ഒരേ വാര്പ്പില് പകര്പ്പെടുത്ത് അമിത വയലന്സിന്റെയും മയക്കുമരുന്നിന്റെയും ഓവര്ഡോസില് ഒന്നിനുപിറകെ ഒന്നായി മലയാളത്തില് സിനിമകളിങ്ങനെ പടച്ചുവിടുന്നതിനിടെ ചില കുറ്റകൃത്യങ്ങള് കൂടി ഉണ്ടായപ്പോള് ചര്ച്ചയുടെ വഴിത്താര അങ്ങോട്ടായത് സ്വാഭാവികം. സിനിമ കുടുംബവും ജീവിതവും വിട്ട് മയക്കുമരുന്നിലും മദ്യത്തിലും വയലന്സിലുമായി എന്നതു സത്യം. പക്ഷേ, ആ മലവെള്ളപ്പാച്ചിലിനിടെ മനസിനെ സ്പര്ശിക്കുന്ന, സിനിമയില് നിഖില് എന്ന എന് ആര് ഐ യുവാവ് പറയുന്നതുപോലെ, നെഞ്ചില് എന്തോ കുത്തുന്നതുപോലെ അനുഭവിപ്പിക്കുന്ന സിനിമകളും ഉണ്ടാവുന്നുണ്ട എന്നതു കാണാതെ പോയ്ക്കൂടാ.
Wednesday, March 12, 2025
നാരായണീന്റെ മൂന്നാണ്‍മക്കള്‍: ഹൃദയം മുറിക്കുന്ന സ്‌നേഹനോവുകള്‍
ഒരേ വാര്പ്പില് പകര്പ്പെടുത്ത് അമിത വയലന്സിന്റെയും മയക്കുമരുന്നിന്റെയും ഓവര്ഡോസില് ഒന്നിനുപിറകെ ഒന്നായി മലയാളത്തില് സിനിമകളിങ്ങനെ പടച്ചുവിടുന്നതിനിടെ ചില കുറ്റകൃത്യങ്ങള് കൂടി ഉണ്ടായപ്പോള് ചര്ച്ചയുടെ വഴിത്താര അങ്ങോട്ടായത് സ്വാഭാവികം. സിനിമ കുടുംബവും ജീവിതവും വിട്ട് മയക്കുമരുന്നിലും മദ്യത്തിലും വയലന്സിലുമായി എന്നതു സത്യം. പക്ഷേ, ആ മലവെള്ളപ്പാച്ചിലിനിടെ മനസിനെ സ്പര്ശിക്കുന്ന, സിനിമയില് നിഖില് എന്ന എന് ആര് ഐ യുവാവ് പറയുന്നതുപോലെ, നെഞ്ചില് എന്തോ കുത്തുന്നതുപോലെ അനുഭവിപ്പിക്കുന്ന സിനിമകളും ഉണ്ടാവുന്നുണ്ട എന്നതു കാണാതെ പോയ്ക്കൂടാ.
Saturday, March 08, 2025
2025ലെ ഓസ്‌കറുകളെ വിലയിരുത്തി കലാകൗമുദിയിലെഴുതിയ ലേഖനം.
ശീര്‍ഷകത്തിന്റെ ഉത്തരവാദി ഇതെഴുതിയ ആള്‍ അല്ലാത്തതുകൊണ്ട് ആ ശീര്‍ഷകം ഒഴിവാക്കി ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നു.
എ.ചന്ദ്രശേഖര്‍
കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ പതിവു തെറ്റിച്ചു എന്നതാണ് 2025ലെ അമേരിക്കന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ സവിശേഷത. ലോകം മുഴുവന്‍ ഏറെ പ്രദര്‍ശനവിജയം നേടി, പരമാവധി നാമനിര്‍ദ്ദേശങ്ങളുടെ പിന്‍ബലത്തോടെ വരുന്ന സിനിമകള്‍ക്കാണ് സാധാരണ ഓസ്‌കറില്‍ പ്രധാന പുര്‌സകാരങ്ങള്‍ ലഭിക്കുക. ഇത്തവണയാവട്ടെ, ചരിത്രത്തിലാദ്യമായി 13 നാമനിര്‍ദേശവുമായി ഒരു വിദേശഭാഷാ ചിത്രവുമായി കട്ടയ്ക്കുകട്ട മത്സരിച്ചുകൊണ്ടാണ് കേവലം ആറു വിഭാഗങ്ങളിലേക്കു മാത്രം പരിഗണിക്കപ്പെട്ട ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ മികച്ച ചിത്രമടക്കം അവയില്‍ അഞ്ചെണ്ണവും സ്വന്തമാക്കിയത്. അനോറയെന്ന ആ ചിത്രമാവട്ടെ അമേരിക്കന്‍ പ്രദര്‍ശനശാലകളില്‍ വന്‍ പരാജയമേറ്റുവാങ്ങിയ സിനിമയാണെന്നോര്‍ക്കണം. മികച്ച ചിത്രം കൂടാതെ സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, മികച്ച നടി എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് 'അനോറ' നേടിയത്. ഇതില്‍ സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ എന്നിവയൊക്കെ കൈകാര്യം ചെയ്തിരിക്കുന്നത് ഷോണ്‍ ബേക്കറാണെന്നതാണ് സമാനതകളില്ലാത്ത റെക്കോര്‍ഡ്. ഓസ്‌കര്‍ ചരിത്രിത്തില്‍ ഇതാദ്യമായിട്ടായിരിക്കും ഇത്രയേറെ വിഭാഗങ്ങളിലുള്ള വെവ്വേറെ പുരസ്‌കാരങ്ങള്‍ ഒരേ വ്യക്തിക്ക് ലഭിക്കുന്നത്.
