എ.ചന്ദ്രശേഖര്‍
സംഗ്രഹം
നിര്‍മ്മികബുദ്ധി അഥവാ കല്‍പിതബുദ്ധിയുടെ വരവോടെ മനുഷ്യജീവിതമപ്പാടെ മാറിമറിയുമെന്ന പ്രതീക്ഷകള്‍ക്കും ആശങ്കകള്‍ക്കുമിടെ, മാധ്യമരംഗത്ത് അതിന്റെ ഇടപെടല്‍ എത്തരത്തിലായിരിക്കുമെന്ന അന്വേഷണമാണ് ഈ പഠനത്തിന്റെ ലക്ഷ്യം. ജനറേറ്റീവ് ഐഎ മാതൃകകള്‍ ഇപ്പോള്‍ത്തന്നെ വ്യാപകമായി നിലവിലുണ്ട്. വിവര്‍ത്തനത്തിനും എഴുത്തിനും പറച്ചിലിനുമെല്ലാം അതുപയോഗിക്കപ്പെടുന്നുമുണ്ട്. ഡീപ് ഫെയ്ക് സാങ്കേതികവിദ്യയാല്‍ ദൃശ്യങ്ങളുണ്ടാക്കുന്നതും വ്യാപകമാണ്. വ്യവസ്ഥാപിതമാധ്യമങ്ങളെയും നവമാധ്യമങ്ങളെയും ദൃശ്യമാധ്യമങ്ങളെയും, വിശേഷ്യാ സിനിമയെ അതെങ്ങനെ സ്വാധീനിക്കും/ബാധിക്കും എന്നത് സമകാലിക ഉദാഹരണങ്ങളും സൈദ്ധാന്തിക പഠനനിരീക്ഷണങ്ങളും വിശകലനം ചെയ്തു വിലയിരുത്തി അതിന്റെ വ്യാപ്തിയും സാധ്യതയും മനസിലാക്കുകയാണ് പഠനലക്ഷ്യം.
താക്കോല്‍ വാക്കുകള്‍
നിര്‍മ്മിതബുദ്ധി, കൃത്രിമബുദ്ധി, മായിക ഉണ്മ, വ്യാജവാര്‍ത്ത, നിര്‍മ്മിത വാര്‍ത്ത, ദൃശ്യമാധ്യമം, വിര്‍ച്വല്‍ റിയാലിറ്റി, മെഷീന്‍ ലേണിങ്, ഡീപ് ലേണിങ്, ജനറേറ്റീവ് ഐഎ, ബിഗ് ഡാറ്റ, റോബോട്ടിക്‌സ്, വിഎഫ്എക്‌സ്, ഫെയ്ക് ന്യൂസ്, ഡീപ് ഫെയ്ക്, യന്ത്രബുദ്ധി, ഡാറ്റാവിശകലനം, ഫാക്ട് ചെക്കിങ്, വസ്തുതാപരിശോധന, ചാറ്റ് ജിപിടി, ന്യൂസ് പ്രൊഡക്ഷന്‍, റോബോട്ടിക് അവതാരകര്‍, മാധ്യമ ദ്വാരപാലനം, അന്വേഷണാത്മകപത്രപ്രവര്‍ത്തനം, ദൃശ്യമാധ്യമപ്രവര്‍ത്തനം, ടിവി മാധ്യമപ്രവര്‍ത്തനം, സിനിമ, സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍, റോബോ മെഷീന്‍, റോബോ ജേര്‍ണലിസം, അല്‍ഗോരിത്മിക് ജേര്‍ണലിസം, കംപ്യൂട്ടേഷനല്‍ ജേര്‍ണലിസം, ഓട്ടോമേറ്റഡ് ജേര്‍ണലിസം, ന്യൂറോ സിംബോളിക് ലേണിങ്, അല്‍ഗോരിതം ബോട്ട്.
2023 ജൂലൈ 27 വ്യാഴാഴ്ച. സംസ്ഥാന പൊതുമരാമത്തു വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മ്മിതിയായ ഒരു അവതാരക ടെലിവിഷനുവേണ്ടി അഭിമുഖം ചെയ്തു. ചാനല്‍ ഐയാം ഡോട്ട് കോമിന്റെ സ്ഥാപകയായ നിഷ കൃഷ്ണന്റെ ഐഎ പകര്‍പ്പാണ് മന്ത്രിയെ വെബ്‌സൈറ്റിനു വേണ്ടി അഭിമുഖം ചെയ്തത്. നേരത്തേ, മലയാളത്തിലെ ആദ്യത്തെ ഐഎ പകര്‍പ്പ് അവതരിപ്പിച്ചുകൊണ്ട് യൂട്യൂബില്‍ തരംഗമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തകയാണ് നിഷ. തന്റെ ഐഎ പകര്‍പ്പിനൊപ്പം സ്വയം അവതാരകയായി പ്രത്യക്ഷപ്പെടുകയും എഐ പ്രതിരൂപത്തോട് സംവദിക്കുകയും ചെയ്ത് മാധ്യമമേഖലയിലെ നിര്‍മ്മിതബുദ്ധിയുടെ വരുംകാല സാധ്യതകളിലേക്ക് ഒരു തിരനോട്ടം കാഴ്ചവയ്ക്കുകയായിരുന്നു നിഷ ആ വീഡിയോയിലൂടെ. ഇന്നിപ്പോള്‍, ഇന്ത്യ ടുഡേ ടിവിയില്‍ കാലാവസ്ഥ ബുള്ളറ്റിന്‍ അവതരിപ്പിക്കുന്നത് സന എന്ന ഐഎ അവതാരകയാണ്. മലയാളത്തില്‍ മീഡിവണ്ണും ഐഎഅവതാരകയെ പരീക്ഷിച്ചു.
പരമ്പരാഗതമാധ്യമങ്ങളില്‍ മാത്രമല്ല, ശബ്ദ/ദൃശ്യ/വെബ് മാധ്യമങ്ങളിലൊക്കെ വ്യാപകമായ ഇടപെടല്‍ നടത്തിക്കൊണ്ട് നിര്‍മ്മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വന്‍ വിപ്‌ളവമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 'ഒഴിവാക്കാനാവാത്ത മാരണം' (നെസെസറി ഇവിള്‍)എന്നാണ് മാധ്യമരംഗത്തെ എ ഐ ഇടപെടലിനെ, ഹൈദരാബാദിലെ ഫയര്‍ഫ്‌ളൈ ക്രിയേറ്റീവ് സ്റ്റുഡിയോ എന്ന വിഎഫ്എക്‌സ് സ്ഥാപനത്തിന്റെ സഹസ്ഥാപകനും ദേശീയ അവാര്‍ഡ് ജേതാവായ വിഷ്വല്‍ എഫക്ട്‌സ് വിദഗ്ധനും വിഖ്യാതമായ അമേരിക്കന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് അംഗവുമായ സനത് പി സി, സിനിമയിലെ എഐ ഇടപെടലുകളെപ്പറ്റി ഇക്കഴിഞ്ഞ ജൂണ്‍ 17ന് മുംബൈ രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയില്‍ (ങകഎഎ2024)നടന്ന ചര്‍ച്ചയില്‍ വിശേഷിപ്പിച്ചത്. കാരണം, നിര്‍മ്മിതബുദ്ധി എന്നത് കേവലം ഒരു സാങ്കേതികവിദ്യ മാത്രമല്ല. അതൊരു സ്വയം വളര്‍ച്ച നേടുന്ന ഒരു വിവരശേഖരനിധി കൂടിയാണത്. സോഫ്റ്റ്‌വെയറുകള്‍ എന്നത് വിവിധോദ്ദേശ്യ കംപ്യൂട്ടിങ് പ്രവൃത്തികള്‍ അഥവാ ചില ജോലികള്‍ ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്ന/പിന്തുണയ്ക്കുന്ന ഉപാധികള്‍ മാത്രമാണ്. ടൂളുകള്‍ എന്നാണ് അവയെ വിശേഷിപ്പിക്കുക. എഴുതാന്‍ പേനയും കടലാസും ഉപയോഗിക്കുന്നതുപോലെ മനുഷ്യന് കംപ്യൂട്ടറുപയോഗിച്ച് ഒരു പ്രവൃത്തി എളുപ്പത്തില്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരായുധമാണ് ഒന്നോ അതിലധികമോ ഉദ്ദേശ്യത്തോടെ വികസിപ്പിച്ചിട്ടുള്ള സോഫ്റ്റ്‌വെയര്‍. അതുപയോഗിക്കാന്‍ പക്ഷേ മനുഷ്യബുദ്ധി വേണം, മനുഷ്യഭാവനയും. എന്നാല്‍ മെഷീന്‍ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചിട്ടുള്ള ജനറേറ്റീവ് എ ഐ മാതൃകകള്‍ ഏതെങ്കിലുമൊരു ജോലി എളുപ്പത്തിലാക്കാന്‍ ഉപയോക്താവിനെ സഹായിക്കാന്‍ മാത്രമുദ്ദേശിച്ചിട്ടുള്ളതല്ല. മറിച്ച്, ഉപയോക്താവിന്റെ വിവരശേഖരണശൈലി, എഴുത്തുശൈലി, വ്യക്തിഗത താല്‍പര്യങ്ങള്‍ തുടങ്ങി സ്വഭാവം വരെ അയാളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിച്ച് മനസിലാക്കി, അയാള്‍ക്കു വേണ്ടുന്ന കാര്യങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന ഒരുപാധിയും അതേസമയം, അയാളുടെ ഇപ്പറഞ്ഞ ശേഷികളെല്ലാം സ്വയമെടുത്തണിഞ്ഞ് അയാളായിത്തന്നെ അയാള്‍ക്കുവേണ്ടിയോ അല്ലാതെയോ ഇന്റര്‍നെറ്റില്‍ തുടര്‍ ഇടപെടലുകള്‍ സാധ്യമാക്കുന്ന ഒരു അപരവ്യക്തിത്വം കൂടിയാണ്. ബുദ്ധികൊണ്ടും ചിന്ത കൊണ്ടും വെബിടങ്ങളിലെ ഇടപെടലുകള്‍കൊണ്ടും ഒരേസമയം, ചങ്ങാതിയും, പ്രതിപുരുഷനും അപരനുമായിത്തീരുന്ന അപാര സാധ്യതയാണ് നിര്‍മ്മിതബുദ്ധി. അതുകൊണ്ടു തന്നെയാണ് അതിനെ 'ഒഴിവാക്കാനാവാത്ത മാരണം'എന്നു വിളിക്കുന്നത്.
