Wednesday, March 12, 2025

നാരായണീന്റെ മൂന്നാണ്‍മക്കള്‍: ഹൃദയം മുറിക്കുന്ന സ്‌നേഹനോവുകള്‍

 
ഒരേ വാര്പ്പില് പകര്പ്പെടുത്ത് അമിത വയലന്സിന്റെയും മയക്കുമരുന്നിന്റെയും ഓവര്ഡോസില് ഒന്നിനുപിറകെ ഒന്നായി മലയാളത്തില് സിനിമകളിങ്ങനെ പടച്ചുവിടുന്നതിനിടെ ചില കുറ്റകൃത്യങ്ങള് കൂടി ഉണ്ടായപ്പോള് ചര്ച്ചയുടെ വഴിത്താര അങ്ങോട്ടായത് സ്വാഭാവികം. സിനിമ കുടുംബവും ജീവിതവും വിട്ട് മയക്കുമരുന്നിലും മദ്യത്തിലും വയലന്സിലുമായി എന്നതു സത്യം. പക്ഷേ, ആ മലവെള്ളപ്പാച്ചിലിനിടെ മനസിനെ സ്പര്ശിക്കുന്ന, സിനിമയില് നിഖില് എന്ന എന് ആര് ഐ യുവാവ് പറയുന്നതുപോലെ, നെഞ്ചില് എന്തോ കുത്തുന്നതുപോലെ അനുഭവിപ്പിക്കുന്ന സിനിമകളും ഉണ്ടാവുന്നുണ്ട എന്നതു കാണാതെ പോയ്ക്കൂടാ.