ന്യൂജേഴ്‌സി സ്വദേശിയായ അമ്പത്തിനാലുകാരന്‍ ഷോണ്‍ ബേക്കറിന്റെ 'അനോറ' വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ നേടിയതോടെയാണ് ലോകശ്രദ്ധയില്‍പ്പെടുന്നത്. ലൈംഗിക തൊഴിലാളിയായ അനോറയുടെ ജീവിതസംഘര്‍ഷങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് സിനിമ. റഷ്യന്‍ പ്രഭുവിന്റെ മകനുമായുള്ള കണ്ടുമുട്ടലും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ബ്രൂക്ലിനില്‍ നിന്നുള്ള ലൈംഗിക തൊഴിലാളിയായ അനോറ (അനി) റഷ്യന്‍ പ്രഭുവിന്റെ മകനായ വന്യ സഖറോവിനെ ഡാന്‍സ് ബാറില്‍ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം ഒറ്റരാത്രിയില്‍ മാറി മറിയുന്നു. അവര്‍ക്കിടയില്‍ ഒരു ബന്ധം ഉടലെടുക്കുന്നു. അവരുടെ ബന്ധം ശക്തമാകുന്നതോടെ അനിയെ വന്യ ഒരാഴ്ച ഒന്നിച്ച് ചിലവഴിക്കാന്‍ ക്ഷണിക്കുന്നു. അവള്‍ക്ക് 15,000 ഡോളര്‍ വാഗ്ദാനം ചെയ്യുന്നു. ലാസ്‌വേഗസിലേക്കുള്ള യാത്ര അപ്രതീക്ഷിതമായി അവസാനിക്കുന്നത് അവരുടെ വിവാഹത്തിലാണ്. എന്നാല്‍ വന്യയുടെ മാതാപിതാക്കള്‍ ഇതറിയുകയും യുഎസിലെ ഗാര്‍ഡിയനായ ടോറോസിനെയും ഗുണ്ടകളെയും അത് തടയാന്‍ അയക്കുകയും ചെയ്യുന്നു.
സംവിധായകന്‍ എന്ന നിലയിലുള്ള ബേക്കറിന്റെ ഫിലിം മേക്കിംഗ് രീതി ഓരോ ഫ്രെയിമിലും വ്യക്തവുമാണ്. ഒരു ഹൈ റൊമാന്റിക് ഡ്രാമയുടെ ആകര്‍ഷണീയതയെ അടിസ്ഥാനപരവും വ്യക്തിഗതവുമായ ഛായയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ സാധിച്ചിട്ടുണ്ട്.അനിയെ അവിസ്മരണീയമാക്കിയ മൈക്കി മാഡിസന്റെ പ്രകടനമാണ് ചിത്രത്തിന്റെ കാതല്‍. ആ റോളിന് നല്‍കേണ്ട ആഴവും സങ്കീര്‍ണ്ണതയും അവര്‍ ഗംഭീരമാക്കി. അനിയുടെ ആന്തരികവും ബാഹ്യവുമായ വൈകാരിക യാത്രയെ പ്രേക്ഷകനുമായി നേരിട്ടു ബന്ധിപ്പിക്കാനായതാണ് നടി എന്ന നിലയ്ക്കുള്ള അവരുടെ വിജയം. അഭിനയത്തിനുള്ള ഓസ്‌കര്‍ അതിനെ സാധൂകരിക്കുന്നതായി എന്നു മാത്രം. ഡാനിയല്‍ ബ്ലൂംബെര്‍ഗിന്റെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു മേന്മ. നല്‍കുന്നു. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും ഈ ചിത്രത്തിനാണ്. ഡ്രൂ ഡെന്നീസിന്റെ ഛായാഗ്രഹണമികവാണ് ബേക്കറിന് ലഭിച്ച ഏറ്റവും വലിയ പിന്തുണ. ബേക്കര്‍ മനഃക്കണ്ണില്‍ കണ്ടതാണ് പ്രകാശവും ഇരുട്ടും ഇടകലര്‍ത്തി ഡ്രൂ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തരചലച്ചിത്രമേളയ്ക്ക് നിറഞ്ഞ സദസില്‍ വന്‍ പ്രേക്ഷകപങ്കാളിത്തത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ് അനോറ. 2024-ലെനാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂ ടോപ്പ് ഫിലിം, ബ്രേക്ക്ത്രൂ പെര്‍ഫോമന്‍സ്, 2025ലെ മികച്ച ചിത്രം, മികച്ച എഡിറ്റിങ്, മികച്ച സംവിധാനം, മികച്ച സഹനടന്‍ എന്നിവയ്ക്കുള്ള ബാഫ്റ്റാ അവാര്‍ഡുകള്‍, ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍ 2024-ലെ ഔദ്യോഗിക എന്‍ട്രി, മികച്ച സംവിധാനത്തിനുള്ള ഡയറക്ടേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക അവാര്‍ഡ്, റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക 2025-ലെ ഒറിജിനല്‍ സ്‌ക്രീന്‍പ്ലെയ്ക്കുള്ള അവാര്‍ഡ് എന്നിവ നേടിയ സിനിമകൂടിയാണ് അനോറ.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലടക്കം ഏറെ പ്രേക്ഷകസ്‌നേഹം പിടിച്ചു പറ്റിയ ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷാക് ഓഡിയയുടെ സ്പാനിഷ് മ്യൂസിക്കല്‍ എമീലിയ പെരസിനു ഈ ഓസ്‌കര്‍ സമാനതകളില്ലാത്ത അംഗീകാരമാണ് നല്‍കിയത്. വിവിധ വിഭാഗങ്ങളിലായി 13 നാമനിര്‍ദേശമാണു ചിത്രത്തിനു ലഭിച്ചത്. ഇംഗ്ലിഷ് ഇതര ഭാഷാ സിനിമയ്ക്ക് ഇത്രയധികം നാമനിര്‍ദേശം ഇതാദ്യമാണ്. എന്നാല്‍ പുരസ്‌കാരപ്രഖ്യാപനങ്ങള്‍ വന്നപ്പോള്‍ തഴയപ്പെട്ടതിലും ചിത്രം ചരിത്രമെഴുതി. നാമനിര്‍ദ്ദേശങ്ങള്‍ക്കുപരിയായി കാര്യമായ പുരസ്‌കാരങ്ങള്‍ നേടാന്‍ ചിത്രത്തിനായില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളത്തിലിറങ്ങിയ ഭാര്‍ഗവചരിതം മൂന്നാം കാണ്ഡത്തോട് വിദൂരസാദൃശ്യമുള്ളതെങ്കിലും അതീവ വൈകാരികവും സമകാലികപ്രസക്തിയുള്ളതുമായ ഇതിവൃത്തമുണ്ടായിട്ടും ചിത്രം ഇങ്ങനെ തഴയപ്പെടാന്‍ സിനിമാബാഹ്യമായ രാഷ്ട്രീയവും കാരണമായി എന്നതാണ് സങ്കടകരം. മെക്‌സിക്കോയിലെ അധോലോക സാമ്രാജ്യാധിപന്‍ ലിംഗമാറ്റത്തിനു വിധേയനായി സ്ത്രീ സ്വത്വം സ്വീകരിക്കുന്നതിനെത്തുടര്‍ന്നുണ്ടാവുന്ന നാടകീയസംഘടര്‍ഷങ്ങളാണ് എമിലി പെരസിന്റെ ഇതിവൃത്തം. മുഖ്യവേഷം ചെയ്ത ട്രാന്‍സ് പേഴ്‌സണായ കാര്‍ല സോഫിയ ഗാസ്‌കേണ്‍റെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടെങ്കിലും സ്പാനിഷ് ഭാഷയില്‍ നേരത്തേ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം നടത്തിയ ഇസ്‌ളാം വിരുദ്ധ പോസ്റ്റുകളും
ജോര്‍ജ് ഫ്‌ലോയിഡിനെ 'മയക്കുമരുന്ന് വഞ്ചകന്‍'എന്നാക്ഷേപിച്ച പോസ്റ്റുകളും ഈയിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ കുത്തിപ്പൊക്കിക്കൊണ്ടുവന്നതോടെയാണ് എമിലിയ പെരസിന്റെ പ്രതീക്ഷകള്‍ക്ക് തുടക്കത്തിലേ നിറം മങ്ങിയത്. നായകന്റെയും പി്ന്നീട് അയാളുടെ കുടുംബത്തിന്റെയും നിഴലായി ഒപ്പം നില്‍ക്കുകയും സ്വന്തം ജീവിതം പണയപ്പെടുത്തി പോരാടുകയും ചെയ്യുന്ന അഭിഭാഷകയെ അവതരിപ്പിച്ചതിന് സോ സല്‍ദാനയ്ക്ക് ലഭിച്ച മികച്ച നടിക്കുള്ള അവാര്‍ഡും മൗലികഗാനത്തിനുള്ള ബഹുമതിയും കൊണ്ട് സമാധാനിക്കേണ്ടി വന്നു ചിത്രത്തിന്. അവാര്‍ഡ് ലഭിച്ച രണ്ടു സിനിമകളും ലൈംഗികത്തൊഴിലിനെയും ഭിന്നലൈംഗികതയേയും അടിസ്ഥാനമാക്കിയുള്ളതായി എന്നതും പ്രത്യേകതയായി. അമേരക്കയില്‍ ഇനി മുതല്‍ സ്ത്രീ പുരുഷന്‍ എന്നിങ്ങനെ രണ്ട് ലിംഗവിഭാഗങ്ങളേയുണ്ടാവൂ എന്ന പ്രസിഡന്റിന്റെ പ്രഖ്യാപനം വന്ന് ഏറെക്കഴിയുംമുമ്പാണ് ട്രാന്‍സ് പേഴ്‌സണ്‍ നായകനും നായികയുമായ അതേ വിഷയം കൈകാര്യം ചെയ്യുന്ന ഒരു ചിത്രത്തിന് അതും വിദേശഭാഷാ ചിത്രത്തിന് ഓസ്‌കര്‍ വേദിയില്‍ ഇത്രയേറെ സമയവും സ്ഥാനവും ലഭിക്കുന്നത് എന്നോര്‍ക്കുക.
ബ്രേഡി കോര്‍ബെറ്റ് സംവിധാനം ചെയ്ത 'ദ് ബ്രൂട്ടലിസ്റ്റ്' എന്ന ചിത്രത്തിലെ ലാസ്ലോ തോത്ത് എന്ന ഹംഗേറിയന്‍ യഹൂദ വാസ്തുശില്പിയുടെ വേഷം അനായാസമായി അവതരിപ്പിച്ചതിനാണ് പോളിഷ് വേരുകളുള്ള അമേരിക്കന്‍ നടന്‍ എഡ്രിയന്‍ ബ്രോഡി മികച്ച നടനുള്ള അവാര്‍ഡ് നേടിയത്. ഹോളോകോസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് അമേരിക്കന്‍ സ്വപ്നം തേടിയെത്തുന്ന ജര്‍മ്മന്‍ കഥാപാത്രത്തിന്റെ ജീവിതത്തിലെ 30 വര്‍ഷങ്ങള്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളുന്നു. മികച്ച നടനുള്ള ഓസ്‌കാര്‍ മുമ്പും കരസ്ഥമാക്കിയിട്ടുള്ള നടനാണ് അഡ്രിയന്‍ ബ്രോഡി. 2003-ല്‍ റോമന്‍ പോളന്‍സ്‌കിയുടെ 'ദി പിയാനിസ്റ്റ്'ല്‍ വ്‌ലാഡിസ്ലാവ് ഷ്പില്‍മാനായുള്ള വേഷപ്പകര്‍ച്ചയിലൂടെ 29-ാം വയസ്സില്‍, മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഏറ്റവും പ്രായംകുറഞ്ഞ നടനെന്ന റെക്കോര്‍ഡിട്ട ബ്രോഡിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിട്ടാണ് ദ് ബ്രൂട്ടലിസ്റ്റ് വിശേഷിപ്പിക്കപ്പെടുന്നത്. പല വിഭാഗങ്ങളിലായി 10 നാമനിര്‍ദ്ദേശങ്ങള്‍ നേടിയ ദ് ബ്രൂട്ടലിസ്റ്റിനും മികച്ച ഛായാഗ്രഹണത്തിന് ലോള്‍ ക്രോളിക്കും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടി. 'എ റിയല്‍ പെയ്ന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് 'ഹോം എലോണ്‍' സിനിമയിലൂടെ ലോകശ്രദ്ധനേടിയ കീറന്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍ നേടിയത്. 'വിക്കഡിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കര്‍ നേടിയ പോള്‍ ടേസ്വെല്‍ ഓസ്‌കര്‍ നേടിയ ആദ്യ കറുത്ത വര്‍ഗക്കാരനായി ചരിത്രം സൃഷ്ടിച്ചു. ബ്രസീലിയന്‍ ചിത്രമായ ഐ ആം സ്റ്റില്‍ ഹിയര്‍ ആണ് മികച്ച ഇതരഭാഷാ ചിത്രം.
