Friday, August 09, 2024

അനന്യനടനകാന്തിയുടെ ജയഭേരി

Nava Prathichaya Fortnightly August 2024
എ.ചന്ദ്രശേഖര്‍

വെളുപ്പും കറുപ്പും പോലെ നന്മതിന്മകളുടെ വൈരുദ്ധ്യങ്ങളിലാണ് ഇന്ത്യന്‍ സിനിമയിലെ, മലയാള സിനിമയിലെയും നായികാസങ്കല്‍പം സൃഷ്ടിക്കപ്പെട്ടത്. ഭാരതസ്ത്രീതന്‍ ഭാവവിശുദ്ധിയോടെ സൃഷ്ടിക്കപ്പെട്ട സര്‍വംസഹകളും ത്യാഗികളുമായ കുലസ്ത്രീകള്‍ നായികമാരും, മാംസളതയും മാദകത്വവും കൈമുതലായ തെറിച്ച പെണ്ണ് പ്രതിനായികമാരുമായിട്ടാണ് മലയാള സിനിമയിലെ നായികാകര്‍തൃത്വങ്ങള്‍ തുടക്കം മുതല്‍ക്കെ വിഭജിക്കപ്പെട്ടത്. തിരുവിതാംകരൂര്‍ സിസ്റ്റേഴ്‌സും,കെ.ആര്‍.വിജയയും, ശാരദയും പോലുള്ള കണ്ണീര്‍പുത്രികളായിരുന്നു മലയാളത്തിന്റെ സതി-സാവിത്രിമാരെങ്കില്‍, വിജയശ്രീയും സാധനയും ഉണ്ണിമേരിയുമൊക്കെയായിരുന്നു മദാലസമാരായി പുരുഷകാമനകളുടെ ഉറക്കംകെടുത്തിയത്. എന്നാല്‍ ഷീലയുടെയും ജയഭാരതിയുടെയും കടന്നുവരവോടെ, നായികാസങ്കല്‍പത്തിന്റെ ഈ വാര്‍പ്പുമാതൃകകള്‍ ഉടച്ചുവാര്‍ക്കപ്പെട്ടു. സദാചാരമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള കുലസ്ത്രീ-കുലട വിഭജനത്തെ ശരീരം കൊണ്ടും അനന്യമായ നടനകാന്തികൊണ്ടും അവര്‍ മറികടന്നു.ചെറുപ്പക്കാരടക്കമുള്ള പുരുഷന്മാരുടെ രതികാമനകളിലെ സ്വപ്‌നനായികമാരായിരിക്കെത്തന്നെ, കുടുംബപ്രേക്ഷകരുടെ മുഴുവന്‍ ആരാധന നേടിയെടുക്കാന്‍ സാധിക്കുക വഴി മാതൃകാവാര്‍പ്പു തന്നെ തച്ചുടയ്ക്കുകയായിരുന്നു അവരിരുപേരും. അതില്‍ത്തന്നെ, ഒരു പെണ്ണിന്റെ കഥ, അഗ്നിപുത്രി, ശരശയ്യ, ചെമ്മീന്‍ പോലുള്ള കനപ്പെട്ട വേഷങ്ങള്‍ ആദ്യകാലത്തു തന്നെ കിട്ടിയതും സത്യന്‍ അടക്കമുള്ളവരുടെ നായികാവേഷങ്ങള്‍ കിട്ടിയതും ഷീലയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുത്തു. എന്നാല്‍ ജയഭാരതിയുടെ കാര്യം അങ്ങനെയായിരുന്നില്ല. ഏറെ ബുദ്ധിമുട്ടി, കിട്ടിയ കഥാപാത്രങ്ങളെ അനായാസമായി ഉള്‍ക്കൊണ്ടാണ് അവര്‍ പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. അതുകൊണ്ടുതന്നെയാണ് അവരുടെ നടനജീവിതം സമാനതകളില്ലാത്തതായത്.

അഭിനയത്തില്‍ പാരമ്പര്യമോ സിനിമയില്‍ ബന്ധുബലമോ ഇല്ലാതെ, ഈറോഡില്‍ നിന്നു പഴയ മദ്രാസിലെത്തി (ചെന്നൈ) മലയാള സിനിമ കീഴടക്കിയ അഭിനേത്രിയാണ് ജയഭാരതി. അതിനവര്‍ക്ക് പിന്‍ബലമേകാന്‍ അക്കാലത്തെ കലാസിനിമക്കാരാരുമുണ്ടായിരുന്നില്ല. മുഖ്യധാരയിലാണ് തുടക്കം. ജനപ്രിയമുഖ്യധാരയിലാണവര്‍ വളര്‍ന്നത്. പക്ഷേ, മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതിഹാസമാനങ്ങളുള്ള ഒരുപിടി കഥാപാത്രങ്ങളെ അനശ്വരമാക്കുക വഴി നടിയെന്ന നിലയ്ക്ക് അവഗണിക്കാനാവാത്തൊരോടു തന്നെ എഴുതിച്ചേര്‍ത്ത പ്രതിഭ. പ്രേംനസീറിന്റേതിനു തുല്യമായ തിരജീവിതമായിരുന്നു അവരുടേത്. സത്യന്റെ മരണാനന്തരം പ്രേംനസീറും മറ്റും ഷീലയുമായി നിസഹകരണത്തിലായതും ശാരദയ്ക്ക് തെന്നിന്ത്യയില്‍ നിന്നു തിരിയാന്‍ സമയമില്ലാത്തതും ജയഭാരതിയെന്ന അനുഗൃഹീത നടിക്ക് മലയാള മുഖ്യധാരയില്‍ മുന്‍നിരയിലിരിപ്പിടം നേടാന്‍ പിന്തുണയായി.അനശ്വര കഥാപാത്രങ്ങളിലൂടെ താരബിംബമായിത്തീര്‍ന്ന ജയഭാരതിക്ക് ഇക്കഴിഞ്ഞ ജൂണില്‍ സപ്തതി തികഞ്ഞപ്പോള്‍ അനുഗൃഹീതയായ ആ അഭിനേത്രിയുടെ നടനജീവിതത്തിലേക്കൊന്ന് എത്തിനോക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം

കൊല്ലം സ്വദേശി പി.ജി.ശിവശങ്കരന്‍നായരുടെയും സരളാമ്മയുടെയും അഞ്ചുമക്കളില്‍ മൂത്തവളായി 1952 ജൂണ്‍ 28നാണ് ലക്ഷ്മിഭാരതിയെന്ന ജയഭാരതിയുടെ ജനനം. റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ശിവശങ്കരന്‍ നായര്‍ക്ക് അന്ന് ഈറോഡിലായിരുന്നു ജോലി. അതുകൊണ്ടുതന്നെ ഭാരതിയുടെ ജനനം അവിടെയായിരുന്നു. ഈറോഡ് സെന്റി റീത്ത ഹൈസ്‌കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം.ചെറുപ്പത്തിലേ കലാമണ്ഡലം നടരാജന്‍, രാജാറാം വഴവൂര്‍ സാം രാജ് പിള്ളൈ തുടങ്ങിയവരുടെ കീഴില്‍ ഭരതനാട്യം അഭ്യസിച്ച ഭാരതി സംസ്ഥാനതല മത്സരങ്ങളില്‍ സമ്മാനംനേടി ശ്രദ്ധിക്കപ്പെട്ടു. നടന്‍ ജയന്‍ അവരുടെ പിതൃസഹോദരീപുത്രനായിരന്നു. ജയനുമൊത്ത് കണ്ണപ്പനുണ്ണി, കന്യക, സായൂദ്യം, അഗ്നിശരം തുടങ്ങിയ സിനിമകളില്‍ നായികയായി അഭിനയിക്കുകയും ചെയ്തു.

കോയമ്പത്തൂര്‍ കേരള കലാലയം നാടകങ്ങളില്‍ സ്ഥിരം നായികയായിരുന്ന ഷില എസ്.എസ്. രാജേന്ദ്രന്റെ കൂടെ മദ്രാസിലേക്ക് പോയപ്പോള്‍ പകരമായി ജയഭാരതി പുളിയകുളത്ത് നിന്നെത്തി. അന്ന് ജയഭാരതി യുടെ പേര് 'കോവൈ ഭാരതി' എന്നായിരുന്നു. കാട്ടൂര്‍ ബാലന്റെ 'രാഗിണി' എന്ന നാടകം കോയമ്പത്തൂര്‍ അവതരിപ്പിക്കുമ്പോള്‍ ബാലന്റെ സ്‌നേഹിതനായ പി.എന്‍.ദേവ് എന്നൊരു സിനിമാ നിര്‍മ്മാതാവ് നാടകം കാണാനെ ത്തിയിരുന്നു. അയാളുടെ കൂടെയാണ് ഭാരതി മദ്രാസിലേക്ക് പോയത്.പി.എന്‍. ദേവ് തന്നെ ജയഭാരതിയെ വച്ച് ഒരു പടമെടുത്തെങ്കിലും അത് പുറത്തുവന്നില്ല. പ്രേംനസീറിന്റെ ആത്മസുഹൃത്തും, നടനും നിര്‍മ്മാതാവുമായ മുത്തയ്യയുടെ ബല്ലാത്ത പഹയന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ ബാലതാരമായിട്ടാണ് ഭാരതിയുടെ അരങ്ങേറ്റം. അതൊരു ചെറിയ വേഷമായിരുന്നു. പക്ഷേ ആ സിനിമ വര്‍ഷങ്ങളോളം വൈകിയാണ് പുറത്തിറങ്ങിയത്. അതിനു ശേഷം അഭിനയിച്ച ശശികുമാറിന്റ പെണ്‍മകള്‍(1966) അതിനും മൂന്നു വര്‍ഷം മുമ്പേ പുറത്തിറങ്ങി. കൊട്ടാരക്കര ശ്രീധരന്‍നായരുടെ മകളുടെ വേഷമായിരുന്നു അതില്‍. നവജീവന്‍ ഫിലിംസിന്റെ ''നാടന്‍പെണ്ണ്' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടിരുന്ന സേതുമാധവനെ ഭാരതി പരിചയപ്പെടുന്നത് പരിചയക്കാരനായ ഡ്രൈവര്‍ അരവിന്ദന്‍ വഴിയാണ്. അതില്‍ ചെറിയൊരു വേഷം കിട്ടി. 'തോക്കുകള്‍ കഥ പറയുന്നു' എന്ന ചിത്രത്തില്‍ സത്യനും ഷീലയ്ക്കുമൊപ്പം സഹനടനായ പ്രേംനസീറിന് ഒരു ജോഡിയെ വേണമായിരുന്നു. നിര്‍മ്മാതാവ് എന്‍.പി. ജോസഫിനോട് ഭാരതിയുടെ പേര് നിര്‍ദ്ദേശിച്ചതും അരവിന്ദനാണ്.തമിഴില്‍ ചിന്നംചിറു ഉലകം, പറക്കും പാവൈ തുടങ്ങിയ സിനിമകളില്‍ അതേ കാലത്ത് പ്രത്യക്ഷപ്പെട്ടുവെങ്കിലും അനുഭവി രാജാ അനുഭവി (1967) എന്ന ചിത്രത്തില്‍ നാഗേഷിനും മനോരമയ്ക്കുമൊപ്പം ചെയ്ത വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്.

മലയാളത്തില്‍ ആദ്യം നായികയാകുന്നത് ജനറല്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ചു പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത കെ.സുരേന്ദ്രന്റെ കാട്ടുകുരങ്ങി(1969)ലെ ഗായികയായ അമ്പിളിയുടെ വേഷത്തിലൂടെയാണ്. ശാരദയും സത്യനുമായിരുന്നു പ്രധാന താരങ്ങള്‍. അവര്‍ക്കൊപ്പം നിര്‍ണായകമായൊരു കഥാപാത്രമായി ജയഭാരതി മലയാള പ്രേക്ഷകരുടെ ഹൃദയത്തിലാണ് ഇടം നേടിയത്.തുടര്‍ന്ന് പകല്‍ക്കിനാവ്, ഒരു സുന്ദരിയുടെ കഥ, സിന്ദൂരച്ചെപ്പ്, മരം, സുജാത, നദി,വാടകയ്‌ക്കൊരു ഹൃദയം, രതിനിര്‍വേദം, ഭൂമിദേവി പുഷ്പിണിയായി,മൂലധനം, മാപ്പുസാക്ഷി, മയിലാടുംകുന്ന, തച്ചോളിമരുമകന്‍ ചന്തു, അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍, രാജഹംസം, പുനര്‍ജന്മം, പഞ്ചമി, ഗുരുവായൂര്‍ കേശവന്‍, മഹാബലി അരിക്കാരി അമ്മു, അനുഭവങ്ങളേ നന്ദി, അലാവുദ്ദീനും അദ്ഭുതവിളക്കും,വിവാഹിത, സിഐഡി നസീര്‍, ഇതാ ഇവിടെവരെ,മൂന്നാംപക്കം, ധ്വനി, ദശരഥം,അഥര്‍വം, എഴുപുന്നത്തരകന്‍, ഇടനാഴിയില്‍ഒരു കാലൊച്ച, സന്ധ്യമയങ്ങും നേരം, ഒന്നാമന്‍, തുടങ്ങി നാന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.അഥര്‍വത്തിലെ മമ്മൂട്ടിയുടെ അമ്മ, മൂന്നാംപക്കത്തിലെ റഹ്‌മാന്റെ അമ്മ, സന്ധ്യമയങ്ങും നേരത്തിലെ ജഡ്ജിയുടെ ഭാര്യ, പഞ്ചമിയിലെ കാട്ടുജാതിക്കാരി, നെല്ലിലെ മാല,ഗായത്രിയിലെ കനകം...അങ്ങനെ ഭാരതിയുടെ പല വേഷങ്ങളും ഉള്‍ക്കാമ്പുകൊണ്ട് ശ്രദ്ധേയമായി.

മലയാളത്തില്‍ പ്രേംനസീര്‍, മധു, എം.ജി സോമന്‍, ജയന്‍, കെ.പി.ഉമ്മര്‍, തിലകന്‍, മമ്മൂട്ടി മുതല്‍ കൃഷ്ണചന്ദ്രന്‍ വരെയുള്ളവരുടെ നായികയായി. ദക്ഷിണേന്ത്യയില്‍ കമല്‍ഹാസന്‍, രജനീകാന്ത്, ശിവാജിഗണേശന്‍,ശിവകുമാര്‍, പ്രേംനസീര്‍, മധു, സോമന്‍ മുതല്‍ മമ്മൂട്ടിവരെയുള്ളവരുടെ നായികയായി.ഐ.വി.ശശിയുടെ അലാവുദ്ദീനും അദ്ഭുതവിളക്കും എന്ന ചിത്രത്തില്‍ കമലിനും രജനിക്കും ഒപ്പമഭിനയിക്കുകയും ചെയ്തു. മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ജയഭാരതി മുഖ്യധാരയിലിടം നേടി.ആദ്യകാലത്ത് നായികയായി അഭിനയിച്ച ഭാരതി തമിഴില്‍ കമല്‍ ഹാസന്റെ മൈക്കിള്‍ മദന കാമ രാജന്‍, രജനീകാന്തിന്റെ മുത്തു തുടങ്ങിയ സിനിമകളില്‍ അവരുടെ അമ്മവേഷത്തിലും പ്രത്യക്ഷപ്പെട്ടു. ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌കര്‍ പാടിയ ഒരേയൊരു മലയാളം പാട്ട്, കദളി ചെങ്കദളി...നെല്ല് സിനിമയില്‍ പാടിയഭിനയിച്ചത് ജയഭാരതിയാണ്.

മലയാളത്തിലെ മികച്ച നായികകഥാപാത്രങ്ങളുടെ പട്ടികയെടുത്താല്‍ സുനിശ്ചിതമായി അതില്‍ ജയഭാരതിയെന്ന നടിയെ അടയാളപ്പെടുത്തുന്ന അഞ്ചു വേഷങ്ങളെങ്കിലുമുണ്ടാവും. പദ്മരാജനെഴുതി ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം(1978) എന്ന ചിത്രത്തിലെ രതിച്ചേച്ചി എന്ന കഥാപാത്രം തന്നെയാണ് അതില്‍ പ്രധാനം. ഒരു തലമറയുടെ അസ്ഥിയില്‍പ്പിടിച്ച കഥാപാത്രമായിരുന്നു അത്. ഭരതന്റെ തന്നെ സന്ധ്യമയങ്ങും നേരം (1984) എന്ന ചിത്രത്തിലെ മനോരോഗിയായ ജഡ്ജി ബാലഗംഗാധരമേനോന്റെ ഭാര്യ യശോദ, ഗുരൂവായൂര്‍ കേശവനിലെ (1977) നന്ദിനിക്കുട്ടി തമ്പുരാട്ടി, ഐവി ശശിയുടെ ഇതാ ഇവിടെവരെയിലെ അമ്മിണി എന്നീ വേഷങ്ങള്‍ എടുത്തുപറയേണ്ടതാണ്. 

ജയഭാരതിയിലെ അഭിനേത്രിയുടെ കഴിവു തിരിച്ചറിഞ്ഞ സംവിധായകരില്‍ ഭരതന് അതുകൊണ്ടുതന്നെ നിര്‍ണായകപങ്കാണുള്ളത്. ഐ വി ശശിയാണ് ജയഭാരതി എന്ന നടിയെ ഏറെ ആവര്‍ത്തിച്ച മറ്റൊരു സംവിധായകന്‍. പദ്മരാജനെഴുതി ശശി സംവിധാനം ചെയ്ത വാടകയ്‌ക്കൊരു ഹൃദയത്തിലെ (1978) അശ്വതി, അതേ കൂട്ടുകെട്ടിന്റെ തന്നെ ഇതാ ഇവിടെവരെ (1977)യിലെ അമ്മിണി, അനുഭവ(1976)ലെ,നായിക അയല്‍ക്കാരി(1976)യിലെ ഗീത മനസാ വാചാ കര്‍മ്മണയിലെ നായിക എന്നീ വേഷങ്ങള്‍ എടുത്തുപറയേണ്ടതാണ്. രാജഹംസം, നാഗമഠത്തു തമ്പുരാട്ടി, അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍, ഇന്ദ്ര ധനുസ്, പഞ്ചതന്ത്രം, നൈറ്റ് ഡ്യൂട്ടി, വെളുത്ത കത്രീന, സിഐഡി നസീര്‍, മനുഷ്യബന്ധങ്ങള്‍, ഉര്‍വശി ഭാരതി, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, അഴകുള്ള സെലീന, പാതിരാവും പകല്‍വെളിച്ചവും, പ്രസാദം, പഞ്ചമി, ചീനവല, സുജാത, ലിസ, വെള്ളായണി പരമു, ബാബുമോന്‍,രാമൂകാര്യാട്ടിന്റെ നെല്ല് പോലുള്ള ചിത്രങ്ങളില്‍ പ്രേംനസീറിനൊപ്പവും വിജയജോഡിയായി. പുലയനാര്‍മണിയമ്മ പൂമുല്ല കാവിലമ്മ, മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ, സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ പാടിയഭിനയിച്ചത് ഈ ജോഡിയാണ്.

വിന്‍സെന്റ്, രാഘവന്‍, സുധീര്‍ തുടങ്ങി അക്കാലത്തു തിളങ്ങി നിന്ന എല്ലാ നായകന്മാര്‍ക്കുമൊപ്പം അഭിനയിച്ചുവെങ്കിലും സോമനോടൊപ്പമാണ് ജയഭാരതി പിന്നീട് ഒരു വിജയജോഡി ആവര്‍ത്തിച്ചത്. മലയാറ്റൂരിന്റെ നോവലിനെ അധികരിച്ച് പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത ഗായത്രിയിലാണ് ആ ജോഡിയുടെ തുടക്കം. സോമന്റെ ആദ്യചിത്രമായിരുന്നു അത്. രക്തമില്ലാത്ത മനുഷ്യന്‍, അവള്‍ വിശ്വസ്തയായിരുന്നു, ഇതാ ഇവിടെവരെ,സായൂജ്യം, ഏദന്‍തോട്ടം, ജനുവരി ഒരോര്‍മ്മ, നക്ഷത്രങ്ങളേ കാവല്‍, ആരും അന്യരല്ല, കൊടുമുടികള്‍, സൂര്യപുത്രന്‍, അടിമക്കച്ചവടം, വെല്ലുവിളി, ഗുരുവായൂര്‍ കേശവന്‍, പ്രളയം തുടങ്ങിയ സിനിമകളില്‍ ഭാരതി സോമന്‍ ജോഡി ആവര്‍ത്തിക്കപ്പെട്ടു. സമകാലികയായ നടി ഷീലയുടെ കള്ളിച്ചെല്ലമ്മയെന്ന നായികയുടെ മകളായി ജി വിവേകാനന്ദന്‍ തന്നെ ജന്മം നല്‍കിയ അരിക്കാരി അമ്മു എന്ന സിനിമയില്‍ ശീര്‍ഷകവേഷമിട്ടു എന്നൊരു കൗതുകം കൂടി ജയഭാരതിക്കു മാത്രം സ്വന്തം.

പദ്മരാജന്‍-ഭരതന്‍ കൂട്ടുകെട്ടില്‍ പിറന്ന രതിനിര്‍വേദത്തിലെ രതിയും പദ്മരാജന്‍-ഐ വി.ശശി സഖ്യത്തിന്റെ ഇതാ ഇവിടെവരെയിലെ അമ്മിയും അക്കാലത്ത് മലയാള സിനിമയുടെ സദാചാര മൂല്യനിലവാരം വച്ചു നോക്കുമ്പോള്‍ വിപ്‌ളവകരമായ തിരപ്രതിനിധാനങ്ങളായിരുന്നു. സിനിമയില്‍ കുലസ്ത്രീകള്‍ മാത്രം നായകസ്ഥാനത്തു നില്‍ക്കുകയും കുലടകള്‍ കാബറേ നര്‍ത്തകരായോ ലൈംഗികത്തൊഴിലാളികളായോ ഒക്കെ പ്രതിനായകസ്ഥാനത്തു നില്‍ക്കുകയും ചെയ്യുന്ന കാലത്താണ് മനുഷ്യന്റെ തൃഷ്ണകാമനകള്‍ കൂടി സഹജമായി ആവഹിച്ച സാധാരണ പെണ്ണായി രതിയും അമ്മിണിയും അവതരിക്കുന്നത്. രണ്ടു ചിത്രങ്ങളുടെയും പോസ്റ്റര്‍ പ്രചരണത്തിലടക്കം മേല്‍ക്കൈ അര്‍ദ്ധനഗ്നമായ ജയഭാരതിയുടെ ചിത്രങ്ങള്‍ക്കായിരുന്നു. മലയാളിയുടെ ലൈംഗികബിംബമായിത്തന്നെ ജയഭാരതിയുടെ തിരവ്യക്തിത്വം പകരം വയ്ക്കപ്പെടുന്ന അവസ്ഥ. രതിനിര്‍വേദത്തിലെ രതി പക്ഷേ, കേവലം ലൈംഗികവസ്തു എന്നതില്‍ക്കവിഞ്ഞ വ്യക്തിത്വവും അസ്തിത്വവും ആവഹിച്ച കഥാപാത്രമായിരുന്നു. അതേപ്പറ്റി നിരൂപകന്‍ രാകേഷ് നാഥ് എഴുതുന്നു:''സൈക്കോ അനാലിസിസില്‍, വികാരതീവ്രതയെ ധിഷണാപരമായ ഈഡിപ്പസ്‌കോംപ്ലക്സിന്റെ വികാസരൂപമായി കണ്ടെത്തുന്നുണ്ട് ഫ്രോയ്ഡ്. രതിനിര്‍വേദത്തിലെത്തുമ്പോള്‍ പുരുഷന്റെ വീക്ഷണത്തില്‍ ത്തന്നെ, ലൈംഗികതയെ നിര്‍വ ചിക്കാന്‍ ശ്രമിക്കുന്ന പത്മരാജനെ നമുക്കുകാണാം. രതി നിര്‍വേദത്തില്‍, രതിയുടെ നിര്‍വേദമായി കാണേണ്ടതല്ല, അത് കൗമാരം തീണ്ടിയ പപ്പു ലൈംഗികലോകം കണ്ടെത്താന്‍ ആരംഭിക്കുന്നത് രതിയിലാണ്. പുരുഷന്റെ രതിയാണ് രതി ചേച്ചിയിലൂടെ പത്മരാജന്‍ അനലൈസ് ചെയ്യുന്നത്. സെക്‌സ് ഒരു സത്യമാമെന്നും കൂടി ഒരടിവരയിടുന്നുണ്ട് ഈ ചിത്രം.

