Showing posts with label A Chandrasekhar. Show all posts
Showing posts with label A Chandrasekhar. Show all posts

Wednesday, March 12, 2025

നാരായണീന്റെ മൂന്നാണ്‍മക്കള്‍: ഹൃദയം മുറിക്കുന്ന സ്‌നേഹനോവുകള്‍

 
ഒരേ വാര്പ്പില് പകര്പ്പെടുത്ത് അമിത വയലന്സിന്റെയും മയക്കുമരുന്നിന്റെയും ഓവര്ഡോസില് ഒന്നിനുപിറകെ ഒന്നായി മലയാളത്തില് സിനിമകളിങ്ങനെ പടച്ചുവിടുന്നതിനിടെ ചില കുറ്റകൃത്യങ്ങള് കൂടി ഉണ്ടായപ്പോള് ചര്ച്ചയുടെ വഴിത്താര അങ്ങോട്ടായത് സ്വാഭാവികം. സിനിമ കുടുംബവും ജീവിതവും വിട്ട് മയക്കുമരുന്നിലും മദ്യത്തിലും വയലന്സിലുമായി എന്നതു സത്യം. പക്ഷേ, ആ മലവെള്ളപ്പാച്ചിലിനിടെ മനസിനെ സ്പര്ശിക്കുന്ന, സിനിമയില് നിഖില് എന്ന എന് ആര് ഐ യുവാവ് പറയുന്നതുപോലെ, നെഞ്ചില് എന്തോ കുത്തുന്നതുപോലെ അനുഭവിപ്പിക്കുന്ന സിനിമകളും ഉണ്ടാവുന്നുണ്ട എന്നതു കാണാതെ പോയ്ക്കൂടാ.

എനിക്കു തോന്നുന്നത്, ഒ ബേബിയുടെ കാര്യത്തിലെന്നോണം നാരയണീന്റെ മൂന്നാണ്മക്കള് എന്ന പേരും, പ്രീ റിലീസ് പബ്‌ളിസിറ്റിയുടെയും വേണ്ട പ്രചാരത്തിന്റെയും കുറവുമാവണം ശരണ് വേണുഗോപാലിന്റെ ഈ സിനിമയ്ക്ക് വേണ്ടത്ര ജനശ്രദ്ധ നേടാനാവാതെ പോയത്. ഇതുപോലൊരു സിനിമയ്ക്ക് ഒരിക്കലും ചേര്ന്നതായിരുന്നില്ല ഇതിന്റെ പോസ്റ്ററുകളും ശീര്ഷകരൂപകല്പനയും. പരസ്യപ്രചാരണത്തിന് ഒരു സിനിമയെ വ്യക്തമായി പ്രതിഷ്ഠിക്കുന്നതില് നിര്ണായക പങ്കുണ്ട്. അതു ബോധ്യപ്പെടുത്തുന്നതാണ് ഈ സിനിമയുടെ വിധി.
തീയറ്ററില് ചെന്നു കണ്ടില്ലല്ലോ എന്ന സങ്കടം മനസില് വിങ്ങലായിത്തീര്ന്ന കാഴ്ചാനുഭവം. അതാണ് നാരയണീന്റെ മൂന്നാണ്മക്കള്. ഇതേ പ്രമേയപശ്ചാത്തലത്തില് മലയാളത്തില് തന്നെ മുമ്പ് സിനിമകളുണ്ടായിട്ടുണ്ട്. സ്വര്ഗം തുറക്കുന്ന സമയം എന്ന കഥയെ ആസ്പദമാക്കി എം.ടി രചിച്ച് ഐവിശശി സംവിധാനം ചെയ്ത ആള്ക്കൂട്ടത്തില് തനിയേ, പദ്മരാജന് എഴുതി സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസം, എം.ടിയുടെ തന്നെ അഭയം തേടി, ഒരര്ത്ഥത്തില് ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് എന്നിവയൊക്കെ ഈ ജനുസില് പെടുന്ന സിനിമകള് തന്നെ. എന്നാല് ശരണ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാണ്മക്കള് വേറിട്ടതാവുന്നത് ധ്വനിസാന്ദ്രമാര്ന്ന അതിന്റെ ദൃശ്യപരിചരണം കൊണ്ടാണ്. കയ്യൊതുക്കമുള്ള ഒരു സംവിധായകനെ ചിത്രത്തിന്റെ ആദ്യ ഫ്രെയിം മുതല് അവസാന ഫ്രെയിം വരെ നേരിട്ടനുഭവിക്കാവുന്ന സിനിമ.
ചിത്രത്തിലെ ജോജു അവതരിപ്പിക്കുന്ന സേതുവിനെ എനിക്കെന്റെ അമ്മയുടെ കുടുംബത്തില് നേരിട്ടറിയാം. ഒരാളല്ല, കൃത്യമായി പറഞ്ഞാല് രണ്ടു തലമുറയിലായി മൂന്നാളെ. കുടുംബത്തിനു വേണ്ടി അവിവാഹിതനായി ആര്ക്കും വേണ്ടിയല്ലാതെ ജീവിക്കുന്നവര്. അയാള് കുട്ടികളോട് പറയുന്നൊരു സംഭാഷണമുണ്ട്-എഫിമെറല് എന്നൊരു വാക്കുണ്ട് ഇംഗ്‌ളീഷില്. മനുഷ്യബന്ധങ്ങളെപ്പറ്റി പറയാന് അതാണ് ഏറ്റവും പറ്റിയ വാക്കെന്ന്. കുടുംബബന്ധങ്ങളുടെ നിഗൂഢ സങ്കീര്ണതയെ ഇതിലുമധികം വിവരിക്കാന് ആര്ക്കുസാധിക്കും?
പുതുതലമുറയിലെ ശ്രദ്ധേയയായ ഗാര്ഗ്ഗി അനന്തനും തോമസ് മാത്യുവും അവതരിപ്പിച്ച ജ്യേഷ്ഠാനുജ മക്കളെയും എനിക്കറിയാം. (ഫാസിലിന്റെ എന്നെുന്നും കണ്ണേട്ടന്റെ കണ്ടശേഷം ഇത്രയും വൈകാരികമായൊരു ബന്ധം മലയാളത്തില് കണ്ടിട്ടില്ല.)സുരാജന്റെ ഭാസ്‌കറെയും അലന്സിയറിന്റെ വിശ്വനാഥനെയും ഞാനറിയും. ഷെല്ലി കിഷോറിന്റെ നഫീസയെയും ഞാന് കണ്ടിട്ടുണ്ട്. എന്തിന് എന്റെ തന്തവൈബില് എം,ശ്രീലക്ഷ്മിയുടെ ധന്യയേയും ഫ്രീക്കന് ജോക്കിയേയും ഞാന് ഇപ്പോഴും കാണുന്നതാണ്.
വ്യക്തിത്വമുള്ള കഥാപാത്രനിര്മ്മിതി, മികച്ച കാസ്റ്റിങ്, ഒച്ചപ്പാടും ബഹളവുമില്ലാത്ത ഏകാഗ്രതയോടെയുള്ള ആവിഷ്‌കാരം. മത്സരിച്ചുള്ള അഭിനയം. ഇതെല്ലാം ഈ സിനിമയുടെ മേന്മകളാണ്. വല്ലാതെ ഇഷ്ടമായത് അപ്പു ഭാസ്‌കറിന്റെ ഛായാഗ്രഹണവും രാഹുല് രാജിന്റെ പശ്ചാത്തലസംഗീതവുമാണ്. മാസ്റ്റേഴ്‌സിന്റേതിനു സമാനമായ ഫ്രെയിമുകളും മൂവ്‌മെന്റുകളുമാണ് അപ്പു ഈ സിനിമയ്ക്കായി വിന്യസിച്ചിട്ടുള്ളത്. നാളിതുവരെ അടിപൊളി, തട്ടുപൊളിപ്പന് പാട്ടുകളും കാതടപ്പിക്കുന്ന സംഗീതവും മാത്രം കേട്ടിട്ടുള്ള രാഹൂല്രാജില് നിന്ന് ഇങ്ങനെയൊരു റീ റെക്കോര്ഡിങ് സത്യത്തില് പ്രതീക്ഷിച്ചതല്ല.
നാരായണീന്റെ മൂന്നാണ്മക്കള്ക്ക് നവതലമുറ ക്‌ളീഷേവാദ നിരൂപകരുടെ വിമര്ശനമുണ്ടായിട്ടുണ്ട്. എന്നാല് എനിക്കു തോന്നിയത്, മായാനദി, അന്നയും റസൂലും, ഭീഷ്മപര്വം തുടങ്ങിയ അസംഖ്യം സിനിമകളെ ക്‌ളീഷേവാദത്താല് നിരാകരിക്കാതിരിക്കാമെങ്കില്, അവതരണത്തിലെ ധ്യാനാത്മകതകൊണ്ടും ധ്വന്യാത്മകത കൊണ്ടും ഈ സിനിമയേയും സ്വീകരിക്കാവുന്നതേയുള്ളൂ എന്നാണ്‌
തീയറ്ററില് കാണാനാവാത്ത നിരാശ കുറ്റബോധത്തോടെ ആവര്ത്തിച്ചുകൊണ്ടും അതിനുള്ള അവസരം തരാത്ത നിര്മ്മാതാക്കളോടും വിതരണക്കാരോടും പരിഭവം തുറന്നുപറഞ്ഞുകൊണ്ടും അടിവരയിട്ടു പറയട്ടെ, ഇത്രയും ഹൃദയസ്പര്ശിയായ ഒരു കുടുംബസിനിമ കണ്ടിട്ട് നാളുകളായി. ശരണില് വലിയ പ്രതീക്ഷയുണ്ട്. ആടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു.

Friday, February 28, 2025

Epitaph on Prof Sreevarahom Balakrishnan published in Prasadhakan monthly March 2025 issue

അടയാളപ്പെടുത്തേണ്ട ഒരു ജീവിതം
എ.ചന്ദ്രശേഖര്‍ 
ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിനെ പറ്റി ഞാന്‍ ആദ്യം കേള്‍ക്കുന്നത് സ്‌കൂളില്‍ പഠി്ക്കുമ്പോഴാണ്.അന്ന് ഞങ്ങളുടെ തൊട്ടയല്‍പ്പക്കത്ത്, ഇന്ന് എസ് പി ഗ്രാന്‍ഡ് ഡെയ്‌സ് ഇരിക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഉമാഭവന്‍ എന്ന വിശാല മായ പറമ്പിനു നടുവിലെ പഴയ ഓടിട്ട വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന, പിന്നീട് ഞങ്ങളുടെ അടുത്ത കുടുംബസുഹൃത്തുക്കളും ബന്ധുക്കളുമായി മാറിയ കുടുംബത്തിലെ നാലു മക്കളില്‍ ചിലര്‍ പറഞ്ഞുകേട്ടാണ്. അതിലൊരാള്‍ ഇന്ന് മുംബൈയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ഷാജി വിക്രമന്‍. ഏറ്റവും ഇളയയാള്‍ മീനു എന്നു ഞങ്ങളെല്ലാം വിളിക്കുന്ന ഷീല പിയുടെ അധ്യാപകനായിരുന്നു അദ്ദേഹം. മൂത്ത ചേച്ചി ഷീജച്ചേച്ചിയേയും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ടോ എന്നോര്‍മ്മയില്ല. പ്രതിഭാധനനായ വലിയ എഴുത്തുകാരനും അസാമാന്യനായ അധ്യാപകനും എന്നൊരു പ്രതിച്ഛായയാണ് നേരിട്ടു കണ്ടിട്ടില്ലാത്ത അദ്ദേഹത്തെ പറ്റി അന്നേ മനസിലുറച്ചത്. പിന്നീട് കൗമാരയൗവനങ്ങളില്‍ കലാകൗമുദിയും ഫിലിം മാഗസിനും ഒക്കെ വായിച്ചു തുടങ്ങിയപ്പോള്‍ ആ പേര് കുറേക്കൂടി മനസിലുറച്ചു. ദ് ഹിന്ദു പത്രം വരുത്തിത്തുടങ്ങിയപ്പോള്‍ ഇംഗ്‌ളീഷിലും ആ ബൈലൈന്‍ അച്ചടിച്ചതു വായിച്ചു. അക്കാലത്തെ പല മികച്ച സിനിമകളുടെയും പിന്നണിക്കാര്‍ക്കിടയില്‍ ആ പേര് വായിച്ചു. ചില പേരുകള്‍ അങ്ങനെയാണല്ലോ. നമുക്കടുപ്പമുള്ള ആരെങ്കിലും പറഞ്ഞും, അവര്‍ക്കടുപ്പമുണ്ടെന്നു കേട്ടും മനസില്‍ കയറിയാല്‍ പിന്നെ അവരെ പറ്റി കാണുമ്പോഴും കേള്‍ക്കുമ്പോഴും, ദാ നമ്മുടെ സ്വന്തം ആള്‍ എന്ന നിലയ്ക്ക് ഒരടുപ്പം തോന്നും. എനിക്കങ്ങനെ പലരെയും ഏറെ സ്വന്തപ്പെട്ടത് എന്ന നിലയ്ക്ക് തോന്നാറുണ്ട്. അങ്ങനെ തോന്നിയ ആളെ പിന്നീട് ജീവിതത്തില്‍ അടുത്തുപരിചയപ്പെട്ട അനുഭവങ്ങളും ധാരാളം. അത്തരത്തിലൊരു ബന്ധമാണ് ശ്രീവരാഹം ബാലകൃഷ്ണന്‍ സാറുമായി ഉണ്ടായത്.
കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍, പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ പുറത്തിറങ്ങിയ ലെനിന്‍ രാജേന്ദ്രന്റെ സ്വാതിതിരുന്നാള്‍(987)കണ്ടപ്പോഴാണ് ശ്രീവരാഹം ബാലകൃഷ്ണന്‍ എന്ന പേര് ആരാധനയോടെ ഹൃദയത്തില്‍ പതിയുന്നത്. അക്കാലത്ത് മനസിനെ വല്ലാതെ സ്പര്‍ശിച്ചൊരു ജീവചരിത്ര സിനിമയായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ സ്വാതി തിരുനാള്‍. തമിഴില്‍ ഭാരതീരാജ അവതരിപ്പിച്ച നടി രഞ്ജിനി നായികയായ ആദ്യ മലയാള ചിത്രം. കന്നട/ഹിന്ദി നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ അനന്ത് നാഗ് നായകനായ ബിഗ് ബജറ്റ് ചിത്രം. അതിന്റെ തിരക്കഥയെഴുതിയത് ശ്രീവരാഹം ബാലകൃഷ്ണനും ലെനിനും ചേര്‍ന്നാണ്.പിന്നീട് സിനിമയെപ്പറ്റി കൂടുതല്‍ ആഴത്തില്‍ വായിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യുന്ന കാലത്താണ് ശ്രീവരാഹം ബാലകൃഷ്ണന്‍ എന്ന എഴുത്തുകാരന് മലയാള സിനിമയുടെ നവഭാവുകത്വമുന്നേറ്റത്തിലുണ്ടായിരുന്ന നിര്‍ണായക പങ്കാളിത്തത്തെപ്പറ്റിയൊക്കെ അറിയുന്നത്. മലയാളത്തിന്റെ മഹാസംവിധായകന്‍ ശ്രീ അടൂര്‍ ഗോപാലകൃഷണനുമൊത്ത് അദ്ദേഹത്തിന്റെ ആദ്യ കഥാചിത്രത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ആ സിനിമയെപ്പറ്റി ഒരു പഠനപുസ്തകമിറക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ വിശദമായ അഭിമുഖത്തില്‍ ശ്രീവരാഹം സാറിനെപ്പറ്റി അത്രമേല്‍ ആദരവോടെയാണ് അദ്ദേഹം പരാമര്‍ശിച്ചത്. അദ്ദേഹത്തിന് സ്വന്തമായി ചില നിര്‍മ്മാണ സാമഗ്രികള്‍ സമ്മാനമായി ലഭിച്ച പ്രതിസന്ധി എന്ന ഹ്രസ്വചിത്രത്തിന്റെ രചയിതാവ് എന്ന നിലയ്ക്കും ബൗദ്ധികമായി നല്‍കിയ പിന്തുണയെന്ന നിലയ്ക്കും ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിനെപ്പറ്റി മതിപ്പോടെയാണ് അടൂര്‍ സാര്‍ സംസാരിച്ചത്. ചിത്രലേഖയുടെ പ്രവര്‍ത്തനത്തിലടക്കം അക്കാലത്ത് തലസ്ഥാനം കേന്ദ്രീകരിച്ചു നടന്ന സാംസ്‌കാരിക/സാഹിത്യ/സിനിമാ മുന്നേറ്റങ്ങളിലെല്ലാം ശ്രീവരാഹം ബാലകൃഷ്ണന്‍ എന്ന ദീര്‍ഘവീക്ഷണമുള്ള പ്രതിഭയുടെ നിശ്ബദ സഹകരണമുണ്ടായിരുന്നു എന്നത് അക്കാലത്തുള്ളവര്‍ തിരിച്ചറിഞ്ഞ സത്യം.ജേസി സംവിധാനം ചെയ്ത് പ്രേം നസീറും ഷീലയും അടൂര്‍ഭാസിയും മറ്റും അഭിനയിച്ച അശ്വതി (1974) എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിട്ടാണ് മലയാള സിനിമയില്‍ ബാലകൃഷ്ണന്റെ അരങ്ങേറ്റം. അതിനു മുമ്പ് സാഹിത്യവിഹായസില്‍ അറിയപ്പെടുന്ന പേരായിരുന്നു അദ്ദേഹം. പംക്തീകരാന്‍ എന്ന നിലയ്ക്ക് മുഖ്യധാരാപത്രങ്ങളില്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ലേഖനങ്ങളും പ്രശസ്തമായിരുന്നു അദ്ദേഹത്തിന്റെ കൂടി മേല്‍നോട്ടത്തില്‍ പുറത്തിറങ്ങിയ നവധാരയെന്ന സമാന്തര പ്രസിദ്ധീകരണത്തിലാണ് ആനന്ദിന്റെ മരണസര്‍ട്ടിഫിക്കറ്റ്, മാധവിക്കുട്ടിയുടെ രുഗ്മിണിക്കൊരു പാവക്കുട്ടി തുടങ്ങിയ കഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. എന്‍.എസ്.എസ്.കോളജിലെ സഹപ്രവര്‍ത്തകനായിരുന്ന സിഎന്‍എന്‍ ഭട്ടതിരിയുമായി ചേര്‍ന്ന് അദ്ദേഹം ആരംഭിച്ച ബീസ് ബുക്‌സ് ആണ് അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും ആദ്യമായി പുസ്തകരൂപത്തിലാക്കിയത്.
ചിത്രലേഖാകാലം മുതല്‍ക്കെ അടൂരും അരവിന്ദനും കെ.പി.കുമാരനുമടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശ്രീവരാഹം ബാലകൃഷ്ണനാണ് ചലച്ചിത്ര കുതൂഹിയായ ഹരികുമാര്‍ എന്ന സര്‍ക്കാര്‍ ജീവനക്കാരനെ കുമാരന്റെ സഹായിയാവാന്‍ സഹായിച്ചതും തുടര്‍ന്ന് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതം തന്നെ രൂപപ്പെടുത്തിയതും. ഹരികുമാര്‍ സംവിധാനം ചെയ്തതില്‍ ഏറ്റവും വ്യത്യസ്തമായ, നെടുമുടി വേണു പൂര്‍ണിമ ജയറാം എന്നിവരഭിനയിച്ച സ്‌നേഹപൂര്‍വം മീരയുടെ തിരക്കഥാകൃത്ത് ശരിക്കും ബാലകൃഷ്ണനായിരുന്നു. എന്നാല്‍ ഇലവങ്കോട് ദേശം എന്ന ചിത്രത്തിലടക്കം ക്രെഡിറ്റില്‍ സംവിധായകനൊപ്പമോ, സംഭാഷണം എന്ന പേരിലോ  ഒതുങ്ങിനില്‍ക്കുന്നതില്‍ അല്‍പവും പരിഭവമുണ്ടായിരുന്നില്ല ബാലകൃഷ്ണന്‍ സാറിന്. ഒരുപക്ഷേ പ്രതിഭാധനരായി കാലം അടയാളപ്പെടുത്തിയ പല സംവിധായകരചയിതാക്കളുടെയും ഗോസ്റ്റ് തിരക്കഥാകൃത്തായിരുന്നു ബാലകൃഷ്ണന്‍ സാര്‍.
അദ്ദേഹത്തെ നേരിട്ടു പരിചയപ്പെടുന്നത്, വര്‍ഷങ്ങള്‍ക്കുശേഷം രണ്ടായിരത്തില്‍ മലയാള മനോരമയിലെ ഒന്‍പതുവര്‍ഷത്തെ സേവനശേഷം മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ വെബ് പോര്‍ട്ടലായ വെബ് ലോകം ഡോട്ട് കോമിന്റെ ചീഫ് സബ് എഡിറ്ററായി തിരുവനന്തപുരത്ത് ജോലിക്കെത്തുന്നതോടെയാണ്. അക്കാലത്ത്, തിരുവനന്തപുരം പ്രസ്‌ക്‌ളബിനടുത്ത് എന്‍എസ്എസ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിന് പിന്നിലായി തുളസീവനം രാമചന്ദ്രന്‍ നായരുടെ വീട്ടിലേക്കുള്ള വഴിക്കരികിലുള്ള കെട്ടിടത്തിലായിരുന്നു വെബ് ലോകത്തിന്റെ ഓഫീസ്. പ്രസ്‌ക്‌ളബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിലെ കുട്ടികള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള ഒരു കേന്ദ്രമായി പതിയെ അതു മാറി. തിയറിയേക്കാള്‍ പ്രായോഗിക പരിശീലനം ലിഭിക്കാന്‍ ഏറെ സാധ്യതകള്‍ തുറന്നിട്ട സ്ഥാപനമായിരുന്നു വെബ് ലോകം. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തനം കരിയറാക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നല്ലൊരു പങ്കും ക്‌ളാസില്ലാത്ത സമയങ്ങളില്‍ അവിടെ പണിക്കുവന്നു. അക്കൂട്ടത്തിലൊരാളായിരുന്നു ബി ശ്യാംകൃഷ്ണന്‍. ഇന്റേണിയായി വന്ന് എഴുത്തിന്റെ സവിശേഷത കൊണ്ട് പെട്ടെന്ന് ഞങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയ മെലിഞ്ഞുണങ്ങിയ ചെറുപ്പക്കാരന്‍ ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിന്റെ മകനാണെന്നറിയുന്നത് ഒന്നുരണ്ടു ദിവസം കഴിഞ്ഞാണ്. സ്വതേ നാണം കുണുങ്ങിയായ ശ്യാം അത്തരം പരിചയപ്പെടുത്തലൊന്നും നടത്താറില്ല. ശ്രീവരാഹം സാറും തിരക്കഥാകൃത്ത് പി.ബാലചന്ദ്രനും തമ്മിലുള്ള ബന്ധവും ശ്യാമിലൂടെയാണറിഞ്ഞത്. അന്ന് ഏഷ്യാനെറ്റില്‍ ഹിറ്റായ ലോകത്തെ ആദ്യത്തെ ടിവി കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ആയ മുന്‍ഷിയുടെ ആദ്യകാല രചയിതാക്കളിലൊരാളായിരുന്നു ശ്യാം. ശ്യാമിന്റെ പിതാവെന്ന നിലയ്ക്ക് പല ദിവസങ്ങളിലും ബാലകൃഷ്ണന്‍ സാര്‍ ഓഫീസില്‍ എത്തുമായിരുന്നു. എഡിറ്ററായിരുന്ന ടി ശശിമോഹനുമായും ഏറെ പരിചയമുള്ള ഡോ രാധിക സി നായരുമായും ശ്രീദേവി എസ് കര്‍ത്തയുമായുമെല്ലാം സംസാരിച്ചിരിക്കും. അക്കൂട്ടത്തിലാണ് ഞാനും പരിചയപ്പെടുന്നത്. ശ്യാം പിന്നീ്ട് എനിക്കേറെ അടുപ്പമുള്ള സുഹൃത്തുക്കളിലൊരാളായി. ആയിടയ്ക്കു തന്നെയാണ് ശ്രീവരാഹം സാര്‍ ഗവര്‍ണറുടെ പബ്‌ളിക് റിലേഷന്‍സ് ഓഫീസറാവുന്നത്. 
ഇതിനിടെയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ ചെയര്‍മാനും കെ.വി.മോഹന്‍കുമാര്‍ സെക്രട്ടറിയുമായി സംസ്ഥാന ചലച്ചിത്ര അക്കാദമി പുനസംഘടിപ്പിക്കുന്നത്. ജി.കാര്‍ത്തികേയനാണ് അന്ന് സാംസ്‌കാരികവകുപ്പുമന്ത്രി. ആ കാലത്താണ് ചലച്ചിത്ര അക്കാദമി ആദ്യമായി അനൗപചാരിക ഗവേഷണങ്ങള്‍ക്ക് ഫെലോഷിപ്പ് ഏര്‍പ്പെടുത്തുന്നത്. ഞാനും അപേക്ഷിച്ചു. സിനിമയിലെ സ്ഥലകാലങ്ങള്‍ എന്നതായിരുന്നു വിഷയം. അഞ്ചു ഫെലോഷിപ്പില്‍ ഒന്ന് എനിക്കായിരുന്നു. ഡോ സി എസ് വെങ്കിടേശ്വരന്‍, മാങ്ങാട് രത്നാകരന്‍, പി എന്‍ ശ്രീകുമാര്‍, മധുകുമാര്‍ എന്നിവരായിരുന്നു മറ്റുള്ളവര്‍. ഞാന്‍ എന്റെ ഗവേഷണത്തിന് ഗുരുവായി സ്വീകരിച്ചത് ശ്രീവരാഹം സാറിനെയാണ്. അതിനുള്ള അനുമതി പത്രവും അദ്ദേഹം നല്‍കി. ഗവേഷണ വിഷയത്തില്‍ ഇംഗ്ളീഷ് മൂലകൃതികള്‍ തന്നെ വായിക്കണമെന്നും അവയില്‍ നിന്നു തന്നെ ഉദ്ധരിക്കണമെന്നുമാണ് അദ്ദേഹം ആദ്യമായി ആവശ്യപ്പെട്ടത്. കരടാക്കിയാല്‍ നോക്കി തിരുത്താമെന്നും പറഞ്ഞു.
ജോലിയുടെ തിരക്കിനിടയില്‍ ഗവേഷണമിഴഞ്ഞു. അങ്ങനിരിക്കെയാണ് ഫെലോഷിപ്പിന്റെ ആദ്യ ഗഡു അനുവദിക്കും മുമ്പ് ഗവേഷകര്‍ വിദഗ്ധരുടെ ഒരു തുറന്ന വേദിയില്‍ ഗൈഡുകളുമായി വന്ന് അവരുടെ ഗവേഷണരീതിശാസ്ത്രവും മറ്റും പരസ്യമാക്കണമെന്നൊരു അറിയിപ്പ് അക്കാദമിയില്‍ നിന്നു ലഭിക്കുന്നത്. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ പത്തമ്പതുപേരുള്ളൊരു വലിയ സദസിനു മുന്നിലാവണം അവതരണം. കെ.ജി ജോര്‍ജ്ജ്, കെ പി കുമാരന്‍ മധു ഇറവങ്കര, റോസ്‌മേരി, കെ കെ ചന്ദ്രന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ നിറഞ്ഞ സദസ്. ഞാന്‍ ശ്രീവരാഹം സാറിനെ ബന്ധപ്പെട്ടു. എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം അമ്പിനും വില്ലിനും അടുക്കുന്നില്ല. ഗവേഷണം എന്നത് രഹസ്യാത്മകമായൊരു പ്രക്രിയയാണെന്നും പ്രബന്ധാവതരണമെന്നത് അവസാനഘട്ടത്തില്‍ ഓപ്പണ്‍ ഡിഫന്‍സ് പോലുള്ള അവതരണമാവണമതെന്നുമായിരുന്നു ന്യായം. ഗവേഷണപൂര്‍വ അവതരണം എന്ന സിദ്ധാന്തത്തോടേ അദ്ദേഹത്തിനു യോജിക്കാനായില്ല. തന്റെ എതിര്‍പ്പ് രേഖാമൂലം തന്നെ അദ്ദേഹം അക്കാദമിയെ അറിയിച്ചു.പക്ഷേ എന്നോടു പറഞ്ഞു-ഈ പരിപാടിക്കു ഞാന്‍ കൂട്ടുനില്‍ക്കില്ല എന്നേയുള്ളൂ. അതിനര്‍ത്ഥം ഞാന്‍ ചന്ദ്രശേഖരന്റെ ഗൈഡായിരിക്കില്ല എന്നല്ല. ചന്ദ്രശേഖരന് എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചോളൂ ഞാന്‍ സഹായിക്കാം. ഒടുവില്‍ അദ്ദേഹത്തെ ഗൈഡാക്കി വച്ചുകൊണ്ടുതന്നെ ഈ അവതരണത്തിന് എന്നോടൊപ്പം ഗൈഡിന്റെ പ്രതിപരുഷനാവാന്‍ ഛായാഗ്രാഹകനായ ശ്രീ സണ്ണി ജോസഫിനെ അക്കാദമി ചുമതലപ്പെടുത്തി. അങ്ങനെ ആ അവതരണം നടന്നു എങ്കിലും ഏറെ ആഗ്രഹിച്ചതുപോലെ എനിക്കദ്ദേഹത്തിനു കീഴില്‍ ആ ഗവേഷണം പൂര്‍ത്തിയാക്കാനായില്ല. കാരണം അപ്പോഴേക്കാണ് അടൂരും സാംസ്‌കാരിക മന്ത്രി ജി കാര്‍ത്തികേയനുമായി തെറ്റുന്നത്. അവര്‍ തമ്മിലുള്ള വാക്കുതര്‍ക്കം അക്കാലത്തെ ചൂടുള്ള വാര്‍ത്താപരമ്പരയുമായി. അതിനൊടുവില്‍ അടൂര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, സതീഷ് ബാബു പയ്യന്നൂര്‍ തുടങ്ങിയവര്‍ അക്കാദമിയില്‍ നിന്നു രാജിവച്ചു. ആരോപണ പ്രത്യാരോപണങ്ങളുടെ കൂട്ടത്തില്‍, എന്നെ വ്യക്തിപരമായി കൂടി പരിചയമുണ്ടായിരുന്ന ശ്രീ കാര്‍ത്തികേയന്‍, ഫെലോഷിപ്പുകള്‍ അടൂരിന്റെ പിണിയാളുകള്‍ക്കാണ് കൊടുത്തത് എന്ന് പറഞ്ഞതില്‍ പ്രതിഷേധിച്ച് ഞാന്‍, മധുച്ചേട്ടന്‍ എന്ന കുങ്കുമം നാന പത്രാധിപസമിതിയംഗം കെ സി മധുകുമാര്‍ തുടങ്ങിയവര്‍ പ്രബന്ധം സമര്‍പ്പിക്കേണ്ട എന്നു തീരുമാനിച്ചു. അങ്ങനെ പൂര്‍ണമായി അര്‍ഹത കൊണ്ട് ലഭിച്ച ആ അവസരം നഷ്ടപ്പെട്ടു. പക്ഷേ, രണ്ടു ഗുണമുണ്ടായി. ഒന്ന് ശ്രീവരാഹം ബാലകൃഷ്ണന്‍ സാറും ഞാനുമായി നല്ല ബന്ധമുടലെടുത്തു എന്നതാണ്. രണ്ടാമത്തേത്, അന്നാ ഫെലോഷിപ്പിനു വേണ്ടി തുടങ്ങിയ ഗവേഷണം ഏഴുവര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ അമൃത ടിവിയുടെ വാര്‍ത്താവിഭാഗം ഉപമേധാവിയായിരിക്കെ ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍ എന്ന പേരില്‍ പുസ്തകമാവുകയും അതിന് സംസ്ഥാന അവാര്‍ഡ് ലഭിക്കുകയും ചെയ്തു എന്നതാണ്. ഒരുപക്ഷേ അന്നാ ഫെലോഷിപ്പ് ലഭിച്ചെങ്കില്‍ എനിക്കാ പുരസ്‌കാരം ലഭിച്ചേക്കുമായിരുന്നില്ല.
ശ്യാംകൃഷ്ണന് മാതൃഭൂമി വെബ് പോര്‍ട്ടല്‍ തുടങ്ങിയപ്പോള്‍ അവിടെ ജോലി ലഭിക്കാനും ഒരു ചെറിയ പങ്കുവഹിക്കാന്‍ എനിക്കുസാധിച്ചു. ശ്യാമിന്റെ വിവാഹത്തിനും ശ്യാം എഴുതിയ നാടകത്തിന്റെ അവതരണത്തിനും മറ്റുമായിട്ടാണ് പിന്നീട് ശ്രീവരാഹം സാറിനെ ഞാന്‍ കാണുന്നത്. കാരണം, അമൃത കാലത്തിനു ശേഷം ഞാന്‍ വീണ്ടും ജോലിസംബന്ധിയായി തിരുവനന്തപുരം വിട്ട് കോട്ടയത്തേക്കു മാറിക്കഴിഞ്ഞിരുന്നു. അപാര ഓര്‍മ്മയായിരുന്നു അദ്ദേഹത്തിന് എന്ന ശ്രീവരാഹം സാറിനെ കണ്ടപ്പോഴെല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. 
തിരുവനന്തപുരത്ത് സൂര്യകൃഷ്ണമൂര്‍ത്തിയുടെ വീടിനോടു ചേര്‍ന്ന ഗണേശം ഓപ്പണ്‍എയര്‍ തീയറ്ററില്‍ ശ്യാം എഴുതിയ നാടകത്തിന്റെ അവതരണം കാണാന്‍ ഭാര്യയുമൊത്ത് ചെന്നപ്പോള്‍ സാറുണ്‍ായിരുന്നു അവിടെ. ഏറെക്കാലം കഴിഞ്ഞു നേരില്‍ കാണുകയാണ്. നീണ്ട ഇടവേള കഴിഞ്ഞു കാണുമ്പോള്‍ അതിന്റെ സങ്കോചത്തോടെ നിന്ന എന്നെ ശ്യാം അച്ഛനു പരിചയപ്പെടുത്തി. അതെന്താ എനിക്കറിയില്ലേ ചന്ദ്രശേഖറിനെ എന്നെ ഗൈഡനാക്കിയ ആളല്ലേ? എന്നു ചോദിച്ച് കൃത്യമായ ഓര്‍മ്മ പുതുക്കി അദ്ദേഹം. എന്നെ ഞെട്ടിച്ചു. 
അവസാനമായി അദ്ദേഹത്തെ വിളിക്കുന്നത് രണ്ടുവര്‍ഷം മുമ്പാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിന്റെ അമ്പതാം വാര്‍ഷികത്തിന് സഹപ്രവര്‍കത്തകനായിരുന്ന ഗിരീഷ് ബാലകൃഷ്ണനോടൊപ്പം തയാറാക്കിയ സ്വയംവരം അടൂരിന്റെയും അനുവാചകന്റെയും എന്ന പുസ്തകത്തിലേക്ക് സാറിന്റെ ഒരു ലേഖനത്തിനു വേണ്ടിയായിരുന്നു അത്. ശ്യാമിനെയാണ് വിളിച്ചു കാര്യമവതരിപ്പിച്ചത്. അച്ഛന്‍ സഹകരിക്കുമോ എന്നറിയില്ലെന്ന ആമുഖത്തോടെയാണ് ശ്യാം ഫോണ്‍ അദ്ദേഹത്തിന് കൊടുത്തത്. തനിക്കാക്കാലമൊന്നും ഓര്‍മ്മയില്ലെന്നാണ് അദ്ദേഹം പഴുതടച്ചു പറഞ്ഞത്. ഏറെ നിര്‍ബന്ധിച്ചുനോക്കിയെങ്കിലും തന്നെ ഒഴിവാക്കണമെന്നു തന്നെ അദ്ദേഹം വിനയപൂര്‍വം ആവശ്യം തുടര്‍ന്നു. അങ്ങനെ അദ്ദേഹത്തെക്കൊണ്ട് എഴുതിക്കണമെന്നും അക്കാലത്തെപ്പറ്റി അദ്ദേഹത്തിന്റെ വാക്കുകളില്‍ അടയാളപ്പെടുത്തണമെന്നുമുള്ള ആഗ്രഹം നടക്കാത്ത സ്വപ്‌നമായി.