എനിക്കു തോന്നുന്നത്, ഒ ബേബിയുടെ കാര്യത്തിലെന്നോണം നാരയണീന്റെ മൂന്നാണ്മക്കള് എന്ന പേരും, പ്രീ റിലീസ് പബ്‌ളിസിറ്റിയുടെയും വേണ്ട പ്രചാരത്തിന്റെയും കുറവുമാവണം ശരണ് വേണുഗോപാലിന്റെ ഈ സിനിമയ്ക്ക് വേണ്ടത്ര ജനശ്രദ്ധ നേടാനാവാതെ പോയത്. ഇതുപോലൊരു സിനിമയ്ക്ക് ഒരിക്കലും ചേര്ന്നതായിരുന്നില്ല ഇതിന്റെ പോസ്റ്ററുകളും ശീര്ഷകരൂപകല്പനയും. പരസ്യപ്രചാരണത്തിന് ഒരു സിനിമയെ വ്യക്തമായി പ്രതിഷ്ഠിക്കുന്നതില് നിര്ണായക പങ്കുണ്ട്. അതു ബോധ്യപ്പെടുത്തുന്നതാണ് ഈ സിനിമയുടെ വിധി.
തീയറ്ററില് ചെന്നു കണ്ടില്ലല്ലോ എന്ന സങ്കടം മനസില് വിങ്ങലായിത്തീര്ന്ന കാഴ്ചാനുഭവം. അതാണ് നാരയണീന്റെ മൂന്നാണ്മക്കള്. ഇതേ പ്രമേയപശ്ചാത്തലത്തില് മലയാളത്തില് തന്നെ മുമ്പ് സിനിമകളുണ്ടായിട്ടുണ്ട്. സ്വര്ഗം തുറക്കുന്ന സമയം എന്ന കഥയെ ആസ്പദമാക്കി എം.ടി രചിച്ച് ഐവിശശി സംവിധാനം ചെയ്ത ആള്ക്കൂട്ടത്തില് തനിയേ, പദ്മരാജന് എഴുതി സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസം, എം.ടിയുടെ തന്നെ അഭയം തേടി, ഒരര്ത്ഥത്തില് ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് എന്നിവയൊക്കെ ഈ ജനുസില് പെടുന്ന സിനിമകള് തന്നെ. എന്നാല് ശരണ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാണ്മക്കള് വേറിട്ടതാവുന്നത് ധ്വനിസാന്ദ്രമാര്ന്ന അതിന്റെ ദൃശ്യപരിചരണം കൊണ്ടാണ്. കയ്യൊതുക്കമുള്ള ഒരു സംവിധായകനെ ചിത്രത്തിന്റെ ആദ്യ ഫ്രെയിം മുതല് അവസാന ഫ്രെയിം വരെ നേരിട്ടനുഭവിക്കാവുന്ന സിനിമ.
ചിത്രത്തിലെ ജോജു അവതരിപ്പിക്കുന്ന സേതുവിനെ എനിക്കെന്റെ അമ്മയുടെ കുടുംബത്തില് നേരിട്ടറിയാം. ഒരാളല്ല, കൃത്യമായി പറഞ്ഞാല് രണ്ടു തലമുറയിലായി മൂന്നാളെ. കുടുംബത്തിനു വേണ്ടി അവിവാഹിതനായി ആര്ക്കും വേണ്ടിയല്ലാതെ ജീവിക്കുന്നവര്. അയാള് കുട്ടികളോട് പറയുന്നൊരു സംഭാഷണമുണ്ട്-എഫിമെറല് എന്നൊരു വാക്കുണ്ട് ഇംഗ്‌ളീഷില്. മനുഷ്യബന്ധങ്ങളെപ്പറ്റി പറയാന് അതാണ് ഏറ്റവും പറ്റിയ വാക്കെന്ന്. കുടുംബബന്ധങ്ങളുടെ നിഗൂഢ സങ്കീര്ണതയെ ഇതിലുമധികം വിവരിക്കാന് ആര്ക്കുസാധിക്കും?
പുതുതലമുറയിലെ ശ്രദ്ധേയയായ ഗാര്ഗ്ഗി അനന്തനും തോമസ് മാത്യുവും അവതരിപ്പിച്ച ജ്യേഷ്ഠാനുജ മക്കളെയും എനിക്കറിയാം. (ഫാസിലിന്റെ എന്നെുന്നും കണ്ണേട്ടന്റെ കണ്ടശേഷം ഇത്രയും വൈകാരികമായൊരു ബന്ധം മലയാളത്തില് കണ്ടിട്ടില്ല.)സുരാജന്റെ ഭാസ്‌കറെയും അലന്സിയറിന്റെ വിശ്വനാഥനെയും ഞാനറിയും. ഷെല്ലി കിഷോറിന്റെ നഫീസയെയും ഞാന് കണ്ടിട്ടുണ്ട്. എന്തിന് എന്റെ തന്തവൈബില് എം,ശ്രീലക്ഷ്മിയുടെ ധന്യയേയും ഫ്രീക്കന് ജോക്കിയേയും ഞാന് ഇപ്പോഴും കാണുന്നതാണ്.
വ്യക്തിത്വമുള്ള കഥാപാത്രനിര്മ്മിതി, മികച്ച കാസ്റ്റിങ്, ഒച്ചപ്പാടും ബഹളവുമില്ലാത്ത ഏകാഗ്രതയോടെയുള്ള ആവിഷ്‌കാരം. മത്സരിച്ചുള്ള അഭിനയം. ഇതെല്ലാം ഈ സിനിമയുടെ മേന്മകളാണ്. വല്ലാതെ ഇഷ്ടമായത് അപ്പു ഭാസ്‌കറിന്റെ ഛായാഗ്രഹണവും രാഹുല് രാജിന്റെ പശ്ചാത്തലസംഗീതവുമാണ്. മാസ്റ്റേഴ്‌സിന്റേതിനു സമാനമായ ഫ്രെയിമുകളും മൂവ്‌മെന്റുകളുമാണ് അപ്പു ഈ സിനിമയ്ക്കായി വിന്യസിച്ചിട്ടുള്ളത്. നാളിതുവരെ അടിപൊളി, തട്ടുപൊളിപ്പന് പാട്ടുകളും കാതടപ്പിക്കുന്ന സംഗീതവും മാത്രം കേട്ടിട്ടുള്ള രാഹൂല്രാജില് നിന്ന് ഇങ്ങനെയൊരു റീ റെക്കോര്ഡിങ് സത്യത്തില് പ്രതീക്ഷിച്ചതല്ല.
നാരായണീന്റെ മൂന്നാണ്മക്കള്ക്ക് നവതലമുറ ക്‌ളീഷേവാദ നിരൂപകരുടെ വിമര്ശനമുണ്ടായിട്ടുണ്ട്. എന്നാല് എനിക്കു തോന്നിയത്, മായാനദി, അന്നയും റസൂലും, ഭീഷ്മപര്വം തുടങ്ങിയ അസംഖ്യം സിനിമകളെ ക്‌ളീഷേവാദത്താല് നിരാകരിക്കാതിരിക്കാമെങ്കില്, അവതരണത്തിലെ ധ്യാനാത്മകതകൊണ്ടും ധ്വന്യാത്മകത കൊണ്ടും ഈ സിനിമയേയും സ്വീകരിക്കാവുന്നതേയുള്ളൂ എന്നാണ്‌
തീയറ്ററില് കാണാനാവാത്ത നിരാശ കുറ്റബോധത്തോടെ ആവര്ത്തിച്ചുകൊണ്ടും അതിനുള്ള അവസരം തരാത്ത നിര്മ്മാതാക്കളോടും വിതരണക്കാരോടും പരിഭവം തുറന്നുപറഞ്ഞുകൊണ്ടും അടിവരയിട്ടു പറയട്ടെ, ഇത്രയും ഹൃദയസ്പര്ശിയായ ഒരു കുടുംബസിനിമ കണ്ടിട്ട് നാളുകളായി. ശരണില് വലിയ പ്രതീക്ഷയുണ്ട്. ആടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു.