അധുനികദശയില്‍ രതിനിര്‍വേദം ഒരു ലൈംഗികതയുടെ പഠനമായി കാണാം. സ്ത്രീയെ എത്രമാത്രം ആവിഷ്‌കരണ ത്തിലൂടെ ശക്തയാക്കാന്‍ പറ്റുന്നുവെന്ന് രതിചേച്ചി കാണി ച്ചുതരുന്നു. മനഃശാസ്ത്രത്തിന്റെ പുനര്‍നിര്‍മ്മാണമാണ് രതി എന്ന സ്ത്രീയുടെ ശരീരം. പപ്പുവിലെ അന്തര്‍ദാഹമാണ് കാമം. ആ കാമം അവന്‍ രതിചേച്ചിയില്‍ അനുരണനം ചെയ്യി ക്കുന്നു. മനുഷ്യാവസ്ഥയുടെ സംസ്‌ക്കരണത്തിലേക്കും, തിരി ച്ചറിവുകളിലേക്കും, സ്ത്രീകളുടെ മനഃശാസ്ത്രം കടന്നുചെല്ലുന്ന രീതി അതിസൂക്ഷ്മഭാവങ്ങളിലേക്ക് പത്മരാജന്‍ കാണി ച്ചുതരുന്നു. ജീവിതത്തിലെ ന്യായീകരണങ്ങളേയും സ്വബോ ധാവസ്ഥകളേയും കാറ്റില്‍ പറത്തിക്കൊണ്ട് രതിചേച്ചി പപ്പു വുമായി രതിയിലേര്‍പ്പെടാന്‍ തന്നെ കാവില്‍ വരുന്നു (ക്ലൈ മാക്‌സ്). രഹസ്യമായ ഒന്നല്ല അത്. അത് സ്ത്രീയുടെ ഐഡി ന്റിറ്റിയാണത്. ലിബിഡോ എന്ന ഘടകത്തിന്റെ വാര്‍ന്നുവീഴ ലാണ്. ഇതും ഫ്രോയ്ഡിയന്‍ ചിന്ത തന്നെ'

ഫ്രോയ്ഡിയന്‍ സങ്കല്‍പത്തിന്റെ തന്നെ മറുവശത്തു നില്‍ക്കുന്നൊരു കഥാപാത്രത്തെക്കൂടി കരിയറിന്റെ ആദ്യഭാഗത്തു ഭാരതി കൈകാര്യം ചെയ്തിട്ടുള്ളതും മറന്നുകൂടാ. മനഃശാസ്ത്രജ്ഞന്‍ എ.ടി.കോവൂരിന്റെ കേസ് ഡയറിയില്‍ നിന്ന് സേതുമാധവന്‍ മെനഞ്ഞെടുത്ത പുനര്‍ജന്മം എന്ന ചിത്രത്തിലെ കഥാപാത്രമാണത്.സ്‌നേഹിക്കുന്ന ഭര്‍ത്താവ് അരവിന്ദനുമൊത്ത് നാലുവര്‍ഷം ജീവിച്ചിട്ടും അയാളില്‍നിന്നു  പ്രതീക്ഷിക്കുന്നതൊന്നും നേടിയെടുക്കാനാവാത്ത രാധയാണാ കഥാപാത്രം. എല്ലാം വിധിയെന്ന് നിനച്ച് നിശ്ശബുവേദനകള്‍ ഉള്ളിലൊതുക്കിയ അവള്‍ക്ക് ഒരു ദിവസം ഹൃദയഭേദകമായ കാഴ്ച കാണേണ്ടിവന്നു. വിവാഹം കഴിഞ്ഞിട്ട് ഇത്ര കാലമായിട്ടും ഒരു ദിവസംപോലും ഭര്‍ത്താവിന്റെ കടമ നിര്‍വ്വഹിക്കാത്ത ഭര്‍ത്താവ് അടുക്കളക്കാരിയുമായി രതിസുഖം പങ്കിടുന്നു! ഭാര്യയെ ഉപേക്ഷിച്ച് കാമസംതൃപ്തി ക്കുവേണ്ടി അന്യസ്ത്രീയെ തേടിപ്പോകുന്ന മനുഷ്യന് മാപ്പുകൊടുക്കാന്‍ ദൈവത്തിനുപോലും കഴിയാതെ തന്റെ കുടുംബം തകര്‍ന്നുവെന്ന് കരുതി വിലപിച്ച രാധയ്ക്ക് പുതുജീവന്‍ നല്‍കിയത് പ്രശസ്തനായ മനഃശാസ്ത്രജ്ഞനായിരുന്നു.രാധയുടെ ഭര്‍ത്താവിന് 'ഈഡിപ്പസ് കോംപ്‌ളക്സ്' ആണന്നു കണ്ടെത്തിയ അദ്ദേഹം ഭര്‍ത്താവിനെ ഉത്തേജിതനാ ക്കിയാല്‍ മാത്രമേ ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാവൂ എന്നവരേ ബോധ്യപ്പെടുത്തി. ഭര്‍ത്താവിനെ തന്റെ മാദകസൗന്ദര്യം കാട്ടി വശീകരിച്ച് അവളയാളുമായി ശാരീരികബന്ധം സ്ഥാപിക്കുന്നു. 

മലയാളസിനിമയിലെ സ്ത്രീസങ്കല്പത്തില്‍ നിസ്തുലസ്ഥാ നമര്‍ഹിക്കുന്ന കഥാപാത്ര മാണ് രാധ. ദാമ്പത്യജീവിതം ഒരു സ്ത്രീയുടെ ജീവിതത്തിലുണ്ടാക്കിയ വേദനാജനകമായ അനുഭവങ്ങളുടെ വികാരതീവ്രമായ ഭാവം സൃഷ്ടിക്കുവാന്‍ രാധയ്ക്ക് കഴിഞ്ഞു. ഈ രണ്ടു കഥാപാത്രങ്ങളിലും ഫ്രോയ്ഡിയന്‍ മനഃശാസ്ത്ര തത്വങ്ങളെ ശരിവച്ചു കൊണ്ടു പുരുഷന്റെ രണ്ടവസ്ഥകളില്‍ അവന്റെ ശാരീരികകാമനകള്‍ ശമിപ്പിക്കുന്ന പെണ്ണായിട്ടാണ് ഭാരതി പ്രത്യക്ഷപ്പെട്ടത്. അതിനു തന്റെ അംഗലാവണ്യം സങ്കോചമില്ലാതെ വിനിയോഗിക്കുന്നതിലും അവര്‍ക്ക് മടിയുണ്ടായില്ല. ഇതാ ഇവിടെവരെയില്‍ പ്രതികാരദാഹിയായ വിശ്വനാഥന്റെ ഇരയായിത്തീരുന്ന പൈലിയുടെ നിഷ്‌കളങ്കയായ മകള്‍ അമ്മിണിയെയാണ് ഭാരതി അനശ്വരയാക്കിയത്. അയാളുടെ ഉദ്ദേശ്യമൊന്നും തിരിച്ചറിയാതെ അയാളെ അങ്ങേയറ്റം പ്രണയിക്കുകയും വിശ്വസിക്കുകയും ചെയ്ത അവള്‍ ഒടുവില്‍ അയാളുടെ വഞ്ചനയ്ക്കു മുന്നില്‍ നിര്‍ന്നിമേഷയായി നില്‍ക്കുകയാണ്. പിതാവിനും കാമുകനുമിടയ്ക്ക് പിടയ്ക്കുന്നൊരു ജീവനായി അമ്മിണി മാറുന്നു. 

വിധുബാല, ശ്രീവിദ്യ തുടങ്ങിയവരുടെ ഉദയത്തോടെയാണ് ജയഭാരതിയുടെ താരപ്രഭാവത്തിന് ക്ഷീണം സംഭവിച്ചത്. എന്നിട്ടും തമിഴ് ടിവി പരമ്പരകളിലടക്കം സജീവമായിരുന്നു അവര്‍ ഏറെക്കാലം.പെയ്‌തൊഴിയാതെ (2002), കോട്ടൈപ്പുറത്തു വീട്, നിമ്മതി ഉങ്കള്‍ ചോയ്‌സ് തുടങ്ങിയവയാണ് അവരുടെ ശ്രദ്ധേയങ്ങളായ ടിവി പ്രകടനങ്ങള്‍.സിനിമയില്‍ തിരക്കില്‍ നില്‍ക്കുമ്പോഴും ഭരതനാട്യം അവതരിപ്പിക്കാന്‍ ലഭിച്ച അവസരങ്ങളൊന്നും പാഴാക്കിയില്ല അവര്‍. 2003ല്‍, സിനിമയില്‍ തിരക്കൊഴിഞ്ഞപ്പോള്‍ ചെന്നൈയില്‍ അശ്വതി ആര്‍ട്‌സ് അക്കാദമി സ്ഥാപിച്ച് നൃത്താധ്യാപനമാരംഭിക്കുകയായിരുന്നു ജയഭാരതി.

1972 ലാണ് അവര്‍ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ബഹുമതി ലഭിക്കുന്നത്. പുനര്‍ജന്മമടക്കം വിവിധചിത്രങ്ങളിലെ അഭിനയം പരിഗണിച്ചായിരുന്നു അത്. തൊട്ടടുത്തവര്‍ഷം വൈക്കം ചന്ദ്രശേഖരന്‍ നായരഴെഴുതി തോപ്പില്‍ഭാസി സംവിധാനം ചെയ്ത മാധവിക്കുട്ടി എന്ന ചിത്രത്തിലെ വേഷത്തിന് വീണ്ടും മികച്ച നടിക്കുള്ള സംസ്ഥാന ബഹുമതി അവരെത്തേടിയെത്തി. ഇരുപതുവര്‍ഷത്തിനുശേഷമാണ് അവര്‍ക്ക് ഒരു ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. മലയാളിയായ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത് തമിഴില്‍ നിന്ന് ആദ്യമായി മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ മറുപക്കം (1990) എന്ന ചിത്രത്തിലെ ജാനകി എന്ന ബ്രാഹ്‌മണത്തിയുടെ വേഷപ്പകര്‍ച്ചയ്ക്കാണ് പ്രത്യേക ജൂറിപുരസ്‌കാരം അവര്‍ക്കു ലഭിച്ചത്.2014ല്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും അവരെ തേടിയെത്തി.സംസ്ഥാന അവാര്‍ഡ് ജൂറിയംഗമെന്ന നിലയ്ക്കും അവര്‍ ബഹുമാനിതയായിട്ടുണ്ട്. യുദ്ധകാണ്ഡം ഇതാ ഇവിടെ വരെ എന്നീ ചിത്രങ്ങള്‍ക്ക് 1977ല്‍ മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും അവരെ തേടിയെത്തി.2012ല്‍ സമഗ്രസംഭാവനയ്ക്കുള്ള ക്രിട്ടിക്‌സ് ചലച്ചിത്ര പ്രതിഭാപുരസ്‌കാരവും നേടി.

രതിനിര്‍വേദം, അലിബാബയും 41 കള്ളന്മാരും, അലാവുദ്ദീനും അദ്ഭുതവിളക്കും, വാടകയ്ക്ക് ഒരു ഹൃദയം, രാജഹംസം, പഞ്ചമി, മാധവിക്കുട്ടി, ബല്ലാത്ത പഹയന്‍ തുടങ്ങി അക്കാലത്ത് ജയഭാരതിയെ നായികയാക്കി ഏറ്റവും കൂടുതല്‍ സിനിമകള്‍ നിര്‍മ്മിച്ചിരുന്ന സുപ്രിയ ഫിലിംസിന്റെ ഉടമ ഹാരി പോത്തനായിരുന്നു. പിന്നീട് ഹാരിപ്പോത്തനോടൊപ്പമായി ജയഭാരതിയുടെ ജീവിതം. ഹാരിയുടെ  അശോക് നഗറിലെ 1186 സി എന്ന വീട്ടിലായിരുന്നു അവരുടെ താമസവും. ഭാരതിയുടെ കടുത്ത ആരാധകനായിരുന്ന ഹാരിയുടെ സംരക്ഷണിയിലായിരുന്നു തുടര്‍ന്ന് ജയഭാരതി ഏറെക്കാലം. പിന്നീടാണ് 1975ല്‍ ചെറുപുഷ്പം ഫിലിംസിന്റെ അനാവരണം എന്ന ചിത്രത്തില്‍ നായകനായി കടന്നുവന്ന ബിരുദാനന്തരബിരുദധാരിയായ സത്താറുമായി ജയഭാരതി മാനസികമായി അടുക്കുന്നത്. അപ്പോഴേക്ക് ഹാരിപ്പോത്തനുമായി അവര്‍ പിരിയുകയും ചെയ്തിരുന്നു. സത്താറുമായുള്ള അവരുടെ ബന്ധം നിയമപരമായിത്തന്നെയുള്ളതായിരുന്നു. നസീറ എന്നു പേരുമാറ്റി ഇസ്‌ളാം മതം സ്വീകരിച്ച അവരുടെ വിവാഹപ്പാര്‍ട്ടി കോവളത്തെ അശോക് ബീച്ച് റിസോര്‍ട്ടില്‍ വച്ച് ഗംഭീരമായിട്ടാണ് അന്നാഘോഷിച്ചത്. സത്താര്‍ ജയഭാരതി ദമ്പതികള്‍ക്കു അബ്ദുള്‍ ഖാദര്‍ എന്നു പേരുള്ള ഒരു മകനുമുണ്ടായി. വര്‍ഷങ്ങള്‍ക്കുശേഷം ആ ബന്ധം ശിഥിലമായ പ്പോള്‍ നസീറ വീണ്ടും ജയഭാരതിയായി. മകന്റെ കൃഷ് സത്താറും. എന്നാല്‍ സത്താറിന്റെ അവസാനകാലത്ത്, ഒരു ഭാര്യയുടെ കര്‍ത്തവ്യം തിരിച്ചറിഞ്ഞ് അദ്ദേഹത്തെ ശുശ്രൂഷിച്ചത് ജയഭാരതിതന്നെയായിരുന്നു. കൃഷ് സത്താര്‍ പിന്നീട് ലേഡീസ് ആന്‍ഡ് ജന്റില്‍മെന്‍, ടു നൂറ വിത്ത് ലവ് എന്നീ സിനിമകളില്‍ നായകനായി.

അര്‍ഹതയില്ലാത്തവര്‍ക്കു വരെ പദ്മശ്രീ അവാര്‍ഡുകള്‍ നല്‍കപ്പെട്ടു കഴിഞ്ഞിട്ടും അതിന് എന്തുകൊണ്ടും അര്‍ഹയായ ജയഭാരതിയെപ്പോലൊരു നടിക്ക് അത് ഇതുവരെ ലഭിച്ചില്ല എന്നത് അവരുടെ കുറ്റമല്ല, അവാര്‍ഡ് നല്‍കാത്തവരുടെ മാത്രം വീഴ്ചയാണെന്ന് നിരീക്ഷിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയ്ക്ക് നടിയെന്ന നിലയ്ക്ക് അവരെന്തായിരുന്നുവെന്ന വിലയിരുത്തല്‍ നീതിപൂര്‍വകമാവും.








Thursday, July 18, 2024

മലയാള സിനിമ-ആവേശത്തിന്റെ ഭ്രമയുഗത്തിൽ?

 മൂന്നു മാസം മുമ്പാണ്. ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, വര്‍ഷങ്ങള്‍ക്കു ശേഷം,ആവേശം...മലയാളത്തില്‍ ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ വന്‍ വിജയമാകുന്നു. കേരളത്തിനു പുറത്ത് തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്ര-തെലങ്കാനയിലും അവിടത്തെ സിനിമകളെപ്പോലെ മലയാള സിനിമകള്‍ മൊഴിമാറ്റിയും അല്ലാതെയും ഉള്‍നാടുകളില്‍ വരെ സ്വീകരിക്കപ്പെടുന്നു. അവയിലോരോന്നും അമ്പതും നൂറും കോടി മൊത്തവരുമാനം നേടുന്നു. ആറു മാസം കൊണ്ട് 1000 കോടി രൂപ എന്ന മാന്ത്രിക അക്കത്തിലേക്ക് തീയറ്റര്‍ ഗ്രോസ് കളക്ഷന്‍ എത്തുന്നു. 2024 ജനുവരിമുതല്‍ ഏപ്രില്‍വരെയുള്ള നാലുമാസത്തിനകം 985 കോടിയോളം രൂപ ഗ്രോസ് കളക്ഷന്‍ നേടിയ മലയാള സിനിമ ടര്‍ബോ, ഗുരുവായൂരമ്പലനടയില്‍ തുടങ്ങിയ ചിത്രങ്ങള്‍ കൂടി പുറത്തിറങ്ങിയതോടെ ഇന്ത്യന്‍സിനിമയില്‍ 2024-ലെ ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം നേടി എന്നൊക്കെയാണ് കണക്ക്. ഇതില്‍ ഹിന്ദി സിനിമയുടെ വിഹിതം 38 ശതമാനം മാത്രമാണ്. 2018, രോമാഞ്ചം, കണ്ണൂര്‍സ്‌ക്വാഡ്, ആര്‍.ഡി.എക്‌സ്, നേര് എന്നീ വിജയചിത്രങ്ങള്‍ വന്ന 2023ല്‍ 500 കോടിയോളം രൂപയായിരുന്നു മലയാളസിനിമയുടെ ഗ്രോസ് കളക്ഷന്‍. എന്നാല്‍ ഇക്കൊല്ലം ആറുമാസംകൊണ്ട് വെറും എട്ടുസിനിമകളിലൂടെയാണ് 1000 കോടിയിലേക്കെത്തിയത്. മലയാളത്തില്‍ ഗോഡ്ഫാദര്‍, കിലുക്കം, ചിത്രം, ആറാം തമ്പുരാന്‍ തുടങ്ങിയ മുന്‍കാല മെഗാഹിറ്റുകള്‍ ആ സ്ഥാനം നേടിയെടുത്തത് തുടര്‍ച്ചയായി മാസങ്ങളും വര്‍ഷങ്ങളും മറ്റും തീയറ്ററുകളിലോടിയിട്ടാണ്. എന്നാല്‍ വൈഡ് റിലീസിന്റെ കാലത്ത് അതിന് ആഴ്ചകള്‍ മാത്രം മതിയെന്നായി. 15 കോടി രൂപവരെ ചെലവിട്ടൊരു സിനിമയ്ക്ക് നാലാഴ്ച ഫുള്‍ ഹൗസില്‍ കേരളത്തിലെയും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലെയും മള്‍ട്ടീപ്‌ളക്‌സുകളിലടക്കം ഓടിയാല്‍ മുടക്കു മുതല്‍ തിരികെക്കിട്ടുമെന്ന അവസ്ഥയാണ്. 

മലയാള സിനിമയുടെ ഈ അശ്വമേഥത്തെ അദ്ഭുതത്തോടെയാണ് ചലച്ചിത്രലോകവും വ്യവസായ ലോകവും നോക്കി കണ്ടത്. വിശ്വവിഖ്യാതമായ ദ് ഇക്കണോമിസ്റ്റ് എന്ന പ്രസിദ്ധീകരണം പോലും, ലോകത്തേറ്റവുമധികം സിനിമയുണ്ടാക്കുന്ന ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനം മാത്രമായ കേരളത്തിലെ മൂന്നു കോടി ജനം മാത്രം സംസാരിക്കുന്ന ഭാഷയിലുണ്ടാകുന്ന സിനിമകളുടെ വാണിജ്യപരവും കലാപരവുമായ മികവിനെ വാനോളം വാഴ്ത്തി. പുതുതലമുറ നടന്മാരില്‍ പ്രധാനിയും പ്രതിഭാധനനുമായ ഫഹദ് ഫാസിലാവട്ടെ ആവേശത്തോടെ ഒരഭിമുഖത്തില്‍ പറഞ്ഞത്, ഇനിയുള്ള അഞ്ചുവര്‍ഷം മലയാള സിനിമയുടേതാണ്, നമ്മള്‍ എന്തെടുത്തു വച്ചാലും അതെല്ലാം ഇന്ത്യയൊട്ടാകെ കണ്ണുമടച്ച് സ്വീകരിക്കപ്പെടും അതിനാല്‍ ഇത് മലയാള സിനിമാക്കാര്‍ക്ക് സുവര്‍ണയുഗവും അവസരവുമാണ് എന്നാണ്. അങ്ങനെ മലയാള സിനിമ പ്രശംസകളുടെ കൈലാസത്തിരിക്കെയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കളക്ഷന്‍ ഊതിപ്പെരുപ്പിച്ചതാണെന്നും അതുവഴി കള്ളപ്പണം വെളുപ്പിച്ചതാണെന്നുമുള്ള ആരോപണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അതിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരേ അന്വേഷണവുമായി വന്നത്. അവരിങ്ങനെ തെളിവെടുപ്പും മൊഴികൊടുക്കലും കേസും വക്കാണവുമായി കഴിയുന്നതിനിടെ, അമ്പതു കോടി ആഘോഷിക്കാന്‍ കേക്കുമുറിച്ച ഒരു സിനിമയുടെ നിര്‍മ്മാതാക്കള്‍ യഥാര്‍ത്ഥ തുകയായ 16 കോടിയുടെ കണക്കു പുറത്തുവിട്ട് തടിതപ്പിയതും മലയാളി കണ്ടു. ഒറ്റ സനിമ സംസ്ഥാനാനന്തര ഹിറ്റായതോടെ ഇതിലൊന്നിലഭിനയിച്ച യുവനടന്‍ പ്രതിഫലം ഒരു കോടിയാക്കി ഉയര്‍ത്തിയെന്ന ആരോപണവും നാം കേട്ടു.

അതൊക്കെ അവിടെ നില്‍ക്കട്ടെ. മലയാള സിനിമയ്ക്ക് ഇത്തരത്തില്‍ ഒരു സാര്‍വദേശീയ സ്വീകാര്യത വരുന്നതൊക്കെ നല്ല കാര്യമാണ്. മലയാളി എന്ന നിലയ്ക്ക് സന്തോഷത്തിനുള്ള വകയും.പക്ഷേ ഇത് എത്രകാലം നിലനില്‍ക്കും എന്നും അതു നിലനിര്‍ത്താന്‍ നമ്മുടെ സിനിമാക്കാര്‍ ആത്മാര്‍ത്ഥതയോടെ എന്തു ചെയ്യും എന്നും എങ്ങനെ ചെയ്യും എന്നുമുള്ള കാര്യത്തിലാണ് ഞാന്‍ ദോഷൈകദൃക്കായിത്തീരുന്നത്.

തീര്‍ച്ചയായും ഫഹദ് ഫാസിലിന്റെ ശുഭാപ്തിയൊന്നും എനിക്കക്കാര്യത്തിലില്ല എന്നു മാത്രമല്ല, ഞാന്‍ ഭയന്നതുപോലൊക്കെതന്നെ സംഭവിച്ചു തുടങ്ങിയിട്ടുമുണ്ട്. കൊട്ടിഘോഷിക്കപ്പെട്ട ടര്‍ബോയ്ക്ക് ശേഷം ഇറങ്ങിയ എത്ര സിനിമയ്ക്ക് ഫഹദ് വിഭാവനചെയ്തതുപോലെ സംസ്ഥാനാനന്തര വിജയം കൊയ്യാനായി? അഥവാ കേരളത്തിലെങ്കിലും മുടക്കുമുതല്‍ തിരികെക്കിട്ടി? അതു നോക്കുമ്പോള്‍ ഈ വര്‍ഷം ഇതുവരെ എത്ര സിനിമകളിറങ്ങി എന്നാദ്യം പരിശോധിക്കണം. ഏകദേശം 120 സിനിമകളാണ് കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ കേരളത്തില്‍ റിലീസായിട്ടുള്ളത്. ഇവയില്‍ പത്തെണ്ണം പോലും മുടക്കുമുതല്‍ തിരികെ പിടിച്ചിട്ടില്ല. കമലിനെപ്പോലെ പ്രഗത്ഭരും പ്രമുഖരുമായ സംവിധായകരുടേതു മുതല്‍ പുതുമുഖ സംവിധായകരുടെ വരെ ചിത്രങ്ങളിവയിലുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടന്റെ മൂന്നു സിനിമകളാണ് ഒരു വരയില്‍ തുടര്‍ച്ചയായി കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ പരാജയമേറ്റുവാങ്ങിയത്. പൊട്ടിയ സിനിമകളില്‍, ഭൂരിപക്ഷവും അതിനര്‍ഹതപ്പെട്ടവ മാത്രമാണെങ്കിലും കൂട്ടത്തില്‍ ചില ഭേദപ്പെട്ട ചിത്രങ്ങളുമുണ്ട് എന്നതിലാണ് കുണ്ഠിതം. എന്തൊക്കെയാവാം ഇതിനു കാരണം?

