്ടി തൊഴിലാളിപ്രമാണിയെ ഒഴിവാക്കാന്‍ അവള്‍ തന്ത്രങ്ങള്‍ മെനഞ്ഞു. ഒരു ദിവസം തൊഴിലാളിപ്രമാണിയെ വധിച്ചു ജഡം ചാണകക്കുഴിയില്‍ കുഴിച്ചുമൂടി. 

തൊഴിലാളികളും ബന്ധുജനങ്ങളും അന്വേഷണം ആരംഭിച്ചു. വാസവദത്തയുടെ ബംഗ്‌ളാവിനടുത്തുള്ള ചാണകക്കുഴിയില്‍ നിന്നവര്‍ നേതാവിന്റെ ശരീരം കണ്ടെടുക്കുന്നു. കൊലക്കുറ്റമാരോപിക്കപ്പെട്ട വാസവദത്തയെ പിടികൂടി ന്യായാധിന്റെ മുന്നില്‍ ഹാജരാക്കി വിസ്താരിക്കുന്നു. ചെവിയും മൂക്കും കൈകാലുകളും ഛേദിച്ചു ചുടുകാട്ടില്‍ തള്ളാനായിരുന്നു വിധി.

ശരീരസൗന്ദര്യം കൊണ്ട് ആണുങ്ങളുടെ മനസും ബുദ്ധിയും കീഴടക്കിയിരുന്ന സുന്ദരി അങ്ങനെ കേവലമൊരു മാംസപിണ്ഡം മാത്രമായി കഴുകനും കുറുക്കനും ഇരയാകാന്‍ പാത്രത്തിന് ചുടുകാട്ടില്‍ ഉപേക്ഷിക്കപ്പെട്ടു. സേവകരെ ഏറെ  സ്‌നേഹിച്ചിരുന്ന അവരുടെ പരിചാരികകളില്‍ ഒരുവള്‍ മാത്രം വളോടുള്ള സ്‌നേഹാദരങ്ങള്‍കൊണ്ട് ചുടുകാട്ടില്‍ ചെന്നു മാംസപിണ്ഡം മാത്‌രമായ തന്റെ യജമാനത്തിയെ ശുശ്രൂഷിക്കുന്നു.നേരത്തേ ഉപഗുപ്തനെ വിളിക്കാന്‍ അയച്ചിരുന്ന തോഴിതന്നെയായിരുന്നു അവള്‍. 

ഈ സന്ദര്‍ഭത്തിലാണ് ഉപഗുപ്തന്‍ വാസവദത്തയെ ചെന്നുകാണുന്നത്. അപ്പോഴാണ് അവളെ കാണാന്‍ ബുദ്ധഭിക്ഷു എന്ന നിലയ്ക്ക് അയാളുടെ സമയമായത്.സ ഉപഗുപ്തനെ കണ്ട വാസവദത്ത തന്റെ വെട്ടിക്കളഞ്ഞ അവയവങ്ങള്‍ ഒരു തുണികൊണ്ടു മൂടാന്‍ തോഴിയോടാവശ്യപ്പെട്ടു. അവള്‍ ഉപഗുപ്തനോടു തന്റെ സൗന്ദര്യത്തെയും അപ്പോഴത്തെ ദുരന്തത്തെയും മറ്റും പറഞ്ഞു കേണു. ഉപഗുപ്തനാവട്ടെ ഭഗവാന്‍ ശ്രീബുദ്ധന്റെ ധര്‍മ്മശാസനത്തെ അവള്‍ക്കുപദേശിച്ചുകൊടുക്കുകയാണ്. ഭൗതികതയുടെ നിസാരതയും ആന്തരികമായ ആത്മീയതയുടെ പൊരുളും അയാളവള്‍ക്ക് ബോധ്യമാക്കിക്കൊടുക്കുന്നു.ഉപഗുപ്തന്റെ ധര്‍മ്മോപദേശം കേട്ട് അവളുടെ ഹൃദയം ശാന്തമായി. അദ്ധ്യാത്മികമായ ഒരു സുഖം അവളുടെ ശാരീരിക വേദനകളെ ശമിപ്പിച്ചു. ബുദ്ധന്‍, ധര്‍മ്മം, സംഘം ഈ മൂന്നില്‍ ശരണം പ്രാപിച്ച് തന്റെ പാപത്തിന്റെ ശിക്ഷയ്ക്കു ഭക്തിപൂര്‍വ്വം കീഴടങ്ങുന്നിടത്താണ് കരുണ കാവ്യം അവസാനിക്കുന്നത്; സിനിമയും.

അക്കാലത്തെ സിനിമാരീതികള്‍ക്കിണങ്ങുംവിധം നൃത്തസംഗീതനാടകത്തിന്റെ തിരരൂപാന്തരമെന്നോണം തന്നെയായിരുന്നു കരുണയുടെ ദൃശ്യസങ്കല്‍പനം. എന്നാല്‍, കമ്പോളത്തിന്റെ സ്വാധീനത്തില്‍ നിന്നു സംവിധായകന്‍ നടത്തിയ ഏറ്റവും ധീരവും സാഹസികവുമായൊരു വഴിമാറി നടത്തമാണ് കരുണ എന്ന സിനിമയുടെ ഏറ്റവും വലിയ വിജയം. പ്രേംനസീറും സത്യനും തിളങ്ങിനില്‍ക്കുന്ന കാലമാണെന്നോര്‍ക്കണം. അവരെയൊന്നും നായകനാക്കാതെ ഉപഗുപ്തന്‍ എന്ന നിര്‍ണായക കഥാപാത്രത്തിന്, അക്കാലത്ത് സിനിമികളിലെ വില്ലന്‍/പ്രതിനായകന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന കെ.പി.ഉമ്മറിനെയാണ് തങ്കപ്പന്‍ തെരഞ്ഞെടുത്തത്. നാടകാഭിനയപശ്ചാത്തലവും സാഹിത്യപശ്ചാത്തലവുമുള്ള ഉമ്മറാവട്ടെ ആ കഥാപാത്രത്തെ അനന്യമായ രീതിയില്‍ തന്നെ സ്വാംശീകരിക്കുകയും ചെയ്തു. മധു, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അടൂര്‍ ഭാസി, ശങ്കരാടി, ടി. കെ. ബാലചന്ദ്രന്‍, വിജയറാണി, ശാരദ, ശോഭന, രേണുക എന്നിവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിലെ അവതരിപ്പിച്ച താരങ്ങള്‍. 