Saturday, March 08, 2025

2025ലെ ഓസ്‌കറുകളെ വിലയിരുത്തി കലാകൗമുദിയിലെഴുതിയ ലേഖനം.


ശീര്‍ഷകത്തിന്റെ ഉത്തരവാദി ഇതെഴുതിയ ആള്‍ അല്ലാത്തതുകൊണ്ട് ആ ശീര്‍ഷകം ഒഴിവാക്കി ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നു.


എ.ചന്ദ്രശേഖര്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ പതിവു തെറ്റിച്ചു എന്നതാണ് 2025ലെ അമേരിക്കന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ സവിശേഷത. ലോകം മുഴുവന്‍ ഏറെ പ്രദര്‍ശനവിജയം നേടി, പരമാവധി നാമനിര്‍ദ്ദേശങ്ങളുടെ പിന്‍ബലത്തോടെ വരുന്ന സിനിമകള്‍ക്കാണ് സാധാരണ ഓസ്‌കറില്‍ പ്രധാന പുര്‌സകാരങ്ങള്‍ ലഭിക്കുക. ഇത്തവണയാവട്ടെ, ചരിത്രത്തിലാദ്യമായി 13 നാമനിര്‍ദേശവുമായി ഒരു വിദേശഭാഷാ ചിത്രവുമായി കട്ടയ്ക്കുകട്ട മത്സരിച്ചുകൊണ്ടാണ് കേവലം ആറു വിഭാഗങ്ങളിലേക്കു മാത്രം പരിഗണിക്കപ്പെട്ട ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ  മികച്ച ചിത്രമടക്കം അവയില്‍ അഞ്ചെണ്ണവും സ്വന്തമാക്കിയത്. അനോറയെന്ന ആ ചിത്രമാവട്ടെ അമേരിക്കന്‍ പ്രദര്‍ശനശാലകളില്‍ വന്‍ പരാജയമേറ്റുവാങ്ങിയ സിനിമയാണെന്നോര്‍ക്കണം. മികച്ച ചിത്രം കൂടാതെ സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, മികച്ച നടി എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് 'അനോറ' നേടിയത്. ഇതില്‍ സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ എന്നിവയൊക്കെ കൈകാര്യം ചെയ്തിരിക്കുന്നത് ഷോണ്‍ ബേക്കറാണെന്നതാണ് സമാനതകളില്ലാത്ത റെക്കോര്‍ഡ്. ഓസ്‌കര്‍ ചരിത്രിത്തില്‍ ഇതാദ്യമായിട്ടായിരിക്കും ഇത്രയേറെ വിഭാഗങ്ങളിലുള്ള വെവ്വേറെ പുരസ്‌കാരങ്ങള്‍ ഒരേ വ്യക്തിക്ക് ലഭിക്കുന്നത്. 