പലസ്തീന്‍ വിഷയത്തില്‍ അമേരിക്കയിലെ മാറിയ നേതൃത്വത്തിന്റെ പുതിയ നിലപാടുകളുകള്‍ക്കിടയില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയതായിരുന്നു ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയ 'നോ അദര്‍ ലാന്‍ഡ്'. ഒരു പലസ്തീനിയന്‍ ആക്ടിവിസ്റ്റും ഇസ്രായേലി പത്രപ്രവര്‍ത്തകനും ചേര്‍ന്ന് ചിത്രീകരിച്ച ഈ സിനിമ, വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ അധിനിവേശവും മസാഫര്‍ യാറ്റയിലെ പലസ്തീനിയരുടെ സഹനങ്ങളുമാണ് പ്രമേയമാക്കുന്നത്. ഇസ്രയേല്‍-ഫലസ്തീനിയന്‍ കൂട്ടായ്മകളുടെ അവബോധം ഉയര്‍ത്താനും സഹത്വം വളര്‍ത്താനും ഈ സിനിമയുടെ ബഹുമതി സഹായകമാണെങ്കിലും, ഈ സഹായിച്ചിട്ടേയില്ല. കാരണം, അമേരിക്കയില്‍ അതു വിതരണം ചെയ്യാന്‍ തന്നെ ഏറെ പണിപ്പെടേണ്ടിവന്നു അതിന്റെ പിന്നണിക്കാര്‍ക്ക്.
വീണ്ടെടുക്കുന്ന സാഹിത്യബന്ധമാണ് ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച സിനിമകളുടെ മറ്റൊരു മേന്മ. ഫിലിപ്പ് കെ. ഡിക്ക് എഴുതിയ നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച 'ദി ബ്രൂട്ടലിസ്റ്റ്', റോബര്‍ട്ട് ഹാരിസിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി എഡ്വേഡ് ബര്‍ഗര്‍ സംവിധാനം ചെയ്ത 'കോണ്‍ക്ലേവ്, എലൈജ വാള്‍ഡ് എഴുതി 'ഡിലന്‍ ഗോയ്സ് എലക്ട്രിക്!' എന്ന ജീവചരിത്രത്തെ ആസ്പദമാക്കി ജെയിംസ് മാംഗോള്‍ഡ് സംവിധാനം ചെയ്ത 'എ കംപ്ലീറ്റ് അണ്‍്‌നോണ്‍', ഫ്രാങ്ക് ഹെര്‍ബര്‍ട്ടിന്റെ പ്രശസ്തമായ സയന്‍സ് ഫിക്ഷന്‍ നോവലിന് അധികരിച്ചു നിര്‍മ്മിച്ച്, മികച്ച ശബ്ദത്തിനും മികച്ച വിഷ്വല്‍ എഫക്റ്റ്‌സിനും അവാര്‍ഡുകള്‍ നേടിയ ഡെനിസ് വില്ലന്യൂയിയുടെ 'ഡ്യൂണ്‍: ടൂ' എന്നിവയെല്ലാം സാഹിത്യത്തിന്റെ അനുകല്‍പനങ്ങളാണ്.
ആദം ജെ ഗ്രേവ് സംവിധാനം ചെയ്ത 'അനുജ'യിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷയെങ്കിലും. പുരസ്‌കാരങ്ങള്‍ ഒന്നും ലക്ഷിച്ചില്ല. പ്രിയങ്ക ചോപ്രയും ഗുനീത് മോംഗയും ചേര്‍ന്ന് നിര്‍മിച്ച ഹ്രസ്വചിത്രം അനുജ മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലായിരുന്നു മത്സരിച്ചിരുന്നത്. ഡല്‍ഹിയിലെ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ ജോലിചെയ്യുന്ന ഒമ്പത് വയസ്സുകാരി അനൂജ (സജ്ദ പത്താന്‍), 17 വയസ്സുകാരി പലക് (അനന്യ ഷന്‍ഭാഗ്) എന്നിവരുടെ കഥയാണ് അനൂജയുടെ പ്രമേയം.
ഇരുന്നൂറ് രാജ്യങ്ങളിലാണ്, ലോസ് ആഞ്ജലസിലെ ഹോളിവുഡ് വാലിയിലെ വന്‍ വ്യാപാരസമുചയത്തില്‍ സ്ഥിതിചെയ്യുന്ന ഗ്‌ളോബ് തീയറ്ററില്‍(പഴയ കൊഡാക്ക് തീയറ്റര്‍) അരങ്ങേറുന്ന ഓസ്‌കര്‍ താരനിശ തത്സമയം സംപ്രേഷണം ചെയ്യുന്നത്. അക്കാമദിയെ സംബന്ധിച്ച് വലിയ വരുമാനസ്രോതസു തന്നെയാണ് ഈ വാര്‍ഷിക മാമാങ്കം. അതിന് ഇന്ത്യ എന്തുമാത്രം പ്രധാനപ്പെട്ട വിപണിയാണെന്നും ഇന്ത്യയിലെ പ്രേക്ഷകര്‍ എത്രമാത്രം നിര്‍ണായകമാണെന്നും അസന്ദിഗ്ധമായി ബോധ്യപ്പെട്ട താരനിശയാണ് കടന്നുപോകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ദീപിക പദുക്കോണും, ഐശ്വര്യ റായിയയും പ്രിയങ്ക ചോപ്രയുമടങ്ങുന്ന താരങ്ങളെ അവാര്‍ഡ് സമ്മാനിക്കാന്‍ അതിഥികളായി അവതരപ്പിച്ചിക്കുകയും ഇന്ത്യന്‍ പാട്ട് അവതരിപ്പിക്കുകയും ഒക്കെ ചെയ്തിട്ടുള്ള ഓസ്‌കര്‍ നിശയില്‍ ഇക്കുറി ഇന്ത്യയില്‍ നിന്ന് പ്രിയങ്ക പങ്കെടുത്തത് ഹ്രസ്വചിത്രത്തിന്റെ നിര്‍മാതാവെന്ന നിലയ്ക്കുമാത്രമാണ്. ആ കുറവ് നികത്താന്‍ അവതാരകനായി വന്ന ഹാസ്യനടന്‍ കൊനാന്‍ ഒ ബ്രെയ്ന്‍ ഹിന്ദിയില്‍ ഇന്ത്യന്‍ പ്രേക്ഷകരെ രണ്ടു വരി അബിസംബോധന ചെയ്തത് ഈ പ്രാധാന്യം വ്യക്തമാക്കുന്നതായി.