കുമാരനാശാന്റെ കരുണയില്‍ നിന്നുള്ള ചില വരികള്‍ ദേവരാജന്റെ ഈണത്തില്‍ ചിത്രത്തിലുള്‍പ്പെടുത്തി. എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമടക്കം 11 ഗാനങ്ങളാണ് ഒ.എന്‍.വി. എഴുതിയത്. അതില്‍ ഉപഗുപതനെ അവതരിപ്പിച്ചുകൊണ്ട് ദേവരാജന്‍ പാടിയ സമയമായില്ലപോലും സമയമായില്ലപോലും മികച്ച ദാര്‍ശനികഗാനങ്ങളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു.ദേവരാജന്‍, യേശുദാസു്, കമുകറപുരുഷോത്തമന്‍, പി. സുശീല, പത്മം എന്നീ പിന്നണിഗായകരാണു ഗാനങ്ങളാലപിച്ചത്.മദ്രാസിലെ സത്യ, വീനസ,് അരുണാചലം എന്നീ സ്റ്റുഡിയോകളിലെ സെറ്റുകളിലായാണ് കരുണയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ചുടുകാട് അടക്കം സ്റ്റുഡിയോ ചുവരുകള്‍ക്കുള്ളില്‍ തന്നെ സെറ്റിടുകയായിരുന്നു. 

തഥാഗതന്റെ സുവിശേഷങ്ങള്‍ ഉത്തരമധുരാപുരി വീഥികളിലൂടെ പാടി കൊണ്ടു നീങ്ങുന്ന ബൗദ്ധഭിക്ഷുക്കളുടെ പദയാത്ര, ഉപഗുപ്തനെ കണ്ട മാത്രയില്‍ ആ സുന്ദരപുരുഷന് മനസ്സു തീറെഴുതിപ്പോയ വാസവദത്തയുടെ മോഹാവേശം, വാസവദത്തയും മുഖ്യകാമുകന്‍ താരാനാഥുമായുള്ള ശൃംഗാര ങ്ങള്‍, ഉപഗുപ്തന്റെ രൂപലാവണ്യം കണ്ട് അദ്ദേഹത്തില്‍ അഭിനിവേശം ജനിച്ച വാസവദത്തയുടെ പാരവശ്യങ്ങള്‍ താരാനാഥന്റെ നേതൃത്വത്തില്‍ നട ത്തിയ ദേവീപൂജ, ബലിവേദിക്കു ചുറ്റും ആവേശം അലയടിച്ചപ്പോള്‍ നിഷ്‌കളും ബലിമൃഗം അന്തം വിട്ടു നില്ക്കുന്നത്, ദുര്‍ഗയോടുള്ള ഭക്തിപാരവശ്യം സംഘനൃത്തത്തിലൂടെ കലിതുള്ളവ സ്‌നേഹസ്വരൂപനായ ഉപഗുപ്തന്‍ പെട്ടെന്നവിടെ പ്രത്യക്ഷപ്പെട്ട് ആടിനെ കാരുണ്യത്തോടെ തഴുകി ഉയര്‍ന്ന വാളും വികാരവും നാടകീയമായി താഴ്ത്തുന്നത്, വേശ്യയുടെ പാദ സ്പര്‍ശം കൊണ്ട് അശുദ്ധമാകാത്ത ദേവാലയം തഥാഗത ശിഷ്യന്മാരുടെ സാന്നിധ്യംകൊണ്ട ശുദ്ധമാകുന്നത്. ഹൈന്ദവപുരോഹിതന്മാര്‍ ഉപഗുപ്ത നെയും കൂട്ടരെയും പുണ്യാഹം തളിച്ചു പുറത്താക്കുന്നത്, പ്രേമനൈരാശ്യത്താല്‍ മനംനൊന്ത് ദുഃഖിതയും കര്‍മവി മുഖയും ഉദാസീനയുമായി നാള്‍ നീക്കുന്ന വാസവദത്തയോട് കുലത്തൊ ഴില്‍ തുടരാനും ആശ്രിതരെ രക്ഷിക്കാനും തോഴി പ്രഭാവതി അപേക്ഷിക്കു നത് ഇങ്ങനെ നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ മികച്ച ഗാനങ്ങളുടെയും നൃത്തങ്ങളുടെയും അകമ്പടിയോടെ ഭേദപ്പെട്ട നിലയില്‍ സംവിധായകന്‍ അവതരിപ്പിച്ചിട്ടുള്ളത് മലയാള സിനിമ പിന്നിട്ട വഴികള്‍ എന്ന ഗ്രന്ഥത്തില്‍ ചലച്ചിത്രചരിത്രകാരനായ എം.ജയരാജ് ചൂണ്ടിക്കാട്ടുന്നുണ്ട്.