ന്യൂജേഴ്‌സി സ്വദേശിയായ അമ്പത്തിനാലുകാരന്‍ ഷോണ്‍ ബേക്കറിന്റെ 'അനോറ' വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ നേടിയതോടെയാണ് ലോകശ്രദ്ധയില്‍പ്പെടുന്നത്. ലൈംഗിക തൊഴിലാളിയായ അനോറയുടെ ജീവിതസംഘര്‍ഷങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് സിനിമ. റഷ്യന്‍ പ്രഭുവിന്റെ മകനുമായുള്ള കണ്ടുമുട്ടലും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ബ്രൂക്ലിനില്‍ നിന്നുള്ള ലൈംഗിക തൊഴിലാളിയായ അനോറ (അനി) റഷ്യന്‍ പ്രഭുവിന്റെ മകനായ വന്യ സഖറോവിനെ ഡാന്‍സ് ബാറില്‍ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം ഒറ്റരാത്രിയില്‍ മാറി മറിയുന്നു. അവര്‍ക്കിടയില്‍ ഒരു ബന്ധം ഉടലെടുക്കുന്നു. അവരുടെ ബന്ധം ശക്തമാകുന്നതോടെ അനിയെ വന്യ ഒരാഴ്ച ഒന്നിച്ച് ചിലവഴിക്കാന്‍ ക്ഷണിക്കുന്നു. അവള്‍ക്ക് 15,000 ഡോളര്‍ വാഗ്ദാനം ചെയ്യുന്നു. ലാസ്‌വേഗസിലേക്കുള്ള യാത്ര അപ്രതീക്ഷിതമായി അവസാനിക്കുന്നത് അവരുടെ വിവാഹത്തിലാണ്. എന്നാല്‍ വന്യയുടെ മാതാപിതാക്കള്‍ ഇതറിയുകയും യുഎസിലെ ഗാര്‍ഡിയനായ ടോറോസിനെയും ഗുണ്ടകളെയും അത് തടയാന്‍ അയക്കുകയും ചെയ്യുന്നു. 