കോവിഡ് ആണ് മലയാള സിനിമയ്ക്ക് യഥാര്‍ത്ഥത്തില്‍ അനുഗ്രഹമായത്. അതുവരെ മലയാള സിനിമകള്‍ കാണാത്ത അന്യഭാഷാ പ്രേക്ഷകര്‍ ഇവിടെയുണ്ടാവുന്ന വേറിട്ട സിനിമകള്‍ ഒടിടികളിലൂടെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ രോമാഞ്ചം കൊണ്ടു. ഒടിടികള്‍ മലയാള സിനിമകളെ കണ്ണടച്ചും കയ്യയച്ചും വാങ്ങിക്കൂട്ടി. ഒരു കാലത്ത് സാറ്റലൈറ്റ് റൈറ്റ്‌സിനുണ്ടായിരുന്ന താരപ്രഭാവം ഒടിടികള്‍ക്കായി. തട്ടിക്കൂട്ടി രണ്ടോ മൂന്നോ കോടി രൂപയും ഇടത്തരം താരങ്ങളുടെ ഡേറ്റുമുണ്ടെങ്കില്‍ ഒടിടി ഓവര്‍സീസ്, തീയറ്റര്‍ അഡ്വാന്‍സ്, സാറ്റലൈറ്റ് റൈറ്റ്‌സ് എന്നിവയില്‍ നിന്നുള്ള അഡ്വാന്‍സ് വാങ്ങിയാല്‍ ആര്‍ക്കും സിനിമ തട്ടിക്കൂട്ടാമെന്നും പലപ്പോഴും നിര്‍മ്മാണം തുടങ്ങും മുമ്പേ ലാഭമുണ്ടാക്കാമെന്നുമുള്ള സ്ഥിതിവന്നു. സ്വാഭാവികമായി അത് തട്ടിക്കൂട്ടു സിനിമകളുടെ സുനാമിയിലേക്കാണ് എത്തിച്ചേര്‍ന്നത്. മലയാളത്തില്‍ ഇത്തരം സിനിമാ നിര്‍മ്മാണത്തിന് പണമിറക്കി മാത്രം റേറ്റിങ് പൂട്ടിക്കെട്ടി മടക്കേണ്ടി വന്ന ഒരു ജിഇ ചാനലാണ് സൂര്യ ടിവി എന്നോര്‍ക്കുക. സൂര്യ ടിവിയുടെ അവസ്ഥയിലെത്താതിരിക്കാന്‍ ഏതായാലും ബഹുരാഷ്ട്ര ഒടിടികളുടെ തലപ്പത്തുള്ളവര്‍ ജാഗ്രത കാട്ടി. അതുകൊണ്ടുതന്നെ പടം തീയറ്ററിലെത്തി വിജയിച്ചാല്‍ മാത്രം വാങ്ങാമെന്ന നയത്തിലേക്ക് അവര്‍ വേഗം എത്തിച്ചേര്‍ന്നു. അങ്ങനെ പൊന്‍മുട്ടകളില്‍ തങ്കമായ ഒന്നിനെക്കൂടി തട്ടിക്കൂട്ടിന്റെ ദുരാര്‍ത്തി തച്ചുടച്ചുകളഞ്ഞു. അതോടെ, സിനിമാ നിര്‍മ്മാണം വീണ്ടും പെരുവഴിയിലായി. അടുത്തകാലത്തെ ഒടിടി റിലീസുകള്‍ ശ്രദ്ധിച്ചാലറിയാം. നേരത്തേ ആഴ്ചയില്‍ അഞ്ചുവീതം മലയാള സിനിമകള്‍ ഒടിടികളിലെത്തിയിരുന്നെങ്കില്‍ (ഏതൊക്കെ സിനിമ ഏതെല്ലാം പ്‌ളാറ്റ്‌ഫോമില്‍ എന്നത് പല എന്റര്‍ടെയ്ന്‍മെന്റ് വെബ് സൈറ്റുകള്‍ക്കും വാര്‍ത്ത പോലുമായി) ഇപ്പോള്‍ മൂന്നാഴ്ച കൂടുമ്പോള്‍ ഒന്നോ രണ്ടോ ഇറങ്ങിയാലായി. ജനപ്രിയ നായകന്റെ ഒരു സിനിമ ഒടിടിയില്‍ വന്നിട്ട് വര്‍ഷം ഒന്നരയായി. ഒടിടികളാവട്ടെ സ്വതന്ത്രമായി മികച്ച വെബ് പരമ്പരകള്‍ നിര്‍മ്മിച്ചും തുടങ്ങി.

അമ്പതുകോടി നൂറുകോടി കണക്കുകളുടെ കാര്യത്തിലെ പൊലിപ്പിക്കലുകളെപ്പറ്റി ആ തരംഗം തുടങ്ങിയപ്പോള്‍ തന്നെ പത്തുനാല്‍പത്തഞ്ചു വര്‍ഷമായി ഈ മേഖലയില്‍ നിര്‍മ്മാതാവായി നിലനില്‍ക്കുന്ന നടന്‍ കൂടിയായ സുരേഷ് കുമാര്‍ പച്ചയ്ക്കു വിളിച്ചു പറഞ്ഞതാണ്, ഒന്നരക്കോടി മാത്രം ആളുകള്‍ സംസാരിക്കുന്ന ഭാഷാസിനിമയ്ക്ക് ഒരുകാലത്തും അത്രയും കളക്ഷന്‍ നേടാനാവില്ല എന്ന്. അദ്ദേഹത്തെ ആരും മുഖവിലയ്‌ക്കെടുത്തില്ല. എന്നാലിപ്പോള്‍ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞതിലേക്കു തന്നെ എത്തിച്ചേര്‍ന്നിരിക്കുകയാണ്. അപൂര്‍വം ചില വലിയ സിനിമകളും, കന്നട, തെലുങ്ക, തമിഴ് പശ്ചാത്തലവും ഭാഷയും സംസ്‌കാരവും കടന്നുവരുന്നതുകൊണ്ടു മാത്രം ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള സിനിമകളും ഒഴികെ ഇങ്ങനെ ദശകോടികള്‍ വാരിക്കൂട്ടുന്ന സിനിമകള്‍ കുറഞ്ഞപക്ഷം മലയാളത്തിലെങ്കിലും ഉണ്ടായിട്ടില്ല, ഉണ്ടാകുന്നില്ല, ഉണ്ടാകുകയുമില്ല. 

നമ്മുടെ സിനിമകള്‍ ഭാഷദേശങ്ങള്‍ക്കപ്പുറം സ്വീകാര്യത നേടുന്നത് ഇപ്പോള്‍ മാത്രം തുടങ്ങിയ പ്രതിഭാസമല്ല. ചെമ്മീന്‍ തുടങ്ങി നമ്മുടെ സിനിമകള്‍ കടലും മലയും താണ്ടി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ അന്യഭാഷകളിലേക്ക് ഏറ്റവുമധികം മൊഴിമാറ്റിയിട്ടുള്ളതും പുനര്‍നിര്‍മ്മിച്ചിട്ടുള്ളതും മലയാളചിത്രങ്ങളാണ്. മണിച്ചിത്രത്താഴിന് മലയാളത്തിലില്ലാത്തത്ര തടുര്‍ച്ചകള്‍ തമിഴിലും ഹിന്ദിയിലും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അത് നമ്മുടെ പ്രതിഭകളുടെ മിടുക്കുകൊണ്ടാണ്. എന്നാല്‍,അതുകൊണ്ടു മാത്രം കോടികള്‍ കിലുക്കാനുള്ള ശേഷി നമ്മുടെ സിനിമയ്ക്കില്ല. ഒന്നുകില്‍ അതിനനുസരിച്ച വിപണനസാധ്യതകളുള്ള പ്രമേയം ഉണ്ടാവണം. അതല്ലെങ്കില്‍ ഉള്ള പ്രമേയത്തിന് അത്രമേല്‍ സവിശേഷതയുണ്ടാവണം. ഈയിടെയിറങ്ങിയ പരാജയമേറ്റുവാങ്ങിയ ബഹുഭൂരിപക്ഷം ചിത്രങ്ങളും നോക്കുക. ഒക്കെയും ഒകെ ചിത്രങ്ങളാണ്. എന്നുവച്ചാല്‍ കണ്ടിരിക്കാവുന്നവ. എന്നാല്‍ അവയൊന്നും പ്രേക്ഷകനെ പിടിച്ചിരുത്തുന്നില്ല. എന്തുകൊണ്ട്? ഈ എന്തുകൊണ്ട് എന്നത് സിനിമയ്ക്കു പിന്നിലുള്ളവര്‍ ചിന്തിച്ചു തുടങ്ങുന്ന ആ നിമിഷം നമ്മുടെ സിനിമകള്‍ വീണ്ടും വിജയത്തെ ചുംബിച്ചുതുടങ്ങും, സംശയമില്ല. പല സമകാലികസിനിമകളും മികച്ച കഥാവസ്തുവുള്ളവയാണ്. നന്നായി ചെയ്യാന്‍ ശ്രമിച്ചിട്ടുമുണ്ട്. പക്ഷേ നന്നായിട്ടില്ല. ഈ നന്നാകലിലാണ് എല്ലാമുള്ളത്. വിജയത്തിന്റെ ഫോര്‍മുല എന്നത്, നേരത്തേ വിജയിച്ച ചിത്രത്തിന്റെ മാതൃക പിന്തുടരുകയല്ല, പുതിയൊരു വിജയ രസക്കൂട്ട് സ്ഥാപിച്ചെടുക്കലാണ്. അതു മനസിലാക്കാത്തതാണ് ആവര്‍ത്തിക്കുന്ന പരാജയങ്ങളുടെ രഹസ്യം. അടുത്തിടെ ഒരു സുഹൃത്ത് പറഞ്ഞതാണ്. ഒരു നിര്‍മ്മാതാവു വന്ന് യുവ സംവിധായകനോട് പറഞ്ഞു. പ്രേമലു പോലെ ഒരു കഥയുണ്ടെങ്കില്‍ പ്രൊഡ്യൂസ് ചെയ്യാം. താരനിരയില്‍ നസ്‌ളീനും മമിതയും വേണം! 

യേശുദാസിന്റെ കാലത്തു തന്നെ ജയചന്ദ്രനും എം.ജി ശ്രീകുമാറും ജി വേണുഗോപാലും ശ്രദ്ധിക്കപ്പെട്ടത് അവര്‍ യേശുദാസിനെ അനുകരിക്കാത്തതുകൊണ്ടു മാത്രമാണ്. യേശുദാസായി യേശുദാസുണ്ട്. അദ്ദേഹമുള്ളപ്പോള്‍ അതുപോലെ പാടുന്ന മറ്റൊരാളുടെ ആവശ്യമെന്ത്? ഈ തിരിച്ചറിവില്ലാത്തതാണ് ഫോര്‍മുലകള്‍ക്കു പിന്നാലെ പായാന്‍ നമ്മുടെ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ആ വക സിനിമകള്‍ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു പിടി സിനിമകള്‍ക്കൊപ്പം ഒടിടികളില്‍ പോലും സ്ഥാനം നേടാതെ പോകുന്നതും.

മലയാള സിനിമയുടെ ഏറ്റവും വലിയ ദുര്യോഗമായി എനിക്കു തോന്നുന്നത്, അതിന് ഉടമസ്ഥാവകാശം നഷ്ടമായിരിക്കുന്നു എന്നതാണ്. മുന്‍പൊക്കെ അടൂര്‍ സിനിമ, അരവിന്ദന്‍ സിനിമ,ഐവിശശി സിനിമ, ജോഷി സിനിമ, പ്രിയദര്‍ശന്‍ സിനിമ, ഷാജി കൈലാസ് സിനിമ എന്നൊക്കെയാണ് സിനിമകള്‍ അറിയപ്പെട്ടിരുന്നത്. പുതുതലമുറയില്‍ അങ്ങനെ പറയാന്‍ ഒരു ലിജോ ജോസ് പെല്ലിശ്ശേരിയുണ്ട്. പിന്നൊരു മഹേഷ് നാരായണനോ,  ദിലീഷ് പോത്തനോ ഉണ്ട്. അതിനപ്പുറം,ഹിറ്റുകളായ സിനിമകളുടെ പോലും സംവിധായകനെ സത്യത്തില്‍ എത്രപേരോര്‍ക്കുന്നു? അവരാരെന്ന് എത്രപേര്‍ക്കറിയാം? കൃതിയുണ്ടാവുന്ന നിമിഷം സ്രഷ്ടാവ് മരിക്കുന്നു എന്ന നീറ്റ്‌ഷേയുടെ തത്വശാസ്ത്രമൊക്കെ ശരിതന്നെ. പക്ഷേ അതിന് പിതൃത്വശൂന്യത എന്നോ ഉത്തരവാദിത്തമില്ലായ്മ എന്നോ ഉള്ള ദോഷം കൂടി ആരോപിക്കപ്പെട്ടാല്‍ തെറ്റുപറയാനാവുമോ? സിനിമ കൂട്ടായ്മയുടെ ഉല്‍പ്പന്നമാവുമ്പോഴും കപ്പിത്താന്‍ സംവിധായകനാവണം. ആ നിലയ്ക്കാണ് ഉലച്ചില്‍ വന്നിട്ടുള്ളത്. അതാണ് നമ്മുടെ സമകാലിക സിനിമയുടെ ദുര്യോഗവും.

മലയാള സിനിമ: പുതിയമുഖം പുതിയ വിപണി

 

CHALACHITRA SAMEEKSHA JUNE 2024

എ.ചന്ദ്രശേഖര്‍ 

ലോകത്തെ ആകമാനം വീട്ടുതടവിലാക്കിയ കോവിഡ് മഹാമാരിക്കാലം മലയാള സിനിമയ്ക്ക് പക്ഷേ, പരോക്ഷമായി അനുഗ്രഹമായിത്തീരുകയാണുണ്ടായത്. മലയാള സിനിമ ഇതേവരെ ശ്രദ്ധിച്ചിട്ടില്ല എന്നു മേനി പറഞ്ഞിരുന്ന മുംബൈയിലെ ഇന്ത്യന്‍ സിനിമയുടെ സ്വയം പ്രഖ്യാപിത അംബാസഡര്‍മാര്‍ തൊട്ട് മലയാളേതര പ്രേക്ഷകര്‍ വീട്ടുതടങ്കലില്‍ വ്യാപകമായി മലയാളം സിനിമ കണ്ടുതുടങ്ങി. ഇതര സംസ്ഥാനങ്ങളില്‍ മാത്രമല്ല ലോകത്തെ മറ്റു ഭാഷകളിലുള്ളവര്‍കൂടി മലയാള നവഭാവുകത്വ സിനിമകളുടെ ഭാവഗരിമ കണ്ട് അദ്ഭുതപ്പെട്ടു. ഉപശീര്‍ഷങ്ങളോടെയോ സ്വന്തം ഭാഷയിലെ ശബ്ദരേഖയോടുകൂടിയോ, മികച്ച ഉള്ളടക്കങ്ങളുള്ള മലയാള സിനിമകള്‍ ഒ.ടി.ടികളില്‍ വ്യാപകമായി ആസ്വദിക്കപ്പെട്ടു. അന്നോളം കേട്ടതും കണ്ടതുമല്ല മലയാള സിനിമ എന്ന് പലരും തിരിച്ചറിഞ്ഞു. ദേശീയ അവാര്‍ഡില്‍ കാലാകാലങ്ങളായി മലയാളത്തിനുള്ള മേല്‍ക്കോയ്മ എന്തുകൊണ്ടെന്ന് ഹിന്ദി, തമിഴ,് തെലുങ്ക് ചലച്ചിത്രപ്രവര്‍ത്തകര്‍ക്കു ബോധ്യമായി. അത് കോവിഡാനന്തരം മലയാള സിനിമയ്ക്ക് സംസ്ഥാനത്തിനുപുറത്തേക്കും മികച്ച വിപണനമാര്‍ഗങ്ങള്‍ തുറന്നിടുന്നതിലാണ് അവസാനിച്ചത്. കഴിഞ്ഞ രണ്ടു മൂന്നു മാസത്തിനിടെ കേരളത്തിനപ്പുറത്തു മലയാള സിനിമയ്ക്ക് ലഭിക്കുന്ന അഭൂതപൂര്‍വമായ സ്വീകരണം ഇതിന്റെ തുടര്‍ച്ചയാണ്.

പഴയ മദ്രാസ് (ഇപ്പോഴത്തെ ചെന്നൈ) ആയിരുന്നു ആദ്യകാല മലയാള സിനിമയുടെ ഈറ്റില്ലമെങ്കിലും, മലയാള സിനിമയ്ക്ക് കേരളത്തിനപ്പുറം പ്രദര്‍ശനശാലകളില്‍ കാര്യമായ തരംഗങ്ങളൊന്നും സൃഷ്ടിക്കാനായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഹിന്ദിയിലടക്കം പുണ്യപുരാണ കഥ ആദ്യ സിനിമയ്ക്ക് വിഷയമായപ്പോള്‍ സാമൂഹികകഥ സ്വീകരിച്ച് വേറിട്ട പാത തെരഞ്ഞെടുത്ത മലയാളസിനിമയ്ക്കു പക്ഷേ അതു സംസാരിക്കുന്നവരുടെ പരിമിതിയും അതിന്റെ വിതരണമേഖലയുടെ വ്യാസക്കുറവുമൊക്കെയാണ് പരിമിതികളായത്. മലയാളികള്‍ മാത്രം കാണുന്ന സിനിമയ്ക്ക് തിരിച്ചുപിടിക്കാനാവുന്ന മുതല്‍മുടക്കിന് അതുകൊണ്ടുതന്നെ വല്ലാത്ത പരിമിതിയുണ്ടായിരുന്നു. ഹിന്ദിമേഖലകളില്‍ റിലീസായി വര്‍ഷങ്ങള്‍ക്കുശേഷമാണെങ്കിലും ഇന്ത്യയൊട്ടുക്ക് വിതരണം ചെയ്യാവുന്നത് എന്ന അര്‍ത്ഥത്തില്‍ ഹിന്ദി സിനിമയ്ക്ക് അതുകൊണ്ടുതന്നെ പാന്‍-ഇന്ത്യന്‍ എന്നു വിവക്ഷിക്കുംവിധം പ്രാധാന്യം കൈവരികയും ചെയ്തു. രാജ്കപൂര്‍ മുതല്‍പ്പേരാവട്ടെ, അക്കാലത്തെ സവിശേഷ രാഷ്ട്രീയ ലോകക്രമത്തിന്റെ കൂടി ഭാഗമായി ഇന്ത്യയ്ക്കു പുറത്തും, വിശേഷിച്ച് റഷ്യയിലും മറ്റും വന്‍ സ്വീകാര്യത നേടി. എന്തിന്, പ്രാദേശിക ഭാഷ മാത്രമായ തമിഴിനു പോലും സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക തുടങ്ങി ജാവാ ദ്വീപുകളില്‍ വരെ തമിഴ് സംസാരിക്കുന്നവര്‍ കുടിയേറി ഇടങ്ങളില്‍ വിപണിയുറപ്പിക്കാനായി. അതുകൊണ്ടുതന്നെ അവയ്ക്ക് താരതമ്യേന വലിയ മുതല്‍മുടക്കില്‍ സാങ്കേതികമായും അല്ലാതെയും സിനിമകളുണ്ടാക്കാന്‍ കെല്‍പ്പുണ്ടായി. മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷാസിനിമകളെപ്പോലെതന്നെ തുടക്കത്തില്‍ മലയാളത്തിന് കോടമ്പാക്കം ഈറ്റില്ലമാമായിരുന്നെങ്കിലും, അവിടെ എക്കാലത്തും അതിന് രണ്ടാംനിര സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. ചെന്നൈയിലെ മുന്‍നിര സ്റ്റുഡിയോകളിലെ വലിയ ഫ്‌ളോറുകളില്‍ മലയാളത്തിന് കാര്യമായ പ്രവേശനം പോലുമുണ്ടായിരുന്നില്ല. തമിഴ്, തെലുങ്ക് സിനിമകള്‍ക്കു വേണ്ടി നിര്‍മിക്കുന്ന പടുകൂറ്റന്‍ സെറ്റുകളില്‍ ചില്ലറ ഏച്ചുകെട്ടലുകളും പരിഷ്‌കാരങ്ങളും വരുത്തി, മറ്റുഭാഷാ സിനിമകളുടെ ചിത്രീകരണശേഷം സ്റ്റുഡിയോ ഫ്‌ളോറുകള്‍ വെറുതേ കിടക്കുന്ന രാത്രികാലങ്ങളിലും മറ്റുമുള്ള ഷിഫ്റ്റുകളിലാണ് നമ്മുടെ ചലച്ചിത്രപ്രവര്‍ത്തകര്‍ അക്കാലത്ത് മലയാള സിനിമ ഷൂട്ട് ചെയ്തിരുന്നത്. അത്രയ്ക്കു ഗൗരവമേ അന്നാട്ടുകാര്‍ മലയാള സിനിമയ്ക്ക് നല്‍കിയിരുന്നുള്ളൂ. 

പുറംവാതില്‍ ചിത്രീകരണം ഏറെ ചെലവുള്ളതായിരിക്കെ, സ്റ്റുഡിയോയെ ആശ്രയിക്കാന്‍ വിധിക്കപ്പെട്ടവരാണ് ആദ്യകാല മലയാളനിര്‍മാതാക്കള്‍. സ്റ്റുഡിയോ ഫ്‌ളോറും സ്വതന്ത്ര സെറ്റും പോലും താങ്ങാനാവാത്ത ആര്‍ഭാട മായിരുന്നു നമുക്ക്. എഴുപതുകള്‍ വരെ മലയാള സിനിമാ ചിത്രീകരണം ഏറക്കുറേ അന്യ ഭാഷാ സെറ്റു കളെ ആശ്രയിച്ചായിരുന്നു. സ്വന്തമായി സെറ്റിടുക ചിന്തക്കാന്‍ പോലുമാ വുമായിരുന്നില്ല മലയാള നിര്‍മാതാക്കള്‍ക്ക്. മൊത്ത മൂന്നു ലക്ഷം രൂപ ബജറ്റുള്ള സിനിമയ്ക്കു കലാ സംവിധായകര്‍ ഏതെങ്കിലും ഹിന്ദി/തെലുങ്ക്/ തമിഴ് സിനിമയ്ക്കു വേണ്ടി സെറ്റിട്ടിട്ടുണ്ടോ എന്നന്വേഷിച്ചു കണ്ടെത്തുകയായിരുന്നു പതിവ്. ഹിന്ദിയ തമിഴും പോലെ വലിയ വിപണിയുള്ള സിനിമകള്‍ക്കായി, വാഹിനി, എവിഎം പോലുള്ള ഏഷ്യയിലെ തന്നെ വന്‍കിട സ്റ്റുഡിയോകളില്‍ പണിതുണ്ടാക്കുന്ന ബ്രഹ്‌മാണ്ഡ സെറ്റുകള്‍ പൊളിച്ചുനീക്കുമായിരുന്നില്ല. വന്‍ ബംഗ്ലാവിന്റെയും മറ്റും അത്യുഗ്രന്‍ സെറ്റുകളായിരുന്നത്. വെറുതേ കിടക്കുന്ന ഈ സെറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വാടകയ്‌ക്കെടുത്താണു മലയാള സിനിമകള്‍ ചിത്രീകരിച്ചിരുന്നത്. 'പാവപ്പെട്ടവന്റെ ഫിലിം സ്റ്റുഡിയോകള്‍' എന്നറിയപ്പെട്ട, താരതമ്യേന വാടക കുറഞ്ഞ ശ്യാമള, പ്രകാശ്, അരുണാചലം, എം.ജി.ആറിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുളള സത്യ സ്റ്റുഡിയോ എന്നിവിടങ്ങളില്‍ മലയാളസിനിമയ്ക്കു വേണ്ടി ഭേദഗതി വരുത്തുന്ന സെറ്റുകളുടെ അന്നത്തെ കാലത്തെ ചെലവ് 15,500 രൂപ വരെയായിരുന്നു.മൊത്തം നിര്‍മ്മാണച്ചെലവിന്റെ പത്തു ശതമാനത്തോളം വരുമിത്.