വെബ് ആപ്ലിക്കേഷന്‍ എന്നത് ഒരു നിശ്ചിത പണി ചെയ്യാന്‍ വികസിപ്പിച്ചിട്ടുള്ള പ്രോഗ്രാമാണ്. അത്തരത്തിലൊരു പ്രോഗ്രാം, നിങ്ങള്‍ വെബ്ബില്‍ തിരയുന്നതിന്റെ ശൈലി വിശകലനം ചെയ്ത് അതിനനുസൃതമായ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുക എന്നതാണെങ്കില്‍ അതിനെ മെഷീന്‍ ലേണിങ് സോഫ്റ്റ് വെയര്‍ എന്നു പറയാം.കാരണം, ഉപയോക്താവിന്റെ പ്രവര്‍ത്തനശൈലി എന്ന ഡാറ്റ വിശകലനം ചെയ്ത് അതിനനുസൃതമായ ഇതര ഡാറ്റകള്‍ അയാള്‍ക്കുമുന്നിലെത്തിക്കുകയാണ് ആ പ്രോഗ്രാം ചെയ്യുന്നത്. ഈ അര്‍ത്ഥത്തില്‍ എ ഐ എന്നത് മെഷീന്‍ ലേണിങ് പ്രോഗ്രാം തന്നെയാണ്. പക്ഷേ സാധാരണ പ്രോഗ്രാമുമായി അതിനുള്ള വ്യത്യാസം, അതിന് ബിഗ് ഡാറ്റ അവലോകനം ചെയ്യാന്‍ ശേഷിയുള്ള ഡീപ് ലേണിങിന്റെ തലവുമുണ്ട് എന്നതാണ്. സമാനസ്വഭാവം പ്രകടിപ്പിക്കുന്ന ശതകോടിക്കണക്കായ ആളുകളുടെ ശൈലികള്‍ കൂടി വിശകലനം ചെയ്തും താരതമ്യം നടത്തിയും അതിന് സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്ന വിവരങ്ങളില്‍ മാറ്റം വരുത്താനും സാധിക്കും. അങ്ങനെ ലഭ്യമാക്കുന്ന വിവരങ്ങളോട് ഉപയോക്താക്കളുടെ പ്രതികരണം വീണ്ടും വിശകലനം ചെയ്ത് അതിനനുസരിച്ച് 'ബോധമണ്ഡലം' വികസിപ്പിക്കാനും അതനുസരിച്ച് തന്റെ ഡാറ്റ വിശകലനശേഷി പരിഷ്‌കരിക്കാനും, അടുത്ത നിമിഷം ഡാറ്റാവിശകലനം അതനനുസൃതമായി ഭേദഗതിനടത്താനും നിര്‍മ്മിതബുദ്ധിക്കാവുന്നു. പോരാത്തതിന് റോബോട്ടിക്‌സ് സാങ്കേതികവിദ്യയുടെ കൂടി പിന്തുണയോടെ അതിന് ഹാര്‍ഡ് വെയര്‍ മാതൃകയിലും മനുഷ്യജീവിതത്തിലിടപെടാനാവും. കേവലമൊരു ഉപാധി/ആയുധം എന്നതില്‍ നിന്നു മാറി നിര്‍മ്മിതബുദ്ധി ഹാര്‍ഡ് വെയര്‍ കൂടിയായി ഇടപെടുന്നതുകൊണ്ടാണ് ഭാവി ലോകക്രമത്തില്‍ തന്നെ അതിന്റെ സ്വാധീനമെന്തെന്നത് പ്രവചനാതീതമായിത്തീരുന്നത്.
ചെറിയൊരുദാഹരണം കൊണ്ടിത് വ്യക്തമാക്കാം. നൂറുപേജുള്ള ഒരു സുപ്രീം കോടതി വിധി വിശകലനം ചെയ്യാന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലുമെടുക്കുമ്പോള്‍ നിമിഷങ്ങള്‍ കൊണ്ട് നിര്‍മ്മിതബുദ്ധി അതിനെ കൂലങ്കഷമായി വിലയിരുത്തി ഇഴപിരിച്ച് വേണ്ടുന്ന വിവരങ്ങള്‍ ലേഖകന്റെ കൈവെള്ളയിലെത്തിക്കും. കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍, പൊതുതെരഞ്ഞെടുപ്പ് തുടങ്ങി വന്‍തോതില്‍ കണക്കുകളും സ്ഥിതിവിവരശേഖരവും വിശകലനം ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍, നിര്‍മ്മിതബുദ്ധിയെ ആശ്രയിച്ചു മാത്രം ഒരു മാധ്യമസ്ഥാപനത്തിന് ഒന്നോ രണ്ടോ ആളുകളെ കൊണ്ട് ഒരു മുഴുനീള തത്സമയ ടെലിവിഷന്‍/ഓണ്‍ലൈന്‍ അവതരണം സാധ്യമാവും!