സംവിധായകന്‍ എന്ന നിലയിലുള്ള ബേക്കറിന്റെ ഫിലിം മേക്കിംഗ് രീതി ഓരോ ഫ്രെയിമിലും വ്യക്തവുമാണ്. ഒരു ഹൈ റൊമാന്റിക് ഡ്രാമയുടെ ആകര്‍ഷണീയതയെ അടിസ്ഥാനപരവും വ്യക്തിഗതവുമായ ഛായയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ സാധിച്ചിട്ടുണ്ട്.അനിയെ അവിസ്മരണീയമാക്കിയ മൈക്കി മാഡിസന്റെ പ്രകടനമാണ് ചിത്രത്തിന്റെ കാതല്‍. ആ റോളിന് നല്‍കേണ്ട ആഴവും സങ്കീര്‍ണ്ണതയും അവര്‍ ഗംഭീരമാക്കി. അനിയുടെ ആന്തരികവും ബാഹ്യവുമായ വൈകാരിക യാത്രയെ പ്രേക്ഷകനുമായി നേരിട്ടു ബന്ധിപ്പിക്കാനായതാണ് നടി എന്ന നിലയ്ക്കുള്ള അവരുടെ വിജയം. അഭിനയത്തിനുള്ള ഓസ്‌കര്‍ അതിനെ സാധൂകരിക്കുന്നതായി എന്നു മാത്രം. ഡാനിയല്‍ ബ്ലൂംബെര്‍ഗിന്റെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു മേന്മ. നല്‍കുന്നു. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും ഈ ചിത്രത്തിനാണ്. ഡ്രൂ ഡെന്നീസിന്റെ ഛായാഗ്രഹണമികവാണ് ബേക്കറിന് ലഭിച്ച ഏറ്റവും വലിയ പിന്തുണ. ബേക്കര്‍ മനഃക്കണ്ണില്‍ കണ്ടതാണ് പ്രകാശവും ഇരുട്ടും ഇടകലര്‍ത്തി ഡ്രൂ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തരചലച്ചിത്രമേളയ്ക്ക് നിറഞ്ഞ സദസില്‍ വന്‍ പ്രേക്ഷകപങ്കാളിത്തത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ് അനോറ. 2024-ലെനാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂ ടോപ്പ് ഫിലിം, ബ്രേക്ക്ത്രൂ പെര്‍ഫോമന്‍സ്, 2025ലെ മികച്ച ചിത്രം, മികച്ച എഡിറ്റിങ്, മികച്ച സംവിധാനം, മികച്ച സഹനടന്‍ എന്നിവയ്ക്കുള്ള ബാഫ്റ്റാ അവാര്‍ഡുകള്‍, ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍ 2024-ലെ ഔദ്യോഗിക എന്‍ട്രി, മികച്ച സംവിധാനത്തിനുള്ള  ഡയറക്ടേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക അവാര്‍ഡ്, റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക 2025-ലെ ഒറിജിനല്‍ സ്‌ക്രീന്‍പ്ലെയ്ക്കുള്ള അവാര്‍ഡ് എന്നിവ നേടിയ സിനിമകൂടിയാണ് അനോറ.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലടക്കം ഏറെ പ്രേക്ഷകസ്‌നേഹം പിടിച്ചു പറ്റിയ ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷാക് ഓഡിയയുടെ സ്പാനിഷ് മ്യൂസിക്കല്‍ എമീലിയ പെരസിനു ഈ ഓസ്‌കര്‍ സമാനതകളില്ലാത്ത അംഗീകാരമാണ് നല്‍കിയത്. വിവിധ വിഭാഗങ്ങളിലായി 13 നാമനിര്‍ദേശമാണു ചിത്രത്തിനു ലഭിച്ചത്. ഇംഗ്ലിഷ് ഇതര ഭാഷാ സിനിമയ്ക്ക് ഇത്രയധികം നാമനിര്‍ദേശം ഇതാദ്യമാണ്. എന്നാല്‍ പുരസ്‌കാരപ്രഖ്യാപനങ്ങള്‍ വന്നപ്പോള്‍ തഴയപ്പെട്ടതിലും ചിത്രം ചരിത്രമെഴുതി. നാമനിര്‍ദ്ദേശങ്ങള്‍ക്കുപരിയായി കാര്യമായ പുരസ്‌കാരങ്ങള്‍ നേടാന്‍ ചിത്രത്തിനായില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളത്തിലിറങ്ങിയ ഭാര്‍ഗവചരിതം മൂന്നാം കാണ്ഡത്തോട് വിദൂരസാദൃശ്യമുള്ളതെങ്കിലും അതീവ വൈകാരികവും സമകാലികപ്രസക്തിയുള്ളതുമായ ഇതിവൃത്തമുണ്ടായിട്ടും ചിത്രം ഇങ്ങനെ തഴയപ്പെടാന്‍ സിനിമാബാഹ്യമായ രാഷ്ട്രീയവും കാരണമായി എന്നതാണ് സങ്കടകരം. മെക്‌സിക്കോയിലെ അധോലോക സാമ്രാജ്യാധിപന്‍ ലിംഗമാറ്റത്തിനു വിധേയനായി സ്ത്രീ സ്വത്വം സ്വീകരിക്കുന്നതിനെത്തുടര്‍ന്നുണ്ടാവുന്ന നാടകീയസംഘടര്‍ഷങ്ങളാണ് എമിലി പെരസിന്റെ ഇതിവൃത്തം. മുഖ്യവേഷം ചെയ്ത ട്രാന്‍സ് പേഴ്‌സണായ കാര്‍ല സോഫിയ ഗാസ്‌കേണ്‍റെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടെങ്കിലും സ്പാനിഷ് ഭാഷയില്‍ നേരത്തേ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം നടത്തിയ ഇസ്‌ളാം വിരുദ്ധ പോസ്റ്റുകളും 