Friday, February 28, 2025
Epitaph on Prof Sreevarahom Balakrishnan published in Prasadhakan monthly March 2025 issue
Sunday, February 16, 2025
Wednesday, February 05, 2025
നവസിനിമയിലെ അതിഹിംസ: ഒരു വിയോജനക്കുറിപ്പ്
Article published in February 2025 issue of Hiranya Magazine
Sunday, February 02, 2025
Friday, January 17, 2025
തിരയിടത്തിലെ കുമാരനാശാന്‍: കവി മുതല്‍ കവിത വരെ
(യോഗനാദം മഹകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദി പ്രത്യേക പതിപ്പ് 2025 ല്‍ എഴുതിയത്.)
എ.ചന്ദ്രശേഖര്‍
മഹാകവിത്രയങ്ങളില്‍ ഉള്‍പ്പെട്ട കുമാരനാശാനും മലയാള സിനിമയും തമ്മിലെന്ത് എന്നൊരു ചോദ്യത്തില്‍ത്തുടങ്ങാം. ആത്മീയതയുടെ മഷിയില്‍ മുക്കി അന്യാദൃശ കാവ്യങ്ങള്‍ രചിച്ച മഹാകവിയെ മലയാള ചലച്ചിത്രവേദി പലതലത്തിലും തരത്തിലും അതിന്റെ ഗാത്രത്തിലേക്ക് ആവഹിച്ചിട്ടുണ്ട് തൊണ്ണൂറ്റഞ്ചു വര്‍ഷത്തിനിടെ. കവിയുടെ കൃതി ചലച്ചിത്രമാക്കുകയും കവിയുടെ വരികള്‍ ഗാനങ്ങളാക്കുകയും വഴി മാത്രമല്ല, കവിയെത്തന്നെ കഥാപാത്രമാക്കിക്കൊണ്ടും മലയാള
സിനിമ അദ്ദേഹവുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. 1986ല്‍ പി.എ ബക്കര്‍ സംവിധാനം ചെയ്ത് മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള ദേശീയ ബഹുമതി നേടിയ ശ്രീനാരായണഗുരുവില്‍ ഗുരുവിന്റെ പ്രധാനശിഷ്യനെന്ന നിലയ്ക്ക് ആശാനും കഥാപാത്രമായി എന്നു മാത്രമല്ല, ആശാന്റെ അഞ്ചു കവിതാശകലങ്ങള്‍ അനുഗ്രഹീതനായ ജി.ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ അദ്ദേഹത്തിന്റെയും മാധുരിയുടെയും ശബ്ദത്തില്‍ ആലേഖനം ചെയ്തുപയോഗിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം ആര്‍.സുകുമാരന്‍ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത യുഗപുരുഷന്‍ എന്ന ചിത്രത്തിലും ആശാന്‍ കഥാപാത്രമായി. ജെ.സി.ഡാനിയല്‍ അവാര്‍ഡ് ജേതാവ് കെ.പി.കുമാരന്‍ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ (2022) ആശാന്റെ വ്യക്തിജീവിതത്തിലെ മറ്റൊരു മുഖം ദൃശ്യമാക്കിത്തന്ന ചലച്ചിത്രമാണ്. മാറ്റുവിന്‍ ചട്ടങ്ങളെ (1978) എന്ന ചിത്രത്തിനുവേണ്ടിബിച്ചുതിരുമല രചിച്ച് ജയവിജയ ഈണം പകര്‍ന്ന പല്ലനയാറ്റില്‍ നിന്നിന്നും മുഴങ്ങുമാ പല്ലവി കേട്ടുവോ ന്യായാസനങ്ങളെ പോലുളള ഗാനങ്ങളിലൂടെയും ആശാന്റെ അദൃശ്യസാന്നിദ്ധ്യം മലയാളസിനിമയില്‍ അനശ്വരത നേടി. ഇതിനൊക്കെ ഒപ്പം കൂട്ടിവായിക്കാവുന്ന, ആശാന് മലയാള സിനിമ നല്‍കിയ ദൃശ്യക്കാണിക്കയാണ് 1966ല്‍ പുറത്തിറങ്ങിയ കരുണ.
നൃത്തസംവിധായകന്‍ എന്ന നിലയ്ക്ക് മലയാള ചലച്ചിത്രവേദിയില്‍ ലബ്ധപ്രതിഷ്ഠനായ ഡാന്‍സര്‍ തങ്കപ്പനാണ് മഹാകവിയുടെ ഏറെ ശ്രദ്ധേയമായ ഇതേപേരിലുള്ള ഖണ്ഡകാവ്യത്തിന് ചലച്ചിത്രരൂപാന്തരം നല്‍കിയത്. ഗിരി മൂവീസിന്റെ പേരില്‍ അദ്ദേഹം തന്നെയാണ് സിനിമ നിര്‍മ്മിച്ചതും. സ്വാഭാവികമായി പാട്ടിനും നൃത്തത്തിനും പ്രാധാന്യം നല്‍കുന്ന ദൃശ്യസമീപനമായിരുന്നു കരുണയുടേത്.പ്രശസ്ത സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായരാണ് മഹാകവിയുടെ കവിതയെ അതിജീവിച്ച് സിനിമയ്ക്കുള്ള തിരക്കഥയും സംഭാഷണവും രചിച്ചത്. സര്‍ക്കാര്‍ കോളജില്‍ പഠിപ്പിക്കുകയായിരുന്ന ഒ.എന്‍.വി കുറുപ്പ് ബാലമുരളി എന്ന പേരില്‍ ചിത്രത്തിനുവേണ്ടി ഗാനങ്ങളെഴുതി. ദേവരാജനായിരുന്നു സംഗീതം. അദ്ദേഹം സ്വയമാലപിച്ച
അനുപമകൃപാനിധിയഖിലബാന്ധവന്‍ ശാക്യ
ജിനദേവന്‍, ധര്‍മ്മരശ്മി ചൊരിയും നാളില്‍...