വാള്‍സ്ട്രീറ്റ് ജേണലിന്റെയും അസോഷ്യേറ്റഡ് പ്രസിന്റെയും മീഡിയ ലാബ് തലവന്‍ കൂടിയായ, ന്യൂയോര്‍ക്ക് കൊളമ്പിയ സര്‍വകലാശാലയിലെ ജേര്‍ണലിസം പ്രൊഫസര്‍ ഫ്രാന്‍സെസ്‌കോ മാര്‍ക്കോണിയുടെ അഭിപ്രായത്തില്‍, മാധ്യമലോകം എഐയുടെ സാധ്യതകള്‍ ഇനിയും പൂര്‍ണാര്‍ത്ഥത്തില്‍ വിനിയോഗിച്ചു തുടങ്ങിയിട്ടില്ല.(ങമൃരീിശ, എ. 2020). വിവര്‍ത്തനമടക്കമുള്ള കാര്യങ്ങള്‍ക്ക് കനേഡിയന്‍ പ്രസ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ നിര്‍മ്മിതബുദ്ധിയുടെ ഭാഷാമാതൃകകളുടെ സേവനം വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. ഏജന്‍സി ഫ്രാന്‍സെ പ്രസ് (എഎഫ്പി) അവരുടെ ഫോട്ടോ സര്‍വീസില്‍ കൃത്രിമ ചിത്രങ്ങള്‍ കണ്ടെത്താന്‍ എഐ സാങ്കേതികത ഉപയോഗിക്കുന്നു. എന്നാല്‍ ഇതൊന്നും മാധ്യമപ്രവര്‍ത്തകരുടെ സ്ഥാനം നിര്‍മ്മിത ബുദ്ധിക്കു കവരാനാവുമെന്നതിന് നിദാനമായി സ്വീകരിക്കുന്നില്ല മാര്‍ക്കോണി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, മാധ്യമപ്രവര്‍ത്തകരെ നിര്‍മ്മിതബുദ്ധി കൊണ്ട് പകരം വയ്ക്കാനാവില്ല. നിലവിലെ ഒരു മാധ്യമലേഖകന്റെ പ്രവൃത്തികളില്‍ എട്ടുമുതല്‍ 12 ശതമാനം വരെയുള്ള കാര്യങ്ങളില്‍ മാത്രമാണ് എഐക്ക് ഇടപെടാന്‍ സാധിക്കുക. അതാവട്ടെ, ദൈര്‍ഘ്യമേറിയ വിശകലനാത്മക റിപ്പോര്‍ട്ടുകളിലേക്കും വിഷയാധിഷ്ഠിത അഭിമുഖളിലേക്കും വൈദഗ്ധ്യമാവശ്യമുള്ള വിവരവിശകലനങ്ങളിലേക്കും, അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ സഹായിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വാര്‍ത്താമുറിയിലെ പല അടിസ്ഥാന പ്രവൃത്തികളും നിര്‍മ്മിതബുദ്ധിക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് വാര്‍ത്തയും മറ്റും എഐ തയാറാക്കുന്നുണ്ട്. വന്‍കിട ഡാറ്റാശേഖരം വിലയിരുത്തി വിശകലനം ചെയ്ത് ട്രെന്‍ഡും സംശയാസ്പദമായ വളച്ചൊടിക്കലും ബ്‌ളൂംബെര്‍ഗ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ക്കൊണ്ടുവരാനും എഐ ഉപയോഗിക്കുന്നുണ്ട്. എ എഫ് പി തങ്ങളുടെ ശബ്ദ/ദൃശ്യാഭിമുഖങ്ങള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യാനും എഐ ഉപാധികള്‍ വിനിയോഗിക്കുന്നു.
വസ്തുതകള്‍ പരിശോധിച്ചും വിശകലനം ചെയ്തും വാര്‍ത്ത ചികഞ്ഞുണ്ടാക്കുന്നതു മാധ്യമപ്രവര്‍ത്തകര്‍ തന്നെയായതുകൊണ്ട് മനുഷ്യ ഇടപെടല്‍ അസാധുവാക്കപ്പെടുന്നില്ലെന്നാണ് മാര്‍ക്കോണിയുടെ വാദം. മാര്‍ക്കോണി വിവക്ഷിക്കുന്നതനുസരിച്ച്, നിര്‍മ്മിത ബുദ്ധി വന്‍ വിവരശേഖരത്തെ നിമിഷാര്‍ധത്തില്‍ വിശകലനം ചെയ്ത് ട്രെന്‍ഡുകളും ശൈലികളും സംബന്ധിച്ച ഫലങ്ങള്‍ ലഭ്യമാക്കും. എന്നാല്‍, ഇതിന് ലഭ്യമാക്കുന്ന ഡാറ്റാബേസില്‍ തന്നെ കലര്‍പ്പുണ്ടെങ്കില്‍ വിവേചിച്ചെടുക്കാന്‍ യന്ത്രബുദ്ധിക്ക് തത്കാലം സാധ്യമല്ല. അത്തരമൊരു വിവേചന ശേഷി കൂടി കൈവരിക്കുംവരെ, ഡാറ്റാ വിശകലനത്തിന്റെ കാര്യത്തിലും, നിര്‍മ്മിതബുദ്ധിയുടെ കൈയില്‍ വിവരശേഖരം ഭസ്മാസുരനു ലഭിച്ച വരം കണക്കാണ്. ബോധപൂര്‍വം വളച്ചൊടിക്കപ്പെട്ട ഡാറ്റയ്ക്കിടയില്‍ നിന്ന് വസ്തുത അഥവാ പരമാര്‍ത്ഥം വിച്ഛേദിച്ചെടുക്കാന്‍ പാവം എ ഐക്ക് ബുദ്ധിയില്ല. എന്നാല്‍, ഉപയോക്താവ് നല്‍കുന്ന ഫീഡ്ബാക്കുകളില്‍ നിന്ന് ക്രമേണ അതിനുള്ള ശേഷി അതാര്‍ജിച്ചെടുത്തേക്കാം. ഇപ്പോള്‍ തന്നെ, വ്യാജ വീഡിയോകളും ഡീപ് ഫെയ്ക്ക് ഉള്ളടക്കങ്ങളും കണ്ടെത്താന്‍ നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കിയ പ്രോഗ്രാമുകളും ആപ്പുകളും ലോകമെമ്പാടും വ്യാപകമായി ഉപയോഗിച്ചുപോരുന്നുണ്ട്.
ഇല്ലിനോയിലിയെ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസ് ആന്‍ കംപ്യൂട്ടര്‍ സയന്‍സ് വകുപ്പു പ്രൊഫസറും ബെര്‍ഗന്‍ സര്‍വകലാശാലയിലെ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് മീഡിയ സ്റ്റഡീസ് അധ്യാപകനുമായ നിക്ക് ഡിയകോപൗലോസ്, 'വാട്ട് കുഡ് ചാറ്റ് ജിപിടി ഡു ഫോര്‍ ന്യൂസ് പ്രൊഡക്ഷന്‍'(ചശരസ ഉശമസീുീൗഹീ)െ എന്നൊരു കുറിപ്പില്‍ നിര്‍മ്മിതബുദ്ധിയുടെ മാധ്യമമുറിയിലെ ഇടപെടലുകള്‍ എണ്ണമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താവിന്റെ മനസറിഞ്ഞ് ഉള്ളടക്കം തെരഞ്ഞെടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണായകമായി ഇടപെടാന്‍ ചാറ്റ് ജിപിടിക്ക് സാധിക്കുമെന്നാണ് പൗലോസ് അസന്ദിഗ്ധമായി വ്യക്തമാക്കുന്നത്. മാധ്യമങ്ങള്‍ക്കു വേണ്ടി ദ്വാരപാലനം (ഏമലേസലലുശിഴ)അഥവാ ഉള്ളടക്ക നിര്‍ണയം നിര്‍വഹിക്കുന്നത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അനുഭവപരിചയത്തിന്റെ വിവേചനാധികാരമുപയോഗിച്ചായിരുന്നു ഇതുവരെ. വാര്‍ത്ത തിരിച്ചറിയാനുള്ള ഘ്രാണശേഷിയും പഠിച്ച സിദ്ധാന്തങ്ങളുടെയും വാര്‍ത്താമൂല്യത്തിന്റെയും അടിസ്ഥാനത്തില്‍ ആര്‍ജിച്ച പരിചയത്തിന്റെയുമൊക്കെ ബലത്തില്‍ വായനക്കാര്‍ക്ക് വേണ്ടത് ദ്വാരപാലകര്‍ (കോപി ടേസ്റ്റര്‍) കണ്ടെത്തുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ അതാണോ വായനക്കാര്‍ക്കിഷ്ടം എന്നത് പ്രസിദ്ധീകരണാനന്തരം മാത്രം തിരിച്ചറിയപ്പെടുന്ന ഒന്നായിരുന്നു. എന്നാല്‍ ചാറ്റ് ജിപിടിക്ക് മാധ്യമസ്ഥാപനത്തിന്റെ ഉപയോക്താക്കളുടെ ഡാറ്റാശേഖരം കൂലങ്കഷമായി വിലയിരുത്തി അവരുടെ താത്പര്യം കൃത്യമായി തിരിച്ചറിഞ്ഞ് അവര്‍ക്കിഷ്ടപ്പെട്ട ഉള്ളടക്കം തെരഞ്ഞെടുക്കാനാവുന്നുവെന്ന് പൗലോസ് നിരീക്ഷിക്കുന്നു. സമൂഹമാധ്യമങ്ങളിലെ വൈറല്‍ തരംഗങ്ങളും, പ്രമുഖരുടെ ഉദ്ധരിണികളും പ്രതികരണങ്ങളും സര്‍ക്കാര്‍ വെബ്‌സൈറ്റുകളും മറ്റും സൂക്ഷ്മമായി പിന്തുടര്‍ന്ന് അപ്പപ്പോഴത്തേക്കു വേണ്ടുന്ന ഉള്ളടക്കമെന്തെന്ന് നിര്‍ണയിക്കാനും പ്രവചിക്കാനും തെരഞ്ഞെടുക്കാനും ചാറ്റ് ജിപിടിക്കാവും. എക്‌സല്‍ ഷീറ്റ് രേഖകള്‍ പോലെ കൃത്യതയുള്ളവയും കൈയെഴുത്തുപ്രതികള്‍ പോലുള്ള ആസൂത്രിതമല്ലാത്ത ഉള്ളടക്കങ്ങളും ദിനേനെ കൈകാര്യം ചെയ്യുന്ന അസോഷ്യേറ്റഡ് പ്രസിന് (എപി) രണ്ടാമത്തെ വിഭാഗത്തില്‍ നിന്ന് വാര്‍ത്തയുടെ കാമ്പു കണ്ടെത്താന്‍ ചാറ്റ്ജിപിടിയാണ് കൂടുതല്‍ ഫലപ്രദമായിട്ടുള്ളതെന്ന് പൗലോസ് വിശദീകരിക്കുന്നു. ആസൂത്രിത രേഖകളില്‍ നിന്ന് വിവരങ്ങള്‍ വിച്ഛേദിച്ചെടുക്കാന്‍ പൈഥന്‍(ജ്യവേീി) പോലുള്ള ഡാറ്റാ മാഷിങ് സോഫ്റ്റ്‌വെയറുകള്‍ മതിയാവും. പക്ഷേ കൈയെഴുത്തുപ്രതികളുടെ കൂമ്പാരം എളുപ്പത്തില്‍ വിശകലനം ചെയ്യാന്‍ നിര്‍മ്മിതബുദ്ധി തന്നെയാണ് നല്ലത്. എന്നാല്‍, ദ്വാരപാലനത്തിനായി നിയോഗിക്കുന്ന ചാറ്റ് ജിപിടിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിയില്ലെങ്കില്‍ അതിന്റെ തെരഞ്ഞെടുപ്പ് യാന്ത്രികവും വാര്‍ത്താമൂല്യമില്ലാത്തതുമായിപ്പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിര്‍മ്മിതബുദ്ധി കണ്ടെത്തുന്ന വാര്‍ത്തകളെ പുനഃപരിശോധിക്കുകയും തെരഞ്ഞെടുപ്പിലെ കൃത്യത പരിശോധിച്ചുറപ്പുവരുത്തുകയും വേണമെന്നതും പ്രധാനമാണ്.
ബൃഹദ് രേഖകളുടെ അവലോകനവും വിലയിരുത്തലുമാണ് ചാറ്റ് ജിപിടിക്കു നിസ്സാരമായി ചെയ്യാനാവുന്ന മറ്റൊരു പണി. ആയിരക്കണക്കിനു പുറങ്ങള്‍ വരുന്ന ബജറ്റ് രേഖകളുടെയും മറ്റും കാര്യത്തില്‍ നിമിഷങ്ങള്‍ക്കകം വിശകലനം പൂര്‍ത്തിയായി ഉള്ളടക്കത്തെ ആവശ്യപ്പെടുന്ന വിധം തരംതിരിച്ച് അവതരിപ്പിക്കാന്‍ നിര്‍മ്മിതബുദ്ധിക്കാവും. തര്‍ജ്ജമയാണ് വാര്‍ത്താമുറിയില്‍ ചാറ്റ് ജിപിടി വ്യാപകമായി വിനിയോഗിക്കപ്പെടുന്ന മറ്റൊരു മേഖലയെന്നും പൗലോസ് ചൂണ്ടിക്കാട്ടുന്നു. ഉള്ളടക്കവിവര്‍ത്തനത്തിന് ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ പോലുള്ള ഏറെക്കുറേ കുറ്റമറ്റ മാതൃകകളെ ആശ്രയിക്കാമെങ്കിലും ബഹുഭാഷാവിവര്‍ത്തനത്തിനും ബഹുഭാഷാ രേഖകളില്‍ നിന്നുള്ള ഉള്ളടക്കം തേടലിനും ചാറ്റ് ജിപിടി പോലുള്ള നിര്‍മ്മിതബുദ്ധികള്‍ തന്നെയാണ് നല്ലത്. അന്തിമ വാര്‍ത്തയിലോ ലേഖനത്തിലോ ഉള്‍പ്പെടുത്താനല്ല, മറിച്ച് അതിനുള്ള തയാറെടുപ്പിലും വിവരശേഖരണത്തിലും ഉപയോഗിക്കുന്ന ബഹുഭാഷാ ഇടപെടലുകള്‍ക്കാണ് ഇവ കൂടുതല്‍ ഉപയോഗിക്കപ്പെട്ടുപോരുന്നത്. സമൂഹമാധ്യമത്തിലേക്കുള്ള ഉള്ളടക്കനിര്‍മ്മിതിയാണ് ചാറ്റ് ജിപിടിക്ക് വന്‍ തോതില്‍ ചെയ്യാനാവുന്ന മറ്റൊരു കാര്യം. നിലവിലെ 'ട്രെന്‍ഡി'നൊത്ത് ഓരോ വിഷയത്തിലും ദൃശ്യ, ശബ്ദ, ചിത്ര, അക്ഷരരൂപത്തിലുള്ള ഉള്ളടക്കങ്ങള്‍ എന്തെന്ന് നിര്‍ദ്ദേശിക്കാനും അവയ്ക്ക് അനുമതി നല്‍കിയാല്‍ ട്വിറ്റര്‍/ എക്‌സ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്‌ളാറ്റ്‌ഫോമുകളില്‍ അവയ്ക്കിണങ്ങുംവിധം അവയെ രൂപമാറ്റം വരുത്തി പ്രക്ഷേപണം ചെയ്യാന്‍ നിര്‍മ്മിതബുദ്ധി മതി. ചരമവാര്‍ത്തപോലുളള, അധികമൊന്നും ഭാവനയുടെ ഇടപെടലാവശ്യമില്ലാത്ത വസ്തുനിഷ്ഠമായ ഉള്ളടക്കം തയാറാക്കാനും ചാറ്റ് ജിപിടി ഉപയോഗിക്കപ്പെടുന്നു. ഓണ്‍ലൈനില്‍ സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമൈസേഷനും പുഷ് അലര്‍ട്ട് പേര്‍സണലൈസേഷനും പോലുള്ള വിപണനമാര്‍ഗങ്ങള്‍ക്കും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നുണ്ട് എ.പി.
അടുത്ത 10-20 വര്‍ഷത്തിനകം ലോകത്തെ എല്ലാ മേഖലകളിലും 49 ശതമാനം ജോലികളും നിര്‍മ്മിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള റോബോകളായിരിക്കും നിര്‍വഹിക്കുക എന്ന് നൊമൂറ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ഓക്‌സഫ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്നിറക്കിയ പഠനത്തിലുള്ളതായി ശേഖര്‍ സിദ്ധാര്‍ത്ഥ് പിസിക്വസ്റ്റ് 2017 മാര്‍ച്ച് ലക്കത്തിലെഴുതിയ 'റോബോ കണ്ടന്റ് വേഴ്‌സസ് റിയല്‍ കണ്ടന്റ് ,ക്യാന്‍ ജേര്‍ണലിസം സര്‍വൈവ് എഐ?' എന്ന ലേഖനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. കാലക്രമേണ തൂത്തെറിയപ്പെടുന്ന തൊഴിലുകളിലൊന്നായി മാധ്യമപ്രവര്‍ത്തനത്തെ ഇതുവരെ ആരും അടയാളപ്പെടുത്തിയിട്ടില്ലെന്നതു ശരി. എന്നാല്‍ നിര്‍മ്മിതബുദ്ധിയുടെ ആധിപത്യത്തോടെ മാധ്യമലോകത്ത് വരാവുന്ന പരിണതികളെ സംബന്ധിച്ച ആധികള്‍ക്ക് വലിയ സ്ഥാനം തന്നെയാണുള്ളത്.