Friday, January 17, 2025

തിരയിടത്തിലെ കുമാരനാശാന്‍: കവി മുതല്‍ കവിത വരെ

(യോഗനാദം മഹകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദി പ്രത്യേക പതിപ്പ് 2025 ല്‍ എഴുതിയത്.)


എ.ചന്ദ്രശേഖര്‍


മഹാകവിത്രയങ്ങളില്‍ ഉള്‍പ്പെട്ട കുമാരനാശാനും മലയാള സിനിമയും തമ്മിലെന്ത് എന്നൊരു ചോദ്യത്തില്‍ത്തുടങ്ങാം. ആത്മീയതയുടെ മഷിയില്‍ മുക്കി അന്യാദൃശ കാവ്യങ്ങള്‍ രചിച്ച മഹാകവിയെ മലയാള ചലച്ചിത്രവേദി പലതലത്തിലും തരത്തിലും അതിന്റെ ഗാത്രത്തിലേക്ക് ആവഹിച്ചിട്ടുണ്ട് തൊണ്ണൂറ്റഞ്ചു വര്‍ഷത്തിനിടെ. കവിയുടെ കൃതി ചലച്ചിത്രമാക്കുകയും കവിയുടെ വരികള്‍ ഗാനങ്ങളാക്കുകയും വഴി മാത്രമല്ല, കവിയെത്തന്നെ കഥാപാത്രമാക്കിക്കൊണ്ടും മലയാള


സിനിമ അദ്ദേഹവുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. 1986ല്‍ പി.എ ബക്കര്‍ സംവിധാനം ചെയ്ത് മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള ദേശീയ ബഹുമതി നേടിയ ശ്രീനാരായണഗുരുവില്‍ ഗുരുവിന്റെ പ്രധാനശിഷ്യനെന്ന നിലയ്ക്ക് ആശാനും കഥാപാത്രമായി എന്നു മാത്രമല്ല, ആശാന്റെ അഞ്ചു കവിതാശകലങ്ങള്‍ അനുഗ്രഹീതനായ ജി.ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ അദ്ദേഹത്തിന്റെയും മാധുരിയുടെയും ശബ്ദത്തില്‍ ആലേഖനം ചെയ്തുപയോഗിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം ആര്‍.സുകുമാരന്‍ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത യുഗപുരുഷന്‍ എന്ന ചിത്രത്തിലും ആശാന്‍ കഥാപാത്രമായി. ജെ.സി.ഡാനിയല്‍ അവാര്‍ഡ് ജേതാവ് കെ.പി.കുമാരന്‍ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ (2022) ആശാന്റെ വ്യക്തിജീവിതത്തിലെ മറ്റൊരു മുഖം ദൃശ്യമാക്കിത്തന്ന ചലച്ചിത്രമാണ്. മാറ്റുവിന്‍ ചട്ടങ്ങളെ (1978) എന്ന ചിത്രത്തിനുവേണ്ടിബിച്ചുതിരുമല രചിച്ച് ജയവിജയ ഈണം പകര്‍ന്ന പല്ലനയാറ്റില്‍ നിന്നിന്നും മുഴങ്ങുമാ പല്ലവി കേട്ടുവോ ന്യായാസനങ്ങളെ പോലുളള ഗാനങ്ങളിലൂടെയും ആശാന്റെ അദൃശ്യസാന്നിദ്ധ്യം മലയാളസിനിമയില്‍ അനശ്വരത നേടി. ഇതിനൊക്കെ ഒപ്പം കൂട്ടിവായിക്കാവുന്ന, ആശാന് മലയാള സിനിമ നല്‍കിയ ദൃശ്യക്കാണിക്കയാണ് 1966ല്‍ പുറത്തിറങ്ങിയ കരുണ.

നൃത്തസംവിധായകന്‍ എന്ന നിലയ്ക്ക് മലയാള ചലച്ചിത്രവേദിയില്‍ ലബ്ധപ്രതിഷ്ഠനായ ഡാന്‍സര്‍ തങ്കപ്പനാണ് മഹാകവിയുടെ ഏറെ ശ്രദ്ധേയമായ ഇതേപേരിലുള്ള ഖണ്ഡകാവ്യത്തിന് ചലച്ചിത്രരൂപാന്തരം നല്‍കിയത്. ഗിരി മൂവീസിന്റെ പേരില്‍ അദ്ദേഹം തന്നെയാണ് സിനിമ നിര്‍മ്മിച്ചതും. സ്വാഭാവികമായി പാട്ടിനും നൃത്തത്തിനും പ്രാധാന്യം നല്‍കുന്ന ദൃശ്യസമീപനമായിരുന്നു കരുണയുടേത്.പ്രശസ്ത സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായരാണ് മഹാകവിയുടെ കവിതയെ അതിജീവിച്ച് സിനിമയ്ക്കുള്ള തിരക്കഥയും സംഭാഷണവും രചിച്ചത്. സര്‍ക്കാര്‍ കോളജില്‍ പഠിപ്പിക്കുകയായിരുന്ന ഒ.എന്‍.വി കുറുപ്പ് ബാലമുരളി എന്ന പേരില്‍ ചിത്രത്തിനുവേണ്ടി ഗാനങ്ങളെഴുതി. ദേവരാജനായിരുന്നു സംഗീതം. അദ്ദേഹം സ്വയമാലപിച്ച 

അനുപമകൃപാനിധിയഖിലബാന്ധവന്‍ ശാക്യ

ജിനദേവന്‍, ധര്‍മ്മരശ്മി ചൊരിയും നാളില്‍...

എന്നു തുടങ്ങുന്ന, ആശാന്‍ കാവ്യത്തിലെ 28 വരികളുടെ പശ്ചാത്തലത്തിലാണ് വാസവദത്തയെന്ന നായികയെ ചിത്രത്തില്‍ ആദ്യമവതരിപ്പിക്കുന്നത്. തമിഴ് സിനിമാലോകത്തെ വന്‍ താരമായിരുന്ന ദേവികയായിരുന്നു വാസവദത്തയായി തിരയിടത്തിലെത്തിയത്. എം.ജി.ആറിനും ശിവാജിഗണേശനും ജമിനിഗണേശനും ഒപ്പം നായികയായിട്ടുള്ള ദേവികയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമെന്നാണ് വാസവദത്ത വിലയിരുത്തപ്പെട്ടത്.

ബുദ്ധദര്‍ശനത്തിന്റെ മാനവമുഖം അനാവരണം ചെയ്യുന്നൊരു കഥയാണല്ലോ കരുണ. ഭൗതികസമ്പത്തിന്റെയും ശരീരസൗന്ദര്യത്തിന്റെയും അര്‍ത്ഥരാഹിത്യം വരച്ചുകാണിച്ച ഉദാത്തരചന. ഉത്തരമധുരാപുരി അടക്കിവാണ ഗണികയായ വാസവദത്തയെ കേന്ദ്രീകരിച്ചാണ് കവി കരുണയുടെ ഇതിവൃത്തം നെയ്‌തെടുത്തത്. ഉദ്യോഗസ്ഥര്‍ മുതല്‍ രാജാക്കന്മാര്‍ വരെ അവളുടെ കരുണാകടാക്ഷത്തിനായി കാത്തുനില്‍ക്കുന്ന കാലം. വീടുവീടാന്തരം ഭിക്ഷയെടുത്ത് ജീവിക്കുന്ന സുമുഖനും ശാന്തനുമായ ഉപഗുപ്തന്‍ എന്ന ബുദ്ധസന്യാസിയില്‍ ഒരിക്കലവള്‍ക്കു ഗാഢാനുരാഗം തോന്നുന്നു. തോഴിയെ വിട്ട് അദ്ദേഹത്തെ തന്റെ വസതിയിലേക്കു ക്ഷണിച്ചിട്ടും സമയമില്ല എന്നു പറഞ്ഞവളെ മടക്കുകയാണ് ഉപഗുപ്തന്‍. തന്നെ കാണാന്‍ വരാനുള്ളത്ര ധനമില്ലാത്തതാണ് കാരണമെന്നു കരുതിയ വാസവദത്ത ഉപഗുപ്തനില്‍ നിന്ന് അനുരാഗമാണ് ധനമല്ല മോഹിക്കുന്നതെന്നു പറഞ്ഞു വീണ്ടും തോഴിയെ അയയ്ക്കുകയാണ്. ലൗകികമായയില്‍ അത്രയേറെ ആണ്ട് സമനില തെറ്റിയ അവസ്ഥയിലാണവള്‍.എന്നാല്‍ സമയമായില്ല എന്ന പതിവു മറുപടിയോടെ ദൂതികയെ മടക്കുകയാണ് ഭിക്ഷു. ദിവസവും ആവര്‍ത്തിക്കുന്ന ഒരു നാടകമായി വാസവദത്തയുടെ ക്ഷണവും ഉപഗുപ്തന്റെ നിരാസവും.

അവളാവട്ടെ തൊഴിലാളിപ്രമാണിയുടെ സ്വാധീനത്തിലായി. അങ്ങനിരിക്കെയാണ് മധുരയില്‍ എത്തിച്ചേര്‍ന്ന ധനാഢ്യനായ ഒരു വിദേശവ്യാപാരിക്കു വാസവദത്തയില്‍ വലിയ ഭ്രമമാകുന്നത്. വാസവദത്തയ്ക്കും അയാളുടെ സമ്പത്തിന്റെയും പ്രതാപത്തിന്റെയും പ്രലോഭനങ്ങളെ അതിജീവിക്കാനായില്ല. വിദേശവ്യാപാരിയെ പ്രാപിക്കാന്‍ വേണ്ടി തൊഴിലാളിപ്രമാണിയെ ഒഴിവാക്കാന്‍ അവള്‍ തന്ത്രങ്ങള്‍ മെനഞ്ഞു. ഒരു ദിവസം തൊഴിലാളിപ്രമാണിയെ വധിച്ചു ജഡം ചാണകക്കുഴിയില്‍ കുഴിച്ചുമൂടി. 

തൊഴിലാളികളും ബന്ധുജനങ്ങളും അന്വേഷണം ആരംഭിച്ചു. വാസവദത്തയുടെ ബംഗ്‌ളാവിനടുത്തുള്ള ചാണകക്കുഴിയില്‍ നിന്നവര്‍ നേതാവിന്റെ ശരീരം കണ്ടെടുക്കുന്നു. കൊലക്കുറ്റമാരോപിക്കപ്പെട്ട വാസവദത്തയെ പിടികൂടി ന്യായാധിന്റെ മുന്നില്‍ ഹാജരാക്കി വിസ്താരിക്കുന്നു. ചെവിയും മൂക്കും കൈകാലുകളും ഛേദിച്ചു ചുടുകാട്ടില്‍ തള്ളാനായിരുന്നു വിധി.