ജോര്‍ജ് ഫ്‌ലോയിഡിനെ 'മയക്കുമരുന്ന് വഞ്ചകന്‍'എന്നാക്ഷേപിച്ച പോസ്റ്റുകളും ഈയിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ കുത്തിപ്പൊക്കിക്കൊണ്ടുവന്നതോടെയാണ് എമിലിയ പെരസിന്റെ പ്രതീക്ഷകള്‍ക്ക് തുടക്കത്തിലേ നിറം മങ്ങിയത്. നായകന്റെയും പി്ന്നീട് അയാളുടെ കുടുംബത്തിന്റെയും നിഴലായി ഒപ്പം നില്‍ക്കുകയും സ്വന്തം ജീവിതം പണയപ്പെടുത്തി പോരാടുകയും ചെയ്യുന്ന അഭിഭാഷകയെ അവതരിപ്പിച്ചതിന് സോ സല്‍ദാനയ്ക്ക് ലഭിച്ച മികച്ച നടിക്കുള്ള അവാര്‍ഡും മൗലികഗാനത്തിനുള്ള ബഹുമതിയും കൊണ്ട് സമാധാനിക്കേണ്ടി വന്നു ചിത്രത്തിന്. അവാര്‍ഡ് ലഭിച്ച രണ്ടു സിനിമകളും ലൈംഗികത്തൊഴിലിനെയും ഭിന്നലൈംഗികതയേയും അടിസ്ഥാനമാക്കിയുള്ളതായി എന്നതും പ്രത്യേകതയായി. അമേരക്കയില്‍ ഇനി മുതല്‍ സ്ത്രീ പുരുഷന്‍ എന്നിങ്ങനെ രണ്ട് ലിംഗവിഭാഗങ്ങളേയുണ്ടാവൂ എന്ന പ്രസിഡന്റിന്റെ പ്രഖ്യാപനം വന്ന് ഏറെക്കഴിയുംമുമ്പാണ് ട്രാന്‍സ് പേഴ്‌സണ്‍ നായകനും നായികയുമായ അതേ വിഷയം കൈകാര്യം ചെയ്യുന്ന ഒരു ചിത്രത്തിന് അതും വിദേശഭാഷാ ചിത്രത്തിന് ഓസ്‌കര്‍ വേദിയില്‍ ഇത്രയേറെ സമയവും സ്ഥാനവും ലഭിക്കുന്നത് എന്നോര്‍ക്കുക.