നീലക്കുയിലും ചെമ്മീനും പോലുള്ള മലയാള സിനിമകള്‍ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടശേഷവും ഈ സമീപനത്തില്‍ മാറ്റമുണ്ടായില്ല. ഇന്ത്യന്‍ സിനിമയെ ലോകഭൂപടത്തില്‍ കൊണ്ടുചെന്നു പ്രതിഷ്ഠിച്ച സാക്ഷാല്‍ അടൂര്‍ ഗോപാലകൃഷ്ണനു പോലും സ്വയംവരം എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മദിരാശിയില്‍ പൂര്‍ത്തിയാക്കാന്‍ ഏറെ സാഹസപ്പെടേണ്ടിവന്നു. തന്റെ സങ്കല്‍പത്തിലേതുപോലെ ശബ്ദലേഖനവും ഗ്രേഡിങുമെല്ലാം സാധിച്ചെടുക്കാന്‍, മറ്റുഭാഷകളിലെ വന്‍കിട സെറ്റപ്പുകള്‍ക്കുള്ളില്‍ വല്ലാതെ വിഷമിക്കേണ്ടിവന്നിട്ടുള്ള കാര്യം സ്വയംവരം അടൂരിന്റെയും അനുവാചകന്റെയും എന്ന പുസ്തകത്തില്‍ അദ്ദേഹം നേരിട്ടു വിവരിച്ചിട്ടുണ്ട്.

അതേസമയം, ഭാഷയ്ക്കതീതമായിരുന്നു മലയാളിക്ക് സിനിമ എന്ന മാധ്യമത്തോടുള്ള പ്രതിപത്തി. ആദ്യം മുതല്‍ക്കെ, ഹിന്ദിയടക്കമുള്ള എല്ലാ ഭാഷകളിലെയും സിനിമകളെ അവര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. തിരുവനന്തപുരവും കോഴിക്കോടും പോലുള്ള നഗരങ്ങളില്‍ വിദേശ സിനിമകള്‍ മാത്രം സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ വരെയുണ്ടായിരുന്നു. തിരുവനന്തപുരത്ത് ശ്രീകുമാറും പില്‍ക്കാലത്ത് അതിനോടൊപ്പം ചെര്‍ത്ത ശ്രീവിശാഖും ഇത്തരത്തിലുള്ളതായിരുന്നു. പേട്ട കാര്‍ത്തികേയ, കിള്ളിപ്പാലം ശിവ, ആര്യശാല ചിത്ര തുടങ്ങിയ തീയറ്ററുകളില്‍ പ്രധാനമായി തമിഴ് സിനിമകളാണ് ഇറങ്ങിയിരുന്നത്. തമിഴ് തെലുങ്ക് സിനിമകള്‍ക്ക് മലയാളത്തോടൊപ്പം തന്നെ വിപണിമൂല്യവും കേരളത്തിലങ്ങോളമിങ്ങോളമുണ്ടായി. തമിഴ്‌നാടിനോട് ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ ഇഴയടുപ്പം കൊണ്ടു കൂടിയാണിതെന്നു പറയാം. കാരണം, മലയാളത്തില്‍ ഹരികഥാപ്രസ്ഥാനം മുതല്‍ നാടകം വരെ വികസിക്കുന്നത് തമിഴിന്റെ സ്വാധീനത്തില്‍ നിന്നാണല്ലോ. സിനിമയുടെ കാര്യത്തിലും ഈ ചാര്‍ച്ച സ്വാഭാവികമായി വന്നുചേര്‍ന്നതാണ്. സത്യനും പ്രേംനസീറിനുമുള്ള പ്രാധാന്യം തന്നെ കൈരളി ശിവാജി ഗണേശനും ജമിനി ഗണേശനും നാഗേഷിനും വൈജയന്തിമാലയ്ക്കുമൊക്കെ നല്‍കിപ്പോന്നു. തെലുങ്കിലെ നാഗേശ്വരറാവുവിന്റെ ദേവദാസിനെ നാം നെഞ്ചേറ്റി. എഴുപതുകളില്‍ മലയാളി യുവതയുടെ തലമുടിമുതലുള്ള ഫാഷനെ സ്വാധീനിച്ചിരുന്നത് രാജേഷ്ഖന്നയും അമിതാഭ് ബച്ചനുമാണ്. അതിര്‍ത്തി സംസ്ഥാനമായിരുന്നിട്ടും എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് കന്നടയില്‍ നിന്നാണ് കൂടുതല്‍ കൊടുക്കല്‍ വാങ്ങലുകള്‍ അധികമുണ്ടാവാത്തത്.

പാലക്കാട്ടുകാരന്‍ എം.ജി.രാമചന്ദ്രന്‍ തമിഴ്‌നാടിന്റെ സിനിമയിലും രാഷ്ട്രീയത്തിലും ഹൃദയത്തുടിപ്പായിട്ടും, ശിവാജിഗണേശനടക്കമുള്ള നായകന്മാര്‍ക്ക് താരപദവി സമ്മാനിച്ച പാശമലര്‍(1961) അടക്കമുള്ള ചിത്രങ്ങള്‍ക്ക് കഥയെഴുതിയത് കെ.പി.കൊട്ടാരക്കര എന്ന മലയാളിയായിട്ടും, എം.എന്‍ നമ്പ്യാരെപ്പോലൊരു മലയാളി മുഖ്യധാരാതാരമായിട്ടും, പദ്മിനിയെയും കെ ആര്‍ വിജയയേയും പോലുള്ള നായികമാര്‍ അരങ്ങുവാണിട്ടും, എം.കൃഷ്ണന്‍ നായരെയും കെ എസ് സേതുമാധവനെയും എ.ബി.രാജിനെയും പോലുള്ള സംവിധായകര്‍ കളം പിടിച്ചിട്ടും, യേശുദാസ് എന്ന ശബ്ദം അത്യന്താപേക്ഷിതമായിട്ടും, മലയാളി താരങ്ങളേയും സാങ്കേതികവിദഗ്ധരേയും സ്വീകരിച്ചതല്ലാതെ, മലയാള സിനിമകളോട് പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു തമിഴകത്തിന്റെ വിതരണ പ്രദര്‍ശന സംവിധാനം. സ്വന്തം സിനിമ പോലെ മലയാളസിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ തയാറാവാത്തതുതന്നെയായിരുന്നു കാരണം. പൊതുവേ ഭാഷാഭിമാനികളാണല്ലോ തമിഴര്‍. എം.ജി.ആറിന് പാവങ്ങളുടെ പടത്തലവന്‍ പ്രതിച്ഛായ നല്‍കുകയും ദേശീയ അവാര്‍ഡ് നേടിക്കൊടുക്കുകയും ചെയ്ത റിക്ഷാക്കാരന്‍(1971)സിനിമ സംവിധാനം ചെയ്തതു പോലും എം.കൃഷ്ണന്‍ നായര്‍ എന്ന മലയാളിയായിരുന്നെന്നോര്‍ക്കുക. എന്തിന് തമിഴ് നാട്ടില്‍ നിന്നൊരു സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ ബഹുമതി ആദ്യം നേടിക്കൊടുക്കുന്നത് മലയാളി സംവിധായകനായ കെ.എസ്.സേതുമാധവനാണ്, ശിവകുമാറും ജയഭാരതിയുമഭിനയിച്ച മറുപക്കത്തി(1990)ലൂടെ. എന്നിട്ടും. നമ്മുടെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാറായിരുന്ന പ്രേംനസീറിനെപ്പോലും അവര്‍ തങ്ങളുടെ സിനിമയിലൂടെ സ്വീകരിച്ചതുമില്ല. 

സമാനതകളില്ലാത്ത ഉള്ളടക്കത്തിലൂടെ അന്നും ശ്രദ്ധേയമായ മലയാള സിനിമയെ റീമേക്കുകളിലൂടെ സ്വന്തമാക്കാന്‍ പക്ഷേ തമിഴ്, തെലുങ്ക്, കന്നട സിനിമകള്‍ക്ക് തുടക്കം മുതല്‍ക്കേ മടിയൊന്നുമുണ്ടായിരുന്നില്ല നമ്മള്‍ നമ്മുടെ മെഗാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പരിഗണന നല്‍കി ആഘോഷിച്ചു പോരുന്ന രജനീകാന്തിന്റെ വിജയ ചിത്രങ്ങളില്‍ ഫാസിലിന്റെ മണിച്ചിത്രത്താഴിന്റെ റീമേക്കും (ചന്ദ്രമുഖി-2017), തേന്മാവിന്‍ കൊമ്പത്തിന്റെ റീമേക്കായ മുത്തുവും(1995) ഉറപ്പായും ഉള്‍പ്പെടും. കഥപറയുമ്പോഴിന്റെ റീമേക്കായ കുചേലന്‍(2008) അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ നിര്‍ണായക ചിത്രങ്ങളിലൊന്നുമാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ കമല്‍ ഹാസനെ സംബന്ധിച്ച് അദ്ദേഹത്തിന് ബാലതാരമായും പിന്നീട് നായകനായും ബ്രേക്ക് നല്‍കിയത് മലയാള സിനിമയാണ്. മലയാളം തന്റെ പോറ്റമ്മയാണെന്ന് പറയാവുന്ന എല്ലാ വേദികളിലും ശുദ്ധമലയാളത്തില്‍ തന്നെ അദ്ദേഹം പറയാറുമുണ്ട്. ദൃശ്യത്തിന്റെ റീമേക്കായ പാപനാശത്തില്‍ അദ്ദേഹം അഭിനയിച്ചുവെന്നു മാത്രമല്ല, ഭരതനെയും സാബ് ജോണിനെയും വേണുവിനെയും പോലുള്ള സാങ്കേതികപ്രവര്‍ത്തകരെയും മോഹന്‍ലാല്‍, നെടുമുടി വേണു മുതല്‍ ജയസൂര്യ വരെയുള്ള നടന്മാരെയും അംബിക മുതല്‍ ലിസി വരെയുള്ള നായികമാരെയും സ്വന്തം ചിത്രങ്ങളില്‍ സഹകരിപ്പിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തുകയും ചെയ്തു. എന്നാല്‍ കമല്‍ഹാസന്‍ അഭിനയിച്ച ഒരു മലയാള സിനിമ പോലും സ്വതന്ത്രമായി തമിഴ് നാട്ടില്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടില്ല. മലയാള സിനിമയിലെ സര്‍ഗാത്മക ഭാവുകത്വത്തില്‍ ആകൃഷ്ടരായി മധുരയില്‍ നിന്നും തിരുനെല്‍വേലിയില്‍ നിന്നും മറ്റും വണ്ടികയറി തിരുവനന്തപുരത്തെത്തി ചലച്ചിത്രമേളകളിലും അല്ലാതെയും മലയാള സിനിമകള്‍ കണ്ട് ചലച്ചിത്രകാരന്മാരായ ശശികുമാറും സമുദ്രക്കനിയുമുണ്ടായിട്ടും മലയാള സിനിമയ്ക്ക് തമിഴ് കമ്പോളത്തില്‍ സ്വീകാര്യതയുണ്ടായില്ല. അതെല്ലാം പോട്ടെ, തമിഴ് സിനിമകളില്‍ മേലില്‍ അന്യഭാഷാപ്രതിഭകളെ, വിശേഷിച്ച് മലയാള താരങ്ങളെ ഉള്‍പ്പെടുത്തരുത് എന്നൊരു തീവ്രവാദം പോലും മാസങ്ങള്‍ക്കു മുമ്പേ തമിഴക സിനിമാവേദിയില്‍ നിന്നുയര്‍ന്നതായി വാര്‍ത്തകളുണ്ടായി. 

എന്നാല്‍ കേരളമാവട്ടെ, എക്കാലത്തും തമിഴ് തെലുങ്ക് ഹിന്ദി സിനിമകള്‍ക്ക് മലയാളത്തിനൊപ്പം സ്ഥാനം നല്‍കിപ്പോന്നു. രജനീകാന്തിനും കമല്‍ഹാസനും വിജയ്ക്കും അജിത്തിനും സൂര്യയ്ക്കും വിക്രമിനും എന്തിന് അല്ലു അര്‍ജുനും പ്രഭാസിനും വരെ അവരുടെ നാട്ടിലുള്ളത്ര ഫാന്‍സ് അസോസിയേഷനുകളുണ്ടാവും കേരളത്തില്‍. ഇവരുടെയൊക്കെ സിനിമകള്‍ പുറത്തിറങ്ങുന്ന ദിവസം തീയറ്ററുകളെ പൂരപ്പറമ്പാക്കുന്നതിലും മലയാളികള്‍ക്ക് മടിയൊട്ടുമില്ല. മലയാള സിനിമകളേക്കാള്‍ ഹിറ്റുകളായ അന്യഭാഷാ സിനിമകളുണ്ടായിട്ടുണ്ട് കേരളത്തില്‍. കെ വിശ്വനാഥ് സംവിധാനം ചെയ്ത ശങ്കരാഭരണം (1980), സാഗരസംഗമം(1983), കമല്‍ ഹാസന്റെ പുഷ്പകവിമാനം(1987), അപൂര്‍വ സഹോദരര്‍, അവ്വൈ ഷണ്മുഖി തുടങ്ങിയ സിനിമകള്‍ തൊട്ട് ഇങ്ങേയറ്റം ലോകേഷ് കനകരാജിന്റെ വിജയ് സിനിമയായ ലിയോയും നെല്‍സണ്‍ ദിലീപ് കുമാറിന്റെ രജനി സിനിമയായ ജയിലറും(2023) വരെ വൈഡ് റീലീസിലൂടെ  മലയാള സിനിമയെ വെല്ലുന്ന വിധംപ്രദര്‍ശനവിജയം കൈവരിച്ച തമിഴ് സിനിമകളാണ്. കമലിന്റെ തമിഴകത്തു അത്രമേല്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഗൗരവമുള്ള ചില സിനിമകള്‍ക്ക് അവിടെ നേടിയതിനേക്കാള്‍ സ്വീകാര്യതയും മലയാളക്കരയില്‍ നേടാനായി. തെലുങ്കിലെ പ്രഭാസിന്റെ സിനിമകളും, വിജയ് ദേവരക്കൊണ്ട സിനിമകളും നമുക്ക് നമ്മുടെ സ്വന്തമെന്നോണം ഇഷ്ടമുള്ളതാണ്.

കഴിഞ്ഞ 90 വര്‍ഷത്തിനിടെ വിരലിലെണ്ണാവുന്ന മലയാള സിനിമകള്‍ക്കു മാത്രമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലെ പ്രദര്‍ശനശാലകളിലെങ്കിലും ഒരാഴ്ചത്തെ തുടര്‍പ്രദര്‍ശനം ലഭ്യമായിട്ടുള്ളത്. മലയാളത്തില്‍ നിന്നുള്ള ആദ്യ പാന്‍-ഇന്ത്യന്‍ സംരംഭം എന്നുറപ്പിച്ചു വിശേഷിപ്പിക്കാവുന്ന, ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ നവോദയയുടെ മൈഡിയര്‍ കുട്ടിച്ചാത്തന്‍ (1984),എസ്.എന്‍.സ്വാമി രചിച്ച് കെ മധു സംവിധാനം ചെയ്ത ഒരു സിബിഐ ഡയറിക്കുറിപ്പ്(1988), മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മറ്റും ചുരുക്കം ചില ചിത്രങ്ങള്‍ എന്നിവയ്‌ക്കൊക്കെയാണ് അത്തരത്തിലൊരു സ്വീകാര്യത കിട്ടിയത്. അതൊഴിച്ചാല്‍ മലയാള സിനിമ എന്നത് ഒരുകാലത്ത് തുണ്ട് ബിറ്റുകള്‍ കയറ്റി പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്ന അഡല്‍റ്റ്‌സ് ഒണ്‍ലി സിനിമകളായിരുന്നു കേരളത്തിനു പുറത്ത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വരെ പല നല്ല സിനിമകളും ഇത്തരത്തില്‍ ബിറ്റ് കയറ്റി തുണ്ടുപടങ്ങളായിട്ടാണ് തമഴികത്തും മറ്റും പ്രദര്‍ശിപ്പിക്കപ്പെട്ടത്. മലയാളത്തില്‍ വന്‍ വിജയം നേടുന്ന സിനിമകള്‍ പോലും ചെന്നൈ, മധുര, കോയമ്പത്തൂര്‍ തുടങ്ങി മലയാളികള്‍ കൂടുതലുള്ള നഗരങ്ങളില്‍ ഒന്നോ രണ്ടോ ബീ ക്‌ളാസ് തീയറ്ററുകളില്‍ ഒരാഴ്ചയോ മറ്റോ ഓടിച്ചാലായി എന്നതായിരുന്നു വര്‍ഷങ്ങളായി തുടര്‍ന്നുപോന്ന കീഴ്‌വഴക്കം. ഈ സാഹചര്യത്തിനാണ് ഇപ്പോള്‍ കാര്യമായ മാറ്റം സംഭവിക്കുന്നത്. 


കളക്ഷന്‍ തിളക്കത്തില്‍ മലയാള സിനിമ

ചരിത്രത്തിലാദ്യമായി 1000 കോടി ഗ്രോസ് കളക്ഷന്‍ (മൊത്തവരുമാനം) എന്ന സ്വപ്നനേട്ടത്തിലാണ് മലയാളസിനിമ. 2024 ജനുവരിമുതല്‍ ഏപ്രില്‍വരെയുള്ള നാലുമാസത്തിനകം 985 കോടിയോളം രൂപ ഗ്രോസ് കളക്ഷന്‍ നേടിയ മലയാള സിനിമ ടര്‍ബോ, ഗുരുവായൂരമ്പലനടയില്‍ തുടങ്ങിയ ചിത്രങ്ങള്‍ കൂടി പുറത്തിറങ്ങുന്നതോടെ വരുമാനനേട്ടത്തില്‍ 1000 കോടി പിന്നിടും. ഇന്ത്യന്‍സിനിമയില്‍ 2024-ലെ ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം മലയാളസിനിമയില്‍നിന്നാണ് എന്നതാണ് സവിശേഷത. ഇതില്‍ ഹിന്ദി സിനിമയുടെ വിഹിതം 38 ശതമാനം മാത്രമാണ്. 2018, രോമാഞ്ചം, കണ്ണൂര്‍സ്‌ക്വാഡ്, ആര്‍.ഡി.എക്‌സ്, നേര് എന്നീ വിജയചിത്രങ്ങള്‍ വന്ന 2023ല്‍ 500 കോടിയോളം രൂപയായിരുന്നു മലയാളസിനിമയുടെ ഗ്രോസ് കളക്ഷന്‍. എന്നാല്‍ ഇക്കൊല്ലം ആറുമാസംകൊണ്ട് വെറും എട്ടുസിനിമകളിലൂടെയാണ് 1000 കോടിയിലേക്കെത്തിയത്. മലയാളത്തില്‍ ഗോഡ്ഫാദര്‍, കിലുക്കം, ചിത്രം, ആറാം തമ്പുരാന്‍ തുടങ്ങിയ മുന്‍കാല മെഗാഹിറ്റുകള്‍ ആ സ്ഥാനം നേടിയെടുത്തത് തുടര്‍ച്ചയായി മാസങ്ങളും വര്‍ഷങ്ങളും മറ്റും തീയറ്ററുകളിലോടിയിട്ടാണ്. എന്നാല്‍ വൈഡ് റിലീസിന്റെ കാലത്ത് അതിന് ആഴ്ചകളുടെ മാത്രം ആയുസായി കുറഞ്ഞു.

2023ല്‍ തമിഴ് നാട്ടില്‍, സൂപ്പര്‍ താരചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി, ഉള്ളടക്കത്തിലെയും ആവിഷ്‌കാരത്തിലെയും മടുപ്പിക്കുന്ന ആവര്‍ത്തനം കൊണ്ടും, അതിലും മനമടുപ്പിക്കുന്ന വയലന്‍സ് കൊണ്ടും സാധാരണ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചെറുകിട, ഇടത്തരം സിനിമകള്‍ പുറത്തിറങ്ങാത്തതുകൊണ്ടും, പരാജയപ്പെടുകയും ഉള്‍നാടുകളിലെ തീയറ്ററുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്കയില്‍ എന്തുചെയ്യണമെന്നറിയാതെ പ്രദര്‍ശകര്‍ അന്തം വിട്ടുനില്‍ക്കുകയും ചെയ്യുന്ന സമയത്താണ് മലയാളത്തില്‍ നിന്ന് അധികം താരപ്രഭാവമൊന്നുമില്ലാത്ത ചില കുഞ്ഞു സിനിമകള്‍ പതിവു പോലെ അവിടെ പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ വന്‍ വിജയം വരിച്ച യുവതലമുറ റൊമാന്റിക് കോമഡിയായ എഡി ഗിരീഷിന്റെ പ്രേമലുവാണ് ഇത്തരത്തില്‍ ആദ്യം പ്രദര്‍ശനത്തിനെത്തിയത്. ഫഹദ് ഫാസില്‍, നസ്രിയ നസീം, ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പങ്കാളികളായ നിര്‍മ്മാണ സംരംഭമായിരുന്നു പ്രേമലു. ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ പെട്ടെന്നു തന്നെ അത് അപ്രതീക്ഷിത വിജയമായി. തമിഴകത്തെ യുവപ്രേക്ഷകരും അത് ഏറ്റെടുത്തു. ഭാഷാപ്രേമത്തിന്റെ പേരില്‍ തീവ്രവാദികള്‍ തന്നെയായ തമിഴര്‍ മലയാളത്തില്‍ തന്നെയാണ് പ്രേമലു ഉള്‍ക്കൊണ്ടതും സ്വീകരിച്ചതും എന്നുകൂടി ഓര്‍ക്കണം. മലയാളിക്കു മാത്രം ദഹിക്കുന്ന സൂക്ഷ്മമായ തമാശകളുള്ള സിനിമ യുവഹൃദയങ്ങളേറ്റെടുത്തതോടെ, ക്രമേണ അത് ചെറുപട്ടണങ്ങളിലേക്കും തുടര്‍ന്ന് ഉള്‍ഗ്രാമങ്ങളിലെ പ്രദര്‍ശനശാലകളിലേക്കും കൂടി റിലീസ് ചെയ്യപ്പെട്ടു. നസ്രീനും മമിത ബൈജുവുമൊക്കെ തമിഴ്‌നാടിനും പ്രിയപ്പെട്ടവരായി. അഭൂതപൂര്‍വമായ ഈ വിജയത്തില്‍ നിന്ന് ഊര്‍ജ്ജം കൊണ്ട് ചിത്രത്തിന് പ്രാദേശികഭേദത്തോടെ ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കി. സമകാലിക ഇന്ത്യന്‍ കമ്പോള സിനിമയുടെ തലതൊട്ടപ്പനായി വാഴ്ത്തപ്പെടുന്ന എസ് എസ് രാജമൗലി ചിത്രത്തെ തെലുങ്കര്‍ക്കു പരിചയപ്പെടുത്തിയത് അതിലെ അതിസൂക്ഷ്മാംശങ്ങള്‍ വരെ ചൂണ്ടിക്കാട്ടി അഭിനന്ദിച്ചുകൊണ്ടായിരുന്നു. സിനിമ കണ്ട് കമ്പോളത്തില്‍ അത്രമേല്‍ വിജയിച്ച പ്രയദര്‍ശനെപ്പോലൊരു ചലച്ചിത്രകാരന്‍ പോലും അഭിപ്രായപ്പെട്ടത്, ഇനി തങ്ങള്‍ക്ക് വിശ്രമിക്കാം. പുതുതലമുറ തങ്ങളിലും നന്നായി സിനിമ ചെയ്യുന്നുണ്ട്. ഇനി അതിരുന്നു കാണുകയേ വേണ്ടു എന്നാണ്. പ്രേമലുവിന്റെ നാളിതുവരെയുള്ള കളക്ഷന്‍ 125 കോടിയാണ്. 