ശരീരസൗന്ദര്യം കൊണ്ട് ആണുങ്ങളുടെ മനസും ബുദ്ധിയും കീഴടക്കിയിരുന്ന സുന്ദരി അങ്ങനെ കേവലമൊരു മാംസപിണ്ഡം മാത്രമായി കഴുകനും കുറുക്കനും ഇരയാകാന്‍ പാത്രത്തിന് ചുടുകാട്ടില്‍ ഉപേക്ഷിക്കപ്പെട്ടു. സേവകരെ ഏറെ  സ്‌നേഹിച്ചിരുന്ന അവരുടെ പരിചാരികകളില്‍ ഒരുവള്‍ മാത്രം വളോടുള്ള സ്‌നേഹാദരങ്ങള്‍കൊണ്ട് ചുടുകാട്ടില്‍ ചെന്നു മാംസപിണ്ഡം മാത്‌രമായ തന്റെ യജമാനത്തിയെ ശുശ്രൂഷിക്കുന്നു.നേരത്തേ ഉപഗുപ്തനെ വിളിക്കാന്‍ അയച്ചിരുന്ന തോഴിതന്നെയായിരുന്നു അവള്‍. 

ഈ സന്ദര്‍ഭത്തിലാണ് ഉപഗുപ്തന്‍ വാസവദത്തയെ ചെന്നുകാണുന്നത്. അപ്പോഴാണ് അവളെ കാണാന്‍ ബുദ്ധഭിക്ഷു എന്ന നിലയ്ക്ക് അയാളുടെ സമയമായത്.സ ഉപഗുപ്തനെ കണ്ട വാസവദത്ത തന്റെ വെട്ടിക്കളഞ്ഞ അവയവങ്ങള്‍ ഒരു തുണികൊണ്ടു മൂടാന്‍ തോഴിയോടാവശ്യപ്പെട്ടു. അവള്‍ ഉപഗുപ്തനോടു തന്റെ സൗന്ദര്യത്തെയും അപ്പോഴത്തെ ദുരന്തത്തെയും മറ്റും പറഞ്ഞു കേണു. ഉപഗുപ്തനാവട്ടെ ഭഗവാന്‍ ശ്രീബുദ്ധന്റെ ധര്‍മ്മശാസനത്തെ അവള്‍ക്കുപദേശിച്ചുകൊടുക്കുകയാണ്. ഭൗതികതയുടെ നിസാരതയും ആന്തരികമായ ആത്മീയതയുടെ പൊരുളും അയാളവള്‍ക്ക് ബോധ്യമാക്കിക്കൊടുക്കുന്നു.ഉപഗുപ്തന്റെ ധര്‍മ്മോപദേശം കേട്ട് അവളുടെ ഹൃദയം ശാന്തമായി. അദ്ധ്യാത്മികമായ ഒരു സുഖം അവളുടെ ശാരീരിക വേദനകളെ ശമിപ്പിച്ചു. ബുദ്ധന്‍, ധര്‍മ്മം, സംഘം ഈ മൂന്നില്‍ ശരണം പ്രാപിച്ച് തന്റെ പാപത്തിന്റെ ശിക്ഷയ്ക്കു ഭക്തിപൂര്‍വ്വം കീഴടങ്ങുന്നിടത്താണ് കരുണ കാവ്യം അവസാനിക്കുന്നത്; സിനിമയും.

അക്കാലത്തെ സിനിമാരീതികള്‍ക്കിണങ്ങുംവിധം നൃത്തസംഗീതനാടകത്തിന്റെ തിരരൂപാന്തരമെന്നോണം തന്നെയായിരുന്നു കരുണയുടെ ദൃശ്യസങ്കല്‍പനം. എന്നാല്‍, കമ്പോളത്തിന്റെ സ്വാധീനത്തില്‍ നിന്നു സംവിധായകന്‍ നടത്തിയ ഏറ്റവും ധീരവും സാഹസികവുമായൊരു വഴിമാറി നടത്തമാണ് കരുണ എന്ന സിനിമയുടെ ഏറ്റവും വലിയ വിജയം. പ്രേംനസീറും സത്യനും തിളങ്ങിനില്‍ക്കുന്ന കാലമാണെന്നോര്‍ക്കണം. അവരെയൊന്നും നായകനാക്കാതെ ഉപഗുപ്തന്‍ എന്ന നിര്‍ണായക കഥാപാത്രത്തിന്, അക്കാലത്ത് സിനിമികളിലെ വില്ലന്‍/പ്രതിനായകന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന കെ.പി.ഉമ്മറിനെയാണ് തങ്കപ്പന്‍ തെരഞ്ഞെടുത്തത്. നാടകാഭിനയപശ്ചാത്തലവും സാഹിത്യപശ്ചാത്തലവുമുള്ള ഉമ്മറാവട്ടെ ആ കഥാപാത്രത്തെ അനന്യമായ രീതിയില്‍ തന്നെ സ്വാംശീകരിക്കുകയും ചെയ്തു. മധു, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അടൂര്‍ ഭാസി, ശങ്കരാടി, ടി. കെ. ബാലചന്ദ്രന്‍, വിജയറാണി, ശാരദ, ശോഭന, രേണുക എന്നിവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിലെ അവതരിപ്പിച്ച താരങ്ങള്‍. 

കുമാരനാശാന്റെ കരുണയില്‍ നിന്നുള്ള ചില വരികള്‍ ദേവരാജന്റെ ഈണത്തില്‍ ചിത്രത്തിലുള്‍പ്പെടുത്തി. എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമടക്കം 11 ഗാനങ്ങളാണ് ഒ.എന്‍.വി. എഴുതിയത്. അതില്‍ ഉപഗുപതനെ അവതരിപ്പിച്ചുകൊണ്ട് ദേവരാജന്‍ പാടിയ സമയമായില്ലപോലും സമയമായില്ലപോലും മികച്ച ദാര്‍ശനികഗാനങ്ങളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു.ദേവരാജന്‍, യേശുദാസു്, കമുകറപുരുഷോത്തമന്‍, പി. സുശീല, പത്മം എന്നീ പിന്നണിഗായകരാണു ഗാനങ്ങളാലപിച്ചത്.മദ്രാസിലെ സത്യ, വീനസ,് അരുണാചലം എന്നീ സ്റ്റുഡിയോകളിലെ സെറ്റുകളിലായാണ് കരുണയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ചുടുകാട് അടക്കം സ്റ്റുഡിയോ ചുവരുകള്‍ക്കുള്ളില്‍ തന്നെ സെറ്റിടുകയായിരുന്നു. 

തഥാഗതന്റെ സുവിശേഷങ്ങള്‍ ഉത്തരമധുരാപുരി വീഥികളിലൂടെ പാടി കൊണ്ടു നീങ്ങുന്ന ബൗദ്ധഭിക്ഷുക്കളുടെ പദയാത്ര, ഉപഗുപ്തനെ കണ്ട മാത്രയില്‍ ആ സുന്ദരപുരുഷന് മനസ്സു തീറെഴുതിപ്പോയ വാസവദത്തയുടെ മോഹാവേശം, വാസവദത്തയും മുഖ്യകാമുകന്‍ താരാനാഥുമായുള്ള ശൃംഗാര ങ്ങള്‍, ഉപഗുപ്തന്റെ രൂപലാവണ്യം കണ്ട് അദ്ദേഹത്തില്‍ അഭിനിവേശം ജനിച്ച വാസവദത്തയുടെ പാരവശ്യങ്ങള്‍ താരാനാഥന്റെ നേതൃത്വത്തില്‍ നട ത്തിയ ദേവീപൂജ, ബലിവേദിക്കു ചുറ്റും ആവേശം അലയടിച്ചപ്പോള്‍ നിഷ്‌കളും ബലിമൃഗം അന്തം വിട്ടു നില്ക്കുന്നത്, ദുര്‍ഗയോടുള്ള ഭക്തിപാരവശ്യം സംഘനൃത്തത്തിലൂടെ കലിതുള്ളവ സ്‌നേഹസ്വരൂപനായ ഉപഗുപ്തന്‍ പെട്ടെന്നവിടെ പ്രത്യക്ഷപ്പെട്ട് ആടിനെ കാരുണ്യത്തോടെ തഴുകി ഉയര്‍ന്ന വാളും വികാരവും നാടകീയമായി താഴ്ത്തുന്നത്, വേശ്യയുടെ പാദ സ്പര്‍ശം കൊണ്ട് അശുദ്ധമാകാത്ത ദേവാലയം തഥാഗത ശിഷ്യന്മാരുടെ സാന്നിധ്യംകൊണ്ട ശുദ്ധമാകുന്നത്. ഹൈന്ദവപുരോഹിതന്മാര്‍ ഉപഗുപ്ത നെയും കൂട്ടരെയും പുണ്യാഹം തളിച്ചു പുറത്താക്കുന്നത്, പ്രേമനൈരാശ്യത്താല്‍ മനംനൊന്ത് ദുഃഖിതയും കര്‍മവി മുഖയും ഉദാസീനയുമായി നാള്‍ നീക്കുന്ന വാസവദത്തയോട് കുലത്തൊ ഴില്‍ തുടരാനും ആശ്രിതരെ രക്ഷിക്കാനും തോഴി പ്രഭാവതി അപേക്ഷിക്കു നത് ഇങ്ങനെ നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ മികച്ച ഗാനങ്ങളുടെയും നൃത്തങ്ങളുടെയും അകമ്പടിയോടെ ഭേദപ്പെട്ട നിലയില്‍ സംവിധായകന്‍ അവതരിപ്പിച്ചിട്ടുള്ളത് മലയാള സിനിമ പിന്നിട്ട വഴികള്‍ എന്ന ഗ്രന്ഥത്തില്‍ ചലച്ചിത്രചരിത്രകാരനായ എം.ജയരാജ് ചൂണ്ടിക്കാട്ടുന്നുണ്ട്.

കവിതയുടെ അകംപൊരുളിനോട് ബാഹ്യമായെങ്കിലും നീതിപുലര്‍ത്തുന്ന ഒരാഖ്യാനമായ കരുണ 966 നവംബര്‍ 11നാണ് കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഭേദപ്പെട്ട വിജയം നേടിയ ചിത്രം തുടര്‍ന്ന് വിഖ്യാതങ്ങളായ കാവ്യങ്ങളെ അധികരിച്ച് സിനിമകളുണ്ടാക്കുന്ന ഒരു തരംഗത്തിനു തന്നെ വഴിയൊരുക്കി.തൊട്ടടുത്തവര്‍ഷമാണ് ചങ്ങമ്പുഴയുടെ രമണന്‍ സിനിമയാക്കപ്പെടുന്നത്. അതിനടുത്ത വര്‍ഷം കാളിദാസന്റെ കുമാരസംഭവം ചലച്ചിത്രമാക്കപ്പെടുകയും അതിന് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ലഭിക്കുകയുമൊക്കെ ചെയ്തു. 

കരുണയുടെ സിനിമാബാന്ധവം അവിടെ അവസാനിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം, 2016 ല്‍ ഇതേ കാവ്യത്തെ കാലികമായി അനുവര്‍ത്തനം ചെയ്ത് ലെനിന്‍ രാജേന്ദ്രന്‍ ഒരു ചിത്രമൊരുക്കി. ടിബറ്റ് സ്വദേശിയായ സിദ്ധാര്‍ത്ഥ് ലാമയേയും ഉത്തര ഉണ്ണിയേയും മനീഷ കൊയ് രാളെയേയും താരങ്ങളാക്കിക്കൊണ്ട് അവതരിപ്പിച്ച ഇടവപ്പാതി. ലൗകികതയ്ക്കപ്പുറമുള്ള ആത്മീയസ്‌നേഹകാരുണ്യങ്ങളുടെ കാതല്‍ സമകാലിക ദേശാന്തര രാഷ്ട്രീയസാമൂഹികപശ്ചാത്തലത്തില്‍ അനാവരണം ചെയ്ത ഇടവപ്പാതി കരുണയെന്ന കാവ്യത്തിനുള്ള ചലച്ചിത്രകാരന്റെ സ്വതന്ത്ര്യവ്യാഖ്യാനമായി മാറി.

Sunday, January 05, 2025

ശ്യാം ബെനഗല്‍: സമാന്തരസിനിമയില്‍ സമാനതകളില്ലാതെ...