ബ്രേഡി കോര്‍ബെറ്റ് സംവിധാനം ചെയ്ത 'ദ് ബ്രൂട്ടലിസ്റ്റ്' എന്ന ചിത്രത്തിലെ ലാസ്ലോ തോത്ത് എന്ന ഹംഗേറിയന്‍ യഹൂദ വാസ്തുശില്പിയുടെ വേഷം അനായാസമായി അവതരിപ്പിച്ചതിനാണ് പോളിഷ് വേരുകളുള്ള അമേരിക്കന്‍ നടന്‍ എഡ്രിയന്‍ ബ്രോഡി മികച്ച നടനുള്ള അവാര്‍ഡ് നേടിയത്. ഹോളോകോസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് അമേരിക്കന്‍ സ്വപ്നം തേടിയെത്തുന്ന ജര്‍മ്മന്‍ കഥാപാത്രത്തിന്റെ ജീവിതത്തിലെ 30 വര്‍ഷങ്ങള്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളുന്നു. മികച്ച നടനുള്ള ഓസ്‌കാര്‍ മുമ്പും കരസ്ഥമാക്കിയിട്ടുള്ള നടനാണ് അഡ്രിയന്‍ ബ്രോഡി. 2003-ല്‍ റോമന്‍ പോളന്‍സ്‌കിയുടെ 'ദി പിയാനിസ്റ്റ്'ല്‍ വ്‌ലാഡിസ്ലാവ് ഷ്പില്‍മാനായുള്ള വേഷപ്പകര്‍ച്ചയിലൂടെ 29-ാം വയസ്സില്‍, മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഏറ്റവും പ്രായംകുറഞ്ഞ നടനെന്ന റെക്കോര്‍ഡിട്ട ബ്രോഡിയുടെ  കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിട്ടാണ് ദ് ബ്രൂട്ടലിസ്റ്റ് വിശേഷിപ്പിക്കപ്പെടുന്നത്. പല വിഭാഗങ്ങളിലായി 10 നാമനിര്‍ദ്ദേശങ്ങള്‍ നേടിയ ദ് ബ്രൂട്ടലിസ്റ്റിനും മികച്ച ഛായാഗ്രഹണത്തിന് ലോള്‍ ക്രോളിക്കും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടി. 'എ റിയല്‍ പെയ്ന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് 'ഹോം എലോണ്‍' സിനിമയിലൂടെ ലോകശ്രദ്ധനേടിയ കീറന്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍ നേടിയത്. 'വിക്കഡിലൂടെ  മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കര്‍ നേടിയ പോള്‍ ടേസ്വെല്‍ ഓസ്‌കര്‍ നേടിയ ആദ്യ കറുത്ത വര്‍ഗക്കാരനായി ചരിത്രം സൃഷ്ടിച്ചു. ബ്രസീലിയന്‍ ചിത്രമായ ഐ ആം സ്റ്റില്‍ ഹിയര്‍ ആണ് മികച്ച ഇതരഭാഷാ ചിത്രം.

പലസ്തീന്‍ വിഷയത്തില്‍ അമേരിക്കയിലെ മാറിയ നേതൃത്വത്തിന്റെ പുതിയ നിലപാടുകളുകള്‍ക്കിടയില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയതായിരുന്നു ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയ 'നോ അദര്‍ ലാന്‍ഡ്'. ഒരു പലസ്തീനിയന്‍ ആക്ടിവിസ്റ്റും ഇസ്രായേലി പത്രപ്രവര്‍ത്തകനും ചേര്‍ന്ന് ചിത്രീകരിച്ച ഈ സിനിമ, വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ അധിനിവേശവും മസാഫര്‍ യാറ്റയിലെ പലസ്തീനിയരുടെ സഹനങ്ങളുമാണ് പ്രമേയമാക്കുന്നത്. ഇസ്രയേല്‍-ഫലസ്തീനിയന്‍ കൂട്ടായ്മകളുടെ അവബോധം ഉയര്‍ത്താനും സഹത്വം വളര്‍ത്താനും ഈ സിനിമയുടെ ബഹുമതി സഹായകമാണെങ്കിലും, ഈ സഹായിച്ചിട്ടേയില്ല. കാരണം, അമേരിക്കയില്‍ അതു വിതരണം ചെയ്യാന്‍ തന്നെ ഏറെ പണിപ്പെടേണ്ടിവന്നു അതിന്റെ പിന്നണിക്കാര്‍ക്ക്.

വീണ്ടെടുക്കുന്ന സാഹിത്യബന്ധമാണ് ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച സിനിമകളുടെ മറ്റൊരു മേന്മ. ഫിലിപ്പ് കെ. ഡിക്ക് എഴുതിയ നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച 'ദി ബ്രൂട്ടലിസ്റ്റ്', റോബര്‍ട്ട് ഹാരിസിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി എഡ്വേഡ് ബര്‍ഗര്‍ സംവിധാനം ചെയ്ത 'കോണ്‍ക്ലേവ്, എലൈജ വാള്‍ഡ് എഴുതി 'ഡിലന്‍ ഗോയ്സ് എലക്ട്രിക്!' എന്ന ജീവചരിത്രത്തെ ആസ്പദമാക്കി ജെയിംസ് മാംഗോള്‍ഡ് സംവിധാനം ചെയ്ത 'എ കംപ്ലീറ്റ് അണ്‍്‌നോണ്‍', ഫ്രാങ്ക് ഹെര്‍ബര്‍ട്ടിന്റെ പ്രശസ്തമായ സയന്‍സ് ഫിക്ഷന്‍ നോവലിന് അധികരിച്ചു നിര്‍മ്മിച്ച്, മികച്ച ശബ്ദത്തിനും മികച്ച വിഷ്വല്‍ എഫക്റ്റ്‌സിനും അവാര്‍ഡുകള്‍ നേടിയ ഡെനിസ് വില്ലന്യൂയിയുടെ 'ഡ്യൂണ്‍: ടൂ' എന്നിവയെല്ലാം സാഹിത്യത്തിന്റെ അനുകല്‍പനങ്ങളാണ്.