ലോകത്ത് നിര്‍മ്മിതബുദ്ധി കൊണ്ടുവരാന്‍ പോകുന്ന മാറ്റങ്ങളെ ടര്‍ക്കിയിലെ ഗുമുഷെയ്ന്‍ സര്‍വകലാശാലയിലെ അധ്യാപകന്‍ കൊനുര്‍ ആല്‍പ് കോസ് നിര്‍വിച്ചിട്ടുള്ളത് ഇങ്ങനെ-''നിര്‍മ്മിതബുദ്ധിയുടെ ഇടപെടല്‍ പ്രധാനമായി രണ്ടു മേഖലകളിലായിരിക്കും. ആദ്യത്തേത് സോഫ്റ്റ്‌വെയര്‍ പിന്തുണയോടെ അല്‍ഗോരിതങ്ങള്‍, നിര്‍മ്മിത ബുദ്ധി എന്നിവയും സ്വാഭാവിക ഭാഷാമാതൃകകളും ഉപയോഗിക്കുന്ന അല്‍ഗോരിതം അടിസ്ഥാനമാക്കിയുള്ള മാധ്യമപ്രവര്‍ത്തനമാണ്. രണ്ടാമത്തേത്, റോബോ മെഷീന്‍ സാങ്കേതികതയും.''(ഗീ്വ, ഗ. അ. (2022)
രണ്ടാമത്തേത്, റോബോട്ടിക്ക് റിപ്പോര്‍ട്ടര്‍മാര്‍, റോബോ അവതാരകര്‍, തുടങ്ങിയ നിലയ്ക്ക് അദ്ഭുതകാഴ്ചവസ്തുക്കളായി പഴകിക്കഴിഞ്ഞു. ഈയിടെ കൊച്ചിയില്‍ നടന്ന റോബോട്ടിക് പ്രദര്‍ശനത്തില്‍ പോലും യന്ത്രമനുഷ്യരും മൃഗങ്ങളും ആന്‍ഡ്രോയ്ഡുകളുമടങ്ങുന്ന റോബോട്ടിക് ലോകത്തെ അത്യാധുനിക വികസനത്തെപ്പറ്റി കേരളീയര്‍ക്കും ഏകദേശ ധാരണയുണ്ടായിട്ടുണ്ട്. കേരളത്തില്‍ കോഴിക്കോട്ട് റോബോ വിളമ്പുകാരനുള്ള റെസ്റ്ററന്റും വന്നുകഴിഞ്ഞല്ലോ. മാധ്യമപ്രവര്‍ത്തനത്തില്‍ ഡ്രോണ്‍ ക്യാമറകള്‍ ലഭ്യമാക്കുന്ന റിപ്പോര്‍ട്ടിങ് സൗകര്യം റോബോട്ടിക്‌സിന് ഈ രംഗത്ത് ഏതളവുവരെ സംഭാവനചെയ്യാമെന്നതിന്റെ ദൃഷ്ടാന്തമാണ്. 'പൂര്‍ണമായും മനുഷ്യ ഇടപെടലില്ലാതെ ഡാറ്റാ വിശകലനത്തിനുള്ള അല്‍ഗോരിതമടിസ്ഥാനമാക്കിയുള്ള വാര്‍ത്താനിര്‍മ്മാണശൈലി'യെന്നാണ് റോബോ ജേര്‍ണലിസം, അല്‍ഗോരിതമിക് ജേര്‍ണലിസം, കംപ്യൂട്ടേഷണല്‍ ജേര്‍ണലിസം, ഓട്ടോമേറ്റഡ് ജേര്‍ണലിസം തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ആദ്യവിഭാഗത്തെ, യൂണിവേഴ്‌സിറ്റി ഓഫി മിനിസോട്ടയിലെ ഹബ്ബാര്‍ഡ് സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കഷനിലെ പ്രൊഫസര്‍ മാറ്റ് കാണ്‍സണ്‍ വിശേഷിപ്പിച്ചിട്ടുള്ളത്.(ഇമൃഹീെി, 2015)
1955ല്‍ ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളുണ്ടാക്കാനുള്ള സാങ്കേതികതയെ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്'എന്നുവിളിച്ച ശാസ്ത്രജ്ഞനായ ജോണ്‍ മക് കാത്തിയടക്കമുളളവരുടെ പ്രവചനങ്ങള്‍ മനുഷ്യ മനഃശാസ്ത്രത്തിന്റെയോ തലച്ചോറിന്റെയോ സങ്കീര്‍ണതയെ വേണ്ടത്ര പരിഗണിക്കാതെയുള്ളതായിരുന്നു എന്നൊരു എതിര്‍വാദമുണ്ടായിരുന്നു. എന്നാല്‍, നിര്‍മ്മിതബുദ്ധിയുടെ അടിസ്ഥാനപരമായ സവിശേഷത അത് ചലനാത്മകവും അനുനിമിഷം വളരുകയുമാണ് എന്നതാണ്. സിരി, ഗൂഗിള്‍ അസിസ്റ്റന്റ് പോലുള്ള സ്പീച്ച് റെക്കഗ്‌നിഷന്‍ സോഫ്റ്റ്‌വെയറുകള്‍, ഇമേജ് / മുഖം തിരിച്ചറിയല്‍ സംവിധാനങ്ങള്‍ എന്നിവയായിരു ന്നു കുറച്ച്കാലം മുമ്പ് വരെ നിര്‍മ്മിതബുദ്ധിയുടെ അദ്ഭുതമായി കണക്കാക്കപ്പെട്ടിരുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമാവുകയും അതിലേറെയും ഐഎ സാങ്കേതികതയിലേക്ക് ചുവടുമാറ്റുകയും ചെയ്തതോടെ, അതൊക്കെ സാധാരണമായിക്കഴിഞ്ഞു. എന്തിന്, ചതുരംഗക്കളത്തില്‍ ലോക ചാംപ്യനെ വരെ കീഴ്‌പ്പെടുത്തിയ ഡീപ് ബ്ലൂ പോലുള്ള സംവിധാനത്തെപ്പോലും ഇന്ന് നിര്‍മ്മിതബുദ്ധിയുടെ പരിധിയിലല്ല ശാസ്ത്രലോകം പരിഗണിക്കുന്നത്. മൊബൈല്‍ ഫോണുണ്ടെങ്കില്‍ ആര്‍ക്കും സ്വേച്ഛ പ്രകാരം ദശ്യ/ശബ്ദ/അക്ഷര രൂപത്തിലൊരുള്ളടക്കം ബീജാവാപം മുതല്‍ അന്തിമരൂപത്തിലെത്തുംവരെ നിര്‍മ്മിച്ച് യഥേഷ്ടം വിതരണം ചെയ്യാനാവുന്ന സാഹചര്യമാണുള്ളത്. മൊബൈല്‍ ജേര്‍ണലിസത്തിന്റെ ജാതകം തന്നെ തിരുത്തിക്കഴിഞ്ഞിട്ടുണ്ട് എഐ.
പ്രശ്‌നപരിഹാരശേഷി കൂട്ടി, യുക്തിപരവും വൈകാരികവുമായി കൂടി ഇടപെടാനാവുന്ന, സ്വയം പഠിച്ച് കൂടുതല്‍ വിവേചനപൂര്‍വം പ്രശ്‌നങ്ങള്‍ക്കു തീര്‍പ്പാക്കാനാവുന്ന വിവേകം കൂടി കാഴ്ചവയ്ക്കുന്ന പ്രോഗ്രാമുകളും പ്രോസസറുകളും അവ നിയന്ത്രിക്കുന്ന യന്ത്രങ്ങളുമാണ് ഗവേഷകരുടെ സ്വപ്നം. ന്യൂറോ സിമ്പോളിക്, ഡീപ് ലേണിങ്, സെല്‍ഫ് സൂപ്പര്‍വൈസ്ഡ് അല്‍ഗോരിതങ്ങളാണ് അനുദിനം വികസിപ്പിക്കപ്പെടുന്നത്. മാധ്യമരംഗത്ത് ഇന്‍പുട്ട്-ത്രൂ-ഔട്ട്പുട്ട് അടിസ്ഥാനത്തിലുള്ള അല്‍ഗോരിത്മിക് ജേര്‍ണലിസം (അഹഴീൃശവോശര ഖീൗൃിമഹശാെ)മാതൃകയാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതും പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ളതും. കലാലയ കായികവാര്‍ത്തകള്‍ ഉത്പാദിപ്പിക്കാന്‍ അസോഷ്യേറ്റഡ് പ്രസ് വികസിപ്പിച്ച വേഡ്‌സ്മിത് എന്ന എഐ സോഫ്റ്റ്‌വെയര്‍ വിജയകരമായിത്തന്നെ ഉപയോഗിക്കപ്പെട്ടുപോരുന്നുണ്ട്. ഇതേ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുതന്നെയാണ് എപി വിവിധ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ത്രൈമാസ വരുമാനക്കണക്കിന്റെ അവലോകനങ്ങളുമുണ്ടാക്കുന്നത്. മുമ്പ് ഓരോ ത്രൈമാസവും റിപ്പോര്‍ട്ടര്‍മാര്‍ തയാറിക്കിയിരുന്നതിനേക്കാള്‍ പത്തിരട്ടി റിപ്പോര്‍ട്ടുകളാണ് വേഡ്‌സ്മിത്ത് ഏര്‍പ്പെടുത്തിയതോടെ നിര്‍മ്മിക്കാനായത് എന്നാണ് എപിയുടെ കണക്ക്. ലൈബ്രറി, ആര്‍ക്കൈവ് തുടങ്ങിയ മേഖലകളിലൊക്കെ മനുഷ്യരുടെ പങ്ക് നിര്‍മ്മിതബുദ്ധി ഏറ്റെടുക്കും.