 Kala Kaumudi January 5-12, 2026

എ.ചന്ദ്രശേഖര്‍

സ്വതന്ത്ര ഇന്ത്യയില്‍ സാഹിത്യവും സിനിമയുമൊക്കെ പുതിയ ദിശാബോധത്തോടെ നവഭാവുകത്വമാര്‍ന്നു വികസിച്ച കാലഘട്ടമായിരുന്നു എഴുപതുകളുടെ ഉത്തരാര്‍ധം. ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിലൂടെ പുതിയ കാഴ്ചസംസ്‌കാരവും, പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു സിനിമ പഠിച്ചിറങ്ങിയ ഒരുപറ്റം ചലച്ചിത്രപ്രവര്‍ത്തകരിലൂടെ പുതിയ സിനിമയും ഉടലെടുത്ത കാലം. ഒത്തുതീര്‍പ്പുകളില്ലാത്ത സ്വതന്ത്ര സിനിമകളുടെ ചാകരക്കാലമായിരുന്നു അത്. മധ്യവര്‍ത്തി, സമാന്തരം എന്നൊക്കെ മാധ്യമങ്ങളും നിരൂപകരും ചെല്ലപ്പേരിട്ടുവിളിച്ച ഇന്ത്യന്‍ സിനിമയുടെ ആ നവഭാവുകത്വമുന്നേറ്റത്തിന് ചുക്കാനേന്തിയവരില്‍ മുന്‍നിരക്കാരനായിരുന്നു ഹൈദരാബാദുകാരനായ ശ്യാം ബെനഗല്‍. ഇന്ത്യന്‍ സിനിമ കണ്ടയിലെ ഇതിഹാസമായിരുന്ന ഗുരുദത്തിന്റെ ബന്ധു. ആന്ധ്രയിലെ തിരുമലഗിരിയില്‍ ഫോട്ടോഗ്രാഫറായിരുന്ന കര്‍ണാടകക്കാരന്‍ ശ്രീധര്‍ ബി ബെനഗലിന്റെ മകന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില്‍ ഒരാളായിത്തീര്‍ന്നു.
ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ എം.എ നേടിയ ശ്യാം പന്ത്രണ്ടാം വയസില്‍ അച്ഛന്‍ സമ്മാനിച്ച ക്യാമറ കൊണ്ടാണ് ആദ്യമായി ഒരു ചലച്ചിത്രം നിര്‍മ്മിക്കുന്നത്. പഠന കാലത്ത് ഹൈദരാബാദ് ഫിലിം സൊസൈറ്റി സ്ഥാപിക്കുന്നതിന് മുന്‍ കൈയെടുത്തു. പഠിക്കുമ്പോഴെ എഴുത്തും വായനയുമൊക്കെ ശ്യാമിന് ജീവനായിരുന്നു. സത്യജിത് റേയെപ്പോലെ പരസ്യരംഗത്തുനിന്നാണ് ശ്യാമിന്റെ ചലച്ചിത്രപ്രവേശം. (റേയെപ്പറ്റി 1985ല്‍ സത്യജിത് റേ എന്ന പേരില്‍ തന്നെ ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ശ്യാം ബെനഗല്‍)1959ല്‍ മുംബൈയില്‍ ലിന്റാസ് പരസ്യ ഏജന്‍സിയില്‍ പരസ്യമെഴുത്തു തൊഴിലായി സ്വീകരിച്ചെത്തിയ ശ്യാം വൈകാതെ അതിന്റെ ക്രിയേറ്റീവ് ഹെഡായി. ആ സമയത്തു തന്നെയാണ് ഗുജറാത്തി ഭാഷയില്‍ ഘേര്‍ ബെഹ്ത ഗംഗ(1962) എന്ന പേരില്‍ ഗംഗയെപ്പറ്റി ഒരു ഹ്രസ്വചിത്രം ഒരുക്കുന്നത്. തുടര്‍ന്ന് ഒട്ടേറെ പരസ്യചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. തൊള്ളായിരത്തിനടുത്ത് ഹ്രസ്വചിത്രങ്ങളും സത്യത്തില്‍ അതായിരുന്നു അദ്ദേഹത്തിന്റെ സിനിമാക്കളരി. അതിനിടെ തന്നെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കുന്നുമുണ്ടായിരുന്നു. 1970ല്‍ ഹോമി ജെ ഭാഭ ഫെലോഷിപ്പ് നേടി ന്യൂയോര്‍ക്കിലെ ചില്‍ഡ്രന്‍സ് ടെലിവിഷന്‍ ശില്‍പശാലയില്‍ പങ്കെടുക്കാനും അവസരം ലഭിച്ചു.
1973ലാണ് ശ്യാം ബെനഗല്‍ എന്ന കഥാചിത്ര സംവിധായകന്റെ അങ്കുരം. മാതൃനാട്ടിലെ സ്ത്രീജീവിതം കേന്ദ്രീകരിച്ച്, വിവിധ സാമ്പത്തിക ശ്രേണികളിലെ സ്ത്രീചൂഷണത്തിന്റെ കഥ പറഞ്ഞ അങ്കുര്‍ ഇന്ത്യന്‍ സിനിമയ്ക്ക് ചില പുതിയ താരമുഖങ്ങളെയും പരിചയപ്പെടുത്തി. പില്‍ക്കാലത്ത്, നവതരംഗം എന്നു വിളിക്കപ്പെട്ട ചലച്ചിത്രമുന്നേറ്റത്തിന്റെ ഭാഗമായി അടയാളപ്പെട്ട ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിലൊരാളായ ശബാന ആസ്മിയും കര്‍ണാടകയിലെ മുന്‍നിര താരവും രാഷ്ട്രീയപ്രവര്‍ത്തകനുമൊക്കെയായിത്തീര്‍ന്ന അനന്ത് നാഗുമായിരുന്നു അവര്‍. 1975ലെ മികച്ച രണ്ടാമത്തെ ചിത്രം മികച്ച നടി എന്നീ ദേശീയ ബഹുമതികള്‍ നേടിയ അങ്കുര്‍ ഇന്ത്യന്‍ നവസിനിമയുടെ പതാകവാഹകരുടെ പട്ടികയില്‍ ശ്യാം ബെനഗല്‍ എന്ന പേരും എഴുതിച്ചേര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് നിഷാന്ത് (1975), മന്ഥന്‍(1976), ഭൂമിക (1977) എന്നിവയുടെ വരവ്. ശബാനയെ പിന്തുടര്‍ന്ന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠിച്ചിറങ്ങിയ, ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളായി പേരെടുത്ത നസീറുദ്ദീന്‍ ഷാ, ഓം പുരി, സ്മിത പാട്ടില്‍, കുല്‍ഭൂഷണ്‍ കര്‍ബന്ധ തുടങ്ങിയവരെയൊക്കെ ഈ ചിത്രങ്ങളിലൂടെ ശ്യാമാണ് പരിചയപ്പെടുത്തുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് ശ്യാം ബെനഗല്‍ എന്ന സംവിധായകന്റെ ഏറ്റവും മികച്ച സംഭാവന, അദ്ദേഹം ചെയ്ത ചലച്ചിത്രങ്ങളേക്കാള്‍, ഈ നവഭാവുകത്വ താരങ്ങള്‍ കൂടിയാണ്.1975ല്‍ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിക്കു വേണ്ടി സ്മിത പാട്ടിലിനെ നായികയാക്കി ചരന്‍ദാസ് ചോര്‍ എന്ന പേരില്‍ ബാലചിത്രവും സംവിധാനം ചെയ്തു.
ഇന്ത്യന്‍ സിനിമയുടെ സാമൂഹികപ്രതിബദ്ധതയുടെ കൂടി മകുടോദാഹരണമായിട്ടാണ് മന്ഥന്‍ കണക്കാക്കപ്പെടുന്നത്. ഗുജറാത്തില്‍ ഒരു മലയാളി ചെന്ന് ഗ്രാമഗ്രാമാന്തരങ്ങളിലെ ഗോകര്‍ഷകരെ സംഘടിപ്പിച്ച് പാല്‍ സഹകരണസംഘങ്ങളുണ്ടാക്കി പിന്നീട് ഇന്ത്യയുടെ ധവളവിപ്‌ളവത്തിന്റെ ചുക്കാനായിമാറിയ അമുല്‍ എന്ന ബ്രാന്‍ഡുണ്ടാക്കാന്‍ പെട്ട പെടാപ്പാടിന്റെയും സാഹസത്തിന്റെയും കഥ പറഞ്ഞ സിനിമയായിരുന്നു അത്. ഗുജറാത്തിലെ ക്ഷീരകര്‍ഷകര്‍ ആളുക്ക് രണ്ടു രൂപവീതം സംഭാവനചെയ്ത് ക്രൗഡ് ഫണ്ടിങ്ങിലൂടെ അമുലിന്റെയും കുര്യന്റെയും പിന്തുണയോടെ പൂര്‍ത്തീകരിച്ച സിനിമ, കന്നട നടനും നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാടിനെ ഹിന്ദി സമാന്തര സിനിമയില്‍ മുന്‍നിരതാരമായി പ്രതിഷ്ഠിച്ചു. സമാനമായി ഇന്ത്യയിലെ കൈത്തറിമേഖലയുടെ കഥ പറഞ്ഞ സുസ്മന്‍ (1987) കൈത്തറി സഹകരണസംഘങ്ങളുടെ ക്രൗഡ് ഫണ്ടിങ് വഴി നിര്‍മ്മിക്കപ്പെട്ടതാണ്. ഇന്ത്യന്‍ റയില്‍വേയുടെ ധനസഹായത്തോടെ പിന്നീട് ദൂരദര്‍ശനു വേണ്ടി യാത്ര(1986) എന്ന പേരില്‍ ഒരു പരമ്പരയും സംവിധാനം ചെയ്തിട്ടുണ്ട് ശ്യാം.
യഥാതഥവും മണ്ണില്‍ ചവിട്ടി നില്‍ക്കുന്നതുമായ പ്രമേയങ്ങളും ഇതിവൃത്തവും ആവിഷ്‌കാരവുമായിരുന്നു ശ്യാം സിനിമകളുടെ മുഖമുദ്ര. പ്രകടനപരതയില്ലാത്ത, പ്രിട്ടന്‍ഷ്യന്‍ഷ്യസ് അല്ലാത്ത ചലച്ചിത്രസങ്കല്‍പമായിരുന്നു അദ്ദേഹത്തിന്റേത്. സിനിമയെ മനുഷ്യകഥാനുഗായിയായി അദ്ദേഹം കണക്കാക്കി. മനുഷ്യ ബന്ധങ്ങളുടെ സങ്കീര്‍ണതകളും അവയുടെ പാരസ്പര്യത്തിന്റെ വൈരുദ്ധ്യങ്ങളും അദ്ദേഹത്തിന് ഇഷ്ടവിഷയമായിരുന്നു.പ്രമുഖ മറാത്തി നാടകനടി ഹന്‍സ വാഡ്കറുടെ ജീവിതം അധികരിച്ച് നിര്‍മിച്ച ഭൂമിക(1977) സ്മിത പാട്ടില്‍ എന്ന ഇന്ത്യ കണ്ട മറ്റൊരു മഹാനടിയെയും ദേശീയതലത്തില്‍ അടയാളപ്പെടുത്തി. അങ്ങനെയാണ് ശ്യാം ബെനഗല്‍ എന്ന ചലച്ചിത്രകാരന്‍ ഇന്ത്യന്‍ സിനിമയുടെ തറവാടായ കപൂര്‍ ഖാന്ധാനില്‍പ്പെട്ട മുഖ്യധാരാ താരം ശശികപ്പൂറിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് 1978ല്‍ അദ്ദേഹത്തിന്റെ നിര്‍മ്മാണത്തില്‍ ജുനൂണ്‍ സംവിധാനം ചെയ്തു. 1857ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആ സിനിമ. തുടര്‍ന്നും ശശികപൂര്‍ തന്നെ നിര്‍മ്മിച്ച്, മഹാഭാരതത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട കലിയുഗ് (1981) പുറത്തുവന്നു. ഒരു വ്യവസായ കുടുംബത്തിലെ രണ്ടു സഹോദരങ്ങളുടെ കഥ പറഞ്ഞ കലിയുഗ് ബെര്‍ളിന്‍ ചലച്ചിത്രമേളയിലേക്കടക്കം തെരഞ്ഞെടുക്കപ്പെടുകയും ഫിലിം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു.1982ല്‍ ഓം പുരിയേയും വിക്ടര്‍ ബാനര്‍ജിയെയും പങ്കജ് കപൂറിനെയും വച്ച് ഗ്രാമ കര്‍ഷകരുടെ ചൂഷണകഥ പറഞ്ഞ ആരോഹണും മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി.
ഇന്ത്യന്‍ സിനിമയില്‍ അന്നോളം ആരും കൈവയ്ക്കാത്ത ഒരു മേഖലയിലേക്കാണ് പിന്നീട് ശ്യാം നോട്ടം തിരിച്ചത്. ചുവന്ന തെരുവിലെ ലൈംഗികത്തൊഴിലാളികളുടെ ജീവിതവും രാഷ്ട്രീയവും ചിത്രീകരിച്ച മണ്ഡി (1983) നിരൂപക ശ്രദ്ധയോടൊപ്പം ഏറെ വിവാദങ്ങളുമുണ്ടാക്കി. ശബാന ആസ്മിയും സ്മിത പാട്ടിലും മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു അത്. തുടര്‍ന്ന് ഗോവന്‍ പശ്ചാത്തലത്തില്‍ അറുപതുകളിലെ കഥ പറഞ്ഞ ത്രികാല്‍ (1987). 1994ല്‍ ഫരീദ ജലാല്‍ രജിത് കപൂര്‍ എന്നിവരെ വച്ചൊരുക്കിയ മാമ്മോ മികച്ച ഹിന്ദി ചിത്രം മികച്ച സഹനടി(സുരേഖ സിക്രി) എന്നിവയ്ക്കുള്ള ദേശീയ ബഹുമതി നേടി. 1984ല്‍ നെഹ്രു, 1985ല്‍ സത്യജിത് റേ എന്നീ ഹ്രസ്വചിത്രങ്ങളും ദേശീയ ബഹുമതികള്‍ കരസ്ഥമാക്കി.
അപ്പോഴേക്ക് ഇന്ത്യന്‍ മുഖ്യധാരയും ശ്യാം ബെനഗല്‍ എന്ന സംവിധായകനില്‍ വിശ്വാസമര്‍പ്പിക്കുകയും അദ്ദേഹത്തിന് കുറേക്കൂടി വലിയ ക്യാന്‍വാസില്‍ സിനിമകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ കരഗതമാവുകയും ചെയ്തു. അങ്ങനെയാണ് സമാന്തരസിനിമയുടെ പരിമിതികള്‍ക്കപ്പുറമുള്ള വിശാല ക്യാന്‍വാസില്‍ കിരണ്‍ ഘേറിനെയും അമൃിഷ് പുരിയെയും രജിത് കപൂറിനെയും വച്ച് സര്‍ദാരി ബീഗം(1996), രേഖ, കരിഷ്മകപൂര്‍, മനോജ് വാജ്‌പേയി, ശക്തി കപൂര്‍ എന്നിവരെ വച്ച് രാജസ്ഥാനിലെ മഹാരാജാവിന്റെ രണ്ടാംഭാരിയയാവേണ്ടി വന്ന സിനിമാനടിയുടെ കഥ പറഞ്ഞ സുബൈദ(2001) എന്നിവ പുറത്തുവരുന്നത്. യാഷ് രാജ് ഫിലംസ് വിതരണം ചെയ്ത ഈ ബിഗ് ബജറ്റ് സിനിമ അക്ഷരാര്‍ത്ഥത്തില്‍ ശ്യാമിന്റെ മുഖ്യധാരാപ്രവേശനവിളംബരമായതിനു പുറമേ, മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ ബഹുമതിയും കരിഷ്മയ്ക്കു മികച്ച നടിക്കുള്ള ദേശീയബഹുമതിയും നേടി നിരൂപകശ്രദ്ധയും നേടി. എ ആര്‍ റഹ്‌മാനായിരുന്നു ചിത്രത്തിന്റെ സംഗീതസംവിധായകന്‍.
തുടര്‍ന്ന് ധര്‍മ്മവീര്‍ ഭാരതിയുടെ നോവലിനെ അധികരിച്ച് എന്‍ എഫ് ഡി സി നിര്‍മ്മിച്ച് രജിത് കപൂര്‍, അമൃിഷ് പുരി നീന ഗുപ്ത, പല്ലവി ജോഷി തുടങ്ങിവരഭിനയിച്ച സൂരജ് കാ സാത്വന്‍ ഘോഡ(1992)യും മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ ബഹുമതി നേടി. നാലു വര്‍ഷത്തിനുശേഷം 1996ല്‍ ദക്ഷിണാഫ്രിക്കയില്‍ മഹാത്മ ഗാന്ധി നേരിടേണ്ടി വന്ന അഗ്നിപരീക്ഷകളുടെ ചരിത്രം പറഞ്ഞ ദ് മേക്കിങ് ഓഫ് മഹാത്മ പുറത്തുവന്നു. ദക്ഷിണാഫ്രിക്കയിലെ ഗാന്ധിശിഷ്യന്റെ മകളായ എഴുത്തുകാരി ഫാത്തിമ മിറിന്റെ രചനയില്‍ രജത് കപൂറിനെയും പല്ലവി ജോഷിയേയും നായികാനായകന്മാരാക്കിയ ചിത്രം ആ വര്‍ഷത്തെ മികച്ച നടനും മികച്ച ഇംഗ്‌ളീഷ് ഭാഷാചിത്രത്തിനുമുള്ള ദേശീയ അവാര്‍ഡുകള്‍ നേടി
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെ അങ്കുര്‍ മുതല്‍ തന്നെ വിമര്‍ശനവിധേയമാക്കുന്നതില്‍ വിട്ടുവീഴ്ച കാണിക്കാത്ത ശ്യാം 1999ല്‍ രാജേശ്വരി സച് ദേവ്, രജിത് കപൂര്‍ സീമ ബിശ്വാസ് എന്നിവരെ വച്ചു സംവിധാനം ചെയ്ത സമര്‍ ആ വിമര്‍ശനത്തെ അതിന്റെ ഉത്തുംഗത്തിലെത്തിച്ചു. മികച്ച സിനിമ, തിരക്കഥ (അശോക് മിശ്ര) എന്നിവയ്ക്കുള്ള ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്രമാണ് സമര്‍. 1999ല്‍ രജിത് കപൂറിനെയും ശബാന ആസ്മിയേയും വച്ചു സംവിധാനം ചെയ്ത ഹരി ഭരി മികച്ച സാമൂഹികക്ഷേമചിത്രത്തിനുള്ള ദേശീയ ബഹുമതി നേടി.
2005ല്‍ മറാത്തി നടന്‍ സച്ചിന്‍ ഖേഡകറിനെ നായകനാക്കി നേതാജി സുഭാഷ് ചന്ദ്രബോസ് ദ് അണ്‍ഫോര്‍ഗോട്ടണ്‍ ഹീറോ എന്നൊരു ജീവചരിത്ര സിനിമ കൂടി സംവിധാനം ചെയ്തു അദ്ദേഹം. അതാവട്ടെ മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനും മികച്ച കലാസംവിധാനത്തിനുമുള്ള ദേശീയ ബഹുമതികള്‍ കരസ്ഥമാക്കി. 
ചലച്ചിത്ര ജീവിതത്തില്‍ അന്ത്യനാളുകള്‍ വരെയും സജീവമായി തന്നെ നിലനിന്ന ശ്യാം ബെനഗല്‍ തുടരെത്തുടരെ സിനിമകളെടുത്ത സംവിധായകനാണ്. 2008ല്‍ പുതുതലമുറ താരങ്ങളായ ശ്രേയസ് തല്‍പഡെ, അമൃത റാവു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ വെല്‍ക്കം ടു സജ്ജന്‍പൂര്‍ കലാപരമായും കച്ചവടപരമായും മികച്ച വിജയം കരസ്ഥമാക്കി. 2010ല്‍ അശോക് മിശ്രയുടെ തിരക്കഥയില്‍ ബോമന്‍ ഇറാനി  രവികിഷന്‍ മനീഷ ലാംബ എന്നിവരെ വച്ചൊരുക്കിയ വെല്‍ഡണ്‍ അബ്ബ എന്ന രാഷ്ട്രീയാക്ഷേപഹാസ്യവും ശരാശരി വിജയം നേടി. 
ജീവചരിത്ര സിനിമകള്‍ക്കു പുതിയൊരു മാനം നല്‍കിയ ചലച്ചിത്രകാരനായിരുന്നു ശ്യാം. ഭൂമികയില്‍ തുടങ്ങി സുബൈദ, മേക്കിങ് ഓഫ് ദ് മഹാത്മ, സുഭാഷ് ചന്ദ്രബോസ് എന്നിങ്ങനെ നീണ്ട ആ ചലച്ചിത്രസപര്യ അവസാനിക്കുന്നത് ബംഗ്‌ളാദേശിന്റെ പിറവിക്കു ചുക്കാനേന്തിയ ഷെയ്ക്ക് മുജിബുര്‍ റഹ്‌മാന്റെ ജീവതം പറഞ്ഞ മുജീബ് ദ് മേക്കിങ് ഓഫ് എ നേഷന്‍ (2023) എന്ന ചിത്രത്തിലാണ്. ബംഗ്‌ളാദേശി സര്‍ക്കാരാണ് ആ ചിത്രം നിര്‍മ്മിച്ചത്.
ഉള്ളടക്കത്തില്‍ മാത്രമല്ല സിനിമയുടെ രൂപഭാവത്തിലും നവീന ആശയങ്ങള്‍ വച്ചുപുലര്‍ത്തുകയും ഘടനയില്‍ പരീക്ഷണങ്ങള്‍ക്കു മുതിരുകയും ചെയ്ത ചലച്ചിത്രകാരനാണ് ശ്യാം. തന്റെ റിയലിസ്റ്റ് ദൃശ്യപരിചരണ സമീപനം കൈവിടാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഛായാഗ്രഹണത്തിലും സന്നിവേശത്തിലും പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നിട്ടുണ്ടദ്ദേഹം. ഗോവിന്ദ് നിഹ് ലാനിയെപ്പോലുള്ള മികച്ച ഛായാഗ്രാഹകരെ പരമാവധി വിനിയോഗിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരനാണ് ശ്യാം. അദ്ദേഹത്തിന്റെ ചലച്ചിത്രസങ്കല്‍പത്തില്‍ ഛായാഗ്രഹണത്തിനുള്ള പ്രാധാന്യത്തെപ്പറ്റി വിഖ്യാത ഛായാഗ്രാഹകനും ചലച്ചിത്രകാരനുമായ ഷാജി എന്‍ കരുണ്‍ പ്രശംസിച്ചിടുണ്ട്. സത്യജിത് റേയ്ക്ക് നിമായ് ഘോഷ് എന്നപോലെ, അരവിന്ദന് ഷാജി എന്‍ കരുണിനെപ്പോലെ, അടൂരിന് മങ്കട രവിവര്‍മ്മയെപ്പോലെ, ശ്യാം ബെനഗലിന്റെ മനസ്സറിഞ്ഞ ഛായാഗ്രാഹകനായിരുന്നു പില്‍ക്കാലത്ത് സ്വതന്ത്ര സംവിധായകനായിത്തീര്‍ന്ന ഗോവിന്ദ് നിഹ് ലാനി. ഗോവിന്ദില്ലാതെ അദ്ദേഹം സിനിമ ആലോചിച്ചു തുടങ്ങിയത്, ഷാജി സ്വതന്ത്ര സംവിധായകനായശേഷം അരവിന്ദന്‍ മറ്റൊരാളെ ആലോചിച്ചതുപോലെയാണ്. അത്രമേല്‍ ഇഴയടുപ്പം വച്ചുപുലര്‍ത്തിയ, മാറിയ സിനിമ സ്വപ്‌നം കണ്ടവരായിരുന്നു ശ്യാമും ഗോവിന്ദും.അതുപോലെ തന്നെ ഇന്ത്യന്‍ ക്‌ളാസിക്കലിനോടൊപ്പം പാശ്ചാത്യ സംഗീതത്തിലും വിദൂഷിയായിരുന്ന വന്‍രാജ് ഭാട്ടിയയെ തന്റെ ഏറ്റവും കൂടുതല്‍ ചിത്രങ്ങളിലും ടിവി പരമ്പരകളിലും സംഗീതസംവിധായകനായി ആവര്‍ത്തിച്ചിട്ടുണ്ട് ശ്യാം. പരസ്യസംഗീതരംഗത്തെ മുടിചൂടാ മന്നനായിരുന്ന ഭാട്ടിയയുടെ പ്രതിഭ തിരിച്ചറിഞ്ഞ, പിന്നീട് എ ആര്‍ റഹ്‌മാനെ വരെ സംഗീതസംവിധായകനാക്കിയ അദ്ദേഹത്തിന്റെ സംഗീതബോധത്തിന്റെ കൂടി പ്രതിഫലനമായി ഇതിനെ കണക്കാക്കാം. 
അഭിനേതാക്കളില്‍ നിന്ന് മികച്ച നടനമുഹൂര്‍ത്തങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിലും വിദഗ്ധനായിരുന്നു ശ്യാം. കമ്പോള മുഖ്യധാരയില്‍ വില്ലന്‍ വേഷങ്ങളില്‍ കോമാളിയാക്കപ്പെട്ട അമൃിഷ് പുരി എന്ന അനുഗ്രഹീത നടന്റെ മറ്റൊരു മുഖം പ്രേക്ഷര്‍ അനുഭവിച്ചത് ശ്യാം ബെനഗല്‍ ചിത്രങ്ങളിലൂടെയാണ്. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടീടനടന്മാരെ കണ്ടെത്തുന്നതിലും അസൂയാര്‍ഹമായ ചാതുരി പ്രകടമാക്കിയ ചലച്ചിത്രകാരനാണദ്ദേഹം. അങ്കുറില്‍ തന്നെ ജമീന്ദാറുടെ ചെയ്തികളെ ചോദ്യം ചെയ്യാനാവാതെ വീര്‍പ്പുമുട്ടുന്ന അടിമയുടെ വേഷത്തില്‍ സാധു മെഹറിനെപ്പോലൊരു നടനെ കാസ്റ്റ് ചെയ്തതു മുതല്‍ ആ പ്രാഗത്ഭ്യം പ്രകടമാണ്.
ടെലിവിഷനിലും അനന്യമായ സാന്നിദ്ധ്യം സൃഷ്ടിച്ച ചലച്ചിത്രകാരനാണ് ശ്യാം ബെനഗല്‍. ഇന്ത്യന്‍ ടെലിവിഷനില്‍ സമാനതകളില്ലാത്ത ടിവി നിര്‍മ്മിതിയായിരുന്നു ദൂരദര്‍ശനു വേണ്ടി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയെ ആസ്പദമാക്കി അതേ പേരില്‍ അദ്ദേഹമൊരുക്കിയ മെഗാ പരമ്പര. 
റോഷന്‍ സേത്തായിരുന്നു നെഹ്രുവായി പ്രത്യക്ഷപ്പെട്ടത്. ഭാരത് ഏക് ഖോജ് എന്ന ആ ചരിത്ര പരമ്പരിയല്‍ ഓം പുരി നസീറുദ്ദീന്‍ ഷാ, സദാശിവ് അമൃപാര്‍ക്കര്‍, ടോം ആള്‍ട്ടര്‍, മിത വശിഷ്ഠ, പല്ലവി ജോഷി, ഇള അരുണ്‍, ഇര്‍ഫാന്‍ ഖാന്‍, പീയൂഷ് മിശ്ര, ഖുല്‍ബൂഷണ്‍ ഖര്‍ബന്ധ, പങ്കജ് ബെറി തുടങ്ങിയ വന്‍ താര നിര പ്രത്യക്ഷപ്പെട്ടു. വന്‍രാജ് ഭാട്ടിയുടേതായിരുന്നു സംഗീതം.
ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ അധ്യക്ഷനും 1980 മുതല്‍ 86 വരെ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്റെ ഡയറക്ടറുമായിരുന്ന ശ്യാം 1980ലും 89ലും രണ്ടുവട്ടം പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി. സഹ്യാദ്രി ഫിലിംസിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്നു.മോസ്‌കോ രാജ്യാന്തര ചലച്ചിത്രമേളയിലടക്കം ലോക മേളകളില്‍ പലതിലും ജൂറിയംഗവും അധ്യക്ഷനുമായി. നിഷാന്ത് കാന്‍ ചലച്ചിത്രമേളയില്‍ മത്സരിച്ചു. അങ്കുര്‍ ബെര്‍ളിന്‍ മേളയിലും. കലിയുഗം മോസ്‌കോ മേളയില്‍ ഗോള്‍ഡണ്‍ പ്രൈസ് കരസ്ഥമാക്കി.സമഗ്ര സംഭാവനകളെ മാനിച്ച് ഹൈദരാബാദിലെ ഓള്‍ ലൈറ്റ്‌സ് ഇന്ത്യ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ 2015ല്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു.  ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ സംഭാവനകളെ മാനിച്ച് ബി എന്‍ റെഡ്ഡി ദേശീയ ബഹുമതിയും നേടി. 1976ല്‍ രാജ്യം പദ്മശ്രീ ബഹുമതിയും 1991ല്‍ പദ്മഭൂഷണും നല്‍കി ആദരിച്ചു. 1989ല്‍ സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്, 2012ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയുടെ ഡി ലിറ്റ്, 2016ല്‍ ഗ്വാളിയര്‍ സര്‍വകലാശാലയുടെ ഡി ലിറ്റ് എന്നിവ ലഭിച്ചു.
ഇന്ത്യ ബുക്ക് ഹൗസില്‍ എഡിറ്ററും എഴുത്തുകാരിയുമായ നീര മുഖര്‍ജി ബെനഗലാണ് ശ്യാമിന്റെ പങ്കാളി. ഫാഷന്‍ ഡിസൈനറായി പ്രസിദ്ധി നേടിയ പിയ ബെനഗലാണ് ഏക മകള്‍.
ഇന്ത്യന്‍ സമാന്തര സിനിമയില്‍ സമാനതകളില്ലാത്ത വിജയം പാറിച്ച അസാമാന്യ പ്രതിഭാശാലിയും ക്രാന്തദര്‍ശിയുമായിരുന്ന ശ്യാം ബെനഗലിനെ ഒഴിവാക്കി ഇന്ത്യന്‍ സിനിമയിലെ നവഭാവുകത്വ-നവതരംഗ ചരിത്രം രചിക്കപ്പെടില്ല. അത്രയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഈ പ്രതിഭാധനനനായ മനീഷിയുടെ അന്ത്യത്തോടെ ഒരു യുഗത്തിനു തന്നെ തിരശ്ശീലവീഴുകയാണ്.


Friday, November 29, 2024

ഒറ്റമനസോടെയുള്ള ഒത്തുചേരലിന്റെ വിജയം

നവംബര്‍ ലക്കം ചലച്ചിത്ര സമീക്ഷയില്‍ പ്രസിദ്ധീകരിച്ച ദീര്‍ഘാഭിമുഖം


ദിവ്യപ്രഭ/എ.ചന്ദ്രശേഖര്‍
അഭിനയത്തില്‍ പാരമ്പര്യമോ പൈതൃകമോ അവകാശപ്പെടാനില്ലാത്ത പശ്ചാത്തലത്തില്‍ നിന്ന് ആകസ്മികമായി സിനിമാരംഗത്തെത്തുകയും അവിടെ അസൂയാവഹമായ ചരിത്രനേട്ടങ്ങള്‍ എഴുതിച്ചേര്‍ക്കുകയു ചെയ്ത കഥയാണ് ഉത്തരകേരളത്തില്‍ നിന്ന് തൃശൂരില്‍ ചേക്കേറിയ പി.എസ്.ഗണപതിയുടെയും ലീലാമണിയമ്മയുടെയും മകള്‍ ദിവ്യപ്രഭയുടേത്. മൂന്നു പെണ്‍മക്കളില്‍ ഇളയവളായ ദിവ്യയ്ക്ക് എഴുത്ത്, കവിതാപാരായണം തുടങ്ങിയവയിലായിരുന്നു താല്പര്യം. തൃശൂരില്‍ ചേര്‍പ്പ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊല്ലം സെയ്ന്റ് മാര്‍ഗ്രറ്റ്‌സ് ഗേള്‍സ് ഹൈസ്‌കൂള്‍, സെയ്ന്റ് ആന്റണി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസകാലത്തും കലോത്സവങ്ങളില്‍ അത്തരം ഇനങ്ങളിലാണു ദിവ്യ മത്സരിക്കുകയും സമ്മാനം നേടുകയും ചെയ്തത്. പിന്നീട് കൊല്ലം ടി.കെ.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്നു ബോട്ടണിയില്‍ ബിരുദമെടുത്ത ശേഷം അണ്ണാമലൈ സര്‍വകലാശാലയില്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ എം.ബി.എയും കഴിഞ്ഞ് കൊച്ചിയില്‍ ഒരു വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍ കൗണ്‍സലറായി ജോലി നോക്കുന്നതിനിടെയാണ് അവിചാരിതമായി സിനിമയിലഭിനയിക്കാന്‍ ഒരവസരം കിട്ടുന്നത്. താരങ്ങളെ അടുത്തു നിന്നു കാണാനും ഷൂട്ടിങ് പ്രക്രിയ മനസിലാക്കാനും ഒപ്പം തെറ്റില്ലാത്തൊരു തുക സ്വന്തമാക്കാനും സാധിക്കുമല്ലോ എന്ന പ്രേരണകൊണ്ടാണ് ആ അവസരം സ്വീകരിച്ചതെന്നു പറയും ദിവ്യപ്രഭ. അതെന്തായാലും, മലയാള സിനിമയില്‍ അധികം അഭിനേതാക്കള്‍ക്കൊന്നും സ്വന്തമാക്കാനാവാത്ത ഉയരങ്ങളിലേക്കുള്ള സ്വപ്‌നയാത്രയുടെ തുടക്കമായിരുന്നു അത്. 30 വര്‍ഖത്തിനിടെ ഇന്ത്യയില്‍ നിന്നൊരു സിനിമ, അതും 80 ശതമാനം മലയാളം സംസാരിക്കുന്ന, മലയാളിയല്ലാത്തൊരു സംവിധായികയുടെ സിനിമ വിശ്വവിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ആ സിനിമയിലെ മൂന്നു പ്രധാന കഥാപാത്രങ്ങളിലൊരാളായി ദിവ്യപ്രഭയുമുണ്ടായിരുന്നു. മൂംബൈ മഹാനഗരത്തില്‍ ജീവിതം തേടിയെത്തുന്ന രണ്ടു മലയാളി നഴ്‌സുമാരില്‍ ഒരാളായ അനുവിനെയാണ് കനി കുസൃതിയവതരിപ്പിച്ച പ്രഭയ്‌ക്കൊപ്പം ദിവ്യ അവിസ്മരണീയമാക്കിയത്. ഇന്ത്യന്‍ സിനിമയുടെ ലോക അംബാസഡര്‍മാരിലൊരാളായി കാനിലും ലൊകാര്‍ണോയിലുമെല്ലാം ചരിത്രമെഴുതുകയോ തിരുത്തുകയോ ചെയ്ത അപൂര്‍വനിമിഷങ്ങളില്‍ അഭിമാനമായി ദിവ്യപ്രഭയുണ്ടായിരുന്നു. പ്രഭയായ് നിനച്ചതെല്ലാം എന്ന പേരില്‍ മലയാളത്തില്‍ പുറത്തിറങ്ങാനൊരുങ്ങുന്ന ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റുമൊത്തുള്ള അവിശ്വസനീയമായ എന്നാല്‍ വ്യക്തമായ നിലപാടുകളോടെയുള്ള ആ യാത്രവരെയുള്ള ജീവിതം പറയുകയാണ് ദിവ്യപ്രഭ.