എന്നു തുടങ്ങുന്ന, ആശാന്‍ കാവ്യത്തിലെ 28 വരികളുടെ പശ്ചാത്തലത്തിലാണ് വാസവദത്തയെന്ന നായികയെ ചിത്രത്തില്‍ ആദ്യമവതരിപ്പിക്കുന്നത്. തമിഴ് സിനിമാലോകത്തെ വന്‍ താരമായിരുന്ന ദേവികയായിരുന്നു വാസവദത്തയായി തിരയിടത്തിലെത്തിയത്. എം.ജി.ആറിനും ശിവാജിഗണേശനും ജമിനിഗണേശനും ഒപ്പം നായികയായിട്ടുള്ള ദേവികയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമെന്നാണ് വാസവദത്ത വിലയിരുത്തപ്പെട്ടത്.
ബുദ്ധദര്‍ശനത്തിന്റെ മാനവമുഖം അനാവരണം ചെയ്യുന്നൊരു കഥയാണല്ലോ കരുണ. ഭൗതികസമ്പത്തിന്റെയും ശരീരസൗന്ദര്യത്തിന്റെയും അര്‍ത്ഥരാഹിത്യം വരച്ചുകാണിച്ച ഉദാത്തരചന. ഉത്തരമധുരാപുരി അടക്കിവാണ ഗണികയായ വാസവദത്തയെ കേന്ദ്രീകരിച്ചാണ് കവി കരുണയുടെ ഇതിവൃത്തം നെയ്‌തെടുത്തത്. ഉദ്യോഗസ്ഥര്‍ മുതല്‍ രാജാക്കന്മാര്‍ വരെ അവളുടെ കരുണാകടാക്ഷത്തിനായി കാത്തുനില്‍ക്കുന്ന കാലം. വീടുവീടാന്തരം ഭിക്ഷയെടുത്ത് ജീവിക്കുന്ന സുമുഖനും ശാന്തനുമായ ഉപഗുപ്തന്‍ എന്ന ബുദ്ധസന്യാസിയില്‍ ഒരിക്കലവള്‍ക്കു ഗാഢാനുരാഗം തോന്നുന്നു. തോഴിയെ വിട്ട് അദ്ദേഹത്തെ തന്റെ വസതിയിലേക്കു ക്ഷണിച്ചിട്ടും സമയമില്ല എന്നു പറഞ്ഞവളെ മടക്കുകയാണ് ഉപഗുപ്തന്‍. തന്നെ കാണാന്‍ വരാനുള്ളത്ര ധനമില്ലാത്തതാണ് കാരണമെന്നു കരുതിയ വാസവദത്ത ഉപഗുപ്തനില്‍ നിന്ന് അനുരാഗമാണ് ധനമല്ല മോഹിക്കുന്നതെന്നു പറഞ്ഞു വീണ്ടും തോഴിയെ അയയ്ക്കുകയാണ്. ലൗകികമായയില്‍ അത്രയേറെ ആണ്ട് സമനില തെറ്റിയ അവസ്ഥയിലാണവള്‍.എന്നാല്‍ സമയമായില്ല എന്ന പതിവു മറുപടിയോടെ ദൂതികയെ മടക്കുകയാണ് ഭിക്ഷു. ദിവസവും ആവര്‍ത്തിക്കുന്ന ഒരു നാടകമായി വാസവദത്തയുടെ ക്ഷണവും ഉപഗുപ്തന്റെ നിരാസവും.
അവളാവട്ടെ തൊഴിലാളിപ്രമാണിയുടെ സ്വാധീനത്തിലായി. അങ്ങനിരിക്കെയാണ് മധുരയില്‍ എത്തിച്ചേര്‍ന്ന ധനാഢ്യനായ ഒരു വിദേശവ്യാപാരിക്കു വാസവദത്തയില്‍ വലിയ ഭ്രമമാകുന്നത്. വാസവദത്തയ്ക്കും അയാളുടെ സമ്പത്തിന്റെയും പ്രതാപത്തിന്റെയും പ്രലോഭനങ്ങളെ അതിജീവിക്കാനായില്ല. വിദേശവ്യാപാരിയെ പ്രാപിക്കാന്‍ വേണ്ടി തൊഴിലാളിപ്രമാണിയെ ഒഴിവാക്കാന്‍ അവള്‍ തന്ത്രങ്ങള്‍ മെനഞ്ഞു. ഒരു ദിവസം തൊഴിലാളിപ്രമാണിയെ വധിച്ചു ജഡം ചാണകക്കുഴിയില്‍ കുഴിച്ചുമൂടി.
തൊഴിലാളികളും ബന്ധുജനങ്ങളും അന്വേഷണം ആരംഭിച്ചു. വാസവദത്തയുടെ ബംഗ്‌ളാവിനടുത്തുള്ള ചാണകക്കുഴിയില്‍ നിന്നവര്‍ നേതാവിന്റെ ശരീരം കണ്ടെടുക്കുന്നു. കൊലക്കുറ്റമാരോപിക്കപ്പെട്ട വാസവദത്തയെ പിടികൂടി ന്യായാധിന്റെ മുന്നില്‍ ഹാജരാക്കി വിസ്താരിക്കുന്നു. ചെവിയും മൂക്കും കൈകാലുകളും ഛേദിച്ചു ചുടുകാട്ടില്‍ തള്ളാനായിരുന്നു വിധി.