മാധ്യമസ്ഥാപനങ്ങളില്‍ എഐ ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ വ്യാപകമാവുന്നതോടെ,ശമ്പളയിനത്തിലുള്ള വാര്‍ത്താശേഖരണ ചെലവ് ഗണ്യമായി കുറയുന്നതായും, വാര്‍ത്തകളുടെ എണ്ണം കൂടുന്നതായും തത്ഫലമായി മാധ്യമപ്രവര്‍ത്തകര്‍ക്കു തൊഴില്‍നാശം സംഭവിക്കുന്നതായും കൊനൂര്‍ കോസ് ചൂണ്ടിക്കാട്ടുന്നുണ്ട്. റോബോ ജേര്‍ണലിസത്തിന്റെ ആദ്യ മാതൃകയെന്നു വിശേഷിപ്പിക്കാവുന്നത് ഗൂഗിള്‍ ന്യൂസിനെയാണ്. ഇതര വാര്‍ത്താ വെബ് സൈറ്റുകളില്‍ നിന്ന് ഓരോ വിഷയത്തിലും അതതു നിമിഷം വാര്‍ത്തകള്‍ ശേഖരിച്ച് സെര്‍ച്ചില്‍ വേര്‍തിരിച്ച് ലഭ്യമാക്കുന്ന സംവിധാനമായിരുന്നു 2002ല്‍ ഗൂഗിള്‍ അവതരിപ്പിച്ച ഗൂഗിള്‍ ന്യൂസ്. മനുഷ്യകരസ്പര്‍ശമില്ലാതെ ആയിരക്കണക്കായ വെബ്‌സൈറ്റുകള്‍ തിരഞ്ഞ് സമാനവിഷയങ്ങളിലെ വാര്‍ത്തകള്‍ വിരല്‍ത്തുമ്പില്‍ അവതരിപ്പിക്കുന്ന അല്‍ഗോരിതം ബോട്ടുകള്‍ അഥവാ ക്രോളറുകള്‍/സ്‌പൈഡറുകള്‍ (ഇൃമംഹലൃ/െടുശറലൃ)െആയിരുന്നു ഗൂഗിള്‍ അതിനുവേണ്ടി നിര്‍മ്മിച്ചത്. എന്നാല്‍, പകര്‍പ്പവകാശവ്യവസ്ഥകള്‍ കര്‍ശനമാക്കുകയും ഓസ്‌ട്രേലിയ മുതല്‍ ഇന്ത്യ വരെയുള്ള രാജ്യങ്ങളില്‍ ഇത്തരത്തില്‍ മറ്റ് വാര്‍ത്താ സൈറ്റുകളെ മുഖ്യസ്രോതസാക്കിക്കൊണ്ട് ഗുഗിള്‍ ന്യൂസ് കൈനനയാതെ പണമുണ്ടാക്കുന്നതിലെ നൈതികത പ്രശ്‌നവല്‍ക്കരിക്കപ്പെടുകയും ചെയ്തതോടെ ഗൂഗിളിന് അവസാനം ന്യൂസ് സേവനങ്ങള്‍ക്കു തന്നെ കടിഞ്ഞാണിടേണ്ടിവരികയായിരുന്നു. എന്നാല്‍, പിന്‍നിര വാര്‍ത്താ വെബ്‌സൈറ്റുകളെ ഇക്കാര്യത്തില്‍ പ്രോത്സാഹിപ്പിക്കാനും അവര്‍ വഴി പഴയ വാര്‍ത്താ ചില്ലറ വില്‍പന തുടരാനും ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവ് എന്ന ഓഫ്‌ലൈന്‍ മാതൃക രൂപവല്‍ക്കരിച്ചുകൊണ്ടു മുന്നേറുകയാണവര്‍.
നമുക്കു വേണ്ട വാര്‍ത്തകള്‍ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യങ്ങള്‍ നിലവില്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. എന്നാല്‍, നമുക്കുവേണ്ടുന്ന വാര്‍ത്തകളും വിശേഷങ്ങളും നമ്മുടെ താത്പര്യം നമ്മുടെ ബ്രൗസിങ് ചരിത്രത്തില്‍ നിന്നു തന്നെ കുറച്ചു ദിവസം കൊണ്ടു മനസിലാക്കി അതിനനുസരിച്ചുള്ള ഉള്ളടക്കങ്ങളും കണ്ടന്റും കണ്ടെത്തി നമുക്കു മുന്നിലെത്തിക്കുന്ന എഐ ചാറ്റ് ബോട്ടുകള്‍ ഉടനടി ഉണ്ടായേക്കും. ഇപ്പോള്‍ത്തന്നെ നമ്മുടെ താത്പര്യം അഥവാ ആവശ്യം നമ്മുടെ തെരച്ചില്‍ ചരിത്രത്തില്‍ നിന്നു മനസിലാക്കി അതിനുസൃതമായ ഭാഷയിലും വിഭാഗത്തിലുമുള്ള പരസ്യങ്ങള്‍ നമ്മുടെ ആപ്പുകളിലും നാം കൈവയ്ക്കുന്ന വെബ് പ്രദേശങ്ങളിലും ലഭ്യമാക്കുന്ന എഐ സാങ്കേതികത ഗൂഗിളടക്കമുള്ള വന്‍കിട വെബധിഷ്ഠിത പരസ്യദാതാക്കള്‍ വിജയകരമായി തുടര്‍ന്നുപോരുന്നുണ്ടല്ലോ. തീര്‍ത്തും കമ്പോള/വാണിജ്യ/ വിപണന താല്‍പര്യം മുന്‍നിര്‍ത്തിയുള്ള ഈ പിന്നണിയിടപെടലുകള്‍ വാര്‍ത്ത പോലുള്ള കണ്ടന്റ് ഡിസ്ട്രിബ്യൂഷനിലും നിര്‍ണായകമായേക്കും. അവിടെയാണ് അതിന്റെ രാഷ്ട്രീയ നിക്ഷ്പക്ഷത പ്രശ്‌നമായേക്കാവുന്നത്.