കവിതയുടെ അകംപൊരുളിനോട് ബാഹ്യമായെങ്കിലും നീതിപുലര്‍ത്തുന്ന ഒരാഖ്യാനമായ കരുണ 966 നവംബര്‍ 11നാണ് കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഭേദപ്പെട്ട വിജയം നേടിയ ചിത്രം തുടര്‍ന്ന് വിഖ്യാതങ്ങളായ കാവ്യങ്ങളെ അധികരിച്ച് സിനിമകളുണ്ടാക്കുന്ന ഒരു തരംഗത്തിനു തന്നെ വഴിയൊരുക്കി.തൊട്ടടുത്തവര്‍ഷമാണ് ചങ്ങമ്പുഴയുടെ രമണന്‍ സിനിമയാക്കപ്പെടുന്നത്. അതിനടുത്ത വര്‍ഷം കാളിദാസന്റെ കുമാരസംഭവം ചലച്ചിത്രമാക്കപ്പെടുകയും അതിന് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ലഭിക്കുകയുമൊക്കെ ചെയ്തു. 

കരുണയുടെ സിനിമാബാന്ധവം അവിടെ അവസാനിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം, 2016 ല്‍ ഇതേ കാവ്യത്തെ കാലികമായി അനുവര്‍ത്തനം ചെയ്ത് ലെനിന്‍ രാജേന്ദ്രന്‍ ഒരു ചിത്രമൊരുക്കി. ടിബറ്റ് സ്വദേശിയായ സിദ്ധാര്‍ത്ഥ് ലാമയേയും ഉത്തര ഉണ്ണിയേയും മനീഷ കൊയ് രാളെയേയും താരങ്ങളാക്കിക്കൊണ്ട് അവതരിപ്പിച്ച ഇടവപ്പാതി. ലൗകികതയ്ക്കപ്പുറമുള്ള ആത്മീയസ്‌നേഹകാരുണ്യങ്ങളുടെ കാതല്‍ സമകാലിക ദേശാന്തര രാഷ്ട്രീയസാമൂഹികപശ്ചാത്തലത്തില്‍ അനാവരണം ചെയ്ത ഇടവപ്പാതി കരുണയെന്ന കാവ്യത്തിനുള്ള ചലച്ചിത്രകാരന്റെ സ്വതന്ത്ര്യവ്യാഖ്യാനമായി മാറി.

Sunday, January 05, 2025

ശ്യാം ബെനഗല്‍: സമാന്തരസിനിമയില്‍ സമാനതകളില്ലാതെ...


 Kala Kaumudi January 5-12, 2026

എ.ചന്ദ്രശേഖര്‍

സ്വതന്ത്ര ഇന്ത്യയില്‍ സാഹിത്യവും സിനിമയുമൊക്കെ പുതിയ ദിശാബോധത്തോടെ നവഭാവുകത്വമാര്‍ന്നു വികസിച്ച കാലഘട്ടമായിരുന്നു എഴുപതുകളുടെ ഉത്തരാര്‍ധം. ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിലൂടെ പുതിയ കാഴ്ചസംസ്‌കാരവും, പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു സിനിമ പഠിച്ചിറങ്ങിയ ഒരുപറ്റം ചലച്ചിത്രപ്രവര്‍ത്തകരിലൂടെ പുതിയ സിനിമയും ഉടലെടുത്ത കാലം. ഒത്തുതീര്‍പ്പുകളില്ലാത്ത സ്വതന്ത്ര സിനിമകളുടെ ചാകരക്കാലമായിരുന്നു അത്. മധ്യവര്‍ത്തി, സമാന്തരം എന്നൊക്കെ മാധ്യമങ്ങളും നിരൂപകരും ചെല്ലപ്പേരിട്ടുവിളിച്ച ഇന്ത്യന്‍ സിനിമയുടെ ആ നവഭാവുകത്വമുന്നേറ്റത്തിന് ചുക്കാനേന്തിയവരില്‍ മുന്‍നിരക്കാരനായിരുന്നു ഹൈദരാബാദുകാരനായ ശ്യാം ബെനഗല്‍. ഇന്ത്യന്‍ സിനിമ കണ്ടയിലെ ഇതിഹാസമായിരുന്ന ഗുരുദത്തിന്റെ ബന്ധു. ആന്ധ്രയിലെ തിരുമലഗിരിയില്‍ ഫോട്ടോഗ്രാഫറായിരുന്ന കര്‍ണാടകക്കാരന്‍ ശ്രീധര്‍ ബി ബെനഗലിന്റെ മകന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില്‍ ഒരാളായിത്തീര്‍ന്നു.
ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ എം.എ നേടിയ ശ്യാം പന്ത്രണ്ടാം വയസില്‍ അച്ഛന്‍ സമ്മാനിച്ച ക്യാമറ കൊണ്ടാണ് ആദ്യമായി ഒരു ചലച്ചിത്രം നിര്‍മ്മിക്കുന്നത്. പഠന കാലത്ത് ഹൈദരാബാദ് ഫിലിം സൊസൈറ്റി സ്ഥാപിക്കുന്നതിന് മുന്‍ കൈയെടുത്തു. പഠിക്കുമ്പോഴെ എഴുത്തും വായനയുമൊക്കെ ശ്യാമിന് ജീവനായിരുന്നു. സത്യജിത് റേയെപ്പോലെ പരസ്യരംഗത്തുനിന്നാണ് ശ്യാമിന്റെ ചലച്ചിത്രപ്രവേശം. (റേയെപ്പറ്റി 1985ല്‍ സത്യജിത് റേ എന്ന പേരില്‍ തന്നെ ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ശ്യാം ബെനഗല്‍)1959ല്‍ മുംബൈയില്‍ ലിന്റാസ് പരസ്യ ഏജന്‍സിയില്‍ പരസ്യമെഴുത്തു തൊഴിലായി സ്വീകരിച്ചെത്തിയ ശ്യാം വൈകാതെ അതിന്റെ ക്രിയേറ്റീവ് ഹെഡായി. ആ സമയത്തു തന്നെയാണ് ഗുജറാത്തി ഭാഷയില്‍ ഘേര്‍ ബെഹ്ത ഗംഗ(1962) എന്ന പേരില്‍ ഗംഗയെപ്പറ്റി ഒരു ഹ്രസ്വചിത്രം ഒരുക്കുന്നത്. തുടര്‍ന്ന് ഒട്ടേറെ പരസ്യചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. തൊള്ളായിരത്തിനടുത്ത് ഹ്രസ്വചിത്രങ്ങളും സത്യത്തില്‍ അതായിരുന്നു അദ്ദേഹത്തിന്റെ സിനിമാക്കളരി. അതിനിടെ തന്നെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കുന്നുമുണ്ടായിരുന്നു. 1970ല്‍ ഹോമി ജെ ഭാഭ ഫെലോഷിപ്പ് നേടി ന്യൂയോര്‍ക്കിലെ ചില്‍ഡ്രന്‍സ് ടെലിവിഷന്‍ ശില്‍പശാലയില്‍ പങ്കെടുക്കാനും അവസരം ലഭിച്ചു.
1973ലാണ് ശ്യാം ബെനഗല്‍ എന്ന കഥാചിത്ര സംവിധായകന്റെ അങ്കുരം. മാതൃനാട്ടിലെ സ്ത്രീജീവിതം കേന്ദ്രീകരിച്ച്, വിവിധ സാമ്പത്തിക ശ്രേണികളിലെ സ്ത്രീചൂഷണത്തിന്റെ കഥ പറഞ്ഞ അങ്കുര്‍ ഇന്ത്യന്‍ സിനിമയ്ക്ക് ചില പുതിയ താരമുഖങ്ങളെയും പരിചയപ്പെടുത്തി. പില്‍ക്കാലത്ത്, നവതരംഗം എന്നു വിളിക്കപ്പെട്ട ചലച്ചിത്രമുന്നേറ്റത്തിന്റെ ഭാഗമായി അടയാളപ്പെട്ട ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിലൊരാളായ ശബാന ആസ്മിയും കര്‍ണാടകയിലെ മുന്‍നിര താരവും രാഷ്ട്രീയപ്രവര്‍ത്തകനുമൊക്കെയായിത്തീര്‍ന്ന അനന്ത് നാഗുമായിരുന്നു അവര്‍. 1975ലെ മികച്ച രണ്ടാമത്തെ ചിത്രം മികച്ച നടി എന്നീ ദേശീയ ബഹുമതികള്‍ നേടിയ അങ്കുര്‍ ഇന്ത്യന്‍ നവസിനിമയുടെ പതാകവാഹകരുടെ പട്ടികയില്‍ ശ്യാം ബെനഗല്‍ എന്ന പേരും എഴുതിച്ചേര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് നിഷാന്ത് (1975), മന്ഥന്‍(1976), ഭൂമിക (1977) എന്നിവയുടെ വരവ്. ശബാനയെ പിന്തുടര്‍ന്ന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠിച്ചിറങ്ങിയ, ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളായി പേരെടുത്ത നസീറുദ്ദീന്‍ ഷാ, ഓം പുരി, സ്മിത പാട്ടില്‍, കുല്‍ഭൂഷണ്‍ കര്‍ബന്ധ തുടങ്ങിയവരെയൊക്കെ ഈ ചിത്രങ്ങളിലൂടെ ശ്യാമാണ് പരിചയപ്പെടുത്തുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് ശ്യാം ബെനഗല്‍ എന്ന സംവിധായകന്റെ ഏറ്റവും മികച്ച സംഭാവന, അദ്ദേഹം ചെയ്ത ചലച്ചിത്രങ്ങളേക്കാള്‍, ഈ നവഭാവുകത്വ താരങ്ങള്‍ കൂടിയാണ്.1975ല്‍ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിക്കു വേണ്ടി സ്മിത പാട്ടിലിനെ നായികയാക്കി ചരന്‍ദാസ് ചോര്‍ എന്ന പേരില്‍ ബാലചിത്രവും സംവിധാനം ചെയ്തു.
ഇന്ത്യന്‍ സിനിമയുടെ സാമൂഹികപ്രതിബദ്ധതയുടെ കൂടി മകുടോദാഹരണമായിട്ടാണ് മന്ഥന്‍ കണക്കാക്കപ്പെടുന്നത്. ഗുജറാത്തില്‍ ഒരു മലയാളി ചെന്ന് ഗ്രാമഗ്രാമാന്തരങ്ങളിലെ ഗോകര്‍ഷകരെ സംഘടിപ്പിച്ച് പാല്‍ സഹകരണസംഘങ്ങളുണ്ടാക്കി പിന്നീട് ഇന്ത്യയുടെ ധവളവിപ്‌ളവത്തിന്റെ ചുക്കാനായിമാറിയ അമുല്‍ എന്ന ബ്രാന്‍ഡുണ്ടാക്കാന്‍ പെട്ട പെടാപ്പാടിന്റെയും സാഹസത്തിന്റെയും കഥ പറഞ്ഞ സിനിമയായിരുന്നു അത്. ഗുജറാത്തിലെ ക്ഷീരകര്‍ഷകര്‍ ആളുക്ക് രണ്ടു രൂപവീതം സംഭാവനചെയ്ത് ക്രൗഡ് ഫണ്ടിങ്ങിലൂടെ അമുലിന്റെയും കുര്യന്റെയും പിന്തുണയോടെ പൂര്‍ത്തീകരിച്ച സിനിമ, കന്നട നടനും നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാടിനെ ഹിന്ദി സമാന്തര സിനിമയില്‍ മുന്‍നിരതാരമായി പ്രതിഷ്ഠിച്ചു. സമാനമായി ഇന്ത്യയിലെ കൈത്തറിമേഖലയുടെ കഥ പറഞ്ഞ സുസ്മന്‍ (1987) കൈത്തറി സഹകരണസംഘങ്ങളുടെ ക്രൗഡ് ഫണ്ടിങ് വഴി നിര്‍മ്മിക്കപ്പെട്ടതാണ്. ഇന്ത്യന്‍ റയില്‍വേയുടെ ധനസഹായത്തോടെ പിന്നീട് ദൂരദര്‍ശനു വേണ്ടി യാത്ര(1986) എന്ന പേരില്‍ ഒരു പരമ്പരയും സംവിധാനം ചെയ്തിട്ടുണ്ട് ശ്യാം.