ശരീരസൗന്ദര്യം കൊണ്ട് ആണുങ്ങളുടെ മനസും ബുദ്ധിയും കീഴടക്കിയിരുന്ന സുന്ദരി അങ്ങനെ കേവലമൊരു മാംസപിണ്ഡം മാത്രമായി കഴുകനും കുറുക്കനും ഇരയാകാന്‍ പാത്രത്തിന് ചുടുകാട്ടില്‍ ഉപേക്ഷിക്കപ്പെട്ടു. സേവകരെ ഏറെ സ്‌നേഹിച്ചിരുന്ന അവരുടെ പരിചാരികകളില്‍ ഒരുവള്‍ മാത്രം വളോടുള്ള സ്‌നേഹാദരങ്ങള്‍കൊണ്ട് ചുടുകാട്ടില്‍ ചെന്നു മാംസപിണ്ഡം മാത്‌രമായ തന്റെ യജമാനത്തിയെ ശുശ്രൂഷിക്കുന്നു.നേരത്തേ ഉപഗുപ്തനെ വിളിക്കാന്‍ അയച്ചിരുന്ന തോഴിതന്നെയായിരുന്നു അവള്‍.
ഈ സന്ദര്‍ഭത്തിലാണ് ഉപഗുപ്തന്‍ വാസവദത്തയെ ചെന്നുകാണുന്നത്. അപ്പോഴാണ് അവളെ കാണാന്‍ ബുദ്ധഭിക്ഷു എന്ന നിലയ്ക്ക് അയാളുടെ സമയമായത്.സ ഉപഗുപ്തനെ കണ്ട വാസവദത്ത തന്റെ വെട്ടിക്കളഞ്ഞ അവയവങ്ങള്‍ ഒരു തുണികൊണ്ടു മൂടാന്‍ തോഴിയോടാവശ്യപ്പെട്ടു. അവള്‍ ഉപഗുപ്തനോടു തന്റെ സൗന്ദര്യത്തെയും അപ്പോഴത്തെ ദുരന്തത്തെയും മറ്റും പറഞ്ഞു കേണു. ഉപഗുപ്തനാവട്ടെ ഭഗവാന്‍ ശ്രീബുദ്ധന്റെ ധര്‍മ്മശാസനത്തെ അവള്‍ക്കുപദേശിച്ചുകൊടുക്കുകയാണ്. ഭൗതികതയുടെ നിസാരതയും ആന്തരികമായ ആത്മീയതയുടെ പൊരുളും അയാളവള്‍ക്ക് ബോധ്യമാക്കിക്കൊടുക്കുന്നു.ഉപഗുപ്തന്റെ ധര്‍മ്മോപദേശം കേട്ട് അവളുടെ ഹൃദയം ശാന്തമായി. അദ്ധ്യാത്മികമായ ഒരു സുഖം അവളുടെ ശാരീരിക വേദനകളെ ശമിപ്പിച്ചു. ബുദ്ധന്‍, ധര്‍മ്മം, സംഘം ഈ മൂന്നില്‍ ശരണം പ്രാപിച്ച് തന്റെ പാപത്തിന്റെ ശിക്ഷയ്ക്കു ഭക്തിപൂര്‍വ്വം കീഴടങ്ങുന്നിടത്താണ് കരുണ കാവ്യം അവസാനിക്കുന്നത്; സിനിമയും.
അക്കാലത്തെ സിനിമാരീതികള്‍ക്കിണങ്ങുംവിധം നൃത്തസംഗീതനാടകത്തിന്റെ തിരരൂപാന്തരമെന്നോണം തന്നെയായിരുന്നു കരുണയുടെ ദൃശ്യസങ്കല്‍പനം. എന്നാല്‍, കമ്പോളത്തിന്റെ സ്വാധീനത്തില്‍ നിന്നു സംവിധായകന്‍ നടത്തിയ ഏറ്റവും ധീരവും സാഹസികവുമായൊരു വഴിമാറി നടത്തമാണ് കരുണ എന്ന സിനിമയുടെ ഏറ്റവും വലിയ വിജയം. പ്രേംനസീറും സത്യനും തിളങ്ങിനില്‍ക്കുന്ന കാലമാണെന്നോര്‍ക്കണം. അവരെയൊന്നും നായകനാക്കാതെ ഉപഗുപ്തന്‍ എന്ന നിര്‍ണായക കഥാപാത്രത്തിന്, അക്കാലത്ത് സിനിമികളിലെ വില്ലന്‍/പ്രതിനായകന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന കെ.പി.ഉമ്മറിനെയാണ് തങ്കപ്പന്‍ തെരഞ്ഞെടുത്തത്. നാടകാഭിനയപശ്ചാത്തലവും സാഹിത്യപശ്ചാത്തലവുമുള്ള ഉമ്മറാവട്ടെ ആ കഥാപാത്രത്തെ അനന്യമായ രീതിയില്‍ തന്നെ സ്വാംശീകരിക്കുകയും ചെയ്തു. മധു, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അടൂര്‍ ഭാസി, ശങ്കരാടി, ടി. കെ. ബാലചന്ദ്രന്‍, വിജയറാണി, ശാരദ, ശോഭന, രേണുക എന്നിവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിലെ അവതരിപ്പിച്ച താരങ്ങള്‍.
കുമാരനാശാന്റെ കരുണയില്‍ നിന്നുള്ള ചില വരികള്‍ ദേവരാജന്റെ ഈണത്തില്‍ ചിത്രത്തിലുള്‍പ്പെടുത്തി. എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമടക്കം 11 ഗാനങ്ങളാണ് ഒ.എന്‍.വി. എഴുതിയത്. അതില്‍ ഉപഗുപതനെ അവതരിപ്പിച്ചുകൊണ്ട് ദേവരാജന്‍ പാടിയ സമയമായില്ലപോലും സമയമായില്ലപോലും മികച്ച ദാര്‍ശനികഗാനങ്ങളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു.ദേവരാജന്‍, യേശുദാസു്, കമുകറപുരുഷോത്തമന്‍, പി. സുശീല, പത്മം എന്നീ പിന്നണിഗായകരാണു ഗാനങ്ങളാലപിച്ചത്.മദ്രാസിലെ സത്യ, വീനസ,് അരുണാചലം എന്നീ സ്റ്റുഡിയോകളിലെ സെറ്റുകളിലായാണ് കരുണയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ചുടുകാട് അടക്കം സ്റ്റുഡിയോ ചുവരുകള്‍ക്കുള്ളില്‍ തന്നെ സെറ്റിടുകയായിരുന്നു.