പറഞ്ഞുകൊടുക്കുന്നതു മാത്രം ആവര്‍ത്തിക്കുന്നതാണ് യന്ത്രങ്ങളുടെ സ്വഭാവം. ഒരു പ്രത്യേക ജോലിക്കായി മാത്രം രൂപകല്‍പന ചെയ്യുന്ന യന്ത്രങ്ങള്‍ അതു മാത്രം കൃത്യവും വ്യക്തവുമായി ചെയ്യുന്നു. അവിടെ മനുഷ്യസഹജമായ വിവേചനബോധത്തിനോ, വൈകാരികതയ്‌ക്കോ സ്ഥാനമില്ല. ചാര്‍ളി ചാപ്‌ളിന്റെ മോഡേണ്‍ ടൈംസില്‍(1936) ബ്രേക്ക്ഫാസ്റ്റ് കഴിപ്പിക്കുന്ന യന്ത്രത്തെ കാണിച്ചതോര്‍ക്കുക. വ്യാവസായികവിപ്‌ളവം കൊണ്ടുവന്ന യാന്ത്രികതയുടെ മനുഷ്യരാഹിത്യം വെളിവാക്കാനാണ് ചാപ്‌ളിന്‍ ആ കഥാസന്ദര്‍ഭം വിനിയോഗിച്ചത്. കഴിക്കുന്ന ആളുടെ ആവശ്യമോ, ഊട്ടുന്ന വിഭവങ്ങളുടെ ലഭ്യതയോ തിരിച്ചറിയാന്‍ ശേഷിയില്ലാത്ത യന്ത്രങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ശൈലിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും, പവര്‍ ഉള്ളിടത്തോളം. എന്നാല്‍ ജനറേറ്റീവ്(ഏലിലൃമശേ്‌ല) സ്വഭാവത്തിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് അതിടപെടുന്ന ചുറ്റുപാടുനിന്നും ആളുകളില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് സാഹചര്യങ്ങള്‍ മനസിലാക്കാനും അതിനനുസരിച്ച് സ്വയം പ്രവര്‍ത്തനശൈലിയും പ്രവൃത്തിയും തന്നെ മാറ്റിപ്പിടിക്കാനും സാധിക്കുന്നു. ഇതാണ് റീജനറേറ്റീവ് മോഡല്‍ നിര്‍മ്മിതബുദ്ധിയെ നാളിതുവരെയുണ്ടായ സാങ്കേതികമുന്നേറ്റങ്ങളില്‍ നിന്ന് വേറിട്ടതാക്കുന്നത്; അപകടകാരിയും!
അടുത്തിടെ, വിശാല്‍, എസ് ജെ സൂര്യ എന്നിവരഭിനയിച്ച തമിഴ് സിനിമയായ മാര്‍ക്ക് ആന്റണിയില്‍ ഒരു ഗാനരംഗത്ത് 2014ല്‍ ജീവിതമവസാനിപ്പിച്ച മാദകനടി സില്‍ക് സ്മിത പാടിയഭിനയിക്കുന്നുണ്ട്. കൗതുകത്തിന് കംപ്യൂട്ടര്‍ ജനറേറ്റഡ് ഇമേജായി (ഇഏക)ഏതാനും നിമിഷങ്ങളല്ല, അഞ്ചാറു മിനിറ്റ് നീളുന്ന ഗാനരംഗത്തു മുഴുവനായിത്തന്നെ അവര്‍ മറ്റു താരങ്ങള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുകയാണ്. വിഎഫ്എക്‌സ് (ഢഎത)തുടങ്ങിയ സാങ്കേതികവിദ്യയ്ക്ക് ഇതു സാധ്യമാക്കാനുള്ള കെല്‍പില്ല. എന്നാല്‍ റീജനറേറ്റീവ് എഐക്ക് ഇതു നിഷ്പ്രയാസം സാധ്യമാകും. തമിഴ് സൂപ്പര്‍ താരം വിജയ് യുടെ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ഏറ്റവും പുതിയ സിനിമയില്‍, കഴിഞ്ഞവര്‍ഷം അന്തരിച്ച മുന്‍കാല താരം വിജയകാന്ത് ഒരു രംഗത്ത് പ്രത്യക്ഷപ്പെടുന്നതും ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്.
കൃത്രിമനിര്‍മിതമായ അഭിനേതാക്കളെ സ്വാഭാവികമെന്നു തന്നെ തോന്നിപ്പിക്കുംവിധം ചലിപ്പിച്ചവതരിപ്പിക്കാനതിനാവും. വിഖ്യാതമായ ഗോഡ് ഫാദര്‍ എന്ന ചലച്ചിത്രത്തിലെ രംഗത്ത് മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ചതായി സൃഷ്ടിക്കപ്പെട്ട എഐ ക്‌ളിപ്പിങ്ങുകള്‍ ഓര്‍ക്കുക. യഥാര്‍ത്ഥ സിനിമയില്‍ ഹോളിവുഡ് താരങ്ങളുടെ സംഭാഷണങ്ങള്‍ക്കനുസൃതമായ സൂക്ഷ്മമായ അധരചലനങ്ങളോടെയായിരുന്നു ആ എഐ അവതാരം. അന്തരിച്ച നടി കല്‍പനയും സഹോദരിമാരായ ഉര്‍വശിയും കലാരഞ്ജിനിയും ഇന്നുണ്ടായിരുന്നെങ്കില്‍ എങ്ങനിരിക്കും എന്ന തരത്തില്‍ റീജനറേറ്റീവ് എഐ ആപ്ലിക്കേഷനുപയോഗിച്ച് നിര്‍മ്മിച്ച നിശ്ചലദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതും ഇതോട് ചേര്‍ത്തുവായിക്കാവുന്നതാണ്. കഴിഞ്ഞവര്‍ഷം ഇന്ത്യയൊട്ടാകെ പ്രധാന ഭാഷകളില്‍ ഭാഷാന്തരം നടത്തി പുറത്തിറങ്ങിയ തെലുങ്ക് ബിഗ് ബജറ്റ് ചിത്രമായ സലാറിന്റെ മലയാളത്തിലടക്കമുള്ള പതിപ്പുകൡ നായകനായ പ്രഭാസിന് ശബ്ദം നല്‍കിയത് എഐആണ്. അതതു ഭാഷകളിലെ ശബ്ദകലാകാരന്മാര്‍ ചെയ്തിരുന്ന ജോലിയാണ് പ്രഭാസിന്റെ ശബ്ദ സാംപിള്‍ ഫീഡ് ചെയ്ത് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നിര്‍മ്മിത ബുദ്ധിയെ ഉപയോഗിച്ച് കഥാപാത്രത്തിനും ഭാഷയ്ക്കും ആവശ്യമായ തരത്തില്‍ ഭാഷാന്തരം നടത്തിയത്.
സ്ഥലം, സമയം തുടങ്ങിയ കാര്യങ്ങളിലൊക്കെ മാധ്യമസ്ഥാപനങ്ങള്‍ക്കു നടത്തേണ്ടിവരുന്ന നിക്ഷേപത്തില്‍ വന്‍തോതില്‍ കുറവുവരും. ആ തുക കൂടി നിര്‍മ്മിതബുദ്ധി വികസിപ്പിക്കുന്നതില്‍ മുടക്കുകയും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കുകയും ചെയ്താല്‍ മാധ്യമങ്ങള്‍ക്ക് നിര്‍മ്മിത ബുദ്ധി വിനിയോഗിച്ച് വിജയകരമായി മുന്നേറാനാവും എന്നാണ് വിദഗ്ധരുടെ പ്രവചനങ്ങള്‍. അതേസമയംസര്‍ഗാത്മകത എന്ന സങ്കല്‍പത്തെപ്പോലും വെല്ലുവിളിക്കുന്ന തരത്തില്‍ ജനറേറ്റീവ് എഐ ലാംഗ്വേജ് മോഡലുകള്‍ ഇപ്പോള്‍ തന്നെ ഇടപെടലുകള്‍ നടത്തുന്നുണ്ട്. നിങ്ങള്‍ പറഞ്ഞു കൊടുക്കുന്ന ഒരാശയത്തില്‍ റമ്പ്രാന്റിന്റെയോ പിക്കാസോയുടെയോ വാന്‍ഗോഗിന്റെയോ ശൈലിയില്‍ ഒരു ചിത്രം നിമിഷാര്‍ധം കൊണ്ട് വരച്ചു തരാന്‍ മാത്രമല്ല, ഒ.വി.വിജയന്റെയോ കുമാരനാശാന്റെയോ ശൈലിയില്‍, അവരുപയോഗിച്ചിരുന്ന വാക്യഘടനയും അലങ്കാരശൈലിയുമൊക്കെ ഉപയോഗിച്ച് ഒരു കൃതി മുഴുവനെഴുതിത്തരാന്‍ ശേഷിയുള്ള ഭാഷാ മാതൃകകളാണ് നിലവിലുള്ളത്. ഇവിടെ, ആശയം പറഞ്ഞുകൊടുക്കുക എന്നതില്‍ മാത്രമാണ് മനുഷ്യബുദ്ധിയുടെ ഇടപെടലുള്ളത്. അത്തരം 'പറഞ്ഞുകൊടുക്കലു'കളുടെ ശതകോടിക്കണക്കിനുള്ള കമാന്‍ഡുകളുടെയും പ്രോംപ്റ്റുകളുടെയും അവലോകനവും വിശകലനവും വഴി ജനറേറ്റീവ് എഐ മാതൃകകള്‍ക്ക് ഭാവിയില്‍ ഭൂരിപക്ഷം ആഗ്രഹിക്കുന്നവിധത്തില്‍ ഒ.വി.വിജയന്റെ ശൈലിയില്‍ ഒരു നോവലെഴുതാന്‍ സാധിച്ചാല്‍ അദ്ഭുതമില്ല. അതുപോലെ സിനിമ പോലുള്ള ദൃശ്യമാധ്യമത്തിലും വരാന്‍ പോകുന്ന മാറ്റങ്ങള്‍ വിപ്‌ളവകരവും സങ്കല്‍പാതീതവുമാണ്.