യഥാതഥവും മണ്ണില്‍ ചവിട്ടി നില്‍ക്കുന്നതുമായ പ്രമേയങ്ങളും ഇതിവൃത്തവും ആവിഷ്‌കാരവുമായിരുന്നു ശ്യാം സിനിമകളുടെ മുഖമുദ്ര. പ്രകടനപരതയില്ലാത്ത, പ്രിട്ടന്‍ഷ്യന്‍ഷ്യസ് അല്ലാത്ത ചലച്ചിത്രസങ്കല്‍പമായിരുന്നു അദ്ദേഹത്തിന്റേത്. സിനിമയെ മനുഷ്യകഥാനുഗായിയായി അദ്ദേഹം കണക്കാക്കി. മനുഷ്യ ബന്ധങ്ങളുടെ സങ്കീര്‍ണതകളും അവയുടെ പാരസ്പര്യത്തിന്റെ വൈരുദ്ധ്യങ്ങളും അദ്ദേഹത്തിന് ഇഷ്ടവിഷയമായിരുന്നു.പ്രമുഖ മറാത്തി നാടകനടി ഹന്‍സ വാഡ്കറുടെ ജീവിതം അധികരിച്ച് നിര്‍മിച്ച ഭൂമിക(1977) സ്മിത പാട്ടില്‍ എന്ന ഇന്ത്യ കണ്ട മറ്റൊരു മഹാനടിയെയും ദേശീയതലത്തില്‍ അടയാളപ്പെടുത്തി. അങ്ങനെയാണ് ശ്യാം ബെനഗല്‍ എന്ന ചലച്ചിത്രകാരന്‍ ഇന്ത്യന്‍ സിനിമയുടെ തറവാടായ കപൂര്‍ ഖാന്ധാനില്‍പ്പെട്ട മുഖ്യധാരാ താരം ശശികപ്പൂറിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് 1978ല്‍ അദ്ദേഹത്തിന്റെ നിര്‍മ്മാണത്തില്‍ ജുനൂണ്‍ സംവിധാനം ചെയ്തു. 1857ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആ സിനിമ. തുടര്‍ന്നും ശശികപൂര്‍ തന്നെ നിര്‍മ്മിച്ച്, മഹാഭാരതത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട കലിയുഗ് (1981) പുറത്തുവന്നു. ഒരു വ്യവസായ കുടുംബത്തിലെ രണ്ടു സഹോദരങ്ങളുടെ കഥ പറഞ്ഞ കലിയുഗ് ബെര്‍ളിന്‍ ചലച്ചിത്രമേളയിലേക്കടക്കം തെരഞ്ഞെടുക്കപ്പെടുകയും ഫിലിം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു.1982ല്‍ ഓം പുരിയേയും വിക്ടര്‍ ബാനര്‍ജിയെയും പങ്കജ് കപൂറിനെയും വച്ച് ഗ്രാമ കര്‍ഷകരുടെ ചൂഷണകഥ പറഞ്ഞ ആരോഹണും മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി.
ഇന്ത്യന്‍ സിനിമയില്‍ അന്നോളം ആരും കൈവയ്ക്കാത്ത ഒരു മേഖലയിലേക്കാണ് പിന്നീട് ശ്യാം നോട്ടം തിരിച്ചത്. ചുവന്ന തെരുവിലെ ലൈംഗികത്തൊഴിലാളികളുടെ ജീവിതവും രാഷ്ട്രീയവും ചിത്രീകരിച്ച മണ്ഡി (1983) നിരൂപക ശ്രദ്ധയോടൊപ്പം ഏറെ വിവാദങ്ങളുമുണ്ടാക്കി. ശബാന ആസ്മിയും സ്മിത പാട്ടിലും മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു അത്. തുടര്‍ന്ന് ഗോവന്‍ പശ്ചാത്തലത്തില്‍ അറുപതുകളിലെ കഥ പറഞ്ഞ ത്രികാല്‍ (1987). 1994ല്‍ ഫരീദ ജലാല്‍ രജിത് കപൂര്‍ എന്നിവരെ വച്ചൊരുക്കിയ മാമ്മോ മികച്ച ഹിന്ദി ചിത്രം മികച്ച സഹനടി(സുരേഖ സിക്രി) എന്നിവയ്ക്കുള്ള ദേശീയ ബഹുമതി നേടി. 1984ല്‍ നെഹ്രു, 1985ല്‍ സത്യജിത് റേ എന്നീ ഹ്രസ്വചിത്രങ്ങളും ദേശീയ ബഹുമതികള്‍ കരസ്ഥമാക്കി.