ആദം ജെ ഗ്രേവ് സംവിധാനം ചെയ്ത 'അനുജ'യിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷയെങ്കിലും. പുരസ്‌കാരങ്ങള്‍ ഒന്നും ലക്ഷിച്ചില്ല. പ്രിയങ്ക ചോപ്രയും ഗുനീത് മോംഗയും ചേര്‍ന്ന് നിര്‍മിച്ച ഹ്രസ്വചിത്രം അനുജ മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലായിരുന്നു മത്സരിച്ചിരുന്നത്. ഡല്‍ഹിയിലെ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ ജോലിചെയ്യുന്ന ഒമ്പത് വയസ്സുകാരി അനൂജ (സജ്ദ പത്താന്‍), 17 വയസ്സുകാരി പലക് (അനന്യ ഷന്‍ഭാഗ്) എന്നിവരുടെ കഥയാണ് അനൂജയുടെ പ്രമേയം. 

ഇരുന്നൂറ് രാജ്യങ്ങളിലാണ്, ലോസ് ആഞ്ജലസിലെ ഹോളിവുഡ് വാലിയിലെ വന്‍ വ്യാപാരസമുചയത്തില്‍ സ്ഥിതിചെയ്യുന്ന ഗ്‌ളോബ് തീയറ്ററില്‍(പഴയ കൊഡാക്ക് തീയറ്റര്‍) അരങ്ങേറുന്ന ഓസ്‌കര്‍ താരനിശ തത്സമയം സംപ്രേഷണം ചെയ്യുന്നത്. അക്കാമദിയെ സംബന്ധിച്ച് വലിയ വരുമാനസ്രോതസു തന്നെയാണ് ഈ വാര്‍ഷിക മാമാങ്കം. അതിന് ഇന്ത്യ എന്തുമാത്രം പ്രധാനപ്പെട്ട വിപണിയാണെന്നും ഇന്ത്യയിലെ പ്രേക്ഷകര്‍ എത്രമാത്രം നിര്‍ണായകമാണെന്നും അസന്ദിഗ്ധമായി ബോധ്യപ്പെട്ട താരനിശയാണ് കടന്നുപോകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ദീപിക പദുക്കോണും, ഐശ്വര്യ റായിയയും പ്രിയങ്ക ചോപ്രയുമടങ്ങുന്ന താരങ്ങളെ അവാര്‍ഡ് സമ്മാനിക്കാന്‍ അതിഥികളായി അവതരപ്പിച്ചിക്കുകയും ഇന്ത്യന്‍ പാട്ട് അവതരിപ്പിക്കുകയും ഒക്കെ ചെയ്തിട്ടുള്ള ഓസ്‌കര്‍ നിശയില്‍ ഇക്കുറി ഇന്ത്യയില്‍ നിന്ന് പ്രിയങ്ക പങ്കെടുത്തത് ഹ്രസ്വചിത്രത്തിന്റെ നിര്‍മാതാവെന്ന നിലയ്ക്കുമാത്രമാണ്. ആ കുറവ് നികത്താന്‍ അവതാരകനായി വന്ന ഹാസ്യനടന്‍ കൊനാന്‍ ഒ ബ്രെയ്ന്‍ ഹിന്ദിയില്‍ ഇന്ത്യന്‍ പ്രേക്ഷകരെ രണ്ടു വരി അബിസംബോധന ചെയ്തത് ഈ പ്രാധാന്യം വ്യക്തമാക്കുന്നതായി.