പ്രേമലു വിജയമായതിനു തൊട്ടുപിന്നാലെയാണ്, നവഭാവുകത്വ സിനിമയില്‍ ഹൊറര്‍ മൂഡില്‍ തീര്‍ത്തും വ്യത്യസ്തമായി രാഹൂല്‍ സദാശിവന്‍ മമ്മൂട്ടിയെ വച്ചു സംവിധാനം ചെയ്ത ഭ്രമയുഗം തമിഴ്‌നാട്ടില്‍ റിലീസാകുന്നത്. കേവലം അഞ്ചഭിനേതാക്കള്‍. അതും മുക്കാല്‍ ഭാഗത്തും മൂന്നേ മൂന്നാളുകള്‍. നായികയില്ല. ബ്‌ളാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരണം. 16-ാം നൂറ്റാണ്ടിലെ മിത്തോളജിയുമായി ബന്ധപ്പെട്ട പ്രമേയം. ദുര്‍ഗ്രഹമായ ട്രീറ്റ്‌മെന്റ്. ഗ്‌ളാമര്‍ ലവലേശമില്ലാത്ത ഡാര്‍ക്ക് മോഡ്. എന്നിട്ടും ഭ്രമയുഗത്തിന്റെ സവിശേഷതകള്‍ തമിഴ്‌നാടും കടന്ന് തെലുങ്കാനയിലെ പ്രേക്ഷകരും സഹര്‍ഷം ഏറ്റെടുത്തു. അന്നോളം സംഭവിച്ചിട്ടില്ലാത്തവിധം സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും മറ്റും ലബ്ധ പ്രതിഷ്ഠ നേടിയ തമിഴ് സിനിമാ നിരൂപണവീഡിയോകളില്‍ ഭ്രമയുഗം നിറഞ്ഞുതുളുമ്പി. മലയാള സിനിമയെപ്പറ്റി അന്നോളം ഒരു വരി പറയാത്ത വ്‌ളോഗര്‍മാരും വിദഗ്ധരും വരെ ഭ്രമയുഗത്തെ അദ്ഭുതം കലര്‍ന്ന ആദരവോടെ വിലയിരുത്തി.പക്ഷേ, കൊടുങ്കാറ്റ് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. കൊച്ചിയില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ ചെറുപ്പക്കാരുടെ സംഘത്തിലൊരാള്‍ തൊണ്ണൂറുകളില്‍, ഗുണ എന്ന ചിത്രത്തിലൂടെ പ്രസിദ്ധി നേടിയ ഗുണ ഗുഹയിലെ ആഴങ്ങളിലേക്ക് കാലിടറിവീണ യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് പ്രായേണ പുതുമുഖമായ ചിദംബരം എന്ന യുവ സംവിധായകന്‍ ഒരുപറ്റം പുതുമുഖങ്ങളെ വച്ചൊരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് ആയിരുന്നു അത്.

സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ പെടുത്താവുന്ന, കമ്പോളപരമായി ഭേദപ്പെട്ടൊരു സിനിമയായിരുന്നു നടനും സംവിധായകനുമായ സൗബീന്‍ ഷാഹിറും പിതാവും ചേര്‍ന്നു നിര്‍മ്മിച്ച മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബീനായിരുന്നു അതിലെ ഏറ്റവും അറിയപ്പെടുന്ന താരം. ലാല്‍ ജൂനിയര്‍, സലീംകുമാറിന്റെ മകന്‍ ചന്തു, ശ്രീനാഥ് ഭാസി, സംവിധായകന്റെ അനിയന്‍ കൂടിയായ ഗണപതി, ദീപക് പറമ്പോല്‍, സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. ഫെബ്രുവരി 22 ന് പുറത്തിറങ്ങിയ ഈ കുഞ്ഞു സിനിമ ഇതിനോടകം തന്നെ 200 കോടി മൊത്തം കളക്ഷന്‍ നേടിയ ആദ്യ മലയാള സിനിമയായി മാറി. മലയാളത്തില്‍ ഇന്നോളമുള്ള എല്ലാ റെക്കോര്‍ഡുകള്‍ക്കുമപ്പുറമാണിത്. തമിഴ് നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് വന്‍ തരംഗം (ബിസിനസ് സ്റ്റാന്‍ഡേഡ് മെയ് 10ന് പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അതുവരെയുള്ള ഗ്രോസ് കളക്ഷന്‍ 169 കോടി രൂപയാണ്.)തന്നെയാണ് സൃഷ്ടിച്ചത്. ഒപ്പം റിലീസായ രജനീകാന്തിന്റെ ലാല്‍ സലാമിനെയും, ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലറെയും മഞ്ഞുമ്മല്‍ ബോയ്‌സ് നിലംപരിശാക്കി. മലയാള സിനിമയോടു കാണിക്കുന്ന മമതയുടെ പകുതിയെങ്കിലും തങ്ങളോട് കാണിക്കണമെന്നു തമിഴ് പ്രേക്ഷകരോടപേക്ഷിച്ച് സമുദ്രക്കനിയെപ്പോലുള്ള സംവിധായകര്‍ സമൂഹമാധ്യമത്തില്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടു.

തമിഴിലും സജീവമായെഴുതുന്ന സ്വതന്ത്ര എഴുത്തുകാരന്‍ കൂടിയായ മലയാളി ജെയമോഹന്‍ ചിത്രത്തിനെതിരേ സംസ്‌കാരരഹിതമായി കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി മുന്നോട്ടുവന്നത് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ജനശ്രദ്ധ ഒന്നുകൂടി കൂട്ടി. ചിത്രം കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ വ്യാപകമായ മദ്യാസക്തിയുടെ മഹത്വവല്‍ക്കരണം മാത്രമാണെന്നു മലയാളികളെ 'കുടികാരപ്പെറുക്കികള്‍' എന്നടച്ചാക്ഷേപിച്ച അദ്ദേഹത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് വിമര്‍ശിച്ചു. ഇതിനെതിരേ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുംവരെ സിനിമാക്കാരുടെ ഒച്ച ഉയര്‍ന്നു കേട്ടു. ജെയമോഹന്‍ കേരളത്തിലെ നല്ല സിനിമകള്‍ കണ്ടിട്ടില്ലെന്നാണ് സംവിധായകനും നടനുമായ കെ ഭാഗ്യരാജ് വിമര്‍ശിച്ചത്. അതേ സമയം, ഹിന്ദിയില്‍ നിന്നുള്ള മുന്‍നിര നിര്‍മാതാക്കളും സംവിധായകരും വരെ മഞ്ഞുമ്മല്‍ ബോയ്‌സിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തി.

കമല്‍ഹാസനെ നായകനാക്കി മലയാളിയായ സാബ് ജോണിന്റെ രചനയില്‍ വേണു ഛായാഗ്രഹണം നിര്‍വഹിച്ച് സന്താനഭാരതി സംവിധാനം ചെയ്ത ഗുണ(1991) സിനിമയിലെ അതിസാഹസരംഗങ്ങള്‍ക്ക് പശ്ചാത്തലമായ മലയിടുക്കിലെ ഗുഹയാണ് പിന്നീട് ഗുണ കേവ് എന്ന പേരില്‍ സഞ്ചാരികളുടെ പറുദീസയായി മാറിയത്. പ്രസ്തുത ചിത്രത്തോടും അതിലെ 'കണ്‍മണി അന്‍പോട് കാതലന്‍ നാനെഴുതും കടിതമേ' എന്ന കമല്‍ഹാസന്റെ തന്നെ പാട്ടിനോടും എല്ലാക്കാലത്തും മലയാളികള്‍ക്ക് ഒരിഷ്ടക്കൂടുതലുമുണ്ട്. അത്തരത്തില്‍ മലയാളി പ്രേക്ഷകരുടെ മനസില്‍ ഗൃഹാതുരത്വമായി നിലനിന്ന ഒരു സിനിമയ്ക്കും നടനും പാട്ടിനും നല്‍കുന്ന ദക്ഷിണയായിക്കൂടിയാണ് ചിദംബരവും കൂട്ടുകാരും മഞ്ഞുമ്മല്‍ബോയ്‌സിനെ സമര്‍പ്പിച്ചത്. പാട്ട് റീമിക്‌സ് ചെയ്ത് ചിത്രത്തിലുപയോഗിക്കുകയുെ ചെയ്തിരുന്നു. ചിത്രത്തെപ്പറ്റി കേട്ടറിഞ്ഞ കമല്‍ഹാസന്‍ അണിയറപ്രവര്‍ത്തകരേ നേരിട്ടു ക്ഷണിച്ചുവരുത്തി അവര്‍ക്കൊപ്പം സിനിമ കണ്ട് അവരെ അഭിനന്ദിച്ചു. പിന്നാലെ രജനീകാന്തും അതാവര്‍ത്തിച്ചു. ഇതൊക്കെ നടക്കുന്നതിനിടെയിലാണ് ജെയമോഹന്റെ വെറുപ്പും വിദ്വേഷവും നിറഞ്ഞ വാക്കുകളുടെ പ്രവാഹമുണ്ടായത്. തമിഴര്‍ക്കും മനസിലാവുന്ന ഗുണ സിനിമയെപ്പറ്റിയുള്ള റഫറന്‍സുകളും, സിനിമയില്‍ പകുതിയിലധികം നടക്കുന്നതു തമിഴ്‌നാട്ടിലായതുകൊണ്ടും ഭാഷപോലും തമിഴാകകൊണ്ടുമെല്ലാമാണ് തമിഴര്‍ക്ക് സിനിമ ഇത്രമേല്‍ സ്വീകാര്യമായത് എന്നൊരു വാദവും ഉന്നയിക്കപ്പെട്ടു. തങ്ങളുടെ നാട്ടില്‍ ഒരന്യഭാഷാ സിനിമ തങ്ങളുടേതിനേക്കാള്‍ വലിയ വെട്രി നേടുന്നതില്‍ അസഹിഷ്ണുവായ ഏതെങ്കിലും തമിഴനാണിങ്ങനെ പറഞ്ഞതെങ്കില്‍ മനസിലാക്കാം. എന്നാല്‍ ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും മലയാളിതന്നെയായ ജെയമോഹന്‍ പറഞ്ഞതില്‍ എത്രത്തോളം കഴമ്പുണ്ട് എന്നതാണ് പരിശോധിക്കേണ്ടത്.

തമിഴ് സിനിമയുടെയും പ്രദേശത്തിന്റെയും പശ്ചാത്തലവും ഹിറ്റ് തമിഴ് ഗാനവും ചേര്‍ന്നുണ്ടാക്കിയ സാത്മ്യം കൊണ്ടു മാത്രം ഒരു വണ്‍ ടൈം വണ്ടര്‍ എന്ന നിലയ്ക്കാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയം എന്നു വാദത്തിനു സമ്മതിച്ചാല്‍ത്തന്നെ അതിനു തൊട്ടുമുമ്പിറങ്ങിയ പ്രേമലുവും തമിഴര്‍ക്ക് അത്രപെട്ടെന്ന് ദഹിക്കാത്ത ഭ്രമയുഗവും നേടിയ വിജയം എന്തുകൊണ്ടെന്ന് വിശദീകരിക്കേണ്ടതില്ലേ? തീര്‍ച്ചയായും ഹൊറര്‍ സിനിമയ്‌ക്കോ പ്രേമ സിനിമയ്‌ക്കോ യാതൊരു പഞ്ഞവുമില്ലാത്ത ഭാഷയാണ് തമിഴ്‌നാട്. എന്നിട്ടും ഒന്നിനു പിറകേ ഒന്നായി രണ്ടു മലയാള സിനിമകളെ അവര്‍ നെഞ്ചേറ്റിയെങ്കില്‍, അവിടത്തെ പ്രേക്ഷകര്‍ മാറിച്ചിന്തിച്ചു തുടങ്ങിയെന്നു വേണ്ടേ മനസിലാക്കാന്‍? ചെറുപ്പക്കാര്‍ക്ക് എളുപ്പം ദഹിക്കുംവിധം കാര്യങ്ങളെ കറുത്ത ഹാസ്യത്തില്‍ പൊതിഞ്ഞ് അല്‍പം പോലും ഡെക്കറേഷനില്ലാതെ പച്ചയ്ക്കു പറയുന്ന ദൃശ്യസമീപനമാണ് ഈ സിനിമകളില്ലെല്ലാം പൊതുവേ കാണുക. മദ്യപാനരംഗങ്ങളുടെ ജുഗുപ്‌സ മുന്‍നിര്‍ത്തിയാണ് മഞ്ഞുമ്മല്‍ ബോയ്‌സിനോടുള്ള ജെയമോഹന്റെ എതിര്‍പ്പെങ്കില്‍ കാര്‍ത്തിക് സുബ്ബരാജിന്റെയും ലോകേഷ് കനകരാജിന്റെയും സിനിമകളിലെ ചെടിപ്പിക്കുന്ന, വെറുപ്പിക്കുന്ന മദ്യ മയക്കുമരുന്നുരംഗങ്ങളെയും അമിത വയലന്‍സിനെയും അദ്ദേഹം എങ്ങനെ ന്യായീകരിക്കുമെന്നാണറിയാത്തത്. മാറ്റം അവതരണത്തില്‍ മാത്രമായിരിക്കുകയും, താരമാഹാത്മ്യത്തെയോ പറഞ്ഞു തേഞ്ഞ ഉള്ളടക്കങ്ങളേയോ മറികടക്കാനാവാതിരിക്കുകയും ചെയ്യുന്നതാണ് സമകാലിക തമിഴ് സിനിമയുടെ ശാപമെന്നു തിരിച്ചറിയാതെയുള്ളതാണ് ജെയമോഹനടക്കമുള്ള ചെറുകൂട്ടത്തിന്റെ വിമര്‍ശനമെങ്കിലും, കരുത്തുള്ള ഉള്ളടക്കം കൊണ്ട് മലയാള സിനിമ നടത്തുന്ന വെല്ലുവിളി മാധ്യമമറിയുന്ന അവിടത്തെ സിനിമാപ്രവര്‍ത്തകര്‍ക്കു തിരിച്ചറിയാനായി എന്നാണ് മണിരത്‌നമടക്കമുള്ള മുന്‍നിര സംവിധായകരുടെ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.

വാണിജ്യപരമായി മലയാള സിനിമയ്ക്കിത് മുമ്പെങ്ങുമുണ്ടാവാത്തത്ര നല്ലകാലമാണെന്നതാണ് വാസ്തവം. ഈ തരംഗത്തിനിടെ പുറത്തിറക്കിയ വര്‍ഷങ്ങള്‍ക്കു ശേഷത്തിന് അവിടെ ലഭിച്ച സ്വീകാര്യതയെ മുന്‍നിര്‍ത്തി വിനീത് ശ്രീനിവാസനെപ്പോലൊരു സംവിധായകന്‍ അതു തുറന്നു സമ്മതിക്കുന്നുമുണ്ട്. ഒരുപക്ഷേ മൂന്നുമാസം മുന്നേ ഇറങ്ങിയിരുന്നെങ്കില്‍ തന്റെ ചിത്രത്തിനു ലഭിക്കുമായിരുന്നതിന്റെ ഇരട്ടിയലധികം വരവേല്‍പ്പാണ് മഞ്ഞുമ്മല്‍ തരംഗത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് നേടാന്‍ സാധിച്ചത്. പിന്നാലെയെത്തിയ ബ്‌ളെസിയുടെ യമണ്ടന്‍ പൃഥ്വിരാജ് ചിത്രമായ ആടുജീവിതത്തിനും ഈ വിജയതരംഗത്തിന്റെ സ്വാധീനവലയത്തില്‍ അഭൂതപൂര്‍വമായ വിജയം തമിഴിലും തെലുങ്കിലും നേടാനായി. ഇതിനെത്തുടര്‍ന്ന് പുറത്തിറങ്ങിയ ജിത്തു മാധവന്റെ ഫഹദ് ഫാസില്‍ ചിത്രമായ ആവേശത്തെയും തമിഴ്‌നാട് ആവേശത്തോടെയാണ് വരവേറ്റത്. ആവേശത്തിന്റെ തുറുപ്പുചീട്ട് ഫഹദ് ഫാസിലിന്റെ പാന്‍-ഇന്ത്യന്‍ പ്രതിച്ഛായ മാത്രമായിരുന്നു. മറ്റെല്ലാവരും പുതുമുഖങ്ങളായ ഇങ്ങനെയൊരു സിനിമയ്ക്ക് പ്രതീക്ഷിക്കാനാവാത്ത വിജയമാണ് തെന്നിന്ത്യ നല്‍കിയത്. പ്രേമലുവിനും മഞ്ഞുമ്മലിനും സഹായകമായ പ്രാദേശികതയുടെ ഗുണം ആവേശത്തിലും ആവര്‍ത്തിക്കപ്പെട്ടുകാണാം. കാരണം, ബംഗളൂരുവില്‍ പഠിക്കുന്ന മലയാളി ചെറുപ്പക്കാരുടെ കലാലയജീവിതത്തെ ചുറ്റിപ്പറ്റി ഒരു അധോലോക കഥയാണല്ലോ ആവേശം. കന്നടക്കാരനായ ഗുണ്ടയായുള്ള ഫഹദിന്റെ പകര്‍ന്നാട്ടം കൂടിയായപ്പോള്‍ കര്‍ണാടകക്കാര്‍ക്കും ആവേശത്തോടെ സ്വീകരിക്കാനുള്ള വകുപ്പ് അതിനുണ്ടായി. ഉള്‍നാടന്‍ കര്‍ണാടക പട്ടണങ്ങളില്‍ പോലും ആവേശത്തിന് മികച്ച വിജയം നേടാനായി.

വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീനിവാസന്റെ തിരക്കഥയില്‍ ജോമോന്‍ കഥയെഴുതി സംവിധാനം ചെയ്ത മമ്മൂട്ടി ശ്രീനിവാസന്‍ സിനിമയായിരുന്ന ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡത്തിന്റെ കഥാതന്തു തന്നെയാണ് 2023ല്‍ പുറത്തിറങ്ങി ദക്ഷിണേന്ത്യയൊട്ടാകെ തരംഗമായിത്തീര്‍ന്ന ജിത്തു മാധവന്റെ ഫഹദ് ഫാസില്‍ ചിത്രമായ ആവേശത്തിന്റേത.് ക്വെന്റിന്‍ റ്റരാന്റിനോ ശൈലിയില്‍, ലിജോ ജോസിന്റെ ഡബിള്‍ ബാരലിന്റെയൊക്കെ രീതി പിന്തുടരുന്ന ഒരത്യുഗ്രന്‍ സ്പൂഫ് മൂവി. 2022ല്‍ രോമാഞ്ചത്തിലൂടെ ഹൊറര്‍ മോഡിനെ തന്നെ തിരുത്തിയെഴുതിയ ജിത്തുവിന്റെ ആവേശം യഥാര്‍ത്ഥത്തില്‍ സ്പൂഫ് ചെയ്തത് ലോകേഷ് കനകരാജിന്റെയും കാര്‍ത്തിക്ക് സുബ്ബരാജിന്റെയുമൊക്കെ ഗാങ്‌സ്റ്റര്‍ സിനിമകളെത്തന്നെയാണ്. അനുഗൃഹീത നടനായ ഫഹദ് ഫാസിലിനെ പൂന്തുവിളയാടാന്‍ വിട്ട് അവിസ്മരണീയമായ സിനിമ. ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം ഗുണ്ടകളുടെ ജീവിതത്തെയും അധോലോകത്തെയും സ്പൂഫാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടിടത്ത്, ആവേശം വിജയിച്ചത്, അതിന്റെ പോസ്റ്റ് ട്രൂത്ത് ദൃശ്യസമീപനത്തിലൂടെയാണ്. ആഖ്യാനശൈലിയിലെ മറയില്ലാത്ത തുറന്ന സമീപനവും, ചുണ്ടിലൊളിപ്പിച്ചു വച്ചതുപോലുള്ള ആക്ഷേപഹാസ്യത്തിന്റെ ലാഞ്ഛനയും, മണ്ടത്തരത്തെ സഗൗരവമവതരിപ്പിച്ചുകൊണ്ടു സൃഷ്ടിക്കുന്ന ചിരിയും, ഗൗരവത്തെ ലളിതവല്‍ക്കരിച്ചുകൊണ്ടുള്ള അവതരണശൈലിയുമൊക്കെയാണ് പോസ്റ്റ് ട്രൂത്ത് ഡാര്‍ക്ക് മോഡില്‍ കെട്ടിപ്പൊക്കിയ ആവേശത്തിന്റെ ശില്‍പമാതൃകയെ വേറിട്ടതാക്കുന്നത്.

ഗുണമോ ദോഷമോ എന്നറിയില്ല, പക്ഷേ, മലയാളികളും കേരളവും എക്കാലത്തും അങ്ങനെയായിരുന്നു. ദേശീയ പൊതുധാരയില്‍ നിന്ന് അവര്‍ മാറി നില്‍ക്കും. രാഷ്ട്രീയത്തിലായാലും സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ആരോഗ്യ സൂചികകളിലായാലും കേരളം എക്കാലത്തും പൊതുവികാരത്തിന് കീഴടങ്ങാതെ നില്‍ക്കുന്ന സംസ്ഥാനമാണ്. തമിഴും തെലുങ്കും ഹിന്ദിയും മറ്റും ഹോളിവുഡ്ഡിനൊപ്പം മത്സരിച്ച് സാങ്കേതിക തികവാര്‍ന്ന നാടന്‍ ഹോളിവുഡ് സിനിമകള്‍ക്കു വേണ്ടി തുനിയുന്ന കാലത്ത്, മുടക്കുമുതലിന്റെയും വിപണിയുടെയും പരിമിതികള്‍ തിരിച്ചറിഞ്ഞ്, പ്രമേയത്തിന്റെയും പ്രകടനത്തിന്റെയും കരുത്തില്‍ അവയ്‌ക്കൊപ്പം മത്സരിക്കാനാണ് നമ്മുടെ ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അതിന്റെ അര്‍ഹതപ്പെട്ട ഫലശ്രുതിയാണ് മലയാള സിനിമയ്ക്ക് ഇന്നു സാധ്യമാവുന്ന അഭൂതപൂര്‍വമായ ഈ ദിഗ്‌വിജയം.പുലിമുരുകന്‍(2016), ലൂസിഫര്‍ (2019), എന്നിവയാണ് നേരത്തേ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബില്‍ കടന്ന സിനിമകള്‍. അവ പക്ഷേ, ഏറെ സമയമെടുത്താണ് ഈ നേട്ടം കരസ്ഥമാക്കിയത്.അതാകട്ടെ തീര്‍ത്തും ഒറ്റപ്പെട്ട വിജയങ്ങളുമായിരുന്നു. എന്നാല്‍, തുടര്‍ച്ചയായി മലയാള സിനിമ 100 കോടി ഗ്രോസ് കളക്ഷന്‍ നേടുന്നു എന്നതാണ് 2024ന്റെ സവിശേഷത.

അടുത്തിടെ 100 കോടി കടന്ന സിനിമകളുടെ വരുമാനത്തില്‍ നല്ലൊരുപങ്കും കേരളത്തിന് വെളിയില്‍ നിന്നാണ്. ആറാഴ്ച കൊണ്ട് 63 കോടിയോളം രൂപയാണ് ഡബ്ബ് ചെയ്യാതെ പ്രദര്‍ശനത്തിനെത്തിയ മഞ്ഞുമ്മല്‍ബോയ്സ് തമിഴ്‌നാട്ടില്‍നിന്ന് വാരിയെടുത്തത്. അമേരിക്കയിലാദ്യമായി ഒരുദശലക്ഷം ഡോളര്‍ നേടിയ ഈ സിനിമ കര്‍ണാടകയിലും 12 കോടിക്കുമേല്‍ നേടി. പ്രേമലു, ഭൂമയുഗം, ആടുജീവിതം എന്നിവയും ഇതരസംസ്ഥാനങ്ങളില്‍ വന്‍ വിജയം നേടി. ഏറെയും പുതുമുഖങ്ങളായിരുന്നെങ്കിലും സാങ്കേതികപൂര്‍ണതയ്ക്കായും, കൊടൈക്കനാലിലെ ഗുണ ഗുഹയുടെ സെറ്റ് അതേ കാലാവസ്ഥയോടെ കേരളത്തില്‍ സെറ്റിടേണ്ടി വന്നതുകൊണ്ടും 30-35 കോടി രൂപയോളം ബജറ്റ് വന്ന ചിത്രമായിരുന്നു അത്.