അപ്പോഴേക്ക് ഇന്ത്യന്‍ മുഖ്യധാരയും ശ്യാം ബെനഗല്‍ എന്ന സംവിധായകനില്‍ വിശ്വാസമര്‍പ്പിക്കുകയും അദ്ദേഹത്തിന് കുറേക്കൂടി വലിയ ക്യാന്‍വാസില്‍ സിനിമകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ കരഗതമാവുകയും ചെയ്തു. അങ്ങനെയാണ് സമാന്തരസിനിമയുടെ പരിമിതികള്‍ക്കപ്പുറമുള്ള വിശാല ക്യാന്‍വാസില്‍ കിരണ്‍ ഘേറിനെയും അമൃിഷ് പുരിയെയും രജിത് കപൂറിനെയും വച്ച് സര്‍ദാരി ബീഗം(1996), രേഖ, കരിഷ്മകപൂര്‍, മനോജ് വാജ്‌പേയി, ശക്തി കപൂര്‍ എന്നിവരെ വച്ച് രാജസ്ഥാനിലെ മഹാരാജാവിന്റെ രണ്ടാംഭാരിയയാവേണ്ടി വന്ന സിനിമാനടിയുടെ കഥ പറഞ്ഞ സുബൈദ(2001) എന്നിവ പുറത്തുവരുന്നത്. യാഷ് രാജ് ഫിലംസ് വിതരണം ചെയ്ത ഈ ബിഗ് ബജറ്റ് സിനിമ അക്ഷരാര്‍ത്ഥത്തില്‍ ശ്യാമിന്റെ മുഖ്യധാരാപ്രവേശനവിളംബരമായതിനു പുറമേ, മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ ബഹുമതിയും കരിഷ്മയ്ക്കു മികച്ച നടിക്കുള്ള ദേശീയബഹുമതിയും നേടി നിരൂപകശ്രദ്ധയും നേടി. എ ആര്‍ റഹ്‌മാനായിരുന്നു ചിത്രത്തിന്റെ സംഗീതസംവിധായകന്‍.
തുടര്‍ന്ന് ധര്‍മ്മവീര്‍ ഭാരതിയുടെ നോവലിനെ അധികരിച്ച് എന്‍ എഫ് ഡി സി നിര്‍മ്മിച്ച് രജിത് കപൂര്‍, അമൃിഷ് പുരി നീന ഗുപ്ത, പല്ലവി ജോഷി തുടങ്ങിവരഭിനയിച്ച സൂരജ് കാ സാത്വന്‍ ഘോഡ(1992)യും മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ ബഹുമതി നേടി. നാലു വര്‍ഷത്തിനുശേഷം 1996ല്‍ ദക്ഷിണാഫ്രിക്കയില്‍ മഹാത്മ ഗാന്ധി നേരിടേണ്ടി വന്ന അഗ്നിപരീക്ഷകളുടെ ചരിത്രം പറഞ്ഞ ദ് മേക്കിങ് ഓഫ് മഹാത്മ പുറത്തുവന്നു. ദക്ഷിണാഫ്രിക്കയിലെ ഗാന്ധിശിഷ്യന്റെ മകളായ എഴുത്തുകാരി ഫാത്തിമ മിറിന്റെ രചനയില്‍ രജത് കപൂറിനെയും പല്ലവി ജോഷിയേയും നായികാനായകന്മാരാക്കിയ ചിത്രം ആ വര്‍ഷത്തെ മികച്ച നടനും മികച്ച ഇംഗ്‌ളീഷ് ഭാഷാചിത്രത്തിനുമുള്ള ദേശീയ അവാര്‍ഡുകള്‍ നേടി
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെ അങ്കുര്‍ മുതല്‍ തന്നെ വിമര്‍ശനവിധേയമാക്കുന്നതില്‍ വിട്ടുവീഴ്ച കാണിക്കാത്ത ശ്യാം 1999ല്‍ രാജേശ്വരി സച് ദേവ്, രജിത് കപൂര്‍ സീമ ബിശ്വാസ് എന്നിവരെ വച്ചു സംവിധാനം ചെയ്ത സമര്‍ ആ വിമര്‍ശനത്തെ അതിന്റെ ഉത്തുംഗത്തിലെത്തിച്ചു. മികച്ച സിനിമ, തിരക്കഥ (അശോക് മിശ്ര) എന്നിവയ്ക്കുള്ള ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്രമാണ് സമര്‍. 1999ല്‍ രജിത് കപൂറിനെയും ശബാന ആസ്മിയേയും വച്ചു സംവിധാനം ചെയ്ത ഹരി ഭരി മികച്ച സാമൂഹികക്ഷേമചിത്രത്തിനുള്ള ദേശീയ ബഹുമതി നേടി.
2005ല്‍ മറാത്തി നടന്‍ സച്ചിന്‍ ഖേഡകറിനെ നായകനാക്കി നേതാജി സുഭാഷ് ചന്ദ്രബോസ് ദ് അണ്‍ഫോര്‍ഗോട്ടണ്‍ ഹീറോ എന്നൊരു ജീവചരിത്ര സിനിമ കൂടി സംവിധാനം ചെയ്തു അദ്ദേഹം. അതാവട്ടെ മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനും മികച്ച കലാസംവിധാനത്തിനുമുള്ള ദേശീയ ബഹുമതികള്‍ കരസ്ഥമാക്കി. 