തഥാഗതന്റെ സുവിശേഷങ്ങള്‍ ഉത്തരമധുരാപുരി വീഥികളിലൂടെ പാടി കൊണ്ടു നീങ്ങുന്ന ബൗദ്ധഭിക്ഷുക്കളുടെ പദയാത്ര, ഉപഗുപ്തനെ കണ്ട മാത്രയില്‍ ആ സുന്ദരപുരുഷന് മനസ്സു തീറെഴുതിപ്പോയ വാസവദത്തയുടെ മോഹാവേശം, വാസവദത്തയും മുഖ്യകാമുകന്‍ താരാനാഥുമായുള്ള ശൃംഗാര ങ്ങള്‍, ഉപഗുപ്തന്റെ രൂപലാവണ്യം കണ്ട് അദ്ദേഹത്തില്‍ അഭിനിവേശം ജനിച്ച വാസവദത്തയുടെ പാരവശ്യങ്ങള്‍ താരാനാഥന്റെ നേതൃത്വത്തില്‍ നട ത്തിയ ദേവീപൂജ, ബലിവേദിക്കു ചുറ്റും ആവേശം അലയടിച്ചപ്പോള്‍ നിഷ്‌കളും ബലിമൃഗം അന്തം വിട്ടു നില്ക്കുന്നത്, ദുര്‍ഗയോടുള്ള ഭക്തിപാരവശ്യം സംഘനൃത്തത്തിലൂടെ കലിതുള്ളവ സ്‌നേഹസ്വരൂപനായ ഉപഗുപ്തന്‍ പെട്ടെന്നവിടെ പ്രത്യക്ഷപ്പെട്ട് ആടിനെ കാരുണ്യത്തോടെ തഴുകി ഉയര്‍ന്ന വാളും വികാരവും നാടകീയമായി താഴ്ത്തുന്നത്, വേശ്യയുടെ പാദ സ്പര്‍ശം കൊണ്ട് അശുദ്ധമാകാത്ത ദേവാലയം തഥാഗത ശിഷ്യന്മാരുടെ സാന്നിധ്യംകൊണ്ട ശുദ്ധമാകുന്നത്. ഹൈന്ദവപുരോഹിതന്മാര്‍ ഉപഗുപ്ത നെയും കൂട്ടരെയും പുണ്യാഹം തളിച്ചു പുറത്താക്കുന്നത്, പ്രേമനൈരാശ്യത്താല്‍ മനംനൊന്ത് ദുഃഖിതയും കര്‍മവി മുഖയും ഉദാസീനയുമായി നാള്‍ നീക്കുന്ന വാസവദത്തയോട് കുലത്തൊ ഴില്‍ തുടരാനും ആശ്രിതരെ രക്ഷിക്കാനും തോഴി പ്രഭാവതി അപേക്ഷിക്കു നത് ഇങ്ങനെ നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ മികച്ച ഗാനങ്ങളുടെയും നൃത്തങ്ങളുടെയും അകമ്പടിയോടെ ഭേദപ്പെട്ട നിലയില്‍ സംവിധായകന്‍ അവതരിപ്പിച്ചിട്ടുള്ളത് മലയാള സിനിമ പിന്നിട്ട വഴികള്‍ എന്ന ഗ്രന്ഥത്തില്‍ ചലച്ചിത്രചരിത്രകാരനായ എം.ജയരാജ് ചൂണ്ടിക്കാട്ടുന്നുണ്ട്.
കവിതയുടെ അകംപൊരുളിനോട് ബാഹ്യമായെങ്കിലും നീതിപുലര്‍ത്തുന്ന ഒരാഖ്യാനമായ കരുണ 966 നവംബര്‍ 11നാണ് കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഭേദപ്പെട്ട വിജയം നേടിയ ചിത്രം തുടര്‍ന്ന് വിഖ്യാതങ്ങളായ കാവ്യങ്ങളെ അധികരിച്ച് സിനിമകളുണ്ടാക്കുന്ന ഒരു തരംഗത്തിനു തന്നെ വഴിയൊരുക്കി.തൊട്ടടുത്തവര്‍ഷമാണ് ചങ്ങമ്പുഴയുടെ രമണന്‍ സിനിമയാക്കപ്പെടുന്നത്. അതിനടുത്ത വര്‍ഷം കാളിദാസന്റെ കുമാരസംഭവം ചലച്ചിത്രമാക്കപ്പെടുകയും അതിന് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ലഭിക്കുകയുമൊക്കെ ചെയ്തു.
കരുണയുടെ സിനിമാബാന്ധവം അവിടെ അവസാനിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം, 2016 ല്‍ ഇതേ കാവ്യത്തെ കാലികമായി അനുവര്‍ത്തനം ചെയ്ത് ലെനിന്‍ രാജേന്ദ്രന്‍ ഒരു ചിത്രമൊരുക്കി. ടിബറ്റ് സ്വദേശിയായ സിദ്ധാര്‍ത്ഥ് ലാമയേയും ഉത്തര ഉണ്ണിയേയും മനീഷ കൊയ് രാളെയേയും താരങ്ങളാക്കിക്കൊണ്ട് അവതരിപ്പിച്ച ഇടവപ്പാതി. ലൗകികതയ്ക്കപ്പുറമുള്ള ആത്മീയസ്‌നേഹകാരുണ്യങ്ങളുടെ കാതല്‍ സമകാലിക ദേശാന്തര രാഷ്ട്രീയസാമൂഹികപശ്ചാത്തലത്തില്‍ അനാവരണം ചെയ്ത ഇടവപ്പാതി കരുണയെന്ന കാവ്യത്തിനുള്ള ചലച്ചിത്രകാരന്റെ സ്വതന്ത്ര്യവ്യാഖ്യാനമായി മാറി.