സിനിമാബന്ധമുണ്ടായിരുന്ന കുടുംബമല്ല ദിവ്യയുടേത്. യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് സിനിമയിലേക്കു വരിക എന്നതു ലക്ഷ്യവുമായിരുന്നില്ല. പിന്നെയുമെങ്ങനെ സിനിമയിലെത്തി?
വളരെ യാഥാസ്ഥിതികമായൊരു കുടുംബപശ്ചാത്തലമായിരുന്നില്ല എന്റേത്. മധ്യവര്‍ത്തി കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛന്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായിരുന്നു. അമ്മ നഴ്‌സായിരുന്നു, ഞാനൊക്കെ ജനിക്കും മുമ്പേ. ഞങ്ങളുടെ ഓര്‍മ്മവച്ചപ്പോള്‍ മതുല്‍ അമ്മ വീട്ടമ്മയാണ്. ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളാണല്ലോ. ഞങ്ങളുടെ ഇഷ്ടങ്ങള്‍ക്കോ താല്‍പര്യങ്ങള്‍ക്കോ ഒന്നും വിലക്കു കല്‍പിക്കുന്ന രീതിയായിരുന്നില്ല അച്ഛന്റെയും അമ്മയുടേയും. കുഞ്ഞുനാള്‍ മുതലേ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം തന്നു തന്നെയാണ് വളര്‍ത്തിയത്. പഠിത്തം കല്യാണം തുടങ്ങിയ വിഷയങ്ങളില്‍ പോലും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതുമാത്രമല്ല, ഒറ്റയ്ക്ക് സ്വന്തം കാലില്‍ നില്‍ക്കാനും അച്ഛനും അമ്മയും ചെറുപ്പത്തിലേ ഞങ്ങളെ പരിശീലിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ സിനിമ തെരഞ്ഞെടുത്തതിലോ സിനിമാനടിയായതിലോ വീട്ടില്‍ നിന്ന് പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. അഭിനയിച്ചോട്ടെ എന്നു വിളിച്ചു ചോദിക്കേണ്ട ഒരവസ്ഥ വീട്ടിലുണ്ടായിരുന്നില്ല. അതെനിക്കുറപ്പായിരുന്നു.
അച്ഛന്‍ ഉത്തരമലബാറുകാരനും അമ്മ പത്തനംതിട്ടക്കാരിയുമാണെങ്കിലും ഞാന്‍ ജനിച്ച് ഹൈസ്‌കൂള്‍ക്കാലം വരെ വളര്‍ന്നത് തൃശൂരാണ്. അച്ഛന്റെ അടുത്ത സുഹൃത്തായ പ്രിയനന്ദന്റെയും മറ്റുമൊപ്പം തൃശൂരിലെ നാട്ടരങ്ങ് നാടകക്കൂട്ടായ്മയില്‍ പോകുമായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നൊക്കെയുള്ള ഗൗരവമുള്ള നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മകളായിരുന്നു അത്. അവരുമായുള്ള ആ കൂടിക്കാഴ്ചകളെപ്പറ്റിയും നാടകപ്രവര്‍ത്തനങ്ങളെപ്പറ്റിയുമൊക്കെ അച്ഛന്‍ വീട്ടില്‍ വന്ന് ഞങ്ങളോടു വിശദമായി സംസാരിക്കുമായിരുന്നു.
പിന്നീട് പ്രിയനന്ദനന്റെ ആദ്യ സിനിമ നെയ്ത്തുകാരന്‍ പുറത്തിറങ്ങി നടന്‍ മുരളിക്ക് ഒരു അവാര്‍ഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് ബോംബെയില്‍ ഒരു ചടങ്ങിന് ആ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം അച്ഛന്‍ എന്നെയും കൂട്ടി. ചെറുപ്പത്തില്‍, അന്നു ഞാന്‍ ആറാം ക്‌ളാസിലാണ്. ഞാനാദ്യമായി നേരിട്ടു കാണുന്ന സിനിമാക്കാരനായിരുന്നു മുരളി. അദ്ദേഹത്തോട് അന്ന് സംസാരിച്ചതൊക്കെ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. എന്തിനാണ് അന്നച്ഛന്‍ എന്നെത്തന്നെ ഒപ്പം കൂട്ടിയത് എന്നെനിക്കറിയില്ല. ഞാനതെപ്പോഴും ആലോചിക്കാറുണ്ട്. ഞങ്ങള്‍ മൂന്നാളില്‍ ഞാന്‍ മാത്രമേ കലാരംഗത്തേക്കു വന്നുള്ളൂ. സിനിമയുമായി എനിക്ക് ചെറുപ്പത്തിലുണ്ടായിട്ടുള്ള ആകെയുള്ള അടുപ്പം നെയ്ത്തുകാരന്‍ ടീമിനൊപ്പമുള്ള ആ യാത്രയായിരുന്നു.

ചെറുപ്പത്തിെല കലാപ്രവര്‍ത്തനങ്ങള്‍...?
സ്‌കൂള്‍-കോളജ് കാലത്ത് കലോത്സവങ്ങളില്‍ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്. കൂടുതലും കഥയെഴുത്ത് കവിതയെഴുത്ത് പ്രബന്ധരചന പ്രസംഗം, ലളിതഗാനം അങ്ങനെയെല്ലാമായിരുന്നു. സ്‌കൂളില്‍ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അതല്ലാതെ സിനിമ എന്നത് ഒരിക്കലും ഒരു മോഹമായി പോലും എന്നിലുണ്ടായിട്ടില്ല. എന്നു മാത്രമല്ല, എന്റെയൊരു രൂപവും ശരീരഭാഷയുമൊന്നും അക്കാലത്തെ സിനിമാനായികമാര്‍ക്കിണങ്ങുന്നതാണെന്ന തോന്നലുമില്ലായിരുന്നു. മാനസികമായി ഞാനെന്നെ ഒരു സിനിമാനടിയായി പ്‌ളെയ്‌സ് ചെയ്തിട്ടേയില്ല. 

പിന്നീട് സിനിമയിലെത്തിയതെങ്ങനെ? അതും ജോഷിയെപ്പോലെ മലയാള കമ്പോള സിനിമയുടെ തലതൊട്ടപ്പനായൊരു സംവിധായകന്റെ ചിത്രത്തില്‍ തീരെ പ്രാധാന്യമില്ലാത്തൊരു കഥാപാത്രത്തിലൂടെ...
ഡിഗ്രി കഴിഞ്ഞ് കൊച്ചിയില്‍ ഞാന്‍ എജ്യൂക്കേഷന്‍ ഫേമില്‍ കൗണ്‍സലറായിരിക്കുമ്പോഴാണത്. പതിനയ്യായിരം രൂപയോളം ശമ്പളമുണ്ട്. പാരലലായി ഡിസ്റ്റന്‍സ് എജ്യൂക്കേഷനായി എം.ബി.എ.യും ചെയ്യുന്നുണ്ട്. പുറത്തുപോയി ഉന്നതവിദ്യാഭ്യാസം നേടണമെന്നായിരുന്നു ആഗ്രഹം. അക്കാലത്തൊരിക്കല്‍ രാവിലെ ജോഗിങ്ങിനു പോയപ്പോള്‍ എന്നെ കണ്ട സിനിമയിലെ ഒരു കാസ്റ്റിങ് കോ-ഓര്‍ഡിനേറ്ററാണ് ചോദിക്കുന്നത്, ജോഷി സാറിന്റെ ലോക്പാല്‍ എന്ന ചിത്രത്തിലെ റസ്റ്റോറന്റില്‍ ഇരിക്കുന്നവരിലൊരാളായി പ്രത്യക്ഷപ്പെടാമോ എന്ന്. സിനിമയൊന്നും അന്നു സ്വപ്‌നത്തിലേ ഇല്ലെന്നറിയാമല്ലോ. ഇല്ലെന്നു തന്നെയാണ് ആദ്യം പറഞ്ഞത്. സംഭാഷണമൊക്കെ പറയേണ്ടി വരുമല്ലോ എന്ന ആധിയുണ്ടായിരുന്നു. പക്ഷേ, പിന്നീട് അദ്ദേഹം പ്രതിഫലത്തിന്റെ കാര്യമൊക്കെ പറഞ്ഞപ്പോള്‍, എന്റെ ഒരുമാസത്തെ ശമ്പളത്തോടടുത്തൊരു തുകയുണ്ട്. ആകെ അഞ്ചാറു ദിവസത്തെ വര്‍ക്കേയുള്ളൂ. സംഗതി കൊള്ളാമല്ലോ എന്നു തോന്നി. അതുപോലെ, ഷൂട്ടിങ് എങ്ങനെയാണു നടക്കുന്നതെന്ന് അടുത്തുനിന്നറിയാനും താരങ്ങളെയൊക്കെ അടുത്തുകാണാനുമുള്ള അവസരവുമാണല്ലോ. അങ്ങനെയാണ് അതിനു സമ്മതിച്ചത്. അതായിരുന്നു തുടക്കം. ആദ്യദിവസം തന്നെ എന്നെ ശ്രദ്ധിച്ച തിരക്കഥാകൃത്തായ എസ്.എന്‍.സ്വാമിസാര്‍ പറഞ്ഞിട്ട്, ഒരു സംഘത്തിനൊപ്പം നില്‍ക്കേണ്ടിയിരുന്ന എന്നെ, ഒരു ഫയലുമൊക്കെ പിടിച്ച് സായ്കുമാറിന്റെ കഥാപാത്രത്തിനു തൊട്ടു പിന്നില്‍, ലേശം കാണാവുന്ന തരത്തില്‍ നില്‍ക്കുന്നതായൊക്കെ ഉള്‍പ്പെടുത്തി. എന്നെ സംബന്ധിച്ച് സംഭാഷണമില്ലാത്തതൊന്നും പ്രശ്‌നമായിരുന്നില്ല. എന്നല്ല, സംഭാഷണമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇട്ടിട്ടോടിയേനെ. കാരണം ഇതിന്റെ സാങ്കേതികതയോ ക്രാഫ്‌റ്റോ ഒന്നും നമുക്കറിയില്ലല്ലോ. സാമ്പത്തികമായി ആ വേഷം എനിക്ക് വലിയ തുണയായി. ഹോസ്റ്റല്‍ ഫീസൊക്കെ കൊടുക്കേണ്ടതുണ്ടല്ലോ. വിചാരിച്ചപോലെ ടെന്‍ഷനും കാര്യങ്ങളുമൊന്നുമില്ല. ഇതുകൊള്ളാമല്ലോ എന്നു തോന്നി. അന്ന് ഇതിന്റെ സങ്കീര്‍ണതയൊന്നുമെനിക്കറിയാമായിരുന്നില്ല.

പിന്നീട് തുടര്‍ച്ചയായി വേഷങ്ങള്‍ ലഭിച്ചുവോ?
ഇല്ല. ചെറിയൊരിടവേളയ്ക്കു ശേഷം വീണ്ടും ഒരു സിനിമയ്ക്കു വേണ്ടി ലോക്പാലിലേക്ക് എന്നെ വിളിച്ച അതോ കോ ഓര്‍ഡിനേറ്റര്‍ തന്നെ വീണ്ടും വിളിച്ചു. റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസിനു വേണ്ടിയായിരുന്നു അത്. ഒരു ടിവി ജേര്‍ണലിസ്റ്റിന്റെ വേഷം. അപ്പോഴും ഞാനദ്ദേഹത്തോടു ചോദിച്ചത് എത്ര രൂപ കിട്ടും എന്നായിരുന്നു. കാരണം അഭിനയമെന്നത് എന്റെ പാഷനോ ഒന്നുമായിരുന്നില്ലല്ലോ. ഒട്ടും സീരിയസായി അതിനെ കണ്ടുതുടങ്ങിയിട്ടുമില്ല. എന്റെ ലക്ഷ്യം, എന്റെ ഹയര്‍ സ്റ്റഡീസ് തീര്‍ക്കണം പുറത്തു പോകണം എന്നെല്ലാമാണല്ലോ. അങ്ങനെയാണ് ചില സിനിമകളില്‍ക്കൂടി സംഭാഷണങ്ങളൊന്നുമില്ലാത്ത ചില അപ്രാധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അതിനിടെ പ്രഭു സോളമന്റെ സംവിധാനത്തില്‍ കയല്‍ എന്നൊരു തമിഴ് ചിത്രത്തിലും അഭിനയിച്ചു.
പിന്നീട് ബിനു സദാനന്ദന്റെ ഇതിഹാസ എന്ന സിനിമയിലാണ്, മറ്റൊരഭിനേത്രി പെട്ടെന്ന് മാറിയപ്പോഴുണ്ടായ ഗ്യാപ്പില്‍ എന്നെ വിളിക്കുന്നത്. അനുശ്രീയും ഷൈന്‍ ടോം ചാക്കോയും ശ്രദ്ധിക്കപ്പെട്ട സിനിമയില്‍ ഡയലോഗൊക്കെയുള്ള ആന്‍ എന്നൊരു വേഷമായിരുന്നു അത്. അനുശ്രീയുടെ കൂട്ടുകാരില്‍ ഒരാളും ഷൈനിന്റെ കാമുകിയുമൊക്കെയായി തിരിച്ചറിയപ്പെടുന്നൊരു മുഴുനീള കഥാപാത്രം. നടി എന്ന നിലയ്ക്ക് നാലാള്‍ എന്നെ കണ്ടാലറിഞ്ഞുതുടങ്ങുന്നത് ആ സിനിമയോടെയാണ്. ഡയലോഗൊക്കെയുള്ള വേഷം എന്നതായിരുന്നു അന്നെന്റെ പ്രശ്‌നം. ഡയലോഗുള്ള തൂഔട്ട് വേഷമെന്നൊക്കെ കേട്ടപ്പോള്‍ വേണ്ട എന്നാണു ഞാനാദ്യം പറഞ്ഞത്. ഡയലോഗൊക്കെയുണ്ടെങ്കില്‍ ശരിയാവില്ല എന്ന പേടിയായിരുന്നു. അന്നത്രയ്ക്കുള്ള വിവരമേ അഭിനയത്തിന്റെ കാര്യത്തിലെനിക്കുണ്ടായിരുന്നുള്ളൂ. ഡയലോഗുള്ള വേഷം ഇല്ലാത്ത വേഷം എന്നൊക്കെ വച്ചായിരുന്നു ഞാന്‍ ക്യാരക്ടറിന്റെ പ്രാധാന്യം നിര്‍ണയിച്ചിരുന്നത്. അങ്ങനെ പാടില്ലെന്നും അതു ശരിയല്ലെന്നും ഇന്നെനിക്കറിയാം. പക്ഷേ അതൊക്കെ മനസിലാക്കുന്നത് പിന്നീടായിരുന്നു. പക്ഷേ അവര്‍ ധൈര്യം തന്നു. സാരമില്ല. മറ്റൊരാള്‍ ചെയ്യാനിരുന്നതാണ്. അവര്‍ക്കു കൊടുക്കാന്‍ വച്ചിരുന്ന പ്രതിഫലം കിട്ടും. പിന്നെ നല്ല ടീമുമാണ്, ഒഴിവാക്കരുത് എന്നു പറഞ്ഞു. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നത്. 
ആ വേഷം കണ്ട് ചിലരൊക്കെ അപ്രീഷ്യേറ്റ് ചെയ്തു. അപ്പോള്‍ എനിക്കും തോന്നിത്തുടങ്ങി, ഇതേപ്പറ്റി കൂടുതല്‍ ഗൗരവമായി പഠിക്കണമെന്ന്. അഭിനയത്തെ കുറേക്കൂടി സീരിയസായി കണ്ടുതുടങ്ങുന്നതവിടെനിന്നാണ്. ഇതിഹാസയില്‍ എനിക്കറിയാം വളരെ മോശമായിരുന്നു എന്റെ പ്രകടനം. പക്ഷേ, അതു നന്നാക്കണമെന്നും അതിന്റെ ക്രാഫ്റ്റ് മനസിലാക്കണമെന്നും താല്‍പര്യം തോന്നി. 

അക്കാലത്താണോ ടീവി സീരയലിലേക്കും ശ്രദ്ധവയ്ക്കുന്നത്?

അതേ അക്കാലത്താണ് ടിവിയില്‍ നിന്ന് ശ്രീ കെ കെ രാജീവ്‌സാറിന്റെ ക്ഷണം വരുന്നത്. വിഷ്വല്‍ മീഡിയയിലെ അഭിനയത്തിന്റെ വ്യാകരണവും സാങ്കേതികതയും കൂടുതലറിയണമെന്നു എനിക്കാഗ്രഹമുണ്ടായിരുന്നെന്നു പറഞ്ഞല്ലോ. നടപ്പു ടിവി പരമ്പരകളുടെ വാര്‍പ്പുമാതൃകകളില്‍ നിന്നു വ്യത്യസ്തമായി കുറേക്കൂടി ഗൗരവത്തോടെയും സിനിമാറ്റിക്കായും പരമ്പരകള്‍ ചെയ്തിരുന്ന സംവിധായകനാണല്ലോ അദ്ദേഹം. അദ്ദേഹം അഭിനേതാക്കളെ കൈകാര്യം ചെയ്യുന്ന രീതി ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. ദൂരദര്‍ശനിലടക്കം ഞാന്‍ കണ്ടിട്ടുള്ള കെ കെ രാജീവ് പരമ്പരകളില്‍ അഭിനേതാക്കളെ നന്നായി അവതരിപ്പിച്ചിട്ടുള്ളതായും തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ആ ക്ഷണം സ്വീകരിക്കാന്‍ എനിക്കേറെ ആലോചിക്കേണ്ടിവന്നില്ല. ഫ്‌ളവേഴ്‌സ് ടിവിക്കു വേണ്ടി അദ്ദേഹം സംവിധാനം ചെയ്ത ഈശ്വരന്‍ സാക്ഷിയായി എന്ന പരമ്പരയില്‍ ബാബു നമ്പൂതിരിസാറും ശ്രീലക്ഷ്മിച്ചേച്ചിയും കനികുസൃതിയുമൊക്കെയുണ്ടായിരുന്നു. ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കുന്നതിന്റെ രസതന്ത്രം ഞാന്‍ ആഴത്തില്‍ മനസിലാക്കുന്നത് ആ പരമ്പരയിലൂടെയായിരുന്നു. 2015 ല്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ടിവി അവാര്‍ഡ് ആ വേഷത്തിനു കിട്ടിയത് എന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. 
ഗൗരവത്തോടെ സിനിമാഭിനയത്തെ കണക്കാക്കാനുള്ള പരിശീലനമായാണ് ആ ഒരു വര്‍ഷത്തെ ഞാന്‍ നോക്കിക്കാണുന്നത്. ഇതിനിടെ ഒന്നു രണ്ടു സീരിയലുകളിലേക്കു കൂടി ക്ഷണം വരികയും ഞാന്‍ തലവയ്ക്കുകയും പിന്നീട് ആ സെറ്റപ്പുകള്‍ ശരിയല്ലെന്നു തോന്നി ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. രാജീവ് സാറിന്റെ സീരിയലിലുള്ള കാലത്താണ് ക്യാമറാ മൂവ്‌മെന്റ് അടക്കമുള്ള ദൃശ്യസാങ്കേതികതകളെക്കുറിച്ചു കൂടുതല്‍ സീരിയസായി മനസിലാക്കാന്‍ സാധിച്ചത്. അത് മാധ്യമത്തെയും അഭിനയത്തെയും പറ്റി പഠിക്കാനുള്ള അവസരമായിട്ടാണ് ഞാന്‍ കരുതിയത്. ഒരു തുടക്കക്കാരിയെന്ന നിലയ്ക്ക് അതെനിക്കൊരു സ്‌കൂളിങ് തന്നെയായിരുന്നു. തീര്‍ച്ചയായും സീരിയലിന് അതിന്റേതായ പരിമിതികളുണ്ട്. തീര്‍ക്കേണ്ട ഫുട്ടേജുകളുടെ നീളം ഓരോ എപ്പിസോഡിലും നിലനിര്‍ത്തേണ്ട നാടകീയത പ്രതിഫലിപ്പിക്കുന്ന സംഭാഷണശൈലി, ക്‌ളോസപ്പുകളിലൂടെയുള്ള വിഷ്വല്‍ നറ്റേറ്റീവ്...അങ്ങനെയങ്ങനെ. എന്നിരുന്നാലും നടിയെന്ന നിലയ്ക്ക് എനിക്കത് വലിയ അനുഭവം തന്നെയാണ് സമ്മാനിച്ചത്.