ചലച്ചിത്ര ജീവിതത്തില്‍ അന്ത്യനാളുകള്‍ വരെയും സജീവമായി തന്നെ നിലനിന്ന ശ്യാം ബെനഗല്‍ തുടരെത്തുടരെ സിനിമകളെടുത്ത സംവിധായകനാണ്. 2008ല്‍ പുതുതലമുറ താരങ്ങളായ ശ്രേയസ് തല്‍പഡെ, അമൃത റാവു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ വെല്‍ക്കം ടു സജ്ജന്‍പൂര്‍ കലാപരമായും കച്ചവടപരമായും മികച്ച വിജയം കരസ്ഥമാക്കി. 2010ല്‍ അശോക് മിശ്രയുടെ തിരക്കഥയില്‍ ബോമന്‍ ഇറാനി  രവികിഷന്‍ മനീഷ ലാംബ എന്നിവരെ വച്ചൊരുക്കിയ വെല്‍ഡണ്‍ അബ്ബ എന്ന രാഷ്ട്രീയാക്ഷേപഹാസ്യവും ശരാശരി വിജയം നേടി. 
ജീവചരിത്ര സിനിമകള്‍ക്കു പുതിയൊരു മാനം നല്‍കിയ ചലച്ചിത്രകാരനായിരുന്നു ശ്യാം. ഭൂമികയില്‍ തുടങ്ങി സുബൈദ, മേക്കിങ് ഓഫ് ദ് മഹാത്മ, സുഭാഷ് ചന്ദ്രബോസ് എന്നിങ്ങനെ നീണ്ട ആ ചലച്ചിത്രസപര്യ അവസാനിക്കുന്നത് ബംഗ്‌ളാദേശിന്റെ പിറവിക്കു ചുക്കാനേന്തിയ ഷെയ്ക്ക് മുജിബുര്‍ റഹ്‌മാന്റെ ജീവതം പറഞ്ഞ മുജീബ് ദ് മേക്കിങ് ഓഫ് എ നേഷന്‍ (2023) എന്ന ചിത്രത്തിലാണ്. ബംഗ്‌ളാദേശി സര്‍ക്കാരാണ് ആ ചിത്രം നിര്‍മ്മിച്ചത്.
ഉള്ളടക്കത്തില്‍ മാത്രമല്ല സിനിമയുടെ രൂപഭാവത്തിലും നവീന ആശയങ്ങള്‍ വച്ചുപുലര്‍ത്തുകയും ഘടനയില്‍ പരീക്ഷണങ്ങള്‍ക്കു മുതിരുകയും ചെയ്ത ചലച്ചിത്രകാരനാണ് ശ്യാം. തന്റെ റിയലിസ്റ്റ് ദൃശ്യപരിചരണ സമീപനം കൈവിടാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഛായാഗ്രഹണത്തിലും സന്നിവേശത്തിലും പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നിട്ടുണ്ടദ്ദേഹം. ഗോവിന്ദ് നിഹ് ലാനിയെപ്പോലുള്ള മികച്ച ഛായാഗ്രാഹകരെ പരമാവധി വിനിയോഗിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരനാണ് ശ്യാം. അദ്ദേഹത്തിന്റെ ചലച്ചിത്രസങ്കല്‍പത്തില്‍ ഛായാഗ്രഹണത്തിനുള്ള പ്രാധാന്യത്തെപ്പറ്റി വിഖ്യാത ഛായാഗ്രാഹകനും ചലച്ചിത്രകാരനുമായ ഷാജി എന്‍ കരുണ്‍ പ്രശംസിച്ചിടുണ്ട്. സത്യജിത് റേയ്ക്ക് നിമായ് ഘോഷ് എന്നപോലെ, അരവിന്ദന് ഷാജി എന്‍ കരുണിനെപ്പോലെ, അടൂരിന് മങ്കട രവിവര്‍മ്മയെപ്പോലെ, ശ്യാം ബെനഗലിന്റെ മനസ്സറിഞ്ഞ ഛായാഗ്രാഹകനായിരുന്നു പില്‍ക്കാലത്ത് സ്വതന്ത്ര സംവിധായകനായിത്തീര്‍ന്ന ഗോവിന്ദ് നിഹ് ലാനി. ഗോവിന്ദില്ലാതെ അദ്ദേഹം സിനിമ ആലോചിച്ചു തുടങ്ങിയത്, ഷാജി സ്വതന്ത്ര സംവിധായകനായശേഷം അരവിന്ദന്‍ മറ്റൊരാളെ ആലോചിച്ചതുപോലെയാണ്. അത്രമേല്‍ ഇഴയടുപ്പം വച്ചുപുലര്‍ത്തിയ, മാറിയ സിനിമ സ്വപ്‌നം കണ്ടവരായിരുന്നു ശ്യാമും ഗോവിന്ദും.അതുപോലെ തന്നെ ഇന്ത്യന്‍ ക്‌ളാസിക്കലിനോടൊപ്പം പാശ്ചാത്യ സംഗീതത്തിലും വിദൂഷിയായിരുന്ന വന്‍രാജ് ഭാട്ടിയയെ തന്റെ ഏറ്റവും കൂടുതല്‍ ചിത്രങ്ങളിലും ടിവി പരമ്പരകളിലും സംഗീതസംവിധായകനായി ആവര്‍ത്തിച്ചിട്ടുണ്ട് ശ്യാം. പരസ്യസംഗീതരംഗത്തെ മുടിചൂടാ മന്നനായിരുന്ന ഭാട്ടിയയുടെ പ്രതിഭ തിരിച്ചറിഞ്ഞ, പിന്നീട് എ ആര്‍ റഹ്‌മാനെ വരെ സംഗീതസംവിധായകനാക്കിയ അദ്ദേഹത്തിന്റെ സംഗീതബോധത്തിന്റെ കൂടി പ്രതിഫലനമായി ഇതിനെ കണക്കാക്കാം. 