താരതമ്യേന പുതുമുഖതാരങ്ങളെ വച്ച് കേവലം മൂന്നു കോടി രൂപ ബജറ്റില്‍ ചിത്രീകരിച്ച പ്രേമലു കേരളത്തിനകത്തും പുറത്തുമായി ഇതുവരെ നേടിയെടുത്തത് 135 കോടിയോളം രൂപയാണെന്നാണ് കണക്കുകള്‍. ഇതില്‍ ഇന്ത്യയില്‍ നിന്നു മാത്രം 90 കോടിരൂപയോളം ഗ്രോസ് കളക്ഷനുണ്ട്. ഇന്ത്യയ്ക്കു പുറത്തുനിന്ന് 43 കോടി രൂപയും നേടിയെന്നാണ് കണക്ക്. ആഗോള വിപണിയില്‍ നിന്നു സിനിമ തൂത്തു വാരിയത് 243 കോടിയോളം രൂപയാണ്. ഒരു മലയാളസിനിമ നാളിതുവരെ നേടുന്ന ഏറ്റവും വലിയ ഗ്രോസ് കളക്ഷനാണിത്. സമൂഹമാധ്യമങ്ങളിലെ റിവ്യൂ ബോംബിങും, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തീയറ്റര്‍ റെസ്‌പോണ്‍സും അടങ്ങുന്ന സമൂഹമാധ്യമവിമര്‍ശനതരംഗവും അതിജീവിച്ചാണ് മലയാള സിനിമയുടെ ഈ നേട്ടമെന്നത് ചെറുതല്ല.ഒരു പക്ഷേ ജനം സര്‍വാത്മനാ ഏറ്റെടുത്ത സിനിമകള്‍ക്കെതിരേ അഭിപ്രായം പറയാന്‍ ഓണ്‍ലൈന്‍ റിവ്യൂവര്‍മാര്‍ക്കു പോലും മടിയായി എന്നും വിലയിരുത്താം.

എട്ടു കോടിയില്‍ തീര്‍ത്ത ടൊവിനോ നായകനായ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമയും 40 കോടിരൂപ കളക്ട് ചെയ്ത് ഹിറ്റ്‌ലിസ്റ്റില്‍ ഇടം പിടിച്ചു. 30 കോടിയില്‍ ഫസ്റ്റ് കോപ്പിയായ ആവേശം ഇതിനോടകം 150 കോടി ഗ്രോസ് നേടിയെന്നാണ് കണക്കുകള്‍. വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 90 കോടിയിലേക്ക് കുതിക്കുന്ന മറ്റൊരു മലയാള സിനിമ.


സിനിമയുടെ സാമ്പത്തിക പിന്നാമ്പുറം

വലിയ താരനിരയൊന്നുമില്ലാത്ത ഒരു ശരാശരി മലയാള സിനിയ്ക്ക് നിലവിലെ കണക്കുകളനുസരിച്ച് ആറു കോടിയിലേറെ രൂപയാണ് ചെലവാകുക. ഇവയെ പ്രദര്‍ശനശാലകളില്‍ നിന്നും അല്ലാതെയുമുള്ള വിജയത്തിന്റെ അടിസ്ഥാനത്തില്‍, സൂപ്പര്‍ ഹിറ്റ്, ഹിറ്റ്, ബിസിനസാവുന്നവ (ബ്രേക്ക് ഈവന്‍ അഥവാ മുതല്‍മുടക്കു തിരികെപ്പിടിക്കുന്നതോ ചെറിയ ലാഭം കിട്ടുന്നതോ ആയവ) എന്നിങ്ങനെ മൂന്നായിട്ടാണ് തരംതിരിച്ചിട്ടുള്ളത്. ഫ്‌ളോപ്പ് എന്ന നാലാം വിഭാഗത്തില്‍പ്പെടുന്നവ നിര്‍മ്മാതാവിനും പ്രദര്‍ശകര്‍ക്കും ഒരേപോലെ നഷ്ടമുണ്ടാക്കുന്നവയാണ്.

ഒരു മലയാള സിനിമയെ സംബന്ധിച്ചിടത്തോളം, വിപണിയെന്നത് കേരളത്തിലെ മള്‍ട്ടീപ്‌ളെക്‌സുകളടങ്ങുന്ന തീയറ്ററുകള്‍, ചെന്നൈ, മുംബൈ, ഡല്‍ഹി, ബംഗളൂരു, തുടങ്ങിയ സ്ഥലങ്ങള്‍, ഗള്‍ഫ്, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളടങ്ങുന്ന ഓവര്‍സീസ്, സാറ്റലൈറ്റ് എന്ന് വിവക്ഷിക്കുന്ന ടെലിവിഷന്‍, ഒ.ടി.ടികള്‍ എന്നിവയാണ്. മ്യൂസിക്ക് റൈറ്റ്‌സും നിര്‍മ്മാതാവിന് വരുമാനമുണ്ടാക്കിക്കൊടുക്കുന്ന റോയല്‍റ്റി കേന്ദ്രീകൃത സ്രോതസാണ്.

തിരുവനന്തപുരം പോലൊരു നഗരത്തില്‍ പോലും പത്തു തീയറ്ററുകളില്‍ താഴെ മാത്രമുണ്ടായിരുന്ന കാലത്ത്, ഒരു സിനിമ പുറത്തിറങ്ങി അമ്പതു ദിവസമോ നൂറു ദിവസമോ ഓടിയാല്‍ മാത്രമായിരുന്നു അത് ഹിറ്റിലേക്കും സൂപ്പര്‍ഹിറ്റിലേക്കും വളര്‍ന്നത്. എന്നാല്‍, മള്‍ട്ടീപ്‌ളെക്‌സുകള്‍ വ്യാപകമായതോടെ സ്ഥിതി മാറി. ഒരു സിനിമ 25 ദിവസം കൊണ്ടു നേടുന്ന ഗ്രോസ് ഒരാഴ്ച കൊണ്ട് നേടുന്ന അവസ്ഥ വന്നു. അതുകൊണ്ടുതന്നെയാണ് നാലാഴ്ച തുടര്‍ച്ചയായി ഓടിയാല്‍ ഒരു സിനിമ വിജയമാകുമെന്ന അവസ്ഥയുള്ളത്.

ഇവയില്‍ ഓവര്‍സീസ് ബിസിനസ് എന്നത് സിനിമയുടെ പൊലിപ്പത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതിന് നിശ്ചിതമായൊരു ഘടനയില്ല. ഒറ്റത്തവണ തീര്‍പ്പാക്കുന്ന ഔട്ട്‌റൈറ്റ് കച്ചവടവും, കമ്മീഷന്‍ വ്യവസ്ഥയിലുള്ള റിലീസിങ് സംവിധാനവും നിലവിലുണ്ട്. സിനിമയുടെ വലിപ്പവും പൊലിപ്പവുമനുസരിച്ചാണ് നിര്‍മ്മാതാക്കള്‍ അതെങ്ങനെ എന്നു നിശ്ചയിക്കുകയും വിദേശത്തെ പ്രദര്‍ശന വിപണ ശൃംഖലകളുമായി വിലപേശി ധാരണയിലെത്തുകയും ചെയ്യുന്നത്. പുറം രാജ്യങ്ങളില്‍ ഏജന്റുമാര്‍ മുഖേന റിലീസ് ചെയ്തിരുന്ന സ്ഥാനത്ത് ഡിജിറ്റലായതോടെ ഇടനിലക്കാരില്ലാതെ നിര്‍മ്മാതിവിനു തന്നെ പുറത്തിറക്കാന്‍ സാധിക്കുന്നതും നേട്ടമായി.

ഉപഗ്രഹവിഭാഗത്തില്‍ ടെലിവിഷന്‍ ചാനലുകളുമായി സംപ്രേഷണാവകാശം നല്‍കുന്നതായിരുന്നു തൊണ്ണൂറുകളില്‍ നിര്‍മ്മാതാക്കള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുത്ത വരുമാനസ്രോതസ്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യപാദത്തിലും ടിവിസംപ്രേഷണാവകാശം നിര്‍മ്മാതാവിന് വലിയ ആശ്വാസമായി എന്നു മാത്രമല്ല, തീയറ്ററില്‍ വിജയമായില്ലെങ്കില്‍ക്കൂടി കൈനഷ്ടം വരാത്ത അവസ്ഥയിലുമെത്തിച്ചു. താരസാന്നിദ്ധ്യം പോലുള്ള പരിഗണനയില്‍ ചിത്രം പ്രഖ്യാപിക്കുമ്പോള്‍ തന്നെ മതിപ്പുവിലയ്ക്ക് കച്ചവടമുറപ്പിക്കുകയായിരുന്നു ഉപഗ്രഹചാനലുകള്‍ ചെയ്തിരുന്നത്. 15 കോടി ചെലവാകുന്ന ഇടത്തരം താരസിനിമയ്ക്ക് 17-25 കോടി രൂപ വരെ ഒടിടി-ടിവി സ്ട്രീമിങ് വഴി ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ സൂപ്പര്‍ താരസിനിമകള്‍ക്ക് പലപ്പോഴും ചിത്രീകരണം തുടങ്ങുമ്പോഴേ ടേബിള്‍ ടോപ് പ്രോഫിറ്റ് ലഭിക്കുന്ന അവസ്ഥയുണ്ടായി. ഒരു സിനിമയെ അതിന്റെ താരപ്പകിട്ടിന്റെയും മറ്റ് കച്ചവട മൂല്യത്തിന്റെയും അടിസ്ഥാനത്തില്‍ ചാനലുകള്‍ക്ക് എത്ര തുകയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നേടാം എന്നതിനെ ആശ്രയിച്ചായിരുന്നു ഈ കച്ചവടം. എന്നാല്‍, തീയറ്റര്‍ വിജയമാകാത്ത സിനിമകള്‍ ഈ സാധ്യത ദുരുപയോഗം ചെയ്യുകയും, തീയറ്ററുകളില്‍ ജനം തള്ളിയ താര ചിത്രങ്ങള്‍ ബ്‌ളോക്ക് ബസ്റ്റര്‍ എന്നപേരില്‍ ടെലിവിഷനില്‍ വരികയും ചെയ്യുക പതിവായതോടെയാണ് ചാനലുകള്‍ സിനിമകള്‍ വാങ്ങുന്ന കാര്യത്തില്‍ കൂടുതല്‍ കാര്‍ക്കശ്യങ്ങളിലേക്കു നീങ്ങിയത്.എന്നാല്‍, വൈഡ് റിലീസ് വ്യാപകമാവുകയും ഒടിടി കളംപിടിക്കുകയും ചെയ്തതോടെ ടെലിവിഷന്‍ ബിസിനസ് നിര്‍ണായകമേ അല്ലാതായി. അതിന്റെ സ്ഥാനം ഒടിടികള്‍ ഏറ്റെടുക്കുകയായിരുന്നു. 

2020 മുതലുള്ള കാലത്ത് ഒടി.ടികള്‍ വന്‍ വിലയ്ക്ക് സൂപ്പര്‍താര ചിത്രങ്ങളും വിജയസാധ്യത മുന്‍കൂട്ടി കാണുന്ന സിനിമകളും വാങ്ങാന്‍ മത്സരിച്ചപ്പോള്‍ ടിവി ചാനലുകളെ കവിഞ്ഞ വില്‍പന സാധ്യതകളാണ് മലയാളസിനിമയ്ക്കു ലഭിച്ചത്. കോവിഡ് കാലത്ത് അത് എല്ലാ പരിധികളും മറികടക്കുകയും ചെയ്തു. തീയറ്ററിലിറങ്ങിയില്ലെങ്കില്‍പ്പോലും നിര്‍മ്മാതാവിന് മുടക്കുമുതല്‍ തിരികെ ലഭിക്കുന്ന തരത്തിലുള്ളൊരു വാണിജ്യസാധ്യതയാണ് ഒടിടികള്‍ തമ്മിലുള്ള മത്സരത്തില്‍ മലയാളസിനിമയ്ക്ക് ലഭിച്ചത്. ഇതില്‍ വ്യാജനാണയങ്ങളും, അത്ര വിജയമല്ലാത്ത, മികച്ച ഉള്ളടക്കമില്ലാത്ത സിനിമകളും ഉള്‍പ്പെടുകയും ക്രമേണ ഒടിടികള്‍ക്ക് ആ സിനിമകള്‍ ലാഭമല്ലാതാവുകയും ചെയ്തതോടെ, തീയറ്ററില്‍ വിജയിച്ച സിനിമകളുടെ മേല്‍ മാത്രം പണം മുടക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. വെബ് പരമ്പരകളും കറി സൈനയ്ഡ് പോലുള്ള സ്വതന്ത്ര ഡോക്യുമെന്ററികളും സ്വതന്ത്ര ഷോകളുമൊക്കെയായി ഒടിടികള്‍ സിനിമാബാഹ്യ ഉള്ളടക്കങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയും മോഹവില നല്‍കി സിനിമകള്‍ വാങ്ങാതാവുകയും ചെയ്തതോടെ, പൂജ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഒടിടിയില്‍ വിറ്റ് ലാഭമുണ്ടാക്കുന്ന നിലയ്ക്ക് അറുതിവന്നു.അതോടെയാണ് മലയാള സിനിമയ്ക്ക് കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി ശനിദശയുണ്ടായത്. 

ഒടിടി, ടിവി അവകാശങ്ങള്‍ ഒറ്റ് അടിസ്ഥാനത്തില്‍ കച്ചവടമാക്കുന്നതുകൊണ്ടുതന്നെ, അവ അതത് പ്‌ളാറ്റ്‌ഫോമുകളില്‍ എത്ര വരുമാനമുണ്ടാക്കിയാലും നിര്‍മ്മാതാവിന് പ്രയോജനമൊന്നുമില്ല. (മുന്‍പ് സിനിമാ വിതരണത്തില്‍ ഇത്തരത്തില്‍ ഔട്ട് റൈറ്റ് സമ്പ്രദായം നിലവിലുണ്ടായിരുന്നു. ഒരു നിര്‍മ്മാതാവ് നല്ലൊരു സിനിമ നിര്‍മ്മിച്ചാല്‍ നിര്‍മ്മാദിശയില്‍ തന്നെ വിതരണക്കാരന്‍ അതിന്റെ പകര്‍പ്പവകാശം സഹിതം അയാള്‍ക്ക് ചെലവായ തുകയ്ക്കു മുകളില്‍ ഒരു തുക കൊടുത്തു സ്വന്തമാക്കുന്നതിനെയാണ് ഔട്ട്‌റൈറ്റ് എന്നു വിവക്ഷിച്ചിരുന്നത്. പിന്നീട് ആ സിനിമ അവിചാരിത വിജയമായാലും നിര്‍മ്മാതാവിന് അതുകൊണ്ടൊരു ഗുണവുമുണ്ടാവില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് സൂപ്പര്‍ ഹിറ്റായ എയ് ഓട്ടോയുടെ നിര്‍മ്മാതാവ് മണിയന്‍പിള്ള രാജുവിന് മുന്‍കൂട്ടി ഉറപ്പിച്ച ചെറിയൊരു ലാഭം മാത്രം ലഭിച്ചത് ഉദാഹരണം).അതേസമയം തീയറ്ററില്‍ ഒരു ചിത്രം എത്ര തവണ ഓടിയാലും റീ റിലീസ് ചെയ്ത് ഓടിയാലും നിര്‍മ്മാതാവു തന്നെ നേരിട്ട് വിതരണം ചെയ്യുന്നതാണെങ്കില്‍ ലാഭവീതം അയാള്‍ക്കു തന്നെ കിട്ടും, എത്ര വര്‍ഷം കഴിഞ്ഞാണെങ്കിലും. 

ആദ്യകാലത്ത് സിനിമയ്ക്ക് പൂജ, ഓഡിയോ ലോഞ്ച് തുടങ്ങിയ ചടങ്ങുകള്‍ നടത്തിയിരുന്നത് പ്രധാനമായി പ്രീ പ്രൊഡക്ഷന്‍ ബിസിനസ് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട താരങ്ങളെയും സാങ്കേതികവിദഗ്ധരെയും പരിചയപ്പെടുത്തിക്കൊണ്ടു നടത്തുന്ന ചടങ്ങുകളെ തുടര്‍ന്നു തന്നെ തീയറ്ററുകളില്‍ നിന്ന് ആ സിനിമയെ മുന്‍നിര്‍ത്തി ഒരു തുക മുന്‍കൂറായി വാങ്ങുന്ന പതിവുണ്ടായിരുന്നു. അതുപോലെ തന്നെയാണ് സാറ്റലൈറ്റ്, ഒടിടി വഴിയുള്ള മുന്‍കൂര്‍ തുകകളും. ഇതൊക്കെവച്ചുകൊണ്ട് മൊത്തം ബജറ്റിന്റെ 30% കൈവശമുള്ളൊരാള്‍ക്ക് ഒരു താര സിനിമ പൂര്‍ത്തിയാക്കി പുറത്തിറക്കാന്‍ സാധിച്ചിരുന്നു. 

ഇന്നും പ്രീ ഷൂട്ട് ഇവന്റുകളുടെ കാര്യത്തില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. പൂജയും ഓഡിയോ ലോഞ്ചും, ഡിജിറ്റല്‍ കാലഘട്ടത്തിന്റെ സവിശേഷതയായ വെബ് പോസ്റ്റര്‍ റിലീസും മോഷന്‍ പോസ്റ്റര്‍ റിലീസും, ടീസര്‍, ട്രെയ്‌ലര്‍, മ്യൂസിക് വീഡിയോ റിലീസുകളും തുടങ്ങിയ ഓണ്‍ലൈന്‍ ഇവന്റുകളുമൊക്കെ സംഘടിപ്പിക്കുന്നത് സിനിമയ്ക്ക് ചിത്രീകരണപൂര്‍വും ചിത്രീകരണദശയിലുമുണ്ടാക്കാവുന്ന ഹൈപ്പിന്റെ ഭാഗം തന്നെയാണ്. അങ്ങനെ ഹൈപ്പുണ്ടാക്കുന്ന സിനിമകള്‍ക്കേ ടിവി/ഒടിടി ശ്രദ്ധ പതിയുകയുള്ളൂ. അതിനുവേണ്ടിയാണ് ഇത്തരം പ്രീ റിലീസ് ഹൈപ്പുകള്‍ ഗംഭീരമാക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ പ്രധാന വ്യത്യാസം വന്നിട്ടുള്ളത്, തീയറ്ററുകളില്‍ നിന്ന് മുന്‍കൂര്‍ നിക്ഷേപം (തീയറ്റര്‍ അഡ്വാന്‍സ്)ഉണ്ടാവുന്നില്ല എന്നുള്ളതാണ്. ചെറുകിട തീയറ്ററുകള്‍ക്ക് അതിനുള്ള പാങ്ങില്ല. വന്‍കിട മള്‍ട്ടീപ്‌ളക്‌സ് ശൃംഖലകള്‍ക്കാവട്ടെ, ബഹുഭാഷാ സിനിമകള്‍ റിലീസ് ചെയ്യാനാവുന്നതുകൊണ്ടുതന്നെ, കേന്ദ്രീകൃത സമ്പ്രദായം പിന്തുടരുന്നതുകൊണ്ട് അത്തരത്തില്‍ തീയറ്റര്‍ അഡ്വാന്‍സ് മുടക്കേണ്ട ആവശ്യവുമില്ല. മറിച്ച്, മള്‍ട്ടീപ്‌ളക്‌സുകളിലെ ടിക്കറ്റ് നിരക്ക് കൂടുതലായതിനാല്‍ സ്വാഭാവികമായി അവിടെ നിന്നു നിര്‍മ്മാതാവിനുള്ള വിഹിതത്തിലും നേരിയ വര്‍ധനയുണ്ടാവുന്നതാണ് ആശ്വാസം. അതുപോലെ തന്നെ, ടിവിയും ഒടിടികളും, തീയറ്ററിലെത്താത്ത സിനിമയുടെ പുറത്ത് നിക്ഷേപത്തിനു വിസമ്മതിച്ചതോടെ, പൂര്‍ണമായ ബജറ്റ് തുകയും കൈവശമുള്ള ഒരു നിര്‍മ്മാതാവിനു മാത്രമേ സിനിമ നിര്‍മ്മിക്കാനാവൂ എന്ന അവസ്ഥയാണിന്നുള്ളത്. അതാകട്ടെ, കോടികളുടെ ഇടപാടുള്ള അപകടമേഖലയായി മാറുകയും ചെയ്തു.

ഒരു സിനിമയുടെ നിര്‍മ്മാണത്തിനു ചെലവാകുന്ന തുകയില്‍, ആദ്യകാലത്ത് താരങ്ങള്‍ക്കും സാങ്കേതികപ്രവര്‍കര്‍ക്കുമുള്ള പ്രതിഫലം, സെറ്റ് തുടങ്ങിയ സ്ഥിരനിക്ഷേപം, ഭക്ഷണം, ഷൂട്ടിങ് തുടങ്ങിയ ചെലവുകള്‍ എന്നിവയ്ക്കു പുറമേ പ്രിന്റ് ആന്‍ഡ് പബ്‌ളിസിറ്റി എന്നൊരു വിഭാഗത്തില്‍ കൂടിയായിട്ടാണ് ബജറ്റ് നിശ്ചയിച്ചിരുന്നത്. ഇതില്‍ പ്രിന്റ് ആന്‍ഡ് പബ്‌ളിസിറ്റി വിതരണക്കാരും നിര്‍മ്മാതാക്കളും ചേര്‍ന്നാണ് വഹിച്ചിരുന്നത്. എത്ര തീയറ്ററുകളില്‍ ഒരേ സമയം വിതരണം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് പ്രിന്റ് ആന്‍ഡ് പ്ബ്‌ളിസിറ്റി ചെലവ് നിര്‍ണയിച്ചിരുന്നത്. കൂടുതല്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യണമെങ്കില്‍ അത്രയും പ്രിന്റുകള്‍ വേണം. അതതിടങ്ങളില്‍ പോസ്റ്റര്‍, പരസ്യ പ്രചാരണവും വേണം. അതിനു കെല്‍പ്പുള്ള വിതരണശൃംഖലയും ആവശ്യമാണ്. എന്നാല്‍ സിനിമയുടെ സാങ്കേതികത സെല്ലുലോയ്ഡ് വിട്ട് ഡിജിറ്റലിലേക്ക് ചേക്കേറുകയും വിതരണം ഉപഗ്രഹ-സെര്‍വര്‍ കേന്ദ്രീകൃത സംവിധാനങ്ങളിലേക്കു മാറുകയും മള്‍ട്ടീപ്‌ളെക്‌സുകളടക്കമുള്ള വൈഡ് റിലീസ് സംവിധാനത്തിലൂടെ 25 തീയറ്ററുകളെന്നത് നൂറോ നൂറ്റമ്പതോ തീയറ്ററുകളില്‍ ഒരേ സമയം എന്നായിത്തീരുകയും ചെയ്തതോടെ, വിതരണക്കാര്‍ എന്ന ഇടനിലക്കാര്‍ തന്നെ കളമൊഴിഞ്ഞു. നേരത്തെ മൊത്തവരുമാനത്തില്‍ 7% മുതല്‍ 10% വരെ വിതരണക്കാര്‍ക്കുള്ള കമ്മീഷനായിരുന്നെങ്കില്‍ ഇപ്പോള്‍ അതില്ലാതായി. നിര്‍മ്മാതാവിനു തന്നെ ചില പ്രതിനിധികളെ ചെറിയ തുക ഏജന്‍സി ഫീസ് കൊടുത്ത് തീയറ്റര്‍ ചാര്‍ട്ട് ചെയ്യാനും പ്രദര്‍ശനത്തിനെത്തിക്കാനുമാകുന്നു. അതോടെയാണ് ശരാശരി 50% മൊത്തം കളക്ഷന്‍ നിര്‍മ്മാതാവിന് കിട്ടുന്ന സ്ഥിതിവന്നത്.