ടെലിവിഷന്‍ പരമ്പരകള്‍ പലപ്പോഴും അഭിനേതാക്കളെ സംബന്ധിച്ച് ചെറിയതോതിലെങ്കിലും ഒരു വാരിക്കുഴിയാണോയെന്നു സംശയിക്കാം. കാരണം, ഒരിക്കല്‍ അതിന്റെ ചുറ്റുവട്ടത്തകപ്പെട്ടുപോയാല്‍ പിന്നെ സിനിമയിലേക്കു ശ്രദ്ധിക്കപ്പെടുന്ന വിധം രക്ഷപ്പെടാനാവുക പ്രയാസമാണ്.മലയാളത്തില്‍ അപൂര്‍വം നായികമാര്‍ മാത്രമാണ് ടിവിയില്‍ നിന്ന് സിനിമയിലെത്തി മുഖ്യധാരാതാരങ്ങളായിട്ടുള്ളത്. ദിവ്യപ്രഭ അവരിലൊരാളായതെങ്ങനെയാണ്.
അതെനിക്കു തോന്നുന്നു, ടിവിയില്‍ അഭിനയിക്കുമ്പോഴും ഞാന്‍ കുറേക്കൂടി ജഡ്ജ്‌മെന്റലായിരുന്നിട്ടുണ്ട്. ഒരു വര്‍ഷം ടെലിവിഷനില്‍ തന്നെ ഇടപഴകുന്നൊരാള്‍ക്ക് അതിന്റെ സെറ്റപ്പ് കുടഞ്ഞുകളയാന്‍ അല്‍പം പ്രയാസം തന്നെയാണ്. പക്ഷേ എന്നെ സംബന്ധിച്ച്, ഒരുപക്ഷേ ഞാനിതു പഠിക്കാന്‍ വന്നതാണെന്ന ചിന്ത കൊണ്ടുകൂടിയാവണം, അല്‍പം ഇമോഷണലായി മാറിനിന്ന് വീക്ഷിക്കാന്‍ എനിക്കാദ്യം മുതല്‍ക്കേ സാധിച്ചിട്ടുണ്ട്. എനിക്ക് വൈകാരികമായി സ്വീകാര്യമായതെന്ത് എന്നൊക്കെ മനസിലാക്കാനുമായി. ഭാഗ്യത്തിന് പതിവു ടിവിസീരിയലുകളെ അപേക്ഷിച്ച് ഇമോഷണലി എക്‌സ്പ്‌ളോയിറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരുന്നു ഈശ്വരന്‍ സാക്ഷിയായിയിലേത്. അപ്പോഴും ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണ് എങ്ങനെയാണ് എന്നൊരു ബോധം/ബോധ്യം എനിക്കു നന്നായിട്ടുണ്ടായിരുന്നു. ഈ രംഗത്തു തന്നെ മുന്നോട്ടു പോകാം എന്ന ആത്മവിശ്വാസമായി. പരമ്പരയില്‍ എന്നോടൊപ്പം അഭിനയിച്ചിട്ടുള്ളവരിലധികവും അക്കാദമിക്/തീയറ്റര്‍ പശ്ചാത്തലമുളളവരായിരുന്നു, കനിയടക്കം. അവരില്‍ നിന്നൊക്കെ ഒരുപാടു കാര്യങ്ങള്‍ കണ്ടും കേട്ടും മനസിലാക്കാനായി. അവരോടൊക്കെയുള്ള എന്റെ ഇടപെടല്‍ വെറുതേ കാഷ്വലായ ഇന്ററാക്ഷനായിരുന്നില്ല. മറിച്ച് എനിക്കിത് ഗൗരവമായി പഠിക്കണമെന്ന ലക്ഷ്യത്തോടെ തന്നെ ഞാനവരുമായി സംവദിക്കുമായിരുന്നു. അതിനിടെയാണ് മഹേഷ് നാരായണന്റെ 2016ല്‍ ടേക്കോഫിന്റെ ഓഡിഷനു പോകുന്നത്.
അതിനുശേഷമാണ് ഞാന്‍ ആരോവില്ലിലെ ആദിശക്തി തീയറ്റര്‍ ഗ്രൂപ്പില്‍ ആക്ടിങ് വര്‍ക്ക് ഷോപ്പിനു പോകുന്നത്. എന്നിലെ അഭിനേതാവിനെ കൂടുതല്‍ സ്ഫുടം ചെയ്യാനും, അഭിനേതാവെന്ന നിലയ്ക്കുള്ള ഇന്‍ഹിബിഷനുകള്‍ തകര്‍ത്ത് കൂടുതല്‍ ഫ്‌ളെക്‌സിബിളാവാനും വേണ്ടിയാണ് അതു ചെയ്തത്. അഭിനയത്തെ ഗൗരവത്തോടെ കാണുന്ന പലരും അവിടെ ഇത്തരം ഹ്രസ്വകാല ശില്‍പശാലകളില്‍ പങ്കെടുക്കാറുണ്ട്. അഭിനയം എന്നതു പ്രൊഫഷനലായി ഗൗരവത്തിലെടുക്കണമെന്നുള്ളതുകൊണ്ടാണു ഞാനതിനു മുതിര്‍ന്നത്. ഇന്ത്യന്‍ പരീക്ഷണനാടകവേദിയുടെ ജീവനാഡി എന്നു തന്നെ പറയാവുന്ന വീണാപാണി ചൗളയുടെ നേതൃത്വത്തില്‍ 1981ല്‍ മുംബൈയില്‍ തുടങ്ങിയ സംരംഭമാണത്. സൗണ്ട്-ലൈറ്റ് ഡിസൈനറും ഡയറക്ടറും എഴുത്തുകാരനുമൊക്കെയായ മലയാളി വിനയ്കുമാറാണ് അവിടത്തെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍. കേരള കലാമണ്ഡലത്തില്‍ പഠിച്ച നിമ്മി റാഫേലാണ് ആദിശക്തിയിലെ പ്രധാന പ്രവര്‍ത്തകരിലൊരാള്‍. പ്രകടനകലയിലെ ഗൗരവമുള്ള ഇടപെടലുകളിലൂടെ ശ്രദ്ധേയമായ ആദിശക്തിയിലെ പരിശീലനം എന്നിലെ നടിയെ അടിമുടി മാറ്റിമറിച്ചു എന്നു തന്നെ പറയാം.അതു വേറൊരനുഭവമായി.
ടേക്കോഫിലാണെങ്കിലും ഞാന്‍ എന്നെ തന്നെ നവീകരിക്കാനും, ടിവിയുടെ ഹാങ്ങോവറില്‍ നിന്നു പുറത്തുകടന്ന് സിനിമയുടെ രീതി സ്വായത്തമാക്കാനും വളരെയേറെ കഷ്ടപ്പെട്ടു. അതിനെന്നെ മഹേഷ് നാരായണനും ഒരുപാടു സഹായിച്ചിട്ടുണ്ട്. ഒരു സീനില്‍ അഭിനയിച്ചുകൊണ്ടിരിക്കെ ഇതാ ടെലിവിഷന്‍ വരുന്നു എന്നു തന്നെ അദ്ദേഹം പറയുമായിരുന്നു. അങ്ങനെ ഒരോ സൂക്ഷ്മാംശവും ശ്രദ്ധിച്ച്, തിരുത്തി  തന്നാണ് മഹേഷ് ടേക്കോഫിലെ കഥാപാത്രത്തിലേക്ക് എന്നെ രുപപ്പെടുത്തിയത്. മഹേഷ് ചൂണ്ടിക്കാണിച്ചപ്പോള്‍ എനിക്കു മനസിലായിത്തുടങ്ങി. എപ്പോഴാണ് ടെവിവിഷന്‍ വരുന്നത് എന്ന്. രണ്ടു മാധ്യമങ്ങളിലെയും അഭിനയത്തിന് രണ്ടു മീറ്ററാണ്. ക്യാമറയുടെ ആംഗിളുകളെക്കുറിച്ചോ വിശദാംശങ്ങളെക്കുറിച്ചോ അല്ലത്. മറിച്ച് ഡയലോഗ് മുറിക്കുന്നത്, ചില ഇടവേളകളെടുക്കുന്നത്, അതിലുള്ള നാടകീയത, നിത്യവും ടിവിക്കു മുന്നില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു പിടിച്ചിരുത്താനുള്ള അത്തരം ശ്രമങ്ങളല്ല സിനിമയ്ക്കു വേണ്ടത്. അതൊക്കെ മഹേഷ് പറഞ്ഞുതന്നപ്പോള്‍ എനിക്കു മനസിലായി. കരയുമ്പോഴായാലും ഒക്കെ കുറേക്കൂടി റിയലിസ്റ്റിക്കാക്കാന്‍ നോക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ എനിക്കു പിടികിട്ടി. ഇതല്ല വേണ്ടത്, ഞാന്‍ ചെയ്യുന്നതില്‍ കുഴപ്പങ്ങളുണ്ട് എന്ന്. അതുകൊണ്ടു തന്നെ ടിവി വരുന്നു എന്നു പറയുമ്പോള്‍ത്തന്നെ കാര്യം പിടികിട്ടി. അതൊരു ലേണിങ് പ്രോസസായിരുന്നു. തമാശയിലാണ് ഗൗരവത്തോടെ മറ്റൊരു വേഷം ചെയ്തത്.

അതുകഴിഞ്ഞാണെന്നു തോന്നുന്നു ദിവ്യ ചില പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അതുവരെ കണ്ട ദിവ്യയെയായിരുന്നില്ല പിന്നീടങ്ങോട്ട് സിനിമകളില്‍ കണ്ടത്. ശരീരഭാഷയിലും അപ്പിയറന്‍സിലുമെല്ലാം വളരെ വ്യത്യസ്തയായി, കൂടുതല്‍ ആത്മവിശ്വാസത്തോടെയുള്ള സ്‌ക്രീന്‍ പ്രസന്‍സായിരുന്നു അതെന്നു തോന്നിയിട്ടുണ്ട്
തീര്‍ച്ചയായും ആ സമയത്ത് അത്തരമൊരു ട്രാന്‍സ്ഫര്‍മേഷന്‍ എനിക്കുണ്ടായിട്ടുണ്ടെന്നത് സത്യമാണ്. അതുപക്ഷേ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചതുകൊണ്ടുമാത്രമല്ല. പരസ്യങ്ങളിലഭിനയിക്കുന്നത് എനിക്കത്ര താല്‍പര്യമുള്ള കാര്യമായിരുന്നില്ല. കെ.എസ്.എഫ്.ഇ.അടക്കം ഞാന്‍ ചെയ്ത പരസ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ആശയത്തിന്റെ കാര്യത്തിലും എനിക്കു ചില നിഷ്‌കര്‍ഷകളുണ്ട്. ഞാന്‍ പറഞ്ഞല്ലോ, ആക്ടിങ് വര്‍ക്ക്‌ഷോപ്പിലടക്കം പങ്കെടുത്ത് ഒരഭിനേത്രി എന്ന നിലയ്ക്ക് എന്നെ ക്യാരി ഫോര്‍വേഡ് ചെയ്യേണ്ടതെങ്ങനെ എന്നൊക്കെയുള്ള ചില ധാരണകള്‍ അപ്പോഴേക്ക് എനിക്കുണ്ടായിരുന്നു. ആത്മാര്‍ത്ഥമായ ചില പരിശ്രമങ്ങളും പരിശീലനങ്ങളും ഒക്കെ എന്റെ ഭാഗത്തു നിന്നുണ്ടായി. അതുകൊണ്ടൊക്കെയാവണം ചെറിയ ചെറിയ നിലകളില്‍ എന്നെ ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങിയതും അംഗീകരിച്ചതും.

അതിനുശേഷവും അക്കാലത്തെ ദിവ്യയുടെ സ്ഥിതിവച്ചു നോക്കിയാല്‍ ഒരു നടിയും ഏറ്റെടുത്തേക്കില്ലാത്ത ധൈര്യമാണ് കഥാപാത്രസ്വീകരണത്തില്‍ ദിവ്യ സ്വീകരിച്ച തുടര്‍സമീപനം. സെലക്ടീവാവുക എന്നുവച്ചാല്‍ അവസരങ്ങള്‍ ഉപേക്ഷിക്കുക എന്നുകൂടിയാണല്ലോ, വിശേഷിച്ച് മുഖ്യധാരാ സിനിമകളുടെ ഭാഗമായി വന്ന ഒരു നടിയെസംബന്ധിച്ച്, അത്തരമൊരു റിസ്‌ക് ഏറ്റെടുത്തതെങ്ങനെ? എന്തിന്?
എന്നെ സംബന്ധിച്ചു, ടേക്കോഫ് വലുതായി സഹായിച്ചു. കാരണം അതിലെ ജിന്‍സിയെന്ന കഥാപാത്രത്തെപ്പറ്റി പറഞ്ഞവരെല്ലാം അതവതരിപ്പിച്ച നടിയെപ്പറ്റി ഒരു നല്ല പെര്‍ഫോര്‍മര്‍ എന്നൊക്കെയാണ് വിശേഷിപ്പിച്ചുകണ്ടത്. അതെനിക്കു വലിയ സഹായമായി. അതെന്നില്‍ വലിയ ഉത്തരവാദിത്തമാണുളവാക്കിയത്. അതുവരെയുള്ള സിനിമകള്‍ തന്ന എക്‌സ്പീരിയന്‍സിന്റെ കാര്യം വിടാം. അവയൊന്നും അഭിനേത്രി എന്ന നിലയ്ക്ക് എനിക്കത്ര വലിയ ഒരു ഹൈപ്പ് തന്നിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ജിന്‍സി അതിനൊരപവാദമായി. നടി എന്ന നിലയ്ക്ക് എന്നെ ഗൗരവത്തോടെ കാണുന്നവരുണ്ടായി. ആ കഥാപാത്രം കണ്ടപ്പോള്‍ ഞാന്‍ അത്യാവശ്യം നന്നായി ചെയ്തല്ലോ എന്നെനിക്കു തന്നെ തോന്നുകയും ചെയ്തു. പിന്നീട് ആ പേരു കളയാത്ത വിധമുള്ള വേഷങ്ങള്‍ മതിയെന്നു വയ്ക്കുകയായിരുന്നു. ഞാന്‍ ചെയ്യാതെ വിട്ട കഥാപാത്രങ്ങളുണ്ട് കുറേയധികം. അതു വലിയ അടിപൊളി ഡിസിഷനായിരുന്നു എന്നെനിക്കു പിന്നീട് തോന്നിയിട്ടുമുണ്ട്. ഒന്നുമില്ലെങ്കിലും ചിലതു വേണ്ട എന്നുവയ്ക്കാനുള്ള നിലപാടുകളെടുക്കാന്‍ എനിക്കു സാധിച്ചിട്ടുണ്ട് ഇതുവരെ. ചില സ്റ്റാന്‍ഡുകളങ്ങെടുക്കും. അതില്‍ നിന്നു പിന്നീട് മാറില്ല. അങ്ങനെയൊരു സ്വഭാവം എന്നിലുണ്ട്, പണ്ടേമുതല്‍. അഷ്‌റഫ് ഹംസയുടെ തമാശ കഴിഞ്ഞപ്പോഴാണ് കുറേക്കൂടി ഡീറ്റെയ്‌ലായ ഗ്രാഫുള്ള ഒരു കഥാപാത്രം ചെയ്താല്‍ കൊള്ളാമെന്ന് ആഗ്രഹിക്കുന്നത്.
ആ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ നിഴല്‍ പോലെ ചില സിനിമകളില്‍ വേഷം നന്നായിട്ടും സിനിമ വേണ്ടത്ര ശ്രദ്ധിക്കാതെ പോയ അനുഭവമുണ്ട്. കോടിയില്‍ ഒരുവന്‍ എന്നൊരു തമിഴ് സിനിമയും ചെയ്തു ആ സമയത്ത്. അനന്തകൃഷ്ണന്‍ സംവിധാനം ചെയ്ത് വിജയ് ആന്റണിയും ആത്മികയും അഭിനയിച്ച സിനിമയായിരുന്നു കോടിയില്‍ ഒരുവന്‍. അതില്‍ വിജയ് ആന്റണിയുടെ അമ്മവേഷത്തിലായിരുന്നു ഞാന്‍. എന്റെ പ്രായം വച്ചു നോക്കിയാല്‍ അല്‍പം സാഹസികമായിരുന്ന വേഷമാണ്. എന്നാലും അതിലൊക്കെ എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നു എന്ന സംതൃപ്തിയുണ്ട്. ആകെയുള്ള നിരാശ നിഴലില്‍ എന്നെ കൊണ്ട് ഡബ്ബ് ചെയ്യിച്ചില്ല എന്നതാണ്. അതിലെനിക്കു നിരാശയുണ്ട്. എന്റെ ജോലി നൂറുശതമാനം പൂര്‍ണമായില്ല എന്നതുകൊണ്ടാണത്.
പിന്നെ ചെയ്ത കഥാപാത്രങ്ങളെ ചൊല്ലി എനിക്കു പശ്ചാത്താപമില്ല. കാരണം ആ വേഷങ്ങളിലൂടെ, ആ സിനിമകള്‍ നല്‍കിയ അനുഭവങ്ങളിലൂടെ തന്നെയാണു ഞാനെന്ന നടി ഇവിടെവരെയെത്തിയത്. ഓരോ വേഷവും ആ അര്‍ത്ഥത്തില്‍ ഒരു പാഠപുസ്തകം തന്നെയായിരുന്നു എനിക്ക്.

അതുകഴിഞ്ഞായിരുന്നു വേട്ട, അറിയിപ്പ്, കമ്മാരസംഭവം, പ്രതി പൂവന്‍കോഴി ഒക്കെ വരുന്നത്. ദിവ്യയുടെ തരത്തിലുള്ള ഒരു നായിക സ്വീകരിക്കാന്‍ സാധ്യതയില്ലാത്തത്ര ബോള്‍ഡും സാഹസികവുമായൊരു വേഷമാണ് അറിയിപ്പില്‍ ചെയ്തത്. അറിയിപ്പിലെ രശ്മിയിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?
ഒരു കഥാപാത്രത്തെ സ്വീകരിക്കാന്‍ വളരെ റിജിഡായ വ്യവസ്ഥകള്‍ മാനദണ്ഡമാക്കുന്ന ആളല്ല ഞാന്‍. ചിലപ്പോള്‍ സ്‌ക്രിപ്റ്റായിരിക്കും എന്നെ ഇന്‍സ്‌പൈര്‍ ചെയ്യുക. മറ്റുചിലപ്പോള്‍ സിനിമയുടെ ടീമാവും പ്രലോഭനം. അപൂര്‍വം ചിലതില്‍ പ്രതിഫലവും. സ്‌ക്രീന്‍ സ്‌പെയ്‌സിന്റെ കാര്യത്തില്‍ മാത്രമൊതുങ്ങാതെ എന്തങ്കിലും പെര്‍ഫോം ചെയ്യാനുള്ളത് എന്ന അര്‍ത്ഥത്തില്‍. പല തലങ്ങളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നൊക്കെ ആശിച്ചിരുന്നു. ആ സമയത്തുതന്നെയാണ് കൃത്യമായി മഹേഷ് നാരായണന്‍ എന്നോട് അറിയിപ്പിന്റെ കാര്യം പറയുന്നത്. ഏറെ സമയമെടുത്ത ഒരു പ്രക്രിയയിലൂടെയാണ് അറിയിപ്പ് ഇന്നു കാണുന്ന ഫോമിലേക്ക് വികസിക്കുന്നത്. ആദ്യം അതൊരു ബാങ്ക് ജീവനക്കാരിയെ ചുറ്റിപ്പറ്റിയാണാലോചിച്ചത്. പിന്നീടതിങ്ങനെ ഉരുത്തിരിഞ്ഞുവരികയായിരുന്നു. ആ സിനിമയുടെ ആദ്യം മുതല്‍ക്കു തന്നെ ഞാന്‍ ആ ടീമിനൊപ്പമുണ്ടായിരുന്നു. ആദ്യം എനിക്കൊരു സിനോപ്‌സിസ് അയച്ചു തന്നു. പിന്നെ രശ്മി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ചില ഡീറ്റെയ്ല്‍സും. അങ്ങനെ ഘട്ടം ഘട്ടമായിട്ടായിരുന്നു ആ സിനിമയിലേക്കുള്ള പ്രവേശം. ഞാന്‍ സത്യത്തില്‍ വളരെ എക്‌സൈറ്റഡായിരുന്നു ആ വേഷത്തെച്ചൊല്ലി. ഒന്നാമത്, അത്രയും നാളത്തെ അഭിനയജീവിതത്തില്‍ കിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ആഴമുള്ള, ഏറെ ലയറുള്ള ഒരു വേഷം. അതും കുഞ്ചാക്കോ ബോബനെപ്പോലൊരു നടനൊപ്പം സ്‌ക്രീന്‍ സ്‌പെയ്‌സുള്ള വേഷം. അതുകൊണ്ടു തന്നെ ഞാന്‍ ശരിക്കും വേറൊരു തരത്തില്‍ എന്‍ജോയ് ചെയ്തു ചെയ്ത കഥാപാത്രമായിരുന്നു അറിയിപ്പിലേത്. ആ കഥാപാത്രത്തിനു വേണ്ടി ആസ് ആന്‍ ആക്ടര്‍ ഞാന്‍ കുറച്ചു പണിയെടുത്തിട്ടുണ്ട്, അത്യാവശ്യം ഹോംവര്‍ക്കും. അതാണതിന്റെ സന്തോഷം.
രശ്മിയാവാന്‍, ഞാന്‍ കുറെയൊക്കെ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ചില ഫാക്ടറികളില്‍ പോയി അവിടത്തെ വനിതാജീവനക്കാരുടെ പെരുമാറ്റം, ശരീരഭാഷ, ഒക്കെ നോക്കിപ്പഠിച്ചു. സിനിമയിലെ രശ്മി വീട്ടിലും ഫാക്ടറിയിലും എന്തു കാര്യവും ചെയ്യുന്നത് വളരെ വേഗത്തിലാണ്. കാരണം കയ്യുറ ഫാക്ടറിയില്‍ നിര്‍മ്മാണപ്രക്രിയ അത്തരത്തില്‍ ഒരു നിശ്ചിത വേഗത്തിലാണ്. അതിനനുസരിച്ച് അവിടത്തെ തൊഴിലാളികളുടെ പെരുമാറ്റത്തിന്റെ വേഗവും ക്രമേണ മാറാറുണ്ട്. ആ സിനിമ മുഴുവന്‍ എന്റെ കഥാപാത്രം ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം അങ്ങനെ ഒരു വേഗത്തിലാണ്. അതൊക്കെ ഞാന്‍ അവരുടെ ജീവിതത്തില്‍ നിന്നു കണ്ടുപകര്‍ത്തിയതാണ്. അത്യാവശ്യം ഒബ്‌സര്‍വേഷനും ഇമിറ്റേഷനും അറിയാവുന്ന ആളാണു ഞാന്‍. ഇത്തരം സാഹചര്യങ്ങളില്‍ ഈ ഗുണങ്ങള്‍ എനിക്ക് വിലയൊരളവില്‍ പിന്തുണയുമായി.
അതുപോലെ തന്നെ, മറ്റഭിനേതാക്കള്‍ ഓരോ കഥാപാത്രത്തെയും എങ്ങനെയാണുള്‍ക്കൊള്ളുക എന്നൊക്കെ സിനിമകള്‍ കണ്ടും അഭിമുഖങ്ങള്‍ കണ്ടുമൊക്കെ മനസിലാക്കാറുണ്ടാ ഞാന്‍. ഒരഭിനേതാവ് ഒരു സിനിമയില്‍ ഇങ്ങനെയിരിക്കുന്നു, അടുത്തത്തില്‍ മറ്റൊരാളെപ്പോലിരിക്കുന്നു. ഇതെങ്ങനെ അവര്‍ സാധിച്ചെടുക്കുന്നു എന്നൊക്കെ പഠിക്കാറുണ്ട്. അത്തരം ശ്രമങ്ങള്‍ എത്രത്തോളം വിജയമായി എന്നതിനേക്കാള്‍, അങ്ങനെയൊരു മാറ്റം കൊണ്ടുവരാന്‍ അവരെടുക്കുന്ന പരിശ്രമം മനസിലാക്കാനാണു ഞാന്‍ ശ്രമിച്ചിട്ടുള്ളത്. രശ്മിക്കു വേണ്ടി പലയിടത്തു നിന്നും പലരില്‍ നിന്നും പല സംഭവങ്ങളും കടമെടുത്തിട്ടുണ്ട്. ഫാക്ടറി തൊഴിലാളികളുടെ നടത്തത്തിന്റെ ഒരു പെയ്‌സുണ്ട്. അതൊക്കെ ഞാന്‍ ആ കഥാപാത്രത്തിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. അറിയിപ്പിന്റെ കാര്യത്തിലാണെങ്കില്‍ ഗ്‌ളൗവ്‌സ് ഉണ്ടാക്കുന്നതിന് ഒരു റിഥമുണ്ട്. അത് സ്വാഭാവികമായി അതുണ്ടാക്കുന്നവരുടെ എല്ലാ ചെയ്തികളിലേക്കും പകര്‍ന്നുകണ്ടിട്ടുണ്ട്. അതൊക്കെ ഒപ്പിയെടുക്കാന്‍ ശ്രമിച്ചിരുന്നു. പിന്നെ മഹേഷുമായിട്ടുള്ള ചര്‍ച്ചകള്‍. കഥാപാത്രത്തിന്റെ സംഭാഷണത്തില്‍ സ്വീകരിക്കേണ്ട സ്‌ളാങ്. കഥാപാത്രത്തിന്റെ വേരുകള്‍, അവര്‍ വരുന്നതെവിടെ നിന്ന്, വിദ്യാഭ്യാസമെന്ത്, അവരുടെ വിവാഹമെങ്ങനെയായിരുന്നു എന്നതൊക്കെ കാലേകൂട്ടി വിശദീകരിച്ചു ചര്‍ച്ച ചെയ്തിരുന്നു. അതുപോലെ തന്നെ ഒന്നു രണ്ടു സിനിമകള്‍ എനിക്കു തന്നിരുന്നു മഹേഷ്. അസ്ഗര്‍ ഫര്‍ഹദിയുടെ ഇറാന്‍ സിനിമകളായിരുന്നു. അതു കണ്ട് അനുകരിക്കാനല്ല, ചുമ്മാ കണ്ടാല്‍മതി എന്നാണ് നിര്‍ദ്ദേശിച്ചത്. പഠിക്കാന്‍ വേണ്ടിയല്ല, ജസ്റ്റ് കണ്ടിരിക്കൂ എന്നാണു പറഞ്ഞത്. ഞാന്‍ നേരത്തേ തന്നെ ഫെസ്റ്റിവലില്‍ കണ്ടിട്ടുള്ള സിനിമകളായിരുന്നു. എന്നിട്ടും ഒരു എക്‌സര്‍സൈസ് പോലെ കാണാനാണ് പറഞ്ഞത്. അത് പിന്നീടഭിനയിക്കുമ്പോള്‍ ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുമെന്നാണു പറഞ്ഞത്. അത്തരത്തിലൊക്കെയാണ് രശ്മി എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത്.