അഭിനേതാക്കളില്‍ നിന്ന് മികച്ച നടനമുഹൂര്‍ത്തങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിലും വിദഗ്ധനായിരുന്നു ശ്യാം. കമ്പോള മുഖ്യധാരയില്‍ വില്ലന്‍ വേഷങ്ങളില്‍ കോമാളിയാക്കപ്പെട്ട അമൃിഷ് പുരി എന്ന അനുഗ്രഹീത നടന്റെ മറ്റൊരു മുഖം പ്രേക്ഷര്‍ അനുഭവിച്ചത് ശ്യാം ബെനഗല്‍ ചിത്രങ്ങളിലൂടെയാണ്. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടീടനടന്മാരെ കണ്ടെത്തുന്നതിലും അസൂയാര്‍ഹമായ ചാതുരി പ്രകടമാക്കിയ ചലച്ചിത്രകാരനാണദ്ദേഹം. അങ്കുറില്‍ തന്നെ ജമീന്ദാറുടെ ചെയ്തികളെ ചോദ്യം ചെയ്യാനാവാതെ വീര്‍പ്പുമുട്ടുന്ന അടിമയുടെ വേഷത്തില്‍ സാധു മെഹറിനെപ്പോലൊരു നടനെ കാസ്റ്റ് ചെയ്തതു മുതല്‍ ആ പ്രാഗത്ഭ്യം പ്രകടമാണ്.
ടെലിവിഷനിലും അനന്യമായ സാന്നിദ്ധ്യം സൃഷ്ടിച്ച ചലച്ചിത്രകാരനാണ് ശ്യാം ബെനഗല്‍. ഇന്ത്യന്‍ ടെലിവിഷനില്‍ സമാനതകളില്ലാത്ത ടിവി നിര്‍മ്മിതിയായിരുന്നു ദൂരദര്‍ശനു വേണ്ടി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയെ ആസ്പദമാക്കി അതേ പേരില്‍ അദ്ദേഹമൊരുക്കിയ മെഗാ പരമ്പര. 
റോഷന്‍ സേത്തായിരുന്നു നെഹ്രുവായി പ്രത്യക്ഷപ്പെട്ടത്. ഭാരത് ഏക് ഖോജ് എന്ന ആ ചരിത്ര പരമ്പരിയല്‍ ഓം പുരി നസീറുദ്ദീന്‍ ഷാ, സദാശിവ് അമൃപാര്‍ക്കര്‍, ടോം ആള്‍ട്ടര്‍, മിത വശിഷ്ഠ, പല്ലവി ജോഷി, ഇള അരുണ്‍, ഇര്‍ഫാന്‍ ഖാന്‍, പീയൂഷ് മിശ്ര, ഖുല്‍ബൂഷണ്‍ ഖര്‍ബന്ധ, പങ്കജ് ബെറി തുടങ്ങിയ വന്‍ താര നിര പ്രത്യക്ഷപ്പെട്ടു. വന്‍രാജ് ഭാട്ടിയുടേതായിരുന്നു സംഗീതം.
ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ അധ്യക്ഷനും 1980 മുതല്‍ 86 വരെ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്റെ ഡയറക്ടറുമായിരുന്ന ശ്യാം 1980ലും 89ലും രണ്ടുവട്ടം പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി. സഹ്യാദ്രി ഫിലിംസിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്നു.മോസ്‌കോ രാജ്യാന്തര ചലച്ചിത്രമേളയിലടക്കം ലോക മേളകളില്‍ പലതിലും ജൂറിയംഗവും അധ്യക്ഷനുമായി. നിഷാന്ത് കാന്‍ ചലച്ചിത്രമേളയില്‍ മത്സരിച്ചു. അങ്കുര്‍ ബെര്‍ളിന്‍ മേളയിലും. കലിയുഗം മോസ്‌കോ മേളയില്‍ ഗോള്‍ഡണ്‍ പ്രൈസ് കരസ്ഥമാക്കി.സമഗ്ര സംഭാവനകളെ മാനിച്ച് ഹൈദരാബാദിലെ ഓള്‍ ലൈറ്റ്‌സ് ഇന്ത്യ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ 2015ല്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു.  ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ സംഭാവനകളെ മാനിച്ച് ബി എന്‍ റെഡ്ഡി ദേശീയ ബഹുമതിയും നേടി. 1976ല്‍ രാജ്യം പദ്മശ്രീ ബഹുമതിയും 1991ല്‍ പദ്മഭൂഷണും നല്‍കി ആദരിച്ചു. 1989ല്‍ സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്, 2012ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയുടെ ഡി ലിറ്റ്, 2016ല്‍ ഗ്വാളിയര്‍ സര്‍വകലാശാലയുടെ ഡി ലിറ്റ് എന്നിവ ലഭിച്ചു.
ഇന്ത്യ ബുക്ക് ഹൗസില്‍ എഡിറ്ററും എഴുത്തുകാരിയുമായ നീര മുഖര്‍ജി ബെനഗലാണ് ശ്യാമിന്റെ പങ്കാളി. ഫാഷന്‍ ഡിസൈനറായി പ്രസിദ്ധി നേടിയ പിയ ബെനഗലാണ് ഏക മകള്‍.
ഇന്ത്യന്‍ സമാന്തര സിനിമയില്‍ സമാനതകളില്ലാത്ത വിജയം പാറിച്ച അസാമാന്യ പ്രതിഭാശാലിയും ക്രാന്തദര്‍ശിയുമായിരുന്ന ശ്യാം ബെനഗലിനെ ഒഴിവാക്കി ഇന്ത്യന്‍ സിനിമയിലെ നവഭാവുകത്വ-നവതരംഗ ചരിത്രം രചിക്കപ്പെടില്ല. അത്രയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഈ പ്രതിഭാധനനനായ മനീഷിയുടെ അന്ത്യത്തോടെ ഒരു യുഗത്തിനു തന്നെ തിരശ്ശീലവീഴുകയാണ്.