ഇതില്‍ തീയറ്ററില്‍ നിന്നുള്ള മൊത്തവരുമാനത്തില്‍ നിന്നാണ് കേരളത്തെ സംബന്ധിച്ച് മൂന്നുവിധത്തിലുള്ള നികുതികള്‍, കേന്ദ്രത്തിന്റെ ജി എസ് ടി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിനോദ നികുതി, പിന്നെ കേരളം ഏര്‍പ്പെടുത്തിയിട്ടുള്ള സിനിമാപ്രവര്‍ത്തക ക്ഷേമനിധി സെസ് (ടിക്കറ്റൊന്നിന് മൂന്നു രൂപ) എന്നിവ കിഴിക്കുന്നത്. ഇതിനു ശേഷമുള്ള തുകയാണ്  താഴെ കൊടുത്തിട്ടുള്ള പട്ടികപ്രകാരം നിര്‍മ്മാതാവും പ്രദര്‍ശകനുമായി വീതിക്കുക. കേരളത്തിലെ തീയറ്ററുകളില്‍ പുറത്തിറങ്ങുന്ന സിനിമകളെ സംബന്ധിച്ച് നിലവിലെ കീഴ്‌വഴക്കത്തില്‍ ഗ്രോസ് കളക്ഷന്‍ (നികുതിയടക്കം നേടുന്ന മൊത്തവരുമാനം), തീയറ്റര്‍ ഷെയര്‍ (നികുതി കഴിച്ചു നിര്‍മ്മാതാവിനു കിട്ടുന്ന അറ്റാദായം എന്നിങ്ങനെയാണ് വിഭജിച്ചിട്ടുള്ളത്.(പട്ടിക കാണുക)

ഇതനുസരിച്ച് 100 രൂപ ടിക്കറ്റ് നിരക്കാണെങ്കില്‍ അതില്‍ ശരാശരി 50% ആണ് നിര്‍മ്മാതാവിന് കിട്ടുന്ന ഗ്രോസ്. അതേസമയം 100 രൂപയുടെ 18% അതായത് 18 രൂപ ജി എസ് ടിയും 8.5 % അതായത് 8.5 രൂപ പ്രാദേശിക ഭരണകൂടത്തിന് വിനോദനികുതിയും, മൂന്നു രൂപ ക്ഷേമനിധി സെസ്സിനും നല്‍കണം. ഫലത്തില്‍ കിട്ടുന്ന 70.5 രൂപയുടെ 50%, അതായത് 35.25 രൂപ മാത്രമാണ് നിര്‍മ്മാതാവിന് ലഭിക്കുക. ബാക്കി പാതി തീയറ്ററിനുള്ളതാണ്.

ഡിജിറ്റലായതോടെ, പോസ്റ്റര്‍, പരസ്യങ്ങള്‍ എന്നിവയുടെ വ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും ആ സ്ഥാനത്ത് ഓണ്‍ലൈന്‍ പ്രമോഷന്‍ വ്യാപകമായിട്ടുണ്ട്. അതാവട്ടെ പോസ്റ്റര്‍, നോട്ടീസ്, അച്ചടി മാധ്യമപരസ്യങ്ങള്‍ എന്നിവയേക്കാള്‍ ചെലവേറിയതായി മാറുകയും ചെയ്തു. ഒരു സിനിമയുടെ പ്രീ റിലീസ് പബ്‌ളിസിറ്റി കാംപെയ്‌നും പ്രമോഷനുമായി അതിലെ താരങ്ങളെയും സാങ്കേതികവിദഗ്ധരെയും കേരളത്തില്‍ വിവിധ ഇടങ്ങളിലെ വന്‍കിട മാളുകളിലും മറ്റും കൊണ്ടുവരികയും, മാറിയ സാഹചര്യത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗീകരിച്ച യൂട്യൂബ് ചാനലുകള്‍ക്കായി അഭിമുഖങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിന് നല്ലൊരു തുക നിര്‍മ്മാതാവിന് ചെലവാകുന്നുണ്ട്. താരങ്ങളുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും യാത്രാ/താമസ ചെലവു കൂടാതെ ക്ഷണിക്കപ്പെട്ട മാധ്യമപ്രതിനിധികളുടെയും ചെലവ് നിര്‍മ്മാതാവിനു വഹിക്കേണ്ടിവരുന്നുവെന്നു മാത്രമല്ല വന്‍കിട ഹോട്ടല്‍ പോലെയുള്ള സ്ഥലങ്ങളില്‍ അതിനുള്ള സംവിധാനങ്ങളൊരുക്കുന്നതിന്റെ ചെലവും വഹിക്കേണ്ടിവരുന്നു.

കോടികളുടെ അവകാശവാദമുന്നിയിക്കുന്ന സിനിമകളൊക്കെ ഗ്രോസ് കളക്ഷന്‍ തുകയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. എന്നുവച്ചാല്‍ 200 കോടി നേടിയ ഒരു സിനിമയുടെ നിര്‍മ്മാതാവിന് ലഭിക്കുക അതിന്റെ 30 ശതമാനത്തോളം കുറഞ്ഞ തുകയുടെ 50 ശതമാനം മാത്രമാണ്. എന്നുവച്ചാല്‍ 79 കോടി രൂപ. ഇതില്‍ തന്നെ ലാഭം എന്നത്, ചിത്രത്തിന് എത്ര ചെലവായി എന്നതിനെ ആശ്രയിച്ചിരിക്കും. 

നിലവിലെ സാഹചര്യത്തില്‍ ശരാശരി 6 കോടി വരെ മുതല്‍മുടക്കുള്ളൊരു സിനിമ കേരളത്തില്‍ 4-5 ആഴ്ച ഫുള്‍ ഹൗസില്‍ ഓടിയാലാണ് ലാഭത്തിലാവുക. അങ്ങനെ ഹിറ്റാവുന്ന ഒരു സിനിമയ്ക്ക് ആദ്യദിവസം കേരളത്തില്‍ നിന്ന് പരമാവധി 3-3.5 കോടി രൂപ തീയറ്റര്‍ ഷെയര്‍ ഉണ്ടാക്കാന്‍ സാധിക്കും. ആവറേജ് എന്ന മൂന്നാം വിഭാഗത്തില്‍ ബിസിനസായ ചിത്രങ്ങള്‍ക്കു വരെ കുറഞ്ഞത് മുതല്‍മുടക്കു തിരികെ പിടിച്ച് രക്ഷപ്പെടാനാവും. സൂപ്പര്‍ താരങ്ങളും വന്‍ ക്യാന്‍വാസുമൊക്കെയുള്ള സിനിമകളാവുമ്പോള്‍ മുടക്കുമുതല്‍ കൂടും. മതല്‍മുടക്ക് കൂടുന്നതിനനുസരിച്ച് അതു തിരികെ കിട്ടാനുള്ള റിസ്‌കും കൂടും.ഒ.ടി.ടിയേയും ടെലിവിഷനെയും ആശ്രയിച്ച് സിനിമ നിര്‍മ്മിക്കുക എന്നത് പകിടകളിപോലെ അപകടകരമായതായി നിര്‍മ്മാതാവും നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധിയുമൊക്കെയായ ബി രാകേഷ് ചൂണ്ടിക്കാട്ടുന്നു. തീയറ്ററിനെ മാത്രം ആശ്രയിച്ച്, അവിടെ സിനിമ വന്നു കണ്ടു വിജയിപ്പിക്കുന്ന കേരളത്തിലെ യുവ പ്രേക്ഷകരെ മാത്രം മുന്നില്‍ക്കണ്ടാവണം ഉള്ളടക്കം നിര്‍ണയിക്കേണ്ടത്. മൊത്തത്തില്‍ മുമ്പെന്നത്തേതിനേയും കാള്‍  പ്രവചനാതീതമായിരിക്കുന്നു ചലച്ചിത്ര നിര്‍മ്മാണം. വര്‍ഷങ്ങളായി സിനിമാരംഗത്തു സജീവമായ അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ ആകെയൊരു ഗുണപരമായ മാറ്റമുണ്ടായിട്ടുള്ളത്, സിനിമകള്‍ക്കുണ്ടായിരുന്ന ഓഫ് സീസണ്‍ ഇല്ലാതായി എന്നതാണ്. ശബരിമല, പെരുന്നാള്‍ നോമ്പുകാലങ്ങളും, പരീക്ഷാക്കാലവും മറ്റും തീയറ്ററുകള്‍ക്ക് പൊതുവേ വരണ്ട മാസങ്ങളായിരുന്നു. ഇന്നതിന് മാറ്റം സംഭവിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നോമ്പുകാലത്തും പരീക്ഷാക്കാലത്തുമാണ് പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും അഭൂതപൂര്‍വമായ തീയറ്റര്‍ വിജയം കരസ്ഥമാക്കിയത്. 

ആദ്യത്തെ മൂന്നാഴ്ച/നാലാഴ്ച നല്ലവണ്ണം ഓടുന്ന സിനിമകളെ മാത്രമേ സ്വാഭാവികമായി തീയറ്ററുകള്‍ പിന്തുണയ്ക്കൂ. ഇതിനിടെ, തീയറ്ററില്‍ ഒരു ഷോയ്ക്ക് കുറഞ്ഞത് 15 പേരെങ്കിലും വരാത്ത സിനിമയെ ഹോള്‍ഡ് ഓവര്‍ പട്ടികയില്‍ പെടുത്തും. തീയറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടുന്ന ഏറ്റവും കുറഞ്ഞ ചെലവെങ്കിലും വസൂലാകാത്ത ഷോകളെയാണ് ഹോള്‍ഡ് ഓവര്‍ എന്നു വിളിക്കുക. അങ്ങനെ ഹോള്‍ഡ് ഓവറായ സിനിമയെ തുടര്‍ന്നു പ്രദര്‍ശിപ്പിക്കാന്‍ പ്രദര്‍ശനശാലകള്‍ താല്പര്യപ്പെടാറില്ല. എന്നാല്‍, മലയാളത്തില്‍ വന്‍ വിജയം വരിച്ച പല സിനിമകളുടെയും കാര്യത്തില്‍ ആദ്യ ദിവസങ്ങളില്‍ തീയറ്ററുകളില്‍ വേണ്ടത്ര ആളുകളെത്താതിരുന്ന വസ്തുതയും കണക്കിലെടുക്കണം. വന്‍ വിജയമായിത്തീര്‍ന്ന പല സിനിമകളും നിര്‍മ്മാതാവും പ്രദര്‍ശകരും പ്രതീക്ഷയോടെ തുടര്‍ന്നു കളിപ്പിച്ചതുകൊണ്ടാണ് മൗത്ത് പബ്‌ളിസിറ്റി വഴി കൂടൂതല്‍ ആളുകള്‍ കയറുകയും ക്രമേണ വിജയമായിത്തീരൂകയും ചെയ്തതെന്ന് ആക്ഷന്‍ ഹീറോ ബിജു(2016)ഉദാഹരിച്ച് സംവിധായകനും നിര്‍മ്മാതാവുമായ എബ്രിഡ് ഷൈന്‍ തുറന്നുപറയുന്നു.

അതേസമയം, സമൂഹമാധ്യമങ്ങള്‍ സജീവമായതുകൊണ്ടും, യുവതലമുറ പ്രേക്ഷകര്‍ക്ക് ഇറങ്ങാന്‍ പോകുന്ന സിനിമകളെപ്പറ്റി വേണ്ടതിലേറെ മുന്‍ധാരണയുള്ളതുകൊണ്ടും, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം പോലുള്ള സിനിമകള്‍ക്ക് ഈ ദുര്‍വിധി നേരിടേണ്ടി വന്നില്ല. പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും ഏറെ പ്രശസ്തരായ താരനിരകൊണ്ട് ശ്രദ്ധിക്കപ്പെട്ടതല്ലെങ്കിലും അതിന്റെ നിര്‍മ്മാതാക്കളുടെ വിശ്വാസ്യത കൊണ്ടുതന്നെ ആദ്യദിവസങ്ങളിലേ സൂപ്പര്‍ ഹിറ്റായവയാണ്. ഫഹദോ നസ്രിയയോ ദിലീഷോ അഭിനയിക്കാതിരുന്നിട്ടും, അവരുടെ പേരിലും, അഭിനേതാവായി രംഗപ്രവേശം ചെയ്ത ശ്യാം പുഷ്‌കരന്റെ സാന്നിദ്ധ്യം കൊണ്ടും തന്നെ പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രമാണ് പ്രേമലു. സംവിധായകന്റെ നേരത്തേ റിലീസായ ചിത്രങ്ങളുടെ അഭിപ്രായവും പ്രേക്ഷകരില്‍ നിര്‍ണായക സ്വാധീനമായി. മഞ്ഞുമ്മല്‍ ബോയ്‌സിനാവട്ടെ, ഗുണയുടെ റഫറന്‍സും പാട്ടും എന്നിതിലുപരി സൗബീന്‍ ഷാഹിറെന്ന നിര്‍മ്മാതാവിന്റെയും നടന്റെയും ഗ്യാരന്റി വന്‍ തോതില്‍ സഹായകമായി. ആവേശമാവട്ടെ, ഫഹദ് ഫാസിലിന്റെ സാന്നിദ്ധ്യത്തിലുപരി അദ്ദേഹവും നസ്രിയയും ചേര്‍ന്നു നിര്‍മ്മിച്ചു എന്നതുകൊണ്ടും ഇറങ്ങും മുമ്പേ പ്രേക്ഷകരുടെ വിശ്വാസ്യതനേടിയ ചിത്രമാണ്.

താരങ്ങളെക്കാള്‍, സാങ്കേതികവിദഗ്ധരെയും നിര്‍മ്മാതാക്കളെയും നോക്കി സിനിമയ്‌ക്കെത്തുന്ന രീതിയാണ് പുതുതലമുറയുടേത്. അതാണ് അടുത്തിടെ വന്‍ വിജയങ്ങളായ ഇടത്തരം സിനിമകളുടെ കാര്യത്തിലെല്ലാം പ്രതിഫലിക്കുന്നതും. എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട പ്രതിഭാസമായിട്ടാണ് ദീര്‍ഘകാല ചലച്ചിത്രാനുഭവങ്ങളുള്ള നിര്‍മ്മാതാക്കളും പ്രദര്‍ശകരും കണക്കാക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിനെ തുടര്‍ന്നു വന്ന വര്‍ഷങ്ങള്‍ക്കു ശേഷം തന്നെ ഉദാഹരണം. മഞ്ഞുമ്മല്‍ തമിഴ്‌നാട്ടില്‍ നേടിയ അദ്ഭുതപ്പെടുത്തുന്ന വിജയം. എന്നാല്‍ അതിന്റെ പച്ചയില്‍ റിലീസിനൊരുങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷം ഔട്ട്‌റൈ്റ്റില്‍ വിതരണത്തിനെടുക്കാന്‍ തയാറായി വന്ന തമിഴകത്തെ തഴക്കവും പഴക്കവുമുള്ള വിതരണക്കാരനോട് വളരെ വലിയൊരു സംഖ്യ അതിന്റെ നിര്‍മ്മാതാവ് ചോദിച്ചതുകൊണ്ട് ഏറ്റെടുക്കാത്ത വിവരം അദ്ദേഹം തന്നെ സമൂഹമാധ്യമങ്ങളില്‍ തുറന്നു പറഞ്ഞിരുന്നു. പിന്നീട് ഫ്രീ ടു ഡിസ്ട്രിബ്യൂഷന്‍ രീതിയില്‍ ഷെയര്‍ വ്യവസ്ഥയിലാണ് ചിത്രം തമിഴ്‌നാട്ടില്‍ വിതരണം ചെയ്യപ്പെട്ടത്. ഒരു ചക്ക വീണ് മുയല്‍ ചത്തതുകൊണ്ട് അതാവര്‍ത്തിക്കണമെന്നില്ലെന്നാണ് സിനിമയിലെ വാണിജ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.കാരണം തുടര്‍ന്നുള്ള എല്ലാ മലയാള ചിത്രങ്ങള്‍ക്കും കേരളത്തിനു പുറത്ത് മഞ്ഞുമ്മലിനും പ്രേമലുവിനും ആവേശത്തിനും ലഭിച്ച സ്വീകാര്യത ആവര്‍ത്തിക്കണമെന്നില്ല. എന്നാല്‍, മുമ്പ് മലയാള സിനിമകള്‍ കാണാതിരുന്ന ഒരു ചെറിയ ശതമാനം അന്യഭാഷക്കാര്‍ അതതു സംസ്ഥാനങ്ങളില്‍ മലയാളികള്‍ക്കു പുറമേ തുടര്‍ച്ചയായി മലയാള സിനിമ കണ്ടുതുടങ്ങിയെന്നതും നിഷേധിക്കാനാവില്ല. അതൊരു വിപണനനേട്ടം തന്നെയാണ്. പക്ഷേ അതു മാത്രം നമ്പി ഒരു സിനിമാപദ്ധതി ആസൂത്രണം ചെയ്യുക പ്രായോഗികമാവാത്തിടത്തോളം പ്രത്യക്ഷത്തില്‍ അതു നിര്‍മ്മാതാവിന് ആശ്വാസമാവുന്നില്ല. സൂപ്പര്‍ താരങ്ങളുടെ സ്വാധീനം, ക്രൗഡ് പുള്ളര്‍മാര്‍ എന്ന നിലയ്ക്ക്, ആദ്യ ദിവസങ്ങളില്‍ ആളുകളെയും ആരാധകരെയും തീയറ്ററിലേക്കു കൊണ്ടുവരാന്‍ ശേഷിയുള്ളവര്‍ എന്ന നിലയ്ക്ക് അവരുടെ സിനിമകള്‍ക്കുള്ള ഇനിഷ്യല്‍ (ആദ്യദിവസ കളക്ഷന്‍) താരരഹിത സിനിമകള്‍ക്ക് ഇനിയും ഗ്യാരന്റി നല്‍കാന്‍ സാധിക്കുന്നില്ലെന്ന വസ്തുതയും പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.

മള്‍ട്ടീപ്‌ളക്‌സുകളുടെ വരവും അതില്‍ത്തന്നെ പിവിആര്‍ ഐനോക്‌സ് പോലുള്ള ഇന്ത്യന്‍ ബഹുരാഷ്ട്ര ശൃംഖലകളുടെ കടന്നുവരും പ്രദര്‍ശനശാലകളുടെ ഭൗതികസാഹചര്യങ്ങളില്‍ വരുത്തിയ മാറ്റവും തീയറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഉള്‍നാടന്‍ തീയറ്ററുകള്‍ പോലും കാലത്തിനനുസരിച്ച് നവീകരിക്കപ്പെടാന്‍ നിര്‍ബന്ധിതരായി. കൂടുതല്‍ സീറ്റുകള്‍ എന്നതു മാറി, നിലവാരവും സൗകര്യങ്ങളും കൂടിയ, പ്രീമിയം സീറ്റുകളുള്ള കൊച്ചു തീയറ്ററുകള്‍ എന്ന സാഹചര്യത്തിലേക്ക് കേരളവും മാറി. ഗാലറി തീയറ്റര്‍ ഘടനയില്‍ സിനിമ കാണുന്നത് മറ്റൊരനുഭവമായി. 2010ല്‍ 1000 തീയറ്ററുണ്ടായിരുന്നതില്‍ പാതിയും വിവാഹമണ്ഡപമോ കണ്‍വന്‍ഷന്‍ സെന്ററോ ആയി മാറിയത് പിവിആറിന്റെയും മറ്റും കടന്നുവരവോടെ ഇരട്ടിയിലധികം ചെറുതീയറ്ററുകളായി മാറി. പ്രദര്‍ശന സമയവും ആളുകളുടെ സൗകര്യാര്‍ത്ഥം രാവിലെ മുതല്‍ പാതിരാത്രിവരെ നീളുന്നതും തീയറ്ററുകളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നുണ്ട്.

ഇവിടെ മലയാള ചലച്ചിത്രപ്രവര്‍ത്തകര്‍ മറക്കരുതാത്ത ഒരു സുപ്രധാന കാര്യം കൂടിയുണ്ട്. ഈ വിജയം നമ്മുടെ സിനിമയുടെ മേന്മ കൊണ്ടു മാത്രം സംഭവിച്ചതല്ല, മറിച്ച് അന്നാട്ടിലെ സിനിമകളുടെ തളര്‍ച്ച കൊണ്ടു കൂടിയാണ്. ചെറുകിട സിനിമകള്‍ പൂര്‍ണമായി വിജയിക്കാതാവുകയും വന്‍കിട സൂപ്പര്‍ താര സിനിമകള്‍ മാത്രം തുടര്‍ച്ചയായി പുറത്തിറങ്ങുകയും ചെയ്തതിന്റെ മടുപ്പാണ് തമിഴ്മക്കളെ കൊടുംവേനലിലെ മരുപ്പച്ചയെന്നോണം പുറത്തുവന്ന പ്രേമലുവിനെയും മഞ്ഞുമ്മല്‍ ബോയ്‌സിനെയും സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. പ്രതിഭയില്‍ അവരാരും മോശക്കാരല്ല. ആത്മപരിശോധന നടത്തി സ്വയം തിരുത്താന്‍ തയാറായാല്‍ തമിഴ് സിനിമകള്‍ക്കും ഈ വിജയം കരഗതമാകുന്നതേയുള്ളൂ. അപ്പോള്‍, കോടികളുടെ കിലുക്കത്തില്‍ മതിമറക്കാതെ, ദേശഭാഷകള്‍ക്കപ്പുറം നേടുന്ന വിജയം കേവലം ഭാഗ്യം മാത്രമാകാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. അതിന് കാമ്പുള്ള ഉള്ളടക്കങ്ങള്‍ കണ്ടെത്താനുള്ള ജാഗ്രത വേണം. നമ്മുടെ യു എസ് പി(യുണീക്ക് സെല്ലിങ് പ്രൊപ്പോസിഷന്‍), ഐറ്റം നമ്പരും പാട്ടും ഡാന്‍സും വെടിയും പുകയുമല്ലെന്നും സ്വാഭാവികവും ജീവിതഗന്ധിയുമായ ഉള്ളടക്കമാണെന്നും മനസിലാക്കി കുറഞ്ഞ ബജറ്റില്‍ നല്ല സിനിമകള്‍ നിര്‍മ്മിക്കാനാണ് മലയാളസിനിമ ശ്രദ്ധിക്കേണ്ടത്.

Thursday, June 13, 2024

Participating in MIFF 2024 as a Guest to moderate a session on Biopic vs Biographical Documentary-The Blurring of Boundaries


Proud to be at the Mumbai International Film Festival 2024 organised by the National Film Development Corporation, Ministry of I & B, Govt. of India as the moderator for an Open Forum session on Biopic vs Biographical Documentary-The Blurring of Boundaries. The session features thespians like Rahul Rawail, Robin Bhatt, B S Lingadevaru and Milind Lele.

Article on All We Imagine as Light movie @ Kalakaumudi

kalakaumudi dated June 2 2024


എ.ചന്ദ്രശേഖര്‍


മുപ്പതു വര്‍ഷത്തിനു ശേഷം, വിഖ്യാതമായ കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഒരു ഇന്ത്യന്‍ സിനിമ ബഹുമാനിതമായി എന്നതു മാത്രമല്ല പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് (2023)യുടെ സവിശേഷത. സിനിമയിലെ പുരുഷാധിപത്യം മേളകളിലും പുരസ്‌കാരങ്ങളിലും മേധാവിത്വം തുടരുന്നതിനിടെ പെണ്‍കൂട്ടായ്മയുടെ വിജയമായിക്കൂടി, പായലിന്റെ ആദ്യ കഥാചിത്രസംരംഭമായ  ഈ സിനിമ ചരിത്രം തിരുത്തിയെഴുതുകയാണ്. നേരത്തേ, ഹ്രസ്വചിത്രവിഭാഗത്തില്‍ പുരസ്‌കാരം നേടിയ സംവിധായികയായ പായലിനെ സംബന്ധിച്ച് ഇത് ചരിത്രനേട്ടമല്ല, ഇതിഹാസം തന്നെയാണ്. ഷാജി എന്‍ കരുണിന്റെ സ്വമ്മി(1994)നു ശേഷം ഒരിന്ത്യന്‍ സിനിമ, അതും മലയാളികള്‍ മുഖ്യവേഷത്തിലെത്തുന്ന, മലയാളസംഭാഷണങ്ങള്‍ക്കു തുല്യപ്രാധാന്യമുള്ള ഒരു സിനിമ ഇന്ത്യയില്‍ നിന്ന് കാനില്‍ പുരസ്‌കൃതമാകുമ്പോള്‍ അത് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ നേട്ടമാണെന്നതില്‍ സംശയമില്ല.