അറിയിപ്പിന്റേതിനു സമാനമായിരുന്നല്ലോ പായലിന്റെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലേക്കുള്ള കടന്നുചെല്ലലും. വിളിച്ചത് മറ്റൊരു കഥാപാത്രത്തിന്. അതും സിനിമ രൂപപ്പെടുന്ന സമയത്തു തന്നെ. പിന്നീടഭിനയിച്ചത് മറ്റൊരു വേഷം. തുടര്‍ന്നാ സിനിമയുടെ പിന്നണിയില്‍ ആദ്യവസാനക്കാരിയുമായി.ഒരു സിനിമയുടെ ആദ്യം മുതല്‍ അതിന്റെ ഭാഗമാകുന്നത് അഭിനയത്തില്‍ ചില മുന്‍വിധികളുളവാക്കുന്നതില്‍ എത്തിക്കില്ലേ?
എന്നെ സംബന്ധിച്ച് അങ്ങനെ ഒരു സിനിമയുടെ തുടക്കം മുതല്‍ തന്നെ സഹകരിക്കുന്നത് ഒരു സെയ്ഫ് ആയ കാര്യമായിട്ടാണു തോന്നിയിട്ടുള്ളത്. പലതരത്തിലാണു സംവിധായകര്‍ നടീനടന്മാരെ കൈകാര്യം ചെയ്യാറുള്ളത്. ചിലര്‍ സ്‌ക്രിപ്റ്റില്ലാത്തിടത്തു പോലും പോയി അഭിനയിക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നു കേട്ടിട്ടുണ്ട്. എന്നാല്‍, പായലിന്റെ ശൈലി വേറിട്ടതായിരുന്നു. അത് ഒരു കൂട്ടായ്മയുടെയും, ആഴത്തിലുള്ള ഗൃഹപാഠത്തിന്റെയും റിഹേഴ്‌സലുകളുടെയുമൊക്കെ പരിണത ഫലമായിരുന്നു.ഒന്നിലും സംശയങ്ങളില്ലാതായ ശേഷമാണു ഞങ്ങള്‍ സിനിമയുടെ ഷൂട്ടിങ്ങിനു ചെന്നിരുന്നത്. എന്താണു ചെയ്യേണ്ടതെന്നു ഞങ്ങള്‍ക്കും എന്താണ് വേണ്ടതെന്നു പായലിനും കൃത്യതയും വ്യക്തതയുമുള്ളൊരു രീതി. അതെനിക്കു തീര്‍ത്തും പുതിയതും വളരെയേറെ സാര്‍ത്ഥകവുമായൊരനുഭവം തന്നെയായിരുന്നു.

ആക്ടിങ് ഓഡിഷനോടു കൂടിയായിരുന്നല്ലോ ഓള്‍ വി ഇമാജിനിലേക്കുള്ള പ്രവേശം. ആ യാത്രയുടെ അനുഭവം...?
സത്യത്തില്‍ അറിയിപ്പിലെ രശ്മിയാണ് എന്നെ പായലിന്റെ സിനിമയിലേക്കെത്തിച്ചത് എന്നു പറഞ്ഞാല്‍ തെറ്റില്ല. രശ്മിയെ കണ്ടിഷ്ടപ്പെട്ടിട്ടാണ് പായല്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലെ കേന്ദ്രകഥാപാത്രങ്ങളായ നഴ്‌സുമാരിലൊരാളായി എന്നെ പരിഗണിക്കുന്നത്. ആദ്യം എനിക്കു വരുന്നത് സിനിമയുടെ എക്‌സിക്ക്യൂട്ടീവായ പ്രണവിന്റെ ഫോണ്‍ കോളാണ്. ഇപ്പോള്‍ കനി അവതരിപ്പിച്ച പ്രഭ എന്ന വേഷത്തിലേക്കാണെന്നെ ഓഡിഷനു ക്ഷണിക്കുന്നത്. സമ്മതിച്ചപ്പോള്‍ എനിക്കു സ്‌ക്രിപ്റ്റയച്ചു തന്നു. അതു വായിച്ചപ്പോള്‍ തന്നെ പല സീനുകളിലും എന്റെ കണ്ണുനിറഞ്ഞു. ആദ്യമായിട്ടാണ് ഒരു തിരക്കഥ വായിച്ചിട്ട് എനിക്കങ്ങനെ സംഭവിക്കുന്നത്. പ്രഭയ്ക്കു വേണ്ടി എന്നെ വിളിച്ചപ്പോള്‍ എനിക്കദ്ഭുതം തോന്നിയില്ല. കാരണം പ്രഭ എന്ന ആ കഥാപാത്രത്തിന് അറിയിപ്പിലെ രശ്മിയുടെ ഏതൊക്കെയോ അംശങ്ങളുണ്ടെന്നെനിക്കു തോന്നിയിരുന്നു. അതുകൊണ്ടുതന്നെ വാസ്തവത്തില്‍ പ്രഭ ചെയ്യുന്നതില്‍ ഞാനത്രയ്ക്ക് എക്‌സൈറ്റഡ് ആയിരുന്നില്ല. എന്നാല്‍ അനുവിന് എന്നെ പരിഗണിക്കുമെന്നും ഒരിക്കലും നിനച്ചില്ല.
വന്ന് ഓഡിഷന്‍ ചെയ്തു നോക്കാമോ എന്നാണ് അന്വേഷിച്ചത്. പ്രഭയ്ക്കു വേണ്ടിയുള്ള ആദ്യ റൗണ്ട് ഓഡിഷന്‍ കൊച്ചിയിലായിരുന്നു. അതുകഴിഞ്ഞു രണ്ടാമത്തെ റൗണ്ട് മുംൂബൈയിലായിരുന്നു. ഞാനന്ന് അറിയിപ്പിന്റെ ഫെസ്റ്റിവല്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് പൂനെയിലായിരുന്നു. അവിടെ നിന്നാണു മുംബൈയ്ക്കു പോയത്. അവിടെ റയില്‍ വേ സ്‌റ്റേഷനില്‍ വിളിക്കാന്‍ വന്നപ്പോഴാണ് പായല്‍ കപാഡിയയെ ആദ്യമായി കാണുന്നത്.അസോഷ്യേറ്റ് റോബിനുമുണ്ടായിരുന്നു. പായലിന്റെ വീട്ടില്‍ വച്ചായിരുന്നു ഓഡിഷന്‍. പ്രഭയുടെ കഥാപാത്രത്തിനു വേണ്ടി പല മൂഡില്‍ പലസന്ദര്‍ഭങ്ങള്‍ അഭിനയിപ്പിക്കുകയാണു ചെയ്തത്. 
ആ ഓഡിഷന്‍ കഴിഞ്ഞപാടെ തന്നെ, അനുവായി കൂടി ഒരു ഓഡിഷന്‍ ചെയ്യാമോ എന്നായി പായല്‍. പ്രഭ എന്ന ക്യാരക്ടറില്‍ അത്രകണ്ട് ഇന്‍വോള്‍വ്ഡായി കഴിഞ്ഞ സാഹചര്യത്തില്‍ പെട്ടെന്ന് മറ്റൊരു കഥാപാത്രമായി...എന്നെ കൊണ്ടതു സാധിക്കുമോ എന്നു ഞാന്‍ സംശയം പ്രകടിപ്പിച്ചു. അതൊന്നും പ്രശ്‌നമില്ല എന്റെ പ്രശ്‌നം ശരിക്കും മനസിലാവുന്നുണ്ട് എന്നാലും ഒന്നു ചെയ്തു നോക്കാനാണു പായലും റോബിനും പറഞ്ഞത്. എത്ര മോശമായിപ്പോയാലും കുഴപ്പമില്ല ഇതൊരു എക്‌സര്‍സൈസായി കണ്ടാല്‍ മതിയെന്നൊക്കെ പറഞ്ഞു. മടിച്ചു മടിച്ച് ഒരാത്മവിശ്വാസവുമില്ലാതെയാണു ഞാനതു ചെയ്തത്. മോശമായിപ്പോയി എന്നാണ് എന്റെ തന്നെ വിലയിരുത്തല്‍. അതുകഴിഞ്ഞു ഞാന്‍ തിരികെ പോന്നു. പിന്നീട് യാതൊരനക്കവുമില്ല. ഞാന്‍ വിചാരിച്ചത് അത് അവിടെ കഴിഞ്ഞു എന്നുതന്നെയാണ്. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോള്‍ അനു ചെയ്യാന്‍ വേണ്ടി ഒന്നുകൂടി വരാന്‍ പറ്റുമോ എന്നു ചോദിച്ച് വീണ്ടും വിളിവന്നു.അങ്ങനെയാണു ഞാന്‍ വീണ്ടും ചെല്ലുന്നതും വീണ്ടും ഒന്നുരണ്ടു റൗണ്ട് കൂടി ഓഡിഷനില്‍ പങ്കെടുക്കുന്നതും. 
ഞാനക്കാര്യം പായലിനോടു തന്നെ തുറന്നു ചോദിച്ചിട്ടുണ്ട്. സാധാരണ ഇങ്ങനെയൊരു സംവിധായിക ഇത്തരത്തില്‍ ഒരഭിനേതാവിനെ മറ്റൊരു വേഷത്തിലേക്ക് ഇത്രപെട്ടെന്നു മാറി ചിന്തിക്കുമോ എന്ന്. അതും ഇത്ര പ്രായവ്യത്യാസമുള്ള ഒരു വേഷത്തിലേക്ക്. അറിയിപ്പിലെ നായികയെപ്പോലെ അല്‍പം മൂഡിയായ പക്വതയുള്ള ആളെന്ന നിലയ്ക്കാണെന്നു തോന്നുന്നു പായല്‍ പ്രഭയാവാന്‍ എന്നെ ക്ഷണിച്ചത്. പക്ഷേ ആദ്യം കണ്ടപ്പോള്‍ തന്നെ എന്റെ ഒരു വൈബ് തിരിച്ചറിഞ്ഞ്, ഞാന്‍ ഭയങ്കര ജോളിയാണല്ലോ എന്നാണ് പായല്‍ അദ്ഭുതപ്പെട്ടത്. പിന്നെ കുറച്ചടുത്തിടപഴകുമ്പോഴാണല്ലോ ഒരാളെ കൂടുലറിയാനാവുക. അപ്പോള്‍ എന്നെക്കൊണ്ട് അനു എന്ന കഥാപാത്രം ചെയ്യിക്കാനുള്ള സാധ്യത എക്‌സ്‌പ്ലോര്‍ ചെയ്യുകയായിരുന്നു പായല്‍. അനുവെന്ന കഥാപാത്രത്തില്‍ കുറച്ചു വര്‍ഷം മുമ്പത്തെ എന്റെ സ്വഭാവസവിശേഷകള്‍ കുറെയൊക്കെ ഉണ്ടെന്നു പിന്നീട് എനിക്കും തോന്നിയിട്ടുണ്ട്. പ്രായം ഏതൊരാളെയും അല്‍പം പക്വതയുള്ളവരാക്കുമല്ലോ. ആ അര്‍ത്ഥത്തില്‍ അനുവിന്റെ പ്രായത്തിലേക്കുള്ള മടങ്ങിപോക്ക് എനിക്കല്‍പം ചാലഞ്ചിങ് തന്നെയായിരുന്നു.

അനുവാകാന്‍ അഭിനേതാവെന്ന നിലയ്ക്ക് ദിവ്യപ്രഭയെടുത്ത പരിശ്രമങ്ങളെന്തെല്ലാം?
ഞാന്‍ പറഞ്ഞല്ലോ, ഒറ്റമനസോടെയുള്ള ഒരൊത്തുചേരലായിരുന്നു ആ സിനിമ. എത്രവട്ടം ഓഡിഷനു വിധേയമാവാനും എത്രതവണ റിഹേഴ്‌സ് ചെയ്യാനും ഞങ്ങള്‍ക്കാര്‍ക്കും ഒരു പ്രശ്‌നവുമില്ലായിരുന്നു. കാരണം ഇതു ഞങ്ങളുടെ സിനിമ, അല്ല നമ്മുടെ സിനിമ എന്നൊരു ബോധ്യം എല്ലാവര്‍ക്കുമുണ്ടായിരുന്നു.ഞങ്ങളെല്ലാവരും കൂടി ഒന്നിച്ച് ഇഷ്ടമുള്ളതെന്തോ ചെയ്യുന്നു എന്ന അനുഭവമാണുണ്ടായിരുന്നത്. അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും ആര്‍ക്കും മടിയുണ്ടായിരുന്നില്ല. 
ഓഡിഷന്റെ തന്നെ കാര്യമെടുത്താല്‍, ഓഡിഷന്റെ ഓരോ ഘട്ടവും പായല്‍ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഒരേ സീന്‍ തന്നെ പല തരത്തില്‍ പല വട്ടം അഭിനയിപ്പിച്ചു. ഡയലോഗുകള്‍ പല തരത്തില്‍ പറയിച്ചു. ഇന്ന കഥാപാത്രം ഇങ്ങനൊരു ഡയലോഗു പറഞ്ഞാല്‍ അതിനുള്ള റിയാക്ഷന്‍ ഇങ്ങനെയൊക്കെയാവാം എന്ന വിധത്തില്‍ പല പല ഓപ്ഷനുകള്‍ ഓഡിഷനില്‍ ഉള്‍പ്പെടുത്തിയിരുന്നു.എല്ലാം വീഡിയോയില്‍ ഡോക്യുമന്റ് ചെയ്തു. അതില്‍ നിന്ന് ഷൂട്ടിനു വരും മുമ്പേ, വിവിധ ടേക്കുകളില്‍ നിന്ന് ഒരെണ്ണം ഫൈനലൈസ് ചെയ്യുന്നതുപോലെ, ചിലതു കാലേകൂട്ടി തെരഞ്ഞെടുത്തു വച്ചു. ചിത്രീകരണ ഘട്ടത്തില്‍ നമ്മളഭിനയിക്കുമ്പോള്‍ അതില്‍ നിന്നു മാറിപ്പോയാല്‍ ഉടന്‍ തന്നെ പായല്‍ ആ ഓഡിഷനില്‍ തെരഞ്ഞെടുത്ത സീന്‍ കാണിച്ചിട്ട് ഇതാണു വേണ്ടത് എന്നു പറയും. അങ്ങനെ വളരെ കൃത്യമായിട്ടാണ് ഓരോ രംഗവും ചിത്രീകരിച്ചത്.
ഇത് അഭിനേതാവെന്ന നിലയ്ക്ക് ഇംപ്രൊവൈസ് ചെയ്യാനുള്ള അവസരം നഷ്ടമാക്കുകയല്ലേ എന്നൊരു സംശയം ആദ്യമെനിക്കുണ്ടായിരുന്നു. പക്ഷേ പിന്നീടെനിക്കു തന്നെ മനസിലായി, വര്‍ക്ക് ഷോപ്പോ, ഓഡിഷനോ പോലുള്ള മുന്നൊരുക്കങ്ങളില്ലാതെ നമ്മളൊരു ഷോട്ടിലഭിനയിക്കാനെത്തിയാല്‍ മനോധര്‍മ്മം കൊണ്ട് കളിക്കാന്‍ ഇന്നൊരു ദിവസത്തെ അവസരം മാത്രമേ നമുക്കു ലഭിക്കുന്നുള്ളൂ. നേരേ മറിച്ച് നേരത്തേ വര്‍ക്ക്‌ഷോപ്പുകള്‍ ചെയ്താല്‍ അതേ രംഗം തന്നെ പല തരത്തില്‍ മനോധര്‍മ്മമനുസരിച്ച് കൂടുതല്‍ വൈവിദ്ധ്യങ്ങളോടെ ആവിഷ്‌കരിക്കാനുള്ള അവസരമാണു ലഭിക്കുന്നത്. അത് അഭിനേതാവെന്ന നിലയ്ക്ക് വലിയ വെല്ലുവിളിയായാണ് തോന്നിയത്. ഓപ്ഷനുകളുടെ എണ്ണം കൂടുന്നതനുസരിച്ച് നമുക്ക് സാധ്യതകള്‍ കൂടുകയാണല്ലോ. അതു കഥാപാത്രത്തെ മെച്ചമാക്കാനുള്ള കൂടുതല്‍ ചിന്തകളിലേക്കും അതുവഴി സീന്‍ നന്നാക്കാനുള്ള കൂടുതല്‍ വഴികളിലേക്കുമാണു നമ്മളെ നയിക്കുക.
നാടകത്തിന്റേതിനു സമാനമാണതെന്നു അത്തരം വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുത്തപ്പോഴാണെനിക്കു മനസിലായത്. തീയറ്ററില്‍ റിഹേഴ്‌സലുണ്ട്. അതുകഴിഞ്ഞ് ഓരോ വേദിയും വ്യത്യസ്തമാണ്. അവിടെയൊക്കെയുളള അവതരണങ്ങള്‍ വേറിട്ടതാണ്. സാഹചര്യത്തിനനുസരിച്ച് ആവര്‍ത്തിക്കാതെ പുതിയ പുതിയ രീതിയും ശൈലികളും ഉരുത്തിരിഞ്ഞുവരികയാണ്. അതേസമയം തന്നെ, മൊത്തം സീനിന്റെയും പാത്രാവിഷ്‌കാരത്തിന്റെയും ഒരു ആന്തരതാളം നിലനിര്‍ത്തുകയും ചെയ്യുന്നു. നടീനടന്മാര്‍ ചിലത് അണുവിട വ്യത്യാസപ്പെടാതെ ആവര്‍ത്തിക്കേണ്ടതുണ്ട്. അതിനു സമാനമായൊരനുഭവമാണു വര്‍ക്ക്‌ഷോപ്പും ഓഡിഷനും സിനിമയ്ക്കു നല്‍കുന്നത്.ആ എബിലിറ്റിയാണ് നാടകപരിചയമില്ലാത്ത എനിക്ക് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലൂടെ നേടാനായത്.

അനുവിനെ അവതരിപ്പിക്കുമ്പോള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി?

ഒെട്ടേറെ തവണ ഓഡിഷന്‍ ചെയ്ത് എല്ലാം മുന്‍കൂട്ടി റിഹേഴ്‌സ് ചെയ്തത് ആ കഥാപാത്രം നന്നാക്കാന്‍ ഒരുപാടു സഹായിച്ചു. ഞങ്ങളെ സംബന്ധിച്ച്, തിരക്കഥയിലെ പ്രഭയുടെയും അനുവിന്റെയും മുറി എന്നത് ഒട്ടേറെത്തവണ വേറൊരു മുറിക്കുള്ളില്‍ ഇടത്തോട്ടു തിരിഞ്ഞാല്‍ വാഷ്‌റൂം അതുകടന്ന് ഇടത്തോട്ടു തിരിഞ്ഞാല്‍ കിച്ചന്‍, ഇതാ ഇവിടെ വാതില്‍ എന്നൊക്കെ സങ്കല്‍പ്പിച്ച് ഒരു സ്ഥലരാശി നിശ്ചയിച്ച് അഭിനയിച്ചുറച്ചിട്ടുള്ള രംഗങ്ങള്‍ ഷൂട്ടിങ് സമയത്ത് യഥാര്‍ത്ഥ ലൊക്കേഷനില്‍ വച്ചും ആവര്‍ത്തിച്ചു എന്നേയുള്ളൂ. അത്രയ്ക്കു തിട്ടമായിരുന്നു ഓരോ രംഗവും. എല്ലാവരുടെ കാര്യവും അങ്ങനെതന്നെയാണ്. എന്നാലും അഭിനേതാവെന്ന നിലയ്ക്ക് എനിക്കതൊക്കെ പുതുമയുള്ള അനുഭവങ്ങളായി. 
എനിക്കു സിനിമയില്‍ കുറച്ച് ഇന്റിമേറ്റ് രംഗങ്ങളുണ്ടായിരുന്നു. എന്നേക്കാള്‍ നാലഞ്ചു വയസിന് ഇളപ്പമുള്ള ഹൃദുല്‍ ഹറൂണുമൊത്തണ് അഭിനയിക്കേണ്ടത്. എന്നെ സംബന്ധിച്ച് അത്തരമൊരു രംഗം കുറച്ച് ചലഞ്ചിങായിരുന്നു. എന്നാല്‍, നമ്മുടെ സിനിമകളിലൊന്നും കേട്ടിട്ടുപോലുമില്ലാത്തവിധം ഇന്റിമേറ്റ് കൊ ഓര്‍ഡിനേറ്റര്‍ എന്നൊരാളുടെ സേവനം ലഭ്യമാക്കിയിരുന്നു പായല്‍. നമ്മളൊരാളെ നുള്ളുന്നു എന്നു വയ്ക്കുക. ആ നുള്ളലിന്റെ ആക്കം എത്രത്തോളമാകാം എന്ന് അതേല്‍ക്കുന്നയാളോടു കൂടി ചര്‍ച്ച ചെയ്ത് നേരത്തേ കൂട്ടി തീരുമാനിച്ച് ബാക്കി ഭാവവും ശരീരഭാഷയും ചേര്‍ത്ത് കൃത്യമായി വിന്യസിച്ചെടുക്കുകയാണ്. ഒരു ഫൈറ്റ് സീക്വന്‍സ് കംപോസ് ചെയ്യുന്നതുപോലെ തന്നെയാണിത്. ക്യാമറയ്ക്ക് എന്താണു വേണ്ടതെന്ന് തിരിച്ചറിഞ്ഞ് അതു മാത്രം അഭിനയിക്കുന്നവര്‍ക്ക് യാതൊരലോസരവുമുണ്ടാക്കാതെ ചിത്രീകരിക്കുകയാണ്. അതാണ് ഇന്റിമസി കോ ഓര്‍ഡിനേറ്ററുടെ ചുമതല. വര്‍ക്ക്‌ഷോപ്പു പോലെ തന്നെയാണത്. പല സീനുകളും പല കാരണം കൊണ്ടും പല ടേക്കുകളിലേക്കു നീണ്ടേക്കാം. പക്ഷേ അപ്പോഴൊന്നും അത്രയും ഇഴുകിച്ചേരുന്ന രംഗത്തും അതിലഭിനയിച്ച എനിക്കോ ഹൃദുലിനോ ഒരു പ്രശ്‌നവും വരാത്തവിധം നേരത്തേ തന്നെ ധാരണകളുണ്ടാക്കുകയും അതനുസരിച്ച് ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള അനുഭവം ആദ്യമാണ്.