ഏതുതരം സിനിമയാണ് ഇക്കാലത്ത് വിജയിക്കുക എന്നു പ്രവചിക്കുകയും അതിനിണങ്ങുന്നൊരു കഥ നിര്‍ദ്ദേശിക്കുകയും അതിനു മുടക്കാനാവുന്ന, ലാഭം കിട്ടുന്ന ബജറ്റ് കണക്കുകൂട്ടുകയും അതിനനുസരിച്ച് തിരക്കഥയെഴുതുകയും വേണമെങ്കില്‍ അതനുസരിച്ച് ചിത്രീകരണം കൂടാതെ തന്നെ മുഴുനീള സിനിമ നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മ്മിച്ച് എഡിറ്റ് ചെയ്ത,് അതു നിര്‍ദ്ദേശിച്ച സമയത്തു തന്നെ പ്രദര്‍ശനശാലകളിലേക്ക് നേരിട്ട് ഓണ്‍ലൈനായി റിലീസിനെത്തിക്കുന്ന ഒരു സംവിധാനം കേവലം സങ്കല്പമല്ലിന്ന്. ഇതില്‍ പലതിലും ഇപ്പോള്‍ത്തന്നെ നിര്‍മ്മിതബുദ്ധിയുടെ ഇടപെടലുകളുണ്ടായിത്തുടങ്ങിക്കഴിഞ്ഞു. തിരക്കഥാരചനയില്‍ നിര്‍മ്മിതബുദ്ധി വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനെതിരേ ലോകസിനിമയുടെ ആസ്ഥാനമായ ഹോളിവുഡ്ഡില്‍ റൈറ്റേഴ്‌സ് യൂണിയന്‍ നടത്തിയ സമരം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നല്ലോ. നിര്‍മ്മിതബുദ്ധിയുടെ വരവോടെ തൊഴിലില്ലാതാവുന്ന സിനിമാപ്രവര്‍ത്തകരില്‍, പകരംവയ്ക്കാനാവാത്ത സര്‍ഗാത്മകപ്രവൃത്തി എന്നു വിശ്വസിക്കപ്പെട്ട രചയിതാക്കളും ഉള്‍പ്പെടുന്നുവെന്നതിന്റെ തെളിവായിരുന്നു ആ സമരം. പ്രതിഷേധത്തെത്തുടര്‍ന്ന് തത്കാലം ആ മേഖലയില്‍ നിര്‍മ്മിതബുദ്ധി ഉപയോഗിക്കേണ്ട എന്ന് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ടെന്നത് സത്യം. പക്ഷേ അത് താത്കാലികം മാത്രമാണ്. അതാണ് പൊള്ളുന്ന സത്യം. ഡോക്ടറില്ലാതെ കൂടുതല്‍ സൂക്ഷ്മമായി ശസ്ത്രക്രിയയും വിദഗ്ധചികിത്സയും നടക്കുന്ന, ഡ്രൈവറില്ലാത്ത കാറുകളും ബസുകളും വ്യാപകമാവുന്ന കാലത്ത്, താരങ്ങളോ സാങ്കേതികവിദഗ്ധരോ ഇല്ലാതെ സിനിമകളുണ്ടാവും. ദ്വാരപാലകരും അവതാരകരും മനുഷ്യരല്ലാത്ത വാര്‍ത്താമാധ്യമങ്ങളിലൂടെ നിര്‍മ്മിതബുദ്ധി റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിക്കും. അതുകൊണ്ടിനി മാധ്യമപ്രവര്‍ത്തകരുടെ മത്സരം ഇതേ രംഗത്തു തന്നെയുള്ള സമശീര്‍ഷ്യരോടല്ല, മറിച്ച് അവരുടെ പണി അവരേക്കാള്‍ നന്നായി ചെയ്യുന്ന നിര്‍മ്മിത ബുദ്ധിയോടാണ്.
നിഗമനം.
നിര്‍മ്മിതബുദ്ധി അഥവാ കൃത്രിമബുദ്ധിയുടെ ഇടപെടല്‍ ചെറുക്കുക എന്നതല്ല, അതിന്റെ ഗുണപരമായ പ്രചോദനം പറ്റിക്കൊണ്ടു തന്നെ ഏതു തരത്തില്‍ മാധ്യമങ്ങള്‍ക്ക് വസ്തുതകളെ പരമപ്രധാനവും പരിപാവനവുമായി നിലനിര്‍ത്താനാവും എന്നതിലാണ് ഇനിയുള്ള കാലത്തെ വെല്ലുവിളി. ജനറേറ്റീവ് ഐഎ മുതല്‍ ഡീപ് ഫെയ്ക് വരെയുള്ളവയെ തടയുക എന്നത് പ്രായോഗികമാവില്ല. അവയുത്പാദിപ്പിക്കുന്ന വ്യാജവിവരങ്ങളെ എങ്ങനെ ചെറുക്കാമെന്നതിനാവണം മുന്‍തൂക്കമെന്ന് മാധ്യമനേതൃത്വങ്ങള്‍ തിരിച്ചറിയുന്നുണ്ട്. വസ്തുതാപരിശോധനാറിപ്പോര്‍ട്ടുകളിലൂടെ വ്യാജവിവരങ്ങളെയും അവയുടെ വിനിമയങ്ങളെയും എത്രത്തോളം പ്രതിരോധിക്കാമെന്നതിലാണ് ഇന്ന് വിശ്വാസ്യതയുള്ള മാധ്യമസ്ഥാപനങ്ങളുടെയെല്ലാം ശ്രദ്ധ. അതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും,നിലവിലുള്ള സാങ്കേതികവിദ്യയേയും നിര്‍മ്മിതബുദ്ധിയെത്തന്നെയും അത്തരം വ്യാജവിവരങ്ങള്‍ കണ്ടെത്താനും അവയുടെ യാഥാര്‍ത്ഥ്യം സമൂഹത്തെ ബോധ്യപ്പെടുത്താനും വേണ്ടിക്കൂടി വിനിയോഗിക്കുന്നതിനുമെല്ലാം മാധ്യമങ്ങള്‍ ഏറെ പരിശ്രമിക്കുന്നു. നവമാധ്യമകാലത്തെ നാഥനില്ലായ്മ അഥവാ മാധ്യമ ദ്വാരപാലനരാഹിത്യം എന്ന അപകടം ഇല്ലാതാക്കാന്‍ ഭരണകൂടങ്ങളും നിയമത്തിന്റെ മാര്‍ഗത്തില്‍ പരിശ്രമങ്ങളാരംഭിക്കുന്നുണ്ട്. എന്തുതന്നെയായാലും, ഇതിന്റെ ഫലശ്രുതി, ആത്മസംയമനത്തോടെയും സ്വയം നിയന്ത്രണത്തോടെയുമുള്ള മാധ്യമവിവരവിനിമയം എന്ന അടിസ്ഥാന മാധ്യമധര്‍മ്മത്തിലേക്കുതന്നെയാണ് എത്തിച്ചേരുന്നത് എന്നതാണ് ശ്രദ്ധേയം.
(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനും മാധ്യമാധ്യാപകനുമാണ് ലേഖകന്‍)
Reference
Koz, K. A. (2022). The Future of Journalism and Its Meaning for Society in the Axis of
Artificial Intelligence and Algorithm. Gümüshane Üniversitesi Iletisim Fakültesi e-Dergisi.
https://generative-ai-newsroom.com/what-could-chatgpt-do-for-news-production-2b2a3b7047d9
Shekhar, Sidharth (2017). “Robot Content vs Real Content: Can Journalism Survive AI?” PcQuest, March 2017, p. 36-37.
Carlson, Matt (2015). “The Robotic Reporter”. Digital Journalism, 3(3), 416-431.
https://doi.org/10.1080/21670811.2014.976412.