കാനില്‍ ക്യാമറ ഡി ഓര്‍ കരസ്ഥമാക്കിയ മീര നായരുടെ സലാം ബോംബേ(1988), മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയ ഡാനി ബോയ്‌ലിന്റെ സ്ലംഡോഗ് മില്ല്യണെയര്‍(2005) എന്നിവ പോലെ മുംബൈനഗരത്തിലെ മനുഷ്യജീവിതത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും എന്നത് യാദൃശ്ചികമെന്നതിനപ്പുറം കൗതുകകരമായ വസ്തുതയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ കഥയായിരുന്നു ആദ്യ രണ്ടു ചിത്രങ്ങളും പറഞ്ഞതെങ്കില്‍ മഹാനഗരത്തിലെ പ്രവാസികളുടെ ജീവിതസമസ്യകളാണ് പായല്‍ വിഷയമാക്കുന്നത്. അതിജീവനത്തിന് കഷ്ടപ്പെടുന്ന ചേരിയിലെ ചില ഇരജീവിതങ്ങളാണ് മീര നായര്‍ തന്റെ ചിത്രത്തിലൂടെ പറഞ്ഞതെങ്കില്‍, പണമുണ്ടാക്കി രക്ഷപ്പെടാന്‍ പരിശ്രമിക്കുന്ന പുതുതലമുറയുടെ മോഹങ്ങളുടെ കഥയാണ് സ്‌ളംഡോഗ് മില്ല്യണെയര്‍ പറഞ്ഞത്. നഗരത്തിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും കഥ, തെരഞ്ഞെടുക്കപ്പെട്ട ചില വ്യക്തികളിലൂടെ പ്രകടമാക്കുന്നവയായിരുന്നു ആ സിനിമകള്‍. അതുകൊണ്ടുതന്നെയാണ് അവ മെട്രോ, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, മുംബൈ മേരി ജാന്‍, ഷൂട്ടൗട്ട് ഇന്‍ ലോഖണ്ഡ്വാല, പേജ് ത്രി തുടങ്ങിയവയില്‍ നിന്ന് വേറിട്ടതാവുന്നത്. മുംബൈ നഗരജീവിതത്തിന്റെ സൂക്ഷ്മതകള്‍ ആവഹിച്ച് ശ്രദ്ധേയമായ കിരണ്‍ റാവുവിന്റെ ധോബീ ഘാട്ട് (2010), ഋതേഷ് ബത്രയുടെ ദ് ലഞ്ച് ബോക്‌സ് (2013) എന്നിവയും ആള്‍ക്കൂട്ടത്തിനിടെ ഒറ്റപ്പെട്ട മനുഷ്യരുടെ വ്യഥകളും വ്യാമോഹങ്ങളുമൊക്കെയാണ് പ്രമേയമാക്കിയതെങ്കിലും മുംബൈ പശ്ചാത്തലമായ ബഹുഭൂരിപക്ഷം ഹിന്ദി സിനിമകളും അവിടത്തെ അധോലോകത്തെയാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. അതില്‍ നിന്നൊക്കെ വഴിമാറിക്കൊണ്ട് മൂന്നു സ്ത്രീകളുടെ ആന്തരലോകത്തിലൂടെ നഗരവൈകൃതങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ സഞ്ചാരം. മുംബൈയില്‍ ജീവിതം തേടുന്ന രണ്ട് യുവ മലയാളി നഴ്‌സുമാരുടെ കഥയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. കനി കുസൃതി അവതരിപ്പിക്കുന്ന പ്രഭയും, ദിവ്യ പ്രഭയുടെ അനുവും പാര്‍വതിയുമാണ് മൂന്നു കേന്ദ്ര കഥാപാത്രങ്ങള്‍.


'ഈ നഗരം സ്വപ്‌നങ്ങളുടേതല്ല, മറിച്ച് മായക്കാഴ്ചകളുടേതാണ്. അതിന്റെ ഭ്രമാത്മകതയില്‍ വിശ്വസിച്ചേ തീരൂ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഭ്രാന്തായിപ്പോകും' എന്ന ആരുടേതെന്നില്ലാത്ത സംഭാഷണത്തിലാണ് സിനിമ തുടങ്ങുന്നത്. തുടര്‍ന്ന് നഗരത്തിന്റെ ഭ്രാന്തമായ തിരക്കിനിടയിലൂടെ ചന്തയിലും തെരുവിലും അലയുന്ന ക്യാമറ ഒടുവില്‍ പ്രാദേശിക ട്രെയിനിനുള്ളില്‍ പ്രവേശിച്ച് മുഖ്യ കഥാപാത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.നഗരത്തിലെ തിരക്കേറിയ ആശുപത്രിയിലെ സീനിയര്‍ നഴ്‌സാണ് പ്രഭ. വീട്ടുകാര്‍ നിശ്ചയിച്ചപ്രകാരം വിവാഹം കഴിച്ചവളാണ് പ്രഭ. കല്യാണം കഴിഞ്ഞ് അധികകാലം കഴിയാതെ അദ്ദേഹം ജര്‍മ്മനിയിലേക്ക് പോയി.പിന്നീട് മുംബൈയിലെത്തി ഒരു വര്‍ഷത്തിലേറെയായി ഭര്‍ത്താവുമായി യാതൊരു ബന്ധവുമില്ല അവള്‍ക്ക്. അവസാനമായി വിളിച്ചത് എപ്പോഴാണെന്ന് പോലും അവള്‍ക്കോ ര്‍മ്മയില്ല. പങ്കാളിയുമായി അകന്നിട്ട് മാസങ്ങളായെങ്കിലും ആ ബന്ധത്തിന്റെ കെട്ടുപാടില്‍ നിന്ന് പൂര്‍ണ്ണമായി വിടുതല്‍ നേടാനാകുന്നില്ല അവള്‍ക്ക്. എന്നെങ്കിലും അയാള്‍ വന്നു തന്നെ സ്വീകരിച്ചേക്കുമെന്ന പ്രതീക്ഷ അവള്‍ക്കുപേക്ഷിക്കാന്‍ കഴിയുന്നില്ല. മറ്റൊരു ബന്ധത്തിനായി അവളുടെ ഹൃദയം കൊതിക്കുന്നുണ്ടെങ്കിലും അവളത് കടിച്ചമര്‍ത്തുകയാണ്. അസാമാന്യമായ കൈയടക്കത്തോടെയാണ് കനി കുസൃതി ഈ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നത് എന്ന് സിനിമ കണ്ട ബഹുഭൂരിപക്ഷവും ശ്‌ളാഘിക്കുന്നു. വികാരങ്ങള്‍ കടിച്ചമര്‍ത്തിക്കൊണ്ടുള്ള കനിയുടെ അഭിനയത്തില്‍ പാരമ്പര്യം കുടഞ്ഞെറിയാന്‍ വിസമ്മതിക്കുന്ന സ്ത്രീയുടെ മൗനവേദനയുടെ മുഴുവന്‍ ആഴവുമുള്‍ക്കൊളളുന്നതായി ദേബഞ്ചന്‍ ധര്‍ നിരീക്ഷിക്കുന്നു. (അഹഹ ണല കാമഴശില അ െഘശഴവ േഅ േഇമിില:െ ജമ്യമഹ ഗമുമറശമ' െവെശാാലൃശിഴ, ൗിളീൃഴലേേമയഹല ീറല ീേ ങൗായമശ യഹീീാ െംശവേ ൃീാമിരല മിറ ാ്യേെലൃ്യ, ംംം.ീേേുഹമ്യ.രീാ). സജിന്‍ ബാബുവിന്റെ ബിരിയാണിയിലൂടെ അസ്സലൊരു നടിയാണെന്നു തെളിയിച്ച, മഹാറാണി, പോച്ചര്‍, കില്ലര്‍ സൂപ്പ് തുടങ്ങിയ ഹിന്ദി വെബ് പരമ്പരകളിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയെടുത്ത, കനിയുടെ അനന്യമായ പ്രകടനമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. മറ്റൊന്ന്, മഹേഷ് നാരായണന്റെ അറിയിപ്പ്(20122) ഡോണ്‍ പാലത്രയുടെ ഫാമിലി(2023) തുടങ്ങിയ ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ യുവനടി ദിവ്യപ്രഭയുടെ നടനമികവാണ്. കനിയുടെ പ്രഭയുടെ കാമുകനായ ഡോ മനോജിന്റെ വേഷത്തിലെത്തുന്നത് മിമിക്രി സ്‌കിറ്റ് വേദികളിലൂടെ സിനിമയിലെത്തി ജയജയജയജയ ഹേ, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങളില്‍ തിളങ്ങിയ നടന്‍ അസീസ് നെടുമങ്ങാടാണ്. ഹിന്ദി അത്രയൊന്നുമറിയാത്ത ഒരു മലയാളി ഡോക്ടറുടെ വേഷമാണ്. 

പ്രഭയുടെ മുറി പങ്കിടുന്ന ജൂനിയര്‍ നേഴ്‌സാണ് ദിവ്യ അവതരിപ്പിക്കുന്ന അനു. പ്രഭയുടെ ആശുപത്രിയില്‍ തന്നെ ജോലിചെയ്യുന്ന അവളാവട്ടെ മനസുകൊണ്ട് പ്രഭയില്‍ നിന്ന് ധ്രുവങ്ങളകലെയാണ്. വിവാഹിതയാകാന്‍ വീട്ടില്‍ നിന്ന് നിരന്തരം സമ്മര്‍ദ്ദം നേരിടുന്ന അവള്‍ക്ക് മുംബൈയില്‍ ഒരു പ്രണയമുണ്ട്. മാതാപിതാക്കള്‍ അയച്ചു കൊണ്ടിരിക്കുന്ന വിവാഹാലോചനകളുടെ നീണ്ട പട്ടികകളെ അവഗണിച്ച് മുസ്ലിമായ ഷിയാസുമായി (ഹൃദു ഹരൂണ്‍), തീവ്രപ്രണയത്തിലാണവള്‍. ജാതീയത മുമ്പെന്നത്തേയുംകാള്‍ സ്വാധീനം ചെലുത്തുന്ന സമകാലിക സാമൂഹികാവസ്ഥയില്‍ അവരുടെ പ്രണയമുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചവള്‍ ബേജാറിലാണ്. അതിന്റെ പേരില്‍ സമൂഹത്തിന്റെ കുറ്റപ്പെടുത്തലും അവഗണനയും സാമുദായികമായ വിലക്കുവരെ നേരിടേണ്ടി വരും എന്ന് അനു ഭയപ്പെടുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള ആശങ്ക അവള്‍ തുറന്നുപറയുന്നു. ബാധ്യതയായി മാറിയ ഭൂതകാലത്തിന്റെ ബന്ധനങ്ങളില്‍ നിന്നു വിമുക്തയാവാത്തതാണ് പ്രഭയുടെ പ്രശ്‌നമെങ്കില്‍ അനുവിന്റെ പ്രതിസന്ധി അനിശ്ചിത മായ ഭാവിയാണ്. വിദേശത്തേക്കു കടക്കാന്‍ കോവിഡ് കാലത്ത് ഡല്‍ഹിയില്‍ തങ്ങേണ്ടിവരുന്ന ദമ്പതികളുടെ കഥ പറഞ്ഞ അറിയിപ്പില്‍ കുഞ്ചാക്കോ ബോബന്റെ നായികയായുള്ള പ്രകടനം ഒടിടിയില്‍ കണ്ടാണ് തന്റെ അനുവിനെ അവതരിപ്പിക്കാന്‍ അവര്‍ ദിവ്യപ്രഭയെ തെരഞ്ഞെടുത്തത്. 

ആശുപത്രിയില്‍ പ്രഭയുടെയും അനുവിന്റെയും പരിചരണത്തില്‍ കഴിയുന്ന മൂന്നാമത്തെ നായിക പാര്‍വതിക്കും (ഛായാ കദം) അസ്ഥിരമായ ഭാവി തന്നെയാണുള്ളത്. വികസനത്തെപ്പറ്റിയുള്ള തെറ്റായ ധാരണകളില്‍ അതിവേഗം നട്ക്കുന്ന നഗരവത്കരണത്തില്‍ വാസ്തുഹാരയാക്കപ്പെടാന്‍ വിധിക്കപ്പെടുകയാണവര്‍. വിസകനത്തിന്റെ ഇരയായി വീട് നഷ്ടപ്പെടാന്‍ സാധ്യതയുള്ള അനേകരിലൊരാള്‍. കോട്ടണ്‍ മില്‍ തൊഴിലാളിയായിരുന്ന അന്തരിച്ച അവളുടെ ഭര്‍ത്താവിന്റെ ആകെ നീക്കിയിരിപ്പാണ് ആ ചെറിയ കൂര. നഗരാംബരങ്ങളെ മൂടാനുയരുന്ന ബഹുനില ഫ്‌ളാറ്റുകള്‍ക്കുവേണ്ടി അവള്‍ കുടിയിറക്കപ്പെടുകയാണ്. താമസസ്ഥലത്തിന്മേല്‍ അവകാശം തെളിയിക്കാന്‍ പാര്‍വതിയുടെ പക്കല്‍ ഔദ്യോഗിക രേഖകളൊന്നുമല്ല. കുടിയൊഴിപ്പിക്കലിന്റെ സമാന്തര പ്രമേയത്തിലൂടെ, തലമുറകളായി നഗരങ്ങളില്‍ സേവനമനുഷ്ഠിച്ചും അവ വളര്‍ത്തെടുത്തുമുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ ജീവിതങ്ങളുടെ അസ്ഥിരതയും അര്‍ത്ഥരാഹിത്യവും ക്ഷണികതയും സംവിധായിക വ്യക്തമാക്കുന്നു. രവി ജാദവിന്റെ ന്യൂഡ്(2017), സഞ്ജയ്‌ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്യവാഡി(2017), കിരണ്‍ റാവുവിന്റെ ലാപത്താ ലേഡീസ് (2024) തുടങ്ങിയ ചിത്രങ്ങളിലെ തിളങ്ങുന്ന പ്രകടനത്തിലൂടെ ശ്രദ്ധേയയായ ഛായാ കദമിനെ മലയാളികള്‍ക്ക് കുറേക്കൂടി അടുത്തറിയാവുന്നത് അഖില്‍ സത്യന്റെ പാച്ചുവും അദ്ഭുതവിളക്കുമി(2023)ലെ വിനീതിന്റെ അമ്മയായ നാനിയുടെ വേഷത്തിലാണ്. 

വിവിധ കാരണങ്ങളാല്‍ സ്വയം നഷ്ടപ്പെടുന്ന മൂന്നു സ്ത്രീകള്‍ അവരുടെ സ്വത്വം തിരിച്ചറിയുന്നിടത്താണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് അവസാനിക്കുന്നത്. അതാകട്ടെ, സ്വപ്‌നസമാനമായ പല വിശ്വാസങ്ങളുടെയും വ്യാജധാരണകളുടെയും ഉടച്ചുവാര്‍ക്കലായിത്തീരുന്നുണ്ട്. മഹാനഗരത്തിലെ ഉറുമ്പുസമാനരായ മനുഷ്യരുടെ അന്തഃസംഘര്‍ഷങ്ങള്‍ അത്രമേല്‍ ഹൃദയദ്രവീകരണശക്തിയോടെ പകര്‍ത്തിയെന്നതിലുപരി, വ്യത്യസ്ത മാനസിക നിലകളില്‍പ്പെട്ട മൂന്നു സ്ത്രീകളുടെ മനസിന്റെ ആഴങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചു എന്നതിലാണ് പായല്‍ കപാഡിയ എന്ന തിരക്കഥാകൃത്തിന്റെ, ചലച്ചിത്രകാരിയുടെ വിജയം. സ്ത്രീജീവിതത്തിന്റെ അന്തരാഴങ്ങള്‍ ഏതൊരു പുരുഷനേക്കാളുമധികം ആവിഷ്‌കരിക്കാനാവുക ഒരു സ്ത്രീക്കു തന്നെയാണെന്ന് പായല്‍ ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. നാടും വീടും വിട്ടകന്നു ജീവിക്കുന്നവര്‍ സ്വന്തം കുടുംബവും ജീവിതവും ചേര്‍ത്തുപിടിക്കാന്‍ വേണ്ടി പെടുന്ന പെടാപ്പാടുകളുടെ നേരാഖ്യാനമാണീ സിനിമ. മിന്നുതെല്ലാം പൊന്നല്ല എന്ന് നഗരജീവിതത്തിന്റെ ഈ നേര്‍ക്കാഴ്ചകളിലൂടെ പായല്‍ കാണിച്ചുതരുന്നു.

മലയാളി നേഴ്‌സുമാര്‍ മുഖ്യകഥാപാത്രങ്ങളാവുന്നതുകൊണ്ടുതന്നെ ചിത്രത്തിലെ സംഭാഷണങ്ങളിലേറെയും മലയാളത്തിലാണ്. അതുകൊണ്ടുതന്നെയാണ് ഈ സിനിമ മുംബൈ എന്ന മെട്രോ നഗരത്തിലേതുപോലെ തന്നെ ബഹുഭാഷാ സിനിമയാവുന്നത്. അത്തരത്തിലാണ് സിനിമ പാന്‍ ഇന്ത്യന്‍ സ്വത്വം നേടുന്നത്.പായല്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്ത്, വീട്ടില്‍ മുത്തച്ഛിയെ പരിചരിക്കാനെത്തിയ മലയാളി നേഴ്‌സുമായുള്ള ആത്മബന്ധത്തില്‍ നിന്നാണ് തന്റെ ആദ്യ കഥാചിത്രത്തിന് സംവിധായിക പ്രമേയം കണ്ടെത്തിയത്. മലയാളി മാലാഖമാരുടെ ദുരിതജീവിതം പായലിന്റെ ഹൃദയത്തെ തൊട്ടു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡിപ്‌ളോമ ചിത്രമായി അവരുടെ ജീവിതം പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും പല കാരണങ്ങളാല്‍ നടന്നില്ല. അക്കാലത്ത് എഫ്ടിഐഐയില്‍ നടന്ന ഒരു വിദ്യാര്‍ത്ഥി സമരത്തില്‍ മുന്‍നിരക്കാരിയായതിനാല്‍ പായലിനെതിരേ നിയമനടപടിയൊക്കെയുണ്ടായതാണ്. പിന്നീട് 2018ലാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എഴുതിത്തുടങ്ങുന്നത്. നീണ്ട നാലുവര്‍ഷത്തെ ഗൃഹപാഠത്തിനും തയാറെടുപ്പിനും ശേഷമാണ് അവരതു ചലച്ചിത്രമാക്കാന്‍ ഉദ്യമിച്ചത്. എല്ലാറ്റിനും നിഴല്‍പോലെ ഒപ്പമുണ്ടായത് മലയാളിയായ ജൂനിയര്‍ വിദ്യാര്‍ത്ഥിയും സിനിമയുടെ സഹസംവിധായകനുമായ പാലക്കാടുകാരനുമായ റോബിന്‍ ജോയി. നായികമാരിലൊരാള്‍ പാലക്കാട്ടുകാരിയായത് യാദൃശ്ചികമല്ല. മുംബൈ കൂടാതെ കൊങ്കണിലെ രത്‌നഗിരിയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. 

പ്രശസ്ത ചിത്രകാരി നളിനി മാലിനിയുടെയും സൈക്കോ അനലിസ്റ്റ് ശൈലേഷ് കപാഡിയയുടെയും മകള്‍ പായല്‍ ആന്ധ്രയിലെ ഋഷിവാലി സ്‌കൂളില്‍ നിന്ന് പ്രാഥമികവിദ്യാഭ്യാസം നേടിയശേഷം മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദവും സോഫിയ കോളജില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിക്കഴിഞ്ഞിട്ടാണ് പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമയില്‍ ബിരുദാനന്തര ഡിപ്ലോമ നേടുന്നത്. 2014ല്‍ വാട്ടര്‍മെലണ്‍ ഫിഷ് ആന്‍ ഹാഫ് ഗോസ്റ്റ് എന്ന ഡോക്യുഡ്രാമയിലൂടെയാണ് സ്വതന്ത്രസംവിധായികയാവുന്നത്. ആഫ്റ്റര്‍നൂണ്‍ ക്‌ളൗഡ്‌സ് (2015), ദ് ലാസ്റ്റ് മാംഗോ ബിഫോര്‍ ദ് മണ്‍സൂണ്‍ (2017), ആന്‍ഡ് വാട്ടീസ് ദ് സമ്മര്‍ സേയിങ് (2018), എ നൈറ്റ് ഓഫ് നോയിങ് നത്തിങ് (2021) തുടങ്ങിയ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തു. 

മലയാളത്തില്‍ നിന്ന് നടന്‍ അസീസ് നെടുമങ്ങാട്, ടിന്റുമോള്‍ ജോസഫ് (ഷാനറ്റ് നേഴ്‌സ്), നേഴ്‌സുമാരായി വരുന്ന ആര്‍ദ്ര കെ എസ്, ശിശിര അനില്‍, അപര്‍ണ റാം, മെയില്‍ നേഴ്‌സായി വരുന്ന നിഖില്‍ മാത്യു തുടങ്ങിയ അഭിനേതാക്കളും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇവര്‍ക്കു പുറമേ, ബിപിന്‍ നഡ്കര്‍ണി, ശ്വേത പ്രജാപതി, ലവ്‌ലീന്‍ മിശ്ര, ആനന്ദ് സാമി, മധു രാജ തുടങ്ങിയവരാണ് താരനിരയിലുളളത്.

ഫ്രാന്‍സിലെ തോമസ് ഹക്കീം ജൂലിയന്‍ ഗ്രാഫ് എന്നിവര്‍ പങ്കാളികളായ പെറ്റിറ്റ് കേയോസും ഇന്ത്യന്‍ നിര്‍മാതാവായ സികോ മൈത്രയുടെ ചീസ് ഫിലിംസും ചേര്‍ന്നു നിര്‍മ്മിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് രണ്‍ബീര്‍ ദാസിന്റെ അസാമാന്യ കൈയടക്കമുള്ള ചായാഗ്രഹണത്താലും ക്‌ളെമെന്റ് പിന്റോയുടെ ആത്മാവുള്‍ക്കൊണ്ട ചിത്രസന്നിവേശപദ്ധതിയാലും കൂടി ശ്രദ്ധിക്കപ്പെടുന്നുണ്ട്. കോല്‍ക്കത്തയില്‍ നിന്നുള്ള യുവ റിഥം ആന്‍ഡ് ബ്‌ളൂസ് സംഗീതജ്ഞനായ റ്റോപ്‌ഷെയെ കൊണ്ട് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കാന്‍ കാണിച്ച ധൈര്യം സംവിധായികയായ പായലിന്റെ മാധ്യമത്തിലുള്ള ആത്മവിശ്വാസം വ്യക്തമാക്കുന്നുണ്ട്.  

കാനില്‍ സിനിമാനിരൂപകരുടെ വോട്ടെടുപ്പില്‍ ആറു സ്റ്റാറും 3.3 പോയിന്റുകളും നേടിയാണ് പായലിന്റെ ചിത്രം ഷോണ്‍ ബേക്കറിന്റെ അമേരിക്കന്‍ ചിത്രമായ അനോറയ്‌ക്കൊപ്പം (അനോറയ്ക്കായിരുന്നു പാം ഡി ഓര്‍ പുരസ്‌കാരം) ഒന്നാം സ്ഥാനത്ത് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. അമേരിക്കന്‍ ചലച്ചിത്രകാരിയും നടിയുമായ ഗ്രേറ്റ ഗെര്‍വിഗ് അധ്യക്ഷയായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. അമേരിക്കന്‍ അഭിനേത്രി ലില്ലി ഗ്‌ളാഡ്‌സ്റ്റോണ്‍, ഫ്രഞ്ച് നടനും നിര്‍മ്മാതാവുമായ ഉമര്‍ സൈ, ടര്‍ക്കിയില്‍ നിന്നുള്ള തിരക്കഥാകാരിയും ഛായാഗ്രാഹകയുമായ എബ്രു സിലാന്‍, സ്പാനിഷ് ചലച്ചിത്രകാരന്‍ യുവാന്‍ അന്റോണിയ ബയോന,ഫ്രഞ്ച് നടി ഇവ ഗ്രീന്‍, ജാപ്പനീസ് ചലച്ചിത്രകാരന്‍ ഹിരോകസു കൊറെ-ഇട, ലെബനീസ് ചലച്ചിത്രകാരി നദീന്‍ ലബാക്കി, ഇറ്റാലിയന്‍ നടന്‍ പിയര്‍ഫ്രാന്‍സ്‌കോ ഫാവിനോ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍.





Malayalam Cinema's Technical Edge- A Pan-Indian Saga. Lecture at Institution of Engineers, Trivandrum

 


തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയഴേസില്‍ എന്‍ജിനീയറിങ് അലുമ്‌നി സംഘടിപ്പിക്കുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയില്‍ 2024 ജൂണ്‍ 12 ന് മലയാള സിനിമയുടെ സാങ്കേതിക മുന്നേറ്റം ഒരു പാന്‍ ഇന്ത്യന്‍ അശ്വമേധം എന്ന വിഷയത്തില്‍ ഒന്നര മണിക്കൂറോളം പ്രഭാഷണം നടത്തി. ഏറെക്കുറെ നല്ല സദസ്. അവസാനം കുറെയൊക്കെ നല്ല ചോദ്യങ്ങളും. മൊത്തത്തില്‍ നല്ല അനുഭവമായിരുന്നു.