കനി, ഛായാ കദം പോലുള്ള അഭിനേതാക്കളുമായുള്ള അനുഭവം?
കനിയുമൊത്ത് ഞാന്‍ നേരത്തെ അഭിനയിച്ചിട്ടുള്ളതാണ്. അതുകൊണ്ടറിയാം. പക്ഷേ ഛായാ കദം...ഛായാജിയുമായുണ്ടായ അടുപ്പം. അത് അവിസ്മരണീയമാണ്. എനിക്ക് ഹിന്ദി അത്ര പോരാ. എന്നാലും ഉള്ള ഹിന്ദിയൊക്കെ വച്ച് ഞാനും ഛായാജിയുമാണ് സെറ്റിലും പുറത്തും വലിയ കമ്പനി. ഛായാജിയെത്തിയാല്‍ പിന്നെ സെറ്റില്‍ വേറൊരു വൈബായിരിക്കും. ഭയങ്കര എനര്‍ജിയാണ്. പിന്നെ അഭിനയത്തിന്റെ കാര്യം. നമ്മളിങ്ങനെ നോക്കിയിരുന്നു പോകും, ക്യാരക്ടറായിട്ടുള്ള അവരുടെ മാറ്റം കണ്ട്. അവരുടെ അഭിനയശൈലിയിലെ ഡൈനാമിക്‌സ് വളരെ രസകരമായിരുന്നു. എനിക്ക് രത്‌നഗിരിയിലെ ഷെഡ്യൂളിലാണ് അവരോടൊത്ത് കൂടുതല്‍ സമയം ഇടപഴകേണ്ടിവന്നത്. വ്യക്തിപരമായിട്ടും കാനിലടക്കം ഫെസ്റ്റിവലുകള്‍ക്കു പോകുമ്പോഴും അവരുമായിട്ടായിരുന്നു എനിക്കേറെ അടുപ്പം. പ്രായവ്യത്യാസം മറന്ന് എന്തും കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്ന, ഒപ്പം ഡാന്‍സ് ചെയ്യാന്‍ പറ്റുന്ന ഒരടുപ്പം. വല്ലാത്ത വൈബ്രന്റ് ആയൊരു ബന്ധമാണത്.

മുംബൈയിലെ പ്രവാസിജീവിതമാണല്ലോ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ആവിഷ്‌കരിച്ചത്. മുമ്പുണ്ടായ സമാന സിനിമകളില്‍ നിന്നൊക്കെ വ്യത്യസ്തമായി ഇത് കുറേക്കൂടി അവടത്തെ കുടിയേറ്റക്കാരുടെ ഉള്ളകങ്ങളെ, അന്തഃസംഘര്‍ഷങ്ങളെ വെളിപ്പെടുത്തുന്നതായിത്തോന്നി. എങ്ങനെയാണ് ആ ഡയസ്‌പോറയെ ഉള്‍ക്കൊള്ളാനായത്?
ഞങ്ങള്‍ ഓഡിഷന്‍ മുതല്‍ അവിടെ എട്ടുമാസക്കാലം ചെലവഴിച്ചതാണ്. പക്ഷേ അതൊക്കെ പൂര്‍ണമായി അവിടത്തെ അടിത്തട്ടിലുള്ള ജീവിതങ്ങള്‍ കണ്ടും അറിഞ്ഞുമാണെന്നു പറയാനാവില്ല. നമ്മളിങ്ങനെ ഹോട്ടലുകളിലും മറ്റുമായിട്ടായിരുന്നല്ലോ. നഗരത്തിന്റെ ഇരുണ്ട മുഖമോ, അവിടത്തെ സാധാരണക്കാരുടെ ജീവിതമോ അത്രയധികം അടുത്തു കാണാന്‍ സാധിച്ചിട്ടില്ല.  എന്നാലും ഞാന്‍ എന്റേതായ രീതിയില്‍ ചില ശ്രമങ്ങളൊക്കെ നടത്തിയിട്ടുണ്ട്. ഞാന്‍ പലപ്പോഴും നഗരത്തിലെ വിവിധയിടങ്ങളില്‍ സ്വതന്ത്രമായി ചുറ്റിക്കറങ്ങുകയും ആളുകളെ നിരീക്ഷിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ആശുപത്രികളില്‍ പോയി നഴ്‌സുമാരെ കാണുക, മലയാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ പോവുക...ഒക്കെ ചെയ്തിട്ടുണ്ട്. അപ്പോഴും പഴയൊരു ഓര്‍മ്മ പൊങ്ങിവരികയാണ്. അത് കൊച്ചിലേ അച്ഛനോടൊത്ത് മുംബൈയില്‍ പോയതാണ്. അന്ന് ചടങ്ങു കഴിഞ്ഞ് ഒപ്പമുണ്ടായിരുന്നവരൊക്കെ ഗേയ്റ്റ്‌വേ ഓഫ് ഇന്ത്യയും ടാജുമൊക്കെ കാണാന്‍ പോയപ്പോള്‍ അച്ഛനെന്നെ കൂട്ടിക്കൊണ്ടുപോയി കാണിച്ചത് ധാരാവി പോലുളള നഗരത്തിന്റെ മറുപുറമാണ്. ഞാന്‍ കണ്ട ബോംബേ അതാണ്. എന്തിനാണ് അച്ഛനന്നങ്ങനെയുള്ള സ്ഥലങ്ങളില്‍ എന്നെ കൂട്ടിക്കൊണ്ടുപോയി എന്ന് എത്രയാലോചിച്ചിട്ടും മനസിലായിരുന്നില്ല. പക്ഷേ അച്ഛന്‍ അങ്ങനെയായിരുന്നു എന്നും മണ്ണില്‍തൊട്ടു നില്‍ക്കാനിഷ്ടപ്പെട്ടയാള്‍. അന്നെനിക്ക് അച്ഛനോട് വലിയ ദേഷ്യമൊക്കെ തോന്നിയെങ്കിലും അച്ഛന്‍ എന്തോ ഉദ്ദേശിച്ചു തന്നെ ചെയ്തതാണങ്ങനെ. മുംബൈ എന്ന നഗരത്തെപ്പറ്റി വേറൊരു കാഴ്ചപ്പാടു നല്‍കാന്‍ അച്ഛനോടൊത്തുള്ള ആ യാത്ര സഹായിച്ചിട്ടുണ്ട്. പിന്നീടും ഞാന്‍ മുംബൈയില്‍ പോയിട്ടുണ്ട്. ചേച്ചിക്ക് അവിടെ ജോലിയായിരുന്നു. ശരിക്കും സമ്പന്നര്‍ക്കുമാത്രമേ മുംബൈ സ്വപ്‌നം പൂവണിയിപ്പിക്കുന്ന നഗരിയാവുന്നുള്ളൂ. മറ്റുള്ളവര്‍ക്ക് അതു വെറുമൊരു ഇല്യൂഷന്‍ മാത്രമാണ്. ഞങ്ങളും തിരിച്ചറിഞ്ഞ സത്യമാണത്. പിന്നീട് സിനിമ കണ്ടപ്പോഴും ആ വസ്തുത ബോധ്യപ്പെട്ടു. മുംബൈയില്‍ തന്നെ ജനിച്ചു വളര്‍ന്നവര്‍ സിനിമ കണ്ടു നടത്തിയ അഭിപ്രായപ്രകടനങ്ങളില്‍ നിന്നെല്ലാം സിനിമയില്‍ കാണിച്ചത് പതിരായില്ല എന്നു ഞങ്ങള്‍ക്കു ബോധ്യം വന്നതാണ്. അവിടത്തുകാര്‍ പറയുമ്പോഴാണല്ലോ ഇത്തരമൊരു സിനിമയ്ക്ക് ശരിക്കും മൂല്യമുണ്ടാവുന്നത്. അവരില്‍ പലരും കണ്ടിട്ടു പറഞ്ഞു, ഇതാണ് വാസ്തവം. ഈ നഗരം ഇങ്ങനെയൊക്കെത്തന്നെയാണെന്ന്.

മൂലധനത്തിന്റെയും ആണധികാരത്തിന്റെയും മാത്രം വേരോട്ടമുള്ള മുഖ്യധാരാ സിനിമകള്‍ക്കിടയില്‍ നിന്ന് ഒരര്‍ത്ഥത്തില്‍ പെണ്‍കൂട്ടായ്മയുടെ ഒരു കൊച്ചു സിനിമയായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് കാനിലെത്തുകയും അവിടെ ചരിത്രവിജയം രചിക്കുകയും ചെയ്യുന്നതോടെയാണ് നമ്മുടെ മാധ്യമങ്ങളും ചലച്ചിത്ര വ്യവസായവും പോലും അതിനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. ഈ സിനിമയെ ഇത്രയും ഉയരങ്ങളിലെത്തിക്കുന്നതിന് പിന്നണിയില്‍ പ്രവര്‍ത്തിച്ച നിങ്ങളോരോരുത്തര്‍ക്കും വലിയ കഠിനാധ്വാനം ഏറ്റെടുക്കേണ്ടിവന്നിരിക്കില്ലേ?
അതിപ്പോള്‍ അതിന്റെ ഓഡിഷനില്‍ തുടങ്ങിയ വെല്ലുവിളികളുണ്ട്. ഇത്രയും വര്‍ക്ക് ഷോപ്പുകള്‍ക്കു സമയം മാറ്റിവയ്ക്കാന്‍ പറ്റില്ലെന്നറിയിച്ചവരുണ്ട്. റിഹേഴ്‌സലുകള്‍ക്കു തയാറല്ലെന്നു പറഞ്ഞവരുണ്ട്. വര്‍ക്ക്‌ഷോപ്പ് കൂടുതല്‍ ചെയ്തവര്‍ ഞാനും കനിയുമാണ്.
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ശരിക്കും ആളുകള്‍ തമ്മിലുള്ള, ഒരേ മനസുള്ള കലാകാരന്മാരും സാങ്കേതികവിദഗ്ധരും തമ്മിലുള്ള അര്‍ത്ഥവത്തായൊരു കൊളാബറേഷന്റെ ഫലമാണെന്നതാണു നേര്.അതാണ് അതിന്റെ സക്‌സസ് എന്നും തോന്നിയിട്ടുണ്ട്.കൊളാബറേഷന്‍ എന്ന വാക്ക് ഈ സിനിമയിലെ അണിയറക്കാരെ സംബന്ധിച്ച് ഏറെ അര്‍ത്ഥവത്തായി തോന്നിയിട്ടുണ്ട്. അസോഷ്യേറ്റായ റോബിനൊക്കെ ഒന്നര രണ്ടു വര്‍ഷം ഈ സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംവിധായിക മലയാളിയല്ല. നായികമാര്‍ മലയാളികളും. സിനിമയുടെ എണ്‍പതു ശതമാനം മലയാളത്തിലും. അതുകൊണ്ടു തന്നെ മലയാളത്തില്‍ അത്രകണ്ടു പണിയെടുക്കണം. അതൊക്കെ ഇപ്പറഞ്ഞ കൊളാബറേഷന്‍ വഴി മാത്രം സാധ്യമായതാണ്.
പിന്നെ കാനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എനിക്കു തോന്നിയിട്ടുള്ളത് ഇതൊരു ഫ്രഞ്ച് സംയുക്ത സംരംഭമായത് ഗുണം ചെയ്തു എന്നതാണ്. കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ ഒരിന്ത്യന്‍ സിനിമയും ആ നിലവാരത്തിലുണ്ടായിട്ടില്ല എന്നു പറയാനാവില്ല. അതു ശരിയുമല്ല. ഇതുപക്ഷേ, പായലിന്റെ ട്രാക്ക് റെക്കോര്‍ഡും ഒരു കാരണമായിരുന്നിരിക്കാം. നേരത്തേ ഡോക്യുമന്ററിക്ക് കാനില്‍ അവാര്‍ഡ് നേടിയ ആളാണല്ലോ അവര്‍. തീര്‍ച്ചയായും അത്തരം പല ഘടകങ്ങളും കൂടി ഒത്തുവന്നതുകൊണ്ടാണ് ഈ സിനിമ അങ്ങനെ ഒരു തലത്തില്‍ എത്തപ്പെട്ടത്. തീര്‍ച്ചയായും സിനിമയുടെ ക്വാളിറ്റി മുഖ്യവിഷയം തന്നെയാണ്. ഛായാഗ്രഹണമായാലും ശബ്ദസന്നിവേശമാണെങ്കിലും, സാങ്കേതികവിഭാഗങ്ങളെല്ലാംതന്നെ വിട്ടുവീഴ്ചകൂടാതെ എത്രത്തോളം പെര്‍ഫെക്ട് ആക്കാമോ അത്രയ്ക്കും നന്നാക്കിയാണ് അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ വശങ്ങളെയും അത്രമേല്‍ സൂക്ഷ്മമായി ശ്രദ്ധിച്ചു പൂര്‍ത്തിയാക്കിയ സിനിമയാണത്.

കാനിലെ വേദിയേയും റെഡ്കാര്‍പ്പറ്റ് അടക്കമുള്ള അവസരങ്ങളെയും ചില നിലപാടുകള്‍ വെളിപ്പെടുത്താന്‍ വരെ ഉപയോഗിച്ചുകൊണ്ടാണു നിങ്ങള്‍ നാലു പെണ്ണുങ്ങള്‍ ലോകശ്രദ്ധ നേടിയത്. ഗ്‌ളാമറിനപ്പുറം, അവാര്‍ഡ് കിട്ടുമെന്നു പോലുമറിയാതെ, അവിടെയെത്തിയും ആ ലോകവേദിയില്‍ അങ്ങനെ തിളങ്ങാന്‍ എങ്ങനെ സാധിച്ചു. അതിനു മുന്‍കൂട്ടിയുള്ള ബോധപൂര്‍വമായ തയാറെടുപ്പുകളെന്തെങ്കിലുമുണ്ടായിരുന്നോ?
സത്യത്തില്‍ ഇല്ലെന്നുള്ളതാണു സത്യം. എന്തൊക്കെയാണവിടെ ഞങ്ങള്‍ കാട്ടിക്കൂട്ടിയത് എന്നു പോലും ഓര്‍മ്മയില്ല. അത്രയ്ക്ക് ത്രില്ലിലായിരുന്നു ഞങ്ങള്‍. പിന്നെ അതിന്റെ ഒരു മൈന്‍ഡ് സെറ്റുണ്ട്. കോമണായൊരു മൈന്‍ഡ്‌സെറ്റ്. ഒരേ മനസ്‌കരായ കുറച്ചുപേര്‍ ചേര്‍ന്നു നമ്മളൊരു സിനിമയുണ്ടാക്കുന്നു. ആ സംഘത്തിലെ എല്ലാവര്‍ക്കും പൊതുവായ പലതുമുണ്ടെന്നു തോന്നിയിട്ടുണ്ട്. ഒരു റാപ്പോ ആ ഡൈനാമിക്‌സിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കും ഞങ്ങള്‍ മുന്നോട്ടു വച്ച രാഷ്ട്രീയത്തിലും നിലപാടുകളിലും ഞങ്ങള്‍ക്ക് ഭിന്നതകളേക്കാള്‍ ഐക്യമായിരുന്നു കൂടുതല്‍.
പിന്നെ ഈ റെഡ് കാര്‍പ്പെറ്റുപോലുള്ള സംഗതികളും അതിന്റേതായ ചില പ്രോട്ടോക്കോളുകളും...അതൊക്കെയായിരുന്നു രസം. അതൊക്കെ ആസ്വദിച്ചുവെങ്കിലും എന്നെപ്പോലൊരാള്‍ക്ക് അതല്‍പ്പം സ്‌ട്രെസ്സ് കൂടിയായിരുന്നു. സിനിമയ്ക്കപ്പുറം ഫോക്കസ് കൂടുതലും അത്തരം കാര്യങ്ങൡലേക്കായിപ്പോകുമോ എന്നൊക്കെയായിരുന്നു ആശങ്ക. കൂടുതല്‍ സമയം അതിനു വേണ്ടി ചെലവഴിക്കേണ്ടിവന്നു. പിന്നെ അതു സിനിമയുടെ ഒരാഘോഷമെന്ന നിലയ്ക്ക് അല്‍പം സര്‍റിയലായിത്തന്നെ നിന്നു. ഞങ്ങളെല്ലാവരും വേറേതൊക്കെയോ ഉടുപ്പുകളൊക്കെയിട്ട്, എന്തൊക്കെയോ നൃത്തം ചെയ്ത് ആകെ ഒരു ഭ്രമാത്മകമായ അന്തരീക്ഷം. ഞങ്ങള്‍ തന്നെ പരസ്പരം നോക്കി അന്തം വിട്ടിട്ടുണ്ട്-ങേ ഇതു നമ്മള്‍ തന്നെയാണോ എന്ന്! അതും ഒരു രസം.പിറ്റേന്ന് സോഷ്യല്‍ മീഡിയയില്‍ കാണുമ്പോഴാണ് എന്താ നമ്മളവിടെ ചെയ്തത് എന്നാലോചിച്ചു പോയത്. പക്ഷേ രസകരമായൊരു എന്‍ജോയ്‌മെന്റ് തന്നെയായിരുന്നു അത്. സംശയമില്ല.പ്രധാനപ്പെട്ടൊരോര്‍മ്മ, ആ സിനിമ ഞങ്ങള്‍ പൂര്‍ണരൂപത്തില്‍ ആദ്യം കാണുന്നത് കാനില്‍ വച്ചാണെന്നതാണ്.
പിന്നെ സിനിമയുമായി ഈയിടെ സ്‌പെയിനില്‍ പോയിരുന്നു. അവിടെ സാന്‍ സെബാസ്റ്റിയന്‍ ഫെസ്റ്റിവലില്‍ ഉണ്ടായിരുന്നു.

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിനു ശേഷം അഭിനയജീവിതത്തില്‍ വന്ന മാറ്റം? ആളുകളുടെ, ഇന്‍ഡസ്ട്രിയുടെ സമീപനത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?
പലതും പുതുതായി പഠിക്കാനായി എന്നത് വ്യക്തിപരമായി ഉണ്ടായ നേട്ടം. പക്ഷേ, ആളുകളുടെ സമീപനത്തില്‍ അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയുടെ കാഴ്ചപ്പാടില്‍ എന്താണ് മാറിയത് എന്നറിയാന്‍ ഞാനും കാത്തിരിക്കുകയാണ്. കൂടുതല്‍ മികച്ച അവസരങ്ങളിലൂടെയാണല്ലോ അത്തരം മാറ്റങ്ങള്‍ വെളിവാകേണ്ടത്. സിനിമയുടെ പ്രചാരണവുമായി ഫ്രാന്‍സിലും പിന്നെ മറ്റു പല ഫെസ്റ്റിവലുകളിലുമായി നിരന്തരം യാത്രയിലായിരുന്നതുകൊണ്ട് അങ്ങനെയെന്തെങ്കിലുമുണ്ടായതായി അറിയാന്‍ സാധിച്ചിട്ടില്ല. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് മലയാളം വേര്‍ഷന്‍ ഉടനെ റിലീസാവുകയാണല്ലോ. അതെങ്ങനെ സ്വീകരിക്കപ്പെടുമെന്നുമറിയണം. മികച്ച വേഷങ്ങള്‍ കിട്ടുന്നതിലൂടെയാണ് ഒരു നടി അംഗീകരിക്കപ്പെടുകയെന്നാണ് തോന്നുന്നത്. അങ്ങനെ കിട്ടിയാല്‍ മാത്രമേ എന്തെങ്കിലും മാറ്റമുണ്ട് എന്നു പറയാനാവൂ.

ഇടയ്‌ക്കൊരു നാടകത്തിലും വേഷമിട്ടു...
2019ല്‍ എ വെരി നോര്‍മ്മല്‍ ഫാമിലി എന്ന പേരില്‍ ഒരു നാടകത്തില്‍ ഞാനഭിനയിച്ചിട്ടുണ്ട്. മോളിയമ്മ എന്നൊരു കഥാപാത്രമായിരുന്നു. ഇംഗ്‌ളീഷിലും മലയാളത്തിലുമായി ഫ്രാന്‍സിസ് തോമസ് എഴുതി റോഷന്‍ മാത്യു സംവിധാനം ചെയ്‌തൊരു ബ്‌ളാക്ക് കോമഡി നാടകമായിരുന്നു അത്. കനിയും ദര്‍ശന രാജേന്ദ്രനും ശാന്തിയും രാജേഷ് മാധവനും സിദ്ധാര്‍ത്ഥും, ശ്യാമും സഞ്ജയും ഞാനുമടങ്ങുന്ന ഒരു സംഘം അഭിനേതാക്കള്‍. തിരുവനന്തപുരത്തു സൂര്യ ഫെസ്റ്റിവലില്‍ ഗണേശത്തില്‍ അതിന്റെ കേരളത്തിലെ അവതരണം നടന്നിരുന്നു. നാടകത്തിലഭിനയിക്കണമെന്നത് എന്റെ മോഹമായിരുന്നു. അങ്ങനെ എന്തെങ്കിലും അവസരമുണ്ടെങ്കിലറിയിക്കണമെന്നു പലരോടും പറഞ്ഞു. അതിനിടെയാണു കനി വഴി ഈ നാടകത്തെപ്പറ്റി അറിയുന്നതും ഓഡിഷനു പോകുന്നതും. കുറച്ചു വെല്ലുവിളിയുള്ള കഥാപാത്രമായിരുന്നു. തമാശയൊക്കെയുണ്ടെങ്കിലും ചില ആചാരങ്ങളൊക്കെ വേദിയില്‍ കാണിക്കേണ്ടതുണ്ടായിരുന്നു. എന്നിലെ നടിക്കു പല പുതിയ ഉള്‍ക്കാഴ്ചയും സമ്മാനിച്ചതായിരുന്നു ആ നാടകാനുഭവം.

ഏതു തരം വേഷമാണ് ഇനി ചെയ്യണമെന്നാഗ്രഹിക്കുന്നത്?
എനിക്കു കോമഡി ചെയ്യണമെന്നാഗ്രഹമുണ്ട്. റോഷന്റെ നാടകത്തില്‍ ഞാന്‍ ചെയ്ത വേഷം സ്‌റ്റേജില്‍ ലൈവായി ആളുകളെ ചിരിപ്പിച്ചിട്ടുണ്ട്. അതുപോലെ സിനിമയിലും പ്രേക്ഷകരെ ചിരിപ്പിക്കുന്നൊരു വേഷം. പക്കാ കൊമ്മേഴ്‌സ്യല്‍ സിനിമകളിലും അഭിനയിക്കണമെന്നുണ്ട്. അതൊക്കെ ഓരോരോ രസങ്ങളാണല്ലോ. വെര്‍സറ്റൈല്‍ ആവണമെങ്കില്‍ എല്ലാത്തരം വേഷവും ചെയ്യണം.കമ്പോള-കലാ വേര്‍തിരിവില്ലാതെയാണ് ഞാനിതേവരെയുള്ള സിനിമകള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. പക്ഷേ ശ്രദ്ധിക്കപ്പെട്ടത് അധികവും ഞാന്‍ ചെയ്ത ഇന്‍ഡിപെന്‍ഡന്റ് സിനിമകളാണെന്നേയുള്ളൂ. എനിക്ക് അല്ലു അര്‍ജുന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്നുണ്ട് എന്നു പറഞ്ഞാല്‍ ഞാനുദ്ദേശിക്കുന്നത് വ്യക്തമാകും.(ചിരി)